മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് .
ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ് ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.
ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടന്‍ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്‍. ഗോകുല്‍. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു.
പ്രമുഖ കവിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനും സിവിൽ എൻജിനീയറുമായിരുന്ന ആറ്റിങ്ങൽ സി ദിവാകരൻ (92) നിര്യാതനായി. ഇന്ത്യയിലും വിദേശത്തും നിരവധി കമ്പനികളിലും വിവിധ പ്രോജക്ടുകളിലും ചീഫ് എൻജിനീയറായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ആറ്റിങ്ങൽ ദിവാകരൻ, കേരളത്തിൽ ജനകീയ ആസൂത്രണ പദ്ധതി നടപ്പിലാക്കുന്ന വേളയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ നടപ്പിലാക്കിയ വിവിധ നിർമ്മാണ പദ്ധതികളുടെ ആദ്യചെയർമാനായി രുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ദീർഘകാലം വിദേശത്ത് കഴിഞ്ഞിരുന്ന വേളയിൽ, കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇക്കാലയാളവിൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടു കൂടി ധാരാളം കവിതകൾ രചിക്കുകയുണ്ടായിട്ടുണ്ട്. “തീരാക്കടം”, “ശ്രീനാരായണ ഗുരുവിൻറെ ദർശനമാല – മലയാള ഭഷാ വിപിലീകരണം”, “ഹംസ ഗാനം”, “ഋതുഭേദങ്ങൾ”, “മാറ്റത്തിന്റെ മാറ്റൊലികൾ”, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ.
കേരളത്തിലെ കാവ്യ വേദികളിലും, സാഹിത്യ കൂട്ടായ്‌മകളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ, സാഹിത്യ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. ശ്രീനാരായണ കവി ശ്രേഷ്ഠ അവാർഡ്, തിക്കുറിശ്ശി ഫൌണ്ടേഷൻ ഫെല്ലോഷിപ്പ്, ശാസ്ത്ര സാഹിത്യ പരിഷത് അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത് അവാർഡ്, ഗുരു നിത്യ ചൈതന്യയതി അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്.
യശശരീരയായ എൻ. അംബുജാക്ഷിയാണ് ഭാര്യ. മക്കൾ, ലാലി, രേഖ, രശ്മി, ഛായ. മരുമക്കൾ, സുധാകരൻ ( DGM, BSNL Rtd) ഡോ. ആർ രാജീവ് ( VSSC Rtd) സുനിൽ കുമാർ ( KAL Rtd), ജഗന്നാഥ് ( BPCL Rtd). സംസ്കാര ചടങ്ങുകൾ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ,( റോസ് ഗാർഡൻ ) ബന്ധുമിത്രാദികളുടെയും, സാഹിത്യ കാവ്യലോകത്തെ ഒട്ടേറെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു.
ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തിൽ “ചങ്കിനകത്തൊരു നോവുണ്ടേ “എന്ന ഹൃദയസ്പർശിയായ ഗാനം റിലീസ് ചെയ്തു.
മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓർമ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതൽ മനോഹരമാക്കാൻ സാധിച്ചു. ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നൽകിയത് ജോജി ജോൺസ്, ലിറിക്‌സ് ജോബി കാവാലം, ക്യാമറ ജയിബിൻ തോളത്ത്, എഡിറ്റിങ് അനിൽ പോൾ എന്നിവരാണ്.
ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആൻന്ററുസ്, സന്തോഷ് പി ജോർജ്, സിനിഷ് ജോയ്, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഷോൺ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേൽ, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേർ ഈ ഗാനത്തിൽ അഭിനയിച്ചു.
ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവർത്തനങ്ങൾ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പോലീസ് പരിശോധിക്കുക.
വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്ത് അപകട സ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യം എത്തിയ എസ്.ഐയോടും മറ്റ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു.
വ്യാഴാഴ്ച രാത്രിയാണ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ കാര്‍ യാത്രക്കാരായ ഹാഷിം(31) അനുജ രവീന്ദ്രന്‍(37) എന്നിവര്‍ മരിച്ചത്. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നൂറനാട് മറ്റപ്പിള്ളി സ്വദേശിനിയായ അനുജ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ അനുജയെ ഹാഷിം കാറിലെത്തി വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് അടൂര്‍ കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.
രാജേഷ് ജോസഫ് ലെസ്റ്റർ
നല്ല വെള്ളിയുടെ പ്രഭാതത്തിന്റ നിശബ്ദതയിൽ, ഇതാ വലിയ ത്യാഗത്തിന്റ കഥ വീണ്ടും പറഞ്ഞു തുടങ്ങുന്നു. സമർപ്പണത്തിന്റെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റ മനുഷ്യന് സങ്കല്പിക്കാവുന്നതിലും അപ്പുറമുള്ള ധീരതയുടെ കഥ.
കൂരിരുൾ വീണ ഹൃദയങ്ങളെ ആർദ്രമാക്കിയ സായംസന്ധ്യയിൽ അങ്ങ് അകലെ നിശബ്ദമായ ഒരു കുരിശ് ഉയരത്തിൽ കുന്നിൻ മുകളിൽ മാനവ രാശിയുടെ പ്രശ്നങ്ങൾ പേറി നിലനിൽക്കുന്നു. കൃപയുടെ പ്രതീകമായ കുരിശ് . രക്ഷകൻ ജീവൻ നൽകി നമുക്കുവേണ്ടി, വീണ്ടെടുക്കാനും രക്ഷിക്കാനും.
പ്രതീക്ഷകൾ വീണ്ടും വാനോളം ഉയർത്തിയ ഉയിർപ്പിന്റെ പുതിയ പുലരി നയനങ്ങൾക്ക് കുളിർമയും മനസിന് സന്തോഷവും നൽകുന്നു. ആ കല്ല് അവിടെ ഇനി ഇല്ല , കല്ലറ ഇപ്പോൾ ശൂന്യമായി , ഈ സുദിനത്തിൽ ഹൃദയ വയലുകളിലെ കല്ലുകൾ ഉരുട്ടിമാറ്റി മാറ്റി ശൂന്യമാക്കാം. ഉത്തരം ഇല്ലാത്ത കഥയിലെ വലിയ ചോദ്യം തുടരുന്നു അവൻ മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റ് വിജയശ്രീ ലാളിതനായി. സന്തോഷത്തോടെയും സ്നേഹത്തോടെയും ഒത്തുകൂടാം. ത്യാഗത്തിലും മരണത്തിനുമപ്പുറം ജീവിത്തിന് പ്രത്യാശ ഉണ്ടെന്ന് പഠിപ്പിച്ച പുതിയ കഥ.
വസന്തം അതിന്റ വർണ വൈവിധ്യ നിറ ചാർത്തു പെയുന്ന ഈ ഈസ്റ്റർ ദിനത്തിൽ വിശ്വാസത്തിൽ നവീകരിക്കപ്പെട്ടു രക്ഷകന്റ ശുദ്ധമായ സ്നേഹത്തിൽ പ്രതീക്ഷയോടെ നടന്നു നീങ്ങാം. ഈ അനുഗ്രഹീത ദിനത്തെ നന്ദിസൂചകമായി വിലമതിക്കാം. നമ്മുടെ ഹൃദയങ്ങൾ സന്തോഷിക്കട്ടെ. ദുഃഖവെള്ളിയാഴ്ചയുടെ വേദനയ്ക്കുമപ്പുറം ഈസ്റ്ററിൻ കൃപ നമ്മളിലെ നമ്മെ കണ്ടെത്താൻ സഹായിക്കട്ടെ. കൃപ, ക്ഷമ, പ്രതീക്ഷ, അതിരുകളില്ലാത്ത സ്നേഹം. ഉയിർപ്പ് നല്കന്ന പുതിയ പ്രഭാതത്തിന്റ കഥ തുടരുന്നു…..
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റൗസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്.
കേജ്‍രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.
കോടതിയിൽ സംസാരിക്കണമെന്നു കേജ്‍രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കേജ്‍രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കേജ്‍രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്നും കേജ്‍രിവാൾ ചോദിച്ചു.
നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‍രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‍രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‍രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.
സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‍രിവാൾ പാസ്‍വേഡ് നൽകുന്നില്ലെന്നും ഇ.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കേജ്‍രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‍രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കേജ്‍രിവാളിന്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നിലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്.
കേജ‍്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.
ബേസിൽ ജോസഫ്
ഇന്ന് പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.
എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.

ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.