ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെ ഡിജിറ്റൽ ഐഡി സംവിധാനമായ “ആധാർ”നെ യുകെയിലേക്കുള്ള മാതൃകയായി പരിശോധിക്കാൻ മുംബൈ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ താൽപ്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. സ്റ്റാർമർ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകണിയെ കാണുകയും വേണ്ട ചർച്ചകൾ നടത്തുകയും ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ ഐഡി സംവിധാനത്തിന്റെ വേഗതയും ഭരണ സംവിധാനത്തിൽ അത് കൊണ്ടുവന്ന പരിവർത്തനങ്ങളും അവലോകനം ചെയ്യാനായിരുന്നു കൂടി കാഴ്ച . ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളിൽ ഭൂരിഭാഗത്തെയും ഉൾപ്പെടുത്തി 15 വർഷങ്ങളായി നടപ്പിലാക്കിയ ഈ പദ്ധതി ഭരണച്ചെലവും അഴിമതിയും കുറച്ച് ഏകദേശം £11 ബില്യൺ ലാഭം കൈവരിച്ചു എന്നതായാണ് വിലയിരുത്തൽ.
യുകെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഐഡി സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതി നിലവിൽ ഇല്ലെന്ന് സ്റ്റാർമറുടെ വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ പദ്ധതിയിൽ സ്വകാര്യതാ സംരക്ഷണം കുറവായതും ചിലർക്ക് ആധാർ ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതുമാണ് വിവാദങ്ങൾക്കിടയാക്കിയത്. യുകെ സംവിധാനത്തിൽ ഉൾക്കൊള്ളലിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകും എന്നും അത് തൊഴിൽ മേഖലയിൽ അനധികൃത ജോലികൾ തടയുന്നതിനായി നിർബന്ധിതമാക്കുമെന്നും ഇതിനെ കുറിച്ച് പ്രതികരിച്ച സ്റ്റാർമർ വ്യക്തമാക്കി.
സ്റ്റാർമർ മുംബൈയിൽ ബോളിവുഡ് താരമായ റാണി മുഖർജിയെ കണ്ടുമുട്ടിയതോടൊപ്പം, യാഷ് രാജ് ഫിലിംസിന്റെ മൂന്ന് പുതിയ ബോളിവുഡ് ചിത്രങ്ങൾ യുകെയിൽ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പദ്ധതികൾ 3,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ഇന്ത്യ-യുകെ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സന്ദർശനത്തിൽ ഒപ്പുവെക്കുന്ന കരാറുകൾ വഴി ഏകദേശം 7,000 പുതിയ ജോലികൾ ഉണ്ടാകും എന്നും ഡൗൺിങ് സ്ട്രീറ്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ സർക്കാർ എൻ എച്ച് എസ് മരുന്നുകൾക്കായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നൽകുന്ന തുക 25 ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടും മരുന്ന് കമ്പനികളോടും നടത്തിയ ഉന്നതതല ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊള്ളുന്നത് . ഇപ്പോൾ പുതിയ മരുന്നുകൾ എത്ര ചെലവിൽ നല്ല ഫലപ്രാപ്തി നൽകുന്നു എന്നത് വിലയിരുത്താനുള്ള മാനദണ്ഡം 1999 മുതൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതിൽ 25 ശതമാനം വർദ്ധനവ് പരിഗണിക്കപ്പെടുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഇതുവഴി പുതിയ മരുന്നുകൾ രോഗികൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
നിലവിൽ എൻ എച്ച് എസ് കൂടിയ മൂല്യമുള്ളതായി കണക്കാക്കുന്ന മരുന്നുകൾ ഓരോ രോഗിക്കുമായി £20,000 മുതൽ £30,000 വരെയാണ് ചെലവാക്കുന്നത്. എന്നാൽ വ്യവസായ സംഘടനയായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഈ പരിധി £40,000 മുതൽ £50,000 വരെ ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് മരുന്നുകൾക്ക് കൂടുതൽ പണം ചെലവാക്കേണ്ടി വരും. അതിനാൽ എൻ എച്ച് എസിന്റെ ബഡ്ജറ്റിൽ കൂടുതൽ തുക മരുന്നുകൾക്കായി മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. പുതിയ മരുന്നുകളിലൂടെ രോഗനിവാരണവും മുൻകരുതലും മെച്ചപ്പെടുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത് .
ഇതിനിടെ ട്രംപ് ഭരണകൂടം അമേരിക്കയിൽ മരുന്നുകളുടെ വില കുറയ്ക്കാനും, അതിന് പകരമായി മറ്റ് രാജ്യങ്ങളിൽ വില കൂട്ടാനും കമ്പനികളോട് സമ്മർദ്ദം ചെലുത്തുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ട്രംപ് കഴിഞ്ഞ മാസം മരുന്ന് ഇറക്കുമതികൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും ബ്രിട്ടനിൽ ആശങ്ക സൃഷ്ടിച്ചു. ഇതിനിടെ ആസ്ട്രസെനെക്ക, എംഎസ്ഡി, എലി ലില്ലി തുടങ്ങിയ പ്രമുഖ കമ്പനികൾ ബ്രിട്ടനിലെ ചില നിക്ഷേപ പദ്ധതികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈൻ ഒരിക്കൽ ഉപയോഗിച്ചിരുന്ന വയലിൻ ലേലത്തിൽ വിറ്റുപോയി. ഇംഗ്ലണ്ടിലെ ഗ്ലൂസ്റ്റർഷയറിലെ സൗത്ത് സെർണിയിലുള്ള ഡൊമിനിക് വിന്റർ ഓക്ഷൻ ഹൗസിൽ നടന്ന ലേലത്തിലാണ് 1894-ൽ നിർമ്മിച്ച സുന്ററർ വയലിൻ £8.6 ലക്ഷം വിലയ്ക്ക് വിറ്റത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം ₹9 കോടി ആണ് . തുടക്കത്തിൽ ഈ വയലിന് £3 ലക്ഷം വരെ ലഭിക്കാമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നു മടങ്ങ് വിലയാണ് ലഭിച്ചത് . കമ്മീഷൻ ഉൾപ്പെടുത്തി നോക്കുമ്പോൾ ആകെ വില ഒരു കോടി പൗണ്ടിൽ കൂടുതൽ ആയിരിക്കും.
1932-ൽ ഈ വയലിനും മറ്റു ചില വസ്തുക്കളും ഐൻസ്റ്റൈൻ സമ്മാനിച്ചത് അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ മാക്സ് വോൺ ലാവുവിനാണ് . പിന്നീട് അദ്ദേഹം അത് മാർഗരറ്റ് ഹോംറിച്ചെന്ന ആരാധികയ്ക്കു നൽകുകയായിരുന്നു . ഇപ്പോഴാണ് അവളുടെ അഞ്ചാം തലമുറയിലെ ഒരു ബന്ധു ഈ വസ്തുക്കൾ ലേലത്തിന് വെച്ചത്. അതോടൊപ്പം ഐൻസ്റ്റൈൻ സുഹൃത്തിന് സമ്മാനിച്ച ഒരു തത്ത്വചിന്താ പുസ്തകവും £2,200ക്ക് വിറ്റു. എന്നാൽ ഐൻസ്റ്റൈന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് സാഡിൽ വിറ്റുപോയില്ല. അത് പിന്നീട് വീണ്ടും ലേലത്തിന് വരാനാണ് സാധ്യത.
ഐൻസ്റ്റൈൻ ചെറുപ്പത്തിൽ തന്നെ സംഗീതത്തോടും വയലിൻ വായനയോടും വലിയ താൽപര്യം കാണിച്ചിരുന്നു. “ശാസ്ത്രജ്ഞനായില്ലായിരുന്നെങ്കിൽ സംഗീതജ്ഞനായേനെ” എന്നായിരുന്നു അദ്ദേഹം ഒരിക്കൽ പറഞ്ഞത് . നാലാം വയസ്സിൽ വയലിൻ പഠനം തുടങ്ങിയ ഐൻസ്റ്റൈൻ ജീവിതത്തിന്റെ അവസാനംവരെ പ്രതിദിനം അത് വായിക്കാറുണ്ടായിരുന്നു. 2018-ൽ അമേരിക്കയിൽ അദ്ദേഹത്തിന് സമ്മാനിച്ച മറ്റൊരു വയലിൻ $5.16 ലക്ഷം (ഏകദേശം ₹4 കോടി) വിലയ്ക്ക് വിറ്റതിനു ശേഷമാണ് ഈ പുതിയ ലേലവും ചരിത്രത്തിലെ ഏറ്റവും വിലയേറിയ സംഗീതോപകരണ വിൽപനയായി മാറിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, യുകെയുടെ വിസാ നയത്തിൽ ഇന്ത്യയ്ക്കായി ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. വിസകളല്ല പ്രധാന വിഷയമെന്നും വ്യാപാരവും നിക്ഷേപവും തൊഴിലവസരങ്ങളും വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരവും സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെ നൂറിലധികം വ്യവസായ, വിദ്യാഭ്യാസ, സാംസ്കാരിക പ്രതിനിധികളെ കൂടെ കൂട്ടിയാണ് അദ്ദേഹം മുംബൈയിൽ എത്തിയിരിക്കുന്നത്.
ജൂലൈയിൽ ഒപ്പുവെച്ച യുകെ–ഇന്ത്യ വ്യാപാര ഉടമ്പടി പ്രകാരം ബ്രിട്ടീഷ് കാറുകളും വിസ്കിയും ഇന്ത്യയിൽ വിലകുറഞ്ഞ് ലഭിക്കുമ്പോൾ, ഇന്ത്യൻ ആഭരണങ്ങളും വസ്ത്രങ്ങളും യുകെയിലേക്ക് കുറഞ്ഞ കസ്റ്റംസ് നിരക്കിൽ കയറ്റുമതി ചെയ്യാനാകും. മൂന്നു വർഷത്തേക്ക് ഇന്ത്യൻ തൊഴിലാളികൾക്ക് യുകെയിലെ സാമൂഹ്യ സുരക്ഷാ നികുതിയിൽ ഇളവുകളും ഉടമ്പടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ കുടിയേറ്റ നയത്തിൽ മാറ്റമില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ലേബർ പാർട്ടി കുടിയേറ്റ നിയന്ത്രണം ശക്തമാക്കാനുള്ള നിലപാടാണ് പിന്തുടരുന്നതെന്ന് സ്റ്റാർമർ കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ ബ്രിട്ടീഷ് എയർവേയ്സ് ഡൽഹി–ഹീത്രോ റൂട്ടിൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ വിമാനത്താവളവും ഡൽഹിയിലേക്ക് പുതിയ നേരിട്ടുള്ള സർവീസ് ആരംഭിക്കും. റഷ്യൻ പ്രസിഡന്റ് പുടിന് ജന്മദിനാശംസകൾ നേർന്ന മോദിയുടെ നടപടിയെ കുറിച്ച് ചോദിച്ചപ്പോൾ താൻ ആശംസയൊന്നും നേർന്നിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റഷ്യയുടെ അനധികൃത എണ്ണക്കപ്പലുകൾക്കെതിരെ യുകെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മക്കളെയും കൊച്ചുമക്കളെയും കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും യുകെയിലെത്തിയ കോട്ടയം തുരുത്തി സ്വദേശിയും മർത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗവുമായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി – 73) നോർവിച്ചിൽ അന്തരിച്ചു. നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്ജു, അനൂപ് സേവ്യർ എന്നിവരുടെ പിതാവാണ് പരേതൻ. മകൻ അനൂപിന്റെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
യുകെയിൽ എത്തിയതിന് ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല. പിന്നീട് നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലപ്രദമാകാതെ അന്ത്യം സംഭവിച്ചു. സെന്റ് തോമസ് സീറോ മലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കലും ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും സന്ദർശിച്ച് അന്ത്യകൂദാശ നൽകി പ്രാർഥിച്ചു.
സേവ്യർ മുൻ കോട്ടയം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ സന്തോഷ് ട്രോഫി താരം എം.പി. പാപ്പച്ചന്റെ പുത്രനുമാണ് . ഭാര്യ പരേതയായ ലിസമ്മ സേവ്യർ. അൻസ് ജിൻറ്റാ (കുവൈത്ത്), അനിത, അമല, അനൂപ് (നോർവിച്ച്) എന്നിവർ മക്കളാണ്. അന്ത്യോപചാര കർമ്മങ്ങൾ പിന്നീട് നോർവിച്ചിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു. പ്രിയപ്പെട്ട പിതാവിന്റെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സേവ്യർ ഫിലിപ്പോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ഇന്ന് ബുധനാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടക്കുന്ന രണ്ടു ദിവസത്തെ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം തുടങ്ങി എല്ലാ മേഖലകളിലും നേടിയ പുരോഗതി വിലയിരുത്തും. “വിഷൻ 2035” പ്രകാരമുള്ള 10 വർഷ റോഡ് മാപ്പിനോടനുബന്ധിച്ചാണ് ഈ ചർച്ചകൾ നടക്കുന്നത്.
ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) മുഖ്യ ചർച്ചാവിഷയമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഈ കരാർ യുകെ പാർലമെന്റിൽ അംഗീകരിക്കപ്പെട്ടാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കപ്പെടും. 100-ലധികം ബിസിനസ് നേതാക്കളും സർവകലാശാലാ വൈസ് ചാൻസിലർമാരും സാംസ്കാരിക രംഗത്തുള്ള പ്രമുഖരും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തോടെപ്പമാണ് സ്റ്റാർമർ ഇന്ത്യയിലെത്തുന്നത്. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും പങ്കാളിത്തത്തിലും പുതിയ അധ്യായമാണെന്ന് യുകെ–ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാൻ റിച്ചാർഡ് ഹീൽഡ് യു അഭിപ്രായപ്പെട്ടു.
സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാർമറും മോദിയും മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ വർഷം ഒപ്പുവെച്ച ഇന്ത്യ–യുകെ ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ് (TSI) മുഖേന ടെലികോം, നിർമിത ബുദ്ധി (AI), ക്വാണ്ടം കംപ്യൂട്ടിങ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് സർക്കാരിൻെറ വിദേശ തൊഴിലാളികൾക്ക് നേരെയുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ എൻ.എച്ച്.എസും സോഷ്യൽ കെയർ സംവിധാനവും തകരുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (RCN) മുന്നറിയിപ്പ് നൽകി. സർക്കാരിൻെറ ഈ നടപടിയെ നിരവധി പേരാണ് വിദ്വേഷപരം എന്ന് ചൂണ്ടിക്കാട്ടി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. ലേബർ പാർട്ടി അവതരിപ്പിച്ച പുതിയ നിയമപ്രകാരം, വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം ലഭിക്കാനുള്ള സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയായിട്ടുണ്ട്. സ്ഥിരതാമസം ലഭിച്ചാൽ മാത്രമേ ഇവർക്ക് ബെനിഫിറ്റുകൾ, ടാക്സ് ഫ്രീ ചൈൽഡ് കെയർ, ഹൗസിംഗ് സപ്പോർട്ട്, ഡിസബിലിറ്റി അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
വിദേശ നേഴ്സിംഗ് സ്റ്റാഫില്ലാതെ ആരോഗ്യസംവിധാനം നിലനിൽക്കില്ലെന്നും മറ്റ് രാജ്യങ്ങൾ, നേഴ്സുമാർക്ക് അവസരം നൽകുമ്പോൾ യുകെ സ്വീകരിക്കുന്ന ഈ നടപടി വിപരീതമായി രാജ്യത്തിനെ ബാധിക്കുമെന്ന് ആർ.സി.എൻ. ജനറൽ സെക്രട്ടറിയായ പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. സർക്കാരിൻെറ ഈ നടപടി ആവശ്യമായ ആനുകൂല്യങ്ങൾ നിരസിക്കുകയും ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്നും ആർസിഎൻ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരാൾ വിദേശികളാണ്.
നിലവിൽ നടപടിയിൽ വരുത്തുന്ന മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യരംഗത്തുള്ളവരെയാണ്. സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതനുസരിച്ച്, പുതിയ നിയമം നിലവിലുള്ള കുടിയേറ്റക്കാരെ ബാധിക്കില്ല. എന്നിരുന്നാലും ഇത്തരക്കാർക്ക് 5 വർഷത്തിന് ശേഷം പൗരത്വം നൽകുന്നത് പരിമിതപ്പെടുത്താനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് നന്ദിയുണ്ടെങ്കിലും നെറ്റ് മൈഗ്രേഷൻ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് സർക്കാരിന്റെ വക്താവ് പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ യാത്രാ അസോസിയേഷനായ എ.ബി.ടി.എ. (ABTA) നടത്തിയ പുതിയ പഠനപ്രകാരം, യാത്രാ പദ്ധതി തയ്യാറാക്കുന്നതിനും ബുക്കിംഗിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷം 4 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത് ഈ വർഷം നിരക്ക് 8 ശതമാനമായി ഉയർന്നിട്ടുണ്ട്. യുവതലമുറയിലെ എ ഐ ഉപയോഗത്തിൻെറ വർദ്ധനവും ഇതിന് ഒരു കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രാ പദ്ധതി തയ്യാറാക്കുമ്പോൾ 48% പേർ ഇൻറർനെറ്റിൽ തിരയുമ്പോൾ 41% പേർ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുന്നു. അതേസമയം 36% പേർ ട്രാവൽ വെബ്സൈറ്റുകളെയും ഗൈഡ് ബുക്കുകളെയും ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രാവൽ ബിസിനസുകൾ എ.ഐ. ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നും എ.ഐ.യുടെ ഉയർന്നുവരവ് ബിസിനസുകൾക്ക് വെല്ലുവിളിയും അവസരവുമാണെന്നും എ.ബി.ടി.എ.യുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ടാൻസർ പറയുന്നു. ഓപ്പൺ എ ഐ നടത്തുന്ന ചാറ്റ് ജിപി റ്റി അടുത്തിടെ Booking.com Expedia പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി പങ്കാളിത്തം സ്ഥാപിച്ചതോടെ, യാത്രാ പദ്ധതികൾ എ.ഐ. മുഖേന നേരിട്ട് ചെയ്യാനുള്ള സൗകര്യം വർധിച്ചു. എങ്കിലും സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനത്തിൽ താഴെപേർ മാത്രമാണ് അവരുടെ യാത്രാ പദ്ധതി പൂർണമായി എ.ഐ വഴി ചെയ്യാൻ അഭിപ്രായപ്പെട്ടത്.
മുൻപ് ട്രാവൽ ഏജന്റുമാരെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ എഐയിലേയ്ക്ക് മാറിയിട്ടുണ്ട്. അതുപോലെതന്നെ പാൻഡെമിക്കിന് ശേഷം അവധി യാത്രകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലാണെന്നും പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 87% പേർ യാത്രകൾ നടത്തിയതായി കണ്ടെത്തി. ജനപ്രിയമായ വിദേശ യാത്രാ ലക്ഷ്യസ്ഥാനമായി സ്പെയിൻ ആണ് യാത്രക്കാർ ശുപാർശ ചെയ്യുന്നത്. ഇതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, യുഎസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ പിന്നിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി നേഴ്സ് ബിന്ദു മാളിയേക്കൽ (46) റോഡ് ക്രോസിംഗിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു . തൃശൂർ വെളയനാട് സ്വദേശിനിയായ ബിന്ദു സെന്റ് ഉർബാനിൽ ആണ് താമസിച്ചിരുന്നത് . ഒക്ടോബർ ഒന്നിനായിരുന്നു അപകടം. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ പെഡസ്ട്രിയൻ ക്രോസിംഗിൽ അമിത വേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ അഞ്ചിന് വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബിന്ദു മാളിയേക്കൽ കഴിഞ്ഞ രണ്ടുവർഷമായി സെന്റ് ഉർബാനിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 22 വർഷങ്ങൾക്ക് മുമ്പ് അവർ ആദ്യം ഓസ്ട്രിയയിൽ നേഴ്സായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിയന്നയിൽ ജോലി ചെയ്ത മലയാളി ബിജു മാളിയേക്കലിനെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത് . ബ്രൈറ്റ്സണും ബെർട്ടീനയുമാണ് ഇവരുടെ മക്കൾ. സ്വിറ്റ്സർലാൻഡിൽ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിനിടെ സംഭവിച്ച ഈ ദുരന്തം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
സ്വിറ്റ്സർലാൻഡ് മലയാളി സമൂഹത്തിൽ ഏറെ സജീവമായി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു ബിന്ദു. എപ്പോഴും ചിരിച്ച മുഖത്തോടും കരുണാഭാവത്തോടും സമീപിച്ചിരുന്ന അവർ സാമൂഹിക പരിപാടികളിലും സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു . അവരുടെ അപ്രതീക്ഷിത വിയോഗവാർത്ത സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് .
ബിന്ദുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ നിന്ന് ചൈനയിലേക്ക് മോഷ്ടിച്ച മൊബൈൽ ഫോണുകൾ കടത്തിയെന്ന് സംശയിക്കുന്ന കുറ്റകൃത്യ സംഘത്തെ തകർത്ത് മെട്രോപ്പൊളിറ്റൻ പൊലീസ് 46 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഹീത്രോ വിമാനത്താവളത്തിന് സമീപമുള്ള ഒരു ഗോഡൗണിൽ നിന്ന് ഹോങ്കോങ്ങിലേക്കു പോകുന്ന ബോക്സിൽ ഏകദേശം 1,000 ഐഫോണുകൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗം ഫോണുകളും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് “ഓപ്പറേഷൻ എക്കോസ്റ്റീപ്പ്” എന്ന പേരിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സാങ്കേതിക തെളിവുകൾ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിഞ്ഞത് . സെപ്റ്റംബർ 23 -നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത് . ഇവരുടെ വാഹനത്തിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും 2,000 ഫോണുകൾ ആണ് പൊലീസ് പിടികൂടിയത് .
പ്രതികൾ പ്രധാനമായും ആപ്പിൾ ഉൽപ്പന്നങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത് എന്ന് പോലീസ് അന്വേഷണത്തിൽ, കണ്ടെത്തി. വിദേശ വിപണിയിൽ ലഭിക്കുന്ന വൻ ലാഭമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മാർക്ക് ഗേവിൻ വ്യക്തമാക്കി. തെരുവ് മോഷ്ടാക്കൾക്ക് ഓരോ ഫോണിനും £300 വരെ ലഭിച്ചിരുന്നു. ഈ ഫോണുകൾ ചൈനയിൽ ഏകദേശം £3,700 വരെ വിലയ്ക്ക് വിൽക്കപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഹീത്രോ വിമാനത്താവളത്തിലും വടക്കൻ ലണ്ടനിലുമുള്ള ഫോൺഷോപ്പുകളിലും നടന്ന റെയ്ഡുകളിൽ പൊലീസ് 40,000 പൗണ്ടും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.
ഈ ഓപ്പറേഷൻ ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ മോഷണ-തട്ടിപ്പ് കേസുകളിലൊന്നാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാൻഡർ ആൻഡ്രൂ ഫെതർസ്റ്റോൺ വ്യക്തമാക്കി. ഈ കുറ്റകൃത്യത്തിനെതിരെ കടുത്ത നടപടികൾ പോലീസ് സ്വീകരിച്ചുവെങ്കിലും നിർമ്മാതാക്കളായ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികൾ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോഷ്ടിച്ച ഫോണുകൾ വിദേശത്തേക്ക് വിൽക്കുന്നത് അതീവ ലാഭകരമായ കുറ്റകൃത്യമായി മാറിയിരിക്കുന്നു; ഈ വ്യാപാരം ആഗോളതലത്തിൽ തന്നെ അവസാനിപ്പിക്കാനുള്ള ഏകോപിതമായ നടപടികൾ അനിവാര്യമാണ്,” എന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ വിഷയത്തിൽ പ്രതികരിച്ചത് .