Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ശിക്ഷ അനുഭവിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റെന്റെയും ചിത്രങ്ങൾ വിൻഡ്സർ കൊട്ടാരത്തിൽ പ്രൊജക്റ്റ് ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മാലീഷ്യസ് കമ്മ്യൂണിക്കേഷൻസ് കുറ്റം ചുമത്തിയാണ് നിലവിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് തേംസ് വാലി പൊലീസ് അറിയിച്ചു. സംഭവം ട്രംപ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ കാണാനെത്തിയ സമയത്താണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ സംഭവം കൂടുതൽ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി.

ഈസ്റ്റ് സസ്സെക്സിൽ നിന്നുള്ള 60 വയസുകാരനും 36, 50 വയസ് പ്രായമുള്ള ലണ്ടൻ സ്വദേശികളും കെന്റിൽ നിന്നുള്ള 37 കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്നു വിൻഡ്സർ കൊട്ടാരത്തിന് മുന്നിൽ വലിയ പൊലീസ് വിന്യാസം നടപ്പാക്കുകയും സ്ഥലത്തെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. കൊട്ടാരത്തിനു സമീപം പ്രതിഷേധക്കാരും മാധ്യമ പ്രവർത്തകരും കൂടി നിന്നതിനാൽ സ്ഥിതി കൂടുതൽ സംഘർഷഭരിതമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു ട്രംപ് ലണ്ടനിലെത്തിയത്. അമേരിക്കൻ അംബാസഡറുടെ വസതിയിൽ ആണ് അദ്ദേഹം താമസിച്ചത് . രാജാവ് ചാൾസിനെ കാണുന്നതും ക്വീൻ എലിസബത്ത് രണ്ടാമന്റെ ശവകുടീരം സന്ദർശിക്കുന്നതും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് അദ്ദേഹം ഇന്നലെ പങ്കെടുത്തു . അതേസമയം “സ്റ്റോപ്പ് ട്രംപ്” കൂട്ടായ്മയുടെ നേതൃത്വത്തിൽ ലണ്ടനിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . ഇതിന്റെ പശ്ചാത്തലത്തിൽ 1,600 -ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ്‌ലാൻഡ്സിൽ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിഖ് യുവതിയെ വർഗീയമായി അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. 20-കളിൽ പ്രായമുള്ള യുവതിയെ സെപ്റ്റംബർ 9-ന് രാവിലെയാണ് രണ്ടുപേർ ആക്രമിച്ചത് . അക്രമികളായ നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥലം ഇല്ല, പുറത്തേക്ക് പോകൂ എന്ന് പറഞ്ഞുവെന്ന റിപ്പോർട്ടുകൾ രാജ്യത്തെ കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ വൻ ആശങ്കൾക്കാണ് കാരണമായത് .

30-കളിൽ പ്രായമുള്ള ഒരാളെ ബലാത്സംഗ കുറ്റത്തിൽ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. അതേസമയം, ആക്രമണത്തിൽ പങ്കെടുത്ത രണ്ടാമത്തെ പ്രതിയെ പൊലീസ് ഇപ്പോഴും തേടുകയാണെന്നാണ് . തല മൊട്ടയടിച്ച ചെയ്ത കറുത്ത സ്വെറ്റ്ഷർട്ടും ഗ്ലൗസും ധരിച്ച ഒരാളും ചാരനിറത്തിലുള്ള ടോപ്പിട്ട മറ്റൊരാളുമാണ് അക്രമികൾ എന്ന് പോലീസ് അറിയിച്ചിരുന്നു. പൊതുജനങ്ങൾ നൽകുന്ന സൂചനകൾ കേസിൽ നിർണ്ണായകമാകുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

കേസിലെ പുരോഗതി കുറവാണെന്നാരോപിച്ച് യുകെയിലെ 450-ത്തിലധികം ഗുരുദ്വാരകളും സിഖ് സംഘടനകളും ചേർന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന് കത്ത് അയച്ചിട്ടുണ്ട്. ഇതോടൊപ്പം നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന് യുവതിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എനിക്ക്‌ എന്റെ കുടുംബവും സമൂഹവും വലിയ പിന്തുണയായി നിന്നെന്നും ഒരിക്കലും ഇതുപോലൊരു സംഭവം ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നാണ് അക്രമത്തിനിരയായ യുവതി പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ബ്രോംലിയിൽ ക്രോയ്ഡൻ റോഡിലെ കാൽനട പാതയിൽ 86 കാരനായ ഇന്ത്യൻ വംശജനായ കുൻവർ സിംഗ് അപകടത്തിൽ പെട്ട് ദാരുണമായി മരിച്ച സംഭവത്തിൽ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു. 25 കാരനായ ഡാനിയൽ റെഡ്‌പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു, 40 മൈൽ വേഗപരിധിയുള്ള സ്ഥലത്ത് 64 മൈൽ വേഗത്തിൽ ആണ് ഇയാൾ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാൽനടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചു തന്നെ മരിച്ചു.

ഓൾഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്ന് വർഷത്തേയ്ക്ക് ഡ്രൈവിംഗ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്ന് ജഡ്ജി റിച്ചാർഡ് മാർക്സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാരഭരിതമായ പ്രതികരണങ്ങളും കോടതി രേഖപ്പെടുത്തി. സംഭവസമയത്ത് പ്രതിക്ക് പ്രൊവിഷണൽ ലൈസൻസായിരുന്നെങ്കിലും ബൈക്കിൽ ‘എൽ’ ബോർഡില്ലായിരുന്നു. ഇൻഡിക്കേറ്ററുകളും മിററുകളും ഇല്ലാത്തതിനു പുറമെ ഹൈവേയ്‌ക്ക് അനുയോജ്യമല്ലാത്ത പിൻചക്രം ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.

കുൻവർ സിംഗ് മരിച്ചത് തന്റെ വിവാഹത്തിന്റെ സുവർണ്ണജൂബിലിക്ക് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഭർത്താവിന്റെ മരണം സഹിക്കാനാകാതെ 80കാരിയായ ഭാര്യയും പിന്നാലെ മരണമടഞ്ഞു. നേരത്തെയും നിരോധന കാലയളവിൽ വാഹനം ഓടിച്ചതടക്കമുള്ള കുറ്റങ്ങൾ പ്രതിയുടെ മേൽ ഉണ്ടെന്ന് കോടതി നീരീക്ഷിച്ചിരുന്നു . പ്രതി സംഭവത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ചുവെങ്കിലും പൊതുസുരക്ഷയെ മുൻനിർത്തി കോടതി കർശനമായ ശിക്ഷയാണ് വിധിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആഗസ്റ്റ് മാസത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തിൽ തന്നെ തുടരുകയാണ്. എന്നാൽ ഭക്ഷണവും മദ്യമല്ലാത്ത പാനീയങ്ങളുടെയും വില സൂചിക 5.1% വരെ ഉയർന്നിട്ടുണ്ട്. പശുവിറച്ചി, വെണ്ണ, പാൽ, ചോക്ലേറ്റ് തുടങ്ങിയ ഇനങ്ങളിൽ വൻ വിലവർധനയാണ് ഉണ്ടായത്. സർക്കാർ കൂട്ടിച്ചേർത്ത ദേശീയ ഇൻഷുറൻസ് (NIC) അടക്കമുള്ള നികുതിവർദ്ധന സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതാണ് ഭക്ഷ്യവില കുതിക്കുന്നതിന് പ്രധാന കാരണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു..

ഫ്രാൻസിൽ 0.8% മാത്രവും ജർമ്മനിയിൽ 2.1% മാത്രവുമാണ് ആഗസ്റ്റ് മാസത്തെ ഇൻഫ്ലേഷൻ ഉണ്ടായത് . ഈ നിരക്കുകളുമായി താരതമ്യം ബ്രിട്ടനിലെ പണപ്പെരുപ്പം ആണ് ഏറ്റവും ഉയർന്ന് നിൽക്കുന്നത്. പശുവിറച്ചിക്ക് 25 % വരെയും ബട്ടറിന് 19% വരെയും ചോക്ലേറ്റിന് 15% വരെയും വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി വേതനവർധന 4.7% മാത്രമായതിനാൽ ഭക്ഷ്യവില കുതിച്ചുയരുന്നത് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യം മുന്നറിയിപ്പ് നൽകി. അതേസമയം, വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയുടെ വില കുറഞ്ഞു. ഇത് കൂടാതെ സെറൽസ് , പാസ്ത തുടങ്ങിയ ചില പ്രധാന ഭക്ഷണ വസ്തുക്കൾക്കും വില കുറഞ്ഞിട്ടുണ്ട് .

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് അഞ്ചുതവണ കുറച്ച് ഇപ്പോൾ 4 ശതമാനത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഇൻഫ്ലേഷൻ 3.8 ശതമാനത്തിൽ തന്നെ തുടരുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വർഷാവസാനത്തേക്ക് ഭക്ഷ്യവിലകൾ വീണ്ടും കയറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത് . അതേസമയം അടുത്ത വർഷത്തോടെ വിലക്കയറ്റം നിയന്ത്രിക്കപ്പെടുമെന്നും 2026 അവസാനത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3% വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ക്യാപിറ്റൽ ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും രണ്ടാമത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി യുകെയിൽ എത്തി. ലണ്ടൻ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ എയർഫോഴ്‌സ് വൺ വിമാനത്തിൽ നിന്ന് ഇറങ്ങിയ ട്രംപിനെ ചാൾസ് രാജാവിന്റെ പ്രതിനിധിയായ വിസ്കൗണ്ട് ഹെൻറി ഹുഡ്, വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ എന്നിവർ സ്വീകരിച്ചു. പിന്നീട് ട്രംപും ഭാര്യയും മാരീൻ വൺ ഹെലികോപ്റ്ററിൽ ലണ്ടനിലെ റെജന്റ്സ് പാർക്കിലെ യു.എസ്. അംബാസഡറുടെ ഔദ്യോഗിക വസതിയായ വിൻഫീൽഡ് ഹൗസിലേക്ക് പോയി.

രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ട്രംപ് ചാൾസ് രാജാവിനെ വിൻഡ്സർ കൊട്ടാരത്തിൽ കാണും. തുടർന്ന് വ്യാഴാഴ്ച അദ്ദേഹം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറെ ചേക്കേഴ്സ് കൺട്രി റസിഡൻസിൽ സന്ദർശിക്കും. സ്റ്റേറ്റ് ബാൻക്വെറ്റിനും വിവിധ ഔദ്യോഗിക സ്വീകരണങ്ങൾക്കും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പങ്കെടുക്കും. 2019-ൽ നടന്ന ആദ്യ സ്റ്റേറ്റ് സന്ദർശനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം പൊതുചടങ്ങുകൾ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. ഇത്തവണയും ട്രംപിന്റെ സുരക്ഷയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നതിനാൽ പൊതു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.

സന്ദർശനത്തെ തുടർന്ന് വിൻഡ്സറിലെയും ലണ്ടനിലെയും നിരവധി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും ശക്തമായ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ട്രംപ്–ജെഫ്രി എപ്സ്റ്റീൻ ചിത്രങ്ങൾ വിൻഡ്സർ കൊട്ടാര ഭിത്തികളിൽ പ്രൊജക്ട് ചെയ്ത സംഭവവും ശ്രദ്ധ നേടിയിട്ടുണ്ട്. യുഎസ് – യുകെ വ്യാപാര ഉടമ്പടിയിലെ സ്റ്റീൽ കയറ്റുമതി തീരുവകൾ സംബന്ധിച്ച ചർച്ചകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ബ്രിട്ടനുമായുള്ള കരാറുകൾ പുനഃപരിശോധിക്കാമെന്ന സൂചനകൾ ട്രംപ് നൽകിയിട്ടുണ്ട് . ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യുഎസ് പ്രസിഡൻ്റ് രണ്ടാമതും ബ്രിട്ടൻ സന്ദർശിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കറുത്തവരും വംശീയ ന്യൂന പക്ഷത്തു നിന്നുമുള്ള സ്ത്രീകൾക്ക് ഇപ്പോഴും മാതൃത്വ പരിചരണത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ബ്രിട്ടീഷ് എംപിമാരുടെ ആരോഗ്യ-സാമൂഹികകാര്യ സമിതി റിപ്പോർട്ട് വ്യക്തമാക്കി. വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ പ്രസവ സമയത്ത് മരണപ്പെടാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും അവരുടെ കുഞ്ഞുങ്ങൾക്ക് സ്റ്റിൽബർത്ത് സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേതൃത്വത്തിലെ വീഴ്ച, ഉത്തരവാദിത്തത്തിന്റെ അഭാവം, ഡേറ്റാ ശേഖരണത്തിലെ അപാകതകൾ എന്നിവയും, കൂടാതെ സ്ത്രീകളുടെ ആശങ്കകൾ ഗൗരവമായി കാണാതിരുന്ന വർഗീയ സമീപനങ്ങളും ഇതിന് കാരണമാണെന്ന് കണ്ടെത്തി. കറുത്ത വർഗക്കാരായ സ്ത്രീകൾക്ക് സുരക്ഷിതമായ മാതൃത്വപരിചരണം നൽകാൻ അവരെ മനസിലാക്കുന്ന ബഹുമാനിക്കുന്ന ആരോഗ്യപ്രവർത്തകരാണ് ആവശ്യം എന്ന് ബർമിംഗ്ഹാം എർഡിങ്ടൺ എംപി പൗലെറ്റ് ഹാമിൽട്ടൺ അഭിപ്രായപ്പെട്ടു. നിലവിൽ പുറത്തുവന്ന വിവരങ്ങൾ ആരോഗ്യമേഖലയുടെ പ്രവർത്തങ്ങൾക്ക് വഴിത്തിരിവാകണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്.

എൻ എച്ച് എസ് മാതൃത്വ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും നിർബന്ധമായും സംസ്കാരപരമായ പരിശീലനം നൽകണം എന്നതുമാണ് പ്രതിവിധിയായി കമ്മിറ്റി നിർദേശിച്ച നടപടി ക്രമങ്ങളിൽ പ്രധാനപെട്ടത് . കൃത്യമായ വിവര ശേഖരണം ഉറപ്പാക്കണം എന്ന നിർദ്ദേശവും നൽകപ്പെട്ടിട്ടുണ്ട് . കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് മാറ്റം വരേണ്ടത്, അത് സംഭവിക്കുമ്പോൾ എല്ലാ സ്ത്രീകൾക്കും ഗുണകരമാകുമെന്ന് ഫൈവ് എക്സ് മോർ ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ടിനൂക്ക് ആവേ കൂട്ടിച്ചേർത്തു. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സും അടിയന്തര നടപടി ആവശ്യമാണെന്ന് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യാത്ര ചെയ്ത ബ്രിട്ടീഷ് എംപിമാരായ സൈമൺ ഓഫർ, പീറ്റർ പ്രിൻസ്‌ലി എന്നിവർക്ക് ഇസ്രായേലിൽ പ്രവേശനം നിഷേധിച്ചതോടെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പാർലമെന്ററി സംഘത്തിന്റെ ഭാഗമായാണ് അധിനിവേശിത വെസ്റ്റ് ബാങ്ക് സന്ദർശിക്കാൻ അവർ ശ്രമിച്ചത്. ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെയും ഇസ്രായേൽ – പാലസ്തീൻ മനുഷ്യാവകാശ സംഘടനകളെയും കാണുക എന്നതായിരുന്നു ഇവരുടെ സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ ഇസ്രായേൽ അധികൃതരുടെ നടപടി മനുഷ്യാവകാശ പ്രശ്നങ്ങളെ നേരിട്ട് കാണുന്നതിന് തടസ്സമായി.

ഓഫർ (സ്ട്രൗഡ് എംപി, ഹെൽത്ത് അൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ചെയർമാൻ) മുമ്പ് ഒരു ഫുൾ-ടൈം ജിപി ആയിരുന്നു. ബറി സെന്റ് എഡ്മുണ്ട്സ് & സ്റ്റോ മാർക്കറ്റ് എംപി ആയ പ്രിൻസ്‌ലി 30 വർഷത്തെ എൻഎച്ച്എസ് സർജൻ അനുഭവ സമ്പത്തുള്ള ആളാണ് . കഴിഞ്ഞ ഏപ്രിലിലും ലേബർ എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവർക്ക് സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു. അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന അന്ന് ഡേവിഡ് ലാമ്മി നടപടിയെ അംഗീകരിക്കാനാകാത്തതും അപകടകരവും എന്നായിരുന്നു വിശേഷിപ്പിച്ചത് .


അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കനത്ത തോതിൽ തുടരുകയാണ്. അന്താരാഷ്ട്ര വിമർശനങ്ങളും യുഎൻ കമ്മീഷൻ റിപ്പോർട്ടുകളും അവഗണിച്ച് ടാങ്കുകളും സ്ഫോടകവസ്തുക്കൾ നിറച്ച വിദൂരനിയന്ത്രിത വാഹനങ്ങളും വിന്യസിക്കപ്പെട്ടു. ഭീകര കേന്ദ്രങ്ങളെ അടിച്ചമർത്തും എന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ് പ്രഖ്യാപിച്ചു. ശത്രുവിനെ പരാജയപ്പെടുത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. എന്നാൽ തടവുകാരുടെ മോചനത്തെ പറ്റി പരാമർശം ഒഴിവാക്കിയതോടെ കുടുംബങ്ങളും പിന്തുണക്കുന്നവരും പ്രതിഷേധവുമായി തെരുവിലെത്തി. 2024 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിനിടെ ആയിരത്തിലധികം ആളുകൾ പിടിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം ശക്തമായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൂഗിള്‍ ഉടമസ്ഥരായ ആല്‍ഫബെറ്റ് ബ്രിട്ടനില്‍ 5 ബില്യണ്‍ പൗണ്ട് (ഏകദേശം 6.8 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയ ഗവേഷണവും വികസിപ്പിക്കാനാണ് ഈ വമ്പന്‍ തുക വിനിയോഗിക്കുന്നത്. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച അമേരിക്കന്‍ ടെക് കമ്പനികളുടെ നിക്ഷേപ പരമ്പരയിലെ ആദ്യപ്രഖ്യാപനമാണ് ഇത് . യുകെയില്‍ ശാസ്ത്ര പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും അനവധി സാധ്യതകളാണ് തുറന്നു കിടക്കുന്നത് എന്ന് ഗൂഗിളിന്റെ പ്രസിഡന്റ് റൂത്ത് പോറാത്ത് വ്യക്തമാക്കി.

ഹര്‍ട്‌ഫോര്‍ഷെയറിലെ വാള്‍ത്താം ക്രോസില്‍ 735 മില്യണ്‍ പൗണ്ട് ചെലവില്‍ നിര്‍മ്മിച്ച പുതിയ ഡേറ്റാ സെന്റര്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. 5 ബില്യണ്‍ പൗണ്ടിന്റെ ഭാഗമായുള്ള നിക്ഷേപം ഈ ഡേറ്റാ സെന്ററിന്റെ വികസനത്തിനും ശേഷി വര്‍ധനയ്ക്കുമായി വിനിയോഗിക്കും. കൂടാതെ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്‌മൈന്‍ഡ് ഗവേഷണ സ്ഥാപനത്തിനും സാമ്പത്തിക സഹായം ലഭിക്കും. നോബല്‍ ജേതാവ് ഡെമിസ് ഹസാബിസ് നേതൃത്വം നല്‍കുന്ന ഡീപ്‌മൈന്‍ഡ്, കൃത്രിമബുദ്ധി ഉപയോഗിച്ച് മെഡിസിന്‍, ശാസ്ത്രീയ ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ പുതിയ വഴിത്താരകള്‍ തുറന്നിട്ടുണ്ട്.

പരിസ്ഥിതിയോട് സൗഹൃദപരമായി പ്രവര്‍ത്തിക്കാനാണ് ഗൂഗിള്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. ജലത്തിന് പകരം എയര്‍-കൂളിങ് സംവിധാനം ഉപയോഗിക്കുന്ന ഡേറ്റാ സെന്ററുകളില്‍ നിന്നുള്ള ചൂട് പ്രാദേശിക സ്കൂളുകളുടെയും വീടുകളുടെയും ഹീറ്റിങ്ങിന് നല്‍കും. ഷെല്ലുമായി കരാറിലൂടെ 95 ശതമാനം കാര്‍ബണ്‍-ഫ്രീ ഊര്‍ജം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. തൊഴില്‍ മേഖലയിലെ ഭാവിയെ കുറിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുകയും, AI ചില മേഖലകളില്‍ കാര്യക്ഷമത വര്‍ധിപ്പിച്ചാലും പുതിയ വ്യവസായങ്ങളും തൊഴില്‍ അവസരങ്ങളും ഉയര്‍ന്നു വരുമെന്നും വ്യക്തമാക്കി. മനുഷ്യരെ ഒഴിവാക്കുന്നതിന് പകരം സഹായിക്കുന്ന രീതിയിൽ AI പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന “യുണൈറ്റ് ദി കിംഗ്ഡം” റാലിയിൽ 1 ലക്ഷംത്തിലധികം ആളുകൾ പങ്കെടുത്തതും തുടർ സംഭവങ്ങളും യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾക്ക് കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത് . വലതുപക്ഷ നേതാവ് ടോമി റോബിൻസൺ നേതൃത്വം നൽകിയ ഈ പ്രതിഷേധം ആദ്യം പൊതു പരിപാടിയായി പ്രഖ്യാപിച്ചെങ്കിലും ഉടൻ തന്നെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്കും സംഘർഷത്തിലേക്കും വഴിമാറി. പോലീസ് 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നെങ്കിലും കുപ്പികൾ എറിയുകയും കടുത്ത സംഘർഷം ഉടലെടുക്കുകയും ചെയ്തതിനെ തുടർന്ന് കലാപനിയന്ത്രണ വിഭാഗത്തിന്റെ ഇടപെടൽ വേണ്ടിവന്നു .

പ്രതിഷേധത്തിൽ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് വീഡിയോ സന്ദേശം നൽകി. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ തകർക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രതികരണം എരിതീയിൽ എണ്ണയൊഴിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതത് . ഇതിനിടെ, വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്‌ബറിയിൽ നിന്റെ നാട്ടിലേക്ക് പോ എന്ന് പറഞ്ഞ് സിഖ് യുവതിയെ ബലാൽസംഗം ചെയ്ത സംഭവവും വംശീയ അധിക്ഷേപവും കടുത്ത ആശങ്ക ആണ് വിവിധ കുടിയേറ്റ സമൂഹങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ ബ്രിട്ടനിലെ ഇന്ത്യക്കാരെ കടുത്ത സുരക്ഷാ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഞങ്ങൾ നിയമാനുസൃത കുടിയേറ്റക്കാരാണെങ്കിലും കടുത്ത ആശങ്കയിലും പേടിയിലുമാണെന്നാണ് ലണ്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യുവതി രാഷി പറഞ്ഞത് . 2021-ലെ സെൻസസ് പ്രകാരം ബ്രിട്ടനിൽ 19–20 ലക്ഷം ഇന്ത്യക്കാർ ജീവിക്കുന്നുണ്ടെന്നും, 2023-ൽ മാത്രം 2.5 ലക്ഷം പേർ തൊഴിൽ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ബ്രിട്ടീഷ് സർക്കാർ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. കൂടാതെ, നിയമവിരുദ്ധമായി ഭക്ഷണ ഡെലിവറി ജോലികളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഉബർ ഈറ്റ്സ് തുടങ്ങിയ കമ്പനികളുമായി ചേർന്ന് വിവരങ്ങൾ പങ്കിടുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ആശുപത്രിയിൽ 2023 സെപ്റ്റംബർ 16-ന് ശസ്ത്രക്രിയയ്ക്കിടയിൽ ഡോക്ടർ നേഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ഡോ. സുഹൈൽ അൻജുമിന് (44) വീണ്ടും ജോലി ചെയ്യാൻ മെഡിക്കൽ ട്രൈബ്യൂണൽ അനുമതി നൽകി. രോഗി ജനറൽ അനസ്തീഷ്യയിൽ കഴിയുമ്പോൾ അദ്ദേഹം പുറത്തേക്കു പോയെങ്കിലും മറ്റൊരു ഓപ്പറേറ്റിംഗ് തിയേറ്ററിൽ പ്രവേശിച്ച് നേഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഒരു സഹപ്രവർത്തക അപ്രതീക്ഷിതമായി ഇത് കണ്ടതാണ് സംഭവം പുറം ലോകത്ത് അറിയാൻ കാരണമായത് .

വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന് 2024 ഫെബ്രുവരിയിൽ അൻജുമിനെ ആശുപത്രി പുറത്താക്കിയിരുന്നു. പിന്നീട് പാകിസ്താനിലേക്ക് കുടുംബത്തോടൊപ്പം മാറി അവിടെ ഡോക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹം ബ്രിട്ടനിൽ തിരിച്ചെത്തി കരിയർ തുടരണമെന്ന് ട്രൈബ്യൂണലിനോട് അപേ ക്ഷിക്കുകയിരുന്നു . ഇത് ഒരിക്കൽ മാത്രം സംഭവിച്ച ഗുരുതരമായ തെറ്റായിരുന്നുവെന്നും വളരെ ലജ്ജാകരമായ പ്രവൃത്തിയാണ് താൻ ചെയ്തതെന്നും അദ്ദേഹം മാപ്പപേക്ഷയിൽ പറഞ്ഞു.

രോഗിക്ക് പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും, സഹപ്രവർത്തകരുടെയും രോഗിയുടെയും ക്ഷേമത്തേക്കാൾ സ്വന്തം താത്പര്യങ്ങൾ മുൻനിർത്തിയ പ്രവൃത്തിയായിരുന്നു ഇതെന്നാണ് ട്രൈബ്യൂണൽ അധ്യക്ഷ റിബേക്ക മില്ലർ പറഞ്ഞത്‌ . എന്നിരുന്നാലും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഡോക്ടർ ആവർത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വിധി വ്യക്തമാക്കുന്നു. ഡോക്ടറുടെ രജിസ്ട്രേഷനിൽ നേരിട്ട് ശിക്ഷ നൽകില്ലെങ്കിലും തുടർ നടപടികളുടെ കാര്യം തീരുമാനിക്കാൻ മാഞ്ചസ്റ്ററിൽ വീണ്ടും ട്രൈബ്യൂണൽ യോഗം ചേരും.

RECENT POSTS
Copyright © . All rights reserved