Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റൾ: ബ്രിസ്റ്റൾ നോർത്ത് ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജൂയിഷ് ലേബർ എംപി ഡാമിയൻ ഈഗന്റെ സ്‌കൂൾ സന്ദർശനം പ്രൊ-പാലസ്‌തീൻ ഗ്രൂപ്പിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ടു. ബ്രിസ്റ്റൾ ബ്രൂണൽ അക്കാഡമിയിൽ വിദ്യാർത്ഥികളുമായി സംസാരിച്ച് ജനപ്രതിനിധികളുടെ ജോലി, ജനാധിപത്യം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയെ കുറിച്ച് ബോധവൽക്കരിക്കാനുള്ള സന്ദർശനം ആണ് സംഭവം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ സ്‌കൂൾ അധികൃതർ റദ്ദാക്കിയത് . ബ്രിട്ടീഷ് കമ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് ഈ സംഭവത്തെ “അത്യന്തം അപമാനകരം” എന്ന് വിശേഷിപ്പിച്ചു,


പ്രതിഷേധത്തെയും വിമർശനത്തെയും തുടർന്ന് സന്ദർശനം റദ്ദ് ചെയ്യപ്പെട്ടതിന് ശേഷം ബ്രിസ്റ്റൾ പാലസ്‌തീൻ സൊളിഡാരിറ്റി ക്യാമ്പയിൻ ഫേസ്ബുക്ക് പേജിൽ “ഇസ്രായേലിന്റെ ഗാസായിലെ കൂട്ടക്കൊലയ്ക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയക്കാരെ സ്കൂളുകളിൽ സ്വാഗതം ചെയ്യില്ല” എന്ന് പ്രസ്താവിച്ചു. ഇവർക്ക് അനുകൂലമായവർ യോഗങ്ങൾ സംഘടിപ്പിക്കുകയും സന്ദർശന ദിവസം പ്രതിഷേധം നടത്താനുള്ള പദ്ധതികളും തയാറാക്കിയിരുന്നു . ബ്രിസ്റ്റൾ NEU (നാഷണൽ എജ്യൂക്കേഷൻ യൂണിയൻ) സ്റ്റാഫ് ഗ്രൂപ്പ് സന്ദർശനം റദ്ദാക്കിയതിന് പിന്തുണ അറിയിക്കുകയും, ഇത് വിദ്യാർത്ഥികളുടെ സുരക്ഷ, ഐക്യബോധം, നൈതിക മൂല്യങ്ങൾ എന്നിവയ്ക്ക് നേട്ടമാണെന്നും പറഞ്ഞു .

എംപി ഈഗന്റെ സന്ദർശനത്തിൽ വിദ്യാർത്ഥികൾക്ക് ജനാധിപത്യം, എംപികളുടെ ജോലി, സാമൂഹിക പ്രതിസന്ധികളിൽ പങ്കാളിത്തം എന്നിവയെക്കുറിച്ച് അറിയാൻ അവസരം നൽകാനായിരുന്നു ശ്രമം. സ്‌കൂൾ അധികൃതർ, വിദ്യാർത്ഥികളുടെ പഠനത്തിൽ തടസ്സം വരാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനും തീരുമാനം എടുത്തുവെന്നാണ് അറിയിച്ചത് . പോലീസ് നിർദേശം അനുസരിച്ച് പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ബൈബിൾ വിൽപ്പന ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. 2025ൽ ബൈബിൾ വിൽപ്പന 2019 മായി താരതമ്യം ചെയ്യുമ്പോൾ 134 ശതമാനം വർധിച്ചതായി പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം യുകെയിൽ ബൈബിൾ വിൽപ്പനയിൽ 6.3 മില്യൺ പൗണ്ടിന്റെ ഇടപാടാണ് നടന്നത്. ക്രിസ്ത്യൻ പ്രസാധകരായ എസ്.പി.സി.കെ ഗ്രൂപ്പ് നീൽസൺ ബുക്ക്‌സ്‌കാൻ ഡേറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ദീർഘകാല ഇടിവിന് ശേഷം ബൈബിൾ വിൽപ്പനയിൽ വ്യക്തമായ ഉണർവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

ഈ വർധനയ്ക്ക് പിന്നിൽ പ്രധാനമായും യുവതലമുറയാണെന്ന് പുസ്തകവ്യാപാരികളും പഠന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. ക്രിസ്തീയ പശ്ചാത്തലമില്ലാത്ത, സഭയുമായോ മതപരമായ പഠനങ്ങളുമായോ ബന്ധമില്ലാത്ത നിരവധി യുവാക്കൾ ആദ്യമായാണ് ബൈബിൾ വായിക്കാൻ എത്തുന്നതെന്ന് ലണ്ടനിലെ വെസ്റ്റ്‌മിൻസ്റ്റർ ആബിക്ക് സമീപമുള്ള ചർച്ച് ഹൗസ് ബുക്ക്‌ ഷോപ്പിന്റെ റീട്ടെയിൽ ഡയറക്ടർ ഓഡ് പാസ്‌കിയർ പറഞ്ഞു. ജീവിതത്തിന്റെ അർഥവും ആത്മീയതയും തേടുന്ന യുവാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ സ്വാധീനങ്ങളിലൂടെയും ആത്മീയ യാത്ര ആരംഭിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ബൈബിൾ വിൽപ്പനയിലെ ഉയർച്ച ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ സഭകളിലെ ആരാധനാ സാന്നിധ്യ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. 2018നു ശേഷം സഭയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ശതമാനം വർധിച്ചതായി ബൈബിൾ സൊസൈറ്റി റിപ്പോർട്ട് പറയുന്നു. 18–24 പ്രായക്കാർക്കിടയിൽ സഭാ സാന്നിധ്യം 2018ലെ 4 ശതമാനത്തിൽ നിന്ന് 2024ൽ 16 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ–സാമൂഹിക അസ്ഥിരതകൾ, കോവിഡ് , മാനസികാരോഗ്യ പ്രതിസന്ധികൾ എന്നിവ യുവാക്കളെ ആത്മീയതയിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം കണക്കുകളിൽ വലിയ തോതിൽ കുറഞ്ഞിട്ടും കുടിയേറ്റം വർധിച്ചുവെന്ന തെറ്റായ ധാരണയിൽ ആണ് ഭൂരിപക്ഷം വോട്ടർമാരും എന്ന് കാണിക്കുന്ന പുതിയ അഭിപ്രായ സർവേ പുറത്തു വന്നു. ‘മോർ ഇൻ കോമൺ’ നടത്തിയ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ 2025 വരെ ഉള്ള ഒരു വർഷത്തിനിടെ യുകെയിലെ നെറ്റ് മൈഗ്രേഷൻ നേരത്തെയുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്നിലധികം കുറഞ്ഞെങ്കിലും 67 ശതമാനം ആളുകളും കുടിയേറ്റം ഉയർന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, അതിർത്തികൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന് കഴിവുണ്ടെന്ന കാര്യത്തിൽ ഭൂരിഭാഗം ജനങ്ങൾക്കും വിശ്വാസമില്ലെന്നും സർവേ വ്യക്തമാക്കുന്നു.

സമീപ മാസങ്ങളിൽ ലേബർ സർക്കാർ സ്വീകരിച്ച കടുത്ത കുടിയേറ്റ നയങ്ങൾക്കിടയിലും സർക്കാരിനോടുള്ള ജനവിശ്വാസം ഇടിഞ്ഞിരിക്കുകയാണ്. കുടിയേറ്റ വിഷയത്തിൽ സർക്കാരിനോട് വിശ്വാസമില്ലെന്നു പറഞ്ഞവരുടെ ശതമാനം 74 ആയി ഉയർന്നതായി സർവേ വ്യക്തമാക്കുന്നു. 2024 ൽ ലേബറിനെ പിന്തുണച്ചവരിലടക്കം വിശ്വാസത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അഭയാർത്ഥി പദവി ലഭിച്ചവർക്ക് പൗരത്വം നേടാൻ 20 വർഷം കാത്തിരിക്കേണ്ടി വരുമെന്നതടക്കമുള്ള നിർദേശങ്ങളും അഭയാർഥികളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സാധ്യതയും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് യുകെയിലെത്തുന്നവരെ കുറിച്ചുള്ള വാർത്തകളാണ് പൊതുധാരണയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 2025 ജൂൺ വരെ ഒരു വർഷത്തിനിടെ 43,000 പേർ ബോട്ടുകളിലൂടെ എത്തിയെങ്കിലും ഇത് ആകെ കുടിയേറ്റത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. വിസ അപേക്ഷകളിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം, സർക്കാർ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഫലപ്രദമാണെന്ന് അവകാശപ്പെടുമ്പോൾ, ചില ലേബർ എംപിമാർ ഈ നയങ്ങൾ ആരോഗ്യ–സാമൂഹിക പരിചരണ മേഖലകളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഓൺലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയെന്ന പരാതിയിൽ യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിലായി ഗുരീത് ജീതേഷ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കവൻട്രി റെഡ് ലെയ്നിലെ സ്റ്റുഡന്റ് ഹൗസിങ്ങിൽ താമസിച്ചിരുന്ന ഇയാൾ യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രമായിരിക്കെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സ്റ്റുഡന്റ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ ഗുരീത് ക്ഷമ ചോദിക്കുന്നതും, മുന്നറിയിപ്പ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെടുന്നതും കാണാം. എന്നാൽ, ഇത് ഓൺലൈൻ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്നും ഇനി മുന്നറിയിപ്പിന് പ്രസക്തിയില്ലെന്നും കൂടെയുണ്ടായിരുന്ന ഒരാൾ പറയുന്നുണ്ട്.

ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ നടത്തിയ ഇടപെടലിലൂടെയാണ് ഗുരീത് കുടുങ്ങിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന അനൗദ്യോഗിക സംഘങ്ങളാണ് ഇവർ. കുട്ടികളെന്ന പേരിൽ ചാറ്റ് നടത്തി സംശയമുള്ളവരെ കണ്ടെത്തുകയും, കൂടിക്കാഴ്ചകൾ രേഖപ്പെടുത്തി പൊലീസിന് കൈമാറുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ മേഖലകളായ സസെക്സും കെന്റും ഉൾപ്പെടെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സസെക്സിലെ ഈസ്റ്റ് ഗ്രിൻസ്റ്റെഡിൽ മാത്രം ഏകദേശം 16,500 വീടുകൾക്ക് വെള്ളം ലഭിക്കുകയോ മർദ്ദം വളരെ കുറവായിരിക്കുകയോ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . ഈസ്റ്റ്‌ബോൺ, അപ്പർ ഡിക്കർ ഗ്രാമം എന്നിവിടങ്ങളിലും സമാന അവസ്ഥ തുടരുകയാണ് . കെന്റിലെ ഹോളിങ്ബോൺ, ഹെഡ്കോൺ, അൾകോംബ്, കിംഗ്സ്‌വുഡ്, സട്ടൺ വാലൻസ് തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 4,500 വീടുകൾക്ക് പൂർണമായി വെള്ളം ലഭിക്കുന്നില്ല. വ്രോതം, സെവനോക്സ്, മെയ്ഡ്‌സ്റ്റോണിലെ ലൂസ് മേഖലകളിൽ കുറഞ്ഞ മർദ്ദമോ വിതരണ മുടക്കമോ അനുഭവപ്പെടുന്നുണ്ട് .

സൗത്ത് ഈസ്റ്റ് വാട്ടർ (SEW) ജനങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും മുൻഗണനാ പട്ടികയിലുള്ളവർക്ക് വെള്ളം എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. സ്റ്റോം ഗോറെട്ടിയും കനത്ത തണുപ്പും ഈസ്റ്റ് ഗ്രിൻസ്റ്റെഡിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നും, ഈസ്റ്റ്‌ബോണിലെ വിതരണ തടസ്സം നെറ്റ്‌വർക്ക് മാറ്റങ്ങളാലാണെന്നും കമ്പനി വിശദീകരിച്ചു. കെന്റിലെ ചില പ്രദേശങ്ങളിൽ അയൽ വാട്ടർ കമ്പനികളിൽ നിന്ന് സാധാരണ ലഭിക്കുന്ന ശുദ്ധജലവിതരണം ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് . മേഖലയിൽ പലയിടങ്ങളിലും ബോട്ടിൽ വെള്ളം വിതരണം ചെയ്യുന്ന സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. പക്ഷെ അവിടേക്കുള്ള വാഹനതിരക്ക് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

സ്ഥിതി ഏറ്റവും മോശമായ സാഹചര്യം ആണെന്ന് പ്രാദേശിക എം.പി. മിംസ് ഡേവീസ് വിശേഷിപ്പിച്ചു. പരിസ്ഥിതി വകുപ്പിലെ മന്ത്രി മേരി ക്രീഗ് പ്രശ്നം “പൂർണമായും അംഗീകരിക്കാനാവാത്തത്” ആണെന്നും, വെള്ളവിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ വാട്ടർ കമ്പനികളുമായി അടിയന്തിര യോഗങ്ങൾ നടത്തിയെന്നും പറഞ്ഞു. പ്രത്യേകിച്ച് വയോധികർ, അസുഖബാധിതർ, കുട്ടികളുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. . അധികൃതർ പറയുന്നതനുസരിച്ച്, ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ചയോടെ മാത്രമേ സാധാരണ വിതരണത്തിലേക്ക് മടങ്ങാനാകൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബോൾട്ടണിൽ അർധരാത്രിക്ക് ശേഷം നടന്ന വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ മൂന്ന് കൗമാരക്കാരടക്കം നാല് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു. വെയ്ഗൻ റോഡിൽ പുലർച്ചെ 12.45 ഓടെ ടാക്സിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (GMP) അറിയിച്ചു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ മരിച്ചവരിൽപ്പെടുന്നു. ഇരുണ്ട നിറത്തിലുള്ള സിട്രോൺ ടാക്സിയും ചുവപ്പ് നിറത്തിലുള്ള സീറ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്.

18 വയസ്സുള്ള രണ്ട് പേരും 19 വയസ്സുള്ള ഒരാളും 50 വയസ്സുള്ള ഒരാളുമാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് . കാറിൽ കുടുങ്ങിയവരെ അഗ്നിശമന സേന കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെ കാഴ്ചകൾ “വളരെ ഭീതിജനകമായിരുന്നു” എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് . പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

അപകടത്തിന്റെ രൂക്ഷത അടിയന്തര സേവന പ്രവർത്തകർക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു എന്ന് പോലീസ് . അപകടത്തെ തുടർന്ന് തങ്ങൾ വലിയ വേദനയിലും ഞെട്ടലിലുമാണ്” എന്ന് . പ്രദേശത്തെ കൗൺസിലർ അയ്യൂബ് പട്ടേൽ പറഞ്ഞു. ഈ റോഡിൽ മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും, സുരക്ഷ വർധിപ്പിക്കാൻ പൊലീസ്-കൗൺസിൽ നടപടികൾ ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: രാഷ്ട്രീയ പാർട്ടികൾ ക്രിപ്‌റ്റോകറൻസിയിലൂടെ സംഭാവനകൾ സ്വീകരിക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയിലെ ഏഴ് മുതിർന്ന എംപിമാർ ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചു. ലിയം ബേൺ, എമിലി തോർൻബറി, ടാൻ ധേസി, ഫ്‌ളോറൻസ് എഷലോമി, ആൻഡി സ്ലോട്ടർ, ചി ഓൻവുരാ, മാറ്റ് വെസ്റ്റേൺ എന്നിവർ അധ്യക്ഷരായ പാർലമെന്ററി സമിതികളാണ് ഈ ആവശ്യം ഉന്നയിച്ചത്. വിദേശ രാജ്യങ്ങൾ ക്രിപ്‌റ്റോ സംഭാവനകളിലൂടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇടപെടാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിർദേശത്തിന് പ്രധാന കാരണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബില്ലിൽ ഇതുമായി ബന്ധപ്പെട്ട സമ്പൂർണ നിരോധനം ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രാഷ്ട്രീയ ധനസഹായം സുതാര്യവും പിന്തുടരാനാവുന്നതും നിയമപരമായി നിയന്ത്രിക്കാനാവുന്നതുമാകണം എന്നതിൽ ക്രിപ്‌റ്റോ സംഭാവനകൾ വലിയ ഭീഷണിയാണെന്ന് ലിയം ബേൺ പറഞ്ഞു. സംഭാവനകളുടെ യഥാർത്ഥ ഉറവിടം മറച്ചുവയ്ക്കാനും, വെളിപ്പെടുത്തൽ പരിധിക്കു താഴെ ആയിരക്കണക്കിന് ചെറിയ സംഭാവനകൾ നടത്താനും ക്രിപ്‌റ്റോ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അപകടസാധ്യതകൾ നിയന്ത്രിക്കാൻ നിലവിലെ സാങ്കേതികവിദ്യകൾ അപര്യാപ്തമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജനാധിപത്യ രാജ്യങ്ങൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതുവരെ യുകെ കാത്തിരിക്കരുതെന്നും എംപിമാർ വ്യക്തമാക്കി.

സർക്കാർ വൃത്തങ്ങൾ ക്രിപ്‌റ്റോ സംഭാവനകൾ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഭീഷണിയാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, സാങ്കേതിക സങ്കീർണതകൾ കാരണം ഉടൻ നിരോധനം പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തൽ. ഈ നീക്കം ക്രിപ്‌റ്റോ സംഭാവനകൾ സ്വീകരിച്ച ആദ്യ പാർട്ടിയായ നൈജൽ ഫാരാജിന്റെ റിഫോം യു.കെ. പാർട്ടിക്ക് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്. അഴിമതിവിരുദ്ധ സംഘടനകളും നിരോധനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശ പണം യുകെ രാഷ്ട്രീയത്തിലേക്ക് ഒഴുകുന്നത് തടയാൻ കർശന നിയമങ്ങളും ശക്തമായ അന്വേഷണ സംവിധാനങ്ങളും അനിവാര്യമാണെന്ന് അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 70 വയസ്സ് പൂർത്തിയാകുന്ന ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ നിർബന്ധമാണെന്ന് ഡിവിഎൽഎ അറിയിച്ചു. 70-ാം പിറന്നാളിന് ശേഷം മൂന്ന് വർഷത്തെ ഇടവേളകളിൽ ലൈസൻസ് പുതുക്കണം. പുതുക്കൽ നടപടികൾ പൂർത്തിയാക്കാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമായിരിക്കും. ഈ ലൈസൻസ് പുതുക്കൽ പൂർണമായും സൗജന്യമാണ്; ഫീസ് ഈടാക്കുന്ന അനൗദ്യോഗിക വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവർമാർ കാഴ്ചശേഷി സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കൂടാതെ ഡ്രൈവിംഗിനെ ബാധിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളില്ലെന്നുമുള്ള നിയമപരമായ സ്വയംപ്രഖ്യാപനം (Medical Declaration) നൽകണം. ഏറ്റവും വേഗത്തിലുള്ള മാർഗം GOV.UK ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ഓൺലൈൻ അപേക്ഷയാണ്. സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കും. തപാൽ മാർഗം അപേക്ഷിക്കാൻ, 70-ാം പിറന്നാളിന് 90 ദിവസം മുമ്പ് ഡിവിഎൽഎ അയക്കുന്ന D46P ഫോം ഉപയോഗിക്കാമെങ്കിലും, പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന D1 ഫോമും സ്വീകരിക്കും.

2026 ജനുവരിയോടെ പുതുക്കൽ നടപടികളിൽ ചില പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വിവരങ്ങളിൽ കൂടുതൽ വിശദമായും കൃത്യമായും സ്വയംപ്രഖ്യാപനം നൽകണം. കൂടാതെ, 70 വയസിന് മുകളിലുള്ളവർക്ക് മൂന്ന് വർഷത്തിലൊരിക്കൽ നിർബന്ധിത പ്രൊഫഷണൽ കാഴ്ച പരിശോധന നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചന ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും നിയമമായിട്ടില്ല. 70-ൽ ലൈസൻസ് പുതുക്കുമ്പോൾ C1 (Medium-sized vehicles), D1 (മിനിബസ്) പോലുള്ള വിഭാഗങ്ങൾ ഉപയോഗിക്കാനുള്ള അനുമതി സ്വമേധയാ നഷ്ടപ്പെടും. ഇവയ്ക്കായി തപാൽ മാർഗം D4 മെഡിക്കൽ റിപ്പോർട്ട് സഹിതം പ്രത്യേകമായി വീണ്ടും അപേക്ഷിക്കണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സർക്കാർ സ്‌കോളർഷിപ്പിൽ പഠിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടനിലെ സർവകലാശാലകളെ യുഎഇ നീക്കം ചെയ്തു. മുസ്ലിം ബ്രദർഹുഡ് ആശയങ്ങളിൽ കുട്ടികൾ സ്വാധീനിക്കാനുള്ള സാധ്യത ചൂട്ടിക്കാട്ടിയാണ് ഈ നടപടി. മുസ്ലിം ബ്രദർഹുഡ് ഒരു ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ–മതപ്രസ്ഥാനമായി വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിലപാടുകളും വിലയിരുത്തലുകളും നേരിടുന്ന സംഘടനയാണ്. യുഎഇ ഉയർന്ന വിദ്യാഭ്യാസ–ശാസ്ത്ര ഗവേഷണ മന്ത്രാലയം വിദേശ പഠനത്തിന് അംഗീകൃത സർവകലാശാലകളും വിഷയങ്ങളും ഉൾപ്പെടുത്തിയ ഓരോ വർഷവും ഒക്ടോബറിൽ പട്ടിക പുതുക്കാറുണ്ട്. 2026 പ്രവേശനത്തിനുള്ള പട്ടികയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും യുകെയെ ഒഴിവാക്കിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത് .

ഇതുവരെ യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠന കേന്ദ്രമായിരുന്നു ബ്രിട്ടൻ. 2023–24 അധ്യയനവർഷത്തിൽ ഇവിടെനിന്നുള്ള 8,535 വിദ്യാർത്ഥികളാണ് യുകെയിൽ പഠിച്ചിരുന്നത് . 2018നെ അപേക്ഷിച്ച് ഇത് 87% വർധനവാണ്. ബ്രിട്ടീഷ് സ്ഥാപനങ്ങൾ പട്ടികയിൽ ഇല്ലാത്തതിനെ കുറിച്ച് യുകെ അധികൃതർ വിശദീകരണം തേടിയപ്പോൾ ഇത് അശ്രദ്ധ മൂലമല്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ക്യാമ്പസുകളിൽ കുട്ടികൾ തീവ്രവാദ ആശയങ്ങളാൽ സ്വാധീനിപ്പിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത് കാരണം യുകെയിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതായും ‘ദ ടൈംസ്’ പത്രത്തോട് യുഎഇ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ സ്വകാര്യ ചെലവിൽ കുട്ടികളെ യുകെയിലേക്ക് അയക്കുന്നതിന് തടസമില്ല.

2014ൽ മുസ്ലിം ബ്രദർഹുഡിനെ യുഎഇ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, 2014ലെ യുകെ സർക്കാർ നിയോഗിച്ച അവലോകനം സംഘടനയുടെ ആശയം “ബ്രിട്ടീഷ് മൂല്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും വിരുദ്ധം” എന്ന് വിലയിരുത്തിയിട്ടും, യുകെ ഇതുവരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിച്ച ഹോം ഓഫീസ് വക്താവ്, എല്ലാ തരത്തിലുള്ള തീവ്രവാദത്തിനും യുകെയിൽ സ്ഥാനമില്ലെന്നും, പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നിയമങ്ങളും അന്താരാഷ്ട്ര സഹകരണവും തുടരുമെന്നും വ്യക്തമാക്കി. ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യുകെ പ്രസിഡന്റ് അമിത് തിവാരി, യുകെ സർവകലാശാലകളിൽ രാഡിക്കൽ ഇസ്ലാമിസ്റ്റ് ആശയധാരയുടെ സാന്നിധ്യം ആശങ്കാജനകമാണെന്നും, ഇന്ത്യൻ വിദ്യാർത്ഥികൾ സാധാരണയായി ഇതിൽ കുടുങ്ങുന്നില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ സമർസെറ്റ് കൗണ്ടിയിലെ ടോണ്ടനിൽ പാർക്കിൽ സ്ത്രീയെ പീഡിപ്പിച്ച കേസിൽ മലയാളിയായ യുവാവിന് 12 വർഷം തടവുശിക്ഷ. വിൽഫ്രഡ് റോഡ്, ടോണ്ടൻ സ്വദേശിയായ മനോജ് ചിന്താതിര (29) കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ടോണ്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ആറാം വർഷം പൂർത്തിയാകുമ്പോൾ പ്രതിയെ യുകെയിൽ നിന്ന് നാടുകടത്തുമെന്നും ജഡ്ജി സ്റ്റീഫൻ ക്ലൈമി വ്യക്തമാക്കി.

2025 ഒക്ടോബർ 11ന് രാത്രി 11 മുതൽ പുലർച്ചെ 5 വരെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി അസ്വസ്ഥയായി തെരുവിൽ ജീവിക്കുന്ന, മുപ്പതു വയസ്സുള്ള അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ്, സമീപത്തെ കടയിൽ നിന്ന് ബിയർ വാങ്ങി നൽകി പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കൊണ്ടുപോയതായി പൊലീസ് കോടതിയെ അറിയിച്ചു. അവിടെ മദ്യം നൽകി അവശയാക്കിയ ശേഷം പ്രതി പീഡനം നടത്തിയതായാണ് കേസ്.

‘ഞാൻ നിന്നെ പീഡിപ്പിക്കാൻ പോകുകയാണ്’ എന്ന് പ്രതി സ്ത്രീയോട് പറഞ്ഞ നിമിഷവും, ‘ദയവായി ഉപദ്രവിക്കരുത്’ എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നതുമെല്ലാം സമീപത്തെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകൾ ഹാജരാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതും അത്യന്തം ക്രൂരവുമായ ആക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ അമാണ്ട ജോൺസൺ കോടതിയിൽ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved