literature

സുധ അജിത്

ബസ്സിറങ്ങി നടന്നെത്തിയത് പ്രീയപ്പെട്ട പുഴക്കരയിലേക്കാണ്.ഏതു വേനലിനേയും അതിജീവിക്കാൻ തനിക്ക് കഴിവുണ്ടെന്ന് വിളിച്ചോതുന്നതുപോലെ പുഴ നീണ്ടു നിവർന്നു കിടന്നു.

ബാല്യത്തിൽ സ്വന്തം കൈകളിൽ കിടത്തി നീന്താൻ പഠിപ്പിച്ചത് മുത്തശ്ശനാണ്. പിന്നെ പതഞ്ഞുപൊങ്ങുന്ന ജലപ്രവാഹത്തിൽ ഏതു മഴക്കാലത്തും നീന്തിത്തുടി ക്കാമെന്നായി. ഇന്നിപ്പോൾ ജീവിതത്തിലും താൻ ആ ശ്രമത്തിലാണല്ലോ എന്നോർത്തു.

പുഴയിൽ നിന്നുവരുന്ന കാറ്റിന് വല്ലാത്ത കുളിരനുഭവപ്പെട്ടു തുടങ്ങിയപ്പോൾ പുഴക്കരയിൽ നിന്ന് വീട്ടിലേക്കുള്ള പടികൾ കയറി. മുറ്റത്ത് പൂക്കളം നിറച്ചാർത്തണിഞ്ഞിരിക്കുന്നു.സിറ്റൗട്ടിലെ ചാരുകസേരയിൽ മുത്തച്ഛൻ ചാരിക്കിടക്കുന്നത് കാണാമായിരുന്നു. മുഖത്ത് വിരിയിച്ച ഒരു പുഞ്ചിരിയോടെ മുത്തച്ഛനെ നേരിട്ടു.

“എന്താ കുട്ട്യേ ഇത്ര താമസിച്ചത്? ഞങ്ങൾ എത്ര നേരായി കുട്ട്യേ കാക്കണു ?”

“ബാംഗ്ലൂരിൽ നിന്നുള്ള ബസ് പുറപ്പെടാൻ വൈകി മുത്തഛാ. ”
“ഓ…അതാണോ കാരണം..നിന്നെ കാണാതിരുന്നപ്പോൾ മനസ്സിൽ ആപത് ശങ്കകൾ തോന്നിത്തുടങ്ങിയിരുന്നു. കാലം വല്ലാത്തതാണേ…. ഏതായാലും കുട്ടി വന്നൂ ലോ …..ഇപ്പം സമാധാനായി ഓണക്കാലായിട്ട് നീ വരാതിരുന്നാലൊ എന്നൊരു ശങ്ക ഉണ്ടായിരുന്നു ”

മുത്തഛൻ്റെ മുഖത്ത് കറുപ്പും വെളുപ്പും വികാരങ്ങൾ മാറി മാറി പ്രത്യക്ഷപ്പെടുന്നത് കൗതുകത്തോടെ നോക്കിനിന്നു. കാലത്തിരശീല പുറകോട്ട് നീങ്ങുന്നതായും, താൻ ഒരു കൊച്ചുകുട്ടിയായി മുത്തഛൻ്റെ മടിയിൽ ഇരിക്കുന്നതായും മനസ്സിൽ കണ്ടു.

“എന്തേ കുട്ടീ താമസിച്ചേ? ഇവിടെ മനുഷ്യമ്മാര് ഇത്രേം നേരം തീ തിന്ന്വായിരുന്നൂന്ന് പറഞ്ഞാ മതീല്ലോ?..എന്തൊക്കെ വർത്താനങ്ങളാ ഓരോ ദിനവും കേക്കണത് ?.കല്യാണം കഴിയാത്ത മുതിർന്ന പെൺകുട്ട്യോള് വീട്ടിലെത്താൻ താമസിക്കണ കാണുമ്പോ ഉള്ളില് തീയാണേ…. തീ….”

നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ് വാതിൽക്കലെത്തിയ മുത്തശ്ശിയുടെ കണ്ണുകളിൽ നിഴലിട്ടു നിന്ന ഭയം ,തന്നെ കണ്ടപ്പോൾ സമാശ്വാസത്തിന് വഴിമാറുന്നത് കണ്ടു. ഓടിച്ചെന്ന് ആമാറിൽ വീണ് കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു
“മുത്തശ്ശീടെ ക്ഷേമ മോൾക്ക് ന്തെങ്കിലും ആപത്തു വരുംന്ന് മുത്തശ്ശി കരുതണ് ണ്ടോ?. മുത്തശ്ശി ചെയ്യണ പൂജേടെ ഫലം ഈ മോൾക്കും ഉണ്ടാവൂലേ ….. ”

മുത്തശ്ശി നെറ്റിയിൽ തടവി ചുംബിച്ചു. എന്നിട്ട് മാറോടു ചേർത്ത് പറഞ്ഞു.
“ൻ്റെ കുട്ട്യേ ദൈവങ്ങള് കാത്തോളും. ”
മുത്തശ്ശിയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ അമ്മയെക്കുറിച്ചന്വേഷിച്ചു. അമ്മ കുളിക്കുകയാണെന്നറിഞ്ഞു.
“അച്ഛനോ …..?”
“അച്ഛൻ എന്തോ അത്യാവശ്യത്തിന് വില്ലേജോഫീസിലേക്ക് പോയതാ കുട്ട്യേ… നിന്നെ നോക്കിയിരുന്ന് കണ്ണുകഴച്ചപ്പഴാ അങ്ങോട്ടിറങ്ങിയത്..”

ബസ്സിറങ്ങിയ ശേഷംതാൻ പുഴക്കരയിൽ നിന്ന് സമയം കളഞ്ഞത് ആരുമറിഞ്ഞില്ലല്ലോ എന്നോർത്തു.

“അല്ലാ മോളെ നീ എപ്പഴേ എത്തീത്. കുളിക്കാൻ അമ്മ ഇത്തിരി താമസിച്ചു . ഏതായാലും നീ വന്നൂലോ. ഞാൻ ഈറൻ മാറി ഇപ്പളെത്താം. എന്നിട്ട് എല്ലാർക്കും ചോറുവിളമ്പാം.”

താൻ വന്ന സന്തോഷത്തിൽ സ്വയം മറന്ന്, തിരക്കിട്ട് കിടക്കമുറിയിലേക്ക് നടക്കുന്ന അമ്മയെ നോക്കി നിന്നപ്പോൾ തോന്നി അമ്മക്കും നല്ലോണം വയസ്സായിത്തുടങ്ങി. മുടിയിൽ മുക്കാൽ ഭാഗവും നരച്ചു. . ചെറുപ്പംമുതൽപച്ചമരുന്നുകളിട്ട് കാച്ചിയ എണ്ണതേക്കുമ്പോൾ അമ്മ പറഞ്ഞിരുന്നത് തല വേഗം നരയ്ക്കില്ലെന്നായിരുന്നു. എന്നാലിപ്പോൾ തന്നെയോർത്തുള്ള മന:പ്രയാസമായിരിക്കും അമ്മയുടെ തലനരക്കു കാരണം . എല്ലാറ്റിനും കാരണക്കാരി താനാണെന്നോർത്തപ്പോൾ മനസ്സിനുള്ളിൽ ഉടലെടുത്ത കുറ്റബോധം, എല്ലാം തുറന്നു പറയാനുള്ള പ്രേരണയുളവാക്കി. എങ്കിലും അതിനുള്ള സമയമായില്ലെന്നു മനസ്സു പറഞ്ഞു. മനസ്സിനെ അല്പം കൂടി ഒരുക്കേണ്ടതുണ്ട്.

ഈറൻ മാറിയുടുത്ത്, കോടി നേര്യതുടുത്ത് ചന്ദനക്കുറിയുമണിഞ്ഞ് എത്തിയ അമ്മ പഴയ സൗന്ദര്യം വീണ്ടെടുത്തിരിക്കുന്നു.

“നമുക്കുണ്ണാം. കുട്ടീടച്ഛൻ വരുമ്പോ ഒരു നേരാകും. ”

അമ്മ ഇലയിൽ വിളമ്പിയ
ചോറിൻ്റെ തുമ്പപ്പൂ നിറം ആസ്വദിച്ച് കഴിക്കുമ്പോൾ മനസ്സ് എന്തിനെന്ന റിയാതെ തേങ്ങി.

പ്രീയപ്പെട്ട ആരുടേയോ അഭാവം മനസ്സിനെ കുത്തി നോവിക്കുന്നതുപോലെ. നിഖിൽ എവിടെയായിരിക്കും ഇപ്പോൾ? നേരത്തേ പ്ലാൻ ചെയ്തതുപോലെ ഇന്നിപ്പോൾ ബാംഗ്ലൂരിലെ ആനന്ദഭവൻ റെസ്റ്റോറൻ്റിൽ ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണേണ്ടതായിരുന്നു.

എന്നാൽ ഒരു ചെറിയ സൗന്ദര്യപ്പിണക്കം തങ്ങൾക്കിടയിൽ ഉണ്ടാക്കിയ വിടവ് എത്രത്തോളം വലുതായിരുന്നു എന്നു മനസ്സിലായത് അവൻ ദിവസങ്ങളോളം ഫ്ലാറ്റിലേക്ക് മടങ്ങിവരാതിരുന്നപ്പോഴാണ്.

ഒന്നിച്ച് താമസം തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ട അന്ന് തന്നെ അവൻ തന്നോട് പറയാതെ എങ്ങോട്ടോ അപ്രത്യക്ഷനായി.

തൻ്റെഉള്ളിൽവളർന്നുകൊണ്ടിരിക്കുന്ന
കുരുന്നുജീവനെക്കുറിച്ച് അറിഞ്ഞ് അവൻ ആഹ്ളാദാതിരേകത്താൽ തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ച ശേഷമായിരുന്നു അത്.

ഉടനെ തന്നെ നമുക്ക് പരമ്പരാഗതമായ രീതിയിൽവിവാഹം കഴിക്കണമെന്ന് താൻ പറഞ്ഞതാണോ അവനെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല.

എല്ലാക്കാര്യത്തിലും കർക്കശക്കാരനായ അവന് ലീവ് ഇൻ ടുഗതെറിനു മുമ്പായി തങ്ങൾ ഏർപ്പെട്ട ഉടമ്പടി താൻ തെറ്റിച്ചതായി തോന്നിക്കാണും.

ലീവ് ഇൻ ടുഗെതറിൻ്റെ സംരക്ഷിത വലയത്തിൽ സംതൃപ്തരായ രണ്ടിണ ക്കിളികളെപ്പോലെ കഴിയവേയാണല്ലോ അവൻ്റെ തിരോധാനം. ഇന്നിപ്പോൾ ഏകയായ പെൺപക്ഷി യെപ്പോലെ താൻ , മൈലുകൾ താണ്ടി അഭയ സ്ഥാനത്തു തന്നെ മടങ്ങിയെത്തിയിരിക്കുന്നു.

അവൻകൂട്ടുകാരുമൊന്നിച്ച് ബാംഗ്ലൂരിലെ ഏതെങ്കിലും പബ്ബുകളിൽ വിഹരിക്കുക യായിരിക്കും.
“എന്താ കുട്ടീ നീ ഉണ്ണാതെ എന്തോ ഓർത്ത് വിഷമിച്ച് ഇരിക്കണെ . ഓൾക്ക് അല്പം കൂടി നെയ്യ് ഒഴിച്ചു കൊടുക്കൂ പാർവ്വതി .”

മുത്തശ്ശൻ്റെ ചോദ്യവും ആജ്ഞയുംഅവളെ ചിന്തകളിൽ നിന്ന് ഉണർത്തി.കയ്യിലിട്ട് ഞെരിച്ചു കൊണ്ടിരുന്ന ചോറുരുള ആരേയോ ബോധിപ്പിക്കാനെന്നോണം വായിലേക്കിട്ടു. അതുകണ്ട് മുത്തശ്ശി അമ്മയെ നോക്കിപ്പറഞ്ഞു.

“കണ്ടില്ലേ ഈ ഓണത്തിന്ന നമ്മള് നടത്താൻ ആലോചിച്ചകല്യാണം നടക്കാത്തതിൽ ഓൾക്ക് വിഷമംണ്ട്. അതാ ഇങ്ങനെ . നമുക്കാ വാസുദേവക്കണിയാനെക്കൂടി ഒന്നു കാണാം പാർവ്വതി. കുട്ടീടെ ചൊവ്വാ ദോഷത്തിന് പറ്റിയ ജാതകം ചെലപ്പോ അയാടെ കയ്യിലുണ്ടാവും. പിന്നെ ഒരു ഗന്ധർവ്വപൂജേം നടത്തണം . ഗന്ധർവ്വപൂജ നടത്ത്യാ കല്യാണം നിശ്ചയായിട്ടും നടക്കും. ”
മുത്തശ്ശിയുടെ കണ്ണുകളിലെ തെളിച്ചം അമ്മയിലേക്കും പകർന്നതുപോലെ .അമ്മ മിഴികൾ മുകളിലേക്കുയർത്തി പ്രാർത്ഥിച്ചു.

“എൻ്റെ പരദൈവങ്ങളെ… എൻ്റെ കുട്ടീടെ ജാതകദോഷം മാറ്റി കല്യാണം വേഗം നടത്തിത്തരണെ . ”
ഊണുകഴിഞ്ഞ് അറക്കകത്തേക്കു നടക്കുമ്പോൾ അച്ഛൻ ചെളി നിറഞ്ഞ ഉടുമുണ്ടുമായി കേറി വരുന്നത് കണ്ടു.

“പാർവത്യേ ചോറുവിളമ്പിക്കോളൂട്ടോ.പാടത്തെ വെയിലു മുഴുവൻ കൊണ്ടിട്ട് നല്ല വിശപ്പുണ്ട്. ഹോ ഇപ്പഴത്തെക്കാലത്ത് പണിക്കാരെക്കൊണ്ടൊക്കെ പണിയെടുപ്പിക്കാൻ എന്തു പാടാ.”

അങ്ങനെ പറഞ്ഞു കൊണ്ട് അകത്തേക്കു നടന്നുവന്ന അച്ഛൻ തന്നെക്കണ്ട് അമ്പരന്നു നിന്നു.

“എന്തേ, നീ വന്നിട്ട് എന്നെ ഒന്നു വിളിച്ചില്യാലോ. സാധാരണ നീ ബസ്സിറങ്ങിയാ ഉടനെ തന്നെ ഞാൻ നിന്നെ വന്ന് വിളിച്ചോണ്ടു പോരുകയാണല്ലോ പതിവ് ”
” അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി. ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ലല്ലോ അച്ഛാ…..”
അങ്ങനെ പറയുമ്പോൾ മനസ്സിടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അച്ഛൻ്റെ കൈ പിടിച്ചു നടക്കുന്ന ആ കൊച്ചുകുട്ടിയായിരുന്നാൽ മതിയായിരുന്നു എന്ന് ഒരു നിമിഷം വെറുതെ ചിന്തിച്ചു.

കളങ്കമില്ലാത്ത തൻ്റെ ബാല്യത്തിൻ്റേയും, കാപട്യം നിറഞ്ഞ യൗവ്വനത്തിൻ്റേയും അന്തരത്തേക്കുറിച്ച് അപ്പോൾ ചിന്തിക്കാതിരി ക്കാനായില്ല.

ചില സത്യങ്ങൾ ഒളിപ്പിക്കാനായി, കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ തനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നല്ലോ എന്നോർത്തപ്പോൾ അറിയാതെ ചുണ്ടുകൾ വിതുമ്പി .

“അച്ഛാ… മുത്തഛാ…. മുത്തശ്ശി….. അമ്മേ….മാപ്പ്…. നിങ്ങളുടെ കൈപിടിച്ച് വളർന്ന ഈ ക്ഷേമമോൾ ഇന്ന് ഒരു വലിയ കാപട്യക്കടലാണെന്ന് നിങ്ങൾക്കാർ ക്കുമറിയില്ലല്ലോ “എന്ന് മനസ്സു വേദനിച്ചു.

കിടപ്പുമുറിയുടെ ജനവാതിൽ തുറന്നിട്ട് പുറത്തേക്കുറ്റുനോക്കി. കളപ്പുരമുറ്റത്ത് കുന്നു കൂടി കിടക്കുന്ന കറ്റകൾ. ആരോ വാരിയെറിഞ്ഞ സ്വർണ്ണ മണികൾപോലെ നിറഞ്ഞു പരന്ന ഉതിർമണികൾ. കറ്റമെതിക്കാനായി തയ്യാറെടുക്കുന്ന പണിക്കാരികളുടെ പയ്യാരം പറച്ചിലുകൾ. ഇന്ന് അപൂർവ്വമായി മാത്രം കാണുന്ന ഇത്തരം കാഴ്ചകളിലേക്ക് മനസ്സ് തുറന്നിട്ടു. കൃഷിയിൽ മനസ്സർപ്പിച്ച അച്ഛനെക്കുറിച്ച് മതിപ്പു തോന്നി.

ജനലിനപ്പുറം പ്രകാശരേണുക്കൾ വിതറിക്കൊണ്ട് ചിങ്ങവെയിൽ കത്തി നില്ക്കുന്നു. ആ സൂര്യപ്രകാശം മനസ്സിലേക്ക് കടന്നു വരുന്നതുപോലെ തോന്നി. ഏതോ ശുഭാപ്തിവിശ്വാസ ത്തിൻ്റെ നേർത്ത കുളിരല ഹൃദയത്തിനുള്ളിൽ തണുപ്പു വിതറി.

ഫോണെടുത്ത് നിഖിലിനെ വിളിക്കാനായി തുനിഞ്ഞു. അപ്പുറത്ത് ഫോൺ റിങ്ങ് ചെയ്ത് നിലയ്ക്കുന്ന ശബ്ദം.
പെട്ടെന്ന് വാതിൽ കടന്നെത്തിയ മുത്തശ്ശിയെ കണ്ടു. ഫോൺ ഓഫാക്കി ബാഗിൽ തന്നെ വച്ചു.
“നാളെത്തന്നെ ഗന്ധർവ്വപൂജ നടത്താന്ന് പൂജാരി സമ്മതിച്ചിട്ടുണ്ട്. കുട്ടിക്ക് ഉടനെയൊന്നും പോകണ്ടല്ലോ. തിരുവോണോം ഉണ്ട് ,പൂജേം കഴിഞ്ഞിനി പോയാ .മതി. ഇതോടെ കുട്ടിക്ക് ചേരുന്ന നല്ല ഒരു ആലോചന വരാണ്ടിരിക്കില്ല. കുട്ടീടെ ചൊവ്വാ ദോഷത്തിന് പറ്റിയ നല്ല ഒരു പയ്യൻ.”

ചൊവ്വാദോഷം, അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ഒരു കൊല്ലം തന്നോടൊപ്പം ഒന്നിച്ചു ജീവിച്ച നിഖിൽ ഇതിനുള്ളിൽ മരിക്കുമാ യിരുന്നല്ലോ എന്നോർത്തു.

അല്ലെങ്കിൽ താലിച്ചരടിനാൽ ബന്ധിക്കപ്പെടാതിരുന്നതിനാലായിരിക്കുമോ തൻ്റെ ദോഷം നിഖിലിനെ ബാധിക്കാതിരുന്നത് .എന്തോ അറിയില്ല !

കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ ഇഴപിരിയാത്ത കണ്ണികളായി തങ്ങൾ ഒന്നു ചേർന്നിരുന്നു. ഒരേ ഐ ടി ഓഫീസിലെ പ്രൊഫഷനലുകൾക്കിടയിൽ ഉടലെടുത്ത പ്രണയം, ഒടുവിൽ ലിവ് ഇൻടുഗതറിൽ പര്യവസാനിക്കുകയായിരുന്നു.പരസ്പരം ഇഴുകിച്ചേർന്നുള്ള ജീവിതത്തിനിടയിൽ എപ്പോഴാണ് താളപ്പിഴകൾ സംഭവിച്ചത് ?.

എപ്പോഴോ കണ്ണികൾ അടർന്നു തുടങ്ങിയത് താനറിഞ്ഞിരുന്നില്ല. എന്നാൽ ആ കണ്ണികളെ വിളക്കിച്ചേർക്കുവാൻ തങ്ങളുടെ കുഞ്ഞിന് കഴിഞ്ഞേക്കും. .

ഒട്ടൊരു ആഹ്ളാദത്തോടെ വയറിനകത്ത് നേരിയ തുടിപ്പുണ്ടോ എന്ന് തൊട്ടു നോക്കി. വയറ്റിലെ ചലനം ഉള്ളിലുണർത്തിയ നിർവൃതിയോടെ ഉറങ്ങാൻ കിടന്നു.

ആവണിപ്പുലരി ജനലഴികളിലൂടെ എത്തി നോക്കും മുമ്പ് കുളി കഴിഞ്ഞെത്തി. പൂമാറ്റച്ചടങ്ങുകൾ നടത്തുന്ന മുത്തശ്ശിക്കൊപ്പം കൂടി. അരിമാവു കൊണ്ട്തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കി ,കുരുത്തോലയും ചെത്തിപ്പൂവും തുമ്പപ്പൂവും അരിഞ്ഞത് പടിക്കൽ വരെവിതറി.
“ഇന്നിപ്പോ ഈ ചടങ്ങൊന്നും ആരും നടത്താറില്ല. അതിനൊക്കെ എല്ലാർക്കും എവിടാ നേരം . എല്ലാരും തിരക്കിലല്ലേ .പിന്നെ കുട്ടിയെപ്പോലെ മക്കൾ പലരും വിദേശത്തും. ഓണത്തിനൊന്നും വന്നെത്താൻ. ആർക്കും നേരണ്ടാവൂല്യാ…”

മുത്തശ്ശി വിഷാദമഗ്‌നയായി പറഞ്ഞു നിർത്തി. താൻ വെറുതെ പുഞ്ചിരിച്ചു. ബന്ധുക്കൾ എല്ലാരും ചേർന്ന് ആഘോഷമായി കൊണ്ടാടിയിരുന്ന ഓണത്തിന്റെ ബാല്യോർമ്മകൾ തന്നെയും വേട്ടയാടിത്തുടങ്ങിയിരുന്നു.

അടുക്കളയിൽ അമ്മ ഓണവിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. അമ്മക്കൊപ്പം ചേർന്നു വിഭവങ്ങൾ തയ്യാറാക്കി. എല്ലാവരും ചേർന്നിരുന്ന് ഊണു കഴിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സംതൃപ്തി നിറഞ്ഞു നിന്നു. എല്ലാം മറന്ന് പൊട്ടിച്ചിരിച്ച ദിനരാത്രങ്ങൾ!…

വ്രതനിഷ്ഠയോടെ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾക്കൊടുവിൽ പൂജക്കുള്ള ദിവസം ആഗതമായിരിക്കുന്നു.

“മോളെ ……. ക്ഷേമേ….. ഇന്ന് വൈകുന്നേരം നമുക്ക് ഗന്ധർവ്വ ക്ഷേത്രത്തിൽ പോകണം. സന്ധ്യക്ക് ദീപാരാധനയ്ക്ക് മുമ്പായി റെഡിയായിക്കോളൂ. ”

വാതിൽക്കൽ മുത്തശ്ശി പുഞ്ചിരി വഴിയുന്ന മുഖമോടെ നില്ക്കുന്നു.

ഇഷ്ടമില്ലാതിരുന്നിട്ടുംമുത്തശ്ശിയോടും അമ്മയോടുമൊപ്പം ഗന്ധർവ്വക്ഷേത്ര ത്തിലേക്കു നടന്നു . രാവെത്തുവോളം നീണ്ടുനിന്ന പൂജ, അമ്പലത്തിലെ നിവേദ്യച്ചോറ് ഭക്ഷണം.
“ഈ പൂജ കഴിഞ്ഞാൽ കുട്ടീടെ ജാതക ദോഷോക്കെ മാറും. ഒരു രാജകുമാരൻ തന്നെ കുട്ടിയെ അന്വേഷിച്ചു വരും.”

മുത്തശ്ശിയുടെ വാക്കുകൾ ഉള്ളിൽ സങ്കടമുണർത്തി. ഇത്തരത്തിൽ ഒരു പൂജയുടെ ആവശ്യം തനിക്കിനി ഇല്ല എന്ന് പറഞ്ഞ് എല്ലാം അവരോടു തുറന്നു പറയുവാൻ മനസ്സു വെമ്പി. എന്നാൽ അതിനെത്തുടർന്നുണ്ടാകുന്ന ഭൂകമ്പം ഓർത്തപ്പോൾ മനസ്സ് സ്വയം തടയണകൾ തീർത്തു. .

ഗന്ധർവ്വപ്രതിമക്കു മുന്നിൽ നിരത്തി വച്ചസുഗന്ധധൂമങ്ങളും,പൂജാദ്രവ്യങ്ങളും, പൂക്കളും,പഴങ്ങളും . അവയ്ക്കു മുന്നിൽ ധ്യാനനിരതനായ പൂജാരി . മനസ്സിൽ ഗന്ധർവ്വനെ ധ്യാനിച്ചു. നിഖിൽ എന്ന ഗന്ധർവ്വനെ! അവനെ ആവാഹിച്ചു വരുത്തുവാനുള്ള മന്ത്രങ്ങളാലോചി ക്കുകയായിരുന്നു താനപ്പോൾ.

ധൂപക്കുറ്റിയിൽ നിന്നും ഉയർന്നു പൊങ്ങിയ പുകച്ചുരുളുകൾക്കുള്ളിൽ അവൻ്റെ രൂപം പ്രത്യക്ഷപ്പെട്ടതായി തോന്നി. പെട്ടെന്ന് അവന്റെ മെസേജ് ദൃഷ്ടിയിൽപ്പെട്ടു. “നിന്റെ വീടിനടുത്തുള്ളപുഴക്കരയിൽ ഞാൻ ഉണ്ട്. നീ വേഗം വരിക”

ഉള്ളിലുണർന്ന തുടി കൊട്ടുമായി ഏതോ മയക്കത്തിലെന്നോണം എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറകിൽ നിന്നുള്ള മുത്തശ്ശിയുടെ വിളി താനപ്പോൾ കേട്ടില്ല.

“കണ്ടില്ലേ കുട്ടിയിൽ ഗന്ധർവ്വൻ പ്രീതിപ്പെട്ടൂന്ന് തോന്ന്ണു. ആ നടപ്പിൽ ആ ലക്ഷണംണ്ട്….ഇനി ഉടനെ കുട്ടിയെ തേടി ഒരു പുരുഷൻ വരും.”

പൂജാരിയുടെ വാക്കുകൾ ഒരു മയക്കത്തിലെന്നോണം കേട്ടു.

പുഴക്കരയിലെത്തിയത് അറിഞ്ഞില്ല. അവിടെ നിലാവിൽ കുളിച്ച് നിഖിൽ നില്ക്കുന്നത് അതിശയത്തോടെ കണ്ടു. ഓടിച്ചെന്ന്കെട്ടിപ്പിടിച്ച് ചോദിച്ചു.
” എന്തേ നീയിത്ര താമസിച്ചു. ഞാൻകാത്തിരിക്കുകയായിരുന്നു. ”

വലിഞ്ഞു മുറുകുന്ന തൻ്റെ കൈകളെ വേർപെടുത്തി നീരസത്തോടെ അവൻ പറഞ്ഞു.
“നിന്നെ കണ്ട് യാത്ര പറയാനാണ് ഞാൻ വന്നത്. നാളെത്തന്നെ ഞാൻ ഫോറിനിലേക്ക് പോകും. പിന്നെ നമ്മൾ തമ്മിൽ കണ്ടു എന്ന് വരില്ല. നമ്മുടെ കുഞ്ഞ്…..അവനെ നിനക്ക് വേണമെങ്കിൽനശിപ്പിക്കാം. അല്ലെങ്കിൽ ഉപേക്ഷിക്കാം…… . .എനിക്കത്ഒരു പ്രശ്നമേ അല്ല. എന്നിട്ട്നിൻ്റെ ആഗ്രഹം പോലെ , പരമ്പരാഗതമായി നടത്തപ്പെടുന്ന നല്ലൊരു വിവാഹ ബന്ധത്തിലേർപ്പെടാം..”

അങ്ങനെ പറഞ്ഞ് നിഖിൽ നടന്നു മറയുന്ന ത് അസ്തപ്രജ്ഞയായി നോക്കി നിന്നു.
നിരാശയുടെ കയത്തിൽ മുങ്ങിത്താഴുമ്പോൾ പുഴയിലെ വെള്ളത്തിൽ ദൃഷ്ടി പതിഞ്ഞു.അപ്പോൾ കിരീടവും ,നാഗമാലയും അണിഞ്ഞ യഥാർത്ഥ ഗന്ധർവ്വനെ അവിടെതെളിഞ്ഞു കണ്ടു. കയ്യിലെ രത്നവും ,പവിഴവും പതിച്ച താലിമാലയുയർത്തി ഗന്ധർവ്വൻ തന്നെ മാടി വിളിക്കുന്നതുപോലെ. മനസ്സിലെപ്പോഴോ താൻ കൊതിച്ചതു പോലെ ഒരു താലി കെട്ടിന്റെ കേളികൊട്ടുണരുന്നത് കേട്ടുകൊണ്ട് എല്ലാംമറന്ന് അങ്ങോട്ടേക്ക് നടന്നു.

പെട്ടെന്ന് പുഴയിൽ നിന്നും താക്കീതു പോലെ ആ ശബ്ദം ഉയർന്നുവന്നു.

” അരുത്. പുഴയിലിറങ്ങരുത്.എന്നെ നോക്കൂ .ഏതു വേനലിനേയും അതിജീവിക്കാൻ എനിക്ക് കഴിവുണ്ട്. നിനക്കും അതിന് കഴിയും”

“ശരിയാണ്. കേവലം ഒരു ഗന്ധർവ്വനിൽ അലിഞ്ഞുചേരാനുള്ളതല്ല എന്റെ ശരീരവും മനസ്സും . ഈ പുഴ പോലെ ഏതു വേനലിലും വറ്റിവരളാതെ, മുന്നിലെ പ്രതിബന്ധങ്ങളെ തട്ടിത്തകർത്ത് മുന്നോട്ടു നീങ്ങാനുള്ളതാണ്. ”

പുഴയുടെ പാഠം ഉൾക്കൊണ്ട് തിരിഞ്ഞുനടന്നു.

പുഴയുടെ ആഴങ്ങളിൽഗന്ധർവ്വനോടൊപ്പം അലിഞ്ഞുചേരണമെന്ന ഉൾപ്രേരണയെ പെട്ടെന്ന് ഉപേക്ഷിച്ച് പിന്തിരിഞ്ഞു നടക്കുമ്പോൾ നിഖിലിനോടുള്ള വെല്ലുവിളി മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്

സുധ അജിത് :- എറണാകുളത്ത് ജനനം. ബിരുദവും,ബിരുദാനന്തര പഠനവും തിരുവനന്തപുരം മാഹാരാജാസ് വിമൻസ് കോളേജിൽ . ആനുകാലികങ്ങളിൽ കഥകളും, കവിതകളും, നോവലുകളും , ലേഖനങ്ങളും എഴുതിവരുന്നു. അഞ്ച് ചെറുകഥാ സമാഹാരങ്ങളും ,നാല് നോവലുകളും , പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019-ലെ കേരള സാഹിത്യ വേദിയുടെ തകഴി ശിവശങ്കരപ്പിള്ള സാഹിത്യ പുരസ്ക്കാരം , ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എന്നിവ “മഞ്ഞിനടിയിലെ തീജ്വാല “എന്ന കഥാസമാഹാരത്തിനു ലഭിച്ചിട്ടുണ്ട്.
കൂടാതെ കേരളകാവ്യ സാഹിതിയുടെ ജില്ലാതലത്തിൽ 2019 ലും 22, 23,24 എന്നീ വർഷങ്ങളിൽനടന്ന കഥാ രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും , 2022-ൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ “മാടമ്പ് കുഞ്ഞിക്കുട്ടൻ  സ്മാരക “കഥാമത്സരത്തിൽ ചെറുകഥക്കും, ഗാർഗി -സ്ത്രീ മാധ്യമക്കൂട്ടായ്മയുടെ 2023 ലെ മാധവിക്കുട്ടി സ്മാരക ചെറുകഥാ മത്സരത്തിൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരം,   2023 ലെ പരസ്പരം കഥാപുരസ്ക്കാരം കൊളുന്ത് എന്ന കഥാ സമാഹാരത്തിനും , കോലധാരി എന്ന നോവലിന് എഴുത്തുകൂട്ടം കമ്മ്യൂൺ ഓഫ് ലെറ്റേഴ്സിന്റെ 2024 – ലെ മികച്ച നോവൽ പുരസ്ക്കാരം , 2025-ലെ 20-ാമത് തുളുനാട് അവാർഡ് (കോലധാരി എന്ന നോവലിന് ) എന്നിവയും ലഭിച്ചിട്ടുണ്ട്.

സ്മിത എം എൽ

സമകാല ചെറുകഥാ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ് കെ . ആർ . മീര. പെൺമനസിന്റെ ഭാവതലങ്ങൾ കൃത്യതയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരി, അവളെ പൊതിയുന്ന പുരുഷലോകത്തെ ചെറുസ്പന്ദനങ്ങൾ പോലും ചേർത്തെഴുതാനും മറക്കാറില്ല. അതുകൊണ്ടുതന്നെ, പുരുഷാധിപത്യമോ ഫെമിനിസ്റ്റ് ചിന്തകളോ ഇല്ലാതെ സ്വതന്ത്രമായ ആശയങ്ങളും വൈകാരിക മുഹൂർത്തങ്ങളുമുള്ള ധാരാളം കഥകൾ ആ തൂലികയിൽ നിന്നു പിറവിയെടുത്തിട്ടുണ്ട്.അത്തരത്തിൽ വിവാഹ ബന്ധിതനും വിവാഹമോചിതയുമായ രണ്ട് വ്യക്തികളുടെ അടിച്ചമർത്തപ്പെട്ട വികാരവിചാരങ്ങളെ,സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന കഥയാണ് മോഹമഞ്ഞ.

വേണ്ട വിധം സ്നേഹിക്കപ്പെടാത്തവർ സ്നേഹത്താൽ ബന്ധിതരായപ്പോൾ സമൂഹത്തിന്റെ വേലിക്കെട്ടുകളെ ഭയന്നില്ല.അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി. പ്രായവും സ്ഥലകാലങ്ങളും തീർത്തും അപ്രസക്തമായി. മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ വാർഡിൽ കണ്ടുമുട്ടി, ഒരു ദിവസത്തെ മാത്രം പരിചയമുള്ള അവർ ചിരപരിചിതരെ പോലെ സംസാരിക്കുകയും ഒന്നായിത്തീരുകയും ചെയ്തപ്പോൾ അവളിൽ എന്നോ അണഞ്ഞു പോയ പ്രണയത്തിരി മങ്ങിമങ്ങി തെളിയുവാൻ തുടങ്ങി . കൺസൾട്ടേഷന് കാത്തിരിക്കുമ്പോൾ പരസ്പരം അറിയാതെ കണ്ണുകളുടക്കിയ നേരം അവർ പോലുമറിഞ്ഞിരുന്നില്ല, ആ നവസൗഹൃദത്തിനപ്പുറം അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി, സദാചാരവേലിക്കെട്ടുകൾ വലിച്ചെറിഞ്ഞ് ഒന്നായി തീരുമെന്ന്.അതുവരെ അവളെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ശക്തി മക്കളായിരുന്നു. അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ? മക്കളിൽ കെട്ടപ്പെട്ടു പോയ ഒരു സ്ത്രീ സ്വയം മറന്നവർക്കുവേണ്ടി ജീവിച്ചാലും, പ്രാപ്തരാകുമ്പോൾ അവർ പറന്നകലും. സ്ത്രീ അപ്പോഴും മാതൃത്വത്തിന്റെ കൂട്ടിൽ അകപ്പെട്ടുരുകി തീരും . ഇതിനിടയ്ക്കവളുടെ പ്രായവും പ്രണയവും വികാരവിചാരങ്ങളും മനസ്സിൽ ജനിച്ച്,അവിടെ തന്നെ മരണപ്പെടും . അടിച്ചമർത്തപ്പെട്ട മനസ്സിന്റെ ഇഷ്ടങ്ങളൊക്കെയും സമൂഹത്തിന്റെ പഴിചാരലുകളെ അവഗണിച്ച് ചേർത്തണയ്ക്കാൻ പലരും അശക്തരാകുമ്പോഴാണ് അവനും അവളും അവരുടെ മാത്രം ശരികളിൽ ആദിവസം അവരുടേതുമാത്രമാക്കി തീർത്തത്.

അന്നു വൈകിട്ട് തിരികെ വീട്ടിലെത്തിയ അവൾക്ക് രോഗം കൂടിയതിനാൽ രാത്രിയിൽ തന്നെ ഹോസ്പിറ്റലിലേക്ക് തിരികെ പോകേണ്ടി വരികയും മഞ്ഞപ്പിത്തമാണ് അസുഖമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രി കിടക്കയിൽ വച്ച് ഉറക്കത്തിലവൾ പലതവണ അയാളെ കണ്ടു. മയക്കത്തിൽ പോലും അയാളെ അവൾ മഞ്ഞ നിറത്തിലാണ് കണ്ടത്. മഞ്ഞ കണ്ണുകൾ,മഞ്ഞ തലമുടി,മഞ്ഞച്ചെവികൾ, മഞ്ഞ ചുണ്ടുകൾ അങ്ങനെയങ്ങനെ..രോഗം ഭേദപ്പെട്ട് വീട്ടിലെത്തി മുറ്റം വൃത്തിയാക്കുമ്പോൾ ചെടിക്കിടയിൽ കിടന്ന ഒരു പത്ര കീറിൽ അവൾ അയാളെ ഒരിക്കൽ കൂടി കണ്ടു. മഞ്ഞപ്പിത്തത്താൽ ഒരു അധ്യാപകൻ കൂടി മരിച്ചെന്നോ മറ്റോ എഴുതിയതായിരുന്നു അത്.

അവളിൽ നിന്ന് പകർന്നതായിരുന്നുവോ ആ രോഗം.അതോ, രോഗം മൂർച്ഛിച്ച അവസ്ഥയിൽ അവളുടെ തോന്നലുകളായിരുന്നുവോ അതെല്ലാം. വായനക്കാരന് ഏതുവിധത്തിലും വായിച്ചെടുക്കുവാനുള്ള പഴുതുകൾ ധാരാളമുണ്ട് ഈ കഥയിൽ.അസുഖം ശരീരത്തെ തളർത്തിയമാത്രയിൽ അതിനെ പ്രതിരോധിക്കുവാനായി മനസ്സ് കണ്ടെത്തിയ വഴികളായിരുന്നിരിക്കാം അയാളും, അവർ ഒരുമിച്ച് ചിലവഴിച്ച ലോഡ്ജ് മുറിയിലെ നിമിഷങ്ങളും നൽകിയ സന്തോഷം. ജീവിതത്തിൽ തീർത്തും ഒറ്റയ്ക്കായി പോയപ്പോൾ അവളുടെ മനസ്സ് ഒരു പുരുഷന്റെ കണ്ണുകൾ തന്നെത്തേടിയെത്തിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചിരിക്കാം.തളർന്നു വീഴുമെന്ന് തോന്നുമ്പോഴാണല്ലോ ഒരാശ്രയത്തിനായി മനസ്സ് കൊതിക്കുന്നത്.അങ്ങനെ ഡോക്ടറുടെ വിളിയ്ക്കായി കാത്തിരിക്കുമ്പോൾ, തന്നെ തേടിയെത്തുന്ന കണ്ണുകളുടെ കരുതലിൽ അവൾ സ്വയം മെനഞ്ഞെടുത്ത്, അറിഞ്ഞാസ്വദിച്ച നിമിഷങ്ങളായിരുന്നിരിക്കാം അതൊക്കെയും.ഓരോ വായനയിലും കഥ പിന്നെയും വളരുന്നുവെന്ന് തോന്നും. അതാണ് കെ. ആർ. മീരയുടെ കഥകളുടെ മാന്ത്രികത.

സ്മിത എം. എൽ :- കേരള സർവകലാശാലയുടെ പ്രാദേശിക പഠനകേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കരുവാറ്റ റീജണൽ സെന്ററിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും സ്ഥാപനത്തിലെ അക്കാഡമിക് കോർഡിനേറ്റർ ആയും ജോലി ചെയ്യുന്നു. ചെന്നൈയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം റിസർച്ച് സ്കോളർ ആണ്. വായനയും എഴുത്തുമായും ബന്ധപ്പെട്ട”വിങ്സ് ഓഫ് ബുക്ക്സ്”എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയ രംഗത്തും സജീവമാണ്.
https://youtube.com/@wingsofbooksbysmitha?si=Us1Qc69M2xokS5sT

ഗിരിജാവാര്യർ

പോയകാലത്തിന്റെ നനവ് ഓർമ്മകളിലേക്ക് കണ്ണിചേർക്കാനണയുന്ന ഓണമേ, നീ എനിക്ക് പ്രിയപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്? വിഷുവിനോ ആതിരയ്ക്കോ അവകാശപ്പെടാനാവാത്ത ഒരു വശ്യത നിന്നിൽ ഞാൻ വിളക്കിച്ചേർക്കുന്നത് എന്തുകൊണ്ടാണ്?

“ ഓർക്കുവാൻ എന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിനവാണിതോണം!”

“ഓർക്കുവാൻ എന്തെങ്കിലുമോ?? “ ഓർമ്മയല്ലേ നിറയെ?ഓരോ ഓണവും അരികിലണയുമ്പോൾ പതഞ്ഞുപൊങ്ങിത്തൂവുന്നതും ആ ഓണഗന്ധങ്ങളല്ലേ?

നറുനെയ്യിൽ കുഴയ്ക്കുന്ന ഇളം ചൂടുള്ള പുഞ്ചനെൽച്ചോറിന്റെ…

ഇളംമഞ്ഞ നിറത്തിൽ ഓട്ടുരുളിയിൽ തിളച്ചുമറിയുന്ന പാൽപ്പായസത്തിന്റെ..

തൃക്കാക്കരയപ്പന് നിവേദിക്കാൻ തുമ്പപ്പൂവിട്ട്, അമ്മയുടെ സ്നേഹമധുരം വിതറി തയ്യാറാക്കുന്ന ഇലയടയുടെ..

അച്ഛന്റെ വിരൽത്തുമ്പിൽനിന്നൊഴുകുന്ന അരിമാവിൽ ചാണകം മെഴുകിയ മുറ്റത്ത് വിരിയുന്ന മാക്കോലങ്ങളുടെ…

അമ്മയുടെ,കൈതോലമണംപേറുന്ന കാൽപ്പെട്ടിയിൽനിന്ന് മോക്ഷംതേടി, ഉത്രാടപ്പുലരിയിൽ കൈവെള്ളയിൽ വന്നുചേരുന്ന കോടിയുടുപ്പുകളുടെ..

മാവേലിമുടിയിൽ അണിയാൻ പച്ചീർക്കിലയിൽ ചേർത്തുകെട്ടുന്ന തുളസിക്കതിരിന്റെ..തെച്ചിയുടെ..

“പതിറ്റടി കഴിഞ്ഞ നേരത്തിനി കുളവരമ്പിലെ തെച്ചിക്കാട്ടില് പോണ്ടാ കുട്ട്യോളേ, മൂർഖൻപാമ്പ് ണ്ടാവും”
കാലത്തിന്റെ മൂടുപടം നീക്കിയെത്തുന്ന നേർത്തശബ്ദത്തിന്റെ അനുരണനങ്ങൾ കാതിൽ. അതിങ്ങനെ ഉള്ളിൽ പതഞ്ഞുതൂവിയപ്പോൾ പച്ചീർക്കിലയിൽ തുളസിയും തെച്ചിയും വച്ച് ചേർത്തുകെട്ടി മാവേലിയ്ക്ക് മുടിപ്പൂവുണ്ടാക്കാൻ തുടങ്ങി. തുളസിനീര് കയ്യിൽ പുരളുമ്പോൾ അമ്മമണം അനുഭവിക്കുന്നതുപോലെ!!

ഗേറ്റിനരികിൽ ചിരിച്ചുനിൽക്കുന്നു വെള്ളമന്ദാരങ്ങൾ! “നൈർമ്മല്യത്തിന്റെ ചിന്തുപാടി നിൽക്കുന്ന ഞങ്ങളെ നീയെന്തേ കണ്ടില്ലാ” എന്ന ചോദ്യം ചുണ്ടിൽ.
കിണറ്റിൻകരയിലെ നന്ത്യാർവട്ടമാവട്ടെ,ചുറ്റിലുമൊരു വെള്ളക്കംബളം നിവർത്തിയിട്ടപോലൊരു പൂമെത്തയൊരുക്കിവച്ചിട്ടുണ്ട്. ആ ചില്ലയിൽ ഒന്ന് പിടിച്ചുകുലുക്കേണ്ട താമസം, “തുരുതുരെ പൂമഴയായി പിന്നെ”
ചെടിച്ചട്ടികൾക്കടുത്ത് പടർത്തിയ വെള്ളശംഖുപുഷ്പവള്ളിയിലുമുണ്ട് നിറയെ പൂക്കൾ !
അത്തക്കളം ‘വെള്ളക്കള’മാകുമോ എന്ന ശങ്കയിൽ കുറച്ച് നിറമുള്ള ഇലകളുടെ സഹായംതേടി. “അരിഞ്ഞിട്ട ഇലകൾക്കൊരാത്മാവില്ല” എന്നു ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടോ? ചെമ്പരത്തിപ്പൂവിന്റെ തുടുതുടുപ്പുള്ള,പേരറിയാത്ത ഒരു ചുവന്ന പൂ, തോട്ടത്തിൽ മന്ദാരത്തൈയിനോട് ചേർന്ന് നിൽപ്പുണ്ട്. “ചെമ്പരത്തിക്കു പകരമാവില്ലെങ്കിലും, എന്നെക്കൂടി പരിഗണിച്ചുകൂടെ” എന്നതു കാതിനോരത്ത് മന്ത്രിക്കുന്നത് കേട്ടാണ് തിരിഞ്ഞുനോക്കിയത്. “ഇനി നീയേ തുണ, നീയെന്റെ വെള്ളക്കളത്തിനു തുടുപ്പേകൂ”
“ഒരു പൂ മതി ഉർവ്വിയ്ക്കു ചൈത്രം രചിക്കുവാൻ ”

മുഴുത്തുരുണ്ട കാഴ്ചക്കുലകൾ മച്ചിലറയിലെ പത്തായത്തിലേക്ക് മാർച്ച് ചെയ്യുന്നു. പുകമണംകൊണ്ടു തപസ്സിരിക്കാൻ! മൂലംനാളിൽ മഞ്ഞനിറത്തിൽ പൊൻകണി വിരിയിച്ച്,കെട്ടിലറയിലെ വളയങ്ങളിൽ ചൂടിക്കയറിൽ ബന്ധിതരായി തൂങ്ങേണ്ടവരല്ലേ?

ചെമ്പരത്തിയിലേക്ക് പടർന്നുകയറിയ മത്തൻവള്ളി പൂക്കൈ പുറത്തുകാണിച്ച് മാടി വിളിക്കുന്നുണ്ട്.

“ ഇളവെയിൽക്കുമ്പിളിൽ തരിമഴ നിറച്ച്
ഇടറുന്ന വഴികളിൽത്തുടുകഴൽപ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പ്പോൽ നീ വന്നുവല്ലോ!
നന്ദി!തിരുവോണമേ നന്ദി!!”
എന്നാൽ, എവിടെ ആ ഇളവെയിൽക്കുമ്പിൾ?
ഇപ്പോഴത്തെ ഈ മഴപ്പെയ്ത്ത് ഉള്ളിലെ ഓണവെയില് മായ്ക്കുന്നു.

നളചരിതത്തിലെ “യാമി യാമി ഭൈമീ കാമിതം “ എന്ന പദം ഓർമ്മയിലെ നിലാവായി വന്നുപൊതിയുന്നു.കരികയറിയ നിലവിളക്കിൻനാളത്തിനുചുറ്റും ചുവടുവയ്ക്കുന്ന പെണ്ണുങ്ങളുടെ പതിഞ്ഞശബ്ദവും വിയർപ്പുഗന്ധവും ഗൃഹാതുരത്വമുണർത്തി ആത്മാവിൽ കിനിഞ്ഞിറങ്ങുമ്പോൾ,ആ നിർവൃതിയിൽ മിഴിയടച്ചു ഇത്തിരിനേരമിരിക്കാം,ശൂന്യമായ മുറിയിൽ, തനിച്ച്..

ഗിരിജാവാര്യർ:- പാലക്കാട്ടു സ്വദേശിയാണ്. പുതുപ്പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് HSST( Eng )ആയി വിരമിച്ചു. 4 കഥാസമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളുമടക്കം
ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തപസ്യ സാംസ്കാരിക സമിതി അവാർഡുകൾ, അങ്കണം ഷംസുദ്ദീൻ കവിതാ അവാർഡ്, സപര്യ സാംസ്കാരിക സമിതി അവാർഡുകൾ തുടങ്ങിയ ചില അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. തൃശ്ശൂർ റേഡിയോ നിലയത്തിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

ഓർമ്മകളുടെ കൽപ്പടവുകളിൽ
കല്ലുകൊത്തി കളിക്കവെ,
ഓണപ്പൂവിളിയാർപ്പുകൾ
കേൾപ്പൂവെന്നുൾത്താരിലും…!
പൂത്തുമ്പപ്പൂവേണികൾ
പൂങ്കവിതകൾ പാടുമ്പോൾ,
പൂക്കളമിട്ടൊരു പൂമുറ്റത്ത്,
തുമ്പിപെണ്ണിൻ കൈകൊട്ടിക്കളി..!
കൈതോലപ്പൊന്നോലപ്പായകൾ
നീളേ നെയ്തു വിരിപ്പൂ
ചിങ്ങപുലർവെയിലുകൾ!
തെങ്ങോലത്തുമ്പുകൾ
വെൺചാമരം വീശുമ്പോൾ…
പൊന്നോണക്കോടിയുടുത്ത്
കതിരാടുന്നു വയലുകളിൽ…!
ഓണപ്പാട്ടിൻ ഈണത്തിൽ കുസൃതികൾ
ഊഞ്ഞാലാടും മാഞ്ചോട്..!
നടവഴിയിടവഴികളിൽ പൂത്തുലയും
കൊങ്ങിണിപ്പൂക്കൾതൻ കൽക്കയ്യാലകൾ…!
നാട്ടുനന്മകളെന്നും പാടിപ്പറക്കും
കാട്ടുമൈനകൾ കൂടു കൂട്ടും
കൊന്നതെങ്ങുകൾ.
കാട്ടുതേനിന്റെ മണവും മധുരവുമുള്ളൊരു
ഓണക്കാലമിന്ന് ഓർമ്മകളിൽ …!
കച്ചവടക്കാരുടെ കപടമാം
“ഇന്നിന്റെയോണം“
കാത്തിരിപ്പൂ കടകളിൽ മാത്രം…!

ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് . ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ബാബുരാജ് കളമ്പൂർ

പാതിരാവ്…
നിലാവിൻ്റെ സാഗരം…
നേർത്തമഞ്ഞിൻ കുളിരിളം തന്ത്രികൾ
മീട്ടിയെത്തുന്ന കാറ്റിൻ്റെ ഗീതികൾ…

പാതയോരത്തു ഭൂതകാലത്തേക്കു
വേരുകൾ നീട്ടി,
യോർമ്മകൾ തേടുന്നൊരാൽമരം,
വിങ്ങി നില്ക്കുന്ന മൂകത…

രാത്രിചാരിയാം കൂമൻ, നിലാവിൻ്റെ
കൂർത്ത വേൽമുന
കുത്തിത്തറച്ചതാൽ
കാഴ്ചമങ്ങിയ കണ്ണുമായങ്ങനെ…

കാടുകത്തിയെരിഞ്ഞ കാലത്തിൻ്റെ
പാട്ടിൽ മിന്നുന്നൊരിത്തിരിത്തീപ്പൊരി
ഊതിയൂതിപ്പെരുപ്പിച്ചു പാതിരാ
ക്കാറ്റു ചാരത്തു വന്നണഞ്ഞീടവേ,
യുദ്ധഭൂമിയിലൊറ്റയ്ക്കു നില്ക്കുന്ന
പിഞ്ചുകുഞ്ഞിൻ്റെ നിസ്സഹാ ത്വമോ –
ടെങ്ങുനിന്നോ വഴിതെറ്റി വന്നൊരു കുഞ്ഞു പക്ഷി ചിറകിട്ടടിക്കുന്നു

വാക്കു പൊള്ളുന്ന കാലത്തു മൗനമാ
ണേറ്റമുത്തമമെന്നോർത്തു ചില്ലയിൽ
ആധിപൂണ്ടു,തളർന്നിരിക്കുന്നുണ്ടു
പാവമാമൊരു രാക്കുയിൽ… പാടാതെ !

ആൽമരച്ചോട്ടിലേകനായ് നില്ക്കുന്നു കാവൽ ദൈവം,
തുറിച്ച നോട്ടംകൊണ്ടു
നാലു ദിക്കിലും വേലികെട്ടുന്നവൻ.

പാതിയിൽ വീണുടഞ്ഞ സ്വപ്നം പോലെ
പാതിരാക്കാഴ്ചകൾ കണ്ടു നില്ക്കവേ
വാനിൽനിന്നൊരു താരകച്ചീളു വന്നെൻ്റെ മുന്നിൽ പറന്നു കളിക്കയായ്

അക്കനകപ്രകാശക്കതിരിൽനി-
ന്നായിരം
കൊച്ചു മിന്നാമിനുങ്ങുകൾ
ഉൾത്തടത്തിൽ ചിറകടിച്ചാർക്കുന്നു, പിന്നെ വാക്കായ്… കവിതയായ് മാറുന്നു.

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

ശ്രീകുമാരി അശോകൻ

ഓണനിലാവേ പൂനിലാവേ
ഓടിയെത്തി എൻ വനികയിൽ നീ
ഓർമ്മകൾ താലോലമാട്ടുന്നു പിന്നെയും
ഓണക്കതിരൊളി ചിന്നിടുന്നു.

ഓർമ്മതൻ ചില്ലയിൽ ഊഞ്ഞാലുകെട്ടുന്നു
ഓടിക്കളിക്കുന്നു ബാല്യകാലം
ഓണത്തപ്പന് പൂക്കളം തീർക്കുവാൻ
ഓടിത്തളർന്നില്ലേ നമ്മളെല്ലാം

ഓരോ തൊടിയിലും പാറിയില്ലേ നാം.
ഓണത്തുമ്പിയായ്‌ പൂത്തുമ്പികളായ്
ഓണപാട്ടുകൾ പാടിനടന്നൊരാ
ഓർമ്മകൾ ഇന്നുമെൻ മനം നിറയ്ക്കേ

ഓരാതിരിക്കുവതെങ്ങനെ നിന്നെ ഞാൻ
ഓർമ്മകൾ പൂക്കുമീ ഓണനാളിൽ
ഓണക്കിനാവുകൾ നൂറു വർണ്ണങ്ങളായ്
ഓടിയണയുന്നെൻ ഇടനെഞ്ചിലായ്

ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314

ബിനോയ് എം. ജെ.

സങ്കല്പത്തിലെ ഓണം വളരെയധികം മാധുര്യം ഉള്ളതാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജീവിതത്തിന് എന്തോ അർത്ഥം പകരുന്നത് പോലെ. എന്നാൽ ഓണം വന്നുചേരുമ്പോൾ വിരസതയും കൂട്ടത്തിൽ വന്നുചേരുന്നു. ഇതാണോ ഓണം? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള ഈ സംഘടനത്തിൽ നാം വഞ്ചിതരാകുകയാണോ? എല്ലാവരും പറയുന്നു -യാഥാർത്ഥ്യമാണ് സങ്കല്പത്തെക്കാൾ വലുത് എന്ന്. അല്ലെങ്കിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയാണ്. യാഥാർത്ഥ്യമായി മാറുവാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുവാൻ പോലും മനുഷ്യന് മടിയാണ്. അത്തരം സങ്കൽപ്പങ്ങൾ പാഴ്വേലയായി നാം എണ്ണുന്നു. ദിവാസ്വപ്നങ്ങൾ കാണുവാൻ പോലും മനുഷ്യനു മടിയും ഭയവുമാണ്. അവയെങ്ങാനും സാധിക്കാതെ പോയാലോ?

മനുഷ്യന് നീണ്ട പരിണാമത്തിലൂടെ കിട്ടിയ അത്ഭുതകരമായ ഒരു കഴിവാണ് സങ്കൽപ്പിക്കുവാനുള്ള കഴിവ്. എന്നാൽ ഭയം മൂലം നാമീകഴിവിനെ ഒട്ടും തന്നെ വിനിയോഗിക്കാതെ ഇരിക്കുന്നു. മനുഷ്യന്റെ സാംസ്കാരിക ചരിത്രം പരിശോധിച്ചാൽ തുടക്കം മുതലേ തന്നെ അവൻ ഈ കഴിവിനെ നിരുത്സാഹപ്പെടുത്തുന്നതായി കാണാം. ഇതാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. സങ്കല്പം മധുരമാണ്. അനന്ത സത്തയുടെ വിഹായുസ്സിൽ പറന്നുയരുവാനുള്ള ചിറകുകളാണ് സങ്കല്പം. അത് ഉപയോഗിക്കാത്തവർക്ക് പറന്നുയരുവാൻ ആകില്ല. നാം ആരും ഈ കഴിവിനെ ഉപയോഗിക്കുന്നില്ല എന്നതാണ് നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം.

സങ്കല്പമില്ലാത്ത മനുഷ്യൻ ചിറകുകൾ ഇല്ലാത്ത ശലഭങ്ങളെ പോലെയാണ്. സങ്കല്പ ശക്തിക്ക് അല്പമെങ്കിലും ജോലി കൊടുത്തിട്ടുള്ളവരാണ് മാനവസംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. അവർ പ്രതിഭാശാലികളാണ്. സങ്കല്പത്തെ തുറന്നു വിടുമ്പോൾ മനുഷ്യന്റെ കഴിവുകൾ അനാവരണം ചെയ്യപ്പെടുന്നു. മനുഷ്യന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനോട് ഏറ്റവും അടുത്തുകിടക്കുന്ന മാനസികമായ കഴിവാണ് സങ്കല്പം. ഉയർന്ന് സങ്കൽപ്പിക്കുമ്പോൾ നാം ഈശ്വരനോട് കൂടുതൽ അടുക്കുന്നു. സങ്കൽപ്പത്തിന് മധുരം കൊടുക്കുന്നത് ഈശ്വരനോടുള്ള ഈ സഹവാസം തന്നെയാണ്. അതിനാൽ തന്നെ ഈശ്വരനിൽ ലയിക്കുവാനുള്ള ഏറ്റവും നല്ല മാർഗവും സങ്കല്പത്തിലൂടെ യാത്ര ചെയ്യുന്നതാകുന്നു.

സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയല്ല മറിച്ച് യാഥാർത്ഥ്യം സങ്കൽപ്പത്തിന് വേണ്ടിയാണ്. നാം യാഥാർത്ഥ്യത്തിൽ വസിക്കുമ്പോൾ നമ്മുടെ ചുറ്റുപാടും ധാരാളം പരിമിതികളും കുറവുകളും കാണുവാൻ കഴിയുന്നു. അവ നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ടാവും. ആ പരിമിതകൾക്ക് നടുവിൽ നിഷ്ക്രിയരായി ജീവിക്കുന്നത് അത്ര ശാസ്ത്രിയമായ കാര്യമല്ല. എന്നാൽ ഭാവനയുടെ അഭാവത്തിൽ നിങ്ങൾക്ക് അവ എങ്ങനെ പരിഹരിക്കുവാൻ ആകും? അതോടൊപ്പം സങ്കല്പം തന്നെ യാഥാർത്ഥ്യത്തിനുള്ള പ്രതിവിധിയും പരിഹാരവുമാണ്. സങ്കല്പം മധുരവും സുന്ദരവും ആണെന്ന് പറഞ്ഞു കഴിഞ്ഞു. അതിന് ഈ മാധുര്യവും സൗന്ദര്യവും എവിടെ നിന്ന് കിട്ടി? നിങ്ങൾ മനസ്സിൽ സുന്ദരമായ ഒരു പുഷ്പത്തെ സങ്കൽപ്പിക്കുക. സൗന്ദര്യത്തിന്റെ കാര്യത്തിൽ അത് പരിപൂർണ്ണമാണ്. അത്തരം ഒരു പുഷ്പത്തെ യാഥാർത്ഥ്യത്തിന്റെ ലോകത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയുമോ? ഒരിക്കലുമില്ല. കാരണം സങ്കല്പം പൂർണതയോട് കൂടുതൽ അടുത്തു കിടക്കുന്നു. ബാഹ്യ യാഥാർത്ഥ്യം സത്യത്തിൽ നിന്നും അകലെയാണ്.

ബാഹ്യ ലോകത്തെ യാഥാർത്ഥ്യം എന്ന് വിളിക്കുന്ന ഒരു സംസ്കാരം ആണല്ലോ നമ്മുടേത്. എന്നാൽ ഈ ബാഹ്യലോകം യാഥാർത്ഥ്യമല്ല. അത് മായയാണ്. അതിനാൽ തന്നെ ബാഹ്യലോകത്തെ യാഥാർത്ഥ്യമായി കരുതുന്നവർ മായാ ബന്ധനത്തിലാണ്. ഈ മായാ ബന്ധനമാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. ബാഹ്യ യാഥാർത്ഥ്യം എന്ന മായ നമ്മുടെ നിയന്ത്രണത്തിൽ അല്ല. എന്നാൽ ഭാവന

ആകട്ടെ 100% നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്. അതിനാൽ തന്നെ ഭാവനയ്ക്ക് നമ്മെ ദുഃഖിപ്പിക്കുവാൻ ആകില്ല. ഭാവന സ്വർഗ്ഗമാണ്. അവിടെ എല്ലാം നമ്മുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നു. ഭാവനയും മായ തന്നെ. എന്നാൽ അത് സത്യത്തോട് കൂടുതൽ അടുത്താണ് കിടക്കുന്നത്. അതിനാൽ തന്നെ സത്യത്തിലേക്കുള്ള ആദ്യത്തെ പടി ഭാവനയുടെ ലോകത്തിലേക്ക് വരിക എന്നതാണ്.

ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ സങ്കല്പത്തിലെ ഓണമാണോ യാഥാർത്ഥ്യത്തിലെ ഓണമാണോ കൂടുതൽ മധുരം എന്ന് പരിശോധിച്ചറിയുവിൻ. സങ്കല്പം യാഥാർത്ഥ്യത്തേക്കാൾ ശ്രേഷ്ഠമാണ്. ഭാരതത്തിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലം. സ്വതന്ത്ര ഭാരതം എന്ന സങ്കല്പം അന്ന് വളരെ ശക്തമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാൽ സ്വർഗ്ഗം കിട്ടി എന്ന് പോലും അന്ന് ആളുകൾ ചിന്തിച്ചു പോന്നിരുന്നു. പിന്നീട് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി. ഇന്ന് നാം സ്വതന്ത്ര ഭാരതത്തിൽ ജീവിക്കുന്നു. അവർ കരുതിയ മാതിരിയുള്ള ഒരു സ്വർഗ്ഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്? പ്രണയിക്കുന്നവരുടെ ഏറ്റവും വലിയ സങ്കല്പം വിവാഹമാണ്. ആ സങ്കല്പം തന്നെയാണ് പ്രണയത്തിന് മാധുര്യം കൊടുക്കുന്നത്. ഒടുവിൽ അവർ വിവാഹം കഴിക്കുന്നു. വിവാഹത്തോടൊപ്പം വിരസതയും വന്നുചേരുന്നു. കുട്ടികൾ സങ്കല്പ ലോകത്തിൽ ആണെന്ന് പറയപ്പെടുന്നു. ശൈശവത്തിന്റെ മധുരിമ മുഴുവൻ കിടക്കുന്നത് ആ സങ്കൽപ്പത്തിൽ തന്നെയാണ് താനും.

സങ്കൽപ്പിക്കുവാനും സ്വപ്നം കാണുവാനും എന്തെങ്കിലും ഒക്കെ ഉണ്ടാവുക എന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തിന് അനുപേക്ഷണീയമാണ്. അതിനാൽ തന്നെ സങ്കല്പ നിബിഡമായ ഒരു മനസ്സ് അത്യന്തം ബലവത്താണ്. സങ്കല്പം ചീത്തയാണെന്ന് പറയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമാണ്. സങ്കൽപ്പത്തോടുള്ള ഭാവത്മകമായ ഒരു സമീപനമാണ് നമുക്ക് വേണ്ടത്. അൽപ്പാൽപ്പമായി നമുക്ക് നമ്മുടെ മനോഭാവത്തെ തിരുത്താം. അത് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ആകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

വിശാഖ് എസ് രാജ്

മിസൈലുകൾ പതിക്കുന്നതിന് മുൻപേ ആ നഗരവുമെടുത്ത് അയാൾ ഓടിക്കഴിഞ്ഞു. കടലിൽ തടിക്കഷ്ണംപോലെ പൊങ്ങിക്കിടന്ന് തീരത്തെത്തി. മരുഭൂമിയിൽ ഒട്ടകത്തെപ്പോലെ ഊർജ്ജം സംഭരിച്ചു. കുത്തനെയുള്ള കയറ്റങ്ങളിൽ പല്ലിപോലിഴഞ്ഞു… നഗരവും ചുമന്ന് ഏറ്റവും അടുത്തുള്ള അഭയാർത്ഥി ക്യാമ്പിലെത്താൻ രണ്ടായിരം വർഷമെടുത്തു. അതിര് വളച്ചു കെട്ടിയ ഏതൊരു രാജ്യത്തേക്കാളും വലുതായിരുന്നു ക്യാമ്പ്. സംഖ്യകൾ തികയാതെവരും അവിടുത്തെ ആകെ മനുഷ്യരുടെ എണ്ണമെടുക്കാൻ. വിശദീകരണം ഒന്നുമില്ലാതെതന്നെ അവർ അയാളെ സ്വീകരിച്ചു. പതിനായിരംപേർ ഒത്തുപിടിച്ചെങ്കിലും തളർന്ന തോളിൽനിന്ന് നഗരം താഴെയിറങ്ങിയില്ല. അതിന് മറ്റൊരു പതിനായിരംകൂടി വേണ്ടിവന്നു. തന്റെ ദൗത്യം പൂർത്തിയായി എന്ന മട്ടിൽ അയാൾ ഉടനെ നിലത്തേക്ക് വീഴുകയും ചെയ്തു.

മരിച്ചു ; എല്ലാവരും കരുതി. പക്ഷേ അയാൾ ഉറങ്ങുകയായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട അലച്ചിലിന്റെ ക്ഷീണം…അയാളെ ഉറങ്ങാൻവിട്ട് ഉറപ്പില്ലാത്ത മണ്ണിൽ ഇറക്കിവെച്ച നഗരത്തെ നോക്കി അവർ അത്ഭുതംകൊണ്ടു. തകർന്ന വീടിന്റെ ഇഷ്‌ടകപ്പൊടിപോലും എടുത്തുവെയ്ക്കാൻ കഴിയാതെ പോയവർ. ജീവൻ മാത്രം കൈയ്യിൽപ്പിടിച്ച് ഓടുകയായിരുന്നു.
അപ്പോഴാണൊരാൾ ഒരു നഗരം മുഴുവനായും..

മൂന്നാം മാസം അയാൾ ഉണർന്നു.

ചോദ്യങ്ങൾ അയാൾക്ക് മുന്നിൽ വരി നിന്നു. അവയുടെ എണ്ണം , വരുന്ന വഴിയിൽ കാണേണ്ടിവന്ന മൃതദേഹങ്ങളേക്കാൾ അധികം.

ഒരു വെടിയുണ്ട തുളച്ച പാടുപോലുമില്ലാത്ത ഈ നഗരം ശരിക്കുള്ളതോ ? കൺകെട്ടോ ? വരാനിരിക്കുന്നതോ ? അവിടെ മനുഷ്യർ ചിരിച്ചുല്ലസിക്കുന്നത് വെറും അഭിനയമല്ലേ ? നിരോധനാജ്ഞയില്ലേ ? രാത്രിയിൽ ആളുകൾ ഇറങ്ങി നടക്കുന്നല്ലോ. അപായ സൈറൺ മുഴങ്ങാറില്ലേ ? ആ പൂക്കളുടെ നിറം ചുവപ്പോ അതോ ചോര തെറിച്ചതോ ? എല്ലാ വീട്ടിലും ബങ്കറുകൾ ഉണ്ടോ ? അതിർത്തിയിൽ……..?

ചോദ്യങ്ങളൊന്നും അയാൾ കേട്ടില്ലെന്ന് തോന്നി. അഥവാ എല്ലാം കേൾക്കുകയും എല്ലാത്തിനും ഒറ്റ വരിയിൽ ഉത്തരം നല്കുകയും ചെയ്തു.
” അതൊഴിവാക്കാനാണ് ഞാനീ ചുമടെടുത്തത് ” അയാൾ പറഞ്ഞു.

അവർ അയാൾക്ക് താമസിക്കാൻ ഒരു ടെന്റ് നിർമ്മിച്ചു നൽകി. അതിന്റെ ഒരു മൂലയിൽ നഗരമൊതുക്കി വെച്ചു. ഇട്ടാവട്ട ഭൂമിയിൽ ഇനിയുമെത്ര സ്ഥലം മിച്ചമുണ്ടെന്ന് അയാൾ അത്ഭുതപ്പെട്ടു. എങ്കിലും പുതിയ മണ്ണിൽ വേരുറയ്ക്കാനാണ് പാട്. ഇനി അതിനെത്ര കാലമെന്നോർത്തു കിടക്കെ , പുറത്ത് പട്ടാള ബൂട്ടുകൾ മാർച്ച് ചെയ്‌തു വരുന്ന ശബ്ദം അയാൾ കേട്ടു.

വിശാഖ് എസ് രാജ്:- കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം ( 2017 ) , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.

 

ലാലി രംഗനാഥ്

ഋഷികേശിന്റെ ഇഷ്ടങ്ങൾ എന്നും മാറിക്കൊണ്ടേയിരുന്നു. പതിനേഴ് വയസ്സുള്ളപ്പോൾ അയാൾക്ക് നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളോടായിരുന്നു പ്രിയം. അങ്ങിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി, വെറും ബിരുദമല്ല..ഒന്നാം റാങ്ക്. പക്ഷേ ബിരുദം കയ്യിലെത്തിയപ്പോഴേക്കും അയാളുടെ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയിരുന്നു. ഒരു സന്യാസിയുടെ മട്ടും ഭാവവുമുൾക്കൊണ്ട് താടിയൊക്കെ നീട്ടി വളർത്തി, എപ്പോഴും ചിന്തകളിൽ മുഴുകി, ഹിമാലയത്തിനെക്കുറിച്ചും കുടജാദ്രിയെക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും വാഹനങ്ങളോടുള്ള ഭ്രമം അയാളിൽ നിന്നും അകന്നുതുടങ്ങിയിരുന്നു.

പിന്നീട് ഒരു കുടജാദ്രി യാത്രയിലാണ് ഋഷി അന്ന്, സീമന്തിനിയെ കണ്ടുമുട്ടിയത്. സാമാന്യം ഉയരമുള്ള,വെളുത്തുമെലിഞ്ഞു,വിടർന്ന കണ്ണുകളുള്ള ഒരു സുന്ദരിപ്പെണ്ണ്. മൂകാംബിക ദേവിയെ തൊഴാനുള്ള തിരക്കിനിടയിലൂടെ അവൾ കടന്നുവന്നത് ഋഷിയുടെ ഹൃദയത്തിലേയ്ക്കാ യിരുന്നു. ചിരിയ്ക്കുമ്പോൾ കവിളിൽ വിരിയുന്ന അവളുടെ നുണക്കുഴികൾ,ഭക്തിമാർഗ്ഗത്തിൽ നിന്നും അയാളെ വഴിമാറ്റി നടത്തി.

ഇരുപത്തഞ്ച് വയസ്സുള്ള സന്യാസമനസ്സ് എത്ര പെട്ടെന്നാണ് ലൗകികതയിലേക്ക് തിരിച്ചെത്തിയത്? അതും സീമന്തിനിയുടെ ഒരു ചിരിയിലൂടെ.

പരിചയപ്പെടലുകൾക്ക് ശേഷം ഋഷികേശുറപ്പിച്ചു.സീമന്തിനി തനിക്ക് സ്വന്തമാകേണ്ടവളാണെന്ന്.അവളുടെ വീടാകട്ടെ അയാളുടെ വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അപ്പുറത്ത് മാത്രമായിരുന്നു എന്നുള്ളത് അവരുടെ പ്രണയത്തിനു മാറ്റും കൂട്ടി. പ്രത്യേകിച്ച് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ അവരുടെ പ്രണയം അങ്ങനെ പ്രയാണം തുടർന്നുകൊണ്ടിരുന്നപ്പോഴാണ് കാഴ്ചപ്പാടുകളിലുള്ള അവരുടെ വൈവിധ്യം വലിയ ഒരു ചോദ്യചിഹ്നമായി അവർക്കു മുന്നിൽ
ഉയർന്നുവന്നത്.

ഋഷിയുടെ അച്ഛമ്മ ഭക്ഷ്യവിഷബാധയേറ്റു മരിച്ച അന്നുമുതൽ അയാൾ തികഞ്ഞ ഒരു ജൈവ കർഷകനായി മാറിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്. സീമന്തിനി ഷാരൂഖാന്റെ സിനിമകളെപ്പറ്റിയും പങ്കജ്ഉദാസിന്റെ പാട്ടുകളെപ്പറ്റിയും വാചാലയാകുമ്പോൾ ആട്ടുംകാട്ടവും, കോഴിക്കാഷ്ഠവും കൊടുത്തു ഊട്ടി വളർത്തിയ മുന്തിരിക്കുലകളുടെയും പച്ചക്കറികളുടെയും മഹത്വം പറഞ്ഞ് സീമന്തിനിയുടെ പ്രണയത്തെ അയാൾ മുരടിപ്പിച്ചിരുന്നു എന്ന് വേണം കരുതാൻ.

ഒരു ദിവസം ഋഷികേശിന്റെ മുഖത്ത് നോക്കിയവൾ തുറന്നടിച്ചു.
” ഋഷിയേട്ടന് ആട്ടിൻകാട്ടത്തിന്റെ മണമാണ്. എനിക്ക് ഓക്കാനമാണ് വരുന്നത് ആ മണം കേൾക്കുമ്പോൾ.എൻജിനീയറായിട്ടും ചേട്ടൻ എന്താ ഈ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നേ..?? “ചോദ്യം ഓർക്കാപ്പുറത്ത്
കിട്ടിയ ഒരു അടിയായിരുന്നെങ്കിലും അയാൾ താടി തടവി, ചിരിച്ചുകൊണ്ട് അവളോട്‌ പറഞ്ഞു.

” സീമന്തിനീ..ഇനിയും സമയമുണ്ട് തിരിച്ചറിവുകൾക്ക്.. നിന്റെ പാത തിരഞ്ഞെടുക്കാൻ . എന്തായാലും ഞാനീവഴിയിൽത്തന്നെയാണ്. ഈ ജൈവകർഷകനിൽ നിന്നും ഒരു മടക്കം എനിക്കില്ല. ”

അത്തർ മണക്കുന്ന ദുബായിലെ സമ്പന്നമായ തെരുവുകളിലൊന്നിലേക്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം സീമന്തിനി യാത്രയാകുമെന്ന് ഉറപ്പായപ്പോൾ ഋഷികേശിന്റെ മനസ്സൊന്നു നീറി.. വെറും നീറ്റൽ അല്ല.. ഒരു അഗ്നിപർവ്വതം പുകയുന്ന പോലെയുള്ള ഒരു നീറ്റൽ..
എങ്കിലും വിവാഹ ക്ഷണക്കത്ത് കയ്യിൽ കൊടുത്തു മടങ്ങിയ അവൾക്ക് വേണ്ടി അയാളുടെ മനസ്സ് പറഞ്ഞു, ഒരു പ്രാർത്ഥന പോലെ..

” എന്റെ ഇഷ്ടങ്ങളെക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു..നിന്റെ ഇഷ്ടങ്ങളെയും. മനസ്സ് പറയുന്നതനുസരിച്ച് ജീവിക്കൂ.. എല്ലാ നന്മകളും”.
അവൾ നടന്നു മറയുംവരെ അയാൾ അവളെത്തന്നെ നോക്കി നിന്നു.. സൂക്ഷിക്കാനൊരു സ്വപ്നമായി മാത്രം അയാളിൽ അവൾ അവശേഷിച്ചു.

വർഷങ്ങൾക്ക് ശേഷം കർഷകശ്രീയായി ഋഷികേശ് തിരഞ്ഞെടുക്കപ്പെട്ട വാർത്ത എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു വന്നു. ദുബായിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിൽ വിധവയായ സീമന്തിനി ഒരു കമ്പനി മാനേജരുടെ പേഴ്സണൽ അസിസ്റ്റന്റായി നരകതുല്യമായി ജോലി ചെയ്തിരുന്ന സമയത്താണ് ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്.

” വിഷരഹിതമായ പച്ചക്കറികളുടെ ഉല്പാദനത്തിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സാധാരണ ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്നതിന്, സ്വന്തം ജീവിതമേ ഉഴിഞ്ഞു വെച്ചയാൾ.
ജൈവ കാർഷികവിഭവങ്ങളുടെ ഉൽപാദനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കുന്നതിലേക്ക്, അതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിലേക്ക് വഴികാട്ടിയായ ആൾ.’.കർഷക ശ്രീ’ ഋഷികേശ്. അവിവാഹിതനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്.

ഋഷിയെക്കുറിച്ച് വായിച്ചപ്പോൾ നിറഞ്ഞൊഴുകിയ സീമന്തിനിയുടെ കണ്ണുകൾക്ക് ഒരായിരം കഥ പറയാനുണ്ടായിരുന്നു അപ്പോൾ അയാളോട്. ജീവിതത്തിന്റെ കറുത്ത മുഖങ്ങൾ കണ്ടുമടുത്തതിന്റെ കഥകൾ..

” ഋഷിയേട്ടാ എന്തേ വിവാഹം കഴിച്ചില്ല..?? മനസ്സിൽ ഞാൻ തന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെങ്കിൽ ഞാൻ വരുന്നു അവിടേക്ക്…ഒരു സാന്ത്വനമാവാൻ. മണ്ണിന്റെയും ആട്ടിൻകാട്ടത്തിന്റെയും മണമുള്ള ഋഷിയേട്ടന്റെ അരികിലേക്ക്.. സ്വതന്ത്രമായി ഒന്ന് ശ്വസിക്കാൻ.. വീർപ്പുമുട്ടലിന്റെ ഭൂതകാലം ഒന്നിറക്കി വയ്ക്കാൻ.”
.
ഈ ചോദ്യങ്ങൾക്കുത്തരമായി സീമന്തിനിക്ക് ഋഷികേശിന്റെ സന്ദേശമെത്തിയത് ഇങ്ങിനെയായിരുന്നു.

” ഋഷികേശ് എന്ന കർഷകന്റെ വീടിന്റെ വാതിലും ആൾപ്പാർപ്പില്ലാത്ത മനസ്സിന്റെ വാതിലും തുറന്നു തന്നെ കിടക്കുന്നു. സീമന്തിനിക്ക് സ്വാഗതം ”

ആ സന്ദേശവും നെഞ്ചോട് ചേർത്ത്,
എയർപോർട്ടിൽ നിന്നും നേരെ സീമന്തിനി എത്തിച്ചേർന്നത് ഋഷിയുടെ ഏകാന്തതയിലേയ്ക്കായിരുന്നു. കൂടെയുള്ള മണ്ണും വന്നുചേർന്ന പെണ്ണും അയാളുടെ മനസ്സിന്റെ മുറിവുണക്കി.അവിടെ സീമന്തിനിയിലെ സ്ത്രീ ഋഷികേശ് എന്ന പുരുഷനെയും അയാളിലെ കർഷകനേയും മനസ്സ് കൊണ്ട് സ്വീകരിക്കുകയായിരുന്നു.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.

എം.ജി.ബിജുകുമാർ

“അനിയൻ കുട്ടാ…. ”
ഫോണിൽ സിനിമയും കണ്ടിരിക്കെ അറിയാതെ ഉറങ്ങി പോയതിനിടയ്ക്ക് ഫോൺകോൾ വരികയും അലക്ഷ്യമായി അറ്റൻഡ് ചെയ്തു അത് ചെവിയിൽ വച്ചപ്പോഴേക്കും കേട്ട ശബ്ദമാണിത്. ആ വിളി കേട്ടപ്പോഴേക്കും ഉറക്കം പോയി. എഴുന്നേറ്റ് തലയിണ ഉയർത്തിവെച്ച് അതിൽ ചാരിയിരുന്നു.
“നീ ഉറങ്ങിയോടാ കുട്ടാ ?”
ചേച്ചിയുടെ അന്വേഷണം.
“ഒരു സിനിമ കാണുകയായിരുന്നു ചേച്ചീ വിരസമായതിനാൽ ഉറങ്ങിപ്പോയി. അതിലെ ‘ജോമോൻ്റ മാനുവൽ മനസാക്ഷിയാണ്’, എന്ന ഡയലോഗ് മാത്രം ഓർമ്മയുണ്ട്.”
മറുപടി പറയുന്നതിനിടെ ലൈറ്റിട്ട് ക്ലോക്കിൽ സമയം നോക്കി. 11 56.
“ഞാൻ വൈകുന്നേരം മുതൽ നിന്നെ വിളിക്കണം എന്ന് കരുതിയിരുന്നതാ, പക്ഷേ നിന്റെ പ്രണയിനി ഞങ്ങളുടെ പ്ലാനുകൾ എല്ലാം തകർത്തൂട്ടോ ” ചേച്ചിയുടെ പരിഭവം. “പ്രണയിനിയോ ,…? ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു.
“അതെ നിന്റെ പ്രണയിനി, മഴ”
എന്നു പറഞ്ഞ് ചേച്ചി ചിരിച്ചിട്ട് തുടർന്നു. “തകർത്തു പെയ്തു കരണ്ട് ഇടിയും മിന്നലും കൊണ്ടോയി… ഫോണിൽ ചാർജ് ഇല്ലായിരുന്നു. ഗൗരിക്കുട്ടിയേയും കൊണ്ട് പുറത്തുപോകാൻ ഇരുന്നതാ, മഴ കാരണം അത് നടക്കാത്തതിനാൽ അവൾക്കും വിഷമം.”
ചേച്ചി ഒന്നും നിശ്വസിച്ചത് ഫോണിലൂടെ കേൾക്കാമായിരുന്നു.
“എന്താ ചേച്ചി വിളിച്ചത് അത്യാവശ്യം എന്തെങ്കിലും..?”
ഞാൻ കൗതുകത്തോടെ ചോദിച്ചു.
ചേച്ചിക്ക് സമയം കിട്ടുന്നതെപ്പോഴാണോ അന്നേരം വിളിക്കും. അത് രാത്രിയിലോ അർദ്ധരാത്രിയിലാ വെളുപ്പിനോ ഒക്കെയാകാം. കൃത്യമായ ഒരു സമയമൊന്നും ഉണ്ടാകില്ല. കാരണം അത്താഴത്തിനു ശേഷം ആണ് ചേച്ചിയുടെ വായനയും നിരീക്ഷണവും മിത്തുകളുടെ പിറകേയുള്ള അന്വേഷണവുമൊക്കെ നടക്കുന്നത്. രാത്രിയിൽ ഉറക്കം വളരെ കുറവ്.
എല്ലാവരും സ്വപ്നം കണ്ട് ഉറങ്ങുമ്പോൾ ചേച്ചി ഉറങ്ങാതിരുന്ന് വായിക്കുകയോ എഴുതുകയോ ആവാം.
മനുഷ്യൻ ഉറങ്ങുന്ന യാമങ്ങളിൽ ഉണർന്നിരിക്കുന്നതിനാൽ സുഹൃത്തുക്കളിൽ ചിലർ ചേച്ചിയെ നിശാചരി എന്നും യക്ഷി എന്നുമൊക്കെയാണ് വിളിക്കാറുള്ളത്.
“ഗ്രാമം ഉറങ്ങുമ്പോൾ ഉറങ്ങാതിരിക്കുന്നത് രണ്ടുപേരാണ്. ഒന്ന് ഇവളും മറ്റേത് അമ്പലത്തിനു മുന്നിലെ ആൽമരത്തിലെ കാലൻ കോഴിയും” എന്നാണ് ചേച്ചിയുടെ അമ്മ പറയാറ്.
“അത്യാവശ്യം ആയിട്ടല്ലെടാ കുട്ടാ, ആ പുസ്തകത്തിൻറെ കാര്യം വേണമോ എന്നതിൽ എനിക്ക് ഒരു തീരുമാനമെടുക്കാൻ കഴിയണില്ല. നമുക്കത് ഉപേക്ഷിക്കാം. അത് പ്രസിദ്ധീകരിക്കാൻ എനിക്ക് ധൈര്യം പോരാ ”
ചേച്ചി അല്പം അസ്വസ്ഥയാകുംപോലെ തോന്നി.
ചേച്ചി വളരെയേറെ വായിക്കുകയും വളരെ വ്യത്യസ്തമായി ചിന്തിക്കുകയും അതൊക്കെ തൻ്റെ എഴുത്തുകളിലേക്ക് പടർത്തുകയും ചെയ്യുമെങ്കിലും, എഴുതുന്നതൊന്നും എവിടെയും പ്രസിദ്ധീകരിക്കാനോ ആർക്കെങ്കിലും വായിക്കാനോ കൊടുക്കാറില്ലായിരുന്നു. വളരെയേറെ നിർബന്ധിച്ചതിനു ശേഷമാണ് എഴുതുന്നതൊക്കെ വല്ലപ്പോഴും എനിക്ക് വായിക്കാൻ അയച്ചുതരാറുള്ളത്.

നാലഞ്ചു വർഷം മുമ്പ് വയനാട് കാണാനായുള്ള യാത്രയിൽ സുഹൃത്തുക്കളോടൊപ്പം മൂന്നാലു ദിവസം ചിലവഴിച്ചതിനിടക്ക് ബേക്കൽ ഫോർട്ട് കാണാൻ പോയി. അപ്പോൾ അതിലൊരു സുഹൃത്താണ് ഇവിടെ തൻ്റെ സുഹൃത്തായ ഒരു സാഹിത്യ കുതുകി ഉണ്ടെന്നും പരിചയപ്പെടുത്താമെന്നും പറഞ്ഞത്. ഫോണിൽ വിളിച്ചപ്പോൾ പക്ഷേ ആള് സ്ഥലത്തില്ല. ആലുവയിലുള്ള കുടുംബ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അപ്പോൾ ഫോണിലൊന്നു സംസാരിക്കുകയും നമ്പർ വാങ്ങിയിട്ട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കുകയും ചെയ്തു.അങ്ങനെയാണ് ചേച്ചിയുമായി പരിചയമാവുന്നത്.പിന്നീട് മിക്കപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നേരിട്ടിതുവരെയും കണ്ടിട്ടില്ല.
തറവാട്ടിൽ അനിയൻമാരെ അനിയൻ കുട്ടാ എന്നാണത്രേ വിളിക്കാറ്. അതിനാൽ എന്നെയും ‘അനിയൻകുട്ടാ’ എന്നോ ‘മോനേ’ എന്നോ മാത്രമേ വിളിക്കാറുള്ളു. വാത്സല്യത്തോടെയുള്ള ആ വിളിയിൽ മനസ്സുനിറയുമായിരുന്നു.

ചേച്ചിയുടെ കുറേ രചനകൾ ചേർത്ത് പുസ്തകമാക്കാൻ ഞാൻ വളരെ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. പക്ഷേ മെഡിക്കൽ രംഗത്ത് സജീവമായിരുന്ന ചേച്ചിയുടെ ഭർത്താവിന് അതിനായി മിനക്കെടാൻ സമയമില്ലാത്തതിനാൽ പുസ്തകത്തോട് വലിയ താത്പര്യമൊന്നും കാണിച്ചില്ല.
“ഇഷ്ടം പോലെ ചെയ്തോ” എന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞപ്പോൾ ചേച്ചി പിന്മാറാൻ തീരുമാനിച്ചു.
” ചേച്ചീ.. പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് സാക്ഷാത്കരിക്കുക തന്നെ വേണം. ചേച്ചിയുടെ വ്യത്യസ്തമായ ചിന്തകളടങ്ങിയ രചനകൾ സാഹിത്യ സ്നേഹികൾ സ്വീകരിക്കുമെന്നെനിക്ക് ഉറപ്പുണ്ട്.”
ഞാൻ ചേച്ചിയെ പരമാവധി ശുഭാപ്തി വിശ്വാസത്തിലേക്കെത്തിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
“നല്ല എഴുത്തുകാർക്കും വായനക്കാർക്കുമിടയിലേക്ക് എൻ്റെയീ വിചിത്ര ചിന്തകൾ അവതരിപ്പിക്കാൻ എനിക്ക് മനസ്സു വരണില്ല.അവരതിനെ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കൂടി കഴിയണില്ല.”
ചേച്ചിയുടെ വാക്കുകളിൽ ഉത്കണ്ഠ നിറയുന്നുണ്ടായിരുന്നു.
” ചേച്ചി ഒരു കാര്യം ചെയ്യൂ, ആ സൃഷ്ടികൾ എല്ലാം എനിക്കയച്ചു തരൂ, ഞാനത് ചേച്ചിയുടെ പേരിൽ പുസ്തകമാക്കാം. എല്ലാം പൂർത്തിയായിട്ട് ചേച്ചിയെ അറിയിക്കാം. അതു വരെ ചേച്ചി ഇതിനെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിക്കേണ്ടാ..”
ഞാനത് പറഞ്ഞപ്പോൾ ഒന്നു നിശബ്ദയായതിനു ശേഷം
” അനിയൻ കുട്ടാ.. എങ്കിൽ നിൻ്റെ ഇഷ്ടം നടക്കട്ടെ, ഞാനാ ഡയറി അയച്ചു തരാം, പ്രസിദ്ധീകരണ യോഗ്യമായവയുണ്ടെന്ന് തോന്നുന്നെങ്കിൽ പുസ്തകമാക്കൂ, പേരും നീ തന്നെയിട്ടോടാ കുട്ടാ, ”
എന്നു പറഞ്ഞ് എൻ്റെ തീരുമാനം അംഗീകരിച്ച് ചേച്ചി ഫോൺ വെച്ചു.

ചേച്ചിയുടെ എഴുത്തുകളിലെയെല്ലാം ഉള്ളടക്കവും കാഴ്ചപ്പാടുകളുമെല്ലാം വ്യത്യസ്തത പുലർത്തിയിരുന്നു. പാരമ്പര്യ മൂല്യങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം അതിൽ പുതുമ തേടാനും ആ എഴുത്തുകൾക്ക് കഴിഞ്ഞിരുന്നു.

കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്ന ചേച്ചി വളരെ താമസിച്ചാണ് വിവാഹിതയാവുന്നത്. അതിനു കുറേ വർഷത്തിനുശേഷമാണ് ഒരു മകളുണ്ടാവുന്നത്. മകളെ സ്നേഹത്തോടെ പരിചരിച്ച് വളർത്തുന്നതിനായി ജോലി രാജിവെക്കുകയും തുടർന്ന് മകൾ ഗൗരിയുടെ ലോകത്തേക്ക് ചുരുങ്ങുകയും ചെയ്തു. അതിനു ശേഷമാണ് എഴുത്തും വായനയുമൊക്കെ പൂർവ്വാധികം ഭംഗിയായി തുടർന്നതും.ഗൗരിക്ക് ഇപ്പോൾ ഒൻപതു വയസ്സായി. ഗൗരിക്കുട്ടിയെന്നാണ് ഞാൻ വിളിക്കുക.

മിത്തുകളുടെ പിറകേ പോയി അതിലെ നന്മകൾ കണ്ടെത്താൻ ശ്രമിക്കുന്ന, തിരുവാതിരയും ഞാറ്റുവേലകളും, ജൈവഘടികാരവുമൊക്കെ നഷ്ടമായതിനെക്കുറിച്ചുള്ള വേവലാതികൾ പങ്കുവെക്കുന്ന, പൂർവ്വികരുടെ പഴമകളിലെ ശരികളിൽ ഉറച്ചു നിൽക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് ചേച്ചി സൃഷ്ടികൾ അവതരിപ്പിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കുള്ളിൽ ചേച്ചിയുടെ കൃതികൾ അടങ്ങിയ വലിയ ഡയറി തപാൽ മാർഗ്ഗം എന്റെ കൈവശം എത്തി. സമയം കിട്ടുമ്പോഴൊക്കെ അത് വായിച്ച് ഓരോന്നായി പേപ്പറിലേക്ക് പകർത്തി.
നിസ്സാരമായ ചില തിരുത്തലുകൾ മാത്രം വരുത്തി ഡി.ടി.പി എടുക്കാനായി കൊടുക്കുകയും ചെയ്തു.

ഒരു വൈകുന്നേരം ജനലരികിൽ ഇരിക്കുമ്പോഴാണ് വീശിയടിക്കുന്ന കാറ്റിൻ്റെ അകമ്പടിയിൽ മഴയെത്തിയത്. അപ്പോഴാണ് ചേച്ചിയെ ഒന്നു വിളിക്കാമെന്നു കരുതി ഡയൽ ചെയ്തപ്പോൾ ഫോണെടുത്തത് ഗൗരിയായിരുന്നു.
” അമ്മേടെ അനിയൻ കുട്ടനാണ് ”
എന്നു പറഞ്ഞ് ഫോൺ അവൾ അമ്മയുടെ കയ്യിൽ കൊടുത്തു.
“എന്താടാ കുട്ടാ, പുസ്തകത്തെപ്പറ്റി പറയാനാണോ, എനിക്കൊന്നുമറിയില്യ. നീയെന്തു വേണേലും ചെയ്തോട്ടോ. തിരുത്തുകയോ, ചേർക്കുകയോ
എന്തായാലും എനിക്ക് വിരോധമില്യ മോനേ..” ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഏയ് അതൊന്നുമല്ല, അവിടെ ശബ്ദതാരാവലിയുണ്ടല്ലോ, അതിൽ നോക്കി ഒന്നു രണ്ടു വാക്കുകളുടെ അർത്ഥം പറഞ്ഞുതാ ചേച്ചീ.. ”
എൻ്റെ ആവശ്യം കേട്ടപ്പോൾ ചേച്ചി തുടർന്നു.
” ഇപ്പോൾ ഒന്നും നടക്കില്ലെടാ കുട്ടാ, ഇവളെൻ്റെ മടിയിൽ കഥ കേൾക്കാനായി കിടപ്പാണ്. ആകാശ മുല്ലയുടെ പൂവിലെന്താണ് ഒരു നക്ഷത്രം എന്ന് പറയാതെ എങ്ങും വിടൂല്ലെന്നാ കട്ടായം പറയണത് ‘
ചേച്ചിയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു.
“ചിരിക്കണ്ട, സത്യമാ, അല്ലെങ്കിൽ നീയൊരു കഥ ഇവൾക്ക് പറഞ്ഞു കൊടുക്ക്, ഞാൻ ശബ്ദതാരാവലിയെടുക്കാം”
ചേച്ചിയുടെ അഭിപ്രായം കേട്ട് ഗൗരി ചിരിക്കുന്നത് ഫോണിലൂടെ കേൾക്കാമായിരുന്നു.
” വേണ്ട ചേച്ചിക്കുട്ടി കഥ പറഞ്ഞോളൂ മടിയിൽ കിടന്ന് ഗൗരിക്കുട്ടിയും ഫോണിലൂടെ അനിയൻകുട്ടനും കഥ കേട്ടിരിക്കാം, ശബ്ദതാരാവലിയും അർത്ഥവുക്കെ പിന്നെയാകട്ടെ. അത് സമ്മതിച്ച് ചേച്ചി കഥ പറഞ്ഞു തുടങ്ങി.

ആകാശത്ത് നന്നായി തിളങ്ങുന്ന വലിയ ഒരു നക്ഷത്രമുണ്ടായിരുന്നു. ആ നക്ഷത്രവുമായി ഒരു വെള്ളിമേഘം സ്നേഹത്തിലായി.ആ നക്ഷത്രത്തോടുള്ള പ്രണയം കാരണം മേഘത്തിന് പെയ്തൊഴിയാൻ മനസ്സു വന്നില്ല. കുറേക്കാലം കഴിയുമ്പോൾ താൻ കത്തിത്തീരും പിന്നെയെന്തിനാണ് നീയെന്നെ പ്രണയിക്കുന്നതെന്ന് എന്നു നക്ഷത്രം ഓർമ്മിപ്പിച്ചിട്ടും മേഘം പിൻമാറാൻ കൂട്ടാക്കിയില്ല. അവസാനം നക്ഷത്രത്തിൻ്റെ നിറം കെട്ടുപോകുമ്പോൾ സങ്കടം സഹിക്കാതെ കരഞ്ഞ് മേഘം മഴയായി പെയ്യുകയാണ്.അങ്ങനെ മണ്ണിലേക്ക് പെയ്തു നിറയുകയാണ്. പെയ്തു വീണ മണ്ണിൽ പിന്നീട് മുള പൊട്ടിയ ചെടി ആകാശത്തേക്ക് വളരുമ്പോൾ അതിൻ്റെ പൂവിൻ്റെ തുമ്പ് നക്ഷത്രത്തെപ്പോലെയാണ് വിടർന്നത്. അതിനെയാണ് ആകാശമുല്ലയെന്നു വിളിച്ചുതുടങ്ങിയത്.
ചേച്ചി കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മഴതോർന്ന് മരം പെയ്തു തുടങ്ങിയിരുന്നു.

മുമ്പൊരിക്കൽ ചേച്ചി വെളുപ്പിനെ വിളിച്ചുണർത്തിയതും മരണാനന്തര ചടങ്ങുകളിലെ നിമഞ്ജനത്തെപ്പറ്റി. വൈകാരികമായി സംസാരിച്ചതും ഇപ്പോഴുമോർക്കുന്നു.
പുലിമുരുകൻ സിനിമ റിലീസ് ചെയ്ത ദിവസം രണ്ടു തിയേറ്ററിലും സെക്കൻ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ പന്ത്രണ്ടാേളം സുഹൃത്തുക്കളുമൊത്ത് നിൽക്കുമ്പോളാണ് അഞ്ചാമത്തെ ഷോ നടത്താമെന്ന് തിയേറ്ററുകാർ അറിയിച്ചത്. അർദ്ധരാത്രി വരെ കാത്തിരുന്ന് സിനിമയും കണ്ട് വീടെത്തിയപ്പോൾ മൂന്നര കഴിഞ്ഞിരുന്നു. കിടന്നപ്പോഴേ ഉറങ്ങിപ്പോയെങ്കിലും നാലു മണി കഴിഞ്ഞപ്പോൾ ചേച്ചിയുടെ വിളിയെത്തി.
“അനിയൻ കുട്ടാ… മനസ്സിനൊരു സുഖവുമില്ല, അമ്മയെക്കുറിച്ചിന്ന് ഓർത്തായിരുന്നു. അമ്മയുടെ കുഴിമാടത്തിൽ നിന്നും സഞ്ചയനത്തിന് അസ്ഥികൾ പെറുക്കിയെടുക്കുന്നത് നോക്കി നിന്നപ്പോൾ മനസ്സിലുണ്ടായ വേദനയും ഭാരവും ഇരുപതിലേറെ വർഷത്തിനു ശേഷവും ഹൃദയത്തിൽ അതുപോലെ തന്നെ നിലനില്ക്കണുണ്ട്. അതൊരു മുറിവാണ് ഇന്നും എൻ്റെ മനസ്സിൽ.”
ആ ശബ്ദത്തിൽ നിന്നുതന്നെ വിഷമം നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
“അതെന്നെ ചിലപ്പോഴൊക്കെ വേട്ടയാടണുണ്ട്. അതോർക്കുമ്പോൾ നെഞ്ചിലെപ്പോഴും ചോര പൊടിയാറുണ്ട്. അപ്പോഴൊക്കെ ആ നഷ്ടത്തെപ്പറ്റിയോർത്ത് ഞാൻ തളർന്നു പോകാറുമുണ്ട്. ” ചേച്ചിയുടെ കണ്ഠമിടറി.
“ഹിന്ദു ആചാരപ്രകാരം ജലരൂപത്തിൽ നിന്നും വരുന്ന ജീവനായതിനാലാണ് മരണാനന്തര ക്രിയകൾക്ക് ശേഷം ജലത്തിലേക്ക് തന്നെ ചിതാഭസ്മമൊഴുക്കി വീണ്ടുമൊരു ജന്മം അവർക്ക് ജലത്തിൽ നിന്നുണ്ടാകട്ടെ എന്ന സങ്കൽപ്പത്തിലല്ലേ പുഴയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നത്.ശ്രാദ്ധ കർമ്മങ്ങൾക്ക് അങ്ങനെയല്ലേ ആചാര വിധി പറഞ്ഞിരിക്കുന്നത്. ”
ചേച്ചിയോട് ഞാൻ സൂചിപ്പിച്ചു.
“അത് ശരിയാണ്. പക്ഷേ അതിൽ നിന്നു വ്യത്യസ്തമായി ചിന്തിച്ചപ്പോൾ മനസ്സിൽ തോന്നിയത് ഞാൻ നിമഞ്ജനം എന്ന പേരിൽ ഗദ്യകവിതയാക്കി എഴുതി. ഞാൻ അതൊന്ന് വായിക്കട്ടേടാ കുട്ടാ…”
ചേച്ചി കവിത വായിക്കുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.
മണ്ണിനെയും മരങ്ങളെയും കൃഷിയേയുമൊക്കെ സ്നേഹിച്ചിരുന്ന ഒരാൾ താൻ മരിച്ചാൽ തന്റെ ചിതാഭസ്മം എവിടെയും കൊണ്ടൊഴുക്കരുത്. അതിലൊന്നും എനിക്ക് മോക്ഷമുണ്ടാകില്ല. ഈ തൊടിയിൽ തന്നെ കദളിയുടെയും പവിഴമല്ലിയുടെയും വാഴയുടെയും മറ്റു സസ്യങ്ങളുടെയും ചുവട്ടിൽ വിതറണം എന്ന് തന്റെ സഹധർമ്മിണിയോട് ആവശ്യപ്പെടുന്നതായിരുന്നു അതിൻ്റെ ഉള്ളടക്കം .
നിൻ്റെ കടക്കണ്ണിൽ അസ്തമിക്കാനാണ് ഞാനെന്നും കൊതിച്ചിരുന്നത്. പച്ചയായി തളിർത്തു പൂക്കണമെനിക്ക് നിനക്കു ചുറ്റും. പുതുമഴ പെയ്ത്ത് ആ ചാരം മഴവെള്ളത്തിൽ അലിഞ്ഞാഴുകി നിൻ്റെ പാദങ്ങളെ ചുംബിക്കണമെനിക്ക്. മണ്ണിലലിഞ്ഞ ആ ചാരം വളമായിത്തീരുന്ന ചെടികളുടെ പൂക്കളിലൂടെയും ഫലങ്ങളിലുടെയും നിന്നെ നോക്കി പുഞ്ചിരിയ്ക്കണമെനിക്ക്.
എന്നിങ്ങനെയായിരുന്നു അയാൾ സഹധർമ്മിണിയോട് തന്റെ മോഹങ്ങൾ വെളിപ്പെടുത്തുന്നത്..
ആ രാത്രി തന്നെ അയാൾ മരിക്കുകയാണ്.
കവിതയേപ്പറ്റി സംസാരിച്ചു ഫോൺ വെയ്ക്കുമ്പോൾ ചേച്ചിയുടെ ആശയത്തെപ്പറ്റി ഓർത്തിരുന്നപ്പോൾ ആത്മാക്കളോട് സംവദിക്കാൻ കഴിയുന്നതിങ്ങനെയൊക്കെയാവാമെന്ന് എനിക്കും തോന്നി. പൂക്കൾ ഞെട്ടറ്റു വീഴുമ്പോൾ ആ ചെടിയുടെ കടയ്ക്കൽ തന്നെയാണ് അതിൻ്റെ അന്ത്യവിശ്രമം.അതു പോലെ തന്നെ ജീവിച്ചിരിക്കുന്നിടത്തിലെ മണ്ണിൽ തന്നെ നിമഞ്ജനം ചെയ്യാൻ ആവശ്യപ്പെടുന്ന ആശയത്തെപ്പറ്റി ഓർത്തുകിടന്ന് പിന്നെ ഉറക്കവും വന്നില്ല.

സൂര്യപ്രകാശം കണ്ടിട്ടില്ലാത്ത ചന്ദ്രൻ്റെ വെളിച്ചം മാത്രം കണ്ടിട്ടുള്ളതെന്നു പറയുന്ന ചേച്ചിയുടെ ഡയറി തപാൽ മാർഗ്ഗം എൻ്റെ കൈവശമെത്തിയതിൽ പിന്നെ അതു പുസ്തക രൂപത്തിലാക്കാനുള്ള ശ്രമവുമായി നടക്കുമ്പോഴും യതൊരു വിവരവും ചേച്ചിയെ വിളിച്ചറിയിച്ചിരുന്നില്ല. “അതിൻ്റെ കാര്യമൊന്നുമെന്നോട് പറയുകയേ വേണ്ട” എന്നാണ് ചേച്ചി പറഞ്ഞിരുന്നത്.
ചേച്ചിക്ക് അല്പം പരിസ്ഥിതി ഭ്രാന്തുമുണ്ട്. ഇടയ്ക്കൊക്കെ കാട്ടിൽ കയറും. വൃക്ഷങ്ങളെയും പക്ഷിമൃഗാദികളെയും നിരീക്ഷിക്കും. ചേച്ചിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയമാണ് ഋതുക്കൾ. ഒരു പ്രാവശ്യം അതിൻ്റെ കാരണം തിരക്കിയപ്പോൾ “ഋതുക്കൾ ഒന്നിനെയും കാത്തു നിൽക്കുന്നില്ല,മൗനമായി അവ മാറിക്കൊണ്ടേയിരിക്കുന്നു” എന്നായിരുന്നു മറുപടി.

ഓരോന്ന് ആലോചിച്ച് ജനാലയ്ക്കരികിലിരുന്ന് വെളിയിലേക്ക് മിഴിനട്ട് ചാറ്റൽ മഴ പെയ്യുന്നതും ആസ്വദിച്ച്
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചിയുടെ ഫോൺ കോൾ എത്തി.
“എടാ കുട്ടാ ഞാൻ ആലുവയിലെ തറവാട്ടിലെത്തീട്ടോ. ബന്ധുക്കളെല്ലാ മെത്തിയിട്ടുള്ളതിനാൽ കുറച്ചു ദിവസം ഇവിടം സ്വർഗ്ഗമാണ് ”
ചേച്ചി സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.
“എന്താ ചേച്ചി അവിടിപ്പോൾ വിശേഷം ?”
ഞാൻ കൗതുകത്തോടെ തിരക്കി.
“ഇവിടെ കുടുംബത്തിൽ ദുർഗ്ഗാദേവീ ക്ഷേത്രമുണ്ട്. നാളെ കഴിഞ്ഞാൽ പത്താമുദയമാണ്. ആ ദിവസം ക്ഷേത്രത്തിൽ പൂജകളും എഴുന്നെള്ളത്തും രാത്രിയിൽ ഗരുതിയുമാെക്കെയുണ്ട്. ഇതൊക്കെ രാത്രിയിലാണ് നടക്കണത്. കർഫ്യൂ കാരണം ഇവിടിപ്പോൾ ആ ചടങ്ങുകളൊന്നും നടത്താൻ സാധിക്കണില്ല” ചേച്ചി പറഞ്ഞു നിർത്തി.
” അപ്പോൾ പിന്നെന്താ ചെയ്യുക ?”
ഞാൻ സംശയം പ്രകടിപ്പിച്ചു.
”ആ ചടങ്ങുകളെല്ലാം മാറ്റിവെക്കുകയാണ്. അതിനുള്ള പരിഹാരക്രിയകളേപ്പറ്റി ഇവിടെ ചർച്ച നടക്കുകയാണ്.”
ചടങ്ങുകൾ നടക്കാത്തതിൻ്റെ നിരാശ ചേച്ചിയുടെ വാക്കുകളിലുണ്ടായിരുന്നു.
” പുസ്തകത്തിൻ്റെ കാര്യം ചോദിക്കാൻ മടിക്കണത് എനിക്കതിൽ ആത്മവിശ്വാസമില്ലാഞ്ഞിട്ടാ കേട്ടോ മോനേ..
അതാ പിന്നെ വിളിക്കാതിരിക്കണതും. ” ചേച്ചിയുടെ ക്ഷമാപണം.
“സാരമില്ല ചേച്ചി പുസ്തകത്തിൻ്റെ അച്ചടി പൂർത്തിയായതിനു ശേഷം വിളിച്ചറിയിക്കാമെന്നു കരുതിയാണ് ഞാനങ്ങോട്ട് വിളിക്കാഞ്ഞതും ”
എൻ്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു.
“നീയെന്താട കുട്ടാ പുസ്തകത്തിന് പേര് നൽകിയത്.?
ചേച്ചി ആകാംക്ഷയോടെ തിരക്കി..
” അത് സർപ്രൈസ് ആണു ചേച്ചീ. പ്രിന്റിങ്ങ് പൂർത്തിയായതിനു ശേഷം ബുക്ക് കയ്യിൽ എത്തുംവരെ ആകാംക്ഷ നില നിൽക്കട്ടെ”
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
” നിൻ്റെയീ സർപ്രൈസ് നൽകൽ ഇതു വരെ നിർത്തിയിട്ടില്ലല്ലേ?,
ചേച്ചിയ്ക്ക് കൗതുകം.
“നന്മയുള്ള സൗഹൃദങ്ങൾക്ക് സർപ്രൈസ് കൊടുക്കുമ്പോൾ അവരിൽ അത്ഭുതത്താൽ ഒരു പുഞ്ചിരിയുണ്ടായാൽ അതിലൊരു ത്രിൽ ഉണ്ട് ചേച്ചീ…”
ഞാൻ മറുപടി കൊടുത്തു.

“എന്നാലും ആ പേരാെന്നു പറഞ്ഞില്ലല്ലോടാ ദുഷ്ടാ..” ചേച്ചിയുടെ പരിഭവം.
“രണ്ടു ദിവസം കൂടി കാത്തിരിക്കു ചേച്ചീ, അതു പോട്ടെ ചടങ്ങുകൾ മാറ്റി വെച്ച സ്ഥിതിക്ക് എന്താണിനി പരിപാടി?
ഞാൻ ചോദിച്ചു.
” നിളയിൽ കുളിച്ചിട്ട് കുറേക്കാലമായീട്ടോ, ഇത്തവണ എന്തായാലും അതു സാധിക്കണമെന്നുണ്ട്, കാറിൽ അവിടെ പോയിട്ട് തിരിച്ചെത്തി ആലുവാ മണപ്പുറത്തു കൂടി കുറേ നടക്കണം.”
ചേച്ചിയുടെയുള്ളിലെ ഗൃഹാതുരതയുടെ തുടിപ്പുകൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
“എന്നിട്ടു വേണം പുഴയേയും കടലിനേയും ബന്ധപ്പെടുത്തി ഒരു കവിതയെഴുതാൻ ”
ചേച്ചി പറഞ്ഞു നിർത്തി.
“ആഹാ കൊള്ളാലോ ,എങ്കിൽ സൗഹൃദം നിറച്ച് കടലിലേക്ക് എല്ലാ നദികളും ഒഴുകുമ്പോൾ, കടൽ തന്നെ പ്രണയിച്ചു പോകുമോയെന്ന ചിന്തയിൽ വഴിമാറിയൊഴുകുന്ന ഒരു പുഴയെപ്പറ്റിക്കൂടി അതിൽ ചേർക്കണേ ചേച്ചീ.”
എന്റെയൊരു നിർദ്ദേശം ഞാൻ അവതരിപ്പിച്ചു.
“അതു നല്ലയൊരാശയമാണല്ലോ, ഞാനെഴുതാം കേട്ടോടാ കുട്ടാ, പക്ഷേ ഒരു സംശയം”
ചേച്ചിയുടെ സംശയം എന്താണെന്ന് കൗതുകത്തോടെ ഞാൻ തിരക്കി.
“നീയിതിൽ പുഴയാണോ, അതോ കടലാണോ അനിയൻ കുട്ടാ” ചേച്ചി കളിയാക്കി ചോദിച്ചു.
” ഞാൻ പുഴയുമല്ല, കടലുമല്ല, ഞാനൊരു കുഞ്ഞരുവിയല്ലേ ചേച്ചീ.” എൻ്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു.
“അമ്പടാ വിനീത വിനയാന്വിതാ, വല്ല കടലോ പുഴയോ ഒഴുകുന്നതു കണ്ടാൽ പറയണം, ഞാൻ പോയി കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ടുത്തരാട്ടോ… ”
അവിടെയും ചേച്ചിയുടെ നർമ്മ സംഭാഷണം.
‘അയ്യേ..! ഈ ചേച്ചിക്കെന്താ….!’
“എന്തായാലും കവിത ഞാനെഴുതിയിട്ടയച്ചു തരാം കേട്ടോടാ മോനേ… ”
ചേച്ചി പറഞ്ഞു നിർത്തി.

” നിളയുടെ വിരിമാറിൽ കുളിച്ച് തിരിച്ച്
ആലുവയിൽ എത്തുമ്പോൾ ശിവക്ഷേത്രത്തിൽ തൊഴുത് പ്രസാദവുo നെറ്റിയിൽ ചാർത്തുന്ന പത്താമുദയ ദിനത്തിൽ പുസ്തകം ചേച്ചിയുടെ കയ്യിലെത്തും, കൊറിയർ ചെയ്യാൻ കൊടുത്തിട്ടുണ്ട് ”
ഞാൻ പറയുന്നത് കേട്ട് ചേച്ചി സന്തോഷത്തോടെ വിളിച്ചു.
“അനിയൻ കുട്ടാ…”
ഞാൻ ചിരിച്ചു കൊണ്ട് മൂളി.ഫോൺ കട്ടു ചെയ്തപ്പോൾ ചേച്ചിയുടെ മനസ്സുനിറഞ്ഞിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നി.

ടേബിളിലിരുന്ന പുസ്തകത്തിൻ്റെ പുറംചട്ടയിലേക്ക് ഞാൻ വെറുതേ നോക്കി. ചേച്ചിക്ക് എന്നും ചന്ദനം തൊടുന്ന ശീലമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ചേച്ചിയുടെ ചിന്തകളും രചനകളും ചന്ദന ഗന്ധം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഞാനും മുമ്പ് പറഞ്ഞിട്ടുണ്ട്.
അതിനാൽ ചന്ദനം എന്നർത്ഥം വരുന്ന “മാലേയം” എന്ന വാക്കായിരുന്നു ചേച്ചിയുടെ പുസ്തകത്തിന് ഞാൻ നൽകിയ പേര് .അതായിരുന്നു ചേച്ചിക്ക് ഞാൻ കരുതി വെച്ച സർപ്രൈസും.
കാപ്പി കുടിച്ച കപ്പ് മാറ്റി വെച്ചിട്ട് ഞാനാ പുസ്തകമെടുത്ത് അതിൻ്റെ പുറഞ്ചട്ടയിലെ മുകളിലെ ‘മാലേയം’ എന്ന പേരിനു താഴെ രചയിതാവിൻ്റെ പേരിലൂടെ വിരലോടിച്ച് സംതൃപ്തിയോടെ മനസ്സിൽ ആ പേര് വായിച്ചു. “കാദംബരി”

എം.ജി.ബിജുകുമാർ :- പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്‌കാര ജേതാവ്. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും , ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു. “ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം, കൊന്നപ്പൂങ്കനവ് ,നിലാ ശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ്‌ ചെയ്‌തിരുന്നു.

RECENT POSTS
Copyright © . All rights reserved