literature

മിന്നു സൽജിത്ത്‌

ഒരു ചിന്താശകലം തിളങ്ങുന്നു
വീണ്ടുമകലെ
തരിമ്പുമാശ്വാസമേകാതെ
ഒരു വ്യഥയായ്…
പണ്ട് പണ്ട് ,
നിറയെ പൂത്തുലഞ്ഞ
വാകമരച്ചോട്ടിൽ,
ഒത്തിരി തുമ്പപ്പൂക്കളാൽ തീർത്തൊരു പൂക്കളത്തിന്നരികെയായിരുന്നു
നിന്റെ നിഴലും
എന്റെ നിലാവും
പ്രണയത്തിലായത്…
നിന്റെ കണ്ണുകളിൽ വിരിഞ്ഞ കവിതകളുടെ അർത്ഥ-നിരർത്ഥതീരങ്ങളിൽ
തിരയെണ്ണാനാകാതെ
പിന്നെയെപ്പോഴോ
എന്റെ നിലാവ് ,
ചില ദിവാസ്വപ്നങ്ങളുടെ നുറുങ്ങുവെട്ടത്തിലകപ്പെട്ട് മാഞ്ഞുപോയ്‌…
എങ്കിലും ,
വീണ്ടുമൊരു ഓണനിലാവും,
തൊടിയിലെ വാടാമുല്ലച്ചെടിയും, അവളുടെ ഒരുപറ്റം തുമ്പികിടാങ്ങളും, പൂവിളികളും കാത്ത്,
ഇന്നുമെന്റെ ആളൊഴിഞ്ഞ ഹൃദയശിഖിരങ്ങളുടെ നിഴലിൽ ക്ലാവുപിടിച്ച ഒരു ഊഞ്ഞാൽ അവശേഷിക്കുന്നു
വെറുതെയാണെങ്കിലും…

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ശ്രീകുമാരി അശോകൻ

ഓണത്തുമ്പി പാടൂ നീ
ഓമൽ പാട്ടുകൾ പാടൂനീ
ഓണത്തപ്പനെ എതിരേൽക്കാൻ ഓണച്ചിന്തുകൾ പാടൂ നീ

പാണൻപാടിയ പഴംപാട്ടിൽ
പൂന്തേനൂറും പൊൻപാട്ടിൽ
നാവോറെല്ലാം പൊയ്പ്പോകും
നാട്ടിൽ ലസിക്കും ശ്രീയെല്ലാം.

താരകൾ പൂക്കും മാനത്ത്
താരുകൾ വിടരും താഴത്തു
തുമ്പിപ്പെണ്ണേ കുഞ്ഞോളേ
തുള്ളുത്തുള്ളി നീ വായോ.

ഓണത്തപ്പൻ വന്നാലോ
ഓണസദ്യ ഒരുക്കാലോ
ഓണസദ്യ കഴിച്ചിട്ട്
ഓണക്കോടിയുടുക്കാലോ.

ഓണക്കോടിയുടുത്തിട്ടു
ഓണപ്പാട്ടുകൾ പാടാലോ
ഓണപ്പാട്ടുകൾ പാടീട്ടു
ഓമൽക്കളികൾ തുടരാലോ

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

 

ജേക്കബ് പ്ലാക്കൻ

ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ ഓമൽകിനാവിൻ തേന് ..
ആവണിത്തണു
നീർമണി മുത്തിൽ
പൊന്നാവണി
പൊൻവെയില് ..
കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പന്റെ തെയ്യാട്ടം..!
തോണിപ്പാട്ടിനീണത്തിൽ കരുമാടിക്കുട്ടന്റെ ഓണതോണി ..!

വെയിൽമഴ എഴുത്താണിവിരലാൽ
പുഴമാറത്തോത്തിരി
ഇക്കിളി വൃത്തങ്ങൾ വരച്ചുമാച്ചു ..!
നാണത്താലഴകെഴും
കുട്ടനാട്ടെ പെണ്ണിന്റെ കവിളിൽ കുങ്കുമപ്പൂ ഛായം തെളിഞ്ഞുനിറഞ്ഞു ..!
ഓണത്തുമ്പികൾ സ്വർണ്ണപൂക്കളായി തഞ്ചുമ്പോളോണത്തിനോർമ്മകൾ പൂത്തപോലെ ..!
അങ്ങേവീട്ടിലെ തുഞ്ചോല തുമ്പത്ത് ഓലെ ഞാലിക്കിളിയുമൊരു ഊഞ്ചോലിട്ടു ..!

മുറ്റത്തിനാരോ മൂക്കുത്തിയിട്ടപോൽ മിന്നിത്തിളങ്ങുന്നുപൂക്കളങ്ങൾ ..!
കാറ്റിനോടാരോ പ്രണയം പറഞ്ഞപോൽ തുള്ളികളിക്കുന്നിതാ പൂമരക്കൊമ്പേൽ ..!
പൊന്നാര്യൻപാടത്ത് പുന്നെല്ല് കൊയ്യാൻ
പയ്യാരം ചൊല്ലി പറക്കുന്നു മാടത്തകൾ ..!

ഓണം വന്നുണ്ണിയോണം ..മലയാള മണ്ണിലിന്നോണം വന്നു ..
കാണമറയെത്തെ വിണ്ണിലിരുന്നെന്റെ,യുണ്ണി ഓണപ്രകൃതി കണ്ടാഹ്ലാദിക്കുകയാവാം ..!
ഓണമായാലും ഓണനിലാവായാലും കാണുന്നതിലൊക്കെയീ,യമ്മക്കാണുന്നതെന്നുണ്ണിതൻ മുഖമല്ലോ ..!

കണ്ണിലെ കരിമുകിൽപൊയ്യാതെ …
തെല്ലും പൊഴിക്കാതെ …
കരളിലെ കദനകടലലകൾ കാട്ടാതെ ..ഒട്ടും മൊഴിയാതെ ..!
ഓണത്തിനുണ്ണാനമ്മ,യുണ്ണിക്കുംമൊരു കൂമ്പില ഓർത്തുവെച്ചു ..!
ഉണ്ണിവരില്ലിനി,യൊരിക്കലും ,
ഉണ്ണാനെന്നറിഞ്ഞിട്ടും..
ഉണ്ണിക്കൊരില,യമ്മ ഓർത്തുവെച്ചു ..!
മറക്കാനറിയാത്ത ഓർമ്മകളാ,ലമ്മ ഓണത്തി,നുണ്ണിക്കും കണ്ണീരുറഞ്ഞ മിഴികളാൽ
തുമ്പില,യൊന്നോർത്തുവെച്ചു !

മാമ്പൂ മാങ്കനിയായിവീണു …മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി.. എന്നിട്ടും ,അമ്മമനസ്സിലിന്നും ഉണ്ണിക്കന്നത്തെ പ്രായംമാത്രം ..!
അല്ലെങ്കിലുണ്ടോ …നക്ഷത്രങ്ങൾക്ക് പ്രായം …?
അവരെല്ലാം നമുക്കെന്നും വിണ്ണിലെ നമ്മുടെ കുഞ്ഞു മാലാഖമാരല്ലോ ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ശുഭ

പറയാതെ പോകുന്നതെന്തെ, എൻ
പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ
തമ്മിലറിയാതെ പിരിയുവതെങ്ങനെ.
എൻ പ്രാണനകലാതെ പിരിയുവാനാകുമോ സഖി.

പോയിടാം വീണ്ടുമാം രാവിൻ്റെ മാറിൽ
കടലായ് സ്വപ്നങ്ങൾ നെയ്തെടുക്കാം.
തമ്മിൽ തിരയുന്ന സ്വപ്നങ്ങൾ നെയ്തെടുക്കാം.
ഓർമ്മകൾ മെല്ലെ പൂക്കുന്നു എന്നിൽ,
ഓരം ചേർന്നെന്നിൽ നീ ഒഴുകുന്ന പോലെ .
(പറയാതെ പോകുന്നതെന്തെ )

നീയില്ലാ രാവുകൾ തേങ്ങലായ് മാറി
നീയില്ലാ നിമിഷം തുലാവർഷമായി .
ഏതകലങ്ങളിൽ പോയ് മറഞ്ഞാലും,
നിൻ ഓർമ്മയിൽ ഞാൻ നിന്നോടലിഞ്ഞിടാം.
(പറയാതെ പോകുന്നതെന്തെ )

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കി ളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്

 

 

വിശാഖ് എസ് രാജ്

വിഷക്കുപ്പിയും മരണക്കുറിപ്പും
പോക്കറ്റിലുണ്ട്.
കൈനോട്ടക്കാരനും
അയാളുടെ തത്തയും
അതറിഞ്ഞിട്ടില്ല.
മരണത്തിനു മുൻപ്
ഒരാളെയെങ്കിലും
വിഡ്ഢിയാക്കാനായല്ലോ.
മറിച്ചായിരുന്നു ഇതുവരെ.

കാലത്തിന്റെ വരകൾ ധാരാളമുള്ള
വൃദ്ധനാണ് കൈനോട്ടക്കാരൻ.
അമ്പലമുറ്റത്തെ ആൽമരം വീട്.
അലങ്കാരമില്ലാതെ ചുറ്റിയ
കാവി മാത്രമുടുപ്പ്.
കൂട്ടിലെ തത്ത പങ്കാളി.

തത്തച്ചുണ്ടിലെ ചീട്ടിൽ
മുൻപ് കാണാത്ത ദൈവം.
മുപ്പത്തിമുക്കോടി വലിയ
സംഖ്യ തന്നെ !

അടുത്തത് ,
സൂക്ഷ്മദർശിനിയുടെ ഊഴം.
കൈരേഖകൾ വലുതാക്കി
തലങ്ങും വിലങ്ങും അതങ്ങനെ..
നോക്കാതെതന്നെ
എനിക്കറിയാം,
ആയുർരേഖ
ദാ ഇത്രമാത്രം.

‘ സാറേ നല്ലതും കെട്ടതുമുണ്ട് ‘
പരിശോധന കഴിഞ്ഞു,
ഇനി പ്രവചനം.

‘ ആയുസ്സുണ്ട്, തൊണ്ണൂറ്റേഴ് വയസ്സ്.
എന്നാലാരോഗ്യം കുറയും.
രോഗങ്ങൾ തോളത്തു നിന്നിറങ്ങില്ല.
ആയിരം പുസ്തകശാലയെ
അറിവിനാൽ വെല്ലും.
പക്ഷേ മനസ്സ്,
കടുപ്പമേറിയ ചായപോലെ
കലങ്ങിക്കിടക്കും. ‘

പേഴ്സിൽ മിച്ചമുള്ള നോട്ടുകൾ
അയാൾക്കു നൽകി.

ചാകാനുറച്ചാണ് ഇറങ്ങിയത്.
എന്നാലിപ്പോൾ
മരണക്കുറിപ്പും വിഷക്കുപ്പിയും
കാണാനില്ല.

അയാളെടുത്തിരിക്കും, തീർച്ച.

വിശാഖ് എസ് രാജ്: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.

സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ , മിസ്റ്ററി (mystery) , റിങ്ങ് (ring) എന്നീ പേരുകളിൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടിന്റെയും തിരക്കഥാ രചനയിൽ പങ്കാളിയായി. ചിത്രങ്ങൾ യുട്യൂബിൽ ലഭ്യമാണ്.

 

ഷെറിൻ പി യോഹന്നാൻ

“മഞ്ഞിൽ പുതച്ചുകിടന്ന പുല്ലിൽ കാൽതെന്നിയാണ് നോട്ടമെത്താത്ത കൊക്കയിലേക്ക് വീണത്. എവിടെയോ തടഞ്ഞു നിന്നു. മുകളിലേക്ക് മുഖമുയർത്തി അലറുന്നുണ്ട്. മഞ്ഞിലും ആഴത്തിലും പതിച്ച് ശബ്ദം നേർത്ത് ഇല്ലാതാവുന്നു. കോട മൂടി കാഴ്ച മറഞ്ഞു. കണ്ണിൽ ഇരുട്ട് കട്ടപിടിച്ചു. തടഞ്ഞതിൽ നിന്നും ഉടഞ്ഞ് താഴേക്ക്…. ”

മുന്നിലിരുന്ന് ഉറങ്ങരുത്. ഉറങ്ങിയാൽ ജീപ്പ് നിർത്തിയിടും! ഹനുമാൻ ഗീയർ വലിച്ചിട്ട് ഡ്രൈവർ അന്ത്യശാസനം നൽകി. ഓഖാ എക്സ്പ്രസിലെ ഉറക്കമളച്ചുള്ള യാത്രയുടെ ക്ഷീണം ഉച്ചയ്ക്കാണ് ശരീരത്തെ ബാധിച്ചത്. ബൈഡൂർ മൂകാംബിക സ്റ്റേഷനിൽ തീവണ്ടിയിറങ്ങുമ്പോൾ പുതിയ പ്രഭാതമാണ്. കാലി മേഞ്ഞു നടന്ന സ്റ്റേഷനിൽ കാൽപെരുമാറ്റം കൂടി. സ്റ്റേഷന്റെ മുന്നിൽ “മൂകാംബികയിലേക്ക് പൊന്നുപോലെ ഇറക്കിതരാമെന്ന” വാഗ്ദാനവുമായി ടാക്സിക്കാരുണ്ട്. മുഖം കൊടുക്കാതെ, ദിശയറിയില്ലെങ്കിലും നീണ്ടുനിവർന്നു അലസമായി കിടക്കുന്ന റോഡിലേക്ക് നാലു ചെറുപ്പക്കാരിറങ്ങി. സ്റ്റേഷനിൽ നിന്നിറങ്ങി വലത്തേക്കുള്ള റോഡിൽ നേരെ നടന്നാൽ മൂകാംബികയ്ക്കുള്ള ബസ് കിട്ടും. ഒരാൾക്ക് 43 രൂപ. മൂകാംബികയിലെ പ്രഭാതത്തിന് മുല്ലപ്പൂ വാസനയുണ്ട്. മലമുകളിൽ പുക പോലെ മഞ്ഞുയരുന്നുണ്ട്. കാടും തണുപ്പും പിന്നിട്ടു ബസ് മൂകാംബിക സ്റ്റാൻഡിലെത്തും. ഇറങ്ങിമുന്നോട്ട് നടന്നാൽ ഭാഷ അറിയില്ലെന്നോ ദേശം അറിയില്ലെന്നോ ഉള്ള പേടി നിങ്ങളെ പിടികൂടില്ല. ഭയത്തെ അരിച്ചുകളയുംവിധം പരിചിതരെന്നു തോന്നുന്ന കുറെ മനുഷ്യർ ചുറ്റും വന്നുകൂടും. നാല് പേർക്ക് കൂടി ഒരു ദിവസം സ്റ്റേ – 1500 രൂപ. ഡീൽ. എന്റെ ലക്ഷ്യം മൂകാംബികയല്ല. കുടജാദ്രിയാണ്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി മുകളിൽ കുടകപ്പാലകൾ പൂത്തുലയുന്ന വനശുദ്ധിയിലേക്കുള്ള യാത്ര.

മൂകാംബികയിലെ പൊള്ളാത്ത ഉച്ചവെയിലിൽ കുടജാദ്രി കുന്നിറങ്ങിയ ജീപ്പിൽ നിന്ന് പുറത്തെത്തി നടുനിവർക്കുന്നവരെ കണ്ടു. ഇന്നുവരെ കേട്ടും അറിഞ്ഞും മനസ്സിലിടംപിടിച്ച ഇടത്തേക്ക് ഞങ്ങൾക്കുവേണ്ടിയും ഒരു ജീപ്പ് കാത്തുകിടക്കുന്നു. ഒരാൾക്ക് 470 രൂപയാണ് ചാർജ്. 400 രൂപ ജീപ്പിനും 70 രൂപ ഫോറെസ്റ്റ് ചെക്ക്പോസ്റ്റിലും നൽകാൻ. കൂടുതലാണെന്ന് തോന്നും. പക്ഷേ ഒരു ജീപ്പ് ഒരുദിവസം ഒറ്റത്തവണ മാത്രമേ പോകൂ. 140 ജീപ്പുകൾ ഉണ്ട്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ ജീപ്പ് സർവീസ് ഉള്ളൂ.

കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്ക് 38 കിലോമീറ്റർ. ഒന്നര മണിക്കൂർ അങ്ങോട്ട്, കുടജാദ്രിയുടെ മുകളിലേക്ക് ഒന്നര മണിക്കൂർ, തിരികെ ഒന്നരമണിക്കൂർ. ആകെ ആറുമണിക്കൂർ നീളുന്ന യാത്ര. എട്ടു പേരുണ്ടെങ്കിലേ ജീപ്പ് സ്റ്റാർട്ട് ആക്കൂ എന്നതാണ് അലിഖിത നിയമം. ഞങ്ങൾ നാലുപേർക്കൊപ്പം അഞ്ചുപേരടങ്ങുന്ന കുടുംബമെത്തി. മുന്നിലെ സീറ്റിൽ ഡ്രൈവറിനടുത്തുള്ള ഇരിപ്പിനൊരു പ്രശ്നമുണ്ട്, രസമുണ്ട്. തുടരേതുടരേ നിർദേശങ്ങൾ കിട്ടും. കമുകിൻ തോട്ടങ്ങളും വയലും നിറഞ്ഞ ഗ്രാമമാണ് ഫസ്റ്റ് ഹാഫ് കാഴ്ച. കാട്ടിലേക്ക് കയറുന്നതിനും മുൻപ് ഒരു സ്റ്റോപ്പുണ്ട്. ഉപ്പിട്ടൊരു സോഡാ ലൈമിൽ മയക്കത്തെ പമ്പകടത്തി. കോൺക്രീറ്റ് റോഡിലൂടെ വണ്ടി കുന്നു കയറുകയാണ്. കാടിനൊപ്പം ഓടിയെത്താനുള്ള ശ്രമം രസകരമാണ്. കയറിവന്ന വഴികൾ നേർത്ത ഞരമ്പുപോൽ മാത്രമായി. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഫീസ് അടച്ചു. കൈയിലുള്ള പ്ലാസ്റ്റിക് അവിടെ ഏൽപ്പിക്കണം. മുന്നോട്ട് ഇനി കൃത്യമായ വഴിയില്ല. ചെമ്മണ്ണും മഴയും കൂടിക്കുഴഞ്ഞ പാത. ഇരിപ്പ് ഉറപ്പിച്ചോളാൻ നിർദേശം. ചുരുളിയിലെന്നപോലെ അവിടം മുതൽ ജീപ്പ് തനിസ്വരൂപം പുറത്തെടുത്തു.

മണ്ണിലും കുഴിയിലും ആഴ്ന്നിറങ്ങിയ ജീപ്പിൽ കുന്നുകയറുമ്പോൾ എടുത്തെറിയപ്പെടുന്ന പ്രതീതിയാണ്. ഓഫ് റോഡിന്റെ ‘ഗോൾഡൻ എക്സാമ്പിൾ’. കുന്നിറങ്ങിവരുന്ന ജീപ്പുകൾക്ക് കടന്നുപോകാനായി നമ്മുടെ വാഹനം പുറകോട്ട് എടുക്കും. ഏതെങ്കിലും മൺതിട്ടയിലോ പാറയുടെ മുകളിലോ ആവും തടഞ്ഞുനിൽക്കുക. കുത്തനെയുള്ള ഒരു കയറ്റത്തിന് മുന്നേ വണ്ടി നിന്നു. നാലു പേരോട് ഇറങ്ങി മുകളിലേക്ക് അല്പം നടക്കാൻ നിർദേശം. വലുത് എന്തിനോ ഉള്ള തയ്യാറെടുപ്പുപോലെ വണ്ടിയുടെ ഗ്ലാസ്‌ ഉയർത്തി വച്ചു. ഫസ്റ്റ് ഗിയറിലാണെന്ന് ഒന്നുകൂടി ഉറപ്പിച്ച് ആക്സിലറേറ്ററിൽ ചവിട്ടിപിടിച്ചു. പാതി ചരിഞ്ഞും കുലുങ്ങിയും കൽച്ചീളുകളിൽ തെന്നിമാറിയും കുത്തനെയുള്ള കടമ്പ കടന്നു. പച്ചപുല്ല് നിറഞ്ഞ കുന്നിനെ കെട്ടിപിടിച്ചു കിടക്കുന്ന കോടയിലേക്ക് വണ്ടി സെക്കന്റ്‌ ഗീയറിട്ട് നീങ്ങി. ആശ്വാസതുരുത്തുപോലെ ഒരിടം. 10 കിലോമീറ്റർ ഓഫ്‌റോഡിന് അന്ത്യം കുറിച്ച് ജീപ്പ് നിന്നു. മൂല സ്ഥാനത്ത് ദേവീക്ഷേത്രം. ഇനി ഒന്നര കിലോമീറ്റർ കാൽനടയായി കയറണം. സമയം ഉച്ചയ്ക്ക് മൂന്നുമണി.

തെക്കുനിന്നെത്തിയ കാറ്റിനൊപ്പം സമയത്തെ പറഞ്ഞുവിട്ട് മലകയറണം. മലമുകളിൽ നിന്നെത്തുന്ന തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. വഴികളെല്ലാം നീളുന്നത് ഒരിടത്തേക്കാണ്. ആ ഇടത്തേക്കാണ് കാലും മനസും ഉറപ്പിച്ച് കയറിയ ആയിരക്കണക്കിന് മനുഷ്യരുടെ പിറകെ ഞാനും ഞങ്ങളും കയറുന്നത്. മുന്നിൽ പോയവരൊക്കെ നടന്നുതീർത്ത വഴികൾ. കല്ലും കാറ്റും നിറഞ്ഞ കുന്നുകയറ്റം തുടങ്ങി. ആയാസം എന്ന് തോന്നിയത് അതികഠിനമാകുന്നു. എങ്കിലും മുന്നിൽ താണ്ടേണ്ട ദൂരമുണ്ട്. പഞ്ഞിക്കെട്ടുപോലെ കയ്യെത്തും ദൂരത്തു മേഘങ്ങൾ. തൊടാൻ സമ്മതിക്കാത്തതുപോലെ മഞ്ഞതിനെ മറച്ചുപിടിച്ചു. പകരം നനവ് പകർന്നു. തലയിൽ പറ്റിപിടിച്ച മഞ്ഞുതുള്ളികളുടെ നനവ് ഉള്ളിലേക്കും പതിയെ പടർന്നു. വശങ്ങളിൽ കൊക്കയിലേക്ക് ചാടാൻ തയ്യാറെന്നപോലെ മരങ്ങൾ, പച്ചപിടിച്ചു സ്വസ്ഥമായി നിൽക്കുന്ന കുന്നുകൾ. അതിനിടയിലൂടെ ചരൽ നിറഞ്ഞ വഴി. കേറിപോകുന്ന വഴികൾക്കുമുണ്ട് പ്രത്യേകത. നിരപ്പിൽ നിന്ന് പതുക്കെ കൊക്കയുടെ വശം ചേർന്ന് നടക്കേണ്ടി വരും, പിന്നീട് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇരുട്ടിൽ നീങ്ങേണ്ടിവരും, അടിതെറ്റിയാൽ ആത്മാവ് അന്തരീക്ഷത്തിലേക്ക് ഉയരുമെന്നപോലെ കിടക്കുന്ന പാത പിന്നീടേണ്ടി വരും, ഇരുന്ന് പോകും. പക്ഷേ പിന്മാറരുത്. മരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റിൽ ഗൂഢഭാഷയിലുള്ള സ്വരങ്ങൾ ഉണ്ട്. മരത്തടികളിലെ പായലിൽ പിറവിയെടുത്ത ബെഗോണിയ പൂക്കൾ തലപൊക്കി നോക്കുന്നുണ്ട്. ഒപ്പമിരുന്ന് പടം പിടിക്കണം. ഇലകൊഴിയും ശിശിരത്തിനപ്പുറം പച്ചിലകളുടെ ഉത്സവമുണ്ടായി. ആ കാലത്താണ് ഞങ്ങൾ കുന്നുകയറിയതെന്ന് ഓർത്ത് ആനന്ദിച്ചു. കാറ്റിനെ തിരിച്ചറിയുന്നത് അനങ്ങുന്ന ഇലകളെ നോക്കിയാണ്. ചലനാത്മകമായ എല്ലാ ജീവിതങ്ങളിലും എന്തോ ഒന്ന് എവിടെനിന്നോ വീശുന്നുണ്ട്.

കോട കാഴ്ച മറച്ചു. കുന്നിറങ്ങി വരുന്നവരെ കണ്ണിൽപെട്ടപ്പോൾ ഇനി എത്ര ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്കെന്ന് ചോദിച്ചു. ഇതാ അവിടെ എന്നുത്തരം. എവിടെ എന്ന ചോദ്യം ഉള്ളിൽ നിറഞ്ഞു. കാലുകൾ തളർന്നു. ശരീരം വിയർത്തു. തൊണ്ട വരണ്ടു. യാത്രയിൽ യാതനയണഞ്ഞാലും യാത്ര യാതനയാവരുത് എന്നാണല്ലോ. യാത്ര കയ്യെത്തും ദൂരത്ത് കളയാൻ ആവില്ല. പതിയെ കോടയ്‌ക്കൊപ്പം കണ്ടു, കുടജാദ്രി കുന്നിലെ സർവജ്ഞപീഠം. ഭക്തിയോ സാഹസികതയോ ജിജ്ഞാസയോ ആവാം നിങ്ങളെ കുടജാദ്രിയിലേക്ക് നയിക്കുന്നത്. ജ്ഞാനത്തിന്റെ പീഠം ഒരു ആശ്വാസപീഠമാകും. തിരിച്ചറിവും ജീവിതാർത്ഥവും മനസിനെ പിടിച്ചിരുത്തും. ശങ്കരപീഠത്തിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ താഴ്വാരത്ത് കൊല്ലൂർ ക്ഷേത്രം കാണാം. സർവ്വജ്ഞ പീഠത്തിന് അപ്പുറവും വഴികളുണ്ട്. പക്ഷേ ഇപ്പോൾ പോകാനാവില്ല. ഇനിയൊരിക്കൽ.

ഈ സ്ഥലത്തിന്റെ പഴമയിൽ മനുഷ്യരെ സന്തോഷിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. മനസ് സ്വസ്ഥമാകുന്നു. കോട മാറി വൈകുന്നേരം മുന്നിൽ തെളിയുന്നു. നൂൽമഴയും ശീതക്കാറ്റും നീർച്ചാലും അനുഭവിച്ച് ഇറക്കം. ഞാനെന്നെ അറിയലെന്നാൽ ഞാനില്ലെന്നറിയലാണ്. കാടിന്റെ നിഗൂഢമായ വശ്യതയിലേക്ക് മെല്ലെ മെല്ലെ ആകൃഷ്ടരാകുന്നതോടെ അകവും പുറവുമായുള്ള അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ മനസ്സിൽ കോറിയിടുന്നത് അതാണ്. കുടജാദ്രിയിൽ പോയിട്ടുള്ളവരോട് ചോദിക്കൂ.. ഇനി പോകാനില്ലെന്ന് പറയുന്നവരെ കാണാനാകില്ല. കാരണം നമ്മെ മനുഷ്യനാകുന്ന എന്തോ ഒന്ന് ആ കാടുകളിലുണ്ട്. ഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യർക്ക് വസന്തോത്സവങ്ങളുടെ നിമിത്തമായി കുടജാദ്രിയുണ്ട്…

ചെഗുവേര തന്റെ സുഹൃത്ത് ആൽബർടോയുമൊത്ത് നടത്തിയ യാത്രയിൽ ഇങ്ങനെ പറയുന്നുണ്ട്;

ഓരോ സാഹസിക യാത്രയ്ക്കും രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്- യാത്ര തിരിക്കലും മടങ്ങിയെത്തലും. രണ്ടാമത്തെ സൈദ്ധാന്തികകാര്യമെന്നതിനെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന യഥാർത്ഥ നിമിഷവുമായി കൂട്ടിയോജിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മാർഗ്ഗത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. കാരണം, യാത്ര മിഥ്യയായ ഒരിടമാണ്. എപ്പോൾ യാത്ര പൂർത്തിയാക്കുന്നുവോ അപ്പോൾ മാത്രമേ അത് പൂർത്തിയാക്കിയതായി പറയാൻ കഴിയൂ. പൂർത്തിയാക്കലിന് വൈവിധ്യമാർന്ന നിരവധി വഴികളാണുള്ളത്. വഴികൾ അവസാനിക്കുന്നില്ല എന്നാണ് പറയേണ്ടത്…

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു. നിലവിൽ മാതൃഭൂമി പത്തനംതിട്ട ബ്യുറോയിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.

 

സതീഷ് ബാലകൃഷ്ണൻ

വലുതല്ലങ്കിലും അവന്റെതായ തിരക്കുകൾ നിറഞ്ഞ ജീവിത യാത്രക്കിടയിൽ
ഒരുഞായറാഴ്ച….

കുർബാന കഴിഞ്ഞു മടങ്ങുന്ന ആൾക്കൂട്ടത്തിനിടയിൽനിന്നും തന്റെ പേരെടുത്തുള്ള വിളികേട്ട് അവൻ തിരിഞ്ഞു നോക്കി…

“ഒരു അമ്മയും മകളും…”

നീലയിൽ വെള്ള പൂക്കളുള്ള ഉടുപ്പിട്ട വെള്ളാരം കണ്ണുകളുള്ള ഒരു പത്തുവയസുകാരിയുടെ കൈ പിടിച്ചുകൊണ്ടു അവർ അവന്റെ അടുക്കലേക്ക് പതിയെ….
വളരെ പതിയെ നടന്നടുത്തു….

ആരാണ് അത്?
നമുക്ക് തല്ക്കാലം ഒരു പേര് കൊടുക്കാം…
മീര…
ക്രിസ്ത്യാനിപെണ്ണിന് ഈ പേര്..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര് വിളിക്കുന്നു.. അത്രയേയുള്ളു…

നായികയ്ക്ക് ഒരു പേര് കിട്ടി…

ഇനി കഥയിലേക്ക്…
കഥയല്ല… ജീവിതത്തിലേക്ക്..

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം..

പള്ളിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ മീര…
ഞാൻ കുളിക്കടവിൽ ചെന്നപ്പോൾ എന്നെ കാണാൻ അവിടെ വന്നു…

“ഞാൻ ഇന്ന് പോകുകയാണ്…”

ശരി ജോലികിട്ടി പോകുകയല്ലേ ചിലവ് ചെയ്യണം…
ഇപ്പോൾ വേണ്ട… ജോലിയൊക്കെ ചെയ്ത് ശമ്പളം ഒക്കെ വാങ്ങി..
ലീവിന് വരുമ്പോൾ മതി…

” എന്നുവരും എന്ന് പറയാൻ കഴിയില്ല”

എനിക്ക് ധൃതിയില്ല…

“ചിലപ്പോൾ ഇനി കാണാൻ കഴിഞ്ഞെന്നു വരില്ല”
ഏറെ നേരം അവൾ ഇത് തന്നെ പറഞ്ഞു നിന്നു..

ഒഴുക്കൻ മട്ടിൽ എന്റെ മറുപടിയും തുടർന്നു…

അവൾ പോയിട്ടുവേണം എനിക്ക് കുളിക്കാൻ…
ഞാൻ അക്ഷമാനായി നിന്നു…

പള്ളിയിൽ നിന്നും മടങ്ങുന്നവർ ശ്രദ്ധിക്കുന്നുണ്ട്…

” നീ പൊട്ടനാണോ…? അതോ പൊട്ടൻ കളിക്കുകയാണോ…?

ദേഷ്യപ്പെട്ടു ചോദിച്ചു..
മിണ്ടാതെ നിന്ന എന്നെ തറപ്പിച്ചു നോക്കിയിട്ട്
തോടിന് കരയിലൂടെ വീട്ടിലേക്കു നടന്നു തിരിഞ്ഞു നോക്കാതെ….

എനിക്കൊന്നും മനസിലായില്ല…
ശരിയ്ക്കും ഞാൻ പൊട്ടനാണോ?
ഏയ്‌… അല്ല… ആണോ?

ഞാൻ അത് അപ്പോഴേ വിട്ടു.. എന്റെ കാര്യങ്ങളേക്ക് വ്യാപ്രുതനായി…

കൂട്ടുകാരൻ വന്നു…
ഞാൻ ടൗണിലേക്ക്.. അവന്റെ ബൈക്കിൽ..

ഉച്ച കഴിഞ്ഞു ഞാനും അവനും നും.. കടയിൽ ചായകുടിച്ചിരുന്നപ്പോൾ
രവിലെ നടന്ന കാര്യം അവനോട് പറഞ്ഞു…

അവൻ പറഞ്ഞു…
നീ പൊട്ടൻ തന്നെയാണ്…
അവൾക്കു നിന്നോട് എന്തോ? ഉണ്ട്…
നിനക്ക് മനസിലായില്ലേ എന്ന്…

എനിക്ക് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല…

ഇത്രയും വലിയ… കുടുംബത്തിലെ അംഗം..
അലങ്കരികമായി പറഞ്ഞാൽ…
ഉന്നതകുല ജാതർ…
ഇതെല്ലാം മറന്നാലും
ഉയർന്ന വിദ്യാഭ്യാസം…
ബിരിദാന്തര ബിരുദം…
ഞാനോ?….

എങ്ങനെ ഞാൻ ചിന്തിയ്ക്കും ഇക്കാര്യം…

വാദ പ്രതിവാദങ്ങളുമായി ഞാനും അവനും…

പക്ഷെ തിരിഞ്ഞു നോക്കിയപ്പൾ…
കണ്ടു…
ചില സൂചനകൾ…
ഞങ്ങളുടെ കണ്ടുമുട്ടലുകൾക്കിടയിൽ അവൾ നൽകിയ സൂചനകൾ…
എന്റെ അവസ്ഥയിൽ അന്നത് തിരിച്ചറിഞ്ഞില്ല..

അവൻ പറഞ്ഞു നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോകാം…
സമയം 3.40 കഴിഞ്ഞു…
ട്രെയിൻ 4.20ന്..

എനിക്കും കാണണം എന്ന് വലിയ ആഗ്രഹമായി…

തിരിച്ചറിയാതെ പോയ ആ പ്രണയത്തിനു പിന്നാലെ ഞങ്ങൾ ബൈക്കിൽ പാഞ്ഞു…

റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി അകത്തേക്ക് ഓടി…
രണ്ടാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു…
ഏത് കംപ്പാർട്മെന്റിൽ ആണെന്നറിയില്ല…
പുറകിൽ ആണെന്ന് കരുതി… വേഗം പിന്നിലേക്ക് നടന്നു…
ഓരോ ബോഗിയിലും നോക്കി…
ഇല്ല…
ട്രയിൻ നീങ്ങിതുടങ്ങി….
കണ്ടില്ല….
ഞാൻ മുന്നിലേക്ക് ഓടി…
ട്രെയിന് വേഗം കൂടി കൂടി വന്നു…
എന്റെ കാലുകളെക്കാൾ വേഗത്തിൽ ട്രെയിൻ കുതിച്ചു…
ഓടി ഞാൻ പ്ലാറ്റുഫോമിന്റെ പുറത്തേക്കുള്ള എൻട്രൻസിനു അടുത്ത് എത്തറായി…
ട്രെയിൻ ഏറെ ദൂരെയായി….
അറിയാതെ ഞാൻ കരഞ്ഞുപോയി…
അകന്നു പോകുന്ന ട്രെയിന്റെ… അവസാന ബോഗിയുടെ പിന്നിലെ ഗുണനചിഹ്നം കണ്ണുനീരാൾ മറഞ്ഞപ്പോയി…
എൻട്രൻസി നടുത്തുള്ള സിമന്റ് ബെഞ്ചിൽ…
ഞാൻ തളർന്നിരുന്നുപോയി….

തോളിൽ ഒരു കരസ്പർശം…
കൂട്ടുകാരൻ …
വാ… പോകാം…
എഴുന്നേൽക്കാൻ തോന്നിയില്ല…

അല്പസമയത്തിന് ശേഷം അവളെ യാത്രയാക്കിയ ബന്ധുക്കൾ പുറത്തോട്ടുള്ള വാതിലിനു നേരെ നടന്നു വരുന്നു…
ആരും എന്നെ കണ്ടില്ല…
ഒരാൾ ഒഴികെ…
മീരയുടെ അമ്മ…
എന്റെ കലങ്ങിയ കണ്ണുകളിലേക്ക് അവർ നോക്കി…
അപ്പോൾ അവരുടെ ഭാവം എന്തായിരുന്നു…
ദേഷ്യം… പക… പുച്ഛം…
സഹതാപം….
കണ്ണുനീർ കാഴ്ച മറച്ചതിനാൽ…
എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…
“കുളിക്കടവിൽ വെച്ച് മീര പറഞ്ഞ അവസാന വാക്കുകളിൽ ഒരു പ്രണയം ഒളിച്ചിരുന്നോ എന്നും…”

റെയിൽവേ സ്റ്റേഷനിൽ നിന്നു നേരെ പോയത് തിലകിലേയ്ക്കാണ്…
തിലകിലെ എക്സിക്യൂട്ടീവ് ബാർ… രാത്രി 7 വരെ അവിടെ…

തിരികെ വീട്ടിലേക്ക്… വീട്ടുകാർ ഉറങ്ങി കഴിഞ്ഞാണ് എത്തിയത്…
വിളിച്ചില്ല… എനിക്കായി പൂട്ടാതെ ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറി… മദ്യലഹരിയിൽ എപ്പോഴോ ഉറങ്ങി…

പിന്നെ പതിവ് ദിനചര്യകൾ…
പതിയെ പതിയെ ഇക്കാര്യങ്ങളെല്ലാം വിസ്മൃതിയിലായി…
ജീവിതത്തിൽ പല മാറ്റങ്ങൾ വന്നു…
ജീവിതം ആകെ മാറി…
ശാന്തമായോഴുകുന്ന നദിപോലെ…

വർഷങ്ങൾക്ക് ശേഷം ഇന്ന്….
മീര വീണ്ടും കൺമുമ്പിൽ…

ആ അവിചാരിത കണ്ടു മുട്ടലിൽ പകച്ചു നിന്നപ്പോൾ…
അവൾ പറഞ്ഞതൊന്നും ഞാൻ… കേട്ടില്ല…

“നീ പൊട്ടനാണോ….”
“അതോ പൊട്ടൻ കളിക്കുകയാണോ…” അവൾ നടന്നകന്നു…
തിരിഞ്ഞു നോക്കാതെ…

ഞാൻ ശരിക്കും പൊട്ടനാണോ….?
അല്ല….
ആണോ?

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

 

രാജു കാഞ്ഞിരങ്ങാട്

ഓണക്കാലമടുത്താല്‍
ഓര്‍മ്മയുടെ ഒരു കുടന്ന –
പൂവുമായെത്തും
അടുത്ത വീട്ടിലെ നാരായണി ചേച്ചി
അച്ഛനു ,മമ്മയു മില്ലാതെ
അനാഥയായി-
പോയവള്‍
സ്വന്തവും ബന്ധവുമില്ലാതെ
ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വന്നവള്‍

ശനിയും-
സംക്രാന്തിയും ഇല്ലാതെ
ഒറ്റപ്പെട്ടു പോയവള്‍
മനസ്സറിയാതെ ഗര്‍ഭിണിയായി
മനോരാജ്യം കണ്ടിരുന്നവള്‍
‘ആരാണാളെന്നു ചോദിച്ചാല്‍ ‘
ആരെന്നറിയാതെ
ആരെയും ചൂണ്ടി കാണിക്കുന്നവള്‍

അറിയപ്പെടുന്ന ചിലരെ ക്കുറിച്ച്
ആണ്‍കുട്ടികള്‍ ഞങ്ങള്‍ വാതു വെയ്ക്കും
അമ്മയ്ക്കായിരുന്നു വേവലാതി
ആണും തുണയും ഇല്ലാതവളെ ക്കുറിച്ച്
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ്
ഉണ്ണി പിറന്ന കാര്യം ഞാനറിഞ്ഞത് .

ആഹാരത്തിനായി അടുത്ത വീട്ടിലെല്ലാം
കാലത്ത് മുതല്‍ കയറിയിറങ്ങും
ഓണക്കാലത്ത് പൂക്കളുമായാണവര്‍
എന്റെവീട്ടില്‍ വരിക
അമ്മയെന്നും ഓണക്കോടി ആദ്യമെടുക്കുക
ആ അമ്മയ്ക്കും കുഞ്ഞിനുമാണ്

മുറ്റത്തെ പൂക്കളത്തിനേക്കാൾ –
ഭംഗി
അപ്പോള്‍ അമ്മ(നന്മ ) യുടെ മുഖത്തായിരിക്കും കാണുക

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

ഐശ്വര്യ ലക്ഷ്മി.എസ്സ്.

മേലെ നോക്കിയാൽ ആകാശവും താഴെ ഭൂമിയും മാത്രം പരിചിതമായൊരു ലോകത്തിൻ്റെ കോണിൽ നിന്നും പറിച്ച് മാറ്റപ്പെടലുകളും ചേർത്ത് നിർത്തലുകളും സമ്മിശ്രമായൊരു മൊഴിമാറ്റം.

പൂർണ്ണതയിൽ നിന്ന് അപൂർണ്ണതയിലേക്കും പൂജ്യത്തിൽ നിന്ന് അനന്തതയിലേക്കുളള ഗണിതം പോലെ സ്വത്വത്തെ തിരയുമൊരു വൈകാരിക മാറ്റം.

അടുക്കും തോറും ചിട്ടയില്ലാതെ അകന്നുകൊണ്ടിരിക്കുകയും അകലും തോറും കാന്തം പോലെ തിരിച്ച് പിടിച്ച് കൊണ്ടുവരികയും ചെയ്യാൻ കെൽപ്പുള്ളൊരു ചുറ്റുവട്ടത്തിൻ്റെ തണൽ പെയ്ത്ത് .

കിന്നാരം പറഞ്ഞു ചിണുങ്ങുന്ന പ്രാണികളും തലതല്ലിയൊഴുകുന്ന മലവെള്ളവും പുതയിറങ്ങുന്ന മഴച്ചൂടും അതിൽ ഉരുകിയൊലിക്കുന്ന ഭൂമിയും അതിനു കുറുകെ മനുഷ്യത്വവും ചേർന്നൊരു മൊഴിമാറ്റം.

ഓടുന്ന സൂചിക്കും ഒഴുകുന്ന ചോരക്കും ഒലിക്കുന്ന കണ്ണീരിനും വരണ്ടുണങ്ങിയ നാവിനുമപ്പുറം കാലം തേര് തെളിച്ചെടുത്തൊരു മൊഴിമാറ്റം.

അതിൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല ഭാഷക്കും സ്പീഷിസുകൾക്കും അപ്പുറം അത്രമാത്രം വ്യക്തമായൊരു മഹാകാവ്യം “ഉലകത്തിൻ മൊഴിമാറ്റം”

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരേതനായ ശശിധര കൈമളുടെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരിൽ രഞ്ജിത്തിൻ്റെ ഭാര്യയുമാണ്.
ഇമെയിൽ : [email protected]

ഡോ. മായാഗോപിനാഥ്

സ്പെൻസർ ജംഗ്ഷനിലെ പള്ളിയ്ക്ക് മുന്നിലേക്ക്‌ ഒഴുകിയെത്തിയ ലാപിസ് ബ്ലൂ സ്കോഡ കാറിലേക്ക് ധൃതിയിൽ കയറിയിരുന്നു വിന്ദുജ.
‘വിന്ദു ആകെ വിയർത്തല്ലോ ‘
മുടിയിൽ നര വീണിട്ടും മാറിയില്ലേ തന്റെ ഈ ഭയം?”

വളരെ ക്യാഷ്വലായിട്ടാണ് സുദീപ്‌ ചോദിച്ചത്.
പിന്നെ മെല്ലെ ഇടം കൈ നീട്ടി വിന്ദുജയുടെ വലം കയ്യിൽ മൃദുവായി അമർത്തി. “ഞാനല്ലേ വിന്ദൂ. നിന്റെ മാത്രം സുദീപ്.
ബി കൂൾ. റിലാക്സ് വിന്ദൂ ”
വൈകുന്നേരം വിനയൻ വീട്ടിലെത്തും മുന്നേ നിന്നെ ഞാൻ തിരികെ എത്തിക്കാം. ട്രസ്റ്റ്‌ മി ഹണി എന്റെ വാക്കാണ്.

വിന്ദുജ ബാഗിൽ നിന്നു കെർചിഫ് എടുത്തു നെറ്റി മേലെ വിയർപ്പു തുടച്ചു.

നീയിന്നു എന്റെ പ്രിയപ്പെട്ട ടർകൊയ്‌സ് ബ്ലൂ നിറത്തിൽ അതി സുന്ദരിയായിരിക്കുന്നു..

വിന്ദുജ സുദീപിനെ നോക്കി ചിരിച്ചു.

നമ്മൾ കൃത്യം ഒന്നര മണിക്കൂറിൽ എന്റെ സ്വപ്ന സൗധത്തിലെത്തും.

കാർ സിറ്റി വിട്ട് ഇടറോഡിലേക്ക് കയറിയിരുന്നു.

“വിന്ദു നിനക്കോർമ്മയുണ്ടോ
ഞാൻ നിന്നോട് പ്രണയം പറഞ്ഞ ആ ദിനം..”
ഉവ്വ് 27 ഓഫ് ഏപ്രിൽ.. പതിനഞ്ചു വർഷത്തിന്റെ ഋതുഭേദങ്ങൾ നമ്മെ കടന്നു പോയി..

ക്യാമ്പസ്‌ ടൂറും ആ. നീല വാകമരച്ചോടും നിന്റെ അന്നത്തെ ആ സ്കൈ ബ്ലൂ ഷർട്ട്‌ പോലും എനിക്ക് ഇന്നും ഓർമ്മയുണ്ട്.

ഒരില പോലും കാണാതെ പൂമൂടിയ ജെക്രാന്തമരങ്ങൾ.. മൂന്നാറിലെ നീലവസന്തം..
ഏപ്രിൽ കഴിഞ്ഞ് മെയ്‌ മാസത്തോടെ കൊഴിയുന്ന പൂക്കൾ..

“നിനക്കറിയുമോ സുദീപ് എത്ര തവണ വിനയേട്ടൻ നിർബന്ധിച്ചിട്ടും ഞാൻ ഇന്ന് വരെ മറ്റൊരു മൂന്നാർ യാത്ര പോയിട്ടില്ല.
മൂന്നാർ എന്നാൽ എനിക്ക് നിന്റെ പ്രണയമാണ്

.അയാളുടെ ഉൾത്തടം വിറകൊണ്ടു. തന്റെ യൗവ്വനം മുഴുവൻ താൻ കാത്തുവച്ചത് ആർക്കുവേണ്ടിയോ കാത്തിരുന്നതാർക്കുവേണ്ടിയോ അതെ പ്രണയിനി ഒരു ദിവസം തനിക്കായി നൽകിയിരിക്കുന്നു….

അവർ ഇടതിങ്ങിയ റബ്ബർ മരങ്ങൾക്കിടയിലൂയിടെ ഉള്ള വഴിയിലേക്ക് തിരിഞ്ഞിരുന്നു…

വിന്ദുജ പുറത്തേക്കു നോക്കിയിരുന്നു. ഒരേയൊരിക്കൽ
താൻ വന്നു പോയ പാത. ഈ വഴിയുടെ അവസാനം കാണുന്ന ഒരു പഴയ ഓട് വീട്.
പായൽ പിടിച്ച മതിലോരം ചേർന്നു നിൽക്കുന്ന നാക മരം.. നിറയെ പൂക്കളും കായ്കളും. മുറ്റത്തിനിരുവശവും നിറയെ നന്ത്യർവട്ടവും അരളിയുമൊക്കെ കാട് പിടിച്ചു കിടന്നിരുന്നു..
അവിടെ ഉമ്മറത്തെ ചാരുകസേരയിൽ ചാരികിടന്ന നരച്ച താടിയുള്ള കഷണ്ടിത്തലയുള്ള ചുമ കൊണ്ടിടറിയ അച്ഛൻ..
അമ്മയുടെ മുഖത്തെ ദൈന്യതയും വിളർച്ചയും അവർ തന്ന ചായയെ പോലും മരവിപ്പിച്ചു..

അന്ന് സുദീപ് എന്ന കാമുകനൊഴികെ ആ വീടും വീട്ടുകാരും തന്റെയുള്ളിൽ ജരാനരകൾ വരച്ചിട്ടു…

കാർ വളവു തിരിഞ്ഞു പഴയ നാകമരത്തിനടുത്തെത്തി.
ഗേറ്റ് മുതൽ വീട് വരെ ടൈൽ നിരത്തിയിരുന്നു..
മുറ്റമാകെ പലയിനം ഓർക്കിഡുകളും റോസും….

കാറിൽ നിന്നു പുറത്തിറങ്ങിയ സുദീപ് വിന്ദുവിന് നേർക്കു കൈനീട്ടി. വരൂ പ്രിയപ്പെട്ടവളെ..
ഇതാണെന്റെ സ്വപ്നസൗധം….ഇവിടം നിനക്കായ്‌ കാത്തിരിക്കുന്നു..

പഴയ വീടിന്റെ ഗൃഹാതുരത്വത്തിന്റെ ശീലുകളിൽ ഓട് പാകി പൈതൃകത്തിന്റെ ചരിഞ്ഞ മേൽക്കൂരയും കൊത്തുപണികളുമുള്ള അനേകം വാതിലുകളും ജനാലകളുമൊക്കെയുള്ള വലിയ ഒരു നാലുകെട്ട്.

ഉമ്മറത്ത് പഴയ ചാരു കസാല വാർണിഷ് ചെയ്തു ഒരു ഓർമ്മപോലെ സൂക്ഷിച്ചിരുന്നു. ഭിത്തിമേൽ അച്ഛന്റെ വലിയ ഒരു ചിത്രവും.
പൂമുഖം കടന്നപ്പോൾ ആദ്യം കണ്ടത് ഒരു ആട്ടുകട്ടിലാണ്.. അകമേ വെളിച്ചം വിതറുന്ന വലിയ നടുമുറ്റവും മധ്യത്തിൽ ഒരു പവിഴമല്ലി മരവും അതിൽ പടർന്നു കിടന്ന ശംഖ്‌പുഷ്പവും വീടിനു കുളിർമ്മയും സൗരഭ്യവും നൽകി..

വീടിന്റെ ചുവരുകൾക്കെല്ലാം വിൻടേജ് ചിത്രങ്ങൾ മിഴിവേകിയിരുന്നു. പല ചിത്രങ്ങളിലും നീല നിറത്തിന്റെ ധാരാളിത്തം തുടിച്ചു നിന്നു

തന്നെ പ്രതീക്ഷിച്ചു സ്വീകരണ മേശമേൽ വച്ചിരുന്ന പൂപ്പാത്രം നിറയെ ശംഖുപുഷ്പങ്ങൾ.. അവന്റെ പ്രിയപ്പെട്ട പൂക്കൾ…

പെട്ടെന്നു അതിലൊരെണ്ണമെടുത്ത് അവൻ വിന്ദുജയുടെ കണ്ണുകൾക്ക്‌ മേലെ ഉഴിഞ്ഞു കൊണ്ട് പാടി..
ശംഖ്‌പുഷ്പം കണ്ണെഴുതുമ്പോൾ…. വിന്ദുജെ നിന്നെ ഓർമ്മവരും…..

കുറെ നാളുകളായി പൂക്കാൻ കൊതിച്ച ചന്ദനശാഖികൾ തന്നിൽ തളിർക്കുന്നത് അവളറിഞ്ഞു.. ആർട്സ് ഫെസ്റ്റിവൽ ദിനത്തിൽ രാത്രി വൈകി നടന്ന പരിപാടികൾക്ക് ശേഷം തനിക്കൊപ്പം കോളേജ് ഹോസ്റ്റലിലേക്ക് നടന്ന നേരം പിന്നിൽ നിന്നു തന്നെ നെഞ്ചോടു ചേർത്ത അവന്റെ മുഖം പതിഞ്ഞ പിൻകഴുത്തിൽ തുടിച്ച പുളകം എത്രയോ നാൾ തന്നെ കൊതിപ്പിച്ചു.

ഇന്നിപ്പോൾ മാറ്റാരുമില്ലാതെ താനും അവനും മാത്രമുള്ള ഈ വീട്ടിൽ…

അവളുടെ ഹൃദയമിടിപ്പ് കൂടി… അവനവളെ കിടപ്പുമുറിയിലേക്കാനയിച്ചു…

അവനവൾക്ക് കുളിക്കാൻ ടൗവലുകൾ നൽകി..
.വിന്ദു കുളികഴിഞ്ഞു വന്നപ്പോഴേക്കും അവനും കുളി കഴിഞ്ഞെത്തി…

ബാത്ത് ടവലിൽ ഒതുങ്ങിയിരുന്ന അവളുടെ യൗവനം തുളുമ്പുന്നത് അവനിൽ കാമജ്വാലകളെരിച്ചു….

പ്രണയപൂജയിലാദ്യമായി അധരങ്ങളാൽ അവളുടെ കലശങ്ങളെ അഭിഷേകം ചെയ്തു കൊണ്ട് അവൻ പറഞ്ഞു
രതി ദിവ്യമായ ഒരു പൂജയാണ് വിന്ദൂ……
നഗ്നമായ അവളുടെ പാദങ്ങളെ അവൻ നീല ടവലു കൊണ്ട് തുടച്ചു…
പിന്നെ അവളുടെ തുടുത്ത കാൽവിരലുകളെ ചുംബിച്ചു…

പിന്നെ അവർ ചുംബനങ്ങളുടെ മാദക ലഹരിയറിഞ്ഞു…..
പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന്റെ തിരമാലകളിൽ അവൻ അവളെ ആറാടിച്ചു…
അവളുടെ ഗർഭപാത്രത്തിലേക്ക് അവൻ തന്റെ പ്രണയവീഞ്ഞ് ഉരുക്കി ഒഴിച്ചു…

അവന്റെ നെഞ്ചിൽ നിന്നു മുഖം അടർത്തിയെടുത്തു വിന്ദു മേശമേലിരുന്ന ഫോൺ എടുത്തു സമയം നോക്കി….

തളർന്നു മയങ്ങിയ അവനെ കുലുക്കി ഉണർത്തി അവൾ പറഞ്ഞു “സുദീപ്..
നമുക്കു തിരികെ പോകേണ്ടേ “…
പോകാം
പക്ഷെ ഭക്ഷണം കഴിച്ച ശേഷം.
ഊണ് മേശ മേൽ ഭക്ഷണമുണ്ട്
നീയെനിക്കു വിളമ്പി തരണം…

അത് സമ്മതിച്ചു എഴുന്നേറ്റ വിന്ദുവിനെ സാരീ ഉടുക്കാൻ അവൻ അനുവദിച്ചില്ല.

നീയെനിക്കു അന്നം വിളമ്പുമ്പോൾ ഈ ടൗവൽ മാത്രം മതി…
അവനവളെ തന്നോട് ചേർത്ത് കെഞ്ചി….
ഒറ്റയ്ക്ക് നീ എങ്ങനെയാണ് ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കിയത് അത്ഭുതം തന്നെ…
അവൾ പറഞ്ഞു..

അവനവൾക്ക് വയറു നിറയെ ഭക്ഷണം വാരിക്കൊടുത്തു…തിരിച്ചും..

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം അവൾ പാത്രങ്ങളുമായ്‌ അടുക്കളയിലേക്ക് പോയി.

തിരികെ വരുമ്പോഴും സുദീപ് സോഫയിൽ തന്നെ അലസമായി ഇരുന്നു..

നമുക്ക് പോകേണ്ടേ..
നീയെന്താണ് റെഡിയാവാത്തത്? അവൾ തിടുക്കം കൂട്ടി.

വരൂ കുട്ടീ തിടുക്കം കൂട്ടാതെ..
അവൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക് വീണ്ടും കൊണ്ട് പോയി…
ഒരിക്കൽ കൂടി പ്ലീസ്.. അവൻ കെഞ്ചി പറഞ്ഞു…
അവനവളെ മാറോടു ചേർത്തപ്പോൾ അവളും തളർന്നു പോയി…
അവളുടെ നെഞ്ചിൽ കിടന്നു കൊണ്ട് അവൻ കഴുത്തിലെ മാലയുടെ അറ്റത്തെ താലി തൊട്ട് പറഞ്ഞു…

ഇതിനു നീ എത്ര വിലയാണിട്ടത് വിന്ദൂ????
പത്തു ലക്ഷം? നൂറ് ലക്ഷം?? പറയു

ആ ചോദ്യത്തിൽ അവനെ തള്ളി മാറ്റി അവൾ കട്ടിലിൽ എഴുനേറ്റിരുന്നു.
അവൻ പൊട്ടി പൊട്ടിച്ചിരിച്ചു…
കുറെ പതിവ്രതകൾ…
വിന്ദുജയുടെ സപ്ത നാഡികളും തളർന്നു പോയി..

അവൻ വീണ്ടും പൊട്ടിച്ചിരിച്ചു…

ഞാൻ കാത്തിരുന്ന നിമിഷം ഇതാണ്… നീ ഉരുകി വീഴുന്നത് കാണാൻ..

എന്റെ പ്രണയം തട്ടി മാറ്റി നീ വിനയനെ വിവാഹം കഴിക്കാൻ തയ്യാറായതറിഞ്ഞു എന്റെ വേദന കണ്ടു ഇടനെഞ്ഞു വിങ്ങി വിവാഹലോചനയുമായി വന്ന എന്റെ അമ്മയെ നീ അപമാനിച്ചു വിട്ട ദിവസം മുതൽ….കാത്തിരുന്ന ദിവസം…….

അന്ന് തിരികെ വന്ന എന്റെ അമ്മ അധികനാൾ ജീവിച്ചിരുന്നില്ല..കാമുകിയാൽ വഞ്ചിതനായ മകൻ മദ്യത്തിലും ലഹരിയിലും മുങ്ങിയത് അവരെ തളർത്തി…അവരുടെ ഹൃദയം തകർന്നു പോയി..

നിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ എന്റെ പാവം അമ്മ ഈ ലോകം വിട്ട് പോയപ്പോൾ നീ മധുവിധു നുകരുകയായിരുന്നു..
ആ അമ്മയുടെ കണ്ണുനീർ വീണതു കൊണ്ടാണ് നിന്റെ ഗർഭപാത്രം വരണ്ടു പോയത്…
നിനക്ക് ഒരമ്മയാവാൻ കഴിയാഞ്ഞത്…

വിന്ദുജ കൈക്കുമ്പിളിൽ മുഖം പൊത്തി കരഞ്ഞു.

പോയ കൊല്ലത്തെ ക്യാമ്പസ്‌ ഗെറ്റ് ടുഗെതർ ഞാൻ തന്നെ മുൻകൈ എടുത്തു നടത്തിയത് നിന്നെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി മാത്രമായിരുന്നു..
നീ പ്രവാസജീവിതം മതിയാക്കി തിരിച്ചു വരാൻ ഞാൻ കാത്തിരുന്നത് പതിനഞ്ചു വർഷങ്ങളാണ്…

കാശു കൊടുത്തും കൊടുക്കാതെയും എനിക്ക് എത്രയോ പെണ്ണുങ്ങളെ ഈ കിടക്കയിൽ കിട്ടുമായിരുന്നു.

പക്ഷെ സുദീപ് ഇന്ന് വരെ തന്റെ കാമന ഒരു പെണ്ണിന്റെയുള്ളിലും ഒഴുക്കിയിട്ടില്ല. അന്നും ഇന്നും എന്നും എന്റെ ഉള്ളിൽ നീ നീ മാത്രമാണ് പെണ്ണ്……

അയാൾ കിതയ്ക്കുമ്പോൾ പെട്ടെന്ന് സാരി വാരിച്ചുറ്റി വിന്ദുജ..
അപ്പോഴാണ് അയാൾ മുറിയിലെ ടെലിവിഷൻ സ്ക്രീൻ ഓണാക്കിയത്..

അതിൽ തെളിഞ്ഞു കണ്ട തന്റെ നഗ്ന മേനി അവളെ ചകിതയാക്കി.. സുധീപിനൊപ്പം പിണയുന്ന തന്റെ ഉടൽ….
അവളുടെ കയ്യിൽ നിന്നു സാരിത്തുമ്പ് താഴേക്കു വീണു….

നിനക്ക് വേണെങ്കിൽ എന്റെ ശരീരമേറ്റ് വാങ്ങി ശിഷ്ട കാലമിവിടെ കഴിയാം…
എന്റെ ദാനമായി നിനക്കത് ഏറ്റുവാങ്ങാം..
ഇല്ലെങ്കിൽ നിന്റെ വിനയനെ തേടി പോകാം. പക്ഷെ ഭാര്യയുടെ കാമലീലകൾ കണ്ടു കുളിര് കോരാൻ ഞാൻ ഇതവന് അയച്ചു കൊടുക്കും..

മേശമേലിരുന്നു അപ്പോൾ വിന്ദുജയുടെ ഫോൺ റിങ് ചെയ്തു..

മൈ ലവ് എന്ന്‌ സേവ് ചെയ്ത നമ്പർ…
വിനയേട്ടൻ അവളുടെ ചുണ്ടുകളിടറി….

……

സുദീപ് പൊട്ടിച്ചിരിച്ചു..

വികാരവിക്ഷോഭങ്ങളോടെ കരിനീല മേഘമായി പെയ്യാനാവാതെ തറയിൽ ചിതറിയ പ്രണയനീലത്തിൽ വിന്ദു തളർന്നിരുന്നു

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Copyright © . All rights reserved