ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന കേബിൾ കാർ അപകടത്തിൽ 4 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇതിൽ രണ്ട് പേർ ബ്രിട്ടീഷുകാരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരിൽ ഒരാളായ ബ്രിട്ടീഷ് യുവതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. മാർഗരറ്റ് എലെയ്ൻ വിൻ ആണ് കൊല്ലപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ ബ്രിട്ടീഷുകാരനെ അധികൃതർ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പേര് നൽകിയിട്ടില്ല.
മൗണ്ടൻ കേബിൾ കാറിൻറെ ഒരു ക്യാബിൻ വ്യാഴാഴ്ച കേബിളുകളിലൊന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നു എന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് സുരക്ഷാ പരിശോധന പാസായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവെങ്കിലും ഇരകളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെന്ന് യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു. മരിച്ച മറ്റ് രണ്ടു പേരിൽ ഒരാൾ കേബിൾ കാറിൻറെ ഡ്രൈവറും മറ്റൊരാൾ ഒരു ഇസ്രായേലി സ്ത്രീയുമാണ്. ക്യാബിനിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്നും അയാൾ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മൗണ്ട് ഫൈറ്റോ കേബിൾ കാർ 1952 മുതൽ ആണ് പ്രവർത്തനം ആരംഭിച്ചത്. 1960-ൽ ലൈനിൽ സമാനമായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ വൻതോതിൽ മോശം പ്രവണതകൾ കടന്നു കൂടിയതായുള്ള മുന്നറിയിപ്പുമായി അധ്യാപകർ രംഗത്ത് വന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നതായുള്ള മുന്നറിയിപ്പാണ് അധ്യാപകർ നൽകുന്നത്. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും സ്വാധീനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
NASUWT യൂണിയൻ നടത്തിയ ഒരു സർവേയിൽ മിക്ക അധ്യാപകരും വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിന് ഒന്നാം കാരണമായി ചൂണ്ടി കാണിക്കുന്നത് സോഷ്യൽ മീഡിയ ആണ്. മാതാപിതാക്കളുടെ പങ്കും കുറവല്ലെന്ന് അധ്യാപകർ പറയുന്നുണ്ട്. സ്കൂൾ നിയമങ്ങൾ പാലിക്കാനോ, കുട്ടികളുടെ മോശം പെരുമാറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ മിക്ക മാതാപിതാക്കളും തയ്യാറാകുന്നില്ലെന്ന അഭിപ്രായമാണ് അധ്യാപകർ പ്രകടിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് വിദ്യാർഥികളുടെ മോശം പെരുമാറ്റങ്ങൾക്ക് കാരണമെന്ന് മൂന്നിൽ രണ്ട് അധ്യാപകരും അഭിപ്രായപ്പെട്ടതായി NASUWT ജനറൽ സെക്രട്ടറി പാട്രിക് റോച്ച് പറഞ്ഞു. സ്കൂൾ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് വിദ്യാർഥികൾ കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്ന പരിഹാരത്തിന് പ്രധാനമായും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തണം എന്ന ആവശ്യമാണ് അധ്യാപകരും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും പ്രധാനമായും പങ്കുവെയ്ക്കുന്ന കാര്യം. എന്നാൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഫലപ്രദമായി മുന്നോട്ട് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ടെങ്കിലും കുട്ടികൾ മുതിർന്നവരുടെ ഫോണുകളും മറ്റും ദുരുപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ്, ആൻഡ്രൂ ടെറ്റ് പോലുള്ളവരുടെ പ്രവർത്തികളും സംസാരങ്ങളും കുട്ടികളെ സോഷ്യൽ മീഡിയ വഴി തെറ്റായി സ്വാധീനിക്കുന്നതായും അധ്യാപകർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനീളം ഈസ്റ്റർ വാരാന്ത്യത്തിൽ യാത്രകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന വാർത്തകൾ നേരത്തെ മലയാളം യുകെ ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ പറഞ്ഞതിനേക്കാൾ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആളുകൾ റോഡ് മാർഗം സഞ്ചരിക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കും . ഇതിന് പുറമെ റെയിൽ എൻജിനീയറിംഗ് ജോലികൾ, എയർപോർട്ട് പണിമുടക്ക് എന്നിവ കൂടി ഉള്ളതുകൊണ്ട് കനത്ത ട്രാഫിക്കിന് കാരണമാകുമെന്നാണ് അറിയാൻ സാധിച്ചത്.
നെറ്റ്വർക്ക് റെയിൽ 300 ലധികം അറ്റകുറ്റപണികൾ ഈ വാരാന്ത്യത്തിൽ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ ദുഃഖവെള്ളിയാഴ്ച 20 ലക്ഷം ആളുകൾ യാത്ര ചെയ്യുന്നത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുമെന്ന് ആർ എ സി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, വടക്കൻ അയർലണ്ടിൻ്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയെ കുറിച്ചുള്ള യെല്ലോ മുന്നറിയിപ്പുകളോടു കൂടിയ കാലാവസ്ഥയും യാത്രയെ ബാധിച്ചേക്കാം. ഗാറ്റ്വിക്ക് എയർപോർട്ടിലെ പണിമുടക്ക് വിമാന സർവീസുകളെയും ബാധിക്കുമെന്ന വാർത്തകളും ഇതിനൊപ്പം പുറത്തു വന്നിട്ടുണ്ട്.
ഈ ദിവസങ്ങളിൽ ഏകദേശം 2.7 ദശലക്ഷം ആളുകൾ വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂടുള്ള കാലാവസ്ഥയായതിനാൽ കൂടുതൽ പേർ വിനോദയാത്രകൾക്കായി വീട് വിട്ട് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈസ്റ്റർ വാരാന്ത്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ട്രാഫിക് കൂടുതലായിരിക്കും. വിവിധ വിമാനത്താവളത്തിലേയ്ക്ക് പോകുന്നവർ റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രാഫിക് ബ്ലോക്കിനെ കുറിച്ച് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള റോഡുകളിൽ ഒരു മണിക്കൂർ സമയത്തോളം ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’ എന്ന നിർവചനത്തിന്റെ കീഴിൽ വരികയുള്ളൂവെന്ന യുകെ സുപ്രീം കോടതിയുടെ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. പ്രസ്തുത വിധി അനുസരിച്ച് എൻഎച്ച് എസ് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്ത്രീയായി പരിണാമം നടത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എങ്ങനെ പരിഗണിക്കപ്പെടും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു .
നിലവിൽ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശം പറയുന്നത് ട്രാൻസ് ആളുകളെ അവരുടെ വസ്ത്രധാരണ രീതി, അവരുടെ പേരുകൾ, അവരുടെ സർവ്വനാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഉൾക്കൊള്ളണം എന്നാണ്. എന്നാൽ പുതിയ വിധി പ്രകാരം ഇത് റദ്ദാക്കപ്പെടും. എൻഎച്ച്എസ് , ജയിൽ എന്നിവിടങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ചുള്ള പരിവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്. എങ്കിലും മേൽപറഞ്ഞ സ്ഥലങ്ങളിൽ എങ്ങനെ പരിഷ്കരിച്ച പെരുമാറ്റ ചട്ടം നിലവിൽ വരും എന്നതിനെ കുറിച്ചുള്ള മാർഗനിർദേശം ഉടൻ നൽകുമെന്ന് ഹ്യൂമൻ റൈറ്റ് കമ്മീഷൻ പറഞ്ഞു.ആശുപത്രി വാർഡുകൾ, വസ്ത്രം മാറുന്ന മുറികൾ, ഗാർഹിക അഭയാർഥികൾ തുടങ്ങിയ ഇടങ്ങളിൽ വിധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
2010ലെ സമത്വ നിയമത്തിൽ മാറ്റം വരുത്തി “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് യുകെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പ്രഖാപിച്ചിരുന്നു. പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.
സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്പോർട്സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി കൂടുതൽ രോഗികൾക്ക് പ്രാദേശിക തലത്തിൽ പരിചരണവും ഉപദേശവും നൽകാനുള്ള നടപടികൾ ആണ് കൈക്കൊള്ളുന്നത്. രോഗികൾക്ക് വിദഗ്ദോപദേശം വേഗത്തിൽ ലഭ്യമാകുന്നതിന് ജിപികൾക്ക് കൂടുതൽ സ്പെഷലിസ്റ്റ് പിന്തുണ നൽകിയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം, ആർത്തവവിരാമ ലക്ഷണങ്ങൾ, ചെവിയിലെ അണുബാധകൾ തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വിദഗ്ദ്ധോപദേശം വേഗത്തിൽ ലഭ്യമാക്കുന്നതിന് ജിപികൾ സ്പെഷ്യലിസ്റ്റുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കും. 80 മില്യൺ പൗണ്ട് ആണ് ഇതിനായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. 2025 അവസാനത്തോടെ രണ്ട് ദശലക്ഷം ആളുകളെ അവരുടെ പ്രാദേശിക കമ്മ്യൂണിറ്റിയിൽ വേഗത്തിലും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം ലഭിക്കാൻ സഹായിക്കുക എന്നതാണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഈ പദ്ധതി സമയം ലാഭിക്കുമെന്നും അനാവശ്യ അപ്പോയിൻ്റ്മെൻ്റുകൾക്കായി നിരവധി ആളുകൾ ആശുപത്രിയിലേക്ക് പോകുന്നത് തടയുമെന്നും ആരോഗ്യമന്ത്രി കാരെൻ സ്മിത്ത് പറഞ്ഞു.
നിലവിൽ എൻഎച്ച്എസ്സിലെ കാത്തിരിപ്പ് സമയം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജൂലൈ 4- ന് നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വെയിറ്റിംഗ് ടൈം കുറയ്ക്കുമെന്നത്. പുതിയ പദ്ധതി പ്രകാരം കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോൾ ആൻഡ് അഡ്വൈസ് എന്ന് വിളിക്കപ്പെടുന്ന ഈ സ്കീം, രോഗികളെ വെയിറ്റിംഗ് ലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിനുമുമ്പ് ജിപിമാരെയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു. അതിനാൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് പരിശോധനകളും ചികിത്സകളും വാഗ്ദാനം ചെയ്യാൻ കഴിയും. എൻഎച്ച്എസ്സിനെ പുനർജീവിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഏറ്റവും പുതിയ നടപടിയാണ് ഇതെന്ന് ആരോഗ്യമന്ത്രി കരിൻ സ്മിത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ പുതിയ നിയന്ത്രണം നിലവിൽ വന്നു. ഇതിൻ പ്രകാരം ചീസ് ഉൾപ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാൻ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതിൽ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാൽ, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾക്കും നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. മാംസം അല്ലെങ്കിൽ പാലുത്പന്നങ്ങൾ ഉൾപ്പെടുത്തിയ സാൻഡ് വിച്ചുകൾ പോലുള്ള ഭക്ഷ്യ വസ്തുക്കൾക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണങ്ങൾ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവിൽ ഇറക്കമതി ചെയ്യുന്ന മേൽപറഞ്ഞ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2007 ലാണ് കുളമ്പുരോഗം യുകെയിൽ അവസാനമായി പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയിൽ എവിടെയും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ വർഷം ജനുവരിയിൽ ജർമ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മേൽ പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സർക്കാർ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വളർത്തുമൃഗങ്ങളുടെ ആരോഗ്യവും, കർഷകരുടെ സുരക്ഷ, യുകെയുടെ ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കുകയാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്ന് സൗരയൂഥത്തിന് പുറത്ത് ജീവൻ നിലനിൽക്കാമെന്നതിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. 124 പ്രകാശവർഷം അകലെയുള്ള K2-18 b എന്ന ഗ്രഹത്തെ കുറിച്ച് പഠനം നടത്തിയതിന് പിന്നാലെ ആണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. നിരീക്ഷണത്തിൽ K2-18 bയിൽ ഡൈമെഥൈൽ സൾഫൈഡ് (DMS), ഡൈമെഥൈൽ ഡൈസൾഫൈഡ് (DMDS) എന്നീ രണ്ട് പദാർത്ഥങ്ങളുടെ രാസ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. ഭൂമിയിൽ, ഈ രാസവസ്തുക്കൾ ജീവജാലങ്ങൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് ഇത് തെളിയിക്കുന്നില്ലെങ്കിലും, പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ എന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ ഈ കണ്ടുപിടിത്തം പ്രധാന പങ്ക് വഹിക്കും.
ഭൂമിക്കപ്പുറത്തുള്ള ജീവൻ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലെ ഒരു വഴിത്തിരിവായി ഭാവിയിൽ ഈ കണ്ടെത്തലിനെ നമുക്ക് കാണാൻ കഴിയുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫ. നിക്കു മധുസൂദനൻ പറഞ്ഞു. എന്നാൽ കണ്ടെത്തലിൽ ഇപ്പോഴും കുറച്ച് അവ്യക്തകൾ നിലനിൽക്കുന്നുണ്ട്. K2-18 b യിൽ ജീവൻ നിലനിർത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. നിലവിൽ കണ്ടെത്തിയ രണ്ട് രാസവസ്തുക്കളും (DMS, DMDS), ഭൂമിയിലെ സമുദ്രജീവികളാണ് കൂടുതലും നിർമ്മിക്കുന്നത്. എന്നാൽ ഇവയെ മറ്റെവിടെയെങ്കിലും ജീവന്റെ കൃത്യമായ അടയാളങ്ങളായി കണക്കാക്കാമോ എന്ന് ഉറപ്പില്ല. ഭൂമിയുടെ ഒമ്പത് മടങ്ങ് ഭാരമുള്ള ലിയോ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗ്രഹമാണ് K2-18 b. നേരത്തെ, 2019 ൽ, ഹബിൾ ദൂരദർശിനി ഗ്രഹത്തിൻെറ അന്തരീക്ഷത്തിൽ ജലബാഷ്പം കണ്ടെത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്തെങ്കിലും ഇത് പിന്നീട് മീഥേൻ ആണെന്ന് കണ്ടെത്തി.
കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരുടെ സമൂഹം ഇപ്പോൾ വിശ്വാസിക്കുന്നത് K2-18 bൽ ആഴമേറിയ ഒരു സമുദ്രം ഉണ്ടായിരിക്കാമെന്നാണ്. K2-18 b പോലുള്ള ഗ്രഹങ്ങൾ നേരിട്ട് സന്ദർശിക്കാനോ ഫോട്ടോ എടുക്കാനോ കഴിയാത്തത്ര അകലെയാണ്. ഇത്തരം ഗ്രഹങ്ങളുടെ നക്ഷത്രപ്രകാശം വിശകലനം ചെയ്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ഇവയെ പഠിക്കുന്നത്. ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, K2-18 b ഗ്രഹത്തിലെ DMS, DMDS എന്നിവയുടെ അളവ് (ഓവർലാപ്പിംഗ് സിഗ്നലുകൾ ഉള്ളവ) ഭൂമിയിൽ നമ്മൾ കണ്ടെത്തുന്നതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണെന്ന് വെളിപ്പെടുത്തി. അജ്ഞാത പ്രക്രിയകളാകാം ഇതിന് കാരണമെന്നു കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ജീവശാസ്ത്രം ഉൾപ്പെടുത്താതെ ഈ തന്മാത്രകളുടെ സാന്നിധ്യം വിശദീകരിക്കാൻ നിലവിൽ ഒരു മാർഗവുമില്ല. കേംബ്രിഡ്ജ് ടീം വിശ്വസിക്കുന്നതുപോലെ K2-18 b ജലസമുദ്ര ഗ്രഹമാകാം അല്ലെങ്കിൽ ഒരു വാതക ഗ്രഹമോ അല്ലെങ്കിൽ മാഗ്മ സമുദ്രങ്ങളുള്ള ഗ്രഹം ആകാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
“സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് വിധിച്ച് യുകെ സുപ്രീം കോടതി. 2010ലെ സമത്വ നിയമത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.
സ്ത്രീ” എന്നതിന്റെ നിർവചനത്തിൽ ജിആർസിയുള്ള ട്രാൻസ്ജെൻഡർ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് സ്കോട്ടിഷ് സർക്കാർ ലൈംഗികാധിഷ്ഠിത അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്നും ഫോർ വുമൺ സ്കോട്ട്ലൻഡ് വാദിച്ചു. “ലൈംഗികത” എന്നത് മാറാൻ കഴിയാത്ത സ്വഭാവമായി മനസ്സിലാക്കണമെന്നും അവർ വാദിച്ചു. എന്നിരുന്നാലും, 2004 ലെ ലിംഗഭേദ തിരിച്ചറിയൽ നിയമം, തുല്യതാ നിയമം ഉൾപ്പെടെ, “എല്ലാ ആവശ്യങ്ങൾക്കും” ജിആർസി ഉള്ള വ്യക്തികളെ അവർ തിരിച്ചറിയപ്പെടുന്ന ലിംഗഭേദത്തിൽ നിയമപരമായി അംഗീകരിക്കാൻ അനുവദിക്കുന്നുവെന്ന് സ്കോട്ടിഷ് സർക്കാർ വാദിച്ചു.
സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്പോർട്സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൈനയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീൽ കമ്പനി ഏറ്റെടുത്തതിനു പുറമേ ചൈനയുമായുള്ള വ്യാപാര നയതന്ത്ര ബന്ധത്തിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. അടച്ചു പൂട്ടലിന്റെ വക്കത്തെത്തിയ ബ്രിട്ടീഷ് സ്റ്റീൽ കമ്പനി പാർലമെന്റിന്റെ അടിയന്തിര യോഗം ചേർന്ന് നിയമം പാസാക്കിയാണ് സർക്കാർ ഏറ്റെടുത്തത്. യുകെയുടെ അടിസ്ഥാന വികസനത്തിൽ ചൈനയിൽ നിന്നുള്ള കമ്പനികളെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഒട്ടേറെ വിമർശനവും ഉയർന്നുവന്നിരുന്നു.
എന്നാൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ പൂർണ്ണമായും തള്ളിക്കളയാൻ യുകെ തയ്യാറല്ലെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. ചൈനയുമായുള്ള സാമ്പത്തിക വ്യാപാര ബന്ധം പുനരുജ്ജീവിപ്പിക്കാൻ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് ബീജിംഗിലേക്ക് ചർച്ചകൾക്കായി പോകുമെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി ഇതിനോട് അനുബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി ഉയർന്ന തലത്തിലുള്ള ചർച്ചകൾക്കായി റെയ്നോൾഡ്സ് ഈ വർഷം അവസാനം ചൈനയിലേക്ക് പോകും. 2018 മുതലാണ് യുകെയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്. ഹോങ്കോങ്ങില് ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന്മേൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടർന്നുള്ള പ്രക്ഷോഭണങ്ങളുമായിരുന്നു ഇതിന് പ്രധാനകാരണം. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചാൻസിലർ റേച്ചൽ റീവ്സ് ഈ വർഷം ജനുവരിയിൽ ചൈന സന്ദർശിച്ചിരുന്നു.
സ്റ്റീൽ വ്യവസായം പോലുള്ള അടിസ്ഥാന മേഖലകളിൽ ചൈനയുടെ നിക്ഷേപം അനുവദിക്കുന്നതിൽ കൺസർവേറ്റീവ് സർക്കാർ ശ്രദ്ധയോടെ പെരുമാറിയില്ലെന്ന അഭിപ്രായം കഴിഞ്ഞദിവസം ട്രേഡ് സെക്രട്ടറി പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം ബന്ധം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ചൈന സന്ദർശിക്കുന്നതായു ഉള്ള വാർത്ത രാഷ്ട്രീയ നിരീക്ഷകരിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം യുകെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . ബീജിംഗുമായുള്ള സൗഹൃദം ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ ആണ് പറഞ്ഞത് . സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ ചൈനയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നേടാനുള്ള സർക്കാരിൻറെ സമീപനത്തിന് ശക്തമായ എതിർപ്പ് സമീപഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയാകുന്ന എല്ലാ ചൈനീസ് കമ്പനികളുടെയും സുരക്ഷാ അവലോകനം അടിയന്തിരമായി നടത്തണമെന്ന് ലേബർ പാർട്ടിയിലെ സഹപ്രവർത്തകയും ഇന്റർ-പാർലമെന്ററി അലയൻസ് ഓൺ ചൈനയുടെ (ഐപാക്) സഹ-അധ്യക്ഷയുമായ ഹെലീന കെന്നഡി പറഞ്ഞു. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും താക്കോലുകൾ ആർക്കാണ് നൽകുന്നത് എന്നതിനെ കുറിച്ച് നമ്മൾ ഇപ്പോൾ അതീവ ജാഗ്രത പാലിക്കണം എന്ന് അവർ അഭിപ്രായപ്പെട്ടു . ചൈനയിൽ നിന്ന് വരുന്ന ഏതൊരു നിക്ഷേപത്തിലും നമ്മൾ കൂടുതൽ ശ്രദ്ധയോടെ നിയമം നടപ്പിലാക്കണം എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചൈന സെന്ററിലെ അസോസിയേറ്റായ ജോർജ്ജ് മാഗ്നസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായുള്ള കണക്കുകൾ പുറത്തുവന്നു. യുകെയിൽ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 78,000 പേരുടെ കുറവ് രേഖപ്പെടുത്തിയതാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അനശ്ചിതത്വവും ചാൻസിലർ റേച്ചൽ റീവ്സ് ബഡ്ജറ്റിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം യുകെയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും കൂടിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങളാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ വെറും 8000 പേർക്കായിരുന്നു തൊഴിൽ നഷ്ടം സംഭവിച്ചത്. എന്നാൽ മാർച്ചിൽ അത് 78,000 ആയി ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നു. കമ്പനി ശമ്പള പട്ടികയിൽ കുറവുണ്ടായിട്ടും ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിലെയും ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയി തുടരുന്നതായാണ് ഒ എൻ എസ് കണക്കുകൾ കാണിക്കുന്നത് .
പുറത്തുവരുന്ന കണക്കുകൾ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യു കെ മലയാളികൾക്ക് ശുഭസൂചകമല്ല. എൻഎച്ച്എസ്സിലും മറ്റ് സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്ന മലയാളികൾക്ക് ഒഴിച്ചുള്ളവർക്കാണ് നിലവിലെ സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഒക്ടോബർ ബജറ്റിൽ ചാൻസലർ പ്രഖ്യാപിച്ച നികുതി വർദ്ധനവ് ജോലികൾ വെട്ടിക്കുറയ്ക്കാനും ശമ്പള വർദ്ധനവ് തടഞ്ഞുവയ്ക്കാനും തങ്ങളെ നിർബന്ധിതരാക്കുമെന്ന് കമ്പനികളുടെ ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ രീതിയിൽ കമ്പനികൾ തൊഴിൽ വെട്ടി കുറയ്ക്കുമെന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ സർവേകളിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേയാണ് കൂനിന്മേൽ കുരു പോലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫ് നയം വിവിധ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചത്.