റെക്കോഡ് ഇടിവ് നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കണമെന്ന് ചുരുക്കം.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ വൈകുമെന്ന സൂചനയുമാണ് ഇടിവിന് കാരണം. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.4550 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം.

ഡോളര്‍ സൂചികയാകട്ടെ ആറ് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയും ചെയ്തു. ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യുഎസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി.

അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവും രൂപയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയെ റെക്കോഡ് ഇടിവിലേക്ക് നയിച്ചു.