Latest News

കേരള ഗവൺമെന്റിന്റെ മലയാളം മിഷന്‍ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം മലയാളം എന്ന സന്ദേശവുമായി യുകെയിലെ നോര്‍ത്തംപ്റ്റോണില്‍ “കേരള അക്കാദമി നോര്‍ത്താന്റ്സ്‌” 2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്ക്‌ നവംബര്‍ 1 -ന് നോർത്താംപ്ടൺ സെന്റ് ആൽബൻസ്ഹാളില്‍ കേരള പിറവിദിനത്തില്‍ തുടക്കംകുറിച്ചു.

രജിസ്റ്റർ ചെയ്ത ഇരുപതോളം കുട്ടികള്‍ അവരുടെ രക്ഷിതാക്കളോട് ഒപ്പം വളരെയധികം ഭാഷാ തൃഷണയോടെയാണ്‌ സ്കൂളില്‍ എത്തിയത്‌. ആദൃ ക്ലാസ്സ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറിയും, കവൻട്രി മലയാളം സ്കൂളിലെ പ്രധാന അദ്ധ്യാപകനും ആയ ശ്രീ. എബ്രഹാം കുര്യന്‍ നേത്യത്വം നല്‍കി. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോടേ ആദ്യ ദിനം തന്നെ കുട്ടികള്‍ക്ക്‌ ഭാഷാ പഠനം ആസ്വാദൃകരമാക്കി മാറ്റാന്‍ ശ്രീ. എബ്രഹാം കുര്യന് സാധിച്ചു.

ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കളും ക്ലാസുകള്‍ കേട്ടിരിക്കുകയും അവരുടെ സന്തോഷം അധ്യാപകരെ അറിയിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു പഠനരീതിയാണ്‌ മലയാളം മിഷന്‍ ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്.

സ്കൂള്‍ ചെയര്‍മാനും ലോക കേരള സഭ അംഗവും ആയ അഡ്വ. ദിലീപ്‌ കുമാര്‍ മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും ഈ അധ്യയന വര്‍ഷ ക്ലാസുകള്‍ സുഗമമായി നടത്തികൊണ്ടുപോകുവാന്‍ സഹകരണം അഭൃര്‍ത്ഥിച്ചു.

സ്കൂള്‍ മാനേജര്‍ ശ്രീ. ആന്റോ കുന്നിപറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചെയര്‍മാനും ലോക കേരള സഭാ അംഗവുമായ ശ്രീ ദിലീപ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സ്യൂള്‍ പ്രധാന അധ്യാപിക മിസ്സ്‌ സൂസന്‍ ജാക്സണ്‍ കുട്ടിക്കളുമായി നടത്തിയ ഇന്ററാക്ടീവ്‌ സെഷന്‍ വേറിട്ട അനുഭവം സമ്മാനിച്ചു. അധ്യാപകരായ ശ്രീ. രമേഷ്‌ കോല്‍ക്കാട്ടില്‍ രത്നദാസന്‍, ശ്രീമതി. നിവി ദിലീപ്‌ എന്നിവര്‍ ഇന്ററാക്ടീവ്‌ സെഷന്‍ കൂടുതല്‍ സര്‍ഗ്ഗത്മകമാക്കി.

ഒന്നിടവിട്ടുള്ള ബുധനാഴ്ചകളില്‍ ആയിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഈ വര്‍ഷത്തെ അഡ്മിഷന്‍ നവംബര്‍ 31 ന്‌ അവസാനിക്കും എന്ന്‌ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ അറിയിച്ചു . കൂടുതല്‍ വിവരണങ്ങള്‍ക്കു അഡ്വ. ദിലീപ്‌ കുമാര്‍ (07551912890), ശ്രീ ഡോണ്‍ പോള്‍ (07411040440) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

അയ്യേ ജോസ്ന ആർത്തവത്തെകുറിച്ചൊക്കെ ഇങ്ങനെ എഴുതാവോയെന്ന് ചുരുക്കം ചിലർ ഇപ്പൊ മനസ്സിൽ ഓർത്തിട്ടുണ്ടാവണം . പക്ഷെ ചില ആകാംക്ഷയുണർത്തുന്ന കാര്യങ്ങൾ അറിയുമ്പോൾ ഒന്ന് കോറിയിടാതെ പോയാലെങ്ങനാ..
അറിയാത്തവർക്ക് അറിയാനൊരു വാക്ക് …

ആർത്തവം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലരുടേയുമുള്ളിൽ എന്തോ ഒരു അശുദ്ധത ഓടിയെത്തും. അവളെ മാറ്റിനിർത്താനുള്ള ചില തിടുക്കങ്ങൾ.. അവൾ അശുദ്ധയാണ് അവൾതൊടുന്നതെല്ലാം അശുദ്ധമാണ് എന്നൊക്കെയുള്ള ചില അപവാദങ്ങൾ കുറ്റപ്പെടുത്തലുകൾക്കൊക്കെ ഇരയാക്കപ്പെടുന്ന അവളുടെ ആ ഇരുണ്ട ഒരാഴ്ച കാലം വളരെ ദയനീയമാണുട്ടോ…

സത്യത്തിൽ ആ ആർത്തവദിവസങ്ങളിൽ പൂർവികർ അവളെ പുറന്തള്ളിയതാരുന്നോ, അതോ അവളെ മാറ്റിപാർപ്പിച്ചതൊരു സംരക്ഷണ മുദ്ര ആയിട്ടാരുന്നോ ?

നമുക്കൊന്ന് കുറച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേയ്ക്ക് പോയി നോക്കാം…..
ആ ഒരുകാലഘട്ടത്തിലെ പെണ്ണുങ്ങൾക്ക് ഇന്നത്തെപോലെ സ്വിച്ചിട്ടാൽ കറങ്ങുന്ന മിക്സിയോ അലക്കിത്തരാൻ മെഷീനുകളോ ഒന്നുമില്ലാതിരുന്ന ഒരു കാലം..

അരകല്ലുകളോടും അലക്കുകല്ലുകളോടും ഉരലിനോടും പത്തിലേറെ മക്കളോടുമൊക്കെ രാപകലില്ലാതെ യുദ്ധം ചെയ്തു….യാതൊരുവിധ അവധി ദിവസത്തിനായും കാത്തുനിൽക്കാതെ മണിക്കൂറുകളോ ദിവസങ്ങളോ ഒക്കെ തന്റെ ശരീര ക്ഷീണമോ തളർച്ചയോ ഒന്നും നോക്കാതെ കുടുംബത്തിനായി പൊരുതിനിന്നിരുന്ന കുറെ നിശ്ശബ്ദരായ സ്ത്രീജന്മങ്ങളുണ്ടായിരുന്ന ആ ഒരു കാലം….

അങ്ങനെയുള്ള അവരുടെ ജീവിത ശൈലിയിൽ പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക് അവർ ശാരീരികമായി ദുർബലരാകുന്ന ആ ഒരാഴ്ച കാലം അവരുടെ കഷ്ടപ്പാടിനൊരു വിശ്രമം ആവശ്യമാണെന്ന് മനസിലാക്കിയ നല്ലൊരുപറ്റം ജനനേതാക്കൾ…അവരെ ആ ദിവസങ്ങളിൽ പണികൾ ചെയ്യുന്നതിൽ നിന്നും വിലക്കുകൽപിച്ചു മാറ്റിനിർത്തി…..

ആ ദിവസങ്ങളിൽ അമിത അധ്വാനത്തിലൂടെ രക്തസ്രാവം കൂടാതിരിക്കാൻ ആ നാളുകളിൽ അവർ ചെയ്യുന്ന പണികൾക്ക് ഒരു നിയന്ത്രണം വേണമെന്നും….അവർക്കു ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നുമുള്ള ഒരു നിയമം നടപ്പിലാക്കി ചില ജനനേതാക്കൾ അവരെ സംരക്ഷിച്ചു വന്നൊരു കാലത്തിന്റെ പരിശുദ്ധിയെ…പിന്നീട് പലർ പലവിധത്തിൽ കൂട്ടിയും കുറച്ചും പറഞ്ഞു അവളുടെ യാതനകാലത്തേ കൂടുതൽ കടുപ്പിച്ചു വെറുക്കപ്പെട്ടവളാക്കി ചിത്രീകരിച്ചു .

അതുകൂടാതെ അന്ന് ഒരാൾക്കൊരു മുറിയെന്നു അവകാശവാദങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു, ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുമൊരുമിച്ചു വല്യ ബലമുള്ള വാതിലുകളോ ഉറപ്പുള്ള ചുവരുകളോ ഒന്നുമില്ലാതെ വെറും ചായ്പ്പുകളിൽ താമസിക്കുമ്പോൾ ദുർബലതയുടെ ആ നാളുകളിൽ അവൾക്കു നേരിടേണ്ടിവന്നിട്ടുള്ള പലവിധ അസ്വസ്ഥതകൾ.. ആരുമറിയാതെ പോയ എത്ര എത്ര പീഡനങ്ങൾ..
കഥന കഥകൾ ……ആരുമറിയാതെ അവളുടെ കണ്ണീരിൽ തന്നെ ഒഴുകി മണ്ണടിഞ്ഞു പോയിട്ടുണ്ടാകാം .

കൂടാതെ കാട്ടുമൃഗങ്ങൾ നിറഞ്ഞ വനതുല്യമായ പ്രദേശത്തുള്ള അവരുടെ അന്നത്തെ ജീവിത സാഹചര്യങ്ങളിൽ താമസിക്കുമ്പോൾ …..ഇന്നത്തെപോലെ സാനിറ്ററി പാടുകളോ തുണികളോ പോലും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ, മനുഷ്യന്റെ ചോരമണം പിടിച്ചെടുത്തു ആക്രമിക്കാൻ വരുന്ന മൃഗങ്ങളിൽ നിന്നുമൊരു രക്ഷാ കവചമായി അവളെ പ്രത്യേക പ്രൊട്ടക്ഷൻ കൊടുക്കാനായി മാറ്റി താമസിപ്പിച്ചു….. മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും സുരക്ഷയുണ്ടാക്കി കതകടച്ചു കുറ്റിയിട്ട് നേരം വെളുപ്പിച്ചതും ഇരുട്ടിപ്പിച്ചതുമായ എത്ര എത്ര കഥകളുണ്ടായിരുന്നിരിക്കാം നമ്മുടെ പൂർവികരുടെ ഏടുകളിൽ .

അങ്ങനെ നമ്മുടെ പൂർവികർ പലവിധത്തിൽ സുരക്ഷ കൊടുത്തു കാത്തുപോന്ന അവരുടെ ദേവിയെ, പിന്നീട് ചിലർ പലവിധത്തിൽ നിറങ്ങൾ കൊടുത്തും മായിച്ചും പറഞ്ഞറിഞ്ഞതിൻ ഫലമായി നമ്മളറിഞ്ഞത് അവളെ അശുദ്ധയെന്നു മുദ്രകുത്തി വീടിനു പുറത്താക്കി അവഹേളിച്ചതായാണ് …..

അങ്ങനെ കാലങ്ങൾ പോകവേ മാറിവന്ന വായ്മൊഴിയിലൂടെ ആർത്തവമെന്ന പ്രക്രിയ എങ്ങനോ അശുദ്ധമായി.. അവളോടൊപ്പം അവൾ തൊട്ടതും പിടിച്ചതുമെല്ലാം അശുദ്ധമായി മനുഷ്യ മനസുകളിലെങ്ങനോ ചിത്രം പിടിച്ചു കൊഴുത്തു നിന്നു .

ആർത്തവം സ്ത്രീകൾക്ക് പ്രകൃതി നൽകിയിരിക്കുന്ന ഒരു ഫിസിക്കൽ പ്രോസസ്‌ മാത്രമാണ്. ചിലർക്ക് ചില ഫിസിക്കൽ പ്രോസസ്‌ ശരിയായ രീതിയിൽ മാനേജ് ചെയ്തില്ലെങ്കിൽ സൈക്കോളജിക്കൽ പ്രോബ്ലത്തിനും കാരണമാകാറുണ്ട്. പക്ഷെ ആർത്തവം ഒരു സ്പിരിച്വൽ പ്രോബ്ലമായ്‌ നമുക്കൊരിക്കലും കാണാനാവില്ല .

ചില ആരാധനാലയങ്ങൾ ഒരു ഏജ് കാറ്റഗറിയിൽ പെട്ട പെണ്ണുങ്ങൾക്ക് വിലക്കുകൽപിച്ചതിലും അവളോടുള്ള സംരക്ഷണ നിയമം തന്നാണ് എന്നാണ് വെളിവാകുന്നത്. കാരണം എത്രയൊക്കെ ആൺ പെൺ സമത്വം കൊട്ടിഘോഷിച്ചാലും ആണുങ്ങളുടെ ഫിസിക്കൽ സ്റ്റാമിനക്കൊപ്പമെത്താൻ പെണ്ണുങ്ങളുടെ ശരീര ഘടന അനുവദിക്കില്ല …..

അപ്പോൾ അന്നത്തെ കാലത്തെ ഇന്നത്തെപോലെ നിരപ്പായ റോഡുകളോ യാത്ര സൗകര്യങ്ങളോ ഇല്ലാതെയുള്ള ….ഉയർച്ച താഴ്ചയുള്ള വനങ്ങളും കാടുകളും മേടുകളും വന്യമൃഗങ്ങളുമെല്ലാം വിഹരിക്കുന്ന ഭൂപ്രകൃതിയിലൂടെയുള്ള അവളുടെ അന്നത്തെ വിഹാരം ഒരു പെണ്ണിന് അവളുടെ നീറലുകൾക്കാഴം കൂട്ടാനേയുതകൂ …..അവളുടെ ആ വിഷമം മനസിലാക്കിയ അന്നത്തെ ജനനേതാക്കന്മാർ അവൾക്കുള്ള ആരാധനാലയങ്ങൾ …അവൾക്കു പോകാൻ പാകത്തിനായി പണിതുണ്ടാക്കി ……

അങ്ങനെയുള്ള നമ്മുടെ പൂർവ്വികരുടെ നല്ല രീതികളെ വളച്ചൊടിച്ചു നാമെല്ലാം പലതരത്തിൽ ആർത്തവമെന്ന ശാരീരീരിക പ്രോസസ്സിനെ വാർത്താമാധ്യമങ്ങളിൽ കുത്തിവലിച്ചു വികൃതമാക്കുന്നതെന്തിന് ?

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റഫോർഡിൽ താമസിക്കുന്ന യുകെ മലയാളി സുനിൽ രാജന്റെ പിതാവ് അമ്പലത്തിങ്കൽ രാജൻ എ . കെ ( 66) നിര്യാതനായി. കേരളത്തിൽ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള മണ്ണത്തൂർ ആണ് സുനിൽ രാജന്റെ സ്വദേശം . സംസ്കാരം നാളെ നവംബർ 3-ാം തീയതി വെള്ളിയാഴ്ച വീട്ടുവളപ്പിൽ വച്ച് നടത്തും .

യുകെ കലാമേളയുടെ ഓഫീസ് നിർവഹണത്തിന് പൂർണ്ണ ചുമതല വഹിക്കുന്ന രാജൻ യുകെ മലയാളികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ നിർലോഭമായ പ്രവർത്തനങ്ങളാണ് കലാമേളയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി .

സുനിൽ രാജന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഒരുക്കമായി റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള മലയാളികൾക്കായി ഏകദിന ധ്യാനം ഈ മാസം 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്. ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശീർവാദം നൽകുന്നത് ബഹുമാനപ്പെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേഹത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു. ധ്യാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കുർബാന സെന്റർ അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

കത്തീഡ്രലിൽ കാർപാർക്ക് ഫ്രീ ആണ്. നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയിൽ വച്ചിരിക്കുന്ന കമ്പ്യൂട്ടറിൽ എന്റർ ചെയ്യേണ്ടതാണ്. കൂടുതൽ പാർക്കിംഗ് പള്ളിയുടെ പുറകുവശത്തുള്ള റീറ്റൈൽ പാർക്കിൽ ഉണ്ട്. ചെറിയ പേയ്‌മെന്റ് കൊടുക്കണം. കാർ പാർക്ക് അഡ്രസ്.

Island Green Retail Park,
Wrexham. LL137LW.

പള്ളിയുടെ അഡ്രസ്

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

ഈസ്റ്റ്‌ഹാം: ആഗോള കത്തോലിക്കാ സഭ, മരിച്ചവിശ്വാസികളുടെ ഓർമ്മക്കും പ്രാർത്ഥനക്കുമായി പ്രത്യേകം നിയോഗിച്ചിരിക്കുന്ന നവംബർ മാസത്തിൽ ലണ്ടൻ റീജിയൻ സീറോ മലബാർ സഭ നൈറ്റ് വിജിൽ ശുശ്രുഷ ഒരുക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, ഫാമിലി കൗൺസിലറും, തിരുവചന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.

ഈസ്റ്റ്ഹാം സെന്റ് ജോർജ്ജ്സ് സീറോമലബാർ മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ ഈസ്റ്റ്‌ഹാം സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നവംബർ 24 നു വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരിക്കുന്നത്.

രാത്രിയാമങ്ങളുടെ സുശാന്തതയിൽ മനസ്സും ഹൃദയവും ഏകോപിപ്പിച്ച് ദൈവസന്നിധിയോടു ചേർന്ന് നിൽക്കുവാനും, പ്രാർത്ഥനകളും യാചനകളും വേദനകളും അവിടുത്തെ സമക്ഷം ഭരമേല്പിക്കുവാനുമുള്ള അനുഗ്രഹീതവേളയാണ് ഒരുങ്ങുന്നത്.  മനസ്സിന്റെ തുറവയിൽ അവിടുത്തെ സ്തുതിക്കുവാനും,
അനുഗ്രഹങ്ങൾക്കും, കൃപകൾക്കും നന്ദിയർപ്പിക്കുവാനും ഉള്ള അവസരമാണ് രാത്രി ആരാധനയിൽ ലഭിക്കുക

പരിശുദ്ധ കുർബ്ബാനയിലും തിരുവചന ശുശ്രുഷയിലും സൗഖ്യധ്യാനത്തിലും പങ്കുചേരുവാനും കൂടാതെ കുമ്പസാരത്തിനുള്ള അവസരവും നൈറ്റ് വിജിലിൽ ഉണ്ടായിരിക്കും.

ആരാധനയിലും സ്തുതിപ്പിലും പ്രാർത്ഥനകളിലും അവിടുത്തെ സാന്നിദ്ധ്യം തൊട്ടനുഭവിക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും അനുഗ്രഹവേദിയാവുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

മാത്തച്ചൻ വിളങ്ങാടൻ: 07915602258

നൈറ്റ് വിജിൽ സമയം- നവംബർ 24 വെള്ളിയാഴ്ച: രാത്രി 8:00 മുതൽ 12:00 വരെ.

പള്ളിയുടെ വിലാസം:
St.Michael’s Catholic Church, Eastham,
E6 6ED

ജോളി എം. പടയാട്ടിൽ

യൂറോപ്പ്∙ ആഗോള മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7–ാം സമ്മേളനം മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി. ഒക്ടോബർ 27–ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം 7.30 ന് വെർച്ചൽ ഫ്ളാറ്റ് ഫോമിലൂടെ നടന്ന ഈ കലാസാംസ്കാരികവേദി സംഗീത അധ്യാപകനും യൂറോപ്പിലെ മികച്ച മലയാളി ഗായകനുമായ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടന്നുകൊണ്ടിരുന്ന ഈ കലാസാംസ്കാരികവേദി പ്രവാസി മലയാളികളുടെ അഭ്യർത്ഥന മാനിച്ച് ഇനി മുതൽ എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ചകളിൽ ഇതേ സമയം തന്നെ നടത്തുവാൻ തീരുമാനിച്ചതായി ജോളി എം. പടയാട്ടിൽ അറിയിച്ചു.

കേരള ജലസേചനവകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനു ചില സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ വരുവാൻ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ സമ്മേളനം ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ആഗോളതലത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതുമായ വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. റസൽ ജോയി മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും അതിന്റെ അപകടാവസ്ഥയെയുംക്കുറിച്ച് പ്രഭാഷണം നടത്തി. എറണാകുളം ജില്ല ഉൾപ്പെടെയുള്ള നാലു ജില്ലകൾ മാത്രമല്ല കേരളം മുഴുവൻ നേരിടുന്ന ഗുരുതര ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മുപ്പത്തിയഞ്ചു മുതൽ നാൽപതു ലക്ഷംവരെയുള്ള ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുമെന്നതിൽ യാതൊരു സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. ഡെയ്സ് ഇടിക്കുള, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത മാത്യു, ജർമൻ പ്രൊവിൻസ് പ്രസിഡന്റും എഴുത്തുകാരനും കവിയും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ, ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജോബ് കൊല്ലമന, പ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധനും കവിയും എഴുത്തുകാരനുമായ ഡോ. ജോർജ് കാളിയാൻ, മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാരൂർ സോമൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ അമേരിക്കൻ റീജിയൻ ചെയർമാൻ ജോൺസൻ തലശല്ലൂർ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജീവധാര ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. സാജു ചാക്കോ, ശ്രീമതി അന്നക്കുട്ടി സ്കറിയ, ചിനു പടയാട്ടിൽ, ജെറോം തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ഡെയ്സ് ഇടിക്കുള നന്ദി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ളോബൽ കോൺഫ്രൻസിൽ ഈ വിഷയം പ്രത്യേക അജണ്ടയാക്കുവാൻ ശ്രമിക്കുവെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ, ലിതീഷ് രാജ് പി. തോമസ് എന്നിവരുടെ ഗാനങ്ങൾ ഈ കലാസാംസ്കാരിക വേദിയെ ധന്യമാക്കി. കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും വേൾഡ് മലയാളി കൗൺസിൽ ഗ്ളോൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലും യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്ന അന്ന ടോമും ചേർന്നാണ് ഈ സാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്ത കലാസാംസ്കാരിക വേദി നവംബർ 25–ാം തീയതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം നവംബർ 15–ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

യുകെയിൽ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി പതിനാലാം വർഷത്തിലേക്ക് കടക്കുന്നു .

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിൾ കൺവെൻഷൻ നവംബർ 11 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെ യിലെത്തും. കൺവെൻഷനൊരുക്കമായി അഭിഷേകാഗ്നി മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ, സിസ്റ്റർ ഡോ: മീന ഇലവനാൽ , ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാളെമുതൽ സൂം പ്ലാറ്റ്‌ ഫോമിൽ പ്രത്യേക പരിശുദ്ധാത്മ നവനാൾ നൊവേന നടക്കും. താഴെ കൊടുക്കുന്ന ലിങ്കിൽ ജോയിൻ ചെയ്ത് ഈ ശുശ്രൂഷയുടെ ഭാഗമാകുവാൻ അഭിഷേകാഗ്നി ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

https://us06web.zoom.us/j/85607798931?pwd=d2JJS1E4OW96bm0wcnhQYXNwUDYvQT09

ദിവസവും രാത്രി 8.30 മുതൽ 9.15 വരെയാണ് നൊവേന നടക്കുക . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന രൂപത കലോത്സവ മത്സരങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ പൂർത്തിയായി . രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ ഓരോ ഇടവക / മിഷൻ / പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച ഓരോ റീജിയണിന്റെയും മത്സരങ്ങൾ വിശ്വാസത്തിന്റെ വലിയ പ്രഘോഷണമായി മാറി . വചനമായി അവതരിച്ച ദൈവത്തെ കലയുടെ രൂപത്തിൽ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ ഒരു വിശ്വാസ സാക്ഷ്യത്തിന് വേദിയായി ഓരോ മത്സരങ്ങളും . രൂപത മത്സരങ്ങൾ നവംബർ 18 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടും . റീജിയണുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ ,പതിനാറില്പരം സ്റ്റേജുകളിലായി നടത്തപ്പെടുന്ന രൂപത മത്സരങ്ങൾ, ബ്രിട്ടണിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾക്കാണ് സാക്ഷിയാവുന്നത് . രൂപത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറിൽപരം വോളന്റീർസിന്റെ സഹായത്തോടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു .

രൂപത കലോത്സവ മത്സരങ്ങളോട് ചേർന്ന് നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 31 നാണ് .റീജിയണൽ മത്സരങ്ങളിൽ നിന്നും രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 31 ന് മുമ്പ് രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിൽ ലഭിക്കേണ്ടതാണെന്ന് ബൈബിൾ അപ്പോസ്തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള മാസ്സ് സെന്റർ, മിഷനായി ഉയർത്തി. ബെഡ്ഫോർഡ് തിരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രുഷയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ട്രസ്റ്റികൾക്കു ഡിക്രി കൈമാറുകയും ആയിരുന്നു. ബെഡ്ഫോർഡിലും പരിസരങ്ങളിലുമായി താമസിക്കുന്ന നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.

പ്രഥമ തിരുന്നാൾ ദിനത്തിൽ രാവിലെ ഒമ്പതു മണിക്ക് ജപമാല സമർപ്പണവും, വി.അൽഫോൻസാമ്മയോടുള്ള നൊവേനയുടെ സമാപനവും, തിരുന്നാൾ കൊടിയേറ്റും നടന്നു. തുടർന്ന് ഫാ.എബിൻ നീരുവേലിൽ വി സി, ഫാ.ജോബിൻ കൊശാക്കൽ എന്നിവർ സംയുക്തമായി ആഘോഷമായ തിരുന്നാൾ കുർബ്ബാന അർപ്പിച്ചു.

പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ബെഡ്ഫോർഡിൽ നടന്നുവന്നിരുന്ന ദശ ദിന ജപമാലയുടെ സമാപന സമർപ്പണം നടന്നു. തിരുന്നാളിന് മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ മിഷനംഗങ്ങൾ ദേവാലയ അങ്കണത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ച് ആനയിച്ചത്.

24 ഓളം വരുന്ന തിരുന്നാൾ പ്രസുദേന്തിമാരെ വാഴിച്ച ശേഷം ആരംഭിച്ച ഭക്തിനിർഭരമായ തിരുന്നാൾ ദിവ്യബലിയിൽ ബിഷപ്പ് മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മീകനായി. 2005 ൽ ബെഡ്ഫോർഡിൽ വിശുദ്ധബലിക്ക് ആരംഭം കുറിച്ച ഫാ. മാത്യു വണ്ടാലക്കുന്നേൽ, മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി എന്നിവരും സഹകാർമ്മികരായി. തിരുന്നാൾ കുർബ്ബാനക്കു ശേഷം, ലദീഞ്ഞും തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിച്ചു.

ഉയർന്ന ഗ്രേഡുകൾ നേടിയ മതബോധന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ തദവസരത്തിൽ വിതരണം ചെയ്തു.

ജോണ് ബനിയൻ സെന്ററിൽ നടത്തിയ ഇടവക ദിനാഘോഷം ബെഡ്ഫോർഡ് ആംഗ്ലിക്കൻ രൂപതയുടെ ബിഷപ്പ് റിച്ചർഡ് അറ്റ്കിൻ ഉദ്ഘാടനം ചെയ്തു. ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവേലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കൽ, ക്രൈസ്റ്റ് ചര്ച്ച് വികാരി ഫാ റിച്ചാർഡ് അലഡിക്സ്, ഫാ. മാത്യു വണ്ടാലക്കുന്നേൽ, ഫാ. മാത്യു പീടികയിൽ തുടങ്ങിയ വൈദികരും പാരീഷ് ഡേയിൽ സന്നിഹിതരായിരുന്നു.

രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും ഏറെ ആകർഷകവും വിശ്വാസദീപ്തവുമായി. തിരുന്നാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും, കരിമരുന്നു കലാപ്രകടനവും കമ്മിറ്റി ക്രമീകരിച്ചിരുന്നു.

സമാപന ദിനമായ മൂന്നാം ദിവസം മരിച്ചവിശ്വാസികളുടെ ഓർമ്മത്തിരുന്നാളിൽ വിശുദ്ധ ബലിയും ഒപ്പീസും നടത്തിയ ശേഷം തിരുന്നാളിന് കൊടിയിറങ്ങി.

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് എന്നിവർ തിരുന്നാൾ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

നോർത്തേൺ ഐലണ്ട് : കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ ഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് ‘കോഫി ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു.

സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവനും നഷ്ടപ്പെടുത്തിയ റൂവന്റെ ധീരതക്കും, നിസ്വർത്ഥതക്കുമുള്ള ആദരവും , റൂവന് നൽകുന്ന സ്മരണാഞ്ജലിയുമായിരിക്കും ഈ ‘കോഫി ഫെസ്റ്റിവൽ’.

ലിസ്ബൺ റാക്കറ്റ് ക്ലബ്ബിൽ നവംബർ ഒന്ന് ഉച്ചക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത രീതിയിൽ തയ്യാറാക്കിയ കോഫികളും, കേരളത്തിന്റെ വൈവിദ്ധ്യമാർന്ന പല ഹാരങ്ങളും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

റൂവന്റെ ഓർമ്മയക്കായി കേരളത്തിലെ ഒരു നിർധന കുടുംബത്തിന് വേണ്ടി ഒരുങ്ങുന്ന ‘സ്നേഹഭവന’ ത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനക സ്വീകരിക്കുക എന്നതാണ് ഈ ‘കോഫി ഫെസ്റ്റിവലി’ന്റെ മുഖ്യ ഉദ്ദേശം.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കോഫിയുടെ ചരിത്രം, വ്യത്യസ്ത രാജ്യങ്ങളിലെ കോഫിയുടെ സവിശേഷതകൾ, രുചിഭേദങ്ങൾ, ചായ, കോഫി, ലലുഭക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓരോ രാജ്യത്തിന്റെയും സാംസ്കാരികപശ്ചാത്തലം.. എന്നിവയെല്ലാം ഈ പരിപാടിയിൽ ചർച്ചാ വിഷയങ്ങളാകും.
കോഫി എന്ന പാനീയത്തെക്കുറിച്ചുളള ചർച്ച ഓരോ രാജ്യത്തിന്റെ ചരിത്രത്തിലേക്കും, സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ആശയസംവാദ വേദി കൂടിയായി മാറുമെന്ന് സമീക്ഷ ലിസ്ബൺ യൂണിറ്റ് ഭാരവാഹികളായ ശ്രീ വൈശാഖ് മോഹൻ (സെക്രട്ടറി), ശ്രീ സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

‘കോഫി ഫെസ്റ്റ്’ ന്റെ ഔപചാരികമായ ഉദ്ഘാടനം ബെൽ ഫാസ്റ്റ് മലയാളി അസ്സോസ്സിയേഷൻ ജന.സെക്രട്ടറി ശ്രീ ജയൻ മലയിൽ നിർവ്വഹിക്കും. സമീക്ഷ യു.കെ ദേശീയ സമിതി അംഗം ശ്രീ.ബൈജു നാരായണൻ, ശ്രീ. ജോസഫ് കുര്യൻ ( ഷാജി – ബാലിമിന ), ശ്രീ മഹേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

റൂവൺ സൈമൺന്റെ സ്മരണാർത്ഥം സമീക്ഷ യു.കെ ലിസ്ബൺ യൂണിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കാരുണ്യ പ്രവർത്തിന്റെ ഭാഗമാകാൻ എല്ലാ പ്രിയ സഹോദരങ്ങളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved