Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്‍ സർക്കാർ അടുത്ത വർഷം ഏപ്രിലില്‍ മാസം മുതൽ 21 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.71 പൗണ്ട് ($16.67) ആയി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുവരെ ജൂലൈയിൽ ഉണ്ടായ 6.7 ശതമാനം വർധനവിന് പിന്‍തുടര്‍ന്നുള്ള നടപടിയാണിത്. പുതിയ നടപടിയിൽ 2.4 മില്യൺ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ 21 വയസ്സിന് താഴെയുള്ളവർക്ക്‌ 6%–8.5%വർധനവും പ്രഖ്യാപിച്ചിട്ടുണ്ട് . പണപ്പെരുപ്പവും ജീവിത ചിലവുകളും ഉയർന്ന സാഹചര്യത്തിലാണ് കുറഞ്ഞ ശമ്പളക്കാരുടെ ജീവിക്കാൻ കഴിയുന്ന വേതനം ഉറപ്പാക്കുന്നതിനായി സർക്കാർ വേതന വർദ്ധനവ് പ്രഖ്യാപിച്ചത്.

ജോലി ചെയ്യുന്നവർക്ക് അവരുടെ പരിശ്രമത്തിന് യഥാർഥ മൂല്യം നൽകുന്ന നടപടി ആണ് ഇതെന്നാണ് പുതിയ തീരുമാനത്തെ ചാൻസിലർ റേച്ചൽ റീവ്സ് വിശേഷിപ്പിച്ചത് . കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളുടെ ജീവിത ചെലവുകൾ ഉയരുന്നതോടെ അവരുടെ സാമ്പത്തിക സുരക്ഷയ്ക്കും കുടുംബങ്ങളുടെ ഭാവി ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാൽ ബ്രിട്ടന്റെ ഹോസ്പിറ്റാലിറ്റി വ്യവസായം പുതിയ ശമ്പള വർധന വില വർധനയ്ക്ക് കാരണമാകും എന്ന് മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനിലെ കുറഞ്ഞ ശമ്പള നിരക്ക് യൂറോപ്പിൽ ശരാശരി വേതനത്തിന്റെ അനുപാതത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. 2019 മുതൽ കണക്കാക്കുമ്പോൾ വേതന വർദ്ധനവ് 60 ശതമാനത്തിൽ കൂടുതൽ ആണെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം 2027 വരെ 2 ശതമാനം ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും, കോവിഡ് -19 കഴിഞ്ഞ് ഉയർന്ന ശമ്പള വർധനയും കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും ലക്ഷ്യം കൈവരിയ്ക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഈ ശമ്പള വർധന ഉപകരപ്രദമാകും . പലരും പാർട്ട്ടൈം ജോലികൾ ചെയ്താണ് തങ്ങളുടെ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏകദേശം 30 ലക്ഷം തൊഴിലുകൾ 2035ഓടെ എ.ഐയും ഓട്ടോമേഷൻ സംവിധാനങ്ങളും കാരണം ഇല്ലാതാകാനിടയുണ്ടെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷണൽ റിസർച്ച് (NFER) നടത്തിയ പഠനത്തിൽ കണ്ടെത്തി. ട്രേഡ് ജോലികൾ, മെഷീൻ ഓപ്പറേഷൻ, ഓഫീസിലുളള അഡ്മിനിസ്ട്രേറ്റീവ് ജോലി എന്നിവയാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണൽ രംഗങ്ങളിൽ എ.ഐ വളർച്ച മൂലം ആവശ്യകത വർധിക്കുമെന്നും പഠനം വിലയിരുത്തുന്നു.

എന്നാൽ പുതിയ കണ്ടെത്തലുകൾ മറ്റ് പഠനങ്ങളോട് വ്യത്യസ്തമാണ്. ചില ഗവേഷണങ്ങൾ സൂചിപ്പിച്ചതനുസരിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗ്, മാനേജ്മെന്റ് കൺസൾട്ടിങ് പോലുള്ള ഉയർന്ന ശമ്പള ജോലികൾക്കാണ് എ.ഐ മൂലം തൊഴിൽ സാധ്യത ഇല്ലാതാകുക എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കിങ്സ് കോളേജ് നടത്തിയ പഠന പ്രകാരം 2021–25 കാലയളവിൽ ഉയർന്ന ശമ്പള തസ്തികകളിൽ ഏകദേശം 9.4% ജോലി നഷ്ടമായതായി കണ്ടെത്തിയിരുന്നു. അതേസമയം, റൂഫർമാർ, കെട്ടിട തൊഴിലാളികൾ, സ്പോർട്സ് പ്ലെയേഴ്സ് എന്നിവരെ എ.ഐ മാറ്റിസ്ഥാപിക്കാനുള്ള സാധ്യത കുറവാണ് .

എ.ഐയെ അധികരിച്ചു തൊഴിൽ നഷ്ടം ചർച്ച ചെയ്യുന്നത് അതിശയോക്തിപരമാണെന്നു എൻ എഫ് ഇ ആർ റിപ്പോർട്ട് തയ്യാറാക്കിയ ജൂഡ് ഹില്ലറി പറഞ്ഞു. യുകെയിലെ മന്ദഗതിയിലുള്ള സാമ്പത്തിക സാഹചര്യം, തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ ജാഗ്രത, മറ്റു ചെലവുകൾ എന്നിവയും ഇപ്പോഴത്തെ പിരിച്ചുവിടലുകൾക്ക് കാരണമാകാം എന്ന് അദ്ദേഹം സൂചിപ്പിച്ചു. എ.ഐയുടെ വളർച്ചയിൽ ചില പ്രൊഫഷണൽ ജോലികൾ കൂടും. പക്ഷേ താഴ്ന്ന നൈപുണ്യമുള്ള ജോലികൾ കുറയുമെന്നും, ഇവയിലുണ്ടാകുന്ന നഷ്ടം പൂർണമായി നികത്താൻ പലർക്കും പുനർപരിശീലനം നേടുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്‌സ്ഫോർഡ്‌ഷെയറിലെ കിഡ്ലിംഗ്ടണിന് സമീപം അനധികൃത മാലിന്യകൂമ്പാരവുമായി ബന്ധപ്പെട്ട് ഗിൽഡ്‌ഫോർഡ് സ്വദേശിയായ 39-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പല മാസങ്ങളായി ടൺ കണക്കിന് മാലിന്യം ഇവിടെ അനധികൃതമായി നിക്ഷേപിച്ചെന്ന ആരോപണമാണ് അന്വേഷണം ശക്തമാക്കാൻ കാരണമായത്. 40 അടി ഉയരമുള്ള ഈ മാലിന്യ കുന്ന് ഗ്രാമപ്രദേശത്തിനടുത്ത് തന്നെ രൂപപ്പെട്ടതോടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഭൂഗർഭജല മലിനീകരണത്തിനുമുള്ള ഭീതി ഉയർന്നിരുന്നു.

പരിസ്ഥിതി ഏജൻസിയും സൗത്ത് ഈസ്റ്റ് റീജണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികാരികൾ അറിയിച്ചു. ഇത് സമൂഹത്തിന് ഒരു വലിയ അപകടമാണെന്ന് പ്രദേശിക ഡയറക്ടർ ആന്ന ബേൺസ്, പറഞ്ഞു. മാലിന്യം കത്തുക, ജലത്തിൽ കലരുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ പ്രദേശവാസികൾക്ക് വലിയ നാശവും ആരോഗ്യ പ്രശ്നവും ഉണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിച്ചു. വേസ്റ്റ് ക്രൈം വിഭാഗം തലവൻ ഫിൽ ഡേവീസ്, സംഭവവുമായി ബന്ധപ്പെട്ട് ചില പ്രത്യേക സംഘങ്ങൾ ക്രമാതീതമായി മാലിന്യം കയറ്റി ഇറക്കിയതാകാമെന്ന സംശയവും പങ്കുവെച്ചു.

ജൂലൈ 2-ന് ആദ്യമായി അടിയന്തര റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടൻ തന്നെ നോട്ടീസ് നൽകി. എന്നാൽ ഇത് അവഗണിക്കപ്പെട്ടതോടെ ഒക്ടോബർ 23-ന് കോടതി ഇടപെടുകയായിരുന്നു. കോടതി ഇടപെടലിനു ശേഷം മാലിന്യ നിക്ഷേപം നിർത്തിയെങ്കിലും ഇതിനകം രൂപപ്പെട്ട മാലിന്യ കൂമ്പാരം നീക്കം ചെയ്യാനും സ്ഥലത്തിന്റെ പരിസ്ഥിതി സുരക്ഷ പുനഃസ്ഥാപിക്കാനും വലിയ ചെലവും സമയവും ആവശ്യമുണ്ടാകുമെന്നാണ് ഏജൻസി വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷെഫീൽഡിൽ 16-കാരൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ട് 5.15-ഓടെ വെടിവയ്പ് നടന്നുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് വലിയ സംഘവുമായി പ്രദേശത്തെത്തിയിരുന്നു . പൊലീസാണ് പരിക്കുകളോടെ ബാലനെ ആശുപത്രിയിലേക്ക് മാറ്റിയത് . സംഭവസ്ഥലത്തേയ്ക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്.

ഗൗരവകരമായ സംഭവമാണിതെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ടവരെ പിടികൂടാനും പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് അധിക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധന തുടരുന്നതിനാൽ സംഭവം നടന്ന റോഡിൽ ഗതാഗതത്തിന് ചൊവ്വാഴ്ചയും തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിവുള്ളവർ മുന്നോട്ട് വരണമെന്നും വിവരങ്ങൾ കൈമാറണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ഒരു മലയാളിയെ പിടികൂടിയതായുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോയിൽ സംഭവം നവംബർ 23-നാണ് നടന്നതെന്ന് കാണിക്കുന്നത് . ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം നടത്തിയ സ്റ്റിംഗിൽ കുട്ടിയെന്ന് കരുതി പ്രവർത്തകർ സൃഷ്‌ടിച്ച പ്രൊഫൈലുമായി ലൈംഗിക സംഭാഷണം നടത്തിയതായാണ് അവര്‍ ആരോപിക്കുന്നത്.

സംഭവം നടന്നതിന് ശേഷമുള്ള മണിക്കൂറുകളിൽ തന്നെ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സ്റ്റോക്‌പോർട്ടിൽ നിന്നുള്ള ഇയാൾ ഒരു നേഴ്സ് ആണെന്ന് വ്യക്തമായി പറയുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സ്വാകാര്യതയെ മാനിക്കുന്നതുകൊണ്ട് വ്യക്തിപരമായ കൂടുതൽ വിവരങ്ങളും ഫോട്ടോയും മലയാളം യുകെ പ്രസിദ്ധീകരിക്കുന്നില്ല.

സമാനമായ ഒരു സംഭവത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ പ്രവർത്തിക്കുന്ന എലൂസീവ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടത്തിയ ഓൺലൈൻ സ്റ്റിംഗ് ഓപ്പറേഷനിൽ ഒരു ഇന്ത്യക്കാരനെ നവംബർ 22, 2025-ന് പിടികൂടിയതയുള്ള വിവരങ്ങളും പുറത്തുവന്നു. ഇയാൾ മലയാളി ആണോ എന്ന് വ്യക്തമല്ല . കുട്ടികളെ ഓൺലൈനിൽ ചൂഷണം ചെയ്യുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബോധവൽക്കരണത്തിനും മുന്നറിയിപ്പിനുമായി ഈ ദൃശ്യങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് എന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ അറിയിച്ചിരിക്കുന്നത്.

ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന എലൂസീവ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം, ഡിജിറ്റൽ ഡേഞ്ചർ വാച്ച് തുടങ്ങിയ ഗ്രൂപ്പുകൾ പോലീസിന്റെ ഔദ്യോഗിക വകുപ്പുകൾ അല്ലെങ്കിലും, സ്വമേധയാ പ്രവർത്തിക്കുന്ന സ്വകാര്യ സംഘടനകളായി ശ്രദ്ധ നേടി വരുന്നു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രലോഭന പ്രവർത്തനങ്ങൾ കണ്ടെത്താൻ ഇവർ ഡികോയ് അക്കൗണ്ടുകൾ ഉപയോഗിച്ച് സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്തുന്നത് പതിവാണ്. ശേഖരിക്കുന്ന ചാറ്റ്–വിവരങ്ങളും വീഡിയോ തെളിവുകളും പോലീസിന് കൈമാറിയിട്ട് നിയമനടപടികൾ ആരംഭിക്കാൻ സഹായിക്കുന്നതാണ് ഇവരുടെ പ്രധാന പങ്ക്. അറസ്റ്റ് ചെയ്യുന്നതിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനും നിയമപരമായ അധികാരം ഇവർക്കില്ല . സമൂഹത്തിൽ ബോധവൽക്കരണവും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് അപകടസാധ്യത നേരിടുന്നത് അപരിചിതരുടെ ഇടപെടലുകളിൽ നിന്നാണ് . കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പല കുറ്റവാളികളും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് തോന്നാവുന്ന തരത്തിലുള്ള ഏതു സംഭാഷണങ്ങളും ഇടപെടലുകളും നിയമനടപടികൾക്ക് വഴിവെക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് അടുത്തു വരുന്നതിനോടൊപ്പം ബ്രിട്ടനിൽ ഈ വർഷം ‘വൈറ്റ് ക്രിസ്മസ്’ ആയിരിക്കാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിൽ ഒരു വൈറ്റ് ക്രിസ്മസ് എന്നത് ക്രിസ്മസ് ദിവസത്തിൽ എങ്കിലും ഒരു സ്ഥലത്ത് ഒറ്റൊരു മഞ്ഞുതുള്ളി പോലും വീഴുന്നത് എന്ന അർത്ഥമാണ്. മഞ്ഞ് കെട്ടികിടക്കണമെന്നില്ല, വീഴുന്നത് മാത്രം മതി. ഇത് മെറ്റ് ഓഫീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയാൽ ആ വർഷം വൈറ്റ് ക്രിസ്മസ് ആയി കണക്കാക്കുന്നു. ഇപ്പോഴത്തെ പ്രവചനങ്ങൾ പ്രകാരം, ഇക്കുറിയും ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത തികച്ചും തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ സൂചിപ്പിക്കുന്നു.

ദീർഘകാല പ്രവചന മാതൃകകൾ ക്രിസ്മസ് മേഖലയിൽ തണുത്തതും ശാന്തവുമായ കാലാവസ്ഥയ്ക്കുള്ള സാധ്യതകൾ രേഖപ്പെടുത്തുന്നുണ്ട്. പസഫിക് സമുദ്ര മേഖലയിലെ സാഹചര്യങ്ങളും യൂറോപ്പിലേക്കുള്ള താപനില, മർദ്ദം എന്നിവയും കാലാവസ്ഥയിൽ സ്വാധീനം ചെലുത്താമെന്നാണ് വിലയിരുത്തൽ. എന്നാൽ യഥാർത്ഥ പ്രവചനം ലഭിക്കുക ഡിസംബർ 25നോട് ചേർന്ന് വരുന്ന ദിവസങ്ങളിലാണ്.

ബ്രിട്ടനിൽ 2010-ലാണ് അവസാനമായി വ്യാപകമായ വൈറ്റ് ക്രിസ്മസ് രേഖപ്പെടുത്തിയത്. 2020 മുതൽ കൂടുതലായും ഔദ്യോഗികമായി വൈറ്റ് ക്രിസ്മസ് ദിനങ്ങൾ ഉണ്ടെങ്കിലും, യഥാർത്ഥത്തിൽ മഞ്ഞ് കെട്ടികിടന്ന പ്രദേശങ്ങൾ വളരെ പരിമിതമായിരുന്നു. കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള ചൂടേറിയ ശീതകാലങ്ങൾ ഭാവിയിൽ ഇത്തരം ‘വൈറ്റ് ക്രിസ്മസ്’ സാദ്ധ്യതകൾ കുറയ്ക്കുമെന്ന ആശങ്കയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ കെയർസ് അലവൻസ് കുംഭകോണം സംബന്ധിച്ച് ഉയർന്നു വന്ന കടുത്ത വിമർശനങ്ങളെ തുടർന്ന് സർക്കാർ ലക്ഷക്കണക്കിന് കേസുകൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചു. നിരവധി കെയർ ജീവനക്കാർ അവരുടെ പിഴവുകൾ കൊണ്ടല്ല പിഴ നടപടികൾ നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിലർക്കു £20,000 വരെ തിരിച്ചടക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വതന്ത്ര റിവ്യൂ റിപ്പോർട്ടിൽ, ഈ ശിക്ഷകളും കടബാധ്യതകളും ഭൂരിഭാഗവും നിയമലംഘനം കാരണം അല്ലെന്നും, മറിച്ച് ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻഡ് പെൻഷൻ്റെ നയപരമായും അഡ്മിനിസ്ട്രേറ്റീവ് പിഴവുകളുമായും ബന്ധപ്പെട്ടവയാണെന്നും വ്യക്തമാക്കുന്നു. വരുമാനം ശരാശരി കണക്കാക്കാതെ നിയമം കർശനമായി പ്രയോഗിച്ചതാണ് കെയർ ജീവനക്കാരെ വർഷങ്ങളോളം അറിയാതെ വലിയ തിരിച്ചടവിന് വിധേയരാക്കിയത്. സർക്കാർ തെറ്റായി നൽകിയ പിഴകളും ഓവർ പേയ്‌മെന്റുകളും റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നഷ്ടപരിഹാരം നൽകാനുള്ള നിർദേശം അംഗീകരിച്ചിട്ടില്ല.

നിലവിൽ കുറഞ്ഞത് 1.44 ലക്ഷം കെയർ മേഖല £251 കോടിയിലധികം തുക അധികമായി സർക്കാരിന് തിരിച്ചടയ്ക്കുന്ന നിലയിലാണ്. 2019 മുതൽ തെറ്റായി നൽകിയ കെയർസ് അലവൻസ് മൊത്തം തുക £357 കോടി കവിഞ്ഞിട്ടുണ്ട്. കെയർസ് സംഘടനകളും പ്രവർത്തകരും ഇത് ഒരു പ്രധാന മുന്നേറ്റമായി വിലയിരുത്തുന്നുണ്ടെങ്കിലും, അനേകം കെയർ മേഖലകൾ അനുഭവിച്ച സമ്മർദം, സാമ്പത്തിക തകർച്ച എന്നിവ പരിഗണിച്ച് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് അവർ ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞവർഷം നവംബറിൽ കാറിൻറെ ബൂട്ടിൽ നിന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാല് പൊലീസ് ഓഫീസർമാർക്കെതിരെ ശാസന നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹർഷിതയുടെ പരാതിയെ തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ നാലുപേരുടെ പെരുമാറ്റത്തെ കുറിച്ച് പൊലീസ് മേധാവികൾ ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് നോർത്ത്‌ഹാംപ്ടൺഷയർ പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ എമ്മ ജെയിംസ് അറിയിച്ചു.

2024 ഓഗസ്റ്റ് അവസാനം ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തതിന് ശേഷം അന്വേഷണങ്ങൾ പുരോഗമിക്കുന്നതിലും മിസ് ബ്രെല്ലയുമായി ആശയ വിനിമയം നടത്തുന്നതിലും പരാജയപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ട് ഡിറ്റക്ടീവ് കോൺസ്റ്റബിൾമാർക്കെതിരായ ഗുരുതരമായ പെരുമാറ്റദൂഷ്യ നോട്ടീസുകൾ ആണ് നൽകിയിരിക്കുന്നത് . ഗാർഹിക പീഡനത്തിന് ഹർഷിത നൽകിയ പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അവളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കു വയ്ക്കുന്നത്. സെപ്റ്റംബർ 3 ന് പങ്കജ് ലാംബയെ അറസ്റ്റ് ചെയ്തതായി ഐ‌ഒ‌പി‌സി മുമ്പ് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. തുടർന്നാണ് അയാൾ കൊലപാതകം നടത്തിയത്.

ഇതിനിടെ 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പോലീസ് ഭർത്താവും പ്രതിയുമായ പങ്കജ് ലാംബയ്ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തോടൊപ്പം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 15-ന് ലെസ്റ്റർ റോയൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചതാണ് മരണത്തിൻ്റെ പ്രാഥമിക കാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺഷെയർ പോലീസ് ഭർത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത് . പ്രതി ഡൽഹിയിൽ എത്തിയതായുള്ള സംശയത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അതിഥികളുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ യുകെ മലയാളിയെ 14 മാസത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു . നോർത്തേൺ അയർലൻഡിലെ കൊളറെയ്‌നിലെ ഒരു ഹോട്ടലിൽ ക്ലീനറായി ജോലി ചെയ്യുന്നതിനിടെയാണ് നിർമൽ വർഗീസ് (37) അതിഥികളുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. . തുടർന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബർ 17 നാണ് കോടതി ശിക്ഷ വിധിച്ചത്.

ഹോട്ടലിലെ വിനോദസൗകര്യങ്ങൾ ഉപയോഗിച്ചതിന് ശേഷം മുറിയിലേക്ക് തിരിച്ചെത്തിയ ഒരു സ്ത്രീ വസ്ത്രം മാറുന്നതിനിടെ നിർമൽ മറയ്ക്ക് കീഴിലൂടെ ഫോണെടുത്ത് ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതാണ് ഇയാൾ പിടിക്കപെടാൻ കാരണമായത് . സ്ത്രീ നിലവിളിച്ചതോടെ ഭർത്താവ് എത്തി നിർമലിനെ പിടികൂടുകയും തുടർന്ന് പരാതി നൽകുകയും ചെയ്യുകയായിരുന്നു. കൊളറെയ്‌നിലെ ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലിൽ ക്ലീനറായി പ്രവർത്തിക്കുമ്പോൾ ദമ്പതികളും സ്ത്രീകളും താമസിച്ചിരുന്ന മുറികളിൽ നിന്ന് വസ്ത്രം മാറുന്ന സ്വകാര്യ നിമിഷങ്ങളാണ് ഇയാൾ രഹസ്യമായി പകർത്തിയത്.

നിർമലിന്റെ ഫോണിൽ നിന്ന് 16ൽ കൂടുതൽ പേരുടെ സമാന രീതിയിലുള്ള ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയോടൊപ്പം നിർമലിന്റെ പേര് 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനും ഫോണുകൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹോം ഓഫീസ് ഇയാളുടെ വർക്ക് വിസ റദ്ദാക്കുമെന്നും ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനലിൽ റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തെ തുടർന്ന് റോയൽ നേവി നിരീക്ഷണം ശക്തമാക്കി. ഇംഗ്ലീഷ് ചാനലിലൂടെ പടിഞ്ഞാറോട്ടു സഞ്ചരിച്ച റഷ്യൻ യുദ്ധക്കപ്പലുകൾ ആയ സ്റ്റോയ്കി കൊർവെറ്റിനെയും യെൽന്യ ഇന്ധന ടാങ്കറിനെയും ബ്രിട്ടീഷ് റോയൽ നേവി തടഞ്ഞുവെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി ഡോവർ കടലിടുക്കിലൂടെ ഇവ സഞ്ചരിക്കുന്നതിനിടെ എച്ച്എംഎസ് സെവേൺ നിരീക്ഷണം ശക്തമാക്കി കപ്പലുകളെ പിന്തുടർന്നു. ഈ മേഖലയിലൂടെ റഷ്യൻ സാന്നിധ്യം വർധിച്ചിരിക്കുകയാണെന്ന് നേവി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അതേസമയം, സ്കോട്ട് ലൻഡ് തീരത്ത് കണ്ടെത്തിയ റഷ്യൻ ചാരക്കപ്പൽ യാന്തർ ആർഎഎഫ് പൈലറ്റുകളുടെ നിരീക്ഷണം ലേസർ ഉപയോഗിച്ച് തടസപ്പെടുത്തിയത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. . ഇത് “തീർത്തും അപകടകരം” ആണെന്ന് പ്രതിരോധ മന്ത്രി ജോൺ ഹീലി പറഞ്ഞു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുകെയുടെ സമീപ സമുദ്ര ഭാഗങ്ങളിൽ റഷ്യൻ കപ്പലുകളുടെ ഇടപെടൽ 30% വർധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യൻ കപ്പലുകളുടെ നീക്കങ്ങളെ നീരിക്ഷിക്കാൻ ഒരു നാറ്റോ സഖ്യരാജ്യത്തിന്റെ കപ്പലിന്റെ സഹായവും ലഭിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ബ്രിട്ടീഷ് കരസേനയുടെയും നാവികസേനയുടെയും സജ്ജീകരണം വർധിപ്പിച്ചിരിക്കുകയാണെന്നും യൂറോപ്പിലെ സമഗ്ര സുരക്ഷയ്ക്ക് റഷ്യയുടെ കടന്നുകയറ്റ മനോഭാവം വെല്ലുവിളിയാണെന്നും ഹീലി വ്യക്തമാക്കി. യുകെയുടെ പട്രോൾ കപ്പലുകൾ അതിർത്തി സുരക്ഷ, വിദേശ കപ്പലുകളുടെ എസ്കോർട്ട്, സമുദ്ര നിരീക്ഷണം എന്നിവയിൽ ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ വ്യകത്മാക്കി.

RECENT POSTS
Copyright © . All rights reserved