Latest News

തീവ്രവാദത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സേനകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുതൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിജയത്തിന്റെ ഈ വീര്യം രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും എല്ലാ സഹോദരിമാര്‍ക്കും രാജ്യത്തെ എല്ലാ പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ല. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തിന്റെ പ്രതിബിംബമായിരുന്നു. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ചവച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരതയാണ്. രാജ്യത്തിന്റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കണ്ടു. സായുധ സേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജന്‍സിയേയും ശാസ്ത്രജ്ഞരേയും അഭിവാദ്യം ചെയ്യുന്നു.

പഹല്‍ഗാമില്‍ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് മതം ചോദിച്ച് കൊലപ്പെടുത്തിയത്. ഭീകരവാദികള്‍ കാണിച്ച ക്രൂരത ലോകത്തെ തന്നെ പിടിച്ചുകുലുക്കി. കുടുംബങ്ങളുടെ മുന്നില്‍ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും മോഡി വ്യക്തമാക്കി. ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ല.

ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടി വരും. പ്രതികരണം എങ്ങനെവേണമെന്ന് തങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കാശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ഭീകരവാദികള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്ത്യന്‍ മിസൈലും ഡ്രോണുകളും പാകിസ്ഥാനിലെ സ്ഥലങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരവാദികളുടെ കെട്ടിടങ്ങള്‍ മാത്രമല്ല അവരുടെ ധൈര്യവും തകര്‍ന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകര്‍ത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റിയാണെന്നും മോഡി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

ജമ്മുവിലെ സാംബയില്‍ പാകിസ്ഥാൻ്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സാംബയിലും അമൃത്‌സറിലെ ചിലയിടങ്ങളിൽ ഭാഗികമായും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവിലെ അ​ഖ്നൂരിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനു പിന്നാലെയാണ് ജമ്മുവിലെ സാംബയ്ക്കു സമീപം ഡ്രോണുകൾ കണ്ടെത്തുന്നത്. ആദ്യ സെറ്റ് ഡ്രോണുകൾക്കെതിരേ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്നും അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്. ഇന്ത്യയ്ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സാംബയിൽ ഡ്രോൺ അക്രമ ശ്രമം ഉണ്ടായി പത്തുപതിനഞ്ച് മിനിട്ടിനുള്ളില്‍ പുതിയ ട്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

തീരുവ കുറയ്ക്കാന്‍ പരസ്പരം ധാരണയായതോടെ, യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം. പരസ്പരം മത്സരിച്ച് വര്‍ധിപ്പിച്ച താരിഫ് 115 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതോടെ, ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് 145ല്‍ നിന്ന് 30 ശതമാനമായി കുറയും. പകരം ചൈന പ്രഖ്യാപിച്ച 125 ശതമാനം താരിഫ് 10 ശതമാനമായും കുറയും. ആഗോള സാമ്പത്തികക്രമത്തെ പോലും ബാധിച്ച വ്യാപാരയുദ്ധത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന സാമ്പത്തിക-വ്യാപാര ചർച്ചകൾക്കു ശേഷമാണ് സംയുക്ത പ്രഖ്യാപനം. മെയ് 14ഓടെ തീരുമാനം നടപ്പാകും. ആദ്യഘട്ടത്തില്‍ 90 ദിവസത്തേക്കാണ് താരിഫ് പിന്‍വലിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരും.

ചൈനയില്‍ നിന്ന് സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് പ്രീമിയര്‍ ഹെ ലിഫെങ്, യുഎസില്‍നിന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് വ്യാപാര പ്രതിനിധി ജമീസണ്‍ ഗ്രീര്‍ എന്നിവര്‍ ചര്‍ച്ചകള്‍ തുടരും. യുഎസിലും, ചൈനയിലുമായോ അല്ലെങ്കില്‍ ഇരു രാജ്യങ്ങളുടെയും ധാരണപ്രകാരം മൂന്നാം രാജ്യത്തിലോ ചര്‍ച്ചകള്‍ നടക്കും. തുടര്‍ ചര്‍ച്ചകളിലാകും താരിഫ് ഏത് നിരക്കില്‍ തുടരണം എന്നതുള്‍പ്പെടെ തീരുമാനിക്കപ്പെടുക.

അധികാരമേറ്റതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയത്. തിരിച്ചടിയെന്നോണം ചൈനയും യുഎസ് ഇറക്കുമതിക്കുള്ള തീരുവ വര്‍ധിപ്പിച്ചതോടെയാണ് വ്യാപാരബന്ധം സങ്കീര്‍ണമായത്. പത്ത് ശതമാനം വീതമായിരുന്നു ട്രംപിന്റെ ആദ്യ രണ്ട് വർധനകൾ. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്.

പിന്നാലെ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. ക്രൈസ്തവ വിഭാഗത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെത്തുന്നത് 21 വർഷത്തിന് ശേഷമാണ്.

സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശ് യുഡിഎഫ് കൺവീനറായും പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ‌ വർക്കിങ് പ്രസിഡന്റുമാരായും ചുമതലയേറ്റു.അതേസമയം സണ്ണി ജോസഫിൻ്റെ അധ്യക്ഷ പദവിയിൽ പരസ്യ അതൃപ്തിയുമായി ആന്റോ ആന്റണി രംഗത്തെത്തി.

അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. സൗമ്യനായ നേതാവാണ് സണ്ണി ജോസഫ്. ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്നയാൾ. വളരെ ധീരനായ നേതാവിനെ തന്നെയാണ് പുതിയ അധ്യക്ഷനാക്കിയത്. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്. അനിവാര്യമായ പടിയിറക്കത്തെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കെ. സുധാകരൻ ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി.

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് വാദിച്ച സണ്ണി ജോസഫ്, സുധാകരന് പകരക്കാരനായി എത്തിയെന്നതാണ് മറ്റൊരു രാഷ്ട്രീയ കൗതുകം. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറിയപ്പോഴും പകരക്കാരനായത് സണ്ണി ജോസഫായിരുന്നു.

ബിർമിംഗ്ഹാം, യുകെ 2025 മെയ് 3: പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്‌സ് (PAIR) ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെൽത്ത് സയൻസസ് ക്യാംപസിൽ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്‌സ് കോൺഫറൻസ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം ” Building Bridges in Radiology: Learn | Network | Thrive”. ജോലി ചെയ്യുന്ന രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ റേഡിയോഗ്രാഫർമാരുടെ വൈവിധ്യം, തൊഴിൽപരമായ വളർച്ച, അതുല്യമായ സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യം.

സമ്മേളനത്തിൽ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ട്. അബ്സ്ട്രാക്റ്റുകൾ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 16 ആണ്. ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പുതിയ പ്രവണതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്. രോഗികളുടെ പരിചരണം, റേഡിയോഗ്രാഫർമാരുടെ തൊഴിൽപരമായ വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.

കോൺഫറൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ,

അബ്സ്ട്രാക്റ്റ് സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ. രജിസ്ട്രേഷൻ വിവരങ്ങൾ, എന്നിവ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്:

https://sites.google.com/view/irc2025uk/

ഈ പരിപാടിക്ക് സൊസൈറ്റി ആൻഡ് കോളേജ് ഓഫ് റേഡിയോഗ്രാഫേഴ്‌സിൽ നിന്ന് CPD അക്രഡിറ്റേഷൻ നേടാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. HCPC ലൈസൻസ് പുതുക്കലിനായി നിങ്ങളുടെ CPD പോയിന്റുകൾ നേടുന്നതിന് ഇത് സഹായകരമാകും

പ്രൊഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്‌സ് (PAIR) യുകെയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ റേഡിയോഗ്രാഫർമാരുടെ ഒരു കൂട്ടായ്‌മയാണ്. യുകെയിലെ റേഡിയോഗ്രാഫർമാരുടെ പ്രൊഫഷണൽ ട്രേഡ് യൂണിയനായ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന് (SoR) കീഴിൽ ഒരു പ്രത്യേക താൽപ്പര്യ ഗ്രൂപ്പായി ഇന്ത്യൻ റേഡിയോഗ്രാഫർമാരുടെ പ്രൊഫഷണൽ അലയൻസ് (PAIR) പ്രവർത്തിക്കുന്നു. ഇന്ത്യൻ റേഡിയോഗ്രാഫർമാരുടെ പ്രയോജനത്തിനായി PAIR ഓൺലൈനിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്, ഇതിൽ പാസ്റ്ററൽ സപ്പോർട്ട്, യുകെയിൽ റേഡിയോഗ്രാഫറായി ജോലി തേടുന്നവർക്കുള്ള കരിയർ ഉപദേശം എന്നിവ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് ലോക നഴ്‌സ് ദിനം കാവലാളായി കണ്‍ചിമ്മാതെ ഭൂമിയിലെ മാലാഖമാര്‍ യുകെയിലെ ഓരോ നേഴ്സുമാരുടെയും ദിനം. യുകെയിലെ എല്ലാ നേഴ്സുമാർക്കും കേരള നേഴ്സസ് യുകെയുടെ ഹൃദയം നിറഞ്ഞ നേഴ്സസ് ഡേ ആശംസകൾ . നേഴ്സയുടെ ഡേയുടെ ഭാഗമായി കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും , കോൺഫറൻസും അടുത്ത ശനിയാഴ്ച (മെയ് 17ന്) അതിവിശാലമായ ലെസ്റ്ററിലെ പ്രജാപതി ഹാളിൽ വച്ച് നടക്കും. ആയിരം നഴ്സുമാർക്കാണ് ഇത്തവണത്തെ കോൺഫറൻസിൽ സംബന്ധിക്കുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരം ടിക്കറ്റുകളും വിറ്റ് തീർന്നു ചരിത്രത്തിൻ്റെ ഭാഗമായ ഇരിക്കുകയാണ് കേരള നേഴ്സസ് യു കെയുടെ രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും കോൺഫറൻസു നഴ്സസ്
ഡേ ആഘോഷങ്ങളും. കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും കൃത്യം 9 മണിക്ക് തന്നെ കോൺഫ്രൻസ് ആരംഭിക്കുന്നതാണ്.

പ്രഥമ കോൺഫെറൻസിനെപോലെ തന്നെ ഒട്ടേറെ പുതുമകൾ നിറച്ചതാണ് ശനിയാഴ്ച നടക്കുന്ന രണ്ടാമത് കോൺഫറൻസും കോൺഫെറൻസിന്റെ ഭാഗമായി നടത്തുന്ന abstract കോമ്പറ്റീഷന്റെ ഫൈനൽ മത്സരങ്ങൾ കോൺഫ്രൻസ് വേദിയിൽ വച്ച് നടക്കും.

രണ്ടാമത് നേഴ്സിങ് കോൺഫ്രൻസിലും നേഴ്സ് ഡേ ആഘോഷങ്ങളിലും മുഖ്യാതിഥിയായി NMC Interim Chief Executive and Registrar Paul Rees MBE പങ്കെടുത്തു സംസാരിക്കും.പോൾ റീസിനൊപ്പം യുകെയിലെ മലയാളി നേഴ്സ്മാരുടെ അഭിമാനമാ പാത്രങ്ങളായ ആർ‌സി‌എൻ പ്രസിഡൻറ് ബിജോയ് സെബാസ്റ്റ്യൻ, kent & Ashford എം പി സോജൻ ജോസഫ് എന്നിവർ പങ്കെടുക്കും ഇവരെ കൂടാതെ പ്രത്യേക ക്ഷിണിതാക്കളായി University Hospitals of Leicester(General ,Royal and Glenfield Hospitals ) Chief Executive യായ Richard Mitchellയും chief nursing officer യായ Julie Hogg പങ്കെടുത്തു സംസാരിക്കും .

ഈ വർഷത്തെ കോൺഫറൻസിൽ വിവിധ സബ്‌ജെക്ടുകളെ മുൻ നിറുത്തി സെക്ഷനുകൾ നൽകാൻ സ്പീക്കേഴ്സ് ആയി എത്തുന്നത് തങ്ങളുടെ കരിയറിൽ വളരെയധികം വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ മഞ്ജു സി പള്ളം, ഡോക്ടർ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവരാണ്.നഴ്സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം ശനിയാഴ്ച കോൺഫെറെൻസിൽ പങ്കെടുക്കുന്ന എല്ലാവർക്കും തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറില്‍ മുതല്‍ കൂട്ടാകുമെന്ന് ഉറപ്പാണ്.

നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഈ വർഷത്തെ പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവർക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും,
രണ്ടാമത് കോൺഫറൻസിന്റെ പ്ളീനറി സെഷനുകൾ നടത്താൻ മുന്നോട്ടു വരുന്നത് നേഴ്സിങ് രംഗത്ത് തങ്ങളുടേതായ വ്യക്തിത്വത്തിൽ പതിപ്പിച്ച ലോമി പൗലോസ്, ലീമ ഫിലിപ്പ്, പാൻസി ജോസ്, ധന്യ രാധാമണി ധരൻ , അവരോടൊപ്പം പാനൽ മോഡറേറ്ററായി സോണിയ മാണിയും പ്രവർത്തിക്കും.

കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി നിരവധി നേഴ്സുമാർ അടങ്ങിയ വിപുലമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞത് . ഈ വർഷത്തെ കോൺഫറൻസിന്റെ എല്ലാ കമ്മിറ്റികളെയും കോർത്തിണക്കുന്ന പ്രോഗ്രാം ലീഡായി മിനിജ
ജോസഫ് ആണ് പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ കോൺഫറൻസിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത് അലക്സ് ചാലയിലിന്റെ നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ ടീമാണ്. ജിനി അരുൺ(Mentor), ലൈബീ സുനിൽ , അന്ന ഫിലിപ്പോസ്, സിനോ റോബി, ശ്രീജ മുരളി, വിൻസി ജേക്കബ് എന്നിവരാണ്. അവരുടെ പരിശ്രമത്തിൻ്റെ ഫലമായി ഒരു ദിവസത്തിനുള്ളിൽ കോൺഫറൻസിന്റെ മുഴുവൻ രജിസ്ട്രേഷനും പൂർത്തിയാക്കുവാൻ ഈ കമ്മിറ്റിക്ക് സാധിച്ചു.

കോൺഫറൻസിലേക്ക് എത്തി അതിഥികളെ കണ്ടെത്തിയത് ഉദ്ഘാടനം ചടങ്ങുകൾ നടത്തുന്നതും സ്റ്റെഫി ഹർഷൽ ലീഡായ Inaguration & lnvitation കമ്മിറ്റിയാണ് . ഡോക്ടർ അജിമോൾ പ്രദീപ് , സിജി സലിംകുട്ടി , ധന്യ രാധാമണി ധരൻ എന്നിവരും ഈ കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.

നഴ്സിംഗ് ഡേആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മനോഹരമായ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ഈ വർഷം കോഡിനേറ്റ് ചെയ്യുന്നത് ആനി പാലിയത്ത് ലീഡായ cultural കമ്മിറ്റിയാണ് , സീമ സൈമൺ , ലെയ സൂസൻ പണിക്കർ ,ദിവ്യശ്രീ വിജയകുമാർ ,റിഞ്ചു റാഫേൽ , ബെന്‍സി സാജു എന്നിവര്‍ കൾച്ചറൽ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.ഈ വർഷം നഴ്‌സ്മാർ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ് ഏവരും ഏറ്റവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

യു .കെയുടെ നാനാഭാഗത്ത് നിന്നും കോൺഫറൻസിൽ എത്തുന്ന നഴ്സുമാരെ സ്വീകരിക്കാനായി ബ്ലെസ്സി ഷാജിയുടെ നേതൃത്വത്തിൽ വെൽക്കം കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് . അജീഷ് ദേവ്, ആനി പോൾ, അനു അനീഷ്, ചിത്ര എബ്രഹാം, എൽസി കുമാർ, ജോജോ തോമസ്, ജോമോൻ മാത്യു, മനു മാർട്ടിൻ, മിനി ആന്റോ, മോൾബി ജയിംസ്, പ്രീതി നായർ, സിമ്മി തോമസ്, സോഫി ചാക്കോ, സ്റ്റെഫി ഡെൻസൺ എന്നിവരാണ് വെൽക്കം കമ്മിയിലെ മറ്റ് കമ്മിറ്റി മെമ്പേഴ്സ്. കോൺഫറൻസിലെ നഴ്സുമാർക്ക് വേണ്ടി എജുക്കേഷൻ സെഷൻ പ്ളീനറി സെഷൻ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് സന്ധ്യാ പോൾ ലീഡ് ചെയ്യുന്ന എഡ്യൂക്കേഷൻ കമ്മിറ്റിയാണ്. സോണിയ മാണി , സീമ സൈമൺ ,മിനിജ ജോസഫ് (Mentor)എന്നിവരും എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

ഈ വർഷത്തെ കോൺഫറൻസിന്റെ ഫുഡ് സംബന്ധമായ എല്ലാ കാര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നത് പ്രീജ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റിയാണ്. ഷാജി വെള്ളൻചേരി , ഉഷ അനിൽകുമാർ, സുദിൻ ചന്ദ്രൻ, ബിൻസി മാത്യു, നിജി മൂർത്താട്ടിൽ, മേഴ്സി അബി , ജിജി തോമസ്, ഷിബു ഭാസ്കരൻ, സേതുലക്ഷ്മി,ജെസ്സിൻ ആന്റണി (Mentor)എന്നിവരും ഈ കമ്മറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.

മെയ് 17ന് LED വാളിൽ അത്ഭുതങ്ങൾ തീർക്കുവാൻ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ചാൾസ് എടാട്ട് ലീഡായി പ്രവർത്തിക്കുന്ന ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയാണ്. വിജി അരുൺ , ജിജോ വാളിപ്ലാക്കിൽ , ദീപ ജോസഫ്, ഷിനി ജിജയി എന്നിവരും ഈ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .കോൺഫറൻസിന്റെ ഫൈനാൻഷ്യൽ കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകുന്നതിനു വേണ്ടി മിനി രാജുവിന്റെ നേതൃത്വത്തിലുള്ള ഫൈനാൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് , മാത്തുക്കുട്ടി ആനുകുത്തിക്കൽ(Mentor)സ്മിതാ സൈമൺ, സെൽമ ഫ്രാൻസിസ് , ബോബി ഡൊമിനിക് എന്നിവരാണ് ഫിനാൻസ് കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്സ്.

കോൺഫറൻസിൽ എത്തുന്ന നേഴ്സുമാർക്ക് തങ്ങളുടെ കരിയറിൽ വേണ്ട ഉയർച്ചയ്ക്കു വേണ്ടി തയ്യാറാക്കുന്ന കരിയർ സ്റ്റേഷനുകൾ തയ്യാറാക്കുന്ന കരിയർ അഡ്വൈസ് & സപ്പോർട്ട് ബൂത്ത് കമ്മറ്റിയുടെ ലീഡുകളായി അനീറ്റ ഫിലിപ്പും, ജോയ്സി ജോർജ് ചേർന്ന് പ്രവർത്തിക്കും. നീതു ഷാജി, മനീഷ അനീഷ്, സൗമ്യ ജോൺ , ട്രീസാ തോമസ്, ചിത്ര സൂസൻ എബ്രഹാം , ബബിത ജോസഫ്, ജിജോ മോൾ ഫിനിൽ, സുനിത സുനിൽ രാജൻ, ലൈബി സിബു , സ്മിത ടോണി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ് .കോൺഫറൻസിൽ എത്തുന്ന നഴ്സുമാർക്ക് Revalidation വേണ്ട CPD hours നൽകുന്ന സർട്ടിഫിക്കുകളും അതോടൊപ്പം ഫീഡ്ബാക്കും കളക്ട് ചെയ്യുന്നത് ബിനോയ് ചാക്കപ്പന്റെ നേതൃത്വത്തിലുള്ള ഫീഡ്ബാക്ക് കമ്മറ്റി ആയിരിക്കും. ഷോബി അന്നമ്മ, അനു ഡോണി, എൽദോ എബ്രഹാം, ബിസ്മി തോമസ്, ലാലി വർഗീസ് എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

കോൺഫ്രൻസിന്റെ ഭാഗമായി നടത്തിയ Abstraction competition നിയന്ത്രിചത് ജോയ്സി ജോർജ് ലീഡായAbstract Review കമ്മറ്റിയാണ്. ജോയ്സിയെ കൂടാതെ ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിം കുട്ടി, ചാൾസ് എടാട്ടുകാരൻ, റിൻസി സജിത്ത്, ഡോക്ടർ ഡില്ല ഡേവിസ്, റീജ ബോബി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്. വിജയികൾക്ക് കോൺഫ്രൻസ് വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ്

ഇത്രയും വിപുലമായ കമ്മിറ്റിയെ കൂടാതെ യു കെയുടെ നാനാ ഭാഗത്തു നിന്നും കോർഡിനേറ്റർസ് ആയി തിരഞ്ഞെടുക്കപ്പെട്ട, സ്റ്റാഫോർഡിൽ ഇൽ നിന്നുള്ള ജെസ്സിൻ ആന്റണി ലീഡ് ചെയ്യുന്ന county cordinators ടീമിൽ ജിജി സജി (Wiltshire), പ്രീതി നൈനാൻ ( Manchester ), ഷീജ ബ്രൂസിലി (Midlands ), സിവി ബിജു (Worcestershire), ഷാന്റി ഷാജി ( Oldham), രാജി രാജൻ ജോസഫ് (Kettering ), ബിന്ദു പീറ്റർ ( Northern Ireland),സ്റ്റെഫി ഡെൻസൺ (Leicester), പാൻസി ജോസ് ( Derbyshire), ഷോബി അന്നമ്മ (Northampton), ഷിനി ബേസിൽ ( Essex ),ആൻ ജെയിംസ് (Manchester-Bolton), ടോം സെബാസ്റ്റ്യൻ (Basildon-Essex), അനു അനീഷ് ( Leciester),സിന്ധു ആൻ (Bedfordshire), ഷിജു ചാക്കോ ( North Wales), ബീന ബോസ്കോ ( West Yorkshire), ജിൽസി പോൾ (Isle of Man), ബിന്ദു തോമസ് (Newcastle upon Tyne), ദീപാ സുരേഷ് (Staffordshire)ജിസാ ജോസഫ് (Nottinghamshire), അഞ്ചു രവീന്ദ്രൻ ( Worcestershire), നിഷാ നായർ ( Hampshire), അനില പ്രസാന്ത് ( Hertfordshire), ജിനിമോൾ സ്കറിയ ( Mid Wales), സുജേഷ് കെ അപ്പു (Cheshire), സുനിൽ തോമസ് (Dorset), ഷൈനി പൗലോസ് (Warwickshire), ജയ്ബി അനിൽ (Scotland), മഞ്ചുള സിജൻ (Somerset), ജിസാ സന്തോഷ് ( South Wales) ,ദീപ സർദാർ (Manchester-Stokport),ദീപ്തി ജോസഫ് (North London ) എന്നിവരും ചേർന്ന് കോൺഫെറൻസിന്റെ വിജയത്തിനായി ചേർന്ന് അവസാന ഒരുക്കങ്ങളുടെ പണിപ്പുരയിലാണ്.

യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും രണ്ടാമത്തെ കോൺഫെറൻസും നഴ്സസ് ഡേ ആഘോഷങ്ങളും എന്നതിൽ സംശയമില്ല.യു കെയിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ നേഴ്സ്മാരെയും ലെസ്റ്ററിൽ വച്ച് നടക്കുന്ന രണ്ടാമത് കോൺഫെറൻസിലേക്ക് വിനയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

കോൺഫറൻസിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് :
മിനിജ ജോസഫ് (+44 7728 497640), ജോബി ഐത്തില്‍ ( 07956616508),സിജി സലിംകുട്ടി( +44 7723 078671)
മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥര്‍. മെയ് ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകര കേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദേഹം പറഞ്ഞു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം വ്യക്തമാക്കി. സായുധ സേനയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് ഏഴിനും പത്തിനും ഇടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും സേനാ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അധിനിവേശ കാശ്മീരിലെ അഞ്ച് ഭീകര കേന്ദ്രങ്ങളും പാകിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യ തകര്‍ത്തത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്ന ബിലാല്‍ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ബഹവല്‍പുര്‍, മുരിദ്കെ, സര്‍ജല്‍, മെഹ്മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐസി -814) ഹൈജാക്കിങിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ 2019 ലെ പുല്‍വാമ ആക്രമണത്തിലും ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി പാക് തീവ്രവാദികള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രതയോടെയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി.

യുവാവിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈ(36)-നെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിച്ചു. പീരുമേട് പോലീസിൽ പരാതിയും നൽകി.

ടൗണിന് സമീപം വാഗമൺ റോഡിൽ ബിവറേജ് ഔട്ട്‌ലെറ്റിനു സമീപത്തെ റോഡരികിലെ കാറിലാണ് ഷക്കീർ ഹുസൈനെ രാവിലെ ബന്ധുക്കൾ കണ്ടെത്തുന്നത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ശനിയാഴ്ച രാത്രിമുതൽ അന്വേഷിക്കുകയായിരുന്നു. സ്വന്തം കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ഡോർ തുറന്ന നിലയിലായിരുന്നു. പീരുമേട് ഡിവൈഎസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി, ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ രക്തക്കറ കണ്ടെത്തി. സമീപത്തെ സിസിടിവി പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച, പ്രാര്‍ഥനയ്ക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനംചെയ്യാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

യുക്രൈനും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലരട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഭവ വികാസങ്ങളില്‍ അതിയായ ദുഃഖമുണ്ടെന്നും യുക്രൈനില്‍ യഥാര്‍ഥത്തില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധം ഒരിക്കലും സംഭവിക്കാതിരിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതിനെ അനുസ്മരിച്ച മാര്‍പാപ്പ, സ്വര്‍ഗത്തിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർയാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നവരാണ് മരിച്ചത്.

ട്രാവലറിലെ എട്ടു പേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കർണാടക സ്വദേശികളായിരുന്നു ട്രാവലിറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Copyright © . All rights reserved