ചുരുളി സിനിമയിലെ ഭാഷാപ്രയോഗവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ചുരുളി സിനിമ ഇറങ്ങിയതിനു പിന്നാലെ നിരവധി കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. സിനിമയെ ന്യായീകരിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. വിമർശനങ്ങൾ കൂടിയപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെക്കുറിച്ചും തെന്നിന്ത്യൻ നടൻ പ്രഭാസിനെക്കുറിച്ചും നടനും എംഎൽഎയുമായ ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും പങ്കുവച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.
സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്… ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷാ നടന്മാർക്ക് വലിയ അദ്ഭുതമാണ്.
അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടനടക്കം ഞങ്ങളുടെ അടുത്തേക്കു വന്നിരുന്ന് തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു- ഗണേശ് കുമാർ പറഞ്ഞു.
പ്രഭാസിനെ കാണണമെന്ന വലിയ ആഗ്രഹത്തോടെ മകൻ സെറ്റിൽ വന്നതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും ഗണേശ് കുമാർ പറഞ്ഞു. കുഞ്ഞാലി മരക്കാറിന്റെ ഷൂട്ടിംഗ് നടക്കുന്പോൾ തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.
പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിലിനോടു കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ, സാബു ശ്രമിച്ചിട്ടുപോലും അയാൾ കാണാൻ തയാറായില്ല.
പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ടു വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്.
അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെയും മറ്റ് സൈനികരുടെയും മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിക്കു പുറപ്പെട്ടു. സുലൂരിലെ എയര്‍ബേസില്‍ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനത്തിലാണ് വിമാനം പുറപ്പെട്ടത്. വിമാനം 7.50ന് ഡല്‍ഹിയില്‍ എത്തിച്ചേരും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിഥും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാലം എയര്‍ബേസിലെത്തി അന്തിമോപചാരം അര്‍പ്പിക്കും.
അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് കമാന്‍ഡര്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയിലേക്കു മാറ്റി. വെല്ലിംഗ്ടണിലെ മിലിട്ടറി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വരുണിനെ സുലൂര്‍ എയര്‍ബേസില്‍ നിന്നുമാണ് വിമാനമാര്‍ഗം ബംഗളൂരുവിലേക്കു മാറ്റിയത്.
”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്”-ദുരന്തം കവരുന്നതിന് മുന്‍പ് പ്രദീപ് അമ്മയോട് ഫോണിലൂടെ പറഞ്ഞ വാക്കുകളാണിത്. ആ പ്രധാനപ്പെട്ട ഡ്യൂട്ടി അവസാനത്തെ ഡ്യൂട്ടി ആയി മാറുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബവും നാടും. വ്യോമസേന അസിസ്റ്റ് വാറണ്ട് ഓഫീസറായിരുന്നു തൃശൂര്‍ സ്വദേശി പ്രദീപ് അറയ്ക്കല്‍.
ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം. ”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.
ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലി സ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു.
തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം കവര്‍ന്നത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവനാണ്.
ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. കൂടാതെ സൗത്താഫ്രിക്കക്ക് എതിരായ ലിമിറ്റഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും മുൻപായി ഒരു വമ്പൻ മാറ്റവും ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം ഏകദിന നായക സ്ഥാനത്തിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി നിയമിച്ചത്.
കൂടാതെ ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും നേരത്തെ പടിയിറങ്ങിയ വിരാട് കോഹ്ലിക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനവും. രോഹിത് ശർമ്മക്ക് ഏകദിന നായകന്റെ റോൾ കൂടി നൽകുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആഗ്രഹിച്ചുവെങ്കിലും വിരാട് കോഹ്ലി ക്യാപ്റ്റൻസി റോൾ ഒഴിയാൻ തയ്യാറല്ലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കമിപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കോഹ്ലിക്ക് നായകസ്ഥാനം ഒഴിയാൻ ക്രിക്കറ്റ് ബോർഡ് നാല്പത്തിയെറട്ടോളം മണിക്കൂർ സമയം നൽകിയിരുന്നു.പക്ഷേ വരുന്ന 2023ലെ ഏകദിന ലോകകപ്പ് വരെ ക്യാപ്റ്റൻ സ്ഥാനത്തിൽ തുടരുവാൻ വിരാട് കോഹ്ലി ആഗ്രഹിക്കുകയായിരുന്നു ശേഷം ഇന്നലെ അന്തിമ ചർച്ചകൾക്ക് ഒടുവിൽ ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തന്നെ എല്ലാ അർഥത്തിലും ഒഴിവാക്കിയെന്നുള്ള ഒരു തോന്നൽ വിരാട് കോഹ്ലിക്കും ഒപ്പം അടുത്ത വൃത്തങ്ങളിലും തന്നെ ഇപ്പോൾ സജീവമാണ്. അതിനാൽ തന്നെ വരുന്ന സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി പിന്മാറിയെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ കോഹ്ലി വൈകാതെ ഒരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന. സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ നായകനായി എത്തുമ്പോൾ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി വിട്ടുനിന്നെക്കുമെന്നാണ് മാധ്യമങ്ങൾ പലതും റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ വിരാട് കോഹ്ലിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലി ചർച്ചകൾ നടത്തുമെന്നും സൂചനകളുണ്ട്
പാക് പട്ടാളഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാ ഉള്‍ ഹക്കിന്റെ അന്ത്യത്തിനിടയാക്കിയ വിമാന അപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ത്യന്‍ ചീഫ് സ്റ്റാഫ് ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു നേരിട്ട നിര്‍ഭാഗ്യ ദുരന്തം. അറിഞ്ഞ മാത്രയില്‍ തന്നെ ദുരൂഹതയുടെ ഒരു കാര്‍മേഘം സൃഷ്ടിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍. ഒരു കൂട്ടം സംശയങ്ങളുടെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് സിയയും മറ്റും സഞ്ചരിച്ചിരുന്ന വിമാനം നിലംപതിച്ചത്.
അന്തരീക്ഷം എത്ര കലുഷിതമാണെങ്കിലും ഒരു കുലുക്കവുമില്ലാതെ പറക്കാനുളള ശേഷിയും അപകടസാധ്യതകള്‍ക്കെതിരായ കവചസംവിധാനവുമുളള അത്യാധുനിക ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്ററായ എം.വി 17 വി5 എങ്ങനെ ഒരു ദുരന്തത്തിലേക്ക് കൂപ്പകുത്തി?, അതിപ്രമുഖര്‍ സഞ്ചരിക്കാന്‍ സജ്ജമാകുന്ന വാഹനങ്ങളില്‍ കേടുപാടുകള്‍ ഒന്നു തന്നെില്ലെന്ന് വിദഗ്ധര്‍ ഉറപ്പാക്കും. അവര്‍ അശ്രദ്ധ കാട്ടുമോ?, 6000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന 13 ടണ്‍ വരെ ഭാരം വഹിക്കുന്ന രണ്ട് എന്‍ജിനുകള്‍ ഉളള ഹെലികോപ്റ്ററാണിത്.
ഇവയൊന്നും പ്രയോജനപ്പെട്ടില്ലേ? ,ദുരന്തത്തിലേക്ക് പതിക്കും മുമ്പ് പൈലറ്റ് എന്തെങ്കിലും അപായ സൂചന നല്‍കിയോ? നല്‍കിയെങ്കില്‍ എന്തു സന്ദേശമാണ് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തൊക്കെ ഉത്തരങ്ങള്‍ ലഭിച്ചാലും ദുരൂഹതകളുടെ പുകപടലം പൂര്‍ണ്ണമായും കെട്ടടങ്ങില്ലെന്നാണ് സിയയുടെ ചരിത്രം നല്‍കുന്ന പാഠം.
സിയയുടെ അകാലഅന്ത്യത്തിന് ഇടയാക്കിയ വിമാന അപകടത്തെക്കുറിച്ചുളള അന്വോഷണം കൃത്യമായ ഒരു ഉത്തരത്തിലും എത്തിച്ചേരാതെ ക്ലൈമാക്‌സില്‍ കലാശിക്കുകയായിരുന്നു. അപകടത്തിനു പിന്നില്‍ അട്ടിമറിയാണെന്ന് കണ്ടെത്തിയെങ്കിലും അതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.
ഇന്ത്യ,ഇസ്രായേല്‍ ,സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ ചാരസംഘടനകളെയായിരുന്നു സംശയം. ഈ സംശയത്തെ ഒരു പരിധിവരെ നിര്‍വീര്യമാക്കുന്നതായിരുന്നു അന്വോഷണ സംഘത്തിന്റെ നിഗമനം. അപകടത്തിന് മുമ്പ് പൈലറ്റ് ഒരു അപായ സൂചനയും കണ്‍ട്രോള്‍ ടവ്വറിലേക്ക് അയച്ചിരുന്നില്ല. അതിനാല്‍ അട്ടിമറിക്ക് ഉപയോഗിച്ചത് കൊടിയ വിഷവാതകമാണെന്നായിരുന്നു നിഗമനം.
കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന വളർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിനെ കുറിച്ചും പണം തിരിച്ചുനൽകാത്തതിനെ സംബന്ധിച്ചുമെല്ലാം നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ആപ്പ് വാങ്ങിയ രക്ഷിതാക്കളോടും മുൻജീവനക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതു മുതൽ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണമായും മാറുകയായിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തി.ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിന് സഹായകമാകും എന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കൾ ബി.ബിസിയോട് പറഞ്ഞു. പറഞ്ഞരീതിയിലുള്ള സേവനങ്ങൾ പിന്നീട് ലഭ്യമായില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
പത്തു വർഷം മുൻപാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്.അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രക്ഷിതാക്കളെ നിരന്തരമായി ഫോണിൽ വിളിക്കുന്നതാണ് കമ്പനിയുടെ വിൽപന തന്ത്രങ്ങളിലൊന്ന്. എന്നാൽ റീഫണ്ടിനായി വിളിച്ചാൽ സെയിൽസ് ഏജൻറ്റുമാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ ബിബിസിയോട് പറഞ്ഞു. ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യയുള്ള ഉപഭോക്താവിനെ 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി.
ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.
സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന് തൊട്ടുമുമ്പ് പകർത്തിയ വീഡിയോ പുറത്ത്.
ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ ശബ്ദം കേൾക്കാം.
#WATCH | Final moments of Mi-17 chopper carrying CDS Bipin Rawat and 13 others before it crashed near Coonoor, Tamil Nadu yesterday
(Video Source: Locals present near accident spot) pic.twitter.com/jzdf0lGU5L
— ANI (@ANI) December 9, 2021
ബിനോയ് എം. ജെ.
അടിച്ചമർത്തപ്പെടുന്ന വ്യക്തിത്വങ്ങൾക്ക് ആത്മാവിഷ്കാരത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ആത്മാവിഷ്കാര ത്തിനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ അവർക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാകാതെ വരുന്നു. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ആകാത്തവർ സ്വപ്ന ലോകത്തിലേക്ക് പിൻവാങ്ങുന്നു .ഇതല്ലേ നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? അവർ സ്വപ്നലോകത്തിൽ ജീവിക്കുന്നു. ഇത് അവരുടെ പ്രകൃതം ആണെന്ന് കരുതേണ്ടാ .. മറിച്ച് അതിന്റെ പുറകിൽ ഒരു കാരണം കിടക്കുന്നു .ആ കാരണം അടിച്ചമർത്തലും ആകുന്നു.
ജനിക്കുമ്പോൾ മുതൽ കുട്ടികൾ സ്വപ്നലോകത്തിൽ ആണോ ജീവിക്കുന്നത് എന്നത്, പരിശോധിക്കേണ്ട ഒരു വസ്തുതയാണ് . തങ്ങൾക്ക് വിവേചനശക്തി കിട്ടുമ്പോൾ കുട്ടികൾ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്. ഈ ലോകം തങ്ങളുടേത് അല്ല …ഈ ലോകത്തിൽ തങ്ങൾക്ക് ജീവിക്കുവാൻ ആവില്ല… അത് അവർക്കൊരു വലിയ പ്രഹരം തന്നെയാണ്. അപകർഷതയും ഭയവും നിസ്സഹായതയും അവരെ വിഴുങ്ങുന്നു. അവർ മുതിർന്നവരെ അനുകരിച്ച് തുടങ്ങുന്നു! അപകർഷതയിൽ നിന്നും ആരംഭിക്കുന്ന ഈ അനുകരണം ഒരു അർബുദം പോലെ അവരുടെ വ്യക്തിത്വങ്ങളെ ബാധിക്കുന്നു. അതിനുശേഷം അവരിൽനിന്നും സമൂഹത്തിന് കാര്യമായ സംഭാവന ഒന്നും കിട്ടുവാൻ പോകുന്നില്ല. ഇതാണ് മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇതിൻറെ കൂടെ അധ്യാപകരുടെയും മുതിർന്നവരുടെയും ക്രൂരമായ സമീപനങ്ങളും, വികലമായ വിദ്യാഭ്യാസത്തിന്റെ ചുമക്കാനാവാത്ത ഭാരവും കുട്ടികളെ കുരിശു ചുമക്കുന്ന ക്രിസ്തുവിനു തുല്യരാക്കുന്നു. ഇത് ഒന്നോ രണ്ടോ വർഷത്തെ കഥയല്ല. നീണ്ട രണ്ടു പതിറ്റാണ്ടുകൾ ഇങ്ങനെ പോകുന്നു. എവിടെയാണ് നമുക്ക് തെറ്റ് പറ്റിയിരിക്കുന്നത്?
അടിസ്ഥാനപരമായ തെറ്റ് നമ്മുടെ അജ്ഞത തന്നെ. കുട്ടികളെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആകെക്കൂടി നമുക്ക് അറിയാവുന്നത് അവർ നമ്മെക്കാൾ ചെറിയവരാണ് എന്നതാകുന്നു. അവർ കഴിവ് കുറഞ്ഞവരാണ് എന്നും അതിനാൽ തന്നെ നമ്മുടെ സംരക്ഷണം അവർക്ക് ആവശ്യം ഉണ്ട് എന്നും നാം ധരിച്ചു വശായിരിക്കുന്നു. ഈ ഉത്കർഷതാ ബോധം(Superiority Complex) പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. കാര്യങ്ങളുടെ നിജസ്ഥിതി ഇതിൽനിന്നും എത്രയോ ഭിന്നമാണ് . കുട്ടികൾ നമുക്ക് തുല്യരാണെന്ന് നാം ഒരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. അത് നമുക്ക് ഒരു വാശിപോലെയാണ് .അവർ നമുക്ക് തുല്യർ മാത്രമല്ല, ചിലയിടങ്ങളിൽ നമ്മെക്കാൾ ശ്രേഷ്ഠരുമാണ് .എട്ടു വയസ്സിനു ശേഷം കുട്ടികൾ കാര്യമായി വളരുന്നില്ല എന്ന് മന:ശ്ശാസ്ത്രജ്ഞൻമാർ പറയുന്നു. അവിടെ അവർക്ക് തിരിച്ചറിവായി കഴിഞ്ഞു .അതിനപ്പുറത്തേക്ക് വളരുവാൻ അവർക്ക് കഴിയുന്നില്ല. അഥവാ വളരണമെങ്കിൽ അവർക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ …എന്തിനുള്ള സ്വാതന്ത്ര്യം? എന്തിനും! അത് നിർവചിക്കാനാവാത്ത താണ് .അതവർക്കേയറിയൂ.. നമുക്കറിഞ്ഞുകൂടാ.
അവിടെ ആരംഭിക്കണം കുട്ടികളുടെ ആത്മാവിഷ്ക്കാരം. അത് അത്ഭുതത്തോടു കൂടി നോക്കി കണ്ടുകൊണ്ടിരിക്കുവാനേ നമുക്കാവൂ.. അത് എന്താണെന്ന് നമുക്ക് പൂർണമായി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു പക്ഷെ ഒട്ടുംതന്നെ മനസ്സിലായെന്നും വരികയില്ല .അതുകൊണ്ടാണ് കുട്ടികൾ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് ഞാൻ സൂചിപ്പിച്ചത് .അവരുടെ ആത്മാവിഷ്കാരം ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നിടുന്നു. എട്ടുവയസ്സു വരെ വളർന്ന അതേ വേഗതയിൽ തുടർന്നും അവർ വളർന്നാൽ മദ്ധ്യവയസ്സിൽ എത്തുമ്പോഴേക്കും അവർ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതി ആർജ്ജിച്ചെടുത്ത് കഴിഞ്ഞിരിക്കും .അവരിൽ ചിലരെങ്കിലും ആത്മസാക്ഷാത്കാരത്തിൽ എത്തുകയും ചെയ്യും. സമൂഹത്തെയും ജീവിത സാഹചര്യങ്ങളെയും അടിമുടി മാറ്റാനുള്ള ശക്തി അവർക്ക് ഉണ്ടായിരിക്കും. പിന്നീട് നമുക്ക് ഒന്നിനെക്കുറിച്ചും ദു:ഖിക്കേണ്ടതായി വരികയില്ല.
ആത്മസാക്ഷാത്കാരത്തിൽ എത്തുവാനായി കഠിനസാധന ചെയ്യുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. കാരണം ഈ ലോകത്തിന്റേതായ മൂഢതകളും തിന്മകളും നമ്മുടെ വ്യക്തിത്വത്തിൽ പണ്ടേ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. അവയെ പിഴുതെറിയുക എത്രയോ ദുഷ്കരം . എന്നാൽ കുട്ടികളെ നൈസർഗ്ഗികമായി വളരുവാൻ വിട്ടാൽ ഇത് സംഭവിക്കുകയില്ല. പിറന്ന് വീഴുന്ന ഓരോ കുഞ്ഞും ഒരുപരിധിവരെ നിഷ്കളങ്കൻ ആണ് .ആ നിഷ്കളങ്കത അവർ കാത്തു സൂക്ഷിക്കട്ടെ! അപ്പോൾ സാധന എന്ന പ്രക്രിയയുടെ പോലും ആവശ്യം ഉണ്ടായിരിക്കുകയില്ല .അവർ ആത്മസാക്ഷാത്കാരത്തിലേക്ക് താനെ വളർന്നുകൊള്ളും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
കവൻട്രി : ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. . ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കും.

കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി ഹോളിസ്റ്റിക് ഗാർമെൻറ്സ് നൽകുന്ന 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും കൂടാതെ മികച്ച അവതരണത്തിനായി ഈ വർഷം പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

കരോൾ ഗാന സന്ധ്യയിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സിഞ്ചെല്ലൂസ് റെവ. ഫാ. ജോർജ് ചേലക്കൽ, ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റെവ. ബിനോയ് എബ്രഹാം എന്നിവർ പങ്കെടുത്ത ആശംസകൾ നേരും. പ്രോഗ്രാമിന് മിഴിവേകുവാൻ പ്ളേബാക്ക് സിങ്ങർ ഡെൽസി നൈനാൻ, ഗായകൻ ഡോ:ബ്ലെസ്സൺ മേമന, ഗായിക റോസ്‌മേരി ജോൺസൻ എന്നിവർ ജോയ് ടു ദി വേൾഡിന്റെ വേദിയിൽ എത്തും.
ഈ വർഷത്തിന്റെ ആരംഭത്തിൽ ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ‘ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് 2021’ ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വേദിയിൽ വച്ച് തന്നെ നടക്കും. മൂന്ന് ക്യാറ്റഗറികളിയായി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഗായകരാണ് ജോയ് ടു ദി വേൾഡിന്റെ വേദിയിൽ മത്സരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ കഴിയാതെ വന്ന ജോയ് ടു ദി വേൾഡിന്റെ സീസൺ 4 ആണ് ഈ വർഷം നടത്തപ്പെടുക. ആദ്യ രണ്ടു വർഷങ്ങളിലും ആതിഥ്യമരുളിയ കവൻട്രിയിൽ തന്നെയാണ് ഈ വർഷവും പ്രോഗ്രാം നടക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സഹചര്യത്തിൽ ഗവണ്മെന്റ് അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രോഗ്രാമിന് നടത്തപ്പെടുക. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.