ഇടുക്കി നെടുക്കണ്ടം കൂട്ടാറില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൂട്ടാര്‍ ചേലമൂട്ടില്‍ കൊല്ലപ്പെട്ട ബീനയുടെ ഭര്‍ത്താവ് മൈലാടിയില്‍ സുബിനെയാണ് (30) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീടിനു സമീപത്തെ പുരയിടത്തില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുബിന്റെ മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അനിയനും ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവുമായ കുമരകംമെട്ട് മൈലാടിയില്‍ കണ്ണന്‍ എന്ന് വിളിയ്ക്കുന്ന സുജിന്‍ ബീനയെയും (27) ഭാര്യാ മാതാവ് ഓമന മുരുകനെയും (52) കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മരണത്തില്‍ സുബിന്‍ മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരിച്ച സുബിനും ബീനയ്ക്കും എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ അശ്വിന്‍ എന്ന ഏക മകന്‍ മാത്രമാണുള്ളത്. ഓമനയുടെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് ആണ് ഇരട്ട കൊല നടത്തിയ സുജിന്‍.
സുജിനും ഭാര്യയും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത് ഇയാളുമായി പിണങ്ങിചേലമൂട്ടിലെ തറവാട്ടില്‍ കഴിയുകയായിരുന്ന ഭാര്യ വിനീതയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഇവരുടെ വീട്ടിലെത്തിയത്.
മദ്യപിച്ചെത്തിയ ഇയാള്‍ ഓമനയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇവരെ കുത്തുകയുമായിരുന്നു. ഇത് കണ്ട് ഓടിവന്ന ബീനയെയും കുത്തിയശേഷമാണ് ഇയാള്‍ ഇവിടെ നിന്ന് പോയത്. ഇരുവരും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ചേട്ടനും അനിയനും സഹോദരിമാരെ വിവാഹം കഴിക്കുകയായിരുന്നു.
മദ്യ ലഹരിയിലാണ് സുജിന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കമ്പംമെട്ട് എസ്.ഐ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം നടത്തി.
പ്രിയാ രാമനെ മലയാളികള്‍ അങ്ങനെ ഒന്നും മറക്കില്ല .സൈന്യം, കാഷ്മീരം, മാന്ത്രികം… എണ്ണിയാലൊടുങ്ങാത്ത ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രിയ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്.
മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയ അടുക്കുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ ഇവരുടെ വിവാഹം നടന്നു. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും.
പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു.
2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ് താമസം. ഏഴും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. കുട്ടികള്‍ ഇപ്പോള്‍ പ്രിയയ്‌ക്കൊപ്പമാണ് താമസം. ഇതിനിടെ രഞ്ജിത്ത് പുനര്‍ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രിയാരാമന്‍.
4ജി ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ഇന്ത്യന്‍ ടെലികോം രംഗത്ത് താരിഫ് യുദ്ധത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ മിനിറ്റിന് മൂന്ന് രൂപാ നിരക്കില്‍ രാജ്യാന്തര കോളുകളും ഓഫര്‍ ചെയ്യുന്നു. ‘റേറ്റ് കട്ടര്‍ പ്ലാന്‍’ ആക്ടിവേറ്റ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് രാജ്യാന്തര കോള്‍ നിരക്കുകള്‍ കുറക്കാമെന്ന് ജിയോ സൈറ്റില്‍ പറയുന്നു.
ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപൂര്‍, അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രെഞ്ച് ഗ്യുനിയ, ഇറ്റലി, ലക്‌സംബര്‍ഗ്, മാള്‍ട്ട, മംഗോളിയ, മൊറോക്ക, പോളണ്ട്, പോര്‍ച്ചുഗല്‍, പ്യൂട്ടോറിക്ക, റൊമാനിയ, സ്വീഡന്‍, സ്വിസ്റ്റര്‍ലന്‍ഡ്, തായ്‌വാന്‍, എന്നീ രാജ്യങ്ങളിലേക്കും മിനിറ്റിന് മൂന്ന് രൂപാ നിരയ്ക്കില്‍ വിളിക്കാം. 501 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് ജിയോ റേറ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.
ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രായേല്‍, ജപ്പാന്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 4.8 രൂപയാണ് നിരയ്‌ക്കെന്നും ജിയോ സൈറ്റില്‍ പറയുന്നു.
വിദേശത്തേക്ക് യാത്ര ചെയ്യുന്ന പോസ്റ്റ് പെയ്ഡ് യൂസര്‍മാര്‍ക്ക് കുറഞ്ഞ നിരയ്ക്കില്‍ ഡേറ്റ നല്‍കുമെന്ന് ഞായറാഴ്ച്ച എയര്‍ടെല്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് യൂസറുടെ ഡേറ്റാ ഉപയോഗം മിനിമം പാക്ക് വാല്യുവിനേക്കാള്‍ കൂടിയാല്‍ സ്വയമേ ഡിസ്‌ക്കൗണ്ടഡ് പ്ലാന്‍ ആക്ടിവേറ്റ് ആകുമെന്നാണ് എയര്‍ടെല്ലിന്റെ വാഗ്ദാനം. ഇതിനു പിന്നാലെയാണ് ജിയോയും രാജ്യാന്തര കോള്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്രായ്‌യുടെ നിര്‍ദേശ പ്രകാരം ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ പിന്‍വലിച്ച ശേഷം ‘ധന്‍ ധനാ ധന്‍’ ആയിരുന്നു ജിയോയുടെ ആവനാഴിയിലെ അടുത്ത ആയുധം. 309 രൂപയില്‍ തുടങ്ങുന്ന റീചാര്‍ജ് പായ്ക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റയാണ് ഓഫര്‍. ജിയോ ‘ധന്‍ ധനാന്‍ ധന്‍’ പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ കമ്പനികള്‍ പ്രത്യേക റീചാര്‍ജ് പ്ലാനുകളുമായി രംഗത്ത് വരുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ ബയണ്‍ മ്യൂണിനെ തകര്‍ത്ത് റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍; രണ്ടാം പാദ മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ചാംപ്യന്‍സ് ലീഗില്‍ അവശേഷിച്ചിരുന്ന ഏക ഇംഗ്ലീഷ് ക്ലബായ ലെസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് പുറത്തായി.
ലോക ഫുട്ബോളിലെ സൂപ്പര്‍ സ്ട്രെക്കറെ തടയാന്‍ ജര്‍മന്‍ മതിലിനായില്ല. കരുത്തന്‍മാര്‍ക്കിടയിലൂടെ തന്റെ നൂറാമത്തെ ഗോള്‍ അടിച്ചുകയറ്റി റോണോ. ആദ്യപാദ മല്‍സത്തില്‍ 2-1ന് മുന്നിട്ടു നിന്ന റയല്‍ രണ്ടാം പാദത്തില്‍ ഉറച്ച ആത്മവിശ്വാസത്തോടെയാണ് െബര്‍ണാബ്യൂവില്‍ ബൂട്ട് കെട്ടിയത്. മല്‍സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ ബയണിന് അനുകൂലമായ പെനാല്‍റ്റി ലെവന്‍ഡോവ്സ്ക്കി ഗോളാക്കി മാറ്റി.
76 മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നിര്‍ണായകമായ ഗോള്‍ തുടര്‍ന്നങ്ങോട്ട് നാടകീയ നിമിഷങ്ങളായിരുന്നു. സെര്‍ജിയോ റാമോസ് റയലിന് പണികൊടുത്തു. സെല്‍ഫ്ഗോളച്ച് മല്‍സരം പെനാല്‍റ്റിയിലേകക്ക് തള്ളിവിട്ടു. അതിനിടെ ബയണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍ഡില്‍ പുറത്തായി. എക്ട്ര ടൈമിലും ക്രിസ്റ്റ്യാനോയുടെ വരുതിയിലായിരുന്നു മല്‍സരം.
അവസാന 15 മിനിറ്റ് ശേഷിക്കേ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പിറന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ ഓഫ്സൈഡാണെന്ന വാദവും ഉയര്‍ന്നു. മാര്‍കോ അസെന്‍സിയോടെ വക ഒടുവിലത്തെ ആണി. 6-3 എന്ന മൊത്തം സ്കോറില്‍ റയല്‍ സെമിയില്‍.
ലെസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ ഒരു ഇംഗ്ലീഷ് ക്ലബ് പോലും ഇല്ലാത്ത അവസ്ഥയായി. ആദ്യപാദത്തില്‍ മുന്‍ തൂക്കം നേടിയ അത്‌ലറ്റിക്കോ ഡി മാഡ്രിഡിഡ് രണ്ടാം പാതത്തിലും ഗോളടിച്ച് സുരക്ഷിതമായി സെമിയിലെത്തി. 26 ാം മിനിറ്റിലായിരുന്നു മാഡ്രിഡിന്റെ ഗോള്‍. 61 മിനിറ്റില്‍ ലെസ്റ്ററിന് ആശ്വസിക്കാന്‍ ജെയ്മി വാര്‍ഡി ഗോളടിച്ചു.
സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്നുളളതാണ്. ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് തിങ്കളാഴ്‌ച കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.ട്രോൾ മലയാളം, ഇന്റർനാഷണൽ ചളു യൂണിയൻ എന്നിവരാണ് ട്രോളുകളുടെ പിറകിൽ.
രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശന്റെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജൂൺ മാസത്തിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. അമേിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മക്സ്റ്റർ ഡൽഹിയിൽ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്.
ഇതിനായി നരേന്ദ്ര മോദി അമേരിക്കയിൽ പോകുമെന്നാണ് വിവരം. മൂന്ന് വർഷത്തിനിടിയിൽ നരേന്ദ്ര മോദി നടത്തുന്ന അഞ്ചാമത്തെ അമേരിക്കൻ സന്ദർശനം ആകുമിത്.ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ സെപ്തംബറിൽ ചേരാനിരിക്കെ അമേരിക്കയും ഇന്ത്യയും തമ്മിൽ യോജിച്ച് പ്രവർത്തിക്കുന്നതിനാവും ചർച്ച മുഖ്യപരിഗണന കൊടുക്കുക.
എന്നാൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ ഐക്യരാഷ്ട്ര സംഭടനയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി അമേരിക്കയുമായി ഉഭയകക്ഷി ചർച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങളുമായി പൊതുസഭയ്ക്ക് മുൻപ് ചർച്ച നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു അമേരിക്കൻ ഭരണകൂടം.
ജി 20 ഉച്ചകോടി ജർമ്മനിയിൽ ജൂലൈ ആദ്യവാരം നടക്കുമ്പോൾ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ പ്രതിരോധധ രംഗത്തെ ഉത്തമ പങ്കാളിയാണെന്ന് മക്‌മാസ്റ്റർ പറഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും മക്‌മാസ്റ്റർ ചർച്ച നടത്തിയിരുന്നു.
എച്ച്1ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉത്തരവ്. ഇതിനിടെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന വിസാ പദ്ധതി നിർത്തലാക്കാൻ ഓസ്ട്രേലിയയും തീരുമാനിച്ചു
അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകക്കെടുക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമപരിഷ്കാരത്തിന്‍റെ ആദ്യ ഉത്തരവിലാണ് പ്രസിഡന്‍റ് ഡെണാൾഡ് ട്രംപ് വിസ്കോൺസനിൽ വച്ച് ഒപ്പിട്ടത്. പ്രത്യേക വൈദഗ്ധ്യമുള്ള വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച്ച് 1ബി വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്ന് ട്രംപ് മുന്‍പ് പല തവണ പറഞ്ഞിരുന്നു.
അമേരിക്കക്കാരേക്കാൾ കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ നിയമിക്കുന്നതായിരുന്നു പല കമ്പനികളുടെ രീതി. നിലവിലെ വിസാനിയമങ്ങൾ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ തൊഴിൽ, ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നതാണ് പുതിയ ഉത്തരവ്. പിന്നാലെ നിയമപരിഷ്കാരവും കൊണ്ടുവരാനാണ് നീക്കം.
ഇതിനിടെയാണ് എച്ച് വൺ ബി വിസയ്ക്ക് സമാനമായ 457 വിസ നൽകുന്നത് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനവും വരുന്നത്. പകരം കൂടുതൽ കർശനമായ വ്യവസ്ഥകളോടെയുള്ള പുതിയ വിസ പദ്ധതി നിലവിൽ വരും. വൈദഗ്ധ്യമുള്ളവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കൂ എന്ന് ഉറപ്പുവരുത്തും. ഓസ്ട്രേലിയക്കർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് നീക്കം. ഇരു രാജ്യങ്ങളുടേയും പുതിയ തീരുമാനം ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകും.
നടിയും ശരത്‍കുമാറിന്‍റെ മകളുമായ വരലക്ഷ്മിയെ തട്ടിക്കൊണ്ടുപോയെന്ന് വാർത്ത .സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട നടി വരലക്ഷ്മിയുടെ ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇരുണ്ട മുറിയില്‍ കൈകള്‍ രണ്ടും ബന്ധിച്ച് വായ് മൂടിക്കെട്ടിയ നിലയില്‍ ഭയന്നിരിക്കുന്ന നടിയുടെ ചിത്രമാണ് ട്വിറ്ററിലൂടെ പ്രചരിച്ചത്.
എന്താണ് സത്യാവസ്ഥയെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ചര്‍ച്ചയാണ് പിന്നെ നടന്നത് . അവസാനം ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ ട്വിറ്ററിലെത്തി. ഇതൊരു സിനിമയുടെ ഭാഗമാണെന്നും താന്‍ സുരക്ഷിതയാണെന്നും വരലക്ഷ്മി ട്വീറ്റ് ചെയ്തു. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ അതിരുവിടുന്ന സിനിമാപ്രചാരണതന്ത്രങ്ങള്‍ നിയന്ത്രിക്കേണ്ടതാണെന്ന അഭിപ്രായവും സിനിമാമേഖലയില്‍ ഉയരുന്നുണ്ട്.
വാളയാറിൽ സഹോദരികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അയൽവാസിയായ പതിനേഴുകാരനെ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പിടികൂടിയത്.
സഹോദരിമാരായ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഇത് അഞ്ചാമത്തെ അറസ്റ്റാണ്. അയൽവാസിയായ പതിനേഴുകാരനെയാണ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
മരിച്ച രണ്ടു പെൺകുട്ടികളെയും പ്രതി പലപ്പോഴായി ലൈംഗീകചൂഷണത്തിനിരയാക്കി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടികളുടെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധു , അമ്മയുടെ സഹോദരിയുടെ മകനായ പി.മധു , കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവർ റിമാൻഡിലാണ്. അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല, കഴുത്തുമുറുകി മരിച്ചെന്നാണ് രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും.ഇതുപ്രകാരം മരണം കൊലപാതകമാണോയെന്നതിന് വ്യക്തതയുണ്ടായിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.