literature

ഡോ. ഐഷ വി

2023 ജനുവരി 28 ന് ഒരു സ്റ്റാഫ് ടൂർ പോകാമെന്ന് കംപ്യൂട്ടർ ഡിപാർട്ട്മെന്റിലെ അനിറ്റ് സെബിയും ഷാലിബയും കൂടി പ്ലാൻ ചെയ്തു. ഞാനും ഭർത്താവും കൂടെ വരാമെന്നേറ്റു. ആതിരപള്ളി , വാഴച്ചാൽ, വഴി തൃശ്ശൂരിലെ സ്നേഹതീരം എന്ന കടൽത്തീരം കൂടി കണ്ട് മടങ്ങാമെന്ന പദ്ധതിയിൽ കൗതുക പാർക്ക് കൂടി ഉൾപ്പെടുത്താമെന്ന ആശയം ഷാലിബയുടേതായിരുന്നു. കാരണം ഷാലിബ 5 വർഷം മുമ്പ് അവിടെ പോയിട്ടുണ്ടത്രേ. രാവിലെ ഏഴുമണിയോട് കൂടി വടക്കാഞ്ചേരിയിലെ ഇന്ത്യൻ കോഫീ ഹൗസിനടുത്തെത്തിയ നിരജ്ജൻ എന്നു പേരിട്ട ട്രാവലറിൽ ഞങ്ങളും കയറി. വണ്ടി പന്നിയങ്കര ടോൾ കഴിഞ്ഞു പത്ത് കിലോമീറ്ററോളം ചെന്നപ്പോൾ കുതിരാൻ തുരങ്കത്തെത്തി. സഹ്യന്റെ അടിയിലുടെ ഒരു കിലോമീറ്ററോളം നീളത്തിലുള്ള തുരങ്കമാണ് കുതിരാൻ തുരങ്കം. പണ്ട് തുരങ്കം വരുന്നതിന് മുമ്പ് കുതിരാൻ മല ചുറ്റി പോകേണ്ടി വന്നപ്പോൾ ഗതാഗത കുരുക്കുണ്ടാക്കിയിരുന്ന ഒരു കുപ്പിക്കഴുത്തായിരുന്നു ആ വഴി . നാഷണൽ ഹൈവേ 544 ലൂടെ .. ഇരുഭാഗത്തേക്കും ഓടുന്ന ദിവസം 15000 വീതം വണ്ടികളെ കടത്തിവിടാനുള്ള വിസ്താരം ഈ കാനന പാതയ്ക്കില്ലായിരുന്നു. എന്നാൽ ഇരു ഭാഗത്തേയ്ക്കുമുള്ള പാതയ്ക്കായി 2 തുരങ്കങ്ങൾ നിർമ്മിച്ചതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായി.

അത്യാവശ്യ സന്ദർഭത്തിൽ ഇരു തുരങ്കങ്ങളിലേയ്ക്കും പരസ്പരം കടക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്. മലിനവായു പുറന്തള്ളാൻ ഫാനുകളും. കൂട്ടത്തിലെ കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കം ആദ്യ കാഴ്ചയായിരുന്നു. അങ്ങനെ കുതിരാനും മണ്ണുത്തിയും പിന്നിട്ട് വണ്ടി മുന്നോട്ട്. ചാലക്കുടിയ്ക്കടുത്തുള്ള പോട്ടയിലാണ് കൗതുക പാർക്ക്. ശ്രീ വർഗ്ഗീസ് വെളിയത്തും ഭാര്യ ലിസിയും കൂടി നടത്തുന്ന ഈ പാർക്ക് അവരുടെ വീടിനോട് അനുബന്ധിച്ചുള്ളതാണ്. വണ്ടി അവരുടെ വീട്ടുമുറ്റത്തൊതുക്കി. ഞങ്ങൾ ഇറങ്ങി നോക്കിയപ്പോൾ ആദ്യം പുറത്താരേയും കണ്ടില്ല. ഷാലിബയുടെ മകൻ അബ്ദു വണ്ടിയിൽ നിന്നും ഓടി അവരുടെ കാർ ഷെഡിലൂടെ സിറ്റൗട്ടിൽ കയറിയപ്പോഴേയ്ക്കും വീട്ടുടമസ്ഥ ശ്രീമതി ലിസി പുറത്തേയ്ക്കിറങ്ങി വന്നു. ഷാലിബയുടെ മകൻ അവർക്കൊരു ” ഹായ്” പറഞ്ഞിട്ട് നേരെ വീട്ടിനകത്തേയ്ക്കും കടന്നു.

ഷാലിബ അവരോട് സംസാരിച്ച് നിൽക്കുന്നതിനിടയിൽ എന്നെ ആകർഷിച്ച ആദ്യ കൗതുക കാഴ്ച്ച അവരുടെ കാർ ഷെഡിന് മുകളിൽ പടർന്ന് പന്തലിച്ച് പൂക്കളും കായ്കളുമായി നിൽക്കുന്ന ആൽമരത്തിന്റെ കുടുoബത്തിൽപെട്ട ഫൈക്കസ് വൃക്ഷമായിരുന്നു. പുരപ്പുറത്ത് ഒരാലു കരുത്താൽ പിഴുതു കളയുകയോ ആസിഡ് ഒഴിച്ചു നശിപ്പിക്കുകയോ ആയിരിക്കും സാധാരണക്കാർ ചെയ്യുക. ഞാൻ അവരോട് ചോദിച്ചു: ഇത് ചെടിച്ചട്ടിയിലാണോ ആദ്യം നട്ടിരുന്നത് എന്ന്. അവർ ” അതേ, പിന്നീട് അതിന്റെ ഒരു വേര് താഴോട്ടിറക്കുകയായിരുന്നു എന്ന് പറഞ്ഞു. അപ്പോഴാണ് 45 ഡിഗ്രി ചരിച്ച്‌ സ്ഥാപിച്ച വലിയ പി വി സി പൈപ്പുപോലെ തോന്നിച്ച സാധനം പൈപ്പല്ല ചെടിയുടെ മണ്ണിലേയ്ക്കിറക്കിയ പ്രോപ് റൂട്ടായിരുന്നെന്ന്. അതിലൂടെ ചെടിയ്ക്ക് ആവശ്യത്തിന് വെള്ളവും വളവും ലഭിയ്ക്കുന്നതിനാൽ അതിനായി ഉടമസ്ഥന്റെ കെട്ടിടം കേടു വരുത്തേണ്ട കാര്യമില്ലല്ലോ. അപ്പോഴാണ് അതിനടുത്തായി ഉടമസ്ഥൻ ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പെഴുതി തൂക്കിയിരിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇതിനകം പ്രവേശനഫീസായ എഴുപത് രൂപ ഒരോരുത്തർക്കും വേണ്ടി ഷാലിബ അവരെ ഏൽപ്പിച്ച് കൊണ്ടുവന്ന ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു. ടെറസ്സിൽ വച്ച് കഴിയ്ക്കാമെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ഉടമസ്ഥനും എത്തിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് പായ്ക്കറ്റുകൾ അവിടെ കളഞ്ഞിട്ട് പോകരുതെന്ന ഒരെളിയ നിർദ്ദേശം ഉടമസ്ഥൻ ഞങ്ങൾക്കു തന്നു. ഞങ്ങൾ അതനുസരിച്ചു. ടെറസ്സിൽ കയറി. പാരപ്പെറ്റിനടുത്തായി രണ്ട് വാഷ് ബേസിനുകൾ സ്ഥാപിച്ചിരുന്നു. രണ്ട് തീൻ മേശകൾ . ധാരാളം പ്ലാസ്റ്റിക് കസേരകൾ . ട്രസ്സ് വർക്ക് ചെയ്ത ടെറസ്സിൽ മുൻ ഭാഗത്തായി ബോർഡിന് മുകളിൽ ചെറു മൺകലങ്ങൾ ചേർത്തു കെട്ടി ഒരു കമാനം. ഒരേണി , തടി ചക്രം തുടങ്ങിയ കൗതുകങ്ങൾ അവിടെ കണ്ടു. കാണുന്ന എല്ലാറ്റിലും കൗതുകം ചേർക്കാൻ ഉടമസ്ഥൻ മറന്നിട്ടില്ല. വാതിലിനും ജനലിനും മുന്നിലായി മൺകല്ലുകളും കട്ടകളും കൊണ്ട് കമാനങ്ങൾ തീർത്തിരുന്നു. ചൂട് ഇടിയപ്പവും കറിയും കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ടെറസ്സിൽ നിന്നു തന്നെ പരിസരം വീക്ഷിച്ചു. മതിലിൽ പറ്റിപ്പിടിച്ച് കയറി പച്ചപ്പ് നൽകുന്ന ചെടികൾ . വീടിന് ചുറ്റും ചെടികൾ മരങ്ങൾ . ചുറ്റും നിത്യ ഹരിത വൃക്ഷങ്ങൾ തന്നെ. അയൽപക്കകാരുടെ പറമ്പിലെ ജാതിയും പിണറയും കൂടി ചേരുമ്പോൾ ഈ കാഴ്ചകൾ വിപുലമാകുന്നു.

ഭക്ഷണ പായ്ക്കറ്റുകൾ വണ്ടിയിൽ സൂക്ഷിച്ച് ഒരുക്കങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോഴേയ്ക്കും ഉടമസ്ഥനും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനായെത്തി. വീടിന് പൂറകുവശത്തെ ഭിത്തിയിൽ ആലേഖനം ചെയ്തിരിയ്ക്കുന്ന അദ്ദേഹം തന്നെയെഴുതിയ കവിത ചൊല്ലാൻ പാകത്തിനകലത്തിൽ അദ്ദേഹം നിന്നു . ഞങ്ങളെ ചുറ്റും നിർത്തി പരിചയപ്പെട്ടു. ഹിന്ദി അധ്യാപകൻ രാജീവ് വീഡിയോ എടുക്കാമെന്നേറ്റു. മലയാളം അധ്യാപകൻ കുഞ്ഞു മൊയ്തീൻ, കോമേഴ്സ് അധ്യാപികമാരായ ശ്രുതി, ലക്ഷീദേവി, ലക്ഷ്മിയുടെ മേയമ്മയുടെ മകൾ ,ഇംഗ്ലീഷ് അധ്യാപിക ഹൃദ്യ , രണ്ടു മക്കൾ, കംപ്യൂട്ടർ അധ്യാപികമാരായ അനിറ്റ് , ശില്ല , ഷാലിബ, ഷാലിബയുടെ മകൻ , കണക്കധ്യാപിക റസീന , റസീനയുടെ മകൻ , എന്റെ ഭർത്താവ് ശ്യാംലാൽ, ഇലക്ടോണിക്സിലെ അജിത്ത് എല്ലാപേരും കേൾവിക്കാരായി ചുറ്റും നിന്നപ്പോൾ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തുടങ്ങി. എല്ലാ ജീവജാലങ്ങൾക്കും സ്വതന്ത്രമായി വിഹരിക്കാൻ പറ്റിയ ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഈ ചെറുവനം നിർമ്മിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത്. വിശദാംശങ്ങൾ വിവരിച്ച ശേഷം അദ്ദേഹം താനെഴുതിയ കവിത ചൊല്ലി. പ്രീഡിഗ്രി വരെ പഠിച്ച അദ്ദേഹത്തിന് ഹിന്ദി, ഇംഗ്ലീഷ്, കവിത, കഥ, ലേഖനങ്ങൾ എന്നിവ വഴങ്ങും. കാൽ നൂറ്റാണ്ട് മുമ്പ് പ്രകൃതിയോടുള്ള ഇഷ്ടം കൂടിയതു കൊണ്ട് പൈതൃക സ്വത്തായി കിട്ടിയ പറമ്പിൽ വനവത്കരണം നടത്തിയപ്പോൾ മതാപിതാക്കളും ഭാര്യയും മകളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾ ഇടഞ്ഞപ്പോൾ ഇടനെഞ്ചിലെ വിങ്ങൽ ഒരു ഹിന്ദി കവിതയായി പുറത്തുവന്നത് ആ കാനനഛായയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പാർക്കിന്റെ ഗേറ്റ് തുറന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കാനനത്തിലയ്ക്ക് കടന്നു. അവിടെ യഥേഷ്ടം വിഹരിയ്ക്കുന്ന വെള്ളലി, വിവിധ വർണ്ണ പ്രാവുകൾ, മുയലുകൾ, കോഴികൾ , വാങ്കോഴി . വാത്തകൾ എന്നിവയാണ് ഞങ്ങളെ എതിരേറ്റത്. കാടിന്റെ സ്വാഭാവികത നിലനിർത്താനായി കരിയിലകൾ തൂത്തുവാരുകയോ തീയിടുകയോ അവിടെ ചെയ്യുന്നില്ല. എല്ലാം പൊടിഞ്ഞ് മണ്ണോട് ചേർന്ന് ഒന്ന് മറ്റൊന്നിന് വളമാകും. പത്തോളം കുളങ്ങൾ , ഗുഹകൾ , മണ്ണിനടിയിലും മുകളിലുമുള്ള പാതകൾ , ഏറുമാടങ്ങൾ, മുനിയറകൾ, ഗിന്നസ് ബുക്കിൽ ഇടം പ്രതീക്ഷിച്ച്‌ വളർത്തുന്ന ഏരിയൽ റൂട്ട്, പണ്ടുകാലത്ത് മനുഷ്യരെ മറവു ചെയ്തിരുന്ന നന്നങ്ങാടി ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്. ഒരു കളത്തിൽ നിന്നും മറ്റൊരു കുളത്തിലേയ്ക്ക് ഗുഹാ വഴികളിലൂടെയും കുളത്തിന് മുകളിലൊരുക്കിയ നടപ്പാതകളിലൂടെയും സഞ്ചരിയ്ക്കാം. ആദ്യം ഇടതു വശത്തുള്ള കുളത്തിലൂടെ നടന്ന് ഗുഹാ പാതയിലൂടെ നടന്ന് അടുത്ത കുളത്തിലെത്താൻ അദ്ദേഹം നിർദ്ദേശിച്ചു. . ഗുഹാചാതകൾ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്കതരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

വിവിധ വർണ്ണ മത്സ്യങ്ങൾ കുളത്തിലുണ്ട്. മറ്റു മത്സ്യങ്ങളെ തിന്നുന്നവയെയും തിന്നാത്തവയെയും ഒരേ കുളത്തിൽ ഇട്ടിരിയ്ക്കുന്നു. മുള വളച്ച് വളർത്തി അതിൽ ഏറുമാടം തീർത്തിട്ടുണ്ട്. ചുറുച്ചുറുക്കുള്ള അധ്യാപകരും വിദ്യാർത്ഥികളും ഏറുമാടങ്ങളിൽ കയറി. ഊഞ്ഞാലാടി. ഒരു ഫിഗ് മരത്തിൽ തീർത്ത ഏറുമാടം വളരെ കൗതുകമുണർത്തുന്നതാണ്. ഫിഗിന്റെ പ്രോപ് റൂട്ടുകൾ മരത്തിന് ചുറ്റും വലിച്ച് ചരിച്ച് മണ്ണിലാഴ്ത്തിയിരിയ്ക്കുന്നു. ഈ വേരുകളിലൂടെ ഏറുമാടത്തിലേയ്ക്കെത്താം. അടുത്തടുത്തുള്ള രണ്ട് വേരുകൾ ചേർത്ത് എണിയും പണിഞ്ഞിട്ടുണ്ട്. ഫൈക്കസുകളുടെ പ്രോപ് റൂട്ടുകൾ മണ്ണിലാഴ്ത്തി പുതിയ വൃക്ഷങ്ങൾ രൂപപ്പെടുത്തിയിരിയ്ക്കുന്നു. ചില പ്രോപ് റൂട്ടുകൾ കുളങ്ങളിലാഴ്ത്തി വെള്ളം പ്രകൃത്യാ ശുദ്ധീകരിയ്ക്കുന്ന വിദ്യയും അവലംബിച്ചിട്ടുണ്ട്. ആക്രമണകാരികളും അല്ലാത്തതും നീളം കൂടിയ വയും കുറഞ്ഞവയും വർണ്ണവൈവിധ്യമുള്ളവയും മത്സ്യങ്ങളുടെ ഇടയിലുണ്ട്. ഒരു മുളങ്കൊമ്പ് വളച് മണ്ണിലാഴ്ത്തി പുതുമുളകൾ സൃഷ്ടിച്ചിരിയ്ക്കുന്നു. ഇവിടത്തെ ഓരോ സൃഷ്ടിയും ഉടമസ്ഥൻ കാലത്തിന്റെ സഹായത്തോടെ ഒരു തപസ്യയായി രൂപപ്പെടുത്തിയെടുത്തവയാണ്. പഴയ വസ്തുക്കളുടെ ശേഖരവും നന്നായി വിന്യസിച്ചിരിയ്ക്കുന്നു. വള്ളി മുളയാണ് മറ്റൊരു പ്രത്യേകത. പറ്റിയ താങ്ങ് കണ്ടെത്താൻ ഇവ ദിവസവും കറങ്ങി നോക്കും. ഓരോരുത്തരുടയും നക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളും അവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് മിക്കവാറും എല്ലാ നിർമ്മിതികളും പാഴ് വസ്തുക്കളായ കുപ്പികളും മൺകലങ്ങളും ചെടി ചട്ടികളും പ്രയോജനപ്പെടുത്തി ചിലവ് ചുരുക്കി ചെയ്തിരിയ്ക്കുന്ന വയാണ്. ശുചി മുറികൾ ചിലവ് കുറച്ച് വൃത്താകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്നതിനാൽ അകം വിസ്തൃതവുമാണ്. ഒരു കുളത്തിനരികിലായി വാവലുകൾക്കായി ഒരു ഗുഹ. മറ്റൊരു ഗുഹാ വഴിയിലൂടെ അപ്പുറത്തെ കുളത്തിലെത്താം. ഈ ഗുഹാ വഴിയിൽ ഒരു നീർച്ചാലുണ്ട് . ഈ നീർച്ചാലിലെ ജലം തേടി സമീപത്തെ കാദംബരി(കടമ്പ്) വൃക്ഷത്തിന്റെ വേരുകൾ വെള്ളനിറത്തിൽ നാരുകൾ പോലെ കിടക്കുന്നതും കാണാം.

അടുത്ത കുളത്തിന് മുകളിലായി ഒരു ഫൈക്കസ് വേരുകൾ വളർത്തി പടർന്ന് പന്തലിച്ച് നിൽക്കുന്നു. വേരുകൾ തമ്മിൽ ആശ്ലേഷിച്ച് കഥകൾ പറയുന്നുണ്ടാകാം. ശിഖരങ്ങൾ കാറ്റിലാടി മർമ്മരമുതിർത്ത് കവിതകൾ ചൊല്ലുന്നുണ്ടാകാം. അവയ്ക്ക് അകമ്പടിയായി ഇണപ്രാവുകളുടെ കുറൂ കൽ , മുയലുകളുടെ സ്നേഹ പ്രകടനങ്ങൾ. ജീവനില്ലാതായവയ്ക്ക് ജീർണ്ണിച്ച് മണ്ണോട് ചേർന്ന് ആവാസ വ്യവസ്ഥ പൂർത്തീകരിയ്ക്കാനൊരിടവും പച്ച തണൽ വല കൊണ്ടും നെറ്റു കൊണ്ടും വേലി തീർത്ത ആ വളപ്പിലുണ്ട്. എല്ലാ പ്രകൃതി നിയമങ്ങളും അവിടെ പാലിയ്ക്കപ്പെടുന്നു. എല്ലാ ദിവസവും എല്ലായിടത്തും ഗുഹകളിലും ഉടമസ്ഥൻ കറങ്ങി നോക്കിയിട്ടേ ആളെ കയറ്റാറുള്ളൂ എന്ന് പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ നിയതിയുടെ നിയമങ്ങൾ അനുസരിയ്ക്കുക എന്ന നയം ഉൾക്കൊണ്ട നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഉടമസ്ഥനെ മനസ്സാ നമിച്ചു.
(തുടരും)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

അച്ഛൻ സർവ്വേ ഡിപാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സമയത്ത് ജോലിയ്ക്കിടെയുണ്ടായ വീഴ്ചയിൽ കലശലായ നടുവേദന വന്നത് മൂലം രണ്ട് തവണ ആറാറു മാസം വീതം അച്ഛന് വീട്ടിൽ തന്നെ കഴിയേണ്ടി വന്നു. അങ്ങനെ രണ്ടാമത്തെ ബെഡ് റെസ്റ്റിൽ കഴിയുന്ന സമയത്തായിരുന്നു എനിക്ക് കോഴിക്കോട് ആർ.ഇ.സിയിലെ എം സി എ പ്രവേശന പരീക്ഷ വന്നത്. പരീക്ഷയെഴുതാൻ രണ്ട് സെന്റർ ഉണ്ടായിരുന്നു. ഒന്ന് കോഴിക്കോട് ആർ ഇസിയും രണ്ട് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും. ഞാൻ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജാണ് സെന്ററായി തിരഞ്ഞെടുത്തത്.

പലയിടത്തും ടെസ്റ്റ് എഴുതാൻ കൊണ്ടുപോകുന്നത് അച്ഛനായിരുന്നു. എന്നാൽ അത്തവണ അച്ഛൻ കിടപ്പിലായിരുന്നു. എന്റെ പരീക്ഷയുടെ തലേന്നിന്റെ തലേന്ന് അച്ഛനെഴുന്നേറ്റ് നടന്നു നോക്കി. എനിക്ക് കൂട്ടുവരാൻ പറ്റുമോ എന്ന് ഉറപ്പില്ല. അങ്ങനെ ഞാൻ അമ്മയേയും കൂട്ടിപ്പോയാലോ എന്നു വരെ ചിന്തിച്ചു. അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി സ്നേഹപൂർവ്വം പറഞ്ഞു. മോൾ ഈശ്വരവിശ്വാസിയാകണം. അത് നാം ചെയ്യുന്ന കാര്യങ്ങളുടെ പൂർത്തീകരണത്തിനും മനസ്സിന് ഉപരതിയുണ്ടാകാനും സഹായകരമാകും. പ്രമുഖ ശാസ്ത്രജ്ഞർ പോലും തികഞ്ഞ ഈശ്വരവിശ്വാസികളായിരുന്നു. അങ്ങനെ തികഞ്ഞ ഈശ്വര വിശ്വാസിയാകുകയാണെങ്കിൽ ആർ ഇ സി യിൽ നിന്ന് തിരിച്ചു വരുന്ന വഴി ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോകാം.

കൗമാരത്തിൽ ഞാൻ തികഞ്ഞ നിരീശ്വരവാദിയായി മാറിക്കഴിഞ്ഞിരുന്നു. ആ എന്നോടാണ് അച്ഛൻ അങ്ങനെ ആവശ്യപ്പെട്ടത്. മറ്റാരേയും ആശ്രയിക്കാതെ മനസ്സിന് ആശ്രയിക്കാൻ പറ്റിയതാണീശ്വരൻ.
പിന്നെയച്ഛൻ ഒരു ശ്ലോകം ചൊല്ലി കേൾപ്പിച്ചു : ” കാണപ്പെട്ടില്ല കാണുമതിന് കണ്ണില്ല കൈയ്യില്ല കാലില്ല സ്ഥൂണ പ്രായം ചെറുതു പറയാനില്ല മറ്റൊന്നുമില്ല. ഇക്കാണും ബ്രഹ്മാണ്ഡ നടന കലാശാലയാണെന്റെ ദൈവം.” ഈ പ്രഞ്ചത്തെ ഇത്ര മനോഹരമായി നിലനിർത്തുന്ന, അതിന്റെ ചലനത്തെ , താളത്തെ നിയന്ത്രിയ്ക്കുന്ന എന്തോ ഒരു ശക്തി ഉണ്ടെന്ന് കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേയ്ക്കുള്ള പ്രയാണത്തിനിടയിൽ ചിലപ്പോഴൊക്കെ എനിക്കും തോന്നിയിരുന്നു.

അച്ഛനെയും അമ്മയെയും സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ ഒട്ടുമേ ഇല്ലായിരുന്നു. ഞാൻ അച്ഛൻ പറഞ്ഞ കാര്യം സ്വീകരിച്ചു. അച്ഛന് തീരെ വയ്യെങ്കിലും എന്നോടൊപ്പം വരാൻ തയ്യാറായി. ഞങ്ങൾ ഒരു ട്രെയിനിൽ കയറി ഷൊർണൂരിൽ ഇറങ്ങി. അന്നുച്ചയ്ക്ക് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ പോയി ടെസ്റ്റെഴുതി. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ എനിക്ക് അഡ്മിഷൻ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എഴുതിയ പരീക്ഷയിൽ ആറാം സ്ഥാനക്കാരിയാകുവാൻ എനിക്ക് കഴിഞ്ഞു. ആർ.ഇ.സിയിൽ അഡ്മിഷൻ നേടി തിരിച്ചു വരുന്ന വഴി അച്ഛൻ എന്നെ ഗുരുവായൂരിൽ കൊണ്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആസ്തികതയുടെ തുടക്കമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

റ്റിജി തോമസ് കാരയ്ക്കാട്ട്

ഉപ്പൂട്ടി കുന്നിലേയ്ക്ക് ഇത് രണ്ടാമത്തെ യാത്രയാണ്. ആദ്യ യാത്രയിൽ പകുതി ദൂരം പിന്നിട്ട് തിരിച്ചു പോരേണ്ടിവന്നു. രണ്ടാമത്തെ ശ്രമത്തിൽ പിന്നെയും കുറെ പിന്നിടാൻ കഴിഞ്ഞു. അപ്പോഴും കുന്നിൻെറ ഏറ്റവും ഉച്ചിയിൽ എത്തി എന്ന് പറയാൻ പറ്റില്ലെന്നു തോന്നുന്നു. അല്ലെങ്കിലും മലയുടെ ഏറ്റവും മുകൾ എന്ന് പറയുന്നത് ഒരു മതിഭ്രമം പോലെ മോഹിപ്പിക്കുന്ന ഒന്നാണല്ലോ.

മുണ്ടക്കയം കരിനിലം പാതയുടെ ഇടതുവശത്തായി പുത്തൻചന്ത കഴിഞ്ഞാണ് ഉപ്പൂട്ടികുന്ന്. 50 ഏക്കറോളം
വരുന്ന ഈ പ്രദേശം സൈന്യത്തിൽ നിന്ന് വിരമിച്ച് മുണ്ടക്കയം ഗവൺമെൻറ് ആശുപത്രിയിൽ സേവനം ചെയ്തിരുന്ന ഉപ്പൂട്ടി ഡോക്ടറുടേതായിരുന്നു. മല കയറി കുറേ ദൂരം പിന്നിടുമ്പോൾ ഡോക്ടറുടെ ബംഗ്ലാവ് കാണാം. ഇന്ന് അദ്ദേഹത്തിൻറെ മൂന്നാം തലമുറയിൽ പെട്ടവരാണ് അവിടെ താമസിക്കുന്നത്.

മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അങ്ങുദൂരെ ഒട്ടേറെ കുന്നുകൾ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. ഇഞ്ചിയാനി… വട്ടക്കാവ്… പോത്തൻമല …മഞ്ഞു പുതച്ച മലനിരകൾ … ഉപ്പൂട്ടിക്കുന്നിന്റെ കിഴക്കുവശത്ത് നിന്നാൽ പെരുവന്താനവും കുട്ടിക്കാനവും ദൃശ്യമാകുമാത്രേ. അടുത്ത പ്രാവശ്യം ഒരു കൈ നോക്കാം .

മുണ്ടക്കയം എരുമേലി റോഡാണ് ഉപ്പുട്ടിക്കുന്നിന്റെ താഴ് വശത്ത് . അതിനപ്പുറം മണിമലയാറിന്റെ ഒരു ചെറിയ കൈവഴി തോടാണ് . പുഞ്ചവയൽ കരുനിലം വഴിയൊഴുകുന്ന തോട്ടിലേയ്ക്ക് ഉപ്പൂട്ടി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ഒട്ടേറെ നീർച്ചാലുകളും ചെന്നെത്തുന്നുണ്ട്. അടിവാരത്തെ റോഡിൽ എപ്പോഴും വാഹന ഒഴുക്കാണ്. നടതുറന്നാൽ തമിഴ് നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ എരുമേലി കൂടി ശബരിമലയിലേക്ക് പോകുന്ന പ്രധാന മാർഗ്ഗം ഈ വഴിയാണ്.

ഉപ്പൂട്ടി കുന്നിലേയ്ക്കുള്ള വഴിയിൽ മുഴുവൻ ഉരുളൻ കല്ലുകളാണ്. ട്രക്കിങ്ങിനായി വരുന്നവർ സൂക്ഷിച്ചില്ലെങ്കിൽ തെന്നി വീഴാനുള്ള സാധ്യത ഒട്ടേറെയുണ്ട് . ഭാഗ്യത്തിൽ താഴെയോട്ടുള്ള ഇറക്കത്തിൽ ഒരു വീഴ്ചയെ ഉണ്ടായുള്ളൂ…

പാതയുടെ ഇരുവശവും ഇപ്പോൾ നല്ല പച്ചപ്പാണ്. ആടുകളെ മേയിക്കാൻ എത്തിയ ഉണ്ണി ചേട്ടനെ കണ്ടു . കുന്നിന്റെ മുകളിലേയ്ക്ക് കയറും തോറും ഇരുവശത്തും കുറ്റിക്കാടാണ് … കാട്ടുമുയലും കാട്ടുപന്നിയും കുറുക്കനും വിഹരിക്കുന്ന കാട് …

വർഷങ്ങൾക്ക് അപ്പുറം 42 ഏക്കറോളം വരുന്ന ഉപ്പൂട്ടി മല മുഴുവനും കുരുമുളക് കൃഷിയായിരുന്നു. പിന്നെപ്പോഴോ റബർ കൃഷിയുടെ വേലിയേറ്റത്തിൽ കുരുമുളക് റബ്ബറിന് വഴിമാറി. ഇന്ന് മലമുകളിൽ നിരപ്പായ സ്ഥലത്ത് മാത്രമാണ് റബർ കൃഷി. മറ്റുള്ള സ്ഥലങ്ങളിൽ കാടാണ്. താഴ് വാരത്ത് റോഡിന് അഭിമുഖമായി ഒട്ടേറെ വീടുകളിൽ താമസക്കാർ ആയിക്കഴിഞ്ഞു.

കുന്നിറക്കത്തിൽ അകലെ നിന്ന് ഉപ്പൂട്ടി ഡോക്ടറുടെ ബംഗ്ലാവ് കണ്ടു. 60 വർഷങ്ങൾക്ക് അപ്പുറം മോട്ടോർ കാറുകൾ അപൂർവമായിരുന്ന കാലത്ത് തന്റെ സ്വന്തം കാറിൽ രോഗികളെ പരിചരിക്കാനെത്തുന്ന ഉപ്പൂട്ടി ഡോക്ടർ …റോഡ് സൈഡിൽ നിന്ന് ഉള്ളിലേയ്ക്ക് കയറി വീടുവയ്ക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചത് എന്താകാം … ഒരുപക്ഷേ മലമുകളിലെ കുളിർമയെയും മൂടൽ മഞ്ഞിനെയും ഡോക്ടർ പ്രണയിച്ചിരുന്നിരിക്കാം…

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ചിത്രങ്ങൾ :  ഉപ്പൂട്ടി കുന്നിൽ നിന്നുള്ള ദൂരകാഴ്ച്കൾ

ഡോ. ഐഷ വി

എന്നെ ഐസിയുവിലേയ്ക്ക് മാറ്റി കുറച്ചു കഴിഞ്ഞ് അനസ്തേഷ്യ ചെയ്ത ഡോക്ടറും ബീന ഡോക്ടറും കൂടി എന്നെ കാണാൻ വന്നു. എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പറഞ്ഞു: “എക്ടോപിക് പ്രഗ്നൻസി റപ്ചർ ചെയ്തതായിരുന്നു. ഇന്റേണൽ ബ്ലീഡിംഗ് ആയിരുന്നു. ലാപ്രട്ടമി ചെയ്തു . അഞ്ച് പൈന്റ് രക്തം വേണ്ടി വന്നു. ഇനി ആറു മാസം റെസ്റ്റ്” . ഞാൻ മയങ്ങിയും ഉണർന്നും കിടന്നു. നഴ്സ് വന്ന് പല പ്രാവശ്യം രക്തം ടെസ്റ്റ് ചെയ്യാൻ എടുത്തു. അത് വേഗം കട്ടപിടിച്ച് പോകുന്നതിനാൽ നഴ്സിന്റെയും ഡോക്ടറുടേയും മുഖത്ത് വിഷാദം നിഴലിച്ചിരുന്നു. എന്നാൽ എനിയ്ക്കിനി പ്രശ്നമൊന്നും സംഭവിയ്ക്കില്ല എന്ന ഒരു വിശ്വാസം അപ്പോൾ തോന്നി. അച്ഛൻ , അമ്മ, മറ്റ് ബന്ധുക്കൾ, നെയ്യാറ്റിൻകരയിലെ മാമൻ ഒക്കെ ഐ സി യുവിന്റെ ഗ്ലാസ്സിലൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ഡ്രിപ്പിടാത്ത കൈ അവരെ ഉയർത്തി കാണിച്ചു. അവർക്ക് സമാധാനമായി. രാത്രി മയക്കത്തിലെപ്പോഴോ ഒരാളുടെ നിലവിളി കേട്ട് ഞാൻ ഉണർന്നു. അയാളുടെ ഉച്ചത്തിലുള്ള നിലവിളി കാരണം എനിയ്ക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. “വാഹനാപകടത്തിൽ പരുക്കേറ്റയാളാണ്.” നഴ്സ് പറയുന്നത് കേട്ടു.

പിറ്റേന്ന് കട്ടിൽ അഡ്ജസ്റ്റ് ചെയ്ത് എന്നെ ഉയർത്തിയിരുത്തി നഴ്സ് എന്നെ പല്ലു തേപ്പിച്ചു. ദേഹം തുടച്ച് വൃത്തിയാക്കി. എനിയ്ക്ക് ഹീമോഗ്ലോബിൻ കൗണ്ട് 5 ൽ താഴെയായിരുന്നതിനാലും രക്‌തം കട്ടി പിടിയ്ക്കുന്നതിനാലും 3 മൂന്നു ദിവസം ഐ സി യുവിൽ കിടക്കേണ്ടി വന്നു. ഐസിയുവിൽ നിന്ന് റൂമിലേയ്ക്ക് കൊണ്ടുവന്ന ദിവസമാണ് വടകര പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവ് വിവരമറിഞ്ഞ് എത്തിയത്. ആരും അദ്ദേഹത്തെ വിവരം അറിയിച്ചിരുന്നില്ല. വിവരം അറിയിയ്ക്കാത്തതിന് ഡോക്ടർ വഴക്ക് പറഞ്ഞപ്പോഴാണ് വീട്ടുകാർ വിവരം അറിയിച്ചത്. അന്ന് മൊബൈൽ ഫോൺ ആളുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തതിനാൽ ലാന്റ് ഫോണിൽ നിന്നും STD യോ ട്രങ്ക് ബുക്ക് ചെയ്തോ വിളിയ്ക്കണമായിരുന്നു. ലാന്റ് ഫോണും സർവ്വസാധാരണമായിരുന്നില്ല.

പിന്നെ, പതിയെ പതിയെ ഓരോരുത്തർ പറഞ്ഞപ്പോഴാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായ ശേഷമുള്ള കാര്യങ്ങൾ അറിയുന്നത്. ഡോക്ടർമാർ എനിയ്ക്ക് ശസ്ത്രക്രിയ ചെയ്യാനൊരുങ്ങിയപ്പോൾ മണി മാമൻ എനിയ്ക്ക് രക്തം തന്നാൽ മാത്രം മതി ശസ്ത്രക്രിയ ചെയ്യേണ്ട എന്ന് ഡോക്ടർമാരോട് പറഞ്ഞത്രേ. അതവരെ ചൊടിപ്പിച്ചിരുന്നു. അക്കാലത്ത് ശസ്ത്രക്രിയയുടെ പേരിൽ മറ്റേതോ ആശുപത്രികളിൽ വൃക്ക അടിച്ചു മാറ്റിയിരുന്നു എന്ന ചില പത്രവാർത്തകളാണ് മണിമാമനെ അതിന് പ്രേരിപ്പിച്ചതെന്ന് പിന്നീടറിഞ്ഞു.
അന്ന് ശസ്ത്രക്രിയ ചെയ്ത ബീന ഡോക്ടറും മേരി ഡോക്ടറും എന്നോടും ഭർത്താവിനോടും ഇതേ പറ്റി പരിഭവം പറഞ്ഞിരുന്നു. മേരി ഡോക്ടർ എന്റെ കൂടെ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്തിരുന്ന ശ്യാമാ ദാസ് ടീച്ചറുടെ ആന്റിയാണെന്ന് പറഞ്ഞു.

ആശുപത്രിയിൽ അമ്മ നേരിട്ട പ്രശ്നങ്ങളിലൊന്ന് നഴ്സ് പറഞ്ഞയുടനെ പണമടയ്ക്കുക എന്നതായിരുന്നു. എന്റെ ബാഗിലുണ്ടായിരുന്ന 700 രൂപയിൽ താഴെയുള്ള തുക അമ്മ അടച്ചു. നഴ്സ് അമ്മയോട് ചൂടായി. ” ഇത് വർക്ക് ഷോപ്പോ മറ്റോ ആണോ ആശുപത്രിയല്ലേ പണം വേഗം അടയ്ക്കണം.” എന്റെ ലീവിനുള്ള അപേക്ഷ സമർപ്പിയ്ക്കാനായി
അച്ഛൻ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ പോയിരിയ്ക്കുകയാണ്. വന്നാലുടൻ പണമടയ്ക്കുമെന്ന് അമ്മ അവരെ ധരിപ്പിച്ചു. അന്ന് നമ്മുടെ നാട്ടിൽ എറ്റിഎമ്മും ഇല്ലായിരുന്നു. മറ്റൊന്ന് അവിടെ പിറ്റേന്ന് ഒരു രോഗിയുടെ ശസ്ത്രക്രിയയ്ക്കായി വച്ചിരുന്ന രക്തമാണ് എനിയ്ക്ക് തന്നത് പകരം ബി പോസിറ്റീവ് രക്തം കൊടുക്കണം. അമ്മ വേഗം രഘു മാമനെ അയലത്തെ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത് വിവരം ധരിപ്പിച്ചു. രഘു മാമൻ ഒരു കാർ നിറയെ ആൾക്കാരെയുമായി ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരും ഡോക്ടർമാരും ഡ്രൈവറും ബന്ധുക്കളുമൊക്കെ സമയോചിതമായി പ്രവർത്തിച്ചതു കൊണ്ട് തിരികെ കിട്ടിയ ജീവനായിരുന്നു എന്റേത്. അമ്മ വളരെ ബോൾഡാണ്.
മണി മാമൻ ശസ്ത്രക്രിയ കഴിഞ്ഞെന്നറിഞ്ഞപ്പോൾ വീട്ടിലേയ്ക്ക് പോയിരുന്നു. ബസ്സിൽ വച്ച് മണി മാമൻ അച്ഛനെ കണ്ടു. വിവരമറിഞ്ഞപ്പോൾ അച്ഛൻ അവിടിറങ്ങി. ആശുപത്രിയിലെത്തി. അച്ഛനെത്തിയപ്പോൾ അമ്മ വീട്ടിലേയ്ക്ക് പോയി. എന്റെ വസ്ത്രങ്ങളുമായി തിരികെ വന്നു. ശേഷം അച്ഛൻ വീട്ടിൽ പോയി പണം കൊണ്ടുവന്ന് ആശുപത്രിയിൽ അടച്ചു.

റൂമിലെത്തിയ ദിവസം മുതൽ പുനർജന്മം കിട്ടിയ ഞാൻ പിച്ചവയ്ക്കാൻ തുടങ്ങുന്നതു പോലെയായിരുന്നു. ഹീമോഗ്ലോബിൻ കുറവായതിനാൽ ഇടയ്ക്കിടെ തല കറങ്ങുന്നത് പോലെയും തലയ്ക്കകത്ത് എലി ഓടുന്നതുപോലെ കീ… എന്ന ശബ്ദം കേൾക്കുകയും ചെയ്തിരുന്നു. ബന്ധുമിത്രാദികളിൽ പലരും എന്നെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു. എനിയ്ക്ക് ഹീമോഗ്ലോബിൻ കൂടാനായി മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം ശാരദ വല്യമ്മച്ചി മകൻ രഘുമാമന്റെ കൈവശം ദിവസവും കൊടുത്തയിച്ചിരുന്നു. പരവൂരിലെ കൗസല്യ വല്യമ്മച്ചി ദിവസവും അഗത്തിയിലയിട്ട് തിളപ്പിച്ച വെള്ളം എത്തിച്ചിരുന്നു.

ഞാൻ ഐ സി യുവിൽ നിന്നും റൂമിലെത്തിയ ശേഷം അമ്മ എന്റെ അനുജത്തി യ്ക്കും അനുജനും കത്തയച്ച ശേഷമാണ് അവർ വിവരം അറിയുന്നത്. അനുജത്തി അന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എംഫിൽ വിദ്യാർത്ഥിനിയാണ്. അനുജൻ എയർ ഫോഴ്സിലും. ഒരു ദിവസം ഉച്ചയോടടുത്തപ്പോൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എന്റെ കണ്ണു നിറഞ്ഞു . അമ്മ വിവരം ചോദിച്ചെങ്കിലും എനിയ്ക്കൊന്നും പറയാനില്ലായിരുന്നു. അതേ സമയം അനുജത്തി പുറത്തെത്തിയിരുന്നു. സന്ദർശന സമയമല്ലാത്തതിനാൽ സെക്യൂരിറ്റി കടത്തിവിടുന്നില്ല. അവളുടെ കണ്ണു നിറഞ്ഞു. സെക്യൂരിറ്റി യ്ക്ക് അപ്പോൾ ദയ തോന്നി അവളെ കടത്തി വിട്ടു. ഒരു പക്ഷേ ടെലിപ്പതിയായിരിയ്ക്കാം രണ്ടു പേരും ഒരേ സമയം കണ്ണു നിറയാനുണ്ടായ സാഹചര്യം എന്നപ്പോൾ തോന്നി.

കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സുമാർ ദിവസവും രാവിലെ വന്ന് എന്നെ ചൂടുവെള്ളത്തിൽ തുടച്ച് വൃത്തിയാക്കിയിരുന്നു. രണ്ടാഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ആശുപത്രിയിൽ ഞങ്ങളുടെ റൂമിൽ മേശപ്പുറത്ത് ഒരു ബൈബിൾ പുതിയ നിയമം വച്ചിരുന്നു. അതിൽ കുറച്ചു ഭാഗം പഴയ നിയമം പ്രിന്റ് ചെയ്തിരുന്നു. ഞാനത് അവിടെ വച്ച് പൂർണ്ണമായും വായിച്ചു തീർത്തു.
കോളേജിൽ പഠിയ്ക്കുന്ന കാലത്ത് എന്റെ മതത്തെ കുറിച്ച് കൂട്ടുകാർ ആരെങ്കിലും ചോദിച്ചാൽ ” ജന്മം കൊണ്ട് ഹിന്ദുവും, പേരു കൊണ്ട് മുസ്ലിമും കർമ്മം കൊണ്ട് ക്രിസ്ത്യാനിയു” മാണെന്ന് ഞാൻ തമാശരൂപത്തിൽ മറുപടി കൊടുത്തിരുന്നു. ആശുപത്രിയിൽ വച്ച് ബൈബിൾ വായിച്ചു കഴിഞ്ഞപ്പോൾ അക്കാര്യം ഞാൻ ഓർക്കാനിടയായി.

ആശുപത്രിയിലെ സിസ്റ്റർ മാർ ഇടയ്ക്ക് വന്ന് വർത്തമാനം പറത്തിരുന്നു. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ആശുപത്രി വരാന്തകളും റൂമുകളും എപ്പോഴും വൃത്തിയാക്കി വയ്ക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സ്ററി ച്ചെടുത്തു കഴിഞ്ഞപ്പോൾ സിറ്റർമാർ വന്ന് വയറിൽ
തുണി കൊണ്ട് തയ്ച്ച ഒരു ബൈന്റർ കെട്ടിത്തന്നു . എന്നെ വരാന്തയിലൂടെ നടത്തിച്ചു. സ്റ്റിച്ചെടുത്തു കഴിഞ്ഞപ്പോൾ പ്ലാസ്റ്ററൊട്ടിച്ചിരുന്നതിന്റെ പശമാറാനായി നഴ്സ് ടർപ്പന്റെൻ പുരട്ടിയത് എനിയ്ക്ക് അലർജി ഉണ്ടാക്കിയിരുന്നു. ദേഹം മുഴുവൻ ചുവന്ന് തടിച്ചു. ഡോക്ടർ അലർജിയ്ക്കുള്ള പ്രതിവിധി ചെയ്തു.

ഒരു നഴ്സിംഗ് സ് റ്റുഡന്റ് എന്നെക്കാണാൻ വന്നപ്പോൾ എന്റെ വിവാഹ മോതിരമൊക്കെ പിടിച്ചു നോക്കി പുഞ്ചിരിച്ചു. ആ കുട്ടി മറ്റു റൂമുകളിലെ രോഗികളുടെ കാര്യമൊക്കെ എന്നോട് പറഞ്ഞു. പിന്നെ ഇങ്ങനെ പറഞ്ഞു. ഒരു വയറിൽ സാധാരണ ഗതിയിൽ 3 ശസ്ത്രകിയയേ ചെയ്യാൻ പറ്റുകയുള്ളൂ. ഞാനത് വിശ്വസിച്ചു. പിൽക്കാലത്ത് രണ്ട് സിസേറിയൻ , ഒരു ഹിസ്ട്രക്ടമി, ഹെർണിയയ്ക്കുള്ള സർജറി ഉൾപ്പടെ അഞ്ച് ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നപ്പോൾ ആ ധാരണയൊക്കെ മാറി. ആവശ്യമെങ്കിൽ എത്ര ശസ്ത്രക്രിയയും ചെയ്യാമെന്ന നിലയിൽ ശാസ്ത്രം പുരോഗമിച്ചിരിയ്ക്കുന്നു. ശസ്ത്രക്രിയയെ എനിയ്ക്ക് ഭയമായിരുന്നു. എന്നാൽ ആദ്യ ശസ്ത്രക്രിയ അബോധാവസ്ഥയിൽ ചെയ്യപ്പെട്ടപ്പോൾ എന്റെ പേടി മാറി. പിന്നെ ശാന്തമായ മനസ്സോടെ ഓപറേഷൻ തിയറ്ററിലേയ്ക്ക് പോകാൻ ഞാൻ പഠിച്ചു.
ദൈവം തമ്പുരാൻ എന്റെ ജീവൻ തിരികെ തന്നിട്ട് നിനക്കിനിയും ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന് എന്നോട് പറഞ്ഞതു പോലെ എനിയ്ക്ക് തോന്നി. എന്റെ രണ്ടാം ജന്മം ഫലപ്രദമായി വിനിയോഗിയ്ക്കാൻ ഞാൻ തീരുമാനിച്ചു.

അടുത്ത കാര്യം പലരുടേയും സംശയം ഒരു ഫാലോപ്യൻ ട്യൂബ് നഷ്ട്ടെപ്പെട്ടാൽ പിന്നീട് കുട്ടികൾ ഉണ്ടാകുമോ എന്നതായിരുന്നു. നല്ലതാണെങ്കിൽ ബാക്കിയുള്ള ഒന്നു മതി എന്നാണെന്റെ പക്ഷം.

രക്ത ദാനത്തിന്റെ പ്രാധാന്യം ആ ശസ്ത്രക്രിയയോട് കൂടി ഞാൻ അനുഭവിച്ചറിഞ്ഞു. പിന്നീട് കോളേജിൽ എൻ എസ് എസ് യൂണിറ്റ് നടത്തിയ രക്ത ദാന ക്യാമ്പുകളിൽ പ്രമേഹ രോഗിയാകുന്നതു വരെ ഞാൻ രക്തം ദാനം ചെയ്തു. ഏതെങ്കിലും അത്യാവശ്യക്കാരുടെ വിളി വന്നാൽ രക്ത ദാനത്തിനായി വിദ്യാർത്ഥികളെ പറഞ്ഞയക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ എനിയ്ക്ക് ഹീമോഗ്ലോബിന്റെ കുറവുണ്ടാകാതിരിയ്ക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ എന്റെ കൈ വെള്ള ചുവന്ന്
തുടുത്ത് ചൊറിയാൻ തുടങ്ങി. അങ്ങനെ ചെക്കപ്പിന് ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു. ഇനി അയൺ ടാബ്ലറ്റ് നിർത്തിക്കോളു, ഇരുമ്പിന്റെ അംശം കൂടിയിട്ടാണ് ഉള്ളം കൈ ചൊറിയുന്നതെന്ന്.

പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തപ്പോൾ ബന്ധു കൂടിയായ ശോഭന ഡോക്ടറെ കാണാൻ ഞാനും ഭർത്താവും കൂടി തിരുവനന്തപുരത്ത് പോയി. എന്റെ കാര്യത്തിൽ ഡോക്ടർ ആദ്യമേ തന്നെ എക്ടോപിക് പ്രഗ്നൻസി സംശയിച്ചിരുന്നു.
എന്നാൽ സ്കാൻ ചെയ്തവരാണ് ആ ധാരണ തെറ്റിച്ചത്. വജൈനയിൽ പ്രോ ബു വച്ച് സ്കാൻ ചെയ്തിരുന്നെങ്കിൽ അത് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
ഫാലോപ്പിയൻ ട്യൂബിലെ ഗർഭധാരണം യഥാസമയം കണ്ടുപിടിച്ചാൽ അലിയിച്ചു കളയാനുള്ള മരുന്നുണ്ട്. സ്കാനിംഗിൽ അത് കണ്ടെത്തിയിരുന്നില്ല. അതാണ് കുഴപ്പമായത്.

പിന്നെ, തിരുവനന്തപുരം എസ് എ റ്റി ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിയ്ക്ക് പോയ ഒരു ഡോക്ടറുടെ അനുഭവം ഡോക്ടർ പങ്കു വച്ചു.ആ ഡോക്ടർക്ക് ഫാലോപിയൻ ട്യൂബിലായിരുന്നു ഗർഭധാരണം നടന്നത്. ഡോക്ടർ കൊളാപ്സ് ചെയ്തു. സർജറി ചെയ്യാൻ അല്പം വൈകിയതിനാൽ ആശുപത്രിയിലായിരിന്നിട്ടു കൂടി അവരുടെ ജീവൻ തിരികെ കിട്ടിയില്ല. ഫാലോപ്യൻ ട്യൂബിലെ ഗർഭധാരണം മൂലം ട്യൂബ് പൊട്ടിയാൽ അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരിക രക്ത സ്രാവം മൂലം ഗർഭിണി മരിച്ചു പോകും. എന്നാൽ ശസ്ത്രക്രിയ ചെയ്ത് ഒരു ഫോഴ്സ പ്സ് ഇട്ട് പിടിച്ചാൽ നിൽക്കുന്ന രക്തസ്രാവമേ ഉള്ളൂ താനും.
എന്റെ കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരുന്നു. ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ , ആശുപത്രിയിലുണ്ടായിരുന്ന രക്തം, രക്തം തരാൻ ആൾക്കാർ , ആശുപത്രിയിൽ വേഗത്തിലെത്തിച്ച ഡ്രൈവർ, അങ്ങനെ എല്ലാം… എല്ലാം … എല്ലാറ്റിനും നന്ദി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

ആയിരം നക്ഷത്രങ്ങൾ ആകാശത്തുദിച്ചു ..ആ താരകങ്ങൾ മണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു …!
ആകാശതാരകങ്ങളെല്ലാം ഒന്നിച്ചുദിച്ചപോലരു പൈതൽ….ഇതാ പുൽത്തൊട്ടിയിൽ പിറന്നിരിക്കുന്നു …!
പാലാഴി മദനത്തിലൂടെ ജനിച്ച കാമധേനുവിന്റെ മക്കളുടെ ഗോശാലയിൽ …!
വൈക്കോൽ മെത്തയിൽ ….!പിള്ളക്കച്ചയിൽ പൊതിഞ്ഞൊരു
നക്ഷത്രതേജസ് ..!
അരികിൽ ആ ദിവ്യജ്യോതിസിനെ പ്രണമിച്ചുകൊണ്ട് കന്യകയായ അമ്മയും ..!
താരാംബരത്തിൽ നിന്നും പൗർണ്ണമി വെള്ളിപ്പുടവയഴിച്ചു …മെല്ലെമെല്ലെ ഭൂമിദേവിയെ പുതപ്പിക്കുന്നു ..
മേഘങ്ങൾ മനസിലെ ആഹ്ളാദം മഞ്ഞായി പൊഴിക്കുന്നു …!
ശാന്തമായിരുന്നു ആ രാത്രി …!
കറയുണങ്ങാത്ത മരക്കഷണങ്ങൾ അഗ്‌നിയിൽ എരിഞ്ഞടങ്ങുമ്പോൾ …!
ആകാശഗംഗയിൽ നീന്തി കുളിക്കുവാനെന്നവണ്ണം നാളങ്ങൾ മേലോട്ട് ഉയരുന്നു …അന്തിച്ചോപ്പിന്റെ
ജ്വാലമുഖങ്ങളിൽ സമുദ്ര നീലിമ പടർന്നുകാളൂന്നു ….!
അടുത്ത് …അഗ്നികുണ്ഡത്തിനടുത്ത് മരച്ചോലചേർന്നവർ വിശ്രമിച്ചു …തെറ്റാണ് ..
അവർ വിശ്രമിക്കുകയായിരുന്നില്ല …മാറിമാറി ഉറങ്ങാതെ തങ്ങളുടെ സർവ്വസ്വവുമായ അജഗണത്തിനു സംരക്ഷണം നൽകുകയാണ് …!
തവണവെച്ചുറങ്ങുന്നവർ കമ്പിളി പുതപ്പിനുള്ളിലും ഉറങ്ങാതിരിക്കുന്നവർ …..പുല്ലാംകുഴലിന്റെ സുഷിരങ്ങളിലെ ഈണങ്ങൾക്കു പ്രാണൻ പകർന്നുമിരിക്കുമ്പോൾ …!
അടുത്ത് …വളരെ അടുത്ത് …കയ്യെത്താത്ത ദൂരത്തിനടൂത്ത് …!
മഞ്ഞുപോലെ …തൊട്ടാൽ അലിഞ്ഞു പോകുംമെന്നു തോന്നിപ്പിക്കുന്ന …മാലാഖ …തെളിഞ്ഞു വരുന്നു …!മാലാഖമാർ …കാഹളമുയർത്തി പറന്നിറങ്ങുന്നു …!സുഷിരങ്ങളിലെ രാഗവിസ്താരങ്ങല്ലാതെ ….മറ്റൊന്നുംമറിയാത്ത ഇടയർ ….ഇമവെട്ടാതെയാസാധാരണ അനുഭവം കണ്ട് പകച്ചുപോയി …!
അവരുടെ കാതുകളിൽ പതിഞ്ഞിട്ടുള്ള മുരളീ നാദത്തെക്കാൾ ….ഇമ്പമാർന്ന ഒരു സ്വരം …അലിവാർന്ന സ്വരം …അതിമൃദുവായ മന്ത്രം …!
ആരും …അതുവരെ ….അവരോടു ഉരിയാടാത്തൊരു സ്വരസ്ഥായീൽ …പ്രത്യാശയുടെ
സദ്‌വാർത്ത …!ആദ്യമായ് …അന്നവർ ..കേട്ടു …!
മഞ്ഞും മഴയും വെയിലും കൊണ്ട് …രാപകൽ പുൽമേടുകളിൽ ..ഉണ്ടും ഉറങ്ങിയും ആടുകളുടെ ഉയിർകാക്കുന്നവർ …. കുലജാതർ നിസ്സാരരെന്നു വിധിച്ചവർ …!അവർ അറിഞ്ഞു …ലോകത്തിന്റെ പ്രതീക്ഷയുടെ ഉത്തരം …അവർക്ക് പ്രാപ്യമായൊരിടത്ത് …തൊഴുത്തിൽ …കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു …!
എല്ലാമറന്നവരോടി …!പുൽക്കൂട്ടിലെ രാജകുമാരനെ കാണാൻ …!ദൈവകുമാരനെ കാണാൻ …കന്യകാസുതനെ കാണാൻ ….!
സ്നേഹത്തിനൊരു പുതുമന്ത്രം രചിച്ചവനെ കണ്ടു കൈതൊഴാൻ …!

മാലാഖമാർ താരാട്ടുപാടിയുറക്കുന്ന പൈതലിനെ കണ്ടവർ മനം നിറയുന്നു ….!താരകൾ താഴെ താണു വണങ്ങുന്ന …താരത്തിളക്കം തീണ്ടാത്ത …
എളിമയുടെ പര്യായത്തെ …!
ജ്ഞാനികൾക്ക് മാത്രം വായിച്ചെടുക്കാൻ കഴിയുന്ന
പ്രകൃതിയുടെ പ്രതീക്ഷ നക്ഷത്രത്തെ ……അവർ …അതെ ആട്ടിടയർ …അവരാണ് ആദ്യം കണ്ടത് …! അവർ അപ്പോൾമുതൽ ആല്മാവിൽ അതിസമ്പന്നരായി …!കിഴക്കുദിച്ച അത്ഭുതകരമായ നക്ഷത്രത്തെ വ്യാഖ്യാനിച്ചെടുത്ത വിജ്ഞാനികൾ ആ നക്ഷത്രത്തെ പിൻപറ്റി യാത്രയാരംഭിക്കുന്നു …!
കിഴക്ക് നിന്നെത്തിയ ജ്യോതിശാസ്ത്ര വിശാരദർ
പൊന്നും മീറയും സുഗന്ധവും സമർപ്പിച്ചു വാഴ്ത്തുന്നു …!മുട്ടുകുത്തി സ്വന്തം നിസ്സാരത അനുഭവിച്ചറിയുന്നു …!
ആ രാത്രി …ശുഭരാത്രി …സന്മനസ്സുള്ളവരുടെ സമധാനരാത്രി …!
പക്ഷേ കൊട്ടാരത്തിൽ ….ഹേറോദോസ് രാജാവിന്‌
മാത്രം ഉറക്കം വന്നില്ല..! പിന്നെ ‘സ്നേഹത്തിന്റെ തിരുപ്പിറവി ‘യെ രക്തത്തിൽ മുക്കികൊല്ലുവാനുള്ള ഭരണാധികാരത്തിന്റെ ഖഡ്ഗങ്ങൾ ഉയർന്നു താഴുകയായി ….!

ഇന്നും കൊട്ടാരങ്ങളിൽ ഉറക്കം നഷ്ടപ്പെടുന്നവർ കൂടിക്കൂടി വരുന്നു ..!
അവരുടെ പേ സ്വപ്നങ്ങളിൽ നിന്നും നിഷ്കളങ്ക ശിശുരോദനം ലോകമാകെ മുഴങ്ങുന്നു….
അവർ സാമര്‍ഥ്യത്തോടെ തിരുപ്പിറവി വിറ്റു സമ്പന്നതയിൽ രമിക്കുന്നു …
അതെ ….പുൽക്കൂട്ടിലെ പിള്ളകച്ചയിൽ പൊതിഞ്ഞ ശിശുവിന്റെ ഓർമ്മ ….വിൽക്കുകയാണ് …!വിറ്റ് പണമാക്കപ്പെടുന്നു …എങ്ങും എവിടെയും …!
സ്നേഹത്തിന്റെ തിരിനാളം കൊളുത്താൻ സമയമില്ലാത്തവർ …!അരമനകളിൽ അരപ്പട്ട കെട്ടി കുഞ്ഞാടുകളുടെ രക്തം വീഴ്ത്തി മാംസം പങ്കുവെക്കുന്നു …!മുന്തിയ മുന്തിരി ലഹരിയിൽ മയങ്ങുന്നു ….!ആഘോഷളും ഭക്ത അഭ്യാസങ്ങളും ആരവങ്ങളും മാലാഖമാരുടെ മൃദു മന്ത്രണങ്ങളെ മുക്കികൊല്ലുന്നു ….
ഹേറോദോസ് മാത്രം അട്ടഹസിക്കുന്നു …!

സ്നേഹം ..സ്നേഹം … …!
പുൽത്തൊഴുത്തിലെ നിഷ്കാമസ്നേഹം….!വീണ്ടും
പിറക്കുന്നത് കാണാനായി മാത്രം ഞാൻ കണ്ണുതുറന്നു കാത്തിരിക്കുന്നു …!മിന്നാമിന്നുകളോടൊപ്പം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

1997 ജനുവരി . 13 . നേരിയ തോതിൽ രക്തപ്രവാഹമുള്ള ഗർഭിണിയേയും കൂട്ടി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ ഐലന്റ് എക്സ്പ്രസ്സിൽ കയറാനെത്തുമ്പോൾ അവിവാഹിതയും കോളേജ് ലക്ചററുമായ ഷീബ ടീച്ചറിന് ഒരു ചങ്കിടിപ്പ്. വഴിയിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ടെൻഷൻ അടക്കാൻ കഴിയുന്നില്ല. തന്റെ ഹോസ്റ്റൽ റൂമേറ്റാണ് കൂടെയുള്ളത്. ആകെ ഒരു വെപ്രാളമുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവർ ഐലന്റ് എക്സ് പ്രസ്സിൽ കയറി. ഗർഭിണി നേരത്തേ തന്നെ തന്റെ മാതാപിതാക്കളെയും ഭർത്താവിന്റെ വീട്ടുകാരേയും വിവരം അറിയിച്ചിരുന്നു. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവർ തമ്പാനൂർ ബസ്സ്സ്റ്റാന്റിലെത്തി മെഡിക്കൽ കോളേജ് ബസ്സിൽ കയറി. മെഡിക്കൽ കോളേജിന് മുന്നിലിറങ്ങിയ അവർ നേരെ പി റ്റി ചാക്കോ നഗറിലെ ഗൈനക്കോളജിസ്റ്റിന്റെ വീട്ടിലെത്തി. അപ്പോഴേയ്ക്കും ഭർത്താവിന്റെ അമ്മയും അച്ഛനും അവിടെയെത്തി. അവരെത്തിയ ഉടൻ ഷീബ ടീച്ചർ വീട്ടിലേയ്ക്ക് തിരിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഗർഭിണിയുടെ അച്ഛനെത്തി. പരിശോധിച്ച ഡോക്ടർ ബ്ലീഡിംഗ് നിൽക്കാനുള്ള മരുന്നു കുറിച്ചു , സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ഡോക്ടറുടെ ലറ്റർ പാഡിൽ ” റൂൾ ഔട്ട് എക്റ്റോപിക് പ്രഗ്നൻസി” എന്നെഴുതി. അവർ നേരെ സ്കാൻ സെന്ററിലേയ്ക്ക് തിരിച്ചു. ധാരാളം വെള്ളം കുടിച്ച് ഗർഭിണി തയ്യാറായി. സ്കാനിംഗ് കഴിഞ്ഞു. 3 ആഴ്ച കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്യാനും കിടക്കയിൽ വിശ്രമിക്കാനും അവർ കുറിച്ചു. ഗർഭിണിയേയും കൂട്ടി സ്കാൻ റിപ്പോർട്ടുമായി അവർ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ റിപ്പോർട്ടിൽ നോക്കിയിട്ട് പറഞ്ഞു:” ഈ റിപ്പോർട്ടിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ഞാൻ എക്ടോപിക് പ്രശ്നൻസിയാണ് പ്രതീക്ഷിച്ചത്. അതാവുകയാണെങ്കിൽ ഗർഭിണി നടന്നു പോകുന്ന വഴി വീണ് കൊളാപ്സ് ആകാനുള്ള ചാൻസുണ്ട്. ഒരു മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്ത് നോക്കാം. അതുവരെ ബെഡ് റെസ്റ്റ് ചെയ്യുക.”. ഡോക്ടർ പറഞ്ഞു നിർത്തി.

ഭർത്താവിന്റെ അച്ഛനമ്മമാർ അവരുടെ വീട്ടിലേയ്ക്കും ഗർഭിണി സ്വഗേഹത്തിലേയ്ക്കും തിരിച്ചു. സ്വന്തം വീട്ടുകാരുടെ സ്നേഹമസ്നൃണമായ പെരുമാറ്റത്താൻ 21 ദിവസം പിന്നിട്ടത് അറിഞ്ഞതേയില്ല. അച്ഛൻ പറഞ്ഞ ടാക്സിയെത്തിയപ്പോൾ ഗർഭിണിയും അമ്മയും കൂടി ഡോക്ടറെ കാണാൻ പോകാനായി കാറിൽ കയറി. ഡോക്ടറെ കണ്ട ശേഷം നേരെ സ്കാനിംഗ് സെന്ററിലേയ്ക്ക്. അവിടെ നിന്നും റിപ്പോർട്ടുമായി വീണ്ടും ഡോക്ടറുടെ അടുത്തേയ്ക്ക് റിപ്പോർട്ടിൽ ഗർഭം അലസിപ്പോയെന്ന് എഴുതിയിരുന്നു. അതിനാൽ ഡോക്ടർ 45 ദിവസത്തെ റെസ്റ്റെടുക്കാൻ പറഞ്ഞ് ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ കൊടുക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും തയ്യാറാക്കി നൽകി. അതും വാങ്ങി അവർ വീട്ടിലെത്തി.

പിറ്റേന്ന് (1997 ഫെബ്രുവരി 5) പിതാവ് ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ കോളേജിലേയ്ക്ക് പോയി. അടുക്കളയിൽ ചെന്ന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ച ശേഷം കിടക്കയിലേയ്ക്ക് പോയ മകൾ ഒന്നു തുമ്മി. വയറിനകത്ത് എന്തോ സംഭവിച്ചതു പോലെ തോന്നി. കിടക്കയിലയ്ക്ക് കിടന്നെങ്കിലും അവൾക്ക് കിടക്കാൻ സാധിക്കുന്നില്ല. അവൾ എഴുന്നേറ്റ് അടുക്കള വാതിൽക്കൽ ചെന്നെങ്കിലും അമ്മയോട് ” ഉരുളക്കിഴങ്ങ് കറി കഴിച്ചതിന്റെ ഗ്യാസാണെന്ന് തോന്നുന്നു ഒന്നു തുമ്മിയപ്പോൾ വയറിനകത്ത് ഒരു കൊളുത്തിപ്പിടിക്കൽ” എന്ന് പറഞ്ഞു നിൽക്കാൻ കഴിയാത്തതിനാൽ തറയിൽ കിടന്നു. അമ്മ ഒരു പായെടുത്ത് മകളെ അതിൽ കിടക്കാൻ സഹായിച്ചു. കുറച്ച് ഇഞ്ചി വെളുത്തുള്ളി കുരുമുളക് ഉപ്പ് എന്നിവ ചതച്ച് മകളെ കൊണ്ട് കഴിപ്പിച്ചു. അതിനു ശേഷം വെള്ളം ചൂടാക്കി വാട്ടർ ബാഗിലൊഴിച്ച് വയറിൽ ചൂടു വയ്ക്കാനായി നൽകി. എന്നാൽ മകൾ എഴുന്നേറ്റ് നിൽക്കാവുന്ന അവസ്ഥയിലായിരുന്നില്ല. കിടന്ന കിടപ്പിൽ മല മൂത്രവിസർജനം നടത്തി. അമ്മയെല്ലാം വൃത്തിയാക്കി. കടുത്ത നെഞ്ചുവേദനയും തോന്നിയതിനാൽ മകൾ യൂക്കാലിപിറ്റ്സ് നെഞ്ചിൽ തേയ്ക്കാൻ ആവശ്യപ്പെട്ടു. അമ്മ അതും ചെയ്തു കൊടുത്തു. മകൾക്ക് തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പറ്റാത്ത അവസ്ഥ. കാഴ്ച്ച കുറഞ്ഞ് എല്ലാം വെള്ളയാകുന്നത് പോലെ ഒരു തോന്നൽ. അമ്മ ശാരദ വല്യമ്മച്ചിയുടെ വീട്ടിൽ പോയി . വല്യമ്മച്ചിയെ വിളിച്ചു കൊണ്ടുവന്ന് മകളുടെ അടുത്തിരുത്തി. ഉടനെ തന്നെ അമ്മയുടെആങ്ങള മണിയെ വിവരമറിയിക്കാനായി പോയി. മണി മാമൻ ഉടനെ നിർദ്ദേശിച്ചു. വേഗം കൊട്ടിയം ഹോളിക്രോസ്സിലേയ്ക്ക് കൊണ്ടുപോവുക. മണിമാമനും പൊന്നമ്മചേച്ചിയും അമ്മയോടൊപ്പം വീട്ടിലേയ്ക്കെത്തി. വഴിയിൽ വച്ച് മകൻ അനിലിന്റെ സുഹൃത്ത് ബാബുവിനെ കണ്ടപ്പോൾ അമ്മ ഒരു ടാക്സി വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതു വഴി വന്ന ടാക്സി തടഞ്ഞു നിർത്തി ടാക്സി ഡ്രൈവർ സുരേഷുമായി വീട്ടിലെത്തി. സുരേഷ് കാറിലേയ്ക്ക് എടുക്കാനായി മകളെ പിടിച്ചപ്പോൾ ആകെ ഒരു തണുപ്പ്. സുരേഷും ബാബുവും കൂടി മകളെ എടുത്ത് കാറിൽ കയറ്റി. ബാഗുകൂടി എടുക്കാൻ മകൾ അമ്മയോട് നിർദ്ദേശിച്ചു. അമ്മ അത് ചെയ്തു. ടാക്സി കാറിൽ ബാബു, അമ്മ, മണി മാമൻ എന്നിവർ കയറി. ശാരദ വല്യമ്മച്ചി വിവരം രഘു മാമനെ അറിയിച്ചു. പൊന്നമ്മ ചേച്ചി അന്ന് ലാന്റ് ഫോണുണ്ടായിരുന്ന മൂത്തേമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. മൂത്തേമ്മ നെയ്യാറ്റിൻ കരയിലെ മാമനെ വിവരമറിയിച്ചു. സുരേഷ് മകളെ വെറും പന്ത്രണ്ട് മിനിട്ടുകൊണ്ട് കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലെത്തിച്ചു. കാരണം ശരീരം തണുത്തു പോയതിന്റെ ഗൗരവം സുരേഷിന് മനസ്സിലായിരുന്നു. ക്യാഷ്വാലിറ്റിയിൽ എത്തിച്ച മകളെ ഒരു സർജറി കഴിഞ്ഞ് വിശ്രമിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് ഡോക്ടർമാർ അറ്റന്റു ചെയ്തു.

യൂക്കാലി പിറ്റ്സ് , ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷ ഗന്ധം കാരണം വിഷം കഴിച്ചതാണോ എന്നു വരെ ഡോക്ടർമാരും നേഴ്സ്മാരും സംശയിച്ചു. മകൾ അമ്മയുടെ പക്കലുള്ള ബാഗ് പരിശോധിക്കാൻ ഡോക്ടറോട് പറഞ്ഞു. നാക്ക് കുഴഞ്ഞു. പിന്നെയൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാഴ്ച ആദ്യം തന്നെ പോയിരുന്നു. കാണുന്നതെല്ലാം ഒരു വെളുത്ത പ്രതലം പോലെയായിരുന്നു. ബാഗ് പരിശോധിച്ച ഡോക്ടർക്ക് തലേന്നത്തെ സ്കാൻ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പും കിട്ടിയിരുന്നു. ഡോക്ടർമാർ തമ്മിൽ എക്ടോപിക് പ്രഗ്‌നൻ സി റപ് ചർ ചെയ്തതാകാനാണ് സാധ്യത സർജറി ചെയ്യാം എന്ന് പറയുന്നത് മകൾ അവസാനമായി കേട്ടു. അവർ വസ്ത്രങ്ങൾ കത്രിച്ചു കളഞ്ഞു. വേഗം ഷേവ് ചെയ്ത് സർജറിയ്ക്ക് ഒരുക്കി. പിന്നൊന്നും മകൾക്ക് ഓർമ്മയില്ലായിരുന്നു…

ആകെ ചുവന്ന ശക്തിയേറിയ വെളിച്ചമുള്ള മനോഹരമായ സ്ഥലത്തു കൂടി നടക്കുന്നതായി എനിക്ക് തോന്നി. ഒരു ചുവന്ന പരവതാനി പോലെ തോന്നിക്കുന്ന ഒരു പ്ലാറ്റ് ഫോമിലൂടെ ഒഴുകി നടക്കുയാണ് ഞാൻ. ജീവിതത്തിലേയ്ക്ക് തിരികെ വരുന്നെങ്കിൽ വരട്ടെ എന്ന രീതിയിൽ എന്റെ മനസ്സ് പരുവപ്പെട്ടിരുന്നു.

“ഐഷേ കണ്ണു തുറക്ക്” എന്ന് പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. “, ഐഷേ
ഐഷേ …” എന്ന് ഡോക്ടർ പല പ്രാവശ്യം വിളിച്ചപ്പോൾ ഞാൻ കണ്ണു തുറന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

അഞ്ചു മണിക്കൂർ നീണ്ട കടൽ യാത്രയ്ക്കു ശേഷം വള്ളം കരയ്ക്കടുത്തു. സിന്ധു സാമ്പിളുകൾ ഭദ്രമായി കരയ്ക്കെത്തിച്ചു. ഇനി സാമ്പിളുകൾ കോളേജിലെ ലാബിലെത്തിച്ച്‌ സെക്ഷനെടുത്ത് ഗ്ലിസറിനിൽ മൗണ്ട് ചെയ്ത് മൈക്രോസ്കോപ്പിൽ വച്ച് നിരീക്ഷിക്കണം അതായിരുന്നു സിന്ധുവിന്റെ മനസ്സിൽ . സത്യന്റെ വീട്ടിലെത്തിയപ്പോൾ രേവമ്മ കഞ്ഞിയും പയറു തോരനും തയ്യാറാക്കി വച്ചിരുന്നു. അത് കഴിച്ചിട്ട് കോളേജിലേയ്ക്ക് പോയാൽ മതിയെന്ന് രേവമ്മ പറഞ്ഞു. രേവമ്മ ഒരു കുട്ടയുമെടുത്ത് കടൽക്കരയിലേയ്ക്ക് നടന്നു. സത്യൻ വള്ളത്തിൽ കൊണ്ടുവന്ന മത്സ്യം ശേഖരിച്ച് കുട്ടയിൽ കൊണ്ടു നടന്ന് അയൽപക്കത്തെ വീടുകളിലും സമീപ പ്രദേശങ്ങളിലും രേവമ്മ വിൽക്കും. ഉച്ചയാകുമ്പോഴേയ്ക്കും കച്ചവടം കഴിയും. ചിലപ്പോൾ വള്ളത്തിനടുത്തു വച്ചു തന്നെ ഭൂരിഭാഗം മത്സ്യവും വിറ്റുപോകും. അപ്പോൾ രേവമ്മയുടെ ജോലി എളുപ്പം കഴിയും.

സിന്ധു കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആ വീട്ടിലെ കുട്ടികൾ സുഡോക്കു പൂരിപ്പിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . “ചേച്ചി അടുത്തയക്കം എന്തെഴുതണം. ഇതങ്ങോട്ട് ശരിയാകുന്നില്ലല്ലോ?” ദത്ത കുട്ടി ചോദിച്ചു. “അടുത്ത വീട്ടിലെ പത്രമാണ്. ദിവസവും സുഡോക്കു പൂരിപ്പിക്കാൻ ഇവർ എടുത്തു കൊണ്ടു പോരും. ഇതിവരുടെ ഹോബിയാണ് ദാസൻ പറഞ്ഞു. കഞ്ഞി കുടിച്ച പാത്രം കഴുകി വച്ച ശേഷം സിന്ധു സുഡോക്കുവിലേയ്ക്ക് നോക്കി. ഒന്നുരണ്ട് ട്രയലിൽ അക്കങ്ങൾ കൃത്യമായി വിന്യസിയ്ക്കാൻ പറ്റി. കുട്ടികൾക്ക് സന്തോഷമായി. സാധാരണ പത്രങ്ങളിൽ പദപ്രശ്നമാണ്. ഇതിലിപ്പോൾ സുഡോക്കുവാണ്. സിന്ധു തന്റെ റിസർച്ച് പ്രശ്നത്തിലെ പ്രഹേളികയഴിക്കേണ്ടതിനെ കുറിച്ച് ചിന്തിച്ചു. എന്തൊക്കെ രീതിയിലുള്ള താദാത്മ്യങ്ങളും വ്യതിരിക്തകളുണ്ടാകും? ശേഖരിച്ച സാമ്പിളുകൾ തമ്മിൽ എന്തെങ്കിലും പാരസ്പര്യമുണ്ടാകുമോ? സിന്ധു കുറച്ച് പേപ്പറുകൾ എടുത്ത് എല്ലാം വരച്ച് തയ്യാറാക്കി. നിരീക്ഷണങ്ങൾ അടുക്കും ചിട്ടയുമായി രേഖപ്പെടുത്താനുള്ള ചാർട്ട് തയ്യാർ. സിന്ധു റിസർച്ച സെന്ററിലേയ്ക്ക് യാത്ര തിരിച്ചു. വൈകിട്ട് കാണാമെന്ന് പറഞ്ഞ് ദാസൻ ദാസന്റെ വഴിയ്ക്കും പിരിഞ്ഞു.

സിന്ധു റിസർച്ച് ലാബിലെത്തി സാമ്പിളുകൾ ഗൈഡിനെ കാണിച്ചു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേട്ടശേഷം റിസർച്ച് ലാബിലേയ്ക്ക് പോയി. അന്നത്തെ ജോലികൾ പൂർത്തിയാക്കി വൈകിട്ട് വീണ്ടും സത്യന്റെ വീട്ടിലേയ്ക്ക് തിരിച്ചു. വൈകിട്ട് അഷ്ടമുടി കായലിലെ ഓള പരപ്പിൽ നിന്നും കൽ കെട്ടിൽ നിന്നും പായൽ ശേഖരിക്കണം. ദാസൻ കൃത്യസമയത്തു തന്നെയെത്തി. അവർ ഹാർബറിനടുത്തു കൂടി അഷ്ടമുടിക്കായലിനടുത്തെത്തി. അവിടെ കണ്ട് ചോദിച്ച് വള്ളത്തിൽ കയറി അഷ്ടമുടിക്കായലിൽ കുറച്ചു ദൂരം സഞ്ചരിച്ച് പായലുകൾ ശേഖരിച്ചു. സിന്ധു, ഒരാഴ്ചയോളം വള്ളത്തിലും ബോട്ടിലുമൊക്കെയായി സഞ്ചരിച്ച് ആദ്യ ഘട്ട സാമ്പിൾ ശേഖരണവും പരീക്ഷണശാലയിലെ പരീക്ഷണങ്ങളും പൂർത്തിയാർക്കി. അവസാന ദിവസം സിന്ധു രേവമ്മയോടും കുടുംബത്തോടും നന്ദി പറഞ്ഞിറങ്ങി.

ഇനി വനത്തിലെ പായൽ സാംപിളുകൾ ശേഖരിക്കണം. രവി സാർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ സിന്ധുവിനെ സഹായിക്കാനായി ശട്ടം കെട്ടിയിട്ടുണ്ട്. അതു കൂടി കഴിഞ്ഞാൽ ഏതാണ്ട് തന്റെ പ്രഹേളികയുടെ കുരുക്കഴിയും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

സുമന മാണ് ഭൂമി ……
സുന്ദരമാണീ ജീവിതം …!
പൂക്കളാണ് മക്കൾ ……..
പൂംതേനാണ് സ്നേഹം …!

ചിറകടിച്ചു പറക്കാൻ ….മണ്ണിൽ
ചിത്ര വർണ്ണമായി തീരാൻ …!
ചെരാതായി തെളിയാൻ ….ഭൂവിൽ
ചിന്മയ പ്രഭ തൂകാൻ …!

മദുരമദം മറക്കാം നമുക്കീ
രമതി പ്രകൃതിയിൽ രമിക്കാം
മൃതിതൻ നീരാളിയെ വെറുക്കാം
രത്നപ്രഭയെ രചനാത്മകം മാക്കാം

ലക്ഷ്യമാണ് ലഹരി മുക്തകേരളം
ലസനമോഹന നവകേരളം …!
ലഹരിവിമുക്തരാകാം ….ലഹരിക്ക്
ലക്ഷ്മണരേഖ തീർക്കാം …

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ. ഐഷ വി

വള്ളത്തിന്റെ ഒരു ഭാഗം മണലിൽ പൂണ്ട് കിടക്കുന്നെന്ന് കണ്ടതിനാൽ ദാസൻ വള്ളത്തിൽ നിന്നിറങ്ങി. വള്ളമൊന്നുന്തി വെള്ളത്തിലാക്കിയ ശേഷം ദാസൻ വള്ളത്തിൽ കയറി. അപ്പോഴാണ് സിന്ധുവത് ശ്രദ്ധിച്ചത്, തീരത്തോട് ചേർന്ന് കിടക്കുന്ന മണൽ തീരെ ചെറിയ കറുത്ത നിറമുള്ള മൃദുവായ മണൽ തരികളാണ്. ലോകത്തിലെ ഏറ്റവും വെളുവെളുത്ത ടൈറ്റാനിയം ഡൈഓക്സൈഡിന്റെ അയിരായ കറു കറുത്ത കരിമണലാണത്. നല്ല നിലാവെളിച്ചമുള്ളതിനാൽ തിളങ്ങുന്ന മണൽ തരികളുടെ നിറവ്യത്യാസം തിരിച്ചറിയാവുന്നതായിരുന്നു. സത്യൻ തുഴയെറിഞ്ഞു. വള്ളം തിരമാലകൾ തീർത്ത ആന്ദോളനങ്ങളിൽ ഊയലാടി മുന്നോട്ട്.

ദാസൻ പറഞ്ഞു. അറബിക്കടലിൽ പടിഞ്ഞാറേക്കുള്ള യാത്ര ഒരു കയറ്റം കയറി പോകുന്നതുപോലെയാണ്. തീരത്തേയ്ക്ക് വരുന്നത് ഇറക്കം ഇറങ്ങി വരുന്നതുപോലെയുമാണ്. എന്നാൽ ബംഗാൾ ഉൾക്കടലിൽ നേരെ തിരിച്ചാണ് . അവിടെ കടലിലേയ്ക്ക് പോകുമ്പോൾ ഇറക്കം ഇറങ്ങിപ്പോവുന്നത് പോലെയാണ്. തിരികെ വരുമ്പോൾ കയറ്റം കയറി പോവുന്നതു പോലെയും. സിന്ധുവിനത് കടലിനെ കുറിച്ചുള്ള പുതിയൊരറിവായിരുന്നു. സത്യൻ തുഴയെറിയുന്നത് ശ്രദ്ധിച്ചപ്പോൾ ദാസൻ പറഞ്ഞത് ശരിയാണെന്ന് സിന്ധുവിനും തോന്നി. സിന്ധു ദാസനോട് ചോദിച്ചു:* എന്താണ് കടലുകളുടെ ഈ വ്യത്യസ്തതയ്ക്ക് കാരണം? * * ഉഷ്ണജല ഗീതജല പ്രവാഹങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലേ? ആ ജലപ്രവാഹങ്ങളാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. * സിന്ധു ചിന്തിച്ചു : താൻ പാഠപുസ്തകത്തിൽ പഠിച്ചിട്ടേയുള്ളൂ. ദാസൻ അവയുടെ വ്യത്യാസം അനുഭവിച്ചറിഞ്ഞിരിയ്ക്കുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഈ വ്യത്യാസം അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ദാസൻ ചിന്തിച്ചതു പോലെ ചിന്തിച്ചിട്ടുണ്ടാവില്ല.

ദാസന്റെ ചിന്ത കാര്യകാരണബത്തമായിരിക്കുന്നു. കുറച്ചു നാൾ മുമ്പ് നടന്ന വള്ളം മറിഞ്ഞ അപകടത്തെ അനുസ്മരിച്ചു കൊണ്ടാകണം ദാസൻ പറഞ്ഞു: ” വള്ളക്കാരുടെ ജീവിതം മരണക്കിണറിലേതിന് തുല്യമാണ്. തീരത്തോട് അടുത്തായിരുന്നാലും ചിലപ്പോൾ കടൽ തീരെ ശാന്തമായിരിയ്ക്കില്ല. വേലിയേറ്റവും വേലിയിറക്കവും അമാവാസിയും പൗർണ്ണമിയും കാറ്റും മഴയുമൊക്കെ കടലിന്റെ ഈ ഭാവ വ്യത്യാസങ്ങൾക്ക് കാരണമാകാം. അതിനനുസരിച്ച് ഓളപ്പരപ്പിലേയ്ക്ക് വരുന്ന പായലിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകാം. ചാകരയുണ്ടാകുമ്പോൾ കരയിൽ നിന്നു വരുന്ന ശുദ്ധ ജലവും കടലിലെ ഉപ്പുരസവും കലർന്ന ജലത്തിൽ രൂപപ്പെടുന്ന പ്ലാങ്ടണുകളേയും പായലുകളേയും ചെറു ജീവികളേയും ഭക്ഷിക്കാനായി ധാരാളം മത്സ്യങ്ങൾ കരയോടടുക്കാറില്ലേ ? അപ്പോൾ അവിടെ പ്രത്യക്ഷപ്പെടുന്ന പായലുകളിലും വ്യത്യാസമുണ്ടാകാം.

ചെങ്കടലിന്റെ ചുവന്ന നിറത്തിന്റെ കാര്യത്തിലും അവിടെയുള്ള ആൽഗേകൾക്ക് പങ്കുണ്ട്. അതിനാൽ തീരത്തോടടുത്തു നിന്നും ഓളപ്പരപ്പിൽ നിന്നും ആഴക്കടലിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് നന്നായിരിക്കും. പിന്നെ കടലിന്റെ ഉപ്പുരസത്തിന്റെ ഗാഢതയ്ക്കനുസരിച്ചും കടലിൽ കാണപ്പെടുന്ന പായലുകളിൽ വ്യത്യാസമുണ്ടാകാം. പിന്നെ കടൽ കരയിലേയ്ക്ക് കയറിക്കിടക്കുന്ന കായലുകളിൽ ഉപ്പുരസമുണ്ട്. അതിനാൽ കായലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നത് നന്നായിരിക്കും.” സിന്ധുവിനും അത് ശരിയാണെന്ന് തോന്നി. സിന്ധു സാമ്പിളുകൾ ശേഖരിക്കുന്നതിനായി പ്രൊഫസർ രവിസാർ പറഞ്ഞു കൊടുത്ത രീതികളെ കുറിച്ച് ചിന്തിച്ചു. ബ്രഷിംഗ് , സ്ക്രേപ്പിംഗ് , സക്കിംഗ്. കുറേയൊക്കെ ബക്കറ്റിൽ കോരിയെടുക്കാം. നെറ്റുപയോഗിച്ചും ശേഖരിക്കാം.

ഓരോ നൂറു മീറ്ററിലും അവർ സാമ്പിളുകൾ ശേഖരിക്കാൻ ശ്രദ്ധിച്ചു. കോരിയെടുത്ത ജാറിലെ വെള്ളം അരിപ്പയിൽ അരിച്ച് കിട്ടിയവയുൾപ്പട്ട ഒരു കൊച്ചു പാത്രത്തിൽ തട്ടിയിട്ട് അല്പം കടൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി. പായലുകൾ ലാബിൽ എത്തിക്കുന്നതുവരെ അതാത് പായലുകളുടെ ആവാസ വ്യവസ്തയിലിരിക്കാനും ഉണങ്ങാതിരിയ്ക്കാനുമാണ് അങ്ങനെ ചെയ്തത്. നേരത്തേ സാമ്പിൾ വിവരങ്ങൾ എഴുതാൻ കുപ്പിയുടെ പുറത്തൊട്ടിച്ച ലേബലിൽ സിന്ധു സാമ്പിളിനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി. കിഴക്ക് വെള്ള കീറിത്തുടങ്ങിയിരുന്നു. അല്പം ത്രില്ലുള്ള റിസർച്ചിലാണ് താനേർപ്പെട്ടിരിയ്ക്കുന്നതെന്ന് സിന്ധുവിന് തോന്നി. ഇതിനിടയിൽ ദാസനും സത്യനും കൂടി വലയെറിഞ്ഞു. ഭാരമേറിയ വല അവർ വീശിയെറിയുന്നതും അത് ഓളപ്പരപ്പിൽ വിടർന്ന് വീണതാഴ്ന്ന് പോകുന്നതും അല്‌പസമയത്തിന് ശേഷം അവർ വലിച്ചെടുക്കുന്നതും അപ്പോൾ മത്സ്യങ്ങൾ ഊർന്ന് പോകാത്ത വിധം വലയുടെ അറ്റത്തെ സ്ട്രിംഗ് വലിച്ച് പൂട്ടുന്നതും ഭാരമേറിയ വല വലിച്ച് വള്ളത്തിൽ ഇടുന്നതും സിന്ധു തെല്ലത്ഭുതത്തോടെ കണ്ടു. ദാസൻ വലയൊന്ന് നിവർത്തിയപ്പോൾ പിടയ്ക്കുന്ന മത്സ്യങ്ങളുടെ ഇടയിൽ നിന്നും വലയിൽ കുടുങ്ങിയ പായലുകളെ കൂടി ഫോഴ്സ പ് സ് വച്ചെടുത്തു സാമ്പിൾ ശേഖരിയ്ക്കുന്ന കുപ്പിയിലാക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചു.

സത്യനും ദാസനും കൂടി കിട്ടിയ മത്സ്യങ്ങളെ വള്ളത്തിൽ തട്ടിയിട്ട് വീണ്ടും വീണ്ടും വലയെറിയാനുള്ള ശ്രമം തുടർന്നു. മത്സ്യങ്ങൾ വലയിൽ കുടുങ്ങിക്കിടന്നും പിടച്ചും അവയുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും അവസാന നിമിഷം വരെയും തുടർന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

സിന്ധു വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ താടിയിൽ കൈവച്ച് ആലോചനയിലാണ്ടു. സഹോദരൻ കാശയച്ചു കൊടുക്കുന്നതേയുള്ളൂ വീട് പുതുക്കി പണിയുന്ന ജോലിയുടെ മുഴുവൻ മേൽ നോട്ടവും വഹിക്കുന്നത് ഇളയ മകൾ സിന്ധു തന്നെയാണ്. അതോടൊപ്പം പിഎച്ച് ഡി യും ചെയ്യുന്നുണ്ട്. ഇനി ഒരാഴ്ചക്കാലം അവൾ വീട്ടിൽ കാണില്ല. മറൈൻ ആൽഗകളെ കുറിച്ചും സഹ്യനിലെ വനത്തിനുള്ളിലെ ആൽഗകളെ കുറിച്ചുമാണ് പഠനം നടത്തേണ്ടത്. ഇന്നത്തെ യാത്ര തീരപ്രദേശത്തേയ്ക്കാണ് . അവിടെ മത്സ്യത്തൊഴിലാളികളുടെകൂടെ ഒരാഴ്ച താമസിക്കണം. വെളുപ്പാൻ കാലത്ത് വള്ളത്തിൽ അവരുടെ കൂടെ കടലിലേയ്ക്ക് പോയി പായൽ കലർന്ന വെള്ളത്തിന്റെ സാംപിൾ ശേഖരിക്കണം. റിസർച്ച്‌ ഇത്തരത്തിൽ ആണെന്നറിഞ്ഞപ്പോൾ മൂത്ത രണ്ട് പെൺമക്കളും അവരുടെ ആശങ്കയും അതൃപ്തിയും അമ്മയോട് രേഖപ്പെടുത്തിയിരുന്നു. ഒന്നാമത് അച്ഛൻ മരിച്ചു പോയതിനാലും സഹോദരന്മാർ കുടുംബ സമേതം അന്യ സംസ്ഥാനത്ത് ജോലിയിലായതിനാലും സിന്ധുവിനെ എങ്ങും കൊണ്ടുപോകുവാൻ വീട്ടിൽ ആണുങ്ങളാരും ഇല്ലാത്തതാണ്. അതിനാൽ കല്യാണം കഴിഞ്ഞിട്ടു മതിയായിരുന്നു പിഎച്ച്ഡി ചെയ്യുന്നതൊക്കെ. അമ്മ ആലോചിച്ചു. മൂത്ത രണ്ട് പെൺമക്കളും പറയുന്നതിൽ കാര്യമില്ലാതില്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ട് റിസർച്ച് ചെയ്യാമെന്ന് വച്ചാൽ വിവാഹം കഴിക്കുന്നയാൾ വിവാഹ ശേഷം റിസർച്ച് ചെയ്യാൻ വിട്ടില്ലെങ്കിലോയെന്ന ആശങ്ക സിന്ധുവിനുണ്ടായിരുന്നു. അത് അമ്മയോട് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയുടെ മൗനം മകൾക്ക് സമ്മതമായി.

ഗൈഡ് രവിസാർ പിജിയ്ക്ക് സിന്ധുവിനെ പഠിപ്പിച്ച അധ്യാപകനായിരുന്നതു കൊണ്ട് സാറിന്റെ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. “വെർബിന” യെന്ന വീട്ടുപേർ . തൂക്കിയിട്ട ചട്ടികളിലും മൺചെടിച്ചട്ടിയിലും അല്ലാതെയുമായി വെർബിന, ഡ്രൈ നെയർ എന്നിവയുൾപ്പെടെ ധാരാളം ചെടികൾ . രവി സാറിന്റെ ഭാര്യയും ബോട്ടണി പ്രൊഫസറുമായ രേണുക ടീച്ചർ ചെടികൾ നനയ്ക്കുമ്പോഴാണ് കൊല്ലം എസ് എൻ കോളേജ് ജങ്ഷനിൽ ബസ്സിറങ്ങിയ സിന്ധു ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങളും നോട്ടുബുക്കുകളും ഒക്കെയായി വെർബിനയിലേയ്ക്കെത്തിയത്. “നല്ല ലഗേജുണ്ടല്ലോ? സിന്ധുവിന് ഒരു ഓട്ടോ പിടിച്ച് വരാമായിരുന്നില്ലേ?” അതിന് മറുപടിയായി സിന്ധു ചിരിച്ചതേയുള്ളൂ.

1980 കളിലെ ഒരു നാട്ടിൻപുറത്തുകാരിയ്ക്ക് ഈ ദൂരമൊന്നും ഒരു പ്രശ്നമേയല്ല. അവിടെ ബസ്സിറങ്ങി 2 ഉം മൂന്നും മൈൽ നടന്നാലേ വീടെത്തുകയുള്ളൂ. എന്നാൽ ഇവിടെ കോളേജ് ജങ്ഷനിൽ നിന്നും മുണ്ടക്കലിലെ വെർബിനയിലേയ്ക്കുള്ള ദൂരം വളരെ കുറവല്ലേ.

രേണുക ടീച്ചർ ഒരു കപ്പ് ചായയും പലഹാരങ്ങളുമായെത്തി. രവിസാർ ഇതിനിടയ്ക്ക് മറൈൻ ആൽഗകളെ എങ്ങനെ ഏതൊക്കെ സമയത്ത് എവിടെ നിന്നൊക്കെ ശേഖരിയ്ക്കണമെന്നും ഏതൊക്കെ കുപ്പികളിൽ ഇട്ട് സീൽ ചെയ്യണമെന്നും സിന്ധുവിനെ പറഞ്ഞേൽപ്പിച്ചു.

തീരദേശത്തേയ്ക്ക് സിന്ധു പോകുമ്പോൾ എവിടെ താമസിക്കണം എന്നൊക്കെയുള്ള കാര്യത്തിന് രവിസാർ തന്റെ പൂർവ്വ വിദ്യാർത്ഥിയും തീരദേശനിവാസിയുമായ ദാസൻ വഴി ചില ഏർപ്പാടുകൾ ചെയ്തിരുന്നു. അതിനാൽ സിന്ധുവിന് ആശങ്കയ്ക്ക് വകയില്ലായിരുന്നു. ദാസൻ വരാൻ കുറേകൂടി വൈകും. ദാസൻ ചിന്നക്കട പ്രൈവറ്റ് സ്റ്റാന്റിലാണെത്തുക. രവിസാറിന്റെ വീട്ടിൽ നിന്നിറങ്ങിയ സിന്ധു ആലോചിച്ചു. ഇന്നാണല്ലോ കൊല്ലം പബ്ലിക് ലൈബ്രറിയിലെ എക്സിബിഷൻ . അവിടെ പോയി ഒന്നു കണ്ടിട്ട് ബസ് സ്റ്റാന്റിലെത്തുമ്പോഴേയ്ക്കും ദാസൻ വരാൻ സമയമാകും . അങ്ങനെ സിന്ധു കൊല്ലം പബ്ലിക് ലൈബ്രറിയിലെത്തി. റീഡിംഗ് റൂമിലെ അലമാരികളും മേശകളുമൊക്കെയൊതുക്കി എക്സിബിഷനായി എല്ലാം സെറ്റ് ചെയ്തിരിയ്ക്കുകയാണ്. ആ ലൈബ്രറിയിലെ ലൈബ്രറിയൻ എപ്പോഴും പുസ്തകങ്ങളടങ്ങിയ അലമാരികളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റുന്ന ശീലക്കാരനാണ്. തുഗ്ലക്ക് എന്നായിരുന്നു ലൈബ്രറിയനെ വിദ്യാർത്ഥികൾ വിളിച്ചിരുന്ന ഇരട്ടപ്പേർ. രാജ്യതലസ്ഥാനം ഇടയ്ക്കിടെ മാറ്റിയിരുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിയ്ക്കുന്നതാകണം പുസ്തകമടങ്ങിയ അലമാരികളുടെ സ്ഥാനം മാറ്റൽ.

സിന്ധു എക്സിബിഷൻ കാണുന്നതിനിടയിൽ ദൂരെ പ്രിയദർശൻ നിൽക്കുന്നത് സിന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. സിന്ധുവിന്റെ ജൂനിയറും സുവോളജി പി ജി വിദ്യാർത്ഥിയുമാണ് പ്രിയദർശൻ. ധാരാളം ഷഡ്പദങ്ങളേയും കീടങ്ങളെയുക്കെ കുപ്പിയിലാക്കി പ്രദർശിപ്പിയ്ക്കുകയായിരുന്നു പ്രിയദർശൻ.” ആഹാ… പൂച്ചികളേയും പിടിച്ച് നിൽപാണോ ?” സിന്ധു ചോദിച്ചു. “ഇന്ന് കണ്ടൽ വനവുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നതിനാൽ കുറച്ച് ജീവികളെ മാത്രമേ പിടിച്ചു കൊണ്ടുവരുവാൻ സാധിച്ചുള്ളൂ. ആശ്രമത്തിന്റെ തീരം സംരക്ഷിയ്ക്കുന്ന കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിയദർശൻ ഇതിനകം മൂന്ന് കേസ് കൊടുത്തു കഴിഞ്ഞു. തീരെ മെലിഞ്ഞ ശരീരമുള്ള പ്രിയദർശൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുപ്പമുള്ളവയാണ്.. എക്സിബിഷൻ കണ്ട് പ്രിയദർശനുമായി കുശലം പറഞ്ഞ് കഴിഞ്ഞ് സിന്ധു അവിടെ നിന്നുമിറങ്ങി.

നേരെ ചിന്നക്കടയിലെ പ്രശസ്തമായ കൊല്ലം പട്ടണത്തിന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിനടുത്തുള്ള ബസ് സ്റ്റാന്റിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ദാസനുമവിടെത്തി. അവർ നീണ്ടകര വഴി പോകുന്ന ബസ്സിൽ കയറി. ബസ്സിലിരിയ്ക്കുമ്പോൾ സിന്ധു ചിന്തിച്ചു : കേവലം മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ മാത്രം വീതിയുള്ള കരഭാഗത്തുകൂടെയാണ് നീണ്ടകര വഴി പോകുന്ന നാഷണൽ ഹൈവേ നീണ്ട് നിവർന്ന് കിടക്കുന്നത് കൊല്ലത്ത് നിന്നും കരുനാഗപള്ളിയ്ക്ക് പോകുമ്പോൾ വലത് ഭാഗത്ത് അഷ്ടമുടിക്കായലും ഇടത് ഭാഗത്ത് കടലും. ചില ഭാഗത്ത് എത്തുമ്പോൾ ബസ്സിലിരുന്നാൽ കടലും കായലും ദൃശ്യമാകാറുണ്ട്. ഈ കരഭാഗം ഒരു പൊഴി ( ഡെൽറ്റ) യാകാൻ വഴിയില്ലേ? പരവൂർ പൊഴിക്കരയിലെ പൊഴിയാകട്ടെ വളരെ ചെറുതായതു കൊണ്ട് പൊഴിയെന്ന് തോന്നും. എന്നാൽ കൊല്ലത്തെ ഈ ഭാഗം പൊഴിയെന്ന് ആരും പറഞ്ഞോ വായിച്ചോ അറിവില്ല. വണ്ടി നീണ്ടകരയിലെ തുറയുടെ അടുത്തെത്തിയപ്പോൾ ദാസനിറങ്ങി. കൂടെ സിന്ധുവും. ദാസൻ സിന്ധുവിന് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത് സത്യന്റെ ചെറ്റപ്പുരയിലാണ്. ഭിത്തിയും മേൽക്കൂരയും ഓല കൊണ്ട് തീർത്ത ഒരൊറ്റ മുറി വീട്. മലമൂത്രവിസർജനം , കുളി എന്നിവയുടെ കാര്യം പരുങ്ങലിലാവുമെന്ന് സിന്ധുവിന് തോന്നി. കാര്യം ദാസനോട് സൂചിപ്പിച്ചു . ആയിരത്തിതൊളളായിരത്തി എൺപതുകളിൽ തീരം വെളിയിട വിസർജ്യമുക്തമല്ലായിരുന്നു. കുളിയും കഴുകലുമൊക്കെ കടലിൽ തന്നെ. കിണർ സർവ്വസാധാരണമല്ല. കുടി വെള്ളത്തിന് അങ്ങകലെ റോഡരികിലുള്ള പൊതുടാപ്പിനെയാണാശ്രയിയ്ക്കുന്നത്. അഷ്ടമൂടിക്കായലിന്റെ തീരത്താണെങ്കിൽ ആളുകൾ കായലിലേയ്ക്ക് നാല് തടി കൊണ്ടുള്ള കാൽ നാട്ടി തടി കൊണ്ടുള്ള തട്ടുണ്ടാക്കി ഓലയോ പനമ്പോ കൊണ്ട് മറച്ച് കക്കൂസുണ്ടാക്കും. തടിത്തട്ടിന്റെ ഇടയിലെ വിടവിലൂടെ വിസർജ്യം നേരെ കായലിലേയ്ക്ക്.

സിന്ധു ആലോചിച്ചു നിൽക്കെ ദാസൻ ഒരു പരിഹാരം കണ്ടെത്തി. ആ തുറയിലെ സാമാന്യം ഭേദപ്പെട്ട ഓടിട്ട വീട്ടിലെത്തി, സിന്ധുവിന് കുളിക്കാനും കക്കൂസിൽ പോകാനുമുള്ള അനുവാദം വാങ്ങി. സിന്ധു അവിടെത്തി. വീട്ടുകാരെ പരിചയപ്പെട്ടു. ഓടിട്ട വീടാണെങ്കിലും തുടർച്ചയായി ഉപ്പു കാറ്റേറ്റ് വീടിന്റെ ഭിത്തി ദ്രവിച്ച നിലയിലായിരുന്നു.

അവർ തിരികെ സത്യന്റെ വീട്ടിലെത്തി. സത്യനെയും ഭാര്യ രേവമ്മയേയും കുട്ടികളെയും പരിചയപ്പെട്ടു. കുട്ടികൾക്ക് അതിഥിയെ ഇഷ്ടപ്പെട്ടു. അവർ സിന്ധുവിന്റെ ചുറ്റും കൂടി.ആ ഒറ്റമുറി വീട്ടിന്റെ അകവും പുറവും മനോഹരമായി സൂക്ഷിച്ചിരുന്നു. എല്ലാ സാധനങ്ങളും പായയും മറ്റും മുകളിൽ ഒരറ്റത്തായി കെട്ടിതൂക്കിയിരുന്നു. ആവശ്യാനുസരണം മാത്രമേ സാധനങ്ങൾ താഴെ ഇറക്കിയിരുന്നുള്ളൂ. അതിനാൽ ആ ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് പറയാം. നല്ലതുപോലെ തൂത്ത് വൃത്തിയാക്കിയിട്ടിരിയ്ക്കുന്ന മുറിയുടെ ഒരറ്റത്ത് തറയിൽ അടുപ്പ് അടുക്കള സംവിധാനം മുതലായവ. മറ്റാരറ്റത്ത് ഒരു വരിഞ്ഞ കട്ടിൽ.

പുറത്തേയ്ക്കിറങ്ങിയ സത്യൻ കുറേക്കഴിഞ്ഞ് തിരികെയെത്തി. കൈയ്യിൽ ഒരു വലിയ മത്സ്യം ഉണ്ടായിരുന്നു. രേവമ്മ മറ്റു ജോലിയിൽ ആയിരുന്നതിനാൽ സത്യൻ മത്സ്യത്തെ സിന്ധുവിന്റെ കൈയ്യിൽ കൊടുത്തു. മത്സ്യം സിന്ധുവിന്റെ കൈയ്യിലിരുന്ന് ഞെരി പിരി കൊണ്ടപ്പോൾ സിന്ധു ആദ്യമൊന്ന് അത്ഭുത പരവശയായി. നല്ല പെട പെടയ്ക്കണ മത്സ്യം എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ തന്റെ കൈയ്യിലിരുന്ന് പെടയ്ക്കുന്നു. സത്യൻ ഏതോ വള്ളക്കാരിൽ നിന്നും . സംഘടിപ്പിച്ചതാണ്.

രേവമ്മ അത്താഴത്തിന് ചൂട് ചോറും മീൻ കറിയും വിളമ്പി. കിടക്കാറായപ്പോൾ സത്യൻ കട്ടിലുമെടുത്ത് പുറത്തു കിടന്നു. മറ്റുള്ളവർ പായവിരിച്ച് അകത്തും. എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ , മണ്ണെണ്ണ വിളക്കണച്ച് രേവമ്മയും കിടന്നു.

രേവമ്മ അതിരാവിലെ തന്നെ എണീറ്റു. കട്ടൻ കാപ്പിയുണ്ടാക്കി. സത്യൻ കിട്ടന്റെ കടയിൽ നിന്നും വാങ്ങിയ അരിയുണ്ടയും കരിപ്പട്ടിയും കയർ കൊണ്ട് ഒരാവരണം തീർത്ത ഗാസ്സ് കുപ്പിയിൽ കുടിവെള്ളവുമെടുത്തു. സിന്ധു ആദ്യമായി വള്ളത്തിൽ പോകുന്നതിനാൽ അതിരാവിലെ തന്നെ ദാസനും അവിടെത്തിയിരുന്നു. സത്യൻ അരിയുണ്ടയും കരിപ്പട്ടിയും എടുത്തു വയ്ക്കുന്നത് ശ്രദ്ധിച്ച സിന്ധുവിനോട് ദാസൻ പറഞ്ഞു. “ഇത് വള്ളക്കാരുടെ ഒരു രീതിയാണ്. കടലിൽ വച്ച് പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഭക്ഷണം ഉറപ്പാക്കാം. ഇതാകുമ്പോൾ കേടാകാതെയിരിയ്ക്കും.” സിന്ധു ശേഖരിയ്ക്കുന്ന സാമ്പിൾ സൂക്ഷിയ്ക്കേണ്ട കുപ്പികൾ എടുത്തു. അവർ മൂവരും വള്ളത്തിൽ കയറി.

തുടരും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved