ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയെ കൊലപാതക കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 7.30 ഓടെ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ച വിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകമായി പരിശീലനം നേടിയ ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് പിന്തുണ നൽകുകയാണെന്നും പൊലീസ് അറിയിച്ചു.
സ്റ്റാഫോർഡ് സ്വദേശിയായ 43 വയസ്സുകാരിയായ സ്ത്രീയെ കൊലപാതക കേസിൽ പിടികൂടിയതായും ഇപ്പോൾ കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ പ്രായം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതുജനങ്ങൾക്ക് ഭീഷണി ഇല്ലെന്നുമാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കിർസ്റ്റി ഓൾഡ്ഫീൽഡ് വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രീയേറ്റീവ് ആൻഡ് സർവീസ് തൊഴിൽ മേഖലകളിൽ ജനറേറ്റീവ് എ.ഐ. വേഗത്തിൽ മനുഷ്യരെ പകരം വെയ്ക്കുകയാണെന്ന് സ്കൈ ന്യൂസിന്റെ “മണി ബ്ലോഗ്” റിപ്പോർട്ടിൽ പറയുന്നു. 8 വയസ്സുകാരനായ ഫ്രീലാൻസ് എഴുത്തുകാരൻ ജോ ടർണർ എ.ഐ. കൊണ്ടുള്ള മാറ്റങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ 70 ശതമാനം ക്ലയന്റുകളും നഷ്ടപ്പെട്ടുവെന്ന് പ്രമുഖ മാധ്യമമായ സ്കൈ ന്യൂസിനോട് പറയുന്നു. ഇതിന് പിന്നാലെ തനിക്ക് ഏകദേശം £1.2 ലക്ഷം (ഏകദേശം ₹1.2 കോടി) വരുമാനം നഷ്ടമായതായും അദ്ദേഹം പറയുന്നു.
മൈക്രോസോഫ്റ്റ് നടത്തിയ പഠനപ്രകാരം, എ.ഐ.ക്ക് ചരിത്രകാരന്മാരുടെയും പ്രോഗ്രാമർമാരുടെയും ജോലിയുടെ 90 ശതമാനം വരെ ഏറ്റെടുക്കാൻ കഴിയും. സെയിൽസ് ജീവനക്കാരുടെയും പത്രപ്രവർത്തകരുടെയും 80 ശതമാനവും, ഡിജേയ്മാരുടെയും ഡേറ്റാ ശാസ്ത്രജ്ഞരുടെയും 75 ശതമാനവും എ.ഐ.ക്ക് നിർവഹിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്തൃ സേവന സഹായികൾ (72%), ഫിനാൻഷ്യൽ അഡ്വൈസർമാർ (69%), പ്രോഡക്റ്റ് പ്രമോട്ടർമാർ (62%) തുടങ്ങിയവ എ.ഐ. വന്നതോടെ ഭീഷണി നേരിടുന്ന ജോലികളായി പഠനം ചൂണ്ടിക്കാട്ടുന്നു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനകം ഇത്തരം ജോലികൾ പൂർണ്ണമായും എ.ഐ. കൈയ്യടക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, എ.ഐ.യുടെ പരിമിതികളും റിപ്പോർട്ടിൽ എടുത്ത് കാട്ടുന്നുണ്ട്. 40 തൊഴിൽ വിഭാഗങ്ങളിൽ എ.ഐ.ക്ക് 10 ശതമാനത്തിൽ താഴെ ജോലികൾ മാത്രമേ ചെയ്യാൻ കഴിയൂ. പെയിന്റർമാർ, ക്ലീനർമാർ, റൂഫർമാർ, സർജിക്കൽ അസിസ്റ്റന്റുമാർ, കപ്പൽ എഞ്ചിനീയർമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ തുടങ്ങിയ തൊഴിൽ വിഭാഗങ്ങളിൽ എഐ കൊണ്ടുവരാൻ പ്രയാസമാണെന്ന് പഠനങ്ങൾ പറയുന്നു. എ.ഐ.യെ പൂർണ്ണമായും പകരംവെയ്ക്കൽ ഉപാധിയായി കാണുന്നതിന് പകരം സഹായകരമായ ഉപകരണമായി കാണുകയാണ് വേണ്ടതെന്ന് മൈക്രോസോഫ്റ്റിലെ ഗവേഷകർ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്കർ ജേതാവും പ്രശസ്ത ഹോളിവുഡ് നടിയുമായ ഡയാൻ കീറ്റൺ (79) അന്തരിച്ചു. ലോസ് ആഞ്ചലസിൽ ജനിച്ച കീറ്റൺ, 1970-കളിൽ പുറത്തിറങ്ങിയ ‘ദ ഗോഡ്ഫാദർ’ ചിത്രത്തിലെ “കെ ആഡംസ് – കോർലിയോൺ” വേഷത്തിലൂടെയാണ് ലോകമെമ്പാടും പ്രശസ്തയായത്. ബ്രിട്ടനിലെ സിനിമാ ലോകത്തും അവർക്ക് നല്ല ആരാധക വൃന്ദമുണ്ടായിരുന്നു. 1978-ൽ വൂഡി അലൻ സംവിധാനം ചെയ്ത ‘ആനി ഹാൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിച്ചു.
അഞ്ച് ദശാബ്ദത്തിലേറെ നീണ്ട തന്റെ അഭിനയജീവിതത്തിൽ ‘ഫാദർ ഓഫ് ദ ബ്രൈഡ്’, ‘ഫസ്റ്റ് വൈവ്സ് ക്ലബ്’, ‘ദ ഫാമിലി സ്റ്റോൺ’ തുടങ്ങിയ ഹിറ്റുകളിലൂടെ കീറ്റൺ ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമായി. 2024 – ൽ പുറത്തിറങ്ങിയ ‘സമ്മർ ക്യാമ്പ്’ ആയിരുന്നു അവരുടെ അവസാന ചിത്രം. സംവിധാന രംഗത്തും അവർ കഴിവ് തെളിയിച്ചിരുന്നു. 1987-ൽ പുറത്തിറങ്ങിയ ‘ഹെവൻ’ എന്ന ഡോക്യുമെന്ററിയിലൂടെ ആണ് അവർ സംവിധാനരംഗത്തേക്ക് കടന്നത് .
തനതായ വ്യക്തിത്വം കൊണ്ട് സിനിമാ ലോകത്ത് അതുല്യമായ സ്ഥാനം നേടിയ കീറ്റൺ, വിവാഹിതയായിരുന്നില്ല. അവർക്ക് രണ്ട് ദത്ത് മക്കളുണ്ട് — മകൾ ഡെക്സ്റ്റർ, മകൻ ഡ്യൂക്ക്. സഹനടിമാരായ ബെറ്റ് മിഡ്ലർ, ബെൻ സ്റ്റില്ലർ എന്നിവർ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ കീറ്റണിനെ അനുസ്മരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഈസ്റ്റ് ലണ്ടൻ മസ്ജിദ് സംഘടിപ്പിച്ച ‘മുസ്ലിം ചാരിറ്റി റൺ’ എന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തോണിൽ 12 വയസിന് മുകളിലുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാൻ നിരോധനം ഏർപ്പെടുത്തിയത് വിവാദമായി . പുരുഷന്മാർക്കും 12 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും മാത്രം അനുവദിച്ചതായി വെളിപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി. ലണ്ടനിലെ ടവർ ഹാമ്ലെറ്റ്സിലെ വിക്ടോറിയ പാർക്കിലാണ് മാരത്തോൺ നടക്കുന്നത് . വർഷങ്ങളായി നടക്കുന്ന ഈ പരിപാടിയിൽ സ്ത്രീകൾക്കുള്ള വിലക്കിനെ സംബന്ധിച്ച് ഇതാദ്യമായാണ് പൊതുവേദിയിൽ ശക്തമായ വിമർശനം ഉയരുന്നത്.
സ്ത്രീ അവകാശ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ഇതിനെ “നിയമവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്” എന്ന് ശക്തമായി വിമർശിച്ചു. , ഈ നീക്കം “ഇക്വാലിറ്റി ആക്ട്” ലംഘിക്കുന്നതാണ് എന്നും, പൊതുസ്ഥലത്ത് നടക്കുന്ന ഒരു ചാരിറ്റി പരിപാടിയിൽ മതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും മുസ്ലിം വിമൺസ് നെറ്റ്വർക്ക് യുകെ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബാരോണസ് ഷൈസ്ത ഗോഹിർ ഒബിഇ ‘ അഭിപ്രായപ്പെട്ടു. ഇത് പരസ്യമായ ലിംഗ വിവേചനമാണ് എന്നും സ്ത്രീകളുടെ പൊതുപ്രവർത്തന പങ്കാളിത്തം തടയുന്ന പാശ്ചാത്യ സമൂഹത്തിൽ കാണാൻ പാടില്ലാത്ത സംഭവമാണിതെന്നും ഫെമിനിസ്റ്റ് ഗ്രൂപ്പായ പാർട്ടി ഓഫ് വിമൺ സ്ഥാപക കേളി-ജേ കീൻ പറഞ്ഞു,
അതേസമയം, മസ്ജിദ് അധികൃതർ ആരോപണങ്ങൾ തള്ളി. അവരുടെ വാദമനുസരിച്ച്, “സ്ത്രീകൾക്കുള്ള പ്രത്യേക റൺ ഇവന്റുകൾ” അല്ലെങ്കിൽ “പുരുഷന്മാർക്കുള്ള കായികപരിപാടികൾ” എന്നിവയും നിയമപരമായി അനുവദനീയമാണ്. അതേപോലെ തന്നെ, ഈ ചാരിറ്റി റൺ “ഇക്വാലിറ്റി ആക്ട്” ലംഘിക്കുന്നതല്ലെന്ന് അവർ പ്രസ്താവിച്ചു. എങ്കിലും സംഭവം ബ്രിട്ടനിൽ ശരിയാത്ത് മൂല്യങ്ങൾ വളരുകയാണെന്ന ആശങ്കകളെ വീണ്ടും മുന്നോട്ടു വെച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യോമയാന ചരിത്രത്തിൽ പുതിയ നേട്ടവുമായി യൂറോപ്യൻ എയർബസ്. അമേരിക്കൻ വിമാന കമ്പനിയായ ബോയിംഗിന്റെ 737 മോഡലിനെ മറികടന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന ജെറ്റ് വിമാനമായി മാറിയിരിക്കുകയാണ് യൂറോപ്യൻ എയർബസ് A320 വിമാനം. ബ്രിട്ടനിലെ ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സീരിയം നൽകിയ കണക്കുകൾ പ്രകാരം, സൗദി എയർലൈൻ ഫ്ലൈനാസിന് A320 നിയോ വിമാനത്തിന്റെ ഡെലിവറിയോടെ A320 വിമാനങ്ങളുടെ ആകെ വിതരണ സംഖ്യ 12,260 ആയി. 1988ൽ ആദ്യമായി സേവനത്തിന് ഇറങ്ങിയ A320 ഇതോടെ ബോയിംഗ് 737ന്റെ പതിറ്റാണ്ടുകളായ റെക്കോർഡിനെ മറികടന്നു.
ഈ വിഷയത്തിൽ ഇതുവരെ ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ A320യും 737യും ലോകവ്യാപകമായി ആകെ 25,000-ത്തിലധികം വിമാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന ആഗോള സമ്പദ്വ്യവസ്ഥയും പുതിയ മധ്യവർഗ്ഗ യാത്രക്കാരുടെ വർധനയും ഈ രണ്ടുപ്രമുഖ മോഡലുകളുടെയും ആവശ്യകത വർധിപ്പിച്ചു.
A320യുടെ ആദ്യകാല വിമാനാപകടങ്ങൾ പൈലറ്റ് നിയന്ത്രണവും ഓട്ടോമേഷൻ സംവിധാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എങ്കിലും പിന്നീട് എയർബസ് മോഡൽ സുരക്ഷിതത്വം ഉറപ്പാക്കി വിപണിയിൽ ഉറച്ച സ്ഥാനം നേടി. ഇപ്പോൾ പാശ്ചാത്യ വിമാന നിർമാണ രംഗത്ത് എയർബസിനും ബോയിംഗിനും പുതിയ വെല്ലുവിളി ഉയരുന്നത് ചൈന, ബ്രസീൽ (എംബ്രയറർ), അമേരിക്കയിലെ ജെറ്റ് സീറോ തുടങ്ങിയ പുതുമുഖങ്ങളിൽ നിന്നാണ്. ജെറ്റ് സീറോ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫ്യൂസലേജ് ഡിസൈൻ വ്യവസായ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് കുടിയേറ്റത്തിന് വഴിയൊരുക്കുന്ന വ്യാജ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഹോം ഓഫീസ് അംഗീകരിച്ച ‘സ്കിൽഡ് വർക്കർ’ വിസ നൽകുന്നതിനുള്ള സ്പോൺസർ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 30,000ൽ നിന്ന് 1,18,000 ആയി ഉയർന്നതായുള്ള കണക്കുകൾ ആണ് ചർച്ചയായിരിക്കുന്നത് . ഇവയുടെ പേരിൽ നിരവധി സംശയാസ്പദ സ്ഥാപനങ്ങൾ കുടിയേറ്റത്തിന് അനധികൃത വഴികൾ ഒരുക്കുന്നുവെന്നാണ് ആരോപണം.
റിപ്പോർട്ടുകൾ പ്രകാരം കഫേകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയാണ് പ്രധാന സ്പോൺസർമാരായി മുന്നിൽ. ഇതിന് പുറമെ, ഏകദേശം 1,000 ചെറുകടകളും മിനി മാർക്കറ്റുകളും, 700 ഹലാൽ ഫുഡ് കമ്പനികളും, 400 മിനികാബ്-ഡെലിവറി സ്ഥാപനങ്ങളും, 300 ഹെയർഡ്രസേഴ്സ്-ബാർബർ ഷോപ്പുകളും “സ്കിൽഡ് വർക്കർ” വിസക്ക് സ്പോൺസർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വിഭാഗങ്ങൾ കുടിയേറ്റത്തിന് വ്യാജ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മാർഗങ്ങളാണെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ലേബർ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പന്ത്രണ്ട് മാസത്തിനിടെ 35,000-ത്തോളം പുതിയ സ്പോൺസർ അപേക്ഷകൾ ഹോം ഓഫീസ് സ്വീകരിച്ചിരുന്നു. അതിൽ 79.6 ശതമാനം അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. ഇതിലൂടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വഴി കുടിയേറ്റം വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. “സ്റ്റാൻഡ് ഫോർ അവർ സോവറൻിറ്റി”യും “ഫാക്ട്സ്4EU”യും നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.
ഹോം ഓഫീസിന്റെ ലൈസൻസ് വിതരണം സംബന്ധിച്ച് വ്യാപകമായ അഴിമതി നടന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. അപേക്ഷിച്ചാൽ ഏതൊരാൾക്കും സ്പോൺസർഷിപ്പ് ലൈസൻസ് ലഭിക്കുന്ന രീതിയിലാണ് നടപടിയെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്ന ആരോപണം . നിയമപരമായ പരിശോധനകളും പശ്ചാത്തല പരിശോധനകളും ഇല്ലാതെയാണ് ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും അനുമതി നൽകിയതെന്ന സൂചനകൾ വരും കാലങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചേക്കും . ഇതിലൂടെ വ്യാജ തൊഴിൽ സ്ഥാപങ്ങൾ മുഖേന കുടിയേറ്റക്കാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ എളുപ്പമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ സ്കൂളുകളിൽ അക്രമ സംഭവങ്ങളും കത്തി കൊണ്ടു വരുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് വയസ്സുകാരനും ആറുവയസ്സുകാരനും കത്തിയുമായി സ്കൂളിൽ എത്തിയ സംഭവങ്ങൾ പൊലീസ് രേഖപ്പെടുത്തി. കെന്റിൽ നാല് വയസ്സുകാരൻ സഹപാഠിയെ കത്തി കൊണ്ട് പരിക്കേൽപ്പിച്ചതായും വെസ്റ്റ് മിഡ്ലാൻഡ്സിൽ ആറുവയസ്സുകാരൻ പേന കത്തി കൈയിൽ പിടിച്ച് സഹപാഠിയെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 2024-ൽ മാത്രം ഇംഗ്ലണ്ടിലും വെയിൽസിലുമായി സ്കൂളുകളിലും കോളേജുകളിലും 1,304 കത്തി സംബന്ധമായ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. അതിൽ പത്തിലൊന്ന് പ്രാഥമിക വിദ്യാർത്ഥികളാണ് ഉൾപ്പെട്ടത്.
ഷെഫീൽഡിൽ സഹപാഠി കുത്തിക്കൊന്ന ഹാർവി വില്ഗൂസിന്റെ അമ്മ കരോളൈൻ വില്ഗൂസ് സർക്കാർ എല്ലാ സ്കൂളുകളിലും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ ഇപ്പോൾ ഭയത്തോടെയാണ് സ്കൂളിലേക്ക് പോകുന്നതെന്നും സ്കൂളുകളിൽ കത്തി പരിശോധന സംവിധാനങ്ങൾ ഉണ്ടാകുന്നത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും എന്നും അവർ പറഞ്ഞു. വെസ്റ്റ് മിഡ്ലാൻഡ്സിലെ ബീക്കൺ ഹിൽ അക്കാദമി ഉൾപ്പെടെ ചില സ്കൂളുകൾ ഇതിനകം തന്നെ വിമാനത്താവള മാതൃകയിലെ മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്.
പോലിസ് കണക്കുകൾ പ്രകാരം ഇത്തരം സംഭവങ്ങളിൽ 80 ശതമാനത്തോളം പ്രതികളും കൗമാരപ്രായക്കാരായ ആൺകുട്ടികളാണ്. സുരക്ഷാ ഭയമാണ് കുട്ടികളെ കത്തിയുമായി സ്കൂളിലേക്ക് എത്തിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്കൂളുകൾ കൈയിൽ പിടിക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ മൂന്നിരട്ടിയായി വാങ്ങിയതായി നിർമ്മാതാക്കൾ വ്യക്തമാക്കി. യുവാക്കൾക്കിടയിലെ കത്തി ഉപയോഗം കുറയ്ക്കാൻ സർക്കാർ “Young Futures” പദ്ധതി വഴി ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഹോം ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കാർ വിൽപനയ്ക്കായി ഓട്ടോട്രേഡിൽ പരസ്യം നൽകിയ മലയാളി കുടിയേറ്റക്കാരൻ വലിയ കബളിപ്പിക്കലിന് ഇരയായി. കാർ കാണാനെന്ന പേരിൽ എത്തിയ സംഘം സ്മാർട്ട് കീയുടെ ഡേറ്റ കോപ്പി ചെയ്ത ശേഷം , അന്നേ രാത്രി വാഹനം മോഷ്ടിച്ച് കടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാർ കാണാനെത്തിയവരാണ് മോഷ്ടാക്കൾ എന്ന് വ്യക്തമാണ്. അവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
സംഭവം നടന്ന ദിവസം ഇവർ കാർ പരിശോധിക്കുകയും ബോണറ്റ് തുറന്ന് നോക്കുകയും ചെയ്തുവെങ്കിലും ടെസ്റ്റ് ഡ്രൈവ് ഒന്നും നടത്തിയിരുന്നില്ല. പിന്നാലെ രാത്രിയിൽ കാർ പാർക്ക് ചെയ്ത സ്ഥലത്തു നിന്നാണ് മോഷണം നടക്കുന്നത്. സാധാരണ രീതിയിൽ കാർ അൺലോക്ക് ചെയ്ത് സ്റ്റാർട്ട് ചെയ്ത് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കാണുന്നത്. വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, അവർ സ്മാർട്ട് കീയുടെ സിഗ്നൽ ക്ലോൺ ചെയ്ത് വാഹന സ്റ്റാർട്ട് ചെയ്യുകയായിരുന്നു.
ബ്രിട്ടനിൽ ഇത്തരം കാർ മോഷണങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുത്തനെ വർധിച്ചിരിക്കുകയാണ്. 2024-ൽ മാത്രം 1,70,000-ത്തിലധികം കാർ മോഷണം നടന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ വലിയ പങ്കും ‘കീ ക്ലോണിംഗ്’ അല്ലെങ്കിൽ ‘റിലേ അറ്റാക്ക്’ പോലുള്ള സാങ്കേതിക രീതികളിലൂടെ നടപ്പാക്കപ്പെട്ടവയാണ്. പൊലീസും ഇൻഷുറൻസ് ഏജൻസികളും കാർ ഉടമകളോട് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രമുഖ സർവകലാശാലകളായ ലാങ്കാസ്റ്റർ സർവകലാശാലയും സർറി സർവകലാശാലയും ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി നേടി. ബംഗളൂരുവിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുമാണ് ഇവയുടെ ക്യാംപസുകൾ സ്ഥാപിക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി ലഭിച്ച യുകെ സർവകലാശാലകളുടെ എണ്ണം ഒമ്പതായി. യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് അനുമതി പത്രങ്ങൾ കൈമാറിയത്.
ഇതിനോടൊപ്പം ലിവർപൂൾ, യോർക്ക്, അബർഡീൻ, ബ്രിസ്റ്റൽ സർവകലാശാലകൾക്കും ഇന്ത്യയിൽ ശാഖകൾ ആരംഭിക്കാനുള്ള ‘ലെറ്റർ ഓഫ് ഇൻറന്റ്’ യു.ജി.സി. നൽകി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഗുർഗാവിൽ പ്രവർത്തനം ആരംഭിച്ച സൗത്താംപ്ടൺ സർവകലാശാലയിൽ 140 ഇന്ത്യൻ വിദ്യാർത്ഥികളാണ് ആദ്യ ബാച്ചിൽ പഠനം ആരംഭിച്ചത്. യു.ജി.സി.യുടെ 2023 ലെ നിയമങ്ങൾ പ്രകാരം, ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലകൾ ലോക റാങ്കിംഗിൽ 500ൽ ഉൾപ്പെടണമെന്നാണ് നിബന്ധന.
ഈ പുതിയ ക്യാംപസുകൾ വഴി ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയ്ക്ക് 50 മില്യൺ പൗണ്ട് വരെ സാമ്പത്തിക നേട്ടം ലഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ 40 മില്യൺ വിദ്യാർത്ഥികൾ സർവകലാശാലകളിൽ പഠിക്കുന്നുണ്ട് . എന്നാൽ 2035ഓടെ 70 മില്യൺ സീറ്റുകൾ ആണ് രാജ്യത്ത് ആവശ്യമായി വരുന്നത് . അതിനാൽ യുകെയിൽ ലഭിക്കുന്ന ലോകോത്തര വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ ലഭ്യമാകുന്നതോടൊപ്പം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും വലിയ ഉത്തേജനം നൽകാൻ ഈ പദ്ധതിക്ക് സാധിക്കും എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വ്യക്തമാക്കി.
യുകെ സർവകലാശാലകളുടെ കടന്ന് വരവ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മത്സരാധിഷ്ഠിതമാക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഗുണമേന്മയുള്ള പഠനരീതികളും ആഗോള നിലവാരമുള്ള പാഠ്യപദ്ധതികളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകും. എന്നാൽ ഇന്ത്യൻ സർവകലാശാലകൾ ഈ മാറ്റത്തിന് അനുയോജ്യമായി മാറാതിരുന്നാൽ അവരുടെ പ്രാധാന്യം കുറയാനിടയുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർപേജ് കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. സോൾ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. ഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിൻറെ ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിക്കും.
മലയാളത്തിൻറെ പ്രിയ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഡോ. ഐഷ വി എഴുതിയ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച റ്റിജി തോമസിന്റെ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത 12 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കഥകൾക്കും രേഖാ ചിത്രങ്ങളും പുസ്തകത്തിൻറെ കവർ പേജും തയ്യാറാക്കിയത് എഴുത്തുകാരിയും ചിത്രകാരിയുമായ അനുജ ടീച്ചറാണ്. ഈ പുസ്തകത്തിലെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് രേഖാചിത്രം തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ മദനൻ ഉൾപ്പെടെയുള്ളവരുടെ വരകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കാർട്ടൂണിസ്റ്റും എഴുത്തുകാരനും ഗ്രാഫിക് ഡിസൈനർ കൂടിയായ ഒ.സി. രാജുവാണ് ഈ പുസ്തകത്തിൻ്റെ ലേ-ഔട്ട് പ്രിൻ്റിംഗ് ജോലികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
മലയാളത്തിലെ മുൻനിര ആനുകാലികങ്ങളിലും ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള റ്റിജി തോമസിന്റെ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് അദ്ദേഹം . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുള്ള റ്റിജി കമ്പ്യൂട്ടര് സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. നിലവിൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ്.
ഇത് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്. മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ പുസ്തകമായ ശർക്കരവരട്ടി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് കേവലം ഒരു മാസത്തിനുള്ളിലാണ് രണ്ടാമത്തെ പുസ്തകം വായനക്കാരിലേക്ക് എത്തുന്നത് .