റോമി കുര്യാക്കോസ്
യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ളാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ളാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ബോൾട്ടനിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൻ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിൻ, ബിന്ദു ഫിലിപ്പ്, ജിൽജോ, റിജോമോൻ റെജി, എൽദോ നെല്ലിക്കൽ ജോർജ്, ജേക്കബ് വർഗീസ്, അനുരാജ്, റീന റോമി, ഹെയ്സൽ മറിയം തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ നേതൃത്വം നൽകിയ ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ നാഷണൽ / റീജിയൻ ഭാരവാഹികളും മറ്റു പ്രവർത്തകരും പങ്കെടുത്തു.
വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നൽകിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളിൽ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ കർമ്മസേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യർത്ഥന, ഗൃഹ സന്ദർശനം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും കേരളത്തിൽ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും സജീവ സാന്നിധ്യമായിരുന്നു.
വയനാട്ടില്‍ വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. സിപിഎം പ്രവര്‍ത്തകര്‍ പോലും കൃത്യമായി വോട്ട് ചെയ്തില്ലെന്നാണ് സിപിഐയുടെ ആരോപണം.
മണ്ഡല രൂപീകരണത്തിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് നേടാനായത്. 2014 ല്‍ നേടിയ ഏറ്റവും കൂടുതല്‍ വോട്ടിനേക്കാള്‍ 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പുലര്‍ത്തിയ നിസംഗതയാണ് കനത്ത തിരിച്ചടിക്ക് കാരണമായതെന്നാണ് സിപിഐ വിലയിരുത്തല്‍.
പ്രചാരണ വേളയില്‍ സിപിഎം പ്രവര്‍ത്തകരുടെ മുഴുവന്‍ ശ്രദ്ധയും പാര്‍ട്ടി സമ്മേനങ്ങളിലായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. ഇത് പരാജയത്തിന്റെ ആഘാതം കൂട്ടി. ഭവന സന്ദര്‍ശനങ്ങള്‍ നടുത്തുന്നതിലും കുടുംബയോഗങ്ങള്‍ വിളിക്കുന്നതിലും അലംഭാവം കാട്ടി.
സിപിഐക്ക് സ്വാധീനം കുറവുള്ള മേഖലകളില്‍ അഭ്യര്‍ത്ഥന വിതരണം പോലും താളം തെറ്റിയിരുന്നു. ബത്തേരിയിലെ 97 ബൂത്തുകളിലും മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പ്പറ്റയില്‍ 35 ബൂത്തുകളിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ.ആര്‍ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തില്‍ പോലും സത്യന്‍ മൊകേരിക്ക് ലീഡ് നേടാനായില്ല.
എന്നാല്‍ സിപിഐ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഎം സജീവമായിരുന്നു എന്നാണ് അദേഹത്തിന്റെ പക്ഷം. മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണ്ഡലത്തിലെ പ്രചാരണത്തില്‍ പങ്കെടുത്തെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിലാണ് മുതിര്‍ന്ന നേതാവായ സത്യന്‍ മൊകേരിയെ രംഗത്ത് ഇറക്കിയത്. 2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എല്‍ഡിഎഫിന് വേണ്ടി ഏറ്റവും കൂടുതലും ഏറ്റവും കുറഞ്ഞ വോട്ടും നേടിയ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ്.
മഹാഭൂരിപക്ഷത്തില്‍ മഹാരാഷ്ട്രയില്‍ അധികാരം നേടിയ മഹായൂതി സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം പങ്കിടണമെന്നാണ് ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ ആവശ്യം. ആദ്യ ടേം തങ്ങള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ 288 അംഗ നിയമസഭയില്‍ സ്വന്തമായി കേവല ഭൂരിപക്ഷത്തോടടുത്ത 132 സീറ്റുള്ള ബിജെപി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്.
സഖ്യത്തില്‍ 57 സീറ്റുള്ള ഷിന്‍ഡേ വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം ചോദിക്കാന്‍ അവകാശമില്ലെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വത്തിനുള്ളത്. മാത്രമല്ല എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയും ഫഡ്നാവിസിനുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കുവെക്കണമെന്ന് ഏക്നാഥ് ഷിന്‍ഡേ ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിന്‍ഡേ, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
മഹാരാഷ്ട്ര എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനെയും ശിവസേന എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡേയെയും അതത് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിനേതാക്കളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ബിജെപി നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചത്.
ഫഡ്‌നവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയെ പിളര്‍ത്തി വന്ന ഷിന്‍ഡേയെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നല്‍കേണ്ടതില്ലെന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ നിലപാട്.
മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്‌നവിസിന്റെ പേരു മാത്രമേ നിര്‍ദേശിക്കാനുള്ളൂവെന്ന് ബവന്‍കുലെ വ്യക്തമാക്കി.
നിയമസഭയിലെ കക്ഷിനില:
ബിജെപി-132, ശിവസേന-57, എന്‍സിപി- 41, ശിവസേന (യുബിടി)- 20, കോണ്‍ഗ്രസ്-16, എന്‍സിപി (എസ്.പി) 10, സമാജ് വാദി പാര്‍ട്ടി-2, ജന്‍ സുരാജ്യ ശക്തി-2, രാഷ്ട്രീയ യുവ സ്വാഭിമാനി പാര്‍ട്ടി -1, രാഷ്ട്രീയ സമാജ് പക്ഷ -1, എഐഎംഐഎം-1, സിപിഎം-1, പിഡബ്ല്യുപി-1, സ്വതന്ത്രര്‍-2.
ജിമ്മി ജോസഫ്
സ്കോട്ട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ട് ലാൻഡിലെ യുസ്മയുടെ നേതൃത്വത്തിൽ സ്കോട്ട് ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ലീവിംഗ് സ്റ്റണിലെ അർമാഡൈൽ അക്കാഡമിയിൽ നവംബർ 30 ന് ശനിയാഴ്ച രാവിലെ 11 മണി മുതൽ അരങ്ങേറുന്നു.
സ്കോട്ട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപം കൊണ്ട യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് അവാർഡ് നൈറ്റിനോടൊപ്പം നടത്തപ്പെടുന്നത്.
യുസ്മ നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം നടക്കപ്പെടുന്ന അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം ,മികച്ച ജഡ്ജിംങ് പാനൽ ഇതെല്ലാം യുസ്മ കലാമേളയ്ക്കും അവാർഡ് നിശയ്ക്കും കൊഴുപ്പേകും. സ്കോട്ട് ലാൻഡ് മലയാളി കുടിയേറ്റ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ പൂർത്തിയായി കഴിഞ്ഞു.
സ്കോട്ട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരഭത്തിന് സ്കോട്ട് ലാൻഡിലെ എല്ലാ വ്യക്തികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഭാഗമായോ അല്ലാതെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. യുസ്മ കലാമേളയിൽ സ്കോട്ട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായി വിവിധ പ്രായ പരിധിയിലുള്ളവർക്കായി വ്യക്തിഗത , ഗ്രൂപ്പിനങ്ങളിലായി നടത്തപ്പെടുന്ന മത്സര ഇനങ്ങൾ :
സോളോ സോംഗ്, സിംഗിൾ ഡാൻസ്, ഉപകരണ സംഗീതം (കീബോർഡ് ) ( ഗിത്താർ ), മലയാളം പദ്യം ചൊല്ലൽ, പ്രസംഗം (മലയാളം) (ഇംഗ്ലീഷ്), മിമിക്രി, മോണോ ആക്ട്, പെയ്ൻ്റിംഗ്, ഡ്രോയിംങ്, ഫാൻസി ഡ്രസ്സ്, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, സ്കിറ്റ്
നവംബർ 30 ന് ശനിയാഴ്ച ഉച്ചയ്ക്ക് 11 മുതൽ ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കലാമേളയുടെയും അവാർഡ് നിശയുടെയും വിജയത്തിനായി അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
കാർഡിഫ്: ഒരു കുടിയേറ്റ ജനതയെ തങ്ങളുടെ വിശ്വാസ ജീവിത വഴിത്താരകളിൽ എന്നും പ്രാർത്ഥനാ ചൈതന്യം പകർന്ന് നൽകി പാരമ്പര്യ ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്നതിന് പ്രചോദനമായി വെയിൽസ് സെന്റ് ആൻ്റണീസ് പ്രപ്പോസ്ഡ് മിഷനിൽ കൂടാരയോഗങ്ങൾക്ക് തുടക്കമായി. വിശ്വാസ അധിഷ്ഠിത സമൂഹമായി രൂപാന്തരപ്പെടുത്തുന്നതിൽ കൂടാരയോഗങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന തിരിച്ചറിവാണ് വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ കൂടാരയോഗങ്ങൾക്ക് തുടക്കം കുറിക്കുന്നത് .
നവംബർ 24 ഞായറാഴ്ച ക്രിസ്തുരാജ തിരുനാൾ കുർബാനയ്ക്ക് ശേഷം മിഷൻ കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ ഔപചാരികമായി തിരിതെളിച്ചുകൊണ്ടു പുതിയ കൂടാരയോഗങ്ങളുടെ തുടക്കം കുറിച്ചു. തുടർന്ന് വിവിധ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് സമൂഹത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവതീ യുവാക്കൾക്ക് സഭാ വിശ്വാസ പ്രഘോഷണ പ്രതീകമായി തിരികൾ തെളിച്ച് പകർന്നു നൽകി കൊണ്ട് തുടർ പരിപാടികൾക്കും സ്ഥിരമായ കുടുംബ കൂട്ടായ്മകൾക്കും മാതൃകാപരമായ പ്രാരംഭം കുറിച്ചു.
വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍.
ചെന്നൈ അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൃശൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദികനെന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും പണം തട്ടിയത്. കേരളത്തിലും പുറത്തും വൈദികനാണെന്നാണ് ജേക്കബ് തോമസ് പറഞ്ഞിരുന്നത്.
ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. ഇത് കൂടാതെ നാഗ്പൂരിലും കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ പത്തനംതിട്ട കൂടല്‍ സ്വദേശിയാണ്.
വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ജേക്കബ് തോമസ് കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ ആഡംബര കാറുകളിലാണ് സഞ്ചരിക്കാറുള്ളത്.
പലര്‍ക്കും 60 മുതല്‍ 80 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ബിഷപ്പാണന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
കൃത്യത്തിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ട്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ നിര്‍മാതാവും നടനുമായ ആലപ്പി അഷറഫ്. രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്നാണ് അഷറഫിന്റെ വെളിപ്പെടുത്തല്‍.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തു വീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍.
താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി.
പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്കും കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശേരി മനയുടെ ‘തമ്പ്രാനായി’ രഞ്ജിത്ത് മാറിയെന്നും അഷറഫ് കുറ്റപ്പെടുത്തി.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ താന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല.
അദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി കൊടുത്തു. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തു വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവില്‍ ഉണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി.
പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദേഹം അത് ഗൗനിച്ചില്ല. തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാനസികമായി തകര്‍ന്നു പോയി. പിന്നീടുള്ള അദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം.
അടിയോടൊപ്പം അദേഹത്തിന്റെ ഹൃദയവും തകര്‍ന്നു പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദേഹം. എന്നാല്‍ പിന്നീട് അതൊന്നും കണ്ടിട്ടില്ല. അടിയുടെ ആഘാതത്തില്‍ നിന്ന് നിന്ന് മോചിതനാവാന്‍ അദേഹത്തിന് ഏറെ നാളെടുത്തു.
പീഡനക്കേസ് വന്നതോടെ പലരും രഞ്ജിത്തിനെ കൈവിട്ടു. അദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു.
നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് അഭിക്ഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹ കാര്‍മികരായി.
മെത്രാന്‍മാരും വൈദികരും സന്യസ്തരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നല്‍കി. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.
വെറും പറച്ചില്‍ മാത്രമായിരുന്നില്ല, വയനാട്ടുകാരുടെ പ്രിയങ്കരിയായി മാറി പ്രിയങ്ക ഗാന്ധി. 4,10,923 വോട്ടുകളുടെ റെക്കോഡ് വിജയമാണ് ആദ്യ മത്സരത്തില്‍ പ്രിയങ്ക നേടിയത്. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. 6,22,338 വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്ക ആദ്യം ഉന്നയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും. രാഹുലിനൊപ്പം പ്രിയങ്കയും ഇനി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറും.
പ്രചാരണവേളയില്‍ മലയാളം സംസാരിച്ചത് പ്രിയങ്ക അത്ഭുതപ്പെടുത്തിയിരുന്നു. മലയാള ഭാഷ നന്നായി ഉപയോഗിക്കാനുളള പഠനവും പ്രിയങ്ക തുടങ്ങിക്കഴിഞ്ഞു.
ഫലം പുറത്തുവന്നതിനു പിന്നാലെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി പറഞ്ഞു. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. ആ തോന്നല്‍ നിങ്ങളിലുണ്ടാക്കുന്ന വിധമാകും എന്റെ പ്രവര്‍ത്തനം. നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാര്‍ലമെന്റില്‍ ഞാന്‍ വയനാടിന്റെ ശബ്ദമാകും. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഷാനോ എം കുമരൻ
തല പൊന്തിക്കാനാവുന്നില്ല ചന്ദ്രദാസ് എന്ന ചന്ദു കിടക്കയിൽ നിന്നും എഴുന്നേൽക്കുവാൻ നന്നേ പരിശ്രമിച്ചു. അതിശക്തമായ തലവേദന. വിസ്കിയും ബിയറുമെല്ലാം കൂടെ എത്ര പെഗ് കുടിച്ചു എന്ന് ഓർമ്മയില്ല. തലേദിവസം അസോസിയേഷന്റെ കലാമേളയിൽ നടന്ന വടം വലിയിൽ വിജയിച്ചത് ചന്ദ്രദാസിന്റെ ടീം ആയിരുന്നു. അതിന്റെ ആഘോഷം ടീമംഗങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിച്ചതാണ്. അയാൾ ഒരു വിധം എഴുന്നേറ്റു. ഭാര്യ അവിടെ ഇല്ല വാതിൽപുറകിലെ കൊളുത്തിൽ നോക്കി അവളുടെ വണ്ടിയുടെ താക്കോൽ കാണുന്നില്ല. അവൾ ഡ്യൂട്ടിക്ക് പോയിരിക്കുന്നു. നന്നായി ഇല്ലെങ്കിൽ ഇപ്പോൾ മുതൽ അവളുടെ വായിലിരിയ്ക്കുന്ന ചീത്തവിളി കേട്ടു തുടങ്ങിയേനെ.
കുട്ടികളുടെ സ്കൂൾ ബാഗുകളും കാണാനില്ല. അവരെ സ്കൂളിൽ ആക്കിയിട്ടാവണം അവൾ പോയത്. കാലുകൾ വഴുക്കുന്നു ചന്ദ്രദാസ് താഴേക്ക് നോക്കി. രാത്രിയിൽ എപ്പോഴോ ഒരു പോരാളിയെപോൽ താൻ വാള് വച്ചിരിക്കുന്നു വല്ല വിധേയനയും അയാൾ വാഷ് റൂമിലെത്തി. കാലും കയ്യും മുഖവും കഴുകി. തല പെരുകുന്നു ദാഹമോ അതിനപ്പുറം ഷവർ പൈപ്പ് ഓൺ ചെയ്തു വായ പൊളിച്ചു മേലേക്ക് നോക്കി നിന്നു ഷവർ പൈപ്പിൽ നിന്നും ദേഹത്തേക്ക് മഴയായി പതിച്ച വെള്ളത്തെ മുഴുവനും അയ്യാൾ കുടിച്ചിറക്കി അത്രമേലുണ്ട് ദാഹം.
അഴുക്കു പുരണ്ട വസ്ത്രങ്ങൾ മാറി അയാൾ അടുക്കളയിലെയും സ്റ്റോർ റൂമിലെയും അലമാരകളിൽ തപ്പി തിരഞ്ഞു. ഒഴിഞ്ഞ കുപ്പികളിൽ ഒന്നും തന്നെ മിച്ചമുണ്ടായിരുന്നില്ല. ഒരു പെഗ് കിട്ടിയിരുന്നെങ്കിൽ തലയൊന്നു നേരെ നിർത്താമായിരുന്നു. ചന്ദ്രദാസ് സ്വന്തം വണ്ടിയുടെ താക്കോലെടുത്തു. ഒരു കുപ്പി വാങ്ങി ഒരെണ്ണം ഒരു ആന്റി ഷോട്ട് അകത്താക്കിയാൽ തലയുടെ നശിച്ച ആട്ടം നിർത്താമായിരുന്നു. പേഴ്‌സ് എടുത്തു പാന്റ്സിന്റെ പുറകു കീശയിൽ തിരുകി അയാൾ അൻപതാം നമ്പർ ഫ്ലാറ്റിന്റെ വാതിൽ തുറന്നു.
പുറത്തെ കൈ പിടിയിൽ ഒരു പ്ലാസ്റ്റിക് ബാഗ് തൂക്കിയിട്ടിരിക്കുന്നു. എന്താണത്. അയാളത് എടുത്തു നോക്കി. അതിലതാ നാലഞ്ചു ബോട്ടിൽ ബിയർ കുപ്പികൾ ഇന്ന് വരെ കുടിച്ചിട്ടില്ലാത്ത ബ്രാൻഡ്. ചന്ദ്രദാസ് ശരിക്കും ആശയക്കുഴപ്പത്തിലായി. ഇതെങ്ങിനെ ഇവിടെ വന്നു, ആരാണ് ഇതിവിടെ കൊണ്ട് വന്നിട്ടത് ? ഇനി ഇന്നലത്തേതിന്റെ ബാക്കിയാണോ അറിയില്ല ഒരെത്തും പിടിയും കിട്ടുന്നില്ല അയാൾ ആ ബാഗിലെ കുപ്പിയുമായി അകത്തേക്ക് നടന്നു. എന്തായാലും രാവിലെ ഒരെണ്ണം വാങ്ങുവാൻ പുറപെട്ടതാണല്ലോ വീട്ടു പടിക്കൽ തന്നെ സാധനം കിട്ടിയത് വലിയ ഉപകാരമായി. അയാളതിൽ ഒരു കുപ്പി പൊട്ടിച്ചു അടി തുടങ്ങി. ഫ്രിഡ്ജിൽ പരതി നോക്കി. എന്തെങ്കിലും ഉണ്ടോ കഴിക്കുവാൻ. അയാൾ നിരാശനായി കിച്ചണിലോ ഫ്രിഡ്ജിലോ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല ഒന്ന് നാവിൽ തൊട്ടു നക്കുവാൻ. അച്ചാറു കുപ്പിയുടെ കഴുത്തു ഞെരിച്ചു അയാൾ നാവിൽ തൊടുവിച്ചു. ഒരു രുചിയുമില്ല. ഇന്നലെ രാത്രിയിൽ അത്രയേറെ സിഗരറ്റ് വലിച്ചു തള്ളിയിരിക്കുന്നു. എങ്കിലും, ഈ ബിയർ കുപ്പികൾ എവിടെ നിന്ന് വന്നു ?
ആലോചിച്ചിട്ടും എങ്ങുമെങ്ങും എത്തുന്നില്ല. ആ ബിയർ കുപ്പികൾ തലേദി
വസത്തെ ഒരു സംഭവങ്ങളുമായും കണക്ട് ആവുന്നേയില്ല. ഫോണെടുത്തു ജഗദീഷിനെ വിളിച്ചു ” ഡാ ജഗ്ഗു എന്റെ ഡോറിൽ ഒരു ബാഗിൽ നാല് കുപ്പി ബിയർ ആരോ തൂക്കിയിട്ടിരിയ്ക്കുന്നു എവിടെ നിന്നാണെന്നൊരു പിടിയും കിട്ടുന്നില്ല. ”
ജഗദീഷ് ഉള്ളിൽ ചിരിയോടെ ചോദിച്ചു. ” എന്നിട്ടതെവിടെ ”
” അത് ഞാനിപ്പം കേറ്റികൊണ്ടിരിയ്ക്കുവാ ആന്റിഷോട്ട് ”
” ഓക്കേ ഓക്കേ ഫ്ളാറ്റിലല്ലെടാ ആരെങ്കിലും ഡോർ മാറി വച്ചിട്ട് മറന്നു പോയതായിരിയ്ക്കും. എന്തായാലും നിനക്കതു രാവിലെ തന്നെ കിട്ടിയല്ലോ കേറ്റ് കേറ്റ് …” ജഗദീഷ് ഫോൺ വച്ചു. ചന്ദ്രദാസ് ഫോണെടുത്ത് ഇന്നലെ കൂടെ കഴിക്കുവാനുണ്ടായിരുന്ന സുഹൃത്തുക്കളെയെല്ലാം ഓർത്തെടുത്തു ഫോൺ ചെയ്തു അജ്ഞാതനായ ബിയർ കുപ്പികളെക്കുറിച്ചു സഗൗരവം ആരാഞ്ഞു. എന്നാൽ ആർക്കും തന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. അവസാനം ജോൺസൺ ആണ് ചെറിയൊരു സാധ്യത സംശയരൂപേണ സൂചിപ്പിച്ചതു. ” അളിയാ കഴിഞ്ഞ ആഴ്ച ലിഫ്റ്റിൽ ഒരു പട്ടിയെയും കൊണ്ട് കയറിയ ഒരുത്തനോട് ഏണി പിടിച്ചതോർമ്മയുണ്ടോ “?
” ആര് ആ …..വരെ ടാറ്റൂ അടിച്ചവനോ … പിന്നെ ലിഫ്റ്റിൽ കടിക്കണ പട്ടിയേം കൊണ്ട് വന്ന ആ ………മോനെ പിന്നെയെന്നാ പൂവിട്ടു തൊഴാനോ .”
” ആ അവിടെയൊക്കെ ടാറ്റൂ ഉണ്ടോന്നു എനിക്കറിയാന്മേല അതൊക്കെ കണ്ടിട്ടുള്ളവർക്കേ അറിയാവൂ.
എനിക്കെന്തായാലും ഒന്നറിയാം അവൻ ഒരു സാത്താൻ സേവക്കാരനാ അവൻ മാത്രമല്ല അവന്റെ കൂടെയുള്ള ആ കുണ്ടൻ …….നും …. ചിലപ്പോൾ അവന്മാര് നീ തെറി വിളിച്ചതിനു റിവഞ്ചിട്ടതാകും … ബിയറിൽ സാത്താൻ സേവാ ….. നീ ഉപയോഗിച്ചിട്ടില്ലാത്ത ബ്രാൻഡ് ആണെന്നല്ല പറഞ്ഞത്. അപ്പോൾ സംഗതി ശെരിയാ സംഭവം അത് തന്നെ നാടൻ ഭാഷയിൽ പറഞ്ഞാൽ ബിയറിൽ കൂടോത്രം “ കള്ളിന്റെ പുറകെ കള്ള് ഒഴിച്ചു ഉന്മത്തമായ തലയോട് കൂടി പുകഞ്ഞിരിയ്ക്കുന്ന ചന്ദ്രദാസിന്റെ ചിന്താമണ്ഡലങ്ങളിൽ വെറുതെ കുറച്ചു കനൽ വാരിയിട്ടു ജോൺസൻ ഫോൺ കട്ട് ചെയ്തു. ചന്ദ്രദാസ് വീണ്ടും ചിന്തയിലാണ്ടു. ഇനിയെങ്ങാനും സത്യമായിരിയ്ക്കുമോ അവൻ പറഞ്ഞത്. കഴിഞ്ഞയാഴ്ച സ്കൂളിൽ നിന്നും കുട്ടികളുമായി വന്നു ലിഫ്റ്റിൽ കയറുമ്പോഴാണ് ദേഹമാസകലം പച്ചകുത്തിയ ശിഖണ്ഡീ ഭാവത്തോടെയുള്ള നടത്താവുമായി കയ്യിലൊരു മെലിഞ്ഞുണങ്ങിയ പട്ടിയെയും കൊണ്ട് കിളരം കൂടിയ ആ വെള്ളക്കാരൻ പൊടുന്നനെ ലിഫ്റ്റിലേയ്ക്ക് ചാടി കയറിയത്.
പട്ടിയെയും പച്ചകുത്തി വികൃതരൂപിയായ അവനെയും കൂടെ കണ്ടപ്പോൾ കുട്ടികൾ ഭയന്ന് നിലവിളിച്ചു. അപ്പോഴാണ് താൻ അയാളോട് വഴക്കുണ്ടായിക്കിയത്. എന്നാൽ അടുത്ത ഫ്ലോറിൽ പട്ടിയെയും കൊണ്ട് ഇറങ്ങിപോകുമ്പോൾ രൂക്ഷവും വശ്യവുമായ നോട്ടത്തോടെ എന്റെ നേർക്ക് അവൻ കൈ വീശി നൽകിയ ഫ്ലയിങ് കിസ് തന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നുവെന്നു ചന്ദ്രദാസ് ഓർത്തെടുത്തു. അന്ന് ഭാര്യ പറഞ്ഞാടാണ് അവനൊക്കെ വല്ല പണിയും ഒപ്പിക്കുമെന്നു ആവശ്യമില്ലാത്ത വയ്യാവേലികളെടുത്തു തലയിൽ വയ്ക്കരുതെന്നു ഇതിപ്പോൾ എന്താണ് സംഭവിച്ചത് എന്തായാലും ബിയറല്ലേ തീർക്കുക തന്നെ.
അല്പം കഴിഞ്ഞു മറ്റൊരു സുഹൃത്തായ ബിനോയ് വിളിച്ചു ” ഡാ ചന്ദ്രു നീ എങ്ങാനും വാള് വച്ചോ ” ? മുഖവുരയില്ലാത്ത ഒരു ചോദ്യം. ” വാളോ ആര് “?!
” അല്ല നിന്റെ ഫ്ലാറ്റിൽ ആരോ ബിയറിൽ പണി തന്ന് എന്നറിഞ്ഞു. സംഭവം ഉള്ളതാണെങ്കിൽ നീ വാള് വയ്ക്കും അതും ചോര “!!!!
” പോടാ മലരുകളെ ഇങ്ങോട്ടു ഉണ്ടാക്കാതെ …#*%..” കേൾക്കുവാൻ ശക്തി പോരാഞ്ഞിട്ടായിരിയ്ക്കാം ബിനോയ് അങ്ങേത്തലയ്ക്കൽ നിന്നോടിക്കളഞ്ഞു. ആലോചനയിലാണ്ടു പോയ ചന്ദ്രദാസിന് എന്തൊക്കെയോ വീർപ്പു മുട്ടലുകൾ അനുഭവപെട്ടു തുടങ്ങി. ഓക്കാനം വരുന്നപോലെ ഒരു തികട്ടൽ. സഞ്ചിതമായ ചിന്തകൾ തലച്ചോറിൽ കിടന്നു ഉരുണ്ടു മറിഞ്ഞു വാഷ് റൂം വരേയ്ക്കും ഓടിയെത്തും മുന്നേ ചന്ദ്രദാസ് ശർദ്ദിച്ചു വളരെയധികം കൂടിയ രീതിയിൽ വന്യമായ രീതിയിൽ അയാളുടെ അടിവയറു വരെ ഉഴുതു മറിച്ചു കൊണ്ട് അയാളുടെ ആമാശയം ശൂന്യമായി.
ചന്ദ്രദാസിന്റെ കിളി പറന്നു പോകുന്ന രീതിയിൽ ആയിരുന്നു അയാളുടെ വായിൽ നിന്നും ബഹിർഗമിച്ചതെല്ലാം.
തുടർച്ചയായി ശർദ്ദിച്ചതിനാൽ ചന്ദ്രദാസ് തീർത്തും അവശനായി കാണപ്പെട്ടിരുന്നു.
ബോധം വരുമ്പോൾ ഭാര്യ തറ തുടയ്ക്കുകയാണ്. അച്ഛൻ ശർദ്ദിച്ചതിനാൽ അച്ഛനെന്തോ അസുഖമെന്നു കരുതി കുട്ടികൾ അടുത്തിരുന്നു വിമ്മിഷ്ടത്തോടെ കണ്ണുകൾ തുടയ്ക്കുന്നുണ്ട് , അയാൾ മെല്ലെയെഴുന്നേറ്റു ആടിയാടി കുളിമുറിയിലേക്ക് നടന്നു. ഏറെ നേരം ഷവറിനു കീഴെ നിന്നപ്പോൾ തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു. കുളിയും കഴിഞ്ഞു വന്നപ്പോൾ മേശമേൽ ചായയും സ്‌നാക്‌സും എടുത്തു വച്ചിട്ടുണ്ട്. ഭാര്യയുടെ മുഖത്ത് കടുപ്പപ്പെട്ട ഭാവം തുടിച്ചു കാണാം അവളോടെന്തെങ്കിലും സംസാരിക്കുവാൻ അയാൾ ശങ്കിച്ചു ‘ വേണ്ട ഇപ്പോൾ ഒന്നും മിണ്ടണ്ട അവളുടെ ദേഷ്യത്തിന്റെ ആഴം നല്ലപോലെ അറിയുന്നതിനാൽ ചന്ദ്രദാസ് ഒന്നും മിണ്ടാതെ ചായ കുടിച്ചു. പിരി മുറുക്കത്തിനൊരായവുണ്ടാക്കുവാൻ അയാൾ കുട്ടികളോട് അല്പം നർമരസങ്ങളിൽ ഏർപ്പെട്ടു. അയാൾക്കു പിന്നെയും തികട്ടി വന്നു. വാഷ്‌റൂമിലേക്കയാൾ ഒരു ഓട്ടമായിരുന്നു എന്ന് വേണം കരുതാൻ. വലിയ കോലാഹലത്തോടെ ചന്ദ്രദാസ് പിന്നെയും ശർദ്ദിച്ചു. ചോര തന്നെ ചോര. ശബ്ദം കേട്ട് കുട്ടികൾ ഓടിയെത്തി. അവർ അമ്മയെ വിളിച്ചു. ” അമ്മേ ഓടി വാ അച്ഛൻ ശർദ്ദിക്കുന്നു. കുട്ടികൾ നിലവിളി തുടങ്ങി. മൂത്തവൾ കണ്ടു വാഷ് ബേസിനിൽ കിടക്കുന്ന ചോര. അവൾ ഭയ ചകിതയായി വീണ്ടും അമ്മയെ വിളിച്ചു. ” അമ്മേ പെട്ടെന്നൊന്നു വായോ അച്ഛൻ ചോര ശർദ്ദിക്കുവാ. ”
ചന്ദ്രദാസിന്റെ ഭാര്യ അത് കേട്ടതായി പോലും നടിയ്ക്കുകയുണ്ടായില്ല. ചന്ദ്രദാസ് തീർത്തും അവശനായിരുന്നു. അയാൾ ഡൈനിങ് ടേബിളിൽ വച്ചിരിയ്ക്കുന്ന ജാറിൽ നിന്നും ഒരു ഗ്ലാസ്സിലേക്കു വെള്ളം പകർന്നു കുടിച്ചു. ഒരു സഹായത്തിനെന്ന വണ്ണം ഭാര്യയെ നോക്കി. അവർ അയാളെ തെല്ലുപോലും പരിഗണിച്ചില്ല എന്ന് മാത്രമല്ല കുട്ടികളെയും കൊണ്ട് കാറിൽ കയറി എവിടേക്കോ പോവുകയും ചെയ്തു.
ചന്ദ്രദാസ് ആകെ ദുരിതത്തിലായി. ഭാര്യ കടുത്ത എതിർപ്പിലാണെന്നയാൾക്കു മനസ്സിലായി. അയാളുടെ ചിന്തകൾ പല വഴിക്കും തിരിഞ്ഞു മറിഞ്ഞു.
ചന്ദ്രദാസ് ചോര ശർദ്ദിക്കുന്നു കടും ചുവപ്പിൽ കറുപ്പ് രാശിയുള്ള കട്ട ചോര കറുത്ത മേലങ്കിയണിഞ്ഞ സാത്താൻ രൂപികളായ രൂപങ്ങൾ ഇരു കയ്യുകളിലും കൂർത്ത മുനയുള്ള ദണ്ഡുകൾ ഉയർത്തിപ്പിടിച്ചു അയാൾക്കു ചുറ്റിനും നിന്ന് ഉറഞ്ഞു തുള്ളുകയാണ് സാത്താൻ രൂപികളുടെ ചുമലിൽ ഇരുകാലുകളും ഊന്നി നിന്ന് കറുപ്പ് പട്ടുടുത്തു ഉഗ്രരൂപിണിയായ് അട്ടഹസിച്ചു കൊണ്ട് തന്റെ മേലേക്ക് വലിയ കുപ്പികളിൽ മദ്യം ഒഴിക്കുന്ന തന്റെ ഭാര്യ. അങ്ങനെയൊരു ദുസ്വപ്നം കണ്ടു പരവശനായി ചന്ദ്രദാസ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. തുടരെത്തുടരെ ശർദ്ദിച്ചു അവശനായി സോഫയിൽ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു ചന്ദ്രദാസ്
അയാളെ നല്ലവണ്ണം വിയർത്തിരുന്നു , മീശരോമങ്ങളിൽ ബിയറിന്റെയും ശർദ്ദിച്ചു പോയ അവശിഷ്ടങ്ങളുടെയും നാറ്റം അയാളുടെ ശ്വസന പ്രക്രിയയെ വല്ലാതെ ബുദ്ധിമുട്ടിലാക്കി ഇനിയും താൻ നല്ലപോലെ തേച്ചുരച്ചു കുളിക്കേണ്ടിയിരിയ്ക്കുന്നു.
എവിടെയോ പോയ ഭാര്യയും മക്കളും തിരികെ വന്നിരുന്നു കുട്ടികൾ അയാളുടെ മടിയിൽ കയറിയിറങ്ങി കളിച്ചു. തലയുടെ കനത്ത ഭാരം കുട്ടികളുടെ കൂടെ കളിക്കുവാൻ അയാളെ അനുവദിച്ചില്ല. അയാൾ സിഗരറ്റ് പാക്കറ്റും എടുത്തു ഡോർ തുറന്നു ബാൽക്കണിയിലേക്ക് പോയി അവിടെ നിന്ന് രണ്ടു സിഗരറ്റു ഒന്നിന് പുറകെ ഒന്നായി വലിച്ചു തള്ളി. അയാളുടെ ചിന്തകൾ വല്ലാതെ തകിടം മറഞ്ഞു. ജോൺസൺ പറഞ്ഞ വാക്കുകൾ ചന്ദ്രദാസിന്റെ തലയ്ക്കുള്ളിൽ ഒരു ഭ്രാന്തൻ വണ്ടിനെപ്പോലെ തലങ്ങും വിലങ്ങും പറക്കുന്നത് പോലെ അയാൾക്കു തോന്നി. ഇനിയെങ്ങാനും സാത്താൻ സേവാ ആണോ. നേരിട്ടറിയില്ല ബട്ട് യൂറോപ്പിൽ സാത്താൻ സേവ ചെയ്യുന്നയാളുകൾ ഉണ്ടെന്നൊരു ഒളി സംസാരമുണ്ട്. ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ കാണുന്ന ചിലയാളുകളുടെ രീതികൾ പലപ്പോഴും സാത്താൻ സേവക്കാരെ പോലെയുണ്ടായിരുന്നുവെന്നു ആരൊക്കെയോ പറഞ്ഞതയാൾക്കു ഓർമ്മ വന്നു.
മാസം ഒന്ന് കടന്നു പോയി. ചന്ദ്രദാസും ഭാര്യയും തമ്മിലുള്ള ബന്ധം കുട്ടികളിൽ മാത്രമായി നിലകൊണ്ടു. അവർ പരസ്പരം സംസാരിക്കാറില്ല. ഇതിനിടയിൽ അയാൾ പലതവണ മദ്യപിക്കുവാൻ ശ്രമിച്ചുവെങ്കിലും രക്തച്ചുവയുള്ള ശർദ്ദിലായിരുന്നു ഫലം . അയാളെ അത് നല്ലവണ്ണം ആശങ്കപെടുത്തിയിരുന്നു. കൂട്ടുകാർ ഇപ്പോൾ അധികം വിളിക്കാതെയായിരിക്കുന്നു. താനറിയാതെ തനിക്കെതിരെ സാത്താൻ സേവകന്റെ ബിയർ കൂടോത്ര കഥ പറക്കുന്നതായാൾക്കു മനസ്സിലാവുന്നുണ്ടായിരുന്നു. ചന്ദ്രദാസിനും അതിലെന്തോ കാര്യമുള്ളത് പോലെ തോന്നുകയും ചെയ്തു. കാരണം വീടിന്റെ ഡോറിൽ തൂക്കിയിട്ടിരുന്ന നിലയിലന്നു ലഭിച്ച ബിയർ കുപ്പിയുടെ ഉറവിടം ആർക്കുമറിയില്ല എന്നത് തന്നെ. കൂട്ടുകാർക്കു ആർക്കുമറിയില്ലായിരുന്നു .
ചന്ദ്രദാസിന്റെ നിലവിട്ട മദ്യപാനം അവർക്കിടയിൽ പലപ്പോഴും എക്കചെക്കലുകൾ ഉണ്ടാക്കിയിരുന്നുവെങ്കിക്കും രണ്ടു നാല് ദിവസങ്ങൾക്കപ്പുറം അവരുടെ പിണക്കം നീണ്ടു പോകാറില്ലായിരുന്നു. ഇതിപ്പോൾ മാസമൊന്നു കഴിഞ്ഞു അവർ തമ്മിൽ സംസാരിച്ചിട്ട്. കുട്ടികളുടെ പെരുമാറ്റത്തിലും അവർ തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു. ഇതവസാനിപ്പിച്ചേ മതിയാകു അല്ലെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം നേരിടുവാൻ വലിയ ക്ലേശകരമായ ശ്രമം കൈക്കൊള്ളേണ്ടതായി വരുമെന്നയാൾ ആശങ്കപെട്ടു. ശർദ്ദിക്കുമെന്ന ഭീതിയാൽ അയാൾ മദ്യം ഉപയോഗിക്കുവാൻ ഭയപ്പെട്ടു. പകരം അയാൾ സിഗരറ്റുകൾ ഒന്നൊന്നായി വലിച്ചു തള്ളി. അന്നൊരു വൈകുന്നേരം അയാൾ അടുക്കളയിലേക്കു മെല്ലെ കടന്നു ചെന്നു ഭാര്യ എന്തോ പാചകത്തിലാണ്. ചന്ദ്രദാസ് അല്പനേരം ആലോചിച്ചു നിന്നു , ശേഷമൊന്നു മുരടനക്കി. അവൾ തിരിഞ്ഞു നോക്കിയില്ല പക്ഷെ ഒരു നിമിഷമവൾ അയാളുടെ സാമീപ്യത്തെ നിരീക്ഷിക്കുന്നപോലെ ശ്രദ്ദിച്ചതായി അയാൾക്കു തോന്നി. “ലേഖേ ” അയാൾ മെല്ലെ വിളിച്ചു. മറുപടിയില്ല ഏതാനും മിനിറ്റുകൾ വെറുതെ നോക്കി നിന്ന ശേഷം അയാൾ തിരിഞ്ഞു നടക്കുവാനൊരുങ്ങി ” ഒന്ന് നിന്നേ ”
അവളുടെ പിന് വിളി കേട്ട് അയാൾ മനസ്സിലൊരു മഞ്ഞു കൂട മറിഞ്ഞുവീണപോലെ തിരിഞ്ഞു നിന്നു . ലേഖ അയാളുടെ ഭാര്യ അടുക്കളയിലെ അലമാരയിൽ നിന്നും ഒരു കവർ എടുത്തു അയാൾക്ക് നേർക്ക് നീട്ടി. അയാൾ ഒന്നമ്പരന്നു. അല്പം വിറയ്ക്കുന്ന കൈ വിരലുകൾ കൊണ്ട് ചന്ദ്രദാസ് ആ കവർ വാങ്ങി തുറന്നു നോക്കി. ഇൻഷുറൻസ് കമ്പനിയുടെ കോൺട്രാക്ട് പേപ്പർ ആണ്. ‘ ഇതെന്തിന് ‘ എന്ന ചോദ്യ ഭാവത്താൽ അയാൾ അവളെ നോക്കി. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെ ലേഖ അയാളോട് പറഞ്ഞു. “നിങ്ങള്ക്ക് കള്ള് കുടിച്ചു കൂത്താടണമെങ്കിൽ ആവാം വിരോധമോ തടസ്സമോ ഇല്ല ഇനിയെങ്ങനെ അല്ല ഞങ്ങളുടെ കൂടെ ജീവിക്കണം എന്നാണെങ്കിൽ കുടിക്കാത്ത ഒരാളായിട്ടു മാത്രം മതി ഞങ്ങൾക്ക്. ….. കുടി തുടരുവാണെങ്കിൽ ആ ഇൻഷുറൻസ് ഒന്ന് അപ്ഗ്രേഡ് ചെയ്തേക്ക് ഇപ്പോളുള്ള മൂന്നു കോടി അഞ്ചാക്കി ഉയർത്തിയേക്ക്. തുപ്പുന്നത് ചോരയല്ലേ ആ കുട്ടികൾക്കെങ്കിലും ഉപകാരമാവട്ടെ നിങ്ങളുടെ ഒടുക്കം. ” ചന്ദ്രദാസിന് സർവ്വ അംഗങ്ങളും
ഉടലിൽ നിന്നും വേർപെട്ടു പോകുന്നപോലെ അനുഭവപെട്ടു. അയാൾ ലേഖയുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു അവളുടെ കാലുകളിൽ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു വലിയവായിൽ നിലവിളിച്ചു തുടങ്ങി. ഉള്ളിൽ പതഞ്ഞു പൊങ്ങിയ കുറ്റ ബോധത്തേക്കാളേറെ സാത്താൻ ബാധയുടെ ചിന്തകളും തൻ നിമിത്തം സൗഹൃദ വലയങ്ങൾക്ക് നടുവിൽ ഏകനായ് പോയവന്റെ നിസ്സഹായാവസ്ഥയായിരുന്നു ബഹിർഗമിച്ചതു. ചന്ദ്രദാസ് ചെയ്തു പോയ അപരാധത്തിന്റെ തീവ്രത എടുത്തു കാണിക്കുവാൻ തക്കതായിരുന്നു അയാളുടെ നിലവിളിയുടെ ആക്കം. അയാളുടെ ബലിഷ്ഠമായ കരങ്ങളുടെ പിടുത്തത്തിൽ നിന്നും കാലുകളെ സ്വതന്തമാക്കി അത്യധികം അവജ്ഞയോടെ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ ലേഖയെ നോക്കി കുട്ടികൾ ” അമ്മേ …..” യെന്നു ദീനമായി വിളിച്ചു. അച്ഛനെ വിട്ടിട്ടു പോകല്ലേ മ് അമ്മേയെന്നൊരു ദൈന്യ ഭാവം കുട്ടികളുടെ മുഖത്ത് ദർശിച്ച ലേഖ അടുത്തുള്ള കസേരയിൽ തളർന്നിരുന്നു. എന്തെങ്കിലുമൊന്ന് പറയുവാൻ അവളുടെ മനസ്സ് അശക്തമായിരുന്നു. കുട്ടികൾ ലേഖയുടെ ഇരുവശത്തുമായി കണ്ണ് നീര് ഒഴുക്കികൊണ്ടു ഏങ്ങലടിച്ചു നിന്ന്. എത്രയോ നേരമെങ്ങനെ നിലത്തു കുത്തിയിരുന്ന് ചന്ദ്രദാസ് ഏങ്ങിയേങ്ങി കരഞ്ഞു എന്നറിയില്ല. ലേഖയുടെ മിഴികളും ഈറനണിഞ്ഞിരുന്നു. ഒടുവിൽ അവൾ സാവധാനത്തിൽ എഴുന്നേറ്റു അയാളുടെ ചുമലിൽ പിടിച്ചു ബദ്ധപ്പെട്ടു എഴുന്നേൽപ്പിച്ചു. ലേഖ അയാളെ ചേർത്ത് പിടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ അവളുടെ നെഞ്ചിൽ തല ആഴ്ത്തി ഒരു ഹിമവാഹിനി പോലെ പൊട്ടിയൊഴുകി. അയാളോടൊപ്പം ലേഖയുടെ കണ്ണുകളും നിറഞ്ഞോഴുകി.
ചന്ദ്രദാസ് അങ്ങിനെ ഭീകരമായ തീരുമാനത്തെ കൈകൊണ്ടു. മദ്യമേ വിട വലിച്ചു തുപ്പുന്ന പുകപടലങ്ങൾക്കും വിട. അങ്ങനെയൊരു പ്രതിജ്ഞ എടുക്കാതെ അയാൾക്കു മാർഗ്ഗമില്ലായിരുന്നു. ഘോരമായ നിലവിളിക്കു ശേഷവും അയാൾ ആരുമറിയാതെ അല്പമല്പം സേവിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ചോരയുടെ നിറമുള്ള വിസ്ഫോടനങ്ങൾ മാത്രമായിരുന്നു ഫലം. കൂട്ടുകാരുടെ വക സാത്താൻ സേവയെന്ന പരിഹാസ രൂപേണയുള്ള രസച്ചരടുകൾ അയാൾക്കു പക്ഷെ ഭയത്തിന്റെ ഇരുമ്പു നൂലായിരുന്നു. അതിൽ തൂങ്ങി വിളയാടുവാൻ ചന്ദ്രദാസിലെ രോഗി അയാളെ അനുവദിച്ചിരുന്നില്ല.
ഒരു നഴ്സ് ആയ ലേഖ തീർന്നു കൊണ്ടിരിയ്ക്കുന്നു അയാളുടെ കരളുകൾക്കു കരുത്തു പകരുവാൻ മരുന്നുകൾ വാങ്ങി നൽകി കൊണ്ടിരുന്നു. പൗരുഷം വിളമ്പുവാൻ പിന്നെയും പല സഭകളിലും കൂട്ടുകാരോടൊപ്പം നിർബന്ധ പൂർവ്വം ചെന്നിരുന്ന ചന്ദ്രദാസിന് പക്ഷെ കയ്യിൽ ഇരിയ്ക്കുന്ന നിറച്ച ഗ്ലാസ്സുകൾ ഇരു കയ്യുകൾ കൊണ്ടും ഞെരടിയിരുന്നു സഭ പിരിയുവാനേ സാധിച്ചിരുന്നുള്ളു. അയാളിൽ ഉരുത്തിരിഞ്ഞിരുന്ന ഭയം അക്ഷരാർത്ഥത്തിൽ ആ ഫ്ളാറ്റിലെ ജീവിതങ്ങളെ മദ്യത്തിന്റെ ചൂട് കാറ്റിൽ നിന്നും പൊതിഞ്ഞു പിടിച്ചു അവരുടെ അകത്തളങ്ങൾ കൂടുതൽ ശീതളമാകുവാൻ മാത്രം കെല്പുള്ളതായിരുന്നു. അതങ്ങനെ തന്നെയാണ് സംഭവ്യമായതും. ചന്ദ്രദാസിന്റെ ചുണ്ടിൽ വല്ലപ്പോഴും എരിയുന്ന സിഗരറ്റിന്റെ പിടിയിൽ നിന്നും രക്ഷ നേടുവാൻ അയാൾ ഇനിയും ഒരു പാട് ശക്തനാവേണ്ടിയിരിയ്ക്കുന്നു എന്ന തിരിച്ചറിവിലും അതിനുള്ള മറ്റൊരുപായവും പ്രതീക്ഷിച്ചു ലേഖയും ഇരയെ തേടുന്ന പൊന്മയെപോലെ മനോഹരിയായി തെല്ലു പതുങ്ങി നിന്നു.
ഇടയ്ക്കിടെ നുരഞ്ഞു പൊന്തുന്ന സഭ കൂടുന്ന ചന്ദ്രദാസിന്റെ സുഹൃത്തുകൾക്ക് ഇടയിൽ ചന്ദ്രദാസിന്റെ സാത്താൻ ബാധയുടെ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് രസകൂടുകൾ മേഞ്ഞു കൊണ്ടിരുന്നു. കള്ളിന്റെ കാന്തിയിൽ ഉരുക്കിയെടുക്കുന്ന ഈ അപരാധ കഥകൾ തലയണ മന്ത്രങ്ങളായി പരിണമിച്ചിരുന്നുവെന്നതും ഒരു തുടർക്കഥ പോലെ ആരൊക്കെയോ ചേർന്നെഴുതി കുത്തി കുറിക്കുന്നു എന്ന സത്യങ്ങളിന്നും ചന്ദ്രദാസുമാർക്കും ലേഖമാർക്കും അറിവുള്ളതല്ല.
സാത്താൻ സേവയുടെ കഥകളുണ്ടാക്കുന്ന ആക്കം അതെത്ര തന്നെ പൊടിപ്പും തൊങ്ങലും വച്ച് കനമേറിയ തണുത്ത കാറ്റിൽ പാറി നടന്നാലും ലേഖയുടെയും കുട്ടികളുടെയും ജീവിതത്തിൽ മറ്റൊരർത്ഥത്തിൽ വലിയൊരനുഗ്രഹം തന്നെയായിരുന്നു. വിളിച്ചു ചൊല്ലിയ പ്രാർത്ഥനാ മന്ത്രങ്ങൾക്കും തഥാസ്തു എന്ന് മുദ്രകാണിച്ചു സർവദാ അനുഗ്രഹം ചൊരിഞ്ഞിരുന്ന ബിംബ ഭാവങ്ങളെക്കാളുമേറെയായി ദേഹമാസകലം പച്ചകുത്തിയ രൂപമുള്ള ക്ഷുദ്രശക്തികളുടെ ഉപാസകനെന്നു എല്ലാവരാലും ചാപ്പ കുത്തിയ വെള്ളക്കാരനെകുറിച്ചുള്ള ഓർമ്മകൾ ചന്ദ്രദാസെന്ന മനുഷ്യന് പുതു രൂപം നൽകുവാൻ മാത്രം കേൾപോലുള്ളവയായിരുന്നു.
ചന്ദ്രദാസിന്റെ മദ്യസഭകളിൽ വിരാജിച്ചിരുന്ന ഒരു കൂട്ടുകാരന്റെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും ഒരു ചോദ്യം മാത്രം ഉത്തരമില്ലാതെ കറുപ്പ് കലർന്ന രക്തകറപോലെ അവശേഷിച്ചു. ‘ അന്നൊരു നാളിൽ പാതിരാത്രിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ രണ്ടു കേസ് ബിയർ കുപ്പികളിൽ മിച്ചം വന്ന നാലു കുപ്പികൾ ….. അതെവിടെ പോയി ..’?
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.