Latest News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി. വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.

നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രം​ഗത്തുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോ​ഗങ്ങളും ഇന്നലെ നടന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുത്തിരുന്നു.

ഡോ. ഐഷ വി

മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവം കൈമുതലായുള്ള സുജിലി സജി എന്ന എഴുത്തുകാരൻ, (പ്രിൻ്റിംഗ് രംഗത്തെ അതികായൻ, ടൂർ ഓപറേറ്റർ) യാത്രാനുഭവങ്ങളുടെ പുസ്തകമെഴുതേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ജപ്പാൻ എന്ന അത്ഭുത രാജ്യത്തെ . കുറിയ മനുഷ്യരുടെ വലിയ മനോഹര ലോകത്തെ, ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേറ്റ ജപ്പാനെയല്ലാതെ മറ്റേതു രാജ്യത്തെ തിരഞ്ഞെടുക്കാൻ കഴിയും?

നല്ല കൈയ്യൊതുക്കമുള്ള യാത്രാവിവരണം , മനോഹരമായ പ്രിൻ്റിംഗ് ഫോട്ടോകൾ, യാത്രകളെങ്ങനെ വ്യക്തിത്വ വികസനത്തിനും അനുഭവസമ്പത്തിനും ഹേതുവാകുന്നു എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നു. ശ്രീമാൻ സജിയുടെ ജപ്പാനിലേക്കുള്ള ഒറ്റക്കുള്ള യാത്രയിലൂടെയാണ് യാത്രാവിവരണം ആരംഭിക്കുന്നത് . ഒരു സുഹൃത്തുമൊത്ത് ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ അവസാന നിമിഷം സുഹൃത്ത് പിൻമാറിയതിനാൽ ശ്രീമാൻ സജിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കൂടെ പഠിച്ച ഒരാൾ ജപ്പാനിലുണ്ടെന്ന ബലത്തിൽ യാത്ര തുടർന്ന ശ്രീമാൻ സജി, ജപ്പാനിലെത്തി ഒറ്റയ്ക്ക് രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും വരെ എത്തുന്ന ജീവനാഡി പോലെയുള്ള റയിൽവേയിലൂടെ സന്ദർശിച്ച് ജപ്പാൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നു. എല്ലാം നല്ല ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ജപ്പാൻകാർ ഒരത്ഭുതം തന്നെ . ഒരു ടിക്കറ്റു കൊണ്ട് വിവിധ വാഹനങ്ങളിൽ കയറാനുളള സംവിധാനം. ജപ്പാൻ റെയിൽ പാസു കൊണ്ട് ജപ്പാനിലെവിടെയും സഞ്ചരിക്കാമെന്ന പ്രത്യേകത, മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് വൈഫൈ എന്നിവ വാടകയ്ക്ക് എടുക്കാം.

ഇടയ്ക്കിടെ മഴ പെയ്യുന്ന ജപ്പാനിൽ കുട എല്ലായിടത്തും പൊതുമുതലായി സൂക്ഷിച്ചിട്ടുണ്ട്.
ക്ലോസ്ററ് മുതൽ കാർ കമ്പനി വരെ ജപ്പാനിൽ ഹൈടെക്കാണ് കാർ നിർമ്മാണത്തിൽ കമ്പനിയിൽ പണിയെടുക്കുന്നത് 99 ശതമാനം പേരും റോബോട്ടുകൾ തന്നെ . നല്ല സ്വഭാവമുള്ള , വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, സമയത്തിന് വില കൽപിക്കുന്ന, അധ്വാനിക്കുന്ന, ആയുസ്സു കൂടിയ,നല്ല ആതിഥേയരായ , ശുചിത്വമുള്ള സംസ്കാരമുള്ള പകയും ചതിയുമില്ലാത്ത ജനങ്ങൾ ജപ്പാൻ്റെ പ്രത്യേകതയാണ്. അവർ ടൂറിസത്തിനായി ഒരു പരസ്യവും ചെയ്യുന്നില്ല. “നല്ലതിന് പരസ്യം വേണ്ടല്ലോ” എന്നത് എഴുത്തുകാരൻ്റെ ഭാഷ്യം.

ധാരാളം ടൂറിസ്റ്റുകളെത്തുന്ന നദികളും തടാകങ്ങളും ഒരു പായലോ പ്ലാസ്റ്റിക് ബോട്ടിലോ വീഴാതെ സ്ഫടിക സമാനമായാണ് അവർ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ 70% പ്രദേശവും അവർ വനമായി സംരക്ഷിക്കുന്നു. ഒരു കാരണവശാലും വനത്തിലേക്കുള്ള അധനിവേശം അവർ ചെയ്യില്ല. എല്ലാറ്റിനും ടെക്നോളജി ഉപയോഗിക്കുന്ന ജപ്പാൻകാരുടെ ബസ്സുകളിൽ ഒരു ഡ്രൈവർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കുന്നതും ബാലൻസ് കൊടുക്കുന്നു

ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മൂല്യമേ അവിടത്തെ കറൻസിയായ യെനിനുള്ളൂ. എന്നാൽ ജീവിത ചിലവ് കൂടുതലാണ്. 70000 ത്തോളം പേർ കൊല്ലപ്പെട്ട ആറ്റം ബോംബാക്രമണത്തെ കുറിച്ചും സ്മാരകത്തെ കുറിച്ചും ഒബാമയുടെ ജപ്പാൻ സന്ദർശനത്തെ കുറിച്ചു മാനവികതയുടെ സ്മാരകങ്ങൾ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ആണവായുധാക്രമണത്തിൻ്റെ പരിണത ഫലമായി അംഗവൈകല്യമുള്ള ധാരാളം പേർ അവിടെ ജനിക്കുന്നതിനാൽ അവർക്കു വേണ്ടി ഗവൺമെൻ്റ് ടെക്നോളജിയുടെ സഹായത്താൽ ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ചെയ്തിട്ടുള്ളത്. ജപ്പാനിലെ ലോക പൈതൃക സ്മാരകങ്ങൾ, അഗ്നി പർവ്വതത്തിന് സമീപത്തെ ചൂടുറവയിൽ നിന്നും എത്തുന്ന വെള്ളത്തിലെ കുളി. ഭൂജിയിലെ സൾഫർ ലാവ ചീറ്റുന്ന അഗ്നിപർവ്വതം, ഒഴുകുന്ന ക്ഷേത്രം, പ്രധാന സ്ഥലങ്ങൾ, രാജ്യ തലസ്ഥാനമായ ടോക്കിയോ , പ്രകൃതിയുടെ വിശുദ്ധിയും സൗന്ദര്യവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്.

ഒറ്റയ്ക്കുള്ള ആദ്യ യാത്രയുടെ അനുഭവ സമ്പത്തിൻ്റെ ബലത്തിൽ അദ്ദേഹം കൂട്ടുകാരേയും പ്രിൻ്റിംഗ് രംഗത്തുള്ളവരേയും പിന്നീട് സഞ്ചാരികളേയും കുറഞ്ഞ ചിലവിൽ ജപ്പാനിലെത്തിച്ച് ടൂർ ഓപറേറ്റർ കൂടിയാകുകയായിരുന്നുവത്രേ. കൂടെ പോയവർ കൂട്ടം തെറ്റിപ്പോയതും സാമാന്യ ബുദ്ധി പ്രയോഗിച്ചതുകൊണ്ട് തിരികെയെത്തിയതും വിവരിക്കുന്നുണ്ട്. പുസ്തകത്തിൽ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം പ്രിൻ്റിംഗ് രംഗത്തെ ഓസ്കാർ നേടിയ ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന പ്രൊഫ . ഡോക്ടർ രാജേന്ദ്രകുമാർ ആനയത്തിനെ ( എൻ്റെ ക്ലാസ്സ്മേറ്റ് ഉണ്ണികൃഷ്ണൻ്റെ സഹോദരൻ) കുറിച്ചുള്ള ആചാര്യൻ സഹയാത്രികൻ എന്ന അധ്യായമാണ്.

ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് നമുക്ക് തോന്നിപ്പോകുന്ന നല്ലൊരു യാത്ര വിവരണമാണ് ഈ ഗ്രന്ഥം.

ഡോ.ഐഷ . വി.

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

“ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാർത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങളും പരിഗണനയിലാണ്”- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യർത്ഥിച്ചു. ഇറാനിലെ ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്.

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.

ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകിയ നി‍ർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം.

ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 ാം തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്നു കേസില്‍ കുടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍.

കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ ലിവിയയെ ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ലിവിയയെ ശനിയാഴ്ച രാത്രിയാണ് കൊച്ചിയിലേക്ക് എത്തിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തലവൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാലു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് ലിവിയ കുറ്റസമ്മതം നടത്തിയത്. തന്നെക്കുറിച്ച്‌ അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ലഹരി മരുന്ന് ഷീല സണ്ണിയുടെ വാഹനത്തില്‍ വെച്ച്‌ എക്സൈസിനെ വിവരം അറിയിച്ചതെന്ന് ലിവിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി നാരായണദാസും താനുമാണ് ഇത് ചെയ്തതെന്നും സമ്മതിച്ചു.

ലിവിയ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ കഴിയുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ വി കെ രാജു പറഞ്ഞു.

അതേസമയം, താൻ ലിവിയയെക്കുറിച്ച്‌ അപവാദം പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി പ്രതികരിച്ചു. കേസിലെ ഒന്നാംപ്രതി നാരായണ ദാസിനെയും ലിവിയയേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരുടെയും മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

2023 മാർച്ച്‌ 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്ബുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് നടക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി,കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ സ്കൂളുകളും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നിലവിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സി. ഗ്ലാഡിസ്  

രാവിലേ ഉറക്കമുണർന്നത് വലിയപ്പൻ്റെ താളത്തിലുള്ള മുറുക്കാൻ ഇടിയുടെ ശബ്ദം കേട്ടാണ്. പിന്നീടുള്ള വലിയപ്പൻ്റെ മുറുക്കാൻ ഇടി താളത്തിൽ “മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു” എന്ന ഗാനവും കേട്ട് കിടക്ക വിട്ട് അടുക്കളയിൽ എത്തുമ്പോൾ നല്ല ആവി പറക്കുന്ന പുട്ടിൻ്റെയും ഇറച്ചിക്കറിയുടെയും മണം മൂക്കിലേക്ക് ഇരച്ചുകയറും.

അമ്മേ…അമ്മേ ….. എന്ന് നീട്ടി വിളിച്ച് അമ്മയെ ചെന്ന് ഒന്നു കെട്ടിപ്പിടിച്ചു.

നിനക്കൊക്കെ നേരത്തെ എഴുന്നേറ്റാൽ എന്താ?

എന്നു പറഞ്ഞു കൈയ്യിലുള്ള തവി കൊണ്ട് തുടയ്ക്ക് ഒരു അടി. അയ്യേ.. എന്ന നിലവിളിയിൽ തുട തടവി മാറി നിന്നു.

ഒപ്പം പെണ്ണ് ആയതിനാൽ താമസിച്ച് എഴുന്നേറ്റതിനുള്ള അമ്മയുടെ ശകാരവും ഉപദേശവും.

ഇങ്ങനെ വെയിലേക്കുന്നിടം വരെ കിടന്നാൽ എങ്ങനെയാ. പെണ്ണുങ്ങൾ നേരത്തെ കാലത്ത് എഴുന്നേല്ക്കണമെടി..

എന്താ അമ്മേ …അമ്മ എൻ്റെ പൊന്നമ്മയല്ലേ

ആണടി അതാ ഞാൻ……. നൊന്തുപെറ്റ കണക്കു പറഞ്ഞതു മുഴുപ്പിക്കാതെ അമ്മ. അമ്മയുടെ വാക്കിൻ്റെ അസ്ത്രത്തിൽ കിടന്ന് തകിടം മറിയുമ്പോൾ

വീണ്ടും ഉപദേശമായി.

നിനക്കൊക്കെ അറിയാമോ… അന്യ വിട്ടിൽ ചെന്നാൽ എല്ലാരു കുറ്റം പറയുന്നത് അമ്മയുടെ വളർത്തുദോഷം എന്നാണ്. നിനക്ക് ഒക്കെ വല്ലതും അറിയണേോ?

അന്യവീട്ടിലേക്കുള്ളവൾ എന്ന പഴമൊഴിയുടെ ചുരുൾ അഴിച്ച് അമ്മ രാവിലെ തന്നെ അടുക്കളയിൽ നിറഞ്ഞാടി.

പാവം അമ്മപ്പെണ്ണ് ഇതെല്ലാം അമ്മയും കേട്ടു വളർന്നതാണ് എന്ന് സ്വയം ആശ്വസിച്ചു.

ആണുങ്ങൾക്ക് ഉറങ്ങാനും യഥാസമയത്ത് ഭക്ഷണം കിട്ടാൻ അവർ സ്ത്രീകൾക്ക് മേൽ കെട്ടിയേല്പിച്ച പഴമൊഴിയാണ് സ്ത്രീകൾ അതിരാവിലെ എഴുന്നേല്ക്കണമെന്നത്. എന്നാലേ ഐശ്വര്യം വീട്ടിൽ എത്തുകയുള്ളു എന്ന് ചിന്തിച്ച ഞാൻ അടുക്കളയിൽ നിന്ന് ഒന്നും ഉരിയാടാതെ പുട്ടിൻ്റെയും ഇറച്ചിയുടെയും വെന്തമണം ആസ്വദിച്ചു തന്നെ നിന്നു.

മനസ്സിൽ പറഞ്ഞു ഒന്നും പറഞ്ഞിട്ട് കാര്യമില്ല പാവം പെറ്റത് എല്ലാം പെണ്ണല്ലേ സങ്കടങ്ങൾ പറയട്ടെ, പല്ലു തേക്കാതെ വായ രണ്ടു പ്രാവശ്യംഅമ്മ കാണാതെ കഴുകി ഒപ്പിച്ച് അടുക്കളയിൽ ചൂടുചായ പ്രതീക്ഷിച്ച് നിന്നു.
അപ്പോൾ അടുത്തുള്ള അഞ്ചിൽ പറമ്പിൽ നിന്ന് കേൾക്കാം ഇന്ന് അപ്പൻ വെട്ടിയ ഇറച്ചിയുടെ എല്ലിനായി കാക്കയും പട്ടികളും നടത്തുന്ന കിടമത്സരം.
ഇറച്ചിഅറത്തിട്ടുണ്ടന്ന് നാടിനെ അറിയിക്കുന്നത് പലപ്പോഴും കാക്കയും പട്ടികളുമാണ്.

വീണ്ടും അമ്മയുടെ പതം പറച്ചിൽ ….. പാവം ആ മനുഷ്യൻ പെണ്ണുങ്ങളെ വളർത്താൻ അതിരാവിലേ പണിയെടുക്കുകയാ നീയൊക്കേ ഇതു വല്ലതും അറിയുന്നുണ്ടോ? ഉറക്കവും തീറ്റയും അല്ലാതെ എന്ത് പ്രയോജനം.

എല്ലാം കേട്ടു കൊണ്ട് വഴക്കിൽ അമ്മയുടെ കൈയ്യിൽ നിന്ന് ചുട് ചായയും വാങ്ങി കട്ടിളപ്പടിയിൽ ഇരിപ്പ് ഉറപ്പിക്കുമ്പോൾ ഒന്നു കൂടെ അടുക്കളയിലെ ചേരിലേക്ക് നോക്കി…..

തീയുടെ ചൂടും പുകയുമടിച്ചവൻ ചേരിൽ തൂങ്ങി കിടക്കുകയാണ്. കഴിഞ്ഞ ആഴ്ച അപ്പൻവെട്ടിയ കാളയുടെ കട്ട്.

ആ ഉശിരുള്ള കാളക്കുറ്റനെ കൊണ്ടു വന്നത് അഞ്ചാൾ ചേർന്നാണ് മൂക്കു കയർ കൂടാതെകഴുത്തിലെ കയർ രണ്ടെണ്ണം. ഉശിരുള്ള കാളയായിരുന്നു. അടുക്കള സഞ്ചാരത്തിൽ കെട്ടിഞാത്തിയ അതിൻ്റെ കട്ട് സഞ്ചിയിലേക്ക് ആരും അറിയാതെ കൈ തൊടുമ്പോൾ ഒരു പ്രത്യേക സുഖമാണ്. പഞ്ഞിപോലെ സോഫ്റ്റായ അവയെ ലാളിക്കുമ്പോൾ മനസ്സിൽ ഓർത്തു, എന്നായിരിക്കും അപ്പൻ ഇത് എടുക്കുക

കഴിഞ്ഞ ആഴ്ച അപ്പൻ അത് കെട്ടുമ്പോൾ അമ്മയോട് പറയുന്നത് കേട്ടു.

എൻ്റെ പെണ്ണേ, ഇത് ചേർത്ത് മറ്റവൻ അടിക്കണമെടി നല്ല ശക്തിയാണ്. രണ്ടാഴ്ച അടുപ്പിലെ പുകയും ചുടും അടിച്ചു കിടക്കട്ടെഒപ്പം ആയുസ്സും. അമ്മയ്ക്ക് കലികയറി പറഞ്ഞു. നിങ്ങൾ അടിച്ച് ചാവ് മനുഷ്യാ, ചത്ത് തുലയട്ടെ.

എൻ്റെ പെണ്ണേ, നിനക്ക് അതു വല്ലതും അറിയാമോ, ഇതിൻ്റെ ഗുണം. ഇവനെ അടിച്ചാൽ ആരോഗ്യം കിട്ടുമെടി. നല്ല ഉശിര് , ഇത് പൊട്ടിക്കുന്ന ദിവസം ആ തങ്കച്ചനും തോമ്മയും വറീതും എല്ലാം എത്തുമെന്നാ പറഞ്ഞത്

എടി പെണ്ണേ, അന്ന് നീ നന്നായി മസ്സാലയിട്ട് ഇറച്ചി വയ്ക്കണം.

അവരുടെ അടക്കി പറച്ചിലിൽ ഒരു കാര്യം എനിക്ക് വ്യക്തമായി .

ഇത് ശക്തി കിട്ടുന്ന എന്തോ മരുന്നാണ്.

ഒരാഴ്ചത്തെ പുകയുടെ കറയുമേറ്റ് ഒരു ചെറിയ കരിസഞ്ചി തുങ്ങിയാടുന്ന പോലെ പുകയേറ്റ് ചേരിൽ അത് കാറ്റിലും പുകയിലും ആടി കൊണ്ടിരുന്നു. തങ്കച്ചൻ അപ്പൻ്റെ അടുത്ത കൂട്ടുകാരൻ ആണ്. പട്ടാളത്തിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയ മഹാൻ. നാട്ടിലെ ജനത്തെ മുഴുവൻ വീരവാദ കഥകൾ പറഞ്ഞു കേൾപ്പിക്കുന്ന മറ്റൊരു തറവാടി. വണ്ടർ തങ്കച്ചൻ. തങ്കച്ചൻ്റെ വണ്ടറടി കഥകൾ കേൾക്കാൻ കുറേ കുടിയൻമാരും. മീൻപിടുത്തക്കാരൻ വറീതും കട്ടകുത്ത് തോമ്മച്ചനും മറ്റും എത്തുമ്പോൾ വീമ്പടിക്കാരുടെ കോറം തികയും.

കട്ടിളപ്പടിയിൽ ഇരുന്നുള്ള ആസ്വദിച്ച് അമ്മ തന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഓർത്തു, ഇന്ന് ഞായർ ഒരു പുണ്യം എന്ന നിലയിൽ അമ്മയ്ക്ക് ഇത്തിരി സഹായം ചെയ്യണം. ചൂല് കയ്യിലെടുത്തു അപ്പോൾ കാണാം വലിയപ്പൻ്റെ മുറുക്കാൻ കഴിച്ചു ഇറയത്തിരുന്നുള്ള നീട്ടി തുപ്പലുകൾ…

അതു മൂലം രക്തവർണ്ണമായ മുറ്റം.

മുറുക്കി തുപ്പലുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മുറ്റത്തെ മുല്ല. വെള്ള മുല്ലപ്പൂവിൽവീണ ചുവന്ന തുപ്പലുകൾ.

എനിക്ക് ദേഷ്യം വന്നു. ഈ വലിയപ്പൻ്റെ ഒരു മുറക്കാൻ കഴിപ്പ്. പാവാട എളിയിൽ കുത്തി വലിയപ്പനോട് ഉപദേശരൂപേണ രണ്ടുവർത്തമാനം പറഞ്ഞു. എൻ്റെ പെന്നു വലിയപ്പാ ഒന്നു മാറ്റി തുപ്പികൂടേ? ഒന്നും മിണ്ടാതെ വലിയപ്പൻ താളത്തിൽ മുറുക്കികൊണ്ടിരുന്നു.

ആരു കേൾക്കാൻ.

ചിലപ്പോൾ വലിയപ്പനിൽ നിന്ന് കിട്ടുന്ന, വെറ്റിലയടക്ക മുറക്കാൻ ,അമ്മ അറിയാതെ കഴിക്കുന്ന കാര്യം ഓർത്തപ്പോൾ പറഞ്ഞത് എല്ലാം തമാശമട്ടിൽ തിരിച്ചെടുത്തു. വേഗം മുറ്റമടിച്ചു തീർത്തു. ഇറയത്തെ ഉമിക്കരി പാട്ടയിൽനിന്ന് ചരിച്ച് ഉമിക്കരിയെടുത്ത് പല്ലുതേച്ച് അനിയത്തിയെ കൂട്ടു പിടിച്ച് കുളിക്കാൻ തോട്ടിലേക്ക് ഇറങ്ങി. വെള്ളത്തിൽ മുങ്ങാൻ കുഴി ഇടുമ്പോൾ കരയിൽ നിന്ന് കുഞ്ഞനിയത്തി എണ്ണി തുടങ്ങി. ഒന്ന്,രണ്ട്, മൂന്ന്………….50 എണ്ണും വരെ വെള്ളത്തിൽ മുങ്ങി കിടക്കാൻ പറ്റണം എന്ന ചിന്തയിൽ മുങ്ങി താഴുമ്പോൾ 15 എന്ന് അനിയത്തി ഉറക്കെ വിളിച്ചു .
ശ്വാസം കിട്ടാതെ ഉയർന്നുപൊങ്ങി.

അപ്പോൾ അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു.

പോത്തിനെ പോലെ വെള്ളം കലക്കി മറിക്കാതെ വേഗം കുളിച്ചിട്ട് പള്ളിയിൽ പോടി.

വേഗം തന്നെ കാക്കകുളി പാസ്സാക്കി വെള്ളത്തിൽ നിന്ന് വേഗം ചാടി കയറി. കാരണം, കരയിൽ നില്ക്കുന്ന യുക്കാലിയുടെ നേർത്ത വടി കൊണ്ട് ഉള്ള അടി. അയ്യോ ! നനഞ്ഞദേഹത്ത് ഏല്പിക്കുന്ന പ്രഹരം സഹിക്കാൻ വയ്യാ.

പെണ്ണുള്ള ആ വീട്ടിൽ ആണായി പിറന്നവൻ അപ്പനും വല്ല്യപ്പനും മാത്രമാ.

വെള്ളത്തിൽ മുങ്ങാൻകുഴിയിടാനും നീന്താനും തുഴയാനും പഠിച്ചത് അപ്പനിൽ നിന്നാണ്. കുട്ടനാട്ടിലെ ആൺകുട്ടിയും പെൺകുട്ടിയും നീന്തൽ അറിഞ്ഞിരിക്കണം. ഓരോ കാലവർഷവും കടന്നു വരുമ്പോൾ അതിജീവനത്തിൻ്റെ ഒരു ഭാഗമാണ് ഈ നീന്തൽ

കുളി കഴിഞ്ഞ് വേഗം വസ്ത്രവും ഉടുത്ത് അടുക്കളയിലെത്തി പുട്ടും ഇറച്ചിയുമായി നല്ല ഒരു ഒന്നാന്തരം മത്സരം നടത്തി.

പിന്നെ പത്തു മണി കുർബാനയ്ക്കും അതു കഴിഞ്ഞുള്ള വേദപാഠം ക്ലാസ്സിനായി പള്ളിയിലേക്ക് വയൽ വരമ്പ് വഴി ഒറ്റ ഓട്ടം.

ഇന്നാടി പെണ്ണുങ്ങളെ നേർച്ചയിടാൻ പൈസ.

അമ്മ അടുക്കളയിലെ കടുക് ടിന്നിൽ നിന്ന് പൈസ ഓരോരുത്തർക്കായി തന്നു.

ഓടുന്നതിന് ഇടയിൽ നേർച്ചയിടാൻ അമ്മ തരുന്ന രണ്ടു രൂപ തുട്ടിൽ മുറുകേ പിടിച്ചു. പള്ളിയിൽ കയറും മുന്നേ മാതാവിൻ്റെ കുരിശിൻതൊട്ടിയിൽ രണ്ടു മിനിറ്റ് നില്ക്കും. മാതാവിന്റെ നടയിൽ വഴിപോക്കർ ആരോ കത്തിച്ചു പോയ, വീണ തിരികളെ നേരെയാക്കി കത്തിച്ചു നിർത്തി. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും ചൊല്ലി പള്ളിയിൽ കയറി മുട്ടുകുത്തി കുരിശു വരച്ചു. കൈയ്യിലിരുന്ന വിയർത്ത തൊട്ടുകൾ പള്ളിയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിശുദ്ധ കുരിശിന്റെ അടയാളത്താലെ + ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ‌+ ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവന്റെയും നാമത്തിൽ, + ആമേൻ. അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച കുരിശുവര. മുട്ടിൽ നിന്ന് ചൊല്ലി തീർത്ത്, നീട്ടത്തിൽ ഒരു കുരിശും വരച്ചു. പുഞ്ചിരിച്ചു നില്ക്കുന്ന ഈശോ രൂപത്തിലേക്ക് നോക്കി മൂന്നു കാര്യം നിർത്താതെ ചോദിക്കും. ഒന്ന് അപ്പൻ്റെ ഒടുക്കലത്തെ കുടിയായിരുന്നു. അപ്പൻകുടിക്കാതെ വരുമ്പോൾ കിട്ടുന്ന സ്നേഹം വല്ലപ്പോഴും വീണു കിട്ടുന്ന തുട്ടുകൾ പോലെയായിരുന്നു. അത് എന്നും കിട്ടാൻ ആഗ്രഹത്തോടെ പ്രാർത്ഥിച്ചു. പക്ഷേ ഈശോയുടെ രൂപം കള്ള ചിരിയോട് എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
സണ്ടേസ്ക്കൂൾ അധ്യപിക പഠിപ്പിച്ച വിശ്വാസം അത് ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും. ആ ബോധ്യത്തിൽ വീണ്ടും ആഞ്ഞുപ്രാർത്ഥിച്ചു കൊണ്ട് കുർബാനയും കൂടി. കുർബാനയും വേദപാഠക്ലാസ്സും എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ കാണുന്നത് എന്നിലും മുമ്പേ വീട്ടിലേക്ക് ഓടിയെത്തിയ ചേച്ചി ചട്ടിയിൽ ചോറുമായി നടത്തുന്ന ഭക്ഷണത്തോടുള്ള കിടമത്സരമാണ്.
ഇന്ന് വെട്ടിയ ചെറിയ പോത്തിൻ്റെ തലച്ചോർ .അമ്മ അത് എടുത്ത് തേങ്ങ ചിരവി ഉള്ളിയും മുളകും അരിഞ്ഞിട്ട് തോരൻ ആക്കി വച്ചിരിക്കുന്ന ഭക്ഷണത്തോട് ചേച്ചി നടത്തുന്ന മത്സരമാണ്.
ഇവൾക്ക് തലച്ചോറിനോട് ഇത്ര കമ്പമോ?

ശരിയാ, നല്ല രുചിയുള്ള മുട്ട തോരൻ പോലെ. അവളുടെ പാത്രത്തിൽ നിന്ന് ഇത്തിരി കൈ ഇട്ട് വാരി തിന്നു. എടുത്തത് മാത്രമേ ഓർമ്മ ഉള്ളു.തിന്ന കൈ കൊണ്ട് അവൾ പുറം നോക്കി ഒറ്റ ഇടി. ഇടി കൊണ്ട് പുറം പൊളിഞ്ഞു പോയി. പള്ളിയിലെ കുർബാനഭക്തിയിലും അച്ചൻ്റെ പ്രസംഗത്തിലും പ്രാർത്ഥനയിലും നിറഞ്ഞു നിന്ന ഞാൻ തിരിച്ചു അടിക്കാൻ നിന്നില്ല.

കുടാതെ അമ്മയുടെ ചൂരൽ കഷായം ഓർത്തപ്പോൾ ഒന്നും ജയിക്കാൻ വേണ്ടി ചെയ്തില്ല. തോറ്റു തന്നെ നിന്നു. അവളുടെ ഭക്ഷണം മോഷ്ടിച്ചതിന് അവൾ തന്ന സമ്മാനം. അതങ്ങ് രണ്ടു കൈയ്യും നീട്ടി ഏറ്റുവാങ്ങി. പക്ഷേ സന്ധ്യ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥന തെറ്റിക്കുന്നതിന് അവൾക്ക് കിട്ടുന്ന അടിയും ചില്ലറയല്ല. വല്ല്യയപ്പൻ തുടങ്ങുന്ന അക്കരയ്ക്ക് യാത്ര ചെയ്യും സിയോൻ സഞ്ചാരി എന്ന ഗാനവും സുതുതി സുതുതി എന്ന് മനമേ എന്ന ഗാനങ്ങളും സന്ധ്യ പ്രാർത്ഥനയും 23 ഉം 91 ഉം സങ്കീർത്തനവും ചൊല്ലി കഴിയുമ്പോൾ ചേച്ചി വാങ്ങിക്കൂട്ടുന്ന അടികളും അവളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയിൽ എപ്പോഴും എന്നിലെ ഭക്തിമറിയ ഇളകിയാടി. അപ്പോഴും അമ്മയുടെ മനം നീറിയ, വെന്തുരുകുന്ന പ്രാർത്ഥനയ്ക്ക് ഒപ്പം തന്നെ പീഠംത്തിൽ കത്തിച്ചതിരിയും എരിഞ്ഞുതീർന്നു.

എല്ലാ ശനിയാഴ്ചയും വൈകുന്നേരമായാൽ ചേച്ചിക്കൊപ്പം വള്ളത്തിൽ പോയി വെളുന്താൾ (കാട്ടുചേമ്പില) ഇല കത്തി കൊണ്ട് മുറിച്ചെടുക്കും. അതും ഒരു കുട്ട നിറയെ, അപ്പന് ഇറച്ചി കെട്ടി കൊടുക്കാൻ ഇല വേണം. വള്ളം തുഴഞ്ഞ് ഓരോ വെളുന്താളില മുറിക്കലിലും അതിൻ്റെ കറ വെള്ളപെറ്റിക്കോട്ടിൽ പുക്കളുടെ ചിഹ്നം നെയ്തു കൊണ്ടിരുന്നു.

അതുമായി വീട്ടിൽ എത്തിയാൽ ആദ്യം കേൾക്കുന്നത് അമ്മയുടെ വഴക്കാണ്.

വസ്ത്രം സൂക്ഷിക്കാത്ത സന്താനങ്ങൾ. പണത്തിൻ്റെ വിലയെക്കുറിച്ച് അമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും.

എല്ലാം നശിപ്പിക്ക് നീയൊക്കെ….

വെള്ള പെറ്റിക്കോട്ടിൽ നിറയുന്ന കറയുടെ പേരിലും അമ്മയുടെ വഴക്കു പറച്ചിൽ ഏറി വന്നു.

അടുക്കളയിൽ കയറിയാൽ വീണ്ടും നോട്ടം ചേരിലേക്ക് തിരിയും. ശക്തിയുടെ മരുന്നായി അത് ചേരിലേ ആവി അടിച്ച് കിടക്കുന്ന കാഴ്ച. എന്നായിരിക്കും അപ്പൻ ഇതിനെയെടുത്ത് മറ്റവൻകൂട്ടി അടിക്കുന്നത്?
ആൺ കുട്ടിയായിരുന്നെങ്കിൽ ഇതിൻ്റെ രുചി അറിയാമായിരുന്നു. വെള്ളിയാഴ്ചത്തെ അമ്മയോടുള്ള അപ്പൻ്റെ പറച്ചിലിൽ നാളെ ഇതു എടുക്കും എന്നു മനസ്സിലായി. ആഗ്രഹത്തോടെ ശനിയാഴ്ചയാകാൻ കാത്തിരുന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രണ്ടു കുപ്പിയിൽ നല്ല വാറ്റ്സാധനം വണ്ടർ തങ്കച്ചൻ വഴി എത്തി. അടുക്കളയിൽ മസ്സാലകൂട്ടി കരൾ അടക്കം ഉള്ള ഇറച്ചി വെന്തതിൻ്റെ മണം…. അത് ആവിയിൽ പറന്ന് പൊന്തി. അതു ചട്ടിയോട് പറമ്പിലേക്ക് പോകുന്ന കാഴ്ച വീടിൻ്റെ ജനൽപടിയിലൂടെ നോക്കി നിന്നു. ഒപ്പം കുപ്പിയും ഗ്ലാസുകളും റാസ പോലെ പിന്നാലെയും. വീടിൻ്റെ പിന്നാമ്പുറത്തു നിന്ന് ദൂരെ കാഴ്ചയിലൂടെ കുപ്പിനിരത്തലും അതിലേക്ക് കട്ട് പൊട്ടിച്ച് കുപ്പിയിലിട്ട് കുലുക്കി ചേർത്ത് സാധനങ്ങൾ അടിക്കുന്ന കാഴ്ച. അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ. തൊട്ടു നക്കാൻ ഇറച്ചിയും കരളും ചേർന്നകറി. ഒടുവിൽ ശക്തി മരുന്നു പോലെ വന്നവരുടെ സിരകളിലും ശരീരത്തിലും ലഹരി വ്യാപിക്കുമ്പോൾ ഉയരുന്ന ശബ്ദങ്ങൾ, വൻമ്പുപറച്ചിലുകൾ, സംസാരത്തിലെ മാറിമറിയുന്ന ഭാഷാഭേദങ്ങൾ, നിഘണ്ടുവിലില്ലാത്ത വാക്കുകൾ, വാക്കുകളിലെ ജയവും തോൽവികളും പിണക്കങ്ങളും. ഒടുവിൽ വേച്ചു വേച്ചു നീങ്ങുന്ന മനുഷ്യർ.
ആ ഒഴിഞ്ഞ ഗ്ലാസ്സുകൾ പെരുന്നാൾ റാസ പോലെ വീണ്ടും അടുക്കളയിൽ എത്തിയപ്പോൾ മാറി നിന്ന ഞാൻ, അവർ കുടിച്ച ഗ്ലാസ്സിലെ മിച്ചത്തിൽ നിന്നും ആരും കാണാതെ ഓരോ തുള്ളി വീതം മറ്റൊരു ഗ്ലാസിലേക്ക് പകർത്തി.

ഭയത്തോടെ ചുറ്റും നോക്കി, അമ്മയില്ലെന്നുറപ്പിച്ച് കൈ അതിലേക്ക് ഇട്ട് പതിയെ തൊട്ട് നക്കിയപ്പോൾ കാഞ്ഞിരത്തിൻ്റെ പോലെയുള്ള കയ്പ്പ്.

ഛെ ഇതിനാണോ ഇവർ …..ഛെ നാക്കു വെളിയിലിട്ട് രണ്ടു മൂന്നു സ്പൂൺ പഞ്ചസാര നാക്കിൽ വച്ചു.

എന്നിട്ടും നാവിലേ കയ്പ്പ് കെട്ടടങ്ങിയില്ല. ശക്തി മരുന്നിന് കയ്പ്പായിരിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

വീണ്ടും വീണ്ടും ശക്തി മരുന്നായി ഉശിരുള്ള കാളയുടെ കയ്പ്പ് സഞ്ചി ചേരിൽ ഇടം പിടിക്കുന്നത്, ഇറച്ചി വേവുന്ന മണം, ശക്തി മരുന്നുകൾ ഗ്ലാസ്സുകളിൽ പകർന്നാടുന്ന കാഴ്ചകൾ എല്ലാം കണ്ടു വളർന്നു. അറാംതരത്തിൽ പഠിക്കുമ്പോൾ കണ്ട ശക്തി മരുന്നിൻ്റെ കാഴ്ച ഒൻപതാം തരമായപ്പോൾ കാഴ്ചയ്ക്ക് മങ്ങലേൽക്കാത്ത പോലെ പടിഞ്ഞാറെ പറമ്പിൽ നിലകൊണ്ടു.

ശക്തി മരുന്ന് എടുക്കാൻ എത്തുന്നവർ പിണക്കത്തിലും ഇണക്കത്തിലും വേച്ചു വേച്ചു നീങ്ങുന്ന കാഴ്ചയും. ആഴ്ചകൾ പിന്നിട്ട ഒരു തിങ്കളാഴ്ച പ്രഭാതത്തിൽ ഒരു വാർത്ത കേട്ടു. അപ്പൻ്റെ പ്രിയപ്പെട്ട തങ്കച്ചൻ അറ്റായ്ക്ക് വന്നു മരിച്ചു. ! അന്നുവരെ കാളകട്ട് രക്തയോട്ടം സുഖമമാക്കുവെന്നും ഒരു രോഗവും വരുതാത്ത ഉശിരുള്ള മരുന്നാണന്നുള്ള അപ്പൻ്റെ ഗീർവാണം കാറ്റിൽ പറന്നുപൊങ്ങി. തങ്കച്ചൻ യാത്ര പോലും ചോദിക്കാൻ നില്ക്കാതെ പോയി. പിന്നീട് ഒരിക്കലും അടുക്കളച്ചേരിൽ കട്ട് സഞ്ചി തൂങ്ങിയാടുന്ന കാഴ്ചകൾ കണ്ടില്ല.

സി. ഗ്ലാഡിസ് HSS : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ 2 വർഷമായി മലയാളം അദ്ധ്യാപികയായി ജോലി ചെയ്തു. Ph: 9048026442

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 241 പേര്‍ മരിച്ച സംഭവത്തിലെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും അത്തരം സംഭവങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കുകയും ഭാവിയില്‍ അത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും,സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

‘ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, വിമാന അറ്റകുറ്റപ്പണി രേഖകള്‍, എടിസി ലോഗ്, എന്നിവയുള്‍പ്പെടെ എല്ലാ രേഖകളിലേക്കും കമ്മിറ്റിക്ക് പരിശോദിക്കാം,’ എന്ന് ഉത്തരവില്‍ പറയുന്നു, മൂന്ന് മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍ എന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ പ്രതിനിധികള്‍, ഇന്ത്യന്‍ വ്യോമസേന, വ്യോമയാന വിദഗ്ധര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

രക്ഷാപ്രവര്‍ത്തനങ്ങള്‍, ഏകോപനം എന്നിവയുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ അടിയന്തര പ്രതികരണം കമ്മിറ്റി വിലയിരുത്തും. അത്തരം സംഭവങ്ങള്‍ തടയുന്നതിനും അപകടാനന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ നയപരമായ മാറ്റങ്ങള്‍, പ്രവര്‍ത്തന മെച്ചപ്പെടുത്തലുകള്‍, പരിശീലന മെച്ചപ്പെടുത്തലുകള്‍ എന്നിവയും കമ്മിറ്റി നിര്‍ദ്ദേശിക്കും.അപകടത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

‘ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പരിശോധിക്കും. രാജ്യത്ത് മുമ്പ് ഉണ്ടായിട്ടുള്ള ഇത്തരം വിമാനാപകടങ്ങളുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യും.ഒരു സമഗ്രമായ എസ്ഒപി രൂപീകരിക്കുമെന്നും, അപകടാനന്തര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്ക് നിര്‍ദ്ദേശിക്കുമെന്നും അതില്‍ പറയുന്നു.

ഉത്തരവ് പ്രകാരം, കമ്മിറ്റിയില്‍ ആഭ്യന്തര സെക്രട്ടറിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും, സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും, ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ പ്രതിനിധിയും, സംസ്ഥാന ദുരന്ത പ്രതികരണ അതോറിറ്റിയുടെ പ്രതിനിധിയും, അഹമ്മദാബാദ് പോലീസ് കമ്മീഷണറും, ഇന്ത്യന്‍ വ്യോമസേനയുടെ ഡയറക്ടര്‍ ജനറല്‍ (ഡിജി), പരിശോധനയും സുരക്ഷയും, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറല്‍, വ്യോമയാന റെഗുലേറ്റര്‍- ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഡയറക്ടര്‍ ജനറല്‍, ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍, ഫോറന്‍സിക് സയന്‍സ് സര്‍വീസസ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ എന്നിവരും ഉള്‍പ്പെടും.

കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസപകടത്തിൽ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന(29), മകൾ റൂഹി മെഹ്‌റിൻ(ഒന്നര), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീതാ ഷോജി ഐസക്ക്(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ(41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്.

കെനിയയിൽനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിൽ പ്രവേശിക്കാൻ യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവനുവദിച്ചു. കെനിയയിൽനിന്ന്‌ ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഇളവുനേടുകയായിരുന്നു.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്‌സ് അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽനിന്ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും.

ജൂൺ ഒൻപതിന് ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന്‌ വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്‌റോബിയിൽനിന്ന്‌ 150 കിലോമീറ്റർ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു.

ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്നുരാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.

‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന്‍ ഇസ്രയേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രയേലിന് തക്കതായ തിരിച്ചടി നല്‍കിയെന്നും ‘അരാഷ്’ ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ ഭേദിച്ചതായുമാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ ആക്രമണത്തില്‍ സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാര്‍ഡ്‌ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു.

ആണവകേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്നും നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ തുടങ്ങിയ ആണവകേന്ദ്രങ്ങളില്‍ പരിമിതമായ നാശനഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇറാന്‍ ആണവോര്‍ജ സംഘടനാ വക്താവ് ബെഹ്‌റൗസ് കമാല്‍വാണ്ടി പറഞ്ഞു. അതിനിടെ, ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി പുതിയ സൈനിക മേധാവിയായി മേജര്‍ ജനറല്‍ അമീര്‍ ഹത്താമിയെ നിയമിച്ചു. ഇറാന്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡറായാണ് മുന്‍ പ്രതിരോധമന്ത്രിയായ ഹത്താമിയെ നിയമിച്ചതെന്ന് ഇറാന്‍ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് ഹുസൈന്‍ ബഖേരി കൊല്ലപ്പെട്ട സാഹചര്യത്തില്‍ മേജര്‍ ജനറല്‍ സയ്യിദ് അബ്ദുള്‍റഹീം മൗസവിയെ സംയുക്ത സൈനികമേധാവിയായും നിയമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതുമായാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇറാന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ രാജ്യത്തിന്റെ വ്യോമസേന തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും(ഐഡിഎഫ്) വ്യക്തമാക്കി. ഇറാനിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്നും പദ്ധതികളനുസരിച്ച് വ്യോമസേനയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ ഇറാനിലെ ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും ഐഡിഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിയെരിയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ഒന്‍പത് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെടുന്നത്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്നപേരില്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഒന്‍പത് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ 150 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്‍ തൊടുത്തുവിട്ട ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും രാജ്യത്തിന് തടയാനായെന്നും ഇസ്രയേല്‍ പറഞ്ഞു.

Copyright © . All rights reserved