വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ഭാരതിദാസന്‍ എഞ്ചിനീയറിംഗ് കോളേജിലാണ് ദുരൂഹ സാഹചര്യത്തില്‍ സ്‌ഫോടനമുണ്ടായത്. കോളേജ് ബസ് ഡ്രൈവര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. നട്രംപള്ളിയിലെ കോളേജില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
സംഭവസ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ സ്‌ഫോടനം സംഭവിച്ചതെങ്ങനെയാണെന്ന് വ്യക്തമല്ല. കോളേജ് ഡ്രൈവര്‍ കാമരാജാണ് മരിച്ചത്. പൂന്തോട്ട സൂക്ഷിപ്പുകാര്‍ പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ഭയാനക ശബ്ദം കേട്ട് ഓടിയെത്തിയവര്‍ പറയുന്നത് സ്ഥലത്ത് പറക്കുന്ന വസ്തു പോലെ ഒന്ന് കണ്ടുവെന്നാണ്. സമീപ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന 7 കോളേജ് ബസുകളുടെ ചില്ലുകള്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നു.
പേരാമംഗലം: തൃശൂരില്‍ രാത്രിയില്‍ വാഹനത്തില്‍ നിന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്തിറക്കി കാറുമായി മോഷണ സംഘം കടന്നു കളഞ്ഞു. കാറുനുള്ളില്‍ ഉണ്ടായിരുന്ന നാലുവയസുകാരിയേയും സംഘം തട്ടികൊണ്ടു പോയി. പിന്നീട് കുഞ്ഞിനെ ലാലൂരിലെ ശ്മശാനത്തിന് അരുകില്‍ ഉപേക്ഷിച്ച് കാറുമായി സ്ഥലം വിട്ടു. ഇന്നലെ രാത്രി 10 മണിക്ക് പേരാമംഗലത്തിന് സമീപം മനപ്പടിയിലാണ് സിനിമയെ വെല്ലൂന്ന സംഭവം നടന്നത്.
ചാവക്കാട് സ്വദേശി അച്ചമ്പുള്ളി വീട്ടില്‍ സലീമാണ് ആക്രമണത്തിനും തട്ടിപ്പിനും ഇരയായത്. നാലു വയസുകാരി മകളേയും കൊണ്ട് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഭാര്യയെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി തൃശൂരിലേക്ക് പോകുന്ന വഴിയാണ് സലീമിന് ദുരനുഭവമുണ്ടായത്. മനപ്പടിയിലെത്തിയപ്പോള്‍ കാറിന് പിന്നില്‍ തീയുണ്ടയെന്ന് തെറ്റിദ്ധരിപ്പിച്ച പുറകെ കാറിലെത്തിയ സംഘമാണ് സലീമിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാറുമായി കടന്നു കളഞ്ഞത്. തീയുണ്ടയെന്ന് കേട്ടപ്പോള്‍ എന്താണെന്ന് നോക്കാന്‍ കാറില്‍ നിന്ന് സലീം പുറത്തിറങ്ങിയപ്പോള്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് ഈ തക്കത്തിലാണ് മുന്‍സീറ്റിലിരുന്ന മകള്‍ ഷെഹ്ജയുമായി അക്രമികള്‍ കാര്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.
പരിഭ്രമിച്ചു പോയ സലീം നാട്ടുകാരുടെ സഹായത്തോടെ പേരാമംഗലം പൊലീസില്‍ വിവരമറിയിച്ചു. കുട്ടിക്കും കാറിനും വേണ്ടി പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ലാലൂരില്‍ നിന്ന് കണ്ടെത്തിയത്. ശ്മശാനത്തിന് സമീപം കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
കാര്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കെ എല്‍ 59 9900 എന്ന നമ്പരിലുള്ള വെള്ള സ്വീഫ്റ്റ് ഡിസയര്‍ കാറാണ് മോഷണം പോയത്.
ചെന്നൈ: സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകളും സംഗീത സംവിധായികയുമായിരുന്ന ഷാന്‍ ജോണ്‍സണിന്റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അസ്വാഭാവിക മരണമെന്ന് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പിന്നീട് ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.
കോടമ്പാക്കത്തിനടുത്തുള്ള ചക്രപാണി സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ രണ്ടാംനിലയിലെ മുറിയില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടത്. തലേന്ന് ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗിനു ശേഷം ഉറങ്ങാന്‍ താമസസ്ഥലത്തേക്കു പോയതാണ്. വെള്ളിയാഴ്ച ബാക്കി റെക്കോഡിംഗ് ഉണ്ടായിരുന്നു. ഇതിന് എത്താതിരുന്നതിനേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ ഷാനിനെ കണ്ടെത്തിയത്. രാത്രി ശാരീരികാസ്വാസ്ഥ്യമുണ്ടായി മരിച്ചതാകാമെന്നായിരുന്നു വിലയിരുത്തല്‍.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയിലാണ് ശവസംസ്‌കാരം. 2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മകന്‍ റെന്‍ ജോണ്‍സന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.അമ്മ റാണി ജോണ്‍സന്‍. നിരവധി ചിത്രങ്ങളില്‍ ഷാന്‍ ജോണ്‍സന്‍ പാടിയിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ,തിര,മിലി എന്നീ ചിത്രങ്ങളില്‍ ഷാന്‍ പാടിയിട്ടുണ്ട്. ഇതിനിടെ ചില പാട്ടുകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന വേട്ട എന്ന ചിത്രത്തിലെ ചില ഗാനങ്ങള്‍ക്ക് ഷാന്‍ വരികള്‍ എഴുതിയിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്‌റിയ നസീം തിരിച്ചുവരുന്നു. വിവാഹശേഷം അഭിനയത്തിന് ഇടവേള എടുത്ത നസ്‌റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ തന്നെയാണ് അറിയിച്ചത് . നസ്‌റിയ തിരിച്ചുവരുന്ന ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫഹദ് വ്യക്തമാക്കി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ആരുടെ ചിത്രത്തിലൂടെയാണ് നസ്‌റിയ തിരിച്ചു വരുന്നതെന്ന് ഫഹദ് വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്ന് ഫഹദ് പറഞ്ഞു. വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ നസ്‌റിയ കാരണമായെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. സിനിമ ചെയ്യുന്നത് അവാര്‍ഡ് നേടാന്‍ വേണ്ടിയല്ലെന്നും ഫഹദ് വ്യക്തമാക്കി.
സിനിമകളിലൂടെ പ്രേക്ഷകര്‍ തന്നെ കൂടുതല്‍ മനസിലാക്കണമെന്നാണ് ആഗ്രഹം. പ്രേക്ഷകന്റെ മുഖത്ത് ചിരി പടര്‍ത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തില്‍ താനൊരു അന്തര്‍മുഖനാണ്. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വളരെ സന്തോഷവാനാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരം മികച്ച അഭിപ്രായം നേടി തകര്‍പ്പന്‍ വിജയം കൈവരിയ്ക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആവുകയാണ് മഹേഷിന്റെ പ്രതികാരം. ആഷിക് അബു നിര്‍മ്മിച്ചിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തത് നടന്‍ കൂടിയായ ദിലീഷ് പോത്തന്‍ ആണ്.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജിക്കത്ത് കാരായി രാജന്‍ ജില്ലാകമ്മിറ്റിക്ക് കൈമാറി. തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് രാജന്‍ ഒഴിയാന്‍ തീരുമാനിച്ചത്. അതേസമയം, കാരായി ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പാലിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് തല്‍കാലം തുടരും.
എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്ന കേസിലെ പ്രതികളിലൊരാളായ സിപിഐ(എം) പ്രാദേശിക നേതാവാണ് കാരായി രാജന്‍. ഇതേ കേസില്‍ പ്രതിയാണ് തലശ്ശേരി നഗരസഭാ ചെയര്‍മാനായ കാരായി ചന്ദ്രശേഖരന്‍.
ഫസല്‍ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കാരായിമാര്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി നീണ്ടുപോയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാവുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കാരായി രാജന്റെ രാജി. കാരായി ചന്ദ്രശേഖറിന്റെ രാജിയില്‍ ഏര്യാകമ്മറ്റിയാണ് തീരുമാനം എടുക്കേണ്ടത്. ചന്ദ്രശേഖരനും രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ തലശ്ശേരി സിപിഎമ്മിന്റെ കുത്തക സീറ്റാണ്. ഈ സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാനായി തുടരുന്നത് തിരിച്ചടിയുണ്ടാകില്ലെന്ന് കരുതുന്നവരുമുണ്ട്. കണ്ണൂര്‍ ജില്ലയിലാകെ ഈ വിഷയം പ്രചരണത്തില്‍ ഉയരാതിരിക്കാനാണ് കാരായി രാജനെ കൊണ്ട് രാജിവയ്പ്പിച്ചത്
എന്നാല്‍ രാജി സ്വമേധയായാണെന്നാണ് കാരായി രാജന്റെ വിശദീകരണം. ഫെയ്‌സ് ബുക്കിലൂടെയാണ് രാജിയില്‍ സിപിഐ(എം) നേതാവ് നിലപാട് വിശദീകരിക്കുന്നത്. ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ സ്വമേധയാ രാജിവച്ചിരിക്കുന്നുവെന്നാണ് വിശദീകരണം. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. സ്‌നേഹിച്ച പതിനായിരക്കണക്കായ സഖാക്കളോടും നല്ലവരായ നാട്ടുകാരോടും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജന്‍ അറിയിക്കുന്നു.
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിന്‍ ഡീസലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ XXX ന്റെ മൂന്നാം പതിപ്പിലൂടയാണ് ദീപിക വിന്‍ ഡീസലിന്റെ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് ദീപിക പദുക്കോണ്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നനത്.
നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ ദീപിക വിന്‍ ഡീസലിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡിജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സഞ്ജയ് ലീലാ ബര്‍സാനി സംവിധാനം ചെയ്ത ബജിരാവോ മസ്താനിയാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മയാമി: യു. എസില്‍ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവരുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മയാമി കോടതി ജീവപര്യന്ത്യം ശിക്ഷ വിധിച്ചു. ദെരക് മെഡിന എന്ന 33കാരനാണ് ഭാര്യ ജെന്നിഫര്‍ അല്‍ഫോണ്‍സയെ വെടിവെച്ചു കൊന്നത്. എട്ടു തവണയാണ് ഇയാള്‍ ജെന്നിഫറിനു നേരെ നിറയൊഴിച്ചത്. 2013 ആഗസ്റ്റിലാണ് സംഭവം.
വര്‍ഷങ്ങളായി ഭാര്യ തന്നോട് മോശമായാണ് പെരുമാറിയിട്ടുള്ളതെന്നും, കത്തികാട്ടി തന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്നുമുള്ള മെഡിനയുടെ വാദം കഴിഞ്ഞ നവംബറില്‍ കോടതി തള്ളിയിരുന്നു. 27 കാരിയായ ഭാര്യ മരിച്ചു കിടക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായ ശ്രദ്ധയാണ് ഈ കേസിന് ലഭിച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് താനാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ ഏറ്റു പറഞ്ഞിരുന്നു. ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
ദെരക് മെഡിനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…. ‘എന്റെ ഭാര്യയെ കൊന്നതിന് ഒന്നുകില്‍ ഞാന്‍ ജയിലില്‍ പോകും അല്ലെങ്കില്‍ മരണ ശിക്ഷ ലഭിക്കും, സുഹൃത്തുക്കളെ മിസ് ചെയ്യും, എല്ലാവരെയും സ്‌നേഹിക്കുന്നു. വര്‍ഷങ്ങളായുള്ള ഭാര്യയുടെ മോശം പെരുമാറ്റം സഹിക്കാന്‍ പറ്റാത്തതു മൂലമാണ് ഇത് ചെയ്തത്. നിങ്ങള്‍ക്കെന്നെ മനസ്സിലാകുമല്ലോ’.
തായ്‌പേയ്: തായ് വാനെ ഞെട്ടിച്ചുകൊണ്ട് വന്‍ ഭൂകമ്പം. ദക്ഷണിണ തായ്‌നന്‍ നഗരത്തെ പിടിച്ചുകുലിക്കിയ ഭൂകമ്പം അനുഭവപ്പെട്ടത് ഇന്ന് പുലര്‍ച്ചെയോഠെയാണ്. 20 ലക്ഷത്തോളം പേര്‍ താമസിക്കുന്ന തായ്‌നന്‍ നഗരയാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17 നില കെട്ടിടങ്ങള്‍ വരെ നിലംപൊന്തി. ഭൂമികോപത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ലോകത്തെ ഞെട്ടിച്ച വലിയ ഭൂകമ്പങ്ങളില്‍ ഒന്നായി മാറും ഇതെന്ന ആശങ്ക ശക്തമാണ്. തായ്‌നന്‍ നഗരത്തെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊന്തി. 6200 പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് നിലംപൊന്തിയരാണ് രക്ഷാപ്രവര്‍ത്തകരെയും ഭീതിപ്പെടുത്തന്നത്. ഇവിടെ പകുതിയിലേറെപേര്‍ മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എത്രപേര്‍ മരിച്ചെന്ന ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.
അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായാണ് തായ് വാന്‍ സെന്‍ട്രല്‍ വെതര്‍ബ്യൂറോ വ്യക്തമാക്കുന്നത്. തായ് വാന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 6.4 രേഖപ്പെടത്തിയ ഈ ഭൂചലനത്തിന് ശേഷം തുടര്‍ച്ചയായി അഞ്ച് ചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു. കുടുങ്ങികിടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും 400ഓളം പേരെ രക്ഷാപവര്‍ത്തകര്‍ രക്ഷപെട്ടുത്തി. രക്ഷപെട്ടവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. ആശുപത്രികളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. വെള്ളവും വൈദ്യുതിയും മുടങ്ങിയതാനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും ദുരിതത്തിലാണ്
ബെര്‍ലിന്‍ഃ ജര്‍മനിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ഗുര്‍ജിത് സിങ് ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൗക്കിന് അധികാരപത്രം നല്‍കി ചാര്‍ജെടുത്തു. ജര്‍മനിയിലെ 23ാമത്തെ അംബാസിഡറാണ് ഗുര്‍ജിത് സിങ്. 1980 ബാച്ചിലെ ഐ.എഫ്.എസ്. ഓഫീസറായ ഗുര്‍ജിത് സിങ് അജ്മീര്‍ മായോ കോളജ്, കൊല്‍ക്കത്താ സെന്റ് സേവ്യേഴ്‌സ് കോളേജ്, ഡല്‍ഹി ജവഹര്‍ലാല്‍ സ്‌ക്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേയ്ഡ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഗുര്‍ജിത് സിങ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ രണ്ട് പ്രവശ്യം ജപ്പാനിലെ ടോക്കിയോ, കെനിയായിലെ നെയ്‌റോബി, ഇറ്റലിയിലെ റോം എന്നീ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തു. തുടര്‍ന്ന് എത്യോപ്യാ, ജിബൂത്തി എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍, ആഫ്രിക്കന്‍ യൂണിയന്‍ എക്കണോമിക് കമ്മീഷനിലെ ഇന്ത്യന്‍ പ്രതിനിധി, ഇന്തോനേഷ്യയിലെ അംബാസിഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്തോനേഷ്യയില്‍ നിന്നുമാണ് ബെര്‍ലിനിലെത്തി ഇന്ത്യന്‍ അംബാസിഡറായി ചാര്‍ജെടുത്തത്. നിരവധി സാമ്പത്തിക, വാണിജ്യ പുസ്തകങ്ങളുടെ രചയിതാവാണ് ഗുര്‍ജിത് സിങ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന നീറു സിങാണ് ഭാര്യ. ഗുര്‍ജിത് നീറു സിങ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍.
തിരുവല്ല: കോണ്‍ഗ്രസ് എ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. വെട്ടേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്. ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസമാണ് സംഘര്‍ഷത്തിലും വെട്ടിലും കലാശിച്ചത്. എ ഗ്രൂപ്പിലെ ഈപ്പന്‍ കുര്യന്‍ പക്ഷവും രാജേഷ് ചാത്തങ്കരി പക്ഷവും തമ്മിലാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് മുപ്പത്തിയെട്ടാം വാര്‍ഡ് കമ്മറ്റി അംഗവും കേരള വിശ്വകര്‍മ്മസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ മുത്തൂര്‍ മലയില്‍ പുത്തന്‍പറമ്പില്‍ രാജേഷ് (44), മുത്തൂര്‍ ബൂത്ത് പ്രസിഡന്റ് ശിവവിലാസത്തില്‍ എസ്.എന്‍. രാജേന്ദ്രന്‍ (49) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തൂര്‍കുറ്റപ്പുഴ റോഡില്‍ പരാത്ര പടിയിലെ കാണിക്ക മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ രാജേഷിന്റെ നെഞ്ചില്‍ രണ്ടിഞ്ച് ആഴത്തിലുളള കുത്തേറ്റു. വടിവാള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ തലയ്ക്ക് മുറിവേറ്റ രാജേന്ദ്രന്റെ തലയില്‍ എട്ട് സ്റ്റിച്ചുകളുണ്ട്. ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തൂര്‍ സ്വദേശികളായ ജോണ്‍ കെ. തോമസ്, പി.സി. മനോജ്കുമാര്‍, കെ.വി. പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എ വിഭാഗത്തില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസമാണ് അക്രമത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പില്‍ 38ാം വാര്‍ഡില്‍ ഈപ്പന്‍ കുര്യന്‍ പക്ഷക്കാരനായ രാജേഷ് മലയിലിന്റെ ഭാര്യ രാജലക്ഷ്മി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജേഷ് ചാത്തങ്കരി പക്ഷക്കാരായ ജോണ്‍ കെ. തോമസും സംഘവും നടത്തിയ അട്ടിമറിയാണ് രാജലക്ഷ്മിയുടെ പരാജയത്തിന് ഇടയാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ജോണ്‍ കെ. തോമസിന്റെ ഉടമസ്ഥതയിലുളള മുത്തൂരിലെ ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഒന്നരമാസം മുമ്പ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വര്‍ധിക്കാന്‍ ഇതും കാരണമായിരുന്നു. ഇരുവരും തമ്മില്‍ കാലങ്ങളായി നിലനിന്ന തര്‍ക്കം പറഞ്ഞ് തീര്‍ക്കുന്നതിന് നേതൃത്വത്തിന് കഴിയാതെ പോയതാണ് സംഘര്‍ഷത്തിലെത്തിച്ചത്. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിന്റെ കഴിവുകേടാണ് സംഭവത്തിന് കാരണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേര്‍ പിടിയിലായതായി സൂചനയുണ്ട്.