literature

ഉദയ ശിവ്ദാസ്

ഒരു പൂവു വിരിയുന്ന സുഖമാണു പ്രണയം
ഒരു മഞ്ഞുതുള്ളിതന്നഴകാണ് പ്രണയം
മധുവാണു പ്രണയം, മധുരമാം പ്രണയം
മുഴുനിലാത്തിങ്കളിന്നൊളിയാണു പ്രണയം.

സുഖമുള്ളൊരനുഭൂതിലയമാണു പ്രണയം
ഇരുഹൃദയങ്ങളെ ചേർക്കുന്ന പ്രണയം
ആത്മാവിലാത്മാവു താനേ കുറിക്കുന്നൊ-
രാത്മനിവേദനമാകുന്നു പ്രണയം

അണിനിലാത്തിരിയിട്ട കണിയാണു പ്രണയം
അരുമയാംസൗഹൃദത്തണലാണു പ്രണയം
അകമേ തെളിക്കുംവിളക്കാണു പ്രണയം
ഒരു സാന്ത്വനത്തിന്റെയലിവാണു പ്രണയം.

ഒരു രാത്രിമഴ മെല്ലേ താരാട്ടിയൊഴുകും തളിരലക്കുമ്പിളിൽ കുളിരാണു പ്രണയം
മനമാകെ മന്ദാരമലർ ചൂടുംപ്രണയം
ഋതുവിൽ വസന്തമെന്നോതുന്നു പ്രണയം

ഒരു മന്ദഹാസമായ് കതിരിടും പ്രണയം
ജീവന്റെ ജീവനായൊഴുകിടും പ്രണയം
ഇഴചേർന്ന് സൗഭാഗ്യത്തികവിലേക്കുയരാൻ
ശ്രുതിചേർന്നുമീട്ടുന്ന സ്വരമാണ് പ്രണയം

ചിലതെങ്കിലും കണ്ണിൽക്കരടാകും പ്രണയം
പിടിവിട്ടുപോകുന്ന വിനയാകും പ്രണയം
ചിലനേരമെന്തിനോ
ഗതിമാറിയൊഴുകി,
അഴലിൽപ്പെട്ടുഴലുന്നു വികലമാംപ്രണയം

ഒരു നൊമ്പരത്തീയായ്മാറുന്നു പ്രണയം
പ്രതികാരചിന്തയാലാളുന്ന പ്രണയം
ഒരു പ്രേമനൈരാശ്യത്തീക്കനൽച്ചൂടിൽപ്പെ-
ട്ടുരുകുന്നു,
പിടയുന്നു മുറിവേറ്റ പ്രണയം

വിധിതീർത്ത വിളയാട്ടബൊമ്മകൾപോലെത്ര
ആടിത്തിമർത്തുരസിക്കുന്നു പ്രണയം
വിപരീതചിന്തകൾ പോരടിച്ചൊടുവിൽ
മൃതിയെപ്പുണർന്നുപോം വഴിവിട്ടപ്രണയം!

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

ഡോ. പ്രമോദ് ഇരുമ്പുഴി

ലക്ഷദ്വീപിലെ ഏക എയർപോർട്ടുള്ള അഗത്തി ദ്വീപിൽനിന്നും 8 കി.മീറ്റർ അകലെ വടക്ക് കിഴക്ക് ഭാഗത്താണ് ബംഗാരം, തിണ്ണകര ദ്വീപുകൾ. ബോട്ടിൽ ഒരു മണിക്കൂറോളം ദൂരം യാത്രയുണ്ട് ഇവിടത്തേക്ക്. ടൂറിസം ഉദ്ദേശ്യത്തിനല്ലാതെ പാരമ്പര്യമായി തദ്ദേശീയർ രണ്ട് ദ്വീപിലും താമസിക്കുന്നില്ല. ബംഗാരം, തിണ്ണകര ദ്വീപുകൾക്കുചുറ്റും 125 ച. കി.മീറ്റർ ചുറ്റളവിൽ ലഗൂണുകൾ ഉണ്ട്. പ്രകൃതിനിർമ്മിതമായ ലഗൂണുകളാണ് ലക്ഷദ്വീപുകളെ കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.

ബംഗാരം

ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന ബംഗാരം വി.വി.ഐ.പി കൾ സന്ദർശകരുണ്ട് എന്ന കാരണത്താൽ, അവിടേക്ക് പോകാൻ അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 8.1 കി.മീറ്റർ നീളവും 4.2 കി.മീറ്റർ വീതിയുമുള്ള ദ്വീപ് ചതുരാകൃതിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാരത്തിന് അടുത്തുള്ള മണൽത്തിട്ട യിൽ നിന്നുമെടുത്ത ഫോട്ടോയും വീഡിയോയും മാധ്യമങ്ങളിലൂടെ പ്രസദ്ധീകരിച്ചിരുന്നല്ലോ?

തിണ്ണകര

ഏകദേശം കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ് തിണ്ണകരക്ക്. തിണ്ണകരക്കും ബംഗാരത്തിനുമിടയിലെ തിര തീരെ കുറഞ്ഞ ഭാഗത്താണ് സ്നോർക്കലിങ് നടത്തുന്നത്. മനോഹരമായ പവിഴപ്പുറ്റുകളും വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഏകദേശം 200 വർഷം മുമ്പ് തകർന്ന ഒരു കപ്പലിന്റെ അവശിഷ്ടം സ്നോർക്കലിങ് നടത്തുമ്പോൾ കാണാം. ബംഗാരം ദ്വീപിന്റെ തെക്ക് വടക്ക് ഭാഗത്ത് പറളി 1, 2, 3 എന്നിങ്ങനെ മൂന്ന് കുഞ്ഞൻ ദ്വീപുകളുമുണ്ട്.

പേര് വരാനുണ്ടായ കാരണം

ലക്ഷദ്വീപുകളിൽ ആദ്യം യാത്രികർ എത്തിയത് ബംഗാരം ദ്വീപിൽ ആയിരുന്നത്രെ. ‘വന്ന കര’ എന്ന വാക്കാണത്രെ ബംഗാരമായത് !! ‘തിന്നാൻ കിട്ടിയ കര’ – തിണ്ണകരയുമായി മാറി. ഇവിടെ പോയ സമയത്ത് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചതും തിണ്ണകരയിൽനിന്നുമാണ്. അവിടെ വരുന്നവർക്ക് ഭക്ഷണമൊരുക്കാനായി ചില കുടുംബങ്ങൾ ടൂറിസ്റ്റ് സീസണിൽ അവിടെ കുടിൽ കെട്ടി താമസിക്കും. ഞങ്ങളെ കാത്ത് 3 കുടുംബങ്ങൾ ആ ദ്വീപിൽ ഉണ്ടായിരുന്നു. ധാരാളം തെങ്ങുകളും മറ്റ് സസ്യജാലങ്ങൾ കൊണ്ടും മനോഹരമായ കടൽക്കരകൊണ്ടും സുന്ദരമാണ് ഈ ദ്വീപുകൾ. എത്ര പോയാലും (കണ്ടാലും ) പറഞ്ഞാലും മതിവരാത്ത കാഴ്ച്ചകളും അനുഭവങ്ങളും ലക്ഷദ്വീപിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് തോന്നുന്നു.

 

ഡോ. പ്രമോദ് ഇരുമ്പുഴി

പ്രശസ്ത നാട്ടുവൈദ്യനായിരുന്ന ശിവശങ്കരൻ വൈദ്യരുടെയും ശാന്ത കുമാരിയുടെയും മകനായി മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ജനനം ഗവ.എൽ.പി & യു.പി ഇരുമ്പുഴി, ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി, ഗവ.കോളേജ് മലപ്പുറം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എസ്.എൻ.എം ട്രെയിനിങ് കോളേജ് മൂത്തകുന്നം എന്നിവിടങ്ങളിൽ പഠനം. നാട്ടുവൈദ്യം ഒരു ഫോക്ലോർ പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും പി.എച്ച് ഡി

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ അദ്ധ്യാപകനായി.മലപ്പുറം ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂകൂളുകളിൽ ഗസ്റ്റ് ലക്‌ചററായും സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. ഇപ്പോൾ മഞ്ചേരി ഗവ.ബോയ്‌സ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലും പതിനേഴ് വിദേശരാജ്യങ്ങളിലും സഞ്ചാരം. ആനു കാലികങ്ങളിൽ എഴുതാറുണ്ട്.

കൃതികൾ

ഗസ്റ്റ് ലക്ചറർ (കവിതാ സമാഹാരം)

സംവാദത്തിന്റെ പുസ്തകം (അഭിമുഖങ്ങൾ)

ഔഷധസസ്യങ്ങൾ: ശാസ്ത്രീയ നാമങ്ങളും ചികിത്സാവിധികളും

മൽപ്രം ഭാഷ – മൈഗുരുഡ്

യാത്രയുടെ കയ്യൊപ്പ് (എഡിറ്റർ)

കൂട്ട് – റീന കുനൂർ

മക്കൾ – അവന്തിക ഭൈമി, അരുന്ധതി താര

വിലാസം : അവന്തിക, ഇരുമ്പുഴി (തപാൽ) മലപ്പുറം (ജില്ല) 676509 9846308 995 [email protected]

ഡോ.പ്രമോദ് ഇരുമ്പുഴി

 

ഷാനോ എം കുമരൻ

യൂറോപ്പിന്റെ ശീതളച്ഛായയിൽ നൈറ്റ് ഡ്യൂട്ടിയും ചൈൽഡ് കെയറിങ്ങുമൊക്കെയായി അത്യാവശ്യം ആഘോഷപൂർവ്വം അങ്ങനെ ജീവിച്ചു പോകുന്ന കാലം. ഭാര്യമാർ ജോലിക്ക് പോകുമ്പോൾ അടുത്ത കൂട്ടുകാരുമായി ഓൺ ദി റോക്ക്സ് നാലു പെഗ് സിംഗിൾ ബാരൽ നുണഞ്ഞങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നൽ , ചെറുതായി ശ്വാസ തടസ്സം ഉണ്ടോ ? ഒരു കിതപ്പ് പോലെ. ഹൃദയത്തിനു ഒരു സ്നേഹമില്ലാത്തതു പോലെ. ശെരിയായിരിക്കും! ദിനം പ്രതി നാലു ഗുളിക വീതമാണ് അകത്താക്കുന്നത്. വെറുതെയല്ല കേട്ടോ. ഇത്തിരി ബി പി പിന്നെ കുറച്ചു കൊളസ്‌ട്രോൾ. മതിയല്ലോ! ഹൃദയത്തിനെ ദോഷം പറയരുത്. മഹാ വൈദ്യൻമാരെ ഫോണിൽ വിളിച്ചപ്പോൾ നീണ്ട കാത്തിരിപ്പു വേണമെന്നറിഞ്ഞു. ക്ഷമയില്ലാഞ്ഞിട്ടല്ല! ഭർത്താവായതുമുതൽ തുടങ്ങിയ ശീലമാണ് അത്യഗാധമായ ക്ഷമാശീലം. ചിലപ്പോളത് ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ടെന്നോ കുഞ്ഞമ്മാവൻ ഉപദേശിച്ചതോർമ്മയിലുണ്ട്. കാര്യമതല്ല, ആരോഗ്യസംരക്ഷണത്തിൽ നിലവിൽ പ്രസ്തുത മേഖലയിൽ നിന്നും നേരിടുന്ന കെടുകാര്യസ്ഥത. അത് എന്നെ മാത്രമല്ല എന്നെപോലെയുള്ള ഒട്ടുമിക്ക കുടിയേറ്റക്കാരുടെയും പ്രശ്നമാണെന്ന ചിന്തയാണ് ലേശം ബുദ്ധിമുട്ടിക്കുന്നത്.

സുന്ദരസുരഭിലമായ ലഹരിയുടെ സായാഹ്നങ്ങളെക്കുറിച്ചു ധാരണയില്ലാതിരുന്ന പാവം എന്റെ വാമഭാഗം പറഞ്ഞു. ശെരിയാണ്, നന്നായി ബുദ്ധിമുട്ടുണ്ട്. ശ്വാസഗതിയിൽ വേണമെങ്കിൽ നാട്ടിലൊന്നു പോയി വന്നാലോ? വാർഷിക അവധിയുണ്ട്. രണ്ടാൾക്കും സ്കൂളിൽ അപേക്ഷ കൊടുക്കാം. തന്നെയുമല്ല ഓണക്കാലം കൂടിയല്ലേ! എല്ലാവരെയും കാണുകയും പറ്റിയാൽ നാട്ടിൽ പ്രിയപെട്ടവരുമൊത്തൊരു ഓണക്കാലം ആഘോഷിക്കുകയും ചെയ്യാമല്ലോ!
അതൊരു സ്വീകാര്യമായ നിർദേശമായി എനിക്ക് തോന്നി കാരണം നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതത്തിൽ നഷ്ടമായത് ആനയും അമ്പാരിയും മാത്രമല്ല. പ്രജാക്ഷേമ തല്പരനായ സർവോപരി നന്മയുടെ സുവർണ്ണ ധ്വജമായ മാവേലി തമ്പുരാന്റെ വരവിനെ എതിരേൽകാനുള്ള അവസരവും, സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നാഥനായ ദൈവപുത്രന്റെ പിറന്നാളാഘോഷങ്ങളുമെല്ലാം, അങ്ങനെ അങ്ങനെ പലതും വിദൂരത്താണ്. ഇത്തവണ പോയാൽ അതിലൊന്നെങ്കിലും സാധിച്ചു കളയാം എന്നോരുൾപൂതി. എല്ലാത്തിലും ഉപരിയായി ഹൃദയവുമായുള്ള ആത്മ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യാമെന്നുള്ളതാണ്. അങ്ങനെ കാര്യങ്ങൾക്കു തീരുമാനമായി. നല്ല നേരത്തു ജോലിക്കു പോയത് കൊണ്ട് കാശ് നോക്കാതെ വിമാന ടിക്കറ്റുകൾ എടുത്തു. അഞ്ചാറു പെട്ടികൾ നിറയ്ക്കുവാനുണ്ട് എച്ഛ്. ആൻഡ് എം , ടി കെ മാക്സ് പിന്നെ പ്രിമാർക് ഇവിടെയൊക്കെ കയറിയിറങ്ങി എങ്ങനെ നിറയ്ക്കും ആറു പെട്ടികൾ. പണ്ട് ഗൾഫിലായിരുന്നപ്പോൾ ലുലുവും കാരിഫോറും നെസ്‌റ്റോയിലുമെല്ലാം രണ്ടേ രണ്ടു ദിനം കൊണ്ട് പത്തു പെട്ടിക്കുള്ള സാമാനങ്ങൾ വാങ്ങി കൂട്ടുകയും നാലു പെട്ടി നിറച്ചു കെട്ടി എയർ ക്രഫ്റ്റുകാരെ പറ്റിക്കുവാൻ ഏഴു കിലോയുടെ ഹാൻഡ് കാരിയിൽ പത്തു പതിനൊന്നു കിലോ കുത്തിനിറച്ചു ഒരു കാലി കവറും കയ്യിൽ വച്ച് ബാക്കി വന്ന അഞ്ചാറു പെട്ടിക്കുള്ള സാധനങ്ങൾ കാർഡ്ബോർഡ് ബോക്സിൽ അടുക്കിയൊതുക്കി കട്ടിലിനടിയിൽ വച്ചിരുന്ന കാലം. ഓഹ് ഓർക്കുമ്പോൾ ഒരു കുളിരു. തല്കാലം രണ്ടു പെട്ടി നിറച്ചു. പിന്നെ തിരികെ വരുമ്പോൾ മസാലകൾ പച്ചക്കറികൾ മരുന്നുകൾക്കായി നാലു കാലി പെട്ടികൾ കൂടെ യൂറോപ്പ് ഷോപ്പിങ്ങ് ഏതാണ്ട് ഖതം.

അത്തം നാൾ രാവിലെ ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അച്ചൻ പുറത്തേക്കു വന്നു നോക്കി. ഒരു ടാക്സി അതാ ഗെയ്റ്റിന് മുന്നിൽ. അതിൽ നിന്നും ഇറങ്ങുന്നതോ യു കെ കാരായ ഞാനും കുടുംബവും. ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ് അച്ഛനമ്മമാർക്കും മറ്റും സർപ്രൈസ് കൊടുക്കുക. അപ്രതീക്ഷിതമായ സന്ദർശനങ്ങൾ ഉളവാകുന്ന ആനന്ദാതിരേകം ഹൃദയത്തിനു പണി കൊടുത്താൽ പെട്ടത് തന്നെ. ഇവിടെ എന്തായാലും എല്ലാവര്ക്കും പരമാനന്ദം. കൂടെ പറയാതെ പറ്റിച്ചതിലുള്ള പരിഭവവും. അത്തമല്ലേ അമ്മയൊരുക്കിയിരുന്നു ഒരു കുഞ്ഞു തുമ്പപൂക്കളം. തുമ്പയും തുളസിയും പിന്നെ തുമ്പികളും.

” മദ്യം കഴിക്കാറുണ്ടോ “? ഭാര്യയുടെ മുന്നിൽ വച്ച് നാട്ടിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ ചങ്കിൽ കൊള്ളുന്ന ചോദ്യം. വിയർത്തോ ? ഹേയ് തോന്നിയതാവും. അല്ല വിയർത്തു ബി പി യും കൂടിയെന്ന് തോന്നുന്നു. പെട്ടു പോയി എന്ന തിരിച്ചറിവിനിടയിലും പറഞ്ഞു. ” ഇല്ല ഡോക്ടർ മദ്യപാനമില്ല …” ഞാനിരിക്കുന്നതു ഡോക്ടറിന് മുന്നിലാണോ അതോ ഒരു ജ്യോത്സ്യന് മുന്നിലാണോ എന്നൊരു വേള ശങ്കിച്ചു. ഡോക്ടർ റിപോർട്ടുകൾ കയ്യിലെടുത്തിട്ടു പറഞ്ഞു ” തനിക്കു മദ്യപാനം മാത്രമല്ല അസാരം വലിയുമുണ്ട്. ഞാൻ തന്റെ കൂടെ കൂടി കള്ളം പറഞ്ഞാലും നടക്കുകേല തന്റെ ഭാര്യ കണ്ടു പിടിയ്ക്കും …..എന്നിട്ടു എന്റെ ഇടതു വശത്തെ കസേരയിൽ ഇരിയ്ക്കുന്ന വലതു ഭാഗത്തിനെ നോക്കി …. നഴ്‌സാണെന്നല്ലേ പറഞ്ഞത് ? താനിതൊക്കെ ശ്രദ്ദിക്കണ്ടേ ഇങ്ങനെ പോയാൽ ഇയാളുടെ കാര്യം ബുദ്ധിമുട്ടാവുമല്ലോ “.
വേറെ വഴിയില്ല മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. വെറുതെ ചമ്മിയ മോന്തായവുമായി തലയും കുമ്പിട്ടു ഇരുന്നു.
അവസ്ഥ മനസ്സിലായ ഭാര്യ രക്ഷയ്ക്കെത്തി. ” അങ്ങനെ അധികമില്ല ഡോക്ടർ ഇടയ്ക്കൊക്കെ ഫ്രണ്ട്‌സ് ആയിട്ട് കൂടാറുണ്ട് ”
ഡോക്ടർ എന്നെയും അവളെയും നോക്കി മെല്ലെയൊന്നു ചിരിച്ചിട്ട് ” ഡോ ഇനി നമുക്കെ ഈ രണ്ടു ശീലവും വേണ്ട കേട്ടോ മരുന്നിന്റെ ഡോസ് ചെറുതായൊന്നു മാറ്റുവാണേ”എന്ന് മാന്യമായി ഉപദേശിച്ചു.
എന്റെ ഭാര്യയോട് ഭയങ്കരമായ സ്നേഹം തോന്നി അവിടെയിരുന്നുരുകുവാൻ വിടാത്തതിൽ ഒപ്പം അവിടെ നിന്നിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയോർത്തു ഭയവും.
ഭയപെട്ടപോലെയൊന്നും സംഭവിച്ചില്ല ” മര്യാദയ്ക്കു ജീവിച്ചാൽ കൊച്ചിന്റെ അച്ഛാ എന്ന വിളി കുറേകാലം കൂടി കേൾക്കാം ഇല്ലേൽ ഭിത്തിയിൽ കേറേണ്ടി വരും ”
അത്ര മാത്രം പറഞ്ഞു. ബുദ്ധിമതിയും വിവേകശാലിയുമാണെന്റെ നല്ല പാതി കാലങ്ങൾ കൂടി സ്വവസതിയിലേ ഓണാഘോഷത്തിന് ഭംഗം വരരുതെന്നവൾ തീരുമാനിച്ചിരുന്നു. ഡോക്ടറുടെ നിഗമനങ്ങൾ മുൻകൂട്ടി അറിമായിരുന്ന ഞാൻ അവളെ കൂടാതെ ഡോക്ടറെ കാണുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി എന്റെ ആരോഗ്യം അവർക്കാണല്ലോ മുഖ്യം.
ഞാൻ എന്റെ മകളോടൊത്തു തൊടികളിലും മറ്റും ഇറങ്ങി നടക്കുന്നതിൽ പ്രത്യേക ആനന്ദം അനുഭവിച്ചു. അവളോടൊത്തു ആണ് ഞാൻ പൂക്കളിറുക്കുവാനും മറ്റും പോയിരുന്നത്. നാനാ വർണ്ണത്തിലുള്ള പൂക്കൾ തൊടികളിൽ അങ്ങനെ വാരി വിതറിയപോലെ കിടക്കുന്നതു കാണുമ്പോൾ ആ കുരുന്നു മുഖത്തെ സന്തോഷഭാവം വർണ്ണനാതീതമായിരുന്നു. ഞങ്ങളിരുവരും ആയിരുന്നു രണ്ടാം നാൾ ചിത്തിര മുതൽക്കേയുള്ള പൂക്കൾ വീട്ടിലേക്കു എത്തിച്ചിരുന്നത്. ആഘോഷപൂർവ്വമായ അപൂർവ്വമായി കൈവന്ന നാളുകൾ. ഓരോ ദിനവും പൂക്കളമൊരുക്കുവാൻ അവൾ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ അതി രാവിലെ തന്നെ മുറ്റത്തു ഹാജരായിരുന്നു. നാളിതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗി ഇത്തവണത്തെ അപ്രതീക്ഷിതമായി ആഘോഷിച്ച ഓണാഘോഷത്തിനുള്ളതുപോലെ ഒരു കുളിർമ്മ എനിയ്ക്കനുഭവപ്പെട്ടു.
എല്ലാത്തിനും മീതെ എന്നും എന്റെ കുട്ടിയ്ക്ക് അവളുടെ അമ്മവീട്ടിൽ പോകണമായിരുന്നു. അവിടെയും അവളുടെ അമ്മമ്മയും അച്ചാച്ഛയും അവൾക്കു വേണ്ടി ഒരുക്കി വച്ചിരിയ്ക്കുന്ന പൂക്കളം കാണുകയെന്നതും അതിനു മുന്നിലിരുന്നു ഫോട്ടോയെടുക്കുവാനും അവൾക്കു പ്രത്യേക സന്തോഷമായിരുന്നു.
ഓണപൂക്കളത്തിന്റെ വർണാഭയിൽ മഴവില്ലിൻ പട്ടുനൂലാൽ ഇഴകൾ പാകിയ പാട്ടുപാവാടയുടുത്തും തുമ്പപ്പൂ ഇറുത്തും തുമ്പിയെ പിടിക്കുവാനോടിയും അവളുടെ കൂടെ എന്റെയും എന്റെ ഭാര്യയുടെയും അച്ഛനമ്മമാർ ആ ഓണക്കാലത്തെ എത്രമേൽ ആസ്വദിച്ചുവെന്നത് ഹൃദയഭാഷയിൽ വർണ്ണനാതീതമാണ്.
ഓണത്തലേന്നു ഉത്രാട നാൾ കുട്ടികളുടെ പ്രിയങ്കരമായ ‘പിള്ളേരോണം ‘അവൾക്കും അവളുടെ മാമന്റെ കുട്ടിക്കും വേണ്ടി ഒരുക്കുമ്പോൾ ഗേറ്റിൽ നിന്നും അവൾ വിളിച്ചു ” അച്ഛാ…..” വിളികേട്ടു ഞാൻ ഇറയത്തേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് അവളതാ നാടോടികളെന്നും മറ്റും നമ്മൾ വിളിക്കുന്ന ദേശാടകരായ ഒരു കുടുംബം , ഒരു ദമ്പതികളും ആ അമ്മയുടെ കയ്യിൽ തൂങ്ങി ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രധാരണത്തോടെ ഒരു കൊച്ചു പെൺകുട്ടിയും. ഞാൻ തെല്ലു പരിഭ്രമിച്ചു. ” മോളെ വാ ഇങ്ങോട്ടു ” അല്പം ശകാര ഭാവത്തിൽ ഞാൻ അവളെ വിളിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘത്തെകുറിച്ചുള്ള ഒരു നൂറു കഥകൾ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ മിന്നി മറഞ്ഞു. ഞാൻ മുറ്റത്തേക്കിറങ്ങി ചെന്ന് എന്റെ കുട്ടിയുടെ കയ്യിൽ പിടിച്ചു. അവരോടായി ചോദിച്ചു ” എന്താ എന്ത് വേണം”
എന്റെ ശബ്ദത്തിലെ അതൃപ്തിയെ മനസ്സിലാക്കിയിട്ടാവണം ആ പിതാവ് എന്റെ മുഖത്തേക്കും പിന്നീട് അയാളുടെ കുഞ്ഞിന്റെ മുഖത്തേക്കും ദയനീയ ഭാവത്തിൽ നോക്കി. എന്റെ ഉള്ളൊന്നു പിടഞ്ഞു. അവരോടു അവിടെ നില്ക്കു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് എന്റെ പേഴ്‌സ് എടുക്കുന്നതിനായി മകളുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടന്നു. അപരിചിതരായ ആളുകളെ കണ്ടാൽ മുതിർന്നവരോട് പറയണം തനിയെ പോകരുത് എന്ന് മകളെ ഉപദേശിക്കുവാൻ എന്നിലെ പിതാവ് മറന്നില്ല. പേഴ്‌സ് തുറന്നു ആ മനുഷ്യന്റെ കയ്യിലേക്ക് ഒരു നോട്ട് വച്ച് കൊടുക്കുമ്പോൾ ആ നാടോടി സ്ത്രീ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എന്റെ മകളുടെ തലയിൽ തലോടി. ഞാൻ നോക്കിയപ്പോൾ അതാ എന്റെ മകൾ അവൾക്കു സമ്മാനമായി കിട്ടിയ ഓണക്കോടികളിലൊന്ന് ആ പാവം പെൺകുട്ടിയുടെ നേർക്ക് നീട്ടുന്നു. നല്ല രീതിയിൽ ദേഷ്യം വന്നു എങ്കിലും എന്റെ മകൾ കൊടുത്ത ആ ഓണസമ്മാനം കൈനീട്ടി വാങ്ങുന്ന ആ പൈതലിന്റെ മുഖത്ത് നോക്കി എന്തെങ്കിലും പറയുവാനോ പ്രകടിപ്പിക്കുവാനോ ഞാൻ അശക്തനായിരുന്നു. അവൾ ആ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു ” ദിസ് ഈസ് മൈ ഓണം സർപ്രൈസ് ഫോർ യു ലിറ്റിൽ ഗേൾ” അവളുടെ ഇംഗ്ലീഷ് ആ കുഞ്ഞിന് മനസ്സിലായോ എന്തോ അത് വെളുപ്പില്ലാത്ത കുഞ്ഞിപ്പല്ലു കാണിച്ചു ചിരിയ്ക്കുന്നുണ്ടായിരുന്നു.
ആ ദമ്പതികളുടെ കൈകൾ അവരുടെ നെഞ്ചോടു ചേർത്ത് തൊഴുതു പിടിച്ചിരുന്നു. സംഭവമറിയുവാൻ അങ്ങോട്ട് കടന്നു അമ്മ അവരെ ആഹാരം കഴിയ്ക്കുവാൻ വിളിക്കുന്നതാണ് ഞാൻ കണ്ടത്. എനിയ്ക്കു സത്യത്തിൽ ദേഷ്യം വന്നു എന്നുള്ളത് നേരാണ്. നാടോടി വേഷത്തിലും വീട്ടു സാമാനങ്ങൾ വിൽക്കാനെന്ന വ്യാജേനയും ആക്രി എടുക്കാനുണ്ടോ എന്ന ചോദ്യവുമായും എത്തി കൊള്ളയും കൊലയും നടത്തുന്ന ഭീതിപ്പെടുത്തുന്ന പല കഥകളും ഉള്ളിലുള്ള പ്രവാസിയായ എനിക്ക് അറിയില്ലാത്ത ആളുകളെ സത്കരിക്കുന്ന ഏർപ്പാട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാക്കുക. ” ഇഡ്ഡലി …ഇഡ്ഡലി … സാമ്പാർ .. വാ ” അവരുടെ ഭാഷ അറിഞ്ഞുകൂടാത്ത എന്റെ പാവം അമ്മയ്ക്കു സഹായത്തിനു കൈവശമുള്ള ഹിന്ദി ഭാഷയുമായി എന്റെ ഭാര്യകൂടി രംഗത്തെത്തിയതോടെ എന്റെ ദേഷ്യം അടങ്ങി. അടങ്ങണമല്ലോ ബി പി അസാരം ഉണ്ടേ. വിശക്കുന്നവനു ആഹാരം കൊടുക്കണമെന്ന നിര്ബന്ധവും ഉയർന്ന മനസ്സും എന്റെ അമ്മയ്ക്കു ഉണ്ടെങ്കിലും അന്യരായ ആളുകളെ പൂമുഖത്തെ കസേര വരെ ആനയിയ്ക്കുവാനുള്ള ധൈര്യമേ ഉള്ളു എന്ന് കൂടെ പറയട്ടെ.
ആ കുരുന്നിന്റെ മുഖം അവൾ ആഹാരം കഴിക്കുന്നത് അല്ല അവളുടെ ‘അമ്മ ഇഡ്ഡലിയും സാമ്പാറും വാരി അതിന്റെ വായിൽ വച്ച് കൊടുത്തു കഴിപ്പിയ്ക്കുന്ന രംഗം അതിപ്പോഴും ഒരു നനവായി ഉള്ളിലുണ്ട്. കുട്ടികളിൽ നിന്നുമൊരുപാട് കാര്യങ്ങൾ എനിക്കിനിയും പഠിക്കുവാനുണ്ടെന്ന ബോധം എനിക്കെന്നോട് തന്നെ അപമാനമായി തോന്നി.
അങ്ങനെ തിരുവോണനാളെത്തി. വലിയ ആഘോഷമായിരുന്നു എന്റെ വീട്ടിലന്നു പത്തു കളം നിറയെ വലിയ പൂക്കളവും മറ്റും കുട്ടികൾക്ക് ഒരാവേശമായിരുന്നു.
ഉച്ചയൂണ് പതിനെട്ടു കൂട്ടവും പായസവും. എല്ലാം അതി വിസ്തരം തന്നെ. പണ്ട് മുതലേയുള്ള ഒരു പതിവുണ്ട്. ഞങ്ങൾക്കു ഉച്ചയൂണിനു എന്റെ അമ്മ വീട്ടിൽ പോയിരിയ്ക്കണം എന്ന് ഞങ്ങളെ കൂടെ കൊണ്ടുപോകാനായി കുഞ്ഞമ്മാവൻ ഉച്ചയ്ക്ക് മുന്നേ ഹാജരാകും. ഞങ്ങൾക്കൊപ്പം ഉച്ചയൂണ് കഴിഞ്ഞു കുഞ്ഞമ്മാവനൊപ്പം പോകുമെല്ലാവരും. പിന്നെയൊരുറക്കം. രാത്രിയിൽ ഭാര്യവീട്ടിലെ ഓണാഘോഷം അളിയനൊപ്പം. അടിപൊളിയൊരോണം അത് വർണ്ണനാതീതമാണ്. അല്ലെങ്കിലും ഈ അളിയൻ -അളിയൻ വൈബ് ഒന്ന് വേറെയാണ്. വരും വഴി എയർപോർട്ടിൽ നിന്നും അളിയന്റെ പേരിൽ വാങ്ങിയ കുപ്പികളിൽ എന്റെ പ്രത്യേക താല്പര്യം അളിയന് മനസ്സിലായത് കൊണ്ടാവാം ഒന്ന് രണ്ടു പെഗ്ഗ് അങ്ങനെ സെറ്റായി ഓണം തകർത്തു.

അങ്ങനെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഓണാഘോഷം അവസാനിച്ചു. മധുരമുള്ള അതിലേറെ വേദനാജനകമായ കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങലിന് സമയമാഗതമായി തിരിച്ചു പോകുവാനുള്ള തിരക്കിട്ട ഷോപ്പിംഗുകൾ. തയ്യാറെടുപ്പുകൾ. അങ്ങനെ പലതും. ഞങ്ങൾ മൂവരും പറന്നുയർന്നു. കാത്തിരിയ്ക്കുന്ന പ്രിയപ്പേട്ട കൂട്ടുകാരുടെ അരികിലേക്കു അവർക്കുള്ള സമ്മാനങ്ങളും അതിലേറെ മരുന്ന് സഞ്ചികളുമായി എത്രയും വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയോടെ ഒപ്പം പ്രവാസലോകത്തെ പ്രിയപെട്ടവരുടെ കൂടെ കന്യകാമാതാവിന്റെ ഉദരത്തിൽ ലോകനന്മയ്ക്കായി ഭൂജാതനായ ദൈവപുത്രന്റെ വരവിനെ ആഘോഷിക്കുവാനുള്ള പ്രിയ കരോൾ ചുണ്ടിൽ മൂളികൊണ്ടു വീണ്ടുമൊരു വിമാനയാത്ര.

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണക്കഥയിലെ രാജാവിന്റെയും പ്രജകളുടെയും കഥകേട്ട് മടുത്തില്ലേ …. അതിനാൽ ഈ ഓണത്തിന് നമുക്ക് പോകാം ഇച്ചിരി റീയാലിറ്റിയിലേക്ക് …

അപ്പോൾ കേട്ട കഥയോക്കെയോ ?
കഥ ഉള്ളത് തന്നാണ് , കാരണം മനുഷ്യന് സയന്റിഫിക് പരമായി യാതോരറിവുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രകൃതിയും മിത്തുമെല്ലാം അന്നത്തെ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ,ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

ഐതിഹ്യങ്ങളുടെ ഐക്യം… അതിന്നും പല മതക്കാരുടെയും ഉത്സവങ്ങളിൽ നമുക്ക് കാണാം. കാരണം, ഐത്യഹങ്ങളില്ലാതെ ഒന്നും അന്നത്തെ ജനങ്ങളിലേക്ക് എത്തപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം….

അതിനാൽ ഓണമെന്നാൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു സിംഫണിയാണ് .…….
അതായത് ,പ്രകൃതിയും മനുഷ്യരും തമ്മിൽ എത്രമാത്രം ബന്ധപെട്ടു കിടക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന പ്രകൃതിയുടെ ഒരു കലാവിരുന്ന് ……
അതാണ് ഓണം .

ഓണനാളുകളിൽ മഴയെല്ലാം കെട്ടടങ്ങി …
സൂര്യൻ പതിയെ കിഴക്ക് വിളക്ക് കൊളുത്തുമ്പോൾ ഭൂമിയിലെങ്ങും സന്തോഷമായി …
പാറിപ്പറക്കുന്ന പൂമ്പാറ്റകളായി …
വിവിധ വർണ നയന മനോഹര വിസമയമൊരുക്കി വിരിഞ്ഞു വരുന്ന പൂക്കളുകളായ് ….
വിളവെടുപ്പിന് പാകമായ നെല്ലുകൾ …..
ഞങ്ങളും പുറകിലല്ലെന്ന് കാണിക്കാൻ വിളവേറെ വാരിവിളമ്പുന്ന വിവിധയിന പച്ചക്കറികൾ …..
ഇല നിറയെ വിളമ്പുന്ന സദ്യകൾ …
വട്ടമിട്ട് പറക്കുന്ന തുമ്പികൾ ….
വട്ടമിട്ട് കളിക്കുന്ന പെണ്ണുങ്ങൾ …
വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾ താമരകൾ …
ഊഞ്ഞാലാടുന്ന കുഞ്ഞുങ്ങൾ …..
പുലികളിക്കുന്ന, വള്ളം തുഴയുന്ന ആണുങ്ങൾ …

അങ്ങനെ അങ്ങനെ , പ്രകൃതിയുടെ നൂലുകളാൽ നെയ്യപ്പെട്ട ഓണക്കോടി മുതൽ, അത്തപ്പൂക്കളം, സദ്യയൊരുക്കുന്ന അസംസ്കൃത വസ്തുക്കൾ, പുലികളി, വള്ളംകളി… അങ്ങനെ നമ്മോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും നമ്മൾ നമ്മളോടൊപ്പമിരുത്തി , ഓരോന്നിനും അവയുടേതായ പങ്ക് ഈ ലോകത്തിലുണ്ട് എന്ന് നാം ഈ ഉത്സവത്തിലൂടെ പറഞ്ഞറിയിക്കുന്നു .

കൂടാതെ യാത്ര പറഞ്ഞു പിരിഞ്ഞു നീങ്ങുന്ന കൂട്ടുകാരെപ്പോൽ മൺസൂൺ ദക്ഷിണേന്ത്യയോട് വിടപറയുമ്പോൾ ….
ആകാശവും വെള്ളവും തെളിയുന്നു ….
കേരളത്തിലെ മനോഹരമായ കായലുകളിൽ ഭീമാകാരമായ പാമ്പ് ബോട്ടുകൾ റാലി ആരംഭിക്കുന്നു…..
ഒരേ സ്വരത്തിൽ, ഒരേതാളത്തിൽ ആർത്തു പാടുന്ന പാട്ടുകൾ എവിടെനിന്നോ ആർത്തിരമ്പിൽ നമ്മുടെ കാതുകളിൽ അലയടിക്കുന്നു …..
അങ്ങനെ ജലാശയങ്ങളും നമ്മളോടൊപ്പം ആഘോഷമാക്കുന്നു …

തീർന്നില്ല , അത്തപ്പൂക്കളമെന്ന പുഷ്പ ഡിസൈനുകളെ , ഒരു പ്രദർശനം മാത്രമായി മാത്രമേ നമുക്കറിയൂ . പക്ഷെ അവയും , ഈ നാളുകളിൽ പ്രകൃതിയുമായുള്ള ശക്തമായൊരു ബന്ധത്തെ ചിത്രീകരിക്കുന്നു.

കാരണം ഇന്നത്തെ പോലെ, ദേഹമനങ്ങാതെ കടയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളങ്ങളായിരുന്നില്ല പണ്ട് .
പകരം പണ്ട് നമ്മൾ അത്ത പൂക്കളമൊരുക്കാൻ മലകേറിയിറങ്ങി പറിച്ചു കൊണ്ട് വന്നിരുന്ന ഓരോ പൂക്കൾക്കും നമ്മോടു പറയാനൊരു കഥയുണ്ടായിരുന്നു .
കാരണം അവയെല്ലാം , തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നവയുമായിരുന്നു . അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് തുമ്പയാണ്. തുമ്പ എന്നത് വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന വെളുത്ത പുഷ്പമാണ് .
പിന്നെ തുളസി ,കൃഷ്ണകിരീടം ചുവന്ന ഹൈബിസ്കസ് , പച്ചയും നീലയും കലർന്ന കാക്കപ്പൂ, മുക്കുറ്റിയുടെ ചെറുപുഷ്പങ്ങൾ അങ്ങനെ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മറ്റ് പല പൂക്കളും അന്നത്തെ ജനത ഉപയോഗിച്ചിരുന്നു ….

അതുപോലെ തന്നെ, ഇന്നത്തെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സാപ്പ് ബന്ധങ്ങൾ പോലെ …..
പഴയ തലമുറയുടെ ഏകത്വവും സന്തോഷവുമെല്ലാം ഉടലെടുത്തത് അവരുടെ കൃഷിയിൽ നിന്നാണ്.
കൃഷിയില്ലെങ്കിൽ അവർ ഇല്ലായിരുന്നു .

ഈ മേല്പറഞ്ഞ പ്രകൃതിയുടെ ശേഖരങ്ങൾ മുഴുവൻ നമുക്കായൊരുക്കിയ ആവാസ കേന്ദ്രമായ മൺസൂണിനും പശ്ചിമഘട്ടത്തിനും നന്ദി…..

കാരണം ,നമ്മൾ നിറങ്ങളാൽ ഒരുങ്ങിയിറങ്ങുന്നത് പോലെ ….
ഓണക്കാലങ്ങളിൽ പ്രകൃതിയും, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നിറങ്ങളിൽ നമ്മുടെ സംസ്ഥാനത്തെ ആകെ മൊത്തമായി ഒരു പൂക്കളം പോലെ പ്രകൃതിയുടെ നിറങ്ങളാൽ വരച്ചു വയ്ക്കുന്നു ….

അങ്ങനെ , ആകെ മൊത്തം, ഗ്രഹത്തിൽ ഒരിടത്തും കാണാത്ത, മനുഷ്യ സസ്യജന്തുജാലങ്ങളുടെ അപൂർവമായൊരു കൂടിച്ചേരലാണ് നമ്മളിന്ന് പേരിട്ടു വിളിക്കുന്ന ഓണം ….

പക്ഷെ ഇന്ന് നമുക്ക് കൃഷിചെയ്യാൻ പറമ്പുകളില്ല , കൃഷിക്കാർ ഇല്ല , വിളവെടുപ്പുകളില്ല ….
പൂക്കളമൊരുക്കാൻ തുമ്പയില്ല …..പെണ്ണില്ല …മുറ്റമില്ല …
തുമ്പി തുള്ളാൻ തുമ്പിയില്ല …ഊഞ്ഞാലാടാൻ അമ്പാടിപൈതങ്ങളില്ല ….

ഇന്നെല്ലാമെല്ലാം ഫിൽറ്ററുകൾ ഇട്ട ഫോട്ടോ പോലെ….പച്ചക്കറികളടക്കം നമുക്കായിന്ന് ലാബുകളിൽ നിന്ന് ഒരുങ്ങിയിറങ്ങുന്നു ….

അതിനാൽ പ്രകൃതിയും മനുഷ്യനുമായുള്ള ഈ സിംഫണിയെ വെറും സ്‌ക്രീനിനുള്ളിൽ മാത്രമായി തളച്ചിടാതെ നമ്മുടെ ഈ ഓണക്കാലം , അത് പ്രകൃതിക്കൊപ്പമാകട്ടെ …..

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

സതീഷ് ബാലകൃഷ്ണൻ

വേറിട്ട ചിന്തകൾ വായിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലെ വൈവിദ്ധ്യം പ്രശംസനീയമാണ്. വാർത്തമാനകാല ഇന്ത്യയുടെ – കേരളത്തിന്റെ ഒരു നേർചിത്രം വരച്ചുകാട്ടുവാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്. കേരളം സാധ്യതകളും വെല്ലുവിളികളും – ഈ ലേഖനത്തിൽ ഏതാണ്ട് എല്ലാ മേഖലകളും ചർച്ചാ വിഷയം ആക്കിയിട്ടുണ്ട് – കാർഷിക മേഖലയിലെ തകർച്ചക്ക്‌ ഗാട്ടു കരാറും അതിന്റെ തുടർച്ചയായി വന്ന ആഗോളവത്ക്കരണവും ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്.

ഈ ആധുനിക കാലഘട്ടത്തിലും ആചാരങ്ങളിൽ യാഥാസ്ഥിതികത്വത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഈ ലേഖന പരമ്പരയിൽ എ പി ജെ അബ്ദുൽ കലാമിനെ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികൾ മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളെ പറ്റിയും പ്രത്യേകം വിശദമായി എഴുതുന്നില്ല. കേരളത്തിന്റെ ഒരു പൊതുബോധം എങ്ങനെ എന്നുള്ളത് ഈ ലേഖനങ്ങളിൽ വായിച്ചറിയാം.

അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരെ പോലെ തന്നെയാണ് നമ്മൾ അറിയപ്പെടാതെ പോകുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ നേഴ്സുമാരുടെ അവസ്ഥയും. നിയമത്തെ കളിപ്പിക്കാൻ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കുക അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് മാനേജ്മെന്റ് പൈസ തിരികെ വാങ്ങുന്നതും യാഥാർത്ഥ്യമാണ്. കനയ്യ കുമാറിന്റെ നിലപാടും നിലപാടില്ലായ്മയും പിന്നീട് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ യുവതലമുറയുടെ മാനസികാരോഗ്യം വഴിതെറ്റുന്നു എന്നുള്ളത് വളരെ ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.. രാസലഹരിയുടെ ഉപയോഗവും വ്യാപനവും ഏറെ ഭയാനകമാണ്.

ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ലോകം എന്നത് ഉള്ളം കയ്യിലെ മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയപ്പോൾ ഞാൻ എന്റേത് എന്നതിലേയ്ക്ക് മാത്രമായി നമ്മൾ ചുരുങ്ങുകയാണ്. വൃത്തിയുടെ കാര്യത്തിൽ അഭിമാനിക്കുന്ന മലയാളികൾ രണ്ടുനേരം കുളിക്കുമെങ്കിലും മുഴുവൻ മാലിന്യങ്ങളും റോഡിലേക്കും തോട്ടിലേയ്‌ക്കും വലിച്ചെറിയുന്നവരായി നമ്മൾ മാറി. വിദേശരാജ്യങ്ങളിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്ന മലയാളി – സ്വന്തം നാട്ടിൽ മലയാളി സകല ഡ്രൈവിംഗ് മര്യാദകളും മറക്കും. ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട അന്ധമായ രാഷ്ട്രീയ അടിമകളായി ഒരു വിഭാഗം മാറുമ്പോൾ. അരാഷ്ട്രീയ വാദത്തിന്റെ അപകടവും കാണാതിരിക്കാൻ കഴിയില്ല. നിർഭയയുടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ആഹ്വാന പ്രകാരം ലക്ഷങ്ങളാണ് ഡൽഹിയിൽ തടിച്ചുകൂടിയത് എന്നാൽ അതെല്ലാം ലക്ഷ്യബോധമില്ലാത്ത വെറും ആൾക്കൂട്ടമായി മാറുകയാണ് ഉണ്ടായത്.

ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി വിഴുങ്ങുന്ന രാഷ്ട്രീയ ഭീകരത, പൗരാവകാശത്തിന്റെ കഴുത്തറക്കൽ, കറൻസി നിരോധനത്തിൽ മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്, ലോകം പുരോഗമിക്കുമ്പോൾ ഇന്ത്യ ഇരുളുന്ന യുഗത്തിലേക്ക് എന്നീ ലേഖനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ രാഷ്ട്രീയം ഹിന്ദു വർഗീയതയിലൂടെ കോർപ്പറേറ്റീവ് വത്കരണമാണ് നടപ്പിലാക്കുന്നത്. ആ ലക്ഷ്യത്തിലെത്താൻ എന്തും ചെയ്യുന്നവരായി ഭരണാധികാരികൾ മാറി. ഇതിനെല്ലാം എതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായി വരും. ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ പ്രിയപ്പെട്ട ജോജിക്ക് അഭിനന്ദനങ്ങൾ.

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

സുരേഷ് നാരായണൻ

മൾബറി തോട്ടത്തിനടുത്തായിരുന്നു എൻറെ ലായം

നന്നേ പുലർച്ചെ തുടങ്ങുന്ന ജോലി മൂന്നു നാലു മണിയോടെ തീർത്ത്
തിരിച്ചെത്തി വാതിൽ തുറക്കുന്നേരം….

ആയിരം പുഴുക്കൾ
വെന്തുചത്ത
മണമേറ്റു മനം പുരട്ടിയ കാറ്റ്
വീട്ടിലേക്കോടിക്കേറും.

എനിക്കാണു തലചുറ്റുക.;
കുളിക്കാനോ
കുടിക്കാനോ
ആവതില്ലാതെ
ഞാനങ്ങനെ മുട്ടുകുത്തിയിരിക്കും

വീട്
ഒരു
കുമ്പസാരക്കൂടാവും..

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.

സുജാതാ അനിൽ

വെയിൽ തിന്ന് നീര് വറ്റിയ
വരണ്ട ചിന്തകൾ കുളിർ മഴയേറ്റ് തളിർക്കും

വിഷമുണ്ട് ചോരകക്കിയസ്വപ്നം നീലാകാശമായി തെളിയും .

മെലിഞ്ഞുണങ്ങിയ വിചാരങ്ങൾ
തെളിയുറവയാൽ സങ്കീർത്തനം പാടും .

വേനൽ ഉരുക്കി കത്തിച്ചു കളഞ്ഞ വാക്കുകൾ
പുഴയായ് നിറഞ്ഞൊഴുകും.

ഇരുട്ടിലടയിരുന്ന് ഭീതി വിഴുങ്ങിയ കിനാക്കൾ പുതുജീവന് തണലേകും .

പകൽ കരണ്ട നരച്ച കണ്ണുകൾ
പകലോനെപ്പോൽ തിളങ്ങും .

നീയും ഞാനും തനിച്ചാകുമ്പോൾ വരണ്ട ചിന്തകൾ കുളിർമഴയായ് പെയ്യും.

ഉടലാകെ തണുക്കുന്ന വേനൽ മഴയിൽ
മയിൽപ്പീലിത്തുണ്ടുകൾ ചിത്രഗീതമാലപിക്കും.

അപ്പൂപ്പൻതാടികൾ വെള്ളിമേഘം വിരിക്കും.
ഉടലും ഉയിരും മഴവില്ലു മാല തീർക്കും.

സുജാതാ അനിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.

 

അഖിൽ പുതുശ്ശേരി

ചിങ്ങമിങ്ങെത്തി തുമ്പപൂവേ
പൂക്കാൻ വൈകുന്നതെന്തേ നീ

അത്തം നാൾ മുതൽ അത്തമൊരുക്കിടാൻ
സൂര്യനുമുന്നേ ഉണർന്നിടേണം

ആർപ്പോ ഇർപ്പോ എന്നോതിയോതി
മാവേലി തമ്പ്രാനെ വരവേറ്റിടേണം

ചെത്തി ചേമന്തി മന്ദാരം മുക്കുറ്റി
കൊമ്പത്തുനിന്നൊരു ചെമ്പകപ്പൂവും

ഒത്തങ്ങിരുന്നെന്റെ മുറ്റത്തു നാണത്താൽ
തുമ്പപ്പൂപ്പെണ്ണിന്റെ ചേലുകണ്ട്

ഓണത്തപ്പനെ ചേലോടൊരുക്കി
കത്തിച്ചുവെച്ചൊരു നെയ്യ് വിളക്കും

താമര പെണ്ണവൾ മധ്യത്തിൽ നിന്നതാ
സൂര്യനെനോക്കി പുഞ്ചിരിച്ചു

ആകാശ സീമയിൽ ആർപ്പും വിളിയുമായ്
കോടിയുടുത്തു കുംങ്കുമം തൊട്ടു

പായസം വെയ്ക്കേണം പപ്പടം കാച്ചണം
ഊഞ്ഞാലിൽ ചേലോടൊന്നാടീടണം

വള്ളംകളിയും വടംവലിച്ചാണുങ്ങൾ,
കസവുമുണ്ടണിഞ്ഞാടി പെൺകിടാക്കൾ

കുഞ്ഞോമനകൾ മത്സരിച്ചങ്ങനെ
മാവേലിമന്നനെ വരവേറ്റിടുന്നു

പൂക്കാൻ വൈകുന്നതെന്തേ പൂക്കളേ
ചിങ്ങപ്പുലരി ചിരിതൂകി നിൽക്കേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലി ചെയ്യുന്നു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
അൻഡു

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

ലിജി എബ്രഹാം

കാലത്തെ ഉടുത്തൊരുങ്ങുമ്പോൾ പതിവിൽ കവിഞ്ഞൊരു ഉത്സാഹം തോന്നിയോ ? ഉടുപ്പുകൾ മാറിമാറി ധരിച്ചുനോക്കുമ്പോൾ ഒന്നും ചേരാത്തപോലെ . ആ പഴയ ഞാനല്ലല്ലോ ഇപ്പോ. കാലങ്ങൾ കഴിഞ്ഞുപോയതെത്രവേഗം. യൗ വ്വനകാലത്തിലെ പ്രസരിപ്പിനും സൗന്ദര്യത്തിനും മങ്ങലേറ്റോ. കണ്ടാൽ തിരിച്ചറിഞ്ഞില്ലെങ്കിലോ ???…..

ഒരു നൂറായിരം ചിന്തകൾ ……എത്ര ഒരുങ്ങിയിട്ടും മുഖത്തെ ചുളിവുകൾ മറയ്ക്കാനാവുന്നില്ല. കാലം നമ്മേ ഒത്തിരി മാറ്റിയിരിക്കുന്നു. തലേദിവസം രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണം, കൺതടങ്ങൾ കൂടുതൽ തൂങ്ങിപോയി. എങ്ങനെ ഉറങ്ങാനാകും ? നേരിട്ടു കാണുവാൻ പോകുന്ന കൂട്ടുകാർ വെറും കൂട്ടുകാർ മാത്രമല്ലല്ലോ …… എന്തിനും ഏതിനും കൂടെ നിന്നവർ , മുന്നോട്ടു വളർന്നു ജീവിതത്തിലെ ഓരോ സ്ഥാനമാനങ്ങൾ നേടുവാൻ കൂടെയുണ്ടായിരുന്നവർ . സഹോദരങ്ങളെക്കാൾ അടുപ്പമുള്ളവർ . ആരൊക്കെയോ ആണവർ ഇപ്പഴും. വാർദ്ധക്യത്തിന്റെ വാതുക്കൽ നിൽക്കുമ്പഴും തമ്മിൽ കാണുകയോ , വിളിച്ചു സംസാരിക്കുകയോ നന്നേ കുറവ്. എന്നാലും ഈ ജീവിതത്തിലെ പ്രധാന കണ്ണികളാണവർ അല്ലേ ?

ഓർക്കാനൊത്തിരി മധുരനൊമ്പരങ്ങൾ കൂടി ഉണ്ടല്ലോ. തേങ്ങുന്ന ഹ്രൃദയത്തോടെ , ഒരിക്കലും മനസ് തുറന്നൊന്നു സംസാരിക്കാതെ പരസ്പരം പങ്കുവെക്കാത്ത സ്നേഹത്തിന്റെ അണയാത്ത ഓർമ്മകൾ. പുറകോട്ടു തിരിഞ്ഞുനോക്കിയാൽ ഒരു തീരുമാനങ്ങളുമില്ലാത്ത ഒരു ഉറപ്പും ഇല്ലാത്ത ജീവിതത്തിലൂടെ വഴിപിരിഞ്ഞു ജീവിതം നയിക്കുന്നവർ. അത്രയ്ക്കു തിരക്കുപിടിച്ച ജീവിതം ആയിരുന്നോ ? ……ആവോ ?….,.ഇതാകും അല്ലേ ജീവിതം എന്നൊക്കെ പറഞ്ഞാൽ. അറിയില്ല. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ വേണ്ടാന്ന് വെച്ച് എവിടെയൊക്കെയോ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു …,….മനസിനെ തണുപ്പിക്കുവാനായ് നനുനനുത്ത് പുഞ്ചിരി തൂകി തണുത്ത കാറ്റ് വീശിയടിക്കുമ്പഴും മനസ് മന്ത്രിച്ചുവോ ? …….. ആ പഴയകാലം ……തിരിച്ചുവന്നിരുന്നെങ്കിൽ …….

 

ലിജി എബ്രഹാം : എറണാകുളം സ്വദേശി. സ്കൂളുകളിൽ കൗൺസിലിംഗ് ക്ലാസുകൾ നടത്തുന്നു. കൂടാതെ ജനറലായി കൗൺസിലിംഗ് ക്ലാസുകൾ എടുക്കുന്നു. ആശ്വാസ് എന്ന പേരിലുള്ള ലേഡീസ് എംപവർമെൻറ് എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു . ഹ്യൂമൻ റൈറ്റ്സ് മിഷൻ എന്ന സംഘടനയുടെ ഓൾ കേരള വൈസ് പ്രസിഡൻ്റാണ്. കവിതകളും കഥകളും ലേഖനങ്ങളും എഴുതാറുണ്ട് . കോളേജിൽ പഠിച്ച കാലം തൊട്ട് സ്പോർട്സിൽ സജീവമാണ് .

മെട്രിസ് ഫിലിപ്പ്

ചിരിക്കു, പിണങ്ങാൻ സമയമില്ല… മനുഷ്യ ജീവിതം പുൽകൊടിക്ക് തുല്ല്യം…

എന്തെന്നാൽ മനുഷ്യരെല്ലാം പുൽകൊടിക്ക് തുല്യമാണ്, അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽകൊടികൾ വാടികരിയുന്നു. പൂക്കൾ കൊഴിഞ്ഞു വീഴുന്നു. (1 പത്രോസ് 1:24).

ലോകം മുഴുവൻ അറിയപ്പെടുന്ന മലയാളത്തിന്റെ പ്രീയ നടൻ മമ്മൂക്കാ കഴിഞ്ഞ ദിവസം നൽകിയ ഇന്റർവ്യൂൽ ഇപ്രകാരം പറഞ്ഞു,
എത്രനാൾ അവർ എന്നെ ഓർക്കും?
ഒരു വർഷം, 10 വർഷം, 15 വർഷം? തീർന്നു
ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്.
അത് ആർക്കും സംഭവിക്കില്ല.
വലിയ മഹാന്മാരെ ഓർക്കുന്നത് വളരെ കുറവാണ്.
പരിമിതമായ ആളുകൾ മാത്രമേ ഓർമ്മയുള്ളൂ. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാളാണ് ഞാൻ.
അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും? ഒരു വർഷത്തിൽ കൂടുതൽ? അതിനൊന്നും പ്രതീക്ഷയില്ല.
ഒരിക്കൽ നിങ്ങൾ ലോകത്തിൽ ഇല്ലെങ്കിൽ, നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം?
എല്ലാവരും വിചാരിക്കും അവരെ ഓർത്തു പോകുമെന്ന്, ഇല്ല….

ഈ വാക്കുകൾ 100% ശരി അല്ലെ. എത്ര വലിയ ആളുകൾ ആണെങ്കിലും ഓർമ്മിക്കലിന്റെ ദിനങ്ങൾ വളരെ വളരെ കുറവായിരിക്കും. ഒരു വ്യക്തിയുടെ മരണം അറിഞ്ഞാൽ വെറും 20-45 സെക്കൻ്റുകൾ മാത്രമേ മനുഷ്യ മനസ്സിൽ നില്ക്കു എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ നമ്മളൊക്കെ യേശുവിനെ സ്നേഹിക്കുന്നു ഓർക്കുന്നു, ആരാധിക്കുന്നു. ലോകത്തിലേക്ക്, സമാധാനത്തിന്റെ സന്ദേശവുമായി ബെത്‌ലഹേമിലെ, കാലി തൊഴുത്തിൽ പിറന്നു വീണ യേശുനാഥൻ. നസ്രത്തിൽ , തന്റെ മാതാവ് മറിയത്തോടും പിതാവ് ജോസഫിനോടൊപ്പം വളർന്ന് വലുതായി, തന്റെ സ്വർഗസ്ഥനായ പിതാവ് ഏല്പിച്ച കാര്യങ്ങൾ ഉപമയിലൂടെയും, അത്ഭത പ്രവർത്തികളിലൂടെയും രോഗികളെ സുഖപെടുത്തിയും ജീവിച്ചു പോന്ന യേശു നാഥനെ, തന്റെ പ്രിയ ശിഷ്യൻ തന്നെ ചുംബനം കൊണ്ട് ഒറ്റി കൊടുത്ത്, കാൽവരി കുന്നിലേക്ക്, തനിക്ക് ശിക്ഷ വിധിച്ച കുരിശു മരണത്തിന്റെ പൂർത്തീകരണത്തിനായി, ഭാരമുള്ള കുരിശും ചുമന്നു കൊണ്ട്, ചാട്ടവാറിന്റെ അടിയാൽ വേദന കൊണ്ട് പുളഞ്ഞപ്പോൾ സഹായിക്കാൻ ഒരു പാട് ആളുകൾ വന്നില്ല. ഓർഷേലേം പുത്രിമാരോട്, യേശു പറഞ്ഞത്, എന്നെ ഓർത്ത് കരയാതെ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുവിൻ എന്നാണ്. കുരിശിൽ കിടന്ന് മരിച്ച യേശുനാഥനെ, നമ്മുടെയൊക്കെ തലമുറകളിൽ പെട്ടവർ ആരും നേരിട്ട് കണ്ടിട്ടില്ല. വി. ബൈബിൾ വഴിയാണ് നമ്മളൊക്കെ യേശുവിനെ കുറിച്ച് അറിഞ്ഞതും, നമ്മൾ പ്രാർത്ഥിക്കുന്നതും.

2000 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളൊക്കെ യേശുവിനെ ഓർക്കുന്നു. എന്നാൽ, നമ്മുടെ ഇടയിൽ നിന്നും, ഇന്നലെ, കഴിഞ്ഞ ആഴ്ചയിൽ, കഴിഞ്ഞ മാസം മരണപെട്ടു പോയവരെ കുറിച്ച് ഓർക്കുന്നുണ്ടോ. ഇല്ലേ ഇല്ല. മനുഷ്യന്, മറവി എന്നത് നൽകിയത് കൊണ്ടും, മനുഷ്യ ബന്ധങ്ങളുടെ ആഴത്തിന്റെ കുറവ് കൊണ്ടും, ന്യൂ ജനറേഷൻ ജീവിത രീതികൾ കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. എത്ര വലിയ സ്നേഹം ഉള്ളവർ ആണെങ്കിലും, കാണാമറയത്തേക്ക് കടന്നു പോയാൽ, ഓർമ്മകളുടെ കുറവുകൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ, പയ്യെ പയ്യെ ഇല്ലാതെ ആകും. ഇതൊരു സത്യമായ കാര്യമല്ലെ.

പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, പൂന്തോട്ടം, എല്ലാവരെയും ആകർഷിക്കും, എന്നാൽ, കൊഴിഞ്ഞു വീണ പൂക്കളെ ആരും നോക്കാറില്ല. ഈ ലോകത്തിലെ നമ്മുടെയൊക്കെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. ഓരോ നിമിഷങ്ങളും വിലയേറിയതാണ്. ഈ ജീവിത കാലത്ത് മറ്റുള്ളവരുടെ പിടിച്ചുപറിച്ചും, അഴിമതി നടത്തിയും സമ്പാദിക്കുന്നത്, അനുഭവിക്കാൻ കൂടി യോഗം ഉണ്ടാകണം. അങ്ങനെ സമ്പാദിക്കുന്നതിന് ആയുസുണ്ടാകില്ല. ചിരിക്കാൻ പോലും മനസ്സിലാത്ത എത്രയോ ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ. അവരുടെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിപോകാൻ വെറും നിമിഷങ്ങൾ മതി.

നൂറായിരം സ്നേഹിതർ നമ്മൾക്ക് ഉണ്ട്. എന്നാൽ അവരിൽ, എത്ര ആളുകൾ നമ്മളെ ദിവസവും ഓർക്കുന്നുണ്ടാകും, വളരെ വളരെ കുറച്ചു ആളുകൾ മാത്രം. പുതിയ സമൂഹ്യ ചുറ്റുപാടുകളിൽ, എല്ലാം വെറും ഒരു മായാ ലോകമാണെന്ന് നമ്മളൊക്കെ ഓർക്കുക. ആർക്കും ഒന്നിനും നേരമില്ല.

സ്നേഹിച്ചും സഹായിച്ചും ജീവിക്കാം. നമ്മളെ സ്‌നേഹിക്കുന്നവരെയും നമ്മളെ സഹായിച്ചവരെയും മറക്കരുത്. നമ്മളൊക്കെ കടന്നു പോയാലും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോകും. ആരും ആരെയും എന്നും ഓർത്തിരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കുക. എതിരെ വരുന്ന അപരിചിതന് ഒരു ചെറു പുഞ്ചിരി നൽകുക. സ്നേഹം വാരി വിതറാം. വെള്ളത്തിന്റെ കൂടെ ഒഴുകി നീന്തുന്നതാണ് നല്ലത്.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

RECENT POSTS
Copyright © . All rights reserved