literature

ഗംഗ. പി 

ഈ വർഷത്തെ മലയാളംയുകെ ഓണം സ്പെഷ്യലിൽ ധാരാളം കഥകളും യാത്രാവിവരണവും ലേഖനവും കവിതകളുമുണ്ട്. ഓരോന്നും പുതുമയാർന്നതും വ്യത്യസ്തതയുമുള്ളതാണ്. ഓണത്തിന്റെ ഓർമ്മകളും മാത്രമല്ല വിവിധതര പ്രമേയങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. രസിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന എഴുത്തുകളിൽ ഞാൻ വായിച്ച ഏതാനും ചില കഥകളും കവിതകളും എടുത്തു പറയേണ്ടതാണ്.
റ്റിജി തോമസിന്റെ “തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ “എന്ന കഥയാണ് ആദ്യമായി ചൂണ്ടി കാട്ടേണ്ടത്. സത്യമേത് കഥയേതെന്ന് തിരിച്ചറിയാൻ കഴിയാതെ കുഴയ്ക്കുന്ന തിലകവതിയെന്ന പെൺകുട്ടിയുടെ കഥ. സ്വന്തം വേര് തേടിയുള്ള ഏതൊരു മനുഷ്യന്റെയും യാത്രയായി കാണാം. ഇന്നും മനുഷ്യൻ സ്വന്തം അസ്തിത്വം തിരയുന്ന സാഹചര്യത്തിൽ, ഏതൊരു കാലഘട്ടത്തിലും പ്രസക്തമായ പ്രമേയമാണ്.

“നന്മയുടെ ഓണം എന്ന രാജു കാഞ്ഞിരങ്ങാടിന്റെ കവിത. ഓണത്തിന്റെ നല്ല ഓർമ്മകൾ പകരുന്നതിനൊപ്പം തന്നെ സമൂഹത്തിന്റെ തിന്മയും വറ്റാത്ത നന്മയും കാട്ടി തരുന്നു. ആരുമില്ലാത്തവളെ ചേർത്തു പിടിക്കേണ്ട സമൂഹം തന്നെ അവളെ ചൂഷണം ചെയ്യുന്നു. നന്മയുടെ അംശം അവശേഷിക്കുന്നതിന്റെ തെളിവാണ് ഇതിലെ കഥാപാത്രമായ അമ്മ, ആരോരുമില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും ഓണക്കോടി സമ്മാനിക്കുന്നത്.

ഓണക്കാലത്തെ ഓർമ്മകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതാണ്‌ ശ്രീകുമാരി അശോകൻ എഴുതിയ “ഓണത്തുമ്പി പാടൂ നീ “എന്ന കവിത. അതുപോലെ” മാമ്പഴം “എന്ന കവിതയെ കൂടി അനുസ്മരിപ്പിക്കുന്നതാണ് ജേക്കബ് പ്ലാക്കന്റെ കവിത “ഓർമ്മപ്പൂക്കൾ “.ബാബുരാജ് കളമ്പൂരിന്റെ “തപ്തശ്രാവണം ” എന്ന കൃതി നഷ്ടപ്പെട്ടു പോയ ഓണക്കാലവും നന്മയും സന്തോഷവും കൃഷിയും ഓണം ബന്ധപ്പെട്ട എല്ലാത്തിനെയും ഓർമ്മപ്പെടുത്തുന്നു. അവ തിരികെ കിട്ടില്ലെന്ന തിരിച്ചറിവിൽ,എങ്കിലും തിരികെ കിട്ടാനായി ആശിക്കുന്ന മനസ്സിന്റെ വെമ്പലും മനോഹരമായി അവതരിപ്പിക്കുന്നു.

പ്രണയത്തിലെ ചതിയും പ്രതികാരവും അതിന്റെയിടയിൽ പെട്ടുപോകുന്ന ചില ജീവിതങ്ങളുടെയും നേർക്കാഴ്ചയാണ് ഡോ. മായാഗോപിനാഥിന്റെ “പ്രണയനീലം “എന്ന കഥ. പ്രണയത്തിന്റെ ഇരുണ്ടമുഖം കൂടി തുറന്നു കാട്ടുന്നു.

കേരളത്തിൽ കോളിക്കം സൃഷ്ടിച്ച ഒരു റിപ്പോർട്ടും അതിനു പിന്നാലെയുള്ള ചില വെളിപ്പെടുത്തലുകളും പാതാളത്തിൽ വസിക്കുന്ന മാവേലിയെ പോലും പേടിപ്പെടുത്തി. സത്യങ്ങൾക്ക് ഇടയിലെ അസത്യങ്ങൾ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ചില നുണകഥകളും മാധ്യമങ്ങളുടെ കച്ചവടക്കണ്ണും വയനാട്ടിലെ ദുരന്തത്തിന്റെ ഓർമ്മപെടുത്തലും സത്യത്തിന്റെയും അസത്യത്തിന്റെയും പോരാട്ടത്തിന് ഇടയിൽ ഓണവും വരവായി. സമൂഹത്തിലേക്ക് കണ്ണു തുറക്കാൻ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ കഥ തന്നെയാണ് ഷിജോ തോമസ് ഇലഞ്ഞിക്കലിന്റെ “മഹാബലി കമ്മീഷൻ റിപ്പോർട്ട്‌ “.

പ്രൊഫ. കവിയൂർ ശിവപ്രസാദിന്റെ എഴുത്ത് നമുക്ക് ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്നു. ഓണസങ്കൽപ്പവും ഓണത്തെ കുറിച്ചുള്ള പല രേഖകളിലുള്ള പരാമർശവും ബുദ്ധമതസ്വാധീനവും സംഭാവനകളും ആര്യന്മാരുടെ അധിനിവേശവും ഓണം ബന്ധപ്പെട്ട കളികളിൽ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും എന്നു വേണ്ട ഓണത്തെ പറ്റിയുള്ള ചരിത്രം തന്നെ ഗ്രഹിക്കാൻ സാധിക്കും.

കലാലയജീവിതത്തിലെ ഓണാഘോഷ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഓർമ്മകുറിപ്പാണ് ഡോ. ഐഷ. വിയുടെ “കലാലയ കാലത്തെ ഒരു ഓണാഘോഷം “. പല നാട്ടുകാരായ കൂട്ടുകാരുമൊത്തുള്ള ഓണാഘോഷം യഥാർത്ഥത്തിൽ ഒത്തൊരുമയുടെ പ്രതീകമാണ്. ഒപ്പം ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വവും വടക്കൻ കേരളത്തിലെ സദ്യയും എല്ലാം കൊണ്ടും സമ്പന്നമായ ഓണം.

കെ. ആർ. മോഹൻദാസിന്റെ “കാവിലെ സന്ധ്യ”എന്ന കഥ വായിച്ചു കഴിയുമ്പോൾ ഗ്രാമത്തിലെ വേനലാവധിക്കാല ഓർമ്മകൾ മാത്രമല്ല ഒടുവിൽ ചേച്ചിയുടെ പോലെ തന്റെയും പ്രണയത്തിനായിട്ടുള്ള കാത്തിരിപ്പ് തുടങ്ങുന്നതായിട്ടാണ് കഥ അവസാനിക്കുന്നത്.

തിരിച്ചറിയാതെ പോകുന്നയൊരു പ്രണയത്തിന്റെ കഥയാണ് “പെയ്തൊഴിയാതെ “എന്ന തന്റെ കഥയിലൂടെ സതീഷ് ബാലകൃഷ്ണൻ നമ്മളോട് പറയുന്നത്. ചില മനുഷ്യർക്ക് തനിക്ക് ചുറ്റുമുള്ള ഒന്നിനെയും തിരിച്ചറിയാൻ സാധിക്കില്ല. അതേസമയം സുജാതാ അനിലിന്റെ “നീയും ഞാനും തനിച്ചാകുമ്പോൾ “എന്ന കവിത പ്രണയത്തിലെ സൗന്ദര്യത്തെ പകർന്നു തരുന്നു. പ്രണയം മനസ്സുകൾ തമ്മിലാണെന്ന് പഠിപ്പിച്ചു തരുന്ന അതിമനോഹരമായ കഥയാണ് എം. ജി. ബിജുകുമാർ പന്തളത്തിന്റെ “അമൃതവർഷിണി “.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാ രംഗത്തെ ചൂഷണങ്ങളെ ആസ്പദമാക്കി ശ്രീനാഥ് സദാനന്ദൻ എഴുതിയ കഥ “അഡ്ജസ്റ്റ്മെന്റ് “. കഴിവുള്ളവരെ കൈപിടിച്ചുയർത്തേണ്ടവർ തന്നെ ചൂഷണം ചെയ്യുന്ന അവസ്ഥ. മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളിൽ എഴുതുന്ന വൈശാഖിന്റെ പ്ലാൻ ബി എന്ന കവിത വായിക്കുന്നവരിൽ ഒട്ടേറെ അർത്ഥതലങ്ങൾ ജനിപ്പിക്കുന്നതാണ്
നഗരത്തിലെ ഓണവും നാട്ടിൻപുറത്തെ ഓണവും തമ്മിൽ ഒത്തിരി അന്തരമുണ്ട്. നഷ്ടപ്പെട്ടുപോയ ഗ്രാമജീവിതവും ഓണാഘോഷവും ബാല്യവുമെല്ലാം ഓർത്തെടുക്കലാണ് അനുജ സജീവിന്റെ “പൂക്കൾ “എന്ന ചെറുകഥയിലൂടെ. ബാല്യത്തിലെ ഓണത്തിന്റെ ഓർമ്മകളിൽ കൊതിയൂറുന്ന നാടൻ പലഹാരങ്ങളുടെയും പേരുകൾ പങ്കുവെക്കുന്നു ഡോക്ടർ എ. സി. രാജീവ് കുമാർ തന്റെ ലേഖനം “ഒറോട്ടി “യിലൂടെ. അങ്ങനെ എത്ര പറഞ്ഞാലും അവസാനിക്കാത്ത എഴുത്തുകളും പ്രമേയങ്ങളും ഇനിയും ബാക്കിയാണ്.

ഗംഗ. പി :  ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം

 

റ്റിജി തോമസ്

വളരെ നാളുകൾക്ക് ശേഷം തിലകവതിയുടെ പ്രൊഫൈൽ ഫോട്ടോ മാറിയിരിക്കുന്നു. നേരത്തെ മയിൽപീലിയും ചിത്രശലഭവും പക്ഷികളും മാത്രം കണ്ടിരുന്ന സ്ഥാനത്ത് ഇന്ന് അവളുടെ തന്നെ ചിത്രമാണ്. ചിത്രം അവളുടെ തന്നെയാണെന്ന് എനിക്ക് തോന്നുന്നതാണോ? ഒരു ദൂരക്കാഴ്ചയാണ് … മരങ്ങൾക്കിടയിൽ പുറംതിരിഞ്ഞ് നിൽക്കുന്ന തിലകവതിയുടെ ചിത്രം .

ഞാൻ തിലകവതിയെ വിളിച്ചു . മൊബൈൽ റിംഗ് ചെയ്യുന്നില്ല. വാട്സ് ആപ്പിൽ വിളിച്ചു. ഒരു പ്രതികരണവുമില്ല. അവൾ എവിടെയായിരിക്കും? ഈ ലോകത്ത് എവിടെയെങ്കിലും അവൾ ജീവനോടെ ഉണ്ടെന്നതിന് ആകെ ഉള്ള തെളിവ്  അവളുടെ പുതിയ  പ്രൊഫൈൽ ചിത്രം മാത്രമാണ്.

ഒരു മെസ്സേജ് എല്ലാവർക്കും അയച്ചാലോ?
തിലകവതി ജീവിച്ചിരിക്കുന്നു…
പക്ഷേ തിലകവതി ജീവിച്ചിരിക്കുന്നു എന്ന സന്ദേശത്തെ മറ്റുള്ളവർ എങ്ങനെ ഉൾക്കൊള്ളും എന്ന കാര്യത്തിൽ രേണുവിന്‌ സംശയം തോന്നി . അതിന് പ്രധാന കാരണം അവൾ മരിച്ചു എന്ന ആശങ്ക അവർക്ക് ആർക്കും ഇല്ല എന്നതു തന്നെയാണ്. തിലകവതി ഈ ലോകത്തിലില്ല എന്ന വേവലാതി മനസ്സിൽ കൊണ്ടുനടന്ന വേറാരും തന്നെ അവളുടെ സൗഹൃദ വലയത്തിലില്ലല്ലോ…

ഈ ലോകത്ത് അവൾ ജീവിച്ചിരിക്കുന്നു എന്നതിൻറെ തെളിവായ തിലകവതിയുടെ ചിത്രത്തിലേയ്ക്ക് വീണ്ടും വീണ്ടും രേണു കണ്ണോടിച്ചു. ഫോട്ടോ കൂടുതൽ സൂക്ഷ്മമായി നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.

അത് താനെടുത്ത ചിത്രമാണ്. വർഷങ്ങൾക്ക് മുമ്പ് …

കോളേജിൽ നിന്ന് നടത്തിയ യാത്രകളിലാണ് ഞാനും തിലകവതിയും കൂടുതൽ അടുത്തത്. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തെ നയിച്ചത് തിലകവതിയായിരുന്നു.

മൂന്ന് മണിക്കൂർ ബസ് യാത്രയുണ്ട് തെന്മലയിലേയ്ക്ക്. അവിടെ നിന്ന് കാട്ടിനുള്ളിലെ താമസസ്ഥലത്തേയ്ക്ക് ചെന്നെത്താൻ ജീപ്പ് തന്നെ ശരണം. എല്ലാവർക്കും നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് തിലകവതി മുന്നിലുണ്ട്. ഇടയ്ക്കൊക്കെ അവളുടെ സംഭാഷണത്തിൽ തമിഴും കേറി വരും. തെങ്കാശിയാണല്ലോ അവളുടെ സ്വദേശം. അവൾക്ക് മലയാളത്തേക്കാൾ കൂടുതൽ വഴങ്ങുന്നത് തമിഴാണ്.

യാത്രയ്ക്കിടയ്ക്ക് പുനലൂരെത്തിയപ്പോൾ ഒരു ബസ് ചൂണ്ടി കാണിച്ച് അവൾ എന്നോട് പറഞ്ഞു .

ഇന്ത ബസ്സ് എന്നുടെ വിടുക്ക് പക്കമാങ്കും പോവത്

മിഴിച്ചു നോക്കിയിരുന്ന എന്നോട് അവൾ പറഞ്ഞു.
എടി…ഈ ബസ് എൻറെ വീടിൻറെ അടുത്തു കൂടിയാ പോകുന്നത്…
ഞങ്ങളുടെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ആ ബസ്സിൽ ഓടി കയറും എന്ന ഭാവത്തിലാണ് അവളുടെ സംസാരം. ആ ബസ്സിലുള്ളവരെല്ലാം അവളുടെ സ്വന്തക്കാരാണെന്ന ഭാവത്തിൽ അവൾ അങ്ങോട്ട് വീണ്ടും വീണ്ടും നോക്കി. നിശബ്ദമായി എന്തോ സന്ദേശം അവൾ തന്റെ ഗ്രാമത്തിലേയ്ക്ക് കൈമാറിയതാവാം…

തിലകവതിയുടെ വിവിധ മുഖങ്ങൾ , ഭാവങ്ങൾ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ…

ഉൾകാട്ടിലൂടെ താമസസ്ഥലത്തേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു. ഇവിടെ എല്ലാകാര്യത്തിലും അവൾക്ക് ഒരു പരിചിത ഭാവമുണ്ട്. രണ്ടാംവട്ടം ഇവിടെ വന്നതു കൊണ്ടുള്ള പരിചിതമാവാം. ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
നിൻറെ പരിചയക്കാരാണല്ലോ ഇവിടെ എല്ലാം ..
ഞാൻ ചോദിച്ചു , എൻറെ ചോദ്യത്തിന് മറ്റ് വല്ല അർത്ഥങ്ങളുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പരിചയക്കാരെന്ന് ഞാൻ പറഞ്ഞത് ആരെ കുറിച്ചാണ്? എനിക്ക് തന്നെ എൻറെ ചോദ്യത്തിനോട് എന്തോ ഒരു വല്ലായ്മ തോന്നി. തിലകവതിയുടെ മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം വിരിയുന്നത് ഞാൻ കണ്ടു .

ഞാൻ ഇവിടെ പലപ്പോഴും വന്നിട്ടുണ്ട്… അഞ്ച് പ്രാവശ്യമെങ്കിലും…  ( തമിഴിൽ )

തിലകവതി പറഞ്ഞു.

എങ്ങനെ ? എപ്പോൾ ? … ഈ കാട്ടിനുള്ളിൽ  അവൾ വന്നത് തന്നെയായിരിക്കുമോ?

അവളോട് ചോദിക്കാൻ വാക്കുകൾ നാവിൻ തുമ്പിൽ എത്തിയതാണ്. പക്ഷേ അവളുടെ ഉത്തരം ചിലപ്പോൾ ആവശ്യമില്ലാത്ത പല ചോദ്യങ്ങളും ഉയർത്തിയേക്കാം എന്നതാണ് എൻറെ മുന്നിലുള്ള അടുത്ത പ്രശ്നം. എന്നെ എല്ലാവരിൽ നിന്നും മാറ്റി നിർത്തി അവൾ പറഞ്ഞു.

” ഇവിടെയുള്ള മനുഷ്യരെ മാത്രമല്ല… എല്ലാവരെയും എനിക്ക് പരിചയമുണ്ട്.. നിന്നെ ഞാൻ കാണിച്ചു തരാം…”
അവൾ എന്നെ തൊട്ടടുത്ത പൊട്ട കിണറിനടുത്തേയ്ക്ക് കൊണ്ടുപോയി…

“കഴിഞ്ഞതവണ വന്നപ്പോൾ ഈ കിണറ്റിലെ പൊത്തിൽ ചൂള കാക്കയുടെ കൂടുണ്ടായിരുന്നു… ”
തിലകവതി പറഞ്ഞു.

“ഇത്തവണയും കൂടുണ്ട്…”
ചൂള കാക്കകൾ കുഞ്ഞുങ്ങൾക്ക് ഇര തേടി കൊടുക്കുന്നത് ഒളിച്ചിരുന്ന് അവൾ എനിക്ക് കാണിച്ചു തന്നു. കൂട്ടത്തിൽ വന്നവരെല്ലാം അങ്ങ് മാറി നിന്ന് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

“നിനക്ക് പേടിയുണ്ടോ…” “എന്തിന്..” ഞാൻ ചോദിച്ചു .
“നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങിയാലോ..”
” ഒത്തിരി ദൂരേയ്ക്ക് പോകണ്ട…” എൻ്റെ ഉത്തരത്തിലെ ഇടർച്ചയുടെ താളം മനസ്സിലാക്കിയിട്ടാകാം അവൾ തുടർന്നു.
” ഇപ്പോഴല്ല… എല്ലാവരും ഉറങ്ങിയിട്ട്…”
” രാത്രിയിലോ.. ” ആ സ്വരത്തിൽ തന്നെ എൻറെ പേടിയും നിഷേധങ്ങളും അടങ്ങിയിരുന്നു.
” ഞാൻ കാട്ടിൽ ആദ്യമായാണ്…”
” നീ പേടിക്കേണ്ട ആരും നമ്മളെ ഒന്നും ചെയ്യില്ല. അവർക്ക് അവരുടെ വഴി. നമ്മൾക്ക് നമ്മുടേതും…”

” ആർക്ക് …ആനയുടെയും പാമ്പിനെയും പുലിയുടെയും കാര്യമാണോ നീ പറയുന്നത്…
“അല്ലടി … അതൊക്കെ ഞാൻ നിന്നോട് പിന്നെ പറയാം …”

അത് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു . ഞങ്ങൾ എല്ലാവരുടെയും ഒപ്പം ചേർന്നു …

അന്നത്തെ എല്ലാ പരിപാടികളും കഴിഞ്ഞ് എല്ലാവരും ഉറക്കം പിടിച്ചപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞു. തിലകവതിയും ഞാനും ഉറങ്ങിയിട്ടില്ല. നല്ല തണുപ്പാണ്. ചീവീടുകളുടെ സ്വരം. ഇടയ്ക്ക് പേരറിയാത്ത പക്ഷികളുടെ കുറുകലുകൾ കേൾക്കാം . അതോ ജീവൻ വെടിയുന്നതിന് മുമ്പുള്ള തേങ്ങലുകളാണോ …?
അന്ന് പകല് കാട്ടിലൂടെ നടന്നപ്പോൾ പക്ഷിയെ കണ്ടില്ലെങ്കിൽ പോലും അവരുടെ സ്വരങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് തിലകവതി പേര് പറഞ്ഞത് ഓർത്തു. കാട്ടുകോഴി… മാക്കാച്ചി കാട…മരതക പ്രാവ് …

അകലെ ഇരുട്ടിലേക്ക് നോക്കി തിലകവതി പറഞ്ഞു
” ഈ കുറുകുന്നത് സൈരദ്രി നത്ത് ആണ് … ബാക്കിയെല്ലാം ഉറങ്ങിയിട്ടുണ്ടാവും … നമ്മുടെ കൂട്ടുകാരെ പോലെ ”

ഇപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദതയാണ്…
“നീ എന്താണ് പറയാമെന്ന് പറഞ്ഞത്…”
ഞാൻ ചോദിച്ചു.
അവൾ വാതിൽ തുറന്ന് കാടിൻറെ വന്യതയിലേക്ക് എന്തിനെയോ തേടി ഇറങ്ങുമോ എന്ന് ന്യായമായും ഞാൻ ഭയപ്പെട്ടു. ഞാൻ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു. നല്ല ചൂടുണ്ട്.
” നിനക്ക് പനിക്കുന്നുണ്ടോ…”
” ഇല്ല…” (തമിഴിൽ )
ഇരുട്ടത്തും അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉള്ളതായി എനിക്ക് കാണാമായിരുന്നു. അവൾ എന്തെങ്കിലും ഇനി തമിഴിൽ പറയുമോ എന്ന് എനിക്ക് ഭയം തോന്നി. ഭാഷയുടെ ഒപ്പം അവളുടെ മുഖഭാവങ്ങളും എന്നെ ആശങ്കപ്പെടുത്തുന്നുണ്ട് . തമിഴിൽ സംസാരിക്കുമ്പോൾ അവൾ ഭൂതകാലത്തിലേയ്ക്ക് എവിടെയൊക്കെയോ തൂങ്ങി മറയുന്നതിന്റെ ആഴം എനിക്ക് കാണാം. ചുറ്റും കിടന്നുറങ്ങുന്ന പരിചയക്കാരൊക്കെ വേറെ ആരോ ആണെന്ന് എനിക്ക് തോന്നി. അവൾ മുടി അഴിച്ചിട്ടിരിക്കുകയാണ്. മുടിയിഴകൾക്കിടയിലൂടെ അവൾ ധരിച്ചിരിക്കുന്ന കമ്മലും മൂക്കുത്തിയും എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കമ്മലും മൂക്കുത്തിയും.
” നിനക്ക് പേടിയുണ്ടോ..” ( തമിഴിൽ ) ഞാൻ എന്തിനു പേടിക്കണമെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ അവളെ മിഴിച്ചു നോക്കി.

ചീവീടിന്റെ ശബ്ദം ഇപ്പോൾ ചെവികളിൽ തുളച്ചുകയറുന്നത്ര അസഹനീയമാണ് . പണ്ടെങ്ങോ ചീവീടുകളുടെ ശബ്ദം നിലയ്ക്കാൻ ഉറക്കെ കൈകൊട്ടുന്ന വീട്ടിലെ ഓർമ്മ മനസിലേയ്ക്ക് ഓടിയെത്തി … പാതിരാത്രിക്ക് ഈ കാട്ടിനുള്ളിൽ ഉണർന്നിരിക്കുന്നത് ഞങ്ങൾ മാത്രമാണോ?

എനിക്ക് അവളുടെ മുഖം കാണണമെന്നു തോന്നി. ലൈറ്റിട്ടാൽ എല്ലാവരും ഉണർന്നേക്കും. ഞാൻ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചു.

കാട്ടിലെ തണുപ്പിലും തിലകവതി വിയർത്തു കുളിച്ചിരുന്നു. അവൾ എൻറെ കൈയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി . പിന്നെ അവളുടെ പെട്ടി തുറന്ന് ബാഗിൽ നിന്ന് ഒരു തുണിസഞ്ചി പുറത്തെടുത്തു. തമിഴ് ലിപികളിൽ എന്തോ എഴുതിയ തുണി സഞ്ചി . അതിനുള്ളിൽ വീണ്ടും ഒരു കടലാസ് പൊതി. അതിനുള്ളിൽ നിന്ന് ഒരു പഴയ നോട്ട്ബുക്ക് അവൾ എനിക്ക് എടുത്തു തന്നു. ഒന്ന് മുറുകെ പിടിച്ചാൽ ആ കടലാസ് കഷണങ്ങൾ എൻറെ കൈയ്യിലിരുന്ന് പൊടിഞ്ഞ് ചാരമായി പോകുമോ… ഞാൻ താളുകൾ മറിച്ചു… മങ്ങിയ അക്ഷരങ്ങൾ. മൊബൈൽ വെളിച്ചം ചേർത്തുപിടിച്ചു. എനിക്ക് തമിഴ് വായിക്കാൻ അറിയില്ലെന്ന് അവൾക്ക് അറിയില്ലേ…
” ഇത് എൻറെ മുതുമുത്തശ്ശന് തലമുറകളായി കൈമാറി കിട്ടിയതാ … നീ എന്നെ സഹായിക്കണം … എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്…”
അവൾ എൻറെ കൈപിടിച്ചു കൊണ്ട് പറഞ്ഞു …
അന്നാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ കൈയ്യിൽ നല്ല തഴമ്പാണ്.
അവൾ എൻറെ കൈയ്യിലേയ്ക്ക് ബുക്ക് തന്നു.
താളുകൾ മറിച്ചു നോക്കി.
തമിഴിലാണ് എഴുതിയിരിക്കുന്നതെന്ന്. അവൾക്ക് അറിയാമെന്ന് എനിക്ക് പൂർണ്ണ ബോധ്യമുള്ള കാര്യം വീണ്ടും പറഞ്ഞു.

” എനിക്ക് തമിഴ് അറിയില്ല…”
” നീ ശ്രദ്ധിച്ചോ… ? ഇതിന്റെ കുറെ പേജുകളെ ഉള്ളൂ തമിഴിൽ … പിന്നീട് ഉള്ളതെല്ലാം… എനിക്കും വായിക്കാനറിയില്ല…”
എൻറെ സംസാരത്തിലുള്ളതിലും നിസ്സഹായത നിഴലിക്കുന്ന രീതിയിലായിരുന്നു അവളുടെ ശബ്ദം.

എത്രയോ നാളുകൾ കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ ഒന്നിച്ച് താമസിക്കുന്നു. മനസ്സിൻറെ എന്തെല്ലാം രഹസ്യങ്ങൾ ഞങ്ങൾ പങ്കിട്ടിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിൻറെ ദുരൂഹത നിറച്ച് ഈ നോട്ട്ബുക്ക് എന്തിനവൾ എന്നിൽ നിന്ന് മറച്ചുവെച്ചു ? നീണ്ട സൗഹൃദ കാലത്ത് ഒട്ടും സംസാരിക്കാതെ ഈ കാടിൻ്റെ വന്യതയിൽ രാത്രിയുടെ നിശബ്ദതയിൽ അർദ്ധരാത്രിയിൽ എന്ത് രഹസ്യമാണ് അവൾക്ക് എന്നോട് കൈമാറാനുള്ളത്. എന്നോട് എന്തോ പങ്കുവയ്ക്കാനുള്ളതിനപ്പുറം അവൾ എന്നിൽ നിന്ന് എന്തൊക്കയാണ് മറച്ചു വയ്ക്കുന്നത് .

വർഷങ്ങൾക്കപ്പുറം തിലകവതിയുടെ മുതു മുത്തശ്ശന്മാരുടെ ആരുടെയോ കാലത്ത് ദേശമാകെ വരണ്ട് ഉണങ്ങി കൃഷി നശിച്ചപ്പോൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് കുടിയേറിയതാണന്നാണ് അവൾക്ക് പരമ്പരാഗതമായി കിട്ടിയ അറിവ് . പക്ഷേ തിലകവതിയുടെ സ്വപ്നങ്ങളിലെത്തുന്ന കുതിര കുളമ്പടിയുടെ ശബ്ദങ്ങൾക്കൊപ്പം ഒരു പാലായനത്തിന്റെ അവ്യക്ത ദൃശ്യങ്ങൾ അവളെ അലട്ടാൻ തുടങ്ങിയിട്ട് നാളുകളായി . ഇവിടെ ഈ കാട്ടിലെ മലമ്പാതയിൽ ആദ്യമായി വന്നപ്പോൾ വഴിയരികിൽ കുഴിച്ചിട്ടിരിക്കുന്ന ശിലാഫലകങ്ങളിൽ ആർക്കും മനസ്സിലാകാത്ത ലിപികൾക്കും തൻറെ ബുക്കിലെ അക്ഷരങ്ങൾക്കും തമ്മിലെ സാമ്യം മനസ്സിലായപ്പോൾ മുതലാണ് ആവർത്തിച്ചുള്ള സ്വപ്നങ്ങൾ അവളെ അലട്ടാൻ തുടങ്ങിയത്.
പിന്നെ തിലകവതിയുടേത് തൻറെ വേരുകൾ തേടിയുള്ള യാത്രയായിരുന്നു.ചോര ചോള പാണ്ഡ്യ പടയോട്ടത്തിൽ തൻറെ പൂർവികർ പങ്കു ചേർന്ന് രക്ഷപ്പെട്ടെത്തിയ മലമ്പാതകളിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞത് ഇവിടെ വന്നപ്പോഴാണ്. തിലകവതിയുടെ ദേഹം വിറയ്ക്കുന്നത് എനിക്കറിയാം… ഒരു പ്രേതബാധ പോലെ അവൾ വിറയ്ക്കുന്നുണ്ട്.

ഇന്ന് കാടിൻറെ ഉള്ളിലൂടെ നടന്നപ്പോൾ കണ്ട ശിലാഫലകങ്ങളും വഴികളുടെ രേഖാചിത്രങ്ങളും അവളുടെ പഴയ നോട്ട് ബുക്കിൽ കണ്ടപ്പോൾ ഞെട്ടിയത് ഞാനാണ്.

പണ്ട് ഏതോ രാജ്യം പിടിച്ചെടുത്ത് കൊള്ളയടിച്ച ശത്രു രാജാവിൻറെ പടയാളികളിൽ നിന്ന് രക്ഷപ്പെട്ട് തൻറെ പിന്മുറക്കാർ വന്ന മലമ്പാതയിലെ പാദസ്പർശനങ്ങൾ എല്ലാ ദിവസവും തൊട്ടറിയുന്ന തിലകവതിയുടെ മനസ്സിൻറെ ചൂട് എനിക്ക് അനുഭവിക്കാനായി ..
പുസ്തകത്തിൻറെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ ഗുഹയുടെ പടങ്ങൾ അവൾ എനിക്ക് കാട്ടിത്തന്നു. ഇത് മുനിയറകളാണ്. തൻറെ ബുദ്ധമത വിശ്വാസികളായ പിതാക്കന്മാർ അവസാനകാലത്ത് വാനപ്രസ്ഥവും നിർവാണവുമായി തിരഞ്ഞെടുത്ത മുനിയറകൾ…
ഇത് എവിടെയാ…
ഞാൻ ചോദിച്ചു .
ഇവിടെ നിന്നും കുറെ പോകണം.
അങ്ങ് അകലെ അഗസ്ത്യാമലയിൽ…
അകലെ എന്ന വാക്ക് തന്നെ എന്നെ ഭയപ്പെടുത്തുന്നതായിരുന്നു . ഇപ്പോൾ തന്നെ കാട്ടിനുള്ളിലാണ്. ഉൾക്കാട്ടിൽ എവിടെയോ മുനിയറകളിൽ തലമുറകൾക്കപ്പുറത്ത് തമിഴ്നാട്ടിലെ ഏതോ രാജവംശത്തിന്റെ പടപ്പുറപ്പാടിന്റെ ബാക്കിപത്രമായി എത്തിച്ചേർന്നവരുമായി പാരമ്പര്യത്തിന്റെ കണ്ണികളിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി…

ദിശാസൂചകങ്ങളായി കൈയ്യിലുള്ളത് വർഷങ്ങൾ പഴക്കമുള്ള പൊടിഞ്ഞു പോകാറായ ഒരു നോട്ടുബുക്കും .
മധുരയിൽ നിന്ന് പാണ്ടി മൊട്ട വഴി അഗസ്ത്യ മലയിലേയ്ക്കുള്ള വഴിയുടെ വിശദമായ രേഖാചിത്രം. ഇടയ്ക്ക് വിശ്രമത്തിനുള്ള വെള്ളത്തിന്റെ ലഭ്യതയുള്ള താവളങ്ങൾ വരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എനിക്ക് ഈ വഴി ഒന്ന് പോകണം…

ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്ത് ചെയ്യാനാകും എന്ന് എൻറെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം അവൾ ദൃഷ്ടി ദൂരത്തേയ്ക്ക് പായിച്ചു . പാതയുടെയും അടയാളങ്ങൾ രേഖപ്പെടുത്തിയ താളുകൾ കാണിച്ച് അവൾ പറഞ്ഞു .

ബുക്കിൽ ചിലയിടങ്ങളിൽ പാണ്ഡ്യന്മാരുടെ വംശ അധികാരത്തിന്റെ മുദ്രയായ പനയും തിരുവിതാംകൂറിന്റെ ശംഖും അവളെനിക്ക് കാണിച്ച് തന്നു.

നീ എത്ര നാളായി ഈങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ട്.

എൻറെ ചോദ്യത്തിന് ഒരു ഇഷ്ടപ്പെടാത്ത നോട്ടമായിരുന്നു അവളുടെ മറുപടി . ഞാൻ അവളെ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞു. അവൾക്ക് ഉറങ്ങാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അവളുടെ കാടിനോടുള്ള പ്രണയത്തിൻറെ പിന്നിലെ രഹസ്യങ്ങൾ ഇപ്പോൾ മറ്റൊരാൾക്കും മനസ്സിലായതിൻ്റെ തീക്കനൽ അവളുടെ നെഞ്ചിൽ എരിയുന്നുണ്ടാവും

പിന്നീട് കുറെ നാളുകൾ ഞങ്ങൾക്ക് ഈ വിഷയം ഒരു അടഞ്ഞ അധ്യായം ആയിരുന്നു. ഒരിക്കൽ അവളുടെ പിൻകഴുത്തിൽ പച്ചകുത്തിയ പനയുടെ രൂപം വീണ്ടും ആ പഴയ പുസ്തക താളുകളെ കുറിച്ച് അവളോട് ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചു.

അന്ന് അവൾ പറഞ്ഞ കഥ വേറൊന്നായിരുന്നു. അവൾ കണ്ണകി ക്ഷേത്രത്തിൽ പോയത്രേ…
അവിടെനിന്ന് മധുരയിലേയ്ക്ക് ഒരു രഹസ്യ തുരങ്കമുണ്ടെന്ന് അവളുടെ പഴയ ബുക്കിൽ ഉണ്ടത്രേ.
പടയോട്ടങ്ങളുടെ വിജയ പരാജയങ്ങൾ അനുസ്‌മരിച്ച് തുരങ്കത്തിലൂടെയുള്ള അവളുടെ സ്വപനയാത്രകളിൽ പാണ്ഢ്യന്മാരുടെ അധികാര ചിന്ഹങ്ങളുടെ അടയാളമായി പനയുടെ മുദ്രകൾ അവളുടെ സ്വപ്നങ്ങളിൽ കടന്നു വന്നുവത്രെ .
ഒരിക്കൽ എന്നെ അവളുടെ നാട്ടിൽ കൊണ്ടുപോയി.
എനിക്ക് അവളുടെ അപ്പയോടും അമ്മയോടും ചോദിക്കണമെന്നുണ്ടായിരുന്നു…. തിലകവതി പറയുന്ന പൂർവ പിതാക്കന്മാരുടെ പടയോട്ടത്തെ കുറിച്ചും പാലായനങ്ങളെ കുറിച്ചും ഒപ്പം അവളുടെ വിഭ്രാത്തി നിറഞ്ഞ സ്വപ്നങ്ങളുടെയും കഥകളുടെയും രഹസ്യങ്ങളുടെ വാസ്തവത്തെ കുറിച്ചും…
തിലകവതിയുടെ ചിന്തകളെ കുറിച്ച് അവർക്ക് എന്തെങ്കിലും അറിയാമോ എന്ന് എനിക്ക് സംശയം തോന്നി…

കോളേജിൽ നിന്ന് പടിയിറങ്ങി രണ്ടു വർഷത്തിനുശേഷം മിത്തുകളും സങ്കൽപ്പങ്ങളും കോർത്തിണക്കി ഞാനുമായി പങ്കുവെച്ച കഥകളും അവളുടെ സ്വപ്‍ന സഞ്ചാരങ്ങളും സംയോചിപ്പിച്ചു അവൾ ഒരു ലേഖനം പ്രസിദ്ധികരിച്ചത് എനിക്ക് അയച്ചു തന്നു. അതിർത്തി മുദ്രകൾ എന്നായിരുന്നു അവൾ തന്റെ ലേഖനത്തിന് നൽകിയ പേര് .

ഞാൻ അവൾക്ക് മറുപടി അയച്ചു.

ഇതിൻറെ പേര് തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ എന്നാകുന്നതായിരിക്കും ഉചിതം.
അവൾ അയച്ച മറുപടിയിൽ ഒരു പനയുടെയും ശംഖിന്റെയും മുദ്രകൾ ഇമോജിയായി ചേർത്തിരുന്നു.

ഇതായിരുന്നു ഞങ്ങൾ തമ്മിൽ നടത്തിയ അവസാനത്തെ ആശയവിനിമയം. പിന്നീട് ഞാൻ അയച്ച സന്ദേശങ്ങൾ ഒന്നും തന്നെ അവൾ കണ്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം അവളുടെ സജീവമായ പ്രൊഫൈൽ ഫോട്ടോയിലേയ്ക്ക് ഞാൻ നോക്കി…
എന്നിട്ട് എഴുതി…
തിലകവതി… നീ ജീവിച്ചിരിപ്പുണ്ടോ… അതോ … നിൻറെ സ്വപ്നങ്ങളുമായി ആനന്ത വിസ്മൃതിയിലാണോ… ഇല്ല… ഇതുവരെ അവൾ എന്റെ മെസ്സേജ് കണ്ടിട്ടില്ല.

റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

 

പ്രൊഫ. കവിയൂർ ശിവപ്രസാദ്

ലോകമെമ്പാടുമുള്ള മലയാളികൾ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒരു ആനന്ദോത്സവമാണ് ഓണം. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച് മഹാബലി കഥയിൽ അധിഷ്ഠിതമായ ഒരു ഓണ സങ്കല്പമാണ് നമുക്കുള്ളത് . അത് പ്രകാരം മഹാബലി ഒരു ധീര രക്തസാക്ഷിയും വാമനൻ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രവുമാണ്.

കൗതൂഹലം മനസ്സിൽ മറ്റൊന്നില്ലില്ലിത്ര നഹി
വേദാന്ത സാരമിതു കേൾപ്പുണ്ടു ഭാഗവതം.
വേദം വ്യസിച്ച മുനി മോദം വരാഞ്ഞ്
പുനരേകച്ചരാകില നാരായണായ നമ:
എന്ന ഹരിനാമ കീർത്തനത്തിൽ പറയുന്നതു പ്രകാരം പതിനെട്ടു പുരാണ കർത്താവായ വേദങ്ങളെ വ്യസിച്ച വ്യാസ മഹർഷി രചിച്ച ഭാഗവതത്തിലാണ് വാമനാവതാര കഥ വിവരിക്കുന്നത്. വിഷ്ണുപുരാണം, വാമനപുരാണം, മഹാഭാരതം, യോഗ വസിഷ്ഠം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളിലും വിശദീകരണങ്ങൾ ഉണ്ട്. എങ്കിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതം അഷ്ടമ സ്‌കന്ധത്തിലാണ് ഈ കഥ വിശദീകരിക്കുന്നത്. അതിൽ വിസ്തരിക്കുന്ന കഥ താഴെ പറയുന്ന പ്രകാരം ആണ്.
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനായ കശ്യപ പ്രജാപതിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു അദിതിയും ദിതിയും. ഇതിൽ അദിതിയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും (അസുരന്മാരും ) ഉണ്ടായി. ഇവർ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. ഇവർ തമ്മിൽ കൊടും യുദ്ധങ്ങൾ പോലും ഉണ്ടായി. ദിതിയുടെ പുത്രന്മാരിൽ ഹിരണ്യാക്ഷൻ , ഹിരണ്യ കശിപു, ശൂരപത്മാവ് , സിംഹ വക്ത്രൻ, താരകാസുരൻ ഗോമുഖൻ എന്നിവർ വളരെ കരുത്തരും കുപ്രസിദ്ധരുമായിരുന്നു. ഹിരണ്യ കശിപുവിൻെറ പുത്രന്മാരായി പ്രഹ്ളാദൻ , സംഹ്ളാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നിവരിൽ പ്രഹ്ളാദ പുത്രനായി വിരോചനൻ ജനിച്ചു.

വിരോചന പുത്രനാണ് ബലി. പിന്നീട് ബലിയുടെ പുത്രനായി ബാണനും, ബാണ പുത്രന്മാരായി നിവാത കവചന്മാരും, നാലു കോടിയിലേറെ അസുരന്മാരും ജനിച്ചു.

യൗവനത്തിൽ തന്നെ ബലി ഇന്ദ്രനോട് യുദ്ധം ചെയ്ത് പരാജിതനായി പ്രാണഹാനി സംഭവിച്ചുവെങ്കിലും അസുര ഗുരുവായ ശുക്രാചാര്യർ ബലിയെ പുനർ ജീവിപ്പിച്ചു. ഒപ്പം ഇന്ദ്രനെ തോൽപ്പിക്കണമെന്ന ബലിയുടെ വൈരാഗ്യ ബുദ്ധിയും കൂടിയായപ്പോൾ അസുരന്മാർ അജയ്യരായി. തുടർന്നുള്ള കഥകൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതു തന്നെ .

ഭദ്രമാസത്തിലെ ശുക്ലപക്ഷത്തിൽ, 12-ാം തിഥിയിൽ ശ്രാവണ നക്ഷത്രത്തിൽ (തിരുവോണം) അഭിജിത് മുഹൂർത്തത്തിൽ മഹാവിഷ്ണു വാമനാവതാരം പൂണ്ടു. ഈ കാലത്ത് നർമ്മദാ നദിയുടെ വടക്കേ തീരത്ത് ഭൃഗു കഛകമെന്ന സ്ഥലത്ത് മഹാബലി യാഗം നടത്തി. (നർമ്മദാ തീരം ഗുജറാത്തിൽ ആണെന്ന് ഓർക്കുക.) തത്സമയം വാമനൻ അവിടെ എത്തുകയും അവിടെയുണ്ടായിരുന്നവരെ വിസ്മയിപ്പിക്കുകയും ചെയ്തു. ആഗമനോദ്ദേശം ആരാഞ്ഞ മഹാബലിയോട് ഭഗവാൻ, തപസ്സനുഷ്ഠിക്കുവാൻ മൂന്നടി മണ്ണ് വേണമെന്ന് പറയുകയും മഹാബലി പുച്ഛത്തോടെ ആ ആവശ്യം അംഗീകരിക്കുകയും വിശ്വരൂപം പ്രാപിച്ച വാമനൻ രണ്ടു ചുവടു കൊണ്ട് ത്രിഭുവനം അളന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടു വയ്ക്കാൻ സ്ഥലമില്ലാതായപ്പോൾ മഹാബലി നമ്രശിരസ്കനായി തൻറെ തല താഴ്ത്തി വാമനനു മുമ്പിൽ നമസ്കരിച്ചു. മൂന്നാമത്തെ ചുവട് ബലി ശിരസ്സിൽ വച്ച് അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ആണ്ടു തോറും ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്റെ പ്രജകളെ കാണുവാൻ അനുവാദവും കൊടുത്തു. ഈ കഥയാണ് കേരളത്തിലാകമാനം പ്രചുര പ്രചാരം ലഭിച്ച ഓണക്കഥ.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചരിത്ര ദൃഷ്ട്യയിൽ പരിശോധിക്കുമ്പോൾ കാണാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. എ. ഡി നാലാം ശതകത്തിൽ മധുരൈ കാഞ്ചി എന്ന തമിഴ് കൃതിയിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. പ്രാചീന തമിഴ് കവിയായ തിരുജ്ഞാന സംബന്ധരുടെ കൃതികളിലും ഓണാഘോഷം പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ‘പല്ലാണ്ട് ‘ എന്ന കൃതിയിലും ഓണം പരാമർശ വിഷയമാകുന്നുണ്ട്. എ ഡി 9-ാം ശതകത്തിൽ തന്നെ സ്ഥാണു രവി എന്ന ഭരണാധികാരി തിരുവല്ലയ്ക്കടുത്തുള്ള തിരുവാറ്റ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുവാൻ ഭൂമിദാനം ചെയ്തതിനെപ്പറ്റി തൻറെ ശാസനത്തിൽ പറയുന്നുണ്ട്. പതിറ്റുപ്പത്ത് എന്ന തമിഴ് കൃതിയിൽ 11-ാം നൂറ്റാണ്ടിൽ ഇവിടെ ഓണം ആഘോഷിച്ചിരുന്നു എന്നു സംശയലേശമന്യേ പറയുന്നുണ്ട് . ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ എ . ഡി ഒന്നാം ശതകത്തിൽ കേരളം ഭരിച്ചിരുന്ന ധർമ്മിഷ്ഠനായ രാജാവിൻറെ കഥയുമായി ബന്ധപ്പെടുത്തവുന്നതാണ് . അദ്ദേഹത്തിൻറെ പേര് നെടുംചേരലാതൻ എന്നാണ് . ഇനി മറ്റൊരു തലത്തിലേയ്ക്ക് നോക്കിയാൽ ഇതൊരു ബൗദ്ധ ആചാരമാണെന്ന് കാണാൻ കഴിയും.

ലോകത്ത് എമ്പാടുമുള്ള വിവിധ മതങ്ങളെയെല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരമാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതത്തിനപ്പുറമുള്ള ജൈനബുദ്ധ മതങ്ങളെയും കടൽ കടന്നു വന്ന ഇസ്ലാം യഹൂദ ക്രിസ്തു മതങ്ങളെയും കേരളം സന്തോഷം സ്വീകരിച്ചു. എന്നാൽ ആദ്യം വന്നത് ജൈന ബുദ്ധ മത വിഭാഗമാണെന്ന് കാണാവുന്നതാണ്. ഇതിൽ തന്നെ ബൗദ്ധ സന്ദേശങ്ങൾക്കാണ് പ്രചാരം ലഭിച്ചത്. ബുദ്ധമത വിശ്വാസികളായ രാജാക്കന്മാർ കേരളത്തിലും ദക്ഷിണേന്ത്യയിൽ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. ബുദ്ധമത വിശ്വാസിയും ജനക്ഷേമ തല്പരനുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണ ക്ഷത്രിയ അധിനി വേശത്തിൽ നിഷ്കാസിതനാക്കിയ ഒരു ചരിത്രം നമുക്ക് ഉണ്ട്. കേരളത്തിലെ വിളവെടുപ്പ് മഹോത്സവവുമായി ആഘോഷിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു ഓണം . ബ്രാഹ്മണ ക്ഷത്രിയ അധിനിവേശത്തിലൂടെ രാജ്യഭാരം ത്യജിക്കേണ്ടി വന്ന ചക്രവർത്തിയുടെ അനുസ്മരണമായി ഓണാഘോഷത്തെ പരിഗണിക്കാവുന്നതാണ്. മഹാബലി വാമന കഥയ്ക്ക് മത സ്വാധീനം കൊണ്ടു വരികയും ഹൈന്ദവ വൽക്കരണത്തിന്റെ ഭാഗമായി ചാതുർ വർണ്യ വ്യവസ്ഥിതി ബ്രാഹ്മണാദികൾ സ്ഥാപിച്ച് ബ്രാഹ്മണരെ ഭുസുരരാക്കി ദേവ വർഗ്ഗമാക്കി വേർതിരിക്കയും ജാതി വ്യത്യാസം ഇല്ലാത്ത സർവ്വമത സാഹോദര്യം പ്രതിഷ്ഠിതമാക്കിയ ബുദ്ധമതക്കാരെ അസുരന്മാരാക്കി വേർതിരിക്കുകയും ചെയ്തിരുന്നതായുള്ള പഠനങ്ങൾ ഉണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിയെ ഭ്രഷ്ടനാക്കിയത് അദ്ദേഹം അസുരനായതിനാലാണെന്ന് മനസ്സിലാക്കാം. തിരുവോണം – ഓണം എന്നീ പദങ്ങളുടെ തത്ഭവമായ ശ്രാവണം സംസ്കൃതമാണ്, അതാകട്ടെ ബൗദ്ധവുമാണ്. ബുദ്ധ ശിഷ്യന്മാരെ ശ്രാവണന്മാർ എന്നും ബുദ്ധനെ തന്നെ ശ്രാവണൻ എന്നും വിളിച്ചിരുന്നു. ഭഗവാൻ ബുദ്ധൻ ശ്രാവണ പദത്തിലെത്തിയ ശിഷ്യന്മാർക്ക് മഞ്ഞ വസ്ത്രം നൽകി സ്വീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ‘ഓണക്കോടി ‘ കൊടുക്കുന്നത്. ഇത്തരം വസ്ത്രങ്ങൾക്കും മഞ്ഞപ്പൂക്കൾക്കും ഓണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് .

ബുദ്ധമതക്കാരെ തുരത്തി ഓടിക്കുന്നതിനായി അക്രമങ്ങളും ഹിംസകളും നടന്നിട്ടുള്ളതായി കാണാവുന്നതാണ്. അതിൻ്റെ പ്രാക് രൂപമാണ് ഓണത്തല്ലും, വേലകളിയും, പടയണിയും മറ്റും എന്ന് അനുമാനിക്കാവുന്നതാണ്.

വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ, ഇവിടുത്തെ ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങളെ പറ്റി പറയുന്നുണ്ട്. വിശിഷ്യ : ബർത്തലോമ്യയുടെ വിവരണത്തിൽ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ – എട്ടു ദിവസം നീണ്ടുനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റി പറയുമ്പോൾ വീടെല്ലാം ചാണകം മെഴുകി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും പഴയ മൺപാത്രങ്ങൾ കളഞ്ഞ് പുതിയത് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാർ രണ്ട് ചേരിയിലായി നിരന്നു നിന്ന് കമ്പുകൾ കൊണ്ടുള്ള അസ്ത്രങ്ങൾ അയയ്ക്കുകയും ഇതൊരു വിനോദ കളിയായി മാറുകയും ചെയ്തിരുന്നു. ഈ കളികൾക്ക് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക വിനോദങ്ങളുമായി സാമ്യമുണ്ട്. വിഷർ, ഫോർബ്സ് തുടങ്ങിയ സഞ്ചാരികൾ ഇത്തരം കളികളെ കുറിച്ച് തങ്ങളുടെ യാത്രാ വിവരണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വേണാട്ട് രാജാക്കന്മാർ ഓണ ദിവസം കോടി വസ്ത്രത്തോടൊപ്പം ഓണവില്ല് കൂടി മേൽശാന്തിയിൽ നിന്നും വാങ്ങുന്നതായി ഉള്ള ചടങ്ങ് ഉണ്ട്. സംഘക്കളിയിൽ ബ്രാഹ്മണർ ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ആയുധം എടുക്കുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലും ഓണാഘോഷം പ്രാചീനകാലം മുതലെ അനുഷ്ഠിച്ചതായി സംഘകാല കൃതിയായ “മധുരൈക്കാഞ്ചി ” എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘മരുതനാരു’ടെ കൃതിയിൽ ക്ഷേത്രമുറ്റത്ത് ക്രീഡാ യുദ്ധങ്ങൾ നടന്നിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ദൃഢനിശ്ചയത്തോടെ പറയുന്നു . ചേരിപ്പോര് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ‘മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ‘ – ജാതി മത വർഗ്ഗ വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല കാലത്തെ സ്മരിച്ചു കൊണ്ട് ഈ വർഷവും നമുക്ക് ഓണം ആഘോഷിക്കാം!

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

 

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

പാതാളത്തിൽ നിന്നും ഭൂമിയുടെ വാതിലിൽ മുട്ടിയാൽ ‘അവൾ’ എൻറെ പേരും വിളിച്ചു പറയുമോ??? വെറുതെ ‘വൈറലാകാൻ’ !!!

എന്നാൽ പിന്നെ പോലീസിന് ഒരു പരാതി കൊടുക്കാം എന്ന് വിചാരിച്ചാൽ!!!

നാടിൻറെ ആഭ്യന്തര, ക്രമസമാധാന മേഖലയിൽ പോലും രഹസ്യ യോഗങ്ങളും, ഫോൺ ചേർത്തലുകളും ആണ്….

ആ പഴയ മാവേലി പാട്ടിന് ശ്രുതിയും ലയവും നഷ്ടപ്പെട്ടിരിക്കുന്നു…. കള്ളവും ചതിയും മാത്രം…. എങ്ങും… എവിടെയും….

ആരും അറിയാതെ തൻറെ നാട് ഒന്നു വന്ന് കണ്ടു പോയാലോ എന്നു വിചാരിച്ചാൽ അതും നടപ്പില്ല…..

കള്ളപ്പറയും, ചെറുനാഴിയും, കള്ളത്തരങ്ങളുമായി റേറ്റിംഗ് കൂട്ടാൻ മാത്രം ക്യാമറ കണ്ണുകളുമായി ‘അവതാരക’ അവതാരങ്ങൾ വേട്ടയാടി കണ്ടുപിടിക്കും…..

പിന്നെ ന്യൂസ് അവറിൽ കൊണ്ടുവന്ന് പരസ്യ വിചാരണ നടത്തും; തെളിവില്ലാതെ…. വെളിവില്ലാതെ….. മനുഷ്യത്വമില്ലാതെ….

എന്നാൽ പിന്നെ ഈ വയ്യാവേലികൾ എല്ലാം ഒഴിവാക്കാൻ ഈ തവണ നാട് കാണാൻ പോവണ്ട എന്നു വച്ചാലോ!!!

പാടില്ല; അത് ഒരിക്കലും പാടില്ല….അതിനു തക്കതായ ഒരു കാരണം ഉണ്ട്!!!

കമ്മീഷന്റെ പേരിൽ മസാലയും ചേർത്ത് സാമ്പാർ ഉണ്ടാക്കി…ചീഞ്ഞതും, നാറിയതും, തൊട്ടുകൂടാൻ പാടില്ലാത്തതുമായ എല്ലാ തൊടുകറികളും തൊട്ടുനക്കി, ന്യൂസ് അവറിലെ ജല്പന പായസവും കുടിച്ച് ഏമ്പക്കവും ഇട്ട്, മയക്കത്തിലായ മലയാളി മറന്നുപോയ കുറെ മനുഷ്യരുണ്ട്!!!

ഉരുളുപൊട്ടി…. ഉള്ളു പൊട്ടി….. നിൽക്കുന്ന അവരെ കാണണം….. അവരോട് ഒരാശ്വാസ വാക്ക് പറയണം….
.
ചിതറിപ്പോയ അവരുടെ തിരുശേഷിപ്പുകൾ അടക്കം ചെയ്ത കുഴിമാടങ്ങൾ കാണണം…..ഒരിറ്റു കണ്ണീരും….ഒരു പിടി വാടാത്ത ഓണപ്പൂക്കളും ചേർത്ത് അവർക്ക് ആത്മശാന്തി നേരണം….

അതിനുശേഷം; ആ കുഴിമാടത്തിലേക്കിറങ്ങി അവരെ ഉണർത്താതെ അതുവഴി പാതാളത്തിലേക്ക് പോകാം….

പ്രതീക്ഷയോടെ…. എന്റെ നാട് നന്നാവും എന്ന പ്രത്യാശയോടെ ……

അടുത്ത ഓണത്തിനായി…..

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യുകെയിൽ വിവിധ ഇടവകകളിൽ ചിൽഡ്രൻ ആന്റ് യൂത്ത് പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, ചാർജ് & ചെയ്ഞ്ച് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്

Email: [email protected]
Mobile: 07466520634

 

ഡോ . ഐഷ വി

പഠന കാലത്തും ഔദ്യോഗിക ജീവിത കാലത്തും കലാലയത്തിലെ ഓണാഘോഷങ്ങൾ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്. ഓണക്കളികളും പൂക്കളങ്ങളും സദ്യയും കേരളീയ വേഷവുമൊക്കെ ഓണാഘോഷത്തെ വർണ്ണാഭമാക്കും. 1990 കളുടെ തുടക്കത്തിൽ കോഴിക്കോട് REC യിൽ പഠിക്കുന്ന കാലത്ത് ഓരോ ബാച്ചും ഒരു പൂക്കളം വീതം ഇട്ടിരുന്നു ഞങ്ങളുടെ ബാച്ചിൻ്റെ പൂക്കളത്തിൻ്റെ ഡിസൈൻ വരച്ചു കൊണ്ടുവന്നത് രാധികാ രാജയായിരുന്നു.

ഒരു വൃത്തത്തിനകത്ത് കഥകളി രൂപയും വള്ളം കളിയുടെ ദൃശ്യവും ഒത്തു ചേരുന്നതായിരുന്നു ആ ഡിസൈൻ. പ്രൊഡക്ഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ താഴെയുള്ള ഒരു ഹാളിലായിരുന്നു ഞങ്ങൾക്ക് പുക്കളമിടാൻ സ്ഥലം ലഭിച്ചത്. 5 പെൺകുട്ടികളും 25 ആൺകുട്ടികളും ഉള്ള ക്ലാസ്സിലെ ആൺകുട്ടികൾ പൂക്കൾ വാങ്ങി എത്തിച്ചിരുന്നു .

ആന്ധ്രാക്കാരായ റെഡ്ഡിയും ശ്രീനിവാസലുവും ബീഹാറിയായ ബിരാജും ഒറീസക്കാരനായ ദിലീപും തമിഴ് നാട്ടുകാരായ കുമരേശനും അനുപമയും വേണുഗോപാൽ പൈയുമൊക്കെ കൗതുകത്തോടെ ഞങ്ങളോടെപ്പം പൂക്കളമിടാൻ കൂടി . തെന്നിന്ത്യയും വടക്കേ ഇന്ത്യയും എന്ന വ്യത്യാസമില്ലാതെ നോർത്തിന്ത്യൻസ് എന്നായിരുന്നു മലയാളിക്കുട്ടികൾ ഇവരെ കുറിച്ച് പറഞ്ഞിരുന്നത്. അതു കേൾക്കുമ്പോൾ അല്പസ്വല്പം മലയാളം പഠിച്ചു വരുന്ന വെങ്കട്ട റെഡി തിരുത്തും. എല്ലാം നോർത്തിൻഡ്യൻസല്ല സൗത്ത് ഇന്ത്യൻസും ഉണ്ട്. അതായിരുന്നു REC യുടെ നാനാത്വത്തിലെ ഏകത്വം .

എല്ലാ ക്ലാസ്സുകളിലും സംസ്ഥാന ഭേദമെന്യേ വിദ്യാർത്ഥികൾ ഇത്തരം ആഘോഷങ്ങൾ ആസ്വദിച്ചിരുന്നു. അതിനാൽ ഓണം കോഴിക്കോട് REC കാമ്പസിനകത്ത് കേരളീയോത്സവം മാത്രമല്ല , ഇന്ത്യയുടെ ഒരു പരിഛേദത്തിലെ എല്ലാവരും ആഘോഷിക്കുന്ന ഒന്നായിരുന്നു എന്ന് പറയാം. അതിനാൽ തന്നെ ഈ കൂട്ടുകാരെല്ലാം പൂക്കളമിടാൻ ഒരേ മനസ്സോടെ ഒത്തു ചേർന്നു. ചിലർ പൂക്കൾ ഇറുത്തെടുത്തു. രാധികയുടെ നിർദ്ദേശമനുസരിച്ച് പൂക്കള ഡിസൈനിൻ്റെ ഓരോ ഭാഗത്തും വിന്യസിക്കേണ്ട പൂവിതളുകൾ നിറച്ചു. കൊച്ചു പൂക്കളം ഇട്ടു ശീലിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം വലിയ പൂക്കളം ഒരുക്കുക എന്നത് ആദ്യം വലിയ ജോലിയായി തോന്നി എന്നാൽ കൂട്ടുകാരെല്ലാം ഒത്തൊരുമിച്ച് ചെയ്ത പ്പോൾ അത് വളരെ നിസ്സാരമായി തീർന്നു. പൂക്കളത്തിൻ്റെ സമീപത്തു തന്നെ നിലവിളക്ക്, നിറപറ, ഓണത്തപ്പൻ, ഓണപ്പുടവ എന്നിവയൊക്കെ ഒരുക്കിയിരുന്നു. നന്നായി പാട്ടു പാടുമായിരുന്ന ദീപ്തിയും ലീനയും മറ്റു കൂടുകാരുമൊത്ത് അക്കാര്യങ്ങളിൽ മുഴുകിയിരുന്നു. കുറച്ചു പേർ ബലൂണൂകൾ ഊതി വീർപ്പിച്ച് കെട്ടിത്തൂക്കുകയും വെയിലിൻ്റെ ചൂടേറ്റ് അത് പൊട്ടുമ്പോൾ അവർ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. പൂക്കളം പൂർത്തിയായപ്പോൾ അധ്യാപകരെത്തി വിലയിരുത്തിപ്പോയി. ഞങ്ങളുടെ പൂക്കളത്തിന് സമ്മാനമൊന്നും ലഭിച്ചില്ല. പക്ഷേ അതെല്ലാം നല്ല ഓർമ്മകളായി നിലനിൽക്കുന്നു.

ഉച്ചയ്ക്ക് രാധികയുടെ വീട്ടിലായിരുന്നു . ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വം മനസ്സിലാക്കി ഇടയ്ക്കാക്കെ ഞങ്ങളെ സാമൂതിരി കോവിലകമായ മാങ്കാവ് പടിഞ്ഞാറേ കോവിലകത്തേയ്ക്ക് ക്ഷണിക്കുന്ന പതിവ് രാധികയ്ക്കുണ്ടായിരുന്നു. അവിടെ വടക്കേ പത്തായപ്പുരയിലായിരുന്നു രാധികയുടെ അച്ഛാമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ താമസിച്ചിരുന്നത്.

ഞങ്ങൾ ചെല്ലുന്ന ദിവസം രാധികയുടെ അമ്മയും മേയമ്മമാരും അമ്മായിമാരും ദേഹണ്ഡം നടത്തും. വീട്ടുകാരെ പരിചയപ്പെട്ട ശേഷം മച്ചകത്തെ കൃഷ്ണനെ വച്ചിരിക്കുന്ന മുറിയിൽ ഞങ്ങൾ കൂട്ടുകാരെല്ലാം കൂടിയിരുന്ന് കുറച്ചു നേരം സൊറ പറയും. പിന്നെ കോവിലകത്തെ ക്ഷേത്രങ്ങൾ കുളങ്ങൾ എടുപ്പുകൾ ഒക്കെ കണ്ട് ഒന്ന് ചുറ്റിയടിച്ച് വരുമ്പോഴേയ്ക്കും സദ്യയ്ക്ക് കാലമാകും. കാളൻ , ഓലൻ മുതായവയുടെ ഒക്കെ രുചി ആദ്യമായറിഞ്ഞത് അവിടെ നിന്നാണ് . കേരളത്തിൻ്റെ തെക്കൻ ജില്ലകളിലെ സദ്യയിൽ നിന്നും അല്പം വ്യത്യസ്തമായ രുചിയിലുള്ള വിഭവങ്ങൾ അവിടെ നിന്നും ലഭിച്ചിരുന്നു. കോവിലകത്ത് എല്ലാം അന്നന്ന് വയ്ക്കുന്ന ഭക്ഷണമായിരുന്നു ഉപയോഗിച്ചിരുന്നത്. ഫ്രിഡ്ജിൽ വച്ചതൊന്നും ഉപയോഗിക്കാറില്ലായിരുന്നു. അച്ചാറും അന്നന്നു തന്നെയാണുണ്ടാക്കുക

കാഴ്ചകളൊക്കെ കണ്ടു വന്ന ഞങ്ങൾക്ക് ഹാളിലെ തറയിൽ ഇരുവശത്തും പായ വിരിച്ച് ഇലയിട്ട് വിളമ്പി തന്നു. ഒരു പന്തി കഴിയുമ്പോൾ പായും ഇലകളും എടുത്തു മാറ്റി തറയൊന്നു തൂത്ത് വൃത്തിയാക്കിയ ശേഷമാണ് അടുത്ത പന്തിയിൽ പായും ഇലയും ഇടുക.

സദ്യയ്ക്കു ശേഷം ഫോട്ടോയൊക്കെ എടുത്ത് ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് പോകാനൊരുങ്ങും. രാധിക ഞങ്ങളെ ബസ്സ് സ്റ്റോപ്പു വരെ അനുഗമിക്കും. തിരിച്ചു വരുന്ന വഴി ചാലപ്പുറത്ത് താമസിയ്ക്കുന്ന ദീപ്തി ജെ മേനോൻ്റെ വീട്ടിൽ കയറും. ദീപ്തിയുടെ അമ്മയും കുറെ പലഹാരങ്ങൾ തരും

അങ്ങനെ ഹോസ്റ്റലിലേയ്ക്കു മടങ്ങുന്ന ഞങ്ങൾ ഓണാവധി തുടങ്ങുമ്പോൾ വീട്ടിലേക്ക് മടങ്ങും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മലയാളം യുകെയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാബുരാജ് കളമ്പൂർ

വരിക നീ, ശ്രാവണ കന്യകേ മിഴികളി
ലണയാക്കിനാവിൻ വെളിച്ചവുമായ്.
വരിക നീ, പോയകാലത്തിൻ നിലാക്കുളിരി
ലൊരു നിശാപുഷ്പസുഗന്ധവുമായ്..
വരിക നീ,വർണ്ണങ്ങളേഴും വിടർത്തുന്നൊ
രുഷസ്സിൻ്റെ നറുമന്ദഹാസവുമായ്..
വരിക നീ,കലുഷകാലത്തിൻ്റെ തീവെയിലി
ലൊരു വർഷമേഘക്കനിവുമായി..

കൊടിയ ദു:ഖത്തിൻ്റെ ഘോരാഗ്നിയിൽ ലോക
മുരുകിത്തിളയ്ക്കുന്ന നേരം..
ഹൃദത്തിലൊഴിയാത്ത ഭീതിതന്നിരുളിലേ-
യ്ക്കഴലുകൾ പെയ്യുന്ന നേരം..
പാടിപ്പതിഞ്ഞൊരോണപ്പാട്ടു വീണ്ടുമി
ന്നാരോ മധുരമായ്പ്പാടി..
പൂക്കാത്ത നാട്ടുമാവിൻ കൊമ്പിലുണ്ണിയെ
ത്തേടുന്നൊരൂഞ്ഞാൽ തളർന്നുറങ്ങീ..

നെഞ്ചിൽപ്പതിക്കുന്ന കൺശൂലമുനകൾ തൻ
വിഷമേറ്റു  കരിനീല നിറമാർന്നു വിറപൂണ്ടു
കൈകൾ കൂപ്പുന്ന തൊട്ടാവാടികൾ.. നാട്ടു –
നന്മകൾ വിരിഞ്ഞ പൂന്തോപ്പിലൊരു പഴമര
ച്ചില്ലയിലിരുന്നു കേഴുന്നൊരക്കുയിലിൻ്റെ
തൊണ്ടയിൽ വിങ്ങിയൊടുങ്ങും വിലാപങ്ങൾ ..
കരിമുകിൽക്കൊമ്പൻ്റെ വഴിമുടക്കും കൊടു-
ങ്കാറ്റിൻ്റെ ഹുങ്കാരമുയരുന്ന സന്ധ്യകൾ..
വിണ്ണിൻ സിരാപടലമഗ്നിയിലെരിഞ്ഞപോൽ
ചിന്നിത്തെറിക്കുന്ന മിന്നൽപ്പിണരുകൾ..
കാലക്കണക്കുകൾ തെറ്റിപ്പറക്കുന്ന ഞാറ്റുവേലക്കിളിപ്പെണ്ണിൻ്റെ മൗനത്തി
ലൂറുന്ന സങ്കടം പേറും പുലരികൾ…
ആധിയുമാർത്തിയുമാർത്തലയ്ക്കും നഗര
വീഥികളുതിർക്കുന്ന സ്വാർത്ഥാരവങ്ങളിൽ
വീണൊടുങ്ങും കളിക്കൊഞ്ചലിന്നീണങ്ങൾ..
ചായങ്ങൾ പൂശിച്ചമഞ്ഞൊരുങ്ങും പുതിയ കാലമുപേക്ഷിച്ച നൽക്കുറിക്കൂട്ടുകൾ..

തേടുക നീയിവയൊക്കെയും ശ്രാവണ
കന്യകേ… വ്യർത്ഥമാം മോഹമെന്നാകിലും.
പാടുകനീ,യപ്പഴമ്പാട്ടുകൾ വീണ്ടു
മോമലേ .. കേൾക്കുവാൻ കാത്തിരിക്കുന്നു ഞാൻ..
പാടുകനീ,യപ്പഴമ്പാട്ടുകൾ വീണ്ടുമോമലേ .. കേൾക്കുവാൻ കാത്തിരിക്കുന്നു ഞാൻ..

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

 

 

 

 

അനുജ സജീവ്

എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് നിത്യ ഉറക്കം ഉണരുന്നത്.”” എനിക്ക് ഒരു വർക്ക് ചെയ്തു തീർക്കാനുണ്ട് ”

എന്നു പറഞ്ഞ് വിനു വെളുപ്പിനെ എഴുന്നേറ്റു പോയതാണ്. “”എവിടെ പോയതാണോ?” “” എന്താണ് ശബ്ദം”

എന്നുറക്കെ ചോദിച്ചുകൊണ്ട് നിതു കട്ടിലിൽ നിന്നും ചാടിയിറങ്ങി ഓടിയെത്തി. തറയിൽ നിറങ്ങൾ ചാലിക്കുന്ന വെള്ളപാത്രം മറിഞ്ഞുകിടപ്പുണ്ട്. കറുത്ത നിറത്തിലുള്ള വെള്ളം അവിടെയെല്ലാം ഒഴുകി കിടക്കുന്നു.

“”കണ്ടതു നന്നായി അല്ലെങ്കിൽ ഞാനിപ്പോൾ തറയിൽ കിടന്നേനെ” അവൾ വെള്ളം തുടയ്ക്കാനായി ഒരു തുണിക്കുവേണ്ടി തിരഞ്ഞു. അപ്പോളാണ് ജനാലയക്കടുത്തിരിക്കുന്ന പൂച്ചയെ കണ്ടത്. കാലും കയ്യുമെല്ലാം കളറുവെള്ളത്തിൽ മുങ്ങിയിരിക്കുന്നു. നക്കി തുടയക്കുകയാണ്.

“”പണികിട്ടിയല്ലേ…” ഉള്ളിൽ ചിരി വന്നുവെങ്കിലും ദേഷ്യം കൊണ്ടു മുഖം ചുവന്നു.

“” വിനൂ … വിനൂ …. നീ എവിടെപ്പോയി ….. ഇതു കണ്ടില്ലേ …..”

അപ്പോഴാണ് അവളുടെ കണ്ണുകൾ അവൻ വരച്ച പുതിയ ചിത്രത്തിലുടക്കിയത്. “” വർണ്ണങ്ങളുടെ ഒരു മായാജാലം” പൂക്കളം പോലെ. അവൾ പതിയെ ചിത്രത്തിൽ തൊട്ടു. മഞ്ഞ നിറമുള്ള ചെമ്പകപ്പൂക്കൾ, ചുവപ്പു നിറമുള്ള ചെത്തിപ്പൂക്കൾ, ചെമ്പരത്തിപ്പൂക്കൾ, പനി നീർപ്പൂക്കൾ, വെള്ളനിറത്തിലുള്ള തുമ്പപ്പൂക്കൾ, മന്ദാരപ്പൂക്കൾ, പിച്ചിപ്പൂക്കൾ, മുല്ലപ്പൂക്കൾ …….. പല പല നിറത്തിലുള്ള കാട്ടുപൂക്കൾ……… മനസ്സ് ദൂരങ്ങൾ താണ്ടി ഒരു ചെറു ഗ്രാമത്തിൽ ചെന്നു നിന്നു. പെട്ടെന്ന് കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന വിനു. കൈയ്യിലെന്താണ് …….? മഞ്ഞ ചെമ്പകപ്പൂക്കൾ കൊണ്ടുള്ള ഒരു മാല. അവന്റെ കൈയ്യിൽ നിന്നും ഊർന്നു മാറുമ്പോൾ ചെമ്പകപ്പൂക്കൾ നിത്യയുടെ കൈയ്യിൽ വന്നു. വിനുവിനോട് എത്ര തവണ ആവശ്യപ്പട്ടതാണ് ഈയൊരു മാലയ്ക്കു വേണ്ടി. “” ഇന്നെന്താ അതിരാവിലെ മാലകൊണ്ടൊരു പ്രണയം”

“”ഇന്ന് ഓണമാണ് ….. തിരുവോണം ” കാതുകളിൽ അവന്റെ മധുര സ്വരം. ….. നിത്യ പതിയെ ജനാലയ്ക്കരികിലേക്കു നടന്നു. മുന്നിൽ പടുകൂറ്റൻ കെട്ടിടങ്ങളുടെ നീണ്ട നിര……

ഇവിടെവിടെ ഓണം. മഞ്ഞപ്പൂക്കളെ മുഖത്തേക്ക് ചേർത്ത് വാസന നുകർന്നപ്പോൾ വീണ്ടും ആ ചെറിയ ഗ്രാമത്തിൽ എത്തിയപോലെ..

നിത്യാ …… നിത്യാ ….. കതകിൽ കൊട്ടിയുള്ള വിളികേട്ടാണ് നിത്യ കണ്ണു തുറന്നത്. കണ്ണു തിരുമ്മി എണീറ്റു വന്നപ്പോളാണ് മുറ്റത്തു നിൽക്കുന്ന കൂട്ടികളുടെ ഒരു സംഘത്തെ കാണുന്നത്.

“” പൂക്കൾ പറിക്കേണ്ടേ …… ” വരൂ …….” ഉണ്ണിച്ചേട്ടനും ശങ്കരനും അപ്പുവുമെല്ലാം ധൃതി പിടിക്കുന്നു. പിന്നെ മഞ്ഞിനെ വകഞ്ഞുമാറ്റി ഓട്ടമാണ് തൊടിയിലേക്ക്. നിത്യയുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഒരു കുഞ്ഞു പൂവിലാണ്. വെളുത്ത തുമ്പപ്പൂക്കൾ പിച്ചുന്ന ജോലി നിത്യയെ ഏല്പിച്ച് സംഘം മുന്നോട്ട് നടന്നു. മഞ്ഞിന്റെ അകമ്പടിയിൽ കുഞ്ഞിക്കണ്ണുകൾ തുറക്കാൻ വെമ്പൂന്ന തുമ്പപ്പൂക്കളെ വളരെ ശ്രദ്ധയോടെ പൂക്കുടയ്ക്കുള്ളിലാക്കുകയാണ് നിത്യ. രക്ത വർണ്ണത്തിൽ വിരിഞ്ഞു നിൽക്കുന്ന കുട ചെത്തിയിൽ നിന്നും പൂക്കൾ പൊട്ടിച്ചെടുക്കുമ്പോൾ ഉണ്ണിച്ചേട്ടന്റെ പൊട്ടിച്ചിരിയും അപ്പുവിന്റെ ഓട്ടവും ചാട്ടവും ഒരു പോലെ. ഉറുമ്പു കടിച്ചിട്ടുണ്ടാവും ….. ശങ്കരനും ദേവുവും കൊങ്ങിണിപ്പൂക്കൾ ശേഖരിക്കുന്ന തിരക്കിലാണ്. ഓറഞ്ച് നിറത്തിലുള്ള കൊങ്ങിണിപ്പൂക്കൾ. മുറ്റത്തു നില്ക്കുന്ന ചെടികളിൽ നിന്നും മുല്ലയും മന്ദാരവും പിച്ചാം. പിന്നെ തൊടിയിൽ വിരിഞ്ഞു നിൽക്കുന്ന പലനിറത്തിലുള്ള കാട്ടുപൂക്കൾ…….

“ മൊട്ടുകൾ ആരും പറിച്ചെടുക്കല്ലേ ……. നാളയും വേണ്ടേ……” ഉണ്ണിച്ചേട്ടന്റെ ശബ്ദം. എല്ലാം കൂടയ്ക്കുള്ളിലാക്കി തറവാടിന്റെ മുറ്റത്തേക്ക്. ലക്ഷമിയേടത്തി അവിടെ പൂക്കളം ഡിസൈൻ ചെയ്യുകയാണ്. പൂക്കളെല്ലാം നിരത്തുമ്പോൾ അപ്പുവും ശങ്കരനും തമ്മിൽ നല്ല വഴക്ക് പതിവാണ്. അവിടെ മഞ്ഞപ്പൂക്കൾ എന്നു ശങ്കരൻ പറയുമ്പോൾ “”നീല മതി ” എന്ന് അപ്പു. ഉമ്മറത്തിരിക്കുന്ന അച്ചമ്മയുടെ തീരുമാനം അന്തിമം. എന്തു രസമായിരുന്നു ആ നാളുകളിൽ ….. നിത്യ ജനലഴികളിലേക്കു തല ചായ്ച്ചു. കൈയ്യിലിരിക്കുന്ന മഞ്ഞപ്പൂക്കൾ അവളെ നോക്കി ചിരിച്ചു. മുറ്റത്തെ ചെമ്പകമരത്തിൽ നിന്നും അച്ഛൻ മഞ്ഞപ്പൂക്കൾ പൊട്ടിച്ചുതരുന്നത് ഓർത്തു. പിന്നീട് ഇപ്പോളാണ് ഇവ കൈയ്യിൽ കിട്ടുന്നത്. പൂക്കൾക്ക് എന്തൊരു സുഗന്ധമാണ്. അച്ഛന്റെ ഓർമ്മയിൽ അവളുടെ കണ്ണുകൾ നനഞ്ഞു. നിത്യാ.. വരൂ.. നമുക്ക് കിച്ചണിലേയ്ക്കു പോവാം.. വിനു വിളിക്കുന്നു. ഓർമ്മകളിൽ നിന്നും മോക്ഷം കിട്ടുകയാണോ..

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

കെ . ആർ.മോഹൻദാസ്

അമ്മയുടെ വീട് ഒരു കുഗ്രാമത്തിലായിരുന്നു. വീടിന്റെ മുറ്റത്തു നിന്നു നോക്കിയാൽ അകലെ സൂര്യനസ്തമിക്കുന്ന ആകാശത്തിനു താഴെ ഇരുണ്ട സർപ്പക്കാവും അതിനോടു ചേർന്ന് കുളവും കാണാമായിരുന്നു. കുളത്തിലെ വെള്ളത്തിന് ഇരുണ്ട പച്ചനിറമായിരുന്നു.

വല്യവധിക്ക് സ്കൂൾ അടയ്ക്കുമ്പോൾ അമ്മയുടെ തറവാട്ടിൽ പോയി നിൽക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു.

തറവാട്ടിൽ അമ്മാവനും അമ്മായിയും കോളജിൽ പഠിക്കുന്ന മകളുമാണ് ഉണ്ടായിരുന്നത്.

സ്കൂൾ തുറക്കുന്നതു വരെയുള്ള ആ രണ്ട് മാസക്കാലം ആടിത്തിമർത്ത് ആഘോഷമാക്കിയാണ് എന്റെ ജീവിതം ഒഴുകിയത്.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന എനിക്ക് അവിടെ കൂട്ടിനുണ്ടായിരുന്നത് ഞാൻ ചേച്ചി എന്നു വിളിക്കുന്ന അമ്മാവന്റെ മകളായിരുന്നു.

ചിരിക്കുമ്പോൾ നുണക്കുഴികൾ വശ്യമായി വിടരുന്ന ചേച്ചിക്ക് ചന്ദന നിറവും രാത്രിയുടെ പേരുമായിരുന്നു.

സർപ്പക്കാവിന്റെ ഇരുണ്ട താഴ് വാരങ്ങളിൽ ചേച്ചിയോടൊപ്പം ഞാൻ ചുറ്റിക്കറങ്ങിയിരുന്നു. ചെമ്പക നിറമുള്ള പട്ടുപാവാട അൽപ്പം ഉയർത്തിയാണ് ചേച്ചി കാവിന്റെ പടവുകൾ കയറുന്നത്. ചന്ദന നിറമുള്ള ചേച്ചിയുടെ കാൽ വണ്ണകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വർണ്ണപ്പാദസരത്തിലേക്ക് ചേച്ചിയറിയാതെ നോക്കുന്നത് എനിക്കിഷ്ടമായിരുന്നു.

ചേച്ചിക്ക് ഒത്തിരിയൊത്തിരി കഥകൾ അറിയാമായിരുന്നു. യക്ഷിക്കഥകൾ നന്നായി അഭിനയിച്ച് ചേച്ചി പറയുമ്പോൾ പേടിച്ച് രണ്ടു കൈകൾ കൊണ്ടും കണ്ണുകൾ പൊത്തി ഞാൻ പറയും.

മതി.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യക്ഷിക്കഥകൾ പറഞ്ഞ് എന്നെ ഭയപ്പെടുത്തുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നു.

‘പാലമരത്തിലാണ് യക്ഷി താമസിച്ചിരുന്നത്. രാത്രിയാവുമ്പോൾ അവൾ ഇറങ്ങി വരും. അവൾ കൂർത്ത പല്ലുകൾ കൊണ്ട് ചോര കുടിക്കും.’

മതി. കേക്കണ്ട,

അപ്പോൾ ചേച്ചി പൊട്ടിച്ചിരിക്കും. ചൂണ്ടുവിരൽ കൊണ്ട് എന്റെ കീഴ്ച്ചുണ്ടിലെ മറുകിൽ തൊട്ടു കൊണ്ടു പറയും.

‘പേടിത്തൊണ്ടൻ.:

പറങ്കിമാവിൽ കയറാനും കുളത്തിൽ മുങ്ങാങ്കുഴിയിട്ടു നീന്തിത്തുടിക്കാനും ചേച്ചിക്ക് ഭയങ്കര സാമർത്ഥ്യമായിരുന്നു.

പാലപ്പൂവിന്റെ മണം രാത്രിയെ ഹരം പിടിപ്പിക്കുമ്പോൾ, നിലാവുള്ള മുറ്റത്തു നിന്ന് കറുത്തിരുണ്ട നീണ്ടിടതൂർന്ന മുടിയിഴകൾ കോതിയൊതുക്കുന്ന ചേച്ചിയെ അത്ഭുതത്തോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു.

‘തനി യക്ഷി തന്നെ’

അമ്മായി മകളെ ശകാരിക്കും. ചേച്ചിക്ക് അതൊന്നും ഒരു പ്രശ്നമല്ല.

നഗരവാസിയായ എനിക്ക് കുളത്തിലിറങ്ങിക്കുളിക്കാൻ പേടിയായിരുന്നു. കുളത്തിന്റെ അതിരുകളിലെ വള്ളിപ്പടർപ്പുകളും വെള്ളത്തിന്റെ നിഗൂഢമായ പച്ചനിറവും എന്നിൽ നിർവ്വചിക്കാനാവാത്ത ഭയം നിറച്ചിരുന്നു.

ചേച്ചിക്കൊപ്പം കുളക്കടവിലേക്ക് ഞാനും പോകുമായിരുന്നു.

കുളക്കൽപ്പടവുകളിൽ പെണ്ണുങ്ങൾ കുളിയും നനയും ബഹളവുമാണ്.

വെള്ളം അടിച്ചു തെറിപ്പിച്ച് നീന്തുന്നതിനിടയിൽ കരയ്ക്ക് നിൽക്കുന്ന എന്നെ ചേച്ചി മാടി വിളിക്കും.

‘നോക്കി നിൽക്കാതെ വാടാ പേടിത്തൊണ്ടാ”

സന്ധ്യയ്ക്ക് കാവിൽ വിളക്കു കൊളുത്താൻ പോകുമ്പോൾ ഞാനും ചേച്ചിക്കൊപ്പം പോകുമായിരുന്നു.

മരക്കൂട്ടങ്ങളും കൽ വിഗ്രഹങ്ങളും വള്ളിപ്പടർപ്പുകളിൽ ചുറ്റിയടിക്കുന്ന കാറ്റും രാത്രിയുടെ മുടിയിഴകളിൽ നിന്നൊലിച്ചിറങ്ങിയ കണ്മഷിക്കൂട്ടും കാളിമ ചാർത്തിയ ആ ലോകം ചേച്ചിക്ക് ഹരമായിരുന്നു.

വിളക്ക് തെളിയിച്ചു കഴിഞ്ഞ് ചൂണ്ടുവിരലിലെ എണ്ണമയം മുടിയിഴകളിൽ തേച്ചു കൊണ്ട് നിൽക്കുന്ന ചേച്ചിയെ ഞാൻ നിർബ്ബന്ധിക്കും.

മ്മക്ക് പോകാം.

‘എനിക്കിവിടെ നിന്നും പോകാൻ തോന്നുന്നില്ല.
ഈ വള്ളിപ്പടർപ്പുകളിൽ , ഈ കാറ്റിൽ ലയിച്ചങ്ങനെ…’

കാലം എത്ര വേഗമാണ് ഒഴുകുന്നത്.

കോളജ് തുറക്കുമ്പോൾ ചേച്ചി നഗരത്തിലെ ഹോസ്റ്റലിലേക്ക് പോകും.

എന്റെ അവധിക്കാലവും തീരാറായി.

ഇനി സ്കൂൾ ദിനങ്ങൾ, പാഠങ്ങൾ.

വല്ലാത്ത വിഷമം തോന്നി.
എന്നും .അവധിക്കാലമായിരുന്നെങ്കിൽ…

വീട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് ചേച്ചിയുടെ മുറിയിൽ ചെല്ലുമ്പോൾ ചേച്ചി എന്തോ വായിച്ചു ചിരിക്കുന്നതാണ് കണ്ടത്.

ന്താ വായിക്കുന്നേ

ടാ പൊട്ടാ ഇതാണ് പ്രേമ ലേഖനം.

പ്രേമ ലേഖനോ

അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ലെടാ പൊട്ടാ …

ചേച്ചി പൊട്ടിച്ചിരിക്കുകയാണ്.

ഞാൻ മുറി വിട്ടിറങ്ങി. ആരോടാണ് ഒന്നു ചോദിക്കുക. എനിക്ക് ആകാംക്ഷ അടക്കാനായില്ല.

ചാരുകസേരയിൽ വല്യമ്മാവൻ കിടക്കുന്നുണ്ട്. ചോദിക്കാം.

വല്യമ്മാമാ
അമ്മാവൻ പതുക്കെ കണ്ണു തുറന്നു .

ന്താ കുട്ടാ

ന്താ ഈ പ്രേമലേഖനം

അടിയുടെ പൂരമായിരുന്നു പിന്നീട് നടന്നത്. അമ്മായി വന്ന് രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായേനെ .

മൊട്ടേന്ന് വിരിഞ്ഞില്ല. പ്രേമ ലേഖനം,

വല്യമ്മാവൻ തുള്ളുകയാണ്.

മുട്ടിനിടിയിൽ മുഖം പൊത്തിക്കരയുമ്പോൾ തോളിൽ ഒരു മൃദു സ്പർശം. ചേച്ചിയാണ്.

പോട്ടെ. സാരമില്ല.

കണ്ണുകൾ തുടച്ചു തരുമ്പോൾ ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

‘ഇന്ന് സസ്യക്ക് കാവിൽ വിളക്കുവയ്ക്കാൻ പോകുമ്പോൾ ചേച്ചി പറഞ്ഞു തരാം.
നിനക്കത് മനസിലാവും.’

ഞാൻ തലയാട്ടി.

കാവിലെ സന്ധ്യയാവാൻ ഞാൻ കാത്തിരുന്നു.

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

ഡോ.ഉഷാറാണി.പി.

ഞങ്ങൾ,
കണ്ണുകളിൽ കനവുനിറച്ചവർ
കളിപറഞ്ഞു ചിരിച്ചവർ
ഒറ്റത്തുമ്പിയെയും
മുക്കുറ്റിപ്പൂവിനെയു-
മൊരുമിച്ചു പുൽകാത്തവർ.
പിണങ്ങാതെ, പിരിയാതെ
നെഞ്ചിലോളമേറ്റിപ്പങ്കിട്ടു
പകൽസ്വപ്നം മെനഞ്ഞവർ.

എത്രദൂരമൊരുമിച്ചുനടന്നാലും
കാൽതളരാതെ
വാക്കുകൾ മുറിയാതെ
കൊഴിയാത്തയിലകളിലൊന്നിൻ്റെ തുമ്പിൽ
വെറുതെ കുതിച്ചുതൊട്ടു,
ഒരുകൊച്ചുകല്ലെടുത്തൊന്നെറിഞ്ഞ്
ബാല്യകൗമാരങ്ങളിലൂളിയിട്ടു.

പ്രിയസഖികൾക്കദ്ഭുതമെന്തിലുള്ളൂ
പരിചിതനഗരപാതകളിലും
ഇഷ്ടവേഷഭൂഷകളിലും
പുതുപുതുവിശേഷത്തിന്നാവേശത്തിലും,
അലങ്കാരമില്ലാത്ത ദിനങ്ങളിലും
പൊരുൾപൂക്കാത്ത സ്വപ്നങ്ങളിലു-
മതിശയലേശമില്ലനുതാപവും.

ഞങ്ങൾ,
കദനംനിറഞ്ഞവർ
ഉള്ളറിഞ്ഞു പകർന്നാടുന്നവർ

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

റജി വർക്കി

“ഏതു അ….. യാടാ അത് ചെയ്തത്… !!? ”

തിരുവോണ ദിവസം രാവിലെ ഉണർന്നത് നല്ല കുറെ നാടൻ തെറി കേട്ട് കൊണ്ടാണ്.

അല്ലേലും അത് ഒരു പുതുമ അല്ലല്ലോ! എന്നും ആരുടെയേലും തെറി കേൾക്കാതെ ഉണരുന്ന പരിപാടി ഇല്ലാത്തതാണ്.

ഒന്നുകിൽ അമ്മയുടെ “എടാ മരപ്പട്ടി നീ ഇതുവരെ എഴുന്നേറ്റില്ലേടാ?” എന്ന ഒരു ഉണർത്തു പാട്ട്. അല്ലേൽ അപ്പന്റെ “…ഉം കുത്തി കിടന്നുറങ്ങിക്കോടാ.. ആസനത്തിൽ വെയിൽ ഉദിച്ചു.. ഇനി എങ്കിലും എഴുന്നേല്‍ക്കാൻ നോക്കെടാ…” എന്ന ഒരു ഉണർത്തു പാട്ട്.

പക്ഷെ ഓണവുമായിട്ടു ഇന്ന് കേൾക്കുന്ന ഈ തെറി വളരെ പുതിയതാണ്.

ചെവിയോർത്തു.. ചാത്തനാട്ടെ സാറാമ്മ ചേടത്തി ആണ്.

ചേടത്തിയെ നാട്ടുകാര് വെറുതെയല്ല മൈക്കുസാറാമ്മ എന്ന് വിളിക്കുന്നത്‌. ഒരു മുപ്പതു വാട്ട് ഉച്ചഭാഷിണി തോറ്റു പോകുന്ന ശബ്ദസൗകുമാര്യം കൊണ്ട് നാട്ടുകാരുടെ ഓമന ആയ മൈക്ക് സാറാമ്മ. ചേടത്തിയോട് ആരും ഒരു രഹസ്യവും പറയാറില്ല. “അത് എന്നതാടി നീ അങ്ങനെ പറഞ്ഞത്” എന്ന് ചേടത്തി പതുക്കെ പറഞ്ഞാൻ എന്റെ കുട്ടിക്കാലത്ത് അത് ഒരു നാല് വീട് അപ്പുറത്ത് കേള്ക്കാം…!!

ചാത്തനാട്ടെ പുലി ആയ ചാക്കോ സാറിന്റെ സഹാധർമിണി ആണ് കഥാപാത്രം. ചാക്കോ സാർ സ്കൂളിൽ പുലി ആണേലും പെണ്ണുമ്പിള്ള സാറിനെ വരച്ച വരയിൽ നിർത്തും. പോരാത്തതിന് വേറെയും വരയ്ക്കും.

സാറാമ്മ ചേടത്തിയെ ആരേലും ഫോണ്‍ ചെയ്യുവാണേൽ കുറച്ചു അകലെ പിടിച്ചോണം. അല്ലേൽ ചെവി പൊട്ടിപ്പോകും.

ചേടത്തി ഉള്ളതുകൊണ്ടാണ് അവരുടെ പറമ്പിൽ ഒരു ഈച്ച പോലും കയറാത്തത്. “ആരാഡാ.. അത്…. ?” എന്ന ഒരു ആക്രോശം മതി കയറാൻ വരുന്നവന്റെ കച്ചോടം പൂട്ടാൻ…!!

അപ്പോ ഇനി പറയണ്ടല്ലോ ‘ബഡാ’ പാർട്ടി ആണ് കക്ഷി.

എന്താണോ പ്രശ്നം.. ഇപ്പോൾ.. കുറെ നാളായി ചേടത്തി മക്കളുടെ വീട്ടില് ആയിരുന്നു. ചാക്കോ സാർ പിന്നെ വീടിനു പുറത്തിറങ്ങുന്ന സ്വഭാവം ഇല്ലാത്ത കൊണ്ട് ആ വീട്ടില് ആരേലും ഉണ്ടോ ഇല്ലയോ എന്ന് അറിയത്തും ഇല്ല.

കാതോർത്തു… “പ്ലാവ്.. വെട്ടി… നോക്കടാ.. നിന്റെ പിള്ളേർ.. ” എന്നൊക്കെ കേട്ടപ്പോഴേ സംഗതിയുടെ കിടപ്പ് അത്ര പന്തിയല്ല എന്ന് മനസില്ലായി.

കൊച്ചൂട്ടി മാപ്ലയുടെ ചായക്കടയിൽ വെള്ളം കൊരിക്കൊടുക്കുന്ന, ഇച്ചിരി ലൂസായ പൊട്ടൻ തമ്പി വെള്ളം നിറച്ച കുടം കൊണ്ട് വച്ചിട്ട് ഒരു നില്പ്പുണ്ട്.. മാപ്ലയുടെ മുഖത്ത് നോക്കി…- അർഥം ഇതാണ് “ഞാൻ നില്ക്കണോ… അതോ പോണോ…” അത് പോലെയാണ് എന്റെയും അവസ്ഥ.. ഇനിയും കിടക്കണോ അതോ ഓടണോ…

ചേടത്തി പറയുന്ന കഥയിലെ നായകന് ഞാൻ ആയ കൊണ്ട് നില്ക്കുന്നത് ആരോഗ്യത്തിനു അത്രനല്ലതല്ല. ഓടിയിട്ടും വല്യ കാര്യം ഒന്നും ഇല്ല. എന്റെ അപ്പന്റെ സ്വഭാവത്തിന് കിട്ടുന്ന ഇടത്തു വച്ച് അടി കിട്ടും. അടിയുടെ വേദന പോരാഞ്ഞു നമ്മുടെ നാട്ടിലെ ഐശ്വര്യാറായിയും സുഷ്മിതാ സെന്നും (ജലജയും പ്രിയയും) ഒക്കെ ഓണവുമായിട്ട് രാവിലെ അമ്പലത്തിൽ പോകുന്ന സമയം ആണ്. നമ്മുടെ സകല വിലയും (എന്തേലും ഇനി ബാക്കി ഉണ്ടേൽ) പോകും. അതാണ്‌ സീൻ.

അമ്മയുടെ അടുത്ത് പോയാലോ.. വേണ്ട ഹൈക്കമാന്റിനു വല്യ വിലയൊന്നും ഇല്ലാത്ത അവസ്ഥ ആണ്. അത് തന്നെയല്ല ഇത് നിങ്ങളുടെ ഉൾപാർട്ടി പ്രശ്നം അതിൽ ഞാൻ ഇടപെടില്ല എന്ന് പറഞ്ഞാലോ..

ഐഡിയ….!! പശുതൊഴുത്തിന്റെ മുകളിൽ ഒരു കച്ചിത്തിരി ഇടുന്ന തട്ട് ഉണ്ട്. അവിടെ കയറി ഇരിക്കാം പെട്ടന്ന് അപ്പൻ കാണില്ല. പിന്നെ കുറെ കഴിയുമ്പോൾ ഇറങ്ങി വരാം.

കൊള്ളാം… ആൻ ഐഡിയ കാൻ സേവ് യുവര് ലൈഫ്…

സാറാമ്മചേടത്തി പിന്നെയും ‘അനൗണ്‍സ്മെന്റു’ തുടരുകയാണ്. ‘കോളാമ്പി’ ഉപയോഗിക്കുന്നതിനു പോലീസിന്റെ അനുവാദം വേണം എന്നാ നിയമം വരുന്നതിനു മുന്പുളള കാലമാണ്.. അല്ലേൽ ഒരു പരാതി കൊടുക്കാമായിരുന്നു…

സംഭവം ഇതാണ്:

ചേടത്തി കുറെക്കാലം സ്ഥലത്തില്ലായിരുന്നല്ലോ. അപ്പോൾ ഞങ്ങൾ കുറെ അണ്ടർ ഫൊർട്ടീൻ പശങ്കൾ ഓണാവധിക്കു ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. രാവിലെ തുടങ്ങുന്ന ട്വന്റി ട്വന്റി എതിര് ടീം ബാറ്റ്സ്മാൻ “ഒന്നും കാണാൻ മേല” എന്നു പറയുമ്പോൾ ആണ് നിർത്തുന്നത്.

ക്രിക്കറ്റ് കളിക്കാനുള്ള അനുവാദം എങ്ങനെ വീട്ടില് നിന്നും വാങ്ങും..?

ഹൈക്കമാന്റിന്റെ അടുത്ത് ചോദിച്ചു ശല്യപ്പെടുതിയപ്പോൾ “ആടിനുള്ള തീറ്റി കൊണ്ട് വരാം എങ്കിൽ പൊക്കൊ.. ” എന്ന ഒരു അനുവാദം കിട്ടി. മാഡം വിചാരിച്ചു ഇവന്മാർ രണ്ടു ദിവസം കഴിയുമ്പോൾ നിർത്തിക്കോളും എന്ന്.. !!

പക്ഷെ ഞങ്ങൾ ആരാ മക്കൾ…. ഇതേ പുത്തി നമ്മൾ നമ്മളുടെ ചുള്ളന്മാരുടെ അടുതെല്ലാം പറഞ്ഞു.. അവന്മാരും ആരാ മക്കൾ… !!!

അങ്ങനെ ഞങ്ങൾ ക്രിക്കറ്റ് കളി തുടങ്ങി…

കളി തീരുമ്പോൾ രാത്രി ആകും എന്ന് പറഞ്ഞല്ലോ.. പിന്നെ എവിടുന്നാ ആടിന് തീറ്റി ഉണ്ടാക്കുന്നത്… ?

പക്ഷെ ഞങ്ങൾ അതിനും കണ്ടു പിടിച്ചു പുതിയ ഒരു ഐഡിയ…

എന്താണെന്നല്ലേ…

ചാത്തനാട്ടെ പറമ്പല്ലേ, നിറയെ പ്ലാവുകളും ആയി അടുത്ത് ഉള്ളത്.. കയറുക പ്ലാവില വെട്ടുക… !! ഗ്രേയ്റ്റ്‌… അത് ഞങ്ങൾ നടപ്പാക്കി…
മൈക്ക് സാറാമ്മ അവിടെ ഇല്ലല്ലോ.. പിന്നെ എന്ത് വേണം… !!

അങ്ങനെ ‘ചലോ ചാത്തനാട്ടു പറമ്പ്..’

കളി നിർത്തുന്പോൾ ഞങ്ങൾ എല്ലാവരും കൂടി പ്ലാവിൽ കയറും അന്നത്തെ ആവശ്യത്തിനുള്ള പ്ലാവില അതിന്റെ ശിഖരത്തോടെ വെട്ടി താഴത്തിടും പിന്നെ പ്ലാവില കോതി കെട്ടി വീട്ടില് കൊണ്ട് പോകും. പിന്നെ ആരാ പ്ലാവിന്റെ തുമ്പുവരെ കയറുന്നത്…?

കർത്താവു പറഞ്ഞിട്ടില്ലേ അന്നന്നത്തെ ആഹാരം മാത്രം തരണം എന്ന് പ്രാർത്ഥിക്കാൻ.. !!

ഇങ്ങനെ കുറച്ചു നാൾ പോയി.. ആടും ഹാപ്പി അപ്പനും ഹാപ്പി.. അമ്മേടെ കാര്യം പിന്നെ പറയണ്ടല്ലോ…

പിന്നെ എന്താ… ഞങ്ങൾ ട്വന്റി ട്വന്റി തകർത്ത് വാരി…

പക്ഷെ പ്രശ്നം അതൊന്നും അല്ല..

മക്കളുടെ അടുത്തുള്ള തീർത്ഥാടനം കഴിഞ്ഞു ഓണത്തിന്റെ തലേന്ന് ചേടത്തി വന്നപ്പോഴാണ്..

പറമ്പിലേക്കിറങ്ങിയ ചേടത്തിയുടെ കണ്ണ് തള്ളിപ്പോയി.. പ്ലാവുകൾ എല്ലാം അറ്റത്തു കുറച്ചു ഇലകളും ആയി ‘തെങ്ങ്’ പോലെ നില്ക്കുന്നു.. എങ്ങനെ കണ്ണ് തള്ളാതിരിക്കും… !!!?

ആണ്ടോടാണ്ട് കഞ്ഞി കുടിക്കാനുള്ള പ്ലാവില തരുന്ന, നിറയെ ചക്ക കായിക്കുന്ന ചേടത്തി ഓമനിച്ചു വളർത്തിയ പ്ലാവുകൾ ആണ് ഇങ്ങനെ നില്ക്കുന്നത്…

ചേടത്തിയല്ല ആരായാലും തെറി വിളിച്ചു പോകും. ചേടത്തി ആയ കൊണ്ട് അത് നാട്ടുകാർ മുഴുവൻ കേള്ക്കും.

അപ്പൊ അതാണ്‌ സീൻ..

“എടാ.. എടാ.. ഇവിടെ വാടാ… ” അപ്പൻ വിളിക്കുന്നു… ഞാൻ കുറേക്കൂടി കച്ചിയിലേക്ക് പതുങ്ങിക്കിടന്നു..

എന്തായാലും അടി ഉറപ്പാ..

എന്നാലും നല്ലൊരു ഓണവും ആയിട്ട് രാവിലെ വേണ്ട…

വൈകിട്ട്…

ക്രിക്കറ്റ് കളിക്കാനുള്ള ഓരോരോ പ്രയാസങ്ങളെ….!!!

പിൻ കാഴ്ച: ചേടത്തി അപ്പോഴെങ്കിലും വന്നില്ലായിരുന്നേൽ പ്ലാവ് ഒറ്റത്തടി വൃക്ഷം എന്ന ടൈറ്റിൽ മാറ്റി -‘പ്ലാവ് ഒരു ഇലയില്ലാത്ത മരം’ എന്നാക്കേണ്ടി വന്നേനെ… !!!

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി

RECENT POSTS
Copyright © . All rights reserved