ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന മലയാളി ജീവനക്കാരന് വിശ്വാസവുമായി ബന്ധപ്പെട്ട് സംസാരിച്ചതിന് സസ്പെൻഷൻ ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കെയർ ഹോമിലെ ഒരു റെസിഡന്റിന്റെ മുറിയിൽ ഭംഗിയേറിയ ഒരു വലിയ കുരിശ് കണ്ടതിനെ തുടർന്ന് മലയാളിയായ കെയർ വർക്കർ അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും താനും കത്തോലിക്കനാണ് എന്ന് പറയുകയുമായിരുന്നു. തുടർന്ന് മതപരമായ മറ്റ് കാര്യങ്ങളിലേയ്ക്കും കുത്തി കുത്തിയുള്ള ചോദ്യങ്ങൾ കെയർ വർക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായതായാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇത്തരം ചോദ്യങ്ങൾ റെസിഡന്റിന് അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടർന്ന് അവർ മാനേജ്മെന്റിനോട് പരാതി നൽകുകയായിരുന്നു. . തുടർന്ന് കെയർ ഹോം അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും മലയാളിയെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
യുകെയിലെ കെയർ സ്ഥാപനങ്ങളിൽ മതം, രാഷ്ട്രീയം, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവയെ സംബന്ധിച്ച ചര്ച്ചകള് കര്ശനമായി നിരോധിച്ചിട്ടുണ്ട് . ജോലിസ്ഥലങ്ങളിൽ റെസിഡന്റുകളുടെ വ്യക്തിഗത വിശ്വാസങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടുന്നത് പ്രൊഫഷണൽ നയങ്ങൾ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നു. പലപ്പോഴും സൗഹൃദപരമായി ചോദിക്കുന്ന ചോദ്യങ്ങൾ പോലും അവിടെ അപമര്യാദയായി കരുതപ്പെടാൻ സാധ്യതയുണ്ട് .
ഒരു കെയർ വർക്കറായി ജോലി ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ‘പ്രൊഫഷണൽ മര്യാദകൾ പാലിക്കുക എന്നതാണ് . റെസിഡന്റുകളുടെ വിശ്വാസം, ജീവിതശൈലി, വ്യക്തിപരമായ തീരുമാനങ്ങൾ എന്നിവയെ ബഹുമാനിക്കുകയും, വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ് ശരിയായ സമീപനം. കരുണയും പരിചരണവും പ്രദർശിപ്പിക്കുമ്പോഴും വ്യക്തിഗത ചോദ്യങ്ങൾ, മതപരമായ ചർച്ചകൾ, അല്ലെങ്കിൽ വികാരാധിഷ്ഠിത വിഷയങ്ങൾ ഒഴിവാക്കണം . “ഒരു വാക്ക് പോലും തെറ്റായ സാഹചര്യത്തിൽ പറയുന്നത് ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടുന്നതിന് കാരണമായേക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റാഫോർഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു . രണ്ട് വയസ്സുകാരിയായ മിറാജ് ഉൽ സഹ്റയും മൂന്ന് വയസ്സുകാരനായ അബ്ദുൽ മൊമിൻ അൽഫാത്തെയും ഞായറാഴ്ച രാവിലെ വീട്ടിനുള്ളിൽ പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയതായാണ് സ്റ്റാഫോർഡ്ഷയർ പോലീസ് അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചാണ് മരിച്ചത്.
കുട്ടികളുടെ ബന്ധുക്കൾക്ക് വിവരം നൽകിയതായും, പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ സഹായിക്കുന്നതായും പോലീസ് അറിയിച്ചു. സ്റ്റാഫോർഡ് പ്രദേശത്തുള്ള 43 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക ശ്രമത്തിനായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ യുവതി കുട്ടികളുടെ അമ്മയാണെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ ഇടപെട്ടിരുന്നതു കൊണ്ട് കേസിനെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കോൺടക്ട് (IOPC) അന്വേഷിക്കാനായി കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും, അനാവശ്യമായ അനുമാനങ്ങൾ പരത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ അപൂർവമായ ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം 38 വർഷം പിന്നിട്ടും സുഖമായാണ് ജീവിക്കുന്നത് ലണ്ടനിലെ സിഡ്കപ്പിൽ നിന്നുള്ള കേറ്റി മിച്ചൽ (53). ഇത്തരമൊരു ശസ്ത്രക്രിയക്ക് ശേഷം ഇത്രയും ദീർഘകാലം ജീവിച്ചിരിക്കുന്ന യുകെയിലെ ആദ്യരോഗിയാണ് അവർ. 15-ാം വയസ്സിൽ ശ്വാസകോശം തകരാറിലായി ഹൃദയ പ്രവർത്തനവും നിലച്ച മിച്ചലിന് 1987-ൽ റോയൽ പാപ്പ്വർത്ത് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
അവയവ ദാനത്തിന്റെ കരുണ കൊണ്ടാണ് തനിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞത് എന്ന് മിച്ചൽ പറഞ്ഞു. തനിക്ക് ജീവൻ നൽകിയ ദാതാവിനെയും അവരുടെ കുടുംബത്തെയും ഞാൻ ഇന്നും ഓർക്കാറുണ്ട് എന്നും അവർ എടുത്ത തീരുമാനമാണ് തനിക്ക് രണ്ടാമത്തെ ജീവിതം നൽകിയത് എന്നും അവർ കൂട്ടിച്ചേർത്തു . ഇപ്പോഴും ശസ്ത്രക്രിയയിലൂടെ ലഭിച്ച ഹൃദയവും ശ്വാസകോശവും മികച്ച നിലയിലാണ്. 1994 ലും 2015 ലും അവർക്ക് വൃക്ക മാറ്റിവയ്ക്കലും നടത്തിയിരുന്നു.
യുകെയിൽ ഇപ്പോൾ 8,000 ത്തിലധികം പേർ അവയവ മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണ്. “എന്റെ ജീവിതം അവയവ ദാനത്തിന്റെ ശക്തിയെ തെളിയിക്കുന്നതാണ്. അതിലൂടെ സാധാരണ ജീവിതം നയിക്കാനാകും,” മിച്ചൽ പറഞ്ഞു. മിച്ചലിന്റെ ജീവിതം മറ്റു രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് എന്ന് റോയൽ പാപ്പ്വർത്ത് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവി മരിയസ് ബർമാൻ പറഞ്ഞു.
ലണ്ടൻ ∙ ഗാസയുടെ പുനർനിർമ്മാണത്തിനായി യുകെ അന്താരാഷ്ട്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഡൗണിംഗ് സ്റ്റ്രീറ്റ് അറിയിച്ചു. ഇതോടൊപ്പം, പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈജിപ്തിലെ ശാർം അൽ ഷെയ്ഖിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ബഹുരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ ഏകദേശം 20 രാജ്യങ്ങളിലെ നേതാക്കളാണ് പങ്കുചേരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന സംഘർഷത്തിൽ ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ട ഗാസയിൽ സമാധാനം ഉറപ്പാക്കുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ടം വിജയിച്ചതായി കാണാമെന്നും ഇപ്പോൾ അതിന്റെ രണ്ടാമത്തെ ഘട്ടമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്നത് നമുക്ക് പൂർത്തിയാക്കേണ്ടതുണ്ടെന്നും സ്റ്റാർമർ വ്യക്തമാക്കി.
മാനവീയ സഹായസംഘങ്ങൾ ഗാസയിലേക്ക് അടിയന്തരസഹായം അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടൊപ്പം യുകെ മുമ്പ് വാഗ്ദാനം ചെയ്ത 20 മില്യൺ പൗണ്ട് സഹായം വെള്ളം, ശുചിത്വം, ശുദ്ധജലം എന്നിവയ്ക്കായി പുനർനിർദ്ദേശിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഈ ധനം യൂണിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, നോർവീജിയൻ റെഫ്യൂജി കൗൺസിൽ എന്നിവ മുഖേനയാണ് വിതരണം ചെയ്യുക. കൂടാതെ, ഗാസയുടെ പുനർനിർമാണത്തിനായി യുകെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിൽട്ടൺ പാർക്ക് ഏജൻസി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം വെസ്റ്റ് സസ്സെക്സിൽ തുടങ്ങും. ഇതിൽ പാലസ്തീൻ അതോറിറ്റിയുടെ പ്രതിനിധികളോടൊപ്പം സൗദി അറേബ്യ, ജോർദാൻ, ജർമനി, ഇറ്റലി എന്നിവയിലെയും പ്രതിനിധികൾ പങ്കെടുക്കും. വേൾഡ് ബാങ്ക്, യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
ഗാസയുടെ പുനർനിർമാണം പാലസ്തീൻ അതോറിറ്റി നയിക്കേണ്ടതാണെന്നും ഹമാസിന് ഈ പ്രക്രിയയിൽ യാതൊരു പങ്കും ഉണ്ടാകില്ലെന്നും ഡൗണിംഗ് സ്റ്റ്രീറ്റ് വ്യക്തമാക്കി. ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്നിൽ യുകെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഗാസയുടെ പുനർനിർമാണത്തിനായി അതേ ഉത്സാഹത്തോടും അടിയന്തിരതയോടും ചേർന്ന് പ്രവർത്തിക്കണം എന്ന് വിദേശകാര്യ മന്ത്രി യെവറ്റ് കൂപ്പർ വ്യക്തമാക്കി. ഗാസയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും വീടുകൾ പുനർനിർമ്മിക്കാനും ആരോഗ്യസേവനങ്ങൾ പുനരുജ്ജീവിപ്പിക്കാനുമാണ് പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത് . അതേസമയം, പ്രതിപക്ഷ നേതാക്കളായ പ്രീതി പട്ടേൽ തുടങ്ങിയവർ സ്റ്റാർമറുടെ ഈജിപ്ത് യാത്രയെ വിമർശിച്ചു. “ബ്രിട്ടനിൽ പരിഹരിക്കേണ്ട അനവധി ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ, പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നത് അതിശയകരമാണ് എന്നാണ് പ്രീതി പട്ടേൽ പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയെ കൊലപാതക കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 7.30 ഓടെ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ച വിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകമായി പരിശീലനം നേടിയ ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് പിന്തുണ നൽകുകയാണെന്നും പൊലീസ് അറിയിച്ചു.
സ്റ്റാഫോർഡ് സ്വദേശിയായ 43 വയസ്സുകാരിയായ സ്ത്രീയെ കൊലപാതക കേസിൽ പിടികൂടിയതായും ഇപ്പോൾ കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ പ്രായം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതുജനങ്ങൾക്ക് ഭീഷണി ഇല്ലെന്നുമാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കിർസ്റ്റി ഓൾഡ്ഫീൽഡ് വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രീയേറ്റീവ് ആൻഡ് സർവീസ് തൊഴിൽ മേഖലകളിൽ ജനറേറ്റീവ് എ.ഐ. വേഗത്തിൽ മനുഷ്യരെ പകരം വെയ്ക്കുകയാണെന്ന് സ്കൈ ന്യൂസിന്റെ “മണി ബ്ലോഗ്” റിപ്പോർട്ടിൽ പറയുന്നു. 8 വയസ്സുകാരനായ ഫ്രീലാൻസ് എഴുത്തുകാരൻ ജോ ടർണർ എ.ഐ. കൊണ്ടുള്ള മാറ്റങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ 70 ശതമാനം ക്ലയന്റുകളും നഷ്ടപ്പെട്ടുവെന്ന് പ്രമുഖ മാധ്യമമായ സ്കൈ ന്യൂസിനോട് പറയുന്നു. ഇതിന് പിന്നാലെ തനിക്ക് ഏകദേശം £1.2 ലക്ഷം (ഏകദേശം ₹1.2 കോടി) വരുമാനം നഷ്ടമായതായും അദ്ദേഹം പറയുന്നു.
മൈക്രോസോഫ്റ്റ് നടത്തിയ പഠനപ്രകാരം, എ.ഐ.ക്ക് ചരിത്രകാരന്മാരുടെയും പ്രോഗ്രാമർമാരുടെയും ജോലിയുടെ 90 ശതമാനം വരെ ഏറ്റെടുക്കാൻ കഴിയും. സെയിൽസ് ജീവനക്കാരുടെയും പത്രപ്രവർത്തകരുടെയും 80 ശതമാനവും, ഡിജേയ്മാരുടെയും ഡേറ്റാ ശാസ്ത്രജ്ഞരുടെയും 75 ശതമാനവും എ.ഐ.ക്ക് നിർവഹിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്തൃ സേവന സഹായികൾ (72%), ഫിനാൻഷ്യൽ അഡ്വൈസർമാർ (69%), പ്രോഡക്റ്റ് പ്രമോട്ടർമാർ (62%) തുടങ്ങിയവ എ.ഐ. വന്നതോടെ ഭീഷണി നേരിടുന്ന ജോലികളായി പഠനം ചൂണ്ടിക്കാട്ടുന്നു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനകം ഇത്തരം ജോലികൾ പൂർണ്ണമായും എ.ഐ. കൈയ്യടക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, എ.ഐ.യുടെ പരിമിതികളും റിപ്പോർട്ടിൽ എടുത്ത് കാട്ടുന്നുണ്ട്. 40 തൊഴിൽ വിഭാഗങ്ങളിൽ എ.ഐ.ക്ക് 10 ശതമാനത്തിൽ താഴെ ജോലികൾ മാത്രമേ ചെയ്യാൻ കഴിയൂ. പെയിന്റർമാർ, ക്ലീനർമാർ, റൂഫർമാർ, സർജിക്കൽ അസിസ്റ്റന്റുമാർ, കപ്പൽ എഞ്ചിനീയർമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ തുടങ്ങിയ തൊഴിൽ വിഭാഗങ്ങളിൽ എഐ കൊണ്ടുവരാൻ പ്രയാസമാണെന്ന് പഠനങ്ങൾ പറയുന്നു. എ.ഐ.യെ പൂർണ്ണമായും പകരംവെയ്ക്കൽ ഉപാധിയായി കാണുന്നതിന് പകരം സഹായകരമായ ഉപകരണമായി കാണുകയാണ് വേണ്ടതെന്ന് മൈക്രോസോഫ്റ്റിലെ ഗവേഷകർ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്കർ ജേതാവും പ്രശസ്ത ഹോളിവുഡ് നടിയുമായ ഡയാൻ കീറ്റൺ (79) അന്തരിച്ചു. ലോസ് ആഞ്ചലസിൽ ജനിച്ച കീറ്റൺ, 1970-കളിൽ പുറത്തിറങ്ങിയ ‘ദ ഗോഡ്ഫാദർ’ ചിത്രത്തിലെ “കെ ആഡംസ് – കോർലിയോൺ” വേഷത്തിലൂടെയാണ് ലോകമെമ്പാടും പ്രശസ്തയായത്. ബ്രിട്ടനിലെ സിനിമാ ലോകത്തും അവർക്ക് നല്ല ആരാധക വൃന്ദമുണ്ടായിരുന്നു. 1978-ൽ വൂഡി അലൻ സംവിധാനം ചെയ്ത ‘ആനി ഹാൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിച്ചു.
അഞ്ച് ദശാബ്ദത്തിലേറെ നീണ്ട തന്റെ അഭിനയജീവിതത്തിൽ ‘ഫാദർ ഓഫ് ദ ബ്രൈഡ്’, ‘ഫസ്റ്റ് വൈവ്സ് ക്ലബ്’, ‘ദ ഫാമിലി സ്റ്റോൺ’ തുടങ്ങിയ ഹിറ്റുകളിലൂടെ കീറ്റൺ ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമായി. 2024 – ൽ പുറത്തിറങ്ങിയ ‘സമ്മർ ക്യാമ്പ്’ ആയിരുന്നു അവരുടെ അവസാന ചിത്രം. സംവിധാന രംഗത്തും അവർ കഴിവ് തെളിയിച്ചിരുന്നു. 1987-ൽ പുറത്തിറങ്ങിയ ‘ഹെവൻ’ എന്ന ഡോക്യുമെന്ററിയിലൂടെ ആണ് അവർ സംവിധാനരംഗത്തേക്ക് കടന്നത് .
തനതായ വ്യക്തിത്വം കൊണ്ട് സിനിമാ ലോകത്ത് അതുല്യമായ സ്ഥാനം നേടിയ കീറ്റൺ, വിവാഹിതയായിരുന്നില്ല. അവർക്ക് രണ്ട് ദത്ത് മക്കളുണ്ട് — മകൾ ഡെക്സ്റ്റർ, മകൻ ഡ്യൂക്ക്. സഹനടിമാരായ ബെറ്റ് മിഡ്ലർ, ബെൻ സ്റ്റില്ലർ എന്നിവർ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ കീറ്റണിനെ അനുസ്മരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഈസ്റ്റ് ലണ്ടൻ മസ്ജിദ് സംഘടിപ്പിച്ച ‘മുസ്ലിം ചാരിറ്റി റൺ’ എന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തോണിൽ 12 വയസിന് മുകളിലുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാൻ നിരോധനം ഏർപ്പെടുത്തിയത് വിവാദമായി . പുരുഷന്മാർക്കും 12 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും മാത്രം അനുവദിച്ചതായി വെളിപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി. ലണ്ടനിലെ ടവർ ഹാമ്ലെറ്റ്സിലെ വിക്ടോറിയ പാർക്കിലാണ് മാരത്തോൺ നടക്കുന്നത് . വർഷങ്ങളായി നടക്കുന്ന ഈ പരിപാടിയിൽ സ്ത്രീകൾക്കുള്ള വിലക്കിനെ സംബന്ധിച്ച് ഇതാദ്യമായാണ് പൊതുവേദിയിൽ ശക്തമായ വിമർശനം ഉയരുന്നത്.
സ്ത്രീ അവകാശ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ഇതിനെ “നിയമവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്” എന്ന് ശക്തമായി വിമർശിച്ചു. , ഈ നീക്കം “ഇക്വാലിറ്റി ആക്ട്” ലംഘിക്കുന്നതാണ് എന്നും, പൊതുസ്ഥലത്ത് നടക്കുന്ന ഒരു ചാരിറ്റി പരിപാടിയിൽ മതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും മുസ്ലിം വിമൺസ് നെറ്റ്വർക്ക് യുകെ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബാരോണസ് ഷൈസ്ത ഗോഹിർ ഒബിഇ ‘ അഭിപ്രായപ്പെട്ടു. ഇത് പരസ്യമായ ലിംഗ വിവേചനമാണ് എന്നും സ്ത്രീകളുടെ പൊതുപ്രവർത്തന പങ്കാളിത്തം തടയുന്ന പാശ്ചാത്യ സമൂഹത്തിൽ കാണാൻ പാടില്ലാത്ത സംഭവമാണിതെന്നും ഫെമിനിസ്റ്റ് ഗ്രൂപ്പായ പാർട്ടി ഓഫ് വിമൺ സ്ഥാപക കേളി-ജേ കീൻ പറഞ്ഞു,
അതേസമയം, മസ്ജിദ് അധികൃതർ ആരോപണങ്ങൾ തള്ളി. അവരുടെ വാദമനുസരിച്ച്, “സ്ത്രീകൾക്കുള്ള പ്രത്യേക റൺ ഇവന്റുകൾ” അല്ലെങ്കിൽ “പുരുഷന്മാർക്കുള്ള കായികപരിപാടികൾ” എന്നിവയും നിയമപരമായി അനുവദനീയമാണ്. അതേപോലെ തന്നെ, ഈ ചാരിറ്റി റൺ “ഇക്വാലിറ്റി ആക്ട്” ലംഘിക്കുന്നതല്ലെന്ന് അവർ പ്രസ്താവിച്ചു. എങ്കിലും സംഭവം ബ്രിട്ടനിൽ ശരിയാത്ത് മൂല്യങ്ങൾ വളരുകയാണെന്ന ആശങ്കകളെ വീണ്ടും മുന്നോട്ടു വെച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യോമയാന ചരിത്രത്തിൽ പുതിയ നേട്ടവുമായി യൂറോപ്യൻ എയർബസ്. അമേരിക്കൻ വിമാന കമ്പനിയായ ബോയിംഗിന്റെ 737 മോഡലിനെ മറികടന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന ജെറ്റ് വിമാനമായി മാറിയിരിക്കുകയാണ് യൂറോപ്യൻ എയർബസ് A320 വിമാനം. ബ്രിട്ടനിലെ ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സീരിയം നൽകിയ കണക്കുകൾ പ്രകാരം, സൗദി എയർലൈൻ ഫ്ലൈനാസിന് A320 നിയോ വിമാനത്തിന്റെ ഡെലിവറിയോടെ A320 വിമാനങ്ങളുടെ ആകെ വിതരണ സംഖ്യ 12,260 ആയി. 1988ൽ ആദ്യമായി സേവനത്തിന് ഇറങ്ങിയ A320 ഇതോടെ ബോയിംഗ് 737ന്റെ പതിറ്റാണ്ടുകളായ റെക്കോർഡിനെ മറികടന്നു.
ഈ വിഷയത്തിൽ ഇതുവരെ ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ A320യും 737യും ലോകവ്യാപകമായി ആകെ 25,000-ത്തിലധികം വിമാനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന ആഗോള സമ്പദ്വ്യവസ്ഥയും പുതിയ മധ്യവർഗ്ഗ യാത്രക്കാരുടെ വർധനയും ഈ രണ്ടുപ്രമുഖ മോഡലുകളുടെയും ആവശ്യകത വർധിപ്പിച്ചു.
A320യുടെ ആദ്യകാല വിമാനാപകടങ്ങൾ പൈലറ്റ് നിയന്ത്രണവും ഓട്ടോമേഷൻ സംവിധാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എങ്കിലും പിന്നീട് എയർബസ് മോഡൽ സുരക്ഷിതത്വം ഉറപ്പാക്കി വിപണിയിൽ ഉറച്ച സ്ഥാനം നേടി. ഇപ്പോൾ പാശ്ചാത്യ വിമാന നിർമാണ രംഗത്ത് എയർബസിനും ബോയിംഗിനും പുതിയ വെല്ലുവിളി ഉയരുന്നത് ചൈന, ബ്രസീൽ (എംബ്രയറർ), അമേരിക്കയിലെ ജെറ്റ് സീറോ തുടങ്ങിയ പുതുമുഖങ്ങളിൽ നിന്നാണ്. ജെറ്റ് സീറോ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫ്യൂസലേജ് ഡിസൈൻ വ്യവസായ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് കുടിയേറ്റത്തിന് വഴിയൊരുക്കുന്ന വ്യാജ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഹോം ഓഫീസ് അംഗീകരിച്ച ‘സ്കിൽഡ് വർക്കർ’ വിസ നൽകുന്നതിനുള്ള സ്പോൺസർ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 30,000ൽ നിന്ന് 1,18,000 ആയി ഉയർന്നതായുള്ള കണക്കുകൾ ആണ് ചർച്ചയായിരിക്കുന്നത് . ഇവയുടെ പേരിൽ നിരവധി സംശയാസ്പദ സ്ഥാപനങ്ങൾ കുടിയേറ്റത്തിന് അനധികൃത വഴികൾ ഒരുക്കുന്നുവെന്നാണ് ആരോപണം.
റിപ്പോർട്ടുകൾ പ്രകാരം കഫേകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയാണ് പ്രധാന സ്പോൺസർമാരായി മുന്നിൽ. ഇതിന് പുറമെ, ഏകദേശം 1,000 ചെറുകടകളും മിനി മാർക്കറ്റുകളും, 700 ഹലാൽ ഫുഡ് കമ്പനികളും, 400 മിനികാബ്-ഡെലിവറി സ്ഥാപനങ്ങളും, 300 ഹെയർഡ്രസേഴ്സ്-ബാർബർ ഷോപ്പുകളും “സ്കിൽഡ് വർക്കർ” വിസക്ക് സ്പോൺസർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വിഭാഗങ്ങൾ കുടിയേറ്റത്തിന് വ്യാജ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മാർഗങ്ങളാണെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ലേബർ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പന്ത്രണ്ട് മാസത്തിനിടെ 35,000-ത്തോളം പുതിയ സ്പോൺസർ അപേക്ഷകൾ ഹോം ഓഫീസ് സ്വീകരിച്ചിരുന്നു. അതിൽ 79.6 ശതമാനം അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. ഇതിലൂടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വഴി കുടിയേറ്റം വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. “സ്റ്റാൻഡ് ഫോർ അവർ സോവറൻിറ്റി”യും “ഫാക്ട്സ്4EU”യും നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.
ഹോം ഓഫീസിന്റെ ലൈസൻസ് വിതരണം സംബന്ധിച്ച് വ്യാപകമായ അഴിമതി നടന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. അപേക്ഷിച്ചാൽ ഏതൊരാൾക്കും സ്പോൺസർഷിപ്പ് ലൈസൻസ് ലഭിക്കുന്ന രീതിയിലാണ് നടപടിയെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്ന ആരോപണം . നിയമപരമായ പരിശോധനകളും പശ്ചാത്തല പരിശോധനകളും ഇല്ലാതെയാണ് ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും അനുമതി നൽകിയതെന്ന സൂചനകൾ വരും കാലങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചേക്കും . ഇതിലൂടെ വ്യാജ തൊഴിൽ സ്ഥാപങ്ങൾ മുഖേന കുടിയേറ്റക്കാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ എളുപ്പമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.