ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൻസലർ റേച്ചൽ റീവ്സ് അടുത്ത ബജറ്റിൽ നികുതി വർധനയും ചെലവ് കുറയലും ഉൾപ്പെടുന്ന കഠിനമായ തീരുമാനങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് സ്കൈ ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ £30 ബില്ല്യൺ വരെ കുറവ് നികത്തേണ്ട സാഹചര്യമാണിപ്പോൾ നേരിടുന്നത് എന്ന് അവർ പറഞ്ഞു . നികുതി വർധനയെ കുറിച്ച് പരസ്യമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തിൽ അവർ ആദ്യമായി അത് തുറന്നുപറയുകയായിരുന്നു . 2029-30 മുതൽ സർക്കാരിന്റെ ദൈനംദിന ചെലവുകൾ വായ്പയിൽ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവർ വ്യക്തമാക്കി. മുൻ കൺസർവേറ്റീവ് സർക്കാരിന്റെ ധനകാര്യ നിയന്ത്രണത്തിലെ വീഴ്ച മൂലമാണ് ഇപ്പോഴത്തെ വെല്ലുവിളികൾ ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.
ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ വിലയിരുത്തലിൽ ബ്രിട്ടീഷ് സാമ്പത്തിക ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിലും താഴ്ന്നതായാണ് കണ്ടെത്തിയത്. കൂടാതെ ശീതകാല ഇന്ധനസഹായ പദ്ധതികളിലെയും ക്ഷേമ പരിഷ്കാരങ്ങളിലെയും പല തീരുമാനങ്ങളും സർക്കാരിന്റെ ചെലവുകൾ വർധിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . ഐഎംഎഫ് (ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട്) അടുത്തിടെ യുകെയുടെ ഈ വർഷത്തെ വളർച്ചാ നിരക്ക് 1.3% ആയി ഉയർത്തിയെങ്കിലും, അടുത്ത വർഷത്തേക്ക് അതേ നിലയിൽ തന്നെ നില നിൽക്കും എന്ന് പ്രവചിച്ചിട്ടുണ്ട് . അതായത്, സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടെങ്കിലും വരുമാനം കുറഞ്ഞേക്കാം. ഇതിന് പുറമേ, ബ്രെക്സിറ്റ്, ലിസ് ട്രസ് സർക്കാരിന്റെ മിനി-ബജറ്റ് എന്നിവയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളാണെന്ന് റീവ്സ് വ്യക്തമാക്കി.
നികുതി വർധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതൽ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളിൽ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവുകൾ കൂടുമ്പോൾ ഇവരുടെ ജീവിതച്ചെലവ് വൻതോതിൽ ഉയരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സർക്കാർ പൊതുസേവനങ്ങളിലെ ചില ചെലവുകൾ ചുരുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. താൻ വെല്ലുവിളികളിൽ നിന്ന് പിൻമാറില്ലെന്നും എന്നാൽ ധനകാര്യ നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വളർച്ച നിലനിർത്താനാണ് ലക്ഷ്യവെയ്ക്കുന്നതെന്നും ആയിരുന്നു റീവ്സ് ഇതിനെ കുറിച്ച് പ്രതികരിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാൻഡുകളെ അനുകരിച്ച് നിക്കോട്ടിൻ കലർന്ന ഉൽപന്നങ്ങൾ വിൽപ്പനയ്ക്കുണ്ടെന്ന് രഹസ്യ അന്വേഷണത്തിൽ കണ്ടെത്തി. ഗ്ലാസ്ഗോയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യൺസ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോൾ അതിൽ 100 മില്ലിഗ്രാം നിക്കോട്ടിൻ ഉണ്ടെന്ന് വിൽപനക്കാരൻ പറഞ്ഞതാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ കാരണമായത് . പരിശോധനയിൽ 17 മില്ലിഗ്രാം നിക്കോട്ടിൻ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് ‘എക്സ്ട്രാ സ്ട്രോംഗ്’ വിഭാഗത്തിൽ പെടുന്നതാണ്.
ഈ ഉൽപന്നങ്ങൾ കുട്ടികളിൽ ആകർഷണം ഉളവാക്കുന്ന” രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്സ് പോലെയായതിനാൽ അപകടകരമാണെന്നും ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില പായ്ക്കറ്റുകളിൽ നിർമ്മാതാവിന്റെ വിലാസം, മുന്നറിയിപ്പ് ചിഹ്നങ്ങൾ തുടങ്ങിയ വിവരങ്ങൾ ഒന്നും തന്നെ ഇല്ലാതെയായിരുന്നു. തങ്ങളുടെ ബ്രാൻഡിന്റെ പേര് അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്ന് ഗോൾഡൻ കാസ്കറ്റ് ലിമിറ്റഡ് എന്ന മിഠായി നിർമ്മാതാക്കൾ പറഞ്ഞു.
ഇത്തരം നിക്കോട്ടിൻ കലർന്ന ഉത്പന്നങ്ങൾ ഇപ്പോൾ നിയമപരമായി നിയന്ത്രണമില്ലാത്തതിനാൽ 18 വയസിന് താഴെയുള്ളവർക്ക് പോലും ഇത് എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചിലർ പുകവലി നിർത്താനായി ഈ ഉൽപന്നം ഉപയോഗിച്ചാലും പലരും ഇത്തരം ഉൽപന്നങ്ങൾക്ക് പൂർണ്ണമായും അടിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ പോലും കുട്ടികൾ ഇത് രഹസ്യമായി ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സർക്കാരിന്റെ പുതിയ കുടിയേറ്റ നയപ്രകാരം 2026 ജനുവരി 8 മുതൽ യുകെയിലേക്ക് വരുന്ന തൊഴിലാളികൾക്കും ചില ബിരുദധാരികൾക്കും എ-ലെവൽ നിലവാരത്തിലുള്ള (B2) ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കും. ഇതിലൂടെ രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കാനും തൊഴിലിടങ്ങളിൽ മികച്ച ഭാഷാപ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകാനുമാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നിലവിലുള്ള GCSE നിലവാരമുള്ള (B1) ഇംഗ്ലീഷ് പരിജ്ഞാനത്തെ അപേക്ഷിച്ച് ഇത് ഒരു പടി ഉയർന്നതാണ്. പുതിയ നിയമം സ്കിൽഡ് വർക്കർ, സ്കെയിൽ-അപ്പ് വിസ, ഹൈ പോട്ടൻഷ്യൽ വ്യക്തിഗത (HPI) വിസകൾക്കാണ് ആദ്യം ബാധകമാകുന്നത്. ഈ വിസകൾ പ്രധാനമായും വേഗത്തിൽ വളരുന്ന കമ്പനികളിലും, ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലകളിലും ജോലി ചെയ്യാനാണ് അനുവദിക്കുന്നത്.
രാജ്യത്തിന് മികച്ച സംഭാവന ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവിച്ചു. പക്ഷേ നമ്മുടെ ഭാഷ അറിയാതെ ഇവിടെ എത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് അവർ കൂട്ടിച്ചേർത്തു. അപേക്ഷകർക്ക് സംസാരം , കേൾവി , വായന, എഴുത്ത് എന്നീ മേഖലകളിൽ നേരിട്ടുള്ള പരീക്ഷകൾ നടത്തും. ഹോം ഓഫീസ് അംഗീകരിച്ച കേന്ദ്രങ്ങളിൽ ആണ് പരീക്ഷകൾ നടക്കുന്നത്. ഫലങ്ങൾ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായും പരിശോധിക്കും. ബി2 നിലവാരത്തിലെത്തിയവർക്ക് സങ്കീർണ്ണമായ വിഷയങ്ങളിലേയ്ക്കും സംഭാഷണങ്ങളിലേയ്ക്കും ആത്മവിശ്വാസത്തോടെ പങ്കാളികളാകാൻ കഴിയും. ഈ നിലവാരം കൈവരിച്ചാൽ അവർക്ക് വ്യക്തമായും വിശദമായും ആശയങ്ങൾ അവതരിപ്പിക്കാനും പ്രൊഫഷണൽ പരിസ്ഥിതിയിൽ എളുപ്പത്തിൽ ജോലി ചെയ്യാനുമാകും എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
സർക്കാരിന്റെ കണക്കുകൾ പ്രകാരം, ഈ നടപടികളിലൂടെ വർഷംതോറും ഏകദേശം ഒരു ലക്ഷം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2024-ൽ യുകെയിലെ നെറ്റ് കുടിയേറ്റം 4.31 ലക്ഷം ആയിരുന്നു, 2023-ലെ റെക്കോർഡ് 9.06 ലക്ഷത്തേക്കാൾ ഏകദേശം പകുതിയോളം കുറവാണിത് . യുകെയിലെ പുതിയ കുടിയേറ്റ നിയമം കേരളത്തെയും ഇന്ത്യയെയും വ്യാപകമായി ബാധിക്കാനാണ് സാധ്യത. 2023-ൽ യുകെയിലേക്ക് കുടിയേറ്റ വിസയിലൂടെ എത്തിയ ഏകദേശം 2.5 ലക്ഷം ഇന്ത്യക്കാരിൽ 1.2 ലക്ഷം പേർ തൊഴിൽ വിസയിലൂടെയായിരുന്നു വന്നത്. അവരിൽ വലിയൊരു വിഭാഗം കേരളത്തിൽ നിന്നുള്ള ആരോഗ്യ, ഐ.ടി. മേഖലയിലെ പ്രൊഫഷണലുകളാണ്. പുതിയ എ-ലെവൽ നിലവാരത്തിലുള്ള (B2) ഇംഗ്ലീഷ് പരീക്ഷാ നിബന്ധന മൂലം ഈ മേഖലകളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് കൂടുതൽ പ്രയാസം നേരിടേണ്ടിവരും. പുതിയ നിയന്ത്രണങ്ങൾ മൂലം സംസാരത്തിലും എഴുത്തിലും പ്രാവീണ്യം കുറവുള്ളവർക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട് (IMF) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ജി7 രാജ്യങ്ങളിൽ രണ്ടാമത്തെ വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാകും യുകെയുടേത് എന്ന വാർത്ത പുറത്ത് വന്നു. . അമേരിക്കയാണ് ഒന്നാമതെത്തുന്നത്. എന്നാൽ വിലക്കയറ്റം യുകെയിലായിരിക്കും ഏറ്റവും കൂടുതലെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകിയിട്ടുണ്ട് . എനർജി, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ വർധനയാണ് ഇതിന് പ്രധാന കാരണം. നിലവിലെ കണക്കുകൾ പ്രകാരം, ഈ വർഷം 3.4 ശതമാനവും അടുത്ത വർഷം 2.5 ശതമാനവും വിലവർധന ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെയുടെ സമ്പദ്വ്യവസ്ഥ 2025-ൽ 1.3 ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ, എങ്കിലും ജിഡിപി നിരക്ക് 0.4 ശതമാനവും 2026-ൽ 0.5 ശതമാനവും മാത്രമായിരിക്കും മുന്നേറുന്നത് . ഇതോടെ ജിഡിപി നിരക്കിൽ യുകെ ജി7 രാജ്യങ്ങളിൽ അവസാന സ്ഥാനത്തായിരിക്കും. സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കും എന്ന് വാഷിംഗ്ടണിൽ എത്തിയ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.
ഐഎംഎഫ് റിപ്പോര്ട്ട് പുറത്തുവന്നത് ലേബർ സർക്കാരിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന വിലക്കയറ്റവും സാധാരണ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മൂലം പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ കടന്നു അക്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റീഫോം യുകെ നേതാവായ നൈജൽ ഫാരേജിനെ കൊല്ലുമെന്ന് ടിക്ടോക്കിൽ ഭീഷണി മുഴക്കിയ അഫ്ഗാൻ സ്വദേശി ഫായസ് ഖാനെ (യഥാർത്ഥ പേര് ഫായസ് ഹുസൈനി എന്നാണ് കരുതുന്നത്) അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. ഫാരേജും ഹൈക്കോടതി ജഡ്ജിയും ആ വീഡിയോയെ “വളരെ ഭീതിജനകമായത്” എന്ന് വിശേഷിപ്പിച്ചു.
സൗത്വർക്ക് ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ടപ്പോൾ ഫാരേജ് വ്യക്തിപരമായി ഹാജരായിരുന്നു. വിധി പ്രഖ്യാപനത്തിനുശേഷം സെല്ലിലേക്ക് കൊണ്ടുപോകുമ്പോൾ ഖാൻ ഫാരേജിനോട് ആക്രോശിക്കുകയും, നിങ്ങൾ എന്നെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു. ഇയാൾ നേരത്തെ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച കുറ്റം സമ്മതിച്ചിരുന്നതായും, കഴിഞ്ഞ ആഴ്ച വിചാരണയ്ക്കൊടുവിൽ കൊലപാതക ഭീഷണി കുറ്റത്തിൽ കുറ്റക്കാരനായി കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.
ഫാരേജ് പോസ്റ്റ് ചെയ്ത “ദ ജേർണി ഓഫ് ആൻ ഇലീഗൽ മൈഗ്രന്റ്” എന്ന യൂട്യൂബ് വീഡിയോയ്ക്ക് പ്രതികാരമായി ഖാൻ ഭീഷണിയോടു കൂടിയ ടിക്ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തതാണെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത് . അതിൽ അദ്ദേഹം തോക്കിന്റെ ആകൃതിയിലുള്ള കൈ ചലനങ്ങൾ കാട്ടുന്നതും ആക്രോശിക്കുന്നതും വ്യക്തമായി കാണാം . സ്വീഡനിൽ ഖാനെതിരെ ക്രിമിനൽ രേഖകളും ആറുമാസത്തെ ശിക്ഷാവിധിയും നിലവിലുണ്ടെന്ന് കോടതി കണ്ടെത്തി. ഖാന്റെ അഭിഭാഷകൻ ഫാരേജിനോട് ഖാന്റെ പേരിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം വോഡാഫോൺ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വ്യാപകമായ സേവന തടസ്സം നേരിടേണ്ടി വന്നു. ഇന്റർനെറ്റ്, മൊബൈൽ കോളുകൾ, വോഡാഫോൺ ആപ്പ്, വെബ്സൈറ്റ് തുടങ്ങിയ സേവനങ്ങൾ എല്ലാം താൽക്കാലികമായി പ്രവർത്തനരഹിതമായി. ഉച്ചയ്ക്ക് 3 മണിയോടെ ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ഉപഭോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 3.20 ഓടെ റിപ്പോർട്ടുകളുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. ഇതിൽ കൂടുതലും പരാതികൾ വീടുകളിലെ ബ്രോഡ്ബാൻഡ് സേവനവുമായി ബന്ധപ്പെട്ടതായിരുന്നു.
മൊബൈൽ ഇന്റർനെറ്റ് സേവനത്തിലും കോളിംഗ് സേവനത്തിലും ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു. ഏകദേശം എട്ട് ശതമാനം പേരാണ് മൊബൈൽ സിഗ്നൽ പൂർണ്ണമായും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ലണ്ടൻ, ബർമിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ തുടങ്ങി പ്രധാന നഗരങ്ങളിലാകെ തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ബ്രോഡ്ബാൻഡ്, 4G, 5G സേവനങ്ങളിൽ താൽക്കാലിക തടസ്സം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സേവനം പുനഃസ്ഥാപിക്കപ്പെട്ടതായും ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നതായും വോഡാഫോൺ വക്താവ് വ്യക്തമാക്കി.
സൈബർ ആക്രമണമല്ല ഈ തടസ്സത്തിന് പിന്നിൽ എന്നതാണ് പ്രാഥമിക സൂചന. വൈകുന്നേരം 6 മണിയായിട്ട് പോലും ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ഏകദേശം 4,000 പേർ സേവന തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. വോഡാഫോണുകൾക്ക് യുകെയിൽ 1.8 കോടി ഉപഭോക്താക്കളുണ്ട്. അടുത്തിടെ ‘ത്രീ’ നെറ്റ്വർക്കുമായി വോഡാഫോൺ ലയിച്ചതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിട്ടുണ്ട്. എന്നാൽ ഈ തകരാർ ‘ത്രീ’ ഉപഭോക്താക്കളെ ബാധിച്ചിട്ടില്ല. ബിടി, ഈഇ, വിർജിൻ മീഡിയ ഓടുൾപ്പെടെയുള്ള മറ്റ് പ്രധാന നെറ്റ് വർക്കുകൾ സാധാരണ നിലയിലാണെന്ന് അവരുടെ വക്താക്കൾ വ്യക്തമാക്കി. ഓഫ്കോം നിയമപ്രകാരം ബ്രോഡ്ബാൻഡ് സേവനം രണ്ട് ദിവസത്തിലധികം നിലച്ചാൽ പ്രതിദിനം £9.76 നഷ്ടപരിഹാരം ഉപഭോക്താവിന് നൽകണം. മൊബൈൽ സേവന തടസ്സങ്ങൾക്ക് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയിലെ കെൻ്റക്കിൽ ഉള്ള കെയർ ഹോമായ ജെഫേഴ്സൺ മാനർ നേഴ്സിങ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ഹൈഡ്രോളിക് ലിഫ്റ്റ് അപകടത്തിൽ ഒരു രോഗിക്ക് ജീവൻ നഷ്ടമായി . ഡയമണ്ട് ജോൺസൺ എന്ന നേഴ്സിങ് ഹോം അസിസ്റ്റന്റ് രോഗിയെ കസേരയിൽ നിന്ന് കിടക്കയിലേക്ക് മാറ്റുന്നതിനായി ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു . രോഗിയെ സുരക്ഷിതമായി മാറ്റാൻ ഉപയോഗിക്കുന്ന സ്ലിങ് പ്രക്രിയയ്ക്കിടെ രോഗി ലിഫ്റ്റിന്റെ ലോഹഭാഗത്ത് ഇടിച്ചുവീഴുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഏകദേശം 40 മിനിറ്റ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സംഭവത്തെ തുടർന്നു കേസ് അന്വേഷിച്ച ഗ്രാൻഡ് ജൂറി, 2025 ഒക്ടോബർ 2ന് ഡയമണ്ട് ജോൺസനെതിരെ ‘നെഗ്ലിജന്റ് ഹോമിസൈഡ്’ (അശ്രദ്ധ മൂലമുള്ള കൊലപാതകം) കുറ്റം ചുമത്താൻ തീരുമാനിച്ചു. ജോൺസൺ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതിനാലാണ് ഈ ദുരന്തത്തിന് കാരണമായത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ അനിവാര്യമാണ്. സ്ലിങ് ശരിയായി സ്ഥാപിച്ചിട്ടുണ്ടോ എന്ന് ശരിയായി പരിശോധിക്കണം. ഇത് കൂടാതെ രോഗിയുടെ ശരീരഭാരം യന്ത്രത്തിന്റെ ശേഷിയ്ക്ക് ഉള്ളിലാണോ എന്ന് ഉറപ്പാക്കണം. ലിഫ്റ്റ് ഉപയോഗിക്കുന്നതിനുമുമ്പ് എല്ലാ ഭാഗങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. രോഗിയെ ഉയർത്തുന്നതിന് മുമ്പ് മറ്റൊരു സ്റ്റാഫ് അംഗത്തിന്റെ സഹായവും ഉറപ്പാക്കുന്നത് സുരക്ഷിതമാണ്. ഇത്തരത്തിലുള്ള സൂക്ഷ്മതകളും പരിശീലനവും പാലിക്കുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയൂ.
അടുത്തിടെ യുകെയിൽ രണ്ട് മലയാളികൾക്ക് മൂവിങ് ആൻഡ് ഹാൻഡ്ലിംഗ് തെറ്റായി ചെയ്തുവെന്നാരോപിച്ച് ജോലി നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കെയർ ജോലിയിൽ ഏർപ്പെടുന്നവർ ഹോയ്സ്റ്റ് ശരിയായി ഉപയോഗിക്കുന്ന രീതി, അനുയോജ്യമായ സ്ലിങ് എങ്ങനെ തിരഞ്ഞെടുക്കണം, രോഗിയെ നീക്കുമ്പോൾ കൂടെ വേറെ സ്റ്റാഫ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ പൂർണമായി അറിയണം. നിയമപരമായും ജോലിസുരക്ഷയിലുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇത്തരം ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ് പട്ടണത്തിലെ കോർപ്പറേഷൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ രണ്ട് പിഞ്ചുകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച കുട്ടികളുടെ 43 കാരിയായ അമ്മയെ ആദ്യം കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് മെഡിക്കൽ വിദഗ്ധരുടെ പരിശോധനയിൽ അവർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനസികാരോഗ്യ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത് . വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസും പോലീസും വീട്ടിലെത്തിയപ്പോഴാണ് രണ്ടും മൂന്നും വയസുള്ള സഹോദരങ്ങളായ മേരാജ് ഉൽ സഹ്റയെയും അബ്ദുൽ മൊമിൻ അൽഫാതെയെയും പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയെങ്കിലും, ആശുപത്രിയിലെത്തിച്ചപ്പോൾ അവർ മരിച്ചിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾക്ക് നേരെ അതിക്രമമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും സംഭവത്തിന്റെ യഥാർത്ഥ കാരണത്തെ കുറിച്ച് വ്യക്തതയില്ല. അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ഇങ്ങനെയൊരു ദുരന്തം ഇവിടെ സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല എന്ന് അയൽവാസിയായ മാഡിസൺ സിംകോക്ക് പറഞ്ഞു. സ്റ്റാഫോർഡ് എം.പി ലീ ഇൻഗ്ഹാം ഈ സംഭവം “പൂർണ്ണമായും ഹൃദയഭേദകമാണ്” എന്ന് ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ അനുമാനങ്ങൾ പരത്തരുതെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്റ്റാഫോർഡ്ഷയർ പോലീസ് സംഭവത്തെ കുറിച്ച് സ്വതന്ത്ര പോലീസ് മോണിറ്ററിംഗ് ഏജൻസിയായ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ടിന് (IOPC) വിവരം നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പ്രദേശവാസികളുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന മലയാളി ജീവനക്കാരന് വിശ്വാസവുമായി ബന്ധപ്പെട്ട് സംസാരിച്ചതിന് സസ്പെൻഷൻ ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കെയർ ഹോമിലെ ഒരു റെസിഡന്റിന്റെ മുറിയിൽ ഭംഗിയേറിയ ഒരു വലിയ കുരിശ് കണ്ടതിനെ തുടർന്ന് മലയാളിയായ കെയർ വർക്കർ അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും താനും കത്തോലിക്കനാണ് എന്ന് പറയുകയുമായിരുന്നു. തുടർന്ന് മതപരമായ മറ്റ് കാര്യങ്ങളിലേയ്ക്കും കുത്തി കുത്തിയുള്ള ചോദ്യങ്ങൾ കെയർ വർക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായതായാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇത്തരം ചോദ്യങ്ങൾ റെസിഡന്റിന് അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടർന്ന് അവർ മാനേജ്മെന്റിനോട് പരാതി നൽകുകയായിരുന്നു. . തുടർന്ന് കെയർ ഹോം അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും മലയാളിയെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
യുകെയിലെ കെയർ സ്ഥാപനങ്ങളിൽ മതം, രാഷ്ട്രീയം, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവയെ സംബന്ധിച്ച ചര്ച്ചകള് കര്ശനമായി നിരോധിച്ചിട്ടുണ്ട് . ജോലിസ്ഥലങ്ങളിൽ റെസിഡന്റുകളുടെ വ്യക്തിഗത വിശ്വാസങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടുന്നത് പ്രൊഫഷണൽ നയങ്ങൾ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നു. പലപ്പോഴും സൗഹൃദപരമായി ചോദിക്കുന്ന ചോദ്യങ്ങൾ പോലും അവിടെ അപമര്യാദയായി കരുതപ്പെടാൻ സാധ്യതയുണ്ട് .
ഒരു കെയർ വർക്കറായി ജോലി ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ‘പ്രൊഫഷണൽ മര്യാദകൾ പാലിക്കുക എന്നതാണ് . റെസിഡന്റുകളുടെ വിശ്വാസം, ജീവിതശൈലി, വ്യക്തിപരമായ തീരുമാനങ്ങൾ എന്നിവയെ ബഹുമാനിക്കുകയും, വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ് ശരിയായ സമീപനം. കരുണയും പരിചരണവും പ്രദർശിപ്പിക്കുമ്പോഴും വ്യക്തിഗത ചോദ്യങ്ങൾ, മതപരമായ ചർച്ചകൾ, അല്ലെങ്കിൽ വികാരാധിഷ്ഠിത വിഷയങ്ങൾ ഒഴിവാക്കണം . “ഒരു വാക്ക് പോലും തെറ്റായ സാഹചര്യത്തിൽ പറയുന്നത് ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടുന്നതിന് കാരണമായേക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റാഫോർഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു . രണ്ട് വയസ്സുകാരിയായ മിറാജ് ഉൽ സഹ്റയും മൂന്ന് വയസ്സുകാരനായ അബ്ദുൽ മൊമിൻ അൽഫാത്തെയും ഞായറാഴ്ച രാവിലെ വീട്ടിനുള്ളിൽ പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയതായാണ് സ്റ്റാഫോർഡ്ഷയർ പോലീസ് അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചാണ് മരിച്ചത്.
കുട്ടികളുടെ ബന്ധുക്കൾക്ക് വിവരം നൽകിയതായും, പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ സഹായിക്കുന്നതായും പോലീസ് അറിയിച്ചു. സ്റ്റാഫോർഡ് പ്രദേശത്തുള്ള 43 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക ശ്രമത്തിനായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ യുവതി കുട്ടികളുടെ അമ്മയാണെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ ഇടപെട്ടിരുന്നതു കൊണ്ട് കേസിനെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കോൺടക്ട് (IOPC) അന്വേഷിക്കാനായി കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും, അനാവശ്യമായ അനുമാനങ്ങൾ പരത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.