ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾക്ക് പകരം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന പ്ലഗ്-ഇൻ സോളാർ പാനലുകൾ യുകെയിലെ ഡിഐവൈ ഷോപ്പുകളിലും ഹൈസ്ട്രീറ്റ് റീട്ടെയിലർമാരിലും എത്തുന്നു. സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് ഇവ നിയമപരമായി വിൽക്കാൻ അനുമതി ലഭിച്ചത്. ഇലക്ട്രീഷ്യന്റെ സഹായമില്ലാതെ സ്ഥാപിക്കാമെന്നതും ബാൽക്കണി ഉൾപ്പെടെയുള്ള പുറംസ്ഥലങ്ങളുള്ള വീടുകൾക്കും ഉപയോഗിക്കാമെന്നതുമാണ് പ്രധാന പ്രത്യേകത.

ഒരു പാനൽ കിറ്റിന് നിലവിൽ ഏകദേശം £699 വരെയും രണ്ട് പാനൽ കിറ്റിന് £1,089 വരെയും വിലയുണ്ട്. കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില £400–£600 ആയി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വീട്ടിൽ പ്രതിവർഷം ഏകദേശം £70 മുതൽ £110 വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പകൽ സമയത്ത് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.

സുരക്ഷയുടെ ഭാഗമായി ഒരു ഉപകരണത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 800 വാട്ടായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പഴയ വൈദ്യുതി വയറിങ്ങുള്ള വീടുകളിൽ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാങ്ങുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രീഷ്യനെക്കൊണ്ട് വയറിങ് പരിശോധിക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. എക്സ്റ്റൻഷൻ ലീഡ്, കേബിൾ റീൽ, പ്ലഗ്-ഇൻ അഡാപ്റ്റർ എന്നിവ വഴി പാനൽ ബന്ധിപ്പിക്കരുതെന്നും ഒരു വീട്ടിൽ ഒരു പ്ലഗ്-ഇൻ സോളാർ ഉപകരണം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശം നല്കപ്പെട്ടിട്ടുണ്ട് . പാനൽ സ്ഥാപിച്ച ശേഷം 28 ദിവസത്തിനകം പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയെ (DNO) അറിയിക്കുകയും വേണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ഹോട്ടലുകൾ, ബി ആൻഡ് ബി, എയർബിഎൻബി തുടങ്ങിയ താമസസൗകര്യങ്ങൾക്ക് ‘ഓവർനൈറ്റ് വിസിറ്റർ ലെവി’ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹോസ്പിറ്റാലിറ്റി മേഖല ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പുതിയ നികുതി നടപ്പാക്കുന്നത് ഇതിനകം ഉയർന്ന ചെലവുകൾ നേരിടുന്ന ഹോട്ടൽ–ടൂറിസം മേഖലയ്ക്ക് കൂടുതൽ സമ്മർദമുണ്ടാക്കുമെന്നും അവധിക്കാലം ചെലവേറിയതാക്കുമെന്നും വ്യവസായ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

നികുതി നിരക്കിന് ദേശീയതലത്തിൽ പരമാവധി പരിധി നിശ്ചയിക്കാത്തതാണ് വ്യവസായത്തിന്റെ പ്രധാന ആശങ്ക. 5 ശതമാനം നിരക്കിൽ നികുതി പൂർണമായി നടപ്പാക്കിയാൽ 2030ഓടെ ഏകദേശം 33,000 തൊഴിലുകൾ നഷ്ടപ്പെടാനും സമ്പദ്വ്യവസ്ഥയിൽ 2.2 ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകാനും സാധ്യതയുണ്ടെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നൽകി. മേയർമാർക്ക് ഒരൊറ്റ നികുതി ചുമത്താനുള്ള അധികാരം നൽകിയാൽ പ്രാദേശിക ഭരണകൂടങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കാരണം ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഇതിനകം തന്നെ ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 20 ശതമാനം വിൽപ്പന നികുതി ബാധകമാണെന്നും യൂറോപ്പിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്നതാണെന്നും വ്യവസായം പറയുന്നു. ഹോട്ടൽ ഉടമകൾക്ക് ദേശീയ ഇൻഷുറൻസ്, കുറഞ്ഞ വേതനം, പണപ്പെരുപ്പം തുടങ്ങിയവ മൂലം ചെലവ് വർധിച്ച സാഹചര്യത്തിൽ പുതിയ നികുതി ഉപഭോക്താക്കളിലേക്ക് അധികഭാരം മാറ്റാൻ നിർബന്ധിതരാക്കുമെന്നും മുന്നറിയിപ്പുണ്ട്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നല്ല, കുറഞ്ഞത് നികുതിക്ക് വ്യക്തമായ പരിധിയും ഏകീകൃത നിയമങ്ങളും ഏർപ്പെടുത്തണമെന്നാണ് വ്യവസായത്തിന്റെ ആവശ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹാംപ്ഷെയറിലെയും വിൽറ്റ്ഷയറിലെയും രണ്ട് സ്കൂളുകളിൽ വിദ്യാർഥികളെ പരിചയപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്ത മുൻ കായികാധ്യാപികയ്ക്ക് നീണ്ട ജയിൽശിക്ഷ ലഭിച്ചേക്കും. ചിപ്പൻഹാം സ്വദേശിനിയായ ബ്രോൺവെൻ ജെയിംസ് (30) മൂന്ന് വിദ്യാർഥികളെ ലക്ഷ്യമിട്ട് നടത്തിയ കുറ്റങ്ങളിൽ കുറ്റക്കാരിയാണെന്ന് വിൻചെസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. രണ്ട് പെൺകുട്ടികൾക്കെതിരായ കുറ്റങ്ങൾ നേരത്തെ സമ്മതിച്ചിരുന്ന ജെയിംസ്, ആൺകുട്ടിയുമായി ബന്ധപ്പെട്ട മൂന്ന് ലൈംഗിക കുറ്റങ്ങളിൽ വിചാരണയ്ക്കൊടുവിൽ കുറ്റക്കാരിയാവുകയായിരുന്നു.

സതാംപ്ടണിലെ സ്കൂളിൽ പഠിച്ചിരുന്ന 16കാരനായ വിദ്യാർഥിയുമായി ജെയിംസ് ക്ലാസിൽ വച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് സ്നാപ്ചാറ്റിലൂടെ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി കോടതിയിൽ തെളിഞ്ഞു. വിദ്യാർഥിയെ കാറിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ചുംബിക്കുകയും പിന്നീട് വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തെന്നാണ് കേസ്. അധ്യാപികയുടെ പെരുമാറ്റം സംബന്ധിച്ച സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി അധ്യാപകനെ കാണിച്ചതോടെയാണ് സ്കൂൾ അധികൃതർ സംഭവമറിഞ്ഞത്.

ജെയിംസിനെതിരെ വിശ്വാസസ്ഥാനത്തുള്ള വ്യക്തി കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ട കുറ്റങ്ങളിലാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 13, 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരായ ലൈംഗിക പ്രവർത്തനം, കുട്ടിയുമായി ലൈംഗിക ആശയവിനിമയം, കുട്ടിയുടെ അശ്ലീല ചിത്രം നിർമിക്കൽ തുടങ്ങിയ കുറ്റങ്ങളും അവർ സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപിക അധികാരസ്ഥാനം ദുരുപയോഗം ചെയ്ത് ആസൂത്രിതമായി അവരെ ചൂഷണം ചെയ്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു. നേരത്തെ മറ്റൊരു സ്വകാര്യ സ്കൂളിൽ വിദ്യാർഥിക്ക് സ്വന്തം മൊബൈൽ നമ്പർ നൽകിയതിന് ജെയിംസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായും കോടതിയിൽ വെളിപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: തെക്കുകിഴക്കൻ ലണ്ടനിലെ ബ്രോമ്ലി ഹൈ സ്ട്രീറ്റിൽ കത്തിക്കുത്തിൽ നാല് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റു മൂന്നുപേരുടെയും പരുക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പൊലീസ് അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് ബ്രോമ്ലി ഹൈ സ്ട്രീറ്റിലെ കെഎഫ്സിക്ക് സമീപം സംഭവമുണ്ടായത്.

കെഎഫ്സിയിൽ ആരംഭിച്ച സംഘർഷം പുറത്തേക്കും വ്യാപിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ചാരനിറത്തിലുള്ള ട്രാക്ക്സ്യൂട്ട് ധരിച്ച ഒരാൾ വെട്ടുകത്തിയുമായി കെഎഫ്സിക്കുള്ളിലേക്ക് ഓടിക്കയറിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടിപ്പോയെന്നും ദൃക്സാക്ഷി പറഞ്ഞു. പൊലീസ്, ഫയർഫോഴ്സ്, പാരാമെഡിക്കുകൾ, ലണ്ടൻ എയർ ആംബുലൻസ് എന്നിവ ഉൾപ്പെടെ വൻ അടിയന്തിരസേവന സംഘമാണ് സ്ഥലത്തെത്തിയത്.

സംഭവത്തെ തുടർന്ന് ബ്രോമ്ലി ഹൈ സ്ട്രീറ്റിൽ റിംഗേഴ്സ് റോഡ് മുതൽ എതൽബർട്ട് റോഡ് വരെയുള്ള ഭാഗം ഇരുവശത്തേക്കും അടച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ പൊലീസ് സ്ഥലത്ത് തുടരുകയാണ്. പൊതുജനങ്ങൾക്ക് നേരെ വ്യാപകമായ ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ മേയർമാർക്ക് വിനോദസഞ്ചാരികളിൽനിന്ന് രാത്രി താമസത്തിനുള്ള ‘ടൂറിസ്റ്റ് ടാക്സ്’ ഈടാക്കാൻ അധികാരം നൽകാൻ സർക്കാർ അനുമതി നൽകി . ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങളുടെ നിരക്കിന്റെ നിശ്ചിത ശതമാനമായി നികുതി ഈടാക്കാനാണ് പദ്ധതി. ഫീസ് നിശ്ചിത തുകയായി പരിമിതപ്പെടുത്തിയിട്ടില്ല . ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങൾ പുതിയ അധികാരം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

നികുതിയിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കണമെന്നത് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ ഇത് മൂലം കുടുംബങ്ങളുടെ അവധിയാത്രകൾക്ക് അധിക ചെലവുണ്ടാകുമെന്ന് വ്യാപാരമേഖല മുന്നറിയിപ്പ് നൽകി. ശരാശരി കുടുംബ അവധിക്ക് 100 മുതൽ 120 പൗണ്ട് വരെ അധിക ചെലവാകാമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് അലൻ സിംപ്സൺ പറഞ്ഞു.

യൂറോപ്പിലെ നിരവധി നഗരങ്ങളിൽ സമാനമായ നികുതി നിലവിലുണ്ട്. സ്കോട്ട് ലൻഡിലെ എഡിൻബറോയിൽ രാത്രി താമസത്തിന് 5% നികുതി ജൂലൈയിൽ പ്രാബല്യത്തിൽ വന്നിരുന്നു; ലണ്ടൻ മേയർ സാദിഖ് ഖാനും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. ലണ്ടനിൽ താമസച്ചെലവിന്റെ 3% നികുതി ഏർപ്പെടുത്തിയാൽ വർഷം 350 മില്യൻ പൗണ്ടിലേറെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നേഴ്സിങ് പ്രഫഷനൽ സംഘടനയായ റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പേഷ്യൻസ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സൺ എന്നിവരെ പിന്തള്ളിയാണ് ബിജോയ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2027 ജനുവരി ഒന്നിന് പുതിയ രണ്ടുവർഷ കാലാവധി ആരംഭിക്കും. 2024ലെ ചരിത്രവിജയത്തിലൂടെ ആർസിഎൻ പ്രസിഡന്റാകുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കിയ ബിജോയ് തുടർച്ചയായ രണ്ടാം കാലയളവിലും അംഗങ്ങളുടെ വിശ്വാസം നിലനിർത്തുകയായിരുന്നു.

ആദ്യ ഊഴത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലെ ആർസിഎൻ അംഗങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ ബിജോയ് ശ്രദ്ധ പതിപ്പിച്ചു. നേഴ്സുമാരുടെ ശമ്പളനീതി, സുരക്ഷിതമായ സ്റ്റാഫിങ്, ജോലിഭാരം കുറയ്ക്കൽ, തൊഴിൽമുന്നേറ്റം എന്നിവയ്ക്കായി ശക്തമായ നിലപാടെടുത്ത അദ്ദേഹം ഇംഗ്ലണ്ടിലെ എൻഎച്ച്എസിലെ ബാൻഡ് ഫൈവ് നേഴ്സുമാരുടെ ശമ്പള-തസ്തിക ഘടന പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. സർക്കാരിന്റെ ശമ്പള നിർദേശത്തിനെതിരെ ആർസിഎൻ അംഗങ്ങളിൽ 91 ശതമാനം പേർ വോട്ട് ചെയ്തതിനു പിന്നാലെ ബാൻഡ് ഫൈവ് തസ്തികകൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായതും പ്രധാന നേട്ടമായി.

രണ്ടാം ഊഴത്തിൽ ആദ്യകാലയളവിൽ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ബിജോയിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കാനുള്ള നിയമനിർമാണം, അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്സുമാർക്ക് കൂടുതൽ പിന്തുണ, ബാൻഡ് ഫൈവിൽനിന്ന് ബാൻഡ് സിക്സിലേക്കുള്ള ശമ്പളപരിഷ്കാരം, എല്ലാ ബാൻഡുകളിലേക്കും തൊഴിൽമൂല്യനിർണയം വ്യാപിപ്പിക്കൽ, ആരോഗ്യപരിചരണ സഹായികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നീതിയുക്തമായ വേതനം എന്നിവയാണ് മുൻഗണനകൾ. നേഴ്സിങ് വിദ്യാർഥികൾക്ക് പഠനശേഷം തൊഴിൽ ഉറപ്പാക്കൽ, വിദ്യാർഥി വായ്പയിൽ ഇളവ്, പരിശീലനയാത്രയ്ക്ക് സൗജന്യ യാത്രാസഹായം, നേഴ്സിങ് വിദ്യാഭ്യാസ – ഗവേഷണ മേഖലകളിൽ കൂടുതൽ നിക്ഷേപം എന്നിവയും ഉൾപ്പെടുന്ന ‘ട്രിപ്പിൾ എസ്’ പ്രവർത്തനരേഖയാണ് ബിജോയ് മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കി 2011 മാർച്ചിൽ യുകെയിലെത്തിയ ബിജോയ് ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ ബാൻഡ് ഫൈവ് നേഴ്സായി കരിയർ ആരംഭിച്ച് 2015ൽ ബാൻഡ് സിക്സിലേക്കും 2016ൽ ബാൻഡ് സെവനിലേക്കും ഉയർന്നു. 2021 മുതൽ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ സീനിയർ നേഴ്സായി പ്രവർത്തിക്കുന്നു. പുന്നപ്ര സ്വദേശിയായ ബിജോയ് വിദേശ നേഴ്സുമാരുടെ അവകാശങ്ങൾക്കായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്; ഇന്റർനാഷനലി എജ്യുക്കേറ്റഡ് നേഴ്സസ് ആൻഡ് മിഡ്വൈഫറി അസോസിയേഷൻ നെറ്റ്വർക്ക് യുകെയുടെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നേഴ്സസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്സിങ് മേഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ ബിജോയിയുടെ ഭാര്യ ദിവ്യയും ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ നേഴ്സാണ്.
ആർസിഎൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. യുകെയിലെ നേഴ്സിങ് സമൂഹത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമായ ഈ നേട്ടം പുതിയ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മിഡിൽ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില 3 ശതമാനത്തിലേറെ ഉയർന്ന് 101 ഡോളറിന് മുകളിലെത്തി; ജൂലൈയ്ക്കുശേഷം ആദ്യമായാണ് വില ഈ നിലയിലെത്തുന്നത്. ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

എണ്ണവില ഉയർന്നതോടെ ബ്രിട്ടനിലും യൂറോപ്പിലും ഗ്യാസ് വിലയും കുതിച്ചു. ബ്രിട്ടനിൽ പെട്രോൾ വില ലിറ്ററിന് ശരാശരി 166.2 പെൻസ് ആയി ഉയർന്നു—നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഡീസൽ വില 187.7 പെൻസിലെത്തി. ഒക്ടോബറിൽ ഓഫ്ജെം ഊർജവില പരിധി 4 ശതമാനം ഉയർത്താനിരിക്കെ, ജനുവരിയിൽ വൈദ്യുതി-ഗ്യാസ് ബില്ലുകൾ വീണ്ടും 13 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് വിലയിരുത്തൽ.

ഇന്ധനവിലക്കയറ്റം ബ്രിട്ടനിലെ പണപ്പെരുപ്പത്തിലും പലിശനിരക്കിലും സമ്മർദം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്. എണ്ണവില ഓഗസ്റ്റ് തുടക്കം മുതൽ ഏകദേശം 25 ശതമാനം ഉയർന്നിട്ടുണ്ട്; ഈ വർഷം ഇതുവരെ ബ്രെന്റ് ക്രൂഡിന്റെ വില 60 ശതമാനത്തിലേറെയാണ് വർധിച്ചത്. ഊർജവില ഉയർന്നുനിൽക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയുമായി (GRU) ബന്ധമുള്ള വ്യക്തിയുടെ നിർദേശങ്ങൾ സ്വീകരിച്ചെന്ന ആരോപണത്തിൽ ബ്രിട്ടീഷ് യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സ്വിൻഡൻ സ്വദേശിയായ ജോഷ്വ കാമിഡ്ജ് (31) ആണ് വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചതിനും ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തിയതിനും കുറ്റം ചുമത്തപ്പെട്ടത്.

റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിലുള്ളതായി കരുതപ്പെടുന്ന ജിആർയു വോളണ്ടിയർ കോർപ്സുമായി ബന്ധമുള്ള വ്യക്തിയിൽനിന്നാണ് കാമിഡ്ജിന് നിർദേശങ്ങൾ ലഭിച്ചതെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS) വ്യക്തമാക്കിയത്. വെള്ളിയാഴ്ച സ്വിൻഡനിലെ ഒരു വിലാസത്തിൽനിന്ന് ലണ്ടൻ കൗണ്ടർ ടെററിസം പൊലീസും വിൽറ്റ്ഷയർ പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ലണ്ടനിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കാമിഡ്ജിനെ ശനിയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഇയാളെ ഹാജരാക്കും; സ്വിൻഡനിലെ മറ്റൊരു വിലാസത്തിലും പൊലീസ് പരിശോധന നടത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ റിഫോം യുകെയ്ക്കെതിരെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു . വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ ഇതേ പാർട്ടിയുടെ സംഭാവനകളുമായി ബന്ധപ്പെട്ട് മെട്രോ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ പരാതികളും പരിശോധിക്കുക.

ചാനൽ 4 ന്യൂസിൽ സെപ്റ്റംബർ 3ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസിന് നിരവധി പരാതികൾ ലഭിച്ചത്. വെർബാറ്റിം നടത്തിയ ഒളിക്യാമറാ അന്വേഷണത്തിൽ വിദേശ സംഭാവന നൽകാൻ താൽപര്യമുള്ളയാളെന്ന വ്യാജേന റിപ്പോർട്ടർമാർ റിഫോം യുകെയുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നിഗൽ ഫരാജിന്റെ അടുത്ത അനുയായികളായ ഡാൻ ജൂക്സ്, ജെയിംസ് ഓർ എന്നിവർ ചർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇരുവരും രാജിവച്ചിരുന്നു.
ചാനൽ 4 റിപ്പോർട്ടിന് പിന്നാലെ ലഭിച്ച വിവരങ്ങളിൽ അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യങ്ങളുടെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംശയാസ്പദമായ സംഭാവനകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷനുമായും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായും സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികൾ മൊബൈൽ ഫോണുകളിൽ നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ടെക് കമ്പനികളെ നിർബന്ധിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്നചിത്രങ്ങളിലേക്കുള്ള പ്രവേശനം തടയാൻ ആപ്പിളിനും ഗൂഗിളിനും നേരത്തെ മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ കമ്പനികൾ മുന്നോട്ടുവച്ച നിലവിലെ നടപടികൾ പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസരിച്ചുള്ളതല്ലെന്ന് കൾച്ചർ സെക്രട്ടറി ലിസ നാൻഡി എംപിമാരെ അറിയിച്ചു. ഉടൻ നിയമനിർമാണം നടത്താനാണ് സർക്കാരിന്റെ നീക്കം.

കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മാത്രമല്ല, അവർ ഉപയോഗിക്കുന്ന ആപ്പുകളിലും നഗ്നചിത്രങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പുതിയ നിയമത്തിലെ നിർദേശം. കുട്ടികളെ ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, നഗ്നചിത്രങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ഫോണുകളിൽനിന്ന് നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയുന്നത് ലൈംഗിക ഭീഷണിക്കേസുകൾ കുറയ്ക്കുന്നതിൽ നിർണായക ചുവടുവയ്പ്പാകുമെന്ന് ബ്രിട്ടീഷ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടികൾ നിയമമാക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടാകരുതെന്ന് എൻഎസ്പിസിസി ഉൾപ്പെടെയുള്ള സംഘടനകളും ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെ പിന്തുണയ്ക്കുന്നതായി ആപ്പിളും ഗൂഗിളും അറിയിച്ചു. 2021ൽ തന്നെ കുട്ടികൾ നഗ്നചിത്രങ്ങൾ കാണുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ‘കമ്യൂണിക്കേഷൻ സേഫ്റ്റി’ സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. അതേസമയം, പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് ഉപയോക്താവ് കുട്ടിയാണോ മുതിർന്നയാളാണോ എന്ന് തിരിച്ചറിയേണ്ടിവരുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഓൺലൈൻ അവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഓരോ മുതിർന്നയാളെയും ഡിജിറ്റൽ ഐഡി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സ്വകാര്യ ചിത്രങ്ങൾ സ്വതവേ സ്കാൻ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ നിയമം നിരീക്ഷണ സംവിധാനമായി മാറില്ലെന്നാണ് സർക്കാരിന്റെ നിലപാട്.