Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾക്ക് ഏപ്രിൽ മാസം മുതൽ സാമ്പത്തികമായി അധിക ചിലവുകൾ നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് വിവിധ ബില്ലുകളും നികുതികളും ഉയരുമ്പോൾ ചില മേഖലകളിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ വാട്ടർ ബില്ലുകളിൽ വർധനവ് ഉണ്ടാകും. ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ ശരാശരി 5.4% (ഏകദേശം £33) വർധനവാണ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡിൽ ഇത് 8.7% വരെ ഉയരും. ചില സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് £50 -ലധികം അധികചെലവും വരാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കൗൺസിൽ ടാക്സ് നിരക്കുകളും മിക്കയിടങ്ങളിലും 4.99% വരെ ഉയരും. ചില കൗൺസിലുകളിൽ ഇത് 8–10% വരെ എത്താൻ സാധ്യതയുണ്ട്. അതേസമയം ടിവി ലൈസൻസ് ഫീസും £5.50 വർധിച്ച് ഏകദേശം £180 ആയി ഉയരും. ഇതോടൊപ്പം വാഹന ഉടമകൾക്ക് റോഡ് ടാക്സ് (VED) ഇനത്തിൽ കൂടുതൽ തുക നൽകേണ്ടി വരും. 2017ന് ശേഷം രജിസ്റ്റർ ചെയ്ത പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് £200 ആണ് പുതിയ നിരക്ക്. മുമ്പ് ഒഴിവാക്കിയിരുന്ന ഇലക്ട്രിക് വാഹനങ്ങൾക്കും ഇനി നികുതി ബാധകമാകും. £40,000-ത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് അധികമായി ആഡംബര നികുതി അടയ്‌ക്കേണ്ടിവരും.

വിമാന യാത്രകൾക്കും ചെലവ് കൂടും. എയർ പാസഞ്ചർ ഡ്യൂട്ടി വർധനവ് കാരണം യൂറോപ്പ് ഉൾപ്പെടെയുള്ള യാത്രകളുടെ ടിക്കറ്റ് നിരക്കുകൾ ഉയരും. എന്നാൽ റെയിൽവേ നിരക്കുകൾ താൽക്കാലികമായി വർധിപ്പിക്കാത്തത് സാധാരണക്കാർക്ക് ഒരു ആശ്വാസമാണ്. ബ്രോഡ്‌ബാൻഡ്, മൊബൈൽ സേവനങ്ങൾക്ക് പ്രതിമാസം £4 വരെ വർധനവുണ്ടാകും. പ്രമുഖ സേവനദാതാക്കൾ ഇതിനകം തന്നെ നിരക്ക് വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാമ്പ് നിരക്കുകളും ഉയരും . ഫസ്റ്റ് ക്ലാസ് £1.80 ആയും സെക്കൻഡ് ക്ലാസ് 91 പെൻസായും മാറും. മദ്യവിലകളിലും വർധനവ് പ്രതീക്ഷിക്കാം, പ്രത്യേകിച്ച് പബ്ബുകളിൽ.

പാസ്‌പോർട്ട് ഫീസും £100 കടക്കും. ഓൺലൈൻ അപേക്ഷയ്ക്ക് ഏകദേശം £102, പോസ്റ്റൽ അപേക്ഷയ്ക്ക് £115.50 വരെ നൽകേണ്ടിവരും. കുറഞ്ഞ വരുമാനക്കാർക്കും പെൻഷൻകാർക്കും ചില ആശ്വാസങ്ങൾ ലഭിക്കും. നാഷണൽ ലിവിംഗ് വേജ് മണിക്കൂറിന് £12.71 ആയി ഉയരും. യുവാക്കൾക്കും ഇതിന്റെ ഗുണം ലഭിക്കും. സ്റ്റേറ്റ് പെൻഷൻ 4.8% വർധിച്ച് ആഴ്ചയിൽ £241.30 ആയി മാറും. യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കും 3.8% വരെ വർധനവ് ഉണ്ടാകും. കൂടാതെ എനർജി പ്രൈസ് ക്യാപ്പ് കുറയുന്നതോടെ ശരാശരി ഊർജ്ജ ബില്ലുകളിൽ ഏകദേശം £100 -ലധികം കുറവ് പ്രതീക്ഷിക്കാം. പ്രിസ്ക്രിപ്ഷൻ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നതും ആശ്വാസകരമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിൽ മെനിംജൈറ്റിസ് കേസുകൾ വീണ്ടും വർധിക്കുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നൽകുന്ന വിവരമനുസരിച്ച് കേസുകളുടെ എണ്ണം 29ൽ നിന്ന് 34 ആയി ഉയർന്നു. ഇതിൽ 23 കേസുകൾ ലബോറട്ടറിയിൽ സ്ഥിരീകരിച്ചവയും 11 എണ്ണം അന്വേഷണത്തിലാണ്. രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതിനകം 8,002 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. രോഗബാധയെ തുടർന്ന് രണ്ട് യുവാക്കൾ മരിച്ചതും ആശങ്ക വർധിപ്പിരുന്നു.

രോഗത്തെ കുറിച്ചുള്ള ആശങ്ക വർദ്ധിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകൾ ക്യൂവിൽ നിന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ കേന്ദ്രത്തിൽ രാവിലെ 5 മണിക്ക് എത്തിയ അന്യ ട്രിക്കറ്റ് ആദ്യമായി ക്യൂയിൽ നിന്നതായി പറഞ്ഞു. മുൻദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചതിനെ തുടർന്ന് ഈ തവണ നേരത്തെ എത്തുകയായിരുന്നുവെന്ന് അവൾ പറഞ്ഞു. രോഗഭീതിയുടെ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കുന്നത് അനിവാര്യമാണെന്ന് നിരവധി വിദ്യാർത്ഥികളും പ്രതികരിച്ചു.

മാർഗേറ്റ്, കാന്റർബറി, ഫേവർഷം, ആഷ്‌ഫോർഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ അഞ്ചു വാക്സിനേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തനസജ്ജമാണ്. കൂടാതെ 12,157 പേർക്ക് മുൻകരുതലായി ആന്റിബയോട്ടിക്കുകളും നൽകിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. നാല് സ്കൂളുകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം നിമിത്തം സർവകലാശാലയും സ്കൂൾ അധികൃതരും വലിയ മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ വേഗത്തിലുള്ള ഇടപെടലിൽ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൺബെഡുകൾ പുകവലിക്ക് സമാനമായ രീതിയിൽ അപകടകാരികളാണെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദം പിൻവലിക്കേണ്ടി വന്നത് വിവാദമായി. യുകെയിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുൻപ് പുറത്തിറക്കിയ അറിയിപ്പിൽ സൺബെഡുകളും പുകവലിയും ഒരേ തരത്തിൽ ക്യാൻസർ വരാൻ കാരണമാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഫാക്റ്റ്-ചെക്കിംഗ് സംഘടനയായ ഫുൾ ഫാക്റ്റ് ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇതോടെ ആരോഗ്യവകുപ്പ് പ്രസ്താവന തിരുത്തുകയും സോഷ്യൽ മീഡിയ പോസ്റ്റുകൾ പുതുക്കുകയും ചെയ്തു.

സൺബെഡുകൾ എന്നത് കൃത്രിമമായി ത്വക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇതിൽ കിടക്കുകയോ നിൽക്കുകയോ ചെയ്ത് അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ സ്വീകരിക്കുകയാണ് ചെയ്യുന്നത്, ഇത് സൂര്യപ്രകാശത്തിന്റെ സ്വഭാവം അനുകരിക്കുന്നതാണ്. എന്നാൽ ഈ UV കിരണങ്ങൾ ത്വക്കിന് ഹാനികരമാണ്. സൺബെഡുകൾ ഉപയോഗിക്കുന്നത് സ്കിൻ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകാം. കൂടാതെ കണ്ണിന് തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാം. ചുരുക്കത്തിൽ, സൺബെഡുകൾ സൗന്ദര്യ വർധനത്തിനായി ഉപയോഗിക്കുന്നതാണെങ്കിലും അത് സുരക്ഷിതമല്ലാത്ത ഒരു രീതിയാണ്.

ക്യാൻസർ റിസർച്ച് യു‌കെയുടെ കണക്കുകൾ പ്രകാരം, പുകവലി സൺബെഡുകളേക്കാൾ ഏകദേശം 80 മടങ്ങ് കൂടുതലായി ക്യാൻസർ കേസുകൾക്ക് കാരണമാകുന്നുണ്ട് . സൺബെഡുകളിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളും പുകവലിയും ഒരേ വിഭാഗത്തിൽ ഉൾപ്പെടുന്നുവെങ്കിലും, അവയുടെ അപകടനില ഒരുപോലെയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.

ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ റെഗുലേഷൻ ഇടപെട്ടതിനെ തുടർന്നാണ് തെറ്റായ വിവരങ്ങൾ തിരുത്തിയത്. പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യവിവരങ്ങൾ കൃത്യവും വ്യക്തവുമായിരിക്കണം എന്ന ഉത്തരവാദിത്വം പൊതുസംവിധാനങ്ങൾക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ സമൂഹത്തിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും, പ്രത്യേകിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അത് വ്യാപകമായി പ്രചരിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 24, 25 തീയതികളിൽ നടക്കും. മാർച്ച് 24 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദർശനവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രാപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായുള്ള പ്രാർത്ഥന ശുശ്രൂഷ നടത്തപ്പെടും.

മാർച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുർബാനയിൽ ബിഷപ്പ് ഡേവിഡ് ഇവൻസ് മുഖ്യകാർമികനായിരിക്കും. കുർബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .

ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് ഹെർബർട്ട് റോഡിലെ ഡൊമിനിയൻ കാർ പാർക്കിന്റെ താഴത്തെ നിലയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ലഭ്യമായിരിക്കും.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഫെബ്രുവരി 21 – നാണ് ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായത് . ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.

സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, റായ്പൂർ  രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു.

ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹോർമുസ് കടലിടുക്കിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കൻ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുകെ സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ എടുത്ത ഈ തീരുമാനം “സമൂഹ പ്രതിരോധം” എന്ന അടിസ്ഥാനത്തിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഇതുവരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്ന അനുമതി വിപുലീകരിച്ചാണ് പുതിയ നടപടി. ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് പിന്നിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെ വൈകിയാണ് പ്രതികരിച്ചതെന്ന് വിമർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി സ്റ്റാർമറുടെ തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ ഇത് ബ്രിട്ടീഷ് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞു . ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സംയുക്ത താവളത്തെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല . ഇതിൽ ഒന്ന് വഴിമധ്യേ തകരാറിലായപ്പോൾ മറ്റൊന്ന് യുഎസ് യുദ്ധക്കപ്പൽ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

യുകെയിലെ രാഷ്ട്രീയ രംഗത്തും സർക്കാർ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോച്ച് ഇത് വലിയ നയമാറ്റമെന്ന് വിമർശിച്ചപ്പോൾ, മറ്റ് പ്രതിപക്ഷ നേതാക്കളും പാർലമെന്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഗ്ലോസസ്റ്റർഷെയറിലെ RAF ഫെയർഫോർഡ് ഉൾപ്പെടെ താവളങ്ങൾ അമേരിക്ക ഇതിനകം ഉപയോഗിച്ചുവരുന്നുണ്ട് . യുദ്ധഭീഷണിയെ തുടർന്ന് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടിരിക്കെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ അടിയന്തരമായി സംഘർഷം ശമിപ്പിക്കണമെന്നും യുകെ സർക്കാർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സഫോക്ക് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളിയായ ജയാ ജോർജിന്റെ സാന്നിധ്യം ശ്രദ്ധേയമാകുകയാണ് . ആദ്യമായാണ് ഏഷ്യൻ നിന്നുള്ള ഒരു വനിത ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. കാഞ്ഞങ്ങാട് സ്വദേശിയും അഭിഭാഷകയുമായ ജയ ജോര്‍ജിയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച് ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുന്നത്. ലേബർ പാർട്ടിയുടെ സജീവ പ്രവർത്തകയായ ജയയ്ക്ക് പാർട്ടി സുരക്ഷിതമായ സീറ്റ് തന്നെയാണ് നൽകിയിരിക്കുന്നത് . എൻഎച്ച്എസിലെ ജോലി തുടരുന്നതിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ജയ ജോര്‍ജി.

ലേബർ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ച ജയ, പ്രാദേശികവും ദേശീയവുമായ തലങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് ശ്രദ്ധ നേടിയിരുന്നു . നിലവിൽ കൺസർവേറ്റീവ് സ്വാധീനമുള്ള പ്രദേശമായതിനാൽ ഈ സീറ്റ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. ഗ്രീൻ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, റീഫോം പാർട്ടി, സ്വതന്ത്രർ എന്നിവയും ശക്തമായി മത്സരിക്കുന്ന ഈ മേഖലയിൽ ലേബർ പാർട്ടി കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടാണ് ജയയെ സ്ഥാനാത്ഥിയാക്കിയിരിക്കുന്നത് .

കേംബ്രിഡ്ജിൽ മികച്ച നേഴ്‌സിനുള്ള പുരസ്‌കാരം നേടിയ തന്റെ ഭർത്താവ് ജോർജി എബ്രഹാമിൻ്റെ പിന്തുണ തന്റെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾക്ക് എപ്പോഴും കരുത്തു പകരുന്നതാണെന്ന് ജയ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. അഭിഭാഷകനായിരുന്ന പിതാവ് ജോസും കോളേജ് പ്രൊഫസറായിരുന്ന പരേതയായ മാതാവ് മേരിക്കുട്ടിയും ജയയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ നിർണായക പങ്കുവഹിച്ചവരാണ് . യുകെയിലെത്തിയ ശേഷവും കുടുംബത്തിന്റെ പ്രോത്സാഹനവും പിന്തുണയും തന്നെയാണ് പൊതുജീവിതത്തിൽ കൂടുതൽ സജീവമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജയ പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം വ്യക്തിപരമായ വിജയം മാത്രമല്ല യുകെ മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു . സാമൂഹ്യ സേവന രംഗത്തും ശക്തമായ സാന്നിധ്യമുള്ള ജയ, സഫോക്ക് ക്യാൻസർ സപ്പോർട്ട് അംബാസിഡർ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട് . സ്ത്രീകൾക്കായി ‘ഫ്യൂച്ചർ ഫീമെയിൽ സൊസൈറ്റി’ പോലുള്ള പ്രവർത്തനങ്ങളിലും അവർ സജീവമാണ്.

യുകെയിലെ മറ്റു പ്രദേശങ്ങളിലും മലയാളി സ്ഥാനാർത്ഥികളുടെ സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗേറ്റ്സ്ഹെഡിൽ ഷിനു യോഹന്നാൻ, ക്രോയിഡോണിൽ ഹണി പ്രേംലാൽ, ഹാരോയിൽ ജ്യോതി എൽസ എന്നിവരും  മത്സരരംഗത്തുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ ആണവ സബ്‌മറീനുകൾ നിലയുറപ്പിച്ചിരിക്കുന്ന ഫാസ്ലേൻ നേവൽ ബേസിലിൽ പ്രവേശിക്കാൻ ശ്രമിച്ച ഇറാനിയൻ സ്വദേശിയായ 34-കാരനെയും 31-കാരിയായ ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഇവർ ബേസിലിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അത് നിഷേധിച്ചു. പിന്നീട് അധിക സമയം വൈകാതെ തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ ദേശീയത വ്യക്തമല്ലെങ്കിലും അവർ ഇറാനിയൻ അല്ലെന്നാണ് സൂചന. ബേസിലിലേക്ക് ബലമായി കയറാൻ ശ്രമിച്ചിട്ടില്ലെന്നും സാധാരണ രീതിയിൽ പ്രവേശനം തേടിയതാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്കോട്ട് ലൻഡ് പോലീസ് അന്വേഷണം തുടരുകയാണ്.

ഫാസ്ലേൻ ബേസ് ബ്രിട്ടന്റെ ആണവ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന കേന്ദ്രമാണ്. ഇവിടെ നിന്നാണ് വാങ്ഗാർഡ് ക്ലാസ് സബ്‌മറീനുകൾ ആണവ മിസൈൽ സംവിധാനം കയറ്റി സമുദ്രത്തിൽ പട്രോളിങ് നടത്തുന്നത്. രാജ്യത്തിന്റെ മുഴുവൻ ആണവായുധ ശേഷിയും ഈ സബ്‌മറീനുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മാസങ്ങളോളം സമുദ്രത്തിനടിയിൽ മറഞ്ഞുകിടക്കാൻ കഴിയുന്ന ഇവയ്ക്ക് ദൂരെ ലക്ഷ്യങ്ങളിൽ വരെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. 1969 മുതൽ ബ്രിട്ടൻ ഈ രീതിയിൽ ഇടവിടാതെ ആണവ സബ്‌മറീൻ പട്രോളിങ് തുടരുന്നുണ്ട്. 2030ന് ശേഷം നിലവിലെ സബ്‌മറീനുകൾക്ക് പകരം പുതിയ ഡ്രെഡ്നോട്ട് ക്ലാസ് സബ്‌മറീനുകൾ എത്തുമെന്നാണ് പ്രതീക്ഷ.

സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയതായി പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാനും പാശ്ചാത്യ കൂട്ടാളികളുമായി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബ്രിട്ടീഷ് സൈനിക താവളങ്ങൾക്കും ജീവനക്കാർക്കും പരമാവധി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫാസ്ലേൻ ബേസിന് സമീപം 1982 മുതൽ ആണവായുധ വിരുദ്ധ സമര ക്യാമ്പ് പ്രവർത്തിച്ചു വരുന്നതും ശ്രദ്ധേയമാണ്. താച്ചർ സർക്കാരിന്റെ ആണവ പദ്ധതിയെ എതിർത്ത് ആരംഭിച്ച ഈ സമരം ഇന്നും വിവിധ പ്രതിഷേധങ്ങളിലൂടെ തുടരുകുയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് ജൂലൈ മുതൽ വർഷത്തിൽ ഏകദേശം £332 വരെ വർധിക്കാമെന്ന മുന്നറിയിപ്പുമായി കോർൺവാൾ ഇൻസൈറ്റ് രംഗത്തെത്തി. നിലവിൽ £1,641 ആയ സാധാരണ വാർഷിക ബിൽ £1,973 ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ – വാതക വില ഉയർന്നതാണ് ഈ വർധനവിന് പ്രധാന കാരണം. എന്നാൽ അടുത്ത മാസങ്ങളിൽ സ്ഥിതിഗതികൾ അനുസരിച്ച് ഈ കണക്ക് മാറാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗൃഹോപയോഗ എനർജി നിരക്കുകൾക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്‌ജെം മേയ് 27ന് പുതിയ ‘പ്രൈസ് ക്യാപ്’ പ്രഖ്യാപിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഹോൾസെയിൽ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഗ്യാസ്, വൈദ്യുതി യൂണിറ്റുകൾക്ക് പരമാവധി നിരക്ക് നിശ്ചയിക്കുന്ന ഈ സംവിധാനം മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്നതാണ്. എന്നാൽ ഇത് യഥാർത്ഥ ബിൽ ഉപഭോഗത്തിനനുസരിച്ചായിരിക്കും. മാർച്ചിലെ ആദ്യ മൂന്ന് ആഴ്ചകളിൽ തന്നെ ഹോൾസെയിൽ വില ഉയർന്നതിനാൽ ജൂലൈ–സെപ്റ്റംബർ കാലയളവിൽ ബിൽ വർധന ഉറപ്പാണെന്നാണ് വിലയിരുത്തൽ.

അതേസമയം എനർജി നിരക്കുകളുടെ വെളിച്ചത്തിൽ സഹായം നൽകാനുള്ള സമ്മർദ്ദം സർക്കാരിന് മേൽ ശക്തമാകുകയാണ്. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് സഹായം നൽകുന്ന പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് ധനമന്ത്രി റേച്ചൽ റീവ്സ് വ്യക്തമാക്കി. എല്ലാവർക്കും ഒരുപോലെ സഹായം നൽകുന്നതോ, അല്ലെങ്കിൽ ദുർബല വിഭാഗങ്ങൾക്കായി മാത്രം ലക്ഷ്യമിട്ട സഹായമോ എന്ന വിഷയത്തിൽ ചര്‍ച്ച തുടരുകയാണ് . 2022- ൽ റഷ്യ-ഉക്രൈൻ യുദ്ധത്തിന് പിന്നാലെ സർക്കാർ £35 ബില്യൺ ചെലവിൽ പൊതുസഹായ പാക്കേജ് നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിൽ £150 വരെ ബിൽ കുറയ്ക്കുന്ന നടപടികളും എടുത്തിരുന്നു. ഇത്തരം നടപടികൾ ഇല്ലായിരുന്നെങ്കിൽ പൊതുവെ നിലവിലെ പ്രവചനം £2,000 കടന്നേനെയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക്‌ഷെയറിലെ ബെന്തം നഗരത്തിൽ ജീവിക്കുന്നവരുടെ രക്തത്തിൽ മാരകമായ രാസവസ്തുക്കൾ അപകടകരമായ രീതിയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1976 മുതൽ 2024 വരെ പിഫാസ് എന്ന രാസവസ്തു അടങ്ങിയ ഫയർഫൈറ്റിംഗ് ഫോം നിർമ്മിച്ചിരുന്ന ആംഗസ് ഫയർ ഫാക്ടറിയുമായി ബന്ധപ്പെട്ട ഭൂഗർഭജല മലിനീകരണത്തിന് പിന്നാലെയാണ് ഈ കണ്ടെത്തൽ. 2 നാനോഗ്രാം/മില്ലി ലിറ്ററിനു മുകളിലുള്ള അളവ് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിക്കുന്നത് . എന്നാൽ ബെന്തത്തിൽ ഒരാളിൽ 405 നാനോഗ്രാം/മില്ലിലീറ്റർ വരെ കണ്ടെത്തിയത് അതീവ ആശങ്കയുണർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിശോധന നടത്തിയ 39 പേരിൽ 23 ശതമാനം പേർ ഉയർന്ന അപകട വിഭാഗത്തിൽപ്പെടുന്നതായും റിപ്പോർട്ട് പറയുന്നു.

പിഫാസ് രാസവസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ടു കാണപ്പെടുന്നുവെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 55 നാനോഗ്രാം/മില്ലിലീറ്റർ പിഫാസ് നില കണ്ടെത്തിയ 34-കാരനായ സ്റ്റീഫൻ ഇല്ല്സ്റ്റൺ കടുത്ത പ്രശ്ങ്ങൾ അനുഭവിച്ചതായി പറഞ്ഞു. മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവകലാശാലയിലെ വിദഗ്ധനായ ഡേവിഡ് മെഗ്സൺ ഈ ഫലങ്ങൾ “അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായത്” എന്ന് വിലയിരുത്തി. പരിസ്ഥിതി സംഘടനയായ കെം ട്രസ്റ്റിലെ ശുഭി ശർമയും ആരോഗ്യപ്രതിസന്ധി സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകി.

ഫാക്ടറിയിലെ ഫയർ ടെസ്റ്റിംഗിനിടെ വായുവിലേക്ക് ഉയർന്ന പിഫാസ് കണങ്ങൾ മഴയിലൂടെ മണ്ണിലും വെള്ളത്തിലുമെത്തി, വീടുകളിലെ തോട്ടവിളകളിലൂടെയും കുടിവെള്ളത്തിലൂടെയും ജനങ്ങളിൽ എത്താമെന്നതാണ് എൻവയോൺമെന്റ് ഏജൻസി റിപ്പോർട്ടിന്റെ കണ്ടെത്തൽ. എന്നാൽ പിഫാസ് രക്തപരിശോധനകൾക്ക് വ്യക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളില്ലെന്നും കണ്ടെത്തലുകൾ അതിശയോക്തിയാണെന്നും ആംഗസ് ഫയർ പ്രതികരിച്ചു. ഇതിനിടെ, ഉയർന്ന പിഫാസ് നിലയുള്ളവർക്ക് കൂടുതൽ ആരോഗ്യപരിശോധനകളും ചികിത്സാ മാർഗങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബാഡ്മിൻറൺ അംപയറിങ്ങ് രംഗത്ത് ശ്രദ്ധേയ നേട്ടവുവുമായി യുകെ മലയാളികൾക്ക് അഭിമാനമായി മാറുകയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശിയായ ജെറിൻ ജെയിംസ്. വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജെറിൻ യുകെയിൽ ഔദ്യോഗിക അംപയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ ബാഡ്മിൻറൺ ഇംഗ്ലണ്ടിന്റെ ലൈൻ ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട ജെറിൻ, തുടർന്ന് നടന്ന ഔദ്യോഗിക മൂല്യനിർണയം വിജയകരമായി പൂർത്തിയാക്കി അംപയറായും ഉയർന്നിരിക്കുകയാണ്. ഒരേസമയം ലൈൻ ജഡ്ജും അംപയറുമായുള്ള ഇരട്ട ചുമതല വഹിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവ മലയാളികളിൽ ഒരാളാണ് അദ്ദേഹം. യോർക്ക്‌ഷയർ മേഖലയിലെ ഏക മലയാളിയും, ഇംഗ്ലണ്ടിലുടനീളം ഈ നേട്ടം കൈവരിച്ച രണ്ടുപേരിൽ ഒരാളുമാണ് ജെറിൻ. ചങ്ങനാശേരി സ്വദേശിയായ രാജേഷ് പിള്ളയാണ് ഇതേ നേട്ടം കൈവരിച്ച മറ്റൊരു മലയാളി.

ടെക്നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുന്ന ജെറിൻ വെയ്ക്ക് ഫീൽഡിലെ വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ അംഗമാണ് . ഭാര്യ ആൻ മരിയ ഷാജി വെയ്ക്ക് ഫീൽഡിലെ പിൻഡർഫീൽഡ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. ഐമ അൽഫോൺസ ജെറിൻ ആണ് ഏക മകൾ . കടുമത്തിൽ കെ.കെ. ജെയിംസും ഷെർലി ജെയിംസും ആണ് മാതാപിതാക്കൾ

സ്പോർട്സിനോടുള്ള തൻ്റെ താൽപ്പര്യവും പരിശ്രമവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന്
ജെറിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved