Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊടുംചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ കിടപ്പുമുറി തണുപ്പിക്കാനെന്ന ഉദ്ദേശ്യത്തോടെ പകൽസമയത്ത് ജനലുകളും വാതിലുകളും തുറന്നിടുന്നതാണ് പലരും ചെയ്യുന്ന പ്രധാന തെറ്റെന്ന് യുകെയിലെ ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകി. പുറത്തുള്ള താപനില മുറിക്കുള്ളിലേതിനേക്കാൾ കൂടുതലായിരിക്കുമ്പോൾ ജനൽ തുറക്കുന്നത് ചൂടുള്ള വായുവും സൂര്യപ്രകാശവും അകത്തേക്ക് കടക്കാൻ കാരണമാകുകയും മുറിയുടെ ചൂട് കൂടുതൽ ഉയരുകയും ചെയ്യുമെന്നാണ് അവരുടെ വിശദീകരണം.

പകൽസമയത്ത് ജനലുകളും വാതിലുകളും അടച്ചുവെക്കുന്നതിലൂടെ മുറിക്കുള്ളിലെ തണുപ്പ് കൂടുതൽ നേരം നിലനിർത്താനാകുമെന്ന് വിദഗ്ധർ പറയുന്നു. വൈകുന്നേരത്തോടെ പുറത്തുള്ള താപനില കുറയാൻ തുടങ്ങുമ്പോൾ മാത്രമാണ് ജനലുകൾ തുറക്കേണ്ടത്. വീടിന്റെ എതിർവശങ്ങളിലുള്ള ജനലുകൾ തുറന്ന് വായുസഞ്ചാരം വർധിപ്പിക്കുന്നതും മുറിയിലെ ചൂട് പുറത്തേക്കൊഴുക്കാൻ സഹായിക്കുമെന്നാണ് നിർദേശം.

കോട്ടൺ, ലിനൻ പോലുള്ള വായു സഞ്ചാരം അനുവദിക്കുന്ന തുണിത്തരങ്ങൾ ഉപയോഗിക്കുന്നതും കട്ടിയുള്ള പുതപ്പുകൾ ഒഴിവാക്കുന്നതും നല്ല ഉറക്കത്തിന് സഹായകരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതും ശരീരതാപനില നിയന്ത്രിക്കാൻ സഹായിക്കുമെന്നും രാത്രി വൈകിയുള്ള ഭാരമേറിയ ഭക്ഷണം ഒഴിവാക്കുന്നതും ചൂടുകാലത്ത് സുഖകരമായ ഉറക്കത്തിന് ഗുണകരമാണെന്നും വിദഗ്ധർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ പ്രോപ്പർട്ടി-ലീഗൽ സർവീസ് സ്ഥാപനമായ ഹോമെക്സ് ലീഗൽ മലയാളം യുകെയുമായി സഹകരിച്ച് ഫിഫ ലോകകപ്പ് 2026-നെ ആസ്പദമാക്കി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. “Predict & Win FIFA World Cup 2026” എന്ന പേരിൽ നടക്കുന്ന മത്സരത്തിലൂടെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനാകും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

2026 ജൂലൈ 8 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി ഗ്രാൻഡ് പ്രൈസ് വിന്നർ അവാർഡും, രണ്ടാം സമ്മാനമായി സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും, മൂന്നാം സമ്മാനമായി ഹോമെക്സ് ലീഗൽ എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും ഒരുക്കിയിട്ടുണ്ട്. യുകെ മലയാളി ഫുട്ബോൾ ആരാധകർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ലോകകപ്പ് ആവേശം കൂടുതൽ സജീവമാക്കുകയും മലയാളി ഫുട്ബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹോമെക്സ് ലീഗലും മലയാളം യുകെയും ഈ സംരംഭം അവതരിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹോമെക്സ് ലീഗലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (www.homexlegal.co.uk) തങ്ങളുടെ പ്രവചനം സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/


യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ-കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട് .

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ഫുട്ബോൾ പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഹോമെക്സ് യുകെയുടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.homexlegal.co.uk/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച കെയർ സ്റ്റാർമർ, 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആറു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ തന്റെ പ്രധാനമന്ത്രി പദവിയുടെ അവസാന അധ്യായം കുറിച്ചു. മുൻ പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചപ്പോൾ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ചടങ്ങ്. ഭാര്യ വിക്ടോറിയ, മകൻ, മുതിർന്ന മന്ത്രിമാർ, ഉപദേഷ്ടാക്കൾ, അടുത്ത സഹപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. നൂറോളം മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരും ചടങ്ങിന് സാക്ഷികളായി.

രണ്ടുവർഷം മുൻപ് ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ച് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്നുകയറിയ നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമെന്ന് സ്റ്റാർമർ പറഞ്ഞു. എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ താനാണ് ഏറ്റവും അനുയോജ്യനെന്ന വിശ്വാസം പാർലമെന്ററി പാർട്ടിക്കില്ലെന്ന് വ്യക്തമായതോടെ ആ തീരുമാനം താൻ മാന്യമായി അംഗീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവിവരം ചാൾസ് രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാർമർ അറിയിച്ചു.

പ്രസംഗത്തിന്റെ അവസാന ഭാഗമാണ് ഏറ്റവും വികാരഭരിതമായത്. നല്ല സമയത്തും മോശം സമയത്തും തന്റെ കൂടെ ഉറച്ചുനിന്ന ഭാര്യ വിക്ടോറിയയ്ക്ക് നന്ദി പറഞ്ഞ സ്റ്റാർമർ, രാജ്യത്തെ ഏറ്റവും വലിയ ജോലി അവസാനിപ്പിക്കുമ്പോൾ ഇനി ഏറ്റവും പ്രധാനപ്പെട്ട ജോലിയായ ഭർത്താവിന്റെയും പിതാവിന്റെയും ഉത്തരവാദിത്വങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. കുടുംബത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ അദ്ദേഹം വികാരാധീനനായി . പ്രസംഗം അവസാനിക്കുമ്പോൾ സമീപത്ത് യൂറോപ്യൻ യൂണിയൻ അനുകൂല പ്രവർത്തകനായ സ്റ്റീവ് ബ്രേയുടെ സംഗീതവും കേൾക്കാമായിരുന്നു.

ചടങ്ങിന്റെ ദൃശ്യങ്ങളിൽ ശ്രദ്ധേയമായത് സ്റ്റാർമറുടെ രാഷ്ട്രീയ യാത്രയിൽ നിർണായക പങ്കുവഹിച്ചവരുടെ സാന്നിധ്യമായിരുന്നു. ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി, ചീഫ് സെക്രട്ടറി ഡാരൻ ജോൺസ്, മുതിർന്ന ഉപദേഷ്ടാക്കളായ ജോൺ സ്റ്റീവൻസ്, ടെസ ടൈലർ ടോഡ്, ലിസ് ബേറ്റ്സ് തുടങ്ങിയവർ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. അധികാരത്തിന്റെ കേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നിന്നുള്ള ആ വിടവാങ്ങൽ പ്രസംഗം ഒരു രാഷ്ട്രീയ പ്രഖ്യാപനം മാത്രമല്ല, രണ്ടുവർഷം നീണ്ട പ്രധാനമന്ത്രി കാലഘട്ടത്തിന്റെ ഔപചാരിക സമാപന നിമിഷമായും ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജിക്ക് പിന്നാലെ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നുവരുന്ന ആൻഡി ബേൺഹാം തിങ്കളാഴ്ച പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമാണ് അദ്ദേഹം ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചെത്തിയത്. സ്റ്റാർമറുടെ രാജിപ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം തന്നെ ബേൺഹാം നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സ്ഥിരീകരിക്കുകയും രാജ്യത്തിന് സ്ഥിരതയുള്ള നേതൃത്വം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ലേബർ നേതൃസ്ഥാനത്തേക്കുള്ള നാമനിർദേശ നടപടികൾ ജൂലൈ 9-ന് ആരംഭിക്കും. നിലവിൽ ബേൺഹാമിനെതിരെ പ്രമുഖ എതിരാളികൾ രംഗത്തില്ല. മുൻ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബേൺഹാമിന് പിന്തുണ നൽകുകയും ചെയ്തു. ഇതോടെ മത്സരമില്ലാതെ തന്നെ ജൂലൈ മധ്യത്തോടെ ബേൺഹാം പ്രധാനമന്ത്രിയായി ചുമതലയേൽക്കാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ജീവിതച്ചെലവ്, സാമ്പത്തിക വളർച്ച, പൊതുസേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായിരിക്കും മുൻഗണനയെന്ന് ബേൺഹാം വ്യക്തമാക്കി.

അതേസമയം, പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതിന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് ബേൺഹാം വ്യക്തമായ മറുപടി നൽകിയില്ല. “ഇനിയും നിരവധി ഘട്ടങ്ങൾ ബാക്കിയുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റാർമറുടെ നേതൃത്വത്തെയും രാജ്യത്തിനുവേണ്ടിയുള്ള സേവനത്തെയും അദ്ദേഹം പ്രശംസിക്കുകയും നേതൃമാറ്റം ക്രമബദ്ധമായി പൂർത്തിയാക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. ലേബർ പാർട്ടിയെ ഒരുമിപ്പിക്കുകയും റിഫോം യുകെയുടെ വെല്ലുവിളി നേരിടുകയും ചെയ്യുക എന്നതാണ് ബേൺഹാമിന് മുന്നിലുള്ള ഏറ്റവും വലിയ ദൗത്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അതിതീവ്ര ചൂടും ഉയർന്ന ഈർപ്പവും കണക്കിലെടുത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും കൂടുതൽ ഭാഗങ്ങളിൽ ബാധകമാകുന്ന അപൂർവ ‘റെഡ് എക്സ്ട്രീം ഹീറ്റ്’ മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. ലണ്ടൻ, ബർമിംഗ്ഹാം, കേംബ്രിഡ്ജ്ഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. 2022 ജൂലൈയ്ക്ക് ശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ റെഡ് മുന്നറിയിപ്പാണിത്.

അതേസമയം, ഇംഗ്ലണ്ടിലെ ആറു മേഖലകളിൽ ‘റെഡ് ഹീറ്റ് ഹെൽത്ത് അലർട്ടും’ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമായവർക്കും രോഗികൾക്കും മാത്രമല്ല, ആരോഗ്യമുള്ള ആളുകൾക്കുപോലും ജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിശക്തമായ ചൂടിനൊപ്പം രാത്രിയിലും ഉയർന്ന താപനിലയും ഈർപ്പവും തുടരുമെന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകാനിടയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

ചൂട് മൂലം ഗതാഗത സംവിധാനങ്ങൾ, വൈദ്യുതി – ജലവിതരണം, ആരോഗ്യ സേവനങ്ങൾ എന്നിവയിൽ വ്യാപക തടസ്സങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. പല സ്കൂളുകളും പ്രവർത്തനസമയം ക്രമീകരിക്കുകയും യൂണിഫോം ധരിക്കുന്നതിൽ ഇളവുകൾ അനുവദിക്കുകയും അധിക കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമായാണ് ഇത്തരം അതിതീവ്രത ഉണ്ടാകുന്നത് പതിവാകുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുമ്പോൾ, ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പര്യാപ്തമായി തയ്യാറായിട്ടില്ലെന്ന ആശങ്കയും ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച് അധികാരത്തിലെത്തിയതിന് രണ്ട് വർഷം തികയും മുമ്പാണ് രാജി. പാർട്ടിക്കുള്ളിൽനിന്ന് ശക്തമായ സമ്മർദവും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ഉയർന്നതിനെ തുടർന്നാണ് തീരുമാനം. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും ചേരുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അധികാര കൈമാറ്റം സുഗമമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹം നേടിയ നിർണായക വിജയത്തിന് പിന്നാലെ സ്റ്റാർമറുടെ നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമായി. നിരവധി ലേബർ എംപിമാരും മന്ത്രിമാരും നേതൃത്വമാറ്റം ആവശ്യപ്പെട്ടിരുന്നു. ആദ്യം രാജിവെക്കില്ലെന്ന നിലപാടിലായിരുന്ന സ്റ്റാർമർ, പാർട്ടിക്കുള്ളിലെ പിന്തുണ ഗണ്യമായി കുറഞ്ഞതും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ റിഫോം യുകെയിൽനിന്നുള്ള വെല്ലുവിളി ശക്തമാകുമെന്ന ആശങ്കയും ഉയർന്നതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബേൺഹമാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള മുൻനിര സാധ്യതക്കാരനായി വിലയിരുത്തപ്പെടുന്നത്.

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ, സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ, നയപരമായ വിവാദങ്ങൾ, മന്ത്രിസഭയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ എന്നിവ സ്റ്റാർമറുടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജിയോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ തേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. അധികാരത്തിലിരിക്കെ നേടിയ ചില നയതന്ത്ര നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനപ്രീതിയിലെ ഇടിവും പാർട്ടിക്കുള്ളിലെ വിശ്വാസക്കുറവും ഒടുവിൽ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച തന്നെ രാജി പ്രഖ്യാപനത്തിനുള്ള സമയക്രമം പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ലേബർ പാർട്ടിക്കുള്ളിൽ നിന്നുള്ള ശക്തമായ സമ്മർദവും എംപിമാരുടെ പിന്തുണ കുറഞ്ഞതുമാണ് സ്റ്റാർമറെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാം നേടിയ വൻവിജയം പാർട്ടിയിലെ നേതൃത്വമാറ്റ ആവശ്യങ്ങൾക്ക് കൂടുതൽ കരുത്തേകിയിട്ടുണ്ട്.

സ്റ്റാർമർ ഉടൻ പദവി ഒഴിയാതെ സെപ്റ്റംബറിൽ നടക്കുന്ന ലേബർ പാർട്ടി സമ്മേളനം വരെ പ്രധാനമന്ത്രിയായി തുടരുന്ന രീതിയിലുള്ള കൈമാറ്റ പദ്ധതിയാണ് പരിഗണിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ പാർട്ടിക്കുള്ളിൽ വലിയ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബേൺഹാമിന് ഇരുന്നൂറിലധികം ലേബർ എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉൾപ്പെടെയുള്ള നേതാക്കൾ മത്സരരംഗത്തിറങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു.

കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, ഊർജനയം തുടങ്ങിയ വിഷയങ്ങളിൽ വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് നേതൃത്വ പ്രതിസന്ധി രൂക്ഷമായത്. ആൻഡി ബേൺഹാം നേതൃത്വത്തിലെത്തിയാൽ പൊതുസേവന മേഖലയിൽ കൂടുതൽ സർക്കാർ ഇടപെടലിനും മുൻകാല സ്വകാര്യ വത്കരണ നയങ്ങളുടെ പുനഃപരിശോധനയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ സമീപനം ലേബർ പാർട്ടി സ്വീകരിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാരമാറ്റത്തിന് വേദിയൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ഈ ആഴ്ച റെക്കോർഡ് താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും മിക്ക ഭാഗങ്ങളിലും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജൂണിലെ നിലവിലെ റെക്കോർഡ് മറികടക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

പകൽ സമയത്തെ കടുത്ത ചൂടിനൊപ്പം രാത്രിയിലും താപനില 20 ഡിഗ്രിക്ക് താഴെയിറങ്ങാത്ത ‘ട്രോപ്പിക്കൽ നൈറ്റ്സ്’ അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ ഉയർന്ന ആർദ്രതയും ചൂടും ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ട്. പ്രായമായവരും കുട്ടികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ചൂട് ആരോഗ്യരംഗത്തെയും ഗതാഗത സംവിധാനങ്ങളെയും വൈദ്യുതി, ജലവിതരണ ശൃംഖലകളെയും ബാധിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, വീടുകളിൽ താപനില ക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആഴ്ചയുടെ അവസാനത്തോടെ ചൂട് അല്പം കുറഞ്ഞേക്കുമെങ്കിലും തെക്കൻ, കിഴക്കൻ മേഖലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് പ്രവചനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ്ഷയറിലെ എൽസ്റ്റോവിന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് റെയിൽ ഗതാഗതത്തിലെ വൻ തടസം കുറഞ്ഞത് ഒരാഴ്ചകൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 19ന് നടന്ന അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ 28 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമായി തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.

കോ‍ർബിയിൽ നിന്ന് ലണ്ടൻ സെന്റ് പാൻക്രസിലേക്കു പോയിരുന്ന ട്രെയിൻ, നോട്ടിംഗ്ഹാമിൽ നിന്ന് എത്തിയ മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തകർന്ന കോച്ചുകളും വൈദ്യുതി ലൈനുകളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൻ ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനവും പാളം പുനഃസ്ഥാപിക്കുന്ന ജോലികളും നടക്കുന്നത്. ബെഡ്ഫോർഡിനും ലണ്ടൻ സെന്റ് പാൻക്രസിനും ഇടയിലെ പ്രധാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ചില ഭാഗങ്ങളിൽ മാത്രമാണ് പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസും അന്വേഷണം ആരംഭിച്ചു. സിഗ്നൽ സംവിധാനങ്ങളുടെയും ട്രെയിനുകളിലെ ഡേറ്റാ റെക്കോർഡറുകളുടെയും വിവരങ്ങൾ പരിശോധിച്ചു വരികയാണ്. നിലവിൽ ഇത് ഒറ്റപ്പെട്ട ദാരുണ അപകടമായാണ് അധികൃതർ കണക്കാക്കുന്നത്. ട്രെയിൻ ഗതാഗത തടസം നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാർ അത്യാവശ്യമായാൽ മാത്രമേ യാത്ര ചെയ്യാവൂ എന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള തീരുമാനം അദ്ദേഹം അറിയിക്കുമെന്നാണ് സൂചന. ലേബർ പാർട്ടിക്കുള്ളിൽ അടുത്തിടെ നേതൃത്വത്തെച്ചൊല്ലിയുള്ള അസംതൃപ്തി ശക്തമായതും, ചില എംപിമാർ നേതൃത്വമാറ്റം പരസ്യമായി ആവശ്യപ്പെട്ടതും സ്റ്റാർമറിന് മേൽ സമ്മർദം വർധിപ്പിച്ചതായാണ് വിലയിരുത്തൽ. സർക്കാരിന്റെ ജനപ്രീതിയിലുണ്ടായ ഇടിവും പാർട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന ഘടകമായി മാറിയിട്ടുണ്ട്.

സമീപകാല ഉപതിരഞ്ഞെടുപ്പുകളുടെയും പൊതുജനാഭിപ്രായ സർവേകളുടെയും ഫലങ്ങൾ ലേബർ പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാമിനെ ഭാവി നേതാവായി പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാർമർ മന്ത്രിസഭാംഗങ്ങളുമായും മുതിർന്ന പാർട്ടി നേതാക്കളുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. പാർട്ടിയുടെ ഭാവി, സർക്കാരിന്റെ പ്രവർത്തനം, അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എന്നിവ ഈ ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്നാണ് വിവരം.

അതേസമയം സ്റ്റാർമറുടെ രാജിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സർക്കാർ വൃത്തങ്ങൾ പ്രധാനമന്ത്രി പതിവ് ഭരണകാര്യങ്ങളിൽ തുടരുകയാണെന്നും അന്തിമ തീരുമാനം സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ബിസിനസ് സെക്രട്ടറിയായ പീറ്റർ കൈലും വിഷയത്തിൽ വ്യക്തത വരുത്താൻ തയ്യാറായില്ല. എന്നിരുന്നാലും, സ്റ്റാർമറുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ ലേബർ പാർട്ടിയിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Copyright © . All rights reserved