ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനകരാറിൽ നിർണായക മുന്നേറ്റമുണ്ടായെന്ന വാർത്തയെ തുടർന്ന് ആഗോള എണ്ണവില മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 83 ഡോളറിലേക്ക് താഴ്ന്നപ്പോൾ യൂറോപ്യൻ വാതകവിലയും 6 ശതമാനത്തോളം കുറഞ്ഞു. ലോക എണ്ണവിതരണത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയാണ് വിപണികളെ ആവേശത്തിലാക്കിയത്.

എണ്ണവില ഇടിഞ്ഞതോടെ യുകെ ഉൾപ്പെടെയുള്ള ആഗോള ഓഹരി വിപണികൾ ശക്തമായ നേട്ടം രേഖപ്പെടുത്തി. ലണ്ടൻ ഓഹരി വിപണിയിലെ എഫ്ടിഎസ്ഇ 100 സൂചിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. അമേരിക്കയിൽ ഡൗ ജോൺസ്, റസൽ 2000 സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ യൂറോപ്പിലെ സ്റ്റോക്സ് 600 സൂചികയും പുതിയ ഉയരം കുറിച്ചു. ബാങ്കിങ്, വാഹന, വിമാനയാന മേഖലകളിലെ ഓഹരികൾക്ക് മികച്ച നേട്ടമുണ്ടായപ്പോൾ എണ്ണ – ഊർജ കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയേറ്റു.

അതേസമയം കരാർ സംബന്ധിച്ച അന്തിമ ധാരണകൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണമായി സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങൾ, ഉപരോധ ഇളവുകൾ, ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവ ഇനിയും ബാക്കിയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും സമാധാന പ്രതീക്ഷകൾ മൂലം വിലക്കയറ്റ സമ്മർദം കുറയാനും ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ആശ്വാസമാകാനും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് ഫലപ്രദമായി നടപ്പാക്കുന്നതിനായി പ്രായപരിശോധന (Age Verification) സംവിധാനങ്ങളുടെ രൂപരേഖ ഈ വർഷം ഒക്ടോബറോടെ തയ്യാറാക്കണമെന്ന് യുകെ ടെക്നോളജി സെക്രട്ടറി ലിസ് കെൻഡൽ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്കോമിനോട് ആവശ്യപ്പെട്ടു. ടിക്ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, എക്സ്, ഫെയ്സ്ബുക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിലക്ക് കർശനമായി നടപ്പാക്കാൻ വ്യക്തമായ എൻഫോഴ്സ്മെന്റ് തന്ത്രവും പാർലമെന്റിന് വാർഷിക റിപ്പോർട്ടും സമർപ്പിക്കണമെന്ന് ഓഫ്കോമിനോട് നിർദേശിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ, ഡിജിറ്റൽ ഐഡി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രായനിർണയ മാർഗങ്ങൾ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ 18 വയസ്സിന് താഴെയുള്ളവർക്ക് പ്രണയമോ ലൈംഗിക ബന്ധങ്ങളോ അനുകരിക്കുന്ന എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.
അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായക നടപടിയെന്നാണ് സർക്കാർ നിലപാട്. എന്നാൽ മെറ്റയും യൂട്യൂബും ഉൾപ്പെടെയുള്ള സാങ്കേതിക കമ്പനികൾ ഇതിനെതിരെ രംഗത്തെത്തി. ഇത്തരം വിലക്കുകൾ കുട്ടികളെ നിയന്ത്രണമില്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തള്ളിവിടുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. മറുവശത്ത്, എൻഎസ്പിസിസി, ബർണാർഡോസ് തുടങ്ങിയ ബാലക്ഷേമ സംഘടനകൾ കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സ്വാഗതം ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികൾക്ക് സ്കൂൾ സമയത്തിന് ശേഷം കൂടുതൽ സൃഷ്ടിപരവും കായികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനായി 132.5 മില്യൺ പൗണ്ടിന്റെ പുതിയ ഫണ്ടിങ് പദ്ധതി ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ചു. സംഗീതം, കായികം, ഡിബേറ്റ്, എഞ്ചിനീയറിങ് ക്ലബ്ബുകൾ തുടങ്ങി വിവിധ അനുബന്ധ പ്രവർത്തനങ്ങൾ കൂടുതൽ വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് ഈ പ്രഖ്യാപനം. കുട്ടികൾ സ്ക്രീനുകളിൽ ചെലവഴിക്കുന്ന സമയം കുറച്ച് കൂടുതൽ സാമൂഹികവും സജീവവുമായ പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

സാമ്പത്തികവും ജീവനക്കാരുടെ കുറവ് തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ പദ്ധതി നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് വിദ്യാഭ്യാസ രംഗത്തെ സംഘടനകൾ മുന്നറിയിപ്പ് നൽകി. എന്നാൽ വരുമാനമോ സാമൂഹിക പശ്ചാത്തലമോ നോക്കാതെ എല്ലാ കുട്ടികൾക്കും ഇത്തരം അവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന ‘ഓസ്ട്രേലിയ പ്ലസ്’ പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അംഗീകാരം നൽകി. സോഷ്യൽ മീഡിയ വിലക്കിനൊപ്പം ഓൺലൈൻ ഗെയിമുകളിലെ അപരിചിതരുമായി ചാറ്റ് ചെയ്യൽ, ലൈവ് സ്ട്രീമിങ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് മാതാപിതാക്കളുടെ അഭിപ്രായങ്ങളും വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പൊതുജനാഭിപ്രായ സർവേയിലും സർക്കാർ നടത്തിയ കൂടിയാലോചനയിലും പങ്കെടുത്ത മാതാപിതാക്കളിൽ ഭൂരിഭാഗവും 16 വയസ് പ്രായപരിധിയെ അനുകൂലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സൈബർ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ നടപടി സഹായിക്കുമെന്നാണ് പലരുടെയും വിലയിരുത്തൽ.

എന്നാൽ വിലക്ക് മാത്രം പ്രശ്നപരിഹാരമാകില്ലെന്ന ആശങ്കയും ചില മാതാപിതാക്കൾ പങ്കുവയ്ക്കുന്നു. കുട്ടികൾ നിയന്ത്രണങ്ങൾ മറികടക്കാൻ വഴികൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും, സാങ്കേതിക കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രായനിർണയ സംവിധാനങ്ങളുടെ കാര്യക്ഷമതയും സ്വകാര്യതാ പ്രശ്നങ്ങളും ഇപ്പോഴും ചർച്ചയാകുന്ന വിഷയങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന കാര്യത്തിൽ പല കൗമാരക്കാരും യോജിക്കുന്നുണ്ടെങ്കിലും പൂർണ വിലക്കിനെക്കുറിച്ച് അഭിപ്രായഭിന്നത തുടരുകയാണ്. ചിലർ നിയന്ത്രണത്തെ സ്വാഗതം ചെയ്യുമ്പോൾ, മറ്റുചിലർ സുഹൃത്തുക്കളുമായുള്ള ബന്ധത്തിനും സാമൂഹിക ഇടപെടലുകൾക്കും ഇത് തിരിച്ചടിയാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡർഹം കോൺസ്റ്റബുലറിയിൽ ഇൻസ്പെക്ടറായിരുന്ന റിച്ചാർഡ് വിൽസൺ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഓൺലൈൻ ചാറ്റിൽ കുടുങ്ങി. ഓൺലൈൻ ബാല ലൈംഗിക ചൂഷണം തടയാനുള്ള സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ അക്കൗണ്ടിലൂടെ നടത്തിയ നിരീക്ഷണത്തിനിടെയാണ് സംഭവം പുറത്തുവന്നത്. 12 വയസ്സുകാരിയുടെ അടിവസ്ത്രത്തെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയതായും സുഹൃത്തിന്റെ മകളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കാണുന്നതായി പറഞ്ഞതായും കോടതിയിൽ പ്രോസിക്യൂഷൻ
വ്യക്തമാക്കി.

2023 ഫെബ്രുവരിയിൽ ‘കിക്ക്’ പ്ലാറ്റ്ഫോമിലെ ചാറ്റ് റൂമിലൂടെയായിരുന്നു വിൽസൺ ആശയവിനിമയം നടത്തിയത്. വ്യാജ പേരിൽ ഡബ്ലിന് സമീപമാണെന്ന് പറഞ്ഞ ഇയാൾ, ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് അവളുടെ വസ്ത്രധാരണത്തെ കുറിച്ച് ലൈംഗിക സൂചനകളോടെയുള്ള സംഭാഷണം നടത്തി. തുടർന്ന് സ്നാപ്ചാറ്റിലേക്കും ആശയവിനിമയം നീണ്ടു. മാർച്ച് 17ന് അറസ്റ്റ് ചെയ്ത വിൽസൺ ചോദ്യം ചെയ്യലിൽ മൗനം പാലിച്ചതിനൊപ്പം മൊബൈൽ ഫോണിന്റെ പാസ്വേഡ് കൈമാറാനും വിസമ്മതിച്ചു.

ന്യൂകാസിൽ ക്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ച 40കാരനായ വിൽസണിന് 22 മാസത്തെ തടവുശിക്ഷയോടൊപ്പം രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു . പ്രതിക്ക് ആറുമാസത്തെ മദ്യവിമുക്തി ചികിത്സയും നിർദേശിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വാദം പ്രതിഭാഗം മുന്നോട്ടുവച്ചിരുന്നു. കേസിനു പിന്നാലെ ഡർഹം കോൺസ്റ്റബുലറി ഇയാളെ സസ്പെൻഡ് ചെയ്തതായും ഉടൻ തന്നെ ഗ്രോസ് മിസ്കണ്ടക്ട് ഹിയറിംഗ് നടക്കുമെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോൺ മക്ആഡം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന പുതിയ നടപടികൾ പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയ നടപ്പാക്കിയ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതെങ്കിലും അതിലും കടുത്ത നിയന്ത്രണങ്ങളാണ് ബ്രിട്ടൻ പരിഗണിക്കുന്നതെന്നാണ് സൂചന. ടിക്ടോക്, ഇൻസ്റ്റഗ്രാം, എക്സ് ഉൾപ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകൾ വിലക്കിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

16 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർക്കായും പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരും. രാത്രികാലങ്ങളിൽ സമൂഹമാധ്യമ ഉപയോഗത്തിന് സമയപരിധി ഏർപ്പെടുത്തുന്നതും ലൈംഗിക സ്വഭാവമുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത് തടയുന്നതും പരിഗണനയിലുണ്ട്. ഗെയിമിങ്, മെസേജിങ് ആപ്പുകളിൽ അപരിചിതരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ നിയന്ത്രിക്കുന്നതും പദ്ധതിയുടെ ഭാഗമായേക്കും.

കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രായപരിശോധന സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും പരിശോധിച്ചുവരികയാണ്. നിർദേശങ്ങൾക്ക് മാതാപിതാക്കൾക്കിടയിൽ വ്യാപക പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വീടുകളിലെ ചില തരം ഹീറ്റിങ് ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിർദേശങ്ങളുമായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഗ്യാസ് ഫയറുകൾ, ചില ഇലക്ട്രിക് ടവൽ റെയിലുകൾ, അണ്ടർ-ഫ്ലോർ ഹീറ്റിങ് സംവിധാനങ്ങൾ എന്നിവയ്ക്ക് കൂടുതൽ കർശനമായ ഊർജക്ഷമത മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് പദ്ധതി. രാജ്യത്തിന്റെ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കുകയുമാണ് നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

പുതിയ നിർദേശങ്ങൾ പ്രകാരം ഊർജ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനങ്ങളില്ലാത്ത ചില ഹീറ്റിങ് ഉൽപന്നങ്ങളുടെ വിൽപ്പന ഭാവിയിൽ അനുവദിക്കാതിരിക്കാം. കുറഞ്ഞ ശേഷിയുള്ള ഇലക്ട്രിക് ടവൽ റെയിലുകൾ ഒരേസമയം ആറു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന നിർദേശവും പരിഗണനയിലുണ്ട്. ടവൽ റെയിലുകൾക്കും അണ്ടർ-ഫ്ലോർ ഹീറ്റിങ് സംവിധാനങ്ങൾക്കും പ്രത്യേകം ഊർജക്ഷമത മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം, പുതിയ നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനാവശ്യ ഇടപെടലാണ് ഇതെന്നും കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കുറയ്ക്കുന്നതാണെന്നുമുള്ള വിമർശനം ആണ് ഉയരുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഊർജ ഉപഭോഗം കുറയ്ക്കാനും വൈദ്യുതി ബില്ലുകൾ നിയന്ത്രിക്കാനും ശുദ്ധ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് സർക്കാർ വിശദീകരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ക്യാൻസർ ഇമ്യൂണോ തെറാപ്പിക്കിടെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിലൂടെ ഉണ്ടാകുന്ന ‘സൈറ്റോകൈൻ റിലീസ് സിൻഡ്രോം’ (സി.ആർ.എസ്.) തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം ബ്രിട്ടനിലെ ആറ് എൻഎച്ച്എസ് ആശുപത്രികളിൽ ആരംഭിക്കുന്നു. ലണ്ടൻ ആസ്ഥാനമായ പൂൾബെഗ് ഫാർമ വികസിപ്പിച്ച ‘പോൾബ് 001’ എന്ന മരുന്നാണ് പരീക്ഷണത്തിന് വിധേയമാകുന്നത്.

രക്താർബുദങ്ങൾ ഉൾപ്പെടെയുള്ള ചില ക്യാൻസർ ചികിത്സകളിൽ രോഗപ്രതിരോധ സംവിധാനം നിയന്ത്രണം വിട്ട് പ്രവർത്തിക്കുന്നതിലൂടെ സി.ആർ.എസ്. ഉണ്ടാകാം. പനി, ഹൃദയമിടിപ്പ് വർദ്ധിക്കൽ, അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകുന്ന ഈ അവസ്ഥ ചിലപ്പോൾ ജീവന് ഭീഷണിയാകാറുണ്ട്. ഇമ്യൂണോതെറാപ്പി സ്വീകരിക്കുന്നവരിൽ വലിയൊരു വിഭാഗത്തെ ഇത് ബാധിക്കുന്നുണ്ടെങ്കിലും മുൻകൂട്ടി തടയാനുള്ള അംഗീകൃത ചികിത്സ നിലവിലില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മാഞ്ചസ്റ്റർ സർവകലാശാലയുടെയും ദി ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ 30 രോഗികളിലാണ് പരീക്ഷണം നടത്തുക. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് വീട്ടിൽവെച്ച് തന്നെ കഴിക്കാവുന്ന ഗുളികരൂപത്തിലുള്ള മരുന്നാണിത്. പരീക്ഷണം വിജയിച്ചാൽ പ്രത്യേക ക്യാൻസർ കേന്ദ്രങ്ങളിൽ മാത്രം നൽകിവരുന്ന ചില ഇമ്യൂണോതെറാപ്പികൾ പ്രാദേശിക ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുമെന്നും ചികിത്സാചെലവും രോഗികളുടെ ബുദ്ധിമുട്ടുകളും കുറയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അടുത്ത ആഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ശമ്പളവും തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ടുവച്ച പുതിയ നിർദേശം ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളുടെ വോട്ടെടുപ്പിന് വിധേയമാക്കാൻ തീരുമാനിച്ചതോടെയാണ് സമരനടപടി താൽക്കാലികമായി നിർത്തിവെച്ചത്.

സർക്കാരിന്റെ പുതിയ നിർദേശത്തിൽ 2027 ഏപ്രിലോടെ പൂർണമായി നടപ്പാക്കുന്ന ശരാശരി 6.6 ശതമാനം ശമ്പളവർധനയും അടുത്ത മൂന്ന് വർഷത്തിനിടെ 4,500 അധിക സ്പെഷാലിറ്റി പരിശീലന തസ്തികകളും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ മുന്നോട്ടുവച്ച 4.9 ശതമാനം ശമ്പളവർധന ഡോക്ടർമാർ നിരസിച്ചിരുന്നു.

പുതിയ നിർദേശം അംഗങ്ങൾ തള്ളിക്കളഞ്ഞാൽ ജൂലൈയിൽ കൂടുതൽ ശക്തമായ സമരനടപടികളിലേക്ക് കടക്കുമെന്ന് ബിഎംഎ മുന്നറിയിപ്പ് നൽകി. അതേസമയം, സമരം ഒഴിവായതോടെ രോഗികൾക്കും ആശുപത്രികൾക്കും ആശ്വാസമായെന്ന് എൻഎച്ച്എസ് അധികൃതർ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനും ജപ്പാനും തമ്മിൽ 18 ബില്യൺ പൗണ്ട് മൂല്യമുള്ള നിക്ഷേപ-സാമ്പത്തിക സഹകരണ കരാറിൽ ധാരണയിലെത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോട്ടുകൾ പുറത്തു വന്നു. അടുത്താഴ്ച നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ജാപ്പനീസ് പ്രധാനമന്ത്രി സനേ ടകൈച്ചിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിലാണ് കരാർ പ്രഖ്യാപിക്കുക.

പത്തിലധികം വാണിജ്യ-സർക്കാർ കരാറുകൾ ഇതിന്റെ ഭാഗമായി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 9 ബില്യൺ പൗണ്ടിന്റെ ഓഫ്ഷോർ കാറ്റാടി പദ്ധതിയും ആണവോർജ സാങ്കേതികവിദ്യയിലെ സഹകരണവും ഉൾപ്പെടെയുള്ള പദ്ധതികൾ വഴി ബ്രിട്ടനിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

രണ്ടു രാജ്യങ്ങളുടെയും ബിസിനസ് നേതാക്കൾ ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ സംബന്ധിച്ചും ചർച്ച നടത്തും. പ്രതിരോധ മേഖലയിലെ ബ്രിട്ടീഷ് കമ്പനികൾക്ക് ജാപ്പനീസ് നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിഗണിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.