literature

ലിസ മാത്യു

മലയാളികളെയൊക്കെയും ഗൃഹാതുരത്വത്തിന്റെ വിസ്മൃതികളിലേക്ക് നയിക്കുന്ന ഒരു ഓണക്കാലം കൂടെ വരവായി. നാടെങ്ങും ഓണാഘോഷത്തിന്റെ മാറ്റൊലികൾ ഉയരുമ്പോൾ, അറിയാതെ മലയാളി മനസ്സുകൾ ഒരിക്കൽ കൂടി 2018 ലെ ഓണക്കാലത്തിലേക്ക് എത്തും. പ്രളയത്തിന്റെ അതിഭീകരമായ ദുരവസ്ഥ 2018 ഓഗസ്റ്റ് മാസം പകുതിയോടെ കേരള മണ്ണിൽ ആഞ്ഞടിച്ചപ്പോൾ, അക്കാലത്തെ ഓണവും അതോടൊപ്പം മലയാളിക്ക് നഷ്ടമായി. അതിനുശേഷം പിന്നീട് അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും 2050 ഓടെ ആലപ്പുഴയുടെയും എറണാകുളത്തിന്റെയും കോട്ടയത്തിന്റെയുമൊക്കെ പ്രദേശങ്ങൾ സമുദ്രനിരപ്പിന് താഴെയാകുമെന്ന പ്രവചനങ്ങളും നമ്മളെ ഓർമിപ്പിക്കുന്നത് എന്താണ്? പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ പ്രവർത്തനങ്ങളെ ഇനിയെങ്കിലും പൂർണ്ണമായി അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് ആവർത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഓരോന്നും നമ്മെ ഓർമിപ്പിക്കുന്നത്.

ഇക്കാലത്ത് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥ വ്യതിയാനം. അത് നാം ഭയന്നതിലും വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് ലോകത്തിന്റെ ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സമുദ്രനിരപ്പുകൾ ക്രമാതീതമായി ഉയരുന്നു, ആർട്ടിക് പ്രദേശത്തെ ഗ്ലെഷിയറുകൾ ഉരുകുന്നു, പവിഴപ്പുറ്റുകൾ നശിക്കുന്നു, സമുദ്രങ്ങൾ അമ്ലീകരിക്കപ്പെടുന്നു, വനങ്ങൾ കാട്ടുതീയാൽ നശിപ്പിക്കപ്പെടുന്നു, കടുത്ത വരൾച്ച പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നു. ഇങ്ങനെ ലോകമെമ്പാടും വിവിധ തരത്തിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രതിഫലിക്കപ്പെടുന്നു.

കൽക്കരി, എണ്ണ, വാതകം മുതലായവയുടെ ഉൽപ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും ഭാഗമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളിൽ കാര്യമായ കുറവൊന്നും ഇല്ലെന്ന് തന്നെയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളൊക്കെയും സൂചിപ്പിക്കുന്നത്. ഇതുമൂലം ലോകത്തെമ്പാടും താപനില ക്രമാതീതമായി ഉയരുകയാണ്. ഊർജം, വ്യവസായം, ഗതാഗതം, കൃഷി, ഭൂവിനിയോഗം എന്നിവയാണ് ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്ന പ്രധാന മേഖലകൾ .ഭൂമിയുടെ ഉപരിതലത്തിലെ ശരാശരി താപനില ഇപ്പോൾ 1800-കളുടെ അവസാനത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വിലയിരുത്തുവാൻ യു എൻ സംഘടന സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി ) ന്റെ റിപ്പോർട്ട് പ്രകാരം ആഗോള കാലാവസ്ഥയിൽ ഇപ്രകാരം ഒരു മാറ്റം മുൻപ് ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്നുണ്ട്. ഇതിൽ പ്രകാരം കൂടുതൽ ഉഷ്ണ തരംഗങ്ങളും, കടുത്ത വരൾച്ചകളും ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ഒരു സാഹചര്യത്തിൽ ലോകരാജ്യങ്ങൾ എല്ലാം തന്നെ ഈ ഒരു പ്രതിസന്ധിയെ മറികടക്കാനായി ഒറ്റക്കെട്ടായി നിൽക്കാനുള്ള തീരുമാനമാണ് പാരിസ് ഉടമ്പടിയിലൂടെ മുന്നോട്ടുവെച്ചത്. നാം ജീവിക്കുന്ന നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് മനുഷ്യൻ പിന്തിരിയേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്. നമ്മുടെ വികസന പ്രക്രിയകൾ പ്രകൃതിയെ നശിപ്പിക്കാതെയാകണം. സുസ്ഥിര വികസന മാതൃകകൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇതോടൊപ്പം തന്നെ പ്രകൃതിദുരന്തങ്ങളെ നേരിടുവാൻ തക്കതായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്. മനുഷ്യൻ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പ്രകൃതി തന്നെയും നമ്മെ ഓർമിപ്പിക്കുന്നു.

ലിസ മാത്യു
പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ബി എ പഠനവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും എം എ പഠനവും പൂർത്തിയാക്കി.

ഷാഹിന എസ്.

നാട്ടിലെ പെരുംതച്ചൻ ആയിരുന്നു വിജയപ്പൻ മേശിരി. റോഡിനടുത്തുള്ള വീടിനുമുൻപിൽ മേശിരി തന്റെ കരവിരുതിന്റെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും നിരത്തി വച്ചിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്ക് നടന്നുവന്നിരുന്ന ഞങ്ങൾ കുട്ടികൾ ക്ക് ഈ പ്രദർശനം കൗതുക കാഴ്ചകൾ ആയിരുന്നു. കോഴിക്കൂടു മുതൽ ഏടാ കൂടം വരെ ഉണ്ടായിരുന്നു മേശിരിയുടെ നിർമ്മാണവൈഭവ പ്രദർശന മേളയിൽ. ആക്കാലത്തു നാട്ടിലെ ഒട്ടു മിക്ക സാധാരണ കുടുംബങ്ങളിലും മിനിമം ഒരാൾ എങ്കിലും ഗൾഫി ൽ ജോലി തേടി പോയിരുന്നു… ഇന്നു ദുബായിലും മറ്റും കാണപ്പെടുന്ന അമ്പരചുംബികളുടെ നിർമാണം ആരംഭിക്കുന്ന കാലം…. ആ മേഖലയിൽ നൈപുണ്യം ഉള്ള ധാരാളം ആൾക്കാർ നാട്ടിൽ നിന്ന് പശ്ചിമേഷ്യയിൽ പോയി കഷ്ടപ്പെട്ട് പണം സമ്പാദിക്കുകയും തന്മൂലം കുടുംബത്തെ കടക്കെണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷി ക്കുവാൻകഴിഞ്ഞെന്നു മാത്രമല്ല ചെറിയ ഓല മേഞ്ഞ വീടു കളുടെ സ്ഥാനത്തു മണിമാളികകൾ കെട്ടിപ്പൊക്കുകയും ചെയ്തു പോന്നിരുന്നു. ഇങ്ങനെ നിർമിക്കുന്ന മിക്കവാറും വീടുകളുടെ എല്ലാം തടി പണി വിജയപ്പൻ മേശിരി തന്നെ ചെയ്തു പോന്നു.

പതിനാറു പതിനേഴു വയസ്സ് പ്രായത്തിലും അതിലും ഇളയ പ്രായത്തിലും ആയി ആൾക്ക് നാലു ആൺ മക്കൾ ഉണ്ടായിരുന്നു. അവരെല്ലാം പത്താം തരം വരെ വല്ല വിധേനെയും പഠിത്തം മുഴുമിപ്പിച്ചുമേശിരി യോടൊപ്പം പണിക്കു കൂടിയിരുന്നു…. അപ്പോഴേക്കും ഒരു വലിയ ഷെഡ്ഡ് വീടിനു മുൻപിൽ കെട്ടിപ്പൊക്കി അതിനുള്ളിലായിരുന്നു പണിയൊക്കെ…..ഗൾഫു കാരുടെ മണിമാളിക കൾക്കുള്ള തടിപ്പണി വെടിപ്പായി ചെയ്തിരുന്ന വിജയപ്പൻ മേശിരിയുടെ ഖ്യാതി അങ്ങനെ വിദേശത്തും ഏത്തപ്പെട്ടു. ഒരു പ്രവാസിയുടെ രാമേശരത്തുള്ള വലിയ ഒരു പ്രൊജക്റ്റ്‌ ന്റെ മേൽനോട്ട ചുമതല മേശിരി ക്കു തര പ്പെടുകയും ചെയ്തു. ഇതിനകം, കരാറു പണികളുടെ ആധിക്യം മൂലം മക്കളെ കൂടാതെ കുറച്ചു പണിക്കാരെ ട്രെയിനി കളായി ക്കൂടി മേശിരി നിയോഗിച്ചിരുന്നു. നാട്ടിലെ പണികൾ എല്ലാം ഇളയ മക്കളെ ഏൽപ്പിച്ചു മേശിരി രാമേശ്വരത്തേക്ക് യാത്ര തിരിച്ചു.

കുറെഅധികം നാൾ കഴിഞ്ഞാണ് വിജയപ്പൻ മേശിരി നാട്ടിൽ തിരികെ എത്തിയത്. അപ്പോൾ മേശിരിയോടൊപ്പം തമിഴ് സംസാരിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു. അയാൾ നാട്ടിൽ പെട്ടെന്ന് തന്നെ ഒരു സംസാരവിഷയമായി. രമേശ്വരത്തു വെച്ച് കൂടിയതാണത്രേ. പണിപെട്ടെന്ന് പഠിച്ചെടുക്കുകയും, മേശിരി
നാട്ടിലേക്കു തിരിച്ചപ്പോൾ തന്നെയും കൂടെ കൂട്ടുമോ എന്നും സ്വന്തം മായിട്ട് ബന്ധുക്കൾ ആരുമില്ലാത്ത ആൾ ആണെന്നും പറഞ്ഞു വത്രേ. അയാളിലെ മികച്ച സ്കിൽഡ് വർക്കർ നെ തിരിച്ചറിഞ്ഞ മേശിരി എന്തായാലും നാട്ടിൽ തന്റെ ആഭാവത്തിൽ തീരാനുള്ള പണികൾ ചെയ്തു തീർക്കുവാൻ ഇയാൾ പറ്റിയ ആൾ തന്നെ എന്ന് കരുതി കൂടെ കൂട്ടി. ആറടി പൊക്കവും അതിനു തക്കമുള്ള വണ്ണവും ഉള്ള അയാളുടെ പേര് സൂര്യ എന്നാണെന്നു പറഞ്ഞു. സാധാരണ ഒരു തടിപ്പണി ക്കാരന്റെ ബോഡിലാംഗ്വേജ് ആയിരുന്നില്ല അയാൾക്ക്‌. സമൃദ്ധമായ താടി ഉണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ കോളേജ് വിദ്യാർത്ഥി ആയിക്കഴിഞ്ഞിരുന്നു. ഒന്നുരണ്ടു തവണ കോളേജിൽ പോകുന്നവഴിക്ക് അയാളെ ഞാൻ കണ്ടു.. തീഷ്ണത യുണ്ടായിരുന്നു അയാളുടെ നേട്ടത്തിന്. എന്ത് കൊണ്ടെന്നറിയാത്ത ഒരു ഭയം അയാളെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു.

തന്റെ വംശം അനുഭവിക്കുന്ന പാർശ്വവൽക്കരണത്തിന് എതിരെ രാജ്യത്തിന്റെ ഭരണ വ്യവസ്ഥിതി യോട് സായുധ ഒളി പ്പോരുനടത്തി, ശ്രീ ലങ്കയിലെ ജാഫ്ന യിൽ ഒരു സമാന്തര സർക്കാർ ഉണ്ടാക്കിയ എൽ റ്റി റ്റി ഇ തലവൻ വേലു പ്പിള്ള പ്രഭാകരൻ, ക്രമേണ തന്റെ അത്യന്തിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു അവരുടെ അയൽ രാജ്യങ്ങളായ ഭാരതത്തിൽ ഉൾപ്പെടെ നിരവധി ഭീകര ആക്രമണം നടത്തുകയും ചെയ്ത് ലോകം വിറപ്പിച്ചിരുന്ന കാലഘട്ടം …’തമിഴ് പുലികൾ’ എന്നറിയപ്പെട്ടിരുന്ന സ്വയം പൊട്ടിത്തെറി ച്ചു മരിക്കുവാൻ തയ്യാറായി നിൽക്കുന്ന ആത്മഹത്യാ സ്‌ക്വാഡുകൾ ആയിരുന്നു പ്രഭാകരന്റെ പട്ടാളക്കാർ… ഇതിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ കണ്ണു നീർ തുള്ളി പോലെ യായി മാറിയിരുന്നു ശ്രീലങ്ക….. പത്രം നിറയെ തമിഴ് പുലികളെ കുറിച്ചുള്ള പേടിപ്പിക്കുന്ന വാർത്തകൾ നിറഞ്ഞ കാലം……അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്ന ശ്രീ. രാജീവ് ഗാന്ധി യും ശ്രീലങ്കൻ പ്രസിഡന്റ്‌ ശ്രീ. ജയവർദ്ധനെ യും ചേർന്ന് ഒപ്പിട്ട ഉടമ്പടി പ്രകാരം ഇന്ത്യയുടെ ഐ പി കെ എഫ് ശ്രീലങ്ക യിൽ എത്തി ‘പുലി’ക ളിൽനിന്ന് ലങ്ക യെ രക്ഷിക്കുവാൻ ഉള്ള ഓപ്പറേഷൻ നടത്തിയ കാലം…..ഇതിനോടകം നാട്ടിലെ ത്തി യ സൂര്യ എല്ലാർക്കും പ്രിയപ്പെട്ട വനായി തീർന്നിരുന്നു. നല്ലൊരു പണിക്കാരൻ…മലയാളം പെട്ടെന്ന് പഠിച്ചെടുത്തു. പതിയെ പതിയെ സൂര്യ യെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ തുടങ്ങി. ഐ.പി.കെ.എഫ് ശ്രീലങ്ക യിൽ ഓപ്പറേഷൻ നടത്തിയപ്പോൾ രാമേശ്വരം വഴി ഓടി രക്ഷപെട്ട തമിഴൻ.,..തമിഴ് വംശജൻ….

അനുജനോടൊപ്പം കടയിൽ നിന്നും സാധനം വാങ്ങി മടങ്ങി വരവേ ഒരു ദിവസം അയാൾ അവനോട് സംസാരിക്കാൻ വന്നു. അവൻ ചെറിയ കുട്ടി ആണെങ്കിലും മുതിർന്ന ആൾക്കാരോടാണ് ഇടപെടലുകൾ… എനിക്ക് അത് ഇഷ്ടമായില്ല… ഞാൻ അവന്റെ കൈയിൽ പിടിച്ചു വലിച്ചു വീട്ടിൽ കൊണ്ട് വന്നു.. “അയാളോടെന്തിനാ സംസാരിക്കുന്നെ… അയാൾ തമിഴ് പുലി ആയിരിക്കും… ആർക്കറിയാം ഇവിടുള്ള കുട്ടികളെ യൊക്കെ പറഞ്ഞു മയക്കി ലങ്ക ക്കു കൊണ്ടുപോകില്ല എന്നു”. അവനു ദേഷ്യമായി… അയാൾ അങ്ങനെ യൊന്നും ചെയ്യില്ല…. അയാൾ ശരിക്കും തമിഴ് പുലി ആയിരുന്നു…. പ്രഭാകരൻ നേരിട്ട് ട്രെയിനിങ് നൽകിയ ക്യാമ്പിൽ   ഉണ്ടായിരുന്നു അത്രേ…. അയാളുടെ മാതാപിതാക്കളെ എല്ലാം സിംഹളർ കൊന്നു കളഞ്ഞതാണ്…. അയാൾ രക്ഷപെട്ടു വന്നതാ… ഇവിടുത്തെ ആൾക്കാരെ അയാൾക്ക് വല്യ ഇഷ്ടമായി… ഇതെല്ലാം അയാൾ നേരിട്ട് അവനോട് പറഞ്ഞതാണത്രേ…ഞാൻ ഞെട്ടി പ്പോയി…

പിന്നീട് അവനെ കണ്ടപ്പോൾ അയാൾ അവനോട് പറഞ്ഞു “ചേച്ചിക്ക് ഇഷ്ടം ആവില്ല അല്ലെ എന്നോട് സംസാരിക്കുന്നതു. സാരമില്ല..”
അയാൾ എന്നെങ്കിലും ഈ നാട്ടിൽ നിന്ന് എന്തെങ്കിലും കോളിളക്കം സൃഷ്ടിച്ചു കടന്നു കളയുമെന്ന് ഒരു മുൻ ധാരണ എന്റെ മനസ്സിൽ ഉറച്ചു പോയിരുന്നു.
ഇതിനിടയിൽ എന്റെ ഡിഗ്രി പഠനം കഴിഞ്ഞു. വിവാഹവും… കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞു. ഞാൻ നാട്ടിൽ എത്തുമ്പോൾ വല്ല പ്പോഴും ഇയാളെ കണ്ടിരുന്നു. ഇതിനകം അയാൾ നാട്ടിലെ ഒരു സാധു കുടുംബത്തിൽ നിന്നും സ്കൂളിൽ എന്റെ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു പെൺ കുട്ടിയെ വിവാഹം ചെയ്തു. സതി. അയാൾക്ക് ഒരു കുട്ടിയും ജനിച്ചു. കുറച്ചു നാൾ കഴിഞ്ഞു ആ പെൺകുട്ടിക്ക് എന്തോ തീരാ വ്യാധി വന്നു.. അയാൾ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിപ്പിച്ചു…. പക്ഷെ അവർ രക്ഷപെട്ടില്ല.. കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു സതി വ്യാധി ഇല്ലാ ലോകത്തേക്ക് പോയി… അങ്ങനെ അയാൾക്ക് ആ നാട്ടിൽ ഒരു രക്ത ബന്ധം ഉണ്ടായി.. പിന്നീട് അയാൾ അവളുടെ അനുജത്തി സിന്ധു വിനെ വിവാഹം ചെയ്തു. അയാൾക്ക് വീണ്ടും കുഞ്ഞുങ്ങൾ ജനിച്ചു….. വർഷങ്ങൾ കുറെ കഴിഞ്ഞു….. അപ്പോഴും അയാൾ ആ നാട്ടിൽ ഉണ്ടായിരുന്നു…. എങ്ങും ഓടി പോയില്ല…

അയാളെ ക്കുറിച്ച് ഓർക്കാൻ എനിക്ക് പ്രത്യേകം കാരണങ്ങൾ ഒന്നും ഇല്ലാത്ത തിന്നാലും ജീവിത യഥാർത്യ ങ്ങളുടെ കുത്തൊഴുക്കിൽ ആയതിനാലും അയാളെ ഞാൻ മറന്നു….. പക്ഷെ വല്ലപോഴും നാട്ടിലെത്തുമ്പോൾ കാണാറുണ്ട്. ഒരിക്കലും ഞാൻ അയാളെ അനുഭാവപൂർവം നോക്കിയിട്ടില്ല. അനുജനോട് സംസാരിക്കാൻ വന്നപ്പോൾ എനിക്കുണ്ടായ അതെ വികാരം തന്നെ എപ്പോഴും തോന്നിയിരുന്നു….

മലയാള സാഹിത്യലോകത്തിനും അതിന്റെ ചരിത്രത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു മഹാപ്രതിഭയുടെ സ്മാരകം നിലകൊള്ളുന്ന നാടാണ് എങ്കി ലും പിൽക്കാല ത്തു നടന്ന ഒരു വിഷമദ്യ ദുരന്ത ത്തിന്റെ പേരിൽ ആണ് ആൾക്കാർ പെട്ടെന്നു എന്റെ നാടിനെ ഓർത്തെടുക്കുന്നത്എന്നുള്ള കാര്യം വൈരുധ്യം ആയി തോന്നി യിരുന്നു. അതെ…..എന്റെ നാട്ടിൽ അങ്ങനെ ഒരു ദുരന്തം നടന്നു.. അപ്പോഴേക്കും വീട്ടിൽ ലാൻഡ് ഫോൺ ഒക്കെ വന്നിരുന്നു. എല്ലാ വിവരങ്ങളും വിശേഷങ്ങളും അന്നന്നു തന്നെ ഉമ്മ വിളിച്ചു പറയാറുണ്ട്…പത്രത്തിലും റ്റി വി യിലും നിറയെ ഞങ്ങളുടെ നാടിനെക്കുറിച്ചുള്ള വാർത്തകൾ… മരണ പ്പെട്ട വരിൽ നിരവധി പരിചയം ഉള്ള പേരുകൾ… അടുത്തുള്ള പാറമടയിൽ പകലന്തിയോളം പണികഴിഞ്ഞു തുച്ഛമായ കൂലിയും വാങ്ങി കുറഞ്ഞ വിലക്ക് കിട്ടിയ വ്യാജ ചാരായം വാങ്ങി കുടിച്ചവർ ആണ് കൂടുതലും ഈ ദുരന്തതിന് ഇര ആയവർ….ഈഥൈൽ ആൽക്കഹോൾൽ വിഷം ആയിട്ടുള്ള മീഥൈൽ ആൽക്കഹോൾ ചേർത്ത്നൽകിയത് കഴിച്ചതാണ് ഇത്രയും മരണ സംഖ്യ കൂടാൻ കാരണം…. അന്നും ഓഫീസിൽ നിന്ന് വന്നിട്ട് പതിവ് പോലെ രാത്രിയിൽ ഞാൻ ഉമ്മയെ വിളിച്ചു…. മരണ പെട്ടവരുടെ പേരുകൾ ഉമ്മ പറഞ്ഞു കൊണ്ടിരുന്നു……എന്നെ സ്കൂളിൽ പഠി പ്പിച്ചിരുന്ന യോഹന്നാൻ സർ… പിന്നെയും ഒരുപാട് പരിചയക്കാരുടെ പേരുകൾ പറഞ്ഞു….നമ്മുടെ നാടിനുണ്ടായ ഈ വിഷമം ഞങ്ങൾ ഏറെനേരം പങ്കുവെച്ചു ഫോൺ വെയ്ക്കുന്ന തിന് മുൻപ് ഉമ്മ ഒരു കാര്യം കൂടി പറഞ്ഞു..”. പിന്നെ ഒരു കാര്യം… നിനക്ക് അയാളെ ഓർമ്മയുണ്ടോ… ആ തമിഴ് പുലി…. എന്താണ് അയാളുടെ പേര് ഞാൻ മറന്നു…” പെട്ടെന്ന് ഞാൻ ചോദിച്ചു.. “ആര് സൂര്യ ആണോ…”
“അതെ… ആയാളും മരണപ്പെട്ടു…. പാവം… ”
ഫോൺ വെച്ച് കഴിഞ്ഞു ഞാൻ അയാളെ ക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു… എന്ത് കഷ്ടം ആയിപ്പോയി… ജീവിതത്തിൽ എന്തെല്ലാം ദുൽഘട ഘട്ട ങ്ങളെ അയാൾ അതിജീവിച്ചു കാണും…. അയാൾക്ക് ഇങ്ങനെ ഒരു മരണം വേണ്ടിയിരുന്നില്ല…. പിന്നെ വ്യാജ ചാരായം വാങ്ങി കുടിക്കാൻ പോയിട്ടല്ലേ ഇങ്ങനെ യൊക്കെ സംഭവിച്ചത്….. എന്നാലും അയാളുടെ ഭാര്യ.. കുട്ടികൾ.. അവർ ക്കു ആരുമില്ല ല്ലോ…. എന്തോ എന്റെ ഉള്ളിൽ ചെറുതായ കുറ്റബോധം തോന്നി… എന്തിനാണോ… അറിയില്ല….

പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞു….. നിത്യ ജീവിത അഭ്യാസങ്ങളിൽ അയാളെ ക്കുറിച്ചുള്ള ചിന്തകളും പതിയെ മാഞ്ഞു പോയിരുന്നു….ഒരു ദിവസം എന്റെ വീട് ന്റെ അടുത്തുള്ള ജംഗ്ഷൻ ൽ ഞാൻ ബസ് ഇറങ്ങി കൈവശം ഉള്ള കെട്ടുകളും ബാഗും ഒക്കെ മുറുക്കി പിടിച്ചു ജംഗ്ഷൻ മുറിച്ചു കടന്നു വീട്ടിലേക്ക് വരുക ആയിരുന്നു… ആ വഴി വക്കിൽ സ്ഥിരമായി കാണാറുള്ള ഒരു കാഴ്ച്ച ഉണ്ട്‌….. ചീട്ടുകളി… കുറെ പുരുഷകേസരികൾ ഇരുന്നു ചീട്ടു കളിക്കും. അതിൽ പണ്ഡിത പാമര വ്യത്യാസം ഒന്നുമില്ല…ജാതി മത വ്യത്യാസവും കാണാറില്ല….. പലരുടെയും കാതിൽ ഈർക്കിലും വെള്ളക്ക ( മച്ചിങ്ങ ) യും കൊണ്ട് ഉള്ള കുണുക്കു ഇട്ടിരിക്കുന്നത് കാണാം… പിന്നെ പ്ലാവില കിരീടം….സ്ഥലത്തെ പല മാന്യൻ മാരും ഇങ്ങനെ ‘കവചകുണ്ഠലങ്ങൾ’ അണിഞ്ഞു ഇരിക്കുന്നത് കാണുമ്പോൾ ചിരി പൊട്ടും…. . സാധാ രണ ദൂരെ നിന്ന് ഇവരെ കാണുമ്പോൾ ഞാൻ മനപ്പൂർവം നോക്കാതെ പോകാറാണ് പതിവ്… കാരണം മേൽപ്പറഞ്ഞ മാന്യ വ്യക്തിത്വങ്ങളിൽ എന്റെ പിതൃ സ്ഥനീയരും ഉൾപെടാറുണ്ട്. …പക്ഷെ കുറെ കാലം കൂടി വീട്ടിലേക്കു വന്നതിനാൽ എന്റെ കൈവശം ബാഗുകളും മറ്റും ഉള്ളതിനാലും അവ കൈയിൽ നിന്ന് വഴുതി വീഴാതിരിക്കുന്നതിനായി എന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടതിനാലും ചീട്ടുകളി സംഘ ദൃശ്യ ബോധം നേരത്തെ എന്നിലേക്ക് എത്തപെട്ടിരുന്നില്ല….. അടുത്ത് എത്തിയതിനു ശേഷമാണ് ഞാൻ അവരെ കണ്ടത്…. കുണുക്കിട്ട എന്റെ ചിറ്റപ്പൻഎന്നെ യും കണ്ടു… ജാള്യ തയിൽ ഒന്നു ചിരിച്ചു… “നീ വരുന്ന വഴിയാ….?”ഒരു കുശാലാന്വേഷണത്തിൽ ജാള്യത മറച്ചു… “അതെ ‘ എന്ന് പറഞ്ഞു ഞാൻ തല തി രിച്ചപ്പോൾ ആണ്… എന്റെ തലച്ചോറിൽ ഒരു മിന്നൽ പിണർ പോയത് ഞാൻ അറിഞ്ഞത് .. ചിറ്റപ്പന്റെ അടുത്ത് കുണുക്കിട്ട് മറ്റൊരു രൂപം… താടി വെച്ച… അതെ രൂപം ഞാൻ വീണ്ടും തല തിരിച്ചു നോക്കി…. എന്റെ ഞെട്ടൽ മാറിയിരുന്നില്ല… ഇത്തവണ അയാൾ എന്നെ നോക്കി…. അതെ തീഷ്ണ നോട്ടം…… അത് അയാൾ തന്നെ ആണോ….. മരിച്ചുപോയ ആൾ എങ്ങനെ….. അതുപോലുള്ള മറ്റാരെങ്കിലും ആണോ… ഞാൻ ആകെ പരിഭ്രമി ച്ചു…. അയാളെ പോലെ ആരോ ഒരാൾ….. ആയിരിക്കും…. അങ്ങനെ അയാളെ കുറിച്ച് ഞാൻ വീണ്ടും ചിന്തിച്ചു….. വീട്ടിലെത്തി യപ്പോൾ എന്റെ അയൽവാസി യും കൂട്ടുകാരിയും ആയ ഷീജ ഉമ്മയോട് സംസാരിച്ചു നിൽപ്പുണ്ടായിരുന്നു… എന്നെ കണ്ട പാടെ ഉമ്മ ഓടി വന്നു എന്റെ കൈയിൽ നിന്ന് സാധനങ്ങൾ അടങ്ങിയ ബാഗും മറ്റും വാങ്ങി… ഞാൻ മുറ്റത്തെ തിണ്ണയിൽ ഇരുന്നു കുറെ നേരം ഷീജ യോട് സംസാരിച്ചു…. വെറുതെ എങ്കിലും ഞാൻ പറഞ്ഞു… “ആ മരിച്ചുപോയ തമിഴ് പുലി ഇല്ലേ സൂര്യ…അയാളെ പോലെ ഒരാൾ അവിടിരുന്നു ചീട്ടു കളിക്കുന്നത് ഞാൻ കണ്ടു. ”
“മരിച്ചു പോയോ..??. ആര്…?അയാൾ മരിച്ചിട്ടൊന്നുമില്ല… ”
എന്നു പറഞ്ഞു ഷീജ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി…
. “ങേ…!!! വിഷ ചാരായം കുടിച്ച് മരിച്ചു എന്നു ഉമ്മ പറഞ്ഞു….”
“അയാൾ ആശുപത്രിയിൽ ആയിരുന്നു… കുറെ നാൾ… രക്ഷപെട്ടു… മരിച്ചിട്ടൊന്നുമില്ല…
ഉടനെ ഉമ്മയുടെ ക്ഷമാപണം പുറകിൽ നിന്ന് കേട്ടു
“ഓ…… അക്കാര്യം ഞാൻ പറയാൻ മറന്നുപോയി അന്ന് ഹോസ്പിറ്റലിൽ പോയവർ എല്ലാം മരിച്ചു എന്നാ കേട്ടത്… രക്ഷപെട്ടു എന്ന് കുറെ നാൾ കഴിഞ്ഞു ആണ് അറിയാൻ കഴിഞ്ഞത്… അത് ഞാൻ മറന്നു നിന്നോട് പറയാൻ….”
എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി….
എന്റുമ്മാടെ ഒരു കാര്യം.!!!!

പിന്നെ യും മഴ യും കാറ്റും വസന്തവുംവന്നുപോയ്ക്കൊണ്ടിരുന്നു….. ജീവിതത്തിലും….. കൊടും കാറ്റും പേമാരിയും ഏറെ നേരം പെയ്തു….. കാൽച്ചുവട്ടിലെ മണ്ണൊലി ച്ചു പോകാതെ ഞാൻ പിടിച്ചു നിന്നു,…
സൂര്യ ഇപ്പോഴും ജീവനോടെ ഉണ്ട്‌…. അയാളുടെ കുടുംബ നാഥാനായി… കൂട്ടികളുടെ അച്ഛനായി..രമേശ്വരത്തു നിന്ന് വിജയപ്പൻ മേശിരി കണ്ടെടുത്ത ലക്ഷണമൊത്ത ആശാരി യായി…..നാട്ടിലെ പെരും തച്ചനായി… അയാൾ ആ നാട്ടിൽ നിന്ന് ഓടിപ്പോയില്ല…..
ഒരു കുട്ടികളെയും തീവ്രവാദി ആക്കി യതുമില്ല..,
അയാൾക്ക് നഷ്ട പ്പെട്ട ബന്ധങ്ങൾ വേറൊരു ദേശത്തിൽ വന്നു അയാൾ വീണ്ടെടുത്തു…..
എന്നും ഫോൺ വിളിച്ചു നാട്ടിലെ വിശേഷം പറയാൻ….. വല്ലപ്പോഴും ബാഗുമായി വീട്ത്തുമ്പോൾ ഓടി വന്നു ബാഗ് മേടിച്ചു കൊണ്ടുപോകാൻ…. ക്ഷീണിച്ചു തിണ്ണയിൽ ഇരിക്കുമ്പോൾ വെള്ളം കൊണ്ട് തന്നു ക്ഷീണം മാറ്റാൻ…. മരിച്ചവരുടെ കണക്കും….. മരിക്കാത്തവരുടെ വിശേഷങ്ങളും വാതോരാ തെ പറഞ്ഞു കേൾപ്പിക്കാൻ ഇന്നു എന്നോടൊപ്പം ഉമ്മ ഇല്ല….. ഒരു ജീവിത പെരുമഴ കാലത്തു പെയ്തിറങ്ങിയ മലവെള്ള പാച്ചിലിൽ യാത്ര പറയാതെ പോയിട്ട് ഒരു വ്യാഴാവട്ടക്കാലം കഴിഞ്ഞിരിക്കുന്നു ….മഴ തോർന്നിട്ടും പെയ്തു തോരാത്ത മരത്തിനു കീഴിൽ ഞാൻ ഒറ്റയ്ക്ക്…….!!!

ഉമ്മയുടെ ആഗ്രഹം പോലെ ഞാൻ കുടുംബ വീടിനടുത്തു ഒരു വീട് വെച്ചു…. പക്ഷെ ദൂര സ്ഥലങ്ങളിലുള്ള ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ വും കാരണം സ്ഥിരമായി താമസിക്കാൻ കഴിഞ്ഞിട്ടില്ല… എപ്പോഴും അടച്ചിട്ടിരിക്കുന്ന വീട്ടിലെ മുൻ വാതിൽ പൂട്ട് ഇടയ്ക്കു പണി മുടക്കും. വളരെ സെൻസിറ്റീവ് പൂട്ടും താക്കോലും ആണ്…. ഗോഡ്റേജ് കമ്പനി യൊക്കെ ആണ് പക്ഷെ മിക്കവാറും തിരക്ക് പിടിച്ച ജീവിതഅതിനിടക്ക് ഓടി ഒന്നു വന്നിട്ട് പോകാൻ നോക്കുമ്പോൾ ആയിരിക്കും ഈ പൂട്ടിന്റെ പണിമുടക്ക്… കഴിഞ്ഞ വർഷം ഷീജ ആണ് സൂര്യ യെ വിളിച്ചു തന്നത്… ആദ്യമായി ഞാൻ അയാളോട് സംസാരിച്ചു… പൂ ട്ടു ശരിയാക്കി തന്നു… കൂലി എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…. ഞാൻ കൊടുത്ത നോട്ടുകൾ എണ്ണി നോക്കാതെ പോക്കെറ്റിൽ വെയ്ച്ചു…. ഞാൻ പറഞ്ഞു “എനിക്ക് ഒരു ലൈബ്രറി റാക്ക് ഉണ്ടാക്കിത്തരുമോ…?”.
“വിളിച്ചാൽ മതി ”
എന്നു പറഞ്ഞു അയാൾ തിരികെ നടന്നു.

ഇനി രണ്ടു വർഷം കൂടിയുണ്ട് സർവീസ്….. അതുകഴിഞ്ഞു നാട്ടിൽ പോയി ജീവിക്കണം….. അപ്പോൾ ഒരു ലൈബ്രറി ഉണ്ടാക്കണം സൂര്യ യെക്കൊണ്ട്….. അയാളെ ഒരിക്കലും ഞാൻ ഇനി പുലി എന്നു അഭിസംബോധന ചെയ്യില്ല .. കാരണം അയാൾ മനുഷ്യനാണ്…. പച്ച യായ മനുഷ്യൻ….
എന്തിനാ യിരുന്നു അയാളെ വെറുത്ത തെന്നു ഞാൻ ഇടക്ക് ഓർക്കാറുണ്ട് . അപരനെ വെറുപ്പോടെ കാണാൻ പ്രോത്സാഹിപ്പിക്കുന്ന എന്തോ ഒരു ന്യൂറോട്ടോ ൺ നമുക്ക് ഒരു പക്ഷെ അതിജീവനത്തിന് സഹായകമായേക്കാം….അങ്ങനെ പറഞ്ഞു ഞാൻ എന്നെ ന്യായികരിക്കാൻ നോക്കും…. കാരണം ഞാനും മനുഷ്യനാണ്….

ഷാഹിന എസ്
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ സ്വദേശിനി. സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിൽ കോഴിക്കോട് ജില്ലയിൽ ജോലി നോക്കുന്നു. സ്ഥിരതാമസം തിരുവനന്തപുരത്ത്. രണ്ട് പെൺകുട്ടികൾ.

ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു വീട് വാങ്ങി,പുതിയ സ്ഥലത്തേക്ക് താമസ്സം മാറാൻ അവർ തീരുമാനിച്ചപ്പോൾ അവരെ ഏറ്റവും വിഷമിപ്പിച്ചത് കുട്ടികളുടെ നിലപാടുകൾ ആയിരുന്നു.
ഇളയ കുട്ടി ഒന്നാം ക്ലസ്സിലും മൂത്ത ആൾ മൂന്നിലും പഠിക്കുന്നു.ആറും ഒൻപതും വയസ്സ് പ്രായം.
പുതിയ സ്ഥലത്തേക്ക് താമസ്സം മാറുമ്പോൾ അവർക്ക് അവരുടെ കൂട്ടുകാരെ നഷ്ട്ടപെടും. സ്‌കൂൾ മാറണം,പുതിയ അദ്ധ്യാപകർ എങ്ങിനെയുള്ളവരായിരിക്കും, തുടങ്ങി ഒരുപാട് പ്രശനങ്ങൾ കുട്ടികൾ രണ്ടുപേരേയും വിഷമിപ്പിച്ചു.അതുകൊണ്ട് രണ്ടുപേരും പുതിയ സ്ഥലത്തേക്ക് മാറുന്നതിന് ഇഷ്ടപ്പെട്ടില്ല.കുട്ടികളുടെ വിഷമം കണ്ട് ഭാര്യയും അവരുടെ ഒപ്പം കൂടി .
എങ്കിലും വാങ്ങാൻ തീരുമാനിച്ച പുതിയ വീടും പരിസരങ്ങളും എല്ലാം വന്നുകണ്ടപ്പോൾ അവരുടെ എതിർപ്പിൻ്റെ ശക്തി കുറഞ്ഞു.ഇപ്പോൾ താമസ്സിക്കുന്നതിലും വളരെയധികം സൗകര്യമുള്ളതും സുന്ദരവും ആയിരുന്നു,പുതിയ സ്ഥലം.പ്രതീക്ഷിച്ചിരുന്നതിലും കുറഞ്ഞ വിലക്ക് സൗകര്യപ്രദമായ ഒരു ഫ്ലാറ്റ് കിട്ടിയപ്പോൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവസാനം അവർ സമ്മതം മൂളി.
സ്വിറ്റ്സർലണ്ടിൽ എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളാണ് ,അല്ലെങ്കിൽ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളാണ്,എന്നും പറയാം.പ്രകൃതിക്ക് കഴിവതും കോട്ടം വരാതെയുള്ള നിർമ്മാണമാണ് അവരുടേത്.

പുതിയ താമസസ്ഥലത്തു് എത്തിയപ്പോൾ ആദ്യത്തെ ഒരാഴ്ച, സ്‌കൂളിൽ പോകാൻ മക്കൾ രണ്ടുപേർക്കും മടിയായിരുന്നു.എന്നാൽ അവർ രണ്ടുപേരും പെട്ടന്ന് പുതിയ സാഹചര്യങ്ങളും കൂട്ടുകാരുമായി ഇണങ്ങി.
വീടിൻറെ അടുത്ത് തന്നെയുള്ള പാർക്കും കളിസ്ഥലങ്ങളും കുറച്ചുനടന്നാൽ സായാഹ്ന സവാരിക്ക് പോകാൻ പറ്റിയ വനങ്ങളും എല്ലാമായി മനോഹരമായ ഭൂപ്രദേശം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമായി.
വിസ്‌തൃതമായ റോഡിൻറെ ഇരുവശങ്ങളിലുമായി പുതിയതായി പണിത മനോഹരമായ വീടുകളും ഫ്ലാറ്റുകളും ആർക്കും ഇഷ്ടപ്പെടുമായിരുന്നു.
രണ്ടാമത്തെ നിലയിൽ ഉള്ള ഒരു ഫ്ലാറ്റ് ആണ് അവർ വാങ്ങിയത്. എല്ലാ വീടുകളിലും ആൾ താമസമുണ്ടെങ്കിലും എല്ലാവരും ജോലിക്കാരായതുകൊണ്ടായിരിക്കാം അധികം ആളുകളെ പുറത്തു കാണാറില്ല.
ഒരു ദിവസം ജോലികഴിഞ്ഞു അയാൾ വരുമ്പോൾ അവരുടെ വീടിന് മുൻഭാഗത്തുള്ള റോഡിന് എതിർവശത്തുള്ള ഫ്ളാറ്റിലെ ആരോടോ മകൾ ആഞ്ചല എന്തോ വിളിച്ചുപറയുന്നു.അയാൾ സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ ഫ്ളാറ്റിന് നേരെ എതിർവശത്തുള്ള ഫ്ളാറ്റിലെ വൃദ്ധനോടാണ് സംസാരം.
എന്താണ് അവൾ അയാളോട് സംസാരിക്കുന്നത് എന്നറിയാനുള്ള കൗതുകം കൊണ്ട് അയാൾ അവൾ കാണാതെ അവിടെ നിന്നു.
വീടുകൾ തമ്മിൽ ഏതാണ്ട് അൻപതുമീറ്ററെങ്കിലും അകലം ഉണ്ട്.അതുകൊണ്ട് വൃദ്ധൻ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.വൃദ്ധന് ഒരു തൊണ്ണൂറു വയസ്സ് എങ്കിലും കാണും ,അയാൾ വിചാരിച്ചു .
തലമുടി നരച്ചു് ഒരു വെള്ളികെട്ടുപോലെയുണ്ട് . പ്രായം ഏറെയുണ്ടെങ്കിലും നല്ല സ്മാർട്ടായി ഡ്രസ്സ് ധരിച്ചിട്ടുണ്ട്.വൃദ്ധൻ ചെവിയിൽ തൂങ്ങിക്കിടന്നിരുന്ന ഹിയറിങ് എയിഡ് എടുത്ത് ശരിയായി ഫിറ്റ് ചെയ്തു.കണ്ണട ശരിയാക്കി , കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അവൾ ചോദിച്ചു.”ഓപ്പ?”
ഓപ്പ എന്നാൽ മുത്തച്ഛൻ എന്ന് ജർമ്മൻ ഭാഷയിൽ അർത്ഥം.
“യാ ”
“ഓപ്പക്ക് എത്ര വയസുണ്ട്?”
“നൂറ്”
“എത്ര നൂറ്?”
സാധാരണ ജർമ്മൻ ഭാഷയിൽ വെറുതെ നൂറ് എന്ന് പറയാറില്ല ഒരു നൂറ് ഇരു നൂറ് ,അങ്ങനെയേ പറയൂ.വൃദ്ധൻ പറഞ്ഞു,”ആക്ട് ഹുൻഡർട്ട് “.
എണ്ണൂറ് എന്ന് സാരം .
“മൈൻ ഗോറ്റ് ,ആക്ട് ഹുൻഡർട്ട് ?”എൻ്റെ ദൈവമേ,എണ്ണൂറ്?
“നിനക്ക് എത്ര വയസ്സുണ്ട്?”
“വെറും ആറ്.ഓപ്പയുടെ ബർത്തു ഡേ എന്നാണ്?”
“പ്രായമായി,എണ്ണൂറു വയസ്സായില്ലേ എല്ലാം മറന്നു”.
“എൻ്റെ ബർത്തു് ഡേ അടുത്ത ആഴ്ചയാണ്.ഓപ്പ വരുമോ?”
“തീർച്ച ആയിട്ടും വരും.എന്താ നിൻറെ പേര് ? അത് പറഞ്ഞില്ലല്ലോ”
“ആഞ്ചല, മമ്മിയും പപ്പയും വിളിക്കുന്നത്? വേറെ പേരാണ്.”
“അതെന്താ?”
“അത് പറയില്ല”.
രണ്ടുപേരും വളരെ ഉച്ചത്തിലാണ് സംസാരിക്കുന്നത്.അവളുടെ കൊഞ്ചിയുള്ള സംസാരവും ജർമ്മൻ ഭാഷയും വൃദ്ധന് മനസ്സിലാകുന്നുണ്ട്.
“ഓപ്പ എൻ്റെ ബർത്തു് ഡേയ്ക്ക് തീർച്ചയായും വരും?”അവൾ വീണ്ടും ചോദിച്ചു.
“തീർച്ചയായും വരും.” വൃദ്ധൻ പറഞ്ഞു.
“ഞാൻ മമ്മിയോട് പറയും”
“ഞാൻ നീ വിളിക്കുന്നത് കാത്തിരിക്കും.”
അത്രയും പറഞ്ഞതിനുശേഷം അവളെ കൈ വീശി കാണിച്ചിട്ട് വൃദ്ധൻ അകത്തേക്ക് കയറിപ്പോയി.
അയാളെ കണ്ടപ്പോൾ ആഞ്ചല പറഞ്ഞു,”പാവം ഓപ്പ, അവിടെ ഒറ്റക്കാണ് താമസിക്കുന്നത്.”
പലപ്പോഴും വൈകുന്നേരത്തെ ഇളവെയിലിൽ അയാൾ വീടിൻ്റെ ബാൽക്കണിയിൽ വന്നിരിക്കും.
പ്രായം ഏറെ ആയെങ്കിലും അയാൾ ഒറ്റക്കാണ് അവിടെ താമസിക്കുന്നത്.ദിവസവും സഹായിക്കുന്നതിനായി ജോലിക്കാർ വന്നുപോകുന്നതുകാണാം.നല്ല കാലാവസ്ഥയുള്ളപ്പോൾ വൃദ്ധൻ പുറത്തിറങ്ങും.കുറച്ചു സമയം കുട്ടികൾ കളിക്കുന്ന ആ കളിസ്ഥലത്തിനും പാർക്കിനും ഇടയിലുള്ള വഴിയിൽക്കൂടി ഒരു വാക്കിങ് സ്റ്റിക്കുമായി നടക്കും.
സ്വിറ്റ്സർലൻഡിൽ സാധാരണ ഈ പ്രായത്തിലുള്ളവർ വൃദ്ധമന്ദിരങ്ങളിലേക്ക് മാറുകയാണ് പതിവ്.എന്തുകൊണ്ടോ വൃദ്ധൻ അവിടെ ഒറ്റക്ക് താമസിക്കുന്നത് ഇഷ്ടപെടുന്നു എന്ന് വേണം കരുതാൻ.
സാധാരണ ദിവസ്സങ്ങളിൽ നിർജ്ജീവമായ ആ വീട് വാരാന്ത്യങ്ങളിൽ ശബ്ദമുഖരിതമാകും.മക്കളും കൊച്ചുമക്കളുമായി ധാരാളം സന്ദർശകർ വൃദ്ധനെ കാണാൻ വരും.
ആഞ്ചല അയാളുടെ കയ്യിൽത്തൂങ്ങി വീടിനകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു ,”ഞാൻ ഒപ്പയെ എൻ്റെ ബർത്തു് ഡേയ്ക്ക് വിളിച്ചിട്ടുണ്ട്.”
“എന്നിട്ട് എന്ത് പറഞ്ഞു?”
“ഓപ്പ വരും.പാവം ഓപ്പ.തനിച്ചു താമസിക്കാൻ ഓപ്പക്ക് പേടിയാകില്ലേ?”
“എന്തിനെ പേടിക്കണം.?”
സായാഹ്നങ്ങളിൽ ആഞ്ചലയും വൃദ്ധനുമായുള്ള സംസാരം പതിവായി.വൃദ്ധൻ ക്ഷീണിച്ച ശബ്ദത്തിൽ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.പക്ഷെ മകൾക്ക് എല്ലാം മനസ്സിലായി ,അല്ലെങ്കിൽ മനസ്സിലായിഎന്നു വിചാരിച്ചു അവൾ എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നതും ആവാം.
വൃദ്ധൻ പട്ടണത്തിലുള്ള ഏതോ സ്ഥാപനത്തിൽ ഉയർന്ന ജോലിയിലായിരുന്നു.നല്ല സാമ്പത്തികശേഷിയുള്ള അയാൾ ഭാര്യയുടെ മരണശേഷം ഇവിടെ, ഫ്ലാറ്റിലേക്ക് താമസം മാറിയതാണ് എന്ന് അയൽവക്കത്തെ താമസ്സക്കാരിൽനിന്നും അറിഞ്ഞു.
ആ വൃദ്ധനും ആഞ്ചലയുമായുള്ള സംഭാഷണം അയൽക്കാർക്കെല്ലാം ഒരു തമാശ ആയിട്ടാണ് തോന്നിയത്..
ആഞ്ചലയുടെ ജന്മദിനത്തിൽ കാലത്തു് എഴുന്നേറ്റപ്പോളെ അവൾ അന്വേഷിച്ചത് ഓപ്പയെയായിരുന്നു പക്ഷെ വൃദ്ധനെ ബാൽക്കണിയിൽ കണ്ടില്ല. തന്നെയുമല്ല വൃദ്ധൻ ഒരിക്കൽ പോലും കാലത്തു ബാൽക്കണിയിൽ വരാറുമില്ല.
ജന്മദിനത്തിന്, ഒരിക്കലും അടുത്ത് കണ്ടിട്ടില്ലാത്ത ഓപ്പയെ അടുത്തുകാണാം എന്ന് അവൾ വിചാരിച്ചിട്ടുണ്ടാകും. അവിടെ ഓപ്പയെ വിളിക്കാൻ പോകണമെന്ന് അവൾ വാശിപിടിച്ചു.അവളുടെ സങ്കടം കണ്ട് ഭാര്യ പറഞ്ഞു,”നിൻറെ ബർത്ത് ഡേ കേക്ക് കൊണ്ടുപോയി കൊടുക്കാം.ബെർത്ത് ഡേ കേക്ക് മുറിച്ചിട്ട് പോകാം” എന്ന്.
അത് അവൾക്കും സമ്മതമായി.
എന്നാൽ കൂട്ടുകാരുമായി ജന്മദിനാഘോഷത്തിൻ്റെ തിരക്കിൽ അവൾ ഒപ്പയെ മറന്നുപോയി.
ആഘോഷമെല്ലാം കഴിഞ്ഞു, അവൾ അയൽവക്കത്തെ കൂട്ടുകാരിയുമായി ഓപ്പയെ കാണാൻ പോയി. വാതിൽ തുറന്നത് അവിടെ ജോലിക്ക് വരാറുള്ള സ്ത്രീയായിരുന്നു.അവർ പറഞ്ഞു,”ഓപ്പയ്ക്ക് നല്ല സുഖമില്ല പിന്നെ വരൂ.”
നിരാശയായി അവളും കൂട്ടുകാരിയും കൂടി പുറത്തേക്ക് നടക്കുമ്പോൾ ജോലിക്കാരി വിളിച്ചു പറഞ്ഞു “നിൽക്ക്,നിൻറെ പേര് ആഞ്ചല എന്നല്ലേ?”
“അതേ. ”
“ഓപ്പ, നിനക്ക് തരാൻ ഒരു ബർത്തഡേ സമ്മാനം എന്നെ ഏൽപ്പിച്ചിരുന്നു.”
അവർ അകത്തുപോയി ഒരു വലിയ പാക്കറ്റുമായി വന്നു.അത് ഒരു വലിയ ബാർബിയാണ് എന്ന് അവൾക്ക് മനസ്സിലായി. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി.
“ഓപ്പയോട് എൻ്റെ താങ്ക്സ് പറയണം.ഓപ്പയ്ക്ക് സുഖമാകുമ്പോൾ ഞാൻ വരും ഓപ്പയെ കാണാൻ.”
ജോലിക്കാരി എല്ലാം സമ്മതിച്ചു് അകത്തേക്ക് കയറിപ്പോയി.
രണ്ടു മൂന്നുദിവസമായി വൃദ്ധൻ പുറത്തേക്ക് വന്നതേയില്ല.
എന്നാൽ വാരാന്ത്യത്തിൽ അവിടേക്ക് ഒരുപാട് ആളുകൾ വന്നു,സാധാരണ കാണാറുള്ളതിലും വളരെയധികം പേർ.
അവർ പാടുകയും ആടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് തുറന്നുകിടന്നിരുന്ന ജനലുകളിൽകൂടി കാണാമായിരുന്നു.അവരുടെ ശബ്ദം കേട്ട് പലതവണ ആഞ്ചല ബാൽക്കണിയിൽ വന്നു, എന്നാൽ ആരും പുറത്തേക്ക് വന്നുകണ്ടില്ല.
അവരുടെ ആഘോഷങ്ങൾ പാതിരാവരെ നീണ്ടുപോയി.
ആഞ്ചല ഉറക്കത്തിൽ നിലവിളിക്കുന്നത് കേട്ട് അയാൾ ഞെട്ടി എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് ചെന്നു.അവൾ കരയുകയാണ്.
“എന്താ എന്ത് പറ്റി?”
അവളെ അയാൾ എടുത്തു മടിയിലിരുത്തി, കൈകളിൽ തലോടി.
“പപ്പാ, ഞാൻ ഒരു സ്വപ്നം കണ്ടു.സ്വപ്‌നമല്ല ,ശരിക്കും കണ്ടു.ഓപ്പ എൻ്റെ അടുത്തുവന്നു.ഒപ്പമരിച്ചുപോയി.ഞാൻ കണ്ടു…. ഓപ്പയോട്‌ ഞാൻ ചോദിച്ചു എന്തിനാ മരിച്ചതെന്ന്.പ്രായമായി ജീവിതം മടുത്തു. അതുകൊണ്ട് ജീവിതം മതിയാക്കി എന്ന് പറഞ്ഞു.”
“അതിന് ഓപ്പ മരിച്ചിട്ടില്ലല്ലോ.”
“പാവം ഓപ്പ.ഓപ്പ ഇനി വരില്ല ഓപ്പ പോയി.” അവൾ കരഞ്ഞുകൊണ്ടിരുന്നു.
അതെല്ലാം അവളുടെ വെറും തോന്നലുകൾ ആണെന്നും അവൾ ഓപ്പയെക്കുറിച്ചു ഒരുപാട് ആലോചിക്കുന്നതുകൊണ്ട് സ്വപനം കാണുന്നതാണെന്നും പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി.
മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നു.ആ വൃദ്ധനുമായിട്ടുള്ള അവളുടെ അടുപ്പം ഏതെങ്കിലും തരത്തിൽ ഒഴിവാക്കണം ,അയാൾ തീരുമാനിച്ചു.
ഉറക്കം പോയിരിക്കുന്നു.അയാൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു.ഒരു സിഗരറ്റ് കത്തിച്ചു.
രാത്രികളിൽ വൃദ്ധൻറെ വീട്ടിലെ ജനൽ വഴി പതിവായി എത്തുന്ന പ്രകാശത്തിൻ്റെ നിഴലുകൾ ഇന്ന് കാണാനില്ല.എന്തെല്ലാമോ രഹസ്യങ്ങൾ മൂടി പുതച്ചു് ആളനക്കമില്ലാതെ നിർജ്ജീവമാണ് ആ ഫ്ലാറ്റ് ഇപ്പോൾ എന്ന് അയാൾക്കുതോന്നി.
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ മകളുടെ മുറിയിൽ പോയി നോക്കി.അവൾ നല്ല ഉറക്കത്തിൽ ആണ്.
കാലത്തു് പതിവിലും നേരത്തെ എഴുന്നേറ്റത് പുറത്തു് ഒരു ആംബുലൻസിൻ്റെ സൈറൺ കേട്ടാണ്.
നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് ഒരു സ്ട്രക്ച്ചറിൽ ഏതാനും പേർ വൃദ്ധനെ എടുത്തുകൊണ്ടുപോകുന്നത് അയാൾ വ്യക്തമായി കണ്ടു.ഏതാനും പോലീസ്‌കാരും അവർ വന്ന കാറും ആംബുലൻസിനടുത്തുണ്ട് .അത് അസാധാരണമാണ്.ഒരു രോഗിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് പോലീസ് കാർ വരില്ല.
എന്തായാലും ആഞ്ചല ഇതൊന്നും അറിയാൻ പാടില്ല.അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമം ആയിരിക്കും.അയാൾ അകത്തുകയറി വാതിലടച്ചു.
പതിവുപോലെ അവൾ ഓപ്പയുമായി സംസാരിക്കാൻ ബാൽക്കണിയിൽവന്നു നിന്നു.പക്ഷെ അയാൾ വന്നില്ല. അയാളുടെ വരവിനായി അവൾ കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞു.
ഓപ്പയ്‌ക്ക് എന്തോ പറ്റിയിട്ടുണ്ട് അവൾ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു.
താൻ കണ്ട വിവരങ്ങൾ അയാൾ മക്കളോടോ ഭാര്യയോടോ പറഞ്ഞില്ല.
ആരോ കോളിങ് ബെൽ അടിക്കുന്നു.അയാൾ വാതിൽ തുറന്നു. വൃദ്ധൻ്റെ വീട്ടിൽ ജോലിക്ക് വരാറുള്ള സ്ത്രീയാണ്.കയ്യിൽ ഒരു വലിയ പാക്കറ്റ്.” ഇത് ആഞ്ചലക്കുള്ള സമ്മാനമാണ്, സാർ എന്നെ പ്രത്യേകം പറഞ്ഞു ഏല്പിച്ചിരുന്നതാണ്.ചടങ്ങുകൾ എല്ലാം കഴിഞ്ഞു, സാവകാശം ഏൽപ്പിക്കാമെന്നു കരുതി.”
“ചടങ്ങുകകൾ?”
“അതെ,ഇന്നലെ ആയിരുന്നു,ഫ്യൂണറൽ”.
ഫ്യൂണറൽ എന്ന് പറഞ്ഞാൽ ശവസംസ്‌കാരം,
“അദ്ദേഹത്തിന് എന്തുപറ്റി?”
“സെൽബ്സ്റ്റ് മർഡർ”
അയാൾ ഞെട്ടിപ്പോയി.സെൽബ്സ്റ്റ് മർഡർ എന്നുപറഞ്ഞാൽ ആത്മഹത്യ.തൊണ്ണൂറ് വയസ്സുള്ള വൃദ്ധൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
.
അപ്പോഴേക്കും ആഞ്ചല അവിടേക്ക് ഓടി വന്നു.
“ഇത് നിനക്കുള്ള സമ്മാനം ഓപ്പ കൊടുത്തു വിട്ടതാണ്.”
“ഓപ്പക്ക് എന്തുപറ്റി? എന്നോട് വർത്തമാനം പറയാൻ വരുന്നില്ലല്ലോ ?”.
ആ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി,പറയണമോ വേണ്ടയോ എന്ന സംശയത്തിൽ.
“ഓപ്പക്ക് നല്ല സുഖമില്ല.നിനക്കു തന്ന സമ്മാനം എന്താണ് എന്ന് പോയി തുറന്നു നോക്ക്”.അയാൾ പറഞ്ഞു.
“എൻ്റെ താങ്കസ്, ഓപ്പക്ക് കൊടുക്കണേ.”
അവൾ സമ്മാനപ്പൊതി തുറക്കുന്നതിനായി അകത്തേക്ക് പോയി.
അയാളുടെ ജിജ്ഞാസക്ക് തീ പിടിച്ചു.
ഹെൽത്ത് ഇൻഷുറൻസ് ഡിപ്പാർമെന്റിൽ ജോലി ചെയ്യുന്ന നഴ്‌സ്‌ ആയിരുന്നു ആഗത.അവർ പറഞ്ഞു,”എല്ലാവരോടും യാത്ര പറഞ്ഞു തൻറെ മുറിയിൽപോയി ആല്മഹത്യ ചെയ്യാൻ തയാറാക്കി വച്ചിരിക്കുന്ന മാരകവിഷം സ്വയം ദേഹത്തേക്ക് കടത്തിവിടുന്ന വാൽവ് തുറന്ന് നിമിഷങ്ങൾക്കകം വേദനയറിയാതെ അദ്ദേഹം കടന്നുപോയി.”

സ്വിറ്റ്‌സർലണ്ടിൽ നിയമവിധേയമാണ് ആത്മഹത്യ.ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടാൽ നിബന്ധനകൾക്ക് വിധേയമായി ആല്മഹത്യ ചെയ്യാം.അതിന് സഹായിക്കുന്ന ചില സംഘടനകളും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
അയാൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി,ആളനക്കമില്ലാതെ നിഗൂഢമായ എന്തെല്ലാമോ രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു് നിർജീവമായി അത് അങ്ങിനെ അവിടെ നിൽക്കുന്നു.
ആഞ്ചല ബാല്കണിയിലേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ വേഗം അവിടേക്ക് ചെന്നു.അവൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി ബാൽക്കണിയിൽ ഒരു വല്ലാത്ത മുഖഭാവത്തോടെ നില്കുന്നു.
അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
അവളുടെ വലതുകൈ ഉയർന്നു,കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു,”ഗുഡ് ബൈ ഓപ്പ ,ഗുഡ് ബൈ “.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അഖിൽ പുതുശ്ശേരി

ഓണമിതോണം പൊന്നോണം
അത്തം പത്തിലെ തിരുവോണം
ചമയം കണ്ടൂ തിരയിളകി
മാനവരെല്ലാം മതിമറന്നു
മാനത്തൊരു പൊൻ സൂര്യൻ
എരിഞ്ഞെരിഞ്ഞു നിൽക്കുമ്പോൾ
താഴത്തൊരു തൊടിതന്നിൽ
തുമ്പപൂവോ പൂത്തുലയുന്നു
തൂവെള്ള തുമ്പ പൂക്കൾ
മന്ദസ്മിതം തൂകുന്നു
പുതു വർഷം പുതുകോടിയുടുത്ത്
മലയാളക്കരയിൽ നിൽക്കുന്നു
ഓണക്കാലമെത്തിയല്ലോ
താളമേളം തുടങ്ങിയല്ലോ
ഓർമ്മകൾ ചൂളം വിളിക്കുന്നു
ബാല്യത്തിലേക്ക് ഞാനും നടക്കുന്നു.
മനതാരിൽ കുളിരു പെയ്യുന്നു
കവിതകളെന്നിൽ തളിർക്കുന്നു
പൂക്കളമിട്ടീടാൻ പൂത്തുമ്പി
പെണ്ണും വന്നേ
നൽകാഴ്ചകൾ കാണുവാൻ
നന്മ മനസ്സിൽ നിറച്ചീടാം
നിലവിളക്കിൻ മുന്നിലായ്
തിരുവാതിര പൊലിച്ചീടാം

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

തിരുവോണ ദിനത്തിലെ പ്രത്യേക പരിപാടികൾ മൊബൈലിൽ തിരയുന്നതിനിടയിൽ മകൻ ഉറക്കെ വിളിച്ചുപറഞ്ഞു; “അമ്മേ വിശക്കുന്നു…”

മൊബൈലിൽ തിരുവോണ വിഭവങ്ങൾ തിരയുന്ന തിരക്കിനിടയിൽ ആ ‘ഫ്ലോ’ നഷ്ടപ്പെടുത്താതെ തന്നെ; അമ്മ യൂട്യൂബിൽ നിന്ന് രണ്ടു റീൽസും, ട്വിറ്ററിൽ നിന്ന് നാല് ട്വീറ്റും, ഫേസ്ബുക്കിൽ നിന്ന് മൂന്ന് ട്രോൾസും ഇൻസ്റ്റഗ്രാമിൽ നിന്ന് ഒരു സ്റ്റോറിയുമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റ്സിൽ ഇട്ട് ചൂടാക്കി മകൻറെ വായിൽ ഒഴിച്ചു കൊടുത്തു….

തിരുവോണ പ്രത്യേക വിഭവം കഴിച്ചതോടെ മകൻ വേറെ ലെവൽ ആയി….

അമ്മ  മകൻറെ പ്രകടനം മൊബൈലിൽ പകർത്തി മുകളിലുള്ള എല്ലാ ചേരുവകളിലേക്കും ചേർത്തു കൊടുത്തു…

അതോടെ മകൻ തിരുവോണ വൈറലായി…..

അമ്മയും ഹാപ്പി… മകനും ഹാപ്പി…..

ഹാപ്പി ഓണം…..

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യുകെയിൽ വിവിധ ഇടവകകളിൽ ചിൽഡ്രൻ ആന്റ് യൂത്ത് പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, ചാർജ് & ചെയ്ഞ്ച് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634

റജി വർക്കി

“എടാ റെജിയെ… ” നല്ല ഉച്ചത്തിൽ ഉള്ള വിളിയാണ്.

തിരുവോണത്തിന്റെ അന്ന് നല്ല സദ്യയും അകത്താക്കി, അട്ടത്തുനോക്കി പകൽസ്വപ്നവും കണ്ടു വെറും തറടിക്കറ്റിൽ മയങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയത് ഈ വിളിയാണ്. സാധാരണ ഞാൻ പ്രത്യേകിച്ച് ഒരു പരിപാടിക്കും തിരുവോണത്തിന് തലവെച്ചു കൊടുക്കാറില്ല. ഇതിപ്പോ ആരാണോ എന്തോ.

അല്പം നീരസത്തോടെ ആ കിടപ്പിൽ തന്നെ ചാരിക്കിടന്ന കതകു തുറന്നു നോക്കി.

അപ്പുറത്തെ വീട്ടിലെ സുസമ്മാമ്മ ആണ്.

“എന്താ അമ്മാമ്മേ” – മെല്ലെ എഴുന്നേറ്റിട്ട് ഞാൻ ചോദിച്ചു.

“ആഹാ പുത്തൻ ഉടുപ്പൊക്കെ ആണല്ലോ… ഓണം ആയിട്ട് എന്താണ് പരിപാടി…” അമ്മാമ്മ സോപ്പുംകൊണ്ട് ഇറങ്ങിയിട്ടുണ്ട്..! നമ്മളെക്കൊണ്ട് എന്തോ ആവശ്യമുണ്ട്.

“എടാ അച്ചായൻ വന്നിട്ടുണ്ട് നീ കണ്ടില്ലായിരുന്നോ?”

ഈപ്പറഞ്ഞ അച്ചായൻ സുസമ്മാമ്മയുടെ അപ്പൻ ആണ്.

പുള്ളിക്കാരൻ വന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ ഭാഗ്യത്തിന് മുന്നിൽ ചെന്ന് പെട്ടില്ല. തമിഴ്‌നാട്ടിൽ ഒക്കെ കാണുന്ന ഒരു പ്രത്യേകതരം വെട്ടുകത്തി ആണ് ആള്. പോരാത്തതിന് എക്സ് മിലിട്ടറിയും. കയ്യിൽ കിട്ടിയാൽ നമ്മളെ വെട്ടിക്കീറി തേച്ചു ഒട്ടിക്കും! അതുകൊണ്ട് ജീവനിൽ കൊതിയുള്ള ആരും ആദ്യത്തിന്റെ മുന്നിൽ സാധാരണ ചെന്ന് പെടാറില്ല!!

പുള്ളിക്കാരൻ തിരുവനന്തപുരത്താണ് താമസം. “കേരളത്തിൽ എന്ത് കാണാൻ ഇരിക്കുന്നു, അങ്ങ് തിരുവനന്തപുരത്തു ചെല്ലണം വല്ലോം കാണണമെങ്കിൽ….!!”

“അപ്പച്ചനെ ഞാൻ കണ്ടിരുന്നു.”

ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.

“കുറച്ചു പണി ഉണ്ടായിരുന്നു അതാണ് അങ്ങോട്ട് വരാഞ്ഞത്. എന്ത് പറ്റി?” ഞാൻ ചോദിച്ചു.

ചെന്ന് കയറിക്കൊടുത്താൽ മതി…

“എടാ അപ്പച്ചന് ഇന്ന് തന്നെ തിരുവനന്തപുരത്തു പോകണം. നീ പോയി വല്ല ഓട്ടോയും കിട്ടുമോ എന്ന് നോക്ക്”

തിരുവല്ല റയിൽവേ സ്റ്റേഷനിൽ പോകണം, അവിടെ നിന്ന് തിരുവനന്തപുരത്തിനുള്ള ട്രെയിൻ ഉണ്ട്- അതാണ് സംഗതി, അല്ലാതെ ആയമ്മ സോപ്പുമായി ഈവഴി വരില്ല.

മൊബൈൽ ഫോൺ ഒന്നും ഞങ്ങളുടെ നാട്ടിൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലം ആണ്.

“ഞാൻ പോയി നോക്കാം അമ്മാമ്മേ പക്ഷെ ഇന്ന് തിരുവോണം ആയതുകൊണ്ട് ആരും വരാൻ സാധ്യതയില്ല.”

“നീ ആ കവലയിൽ ഒന്ന് പോയി നോക്ക്, കിട്ടിയില്ല എങ്കിൽ മണിയുടെ വീട്ടിൽ പോയി നോക്ക്.”

അമ്മാമ്മ വിടുന്ന മട്ടില്ല.

ശരി എന്ന് പറഞ്ഞു സ്കൂട്ടറിന്റെ കീ എടുത്തു, ബജാജ് മുതലാളിയുടെ പിതാവിനെ സ്മരിച്ചുകൊണ്ട് സ്കൂട്ടർ ഇടത്തോട്ട് ചരിച്ചു, സ്റ്റാർട്ട് ആക്കി.

കിഴക്കേ കവലയിലും പടിഞ്ഞാറേ കവലയിലും പോയി നോക്കി ആരെയും കണ്ടില്ല. എന്നാൽ ഇനി മണിയുടെ വീട്ടിൽ തന്നെ പോയി നോക്കാം എന്ന് വിചാരിച്ചു, അങ്ങേരുടെ വീട്ടിലേക്കു പോകുന്ന പാടത്തിന്റെ നടുക്ക് കൂടി ഉള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ചു.

വെള്ളത്തിലാശാന്മാരുടെ ഉപദ്രവം ഉള്ളതുകൊണ്ട് സാധാരണ ഞാൻ ഇത്തരം ദിവസങ്ങളിൽ ഒന്നും വണ്ടിയും എടുത്തു പുറത്തിറങ്ങാറില്ല.

പാടത്തിന്റെ നടുക്കുള്ള പാലത്തിൽ കുറെ ആളുകൾ ഇരിപ്പുണ്ട്. എന്റെ കൂടെ പഠിച്ച ചിലരും കൂട്ടുകാരും നാട്ടുകാരും ഒക്കെ ആണ്.

ഭാഗ്യം, പേഴ്‌സ് എടുത്തിട്ടില്ല.

പെട്ടന്ന് കുറെ എണ്ണം ചാടി മുന്നിലേക്ക് വന്നു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. സ്കൂട്ടർ നിർത്തി.

എന്റെ കൂടെ പഠിച്ച പ്രകാശ് അടുത്തേക്ക് വന്നു സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു.

പെട്ടല്ലോ മാവേലിത്തമ്പുരാനെ…. ഇവന്റെ കയ്യിൽ നിന്ന് ഇനി കീ എങ്ങനെ വാങ്ങും. വെള്ളത്തിലാശാന്മാർ ആണ്. ദേഷ്യം വന്നാൽ താക്കോൽ വല്ല കാട്ടിലേക്കെങ്ങാനും എറിഞ്ഞാൽ നമ്മൾ പെട്ടു.

ഐക്യരഷ്ട്ര തലവൻമാർ കാണിക്കുന്ന ഡിപ്ലോമസിയോടെ ഞാൻ കെഞ്ചി.. ഒരു രക്ഷയും ഇല്ല.

അപ്പോൾ ആണ് കൂട്ടത്തിൽ ഉണ്ടായിരുന്ന, മാർ ക്രിസോസ്റ്റം പറഞ്ഞത്പോലെ, “വേറെ ചില കാരണങ്ങളാൽ” എന്റെ കൂടെ പഠിച്ച മുത്തപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ബിനോയ് വന്നത്.

വെറുപ്പീരിന്റെ ഉസ്താദ് ആണ് ആള്. ഒരാളെയും തല്ലാത്ത, കോശിസാർ ഇവനെ എപ്പോൾ കണ്ടാലും ഓടിച്ചിട്ട് തല്ലുന്നത് ഈ സ്വഭാവം കൊണ്ടാണ്.

ചൊറിതണം ഒക്കെ ഇവന്റെ മുന്നിൽ വെറും തുളസിയില.

“ഡാ റെജി, നീ കുറേക്കാലം ആയി ചെലവ് ചെയ്യാം എന്ന് പറഞ്ഞു പറ്റിക്കുന്നു. ഇന്ന് ചെയ്തേ പറ്റുള്ളൂ. കാശെടു മോനെ.”

ഞാൻ പറഞ്ഞു – പെട്ടന്ന് ഇറങ്ങിയതാണ്, കാശൊന്നും എടുത്തിട്ടില്ല.

അണ്ണൻ ഉണ്ടോ സമ്മതിക്കുന്നു. അവനു പരിശോധിക്കണം. തോമാച്ചന്റെ ആളാണ്. കാണാതെ വിശ്വസിക്കില്ല.

ഇവന്റെ പോക്കറ്റിൽ കാണുമെന്നും പറഞ്ഞു, സ്കൂട്ടറിൽ ഇരുന്നിരുന്ന, എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പാൻ വന്നതും മഴ പെയ്തത് പോലെ വാള് വച്ചതും ഒന്നിച്ചായിരുന്നു.

ഓണത്തിന്, ചേച്ചി തന്ന പുത്തൻ ഷർട്ടും മുണ്ടും… പൂക്കളം ഇട്ടിട്ട് അധികം വന്ന പൂക്കൾ വാരി വിതറിയ പോലെ “മനോഹരമായി”. പോരാത്തതിന് നാറ്റവും.

അടുത്തെങ്ങാനും വെള്ളം വല്ലോം കിട്ടുമോ, ഒരു അമ്പലക്കുളം ആണ് അടുത്തുള്ളത്. അതിലെങ്ങാനും ഞാൻ ചാടിയാൽ വെള്ളമടിച്ചു പൂസായ വർക്കിച്ചൻ അമ്പലക്കുളം നശിപ്പിച്ചേ എന്നുപറഞ്ഞു നാട്ടുകാർ കൈവയ്ക്കും.

എന്റെ അവസ്ഥ കണ്ട പ്രകാശൻ, സഹതാപ തരംഗണിതനായി താക്കോൽ തിരികെ തന്നു.

എന്റെ പുതിയ ഷർട്ടിൽ വാളുവച്ച ബിനോയ് ചേകവർ അങ്കക്കലി കൊണ്ട് നിൽക്കുന്നത് കണ്ട ഞാൻ, ഇനി അടുത്ത വാള് വരുന്നതിന് മുമ്പ് കിട്ടിയ തക്കത്തിന് സ്ഥലം വിട്ടു.

ഇനി എങ്ങനെ ആണ് മണിയുടെ വീട്ടിൽ പോകുന്നത്?

ഓടലംപറമ്പിലെ വർക്കിച്ചൻ വെള്ളമടിച്ചു പൂസായി, വാളും വച്ച് വീട്ടിൽ വന്നു കയറി എന്ന് മണി പറഞ്ഞില്ലേലും, അദ്യത്തിന്റെ വാമഭാഗമായ, ഞങ്ങൾ നാട്ടുകാർ ഒടുക്കത്തെ സ്നേഹത്തോടെ മൈക്ക് രമണി എന്ന് വിളിക്കുന്ന രമണിചേച്ചി അത് പാട്ടും പാരഡിയും ഒക്കെ ആയി നാട്ടിൽ എവിടെയും എത്തിക്കും. അങ്ങനെ ഞങ്ങളുടെ കുടുമ്പത്തിലെ മൊത്തം വർക്കിമാരും വെള്ളത്തിൽ ആശാന്മാർ ആകും.

ഇനി അതുകൂടി മാത്രമേ എന്നെക്കുറിച്ചു പറയാനുള്ളു. ബാക്കിയെല്ലാം പണ്ടേ തികഞ്ഞു.

പത്രക്കാരെ കാണുമ്പോൾ മുങ്ങുന്ന രാഷ്ട്രീയക്കാരെപ്പോലെ, രമണിയേച്ചിയുടെ മുന്നിൽ പെടാതെ ഞാൻ വീട്ടിലേക്കു പോയി.

സുസമ്മാമ്മയോട് എന്ത് പറയും?

മണിയുടെ വീട്ടിൽ ചെന്നു പക്ഷെ അയാൾ സഥലത്തില്ലായിരുന്നു എന്ന് പറയാം.

വീട്ടിൽ ചെന്ന് കയറി.

ഓട്ടോ വിളിക്കാൻ പോയ സല്പുത്രൻ വാളും കൊണ്ട് പെട്ടന്ന് കുളിക്കാൻ പോകുന്നത് കണ്ട അമ്മ “എന്റെ മോൻ പിഴച്ചു പോയേ” എന്ന അമ്മമാരുടെ പരമ്പരാഗത കോറസ് ഇടുന്നതിനു മുൻപ്, മൊത്തം കാര്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു.

എന്തോ ഒരു വിശ്വാസക്കുറവ് പോലെ.

ഏതോ സിനിമയിൽ ജഗതി സോപ്പ് തേക്കുന്നത് പോലെ തേച്ചു പിടിപ്പിച്ചു കുളിച്ചിട്ടും, എന്തോ ഒരു ഉളുമ്പ് മണം ബാക്കി നിൽക്കുന്നു.

വേറെ ഉടുപ്പൊക്കെ ഇട്ടു, അളിയൻ കൊണ്ടുവന്ന മൊത്തം സ്പ്രേയും കൂടി അടിച്ചു, വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നു.

പെട്ടെന്ന് സൂസമ്മാമ്മ കയറി വന്നു.

ഞാൻ പറഞ്ഞു- ഓട്ടോ കിട്ടിയില്ല അമ്മാമ്മേ, മണി അവിടെ ഇല്ല.ഓണമല്ലേ, എവിടോ പോയിരിക്കുന്നു അപ്പച്ചനോട് നാളെ പോകാമെന്നു പറ.

അമ്മാമ്മ ഉണ്ടോ വിടുന്നു:

“ഒരു കാര്യം ചെയ്യ് നീ നിന്റെ സ്‌കൂട്ടറിൽ അപ്പച്ചനെ റെയിൽവെസ്റ്റേഷനിൽ കൊണ്ടാക്ക്.”

“അമ്മാമ്മേ അതിനു അപ്പച്ചൻ സ്‌കൂട്ടറിൽ ഒക്കെ കയറുമോ?” ഞാൻ ഒഴിയാൻ നോക്കി.

“പിന്നേ, അപ്പച്ചൻ പഴയ മിലിട്ടറി അല്ലെ.”

സംഗതി ശരിയാണ് അപ്പച്ചൻ എക്സ് മിലിട്ടറി ആണ്. ഞാൻ പിന്നേം പെട്ടു കൂട്ടുകാരെ….

അപ്പച്ചനോട് ചോദിച്ചപ്പോൾ,

പിന്നേ ഇന്ത്യ പാക്ക് യുദ്ധത്തിൽ പാറ്റൺ ടാങ്ക് ഓടിച്ച എന്നോട്, ഇതൊക്കെ എന്ത് എന്ന മട്ട്.

“പണ്ട് ഞാൻ ലഡാക്കിൽ ആയിരുന്നപ്പോൾ…” അപ്പച്ചൻ തന്റെ വീരകഥയുടെ കെട്ടഴിക്കാൻ തുടങ്ങുക ആണ്…. അലെർട്… ഞാൻ പെട്ടന്ന്, താക്കോൽ എടുത്തു വരാം എന്നുപറഞ്ഞു നൈസായി വലിഞ്ഞു.

എന്റെ ഒരു അവസ്ഥ! ഒരു തിരുവോണം ആയിട്ട്, ഒരു ചൊറിയൻ ബിനോയി ചേകവരുടെ വാളിന് ഇരയായി, ഇപ്പോഴിതാ പട്ടാളത്തിന്റെ കത്തിയും!!

അപ്പച്ചന്റെ തള്ളിന്റെ ഗുണം കൊണ്ടാണോ, അതോ റോഡിൽ ആരും ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് തിരുവല്ലയിൽ എത്തി.

അപ്പച്ചനെ ട്രെയിൻ കയറ്റി വിട്ടിട്ടു, തിരിച്ചു വന്നു.

തിരുവല്ല എത്തുന്നത് വരെ കത്തിയുടെ പെരുന്നാൾ ആയിരുന്നു.

ഇതിലും ഭേദം ആ പാറ്റൺ ടാങ്ക് കയറ്റി കൊല്ലുന്നത് ആയിരുന്നു.

വീട്ടിൽ വന്നു കയറി, സ്കൂട്ടർ വച്ചിട്ട് തിരിച്ചു നടക്കുമ്പോഴുണ്ട്,

നമ്മുടെ സുസമ്മാമ്മ അയൽപക്കത്തുള്ള ഇച്ചേയിയോട് ഉച്ചത്തിൽ പറയുന്നു…

“അവന്റെ ഒരു ഒടൻകൊല്ലി സ്കൂട്ടർ ഉണ്ടായിരുന്നത് കൊണ്ട് അച്ചായനെ തിരുവല്ലയിൽ കൊണ്ട് വിടാൻ പറ്റി!!”

അപ്പോൾ തിരുവോണമായിട്ട് ഞാൻ ആരായി…

വാമനേട്ടാ, മഹാബലിക്ക് പകരം ഇതിനെയൊക്കെ…. !!

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി

അനുജ സജീവ്

പരബ്രഹ്മക്ഷേത്രത്തിന്റെ പടികളിൽ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. കണ്ണുകൾ ചുറ്റുപാടുകളിലേയ്ക്കു പരതി. ചുറ്റിനും ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുന്ന അന്തേവാസികൾ . സ്ത്രീകളും പുരുഷന്മാരും ഉണ്ട് . പ്രായം ചെന്ന സ്ത്രീകൾ നാമജപങ്ങളുമായി ക്ഷേത്രത്തിൻറെ പടികളിൽ ഇരിക്കുന്നു. ഇതിനിടയിൽ എന്റെ കണ്ണുകൾ ഒരു വൃദ്ധയിൽ കുരുങ്ങി. എനിക്ക് നല്ല പരിചയമുള്ള മുഖം. ഞാനും പടികളിലൊന്നിൽ ഇരുന്നു. എൻറെ മനസ്സ് അങ്ങകലെ ഒരു തിരുവാതിര കളിപ്പാട്ടിന്റെ ഈണങ്ങളിലേയ്ക്ക് താളങ്ങളിലേയ്ക്ക് ഊളിയിട്ടു …

നാട്ടിൻപുറത്തെ ഒരു സ്കൂളിൻറെ അങ്കണത്തിലേയ്ക്ക് .

” മാരാരി സുതനേ …
ഗിരിജാത്മജയാം പാർവ്വതി നന്ദന … ”

ഒരു മധ്യവയസ്ക്കയുടെ ഉയർന്ന ശബ്ദത്തിലുള്ള പാട്ട് . കുറച്ചുകൂടി അടുത്തേയ്ക്ക് ചെന്നപ്പോൾ കുറെ പെൺകുട്ടികൾ പാട്ടിനനുസരിച്ച് ചുവടു വയ്ക്കുന്നു. തിരുവാതിരകളിയാണ്. അവർക്കു പിന്നിൽ രണ്ടു കോലുകൾ കൊണ്ട് നിലത്തു താളമടിച്ച് ആശാട്ടിയമ്മ. പാട്ടിൻറെ ശബ്ദം ഉയർന്നു വരുന്നു. താളമടി വളരെ ഊക്കോടെ നടക്കുന്നു. പാട്ടിൻറെ ആവേശം കൂടുന്നതിനനുസരിച്ച് വരികളുടെ ആവർത്തന ക്രമം തെറ്റുന്നുണ്ട്. ചുവടുകൾ വയ്ക്കുന്ന പെൺകുട്ടികൾ ആകെ വിഷമിക്കുകയാണ്.

” എന്താണിത് … എത്ര പ്രാവശ്യം ഒരേ വരികൾ തന്നെ പാടുന്നു . ഏതു ചുവടാണ് വയ്ക്കേണ്ടത് ” കൂട്ടത്തിൽ ഗിരിജ എന്ന പെൺകുട്ടി ചൊടിച്ചു. ആശാട്ടിയമ്മ അതൊന്നും ശ്രദ്ധിക്കാതെ പാട്ടു തുടർന്നുകൊണ്ടേയിരിക്കുന്നു.

” ഇങ്ങനെയാണെങ്കിൽ എങ്ങനെ സ്റ്റേജിൽ കളിക്കും ” വീണ്ടും ഗിരിജ ചോദിക്കുന്നു. സ്കൂളിൽ ഓണാഘോഷ പരിപാടികൾക്കായുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പെൺകുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും അടക്കം പറയുന്നു. പെൺകുട്ടികളും ആശാട്ടിയമ്മയും വിദ്വേഷത്തോടെ പരസ്പരം നോക്കുന്നുണ്ട്. അതിനനുസരിച്ച് നിലത്തടിക്കുന്ന കോലുകൾ പൊട്ടി പോകുമോ ??… റിഹേഴ്സൽ കാണികൾക്ക് ഒരു തമാശയാണ്.

” ഓരോ വരികളും എത്ര പ്രാവശ്യം ആവർത്തിക്കും എന്ന് പറയണം. ” ഗിരിജയ്ക്ക് വീണ്ടും ദേഷ്യം. ആശാട്ടിയമ്മയ്ക്ക് ഒരു കുലുക്കവുമില്ല. അവർ പാടിക്കൊണ്ടേയിരിക്കുന്നു.

സ്കൂളിലെ തിരുവാതിരകളി സംഘത്തിന് എന്നും പരാതിയേയുള്ളൂ ജില്ലാതല കലോത്സവത്തിൽ സമ്മാനം നഷ്ടപ്പെട്ടതിന്റെ വേദന കുട്ടികളെ വിട്ടുമാറിയിട്ടില്ല .

മത്സരം നടക്കുന്നത് സമീപത്തുള്ള ഒരു വലിയ സ്കൂളിലാണ്. പെൺകുട്ടികളെല്ലാവരും തലയിൽ ദശപുഷ്പങ്ങൾ ചൂടി ഒരുക്കത്തിലാണ്. മത്സരം ഉടൻ തുടങ്ങും , മത്സരത്തിനിറങ്ങുന്നതിനു മുമ്പ് പ്രധാനാധ്യാപകന് ദക്ഷിണ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. പെൺകുട്ടികൾ ഓരോരുത്തരായി ദക്ഷിണ കൊടുക്കുവാൻ തുടങ്ങി. പ്രധാനാധ്യാപകൻ കുട്ടികളെ അനുഗ്രഹിക്കുന്നു. അപ്പോഴാണ് ആശാട്ടിയമ്മയുടെ രംഗപ്രവേശം, നിനച്ചിരിക്കാതെ അവർ അധ്യാപകന്റെ കാലുകളിലേയ്ക്ക് വീഴുന്നു.

” ഇവർക്കി തെന്തുപറ്റി. പാട്ടു തെറ്റിക്കാതിരിക്കാനാവും അനുഗ്രഹം തേടുന്നത്. ”

കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു.

മത്സരം തുടങ്ങാറായി … കുട്ടികൾ മത്സരവേദിയിലേയ്ക്ക് നടക്കുന്നു. അധ്യാപകരും ആശാട്ടിയമ്മയും കൂടെയുണ്ട്. മത്സരത്തിനു വാദ്യമേളങ്ങളുമായി പക്കമേളക്കാരും .

കുട്ടികൾ സ്റ്റേജിലേയ്ക്ക് കയറി. മേളം ആരംഭിച്ചു. ആശാട്ടിയമ്മയുടെ പാട്ടും, മേളം കൊഴുത്തതോടെ പാട്ടിൻറെ ഈണവും വരികളുടെ ആവർത്തനവും തെറ്റുന്നു. കളിക്കുന്ന കുട്ടികൾ വേദിയിൽ നിന്നും പൊട്ടിക്കരയുന്നു. അങ്ങനെ തിരുവാതിരകളി ഒരു കരച്ചിൽ കളിയായി മാറുന്നു . കുട്ടികൾ ഇപ്പോൾ ദേഷ്യപ്പെടുന്നതിന്റെ രഹസ്യം ഇതാണ് .

നിലത്ത് ആഞ്ഞടിക്കുന്ന കോലുകൾ … എൻറെ മനസ്സിൻറെ താളക്രമം ആകെ തെറ്റുന്ന പോലെ . ആശാട്ടിയമ്മയാണ് പടികളിലൊന്നിൽ ഇരിക്കുന്നത്.

” എന്നെ മനസ്സിലായോ ….? എന്റെ ചോദ്യത്തിനു മുൻപിൽ പകച്ചിരുന്നു ആ വൃദ്ധ .

നാട്ടിൻപുറത്തെ ഒരു പഴയ പ്രമാണിയുടെ ഭാര്യയായിരുന്ന അവർ എങ്ങനെ അമ്പലത്തിലെ അന്തേവാസിയായി ? അവരുടെ മക്കൾ എവിടെ ? അങ്ങനെ കുറെ ചോദ്യങ്ങളുമായി ഞാൻ പടികളിറങ്ങുകയാണ് … ഘനം തൂങ്ങിയ കണ്ണുകളുമായി.

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ബാബുരാജ് കളമ്പൂർ

കളമ്പൂരിന്റെ ഓണസ്മരണകൾക്ക് കവിതകളുടെ മധുരവും കഥകളുടെ ലഹരിയുമുണ്ട്. ഗ്രാമത്തെ ചുറ്റിയൊഴുകിയെത്തുന്ന പുഴയുടെ സംഗീതവും പുഴയിൽ കുളിച്ചു കയറിവരുന്ന കാറ്റിന്റെ സുഗന്ധവുമുണ്ട്.
എഴുപതുകളുടെ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കറുപ്പു – വെള്ളക്കാഴ്ചകളിലേയ്ക്കു പടർന്നിറങ്ങുന്ന വർണ്ണവിസ്മയമായിരുന്നു ബാല്യത്തിൽ എന്റെ ഓണം. ലക്ഷോപലക്ഷം പൂവുകൾ ഒരുമിച്ചു വിടർത്തി ഗ്രാമഭൂമിയെ ഒന്നടങ്കം വലിയൊരു പൂക്കളമാക്കി മാറ്റുന്ന പ്രകൃതിയുടെ കരവിരുത് അത്ഭുതത്തോടെ കണ്ടുനിന്ന കാലം.

ആഘോഷങ്ങൾ അതിരുകൾക്കപ്പുറം നിന്ന കൗമാരത്തിന്റെ നിരാശകളിൽ ഞാനഭയം തേടിയത് അക്ഷരങ്ങളുടെ തുരുത്തിലും പ്രകൃതിയുടെ വിസ്മയങ്ങളിലുമായിരുന്നു. കാണെക്കാണെ രൂപം മാറുന്ന പ്രകൃതി. കർക്കിടകത്തിന്റെ കറുത്ത ആവരണങ്ങളഴിച്ചു മാറ്റി, ഏഴല്ലെഴുന്നൂറു വർണ്ണങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങുന്ന ചിങ്ങത്തിന്റെ സൗന്ദര്യം. പാടവരമ്പത്തും കുന്നിന്മുകളിലും പുഴയോരത്തും സ്വയംമറന്നുനിന്ന കാലം. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഓണമുണ്ട കാലം.

വാക്കുകൾ ഇതളിട്ടു വിടർന്ന് ആശയങ്ങളുടെ സുന്ദരവസന്തമായി മാറുന്ന അതിശയാനുഭൂതിതകൾ തിരിച്ചറിഞ്ഞത് ഈ കൗമാരകാലത്തായിരുന്നു. അക്കാലം മുതൽ ഇന്നുവരെ എന്റെ ഓണം അക്ഷരലോകത്തായിരുന്നു.

പി യും ജിയും വയലാറും വൈലോപ്പിള്ളിയുമൊക്കെ എനിക്ക് കവിതകളാൽ ഊഞ്ഞാലു കെട്ടിത്തരും.. എം.ടിയും തകഴിയും പൊറ്റക്കാടും വാക്കുകളാൽ പൂക്കളമിട്ടു തരും.. പിറവം പുഴയിൽ വഞ്ചിപ്പാട്ടിന്റെ ആരവമുയരുമ്പോൾ നതോന്നതയിൽ വാസവദത്തയുടെ കാവ്യം പാടി ആശാൻ മനസ്സിലെത്തും..
ഓണം എനിക്ക്, ആഘോഷങ്ങൾക്കപ്പുറം ചില തിരിച്ചറിവുകളായിരുന്നു പകർന്നുതന്നത്. ആഘോഷിക്കാൻ ഒന്നുമില്ലാത്തവന്റെ അപകർഷതാബോധമായിരിക്കാം ഇത്തരം വേറിട്ട ചിന്തകളുടെ തുരുത്തുകളിൽ അലഞ്ഞുതിരിയാൻ എന്നെ പ്രേരിപ്പിച്ചത്.

കാർഷിക സമൃദ്ധിയുടെ ആഘോഷങ്ങളിൽ കുടവയറനായ മഹാബലിയെ കുടിയിരുത്തിയതെന്തിന് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ വീക്ഷണത്തിൽ, നഷ്ടപ്പെട്ട പലതിന്റെയും വീണ്ടെടുപ്പാണ് ഓണം. അതിന്റെ ഐതീഹ്യം തന്നെ അങ്ങനെയാണല്ലോ. നന്മയുടെ പ്രതീകമായ ഒരു ഭരണാധികാരിയെ ചതിയിലൂടെ പുറത്താക്കിയ കഥ. ആ രാജാവിന്റെ താല്ക്കാലികമായ തിരിച്ചുവരവിന്റെ ആഘോഷങ്ങൾ.

മൂന്നടി മണ്ണു ചോദിച്ചു വന്ന് ആകാശംമുട്ടെ വളർന്ന് എല്ലാം കവർന്നെടുത്ത വാമനനെ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധിനിവേശത്തോടുപമിക്കാനാണ് എനിക്കിഷ്ടം. മാവേലിനാടെന്ന സങ്കല്പം, ഒരിക്കലും നടക്കാതെപോയ ഒരു സോഷ്യലിസ്റ്റ് സ്വപ്നമായും ഞാൻ കാണുന്നു. നമുക്കു നഷ്ടമായ നാട്ടുനന്മകളെ തിരിച്ചെടുക്കാൻ നാം നടത്തുന്ന പ്രതീകാത്മകമായ ശ്രമമാണ് ഓണം എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ കാലവും ലോകവും അസുരവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയും കാർഷിക സംസ്കൃതിയും അന്യംനിന്നുപോയ പുതിയ കാലത്ത്.. സ്വപ്നങ്ങൾ പോലും പണയത്തിലായ ഒരു തലമുറ പ്രതീക്ഷകളുടെ വ്യോമമേഖലകൾ താണ്ടി വിദൂരദേശങ്ങളിൽ അന്നവും അഭയവും തേടുന്ന വർത്തമാന കാലത്ത്.. ആഘോഷങ്ങൾ വെറും അഭിനയങ്ങൾ മാത്രമായിത്തീരുന്നു.

ജീവിതമെന്ന മഹായാത്രയിൽ നാം സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും എത്രയെത്ര ദൃശ്യങ്ങൾ…! ചിലയിടത്ത്,കണ്ണീർ വീണു നിറഞ്ഞ ഉപ്പുതടാകങ്ങൾ.. കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ.. അപ്രാപ്യമായ മലനിരകൾ.. മറ്റു ചിലയിടത്ത്,പൂത്തുലയുന്ന വസന്തവാടികൾ.. പ്രതീക്ഷയുടെ കുളിരരുവികൾ …വേദനകളുടെ വേനൽവഴികളിലൂടെ നടന്നു തളരുമ്പോൾ ഇത്തിരി തണലേറ്റിരിക്കാനും മനസ്സിന്റെ ആകുലതകളിൽ ആശ്വാസത്തിന്റെ ഔഷധം പുരട്ടാനുമുള്ള ശീതളച്ഛായകളാണ് ഇത്തരം ആഘോഷങ്ങൾ.. എല്ലാം മറന്ന് നാം നാമല്ലാതാവുന്ന ചില ദിവസങ്ങൾ. ഓണവും ഇങ്ങനെ നമ്മെ സാന്ത്വനിപ്പിക്കുന്ന മയിൽപ്പീലിത്തലോടലാണ്.

ഓടിത്തീർത്ത കാലത്തിന്റെ നടവരമ്പുകൾക്കിപ്പുറം തളർന്നിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ സ്മരണകൾ മാത്രമാണു കൂട്ട്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ ഇതളുകൾ പെറുക്കിയെടുത്ത് മനസ്സിൽ ഞാനുമൊരു പൂക്കളം തീർക്കുമ്പോൾ, പുറത്ത് പുതിയ തലമുറയുടെ ആഘോഷാരവങ്ങൾ ഉയരുന്നുണ്ട്. കാതടപ്പിക്കുന്ന ദ്രുതതാളങ്ങൾ ചുറ്റും മുഴങ്ങുന്നുണ്ട്.

വയൽ വരമ്പിലൂടെ പാറിവരുന്ന ചിങ്ങക്കാറ്റിനിപ്പോൾ പുഷ്പപരാഗങ്ങളുടെ സുഗന്ധമില്ല.. സിരകളിൽ അഗ്നിപടർത്തുന്ന മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധമാണതിന്…പുഴയിപ്പോഴും ഒഴുകി നീങ്ങുന്നുണ്ട്. പെയ്യാതെ പോയ കാലവർഷക്കാറുകൾ മനസ്സിൽ നിറച്ച്, സ്വാർത്ഥ മനസ്സുകളുടെ മാലിന്യങ്ങളും പേറി.. പതിയെപ്പതിയെ.. ഇനി എത്രനാളൊഴുകും എന്നറിയാതെ. എങ്കിലും… പ്രതീക്ഷയുടെ ഓരോ തുളസിക്കതിരുകൾ ഈ ഓണക്കാലത്തും നമുക്ക് പരസ്പരം കൈമാറാം. ആർത്തിയും ആസക്തിയും വേതാളനൃത്തം ചവിട്ടുന്ന ഈ കലുഷകാലത്ത്, വരണ്ടുണങ്ങിയ മനസ്സിന്റെ മുറ്റത്ത് നന്മയുടെ നന്ത്യാവർട്ടങ്ങൾ നമുക്കും നട്ടുപിടിപ്പിക്കാം. അടുത്ത തലമുറകൾക്കു വേണ്ടി. അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

 

 

 

 

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ സ്കൂൾമുറ്റത്തേക്കുള്ള പടികൾ കയറുമ്പോൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. എത്ര തവണ കയറിയിറങ്ങിയ പടികളാണിത്. മുത്തശ്ശൻ മാവിന്റെ വേരിൽ പിടിച്ച് തൂങ്ങിയാണ് ചില വികൃതികൾ സ്കൂൾ മുറ്റത്തേക്കു കയറിയിരുന്നത്. അതുവഴി കയറിയാലോന്ന് നോക്കി. ഇല്ല ആ വഴിയൊക്കെ അടഞ്ഞു.സ്കൂൾ പരിസരം കാടുപിടിച്ച് അലങ്കോലമായി കിടക്കുന്നു. മാവിന്റെ മുകളിലേക്കു നോക്കി ഇലച്ചാർത്തുകൾക്കിടയിൽ നിന്നും സൂര്യവെളിച്ചം കണ്ണിറുക്കുന്നു.

“ ആരാ മനസ്സിലായില്ല ’’ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

നരച്ച നൈറ്റിയുടുത്ത് ഒരു യുവതി. ഒറ്റനേട്ടത്തിൽ തന്നെ ആളെ മനസ്സിലായി.സ്കൂളിലെ പ്യൂണായിരുന്ന റാഹേലമ്മയുടെ മകൾ ജാൻസി. താൻ ചിരിച്ച് കാണിച്ചിട്ടും അവൾ ചിരിച്ചില്ല. അപരിചിതത്വം അതിന് പ്രേരിപ്പിക്കുന്നില്ല. “ റാഹേലമ്മയുടെ മകൾ ജാൻസി അല്ലെ…’’

‘അതെ’

“ എന്നെ ഒാർക്കുന്നുണ്ടോ, ഈ സ്കൂളിലെ പഴയൊരു ടീച്ചറായിരുന്നു.’’

“ഇൗശോയെ , ട്രിസ്സ ടീച്ചർ,’’ആദരവും, അമ്പരപ്പുമായി ജാൻസി കൈയിൽ പിടിച്ചു. അവൾക്ക് മുഖത്തൊരു ചമ്മലുണ്ട്. ടീച്ചറെ കണ്ടിട്ട് മനസ്സിലായില്ല സത്യം. മുടിയൊക്കെ വല്ലാതങ്ങ് നരച്ചു…“വയസ്സാവുകയല്ലെ കുട്ടീ’’ ഒന്നു ചിരിച്ചു. “ ടീച്ചർ നമുക്ക് വീട്ടിലേക്കുപോവാം. ഈ കാട്ടിൽ നിന്നാൽ വല്ല ഇഴജന്തുക്കളും കാണും’’ ജാൻസിയുടെ കൈയിൽ പിടിച്ചാണ് അവരുടെ വീട്ടിലേക്കുള്ള നടകൾ കയറിയത്. കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. ഇന്നു രാത്രി കാലിനു നല്ല വേദനയുണ്ടാവും. കാടും, മേടും കയറി നടന്നതിന് മോനപ്പന്റെ വക ശകാരം ഉറപ്പ്.“ടീച്ചറെന്താ ആലോചിയ്ക്കുന്നത്.’’ ജാൻസി ഇളം തിണ്ണയിലേക്ക് ഒരു ഫൈബർ കസേര എടുത്തിട്ടു.“ഓ, ഒന്നുമില്ല… സ്കൂൾ നിർത്തിയതിനുശേഷം ഇതുവഴി ആദ്യം വരികയാണ്. പഴയകാല അദ്ധ്യാപകരെയും,വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുള്ള കൂട്ടായ്മയിൽ ഒന്നു പങ്കെടുക്കണമെന്നുണ്ടായിരുന്നു. അതൊന്നും നടന്നില്ല.

“ ടീച്ചർ വരണമായിരുന്നു. എന്തു നല്ല പരിപാടിയായിരുന്നു. പണ്ടുകാലത്ത് പഠിച്ചവരും, പഠിപ്പിച്ചവരുമൊക്കെയുണ്ടായിരുന്നു. എല്ലാവരും വയസ്സനും,വയസ്സിയുമൊക്കെയായി…’’ ജാൻസി ചിരിച്ചു.

വീടിന്റെ ചുവരിൽ റാഹേലമ്മയുടെ ബ്ലാക്ക് അൻഡ് വൈറ്റ് ഫോട്ടോ. ഫോട്ടോയ്ക്കരികിലേക്കു ചെന്നു നിന്നു നോക്കി. ജീവൻ തുടിക്കുന്നതുപോലെ.

“ അമ്മച്ചി മരിച്ചിട്ട് പതിനൊന്നു വർഷമായി. എന്റെ കല്യാണം കഴിഞ്ഞ ആ വർഷം അവസാനമായിരുന്നു. എനിക്ക് മൂത്ത ഒരാളുണ്ട്. ടീച്ചർ ഓർക്കുന്നുണ്ടോ, സിൽവിയെ…

“ പിന്നെ ഞാൻ ഓർക്കുന്നുണ്ട്. സിൽവി നന്നായി പാട്ടുപാടുമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ ഞാനവളെ പാട്ടിനുകൊണ്ടുപോയിട്ടുണ്ട്.”
വെള്ളയും,നീലയും യൂണിഫോമിട്ട് സിൽവി സ്റ്റേജിൽനിന്നും പാടുന്നു. നനുത്ത ഒർമ്മകളുടെ അപ്പൂപ്പൻ താടികൾ…

“ സിൽവി മഠത്തിൽ ചേർന്നു.’’

അയ്യോ ടീച്ചർക്ക് ഞാനൊന്നും തന്നില്ലല്ലോ. ജാൻസി തിടുക്കത്തിൽ അടുക്കളയിലേക്കു പോയപ്പോൾ പുറകെ ചെന്നു. വ്യത്തിയുള്ള ചെറിയ അടുക്കള. സിമന്റ് കട്ടയിൽ തീർത്ത നല്ലൊരു വീട്. വീട് വലിയയൊരുസ്വപ്നമായിരുന്നു റാഹേലിന്… വീടിനെ പറ്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു. “ടീച്ചർ ഈ മോരും വെള്ളം കുടിക്കു…ചോറുണ്ടിട്ട് പതിയെയങ്ങു പോകാം.” നനഞ്ഞ കൈ നെറ്റിയിൽ തുടച്ചുകൊണ്ടു ജാൻസി പറഞ്ഞു. മുളകും,ഇഞ്ചിയും ചതച്ചിട്ട മോരും വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു. ദാഹം നന്നായിട്ടുണ്ടായിരുന്നു. ഉച്ചക്ക് പിള്ളേരടച്ചൻ ചോറുണ്ണാൻ വരും. ഓട്ടോ ഡ്രൈവറാണ്. ജാൻസി പകുതി അരിഞ്ഞ് വച്ച ചീരയിലകൾ കൈയിൽ എടുത്തു. ജോലിയിൽ റാഹേലമ്മ കാണിക്കുന്ന തിടുക്കം ഇവൾക്കും കിട്ടിയിട്ടുണ്ട്.

റാഹേലറിയാത്ത ഒരു കാര്യവും സ്കൂളിൽ നടന്നിട്ടില്ല. ഏതു കാര്യത്തിലും അവരുണ്ടായിരുന്നു. എന്റെ പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് എത്രയോ പ്രാവശ്യം പച്ചക്കറിയും, മുട്ടയുമൊക്കെ കൊണ്ടു തന്നിരിക്കുന്നു. ശമ്പളം കിട്ടുമ്പോൾ രൂപകൊടുത്താൽ അതൊന്നും വാങ്ങില്ല. എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ടാണത്രേ…

“ടീച്ചർ വിശേഷങ്ങൾ പറയൂ.” “എനിക്ക് എന്തുവിശേഷങ്ങൾ…പല സ്കൂളുകളിലും പഠിപ്പിച്ചു പെൻഷനും പറ്റി. രണ്ടാൺ മക്കൾ ടോമിയും,മോനച്ചനും. മോനച്ചൻ കോൺട്രാക്റ്ററായി. ടോമി തമിഴ്നാട്ടിൽ. അവനവിടെ കൃഷിത്തോട്ടമുണ്ട്. എന്റെ ഭർത്താവ് ആന്റണിസാർ ഒൻപതു വർഷം മുൻപ് മരിച്ചു. ഞാനിപ്പോൾ ഇളയവൻ മോനച്ചന്റെ പിള്ളേരെ നോക്കി വീട്ടിൽ കഴിയുന്നു. ദൂരെ പട്ടണത്തിൽ.

പുറത്തെ ഉച്ചവെയിലിന്റെ തീഷ്ണത മുറിക്കുള്ളിലേക്ക് വ്യാപിക്കുന്നുണ്ടായിരുന്നു. മോനച്ചന്റെ ഭാര്യ ഇപ്പോൾ തിരക്കുന്നുണ്ടാവും. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വീട്ടിൽ വച്ചിട്ടാണ് ഈ യാത്ര പ്ലാൻ ചെയ്തത്. അതും പെൻഷൻ വാങ്ങാൻ പോന്ന വഴിക്ക്… മോനച്ചന്റെ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ലാതെ ഒരു മുറിയിൽ ഒരേ ഇരുപ്പ്. പുറത്തേയ്ക്ക് ഒരു യാത്രയിലും അവർ കൊണ്ടുപോകാറില്ല. പ്രായാധിക്യമുള്ളവർ വീട്ടിലിരിക്കണമെന്നാണ് മോനച്ചന്റെ ഭാര്യയുടെ നിലപാട്.

“ ടീച്ചർ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനു വന്നില്ലല്ലോ, പഴയകാല അദ്ധ്യാപകരെയൊക്കെ അന്ന് ആദരിച്ചിരുന്നു.’’

സംഘാടകർ വിവരം അിറയിച്ചതായിരുന്നു. മോനച്ചനൊന്നു നാട്ടിലേക്കു വിടണ്ടേ… അവന്റെ ഭാര്യയുടെ കളിയാക്കലായിരുന്നു അസഹ്യമായത്. പൂർവ്വവിദ്യാർത്ഥി സംഗമത്തിനു പോവണമെന്ന ആഗ്രഹം പറഞ്ഞപ്പോഴൊക്കെ അവൾ തടസ്സപ്പെടുത്തുകയായിരുന്നു. നിങ്ങളുടെ അമ്മച്ചിക്ക് വയസ്സുകാലത്ത് “ക്ലാസ്സ്മേറ്റ്സ് ’’ അഭിനയിക്കാൻ പോവണമെന്ന്. എന്തെല്ലാം കുത്തുവാക്കുകൾ കേട്ടിരിക്കുന്നു. ഒടുവിൽ എങ്ങോട്ടുമില്ലെന്നു തീരുമാനിച്ചു.

“ ഞാൻ പറഞ്ഞതൊന്നും ടീച്ചർ കേട്ടില്ലെന്നു തോന്നുന്നു.’’ജാൻസി ഓർമ്മകളിൽ നിന്നും വേർപ്പെടുത്തി.വെറുതെ ഓരോന്ന്….

വയസ്സായവരൊക്കെ എല്ലാവർക്കും ഒരു ഭാരമാവുകയാണോ. മനസ്സ് ആകെ വ്യാകുലപ്പെടുന്നു. ഇന്ദിര ടീച്ചറെ ഓർത്തു. കഴിഞ്ഞപ്രാവശ്യം പെൻഷൻ വാങ്ങാൻ ചെന്നപ്പോൾ കണ്ടതാണ്. ഒരുപാട് നേരം വർത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. രാത്രിയിലുണ്ടായ ഒരു തലവേദന….അത്രമാത്രം…. മറ്റാർക്കും ബാദ്ധ്യതയാവാതെ കടന്നുപോവണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം…. അതുപോലെതന്നെ…ജാൻസി ഊണ് വിളമ്പി. ചീരതോരനും,പുളിശ്ശേരിയും,അച്ചാറുമൊക്കെ കൂട്ടി ഊണുകഴിച്ചു. ഗ്രാമത്തിന്റെ നിറസമൃദ്ധി ആവോളം നുകർന്ന് ഉച്ചവെയിൽ അലസമായി കിടന്നു.

ജാൻസിയുടെ കൈപിടിച്ച് പഴയ സ്റ്റാഫ്റൂമിനരികിൽ ചെന്നുനിന്നു. മുറിയുടെ ഇടതു സൈഡിലായിരുന്നു തന്റെ ഇരിപ്പിടം. അവിടെ ഇരുന്നാൽ നാലുബിയിലെയും,അഞ്ചുബിയിലെയും ക്ലാസ്സുകാണാം. റൂമിന്റെ ജനലുകളും,വാതിലുകളും മുഴുവൻ ദ്രവിച്ചു നശിച്ചിരിക്കുന്നു. പൊട്ടിയ ഓടുകളും, ബ്രാണ്ടികുപ്പികളും നിറഞ്ഞു കിടക്കുന്നു. “ദാ ഇവിടെ കാടെല്ലാം വെട്ടിത്തെളിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. എന്തൊരു ആളും ബഹളവുമായിരുന്നു.” ജാൻസി പഴയ ഗ്രൗണ്ട് കാണിച്ചുകൊണ്ട് പറഞ്ഞു. അന്ന് ചടങ്ങിനൊട്ടിച്ച വർണ്ണക്കടലാസുകൾ ചിലയിടത്തൊക്കെ ബാക്കി നിൽക്കുന്നുണ്ട്.

ഈ മുറ്റത്തുനിൽക്കുമ്പോൾ സർവ്വീസ് കാലം ഓർമ്മ വരുന്നു. അപ്പന് കൃഷിപ്പണിയായിരുന്നു. എന്റെ ശമ്പളം കൊണ്ട് ഒന്നും തികയാത്ത അവസ്ഥ. അനുജത്തിമാരുടെ പഠനചിലവ്… വീട്ടുചിലവ്… എല്ലാം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടു. സ്കൂളിൽ ഉച്ചക്കുവയ്ക്കുന്ന ഉപ്പുമാവ് റാഹേലമ്മ ആരും കാണാതെ എന്റെ കൈയിൽ തന്നു വിട്ടിട്ടുണ്ട്. റാഹേലിനോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു. ഇന്നെനിയ്ക്കെന്തെന്നറിയില്ല… മനസ്സിൽ വല്ലാത്തൊരാനന്ദം തോന്നുന്നു. പഴയ സ്കൂളും,പഴയ ശിഷ്യയെയും കണ്ടതിന്റെ സന്തോഷമാവാം… അതും എന്റെ റാഹേലിന്റെ മകൾ… വലിയ സന്തോഷം…. ഇനി ഒരിക്കലും ഈ വഴിയ്ക്കൊരു യാത്ര തരപ്പെട്ടില്ലന്നു വരാം. “സമയം ഒരുപാടായി. എനിക്കുപോവണം… ഇതുവഴി ഇനി എപ്പോഴാണ് ബസ്സുള്ളത് ?”

“ ഇനി രണ്ടുമണിക്കൂറു കഴിയാതെ ബസ്സില്ല. അപ്പുറത്തെ കവലവരെ നടന്നാൽ ബസ്സ് കിട്ടും. തങ്കച്ചൻ വന്നിരുന്നെങ്കിൽ ഓട്ടോയിൽ അപ്പുറത്തെ കവലക്കിറങ്ങാമായിരുന്നു. ഒന്നു ഫോൺ വിളിച്ചു പറയാൻ മൊബൈലുമില്ല… എന്തുചെയ്യാം…” ബാഗിൽ വച്ചിരുന്ന പെൻഷൻ രൂപയിൽ നിന്നും രണ്ടായിരം രൂപ ജാൻസിയുടെ കൈയിൽ വച്ചുകൊടുത്തു. “ഇതിരിക്കട്ടെ… എന്റെയൊരു സന്തോഷത്തിന്… കുട്ടികൾക്ക് എന്തെങ്കിലും മിഠായി വാങ്ങിക്കൊടുക്ക്…” ജാൻസിയുടെ ആത്മവിശ്വാസമുള്ള മുഖം സങ്കടത്തിന്റെ വക്കിലാണ്. “രൂപയൊന്നും വേണ്ട ടീച്ചർ… എന്തായാലും ഇവിടെ വന്നല്ലോ… അതാണെന്റെ സന്തോഷം…” രൂപ തിരിച്ച് തരാൻ നോക്കിയിട്ട് അതുവാങ്ങിയില്ല. നിന്നെപ്പോലൊരു മകൾ എനിക്കു ജനിച്ചില്ലല്ലോ…റാഹേലിന്റെ ചുറുചുറുക്കും,ചിരിയുമൊക്കെ ഇവളിൽ നിറഞ്ഞു നിൽക്കുന്നു.

കൃഷിചെയ്തും,ആടുവളർത്തിയും,കോഴിവളർത്തിയുമൊക്കെ എത്ര സുന്ദരമായാണ് ജീവിതത്തെ ഇവൾ മുൻപോട്ട് കൊണ്ടുപോവുന്നത്. “ഇനി നിൽക്കുന്നില്ല. രണ്ടു ജില്ലയ്ക്കപ്പുറം പോകേണ്ടതാണ്. നീ എന്നെ താഴേയ്ക്കൊന്ന് ഇറക്കാൻ സഹായിക്ക്.മോനച്ചന്റെ കുഞ്ഞുങ്ങൾ തിരക്കുന്നുണ്ടാവും…”പൊട്ടിപൊളിഞ്ഞ നടയിലൂടെ താഴോയ്ക്കിറങ്ങി. ജാൻസി കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒട്ടും ഭയം തോന്നിയില്ല. അദ്ധ്യാപകർ എത്രയോ ഭാഗ്യം ചെയ്തവരാണ്… ലോകത്തെവിടെയും അവരെ ചേർത്തു പിടിക്കാൻ ഏതെങ്കിലുമൊക്കെ ശിഷ്യരുണ്ടാവും…

താഴെ ടാറിട്ടവഴിയിൽ വന്നു.“ഞാനൊരു കാര്യം ചോദിക്കട്ടെ കുട്ടീ… ഒരുപാട് വയസ്സാവുമ്പോൾ നിന്റെ അരികിൽ വന്നു നിന്നോട്ടെ…” അതുപറയുമ്പോൾ കണ്ണു നിറഞ്ഞുവോ… “ ഈ ടീച്ചറിന്റെ ഒരു കാര്യം. എന്റെ ടീച്ചറെ അതിനൊക്കെ നമുക്കു വഴിയുണ്ടാക്കാം…” ജാൻസി ചിരിച്ചു. എന്തിനും പരിഹാരം കണ്ടെത്തുന്ന റാഹേലിന്റെ അതെ രീതി. ടീച്ചർക്കെന്തിന്റെ കുഴപ്പമാണ്- അവൾ ആരോടെന്നില്ലാതെ പറയുന്നു. നിന്റെ ടീച്ചർ കാര്യമായിട്ടാണിത് പറയുന്നതെന്ന് അവളോട് പറയണമെന്നുണ്ട്. പക്ഷെ എങ്ങനെ ഈ കുട്ടിയോട്…? വേണ്ട ടീച്ചറെപ്പറ്റി അവൾക്കുള്ള നല്ല സങ്കൽപ്പങ്ങൾ അങ്ങനങ്ങു നിൽക്കട്ടെ… അതല്ലെ ശരി…

ബാഗിൽ നിന്നും ടൗവ്വലെടുത്തു മുഖം തുടച്ചു. മക്കളുടെയും മരുമക്കളുടെയും തിരസ്ക്കാരങ്ങൾ പുതിയ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിന്റെ നിറക്കാഴ്ചകൾ മുഴുവൻ നഷ്ടപ്പെടുന്ന വാർദ്ധക്യം ഇത്ര ശാപം പിടിച്ചതാണോ. സർവ്വീസ് കാലവും റിട്ടയർമെന്റ് കാലവും ഹൃദയബന്ധങ്ങളുടെ നേർരേഖ മുറിച്ചു പോയിരിക്കുന്നു… പ്രായം ചെന്നവർ മര്യാദയ്ക്ക് വീട്ടിലിരിക്കണമെന്നു പറയാൻ മകനും, മരുമകൾക്കും നൂറുനാവ്… എന്റെ ആന്റണി സാർ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മനസ്സു കൊതിച്ചു.ഒന്നും അിറയാതെ അച്ചായനങ്ങു പോയി. ഹൈറേഞ്ചിലെ സ്കൂളിൽ നിന്നും പനിയുമായാണ് വന്നത്. എത്രപെട്ടന്നാണ് മരണം അദ്ദേഹത്തെ കവർന്നത്.

“ ഇനി നിന്നാൽ സമയം പോവും. ഞാൻ നടക്കട്ടെ…” ജാൻസിയുടെ തോളിൽ തട്ടി യാത്ര ചോദിച്ചു. ടാറിട്ട വഴി വിജനമാണ്. തീ പാറുന്ന ഉച്ചവെയിൽ മാത്രമാണ് കൂട്ട്. ഇത്തിരി സ്നേഹത്തിന്റെ വഴിയമ്പലങ്ങൾ തേടി ടീച്ചർ നടന്നു മറയുമ്പോഴും അഭയവും, സ്നേഹവും നൽകുന്ന മനസ്സുമായി പിന്നിൽ വഴിയരികിൽ ജാൻസി കാത്തുനിന്നു… ഇമ ചിമ്മാതെ….

രാധാകൃഷ്ണൻ മാഞ്ഞൂർ 

ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം, സംസ്ക്കാരവേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

 

രാജേഷ് കൃഷ്ണ

ആഘോഷങ്ങൾക്കായി പ്രവാസികളോളം കാത്തിരിക്കുന്ന ഒരു കൂട്ടമില്ല. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് ജാതി മത ഭേദമില്ല. മറ്റുള്ളവർക്കായി ജീവിച്ച് തീർക്കുന്ന ഒരു ജീവിതമായിരുന്നു ഒരു രണ്ട് മൂന്ന് പതിറ്റാണ്ട് മുന്നേ വരെ പ്രവാസി.

ഓണം എന്നാൽ എനിക്ക് കുട്ടിക്കാലത്തെ എന്റെ ചുറ്റുവട്ടമുള്ള ക്ലബ്ബുകൾ ഒരുക്കുന്ന ഓണാഘോഷമായിരുന്നു. മത്സരങ്ങളുടെ പെരുമഴക്കാലം, സമീപസ്ഥലത്തുള്ള ക്ലബ്ബുകൾ ഓരോന്നും ഓരോ ദിവസം വൈവിധ്യമാർന്ന പരിപാടികളോട് ഓണാഘോഷം നടത്തും. രാവിലെ കുട്ടികൾക്കുള്ള മത്സരത്തിൽ തുടങ്ങി ഉച്ചയ്ക്ക് സദ്യ കഴിയുമ്പോൾ വീട്ടമ്മമാർക്ക് അടക്കം പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഒരു ഉത്സവം തിരുവാതിരയും കൈകൊട്ടി കളിയും വടംവലിയും വേണ്ട ആഘോഷങ്ങൾക്ക് എങ്ങനെയും മാറ്റുകൂട്ടാൻ വേണ്ടിയുള്ള മത്സരങ്ങൾ.

ബന്ധുക്കളെ അടുത്ത് അറിയുന്ന കാലം കൂടിയാണ് ഓണം. എന്റെ അമ്മയുടെ വീട് തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരാണ്. അവിടെ പൂരാടം മറ്റുള്ളവരെ ഓണത്തിന് ഒരുക്കാൻ വേണ്ടിയുള്ള ദിവസമാണ്. നമ്മളോടൊപ്പം ഓണം ആഘോഷിക്കാൻ കഴിയാത്ത ആളുകൾക്ക് വേണ്ട സാധനസാമഗ്രികൾ എല്ലാം നൽകി നമുക്ക് ഒപ്പം ഉയർത്തുന്ന പൂരാടം, ജാതിമത ഭേദമന്യേ മറ്റുള്ളവർക്ക് ഓണമൊരുങ്ങാനുള്ള സാധന സാമഗ്രികളുമായി നാട്ടുകാരെത്തും. മനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന് ശരിക്കും തോന്നിപ്പിക്കുന്നത് ആ ദിവസത്തെ മറ്റു മനുഷ്യർക്കായുള്ള സംഭാവനകളിൽ നിന്ന്, ചേർത്തുവയ്ക്കല്ലിൽ നിന്നാണ്. കൊടുക്കൽ എന്ന മഹത്തായ കർമ്മം ജീവിതത്തിൽ ആദ്യമായി പഠിക്കുന്നത് അവിടെ നിന്നാണ്.

ബന്ധുക്കൾ തമ്മിലുള്ള ഇഴയടുപ്പം തുന്നി തുടങ്ങുന്നതും അവിടെ നിന്നാണ്. ഒരു കുടുംബത്തിലെ എല്ലാ മക്കളും കൊച്ചുമക്കളും ബന്ധുക്കളും അകന്ന ബന്ധുക്കളും വരെ ഓണത്തിന് അവിടെ എത്തും. ഇന്നോളം കാത്തുസൂക്ഷിക്കുന്ന ഹൃദ്യമായ ബന്ധുത്വം ആരംഭിച്ചതും ദൃഢമായതും ഈ ഓരോ ഓണക്കാലത്തും ആണ്. രണ്ടു ദശാബ്ദക്കാലം മുന്നേ ഇംഗ്ലണ്ടിൽ എത്തിയത് മുതൽ ഓണം എന്നത് അടുത്തുള്ള വീക്കെൻഡിൽ അല്ലെങ്കിൽ എല്ലാവർക്കും സൗകര്യപ്രദമായി ഒരു മാസം കാലത്തെ എല്ലാ വീക്കെന്റുകളിലും ആണ്. ഹൃദ്യമായ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കാൻ നാടിനെ ഗാഢമായി പുണരാൻ എങ്ങനെയും എപ്പോഴും ചെറിയതോതിൽ എങ്കിലും ഓണം ആഘോഷിച്ചിരുന്നു. ഇത്തവണത്തെ ഓണം ചൈനയിലാണ്, ലണ്ടനിൽ നിന്ന് നാട്ടിലേക്ക് കാറോടിച്ചെത്താൻ വീട് വിട്ടിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ എൻറെ വീട്ടിലെത്താൻ ഇനിയും ഒരു മാസം എടുക്കും. അവസാനമായി ഒരു മലയാളിയെ തന്നെ കണ്ടത്, ഏകദേശം ഇരുപത് ദിവസം മുന്നേ വിയന്നയിൽ എന്റെ പ്രിയ സുഹൃത്ത് സിറോഷ് ജോർജിനെയാണ്.

പണ്ടാരോ പറഞ്ഞത് ശരിയാണ് നഷ്ടമാകണം നമുക്ക് അതിൻറെ വിലയറിയാൻ, കിട്ടാതിരിക്കണം നമുക്കതിന്റെ മൂല്യം അറിയാൻ, ഞാൻ അറിയുന്നു എന്റെ നഷ്ടപ്പെടുന്ന ഈ ഓണത്തെ, ഇത്തവണത്തെ ഓണത്തെ …!

പക്ഷെ എവിടെയോ ഏതോ ഒരു കുരുന്നിന്നെന്റെ, അവനോ അവളോ അറിയാതെ അവരുടെ ശരീരത്തിൽ എന്നോ വിത്തിട്ടു കഴിഞ്ഞ ക്യാൻസറിന്റെ ആസുര ഭാവത്തെ തുരത്താനുള്ള എന്റെ യാത്രയ്ക്കായി ഇനിയുള്ള ഓണങ്ങളും സന്തോഷ പൂർവ്വം ഞാൻ ത്യജിക്കും ..!!!

ടിബറ്റിലെ പേരറിയാത്ത ഏതോ ഗ്രാമത്തിൽ നിന്നും ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

രാജേഷ് കൃഷ്ണ

മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ്. അരുണ നായരാണ് ഭാര്യ. ദീര്‍ഘ കാലമായി കുടുംബസമേതം ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു . ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകൻ . റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനായി 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്കുള്ള കാർ യാത്രയിലാണ് രാജേഷ് കൃഷ്ണ ഇപ്പോൾ .

 

RECENT POSTS
Copyright © . All rights reserved