മൂന്നാര്‍ വിരിപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവുമായ ബിജുവെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍. സംഭവം നടക്കുമ്പോള്‍ ബിജു വീട്ടിലുണ്ടായിരുന്നതായി മിനി പോലീസിന് അറിയിച്ചു. കഴിഞ്ഞദിവസമാണ് വിരിപ്പാറയില്‍ മാങ്കുളം അച്ചാമ്മ (70)നെ വീടിനുള്ളില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത മരുമകള്‍ മിനിയെ ചോദ്യം ചെയ്തതിലാണ് പ്രതി ബിജുവാണെന്ന് പോലീസിന് വിവരം ലഭിച്ചത്.
രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രാത്രി പകലെന്ന വ്യത്യാസമില്ലാതെ മിനിയെ സന്ദര്‍ശിക്കാന്‍ ബിജു വീട്ടിലെത്തുമായിരുന്നു. ബിജു മിനിയുടെ നിത്യസന്ദര്‍ശകനെന്നും പോലീസ് പറഞ്ഞു. 26-ന് മിനിയുടെ ഭര്‍തൃമാതാവ് അയല്‍വാസിയുടെ മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാന്‍ പോയിരുന്നു. മാതാവ് പോയസമയത്ത് മിനി ബീജുവിനോട് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ കുളിക്കാന്‍ കയറിയ സമയത്തെത്തിയ ബിജു വീട്ടിലെത്തി.
കുളികഴിഞ്ഞിറങ്ങിയ അച്ചാമ്മ മിനിയേയും ബീജുവിനെയും മുറിക്കുള്ളില്‍ കണ്ടെത്തിയതാണ് കൊലപ്പെടുത്താന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. കേബിള്‍ വയര്‍ ഉപയോഗിച്ച് മിനിയുടെ സഹായത്തോടെ ബിജുവാണ് അച്ചാമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ ബിജു ഒന്നാം പ്രതിയാണ്.