Latest News

വിമാനത്താവളത്തിനുള്ളില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞടുത്തത് നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിനടുത്തേക്ക് ചീറിയെത്തിയ കാര്‍ വിമാനത്തിന്റെ ടയറില്‍ ഇടിയ്ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ഗോഫസ്റ്റ് എയര്‍ലൈനിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് നിയന്ത്രണം വിട്ട് വിമാനത്തിനടുത്തേക്ക് പാഞ്ഞെത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിന് താഴെ കാര്‍ കിടക്കുന്നതായി വീഡിയോയില്‍ കാണാം. കാര്‍ ടയറില്‍ ഇടിയ്ക്കുന്നത് മുമ്പ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതാണ് വലിയ അപകടമൊഴിവാക്കിയത്.

അമിതജോലി മൂലം ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ ചുമതലയിൽ നിന്ന് നീക്കി സംസ്ഥാന സർക്കാർ. ചുമതലയേറ്റ് ഏഴാം ദിവസമാണ് ശ്രീറാം പടിയിറങ്ങുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെ തുടർന്ന് കനത്ത് പ്രതിഷേധ സമരങ്ങളാണ് ആലപ്പുഴയിൽ നടന്നത്. വിവിധ സംഘടനകളും രാഷ്‍ട്രീയ പാർട്ടികളും സമരം ചെയ്തത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ശ്രീറാമിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആറിന് 10 മുതൽ വൈകീട്ട് അഞ്ചുവരെ കളക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹവും പ്രഖ്യാപിച്ചിരിക്കെയാണു നടപടി.

ജൂലായ് 26-നാണ് ശ്രീറാം കളക്ടറുടെ ചുമതലയേറ്റത്. കളക്ടറേറ്റിലേക്ക് അദ്ദേഹം ഔദ്യോഗിക വാഹനത്തിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി. തുടർന്നുള്ള ദിവസങ്ങളിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധങ്ങളുടെ പരമ്പരയായിരുന്നു.

ജില്ലയുടെ 54-ാമത് കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എത്തിയപ്പോൾ ഭാര്യ രേണുരാജ് ആയിരുന്നു ആലപ്പുഴ കളക്ടർ. രേണുരാജിന് എറണാകുളത്തേക്കായിരുന്നു മാറ്റം.

നാലരമാസമാണ് രേണുരാജ് ആലപ്പുഴയിൽ ചുമതലയിലുണ്ടായിരുന്നത്. മാർച്ച് മൂന്നിനാണു ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ ഡോ. രേണുരാജ് ആലപ്പുഴ കളക്ടറായി എത്തിയത്. നഗരകാര്യവകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണു രേണുരാജ് കളക്ടറായി നിയമിക്കപ്പെട്ടത്. ഏപ്രിലിലായിരുന്നു ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായിരുന്ന ശ്രീറാം വെങ്കിട്ടരാമനുമായുള്ള വിവാഹം.

പുതിയ കളക്ടറായി നിയോഗിച്ചിട്ടുള്ള കൃഷ്ണതേജ ആലപ്പുഴക്കാർക്കു സുപരിചിതനും ഒപ്പംനടന്നയാളുമാണ്. 2018-ലെ മഹാപ്രളയത്തിൽ ജില്ല മുങ്ങിത്താഴ്ന്നപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനങ്ങൾക്കുചെയ്ത സേവനങ്ങൾ മാതൃകാപരവും വിലമതിക്കാനാവാത്തതുമാണ്.

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തി‍യിരുന്നു. വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കത്തയച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമിന്‍റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പിവി അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. എഎല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ച വിവരം എംഎല്‍എ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

‘മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആക്കി നിയമിച്ചത് പൊതു സമൂഹത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മത – ജാതി ഭേദമന്യേ ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ എതിരഭിപ്രായം ഉയരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി വ്യാപകാമായി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ചിലപ്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷ ജനാതിപത്യമുന്നണി വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം’ – പി വി അന്‍വര്‍ ഇപി ജയരാജനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിരുന്നു. ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂറാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.

പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ.എ.എസ് പദവി ഉപയോഗിച്ച് ഇയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിൻ്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ (retrograde amnesia)എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിൽ ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വെറ്ററൻ ഓപ്പണർ മുരളി വിജയ്, ചെറിയൊരു ഇടവേളക്ക് ശേഷം ഇപ്പോൾ സമാപിച്ച തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ (TNPL) 2022 എഡിഷനിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 61 ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും 9 ടി20കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ബാറ്ററാണ് മുരളി വിജയ്. തമിഴ്‌നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ മുരളി വിജയ് കാണികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുരളി വിജയിയെ പിടിച്ചു മാറ്റുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

റൂബി ട്രിച്ചി വാരിയേഴ്‌സും മധുരൈ പാന്തറും തമ്മിലുള്ള മത്സരത്തിനിടെ, ബൗണ്ടറി ലൈനിന് സമീപത്ത് ഫീൽഡ് ചെയ്തിരുന്ന വിജയിയെ പരിഹസിച്ച് ആരാധകർ “ഡികെ, ഡികെ” എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴാണ്, മുരളി വിജയ് പ്രകോപിതനായത്. കാണികൾ “ഡികെ, ഡികെ” എന്ന് വിളിച്ചപ്പോൾ, ആദ്യം അത് നിരസിച്ച വിജയ്, പിന്നീട് കൂപ്പുകൈകളാൽ കാണികളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു. എന്നാൽ, കാണികൾ അവരുടെ ആരവങ്ങൾ കൂടുതൽ ഉച്ചത്തിലാക്കുകയാണ് ചെയ്തത്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന മറ്റൊരു വൈറൽ വീഡിയോയിൽ, വിജയ് പരസ്യ ബാനറുകൾ മറികടക്കുന്നതും ആരാധകരുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും കാണാം. സെക്യൂരിറ്റി ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്റ്റേഡിയത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു. കാണികളിൽ ഒരാൾ വിജയ്‌ക്ക് നേരെ ഓടുന്നത് കണമെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. വിജയിയെ സുരക്ഷ ഉദ്യോഗസ്ഥൻ മൈതാനത്തേക്ക് തിരിച്ചയക്കുകയും ചെയ്തു.

2018-ൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ആണ് വിജയ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സിനായി അദ്ദേഹം അവസാനമായി കളിച്ചത് 2020 എഡിഷനിലായിരുന്നു, പിന്നീട് അദ്ദേഹം ആഭ്യന്തര ലീഗുകളിൽ പോലും കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതെന്നും, ഇനി ഒരുപാട് കാലം ക്രിക്കറ്റിൽ തുടരാൻ താല്പര്യമുണ്ട് എന്നും വിജയ് തിരിച്ചുവന്നതിന് ശേഷം പറഞ്ഞിരുന്നു.

 

സംസ്ഥാനത്ത് അതീതീവ്രമഴയില്‍ മരണം പത്തായി. കനത്തമഴയിലും ഉരുള്‍ പൊട്ടലിലും രണ്ടരവയസുകാരി ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കോട്ടയത്തും കണ്ണൂരിലുമായാണ് മരണം സ്ഥീരീകരിച്ചത്. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരി തസ്ലീന, താഴെ വെളളറയിലെ രാജേഷ് എന്നിവരുടെ മൃതദേഹം ഇന്ന് കണ്ടെത്തി.

കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവരെ കാണാതായത്. കോട്ടയത്ത് ഴുക്കില്‍ പെട്ട കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍ ചപ്പാത്തിന് സമീപം കണ്ടെത്തി. ഇന്നലെ ഇയാള്‍ ഒഴുക്കില്‍പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇന്നലെ കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്. അതേ സമയം നദികളിലെ ജലനിരപ്പ് ഉയരുകയും പലയിടങ്ങളിലായി വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. ചാലക്കുടി പുഴയിലെ ജലിനരിപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി.

മലയോരമേഖലകളില്‍ തീവ്രമഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടി. 24 മണിക്കൂറിനുളളില്‍ ചിലയിടങ്ങളില്‍ 200 മില്ലി ലിറ്ററിലേറെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എറണാകുളത്ത് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മുവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണെന്ന ജില്ലാ കളക്ടര്‍ അറിയിച്ചു. ആലുവ ശിവക്ഷേത്രം പൂര്‍ണമായൃും മുങ്ങി. കോതമംഗലം ഉരുളന്‍തണ്ണിയില്‍ ഒരു കുടുംബം ഒറ്റപ്പെട്ടു. ഉരുളന്‍ തണ്ണി സ്വദേശി വിജേഷും കുടുംബവുമാണ് ഒറ്റപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇവിടെ രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനം നടന്നത്.

കണ്ണൂരില്‍ നാലിടത്തും കോട്ടയം തീക്കോയിയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം ക്രോസ് വേയിലും നിരവധി വീടുകളിലും വെള്ളം കയറി. മുണ്ടക്കയം കൂട്ടിക്കല്‍ ടൗണുകളില്‍ കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. അവസാനം മണ്ണില്‍ താഴ്ന്ന് മരണത്തിന് കീഴടങ്ങി. നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

മുണ്ടക്കയം ചപ്പാത്ത് പാലത്തിന് സമീപമാണ് കുട്ടിക്കല്‍ ടൌണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുന്നരയോടെയാണ് കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റില്‍ റിയാസ് ഒഴുക്കില്‍ പെട്ടത്്. ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാല്‍ ആര്‍ക്കും പുഴയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.

ആറ്റില്‍ പലസ്ഥലങ്ങളില്‍വെച്ചും റിയാസ് മുങ്ങിത്താഴുന്നുണ്ടായിരുന്നു. ഒടുവില്‍ ചപ്പാത്ത് പാലത്തിന് താഴെ റോഡില്‍നിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു. അപ്പോഴും ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് പുല്ലകയാറ്റിലും മണിമലയാറിന്റെ വിവിധ പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നുരാവിലെയാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.

കലാഭവൻ മണിയുടെ ജീവിതത്തിലുണ്ടായ വിഴ്ച്ചകളെപ്പറ്റി തുറന്ന് പറഞ്ഞ് നിർമ്മാതാവ് കെ. ജി. നായർ. കലാഭവൻമണി അദ്ദേഹത്തിന്റെ നാശം സ്വയം ചോദിച്ചു വാങ്ങിയതാണെന്നാണ് നായർ പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

സിനിമ മേഖലയിൽ താനുമായി നല്ല ബന്ധം പുലർത്തിരുന്ന വ്യക്തിയാണ് മണി.
സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മണി മരിക്കുന്നത്. അമിതമായ മദ്യപാന ശീലമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് .

ഒരിക്കൽ സിനിമയുടെ അഡ്വവാൻസ് തുക നൽകാൻ താൻ ചാലക്കുടിയിൽ പോയിരുന്നു അന്ന് മുതലായാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ചാലക്കുടിയിലെ എല്ലാസ്ഥലങ്ങളും അദ്ദേഹം കൊണ്ട് കാണിക്കുകയും ആളുകളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നും അവിടെ ചെന്നാൽ തന്നെ എല്ലാവർക്കും അറിയാമെന്നും നായർ പറഞ്ഞു.

ദാനശീലം ഒരുപാട് ഉണ്ടായിരുന്ന മണി തന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആ കാര്യങ്ങൾ ഒക്കെ ചെയ്തിരുന്നത്. സിനിമയിൽ കാലുറപ്പിച്ച സമയത്ത് നിരവധിയാളുകളെ വെറുപ്പിച്ചിട്ടുള്ള വ്യക്തിയാണ് മണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നിൽ കരയാനോ കാലുപിടിക്കാനോ നിൽക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവൻ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കൽഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീർക്കാൻ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവൻ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഒടുവിൽ തൊഴിലാളിസമൂഹം ഉണർന്നിരിക്കുന്നു’ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ‘ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലായേനെ’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. സംഭവത്തിൽ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

 

കുടുംബവഴക്കിനെ തുടർന്ന് സഹോദരൻ ജ്യേഷ്ഠനെ അടിച്ചുകൊലപ്പെടുത്തി. കൊപ്പം മുളയൻകാവിലാണ് സംഭവം. കുലുക്കല്ലൂർ നടക്കിൽവീട്ടിൽ സൻവർ ബാബു(40)വാണ് കൊല്ലപ്പെട്ടത്.

സൻവർ ബാബുവിനെ അനുജൻ സക്കീർ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈലിൽ പാട്ട് ഉറക്കെവെച്ചതുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടായതെന്നാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം.

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പിൽ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും മൂന്നാംതീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ;

04-08-2022: തിരുവനന്തപുരം, കൊല്ലം
05-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
06-08-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

അറിവ് അന്വർത്ഥമാകുന്നത് പുതുതലമുറകൾക്ക് ചൈതന്യം പകരുമ്പോഴാണ് . സ്വാർത്ഥരായ പഴയ തലമുറക്കാർക്ക് ആ വിശാലമായ ലക്ഷ്യവുമില്ല അതിനുള്ള വരമൊഴിയെന്ന മാർഗവുമില്ല. അതുണ്ടായപ്പോൾ അവർ അത് സാധിച്ചു . അതുവരെ ഉണ്ടായിരുന്ന വായ്മൊഴിയെന്ന അമൂല്യ ധനം ആ തലമുറയോടെ അസ്തമിക്കുകയായിരുന്നു പതിവ്. ഡോ. ഐഷയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന അമൂല്യ ഗ്രന്ഥം ഈ കുറവ് നികത്തി.

മുന്നറിവുകളും സ്വന്തം പരീക്ഷണ നിരീക്ഷണ ഫലങ്ങളും ഡോ. കരുക്കളാക്കി കൊണ്ടാണ് വിശദമായും വ്യക്തമായും ലളിതമായും സരസമായും ഈ എഴുത്തുകാരി കരുതിവെച്ചിരുന്ന ഡയറിക്കുറിപ്പെന്ന രൂപരേഖയായി മാറി. ആകർഷണീയമായ ആ ഓർമ്മച്ചെപ്പ് അറിവുകളുടെ രഹസ്യ കലവറയായിരുന്നു. അതു കേവലം രണ്ടു കടലാസിൽ പ്രതിഫലിപ്പിക്കാവുന്ന യജ്ഞം ആയിരുന്നില്ല.

അത് തുറക്കും മുമ്പ് ഐഷ ഡോക്ടറുടെ പരിസരവും പൈതൃകവും ഒന്ന് ചികഞ്ഞു നോക്കുന്നത് നന്നെന്നു കരുതുന്നു.

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ബി. ശ്യാം ലാൽ ആണ് ഡോക്ടർ ഐഷയുടെ വലംകൈയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയതമൻ . ആ തണൽ തഴുകിവരുന്ന മന്ദമാരുതനാണ് തന്റെ സഖിയുടെ പിൻബലവും ആന്തരിക ചൈതന്യവും . ഭാര്യയും ഭർത്താവും വിദ്യാധനം കൈകാര്യം ചെയ്യുന്ന ഒരേ തൊഴിലുകാർ. മാത്രമല്ല അനിയത്തി പ്രൊഫ. ഡോ. അനിത വി.യും അക്ഷരക്കുളത്തിൽ തന്നെ നീന്തിക്കുളിക്കുന്ന അരയന്ന പക്ഷികൾ . പ്രകൃതി ഒരുക്കിയ അതിമനോഹരമായ സാഹചര്യങ്ങൾ .

വിദ്യാഭ്യാസ നിലവാരം ഉരച്ചു നോക്കിയാൽ ഡോ. ഐഷ ഉയർന്ന തസ്തികയിലുള്ള ഏത് രാജ്യസേവ നടത്താനും കഴിവുറ്റ വ്യക്തിയാണ്. എങ്കിലും തന്റെ ചിറക്കര ഗ്രാമം ചുറ്റിപ്പറ്റി സേവ ചെയ്യുന്നതിൽ പ്രത്യേക ഔത്സുക്യമുണ്ട്. ഡോ. ഐഷാ വിദ്യാദേവതയുടെ വിവിധ ശാഖകളിൽ അസാമാന്യ പാടവം തെളിയിച്ച വ്യക്തിയാണ്. ഡിഗ്രി നേടിയതിനു ശേഷവും വൈവിദ്ധ്യമാർന്ന അറിവ് നേടുന്നതിൽ ഡോക്ടർ താല്പരയായിരുന്നു. എംസിഎ എടുത്തത് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്നാണ്. എം ബി എ എടുത്തത് ഇഗ്നൗവിൽ നിന്ന് . പി എച്ച് ഡി എടുത്തത് കുസാറ്റ് കമ്പ്യൂട്ടർ സയൻസിൽ . മാത്രമോ എൻ എസ് ഐ എമ്മിന്റെ ഹിപ്നോട്ടിക് കൗൺസിലിംഗ് യോഗ ആന്റ് നാച്ചുറോപ്പതി കോഴ്സും ഈക്കൂട്ടത്തിൽ കരസ്ഥമാക്കിക്കഴിഞ്ഞു.

ഇതൊക്കെ നേടിയെങ്കിലും തന്റെ ചിറക്കര ഗ്രാമസേവയാൽ സന്തുഷ്ടയാകുകയായിരുന്നു ഡോ. ഐഷയുടെ മോഹം . വിത്തു ഗുണം പത്തു ഗുണമെന്നാണ് പഴമൊഴി. മതാശുദ്ധിയെന്ന പൈതൃക സ്വത്ത് ഐഷ ഡോക്ടറുടെ ഐശ്വര്യവും കൈത്താങ്ങും. അധ്വാനത്തിൽ കര വിരുതും കൂടി കലർന്നപ്പോൾ ജീവിതവീഥി പ്രകാശപൂരിതമായി ഭവിച്ചു.

പഴമക്കാരിൽ മങ്ങിക്കിടന്ന വിദ്യാഭ്യാസം,മന:ശുദ്ധി, സഹകരണ ശീലം എന്നീ മൂല്യങ്ങൾ പരിരക്ഷിക്കുകയാണ് ഡോ. ഐഷാ വി .യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ . പഴയതിനെ ദീർഘവീക്ഷണത്തോടെ പഠിച്ചതിനുശേഷമാണ് പുതിയതിനെ ഡോ. സ്വാഗതം ചെയ്തു കാണുന്നത്. സാധാരണക്കാർക്ക് അലഭ്യമായ പാഠങ്ങളാണ് ഡോ. അനുവാചകർക്ക് നൽകി പ്രബുദ്ധരാക്കുന്നത്.

റഫർ അദ്ധ്യായം 11

ഭക്ഷ്യവസ്തുക്കളുടെ കേടുകൂടാതുള്ള സംരക്ഷണക്കാലത്തെപ്പറ്റിയാണ് പറയുന്നത് ശ്രദ്ധിക്കുക.
കുരുമുളക് കേടുകൂടാതെ 25 വർഷം ഇരിക്കും. കൂവക്കിഴങ്ങു പൊടി 10 വർഷവും മഞ്ഞൾപൊടി അഞ്ചുവർഷവും ഇരിക്കുമ്പോൾ പിണംപുളി 10 വർഷം വരെ കേടില്ലാതെ ഇരിക്കും. കൃഷിരീതിയെപ്പറ്റി പറയുകയാണ്, കള പറിച്ചു കഴിഞ്ഞാൽ ചാരം കലക്കിയ വെള്ളം തളിച്ചാൽ ചെടിക്ക് തഴച്ചു വരാൻ കഴിയും. ആൽക്കലിയാണ് ചാരം. അത് നനഞ്ഞാൽ ചൂടിനെ കുറയ്ക്കാൻ കഴിയും.

അദ്ധ്യായം 91ൽ ആമയെപ്പറ്റിയുള്ള കാണാപ്പുറങ്ങൾ കാട്ടുകയാണ് ഡോക്ടർ. കാസർകോഡ് നെല്ലിക്കുന്നിൽ കടലാമ , കൂട്ടംകൂട്ടമായി കരയ്ക്കു വരുന്നത് സുരക്ഷിതമായി മുട്ടയിട്ട് വിരിയിക്കാനാണ്. ആമ മുട്ട വലുതും , തോടില്ലാത്തതും പകരം തോൽ ആവരണമുള്ളതുമാണ്. മുട്ടകൾ കര സംരക്ഷിക്കുമെന്ന ഒരു വിശ്വാസവും സമൂഹത്തിലുണ്ട് .

ആമയ്ക്ക് 500 വർഷം ആയുസ്സുണ്ട്. മാവേലിക്കരയിലും ആമക്കുളങ്ങളുണ്ടായിരുന്നു. ആമക്കുളങ്ങൽ നികത്തി പുതുമണ്ണ് മുകളിൽ ഇട്ട് മണ്ണ് കൃഷിയോഗ്യമാക്കി മാറ്റുന്നു.

അദ്ധ്യായം 91 പഴയ തലമുറ :-

അച്ഛൻറെ പേരിനപ്പുറം ആർക്കും അറിയില്ല .സ്ത്രീകളുടെ പരമ്പര നാമവും അറിയില്ല. താഴ്ന്നവരെ കുറവനെന്നും തേവനും മറ്റുമാണ് വിളി. ദേവി എന്ന നാമം മുന്തിയ ജാതിക്കാർക്കുള്ളതാണ്. പകരം തേവി എന്ന് തീണ്ടവർക്ക് വിളിപ്പേരാക്കാം.

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചാന്നാർ എന്നായിരുന്നു രാജാവ് നൽകിയിരുന്ന വിളിപ്പേര്. പുതിയ തലമുറയ്ക്ക് മഹത്വമുള്ള മാനുഷിക മൂല്യങ്ങൾ കൊടുക്കാൻ വിദ്യാഭ്യാസം നൽകുന്നതാണ് ഒരു വഴി. സ്വയം പര്യാപ്തരായി ജീവിതം നയിക്കാൻ കരുത്തുള്ളവരാക്കുകയാണ് സമുദായ സേവനം .

നിഷ്കളങ്കമായ ഡോക്ടറുടെ സേവനങ്ങൾ ചിറക്കര ഗ്രാമത്തിൽ നിസ്തർക്കം വെളിച്ചം വീശുമെന്ന് ഡോ. ഐഷാ വി .യുടെ ചരിത്രത്തിൽ മുദ്രണം ചെയ്യുവാൻ ‘ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ’ എന്ന ഒറ്റ ഗ്രന്ഥം മതിയാകും എന്ന് സർവ്വാത്മനാ ഏവരും സമ്മതിക്കും.

ഭാവുകങ്ങൾ നേർന്നുകൊണ്ട്

ആറ്റിങ്ങൽ സി ദിവാകരൻ

RECENT POSTS
Copyright © . All rights reserved