ജോൺ കുറിഞ്ഞിരപ്പള്ളി
ഇന്ന് പൗർണ്ണമിയാണ് .
പൗർണ്ണമി നാളുകളിൽ തലശ്ശേരിയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും .ലൈറ്റ് ഹൗസിനടുത്തുള്ള പാറക്കൂട്ടങ്ങൾ കാണാനേയില്ല. കടൽ പാലത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കണ്ടാൽ ഭയം തോന്നും.വീട്ടിൽ നിന്നും ഓഫിസിലേക്ക് കടൽ തീരത്തുകൂടി പോയാൽ നാരായണൻ മേസ്ത്രിക്ക് അല്പം ദൂരം കുറവുണ്ട്. രണ്ടാൾ ഉയരത്തിൽ ആർത്തലച്ചുവരുന്ന തിരമാലകൾ കരയെ വാരി പുണരുന്നതും നോക്കി ഒരു നിമിഷം നിന്നു.പിന്നെ വേഗം നടന്നു.മനുഷ്യരിലും ജീവജാലങ്ങളിലും പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു.നാരായണൻ മേസ്ത്രി ചിന്തയിൽ മുഴുകി.
ഇന്ന് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ സൈറ്റ് ഇന്സ്പെക്ഷന് പോകാനുള്ളതാണ്.
നേരം പുലരുന്നതേയുള്ളു.നഗരം ഇനിയും ഉണർന്നു കഴിഞ്ഞിട്ടില്ല.
കഴിവതും നേരത്തെ വരണമെന്നാണ് ശങ്കരൻ നായരുടെ നിർദ്ദേശം.കൂട്ടുപുഴയിലെ വർക്ക് സൈറ്റും മാക്കൂട്ടത്തിനടുത്തുള്ള സ്പോട്ടും സന്ദർശിക്കണം.
യാത്രയ്ക്ക് വേണ്ടി മൂന്നു കുതിരവണ്ടികൾ പറഞ്ഞു ഏൽപ്പിച്ചിരുന്നു.അത് എത്തിയിട്ടുണ്ടാകും.
തിരക്കിട്ടു വരുമ്പോൾ ബംഗ്ലാവിൻ്റെ മുൻപിലെ മൈതാനത്തു കുതിരവണ്ടിക്കാർ റെടിയായി നിൽക്കുന്നു.
കൂടെ വരുന്ന ജോലിക്കാർ സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നതിരക്കിലാണ്.
നാരായണൻ മേസ്ത്രി സർവ്വേയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ അടങ്ങുന്ന പെട്ടി രണ്ടു ജോലിക്കാരെക്കൊണ്ട് എടുപ്പിച്ചു കൊണ്ടു വന്നു.പെട്ടി തുറന്നു, എല്ലാം ചെക് ചെയ്തു.തിയോഡലൈറ്റ് ,സർവ്വേ കോമ്പസ്,ഒപ്റ്റിക്കൽ മിറർ, ചെയിനുകൾ ,ക്രോസ്സ് സ്റ്റാഫ്, എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തി.എന്തെങ്കിലും വിട്ടുപോയാൽ ശങ്കരൻ നായർ ഒച്ച വയ്ക്കും.
പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശങ്കരൻ നായർ എത്തി.അല്പം കഴിഞ്ഞു ജെയിംസ് ബ്രൈറ്റും വന്നു.
“പോകാൻ റെഡി ആയോ മിസ്റ്റർ നായർ?”
“യെസ് സർ”
ജെയിംസ് ബ്രൈറ്റ് ബംഗ്ലാവിന് അകത്തേക്കുപോയി ഒരു ബാഗും തൻ്റെ ഡബിൾ ബാരൽ വിൻചെസ്റ്റർ മെയ്ക്ക് തോക്കും എടുത്തുകൊണ്ടുവന്നു വണ്ടിയിൽ വച്ചു..
” ഇന്ന് തന്നെ തിരിച്ചു വരൻ കഴിയുമോ മിസ്റ്റർ നായർ?”
“ശ്രമിച്ചുനോക്കാം.ആദ്യം മാക്കൂട്ടത്തെ സൈറ്റിൽ പോയിട്ട് തിരിച്ചുവരുമ്പോൾ സമയമുണ്ടെങ്കിൽ കൂട്ടുപുഴ സൈറ്റിൽ പോകാം.” നായർ പറഞ്ഞു.
മൂന്നു കുതിരവണ്ടികളിലായി അവർ പുറപ്പെട്ടു. ജെയിംസ് ബ്രൈറ്റും ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ഒരു കുതിരവണ്ടിയിലും മറ്റു അഞ്ചു ജോലിക്കാർ മറ്റേ കുതിരവണ്ടികളിലും കയറി.അത്യാവശ്യം സാധനങ്ങൾ എടുത്തു എല്ലാ വണ്ടികളിലുമായി വച്ചു.
ഇന്നുതന്നെ തിരിച്ചുപോരണം,അതാണ് നായരുടെ പ്ലാൻ.
പതിവിനു വിപരീതമായി ബ്രൈറ്റ് വളരെ സന്തോഷവാനായി കാണപ്പെട്ടു.എങ്കിലും ഇടക്കിടക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഹിപ്പ് ഫ്ലാസ്കിൽ നിന്നും, ജാക്ക് ഡാനിയേൽ അകത്താക്കിക്കൊണ്ടിരുന്നു.
നായരോട് കൂട്ടുപുഴയിലെ സർവ്വേ ജോലികളെക്കുറിച്ചും മാക്കൂട്ടത്തിനടുത്തുള്ള പാറക്കൂട്ടങ്ങൾ ഒഴിവാക്കി റോഡും റയിൽവേ ലൈൻ പണിയുന്നതിനെക്കുറിച്ചും വളരെ വാചാലനായി സംസാരിച്ചുകൊണ്ടിരുന്നു ബ്രൈറ്റ്.
കൂട്ടുപുഴയിൽ എത്തിയപ്പോൾ വർക് സൈറ്റിൽ ജോലിക്കാരുടെ അടുത്ത് മേമൻ ഉണ്ട്.
“അത് മേമൻ അല്ലെ?”
“അതെ”
“അവനെക്കൂടി കൂട്ടിക്കോളൂ”
നായർ വിളിച്ചു,”മേമൻ നീ ഞങ്ങളുടെ കൂടെ വരുന്നോ?”
“ഇല്ല”അവൻ നിഷേധാർത്ഥത്തിൽ തല കുലുക്കി.
“അവൻ വരുന്നില്ല “എന്ന്..
“അവനെ കൂട്ടിക്കോളൂ,സമയമുണ്ടെങ്കിൽ നമുക്ക് അവൻ്റെ ഊരിൽ ഒന്ന് പോയാലോ?”
നായർ ജെയിംസ് ബ്രൈറ്റിനെ നോക്കി ആശ്ചര്യപ്പെട്ടു.എന്തൊരു മാറ്റമാണ് ഈ മനുഷ്യന്?
നായർ വിളിച്ചു;”മേമൻ ”
എന്തുകൊണ്ടോ അവനു അവരുടെ കൂടെ പോകാൻ അത്ര താല്പര്യം കണ്ടില്ല.ചിലപ്പോൾ ജെയിംസ് ബ്രൈറ്റിനെ കണ്ടത് കൊണ്ടായിരിക്കും.
“മേമൻ” നായർ വീണ്ടും വിളിച്ചു..അവൻ അടുത്ത് വന്നു.”നീയും വാ ഞങ്ങളുടെ കൂടെ .”
അവരുടെ നിർബ്ബന്ധം മൂലം മേമനും ബൂ വും ജോലിക്കാരുടെ വണ്ടിയിൽ കയറി.
നായർ ശ്രദ്ധിച്ചു,എന്തുകൊണ്ടോ മേമന് തീരെ ഉത്സാഹമില്ല.എന്തെങ്കിലും ചോദിക്കുമ്പോൾ അവൻ്റെ മുഖത്ത് കാണാറുള്ള ആ ചിരിയില്ല.താൻ നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം വരുന്നതാണ് എന്ന് തോന്നുന്നു.
ചിലപ്പോൾ അവൻ്റെ മിന്നിയ്ക്ക് എന്തെങ്കിലും ?
ബ്രൈറ്റ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഗട്ടർ റോഡിലെ കുഴികളിൽ കുതിരവണ്ടിയുടെ ചക്രം വീഴുമ്പോളുണ്ടാകുന്ന പ്രകമ്പനം ആസ്വദിക്കുകയാണ്.
വണ്ടി നിർത്തി നടന്ന് സൈറ്റിലെത്തുമ്പോൾ സമയം നാലുമണി.എല്ലാവരും യാത്രകൊണ്ട് ക്ഷീണിച്ചിരുന്നു.വേഗം ജോലിതീർത്തു പോകണം. ഇരുട്ടുന്നതിനു മുൻപ് കാടിറങ്ങണം.
ഇരുട്ടിയാൽ പിന്നെ തിരിച്ചുള്ള യാത്ര വിഷമത്തിലാകും.
ഇത്തവണ പാറക്കൂട്ടത്തിന് താഴെ ഒരു മൈൽ അകലെ വരെ കഷ്ടിച്ച് കുതിരവണ്ടി കൊണ്ടുപോകാൻ കഴിഞ്ഞതു ഭാഗ്യമായി.
പിന്നെ സൈറ്റിലേക്ക് സർവ്വേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം ജോലിക്കാർ ചുമന്നുകൊണ്ടുവന്നു.
രണ്ടു ജോലിക്കാരുമായി ശങ്കരൻ നായർ താഴെയുള്ള സ്പോട്ടിലേക്ക് പോയി.
നാരായണൻ മേസ്ത്രി കുറച്ചകലെ ഇൻസ്ട്രുമെൻറ് സെറ്റ് ചെയ്യുന്നു.
എല്ലാം നോക്കി ജെയിംസ് ബ്രൈറ്റ് നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു.
ഇടയ്ക് ജാക് ഡാനിയേൽ ഒരു സിപ്പ് എടുക്കാനായി ബ്രൈറ്റ് ഹിപ്പ് ഫ്ലാസ്ക് എടുത്തു.അതിൽ ഒരു തുള്ളിപോലുമില്ല-
ജാക്കറ്റിൻ്റെ അടുത്ത പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി എടുക്കാനായി കൈയ്യിട്ടപ്പോൾ തലേ ദിവസം കിട്ടിയ കത്ത് കയ്യിൽ തടഞ്ഞു.
കോണ്ഫിഡൻഷ്യൽ എന്ന് അതിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരുന്നു.ഇന്നലെ അത് തുറന്നു വായിക്കാൻ തോന്നിയില്ല.
ജെയിംസ് ബ്രൈറ്റ് കത്ത് തുറന്നു വായിച്ചു.
ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.”ഷിറ്റ്,.ബാസ്‌റ്റാർഡ് ” ബ്രൈറ്റ് അലറി.
ശബ്ദം കേട്ട് നായർ ഓടിവന്നു.
“എന്തുപറ്റി,മിസ്റ്റർ ബ്രൈറ്റ്?”
ബ്രൈറ്റ് ഒന്നും പറയാതെ കത്ത് പോക്കറ്റിലിട്ടു.ദേഹം അടിമുടി വിറയ്ക്കുന്നു.ശങ്കരൻ നായരെ തുറിച്ചു നോക്കി.ജെയിംസ് ബ്രൈറ്റിൻ്റെ മുഖം വെളുത്തു വിളറിയിരിക്കുന്നു.
“മിസ്റ്റർ ബ്രൈറ്റ്,എന്തുപറ്റി?”
“യു ഷട്ട് അപ്.”ബ്രൈറ്റ് അലറി.ആദ്യമായിട്ടാണ് ജെയിംസ് ബ്രൈറ്റ് നായരോട് ദേഷ്യപ്പെടുന്നത്.നായർ വിചാരിച്ചു,ഈ മനുഷ്യന് എന്ത് സംഭവിച്ചു?മദ്യത്തിൻ്റെ ലഹരിയിൽ ബോധമില്ലാതെ സംസാരിക്കുന്നതായിരിക്കും.
ബ്രൈറ്റ് എന്തൊക്കെയോ വിളിച്ചുപറയുന്നു,എല്ലാം നായർക്കും ദാനിയേൽ വൈറ്റ് ഫീൽഡിനും എതിരായിട്ടും.ജെയിംസ് ബ്രൈറ്റിന് പെട്ടന്നുണ്ടായ ഈ മാറ്റം എന്തുകൊണ്ടാണ് എന്ന് ആർക്കും മനസ്സിലായില്ല.
ഈ ബഹളങ്ങളൊന്നും മേമൻ അറിഞ്ഞില്ല..അവൻ ആ പാറയുടെ മുകളിൽ കയറി ചുറ്റുപാടും നോക്കി. പിന്നെ ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അവൻ ശേഖരിച്ചു വച്ചിരുന്ന കുറച്ചു മരക്കമ്പുകൾ എടുത്ത് തീ കത്തിച്ചു.തീ ആളികത്തി.
ധാരാളം പാമ്പുകളും കടുവകളും കാട്ടാനകളും ഉള്ള സ്ഥലമാണ്.തീ കണ്ടാൽ അവയൊന്നും അടുത്ത് വരില്ല.
അവിടെനിന്നും അവൻ്റെ ഊരിലേക്കു രണ്ടു മൈൽ നടന്നാൽ എത്തും.
മേമൻ പാറയുടെ മുകളിൽ ഒരു കൽ പ്രതിമപോലെ നിശ്ചലനായി നിന്ന് ചുറ്റുപാടും നോക്കികൊണ്ടിരുന്നു.അവിടെ നടക്കുന്ന ജോലികൾ എന്താണെന്ന് അവനറിയില്ല.
അവൻ നിൽക്കുന്ന പാറക്കെട്ടുകളുടെ അടി ഭാഗം ചേർന്ന് അഗാധമായ കുഴിയാണ്.നോക്കിയാൽ ഇരുളിൻ്റെ കഷണങ്ങൾ മൂടിയ കൊല്ലിയുടെ അടി ഭാഗങ്ങൾ കാണാൻ കഴിയില്ല.എവിടെ നിന്നോ ഒരു കാട്ടരുവി ഒഴുകുന്ന ശബ്ദം കേൾക്കുന്നുണ്ട്.ചിലപ്പോൾ അങ്ങ് താഴ്വാരത്തു നിന്നാകും.
ബ്രൈറ്റ് കുറെ നേരം എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.അമിതമായ മദ്യപാനം കൊണ്ടുള്ള വിഭ്രാന്തി ആയിരിക്കും,നായർ വിചാരിച്ചു
ബ്രൈറ്റ് നടന്ന് കൊല്ലിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി നിന്നു.നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു,”സാർ സൂക്ഷിക്കണം,അവിടെ വലിയ കുഴിയാണ്”.
ബ്രൈറ്റ് അല്പസമയം കൂടി അവിടെ നിന്നിട്ട് തിരിഞ്ഞു നടന്നു.
നായർ വിളിച്ചു,”സാർ,ഇത് ഒന്ന് ചെക്ക് ചെയ്തോളു.”
ബ്രൈറ്റ് അനങ്ങിയില്ല.
നായർ വീണ്ടും വിളിച്ചു.,”സാർ.”
ബ്രൈറ്റ് പറഞ്ഞു, “മിസ്റ്റർ നായർ എല്ലാം നിങ്ങൾ നോക്കിയാൽ മതി.അല്ലെങ്കിൽ ഞാൻ നോക്കിയിട്ടെന്താ?”
അൽപ്പ സമയം നിശ്ശബ്ദനായിരുന്നിട്ട് ബ്രൈറ്റ് ചോദിച്ചു,”മിസ്റ്റർ നായർ,ആൻ സൂയിസൈഡ് ചെയ്തത് ഞാൻ എന്ത് ചെയ്തിട്ടാണ്?”
“സാർ,നിങ്ങൾ വല്ലാതെ മദ്യപിച്ചിരിക്കുന്നു”.
“അവൾ പോയി.”
?
“ഐ ലോസ്റ്റ് മൈ ഡ്രീംസ്.”എൻ്റെ സ്വാപ്നങ്ങൾ,എല്ലാം അവസാനിച്ചു……………..
ഐ ലോസ്റ്റ് എവെരിതിങ്…………..”.
ഹിപ് പോക്കറ്റിൽ നിന്ന് ജാക്ക് ഡാനിയേൽ പുറത്തെടുത്തു. രണ്ടു സിപ് ആഞ്ഞുവലിച്ചു കുടിച്ചു.
“ഞാൻ തോൽക്കില്ല,എന്നെ തോൽപിക്കാൻ അനുവദിക്കില്ല.ഒന്നുകിൽ ഈ പ്രോജക്ട് ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.അല്ലെങ്കിൽ ഒന്നും വേണ്ട.ഞാൻ അനുവദിക്കില്ല…………”
ശങ്കരൻ നായർ അന്തം വിട്ടു. ഈ മനുഷ്യൻ എന്താണ് പറയുന്നത്?
“നായർ പറഞ്ഞു,ഇന്നത്തെ ജോലി നമുക്ക് അവസാനിപ്പിക്കാം.പിന്നൊരിക്കൽ ആകട്ടെ.”
ബ്രൈറ്റ് പൊട്ടി ചിരിക്കാൻ തുടങ്ങി.ചിരിച്ചു ചിരിച്ചു് പിന്നെ ഉറക്കെ കരഞ്ഞു.
നായർ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“പാക് അപ്പ് .ഈ ജോലി ഇനി തുടരുന്നതിൽ കാര്യമില്ല”
ബ്രൈറ്റ് പറഞ്ഞു,”നോ.continue .ഓർഡർ ഞാൻ തരും നിങ്ങളല്ല മിസ്റ്റർ നായർ.ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണം.”.
നായർ ഒന്നും മിണ്ടിയില്ല.
“മേമൻ,യു ആർ ദി ഗ്രേയ്റ്റസ്റ്റ്………… “.ബ്രൈറ്റ് വിളിച്ചുപറഞ്ഞു.
നായർ അമ്പരന്നു.ബ്രൈറ്റിന് ഭ്രാന്തു പിടിച്ചോ?
നാരായണൻ മേസ്ത്രി പറഞ്ഞു,”ഇന്ന് വെളുത്ത വാവാണ്,അതിന്റെ കേടാ:”
“മേമൻ റൂട്ട്,.മേമൻ ഡിസ്‌കവേഡ് തലശ്ശേരി മൈസൂർ റെയിൽവേ റൂട്ട് .യു ആർ ദി ഗ്രെയ്റ്റസ്റ്റ് …………….
മഹത് വ്യക്തികൾ വരുമ്പോൾ നമ്മൾ ആകാശത്തിലേക്കു വെടി വച്ചു് ആദരിക്കുമല്ലോ.എന്താണ് മിസ്റ്റർ നായർ അതിനു പറയുന്നത്? ഓ, നിങ്ങൾ പറയില്ല.”
“ആചാര വെടി”.
“എസ്.അതെ.അതുതന്നെ.”.
“മേമൻ”.ബ്രൈറ്റ് ഉറക്കെ വിളിച്ചു.
അവൻ താഴേക്ക് നോക്കി വെറുതെ ചിരിച്ചു.
“എൻ്റെ സ്വപ്നമായിരുന്നു,ഈ റെയിൽവേ ലൈൻ….എല്ലാം നീ കൊണ്ടുപോയി.”ഒന്നും മനസ്സിലാകാതെ മേമൻ ചിരിച്ചുകൊണ്ടിരുന്നു.
നായർ വിചാരിച്ചു ഇയാൾ എന്തിനുള്ള പുറപ്പാട് ആണ്?ഇപ്പോൾ കാര്യം മനസ്സിലായി.തലശ്ശേരി മൈസൂർ റെയിൽവേ മേമൻ റൂട്ട് എന്ന് വിളിക്കുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് തികച്ചും ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.
നാരായണൻ മേസ്ത്രി ഒന്നും പിടികിട്ടാതെ നായരെ നോക്കി.
“മേമൻ…………മേമൻ………
ആർക്കും ഒന്നും മാനസ്സിലായില്ല.ജോലിക്കാർ ചെയ്തിരുന്ന ജോലി മതിയാക്കി എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
നായർ പറഞ്ഞു,”ഇരുട്ട് വീഴുന്നതിനു മുൻപേ മടങ്ങാം.ഇനി വർക്ക് തുടരാൻ കഴിയില്ല.”
ബ്രൈറ്റ് വീണ്ടും വീണ്ടും എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.
മേമൻ ഒന്നും മനസ്സിലായില്ലെങ്കിലും പാറക്കൂട്ടത്തിനു മുകളിൽ നിന്നും ബ്രൈറ്റിനെ നോക്കി ചിരിച്ചു.
അത് ബ്രൈറ്റിനെ ഒന്നുകൂടി ഭ്രാന്ത് പിടിപ്പിച്ചു.
“എല്ലാം തട്ടിയെടുത്തിട്ട് ചിരിക്കുന്നു? എൻ്റെ ഡ്രീംസ് ഇനി വെറും സ്വപ്നങ്ങൾ മാത്രം………..ഇഡിയറ്റ് …എടാ തെണ്ടി നീ താഴെ ഇറങ്ങി വാ .”
ബ്രൈറ്റ് സംസാരിക്കുന്നത് തന്നോടാണ് എന്നുപോലും മേമന് മനസ്സിലായില്ല.
ബ്രൈറ്റ് നിൽക്കുന്നതിനടുത്തായി ഒരു മരത്തിൽ ചാരി വച്ചിരുന്ന തൻ്റെ ഡബിൾ ബാരൽ ഗൺ എടുത്ത് മേമനെ ലക്ഷ്യമാക്കി ഉയർത്തി പിടിച്ചിട്ടു വീണ്ടും വിളിച്ചു,”ഇറങ്ങി വാടാ……….”
മേമന് ഭയം തോന്നിയിട്ടുണ്ടാകണം,തോക്ക് തൻ്റെ നേരെ പിടിച്ചിരിക്കുന്നത് കണ്ടിട്ട്.
ബ്രൈറ്റിനെ നോക്കി അവൻ ചിരിച്ചു.
“കിംഗ് ,മേമൻ,ഗുഡ്ബൈ,”ബ്രൈറ്റ് കാഞ്ചി വലിച്ചു.എന്നിട്ടു ഉറക്കെ വീണ്ടും പറഞ്ഞു,”ഗുഡ് ബൈ.”
തോക്കിൽ നിന്നും വെടി പൊട്ടി.
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.തികച്ചും അപ്രതീക്ഷിതമായി യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വയ്ക്കുക.
നായരും നാരായണമേസ്ത്രിയും ഞെട്ടി വിറച്ചു.നായാട്ടിനു ഉപയോഗിക്കുന്ന ഡബിൾ ബാരൽ തോക്കിൽ നിന്നും ഉയർന്ന വെടി ശബ്ദത്തിൽ കുടകിലെ കാടുകൾ ഞെട്ടി വിറച്ചു.
അടുത്ത വൃക്ഷശിഖരങ്ങളിൽ കുടിയേറിയിരുന്ന പക്ഷികൾ ചിറകടിച്ചു പറന്നു പോയി.
തോക്കിൽ നിന്നും ഉയർന്ന പുകയുടെ പിന്നിൽ പാതി മറഞ്ഞ ജെയിംസ് ബ്രൈറ്റിൻ്റെ ഭ്രാന്തമായ മുഖം അവർ കണ്ടു.
നായർ അലറി.” എടാ തന്തയില്ലാത്തവനെ…………..
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
നിശബ്ദതകളുടെ പൂമേനികൾ
എല്ലാ കണ്ണുകളും സിസ്റ്റർ നോറിന്റെ മുഖത്താണ്. ജസീക്കയുടെ അഭിലാഷം അംഗീകരിച്ചാൽ മുകളിലുള്ളവർ ചോദിക്കില്ലേ? ആരോട് ചോദിച്ചിട്ടാണ് സമ്മതം മൂളിയതെന്ന്. ചോദ്യം ചോദിച്ചവൾക്ക് ഉത്തരം കൊടുത്തില്ലെങ്കിൽ അവർ നിരാശരാകും. ഉള്ളിൽ സംഘട്ടനത്തിന്റെ നിമിഷങ്ങൾ. എങ്ങും നിശബ്ദത. ഇൗ മൗനം എത്രനേരം തുടരും? ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റേണ്ടത്. അവളിലൂടെ ഒരു പ്രത്യാശയാണ് വെളിപ്പെട്ടത്. സിസ്റ്റർ കാർമേൽ കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു. കൊടുംകാറ്റിലുലയുന്ന കടലിലെ കപ്പലിലാണ് സിസ്റ്റർ നോറിൻ നില്ക്കുന്നത്. കപ്പലിനെ ശാസിച്ച് നിർത്തണമെങ്കിൽ മനസ്സിന് ധൈര്യവും പ്രത്യാശയും ഉണ്ടായിരിക്കണം. ദൈവീകവാഗ്ദാനത്തിൽ മറുപടി പറയാൻ സിസ്റ്റർ നോറിനെ സഹായിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
എല്ലാവരുടെയും വികാരം കണക്കിലെടുത്ത് സിസ്റ്റർ നോറിൻ അറിയിച്ചു.
“”എനിക്ക് സമ്മതമാണ്. അതിന് സഭാപിതാക്കന്മാരുടെ അനുവാദംകൂടി വേണം. അതിനായി ഞാനും സിസ്റ്റർ കാർമേലും ശ്രമിക്കും.” എല്ലാവരും എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കരഘോഷം മുഴക്കി. സിസ്റ്റർ നോറിനെ ജസീക്ക സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. സിസ്റ്റർ മടങ്ങിവന്ന് കസേരയിലിരുന്നു. സിസ്റ്റർ കാർമേൽ സന്തോഷത്തോടെ സിസ്റ്റർ നോറിന് നന്ദി അറിയിച്ചു.
“”എല്ലാ പ്രതിസന്ധിയും ദൈവം മാറ്റിത്തരും. നമുക്ക് പ്രാർത്ഥിക്കാം.”
സിസ്റ്റർ നോറിന് ആ വാക്കുകൾ ആശ്വാസം പകർന്നു.
ദൈവഹിതം നിറവേറ്റപ്പെടണം. അത് മാത്രമേ സിസ്റ്റർ കാർമേൽ ചിന്തിച്ചുള്ളൂ. പല രാജ്യങ്ങളിലും പലസന്നദ്ധസംഘടനകളുടെ സഹായത്തോടെ വേശ്യകളുടെ ഉയർച്ചയ്ക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പലഭാഗങ്ങളിൽ നിന്നുയരുന്ന ശബ്ദം സാമ്പത്തിക ക്ലേശങ്ങളാണ്. ദൈവം തന്റെ പ്രാർത്ഥന കേട്ടതിന്റെ പ്രതിഫലമാണ് ജസീക്ക വൻതുക നല്കാൻ തീരുമാനിച്ചത്. പല രാജ്യങ്ങളിൽ ലൈംഗികപീഡനം അനുഭവിച്ചുകൊണ്ട് പലരും കഴിയുന്നുണ്ട്. ഇനിയും പണമില്ല എന്ന പരാതി വേണ്ട.
അവൾ കാണിച്ച മാതൃക പലരംഗത്തുള്ളവർക്കും ചെയ്യാവുന്നതേയുള്ളൂ. അവളെ ഇവിടെ എത്തിച്ചത് ദൈവം തന്നെയാണ്. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടേ. “”നിങ്ങളെ ഞാൻ മെക്സിക്കോയിലേക്കും ബ്രസീലിലേക്കും ക്ഷണിക്കയാണ്. ആർക്കെങ്കിലും കൊളംബിയയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യണമെങ്കിൽ ഞാൻ സഹായിക്കാം. നമ്മുടെ മുദ്രാവാക്യം സ്ത്രീവിമോചനം തന്നെയാണ്. നമുക്ക് ഒന്നിച്ച് നീങ്ങാം. നാളെ രാവിലെതന്നെ ഞാൻ മടങ്ങും. എല്ലാവർക്കും നന്മകൾ നേരുന്നു.” എല്ലാവരും കരഘോഷം മുഴക്കി പിരിഞ്ഞു.
ജെസീക്ക സിസ്റ്റർ കാർമേലിന്റെ മുറിയിൽ സിസ്റ്റർ നോറിനും മെർളിനും ഫാത്തിമയായും ഒന്നിച്ചുകൂടി. എല്ലാവരും സംതൃപ്തരായി കാണപ്പെട്ടെങ്കിലും സിസ്റ്റർ കാർമേലിന്റെ മുഖത്ത് മ്ലാനത കാണപ്പെട്ടു. ജസീക്ക വേറൊരു ലോകത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്. അവളുടെ സംഘത്തിൽ പെട്ടവരുടെ പ്രതികരണം എന്തെന്നറിയില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ അവളുടെ സേവനം ആവശ്യമാണ്. ആ വിഷയം അവളുമായിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. അവളുടെ എല്ലാം സഹായസഹകരണത്തിനും സിസ്റ്റർ നോറിൻ നന്ദിയറിയിച്ചു. അവരെല്ലാം അവളെ സ്നേഹബഹുമാനത്തോടെ നോക്കി. ഹൃദയം നിറയെ സ്നേഹമായിരുന്നു. വരാന്തയിലൂടെ ആരോ സംസാരിച്ചു നടക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും ഇടുങ്ങിയ വഴികളും തെരുവുവിളക്കുകളും അവൾക്കറിയാം.
സ്ത്രീശാക്തീകരണത്തിന് സമർപ്പിക്കപ്പെട്ടവളും ഇൗ പ്രസ്ഥാനത്തിന്റെ അംബാസിഡർ എന്ന നിലയിലും സിസ്റ്റർ കാർമേൽ ഹൃദ്യമായ ഒരു ആവശ്യം മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചു.
സിസ്റ്റർ കാർമേൽ അവളെ ലേഡീസ് കെയർ ഹോമിന്റെ ആഗോളതലത്തിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറി.
“”എന്റെ കടമയും കർത്തവ്യവും ഒരിക്കലും ഞാൻ വിസ്മരിക്കില്ല. ദൈവം എന്നെ ഇൗ വേലക്ക് കണ്ടെത്തി എന്നാണ് എന്റെ വിശ്വാസം. അതാണല്ലോ എന്റെയടുക്കലേക്ക് ദൈവം സിസ്റ്ററെ അയയ്ച്ചത്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇൗ പദവി. കഴിഞ്ഞ കാലങ്ങളിൽ പാരീസിലെ ഒരു പെർഫ്യൂമിന്റെ കമ്പനിക്കായി ഞാൻ അമ്പാസിഡർ ആയിട്ടുണ്ട്. അന്ന് സുഗന്ധത്തിന്റെ പദവി. ഇൗ ദുർഗന്ധത്തെ ഞാൻ ആ സുഗന്ധമായി മാറ്റും. സമൂഹം തള്ളിക്കളഞ്ഞ പതറിയ മനസുമായി ജീവിക്കുന്ന സഹോദരിമാർക്കുവേണ്ടി എന്റെ രക്തം ചൊരിയാനും രക്തസാക്ഷിയാകാനും ഞാനൊരുക്കമാണ്. എന്റെ ജീവിതം നശിപ്പിച്ച കാട്ടാളന്മാരുടെ കൈകൊണ്ട് മരിക്കാൻ ഞാൻ തയ്യാറല്ല. മെക്സിക്കോയിലും ബ്രസീലിലും എന്റെ രക്തമൊഴുക്കാൻ അവർക്കാകില്ല. അതവർക്ക് നന്നായി അറിയാം. ഇൗ രണ്ട് രാജ്യങ്ങളിലും കെയർ ഹോം സ്ഥാപിക്കണം.” ഒരു തത്വജ്ഞാനിയെപ്പോലെ ജസീക്ക പറഞ്ഞു നിർത്തി.
സിസ്റ്റർ കാർമേൽ പറഞ്ഞു
“”മോളെ, ഞങ്ങളെ സംബന്ധിച്ച് നിന്റെ രക്ഷയാണ് ഞങ്ങൾക്കു വലുത്, രക്തമല്ല. രണ്ടു രാജ്യങ്ങളിലെ അമ്പാസിഡർ ആയിരുന്നാൽ മതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ സഭയുടെ മേൽനോട്ടത്തിൽ ധർമ്മസ്ഥാപനങ്ങളുണ്ട്. ധാരാളം സ്ത്രീപുരുഷന്മാർ അന്തേവാസികളായിട്ടുമുണ്ട്. ഇൗ കാര്യത്തിൽ ജസീക്ക വിഷമിക്കേണ്ട, നമ്മുടെ വിശ്വാസവും ത്യാഗവും സമർപ്പണവും മാത്രം മതി. സിസ്റ്റർ കാർമേൽ അവളെ ധൈര്യപ്പെടുത്തി.
സിസ്റ്റർ നോറിൻ പറഞ്ഞു
“”നമ്മളെ ദൈവം ഏല്പിച്ചിരിക്കുന്ന ജോലി പാപത്തിൽ മരിച്ചവർക്ക് ജീവൻ കൊടുക്കുക എന്നുള്ളതാണ്. നാം ഒാരോരുത്തരും ഇൗ ലോകത്തിന്റെ മുന്തിരിയും മുന്തിരി വള്ളികളുമാണ്. നിങ്ങൾ സെന്റ് ഫ്രാൻസിസിനെ മാത്രം മുന്നിൽ കണ്ടാൽ മതി. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്. യുവാവായിരുന്ന ഫ്രാൻസിസ്കോ ബർണാഡോ തന്റെ പിതാവിന്റെ സ്വർണനാണയങ്ങൾ തകർന്നുപോയ ഒരു പള്ളി പണിയാൻ ഒരു പുരോഹിതന് നല്കി. അതറിഞ്ഞ പിതാവ് രോഷാകുലനായി തന്റെ സ്വത്ത് ഒരിക്കലും അവന് കൊടുക്കില്ലെന്ന് നിശ്ചയമെടുത്ത് കോടതിയിൽ കേസ് കൊടുത്തു. കോടതിയിൽ വിചാരണ നേരിടാൻ ചെന്ന ഫ്രാൻസിസ് പിതാവ് വാങ്ങിക്കൊടുത്ത ഉടുതുണികൾ അഴിച്ച് ജസ്റ്റിസിന്റെ മുന്നിൽ വച്ചിട്ട് പറഞ്ഞു.
“”എനിക്ക് പിതാവിന്റെ ഒന്നുംതന്നെ വേണ്ട. ഇൗ സമ്പത്ത് വളർത്തി എനിക്ക് ധനികൻ ആകേണ്ട. ഇൗ സംഭവം ഞാൻ പറഞ്ഞത് ജെസീക്കയ്ക്കും ഫാത്തിമക്കും വേണ്ടിയാണ്.
അവർ സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
ജെസീക്ക ലേഡി കെയർ ഹോമിന്റെ ബാങ്ക് അക്കൗണ്ട്, സോർട്ട് കോഡ് മുതലായവ ചോദിച്ചു മനസ്സിലാക്കി എഴുതിയെടുത്തു. ഉടൻ മെർളിൻ അലമാരയിൽ നിന്ന് ഒരു ഫയലെടുത്ത് ബാർക്ലേയിസ് ബാങ്കിന്റെ കത്ത് കാണിച്ചു. ജസീക്ക അവളുടെ വിലപിടിപ്പുള്ള മൊബൈലിൽ സ്വന്തം ബാങ്കിൽ നിന്ന് ഒരു ലക്ഷം യുകെ പൗണ്ട് കെയർ ഹോമിന്റെ അക്കൗണ്ടിലേക്ക് ഇട്ടു.
സിസ്റ്റർ നോറിന്റെ മുഖത്ത് സന്തോഷം മിന്നി. തന്റെ ഉള്ളിലും ഒരു പോരാളി ഉണർന്നു കഴിഞ്ഞു. അതിനെ മുന്നോട്ട് നയിക്കയാണ് അടുത്ത പടി. രണ്ട് രാജ്യങ്ങളിലും ഇവിടുത്തേതുപോലെ ലേഡീസ് കെയർ ഹോം ഉയർത്താനും പ്രവർത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഞാൻ ചെന്ന് ഉടൻ പണി ആരംഭിക്കും.
സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
നേരം പുലർന്നു. മഴ ശാന്തമായി പെയ്തിറങ്ങി. കൃഷിതോപ്പിലെ പച്ചിലകൾക്കിടയിൽ മഴത്തുള്ളികൾ പെയ്തിറങ്ങി. എങ്ങുനിന്നോ പറന്നെത്തിയ ഒരു ബ്ലു പ്ലാസ്റ്റിക് കവറിനെ കാറ്റ് മണ്ണിൽ വലിച്ചിഴച്ചു. രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീക്ക് ശർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. സിസ്റ്റർ കാർമേലും ജസീക്കയും അവരുടെ അടുത്തേക്ക് ഒാടിയെത്തി. പെട്ടെന്ന് പരിശോധനാമുറിയിലേക്ക് കൊണ്ടുവന്ന് പ്രഥമശുശ്രൂഷ നല്കി. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. സിസ്റ്റർ നോറിനും മെർളിനും അവിടേക്ക് വേഗത്തിലെത്തി. ഭക്ഷണവുമായി ബന്ധപ്പെട്ട ദഹനക്കേട് വല്ലതുമാകാമെന്ന് സിസ്റ്റർ കാർമേൽ നോറിനോട് പറഞ്ഞു. സിസ്റ്റർ കാർമേൽ നോറിനോട് ബഡ്ഡിൽ കിടക്കുന്ന രോഗിയെപ്പറ്റി എന്തോ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
നല്ലൊരു സ്നേഹബന്ധം ഉണ്ടാക്കിയിട്ടാണ് ജസീക്ക ഇറങ്ങിയത്. കെയർ ഹോമിന്റെ ഉത്ഘാടനത്തിന് എത്തുമെന്ന് കാറിലിരുന്ന് സിസ്റ്റർ കാർമേൽ ജസീക്കാക്ക് ഉറപ്പുകൊടുത്തു.
പുതിയ അറിവുകൾ പ്രദാനം ചെയ്യുന്ന പുസ്തകങ്ങളെ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇവിടുത്തെ ലൈബ്രറിയിൽ കുറച്ചുകൂടി പുസ്തകങ്ങൾ വാങ്ങി വയ്ക്കണമെന്ന് അവൾ അഭിപ്രായപ്പെട്ടു. പുസ്തകങ്ങളിൽ സ്നേഹവും പ്രണയവുംമാത്രമല്ല വിപ്ലവങ്ങളുമുണ്ടെന്ന് അവൾ അവകാശപ്പെട്ടു. മഹാന്മാരായ എഴുത്തുകാരെല്ലാം തിന്മയ്ക്കെതിരെ എഴുതുന്നവരല്ലേ . നമ്മുടെ സ്ഥാപനങ്ങളിൽ അക്ഷരവും ആത്മാവും ഉണ്ടാകണം.
എയർപോർട്ടിലെത്തി പരസ്പരം ചുംബിച്ചുകൊണ്ടവർ അവൾക്ക് യാത്രാമംഗളങ്ങൾ നേർന്നു.
തിരികെ കെയർ ഹോമിന്റെ മുന്നിലെത്തുമ്പോൾ പോലീസ് വാഹനം കണ്ട് വിസ്മയിച്ചു.
ജോൺ കുറിഞ്ഞിരപ്പള്ളി
സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു് ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തി
വൈകുന്നേരങ്ങളിൽ മിക്കവാറും ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും ജെയിംസ് ബ്രൈറ്റും മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു് പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.
ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ് വരെ പോകും.അവിടെ നിന്നാൽ അങ്ങ് കടലിൽ വരിവരിയായി മതിലുകൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ കാണാം.വേലിയേറ്റ സമയങ്ങളിൽ തിരകൾ അവയിൽ പളുങ്കുമണികൾ വിതറുന്നതും നോക്കി ബ്രൈറ്റ് എത്ര സമയം വേണമെങ്കിലും നിൽക്കും.
അങ്ങ് ദൂരെ കടലിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ ഇറങ്ങുന്നു.
“ഹലോ ജെയിംസ്”. ബ്രൈറ്റ് തിരിഞ്ഞുനോക്കി.
“ഹലോ”
കുഞ്ചുവിൻ്റെ കേസ് അറ്റൻഡ് ചെയ്ത സ്റ്റേഷൻ ഓഫീസർ ആണ്.
സംസാരത്തിനിടയിൽ കുഞ്ഞിരാമൻ്റെ കേസും ചർച്ചാവിഷയമായി.
“ആ കേസ് ആരോ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നുണ്ട്.രണ്ടു ദൃക്‌സാക്ഷികൾ ഉള്ളതായിട്ടാണ് അറിവ്. പുറത്തു് അറിയില്ലെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് “.
ജെയിംസ് ബ്രൈറ്റിന് പുതിയ അറിവായിരുന്നു അത്.എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.ഒരാവേശത്തിന് ചെയ്തതാണ്.ഇപ്പോൾ താനാണ് അതിനു പിന്നിൽ എന്ന് പലർക്കും അറിയാമെന്നു തോന്നുന്നു.
കുറച്ചു നേരം സംസാരിച്ചതിനുശേഷം അയാൾ പോയി.
ആരായിരിക്കും ഇതിന് പിന്നിൽ?ശങ്കരൻ നായർ?ഡാനിയേൽ വൈറ്റ് ഫീൽഡ്?
അടുത്ത ദിവസം തലശ്ശേരി മൈസൂർ റെയിൽവേയുടെയും റോഡിൻ്റെയും പ്ലാനും മറ്റു വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് പൂർത്തിയാക്കി ശങ്കരൻ നായർ ബ്രൈറ്റിനെ ഏൽപ്പിച്ചു.
റിപ്പോർട്ട് വായിച്ചു് നോക്കിയ ബ്രൈറ്റിന് സന്തോഷം അടക്കാനായില്ല.
“വെരി ഗുഡ് മിസ്റ്റർ നായർ ,വെരി ഗുഡ് ,മിസ്റ്റർ നായർ”എന്ന് പലതവണ ബ്രൈറ്റ് പറഞ്ഞുകൊണ്ടിരുന്നു.
സന്തോഷം സഹിക്കവയ്യാതെ ബ്രൈറ്റ് ഒരു ഹൗസ് പാർട്ടി എല്ലാവർക്കും വേണ്ടി അറേഞ്ച് ചെയ്തു.
എന്നാൽ നായർ പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായില്ല.
നായർ പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് തന്നെ അപമാനിച്ചതിന് തുല്യമായിട്ടാണ് ബ്രൈറ്റിന് തോന്നിയത് “നായർ തൻ്റെ കീഴിലുള്ള ജോലിക്കാരനാണ്,അയാൾ തന്നെ അനുസരിക്കേണ്ടവനാണ്.ഇപ്പോൾ ഈ ഇന്ത്യക്കാരൻ തന്നെ നിയന്ത്രിക്കാൻ വരുന്നു.” ഇങ്ങനെ പോയി ബ്രൈറ്റിൻ്റെ ചിന്തകൾ.
എങ്കിലും ബ്രൈറ്റ് തൻ്റെ ഭാവമാറ്റം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു.
നായർ കൊടുത്ത പ്ലാനിലും റിപ്പോർട്ടിലും ബ്രൈറ്റ് ചെറിയ മാറ്റങ്ങൾ വരുത്തി.റിപ്പോർട്ട് മൈസൂരിൽ ബ്രിട്ടീഷ് കമ്മീഷണർ സർ കബൂൺ മൺട്രോയ്ക്ക് നേരിട്ട് സബ്ബ്‌മിറ്റ് ചെയ്യാൻ നായരെ ഏൽപ്പിച്ചു.
റിപ്പോർട്ടിൽ താനൊഴിച്ചു മറ്റു ആരുടേയും പേരുകൾ വരാതിരിക്കാൻ ബ്രൈറ്റ് പ്രത്യകം ശ്രദ്ധിച്ചു.
ഈ പ്രൊജക്റ്റ് തൻ്റെ ആശയമാണ്.അതിൽ മറ്റാരും അവകാശം പറയാൻ പാടില്ല.
തലശ്ശേരി മൈസൂർ റെയിൽവേ ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം. അതായിരുന്നു അയാളുടെ മനസ്സിൽ.
എന്നാൽ ഇത് വെറും ഒരു പ്രാരംഭ പഠനം മാത്രമാണ്. സൈറ്റ് ഇൻസ്‌പെക്‌ഷൻ നടത്തി പ്ലാൻ,എസ്റ്റിമേഷൻ കോസ്റ്റിങ് എല്ലാം, ഈ റിപ്പോർട് അപ്പ്രൂവ് ചെയ്തതിനു ശേഷം നടത്തണം.
ഈസ്റ്റ് ഇന്ത്യ റയിൽവേ കമ്പനി അംഗീകരിച്ചു ആവശ്യമായ തുക അനുവദിക്കണം.അങ്ങിനെ ദീർഘമായ നടപടിക്രമങ്ങൾ ഇനിയുമുണ്ട്.ഒരു സിവിൽ എൻജിനീയർ ആയ ജെയിംസ് ബ്രൈറ്റിന് ഇതെല്ലാം അറിഞ്ഞുകൂടാഞ്ഞിട്ടല്ല.എന്നാലും
കുടകിൻ്റെ ഭരണ നിർവ്വഹണം നടത്തിയിരുന്നത് മൈസൂർ ഉള്ള റസിഡന്റ് ആയിരുന്നു.എന്നാൽ മൈസൂർ ഭരിക്കുന്നത് വടയാർ രാജ വംശമാണ്.മൈസൂർ ഭരണം ബ്രിട്ടീഷ് നേതൃത്വത്തിൽ വടയാർ രാജാക്കൻമാർ ആണ് നടത്തി വന്നിരുന്നത്.
രാജഭരണത്തിൽ ജനക്ഷേമത്തിനായി കാര്യമായി ഒന്നും ചെയ്തിരുന്നില്ല.ധൂർത്തും അഴിമതിയും മൂലം ജനങ്ങൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു.അത് മനസ്സിലാക്കിയ കണിശക്കാരനും സത്യസന്ധനുമായ ബ്രിട്ടീഷ് കമ്മീഷണർ കബ്ബൺ മൺട്രോ വടയാർ രാജാവിൽനിന്നും ഭരണം ഏറ്റെടുത്തു
ബ്രൈറ്റ് തയാറാക്കിയ തലശ്ശേരി മൈസൂർ റയിൽവേ ലൈനും റോഡും സംബന്ധിച്ച വിവരങ്ങൾ സർ കബ്ബൺ മൺട്രോയ്ക്ക് ശങ്കരൻ നായർ നേരിട്ട് വന്ന് കൊടക്കുകയാണ് ഉണ്ടായത്.
റിപ്പോർട്ടുമായി വന്ന നായരെ വളരെ മാന്യമായി സർ മൺട്രോ സ്വീകരച്ചു,വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി.
ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എങ്ങിനെയാണ് ബ്രൈറ്റ് ചെയ്തതെന്ന് സർ മൺട്രോ തിരക്കി.താനും നാരായണൻ മേസ്ത്രിയും മേമനും ബൂ വും ചെയ്തതെല്ലാം നായർ വിശദീകരിച്ചു.എന്നാൽ റിപ്പോർട്ടിൽ ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും ബ്രൈറ്റ് നീക്കം ചെയ്തിരുന്നു.
മേമനെയും ബൂ വിനേയും അവരുടെ കോളനിയെയും കുറിച്ച് ചോദിച്ചറിഞ്ഞ മൺട്രോ രണ്ടുമാസം കഴിഞ്ഞു കുടക് സന്ദർശിക്കുന്ന അവസരത്തിൽ അവരെ കാണാനും സഹായങ്ങൾ ചെയ്യാനും താല്പര്യം കാണിച്ചു .
കുടകിലെ വനങ്ങളിൽ ആദിവാസികൾ താമസിക്കുന്നുണ്ട് എന്നത് കബ്ബൺ മൺട്രോയ്ക്ക് ഒരു പുതിയ അറിവായിരുന്നു.
നായരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സംതൃപ്തനായിരുന്നു സർ മൺട്രോ..
നായർ തിരിച്ചു വന്നപ്പോൾ ദീർഘമായ യാത്രകൊണ്ട് ആകെ ക്ഷീണിതനായിരുന്നു.എങ്കിലും എന്തോ ഒരു അസ്വാഭാവികത വീട്ടിൽ വന്നത് മുതലേ നായർക്ക് തോന്നിത്തുടങ്ങി.
ചോദിച്ചിട്ട് ഒന്നും വ്യക്തമായി പറയുന്നില്ല മകൾ ഗീത
“.സന്ധ്യ സമയത്തുവീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അവർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി പോയി” എന്നും പറഞ്ഞ കഥ നായർ മുഴുവനും വിശ്വസിച്ചില്ല.നായർ ഒരു കായിക അഭ്യാസിയും മർമ്മ വിദ്ഗ്ധനും ആയിരുന്നു..കുറെ വിദ്യകൾ മകളെയും പഠിപ്പിച്ചിരുന്നു.
അതിക്രമിച്ചു കയറിയ ആളെ അവൾ കീഴ്പെടുത്തിയിട്ടുണ്ടാകണം, നായർ വിചാരിച്ചു.സാധാരണ രീതിയിൽ നായർ പുറത്തെങ്ങാനും പോയിട്ടുവന്നാൽ മകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.ഇത്തവണ അവൾ മൗനം പാലിക്കുന്നതുകൊണ്ട് നായർക്ക് ഉള്ളിൽ അല്പം പരിഭ്രമം ഇല്ലാതില്ല.
മൈസൂരിൽ കബ്ബൺ മൺട്രോയെ കണ്ട വിവരം അറിയിക്കാനായി ഓഫീസിൽ ചെന്നു.
നായർക്ക് ഒരു സംശയം,”ബ്രൈറ്റ്”?
കുഞ്ചു ഒരിക്കൽ ഭിത്തിയിൽ ഉറപ്പിച്ചുവച്ചിരുന്ന കളരിപ്പയറ്റിന് ഉപയോഗിക്കുന്ന വാളും പരിചയും ശങ്കരൻ നായരുടെ കണ്ണിൽപ്പെട്ടു.
ഒരാവേശത്തിൽ അയാളുടെ തല തെറിപ്പിക്കാനാണ് നായർക്ക് തോന്നിയത്.
ബ്രൈറ്റിൻ്റെ കണ്ണുകൾ നായരിലായിരുന്നു.
രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി.
നായർ കൊടുത്ത റിപ്പോർട്ടും പ്ലാനും സർ കബ്ബൺ മൺട്രോ ടെക്‌നിക്കൽ ബോർഡിന് കൈമാറി.റിപ്പോർട്ടിന് അടിയിൽ “വിശദമായ പഠനത്തിനും പരിഗണനക്കും മേമൻ റൂട്ട്സ് കൈമാറുന്നു”,എന്നാണ് എഴുതിയത്.കബ്ബൺ മൺട്രോ യ്ക്ക് വളരെ രസകരമായി തോന്നി ഈ മാർഗ്ഗരേഖയും അതിൻ്റെ പിന്നിലുള്ള പ്രയഗ്നവും.
പിന്നീട് എല്ലാവരും കത്തിടപാടുകളിൽ തലശ്ശേരി മൈസൂർ റയിൽവേ ലൈൻ എന്നതിനു പകരമായി”മേമൻ റൂട്ട്”,എന്നു ഉപയോഗിച്ചു തുടങ്ങി.
“മേമൻ റൂട്ട്”എന്ന പദപ്രയോഗം ജെയിംസ് ബ്രൈറ്റിനെ അരിശം കൊള്ളിച്ചു.എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ നീരസം ആരും പരിഗണിച്ചതേയില്ല.
രണ്ടു മാസത്തിനുശേഷം ഈ റിപ്പോർട് അടിസ്ഥാനമാക്കി വിദ്ഗ്ധ സമിതി സൈറ്റ് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.മാക്കൂട്ടത്തിൽ ഉള്ള പാറക്കെട്ടുകൾ ഒഴിവാക്കി പത്തു ഡിഗ്രി ചെരിവുകൊടുത്താൽ ഏകദേശം എട്ടു മൈൽ ദൂരം കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി.
സ്ഥലം സന്ദർശിച്ചു് ഒരു പ്ലാൻ തയ്യാറാക്കി അയച്ചു കൊടുക്കുവാൻ അവർ ആവശ്യപ്പെട്ടു.
ആ കത്ത് കയ്യിൽകിട്ടിയ ജെയിംസ് ബ്രൈറ്റിന് അരിശം സഹിക്കാൻ കഴിഞ്ഞില്ല. മേമനെ അഭിനന്ദിച്ചുകൊണ്ട് ഈ റൂട്ടിനെ മേമൻ റൂട് സ് എന്ന പേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?ഈ പേര് എങ്ങനെയുണ്ടായി?
“ഇത് എൻ്റെ ബ്രെയിൻ ചൈൽഡ് ആണ്.അത് വേറെ ആരും തട്ടി എടുക്കാൻ ഞാൻ സമ്മതിക്കില്ല”. അയാൾ പറഞ്ഞുകൊണ്ടിരുന്നു.
റിപ്പോർട്ടിൽ നായരും ദാനിയേൽ വൈറ്റ് ഫീൽഡും ചേർന്ന് എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടാകും എന്ന് ബ്രൈറ്റ് സംശയിച്ചു.
അതിൻ്റെ പേരിൽ ദാനിയേൽ വൈറ്റ് ഫീൽഡും ബ്രൈറ്റും തമ്മിൽ വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു.
സമർത്ഥനും ബുദ്ധിമാനുമായിരുന്നു ജെയിംസ് ബ്രൈറ്റ്.എന്നാൽ അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം അസഹനീയമായിരുന്നു.
ദാനിയേൽ വൈറ്റ് ഫീൽഡ് നടന്ന സംഭവങ്ങൾ, ബ്രൈറ്റിൻ്റെ മോശമായ പെരുമാറ്റം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മദ്രാസിലെ റെസിഡന്റിന് അയച്ചു.അത് മദ്രാസ്സിൽ കിട്ടുന്നതിന് മുൻപ് ജെയിംസ് ബ്രൈറ്റിനെ മേമൻ റൂട്ടിൻ്റെ പ്രോജക്ട് മാനേജർ ആയി പ്രോമോട്ട് ചെയ്തുകൊണ്ടുള്ള ഓർഡർ തലശ്ശേരിയിലേക്ക് അയച്ചിരുന്നു.
മേമൻ ഇടക്കിടക്കു നായരെ കാണാൻ വരും.വരുമ്പോളൊക്കെ എന്തെങ്കിലും നായരും നാരായണൻ മേസ്ത്രിയും കൊടുത്തുവിടും
അവൻ വന്നാൽ ഗീതക്ക് നല്ല ഉത്സാഹമാണ്.അവളുടെ പ്രസംഗം കേട്ട് ചിരിച്ചുകൊണ്ട് അവനിരിക്കും.രണ്ടുപേരും അവരുടെ ഭാഷയിൽ സംസാരിക്കും.എന്നാൽ അവർ രണ്ട്പേർക്കും മറ്റേ ആൾ പറയുന്നത് മനസ്സിലാകുകയുംചെയ്യും.
അവരുടെ ഈ കളി ശങ്കരൻ നായർ കൗതുകത്തോടെ നോക്കിയിരിക്കും.
“നിൻ്റെ മിന്നിക്ക് സുഖമാണോ?”ഗീത ചോദിക്കും.
അവൻ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും.
ആംഗ്യം കാട്ടി മേമൻ എന്തെങ്കിലും തിരിച്ചു ചോദിക്കും.
ഇതെല്ലം നോക്കി അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ബൂ അടുത്തു തന്നെ ഉണ്ടാകും. ആരോടും അടുപ്പം കാണിക്കാത്ത ബൂ, ഗീത വിളിച്ചാൽ ഓടി വരും.
ശങ്കരൻ നായർ തമാശ ആയിട്ടു പറയും,”അവൻ്റെ ആത്മാവാണ് ബൂ”
“ശരിയാ”,ഗീത അതിനോട് യോജിക്കും.
പതിവുപോലെ മേമന് നായർ രണ്ടു കുപ്പി മദ്യം കൊടുത്തു.വാങ്ങാൻ അവൻ മടിച്ചു.നായർ ചോദിച്ചു,”എന്തുപറ്റി?”
അവൻ്റെ മുഖത്തെ ചിരി മാഞ്ഞു.അവൻ പറഞ്ഞു,”പോയി”.
അവൻ മദ്യം കൊണ്ടുപോയി കൊടുക്കാറുള്ള അവൻ്റെ ഊര് മൂപ്പൻ മരിച്ചുപോയി എന്ന്.
ശങ്കരൻ നായർ ഞെട്ടലോടെ ഓർമ്മിച്ചു,അതെ ആ ഊര് അവസാനിക്കുകയാണ്.പാവം മേമൻ.
മേമൻ ശങ്കരൻ നായരെ ഇടക്കിടക്ക് വന്ന് കാണാറുള്ള വിവരം എങ്ങിനെയോ ബ്രൈറ്റ് അറിഞ്ഞു.അരിശം സഹിക്കവയ്യാതെ ബ്രൈറ്റ് നായരോട് ചോദിച്ചു.
“എന്തിനാണ് അവൻ ഇടയ്ക്കിടെ ഇവിടെ വരുന്നത്?”
നായർ മേമൻ്റെ ദയനീയ അവസ്ഥയും ഊരിലെ അവസ്ഥയും വിശദീകരിച്ചു.
അല്പം ആലോചിച്ചിരുന്നശേഷം ജെയിംസ് ബ്രൈയ്റ്റ് പറഞ്ഞു,”സോറി,എനിക്കറിഞ്ഞുകൂടാ
നായർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ബ്രൈറ്റ് അങ്ങിനെ പറയുമെന്ന്.എന്ത് പറ്റി? വിചാരിച്ചിരുന്നപോലെ അത്രയും ദയ ഇല്ലാത്തവനല്ല ബ്രൈറ്റ്.
വിവരം അറിഞ്ഞ നാരായണൻ മേസ്ത്രിയും അത് തന്നെ പറഞ്ഞു “അവിശ്വസനീയം”.
ബ്രൈറ്റും നായരും തമ്മിലുള്ള അകൽച്ച ഈ സംഭവത്തോടെ അല്പം കുറഞ്ഞു.ബ്രൈറ്റിൻ്റെ അമിതമായ മദ്യപാനമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് ശങ്കരൻ നായർ സമാധാനിച്ചു..
ഒരാഴ്ച്ചകഴിഞ്ഞു.
നായർ ചില ഓഫിസ് കാര്യങ്ങൾ ബ്രൈറ്റുമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ ഓഫീസർ കയറി വന്നു.
ബ്രൈറ്റ് പറഞ്ഞു,”മിസ്റ്റർ നായർ ബാക്കി നാളെ സംസാരിക്കാം”
നായർ പുറത്തുപോയിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ബ്രൈറ്റ് ചോദിച്ചു,”എന്തെങ്കിലും പ്രശനം?”
“കുഴപ്പമുണ്ട്.കേസ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്”
“എന്താണ് ഒരു മാർഗ്ഗം?”
” അറസ്റ്റിന് സാധ്യതയുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വന്നേക്കാം.അങ്ങേയറ്റം ഒരാഴ്ച എനിക്ക് ഓർഡർ കയ്യിൽ കിട്ടിയാൽ താമസിപ്പിക്കാം.എളുപ്പ വഴി ഇംഗ്ളണ്ടിലേക്കു എന്തെങ്കിലും കാരണം പറഞ്ഞു ലീവ് എടുത്തു പോകുക.പിന്നെ മടങ്ങി വരാതിരിക്കുക.”
ജെയിംസ് ബ്രൈറ്റ് ആകെ വിഷമത്തിലായി.
ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കണം.
തൻ്റെ സ്വപ്നമായിരുന്ന തലശ്ശേരി മൈസൂർ റെയിൽവേ മേമൻ്റെ പേരിൽ തന്നെ അറിയപ്പെടും.
ദുഃഖം സഹിക്കവയ്യാതെ ബ്രൈറ്റ് രാത്രി മുഴുവൻ കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടവേളകളിൽ മദ്യപാനവും ഒഴിവാക്കിയില്ല.
പ്രഭാതമായപ്പോൾ ബ്രൈറ്റ് ശാന്തനായി കാണപ്പെട്ടു.
ശങ്കരൻ നായരെ വിളിച്ചു് അടുത്ത ദിവസം സൈറ്റ് ഇൻസ്പെക്ഷനു പോകാൻ തയ്യാറായിക്കൊള്ളാൻ നിർദ്ദേശം നൽകി.
“മേമൻ ഇപ്പോൾ വരാറില്ലേ “?
“ഉണ്ട്.വല്ലപ്പോഴും.”
“എന്താ?”
“വെറുതെ”.
“അവൻ മിക്കവാറും നമ്മുടെ കൂട്ടുപുഴ വർക്ക് സൈറ്റിൽ വരാറുണ്ട് ”
“പുവർ ബോയ്”
ബ്രൈറ്റിന്റെ മനസാന്തരം നായരെ ശരിക്കും അത്ഭുതപ്പെടുത്തി.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൾ ഒരു കത്തുമായി ഓഫീസ് ബോയ് വന്നു.കത്ത് ബ്രൈറ്റിൻ്റെ കയ്യിൽ കൊടുത്തു.അതിനുപുറത്തു കോൺഫിഡൻഷ്യൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നത് നായരുടെ ശ്രദ്ധയിൽപ്പെട്ടു.
ബ്രൈറ്റ് ഒന്നും പറയാതെ കവർ ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് കോട്ടിനുള്ളിലെ പോക്കറ്റിൽ തിരുകി വച്ചു.
അടുത്തദിവസം സൈറ്റിൽ പോകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി നായർ പോയി.
ബ്രൈറ്റ് ചിന്താമഗ്നനായി അവിടത്തന്നെ ഇരുന്നു.
സൂര്യൻ അസ്തമിക്കുകയും ഇരുട്ടിന് കട്ടികൂടി വരുകയും ചെയ്തത് ജെയിംസ് ബ്രൈറ്റ് അറിഞ്ഞില്ല.
ഓഫീസ് ബോയ് വന്നു വിളിക്കുന്നവരെ അതെ ഇരിപ്പ് തുടർന്നു.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
കാരൂർ സോമൻ
ഇലകളുടെ മറവിലൊളിഞ്ഞിരുന്ന് പകലിന്റെ മഹിമയെ മഞ്ഞക്കിളി വാഴ്ത്തിപ്പാടുന്നു . മുറ്റത്തു കമ്പിപ്പാരകൊണ്ട് തേങ്ങ പൊതിച്ചുകൊണ്ടു നിന്ന മാത്യുവിന്റെ അടുത്ത് സ്കൂട്ടർ നിർത്തി മകൻ സിബിനൊപ്പം പഠിച്ച അബിൻ വന്നു , മാത്യു അകത്തേക്ക് നോക്കിയിട്ട് അബിന്റെ അടുത്തേക്ക് ചെന്നു. മകനൊപ്പം പഠിച്ച അബി ജോലി ചെയ്ത് ജീവിക്കുമ്പോൾ മകൻ മദ്യത്തിലും കഞ്ചാവിലും ദിനങ്ങൾ തള്ളിവിടുന്നതോർത്തു ആ മിഴികൾ നനഞ്ഞു . മകനിൽ ധാരാളം സ്വപ്നങ്ങൾ നെയ്തെടുത്ത പിതാവിന്റെ മനസ്സിന്ന് പഴുത്തു പൊട്ടിക്കൊണ്ടിരിക്കുന്നു . പിതാവിന്റെ മനോവേദന മനസ്സിലാക്കി കയ്യിൽ കരുതിയ മൊബൈൽ കൈമാറിയിട്ട് പറഞ്ഞു , ” അങ്കിൾ നമ്മൾ പറഞ്ഞതുപോലെ ഈ ഫോൺ അവന്റെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞതുപോലെ പറയണം , ഞങ്ങളുടെ ഈ നാടകത്തിൽ അവൻ വീഴും ‘ , പിതാവ് സങ്കടപ്പെട്ടു പറഞ്ഞു . ‘ എങ്ങനെയും അവനെ രക്ഷിക്കണം കുഞ്ഞേ , എത്ര പിള്ളേരാണ് ഇങ്ങനെ നശിക്കുന്നത് ‘ , മകനെയോർത്തു ചിന്തിച്ചുഴലുന്ന പിതാവിനെ ധൈര്യപ്പെടുത്തിയിട്ട് അബി മടങ്ങി.
അബി പോകുന്നതും നോക്കി ദുഖ ചിന്തയോട് സ്വന്തം മകനെയോർത്തു . അമ്മയില്ലാത്ത മകനെ താലോലിച്ചു വളർത്തിയതിന്റെ ശിക്ഷയാണ് ഇന്നനുഭവിക്കുന്നത് , അവന്റെ എല്ലാം ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കാതെ അച്ചടക്കത്തോട് വളർത്തിയിരുന്നെങ്കിൽ യൗവ്വന പ്രായത്തിൽ അബിയെപ്പോലെ ജീവിക്കുമായിരിന്നു. കൂട്ടം തെറ്റിയ ആനകുട്ടികളെപ്പോലെ ജീവിക്കുന്ന കൂറെ മക്കൾ. കഴിഞ്ഞ രാത്രിയിൽ കുടിച്ചു കൂത്താടി വന്ന മകൻ രാവിലെ പുറത്തേക്ക് വന്നപ്പോൾ കയ്യിലിരുന്ന മൊബൈൽ കൊടുത്തിട്ട് പറഞ്ഞു , ‘ ഈ ഫോൺ വിവാഹ വീട്ടിൽ നിന്നും കിട്ടിയതാണ് , നിന്നെപ്പോലെ വേലയും കൂലിയുമില്ലത്ത ആരോ കളഞ്ഞിട്ട് പോയതാ. വിളിക്കുമ്പോൾ അങ്ങ് കൊടുക്ക്. പിന്നെ കള്ളുകുടിച്ചു അർദ്ധരാത്രിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തണം ‘ . എല്ലാം മൂളികേട്ട സിബിൻ റോഡിലെത്തി കൂട്ടുകാരൻ കിരണിനെ വിളിച്ചുവരുത്തി . അവർ മൊബൈൽ പരിശോധിച്ചു . “ എടാ ഈ താടിക്കാർ മുക്കുടിയന്മാർ മാത്രമല്ല കഞ്ചാവടിക്കുന്നവർ കൂടിയാണ് താടിക്കാരിൽ ഒരാൾ പറയുന്നു . ” നിന്റെ ഈ താടി കാണാൻ ഒരു സുഖമില്ല . വടിച്ചു കളയെടാ ‘ , അതിനുള്ള മറുപടി , ‘ പോടാ ഈ താടി എന്റെയൊരു വികാരമാണ് . അത് വടിക്കാൻ പറ്റില്ല ‘ , മൊബൈൽ കിട്ടിയതിൽ കിരണും സിബിനും സന്തുഷ്ടരാണ് . ഒരു കുപ്പി വാങ്ങാനുള്ള തുക കിട്ടുമെന്നുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ ഫോണിൽ വിളിയെത്തി . അവർ പറഞ്ഞിടത്തു സിബിനെത്തി . വീൽ ചെയറിൽ മൊബൈൽ നഷ്ടപ്പെട്ട യൗവ്വനക്കാരനെ ഉന്തി ഒരാളെത്തി . വീൽ ചെയറിൽ വന്നവൻ മദ്യവും മയക്കുമരുന്നും കഴിച്ചു വാഹനമോടിച്ചു അപകടത്തിൽപ്പെട്ടതും , ചോര വാർന്നുപോയതും , വീൽ ചെയറിലായതും , കണ്ണീരിന്റെ കഥകൾ വിവരിച്ചു . സിബിന് പ്രതിഭലമായി ഒരു കുരിശു മാല സമ്മാനിച്ചിട സന്തോഷത്തോടെ യാത്രയാക്കി . അയാൾ പറഞ്ഞ വാക്കുകൾ സിബിന് പുതു ജീവൻ പകരുന്നതായി തോന്നി . മനസ്സാകെ ഇളകി മറിഞ്ഞു . നാളെ താനും ഈ വീൽ ചെയറിൽ ഇരിക്കേണ്ടി വരുമോ ? കണ്ണുകൾ ഈറനണിഞ്ഞു . മകന്റെ പെട്ടന്നുണ്ടായ മാറ്റത്തിൽ പിതാവിന്റെ പിടയുന്ന ഹൃദയം ആനന്ദിച്ചു . മാത്യുവിന് അബിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നി .

കാരൂർ സോമൻ
അഖിൽ മുരളി
അല്ലയോ എൻ പ്രിയ നന്ദിനി
മുല്ലമൊട്ടുപോൽ മനോഹരമാം നിൻ
ദന്തങ്ങളെവിടെ, കാണാൻ കൊതികൊണ്ടിടുന്നു
ഞാൻ, നിൻ മാതാവ്.
പേറ്റു നോവറിഞ്ഞവൾ ഞാ-
നിന്നറിയുന്നകന്നു പോയ നിൻ
മന്ദഹാസങ്ങളും.
സ്നേഹമേകി ഞാൻ വളർത്തിയെൻ
പൊൻ മുത്തേ
ഒരു വാക്കോതാതെയെവിടേക്കു
മാഞ്ഞു നീ
ഒരു നോക്കു കാണുവാൻ നിന്നിടാ-
തെവിടേക്കകന്നു നീ.
കൂപങ്ങൾതോറും പതിയിരിക്കും മൃത്യുവേ
എന്തിനെൻ കുഞ്ഞിനെ നുള്ളിയെടുത്തു
പിച്ചവെച്ചു തുടങ്ങിയെൻ കണ്മണി-
യെന്തപരാധം ചെയ്തുവോ.
കരാള സർപ്പമേ, എന്തിനീ ക്രൂരത-
യെന്നോട് കാട്ടി നീ,
നീയുൾപ്പെടും ജീവജാലങ്ങളിൽ
സ്നേഹം ചൊരിഞ്ഞവളല്ലെയോ
എന്മകൾ.
ദംശനമേറ്റു പിടഞ്ഞൊരെൻ കുഞ്ഞിന്റെ
നൊമ്പരമറിയാത്ത ഗുരു ശ്രേഷ്ഠ
ഗുരുവെന്ന പദത്തിൻ പൊരുളറിയാതെ
ജീവിച്ചീടുകിൽ അർത്ഥമെന്ത്.
മിഴിനീർ മുത്തുകൾ കോർത്തോരു
ഹാരമണിയിച്ചിടും ഞാൻ നിൻ കണ്ഠത്തിൽ
എൻ കണ്ണുനീരിൻ താപവും ശീതവും
അറിഞ്ഞിടേണം നീ, ഗുരുവേ.
മാളമൊരുക്കി മാനവ ജന്മങ്ങൾ
അഭയാർത്ഥിയായതു നീ നാഗമേ,
നിന്നെയോ ഞാനെന്നെയോ
ഇക്ഷിതിയെയോ, ഗുരു ശ്രേഷ്ഠനെയോ
ആരെ ഞാൻ പഴിക്കേണ്ടു .
ഉത്തരമില്ലാചോദ്യാവലിയുമായി
നിലതെറ്റി വീഴുന്നേകയായി
മകളേ നിന്നെയൊരുനോക്കു കാണുവാൻ
തൃഷ്ണയോടിന്നിതാ കേഴുന്നീ തായ

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
( കരഞ്ഞുകൊണ്ടാണ് ഈ ചിത്രം ഞാൻ പൂർത്തിയാക്കിയത് – അനുജ )
പൂങ്കാറ്റും പുഞ്ചിരിയും
ലണ്ടനിലെ ലേഡീസ് ഹോമിലുള്ളവർ അഭിമാനപുരസ്സരം ജസീക്കയെ സ്വീകരിച്ചു. പേരുകൊണ്ട് അവളെയറിയുന്ന ചുരുക്കംപേർ അവിടെയുമുണ്ടായിരുന്നു. സിസ്റ്റർ നോറിൻ അവളുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചു. അവൾക്കെതിരെ കള്ളത്തലവന്മാരുടെ ഒരു സാമ്രാജ്യം തിരിഞ്ഞാലും അതിനെ നേരിടുമെന്ന് അവൾക്ക് ധൈര്യം പകർന്നു. സിസ്റ്ററുടെ വാക്കുകൾ അവൾക്ക് വെറുംവാക്കായി തോന്നിയില്ല. മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവച്ചിട്ടുള്ള സ്ത്രീകൾ സമൂഹത്തിൽ കുറവാണ്. ഇവളുടെ പ്രവൃത്തി നല്ലതുതന്നെ. പോലീസും വേശ്യകൾക്ക് സപ്പോർട്ടാണ്. അവരുടെ കാര്യത്തിൽ പോലീസ് ഇടപെടാറില്ല. പല ഫ്ളാറ്റുകളിലും വീടുകളിലും വേശ്യകൾ പാർക്കുന്നത് പോലീസിനറിയാം.
പല സന്ദർഭങ്ങളിലും ലേഡീസ് കെയർ ഹോമിൽ വിളിച്ച് പോലീസ് ഇക്കാര്യം അറിയിക്കാറുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. തെരുവുകളിൽ വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ടെങ്കിലും കുടിയേറ്റക്കാരായിട്ടുള്ള പലരും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇൗ പ്രവൃത്തി ചെയ്യുന്നുണ്ട്. അതിൽപെട്ട ഏതാനും സ്ത്രീകൾ കെയർഹോമിലുണ്ട്. അവർ പോയ ഫ്ളാറ്റിൽ ബംഗ്ലാദേശ്കാരി യുവതിയെ കണ്ടെത്തി. സിസ്റ്റർ അവളെ കുറെ ഉപദേശിച്ചു. നിത്യവും ഇതിലൂടെ ആരോഗ്യം നശിക്കുന്നു. സമ്പന്നർക്ക് മുന്നിൽ തളർന്ന് കിടക്കാനല്ല നിന്റെ ശരീരത്തെ ഉപയോഗിക്കേണ്ടത്. അതിലുപരി എഴുന്നേറ്റ് നിന്ന് അതിനെ തോല്പിക്കാനാണ് ശ്രമിക്കേണ്ടത്. നീ നല്ലൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. നിന്റെ സുരക്ഷിതത്വത്തിന് ഞങ്ങൾ ഒരുക്കമാണ്. നിന്റെ വീട്ടുകാരുമായി ഞങ്ങൾ സംസാരിക്കാം.
ജാക്കി സിസ്റ്ററെ പ്രതീക്ഷിച്ച് കെയർ ഹോമിന്റെ വാതിൽക്കൽ കാത്തിരുന്നു. ഉടനെ എത്തുമെന്നാണ് മെർളിൻ പറഞ്ഞത്. കാറിന്റെ ശബ്ദം കേട്ട് ജാക്കി തലയുയർത്തി നോക്കി. സിസ്റ്റർ കാർമേലും മറ്റൊരു യുവസുന്ദരിയും കൂടി വരുന്നത് കണ്ടു. ഇവിടുത്തെ പുതിയ അന്തേവാസി ആയിരിക്കും. മെർളിനും അവിടേക്ക് വന്നു.
“”സുഖമായിരിക്കുന്നോ ജാക്കീ” സിസ്റ്റർ കർമേൽ ജാക്കിയോട് ചോദിച്ചു.
“”സുഖം”
അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
മെർളിൻ ജസീക്കയെ കൂട്ടി അകത്തേക്കു നടന്നു.
സിസ്റ്റർ ജാക്കിയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ഏതെങ്കിലും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്തുന്ന കാര്യം അവൻ സിസ്റ്ററുമായി സംസാരിച്ചു. അവൻ ആശങ്കയോടെ കാത്തിരുന്നു. ഇവിടെ ഒരു ജോലി സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. അത് അവനറിയാം. അവരുടെ സംസാരത്തിൽ നിന്ന് എന്തെന്നറിയാൻ കഴിഞ്ഞില്ല. സിസ്റ്റർ ഒരു പേപ്പറിൽ എന്തോ എഴുതുന്നതായിട്ടാണ് കണ്ടത്.
അവൻ ആകാംക്ഷയോട് കാത്തിരുന്നു.
സിസ്റ്റർ ആ പേപ്പർ അവനെ ഏല്പിച്ചിട്ട് പറഞ്ഞു.
“”ഇതാണ് കമ്പനിയുടെ അഡ്രസ്. അവിടെ ചെന്ന് മിസ്റ്റർ സ്പെൻസർ ജോബിനെ കാണണം. അദ്ദേഹം എന്തെങ്കിലും ജോലി തരും. ഇൗ സ്ഥാപനം എല്ലാക്കൊല്ലവും ഞങ്ങളെ സഹായിക്കാറുണ്ട്. അതുമാത്രമാണ് ഞാനുമായുള്ള ബന്ധം.”
അവനെ സംബന്ധിച്ച് അത് വലിയൊരു ആശ്വാസമായിരുന്നു. ബാങ്കിലെ പലിശ മുടങ്ങിയിട്ട് മാസങ്ങളായി. ഇവിടുത്തെ ചിലവുകൾ ധാരാളമാണ്. കഴിയുന്നത്ര ചെലവു ചുരുക്കിയാണ് ജീവിക്കുന്നത്. എന്നിട്ടും കയ്യിൽ മിച്ചമൊന്നും ഇല്ല. അവൻ സിസ്റ്റർക്ക് നന്ദി പറഞ്ഞ് എണീറ്റു.
“”ഷാരോൺ നിന്നെ വിളിക്കാറുണ്ടോ?”
സിസ്റ്റർ ചോദിച്ചു.
“”വിളിക്കാറുണ്ട് സിസ്റ്റർ. സിസ്റ്റർ എന്നാണ് നാട്ടിലേക്കെന്ന് ചോദിച്ചു.”
മനസ്സിൽ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണത്.
കൊട്ടാരം കോശിയെ കാണാനുള്ള ആഗ്രഹമാണ് മനസ് നിറയെ.
“”ഇൗ വർഷം ഇന്ത്യയിലേക്ക് യാത്ര കാണും.”
മെർളിൻ ഒരു ഫയലുമായി വന്നപ്പോൾ ജാക്കി യാത്ര പറഞ്ഞു പോയി. പുറകെ മെർളിനും പോയി. സിസ്റ്റർ കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. സിസ്റ്റർ മെയിൽ ചെക്ക് ചെയ്ത് ആവശ്യമായതിന് മറുപടി അയച്ചു. അതിന് ശേഷം ലോകവാർത്തയിലേക്ക് കണ്ണോടിച്ചു.പിശാചിന്റെ മക്കൾ ഇൗ ലോകത്ത് വളരുന്നതിന്റെ തെളിവുകളാണ് വാർത്തകൾ മുഴുവൻ. വളരെ ഗൗരവത്തോടെയാണ് സിസ്റ്റർ വാർത്തകൾ വായിച്ചത്. എല്ലാം ലോകമനഃസാക്ഷിക്ക് മുറിവു നല്കുന്ന വാർത്തകൾ മാത്രം. ജീവൻ വെടിഞ്ഞ പാവങ്ങളുടെ ആത്മാക്കൾ അലയുന്നു. അവരെയോർത്ത് ദുഃഖിക്കുന്ന ബന്ധുമിത്രാദികൾക്കായി പ്രാർത്ഥിക്കാൻ മനസ് വെമ്പി. സിസ്റ്റർ കാർമേലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വല്ലാത്ത ഒരു വീർപ്പുമുട്ടലാണ് അനുഭവപ്പെട്ടത്. സമാധാനമായി കഴിയുന്ന ലോകജനതയെ ഇൗ പിശാചുക്കളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്താണ് മാർഗ്ഗം. കണ്ണീരോട് ദൈവത്തോട് അപേക്ഷിക്കണം.
സിസ്റ്റർ പെട്ടെന്ന് വേദപുസ്തകവും കയ്യിലെടുത്ത് പ്രാർത്ഥനാമുറിയിലേക്ക് കടന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തോട് ചേർത്തുവയ്ക്കാനാണ് സിസ്റ്റർ എപ്പോഴും ശ്രമിക്കുന്നത്. മുറിയിലെത്തിയ ജസീക്കയും ഫാത്തുമയും സിസ്റ്ററെ തിരഞ്ഞു. അവർ എല്ലാ മുറിയിലും തിരഞ്ഞു നടക്കുന്നതിനിടയിൽ സിസ്റ്റർ നോറിനെ കണ്ടു. “”എന്താ ജസീക്ക അസുഖം വല്ലതുമുണ്ടോ?” സിസ്റ്റർ തിരക്കി
“”ഇല്ല സിസ്റ്റർ, ഞങ്ങൾ സിസ്റ്ററ് കാർമേലിനെ അന്വേഷിച്ചു നടക്കുകയാണ്.”
“”സിസ്റ്റർ ഇപ്പോൾ ധ്യാനത്തിലായിരിക്കും.”
അവർ പ്രാർത്ഥനാമുറിയിലെത്തിയപ്പോൾ കൈകൾ രണ്ടും ഉയർത്തി കർത്താവിന്റെ ദയയ്ക്കായി അപേക്ഷിക്കുന്ന സിസ്റ്ററെയാണ് കണ്ടത്.
“”സിസ്റ്ററിന് എന്തോ സങ്കടം ഉണ്ടായിട്ടുണ്ട്. അതാ സമയം തെറ്റി പ്രാർത്ഥനാമുറിയിൽ കയറിയത്” ഫാത്തിമ അടക്കം പറഞ്ഞു.
സിസ്റ്റർ കാർമേലിന്റെ ജീവിതചര്യകൾ മനുഷ്യചിന്തകൾക്ക് അതീതമാണെന്ന് ജസീക്കയ്ക്ക് മനസ്സിലായി. ദൈവത്തിൽ വിശ്വാസം നഷ്ടപ്പെടുന്നതും ആ പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതും ഇൗ രംഗത്തുള്ളവരുടെ സമീപനമാണെന്ന് ജസീക്കയ്ക്ക് അറിയാം. സിസ്റ്റർ കാർമേൽ വ്യത്യസ്തയാണ്. ആ പാത പിന്തുടരുക അത്ര എളുപ്പമല്ലെന്ന് ജസീക്ക മനസ്സിലാക്കി. സ്നേഹപൂർവ്വമുള്ള ആ പെരുമാറ്റം ആരിലാണ് ആത്മസംതൃപ്തി നിറയ്ക്കാത്തത്.
അവർ കൃഷിയിടത്തിലേക്ക് നടന്നു.
ദിനങ്ങൾ മുന്നോട്ടു പോയി. ലേഡീസ് കെയർ ഹോമിലെ കാർമേലിന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ അവിടെയിരുന്നവർ ജസീക്കയോട് ഒരു മോഡലായി നടന്നു കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം മാനിച്ചവൾ സ്റ്റേജിൽ കയറി നടന്നു. അവളുടെ അരയന്നത്തെപ്പോലുള്ള നടത്തം ആനന്ദം നല്കുന്നതായിരുന്നു. അവൾ എല്ലാവർക്കും നന്ദി പറഞ്ഞ് മറുപടി പ്രസംഗവും നടത്തി. അവൾ സ്വന്തം നാട്ടിൽ തുടങ്ങുന്ന കെയർ ഹോമിലേക്ക് സിസ്റ്റർ കർമേലിനെപ്പോലുള്ള ദൈവദാസിമാരെ അയക്കണം എന്ന് അവൾ ആവശ്യപ്പെട്ടു. അപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. സിസ്റ്റർ നോറിൻ ഇതിന് മറുപടി പറയണമെന്ന് സദസ്യർ ആവശ്യപ്പെട്ടു. എല്ലാവരും ആകാംക്ഷയോടെ നോറിനെ നോക്കി. വെറുമൊരു മാനേജരായ താൻ സഭാപിതാക്കന്മാരോട് ആലോചിക്കാതെ എങ്ങിനെ ഉറപ്പു കൊടുക്കും. സിസ്റ്റർ കാർമേൽ സിസ്റ്റർ നോറിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. സിസ്റ്റർ നോറിൻ എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി
കഥ ഇതുവരെ.
ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.
ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.
കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് കടത്തുന്നതിനായി അവർ പദ്ധതിയിട്ടു.
അത് അടുത്ത തുറമുഖമായ തലശ്ശേരിയിൽ എത്തിക്കുവാൻ തലശ്ശേരി മൈസൂർ ഒരു റോഡും റെയിൽവേ ലൈനും പണിയുവാൻ ആലോചനയായി.
പ്രാരംഭ നടപടിയായി തലശ്ശേരിയിൽ സർവ്വേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയ ശങ്കരൻ നായരുടെ സഹായത്തോടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നു വന്നു. നാട്ടുകാരായ തൊഴിലാളികളുടെ അഭാവത്തിൽ ആദിവാസികളെ ആശ്രയിക്കാൻ തീരുമാനിച്ചു.
യാദൃച്ഛികമായി മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനെ പരിചയപ്പെടുന്നു.
എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ ക്രൂരതയും കുടുംബപ്രശനങ്ങളും തൊഴിലാളികളോടുള്ള മോശം പെരുമാറ്റവും കൊണ്ട് കാര്യങ്ങൾ ഇഴഞ്ഞു നീങ്ങി.കുഞ്ചുവിൻറെ കൊലപതാകവും ആൻ മരിയയുടെ ആത്മഹത്യയും ജോലിക്കാരെ ബ്രൈറ്റിൽ നിന്നും അകറ്റി നിർത്തി.
അവസാനം മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനേയും അവൻ്റെ നായ ബൂ വിനേയും ഉപയോഗിച്ചു ഒരു റോഡിൻ്റെ രൂപ രേഖ ഉണ്ടാക്കുന്നതിനു ബ്രൈറ്റിന്റെ അസിസ്റ്റൻറ് ശങ്കരൻ നായർ ശ്രമിക്കുന്നു.
രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് യാത്ര സൗകര്യങ്ങളോ റോഡുകളോ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കൊടും വനത്തിലൂടെ ഒരു റോഡും റയിൽവേ ലൈനും നിർമ്മിക്കുന്നതിനുള്ള സർവ്വേ നടത്തുക എന്നത് നിസ്സാര കാര്യമായിരുന്നില്ല.
കൂട്ടുപുഴ മുതൽ വീരരാജ്പേട്ട വരെയുള്ള ജോലി മേമൻറെ സഹായത്തോടെ പൂർത്തിയാക്കാൻ ശങ്കരൻ നായർക്ക് കഴിഞ്ഞു.
പക്ഷെ നിർഭാഗ്യവശാൽ മേമൻ രോഗബാധിതനായി.
ഇനി വായിക്കുക
.
മേമനെകൊല്ലി-8
കാപ്പി പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്ന കുടകിലെ തണുത്ത കാറ്റിലും ശങ്കരൻ നായർ വിയർത്തു കുളിച്ചു.പ്രഭാതത്തിൽ തോട്ടങ്ങളിൽ ജോലിക്കുപോകുന്ന തൊഴിലാളികൾ മേമനെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു് കടന്നുപോയി.കോടമഞ്ഞിൻ്റെ മുഖാവരണം തള്ളി മാറ്റി കുടക് മലനിരകൾ ഉണർന്നുകഴിഞ്ഞു.
മേമൻ അനക്കമില്ലാതെ കിടക്കുകയാണ് .കണ്ടാൽ ഭയം തോന്നും .എന്ത് ചെയ്യണം എന്നറിയാതെ ശങ്കരൻ നായർ കുഴങ്ങി.
ഒറ്റക്ക് നടുക്കടലിൽ തുഴയേണ്ടി വരുന്ന ആളിൻ്റെ അവസ്ഥയിൽ ആയി ശങ്കരൻ നായർ.ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ.
കേട്ടറിവ് വച്ച് അപസ്മാരം പോലെ തോന്നുന്നു.
കൂട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ കഴിവുള്ളതു നാരായണൻ മേസ്ത്രിക്കാണ്.പക്ഷെ മേസ്ത്രിയെ മൈസൂറിന് അയച്ചിരിക്കുകയാണ്.ശങ്കരൻനായർ സ്വയം പഴിച്ചു, വേണ്ടിയിരുന്നില്ല ഈ പരീക്ഷണം. ആ പാവത്തിന് എന്തെങ്കിലും സംഭവിച്ചാൽ?
നായരുടേതായിരുന്നു ആശയം.
എപ്പോഴും മേമൻ്റെ പുറകെ നടക്കുന്ന ബൂ മേമനെ അന്വേഷിച്ചു കണ്ടുപിടിക്കും. എന്നാൽ അവരെ വേർതിരിച്ചാൽ ബൂ മേമനെ തേടി ഓടിയെത്തും എന്നത് ഉറപ്പാണ് . അങ്ങിനെയെങ്കിൽ ബൂ നെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ മേമനെ തേടി വരും.കാട്ടിൽകൂടി അവൻ പോകുന്ന വഴി അടയാളപ്പെടുത്തിയാൽ ഒരു ഏകദേശരൂപം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം.
ഇതായിരുന്നു ആശയം..
രാത്രിയിൽ മേമൻ്റെ നായ ബൂവിൻ്റെ ഭക്ഷണത്തിൽ അല്പം മയക്കു മരുന്ന് കൂടി ചേർത്തു.മേമൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ മയങ്ങിക്കിടന്ന അവൻ്റെ നായയെ ബന്ധിച്ചു.കാടിനു പുറത്തു കൊണ്ടുവന്നു.
ബൂ വിനെയും കൊണ്ട് നാരായണൻ മേസ്ത്രിയുടെ നേതൃത്വത്തിൽ കുറച്ചു് പേർ മൈസൂർക്ക് പുറപ്പെടുകയായിരുന്നു.
അത് ഒരു പരീക്ഷണം മാത്രമാണ്.
ഒരു വഴി കണ്ടുപിടിക്കാൻ ഇത്തരത്തിലുള്ള മാർഗ്ഗം ലോകത്തിൽ ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല പരാജയപെട്ടാൽ താൻ ഒരു മണ്ടൻ ആണ് എന്നേ ആളുകൾ ചിന്തിക്കുകയുള്ളു.
ഏതായാലും ജോലിക്കാർ നായർ പറഞ്ഞതുപോലെ ചെയ്തു.
“ബൂ” വിനേയും കൊണ്ട് പോയിരിക്കുന്ന ജോലിക്കാരുടെ യാതൊരു വിവരവും അവർ തിരിച്ചുവരുന്നതുവരെ അറിയാൻ മാർഗ്ഗമില്ല .
നായർ ആകെ അങ്കലാപ്പിലായി.
വിര രാജ് പെട്ട ചന്തയിൽ ഒരു ചെറിയ ചായക്കട കണ്ടിരുന്നു.അവിടെ കട്ടൻ കാപ്പിയും പരിപ്പുവടയും കിട്ടും. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകൾ കടയിൽ വന്നാൽ ആയി.നാട്ടു ചികിത്സ നടത്തുന്ന ആരെങ്കിലും അടുത്തെങ്ങാനും ഉണ്ടോ എന്ന് അവിടെ ചോദിച്ചു നോക്കാം.
ഒരു കട്ടനും കുടിച്ചു് വർത്തമാനം പറഞ്ഞുവന്നപ്പോൾ കടക്കാരൻ കുഞ്ഞിരാമേട്ടൻ തലശ്ശേരിക്കാരൻ ആണ്.
ഒരു നൂലുപോലെ നേർത്ത ശരീരമുള്ള കുഞ്ഞിരാമേട്ടൻ ചോദിച്ചു.
“നിങ്ങ പറയുന്നത് ഒരു പട്ടിയെയും കൊണ്ട് നടക്കുന്ന ആദിവാസി പയ്യനെക്കുറിച്ചാണോ?”
“അതെ”.
“ഓൻ അപസ്മാര രോഗിയാണ്.ഈടെ ചന്തയിൽ പല തവണ അപസ്മാരം വന്നു വീണിരിക്കുണു. ഓൻ്റെ കൂടെ ഒരു നായ കാണും .അത് ഏടുത്തു?”തനി മലബാർ ഭാഷയിലാണ് സംസാരം.
“അറിയില്ല”
“സാധാരണ ഓൻ വീണാൽ ആ പട്ടി അടുത്തുനിന്നും മാറില്ല.ഇടക്കിടക്ക് ഓനെ അത് നക്കികൊണ്ടിരിക്കും.കുറച്ചു കഴിയുമ്പോൾ എണീറ്റുപോകുന്നത് കാണാം”.
“ബൂ” എപ്പോൾ തിരിച്ചെത്തും എന്ന് പറയാൻ കഴിയില്ല.
കുഞ്ഞിരാമേട്ടൻ പറഞ്ഞു,”ഇങ്ങള് ബേജാറാവണ്ടിരി,ഓൻ കൊറച്ചു കഴിയുമ്പ എണീയ്ക്കും .ഓൻ ലോകം മുഴുവൻ ചുറ്റുന്ന പാർട്ടിയാ “.നായർക്ക് സമാധാനമായി.
“ഇങ്ങള് സായിപ്പിൻ്റെ കൂടെ ജോലിയാ?”
“ഉം “.
“ആടെ എന്താ ഇങ്ങക്ക് ജോലി?”
ഇനി ഇവിടെ നിന്നാൽ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു മടുക്കും.
നായർ തിരിച്ചു ടെൻറിൽ വരുമ്പോൾ മേമൻ എഴുന്നേറ്റിരുന്നു.
നടന്ന സംഭവങ്ങളൊന്നും അവൻ അറിഞ്ഞ ലക്ഷണമില്ല.
അവൻ നായരുടെ അടുത്തുവന്നു.എന്തോ ചോദിച്ചു.രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടും നായർക്ക് ഒന്നുംമനസ്സിലായില്ല.മേമൻ്റെ ഭാഷ മനസിലാകുന്ന ജോലിക്കാരിൽ ഒരാൾ പറഞ്ഞു,” അവൻ്റെ നായയെ എവിടെ കൊണ്ടുപോയിരിക്കുന്നു?എന്തിനാണ് കൊണ്ടുപോയത് ?”എന്നാണ് അവൻ ചോദിക്കുന്നത്.
“അവനോടു കാര്യങ്ങൾ പറഞ്ഞേക്കൂ.” നായർ പറഞ്ഞു.
അയാൾ എല്ലാം വിശദീകരിച്ചുകൊടുത്തു
മേമൻ നായരോട് പറഞ്ഞു ,”പാം”
മൈസൂർക്ക് പോകാം എന്നാണ് അവൻ പറയുന്നത് നായർക്ക്.അബദ്ധം മനസ്സിലായി.മേമൻ ഒരു വിവരമില്ലാത്തവൻ ആയിരിക്കുമെന്നും അവന് മൈസൂർ എവിടെയാണെന്ന് അറിയില്ലെന്നും കരുതിയത് മണ്ടത്തരം ആയിപ്പോയി.
ഏതായാലും ചായക്കടക്കാരൻ നൂലുപോലത്തെ കുഞ്ഞിരാമേട്ടനെ പരിചയപ്പെട്ടത് ഭാഗ്യമായി. അവരുടെ താമസത്തിനും ഭക്ഷണത്തിനുമായി കൊണ്ടുവന്ന ഒരുപാടു സാധനങ്ങൾ ഉണ്ട്.അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തിട്ടു ബാക്കിയുള്ളതു സൂക്ഷിക്കാൻ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ചു.
“തിരിച്ചുവരുമ്പോൾ എല്ലാം എടുത്തോളാം.”
“ഓ,അയിനെന്താ?”.
കുഞ്ഞിരാമേട്ടൻ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു
മേമൻ കാണിച്ചുകൊടുത്ത വഴിയിലൂടെ അവർ മൈസൂർക്ക് യാത്ര തിരിച്ചു.വിര രാജ്‌പേട്ടയിൽ നിന്നും മൈസൂർക്ക് അൽപ ദൂരം പോയിക്കഴിഞ്ഞപ്പോൾ ഭൂപ്രകൃതിയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.
മലകൾക്കിടയിൽ വിസ്‌തൃതമായ നിരന്ന പ്രദേശങ്ങൾ ഇടക്കിടക്ക് കാണാം.മലകളുടെ ഉയരവും കുറഞ്ഞിരിക്കുന്നു.ചില ഭാഗങ്ങളിൽ കാട് തെളിച്ചു് ഗൗഡന്മാർ ഏതോ കാലത്തു് കൃഷി നടത്തിയിരുന്നതുകൊണ്ട് കുറ്റിക്കാടുകളാണ്..
മേമൻ്റെ നടത്തം വളരെ വേഗത്തിലാണ്.
പലപ്പോഴും അവൻ്റെ ഒപ്പമെത്താൻ അവർ കഷ്ടപ്പെട്ടു.
ഇതേസമയം ബൂ വിനേയും കൊണ്ടുപോയ നാരായണൻ മേസ്ത്രിയുടെയും സംഘത്തിൻ്റെയും കാര്യങ്ങൾ പരിതാപകരമായിരുന്നു.
അത്രയും വലിയ ഒരു നായയേയും കൊണ്ടുള്ള യാത്ര അസാധ്യമായിരുന്നു.
ആദ്യം അക്രമാസക്തനായ ബൂ കുറച്ചു കഴിഞ്ഞപ്പോൾ ശാന്തനായികാണപ്പെട്ടു. അവർ അവനു ഭക്ഷണവും വെള്ളവും കൊടുത്തു.കാട്ടിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് അപകടമാണ് എന്ന് അവന് അറിയാമെന്ന് തോന്നുന്നു.
അല്പം ദൂരം പോയതേയുള്ളു.അപ്പോൾ അവർ കണ്ടു,ശങ്കരൻ നായരും മേമനും കൂടെയുള്ളവരും നടന്നുവരുന്നു.
മേമന് വനത്തിലൂടെയുള്ള വഴികൾ നല്ല നിശ്ചയമായിരുന്നു.
ബൂ വിനെ കണ്ടപാടെ മേമൻ ഓടിച്ചെന്നു, അവനെ കെട്ടിപിടിച്ചു.അവർ തമ്മിലുള്ള സ്നേഹ പ്രകടനം കണ്ട് എല്ലാവരും അതിശയപ്പെട്ടു.
നായരുടെ പദ്ധതി നടപ്പാക്കേണ്ടി വന്നില്ല.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ലെങ്കിലും മേമൻ വളരെ ശാന്തനായി കാണപ്പെട്ടു.ശങ്കരൻ നായരോട് അവന് ഒരു പ്രത്യക സ്നേഹം തോന്നി തുടങ്ങിയിരുന്നു.
മൈസൂറിൽനിന്നും തിരിച്ചുവരുമ്പോൾ നായർ കണക്ക് കൂട്ടി ,” തലശ്ശേരി മൈസൂർ ദൂരം നൂറ്റി അമ്പതു മൈൽ.”
നായർ തിരിച്ചു് വീരരാജ്പേട്ട എത്തിയപ്പോൾ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ച സാധനങ്ങൾ വാങ്ങാൻ ചെന്നു. അയാൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
ബാക്കി വരുന്ന ഭക്ഷണസാധങ്ങളും മറ്റും മേമന് കൊടുക്കാം എന്ന് കരുതിയിരുന്നതാണ്.നൂൽ വണ്ണമുള്ള കുഞ്ഞിരാമേട്ടന് അപ്രത്യക്ഷനാകാൻ അധികം സ്ഥലം വേണ്ടല്ലോ.
മാക്കൂട്ടത്തിനടുത്തു എത്താറായപ്പോൾ മുൻപ് മേമനെ ആദ്യമായി കണ്ടു മുട്ടിയ പാറക്കൂട്ടങ്ങൾ കാണാം .
അവൻ നായരോട് പറഞ്ഞു ,ഊരിലെക്ക് പോകുകയാണെന്ന്.
നായർ വെറുതെ ചോദിച്ചു,”നിൻെറ ഉരിലേക്ക് ഞങ്ങൾ വരട്ടെ?”
സന്തോഷം കൊണ്ട് അവൻ്റെ കണ്ണുകൾ തിളങ്ങി.
“വേണ്ട”,എന്ന് അവൻ പറയുമെന്നാണ് നായർ കരുതിയത്.
ഇനി”വരാൻ പറ്റില്ല “,എന്ന് എങ്ങിനെ പറയും?
കാട്ടിലൂടെ രണ്ടു മൈൽ നടന്ന് അവൻ്റെ ഊരിൽ എത്തി.
ആരുടെയും ഹൃദയം തകർക്കുന്ന കാഴ്ചകളായിരുന്നു അവിടെ അവരെ കാത്തിരുന്നത്..
നൂറോളം കുടിലുകൾ. പലതും നിലം പൊത്താറായ അവസ്ഥയിലായിരുന്നു.ചിലത് മേൽക്കൂര തകർന്ന നിലയിലാണ്.
ഓടപ്പായ കൊണ്ട് മേഞ്ഞ ആ കുടിലുകൾ എല്ലാം മഴയിൽ നനഞ്ഞൊലിക്കുന്ന അവസ്ഥയിൽ ആണ്. അടുത്തകാലത്തൊന്നും അവ മേഞ്ഞിരുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.വനത്തിലുള്ള ഈറ്റയുടെ ഇലകൾ കെട്ടുകളാക്കി അടുക്കി വച്ചാണ് ആദിവാസികൾ വീട് മേയുക.എല്ലാം തകർന്ന് പൊളിഞ്ഞു നാശമായി കിടക്കുന്നു.
അകെ ആറേഴു കുടിലുകളിലായി ഇരുപതിൽ താഴേ ആളുകൾമാത്രമേ അവിടയുള്ളു. ബാക്കിയുള്ളതിൽ ആൾ താമസമില്ല.
മൂപ്പൻ്റെ മകളാണ് മിന്നി,മേമൻ്റെ പെണ്ണ്.
കുടിലിനു മുൻപിൽ കുറെ കുപ്പികൾ ചിതറി കിടപ്പുണ്ട്എല്ലാം ബ്രൈറ്റിൻ്റെ മദ്യക്കുപ്പികൾ. അവൻ കൊണ്ടുവന്ന് മൂപ്പന് കൊടുത്തതാണ്. ഊരുമൂപ്പൻ തളർന്നു കിടപ്പിലാണ്.
” ഈ ഊരിലെ ബാക്കി ആളുകൾ എവിടെ?”
മേമൻ കുറച്ചകലേക്ക് വിരൽ ചൂണ്ടി. അവിടെ നൂറുകണക്കിന് കുഴിമാടങ്ങൾ.എല്ലാം അധികം പഴക്കമില്ലാത്തവ.
ഇളകിയ മണ്ണ്.
അവർ ശാന്തമായി ഉറങ്ങുന്നു.
എന്തെങ്കിലും പകർച്ചവ്യധി പിടിപെട്ട് മരിച്ചുപോയതാകാം.
അവൻ പാടിയ പാട്ട് നായർ ഓർമ്മിച്ചു,
എൻ്റെ കൂരയിൽ മഴപെയ്തു
മഴയ്ക്ക് എന്നോടിഷ്ടം…………
അവരെ ഞെട്ടിപ്പിച്ചുകളഞ്ഞ വിവരമായിരുന്നു ആ ആദിവാസി കൂട്ടത്തിൽ ആരോഗ്യമുള്ളവർ മേമനും മിന്നിയും രണ്ടു മൂന്ന് കുട്ടികളും മാത്രമാണ് എന്നത്.
മേമൻ കാട്ടിൽ നിന്നും മാന്തിക്കുഴിച്ചു് എടുത്തുകൊണ്ടുവരുന്ന കാട്ടുകിഴങ്ങുകളും പുഴയരികിൽ നിന്നും പറിച്ചുകൊണ്ടുവരുന്ന ചേമ്പിൻ താൾ തകര ഇല തുടങ്ങിയവയും ആണ് അവരുടെ ഭക്ഷണം. മേമനാണ് അവരുടെ ആകെയുള്ള ആശ്രയം.
അവരുടെ ഊര് അവസാനിക്കുകയാണ് എന്ന് തോന്നുന്നു.
അതെ അവസാനത്തിൻ്റെ ആരംഭം.
എല്ലാം കണ്ട നാരായണൻ മേസ്ത്രി കരച്ചിലിൻ്റെ വക്കത്തു എത്തിയിരുന്നു. ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കുന്ന ആ കഴ്ചകൾ കണ്ടുനിൽക്കാൻ വയ്യ.
ആ പാവങ്ങൾക്ക് കൊടുക്കാൻ ഒന്നും കയ്യിലില്ല.
ഉണ്ടായിരുന്നതെല്ലാം വിര രാജ്‌പേട്ടയിലെ കുഞ്ഞിരാമേട്ടൻ കൊണ്ടുപോയി.
വീണ്ടും വരാം എന്നു പറഞ്ഞു പോരുമ്പോൾ പുറകിൽ മേമനും മിന്നിയും അവരെ നോക്കി നിൽക്കുകയായിരുന്നു.
മൈസൂരിൽ നിന്നും തിരിച്ചുവന്ന് ഒരാഴ്ച കഴിഞ്ഞു
ഒരു ദിവസം ശങ്കരൻ നായരെ അന്വേഷിച്ചു് മേമനും ബൂ വും നായരുടെ വീട്ടിൽ വന്നു.നായർ കാലത്തു ഓഫിസിൽ പോകുന്ന തിരക്കിൽ ആയിരുന്നു. മകൾ ഗീതയെ വിളിച്ചു് മേമന് എന്തെങ്കിലും കൊടുത്തു് വേണം വിടാൻ എന്ന് പറഞ്ഞിട്ട് പോയി.
നായർ ഉച്ചക്ക് ഊണുകഴിക്കാൻ വരുമ്പോൾ ഗീത വാതിൽ പടിയിൽ ഇരുന്ന് മേമനുമായി സംസാരിക്കുന്നു.അവൻ നിലത്തു് ചമ്രം പടിഞ്ഞിരുന്ന് അവൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരസ്പരം ഭാഷ അറിഞ്ഞുകൂടെങ്കിലും സഹാനുഭൂതിക്കും കരുണക്കും ലോകത്തിൽ എല്ലായിടത്തും ഒരേ ഭാഷയാണ് എന്ന് നായർക്ക് തോന്നി.ഗീത പറഞ്ഞു.
“അച്ഛനെ കത്ത് നിൽക്കുകയാണ് മേമൻ”
“എന്താ?നീ അവന്ഒന്നും കൊടുത്തില്ലേ?”
“അതല്ല.അവൻ അച്ഛനെ കണ്ടിട്ട് പൊയ്ക്കോളാം എന്ന് പറയുന്നു.”
മേമൻ പോയിക്കഴിഞ്ഞു ഗീത പറഞ്ഞു.
“പാവം,നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മേമൻ”
നായർ മനസ്സിൽ വിചാരിച്ചു,പാവങ്ങൾ,ഇങ്ങനെയും മനുഷ്യർ ഉണ്ട്,ഈശ്വര അവരുടെ ഊര്,ഒന്നും വരുത്തല്ലേ.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
കാറ്റ് പൊട്ടിച്ച പട്ടം
കടൽക്കാറ്റിൽ അവളുടെ മുടി മെക്സിക്കോയുടെ ഭൂപടം വരച്ചു. അപരിചിതരായ യുവമിഥുനങ്ങൾ നീണ്ടു നിവർന്നു കിടക്കുന്ന കടപ്പുറത്തൂടെ നടന്നു. കടൽക്കാറ്റിൽ തലയിലെ തൊപ്പി പറന്നുപോകാതിരിക്കാൻ ഒരാൾ ശ്രമിച്ചു. ജെസ്സിക്ക പറഞ്ഞു.
“”നല്ല കാറ്റ് അല്ലേ?”
“”അതെ ” സിസ്റ്റർ പ്രതിവചിച്ചു.
“”കടലിന് വളരെ മാസ്മരികമായ ശക്തിയാണുള്ളത്. കടൽ നമ്മെ സ്നേഹിക്കുകയും ഒപ്പം തന്നെ ശിക്ഷിക്കുകയും ചെയ്യുന്നു. നീ ഇൗ ഇരുണ്ട നാളുകളിൽ നിന്ന് മോചനം തേടാൻ ആഗ്രഹിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഫാത്തിമയും അന്ധകാരത്തിൽ നിന്ന് വന്നവളാണ്. ഇന്ന് അവൾ എന്റെ ഒപ്പം സഞ്ചരിക്കുന്നു”.
സിസ്റ്ററുടെ വാക്കുകൾ ജസീക്കയ്ക്ക് ആത്മധൈര്യമേകി. ഇത്രയും നാളത്തെ ജീവിതംകൊണ്ട് താനെന്തു നേടി. സമ്പത്തുണ്ടാക്കി. അഗ്നികുണ്ഡത്തിൽ പുകയുന്ന വിറകുകഷണംപോലെ പട്ടുമെത്തകളിൽ പുളഞ്ഞു. അത് വെറും കറുത്ത പുക മാത്രമായിരുന്നു. അവിടെ ഉയരേണ്ടത് വെളുത്ത പുകയായിരുന്നു. ആശങ്കയോടും പ്രത്യാശയോടും ചോദിച്ചു. “”സിസ്റ്റർ പറയൂ. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?”
സിസ്റ്റർ സ്നേഹത്തോടെ അവളെ നോക്കി
“”മോളേ, പണംകൊണ്ട് നമുക്ക് എന്തും നേടാം, ദൈവം നമ്മെ ഭൂമിയിലേക്ക് വിട്ടത് ഇൗ നശിക്കുന്ന വസ്തുവകകൾക്ക് അടിമകളാകാനല്ല. നമ്മുടെ ജീവന് ദൈവം നല്കിയിരിക്കുന്നത് വലിയൊരു വിലയാണ്. അത് പാപത്തിന് ഏല്പിച്ചു കൊടുത്താൽ ഒരിക്കൽ നമ്മൾ ന്യായവിസ്താരതതിൽ നിൽക്കേണ്ടി വരും. ദൈവം നമ്മുടെ വിചാരവികാരങ്ങളെ അളന്നുനോക്കിയാണിരിക്കുന്നത്. ഇന്നത്തെ ഇൗ സുഖലോലുപത ജീവിതം ഒന്നവസാനിപ്പിച്ച് വ്യഭിചാരം ചെയ്യുന്നവരെയും അന്യായം ചെയ്യുന്നവരെയും മാനസാന്തരപ്പെടുത്തി അവരെ പ്രത്യാശയുടെ പാതയിൽ വഴി നടത്താം അതൊരു പുണ്യപ്രവൃത്തിയാണ്. ഒാരോ രാജ്യത്തും ഞങ്ങളുടെ ആളുകൾ ഉണ്ട്. ഇൗ ഫാത്തിമയും അതിലൊരാളാണ്. ഞങ്ങൾ പ്രവർത്തിക്കുന്നത് ഒരു ട്രസ്റ്റിന്റെ കീഴിലാണ്. ആ ട്രസ്റ്റികളിൽ ഒരാൾ മാത്രമാണ് സഭ. മറ്റുള്ളവരെല്ലാം സമൂഹത്തിന്റെവിവിധ തുറകളിൽ നിന്നുള്ളവരാണ്. നല്ലവരായ ധാരാളം മനുഷ്യരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് ഇത് മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി ഞങ്ങൾക്ക് പ്രതിസന്ധിയുണ്ട്. പല സർക്കാരുകളും ഞങ്ങളുടെ പ്രവർത്തനത്തിന് തടസ്സം മാത്രമല്ല സഹകരണവും നല്കാറില്ല. അവർ വിചാരിക്കുന്നത് ഞങ്ങൾ സമ്പാദിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് എന്നാണ്. ട്രസ്റ്റിന്റെ കണക്കെടുത്താൽ അത് തെറ്റെന്ന് മനസ്സിലാകും. സ്ത്രീകളുടെ മോചനമാണ് ഞങ്ങൾക്ക് മുഖ്യം.
സിസ്റ്റർ ജസീക്കയുടെ കരം കവർന്നുകൊണ്ട് പറഞ്ഞു. “” നീയും ഇതിൽ പങ്കാളിയാവണം”
“”തീർച്ചയായും സിസ്റ്റർ! ഇൗ രാജ്യത്ത് ലേഡീസ് കെയർ ഹോം ഫോർ പ്രോസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ എനിക്ക് സാധിക്കും”. അവളുടെ മനസ്സിൽ ഒരു പ്രകാശബിന്ദു തെളിഞ്ഞുവന്നു. അധികാര സ്ഥാനങ്ങളിലുള്ളവർ സിസ്റ്ററെ വിസമരിച്ച ഭാഗത്തുനിന്ന് ശുഭകരമായ ഒരു തുടക്കം കുറിക്കാൻ തനിക്ക് കഴിയും. പല വമ്പൻമാരുടെയും കള്ളക്കണക്കുകളും അരമനരഹസ്യങ്ങളും തനിക്കറിയാം. അവൾ സിസ്റ്റർ കാർമേലിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാവിനേക്കാൾ ഹൃദയം അവളോട് ശക്തമായി പറയുന്നതായി തോന്നി. ഒരിക്കൽ ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ് ഇവർ എന്നെ തളച്ചത്. ആ അനുഭവം ഒരാനന്ദത്തിന്റെ ഭാഗമായി. ഞാനും ഏറ്റവും വലിയ ഉന്നതന്മാരുടെ കിടപ്പറ രഹസ്യങ്ങൾ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവരുടെ സംഭാഷണങ്ങൾപോലും എന്റെ വീഡിയോയിലുണ്ട്. അന്ന് എന്നെ ഇൗ വഴിയിലേക്ക് നയിച്ച ദൈവത്തെ ഞാൻ മനസ്സാലേ വെറുത്തിരുന്നു. ആ ദൈവം സിസ്റ്റർ കാർമേലിലൂടെ തന്റെ മുന്നിൽ നില്ക്കുന്നതായി തോന്നി.
“”ഞാനുണ്ടാക്കിയ പണം കെയർഹോമിന്റെ പ്രവർത്തനങ്ങൾകകായി വിനിയോഗിക്കും. ഇതെന്റെ ഉറച്ച മനസ്സിന്റെ തീരുമാനമാണ്.”
സിസ്റ്റർ അവളെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.
അവർ നടന്ന് നടന്ന് അവളുടെ ആഡംഭരക്കാറിൽ കയറി യാത്ര തിരിച്ചു. അന്തരീക്ഷം പ്രഭാസമ്പന്നമായി. വലിയൊരു പബിന്റെ മുന്നിലെ കസേരകളിൽ അവർ കാപ്പി കുടിക്കാനിരുന്നു. സിസ്റ്ററോട് ഇരിക്കാനായി പറഞ്ഞിട്ട് ഫാത്തിമയുമായി ജസീക്ക അകത്തേക്കു നടന്നു. റോഡിലൂടെ യാത്രക്കാരും ബസുകളും കാറുകളും പോകുന്നുണ്ട്. അവർക്കടുത്തുള്ള കസേരകളിൽ കാപ്പി, വൈൻ, ബിയർ കുടിക്കുന്ന സ്ത്രീപുരുഷന്മാർ ഇരിക്കുന്നു. മൂന്ന് കപ്പുകളിൽ കാപ്പിയുമായി ജസീക്കയും ഫാത്തിമയും എത്തി.
“”സിസ്റ്റർ എന്റൊപ്പം ഒരാഴ്ചയെങ്കിലും താമസിക്കണം. അതിന്റെ പ്രധാനകാരണം എന്റെ പല സുഹൃത്തുക്കളെയും കാണാനുണ്ട്. സിസ്റ്റർ ഒപ്പമുള്ളത് എനിക്കൊരു ധൈര്യമാണ്.”
“”ജസീക്കയുടെ വാക്കുകളെ ഞാൻ മാനിക്കുന്നു. ഇനിയും ഇവിടെ ഞങ്ങൾക്കുള്ളത് രണ്ട് ദിവസങ്ങൾ മാത്രമാണ്. അതിന്ശേഷം അമേരിക്കയിലേക്ക് പിന്നെ അവിടെ നിന്ന് ലണ്ടനിലേക്ക്. എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ്. ഇനിയും വരുമ്പോൾ ഒരാഴ്ചയല്ല ഒരു മാസം നമുക്ക് ഒന്നിച്ച് താമസിച്ച് പ്രവർത്തിക്കാം. ഇൗ രണ്ട് ദിവസങ്ങളിൽ ഒരു ദിവസം ഞങ്ങൾ നിന്റെ കൂടെ താമസിക്കും. അത് ഇൗ രാത്രിയാകട്ടെ. നമുക്ക് ഞങ്ങൾ താമസിക്കുന്ന സഭയുടെ താമസസ്ഥലത്ത് പോയിട്ട് പെട്ടിയെടുക്കണം. എന്താ പോരായോ?”
ജസീക്ക തലയാട്ടി.
“”ജസീക്ക ഞങ്ങളുടെ ലണ്ടനിലെ ഒാഫീസിലേക്ക് വന്ന് അവിടുത്തെ പ്രവർത്തനങ്ങൾ കാണണം, പഠിക്കണം. അതൊരു പ്രചോദനമായിരിക്കും. ഞങ്ങളുടെ മാനേജർ ഡോക്ടർ സിസ്റ്റർ നോറിനെ നേരിൽ കാണുകയും ചെയ്യാം. അവൾ ഉടനടി ചോദിച്ചു. “”അങ്ങനെയെങ്കിൽ ഞാനും ഒപ്പം വരട്ടെ സിസ്റ്റർ”
സിസ്റ്റർ സന്തോഷപൂർവ്വം അത് സമ്മതിച്ചു. അവൾ കൂടുതൽ കൂടുതൽ മനസ്സിലേക്ക് കടന്നുവരികയാണെന്ന് സിസ്റ്റർ കാർമേലിന് തോന്നി. അവളുടെ ആഗ്രഹത്തിന് സിസ്റ്റർ അപ്പോൾത്തന്നെ സമ്മതം മൂളി. “”അങ്ങിനെയെങ്കിൽ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യണം.”
“”ഇൗ രാജ്യത്ത് ഞാനെന്തു തീരുമാനിച്ചാലും ഉടൻ അത് നടക്കും സിസ്റ്റർ” ജസീക്ക തറപ്പിച്ചുപറഞ്ഞു.
ഫാത്തിമ അവളെ സാകൂതം നോക്കി. തന്നെപ്പോലെയൊരു സാധാരണ വേശ്യയല്ല ഇവൾ.
അവൾ സെക്രട്ടറിയെ വിളിച്ച് ന്യുയോർക്ക് ലണ്ടൻ ബുക്ക് ചെയ്യാൻ പറഞ്ഞു. കഴിഞ്ഞുപോയ മുറിവിനെ ഇനിയും ഉണക്കാതിരുന്നാൽ ഒരു സന്തോഷവും നേടില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. കാപ്പി കഴിക്കവെ സിസ്റ്ററിന്റെ മനസ്സിൽ ഒരു സംശയം മുളച്ചു. ഇവളുടെ തൊഴിൽ ഉപേക്ഷിച്ചുപോയാൽ ഇവരുടെ സംഘക്കാർ ഇവളെ വെറുതെ വിടുമോ? സിസ്റ്ററെ ആ ചിന്ത വല്ലാതെ അലട്ടി. ഒരു രാജ്യത്തുനിന്ന് ലേലം വിളിച്ച് ഉറപ്പിച്ചുവന്ന വേശ്യയാണ്. ഇവളെ ഒളിപ്പോരാളികൾ കാണാതിരിക്കുമോ? തലപ്പത്തിരിക്കുന്നവരെ നേരിടാൻ ഇവൾക്കു ശക്തിയുണ്ടോ? അവളുടെ ആത്മവീര്യം കെടുമോ? അവളുടെ ജീവന് ആപത്തൊന്നും ഉണ്ടാകരുത്. ജെസീക്ക മനഃസാക്ഷിയും മനുഷ്യത്വവും ഉള്ളവളാണ്. അതിൽ അതിരറ്റ സന്തോഷവും ഉണ്ട്. അവൾ ചിന്തിക്കുന്നതുപോലെ അവൾക്കൊപ്പമുള്ള ദുഷ്ടന്മാരായ മനുഷ്യർ ചിന്തിക്കണം എന്നില്ല. അവളോടുള്ള പ്രതികരണം ക്രൂരമോ നിന്ദ്യമോ ആയിരിക്കും. ഇതൊക്കെ ഒാർക്കുമ്പോഴാണ് മനസ് ഉത്കണ്ഠമാകുന്നത്. ഉള്ളിൽ ഉടലെടുത്ത ആ ഒരു ഭീതി അവളുമായി പങ്കുവയ്ക്കുവാൻ തീരുമാനിച്ചു.
“”നീ ഇങ്ങനൊരു സ്ഥാപനം തുടങ്ങുന്നത് നിന്റെ കൂട്ടാളികൾ സഹിക്കുമോ? അവർ നിന്നെ വെറുതെ വിടുമോ?”
അവളുടെ മുഖത്തുകണ്ട ഭാവം ഭയത്തിന്റേതായിരുന്നില്ല. അത് പകയുടേതായിരുന്നു.
“”ഞാനൊരു സ്ത്രീയായതുകൊണ്ട് പേടിച്ചരണ്ട് ജീവിക്കണമെന്നാണോ?”
അപ്പോൾ അവളുടെ ഒരു സുഹൃത്ത് അവർക്കരുകിലേക്ക് വന്നു.
“”ഇത് എന്റെ റൂംമേറ്റ് റ്റെറീസയാണ്. ഞങ്ങൾ രണ്ടുപേരുമാണ് ആ കെട്ടിടത്തിൽ താമസിക്കുന്നത്. ഇവളും എന്റെ തൊഴിൽ തന്നെയാണ് ചെയ്യുന്നത്.”
ഒരു ചെറുപ്പക്കാരൻ കൈകാട്ടി വിളിക്കുന്നത് കണ്ട് അവൾ നടന്നകന്നു.
“”സിസ്റ്റർ വീട്ടിൽ വരുമ്പോൾ പരിചയപ്പെടുത്തി അവളെയും നമ്മുടെ വഴിയിൽ കൊണ്ടുവരാം. മെക്സിക്കൻ യുവതികൾ ഇതുപോലെ ധാരാളമായി രംഗത്തുണ്ട്. എനിക്ക് കുറെ ലഘുരേഖകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കണം. സിസ്റ്റർ കൊണ്ടുവന്നതിന്റെ പകർപ്പ്.”
കൂട്ടാളികൾ ശത്രുക്കളായാൽ എന്തുചെയ്യുമെന്നുള്ള ചോദ്യം സിസ്റ്റർ ആവർത്തിച്ചു. അവൾ മറുപടി പറയാതെ ബാഗ് തുറന്ന് ഒരു കൈത്തോക്കെടുത്ത് കാണിച്ചു. സിസ്റ്റർ അമ്പരന്നു നോക്കി. അവളുടെ ഉള്ളംകയ്യിൽ ആ തോക്ക് തത്തിക്കളിച്ചു. സിസ്റ്ററെ സൂക്ഷിച്ചു നോക്കി ധൈര്യത്തോടെ പറഞ്ഞു.
“”എന്റെ നേരെ തിരിയുന്ന എത്ര ഉന്നതനായാലും ഇൗ തോക്കുകൊണ്ട് ഞാനങ്ങ് തീർക്കും. അതല്ല എന്നെ തീർക്കുമെങ്കിൽ അവരുടെ മാന്യമുഖങ്ങൾ വികൃതങ്ങളാക്കും.”
അവൾ തോക്ക് ബാഗിലേക്ക് വച്ചു.
“”നാളെ ഞായറാഴ്ച അല്ലെ. എനിക്കും സിസ്റ്റർക്കൊപ്പം വന്ന് എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.”
സമീപത്തുകൂടി പോയ ഒരു പോലീസ് ഉദ്യോഗസ്ഥൻ അവളെ കണ്ട് ഹായ് പറഞ്ഞു. അവളും തിരിച്ച് വിഷ് ചെയ്തു. തിരക്കുള്ള റോഡിലൂടെ കാർ പാഞ്ഞുപോയി. സിസ്റ്റർ കാർമേലിന് അവളിലുള്ള വിശ്വാസം ഏറിക്കൊണ്ടിരുന്നു. സിസ്റ്റർ കാർമേൽ കാറിലിരുന്ന് കണ്ണുകളടച്ച് മൗനമായി ദൈവത്തിന് നന്ദി പറഞ്ഞു.
ന്യുയോർക്കിൽ ഒരാഴ്ചത്തെ ലൈംഗിക ബോധവത്കരണത്തിനെത്തിയ സിസ്റ്ററും ഫാത്തിമയും ഒപ്പം ജെസീക്കയും പല വേദികളിൽ പ്രത്യക്ഷപ്പെട്ട് പോപ് ഗായകരെയും നർത്തകിമാരെയും പരിചയപ്പെട്ടു. അവരിൽ ചിലർക്ക് മോഡലായ ജെസീക്കയെ അറിയാമായിരുന്നു. ആ കൂട്ടത്തിൽ സ്വവർഗ്ഗരതിക്കാരുമുണ്ടായിരുന്നു. കോളേജിൽ പഠിക്കുന്നവർ ഒക്കെയും ഉണ്ടായിരുന്നു. എല്ലാവർക്കും ക്ലാസ് എടുത്തു. പാപത്തിൽ നിന്ന് പിന്തിരിയാനും ആവശ്യപ്പെട്ടു. എല്ലാവർക്കും പുതിയൊരു ജീവിതം ഉറപ്പുനല്കിയിട്ട് അവർ ലണ്ടനിലേക്ക് മടങ്ങി.
ജ്യോതിലക്ഷ്മി.ആർ
അയാൾ വെളിച്ചത്തിന്റെ നിറം തന്നെ മറന്നുപോയിരിക്കുന്നു.ഈ ഏകാന്തവാസം തന്നിലെ മനുഷ്യന്റെ മരണമാണെന്ന് അയാൾ വിശ്വസിച്ചു.തളർന്നുപോയ തന്റെ കാലുകൾക്ക് പകരക്കാരനായി വന്ന വീല്ചെയറിലേക്ക് പടരാൻ അയാൾ ആഗ്രഹിച്ചുവെങ്കിലും മനസ്സിന്റെ വേഗം ശരീരത്തിനില്ലെന്ന ബോധം ആ വൃദ്ധനെ വിലക്കി.തികഞ്ഞ അവജ്ഞയോടെ മുറിയിലേക്ക് കടന്നുവന്ന മകന്റെ ഭാര്യയുടെ മുഖം തന്നെ പരിചരിച്ചിരുന്ന ഹോംനേഴ്‌സ് ഇന്ന് അവധിയിലാണെന്നതിനാലാണ് തെളിയാത്തതെന്ന് അയാൾ ഊഹിച്ചിരുന്നു.എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീർത്തിട്ട് അവർ തന്റെ വളർത്തുനായയുടെ വിശപ്പില്ലായ്മയ്ക്ക് കാരണം തിരക്കി ഡോക്ടറിന് പുറകെ പാഞ്ഞു.
ജനൽപ്പാളികളെ അടിച്ചുലച്ചുകൊണ്ട് കടന്നുവന്ന കാറ്റ് വൃദ്ധന്റെ മുഖത്ത് നനുത്ത പ്രകാശം പരത്തി.കാർമേഖങ്ങളുടെ ഇരമ്പൽ അയാളിൽ ആവേശമുയർത്തി.ഇന്ന് മഴ തിമിർത്താടും, അയാൾ ചുവരുകളോടായി പറഞ്ഞു.കുളിർമഴ നനയാനുള്ള കൊതിയാൽ വൃദ്ധൻ വിളിച്ചുകൂവി.ആരുമില്ലേ അവിടെ, എന്നെ ആ ജനാലക്കരികിൽ ഒന്നെത്തിക്കണെ, ആരെങ്കിലുമുണ്ടോ അവിടെ.നിശ്ശബ്ദത മറുപടിയായി തുടർന്നപ്പോൾ സ്വയം ഒരു ശ്രമം നടത്താമെന്നുറപ്പിച്ചു അയാൾ തന്റെ കിടക്കയിൽനിന്നും തറയിലേക്കൂർന്നുവീണു.കൈകളാൽ ഏന്തിവലിഞ്ഞു ജനാലയ്ക്കരിലെത്തി.മഴത്തുള്ളികൾ വൃദ്ധനെ ആശ്ലേഷിച്ചു.ആ കുളിര് ഉള്ളിലെ തീയേ ശമിപ്പിച്ചപ്പോൾ കുടുകുടെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു “നീ തകർത്ത് പെയ്തോടാ മോനെ”.
“അച്ഛൻ മയക്കത്തിലാണോ”? ഒരു ഞെട്ടലോടെ അയാൾ യാഥാർഥ്യത്തിലേക്കു തിരിഞ്ഞു.തനിക്കു ഭക്ഷണവുമായി എത്തിയ മകനെ കണ്ടില്ലെന്ന ഭാവേന വൃദ്ധൻ കിടക്കയിൽ തുടർന്നു.”അല്പം വൈകിപ്പോയച്ഛ, ഇന്ന് ഓഫീസിൽ തിരക്ക് ജാസ്തിയായിരുന്നു”.വേവിച്ച പച്ചക്കറികളും സൂപ്പും മേശമേൽ വച്ച് മകൻ മടങ്ങി.പൂർത്തിയാക്കാത്ത തന്റെ സ്വപ്നത്തിനു മേൽക്കൂര പകാൻ വൃദ്ധൻ കണ്ണുകൾ മുറുക്കെയടച്ചു.തന്റെ കാലുകൾക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം കണ്ണുകളിലൂടെ പ്രവഹിച്ചത് അയാൾ അറിഞ്ഞിരുന്നില്ല………

ജ്യോതിലക്ഷ്മി.ആർ
പത്തനംതിട്ട പുല്ലാട് സ്വദേശി . മാർത്തോമ കോളേജ്, തിരുവല്ലയിൽ രണ്ടാം വർഷം ബി.എസ്.സി ഫിസിക്‌സ്
വിദ്യാർത്ഥി
എം . ഡൊമനിക്
ഇയ്യാളെ ഇതുവരെ കണ്ടില്ലല്ലോ. പൗലോസ് ആരോടെന്നു ഇല്ലാതെ പറഞ്ഞു. പത്തു മണി ആകുമ്പോൾ വരാമെന്നാണല്ലോ പറഞ്ഞത്. ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല. പറയുന്നതുപോലെ ചെയ്യത്തില്ല.
കുറെ കാശും പിടുങ്ങിയിട്ടുണ്ട്.
.
“ഞാൻ അന്നേരെ പറഞ്ഞതാ ചാവറ മാട്രിമോണി യിൽ കൊടുത്താൽ മതി എന്ന്.അതെങ്ങനാ പെണ്ണുങ്ങൾ പറയുന്നതിന് വില ഇല്ലല്ലോ ” അപ്പുറത്തു അടുക്കളയിൽ നിന്ന് അയാളുടെ ഭാര്യലീനാ തന്റെ അഭിപ്രായം പരിഭവ രൂപേണ ഒന്നു ഊന്നി പറഞ്ഞു കൊണ്ട് പലോസ് ചേട്ടന്റെ അടുത്ത് സിറ്റ് ഔട്ട് ലേക്ക് വന്നു.
ഇത് കേട്ടപ്പോൾ പലോസ് ചേട്ടന് അല്പം ശുണ്ഠി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു.
എടി , കുര്യച്ചനെ നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ. ഈ നാട്ടുകാരൻ അല്ലെ. അയാൾ എത്ര കല്യാണങ്ങളാ ഈ നാട്ടിൽ നടത്തിയിരിക്കുന്നത്. നല്ല ഒരു ആലോചന കൊണ്ടു വന്നപ്പോൾ അത് ഒന്ന് ആലോചിക്കുന്നതിൽ എന്താ കുഴപ്പം?നമ്മൾ അറിഞ്ഞതനുസരിച്ചു നല്ല ആലോചന അല്ലെ.
അത് നടക്കുന്നില്ലെങ്കിൽ പിന്നെ ചാവറയോ മറ്റോ നോക്കാവല്ലോ. നമ്മുക്ക് മൂന്ന് മാസത്തെ ലീവ് ഇല്ലേ. അതിനുള്ളിൽ എന്തെങ്കിലും ഒക്കും. ടെസ്സ മോൾക്ക് എക്സാം കഴിഞ്ഞ് വരാൻ ഇനി ഒരാഴ്ച കൂടി ഇല്ലേ,
നീ സമാധാപ്പെട്.
ഈ ആശ്വാസ വാക്കുകൾ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ഭാര്യ ലീന മുഖവും കോട്ടി റോസചെടിക്ക് വെള്ളം ഒഴിക്കാനായി മുറ്റത്തോട്ട് ഇറങ്ങി.
പൗലോസ് ഉം ലീനയും വർഷങ്ങൾ ആയി ദുബൈയിൽ ആണ് . അയാൾ ഒരു മൾട്ടി നാഷണൽ കമ്പനി യിൽ അക്കൗണ്ടന്റ് ഉം ലീന ഹൌസ് വൈഫ് ഉം ആണ്. നാട്ടിൽ കുറേ വസ്തു വകകളും നല്ല ബാങ്ക് ബാലൻസും ഉണ്ട്. മകൻ ടോമിൻ സിവിൽ എഞ്ചിനീയർ ആണ്. അവന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആകുന്നു. അവർ
കുടുംബ സമേതം കാനഡ യിൽ ആണ്.
ഇനി മകൾ ടെസ്സയുടെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ അവർക്ക് ചുമതലകൾ ഒന്നും ബാക്കി ഇല്ല. അവളുടെ ഡെന്റിസ്റ്ററി യുടെ ഡിഗ്രി കോഴ്സ് കഴിയാൻ പോവുക യാണ്. ഉടനെ കല്യാണം, അത് കഴിഞ്ഞു ഇവർക്ക് ദുബൈക്ക് തിരിച്ചു പോണം അതാണ് ഉദ്ദേശം. ദല്ലാൾ കുര്യച്ചനെ നോക്കിയിരുന്നു അര മണിക്കൂർ കൂടി കഴിഞ്ഞു.
അയാളെ ഒന്ന് ഫോൺ ചെയ്താലോ എന്ന് പൗലോസ് വിചാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ വീടിന്റെ വെളുത്ത തൂണും കറുത്ത കമ്പിയും ഉള്ള ഗേറ്റ് കടന്ന് ടൈൽസ് വിരിച്ച മുറ്റത്ത് ഒരു ഓട്ടോ റിക്ഷ വന്ന് നിന്നു.
അതെ, അതിൽ നിന്ന് ഇറങ്ങി വരുന്നത് ദല്ലാൾ കുര്യച്ചൻ തന്നെ. ബ്രോക്കർ ആണെങ്കിലും അയാളെ ദല്ലാൾ എന്നോ ബ്രോക്കർ എന്നോ വിളിക്കുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല കേട്ടോ. ആളൊരു പഴയ കോൺഗ്രസ് കാരനാ.ജുബ്ബ യും മുണ്ടും മാത്രമേ ധരിക്കു. റബ്ബർ വെട്ട് ആയിരുന്നു പണ്ട് തൊഴിൽ. ആകാശത്തിൽ കത്തി തീർന്ന വാണകുറ്റി താഴോട്ട് വരുന്ന വേഗത്തിൽ റബ്ബറിന്റെ വില താഴോട്ട് വരാൻ തുടങ്ങിയപ്പോൾ കുര്യച്ചൻ കണ്ടു പിടിച്ച പണിയാണ് കല്യാണ ബ്രോക്കർ. അയ്യാൾ പത്തെണ്ണം ആലോചിച്ചാൽ ഒന്നെങ്കിലും നടക്കാതെ വരില്ല. അതിൽ വലിയ സീക്രെട്ട് ഒന്നും ഇല്ല. കാരണം അതിൽ ഏതെങ്കിലും ഒക്കെ ദൈവം തമ്പുരാൻ നേരത്തെ ഫിക്സ് ചെയ്തിട്ടുള്ളത് ആയിരിക്കും, അല്ലാതെ കുര്യച്ചന്റെ മിടുക്ക് ഒന്നും അല്ല. ഞാൻ ഈ പറഞ്ഞത് അയാൾ കേൾക്കണ്ട, സമ്മതിക്കൂല്ല. ഇപ്പോൾ ഓൺലൈൻ വിവാഹ ഏജൻസികൾ അയാൾക്ക് ഒരു പാര ആയി വന്നിരിക്കുകയാണ്. പത്തു എഴുപത് വയസുവരെ ദൈവം നടത്തി. ശിഷ്ട്ടായുസ്സു് എങ്ങനെ എങ്കിലും തട്ടി മുട്ടി കഴിഞ്ഞു പൊയ്ക്കൊള്ളും എന്നൊരു വിശ്വസത്തിലാണ് കുര്യച്ചൻ.
“എന്റെ സാറേ, ഒന്നും പറയേണ്ട, വഴിൽ ഇറങ്ങി ഓട്ടോ നോക്കി നിൽക്കുമ്പോളാ ഇന്നലെ ടീവി ല് പറഞ്ഞ”ഓറഞ്ച് അലേർട്ട് ” ന്റെ കാര്യം ഓർമ്മവന്നത്. ഉടനെ തിരിച്ചു വീട്ടിൽ പോയി കുട എടുത്തോണ്ട് വന്നു. അതാ കുറച്ച് താമസിച്ചു പോയത് ” എന്നും പറഞ്ഞ് കുര്യച്ചൻ വരാന്ത യിലോട്ട് കയറി കക്ഷത്തിൽ ഇരുന്ന കാലൻ കുട അര ഫിത്തിയിലോട്ട് ചാരിക്കൊണ്ടു പൗലോസ് കാണിച്ച കസേരയിൽ ഇരുന്നു.
കുര്യച്ചൻ വരാൻ താമസിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്ത് പറ്റീ എന്ന്. പൗലോസ് പറഞ്ഞു. സാറെ ഇപ്പോൾ ഇപ്പോൾ നാട്ടിലെ കാലാവസ്ഥ എല്ലാം തകിടം മറിഞ്ഞില്ലേ. പണ്ട് പള്ളിപ്പെരുന്നാളിന് മാത്രം കാണുന്നതും
കേക്കുന്നതുമല്ലേ ഓറഞ്ച്. ഇപ്പോൾ മഴ കാലമായാൽ എന്നും ഇതേ കേൾക്കാനുള്ളു “, ഓറഞ്ച്, ഓറഞ്ച് അലേർട്ട്, എന്നൊക്കെ . എന്തോ വാന്ന് ആർക്ക് അറിയാം. ഇതു കാരണം ഇപ്പോൾ വിശ്വസിച്ചു ഒരു വഴിക്കേറങ്ങാൻ പറ്റത്തില്ല സാറെ. എപ്പോഴാ മഴേം കാറ്റും വരുന്നതെന്ന് പറയാൻ പറ്റുവോ.
വീടിനു അകത്തോട്ടു നോക്കികൊണ്ട് , “ലീനമ്മോ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ തരക്കേടില്ല” എന്നും പറഞ്ഞു കുര്യച്ചൻ കാര്യത്തിലേക്ക് കടന്നു. നമ്മൾ ടെസ്സ മോൾക്ക് പറഞ്ഞു വച്ചിരിക്കുന്ന പയ്യൻ ദന്ത ഡോക്ടർ
ആണല്ലോ ചെറുക്കനും പെണ്ണും ഫോട്ടോ കണ്ടു ഫോണിൽ സംസാരിച്ചു. ഇഷ്ട്ടപ്പെട്ടു . ഇനി ചടങ്ങിന് ഒരു പെണ്ണുകാണൽ നടത്തണം. അത്രേ ഉള്ളു. ഇത് നടക്കും സാറെ. അവർക്കും താല്പര്യമാ.
കുര്യച്ചന് അറിയാവല്ലോ എനിക്ക് ഒറ്റ മകളാണ് ടെസ്സ. അവളെ അന്തസായിട്ട് പറഞ്ഞു വിടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ദൈവം സഹായിച്ചു എനിക്ക് അതിനുള്ള പാങ്ങും ഉണ്ട്.
ഇത്രയും പറഞ്ഞപ്പോളേക്കും ലീന കുര്യച്ചന് കുടിക്കാൻ വെള്ളവും ചായയും രണ്ട് ചെറുപഴവും കുറെ കുഴലപ്പവും ട്രേയിൽ കൊണ്ട് വന്നു. അത് അയാൾക് കൊടുത്തിട്ട് അടുത്ത കസേരയിൽ ഇരുന്ന് ആ സദസ്സിലെ
സംഭാഷണത്തിൽ ചേരാൻ ഒരുങ്ങി ഇരുന്നു. മകളുടെ വിവാഹകാര്യം അല്ലെ എല്ലാം ശ്രെദ്ധിച്ചു എന്തെങ്കിലും ഡീറ്റെയിൽസ് പറയാൻ ഭർത്താവ് വിട്ടു പോകുന്നുണ്ടോ എന്നൊക്കെ അറിയേണ്ടേ. കുര്യച്ചൻ വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് ഒരു കുഴലപ്പവും കടിച്ചിട്ട് തുടർന്നു.
ങ്ങാ, ചെറുക്കൻ കൂട്ടരും നല്ല സൗകര്യം ഉള്ളവർ ആണെന്ന് നമ്മൾ കണ്ടല്ലോ. അതുകൊണ്ട് സ്ത്രീധനം ഒന്നും പ്രശ്നം അല്ല. എന്ന് വച്ച് നിങ്ങൾ നിങ്ങടെ മോൾക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് തടയുന്നതും ശരിയല്ലല്ലോ. അത്
നിങ്ങൾക്ക് വിഷമം ആവില്ലേ. സംഗതി ഏതാണ്ട് നടക്കുന്ന ലക്ഷണം ഉള്ളതുകൊണ്ട് പെണ്ണുകാണലിനു മുൻപ് എന്താണ് നിങ്ങളുടെ മനസ്സിൽ എന്ന് അവർക്ക് ഒന്നറിയണമല്ലോ. ചെറുക്കന്റെ അപ്പൻ തോമസ് സാറ് എന്നോട്
പറഞ്ഞു വിട്ടത് ഇപ്പോൾ പൗലോസ് സാർ ഒന്ന് അങ്ങോട്ട് വിളിക്കാനാ. അന്നേരം പെണ്ണുകാണലിന്റെ ഡേറ്റ് ഉം ഉറപ്പിക്കാല്ലോ.
ശരിയാ, എല്ലാം ഒരു മുൻ ധാരണ ഉള്ളത് നല്ലതാ. ഫോൺവിളിക്ക്. സ്പീക്കർ ഫോണേൽ ഇട്ടാൽ മതി എനിക്കും കേൾക്കാല്ലോ എന്ന് ലീന പൗലോസ് നോടായി പറഞ്ഞു.
പൗലോസ് ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ടീ പോയിയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു തോമസ് സാറിനെ ഡയൽ ചെയ്തു. ഈ സമയം കുര്യച്ചൻ, ട്രെയിൽ ഇരുന്ന പഴം രണ്ടും എടുത്തു തിന്നിട്ടു തന്റെ വായിൽ ആടി നിൽക്കുന്ന പല്ലുകൾ കൊണ്ട് , കുഴലപ്പവുമായി യുദ്ധം ആരംഭിച്ചു.
ഓരോ കടിക്ക് ശേഷവും അടർന്നു വന്ന കഴലപ്പത്തിന്റെ കൂട്ടത്തിൽ തന്റെ
പല്ല് ഒന്നും ഇല്ല എന്ന് അയ്യാൾ ഉറപ്പ് വരുത്തി.
ഫോൺ ആദ്യം റിങ് ചെയ്തപ്പോൾ ഹലോ, ഹലോ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴേക്കും കട്ട് ആയിപ്പോയി.
“നാട്ടിലെ ഫോൺ ന്റെ ഒരു കാര്യം”എന്ന് പറഞ്ഞു കൊണ്ട് പൗലോസ് വീണ്ടും ഡയൽ ചെയ്തു.
ഹലോ, തോമസ് സാർ അല്ലെ, ഇത് കുറ്റി പ്ലാക്കൽ നിന്നും പൗലോസ്, ടെസ്സമോളുടെ ഡാഡി.
ഹാ, മനസ്സിലായി, ഹലോ പൗലോസ് സാറെ എന്തോണ്ട് വിശേഷങ്ങൾ.
നമ്മുടെ കുര്യച്ചൻ രാവിലെ വന്നിട്ടുണ്ട്. എന്നോട് അങ്ങോട്ട് ഒന്ന് വിളിക്കാൻ പറഞ്ഞു.
അത് ശരിയാ പൗലോസ് സാറെ. നമുക്ക് ഏകദേശ കാര്യങ്ങൾ ഒന്ന് തീരുമാനിക്കേണ്ട. പെണ്ണുകാണാൽ ഇനിയിപ്പോൾ ഒരു ചടങ്ങ് എന്ന് കൂട്ടിയാൽ മതി. നമുക്ക് അത് അടുത്ത ഞായർ ആഴ്ച്ച രാവിലെ ആക്കിയാലോ പൗലോസ് സാറെ?
ഇതുകേട്ട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട്, ഒക്കെ ആണോ എന്ന അർഥത്തിൽ അയാൾ ഭാര്യ ലീനയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അത് ശ്രദ്ധിച്ചിരുന്ന ലീന സമ്മതർഥത്തിൽ തല കുലുക്കി. അപ്പോഴേക്കും കുര്യച്ചൻ കിട്ടിയതെല്ലാം
കഴിച്ചുതീർത്തു ചായ കുടി തുടങ്ങി.
ഒക്കെ, തോമസ് സാറെ ഞായറാഴ്ച ആയിക്കോട്ടെ. കല്യാണം നമുക്ക് കൊച്ചി ലെ മെറിഡിയനിൽ ആക്കിയാലോ. എനിക്ക് ഒറ്റ മോളല്ലേ ഒരുപാട് ആളെ വിളിയ്ക്കാനുണ്ട് . അവിടേം അങ്ങനെ ആരിക്കുമല്ലോ.
ഞങ്ങൾ ചെറുക്കന്റെ വീട്ടുകാർക്കും ഇത് ലാസ്റ്റ് കല്യാണം ആണ്. ഒരുപാട് ആളെ വിളിക്കാൻ ഉണ്ട്. രഷ്ട്രീയ മേഖലയിൽ നിന്നും കുറച്ച് നേതാക്കൾ ഉണ്ടാവും. എന്ന് തോമസ്.
അതിനെന്താ, ആയിക്കോട്ടെ, ഞാൻ ഒത്തിരി നാൾ ദുബൈ യിൽ ആയിരുന്നതുകൊണ്ട് എനിക്ക് രാഷ്ട്രീയക്കാരെ വലിയ പരിചയം ഇല്ല. എന്നാൽ ലേമെറിഡിയനിൽ കല്യാണ പാർട്ടിക്ക് നാലാഴ്‌ച ആപ്പുറം 21 ശനി എന്നൊരു
ടെന്ററ്റീവ് ഡേറ്റ് ബുക്ക് ചെയ്തേക്കാം. എന്താ ?
ശരി ഒക്കെ എന്ന് തോമസ് സാറും പറഞ്ഞു.
അപ്പോൾ പൗലോസ് വീണ്ടും തുടർന്നു.
പിന്നെ സ്ത്രീ ധനം എന്നൊന്നും ഇപ്പോൾ പറയാൻ പാടില്ലല്ലോ. ഒറ്റ മോളല്ലേ. എന്റെമോൾക്ക് അൻപതുലക്ഷം രൂപ പോക്കറ്റ് മണിയും 400 പവന്റെ സ്വർണ്ണവും കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതു കേട്ടപ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ നിന്ന തോമസ് പറഞ്ഞു. അത് സാറേ, പറയുമ്പോൾ ഒന്നും തോന്നരുത്. സാറ് പത്രം ഒന്നും കാണാറില്ലേ ?
ഒരു മാസം മുൻപ് ആരുന്നെങ്കിൽ ഞാൻ നോ പറയുകേലാരുന്നു. സ്വർണ്ണം വേണ്ട. അതിന്പിടിവരാൻ പോവുകയല്ലേ . ഇനി അതുകൊണ്ട് തലവേദനയാ.
പൗലോസിന് പെട്ടന്ന് വിശ്വസിക്കാൻ പറ്റിയില്ല സ്വർണ്ണം വേണ്ടന്നോ? അയാൾ പറഞ്ഞു , എന്നാൽ സ്വർണ്ണത്തിന് പകരം കൊച്ചിയിൽ ഒരു പുതിയ luxury flat ഉണ്ട് അത് കൊടുക്കാം.
ഉടനെ മറുപടി വന്നു. അത് വേണ്ട സാറേ, അത് കൊച്ചിയിൽ വേണ്ട, എന്നാ പൊളിക്കേണ്ടി വരുന്നത് എന്ന് അറിയത്തില്ല.
മറുപടികൾ കേട്ടുകൊണ്ടിരുന്ന പൗലോസിനും ലീനക്കും ചെറിയ ഒരു അങ്കലാപ്പ്. വിചാരിക്കിരിക്കാത്ത പ്രശ്നങ്ങൾ ആണല്ലോ കേൾക്കുന്നത്.
മനസംയമനം പാലിച്ചുകൊണ്ട് പൗലോസ് പറഞ്ഞു. എന്നാൽ തോമസ് സാറെ എനിക്ക് ഇടുക്കിയിൽ ഇരുപത്തഞ്ച് ഏക്കർ തൈല തോട്ടം ഉണ്ട് പകരം അത് കൊടുക്കാം.
പൗലോസ് സാറെ, പറയുമ്പോൾ തോന്നും പറയുവാന്ന്. കാലം വളരെ മോശമാ. ഇടുക്കി എന്ന് പറഞ്ഞാൽ മുക്കാലും പരിതസ്ഥിതി ലോല പ്രദേശം ആണെന്ന് ഗാഡ്ഗിൽ റിപ്പോർട്ട് നെകുറിച്ചു സാറും കേട്ടിട്ട് കാണുമല്ലോ.
അതു കൊണ്ട് അതും നമുക്ക് വേണ്ട. രൂപ ഒഴിച്ചു സാർ പറഞ്ഞതെല്ലാം ഇപ്പോൾ പാഴാ ,സാറെ പാഴ് ..
സാറിന് തോന്നും സാറു പല കാര്യങ്ങൾ പറഞ്ഞിട്ടും എല്ലാം ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞല്ലോ എന്ന് .ഞാൻ എന്ത് ചെയ്യാനാ .നിങ്ങൾ മറുനാട്ടിൽ ഇരുന്നു മേടിച്ചു കൂട്ടിയത് എല്ലാം കുഴപ്പം പിടിച്ച കേസുകെട്ടല്ലെ !
പൗലോസ് നു ചൊറിഞ്ഞു വന്നു “ഇതൊന്നും വേണ്ടെങ്കില് ഈ കല്യാണോം ഞങ്ങൾക്ക് വേണ്ട.” അയാൾ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.
ഇത്രയും ആയപ്പോൾ സംഭാഷണം കേട്ടുകൊണ്ടിരുന്ന ലീനയ്ക്ക് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.
“അവിടേം ഇവിടേം ഒള്ള സ്ഥലം എല്ലാം മേടിച്ചു കൂടിയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട ,വേണ്ടാ എന്ന് .
എന്റെ വാക്കിനു വിലയില്ലല്ലോ . ദൈവമേ ! കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം വെറുതെ ആയല്ലൊ.
ഭാര്യയുടെ കുത്തുവാക്ക് കോട്ടപ്പോൾ പൗലോസിന് സഹിച്ചില്ല. അയാൾ ചോദിച്ചു. “അപ്പോൾ നീ സ്വർണ്ണം മുഴുവനും മേടിച്ചു കൂടിയതോ?” അതും വേണ്ട എന്നല്ലേ പറഞ്ഞത് ?
രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടിയപ്പോൾ ദല്ലാൾ കുര്യച്ചൻ പതുക്കെ അവിടുന്ന് തലഊരി .അരഭിത്തിയിൽ ചാരി വച്ചിരുന്ന കാലൻ കുട അയ്യാൾ എടുത്തില്ല , വീണ്ടും ചെല്ലാൻ വേണ്ടീ മനഃപൂർവ്വ്വം എടുക്കാഞ്ഞതാണൊ
അതോ മറന്നതാണോ?, അറിയില്ല,

എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .