ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിവ് തെറ്റിക്കാതെ യുകെ മലയാളികൾ കേരളത്തിലെ ഇലക്ഷൻ ഫലത്തെ എതിരേറ്റത് ആവേശത്തോടെ. നാട്ടിലെക്കാളും ആവേശത്തിലാണ് പലരും. സുഹൃത്തുക്കളും ഒന്നിച്ച് ഓരോ വീടുകളിലും ഒത്തുചേർന്ന് ഇലക്ഷൻ റിസൾട്ടിനെ രാഷ്ട്രീയ ചർച്ചകളും തിരഞ്ഞെടുപ്പ് വിശകലനങ്ങളുമായി രാത്രി മുഴുവൻ ഉറക്കമിളച്ച് ഒത്തുകൂടിയവർ നിരവധി പേരാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേതിന് സമാനമായ പ്രവണത യുകെ മലയാളികളുടെ ഇടയിൽ ഉണ്ടായിരുന്നു. നിരവധി സൗഹൃദ കൂട്ടായ്മകളുടെ ഇത്തരം കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പ് മലയാളം യുകെ വായനക്കാരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രാവശ്യം യുകെ മലയാളികളുടെ എണ്ണം വർധിച്ചത് ഇത്തരത്തിലുള്ള ഒത്തുചേരലുകൾ ഈ പ്രാവശ്യം കൂടുന്നതിന് കാരണമായിട്ടുണ്ട്.

ഇന്ത്യയിലെയും കേരളത്തിലെയും വിവിധ രാഷ്ട്രീയ മുന്നണികളെയും പാർട്ടികളെയും അനുകൂലിക്കുന്നവരും അനുഭാവികളായ വരും യുകെയിൽ സജീവമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഎം, ബിജെപി, കേരള കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെ സജീവ സാന്നിധ്യം യുകെയിൽ ഉണ്ട്. കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, സിപിഎമ്മിന്റെ ഉപസംഘടനയായ സമീക്ഷ യുകെ തുടങ്ങിയവയുടെ പ്രവർത്തനം യുകെയിൽ സജീവമാണ്.

ഈ ഒത്തുചേരലുകൾ വെറും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അറിയുന്നതിൽ ഉപരി അത് യുകെയിലെ മലയാളികൾക്ക് അവരുടെ നാടിനോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു സാമൂഹിക അനുഭവം കൂടിയാണ് . തലമുറകൾക്കിടയിലെ ആശയവിനിമയത്തിനും രാഷ്ട്രീയ ബോധവൽക്കരണത്തിനും ഇത്തരം സംഗമങ്ങൾ വഴിയൊരുക്കുകയും ചെയ്തു. യുവാക്കളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഈ കൂട്ടായ്മകൾ, വിദേശത്ത് കഴിയുമ്പോഴും കേരളത്തിന്റെ രാഷ്ട്രീയ – സാംസ്കാരിക ജീവിതവുമായി ചേർന്ന് നിൽക്കാനുള്ള മലയാളികളുടെ ആഗ്രഹത്തെ ആണ് വ്യക്തമായി പ്രകടിപ്പിക്കുന്നത് .

മലയാളം യുകെയിൽ പ്രീ പോൾ എക്സിറ്റ് പോൾ നടത്തിയ ജോയൽ സോവിച്ചന്റെ പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലസൂചനകൾ . കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ലോകസഭാ മണ്ഡലം ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച അനുഭവസമ്പത്തോടെയാണ് അദ്ദേഹം ഇത്തവണയും വിലയിരുത്തൽ നടത്തിയിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനോഭാവം, പ്രാദേശിക രാഷ്ട്രീയ പ്രവണതകൾ, സ്ഥാനാർഥികളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ ആഴത്തിൽ വിശകലനം ചെയ്താണ് ഈ പ്രവചനം തയ്യാറാക്കിയത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടു . ഫ്രെൻചേ മേഖലയിലെ സ്റ്റേൺകോർട്ട് റോഡിലുള്ള വീട്ടിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം ഉണ്ടായത്. സ്ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് ഗാർഹിക പ്രശ്നവുമായി ബന്ധപ്പെട്ട വിളിയെ തുടർന്ന് ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അവസ്ഥ വിലയിരുത്തുന്നതിനിടെ ശക്തമായ സ്ഫോടനം ഉണ്ടായതായാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടർന്ന് വീടിന് വലിയ തോതിലുള്ള നാശനഷ്ടമുണ്ടായതായും പ്രദേശവാസികൾ ശക്തമായ ശബ്ദം കേട്ടതായി പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിൽ പരിക്കേറ്റ പുരുഷൻ, സ്ത്രീ, ഒരു കുട്ടി എന്നിവരെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് “മേജർ ഇൻസിഡന്റ്” പ്രഖ്യാപിച്ച പൊലീസ് സമീപവാസികളെ ഒഴിപ്പിക്കുകയും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുകയും ചെയ്തു. ഫയർഫോഴ്സ്, ആംബുലൻസ്, പൊലീസ് വിഭാഗങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പ്രദേശം പൂർണമായും വളഞ്ഞ് നിയന്ത്രണത്തിലാക്കുകയും ചെയ്തു. സ്ഫോടനം “സംശയാസ്പദ” സ്വഭാവമുള്ളതായിരുന്നുവെങ്കിലും ഭീകരവാദവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്.

മരിച്ച പുരുഷനുമായി ബന്ധമുള്ള മറ്റൊരു വസതിയിൽ സ്പീഡ്വെൽ മേഖലയിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി,. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും പൊതുജനങ്ങൾക്ക് തൽക്ഷണ ഭീഷണിയില്ലെന്നുമാണ് വിലയിരുത്തൽ. എന്നാൽ കേസ് “സങ്കീർണ്ണവും സൂക്ഷ്മവുമായ അന്വേഷണം” ആവശ്യപ്പെടുന്നതാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ടന്റ് മാത്ത് എബ്സ് പറഞ്ഞു . സ്ഫോടനത്തിന്റെ കൃത്യകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറിയ ബോട്ടിലൂടെ യുകെയിലെത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . അപകടകരമായ സമുദ്രയാത്രയ്ക്കിടെ ബോട്ട് പ്രതിസന്ധിയിൽപ്പെട്ടതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവർത്തകർ ഇടപെട്ടെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മനുഷ്യക്കടത്ത് സംഘങ്ങൾ നിയന്ത്രിക്കുന്ന അനധികൃത യാത്രകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ജീവൻ പണയം വെക്കുന്ന സാഹചര്യമാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

ചെറിയ ബോട്ടുകളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം വർഷംതോറും വലിയ തോതിൽ കൂടിവരുകയാണ് . 2021ൽ 28,526 പേരും 2022ൽ 45,755 പേരും 2023ൽ 29,437 പേരും 2024ൽ 36,816 പേരും എത്തിയപ്പോൾ, 2025ൽ ഡിസംബർ 31 വരെ 41,472 പേർ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2025 വർഷം രണ്ടാമത്തെ ഉയർന്ന വരവാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതൽ പേർ അനധികൃതമായി യുകെയിൽ എത്തിയത്.

2025ലെ കണക്കുകൾ പ്രകാരം ചെറിയ ബോട്ടുകളിലൂടെ എത്തുന്നവരിൽ ഭൂരിഭാഗവും എറിത്രിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യുദ്ധം, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ നിന്ന് രക്ഷപ്പെടാനാണ് പലരും ജീവൻ പണയം വെച്ച് ഈ അപകടകരമായ യാത്ര തിരഞ്ഞെടുക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം യുകെയിൽ തുടരുന്നതിനായി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, വ്യാജ രേഖകൾ ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങളും ഉപയോഗിക്കുന്നവർക്ക് എതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രോ എയർപോർട്ടിൽ മൂന്നാം റൺവേ നിർമാണവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടെ സമവായശ്രമങ്ങൾ ശക്തമായി. പുതിയ ചെയർമാൻ ഫിലിപ്പ് ജാൻസൻ എയർലൈൻസ് കമ്പനികളുമായും പ്രധാന പങ്കാളികളുമായും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 49 ബില്യൺ പൗണ്ടിന്റെ വിപുലീകരണ പദ്ധതിയാണ് അനശ്ചിതത്തിലായത് . ചെലവും സേവന നിലവാരവുമായി ബന്ധപ്പെട്ട ആശങ്കകളാണ് പ്രധാന പ്രശ്നമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം വ്യവസായി സുരിന്ദർ അറോറ മുന്നോട്ടുവച്ച കുറഞ്ഞ ചെലവിലുള്ള പദ്ധതിയും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഹീത്രോയിൽ പകുതിയിലധികം സ്ലോട്ടുകൾ നിയന്ത്രിക്കുന്ന British Airways-യുടെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള എയർലൈൻസുകൾ പദ്ധതിയുടെ ചെലവ് 30 ബില്യൺ പൗണ്ടിനുള്ളിൽ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിർജിൻ അറ്റ്ലാന്റിക് ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും ഉയർന്ന ചിലവുകളെ വിമർശിക്കുന്ന കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. “ഏത് വിലയ്ക്കും” വിപുലീകരണത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് ഇവർ എടുത്തിരിക്കുന്നത് . ഇതിനിടെ, ഉയർന്ന ലാൻഡിംഗ് ഫീസ് വർധിപ്പിക്കാനുള്ള ഹീത്രോയുടെ നീക്കവും നിയന്ത്രണ അതോറിറ്റി തള്ളിയിരുന്നു.

അതേസമയം, ബ്രിട്ടീഷ് സർക്കാർ പദ്ധതിക്ക് പിന്തുണ ആവർത്തിച്ചിരിക്കുകയാണ്. ധനമന്ത്രി റേച്ചൽ റീവ്സ് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് നിർമാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 2035ഓടെ റൺവേ പ്രവർത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ ഔദ്യോഗിക അനുമതിയും നിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഇപ്പോഴും ബാക്കിനിൽക്കുകയാണ് . ചെലവുകൾ ഉയർന്നതിനെ തുടർന്ന് ചില നിക്ഷേപകർ പിന്മാറാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ലോറികൾ, ബസുകൾ, കോച്ചുകൾ എന്നിവ പ്രൊഫഷണൽ ആയി ഓടിക്കുന്ന ഡ്രൈവർമാർ നിർബന്ധമായും ഡ്രൈവർ സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ കോംപറ്റൻസ് (CPC) പുതുക്കണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ നിർദേശം പാലിക്കാത്ത ഡ്രൈവർമാർക്ക് £1,000 വരെ പിഴ ലഭിക്കുമെന്ന് GOV.UK മുന്നറിയിപ്പ് നൽകി. ഓരോ അഞ്ച് വർഷത്തിലൊരിക്കൽ 35 മണിക്കൂർ നിർബന്ധ പരിശീലനം പൂർത്തിയാക്കണം. ഇത് ചെയ്യാത്തവർക്ക് പ്രൊഫഷണൽ ഡ്രൈവിംഗ് നിയമവിരുദ്ധമാകും. സമയപരിധി കഴിഞ്ഞാൽ പരിശീലനം പൂർത്തിയാക്കുന്നതുവരെ ഡ്രൈവിംഗ് തുടരാൻ അനുമതിയില്ല. അതിനാൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ അവരുടെ കാലാവധി നിരന്തരം പരിശോധിക്കേണ്ടതുണ്ട് എന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി .

ലോറി, ബസ്, കോച്ച് ഡ്രൈവർമാരാകാൻ പൂർണ്ണ കാർ ലൈസൻസ്, 18 വയസിന് മുകളിലുള്ള പ്രായം, കൂടാതെ CPC യോഗ്യത എന്നിവ നിർബന്ധമാണ്. CPC നേടുന്നതിനായി മൾട്ടിപ്പിൾ ചോയ്സ്, ഹസാർഡ് പെർസപ്ഷൻ, കേസ് സ്റ്റഡീസ് എന്നിവ ഉൾപ്പെടെ മൊത്തം അഞ്ച് പരീക്ഷകൾ ആണ് ഉള്ളത് . മുമ്പ് HGV ഡ്രൈവർ ആയിരുന്നവർക്ക് വീണ്ടും പരിശീലനം എടുക്കുമ്പോൾ എല്ലാ പരീക്ഷകളും ആവശ്യമില്ലാതിരിക്കാം. പരിശീലനം പൂർത്തിയാക്കിയ തീയതി മുതൽ അഞ്ച് വർഷം വരെ അത് സാധുവായിരിക്കും. എന്നാൽ അഞ്ച് വർഷം കഴിഞ്ഞ് പരിശീലനം പുതുക്കാതെ തുടരുന്നവർക്ക് അത് കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ലോറിയും ബസും ഒരുമിച്ച് ഓടിക്കുന്നവർക്ക് ഒരേ പരിശീലനം മതിയാകും എന്നതും ആശ്വാസകരമാണ്.

ഇതോടൊപ്പം, CPC കാർഡ് (Driver Qualification Card – DQC) കൈവശം വയ്ക്കാതെ പ്രൊഫഷണൽ ഡ്രൈവിംഗ് നടത്തിയാൽ £50 പിഴയും ലഭിക്കും. ആവശ്യമായ 35 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് ഈ കാർഡ് ലഭിക്കുക. അതുകൊണ്ട് തന്നെ അത് നിർബന്ധമായും ഡ്രൈവിംഗ് സമയത്ത് കൈവശം വേണം. കൂടാതെ, തിയറി പരീക്ഷയും പ്രായോഗിക പരീക്ഷയും പാസാകേണ്ടതുണ്ട്. അതിന് പ്രത്യേകം ഫീസുകളും നിശ്ചയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ കുറഞ്ഞത് 185 ദിവസം താമസിച്ചിരിക്കണം എന്നതും പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയാണ്. നിയമങ്ങൾ പാലിക്കാത്തവർക്ക് വലിയ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും നേരിടേണ്ടി വരുന്നതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിക്സ്റ്റനിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു വാഹനത്തിൽ നിന്നാണ് നിരവധി തവണ വെടിയുതിർന്നത്. 25 വയസുള്ള ഒരാളുടെ നില ഗുരുതരമാണ് . മറ്റ് മൂന്ന് പേർക്ക് പരിക്കുകളുണ്ടെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

രാത്രി ഏകദേശം ഒരു മണിയോടെ കോൾഡ്ഹാർബർ ലെയ്നിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തിയിരുന്നു . പരിക്കേറ്റ നാലുപേരെയും ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് പേരെ ട്രോമ സെന്ററിലേക്കും, മറ്റുള്ള രണ്ടുപേരെ പ്രാദേശിക ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവസ്ഥലത്തിന് സമീപമുള്ള സൗത്ത്വൈക് ഹൗസ് എസ്റ്റേറ്റ് പ്രദേശത്ത് പൊലീസ് പരിശോധന നടത്തി, റോഡിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. സമീപത്ത് നടന്ന പരിപാടിക്കിടെ ആളുകൾ ഭീതിയോടെ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ അല്ലം ഭംഗൂ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പറഞ്ഞു . സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിൽ ഇവിടെ കൂടുതൽ പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഇന്ധന ക്ഷാമം ഉണ്ടായാൽ വിമാനക്കമ്പനികൾക്ക് മുൻകൂട്ടി സർവീസുകൾ റദ്ദാക്കാൻ അനുമതി നൽകുന്ന പുതിയ പദ്ധതികൾ സർക്കാർ തയ്യാറാക്കി. ഈ വേനൽക്കാലത്ത് ഇന്ധന ലഭ്യതയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ വിമാനത്താവളങ്ങളിലെ സ്ലോട്ടുകൾ നഷ്ടപ്പെടാതെ തന്നെ ആഴ്ചകൾക്ക് മുമ്പ് സർവീസുകൾ റദ്ദാക്കാൻ എയർലൈൻസുകൾക്ക് കഴിയുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകൾ ഒഴിവാക്കുന്നതിനാണ് ഈ നീക്കം. അതേസമയം, യുകെയിലെ നാല് റിഫൈനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വർധിപ്പിക്കാനും, അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ധനം എത്തിക്കുന്ന മാർഗങ്ങൾ പരിശോധിക്കാനും സർക്കാർ നിർദ്ദേശം നൽകി.

ഇപ്പോൾ ഇന്ധന ക്ഷാമമില്ലെന്ന് വിമാനക്കമ്പനികൾ പറയുമ്പോഴും, ഇറാൻ യുദ്ധം മൂലം വിതരണ ശൃംഖലയിൽ തടസ്സം വന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകി. യുകെ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ ഏകദേശം 65% ഇറക്കുമതി ചെയ്യുന്നതാണ് . ഇതിൽ വലിയൊരു പങ്ക് സാധാരണയായി മധ്യപൂർവദേശത്ത് നിന്നാണ് കൊണ്ടുവരുന്നത് . എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചത് വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ജൂണോടെ യൂറോപ്പിലാകെ ഇന്ധന ക്ഷാമം ഉണ്ടാകാമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഒരേ റൂട്ടിൽ ദിവസേന നടത്തുന്ന ചില സർവീസുകൾ കുറയ്ക്കുന്നതു പോലുള്ള മുൻകരുതൽ നടപടികൾക്ക് സർക്കാർ അനുമതി നൽകാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് .

സാധാരണയായി, വിമാനത്താവള സ്ലോട്ടുകൾ നിലനിർത്താൻ 80% സർവീസുകൾ പ്രവർത്തിപ്പിക്കേണ്ടതിനാൽ എയർലൈൻസുകൾ സർവീസുകൾ റദ്ദാക്കുന്നതിൽ മടിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിപ്രകാരം ഉപയോഗിക്കാത്ത സ്ലോട്ടുകൾ താൽക്കാലികമായി തിരികെ നൽകാനും പിന്നീട് അവ നിലനിർത്താനും സാധിക്കും. ഇതിലൂടെ കുറഞ്ഞത് രണ്ട് ആഴ്ച മുൻപ് സർവീസുകൾ റദ്ദാക്കി യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകാൻ കഴിയും. യാത്രാ തടസ്സങ്ങൾ ഉണ്ടായാൽ യാത്രക്കാരെ റീറൂട്ടുചെയ്യുകയോ പണം തിരികെ നൽകുകയോ, ഭക്ഷണം-താമസം പോലുള്ള സഹായങ്ങൾ നൽകുകയോ ചെയ്യേണ്ടതും നിലവിലെ നിയമങ്ങൾ നിർബന്ധമാക്കുന്നു. ഇന്ധന ക്ഷാമത്തെ “അസാധാരണ സാഹചര്യങ്ങൾ” ആയി പ്രഖ്യാപിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന എയർലൈൻസുകളുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകളിൽ വെറും 3 ശതമാനം കേസുകളിൽ മാത്രമാണ് നിയമനടപടികൾ ഉണ്ടായതെന്ന പുതിയ കണക്കുകൾ പുറത്തുവന്നു. 2020 മുതൽ 2025 വരെ ഗാർഹിക പീഡനത്തെ തുടർന്ന് 553 പേർ ജീവനൊടുക്കിയിട്ടുണ്ടെങ്കിലും, വെറും 17 കേസുകളിൽ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്. പീഡനത്തിനിരയായി ഒരാൾ സ്വന്തം ജീവൻ അവസാനിപ്പിക്കാനുള്ള സാധ്യത, പങ്കാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പല കേസുകളിലും ആത്മഹത്യയ്ക്ക് മുൻപുണ്ടായ പീഡനവുമായി ബന്ധപ്പെട്ട ആരോപിതരെ പൊലീസ് പരിശോധിക്കാത്തതിനെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട് . ചില കേസുകളിൽ, പീഡനവുമായി ബന്ധപ്പെട്ട അന്വേഷണം വ്യക്തമായ കാരണങ്ങളില്ലാതെ അവസാനിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ആവശ്യമായ സൂക്ഷ്മപരിശോധനകൾ നടത്താത്തത് വലിയ പ്രശ്നമാണെന്ന് ഗാർഹിക പീഡന കമ്മീഷണർ നിക്കോൾ ജേക്കബ്സ് ചൂണ്ടിക്കാട്ടി. ചില സംഭവങ്ങളിൽ, തെളിവുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന വിധത്തിൽ പ്രതികൾക്ക് ഇരകളുടെ മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ പോലും അവസരം നൽകിയതായി അവർ ആരോപിച്ചു.

അതേസമയം, ബ്രിട്ടനിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ സംഭവിച്ച കേസിൽ കുറ്റക്കാരനായി വിധിക്കപ്പെട്ട ആദ്യ വ്യക്തിയായി ലീ മിൽൻ മാറിയ സംഭവവും ശ്രദ്ധേയമാണ്. നേരിട്ടല്ലെങ്കിലും ദീർഘകാല മാനസിക പീഡനം വഴി ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാണെന്ന് ഈ കേസിൽ കോടതി കണ്ടെത്തിയിരുന്നു . ഈ വിധി ഗാർഹിക പീഡന കേസുകളിൽ നിയമപരമായ ഒരു നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. നിയമത്തിൽ മാറ്റം വരുത്തി, ഗാർഹിക പീഡനം വഴി ഒരാളെ ആത്മഹത്യയിലേക്ക് തള്ളുന്നത് പ്രത്യേക കുറ്റമായി പരിഗണിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട് . കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാനും, ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ അന്വേഷണം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന 36കാരൻ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം എന്ന യുവാവിന്റെ മരണത്തിന് പിന്നാലെ, ഇതിന് കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് എഴുതിയതായി കരുതുന്ന 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
കുറിപ്പിൽ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിക്കുകയും, സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി പറയുകയും ചെയ്യുന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തന്റെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും, അതാണ് കടുംകൈക്ക് നയിച്ചതെന്നുമാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
അതേസമയം, ആത്മഹത്യാക്കുറിപ്പിന്റെയും അതിലെ ആരോപണങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പ്രോ-പാലസ്തീൻ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം വരുത്താനുള്ള സാധ്യത ശക്തമാകുന്നു. ചില പ്രതിഷേധങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ സൂചിപ്പിച്ചു. ഇത്തരം പ്രതിഷേധങ്ങൾ നിയന്ത്രിക്കുകയോ പൂർണ്ണമായി നിർത്തലാക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്ന് അദ്ദേഹം ബി ബി സി റേഡിയോ 4-നോട് പറഞ്ഞു. അതേസമയം സമാധാനപരമായ പ്രതിഷേധത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും താൻ പ്രതിബദ്ധനാണെന്നും സ്റ്റാർമർ വ്യക്തമാക്കി.

ഇതിനിടെ മാർക്ക് റോലി ബ്രിട്ടനിലെ യഹൂദ സമൂഹത്തിനെതിരായ ഭീഷണി ഇതുവരെ കാണാത്ത വിധം ഉയർന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് . വിദ്വേഷക്കുറ്റകൃത്യങ്ങൾ, ഭീകരവാദം, വിദേശ രാജ്യങ്ങളുടെ ഇടപെടൽ എന്നിവ ചേർന്നുണ്ടാകുന്ന ഗുരുതര സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ തീവ്രവാദികളും ഇസ്ലാമിസ്റ്റ് ഭീകരരും വലതുപക്ഷ തീവ്രവാദികളും ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളുടെ എതിർ പട്ടികയിൽ യഹൂദ സമൂഹം ഉണ്ടെന്നും, ഇത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ പ്രശ്നമാണെന്നും റോലി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ചില മാസങ്ങളായി യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ആണ് നടന്നത് . വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സമൂഹത്തിന്റെ ആംബുലൻസുകൾ കത്തിച്ച സംഭവം, ഫിഞ്ച്ലിയിലെ സിനഗോഗിന് നേരെയുണ്ടായ തീകൊളുത്തൽ ശ്രമം, ഹാരോയിയിലെ സിനഗോഗ് ആക്രമണം തുടങ്ങിയവ ഇതിൽപ്പെടുന്നു. തുടർച്ചയായ പ്രതിഷേധങ്ങളുടെ ഫലമായി യഹൂദ സമൂഹത്തിൽ ഭീതിയുണ്ടാക്കിയെന്ന് സ്റ്റാർമർ വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ സമൂഹത്തിൽ ഉണ്ടാകുന്ന ആഘാതം വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.