ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ഭടനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെരയുന്ന പ്രധാനപ്രതി സേലത്ത് അപകടത്തില്‍ മരിച്ചതായും രണ്ടാം പ്രതി സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ച് ഭാര്യയും മകളും മരിച്ചതായും റിപ്പോര്‍ട്ട്.
ഒന്നാം പ്രതി കനകരാജ് സേലത്ത് വെച്ച് അപകടത്തില്‍ പെട്ടപ്പോള്‍ രണ്ടാം പ്രതി കെ വി സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയിലാണ് അപകടത്തില്‍ പെട്ടത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും അപകടം സംഭവിച്ചത് ദുരൂഹതയാണ്. പാലക്കാട് കണ്ണാടി ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ 5.50 നായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചത്. തുടര്‍ന്ന് സയന്റെ ഭാര്യ വിനുപ്രിയ (30) മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്‌റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്ന് പോലീസിന് സംശയമുണ്ട്. വിനുപ്രിയയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇത് ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്.നിര്‍ത്തിയിട്ടിരുന്ന തങ്ങളുടെ ലോറിയില്‍ കാര്‍ വളഞ്ഞ് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. സയനെ സാരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇയാളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതിനിടയില്‍ കനകരാജിന്റെ മരണം അപകടമല്ല ഏറ്റുമുട്ടലിലാണെന്നും സംശയം ഉയരുന്നുണ്ട്. ജയലളിതയുടെ വേനല്‍ക്കാല വസതിയാണ് ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ്. ഇവിടെ സ്വര്‍ണ്ണവും പണവുമായി വന്‍ സമ്പത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. ഇതേ തുടര്‍ന്നാണ് ഇവിടെ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.തിങ്കളാഴ്ചയാണ് നീലഗിരി ജില്ലയിലുള്ള കോടനാട് എസ്റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡ് മോഷണശ്രമത്തിനു ഇടയില്‍ മരിച്ചത്. 900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.
അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ദാവൂദിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ തള്ളി. പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീൽ, ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും മറ്റുവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.
61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയാഖത് നാഷനൽ ഹോസ്പിറ്റലിലും കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികിൽസ നടന്നത്.
1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
ദാവൂദ് പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം. ഇതിനുള്ള തെളിവുകളും നിരവധി തവണ ഇന്ത്യ കൈമാറിയിരുന്നു. എന്നാൽ, ഇന്ത്യയുടെ ആരോപണങ്ങൾ പാക്കിസ്ഥാൻ എല്ലാകാലത്തും നിഷേധിക്കുകയായിരുന്നു. അതിനാൽ ദാവൂദിന് വല്ലതും സംഭവിച്ചാൽ ഇക്കാര്യം പാക്കിസ്ഥാൻ വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്. പാക്ക് ചാരസംഘടന ഐഎസ്ഐയുടെ തണലിലാണ് ദാവൂദ് കഴിയുന്നത്. ദാവൂദിന് പാക്കിസ്ഥാനിലുള്ള വീടുകളുടെ വിവരങ്ങളും പുറത്തു വന്നിരുന്നു.
ഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു മോനെയും കൊല്ലട്ടേ ആരിലും നടുക്കമുളവാക്കുന്ന ഒരു സംഭവമാണിത്. സ്ത്രീത്വത്തിനു തന്നെ അപമാനമായി രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ ഹീനകൃത്യം ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കാന്റ – ബിഷന്‍പൂര്വ ഏരിയയില്‍ താമസക്കാര നായ വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്‌ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്തത്. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷ് (6 ) നെയും കടന്നുപിടിച്ചുകൊണ്ട് ഡബ്‌ള്യു സിംഗ് സുഷമയോട് ചോദിച്ചു. ഇവനെയും കൊല്ലട്ടെ..? സുഷമ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു. വേണ്ട ഇത് നിന്റെ മോനാണ്. അത് കേട്ട മാത്രയില്‍ അയാള്‍ പിന്തിരിയുകയായിരുന്നു. ഇല്ലെങ്കില്‍ അതിനെയും കൊല്ലുമായിരുന്നു.
രണ്ടുപേര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ 12 വര്‍ഷമായി അതായത് സുഷമയുടെ വിവാഹത്തിന് മുന്‍പ് മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്‌ള്യു സിങ്ങും തമ്മില്‍. ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് സ്ഥിരമായി അവിടെ സന്ദര്‍ശകനായിരുന്നു. ഇത് ഭർത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിനുള്ള ശ്രമം ഇവര്‍ രണ്ടാളും രഹസ്യമായി കൊലപാതകം പ്ലാന്‍ ചെയ്തതും അത് നടപ്പാക്കിയതും. ആറ് വയസ്സുകാരന്‍ ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും ഒന്നൊന്നായി അഴിയുന്നത്.
അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് ആ പിഞ്ചുബാലന്‍ അടുത്തുനിന്ന കെന്റ് സ്‌റ്റേഷന്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബ്‌ള്യു സിംഗ് ആണെന്നും അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞ തെന്നും പരസ്യമായി വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. അതാണ് കേസില്‍ വഴിത്തിരിവായത്. കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിടഞ്ഞുമാറി രക്ഷപെടാന്‍ ശ്രമിച്ച വിവേകിനെ ഒരാള്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാല്‍ തലപൊട്ടി മുറിവില്‍ക്കൂടി തറയിലാകെ രക്തമായി. എന്നാല്‍ പെണ്‍കുട്ടി ഒന്ന് പിടയുകപോലുമുണ്ടായില്ലെന്നു ഡബ്ല്യൂസിങ് തന്റെ മൊഴിയില്‍പ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.
തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവര്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തിനുതന്നെ കളങ്കമേല്‍പ്പിച്ച ഈ സ്ത്രീ ഇരുവരുടെയും മൃതദേഹത്തില്‍ വീണു പൊട്ടിക്കരഞ്ഞു നടത്തിയ അഭിനയം നാട്ടുകാരെപ്പോലും രോഷാകുലരാക്കിയിരുന്നു. പോലീസിടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. ഈ കൃത്യം നടക്കുന്ന സമയത്തു വിവേകിന്റെ അച്ഛനും ഇളയച്ഛനും അവരുടെ ഭാര്യമാരും മുകളിലത്തെ നിലയില്‍ ഉറക്കമായിരുന്നു. അന്വേഷണം ആ രീതിയിലും നടക്കുകയാണ്. ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. ഒരു മാസം മുന്‍പാണ് ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചു ഇയ്യാള്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്.
തിരുവനന്തപുരം: തന്നെ ഡിജിപിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി.സെന്‍കുമാര്‍. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച നല്‍കിയേക്കും. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഏപ്രില്‍ 24നാണ് കോടതി വിധി വന്നത്. പക്ഷേ പുനര്‍നിയമനം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും സെന്‍കുമാറിനെ പുറത്താക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജൂണ്‍ 30ന് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കും. അതുവരെ ഡിജിപി സ്ഥാനത്ത് നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന് പകപോക്കാനാണ് തന്നെ നീക്കിയതെന്നുമായിരുന്നു സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്.
ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചാണ് സെന്‍കുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ സെന്‍കുമാറിനെ നീക്കിയത്. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.
പ്യോംഗ്‌യാങ്: മേഖലയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് ഉത്തര കൊറിയയുടെ പ്രകോപനം. ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കയും ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തര കൊറിയയുടെ പരീക്ഷണം പരാജയമാണെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഏത് വിഭാഗത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന കാര്യം വ്യക്തമല്ല. അമേരിക്കയുടെ സൈനികസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നിരന്തരം പ്രകോപനങ്ങള്‍ നടത്തി വരികയാണ്.
ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആയുധങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആണവ പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തിയെങ്കിലും ഉത്തര കൊറിയ ഇവ വക വെക്കാതെ ആയുധ പരീക്ഷണങ്ങള്‍ നടത്തുകയാണ്. മുന്നറിയിപ്പുകള്‍ വകവെക്കാന്‍ തയ്യാറല്ലെങ്കില്‍ ഉത്തര കൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ അമേരിക്ക സൈനിക നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ചലച്ചിത്ര സംവിധായകൻ മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടിയും മോഡലുമായ പ്രീതി ജയിന് മൂന്ന് വർഷം തടവ്. കൂട്ടു പ്രതികളായ രണ്ട് പേർക്കും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മുംബൈ സെഷൻ കോടതിയാണ് നടിക്കും മറ്റ് രണ്ട് പേർക്കും തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു.
2005ലാണ് മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടക്കുന്നത്. പ്രീതി ജയിൻ മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്തുന്നതിനു വേണ്ടി അരുൺ എന്ന വ്യക്തിക്ക് 75,000 രൂപ നൽകി. എന്നാൽ അരുൺ കൊല നടത്തിയില്ല. ഇതോടെ പണം തിരികെ ആവശ്യപ്പെടുകയും ഇതെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും പൊലീസ് വിവരം അറിയുകയുമായിരുന്നു.
നേരത്തെ പ്രീതി ജയിൻ മധുർ ഭണ്ഡാർക്കർക്കെതിരെ പീഡനകേസ് കൊടുത്തിരുന്നു. വിവാഹം കഴിക്കാമെന്നും അടുത്ത ചിത്രത്തിൽ അവസരവും നൽകാമെന്നും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പ്രീതി കേസ് നൽകിയിരുന്നത്. എന്നാൽ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2012ൽ സുപ്രീം കോടതി മധുർഭണ്ഡാർക്കറെ കുറ്റവിമുക്തനാക്കുകയായിരുന്നു. പ്രീതി ജയിനും കൂട്ടു പ്രതികൾക്കും 15000 രൂപയുടെ ഉറപ്പിൽ കോടതി ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകാൻ നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു.
സ്റ്റേജ് ഷോ എന്ന പേരില്‍ ദുബൈയില്‍ എത്തിച്ച നര്‍ത്തകിയെ പെണ്‍വാണിഭത്തിനു ഉപയോഗിക്കാന്‍ ശ്രമം . കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയെയാണ് പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തിയത് . കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്‍ന്നു രക്ഷപ്പെടുത്തിയത്.
ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ദുബായില്‍ എത്തിച്ചത്. ചെന്നൈ സ്വദേശിയായ രവി എന്ന ഇടനിലക്കാരന്‍ ആണ് യുവതിയെ കൊണ്ടുവന്നത്. ദുബായില്‍ എത്തിയ യുവതിയെ സംഘം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തന്നെ പലര്‍ക്കും കാഴ്ച വയ്ക്കാനാണ് ഇവിടെ എത്തിച്ചതെന്ന സത്യം യുവതി അപ്പോഴാണ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍ഗോഡ് എസ്.പിയ്ക്ക് പരാതി നല്‍കി.ഭര്‍ത്താവ്, മാധ്യമ പ്രവർത്തകനും അബുദാബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ നമ്പര്‍ പെണ്‍കുട്ടിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹത്തിന് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചു. സന്ദേശത്തില്‍ നിന്നും ലൊക്കേഷന്‍ വിവരങ്ങളും മറ്റും മനസിലാക്കിയ ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.
പോലീസെത്തി മുറി തുറപ്പിക്കുമ്പോള്‍ നര്‍ത്തകിയെ കൂടാതെ 15 ഓളം തമിഴ് പെണ്‍കുട്ടികളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടനിലക്കാരനെ വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്സ് ഐ.ഡി പിടിച്ചെടുത്ത പോലീസ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. നർത്തകിക്ക് നാട്ടിൽ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതിനാൽ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ പെണ്‍കുട്ടി നാട്ടിലേക്ക് പോയതായാണ് വിവരം.പെൺവാണിഭ സംഘത്തിൽനിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാൻ ബിജു കാണിച്ച താൽപര്യത്തെ ദുബായ് പൊലീസ് അഭിനന്ദിച്ചു.
എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. ഇതെന്തൊരു അശ്ലീലമാണെന്നും താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
കെആർകെയുടെ ട്വീറ്റിന് താഴെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാൽ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.
നേരത്തെ മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെആർകെയെ ആരാധകർ വിമർശനം കൊണ്ട് നിറച്ചിരുന്നു. അവസാനം പരസ്യമായി മാപ്പുപറയുകയും ചെയ്തു
What a Chutiyapa, Wahiyat, crap, headache film #Bahubali2! What a direction sir @ssrajamouli! You deserve award of chutiya director of 2017.
— KRK (@kamaalrkhan) April 28, 2017
I am highly disappointed to see that #Bahubali2 is not even 10% of #Bahubali1 means @ssrajamouli has fooled public with the hype of part1.
— KRK (@kamaalrkhan) April 28, 2017
ബാഹുബലി ആദ്യ ഷോ കഴിഞ്ഞു ഇറങ്ങിയ പ്രേക്ഷകര്‍ക്ക് പറയാന്‍ ഉള്ളത് ഇതാണ് .ഇത് അതിശയകരം .അതെ എല്ലാ അര്‍ഥത്തിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം എന്നാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാനുള്ളത് .തുടക്കം മുതല്‍ അവസാന വരെ പ്രേക്ഷകരെ ചിത്രംപിടിച്ചിരുത്തും.
രാവിലെ ആറ് മണിയ്ക്കായിരുന്നു ആദ്യ ഷോ. എല്ലായിടത്തും ഹൗസ്ഫുള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന വിശേഷണം ചിത്രത്തിന് നല്‍കിയവരേറെ. കേരളത്തില്‍ മാത്രം 300 തിയേറ്ററുകളിലായി 1000 ഷോയാണ് ആദ്യ ദിവസമുള്ളത്. ആദ്യ ഷോയ്ക്ക് വന്‍ വരവേല്‍പാണ് കേരളം നല്‍കിയത്.ഒന്നാം ഭാഗത്തിലേത് പോലെ രമ്യ കൃഷ്ണന്റെ ശിവകാമിയുടെ വരവോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാവുന്നത്. ഗാനത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ വരവ്.കട്ടപ്പ എന്തിനു ബാഹുബലിയെ കൊലപെടുത്തി എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് .അതിനു ഉത്തരം നല്‍കുന്നതിനൊപ്പം പ്രേക്ഷകരെ മറ്റൊരു ട്വിസ്റ്റിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സംവിധായകന്‍.സിനിമയുടെ ഒന്നാം പകുതി അവസാനിച്ചിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ചിത്രം നല്‍കുന്നില്ല .എന്നാല്‍ ക്ലൈമാക്സ് രംഗം എല്ലാത്തിനും ഉത്തരം നല്‍കുന്നു ഒപ്പം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ ട്വിസ്റ്റും .കണ്ടവര്‍ക്കെല്ലാം പറയാന്‍ ഒന്ന്മാത്രം ഇത് കിടിലോല്‍കിടിലം .
അധികൃതരുടെ അനാസ്ഥമൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ പിഞ്ചുബാലന് ജീവന്‍ നഷ്ടമായി. റോഡിന് മുകളിലുള്ള പോസ്റ്റുകള്‍ മാറ്റിയിടാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടിട്ടും മാറ്റാത്തതാണ് കുട്ടിയുടെ ദാരുണമരണത്തിനിടയാക്കിയത്.
ഗൂഡല്ലൂര്‍ സ്വദേശി സിബി (13) യാണ് കഴിഞ്ഞദിവസം തല പോസ്റ്റിലിടിച്ച് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തലപുറത്തിട്ടപ്പോള്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു.
ബസിന്റെ ഇടതുഭാഗത്ത് ഏറ്റവും പിറകിലെ സീറ്റിലായിരുന്നു സിബി. എതിരെ വന്ന സ്വകാര്യബസിന് സൈഡ് കൊടുക്കാന്‍ ഇടതുഭാഗത്തേക്ക് കെഎസ്ആര്‍ടിസി വെട്ടിച്ചപ്പോള്‍ റോഡരികിലെ സ്റ്റീല്‍ തൂണില്‍ സിബിയുടെ തലയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ തല വേര്‍പെട്ട് എതിര്‍ഭാഗത്തെ കാനയിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയാണ് തല കണ്ടെത്തിയത്. ഗൂഡല്ലൂരിലെ പരേതനായ ജയറാമിന്റെയും ഡെയ്‌സിയുടെയും മകനായ സിബി അടുത്ത ബന്ധുവായ ജൂലിക്കൊപ്പം ആറളത്തെ ബന്ധുവീട്ടിലേക്ക് പോകാന്‍ മാനന്തവാടിയില്‍നിന്നാണ് ബസില്‍ കയറിയത്. പുത്തൂര്‍വയല്‍ സ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിയാണ്.
നാല് വര്‍ഷം മുമ്പ് ടാറിങ് പൂര്‍ത്തിയായ മണത്തണ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിലുള്ള വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ റൂട്ടില്‍ ഇതിനകം നിരവധി വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹന ഉടമകളോട് പോസ്റ്റിന്റെ തുക ഈടാക്കി മാറ്റിസ്ഥാപിക്കാറുണ്ടെന്നതൊഴിച്ചാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ മാറ്റാന്‍ വൈദ്യുതി വകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
ദിവസേന നൂറുകണക്കിന് വാഹങ്ങള്‍ പോകുന്ന റൂട്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണത്തണ മുതല്‍ അമ്പായത്തോട് വരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ മലയോര ഹൈവേയിലെ പോസ്റ്റുകള്‍ മാറ്റാന്‍ 50 ലക്ഷം രൂപയായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപ കരാറുകാരന്‍ അടച്ചതിനാല്‍ കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്ന ഏതാനും ചില പോസ്റ്റുകള്‍മാറ്റി സ്ഥാപിച്ചിരുന്നു. ഇനിയും അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകളുണ്ട്. അവ എത്രയും പെട്ടന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.