1 GBP = 113.59 INR
  • Business
  • Spiritual
  • Association
  • Sports
  • Education
  • Classifieds
  • Matrimony
  • Cuisine
  • Literature
  • Movies
  • More
    Editorial Health India Kerala Interviews Law News Obituary Social media Specials Travel UK
BREAKING NEWS പനിയുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ വയനാട്ടുകാരി യുവതി അഞ്ജു അമൽ യുകെയിൽ മരണമടഞ്ഞു... വിശ്വസിക്കാനാകാതെ യുകെ മലയാളികൾ   |   യുകെയിൽ നേഴ്സ് എന്ന പദവി ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുമോ? ബില്ലിന് പൂർണ്ണ പിന്തുണയുമായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ്   |   ബ്രിട്ടീഷ് ദ്വീപായ അൺസ്റ്റിലിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണം നടത്തിയത് ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ ആർഎഫ്എ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല
Home  /  
literature
കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -6

ആകാശമേഘങ്ങള്‍

ജാക്കിക്ക് ഓരോ നിമിഷവും ആശങ്കകള്‍ ഏറി വന്നു. ഒരേ സമയം മഠം തനിക്കൊരു ആശ്രയവും പേടിസ്വപ്നവുമായി മാറുന്നു. ഭക്ഷണം കഴിച്ചശേഷം ഹാളില്‍ ഇരിക്കുമ്പോള്‍ സിസ്റ്റര്‍ കാര്‍മേല്‍ വന്നു ചോദിച്ചു “”ജാക്കിക്ക് ഇനി എന്തെങ്കിലും വേണോ?”
“”ഒത്തിരി കഴിച്ചു” എന്നവന്‍ ഉത്തരം കൊടുത്തു.
“”രാവിലെ വരുമ്പോള്‍ ചായ, കോഫി ചോദിച്ചാല്‍ അവര്‍ തരും കെട്ടോ. രാവിലെ ഞാനിവിടെ കാണില്ല. അതാ യൂണിയില്‍ പോകാന്‍ മെര്‍ളിനെ ഏല്പിച്ചത്. എന്നാല്‍  ജാക്കി മുറിയിലേക്ക് പൊക്കോളൂ”
അവന്‍ അനുസരിച്ചു. സിസ്റ്റര്‍ പാത്രവുമായി അകത്തേക്ക് പോയി. മുറിക്കുള്ളിലെത്തിയ ജാക്കിക്ക് ഒരു ജഗ്ഗില്‍ വെള്ളവുമായി മെര്‍ളിനെത്തി. ആവര്‍ ആംഗ്യം കാട്ടി പറഞ്ഞു.
“”രാത്രിയില്‍ വേണമെങ്കില്‍ കുടിക്കാം.” അവളുടെ വസ്ത്രധാരണവും ശരീരഭംഗിയും കണ്ടാല്‍ ഏതു പുരുഷനും ലൈംഗികമോഹം ഉണര്‍ത്തും വിധമാണ്. രാത്രി ഉറങ്ങുന്നത് ഇതുപോലുള്ള ചുരുങ്ങിയ വസ്ത്രങ്ങളിലാണോ? അവള്‍ എങ്ങിനെയും വസ്ത്രം ധരിക്കട്ടെ. ഇതുപോലുള്ള ധാരാളം ശാരീരികസൗന്ദര്യദൃശ്യങ്ങള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

അവള്‍ സ്‌നേഹപൂര്‍വ്വം കയ്യുയര്‍ത്തി ബൈ പറഞ്ഞു പോയി. അവന്റെ മനസ്സിലേക്ക് സ്വന്തം നാട് കടന്നുവന്നു. ഒരു പുരുഷനും സ്ത്രീയും കരങ്ങള്‍ കോര്‍ത്ത് റോഡിലൂടെ സഞ്ചരിച്ചാല്‍ ആഭാസങ്ങള്‍ വിളിച്ചു പറയുന്ന ധാരാളം പേരുണ്ട്.  അവന്‍ കതകടച്ചിട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. രാത്രി എട്ടുമണി കഴിഞ്ഞിട്ടും പകല്‍ മാറിയിട്ടില്ല. സൂര്യന്‍ ഇപ്പോഴും ചന്ദ്രനെ വെല്ലുവിളിക്കുകയാണോ?
പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ സിസ്റ്റര്‍ കാര്‍മേല്‍  മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജാക്കിയില്‍ നിന്ന് പിതാവിന്റെ കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഹൃദയമിടിപ്പ് കൂടിയ നിലയിലാണ്. ജീവിതത്തില്‍ വെച്ച് ഏറ്റവും ദുഃഖകരമായ അനുഭവം അതെന്തെന്ന് ചോദിച്ചാല്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടാണ്. തന്റെ പിതാവും മാതാവും സ്വര്‍ഗ്ഗലോകത്ത് ഇന്ന് നിത്യസന്തോഷത്തോടെ കഴിയുന്നവരാണ്. അനാഥയായ ഈ മകള്‍ ഭക്തിയുടെ, പ്രാര്‍ത്ഥനയുടെ നിറവില്‍ ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നു. ആ ദിവ്യസ്‌നേഹത്തില്‍ എന്നും ആനന്ദവും സമാധാനവും താനനുഭവിക്കുന്നുണ്ട്. ഒരു സഹോദരനുള്ളത് അസ്വസ്ഥജനകമാക്കിയിട്ടില്ല.

കാരണം താന്‍ യേശുവിന്റെ മണവാട്ടിയാണ്. അതിന് ഇങ്ങനെയൊരു സഹോദരിയുണ്ടെന്ന് ആ സഹോദരന് അറിയില്ലല്ലോ. സ്‌നേഹവാനായ പിതാവ് തന്നെ കാണാന്‍ പലവട്ടം വന്നിട്ടുണ്ട്. ജാക്കിയുടെ വരവോടെ ദൈവം വെളിപ്പെടുത്തുന്നത് എന്താണ്? ദൈവത്തോടുള്ള ബന്ധത്തില്‍ ഒരിക്കല്‍പ്പോലും സഹോദരനെ കാണാന്‍ ഇടവരുത്തണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന പ്രാര്‍ത്ഥനകളെല്ലാം സമൂഹത്തില്‍ ഒറ്റപ്പെട്ട് സ്‌നേഹിക്കപ്പെടാന്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. അവരുടെ സ്‌നേഹം ആര്‍ജ്ജിക്കുകയായിരുന്നു തന്റെ ലക്ഷ്യം.ഒരുപക്ഷെ ഇതും ദൈവനിശ്ചയമാകാം.
പഴയത് മറക്കുക അത്ര എളുപ്പമല്ല. സ്വന്തം അമ്മയില്‍ നിന്ന് പിറക്കാത്ത സഹോദരനെ ഓര്‍ത്ത് ഭാരപ്പെടണമെന്നാണോ? താനൊരിക്കലും അതൊന്നും ആഗ്രഹിച്ചിട്ടില്ല.  സിസ്റ്റര്‍ കാര്‍മേല്‍ മേശപ്പുറത്തിരുന്ന കുരിശിലേക്ക് നോക്കി.  ഈ സഹോദരനെ കാണാന്‍ പണ്ടെങ്ങോ ആഗ്രഹിച്ചിരുന്നു. സഹോദരനെ കാണിച്ചു തരാനാണോ ഇവനെ എന്റെ മുന്നില്‍ കൊണ്ടുവന്നത്? എന്റെ ആഗ്രഹത്തെക്കാള്‍ അങ്ങയുടെ ആഗ്രഹമാണ് നടക്കേണ്ടത്.

സിസ്റ്റര്‍ ലൈറ്റണച്ച് കിടന്നു. പിതാവിന്റെ മുഖം മനസ്സിലേക്ക് കടന്നുവന്നു. മറ്റാരുമറിയാതെ മകളെ കാണാന്‍ വരുന്ന പിതാവ്. ആ സ്‌നേഹചുംബനമോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. രോഗത്തില്‍ കഴിഞ്ഞതോ അന്ത്യയാത്രയായതോ അറിഞ്ഞിരുന്നില്ല. നീണ്ട മാസങ്ങള്‍ കാണാതെയിരുന്നപ്പോള്‍ സുപ്പീരിയറിനോട് ചോദിച്ചപ്പോഴാണ് ഈ ലോകത്തുനിന്ന് യാത്രയായി എന്ന് മനസ്സിലായത്. ആ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചിച്ചു. സ്‌നേഹനിധിയായ പിതാവിന്റെ കല്ലറയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അമ്മയെ അടക്കം ചെയ്ത കല്ലറ തന്നെ കാണിക്കാമെന്ന് അപ്പച്ചന്‍ ഉറപ്പു തന്നിരുന്നു. അതും കാണാന്‍ ഭാഗ്യമുണ്ടായില്ല. എല്ലാ ദുഃഖങ്ങളും പ്രാര്‍ത്ഥനയിലൂടെ അകറ്റുക മാത്രമാണ് ചെയ്തത്. കരയാന്‍ ഒരിക്കലും മനസ് അനുവദിച്ചിട്ടില്ല. എന്നാല്‍ പിതാവ് മരിച്ചതറിഞ്ഞ് രാത്രിയില്‍ താന്‍ കണ്ണീര്‍ വാര്‍ത്തു. ഇപ്പോഴും പിതാവിന്റെയും മാതാവിന്റെയും ഒന്നിച്ചുള്ള ഫോട്ടോ കയ്യിലുണ്ട്. ആ ഫോട്ടോകള്‍ പലപ്പോഴും തനിക്ക് ആശ്വാസമാണ് നല്കിയിട്ടുള്ളത്. ഫോട്ടോയില്‍ താന്‍ പിതാവിന്റെ ഛായയാണ്. മരിച്ചുപോയവര്‍ ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്നു.
പുറത്ത് ആകാശം ഇരുണ്ടു. ഇരുള്‍ ഭൂമിയെ തലോടിയുറക്കി. അടുത്തുള്ള ക്രിസ്തുമസ് മരങ്ങള്‍ ഇരുളില്‍ അപ്രത്യക്ഷമായി. ജീവജാലങ്ങള്‍ ഉറങ്ങിയെങ്കിലും കാമുകനെ കാത്തു നില്ക്കുന്ന നിലാവിനെ പ്രണയിക്കാന്‍ ഭൂമീദേവി കാത്തിരുന്നു.

രാവിലെതന്നെ മെര്‍ളിനും ജാക്കിയും യൂണിയെലെത്തി. മെര്‍ളിന്‍ വളരെ സന്തോഷവതിയായിരുന്നു. ജാക്കി അവളെ കണ്ടത് വളരെ ആദരവോടെയാണ്. സംസാരശേഷി ഇല്ലെങ്കിലും വളരെ സമര്‍ത്ഥയാണ്. യൂണിയില്‍ കണ്ട കാഴ്ചകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഫോറമെല്ലാം പൂരിപ്പിച്ചത് അവളാണ്. എല്ലായിടത്തും ചിരിച്ചുകൊണ്ട് ആംഗ്യം കാട്ടി ഒരു വിശ്വാസം മറ്റുള്ളവരില്‍ വളര്‍ത്തിയെടുത്തു. അത് അവനും സഹായമായി. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത ഒരു രാജ്യത്ത് ഇതുപോലുള്ള ഇടപെടലുകള്‍ നല്ലതാണ്. ആദ്യം തന്നെ അവളെപ്പറ്റിയുള്ള കാര്‍ഡ് എടുത്തു കൊടുക്കും. അത് വായിക്കുന്ന വ്യക്തിയുടെ മുഖഭാവത്തിന് ഒരു മാറ്റം വരുത്തി ചെറുപുഞ്ചിരിയോടെ ഹസ്തദാനം ചെയ്യും. രണ്ട് ഓഫീസുകളില്‍ സായിപ്പും മദാമ്മയുടെയും മുന്നില്‍ മനസ്സല്പം ഉത്കണ്ഠപ്പെട്ടെങ്കിലും അവയെല്ലാം മെര്‍ളിന്‍ കൈകാര്യം ചെയ്തു. ഒരു വന്‍തുക പൗണ്ട് കൊടുത്താണ് പഠിക്കുന്നതെങ്കിലും “”നിങ്ങളുടെ പണമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല” എന്ന രീതിയിലാണ് അവരുടെ പെരുമാറ്റവും ഭാവവും. അവര്‍ കമ്പ്യൂട്ടര്‍ വഴി എടുത്ത പല പേപ്പറുകളിലും ഒപ്പിട്ടു കൊടുത്തു. മൂന്നാമത്തെ മുറിയിലെത്തി സ്റ്റീഫന്‍ മാത്യുവിനെ കണ്ടു. അയാളില്‍ നിന്ന് ലഭിച്ചത് ഉപദേശനിര്‍ദ്ദേശങ്ങളായിരുന്നും. എല്ലാം വാക്കുകളും എത്തി നില്ക്കുന്നത് യൂണിയുടെ അന്തസ്സും അഭിമാനവും കാത്ത് രക്ഷിക്കണമെന്നായിരുന്നു. ഇവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികളും അത് സ്വദേശിയാകട്ടെ വിദേശിയാകട്ടെ ഉന്നതനിലവാരമുള്ള പരീക്ഷാഫലങ്ങളാണ് കാഴ്ച വയ്‌ക്കേണ്ടത്. ആ പ്രതിജ്ഞയുമായി വേണം ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിക്കാന്‍. അവന്റെ താമസം ഭക്ഷണം ഇതെല്ലാം ചോദിച്ചു മനസ്സിലാക്കി. അവസാനമായി സ്റ്റീഫന്‍ മാത്യുചോദിച്ചു “”ജാക്കിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?
“”ഇല്ല സാര്‍” അവന്‍ ആദരപൂര്‍വ്വം പറഞ്ഞു.
ആ നിമിഷം ജാക്കിയുടെ പ്രവേശന കാര്‍ഡ് ഡയറിയുമായി ഒരു സ്ത്രീ മുറിയില്‍ വന്ന് സ്റ്റീഫന്‍ മാത്യുവിനെ ഏല്പിച്ച് മടങ്ങിപ്പോയി.
ഇതാണ് ജാക്കിയുടെ ഐ.ഡി. കാര്‍ഡ്. ഈ ഡയറിയില്‍ പഠനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളുമുണ്ട്. ഡയറിയും ഐ.ഡികാര്‍ഡും ജാക്കിയെ ഏല്പിച്ച് പറഞ്ഞു “” ക്ലാസിലും കോംബൗണ്ടിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ അറിയിക്കണം” അയാള്‍ പറഞ്ഞു.

ജാക്കി ആശ്ചര്യത്തോടെ ചുറ്റും നോക്കി. അകവും  പുറവും എത്ര വൃത്തിയാണ്. ഏതോ അദൃശ്യലോകത്തെത്തിയ അനുഭവം. പഠിക്കുന്ന കുട്ടികള്‍ കൂട്ടുകൂടേണ്ടതും പോരാടേണ്ടതും പാഠപുസ്തകങ്ങളോടാണ് എന്നാണ് സ്റ്റീഫന്‍ മാത്യു  പറഞ്ഞത്. മുമ്പ് പഠിച്ച കോളേജില്‍ ഭരണത്തിന്റെ പിടിപ്പ്‌കേടുകൊണ്ടും വിദ്യാഭ്യാസം കച്ചവടമാക്കിയതുകൊണ്ട് കോളേജുകളില്‍ സമരം ഒരു വിനോദമായി മാറിയിരുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന  ഏറ്റവും വലിയ സമ്മാനമല്ലേ യാതൊരു അല്ലലും അലച്ചിലുമില്ലാതെ പഠിക്കുക്കാനുള്ള സൗകര്യം.
അവര്‍ നടന്ന് കാറിനടുത്തു വന്നു. കാറില്‍ കയറുന്നതിന് മുമ്പായി മെര്‍ളിന്‍ ആംഗ്യം കാട്ടി പറഞ്ഞു. നമുക്ക് പബ്ബില്‍ കയറി വല്ലതും കഴിച്ചിട്ട് പോകാം. ആ പറഞ്ഞത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായില്ല. അവന്‍ ആംഗ്യം കാണിച്ചിട്ട് പറഞ്ഞു. “”എനിക്ക് മൊബൈയില്‍ വാങ്ങണം. ” അവന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായി എന്ന് തോന്നി. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധിയും അവള്‍ക്കുണ്ടെന്ന് അവനറിയാം. അത് അവളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞു.  അവര്‍ ആദ്യം പോയത് മൊബൈല്‍ ഷോപ്പിലേക്കാണ്.

റോഡില്‍ കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം കിട്ടാത്തതിനാല്‍ അല്പം അകലത്തിലായിട്ടാണ് കാര്‍ പാര്‍ക്ക് ചെയ്തത്. അവര്‍ വലിയതിരക്കുള്ള റോഡിലെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച സിസ്റ്റര്‍ കാര്‍മേല്‍ റോഡിലൂടെ ആരെയോ തിരക്കി നടക്കുന്നതാണ്. ആ കാഴ്ച മെര്‍ളിനെ ചുണ്ടി കാണിച്ചു കൊടുത്തുവെങ്കിലും മെര്‍ളിന്‍ അത് കാര്യമായെടുത്തില്ല.  സിസ്റ്റര്‍ വേശ്യകളെ തേടിയിറങ്ങിയതാണെന്ന് അവന് വിശദീകരിച്ചു കൊടുക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. വീട്ടില്‍ ചെന്ന് എഴുതി കാണിക്കാം എന്ന് അവള്‍ അവനെ ആംഗ്യം കാട്ടി മനസ്സിലാക്കി കൊടുത്തു.

വേശ്യകളുടെ പിന്നാലെ പോകുന്ന സിസ്റ്റര്‍ കാര്‍മേലിനെ നോക്കി നില്‌ക്കേ മെര്‍ളിന്‍ അവന്റെ കൈത്തണ്ടയില്‍ പിടിച്ച് മുന്നോട്ടു നടന്നു. അവന്‍ അക്ഷമയാര്‍ന്ന കണ്ണുകളോടെ നോക്കി. അവള്‍ കൈ ചൂണ്ടി. അതാണ് കട.
അവര്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചു. അവിടെ കറുത്ത നിറമുള്ളവരും വിവിധ നിറമുള്ള രാജ്യക്കാരുമുണ്ട്. അവന്‍ ഫോണുകളെടുത്ത് മാറി മാറി നോക്കി. മൊബൈല്‍ വാങ്ങിയപ്പോള്‍ മെര്‍ളിന്‍ പണം കൊടുക്കാനൊരുങ്ങിയെങ്കിലും അവന്‍ തടഞ്ഞു.
അവര്‍ ഭക്ഷണശാലയില്‍ പ്രവേശിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക പ്രയാസമുള്ള ഒരു കാര്യമായി തോന്നി. എന്തായാലും പടത്തില്‍ നോക്കി ചിക്കനും ചിപ്‌സും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുകളിലെ കോണിപ്പടികളിറങ്ങി സിസ്റ്റര്‍ കാര്‍മേല്‍ ഒരു പെണ്‍കുട്ടിക്കൊപ്പം വന്നത് അവന്‍ കൗതുകത്തോടെ നോക്കി.

Facebook Comments
Tweet
Email
Comments.
Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Font Size…
Font Family…
Font Format…

captcha image

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Most Powerful Military Forces in Asia – Check out India RankEverydaychimp|

Sponsored

बच्चों को दूसरी महिला से स्तनपान कराना कितना सुरक्षित? इन बातों का रखें ध्यानAaj Tak|

Sponsored

This Secret Helps You Loose Weight Without Being Hungry!Keto Weightloss|

Sponsored

Think Sydney. Think Singapore Airlines. Special fares from INR48,000.Singapore Airlines|

Sponsored

The 9 Best Foods for Hair GrowthFood Eat Safe|

Sponsored

7 Japanese Anti Aging SecretsOrganic Welcome|

Sponsored

Barbeque Nation – How many reasons does one need to feast at Barbeque Nation?Barbeque Nation|

Sponsored

Get A Flat Stomach With This Natural Everyday Fruit(वजन घटाएँ!)Nutrition|

Sponsored

Flights In India At Ridiculously Low PricesTripsInsider|

Sponsored

London Apartments Might Actually Surprise YouLondon Apartments | Search Ads|

Sponsored

A Browser that’s 200% Faster than ChromeBrowserguides.com for Brave|

Sponsored

24/7 Search For Free Web Hosting Options HereWeb Hosting | Search Ads|

Sponsored

ഇന്‍ഡ്യന്‍ നയങ്ങളും വിഢിത്തങ്ങളും (ലേഖനം: സാം നിലമ്പള്ളില്‍)Emalayalee

അമോർ … എന്ന സുന്ദരി : ജി. രാജേഷ് എഴുതിയ ചെറുകഥ

ജി .രാജേഷ്

അബുദാബി ബത്തീൻ ഏരിയയിലെ എത്തിഹാദ് മോഡേൺ ആര്ട്ട്  ഗ്യാലറിയിൽ തിരക്കൊഴിഞ്ഞു തുടങ്ങി .ചിത്രങ്ങൾ മടക്കി ഞാൻ എന്റെ സുഹൃത്തിന്റെ കാറിലേക്ക് വച്ച്. തിരികെ വീണ്ടും ,അവസാനത്തെ ചിത്രമെടുക്കാനായി ഞാൻ വന്നപ്പോൾ ,എന്റെ ആ ചിത്രത്തിലേക്ക് വളരെ സൂക്ഷ്മതയോടെ നോക്കി നിൽക്കുന്ന ഒരു പർദ്ദക്കാരി .ഞാൻ ഞാൻ മുഖത്തേക്ക് നോക്കി ..കറുത്ത കണ്മഷിയെഴുതിയ കണ്ണുകൾ … ഒരു വജ്രത്തിന്റെ തിളക്കമുണ്ടായിരുന്നു .ആ സൗന്ദര്യത്തിനു മാറ്റു  കൂടാനെന്നോളം രണ്ടു മൂന്നു കുറുനിരകൾ മുഖത്തേക്ക് വീണുകിടക്കുന്നു .ഒരു അറേബ്യൻ പെർഫ്യൂമിന്റെ യും ചോക്ലേറ്റിന്റെയും സുഗന്ധം അവിടെ താളം കെട്ടി നിന്നിരുന്നു.

ചിത്രങ്ങളിലേക്ക് നോക്കി അവൾ പറഞ്ഞു …

“വെരി ബ്യൂട്ടിഫുൾ ….'”

നന്ദിയോടെ ഞാനും പറഞ്ഞു

“താങ്ക്‌യൂ ”

ആ രണ്ടു വാക്കുകളിൽ ഞങ്ങളുടെ സൗഹൃദത്തിന് തുടക്കമായി ..ചിത്രങ്ങളെയും ,ചിത്രരചനയെ പറ്റിയും അവൾ വാചാലയായി ..

“ട്രേഡു ഷാന്റ് ‘”(très touchante..)

ഏതോ അറബിക് ഭാഷയാണെന്നു ഞാൻ കരുതി ….അവൾ അത് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തു

“വെരി ടച്ചിങ് ”

തുടുത്ത കവിളുകൾ ,കവിത രചിക്കുന്ന കണ്ണുകൾ എന്റെ ഹൃദയത്തിലേക്കു ആ ചിത്രം ,ആഴത്തിൽ പതിഞ്ഞു ..

അവളുടെ പേര്   അമോർ ഹെഡോ ,അമോർ എന്ന ഫ്രഞ്ച് സുന്ദരി …

സുഹൃത്തിന്റെ  കാറിൽ എന്റെ ചിത്രങ്ങൾ അയക്കുന്നതിനു മുൻപ് അവൾ എന്നോട് അവളുടെ ചിത്രം വരക്കാനാവശ്യപ്പെട്ടു .നിമിഷങ്ങൾകൊണ്ട് ഞങ്ങളുടെ സൗഹൃദം വളർന്നു . കടൽ തീരത്തെ കോഫി ഷോപ്പിൽ അവൾ ആരാണെന്നു എന്നോട് പറയുമ്പോഴൊക്കെ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെഴുതന്ന കവിതയ്ക്ക് താളം പിടിക്കുന്ന നുണക്കുഴിയിലായിരുന്നു …അബുദാബിയിലെ ഒരു വലിയ കൺസ്ട്രക്ഷൻ കന്പനിയിലെ ഡയറക്ടർ എന്ന പദവിയൊഴിച്ചാൽ അമോറിന്റെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു .അബുദാബി

എയർ  ഫോഴ്സിൽ ഉയർന്ന ഉദ്യോഗസ്ഥനായ അറബിയുടെ നാലു ഭാര്യമാരിൽ ഒരാൾ .അയാളുടെ രണ്ടു കുട്ടികളുടെ അമ്മയായ അമോറിന്റെ പ്രായം വെറുംഇരുപത്തിയൊന്പത് !

ദിവസങ്ങൾ ആഴ്ചകളായും ,ആഴ്ചകൾ മാസങ്ങളായും ,മാസങ്ങൾ വര്ഷങ്ങളായും പരിണമിച്ചു കൊണ്ടിരുന്നു .ഞങ്ങളുടെ സൗഹൃദവും വളർന്നുകൊണ്ടേയിരുന്നു .കടൽത്തീരത്തെ കോഫി ഷോപ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടേയിരുന്നു .നിരവധി ദിനങ്ങൾ ഇവിടെ ഞാൻ അമോറിന്റെ കണ്ണുകളിലെ കവിത ആസ്വദിച്ചിരുന്നിട്ടുണ്ട് .

ബാച്ചിലർ ഫ്ളാറ്റിലെ എന്റെ താമസം മതിയാക്കി ഞാൻ അ മോർ എനിക്കായി ഒരുക്കിയ അടൽത്തീരത്തെ സീ വ്യൂ ടവറിലെ  ഫ്ലാറ്റിലേക്ക് താമസം മാറി .ഇത്ര വിലകൂടിയ ഫ്ലാറ്റ് വാടക പോലും വാങ്ങിക്കാതെ അമോർ എനിക്കായി എന്തിനു തന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുണ്ട് .

 

അമോറു മായുള്ള എന്റെ ഗാഢ സൗഹൃദം എന്നെ എന്റെ സുഹൃത്തകളിൽ  നിന്ന് പോലും അകറ്റി ..ഞാനറിയാതെ അവൾ എന്റെ ദിനചര്യയായി മാറി ..

ഒരു പതിവ് സായാഹ്നത്തിൽ ,അമോറിന്റെ വില പിടിപ്പുള്ള ബി എം ഡബ്ള്യു കാറിലേക്ക് ഞാൻ കയറി . അവളുടെ  കാറിലെ  അറേബ്യൻ സുഗന്ധവും ചോക്ലേറ്റ് മാധുര്യവും എനിക്കേറ്റം പ്രിയപ്പെട്ടതായി …വഴിയിലെവിടെവച്ചോ അവളെന്നോട് കാറിന്റെ ഗിയർ മാറ്റാനാവശ്യപ്പെട്ടപ്പോൾ ഞാനൊന്നു വിറച്ചു …എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും കൈകൾ മെല്ലെ ഗിയറിലേക്കും ..എത്രയോ മൃദുലമായ ഒരു പൂവിതൾ സ്പർശിച്ചതുപോലെ …അവളുടെ വിരലിലെ വജ്രം പതിച്ച മോതിരം  എന്റെ കൈകളിൽ തടഞ്ഞപ്പോൾ മാത്രമാണ്  ഞാനുർന്നത് ….ആ നിമിഷം മുതൽ ഞങ്ങളുടെ സൗഹൃദം ഒരു പുതിയ തലത്തിലേക്ക് വളരുകയായിരുന്നു …

ആ ഫ്ളാറ്റിലെ ഒരു സ്ഥിരം സന്ദർശക ആയിരുന്നു  അമോർ …അവളുടെ ചുണ്ടുകൾക്ക് ഏറ്റവും മാധുര്യമുള്ള ഒരു ചോക്ലേറ്റിന്റെ രുചിയായിരുന്നു ..അവളുടെ കണ്ണുകളിൽ കൂട്ടിലടക്കപെട്ട ഒരു പറവയുടെ ദുഃഖം താളം കെട്ടി നിന്നിരുന്നു ..സ്വാതന്ത്ര്യം അവളുടെ സുന്ദരമായ മുഖകാന്തിയിലേക്കു മാത്രം അടിച്ചേൽപ്പിക്കപ്പട്ടരുന്നതുപോലെ …വീട്ടിനുള്ളിലെ ആ നാലു ചുവരുകൾ പോലെ …

പല സന്ദർശനങ്ങളിലും അവൾ പറയുമായിരുന്നു

“ട്യുയ ബെൽ (tu es belle) “   (you are beautiful)

അർത്ഥമറിയാതെ ഞാനവളുടെ വിരലുകൾ തഴുകികൊണ്ടേയിരിക്കും ..

ഓരോ ദിനവും കടന്നു പോകുമ്പോഴും ,ഓരോ ദളങ്ങൾ കൊഴിയുന്ന ഒരു വലിയ ആൽമരംപോലെ ആയിരുന്നു ഞങ്ങളുടെ സൗഹൃദം .

ഒരിക്കൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം എന്ന കവിത യൂട്യൂബിലൂടെ അവളെ കേൾപ്പിച്ചു …ആ കവിതയുടെ അർഥം ഞാൻ അവളോടു ഇംഗ്ലീഷിൽ പറഞ്ഞു …

“ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമതൻ

കിളികൊളൊക്കെ പറന്നു പോകുന്നതും ”

അവൾ ഫ്രഞ്ച് കലർന്ന മലയാളത്തിൽ ഇപ്പോഴും പാടാൻ ശ്രമിക്കുമായിരുന്നു …

ഒരു സായാന്ഹത്തിൽ കൂട്ടിലേക്ക് പറന്നകരുന്ന ഒരു കൂട്ടം കിളികളുടെ ചിത്രം വരയ്ക്കാൻ അവളെന്നോടാവശ്യപ്പെട്ടു ..

അവളോടോപ്പും ഞാനും അല്പം നടന്നു , കടൽകാറ്റേറ്റ്‌ …

“നഗരം നഗരം മഹാസാഗരം ” പഴയ മലയാളഗാനം പലപ്പോഴും എന്റെ ചുണ്ടിലേക്കു വരുമായിരുന്നു …നഗരമെന്ന മഹാ സാഗരത്തിലെ വലിയ

തിരമാലകളിലെ ഒരു ചെറു ജാലകണമാണ് നാമോരോരുത്തരും ..

ഒരു ജനുവരി  ഇരുപത്തിനുശേഷം ഞാൻ അമോറിനെ കണ്ടിട്ടേയില്ല .പലപ്പോഴും ആ ഫോൺ സ്വിച്ച് ഓഫായിരുന്നു ..

നഗരത്തിൽ നിന്ന് മാറി അമോറിന്റെ കൂറ്റൻ വില്ലയുടെ അകലെ മാറി ഞാൻ പലപ്പോഴും അവളെ കാത്തിരുന്നിട്ടുണ് ..കവിത തുളുമ്പുന്ന

ആ കണ്ണുകൾ ഒരിക്കൽ കൂടി കാണുവാൻ ..ആ വിജനമായ വഴികളിലൂടെ വല്ലപ്പോഴും ചീറി പാഞ്ഞു പോകൂന്ന കാറുകളിലെ കറുത്ത  ചില്ലുകൽക്കിടയിലേക്കു ഞാൻ അവളെ തിരയുമായിരുന്നു…

കടലിലെ വലിയ തിരമാലകൾ തഴുകി പോകുന്ന തീരത്തു ഞാൻ പലപ്പോഴും എഴുതി

“അമോർ നീ  എവിടെയാണ് ‘“

 

ജി .രാജേഷ്

തിരുവനന്തപുരം മോഡൽ സ്കൂളിലും ,എം .ജി കോളേജിലും വിദ്യാഭാസം . തിരുവനന്തപുരം മോഡൽ സ്കൂളിലെയും ,എം ജി കോളേജിലെയും നിരവധി നാടകങ്ങളിലും ,സാഹിത്യ മത്സരങ്ങളും പങ്കെടുത്തിട്ടുണ്ട് . പയ്യന്നൂർ അരവിന്ദ് എഴുതിയ ഞമ്മക്കും പുടി കിട്ടി , പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ അമാലൻമാർ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കലാമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് . കാവേരി , അമോർ എന്ന സുന്ദരി, ഞാലിപ്പൂവൻ എന്നി കഥകളും , പ്രൊഫസർ എം കൃഷ്ണനായർ -ഒരു ഓർമക്കുറിപ്പ് എന്ന ലേഖനവും രചിച്ചു . കണിമംഗലത്തെ ഈസ്റ്റർ , അറിയപ്പെടാത്തവർ , കാത്തിരിക്കുന്നവർ എന്നീ നാടകങ്ങളും , ഇനി വരും നാൾ എന്നീ കവിതയുടെയും രചയിതാവ് .

 

 

 

 

 

 

 

 

ഇന്ദ്രപ്രസ്ഥം ഭരിച്ച രണ്ട് ഉരുക്കുവനിതകൾ ഒരേസമയം കാലയവനികയുടെ പിന്നിലേക്ക്………. സുഷ്മ സ്വരാജിനും ഷീല ദീക്ഷിതിനും അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ജ്വാല ഇ-മാഗസിൻ ഓഗസ്റ്റ് ലക്കം

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു.

രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത ഒന്ന് പോലെ സ്നേഹിച്ച നേതാവായിരുന്നു സുഷ്മ സ്വരാജ്. പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്ത സുഷ്മ സ്വരാജിനെ കേരളത്തിലെ ജനങ്ങളും വളരെയധികം സ്നേഹിച്ചിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷ്മ സ്വരാജ്.

തുടർച്ചയായി മൂന്ന് പ്രാവശ്യം ഡൽഹി മുഖ്യമന്ത്രിയായും, അതിനുശേഷം കേരള ഗവർണറായും സേവനമനുഷ്‌ഠിച്ച ഷീല ദീക്ഷിതിന്റെ വേർപാടും ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടം തന്നെ എന്നതിൽ സംശയമില്ല. സുഷ്മ സ്വരാജിനും ഷീല ദീക്ഷിത്തിനും പ്രണാമം അർപ്പിക്കുന്നു തന്റെ പ്രൗഢ ഗംഭീരമായ എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്.

സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും താൻ നേരിട്ട ചില വിഷമ ഘട്ടങ്ങളെക്കുറിച്ചും പ്രമുഖ കവിയും ലേഖകനുമായ സച്ചിദാനന്ദൻ “ഫോട്ടോഷോപ്പ് യുദ്ധങ്ങൾ” എന്ന ലേഖനത്തിൽ വിവരിക്കുന്നു. ഒരിക്കലെങ്കിലും കാണുവാൻ ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന തൃശൂർ പൂരവും പൂര വെടിക്കെട്ടിനെക്കുറിച്ചും വളരെ മനോഹരമായി എഴുതിയിരിക്കുന്നു സഹ്യൻ ഊരള്ളൂർ തന്റെ അനുഭവക്കുറിപ്പിൽ.

സോഷ്യൽ മീഡിയയിൽ സാഹിത്യ രചനയിലൂടെ പ്രസിദ്ധനായ അനീഷ് ഫ്രാൻസിസിന്റെ ‘പ്രസുദേന്തി’ എന്ന കഥ വായനക്കാരുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നായിരിക്കും. ജ്വാല ഇ-മാഗസിന്റെ കഥാ വിഭാഗത്തെ സമ്പന്നമാക്കാൻ സോണിയ ജെയിംസ് രചിച്ച ‘മകൾ എന്റെ മകൾ’, മാളു ജി നായരുടെ ‘ചന്ദനഗന്ധം’, കെ. എൽ. രുഗ്മണിയുടെ ‘വരവേൽപ്പ്’ എന്നീ കഥകളും ചേർത്തിരിക്കുന്നു. സാഹിത്യകാരനും ചിത്രകാരനും ആയ സി ജെ റോയി വരച്ച ചിത്രങ്ങൾ ഈ കഥകളെ മനോഹരമാക്കുന്നു. റോയിയുടെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തി ഓഗസ്റ്റ് ലക്കത്തിലും തുടരുന്നു.

രാജൻ കെ ആചാരിയുടെ ‘വൃത്താന്തങ്ങൾ’, സബ്‌ന സപ്പൂസിന്റെ ‘മഴയിൽ’, കവല്ലൂർ മുരളീധരന്റെ ‘എഴുതാനിരിക്കുന്നവരുടെ വിലാപങ്ങൾ’ എന്നീ കവിതകളും, ആത്‌മീയ ലോകത്തെ തട്ടിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജയേഷ് കുമാറിന്റെ “പുതിയ പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങൾ” എന്ന ലേഖനവും ജ്വാലയുടെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുക

“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം -8

ജോൺ കുറിഞ്ഞിരപ്പള്ളി

ഞാൻ ഫോൺ ജോൺ സെബാസ്ററ്യൻ്റെ കയ്യിൽ നിന്നും വാങ്ങി.
“ഹലോ “.എന്റെ ശബ്ദം ശ്രുതി തിരിച്ചറിഞ്ഞു.
“മാത്തു നീയെന്താ വിളിക്കാതിരുന്നത്? നീ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഞാൻ ”
ഞാൻ അമ്പരന്നു പോയി .ഇതെന്താണ് ശ്രുതി പറയുന്നത്?അപ്പോഴാണ് ഓർമ്മിച്ചത് ഇതുവരെ ശ്രുതിയെ വിളിച്ചത് ഓഫീസ് ഫോൺ ഉപയോഗിച്ചാണല്ലോ എന്ന്..തടിയൻ്റെ കയ്യിൽ നിന്നും എൻ്റെ ഫോൺ തിരിച്ചുവാങ്ങാൻ മറന്നുപോയിരുന്നു.ആരാണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ട് അവൾ കോൾ എടുത്തില്ല.
“അവസാനം മാത്തു നീ വിളിച്ചല്ലോ.സന്തോഷമായി.നാളെ കാലത്തു ഞാൻ പോകും.”
“ശ്രുതി.അതുവേണോ? ഇത്ര തിരക്കു പിടിച്ച് നീ എന്തിനാണ് പോകുന്നത്?ഞാൻ പറയുന്നതു ഒന്നു കേൾക്കു.”
“വേണം മാത്തു.അതാണ് നല്ലത്.ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്.വേണ്ട എന്ന് നീ പറയരുത്.ബാംഗ്ലൂർ എനിക്ക് മടുത്തു.”
“ഞാൻ പറയുന്നത് ഒന്ന് കേൾക്കു”
“വേണ്ട മാത്തു,നീ എനിക്ക് ഒരു നല്ല സുഹൃത്താണ്,വലിയ ആശ്വാസമായിരുന്നു നിൻ്റെസൗഹൃദം.നീ വേണ്ടാത്ത കാര്യങ്ങളിൽപോയി തലയിട്ട് അതിൽ നിന്നും പുറത്തു ചാടുന്നത് കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എനിക്ക് വല്ലാതെ നിന്നെ ഇഷ്ടമാണ്.നിൻ്റെ സൗഹൃദം കെയറിങ് എല്ലാം ഞാൻ ആസ്വദിച്ചിട്ടേയുള്ളു.പക്ഷെ……………”അവൾ ഒന്ന് നിർത്തിയിട്ടു തുടർന്നു .
“പക്ഷെ… ഞാൻ അതിൽക്കൂടുതൽ ആഗ്രഹിച്ചുപോയി. ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് നീ ശ്രുതി നിന്നെ എനിക്കിഷ്ടമാണ് എന്നു പറയുന്നത് കേൾക്കാൻ.ഞാൻ ആഗ്രഹിച്ചത് തെറ്റിയോ എന്ന ഒരു സംശയം.നീ ഒന്നും പറയണ്ട.കുറഞ്ഞത് നിൻ്റെ സൗഹൃദം എങ്കിലും എനിക്കുവേണം.എല്ലാം ഞാനറിഞ്ഞു.നിന്നെ ഞാൻ കുറ്റം പറയില്ല.”
“ശ്രുതി,എനിക്ക് പറയാനുള്ളതുകൂടി കേൾക്കു”
” വേണ്ട മാത്തു.എനിക്ക് അത് കേൾക്കാനുള്ള ശക്തിയില്ല.ഇന്നലെ പ്രസാദ് വിളിച്ചിരുന്നു.അവൻ പറഞ്ഞു,നമ്മൾ ഇഷ്ട്ടപെടുന്നവരെയല്ല നമ്മളെ ഇഷ്ട്ടപെടുന്നവരെ വേണം വിവാഹം കഴിക്കാൻ എന്ന്”.
“പ്രസാദ്?”
“അതെ.”
“നീ എന്തു പറഞ്ഞു?”
“ശരിയാണ് എന്നുപറഞ്ഞു. ഗുഡ്ബൈ മാത്തു.അങ്ങ് ചെന്നിട്ടു ഞാൻ വിളിക്കാം.മമ്മയും അങ്കിളും ഇവിടെ എൻ്റെ കൂടെയുണ്ട്.കാലത്തു ഒൻപതരയുടെ ഫ്ലൈറ്റിന് ഞാൻ പോകും. പോകുന്നതിന് മുൻപ് നിന്നെ കണ്ട് യാത്ര പറയണമെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല.നമ്മൾ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കണം എന്നില്ലല്ലോ.പറ്റുമെങ്കിൽ ഞാൻ കാലത്തു വിളിക്കാം.”
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്തു.ഞാൻ ആകെ തളർന്നു പോയി.എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു.ശ്രുതി ഇത്രമാത്രം അപ്സെറ്റാകാൻ എന്താണ് കാരണം?ഇന്ന് ഓഫിസിൽ ഉണ്ടായ പ്രശനങ്ങൾക്ക് ഞാൻ ഒരുതരത്തിലും ഉത്തരവാദിയല്ല.
അവൾ എനിക്ക് എന്താണ് പറയാനുള്ളത് എന്നുകേൾക്കാൻ തയ്യാറായില്ലല്ലോ.എല്ലാം കലങ്ങി മറിഞ്ഞിരിക്കുന്നു.ശരിയാണ്,അവളോട് ഒരിക്കലും നിന്നെ എനിക്ക് ഇഷ്ടമാണ് ,എന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഇഷ്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ.
ഒന്നുകൂടി അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആരോ വിളിക്കുന്നു..
അനുജത്തിയാണ്.പതിവ് ലാത്തിയടി നടത്താനുള്ളവിളിയാണ്.
“ഹലോ…”
“ഇതെന്താ മത്തായി നിൻ്റെ ശബ്ദം പതറിയിരിക്കുന്നത് ?എന്താ ശ്രുതിയുമായി ഒടക്കിയോ”
“ആര്? ശ്രുതി?നീ എങ്ങിനെ അറിഞ്ഞു?”
“മത്തായി എന്നോട് വേണ്ട,ഞാൻ ശ്രുതിയെ അറിയും. നിനക്ക് നന്നായിട്ട് ചേരും.വെറുതെ ഒടക്കാൻ നിൽക്കണ്ട ”
“നീ എങ്ങിനെ ശ്രുതിയെ അറിയും?”
“രണ്ടുവർഷം മുൻപ് ഒരു സ്റ്റഡി ലീവിന് രണ്ടുമാസം ഞാൻ ഹോസ്റ്റലിൽ താമസിച്ചത് ഓർക്കുന്നുണ്ടോ?”
“ഉണ്ട്:”
“ശ്രുതിയും അവിടെയുണ്ടായിരുന്നു.നിനക്ക് ഞാൻ അന്നേ നോക്കി വച്ചതാ അവളെ.വിടണ്ട കേട്ടോ.അന്ന് നിനക്ക് അല്പം ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് പറയാതിരുന്നതാ.ഞാൻ അപ്പച്ചനോടും അമ്മച്ചിയോടും എല്ലാം പറഞ്ഞു.എല്ലാവർക്കും സമ്മതമാണ്.ഇനിയുള്ളതെല്ലാം ഞങ്ങൾക്ക് വിട്ടേക്ക് ”
നാലു വയസ്സ് ഇളയതാണ് അവൾ.എന്നാൽ ചിലപ്പോൾ ഒരു ചേച്ചിയെപ്പോലെ പെരുമാറിക്കളയും.എന്നും അവൾ വിളിക്കും.മിക്കവാറും ഒരു വഴക്കിലെ ഞങ്ങളുടെ ഫോൺ വിളി അവസാനിക്കാറുള്ളു.
“മത്തായി,നീ എന്താ മിണ്ടാത്തത്?അവളുമായിട്ടു ഒടക്കിയോ?അല്ല വെറുതെ അല്ല നിന്നെ എല്ലാവരും മത്തായി എന്ന് വിളിക്കുന്നത്”.
ദേഷ്യവും സങ്കടവും കൊണ്ട് ഒന്നും സംസാരിക്കാൻ വയ്യാതായി.
എൻ്റെ മൗനം അവൾക്കു മനസ്സിലായി.
എന്ത് പറയാനാണ്?
“ചേട്ടാ എന്തെങ്കിലും പ്രശനം?”അവൾ അങ്ങിനെയാണ്.എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെന്നുതോന്നിയാൽ മത്തായി വിളി നിർത്തി ചേട്ടാ എന്നാകും.
“അവൾ ഹയർ സ്റ്റഡീസിന് സ്റ്റേറ്റ്സിലേക്ക് പോകുന്നു”
“ഒന്ന് പോ ചേട്ടാ,പോകണ്ട എന്നുപറ.അവൾ പോയാൽ ഇനി എന്നാണ് തിരിച്ചു വരിക?”
“അറിയില്ല”
“എൻ്റെ ചേട്ടന് എന്താ പറ്റിയത്?”
അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് അമ്മച്ചി ടെലിഫോണിൽ വന്നത്.”ഞാനും അപ്പച്ചനും എല്ലാം അറിഞ്ഞു.”
“അമ്മച്ചി…………..”.
“എന്താടാ? എന്തുപറ്റി?നിൻ്റെ ഇഷ്ടത്തിന് ഞങ്ങൾ എന്തിന് എതിര് നിൽക്കണം?”
നഷ്ടപെടലിൻ്റെ വേദന ഇപ്പോഴാണ് തിരിച്ചറിയുന്നത്.അപ്പച്ചനും അമ്മച്ചിയും എല്ലാം അറിഞ്ഞിരിക്കുന്നു.അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുക?
തോളിൽ ഒരു കര സ്പർശം.ജോൺ സെബാസ്റ്റിയൻ ആണ്.
“വരൂ.”
ഞാൻ നടന്നു പുറത്തേക്ക്.അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നു.സേട് ജിയുടെ മക്കൾ അഞ്ചുപേരും ഓടിവന്നു കൈകൂപ്പി,”പ്ളീസ് ഡോണ്ട് ഗോ”.
ഈ അവസ്ഥയിൽ ഞാൻ കമ്പനി വിട്ടുപോകുമോ എന്നാണ് അവരുടെ ഭയം.ഈ തടിയന്മാരുടെ പെരുമാറ്റം കണ്ടിട്ട് അവരെക്കൊണ്ട് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
“നിങ്ങളുടെ പണം നഷ്ടപെട്ടിട്ട് ഇല്ല.സേഫിൽ കാണും.ഇതിൽക്കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.”
അവരെ ശ്രദ്ധിക്കാതെ ജോൺ സെബാസ്റ്റിൻറെ ഒപ്പം പുറത്തേക്ക് നടന്നു.
അവൻ ആദ്യമായി പറഞ്ഞു,”നീ ഒരു മണ്ടൻ മത്തായി തന്നെ”അവൻ ഒരിക്കലും ഇതിനുമുൻപ് എന്നെ മത്തായി എന്ന് വിളിച്ചിട്ടില്ല.
സമയം വൈകുന്നേരം ആറുമണിയായിരിക്കുന്നു.ഒരു വല്ലാത്ത ദിവസം തന്നെ.എൻ്റെ അവസ്ഥ കണ്ടാകണം അവൻ പറഞ്ഞു.”നാളെ കാലത്തു എയർ പോർട്ടിൽ വച്ച് കണ്ടു സംസാരിക്കാം”
വേറെ വഴികൾ ഒന്നുമില്ല.എന്തുകൊണ്ടാണ് അവൾ ഇത്രയും കടും പിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.കാലത്തു അഞ്ചുമണിക്ക് എയർപോർട്ടിൽ പോകാൻ ടാക്സി അറേഞ്ച് ചെയ്തു.ജോൺ സെബാസ്ത്യനും വരാമെന്ന് സമ്മതിച്ചു.
രാത്രി പലതവണ അവളെ വിളിക്കണമെന്ന് തോന്നി.നാലഞ്ച് തവണ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
കാലത്തു അഞ്ചുമണിക്ക് റെഡി ആയി .ടാക്സി വന്നു.ജോൺ സെബാസ്റ്റിയന് ഒപ്പം കാറിലേക്ക് കയറുമ്പോൾ ഒരു കാർ ചീറി പാഞ്ഞു വന്ന് മലബാർ ലോഡ്ജിൻ്റെ ഗേറ്റിൽ നിന്നു.പിറകെ രണ്ടാമതൊരു കാറും.സേട് ജിയുടെ മക്കളും ആ പെൺകുട്ടിയും അമ്മയും എല്ലാംകൂടി എട്ടു പത്തു പേർ മലബാർ ലോഡ്ജിലേക്ക് വരുന്നു.
അതുകണ്ട് ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”കുഴഞ്ഞു.ഇവറ്റകൾക്ക് ഒന്നും ഉറക്കവുമില്ലേ?”
എല്ലാവരുംകൂടി എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാകുന്നില്ല.സേട് ജിയുടെ മൂത്ത മകൻ പറഞ്ഞു,”ഞങ്ങൾ എല്ലാകാര്യവും സഹോദരിയുമായി സംസാരിച്ചു.ഞങ്ങൾക്ക് യാതൊരു എതിരഭിപ്രായവും ഇല്ല.”
അയാളുടെ തലമണ്ടക്കിട്ടു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നുന്നത്‌.
ആ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി,എൻ്റെ അടുത്തേക്ക് വന്നു.ഈ പെൺകുട്ടിയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്.അവൾ രണ്ടു മൂന്ന് തവണ ഓഫീസിൽ വന്നിട്ടുണ്ട്.ഒരു തവണ സേട് ജിയെ അന്വേഷിച്ചു എൻ്റെ ക്യാബിനിലും വന്നിരുന്നു.
അവൾ അടുത്ത് വന്നു.ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
” ഞാൻ പറഞ്ഞു,”സോറി ഇപ്പോൾ സംസാരിക്കാൻ .എനിക്ക് സമയമില്ല.എയർപോർട്ടിൽ പോകണം.പിന്നെ കാണാം”.
സേട് ജിയുടെ മൂത്ത മകൻ അടുത്തുവന്നു,”നിങ്ങൾ ആ പെൺകുട്ടിയെ കാണാനല്ലേ എയർ പോർട്ടിൽ പോകുന്നത്?ഞങ്ങൾ എല്ലാ വിവരവും അവളോട് പറഞ്ഞു.അവൾ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.”
അപ്പോൾ അതാണ് കാര്യം.ശ്രുതി ഈ വിഡ്ഢികൾ പറയുന്നത് കേട്ട് അപ്സെറ്റ് ആയിട്ടുണ്ടാകും.
വിഡ്ഢികൾ സ്യൂട്ട് ഇട്ടാൽ എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കാൻ ഈ അഞ്ചു തടിയന്മാരെയും നോക്കിയാൽ മതി.
ആ പെൺകുട്ടി വളരെ സുന്ദരിയും, അതുപോലെതന്നെ പെരുമാറ്റത്തിൽ വളരെ പക്വതയുള്ളവളും ആണെന്നുതോന്നുന്നു.
അവൾ പറഞ്ഞു,”നിങ്ങൾ എയർപോർട്ടിൽ പോയി വരൂ.ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല.അവർക്ക് കാര്യങ്ങൾ മനസ്സിലാകാത്തതിൻ്റെ കുഴപ്പമാണ്.പിന്നെ കാണാം ”
കാർ അല്പദൂരം ഓടിക്കഴിഞ്ഞു ഞാൻ തിരിഞ്ഞുനോക്കി.അവർ എല്ലാവരും അവിടെത്തന്നെ നിൽപ്പുണ്ട്.
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇത് വട്ടുകേസാണ്.ഇവർക്ക് വേറെ പണിയൊന്നും അറിയില്ലെന്ന് തോന്നുന്നു.ഓരോ അവതാരങ്ങൾ.പക്ഷേ അവർ എന്തെല്ലാം ശ്രുതിയുടെ അടുത്ത് പറഞ്ഞിട്ടുണ്ടന്ന് ആർക്കറിയാം? വെറുതെയല്ല ശ്രുതി ഇത്രയും അപ്സെറ്റ് ആയത് “.
അവൻ പറയുന്നതിൽ കാര്യമുണ്ട്.
പെട്ടന്ന് ഒരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്‌ത്‌ പാഞ്ഞുപോയി.
ജോൺസെബാസ്ട്യൻ പറഞ്ഞു,”ആ കാർ ഓടിക്കുന്നത് പ്രസാദ് ആണെന്ന് തോന്നുന്നു.അല്ല തോന്നൽ അല്ല.അത് പ്രസാദ് തന്നെ.”.
ശ്രുതി പ്രസാദിൻ്റെ കാര്യം പറഞ്ഞത് ഓർമ്മിച്ചു. അവൻ എന്തിനുള്ള പുറപ്പാട് ആണ്?അവനും എയർ പോർട്ടിലേക്ക് ആണോ പോകുന്നത്?ശ്രുതിയെ കാണുകയാണോ അവൻ്റെ ലക്ഷ്യം?
എൻ്റെ മനസ്സിലേക്ക് ഒരു ചോദ്യം ഉയർന്നു വരുന്നു,എങ്ങിനെയാണ് പ്രസാദ് ഞങ്ങളുടെ എല്ലാ പരിപാടികളും കൃത്യ സമയത്തു് അറിയുന്നത്?ഞാൻ ജോൺ സെബാസ്റ്റിയൻ്റെ മുഖത്തേക്ക് നോക്കി.അവൻ കാറിൻ്റെ വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“ജോൺ,”ഞാൻ വിളിച്ചു.”എൻ്റെ എല്ലാ നീക്കങ്ങളും കൃത്യമായി പ്രസാദ് അറിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.ആരാണ് ഈ വിവരങ്ങൾ അവന് ചോർത്തികൊടുക്കുന്നത്?”
“ഞാനും ആലോചിക്കുന്നത് അത് തന്നെയാണ്.ചിലപ്പോൾ……………..”
“ചിലപ്പോൾ ശ്രുതി തന്നെ ആയിരിക്കുമോ?”
ഞാനൊന്നു ഞെട്ടി.അത് കണ്ട അവൻ പറഞ്ഞു,”ആകണമെന്ന് ഇല്ല.എന്നാലും അവൻ നാണമില്ലാതെ അവളെ വിളിക്കുന്നതുകൊണ്ട് പറഞ്ഞതാണ്.”തിരിച്ചും മറിച്ചും ഞാൻ ഒന്ന് അനലൈസ് ചെയ്തു നോക്കി എല്ലാ സംഭവങ്ങളും.
“പിടികിട്ടി”
“ആരാ,?”അവൻ്റെ ശബ്ദത്തിൽ ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു.

(തുടരും)

കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -5

പുതുമഴയില്‍ വിരിഞ്ഞ പൂവ്

കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ് പ്രധാനപണിക്കാരന്‍. കടുത്ത വെയിലില്‍ ദേഹം ഉരുകുന്നതു പോലെ തോന്നി ജഗന്നാഥന്. ഒരല്‍പ്പം ആശ്വാസത്തിനായി വെള്ളം കുടിക്കാനായി തണലിലേക്കു മാറി തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ച് വെള്ളം കുടിക്കുന്നതിനിടയിലാണ് കൊട്ടാരം കോശി അങ്ങോട്ടേക്കെത്തിയത്. മനസു നിറഞ്ഞ ചിരിയോടെ ജഗന്നാഥന്‍ അയാള്‍ക്കരികിലേക്ക് ചെന്നു. പണിയെക്കുറിച്ചൊക്കെ ചോദിക്കുന്നതിനിടെ കോശി ജാക്കിയെക്കുറിച്ചും തിരക്കി. മകനെകുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കോശി പണി കഴിപ്പിക്കുന്ന വീടിനുള്ളിലേക്ക് കയറി നോക്കിയിട്ട് ജഗന്നാഥന്‍ മേസ്തിരിക്ക് നിര്‍ദേശങ്ങള്‍ കൊടുത്തിട്ടു മടങ്ങിപ്പോയി.

ജഗന്നാഥന്‍ മേസ്തിരി വലിയ വീടുകള്‍ പണിഞ്ഞു കൂട്ടുമെങ്കിലും ജഗന്നാഥന് വീടുകള്‍ നിര്‍മിച്ചുള്ള ആര്‍ഭാടത്തൊടൊന്നും വലിയ താത്പര്യമില്ല. അല്ലെങ്കില്‍ തന്നെ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരു കൂട്ടര്‍ക്ക് അതൊരു അഭിമാനമാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അതൊരു പൊങ്ങച്ചമാണ്. സ്വന്തമായൊരു വീടും മേല്‍വിലാസവും ആരും ആഗ്രഹിക്കുന്ന കാര്യമല്ലേ? അതിന്റെ ആത്മസംതൃപ്തി എന്നെപ്പോലുള്ളവന് മനസ്സിലാവില്ല. ഇഷ്ടികകള്‍ കെട്ടിക്കൊണ്ടിരിക്കെ മണ്‍ചട്ടിയില്‍ സിമന്റിന്റെ മസാല തീര്‍ന്നത് കണ്ട് മോളിയോട് ഉച്ചത്തില്‍ പറഞ്ഞു. “”മോളി മസാല കൊണ്ടുവാ”.ആ സമയം മോളി അടുത്ത മുറിയിലെ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്ന കൊമ്പന്‍മീശക്കാരനായ കൃഷ്ണന്റെ അടുത്തായിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പവും ജഗന്നാഥനറിയാം. മോളിയുടെ കണ്ണുകളിലെ തിളക്കവും കൃഷ്ണന്റെ കാമദാഹത്തിലുള്ള നോട്ടവും ഭാവവും അവരത്ര നിഷ്കളങ്കരായി കാണാന്‍ കഴിയില്ല. അവനൊപ്പം എത്രയോ നാളുകളായി അവര്‍ ജോലിചെയ്യുന്നു.മറ്റുള്ളവരല്ലാം കല്ലു കെട്ടുന്നത് അടുത്ത മുറിയിലാണ്. നാല് മേസ്തിരിമാരും മൂന്ന് മൈക്കാടുകളുമാണ് ഇന്നുള്ളത്. ചിലപ്പോള്‍ പത്തും പതിനഞ്ചും പണിക്കാര്‍ ഒരേ സമയത്തുണ്ട്. ജോലിക്ക് രണ്ട് സ്ത്രീകള്‍ എപ്പോഴും കാണും. മറ്റൊരാള്‍ അനിതയാണ്. പെട്ടെന്ന് മോളി സിമന്റ് മസാല നിറച്ച ചട്ടിയുമായെത്തി. മകനെകുറിച്ചാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ജഗന്നാഥന്‍ മേസ്തിരി .

വിദേശത്തു പോയി പഠിക്കണമന്ന മോഹം ജാക്കി പറഞ്ഞ സമയംതൊട്ട് ഒരോ നിമിഷവും കഴിച്ചുകൂട്ടിയിരുന്നത് അതെങ്ങനെ സഫലമാക്കും എന്നാലോചിച്ചായിരുന്നു. തന്റെ അനുഭവം മകനുണ്ടാകരുത്. അവന്റെ പ്രായക്കാരൊക്കെ വിലകൂടിയ മോട്ടോര്‍ ബൈക്കുകളില്‍ ചെത്തിനടക്കുകയാണ്. മകന്‍ ഇന്നുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവന്റെ അത്തരം ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഈ പിതാവിന് കഴിയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ ഒന്നും ചോദിക്കാറില്ല. അത് അവന്റെ മനസിന്റെ നന്മയാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അച്ഛനെ സഹായിക്കാനായി പണി ആയുധങ്ങള്‍ എടുത്തതും വിസ്മയത്തോടെയാണ് കണ്ടത്.

തങ്ങള്‍ക്കൊപ്പം മകനും ജോലിചെയ്യുന്നത് കണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. നിര്‍വ്യാജമായ സ്‌നേഹവാത്സല്യത്തോടെ മകനെ വളര്‍ത്തിയതുകൊണ്ടാകണം ഭാരപ്പെടുന്ന അധ്വാനിക്കുന്ന മാതാപിതാക്കളെപ്പറ്റി ഒരുള്‍ക്കാഴ്ച അവനിലുണ്ടാകാന്‍ കാരണം. ഓരോ മനുഷ്യനും എത്രമാത്രം ആഴത്തില്‍ ചിന്തിക്കുന്നുവോ അതവനെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി നടക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും തന്റെ മകന്‍ ഓടിയൊളിക്കുന്നവനല്ലെന്ന് ജഗന്നാഥനറിയാം. ഈ തിരിച്ചറിവ് അവനിലുണ്ടാക്കിയത് അവന്റെ വായനയായിരിക്കാം. അവന്റെ കൂട്ടുകാരൊക്കെ ടി.വി.യുടെ മുന്നിലും സിനിമാശാലകളിലും മദ്യഷാപ്പിലുമൊക്കെ സമയം ചിലവിടുമ്പോള്‍ അവനാകട്ടെ പുസ്തകവായനയിലാണ് സമയം ചിലവഴിക്കുന്നത്. അവരില്‍ പലരും ചെളിക്കുണ്ടുകളില്‍ വീണുഴലുന്നത് കണ്ടിട്ടുണ്ട്. ഈ ചെറിയ ലോകത്തുനിന്നും വലിയൊരു ലോകത്തേക്ക് അവന്‍ സഞ്ചരിക്കട്ടെ.

സ്വര്‍ണ്ണം പൂശിയതുപോലെ സൂര്യന്‍ തലക്ക് മുകളിലെത്തി നിന്നു. മകന്റെ മോഹത്തെ കാണാനാവാതെ കെടുത്തി കളയുന്നത് നന്നല്ല. തനിക്ക് അവന്റെയത്ര വിവരമില്ലെങ്കിലും അവന്റെയാഗ്രഹം പൂര്‍ത്തീകരിക്കണം. അതാണിപ്പോള്‍ സഫലമായിരിക്കുന്നത്. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നി. തന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം അറുതിയാകാന്‍ പോകുന്നതു പോലെ തോന്നി.

സമര്‍ത്ഥനായ ഒരു കല്ലുപണിക്കാരനെപ്പോലെ ഭിത്തികെട്ടിക്കൊണ്ടിരിക്കെ അയാള്‍ ഒരു ഇഷ്ടിക കരണ്ടിക്കൊണ്ട് രണ്ടായി അടിച്ചു പിളര്‍ത്തി. വെറും കളിമണ്ണായി കിടന്ന ഇഷ്ടികകള്‍ ഇന്നിതാ മനുഷ്യനൊപ്പം മനുഷ്യനെക്കാള്‍ ആയുസുള്ളവരായി ജീവിക്കുന്നു.

എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭിത്തികളാണിത്. കാഴ്ചയില്ലാത്ത ഇഷ്ടികകള്‍!. നിങ്ങള്‍ എത്രയോ സന്തുഷ്ടരായി മനുഷ്യനൊപ്പം പാര്‍ക്കുന്നു. വെയിലും മഴയും കാറ്റും നിങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ജീവിതം വളരെ സങ്കീര്‍ണ്ണമാണെങ്കിലും ഒരു പൂവിനെപ്പോലെ വിരിയാനോ ഒരു മരത്തേപ്പോലെ ഫലം നല്കാനോ ഇണചേരാനോ ചിന്തിക്കാനോ ആവുന്നില്ല. എന്നാലും നിങ്ങള്‍ മനുഷ്യര്‍ക്ക് കാവല്‍ക്കാരായി ഒപ്പമുള്ളത് സന്തോഷം നല്കുന്നു. ഈ പിളര്‍ന്ന ഇഷ്ടിക പോലല്ലേ തന്റെ ജീവിതം. അങ്ങിനെ ചിന്തിക്കേണ്ടതുണ്ടോ? ഓരോരോ വരികട്ടകളിലും ഇതുപോലെ പകുതി പൊട്ടിച്ച കട്ടകളും പൊടികട്ടകളും ചേര്‍ത്തല്ലേ മനോഹരമായ ഭിത്തികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത്. പൊട്ടിച്ച കട്ടകളെ ജീവിതവ്യഥകളായി കണ്ടാല്‍ മതി. ജീവിതത്തില്‍ പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെടാന്‍ പാടില്ല. അതിനാല്‍ ജീവനില്ലാത്ത ഈ കട്ടകളെ ജീവനുള്ള മനുഷ്യര്‍ കണ്ടു പഠിക്കുന്നത് നല്ലതാണ്.

അതുപോലെ ചെറുതും വലുതുമായ കട്ടകള്‍ ഒന്നായി ചേര്‍ന്ന് ലക്ഷ്യത്തിലെത്തുന്നു. വിജയം കണ്ടെത്തുന്നു. ജീവിതത്തില്‍ എന്തിനും പരിഹാരമുണ്ട.് അതിന് പരമാവധി ശ്രമിക്കണം. അതില്ലാതെ ഹൃദയമിടിപ്പ് കൂട്ടിയിട്ടും നിശബ്ദതപാലിച്ചിട്ടും കാര്യമില്ല. ജീവിതത്തെ ഒരു പാറമലയായി കാണുക. അത് പൊട്ടിച്ചിതറി ചെറു കഷണങ്ങളായി മാറി ജീവിക്കാനാവശ്യമായ മണിമന്ദിരങ്ങളെ വാര്‍ത്തെടുക്കുന്നു. അതിന്റെ അടിത്തറ എപ്പോഴും ബലവത്തായ പാറകളാണ്. ഇളക്കി മറിക്കാന്‍ അത്ര എളുപ്പമാകില്ല. കുലംകുത്തിയൊഴുകുന്ന വെള്ളത്തിന്‌പോലും അതിനെ ഇളക്കിമറിക്കാനാവില്ല. അതാണ് അടിത്തറയുള്ള ജീവിതം.

“അവനിൽനിന്ന് അവളിലേക്ക് ” : ശോശാമ്മ ജേക്കബ് എഴുതിയ കഥ

ശോശാമ്മ ജേക്കബ്   

വാടകവീടിന്റെ ചിതലുകയറിയ വാതിൽപ്പടികൾക്കിടയിലൂടെ ഇരമ്പി കയറി നാസിക തകർത്ത മുല്ലപ്പൂഗന്ധം പെയ്തുതോർന്ന അവന്റെ കണ്ണുകളെ പതിയെ വിളിച്ചുണർത്തി. ഈവിധ ഗന്ധത്തോട് എന്തെന്നില്ലാത്ത ഒരുവിധ അഭിനിവേശം ഈയിടെയായി അവനിൽ ഉണർന്നുവരുന്നത് ആശ്ചര്യംമുളവാക്കുന്നതായിരുന്നു. സൂര്യരശ്മികൾ കടന്നുവന്ന ജനൽപ്പാളികളെ നോട്ടമിട്ട് പതിയെ കിടക്കയിൽ നിന്നും തലപൊക്കി. എഴുന്നേൽക്കുവാൻ മടികാട്ടി കിടക്കും വിധം ശരീരം തളർന്നിരിക്കുന്നു. എങ്കിലും ആ ഗന്ധം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു ; പ്രകാശകണികകൾക്കു നേരെ എഴുന്നേറ്റു ഇഴഞ്ഞു നടന്ന് ജനൽപ്പടിയിൽ തൂങ്ങി മുറ്റത്തേക്ക് നോക്കി… പുതുമഴയിൽ വന്നുവീണ മഞ്ചാടിക്കുരുവും മാങ്ങാഞ്ചിമൊട്ടുകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ക്ഷീണിച്ച് കറുത്ത് തൂങ്ങിയ കണ്ണുകൾ തിരയുന്നുണ്ടായിരുന്നത് ഇവയൊന്നുമല്ല! രൂക്ഷമായ മുല്ലപ്പൂഗന്ധഉറവിടമാണ്. ചുറ്റുതറകളാൽ ഭംഗിയായി കെട്ടിനിർത്തിയ ഇഷ്ടിക കൂട്ടങ്ങൾക്കിടയിൽ അവയുടെ വേര് കാൺമാറായി. അവൻ കണ്ണുകളെ വികസിപ്പിച്ച് കൂട്ടിത്തിരുമ്മി ഊർജവത്താക്കി, കൺമുമ്പിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞിവെള്ള നിറങ്ങൾ മുല്ലപ്പൂക്കളും അവയുടെ മൊട്ടുകളും ആണെന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവനിൽ ഉളവായ ജിജ്ഞാസ പലതിനെയും ഓർമ്മിപ്പിക്കുന്നവയായിരുന്നു.

ഒരുയിർത്തെഴുന്നേല്പിനായി ശ്രമിച്ചുകൊണ്ടിരുന്ന അവനിലേക്ക് ഉണർന്നുവന്ന ശ്രീദേവിയുടെ ഓർമ്മകൾ ഒരു പുൽകൊടി നാമ്പിന്റെ നീർച്ചാർത്തുപോലെ മൃദുലമായിരുന്നു. ലോകസത്യങ്ങൾക്കുപോലും പകരം വെക്കാൻ മറ്റൊന്നില്ലാത്ത അത്രമേൽ ആഴമേറിയ അവരുടെ ബന്ധത്തിന്റെ ശേഷിപ്പായി ഇപ്പോൾ കുറെ ഓർമ്മകൾ മാത്രമാണ് ബാക്കിപത്രം. മുന്തിരിങ്ങയോളം കറുപ്പും, വലിപ്പമുള്ളതുമായ കണ്ണുകൾ. നനവാർന്നതും പതുപതുത്തതുമായ മേൽതൊലികൾ, ആകർഷണ വിധേയമായി നീണ്ടു എടുത്തുകാട്ടാത്തക്കവിധത്തിലുമായി നിൽക്കുന്ന മൂക്ക്, കടുത്ത നിറത്തിൽ അത്രമേൽ വലിപ്പമർഹിക്കാതെ നിലകൊണ്ട ചുണ്ടുകൾ, നല്ല തുടുത്ത കവിളുകളാൽ അല്പം നീണ്ടുകാണപ്പെട്ട മുഖാകൃതി, തെളിഞ്ഞ വെള്ളത്തിനടിയിൽ കാണപ്പെടുന്ന മുറ്റകല്ലിന്റെ നിറവും ശ്രീദേവിക്ക് സ്വന്തമായവയായിരുന്നു. അവന്റെ മനസ്സിൽ ബന്ധിക്കപ്പെട്ടുകിടന്ന മുഖത്തെ തട്ടി മാറ്റും വിധത്തിൽ കതകിൽ കൊട്ട് കേട്ടു. ഞെട്ടിയുണർന്ന് അവൻ മന്ദം മന്ദം നടന്ന് വാതിലുകൾ തുറന്നു.

“ഇതെന്നാവോ? ഈ കതകിന് അകമേ നിന്നും കുറ്റിയിടരുതെന്ന് പറഞ്ഞിട്ടില്ലയോ മ്മള് പുറത്തേക്ക് പോയത്” നസിറുദ്ദീൻ ആരോടെന്നില്ലാതെ കയർത്തു. ഇതൊന്നുമേ തനിക്ക് ബാധകമല്ല എന്ന മട്ടിൽ അവൻ തിരികെ നടന്ന് കട്ടിലിന്മേൽ സ്ഥാനമുറപ്പിച്ചു.
” ശിവാ ! ഇങ്ങളോടല്ലേ മ്മള് പറയുന്നത് ഇജ്ജ് കേക്കണുണ്ടോ? ” നസിറുദ്ദീൻ കട്ടിലിന്റെയരുകിൽ ചെന്ന് നിലത്ത് കുത്തിയിരുന്നു.
“കൂടിയാ ഒന്നോ രണ്ടോ ദീസം. അതിനുമേലെ ഈ വാടകകൂരേല് നിക്കാൻ പറ്റുല്ലാട്ടാ. ഇയ്യ് എന്ത് ചെയ്യും? ”
ശിവ ജാള്യത നിറച്ച ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ച് തലയുയർത്തി നസിറുദ്ദീനെ നോക്കി.
“ഇയ്യ് എത്ര ദീസമായി ഈ കിടപ്പ് കിടക്കണത്? അനക്ക് എടുക്കാനുള്ളതെല്ലാം പെറുക്കി പൂട്ടിക്കോ! ഇങ്ങള് പോര് ഞമ്മള് പെരെലോട്ട് കൊണ്ടുപോകാം. അവിടെ ഞമ്മളും ബാപ്പയും അല്ലാ ഉളള്. ഇങ്ങള് ബന്നാ അവിടെ കൂടാം. എന്തായാലും ഞമ്മടെ പെരെന്ന് ഇങ്ങളെ ആരും ഇറക്കിവിടൂല്ല. ”

നസിറുദ്ദീന്റെ ഈവിധ വാക്കുകൾ ശിവയുടെ മനസ്സിനെ പിടിച്ചുപൂട്ടുന്നവയായിരുന്നു. നസിറുദ്ദീൻ മെല്ലെ എഴുന്നേറ്റ് അകമുറി ലക്ഷ്യമാക്കി നടന്നു. പഴയ ഡ്രംഗ് പെട്ടി വലിച്ചു തുറക്കുന്നതിന്റെയും മറ്റും മൃദുമൂർച്ചസംഗീതം ശിവയുടെ മുറി വരെ മുഴങ്ങിക്കേൾക്കാമായിരുന്നു.

ശിവ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് തലേന്ന് കഴിച്ച് ബാക്കിവെച്ച മസാലക്കറി മണത്ത് പൂച്ചയുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു അധികം ഉപ്പു നൽകാതെ എരിവ് കൂട്ടി കഴിച്ച ശീലമാണ് ശിവയ്ക്ക്. അവന്റെ ജനനം മുതൽ ഈ നാൾ വരെയും ശ്രീദേവി അവനെ ആഹാരരീതിയുടെ ആവിധ ചട്ടക്കൂട്ടിൽ തളച്ചിട്ടിരുന്നു. എത്ര ദൂരെയായാലും ശ്രീദേവി ഉണ്ടാക്കുന്ന ആഹാരം കഴിച്ച് തൃപ്തിയടയാൻ ഓടിവന്ന ശിവയെ നസിറുദ്ദീന് നന്നായിട്ടറിയാം. ആ സമയങ്ങളിൽ മുത്തുകളും, ചിപ്പികളും, ലോലാക്കുകളും നിറഞ്ഞ കടൽക്കൊട്ടാരത്തെ മുത്തമിടാൻ ഒരുങ്ങുന്ന മത്സ്യകന്യകയ്ക്ക് തുല്യമായിട്ടവൻ മാറുമായിരുന്നു. തന്റെ മുമ്പിൽ കുന്നുകൂടിയ പാത്രക്കൊട്ടാരം പതിയെ ഒന്നൊന്നായി പെറുക്കിയെടുത്ത് കഴുകിയെടുക്കുവാൻ തുടങ്ങി. പുറത്ത് സൈക്കിൾ ബെൽ മുഴങ്ങിയ നേരം നസിറുദ്ദീൻ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ശിവ അവിടേക്ക് ചെന്നു. പോസ്റ്റ്മാൻ കീശയിൽ കൈയിട്ട് നീളൻ വെള്ള പേപ്പർ പുറത്തെടുത്തു.
” ഈ മാസത്തെ അമ്മയ്ക്കുള്ള കത്ത് വന്നൂട്ടോ……. ! ഇത് തൃശ്ശൂർ മേൽവിലാസമാണല്ലോ”
പോസ്റ്റുമാൻ കത്തിലൂടെ കണ്ണോടിച്ച് ശിവയ്ക്ക് മുമ്പിലേക്ക് നീട്ടി.
‘ശ്രീദേവി സേതുമാധവൻ’ കത്തിന്റെ പുറതൊലിയിൽ കാണപ്പെട്ട ആ പേരിൽ കണ്ണുടക്കി അവനൊറ്റനില് പാലെ നിന്നു. ഉണങ്ങിയ സിന്ദൂരം പോലെ പറ്റിനിൽകുന്ന ഒരു തരം കറയാണ് ശിവയുടെ ചിന്തയിൽ ശ്രീദേവിയുടെ ഓർമ്മകൾക്ക്. ഒരോവട്ടവും അവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മുടിവിടർത്തി നിൽക്കുന്ന ശ്രീദേവിയുടെ രൂപം; അവന്റെ മുമ്പിൽ മലർന്ന് മരവിച്ച് ജഡമായി തീർന്നപ്പോഴും ശ്രീദേവിക്ക് മുല്ലപ്പൂഗന്ധമായിരുന്നു. പൂട്ടിയ കുഞ്ഞികണ്ണുകളും, ചുരുട്ടിപ്പിടിച്ച ചെറിയ കൈവിരലുകളും ശ്രീദേവി ചേർത്തുനിർത്തി താലോലിച്ചു വളർത്തിയ ശിവയെക്കുറിച്ച് ശ്രീദേവി നസിറുദ്ദീന്റെയടുക്കൽ ഇഴപൊട്ടാതെ പറഞ്ഞുകൊടുക്കുമായിരുന്നു. ഇരുവരുടെയും ദൃഢബന്ധം നസിറുദ്ദീനെ അസൂയാലുവാക്കിതീർത്തതിനെപ്പറ്റി ശ്രീദേവിയോട് ഒരിക്കൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണം നസിറുദ്ദീന്റെ മെയ്യും കാലും തളർത്തിയവയായിരുന്നു
” അമ്മാ…… ന്നുള്ള ശിവയുടെ നീണ്ട ആ വിളികൾ ഞാനർഹിക്കുന്ന ഒരു ശിക്ഷയാണ്.”
ആ വാക്കുകൾക്കുള്ളിലെ യാഥാർത്ഥ്യത്തെ ചൂഴ്ന്നെടുക്കുവാൻ നസിറുദ്ദീൻ തയ്യാറായിരുന്നില്ല.

“ത്.. ഫൂ… ” ഉപ്പേടെ നീട്ടിയ കാർക്കിച്ചുതുപ്പൽ കേട്ട് കണ്ണുതുറന്ന് നസിറുദ്ദീൻ ജനറൽപ്പാളിയിലെ വിരി വകഞ്ഞു മാറ്റി മുറ്റത്തേക്ക് നോക്കി പറഞ്ഞു.
“ഉപ്പാ….. ഇന്ന് ന്റെ
ചെങ്ങായി വരൂട്ടാ.”
” ഇജ്ജ് എത്രാമത്തെ ബട്ടമാ നസറൂ യിത് തന്നെ പറയണത്. ഇയ്യ് ധൈര്യമായിട്ട് കൊണ്ടുവരീ.. ആദ്യം ഇയ്യ് കിടക്കപ്പായേന്ന് പോയി പല്ല് ബൃത്തിയാക്ക് ”

നസിറുദ്ദീൻ കിടക്കയിൽനിന്നെഴുന്നേറ്റ് പുരയാകെ ചുറ്റിനടന്ന് വീക്ഷിച്ചു. ചങ്ങാതി വന്നു കയറുമ്പോൾ കുറവൊന്നും പറയാൻ പാടില്ലല്ലോ. പല്ലുതേച്ച്, കുളിച്ച് തലേന്ന് രാത്രി വെള്ളത്തിലിട്ടുവച്ചിരുന്ന പഴഞ്ചോറ് അപ്പാടെ വിഴുങ്ങി, കുപ്പായമിട്ട് നസിറുദ്ദീൻ കവലയിലോട്ട് ഒറ്റ നടത്തം നടന്നു. കവലയിൽ നിന്ന് മാണിക്യത്തിന്റെ പിക്കപ്പ് വാനിൽ കയറി നടക്കാവ് വീടിന്റെ വഴിയോരതെത്തി നീട്ടി ഹോണടിച്ചു. ആളനക്കമില്ലായെന്ന് കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ്പാളി മലർക്കെ തുറന്നു. മാണിക്യം വാതിലിനോരം ചേർത്തു പിക്കപ്പ് നിർത്തി ഹോൺ വീണ്ടും നീട്ടിയടിച്ചു.

“ഈ പഹയനിത് പൊന്തീട്ടില്ലേ? ” നസിറുദ്ദീൻ പിറുപിറുത്തു. അടുക്കളവാതിലിന്റെ പിടിയിൽ പിടിച്ചതും വാതിൽ വലിയ വായാലെ തുറന്നു. മാണിക്യം വണ്ടിയിൽ നിന്നിറങ്ങി മുണ്ടുമടക്കിൽനിന്ന് സിഗരറ്റ് കത്തിച്ച് പുകയ്ക്കുവാൻ തുടങ്ങി. നസിറുദ്ദീൻ ഒച്ച കൂട്ടാതെ അകത്തേക്ക് കയറി. മുറിയിലാകെ മുല്ലപ്പൂഗന്ധം. ശിവയുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കണ്ടത് ശ്രീദേവിയുടെ ഒട്ടുമിക്ക തുണികളും അലസമായി കട്ടിന്മേൽ ഞാണുകിടക്കുന്നു. അവയോരോന്നായി വകഞ്ഞുമാറ്റികൊണ്ടിരുന്നപ്പോൾ വട്ടമേശമേൽ മൂന്നു മടക്കുകളായി കോർത്ത് കെട്ടി വച്ചിരിക്കുന്ന മുല്ലപ്പൂമാല നസിറുദ്ദീന്റെ കണ്ണിൽപ്പെട്ടു. കമ്പിനൂൽ പാലത്തിന്റെ രണ്ടറ്റത്ത് കല്ലുകൊണ്ട് ശക്തമായി പ്രഹരിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനം പോലെ അവന്റേയുളള് പിടയ്ക്കുവാൻ തുടങ്ങി.

മറയ്ക്കുള്ളിൽ നിന്ന് വളയനക്കം കേട്ട് കുറച്ചുകൂടി മുന്നോട്ട് ചെന്ന് മറയുടെ ഒരുവശത്തായി കൈകൾ കൂട്ടിപ്പിടിച്ച് പതിയെ മുട്ടിനോക്കി.
ശംഖു കഴുത്തും നീൾചുണ്ടുകളിൽ കടുചുവപ്പുനിറം പൂശി, മയക്കുന്ന പുഞ്ചിരിയുമായി ചുവപ്പ് നിറം കലർന്ന ഒഴുക്കൻ സാരി അലസമായി ചുറ്റി രോമാവൃതമായ വയറുകൾ കാട്ടി സിന്ദൂരപടലത്താൽ പൊട്ടുകുത്തി മറ്റൊരു ശ്രീദേവി രൂപമായി മാറി ശിവ നസിറുദ്ദീന്റെ മുമ്പിൽ പ്രത്യക്ഷനായി.
അഴിച്ചിട്ട മുടിച്ചർത്തുകൾക്കു പകരം തലയൊട്ടി നിൽക്കുന്ന മുടികഷണങ്ങളിൽ ഓരോന്നായി പിടിച്ചു കറക്കി പാതികിറുങ്ങിയ കണ്ണുകളുമായി ശിവ രതിസംഗീതം മൂളിയങ്ങനെ നിന്നു. തനിക്കു ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഒരെത്തും പിടിയും കിട്ടാതെ നിന്ന നസിറുദ്ദീനോടായി ശിവ ചോദിച്ചു.

“നിനക്കറിയോ നസിറുദ്ദീനെ….. ഈ ലോകത്തിൽ പാലിനേക്കാൾ മൃദുവായതും, പ്രകാശത്തെക്കാൾ വന്യമായതും എന്താണെന്ന്? ”
നസിറുദ്ദീൻ കണ്ണുമിഴിച്ച് ചുണ്ട് വിറപ്പിച്ച് അറിയില്ലെന്നമട്ടിൽ തലയനക്കി. ചോരപൊടിയുമെന്ന വിധേന ചുവപ്പായി തീർന്ന കണ്ണുകളാൽ ശിവ മറുപടി പറഞ്ഞു.
“പെണ്ണിന്റെ ശരീരം.”!!!!
ഞാമ്പോവ്വാ നസിറുദ്ദീനെ….. നിനക്കെന്നെ വേണോ? ”
പെണ്ണിന്റെ രതികലർന്ന പുഞ്ചിരിയാൽ ശിവ നസിറുദ്ദീനെ നോക്കി…..
“എങ്ങട്ട്?? ”
മറുപടിയെന്നോണം…. മൂറിന്റെ മയക്കുന്ന മണമുള്ള കത്ത് നസിറുദ്ദീന് നേർക്ക് നീട്ടി ശിവ വട്ടമേശപ്പുറത്തെ മുല്ലപ്പൂമാലയ്ക്ക് നേരെ നടന്നു.
നസിറുദ്ദീൻ ആകാംക്ഷയോടെ കത്ത് തുറന്നു കണ്ണോടിച്ചു.
‘ സരോജം ലോഡ്ജ്
റൂം നമ്പർ : 22
(തയ്യൽ പരിശീലന ബ്ലോക്കിനെതിർവശം, തൃശ്ശൂർ കാളിയാക്കവല)’

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

മയിൽപീലി : സെബാസ്റ്റ്യൻ ടി സേവ്യർ എഴുതിയ കവിത

സെബാസ്റ്റ്യൻ ടി സേവ്യർ

തണൽ മരച്ചുവട്ടിലെന്നും കാത്തിരിക്കും കാമുകനെ,
കാമുകനെത്തും നേരം കവിളിലെ ചിരി വിടരും,
കനവിലെ കണവനോട് മോഹമെല്ലാം ചൊല്ലും നേരം,
അവളുടെ വിടർന്ന കൺകൾ വീണ്ടും വീണ്ടും തിളങ്ങി വന്നു.

കുളിച്ച് ഈറനായ വാർമുടി ചുറ്റികെട്ടി,
നളിന വിലോചനങ്ങൾ അഞ്ജനത്താൽ
അതിരിട്ട്,
കൈകൾ പിന്നിലേക്ക് അഴകായ് പിണച്ചു വെച്ച്,
കാമുകന്റെ കണ്ണുകളിൽ നങ്കൂരമിട്ടു നിൽക്കുമവൾ

*അവളുടെ കാതുകളിൽ തൂങ്ങിയാടും കാതിലോല നോക്കിനിൽക്കേ*
*ചന്തമെഴും നുണക്കുഴിയിൽ ചെന്താമരപ്പൂ വിടർന്നു നിന്നു*
*മോഹനമാം മൂക്കുത്തിയിൽ അന്തിവെയിൽ ചുംബിക്കവേ*
*അഴകൊത്ത വിരൽ തുമ്പുകൾ*
*നൃത്തമാടി അവന്റെ മുൻപിൽ*

ക്യാമ്പസ്സിന്റെ ഇടവഴിയിൽ ഓർമ്മകൾ തൻ
നിഴലുകളിൽ
പൂത്തു നിൽക്കും പൂമരത്തിൻ താഴെയായി
കൽത്തറയിൽ
കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂവിൻ ഇതളുകൾ കൂട്ടിവച്ച്
വിരഹിണിയാം രാധയെപ്പോൽ അവനായി കാത്തിരിപ്പൂ

ഇല്ലിമരക്കൂട്ടങ്ങൾതൻ ഓരത്തായ് വശ്യമായി
വെണ്മയെഴും മയിൽപെട പീലിനീട്ടിയാടിടുന്നു
ഓർമ്മകൾതൻ താളുകളിൽ കാത്തുവച്ച
പീലികൾ
പെറ്റുകൂട്ടി പുസ്തകത്തിൻ ഓർമചെപ്പു കവിഞ്ഞു പോയി

 

സെബാസ്റ്റ്യൻ ടി സേവ്യർ

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ടെക്നീഷ്യനായി കഴിഞ്ഞ 16 വർഷക്കാലം ജോലി ചെയ്തു വരുന്നു .സ്വയ സംരംഭക മേഖലയിൽ സോളാർ പവർ ഇൻസ്റ്റലേഷൻ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രോജക്റ്റുകൾ ചെയ്തുവരുന്നു .

ഭാര്യ : ലിഷ

മക്കൾ :യോഹന്നാ എസ്തർ

 

“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം -7

ജോൺ കുറിഞ്ഞിരപ്പള്ളി

കാര്യത്തിൻറെ  ഗൗരവം എനിക്ക് മനസ്സിലായപ്പോൾ   ഭയവും  തോന്നിതുടങ്ങി .സേഠ്‌ജിയുടെ  മക്കളിൽ  ആരോ ആണ് രാത്രി  എന്നെ ഫോണിൽ വിളിച്ചത്.  രണ്ടാഴ്ചയായി  കളക്ഷൻ സേഠ്‌ജി   ഹെഡ് ഓഫീസിൽ അടച്ചിട്ടില്ല എന്ന് തോന്നുന്നു. ചുരുങ്ങിയത് മുപ്പത് കോടി രൂപയെങ്കിലും കാണും. ഓഫീസിലെ അക്കൗണ്ടൻറ  ആയ  എനിക്ക് അതിനെക്കുറിച്ച്  അറിയാമെന്ന്  അവർ വിചാരിക്കുന്നു.
സേഠ്‌ ജി  മരിച്ചെങ്കിലും അവർക്കു വേണ്ടത് ഇപ്പോൾ ആ പണം ആണ്.എന്നോട് സംസാരിച്ച ആ തടിയൻ്റെ  സ്വരത്തിലെ മയം ഇല്ലായ്മ  ഞാൻ ശ്രദ്ധിച്ചു. എങ്കിലും പിന്നീട് ആരും എന്നോട് ഒന്നും  ചോദിക്കുക ഉണ്ടായില്ല സേഠ് ജിയുടെ  ഡെഡ്ബോഡി  കൽക്കട്ടയ്ക്ക്  അയക്കുന്നതിനുള്ള  നടപടിക്രമങ്ങൾ നടന്നു  കൊണ്ടിരുന്നു.ഇളയമകൻ മാത്രം ബോഡിയുമായി കൽക്കട്ടക്ക് പോകും.ബാക്കിയുള്ളവർ രണ്ടുദിവസം കഴിഞ്ഞു ഓഫിസ് കാര്യങ്ങൾ നേരെ ആക്കിയിട്ടും പോകാം എന്ന് തീരുമാനിച്ചു.
അവർ മക്കൾ ആറുപേരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ മുഖഭാവത്തിൽ നിന്നും  എനിക്ക് മനസ്സിലായത് എവിടെയോ ഒരു വലിയ തിരിമറി നടന്നിരിക്കുന്നു എന്ന് അവർ വിചാരിക്കുന്നു . പണം നഷ്ടപ്പെട്ടിരിക്കുവാൻ  സാധ്യതയുണ്ട്. അത് ശരിയാണെങ്കിൽ അക്കൗണ്ടൻറായ  ഞാനും അതിനു ഉത്തരം പറയേണ്ടിവന്നേക്കാം,എന്നൊരു തോന്നൽ ശക്തമായി.
ടെൻഷൻ കൂടിവരുന്നത്  ഞാനറിഞ്ഞു.
ഇടയ്ക്ക് രണ്ടുമൂന്നു തവണ ശ്രുതിയുടെ ഫോൺ കോൾ വന്നു, തിരിച്ചു വിളിക്കാൻ മെസ്സേജ് വന്നു .അർജെൻറ  എന്ന് എഴുതിയ മെസ്സേജ് വന്നെങ്കിലും തിരിച്ചു വിളിക്കാവുന്ന ഒരു മനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
വൈകുന്നേരം  രാത്രി ഒമ്പതരയ്ക്ക് ഉള്ള ഫ്ലൈറ്റിന് കൽക്കട്ടയ്ക്ക് സേഠ് ജി യുടെ ബോഡി അയക്കണം.
എയർപോർട്ടിൽ ചെല്ലുമ്പോൾ രണ്ടുമണിക്കൂർ  ഫ്ലൈറ്റ് ഡിലേയാണ്.ബോഡി  അയച്ചു കഴിഞ്ഞു തിരിച്ച് എയർപോർട്ടിൽ നിന്നും ബാംഗ്ലൂർ സിറ്റിയിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. തിരിച്ചുവരുമ്പോൾ മലബാർ ലോഡ്ജിലേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു.പക്ഷേ കാറിലുണ്ടായിരുന്ന സേഠ്‌ജിയുടെ  മക്കൾ ഓഫീസിലേക്ക് പോകാൻ എന്നെ  നിർബന്ധിച്ചു.
എന്തോ അടിയന്തരമായി അവർക്ക് സംസാരിക്കാൻ ഉണ്ട്.നിർബന്ധം സഹിക്കവയ്യാതെ അവരോടൊപ്പം പോകാൻ ഞാൻ തയ്യാറായി.ഓഫീസിലെത്തി കഴിഞ്ഞപ്പോൾ അവരുടെ  സ്വഭാവം മാറി. രണ്ടു ഭാര്യമാരിലും കൂടിയുള്ള ആറു  മക്കളും ഒന്നായി,എന്നെ ചോദ്യം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു..

അവർ ചോദ്യങ്ങൾ തുടങ്ങി. സാബ്  എവിടെയാണ് പണം  സൂക്ഷിക്കാറുള്ളത്? താക്കോൽ ആരുടെ കയ്യിലാണ്?വേറെ ആരൊക്കെ സാമ്പത്തിക ഇടപാടുകൾ നടത്താറുണ്ട്?
അറിയില്ല, എന്ന ഒറ്റ ഉത്തരമേ എനിക്ക്പറയാനുണ്ടായിരുന്നുള്ളു.അവർ അത്  കേട്ടതായി നടിച്ചില്ല.  മക്കൾ  ആർക്കും സേഠ്‌ ജിയുടെ  ബിസ്സിനസ്സിനെക്കുറിച്ചു വലിയ വിവരമില്ല,അല്ലെങ്കിൽ  അവരുമായി സേഠ്‌ ജി  ബിസ്സിനസ്സ് കാര്യങ്ങൾ സംസാരിക്കാറില്ല എന്ന് വ്യക്തമായി.  കൽക്കട്ടയിലെ മില്ലുകൾക്കും മറ്റു ഡിസ്ട്രിബ്യൂട്ടർ കമ്പനികൾക്കും കൊടുത്തു തീർക്കാൻ ഉള്ള ഏതാണ്ട് 30 കോടി രൂപയുടെ കണക്ക് അവർ എൻറെ മുമ്പിൽ വച്ചു. അതായത് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചയായി   കൽക്കട്ട യിലേക്കുള്ള പണം അയച്ചിട്ടില്ല. എന്തോ സംഭവിച്ചിരിക്കുന്നു. അവർക്ക് അറിയേണ്ടത് ഈ പണം എവിടെ പോയി എന്നാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഒരാഴ്ചത്തെ 18 കോടി രൂപയെകിലും ഓഫിസിൽ കാണേണ്ടതാണ്.എനിക്ക് അറിയാവുന്ന കാര്യങ്ങൾ  ഞാൻ അവരെ അറിയിച്ചു. തന്നെയുമല്ല  എനിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ  ഈ കാര്യം നിങ്ങൾ തീർത്തിട്ട് പോയാൽ  മതി എന്ന് അവർ  ഉറപ്പിച്ചു പറഞ്ഞു കളഞ്ഞു .
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു , ഞാൻ അവരുടെ തടവിലാണ്. കൂടാതെ ഏതാണ്ട് ഒരു ഡസൻ  ആളുകൾ അവരുടേതായി അവിടെയുണ്ട് .അതായത് ഈ പണം  കണ്ടെടുത്തു കൊടുക്കേണ്ടത് എൻ്റെ കൂടി ആവശ്യമാണ്. കൂട്ടത്തിലെ തടിയൻ,മൂത്ത മകൻ ,എന്നോട് സൂചിപ്പിച്ചു,പണം എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങൾ നിൾക്ക് അറിയാതിരിക്കാൻ കാരണമില്ല എന്ന്.
ഞാൻ വാച്ചിൽ നോക്കി. സമയം രാത്രി മൂന്നുമണി.ഭക്ഷണസാധനങ്ങളും കുടിക്കുവാൻ വെള്ളവും കിടന്നുറങ്ങാനുള്ള സൗകര്യവും കൃത്യമായി തയ്യാറാക്കിയിരുന്നു.ഞാൻ പെട്ടു എന്ന് എനിക്ക് മനസ്സിലായി .
രാത്രി നാലു മണിയായപ്പോൾ  ശ്രുതി വീണ്ടും വിളിച്ചു.
ഞാൻ ഫോൺ എടുത്തു.അപ്പോൾ മൂത്ത മകൻ  തടിയൻ വന്നു  മൊബൈൽ വാങ്ങി എന്നിട്ട് പറഞ്ഞു “നമ്മളുടെ  ഇടപാടുകൾ തീർത്തിട്ട്  പുറത്തുള്ള ആളുകളുമായി  സംസാരിച്ചാൽ  മതി”, എന്ന് .
ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടും ?അതായി എൻ്റെ ചിന്ത.
ഞാൻ  പറയുന്ന കാര്യങ്ങൾ അല്പം പോലും അവർ വിശ്വസിക്കുന്നില്ല. ഞാൻ പറഞ്ഞു,” എൻറെ ഫ്രണ്ട്  ആണ്  ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ.”
അവർ കേട്ടതായി ഭാവിച്ചതേയില്ല.
ഇനി എന്ത് ചെയ്യാനാണ്? ഞാൻ മിണ്ടാതെ വെറുതെയിരുന്നു. അവരിൽ പ്രായം കുറഞ്ഞ ഒരാൾ  അടുത്ത് വന്നു പറഞ്ഞു ,”കിടന്ന്  ഉറങ്ങിക്കോളൂ, പക്ഷേ നേരം വെളുക്കുമ്പോൾ  ഞങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കണം”. എൻറെ വിഷമ സ്ഥിതി  ആരെയെങ്കിലും പറഞ്ഞു അറിയിക്കുവാൻ ഫോൺ പോലും കൈയിൽ ഇല്ലാത്ത അവസ്ഥയായി. ക്ഷീണം കൊണ്ട്  കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിപ്പോയി.കണ്ണു തുറന്ന്  നോക്കുമ്പോൾ വാതിൽക്കൽ രണ്ട് പേർ കാവൽ നിൽക്കുന്നു. സമയം ഏഴു മണി ആയിരിക്കുന്നു.
“എന്താണ് വേണ്ടത്?”
ഒരു കാപ്പി  ഞാൻ ആവശ്യപ്പെട്ടു. എങ്ങിനെ ഈ ഗുണ്ടകളുടെ ഇടയിൽ നിന്നും രക് ക്ഷപെടാം എന്ന് ആലോ ചിക്കുകയും കാപ്പി സാവധാനം കുടിച്ചു കൊണ്ടിരിക്കുകയുമായിരുന്നു ഞാൻ .
ഒരു പോലീസ് ജീപ്പ്  ഓഫീസിൻ്റെ  മുൻപിൽ വന്നു നിന്നു.പിറകെ  മറ്റൊരു വാനിൽ ,ഏഴ് എട്ടു സൂട്ട് ധാരികളും.എല്ലാവരും   പുറത്തിറങ്ങി.അവരിൽ ഒരാൾ വിളിച്ചു പറഞ്ഞു,”ഡോണ്ട് മൂവ്,ഇത് ഡി.ആർ.ഐ.ഡിറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജിൻസ്.ഞങ്ങൾക്ക് നിങ്ങളുടെ ഗോഡൗൺ ചെക്ക് ചെയ്യണം.നിങ്ങളുടെ ബിസിനസ് ഇടപാടുകൾ പരിശോധിക്കണം.എല്ലാവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ഞങ്ങളെ ഏല്പിക്കുക.”
ശരിക്കും ചെകുത്താനും കടലിനും ഇടയിലായി എൻ്റെ  അവസ്ഥ.മെയിൻ വാതിലടച്ചു,രണ്ടു പോലീസ്‌കാർ അവിടെ കാവൽ നിന്നു.അവരുടെ ചീഫ് ഓഫീസർ എൻ്റെ അടുത്ത് വന്നിട്ട്  പറഞ്ഞു,”നിങ്ങളുടെ കയ്യിലുള്ള താക്കോലുകൾ  എവിടെ? അത് ഞങ്ങളെ ഏൽപ്പിക്കുക.”
എന്റെ കയ്യിൽ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വിശ്വാസം വരുന്നില്ല.
പക്ഷേ പെട്ടന്ന് ഒരു ചോദ്യം എൻ്റെ  മനസ്സിലേക്ക് ഉയർന്നു വന്നു.സേഠ്‌ ജിയുടെ  മരണം,പിന്നാലെ കോടിക്കണക്കിനുള്ള കളക്ഷൻ കിട്ടിയ  രൂപ കാണാനില്ല,ഇപ്പോൾ ഇൻടലിജൻസിൻ്റെ റെയ്‌ഡും.ഇത് എല്ലാം തമ്മിൽ എന്തോ ബന്ധമില്ലേ ?ആരും പറയാതെ ഇവർക്ക് അക്കൗണ്ട്സ് ഓഫീസർ ഞാനാണ് എന്ന് എങ്ങിനെ മനസ്സിലായി? ഓഫീസിലെ ആരെങ്കിലും കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഈ റെയ്‌ഡ്‌.
തടിയന്മാർ അഞ്ചുപേരും എന്ത്  ചെയ്യണമെന്ന് അറിയാതെ പരസ്പരം നോക്കിനിന്നു.മറ്റൊരു  ഓഫിസർ അടുത്തുവന്നു.
“നിങ്ങൾ ക്യാഷ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?”ചോദ്യം കന്നഡയിലാണ്.ഞാൻ പറഞ്ഞു,”എനിക്ക് കന്നഡ അറിയില്ല,ഇംഗ്ലീഷിൽ സംസാരിക്കൂ”
അപ്പോൾ ചോദ്യങ്ങൾ ഹിന്ദിയിലായി.അയാൾക്ക് ഇംഗ്ലീഷ് അല്പംപോലും മനസ്സിലാകുന്നില്ല എന്ന് വ്യക്തമാണ്.
എന്നെ ചോദ്യം ചെയ്യാൻ രണ്ടു പേർ . ഓഫീസിനുള്ളിൽ ഫയലുകൾ നോക്കുന്നു എന്ന ഭാവത്തിൽ രണ്ടുപേർ  ക്യാഷ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് തിരയുകയാണ് എന്ന് തോന്നുന്നു.ബാക്കിയുള്ളവർ ഗോഡൗണിൽ സെർച്ച് ചെയ്യുന്നു. ചീഫ് ഓഫീസർ അവിടെ കൂടിനിന്നിരുന്ന ജോലിക്കാരുടെ അടുത്തേക്ക് ചെന്നു.അയാൾ ആരെയും ശ്രദ്ധിക്കാതെ   സീനിയർ ക്ലർക്ക് വിജയയുമായി എന്തോപറഞ്ഞു.അവർ മുൻപ് പരിചയക്കാരാണ് എന്ന് നിസ്സംശയം എനിക്ക് പറയുവാൻ  കഴിയും.ആകെക്കൂടി ഒരു പന്തിയില്ലായ്മ എനിക്ക് തോന്നിത്തുടങ്ങി.റെയ്‌ഡ്‌ ചെയ്യാൻ വന്നിരിക്കുന്ന ഈ ഓഫീസർമാർക്ക് നടപടിക്രമങ്ങൾ ഒന്നും അറിയില്ല.
ഓഫീസിൻ്റെ  അടച്ചിട്ടിരുന്ന വാതിലിനു പുറത്തു രണ്ടുപോലീസ്‌കാർ കാവൽ നിൽപ്പുണ്ട്.അതുകൊണ്ട് പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ല.ഓഫീസർമാർ എന്തൊക്കെയോ ചോദിക്കുന്നു,എനിക്ക് ഒന്നും മനസ്സിലാകുന്നുമില്ല.
പെട്ടന്നാണ് ഗേറ്റിൽ നിന്നുമൊരു ശബ്ദം കേട്ടത്.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.ജോൺ സെബാസ്ററ്യനും ഫയാസും ഒരു  പത്തു പന്ത്രണ്ടുപേരുംകൂടി ഗേറ്റിൽ കാവൽ നിന്നിരുന്ന പോലീസ്‌കാർ രണ്ടുപേരെയും പിടിച്ചുകെട്ടി കൊണ്ടുവരുന്നു.ഫയാസിൻ്റെ  കയ്യിൽ നാലഞ്ചു കത്തികൾ.
വളരെ വേഗത്തിൽ ഓഫിസർമാരിൽ ഒരാൾ കൈ സൂട്ടിനു പുറകിലേക്ക് കൊണ്ടുപോകുന്നതുകണ്ട ഫയാസ് മിന്നൽ വേഗത്തിൽ അവൻ്റെ കയ്യിലിരുന്ന കത്തികളിൽ ഒന്ന്  അയാളുടെ നേർക്ക് എറിഞ്ഞു.അത്  അയാളുടെ വലതു കയ്യിൽ തറച്ചു കയറി.ഏറിൻ്റെ ശക്തിയിൽ അയാൾ താഴെ വീണു വേദന കൊണ്ട് പുളഞ്ഞു
എൻ്റെ അടത്തുനിന്നിരുന്ന, ഞാനുമായി സംസാരിച്ചുകൊണ്ടിരുന്ന ഓഫിസർ നിമിഷനേരം കൊണ്ട് പുറകിൽ ഒളിപ്പിച്ചുവച്ചിരുന്ന റിവോൾവർ പുറത്തെടുത്തു ഫയാസിന്റെ  നേരെചൂണ്ടി.പക്ഷെ അല്പം താമസിച്ചുപോയി.
ഫയാസ് എറിഞ്ഞകത്തി അയാളുടെ  കയ്യിൽ തറച്ചുകയറി.ജോൺ സെബാസ്റ്റ്യനും രണ്ടുപേരും കൂടി ഓടിച്ചെന്ന് ഗോഡൗണിന് അകത്തുകയറിയവരെ പുറത്തുനിന്നും പൂട്ടിയിട്ടു.
ഫയാസ് പറഞ്ഞു,”ഇവർ പോലീസ് ഒന്നുമല്ല.വേഷം മാറി വന്ന തട്ടിപ്പുകാരാണ് .”
ഫയാസിൻ്റെ കൂടെ വന്നവർ എല്ലാവരേയും അടിച്ചൊതുക്കി.അവർ ഒന്നാന്തരം പ്രൊഫെഷണൽസ് തന്നെ.
.”ജോൺ സെബാസ്റ്റ്യൻ അടുത്തുവന്നു,” നിന്റെ ഭാഗ്യം,ശ്രുതി കാരണം   നീ രക്ഷപെട്ടു”
“ആര്?”
“ശ്രുതി .എന്നെ വിളിച്ചുപറഞ്ഞു,നീ ടെലിഫോൺ എടുക്കുന്നില്ല,പതിവുപോലെ എന്തെങ്കിലും ഏടാകൂടത്തിൽ പെട്ടിട്ടുണ്ടാകും എന്ന്.നീ ഇവിടെയാണെന്ന് എനിക്ക് അറിയാമായിരുന്നതുകൊണ്ട് ഫയാസിനെയും വന്ന വഴിക്ക് കൂട്ടി .ഗേറ്റിൽ നിന്ന പോലീസ് വേഷക്കാർ ഫയാസിന്റെ പരിചയക്കാരായിരുന്നു”
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. വിജയയിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ  അവർ ഒന്ന് കളിച്ചു നോക്കിയതാണ്.
സേഠ് ജിയുടെ മക്കൾ അഞ്ചുപേരും എന്നെ ദയനീയമായി നോക്കി.ഞാൻ പറഞ്ഞു,”പണം ഇവിടെ എവിടെയെങ്കിലും കാണും. നിങ്ങൾ വിചാരിക്കുന്നതു പോലെ ക്യാഷ് നഷ്ടപ്പെട്ടിട്ട് ഉണ്ടാകില്ല.”
ഞങ്ങൾ സേഠ് ജിയുടെ പ്രൈവറ്റ് റൂമിലേക്ക് കയറി.മേശയുടെ ഡ്രോകൾ അലമാരകൾ തുടങ്ങിയവ ഓരോന്നായി തുറന്നു നോക്കി.ഒരു ഡ്രോയിൽ നൂറിൽകൂടുതൽ താക്കോലുകൾ അടുക്കി വച്ചിരിക്കുന്നു.മറ്റൊരു  ഡ്രോയിൽ ഒരു ഡയറിയും ഏതാനും ഫോട്ടോകളും.സുന്ദരിയായ ഒരു യുവതിയും അമ്മയും സേഠ് ജിയുടെ  കൂടെ നിൽക്കുന്നു.മൂത്ത മകൻ തലകുലുക്കി,അവർക്ക് അറിയാമെന്നുതോന്നുന്നു. മൂന്നാമത് ഒരു സ്ത്രീയിൽ ഒരു മകളും സേഠ് ജിക്ക് ഉണ്ട് എന്ന്.
ഞാൻ ഡയറി തുറന്നു നോക്കി.ആദ്യത്തെ വാചകം വായിച്ചപ്പോഴേ ഞാൻ ഞെട്ടിപ്പോയി.”മാത്യു എം.എ.
എ നൈസ് ആൻഡ് എഫിഷ്യന്റ് ബോയ് ഫോർ മൈ ഡോട്ടർ……………………..” ആ ഡയറിയിൽ എന്നെ ട്രെയിൻ ചെയ്യുന്നതിനുള്ള പ്ലാനുകൾ,ബിസ്സിനസ്സ് എന്നെ പിന്നീട് ഏൽപ്പിക്കാനുള്ള പദ്ധതികൾ എല്ലാം ദീർഘമായി എഴുതിവച്ചിരിക്കുന്നു.ഇന്ത്യയിലെ ഒരു പ്രമുഖ ഓഡിറ്റോർസ് ആണ് അക്കൗണ്ടുകൾ നോക്കുന്നത്.ഞാൻ വിചാരിച്ചിരുന്നതുപോലെ തട്ടിപ്പ് കമ്പനിയായിരുന്നില്ല റാം അവതാർ.ആൺമക്കൾക്കുള്ള ഓഹരികൾ വരെ കൃത്യമായി എഴുതിവച്ചിരിക്കുന്നു.
ജോൺ സെബാസ്ത്യൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി,”അളിയാ നീ രക്ഷപെട്ടു.പാവം ശ്രുതി,പിന്നേം പെരുവഴിയിൽ.ങ്ഹാ,നീ അറിഞ്ഞു കാണുമല്ലോ,അവൾ നാളെ കാലത്ത് ഫ്ലൈറ്റിന് സ്റ്റേറ്റ്സിലേക്കു പോകും”
“വാട്ട്?”
“അപ്പോൾ നീ അറിഞ്ഞില്ല.ഫോൺ അറ്റൻഡ് ചെയ്യാതെ എങ്ങിനെ അറിയാൻ?”
സേഠ് ജിയുടെ  അവിടെ ഉണ്ടായിരുന്ന മക്കൾ അഞ്ചുപേരും ഒന്നിച്ചു എൻ്റെ അടുത്തുവന്നു.ഒരാൾ പറഞ്ഞു,”പപ്പയ്ക്  ഒരു മകൾ ഉള്ള കാര്യം ഞങ്ങൾ എല്ലാവര്ക്കും അറിയാം.ഞങ്ങൾക്ക് അവളെ ഇഷ്ടവുമാണ്.ഞങ്ങൾക്ക് ഒരു സഹോദരിയില്ലല്ലോ.അച്ഛൻ വിചാരിക്കുന്നു ഞങ്ങൾ ആൺ മക്കൾ അവളെ ഉപദ്രവിക്കാൻ,വിഷമിപ്പിക്കാൻ സാധ്യതയുണ്ട് എന്ന്.അവളെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല.”
ഗുണ്ടകളുടെ മട്ടും ഭാവവും ആണെങ്കിലും സാധുക്കളും ബിസ്സിനസ്സിനെക്കുറിച്ചു വലിയ വിവരം ഇല്ലാത്തവരുമായിരുന്നു അവർ.
അവർ പറയുന്നത് അവരുടെ കുടുംബകാര്യങ്ങളാണ്.ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല.ഇത് എൻ്റെ വിഷയമല്ല .
“നിങ്ങൾ ഞങ്ങളുടെ സഹോദരിയെ വിവാഹം കഴിച്ചു  ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകണം.”
അവരുടെ അപേക്ഷ ആത്മാർത്ഥമാണെന്നു എനിക്ക് തോന്നി.
ഞാൻ ഫോൺ എടുത്തു.ജോൺ സെബാസ്ട്യൻ്റെ  ഉച്ചത്തിലുള്ള ചിരി അവിടെ മുഴങ്ങി.
“വിളിക്കടാ  ആ സുന്ദരിയെ.ആയിരം കോടി രൂപ ടേൺ  ഓവർ ഉള്ള കമ്പനി കണ്ടപ്പോൾ അവൻ്റെ  കണ്ണ് മഞ്ഞളിച്ചുപോയി.വിളിക്ക് അവളെ .”ഞാൻ അവൻ്റെ  അടുത്തേക്ക് ചെന്നു.അവൻ എന്നെ തുറിച്ചുനോക്കി.
“നിനക്ക് എന്തുപറ്റി? പ്രശനങ്ങൾ എവിടെയുണ്ടന്ന് തേടിപ്പിടിച്ചു തലയിടുന്ന നിനക്ക് ഇതെല്ലാം നിസ്സാരമായിരിക്കും എന്ന് കരുതി.”എൻ്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് അവൻ പറഞ്ഞു,”സമയം കളയാനില്ല.വേഗം വിളിക്ക് ശ്രുതിയെ “.
ഞാൻ മൊബൈലിൽ അവളെ വിളിച്ചു,പലതവണ.
മറുപടി ഇല്ല.
ഈശ്വരാ,അവൾക്ക് വല്ലതും സംഭവിച്ചോ?പ്രസാദ് വീണ്ടും?
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഞാനൊന്ന് വിളിച്ചുനോക്കട്ടെ”:
ആദ്യത്തെ തവണ റിങ് ചെയ്തപ്പോഴേ  അവൾഫോൺ എടുത്തു.
(തുടരും)

 

ജോൺ കുറിഞ്ഞിരപ്പള്ളി

 

കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -4

മുന്തിരിത്തോപ്പുകളിലെ മണം

ഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമിക്കുമ്പോള്‍ കഴിഞ്ഞു പോയ നാളുകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ജാക്കി. എല്ലാം പെട്ടെന്നായിരുന്നു, ലോണിനപേക്ഷിച്ചതും പണം കിട്ടിയതും ലണ്ടനിലെത്തിയതുമെല്ലാം. നാട്ടിലിപ്പോഴും ഉരുകുന്ന ചൂടില്‍ വിയര്‍ത്തു പണിയുകയായിരിക്കും അച്ഛന്‍. അതാലോചിച്ചപ്പോള്‍ അവന്റെ നെഞ്ചൊന്നു നീറി. ജഗന്നാഥന്‍ മേസ്തിരിയെ നാട്ടുകാര്‍ക്കെല്ലാം കാര്യമാണ്. പണിയില്ലെങ്കില്‍ പട്ടിണിക്കാരനാണ്. എന്നും അന്നത്തെ അന്നത്തിനായി അധ്വാനിക്കുന്നു.  വയസ് അറുപതായി. അച്ചനും അമ്മയും എന്നും കഠിനാധ്വാനമാണ്. എന്നും ഇഷ്ടികകളോടും പാറകളോടും മണലിനോടും സിമന്റിനോടും ഏറ്റുമുട്ടിയാണ് അവരുടെ ജീവിതം. അമ്മയും അച്ചനൊപ്പം പണിക്ക് പോകാറുണ്ട്. എന്നിട്ടും വേദനകള്‍ നിറഞ്ഞ ഒരു ജീവിതം മാത്രം. അച്ഛന്‍ പണിതുയര്‍ത്തിയ പല കെട്ടിടങ്ങളും തലയുയര്‍ത്തി നില്ക്കുന്നത് നോക്കി നിന്നിട്ട് സ്വയം ചോദിക്കും. അച്ഛന്‍ എന്താണ് ഉയരാത്തത്? ആ സ്വഭാവം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ജീവിതത്തില്‍ അത്യാഗ്രഹങ്ങള്‍ ഒന്നുമില്ല. സ്വന്തം അധ്വാനംകൊണ്ട് പട്ടിണിയില്ലാതെ ജീവിക്കണം.  താന്‍ വലിയ വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. അതുപോലൊരു കെട്ടിടം എനിക്ക് സ്വന്തമായി കെട്ടിപ്പൊക്കാന്‍ തനിക്കു കഴിയുമോ? താന്‍ വെറുമൊരു കല്‍പ്പണിക്കാരന്‍.
അച്ഛന്‍ ഒരു വീടുപണി ഏറ്റെടുത്താല്‍ അതിന്റെ ചുമതലയും ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കുന്നു. തന്നാലാവും വിധം ഭംഗിയായി ചെയ്തു തീര്‍ക്കുന്നു. അതില്‍നിന്നും അധികമായി ഒരു പങ്കും എടുക്കാറില്ല. അതില്‍നിന്നും ലഭിക്കുന്ന സമ്പാദ്യം കൊണ്ടാണ് മകളെ നഴ്‌സിംഗ് പഠിപ്പിക്കുന്നത്.  എത്ര കഷ്ടപ്പെട്ടിട്ടും അധ്വാനിച്ചിട്ടും കടമെടുത്ത കാശ് ഇതുവരെ തിരിച്ചടയ്ക്കാനായിട്ടില്ല. ഇതിനിടയിലാണ് തന്റെ പഠിക്കാനുള്ള ആഗ്രഹം മുന്നോട്ട് വച്ചത്. അത് വെറുതെയല്ല. ഇന്ന് അധികാരത്തിലുള്ളവര്‍ക്കും കൈക്കൂലിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിധം സൗഭാഗ്യങ്ങള്‍ ലഭിക്കുന്നുണ്ട്. അവരില്‍ പലരുടെയും മക്കള്‍ വിദേശത്ത് പഠിക്കുന്നു. ഈ സമ്പന്നരുടെ മധ്യത്തില്‍ തനിക്കും ജീവിക്കാനൊരു മോഹമുണ്ട്. തന്നെപ്പോലെയുള്ള പാവങ്ങള്‍ക്ക് ആരിലും വിശ്വാസമില്ല. ആരുമൊട്ടും സഹായിക്കാനുമില്ല. രാഷ്ടീയക്കാരായാലും മതത്തിലുള്ളവരായാലും അവരുടെ നിലനില്പാണ് പ്രധാനം. അതിന് തന്റെ കുടുംബത്തിലുള്ളവരും ഇരകളാണ്. എന്തായാലും വലിയൊരു ആഗ്രഹമാണ് വിദേശത്ത് പോയി പഠിക്കുക എന്നത്. അതും ബ്രിട്ടണില്‍തന്നെ പോകണം.

നമ്മുടെ നാട്ടില്‍ എത്രയോ ഉന്നത് വിദ്യാഭ്യാസമുള്ളവര്‍ തെക്കുവടക്ക് നടക്കുന്നു. അവരുടെ നൊമ്പരങ്ങള്‍ അറിയാന്‍ ആരുമില്ല. അതുമൂലം വഴിതെറ്റിപ്പോകുന്ന എത്രയോ ചെറുപ്പക്കാര്‍. മതവും രാഷ്ട്രീയവും വലത്തും ഇടത്തും നിന്ന് വിളവെടുപ്പ് നടത്തി സംതൃപ്തരായി മുന്നോട്ട് ജീവിക്കുന്നുണ്ട്. അച്ഛനൊപ്പം ഇഷ്ടികകള്‍ ഓരോന്നായി കെട്ടുമ്പോഴും മനസ് ശോകാകുലമായിരുന്നു. ലണ്ടനില്‍ പോയി ഒരു ഡിഗ്രിയെടുത്താല്‍ തീര്‍ച്ചയായും ലോകമെങ്ങും പരിഗണന ലഭിക്കും. ലണ്ടനിലെ പഠിത്തം അസാധ്യമെന്നിരിക്കെ അതിനെപ്പറ്റി സ്വപ്നം കാണേണ്ടതുണ്ടോയെന്നൊക്കെ അന്നു തോന്നിയിരുന്നു. മറ്റ് സമ്പന്നരും കൈക്കൂലിക്കാരും അഴിമതിക്കാരും വ്യവസായികളും മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുന്നതുപോലെ തന്നെപ്പോലുള്ള ഒരാള്‍ ആഗ്രഹിക്കാന്‍ പാടില്ല.

അച്ഛനൊപ്പം പൊരിവെയിലില്‍ പണിയുമ്പോഴും  മനം നിറയെ ലണ്ടനായിരുന്നു. കെട്ടിടങ്ങള്‍ മുകളിലേക്ക് ഉയരുന്നതുപോലെ തന്റെ ഭാവിയും ഉയരണമെന്നസ്വപ്നം കാണാത്ത ദിവസങ്ങളില്ല. ഒരുപക്ഷെ അമിത ആഗ്രഹമായിരിക്കാം. തനിക്കറിയാം കാപട്യം നിറഞ്ഞ ഈ ലോകത്ത് പാവപ്പെട്ടവരും ദരിദ്രരും നിത്യവും മരിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ പോരാടാന്‍ മനസ്സില്ലാഞ്ഞിട്ടല്ല. അതിനപ്പുറം മകനില്‍ മോഹപ്രതീക്ഷയുമായി ജീവിക്കുന്ന ഒരു കുടുംബം മുന്നിലുണ്ട്. ഇന്നുവരെ മകന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്ന മാതാപിതാക്കളാണ്. അതിന്റെ പ്രധാന കാരണം രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഒരാണ്‍കുഞ്ഞിനെ ലഭിച്ചതിലുള്ള സന്തോഷമാണ്്. പഠിത്തത്തിലും മകന്‍ മിടുക്കനായതിനാല്‍ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ അവര്‍ ഒരുക്കമാണ്. കണക്കിലും സയന്‍സിലുമുള്ള തന്റെ പ്രാവീണ്യത്തെ അധ്യാപകര്‍പോലും അംഗീകരിച്ചിട്ടുണ്ട്. ബി.എസ്.സി ഫസ്റ്റ് ക്ലാസില്‍ പാസായി.തുടര്‍ പഠനം മെഡിക്കല്‍ ഭാഗത്തായികാണാനാണ് ശ്രമിച്ചത്. മെഡിക്കല്‍ കോളേജുകളുടെ ലക്ഷങ്ങളുടെ അംഗത്വഫീസ് കേട്ടപ്പോള്‍ തനിക്ക് മാത്രമല്ല വീട്ടുകാര്‍ക്കും അമ്പരപ്പാണുണ്ടായത്. അതോടെ ഭാവി അനിശ്ചിതത്തിലായി. പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ ധാരാളം മുഖസ്തുതികളുടെ ആശംസകള്‍ ലഭിച്ചു.  ജീവിതസുരക്ഷ മാത്രം ലഭിച്ചില്ല. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് പഠിക്കാന്‍ നിവൃത്തിയില്ല. അതിലൊട്ട് താല്പര്യവുമില്ല. ഇവിടുത്തെ ഗതി അധോഗതിയായി കണ്ടതുകൊണ്ടാണ് ലണ്ടനില്‍പോയി പഠിക്കാന്‍ മനസ്സുണ്ടായത്. അത് ജീവിതത്തിലെ വലിയൊരു മോഹമാണ്. അതിനാല്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തണം. ഈ വിഷയം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ പരസ്പരം നോക്കി നിശബ്ദരായിരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ബാങ്ക് ലോണ്‍ കിട്ടുമെന്ന് ഉറപ്പില്ല. പിന്നെങ്ങനെ മകന്റെ ആഗ്രഹം പ്രോത്സാഹിപ്പിക്കുമെന്നറിയാതെ അച്ഛനുമമ്മയും നിന്ന കാഴ്ച ഇപ്പോഴും ജാക്കിയുടെ മനസിലുണ്ട്.

പക്ഷേ വിധി തനിക്കൊപ്പമായിരുന്നു. ആ ദിവസത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ജാക്കിയുടെ മുഖത്ത് അറിയാതെ പുഞ്ചിരി വിടര്‍ന്നു.  പതിവു പോലെ അന്നും അച്ഛനൊപ്പം പണിക്കു വന്നിരുന്നു. ലണ്ടനെന്ന മോഹമൊക്കെ പതിയെ മനസില്‍ നിന്നും വാടിക്കൊഴിഞ്ഞു തുടങ്ങിയിരുന്നു.  കൈയ്യിലിരുന്ന ഇഷ്ടികകയിലേക്ക് നോക്കി നില്ക്കുമ്പോഴാണ് ഒരാള്‍ ഉറക്കെ ചുമയ്ക്കുന്ന ശബ്ദം കാതിലെത്തിയത്. അത് അച്ഛനായിരുന്നു. അച്ഛന്റെ ശരീരം വല്ലാതെ വിയര്‍ത്തിരുന്നു.  തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടച്ചു. അച്ഛന്‍ അടുത്തു വന്നുനിന്ന് വിളിച്ചു. “”ജാക്കീ,” അവന്‍ അച്ഛനെ നോക്കി. ആ മുഖത്ത് സ്‌നേഹത്തിന്റെ തെളിച്ചം. ജഗന്നാഥന്‍ സ്‌നേഹപൂര്‍വ്വം മകനെ നോക്കി പറഞ്ഞു.

“” നീ കഴിഞ്ഞ രാത്രി പറഞ്ഞില്ലേ വീടും പറമ്പും വച്ചാല്‍ ബാങ്കുകള്‍ ലോണ്‍ തരുമെന്ന്. നീ പോയിട്ടൊന്ന് തെരക്ക്. നിന്റെ ആഗ്രഹത്തിന് ഞങ്ങള്‍ എതിരല്ല. പോയിട്ട് വാ.
“” ആ വാക്കുകള്‍ കേട്ട് അച്ഛന്റെ മുഖത്തേക്ക് സന്തോഷത്തോടെ ദൃഷ്ടിയുറപ്പിച്ചു. ഉള്ളിന്റെയുള്ളില്‍ അളവറ്റ ആനന്ദം തോന്നി. വിശ്വസിക്കാനാവാതെ നിന്ന തന്റെ തോളിലൊന്നു തട്ടി.

“”നീ പോയി തെരക്കെടാ”  അച്ഛന്‍ പിന്നെയും പണിയില്‍ മുഴുകി. അപ്പോള്‍ തോന്നിയ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്നില്ലായിരുന്നു ജാക്കിക്ക്.
അവന്‍ പെട്ടെന്ന് കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും മുഖവും കഴുകി തുടച്ചിട്ട് അടുത്തുള്ള മരച്ചുവട്ടിലേക്ക് നടന്നു. മരത്തില്‍ തൂക്കിയിട്ടിരുന്ന ഉടുപ്പും പാന്റും ധരിച്ച് പണിവസ്ത്രങ്ങള്‍ അടുത്തുള്ള ചായ്പിലെ അയയില്‍ തൂക്കിയിട്ടിട്ട് മോളിചേച്ചിയോട് പറഞ്ഞിട്ട് റോഡിലേക്ക് ഇറങ്ങി നടന്നു. കൂട്ടുകാരനെ ബൈക്കുമായി എത്താന്‍ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും പ്രകാശന്‍ എത്തി. മനസ്സാകെ പൂത്തുലയുകയാണ്. റോഡിലൂടെ സഞ്ചരിക്കുമ്പോഴും മനസ്സ് ഒരു വിമാനത്തിനുള്ളിലായിരുന്നു. മനസിന്റെ ആഗ്രഹം അച്ഛന്‍ അനുവദിച്ചത് ഒരു അനുഗ്രഹമായി തോന്നി. ചാരുമ്മൂട് ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ചതും യാത്രയുമെല്ലാം പെട്ടെന്നായിരുന്നു.

കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -3

കരിയിലകാറ്റിലൂടെ

അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു കൊട്ടാരം കോശി സാമുവല്‍. രാവിലെ എഴുന്നേറ്റ് പത്രം വായിച്ചതു മുതല്‍ പറയാനാവാത്തത്ര സന്തോഷവും അഭിമാനവും അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കതിരിട്ടു നില്‍ക്കുന്ന നെല്‍പ്പാടങ്ങളിലേക്ക് നോക്കിക്കൊണ്ട് കോശി വളര്‍ത്തുനായ കിട്ടുവിന്റെ തലയില്‍ തലോടി നിന്നു.

താമരക്കുളത്തെ പുരാതന ധനാഢ്യകുടുംബമാണ് കൊട്ടാരം തറവാട്. അന്‍പതിനോടടുത്ത് പ്രായമുള്ള കൊട്ടാരം കോശിയുടെ നീണ്ട മുടിയും താടിയും കറുപ്പും വെള്ളയും നിറഞ്ഞതാണ്. പ്രായം ഇത്രയുണ്ടെങ്കിലും പ്രവൃത്തികള്‍ ചുറുചുറുക്കുള്ള ഒരു യുവാവിനെപോലെയാണ്. വീടിന്റെ പടിഞ്ഞാറുഭാഗം തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളുമാണ്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും കണ്ടാല്‍ തന്നെ കോശിയുടെ പ്രകൃതിസ്‌നേഹം  വ്യക്തമാകും. ചുറ്റുമുള്ള പാടങ്ങളെല്ലാം വിളയാറായ നെല്ലുമായി തലയുയര്‍ത്തി നിന്നു. നെല്‍പ്പാടത്ത് ഇന്നും കോശി ജൈവവളം മാത്രമേ ഉപയോഗിക്കാറുള്ളൂ.

ചുറ്റുമുള്ളവരെല്ലാം നല്ല വിളവിന് വേണ്ടി രാസവളങ്ങള്‍ ഉപയോഗിക്കുമ്പോഴും കോശി തന്റെ നിലപാടില്‍ നിന്നും തരിമ്പും പിന്നോട്ടു മാറിയില്ല.  പ്രകൃതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തനിക്ക് താല്പര്യമില്ലെന്ന ഒരൊറ്റ ഉത്തരം മതിയായിരുന്നു രാസവളങ്ങളുടെ മികവുകള്‍ പറഞ്ഞു വരുന്നവരുടെ വായടപ്പിക്കാന്‍.  രാവിലെ എണീറ്റാല്‍ വീട്ടിലെ മറ്റുള്ളവര്‍ ഉണരുന്നതിന് മുമ്പ് തന്നെ കോശി എല്ലാ പത്രങ്ങളും വായിച്ചു തീര്‍ക്കും. ആഴ്ചകളിലെത്തുന്ന വാരികകള്‍ വായിക്കുന്നത് മകള്‍ ഷാരോണും ഭാര്യ ഏലിയാമ്മയുമാണ്. കോശിക്ക് മക്കള്‍ രണ്ടാണ്. മൂത്ത മകന്‍ കുടുംബമായി ജര്‍മ്മനിയില്‍ പാര്‍ക്കുന്നു. ഇളയമകള്‍ ഷാരോണ്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയാണ്.

ഏലിയാമ്മ ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. രാവിലെയും വൈകിട്ടും അടുത്ത വീട്ടിലെ സ്ത്രീ ഏലിയാമ്മയെ സഹായിക്കാനായി എത്താറുണ്ട്. ഇടവേളകളില്‍ പറമ്പിലെ പണികളും അവള്‍ ചെയ്യും. വക്കീല്‍ ആണെങ്കിലും കൊട്ടാരം കോശി വളരെ കുറച്ച് കേസുകള്‍ മാത്രമേ എടുക്കാറുള്ളൂ. കൂടുതല്‍ സമയവും കൃഷിയിലാണ് ശ്രദ്ധ. പാടത്തോട് ചേര്‍ന്ന് മീന്‍ കുളവുമുണ്ട്.

പത്രങ്ങളെല്ലാം ഒരു തവണ വായിച്ചു തീര്‍ത്തതാണ്. എങ്കിലും കോശി ഒന്നു കൂടി ഇംഗ്ലീഷ് പത്രത്തിന്റെ താളുകള്‍ മറിച്ചു. അകത്തെ പേജിലെ ഒരുഫോട്ടോയില്‍ ആ കണ്ണുകള്‍ ഉടക്കി നിന്നു. കൗതുകത്തോടെ ആശ്ചര്യത്തോടെ സഹതാപത്തോടെ മൗനിയായി ആ പടത്തില്‍ നോക്കിയിരിക്കേ ഹൃദയത്തുടിപ്പ് ഉയരുന്നുണ്ടെന്നു തോന്നി. അതെ… അതെ….. തന്റെ സഹോദരി തന്നെ. അപ്പന്റെ അതേ മൂക്കുകളും കണ്ണുകളും. സ്വന്തം രക്തത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടവള്‍ ഇന്നിതാ പത്രത്താളിലൂടെ വീടിനുള്ളിലേക്ക് കടന്നു വന്നിരിക്കുന്നു. അഭിമാനമാണ് തോന്നുന്നത്. മനസ്സില്‍ എന്നന്നേക്കുമായി കുഴിച്ചുമൂടിയ ആ സത്യം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മരണക്കിടക്കയില്‍ അപ്പച്ചന് കൊടുത്ത വാക്ക് സംരക്ഷിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനാണ്. മരണം വരെ എന്ത് വില കൊടുത്തും താനത് സംരക്ഷിക്കും. ആ രഹസ്യം മറ്റാര്‍ക്കും ചര്‍ച്ചയാകാന്‍ പാടില്ല. മരിക്കും മുന്‍പ് അപ്പച്ചന്‍ ആ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ അവിശ്വസനീയതയായിരുന്നു ആദ്യം. അപ്പച്ചന് മറ്റൊരു  സ്ത്രീയുമായി ബന്ധം, അതില്‍ പിറന്ന ഒരു മകള്‍…

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അന്ന് തന്റെ മുന്നില്‍ വെളിപ്പെട്ടത്. തനിക്കൊരു സഹോദരിയുണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യം നിര്‍വികാരതയായിരുന്നു തോന്നിയത്. പക്ഷേ തന്നേക്കാള്‍ മുന്‍പേ ഈ രഹസ്യങ്ങളെല്ലാം അറിഞ്ഞിട്ടും യാതൊരവകാശവും ഉന്നയിക്കാതെ മറ്റാരെയും അറിയിക്കാതെ  കര്‍ത്താവിന്റെ മണവാട്ടിയായി കഴിയുകയാണവളെന്നറിഞ്ഞപ്പോള്‍ സ്‌നഹേവും ബഹുമാനവും മനസില്‍ നിറഞ്ഞു. മറ്റൊരു സ്ത്രീയില്‍ അപ്പച്ചന് ജനിച്ച സ്വന്തം സഹോദരി കാര്‍മേലിനെ  അഗാധമായി സ്‌നേഹിക്കുന്നുണ്ട്. അക്കാലത്തെല്ലാം അവളെ ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച് സഹോദരി വളര്‍ന്ന കന്യാസ്ത്രീകളുടെ മഠത്തിലേക്കും ചെന്നു.

പക്ഷേ വിധി മറ്റൊന്നായിരുന്നു. അപ്പോഴേയ്ക്കും അവള്‍ മെഡിസിന് ഉപരിപഠനത്തിനായി ഇറ്റലിയിലേക്ക് പോയിരുന്നു. അപ്പച്ചന്‍ മറ്റാരുമറിയാതെ മകളെ കാണാന്‍ ആലപ്പുഴയ്ക്ക് പോകുമായിരുന്നു. അതും സ്വന്തം പിതാവായിട്ടല്ല. മകളുടെ സാമ്പത്തിക കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് നടത്തുന്ന ഉദാരമനസുള്ള മാന്യനായി. മകളോട് വളരെ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ഒരു ക്രിസ്തുമസ് ദിനത്തില്‍ മനസിലെ ഭാരം ഇറക്കി വയ്ക്കാനായി അപ്പച്ചന്‍ എല്ലാകാര്യങ്ങളും മകളോട് പറഞ്ഞു. അവളുടെ നിശബ്ദമിഴികള്‍ വിഷാദം നിറഞ്ഞു. മനസ് വികാരാധീനമായി.

എല്ലാം വളരെ ക്ഷമയോടെയാണ് അവള്‍ കേട്ടത്. മകളെ ദയനീയമായി നോക്കിയെങ്കിലും ആ മുഖത്ത് അത്രവലിയ സന്തോഷമൊന്നും പ്രകടമായിരുന്നില്ല. തന്നെ ഉപേക്ഷിച്ചു പോയ പിതാവിനോട് പകയോ വിദ്വേഷമോ തോന്നിയില്ല. എന്നിരുന്നാലും സ്വന്തം പിതാവ് ആരെന്ന് ചൂണ്ടിക്കാണിക്കാന്‍ ഭാഗ്യമില്ലാത്ത ഒരു മകള്‍.  അവളോട് പിതൃത്വം ഏറ്റു പറഞ്ഞ ദിവസത്തെക്കുറിച്ച് അപ്പച്ചന്‍ പറഞ്ഞതെല്ലാം കോശിയുടെ മനസിലേക്ക് ഓടിയെത്തി. അന്ന് അവള്‍ അപ്പനെ തുറിച്ചുനോക്കിയിട്ട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ.””എന്റെ അമ്മ ജീവനോടെയുണ്ടോ?”. വര്‍ഷങ്ങള്‍ക്കു ശേഷം അതേക്കുറിച്ച് തന്നോട് പറയുമ്പോഴും അപ്പച്ഛന്റെ മുഖത്ത് നഷ്ടബോധവും കുറ്റബോധവും നിരാശയും നിറഞ്ഞു നിന്നിരുന്നതിനെക്കുറിച്ച് കോശി ഓര്‍ത്തു.. അമ്മയാരാണെന്നറിയുന്നതിനുള്ള ആശ അവളുടെ മുഖത്തു പ്രകടമായിരുന്നു. പക്ഷേ സന്തോഷിക്കാന്‍ വകയുള്ള ഒന്നും ശാമുവലിന് അവളോട് പറയാനുണ്ടായിരന്നില്ല. അന്നാദ്യമായി ശാമുവല്‍ മകളോട് അവളുടെ അമ്മയെക്കുറിച്ച് സംസാരിച്ചു.

നിയമവിദ്യാര്‍ത്ഥികളായി ബാംഗ്ലൂരില്‍ പഠിക്കുന്ന കാലം. അക്കാലത്തായിരുന്നു ആ പ്രണയം മൊട്ടിട്ടത്. കണ്ടാല്‍ ആരും മോഹിച്ചു പോകന്ന അതിസുന്ദരിയായ പെണ്‍കുട്ടി സാറ.  അവരുടെ ഇരുവരുടെയും ജീവിതത്തിലെ ആദ്യത്തെ പ്രണയം.
നാട്ടിലുള്ള ആര്‍ക്കും തന്നെ ആ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. ശാമുവലിന് അതൊരിക്കലും ഒരു ക്യാംപസ് പ്രണയമായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടില്‍ പോയി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അവരെ കാത്തിരുന്നിരുന്നത്.  വിവാഹം കഴിക്കും മുമ്പേ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഭയവും ഭീതിയും സാറയെ ബാധിച്ചു.

പക്ഷേ ശാമുവലിനപ്പോഴും ഭയമുണ്ടായിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും മനസ്സില്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. മറ്റാരുമറിയാതെ ബാംഗ്ലൂരില്‍ വച്ച് പ്രസവം നടത്താമെന്ന് തീരുമാനിച്ചതും ശാമുവല്‍ ആയിരുന്നു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായി നാട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സാറയ്ക്കും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അല്ലറചില്ലറ ജോലികള്‍ ചെയ്തിട്ടാണെങ്കിലും സാറയ്ക്കു വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നതില്‍ ഉത്സാഹവാനായിരുന്നു ശാമുവല്‍. സാറ പൂര്‍ണ ഗര്‍ഭിണയായിരിക്കുന്ന കാലം.

നല്ല മഴയുള്ള ഒരു ദിവസമായിരുന്നു സാറയ്ക്ക് പ്രസവവേദന ആരംഭിച്ചത്. പ്രസവത്തിനായി കാറില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആ അപകടം. നിയന്ത്രണം വിട്ടു വന്ന ഒരു ലോറി കാറിലിടിച്ച് സാറ ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ. അപകടത്തില്‍ ശാമുവലിനും മുറിവുകളേറ്റിരുന്നു. ആശുപത്രിയില്‍ ദിവസങ്ങള്‍ കിടന്നു. അന്ന് ശാമുവലിന്റെ അമ്മായി ആ ആശുപത്രിയിലെ ഡോക്ടറായിരുന്നു. കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങാനിരുന്ന ശാമുവലിനെ തടഞ്ഞതും കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതും ശാമുവലിനെ അവിടെ പഠിക്കാന്‍ നിര്‍ബന്ധിച്ചതും എല്ലാം അമ്മായി ആയിരുന്നു.

പഴയ കഥകള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശ്രദ്ധയോടെ കേട്ടിരുന്ന കോശിയുടെ മുഖം ദുഃഖാര്‍ദ്രമായി. ശാമുവലിന്റെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകുകയായിരുന്നു.  തീവ്രവേദനയുമായി ഇരിക്കുന്ന പിതാവിനെ ആശ്വസിപ്പിക്കാന്‍ എന്താണൊരു വഴി. പിതാവിന്റെ മോഹങ്ങള്‍ ഒരു ദുര്‍മോഹമെന്ന് പറയാനാവില്ല. ആദരവോടെ പിതാവിനോട് പറഞ്ഞു. വിശുദ്ധ പൗലോസ് റോമറില്‍ പറയുന്നത് നാം ദൈവതേജസ്സിന്റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു. അതുതന്നെയല്ല. കഷ്ടത സഹിഷ്ണുതേയും. സഹിഷ്ണത സിദ്ധതയേയും. സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു എന്നറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശക്കോ ഭംഗം വരുന്നില്ല. അതിനാല്‍ ഈ ലോകത്ത് ഏറ്റവും വലിയ കഷ്ടമായ മരണം നേരിട്ടാലും നമുക്ക് യഹോവയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാം. ഞാനോ ലോകാവസാനത്തോളം നിങ്ങളോടുകൂടെത്തന്നെയുണ്ട് എന്ന വാഗ്ദത്തം ചെയ്ത യേശുനാഥന്‍ തന്നെ ഇനിയും ജീവാന്ത്യം വരെ വഴി നടത്തും. അതിനാല്‍ ഈ ലോകത്തിലെ എല്ലാം കഷ്ടതകളും വേര്‍പെടുത്തലും നമ്മെ വേദനിപ്പിക്കും. നമുക്കാവശ്യം പുതുജീവനും ചൈതന്യവുമാണ്. നിത്യവും നമ്മില്‍ വിശുദ്ധിയുള്ള ഹൃദയത്തെ സൃഷ്ടിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം. താനിത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ അപ്പച്ചന്റെ കണ്ണുകളില്‍ നിര്‍വൃതിയുടെ നീര്‍കണങ്ങള്‍.
കോശി ചിന്തകളില്‍ നിന്നുണര്‍ന്ന്  പത്രത്തിലേക്ക് വീണ്ടും ശ്രദ്ധിച്ചു. സിസ്റ്റര്‍ കാര്‍മേല്‍ തന്റെ സ്വന്തം സഹോദരി…സമൂഹത്തില്‍ നിന്നും തള്ളപ്പെട്ട് അഴുക്ക് ചാലുകളില്‍ ജീവിക്കുന്ന വേശ്യകളെ കണ്ടെത്തി അവരെ ശുശ്രൂഷിക്കുന്ന ജോലി. ജീവിത  ഭൂപടത്തിലെ ഗുണോന്മുഖമായ കര്‍മ്മപരിപാലനജോലി.  അവിടുത്തെ ചില സംഘടനകളും സഹായത്തിനായുണ്ട്. ബ്രിട്ടനിലെ ഒരു പ്രമുഖപത്രമാണ് സഹോദരിയുടെ സേവനങ്ങളെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയതിനാലാണ് സിസ്റ്റര്‍ കാര്‍മേല്‍  ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ഇടം തേടിയത്. ഈ സഹോദരനെ അറിയുമോ? അതറിയില്ല. ഇല്ല….ഇല്ല…… അറിയില്ല.

കേരളത്തില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ എന്നല്ലാതെ മറ്റൊരു വിവരവും കൊടുത്തിട്ടില്ല. അതിന്റെ കാരണം അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ടാകണം. തന്റെ സഹോദരിയെന്ന സത്യം ഈ ലോകത്ത് തനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല.

പത്രം മടക്കിവച്ചിട്ട് കോശി ആകാംക്ഷയോടെ ഓര്‍ത്തു. നമുക്ക് ചുറ്റും എത്രയോ സാമൂഹ്യപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, മതനേതാക്കളുണ്ട്. ഇവരൊക്കെ വലയില്‍ അകപ്പെട്ട മത്സ്യങ്ങളെപ്പോലെ ജീവിക്കാതെ ഇവരെപ്പോലെ തെരുവിലേക്ക് ഇറങ്ങിച്ചെല്ലാത്തത് എന്താണ്? സഹോദരിയുടെ പുണ്യപ്രവൃത്തി ഓര്‍ത്തപ്പോള്‍ വഴിപിഴച്ച വേശ്യകളെ വീണ്ടും ജീവനുള്ളവരാക്കി തീര്‍ക്കുന്നതില്‍ പാശ്ചാത്യരാജ്യക്കാരെപ്പോലെ മലയാളിക്കും അഭിമാനിക്കാം എന്ന് തോന്നി. ഈ സന്തോഷവാര്‍ത്ത ഭാര്യയെയും മക്കളെയും അറിയിക്കണമെന്നുണ്ട്. അതിനാകുന്നില്ല. പിതാവിന് കൊടുത്ത ഉറപ്പല്ലേ. അത് തെറ്റിച്ചാല്‍ അപ്പച്ചന്റെ ആത്മാവ് പൊറുക്കത്തില്ല. മാത്രവുമല്ല പാപബോധവുമായി മരണം വരെ ജീവിക്കേണ്ടതായും വരും. അപ്പച്ചന്‍ ബ്രീട്ടീഷ്ഭരണകാലത്ത് പാവങ്ങളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്ന നാട്ടിലെ ജന്മിമാര്‍ക്കെതിരെയും മാടമ്പികള്‍ക്കെതിരെയും വെള്ളക്കാര്‍ക്കെതിരെയും വാദിക്കാന്‍ കോടതിയിലെത്തുമായിരുന്നു. അപ്പച്ചന്റെ ചില കൊലപാതകക്കേസുകളുടെ വാദം കേള്‍ക്കാന്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് താനും പോകുമായിരുന്നു. കോടതിക്കുള്ളില്‍ എതിര്‍ഭാഗം വക്കീലിനെ ശ്വാസംമുട്ടിക്കുന്ന ചോദ്യങ്ങള്‍ കേട്ട് ന്യായാധിപന്‍പോലും അന്ധാളിച്ചിരുന്നിട്ടുണ്ട്.

അപ്പച്ചനെതിരെ വാദിക്കാന്‍ പലപ്പോഴും എതിര്‍ഭാഗം വക്കീലന്മാര്‍ കോടതിയില്‍ വരാതെയിരുന്നു. അപ്പച്ചനെപ്പോലെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിവുള്ളവര്‍ ചുരുക്കമായിരുന്നു. റോഡില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ അപ്പച്ചന്‍ ഘോരഘോരം കോടതിക്കുള്ളില്‍ പാവങ്ങള്‍ക്കായി വാദിച്ചുകൊണ്ടിരുന്നു. വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചുവീഴുമ്പോള്‍ കൊട്ടാരം ശാമുവല്‍ പാതകികള്‍ക്ക് കൊലക്കയര്‍ കൊടുത്ത് ജയിലേക്ക് അയയ്ക്കുകയായിരുന്നു. സത്യത്തിനും നീതിക്കുംവേണ്ടി പോരാടി മരിച്ച പിതാവ് ഇന്നും എത്രയോ മനസുകളില്‍ ജീവിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ ഒരു നിധിപോലെ മനസ്സില്‍ സുഷിച്ചിരുന്ന സഹോദരിയുടെ ഫോട്ടോയിലേക്ക് നിഷ്കളങ്കമായ കണ്ണുകളോടെ ഉറ്റുനോക്കി. ഒറ്റ നോട്ടത്തില്‍ അപ്പച്ചനും മകളും ഒരുപോലെ മുഖസാദൃശ്യമുള്ളവര്‍.

Malayalam UK Android App

  • 1
  • …
  • 63
  • 64
  • 65
  • 66
  • 67
  • …
  • 77
RECENT POSTS
ഇന്ത്യ പാക്ക് സംഘർഷത്തിന്റെ വെളിച്ചത്തിൽ വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കി. യാത്രക്കാർ നേരത്തെ എത്തണം
പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകൾ തകർത്തു
യുകെ മലയാളി നേഴ്സ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. വിട പറഞ്ഞത് ഗ്ലോസ്റ്ററിലെ സ്ട്രൗഡ് ആശുപത്രിയില്‍ നേഴ്സായ വിന്‍സി
തുടർച്ചയായ മൂന്നാം വർഷവും യുകെയിലെ സർവകലാശാലകൾ കനത്ത നഷ്ടത്തിൽ . പ്രധാന കാരണം മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് . വിദ്യാർത്ഥി വിസ നയത്തിൽ മാറ്റമുണ്ടാകുമോ?
പാക്കിസ്ഥാൻ ആക്രമണം നിർവീര്യമാക്കി ഇന്ത്യ. കരസേനയും വ്യോമസേനയും ചേർന്ന് തകർത്തത് 500 ഡ്രോണുകൾ
  • MAIN NEWS
  • EDITORIAL
  • SPORTS
  • UK
  • MOVIES
  • ABOUT US
  • CONTACT US
  • POST YOUR NEWS
  • TERMS OF SERVICE
  • PRIVACY POLICY
Copyright © . All rights reserved
➤