ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യു കെ ക്കു ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.
ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരവുമെന്നും, അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം.
ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു. അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യു കെയിലേക്ക് എത്തിയത്. യു കെ യിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്. 2018-ൽ തൻ്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിങ് കോച്ച് കൂടിയാണ് താരം.
ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാൻ ഉള്ള തായ്യാറെടുപ്പിലാണ്.
പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്തിരിക്കുന്ന പേരുകൾ. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി.
കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍ സിംഹം ഔദ്യോഗിക രേഖകളില്‍ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെണ്‍സിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാല്‍, ഈ ശുപാര്‍ശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്.
സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടതിനെ കല്‍ക്കട്ട ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിവാദമായ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.
മൃഗങ്ങളെ കൈമാറ്റംചെയ്യുന്ന പദ്ധതിപ്രകാരമാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് ഒരു ആണ്‍ സിംഹത്തെയും ഒരു പെണ്‍ സിംഹത്തെയും ഫെബ്രുവരി 13-ന് സിലിഗുരി സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. ആണ്‍സിംഹത്തിന് ഏഴ് വയസ്സും പെണ്‍ സിംഹത്തിന് അഞ്ചുവയസ്സുമാണ് പ്രായം. സിലിഗുരി സഫാരി പാര്‍ക്കില്‍ എത്തിയപ്പോള്‍മുതല്‍ ആണ്‍സിംഹത്തിനെ അക്ബര്‍ എന്നും പെണ്‍ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. എന്നാല്‍, പേരിട്ടത് തങ്ങളല്ലെന്ന നിലപാടാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ചത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സിലിഗുരി സഫാരി പാര്‍ക്കിലേക്ക് സിംഹങ്ങളെ കൈമാറുമ്പോള്‍ ഡെസ്പാച്ച് രജിസ്റ്ററില്‍ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
തെലുങ്കാനയില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ലക്‌സെട്ടിപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ബെസ്ഡ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ വന്‍ ആക്രമണമുണ്ടായത്.
സ്‌കൂളില്‍ ധരിക്കേണ്ട പതിവ് യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന കുട്ടികളോട് കാരണം തിരക്കിയതാണ് ആക്രമണത്തിന് പിന്നിലെ കാരണം. ‘ഹനുമാന്‍ സ്വാമീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ അക്രമികള്‍ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകര്‍ത്തു.
സ്‌കൂളില്‍ യൂണിഫോമില്ലാതെ കുറച്ചു കുട്ടികള്‍ വന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരുന്നു മറുപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളെ ഫോണില്‍ വിളിക്കാനും ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞാല്‍ ധരിക്കാമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ അവര്‍ ഫോണ്‍ വിളിക്കാന്‍ തയാറായില്ലെന്നും സമാധാനപരമായാണ് കുട്ടികള്‍ പോയതെന്നും സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. പിന്നാലെ ഇന്നലെ രാവിലെ തീവ്ര ഹിന്ദുത്വ വാദികള്‍ ഒരുമിച്ചെത്തുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെ എത്തിയ പത്തോളം പേരുടെ എണ്ണം പതിയെ ഇരട്ടിച്ചു. കൂട്ടത്തോടെ ആക്രോശവുമായി എത്തിയ ഹിന്ദുത്വ വാദികള്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു.
പോലീസ് എത്തിയിട്ടും അക്രമ ആഹ്വാനവും ആക്രോശവുമായി തീവ്ര ഹിന്ദുത്വ വാദികള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു. അക്രമത്തിന്റെ വീഡിയോ തീവ്ര ഹിന്ദുത്വ വാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ‘ഹനുമാന്‍ സ്വാമീസ്’ സംഘടന മുഴക്കിയിരുന്നു.
നിലവില്‍ സിആര്‍പിഎഫിന്റെ പത്തു പേര്‍ അടങ്ങുന്ന സംഘം സ്‌കൂളിന് കാവല്‍ നില്‍ക്കുന്നുണ്ട്. രാജ്യത്ത് തീവ്ര ഹിന്ദുത്വ വാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തെലുങ്കാനയിലെ മദര്‍ തെരേസ സ്‌കൂളിന് നേരെ ഇന്നലെയുണ്ടായ ആക്രമണം. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.
വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ ( 68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ, മിമിഷ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നു. കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്.
സി.എം.ആര്‍.എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആര്‍.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂര്‍ ചിലവഴിക്കേണ്ടി വന്നിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.
കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
ഫ്‌ലൈ ദുബായിയുടെയും എമിറൈറ്റ്‌സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് നേരത്തെ തന്നെ അറിയിപ്പ് നല്‍കിരുന്നു.
ഇന്ന് രാത്രിയോടെ സമയ പുനക്രമീകരണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് വിമാനക്കമ്പനികള്‍ കരുതുന്നത്. അത് മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താകും പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ അടുത്തുള്ള ലഭ്യമായ എയര്‍പോര്‍ട്ടിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, ദുബായിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ സാധാരണ നിലയിൽതന്നെ പോകും. ചൊവ്വാഴ്ച 45 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ. സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.
ഇയാളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിസിറ്റിങ് വിസയില്‍ മകനെയും കുടുംബത്തെയും കാണാന്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. ലങ്കാഷെയറിൽ താമസിക്കുന്ന ഡിബിന്റെ പിതാവ് കാസർകോഡ് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ഒരു മാസം മുൻപാണ് മാത്തച്ചനും ഭാര്യയും യുകെയിൽ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്ലാക്ക് പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ തുടരുമ്പോൾ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മകന്‍ ഡിബിനും മരുമകള്‍ ജോഷ്‌നിയും ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്.
മൂന്നു വര്‍ഷം മുൻപാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്.മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.
ഡിബിന്റെ പിതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ലണ്ടൻ : ജൂലൈ മാസത്തോടെ ക്രിപ്റ്റോ കറൻസികൾക്കും, സ്റ്റേബിൾകോയിനുകൾക്കുമായി നിയമ നിർമ്മാണം നടപ്പിലാക്കികൊണ്ട് യുകെയിലെ ക്രിപ്‌റ്റോ മേഖലയെ നവീകരിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി ബിം അഫോലാമിന്റെ വെളിപ്പെടുത്തൽ. ഡിജിറ്റൽ അസറ്റുകളിലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പേയ്‌മെൻ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ആസ്തികൾക്കും, ബ്ലോക്ക്‌ചെയിനുകൾക്കും റെഗുലേറ്ററി വ്യക്തത നൽകുന്നതിനുമാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് യുകെ ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറി ബിം അഫോലാമി പറഞ്ഞു.
2024-ലെ ഇന്നൊവേറ്റിവ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിൽ (IFGS) സംസാരിക്കവെ, രാജ്യത്തിൻ്റെ പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ് നവീകരിക്കുന്നതിന് അടിത്തറയിടണമെന്നും, ആഗോള തലത്തിൽ ക്രിപ്റ്റോ വ്യവസായത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് മറ്റ് രാജ്യങ്ങളെപ്പോലെ വേഗത്തിൽ ക്രിപ്‌റ്റോ കറൻസി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും ബിം അഫോലാമി എടുത്തു പറഞ്ഞു.
ഈ മേഖലയിലെ മാറ്റത്തിനായി ഫിൻടെക്ക് ലോകത്തെ നേതാവെന്ന നിലയിൽ നമ്മൾ ക്രിപ്‌റ്റോ അസറ്റുകൾക്കും സ്റ്റേബിൾ കോയിനുകൾക്കുമായി ഒരു റെഗുലേറ്ററി ഭരണകൂടം തന്നെയാണ് അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ഉപഭോക്താക്കളെ സംരക്ഷിച്ചുകൊണ്ട് കമ്പനികളെ നവീകരിക്കുക എന്നതാണ് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വീക്ഷണമെന്നും അഫോലാമി വ്യക്തമാക്കി.
ഈ നിയമ നിർമ്മാണം നടപ്പിലായി കഴിഞ്ഞാൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ നടക്കുന്ന ട്രേഡിങ്ങ് , ക്രിപ്റ്റോ കസ്റ്റഡി സർവീസ്സസ് മുതലായ എല്ലാ പ്രവർത്തനങ്ങളെയും ക്രിപ്റ്റോ കറൻസി റെഗുലേറ്ററിന്റെ പരിധിയിൽ കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റെക്കോഡ് ഇടിവ് നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കണമെന്ന് ചുരുക്കം.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ വൈകുമെന്ന സൂചനയുമാണ് ഇടിവിന് കാരണം. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.4550 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം.
ഡോളര്‍ സൂചികയാകട്ടെ ആറ് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയും ചെയ്തു. ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യുഎസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി.
അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവും രൂപയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയെ റെക്കോഡ് ഇടിവിലേക്ക് നയിച്ചു.