യുകെയിൽ ലണ്ടൻ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വൈഎംസിഎ സ്റ്റുഡൻസ് ഹോസ്റ്റൽ സെന്ററുകളുടെ ഡയറക്ടറായി ഡോ. റോയ്സ് മല്ലശ്ശേരി നിയമിതനായി. 2026 വരെയാണ് നിയമനം.
കോഴഞ്ചേരി സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ , വൈഎംസിഎ ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, മാർത്തോമാ സഭ മുഖപത്രമായ മലങ്കര സഭാ താരക ചീഫ് എഡിറ്റർ, മാർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം, വൈദിക സിലക്ഷൻ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുള്ള അദ്ദേഹം മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗമാണ്.
ഡിസംബറിൽ 1 മുതൽ 18 വരെ അദ്ദേഹം യു കെ യിൽ ഉണ്ടാകും
[email protected]
വാട്സാപ്പ് 9048295600
ഷിബു മാത്യു
കഴിഞ്ഞ കുറെ ദിവസങ്ങളിലായി മലയാളം യുകെ ന്യൂസിന്റെ ഈ വർഷം ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാൻഡിൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിന്റെ തിരക്കിലാണ് മലയാളം യുകെ ന്യൂസിന്റെ അണിയറ പ്രവർത്തകർ. തിരക്കിനിടയിലും ചില ആകസ്മിക സംഭവങ്ങൾ നമ്മൾക്ക് പ്രോത്സാഹനവും സന്തോഷവും തരുന്നതാണ്. 2022 ഒക്ടോബർ 8-ാം തീയതി വെസ്റ്റ് യോർക്ക് ഷെയറിൽ വച്ച് മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച അവാർഡ് നൈറ്റ് 2022 -ലെ മികച്ച ചെറുകഥാകൃത്തിനുള്ള അംഗീകാരം ലഭിച്ചത് തിരുവല്ല മാക്ഫാസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ പ്രൊഫ. റ്റിജി തോമസിനാണ് . എന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ച ഘടകം ഈ വർഷം അതേ ദിവസം ഒക്ടോബർ 8-ാം തീയതി കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ യാത്രാ വിവരണ മത്സരത്തിൽ പ്രൊഫ. റ്റിജി തോമസ് സമ്മാനാർഹനായി എന്ന വാർത്തയാണ്. രണ്ടു വർഷങ്ങളിൽ ഒരേ ദിവസം തേടിയെത്തിയ അംഗീകാരങ്ങളുടെ പേരിൽ മലയാളം യുകെ ന്യൂസ് കുടുംബാംഗങ്ങളുടെ അഭിനന്ദനങ്ങൾ പ്രൊഫ. റ്റിജി തോമസിന് നേരുന്നു. മാക് ഫാസ്റ്റ് കോളേജ് ഫോറസ്റ്ററി ക്ലബ്ബിൻറെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ഫോറസ്റ്ററി വിസിറ്റിന്റെ അടിസ്ഥാനമായുള്ള യാത്രാവിവരണത്തിനാണ് സമ്മാനം ലഭിച്ചത്.
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹ രചയിതാവാണ് . റ്റിജി തോമസിന്റെ രചനകൾ ഓണം പതിപ്പ് ഉൾപ്പെടെയുള്ള വിശേഷാ അവസരങ്ങളിൽ മലയാളം യുകെയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിൽ ഒന്നാണ്.
ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം എഴുത്തുകാരുമായും മലയാളം യുകെ ന്യൂസിനെ ബന്ധിപ്പിക്കുന്നതിൽ ഒരു മുഖ്യ കണ്ണിയായി റ്റിജി തോമസ് പ്രവർത്തിച്ചു എന്ന് വളരെ അഭിമാനത്തോടെ പറയാൻ സാധിക്കും. ഒരു ഓൺലൈൻ പത്രത്തിലും ഇല്ലാത്ത രീതിയിൽ അത്തം മുതൽ തിരുവോണം വരെ കഴിഞ്ഞ നാല് വർഷങ്ങളിലും പ്രിയ വായനക്കാർക്ക് സാഹിത്യ സദ്യ ഒരുക്കുന്നതിന്റെ മുഖ്യ ചാലകശക്തി റ്റിജി തോമസ് ആയിരുന്നു. നിലവിൽ മലയാളം യു കെ ന്യൂസിൽ എഴുതുന്ന യുകെ സ്മൃതികൾ എന്ന യാത്രാവിവരണ പംക്തി കഴിഞ്ഞവർഷം അവാർഡ് നൈറ്റിന്റെ ഭാഗമായി യുകെയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെ ആസ്പദമാക്കി എഴുതിക്കൊണ്ടിരിക്കുന്നതാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ഡോ. ഐഷ വി
മറ്റ് സഹപ്രവർത്തകർക്കൊപ്പം പല വീടുകളും കയറിയിറങ്ങിയപ്പോൾ രശ്മി ടീച്ചർ പറഞ്ഞു: ” ഇനിയൊന്ന് സ്പീഡ് കൂട്ടണേ. ഇനിയും കുറേ വീടുകൾ കയറാനുണ്ട്. പ്രദേശവാസിയായ മറ്റൊരു ടീച്ചർ രശ്മി ടീച്ചർക്ക് ഒരു ലിസ്റ്റ് കൊടുത്തിരുന്നു. സ്കൂളിൽ ഡിവിഷൻ ഫാൾ വരാതിരിക്കാനുള്ള തത്രപ്പാടിലാണവർ. അങ്ങനെ മധ്യവേനലവധിയ്ക്ക് അതിരാവിലെ തന്നെ അധ്യാപകർ തയ്യാറായി ഇറങ്ങി. ഇലക്ഷൻ ഡ്യൂട്ടി , എന്യൂമറേഷൻ
കൊറോണ ഡ്യൂട്ടി മുതലായവയ്ക്ക് പുറമേയാണിത്. പിള്ളേരെ പിടുത്തം( ക്യാൻ വാസിംഗ്). വിദ്യാർത്ഥികളുടെ വീടുകളിലേയ്ക്ക് . വിദ്യാർത്ഥികൾ പലരും അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവരാണ്. തങ്ങളുടെ സ്കൂളിലെ മുൻ വർഷങ്ങളിലെ റിസൾട്ട് , കലാകായിക രംഗങ്ങളിലെ മികച്ച പ്രകടനം, ഹൈവേയ്ക്കുടുത്തായതിനാൽ വാഹന സൗകര്യം, അധ്യാപകരുടെ പ്രത്യേക ശ്രദ്ധ, പിന്നെ ഫീസില്ല ഇത്തരം കാര്യങ്ങൾ ഓരോ അധ്യാപകരും അക്കമിട്ട് നിരത്തിയപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ആ സ്കൂളിലേയ്ക്ക് ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും റ്റി സി വാങ്ങി ചെല്ലാമെന്നേറ്റു .. മറ്റേ ടീച്ചർ കൊടുത്ത ലിസ്റ്റ് പ്രകാരം ഇനി ഒരു വീടു കൂടിയുണ്ട്. അതു കൂടി കഴിഞ്ഞാൽ ഇന്നത്തെ കാൻവാസിംഗ് നിർത്താം. ഒരു നീർച്ചാൽ മുറിച്ചു കടന്ന് ഒരു കയറ്റം കയറി വേണം ലിസ്റ്റിലെ അവസാന വീട്ടിലെത്താൻ. വീടിന്റെ തിണ്ണയിൽ ആടുകളും ആട്ടിൻ പൂടയും പുഴുക്കയും . ഒറ്റ നോട്ടത്തിൽ കണ്ടാൽ അവിടത്തെ മനുഷ്യരും ആടുകളും ഒരുമിച്ച് വസിക്കുകയാണെന്ന് തോന്നും. അവിടേയ്ക്ക് കയറണോ എന്നൊന്ന് ശങ്കിച്ചെങ്കിലും ഒരു കൂട്ടിയെ കൂടി കിട്ടുന്ന കാര്യമല്ലേ, കയറാം എന്നവർ തീരുമാനിച്ചു.
“ഇപ്പോൾ പിള്ള അൺ എയ്ഡഡ് സ്കൂളിലാണ് പഠിക്കുന്നത്. ഫീസടയ്ക്കാനുള്ള കാശില്ലാത്തതിനാൽ പിള്ളേടെ പഠിത്തം നിർത്താനിരിക്കുകയായിരുന്നു. നിങ്ങൾ വന്ന സ്ഥിതിയ്ക്ക് നിങ്ങളുടെ സ്കൂളിൽ പിള്ളയെ ചേർക്കാം. കുട്ടിയുടെ പഠിത്തമൊക്കെ നിങ്ങൾ ശ്രദ്ധിക്കുമല്ലോ? എനിക്ക് കൂലിപ്പണിയാണ്. പിള്ളേടെ പഠിത്തക്കാര്യം അന്വേഷിക്കാനൊന്നും അറിയില്ല. പിള്ളേടെ അമ്മയ്ക്ക് മാനസിക പ്രശ്നമാണ്. അവക്ക് തോന്നിയാ ജോലി ചെയ്യും ഇല്ലങ്കിൽ ” . അയാൾ പറഞ്ഞു നിർത്തി. അങ്ങനെ ആ കുട്ടിയുടെ അഡ്മിഷനും ഉറപ്പിച്ച് അവർ അവിടെ നിന്നും ഇറങ്ങി.
പോകുന്ന വഴി രശ്മി ടീച്ചർക്ക് അവരുടെ പ്രായമായ അച്ഛനമ്മമാരെ കൂടി ഒന്നു കണ്ടിട്ട് വേണം സ്വന്തം വീട്ടിലേയ്ക്ക് പോകാൻ .
സ്കൂൾ തുറന്നു. പുതിയ കുട്ടികളും പഴയ കുട്ടികളും വേഗം ഇണക്കത്തിലായി. എന്നാൽ അധ്യാപകർ ക്യാൻവാസിംഗിന് പോയപ്പോൾ അവസാനം കയറിയ വീട്ടിലെ കൂട്ടിയെ മാത്രം ആരും കൂട്ടത്തിൽ കൂട്ടുന്നില്ല. കുട്ടി അടുത്തു വരുമ്പോൾ ഒരു ” മിശിട് വാട” . യൂണിഫോമാണെങ്കിലും നിത്യവും കഴുകാത്ത വസ്ത്രമാണ് കുട്ടി ധരിക്കുന്നത്. രശ്മി ടീച്ചർ അത് പ്രത്യേകം ശ്രദ്ധിച്ചു. വൃത്തിയായി ചീകിയൊതുക്കാത്ത ചപ്രച്ച ചുരുളൻ മുടി. അതിന്റെ മുകളിൽ കൂടി പേനോടുന്നത് കാണാം. കുട്ടി ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണത്തിന്റെ ഗന്ധം പരക്കും. മനോനില തെറ്റിയ മാതാവായതിനാൽ അവർക്ക് കുട്ടിയുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല. കൂലിപ്പണിയ്ക്ക് പോകുന്ന പിതാവിനാകട്ടെ പിള്ളേടെ കാര്യം തീരെ ശ്രദ്ധിക്കാൻ പറ്റുന്നില്ല.
രശ്മി ടീച്ചറുടെ മനസ്സിനെ ഈ പ്രശ്നം അലട്ടുകയായിരുന്നു. ടീച്ചർ മറ്റൊരു ടീച്ചറുമായി ആലോചിച്ച് ചില കടുത്ത തീരുമാനങ്ങൾ എടുത്ത ശേഷമാണ് അന്ന് വീട്ടിലേയ്ക്ക് പോയത്.
പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി കടകളിൽ കയറി ഒരു ഷാമ്പൂ,, തോർത്ത് , സോപ്പ് ,ചീപ്പ് , പേൻ ചീപ്പ്, ഈരുകൊല്ലി, ഗ്ലൗസുകൾ എന്നിവ വാങ്ങിയിട്ടാണ് രശ്മി ടീച്ചർ സ്കൂളിലെത്തിയത്. എണ്ണയും കത്രികയും വീട്ടിൽ നിന്നും എടുത്തിരുന്നു.
അന്ന് വൈകുന്നേരം രശ്മി ടീച്ചർ പറഞ്ഞത് പ്രകാരം കൂട്ടി സ്റ്റാഫ് റൂമിലെത്തി. രശ്മി ടീച്ചറും മറ്റേ ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞു എന്നുറപ്പുവരുത്തിയിട്ട് പണി തുടങ്ങി. കുട്ടിയെ മുറ്റത്തേയ്ക്കിറക്കി നിർത്തി. മുടി ചീകി സൗകര്യപ്രദമായ നീളത്തിൽ കത്രിച്ചു. പിന്നെ മുടിയുടെ ഉടക്ക് കളഞ്ഞ ശേഷം പേൻ ചീപ്പ് വച്ച് ചീകി പേനിനെ കൊന്നു. ശേഷം ഈരുകൊല്ലി പ്രയോഗം. ഈരുകൊല്ലി മുടിയിഴകൾക്ക് ഇടയിലൂടെ കയറ്റി കൂട്ടിപ്പിടിച്ച് വലിച്ചെടുത്ത് ഇടതു തള്ളവിരൽ വച്ച് തലോടി ഈരിനെ ഈരു കൊല്ലിയുടെ ഇടയിലേയ്ക്കാക്കി ഈരു കൊല്ലി ഒന്നു ഞെരിച്ചപ്പോൾ ഈരുകൾ ഞെരിഞ്ഞമരുന്ന ശബ്ദം.. ഇരു ചെവികളുടേയും താഴേയ്ക്കുള്ള ഭാഗത്തായിരുന്നു ഈരുകൾ കൂടുതൽ. ഇത് പല പ്രാവശ്യം ആവർത്തിച്ച് ഈര് കുറഞ്ഞു എന്നുറപ്പു വരുത്തിയ ശേഷം അടുത്ത പ്രയോഗം. ഷാമ്പൂ തേയ്ച് തല കഴുകൽ . അപ്പോഴേയ്ക്കും മറ്റേ ടീച്ചർ മൂന്ന് ബക്കറ്റ് വെള്ളവുമായെത്തി. ഇതെല്ലാം ചെയ്യുന്നതിനിടയിൽ പഞ്ചശുദ്ധിയെ കുറിച്ച് കുട്ടിക്ക് പറഞ്ഞു കൊടുത്തു. ശരീരശുദ്ധി, മനഃശുദ്ധി, വസ്ത്രശുദ്ധി, ഗൃഹ ശുദ്ധി , പരിസര ശുദ്ധി എന്നിവ നിത്യവും പാലിക്കണമെന്നും വൃത്തിയാണ് കുലം നിർണ്ണയിക്കുന്നതെന്നും വൃത്തിയില്ലെങ്കിൽ ആളുകൾ മാറ്റി നിർത്തുമെന്നും ആ അധ്യാപകർ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി. കൂട്ടി എല്ലാം തല കുലുക്കി കേട്ടു.
തല കഴുകി വൃത്തിയാക്കി തോർത്തിയ ശേഷം അവർ മൂടി നന്നായി ചീകി കൊടുത്തു. സ്ലൈഡും കുത്തിക്കൊടുത്തപ്പോൾ അവർക്ക് തൃപ്തിയായി. അധ്യാപകർ തന്റെ കാര്യത്തിൽ ഔത്സുഖ്യം കാട്ടിയതിൽ കുട്ടിയ്ക്ക് സന്തോഷവും. കുട്ടിയെ വണ്ടി കയറ്റി വിട്ട ശേഷം അവർ അവരവരുടെ വീട്ടിലേയ്ക്ക് പോയി.
അന്ന് രശ്മി ടീച്ചർ വീട്ടിലെത്തിയത് ഇത്തിരി വൈകിയാണ്. രശ്മി ടീച്ചറിന്റെ ഭർത്താവ് അല്പം നേരത്തേ എത്തിയിരുന്നു. താൻ വന്നപ്പോൾ തന്നെ കടുപ്പത്തിലുള്ള തേയിലവെള്ളം കിട്ടാത്തതിന്റെ ദേഷ്യം ഭർത്താവ് ടീച്ചറിനോട് പ്രകടിപ്പിച്ചു. രശ്മി ടീച്ചർ കാര്യം പറഞ്ഞു. അപ്പോൾ കുട്ടിയുടെ മുടി മുറിച്ചതിനെ ചൊല്ലിയായി പ്രശ്നം. ” കൂട്ടിയുടെ വീട്ടുകാർ വഴക്കും കൊണ്ടുവന്നാൽ നീയെന്തു ചെയ്യും?” ഭർത്താവ് ചോദിച്ചു?
” അയ്യോ അവർ വഴക്കും കൊണ്ട് വരുമോ?” രശ്മി ടീച്ചറിന് ആകെ അങ്കലാപ്പായി.
” പിന്നല്ലാതെ നിന്റെ മോളുടെ മുടി മറ്റാരെങ്കിലും മുറിച്ചാൽ നീ സഹിക്കുമോ ? അതുപോലെയല്ലേ അവരും ?”
സംഭാഷണം ഇങ്ങനെ നീണ്ട് പോയപ്പോൾ രശ്മി ടീച്ചറിന് തേയിലവെള്ളം ഇടുന്നതിന്റെ പരുവം പോലും തെറ്റി. ഭർത്താവിന് പ്രിയമുള്ള കടുപ്പം തേയിലവെള്ളത്തിനാകാത്തതിനാൽ വീണ്ടും വെള്ളം വച്ചു. തേയില ഇട്ടു.
തലേന്നത്തെ മനോവ്യഥകളെല്ലാം രശ്മി ടീച്ചറിന് പിറ്റേന്ന് കുട്ടിയെ കണ്ടപ്പോൾ മാറി. കുട്ടി എന്നും വൃത്തിയായി വരാൻ തുടങ്ങി.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
ബിനോയ് എം. ജെ.
അനന്താനന്ദത്തിലേക്ക് വരുവാനുളള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആസ്വാദനമാണ്. ഇത് പലപ്പോഴും നാം വിസ്മരിക്കുന്ന കാര്യമാണ്. ജീവിതവിജയത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയും ആസ്വാദനം തന്നെ. ഒരാൾ ജീവിതത്തിൽ സന്തുഷ്ടനും വിജയിയുമായി കാണപ്പെടുന്നു. മറ്റൊരുവനാവട്ടെ നിരാശനും ദു:ഖിതനുമാണ്. ആദ്യത്തെയാൾ ജീവിതം ആസ്വദിക്കുന്നതിൽ വിജയം കണ്ടിരിക്കുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പേർ ഒരേ പ്രശ്നത്തെ നേരിടുന്നുവെന്ന് സങ്കല്പിക്കുക. ആദ്യത്തെയാൾ പ്രശ്നത്തെ നേരിടുംതോറും സന്തുഷ്ടനും ബലവാനും ആയി മാറുന്നു. രണ്ടാമത്തെയാളാവട്ടെ ദുഃഖിതനും ദുർബലനുമായി മാറുന്നു. ഇവർ തമ്മിലുള്ള വ്യത്യാസമെന്ത്? ആദ്യത്തെയാൾ പ്രശ്നത്തെ നേരിടുന്നതിൽ ആസ്വാദനം കണ്ടെത്തുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഒരാൾ കഠിനാദ്ധ്വാനി; മറ്റൊരാൾ അലസൻ – ഇവർ തമ്മിലുള്ള വ്യത്യാസം എവിടെയാണ് കിടക്കുന്നത്?ആദ്യത്തെയാൾ ജോലി ചെയ്യുന്നതിൽ ആസ്വാദനം കണ്ടെത്തുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്യുന്നു.
ഇപ്രകാരം ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുന്നയാൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു. ജീവിതം ആസ്വദിക്കുവാൻ വേണ്ടിയുള്ളതാണ്. അതിൽ വിജയിക്കുന്നയാൾ അനന്തമായ ആനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു. സന്തോഷിക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഒരു വശത്തു കൂടി നാം ജീവിതത്തെ സ്വീകരിക്കുന്നു; മറുവശത്ത് കൂടി നാം ജീവിതത്തെ നിഷേധിക്കുന്നു. ഒരു വശത്തു കൂടി നാം സന്തോഷം അന്വേഷിക്കുന്നു; മറുവശത്ത് കൂടി നാം സന്തോഷിക്കുവാൻ മടി കാട്ടുന്നു. “എനിക്കിത് ഇഷ്ടമല്ല; ഞാനിതിനെ വെറുക്കുന്നു” എന്നും മറ്റും നാം പറയുമ്പോൾ നാം ചില കാര്യങ്ങളെ ആസ്വദിക്കുവാൻ മടി കാട്ടുകയാണ് ചെയ്യുന്നത്. ജീവിതം ഭാഗികമായി മാത്രം ആസ്വദിക്കുമ്പോൾ നമ്മുടെ ജീവിതം പരിമിതപ്പെട്ടു പോകുന്നു. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുമ്പോൾ നാം പൂർണ്ണരായി മാറുന്നു.
ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ കുടുബജീവിതം വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ നിങ്ങളുടെ തൊഴിലിനെയും ആസ്വദിച്ചു തുടങ്ങും. കുടുംബജീവിതവും തൊഴിലും തമ്മിലുള്ള വ്യത്യാസം എന്താണ്? വീട്ടിൽ നിങ്ങൾ കുടുംബാഗങ്ങളെ സ്നേഹിക്കുന്നു; അവരോടൊപ്പം പലതും ചെയ്യുന്നു. ഓഫീസിൽ നിങ്ങൾ ജോലി ചെയ്യുന്നു; കൂടെ ജോലി ചെയ്യുന്നവരെ സ്നേഹിക്കുന്നു. ഇനി നിങ്ങൾ ഒഴിവുകാലത്ത് വിനോദയാത്രയ്ക്കു പോകുന്നുവെന്ന് കരുതുക. അവിടെയും ആസ്വാദനം തന്നെ നടക്കുന്നു. അവിടെ നിങ്ങളുടെ ആസ്വാദനം വിനോദത്തിലേക്കും വിശ്രമത്തിലേക്കും തിരിയുന്നു. നിങ്ങൾ വിനോദത്തെ വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ അദ്ധ്വാനത്തെയും ആസ്വദിച്ചുതുടങ്ങും. കാരണം വിനോദവും അദ്ധ്വാനവും തമ്മിലുള്ള വ്യത്യാസം ഉപരിപ്ളവം മാത്രമാണ്. അകക്കാമ്പിൽ അവ ഒന്നു തന്നെയാണ്. അതുപോലെ തന്നെ നിങ്ങൾ ജോലി ചെയ്യുന്നത് വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ അറിവ് സമ്പാദിക്കുന്നതും ആസ്വദിച്ച് തുടങ്ങും. കാരണം ജോലിയോടുള്ള നിങ്ങളുടെ സ്നേഹം അതിനെ കുറിച്ച് പഠിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കും. ഇപ്രകാരം ജീവിതം മുഴുവൻ ഒരൊറ്റ പ്രതിഭാസമാണ്. വ്യത്യാസങ്ങൾ ഉപരിപ്ളവം മാത്രം. അതിനാൽ നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അല്ലെങ്കിൽ എന്തുചെയ്യുന്നുവോ അതിനെ അനന്തമായി ആസ്വദിക്കുവിൻ. ആ ആസ്വാദനം ക്രമേണ മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും.
മറ്റുള്ളവരുടെ സാന്നിധ്യം ആസ്വദിക്കുന്നതിനോടൊപ്പം ഒറ്റക്കിരിക്കുന്നതും ആസ്വദിക്കുവിൻ! അവ പരസ്പരപൂരകങ്ങളാണ്. പണവും സമ്പത്തും ഉള്ളപ്പോൾ അതിനെ വേണ്ടുവോളം ആസ്വദിക്കുവിൻ. ആസ്വദിച്ച് മടുക്കട്ടെ. പിന്നീട് പണം നഷ്ടപ്പെടുകയും ദാരിദ്ര്യം വന്നുചേരുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനെയും ആസ്വദിക്കുവാൻ കഴിയും! ജീവിതത്തിന് എന്തെങ്കിലും പുതുമ വേണ്ടേ? ഇപ്രകാരം സുഖത്തെ ആസ്വദിച്ച് മടുക്കുന്നയാൾ പിന്നീട് ദുഃഖം വരുമ്പോൾ അതിനെയും ആസ്വദിക്കും. കാരണം സുഖത്തെ അയാൾ ആസ്വദിച്ച് മടുത്തിരിക്കുന്നു! ജീവിച്ചിരിക്കുമ്പോൾ ജീവിതത്തെ മടുക്കുവോളം ആസ്വദിച്ചു കൊള്ളുവിൻ. അപ്പോൾ മരണം വരുമ്പോൾ അതിനെയും ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയും. കാരണം മനുഷ്യൻ എന്നും പുതുമ ഇഷ്ടപ്പെടുന്നു. എന്നും ഒരേ അനുഭവം ആണെങ്കിൽ അത് എത്രയോ വിരസമായിരിക്കും?
ആസ്വാദനം..ആസ്വാദനം..ആസ്വാദനം. ജീവിതം ഒരാസ്വാദനലഹരിയാവട്ടെ! ഇവിടെയുള്ള ഒന്നിനെയും ആസ്വദിക്കാതെ വിടരുത്. വേദനയെന്നും പറഞ്ഞൊന്നില്ല. സുഖവും വേദനയും തമ്മിൽ വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടുന്നത്, സുഖത്തെ ആസ്വദിക്കുകയും വേദനയെ വെറുക്കുകയും ചെയ്യുന്നതു കൊണ്ടാണ്. രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ ആ വ്യത്യാസം തിരോഭവിക്കും. ഈ ജീവിതത്തിൽ ഉള്ള എല്ലാ അനുഭവങ്ങളും നമുക്ക് സ്വീകാര്യം ആകേണ്ടതാണ്. എല്ലാ അനുഭവങ്ങളെയും സ്നേഹിച്ചു തുടങ്ങുന്നയാൾക്ക് എല്ലാ വ്യക്തികളോടും സ്വാഭാവികമായും സ്നേഹമായിരിക്കും. വേദനയെ സ്നേഹിക്കുന്ന ഒരാൾക്ക് വേദനിപ്പിച്ചവരോടും സ്നേഹമല്ലേ തോന്നൂ. ഒരിക്കലും വിരോധം തോന്നില്ല. ലോകത്തെ മുഴുവൻ അശ്ലേഷിക്കുന്ന സ്നേഹം! അപ്പോൾ നിങ്ങൾ പൂർണ്ണതയിൽ എത്തുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബെഡ്ഫോർഡ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഒക്ടോബർ മാസം 21 , 22, 23 തീയതികളിലായി ഭക്തിപുരസരം കൊണ്ടാടുന്നു. ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.
ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിൻ നീരുവേലിൽ തിരുനാളിന് ആമുഖമായി കൊടിയേറ്റ് കർമ്മം നടത്തി ദിവ്യബലി അർപ്പിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകും. തിരുന്നാളിനോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ നൊവേനയും നടത്തുന്നതാണ്. തുടർന്ന് ലുത്തീനിയ ആലപിച്ചു കൊണ്ട് ദേവാലയം ചുറ്റി നടത്തുന്ന പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിക്കും.
ഇടവക ദിനാഘോഷത്തിൽ നടക്കുന്ന പാരീഷ് ഭക്ത സംഘടനകളുടെയും, സൺഡേ സ്കൂളിന്റെയും വാർഷികത്തിൽ ബിബിളിക്കൽ സ്കിറ്റും, കലാ പരിപാടികളും അരങ്ങേറും. തിരുന്നാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയിറക്കിയ ശേഷം സകല മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയും, ഒപ്പീസും നടത്തപ്പെടും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന മൂന്നാമത് തിരുന്നാളിന്റെ ഭാഗമായി നടത്തുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.
ജപമാല മാസത്തിൽ മാതൃവണക്കമായി ആഘോഷിക്കുന്ന ദശദിന ജപമാലയിലും വി. അൽഫോൻസയുടെ നൊവേനയിലും തിരുനാളിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. എബിൻ നീരുവേലിൽ വി സി അറിയിച്ചു. തിരുന്നാളിന് പ്രസുദേന്തിമാരും, സ്‌പോൺസർമാരും ആകുവാൻ താല്പര്യമുള്ളവർ തിരുന്നാൾ
കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.
മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യു കെ മലയാളി ബാഡ്മിന്റൺ ടൂർണമെൻറ് ബർമിംഗ്ഹാമിൽ. ഒന്നാം സമ്മാനം 500 പൗണ്ട്
മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യുകെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 11-ാം തീയതി സ്റ്റെക്ഫോർഡ് ലെഷർ സെന്ററിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 30 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
https://forms.gle/KgrC8TxaEYRTzqSZ6
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
എൽബർട്ട് ജോയ് +44848871488
മെൽവിൻ ജോസ് +447910745785
ഈ വർഷത്തെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നാഷണൽ കലോത്സവം ലീഡ്സ് റീജയണിലെ സ്കൻതോർപ്പിൽ നടക്കും. നേരത്തെ കാന്റബറിയിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഫ്രെഡറിക് ഗഫ് സ്കൂൾ ഗ്രാൻജ് എൽഎൻ, സ്കൻതോർപ്പിലാണ് ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾ അരങ്ങേറുന്നത്. വേദിയുടെ പുനർ ക്രമീകരണത്തിന് അടിസ്ഥാനത്തിൽ മത്സരാർത്ഥികളെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ നടത്തണമെന്ന് സംഘാടകസമിതിക്ക് വേണ്ടി ഫാ.ജിനോ അരീക്കാട്ട് എം.സി.ബി.എസും., ഫാ.എട്ടുപറയിലും അറിയിച്ചു.
മലയാളിക്ക് മഹോത്സമായി നവംബറിൽ എത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി നടന്നു. കവടിയാറിൽ നിന്ന് നഗരം ചുറ്റി കനകക്കുന്നിൽ സമാപിച്ച റാലിയിൽ ഇരുനൂറ്റൻപതോളം പേർ പങ്കെടുത്തു. രാവിലെ 7.30ന് കവടിയാറിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കേരളീയം സ്വാഗത സംഘം ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി.ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, കേരളീയം സ്വാഗതസംഘം കൺവീനറും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവർ സന്നിഹിതരായിരുന്നു. എൻ.സി.സി. കെ(1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ് കേരളീയം സംഘാടകസമിതി സൈക്കിൾ റാലി സംഘടിപ്പിച്ചത്.
നഗരം കണ്ട ഏറ്റവും വലിയ സൈക്കിൾ റാലിക്കാണ് കേരളീയത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച പട്ടം ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി തന്മയ അടക്കം വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. മഞ്ഞയിൽ നീലമുദ്ര പതിപ്പിച്ച കേരളീയത്തിന്റെ ലോഗോയുള്ള ടീഷർട്ടുകളും ധരിച്ചായിരുന്നു സൈക്കിൾ സഞ്ചാരികളുടെ നിറമാർന്ന റാലി. കവടിയാർ ചിൽഡ്രൻസ് പാർക്കിന് മുന്നിൽനിന്നാരംഭിച്ച സൈക്കിൾ റാലി വെള്ളയമ്പലം പാളയം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്-പ്രസ് ക്ലബ് നോർത്ത് ഗേറ്റ്-പാളയം-എൽ.എം.എസ്. വഴി കനകക്കുന്നിൽ സമാപിച്ചു.
കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം മന്ത്രി
രാജ്യവും ലോകവും അംഗീകരിച്ച മാതൃകയാണ് കേരളാ മാതൃകയെങ്കിലും അതിനു വേണ്ടത്ര പ്രചാരണം കൊടുക്കാൻ നമുക്കായിട്ടില്ലെന്ന് കേരളീയം2023 സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് നവംബറിൽ കേരളീയം എന്ന പരിപാടി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലി കവടിയാറിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. ഐക്യകേരള വികസനത്തിൽ മാറിവന്ന സർക്കാരുകളെല്ലാം കേരളവികസനത്തിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളസമൂഹത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു.
ഇരുപതു പിന്നിട്ട രണ്ടുമക്കളുടെ അമ്മയായ ഫോർട്ട്കൊച്ചി സ്വദേശി സീനത്ത് സൈക്കിൾ ഓടിക്കാൻ പരിശീലിച്ചിട്ടു തന്നെ രണ്ടുവർഷമേ ആയിട്ടുള്ളു. എങ്കിലും അങ്കണവാടി ടീച്ചർമാരും അയൽക്കൂട്ടം അംഗങ്ങളും വീട്ടമ്മമാരും അടങ്ങുന്ന എഴുന്നൂറ്റൻപതിലേറെ പേർക്കു സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട് ഇവർ. സൈക്കിളിങ്ങിൽ താൽപര്യമുള്ള കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യമായി തന്നെ പരിശീലനം നൽകാൻ സന്നദ്ധയാണ് സീനത്ത്. എല്ലാ സ്ത്രീകളും സൈക്കിൾ ഓടിക്കാൻ പഠിക്കണമെന്നും അതിലൂടെ ആത്മവിശ്വാസം നേടണമെന്നുമാണ് സീനത്ത് പറയുന്നത്. കേരളത്തിന്റെ നേട്ടങ്ങളെ പ്രദർശിപ്പിച്ചുകൊണ്ടു സംസ്ഥാന സർക്കാർ നവംബറിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ മാത്രമായി എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിയത് ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനാണെന്നും സീനത്ത് പറയുന്നു.
കൊച്ചി കോർപറേഷൻ സാധാരണക്കാരായ സ്ത്രീകളെ സൈക്കിൾ ഓടിക്കാൻ പരിശീലിപ്പിക്കുന്നതിനായി നടപ്പാക്കിയ റൈഡ് വിത്ത് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് തന്റെ നാൽപത്തിനാലാം വയസിൽ സീനത്ത് സൈക്കിൾ ചവിട്ടാൻ പഠിച്ചത്. പിന്നീട് രണ്ടുമാസം കഴിഞ്ഞുനടന്ന ആ പദ്ധതിയുടെ രണ്ടാംപതിപ്പിൽ അയൽക്കൂട്ടം അംഗങ്ങളടങ്ങുന്ന മുന്നൂറ് സ്ത്രീകളെ സൈക്കിൾ റൈഡിങ് പരിശീലിപ്പിച്ചുകൊണ്ട് സൈക്കിളിങ് തന്റെ ജീവിതത്തിന്റെ ഭാഗമാക്കി സീനത്ത്. ഈ രണ്ടുവർഷക്കാലം കൊണ്ട് എഴുന്നൂറ്റമ്പതിൽ അധികം സ്ത്രീകളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതിൽ 75 വയസുവരെയുള്ള സ്ത്രീകൾ ഉണ്ടെന്നും സീനത്ത് പറയുന്നു. കഴിഞ്ഞമാസം കൊച്ചിയിൽ നടന്ന ഫാൻസി വിമൺ ബൈക്ക് റാലിയുടെ കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് സീനത്ത്. ഇതിനോടകം 22 സൈക്കിൾ റാലികളുടെ സംഘാടകയായും പ്രവർത്തിച്ചിട്ടുണ്ട്.
”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.
കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ‘ കേരള കോണ്രിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്.
നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
ഗുവാഹത്തിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്ക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.
2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ. കൗമാരത്തുടക്കത്തിലെ ഒരു ട്രെയിൻയാത്രയ്ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുർ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു.
നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മാറ്റിനട്ട ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി അതുമുതൽ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടിൽ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.
ഒന്നു മുതൽ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.
ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.