ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നതായി ഉയര്‍ന്ന ആരോപണത്തിനു പിന്നാലെ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും നടന്നതായി ആശങ്ക ഉയരുന്നു. വോട്ടര്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് തകര്‍ന്നതിനു പിന്നില്‍ റഷ്യയോ ചൈനയോ ഇടപെട്ടിരിക്കാമെന്ന ആശങ്കയാണ് ഉയരുന്നത്. കോമണ്‍സ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ അഫയേഴ്‌സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിദേശ രാജ്യങ്ങള്‍ ഹിതപരിശോധനയില്‍ ഇടപെട്ടതായുള്ള ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
ആരാണ് ആക്രമണത്തിന് ഉത്തരവാദി എന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തരം ആക്രമണങ്ങള്‍ നടത്തി ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍, ഫ്രഞ്ച് തെരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങളാണ് എംപിമാരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ 7നായിരുന്നു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. എന്നാല്‍ സമയം അവസാനിക്കുന്നതിനു 100 മിനിറ്റ് മുമ്പ് വെബ്‌സൈറ്റ് തകര്‍ന്നതുമൂലം രജ്‌സ്‌ട്രേഷനായുള്ള സമയപരിധി വീണ്ടും നീട്ടേണ്ടി വന്നു.
അവാസന ദിവസം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയതാണ് സൈറ്റ് തകരാന്‍ കാരണമെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച പുറത്തു വിട്ട വിവരമനുസരിച്ച് സൈറ്റില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിക്കാന്‍ ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിതപരിശോധനയുടെ ഫലത്തെ അത് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തുന്നു.
തമിഴ്നാട്ടിലെ സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.കോട്ടയം ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു (42) മാതാവ് വത്സമ്മ (70, സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ (21) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. സേലം ധർമ്മപുരിയ്ക്ക് 25 കിലോമീറ്റർ അകലെയായാണ് അപകടം ഉണ്ടായത്.
ഏന്തയാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനുവാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
ബിനുവിന്റെ മാതൃസഹോദരന്റെ വീട്ടിൽപ്പോയി മടങ്ങി വരും വഴിയാണ് അപകടം. വാഹനത്തിൽ ബിനുവിന്റെ മകളടക്കം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹങ്ങൾ ധർമ്മപുരി ആശുപത്രിയിൽ.
സഞ്ജുവിന്റെ മികവില്‍ 206 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റൈസിങ് പുണെ സൂപ്പര്‍ ജയന്റിനെ 97 റണ്‍സിന് തകര്‍ത്തു. 102 റണ്‍സെടുത്ത സഞ്ജുവിന് പുറമെ 9 പന്തില്‍ 38 റണ്‍സെടുത്ത ക്രിസ് മോറിസും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 108 റണ്‍സിന് പുറത്തായി. 20 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുണെയുടെ ടോപ് സ്കോററായത്. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
കൃഷിമന്ത്രിയെ കാണാന്‍ പോയ ഡിജിപി: മുഹമ്മദ് യാസിന് അബദ്ധംപറ്റി. കൃഷിമന്ത്രിയെ തേടി ഡിജിപി പോയത് റവന്യുമന്ത്രിയുടെ വീട്ടിലേക്ക്. റവന്യു മന്ത്രിയെ കൃഷിമന്ത്രിയായി തെറ്റിദ്ധരിക്കുകയായിരുന്നു. ഇ. ചന്ദ്രശേഖരനോട് സുനില്‍കുമാര്‍ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഇത്ര പിടിയില്ലാത്തവരോ ഇന്റലിജന്‍സ് മേധാവിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. താന്‍ വിളിച്ചിട്ടല്ല ഡിജിപി വന്നതെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമെന്ന് ഡിജിപി സംഭവത്തോടു പ്രതികരിച്ചു. ഡ്രൈവര്‍ വീട് മാറി കൊണ്ടുചെല്ലുകയായിരുന്നെന്നു മുഹമ്മദ് യാസിൻ പറഞ്ഞു.
ദുബായ്: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അടക്കപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായതോടെയാണ് മഞ്ജുവിന്റെ മോചനം സാധ്യമായത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക വരുത്തിയാതോടെയാണ് ബാങ്കുകള്‍ നിയമനടപടി സ്വീകരിക്കാന്‍ തുടങ്ങിയതും രാമചന്ദ്രന്‍ ജയിലിലായതും. അതിന് മുന്നേ തന്നെ ചെക്ക് മടങ്ങിയ കേസില്‍ മഞ്ജു ജയിലിലായിക്കഴിഞ്ഞിരുന്നു.
നിസാര തുകയുടെ പേരില്‍ മകള്‍ ജയിലിലായിട്ടും പിതാവ് ഇടപെടാതിരുന്നതാണ് ബാങ്കുകള്‍ രാമചന്ദ്രന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കാന്‍ കാരണമായത്. അപ്പോഴേക്കും അദ്ദേഹം കടക്കെണിയില്‍ അകപ്പെട്ടിരുന്നു. അതിലാണ് അദ്ദേഹത്തിന് മകളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്. മഞ്ജുവിന്റെ ജയില്‍ മോചനം രാമചന്ദ്രന്റെ കുടുംബത്തിന് ഏറെ ആശ്വാസമായിരിക്കുകയാണ്. രാമചന്ദ്രന്റെ മോചനത്തിനായി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തി വരികയാണ്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ അധികം താമസിക്കാതെ രാമചന്ദ്രനും ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ.
മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്നു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രികരിച്ചു വ്യാജവാറ്റു സംഘങ്ങള്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അവസരം മുതലെടുത്ത് മദ്യ വിപണി കീഴടക്കാന്‍ ഒരു ഇടവേളയ്ക്കു ശേഷം വ്യാജവാറ്റു സംഘങ്ങള്‍ തയാറെടുക്കുന്നതായാണ് അറിയുന്നത് . ഇതിനേ തുടര്‍ന്നു വ്യാജ മദ്യവില്‍പ്പനയും വ്യാജവാറ്റും തടയുന്നതിന്റെ ഭാഗമായി എക്‌സൈസും പോലീസും നിരീക്ഷണം കര്‍ശനമാക്കി.
രഹസ്യ സങ്കേതങ്ങള്‍ കേന്ദ്രികരിച്ചു വ്യാജവാറ്റു നടത്തുന്നതിനായി വലിയ കുക്കര്‍ വാങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ കച്ചവടക്കാര്‍ക്കു പോലീസ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ആഘോഷ സീസണ്‍ അടുത്തതോടെ സംസ്ഥാനത്തു വ്യാജന്‍ ഒഴുകുമെന്നാണു സൂചന. അന്യസംസ്ഥന തൊഴിലാളികളും മദ്യം നിര്‍മ്മിച്ചു വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വ്യക്തമായ അറിവില്ലാത്തതിനാല്‍ പോലീസിന് ഇത്തരം സംഘങ്ങളെ പിടിക്കാന്‍ കഴിയാറില്ല. ലഭ്യത കുറഞ്ഞതോടെ വളരെ ഉയര്‍ന്ന വിലയിലാണ് വ്യാജന്റെ വില്‍പ്പന.
വെബ്‌സൈറ്റിലൂടെ തലസ്‌ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സജീവം. ഡേറ്റിംഗ് വെബ്‌സൈറ്റായ ലൊക്കാന്റോയിലൂടെ ഇ-മെയില്‍ വിലാസവും വാട്‌സ് ആപ്പ് നമ്പറും നല്‍കിയാണ് ഇടപാടുകള്‍.മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അഭിരുചികള്‍ ആരായുന്ന ഇവര്‍ ഇടപാടുകാര്‍ നേരിട്ടെത്തുമ്പോള്‍ മാത്രമേ പെണ്‍കുട്ടികളെയും നിരക്കിനെയും പറ്റി വിശദീകരിക്കൂ. എസ്‌കോര്‍ട്ട്‌സ് സര്‍വീസുകള്‍ എന്ന പേരിലാണ് ഇവയുടെ പ്രവര്‍ത്തനം. ചാല,കവടിയാര്‍,കഴക്കൂട്ടം,പട്ടം,പൂവാര്‍,ടെക്‌നോ പാര്‍ക്ക്,തിരുവല്ലം,വഴുതക്കാട് എന്നിവടങ്ങളില്‍ നിന്നായി ആയിരത്തിലേറെ പരസ്യങ്ങളാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
റിയല്‍ എസ്‌കോര്‍ട്ട് സര്‍വീസ്, ഹാപ്പിഅവേഴ്‌സ് ,മോഡേണ്‍ എസ്‌കോര്‍ട്ട് സര്‍വീസ്, റോസ് എസ്‌കോര്‍ട്ട്‌സ്, കാര്‍ത്തിക എസ്‌കോര്‍ട്ട്‌സ്,നീലിമ എസ്‌കോര്‍ട്‌സ്,റൊമാന്‍സ് എസ്‌കോര്‍ട്ട്‌സ് എന്നിങ്ങനെ നിരവധി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സംഘങ്ങളാണ് സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്.ടെലിവിഷന്‍ താരങ്ങള്‍ ഉള്‍പ്പടെ തങ്ങളുടെ സംഘത്തിലുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
പെണ്‍വാണിഭം മാത്രമല്ല പുരുഷ വാണിഭവും ലൊക്കന്റോയിലൂടെ സുഗമമായി നടക്കുന്നുണ്ട്. ചെറുപ്പക്കാരായ യുവാക്കളെ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പരസ്യങ്ങളാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. 7000 മുതല്‍ 13000 വരെ പ്രതിഫലം വാഗ്‌ദാനം ചെയ്‌താണ് ഇവര്‍ യുവാക്കളെ വലയിലാക്കുന്നത്.മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ എന്ന പദ്ധതിയിലൂടെ ഈ സൈറ്റിനെതിരെ കര്‍ശന നടപടി കൈക്കൊണ്ടെങ്കിലും പിന്നീട് പോലീസും സര്‍ക്കാരും ഓണ്‍ലൈന്‍ മാംസക്കച്ചവടം നടത്തുന്ന ലോക്കാന്റോയ്‌ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
വടക്കുകിഴക്കൻ സോമാലിയയിലെ പുന്‍റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. അൽ കൗശർ എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. എന്നാൽ ചരക്കുകപ്പലിലുണ്ടായിരുന്ന 11 പേരിൽ ഒമ്പതു പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ഗൽകായോ മേയർ ഹിർസി ബാരെ പറഞ്ഞു.
ഈ മാസം ആദ്യമാണ് അൽ കൗശർ എന്ന കപ്പൽ കൊള്ളക്കാർ തട്ടിയെടുക്കുന്നത്. ദുബായിൽ നിന്ന് സോമാലിയയുടെ ബൊസാസോയിലേക്കു പോകുന്പോഴായിരുന്നു കപ്പൽ തട്ടിയെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ. കർഷക വായ്പകൾ എഴുതിത്തള്ളമെന്നും കർഷകർക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. നോർത്ത് ബ്ലോക്കിലാണ് തമിഴ് കർഷകർ നഗ്നരായി ഓടി പ്രതിഷേധിച്ചത്. ദിവസങ്ങളായി ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും സർക്കാർ പരിഗണന നൽകാത്തതിലുള്ള പ്രതിഷേധമാണ് സമരക്കാർ പ്രകടിപ്പിച്ചത്.
പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പോലീസ് വാഹനത്തിൽനിന്നു ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മറ്റ് കർഷകരും മുദ്രാവാക്യം മുഴക്കി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിനു പുറത്തുകിടന്ന് ഉരുണ്ടും കർഷകർ പ്രതിഷേധിച്ചു. മൂന്നു പേരാണ് നഗ്നരായി ഓഫീസിന് പുറത്ത് നിലത്തുകിടന്ന് പ്രതിഷേധിച്ചത്.
തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നത്തിനും കാരണക്കാരി കാവ്യയല്ലെന്ന് നടന്‍ ദീലീപ്. ദൈവത്തെ മുന്‍നിര്‍ത്തി നൂറ് ശതമാനം ഉറപ്പിച്ച് അക്കാര്യം തനിക്ക് പറയാനാവുമെന്നും ദിലീപ് പറയുന്നു. കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടത്തെ പ്രണയം എന്ന് വ്യാഖ്യാനിക്കരുത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയ്ക്ക് മുന്നേ കാവ്യയെ അറിയാം.കാവ്യയെ കല്ല്യാണം കഴിച്ചു എന്ന പേരില്‍ ഒരുപാട് പേര് ബഹളം ഉണ്ടാക്കുന്നുണ്ട്. മുന്‍ഭാര്യയെ മുന്‍നിര്‍ത്തിയല്ല ഞാന്‍ കാവ്യയെ വിവാഹം കഴിച്ചത്. നിയമപരമായി വിവാഹമോചനം നേടി ഒന്നരവര്‍ഷം കഴിഞ്ഞാണ് വിവാഹിതനാകുന്നത്.
മീനാക്ഷിക്ക് വേണ്ടി എന്റെ സഹോദരിയും കുടുംബവും രണ്ട് വര്‍ഷത്തോളം എന്റെ വീട്ടില്‍ താമസിച്ചു. എല്ലാവരും എനിക്ക് വേണ്ടി കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. നീയെന്ത് ജീവിതമാണ് നയിക്കുന്നതെന്ന് സുഹൃത്തുക്കളും എന്നോട് പറഞ്ഞു. മകള്‍ സ്‌കൂള്‍ കഴിഞ്ഞ് വീടെത്തുമ്പോള്‍ എന്റെ അമ്മ മാത്രം ഉണ്ടാകും. അച്ഛന്‍ എപ്പോഴാ വരുന്നത് എന്ന് അവള്‍ വിളിച്ച് ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ പിന്നെ എനിക്ക് ലൊക്കേഷനില്‍ നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ ഉടന്‍ വീടെത്തും. പലപ്പോഴും ഷൂട്ടിങ് എറണാകുളത്ത് തന്നെ ഒതുക്കാന്‍ ശ്രമിച്ചു.
എന്റെ പേരിലാണ് കാവ്യയുടെ ജീവിതം തകര്‍ന്നെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. കാവ്യ അനുഭവിക്കുന്ന പ്രശ്‌നങ്ങളൊക്കെ ഞാന്‍ കാണുന്നുണ്ട്. ഞാനെന്റെ അമ്മയോടും മോളോടും ഇക്കാര്യം അവതരിപ്പിച്ചു. എനിക്ക് അറിയാവുന്ന അളല്ലേ, എനിക്ക് ഇഷ്ടമാണ് അച്ഛാ എന്ന് പറഞ്ഞു. കാവ്യയുടെ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അവളുടെ അമ്മ കല്ല്യാണത്തിന് സമ്മതിച്ചില്ല. അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതുകൂടിയായാല്‍ എല്ലാം സത്യമാണെന്ന് വരുത്തി തീര്‍ക്കും. അവള്‍ക്ക് വേറെ ആലോചനകള്‍ നോക്കുന്നുണ്ട്. ഇത് ശരിയാവില്ല ദിലീപേ എന്ന് പറഞ്ഞു.
ഒരു കല്ല്യാണം കഴിച്ച് കുഴപ്പമായതാണ്. പിന്നീട് പരിചയമില്ലാത്ത വേറൊരാളെ കല്ല്യാണം കഴിച്ച് അത് കുളമായാല്‍ രണ്ട് പെണ്ണുങ്ങളുടെ ജീവിതം അവന്‍ തകര്‍ത്തെന്ന് മഞ്ഞ പത്രക്കാര്‍ എഴുതും. എന്റെ മകള്‍ക്കാണ് ഞാന്‍ ജീവിതത്തില്‍ മുന്‍തൂക്കം കൊടുക്കുന്നത്. അവളെ നല്ലപോലെ നോക്കുന്ന അവളെ അറിയാവുന്ന ആള്‍ക്കല്ലാതെ അവരുടെ കമ്മ്യുണിക്കേഷന്‍ ശരിയാവില്ല. അല്ലെങ്കില്‍ പിന്നീട് അത് അടുത്ത തലവേദനയായി മാറും.എന്റെ മകളും കാവ്യയുംവഴക്കിട്ടു പിരിഞ്ഞു എന്നൊക്കെ ഇപ്പോള്‍ ചില മഞ്ഞപ്പത്രക്കാര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി. ഇനി ഇതെങ്കിലും കുഴപ്പിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്. നമുക്ക് പ്രായമായി വരികയാണ്. ഇനി ഒരു അങ്കത്തിനുള്ള ബാല്യമില്ല. ചിരിയോടെ ദീലിപ് പറയുന്നു.