literature

റ്റിജി തോമസ്

യുകെയിൽ എത്തിയപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും സന്ദർശിക്കണമെന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു. അവിചാരിതമായിട്ടാണ് അതിന് അവസരം ഒത്തുവന്നത്. വെറുതെ സന്ദർശിക്കുക മാത്രമല്ല, വളരെ അടുത്ത് അറിയാനും സാധിച്ചു. 23 വർഷമായി കോളേജ് വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകനായ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു മുതൽക്കൂട്ടായി തീർന്നു.

ജോജിയുടെ മകൾ ആൻ ജോജിയുടെയും സഹപാഠികളായ ഇസബെല്ലിന്റെയും സിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ചാണ് ഞങ്ങൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ ( Notre Dame Catholic Sixth Form College) എത്തിയത്. ഇസബെല്ലിന്റെ പിതാവായ അഭിലാഷും സിവിൻെറ പിതാവായ വിജിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു . കണ്ണൂർ പയ്യാവൂർ ആണ് അഭിലാഷിന്റെ സ്വദേശം . വിജി തൃശ്ശൂരിനടുത്തുള്ള കൊരട്ടി സ്വദേശിയാണ്.

ആനിന്റെയും ഇസബല്ലിന്റെയും സിവിന്റെയും  ടേസ്റ്റ് ടൈമിന്റെ ഭാഗമായിട്ടാണ് നമ്മൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ പോകുന്നതെന്ന് ജോജി എന്നോട് പറഞ്ഞിരുന്നു. യുകെയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ നൽകുന്ന അവസരമാണ് ടേസ്റ്റ് ടൈം . അതിൻറെ ഭാഗമായി തങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാം.

വെറുതെ ഒരു സന്ദർശനത്തിൽ ഒതുങ്ങുന്നില്ല ടേസ്റ്റ് ടൈം . അതിലുപരി തങ്ങൾ പഠിക്കാൻ പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും വിവിധതരം കോഴ്സുകൾ, അധ്യാപന രീതികൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാനും അധ്യാപകരെ നേരിൽ കണ്ട് സംസാരിക്കാനും ഓരോ കോഴ്സിന്റെയും പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സമ്പാദിക്കാനും ടേസ്റ്റ് ടൈം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.

വളരെ വിപുലമായ ഒരു ടേസ്റ്റ് ടൈം ആണ് നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജ് ഒരുക്കിയിരുന്നത്. സിസ്റ്റേഴ്‌സ് ഓഫ് നോട്രെ ഡാം 1898 -ൽ ലീഡ്സിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തുടക്കം കുറിക്കാൻ കാരണമായത്. സയൻസ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ഉൾപ്പെടെ എട്ടോളം എ ലെവൽ (നമ്മുടെ പ്ലസ് ടു ) കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാൻ സാധിക്കും .

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്വീകരിച്ച് കോളേജിൻറെ ബ്രോഷർ നൽകി അവർക്ക് താല്പര്യമുള്ള ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് ആനയിക്കുന്നു . ആനിന്റെ ഒപ്പം ഞാൻ ആദ്യം സന്ദർശിച്ചത് സയൻസ് ഡിപ്പാർട്ട്മെൻറ് ആണ് . പഠിക്കുന്ന വിഷയത്തെക്കുറിച്ചും വിവിധങ്ങളായ ലബോറട്ടറി സൗകര്യങ്ങളെ കുറിച്ചും വിശദമായി വിവരങ്ങൾ മുതിർന്ന വിദ്യാർത്ഥികൾ നൽകുന്നു. ഒപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച് അധ്യാപകരും.

ലാബ്, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്ന വിദ്യാർത്ഥികൾക്കുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ .

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് സന്ദർശിക്കണമെന്ന എൻറെ ആഗ്രഹം അറിയിച്ചപ്പോൾ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നെ സഹായിക്കാനെത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകരുമായി സംസാരിക്കാൻ സാധിച്ചത് നമ്മുടെയും അവരുടെയും പാഠ്യ പദ്ധതികൾ താരതമ്യം ചെയ്യാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വം കൈകാര്യം ചെയ്യുന്നവരും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളുമുൾപ്പെടെയുള്ള വളരെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ കോളേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തദ്ദേശീയരെ കൂടാതെ ഇൻറർനാഷണൽ സ്റ്റുഡൻസും നോട്രെ ഡാം കോളേജിൽ പഠിക്കുന്നുണ്ട്. 1900 ഓളം വിദ്യാർഥികൾ പഠിക്കുന്നതിൽ 3 ശതമാനം വിദേശ വിദ്യാർഥികളാണ്.

രണ്ടു നൂറ്റാണ്ടിന്റെ അടുത്ത ചരിത്രമുള്ള ലീഡ്സ് ആർട്സ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്തമാണ് ലീഡ്സ്. അതുകൊണ്ടു തന്നെ തദേശരും വിദേശരുമായ ഒട്ടേറെ വിദ്യാർത്ഥികളാണ് ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്. ലീഡ്‌സ് ആർട്സ് യൂണിവേഴ്സിറ്റി സന്ദർശിക്കണമെന്ന ആഗ്രഹം സമയപരിമിതി കൊണ്ട് സാധിക്കാനായില്ല. യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ നിന്ന് ഫോട്ടോയെടുത്ത്  തൃപ്തിയടയേണ്ടി വന്നു. 18-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും വ്യവസായ വിപ്ലവകാലത്ത് കമ്പിളിയുടെയും തുണിയുടെയും ഉത്പാദനത്തിലൂടെ വികസന കുതിപ്പ് നടത്തിയ ലീഡ്‌സിനോട് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു.

തുടരും….

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

എം. ജി.ബിജുകുമാർ

ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞെത്തി കുളി കഴിഞ്ഞ് ഒരു സിനിമയ്ക്ക് പോകാൻ ഇറങ്ങുമ്പോഴാണ് കിരണിന് കൃഷ്ണൻനായർ സാറിന്റെ ഫോൺ കോൾ എത്തിയത്.
“കിരൺ നീ അത്യാവശ്യമായി നാളെ ഉമാപതിയുടെ വീട് വരെ പോകണം, അയാൾ ഏതോ കേസിൽ അറസ്റ്റിലായി എന്നു പറയുന്നത് കേട്ടു. ഒന്നന്വേഷിച്ചറിയണം കേട്ടോ!”
സാറിൻ്റെ പതിഞ്ഞ ശബ്ദത്തിന്
” ശരി സാർ, ” എന്ന് കിരൺ മറുപടി കൊടുത്തപ്പോഴേക്കും നായർ സാർ ഫോൺ കട്ട് ചെയ്തു.
അല്ലെങ്കിലും നായർ സാർ അങ്ങനെയാണ്, അത്യാവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ. എഞ്ചിനീയറിങ് കഴിഞ്ഞപ്പോൾ സോമേട്ടൻ ആണ് കിരണിനെ ബാംഗ്ളൂരിലേക്ക് ജോലിക്കായി സുഹൃത്തായ നായർ സാറിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടത്. ഇവിടെ വന്നിട്ട് രണ്ടു വർഷമാവുന്നു. ബാംഗ്ലൂരിലെ ടോപ്പ് ആർക്കിടെക്റ്റ് ആണ് നായർ സാർ.

എന്തായാലും നാളെ ഉമാപതിയുടെ വീട് സന്ദർശിക്കണമെന്ന് അവൻ തീരുമാനിച്ചു. നായർ സാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടിൻ്റെ ഹെഡ് മേസ്തിരിയും സാറിൻ്റെ വിശ്വസ്തനുമാണ് ഉമാപതി. ഒരാഴ്ചയായി അയാൾ വിവാഹ ആവശ്യത്തിനായി ലീവിൽ ആയിരുന്നു. ലളിതമായ ചടങ്ങുകൾ മാത്രമേയുള്ളൂവെന്നും ബന്ധുക്കൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നും അയാൾ പറഞ്ഞിരുന്നു. കമ്പനിയിൽ എല്ലാവർക്കുമായി വരുന്ന വെള്ളിയാഴ്ച വിരുന്നും ഏർപ്പാട് ചെയ്തിരുന്നു. പ്രശ്നക്കാരനൊന്നുമല്ലാത്ത ശുദ്ധനായ അയാളെങ്ങനെ അറസ്റ്റിലായി എന്നാലോചിച്ച് നടന്ന കിരൺ അടുത്തുള്ള തിയേറ്ററിലെത്തി ടിക്കറ്റെടുത്ത് ഒരു മിനറൽ വാട്ടറും വാങ്ങി ഉള്ളിലേക്ക് കയറുമ്പോൾ തിരശ്ശീലയിൽ പരസ്യം തുടങ്ങിയിരുന്നു.

മൈതാനത്തിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ ഇരുന്ന് ഇരുട്ടിൽ തെളിയുന്ന മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ പാർത്ഥിപൻ ഗ്‌ളാസ്സിൽ ഒഴിച്ചു വെച്ചിരുന്ന മദ്യത്തിലേക്ക് മിനറൽ വാട്ടർ ഒഴിക്കുകയായിരുന്നു.
അവന്റെ ഉള്ളിൽ ഒരു വിജയഭാവം പ്രതിഫലിക്കുന്നുണ്ടായിരുന്നു. മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു. എവിടെയോ നായ ഓരിയിടുന്ന ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
“പ്ഫാ നായെ… നിന്റെ മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, എന്റെയടുത്ത് ഇറക്കണ്ട, അനവധി പെണ്ണുങ്ങൾ നിനക്ക് വശംവദരാവാൻ ഉണ്ടാകും. എന്നെ ആ ഗണത്തിൽ കൂട്ടണ്ട.”
ഹൈമ പൊട്ടിത്തെറിച്ചത് അവൻ്റെയുള്ളിൽ തികട്ടി വരുന്നുണ്ടായിരുന്നു. അതിൻ്റെ പ്രതിധ്വനി അവനിൽ നിന്ന് വിട്ടു പോയിരുന്നില്ല. അവളുടെ അഹങ്കാരത്തിന് താൻ നൽകിയ മറുപടിയാണ് ഇപ്പോൾ അവളുടെ ഭർത്താവ് ജയിലിൽ റിമാൻഡിൽ കഴിയുന്നതെന്നോർത്ത് അയാൾ അട്ടഹസിച്ചുകൊണ്ട് ഒഴിഞ്ഞ മദ്യക്കുപ്പി ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. അതു താഴെവീണു പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ഒരു നായ കരഞ്ഞുകൊണ്ട് ഓടുകയും അപ്പോൾ അയാൾ വീണ്ടും ഉറക്കെ ചിരിക്കുകയും ചെയ്തു.

നിലാവില്ലാത്ത രാത്രിയിൽ ഇരുട്ട് കനത്തു കൊണ്ടിരുന്നു. കറണ്ട് പോയതിനാൽ ഇരുട്ടിൽ കിടക്കയിൽ ചരിഞ്ഞു കിടക്കുമ്പോഴും അടുത്ത ദിവസം ഉമാപതി യുടെ വീട്ടിൽ പോകുന്നതിനെപ്പറ്റി ആയിരുന്നു കിരണിൻ്റെ ചിന്ത. ഞായറാഴ്ച പകൽ നന്നായി ഉറങ്ങാൻ കിട്ടുന്ന ദിവസം പകുതി നഷ്ടമാകും എന്നോർത്തപ്പോൾ അവനു പരിഭവം തോന്നി. തനിക്ക് കന്നഡ നന്നായി അറിയാത്തതിനാൽ കമ്പനിയിലെ സെക്യൂരിറ്റിയായ രമണയെക്കൂടി വിളിച്ചു കൊണ്ടു പോകാം എന്ന് അവൻ മനസ്സിൽ കുറിച്ചു. എട്ടുവർഷത്തോളം കേരളത്തിൽ ജോലി ചെയ്തിരുന്ന രമണയ്ക്ക് മലയാളം നന്നായി അറിയാം. കാര്യങ്ങൾ ചോദിച്ചറിയാൻ രമണ സഹായകമാകുമെന്നോർത്ത് അപ്പോൾത്തന്നെ രമണയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് ഓരോന്നാലോചിച്ച് കിരൺ ഉറക്കവും കാത്തു കിടന്നു.

തകർന്ന ഹൃദയവുമായി ഉറക്കമില്ലാതെ കട്ടിലിൽ കമിഴ്ന്നു കിടന്നിരുന്ന ഹൈമയുടെ ചിന്തകൾ അടുത്ത മുറിയിലുള്ള സഹോദരി മഹേശ്വരിയിലേക്കു നീളുമ്പോൾ അവളിലൊരു ഗദ്ഗദമുയർന്നു.
ജന്മനാ ബധിരയും മൂകയുമായ മഹേശ്വരിക്ക് ചിലപ്പോഴൊക്കെ ബുദ്ധിക്കു അല്പം സ്ഥിരത കുറവുള്ളതുപോലെ പെരുമാറുന്നതിനാൽ അനുജത്തിക്ക് സന്തോഷമുള്ള കാര്യങ്ങൾ മാത്രമേ ഹൈമ അവളോട് പറയുമായിരുന്നുള്ളൂ. മനസ്സിൽ തോന്നുന്നതെല്ലാം നോട്ട് ബുക്കിൽ എഴുതി വയ്ക്കുക എന്നതായിരുന്നു മഹേശ്വരിയുടെ പ്രധാന വിനോദം. പരസ്പരവിരുദ്ധവും യാതൊരു ബന്ധവും ഇല്ലാത്തതുമൊക്കെയാണ് എഴുതുന്നത് എങ്കിലും ഹൈമ അവളെ തടയാറില്ലായിരുന്നു. ബുക്ക് തീരുമ്പോൾ അടുത്തത് വാങ്ങിക്കൊടുക്കാൻ ഹൈമ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

വിവാഹം കഴിഞ്ഞ് വൈകുന്നേരം പോലീസ് വന്നപ്പോൾ അവൾ ഭീതിയോടെ ഹൈമയുടെ പിന്നിലൊളിച്ചു. പിന്നെയുണ്ടായ വാക്കേറ്റവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തിയും അറസ്റ്റുമൊക്കെ അവളിൽ പരിഭ്രാന്തി പരത്തി.അവൾ മുറിയിലേക്ക് കയറി ഒറ്റയ്ക്കിരിപ്പായി. വാതിൽ അടക്കാത്തതിനാൽ അവളവിടെയിരിക്കട്ടെ എന്നു കരുതി ഹൈമ അവളെ ശല്യപ്പെടുത്താനും പോയില്ല.

ഹൈമ എഴുന്നേറ്റ് മഹേശ്വരിയുടെ അടുത്തേക്ക് നടന്നു. മുറിയിലേക്ക് കയറുമ്പോൾ അവൾ എഴുതിയിരുന്ന ബുക്കിലെ പേപ്പറുകൾ എല്ലാം ഭിത്തിയിൽ ഒട്ടിച്ചുവെച്ച് വസ്ത്രങ്ങൾ പകുതി ഊരി കസേരയിലിരുന്ന് തേങ്ങുന്നതാണ് കണ്ടത്.ഹൈമ അടുത്തു ചെന്ന് അവളെ സമാധാനിപ്പിച്ചു. വസ്ത്രങ്ങൾ നേരെയാക്കി കസേരയിൽ നിന്നും എഴുന്നേൽപ്പിച്ച് കട്ടിലിൽ കൊണ്ടുപോയി കിടത്തി.
പിന്നെ കട്ടിലിൽ നിന്നെഴുന്നേറ്റു അതിനടുത്തുള്ള ജനാല തുറന്ന് അതിൽ ചാരിയിരുന്നു. മുറ്റത്തു നിന്ന ആത്തമരത്തിലിരുന്ന് ഒരു നത്ത് അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ജനലഴികളിൽ പിടിച്ച് മഹേശ്വരിയെ നോക്കിയിക്കുമ്പോൾ മെഴുകു പ്രതിമ പോലെ ആയിത്തീർന്ന ഹൈമയുടെ മിഴികളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

ജനലിലൂടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുമ്പോഴും തന്റെ നിർബന്ധത്തിന് വഴങ്ങിതുകൊണ്ടാണ് ഉമാപതി ജയിലിലായത് എന്ന ചിന്ത അവളിൽ കാർമേഘത്തിൻ്റെ നടുവിൽ ഇടിവെള്ളികൾ തെളിയുമ്പോലെ ദുഃഖം നിറച്ചു കൊണ്ടിരുന്നു.

കെട്ടിട നിർമാണ തൊഴിലാളിയായ ഉമാപതിയുമായി ഹൈമ ആറു വർഷമായി പ്രണയത്തിലായിരുന്നു. അവളുടെ അനുജത്തി മഹേശ്വരി ജന്മനാ ബധിരയും മൂകയും ആയിരുന്നു. ബുദ്ധിക്ക് സ്വല്പം സ്ഥിരതയ്ക്കകുറവുമുള്ള അവളെക്കുറിച്ചുള്ള വേവലാതിയിൽ ഹൈമ മാനസികസംഘർഷവും അനുഭവിച്ചിരുന്നു.
ഒരുമിച്ച് നടക്കുമ്പോൾ ചില കഴുകൻ കണ്ണുകളിലെ നോട്ടങ്ങൾ അവളിലേക്കെത്തുന്നത് കണ്ട് തൻ്റെ അനുജത്തി പ്രായമാകുന്നത് തിരിച്ചറിഞ്ഞപ്പോൾ തൻ്റെ വിവാഹത്തിനു ശേഷം അവളുടെ ജീവിതത്തെക്കുറിച്ചോർത്ത് ഹൈമ വ്യാകുലപ്പെട്ടു.

മഹേശ്വരിയുടെ ദുരവസ്ഥ ഉൾക്കൊണ്ടുകൊണ്ട് ആരും അവളെ വിവാഹം കഴിക്കാൻ വരില്ലെന്ന ആശങ്കയിൽ നിന്നാണ് അവളെ കൂടി വിവാഹം കഴിക്കാൻ ഉമാപതിയോട് ആവശ്യപ്പെടാൻ അവൾ തീരുമാനിച്ചത്. തന്റെ പിതാവും ഇത്തരത്തിലായിരുന്നു അമ്മ സുബ്ബമ്മയെയും സഹോദരി നാഗമ്മയെയും വിവാഹം കഴിച്ചത്. അച്ഛൻ്റെയും അമ്മയുടെയും മരണശേഷം മഹേശ്വരിയുടെയും നാഗമ്മയുടെയും സംരക്ഷണ ചുമതല ഹൈമയിലായി. അങ്ങനെയാണ് മെഡിക്കൽ ഷോപ്പിലുള്ള തൻ്റെ ജോലി ഉപേക്ഷിച്ച് വീട്ടിൽ ഇരുന്നുള്ള തയ്യൽ ജോലിയിലേക്ക് അവൾ ഒതുങ്ങിക്കൂടിയത്.

മെഡിക്കൽ ഷോപ്പിൽ ജോലിക്ക് പോയിരുന്ന കാലത്താണ് അവൾ ഉമാപതിയുമായി പ്രണയത്തിലായത്. അച്ഛൻ്റെ മരണശേഷമാണ് മദ്യപാനിയും അയൽവാസിയുമായ പാർത്ഥിപൻ്റെ ശല്യവും വർദ്ധിച്ചത്. നിരന്തരമായ ശല്യം കൂടിക്കൂടി വന്നപ്പോൾ അത് അയാളുടെ ഭാര്യയെ അറിയിച്ചെങ്കിലും അതിനൊരു മാറ്റവുമുണ്ടായില്ല.

ഒരു ദിവസം സന്ധ്യയ്ക്ക് കടയിൽ നിന്ന് വരുമ്പോൾ ഇരുട്ട് അവളെ പൊതിഞ്ഞു തുടങ്ങിയിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾ വഴിയിൽവെച്ച് തന്നെ പിൻതുടർന്നെത്തി കയ്യിൽ കടന്നു പിടിച്ച പാർത്ഥിപനെ ഹൈമ ചെരിപ്പൂരി അടിച്ചു. അവളുടെ ആക്രോശത്തിൽ അവൻ പതറി. മനസ്സിന് മുറിവേറ്റ അവൻ അന്നുമുതൽ അതിനു പ്രതികാരം ചെയ്യാനായി തക്കം പാർത്തിരുന്നു.

ഉമാപതിയെ മറ്റൊരു വിവാഹത്തിനായി വീട്ടുകാർ നിർബന്ധിച്ചു കൊണ്ടിരുന്നുവെങ്കിലും പ്രണയിനിയായ ഹൈമയെ ഉപേക്ഷിക്കാൻ അവൻ തയ്യാറായില്ല.
“എങ്കിൽ ഇനി വിവാഹം നീട്ടിവെക്കാൻ പാടില്ല, ഉടൻ നടത്തണം”
എന്ന് വീട്ടുകാർ കട്ടായം പറഞ്ഞതോടെ അവൻ വഴങ്ങി. അപ്പോഴാണ് മഹേശ്വരിയെക്കൂടി വിവാഹം കഴിക്കണമെന്ന് ഹൈമ ഉമപതിയോട് ആവശ്യപ്പെട്ടത്.ആദ്യം ഉമാപതിയ്ക്ക് ഇതു സമ്മതമായില്ല.എന്നാൽ ഹൈമയുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഗത്യന്തരമില്ലാതെ അയാൾ സമ്മതിക്കുകയായിരുന്നു. ഉമാപതി വളരെ പാടുപെട്ടാണ് മഹേശ്വരിയെ കൂടി വിവാഹം കഴിക്കണമെന്ന നിർദ്ദേശം മാതാപിതാക്കളെ കൊണ്ട് സമ്മതിപ്പിച്ചത്.

ചേച്ചി പറയുന്നതെന്തും അതേപടി അനുസരിക്കുന്ന മഹേശ്വരിക്ക് വിവാഹത്തിന് എതിർപ്പൊന്നും ഇല്ലായിരുന്നു. തൻ്റെ നന്മയെ കരുതി മാത്രമേ ചേച്ചി എന്തും ചെയ്യുകയുള്ളൂ എന്ന് എന്ന ബോധ്യം മഹേശ്വരിയ്ക്ക് ഉണ്ടാകുമെന്ന് ഹൈമയും കരുതി. വീടുകൾ തമ്മിൽ വലിയ ദൂരം ഇല്ലാത്തതിനാൽ വിവാഹം കഴിഞ്ഞാൽ ഉമാപതി തന്റെ വീട്ടിൽ താമസിക്കണം എന്ന ഹൈമയുടെ നിർദ്ദേശത്തോട് അവന് എതിർപ്പും ഇല്ലായിരുന്നു. ജീവിതത്തിൻ്റെ കുളിർമ്മയെ കനവുകണ്ടിരിക്കുമ്പോൾ വിരഹത്തിൻ്റെ ചൂടാണ് തന്നെ കാത്തിരിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടായിരുന്നില്ല.

അടുത്ത ബന്ധുക്കളും അയൽവാസികളും മാത്രം പങ്കെടുത്ത ഒരു വിവാഹച്ചടങ്ങ് ആയിരുന്നു അവരുടേത്. കണ്ടാൽ ഇരുപതിലേറെ പ്രായം തോന്നുമെങ്കിലും മഹേശ്വരിക്ക് കഷ്ടിച്ച് പതിനേഴ് വയസ്സ് ആകുന്നതേയുള്ളൂ എന്നു മനസ്സിലാക്കിയ പാർത്ഥിപൻ അയൽവാസിയായ ഒരു പയ്യനെ കൊണ്ട് മൊബൈലിൽ അവരുടെ വിവാഹം ഷൂട്ട് ചെയ്യുകയും അത് വാങ്ങി പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകുകയും ചെയ്തു. അങ്ങനെയാണ് ഉമാപതിയും മാതാപിതാക്കളും വിവാഹം നടത്തിക്കൊടുത്ത പുരോഹിതനും ശൈശവവിവാഹ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നത്.

ജന്മനാ വൈകല്യമുള്ള സഹോദരിയുടെ സംരക്ഷണാർത്ഥം അവൾ തൻ്റെയൊപ്പം നിൽക്കാൻ ചെയ്ത ഒരു നന്മ നിയമത്തിന്റെ മുന്നിൽ ഇത്ര വലിയ പാതകമായിരുന്നുവെന്നും, പാർത്ഥിപൻ ഇങ്ങനെ പ്രതികാരം ചെയ്യുമെന്നും അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തൻ്റെ ജീവിതപുസ്തകത്തിൻ്റെ പേജുകൾ ഇളകിപ്പോകുന്നത് തിരിച്ചറിഞ്ഞപ്പോൾ തൻ്റെ സ്വപ്നങ്ങളെല്ലാം വൃഥാവിലാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നോർത്ത് ഹൈമ പൊട്ടിക്കരഞ്ഞു. മണിയറയിലേക്ക് എത്തേണ്ട തൻ്റെ പ്രാണേശ്വരൻ ജയിലറയിൽ കിടക്കുന്നതോർത്ത് അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഓരോന്ന് ചിന്തിച്ചിരുന്നും കരഞ്ഞും ജനലിൽ ചാരിയിരിക്കുകയല്ലാതെ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെയിരുന്നവൾ നേരം വെളുപ്പിച്ചു.

നായർ സാർ പറഞ്ഞത് കൃത്യമായി ചെയ്തില്ലെങ്കിൽ തന്റെ മേലുള്ള ഇമ്പ്രഷൻ നഷ്ടമാകുമെന്നോർത്ത് കിരൺ രാവിലെ ഒരുങ്ങി ഇറങ്ങുമ്പോഴേക്കും രമണ ബൈക്കുമായി അവൻ്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു. പോകുന്ന വഴിയിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ രമണ കടക്കാരനോട് എന്തൊക്കെയോ ചോദിച്ചറിയുന്നുണ്ടായിരുന്നു. അയാൾ ബൈക്ക് ഹൈമയുടെ വീട്ടിലേക്ക് വിട്ടു.
അവരവിടെയെത്തുമ്പോൾ വൃദ്ധയായ നാഗമ്മ ഒരു ഷാളും പുതച്ച് ഉമ്മറത്തിരുപ്പുണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും ഹൈമ പുറത്തേക്കു വന്നു.

രമണയാണ് തങ്ങളെ പരിചയപ്പെടുത്തിയിട്ട് നടന്നകാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഹൈമ എല്ലാ കാര്യങ്ങളും രമണയോട് പറഞ്ഞു.
“‘ അടുത്ത മുറിയിലിരിക്കുന്ന ദുഃഖിതയായ തൻ്റെ അനുജത്തിയെക്കുറിച്ചോർത്താണ് എൻ്റെ ഹൃദയവേദന. ഇനി പുറംലോകത്തേക്കിറങ്ങാൻ അവളെ ഭയം അനുവദിക്കുമെന്നു തോന്നുന്നില്ല. അവമതിക്കപ്പെടുന്നവരുടെ ഇടയിലേക്കിറങ്ങാതെ ഈ വീട്ടിലെ ഒരു മുറിയുടെ മൂലയിൽ കരഞ്ഞു തീർക്കാനാവും അവൾക്ക് വിധിച്ചിരിക്കുന്നത് ”
എന്നവൾ വിതുമ്പലോടെ രമണയോട് പറഞ്ഞു. അയാൾ ഹൈമ പറഞ്ഞതൊക്കെ മലയാളത്തിൽ കിരണിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഭീകരമായ അവസ്ഥ കിരണിന് മനസ്സിലായത്. രമണയോടൊപ്പം തിരിച്ചുവരുമ്പോൾ കിരൺ തൻ്റെ സുഹൃത്തും എസ്.ഐ യും ആയ ജിബുജോണിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് കേസിൻ്റെ ഗൗരവമൊന്നു കൂടി ബോധ്യപ്പെട്ടത്.

റിമാൻഡ് 14 ദിവസത്തേക്ക് ആണെങ്കിൽപ്പോലും നാൽപ്പത്തിയഞ്ചു മുതൽ തൊണ്ണൂറ് ദിവസം വരെയൊക്കെ നീളാം എന്ന വസ്തുത അപ്പോഴാണ് കിരൺ മനസ്സിലാക്കുന്നത്. ജാമ്യം എടുത്താലും തെളിവ് ശക്തമായതിനാൽ വാദമൊക്കെ കഴിഞ്ഞ് അവസാനം അഞ്ചു വർഷം തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് പറഞ്ഞറിഞ്ഞപ്പോൾ അവനിലൊരു നടുക്കമുണ്ടായി. തന്നെ രക്ഷിക്കാൻ വന്ന കൈകളിൽ വിലങ്ങിട്ടു കാണേണ്ടി വന്നതിലുള്ള ഹൈമയുടെ ഹൃദയവേദന കിരണിൻ്റെ ഉള്ളിലേക്ക് പടരുന്നുണ്ടായിരുന്നു.

ഒരു വൈകല്യമുള്ള പെൺകുട്ടിയുടെ സംരക്ഷണയ്ക്കു വേണ്ടി കണ്ടെത്തിയ ഒരു മാർഗ്ഗം ഒരു കുടുംബത്തെയാകെ വഴിയാധാരമാക്കുന്ന നിയമത്തെക്കുറിച്ചോർത്തപ്പോൾ കിരണിൻ്റെ ഉള്ളിൽൽ രോഷം നിറഞ്ഞു. കാര്യങ്ങൾ വിശദമായി പറയുവാനും തുടർന്നുള്ള നിയമസഹായം ഏർപ്പെടുത്താനും പറയാനായി ബൈക്ക് നായർ സാറിൻ്റെ ഫ്ളാറ്റിലേക്ക് വിടാൻ അവൻ രമണയോട് പറഞ്ഞു.

ആളൊഴിഞ്ഞ വഴിയിലൂടെ ബൈക്ക് പായുമ്പോഴും തെളിനീരോടെ അടിത്തട്ടിനെ പുറത്തു കാണുംവിധം ഒഴുകിയിരുന്ന നദിയിലേക്ക് പെരുമഴയിൽ മാലിന്യങ്ങൾ ഒഴുകി വീഴുമ്പോലെ കിരണിൻ്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. മനസാക്ഷിക്ക് നിരക്കുന്നതെല്ലാം കോടതിക്കും നിയമത്തിനും മുന്നിൽ അപരാധമാകുന്നതിനെയോർത്ത് നെടുവീർപ്പിട്ട് കിരൺ ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ വാട്ടർ ടാങ്കിനു മുകളിൽനിന്നും മദ്യപിച്ച് ബോധമില്ലാതെ താഴേക്ക് വീണ പാർത്ഥിപൻ ആശുപത്രിയിലെ പച്ചവിരിപ്പുള്ള ബെഡിൽ മരണത്തോട് മല്ലടിച്ച് കിടക്കുകയായിരുന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

റ്റിജി തോമസ്

ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക് ക്ഷെയറിന്റെ ഭാഗമാണ് നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടാവുന്ന വെയ്ക്ക് ഫീൽഡ് പട്ടണം . ഡ്യൂക്ക് ഓഫ് യോർക്ക് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത 1460-ലെ യുദ്ധം നടന്നത് വെയ്ക്ക് ഫീൽഡിൽ ആണ് . 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലുമായി ഇംഗ്ലണ്ടിൽ നടന്ന വ്യവസായ വിപ്ലവ കാലത്താണ് വെയ്ക്ക് ഫീൽഡ് വൻ പുരോഗതി ആർജ്ജിച്ചത്. അതിന് ഒരു പരുധിവരെ വെയ്ക്ക് ഫീൽഡിലെ കനാൽ സംവിധാനവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രഭാത സവാരിയുടെ ഭാഗമായി രണ്ട് പ്രാവശ്യം വെയിക്ക് ഫീൽഡിലെ കനാലിന്റെ തീരത്ത് എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അത് പിന്നീട് പറയാം.

20-ാം നൂറ്റാണ്ടിൽ വെയ്ക്ക് ഫീൽഡ് അറിയപ്പെടുന്ന ഒരു വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നു. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച എല്ലാ വിശുദ്ധന്മാർക്കുമായി സമർപ്പിച്ചിരിക്കുന്ന വെയ്ക്ക് ഫീൽഡ് കത്തീഡ്രൽ, നാഷണൽ കോൾ മൈനിങ് മ്യൂസിയം തുടങ്ങി ഒട്ടേറെ സന്ദർശക പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് പ്രശസ്തമാണ് ഈ നഗരം . ഏകദേശം 150 ഓളം മലയാളി കുടുംബങ്ങളാണ് വെയ്ക്ക് ഫീൽഡിൽ ഉള്ളതെന്ന് ജോജി പറഞ്ഞു. വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ്   എന്നീ അസോസിയേഷനുകളുടെ സാന്നിധ്യം പരസ്പരം സഹകരിക്കാനും സഹായിക്കാനും മലയാളികളെ ഒട്ടേറെ സഹായിക്കുന്നുണ്ട്.

 

രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് യുകെയുടെ ആരോഗ്യരംഗത്തേയ്ക്ക് മലയാളി നേഴ്സുമാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. ആ സമയത്ത് വെയ്ക്ക് ഫീൽഡിൽ വന്ന ആദ്യ മലയാളിയാണ് സാജൻ സെബാസ്റ്റ്യനും ബിന്ദുവും . അതിനുമുമ്പ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഡോ. ഏലമ്മ മാത്യുവിനെ പോലുള്ള ചുരുക്കം ചില മലയാളികളെ വെയ്ക്ക് ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ.

സാജൻ സെബാസ്റ്റ്യനെയും ബിന്ദു സാജനെയും മക്കളായ ബിന്ദ്യയെയും മിയയെയും ജോജിയുടെയും മിനിയുടെയും സുഹൃത്തുക്കൾ എന്ന നിലയിൽ ഏറെ നാളായി എനിക്ക് പരിചയമുണ്ട്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് സാജൻ ചേട്ടൻറെ സ്വദേശം . യുകെയിൽ നിന്ന് അവധിക്ക് നാട്ടിൽ വരുമ്പോൾ പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ട്.

വളരെ അവിചാരിതമായിട്ടാണ് സാജൻ ചേട്ടനുമായി വെയ്ക്ക് ഫീൽഡിൽ ഒരു ഔട്ടിങ്ങിനു പോയത്.

യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വെയ്ക്ക് ഫീൽഡിൽ ഇത്രമാത്രം മലയാളികൾ ഉള്ളതിന്റെ പ്രധാന കാരണം പിൻറർ ഫീൽഡ് ഹോസ്പിറ്റൽ ആണെന്ന് സാജൻ ചേട്ടൻ പറഞ്ഞു . പിൻഡർ ഫീൽഡ് ഹോസ്പിറ്റൽ മിഡ് യോർക്ക് ക്ഷെയർ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഭാഗമാണ്. ഹോസ്പിറ്റലിലെ വിശാലമായ സമുച്ചയം, ബസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഞങ്ങൾ കാറിൽ യാത്ര ചെയ്തു.

മനോഹരമായ ലാൻഡ്സ്കേപ്പ് ആണ് എന്നെ ആകർഷിച്ച പ്രധാന ഘടകം. പലപ്പോഴും ദൂരെ കാണാൻ പറ്റുന്ന രീതിയിലുള്ള ചക്രവാളത്തിന്റെയും നീലാകാശത്തിന്റെയും ഭംഗി നമുക്ക് അവിസ്മരണീയമായ അനുഭൂതി പ്രദാനം ചെയ്യും. പാതയുടെ ഇരുവശത്തുമുള്ള മനോഹരമായ വൃക്ഷങ്ങളുടെ ഭംഗി മോഹിപ്പിക്കുന്നതാണ്.

പല സ്ഥലങ്ങളെ കുറിച്ച് രസകരമായ വിവരങ്ങൾ നൽകിയത് അദ്ദേഹത്തോടൊപ്പമുള്ള യാത്ര അവിസ്മരണീയമാക്കി . സാജൻ ചേട്ടനുമായുള്ള സംസാരത്തിൽ എനിക്ക് കിട്ടിയ ഒരു പുതിയ അറിവ് നമ്മുടെ നാടിനെ അപേക്ഷിച്ച് യുകെയിൽ ഡിപ്രഷൻ റേറ്റ് വളരെ കൂടുതലാണ് എന്നുള്ളതാണ്. ബ്രിട്ടന്റെ കാലാവസ്ഥപരമായ പ്രത്യേകതകളാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

യുകെയുടെ കാലാവസ്ഥ പലപ്പോഴും മേഘാവൃതമായതും മഴയുള്ളതുമാണ്. ഇതിനു പുറമേയാണ് പകൽ വെളിച്ചക്കുറവുള്ള ശൈത്യകാലം . സീസൺ അഫക്റ്റീവ് ഡിസോർഡർ പോലുള്ള വിഷാദരോഗങ്ങൾ കാലാവസ്ഥയുടെ പ്രത്യേകതകൾ കൊണ്ട് ഇവിടെയുള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂര്യപ്രകാശം കുറയുന്നത് മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്കുവയ്ക്കുന്ന വഹിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കുറയ്ക്കുന്നതിന് കാരണമായേക്കും. പകലിന്റെ ദൈർഘകുറവാണ് യുകെയിലെ വിഷാദ രോഗനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങളെത്തി. വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ചുള്ള തൻറെ മനസ്സിലുള്ള പദ്ധതികൾ അദ്ദേഹം എന്നോട് പറഞ്ഞു. സാജൻ ചേട്ടൻറെ മൂത്തമകൾ ബിന്ദ്യാ സാജൻ ഡോക്ടറാണ്. രണ്ടാമത്തെ മകൾ മിയ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ഭാര്യ ജോലി ചെയ്യുന്നത് പിൻറർ ഫീൽഡ് ഹോസ്പിറ്റലിലാണ്.

സാജൻ ചേട്ടൻറെ വീട്ടിൽനിന്ന് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് മഞ്ജുഷിന്റെയും ബിന്ദുവിന്റെയും വീട്ടിലേയ്ക്കാണ് . മഞ്ജുഷിന്റെ സ്വദേശം കോട്ടയത്തിനടുത്തുള്ള പിറവമാണ്. ഷെഫായിട്ടാണ് മഞ്ജുഷ് ജോലി ചെയ്യുന്നത് . ബിന്ദു പിന്റർഫീൽഡ് ഹോസ്പിറ്റലിലെ നേഴ്സാണ് . പല സൗഹൃദ കൂട്ടായ്മകളിലും സ്വാദേറിയ വിഭവങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും എല്ലാവരുടെയും ഹൃദയം കവരുന്ന മഞ്ജുഷിന്റെ വീട്ടിൽ നല്ലൊരു കോർട്ടിയാർഡുണ്ട്. മനോഹരമായ ആപ്പിൾ മരം കായ്ച്ച് നിൽക്കുന്ന കോർട്ടിയാർഡിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.

മറ്റൊരവസരത്തിൽ എന്നെ കണ്ടപ്പോൾ ഒരു ദിവസം ലീഡ്സ് മുഴുവൻ ചുറ്റിക്കറങ്ങാമെന്ന് മഞ്ജുഷ് എന്നോട് പറഞ്ഞിരുന്നു. പക്ഷേ രണ്ടാഴ്ചക്കാലം മാത്രം യുകെയിലുണ്ടായിരുന്ന എനിക്ക് അതിന് സമയം കണ്ടെത്താനായില്ല. യുകെയിൽ നിന്ന് പോരുന്നതിന് ഏതാനും ദിവസം മുന്നെയും ജോജിയുടെയും ഭാര്യ മിനി ജോജിയുടെ ഒപ്പം ഞങ്ങൾ മഞ്ജുഷിനെയും ബിന്ദുവിനെയും സന്ദർശിച്ചു. അന്ന് അവരുടെ വീട്ടിൽ മക്കളായ ആൻമേരിയും അന്നയും ഉണ്ടായിരുന്നു .

തിരിച്ച് കേരളത്തിൽ വന്നതിനുശേഷം മഞ്ജുഷിന് രോഗം അധികരിച്ച് അത്യാസന്ന നിലയിലാണെന്ന്‌ അറിഞ്ഞതിനെ തുടർന്ന് ഞാൻ മഞ്ജുഷിനോടും ബിന്ദുവിനോടും സംസാരിച്ചിരുന്നു . റ്റിജിയെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് മഞ്ജുഷ് സംസാരം ആരംഭിച്ചത്. എനിക്ക് സംസാരിക്കാൻ അധികം വാക്കുകളില്ലായിരുന്നു. ഒരു ആകുലതകളുമില്ലാതെ കേരളത്തിൽ വരുമ്പോൾ നേരിൽ കാണാമെന്ന് മഞ്ജുഷ് പറഞ്ഞു. മഞ്ജുഷിന്റെ രോഗവിവരം അറിഞ്ഞപ്പോഴും മരണശേഷവും എൻറെ മനസ്സിൽ ആ മനുഷ്യൻ പകർന്നു നൽകിയ സൗമ്യതയും സ്നേഹവും പുഞ്ചിരിയും മരിക്കാത്ത ഓർമ്മകളായി നിലനിന്നു . അവസാനം മഞ്ജുഷിനെ കാണുന്നത് അദ്ദേഹത്തിൻറെ മൃതസംസ്കാരത്തിന് പിറവത്തെ വീട്ടിലും പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് . തിരിച്ച് കേരളത്തിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞത് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .

ഞാൻ യുകെയിൽ വച്ച് മഞ്ജുഷിനെ സന്ദർശിച്ചതിന് രണ്ടുവർഷം മുൻപേ അദ്ദേഹം  രോഗബാധിതനായിരുന്നു. തൻറെ രോഗവിവരത്തെ കുറിച്ച് എല്ലാവിധ അറിവുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ അത് മഞ്ജുഷ് മറ്റാരോടും പങ്കുവച്ചിരുന്നില്ല , സ്വന്തം ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടു പോലും . ഉള്ളിന്റെ ഉള്ളിൽ മരണത്തിൻറെ കാലൊച്ചകൾ കേൾക്കുമ്പോഴും ചിരിച്ച് സന്തോഷിച്ച് സൗഹൃദത്തോടെ മറ്റുള്ളവരോട് ഒരു അവദൂതനെ പോലെ ഇടപെടാൻ ഈ ലോകത്തു തന്നെ ആർക്കാവും ? ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തു മാറ്റണമെന്ന് കരഞ്ഞ് നിലവിളിക്കാത്ത ആരുണ്ടാവും ? അതായിരുന്നു മഞ്ജുഷിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത.

അവിചാരിതമായി കണ്ടുമുട്ടുന്ന, പ്രകാശം പരത്തുന്ന ഇത്തരം സൗഹൃദത്തിന്റെ ഈ തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ് . പ്രിയ സുഹൃത്തിന് വിട.

യുകെ സ്മൃതികളുടെ കൂടുതൽ അനുഭവങ്ങൾ അടുത്തയാഴ്ച തുടരും….

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

റ്റിജി തോമസ്

ഒരു നാടിൻറെ സാമൂഹിക സ്പന്ദനങ്ങളെ അടുത്തറിയാനുള്ള ഏറ്റവും എളുപ്പമാർഗം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്. ആരാധനാലയവും വിദ്യാലയവും സൂപ്പർമാർക്കറ്റുകളും പബ്ബുകളുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. ഇതിന് ഞാൻ അവലംബിച്ച ഏറ്റവും പ്രധാനപ്പെട്ട മാർഗം യുകെയിലുള്ളപ്പോൾ എൻറെ സഹോദരൻ ജോജിയോടും കുടുംബത്തോടുമൊപ്പം അവർ പോകുന്ന സ്ഥലങ്ങളിൽ ഒപ്പം ചേരുക എന്നതായിരുന്നു. സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേയ്ക്ക് തിരിച്ച അവരുടെ ഒപ്പം ഞാനും കൂടി .

വെയ്ക്ക് ഫീൽഡിൽ ജോജിയുടെ വീട്ടിൽ നിന്ന് 2.7 മൈൽ മാത്രമേ മോറിസൺ സൂപ്പർമാർക്കറ്റിലേയ്ക്ക് ഉള്ളൂ .കഷ്ടിച്ച് 7 മിനിറ്റ് ഡ്രൈവ് . യുകെയിലായിരുന്നപ്പോൾ പല സൂപ്പർമാർക്കറ്റുകളിൽ പോയെങ്കിലും ചെന്നതിന്റെ അടുത്ത ദിവസം പോയ മോറിസൺ സൂപ്പർമാർക്കറ്റാണ് മനസ്സിൽ പച്ച പിടിച്ച് നിൽക്കുന്നത്. അതിന് പ്രധാനകാരണം ഒപ്പമുണ്ടായിരുന്ന ജോജിയും മിനിയും ഓരോ കാര്യങ്ങളെയും കുറിച്ച് വിവരിച്ചു തന്നതാണ്.

വെയ്ക്ക് ഫീൽഡിൽ നിന്ന് 15 മൈൽ മാത്രം ദൂരമുള്ള ബ്രാഡ് ഫോർഡിൽ 1899 -ൽ വില്യം മോറിസൺ ആണ് മോറിസണിന്റെ ആദ്യ ഷോപ്പ് ആരംഭിച്ചത്. ആദ്യകാലത്ത് മുട്ടയും ബട്ടറും മാത്രം വിൽക്കുന്ന കടയായിട്ടായിരുന്നു തുടക്കം . എന്നാൽ ഇന്ന് യുകെയിലുടനീളം 500 -ൽ അധികം സൂപ്പർമാർക്കറ്റുകളും ഒരു ലക്ഷത്തി ഇരുപതിനായിരം ജീവനക്കാരുമായി മോറിസൺ യുകെയിലെ തന്നെ ഒന്നാം നിര സൂപ്പർമാർക്കറ്റുകളുടെ ഗണത്തിലാണ്. ഒട്ടേറെ മലയാളികളും മോറിസന്‍റെ ഭാഗമായി ജോലിചെയ്യുന്നുണ്ട്. എടിഎം, ഫാർമസി , കഫേ, പെട്രോൾ സ്റ്റേഷൻ വിശാലമായ കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്ന സൂപ്പർമാർക്കറ്റിലെ സന്ദർശനം നൽകിയത് നല്ലൊരു അനുഭവമാണ് .

പാർക്കിങ്ങിനായുള്ള സ്ഥലത്ത് തന്നെ നമ്മുടെ നാട്ടിൽ നിന്നുള്ള വ്യത്യാസം ഒട്ടേറെയുണ്ട്. ശാരീരിക വൈഷമ്യമുള്ളവർക്കും കുട്ടികളുമായി വരുന്ന മാതാപിതാക്കൾക്കും വേണ്ടി കാർ പാർക്കിങ്ങിനായി പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നു.

എല്ലാ സൂപ്പർ മാർക്കറ്റുകളും തന്നെ കസ്റ്റമേഴ്സിന് സീസണൽ ആയിട്ടുള്ള ഓഫറുകൾ കൊടുക്കാറുണ്ട്. മോറിസണെ കൂടാതെ ആസ്ഡാ , ആൾഡി, ലിഡിൽ , സെയ്സ്ബറി എന്നീ സൂപ്പർ മാർക്കറ്റുകളും വെയ്ക്ക് ഫീൽഡിൽ ഉണ്ട് . മലയാളികൾ തമ്മിൽ നല്ലൊരു നെറ്റ് വർക്ക് ഉള്ളതുകൊണ്ട് നമ്മുടെ ഇഷ്ട വിഭവങ്ങൾ മാർക്കറ്റിൽ വരുമ്പോൾ മറ്റുള്ളവരെ അറിയിക്കുന്ന രീതിയും ഉണ്ട് . മലയാളികൾക്ക് ഇഷ്ടമുള്ള മത്തി പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വന്നെന്ന് ആരെങ്കിലും കണ്ടാൽ ഉടൻതന്നെ മറ്റുള്ളവരെ അറിയിച്ച് കട കാലിയാക്കുമെന്ന് ചുരുക്കം.

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളികൾ ഉണ്ട് … മിനി പറഞ്ഞു.

നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി എല്ലായിനം മദ്യവും സൂപ്പർമാർക്കറ്റുകളിൽ നിന്ന് മേടിക്കാൻ സാധിക്കും. സന്ദർശിച്ച എല്ലാ സൂപ്പർമാർക്കറ്റുകളിലും ആകർഷകമായ രീതിയിൽ എല്ലാവിധ മദ്യങ്ങളുടെയും വലിയ ഒരു ശേഖരം കാണാൻ സാധിച്ചു.

അതു കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പ്രശസ്തമായ , നീണ്ട ക്യൂവിൽ നിസ്സഹായ മുഖത്തോടെ നിൽക്കുന്ന ആളുകളുടെ മുഖമാണ് ഓർമ്മ വന്നത്. സാധാരണ വീട്ട് സാധനങ്ങൾക്കൊപ്പം മദ്യവും വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഈ നാടിൻറെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. കേരളത്തിലെ പോലെ മദ്യപിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവ് ഇവിടെ കുറവാണ്. നമ്മുടെ സിനിമകളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും മദ്യപാനവും മദ്യപിക്കുന്നവരും എപ്പോഴും കോമഡി കഥാപാത്രങ്ങൾ ആണല്ലോ. ഒരുപക്ഷേ അത് കേരളത്തിൻറെ മാത്രം പ്രത്യേകത ആയിരിക്കും.

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന് ഭക്ഷണം ശേഖരിക്കുന്നതു പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ക്രമീകരണങ്ങൾ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളിലും ഉണ്ട്

ഇംഗ്ലണ്ടിലെ സോഷ്യൽ ലൈഫിന്റെ ഭാഗമായ പബ്ബുകളെ കുറിച്ച് കൂടുതൽ പറഞ്ഞത് ജോജിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സംസ്കാരത്തിൻറെ ഭാഗമാണ് പബ്ബുകളും . ആളുകൾക്ക് ഒത്തുചേരാനും ചർച്ചകൾക്കായും ഉള്ള സ്ഥലത്തിനപ്പുറം ആ നാടിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പബ്ബുകൾ മാറി. പബ്ലിക് ഹൗസ് എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ പബ്ബുകൾ ഇംഗ്ലണ്ടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഘടകങ്ങളാണ്.വെസ്റ്റ് യോർക്‌ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ തന്നെയുണ്ട് നൂറിലധികം പബ്ബുകൾ .

കോവിഡ് മഹാമാരിയെ തുടർന്ന് പബ്ബുകൾ അടച്ചു പൂട്ടിയിരുന്നു . ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച പബ്ബുകളിലൊന്നിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശനം നടത്തിയതിന്റെയും ബിയർ നുണയുന്നതിന്റെയും ചിത്രങ്ങൾ അന്ന് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും സൂപ്പർമാർക്കറ്റുകളും മറ്റ് ഒട്ടേറെ ടൂറിസ്റ്റ് പ്ലെയ്സുകളും സന്ദർശിച്ചെങ്കിലും സമയം പരിമിതി കൊണ്ട് യുകെയിലെ ഒരു പബ്ബ് സന്ദർശിക്കാൻ എനിക്കായില്ല.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

 

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

ജോൺ കുറിഞ്ഞിരപ്പള്ളി

പതിവുപോലെ ഇന്നും വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടാൻ അയാൾ താമസിച്ചു പോയി . തിരക്കിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറപ്പെടാൻതുടങ്ങിയപ്പോഴാണ് ഹെൽമെറ്റ് എടുത്തില്ല എന്ന് ഓർക്കുന്നത്. അല്പം കൂടി നേരത്തെ ഇറങ്ങിയാൽ അടുത്തുള്ള ലെവൽ ക്രോസിൽ കാത്തുനിൽക്കേണ്ടി വരില്ല. കാലത്തുള്ള മലബാർ എക്സ്പ്രസ്സ് കടന്നുപോകാൻ വേണ്ടി ലെവൽ ക്രോസ്സ് 9.30 ന് അടച്ചിരിക്കും. അവിടെ ചുരുങ്ങിയത് പത്തുമിനിറ്റെങ്കിലും കാത്തുനിൽക്കേണ്ടിവരും. മിക്കവാറും ഒരു ഗുഡ്‌സ്‌വണ്ടികൂടി കടന്നുപോകാൻ കാണും അയാൾ വാച്ചിൽ നോക്കി. ബൈക്ക് അല്പം വേഗത്തിൽ ഓടിച്ചാൽ ചിലപ്പോൾ ഗെയ്റ്റ് അടക്കുന്നതിനുമുൻപ് ലെവൽക്രോസ്സ് കടക്കാൻ കഴിഞ്ഞേക്കും.അയാൾ വേഗതകൂട്ടി.
പക്ഷേ ,ലെവൽ ക്രോസ്സിൽ എത്തുമ്പോൾ ഗേറ്റ് കീപ്പർ വാതിൽ അടച്ചുകൊണ്ടിരിക്കുന്നു. അരിശം സഹിക്കുക വയ്യാതെ അയാൾ തന്നത്താൻ പറഞ്ഞു ,”ഷിറ്റ്.”
തൊട്ടടുത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ചിരികേട്ട് അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അടുത്ത് നിർത്തിയിരിക്കുന്ന സ്‌കൂട്ടിയിൽ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അയാൾ പറഞ്ഞതുകേട്ട് അവൾ നിർത്താതെ ചിരിക്കുന്നു. ഏകദേശം ഒരു ഇരുപതു വയസ്സുകാണും അവൾക്ക്. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സുന്ദരി.

അവൾ അയാളെ നോക്കി ചിരിച്ചു.അയാൾ അവളെ തുറിച്ചുനോക്കി.അവൾ വീണ്ടും ചിരിച്ചു.”എന്താ ഇത്രമാത്രം ഇളിക്കാൻ ?”അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ഓ ചുമ്മാ.ഇപ്പോൾ നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ വാക്ക് ഒന്ന് മലയാളത്തിൽ പറഞ്ഞാൽ….”
“പറഞ്ഞാൽ?”
“ആളുകൾ ചിരിക്കും.”
“ഏതു വാക്ക്?”
“ഷിറ്റ്”.
അയാൾക്ക് ദേഷ്യം ഇരട്ടിച്ചു.”നിനക്ക് എന്താ വേണ്ടത്?”
“നീ,എന്ന് എന്നെ വിളിക്കാൻ നിങ്ങളാരാ,കോവാലാ?”.
കോവാലൻ എന്ന വിളി കേട്ട് അയാൾ ഞെട്ടിപ്പോയി.കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരാണ്.ഇത് ഇവൾ എങ്ങനെ അറിഞ്ഞു? തൻ്റെ ഗോപാലകൃഷ്ണൻ എന്ന പേര് അയാൾക്ക് ഇഷ്ടമായിരുന്നില്ല. കൂട്ടുകാർ ‘കോവാലാ‘ എന്ന് വിളിക്കുമ്പോൾ അയാൾക്ക് കലികയറും. ഇപ്പോൾ യാതൊരുപരിചയവും ഇല്ലാത്ത ഈ പെൺകുട്ടി ‘കോവാലാ ‘ എന്ന് തന്നെ വിളിക്കുന്നു.

“ബെറ്റർ യു മൈൻഡ് യുവർ ഓൺ ബിസ്സിനസ്സ്.”,ഗോപാലകൃഷ്‍ണൻ പറഞ്ഞു.
“തീർച്ചയായിട്ടും.ദേ , കോവാലാ ,ഗേറ്റ് തുറന്നു,പിന്നെ കാണാം.”അവൾ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി. അവളുടെ പിറകെ തൻ്റെ പുതിയ ബുള്ളറ്റ് ഓടിച്ചുചെന്നിട്ട് മണ്ടക്ക് രണ്ടുകൊടുക്കണമെന്ന് അയാൾക്ക് തോന്നാതിരുന്നില്ല.

ഓഫിസിൽ എത്തുമ്പോൾ ലേറ്റ് ആയിക്കഴിഞ്ഞിരുന്നു.
ആ പെൺകുട്ടിയും അവളുടെ ‘കോവാലാ ‘ എന്ന വിളിയും അയാളുടെ സ്വൈര്യം കെടുത്തി. യാതൊരു പരിചയവും ഇല്ലാത്ത അവൾ എങ്ങനെയാണ് ആ പേരുകണ്ടുപിടിച്ചത്?,അതായിരുന്നു,അയാളുടെ ആലോചന.
അടുത്ത ദിവസവും പതിവ് തെറ്റിയില്ല. ഗോപാലകൃഷ്ണൻ വരുമ്പോൾ ലെവൽക്രോസ്സ് അടഞ്ഞുകിടക്കുന്നു. ബൈക്ക് ഓഫ് ചെയ്ത്, അയാൾ വണ്ടിവരുന്നതും കാത്തു ലെവൽ ക്രോസിൽ നിന്നു. ലെവൽ ക്രോസ്സിൽ നിന്നും മാറി ഒരു നൂറുമീറ്റർ അകലെ ഒരു ഇടവഴിയിൽക്കൂടി റെയിൽവേ ഗേറ്റ് ഒഴിവാക്കി ആളുകൾ സൈക്കിളിലും കാൽനടയായും കടന്നുപോകുന്നു. അപകടം പിടിച്ച ആ അഭ്യാസം നോക്കി അയാൾ നിന്നു. ഗേറ്റ് തുറക്കുന്നതും കാത്തു ധാരാളം വാഹനങ്ങൾ കിടപ്പുണ്ട്.

“ഏയ്, കോവാലാ ,ഇന്നും താമസിച്ചുപോയി അല്ലേ ?”
ശബ്ദം കേട്ട ഭാഗത്തേക്ക് ഗോപാലകൃഷ്ണൻ നോക്കി. ഇന്നലെ കണ്ട ആ പെൺകുട്ടിയാണ്,അവൾ ചിരിച്ചു. അവളുടെ സ്‌കൂട്ടർ റോഡിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾക്ക് ഇടയിൽ നിർത്തിയിട്ടിരിക്കുന്നു. ഗോപാലകൃഷൻ്റെ വലതുഭാഗത്തായി ഒരു ഓട്ടോറിക്ഷയുടെ മറവിലാണ് അവളുടെ വണ്ടി നിർത്തിയിരിക്കുന്നത് . ഓട്ടോയിൽ യാത്രക്കാർ ആരുമില്ല. അവൾ പറഞ്ഞു ,”ഓട്ടോചേട്ടാ, വണ്ടി അല്പം ഒതുക്കിത്തന്നാൽ എനിക്ക് കോവാലൻ ചേട്ടനുമായി ഒന്ന് സംസാരിക്കാമായിരുന്നു.”
അയാൾ പറഞ്ഞു,”വണ്ടി മാറ്റാൻ പറ്റില്ല .എന്താണന്നുവച്ചാൽ എന്നോട് പറ. ഞാൻ നിങ്ങളുടെ കോവാലൻ ചേട്ടനോട് പറയാം.”
“താൻ ആൾ കൊള്ളാമല്ലോ.എനിക്ക് കോവാലൻ ചേട്ടനോട് പറയാനുള്ളത് ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം”.
അവൾ ഓട്ടോ റിക്ഷയുടെ യാത്രക്കാർ ഇരിക്കുന്ന സീറ്റിലൂടെ അയാളെ എത്തിനോക്കി .
ഗോപാലകൃഷ്ണന് ദേഷ്യം വന്നു. അയാളെ അടിമുടി വിറക്കുന്നുണ്ടായിരുന്നു.
“എന്താ വായിൽ നാക്കില്ലേ?”അവൾ വീണ്ടും ചോദിച്ചു.
കോപം അടക്കി അയാൾ ചോദിച്ചു,”എന്താ തൻ്റെ പേര്?എന്തിനാണ് എന്നെ വെറുതെ ശല്യം ചെയുന്നത്?”
“പേര്?തൽക്കാലം ,ലെവൽക്രോസ്സിലെ പെൺകുട്ടി എന്ന് വിളിച്ചോളൂ”
“ഇത്രയും നീളമുള്ള പേര് എങ്ങിനെയാണ് വിളിക്കുക ?”
“കോവാലന് വിളിക്കാൻ വിഷമമാണെങ്കിൽ വിളിക്കണ്ട.”
“എൻ്റെ പേര് കോവാലൻ എന്ന് ആരാണ് പറഞ്ഞുതന്നത്?”
“ആരും പറഞ്ഞതല്ല.തൻ്റെ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടല്ലോ.എനിക്ക് ആളുകളുടെ മുഖത്തുനോക്കുമ്പോൾ അവരുടെ പേര് മനസ്സിൽ വരും”
“കൊച്ചേ, എന്നാൽ എൻ്റെ പേര് ഒന്നുപറഞ്ഞേ”ഓട്ടോ ചേട്ടൻ സംഭാഷണത്തിൽ ഇടപെട്ടു.
“ചേട്ടൻറെ പേര്,രാധാകൃഷ്ണൻ .ശരിയല്ലേ?”
“അയ്യോ,ശരിയാണല്ലോ .”

ഗോപാലകൃഷ്ണന് അരിശം വന്നു തുടങ്ങി,മുഖം ചുവന്നു.
“നമ്മടെ കോവാലൻ ചേട്ടൻറെ മുഖം ചുവന്നു,ദേഷ്യം വന്നിട്ട്. സാരമില്ല,ദേ ഗേറ്റ് തുറന്നു.”
അവൾ പതിവുപോലെ സ്‌കൂട്ടിയിൽ പാഞ്ഞുപോയി. ഓട്ടോ റിക്ഷ ഡ്രൈവർ അയാളെ നോക്കി ചിരിച്ചു. ആ ചിരിയിൽ അല്പം പരിഹാസമില്ലേ?

റെയിൽവേ ഗേറ്റ് കടന്നു നാലുകിലോമീറ്റർ പോകണം അയാളുടെ ജോലി സ്ഥലത്തേക്ക് . ഒരു ഫൈനാൻസിങ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആണ് ഗോപാലകൃഷ്ണൻ . പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ജോലി തേടി നടന്നപ്പോൾ കിട്ടിയതാണ് ഈ ജോലി.ആദ്യം ഒന്ന് മടിച്ചു, ഈ ജോലിയിൽ ചേരാൻ.‘ഇരുപത്തിരണ്ടു വയസ്സല്ലേയുള്ളൂ പിന്നെ നിനക്ക് വേറെ ശ്രമിക്കാമല്ലോ ,എന്നെല്ലാം കൂട്ടുകാർ പറഞ്ഞപ്പോൾ അവിടെ ജോലിക്ക് ചേർന്നു. ജോലി സ്ഥലത്ത് എപ്പോഴും തിരക്കിലായിരിക്കും.അതുകൊണ്ട് അയാൾ റെയിൽവേഗേറ്റിൽ വച്ചുണ്ടായ സംഭവം ജോലി കഴിയുന്നതുവരെ ഓർമിച്ചതേയില്ല.എന്നാൽ അടുത്ത ദിവസവും അവൾ അയാളുടെ ബൈക്കിനരുകിൽ വന്നു വണ്ടി നിറുത്തി.”കോവാലാ സുഖമല്ലേ?”അവൾ ചോദിച്ചു. അയാൾ തലകുലുക്കി.”എന്താ പിണക്കമാണോ?”

“ഞാൻ എന്തുപറയാനാണ്?”

“എന്തെല്ലാമുണ്ട് പറയാൻ?”

“ലെവൽക്രോസ്സ്‌സിലെ പെൺകുട്ടി എന്ത് ചെയ്യുന്നു.?”

“ഞാൻ ലെവൽകോസിലെ ഗേറ്റ് തുറക്കുന്നതും നോക്കി നിൽക്കുന്നു.”

“തമാശ ആയിരിക്കും.ഞാൻ ചിരിക്കണോ?”

“കോവാലൻ,ഇവിടെ നിന്നും നാലുകിലോമീറ്റർ കഴിഞ്ഞു റോഡിൻ്റെ ഇടതുഭാഗത്തുള്ള ഫൈനാൻസിയേർസിലല്ലേ ജോലി ചെയുന്നത്?”

“അതെ,നീയെങ്ങനെ അറിഞ്ഞു.?”

“അത് കോവാലൻ്റെ തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ.”.

“അപ്പോഴാണ് അയാളോർമ്മിച്ചത് ഹെൽമെറ്റിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു.

“ഈ ബുള്ളറ്റ് ബൈക്ക് അടിപൊളിയാണ് കേട്ടോ”.അവൾ പറഞ്ഞു.
അയാൾ വെറുതെ ചിരിച്ചു.

“സ്വന്തമായി ഒന്ന് വാങ്ങണം”അവൾ പറഞ്ഞു.താൻ ഫീൽഡിൽ കസ്റ്റമേഴ്‌സിനെ കാണാൻ പോകുന്നതുകൊണ്ട് കമ്പനി തന്നിരിക്കുന്ന ബൈക്ക് ആണ് എന്ന് അവൾ മനസിലാക്കിയിരിക്കുന്നു.

“ഒരു വല്ലാത്ത സൃഷ്ടി തന്നെ”,അയാൾ പതുക്കെ പറഞ്ഞു.”എവിടെയാണ് ജോലി ചെയ്യുന്നത്?”അയാൾ ചോദിച്ചു.
“ആര്?”
“നീ ,ബാങ്കിലാണോ?”
“ബുദ്ധിമാൻ കണ്ടുപിടിച്ചല്ലോ. അപ്പോൾ കോവാലന് ബുദ്ധിയുണ്ട്.പിന്നെ ഇന്ന് വെള്ളിയാഴ്ചയാണ്.”
” അതിന്?”
“ശനിയും ഞായറും അവധിയാണ് എന്നെ കാത്ത് ലെവൽക്രോസ്സ്‌സിൽ നിൽക്കണ്ട .”
“നിന്നെ കാണാൻ ആര് വരും ?”
“എന്താ,വരില്ലേ?”

“എനിക്കെന്താ വട്ടുണ്ടോ,നിന്നെ കാണാൻ വരാൻ?കാത്തുനിൽക്കാൻ പറ്റിയ ഒരു മുതൽ”.
“നല്ല ചൂടിൽ ആണല്ലോ.ദാ, ഗേറ്റ് തുറന്നു.”അവൾ കൈ വീശി സ്കൂട്ടിയിൽ പാഞ്ഞുപോകുമ്പോൾ അവളെ പിന്തുടർന്നാലോ എന്ന് അയാൾ ആലോചിക്കാതിരുന്നില്ല.
അടുത്ത മൂന്ന് ദിവസങ്ങളിൽ അവളെ ഗേറ്റിൽ കണ്ടില്ല ഗോപാലകൃഷ്ണന് അല്പം ഇച്ഛാഭംഗം തോന്നാതിരുന്നില്ല.വ്യാഴാഴ്ച അവൾ വീണ്ടും വന്നു. ഇന്ന് അവളുടെ സ്‌കൂട്ടിയുടെ പുറകിൽ മറ്റൊരു സുന്ദരിയും ഉണ്ടായിരുന്നു.അവരുടെ സ്‌കൂട്ടി അല്പം പിറകിലായി മറ്റു രണ്ടുമൂന്ന് വാഹനങ്ങൾക്ക് അപ്പുറത്താണ്.”കോവാലാ ,സുഖമല്ലേ?”
അയാൾ അതിന് മറുപടി പറഞ്ഞില്ല.പകരംചോദിച്ചു,”ഇതേതാ ഇന്ന് ഒരു പുതിയ അവതാരം കൂട്ടിനുണ്ടല്ലോ.”.
“അതെ, അവളെ നോക്കണ്ട,അവൾ ബുക്ക്ഡ് ആണ്.ആ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.അയാൾ ചോദിച്ചു, “രണ്ടുമൂന്നു ദിവസം കണ്ടില്ലലോ എന്തുപറ്റി?”.

“അപ്പോൾ എന്നെ അന്വേഷിച്ചു അല്ലെ?.ഒന്നും പറ്റിയില്ല.ഞങ്ങൾ സ്ത്രീകൾക്ക് മാസത്തിൽ രണ്ടുമൂന്നു ദിവസം അവധി വേണ്ടതാണ്. ആ അവധി എടുത്തു,”
‘ഇതെന്തൊരു സാധനമാണ്?‘.അയാൾ വിചാരിച്ചു.പിന്നെ ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല.അവൾ എന്താണ് വിളിച്ചു പറയാൻപോകുന്നത് എന്നറിയില്ല.
“കോവാലൻ പിണങ്ങിയോ?നല്ല രസമാ കോവലൻ്റെ പിണക്കം കാണാൻ.”
ഗേറ്റ് തുറന്നു, അവൾ പതിവുപോലെ മുൻപേ പാഞ്ഞുപോയി.അവൾ എവിടെയാണ് ജോലി ചെയ്യുന്നത്? അവളുടെ ശരിക്കുള്ള പേര് എന്താണ് ?എല്ലാം കണ്ടുപിടിക്കണം.അയാൾ തീരുമാനിച്ചു.എപ്പോഴും ജയം അവൾക്കാണ്. അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല.
അടുത്തദിവസം അവളെ കണ്ടില്ല.എന്തുപറ്റിയോ.?ചിലപ്പോൾ വരാൻ താമസിച്ചുപോയിട്ടുണ്ടാകും.ഇപ്പോൾ ആ റെയിൽവേ ഗേറ്റ് അടയുന്നതിൽ ഗോപാലകൃഷ്ണന് ഒരു വിഷമവുമില്ല.തുറക്കാൻ അല്പം കൂടി താമസിച്ചാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങിയിരുന്നു.
അടുത്തദിവസം അടഞ്ഞ ഗേറ്റിനുമുൻപിൽ നിൽക്കുമ്പോൾ അവൾ വീണ്ടും വന്നു.സ്‌കൂട്ടി അടുത്തുതന്നെ നിർത്തി,ഒരു ചോദ്യം,”കോവാല,നാഷണലൈസ്‌ഡ്‌ ബാങ്കിലേക്ക് ഡവലപ്മെൻറ് ഓഫീസേർസിനെ വിളിച്ചിട്ടുണ്ട്.പത്രത്തിലെ പരസ്യം കണ്ടോ?”

“ഇല്ല.”
“കാണേണ്ടതൊന്നുംകാണില്ല.സമയംകളയാതെ വേഗം അപേക്ഷ അയക്കു.”
അയാൾ അത്ഭുതപ്പെട്ടു അവളെ നോക്കി.” കോവാലൻ ,അപേക്ഷ അയച്ചുകഴിഞ്ഞു പരീക്ഷക്ക് തയ്യാറെടുക്കണം.അതിന് ടൗണിൽ നല്ല ഒരു കോച്ചിങ് സെൻറർ ഉണ്ട്,പേര് ,നാഷണൽ.അവിടെ ചേർന്ന് പരീക്ഷക്ക് തയ്യാറാകണം.”

അപ്പോൾ അവൾക്ക് സീരിയസ് ആയിട്ടു സംസാരിക്കാനും അറിയാം. അന്ന് വൈകുന്നേരംതന്നെ അയാൾ ആപ്ലിക്കേഷൻ തയ്യാറാക്കി കോച്ചിങ് സെൻററിൽ അഡ്മിഷനും വാങ്ങി. അവൾ നാളെ ചോദിക്കും, ‘കോവാല,അപേക്ഷ അയച്ചോയെന്ന്‘,അയാൾ മനസ്സിൽ കരുതി.
എന്നാൽ അടുത്ത രണ്ടുദിവസങ്ങളിലും അവളെ കാണാൻ കഴിഞ്ഞില്ല. റീജിയണൽ മാനേജർ ബ്രാഞ്ച് വിസിറ്റിംഗിന് വന്നതുകൊണ്ട് തിരക്കിലായിപ്പോയി. ഇടക്കിടക്ക് അവളുടെ കോവാലാ എന്ന വിളി അയാൾക്ക് ഇഷ്ടമായി തുടങ്ങിയിരുന്നു.അടുത്ത ദിവസം അവളെ കണ്ടപ്പോൾ അയാൾ ചോദിച്ചു,”ലെവൽക്രോസിലെ പെൺകുട്ടി, സുഖമാണോ?”
അവൾ പറഞ്ഞു,”നീണ്ട പേരുവിളിച്ചു് നാക്ക് ഉളുക്കും.എൻ്റെ പേര് വിനയ.വിനയ എസ്സ് മേനോൻ “.
അയാൾ പൊട്ടിച്ചിരിച്ചു.”ആരാ നിനക്ക് ഇത്തരത്തിലുള്ള ഒരു മണ്ടൻ പേരിട്ടത്?”
“എന്താ എൻ്റെ പേരിന് കുഴപ്പം?”
“അശേഷം വിനയം ഇല്ലാത്ത ഒരാൾക്ക് വിനയ എന്ന പേര്? നല്ലൊരുപേരായിരുന്നു.അത് നശിപ്പിച്ചു.”
“കോവാലൻചേട്ടാ ഞാൻ രണ്ടുദിവസം അവധിയിലാണ് .ലെവൽക്രോസിൽ എന്നെ കാത്തുനിൽക്കണ്ട.”.
“അയ്യടാ,കാത്തുനിൽക്കൻ പറ്റിയ ഒരു മുതൽ”അയാൾ ചിരിച്ചു.”
“ഗേറ്റ് തുറന്നു. രണ്ടുദിവസം കഴിഞ്ഞുകാണാം.”
എന്നാൽ ഒരാഴ്ച അവളെ കാത്തിരുന്നിട്ടും അവൾ വന്നില്ല.. ഇടക്ക് അവളുടെ സ്‌കൂട്ടിയിൽ ഒന്നിച്ചുയാത്രചെയ്യാറുള്ള പെൺകുട്ടിയെ കണ്ടെങ്കിലും അവൾ ഗോപാലകൃഷ്ണനെ കണ്ടതായി ഭാവിച്ചില്ല..
ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾക്ക് ആകെ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി. എങ്ങനെയും അവളെ കണ്ടെത്തണം.അവൾക്ക് എന്തുപറ്റി എന്നറിയണം.
ഒരാഴ്ച മുൻപ് റെയിൽവേ ലെവൽക്രോസിൽ സ്‌കൂട്ടറിൽ യാത്രചെയ്ത ഒരു യുവതി ട്രെയിൻ ഇടിച്ചു മരിച്ച വാർത്ത ഒരു സായാഹ്ന പത്രത്തിൽ വായിച്ചത് ഓർമ്മയിൽ വന്നു. ലെവൽ ക്രോസ്സിന് അപ്പുറത്തുള്ള വഴിയിൽക്കൂടി ഗേറ്റ് അടയുമ്പോൾ ചിലർ സാഹസികമായി സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിച്ചുപോകുന്നതുകാണാം. അവിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പത്രത്തിൽ കണ്ടത്.
അവൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?ലെവൽ ക്രോസിൽ കണ്ടുമുട്ടുമ്പോൾ സംസാരിക്കുന്നതല്ലാതെ അവളെ കുറിച്ച് ഒന്നും അറിയില്ല. മൊബൈൽ നമ്പർപോലും ചോദിക്കുകയോ അവൾ തരികയോ ചെയ്തിട്ടില്ല. ഇനിയും കാത്തിരിക്കാൻ അയാൾക്ക് ക്ഷമയുണ്ടായിരുന്നില്ല.ഒരു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടുതുടങ്ങി.ഈശ്വരാ, ലെവൽക്രോസിൽ അപകടം ഉണ്ടായത് അവൾക്കായിരിക്കരുതേ.
അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ ആ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാതിരിക്കില്ല.
പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാർ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിച്ചു.അവസാനം കാര്യങ്ങൾ തുറന്നുപറയേണ്ടിവന്നു.സബ്ബ്ഇൻസ്പെക്ടർ ഒരു കോൺസ്റ്റബിളിനെ വിളിച്ചു് ആ അപകടത്തിൻ്റെ ഫോട്ടോകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.മുഖം തിരിച്ചറിയാൻ വയ്യാത്ത രീതിയിലായിരുന്നു ആ ഫോട്ടോയിലുള്ള രുപം.ആ സ്‌കൂട്ടി വേറെ ആരുടെയോ ഐ.ഡി കൊടുത്തു് വാടകയ്ക്ക് എടുത്തതും ആയിരുന്നു.
ആകെക്കൂടി ഒരു ദുരൂഹത അനുഭവപ്പെടുന്നു.
ഇനിയുള്ള മാർഗ്ഗം അവൾ ജോലി ചെയ്യുന്ന ബാങ്കിൽ അന്വേഷിക്കുക എന്നതാണ്. നഗരത്തിലെ രണ്ടു ബാങ്കുകളിലും അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഒരിടത്തും വിനയ എന്നപേരിൽ ആരും ജോലി ചെയ്യുന്നില്ല.
മൂന്നുമാസം കഴിഞ്ഞു പോയി. അവളെക്കുറിച്ചു്യാതൊരു വിവരവും ലഭിച്ചില്ല.
അതിനിടയ്ക്ക് അവൾ പറഞ്ഞ ജോലിക്ക് സെലക്ഷൻ കിട്ടി.
ഇന്ന് മൂന്നുമാസത്തെ ട്രെയിനിങ്ങിന് ബോംബെയിലേക്ക് പോകുകയാണ്. ഈ ജോലി കിട്ടാൻ പ്രേരണയായ അവളെ ഇനി കാണുവാൻ സാധ്യതയില്ല. അവളെക്കുറിച്ചുള്ള ഒരു വിവരവും അറിയില്ല.
എയർപോർട്ടിൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് പാസ്സുമായി അയാൾ കാത്തുനിന്നു. ആദ്യമായി വിമാനയാത്ര ചെയ്യുകയാണ്. അതിൻറെ ടെൻഷനും സന്തോഷവും ഉള്ളിലൊതുക്കി, അല്പം പരിഭ്രമത്തോടെ വിമാനത്തിലേക്കുള്ള കോണിപ്പടി കയറിച്ചെല്ലുമ്പോൾ വിമാനത്തിൻ്റെ വാതുക്കൽ എയർ ഹോസ്റ്റസ് വേഷത്തിൽ അവൾ,വിനയ നിൽക്കുന്നു.

അതെ അത് വിനയതന്നെ. അവൾ അയാളെ കണ്ടു.ബോർഡിങ് പാസ്സിൽനോക്കി ബി 8 ലെഫ്റ്റ് സൈഡ് എന്ന് പറഞ്ഞു. അവൾ യാതൊരു പരിചയം കാണിക്കുന്നില്ല . ചിലപ്പോൾ ആൾ മാറിയിരിക്കും,അല്ലെങ്കിൽ അവൾക്ക് തന്നെ മനസ്സിലായിട്ടില്ല. യാത്രക്കാരുടെ ഇടയിൽക്കൂടി അവൾ രണ്ടുമൂന്നുതവണ അയാളെ കടന്നുപോയി.ഇല്ല, അവൾ വിനയതന്നെയാണോ എന്ന് പറയാൻ കഴിയുന്നില്ല.

വിമാനത്തിലെ മുകളിലുള്ള ലഗേജ് ട്രാക്കുകൾ അടച്ചുകൊണ്ട് അവൾ അടുത്തുവന്നപ്പോൾ അയാൾ അവളുടെ പേര് എഴുതിയ ഷീൽഡ് നോക്കി ,‘വിനയ എസ്സ് മേനോൻ‘.
വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞു.ഗോപാലകൃഷ്ണൻ വിൻഡോയിൽക്കൂടി പുറത്തേക്ക് നോക്കിയിരുന്നു.മനസ്സിൽ പെരുമ്പറകൊട്ടുന്നു.
“സാർ,കോഫി”.അവൾ ഒരു കപ്പിൽ കോഫിയും ഒരു സാൻവിച്ചുമായി അയാളുടെ അടുത്തുവന്നു.
” ഞാൻ കോഫി ഓർഡർ ചെയ്തിട്ടില്ല.”
“ഇല്ലേ? എന്നാലും ഒരു കാപ്പികുടിക്കാം അവൾ കോഫിയും സാൻവിച്ചും ഒരു ചോക്ലേറ്റും അയാളുടെ മുൻപിലെ ട്രേ വലിച്ചു വച്ച് അതിൽ വച്ചു.
“കോവാലൻ എങ്ങോട്ടാ?”
“ബോംബയിൽ പ്രൊബേഷനറി ഓഫീസേഴ്‌സിൻ്റെ ട്രെയിനിങ്ങിന് പോകുന്നു.”.
“ഇന്ന് ഐർഹോസ്റ്റസ് ട്രൈനിംഗ് കഴിഞ്ഞു, എൻ്റെ ആദ്യത്തെ ജോലി ദിവസം ആണ്. അന്ന് പോരുമ്പോൾ കോവലനോട് പറയാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച അപ്പോയിൻമെൻറ് ഓർഡർ കിട്ടി. തിങ്കളാഴ്ച ട്രെയിനിങ് പ്രോഗ്രാമിന് ചേരണം എന്ന് പറഞ്ഞു. ഞാൻ മൃദുലയുടെ കയ്യിൽകൊടുത്തുവിട്ട എഴുത്തു കിട്ടിയിട്ടും എന്താ എന്നെ വിളിക്കാതിരുന്നത്?”
“ആരാ മൃദുല ?”
“എൻ്റെ കൂടെ ബൈക്കിൽ വരാറുള്ള ആ പെൺകുട്ടി.അവൾ കത്ത് കോവാലന് തന്നു എന്നാണ് എന്നോട് പറഞ്ഞത്.”
“അവളെ രണ്ടു മൂന്ന് തവണ കണ്ടിരുന്നു.അവൾ സംസാരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്തില്ല.”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നില്ല. അവൾ ജോലിയിൽ മുഴുകി. വിമാനത്തിൽ ലാൻഡിംഗ് സിഗ്നൽ തെളിഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അനൗൺസ്‌മെന്റ് വന്നു. അവൾ യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി കടന്നുപോകുന്നതിനിടയിൽ അടുത്തുവന്നു, ഒരു കവർ അയാളുടെ കയ്യിൽകൊടുത്തു. ആ കവറിന്റെ പുറത്തു് വെഡ്‌ഡിങ് എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു.
അവളുടെ വിവാഹത്തിൻ്റെ ക്ഷണക്കത്ത് തനിയ്ക്ക് എന്തിന് തരണം.?
വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിൽക്കൽ അവൾ നിൽക്കുന്നു.ഗുഡ്ബൈ പറഞ്ഞ അവളെ ശ്രദ്ധിക്കാതെ കോണിപ്പടി ഇറങ്ങിയെങ്കിലും ഒന്ന് തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല.അവളുടെ മുഖഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.
ഹോട്ടലിലെ മുറിയിൽ ചെന്ന് ഡ്രസ്സുകളും സാധനകളുമെല്ലാം എടുത്തുവച്ചു.മൂന്നുമാസം ഇവിടെയാണ് താമസം.ആ കവർ അയാൾ പോക്കറ്റിൽനിന്നും പുറത്തെടുത്തു.സങ്കടവും ദേഷ്യവും അയാൾക്ക് ഉള്ളിൽ ഒതുക്കാൻ കഴിയുന്നില്ല.ആ കത്ത് തുറന്ന് പോലും നോക്കാതെ അത് അയാൾ മൂലക്കിരുന്ന വെയിസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞു.അത് ബാസ്കറ്റിൽ വീഴാതെ പുറത്തേക്ക് വീണു.
ആ കത്ത് ഇനി തുറന്നു നോക്കി മനസ്സ് എന്തിന് അസ്വസ്ഥമാക്കണം?
അടുത്ത ദിവസം റൂം ക്ളീൻ ചെയ്യാൻ വന്ന സ്ത്രീ തുറക്കാത്ത ആ കത്ത് കണ്ട് അയാളുടെ മേശപ്പുറത്തു ഇരുന്ന പുസ്തകങ്ങൾക്കിടയിൽ എടുത്തുവച്ചു.
കഴിഞ്ഞ സംഭവങ്ങൾ പലതവണ അയാൾ കൂട്ടിയും കിഴിച്ചും നോക്കി.അവൾ തന്നെ എപ്പോഴും കളിയാക്കുന്നതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
ഒരു മാസം കഴിഞ്ഞുപോയി.അവളെക്കുറിച്ചു പിന്നീട് ഒന്നും അയാൾ കേൾക്കുകയോ അന്വേഷിക്കുകയോ ഉണ്ടായില്ല
മുറി ആകെ അലങ്കോലമായിക്കിടക്കുന്നു.മേശപ്പുറത്തു ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾ ഗോപാലകൃഷ്ണൻ അടുക്കിവച്ചു .
പുസ്തകങ്ങൾക്കിടയിൽ താൻ അന്ന് വലിച്ചെറിഞ്ഞ വെഡ്‌ഡിങ് ഇൻവിറ്റേഷൻ കാർഡ് കണ്ട് അയാൾ അമ്പരന്നു. ഇത് ആദ്യദിവസം തന്നെ കളഞ്ഞതാണല്ലോ,പിന്നെ എങ്ങിനെ ഇവിടെവന്നു.?അയാൾ ആ കവർ തുറന്നു.കാർഡിനോടൊപ്പം ഒരു കത്ത്.
“പ്രിയപ്പെട്ട എൻ്റെ കോവാലന്,ഇത് എൻ്റെ കൂട്ടുകാരി മൃദുലയുടെ വിവാഹ ക്ഷണക്കത്താണ്.അടുത്തമാസം ഇരുപത്തിനാലിന്. രണ്ടു ദിവസത്തെ അവധിക്ക് ഞാൻ നാട്ടിൽ വരുന്നുണ്ട് .കാണണം.നമ്മൾക്കും ഒരുകൂട് കൂട്ടണ്ടേ? ഞാൻ കാത്തിരിക്കും.വിനയ എസ്സ് മേനോൻ.”
താഴെ മൊബൈൽ നമ്പറും.
കൈകൾ വിറക്കുന്നു.ഗോപാലകൃഷ്ണൻ വിവാഹത്തിൻറെ തീയതി നോക്കി ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അയാൾ മൊബൈൽ കയ്യിലെടുത്തു,അവൾ തന്ന നമ്പറിലേക്ക് വിളിച്ചു.
അവളുടെ മറുപടിക്കായി അയാൾ കാത്തിരുന്നു.

റ്റിജി തോമസ്

യുകെയിലുടനീളമുള്ള യാത്രയിൽ എന്നെ ഏറെ ആകർഷിച്ച ഒരു പ്രധാനപ്പെട്ട കാര്യം വീടുകളുടെ നിർമ്മാണ രീതിയായിരുന്നു, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും ഊർജ്ജ കാര്യക്ഷമത അതായത് വീടിൻറെ ഉള്ളിൽ ചൂട് നിലനിർത്തുക എന്നതാണ് നിർമ്മാണത്തിലെ അടിസ്ഥാന തത്വം. യുകെയിൽ വർഷത്തിൽ ഭൂരിഭാഗം സമയവും തണുത്ത അന്തരീക്ഷമാണ്. സാധാരണയായി ഏറ്റവും ചൂട് കൂടിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പോലും ശരാശരി താപനില 20 °C വരെയാണ് . ഏറ്റവും തണുപ്പുള്ള ഡിസംബർ , ജനുവരി മാസങ്ങളിൽ ശരാശരി താപനില 5 °C വരെയാണ്. അതുകൊണ്ട് തന്നെ വീടുകളുടെ നിർമ്മാണത്തിൽ പൊതുവായ ചില മാനദണ്ഡങ്ങളും , സ്ട്രക്ചറും അവലംബിക്കുന്നതായി കാണാൻ സാധിക്കും.

കൗൺസിലുകളിൽ നിന്ന് അനുമതിയോടെയോ അതുമല്ലെങ്കിൽ അവരുടെ തന്നെ മേൽനോട്ടത്തിലോ ആണ് വീടുകളുടെ നിർമ്മാണം നടക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ പണി തീർത്ത തങ്ങൾക്ക് അനുയോജ്യമായ വീടുകൾ മേടിക്കുകയാണ് ആവശ്യക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കൃത്യമായ ഏകീകൃത രൂപ ഭംഗി വീടുകൾക്ക് കൈവരാൻ സാധിക്കുന്നത്. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ നമ്മൾ പരിചയിച്ച രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സാരം. കേരളത്തിൽ ആദ്യകാലങ്ങളിൽ ഓല മേഞ്ഞ മേൽക്കൂരയോടു കൂടിയ ഭവനങ്ങൾ ആണ് ഉണ്ടായിരുന്നത്. പിന്നീട് ഓലയുടെ സ്ഥാനം ഓട് ഏറ്റെടുത്തു. ഉഷ്ണകാലാവസ്ഥയുള്ള കേരളത്തിൽ ആ ഭൂപ്രകൃതിക്ക് അനുയോജ്യമായ വീടുകളായിരുന്നു അവയെല്ലാം . എന്നാൽ പിന്നീട് വന്ന കോൺക്രീറ്റ് ഭവനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് നേർ വിപരീത ഫലം തരുന്നവയായി . കാലാവസ്ഥാനുസൃതമായ വീടുകളുടെ നിർമിതി നമ്മുടെ നാടിൻറെ ആവശ്യകതയാണെന്ന ഓർമ്മപ്പെടുത്തലാണ് യുകെയിൽ സന്ദർശിച്ച ഭവനങ്ങൾ എനിക്ക് സമ്മാനിച്ചത്.

മറ്റൊരു പ്രധാന വ്യത്യാസം എനിക്ക് ദർശിക്കാനായത് വീടുകളുടെ ചുറ്റു മതിലുകളുടെ കാര്യത്തിലായിരുന്നു. ഭൂരിഭാഗം വീടുകൾക്കും   മുൻവശത്ത് മതിലുകൾ ഇല്ലായിരുന്നു. എല്ലാ വീടുകൾക്കും തന്നെ പുറകു വശത്ത് മനോഹരമായ ഒരു പൂന്തോട്ടം , കോർട്ടി യാർഡ് ഉണ്ടാകും. ഒട്ടുമിക്ക വീടുകളുടെയും കോർട്ടിയാർഡിൽ മനോഹരമായ പൂന്തോട്ടവും ഉണ്ടായിരിക്കും. മിക്ക സ്ഥലങ്ങളിലും ഞാൻ കണ്ട പൊതുവായ ഫലവൃക്ഷം ആപ്പിൾ ആയിരുന്നു . പ്രായഭേദമന്യേ എല്ലാവർക്കും ഒരുമിച്ചിരിക്കാനും ചെറുപാർട്ടികൾ നടത്താനും ഈ സ്ഥലം ഏറ്റവും അനുയോജ്യമാണ്. ഓരോ വീടിന്റെയും കോർട്ടിയാർഡിന്റെ അതിർ മതിലുകൾ തടി കൊണ്ട് ഉള്ളതോ , ചിലയിടങ്ങളിൽ മതിലുപോലെ ചെടി വളർത്തി വെട്ടി നിർത്തിയതോ ആവാം, ഒരിടത്തും തന്നെ കോൺക്രീറ്റ് മതിലുകൾ ഞാൻ കണ്ടില്ല. ഞാൻ രണ്ടാഴ്ചക്കാലം താമസിച്ച സഹോദരൻ ജോജിയുടെ  വീട്ടിലും മനോഹരമായ ഒരു കോർട്ടിയാർഡ് ഉണ്ട് .

വീടുകളുടെ ഉള്ളിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് . പ്രഥമ പരിഗണന ഉള്ളിലെ ചൂട് നിലനിർത്തുന്നതിനു തന്നെയാണ്. ഗോവണികളിലൂടെ പടി കയറുമ്പോഴും വീടിനുള്ളിലൂടെ നടക്കുമ്പോഴും വീടിൻറെ നിർമ്മാണത്തിന്റെ പ്രത്യേകതകൾ കൊണ്ട് കാലടി ശബ്ദം മുഴങ്ങി കേൾക്കും . ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും ശബ്ദമലിനീകരണവും മറ്റുള്ളവരുടെ ഉറക്കത്തെ ശല്യം ചെയ്യലും ആയിരിക്കും സംഭവിക്കുന്നത്.

ബാത്റൂമുകൾക്കും ഉണ്ട് പ്രത്യേകതകൾ . കുളിക്കുന്നതിനായി പ്രത്യേകം  ബാത്ത് ടബ്ബുംഷവർ ക്യുബിക്കളും   ഉള്ളതുകൊണ്ട് വെള്ളം ബാത്റൂമിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും . ബാത്ത് ടബ്ബിൽ അല്ലാതെ വെള്ളം വീണാൽ പ്രത്യേകിച്ച് മുകളിലെ നിലയിൽ തറയിലേയ്ക്ക് ഇറങ്ങി പ്രശ്നം സൃഷ്ടിക്കും എന്ന സ്ഥിതിയും ഉണ്ട്.

കേരളത്തിലെ രണ്ട് നില വീടുകളിൽ ഭൂരിപക്ഷത്തിന്റെയും മുകൾ നിലകൾ പലപ്പോഴും ആരും ഉപയോഗിക്കുന്നുണ്ടാവില്ല. വീടുകളിൽ പ്രായമുള്ളവരാണ് ഉള്ളതെങ്കിൽ പറയുകയും വേണ്ട. പല വീടുകളുടെയും മുകൾ നിലകൾ കടുത്ത ചൂടുകൊണ്ട് വേനൽക്കാലത്ത് ഉപയോഗ യോഗ്യമല്ലാത്തതും ഇതിനൊരു കാരണമാണ്.

പക്ഷേ യുകെയിൽ ഞാൻ സന്ദർശിച്ച വീടുകളിൽ ഒന്നിൽ പോലും ആരും ഉപയോഗിക്കാത്ത മുറികൾ ഇല്ലായിരുന്നു. ജോജിയുടെ വീടിൻറെ മുകൾ നിലയിലാണ് എല്ലാവരും താമസിക്കുന്ന മുറികൾ . അതിലൊന്നിലാണ്  ഞാൻ താമസിച്ചത്.  താഴെ കിച്ചനും, ഡൈനിങ് ഹാളും സന്ദർശകരെ സ്വീകരിക്കാനുള്ള മുറികളും ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങൾ കുറവായതുകൊണ്ട് നാട്ടിലെ പോലെ ഉള്ള ഗ്രില്ലുകൾ ഇല്ലാതെ ഗ്ലാസുകൾ കൊണ്ടുള്ള ജനാലകളാണ് വീടുകൾക്ക് ഉള്ളത്.  ഭംഗിയോടൊപ്പം ചൂട് നിലനിർത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ ആവശ്യത്തിന് വെളിച്ചവും പ്രദാനം ചെയ്യും.   നമ്മൾക്ക് ഇവിടെ അങ്ങനെയുള്ള ജനലുകൾ ഉണ്ടെങ്കിൽ കള്ളനെ പേടിച്ച് തുറക്കാൻ പറ്റില്ല. അത്രതന്നെ.

ഇനി കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞ സസ്പെൻസ് പൊളിക്കാം. മാങ്ങ അച്ചാറും ചമ്മന്തിയും എന്നു പറഞ്ഞ് എനിക്ക് തന്നത് പച്ച ആപ്പിൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അതിൻറെ റെസിപ്പിയും   ജോജിയുടെ  ഭാര്യ മിനി പറഞ്ഞുതന്നു.

ചമ്മന്തി ഉണ്ടാക്കാൻ ഇഞ്ചി, മുളക്, തേങ്ങ, ഉള്ളി എന്നിവയുടെ കൂടെ പച്ച ആപ്പിൾ മാങ്ങയ്ക്ക് പകരമായി ഉപയോഗിക്കുക. അച്ചാറിലും മാങ്ങയ്ക്ക് പകരം ആപ്പിൾ ഉപയോഗിക്കുക .
വെരി സിമ്പിൾ

മിനി തന്റെ പാചക പരീക്ഷണങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവിധ ആശംസകളും .

യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

 

റ്റിജി തോമസ്

കൊച്ചി ,ദുബായ് , മാഞ്ചസ്റ്റർ എന്നീ മൂന്ന് എയർപോർട്ടുകൾ വഴിയാണ് എൻറെ യുകെ യാത്ര . ഇതിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ദുബായ് എയർപോർട്ടിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നാണ് ദുബായ് .

കൊച്ചിയിൽ നിന്ന് ദുബായിൽ വന്നിറങ്ങിയ എനിക്ക് മാഞ്ചസ്റ്ററിലേയ്ക്ക് 7 മണിക്കൂറിന് ശേഷമാണ് കണക്ഷൻ ഫ്ലൈറ്റ്. അതുകൊണ്ടുതന്നെ ദുബായ് എയർപോർട്ട് നന്നായി ചുറ്റിക്കറങ്ങി നടന്ന് കാണാൻ സാധിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക ലോകം . പോക്കറ്റിലുള്ള ദിർഹവുമായി ഒത്തു നോക്കുമ്പോൾ എന്നെ സംബന്ധിച്ച് എല്ലാ സാധനങ്ങൾക്കും നല്ല വിലയായിരുന്നു. രൂപയും ദിർഹവും തമ്മിലുള്ള വിനിമയ നിരക്കിൽ ഒരു ലിറ്റർ വെള്ളത്തിനു പോലും 200 രൂപ. ഒരുപക്ഷേ വിദേശത്ത് ജീവിച്ച് ഇന്ത്യയിൽ എത്തുന്ന പ്രവാസി മലയാളികളുടെ ചിലവഴിക്കലിന്റെ മനഃശാസ്ത്രം വിദേശ നാണ്യം ഇന്ത്യൻ രൂപയിലേയ്ക്ക് മാറ്റുമ്പോൾ ലഭിക്കുന്ന സന്തോഷമായിരിക്കാം.

മാഞ്ചസ്റ്റർ എയർപോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ എനിക്ക് അനുഭവപ്പെട്ട പ്രധാന വൈഷമ്യം വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ സാധിക്കില്ല എന്നതായിരുന്നു. പക്ഷേ ഓഡിയോ, ടെക്സ്റ്റ്, മെസ്സേജുകൾക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല , ഭാഗ്യം .

മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. വാട്സ്ആപ്പ് ഉപയോഗിച്ചുള്ള വീഡിയോ ഓഡിയോ കോളുകൾക്ക് യാതൊരു തടസ്സവുമില്ല. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ എത്തിയവരെ വിളിക്കാനായി ഫോൺ തരാമെന്ന് പറഞ്ഞ എലിസബത്തിന്റെ സഹായ വാഗ്ദാനത്തെ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. എയർപോർട്ടിലെ വൈഫൈ സംവിധാനം ഉപയോഗിച്ച് എന്നെ സ്വീകരിക്കാൻ എത്തിയവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇനി അവരുടെ അടുത്തേയ്ക്ക് …

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ എന്റെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി. ഇനി എനിക്ക് വാട്സ്ആപ്പ് കോളുകളോ മെസ്സേജുകളോ സാധ്യമല്ല. ശരിക്കും ഫോൺ ഉപയോഗശൂന്യമായതുപോലെ . ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….

എന്നാൽ ആശങ്കകൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഏറിയാൽ 10 മിനിറ്റ് . അതിനുള്ളിൽ തന്നെ തോളിലെ കരസ്പർശം ഞാൻ തിരിച്ചറിഞ്ഞു. അത് എന്റെ സഹോദരനും മലയാളം യുകെ അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് ആയിരുന്നു.

വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ എന്നെ സ്വീകരിക്കാൻ ജോജിയെ കൂടാതെ മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറായ ഷിബു മാത്യു, യുക്മ യോർക്ക്ഷെയർ ആന്റ് ഹമ്പർ റീജൻ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി റ്റോണി പാറടിയിൽ, വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി , യുക്മാ യോർക്ക് ഷെയർ ആൻറ് ഹംമ്പർ പ്രതിനിധി ലെനിൻ തോമസ് എന്നിവരും എത്തി ചേർന്നിരുന്നു.

വെയ്ക് ഫീൽഡിലേയ്ക്ക് ഉള്ള യാത്രയിൽ ലെനിനാണ് ഡ്രൈവ് ചെയ്യുന്നത്. ഗതാഗതരംഗത്ത് ബ്രിട്ടന്റെ അഭിമാനമായ മോട്ടോർ വേകളെ കുറിച്ച് ലെനിൻ പറഞ്ഞു. ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന M62 മോട്ടോർ വേയിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര .

മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് ജോജിയുടെ സ്ഥലമായ വെയ്ക്ക് ഫീൽഡിലേക്ക് ഏകദേശം 55 മൈലാണ് ദൂരം. അതായത് 88 കിലോമീറ്റർ . റ്റോണി ദൂരം മൈൽ കണക്കിലും കിലോമീറ്ററായും പറഞ്ഞപ്പോൾ പെട്ടെന്ന് കേരളത്തിലെ പാതയോരത്തുള്ള മൈൽ കുറ്റികളും പല സ്ഥലനാമങ്ങളും മനസ്സിലേക്ക് ഓടിയെത്തി. 26ാം മൈലും 28-ാം മൈലുമൊക്കെ കേരളത്തിൽ സ്ഥലനാമങ്ങളാണ്. റ്റോണിയുടെ വീട് കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് 26-ാം മൈലാണെന്നത് യാദൃശ്ചികതയായി .

ബ്രിട്ടീഷ് അധിനിവേശകാലത്തെ അളവ് തൂക്ക സമ്പ്രദായത്തിൽ നിന്ന് ലഭിച്ച പേരുകളാണിവ. കോട്ടയം മുതൽ കുമളി വരെയുള്ള കെ കെ റോഡിൽ പല സ്ഥലപേരും നൽകിയിരിക്കുന്നത് ഈ രീതിയിലാണ്.
ബ്രിട്ടീഷുകാരാണ് കേരളത്തിൽ കോട്ടയം മുതൽ കുമളി വരെയുള്ള പാതയുടെ ഉപജ്ഞാതാക്കൾ . 66 മൈൽ ദൂരദൈർഘ്യമുള്ള കെ കെ റോഡിലെ പല പേരുകളും മൈൽ കണക്കിലാണ്.

88 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മനസ്സിൽ കണ്ട സമയ കണക്കുകൾ അസ്ഥാനത്തായിരുന്നു. ഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾ വെയ്ക്ക് ഫീൽഡിൽ എത്തിച്ചേർന്നു. അവിടെ ജോജിയുടെ വീട്ടിൽ യാത്രയുടെ ക്ഷീണം അകറ്റാനുള്ള വിഭവസമൃദ്ധമായ സദ്യയുമായി ജോജിയുടെ ഭാര്യ മിനിയും മക്കളായ ആനും ദിയയും ലിയയും കാത്തിരിക്കുന്നുണ്ടായിരുന്നു . പക്ഷേ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടത് ഗൃഹാതുരത്വമുണർത്തുന്ന രണ്ടു വിഭവങ്ങളായിരുന്നു. മാങ്ങയുടെ പൊടി പോലും ഇല്ലാത്ത മാങ്ങാ ചമ്മന്തിയും മാങ്ങാ അച്ചാറും ….

മാങ്ങയില്ലാത്ത മാങ്ങാ അച്ചാറിന്റെയും ചമ്മന്തിയുടെയും റെസിപ്പി അടുത്ത ആഴ്ച …

യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

 റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

 

റജി വർക്കി

കുറെ നാളുകൾക്കു ശേഷം അവധിക്കു നാട്ടിൽ വന്നതാണ്‌.ഇപ്രാവശ്യത്തെ വരവിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം.

കുറച്ചധികം മനോവിഷമം തന്നെങ്കിലും, കുറച്ചധികം താമസിച്ചെങ്കിലും അവസാനം അക്കാര്യത്തിൽ ഒരു തീരുമാനമായി.

വീട്ടിലിരുന്നു മടുത്തപ്പോൾ വെറുതെ പുറത്തേക്കിറങ്ങി.

ധനുമാസത്തിലെ സൂര്യനു ഒട്ടൊക്കെ ചൂടുണ്ടെങ്കിലും നല്ല തണുപ്പും ഉണ്ട്. തറവാട്ടു വീട്ടിലേക്കൊന്നു പോകാം. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും അങ്ങോട്ടു ഒന്ന് കയറാൻ പറ്റിയില്ല. അതിന്റെ പരിഭവം പറഞ്ഞു തീർക്കുകയും ചെയ്യാം. നാട്ടുവഴിയിലൂടെ പോയാൽ കുറച്ചു ദൂരമേയുള്ളൂ, നടന്നുതന്നെ പോകാം.

നാട്ടുവഴിയിലൂടെ പാടത്തിനടുത്തേക്കു നടന്നു

പാടത്തേക്കുള്ള ഒതുക്കു കല്ലുകൾ ഇറങ്ങുമ്പോൾ എതിരെ ശ്രീധരൻ പിള്ളച്ചേട്ടൻ വരുന്നു. ഈ മനുഷ്യന് പ്രായമാകുന്നേയില്ല എന്നു തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കാണുമ്പോഴും ഇങ്ങനെതന്നെ ഇരിക്കുകയായിരുന്നു. നല്ല അധ്വാനിയാണ്, നല്ല മനുഷ്യനുമാണ്.

“എന്താ പിള്ളച്ചേട്ടാ, കൃഷി ഒക്കെ ഇപ്പോഴുമുണ്ടോ?.. ” ഒരു കുശലാന്വേഷണം.

“ഇല്ല മോനെ ആരുമിപ്പോൾ കൃഷിയൊന്നും ചെയ്യുന്നില്ല. ഞാനായിട്ട് മാത്രം ചെയ്താൽ അത് ആരുടെയേലും ഒക്കെ പശു വന്നു തിന്നിട്ട് പോകും.. പണ്ടുമുതലേ ഇതൊരു ശീലം ആയിപ്പോയി അതുകൊണ്ട് ഇടയ്ക്കു ഒന്ന് വന്നുപോകും. അത്രതന്നെ!..”

പതിവ് ചോദ്യങ്ങളൊക്കെ ചോദിച്ചു പിള്ളച്ചേട്ടൻ നടന്നകന്നു.

പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു.

“വെട്ടും കിളയുമൊന്നും ഇല്ലാത്തതുകൊണ്ട് കണ്ടത്തിൻ വരമ്പിലോക്കെ കുളയട്ട ഉണ്ട് സൂക്ഷിക്കണം.”

എന്തിനാണോ ഞാൻ ഈ കണ്ടത്തിൻവരമ്പിലൂടെ പോകാൻ തീരുമാനിച്ചത്?

ആവോ ആര്ക്കറിയാം… അങ്ങനെ തോന്നി.

മുമ്പിൽ ഒരു ചെറിയ തോട് വന്നു. പണ്ട് ഞാൻ ഈ തോട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കടന്നിരുന്നതാണ്. ചാടിക്കടന്നാലോ? ഇപ്പൊൾ വേണ്ട. കുറെ പെണ്ണുങ്ങൾ അപ്പുറത്തെ കടവിലുണ്ട്. എങ്ങാനും വീണാലോ?. ചാടാനുള്ള എന്റെ ആഗ്രഹം ഞാൻ അടക്കി.

കുറെക്കാലം കമ്പ്യുട്ടറിന്റെ മുമ്പിൽ ഇരുന്നിരുന്നു ശരീരം പച്ചക്കറി പോലെയായി.

തോട് ഇറങ്ങിക്കടന്നു മുന്നോട്ട് നടന്നു.

ആരാ ആ നില്ക്കുന്നത്. മറിയച്ചേടത്തി അല്ലയോ ?

എന്റെ ചെറുപ്പത്തിലെ കുസൃതിയും കുന്നായ്മയും ഒക്കെ അപ്പനോട് പറഞ്ഞു കൊടുത്തു കൃത്യമായി അടി വാങ്ങിത്തന്നിരുന്ന, നാട്ടിലെ അറിയപ്പെടുന്ന ഒരു പാഷാണത്തിൽ കൃമി ആണ് കക്ഷി! എന്തെങ്കിലും ഒരു യോഗം ഒക്കെ അടിച്ചു പിരിയണമെങ്കിൽ ഈ ചേടത്തിയെ അങ്ങോട്ട്‌ വിട്ടാൽ മതി! പലപ്പോഴും ഞങ്ങൾ പിള്ളേർ പറയാറുണ്ട്, ആയമ്മ കാരണം ആണ് ചുറ്റുവട്ടത്തൊക്കെ സ്ഥലത്തിന് വില കൂടിയപ്പോഴും നമ്മുടെ പനക്കീഴ് മാത്രം വില കൂടാത്തത് എന്ന്. അമ്മാതിരി ഒരു സാധനം ആണ് കക്ഷി.

നമുക്കിട്ടു നല്ല എട്ടിന്റെയോ പതിനാറിന്റെയോ പണി പണിതിട്ട് ചേട്ടത്തിയുടെ ഒരു ചിരി ഉണ്ട്. നമ്മളെ ഒരുമാതിരി ആക്കിയ പോലെ.

എന്നെ കണ്ടോ ആവോ? കാണാത്ത മട്ടിൽ ഞാൻ നടന്നു. മൂപ്പത്തിയാർക്കു പണ്ടേപോലെ കണ്ണ് പിടിക്കുന്നില്ല എന്ന് തോന്നുന്നു. കണ്ടിരുന്നേൽ എന്നെ വലിച്ചുകീറി അടുത്തെങ്ങും ഭിത്തി ഇല്ലാത്തത് കൊണ്ട് വല്ല മരത്തിലും ഒട്ടിച്ചേനെ!

പണ്ട് എനിക്ക് സ്ഥിരം അടി വാങ്ങിത്തരാറുള്ള ചേടത്തിയുടെ കണ്‍വെട്ടത്തു നിന്നും ഞാൻ മാറി നടന്നു. ഇപ്പോൾ അടി തരാൻ ആരും ഇല്ലേലും.

പാടത്തിന്റെ അതിരിലുള്ള വലിയ തോട് കടന്നു ഞാൻ രാഘവേട്ടന്റെ പറമ്പിലേക്കെത്തി. അതുവഴി പോയാൽ പെട്ടെന്ന് മെയിൻ റോഡിലേക്ക് എത്താം. സന്ധ്യയാകുന്നു ഞാൻ നടപ്പിനു വേഗം കൂട്ടി. തറവാട്ടിൽ ചെന്നിട്ടു തിരിച്ചു വരേണ്ടതാണ്.

കാലിൽ എന്തോ ഉടക്കി. ഒരു ചെറിയ തെറ്റിച്ചെടി. ഇതാരാ ഇവിടെ തെറ്റിച്ചെടി വച്ചത്?

ഒരു നിമിഷം മനസ് കുറേക്കാലം പുറകിലേക്ക് പോയി. ഇവിടെയല്ലേ ദിവ്യയെ ദഹിപ്പിച്ചത്. ഇവിടെയല്ലെ എന്റെ ആദ്യപ്രണയിനി ഒരുപിടി ചാരം ആയി മാറിയത്? അതെ ഇവിടെത്തന്നെയാണ്. അത് ഞാൻ മറക്കാൻ പാടില്ലാത്തതായിരുന്നു. ഒരു നൊമ്പരപ്പൂവായി ഇന്നും എന്റെ മനസിലുള്ള എന്റെ കളിക്കൂട്ടുകാരി.

ദിവ്യ, രാഘവേട്ടന്റെ മൂന്നു പെണ്മക്കളിൽ മൂത്ത ആളാണ്‌. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരി ആയ ഒരു പെണ്‍കുട്ടി ആയിരുന്നു ദിവ്യ. ഒരു പൂമ്പാറ്റയെ കാണുമ്പോൾ, ഒരു നല്ല പൂവ് കാണുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ ദിവ്യ കടന്നു വരുന്നുണ്ടെങ്കിൽ എത്ര സുന്ദരി ആയിരുന്നു അവൾ എന്ന് പറയേണ്ടതില്ലല്ലോ.

ഞങ്ങൾ കുട്ടികളുടെ എല്ലാം ഇടയിലൂടെ സുഗന്ധവാഹിനിയായ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നിരുന്നു!

എഴുത്തുപനയോലത്തുണ്ടുകളും ആയി ആശാൻ പള്ളിക്കൂടത്തിലേക്ക്, പോകുമ്പോൾ മുതൽ എനിക്കവളെ ഇഷ്ടമായിരുന്നു.

ഉച്ചാരണം ശരിയാകാഞ്ഞതിന് എഴുത്താണിത്തുമ്പ് ചേർത്ത്, ആശാൻ അവളുടെ തോളിൽ നുള്ളിയത്, പട്ടുടുപ്പിന്റെ കൈ ഞൊറിഞ്ഞു കയറ്റി എന്നെ കാണിച്ചു തന്നത്.

രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറയുമായിരുന്നു ഞാൻ വലുതാവുമ്പോൾ ദിവ്യയെ കല്യാണം കഴിക്കും എന്ന്! അവന്മാർ അത് ചെന്ന് ടീച്ചറോട് പറഞ്ഞപ്പോൾ, ടീച്ചർ എന്നെ വിളിച്ചു ചോദിച്ചപ്പോൾ – ഞാൻ അത് തീർത്തു പറഞ്ഞു: ഞാൻ അവളെ കെട്ടുമെന്ന്! അന്നവരെല്ലാം കൂടി എന്നെ കളിയാക്കി വിട്ടതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ… എത്ര ലാഘവം ആയിരുന്നു അന്നത്തെ ആ ചിന്തകൾക്ക്… തിരിച്ചു കിട്ടാത്ത സുന്ദരമായ, നൈർമല്യം ഉള്ള കുട്ടിക്കാലം.

ഞങ്ങൾ ഒരുമിച്ചു തൊടിയിൽ ഓടിക്കളിച്ചിരുന്നതും തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിച്ചിരുന്നതും ഓണത്തുമ്പിയുടെ പുറകെ ഓടിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ ഉണ്ട്. ശ്ലഥചിത്രങ്ങൾ.

വളർന്നു വന്നപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുകയായിരുന്നു ചെയ്തത്. അപ്പോഴേക്കും കാലം ഞങ്ങളുടെ ചിന്തകൾക്കും കുസൃതികൾക്കുമൊക്കെ ഒരുപാടു വിലക്കുകൾ തീർത്തിരുന്നു. അല്ലെങ്കിലും വളർച്ച പലപ്പോഴും നമ്മെ അകറ്റുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ ആകുമ്പോൾ.

കസവു ഞൊറിയുള്ള പാവാടയും പട്ടുടുപ്പും ഇട്ട് കയ്യിലുള്ള പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ നടക്കുന്നതു കാണാൻ, എന്നാൽ മറ്റെന്തോ കാര്യത്തിന് വന്നപോലെ ഒരാളും വരാനില്ലാത്ത ആ അമ്പലമുറ്റത്തുള്ള ചെമ്പകച്ചോട്ടിൽ ഞാനവളെയും കാത്തു നിന്നിട്ടുണ്ട്. എത്രയോ നാളുകളിൽ.

ഒപ്പം നടക്കാൻ, ഒന്ന് മിണ്ടാൻ കൊതിച്ച നാളുകൾ…. എന്നും വൈകിട്ട് അവൾ ആ അമ്പലത്തിൽ സന്ധ്യാദീപം തെളിയിക്കാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാനും അവിടെ അവൾക്കൊപ്പം വന്നിട്ടുണ്ട്. പക്ഷെ മുതിർന്നപ്പോൾ എന്തോ വിലക്ക്.

“ഈ നസ്രാണി എന്ത് ചെയ്യുന്നു ഈ അമ്പലത്തിൽ” എന്ന് ആരോ ചോദിക്കുന്നതു പോലെ.

അന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ദിവ്യ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലെന്ന്.

കരിയിലക്കുരുവികൾ കിന്നാരം പറയുമ്പോലെ, കൊലുസിന്റെ കിലുകില ശബ്ദം കേള്പ്പിച്ചു,പട്ടുടുപ്പും പട്ടു പാവാടയുമിട്ട് അവൾ ആ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വരുന്നത് കാണാൻ എന്ത് ശേലായിരുന്നു!

നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ദിവ്യെ എന്ന് മനസ് ഒരായിരം പ്രാവശ്യം പറയുമ്പോഴും അത് ഒരിക്കൽ പോലും അവളുടെ അടുത്ത് പറയാൻ എനിക്കായില്ല, എനിക്കെന്നല്ല അന്നാട്ടിലെ ഒരുമാതിരിപ്പെട്ട ആര്ക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നു.

അങ്ങനെ ഞങ്ങളുടെ സ്കൂൾ കാലം അവസാനിച്ചു.കാലം ഞങ്ങളെയെല്ലാം പിന്നെയും മാറ്റി. പട്ടുചേലയിൽ നിന്ന് അവൾ ഹാഫ് സാരിയിലേക്കും പിന്നീട് സാരിയിലേക്കും ഒക്കെ മാറി. അപ്പോഴെല്ലാം അവളുടെ സൗന്ദര്യം ഇരട്ടിച്ചപ്പോലെ ആണു തോന്നിയത്. എനിക്ക് പൊടിമീശ ഒക്കെ വരാൻ തുടങ്ങി. കുറേശെ ധൈര്യവും?

കോളേജിൽ അവളും കൂടെ ഉണ്ടായിരിക്കും എന്ന് കരുതി സന്തോഷിച്ചു ഇരിക്കുമ്പോഴാണ്, ഒരുനാൾ അമ്പലത്തിൽ അവളുടെ അനിയത്തി പ്രിയ തനിച്ചു വരുന്നത് കണ്ടത്.

ഞാൻ ചോദിച്ചു:

“ദിവ്യ എവിടെ?”

“ചേച്ചി കോയമ്പത്തുരിൽ പോയി. അവിടെ അപ്പച്ചിയുടെ വീട്ടില് നിന്നാണ് ഇനി പഠിക്കുന്നത്.”

അവൾ പറഞ്ഞ മറുപടി ഞാൻ കേട്ടത് നിറകണ്ണോടെ ആയിരുന്നു. എനിക്ക് മാത്രമല്ല എന്നിൽ നിന്ന് അതുകേട്ട പലർക്കും അത് വിശ്വസിക്കാനായില്ല.

പിന്നീടെപ്പോഴോ ദിവ്യയെ ഞാൻ മറന്നു തുടങ്ങി. വല്ലപ്പോഴും അവൾ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടാലായി.

കാലം എന്ന മായജാലക്കാരനു അങ്ങനെ ചില കഴിവ് കൂടിയുണ്ട്. കനൽക്കട്ടയെ കരിക്കട്ട ആക്കാനും ശിലയെ മണ്ണാക്കി മാറ്റാനും കഴിവുള്ള മായജാലക്കാരൻ.

ഒരുനാൾ ഞാൻ ഒരു വാർത്ത കേട്ടു, എന്റെ പ്രിയപ്പെട്ട. ദിവ്യ മരിച്ചത്രെ! എനിക്കത് വിശ്വസിക്കാൻ ആയില്ല. എങ്ങനെ? എപ്പോൾ?

ഞാൻ വീട്ടില് എത്തി, കേട്ട വാർത്ത സത്യം ആയിരിക്കരുതേ എന്ന പ്രാർത്ഥനയും ആയി. എന്നാൽ വീട്ടില് എല്ലാരും അതു തന്നെ പറയുന്നതു കേട്ടപ്പോൾ, രാഘവേട്ടന്റെ വീടിനു മുൻപിലെ ആൾക്കൂട്ടം കണ്ടപ്പോൾ എനിക്ക് ആ വാർത്ത‍ വിശ്വസിക്കാതെ പറ്റില്ലായിരുന്നു.

പിറ്റേന്ന് ദിവ്യയുടെ ചേതനയറ്റ ശരീരം രാഘവേട്ടന്റെ വീട്ടുമുറ്റത്ത്‌ വാഴയിലയിൽ കിടത്തിയപ്പോൾ, എനിക്ക് കാണാൻ പോകാൻ തോന്നിയില്ല. കുട്ടിക്കാലം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന, ഇളം തെന്നൽ വീശുന്നപോലെ തോന്നിയിരുന്ന ആ പുഞ്ചിരിയുള്ള മുഖം എനിക്ക് മറക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ അത് മറക്കാൻ എനിക്കിഷ്ടമില്ലാത്ത കൊണ്ടായിരിക്കും.

കുട്ടിക്കാലത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്ന തൊടിയിൽ അവൾ ഒരുപിടി ചാരമാവുന്നത് ഞാൻ ഒട്ടു ദൂരെ നിന്ന് കണ്ണുനീർ എന്റെ കാഴ്ച്ചയെ മറയ്ക്കുവോളം കണ്ടു.

കൂടിനിന്നവർ അടക്കം പറഞ്ഞതിൽ നിന്നു ഞാൻ അറിഞ്ഞു എന്റെ കളിക്കൂട്ടുകാരി എങ്ങനെ ആണ് മരിച്ചതെന്ന്.

ദിവ്യ ഒരുനാൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വഴിയരികിൽ കാത്ത് നിന്നിരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവളെ… വേണ്ട, ഓർക്കണ്ട എനിക്കാ ഓർമ്മകൾ. കാലം ചിമിഴിൽ അടച്ചിരിക്കുന്ന വേദനിപ്പിക്കുന്ന ആ ഓർമ്മകൾ, ദിവ്യയുടെ എന്നും ചിരിക്കുന്ന മുഖത്തിന്‌ പിന്നിൽ മറഞ്ഞിരിക്കട്ടെ!

ജന്മ ജന്മാന്തരങ്ങൾ സത്യം ആണെങ്കിൽ ഒരുപാടു വർണച്ചിറകുകൾ ഉള്ള ശലഭമായി എന്റെ പ്രിയ കൂട്ടുകാരി ഈ തെറ്റിച്ചെടിയുടെ അടുത്തെവിടെയെങ്കിലും ഉണ്ടാവും.

എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.

“മോനേ ” ആരോ വിളിക്കുന്നു.. തിരിഞ്ഞു നോക്കി രാഘവേട്ടൻ ആണ്.

ഞാൻ നിറകണ്ണുകളോടെ രാഘവേട്ടനെ നോക്കി.

രാഘവേട്ടന് കാര്യം മനസിലായെന്നു തോന്നുന്നു..

“എന്തിനാണ് രാഘവേട്ടാ അവളെ അത്ര ദൂരെ അയച്ചത്…” വാക്കുകൾ എവിടെയോ തങ്ങി നിൽക്കുന്നു.

ഒരു തേങ്ങലോടെ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു.

ഞാനും കരയുക തന്നെ ആയിരുന്നു..

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.

 

മിന്നു സൽജിത്ത്‌

പേക്കിനാവിന്റെ ഉറുമ്പുകൾ
അരിച്ചരിച്ച് ചിന്തകളുടെ
ജഡം തേടുന്നു…
എന്റെ ക്ലാവ് പിടിച്ച ചിന്തകളുടെ ജഡം….
എപിമത്യൂസ്നെ മോഹിപ്പിച്ച
പണ്ടോരയുടെ കഥ പറഞ്ഞു
ഉറുമ്പുകൾ നിരചേർന്ന് പോകുകയാണ്…
അവർ മെല്ലെ മൊഴിഞ്ഞു – ‘ഈ ജഡത്തിന്റെ കവിളിൽ ചുംബനത്തിന്റെ വേരുകളത്രയും ആഴ്ന്നിറങ്ങി തലയോട്ടിയെ വാരിപ്പുണർന്നു കിടക്കുന്നു’…
സ്റ്റേക്സ് നദിയുടെ
ആഴങ്ങളിലൂടെ ഒലിച്ചു
പോകുന്നു ദാ പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌….
അഴുകിദ്രവിച്ച വാക്കുകൾ കൂട്ടി വായിച്ചെടുക്കാം –
‘മരണകാരണം ചുംബനം ‘.
ആരുടേതാകാം ആ ചുംബനം?
നേമിസിസിന്റെ പ്രതികാര ചുംബനമോ ഇത്?
അതോ, ഇറൗസിന്റെ
പ്രണയചുംബനമോ?
എന്തുമാകട്ടെ, നിഴലുകൾക്കപ്പുറം ഇതാ ഫീനിക്സ് പക്ഷികളുടെ
ചിറകടിയൊച്ച കേട്ടുണർന്ന
ഓർമകളുടെ കരിംതേളുകൾ
ചുംബനത്തെ പുണരുന്നു…
ചുംബനം ആരുടേത്?
വീണ്ടും പോസ്റ്റ്‌മാർട്ടം നടത്തിയാൽ തെളിയിക്കാമെന്നു മൊഴിഞ്ഞുകൊണ്ട് ഉറുമ്പുകൾ നിരയായ്
നടന്നകന്നു.

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

റ്റിജി തോമസ്

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി ബാഗേജ് കളക്ഷന് വേണ്ടി കാത്തു നിന്നപ്പോൾ ദുബായ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്കായി കണ്ണോടിച്ചു. അവരോട് എനിക്ക് ഒരു മാനസിക അടുപ്പ് തോന്നിയിരുന്നു . ഒരാൾ ഇടുക്കിക്കാരിയും മറ്റേയാൾ പത്തനംതിട്ട സ്വദേശിനിയുമാണ്. ഇടുക്കി ജില്ലയിലെ മേരിഗിരിയും കട്ടപ്പനയും ഒട്ടേറെ നാൾ എന്റെ സ്വദേശമായിരുന്നതു കൊണ്ടും ഞാൻ ജോലി ചെയ്യുന്ന മാക്ഫാസ്റ്റ് കോളേജ് പത്തനംതിട്ട ജില്ലയിലായതുകൊണ്ടു മാകാം നാടും കൂടും വിട്ട് ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ആ വിദ്യാർത്ഥിനികളോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നാൻ ഇടയായത്. രണ്ട് പെൺകുട്ടികൾ ദുബായ് എയർപോർട്ടിൽ ചിരപരിചിത യാത്രക്കാരെ പോലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാഗത്തോടെ സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപക്ഷേ അവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടാവില്ല.

പക്ഷേ അപ്രതീക്ഷിതമായി എലിസബത്തിനെ വീണ്ടും കണ്ടു. ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് അമ്മമാരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. അമ്മമാർ എന്ന് എടുത്തു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. ശരിക്കും അത് സമപ്രായക്കാരായ അമ്മമാരുടെ ഒരു കൂട്ടായ്മയായിരുന്നു. ഒരുപക്ഷേ ഒരേ ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം കുട്ടികളുടെ അമ്മമാർ ചേർന്ന് ഇങ്ങനെ ഒരു കൂട്ടായ്മ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ ?

അത് തന്നെയാണ് അവരുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചതും. എലിസബത്തിന്റെയും കൂടെയുള്ള സുഹൃത്തുക്കളുടെയും മക്കൾ എല്ലാം ഒരേ സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സു മുതൽ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളാണ്. മക്കളുടെ സൗഹൃദവും കളിക്കൂട്ടുമാണ് ആ അമ്മമാരെ തമ്മിൽ അടുപ്പിച്ചതും. അങ്ങനെ ആ സൗഹൃദ കൂട്ടായ്മ വളർന്നു. വെറുതെ സൗഹൃദത്തിനപ്പുറം അവർ എല്ലാ വർഷവും യാത്രകൾ പോയി. വെറും യാത്രകളല്ല … രാജ്യാന്തര യാത്രകൾ … തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും ഒന്നുമില്ലാതെ . കോവിഡ് കാലത്ത് ഒരു ഇടവേള വന്നു എന്നേയുള്ളൂ. ആദ്യം പാരീസിലേയ്ക്ക് . പിന്നെ ന്യൂയോർക്ക് … ഇപ്പോൾ ദുബായിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മാഞ്ചസ്റ്ററിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് എനിക്ക് എലിസബത്തിനെയും കൂട്ടുകാരെയും സഹയാത്രികരായി കിട്ടിയത്…

എലിസബത്തിന്റെയും കൂട്ടുകാരുടെയും അപൂർവ്വ സൗഹൃദത്തിൽ എന്നെ ആകർഷിച്ചത് അവർ നടത്തിയ രാജ്യാന്തര യാത്രകളായിരുന്നു. ക്ലാസ് മുറികളിൽ തങ്ങളുടെ കുട്ടികളുടെ ഇടയിൽ മൊട്ടിട്ട സൗഹൃദത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും എലിസബത്ത് പറഞ്ഞത് കടുത്ത വാചാലതയോടെയാണ്. എനിക്ക് എലിസബത്തിനോട് ആരാധന തോന്നി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ വ്യോമസേനയെ സഹായിക്കാനായി ആരംഭിച്ചതാണ് മാഞ്ചസ്റ്റർ എയർപോർട്ട് . മാഞ്ചസ്റ്ററുകാരിയായ അവർക്ക് ചരിത്രപരമായ കാര്യങ്ങളിൽ നല്ല ആവാഹമുണ്ടായിരുന്നു. വൈൻ പകർന്ന ലഹരി കൂടിയായപ്പോൾ അവർ കൂടുതൽ വാചാലയായി.

എലിസബത്തിനോട് യാത്ര പറഞ്ഞ് ലഗേജുമായി പുറത്തേക്ക് നടന്നു …

ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിലും യാത്രയിൽ പരിചയപ്പെടുന്ന ചില മുഖങ്ങൾ, സൗഹൃദങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണ്.

കൊച്ചി ദുബായ് യാത്രയിൽ സഹയാത്രികനായിരുന്ന ബേബി മാത്യുവും സംഘവും റോമിലേയ്ക്കുള്ള യാത്രയിലായിരുന്നു. അവിടെനിന്ന് ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാടുകളുടെ സന്ദർശനമാണ് ലക്ഷ്യം. ഫ്ലൈറ്റ് ലാൻഡിങ്ങിന് മുമ്പ് ദുബായ് മാഞ്ചസ്റ്റർ ഫ്ലൈറ്റിലെ പൈലറ്റ് അനൗൺസ്മെന്റിലൂടെ സ്വയം പരിചയപ്പെടുത്തി. വിശാൽ ഫ്രം ഇന്ത്യ …. സ്വാഭാവികമായും അഭിമാനം തോന്നി. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ലബനൻ കാരനായ ഫ്ലൈറ്റ് മാനേജർ ഹിഷാം ഗോഷൻ എനിക്ക് വാട്സ്ആപ്പ് നമ്പറും തന്നിരുന്നു . കഴിഞ്ഞ 7 വർഷമായി ഹിഷാം എമിറേറ്റ്സ് എയർലൈനൊപ്പമാണ് ജോലി ചെയ്യുന്നത്.

മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന ഞാൻ അൽപ്പസമയം ശൂന്യതയിൽ ആയിരുന്നു… തമോഗർത്തത്തിൽ അകപ്പെട്ട പോലെ  ….

ആ കഥ അടുത്ത ആഴ്ച …

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി

RECENT POSTS
Copyright © . All rights reserved