റോമി കുര്യാക്കോസ്
ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.
നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.

യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക് ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ വ്യക്തമാക്കി.
ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.
ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.
സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയൽ അർപ്പിച്ചു.
സ്വന്തം പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിരയെന്ന വയോധിക കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ മൂന്നു കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു.
ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നതുകണ്ടതോടെ അവയെ തുരത്താന്‍ ഇന്ദിര ശ്രമിക്കുകയായിരുന്നു. രണ്ട് കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോയെങ്കിലും ഒരു ആന പുരയിടത്തിലേക്കെത്തി ഇന്ദിരയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
കാലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ദിരയ്ക്ക് പെട്ടെന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നാണ് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.
പ്രദേശത്ത് റബ്ബര്‍ വെട്ടുകയായിരുന്ന തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നതായും ആന തലയ്ക്ക് ചവിട്ടിയിട്ടുണ്ടാകാം എന്നുമാണ് ഇവര്‍ പറയുന്നത്.
രാവിലെ 7.15-ഓടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് എന്നാണ് വിവരം.
ഇടുക്കി- എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതും മലയാറ്റൂര്‍ റിസര്‍വ്വിനോട് ചേര്‍ന്നതുമായ പ്രദേശവുമാണ് കാഞ്ഞിരവേലി. കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശമാണിത്. വന്യജീവി ആക്രമങ്ങളെ ഭയന്ന് പ്രദേശത്തെ വലിയ ശതമാനം ജനങ്ങളും നേരത്തെ ഇവിടംവിട്ടുപോയിരുന്നു.
പകല്‍ സമയത്തുപോലും കൊച്ചി- ധനുഷ്‌കോടി ദേശീയപാത കാട്ടാനകള്‍ മുറിച്ചുകടക്കാറുണ്ട്. വനംവകുപ്പ് ആര്‍.ആര്‍.ടി. സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇവയെ വിരട്ടിയോടിക്കാറ്.
നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം റേഞ്ച് ഓഫീസിന് മുന്നിലൂടെയാണ് കൊണ്ടുവരിക എന്നാണ് വിവരം.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യു കെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് ലിവർപൂൾ വേദിയാകുന്നു. നോർത്ത് വെസ്റ്റിലെ അറുപതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളം വരുന്ന ശനിയാഴ്ച്ച ലിവർപൂളിൽ അരങ്ങേറും. അറുപത് പാട്ടുകളും രണ്ട് മിമിക്രിയും രണ്ട് ഡാൻസും രണ്ട് ടീസർ പ്രമോഷനും കൂടാതെ ലാമ്പ് ലൈറ്റിങ്ങും MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നതാണ് പ്രോഗ്രാം.
ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ വരുന്ന ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തിരശ്ശീലയുയരും. വൈകിട്ട് 9:30 തോടെ യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള അറുപത് ഗായകരും തങ്ങളുടെ കഴിവ് തെളിയ്ക്കും. തുടർന്ന് DJ യോടു കൂടി പത്ത് മണിക്ക് പരിപാടികൾ അവസാനിക്കും.
12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്ന് അവതരിപ്പിക്കും.
ഷിബു പോൾ, ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകർ.
യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ PRO അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , TV അവതാരകൻ സന്തോഷ് പാലി, ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ഠാതിഥികളായി എത്തുന്നത്.
ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരാവുന്ന ഈ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കുന്നത് ലിവർപൂളിലെ കറിച്ചട്ടിയാണ്.
പ്രവേശനം ലഭിക്കുന്നതിനായി അന്നേ ദിവസം ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ശ്രീജേഷ് സലിം കുമാർ എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.

ആതിര ശ്രീജിത്ത്
സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഈ വർഷത്തെ ഈസ്റ്റെർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 20 ന് മാനവീയം എന്നാണ് പ്രോഗ്രാമിന് സഘാടകർ പേര് നൽകിയിരിക്കുന്നത്.യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ലിമ.
വിഷു കണി,10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികൾക്കും ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം, കുട്ടികൾക്കായി രാധ, കൃഷ്ണ മത്സരം, വിവിധങ്ങളായ നൃത്തങ്ങൾ, അനുഗ്രഹീത ഗായകരുടെ ഗാനങ്ങൾ, ഡിജെ, കൂടാതെ മറ്റ് കലാ പരിപാടികൾ, കൂടാതെ വിഭവ സമൃദമായ ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ലിമ നേതൃത്വം അറിയിക്കുന്നു.

യുദ്ധവും പട്ടിണിയുംമൂലം ജനങ്ങൾ നരകയാതനയനുഭവിക്കുന്ന ഗാസയിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം 15 കുട്ടികൾ മരിച്ചു. ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലാണ് ഇവർ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പോഷകാഹാരക്കുറവും വയറിളക്കവുമായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ആറുകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് മന്ത്രാലയവക്താവ് അഷ്‌റഫ് അൽ ഖിദ്‌റ പറഞ്ഞു. ജനറേറ്ററിന്റെ പ്രവർത്തനവും ഒാക്സിജൻ വിതരണവും നിലച്ചതിനാൽ ചികിത്സയും അവതാളത്തിലാണ്. ആഹാരമില്ലാതെ വലയുന്ന ഗാസക്കാർക്ക് ശനിയാഴ്ച യു.എസ്. സൈന്യം വിമാനങ്ങളിൽനിന്ന് മുപ്പതിനായിരത്തോളം ഭക്ഷണപ്പൊതികൾ ഇട്ടുകൊടുത്തിരുന്നു.
അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ്, യു.എസ്., ഖത്തർ പ്രതിനിധികൾ വീണ്ടും ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലെത്തി. റംസാൻ ആരംഭിക്കുന്നതിനുമുമ്പായി ആറാഴ്ചത്തെ വെടിനിർത്തൽക്കരാർ സാധ്യമാക്കുകയാണ് ചർച്ചയുടെ മധ്യസ്ഥരായ യു.എസ്., ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ലക്ഷ്യം. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക, ജീവകാരുണ്യസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇസ്രയേൽ അംഗീകരിച്ചാൽ 24 മണിക്കൂറിനോ 48 മണിക്കൂറിനോ ഉള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് ഹമാസ് പറഞ്ഞു.
24 മണിക്കൂറിനിടെ ഗാസയിൽ 90 പേർ കൊല്ലപ്പെട്ടു. ആകെ മരണം 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു. യുദ്ധം 5.76 ലക്ഷം ഗാസക്കാരെ കൊടുംപട്ടിണിയിലാക്കിയെന്നാണ് യു.എൻ. കണക്ക്.
അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ബിജെപിയില്‍ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി.
അതിനെ പിന്നാലെയാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളും അതൃപ്തി പരസ്യമായി പറഞ്ഞ് രംഗത്ത് വരുന്നത്. കർഷക മോർച്ച ജിലാ പ്രസിഡന്റ് ശ്യാം തട്ടയിൽ നേതൃത്വത്തെ രൂക്ഷമായ വാക്കുകളിൽ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു.
എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിന്‍റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു.
ഫേയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കർഷകമോർച്ച ജില്ലാ പ്രസിഡന്‍റ് കൂടിയായ ശ്യാം തട്ടയിലിനെ കെ. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കി.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ അനില്‍ ആന്‍റണി ഒട്ടും അനുയോജ്യല്ലെന്നാണ് ജില്ലയിലെ വലിയ നേതാക്കൾ തന്നെ പറയുന്നത്.
പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൻ പുരയിടം വീട്ടിൽ രാജേഷ്.ആർ (കണ്ണൻ 21 ) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച് . ഓ . പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
ഇയാൾക്ക് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. .
പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.
ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.
കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.
ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളി അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് അംഗമായ ജിജോ മോൻ ജോർജിന്റെ ഭാര്യ അൻസിൽ ജിജോയുടെ മാതാവ് കൊച്ചുമുട്ടം കൊല്ലപ്പറമ്പിൽ ഏലിയാമ്മ മാത്യു (84) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ തിങ്കളാഴ്ച (4 /3 /2024 ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ഏനാനല്ലൂർ ബസ്ലേഹം തിരുകുടുംബ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
അൻസിൽ ജിജോയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഗുജറാത്തിലെ ജാംനഗറിപ്പോള്‍ ആഘോഷത്തില്‍ മുങ്ങിയിരിക്കുകയാണ്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെലിബ്രിറ്റി അതിഥികള്‍ ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നടക്കുന്ന പരിപാടി ജാംനഗറിലെ റിലയന്‍സിന്റെ ടൗണ്‍ഷിപ്പിലാണ് നടക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ ഗ്രീന്‍ ടൗണ്‍ഷിപ്പ്.
ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇതിന് മുന്നോടിയായി ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും ആനന്ദിന്റേയും രാധികയുടേയും കുടുംബം നടത്തിയിരുന്നു.
ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരൊക്കെ അതിഥികളില്‍പ്പെടുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാനടക്കമുള്ള ബോളിവുഡ് താരങ്ങളും ജാംനഗറിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. പോര്‍ ഇറ്റ് അപ്, വൈല്‍ഡ് തിങ്‌സ്, ഡയമണ്ട്‌സ് തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം റിഹാനയും സംഘവും വേദിയില്‍ തകര്‍ത്താടി. ഏകദേശം 66-74 കോടി രൂപയാണ് റിഹാനയെ ചടങ്ങിലെത്തിക്കാന്‍ അംബാനി കുടുംബം ചെലവഴിച്ചത്. രണ്ട് ദിവസം മുമ്പ് റിഹാന ജാംനഗറില്‍ വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോയും റിഹാനയുടെ ലഗേജുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം എയര്‍ബസിലാണ് താരം പറന്നിറങ്ങിയത്. അര്‍ജിത് സിങ്ങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍ എന്നിവരുടെ പരിപാടികളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും.
ജാംനഗറിലെ വിമാനത്താവളത്തിന് താത്കാലികമായി അന്താരാഷ്ട്രപദവിയും നല്‍കിയിട്ടുണ്ട്. വിദേശ അതിഥികളുടെ സ്വകാര്യവിമാനങ്ങള്‍ വരുന്നത് പരിഗണിച്ച് പത്തുദിവസത്തേക്കാണ് ഈ പദവി. മൂന്ന് വിമാനങ്ങള്‍മാത്രം സര്‍വീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തിയത്. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്.
വ്യത്യസ്ത തീമുകളെ ആസ്പദമാക്കിയാണ് പ്രീ വെഡ്ഡിങ് ആഘോഷം. എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ്സ് കോഡായിരിക്കും. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം നടക്കും. അതിഥികള്‍ക്കായി ഹെയര്‍സ്‌റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരേയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 51,000 ഗ്രാമവാസികള്‍ക്ക് അംബാനിയുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ് അംബാനി കുടുംബം അന്ന സേവ നടത്തിയത്. മുകേഷ് അംബാനി, ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ്, വീരേന്‍ മെര്‍ച്ചന്റ്, ഷൈല മെര്‍ച്ചന്റ് എന്നിവര്‍ ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങള്‍ വിളമ്പി. പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഒരുക്കിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവാഹം നടക്കുക. ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.