സതീഷ് ബാലകൃഷ്ണൻ
കഥ എഴുതുവാൻ അയാൾ പേനയും പേപ്പറുമായി ഏറെനേരം ഇരുന്നു.. കഥയ്ക്കും കഥാപാത്രത്തിനും എന്ത് പേരിടുമെന്ന് ചിന്തയോടെ..
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട് എങ്കിലും.. വർത്തമാനകാലത്തിൽ ഒരു പേരിടണമെങ്കിൽ ഭയക്കണം പലരുടെയും അനുവാദം വാങ്ങണം…
തന്റെ സൃഷ്ടിക്ക് അഗ്രഹാരത്തിലെ കഴുത എന്ന പേരിട്ട ജോൺ എബ്രഹാമിന്റെയും നിർമാല്യം എഴുതിയ എംഡിയുടെയും ധൈര്യം ഇല്ലാത്തതിനാൽ..
ചരിത്രം പേര് നഷ്ടപ്പെട്ടവരുടെയും പേരില്ലാത്തവരുടെയും കൂടിയാണെന്ന് സ്വയം ബോധ്യത്തോടെ പേരില്ലാത്ത കഥാപാത്രവുമായി അയാൾ കഥ എഴുതിത്തുടങ്ങി…
ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ മനുഷ്യന്റെ കഥ…
ഭാര്യയും മൂന്ന് പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ കൂലിപ്പണിക്കാരൻ. ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം പണി ലഭിക്കുന്നയാൾ…
നാട്ടിലെ പ്രമുഖന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരിയുടെ നഗരത്തോട് ചേർന്നുള്ള വലിയ വീടിനു ചുറ്റുമുള്ള പറമ്പിലെ പണികൾക്കായി അയാൾ നിയോഗിക്കപ്പെട്ടു. മക്കൾ എല്ലാം വിദേശത്തുള്ള റിട്ടിയർഡ് അധ്യാപികയായ ഒരു സ്ത്രീയും അവധിക്ക് മാത്രം വീട്ടിൽ വരുന്ന അവസാനവർഷ മെഡിക്കൽ വിദ്യാർത്തിയായ ചെറുമകളും മാത്രമാണ് ആ വലിയ വീട്ടിലെ തമാസക്കാർ… ഇവർക്ക് കൂട്ടായി നിറയെ വെളുത്ത രോമങ്ങൾ ഉള്ള ഒരു സുന്ദരി പൂച്ചയും…
ആ വീട്ടിൽ പണിക്കെത്തിയ അയാൾ പണിയാരംഭിച്ചു… ചുറ്റുപാടുകൾ മുഴുവൻ കാടുകയറി കിടക്കുന്നു ഒറ്റയ്ക്ക് ശ്രമിച്ചാൽ നടക്കില്ല എങ്കിലും അയാൾ പണി ആരംഭിച്ചു… കുറഞ്ഞത് ഒരാഴ്ച എങ്കിലും വേണ്ടിവരും.. അത്രയും നാൾ പണി ഉണ്ടാകുമല്ലോ എന്ന സന്തോഷത്തോടെ അയാൾ ഉത്സാഹത്തോടെ പണി തുടർന്നു… സുന്ദരിപൂച്ച അയാൾക്ക് അടുത്ത ചെന്ന് അപരിചിത ഭാവത്തോടെ നോക്കി നിന്നു…
ഉച്ചയായപ്പോൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചോറുണ്ണാൻ ആയി അയാൾ ഒരു മരത്തിന്റെ തണലിൽ ചെന്നിരുന്നു..
പൂച്ചയും തൊട്ടടുത്തായി ചെന്നിരുന്നു..
അയാൾ ചോറുണ്ണുന്നത് നോക്കിയിരുന്നു… തനിക്ക് കിട്ടാത്തതുകൊണ്ടാണോ എന്തോ പൂച്ച അയാളെ നോക്കി ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നു…
തലേദിവസം 170 രൂപയ്ക്ക് വാങ്ങിയ അരക്കിലോ മത്തിയുടെ രണ്ട് ചെറിയ തലക്കഷണവും കുറച്ചു ചാറും മാത്രമാണ് അയാൾക്ക് ചോറുണ്ണുവാൻ കറി ആയിട്ടുള്ളത്… മത്തിയുടെ വിലയോർത്തപ്പോൾ കഷണം പൂച്ചക്ക് കൊടുക്കുവാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. എന്നാൽ ബാക്കി വന്ന ചോറും മീനിന്റെ മുള്ളും കുറച്ചു ചാറും ഇളക്കിയ ചോറ് അയാൾ പൂച്ചയ്ക്ക് ഇട്ടുകൊടുത്തു. കുറച്ചുനേരം മണത്തു നോക്കിയിട്ട് ആ പൂച്ച തിരിഞ്ഞു നടന്നു പോയി.. ഇത് കണ്ട് ടീച്ചറെന്നോട് പറഞ്ഞു അത് മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയാണ്. ജനിച്ചപ്പോൾ മുതൽ പാലും ചോറും അവിയലും ഒക്കെയേ കഴിക്കുകയുള്ളു എന്ന്.
അയാൾക്ക് അത്ഭുതമായി മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയോ.
പശുവിൽ നിന്നും ലഭിക്കുന്ന പാൽ എങ്ങനെ വെജിറ്റേറിയൻ ആയെന്ന് അയാൾ ചിന്തിച്ചു. അതും വെജിറ്റേറിയൻ ആയിരിക്കും അയാൾ സ്വയം ഉത്തരം കണ്ടെത്തി ആശ്വസിച്ചു..
രണ്ടുദിവസം കൂടി അയാൾ പണിയുന്നതിന്റെ ഇടയിൽ ആ പൂച്ച അവനോടൊപ്പം കൂട്ടായി ഉണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പണികൾക്കിടയിൽ പൂച്ച അവന്റെ അടുത്തേക്ക് എത്തിയില്ല.
അവൻ ടീച്ചറിനോട് പൂച്ചയുടെ കാര്യം അന്വേഷിച്ചു.
” ചെറുമകൾ പരീക്ഷ കഴിഞ്ഞ് എത്തിയിട്ടുണ്ട് അവളോടൊപ്പം ആണ് പൂച്ച… ”
“അവൾക്കേറെ ഇഷ്ടമാണ് അതിനെ..”
അവൾ അതിനെ താഴെ വച്ചിട്ട് വേണ്ടേ നിന്റെ അടുത്തേക്ക് വരാൻ…..”
ഒരാഴ്ചത്തെ പണികഴിഞ്ഞ് അയാൾ കൂലിയും വാങ്ങി വീട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ ഒരിക്കൽ കൂടി പൂച്ചയെ കണ്ണൻ ആഗ്രഹം ഉണ്ടെന്ന് ടീച്ചറിനോട് പറഞ്ഞു..
ചെറുമകൾ പൂച്ചയുമായി അവന്റെ അടുത്തെത്തി…
രണ്ടു മൂന്നു ദിവസത്തെ പരിചയമേ ഉള്ളൂ എങ്കിലും…
അവനെ കണ്ടപ്പോൾ സ്നേഹത്തോടെ അവളുടെ കയ്യിലിരുന്ന് എന്ന നോക്കി ശബ്ദം ഉണ്ടാക്കി…
അയാൾ തിരിഞ്ഞു നടന്നു…
ഒന്നു നിന്നെ..
ടീച്ചറെ വിളി കേട്ടയാൾ തിരിഞ്ഞു നിന്നു.
ഞങ്ങൾ ഈ മാസം അവസാനം മക്കളുടെ അടുത്തേക്ക് പോവുകയാണ്.
നീ ആഴ്ചയിൽ ഒരിക്കൽ വന്ന് ഈ ചെടികളൊക്കെ നനക്കുകയും പറമ്പിൽ കാടുകയറാതെ നോക്കുകയും വേണം.
പിന്നെ… വീടിന്റെ താക്കോൽ ഞാൻ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ചേക്കാം. വരുമ്പോൾ വീടു കൂടി തുറന്നു വൃത്തിയാക്കണം.
മാറാല ഒന്നും കയറാതെ വൃത്തിയായി സൂക്ഷിക്കണം.
നിനക്കുള്ള കൂലി ഞാൻ സഹോദരനെ ഏൽപ്പിച്ചു കൊള്ളാം അവിടെ നിന്ന് എല്ലാ മാസവും വാങ്ങിക്കൊള്ളണം.
..
ആഴ്ചയിലൊരിക്കൽ പണിയായല്ലോ എന്ന് സന്തോഷത്തോടെ അവൻ മടങ്ങി…
ടീച്ചറും ചെറുമകളും വിദേശത്തേക്ക് പോയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് അയാൾ ചെടികൾ നനയ്ക്കുന്നതിനും വീട് വൃത്തിയാക്കുന്നതിനും ആയി തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് താക്കോലും വാങ്ങി ആ വലിയ വീട്ടിലേക്ക് ചെന്നു.
ചെടികൾ നനച്ച് പറമ്പ് വൃത്തിയാക്കിയതിനു ശേഷം വീടിനകം വൃത്തിയാക്കാനായി വീട് തുറന്ന് അകത്തോട്ട് കയറിയപ്പോൾ…
വീട്ടുകാർ പോയതിനുശേഷം ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെ വീട് പുറത്തുനിന്ന് കൂട്ടിയതിനാൽ പുറത്തേക്ക് പോലും ഇറങ്ങുവാൻ കഴിയാതെ അവസ്ഥയായിൽ സുന്ദരി പൂച്ച നിലത്ത് തളർന്നു കിടക്കുന്നു..
അയാൾ ഓടിച്ചെന്ന് വാരിയെടുത്തു അയാളുടെ കയ്യിൽ നിന്ന് വിശപ്പുകൊണ്ട് തളർന്ന വിറയാർന്ന ശബ്ദത്തിൽ അയാളെ നോക്കി കരഞ്ഞുകൊണ്ടിരുന്നു..
പൂച്ചയെ നിലത്ത് കിടത്തി അയാൾ പുറത്തേക്കോടി… തൊട്ടടുത്തുള്ള ഒരു ചായക്കടയിൽ നിന്ന് ഒരു പാലും വാങ്ങി അയാൾ തിരിച്ചെത്തി തിരിച്ചെത്തി. അത് തണുപ്പിച്ച് ഒരു പാത്രത്തിൽ ഒഴിച്ച് പൂച്ചയുടെ മുന്നിലേക്ക് വെച്ചുകൊടുത്തു. നിവർന്ന് നിന്ന് കുടിക്കാൻ പോലും ശേഷിയിലിരുന്ന പൂച്ചയെ മടിയിൽ കിടത്തി അയാൾ കുറേശ്ശെ വായിലേക്ക് വെച്ചുകൊടുത്തു ആർത്തിയോടെ അത് ആ പാൽ കുടിച്ചു..
വൈകിട്ട് അയാൾ മകൾക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച സൈക്കിളിന്റെ മുന്നിലെ ബാസ്ക്കറ്റിൽ പൂച്ചയെയും വെച്ചുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.
മടങ്ങും വഴി കടയിൽനിന്ന് പൂച്ചയ്ക്കായി ഒരു കവർ പാലും വാങ്ങിയാണ് അയാൾ വീട്ടിലെത്തിയത്..
പൂച്ചയെ കണ്ടപ്പോൾ ഭാര്യക്ക് ദേഷ്യമായി…
കവർ പാൽ കണ്ടപ്പോൾ ഭാര്യക്കുണ്ടായ സന്തോഷം… അത് പൂച്ചക്ക് ആണെന്ന് അയാൾ പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിയായി…
“മനുഷ്യനിവിടെ കട്ടൻ ചായപോലും ഇല്ല.. ”
അപ്പോഴാണ് പൂച്ചക്ക് പാൽ…
കോപത്തോടെ അവൾ പാലുമായി വീടിനുള്ളിലേക്ക് ചവിട്ടി തുള്ളി കേറിപ്പോയി.
എന്നാൽ മക്കൾക്ക് പൂച്ചയെ ഇഷ്ടമായി..
അവർ പൊട്ടിപ്പോഴാ മുത്തുമാലയിലെ മുത്തുകൾ കോർത്തു മാലയുണ്ടാക്കി അതിനിട്ടു..
“എന്റേതാണ്…. എനിക്കുവേണം…”
മൂന്നുപേരും അവകാശവാദം ഉന്നയിച്ചു…
അയാൾ തർക്കത്തിൽ ഇടപെട്ടു പറഞ്ഞു…
നിങ്ങൾ മൂന്നു പേരുടേതും ആണിവൾ..
അവർ തർക്കം തൽക്കാലത്തേക്ക് നിർത്തി..
അപ്പോൾ ഭാര്യ കുറച്ചു പാലെടുത്ത് അതിലേറെ വെള്ളമോഴിച്ചു പൂച്ചക്കായി മാറ്റിവെച്ചു..
ബാക്കി പാലുകൊണ്ട് അവൾ ചായയിട്ടു…
“നമ്മൾ കുടിച്ചിട്ടു മതി പൂച്ചയ്ക്കൊക്കെ” എന്നുപറഞ്ഞുകൊണ്ട് ഒരു ചെറിയ ക്ലാസിൽ കുറച്ചു ചായയുമായി ഭർത്താവിന്റെ അടുക്കലെത്തി.. അയാൾക്ക് നൽകി.
അയാൾ പതിയെ ആ ചായ കുടിച്ചു.
പാല് കുറവായതു കൊണ്ടോ… പൂച്ചക്കായി മാത്രം വാങ്ങിയ പാലുകൊണ്ട് ഉണ്ടാക്കിയതിനാലോ… അയാൾക്ക് ആ ചായ രുചികരമായി തോന്നിയില്ല… എന്നാൽ ബാക്കിയെല്ലാവരും രുചിയോടെ ആസ്വദിച്ചു അത് കുടിച്ചു…
കുട്ടികൾ മത്സരിച്ചു പൂച്ചയ്ക്ക് പാലുകൊടുത്തു.
കുറച്ചുദിവസം ആഹാരം കഴിക്കാതിരുന്ന ക്ഷീണം മാറി പൂച്ച ഉന്മേഷവതിയി കുട്ടികളോടൊത്തു കളിക്കുവാൻ തുടങ്ങി..
പിന്നീടുള്ള ദിവസങ്ങളിൽ പണി കുറവായിരുന്നതിനാൽ അയാൾക്ക് പാലു വാങ്ങുവാൻ സാധിച്ചിരുന്നില്ല.
പണി അന്വേഷിച്ചു പോകുന്ന അയാൾ പലപ്പോഴും വൈകുന്നേരമാണ് തിരിച്ചുവന്നുകൊണ്ടിരുന്നത്. പൂച്ചയുടെ കാര്യം അയാൾ മറന്നു പോയി…
പണിയിലാത്ത ഒരുദിവസം ഉച്ചക്ക് വീട്ടിലെത്തിയ അയാൾ ഉച്ചവെയിലേറ്റ ക്ഷീണം മാറാൻ വരാന്തയിൽ പൊട്ടിയ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു മയങ്ങാൻ തുടങ്ങിയപ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടു ഉണർന്നു..
അപ്പോൾ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി…
പാലും ചോറും ഉൾപ്പെടെ സസ്യ ഭക്ഷണം മാത്രം കഴിച്ചിരുന്നു പൂച്ച…
ഉണക്കമീനും കൂട്ടി ചോറ് തിന്നുന്നു….
പൂച്ച നോൺ വെജിറ്ററിയൻ ആയിരിക്കുന്നു….
ഒരു പൂച്ചയെ മാറ്റിയെടുത്ത അതിന്റെ സ്വത്വം തിരിച്ചറിയപ്പെടാൻ കാരണം താനാണെന്ന ഗൂഡസ്മിതത്തോടെ അയാൾ കസേരയിലേക്ക് ചാഞ്ഞു….
പതിയെ മയക്കത്തിലേക്ക് വഴുതി വീണു…
“ആഗ്രഹരത്തിലെ കഴുത” എന്നു തന്റെ സിനിമക്ക് പേരിട്ട സമീപ നാട്ടുകാരനായ ജോൺ എബ്രഹാമിന്റെ ധീരതയെ മനസിൽ ഓർത്തുകൊണ്ട്…
ഒട്ടും ധീരനല്ലാത്ത കഥാകൃത്ത്…
തന്റെ കഥക്ക് ശീർഷകം കുറിച്ചു…
“വെജിറ്ററിയൻ പൂച്ച”
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.
സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ
ഞങ്ങളങ്ങനെയാണ് പോവുക പതിവ്. ഞാനും അൻവറും ജോണും. നാലിന്റെ കൂട്ടാണി മുഴങ്ങിയാൽ പിന്നെ സ്റ്റാഫ് റൂമിൽ അല്പനേരം പോലും നില്ക്കാറില്ല. അല്ലെങ്കിൽ പിന്നെ സ്റ്റാഫ് മീറ്റിംഗ് വയ്ക്കുന്ന ദിവസമെ താമസിക്കൂ. കുട്ടികളുടെ സൈക്കിളുകളുടെയും പ്രൈവറ്റ് ടെമ്പോകളുടെയും, മറ്റ് വാഹനങ്ങളുടെയും ഇടിയൽ കൂടി അവയെ മറികടന്ന് ജംഗ്ഷനിലേയ്ക്ക് വെച്ചുപിടിക്കുകയാണ് പതിവ്. ഞങ്ങളുടെ സ്‌പീഡ് കണ്ട് പലരും പറയാറുണ്ട് ‘ഇവന്മാർക്ക് ചായ മോന്താൻ എന്തേ ഇത്ര തിടുക്കം’ ചായകുടിയല്ല പ്രശ്നം 4.15ന് ചായ കുടിച്ച് 4.30ന് തന്നെ പിരിഞ്ഞെങ്കിലെ എനിക്കും അൻവറിനും 15 മിനിറ്റ് ബസിലിരുന്ന് റെയിൽവെ സ്റ്റേഷനിൽ എത്താനാവുകയുള്ളൂ.
അതുകൊണ്ട് 4 മണി കഴിഞ്ഞുള്ള ഓരോ മിനിറ്റും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. നഗരത്തിൽ നിന്നും ഒരു കി.മീ. അകലെയാണ് ഞങ്ങൾ ജോലി ചെയ്യുന്ന സ്‌കൂൾ
പേരുകേട്ട സ്പോർട്‌സ് താരങ്ങളേയും, കലാപ്രതിഭകളേയും കലാതിലകങ്ങളെയും വാർത്തെടുക്കുന്ന പേരെടുത്ത സ്കൂൾ വിജയശതമാനത്തിൻ്റെ കാര്യത്തിലും മുന്നിൽത്തന്നെ.
അന്ന് അൻവർ ഞങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. എന്തുപറ്റിയതാണാവോ? ലീവാകുന്നതിന്റെ തലേദിവസം പറയാറുള്ളതാണ്, വല്ല അർജൻ്റ് കാര്യവും വന്നുപെട്ടതായിരിക്കും. ഫോൺ ചെയ്യുന്ന കാര്യത്തിൽ അവൻ പിശുക്ക് കാണിക്കാറില്ല. ഇതേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഞങ്ങൾ പതിവ് സ് പീഡിൽ ജംഗ്ഷനിമലയ്ക്ക് പോന്നത്.
ഇനി ഞങ്ങളുടെ ചായകുടി ആസ്ഥാനത്തേയ്ക്ക് പറഞ്ഞില്ലല്ലോ. ‘രാമേട്ടൻസ് ഫൈവ് സ്റ്റാർ’ എന്നാണ് ഞങ്ങളതിന് ഓമനപ്പേരിട്ടിരിക്കുന്നത്.
ഒരു ഗ്രാമീണ ചായക്കട, നല്ല വെടിപ്പും വൃത്തിയും…… തേച്ചുമിനുക്കിയ ചെമ്പുപാത്രങ്ങൾ, ഓടിൻ്റെ ചായ അടിക്കുന്ന പാത്രം. വൃത്തിയുള്ള ചായത്തട്ട്, തിളയ്ക്കുമ്പോൾ നാണയം കിലുങ്ങുന്ന സമോവർ, എല്ലാ ദൈവങ്ങളുടെയും ചില്ലിട്ടലങ്കരിക്കുന്ന വിശാലമായ ഹാൾ ഡയ്ക്കും ബഞ്ചും ഭംഗിയായി ക്രമീകരി ച്ചിരിക്കുന്നു. രാമേട്ടൻ്റെ മുത്തശ്ശനും അച്ഛനും ഈ ചായപീടിക നടത്തിപ്പോന്നിരുന്നതാണ്. പല പ്രാദേശിക വാർത്തകളും ഞങ്ങൾക്ക് അവിടെ നിന്നും ലഭിക്കാറുണ്ട്.
ഒരു ദിവസം യാദൃശ്‌ഛികമായി കടയിൽ ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ രാമേട്ടൻ അതുവഴി വരുന്നവരോട്’ തിരക്കും. ‘ഇന്നലെ മാഷുമ്മാരെ കണ്ടില്ലല്ലോ… സ്‌കൂൾ മുടക്കമായിരുന്നോ? ഇത്യാദി ചോദ്യങ്ങൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
വേറെ ഒന്നു രണ്ടു കടകൾ ഉണ്ടെങ്കിലും രാമേട്ടൻ്റെ കട ഞങ്ങൾക്ക് അവിഭാജ്യഘടകമായിട്ടുണ്ട്. പത്തുമിനിറ്റുകൊണ്ട്’ ചായകുടി അവസാനിപ്പിച്ച് അവിടെ നിൽക്കുമ്പോൾ ‘ഗുരുവായൂരപ്പൻ’ ബസ്’ കടയുടെ മുമ്പിൽ ചവിട്ടിനിർത്തും.. കാരണം ഞങ്ങൾ പതിവു യാത്രക്കാരാണല്ലോ… കൂടുതൽ സമയം അവിടെ നിന്നാൽ കുടയിൽ സ്ഥിരം കണ്ടുമുട്ടുന്നവരുടെ ക്ഷേമാന്വേഷണങ്ങൾക്കും. രാമേട്ടൻ്റെ ബഡായികൾക്കും കാതുകൊടുക്കണം.
പെട്ടെന്നാണ് എടുത്തൊഴിക്കുന്നതുപോലെ ഒരു കനത്ത മഴ പുറത്ത് ശക്തിയായി ചെയ്തത്. ഒട്ടും പ്രതീക്ഷിക്കാതെ… അല്ലെങ്കിലും അങ്ങനെയാണല്ലോ… പ്രതീക്ഷിക്കാത്ത പലതുമാണ് മനുഷ്യന് നേരിടേണ്ടി വരുന്നത്. “ഹോ നാശം പിടിച്ച മഴ’ മനസ്സിൽ ഓർക്കുമ്പോൾ “ഹാവൂ കുറെ നേരം നന്നായി പെയ്‌താൽ മതിയായിരുന്നു. ചൂടു കാരണം കിടന്നുറങ്ങാൻ വയ്യാണ്ടായിരിക്കുന്നു’ ബീഡിപ്പുക ആഞ്ഞുവലിച്ചുകൊണ്ട് തേങ്ങാ പൊതിക്കുന്ന അവുതയുടെ കമൻ്റ് ആകസ്‌മികമായി ചെയ്‌ത മഴയെക്കുറിച്ച് ഓരോരോ അഭിപ്രായങ്ങൾ തട്ടിവിടുന്ന ഗ്രാമീണർ… ഞങ്ങൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ജനാക്കിയിരുന്നു.
“ഹോ ഞാനതു മറന്നു. നാളെ ടീച്ചിംഗ് നോട്ട് വയ്ക്കേണ്ട ദിവസമാണല്ലോ’ എതോ ഉൻവിളി പോലെ ജോൺ ബെഞ്ചിൽ നിന്നും ചാടിയെഴുന്നേറ്റു. ടെക്സ്റ്റ്ബുക്കുകൾ എടുത്തുവച്ചതാണ്. അത് എടുത്തിട്ടേ പോവാൻ പറ്റുകയുള്ളൂ. അല്ലായെങ്കിൽ എച്ച്.എം.ൻ്റെ വീർത്ത മുഖം കൂടുതൽ രൗദ്രമായി കാണേണ്ടിവരും. ഞങ്ങൾ തട്ടിത്തടഞ്ഞെഴുന്നേൽക്കുന്നത് രാമേട്ടൻ ശ്രദ്ധിച്ചു.
‘മാഷുമ്മാർക്ക്’ കുടയില്ലെന്ന് തോന്നുന്നു’ പലഹാരം നിറഞ്ഞ കണ്ണാടി അലമാരയ്ക്ക് മുകളിൽ നിന്നും ഒരു പഴയ കുട പൊടിതട്ടി ഞങ്ങളുടെ നേരെ നീട്ടി.
“എന്നാൽ ഞാൻ വേഗം പോയി പുസ്‌തകമെടുത്ത് വരാം. കുട ഏറ്റുവാങ്ങുമ്പോൾ ജോൺ പറഞ്ഞു
ജോൺ പാൻ്റിൻ്റെ അടിഭാഗം തെറുത്തുകയറ്റി കഴിഞ്ഞപ്പോൾ ഞാൻ ജോണിൻ്റെ ചുമലിൽ കൈവച്ചുപറഞ്ഞു. ‘ഞാൻ കൂടെ വരാം. ഇപ്പോൾ മഴയുടെ ശക്തിയ്ക്ക് കുറവ് വന്നിട്ടുണ്ട്. ഞങ്ങൾ സ് കുളിൻ്റെ ഗെയ്റ്റിന്റെ്റെ അടുത്തേയ്ക്ക് എത്തുമ്പോഴാണ് ആ കാഴ്‌ച കണ്ടത് എൽ.കെ.ജി ക്ലാസ്സിലെ കുട്ടിയാണെന്നു തോന്നുന്നു മഴ നനഞ്ഞ് തണുത്ത് വിറച്ച് ഒരു കോഴിക്കുഞ്ഞിനെപ്പോലെ വിളർത്ത് വിങ്ങിപ്പൊട്ടി നില്ക്കുന്നു. ആ കുരുന്ന് ഞങ്ങളെ ദയനീയമായി നോക്കി ആ കാഴ്‌ച ഇടനെഞ്ചുപിളർക്കുന്നതായിരുന്നു. ആ കുഞ്ഞിൻ്റെ ബാഗിൽ നിന്നും ജോൺ ഒരു കുഞ്ഞി കുട തപ്പിയെടുത്തു അവളെ പുടിച്ചു. എൻ്റെ കയ്യിലെ കർച്ചീഫ് എടുത്ത് തല തുവർത്തിക്കൊടുത്തു. മഴനനഞ്ഞതുകൊണ്ടാവാം വിക്കി വിക്കി ചുമയ്ക്കുന്നുണ്ട്. ആകെ ഒരു ജലദോഷം പിടിപെട്ടതുപോലെ. മിക്കവാറും സ്‌കൂളിമലയ്ക്ക് വന്നുപോകുന്ന വാഹനങ്ങൾ ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.
മഴനനഞ്ഞ് ആവേശത്തോടെ ഫുട്‌ബോൾ കളിക്കുന്ന കുറെ കുട്ടികളെ മാത്രം ഗ്രൗണ്ടിൽ കാണുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറയുവാൻ പ്രയാസപ്പെട്ടു. ഞാനും ഷജാണും മാറിമാറി ആശ്വസിപ്പിച്ചപ്പോൾ പതിയെ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു സ്‌കൂൾ തുറന്ന് രണ്ടാം ദിവസമല്ലെ ആയുള്ളൂ. വാനിൻ്റെ ഡ്രൈവർക്ക് എല്ലാ കുട്ടികളേയും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ നിന്നും ഈ സ്‌കൂളിലേയ്ക്ക് പുതുതായി വന്നുചേർന്നതുകൊണ്ട് കൂട്ടുകാരയും നല്ല വശമില്ല. അച്ഛന് ട്രാൻസ്‌ഫർ കിട്ടിയതുകൊണ്ടാണ് ഈ സ്‌കൂളിൽ വന്നുചേചർന്നിരിക്കുന്നത് അമ്മയ്ക്കു സുഖമില്ലാത്തതിനാൽ സ്‌കൂളിലേയ്ക്കു വരുവാനും സാധിച്ചില്ല. അവൾ ബാഗും കുടയുമായി ഇറങ്ങി വന്നപ്പോഴേയ്ക്കും വാൻ വിട്ടുപേപായിരുന്നു
ഞാനും ജോണും കൂടി കുട്ടിയെ സ്‌കൂളിൻ്റെ വരാന്തയിലേയ്ക്ക് മാറ്റി നിർത്തി ബാഗിൽ നിന്നും സ “കൂൾ ഡയര തപ്പിയെടുത്തു ഭാഗ്യം വീട്ടിലെ നമ്പർ കിട്ടി കുട്ടിയുടെ അമ്മ ആകെപ്പാടെ ആധി പിടിച്ചിരിക്കുകയായിരുന്നു. കാലം വല്ലാത്ത ണല്ലോ. അവളിവിടെ സുരക്ഷിതയാണെന്നറിഞ്ഞപ്പോൾ അവർക്കു സമാധാനമായി
മഴ കുറെ നനഞ്ഞതുകൊണ്ടാവാം അവളെ തുമ്മുവാൻ തുടങ്ങി. നിർത്താതെയുള്ള തുമ്മൽ പെട്ടെന്നു ഞാൻ രാവിലെ പോരാനിറങ്ങിയപ്പോൾ വിമല പറഞ്ഞ കാര്യം ഓർത്തു മോളെ രാത്രി മുഴുവൻ നന്നായി പനിച്ചിരുന്നു. ‘നന്ദെട്ടൻ സ്‌കൂളിൽ നിന്നു നേരത്തെ വരണം. മോളെ ഡോക്‌ടറെ കാണിക്കണം.’ ഇനി എപ്പോഴാണ് വീട്ടിൽ എത്തിച്ചേരുക… നന്ദൻ്റെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുട്ടിയെ വേണ്ടപ്പെട്ടവരെ എൽപ്പിക്കാതെ എങ്ങനെ വീട്ടിൽ പോകും. തൻ്റെ കുട്ടിയുടെ പ്രായമെ കഷ്‌ടിച്ചുള്ളൂ. അവൾ വിദൂരതയിൽ കണ്ണും നട്ട് വാൻ ഡ്രൈവറെ പ്രതീക്ഷിക്കുന്ന മട്ടിൽ നിന്നു.
ഭാഗ്യം! പോയ വാൻ തിരികെ വന്നു. നന്ദന് ആശ്വാസമായി ജോണിനും പെരുത്ത സന്തോഷം. കുട്ടിയെ ശ്രദ്ധിക്കാതെ പോയ വാൻ ഡ്രൈവറെ നന്ദൻ വായിൽവന്നതൊക്കെ പറഞ്ഞു. അയാൾ കുറ്റമറ്റ മട്ടിൽ അധോമുഖനായി നിൽക്കുമ്പോൾ വിമലയുടെ ഫോണിൻ്റെ റിംങ്ങ്‌ടോണി കാതിൽ വന്നലച്ചു.
സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ :- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരുപ്പറമ്പിൽ അപ്പച്ചൻ്റെയും ത്രേസ്യാമ്മയുടെയും മകൻ. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ എ.പി.ആർട്‌സ് കോളജിൽ ചിത്രകലാ പഠനം. 27 വർഷത്തെ അധ്യാ പക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്‌കൂളുകളിൽ സേവനമനുഷ്ഠിച്ചു. ഹാസ്യ കഥക്കുള്ള ഉത്തര മേഖലാ കമ്മറ്റി അവാർഡ്, അധ്യാപക കഥവേദി പുരസ്‌കാരം. സ്‌കൂൾ മേളകൾക്ക് ലോനോകൾ രൂപകല്‌പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ്.എം. റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വരയും എഴുത്തും സജീവമായി നടക്കുന്നു. പരസ്‌പരം ഓൺലൈൻ കഥാ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു. വയ്യാവേലി, പലവക, അന്തോണിചരിതം: ന്യൂജെൻ കഥകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ ലിസമ്മ (റിട്ട. അധ്യാപിക), മക്കൾ ലിസ്‌ന (അധ്യാപിക), അജയ്’ (അധ്യാപകൻ), ഫോൺ: 9447993744, 8075413963
സുരേഷ് തെക്കീട്ടിൽ
എന്തെന്നില്ലാത്തചന്തമാണോണം
ചന്തത്തിൽവിരിയുന്നചിന്തയാണോണം
ഒരുമതൻകഥപറയുംപെരുമയാണോണം
ഓടിയെത്തുന്നൊരുഓർമയാണോണം
(എന്തെന്നില്ലാത്ത ……)
നല്ലകാലങ്ങളിൽനാടാകെ പെയ്യുന്ന
നന്മകൾക്കുനാംപേരൊന്നു നൽകി
പൊന്നിൻ്റെനിറമുള്ളസ്വപ്നങ്ങളെല്ലാം
പൊന്നോണമായിനാംചേർത്തുവെച്ചു
( എന്തെന്നില്ലാത്ത ……)
പുണ്യങ്ങൾപൂക്കുന്നപൂക്കാലമോണം
പൂക്കളെതഴുകുന്നപൂനിലാവോണം
മധുവുള്ളമലർപോലെമധുരമായോണം
ഒരുപാട്സ്നേഹത്തിനൊറ്റവാക്കോണം.
(എന്തെന്നില്ലാത്ത …..)
സുരേഷ് തെക്കീട്ടിൽ :- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ജേക്കബ് പ്ലാക്കൻ
കണിപ്പൂ നിറമുള്ള മണിപ്പൂവേ….!
വെണ്മണിയഴകുള്ള തുമ്പപ്പൂവേ..!
പത്തോണത്തിരുമുറ്റത്താവണിപൂക്കളമിടാൻ വായോ..നീ വായോ..!
പുലർമഞ്ഞിൻ മുഖപടത്താൽമുഖം മറച്ച് …
പൊൻവെയിലാൽ ഓണ ണപ്പുടവയുടുത്തു വായോ …..!
പുതുപ്പെണ്ണിൻ നാണമോടെ ..പൂവേ..വാ. .യെൻ പൂവോണ തിരുമുറ്റത്ത് …നീ വായോ..!
ശലഭങ്ങൾ നൃത്തമാടും പൂമണ്ഡപങ്ങളിൽ മൂളിപ്പാട്ട് മൂളാൻ നീയും വായോ കാറ്റേ …।ഓണ കാറ്റേ …!
നീലഭങ്ങൾ ചിത്രമെഴുതും
ആകാശതിരുമുറ്റത്ത് മഴവില്ലിൻ ഊഞ്ഞാലാടൻ വായോ..തെളിവെയിലേ..!
ചിങ്ങം വന്നത് അറിഞ്ഞീലെ ..? ചെങ്ങാതിതിമിർപ്പ് കേട്ടില്ലേ..!
ചെങ്ങാലി…പ്രാവേ …പോകണ്ടേ..?
പൂങ്കതിർ
കൊയ്യാൻ പോകേണ്ട ..?
തെങ്ങോല പീലികൾക്കിടയിൽ മുക്കണ്ണിൻ പൂക്കുല ചൂടും നിറപറമനസ്സ് കാണേണ്ട..? എങ്ങും കാണേണ്ട…?
തേങ്ങാപൂളിൻ ചന്ദ്രികപോലെ ഓളപ്പരപ്പിൽ കളിയാടും കളിയോടങ്ങൾതൻ ആർപ്പുവിളികൾ കേൾക്കേണ്ടേ ..?
തൂശനില തുമ്പ് മടക്കേണ്ടേ ..?
തുമ്പപ്പൂചോറ് വിളമ്പണ്ടേ…? ഓണ തുമ്പി തുള്ളി കളിക്കേണ്ടേ ..?
ഓണത്തപ്പനെ കാണേണ്ടേ..?
ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
പിങ്കി എസ്
ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ഓടി വരിക സമത്വ സുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവനയാണ്. മാവേലി നാടു വാണീടും കാലം… എന്നു തുടങ്ങുന്ന ഓണപ്പാട്ട് കുട്ടിക്കാലത്ത് എൻ്റെ മനസിനെ വളരെയധികം സ്വാധീനിച്ച ഒന്നാണ്. അതിൻ്റെ രചയിതാവ് ആരെന്ന ചോദ്യം കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു നിൽക്കുന്നു. സഹോദരൻ അയ്യപ്പൻ സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി എഴുതിയതാണെന്നു ഒരു വിഭാഗവും അതിനു മുമ്പ് തന്നെ ഓണപ്പാട്ടായി തലമുറകൾ കൈമാറി വന്നതാണെന്നും വാദമുണ്ട്. 1921 ൽ സഹോദരൻ എന്ന മാസികയിൽ അയ്യപ്പൻ ഈ പാട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. പലവരികളും പിന്നീട് മുറിച്ചു മാറ്റുകയും കൂട്ടി ചേർക്കുകയും ചെയ്തതാണെന്ന വാദവും നിലനിൽക്കുന്നു.
പ്രൈമറി പഠന കാലത്ത് സ്കൂളിൽ ടീച്ചർ ഈ പാട്ട് ചൊല്ലി കേൾപ്പിക്കുമ്പോൾ അത്ഭുതത്തോടെ ടീച്ചറിനെ നോക്കുന്ന ഒരു പാട് പേരുടെ മുഖം ഇന്നും മനസിൽ ഉണ്ട്. വൈകിട്ട് സ്കൂൾ വിട്ടു വന്ന് ഇങ്ങനെയൊരു ലോകം ഉണ്ടായിരുന്നുവോ എന്ന് അമ്മൂമ്മയോട് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു കുട്ടി എൻ്റെ ഓർമ്മചിത്രത്തിലുണ്ട്.
മാവേലിത്തമ്പുരാൻ്റെ നാടിനെക്കുറിച്ചുള്ള കഥകളും ഭരണവും സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും ഒടുവിൽ വാമനൻ ചവിട്ടി താഴ്ത്തിയതിനെക്കുറിച്ചുമൊക്കെ അമ്മൂമ്മ വാചാലയാകും. അതുപോലെ കർക്കിടക മാസത്തിൻ്റെ അവസാന ദിവസം വീടും പരിസരവും വൃത്തിയാക്കി മുഴുവൻ മാലിന്യവും തെക്കേ മൂലയിൽ കൊണ്ടു കളയും . മൂധേവി പോ,പോ… ശ്രീദേവി വാ, വാ…എന്ന് എന്നെക്കൊണ്ട് അമ്മൂമ്മ വിളിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. ദൗർഭാഗ്യങ്ങൾ ഒക്കെ പോയി ഐശ്വര്യം വരാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് എനിക്കു പറഞ്ഞ് തന്നിരുന്നത്.
അത്തം തുടങ്ങി പത്ത് നാളും പൂക്കളം അമ്മൂമ്മക്ക് നിർബന്ധമാണ്. അയൽക്കാരി പങ്കയമ്മൂമ്മയുടെ വീട്ടിൽ നിന്നു എടുത്തു കൊണ്ടു വരുന്ന ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കുക. അതിരാവിലെ ഞാനും കൂട്ടുകാരി ഫിജിയും വേലിയരികിലും വീടുകളിലും നിൽക്കുന്ന പൂക്കൾ പറിക്കാൻ പോകുന്നതും സുഖമുള്ള ഒരോർമ്മ തന്നെ.
മിക്കവാറും എല്ലാ വീടുകളിൽ ഊഞ്ഞാലിടും. ഊഞ്ഞാലിലെ തണ്ടു വലി, കാഞ്ഞിൽ പിടിത്തം ഇതൊക്കെ ഞങ്ങൾ കുട്ടികളുടെ മത്സരയിനങ്ങൾ ആണ്. ഏറ്റവും പൊക്കത്തിൽ ഊഞ്ഞാൽ ആടുന്നതും ആട്ടുന്നതും വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു.
തിരുവോണ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇലയിട്ട് ഉണ്ണുന്ന പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയാണ്. എല്ലാ ബന്ധുക്കളും ഉള്ളത് കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ഒരുമിച്ച് വിളയാനും സന്തോഷിക്കാനും സാഹസക്കളികളിൽ ഏർപ്പെടാനും പറ്റിയ അവസരം.ഓണത്തിന് മാത്രം തൂശനിലയിൽ വിളമ്പുന്ന ചില സ്പെഷ്യൽ കറികളുടെ രുചിക്കൂട്ടുണ്ട്. വിളക്ക് കത്തിച്ച് മാവേലിയെ സങ്കൽപ്പിച്ച് ഇല ഇടുന്ന പതിവുണ്ട്.
അന്ന് ഇന്നത്തെ പോലെ റസ്റ്റോറൻ്റ് ഓണം വ്യാപകമല്ലാതിരുന്നതിന്നാലും, കടകളിൽ കിട്ടുന്ന വിഭവങ്ങൾക്ക് പരിമിതി ഉള്ളതിനാലും, ഓണസദ്യ ഞങ്ങളെ ഹരം കൊള്ളിച്ചിരുന്നു. കുട്ടിക്കാലത്തെ രസമുള്ള ഓണയോർമ്മകൾ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമാണ്. അന്ന് ടെലിവിഷൻ വ്യാപകമല്ലാതിരുന്നതിനാൽ, മുതിർന്ന സ്ത്രീകൾക്ക് അടുക്കള പരസ്പര സഹകരണത്തിൻ്റെയും ആശയ കൈമാറ്റത്തിൻ്റേയും നാട്ടുവിശേഷങ്ങളുടേയും ഇടമായിരുന്നു.ഇന്ന് ചാനലുകൾ വിളമ്പുന്ന ഡിജിറ്റൽ ഓണത്തിലും ഓർഡർ കൊടുത്താൽ വീട്ടിൽ എത്തുന്ന സദ്യയിലേക്കും അണുകുടുംബങ്ങളുടെ ഓണാഘോഷം ചുരുങ്ങിയിരിക്കുന്നു.
ഹൈന്ദവമായതെല്ലാം മഹത്തരം എന്ന തരത്തിലേക്ക് ഭൂരിപക്ഷത്തിൻ്റെ ചിന്ത മാറുന്ന ഇക്കാലത്ത് എല്ലാ മനുഷ്യരേയും തുല്യരായി കാണുന്ന , കള്ളമില്ലാത്ത ചതിയില്ലാത്ത പൊളിവചനങ്ങൾ ഇല്ലാത്ത ഓണ സങ്കൽപ്പത്തിന് ഏറെ പ്രസക്തിയുണ്ട്. ഐതിഹ്യങ്ങളുടേയും മിത്തുകളുടേയും ബാലപാഠങ്ങൾ മനസിൽ കോറിയിട്ടു തന്ന കഥകളിലൂടെ, സാമൂഹിക ചുറ്റുപാടുകൾ വിവരിച്ചു തന്ന പാട്ടുകളിലൂടെ, ഗണിതത്തിലേക്ക് വഴി പിടിച്ചു നടത്തിയ, എല്ലാ ജീവ ജാലങ്ങളേയും സ്നേഹിക്കാൻ പഠിപ്പിച്ച, എൻ്റെ അച്ഛൻ്റെ അമ്മക്ക് എൻ്റെ ഓണയോർമ്മകൾ ഞാൻ സഹർഷം സമർപ്പിക്കുന്നു.
പിങ്കി എസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.
കെ . ആർ.മോഹൻദാസ്
“വരാതിരിക്കില്ല”. ഈ ഒരു വാക്കില്ലാതെ ഇന്നുവരെ ഒരാളും മഞ്ഞിനെക്കുറിച്ച് പറഞ്ഞിട്ടൊ എഴുതിയിട്ടോ ഉണ്ടാവില്ല.
മലയാളികളുടെ മനസ്സിലേക്കാണ് മഞ്ഞ് പെയ്തിറങ്ങിയത്. കാലമൊരുപാട് പെയ്തു പോയിട്ടും മനസ്സിൽ മഞ്ഞുപെയ്യുന്ന ഒരനുഭവം നല്കാൻ ഇതുപോലെ മറ്റൊരു കഥയില്ല. അതാണ് എംടിയുടെ മഞ്ഞ്.
1964 ൽ പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ്. എം.ടി. യുടെ പതിവ് പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്‍റെ പശ്ചാത്തലം.
മഞ്ഞ് വായിക്കുമ്പോള്‍ മനസ്സിലേക്ക് ഒരു മുഖം തെളിഞ്ഞു വരും. അത് പ്രമീളാനായരുടെ മുഖമാണ്.
പ്രമീള നായർ എംടിയുടെ ആദ്യ ഭാര്യയായിരുന്നു, മാത്രമല്ല അവർ നല്ല എഴുത്തുകാരിയുമായിരുന്നു. മഞ്ഞ് ഇംഗ്ലീഷിലേക്ക് (MIST) വിവർത്തനം ചെയ്തത് പ്രമീള നായരായിരുന്നു.
എംടിയുമായി പിരിഞ്ഞുജീവിക്കുമ്പോള്‍ അവസാനകാലത്ത് രോഗാതുരയായികഴിയുമ്പോള്‍ എംടിയെ ഒന്നു കാണാനായി പ്രമീള നായർ ആഗ്രഹിച്ചിരുന്നുെവന്ന് കേട്ടിട്ടുണ്ട്. സഫലമാവാതെ പോയ കാത്തിരിപ്പ്.
ഏകാന്തതകളുടെയും സംഘർഷം നിറഞ്ഞ മനസ്സുകളുടെയും അഭയകേന്ദ്രമാണ് ‘മഞ്ഞ്’, എംടിയുടെ മറ്റെല്ലാ കൃതികളെയും അതിജീവിച്ചുനില്‍ക്കുന്ന നോവല്ലയാണ് മഞ്ഞ്. മനുഷ്യനുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന കഥ. കാത്തിരിക്കാനും സ്നേഹിക്കാനും അവന് കഴിയുന്നിടത്തോളം കാലം മങ്ങാതെ മായാതെ നിലനില്‍ക്കുന്ന കഥ.
അറിയില്ലേ വിമലയെ..?
എംടിയുടെ കാവ്യസുന്ദരമായ മഞ്ഞ് എന്ന ലഘുനോവലിലെ നായികയെ?
കാലമെത്ര കഴിഞ്ഞാലും കടലെത്ര ഒഴുകിപ്പോയാലും കാത്തിരിപ്പിന്‍റെ തീവ്രതയും ഹൃദയത്തിലെ അതിന്‍റെ തീക്ഷ്ണതയും ഒട്ടും ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്നവർ എത്ര പേരുണ്ടാവും? വിമല അങ്ങനെയൊരാളാണ്. കാത്തിരിപ്തിന് അന്ത്യമില്ലെന്ന് ജീവീതം കൊണ്ട് കാണിച്ചുകൊടുത്തവൾ.
മഞ്ഞില്‍ വിമല കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് യാത്ര പറഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച മധുരമായ ആ സംഗമത്തെ, അതൊന്നും ഓര്‍മ്മയില്‍ നിന്നും മായാന്‍ അനുവദിക്കാതെ വിമല കാത്തിരിക്കുന്നു.
തന്‍റെ ഹോസ്റ്റലില്‍ നിന്നും അവധിക്കാലം ആഘോഷിക്കുവാൻ എല്ലാവരും പോകുമ്പോഴും, വിമല മാത്രം എവിടേക്കും പോകുന്നില്ല.
കുന്നിറങ്ങിപോകുന്ന ചോക്ലേറ്റ് നിറത്തിൽ കവിളുള്ള രശ്മി വാജ്പേയി എന്ന അവസാന പെൺകുട്ടിയെയും വെള്ളാരം കണ്ണുകളുള്ള അവളുടെ കാമുകനെയും നോക്കി നിൽക്കുന്ന വിമല സ്നേഹം കൊണ്ടു മുറിവേറ്റവളാണ്. സ്നേഹം തേടിയലഞ്ഞ പുഷ്പാ സർക്കാർ രാജി വെച്ച ഒഴിവിലേക്കാണ് വിമല അധ്യാപികയായി എത്തുന്നത്.
ജോലി ചെയ്യുന്ന ഹോസ്‌റ്റലിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന സ്വന്തം വീട്ടിലേക്ക് വിമല പോകാത്തത് അവിടെ തനിക്കായി കാത്തിരിക്കാന്‍ ആരുമില്ല എന്ന അറിവിനാലാണ്.
എം.ടിയുടെ കേവലം 80 പേജുകളുള്ള ഒരു നോവല്ലയാണ് മഞ്ഞ്. കാത്തിരിപ്പ് എന്ന വിഷയം കാവ്യാത്മകയിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞ്. മഞ്ഞ് ഉരുകുംപോലെ ഒരുകിയുരുകി ഓർമ്മകളുടെ ജലാശയം താളംകെട്ടിയ പോലെ…
വരും വരാതിരിക്കില്ല….. പ്രതീക്ഷകൾ പ്രണയവും കടന്ന് ജീവിതവുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന പോലെ….
കെ. ആര്‍. മോഹന്‍ദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
അനുജ. കെ
അകലെനിന്നും ചെണ്ടയുടെയും തകിലിന്റെയും ശബ്ദം കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ശബ്ദം അടുത്തടുത്തു വരുന്നതോടെ ഉണ്ണിമായയുടെ വയറ്റിൽനിന്നും ഒരാന്തൽ അനുഭവപ്പെട്ടു. ഭയപ്പാടിൽ നിന്നും രക്ഷപെടാൻ കതകിന്റെ മറവാണ് അവളുടെ അഭയകേന്ദ്രം. കേശുവിനും കുഞ്ഞുകുട്ടനും ഇതൊരു തമാശയാണ്. അവൾ ഒളിച്ച കതകുപാളിക്കു മുന്നിൽ നിന്ന് അവർ മേലോട്ടും കീഴോട്ടും ചാടി നൃത്തം ചെയ്യാൻ തുടങ്ങി. കൂടെ ഹൊയ്. ഹൊയ്.. എന്ന ശബ്ദവുമുണ്ടാക്കി . ഭയപ്പാടിനേക്കാൾ കൂടുതൽ സങ്കടവും ദേഷ്യവുമാണ് അവൾക്കപ്പോൾ തോന്നിയത്.
“എന്തൊരു കഷ്ടമാണ്” എന്ന് പുലമ്പിക്കൊണ്ട് അവൾ കതകിനു മറവിൽ നിന്നും പുറത്തേയ്ക്ക് എത്തിനോക്കി. കുഞ്ഞുകുട്ടനും കേശുവും വീടിനു പുറത്തേക്കു പോയിരിക്കുന്നു. ചെണ്ടമേളസംഘം എത്താറായി എന്ന് തോന്നുന്നു. അവൾ ഒന്നുകൂടി വിളറിവെളുത്തു…
” വല്യച്ഛന്റെ മായക്കുട്ടി എവിടെ ” എന്ന് ചോദിച്ച് വല്യച്ഛനും കൂടെ വല്യമ്മയും എന്നെ അന്വേഷിക്കുന്നുണ്ട്. കതകിനു മറവിൽ നിന്നും എത്തിനോക്കാൻ പോലും ഭയപ്പാടോടെ അവൾ മിണ്ടാതെ നിന്നു.
അച്ഛന്റെയും അമ്മയുടെയും മരണശേഷം വല്യച്ഛന്റെ സംരക്ഷണയിലായിരുന്നു ഉണ്ണിമായ. ഭർത്താവിന്റെ ഇഷ്ടങ്ങൾ മാത്രം അനുസരിച്ചു ജീവിക്കുന്ന വല്യമ്മക്ക് ഉണ്ണിമായയെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റിയില്ല. അർബുദരോഗത്തിനടിമപ്പെട്ടുള്ള അച്ഛന്റെ അകാലമരണം അമ്മയെ ആകെ തളർത്തിയിരുന്നു.ആ ദുഃഖത്തിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തിയത് ഒരു ഹൃദയാഘാതം ആയിരുന്നു. അവിടെ തനിച്ചായതു ഉണ്ണിമായയും. വല്യച്ഛൻ നീട്ടിയ കൈകൾ പിടിച്ചു ഈ തറവാടിന്റെ പടികൾ കയറുമ്പോൾ രണ്ടു മുരടന്മാർ അവിടെയുണ്ടാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.അതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഈ പടികടന്നു വരികയില്ലായിരുന്നു എന്ന് അവൾ പലപ്പോഴും ഓർത്തിട്ടുണ്ട്. കേശുവിന്റെ കുസൃതി അത്രക്കും അവളെ ബുദ്ധിമുട്ടിക്കുന്നു എന്ന് സാരം. കുഞ്ഞുകുട്ടൻ കേശുവിന്റെ ചേട്ടൻ ആണ്. കുസൃതി എങ്കിലും ഉണ്ണിമായയോട് പ്രേത്യേക ഒരു സ്നേഹവായ്പ് അവനുണ്ട്. അവളെ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടികൊണ്ടുവരുന്നതും കുഞ്ഞുകുട്ടനാണ്. കേശു ഇവർ രണ്ടിലും ഇളയവൻ. ഇളയവനായതിനാൽ അവനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരഹംഭാവം അവനിൽ ഉണ്ട്.
” വരുന്നുണ്ട്… അവർ വരുന്നുണ്ട് ”
കേശു പാഞ്ഞുവന്നു കതകിനുമുന്നിൽ നിന്നു. കൈകൾ മുകളിലേയ്ക്കു ഉയർത്തി ഒരു ചാട്ടം… പുറത്തേയ്ക്കൊരു ഓട്ടം. എല്ലാം ഒറ്റനിമിഷത്തിൽ.
ചെണ്ടകൊട്ട് അടുത്തു വന്നിട്ടുണ്ട്. ഉണ്ണിമായ വിറച്ചുകൊണ്ട് ഭിത്തിയിൽ മുഖം ചേർത്തു നിന്നു. കടുവാകളി സംഘമാണ്. നാട്ടിൻപുറത്തുള്ള എല്ലാ വീടുകളിലും ഓണനാളിൽ ഉച്ചതിരിഞ്ഞു ഈ സംഘം എത്താറുണ്ട്. സംഘത്തിൽ കുറേ കടുവാവേഷധാരികളും ഒരു കടുവാപിടുത്തക്കാരനും ചെണ്ട,തകിൽ മേളക്കാരും ഉണ്ടാവും.സംഘം വീടിന്റെ മുറ്റത്തെത്തിയിട്ടുണ്ട്. കൂക്കുവിളികളും ചെണ്ട,തകിൽ മേളവും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.സംഘത്തിലെ കടുവകളെക്കാളും ഉണ്ണിമായയ്ക്ക് പേടി അവരെ വെടിവയ്ക്കാനായി തോക്കുമേന്തി വരുന്ന കപ്പടാമീശക്കാരൻ പട്ടാളവേഷധാരിയെയാണ്.
കതകിന്റെ മറവിൽ നിന്നും ഉണ്ണിമായയെ പിടിച്ചിറക്കി വല്യച്ഛൻ പൂമുഖത്തേക്ക് കൊണ്ടുവന്നു…”എന്തിനാ കുട്ട്യേ പേടിക്കുന്നേ… വല്യച്ഛനില്ലേ കൂടെ… ” എന്ന വാക്കുകളുടെ ബലത്തിൽ കണ്ണുപൊത്തിപിടിച്ചാണ് അവൾ വന്നത്. കേശു ഏറുകണ്ണിട്ടു നോക്കുന്നുണ്ട്. കുഞ്ഞുകുട്ടന് അവൾ വന്നത് വല്യ സന്തോഷമായി.കടുവാക്കുട്ടന്മാരെ കാണാൻ നല്ല ഭംഗി തോന്നി. ദേഹത്തെല്ലാം മഞ്ഞയിൽ കറുത്ത വരകൾ, കടുവയുടെ മുഖംമൂടി വച്ചിട്ടുണ്ട്.അവൾക്കു പേടി തോന്നി… തോക്കുധാരിയെ കാണുന്നില്ലല്ലോ…. ആൽക്കൂട്ടത്തിനിടയിൽ നിന്നും അവൾ അയാളെ കണ്ടുപിടിച്ചു…. അയാൾ കടുവയ്ക്കു നേരെ തോക്ക് ചൂണ്ടി ഉന്നംവയ്ക്കുന്നുണ്ട്… അപ്പോൾ ആരോ ഒരാൾ ഒരു ഓലപടക്കം പൊട്ടിച്ചു.. തോക്കിൽ നിന്നും വെടി പൊട്ടിയതായി ഭാവിച്ച് കടുവകൾ വെപ്രാളപ്പെട്ടു അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. കേശു ഓടി വന്നു വല്യച്ഛനെ കെട്ടിപ്പിടിച്ചു. ഭയപ്പാടോടെ നിന്നിരുന്നുവെങ്കിലും കേശുവിന്റെ ഓട്ടം കണ്ടു ഉണ്ണിമായയ്ക്ക് ചിരിപൊട്ടി.
ഈ വർഷത്തെ കടുവാകളി ഇതോടെ അവസാനിക്കുകയാണ്… വല്യമ്മ ഉപ്പേരിയും പഴവുമൊക്കെ അവിടെ കൂടിയിരുന്നവർക്കു നൽകുന്ന തിരക്കിൽ ആണ്. കുഞ്ഞുകുട്ടൻ കൈനിറയെ ഉപ്പേരിയുമായി ഊഞ്ഞാലിനെ ലക്ഷ്യമാക്കി നടക്കുന്നു…. ധൈര്യവാൻ കേശു വരാന്തയിലിരുന്നു ഉപ്പേരി കഴിക്കുന്നു….. വല്യച്ഛന്റെ സ്നേഹത്തിൽ ഉണ്ണിമായയ്ക്ക് വലിയ സന്തോഷം തോന്നി…. തനിക്കുകിട്ടിയ ഉപ്പേരിയുമായി അവൾ കേശുവിനരികിൽ ചെന്നിരുന്നു…. ഉടനെ അവൻ കൈനീട്ടി അവളുടെ കയ്യിലുള്ള ഉപ്പേരി തട്ടിപ്പറിച്ചു. അവനു വീണ്ടുമൊരു അവസരം കൊടുക്കാതെ അവൾ അകത്തളത്തിലേക്കു നടന്നു.
അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
രാധാകൃഷ്ണൻ മാഞ്ഞൂർ
1987 ജൂൺ 31 നു ഗാന്ധിമതി ഫിലിംസ് പുറത്തിറക്കിയ “തൂവാനത്തുമ്പികൾ “എന്ന സിനിമ മുപ്പത്തെട്ട് വർഷം പിന്നിടുമ്പോഴും ഇന്നും ഒരു വിസ്മയമായി നിലനിൽക്കുന്നു . കഥയും, തിരക്കഥയും , സംവിധാനവും എല്ലാം പത്മരാജൻ എന്ന അതുല്യ പ്രതിഭയുടേതായിരുന്നു
ഇതിൽ ഒരുപാട് അഭിനയപ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞതാണ്. മോഹൻലാൽ,സുമലത,പാർവതി,ബാബു നമ്പൂതിരി, അശോകൻ ,ശ്രീനാഥ് അങ്ങനെ നിരവധി പേർ. ഇതിൽ പത്മരാജൻ സൃഷിടിച്ച ക്ലാര എന്ന കഥാപാത്രത്തോട് കിടപിടിക്കാൻ പറ്റുന്ന ഒരു നായികാജന്മങ്ങളും ഇക്കാലമത്രയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആയതിനാൽ ക്ലാരയെ മുൻ നിർത്തി മണ്ണാറത്തൊടി ജയകൃഷ്ണനൊപ്പം അവർ സഞ്ചരിച്ച പ്രണയ പാതകളെ, സ്നേഹനിമിഷങ്ങളെ ,സ്നേഹബുദ്ധ്യാ അസൂയപ്പെടുകയും ,ആദരിക്കുകയും ചെയ്യുന്നു
ഇത് പ്രിയപ്പെട്ട പത്മരാജനുള്ള സ്മരണാഞ്ജലിയായി സമർപ്പിച്ചുകൊള്ളട്ടെ.
“മെല്ലെ തിരിഞ്ഞന്നു നോക്കിയ നീ / മതി
ചില്ലിട്ടു വെയ്ക്കുവാൻ എൻ ജീവ
ഭിത്തിയിൽ…
പ്രണയമില്ലാതെയായ നാൾ
സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു
ഞാൻ “
-റഫീഖ് അഹമ്മദ് –
ഇത് ക്ലാര …പെണ്മയുടെ പ്രണയ വിചാരങ്ങൾക്കു തീ പിടിപ്പിച്ചവൾ …. ഏതൊക്കെയോ നിഗൂഢ സ്ഥലികളിലേക്കു ഒരു വ്യവസ്ഥകളുമില്ലാത്തൊഴുകുന്ന പുഴ പോലൊരുവൾ ……….
ക്ലാരയുടെ പൂർവ ജീവിതത്തെപ്പറ്റി ജയകൃഷ്ണനോട് പറയുന്നത് തങ്ങൾ മാഷാണ് ( ബ്രോക്കർ കുരിക്കൾ ) കടപ്പുറം ദേശത്തു നിന്നും രണ്ടാനമ്മയുടെ പ്രേരണയിൽ പുറത്തു കടന്നവൾ …. ഓർമയുടെ തിരയിളക്കത്തിൽ ഉപ്പു കലർന്നൊരു ഭൂത കാലം ക്ലാര മറന്നു പോകുന്നു . മഠത്തിൽ ചേരാൻ പറഞ്ഞൊരു കത്തെഴുതാൻ തങ്ങൾ മാഷ് ജയകൃഷ്ണനെ ചുമതലയേല്പിക്കുന്നു അയാൾ ക്ലാരക്ക് “മദർ സുപ്പീരിയർ” എന്ന കള്ളപേരിൽ കത്തെഴുതുന്നു. ആ രാത്രിയിൽ മണ്ണാറത്തൊടിയിൽ മഴ പെയ്യുന്നുണ്ട്…..ആർത്തലച്ചു പെയ്യുന്ന മഴയും, ഇടിമിന്നലും എഴുത്തു പേപ്പർ നനക്കുന്നു ,മണ്ണാറത്തൊടിയിൽ പെയ്ത മഴയിൽ ഭൂമി ഉർവ്വരയായി കാത്തു കിടന്നു – ക്ലാരയുടെ വരവിനായി….. പക്ഷെ ക്ലാര ഒരിക്കലും മണ്ണാറത്തൊടിയിലേക്കു വന്നില്ല പകരം തീ പിടിക്കുന്ന സൗന്ദര്യവുമായി അവൾ അയാളിലേക്ക് ലയിച്ചു കഴിഞ്ഞിരുന്നു .
മണ്ണാറത്തൊടി ജയകൃഷ്ണൻ, ഗ്രാമത്തിൽ തനി കർഷകനും പിശുക്കനുമാണ് .പട്ടണത്തിൽ എത്തുമ്പോൾ അസ്സൽ പരിഷ്കാരി ആകുന്നു .രണ്ടു സ്വത്വ ബോധങ്ങൾ…. ,രണ്ടു വേഷ പകർച്ചകൾ …..ഇതുകൊണ്ടാവാം തങ്ങൾ മാഷ് ജയകൃഷ്ണനെക്കൊണ്ട് “മദർ സുപ്പീരിയർ” വേഷം കെട്ടിച്ചത്.
ഒരു പെണ്ണിൻ്റെ ചാരിത്ര്യം താൻ മൂലം തകരാൻ പാടില്ലെന്നു വിശ്വസിച്ചിരുന്ന അയാൾക്ക്ക്ലാരയുടെ കാര്യത്തിൽ അബദ്ധം പിണഞ്ഞു .
നഗരത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് സംഭവിച്ച തെറ്റിന് അയാൾ തങ്ങൾ മാഷിനോട് മാപ്പിരന്നു ക്ലാരയെ വിവാഹം ചെയ്യുവാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു
ചരട് പൊട്ടിയ പട്ടം പോലെ അവൾ അയാളിൽ ആവേശിച്ചു നിന്നു . ക്ലാരയുടെ സർപ്പ സൗന്ദര്യത്തിൽ അയാൾ മുങ്ങി അമർന്നു .വിജനതയുടെ കുന്നുകളിൽ ,നഗരത്തിലെ ഹോട്ടൽ മുറിയിൽ ,കടൽ തീരങ്ങളിൽ,പ്രണയത്തിൻ്റെയും ,രതിയുടെയും ഉടൽപൂരങ്ങൾ അവർ അറിയുന്നു. ഇടക്കെപ്പോഴോ ഉള്ളിലെ മഹാ സങ്കടങ്ങൾ ഒളിപ്പിച്ചുകൊണ്ടു തൻ്റെ മടിയിൽ കിടക്കുന്ന “മദർ സുപ്പീരിയറിനോട്” അവൾ ചോദിക്കുന്നുണ്ട് “ശരിക്കും നീ ആരാ തടികൺട്രാക്‌റ്ററെ…? .” ഉള്ളുലക്കുന്ന ആ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം അയാൾ പതറി പോകുന്നുണ്ട് . തികച്ചും നിർവ്യാജമായ ഒരു ചിരിയിൽ ആ നിമിഷത്തെ അയാൾ മായ്ച്ചുകളഞ്ഞു .
ഒരു രാപ്പൊറുതിയിൽ ജന്മ രഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കു മുകളിൽ ക്ലാര അയാളെ ഒരു തൂവൽ പോലെ കൊണ്ടു നടന്നു … അനു നിമിഷം ഭ്രമ കല്പനകളുടെ രാജകുമാരിയായി സ്വയം വാഴുകയായിയിരുന്നു ..
ഏകാന്തതയുടെ മലഞ്ചെരുവിൽ ക്ലാരയുടെ മടിയിൽ ആകാശം നോക്കി കിടക്കുന്ന ഒരു കൊച്ചു കുട്ടിയായി അയാൾ പരിണമിച്ചു ( മലഞ്ചെരുവിലെ ഭ്രാന്തൻ്റെ നിലവിളി ക്ലാരയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു).
മുറിഞ്ഞ വാക്കുകളുടെ തീരത്തു നിന്നാണ് അവർ വേർപിരിയുന്നത് നമ്മുടേത് മാത്രമെന്ന് വിശ്വസിച്ചു പോയ ഇടങ്ങളിൽ നേരിൻ്റെ ടൈം ആൻഡ് സ്പേസ് അന്യമാകുന്നതൊരു വേദന തന്നെയാണ് .
ആകസ്മികമായി ആരെയും നമ്മൾ കണ്ടുമുട്ടാറില്ല ഒരു പക്ഷെ തങ്ങൾ മാഷ് പറഞ്ഞതുകൊണ്ട് മാത്രമാവാം “മദർ സുപ്പീരിയറിൻ്റെയും തടി തടികൺട്രാക്‌റ്ററിൻ്റെയും” വേഷങ്ങൾ അണിയേണ്ടി വന്നത്. എല്ലാം തികച്ചും യാദൃഛികം എന്ന് മാത്രമേ ജയകൃഷ്ണൻ കരുതുന്നുള്ളു
പ്രണയം എത്ര ക്ഷണികമായിരുന്നുവെന്നു ക്ലാര തിരിച്ചറിയുന്നതിനൊപ്പം, കാല്പനിക ലോകത്തു നിന്നും ജീവിതത്തിൻ്റെ യഥാർത്ഥഭൂമിക തേടികണ്ടെത്താൻ കഴിഞ്ഞു. അതിനായിരുന്നു ജയകൃഷ്ണനിൽ നിന്നും അവൾ ഓടിയൊളിച്ചത് .
രാധ ( ജയകൃഷ്ണൻ്റെ പ്രതിശ്രുത വധു ) നല്ല കുട്ടിയാണെന്നും ആ കുട്ടിയെ സങ്കടപെടുത്തരുതെന്നും പറയുന്നിടത്താണ് ക്ലാരയുടെ മനസിൻ്റെ വിശാലത തിരിച്ചറിയുന്നത്. അയാൾക്കവൾ അറിയുന്തോറും ഒരു പ്രഹേളികയാവുന്നു.
ഒരു ജിബ്രാൻ കവിതയിൽ ( ലെബനൻ കവി) ഇങ്ങനെ കാണുന്നു
” മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും/ ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുത്/ രണ്ടു മനസുകൾ എപ്പോഴും വ്യത്യസ്തരായിരിക്കും സൗഹൃദത്തിലായാലും പ്രണയത്തിലായാലും”
കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച ഈ കവിത അവരുടെ ജീവിതത്തിൽ തികച്ചും അന്വർത്ഥമായി .
അന്യരെ ആശ്രയിച്ചു നിൽക്കുന്ന എല്ലാ ആഹ്ളാദങ്ങളും ഇന്നോ നാളെയോ മാഞ്ഞു പോകും.എല്ലാം താല്കാലികമാണ് ….തികച്ചും നൈമിഷികമെന്ന ബുദ്ധിസ്റ് സിദ്ധാന്തത്തിലേക്കു മനസ്സ് പാകപ്പെടുത്തുന്നു
അതെ അയാൾ മാത്രം പ്രതീക്ഷിച്ചു ആ തീവണ്ടിയിൽ അവൾ എത്തുമെന്ന് ………..അവൾ വന്നു “മോനി ജോസഫ് ” എന്ന ധനികൻ്റെ രണ്ടാം ഭാര്യയുടെ വേഷത്തിൽ . നിലവിൽ അവളിപ്പോൾ അയാളുടെ ഭാര്യയാണ് ആദ്യ ഭാര്യയുടെ കൈക്കുഞ്ഞുമായി എത്തിയ “മോനി ജോസഫിനോട്” ” മദർ സുപ്പീരിയർ” എന്ന് പറഞ്ഞാണ് ജയകൃഷ്ണനെ പരിചയപ്പെടുത്തുന്നത്
മോനി ജോസഫിനോട് എല്ലാം തുറന്നു പറഞ്ഞ് ഒരു കുമ്പസാര കൂടിൻ്റെ ഹൃദയ വിശുദ്ധി അവൾ അനുഭവിക്കുന്നുണ്ടെന്ന നിർവൃതിയിലാണ് ജയകൃഷ്ണൻ ആ തീവണ്ടി നിലയത്തിൽ നിന്നത് .ഹൃദയത്തിൽ ,സ്വപ്നങ്ങളിൽ ,ചിന്തകളിൽ ,ഒരു ശ്യാമ ശൈത്യം സമ്മാനിച്ചവൾ ദാ ഇപ്പോൾ കടന്നു പോകുന്നു. തീവണ്ടിയുടെ വാതിൽക്കൽ കൈവീശി ചിരിച്ചവൾ ……… തൻ്റെ ഋതു ഭേദങ്ങളുടെ രാജകുമാരി …..
അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി … സങ്കടം ഉള്ളിലൊതുക്കി… ചിലനിമിഷങ്ങളിൽ മനുഷ്യർ എത്ര നിസ്സഹായരാണ് …എത്ര ആലംബഹീനരാണ് ….
അനന്തരം ജയകൃഷ്ണൻ തീവണ്ടി സ്റ്റേഷനിലെ തിരക്കിൽ തൻ്റെ പ്രതി ശ്രുത വധു രാധയെ കാണുന്നു .
ജീവിതം പോലെ സമാന്തരമായി നീളുന്ന ആ തീവണ്ടിപ്പാളത്തിൽ ജയകൃഷ്ണനും ,രാധയും പരസ്പരം കൈകൾ കോർത്തു നിന്നു
രാധാകൃഷ്ണൻ മാഞ്ഞൂർ : – ഫ്രീലാൻസർ ,കോട്ടയം ജില്ലയിൽ ,വൈക്കം താലൂക്കിൽ ,മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണനാചാരിയുടെയും ഗൗരി കൃഷ്ണൻെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം. മാഞ്ഞൂർ സൗത്ത് ഗവണ്മെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സമചിന്ത, പിറവി, എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി. അക്ഷരകാഴ്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമ ചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രെട്ടറി .
1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസ്സി ചെറുകഥാ പുരസ്കാരം ,സാംസ്കാര വേദിയുടെ 2023 ലെ അവാർഡ് എന്നിവ ലഭിച്ചു. രണ്ടു കഥാ പുസ്തകങ്ങൾ :- നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി .
രണ്ടു തിരക്കഥകൾ :- മഴ മരങ്ങൾ ,മുടിയേറ്റ്
ഭാര്യ :- ഗിരിജ , മകൾ :- ചന്ദന
ഇ മെയിൽ : [email protected]
മൊബൈൽ നമ്പർ :- 8075491785
രാജേഷ് ജോസഫ് ലെസ്റ്റർ
കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണം, ഒരിക്കൽ ലാളിത്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രതീകമായിരുന്നു. എന്നാൽ ഇന്നത്തെ കേരളത്തിൽ ഓണാഘോഷങ്ങൾ ഉപഭോഗാധിഷ്ഠിത വിപണി സംസ്‌കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടന, ഗൾഫ് പ്രവാസികളുടെ റീമിറ്റൻസ്, വ്യാപാര വിപണി, ഉപഭോഗ സംസ്കാരം എന്നിവ ഓണത്തെ വിപണി പ്രാധാന്യമുള്ള ഉത്സവമായി മാറ്റിയിരിക്കുകയാണ്.
മുൻകാലത്തെ ഓണം – ഗ്രാമജീവിതത്തിൻ്റെ ലാളിത്യം
പഴയകാലത്ത്, ഓണം കാർഷിക സമൂഹത്തിൻ്റെ വിളവെടുപ്പ് ആഘോഷമായിരുന്നു. കുടുംബം, അയൽക്കാർ, ഗ്രാമസമൂഹം എന്നിവർ ചേർന്ന് പൂക്കളങ്ങൾ ഒരുക്കുകയും വീട്ടിൽ തയ്യാറാക്കിയ ഓണസദ്യയോടെ ഉത്സവം ആഘോഷിക്കുകയും ചെയ്‌തു. ചെലവുകുറഞ്ഞിരുന്നെങ്കിലും സന്തോഷവും ഐക്യവും നിറഞ്ഞിരുന്നു.
“ഓണം മുൻകാലത്ത് ഒരു കൂട്ടായ്മാ ഉത്സവമായിരുന്നു. ഇന്നത്തെ പോലെ ആഡംബരം ഉണ്ടായിരുന്നില്ല,” എന്നു സംസ്കാര ചരിത്രകാരൻ ഡോ. എ. രാജൻ പറയുന്നു.
ഇന്നത്തെ ഓണം – വിപണിയുടെ ആഘോഷം
കാലത്തിന്റെ ഒഴുക്കിൽ, ഓണത്തിന്റെ ആഘോഷ രീതി വ്യാപാരത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങി. ഓൺലൈൻ ഷോപ്പിംഗ്, ബ്രാൻഡഡ് വസ്ത്രങ്ങൾ, സ്വർണാഭരണം, കാറ്ററിംഗ് സർവീസുകൾ, ഓണ വായ്പകൾ എന്നിവയാണ് ഇന്നത്തെ ആഘോഷത്തിന്റെ മുഖ്യഘടകങ്ങൾ.
• വസ്ത്ര വിൽപ്പന: കേരളത്തിൽ ഓണകാലത്ത് വസ്ത്രവിൽപ്പന ₹10,000 കോടി കടക്കും.
• സ്വർണവില്പന: ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്വർണാഭരണ വിപണിയിൽ ₹500 കോടി വരെ ഇടപാട്.
• മദ്യവില്പന: KSBC റിപ്പോർട്ട് പ്രകാരം, ഓണം സമയത്ത് ഏകദിന മദ്യവിൽപ്പന ₹818 കോടി വരെ.
• ഓണസദ്യ: പല വീടുകളും ഹോട്ടലുകളും കാറ്ററിംഗും ആശ്രയിക്കുന്നു. വില ₹150 – ₹500 വരെ.
“ഓണം ഇപ്പോൾ വികാരത്തിന്റെയും വിപണിയുടെയും കൂട്ടായ്മയാണ്. ഇത് കേരളത്തിന്റെ consumer economy–യെ മുന്നോട്ട് നയിക്കുന്നു,” എന്ന് സാമ്പത്തിക വിദഗ്ധൻ കെ. ബിജു പറയുന്നു.
ഗൾഫ് റീമിറ്റൻസിന്റെ സ്വാധീനം
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗൾഫ് റീമിറ്റൻസ് നിർണ്ണായകമാണ്. 2023-ൽ, കേരളത്തിന്റെ സംസ്ഥാന വരുമാനത്തിൽ 23% വിദേശ തൊഴിലാളികളിൽ നിന്നുള്ള വരുമാനമാണ്. ഈ പ്രവാഹം ഓണാഘോഷത്തിൽ വലിയ ചെലവുകൾക്ക് കാരണമാകുന്നു. എന്നാൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു: “ഇത് ഉപഭോഗാധിഷ്ഠിത വളർച്ചയാണ്; ഉൽപാദനത്തെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണെന്നതാണ് കേരളത്തിന്റെ വെല്ലുവിളി,” എന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ. ശിവൻ പറയുന്നു.
സർക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടൽ
ഓണ സമയത്ത് സർക്കാർ ഫ്രീ ഓണം കിറ്റുകൾ, സബ്സിഡി വിൽപ്പന, പെൻഷൻ വിതരണം, അലവൻസ് എന്നിവ നൽകുന്നു. സപ്ലൈകോ 2024-ൽ ₹180 കോടി വരെ ന്യായവില വിൽപ്പന നടത്തി. 6.32 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ കിറ്റ് വിതരണം ചെയ്തു.
“ഓണത്തിന്റെ ആത്മാവായ സമത്വവും സഹവർത്തിത്വവും നിലനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. വിപണി സംസ്കാരത്തിൽ മുങ്ങുന്ന കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കേണ്ട സമയമാണിത്,” എന്ന് സാമൂഹ്യശാസ്ത്രജ്ഞ ഡോ. ജയശ്രീ അഭിപ്രായപ്പെട്ടു.
ഓണം ഇന്നും കേരളത്തിന്റെ ഐഡന്റിറ്റിയുടെ പ്രതീകമാണ്. പക്ഷേ മഹാബലിയുടെ കാലത്തെ സമത്വത്തിന്റെ സ്വപ്നത്തിൽ നിന്ന്, ഇന്നത്തെ ഉപഭോഗത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കേരളം മാറിയിരിക്കുന്നു. “ലാളിത്യവും ഐക്യവും” ഓണത്തിന്റെ ആത്മാവാണ് – അതിനെ നഷ്ടപ്പെടുത്താതെ ആധുനിക കാലഘട്ടം സ്വീകരിക്കുന്നതാണ് വെല്ലുവിളി.
രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.
യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.
യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.
സ്നേഹപ്രകാശ്. വി. പി.
ഇനിയൊരു കഥ പറയാം. ഒരു പഴയ കഥ. പാണന്റെ പഴംപാട്ടു പോലെ, പാടിപ്പതിഞ്ഞ ഈരടികൾ പോലെ, പറഞ്ഞു പതം വന്ന കഥ.
പണ്ട് എന്നുവെച്ചാൽ പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു. അതാണല്ലോ പഴങ്കഥകളുടെ ഒരു ശൈലി. ഒരു വലിയ മലയും, മലയിലെ വിഭവങ്ങളും, അതിന്റെ താഴ്‌വരയിലെ ജനങ്ങളും രാജാവിന്റേതായിരുന്നു. തികഞ്ഞ രാജഭക്തിയുള്ളവരായിരുന്നു പ്രജകൾ. രാജാവ് മലമുകളിലെ കൊട്ടാരത്തിലിരുന്ന് സസുഖം തന്റെ സാമ്രാജ്യം ഭരിച്ചു പോന്നു.
എന്നാൽ നമ്മുടെ രാജാവിന് ഒരു ദൗർബല്യമുണ്ടായിരുന്നു. രാജാവാണെന്ന് വെച്ച് ദൗർബല്യമില്ലാതാവില്ലല്ലോ. അദ്ദേഹം എലികളെ വളർത്തിയിരുന്നു. മലയിൽ മുഴുവൻ എലികളുടെ മടകളായിരുന്നു. എലികളും രാജാവിനെപ്പോലെത്തന്നെ സുഭിക്ഷതകൊണ്ട് തടിച്ചു കൊഴുത്തിരുന്നു.
കാലം കഴിയവേ കാട്ടിലെ മൂപ്പന് ഒരു സംശയം. ഈയിടെയായി കാട്ടിലെ വിഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടോ ? എലികളല്ലേ മല നിറയെ. പിന്നെ കാട്ടിലെ വിഭവങ്ങൾ കുറയാതിരിക്കുമോ. മൂപ്പൻ ഈ കാര്യം വളരെ രഹസ്യമായി മൂപ്പത്തിയോട് പറഞ്ഞു. രഹസ്യമായതുകൊണ്ടാവാം മുപ്പത്തി, അത് മറ്റു പെണ്ണുങ്ങളോടും അവർ അവരുടെ ആണാളുകളോടും… അങ്ങനെയങ്ങനെ കാര്യം എല്ലാവരും അറിഞ്ഞു. പെട്ടെന്നുതന്നെ കാട്ടിലെയും നാട്ടിലെയും ജനം സംഘടിച്ച് മൂപ്പന്റെ നേതൃത്വത്തിൽ രാജാവിനോട് പോരിനിറങ്ങി. ഒരു നാടിന്റെ മുഴുവനും പിന്തുണയുണ്ടായിരുന്നതിനാൽ ഒടുവിൽ മൂപ്പൻ രാജാവിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തു. അണികൾ മൂപ്പനെ തോളിലേറ്റി മൂപ്പനാണ് ഇനി തങ്ങളുടെ രാജാവെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആനന്ദനൃത്തം ചവിട്ടി.
ഇനിയെന്ത് ?
എല്ലാവരും ആലോചിച്ചു.
“എലികളാണ് നമ്മുടെ ശത്രു.. ”
ഒന്നാമൻ പറഞ്ഞു.
“ഈ കാടും, നാടും മുഴുവൻ നശിപ്പിച്ചത് എലികളാ… നമുക്കവയെ നശിപ്പിക്കണം.. ”
ചുണ്ടിലെരിയുന്ന ബീഡി ആഞ്ഞു വലിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു.
“എങ്കിലും അവയെ കൊല്ലണോ..? ”
മൂന്നാമന്റെ ഒരു സംശയം.
“അവയെക്കൊന്ന് നാടിനെ രക്ഷിക്കാമെന്നു പറഞ്ഞിട്ടാ ഞാൻ നിങ്ങളുടെ കൂടെ നിന്നത് .. ”
നാലാമൻ ന്യായം പറഞ്ഞു.
ഇത്രയധികം എലികളെ കൊന്നൊടുക്കുക അത്ര എളുപ്പമാണോ ?
മൂപ്പൻ തല പുകഞ്ഞാലോചിച്ചു. മൂപ്പന്റെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ നഗ്നമായ നെഞ്ചിലേക്കിറങ്ങി. മൂപ്പന്റെ അവസ്ഥ കണ്ട് മൂപ്പത്തിയുടെ മനമലിഞ്ഞു. അവർ പറഞ്ഞു.
“നമുക്കീ മല മറിച്ചിടാം… അപ്പോൾപ്പിന്നെ എലികളുടെ പ്രശ്നമില്ലല്ലോ.. ”
മൂപ്പൻ സമ്മതിച്ചു. അങ്ങനെ അവർ എല്ലാവരും കൂടി മല മറിച്ചിടാൻ തയ്യാറായി. മൂപ്പൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി.
“ഇനി നമുക്ക് മല മറിക്കാം… മല മറിക്കാം കൂട്ടരേ.. ”
ഒരായിരം കണ്ഠങ്ങളിലൂടെ ഒരു വിപ്ലവ ഗാനം പോലെ അവരത് ഏറ്റുപാടി.
” ഇനി നമുക്ക് മല മറിക്കാം, മല മറിക്കാം കൂട്ടരേ…
മല മറിച്ച് മല മറിച്ച് എലികളെ തുരത്തിടാം..
എലികളെന്ന വർഗ്ഗമിനി നാട്ടിൽ വേണ്ട കൂട്ടരേ..
എലിയില്ലാത്ത, മലയില്ലാത്ത ലോകമെത്ര സുന്ദരം…
“അപ്പോൾ എല്ലാ മലയും മറിച്ചിടണോ മൂപ്പാ…? ”
ഒരു ഡൗട്ടിങ്ങ് തോമസ്.
മൂപ്പന്റെ കണ്ണിൽ തീ ആളി. ചോദ്യകർത്താവിനെ ദഹിപ്പിക്കുന്ന പോലെ നോക്കി മൂപ്പൻ ചൊല്ലി.
“ഈ മല, ഈ മല, ഈ മല മാത്രം
ഈ മല, എലിമല, എലിമല മാത്രം
ഈ മല എലിമല, ചതി മല മാത്രം ”
പിന്നീടയാളുടെ നാക്ക് പൊങ്ങിയില്ല. മൂപ്പനും കൂട്ടരും തങ്ങളുടെ കോറസ്സിലേക്ക് തന്നെ മടങ്ങിപ്പോയി.
“എലിയില്ലാത്ത, മലയില്ലാത്ത
ലോകമെത്ര സുന്ദരം..
പങ്കു ചേരുക, പങ്കുചേരുക
പുണ്യമാമീ കർമത്തിൽ… ”
മൂപ്പന്റെ ഉണർത്തുപാട്ട് ഏറ്റുപാടിക്കൊണ്ട് അവർ മലക്കുചുറ്റുമായി കൈകോർത്തു പിടിച്ചു നിന്നു. പിന്നീട് തങ്ങളുടെ ശക്തി മുഴുവൻ സംഭരിച്ചുകൊണ്ട് അവർ മല മറിച്ചിടാൻ ശ്രമിച്ചു. പക്ഷേ മല ഒന്നിളകാൻ പോലും കൂട്ടാക്കിയില്ല. ഈയിടെയായി രാജാവിനെതിരെ സംസാരിക്കുന്നതിൽ കവിഞ്ഞു അവർ ഒന്നും ചെയ്യാറില്ലയിരുന്നു. വേല ചെയ്യാൻ പോലും മറന്നു പോയിരുന്ന അവരുടെ ശരീരത്തിലെ മാംസപേശികളിൽനിന്നും ശക്തി ചോർന്നു പോയിരുന്നു. ഒടുവിൽ തളർന്നു വീണ തന്റെ ആൾക്കാരെ നോക്കി മൂപ്പൻ പറഞ്ഞു.
” ഇതൊരു പാഴ്‌വേലയാ… നമുക്കൊരു കാര്യം ചെയ്യാം…. രാജാവ് മുൻപ് ഉപയോഗിച്ച മലമുകളിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റാം… ”
“ഇത്രയും കാലം എലികളുണ്ടായിട്ടും നമ്മളിവിടെ താമസിച്ചില്ലേ…? ”
“ശരിയാ … ”
“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”
തളർന്നു പോയ അവരുടെ തൊണ്ടയിലൂടെ എന്തെല്ലാമോ ശബ്ദങ്ങൾ പൊങ്ങി വന്നു. ഒടുവിൽ എല്ലാവരും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.
“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”
അങ്ങനെ മൂപ്പനും, മൂപ്പത്തിയും കൂട്ടരും മല കയറാൻ തുടങ്ങി. കുറെ ദൂരം താണ്ടിയപ്പോൾ പലർക്കും മടുപ്പായി. വീണ്ടും അവരിൽ നിന്നും പല അഭിപ്രായങ്ങളും പൊങ്ങി വന്നു.
“ഇതിലും നല്ലത് രാജാവ് തന്നെയായിരുന്നു.. ”
“ആര് ഭരിച്ചാലും നമുക്ക് ഒരു പോലെത്തന്നെ… ”
“എങ്കിൽ മൂപ്പൻ മാത്രം രാജാവായി മലമുകളിൽ താമസിക്കട്ടെ.. ‘
അങ്ങനെ മലയുടെ പല മടക്കുകളിൽ നിന്നായി പലരും പല വഴിക്ക് പിരിഞ്ഞു. അവർ താഴ്‌വരയിലേക്ക് തിരിച്ചു പോയി. ഒടുവിൽ യാത്രാദുരിതം സഹിക്കവയ്യാതെ എവിടെയോ വെച്ച് മൂപ്പത്തിയും, മൂപ്പനെ കൈവിട്ടു. എന്നാൽ മൂപ്പനും അനുയായികളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ പഴയ രാജാവിന്റെ കൊട്ടാരത്തിലെത്തി. സ്വർണം പതിച്ച സിംഹാസനത്തിൽ മൂപ്പൻ ഉപവിഷ്ടനായി. ചെങ്കോലും കൈയിലേന്തി ഭരണം തുടങ്ങി. പഴയ രാജാവിന്റെ ഖജനാവ് കാലിയായിരുന്നില്ല. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു താനും. മൂപ്പൻ പിന്നീട് താഴ്‌വരയിലേക്ക് നോക്കിയതേയില്ല.
വളരെ പെട്ടെന്ന് തന്നെ അധികാരം തലക്കുപിടിച്ച മൂപ്പന്റെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. ഒരിക്കൽ താഴ്‌വരയിൽ നിന്നും ആൾക്കാർ സങ്കടമുണർത്തിക്കാനായി വന്നു. അവർ മൂപ്പന് നേദിക്കാനായി പനങ്കള്ളും കാട്ടുപെണ്ണിനേയും കൊണ്ടു വന്നിരുന്നു. മൂപ്പൻ അവർക്ക് തന്റെ അരമനയിലെ അപ്സരസ്സുകളെയും, വിദേശ നിർമിതമായ മദ്യശേഖരവും കാണിച്ചു കൊടുത്തു. മേലിൽ കൊട്ടാരത്തിൽ കാലുകുത്തരുതെന്ന താക്കീതോടെ അവരെ ആട്ടിയോടിച്ചു.
കാലചക്രം വീണ്ടും തിരിഞ്ഞു. മൂപ്പന്റെ ദുർഭരണം അതിന്റെ പാരമ്യത്തിലെത്തി. നാടുമുഴുവൻ പട്ടിണിയിലായപ്പോഴും മൂപ്പനും കൂട്ടരും മദോന്മത്തരായി കൊട്ടാരത്തിൽ വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ മൂപ്പന് ആകെ ഒരു വല്ലായ്മ. ഒരു വിധത്തിൽ എഴുന്നേറ്റ് ആൾക്കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. താൻ ഒരു വലിയ എലിയായി മാറിയിരിക്കുന്നു. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട് മൂപ്പൻ സിംഹാസനത്തിൽ നിന്നും ചാടിയിറങ്ങി ജാലകത്തിലൂടെ താഴ്‌വരയിലേക്ക് നോക്കി. അവിടെ നിന്നും ഒരു വല്ലാത്ത ആരവം കേൾക്കുന്നുണ്ടായിരുന്നു. താഴ്‌വരയിൽ നിന്നും ചില വെളുത്ത പൊട്ടുകൾ മുകളിലേക്ക് വരുന്നുണ്ടായിരുന്നു. മൂപ്പൻ താഴ്‌വരയിലെ കാഴ്ച്ചകൾ കാണാൻ വേണ്ടി ഒരുക്കിയിരുന്ന ദൂരദർശിനിയിലൂടെ സൂക്ഷിച്ചു നോക്കി. അവ പൂച്ചകളായിരുന്നു. എലികളെ തിന്നൊടുക്കിക്കൊണ്ട് അവ മലമുകളിലേക്ക് വരികയായിരുന്നു. എലികളുടെ രക്തം കവിളുകളിലൂടെ ഒലിച്ചിറങ്ങി പൂച്ചകളുടെ തലകൾ ചുവപ്പു നിറമായിരുന്നു. അവ അതിശീഘ്രം മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു. അവയ്ക്ക് ഒരു നേതാവില്ലായിരുന്നു.!
സ്നേഹപ്രകാശ് വി. പി. :- കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയി പ്രവർത്തിച്ചു. വിരമിച്ചതിനുശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്.
2008 ൽ ബേപ്പൂർ ശാഖ മാനേജർ ആയിരിക്കെ ബഷീർ ജന്മ ശദാബ്‌ദിയോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിനു വേണ്ടി ശ്രീ. അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. 2021 ൽ “ഉടലുകൾ” എന്ന പേരിൽ 60 കുറുംകഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.