ഷാനോ എം കുമരൻ
യുകെയിൽ പുതിയതായി എത്തിയവരിൽ ഏറിയ പങ്കും സർക്കാരാശുപത്രിയിൽ ആരോഗ്യ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള ജോലിക്കു വന്നവർ. കൂടുതലും പെണ്ണുങ്ങൾ. അവരുടെ കെട്ടിയവന്മാരും കുട്ടികളുമൊക്കെയായി അങ്ങനെ തെറ്റില്ലാതെ ആർഭാടത്തിൽ കാലം തള്ളി നീക്കുന്നവർ. പുതിയതായി ചിലർ കൂടി കാക്കത്തുരുത്തിലേക്ക് ചേക്കേറി. നല്ല ജീവിതം ആസ്വദിക്കുവാൻ.
അക്കൂട്ടത്തിലെ മിടുമിടുക്കനായിരുന്നു മഹാ ബുദ്ധിശാലിയെന്നു മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കുവാൻ കേമനായിരുന്ന ലോനപ്പൻ. ആളൊരു ശുദ്ധൻ എന്നിരുന്നാലും എനിക്ക് അല്പം കേമത്തമൊക്കെയാവാം. സായിപ്പിന്റെ നാട്ടിലാണല്ലോ ജീവിതം അങ്ങനെയും മോഹം . തെറ്റ് പറയുവാനാവില്ല. ആളൊരു മിടുക്കനാണ് കേട്ടോ മോഹിക്കാമല്ലോ മോഹത്തിനെന്തു വില. ചുമ്മാ മോഹിക്കട്ടെ എന്നിരുന്നാലും ഉള്ളവരിൽ വലിയ തെറ്റില്ല. ഉയരങ്ങളിൽ എത്തണം എന്ന ഉറച്ച തീരുമാനം അത് ലോനപ്പന്റെ ഒരു സവിശേഷതയായിരുന്നു. കുറച്ചു പഴമക്കാർ അല്ലെങ്കിൽ പഴയ ചിന്താഗതികൾക്കുടമസ്ഥരായിട്ടുള്ളവർ നമ്മുടെ ലോനപ്പനെ നോക്കി ചുമ്മാ അസൂയപ്പെടും. പുറമെ അല്ല കേട്ടോ ഉള്ളിൽ അതാരറിയാനാ ?
ലോനപ്പന്റെ അവധി ദിനങ്ങളിൽ കൂട്ടത്തിൽ കൂടി ഒരു മിടു മിടുക്കി . സൽസ്വഭാവി. ഭംഗിവാക്കല്ല നേരായിട്ടും തനി തങ്കം. തങ്കമ്മ നഴ്സ്. തങ്കമ്മ ലോനപ്പനൊപ്പം കൂട്ട് കൂടി. ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ അവരെ. സംഭവം നമ്മുടെ ലോനപ്പൻ സായിപ്പിന്റെ നാട്ടിലെ ആരോഗ്യ മേഖലയിലെ പുതിയ ചില വിഷയങ്ങൾ പഠിക്കുവാൻ തീരുമാനിച്ചു. അത് തനിക്കും കൂടെ ഉപയോഗപ്പെടുത്താമല്ലോ അതാണ് തങ്കമ്മ നഴ്സിന്റെ ആലോചന. അങ്ങനെ പഠിത്തം ഉഷാറായി നടന്നു തങ്കമ്മ സിസ്റ്റർ മുൻകൈയെടുത്തു കൊണ്ട് മറ്റു പല നേഴ്സ് പെൺകുട്ടികളും ലോനപ്പന്റെ ഒറ്റ മുറി വീട്ടിൽ ഒത്തു കൂടി സായിപ്പിന്റെ സർക്കാരാശുപത്രിയുടെ മേൽ നോട്ടത്തിൽ നടത്തി വന്ന പല പരീക്ഷകളും അവർ നേരിട്ടു അതിൽ ചിലരൊക്കെ വിജയിച്ചു. ചില ദിവസങ്ങളിൽ അവർ തങ്കമ്മ സിസ്റ്ററിന്റെ ഫ്ലാറ്റിൽ ഒത്തു ചേർന്ന് പഠനം മുന്നോട്ടു കൊണ്ട് പോയി.
വിരസമായ വേളകളിൽ അവരെല്ലാം പാശ്ചാത്യരായ തച്ചന്മാർ പണി തീർത്ത പുരാതനമായ പള്ളികളിലും മറ്റു ഇടപ്രഭുക്കന്മാരുടെ മാളികകളിലും മറ്റും സന്ദർശനം നടത്തി വന്നിരുന്നു. ലോനപ്പന്റെ അഭാവത്തിൽ ചില പെണ്ണുങ്ങൾ വട്ടം കൂടിയിരുന്നു വൈനും മറ്റും നുണഞ്ഞിരുന്നു പോലും. ചങ്ങാതി അറിഞ്ഞാൽ മോശമായെങ്കിലോ ? അങ്ങനെ ചിന്തിച്ചതും നല്ലതു തന്നെ. സ്വഭാവ സർട്ടിഫിക്കറ്റ് കളഞ്ഞു കുളിക്കരുതല്ലോ. അല്ലെങ്കിലും ഇക്കാലത്തു പെണ്ണുങ്ങൾ അല്പം ലഹരി രുചിച്ചാലിപ്പോൾ എന്താ പറ്റുക തണുപ്പുള്ള ദേശം അല്ലയോ വല്ലപ്പഴും തലയ്ക്കൊരല്പം മത്തു , അത് നല്ലതു തന്നെ.
എല്ലാവർക്കും ആശ്രയം നമ്മുടെ ബൈജുവിന്റെ പഴഞ്ചൻ ബെൻസ് കാറ് മാത്രമാണ് പഠിക്കുവാൻ പോകാനും ചുറ്റിക്കറങ്ങുവാനും ജോലിക്കു പോകുന്നതിനു എന്തിനേറെ എല്ലാത്തിനുമെല്ലാത്തിനും അവർക്കാശ്രയം പണ്ടെങ്ങോ ചേക്കേറിയ ബൈജുവിന്റെ ബെൻസ് വണ്ടി തന്നെ ശരണം. ചുമ്മാതല്ല കേട്ടോ. വണ്ടി കൂലി കൊടുത്തിട്ടാണേ അതും ഒന്നര ചക്രം കൂടുതൽ . നമ്മുടെ ബൈജു ചേട്ടൻ പാവം എപ്പോ വിളിച്ചാലും ഓടിയെത്തുമല്ലോ അത് വലിയ ഒരു കാര്യമല്ലേ ? ചോദ്യമാണോ ആരോട്. ? അല്ല പെണ്ണുങ്ങൾ വാസ്തവം പറഞ്ഞതാ.
അങ്ങനെ ബൈജു ചേട്ടന്റെ വണ്ടിയിൽ സവാരി പഠനം ജോലി. എല്ലാം കൂടെ ബ്രിട്ടൻ ജീവിതം എത്ര സുന്ദരം എത്ര മനോഹരം.
ബൈജു ചേട്ടൻ അത്യാവശ്യം ത്രില്ലിലാണ്. രണ്ടു നേരവും സായിപ്പിന്റെ തൊഴുത്തിലെ പൈക്കളുടെ പാൽ യന്ത്രം വച്ച് ഊറ്റി എടുത്തു സംഭരണിയിലൊഴിച്ചിട്ടു മിച്ചമുള്ള സമയം വണ്ടിയോട്ടം പഴഞ്ചനെങ്കിലും മെഴ്സിഡസ് ഒരു അലങ്കാരം തന്നെ. ഒഴിവുള്ള വൈകുന്നേരങ്ങളിൽ കാക്കത്തുരുത്തിലെ പുത്തൻ അച്ചായന്മാരുടെയും ചേട്ടന്മാരുടെയും വക കള്ളു സൽക്കാരം സംഗതി ജോർ. നമ്മുടെ ബൈജു ചേട്ടന് ഒരു ചെറിയ കുഴപ്പമുണ്ട്. സംഗതി ബൈജു സ്വതവേ അധികമാരോടും അങ്ങനെ മിണ്ടാറില്ല , പെണ്ണുങ്ങളോ ആണുങ്ങളോ വണ്ടിയിൽ കയറിയാൽ പിന്നെ പൂച്ചയാ പുള്ളി ശാന്തൻ. പക്ഷെ രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ മട്ടും ഭാവവും തെല്ലു വിത്യാസം വരും . ഒന്നരയടിച്ചാൽ പിന്നെ വേണമെങ്കിൽ പുള്ളി വിമാനവും പറത്തും. അതൊക്കെ സഹിക്കാം പക്ഷെ ഫിറ്റായാൽ പിന്നെ സ്വന്തം പെമ്പറന്നോത്തിയും താനും അപ്പോൾ മദ്യം ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കുന്നവരും ഒഴിച്ചാൽ പിന്നെ മറ്റെല്ലാ പെണ്ണുങ്ങളും ആണുങ്ങളും മൂപ്പരുടെ കണ്ണിൽ ശെരിയല്ല. അന്യരുടെ വണ്ടിയിൽ അസമയത് കേറുന്നത് വശപിശകു പെണ്ണുങ്ങളാണത്രെ.
അത് കൊണ്ട് അടി തുടങ്ങിയാൽ പിന്നെ ചേട്ടൻ ഭയങ്കര മാന്യനായ ഡ്രൈവർ ആണ്. മോശം മോശം ഞാൻ പോകില്ല അവളുടെ ഓട്ടം അവള് ശെരിയല്ലന്നെ.
ഒഴിച്ച് കൊടുക്കുന്ന ചില മാമന്മാർ മൂപ്പിയ്ക്കും. എടാ ബൈജുവെ ആരെടെ കാര്യവാണെടാ നീ പറയുന്നേ? ഇല്ലെ മറ്റേ ലവളാണോ ? എനിക്കും ചില ഡൌട്ട് ഉണ്ട്. നീ പറഞ്ഞെ, കേൾക്കട്ടെ. ശരിയാണോയെന്നു.
അങ്ങനെയങ്ങനെ നീളുന്ന കള്ളിൻ കോപ്പയ്ക് മുന്നിലെ അന്തിയ്ക്കുള്ള അപരാധം പറച്ചിൽ.
ഇനിയൽപ്പനേരം നമുക്കു ഇടത്തും വലത്തും നേരെ മുകളിലും ഒക്കെ ഇരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പോയേക്കാം. അവിടെ ഇടത്തരം കുടുംബത്തിലേ ചെറുപ്പക്കാരനായ ഗൃഹനാഥൻ സദാനന്ദൻ ചേട്ടൻ ഫോണിൽ സെറ്റ് ചെയ്ത അലാറം അടിക്കുന്നതിനു മുന്നേ എണീറ്റു ഒരു ഫോൺ കാൾ ആരാണത് ഈ വെളുപ്പിനെ ? അമ്മായിയമ്മയുടെ ‘അമ്മ വലിച്ചു വലിച്ചു കിടക്കുവാ ഇനി എന്തേലും ?? ഫോണെടുത്തു നോക്കി ലണ്ടനിന്നു ഭാര്യയാണ്. ആര് നമ്മുടെ തങ്കമ്മ സിസ്റ്റർ എന്ന തങ്കം. ആള് നമ്മുടെ സദാനന്ദൻ ചേട്ടന്റെ നല്ല പാതിയാണ് രണ്ടു പിള്ളേരെ ഓമനത്തത്തോടെ പെറ്റു കൊടുത്തിട്ടു ജീവിതം കരുപ്പിടിപ്പിക്കാൻ ലണ്ടനിലേക്ക് വണ്ടി കയറിയ സ്നേഹവതിയായ ധീര വനിത. ഭാഗ്യം വല്യമ്മയ്ക്ക് കുഴപ്പമൊന്നുല്ല. ‘
‘ എന്താണാവോ ഈ നേരത്തു വിളി പതിവില്ലാലോ. എന്റെയും പിള്ളേരുടേം വിസ ശരിയായിക്കാണും. എന്നിങ്ങനെ ധൃതിയിൽ മനോരാജ്യം കണ്ടു ഫോണെടുത്തു ചെവിട്ടിൽ വച്ചു
” എന്താ തങ്കമ്മേ “?
അപ്പുറത്തു ഒരു ഏങ്ങി കരച്ചിൽ. ചേട്ടന്റെ ഉറക്കം പാടെ പോയി. എന്നാ പറ്റിയെടീ എന്നാത്തിനാ കരയുന്നെ?
ചേട്ടൻ വേവലാതി പൂണ്ടു ചോദിച്ചു.
” സദുവേട്ടാ, ചേട്ടനെന്നെ അവിശ്വസിക്കരുത് . തങ്കമ്മ കരച്ചിൽ തുടർന്നു. ഏഹ് അവിശ്വസിക്കരുതെന്നോ അതിനു മാത്രം നീയെന്നാ ചെയ്തേ? സദാനന്ദൻ ചേട്ടൻ പരവശനായി. അയാൾ വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു. ” നീ കാര്യം പറ തങ്കമ്മേ മനുഷ്യന്റെ പ്രാണൻ പോകുന്നു.
നമ്മുടെ ലോനപ്പനില്ലേ അയാളേം എന്നെയും പറ്റി ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു നടക്കാണ് …. ഞങ്ങൾ ഒരുമിച്ചു ഇരുന്നല്ലേ പഠിക്കണേ അതാണെന്ന് തോന്നുന്നു.( കരച്ചിൽ) എനിക്കറിയാന്മേല സദുവേട്ട എന്നാ ചെയ്യണ്ടെന്നു. എന്റെ പിള്ളേരാണെ അയാള് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാ എനിക്ക്.
സദാനന്ദന്റെ ശ്വാസം നേരെ വീണു. ഓഹോ ഇത്രയുമേയുള്ളോ കാര്യം എനിക്കേ നല്ലവണ്ണം അറിയാം എന്റെ ഭാര്യയെ. ലോനപ്പനെയും എനിക്കറിയാം പറഞ്ഞു നടക്കണ പൊ…….ടി മക്കളോട് പോയി ………..പറഞ്ഞേക്കു കേട്ടോ. നീ കിടന്നുറങ്ങാൻ നോക്ക് അല്ല പിന്നെ. എനിക്കിന്ന് കമ്പനിയിൽ നൂറ്റമ്പതു കൂട്ടം തിരക്കുള്ളതാ “… സദാനന്ദൻ ഫോൺ കട്ട് ചെയ്തു.
തങ്കമ്മ സിസ്റ്ററിന്റെ മനസ്സിൽ ഒരു ആയിര തുടം കുളിർമഴ ഒരുമിച്ചു പെയ്തു തോർന്നു. കെട്ടിയവൻ കൂടെയുണ്ട് പോകാൻ പറ അപരാധകമ്മിറ്റിയോട്. ത്ഫൂ ….’ നീട്ടിയൊന്നു തുപ്പി. സങ്കടം പോയൊഴിഞ്ഞു. തങ്കം പഠനം തുടർന്ന് കൊണ്ടേയിരുന്നു തോൽവി മനസ്സ് മടുപ്പിച്ചപ്പോൾ പല കൂട്ടുകാരും അത് നിർത്തി പിരിഞ്ഞു
പോയി ഉള്ള ജോലിയുമായി തൃപ്‌തിയടഞ്ഞു.
അങ്ങനെ കുറച്ചു നാളുകൾക്കപ്പുറം സദാനന്ദനും കുട്ടികളും തങ്കമ്മയുടെ അടുത്തെത്തി. തങ്കം ഇപ്പോൾ ഗ്രേഡ് കൂടിയ നഴ്സ് ആണ്. കൂട്ടായ പഠനത്തിന്റെ വെളിച്ചം അല്ലാതെന്തു പറയുവാൻ സുകൃതം. കഴിവാണ് മുഖ്യം കേട്ടോ. തങ്കമ്മ വിവരിച്ചത് പോലെയല്ല അതിലും ഭംഗിയാണ് സായിപ്പിന്റെ നാടിന്.
എന്തിനും ഏതിനും പാശ്ചാത്യരെയും അവരുടെ രീതികളെയും കുറ്റം പറഞ്ഞു കൊണ്ട് ഏറെ സൗകര്യമുണ്ടായിരുന്നിട്ടും ഒന്നും ലഭിക്കാതെ പോകുന്ന വിഡ്‌ഢി കിഴങ്ങന്മാരായ സ്വജനത്തെകുറിച്ചോർത്തു ഉള്ളിൽ ഒരല്പം വേദനയും സഹതാപവും തോന്നാതിരിക്കുവാൻ നല്ല കർഷകൻ കൂടിയായ ആ കമ്പനി തൊഴിലാളിക്ക് മനസ്സ് വന്നില്ലെന്നത് മറ്റൊരു വാസ്തവം ആയിരുന്നു. അല്ലെങ്കിലും കിണറ്റിലെ തവളകൾ അങ്ങനെയാണല്ലോ ! തത്കാലം അങ്ങനെ ആശ്വസിക്കാം. വിശ്വാസം ആശ്വാസം രണ്ടും ഒരേ നാണയത്തിന്റെ മറു പുറം ആണെന്ന് സമ്മതിക്കാതെ വയ്യല്ലോ. വിശ്വസിക്കുവാനും ആശ്വസിക്കുവാനും ഒരു കാരണവും വേണ്ട അതെന്തു കൊണ്ടാണെന്നു വച്ചാൽ … അത് ….അത്….അതങ്ങനെയാണ്.
കാലം കടന്നു പോകുന്നതിനിടയിൽ നമ്മുടെ പാവം ബൈജു ചേട്ടന് ഒരു അക്കിടി പറ്റി. കള്ളിൻ പുറത്തു കറക്കാൻ ചെന്നപ്പോൾ പശു ചവിട്ടി പുറത്താക്കിയതാണോ അതോ സായിപ്പ് രണ്ടെണ്ണം പൊട്ടിച്ചതാണോ ആർക്കുമറിയില്ല. എന്തായാലും ഇപ്പൊൾ കറവയില്ല. കള്ളു നല്ലപോലെയുണ്ട് താനും. കാക്കത്തുരുത്തിലെ നല്ലവരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രാക്ക് ആണോ. ? ആയിരിക്കും.
സദാനന്ദൻ ചേട്ടൻ ബൈജുവിനെ പരിചയപെട്ടു. ബൈജു പക്ഷെ അടുപ്പം കൂടാൻ അത്രയ്ക്കങ്ങു തയ്യാറായില്ല എന്തോ. അങ്ങനെയിരിക്കെ ഒരു മഞ്ഞുകാലത്തെ സായാഹ്നം. ജോലിയും കഴിഞ്ഞു തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴി സദാനന്ദൻ ചേട്ടന് ബൈജുവിനെ വഴിയിൽ നിന്നും കിട്ടി. സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അത്. നമ്മുടെ ബൈജു ചേട്ടന് വണ്ടിയില്ല ബെൻസ് വണ്ടി എവിടെപ്പോയി. സദാനന്ദൻ ചേട്ടൻ ചോദിച്ചു. ‘ ഓ അത് പഴയതായി ഇനി ഓടത്തില്ല. ഉദാസീനനായി ബൈജു പറഞ്ഞു.
എന്നാ വാ കയറ് ഞാൻ വിടാം വീട്ടിലേക്ക് .
സദാനന്ദൻ ചേട്ടന്റെ ഓഫർ ബൈജു ചുമ്മാ നിരസിച്ചു.
കുഴപ്പമില്ലന്നെ കയറ് എനിക്ക് സമയമുണ്ട്. എന്നായാലും ഞാനും അത് വഴിക്കല്ലേ പോകുന്നത് എനിക്കെന്നാ നഷ്ടം വരാനാ. സദാനന്ദൻ ചേട്ടൻ തന്റെ ബ്രാൻഡ് ന്യൂ മെഴ്സിഡസിന്റെ വാതിൽ തുറന്നു കൊടുത്തു. ബൈജു കയറി അല്ലാതെന്തു ചെയ്യുവാനാ.
സദാനന്ദൻ ചേട്ടൻ ഓരോരോ കാര്യങ്ങളിങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. ബൈജു എല്ലാം മുക്കിയും മൂളിയും മറുപടികൾ കൊടുത്തു. അങ്ങനെ ബൈജുവിന്റെ വീടിനു മുന്നിൽ കാർ നിറുത്തി.
താങ്ക്സ് പറഞ്ഞു വീട്ടിലേക്കു കാൽചുവടു തിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞു. ഒരു ഔപചാരികത. വാ ഇറങ്ങുന്നില്ലേ!
സദാനന്ദൻ ചേട്ടൻ ക്ഷണം കേട്ടയുടനെ വണ്ടിയിൽ നിന്നുമിറങ്ങി കാർ ലോക്ക് ചെയ്തു ബൈജുവിന്റെ കൂടെ നടന്നു. കുറച്ചായി വിചാരിക്കുന്നു ബൈജുന്റെ വീട്ടിലൊന്നു വരണമെന്നു ഇതായിരിക്കും ചിലപ്പോൽ പറ്റിയ സമയം. സദാനന്ദൻ പറഞ്ഞത് കേട്ട് വഴിയേ പോയ വയ്യാവേലിയെടുത്തു ഉടുത്തു പോയല്ലോ എന്നോർത്ത് ബൈജു അയാളെയും കൂട്ടി വീട്ടിലേക്കു നടന്നു. ബൈജുവിന്റെ ഭാര്യ വന്നു വാതിൽ തുറന്നു.
ഇതാരാഎന്ന മട്ടിൽ കെട്ടിയവന് നേരെ നോക്കി പുരികം വളച്ചു. സാധാരണ ഇതിയാൻ അങ്ങനെ ആരെയും വീട്ടിൽ വിളിച്ചു കൊണ്ട് വരാത്തതാണല്ലോ.
മോളിക്കുട്ടി ഇത് സദാനന്ദൻ ചേട്ടൻ മ്മടെ തങ്കമ്മ സിസ്റ്ററിന്റെ ഹസ്ബൻഡ്……. വാ ചേട്ടാ ഇരിക്ക്. വലിയ ആതിഥേയ ഭാവത്തിൽ ബൈജു സദാനന്ദൻ ക്ഷണിച്ചിരുത്തി. മോളമ്മ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ എന്ന് പറഞ്ഞു അടുക്കളയിലേക്കു നടന്നു.
പിള്ളേരൊറങ്ങിയോ എന്ന ചോദ്യത്തിന് ‘ ആ എന്നൊരു മറുപടി അടുക്കളഭാഗത്തു നിന്ന് വന്നു.
ചേട്ടാ ഒരു മിനിട്ടു ഇപ്പൊ വരാമേ എന്ന് പറഞ്ഞു കയ്യിലുള്ള സഞ്ചിയുമായി അടുക്കളയിലേക്കു നീങ്ങിയ ബൈജുവിനോട് സദാനന്ദൻ ചോദിച്ചു. ബൈജു ലോനപ്പനെ അറിയുമോ?
ബൈജു ഒന്ന് ഞെട്ടി പിന്നെ തിരിഞ്ഞു നിന്നു. ഏതു ലോനപ്പൻ ? ലോനപ്പനെ അറിയാത്ത മട്ടിൽ നിഷ്കളങ്കനായി ചോദിച്ചു. സദാനന്ദൻ മെല്ലെ എഴുന്നേറ്റു ബൈജുവിന്റെ അടുത്തേക്ക് ചെന്നു പടക്കം പൊട്ടുന്ന പോലെ ബൈജുവിന്റെ കവിളിൽ ഒരടി വച്ച് കൊടുത്തു. ഒരടിയ്ക്കു തന്നെ ബൈജുവിന്റെ കിളികൾ മുഴുവനും പറന്നു പോയി. പോയ കിളികൾ തിരിച്ചു വന്നപ്പോൾ സദാനന്ദൻ നോക്കി ബൈജു അലറി
എഡോ മൈ….താനെന്നെ തല്ലിയല്ലേ? തന്നെ ഞാനിന്നു കൊല്ലുമെടാ നായെ.
സദാന്ദന്റെ മുഖത്തു അത് കേട്ട് ഭാവ വിത്യാസമൊന്നുമില്ലായിരുന്നു. അയാൾ പറഞ്ഞു.
നീ ഒരു കോപ്പും ചെയ്യത്തില്ല ഇനി മേലാൽ നല്ല രീതിയിൽ കഴിഞ്ഞു പോകുന്ന ആളുകളെപ്പറ്റി അവരാധം പറയരുത്. പറഞ്ഞാൽ …. ഇവിടെയുള്ള സകല മലയാളികളുടെയും മുന്നിൽ വച്ച് നിന്നെ ഞാൻ അടിക്കും. മനസ്സിലായോടാ നാറീ …..നേരാം വണ്ണം കഴിഞ്ഞു പോകുന്ന ആളുകളെപറ്റി അവരാധം പറഞ്ഞുണ്ടാക്കലാണ് നിന്റെ മെയിൻ പണിയെന്നു നാട്ടിൽ നിന്ന് ഞാൻ അറിഞ്ഞതാ. അന്നേ ഞാൻ ഒന്ന് ഓങ്ങി വച്ചതാ നിനക്കിട്ടു. ഇപ്പഴാ തരമായത്!
കയ്യിൽ ഒരു ഗ്ലാസ് തണുത്ത ജ്യൂസ് കൊണ്ട് വന്ന മോളമ്മയ്ക്കു കാര്യമൊന്നും മനസ്സിലായില്ല. സദാനന്ദൻ ആ ഗ്ലാസ് വാങ്ങി ബൈജുവിന്റെ കയ്യിൽ പിടിപ്പിച്ചു എന്നിട്ടു പറഞ്ഞു. ” കുടിച്ചോ ഒന്ന് തണുക്കട്ടെ”
സദാനന്ദൻ തിരികെ പോകുവാനിറങ്ങുന്നേരം മോളമ്മയോടായി പറഞ്ഞു ” കൊച്ചെ ഞാൻ ഇപ്പൊ കൊച്ചിന്റെ കയ്യിന്നു വല്ലതും വാങ്ങി കുടിച്ചാൽ ഒരു കടപ്പാടുണ്ടായി പോകും അപ്പൊ പിന്നെ എനിക്കെന്റെ കുടുംബത്തോടുള്ള കടപ്പാട് നിറവേറ്റാൻ ഒക്കാതെ വരും അത് കൊണ്ടാ കേട്ടോ അപ്പൊ ശരി ബൈജു ഞാൻ ഇറങ്ങുവാണെ ”
അത്രയും പറഞ്ഞിട്ട് സദാനന്ദൻ ചിരിച്ചു നടന്നു. എന്താന്ന് നടന്നതെന്ന് പിടി കിട്ടാതെ മോളമ്മ വെറുതെ സ്തംഭിച്ചു നിന്ന് പോയി. എന്തായാലും ബൈജു അതോടു കൂടെ നന്നായി. കള്ള് ഇപ്പൊ കുടിക്കാറേയില്ലത്രേ. സദാനന്ദൻ ചേട്ടന്റെ ധീരകൃത്യം ആരും അറിഞ്ഞില്ല അയാൾ പക്ഷെ ഭാര്യയോടും ലോനപ്പനോടും മാത്രം പറഞ്ഞു. തന്റെ ഉത്തരവാദിത്വം അവരെ അറിയിക്കേണ്ടതുണ്ടെന്നയാൾക്കു തോന്നിക്കാണും. അതെന്തായാലും നന്നായി. തങ്കമ്മ നഴ്സിന്റെ മുഖം അല്പം കൂടെ തെളിഞ്ഞു കാണപ്പെട്ടു.
അയാൾ ഒരു സായാഹ്നത്തിൽ ലോനപ്പനോട് പറഞ്ഞു. ലോനപ്പാ ആളുകൾ അങ്ങനെയാ പ്രത്യേകിച്ച് ചിലർ നാട്ടിൽ മുക്കാൽ ചക്രത്തിനു തെണ്ടി നടക്കുന്നവൻ സായിപ്പിന്റെ നാട്ടിൽ വന്നു ഒന്ന് നിവർന്നു നിൽക്കുമ്പോൾ ചെറുതായൊന്നു എല്ലിന്റെ ഇടയിൽ കുത്തും. അപ്പൊ, ഇങ്ങനെയുള്ള അവരാധങ്ങളൊക്കെ പടച്ചു വിടും. അത് മറ്റുള്ളവർക്ക് വേദനിക്കുമോ എന്നൊന്നും പിതാവിന് പിറക്കാത്ത ഈ പൊന്നു മക്കൾ നോക്കാറില്ല. നീ വിഷമിക്കണ്ട കേട്ടോ!
ബൈജു മറ്റുള്ളവരെക്കുറിച്ചു ചുമ്മാ ദ്വേഷിക്കുന്നത് നിർത്തിയെങ്കിലും മറ്റു ചില മാന്യന്മാർ നിർബാധം ബൈജുവിന്റെ പണി തുടർന്ന് കൊണ്ടേയിരുന്നു. അവരറിയാതെ അവർ ഏതോ സദാന്ദൻമാരെ കാത്തിരിക്കുന്നുണ്ടാവാം. കാലം അതങ്ങനെയല്ല മുന്നോട്ടു പോകൂ!
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
സുരേഷ് തെക്കീട്ടിൽ
മലയാളം യു കെയിൽ പ്രസിദ്ധീകരിച്ച ഓണ വിഭവങ്ങളിലൂടെ ഞാൻ യാത്ര തുടരുകയാണ്. ആവർത്തിക്കുന്നു. ഇത് ആഴമേറിയ ഒരു പഠനമല്ല. അത്തരം പഠനം, വിശദമായ വിശകലനം ഭൂരിഭാഗം രചനകളും അർഹിക്കുന്നു എന്നും അത് കൂടുതൽ കരുത്തോടെ അപഗ്രഥനത്തിന് വിധേയമാക്കാൻ പ്രാപ്തരായവർക്ക് മുന്നിൽ എത്തണമെന്നും ഞാൻ തിരിച്ചറിയുന്നുണ്ട്. അങ്ങനെ സംഭവിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുമുണ്ട്. ഇവിടെ എനിക്കും എൻ്റെ എഴുത്തിനും പരിമിതി ഉണ്ടെന്നുള്ള ബോധ്യവും, ബോധവും ഉൾക്കൊണ്ടു തന്നെയാണീ വിലയിരുത്തൽ .
വിജ്ഞാനം വാച്യമാകുമ്പോൾ എന്ന ശ്രീ.ബിനോയ് എം .ജെയുടെ ശ്രദ്ധേയമായ ലേഖനത്തെ ആഴമേറിയ അറിവിൻ്റെ ബഹിർസ്ഫുരണം എന്ന് തന്നെ സത്യസന്ധമായി വിശേഷിപ്പിക്കാം. മനുഷ്യരിൽ വിജ്ഞാനം എങ്ങനെ സംഭവിക്കുന്നു? ഈ പ്രപഞ്ചത്തിലുള്ള എന്തിനേയും, ഏതിനേയും അറിയാനുള്ള കഴിവ് ഏവർക്കുമുണ്ടെന്നും ബാഹ്യമായ ഏതെങ്കിലും സംവേദനം അറിവുകളെ ഉണർത്തുന്നുവെന്നും ലേഖനം സമർത്ഥിക്കുന്നു. മനസ്സ് വിജ്ഞാനത്തെ മറക്കുന്നുവെന്നും തെറ്റായ അറിവുകളുടെ സമാഹാരമാണ് മനസ്സ് എന്നും ലേഖകൻ അഭിപ്രായപ്പെടുമ്പോൾ അത് വെറും ഒരു അഭിപ്രായപ്രകടനം മാത്രമായി അനുഭവപ്പെടില്ല .അവിടെയാണ് എഴുത്തിൻ്റെ വിവരണങ്ങളുടെ കാമ്പും കരുത്തും. മൂന്ന് പതിറ്റാണ്ടിലധികമായി തത്വചിന്ത പഠിക്കുകയും ഇരുപതു വർഷങ്ങളായി സാധന തുടരുകയും ചെയ്യുന്ന എഴുത്തുകാരന്റെ ലേഖനത്തെ സമീപിക്കുമ്പോൾ പുലർത്തേണ്ട ശ്രദ്ധയും സൂക്ഷ്മതയും ഞാൻ എൻ്റെ വായനയിൽ പാലിച്ചു എന്നാണ് ഈ ലേഖനത്തെ കുറിച്ച് എനിക്ക് പറയുവാനുള്ളത്. അറിയേണ്ടതായ കാര്യങ്ങൾ അറിയാവുന്ന ഒരാൾ അറിയാൻ അഗ്രഹിക്കുന്നവർക്കായി എഴുതുന്നു. അതാണ് ഈ ലേഖനത്തെ കുറിച്ച് എൻ്റെ വായനാനുഭവം.
മലയാളികളുടെ സ്വപ്നങ്ങൾ . ശ്രീ .മെട്രിസ് ഫിലിപ്പ് തൻ്റെ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നത് നിസ്സാര വിഷയമല്ല. ഈ കാലഘട്ടം ചർച്ച ചെയ്യേണ്ടതായ പ്രധാന വിഷയം തന്നെയാണ്. അദ്ദേഹത്തിൻ്റെ ഭാഷയും ശൈലിയും സരസവും ഹൃദ്യവുമാണ്. അതിനാൽ തന്നെ വായന ഏറെ രസകരവും. ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ ഭംഗിയായി വരച്ചിടുവാനുള്ള ശ്രമം നന്നായി വിജയിച്ചിട്ടുണ്ട്. ആ സ്വഭാവ വിശേഷങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി കൃത്യമായി എഴുതിയ ലേഖനം ശക്തമായ സന്ദേശമാണ് നൽകുന്നതും . നാളെ എന്നത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതിരിക്കുമ്പോൾ ഇന്ന് നമുക്ക് വേണ്ടി നാം എന്ത് ചെയ്തു എന്ന് ചോദ്യത്തിന് ഉത്തരം തേടേണ്ടതുണ്ട്. പ്രസക്തം തന്നെയാണ് ഈ നിരീക്ഷണം .ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന ബോണസ് ആണ് ജീവിതം എന്ന തിരിച്ചറിവ് , മുഴുവൻ ജീവിതകാലവും ജോലി ചെയ്ത് പണം സമ്പാദിച്ച് അവശനായി ഈ ലോകം വിട്ടു പോയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ നിന്നും പുതിയ തലമുറ അതിനു തയ്യാറല്ല എന്ന സൂചന കാണാം . ഇത് നൂറു ശതമനവും ശരിയാണ്. റിട്ടയർ ചെയ്തിട്ട് ജീവിക്കാമെന്ന് ആരും കരുതരുത്. ഇന്ന് മനസ്സാഗ്രഹിക്കുന്നത് എന്തോ അത് ചെയ്യുക അത് സാധിക്കുക ഇന്ന് കഴിഞ്ഞേ നാളെ ഉള്ളൂ ലേഖനം പറയുന്നു ജീവിതം ആസ്വദിക്കുവാൻ ഈ ലേഖനം ഉപദേശിക്കുന്നു. മറ്റുള്ളവർക്കായി ജീവിച്ചു മരിച്ചവർ സത്യത്തിൽ നിങ്ങൾ ഇങ്ങനെ ആകരുതേ എന്ന പാഠം നൽകിയാണ് കടന്നു പോയത്.നാം മനസ്സിലാക്കിയാൽ നമുക്കു കൊള്ളാം .അതു തന്നെ അത്ര തന്നെ .
ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ എം .എ വിദ്യാർത്ഥിനിയായ ഗംഗ.പി.യുടെ കവിതയാണ് “എനിക്ക് പ്രണയം” എന്ന തലക്കെട്ടിൽ വന്നിരിക്കുന്നത് . പ്രണയ കാഴ്ചകൾ പകർത്തുകയാണ് ഈ യുവ കവയിത്രി നിരാശയിലും പ്രതീക്ഷയെഴുതി ജീവിതത്തെ പുലരും പ്രണയം എന്ന് അവർ എഴുതുന്നു ഈ മികച്ച ആശയം വരികളിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
“നിന്റെ നിഴലും എൻ്റെ നിലാവും” എന്നാണ് ശ്രീമതി. മിന്നു സിൽജിത് തന്റെ കവിതയ്ക്ക് പേര് നൽകിയിരിക്കുന്നത്. സ്വപ്നങ്ങളിൽ മാഞ്ഞുപോയ ഒരു നിലാവിനെ കുറിച്ചാണ് കവിത. നിറയെ പൂത്തുലഞ്ഞ വാകമരച്ചുവട്ടിൽ തുമ്പ പൂക്കളത്തിന് അരികിൽ നിന്നാണ് നിൻ്റെ നിഴലും എൻ്റെ നിലാവും പ്രണയത്തിലായത്. .എന്നാൽ ദിവാസ്വപ്നങ്ങളിൽ മഞ്ഞു പോയ നിലാവിനെ കുറിച്ചാണ് കവിത തുടർന്നു പറയുന്നത്. എങ്കിലും ഒരു ഓണ നിലാവും തൊടിയിലെ വാടാമല്ലി ചെടികളും പൂവിളികളും കാത്ത് ആളൊഴിഞ്ഞ ഹൃദയ ശിഖരങ്ങളുടെ നിഴലിൽ ഒരു ക്ലാവ് പിടിച്ച ഊഞ്ഞാൽ അവശേഷിക്കുന്നുണ്ട്. ക്ലാവ് പിടിച്ച ഒരു ഊഞ്ഞാൽ അതിമനോഹരം ഈ പ്രയോഗം. കവിതയെ കവിതയാക്കുന്നതിൽ ഇത്തരം ഭാവനകൾ പ്രയോഗങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. നിഷേധിക്കാനാവില്ല. നിഷേധിച്ചിട്ട് കാര്യവുമില്ല .ആത്മാർത്ഥമായി പറയട്ടെ നല്ല കവിത.
ശ്രീ.എം.ജി.ബിജുകുമാർ പന്തളം എഴുതിയ കഥയാണ് അമൃതവർഷിണി. ഈ അടുത്തകാലത്ത് ഞാൻ വായിച്ച കഥകളിൽ ഉള്ളിൽ തട്ടിയ മികച്ച രചനകളിലൊന്നായി “അമൃതവർഷിണി”യെ ഞാൻ ചേർത്തു വെക്കുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയം നടത്തുന്ന പുതുമയാർന്ന ചില പരിസര വർണനകൾ കഥയ്ക്ക് മികവിൻ്റെ തികവ് സമ്മാനിക്കുന്നുണ്ട്. വായനക്കാരിലേക്ക് കഥ പൂർണതയോടെ പകർത്താൻ നന്നായി അറിയുന്ന കഥാകാരൻ ആദ്യാവവസാനം വായനക്കാരനെ കഥ അനുഭവിപ്പിക്കുകയാണ് .കഥ ജീവിത നൊമ്പരങ്ങളെ ,അടയാളപ്പെടുത്തുന്നതിനോടൊപ്പം പൊതു സമൂഹം നിശ്ചയിച്ച് വരയിട്ട് നൽകിയ മാനദണ്ഡങ്ങൾ മറികടന്ന് പൂക്കുന്ന പ്രണയത്തെ ആ പ്രണയ സൗരഭത്തെ എല്ലാം എത്ര മനോഹരമായാണ് കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. ഒരു സ്ത്രീയുടെ പൂർണത അമ്മയാവുക എന്നത് കൂടിയാണ് എന്ന സത്യത്തെ ‘ അത് ഒരു ഉത്തരം കൂടിയാണ് പല പ്രശ്നങ്ങൾക്കും എന്ന വസ്തുതയെ കുടി കഥ ചിത്രീകരിക്കുന്നു. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഈ കഥ എഴുതിയ എഴുത്തുകാരന്റെ ബയോഡേറ്റ ആ അത്ഭുതത്തിന് അവകാശമില്ല എന്ന കൃത്യമായ ഉത്തരം തന്നു എന്നു കൂടി പറയട്ടെ. ഇനിയും മികവുറ്റ കഥകൾ പ്രതീക്ഷിക്കട്ടെ.ആശംസകൾ.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ഷാനോ എം കുമരൻ
അന്നമ്മയും അമ്മിണിയും ഒരു ഇരുവാ കയ്യാലയ്‌ക്കു അപ്പുറവും ഇപ്പുറവും താമസിക്കുന്ന രണ്ടു ഗ്രാമീണ കുടുംബത്തിലെ ഗൃഹ നാഥകൾ .
അയൽക്കാരെന്നതിനേക്കാൾ സർവോപരി സ്നേഹിതകൾ അങ്ങനെയാണിരുവരും. അവിടെയൊരു കടുക് വറുത്താൽ , ചക്കയോ പൂളയോ വച്ചാൽ അതിലൊരു പങ്ക് ഇവിടേയ്ക്കുള്ളതാണ് അങ്ങനെയാണതിന്റെ കണക്ക്. അന്നമ്മയും അമ്മിണിയും രണ്ടും’അ ‘ കാരത്തിലാണല്ലോ തുടക്കം. അങ്ങനെയൊരു ബന്ധം. സുന്ദരം എന്ത് ചേർച്ചയാണ്.
മനോഹരം. അമ്മിണിയുടെ പറമ്പിലെ തെങ്ങ് അതും കയ്യാലയോടു ചേർന്നിരിക്കുന്ന ഒരു ചെന്തെങ്ങു തന്നെ ചെന്തെങ്ങിന്റെ കരിക്കു വെള്ളം നല്ല സ്വാദുള്ളതാണ് എന്നൊരു സംസാരമുണ്ട് നാട്ടിൽ നേരിട്ടറിവില്ല പറഞ്ഞു കേട്ടതാണ് ചെന്തെങ്ങിന്റെ മാഹാത്മ്യം. കഥാകൃത്തു നാളിതു വരെ ഒരിക്കലേ ചെന്തെങ്ങിന്റെ കരിക്കിൻ വെള്ളം കുടിച്ചിട്ടുള്ളു അതിനാണെങ്കിൽ വാട്ട ചുവയുമായിരുന്നു. എങ്ങനെ വാടാതിരിക്കും താഴത്തെ വീട്ടിലെ കുഞ്ഞപ്പൻ ചേട്ടൻ വീട്ടിൽ നിന്നിറങ്ങിയാൽ കൈ പിന്നിൽ പിണച്ചു കെട്ടി മേലോട്ട് നോക്കിയേ നടക്കു. പ്രമാദമായ ആ നടത്തത്തിനിടയിൽ രണ്ടു വരിക്ക പ്ലാവും അഞ്ചാറു കൂഴപ്ലാവിലെയും മൂത്തതും മൂക്കാത്തതുമായ ചക്കകൾ ഉഴിഞ്ഞു ഉഴിഞ്ഞു നോക്കി പഴുപ്പിച്ചു പോകുന്നതിടയിൽ ചെന്തെങ്ങിലെ ഇളം കുലകളെയും വെറുതെ വിടാറില്ല നോക്കി വാട്ടുകയായിരിക്കാം അതായിരിക്കും കഥാകൃത്തിന്റെ ചെന്തെങ്ങിലെ കരിക്കിന് വാട്ട വെള്ളത്തിന്റെ ചുവ. അതെന്തെലുമാകട്ടെ കാഥികന്റെ ചെന്തെങ്ങു വാരിക്കുന്തങ്ങളായി തൂമ്പകളിലും കോടാലികളിലും കയറി പറ്റി.
ഇവിടെ താരം ‘ അ ‘ കുടുംബത്തെ ചെന്തെങ്ങാണല്ലോ. ചെന്തെങ്ങിന്റെ കരിക്കു വെള്ളം കുടിക്കാനും മധുരമുള്ള കാമ്പ് തിന്നാനും കൂട്ടുകാരികൾ ചെന്തെങ്ങു കുലയ്ക്കുന്നതും കാത്തു കാത്തിരുന്നു. ഒരിയ്ക്കൽ ചെന്തെങ്ങു കുലച്ചു വെള്ളക്ക കരിക്കായി. കരിക്കിട്ടു കുടിക്കാൻ അവർ കാത്തിരുന്നു. എങ്ങനെ കരിക്കിടും ? തോട്ടി കൊണ്ട് വലിച്ചാലോ വേണ്ട താഴെ വീണാൽ പൊട്ടിപ്പോകും അപ്പൊ വെള്ളം കിട്ടുകേല കാമ്പ് മാത്രം തിന്നേണ്ടി വരും. അങ്ങനെ കാശ് പോയാലും തരക്കേടില്ല തെങ്ങേൽ കയറാൻ അവറാച്ചനെ വിളിക്കാൻ പദ്ധതി പാസ്സായി. അവറാച്ചനെ നോക്കിയിരുന്നു.
കാറ്റിനറിയില്ല അവറാച്ചനെ വിളിച്ച കാര്യം. കാറ്റു വീശി. അന്നയുടെയും അമ്മിണിയുടെയും ആദ്യത്തെ കരിക്കു അതാ നിലത്തു. …….. ആണോ ? അല്ല നിലത്തു വീണില്ല. പിന്നെവിടെ പോയി അന്നമ്മയുടെ മുറ്റത്തും ഇല്ല അമ്മിണിയുടെ മുറ്റത്തും വീണിട്ടില്ല , പിന്നെവിടെ. അതാ ഇരുന്നു ചിരിക്കുന്നു കയ്യാലപ്പുറത്തു. അപ്പുറവുമില്ല ഇപ്പുറവുമില്ല. കാറ്റിനറിയില്ലെങ്കിലും കരിക്കിനറിയാം ‘അ ‘ കൂട്ടുകാരികൾ തന്റെ മധുരമുള്ള വെള്ളം കുടിക്കുവാനും ഇളം കാമ്പ് നുണഞ്ഞിറക്കുവാനും എത്രയാശിച്ചുവെന്നു.
ആരാദ്യം എടുക്കുമെന്നെ എന്നോർത്ത് കരിക്കവിടെയിരുന്നു അപ്പുറത്തുന്നു അന്നമ്മയും ഇപ്പുറത്തുന്നു അമ്മിണിയും ഒരുമിച്ചു കണ്ടു. പഴംചൊല്ലിൽ പതിരില്ല എന്ന്. അതാ ഇരിക്കുന്നു ‘കയ്യാലപ്പുറത്തെ തേങ്ങ ‘
കൂട്ടുകാരികൾ പങ്കിട്ടു കഴിച്ചു തൃപ്തിയായി സന്തോഷമായി തെങ്ങിന് കോരിയ വെള്ളത്തിന്റെ കണക്കുകൾ തൂളിയ ചാരം ചാണകപ്പൊടി എല്ലാം അവരൊരുമിച്ചു ഓർമ്മിച്ചു. കൊതിയോടെ മേലേക്ക് നോക്കി. ഇനിയെപ്പോഴാ ഒരെണ്ണം നാലു കണ്ണുകൾ ഒരേപോലെ വഴിയിലേക്ക് നീണ്ടു അവറാച്ചനെങ്ങാനും വരുന്നുണ്ടോ?,
അവറാച്ചൻ വന്നു കരിക്കിട്ടു കൂട്ടുകാരികളും വീട്ടുകാരും കുടിച്ചു വയറു നിറയെ കുടിച്ചു ഏമ്പക്കം വരും വരെ കരിക്കിൻ കാമ്പ് തിന്നു ആഹാ എന്തൊരു മധുരം. ഇടക്കിടയ്ക്ക് കാറ്റ് കുസൃതിയൊപ്പിക്കുന്നുണ്ട് അന്നമ്മയുടെ മുറ്റത്തേക്ക് വീശും കൂടെ ഒന്നോ രണ്ടോ കരിക്കു കുട്ടന്മാരെ അന്നമ്മയുടെ മുറ്റത്തേക്ക് തള്ളിയിടുകേം ചെയ്യും. ഇപ്പുറത്തു വീണാലും തനിയെ തിന്നാൻ ഒരു വിമ്മിഷ്ടം കൂട്ടുകാരിയോടാണേലും കള്ളം പറഞ്ഞു കട്ട് തിന്നുന്നതിന് ഒരു സുഖം പോര. എങ്കിലും മനസ്സിന്റെ കാര്യമല്ലേ അതുണ്ടോ പിടിച്ചിടത്തു നിൽക്കുന്നു. പയ്യെ പയ്യെ അമ്മിണിയറിയാതെ കൂടെ നിന്നു സഹായിച്ച കാറ്റു പോലുമറിയാതെ അമ്മിണിയുടെ കരിക്കുകളും തേങ്ങകളും അന്നമ്മയുടെ അടുക്കളയിലെത്തിയിരുന്നു. കട്ടു തിന്നുന്നത് ഒരു തരം സുഖമുള്ള ഏർപ്പാടാണെന്നു അന്നമ്മ തിരിച്ചറിഞ്ഞിരുന്നു.
അമ്മിണി തെങ്ങേൽ നോട്ടം തുടർന്ന് കൊണ്ടേയിരുന്നു. താഴേക്ക് നോക്കുവാൻ മറന്നും പോയിരുന്നു. മറന്നതല്ല വിശ്വാസം അതല്ലേ എല്ലാം. വിശ്വാസവഞ്ചനയ്ക്കുണ്ടോ അയൽ സ്നേഹം. ഇടയ്ക്കിടെ അന്നമ്മ പറയും ” താഴോട്ടൊന്നും വരുന്നില്ലല്ലോ അമ്മിണിയെ അവറാച്ചനെ വിളിക്കണമെന്നാ തോന്നുന്നേ ”
‘എന്റെ തെങ്ങേലെ തേങ്ങയിടാൻ ഇവളെന്തിനാ അവറാച്ചനെ വിളിക്കണേ ‘ എന്ന് ചിന്തിക്കുവാൻ പോലും സുഹൃത്സ്നേഹം അമ്മിണിയെ അനുവദിച്ചില്ല. പാവം.
പുതുതായി എത്തിയ അയൽക്കാരി ബിന്ദു അമ്മിണിയുമായി പെട്ടെന്ന് ചങ്ങാത്തമായി. ബിന്ദു അമ്മിണി കൂട്ടുകെട്ട് അന്നമ്മയ്ക്കു രസമായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ പ്രമാണിത്തം പോയ് പോയാലോ ‘അ ‘ സ്നേഹം തുടർന്ന് പോന്നു.
അമ്മിണിയുടെയും അന്നമ്മയുടെയും അയൽ സ്നേഹം അത് ബിന്ദുവിനെത്ര സുഖമായില്ല. എങ്ങനെ ഞാൻ പണി തുടങ്ങേണ്ടു എന്നാലോചിച്ചു ചുണ്ടിൽ വാരിവിതറിയ പാൽ പുഞ്ചിരിയുമായി അമ്മിണിയുടെയും അന്നമ്മയുടെയും ഇടയിലൂടെ പാറിപ്പറന്നു നടന്ന ബിന്ദുവെന്ന പുത്തൻ കുടുംബിനിയ്ക്കു ചുമ്മാ ഒരു അവസരം വീണു കിട്ടി. അമ്മിണിയുടെ കരിക്കു മുണ്ടിന്റെ കോന്തലയിൽ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് പോയ അന്നമ്മയെ ബിന്ദു കണ്ടുപിടിച്ചു ഒന്നല്ല പലവട്ടം. അവസരം നോക്കി ബിന്ദു പണി തുടങ്ങി. ” അല്ല അമ്മിണിയമ്മേ ഇതിപ്പോ എന്തിനാ ആ ചെന്തെങ്ങു അവിടെ നിർത്തിയേക്കണേ തെങ്ങിവിടെയാണേലും തേങ്ങ അവിടെക്കാണല്ലോ പോണത്. തന്നേമല്ല വടക്കു കിഴക്കു തെങ്ങു വച്ചാൽ തന്തക്കു പകരം തെങ്ങു വെക്കേണ്ടി വരുമെന്നാ കേട്ടേക്കണേ ”
നെറ്റി ചുളിച്ചെങ്കിലും ബിന്ദുവിന്റെ നിത്യ സഹവാസം കൊണ്ട് അമ്മിണിക്കു കാര്യം കത്തി. കാറ്റു ചതിച്ചു. കാറ്റ് മാത്രമല്ല അന്നമ്മയും. തെങ്ങു മുറിക്കുവാൻ ശുപാർശ തേങ്ങാ വട്ടം മുറിച്ചു ആപത്തു പ്രവചിക്കുന്ന കൂട്ടരും കൂടെയുണ്ടല്ലോ. ശുപാർശ ഫലം കണ്ടു. തെങ്ങു മുറിക്കുവാൻ തീരുമാനമായി. തെങ്ങിന്റെ ചുവട്ടിൽ മഴു വീണ ശബ്ദം കേട്ട് അന്നമ്മ അന്ധാളിച്ചു. എന്തേ പെട്ടെന്നിങ്ങനെ ഒന്നും പറഞ്ഞില്ല ഒന്നും അറിഞ്ഞതുമില്ല
ചോദിച്ചു എന്തിനാ തെങ്ങു മുറിക്കണേയെന്നു ചോദിക്കാതെ ഇരിക്കുവാൻ തോന്നിയില്ല. ചോദിച്ചതിനാലാവാം ഉത്തരവും കിട്ടി. ‘ എന്റെ തെങ്ങു ഞാൻ നട്ടതു ഞാൻ മുറിക്കുകേം ചെയ്യും അതിനാർക്കാണ് ദെണ്ണം …..കൂട്ടത്തിലൊരു ഉപമയും ‘എന്റെ വീട്ടിലെ കോഴി എന്റെ പെരേല് വന്നു മുട്ടയിടണം ആരാന്റെ ചായ്‌പിൽ മുട്ടായിട്ടാൽ കോഴിക്ക് ഉറക്കം ചട്ടിയിലാ ‘
ഉപമ കുറിക്കു കൊണ്ടു. പതം പറഞ്ഞിരുന്നു കണ്ണും മൂക്കും തുടയ്ക്കുന്ന നേരം ആരാന്റെ ചെന്തെങ്ങിൽ ചോട്ടിൽ ഒഴിച്ച വെള്ളത്തിന്റെയും വിതറിയ ചാണക പൊടിയുടെയും കണക്കുകൾ വെറുതെ തികട്ടി വന്നു. മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു കൊണ്ട് പോയ കരിക്കിന്റെയും തേങ്ങയുടെയും കണക്ക് ഓർത്തില്ല താനും അല്ലെങ്കിലും അതങ്ങനെ ആണല്ലോ.
കഥയല്ലേ അങ്ങനെയൊക്കെ ഭാവന വിടരും. ഇനി കാര്യത്തിനായാലും അങ്ങനെ തന്നെ വെറുതെ കിട്ടിയത് പൊന്നാണേലും കണക്കു വയ്ക്കില്ല വെറുതെ കൊടുത്ത് പോയത് കാരികാടിയാണേലും ഓർത്തു വയ്‌ക്കും ഒന്നിനുമല്ല വെറുതെ ഇങ്ങനെയിരുന്നു പായാരം പറയാനും വേണമല്ലോ ഒരു വിധി. അങ്ങനെ സ്നേഹബന്ധം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി പൊളിച്ചു കളയുവാനിരുന്ന ഇരുവാ കയ്യാല സിമന്റും കമ്പിയുമിട്ട് ഉയർത്തി പൊക്കി. എല്ലാം ബിന്ദുവിന്റെ ഐശ്വര്യം അല്ലാതെന്താ. അമ്മിണി അങ്ങനെ നാലു മക്കളെ കൂടാതെ ബിന്ദുവിന്റെ കൂടി അമ്മിണിയമ്മയായി. അഭിമാനം. ആഹ്‌ളാദം…. എത്രനാൾ ആവോ അറിയില്ല.
കഥാസാരം…… അതിങ്ങനെ ഇടയിൽ ‘മൂന്നാമതൊരാൾ ‘വന്നാൽ ….. ജാഗ്രതൈ .
അല്ലെങ്കിലും പണ്ടുള്ളവർ പറഞ്ഞു വച്ചിട്ടുള്ളത് എന്തെന്നാൽ എന്തൊക്കെയോ തമ്മിൽ ചേർന്നാലും മറ്റെന്തൊക്കെയോ തമ്മിൽ ചേരുകയില്ലെന്നാണല്ലോ..!
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
സുരേഷ് തെക്കീട്ടിൽ
മലയാളം യു .കെ. യുടെ ഓണവിഭവങ്ങളിലൂടെ ഒരു യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ വളരെ എളുപ്പത്തിലും വേഗത്തിലും അത് ചെയ്തു തീർക്കാം എന്ന എൻ്റെ ധാരണ ആദ്യ രചനകളുടെ വായനയിൽ തന്നെ തിരുത്തപ്പെട്ടിരുന്നു. എഴുത്ത് ഗൗരവമായി എടുക്കുന്ന പരിചയ സമ്പന്നരുടേയും എഴുത്തിനെ ജീവനും ജീവിതവുമായി കാണുന്നവരുടേയും രചനകളിലൂടെ കടന്നു പോകുമ്പോൾ ആ അക്ഷരങ്ങളോട് ആശയങ്ങളോട് ആവിഷ്ക്കരിക്കപ്പെടുന്ന പുതുമകളോട് മുഖം തിരിഞ്ഞ് നിന്ന് എന്തെങ്കിലും കുറിച്ചു വെക്കുന്നത് വലിയനീതികേടായിരിക്കും എന്ന് ഞാൻ തിരിച്ചറിയുന്നു.
“അവൾ മഴ നനയുകയായിരുന്നു.” ശ്രീ .സ്നേഹപ്രകാശ് .വി എഴുതിയ കഥയുടെ പേരാണിത് .മഴ തന്നെ പ്രധാന കഥാപാത്രമായി വന്ന് കഥാനായികയേയും അതുവഴി കഥാനായകനെയും തൊടുന്നത് പോലെ തോന്നി ഈ പേര് വായിച്ചപ്പോൾ. കഥയിലേക്ക് ഇറങ്ങിയപ്പോഴും കഥാ വായനയിൽ നനഞ്ഞപ്പോഴും അതുതന്നെയായിരുന്നു അനുഭവം .കഥയിൽ അവതരിപ്പിക്കപ്പെടുന്ന കവിത മഴ പോലെ മനോഹരം . വാക്കുകൾ എവിടേയും ഒട്ടും മുഴച്ചു നിൽക്കാതെ അതിമനോഹരമായി കഥയിൽ ലയിച്ച് ഒഴുകുന്നു . കഥയെക്കുറിച്ച് അറിയുന്ന ‘ എങ്ങനെ കഥ പറയണം എന്നറി യുന്ന കഥാകാരൻ . തീർച്ചയായും സ്നേഹപ്രകാശിനെ അങ്ങനെ വിശേഷിപ്പിക്കാം. അവസാന മഴ നനയുന്ന നായികയെ അത്രമേൽ ഉള്ളിൽ തട്ടും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീമതി.ആതിരാ മഹേഷിന്റെ “അത്തമെത്തിയതറിയാതെ ” എന്നകവിത പുതു ബാല്യങ്ങളുടെ നഷ്ടങ്ങളെ കുറിച്ചാണ്. അത്തമോ,ഓണമോ മനസ്സിലാക്കാതെ ഒന്നിൻ്റേയും പ്രാധാന്യമുൾക്കൊള്ളാതെ, ഓണവുമായി ബന്ധപ്പെട്ട ഒന്നിനെ കുറിച്ചും അറിയാതെ അറിയാൻ അവസരം കിട്ടാതെ , മണ്ണിൽ ചവിട്ടാതെ ‘ശൈശവ
കേളികളറിയാതെ ജീവിക്കുന്ന പുതിയ തലമുറയുടെ അവസ്ഥ വിവരിച്ച് അതിലുള്ള ആധിയും ആശങ്കയും അതോടൊപ്പം വേദനയുമാണ് ഈ ഈ കവിത പങ്കു വെക്കുന്നത് . മണ്ണ് പറ്റാത്ത ബാല്യങ്ങൾ എന്ന് വിശേഷിപ്പിച്ച് പൂക്കളം കാണാതെ പൂമണമറിയാതെ സ്വയം നഷ്ടമാകുന്ന തലമുറയുടെ അനുഭവങ്ങളെ വേദനയോടെ പകർത്തുകയാണ് ഈ കവിത. തീർത്തും യാഥാർത്ഥ്യബോധത്തോടെയാണ് ആതിര മഹേഷ് ഈ രചന നിർവ്വഹിച്ചിട്ടുള്ളത് എന്ന് കാണാം.

പാട്ടിൻ്റെ പൊരുൾ എന്ന കവിതയുമായി എത്തുന്ന ശ്രീ.ജോസ് ജെ വെടികാട്ട് തളരാത്ത പൂങ്കുയിയിലിനോട് ഒരു പാട്ടുകൂടി ആവശ്യപ്പെടുകയാണ്. ഒരേയൊരു ഹൃദയം സത്യസ്വരൂപന് മുന്നിൽ തുറന്നു കാണിക്കാനാണ് ഈ പാട്ട്. പൂങ്കുയിലിൻ്റെ ജനിയും, പുനർജനിയും പാട്ടു തന്നെയാണ് എന്നും ഈ കവിത പറയുന്നു. മറ്റെന്ത് തന്നെ ത്യജിച്ചാലും പാട്ട് ത്യജിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒരു വ്യത്യസ്തതയും പ്രത്യേകതയും ഈ കവിതയ്ക്കുണ്ട്.
ശ്രീ.രാജു കാഞ്ഞിരങ്ങാട് എഴുതിയ ”നന്മയുടെ ഓണം”എന്ന കവിത ഈ രചനയിലെ ആദ്യ വരിയിൽ കുറിച്ചതു പോലെ തന്നെ ഓർമ്മയുടെ ഒരു കുടന്ന പൂവുകളാണ് നമുക്ക് സമ്മാനിക്കുന്നത്. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായ, പരിചയസമ്പന്നനായ ഈ കവി തൻ്റെ ഈ കവിതയിൽ അവതരിപ്പിക്കുന്നത് ശനിയും ,സംക്രാന്തിയും ഇല്ലാത്ത ആഹാരത്തിനായി വീടുകൾ കയറിയിറങ്ങുന്ന ഒറ്റപ്പെട്ടുപോയ ,ആണും തുണയും ഇല്ലാത്തവൾക്ക് ഒരു ഓണക്കോടി സമ്മാനിക്കുമ്പോൾ അമ്മയുടെ മുഖത്ത് തെളിയുന്ന സന്തോഷത്തെ കുറിച്ചാണ് .എത്ര ഭംഗിയായാണെന്നോ കവിതയിൽ ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്.
ശ്രീ.സതീഷ് ബാലകൃഷ്ണൻ എഴുതിയ ശ്രദ്ധേയമായ കഥയാണ് “പെയ്തൊഴിയാതെ… ഈ ഓണക്കാലത്തെ ധന്യമാക്കുന്നുണ്ട് ഈ കഥ എന്ന് പറയാതെ വയ്യ .എത്ര എഴുതിയാലും തീരാത്ത വിഷയങ്ങളുണ്ട് ഭൂമിയിൽ പ്രണയം ,കടൽ, മഴ, അമ്മ ,ഓണം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ .തഴുത്തു രംഗത്ത് മുന്നിൽ നടന്നു പോയവരിൽ എല്ലാവരും എഴുതിയാലും പിന്നിൽ വരുന്നവരിൽ എല്ലാവർക്കും എഴുതാൻ ബാക്കി നിൽക്കുന്ന വിഷയങ്ങൾ .അതിൽ പ്രണയം എന്ന വിഷയം തന്നെയാണ് ഇവിടെ സതീഷ് ബാലകൃഷ്ണൻ തന്റെ രചനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് .എന്നാൽ കഥ പറയുന്ന വ്യത്യസ്തതയിലൂടെ ഈ കഥയെ ശ്രദ്ധേയമാക്കാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്. പ്രണയവും വിരഹവും, തിരിച്ചറിയാതെ പോയ പ്രണയം ചേർത്ത വാക്കുകളും ഒക്കെ തന്നെയാണ് ഈ കഥ മുന്നോട്ടുവയ്ക്കുന്നതും കഥയെ മുന്നോട്ട് കൊണ്ടു പോകുന്നതും. വായനാസുഖം കൊണ്ട് അവതരണ മികവുകൊണ്ട് ഈ
കഥ മുന്നിട്ടുനിൽക്കുന്നു.

ഡോ.എ.സി.രാജീവ് കുമാറിൻ്റെ ഒറോട്ടി എന്ന ലേഖനത്തിൽ ബാല്യകാല ഓർമ്മകളുടെ ഗൃഹാതുരത്വമാണ് നിറഞ്ഞുനിൽക്കുന്നത്. കുട്ടിക്കാലത്തെ ഓണവും ഉത്രാടവും തിരുവോണവും അതിനുമുന്നേ നടത്തുന്ന ഓണത്തിനുള്ള ഒരുക്കങ്ങളുമൊക്കെ ഭംഗിയോടെ വിവരിക്കുന്ന കുറിപ്പ് ഓണസദ്യയ്ക്കും ‘ഓണക്കളികൾക്കു ശേഷം ശേഷം വീടിൻ്റെ മുറ്റത്ത് എല്ലാവരും കൂടി കഥകൾ പറഞ്ഞിരിക്കുന്ന രാത്രിയെക്കുറിച്ച് പറയുന്നത് വളരെ മനോഹരമായി തോന്നി.ഉറക്കം വരും വരെ കഥ പറഞ്ഞിരിക്കുന്ന ഒരു കാലം .ഇനി ഒരിക്കലും ആവർത്തിക്കാനിടയില്ലാത്ത ഒരു നല്ല കാലം
ശ്രീ .രാധാകൃഷ്ണ വാര്യർ എന്ന കലകളുടെ പ്രിയ ഫോട്ടോഗ്രാഫറെ കുറിച്ച് ശ്രീ.രാധാകൃഷ്ണൻ മാഞ്ഞൂർ എഴുതിയ “ക്ലാസിക്കൽ കലകളുടെ സ്വന്തം ക്യാമറമാൻ “എന്ന ലേഖനം മികച്ച നിലവാരം പുലർത്തി എന്നതിൽ എന്നിലെ വായനക്കാരന് ഒട്ടും അതിശയം തോന്നിയില്ല. കാരണം എനിക്ക് രാധാകൃഷ്ണൻ മാഞ്ഞൂർ എന്ന കഥാകാരനെ എഴുത്തുകാരനെ വളരെ കാലങ്ങളായി അറിയാം .ആ എഴുത്തിൻ്റെ കരുത്തറിയാം ഭാഷാപ്രയോഗങ്ങളുടെ വ്യത്യസ്തതയും മൂല്യവും അറിയാം .വാക്കുകൾ ലക്ഷ്യം തെറ്റാതെ ഒഴുകുന്ന ആ ശൈലിയിൽ വാർത്തെടുത്ത ഒട്ടേറെ എഴുത്തുകൾ ഞാൻ വായിച്ചിട്ടുണ്ട് .ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. എനിക്കതിന് മറ്റു സാക്ഷ്യപത്രങ്ങളുടെ ആവശ്യമേയില്ല.ലോക വിസ്മയങ്ങളിൽ ഗോപി ആശാന്റെ വേഷങ്ങൾ ഉണ്ട് എന്ന് പറഞ്ഞത് അടൂരാണ് എന്ന് തോന്നുന്നു .എവിടെയോ വായിച്ചതോ അതോ ആരോ പറഞ്ഞ് കേട്ടതോ ആയ ഒന്നാണത്. എന്നാൽ. അക്കാര്യം ഇവിടെ ഉറപ്പിച്ച് പറഞ്ഞ് വാദിക്കാനൊന്നും ഞാനില്ല . എന്നാലൊന്നുറപ്പ് അദ്ദേഹം അങ്ങനെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അത് സത്യമാണ് എന്ന് മനസ്സിലുറപ്പിച്ച പതിനായിരങ്ങൾ കാണും . വിസ്മയ പ്രതിഭ ഗോപി ആശാന്റെ പതിനായിരത്തോളം ചിത്രങ്ങൾ രാധാകൃഷ്ണ വാര്യർ എടുത്തിട്ടുണ്ട് എന്ന് ഇന ലേഖനത്തിൽ കാണുന്നു. അത്ഭുതം എന്ന ഒറ്റവാക്കിൽ ഞാനതിനെ കുറിക്കുന്നു . അരങ്ങത്ത് ചൊല്ലിയാടുന്നവരുടെ കണ്ണുകൾ ശ്രദ്ധിക്കണം എറ്റവും ജീവസ്സുറ്റവ വരുമ്പോൾ ക്ലിക്ക് ചെയ്യണം എന്നതാണ് വാര്യരുടെ രീതി. ഏറ്റവും ജീവസുറ്റ വരികളിലാണ് രാധാകൃഷ്ണൻ മാഞ്ഞൂർ ഇക്കാര്യം എഴുതുന്നത് . അരങ്ങിൽ നിറയുന്ന ശക്തമായ ജീവിത മുഹൂർത്തങ്ങളിലേക്ക് രാധാകൃഷ്ണൻ മാഞ്ഞൂരിൻ്റെ ലേഖനത്തിലെ അക്ഷരങ്ങൾ മിഴി തുറക്കുന്നതും അങ്ങനെയാണ് .നോക്കൂ. “ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ ഈ ചിത്രങ്ങളിൽ കാണാം വരും കാലത്തേക്കുള്ള വേരുറപ്പും ശക്തിബോധ്യവുമാണണ് എന്നെഴുതുന്നിടത്ത് മാഞ്ഞൂരിൻ്റ എഴുത്തിലെ വേരുറപ്പും ബോധ്യവും നന്നായി ബോധ്യപ്പെടുന്നുണ്ട്. അത് ബോധ്യപ്പെടുത്തുന്നുണ്ട് ഈ ലേഖനം .
യുകെ ഓണം പതിപ്പിൽ ശ്രീ.എബി ജോൺ തോമസ് എഴുതിയ കവിതയാണ് “കടലിൽ നിന്നും ആകാശത്തിലേക്ക് ഒരു കര ദൂരം” ഈകവിതയുടെ പേരിൽ തന്നെ ഒരു കവിത തുടിക്കുന്നില്ലേ? എന്ന് ചോദിച്ചാൽ അതിൽ ആർക്കാണ് സംശയം എന്നായിരിക്കും കവിതയെ കുറിച്ചറിയുന്നവരുടെ മറുപടി. “പരസ്പരം കെട്ടിപ്പുണരുന്നതിന് തൊട്ടുമുമ്പ് ഒരു ഭൂചലനത്തിലാണ് ആകാശവും കടലും രണ്ട് ദിക്കിലേക്ക് വലിച്ചെറിയപ്പെട്ടത് ” എന്നാണ് ‘ കവിത ആരംഭിക്കുന്നത്.കടൽ ഒരുതുള്ളി കണ്ണീരായി ആകാശം ഒരു അഭിലാഷവുമായി എന്ന് കവിത പറയുന്നു. അങ്ങനെ ഒരാൾ എഴുതുമ്പോൾ ആ വരികൾ മുന്നോട്ട് വെക്കുന്ന ഒരു സത്യമുണ്ട്. ആകാശത്തോളം ഉയരമുള്ള ഭാവനയിലേ അത്തരമൊരു വ്യത്യസ്ത ചിന്ത വിരിയൂ എന്ന സത്യം.ആ ഭാവനയും വിശാലമായ ചിന്തയും എത്രമേൽ ഉയരെയെന്ന് തുടർ വരികൾ നമ്മളെ ബോധ്യപ്പെടുത്തുന്നുമുണ്ട്. അപ്പോഴും ഒന്നുമറിയാതെ കര കടലിനേയും ആകാശത്തേയും കവിതയിൽ തിരയുന്നു എന്ന് വരികളിൽ കവിത അവസാനിക്കുന്നു. വായനക്കാരന്റെ മനസ്സിൽ കവിയും കവിതയും ആഴത്തിൽ വേരുറപ്പിക്കുന്നുണ്ട് ഒരു പുതിയകാല കവിതയുടെ പൂർണ്ണത ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു എന്ന് വായനക്കാരൻ തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്യും എന്ന് പറഞ്ഞ് നിർത്തുന്നു .

ശ്രീ.ഷെറിൻ പി :യോഹന്നാൻ എഴുതിയ “കയറ്റിറക്കങ്ങൾക്കിടയിലെ കുടജാദ്രി ‘ ആത്മാനന്ദനത്തിന്റെ ഭൂമിക “എന്ന ലേഖനത്തിൽ സമുദ്രനിരപ്പിൽ നിന്നും 7000 അടി മുകളിൽ കുടകപ്പല പൂത്തുലയുന്ന വനശുദ്ധിയിലൂടെ ഒരു യാത്ര എന്ന ഒരു വരിയുണ്ട്. ഈ വരിയിലെ വനശുദ്ധി എന്ന വാക്ക് നിങ്ങൾ ശ്രദ്ധിച്ചുവോ? വായനയിൽ മനസ്സിൽ വന്നുചേർന്ന ഇത്തരം വാക്കുകൾക്ക് ഏറെ പ്രത്യേകത തോന്നുന്നു. നല്ല ഭാഷയും ശൈലിയും പ്രയോഗങ്ങളും ലേഖനത്തെ സമ്പുഷ്ടമാക്കുന്നു. പാതി ചരിഞ്ഞും, കുലുങ്ങിയും അപകട വഴികളിലൂടെ പരിചയസമ്പന്നൻമാരായ ഡ്രൈവർമാർ ഓടിക്കുന്ന വാഹനത്തിലെ യാത്ര കാഴ്ചകൾ, പ്രകൃതി ഭംഗി എല്ലാം അനുഭവിച്ച പ്രതീതി, ആ അനുഭൂതി വായിക്കുമ്പോൾ ഉണ്ടാകുന്നുണ്ട് .അവിടെയാണ് എഴുത്തുകാരൻ്റെ വലിയ വിജയം .
ശ്രീനാഥ് സദാനന്ദൻ്റെ അഡ്ജസ്റ്റ്-മെന്റ് എന്ന കഥ പുതിയ കാലത്തിൻ്റേതാണ്. ചതിക്കുഴികൾ ഒരുക്കി കാത്തിരിക്കുന്നവരുടെയും അതിൽ അറിയാതെ ചെന്നു പെടുന്നവരുടെയും കഥയാണിത്.പുതിയകാല സംഭവ വികാസങ്ങളുമായി ചേർത്തു വായിക്കാവുന്ന ഒരു കഥ .ഇവിടെ എല്ലാ നേട്ടങ്ങളും നിനക്കു മാത്രമാണ് എന്ന് കഥാനായകൻ നായികയോട് പറയുന്നു.പണത്തിനേക്കാൾ വലുതായി ഒന്നുമില്ല എന്ന നായകൻ്റെ കാഴ്ചപ്പാടും അങ്ങനെ നേട്ടങ്ങൾ ആവശ്യമില്ല എന്ന നായികയുടെ ദൃഢനിശ്ചയവും തമ്മിലുള്ള സംഘർഷമാണ് കഥ .
പുതിയ കാലത്തിന്റെ കഥ എന്ന് പറയുമ്പോൾ തന്നെ പഴയകാലത്ത് നിലനിന്നിരുന്ന രീതികളും ഇതൊക്കെതന്നെയായിരുന്നില്ലേ എന്ന ചോദ്യം ഉയർന്നാൽ എനിക്ക്കൃത്യമായ മറുപടിയില്ല അങ്ങനെയെങ്കിൽ ഇത് എല്ലാ കാലത്തിനും വേണ്ടിയുള്ള കഥ എന്നെ പറയാനാകൂ.

ശ്രീമതി ഉദയ ശിവദാസ് എഴുതിയ “പ്രണയം” എന്ന കവിത ഹൃദ്യമായ വരികളാലും ഉപമകളാലും മികച്ചു നിൽക്കുന്നു. “ആത്മാവിൽ ആത്മാവ് താനേ കുറിക്കുന്ന ഒരാത്മ നിവേദനമാണ് പ്രണയം “എന്ന് വരികൾ ഏറെ ശ്രദ്ധേയമാണ് .ഒരു “രാത്രി മഴ മെല്ലെ താരാട്ടി ഒഴുകും തളിരില കുമ്പിളിൽ കുളിരാണ് പ്രണയം: എന്നും “ഇഴ ചേർന്ന് സൗഭാഗ്യ തികവിലേക്കുയരാൻശ്രുതി ചേർന്നു മീട്ടുന്ന സ്വരമാണ് പ്രണയം എന്നുമൊക്കെയുള്ള അതിമനോഹരമായ പ്രണയ സങ്കൽപ്പങ്ങൾ ഈ കവിതയിൽ തുടിച്ചു നിൽക്കുന്നുണ്ട് .ഇത്തരം വരികൾ കവിതയിൽ നിലാവിൻ്റെ ചന്തം നിറയ്ക്കുന്നു .ചന്ദന ഗന്ധം പരത്തുന്നു. പ്രണയത്തിൻ്റെ ദോഷവശങ്ങളെ കുറിച്ചും എഴുതിയാണ് ഈകവിത അവസാനിക്കുന്നത് നേരത്തേ ഈ കുറിപ്പിൽ പഞ്ഞപോലെ ഒരു കാലത്തും എഴുതി തീരാത്ത വിഷയമായി പ്രണയമുണ്ടല്ലോ. അതിമനോഹരമായ പ്രണയത്തെ നിർവചിക്കുന്ന ഒരു കവിത എന്ന നിലയിൽ ഈ കവിതയെ എടുത്തു പറയുന്നു. പ്രണയമില്ലാതെ എന്ത് കവിത എന്ത് കഥ എന്ത് ജീവിതം എന്ന് പറയുന്നവരോട് ചിന്തിക്കുന്നവരോട് മനസ്സും ചേർക്കുന്നു.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ഷാനോ എം കുമരൻ
കഥയുടെ കഥാ തന്തു അതങ്ങനെയാണെങ്കിലും കഥ ഇങ്ങനെയാണ്.
പണ്ട് മുതലേ ഒരു പായയിലുണ്ടുറങ്ങിയ രാവുണ്ണിയും മത്തായിച്ചനും ഇപ്പൊ കണ്ടാൽ മിണ്ടാറില്ല. നാട്ടു വഴിയിലെ കലിങ്കുകൾ അങ്ങുമിങ്ങും ചോദിച്ചു , ‘എന്തേ അവരു മിണ്ടാത്തത് ‘ ?
കലുങ്കുകളിൽ കുത്തിയിരുന്ന അയൽക്കൂട്ട നിരീക്ഷണ യന്ത്രങ്ങൾ തലങ്ങും വിലങ്ങും പരതി. വന്നവരോടും പോയവരോടും വഴി തെറ്റി വന്നവരെ പിടിച്ചു നിറുത്തിയും ചോദിച്ചു ” നിങ്ങൾക്കറിയാമോ മാളോരേ രാവുണ്ണിയും മത്തായിച്ചനും എന്തേ മിണ്ടാത്തേ”?
ആവോ ആർക്കറിയാം. ആർക്കുമറിയില്ല. എന്നാൽ എല്ലാ അവന്മാർക്കും അറിയുകയും വേണം, അവളുമാർക്കും അറിയണം. അന്തി ചർച്ചയിൽ ഉത്തരം കിട്ടിയാൽ പിന്നെ അടി സക്കേ …. അന്തി പായയിൽ അതെത്തിക്കൊള്ളും. പ്രതീക്ഷകൾ അങ്ങനങ്ങനെ നീളെ നീളെ.
‘ എന്തേ നിങ്ങള് തമ്മില് മിണ്ടാത്തെ ‘ രാവുണ്ണിയുടെ വാമഭാഗം അത്താഴ പാത്രത്തിനു മുന്നിലിരുന്നു ചോദിച്ചു. കുഞ്ഞു കാലം മുതൽക്കേ ഉറ്റവരായി വളർന്നു വന്ന ആ ചങ്ങാതിമാർ മിണ്ടാത്തതിൽ ഏറ്റവും ആധി രാവുണ്ണിയുടെ സുമതിക്കും മത്തായിച്ചന്റെ അച്ചായത്തി സാറാമ്മയ്ക്കുമായിരുന്നു.
‘എന്നാലും അവനെന്നോടിങ്ങനെ ഒക്കെ ചെയ്യാൻ കൊള്ളാമോ’? എരിയുന്ന ബീഡിക്കുറ്റിയുടെ ഇടയിലൂടെ രാവുണ്ണിയുടെ ചുണ്ടുകൾ പായാരം പറഞ്ഞു.
‘ ആര് എങ്ങനെയൊക്കെ ചെയ്തെന്നാ ‘ കാരണം കാത്തിരുന്ന സുമതിയുടെ മുന്നിൽ എരിഞ്ഞ ബീഡിക്കുറ്റി കെട്ടു പോയി. ‘ ആവോ ആർക്കറിയാം ‘. നാട്ടുവരമ്പിലെ ആത്മഗതം സുമതിയും ഏറ്റുപറഞ്ഞു.
” രാവുണ്ണിയമ്മാച്ചനെ കണ്ടിട്ട് കുറെ നാളായല്ലോ ”
മത്തായിച്ചന്റെ മകൻ സണ്ണി കുട്ടി സൈക്കിളും തള്ളി പോകുന്ന രാവുണ്ണിയോട് ചോദിച്ചു.
“നീയെന്തിനാ എന്നെ കാണുന്നെ ? കാണാൻ മുട്ടി നിൽക്കുവാണേൽ ആ ചായക്കട കുട്ടൻ നായരേ പോയി കാണേടാ നീയും നിന്റപ്പനും ”
മിണ്ടില്ലെന്നറിഞ്ഞിട്ടും കുശലം ചോദിച്ച സണ്ണിക്കുട്ടിയോടു രാവുണ്ണി ചാടിക്കടിച്ചു.
രാവുണ്ണിയമ്മാച്ചന്റെ സൈക്കിളിനേക്കാൾ വേഗത്തിൽ സണ്ണിക്കുട്ടി ഓടി. ഓടിയോടി സണ്ണിക്കുട്ടി സ്വന്തം പെൺപിറന്നോത്തി ലില്ലിയുടെ അടുത്തെത്തി. പെണ്ണൊരുമ്പെട്ടാൽ. …….. എന്തേലുമൊക്കെ നടക്കുമെന്നാ നാട്ടു നടപ്പു. പെണ്ണൊരുമ്പെട്ടു. …. ലില്ലിക്കുട്ടി ഒരുമ്പെട്ടിറങ്ങി. നാട്ടാർക്കറിയാത്ത കഥയുടെ കാര്യം അറിയണമല്ലോ. കൂട്ടിനു അമ്മായി അമ്മയും ചട്ട വാല് മുറുക്കി കെട്ടി. നേരെ പോയി രാവുണ്ണിയുടെ വീട്ടിലേക്കു. സുമതിയെ കണ്ടു , മിണ്ടാതിരുന്ന രാവുണ്ണിയമ്മാച്ചനെ ചിരിപ്പിച്ചു. കാര്യങ്ങൾ അന്യോന്യം ബോധ്യപ്പെട്ടു. വഴക്കു തീർന്നു. വാനവും മാനവും തെളിഞ്ഞു. ആഹ്ളാദം ആഹാ ….
” അയ്യോടാ ഇവന്മാര് ജോയിന്റായോ , ഇതെപ്പോ “?
നാട്ടുവഴിയിലെ കലിങ്കുകൾക്കു മുകളിൽ വളഞ്ഞു കുത്തിയിരുന്ന വേലയില്ലാത്ത നേരമ്പോക്കുകൾ അന്യോന്യം നോക്കി പുരികം വളച്ചു. ‘ ഇതെപ്പോ ‘
‘ ആവോ ആർക്കറിയാം ‘
അറിഞ്ഞു എല്ലാരുമറിഞ്ഞു. ലില്ലിക്കുട്ടിയുടെ ബുദ്ധി . സാറാമ്മ ചട്ട മുറുക്കിപ്പോയില്ലേ. നാട്ടു വാർത്തകൾക്കു അയൽക്കൂട്ടം നല്ലതാ.
പെണ്ണുങ്ങൾ പറഞ്ഞു. പാടത്തും വരമ്പത്തും അടുക്കളപുറത്തുമെല്ലാം പെണ്ണുങ്ങൾ പറഞ്ഞു നടന്നു. സാറാമ്മയും ലില്ലിക്കുട്ടിയും ചുമ്മാ ചിരിച്ചു. ആശ്വാസം. ആളുകൾ വീണ്ടും പറഞ്ഞു. ‘ ഇപ്പളാ രാവുണ്ണിയും മത്തായിച്ചനും സ്വരുമപെട്ടതു. തോളിൽ കയ്യിട്ടു രണ്ടാളും പോകൂന്നെ കണ്ടോ ! കരളിൽ കുളിരു കോരണ് ! .
‘ എന്തിനാ അവര് തമ്മില് മിണ്ടാതിരുന്നേ ‘ അറിയാത്തവർ ചോദിച്ചു.
‘ എനിക്കറിയാം എനിക്കറിയാം ‘
അറിഞ്ഞവർ അറിഞ്ഞവർ ഒരുമിച്ചു പറഞ്ഞു.
എന്നാൽ പറ എന്താ കാര്യം ?
‘ അതോ മ്മടെ മത്തായിച്ചന്റെ മോൻ സണ്ണിക്കുട്ടിയില്ലേ ഓന്റെ കൊച്ചു ചെറുക്കന്റെ പിറന്നാളായിരുന്നു. പരിഷ്‌കാരം ……..സണ്ണിക്കുട്ടിയുടെ കൂടെ പട്ടണത്തിൽ പണിയെടുക്കണ ചങ്ങാതിമാർ കൊച്ചു ചെറുക്കനു സമ്മാനവുമായി വന്നു. ഓർക്കാപ്പുറത്തു വന്നതല്ലേ വിരുന്നുകാർ. സാറാമ്മ കൊച്ചു ചെറുക്കനെ കുട്ടൻ നായരുടെ ചായക്കടയിലേക്ക് ഓടിച്ചു വിട്ടു. വറ കടികൾ വാങ്ങി വരുവാൻ. ചെറുകടികൾ എണ്ണയിൽ കുളിക്കുയായിരുന്നത് കൊണ്ട് ‘ നീ പോയീനെടാ ചെറുക്കാ എണ്ണ കോരി ഞാൻ അങ്ങെത്തിച്ചേക്കാമെന്നു
കുട്ടൻ നായർ.
വട്ടിയിലെടുത്ത എണ്ണയിൽ വറുത്ത ചെറു കടികളുമായി മത്തായിച്ചന്റെ വീട്ടിലെത്തിയ കുട്ടൻ നായർ കേട്ടു ഇംഗ്ലീഷ് പാട്ട് ” ഹാപ്പി ബർത്ഡേയ് ടു യു … ഹാപ്പി ബർത്ഡേയ് ടു യു … ഹാപ്പി ബർത്ഡേയ് ഡിയർ …….”
നായരും കഴിച്ചു കേക്ക്. നല്ല സ്വാദ് . അത് കൊള്ളാം. പട്ടണത്തിൽ കടയിടണം.
” നിങ്ങളീ കടയും തുറന്നു വെച്ചേച്ചു എങ്ങോട്ടെഴുന്നള്ളിയതാ നായരേ “? കടി കൊണ്ടുപോയ
വട്ടിയും കൊണ്ട് വന്ന കുട്ടൻ നായരോട് കടത്തിണ്ണയിൽ കാത്തിരുന്ന രാവുണ്ണി ചോദിച്ചു.
” ആഹാ അത് നല്ല തമാശ ചങ്ങാതിയുടെ വീട്ടില് വിശേഷം നടക്കുമ്പോൾ നീയെന്നാ രാവുണ്ണി എന്റെ കടത്തിണ്ണയിൽ കുത്തിയിരിക്കുന്നെ. ”
” വിശേഷമോ ” ആരെടെ ?
“പുറന്നാളു, കൊച്ചു ചെറുക്കന്റെ എന്നെ വിളിച്ചായിരുന്നു ഞാനിപ്പോ അവിടെ പോയേച്ചും വരുവല്ലേ വടയും വെട്ടുകേക്കും സമ്മാനവും കൊടുത്തു. പട്ടണക്കാരുമുണ്ടായിരുന്നു നിന്നെ വിളിച്ചില്ലേ നിങ്ങള് വല്ല്യ മച്ചാനും മച്ചമ്പിയുമല്ലാരുന്നോ എന്നിട്ടെന്നാ
നിന്നെ വിളിക്കാത്തതു. വിളിക്കാത്തിടത്തു പോണത് മോശമാ നീ പോകണ്ടാട്ടോടാ രാവുണ്ണിയെ”.
മാനം കപ്പലിലേറി കടല് കടന്നു പോയ രാവുണ്ണി തോർത്തിലെ പൊടി തട്ടി തോളിലിട്ട് ഉശിരോടെ നടകൊണ്ടു. വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു പോകുന്ന രാവുണ്ണിയെ നോക്കി നായര് പാടി ഹാപ്പി ബർത്ഡേ ടു യു … ബർത്ഡേ ടു യു … ബർത്ഡേ ടു യു … ബർത്ഡേ ടു യു … …………
” അയ്യാൾക്കിത് സ്ഥിരം ഏർപ്പാടാല്ലിയോ ” കഥ കേട്ട് നിന്ന കാർത്യായനി മൂക്കത്തു വിരൽ വച്ചു ഇന്നാളിതു പോലെ വടക്കു പുറത്തെ പൗലോച്ചേട്ടന്റെ മകള് പട്ടണത്തിൽ പഠിക്കാൻ പോയവള് വേലി ചാടി പ്രേമിച്ചവന്റെ കൂടെ പോയി. പൗലോച്ചേട്ടന്റെ വല്യപ്പന്റെ മകനെ പട്ടണത്തീ വച്ച് കണ്ടപ്പോൾ നായര് പറഞ്ഞുവത്രേ വേലി ചാടിയവളുടെ കല്ല്യാണം പൊടി പൊടിച്ചാ നടത്തിയെന്ന്. കല്ല്യാണം വിളിക്കാത്തതിന് വല്യപ്പനും മകൻ മാണിക്കുഞ്ഞും കൂടെ പൗലോച്ചേട്ടന്റെ വീട്ടിൽ വന്നു തെറി വിളിച്ചേച്ചും പോയി. ”
” കല്ല്യാണം മുടക്കലുമുണ്ടെന്നാ കേട്ടത് ” കേട്ട് നിന്ന പെണ്ണുങ്ങളിലാരോ പറഞ്ഞു “. ആവോ ആർക്കറിയാം.
കുട്ടൻ നായരുടെ കഥകൾ പറയുവാൻ മൈൽകുറ്റികൾ പോലും മുന്നോട്ടു വന്നെന്നാ കണ്ടവരും കേട്ടവരുമൊക്കെ പറഞ്ഞത്. നായരുടെ ചായക്കോപ്പയിൽ കഥകളൊത്തിരി അടിച്ചു നുരഞ്ഞു പൊന്തി .
ചായക്കടയിലെത്തുന്ന ചെറു വാല്യക്കാർ കളിയായി പറയും ‘ നയരേട്ടാ ഇവിടൊരു ചായേം അവിടെയൊരു കേക്കും ”
വഴിയേ പോണ പള്ളിക്കൂടം പിള്ളേർ നായരുടെ കടയുടെ മുന്നിലെത്തുമ്പോൾ എന്തിനെന്നറിയില്ല ചുമ്മാ പാടും
‘ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … ഹാപ്പി ബർത്ഡേ ടു യു … …………..ഹാപ്പി ബർത്ഡേ ടു യു … ………………………………..ശുഭം
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
സുരേഷ് തെക്കീട്ടിൽ
ഓണം ഇരട്ടി മധുരമാകുന്നത് എപ്പോഴാണ് ? ഓണം നമുക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുന്നത്, ഗൃഹാതുര സ്മരണകളായി മനസ്സിൽ നിറയുന്നത് എങ്ങനെയാണ് ?
ഏറ്റവും ചുരുക്കി പറഞ്ഞാൽ എല്ലാ അർത്ഥത്തിലും പ്രകൃതിയേയും ഓണത്തെയും ആഘോഷങ്ങളെയും എല്ലാം മനോഹരമാക്കുന്നത് അക്ഷരക്കൂട്ടുകൾ കൂടി ചേർന്നാണ്. ഓണത്തിന് എന്തെന്നില്ലാത്ത ചന്തമൊരുക്കുന്നത് വാക്കുകളും വരികളും കൂടി ചേർന്നാണ്. അങ്ങനെ സംഭവിക്കുന്നത് ഹൃദ്യമായ വാക്കുകളിലൂടെയും ഉള്ളു തൊടുന്ന വരികളിലൂടെയും ഓണം വർണ്ണിക്കപ്പെടുമ്പോഴാണ് . ആ വർണന മനോഹരമായ ഓർമ്മകളായി സങ്കൽപ്പങ്ങളായി നമ്മിൽ തെളിയുമ്പോഴും പടരുമ്പോഴുമാണ്. പുഴയ്ക്കും മഴയ്ക്കും,മലയ്ക്കും അരുവിക്കും, ആകാശത്തിനും പൂവിനും, പൂമ്പാറ്റയ്ക്കും മഞ്ഞുതുള്ളിക്കും, എല്ലാം സൗന്ദര്യം ഉണ്ടായത് ആ സൗന്ദര്യത്തെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിച്ച് അറിയപ്പെടുന്ന എഴുത്തുകാർ അവരുടെ സൃഷ്ടികളിൽ ആവിഷ്കരിച്ചപ്പോഴാണ് . അവതരിപ്പിച്ചപ്പോഴാണ്. അങ്ങനെയാണ് ഒഴുകുന്ന നദിയുടെ ഓളവും താളവും വീശുന്ന കാറ്റിൻ്റെ സംഗീതവുമെല്ലാം നമുക്കിടയിൽ സൗന്ദര്യ സങ്കല്പങ്ങളായി ഇതൾ വിരിയാൻ തുടങ്ങിയത്.
അതേപോലെയുള്ള രചനകളിലൂടെ കഴിഞ്ഞകാല ഓർമ്മകളിലേക്ക് വായനക്കാരെ കൊണ്ടുപോകാനും ആ കാലത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം നിർവൃതി പകരുന്ന ഓർമ്മകളായി അവതരിപ്പിക്കുവാനും സാധിച്ചു എന്നതാണ് മലയാളം യു.കെ യുടെ വിജയം . കഴിഞ്ഞ അഞ്ചുവർഷമായി ചെയ്തു കൊണ്ടിരിക്കുന്നതും അതുതന്നെ. ഓണത്തിൻ്റെ സൗന്ദര്യം ഓണത്തിൻ്റെ ചന്തം ഐതിഹ്യം, ഓണനിലാവ്, ഓണപ്പൂക്കൾ, ഓണക്കളികൾ, ഊഞ്ഞാലാട്ടം തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ നന്മകളെയും ഒന്നും വിട്ടു പോകാതെ ഇഴ ചേർത്തെടുക്കുന്ന ഓണാഘോഷമാണ് കഴിഞ്ഞ അഞ്ചുവർഷമായി മലയാളം യുകെ ഒരുക്കുന്നത് എന്ന് മനസ്സിലാക്കിയാണ് ഇത് പറയുന്നത്. ഇക്കുറിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അത്തം മുതൽ തിരുവോണം വരെ അക്ഷര വിരുന്ന് ഒരുക്കി മലയാളം യുകെ കെങ്കേമായിതന്നെ ഈ ഓണമവുമാഘോഷിച്ചു. പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.കവിയൂർ ശിവപ്രസാദ് ഉൾപ്പെടെ കഥാകാരന്മാരും കവയിത്രികളും കവികളും ഒക്കെയായി ഒട്ടേറെ പ്രമുഖർ ഈ ഓണവിരുന്നിനായി ഒത്തു ചേർന്നു.അഥവാ ഓണ വിഭവങ്ങളുമായി അവർ എത്തി. 45 മുൻനിര എഴുത്തുകാരെയാണ് വ്യത്യസ്തതയാർന്ന എഴുത്തിന്റെ തിളക്കവുമായി മലയാളം യുകെ ഈ വേദിയിൽ അണിനിരത്തിയത്.
ശ്രദ്ധേയനായ യുവകവി അഖിൽ പുതുശ്ശേരിയുടെ ‘പണ്ടത്തെ ഓണം’ എന്ന കവിത നമ്മളെ പഴയകാല ഓണസങ്കല്പങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.ചിങ്ങം എത്തി എന്നും തുമ്പപ്പൂവേ നീയെന്തേ പൂക്കാൻ വൈകുന്നു എന്നും ഈ കവി ചോദിക്കുന്നുണ്ട്. ഓണത്തിന്റെ സുഖമുള്ള ഒരു സന്ദേശം ഈ കവിതയിലൂടെ പകർന്നു നൽകാൻ ആവുന്നുണ്ട് ഇദ്ദേഹത്തിന്.
നീയും ഞാനും തനിച്ചാകുമ്പോൾ വരണ്ട ചിന്തകൾ കുളിർമഴയായി ഒഴുകും എന്നാണ് സുജാത അനിൽ തന്റെ കവിതയിൽ പറയുന്നത്. കവിത പ്രതീക്ഷയാണ്, പ്രതിഷേധമാണ്, പ്രണയമാണ് പ്രകൃതിയാണ് നിർവചിക്കാനാകാത്ത അല്ലെങ്കിൽ നിർവചനങ്ങളിൽ ഒതുങ്ങാത്ത പലതുമാണ്.ഇവിടെ ഈ കവയിത്രിക്ക് കവിത ശുഭചിന്തകളാണ്. പുതിയ കാലത്തെ ശുഭചിന്തകളോടെ വരവേൽക്കാൻ ആഹ്വാനം ചെയ്യുകയാണ് ഈ കവിതയിൽ .വെയിൽ തിന്ന് നീരു വറ്റിയ വരണ്ട ചിന്തകൾ കുളിർമഴയാൽ തളിർക്കുമെന്ന് ഈ രചന നമ്മോട് ഉറപ്പിച്ചു പറയുന്നു.
പട്ടുനൂൽ മരണം എന്ന സുരേഷ് നാരായണന്റെ കവിത നല്ല നിലവാരം പുലർത്തുന്നുണ്ട്. പുതിയ കാലത്ത് കവിത എന്തായിരിക്കണം കവിതയുടെ ധർമ്മം എന്തായിരിക്കണം എന്നുള്ള ധാരണ ഈ കവിക്കുണ്ട് എന്ന് തെളിയിക്കാൻ സുരേഷ് നാരായണനായി. വാക്കുകൾ ചേർത്തുവെക്കുമ്പോൾ വാക്കുകൾക്കിടയിൽ ജനിക്കുന്നതാണ് കവിത എന്ന് ഇദ്ദേഹം കൃത്യതയോടെ തിരിച്ചറിയുന്നു. അത് കവിതയിലൂടെ കാണിച്ചുതരുന്നു.
ശ്രീ.ജോജിതോമസിന്റെ വേറിട്ട ചിന്തകൾ എന്ന പുസ്തകത്തിന് സതീഷ് ബാലകൃഷ്ണൻ എഴുതിയ ആസ്വാദനം ശ്രദ്ധേയം. ഇത് വേണ്ട ചിന്തകളാണ് എന്ന് പുസ്തകത്തിലൂടെ യാത്ര ചെയ്ത് എഴുതി ഫലിപ്പിക്കുവാൻ ശ്രീ സതീഷ് ബാലകൃഷ്ണന് സാധിച്ചു . ജോജിതോമസിന്റെ പുസ്തകത്തിൻറെ ആഴവും വരികളുടെ ഭംഗിയും ഒട്ടും വിട്ടുപോകാതെ ആ പുസ്തകം വായിച്ച ഒരു പ്രതീതി വായനക്കാരിൽ ഉണ്ടാക്കുന്ന തരത്തിൽ എഴുതുന്നതിൽ ശ്രീ സതീഷ് ബാലകൃഷ്ണൻ വിജയിച്ചു.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സിംഫണിയാണ് ഓണം എന്ന് തന്റെ ലേഖനത്തിൽ ജോസ്ന സാബു സെബാസ്റ്റ്യൻ വെറുതെ പറഞ്ഞു പോകുകയല്ല .മറിച്ച്ആ വലിയ സത്യം ഉള്ളിൽ പതിപ്പിക്കും വിധം നല്ല ഭാഷയിൽ ശൈലിയിൽ ലളിതമായി എഴുതി സ്ഥാപിക്കുകയാണ്.
ഡോക്ടർ പ്രമോദ് ഇരുമ്പുഴിയുടെ ലക്ഷദ്വീപ് യാത്രാ വിവരണം അതിമനോഹരം. തിണ്ണകര , ബംഗാരം എന്നീ ദ്വീപുകളിലേക്കുള്ള യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്. കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണത്രേ തിണ്ണകര എന്ന ദ്വീപിന് .കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു കൗതുകം . ലക്ഷദ്വീപിലെ ഏക എയർപോർട്ട് ഉള്ള അഗത്തിയിൽ നിന്നും എട്ട് കിലോമീറ്റർ വടക്കുകിഴക്കാണ് ഈ രണ്ട് ദ്വീപുകൾ. ആ ദ്വീപുകൾ സന്ദർശിച്ച ഒരു അനുഭവം ഈ വിവരണത്തിലൂടെ നൽകുവാൻ പ്രമോദ് ഇരുമ്പുഴിക്ക് സാധിച്ചിട്ടുണ്ട്. വായനയെ ഹൃദയത്തോടു ചേർത്തുവെച്ച ഈ അധ്യാപകൻ വ്യത്യസ്ത മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച് നാടാകെ അറിയപ്പെടുന്ന വ്യക്തി കൂടിയാണ്.
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ വീണു കിട്ടിയ ഓണാഘോഷത്തെ കുറിച്ചാണ് ഷാനോ എം. കുമരൻ്റെ കഥ. നാട്ടിലെ സന്തോഷം നിറഞ്ഞ ഓണംകൂടലിനു ശേഷമുള്ള തിരിച്ചുപോക്ക്. വേദനാജനകമായ ഒരു കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങൽ തിരിച്ചുപോക്കിൽ പ്രിയപ്പെട്ട കൂട്ടുകാർക്കുള്ള സമ്മാനങ്ങൾ, അതിലേറെ മരുന്നു സഞ്ചികൾ പിന്നെ ഒരു ക്രിസ്തുമസ് ആഘോഷത്തിന് തിരിച്ചുവരുവാനുള്ള മോഹങ്ങളും.
ഓണം ഒരു ഓർമ്മ എന്ന കഥ ഒരു കാര്യം തെളിയിക്കുന്നു കഥയുടെ ക്രാഫ്റ്റ് അറിയുന്ന എഴുത്തുകാരനാണ് ഷാനോ .എം.കുമരൻ.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
എൻ്റെർട്ടെയ്ൻമെൻ്റ് ഡെസ്ക് . മലയാളം യുകെ
എന്നെ വിളിച്ചായിരുന്നു. നിന്നെ വിളിച്ചില്ലേ…? ഇല്ല. അതെന്താ വിളിക്കാത്തത്? നിങ്ങള് വല്ല്യ മച്ചാനും മച്ചമ്പിയുമായിരുന്നല്ലോ ??
സാധാരണക്കാരായ മനുഷ്യരിൽ നടക്കുന്ന ഒരു സംഭാഷണമാണിത്. ഈ സംഭാഷണത്തിന് സ്ഥലമോ കാലമോ, സ്ഥലകാല ബോധമോ ഇല്ല. ലോകത്തെവിടെയും ഏത് ഭാഷയിലും ഏത് സംസ്കാരത്തിലും ഈ സംഭാഷണം കേൾക്കാത്തവരാരുമുണ്ടാകില്ല. പ്രത്യേകിച്ച് മലയാളികളിൽ.
മലയാളികളുടെ അനുദിന ജീവിതത്തിൽ കണ്ടതും കേട്ടതും പറഞ്ഞതും പറയാതെ പോയതുമായ നാട്ടിൻപുറത്തെ കുശുമ്പും കുന്നായ്മയും മലയാളികൾ ലോകത്തിൻ്റെ ഏതു ഭാഗത്തു പോയാലും കൂടത്തിൽ കൊണ്ടുപോകുന്നത് സർവ്വസാധാരണമാണ്. പതിയെ എങ്കിലും പിന്നീടതുണ്ടാക്കുന്ന പൊല്ലാപ്പും ചെറുതൊന്നുമല്ല.
‘മറയ്ക്കുവാനാകാത്ത ചില്ല് ജാലകങ്ങൾ’ സാങ്കല്പികതയുടെ ചിറകിലിരുന്നെയ്യുന്ന ഒളിയമ്പുകളാണ്. ഒരു പക്ഷേ പല ചില്ലുജാലകങ്ങളുടെയും തിരശ്ശീലകൾ ഈ അമ്പുകൾ കീറി മുറിച്ചേക്കാം. യുകെ മലയാളികളുടെ ജീവിതങ്ങളുമായി പലതിനും സാദൃശ്യമുണ്ടായേക്കാം. ഇതിലെ കഥാപാത്രങ്ങൾ ഞാനാണോ അവനാണോ അതോ അവളാണോ എന്നൊക്കെ ഒരുപക്ഷേ പലർക്കും തോന്നിയേക്കാം. സാദ്യശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.
പ്രചാരണത്തിൽ യൂറോപ്പിൽ മുൻനിരയിൽ നിൽക്കുന്ന മലയാളം യുകെ ന്യൂസിൽ എല്ലാ ഞായറാഴ്ചകളിലുമാണ് മറയ്ക്കുവാനാകാത്ത ചില്ല് ജാലകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഓരോ ലക്കവും ആകാംഷയുണർത്തുന്ന ഈ ലേഘനപരമ്പര കൈകാര്യം ചെയ്യുന്നത് യുകെ മലയാളിയായ ഷാനോ എം കുമരനാണ്. മലയാളം യുകെ ന്യൂസ് ഉൾപ്പെടെ നിരവധി മാധ്യമങ്ങളിൽ ഷാനോയുടെ ലേഖനങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഇരുപത് ഞായറാഴ്ച മുതൽ മറയ്ക്കുവാനാകാത്ത ചില്ലുജാലകങ്ങൾ നിങ്ങളുടെ സ്വീകരണ മുറികളിലെത്തും.
സുരേഷ് തെക്കീട്ടിൽ
മലയാള ചലച്ചിത്ര സംവിധായകൻ എം.മോഹൻ 27/8/2024 ന് തൻ്റെ 76 -ാം വയസ്സിൽ അന്തരിച്ചു. കാലത്തിനു മുന്നേ ചലിച്ച വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രഗല്ഭ സംവിധായകൻ്റെ വിയോഗം അർഹമായ പരിഗണനയോടെ ചർച്ച ചെയ്യപ്പെട്ടോ? ഇല്ല എന്ന് തോന്നുന്നു . നിലവിൽ സിനിമാ രംഗത്തെയാകെ പിടിച്ചുലച്ച വിവാദങ്ങൾ
തുടർബഹളങ്ങൾ ഒക്കെ ഒരു പക്ഷേ അതിനു കാരണമായിട്ടുണ്ടാകാം . എന്തു തന്നെയായാലും ഇത്തരത്തിൽ വേണ്ട വിധം ചർച്ചയാകാതെ, പരിഗണിക്കപ്പെടാതെ മറഞ്ഞു പോകേണ്ടയാളല്ല ഈ മഹാപ്രതിഭ. ഇഷ്ട സംവിധായകരിൽ മോഹൻ എന്ന പേര് ചേർത്തുവെക്കാത്തവരുണ്ടായേക്കാം.അതിന് എന്തെങ്കിലുമൊക്കെ അവരുടേതായ കാരണങ്ങൾ അവർക്കുണ്ടാകാം.
എന്നാൽ ആ കഴിവിനെ അംഗീകരിക്കാത്തവർ ഉണ്ടാകുമെന്നു തോന്നുന്നില്ല. അദ്ദേഹത്തെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എത്രയോ പേരുണ്ട്. എന്നുമെന്നും മലയാളിക്കും മലയാളത്തിനു മോർക്കാൻ അദ്ദേഹത്തിൻ്റേതായി ഒരു പാട് സിനിമകളുണ്ട്. അത് ഒരാൾക്കും നിഷേധിക്കാനാകില്ല.
1948 ജനവരി 15 ന് ഇരിങ്ങാലക്കുടയിലണ് മോഹൻ്റെ ജനനം. പി.വേണു,തിക്കുറിശ്ശി, എ.ബി.രാജ് ,മധു,
എന്നിങ്ങനെ മികച്ച സംവിധായകരുടെയെല്ലാം അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുണ്ട് മോഹൻ .അതുകൊണ്ടെന്ത് അതിനെന്ത് എന്നൊക്കെയാണ് ചോദ്യമെങ്കിൽ അതിൽ കാര്യമുണ്ട് എന്നാണുത്തരം. ഇവർ ഓരോരുത്തരും താരതമ്യങ്ങളില്ലാത്ത വിധം സ്വന്തം ശൈലിയിൽ സിനിമകൾ ചെയ്തവരാണല്ലോ. എന്നാൽ ഇവരിൽ ആരുടേയും ശൈലിയോ രീതിയോ ആയിരുന്നില്ല സ്വതന്ത്ര സംവിധായകനായ പ്പോൾ മോഹനിൽ കണ്ടത്. .ഇവരിൽ നിന്നെല്ലാം സിനിമയുടെ സംവിധാനമുൾപ്പെടെയുള്ള സാങ്കേതിക വശങ്ങളെ കുറിച്ച് കൃത്യതയോടെ പഠിച്ചിട്ടുണ്ടാകാമെന്നല്ലാതെ സ്വീകരിച്ച തൊഴിലിൽ ഇവരുടെയാരുടേയും സ്വാധീനത്തിൽ വന്നില്ല അഥവാ നിന്നില്ല മോഹൻ. തീർത്തും വ്യത്യസ്തനായ സംവിധായകനാകാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. അപര സാമ്യമില്ലെന്നു മാത്രമല്ല സ്വന്തമായി സംവിധാനം ചെയ്ത സിനിമകൾ തന്നെ ഓരോന്നും പ്രമേയത്തിലും അവതരണത്തിലും തികച്ചും വേറിട്ടതായിരിക്കണം എന്ന നിർബന്ധബുദ്ധിയും പ്രകടമാക്കി.എത്ര പേർക്ക് അവകാശപ്പെടാനാകും ഈ പ്രത്യേകത. 1978ൽ പുറത്തിറങ്ങിയ “വാടക വീട്” മുതൽ 2005 ൽ പുറത്തിറങ്ങിയ
“ദി ക്യാമ്പസ് ” വരെ 23 സിനിമകൾ.മോഹൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓരോന്നോരോന്നായി ആ സിനിമകൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നില്ലേ? 1978 ലാണ് മോഹൻ്റെ ആദ്യ സിനിമയായ വാടക വീട് തിയേറ്ററിലെത്തിയത് . പിന്നീട് ശാലിനി എൻ്റെ കൂട്ടുകാരിയും, രണ്ട് പെൺകുട്ടികളും എത്തി. ശേഷം കൊച്ചു കൊച്ചു തെറ്റുകൾ ,വിട പറയും മുമ്പേ, കഥയറിയാതെ ഇടവേള ,ഇളക്കങ്ങൾ, രചന, മംഗളം നേരുന്നു, ഒരു കഥ ഒരുനുണ കഥ,തീർത്ഥം, ശ്രുതി ഇസബല്ല,മുഖം അങ്ങനെ ഒരവധിക്കാലത്ത് വിവിധ വർഷങ്ങളിലായി ചിത്രങ്ങളെത്തി കൊണ്ടിരുന്നു. ഒടുവിൽ 2005-ൽ ക്യാമ്പസ് എന്ന സിനിമയും വന്നു.പുതിയ തലമുറയ്ക്ക് പാഠപുസ്തകങ്ങൾ പോലെ സൂക്ഷിക്കാൻ വിധം മഹത്വമുള്ള ചിത്രങ്ങൾ. കാഴ്ചപ്പാടുകളേറെയുള്ള കരുത്തനായ സംവിധായകൻ്റെ വ്യക്തമായ ചിന്തകളാണ് ഓരോ സിനിമകളിലും അദ്ദേഹം വരച്ചിട്ടത്. ഈ പറഞ്ഞവയിൽഎതെങ്കിലും സിനിമകൾ തമ്മിൽ തമ്മിൽ സാമ്യമുണ്ടോ? എത്ര ആഴത്തിൽ പരിശോധിച്ചാലും ഇഴകീറി ചിന്തിച്ചാലും നമുക്ക് കണ്ടെത്താൻ പ്രയാസമായ ആ സാമ്യതയില്ലായ്മയാണ് മോഹൻ എന്ന സംവിധായകൻ്റെ തലപ്പൊക്കം.ജോൺ പോൾ പത്മരാജൻ തുടങ്ങി ഒന്നാം നിര എഴുത്തുകാരുടെ പിൻബലം മോഹനെ കൂടുതൽ കരുത്തനാക്കി.

വിട പറയും മുമ്പേ, മുഖം ,ആലോലം, ശ്രുതി അങ്ങനെ ഒരവധിക്കാലത്ത് എന്നീ അഞ്ച് സിനിമകളുടെ തിരക്കഥയും മോഹൻ തന്നെ. ഇതിലേ ഇനിയും വരൂ, കഥയറിയാതെ എന്നീ സിനിമകൾക്ക് മോഹൻ കഥയുമെഴുതി. സിനിമ പൂർണമായും സംവിധായകൻ്റെ കലയാണ് എന്ന ബോധവും ബോധ്യവും വിട്ടുവീഴ്ചയില്ലാത്ത ആ ധാരണയും തന്നെയായിരുന്നു ഇദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ കാതൽ.എൻ്റെ സെറ്റിൽ ഞാനാണ് സർവ്വാധികാരി എന്ന തലക്കെട്ടിൽ അദ്ദേഹത്തിൻ്റെ ഒരു അഭിമുഖം വായിച്ചതോർക്കുന്നു .
രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെ ആദ്യമായി ലെസ്ബിയൻസ് കഥ വെള്ളിത്തിരയിൽ എത്തിച്ചത് മോഹനാണ്. എൺപതുകളുടെ തുടക്കത്തിലെ ധീരമായ പരീക്ഷണം.
വി.ടി.നന്ദകുമാറിൻ്റെ പ്രസിദ്ധ നോവലായ രണ്ട് പെൺ കുട്ടികൾക്ക് മോഹൻ ചമച്ച ചലച്ചിത്രഭാഷ്യം ഒരു പരിപൂർണ സിനിമ എന്നു തന്നെ വിലയിരുത്തപ്പെട്ടു. സിനിമയിൽ അനുപമയും ശോഭയും നായികമാരായെത്തി. അനുപമ പിന്നീട് മോഹൻ്റെ ജീവിത നായികയുമായി.ഈ ദമ്പതികൾക്ക് പുരന്ദർ മോഹൻ, ഉപേന്ദ്രർ രോഹൻ എന്നീ രണ്ട്മക്കൾ.

നെടുമുടി വേണു എന്ന മലയാളത്തിലെ മഹാ നടനെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കാലാകാലത്തേക്ക് കുടിയിരുത്തുന്നതിൽ മോഹൻ ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. വിട പറയും മുമ്പേ എന്ന അത്രമേൽ ആസ്വദിക്കപ്പെട്ട ചലച്ചിത്രത്തിലെ സേവ്യർ എന്ന കഥാപാത്രം നെടുമുടി വേണു എന്ന ജനപ്രിയ താരത്തെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് ആർക്ക് നിഷേധിക്കാനാകും. ഇന്നസെൻ്റിനെ മലയാള സിനിമയുടെ മുഖ്യധാരയിലെത്തിക്കുന്നതും മോഹൻ ആണെന്നു പറയാം.മലയാളത്തിൽ സ്ഥിരം ടൈപ്പു വേഷങ്ങളിൽ തളയ്ക്കപ്പെട്ട പല പ്രശസ്ത നടൻമാരുടെയും അഭിനയ തികവ് പൂർണതയോടെ നമുക്ക് ദർശിക്കാനായത് മോഹൻ ചിത്രങ്ങളിലൂടെയായിരുന്നു. മലയാളത്തിലെ പോലീസ് കഥകൾക്ക് വേറിട്ട മുഖം നൽകിയതും മുഖം എന്ന ചിത്രത്തിലൂടെ മോഹൻ തന്നെ. മോഹൻ വിടപറഞ്ഞു എന്ന വാർത്ത കേട്ട സമയം എൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് പ്രേക്ഷകർ ഹൃദയത്തിലേറ്റിയ അനശ്വര ഗാനങ്ങളും ഗാന രംഗ ചിത്രീകരണങ്ങളുമാണ്. കോളേജ് ജീവിതത്തിൻ്റെ അവസാന നാളിൽ യാത്രയയപ്പുവേളയിൽ രവി മേനോൻ പാടുന്നു
“സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി തളിരില ചൂടി തുഷാരഹാരം മാറിൽ ചാർത്തി താരുണ്യമേ നീ വന്നു …. ശാലിനി എൻ്റെ കൂട്ടുകാരിയിലെ ആ രംഗം ഒരിക്കൽ കണ്ടവർ എങ്ങനെ മറക്കാൻ .ആ പാട്ടുസീനിൽ രവി മേനോനെ അവതരിപ്പിക്കുന്ന രംഗം ശോഭയുടെ ക്ലോസപ്പ് ഷേട്ടുകൾ അവരുടെ പ്രത്യേകത നിറഞ്ഞ ഭാവങ്ങൾ …. നമിക്കുന്നു മോഹൻ എന്ന സംവിധായകനെ. ആ സിനിമ പുറത്തു വന്ന് 44 കൊല്ലം പിന്നിട്ടിട്ടും ഈ ഗാനത്തെ ആ ചിത്രീകരണത്തെ ആ പ്രണയഭാവത്തെ പിന്നിലാക്കാൻ പിന്നീട്എത്ര ഗാനം പിറന്നിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കൂ. രവിമേനോനിലൂടെ മോഹൻ സമ്മാനിച്ച ആ പൂർണതയെ മറികടക്കാൻ പിന്നീട് വന്ന സിനിമകളിൽ എത്ര നടൻമാർക്കായി .എന്നിട്ട് നമുക്ക് വിലയിരുത്താം ഈ സംവിധായകനെ .രവി മേനോൻ അന്തരിച്ചു എന്ന വാർത്തയ്ക്കൊപ്പം എല്ലാ ടി.വി ചാനലുകളും കാണിച്ച രംഗവും അതു തന്നെയായിരുന്നു.പത്മരാജൻ്റെ പാർവ്വതിക്കുട്ടി തന്ന കഥയായിരുന്നു തിരശ്ശീലയിലെ മികച്ച പ്രണയ കാവ്യമായി മോഹൻ മാറ്റിയെടുത്തത്.
“പക്ഷേ “സിനിമയിലെ “സൂര്യാംശു ഓരോ വയൽ പൂവിലും വൈരം പതിക്കുന്നുവോ ” ജയകുമാർ സാറിൻ്റെ വരികളുടെ ചന്തം പൂർണതയിലെത്തിച്ച രംഗ ചിത്രീകരണം ഏത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുക. ഹൃദയസ്പർശിയായ പ്രത്യേകത രംഗങ്ങളും ,കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഏത് മോഹൻ ചിത്രത്തിലാണ് ഇല്ലാത്തത്. പറയാൻ തുടങ്ങിയാൽ എത്ര പറയേണ്ടി വരും. മലയാള സിനിമ കണ്ട തൻ്റേടിയായ പ്രതിഭ മോഹൻ എന്ന സംവിധായകൻ്റെ, കഥാകാരൻ്റെ , തിരകഥാകൃത്തിൻ്റെ ജ്വലിക്കുന്ന സ്മരണകൾ മലയാള സിനിമയുള്ളിടത്തോളം കാലം നിലനിൽക്കും.നില നിൽക്കട്ടെ.ഈ കുറിപ്പ് എഴുതുമ്പോഴും ഞാൻ കേൾക്കുന്നുണ്ട്.
” ഹിമശൈല സൈകത ഭൂമിയിൽ നിന്നും നീ പ്രണയപ്രവാഹമായി വന്നു …
അതിഗൂഡ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായി
തീർന്നു…
നിമിഷങ്ങൾ തൻ കൈക്കുടന്നയിൽ നീയൊരു നീലാഞ്ജന തീർത്ഥമായി, പുരുഷാന്തരങ്ങളെ കോൾമയിർക്കൊള്ളിക്കും പീയൂഷ വാഹിനിയായി. “. എന്നു തുടങ്ങുന്ന ഗാനം.
എം. ഡി രാജേന്ദ്രൻ്റെ രചനയിൽ ദേവരാജ സംഗീതത്തിൽ മധുരിയുടെ ആലാപനം.
മനസ്സിൽ കാണുന്നുണ്ട് മോഹൻ എന്ന സംവിധായകൻ്റെ അതി മനോഹരമായ ആ ഗാന ചിത്രീകരണം .
മോഹൻ്റെ കയ്യൊപ്പുപതിഞ്ഞ സിനിമകൾ തന്നെയാണ് അദ്ദേഹം ഈ ഭൂമിയിൽ അവശേഷിപ്പിച്ച ഒളിമങ്ങാത്ത അടയാളങ്ങൾ .ആ ശ്രേഷ്ഠമായ കലാസൃഷ്ടികൾ തന്നെയാണ് ഈ കലാകാരൻ്റെ നിത്യസ്മാരകങ്ങൾ എന്നെഴുതി നിർത്തട്ടെ.ആ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ
പ്രണാമം .
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി
ഷാനോ എം കുമരൻ
കനവുകൾ കഥ മെനഞ്ഞ
നാൾ മുതൽക്കു
കാതിൽ ഞാൻ കേട്ടൊരു
പൊള്ളു – അത്തമെത്തുന്ന നാൾ
മുതൽക്കേ കാണാം നിനക്ക്
ആ മന്നനെ നാടിന്റെ നാഥനെ .
നല്ലോലക്കുടയുംചൂടി എത്തുമാ
മാവേലി മന്നനെ കാണുവാൻ
നീയൊരുങ്ങീടേണംഉണ്ണിയെ ,
മുത്തശ്ശി ഓതിയ കഥകളെ-
ന്നോടൊപ്പം വളർന്നെന്നോട്
ചോദിച്ചു നീ കണ്ടുവോ തമ്പുരാനെ?.
കാത്തിരുന്നു ഞാൻ ഓണപുടവ-
യുടുത്തും ഓണത്തുമ്പിയെപ്പോലെ
പാറി പറന്നും ഊഞ്ഞാലിലേറിയും
മുത്തച്ഛൻ എനിക്കായ് പൂമുറ്റത്ത്
പണിതൊരു ചാണകത്തറയിൽ
തുമ്പയും തുളസിയും മുല്ലയും
വാടാമുല്ലയും ജമന്തിയും പിച്ചിയും
തെച്ചിയും പിന്നെ നീലകലമ്പട്ട കൊണ്ടും
പൂക്കളമൊരുക്കി കാത്തിരുന്ന് ഞാൻ .
വന്നുപോയീ തമ്പുരാക്കന്മാരൊരുപിടി
കൊമ്പനും വമ്പനും കൊമ്പത്തിരിക്കുന്ന
തണ്ടനാം ചങ്കനും .
വന്നീലൊരുനാളും ആ മാവേലി
തമ്പുരാൻ കണ്ടില്ല ഞാനിന്നോളം
മാവേലി നാടെന്ന സ്വപ്നവും വരും
വരാതിരിയ്ക്കില്ല എന്ന സുഖമുള്ള
നിനവുകൾ എന്നോട് മന്ത്രിച്ചു
ചൊല്ലുമോ നീ ഇ കഥ നിൻ
വിരൽത്തുമ്പിൽ തൂങ്ങുന്ന അരിമുല്ല –
കുരുന്നിന്റെ കാതിൽ
കൊടുക്കുമോ നീയവൾക്കു
പ്രതീക്ഷ നിന്റെ ബാല്യം
കണ്ട സ്വപ്‌നങ്ങൾ അത്
പണ്ടാരോ ചൊല്ലിയത് പോലെ
‘ആധികൾ വ്യാധികൾ ഒന്നുമില്ല
ആപത്തങ്ങാർക്കും ഒട്ടില്ലതാനും പിന്നെയോ …
കള്ളപ്പറയും ചെറുനാഴിയും ………….. ‘
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ഗംഗ. പി
ഈ വർഷത്തെ മലയാളംയുകെ ഓണം സ്പെഷ്യലിൽ ധാരാളം കഥകളും യാത്രാവിവരണവും ലേഖനവും കവിതകളുമുണ്ട്. ഓരോന്നും പുതുമയാർന്നതും വ്യത്യസ്തതയുമുള്ളതാണ്. ഓണത്തിന്റെ ഓർമ്മകളും മാത്രമല്ല വിവിധതര പ്രമേയങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. രസിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന എഴുത്തുകളിൽ ഞാൻ വായിച്ച ഏതാനും ചില കഥകളും കവിതകളും എടുത്തു പറയേണ്ടതാണ്.
റ്റിജി തോമസിന്റെ “തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ “എന്ന കഥയാണ് ആദ്യമായി ചൂണ്ടി കാട്ടേണ്ടത്. സത്യമേത് കഥയേതെന്ന് തിരിച്ചറിയാൻ കഴിയാതെ കുഴയ്ക്കുന്ന തിലകവതിയെന്ന പെൺകുട്ടിയുടെ കഥ. സ്വന്തം വേര് തേടിയുള്ള ഏതൊരു മനുഷ്യന്റെയും യാത്രയായി കാണാം. ഇന്നും മനുഷ്യൻ സ്വന്തം അസ്തിത്വം തിരയുന്ന സാഹചര്യത്തിൽ, ഏതൊരു കാലഘട്ടത്തിലും പ്രസക്തമായ പ്രമേയമാണ്.
“നന്മയുടെ ഓണം എന്ന രാജു കാഞ്ഞിരങ്ങാടിന്റെ കവിത. ഓണത്തിന്റെ നല്ല ഓർമ്മകൾ പകരുന്നതിനൊപ്പം തന്നെ സമൂഹത്തിന്റെ തിന്മയും വറ്റാത്ത നന്മയും കാട്ടി തരുന്നു. ആരുമില്ലാത്തവളെ ചേർത്തു പിടിക്കേണ്ട സമൂഹം തന്നെ അവളെ ചൂഷണം ചെയ്യുന്നു. നന്മയുടെ അംശം അവശേഷിക്കുന്നതിന്റെ തെളിവാണ് ഇതിലെ കഥാപാത്രമായ അമ്മ, ആരോരുമില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും ഓണക്കോടി സമ്മാനിക്കുന്നത്.
ഓണക്കാലത്തെ ഓർമ്മകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതാണ് ശ്രീകുമാരി അശോകൻ എഴുതിയ “ഓണത്തുമ്പി പാടൂ നീ “എന്ന കവിത. അതുപോലെ” മാമ്പഴം “എന്ന കവിതയെ കൂടി അനുസ്മരിപ്പിക്കുന്നതാണ് ജേക്കബ് പ്ലാക്കന്റെ കവിത “ഓർമ്മപ്പൂക്കൾ “.ബാബുരാജ് കളമ്പൂരിന്റെ “തപ്തശ്രാവണം ” എന്ന കൃതി നഷ്ടപ്പെട്ടു പോയ ഓണക്കാലവും നന്മയും സന്തോഷവും കൃഷിയും ഓണം ബന്ധപ്പെട്ട എല്ലാത്തിനെയും ഓർമ്മപ്പെടുത്തുന്നു. അവ തിരികെ കിട്ടില്ലെന്ന തിരിച്ചറിവിൽ,എങ്കിലും തിരികെ കിട്ടാനായി ആശിക്കുന്ന മനസ്സിന്റെ വെമ്പലും മനോഹരമായി അവതരിപ്പിക്കുന്നു.
പ്രണയത്തിലെ ചതിയും പ്രതികാരവും അതിന്റെയിടയിൽ പെട്ടുപോകുന്ന ചില ജീവിതങ്ങളുടെയും നേർക്കാഴ്ചയാണ് ഡോ. മായാഗോപിനാഥിന്റെ “പ്രണയനീലം “എന്ന കഥ. പ്രണയത്തിന്റെ ഇരുണ്ടമുഖം കൂടി തുറന്നു കാട്ടുന്നു.
കേരളത്തിൽ കോളിക്കം സൃഷ്ടിച്ച ഒരു റിപ്പോർട്ടും അതിനു പിന്നാലെയുള്ള ചില വെളിപ്പെടുത്തലുകളും പാതാളത്തിൽ വസിക്കുന്ന മാവേലിയെ പോലും പേടിപ്പെടുത്തി. സത്യങ്ങൾക്ക് ഇടയിലെ അസത്യങ്ങൾ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ചില നുണകഥകളും മാധ്യമങ്ങളുടെ കച്ചവടക്കണ്ണും വയനാട്ടിലെ ദുരന്തത്തിന്റെ ഓർമ്മപെടുത്തലും സത്യത്തിന്റെയും അസത്യത്തിന്റെയും പോരാട്ടത്തിന് ഇടയിൽ ഓണവും വരവായി. സമൂഹത്തിലേക്ക് കണ്ണു തുറക്കാൻ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ കഥ തന്നെയാണ് ഷിജോ തോമസ് ഇലഞ്ഞിക്കലിന്റെ “മഹാബലി കമ്മീഷൻ റിപ്പോർട്ട് “.
പ്രൊഫ. കവിയൂർ ശിവപ്രസാദിന്റെ എഴുത്ത് നമുക്ക് ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്നു. ഓണസങ്കൽപ്പവും ഓണത്തെ കുറിച്ചുള്ള പല രേഖകളിലുള്ള പരാമർശവും ബുദ്ധമതസ്വാധീനവും സംഭാവനകളും ആര്യന്മാരുടെ അധിനിവേശവും ഓണം ബന്ധപ്പെട്ട കളികളിൽ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും എന്നു വേണ്ട ഓണത്തെ പറ്റിയുള്ള ചരിത്രം തന്നെ ഗ്രഹിക്കാൻ സാധിക്കും.
കലാലയജീവിതത്തിലെ ഓണാഘോഷ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഓർമ്മകുറിപ്പാണ് ഡോ. ഐഷ. വിയുടെ “കലാലയ കാലത്തെ ഒരു ഓണാഘോഷം “. പല നാട്ടുകാരായ കൂട്ടുകാരുമൊത്തുള്ള ഓണാഘോഷം യഥാർത്ഥത്തിൽ ഒത്തൊരുമയുടെ പ്രതീകമാണ്. ഒപ്പം ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വവും വടക്കൻ കേരളത്തിലെ സദ്യയും എല്ലാം കൊണ്ടും സമ്പന്നമായ ഓണം.
കെ. ആർ. മോഹൻദാസിന്റെ “കാവിലെ സന്ധ്യ”എന്ന കഥ വായിച്ചു കഴിയുമ്പോൾ ഗ്രാമത്തിലെ വേനലാവധിക്കാല ഓർമ്മകൾ മാത്രമല്ല ഒടുവിൽ ചേച്ചിയുടെ പോലെ തന്റെയും പ്രണയത്തിനായിട്ടുള്ള കാത്തിരിപ്പ് തുടങ്ങുന്നതായിട്ടാണ് കഥ അവസാനിക്കുന്നത്.
തിരിച്ചറിയാതെ പോകുന്നയൊരു പ്രണയത്തിന്റെ കഥയാണ് “പെയ്തൊഴിയാതെ “എന്ന തന്റെ കഥയിലൂടെ സതീഷ് ബാലകൃഷ്ണൻ നമ്മളോട് പറയുന്നത്. ചില മനുഷ്യർക്ക് തനിക്ക് ചുറ്റുമുള്ള ഒന്നിനെയും തിരിച്ചറിയാൻ സാധിക്കില്ല. അതേസമയം സുജാതാ അനിലിന്റെ “നീയും ഞാനും തനിച്ചാകുമ്പോൾ “എന്ന കവിത പ്രണയത്തിലെ സൗന്ദര്യത്തെ പകർന്നു തരുന്നു. പ്രണയം മനസ്സുകൾ തമ്മിലാണെന്ന് പഠിപ്പിച്ചു തരുന്ന അതിമനോഹരമായ കഥയാണ് എം. ജി. ബിജുകുമാർ പന്തളത്തിന്റെ “അമൃതവർഷിണി “.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാ രംഗത്തെ ചൂഷണങ്ങളെ ആസ്പദമാക്കി ശ്രീനാഥ് സദാനന്ദൻ എഴുതിയ കഥ “അഡ്ജസ്റ്റ്മെന്റ് “. കഴിവുള്ളവരെ കൈപിടിച്ചുയർത്തേണ്ടവർ തന്നെ ചൂഷണം ചെയ്യുന്ന അവസ്ഥ. മാതൃഭൂമി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളിൽ എഴുതുന്ന വൈശാഖിന്റെ പ്ലാൻ ബി എന്ന കവിത വായിക്കുന്നവരിൽ ഒട്ടേറെ അർത്ഥതലങ്ങൾ ജനിപ്പിക്കുന്നതാണ്
നഗരത്തിലെ ഓണവും നാട്ടിൻപുറത്തെ ഓണവും തമ്മിൽ ഒത്തിരി അന്തരമുണ്ട്. നഷ്ടപ്പെട്ടുപോയ ഗ്രാമജീവിതവും ഓണാഘോഷവും ബാല്യവുമെല്ലാം ഓർത്തെടുക്കലാണ് അനുജ സജീവിന്റെ “പൂക്കൾ “എന്ന ചെറുകഥയിലൂടെ. ബാല്യത്തിലെ ഓണത്തിന്റെ ഓർമ്മകളിൽ കൊതിയൂറുന്ന നാടൻ പലഹാരങ്ങളുടെയും പേരുകൾ പങ്കുവെക്കുന്നു ഡോക്ടർ എ. സി. രാജീവ് കുമാർ തന്റെ ലേഖനം “ഒറോട്ടി “യിലൂടെ. അങ്ങനെ എത്ര പറഞ്ഞാലും അവസാനിക്കാത്ത എഴുത്തുകളും പ്രമേയങ്ങളും ഇനിയും ബാക്കിയാണ്.
ഗംഗ. പി : ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം
