literature

ജോൺ കുറിഞ്ഞിരപ്പള്ളി  

ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ അവരെ തിരിച്ചറിഞ്ഞു.

ആത് ശ്രുതിയുടെ അമ്മയാണ് എന്ന് ശ്രുതിയെ പരിചയമുള്ള  ആർക്കും മനസ്സിലാകും.അമ്മയുടെകൂടെ അങ്കിളും ഉണ്ട് എന്ന് അവൾ പറഞ്ഞിരുന്നു.

അമ്മയുടെ തനി പകർപ്പാണ് ശ്രുതി.രണ്ടുപേരേയും ഒന്നിച്ചു കണ്ടാൽ ചേച്ചിയാണന്നേ പറയൂ.

“എന്നെ എങ്ങിനെ തിരിച്ചറിഞ്ഞു?”ഞാൻ ചോദിച്ചു.ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടിരുന്നില്ല.

“കഴിഞ്ഞ മൂന്നുമാസമായി ദിവസവും അവൾക്ക് പറയാനുള്ളത് മാത്യുവിൻ്റെ  കാര്യങ്ങളായിരുന്നു. നിങ്ങൾ അവളുടെ കാറിൽ കയറിയത്,ഇന്റർവ്യൂ, എല്ലാം പറഞ്ഞു ഞങ്ങൾ വേണ്ടുവോളം  ചിരിച്ചിട്ടുണ്ട്. മാത്യുവിൻ്റെ കൂടെയുള്ളത് ജോൺ സെബാസ്റ്റിയൻ.ശരിയല്ലേ?”.

“ഉം”.

 അവൾക്ക് എന്തുകൊണ്ടെന്ന് അറിയില്ല,ഒരേ നിർബന്ധം,ഹയർ സ്റ്റഡീസിന് പോകണമെന്ന്.ഞാൻ കഴിവതും പറഞ്ഞു നോക്കി “.

“ഞങ്ങൾ എയർ പോർട്ടിലേക്ക് വരുന്ന വഴിക്ക് പ്രസാദിൻ്റെ  കാർ ആക്സിഡൻറ് ആയി കിടക്കുന്നതുകണ്ടു അവനെ അങ്ങിനെ റോഡിൽ വിട്ടിട്ടുപോരാൻ മനസ്സ് അനുവദിച്ചില്ല.പിന്നെ പോലീസ് സ്റ്റേഷനിലും പോകേണ്ടിവന്നു.എല്ലാം കഴിഞ്ഞു ഇവിടെ എത്തുമ്പോൾ സമയം കഴിഞ്ഞുപോയി.”

 സംഭവിച്ചതെല്ലാം ഞങ്ങൾ വിശദീകരിച്ചു.എല്ലാം അവർ ശ്രദ്ധിച്ചു്  കേട്ടു.

“പക്ഷെ പ്രസാദ് എന്തിനാണ് എയർപോർട്ടിൽ വന്നത്?അവൻ എങ്ങിനെയാണ് അവൾ പോകുന്ന വിവരം അറി ഞ്ഞത്?”

“അറിയില്ല”

“പഠിക്കുന്ന സമയങ്ങളിൽ മിക്കവാറും ഹോസ്റ്റലിൽ ആയിരുന്നു അവൾ.പാവം,ഒരുപാടു സങ്കടങ്ങൾ മനസ്സിൽ ഒതുക്കുകയാണ് .പ്രസാദുമായുള്ള പ്രശനങ്ങളിൽ അവൾ ആകെ വിഷമത്തിലായിരുന്നു.എനിക്ക് തോന്നുന്നത് മാത്യു ഒന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ അവൾ പോകില്ലായിരുന്നു എന്നാണ്.രണ്ട്  മാസം കഴിഞ്ഞാൽ അവളുടെ അപ്പച്ചൻ്റെ ഓർമ്മ ദിവസമാണ്.അത് ഞങ്ങൾ ഒരിക്കലും മുടക്കിയിട്ടില്ല.അപ്പോൾ ഏതായാലും അവൾ വരും.വരാതിരിക്കില്ല”

എനിക്ക് അല്പം ആശ്വാസം തോന്നി.അങ്കിൾ എല്ലാം കേട്ടുകൊണ്ട് നിശ്ശബ്ദത പാലിച്ചു.ശ്രുതിയുടെ അമ്മ പറയുന്നത് ശരിയാണ്.സേട് ജിയുടെ ഓഫീസിലെ ബഹളത്തിനിടയിൽ എല്ലാം തകിടം മറിഞ്ഞു.എങ്കിലും ഇത്ര വേഗത്തിൽ അവൾ പോകുമെന്ന് കരുതിയില്ല..സേട് ജിയുടെ മകൻ പറഞ്ഞ വിഡ്ഢിത്തങ്ങൾ കേട്ട് മനസ്സ് വിഷമിച്ചു് എടുത്ത തീരുമാനമാണ്.അവൾ വിളിക്കുമ്പോൾ എല്ലാം വിശദമായി പറഞ്ഞാൽ അവൾക്ക് തീർച്ചയായും മനസ്സിലാകും.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ജനക്കൂട്ടം ലൗഞ്ചിലേക്ക് വന്നു.

അത് അവരായിരുന്നു,സേട് ജിയുടെ  മക്കൾ ,ബന്ധുക്കൾ എല്ലാംകൂടി ഒരു പത്തു മുപ്പത് ആളുകൾ.

അവർ എന്നെ കണ്ടു കഴിഞ്ഞു.

കറുപ്പുനിറത്തിലുള്ള  ഒരേതരം സ്യുട്ട് ആണ് ആൺ മക്കൾ  അഞ്ചുപേരും ധരിച്ചിരിക്കുന്നത്.ആറാമൻ കൽക്കട്ടയിലാണ്.

പെട്ടന്ന് ഓർമ്മ വന്നത് പ്രസിദ്ധമായ ഒരു  കോമിക് ബുക്കിലെ ഡിറ്റക്ടീവ് തോംസൺ ആൻറ് തോംസണെയാണ്.

കാണിക്കുന്നതും പറയുന്നതും കോമാളിത്തമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല.വെറുതെയല്ല സേട് ജി ഈ മണ്ടന്മാരെ ഒന്നിലും തൊടാൻ അനുവദിക്കാതിരുന്നത് ..

ആവരുടെ ഒപ്പം  സേട് ജിയുടെ മകളും ആ പെൺകുട്ടിയുടെ അമ്മയും ഉണ്ട്. സേട്  ജിയുടെ ശവസംസ്കാരത്തിന് കൽക്കട്ടക്ക് പോകാൻ വന്നതാണ് എല്ലാവരും .ഏറ്റവും മൂത്ത മകൻ മുൻപിലായി അഞ്ചുപേരും എൻ്റെ അടുത്തേക്ക് വന്നു.അയാൾ പറഞ്ഞു.

“മാത്യൂനെ കണ്ടത് നന്നായി.ഓഫീസ് അടച്ചിടാതെ കഴിഞ്ഞു.ഫ്യൂണറൽ കഴിഞ്ഞു ഞങ്ങൾ മറ്റന്നാൾ തിരിച്ചുവരും”.

ഈ കോമാളികളിൽ നിന്നും എങ്ങിനെ രക്ഷപെടും,എന്നായിരുന്നു എൻ്റെ  ചിന്ത.പോരാത്തതിന് ശ്രുതിയുടെ അമ്മയും ഇതെല്ലം കണ്ടുകൊണ്ടിരിക്കുന്നു.

ആ പെൺകുട്ടി അടുത്തുവന്നു.

മുൻപ് ആ പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.ഏറിയാൽ ഒരു ഇരുപത്തിരണ്ടു വയസ്സ് കാണും വെളുത്തുമെലിഞ്ഞ സുന്ദരി.

അവൾ ഹാൻഡ് ബാഗ് തുറന്ന് ഒരു സെറ്റ് താക്കോലുകൾ എടുത്ത് എൻ്റെ നേരെ  നീട്ടി.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പറഞ്ഞു,”ഞാൻ വന്നിട്ട് സംസാരിക്കാം”.

ആ പെൺകുട്ടിയുടെ പേരുപോലും എനിക്കറിഞ്ഞുകൂടാ.

ആ തടിയന്മാരെപോലെ ആയിരുന്നില്ല അവൾ.

മാന്യമായ പെരുമാറ്റം,അളന്നു മുറിച്ചുള്ള സംസാരം,ആരും ഇഷ്ട്ടപെട്ടുപോകുന്ന എന്തോ ഒന്ന് അവളിലുണ്ട്..

എൻ്റെ മനസ്സിൽ തോന്നിയത് വായിച്ചെടുത്തതുപോലെ അവൾ പറഞ്ഞു ,”എൻ്റെ  പേരുപോലും ചോദിച്ചിട്ടില്ല.ഞാൻ അഞ്ജലി.”

 .ഞാൻ താക്കോലുകൾ വാങ്ങി.

” മറ്റന്നാൾ  പപ്പയുടെ ഫ്യൂണറൽ ആണ് ,രണ്ടു ദിവസം കൂടി കഴിഞ്ഞേ ഞാൻ വരൂ.”.

പെട്ടന്ന് അവൾ സംസാരം നിർത്തി.പൊട്ടി വന്ന തേങ്ങൽ അമർത്തി ഒരു നിമിഷം നിന്നു.സേട് ജിയുടെ മരണത്തിൽ അവൾക്ക് മാത്രമേ ദുഖമുളൂ എന്ന് തോന്നുന്നു .അവളുടെ അമ്മ കുറച്ചുമാറി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

ഒരു പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യരാണ് ഇവർ എന്ന് തോന്നുന്നു.സേട് ജിക്ക് മൂന്നു ഭാര്യമാരിലായി ഏഴുമക്കൾ.ഇവർ തമ്മിൽ ഒരു വഴക്കുമില്ലാതെ പരസ്പരം സാഹോദരങ്ങളായി അംഗീകരിച്ചിരിക്കുന്നു.

അവൾ എൻ്റെ  നേരെ കൈ നീട്ടി.എന്തു ഭംഗിയാണ്  ആ കൈകൾക്ക്.ഒരു നിമിഷം അവളുടെ കൈകൾ എൻ്റെ  കയ്യിൽ അമർന്നു.

“ഗുഡ്ബൈ മാത്യു പിന്നെ കാണാം”.

“ഗുഡ് ബൈ  അഞ്ജലി.”

അവൾ നടന്നുപോകൂന്നത് എനിക്കുനോക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

കുറച്ചുദൂരം നടന്നിട്ട് അവൾ തിരിഞ്ഞുനിന്നു കൈ വീശി.കാണിച്ചു.

എല്ലാം ശ്രുതിയുടെ അമ്മ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ഞാൻ പറഞ്ഞു,”ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ആളുകളാണ്.”

അവർ മറുപടിയായി ഒന്നും പറഞ്ഞില്ല.ആ മുഖഭാവം വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

ജോൺ സെബാസ്റ്റിയൻ  ഞാനൊന്നും അറിഞ്ഞില്ല എന്നഭാവത്തിൽ ഡിസ്പ്ലേ ബോർഡിലെ പരസ്യം കാണുന്നു.

ശ്രുതിയുടെ അമ്മ പിന്നെ അധികസമയം അവിടെ നിന്നില്ല.ഞങ്ങളോട് യാത്രപറഞ്ഞു കാറിൽ കയറി.

ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”നീ ചെയ്തത് അത്ര ശരിയായില്ല.”

“ഞാനെന്തു ചെയ്തു?”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.എവിടെയോ എൻ്റെ  പെരുമാറ്റത്തിൽ അവർ ആരും ഹാപ്പിയല്ല എന്നത് വാസ്തവമാണ്.

പക്ഷെ ഞാൻ എന്ത് ചെയ്തു?ഒന്ന് ചിരിച്ചത്  അത്ര വലിയ കുറ്റമാണോ ?നമ്മളോട് മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ അപമാനിക്കണമോ?

മനസ്സിനുള്ളിലെ വടം  വലി എൻ്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടോ?ഒരുകൂട്ടം ചോദ്യങ്ങൾ അഞ്ജലിയുടെ സന്ദർശനത്തോടെ മനസ്സിനെ ശല്യപ്പെടുത്താൻ തുടങ്ങിയോ?

അവർ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

“പോകാം.”ഞാൻ പറഞ്ഞു.

ഒന്നും പറയാതെ ജോൺ സെബാസ്റ്റിയൻ കാറിൽ കയറി.അവൻ്റെ  മനസ്സിൽ എന്തോ പുകയുന്നുണ്ട്.

പ്രസാദിനെ കാണാൻ ഹോസ്പിറ്റലിൽ പോകണം.അവന് എന്ത് സംഭവിച്ചു എന്നറിയണം .ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇല്ല.ഞാൻ വരുന്നില്ല.നീ പോയിട്ട് വരൂ.എനിക്ക് ഈ ആഴ്ച എക്സാം ആണ്.സമയം കളയാനില്ല”

ഇവന് എന്ത് സംഭവിച്ചു?

“നിനക്കെന്തുപറ്റി,ജോൺ?”

“എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.എല്ലാം നിൻ്റെ  മുഖത്ത് എഴുതിവെച്ചിട്ടുണ്ട്.ശ്രുതിയോടും നിന്നോടും എനിക്ക് എന്തോ വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു.ഇപ്പോൾ എന്തുകൊണ്ടോ അത് വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ”.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,അവൻ്റെ  വാക്കുകൾ.”ജോൺ ………”ഞാൻ അവൻ്റെ കൈകൾ ചേർത്ത് പിടിച്ചു.

അവൻ പറഞ്ഞു,”പോകാം.”

പ്രസാദിൻറെ പരിക്കുകൾ സാരമുള്ളതായിരുന്നില്ല.പോലീസ്‌കാരൻ പറഞ്ഞതുപോലെ ആക്സിടൻറിൽ അവനുണ്ടായ ഷോക്കിൽ  അബോധവസ്ഥയിൽ ആയതായിരുന്നു.അവൻ എഴുനേറ്റ് ഇരുന്നു.

“പറ്റിപ്പോയി,മാത്യു,നീ എന്നോട് ക്ഷമിക്കണം.”അവൻ പറഞ്ഞു.

അവൻ സാധാരണ എന്നെ മത്തായി എന്നാണ് വിളിക്കാറ്,അവൻ്റെ  മാറ്റം എൻ്റെ ശ്രദ്ധയിൽ വന്നു.

“ഞാൻ ഹോട്ടലിലെ എൻ്റെ  ജോലി ഉപേക്ഷിച്ചു”

“ഇനി എന്ത് ചെയ്യാൻ പോകുന്നു.വേറെ ജോലി വല്ലതും?”

“ഞാൻ ഹയർ സ്റ്റഡീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ശരിയായിട്ടുണ്ട്”.

എൻ്റെ  രണ്ടു വര്ഷം സീനിയർ ആയിരുന്നു അവൻ.കെമിസ്ട്രയിൽ മാസ്റ്റർ ബിരുദവും ഉണ്ട്.വീട്ടിലെ ദാരിദ്ര്യവും ജോലികിട്ടാനുള്ള ബുധിമുട്ടുംകൊണ്ട് ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് മാത്രം.

ഞാൻ ചോദിച്ചു,”നീ എവിടെയാണ് ഇനി ഹയർ സ്റ്റഡിക്ക് പോകുന്നത്?”

“എനിക്ക് റിസേർച്ചു  ചെയ്യാനാണ് താല്പര്യം.ന്യൂയോർക്കിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പ് കിട്ടിയിട്ടുണ്ട്.”

എൻ്റെ  മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.സ്റ്റേറ്റ്സ്സിൽ ,ശ്രുതിയും ന്യൂയോർക്കിലാണല്ലോ.ഞങ്ങൾക്കിടയിൽ നിശ്ശബ്ദത താളം കെട്ടി.

“അവളെ കാണാനായിരുന്നു എയർ പോർട്ടിൽ പോയത്.വിധി ഇതായിരുന്നു.”

ഞാൻ ഒന്നും പറഞ്ഞില്ല.”പിന്നെ വരാം ,നീ റസ്റ്റ് എടുക്കൂ.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വിളിക്കൂ..” എന്നുപറഞ്ഞു തിരിച്ചുപോന്നു.

അവൻ ഒരു കുട്ട തീയ്യാണ്  എൻ്റെ മനസ്സിലേക്ക് കോരിയിട്ടത്.

അടുത്തദിവസം ഞാൻപോയി ഓഫീസ് തുറന്നു.ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു ഇടക്ക് ശ്രുതിയുടെ കോൾ പ്രതീക്ഷിച്ചിരുന്നു,പക്ഷെ അവൾ വിളിക്കുകയുണ്ടായില്ല.

ഓഫീസിലെ തിരക്കിനിടയിലും എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.

രണ്ട് ദിവസം കഴിഞ്ഞാണ്  ശ്രുതി വിളിച്ചത്.ഞാൻ ഫോൺ എടുത്തപ്പോഴേ അവൾ പറഞ്ഞു,” മാത്തു ,വിളിക്കാൻ താമസിച്ചു,അല്പം സാവകാശം കിട്ടിയിട്ട് വിളിക്കാം എന്ന് വിചാരിച്ചു.ഇവിടെ എല്ലാം പുതിയത് അല്ലെ?”

അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.

“ശ്രുതി,എന്തുപറ്റി?ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.”

“ഹേയ്,ഒന്നുമില്ല..യാത്ര ക്ഷീണം,പിന്നെ കോൾഡ് പിടിച്ചിരിക്കുന്നു.സാരമില്ല”

 യാത്ര,അവിടത്തെ സൗകര്യങ്ങൾ എല്ലാം വിശദമായി അവൾ സംസാരിച്ചു.അവസാനം അവൾ പറഞ്ഞു.”മാത്തു പ്രസാദ് മെസ്സേജ് ചെയ്‌തിരുന്നു ,അവന് റിസേർച്ചിന് ഇവിടെ കിട്ടിയുട്ടുണ്ട്.അടുത്ത മാസം വരുന്നു “,എന്ന്

ഞാൻ ഒന്നും പറഞ്ഞില്ല.എവിടെയും പ്രസാദ് ഉണ്ട്.

“മാത്തു ,നീ എന്താ മിണ്ടാത്തത്?”

എനിക്ക് എന്തുകൊണ്ടോ ഒരു വിരസത അനുഭവപെട്ടു തുടങ്ങി.

ഞാൻ ഓഫീസിലെ തിരക്കിൽ മുഴുകി.

അഞ്ജലി പറഞ്ഞ ദിവസം തന്നെ ഓഫീസിൽ വന്നു.വന്നയുടനെ എന്റെ കാബിനിൽ വന്ന്,ഒരു കസേര വലിച്ചിട്ടു ഇരുന്നു.

ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ വിശദമായി സംസാരിച്ചു.കാര്യങ്ങളെക്കുറിച്ചു അവൾക്ക് നല്ല വിവരമുണ്ടായിരുന്നു.ഇടയ്ക്കു തടിയന്മാർ വന്നു.എന്തോ പറഞ്ഞു അവരെ മടക്കി അയച്ചു.സേട് ജി ഉദ്ദേശ്ശിച്ചതുപോലെ അത്ര നിസ്സാരക്കാരൻ ആയിരുന്നില്ല അയാളുടെ നിർബന്ധത്തിലാണ് അഞ്ജലി ബിസ്സിനസ്സ് മാനേജ്മെൻറ് പഠിച്ചത്.അതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ കുറെ എളുപ്പവുമായി.അതുകൊണ്ട് അഞ്ജലിയുടെ കൂടെ ജോലിചെയ്യാൻ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.

എല്ലാ ദിവസവും വൈകുന്നേരം ശ്രുതിവിളിക്കും.ന്യൂയോർക്കിലെ വിശേഷങ്ങൾ വിവരിക്കും.പക്ഷേ എന്തുകൊണ്ട് എന്ന് അറിഞ്ഞുകൂട ഒരുവിരസത ഉണർവില്ലായ്മ എനിക്ക് അനുഭവപ്പെട്ടു.

“ഞങ്ങൾ വിദ്യാർഥികൾ എല്ലാവരുംകൂടി രണ്ടാഴ്‌ച ഒരു ക്രൂസിന് പോകുന്നു.ചിലപ്പോൾവിളിക്കാൻ പറ്റിയെന്ന് വരില്ല.”അവൾ പറഞ്ഞു.

പിന്നെ രണ്ടാഴ്ചത്തേക്ക് എത്ര ശ്രമിച്ചിട്ടും അവളെ കോൺടാക്ട്  ചെയ്യാൻ കഴിഞ്ഞില്ല.അമ്മയെ വിളിച്ചിട്ടു അവർക്കും ഒന്നും അറിഞ്ഞകൂടാ.

(തുടരും)

തീരത്തണയും തിരമാലകള്‍

മുകളിലെ നിലയില്‍ നിന്നും താഴേയ്ക്ക് വന്ന സിസ്റ്റര്‍ കാര്‍മേലിനെ അവന്‍ സംശയത്തോടെ സൂക്ഷിച്ചു നോക്കി. അവിഹിതമായ എന്തോ ഈ ഹോട്ടലില്‍ നടക്കുന്നുണ്ട്. കാണാന്‍ അഴകുള്ള ഒരു പെണ്‍കുട്ടി ഒപ്പമുണ്ട്. അവളുടെ മുഖത്ത് പരിഭ്രാന്തി ദൃശ്യമായിരുന്നു. ആ വെളുത്ത സുന്ദരി ഒരു വേശ്യയാണോ? മുടിയുടെ ഒരു ഭാഗം മുഖത്ത് പാറിക്കിടക്കുന്നു. ഒറ്റനോട്ടത്തില്‍ അവള്‍ ഇന്ത്യക്കാരിയോ പാകിസ്ഥാനിയോ എന്നു തോന്നുന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഞങ്ങളെ കണ്ടിട്ടില്ല. ഇറങ്ങി വരുന്നതിന് അഭിമുഖമായിരിക്കുന്നത് ഇവിടുത്തുകാരാണ്. അവരുടെ മുന്നില്‍ വൈന്‍ കുപ്പികളും ഗ്ലാസ്സും ഭക്ഷണവും ഉണ്ട്. മറ്റൊരു മേശക്കടുത്ത് പ്രണയചുംബനങ്ങളുടെ ലീലാവിലാസമാണ്കണ്ടത്. അപരിചിതമായ സ്ഥലത്ത് മനസാകെ അലഞ്ഞുതിരിഞ്ഞു.
സിസ്റ്റര്‍ കാര്‍മലും സ്ത്രീയുംകൂടി മേശക്കരുകിലൂടെ കടന്നുപോയി. സുന്ദരിയായ മദാമ്മ ഒരു കുട്ടിയെപ്പോലെയാണ് സായിപ്പിന്റെ ചുണ്ടിലും കവിളിലും ചുംബിക്കുന്നത്. ഇത് ഹോട്ടലോ അതോ ചുംബന കൂടാരമോ? ഇതൊക്കെ കണ്ട് മനവും തലയും കറങ്ങിയിട്ട് യാതൊരു കാര്യവുമില്ല. കേരളത്തിലെ ഒരു ഹോട്ടലില്‍ ഇങ്ങനെ ഒരു രംഗമുണ്ടായാല്‍ ആ ഹോട്ടല്‍ മതവാദികള്‍, എന്നന്നേക്കുമായി അടക്കുമെന്നുറപ്പാണ്. ഇവരുടെ സ്‌നേഹാര്‍ദ്രമായ ചുംബനത്തെ ആര്‍ക്കാണ് കുറ്റപ്പെടുത്താനാവുക. ഒരു പുരുഷന്‍ ഒരു സ്ത്രീയ ചുംബിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് അസ്സഹനീയമായ പ്രയാസങ്ങള്‍ വരുത്തിയിട്ട് കാര്യമില്ല. ഹോട്ടലിലായാലും വഴിയിലായാലും അതിന്റെ വൈകാരികഭാവത്തെയാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീപുരുഷന്മാര്‍ രഹസ്യങ്ങളെ ഒരു മൂടുപടമാക്കുന്നതുപോലെ ഓരോരോ സംസ്കാരത്തിനും ഒരു മൂടുപടമില്ലേ?

മെര്‍ളിന്‍ ഭക്ഷണംവാങ്ങി വന്നു, അവനോട് കഴിക്കാന്‍ ആവശ്യപ്പെട്ടു. ആ വലിയ ഹാളിനുള്ളില്‍ വീഞ്ഞിന്റെയും പുഴുങ്ങിയ ഉരുളന്‍കിഴങ്ങിന്റെയും കോഴിയിറച്ചി വേവിച്ചതിന്റെയും വല്ലാത്തൊരു ഗന്ധം തളം കെട്ടിനിന്നു. ആളുകള്‍ അകത്തേക്കു വരികയും പുറത്തേക്ക് പോകുകയും ചെയ്തു. ചില സ്ത്രീപുരുഷന്മാര്‍ പരസ്പരം തലോടിയാണ് ഇരുന്നത്. മുമ്പ് ചുംബിച്ചവര്‍ ഇടവേളകളില്‍ ചുംബിക്കുന്നത് അവന്‍ ഒളിഞ്ഞുനോക്കി. മനസ്സില്‍ ഒരു കുറ്റബോധം തോന്നി. താന്‍ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത്.

എന്തായാലും അതൊരു നല്ല ശീലമല്ല. എത്രയോ മാന്യന്മാര്‍ അതിനുള്ളിലുണ്ട്. ആരുംതന്നെ അത് ഗൗനിക്കുന്നില്ല. ഒരുപക്ഷെ ഈ ചുടുചുംബനം അവര്‍ക്ക് കരുത്തു നല്കുന്നുണ്ടായിരിക്കാം. അതിനോട് നീരസവും അസഹിഷ്ണുതയും ആരും കാണിക്കുന്നില്ല. മുകളിലേക്ക് ഒരു യുവാവും യുവതിയും കടന്നുപോകുന്നത് അവന്‍ കണ്ടു. മുകളിലെ നില രഹസ്യങ്ങളുടെ കൂടാരമായി അവന് തോന്നി. എന്തിന് വേണ്ടിയാണവര്‍ മുകളിലേക്ക് പോകുന്നത്? മുകളിലെ മുറിയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആകാം. അങ്ങനെയെങ്കില്‍ സിസ്റ്റര്‍ കാര്‍മേല്‍ ഒരു യുവതിയുമായി ഇറങ്ങിപ്പോയത് എന്തിനാണ്? അവരുടെ കെയര്‍ഹോമിലെ അന്തേവാസിയാക്കാനാകില്ലേ? അടുത്തുള്ളവരൊക്കെ വൈനും ബിയറും ഗ്ലാസില്‍ പകര്‍ന്നു. കുടിയും തീറ്റയുമായി സമയം ചിലവഴിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ ജാക്കി കണ്ടിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മെര്‍ളിന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്തിരിക്കുന്ന ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ട്. അവിടെ ഇരുന്നപ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. സ്ത്രീകള്‍ അവരുടെ ചുണ്ടിലും കവിളത്തും ക്രീമുകളും പൗഡറുമുപയോഗിച്ചുള്ള അധികം മിനുക്കുപണികള്‍ ചെയ്യുകയോ കാതിലോ കഴുത്തിലോ വില കൂടിയ ആഭരണങ്ങള്‍ അണിയുകയോ ചെയ്തിട്ടില്ല.

അത് അറിവാണോ അറിവില്ലായ്മയാണോ. ഒരു വ്യക്തിയുടെ സൗന്ദര്യം കുടികൊള്ളുന്നത് കറുപ്പിലോ വെളുപ്പിലോ സൗന്ദര്യത്തിലോ അല്ല. സ്വഭാവത്തില്‍ മാത്രമാണ്. വെളുത്ത നിറം എന്നാല്‍ പാലിന്റെ നിറമല്ലേ? സ്വയം സംതൃപ്തിയടയാന്‍ വെളുമ്പന്‍ എന്നറിയപ്പെടുന്നു. അടുത്ത മേശയില്‍ ബിയര്‍ കുടിച്ചുകൊണ്ടിരുന്ന കറുമ്പനെ ഒരു നിമിഷം നോക്കി. അയാള്‍ കറുത്തവംശജനാണ്. ഓരോ രാജ്യക്കാര്‍ക്കും ഓരോ നിറങ്ങള്‍. പുറത്തിറങ്ങി ഹോട്ടലിന്റെ പേരു നോക്കി. ബാഗ് ഡോഗ്. ആ പേര് വായിച്ച് തെല്ലൊന്ന് വിസ്മയിച്ചു. ഹോട്ടലിന് നായുടെ പേരോ?

അവര്‍ തിരികെ പോരാനായി കാറില്‍ കയറി. മെര്‍ളിന്റെ ചിലപ്പോഴുള്ള നോട്ടം കണ്ടാല്‍ ആ നോട്ടത്തില്‍ എന്തോ ഒളിഞ്ഞിരിക്കുന്നതായിതോന്നും. ആ നോട്ടത്തിലെന്താണെന്ന് ചിലപ്പോഴൊന്നും മനസിലായെന്നു വരില്ല. ചിലപ്പോഴത് ആത്മാര്‍ത്ഥസ്‌നേഹം ഉള്ളതുകൊണ്ടായിക്കൂടെ? മലയാളിയിലെ ഒളിഞ്ഞുനോട്ടംപോലെ മറ്റൊരു അസുഖമാണല്ലോ സംശയത്തോടെ മറ്റുള്ളവരെ കാണുക. കൂടുതലും അത് കണ്ടുവരുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലാണ് എന്നാണ് വായിച്ചിട്ടുളളത്. ഇന്നത്തെ വിവാഹമോചനവും ആ അസുഖത്തില്‍പെടുന്നതല്ലേ? ഒരാള്‍ അല്പം സ്‌നേഹം കാണിച്ചാല്‍, ഒന്നു ചിരിച്ചാല്‍, അടുത്തിടപഴകിയാല്‍, ഒരു സഹായം ആവശ്യപ്പെട്ടാല്‍, സ്വകാര്യമായി സംസാരിച്ചാല്‍ അതിനെയെല്ലാം സംശയരോഗത്തിന് വിധേയമാക്കണോ? അത് അപകടമെന്ന് മണത്തറിയാന്‍ അറിവുള്ളവര്‍ക്കറിയാം. സ്‌നേഹത്തിന് അര്‍ഹതയുള്ളത് പെറ്റമ്മയെന്ന് പിഞ്ചുകുഞ്ഞിന് അറിയാവുന്നതുപോലെയാണ് ആത്മാര്‍ത്ഥതയുള്ള ബന്ധങ്ങള്‍ . ഈ വിശ്വാസ്യത ഇല്ലാത്തവരിലാണ് സംശയരോഗമുള്ളത്. വെറുതെ മെര്‍ളിനെ സംശയിക്കരുത്. അവളുടെ പുഞ്ചിരിയില്‍ എത്രയോ പൂക്കളാണ് വിരിയുന്നത്.
അനാവശ്യമായി ഒരു പ്രവൃത്തിയും അവള്‍ ചെയ്തിട്ടില്ല. അവളുടെ നോട്ടവും പുഞ്ചിരിയും അസ്വസ്ഥനാക്കുന്നുവെങ്കില്‍ എത്രയുംവേഗം അവിടെനിന്നു മാറുകയാണ് വേണ്ടത്. മനസ് വെറുതെ മെര്‍ളിനില്‍ കുരുങ്ങി കിടക്കുന്നതിന്റെ പ്രധാന കാരണം അവളും ലൈംഗികപീഡനത്തിന് ഇരയായതുകൊണ്ടല്ലേ? സിസ്റ്റര്‍ കാര്‍മേല്‍ വേശ്യകള്‍ക്ക് നല്കിയിട്ടുള്ള സ്‌നേഹവും സന്തോഷവും പുഞ്ചിരിയും പ്രാര്‍ത്ഥനയും മുറിവേറ്റ അവരുടെ മനസിന് സൗഖ്യം നേടിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇനിയും ആ പാപത്തിലേക്ക് പോയാല്‍ ആ മുറിവ് സുഖപ്പെടുത്താനാവില്ലെന്ന് അവര്‍ക്കറിയാം.
അതുകൊണ്ട് അവരെ സംശയദൃഷ്ടിയോടെ നോക്കരുത്. ഇന്നവര്‍ ഭാവിയുടെ സംരക്ഷകരാണ്. പുറത്ത് കാറ്റിലാടുന്ന പച്ചിലകളെപ്പോലെ അവരും കാറ്റിലാടി ആനന്ദിക്കട്ടെ.

കാറിന്റെ ജനാലയിലൂടെ ഒഴുകിയൊഴുകി പോകുന്ന കാറുകള്‍ കാണാന്‍ നല്ല ഭംഗി തോന്നിയെങ്കിലും മെര്‍ളിന്‍ എന്ന സുന്ദരി മനസ്സാകെ സഞ്ചരിക്കുന്നു. കയ്പും മധുരവും നിറഞ്ഞ ഒരു കൂട്ടമാണ് കെയര്‍ഹോമിലുള്ളതെന്നറിയാം. അവരുടെ ജീവിതം ശ്മശാനഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞത് ഇന്നുള്ള ജീവനുള്ള ജീവിതം അനുഭവിക്കുന്നതുകൊണ്ടാണ്. അതിനാലവര്‍ കണ്ണുതുറന്നു നോക്കുന്നു. മനസ് നിറയെ ചിരിക്കുന്നു. സ്‌നേഹിക്കുന്നു. ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത പാവങ്ങള്‍ ഇവിടെ ജീവിച്ച് മരിക്കട്ടെ. മെര്‍ളിന്റെ പുഞ്ചിരി, സ്‌നേഹം, കരസ്പര്‍ശമൊക്കെ ഒരു സഹോദരിയൂടേതായി കണ്ടൂടെ?

അവര്‍ കെയര്‍ ഹോമിലെത്തി. മെര്‍ളിനോട് നന്ദി പറഞ്ഞിട്ടവന്‍ പോയി. അവള്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കി.
അവന് ഒന്നും മനസ്സിലായില്ല. മുറിയിലെത്തി ആദ്യം വിളിച്ചത് അച്ഛനേയും അമ്മയേയുമാണ്. നാട്ടില്‍ പലരും തന്നെ അന്വേഷിക്കുന്നുവെന്നും സൂഷ്മതയോടെ ജീവിക്കണമെന്ന് അവര്‍ അവനെ ഉപദേശിച്ചു. പിന്നെ ഷാരോണെ വിളിച്ചു. ബെല്‍ കേട്ടെങ്കിലും എടുക്കുന്നില്ല. ക്ലാസ് മുറിയിലാണോ. സന്ദേഹത്തോടെ മൊബൈലിലേക്ക് നോക്കി.
പെട്ടെന്ന് ഒരു കാലൊച്ച കേട്ടവന്‍ തിരിഞ്ഞു നോക്കി. മുറിയുടെ കതക് പൂര്‍ണ്ണമായും അടച്ചിരുന്നില്ല. സിസ്റ്റര്‍ കാര്‍മേലും കൂടെ ഉണ്ടായിരുന്ന സുന്ദരിയായ യുവതിയും മുന്നോട്ടു നടക്കുന്നു. അവന്‍ ഓടിച്ചെന്ന് ആവേശത്തോടെ നോക്കി. അവര്‍ അടുത്തുള്ള മുറിയിലേക്ക് പ്രവേശിച്ചു. അവന്‍ വീണ്ടും നാട്ടിലുള്ള കൂട്ടുകാരെ വിളിച്ചു സംസാരിച്ചു.

സിസ്റ്റര്‍ കാര്‍മേല്‍ പുതിയ അന്തേവാസി ഫാത്തിമയെ മെഡിക്കല്‍ ചെക്കപ്പിനായി മുറിയില്‍ കൊണ്ടുവന്നതാണ്. ചികിത്സാമുറിക്കുള്ളില്‍ രോഗികളെ കിടത്താന്‍ രണ്ട് ബെഡ്ഡുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളുമുണ്ട്. അവളെ ബെഡ്ഡില്‍ കിടത്തിയിട്ട് ഡോക്ടരായ സിസ്റ്റര്‍ കാര്‍മേല്‍ സ്റ്റെതസ്‌കോപ്പ് അവളുടെ നെഞ്ചത്ത് വച്ച് നോക്കിക്കൊണ്ടിരിക്കെ കന്യാസ്ത്രീകളായ മറ്റു രണ്ട് ഡോക്ടര്‍മാര്‍ അവിടേക്ക് വന്നു. മെര്‍ളിന്റെ കൈവശം ചെറിയൊരു കമ്പ്യൂട്ടറുമുണ്ട്.

സിസ്റ്റര്‍ നോറിനാണ് കൂടെയുള്ളത്. നോറിന്‍ ഈ സ്ഥാപനത്തിന്റെ മേലധികാരിയാണ്. പ്രായം അറുപത്തിയഞ്ചായി. അവളുടെ ചെക്കപ്പ് കഴിഞ്ഞ് എണീറ്റിരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത ജീന്‍സും ടോപ്പും ധരിച്ച ഫാത്തിമയുടെ ശരീരത്തുനിന്നും പെര്‍ഫ്യൂമിന്റെ സുഗന്ധം അവിടെ തങ്ങി നിന്നു. വില കൂടിയ ചെരുപ്പാണവള്‍ ധരിച്ചിരിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ശരീരത്ത് സുഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് അവള്‍ക്കുള്ളത്. മാംസളമായ ശരീരപ്രകൃതി അവളെ കാമാവൃത്തിയിലേക്ക് നയിച്ചതായിട്ടാണ് സിസ്റ്റര്‍ നോറിന് തോന്നിയത്. കാമസുന്ദരികളായ യുവതികളുടെ ജീവിതം ചെളിക്കുണ്ടില്‍ പുതഞ്ഞു പോകുന്നതില്‍ സിസ്റ്റര്‍ കാമിലയും സിറ്റര്‍ നോറിനും ദുഃഖത്തോടെയാണ് കാണുന്നത്.

അവളുടെ ശരീരത്തിലെ അഴുക്കുകള്‍ കഴുകി വെടിപ്പാക്കണം. സിസ്റ്റര്‍ നോറിന്‍ മെര്‍ളിനോട് നാളെത്തന്നെ എയിഡ്‌സ് ടെസ്റ്റും ചെയ്യണമെന്ന് പറഞ്ഞു. ആംഗ്യഭാഷയില്‍ മെര്‍ളിന്‍ സമ്മതിച്ചു. അവളാണ് അവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. അവര്‍ പറയുന്നത് കമ്പ്യൂട്ടറിലാക്കാന്‍ മെര്‍ളിനും തയ്യാറായി.
ഇംഗ്ലീഷിലുള്ള നോറിന്റെ ഓരോ ചോദ്യങ്ങള്‍ക്കും ഫാത്തിമ തുറന്ന മനസ്സോടെ ഉത്തരം നല്കിക്കൊണ്ടിരുന്നു. അവള്‍ പറയുന്നതെല്ലാം അനുകമ്പയോടെയാണ് അവര്‍ കേട്ടിരുന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള കുടുംബമാണ് അവളുടേത്. അവള്‍ ജനിച്ചതും വളര്‍ന്നതും ബ്രിട്ടീഷ് മണ്ണിലാണ്.

ചെറുപ്പത്തില്‍തന്നെ തന്റെ കുടുംബത്തിലെ ചിലരില്‍ നിന്ന് ലൈംഗിക പീഡനം ഏല്‌ക്കേണ്ടി വന്നു. അതെ അനുഭവമുള്ള മെര്‍ളിനെ ഒരു നിമിഷം സിസ്റ്റര്‍ കാര്‍മേല്‍ നോക്കി. ഇങ്ങനെ എത്രയോ പെണ്‍കുട്ടികളാണ് അവരവരുടെ കുടുംബങ്ങളില്‍ നിന്ന് പീഡനം ഏല്‌ക്കേണ്ടി വന്നിട്ടുള്ളത്. അവള്‍ ജന്മംകൊണ്ട് മുസ്ലീമാണെങ്കിലും ഇന്നുവരെ നിസ്കരിക്കുവാനോ പള്ളിയിലോ പോയിട്ടില്ല.
“”എന്തുകൊണ്ടാണ് അള്ളാഹുവിനെ നീ അകറ്റിയത്?” സിസ്റ്റര്‍ കാര്‍മേല്‍ ചോദിച്ചു.
“”ഈ അവസ്ഥയില്‍ എന്നെ എത്തിച്ചതിനുള്ള ഉത്തരവാദിത്വം അള്ളാഹുവിനില്ലേ” അവള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

“” ഏത് മതവിശ്വാസിയായാലും അവര്‍ക്കാവശ്യം സുരക്ഷിതത്വവും സന്തോഷവുമുള്ള ഒരു ജീവിതമല്ലെ?. എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് എന്ത് സുരക്ഷിതത്വമാണ് വീട്ടിലുള്ളത്. എന്റെ പിതാവും മറ്റു ബന്ധുക്കളും നിസ്കരിക്കാന്‍ പോകുന്നവരാണ്. എന്നോട് അന്യായം ചെയ്തിട്ട് അവര്‍ക്കെങ്ങിനെ നിസ്കരിക്കുവാന്‍ കഴിയുന്നു? ഇവരെപ്പോലുള്ളവരെ ഞാന്‍ അനുകരിക്കണോ? അങ്ങിനെ ചെറുപ്പത്തിലെ അള്ളാഹുവിലെ വിശ്വാസം എനിക്കു നഷ്ടപ്പെട്ടു.”

അവളുടെ വാദങ്ങളെ നിക്ഷേധിക്കാന്‍ അവരാരും തയ്യാറായില്ല. അവളുടെ കണ്ണുകളില്‍ കനലുകള്‍ എരിയുന്നുണ്ട്. അത് ജീവിതത്തോടുള്ള വെറുപ്പല്ല. നിലവിലെ വ്യവസ്ഥിതികളോടുള്ള വെറുപ്പാണ്. അവരെനയിക്കുന്നവരൊക്കെ സമ്പത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ ജീവിക്കുന്നവരല്ലേ. അവരുടെ ഉദ്ദേശശുദ്ധി ഞാന്‍ പറയാതെ സിസ്റ്റര്‍ക്ക് അറിയാവുന്നതല്ലേ. എന്നു കരുതി സിസ്റ്ററെ പോലുള്ള സന്യാസസമൂഹത്തെയോ സെന്റ് ഫ്രാന്‍സിസിനെയോ ആ ഗണത്തില്‍ പെടുത്തിയിട്ടില്ല.
“”നിങ്ങള്‍ അള്ളാഹുവിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. അതാണ് യഥാര്‍ത്ഥ സ്‌നേഹവും കരുതലും.”

വീണ്ടും സിസ്റ്റര്‍ നോറിന്‍ ചോദിച്ചു “”നീ ഈ വഴിയില്‍ എങ്ങിനെ വന്നു. ”
അവള്‍ സിസ്റ്ററെ നോക്കി പറഞ്ഞു “”സ്കൂളില്‍ പഠിക്കുന്ന കാലത്തും എന്റെ സഹപാഠികളുമായി ഞാന്‍ വേഴ്ച നടത്തി. എന്നെപ്പോലെ പല സഹപാഠികളും അവരുടെ ഇഷ്ടത്തിന് പലതും ചെയ്തു. അവിടെയും ഞങ്ങളുടെ സുരക്ഷയ്ക്ക് ആരുമില്ല. എല്ലാ സ്വാതന്ത്ര്യം മാത്രം?. മനുഷ്യന് തെറ്റുകള്‍ ചെയ്യാനുള്ള അവകാശമായി സ്വാതന്ത്ര്യം . തന്റെ മാതാപിതാക്കള്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ അവരോടും പറയുമായിരുന്നു. എന്റെ സ്വകാര്യതയില്‍ ഇടപെട്ടാല്‍ ഞാന്‍ പോലീസില്‍ വിളിക്കും എന്ന്. അതോടെ അവര്‍ ഭയന്നുമാറും. സൈ്വര്യജീവിതം ഇത്രയും സങ്കീര്‍ണ്ണമാക്കുന്നത് ആരാണ്? എന്നെ വളര്‍ത്തിയ മാതാപിതാക്കളോ? ഞാന്‍ വിശ്വസിച്ച മതമോ? അതോ സാമൂഹിക വ്യവസ്ഥിതിയോ? ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്തിയാല്‍ ഒരു പെണ്ണും വേശ്യ ആകില്ല.” എന്റെ വീട്ടുകാര്‍ എനിക്ക് സന്തോഷം നല്‍കിയില്ല. ഞാന്‍ അവര്‍ക്കൊരു ഭാരമായപ്പോള്‍ വീടുവിട്ടിറങ്ങി. സ്ത്രീകള്‍ക്ക് സുരക്ഷയുള്ള ഈ പട്ടണത്തിലെ സുരക്ഷിതമായ താവളത്തിലേക്ക് ഞാന്‍ പോയി. എന്റെ രാവുകള്‍, വാടക കൊടുക്കാതെ, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഞാനൊരു വേശ്യയായി ജീവിച്ചു. വേശ്യാലയങ്ങളില്‍ എല്ലാ രാജ്യത്തുനിന്നുമുള്ള പെണ്‍കുട്ടികളും ഉണ്ട്. ഇറ്റലി, ഇന്ത്യ, കൊറിയ, ജപ്പാന്‍. എന്നെ കുറെ ഉപയോഗിച്ചത് ഇംഗ്ലീഷുകാരും അമേരിക്കയില്‍ നിന്നുള്ളവരുമാണ്. നല്ല തുകകള്‍ അവര്‍ പ്രതിഫലമായി തരുമായിരുന്നു. അതില്‍ സന്യാസിമാരും ഭരണകര്‍ത്താക്കളും, കവികളും, മാധ്യമാപ്രവര്‍ത്തകരുമുണ്ട്. എന്റെ മുന്നില്‍ ഇതിനായി എത്തിയവരുടെ കണക്ക് എത്രയെന്ന് എനിക്കറിയില്ല. വെളിച്ചത്തില്‍ ഞാനവര്‍ക്കുമുന്നില്‍ നഗ്നയായി കിടന്നു. വികാരാവേശത്തില്‍ അലിഞ്ഞു ചേരുമ്പോഴും ഞാനനുഭവിച്ച നീറ്റലും വേദനയും ധാരാളമായിരുന്നു. എന്നെ സ്വന്തമാക്കാന്‍ വന്ന ഒരു എഴുത്തുകാരനില്‍ നിന്ന് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുമായിരുന്നു. ധാരാളമായി ഞാന്‍ വായിച്ചു. ആ അറിവ് എന്നെ പ്രതീക്ഷയിലേക്ക് നയിച്ചു. അതിലൂടെ നാം വിതയ്ക്കുന്നതേ കൊയ്യൂ എന്ന് ഞാന്‍ പഠിച്ചു. കുറ്റബോധം എന്നെ അലട്ടാന്‍ തുടങ്ങി. അതിന് ഒരു മാറ്റമായി എന്ന് ഞാന്‍ വിചാരിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ വേശ്യാലയത്തില്‍ സിസ്റ്റര്‍ കാര്‍മേലിനെ കാണാനിടയായത്. എത്രയോ പുരുഷന്മാരുടെ വിരലടയാളങ്ങള്‍ എന്റെ ശരീരത്തില്‍ പതിഞ്ഞിട്ടുണ്ട്. അതിലൂടെ ഞാന്‍ എന്ത് നേടി എന്നൊരു ചോദ്യം എന്നെ ചിന്താകുഴപ്പത്തിലാക്കി. എന്റെ ജീവിതം ഞാന്‍ തിരിച്ചു പിടിക്കും എന്നു തീരുമാനിച്ചു. എന്നെ തേടിയെത്തുന്നവരെ സ്വീകരിക്കാതെ നിരാശരാക്കി മടക്കിയയച്ചു. എന്റെ മനസ് പുതിയൊരു ലോകത്തേക്ക,് സ്വച്ഛന്ദമായ നല്ല വായു കിട്ടുന്നിടത്തേക്ക് പറന്നു. അവള്‍ക്കു മറുപടിയായി സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.

“”വേശ്യയുടെ ഭവനം ഒരു നരകമെന്ന് ഇന്ന് നീ തിരിച്ചറിയുന്നത് തന്നെയാണ് നിന്റെ അള്ളാഹു. നിന്റെ കുടുംബത്തില്‍ നിനക്ക് പീഡനമുണ്ടായത് അത് പാപത്തിലേക്ക് ജീവിക്കുവാനുള്ള ഒരു വാതിലല്ലായിരുന്നു. അതിന് വളര്‍ത്തിയ മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്തരുത്. നിനക്ക് പീഡനമുണ്ടായത് സ്കൂളില്‍ ടീച്ചറോടോ മാതാപിതാക്കളോടോ പറയാമായിരുന്നു. നീ അതൊന്നും ചെയ്തില്ല.

ഇന്നല്ലേ നീ പവിത്രമായ ജീവിതത്തിന്റെ വില അറിയുന്നത്. ഫാത്തിമേ! നമ്മള്‍ പോരടിക്കേണ്ടത് എതിര്‍ക്കേണ്ടത് തിന്മകളോടാണ്. അല്ലാതെ ദൈവത്തോടല്ല, വിശ്വാസങ്ങളോടല്ല. നീ മാനസാന്തരപ്പെട്ട് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നതാണ് ഞങ്ങളുടെ സന്തോഷം. ഇനിയും പാപത്തിന് അടിമപ്പെടരുത്.” ഫാത്തിമയുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ തെളിഞ്ഞു. അവള്‍ ആദരവോടെ സിസ്റ്റര്‍ കാര്‍മലിനെ നോക്കി.

പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനല്‍വഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാരന്‍. സൗന്ദര്യത്തിന്റെ കതിര്‍മണികളായിരിക്കണം സാഹിത്യമെങ്കില്‍ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങള്‍ ശക്തമായി കത്തിജ്വലിക്കുമ്പോള്‍ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരന്‍ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “കഥാകാരന്റെ കനല്‍വഴികള്‍” ഇരുളടഞ്ഞ താഴ്‌വാരങ്ങള്‍ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയര്‍ന്ന കനല്‍പക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയില്‍ ആവിഷ്‌കരിക്കുന്നതില്‍ എഴുത്തുകാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകള്‍ കൊണ്ട് എഴുത്തിനെ വര്‍ണ്ണാഭമാക്കുവാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗസിദ്ധി ആര്‍ക്കാണ് കാണാതെ പോകുവാനാകുക?
ലക്ഷ്യബോധത്തോടെ നോല്മ്പ് നോല്‍ക്കുന്ന ഒരു വെളിച്ചപ്പാടിനേ കനല്‍ച്ചാട്ടത്തില്‍ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകള്‍ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട് എല്ലാവര്‍ക്കും ആദരണീയയായ “അമ്മ” ആയത്. സങ്കീര്‍ണ്ണവും പ്രക്ഷുബ്ധവുമായ ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊള്ളുന്ന പാതയിലൂടെ യാതൊന്നിനെയും കൂസാതെ മരണത്തെ മുന്നില്‍ കണ്ട് ജീവിതമുഹൂര്‍ത്തങ്ങളിലൂടെ വിജയിച്ചുമുന്നേറുന്ന ഒരു വെളിച്ചപ്പാടിനെയാണ് ഈ സൃഷ്ടിയിലൂടെ നമുക്ക് ദര്‍ശിക്കാനാവുന്നത്. ആ സഹനകഥ സഹജീവികള്‍ക്കുപകരിക്കും വിധം പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥ പ്രശംസനീയം തന്നെ.
സ്വന്തം കിഡ്‌നി ദാനമായി നല്‍കുമ്പോള്‍ അടുത്തുനിന്ന നഴ്‌സിനോട് പറയുന്നു. “ഇത് ആരോടും പറയരുത്, പറഞ്ഞാല്‍ എന്റെ അടുത്ത കിഡ്‌നിയ്ക്കും ആള്‍ക്കാര്‍ വരും”മെന്ന്. ആശങ്കപ്പെടേണ്ട ഈ സാഹചര്യത്തെ എത്ര സരസ്സമായിട്ടാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്. ഒരു നോവലിനേക്കാള്‍, ഒരു സിനിമയേക്കാള്‍ സാഹിത്യത്തിന്റെ മണിമുറ്റത്ത് ഈ ആത്മകഥ താരും തളിരും നിറഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. അതു വായനക്കാരനെ അനുഭൂതി തലത്തില്‍ എത്തിക്കുന്നു. പലപ്പോഴും മനുഷ്യമനസ്സിന്റെ സംഘര്‍ഷങ്ങള്‍ തന്നെയാണ് സാഹിത്യപ്പിറവിയുടെ അടിയൊഴുക്കുകള്‍. മാനവരാശിയ്ക്ക് മനുഷ്യത്വം അല്ലെങ്കില്‍ വിവേകബുദ്ധി നഷ്ടപ്പെടുമ്പോള്‍ അത് തിരിച്ചറിയുന്നവരും തിരുത്തപ്പെടുന്നവരുമാണ് സര്‍ഗ്ഗപ്രതിഭകള്‍. ഇവിടെയും മുറിവേറ്റവന്റെ നീറ്റല്‍ തിരിച്ചറിയുവാനുള്ള മനഃസാക്ഷി എഴുത്തില്‍ മാത്രമല്ല പ്രവൃത്തിയിലും നമുക്ക് കാണിച്ചുതരുന്നു. ഇതു സാഹിത്യലോകത്ത് അസാധാരണമായ ഒരു അനുഭവമാണ്. അതുതന്നെയാണ് ഈ കൃതി ആര്‍ത്തിയോടെ പലവട്ടം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്മ നഷ്ടപ്പെട്ട മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ കൃതി ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ആത്മസാക്ഷാത്കാരത്തിന്റെ ഉള്‍ച്ചൂടു വഹിക്കുന്ന ഈ സൃഷ്ടിയിലൂടെ ഒരു സൂക്ഷ്മസഞ്ചാരം നടത്തുമ്പോള്‍ നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ആത്മാവുമായി സംവദിക്കുന്ന ഒരു മിത്രത്തെയാണ് നാം കണ്ടെത്തുന്നത്. അത്രമേല്‍ ദൃശ്യാത്മകതയാണ് അദ്ദേഹത്തിന്റെ ഭാഷയുടെ വ്യതിരിക്തത. സംഘട്ടനങ്ങള്‍ നിറഞ്ഞ ഓരോ അദ്ധ്യായത്തിലും അനുഭവങ്ങളുടെ ഹൃദയത്തുടിപ്പ് നാം കേള്‍ക്കുന്നു. ആ വികാരങ്ങളുടെ അടിച്ചൂടുതട്ടുമ്പോള്‍ ജീവിതത്തിന്റെ പരിണാമചക്രം എത്ര വിസ്മയകരമാണെന്ന് നാം തിരിച്ചറിയുക കൂടി ചെയ്യുകയാണ്.
ഒരു കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെ വ്യക്തമായി ഈ ആത്മകഥാദര്‍പ്പണത്തിലൂടെ നോക്കിക്കാണാം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതമൂല്യങ്ങള്‍ സ്വാംശീകരിച്ച് പൂര്‍ണ്ണരായ മഹത്‌വ്യക്തികളെ ഗുരുതുല്യരായി കാണുന്നു. ഇതുപോലുള്ള എഴുത്തുകാര്‍ ഇന്നുണ്ടോ? പോരാട്ട ജീവിതത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തിസ്രോതസ്സായി മാറുന്ന ഒട്ടേറെ സന്ദേശങ്ങള്‍ ഈ കൃതിയിലുടനീളം കാണുന്നു.
“ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍” (പേജ് 257) എന്നു പറയുന്നിടത്ത് അനുവാചകനെ സര്‍ഗ്ഗാത്മകതയുടെ ലോകത്തേയ്ക്ക് നയിക്കുന്നു. “പ്രപഞ്ചനാഥന്‍ മണ്ണില്‍ മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി എന്നീ നന്മകള്‍ ചെയ്ത് ജീവിക്കാനാണ്” (പേജ് 264) ഇവിടെ എഴുത്തുകാരന്‍ നമ്മെ സനാതന മൂല്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
“നല്ല നല്ല പുസ്തകങ്ങള്‍ വായിച്ച് അറിവുനേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞുവലിഞ്ഞു മരണത്തിലെത്താം” (പേജ് 264) എന്നതില്‍ വായിച്ചു വിളയേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.
“യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം” (പേജ് 149) ഇത് സഹനത്തിലേയ്ക്കുള്ള വഴികാട്ടല്‍ കൂടിയാണ്. “ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യമനസ്സുകളില്‍ ഇതുപോലെ പൂനിലാവ് പരത്തുന്നവയാണല്ലോ അക്ഷരവും ആത്മാവും” (പേജ് 63) തൂലിക പടവാളിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധമാണെന്ന് അനുഭവസ്ഥനായ ഒരു എഴുത്തുകാരന്‍ ഇവിടെ നമ്മോട് വിളിച്ചോതുന്നു.
“എന്റെ മുന്നില്‍ ദുഃഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്ക് കഴിയുന്നു. എല്ലാ ദുഃഖങ്ങളേയും എനിക്കുള്ളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയവരൊക്കെ പുതുജീവന്‍ പ്രാപിച്ചിട്ടേയുള്ളൂ.” (പേജ് 57) വല്ലായ്മകളില്‍ തളരാതെ ജീവിതത്തിന്റെ സൗന്ദര്യം എത്തിപ്പിടിക്കാനുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുതരുകയാണ്.
ഇങ്ങനെ മഹത്ഗ്രന്ഥങ്ങളിലും മഹത്‌വ്യക്തികളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ള ഉദ്‌ബോധനങ്ങളുടെ ശംഖൊലിയാണ് “കഥാകാരന്റെ കനല്‍വഴികള്‍. ആത്മകഥയുടെ ലോകത്ത് പുതുമ നിറഞ്ഞ ഈ കൃതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിസ്സംശയം പറയാം.

അബിൻഷാ. എം

അർദ്ധ രാത്രി, ഞാൻ പയ്യെ കണ്ണുതുറന്നു പുതപ്പുമാറ്റി. പതിയെ എണീറ്റു. അപ്പോഴേക്കും എന്റെ കണ്ണ് ജനലഴികളിലൂടെ പുറത്തേക്ക്. വീടിന്റെ മുന്നിലെ പോസ്റ്റിലെ സിഎഫ്എൽ ബൾബ് വെളിച്ചം, ഒടിയന്റെ ശത്രു പതിനാലാം രാവിൽ ചന്ദ്രനുദിച്ച മാതിരി നല്ല വെളിച്ചം, സമയം നോക്കാൻ വേണ്ടി ഞാൻ മൊബൈൽ എടുത്തു പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു, തണുപ്പിന്റെ മറവിൽ ഒരുവന്റെ ശല്യം സഹിക്കാനാവാതെ എണീറ്റതാണ്. നിലത്ത് പായ വിരിച്ചു കിടന്ന ഞാൻ തലയണ കട്ടിലിന് അരികിൽ വെച്ച് വീണ്ടും ഉറക്കം നടിച്ചു. അവൻ എന്നെ വല്ലാണ്ടു പദ്രവിക്കുന്നുണ്ടായിരുന്നു സഹിക്കാൻ പറ്റണില്ല. എന്നെ ഗാഢനിദ്രയിൽ നിന്ന് വിളിച്ചുണർത്തി അവൻ ഉപദ്രവിക്കുന്നു. കുറെ ശ്രമിച്ചു അവനിൽ നിന്ന് രക്ഷപ്പെടാൻ, കഴിയുന്നില്ല…

സമയം അപ്പോഴേക്കും 2 ലേക്ക് കടന്നിരുന്നു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ചാലുകൾ പ്രത്യക്ഷപ്പെടുന്നു. ആരും അറിയാതെ ഞാൻ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.അവനിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ശ്രമിക്കുന്തോറും അവന്റെ ആലിംഗനം മുറുകിവന്നു. സഹിക്കവയ്യാതെ ഞാൻ ഉമ്മ കിടന്ന റൂമിൽ ചെന്ന് കതകിൽ തട്ടി ഉമ്മാനെ വിളിച്ചുണർത്തി. ഉമ്മ നല്ല ഉറക്കത്തിലായിരുന്നു. ഞാൻ ഉമ്മാനോട് എന്റെ എന്റെ വേവലാതി പറഞ്ഞു. വയ്യാ …. അവൻ എന്നെ വല്ലാണ്ടുപദ്രവിക്കുന്നു. സഹിക്കാൻ പറ്റണില്ല. ഉമ്മ എന്ന സാന്ത്വനിപ്പിച്ചിട്ടു പറഞ്ഞു രാവിലെ ആകട്ടെ പരിഹാരം കാണാoഎന്ന്. എന്നെ തിരിച്ചയച്ചു. എന്നെ മനസ്സിലാക്കാൻ ആരുമില്ലല്ലോ എന്ന വേദനയിൽ ഞാൻ കിടക്കയിലേക്ക് മടങ്ങി . അപ്പോഴും സമയ സൂചിക മുൻപോട്ടു തന്നെ. തലയണയെ കെട്ടിപ്പിടിച്ചു. അവൻ എന്നെ വീണ്ടും കുത്തിനോവിക്കുന്നുണ്ടായിരുന്നു. ആലിംഗനം ചെയ്യുന്നു. ഞാൻ ഇടയ്ക്ക് പതിയെ കണ്ണുകൾ തുറന്നു അവനെ നോക്കി. അപ്പോഴെല്ലാം അവനും ഉണർന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല.
രാവിലെ എട്ടിന് ഉമ്മ വന്നു തട്ടിയുണർത്തി.

നീ കോളേജിൽ പോണില്ലേ, എണീക്ക്. ഞാൻ ഒന്നും പോണില്ല.. എന്ന് ഞാനും. ഉപ്പ അപ്പോഴേക്കും രംഗം കയ്യടക്കിയിരുന്നു. ഉപ്പ എന്നെ ശകാരിക്കുന്നു ണ്ടായിരുന്നു. അപ്പോഴേക്കും രാഷ്ട്രീയ പാർട്ടിക്കാരുടെ പോലെ എന്റെ നിലപാട് ഞാൻ മാറ്റിയിരുന്നു. “ഞാൻ കരുതിയത് ഇന്ന് ശനിയാഴ്ച ആണെന്നല്ലേ ഉമ്മ അത് വളച്ചൊടിച്ചതാണ്, ഞാൻ കോളേജിൽ പോകുന്നുണ്ടെ… “എന്നു പറഞ്ഞ് ഞാൻ രംഗത്തിൽ നിന്ന് തലയൂരി. രാവിലെയും അവൻ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു. സഹിക്കാൻ പറ്റണില്ല. ഞാൻ കിടക്കയിൽ കിടന്നു ഉമ്മാനെ വിളിച്ചു. ഉമ്മ അടുത്തുവന്നു. ഞാൻ അടക്കത്തിൽ ഉമ്മാനോട് പറഞ്ഞു, ഉമ്മാ അവൻ എന്നെ ഉപദ്രവിക്കുന്നു സഹിക്കാൻ പറ്റണില്ല.
ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല. ഉമ്മ പറഞ്ഞു, ഉം ഉം എങ്കിൽ പോകണ്ട. എന്ന് ഉമ്മാന്റെ മറുപടി മനസ്സിൽ എവിടെയോ തട്ടി. അങ്ങനെ എണീറ്റു പ്രാഥമിക കർത്തവ്യങ്ങൾ ക്ക് ശേഷം,,, അപ്പോഴെല്ലാം അവൻ എന്നെ പിന്തുടർന്നു നോവിച്ചു കൊണ്ടിരുന്നു. പ്രാതൽ കഴിച്ചു കിടക്കയിൽ ഇരിക്കുകയായിരുന്നു എന്റെ കൈകളിലേക്ക് ഉമ്മ ഒരു സൂത്രം കൊണ്ട് തന്നു. എന്നെ ഉപദ്രവിക്കുന്നവനിൽ നിന്നും രക്ഷനേടാൻ ആണെന്നും പറഞ്ഞു. ഞാൻ തലകുലുക്കി. അവൻ എന്നെ നോക്കി ക്രൂരതയുടെ ചിരി ചിരിച്ചു. ഞാൻ നിഷ്കളങ്കതയുടെയും. കാരണം, കഴിഞ്ഞ രാത്രിയിൽ, അവൻ എന്നെ അത്രമാത്രം നോവിപ്പിച്ചിരുന്നു. ഉമ്മ തന്ന ആസൂത്രത്തിൽ ഞാൻ അപ്പാടെ കയറി ഒളിച്ചിരുന്നു. ആ സമയം അവന്റെ ചിരി നിഷ്കളങ്കത യിലേക്ക് മാറുന്നുണ്ടായിരുന്നു എന്നുള്ളത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴും എന്റെ ബോധം വേദനകൊണ്ട് ഉയർന്നിരുന്നില്ല. അപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത വന്നു വീണത്. ഉമ്മ തന്ന ആ ഓറഞ്ച് സാധനം എന്തായിരിക്കും. ഞാൻ ചിന്തിച്ചു എന്നിട്ടും എങ്ങുമെത്താത്തതുകൊണ്ട് ഞാൻ ഉമ്മാനോട് തന്നെ സംശയം ആരാഞ്ഞു. ഉമ്മാ, ഉമ്മ തന്ന സാധനം എന്തായിരുന്നു. ഉമ്മ എന്റെ കൈകളിലേക്ക് ഒരു കവർ എടുത്തു തന്നു. ഞാൻ അതിന്റെ മുൻപിലെ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.

വേദന വരുമ്പോൾ മാത്രം. ഞാൻ അത് തുറന്നു, അതിൽ ഉമ്മ തന്ന സൂത്രം കുറെ ഉണ്ടാരുന്നു. അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് ഏറെക്കുറെ ഉറപ്പായി അത് പല്ലു വേദനയുടേത് തന്നെയായിരിക്കും എന്ന്…
പല്ലുവേദന അൺസഹിക്കബിൾ.

 

അബിൻഷാ. എം
പിതാവ് :മുഹമ്മദ് കോയ
മാതാവ് :ഷംല
സഹോദരൻ :അൻവർ ഷാ ജൗഹരി
വിലാസം :പ്ലാംവിളയിൽ
കണ്ണനാകുഴി p. o
ചാരുംമൂട്‌
യു ഐ ടി അടൂർ സെന്ററിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി .

ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങളുടെ  ടാക്സി സാമാന്യം നല്ല വേഗതയിൽ  ഓടിക്കൊണ്ടിരിക്കുന്നു. പുറകിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന റോഡരികിലെ  കാഴ്ചകളിൽ ഞാൻ  വിരസത അകറ്റാൻ വെറുതെ  നോക്കിയിരുന്നു.
ബാംഗ്ലൂർ കെംപെഗൗഡ ഇൻ്റെർനാഷണൽ എയർപോർട്ടിലേക്ക് ഇനി കഷ്ട്ടിച്ചു പത്തു കിലോമീറ്റര് ദൂരം കാണും.
മനസ്സിൽ ടെൻഷൻ കൂടി വരുന്നു.ശ്രുതിയോട് എന്ത് പറയണം?അവൾ എങ്ങിനെയാണ് പ്രതികരിക്കുക? ഞാൻ പോകേണ്ട എന്ന് പറഞ്ഞാൽ അവൾ യാത്ര ഉപേക്ഷിക്കുമോ?
അങ്ങിനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ട്.
എല്ലാകാര്യങ്ങളും നിസ്സാരമായികാണുന്ന എനിക്ക് ഇത്രയധികം ടെൻഷൻ ഉണ്ടാകാൻ പാടില്ലാത്തതാണ്.
നഷ്ടം സംഭവിക്കും എന്ന അവസ്ഥ വരുമ്പോൾ മാത്രമേ പലതിൻ്റെയും വിലയറിയൂ എന്ന് പറയുന്നത് വളരെ ശരിയാണ്.കാർ റേഡിയോയിൽനിന്നും കേൾക്കുന്ന പാട്ടിലേക്ക് ശ്രദ്ധ‌ തിരിച്ചുവിടാൻ ഒരു വിഫല ശ്രമം നടത്തിനോക്കി.
ഞാൻ ജോൺ  സെബാസ്റ്റ്യനെ ശ്രദ്ധിച്ചു. എന്തുകൊണ്ടോ അവനും ടെൻഷനിൽ ആണന്നു തോന്നുന്നു.അവൻ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുകയാണ്.അവൻ്റെ കാര്യം വളരെ പരിതാപകരമായിരുന്നു.ഒരു ഗുണ്ടയെപ്പോലെ പെരുമാറുമെങ്കിലും അടുത്തറിയുമ്പോൾ സഹതാപം തോന്നും.എഞ്ചിനീറിങ്ങിന് അവസാന സെമസ്റ്റർ പരീക്ഷക്ക്‌ മുൻപ് കോളേജിൽ ഉണ്ടായ ഒരു അടിപിടി കേസ് അവൻ്റെ ഭാവി തകർത്തു കളഞ്ഞു അവനെ  രണ്ടു വർഷത്തേക്ക് കോളേജിൽനിന്ന്   സസ്‌പെൻഡ് ചെയ്തു.
ഇപ്പോൾ രണ്ടു വർഷം  കഴിഞ്ഞിരിക്കുന്നു. പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അവൻ.
നാണക്കേടും വീട്ടിൽനിന്നുമുള്ള കുറ്റപ്പെടുത്തലുകളും കേട്ടും കണ്ടും  മടുത്ത് അവൻ ബാംഗ്ലൂരിൽ വന്നതാണ്.ഒരു ചെറിയ ജോലിയിൽ തട്ടിയും മുട്ടിയും കഴിയുകയാണ്.സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യുന്ന അവൻ്റെ  സ്വഭാവം അവനെ കുഴിയിൽ ചാടിക്കുന്നു.
അവൻ ചോദിച്ചു,”മാത്യു, നിന്നെ ഒറ്റികൊടുക്കുന്ന ആ യൂദാസ് ആരാണ്?”
സത്യം അവനോടു തുറന്നു പറയണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.ഞാൻ പറയുന്നത് കേൾക്കാൻ അവൻ കാതും കൂർപ്പിച്ച് ഇരിക്കുകയാണ്.അവനോട് അത് പറയണോ ?
ഞാൻ പറഞ്ഞു,”അത്………….”
ജോൺ സെബാസ്റ്റ്യൻ വിളിച്ചു പറഞ്ഞു,”നോക്കൂ ..”അവൻ സൈഡിലേക്ക് കൈ ചൂണ്ടി.”വണ്ടി നിർത്തൂ”
ഡ്രൈവർ കാർ പെട്ടന്ന് ബ്രേക്കിട്ടു.
” എന്താ? എന്തു പറ്റി?”
റോഡരുകിൽ ആക്സിഡന്റ് ആയി ഒരു കാർ കിടക്കുന്നു.
“അത്,പ്രസാദിൻ്റെ  കാർ അല്ലെ?അതെ.അത് അവൻ്റെ കാർ തന്നെ.”
ഞങ്ങൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തിയിട്ട് ആക്സിഡന്റ്  നടന്ന  സ്ഥലത്തേക്കു ചെന്നു. പ്രസാദ്   അബോധാവസ്ഥയിൽ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുന്നു.കാറിൻ്റെ  ബോണറ്റ് പൂർണമായി തകർന്നിരിക്കുന്നു.ഓവർ സ്പീഡിൽ സൈഡിലെ റെയ്ൽസിൽ ഇടിച്ചു തകർന്നതാണ്.
ഏതാനും വഴിപോക്കരും വാഹനങ്ങളിൽ വരുന്നവരും  എന്തു പറ്റി എന്നറിയാൻ എത്തി നോക്കുന്നുണ്ട്. ചുറ്റും കുറച്ചു ആളുകൾ കൂടി നിൽപ്പുണ്ട്.
ആൾക്കൂട്ടത്തിലുള്ള ആരോ ആംബുലൻസിനും പോലീസിനും ഫോൺ ചെയ്തു.
എനിക്ക് അങ്ങിനെ നോക്കിനിൽക്കാൻ കഴിയുന്നില്ല.ഞാനും ജോൺസെബാസ്റ്റ്യനും കൂടി പ്രസാദിനെ കാറിനകത്തുനിന്ന് മറ്റുള്ളവരുടെ സഹായത്തോടെ പുറത്തിറക്കി കിടത്തി.
ആബുലൻസും പോലീസും വന്നു.
പ്രസാദിന് എന്തു സംഭവിച്ചു എന്നറിയാതെ അവനെ റോഡിൽ വിട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല.ജോൺ സെബാസ്റ്റ്യൻ പറഞ്ഞു “നീ എയർപോർട്ടിൽ പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ അന്യേഷിച്ചു വരാം.”
പ്രസാദിനെ അവിടെ എങ്ങിനെ  വിട്ടിട്ടു പോകും?എന്തൊക്കെയാണെങ്കിലും മനസ്സിൽ സഹതാപത്തിന്റെ മുളകൾ പൊട്ടുന്നത് ഞാനറിഞ്ഞു.ഇങ്ങനെയുള്ള അവസരത്തിൽ കണ്ടില്ലെന്ന് വയ്ക്കാൻ എനിക്ക് കഴിയില്ല.അബോധാവസ്ഥയിൽ കിടക്കുന്ന പ്രസാദ് ,ഒരിക്കൽ അവൻ എൻ്റെ സുഹൃത്തായിരുന്നു.
ഞാൻ ശ്രുതിയെ വിളിച്ചു.
ഫോൺ എടുത്തപ്പഴേ അവൾ പറഞ്ഞു,”മാത്തു,ഞാൻ ഒരു പത്തുമിനിറ്റുകഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം ”
ഫോൺ ഡിസ് കണക്ട് ആയി.അവൾ തിരക്കിലാണെന്ന് തോന്നുന്നു.
ജോൺ സെബാസ്റ്റ്യൻ നിർബന്ധിച്ചു “നീ എയർപോർട്ടിലേക്ക് പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ അന്യേഷിക്കാം.”
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.ശ്രുതിയെ കണ്ടേ പറ്റൂ.ഈ നിർണായക സമയത്തിൽ അവളെ കാണാതിരിക്കാൻ കഴിയില്ല.
അവസാനം ഞാൻ എയർപോർട്ടിൽ പോയി ശ്രുതിയെ കാണാൻ തീരുമാനിച്ചു.
ശ്രുതിയുടെ കോൾ വന്നു;” മാത്തു നീ എവിടെയാ?”
ഞാൻ എന്തു പറയണമെന്ന് സംശയിച്ചു.നടന്ന സംഭവങ്ങൾ അവളോട് ഫോണിൽ പറയാതിരിക്കുന്നതാണ് നല്ലത്.കാണുമ്പൊൾ നേരിട്ട് പറയാം.വെറുതെ ഈ അവസരത്തിൽ അവളെ അപ്സെറ്റ് ആക്കേണ്ട. “ദാ,ഞാൻ എയർപോർട്ടിൽ എത്താറായി”
“ശരി”
ഞാൻ തിരിച്ചു ടാക്സിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ  ഒരു പോലീസ്‌കാരൻ  അടുത്തുവന്നു,”നിങ്ങൾക്ക് പരിചയമുള്ള ആളാണോ ഇത്?”
“അതെ”.
“നിങ്ങൾ സ്റ്റേഷൻ വരെ ഒന്ന് വരണം.ഇയാളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും ഞങ്ങൾക്ക് വേണം.അയാളുടെ ബോഡി ചെക്കപ്പ് ചെയ്തപ്പോൾ അയാൾ ഡ്രഗ്സ് ഉപയോഗിച്ചിരുന്നു എന്ന് ഒരു സംശയം ഡോക്ട്ടർ  പറയുകയുണ്ടായി.”
പ്രസാദിനെയുംകൊണ്ട് ആംബുലൻസ് നീങ്ങി തുടങ്ങിയിരുന്നു.
ജോൺ സെബാസ്റ്റ്യൻ എന്നെ നോക്കി,”ഇത് കുഴഞ്ഞ കേസാണ്.നാർക്കോട്ടിക് സെൽ അന്വേഷിച്ചാൽ ആകെ കുഴയും.ജാമ്യം പോലും കിട്ടില്ല.”
“ഞങ്ങൾ എയർ പോർട്ടിൽ ഒരാളെ യാത്ര അയക്കാൻ പോകുകയായിരുന്നു.പരിചയമുള്ള ആളായതുകൊണ്ട് ടാക്സി നിർത്തി നോക്കിയതാണ്.ഞങ്ങൾ എയർപോർട്ടിൽ പോയിട്ട്  സ്റ്റേഷനിൽ വരാം .”
അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
“സോറി,സ്റ്റേഷനിൽ വന്ന് ഡീറ്റെയിൽസ് തന്നിട്ട് നിങ്ങൾക്ക് പോകാം .ഇപ്പോൾ വണ്ടിയിൽ കയറൂ”.
വണ്ടിയിൽ കയറുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
ഉദ്ദേശിച്ചതുപോലെ ഒരു മോശം ആളായിരുന്നില്ല ആ പോലീസ്‌കാരൻ .വളരെ മാന്യമായിട്ടായിരുന്നു  അയാളുടെ  പെരുമാറ്റം .
അയാൾ പറഞ്ഞത് പ്രസാദിൻ്റെ  പരിക്കുകൾ സീരിയസ് ആണെന്ന് തോന്നുന്നില്ല എന്നാണ്. ആക്സിഡൻറെ  ഷോക്കിൽ  അവന് ബോധം നഷ്ടപെട്ടതായിരിക്കും .
പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ കുറെ അധികം ചോദ്യങ്ങൾ ചോദിച്ചു. എല്ലാം വിശദമായി എഴുതിയെടുത്തു.ഞങ്ങൾ പറയുന്നതെല്ലാം അയാൾ വളരെ ശ്രദ്ധിച്ചു കേട്ടിരുന്നു.ആവശ്യമെങ്കിൽ വീണ്ടും റിപ്പോർട്ട് ചെയ്യണം, എന്ന കണ്ടീഷനിൽ ഞങ്ങളെ പോകാൻ അനുവദിച്ചു.
“ഓരോ വയ്യാവേലി വന്ന് തലയിൽ കയറുന്നത് കണ്ടില്ലേ? സമയം പോയി.എന്നാലും എയർപോർട്ടിൽ പോയി നോക്കാം “ജോൺ സെബാസ്റ്റ് സ്റ്റ്യൻ  പറഞ്ഞു.
ഞങ്ങളുടെ വിഷമം പോലീസ്‌കാർക്ക് മനസ്സിലാകുമോ?ഞങ്ങൾ വന്ന ടാക്സിക്കാരൻ പോലീസ് സ്റ്റേഷനിലേക്ക് വന്നതേയില്ല.
രണ്ടു മണിക്കൂർ സമയം സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്നതുകൊണ്ട് ഞങ്ങൾ താമസിച്ചു പോയിരിക്കുന്നു.ഒരു ടാക്സി വിളിക്കാനുള്ള ശ്രമത്തിലായി ഞങ്ങൾ.
ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് സബ് ഇൻസ്‌പെക്ടർ ഒരു പോലീസ്‌കാരനോട് പറഞ്ഞു,”അവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്”
എയർപോർട്ടിൽ എത്തുമ്പോൾസമയം ഒമ്പതര ആയിരിക്കുന്നു.അവളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.എനിക്ക് സഹിക്കാൻ കഴിയുന്നില്ല.ഇങ്ങനെയുള്ള ഒരു നിർണ്ണായക നിമിഷത്തിൽ നമ്മളുടേത് അല്ലാത്ത കുറ്റം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.
ഇനി എന്ത് ചെയ്യാനാണ്?വെയ്റ്റിംഗ് റൂമിലെ കസേരയിൽ പോയി ഇരുന്നു.
ഞാൻ മൊബൈലിൽ  നോക്കി
അവളുടെ മെസ്സേജ്.
രക്തം എന്റെ മുഖത്തേക്ക് ഇരച്ചുകയറി.വായിക്കാൻ നോക്കുമ്പോൾ അനിയത്തിയുടെ ഫോൺ കോൾ വരുന്നു.
അരിശം വന്നിട്ട് കണ്ണുകാണാൻ വയ്യാതായി.
“നിനക്ക് വേറെ പണിയൊന്നുമില്ലേ?”സാധാരണ അവളോട് ദേഷ്യപ്പെടാറില്ല.പക്ഷെ ഇപ്പോൾ മനസ്സ് നിയന്ത്രണത്തിൽ നിൽക്കുന്നില്ല.
“ചേട്ടാ,അല്ല എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്?നീ മത്തായി തന്നെ.മണ്ടൻ മത്തായി.”
“നിർത്തടി…”അത് ഒരു അലർച്ചയായിരുന്നു.അവൾ പിന്നെ ഒന്നും പറഞ്ഞില്ല,ഫോൺ ഡിസ് കണക്ട് ചെയ്തു.
“ലോകം അവസാനിച്ചിട്ടൊന്നുമില്ല.നീ കൂൾ ആകൂ.നമുക്ക് നോക്കാം”.ജോൺ സെബാസ്റ്റിയൻ പറഞ്ഞു.ഈ അവസരത്തിൽ അവൻ കൂടെയുള്ളത് നന്നായി.
ശ്രുതിയുടെ മെസ്സേജ് വായിച്ചുനോക്കി.മാത്തു,നീ വരുന്നതും കാത്തു ഞാനിരുന്നു.നീ, പോകണ്ട ശ്രുതി എന്ന് പറയുന്നത് കേൾക്കാൻ ഞാൻ മോഹിച്ചു.അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ യാത്ര ഉപേക്ഷിക്കുമായിരുന്നോ?അറിയില്ല.എനിക്ക് ഉറപ്പുണ്ട് നീ എന്തെങ്കിലും ഏടാകൂടത്തിൽ കുടുങ്ങിയിട്ടുണ്ടാകും.അല്ലെങ്കിൽ നീ വരാതിരിക്കുമെന്ന് തോന്നുന്നില്ല.നീ എന്നെ  അവഗണിച്ചാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല.ഞാൻചെന്നിട്ടു വിളിക്കാം”.
“നമുക്ക് പോകാം.അവൾ പോയി.”ഞാൻ പറഞ്ഞു.
“ശരി”
ഞങ്ങൾ പുറത്തേക്ക് നടന്നു.
എയർ പോർട്ടിലെ തിരക്കിൽ ,മുഖങ്ങളില്ലാത്ത മനുഷ്യരുടെ കൂട്ടത്തിലേക്ക് ഇറങ്ങാം.ഇപ്പോൾ ആൾക്കൂട്ടത്തിൻ്റെ  ആരവങ്ങളില്ല.എങ്ങും നിശ്ശബ്ദത മാത്രം.എങ്ങിനെയാണ് വികാരങ്ങളുടെ പ്രവാഹത്തെ തടഞ്ഞുനിറുത്തുക എന്ന് ആരും മനസ്സിലാക്കി തരേണ്ട.
നിസ്സംഗത മാത്രം.
“മാത്യു,മുഖം തുടക്കൂ.കൊച്ചുകുട്ടികളെപ്പോലെ...”ജോൺ സെബാസ്റ്റിയൻ .
പുറകിൽ നിന്നും ആരോ വിളിക്കുന്നു.”മാത്യു,ഒന്ന് നിൽക്കൂ”.
ഞങ്ങൾ തിരിഞ്ഞു നോക്കി.
അത്ഭുതം കൊണ്ട് ഞങ്ങൾ മരവിച്ചതുപോലെയായി.

(തുടരും)

ആകാശമേഘങ്ങള്‍

ജാക്കിക്ക് ഓരോ നിമിഷവും ആശങ്കകള്‍ ഏറി വന്നു. ഒരേ സമയം മഠം തനിക്കൊരു ആശ്രയവും പേടിസ്വപ്നവുമായി മാറുന്നു. ഭക്ഷണം കഴിച്ചശേഷം ഹാളില്‍ ഇരിക്കുമ്പോള്‍ സിസ്റ്റര്‍ കാര്‍മേല്‍ വന്നു ചോദിച്ചു “”ജാക്കിക്ക് ഇനി എന്തെങ്കിലും വേണോ?”
“”ഒത്തിരി കഴിച്ചു” എന്നവന്‍ ഉത്തരം കൊടുത്തു.
“”രാവിലെ വരുമ്പോള്‍ ചായ, കോഫി ചോദിച്ചാല്‍ അവര്‍ തരും കെട്ടോ. രാവിലെ ഞാനിവിടെ കാണില്ല. അതാ യൂണിയില്‍ പോകാന്‍ മെര്‍ളിനെ ഏല്പിച്ചത്. എന്നാല്‍  ജാക്കി മുറിയിലേക്ക് പൊക്കോളൂ”
അവന്‍ അനുസരിച്ചു. സിസ്റ്റര്‍ പാത്രവുമായി അകത്തേക്ക് പോയി. മുറിക്കുള്ളിലെത്തിയ ജാക്കിക്ക് ഒരു ജഗ്ഗില്‍ വെള്ളവുമായി മെര്‍ളിനെത്തി. ആവര്‍ ആംഗ്യം കാട്ടി പറഞ്ഞു.
“”രാത്രിയില്‍ വേണമെങ്കില്‍ കുടിക്കാം.” അവളുടെ വസ്ത്രധാരണവും ശരീരഭംഗിയും കണ്ടാല്‍ ഏതു പുരുഷനും ലൈംഗികമോഹം ഉണര്‍ത്തും വിധമാണ്. രാത്രി ഉറങ്ങുന്നത് ഇതുപോലുള്ള ചുരുങ്ങിയ വസ്ത്രങ്ങളിലാണോ? അവള്‍ എങ്ങിനെയും വസ്ത്രം ധരിക്കട്ടെ. ഇതുപോലുള്ള ധാരാളം ശാരീരികസൗന്ദര്യദൃശ്യങ്ങള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

അവള്‍ സ്‌നേഹപൂര്‍വ്വം കയ്യുയര്‍ത്തി ബൈ പറഞ്ഞു പോയി. അവന്റെ മനസ്സിലേക്ക് സ്വന്തം നാട് കടന്നുവന്നു. ഒരു പുരുഷനും സ്ത്രീയും കരങ്ങള്‍ കോര്‍ത്ത് റോഡിലൂടെ സഞ്ചരിച്ചാല്‍ ആഭാസങ്ങള്‍ വിളിച്ചു പറയുന്ന ധാരാളം പേരുണ്ട്.  അവന്‍ കതകടച്ചിട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. രാത്രി എട്ടുമണി കഴിഞ്ഞിട്ടും പകല്‍ മാറിയിട്ടില്ല. സൂര്യന്‍ ഇപ്പോഴും ചന്ദ്രനെ വെല്ലുവിളിക്കുകയാണോ?
പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ സിസ്റ്റര്‍ കാര്‍മേല്‍  മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജാക്കിയില്‍ നിന്ന് പിതാവിന്റെ കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഹൃദയമിടിപ്പ് കൂടിയ നിലയിലാണ്. ജീവിതത്തില്‍ വെച്ച് ഏറ്റവും ദുഃഖകരമായ അനുഭവം അതെന്തെന്ന് ചോദിച്ചാല്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടാണ്. തന്റെ പിതാവും മാതാവും സ്വര്‍ഗ്ഗലോകത്ത് ഇന്ന് നിത്യസന്തോഷത്തോടെ കഴിയുന്നവരാണ്. അനാഥയായ ഈ മകള്‍ ഭക്തിയുടെ, പ്രാര്‍ത്ഥനയുടെ നിറവില്‍ ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നു. ആ ദിവ്യസ്‌നേഹത്തില്‍ എന്നും ആനന്ദവും സമാധാനവും താനനുഭവിക്കുന്നുണ്ട്. ഒരു സഹോദരനുള്ളത് അസ്വസ്ഥജനകമാക്കിയിട്ടില്ല.

കാരണം താന്‍ യേശുവിന്റെ മണവാട്ടിയാണ്. അതിന് ഇങ്ങനെയൊരു സഹോദരിയുണ്ടെന്ന് ആ സഹോദരന് അറിയില്ലല്ലോ. സ്‌നേഹവാനായ പിതാവ് തന്നെ കാണാന്‍ പലവട്ടം വന്നിട്ടുണ്ട്. ജാക്കിയുടെ വരവോടെ ദൈവം വെളിപ്പെടുത്തുന്നത് എന്താണ്? ദൈവത്തോടുള്ള ബന്ധത്തില്‍ ഒരിക്കല്‍പ്പോലും സഹോദരനെ കാണാന്‍ ഇടവരുത്തണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന പ്രാര്‍ത്ഥനകളെല്ലാം സമൂഹത്തില്‍ ഒറ്റപ്പെട്ട് സ്‌നേഹിക്കപ്പെടാന്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. അവരുടെ സ്‌നേഹം ആര്‍ജ്ജിക്കുകയായിരുന്നു തന്റെ ലക്ഷ്യം.ഒരുപക്ഷെ ഇതും ദൈവനിശ്ചയമാകാം.
പഴയത് മറക്കുക അത്ര എളുപ്പമല്ല. സ്വന്തം അമ്മയില്‍ നിന്ന് പിറക്കാത്ത സഹോദരനെ ഓര്‍ത്ത് ഭാരപ്പെടണമെന്നാണോ? താനൊരിക്കലും അതൊന്നും ആഗ്രഹിച്ചിട്ടില്ല.  സിസ്റ്റര്‍ കാര്‍മേല്‍ മേശപ്പുറത്തിരുന്ന കുരിശിലേക്ക് നോക്കി.  ഈ സഹോദരനെ കാണാന്‍ പണ്ടെങ്ങോ ആഗ്രഹിച്ചിരുന്നു. സഹോദരനെ കാണിച്ചു തരാനാണോ ഇവനെ എന്റെ മുന്നില്‍ കൊണ്ടുവന്നത്? എന്റെ ആഗ്രഹത്തെക്കാള്‍ അങ്ങയുടെ ആഗ്രഹമാണ് നടക്കേണ്ടത്.

സിസ്റ്റര്‍ ലൈറ്റണച്ച് കിടന്നു. പിതാവിന്റെ മുഖം മനസ്സിലേക്ക് കടന്നുവന്നു. മറ്റാരുമറിയാതെ മകളെ കാണാന്‍ വരുന്ന പിതാവ്. ആ സ്‌നേഹചുംബനമോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. രോഗത്തില്‍ കഴിഞ്ഞതോ അന്ത്യയാത്രയായതോ അറിഞ്ഞിരുന്നില്ല. നീണ്ട മാസങ്ങള്‍ കാണാതെയിരുന്നപ്പോള്‍ സുപ്പീരിയറിനോട് ചോദിച്ചപ്പോഴാണ് ഈ ലോകത്തുനിന്ന് യാത്രയായി എന്ന് മനസ്സിലായത്. ആ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചിച്ചു. സ്‌നേഹനിധിയായ പിതാവിന്റെ കല്ലറയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അമ്മയെ അടക്കം ചെയ്ത കല്ലറ തന്നെ കാണിക്കാമെന്ന് അപ്പച്ചന്‍ ഉറപ്പു തന്നിരുന്നു. അതും കാണാന്‍ ഭാഗ്യമുണ്ടായില്ല. എല്ലാ ദുഃഖങ്ങളും പ്രാര്‍ത്ഥനയിലൂടെ അകറ്റുക മാത്രമാണ് ചെയ്തത്. കരയാന്‍ ഒരിക്കലും മനസ് അനുവദിച്ചിട്ടില്ല. എന്നാല്‍ പിതാവ് മരിച്ചതറിഞ്ഞ് രാത്രിയില്‍ താന്‍ കണ്ണീര്‍ വാര്‍ത്തു. ഇപ്പോഴും പിതാവിന്റെയും മാതാവിന്റെയും ഒന്നിച്ചുള്ള ഫോട്ടോ കയ്യിലുണ്ട്. ആ ഫോട്ടോകള്‍ പലപ്പോഴും തനിക്ക് ആശ്വാസമാണ് നല്കിയിട്ടുള്ളത്. ഫോട്ടോയില്‍ താന്‍ പിതാവിന്റെ ഛായയാണ്. മരിച്ചുപോയവര്‍ ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്നു.
പുറത്ത് ആകാശം ഇരുണ്ടു. ഇരുള്‍ ഭൂമിയെ തലോടിയുറക്കി. അടുത്തുള്ള ക്രിസ്തുമസ് മരങ്ങള്‍ ഇരുളില്‍ അപ്രത്യക്ഷമായി. ജീവജാലങ്ങള്‍ ഉറങ്ങിയെങ്കിലും കാമുകനെ കാത്തു നില്ക്കുന്ന നിലാവിനെ പ്രണയിക്കാന്‍ ഭൂമീദേവി കാത്തിരുന്നു.

രാവിലെതന്നെ മെര്‍ളിനും ജാക്കിയും യൂണിയെലെത്തി. മെര്‍ളിന്‍ വളരെ സന്തോഷവതിയായിരുന്നു. ജാക്കി അവളെ കണ്ടത് വളരെ ആദരവോടെയാണ്. സംസാരശേഷി ഇല്ലെങ്കിലും വളരെ സമര്‍ത്ഥയാണ്. യൂണിയില്‍ കണ്ട കാഴ്ചകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഫോറമെല്ലാം പൂരിപ്പിച്ചത് അവളാണ്. എല്ലായിടത്തും ചിരിച്ചുകൊണ്ട് ആംഗ്യം കാട്ടി ഒരു വിശ്വാസം മറ്റുള്ളവരില്‍ വളര്‍ത്തിയെടുത്തു. അത് അവനും സഹായമായി. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത ഒരു രാജ്യത്ത് ഇതുപോലുള്ള ഇടപെടലുകള്‍ നല്ലതാണ്. ആദ്യം തന്നെ അവളെപ്പറ്റിയുള്ള കാര്‍ഡ് എടുത്തു കൊടുക്കും. അത് വായിക്കുന്ന വ്യക്തിയുടെ മുഖഭാവത്തിന് ഒരു മാറ്റം വരുത്തി ചെറുപുഞ്ചിരിയോടെ ഹസ്തദാനം ചെയ്യും. രണ്ട് ഓഫീസുകളില്‍ സായിപ്പും മദാമ്മയുടെയും മുന്നില്‍ മനസ്സല്പം ഉത്കണ്ഠപ്പെട്ടെങ്കിലും അവയെല്ലാം മെര്‍ളിന്‍ കൈകാര്യം ചെയ്തു. ഒരു വന്‍തുക പൗണ്ട് കൊടുത്താണ് പഠിക്കുന്നതെങ്കിലും “”നിങ്ങളുടെ പണമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല” എന്ന രീതിയിലാണ് അവരുടെ പെരുമാറ്റവും ഭാവവും. അവര്‍ കമ്പ്യൂട്ടര്‍ വഴി എടുത്ത പല പേപ്പറുകളിലും ഒപ്പിട്ടു കൊടുത്തു. മൂന്നാമത്തെ മുറിയിലെത്തി സ്റ്റീഫന്‍ മാത്യുവിനെ കണ്ടു. അയാളില്‍ നിന്ന് ലഭിച്ചത് ഉപദേശനിര്‍ദ്ദേശങ്ങളായിരുന്നും. എല്ലാം വാക്കുകളും എത്തി നില്ക്കുന്നത് യൂണിയുടെ അന്തസ്സും അഭിമാനവും കാത്ത് രക്ഷിക്കണമെന്നായിരുന്നു. ഇവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികളും അത് സ്വദേശിയാകട്ടെ വിദേശിയാകട്ടെ ഉന്നതനിലവാരമുള്ള പരീക്ഷാഫലങ്ങളാണ് കാഴ്ച വയ്‌ക്കേണ്ടത്. ആ പ്രതിജ്ഞയുമായി വേണം ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിക്കാന്‍. അവന്റെ താമസം ഭക്ഷണം ഇതെല്ലാം ചോദിച്ചു മനസ്സിലാക്കി. അവസാനമായി സ്റ്റീഫന്‍ മാത്യുചോദിച്ചു “”ജാക്കിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?
“”ഇല്ല സാര്‍” അവന്‍ ആദരപൂര്‍വ്വം പറഞ്ഞു.
ആ നിമിഷം ജാക്കിയുടെ പ്രവേശന കാര്‍ഡ് ഡയറിയുമായി ഒരു സ്ത്രീ മുറിയില്‍ വന്ന് സ്റ്റീഫന്‍ മാത്യുവിനെ ഏല്പിച്ച് മടങ്ങിപ്പോയി.
ഇതാണ് ജാക്കിയുടെ ഐ.ഡി. കാര്‍ഡ്. ഈ ഡയറിയില്‍ പഠനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളുമുണ്ട്. ഡയറിയും ഐ.ഡികാര്‍ഡും ജാക്കിയെ ഏല്പിച്ച് പറഞ്ഞു “” ക്ലാസിലും കോംബൗണ്ടിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ അറിയിക്കണം” അയാള്‍ പറഞ്ഞു.

ജാക്കി ആശ്ചര്യത്തോടെ ചുറ്റും നോക്കി. അകവും  പുറവും എത്ര വൃത്തിയാണ്. ഏതോ അദൃശ്യലോകത്തെത്തിയ അനുഭവം. പഠിക്കുന്ന കുട്ടികള്‍ കൂട്ടുകൂടേണ്ടതും പോരാടേണ്ടതും പാഠപുസ്തകങ്ങളോടാണ് എന്നാണ് സ്റ്റീഫന്‍ മാത്യു  പറഞ്ഞത്. മുമ്പ് പഠിച്ച കോളേജില്‍ ഭരണത്തിന്റെ പിടിപ്പ്‌കേടുകൊണ്ടും വിദ്യാഭ്യാസം കച്ചവടമാക്കിയതുകൊണ്ട് കോളേജുകളില്‍ സമരം ഒരു വിനോദമായി മാറിയിരുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന  ഏറ്റവും വലിയ സമ്മാനമല്ലേ യാതൊരു അല്ലലും അലച്ചിലുമില്ലാതെ പഠിക്കുക്കാനുള്ള സൗകര്യം.
അവര്‍ നടന്ന് കാറിനടുത്തു വന്നു. കാറില്‍ കയറുന്നതിന് മുമ്പായി മെര്‍ളിന്‍ ആംഗ്യം കാട്ടി പറഞ്ഞു. നമുക്ക് പബ്ബില്‍ കയറി വല്ലതും കഴിച്ചിട്ട് പോകാം. ആ പറഞ്ഞത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായില്ല. അവന്‍ ആംഗ്യം കാണിച്ചിട്ട് പറഞ്ഞു. “”എനിക്ക് മൊബൈയില്‍ വാങ്ങണം. ” അവന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായി എന്ന് തോന്നി. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധിയും അവള്‍ക്കുണ്ടെന്ന് അവനറിയാം. അത് അവളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞു.  അവര്‍ ആദ്യം പോയത് മൊബൈല്‍ ഷോപ്പിലേക്കാണ്.

റോഡില്‍ കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം കിട്ടാത്തതിനാല്‍ അല്പം അകലത്തിലായിട്ടാണ് കാര്‍ പാര്‍ക്ക് ചെയ്തത്. അവര്‍ വലിയതിരക്കുള്ള റോഡിലെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച സിസ്റ്റര്‍ കാര്‍മേല്‍ റോഡിലൂടെ ആരെയോ തിരക്കി നടക്കുന്നതാണ്. ആ കാഴ്ച മെര്‍ളിനെ ചുണ്ടി കാണിച്ചു കൊടുത്തുവെങ്കിലും മെര്‍ളിന്‍ അത് കാര്യമായെടുത്തില്ല.  സിസ്റ്റര്‍ വേശ്യകളെ തേടിയിറങ്ങിയതാണെന്ന് അവന് വിശദീകരിച്ചു കൊടുക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. വീട്ടില്‍ ചെന്ന് എഴുതി കാണിക്കാം എന്ന് അവള്‍ അവനെ ആംഗ്യം കാട്ടി മനസ്സിലാക്കി കൊടുത്തു.

വേശ്യകളുടെ പിന്നാലെ പോകുന്ന സിസ്റ്റര്‍ കാര്‍മേലിനെ നോക്കി നില്‌ക്കേ മെര്‍ളിന്‍ അവന്റെ കൈത്തണ്ടയില്‍ പിടിച്ച് മുന്നോട്ടു നടന്നു. അവന്‍ അക്ഷമയാര്‍ന്ന കണ്ണുകളോടെ നോക്കി. അവള്‍ കൈ ചൂണ്ടി. അതാണ് കട.
അവര്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചു. അവിടെ കറുത്ത നിറമുള്ളവരും വിവിധ നിറമുള്ള രാജ്യക്കാരുമുണ്ട്. അവന്‍ ഫോണുകളെടുത്ത് മാറി മാറി നോക്കി. മൊബൈല്‍ വാങ്ങിയപ്പോള്‍ മെര്‍ളിന്‍ പണം കൊടുക്കാനൊരുങ്ങിയെങ്കിലും അവന്‍ തടഞ്ഞു.
അവര്‍ ഭക്ഷണശാലയില്‍ പ്രവേശിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക പ്രയാസമുള്ള ഒരു കാര്യമായി തോന്നി. എന്തായാലും പടത്തില്‍ നോക്കി ചിക്കനും ചിപ്‌സും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുകളിലെ കോണിപ്പടികളിറങ്ങി സിസ്റ്റര്‍ കാര്‍മേല്‍ ഒരു പെണ്‍കുട്ടിക്കൊപ്പം വന്നത് അവന്‍ കൗതുകത്തോടെ നോക്കി.

Facebook Comments
Comments.
Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Font Size…
Font Family…
Font Format…

captcha image

ജി .രാജേഷ്

അബുദാബി ബത്തീൻ ഏരിയയിലെ എത്തിഹാദ് മോഡേൺ ആര്ട്ട്  ഗ്യാലറിയിൽ തിരക്കൊഴിഞ്ഞു തുടങ്ങി .ചിത്രങ്ങൾ മടക്കി ഞാൻ എന്റെ സുഹൃത്തിന്റെ കാറിലേക്ക് വച്ച്. തിരികെ വീണ്ടും ,അവസാനത്തെ ചിത്രമെടുക്കാനായി ഞാൻ വന്നപ്പോൾ ,എന്റെ ആ ചിത്രത്തിലേക്ക് വളരെ സൂക്ഷ്മതയോടെ നോക്കി നിൽക്കുന്ന ഒരു പർദ്ദക്കാരി .ഞാൻ ഞാൻ മുഖത്തേക്ക് നോക്കി ..കറുത്ത കണ്മഷിയെഴുതിയ കണ്ണുകൾ … ഒരു വജ്രത്തിന്റെ തിളക്കമുണ്ടായിരുന്നു .ആ സൗന്ദര്യത്തിനു മാറ്റു  കൂടാനെന്നോളം രണ്ടു മൂന്നു കുറുനിരകൾ മുഖത്തേക്ക് വീണുകിടക്കുന്നു .ഒരു അറേബ്യൻ പെർഫ്യൂമിന്റെ യും ചോക്ലേറ്റിന്റെയും സുഗന്ധം അവിടെ താളം കെട്ടി നിന്നിരുന്നു.

ചിത്രങ്ങളിലേക്ക് നോക്കി അവൾ പറഞ്ഞു …

“വെരി ബ്യൂട്ടിഫുൾ ….'”

നന്ദിയോടെ ഞാനും പറഞ്ഞു

“താങ്ക്‌യൂ ”

ആ രണ്ടു വാക്കുകളിൽ ഞങ്ങളുടെ സൗഹൃദത്തിന് തുടക്കമായി ..ചിത്രങ്ങളെയും ,ചിത്രരചനയെ പറ്റിയും അവൾ വാചാലയായി ..

“ട്രേഡു ഷാന്റ് ‘”(très touchante..)

ഏതോ അറബിക് ഭാഷയാണെന്നു ഞാൻ കരുതി ….അവൾ അത് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തു

“വെരി ടച്ചിങ് ”

തുടുത്ത കവിളുകൾ ,കവിത രചിക്കുന്ന കണ്ണുകൾ എന്റെ ഹൃദയത്തിലേക്കു ആ ചിത്രം ,ആഴത്തിൽ പതിഞ്ഞു ..

അവളുടെ പേര്   അമോർ ഹെഡോ ,അമോർ എന്ന ഫ്രഞ്ച് സുന്ദരി …

സുഹൃത്തിന്റെ  കാറിൽ എന്റെ ചിത്രങ്ങൾ അയക്കുന്നതിനു മുൻപ് അവൾ എന്നോട് അവളുടെ ചിത്രം വരക്കാനാവശ്യപ്പെട്ടു .നിമിഷങ്ങൾകൊണ്ട് ഞങ്ങളുടെ സൗഹൃദം വളർന്നു . കടൽ തീരത്തെ കോഫി ഷോപ്പിൽ അവൾ ആരാണെന്നു എന്നോട് പറയുമ്പോഴൊക്കെ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെഴുതന്ന കവിതയ്ക്ക് താളം പിടിക്കുന്ന നുണക്കുഴിയിലായിരുന്നു …അബുദാബിയിലെ ഒരു വലിയ കൺസ്ട്രക്ഷൻ കന്പനിയിലെ ഡയറക്ടർ എന്ന പദവിയൊഴിച്ചാൽ അമോറിന്റെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു .അബുദാബി

എയർ  ഫോഴ്സിൽ ഉയർന്ന ഉദ്യോഗസ്ഥനായ അറബിയുടെ നാലു ഭാര്യമാരിൽ ഒരാൾ .അയാളുടെ രണ്ടു കുട്ടികളുടെ അമ്മയായ അമോറിന്റെ പ്രായം വെറുംഇരുപത്തിയൊന്പത് !

ദിവസങ്ങൾ ആഴ്ചകളായും ,ആഴ്ചകൾ മാസങ്ങളായും ,മാസങ്ങൾ വര്ഷങ്ങളായും പരിണമിച്ചു കൊണ്ടിരുന്നു .ഞങ്ങളുടെ സൗഹൃദവും വളർന്നുകൊണ്ടേയിരുന്നു .കടൽത്തീരത്തെ കോഫി ഷോപ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടേയിരുന്നു .നിരവധി ദിനങ്ങൾ ഇവിടെ ഞാൻ അമോറിന്റെ കണ്ണുകളിലെ കവിത ആസ്വദിച്ചിരുന്നിട്ടുണ്ട് .

ബാച്ചിലർ ഫ്ളാറ്റിലെ എന്റെ താമസം മതിയാക്കി ഞാൻ അ മോർ എനിക്കായി ഒരുക്കിയ അടൽത്തീരത്തെ സീ വ്യൂ ടവറിലെ  ഫ്ലാറ്റിലേക്ക് താമസം മാറി .ഇത്ര വിലകൂടിയ ഫ്ലാറ്റ് വാടക പോലും വാങ്ങിക്കാതെ അമോർ എനിക്കായി എന്തിനു തന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുണ്ട് .

 

അമോറു മായുള്ള എന്റെ ഗാഢ സൗഹൃദം എന്നെ എന്റെ സുഹൃത്തകളിൽ  നിന്ന് പോലും അകറ്റി ..ഞാനറിയാതെ അവൾ എന്റെ ദിനചര്യയായി മാറി ..

ഒരു പതിവ് സായാഹ്നത്തിൽ ,അമോറിന്റെ വില പിടിപ്പുള്ള ബി എം ഡബ്ള്യു കാറിലേക്ക് ഞാൻ കയറി . അവളുടെ  കാറിലെ  അറേബ്യൻ സുഗന്ധവും ചോക്ലേറ്റ് മാധുര്യവും എനിക്കേറ്റം പ്രിയപ്പെട്ടതായി …വഴിയിലെവിടെവച്ചോ അവളെന്നോട് കാറിന്റെ ഗിയർ മാറ്റാനാവശ്യപ്പെട്ടപ്പോൾ ഞാനൊന്നു വിറച്ചു …എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും കൈകൾ മെല്ലെ ഗിയറിലേക്കും ..എത്രയോ മൃദുലമായ ഒരു പൂവിതൾ സ്പർശിച്ചതുപോലെ …അവളുടെ വിരലിലെ വജ്രം പതിച്ച മോതിരം  എന്റെ കൈകളിൽ തടഞ്ഞപ്പോൾ മാത്രമാണ്  ഞാനുർന്നത് ….ആ നിമിഷം മുതൽ ഞങ്ങളുടെ സൗഹൃദം ഒരു പുതിയ തലത്തിലേക്ക് വളരുകയായിരുന്നു …

ആ ഫ്ളാറ്റിലെ ഒരു സ്ഥിരം സന്ദർശക ആയിരുന്നു  അമോർ …അവളുടെ ചുണ്ടുകൾക്ക് ഏറ്റവും മാധുര്യമുള്ള ഒരു ചോക്ലേറ്റിന്റെ രുചിയായിരുന്നു ..അവളുടെ കണ്ണുകളിൽ കൂട്ടിലടക്കപെട്ട ഒരു പറവയുടെ ദുഃഖം താളം കെട്ടി നിന്നിരുന്നു ..സ്വാതന്ത്ര്യം അവളുടെ സുന്ദരമായ മുഖകാന്തിയിലേക്കു മാത്രം അടിച്ചേൽപ്പിക്കപ്പട്ടരുന്നതുപോലെ …വീട്ടിനുള്ളിലെ ആ നാലു ചുവരുകൾ പോലെ …

പല സന്ദർശനങ്ങളിലും അവൾ പറയുമായിരുന്നു

“ട്യുയ ബെൽ (tu es belle) “   (you are beautiful)

അർത്ഥമറിയാതെ ഞാനവളുടെ വിരലുകൾ തഴുകികൊണ്ടേയിരിക്കും ..

ഓരോ ദിനവും കടന്നു പോകുമ്പോഴും ,ഓരോ ദളങ്ങൾ കൊഴിയുന്ന ഒരു വലിയ ആൽമരംപോലെ ആയിരുന്നു ഞങ്ങളുടെ സൗഹൃദം .

ഒരിക്കൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം എന്ന കവിത യൂട്യൂബിലൂടെ അവളെ കേൾപ്പിച്ചു …ആ കവിതയുടെ അർഥം ഞാൻ അവളോടു ഇംഗ്ലീഷിൽ പറഞ്ഞു …

“ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമതൻ

കിളികൊളൊക്കെ പറന്നു പോകുന്നതും ”

അവൾ ഫ്രഞ്ച് കലർന്ന മലയാളത്തിൽ ഇപ്പോഴും പാടാൻ ശ്രമിക്കുമായിരുന്നു …

ഒരു സായാന്ഹത്തിൽ കൂട്ടിലേക്ക് പറന്നകരുന്ന ഒരു കൂട്ടം കിളികളുടെ ചിത്രം വരയ്ക്കാൻ അവളെന്നോടാവശ്യപ്പെട്ടു ..

അവളോടോപ്പും ഞാനും അല്പം നടന്നു , കടൽകാറ്റേറ്റ്‌ …

“നഗരം നഗരം മഹാസാഗരം ” പഴയ മലയാളഗാനം പലപ്പോഴും എന്റെ ചുണ്ടിലേക്കു വരുമായിരുന്നു …നഗരമെന്ന മഹാ സാഗരത്തിലെ വലിയ

തിരമാലകളിലെ ഒരു ചെറു ജാലകണമാണ് നാമോരോരുത്തരും ..

ഒരു ജനുവരി  ഇരുപത്തിനുശേഷം ഞാൻ അമോറിനെ കണ്ടിട്ടേയില്ല .പലപ്പോഴും ആ ഫോൺ സ്വിച്ച് ഓഫായിരുന്നു ..

നഗരത്തിൽ നിന്ന് മാറി അമോറിന്റെ കൂറ്റൻ വില്ലയുടെ അകലെ മാറി ഞാൻ പലപ്പോഴും അവളെ കാത്തിരുന്നിട്ടുണ് ..കവിത തുളുമ്പുന്ന

ആ കണ്ണുകൾ ഒരിക്കൽ കൂടി കാണുവാൻ ..ആ വിജനമായ വഴികളിലൂടെ വല്ലപ്പോഴും ചീറി പാഞ്ഞു പോകൂന്ന കാറുകളിലെ കറുത്ത  ചില്ലുകൽക്കിടയിലേക്കു ഞാൻ അവളെ തിരയുമായിരുന്നു…

കടലിലെ വലിയ തിരമാലകൾ തഴുകി പോകുന്ന തീരത്തു ഞാൻ പലപ്പോഴും എഴുതി

“അമോർ നീ  എവിടെയാണ് ‘“

 

ജി .രാജേഷ്

തിരുവനന്തപുരം മോഡൽ സ്കൂളിലും ,എം .ജി കോളേജിലും വിദ്യാഭാസം . തിരുവനന്തപുരം മോഡൽ സ്കൂളിലെയും ,എം ജി കോളേജിലെയും നിരവധി നാടകങ്ങളിലും ,സാഹിത്യ മത്സരങ്ങളും പങ്കെടുത്തിട്ടുണ്ട് . പയ്യന്നൂർ അരവിന്ദ് എഴുതിയ ഞമ്മക്കും പുടി കിട്ടി , പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ അമാലൻമാർ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കലാമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് . കാവേരി , അമോർ എന്ന സുന്ദരി, ഞാലിപ്പൂവൻ എന്നി കഥകളും , പ്രൊഫസർ എം കൃഷ്ണനായർ -ഒരു ഓർമക്കുറിപ്പ് എന്ന ലേഖനവും രചിച്ചു . കണിമംഗലത്തെ ഈസ്റ്റർ , അറിയപ്പെടാത്തവർ , കാത്തിരിക്കുന്നവർ എന്നീ നാടകങ്ങളും , ഇനി വരും നാൾ എന്നീ കവിതയുടെയും രചയിതാവ് .

 

 

 

 

 

 

 

 

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു.

രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത ഒന്ന് പോലെ സ്നേഹിച്ച നേതാവായിരുന്നു സുഷ്മ സ്വരാജ്. പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്ത സുഷ്മ സ്വരാജിനെ കേരളത്തിലെ ജനങ്ങളും വളരെയധികം സ്നേഹിച്ചിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷ്മ സ്വരാജ്.

തുടർച്ചയായി മൂന്ന് പ്രാവശ്യം ഡൽഹി മുഖ്യമന്ത്രിയായും, അതിനുശേഷം കേരള ഗവർണറായും സേവനമനുഷ്‌ഠിച്ച ഷീല ദീക്ഷിതിന്റെ വേർപാടും ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടം തന്നെ എന്നതിൽ സംശയമില്ല. സുഷ്മ സ്വരാജിനും ഷീല ദീക്ഷിത്തിനും പ്രണാമം അർപ്പിക്കുന്നു തന്റെ പ്രൗഢ ഗംഭീരമായ എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്.

സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും താൻ നേരിട്ട ചില വിഷമ ഘട്ടങ്ങളെക്കുറിച്ചും പ്രമുഖ കവിയും ലേഖകനുമായ സച്ചിദാനന്ദൻ “ഫോട്ടോഷോപ്പ് യുദ്ധങ്ങൾ” എന്ന ലേഖനത്തിൽ വിവരിക്കുന്നു. ഒരിക്കലെങ്കിലും കാണുവാൻ ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന തൃശൂർ പൂരവും പൂര വെടിക്കെട്ടിനെക്കുറിച്ചും വളരെ മനോഹരമായി എഴുതിയിരിക്കുന്നു സഹ്യൻ ഊരള്ളൂർ തന്റെ അനുഭവക്കുറിപ്പിൽ.

സോഷ്യൽ മീഡിയയിൽ സാഹിത്യ രചനയിലൂടെ പ്രസിദ്ധനായ അനീഷ് ഫ്രാൻസിസിന്റെ ‘പ്രസുദേന്തി’ എന്ന കഥ വായനക്കാരുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നായിരിക്കും. ജ്വാല ഇ-മാഗസിന്റെ കഥാ വിഭാഗത്തെ സമ്പന്നമാക്കാൻ സോണിയ ജെയിംസ് രചിച്ച ‘മകൾ എന്റെ മകൾ’, മാളു ജി നായരുടെ ‘ചന്ദനഗന്ധം’, കെ. എൽ. രുഗ്മണിയുടെ ‘വരവേൽപ്പ്’ എന്നീ കഥകളും ചേർത്തിരിക്കുന്നു. സാഹിത്യകാരനും ചിത്രകാരനും ആയ സി ജെ റോയി വരച്ച ചിത്രങ്ങൾ ഈ കഥകളെ മനോഹരമാക്കുന്നു. റോയിയുടെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തി ഓഗസ്റ്റ് ലക്കത്തിലും തുടരുന്നു.

രാജൻ കെ ആചാരിയുടെ ‘വൃത്താന്തങ്ങൾ’, സബ്‌ന സപ്പൂസിന്റെ ‘മഴയിൽ’, കവല്ലൂർ മുരളീധരന്റെ ‘എഴുതാനിരിക്കുന്നവരുടെ വിലാപങ്ങൾ’ എന്നീ കവിതകളും, ആത്‌മീയ ലോകത്തെ തട്ടിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജയേഷ് കുമാറിന്റെ “പുതിയ പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങൾ” എന്ന ലേഖനവും ജ്വാലയുടെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുക

ജോൺ കുറിഞ്ഞിരപ്പള്ളി

ഞാൻ ഫോൺ ജോൺ സെബാസ്ററ്യൻ്റെ കയ്യിൽ നിന്നും വാങ്ങി.
“ഹലോ “.എന്റെ ശബ്ദം ശ്രുതി തിരിച്ചറിഞ്ഞു.
“മാത്തു നീയെന്താ വിളിക്കാതിരുന്നത്? നീ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഞാൻ ”
ഞാൻ അമ്പരന്നു പോയി .ഇതെന്താണ് ശ്രുതി പറയുന്നത്?അപ്പോഴാണ് ഓർമ്മിച്ചത് ഇതുവരെ ശ്രുതിയെ വിളിച്ചത് ഓഫീസ് ഫോൺ ഉപയോഗിച്ചാണല്ലോ എന്ന്..തടിയൻ്റെ കയ്യിൽ നിന്നും എൻ്റെ ഫോൺ തിരിച്ചുവാങ്ങാൻ മറന്നുപോയിരുന്നു.ആരാണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ട് അവൾ കോൾ എടുത്തില്ല.
“അവസാനം മാത്തു നീ വിളിച്ചല്ലോ.സന്തോഷമായി.നാളെ കാലത്തു ഞാൻ പോകും.”
“ശ്രുതി.അതുവേണോ? ഇത്ര തിരക്കു പിടിച്ച് നീ എന്തിനാണ് പോകുന്നത്?ഞാൻ പറയുന്നതു ഒന്നു കേൾക്കു.”
“വേണം മാത്തു.അതാണ് നല്ലത്.ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്.വേണ്ട എന്ന് നീ പറയരുത്.ബാംഗ്ലൂർ എനിക്ക് മടുത്തു.”
“ഞാൻ പറയുന്നത് ഒന്ന് കേൾക്കു”
“വേണ്ട മാത്തു,നീ എനിക്ക് ഒരു നല്ല സുഹൃത്താണ്,വലിയ ആശ്വാസമായിരുന്നു നിൻ്റെസൗഹൃദം.നീ വേണ്ടാത്ത കാര്യങ്ങളിൽപോയി തലയിട്ട് അതിൽ നിന്നും പുറത്തു ചാടുന്നത് കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എനിക്ക് വല്ലാതെ നിന്നെ ഇഷ്ടമാണ്.നിൻ്റെ സൗഹൃദം കെയറിങ് എല്ലാം ഞാൻ ആസ്വദിച്ചിട്ടേയുള്ളു.പക്ഷെ……………”അവൾ ഒന്ന് നിർത്തിയിട്ടു തുടർന്നു .
“പക്ഷെ… ഞാൻ അതിൽക്കൂടുതൽ ആഗ്രഹിച്ചുപോയി. ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് നീ ശ്രുതി നിന്നെ എനിക്കിഷ്ടമാണ് എന്നു പറയുന്നത് കേൾക്കാൻ.ഞാൻ ആഗ്രഹിച്ചത് തെറ്റിയോ എന്ന ഒരു സംശയം.നീ ഒന്നും പറയണ്ട.കുറഞ്ഞത് നിൻ്റെ സൗഹൃദം എങ്കിലും എനിക്കുവേണം.എല്ലാം ഞാനറിഞ്ഞു.നിന്നെ ഞാൻ കുറ്റം പറയില്ല.”
“ശ്രുതി,എനിക്ക് പറയാനുള്ളതുകൂടി കേൾക്കു”
” വേണ്ട മാത്തു.എനിക്ക് അത് കേൾക്കാനുള്ള ശക്തിയില്ല.ഇന്നലെ പ്രസാദ് വിളിച്ചിരുന്നു.അവൻ പറഞ്ഞു,നമ്മൾ ഇഷ്ട്ടപെടുന്നവരെയല്ല നമ്മളെ ഇഷ്ട്ടപെടുന്നവരെ വേണം വിവാഹം കഴിക്കാൻ എന്ന്”.
“പ്രസാദ്?”
“അതെ.”
“നീ എന്തു പറഞ്ഞു?”
“ശരിയാണ് എന്നുപറഞ്ഞു. ഗുഡ്ബൈ മാത്തു.അങ്ങ് ചെന്നിട്ടു ഞാൻ വിളിക്കാം.മമ്മയും അങ്കിളും ഇവിടെ എൻ്റെ കൂടെയുണ്ട്.കാലത്തു ഒൻപതരയുടെ ഫ്ലൈറ്റിന് ഞാൻ പോകും. പോകുന്നതിന് മുൻപ് നിന്നെ കണ്ട് യാത്ര പറയണമെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല.നമ്മൾ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കണം എന്നില്ലല്ലോ.പറ്റുമെങ്കിൽ ഞാൻ കാലത്തു വിളിക്കാം.”
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്തു.ഞാൻ ആകെ തളർന്നു പോയി.എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു.ശ്രുതി ഇത്രമാത്രം അപ്സെറ്റാകാൻ എന്താണ് കാരണം?ഇന്ന് ഓഫിസിൽ ഉണ്ടായ പ്രശനങ്ങൾക്ക് ഞാൻ ഒരുതരത്തിലും ഉത്തരവാദിയല്ല.
അവൾ എനിക്ക് എന്താണ് പറയാനുള്ളത് എന്നുകേൾക്കാൻ തയ്യാറായില്ലല്ലോ.എല്ലാം കലങ്ങി മറിഞ്ഞിരിക്കുന്നു.ശരിയാണ്,അവളോട് ഒരിക്കലും നിന്നെ എനിക്ക് ഇഷ്ടമാണ് ,എന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഇഷ്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ.
ഒന്നുകൂടി അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആരോ വിളിക്കുന്നു..
അനുജത്തിയാണ്.പതിവ് ലാത്തിയടി നടത്താനുള്ളവിളിയാണ്.
“ഹലോ…”
“ഇതെന്താ മത്തായി നിൻ്റെ ശബ്ദം പതറിയിരിക്കുന്നത് ?എന്താ ശ്രുതിയുമായി ഒടക്കിയോ”
“ആര്? ശ്രുതി?നീ എങ്ങിനെ അറിഞ്ഞു?”
“മത്തായി എന്നോട് വേണ്ട,ഞാൻ ശ്രുതിയെ അറിയും. നിനക്ക് നന്നായിട്ട് ചേരും.വെറുതെ ഒടക്കാൻ നിൽക്കണ്ട ”
“നീ എങ്ങിനെ ശ്രുതിയെ അറിയും?”
“രണ്ടുവർഷം മുൻപ് ഒരു സ്റ്റഡി ലീവിന് രണ്ടുമാസം ഞാൻ ഹോസ്റ്റലിൽ താമസിച്ചത് ഓർക്കുന്നുണ്ടോ?”
“ഉണ്ട്:”
“ശ്രുതിയും അവിടെയുണ്ടായിരുന്നു.നിനക്ക് ഞാൻ അന്നേ നോക്കി വച്ചതാ അവളെ.വിടണ്ട കേട്ടോ.അന്ന് നിനക്ക് അല്പം ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് പറയാതിരുന്നതാ.ഞാൻ അപ്പച്ചനോടും അമ്മച്ചിയോടും എല്ലാം പറഞ്ഞു.എല്ലാവർക്കും സമ്മതമാണ്.ഇനിയുള്ളതെല്ലാം ഞങ്ങൾക്ക് വിട്ടേക്ക് ”
നാലു വയസ്സ് ഇളയതാണ് അവൾ.എന്നാൽ ചിലപ്പോൾ ഒരു ചേച്ചിയെപ്പോലെ പെരുമാറിക്കളയും.എന്നും അവൾ വിളിക്കും.മിക്കവാറും ഒരു വഴക്കിലെ ഞങ്ങളുടെ ഫോൺ വിളി അവസാനിക്കാറുള്ളു.
“മത്തായി,നീ എന്താ മിണ്ടാത്തത്?അവളുമായിട്ടു ഒടക്കിയോ?അല്ല വെറുതെ അല്ല നിന്നെ എല്ലാവരും മത്തായി എന്ന് വിളിക്കുന്നത്”.
ദേഷ്യവും സങ്കടവും കൊണ്ട് ഒന്നും സംസാരിക്കാൻ വയ്യാതായി.
എൻ്റെ മൗനം അവൾക്കു മനസ്സിലായി.
എന്ത് പറയാനാണ്?
“ചേട്ടാ എന്തെങ്കിലും പ്രശനം?”അവൾ അങ്ങിനെയാണ്.എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെന്നുതോന്നിയാൽ മത്തായി വിളി നിർത്തി ചേട്ടാ എന്നാകും.
“അവൾ ഹയർ സ്റ്റഡീസിന് സ്റ്റേറ്റ്സിലേക്ക് പോകുന്നു”
“ഒന്ന് പോ ചേട്ടാ,പോകണ്ട എന്നുപറ.അവൾ പോയാൽ ഇനി എന്നാണ് തിരിച്ചു വരിക?”
“അറിയില്ല”
“എൻ്റെ ചേട്ടന് എന്താ പറ്റിയത്?”
അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് അമ്മച്ചി ടെലിഫോണിൽ വന്നത്.”ഞാനും അപ്പച്ചനും എല്ലാം അറിഞ്ഞു.”
“അമ്മച്ചി…………..”.
“എന്താടാ? എന്തുപറ്റി?നിൻ്റെ ഇഷ്ടത്തിന് ഞങ്ങൾ എന്തിന് എതിര് നിൽക്കണം?”
നഷ്ടപെടലിൻ്റെ വേദന ഇപ്പോഴാണ് തിരിച്ചറിയുന്നത്.അപ്പച്ചനും അമ്മച്ചിയും എല്ലാം അറിഞ്ഞിരിക്കുന്നു.അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുക?
തോളിൽ ഒരു കര സ്പർശം.ജോൺ സെബാസ്റ്റിയൻ ആണ്.
“വരൂ.”
ഞാൻ നടന്നു പുറത്തേക്ക്.അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നു.സേട് ജിയുടെ മക്കൾ അഞ്ചുപേരും ഓടിവന്നു കൈകൂപ്പി,”പ്ളീസ് ഡോണ്ട് ഗോ”.
ഈ അവസ്ഥയിൽ ഞാൻ കമ്പനി വിട്ടുപോകുമോ എന്നാണ് അവരുടെ ഭയം.ഈ തടിയന്മാരുടെ പെരുമാറ്റം കണ്ടിട്ട് അവരെക്കൊണ്ട് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
“നിങ്ങളുടെ പണം നഷ്ടപെട്ടിട്ട് ഇല്ല.സേഫിൽ കാണും.ഇതിൽക്കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.”
അവരെ ശ്രദ്ധിക്കാതെ ജോൺ സെബാസ്റ്റിൻറെ ഒപ്പം പുറത്തേക്ക് നടന്നു.
അവൻ ആദ്യമായി പറഞ്ഞു,”നീ ഒരു മണ്ടൻ മത്തായി തന്നെ”അവൻ ഒരിക്കലും ഇതിനുമുൻപ് എന്നെ മത്തായി എന്ന് വിളിച്ചിട്ടില്ല.
സമയം വൈകുന്നേരം ആറുമണിയായിരിക്കുന്നു.ഒരു വല്ലാത്ത ദിവസം തന്നെ.എൻ്റെ അവസ്ഥ കണ്ടാകണം അവൻ പറഞ്ഞു.”നാളെ കാലത്തു എയർ പോർട്ടിൽ വച്ച് കണ്ടു സംസാരിക്കാം”
വേറെ വഴികൾ ഒന്നുമില്ല.എന്തുകൊണ്ടാണ് അവൾ ഇത്രയും കടും പിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.കാലത്തു അഞ്ചുമണിക്ക് എയർപോർട്ടിൽ പോകാൻ ടാക്സി അറേഞ്ച് ചെയ്തു.ജോൺ സെബാസ്ത്യനും വരാമെന്ന് സമ്മതിച്ചു.
രാത്രി പലതവണ അവളെ വിളിക്കണമെന്ന് തോന്നി.നാലഞ്ച് തവണ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
കാലത്തു അഞ്ചുമണിക്ക് റെഡി ആയി .ടാക്സി വന്നു.ജോൺ സെബാസ്റ്റിയന് ഒപ്പം കാറിലേക്ക് കയറുമ്പോൾ ഒരു കാർ ചീറി പാഞ്ഞു വന്ന് മലബാർ ലോഡ്ജിൻ്റെ ഗേറ്റിൽ നിന്നു.പിറകെ രണ്ടാമതൊരു കാറും.സേട് ജിയുടെ മക്കളും ആ പെൺകുട്ടിയും അമ്മയും എല്ലാംകൂടി എട്ടു പത്തു പേർ മലബാർ ലോഡ്ജിലേക്ക് വരുന്നു.
അതുകണ്ട് ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”കുഴഞ്ഞു.ഇവറ്റകൾക്ക് ഒന്നും ഉറക്കവുമില്ലേ?”
എല്ലാവരുംകൂടി എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാകുന്നില്ല.സേട് ജിയുടെ മൂത്ത മകൻ പറഞ്ഞു,”ഞങ്ങൾ എല്ലാകാര്യവും സഹോദരിയുമായി സംസാരിച്ചു.ഞങ്ങൾക്ക് യാതൊരു എതിരഭിപ്രായവും ഇല്ല.”
അയാളുടെ തലമണ്ടക്കിട്ടു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നുന്നത്‌.
ആ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി,എൻ്റെ അടുത്തേക്ക് വന്നു.ഈ പെൺകുട്ടിയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്.അവൾ രണ്ടു മൂന്ന് തവണ ഓഫീസിൽ വന്നിട്ടുണ്ട്.ഒരു തവണ സേട് ജിയെ അന്വേഷിച്ചു എൻ്റെ ക്യാബിനിലും വന്നിരുന്നു.
അവൾ അടുത്ത് വന്നു.ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
” ഞാൻ പറഞ്ഞു,”സോറി ഇപ്പോൾ സംസാരിക്കാൻ .എനിക്ക് സമയമില്ല.എയർപോർട്ടിൽ പോകണം.പിന്നെ കാണാം”.
സേട് ജിയുടെ മൂത്ത മകൻ അടുത്തുവന്നു,”നിങ്ങൾ ആ പെൺകുട്ടിയെ കാണാനല്ലേ എയർ പോർട്ടിൽ പോകുന്നത്?ഞങ്ങൾ എല്ലാ വിവരവും അവളോട് പറഞ്ഞു.അവൾ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.”
അപ്പോൾ അതാണ് കാര്യം.ശ്രുതി ഈ വിഡ്ഢികൾ പറയുന്നത് കേട്ട് അപ്സെറ്റ് ആയിട്ടുണ്ടാകും.
വിഡ്ഢികൾ സ്യൂട്ട് ഇട്ടാൽ എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കാൻ ഈ അഞ്ചു തടിയന്മാരെയും നോക്കിയാൽ മതി.
ആ പെൺകുട്ടി വളരെ സുന്ദരിയും, അതുപോലെതന്നെ പെരുമാറ്റത്തിൽ വളരെ പക്വതയുള്ളവളും ആണെന്നുതോന്നുന്നു.
അവൾ പറഞ്ഞു,”നിങ്ങൾ എയർപോർട്ടിൽ പോയി വരൂ.ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല.അവർക്ക് കാര്യങ്ങൾ മനസ്സിലാകാത്തതിൻ്റെ കുഴപ്പമാണ്.പിന്നെ കാണാം ”
കാർ അല്പദൂരം ഓടിക്കഴിഞ്ഞു ഞാൻ തിരിഞ്ഞുനോക്കി.അവർ എല്ലാവരും അവിടെത്തന്നെ നിൽപ്പുണ്ട്.
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇത് വട്ടുകേസാണ്.ഇവർക്ക് വേറെ പണിയൊന്നും അറിയില്ലെന്ന് തോന്നുന്നു.ഓരോ അവതാരങ്ങൾ.പക്ഷേ അവർ എന്തെല്ലാം ശ്രുതിയുടെ അടുത്ത് പറഞ്ഞിട്ടുണ്ടന്ന് ആർക്കറിയാം? വെറുതെയല്ല ശ്രുതി ഇത്രയും അപ്സെറ്റ് ആയത് “.
അവൻ പറയുന്നതിൽ കാര്യമുണ്ട്.
പെട്ടന്ന് ഒരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്‌ത്‌ പാഞ്ഞുപോയി.
ജോൺസെബാസ്ട്യൻ പറഞ്ഞു,”ആ കാർ ഓടിക്കുന്നത് പ്രസാദ് ആണെന്ന് തോന്നുന്നു.അല്ല തോന്നൽ അല്ല.അത് പ്രസാദ് തന്നെ.”.
ശ്രുതി പ്രസാദിൻ്റെ കാര്യം പറഞ്ഞത് ഓർമ്മിച്ചു. അവൻ എന്തിനുള്ള പുറപ്പാട് ആണ്?അവനും എയർ പോർട്ടിലേക്ക് ആണോ പോകുന്നത്?ശ്രുതിയെ കാണുകയാണോ അവൻ്റെ ലക്ഷ്യം?
എൻ്റെ മനസ്സിലേക്ക് ഒരു ചോദ്യം ഉയർന്നു വരുന്നു,എങ്ങിനെയാണ് പ്രസാദ് ഞങ്ങളുടെ എല്ലാ പരിപാടികളും കൃത്യ സമയത്തു് അറിയുന്നത്?ഞാൻ ജോൺ സെബാസ്റ്റിയൻ്റെ മുഖത്തേക്ക് നോക്കി.അവൻ കാറിൻ്റെ വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“ജോൺ,”ഞാൻ വിളിച്ചു.”എൻ്റെ എല്ലാ നീക്കങ്ങളും കൃത്യമായി പ്രസാദ് അറിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.ആരാണ് ഈ വിവരങ്ങൾ അവന് ചോർത്തികൊടുക്കുന്നത്?”
“ഞാനും ആലോചിക്കുന്നത് അത് തന്നെയാണ്.ചിലപ്പോൾ……………..”
“ചിലപ്പോൾ ശ്രുതി തന്നെ ആയിരിക്കുമോ?”
ഞാനൊന്നു ഞെട്ടി.അത് കണ്ട അവൻ പറഞ്ഞു,”ആകണമെന്ന് ഇല്ല.എന്നാലും അവൻ നാണമില്ലാതെ അവളെ വിളിക്കുന്നതുകൊണ്ട് പറഞ്ഞതാണ്.”തിരിച്ചും മറിച്ചും ഞാൻ ഒന്ന് അനലൈസ് ചെയ്തു നോക്കി എല്ലാ സംഭവങ്ങളും.
“പിടികിട്ടി”
“ആരാ,?”അവൻ്റെ ശബ്ദത്തിൽ ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു.

(തുടരും)

പുതുമഴയില്‍ വിരിഞ്ഞ പൂവ്

കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ് പ്രധാനപണിക്കാരന്‍. കടുത്ത വെയിലില്‍ ദേഹം ഉരുകുന്നതു പോലെ തോന്നി ജഗന്നാഥന്. ഒരല്‍പ്പം ആശ്വാസത്തിനായി വെള്ളം കുടിക്കാനായി തണലിലേക്കു മാറി തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ച് വെള്ളം കുടിക്കുന്നതിനിടയിലാണ് കൊട്ടാരം കോശി അങ്ങോട്ടേക്കെത്തിയത്. മനസു നിറഞ്ഞ ചിരിയോടെ ജഗന്നാഥന്‍ അയാള്‍ക്കരികിലേക്ക് ചെന്നു. പണിയെക്കുറിച്ചൊക്കെ ചോദിക്കുന്നതിനിടെ കോശി ജാക്കിയെക്കുറിച്ചും തിരക്കി. മകനെകുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കോശി പണി കഴിപ്പിക്കുന്ന വീടിനുള്ളിലേക്ക് കയറി നോക്കിയിട്ട് ജഗന്നാഥന്‍ മേസ്തിരിക്ക് നിര്‍ദേശങ്ങള്‍ കൊടുത്തിട്ടു മടങ്ങിപ്പോയി.

ജഗന്നാഥന്‍ മേസ്തിരി വലിയ വീടുകള്‍ പണിഞ്ഞു കൂട്ടുമെങ്കിലും ജഗന്നാഥന് വീടുകള്‍ നിര്‍മിച്ചുള്ള ആര്‍ഭാടത്തൊടൊന്നും വലിയ താത്പര്യമില്ല. അല്ലെങ്കില്‍ തന്നെ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരു കൂട്ടര്‍ക്ക് അതൊരു അഭിമാനമാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അതൊരു പൊങ്ങച്ചമാണ്. സ്വന്തമായൊരു വീടും മേല്‍വിലാസവും ആരും ആഗ്രഹിക്കുന്ന കാര്യമല്ലേ? അതിന്റെ ആത്മസംതൃപ്തി എന്നെപ്പോലുള്ളവന് മനസ്സിലാവില്ല. ഇഷ്ടികകള്‍ കെട്ടിക്കൊണ്ടിരിക്കെ മണ്‍ചട്ടിയില്‍ സിമന്റിന്റെ മസാല തീര്‍ന്നത് കണ്ട് മോളിയോട് ഉച്ചത്തില്‍ പറഞ്ഞു. “”മോളി മസാല കൊണ്ടുവാ”.ആ സമയം മോളി അടുത്ത മുറിയിലെ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്ന കൊമ്പന്‍മീശക്കാരനായ കൃഷ്ണന്റെ അടുത്തായിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പവും ജഗന്നാഥനറിയാം. മോളിയുടെ കണ്ണുകളിലെ തിളക്കവും കൃഷ്ണന്റെ കാമദാഹത്തിലുള്ള നോട്ടവും ഭാവവും അവരത്ര നിഷ്കളങ്കരായി കാണാന്‍ കഴിയില്ല. അവനൊപ്പം എത്രയോ നാളുകളായി അവര്‍ ജോലിചെയ്യുന്നു.മറ്റുള്ളവരല്ലാം കല്ലു കെട്ടുന്നത് അടുത്ത മുറിയിലാണ്. നാല് മേസ്തിരിമാരും മൂന്ന് മൈക്കാടുകളുമാണ് ഇന്നുള്ളത്. ചിലപ്പോള്‍ പത്തും പതിനഞ്ചും പണിക്കാര്‍ ഒരേ സമയത്തുണ്ട്. ജോലിക്ക് രണ്ട് സ്ത്രീകള്‍ എപ്പോഴും കാണും. മറ്റൊരാള്‍ അനിതയാണ്. പെട്ടെന്ന് മോളി സിമന്റ് മസാല നിറച്ച ചട്ടിയുമായെത്തി. മകനെകുറിച്ചാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ജഗന്നാഥന്‍ മേസ്തിരി .

വിദേശത്തു പോയി പഠിക്കണമന്ന മോഹം ജാക്കി പറഞ്ഞ സമയംതൊട്ട് ഒരോ നിമിഷവും കഴിച്ചുകൂട്ടിയിരുന്നത് അതെങ്ങനെ സഫലമാക്കും എന്നാലോചിച്ചായിരുന്നു. തന്റെ അനുഭവം മകനുണ്ടാകരുത്. അവന്റെ പ്രായക്കാരൊക്കെ വിലകൂടിയ മോട്ടോര്‍ ബൈക്കുകളില്‍ ചെത്തിനടക്കുകയാണ്. മകന്‍ ഇന്നുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവന്റെ അത്തരം ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഈ പിതാവിന് കഴിയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ ഒന്നും ചോദിക്കാറില്ല. അത് അവന്റെ മനസിന്റെ നന്മയാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അച്ഛനെ സഹായിക്കാനായി പണി ആയുധങ്ങള്‍ എടുത്തതും വിസ്മയത്തോടെയാണ് കണ്ടത്.

തങ്ങള്‍ക്കൊപ്പം മകനും ജോലിചെയ്യുന്നത് കണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. നിര്‍വ്യാജമായ സ്‌നേഹവാത്സല്യത്തോടെ മകനെ വളര്‍ത്തിയതുകൊണ്ടാകണം ഭാരപ്പെടുന്ന അധ്വാനിക്കുന്ന മാതാപിതാക്കളെപ്പറ്റി ഒരുള്‍ക്കാഴ്ച അവനിലുണ്ടാകാന്‍ കാരണം. ഓരോ മനുഷ്യനും എത്രമാത്രം ആഴത്തില്‍ ചിന്തിക്കുന്നുവോ അതവനെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി നടക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും തന്റെ മകന്‍ ഓടിയൊളിക്കുന്നവനല്ലെന്ന് ജഗന്നാഥനറിയാം. ഈ തിരിച്ചറിവ് അവനിലുണ്ടാക്കിയത് അവന്റെ വായനയായിരിക്കാം. അവന്റെ കൂട്ടുകാരൊക്കെ ടി.വി.യുടെ മുന്നിലും സിനിമാശാലകളിലും മദ്യഷാപ്പിലുമൊക്കെ സമയം ചിലവിടുമ്പോള്‍ അവനാകട്ടെ പുസ്തകവായനയിലാണ് സമയം ചിലവഴിക്കുന്നത്. അവരില്‍ പലരും ചെളിക്കുണ്ടുകളില്‍ വീണുഴലുന്നത് കണ്ടിട്ടുണ്ട്. ഈ ചെറിയ ലോകത്തുനിന്നും വലിയൊരു ലോകത്തേക്ക് അവന്‍ സഞ്ചരിക്കട്ടെ.

സ്വര്‍ണ്ണം പൂശിയതുപോലെ സൂര്യന്‍ തലക്ക് മുകളിലെത്തി നിന്നു. മകന്റെ മോഹത്തെ കാണാനാവാതെ കെടുത്തി കളയുന്നത് നന്നല്ല. തനിക്ക് അവന്റെയത്ര വിവരമില്ലെങ്കിലും അവന്റെയാഗ്രഹം പൂര്‍ത്തീകരിക്കണം. അതാണിപ്പോള്‍ സഫലമായിരിക്കുന്നത്. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നി. തന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം അറുതിയാകാന്‍ പോകുന്നതു പോലെ തോന്നി.

സമര്‍ത്ഥനായ ഒരു കല്ലുപണിക്കാരനെപ്പോലെ ഭിത്തികെട്ടിക്കൊണ്ടിരിക്കെ അയാള്‍ ഒരു ഇഷ്ടിക കരണ്ടിക്കൊണ്ട് രണ്ടായി അടിച്ചു പിളര്‍ത്തി. വെറും കളിമണ്ണായി കിടന്ന ഇഷ്ടികകള്‍ ഇന്നിതാ മനുഷ്യനൊപ്പം മനുഷ്യനെക്കാള്‍ ആയുസുള്ളവരായി ജീവിക്കുന്നു.

എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭിത്തികളാണിത്. കാഴ്ചയില്ലാത്ത ഇഷ്ടികകള്‍!. നിങ്ങള്‍ എത്രയോ സന്തുഷ്ടരായി മനുഷ്യനൊപ്പം പാര്‍ക്കുന്നു. വെയിലും മഴയും കാറ്റും നിങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ജീവിതം വളരെ സങ്കീര്‍ണ്ണമാണെങ്കിലും ഒരു പൂവിനെപ്പോലെ വിരിയാനോ ഒരു മരത്തേപ്പോലെ ഫലം നല്കാനോ ഇണചേരാനോ ചിന്തിക്കാനോ ആവുന്നില്ല. എന്നാലും നിങ്ങള്‍ മനുഷ്യര്‍ക്ക് കാവല്‍ക്കാരായി ഒപ്പമുള്ളത് സന്തോഷം നല്കുന്നു. ഈ പിളര്‍ന്ന ഇഷ്ടിക പോലല്ലേ തന്റെ ജീവിതം. അങ്ങിനെ ചിന്തിക്കേണ്ടതുണ്ടോ? ഓരോരോ വരികട്ടകളിലും ഇതുപോലെ പകുതി പൊട്ടിച്ച കട്ടകളും പൊടികട്ടകളും ചേര്‍ത്തല്ലേ മനോഹരമായ ഭിത്തികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത്. പൊട്ടിച്ച കട്ടകളെ ജീവിതവ്യഥകളായി കണ്ടാല്‍ മതി. ജീവിതത്തില്‍ പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെടാന്‍ പാടില്ല. അതിനാല്‍ ജീവനില്ലാത്ത ഈ കട്ടകളെ ജീവനുള്ള മനുഷ്യര്‍ കണ്ടു പഠിക്കുന്നത് നല്ലതാണ്.

അതുപോലെ ചെറുതും വലുതുമായ കട്ടകള്‍ ഒന്നായി ചേര്‍ന്ന് ലക്ഷ്യത്തിലെത്തുന്നു. വിജയം കണ്ടെത്തുന്നു. ജീവിതത്തില്‍ എന്തിനും പരിഹാരമുണ്ട.് അതിന് പരമാവധി ശ്രമിക്കണം. അതില്ലാതെ ഹൃദയമിടിപ്പ് കൂട്ടിയിട്ടും നിശബ്ദതപാലിച്ചിട്ടും കാര്യമില്ല. ജീവിതത്തെ ഒരു പാറമലയായി കാണുക. അത് പൊട്ടിച്ചിതറി ചെറു കഷണങ്ങളായി മാറി ജീവിക്കാനാവശ്യമായ മണിമന്ദിരങ്ങളെ വാര്‍ത്തെടുക്കുന്നു. അതിന്റെ അടിത്തറ എപ്പോഴും ബലവത്തായ പാറകളാണ്. ഇളക്കി മറിക്കാന്‍ അത്ര എളുപ്പമാകില്ല. കുലംകുത്തിയൊഴുകുന്ന വെള്ളത്തിന്‌പോലും അതിനെ ഇളക്കിമറിക്കാനാവില്ല. അതാണ് അടിത്തറയുള്ള ജീവിതം.

Copyright © . All rights reserved