Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ കുടിയേറ്റ സംവിധാനത്തിൽ ചരിത്രപരമായ മാറ്റം നിലവിൽ വന്നു. വിദേശികൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ഉള്ള അനുമതി തെളിയിക്കാൻ ഇനി ഫിസിക്കൽ രേഖകൾ ഉപയോഗിക്കാനാവില്ല. പകരം, കുടിയേറ്റ പദവി പൂർണമായും ഡിജിറ്റൽ ഇ-വിസ സംവിധാനത്തിലേക്ക് മാറ്റിയതായി ഹോം ഓഫിസ് അറിയിച്ചു. ഇതോടെ വർഷങ്ങളായി ഉപയോഗത്തിലുണ്ടായിരുന്ന ബി.ആർ.പി കാർഡുകളും പാസ്‌പോർട്ടിലെ വിസ സ്റ്റാംപുകളും ഔദ്യോഗികമായി ഒഴിവാക്കപ്പെടുകയാണ്.

പുതിയ സംവിധാനത്തിന്റെ ഭാഗമായി, 2024 അവസാനം കാലാവധി തീർന്ന ബയോമെട്രിക് റെസിഡൻസ് പെർമിറ്റുകൾ ഇനി പുതുക്കില്ല. 2026 മുതൽ യുകെയിലേക്ക് എത്തുന്ന പുതിയ വിസ ഉടമകൾക്കും നിലവിൽ രാജ്യത്ത് കഴിയുന്നവർക്കും ഇ-വിസ മാത്രമേ നിയമപരമായ രേഖയായി അംഗീകരിക്കൂ. ബി.ആർ.പി, ബി.ആർ.സി കാർഡുകൾ കൈവശമുള്ളവരും സ്ഥിരതാമസ അനുമതിയുള്ളവരും ഉൾപ്പെടെ എല്ലാവരും UKVI അക്കൗണ്ട് തുറന്ന് ഡിജിറ്റൽ വിസ സംവിധാനത്തിലേക്ക് മാറേണ്ടതാണ്.

ഡിജിറ്റൽ സംവിധാനത്തിലൂടെ യാത്രാ പരിശോധനകളും വിസ സ്ഥിരീകരണവും കൂടുതൽ വേഗത്തിലാകുമെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്താവളങ്ങളിൽ എയർലൈൻ കമ്പനികൾക്ക് യാത്രക്കാരുടെ അനുമതി ഓൺലൈനായി പരിശോധിക്കാനാകും. അതേസമയം, പാസ്‌പോർട്ട് മാറ്റുന്നവർ ഇ-വിസ ഉടൻ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യവും ഉയർന്ന് വരുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിചയക്കുറവുള്ളവർക്കിടയിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, യാത്രയ്‌ക്ക് മുമ്പ് അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പ്രതിഫലം ഇല്ലാതെ കെയറർ ചുമതല നിർവഹിക്കുന്ന ഒരു ദശലക്ഷം പേർക്ക് കൂടുതൽ പിന്തുണ അനിവാര്യമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദാരിദ്ര്യ പശ്ചാത്തലത്തിൽ നിന്നുള്ള മൂന്ന് പേരിൽ ഒരാളെങ്കിലും പരിചരണ ബാധ്യത മൂലം ജോലി ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യമാണെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പുറത്തുവിട്ട പഠനത്തിൽ കണ്ടെത്തി. വാർദ്ധക്യമാകുന്നവരുടെ എണ്ണം കൂടുന്നതും ദാരിദ്ര്യമേഖലകളിൽ രോഗങ്ങളും വൈകല്യങ്ങളും വർധിക്കുന്നതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ പ്രായം കൂടുതലുള്ളവരിൽ മൂന്നിൽ ഒരാൾക്ക് വൈകല്യമുണ്ടെന്നതും, സമ്പന്ന വിഭാഗങ്ങളിൽ ഇത് അഞ്ചിൽ ഒരാളിൽ താഴെയാണെന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരിമിത വരുമാനമുള്ള വീടുകളിൽ, ആഴ്ചയിൽ 35 മണിക്കൂറിലധികം പരിചരണ ചുമതല വഹിക്കുന്ന ഒരു മില്യൺ പേരുണ്ടെന്നും ഇത് മുഴുവൻ സമയ ജോലിയ്ക്ക് തുല്യമാണെന്നും പഠനം വ്യക്തമാക്കി. “ബ്രിട്ടൻ കൂടുതൽ പ്രായമേറുകയും രോഗബാധിതവുമാകുകയാണെന്നും ഇതിന്റെ ആഘാതം ദാരിദ്ര്യത്തിലിരിക്കുന്ന കുടുംബങ്ങളിലാണ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നതെന്നും റെസല്യൂഷൻ ഫൗണ്ടേഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ബ്രൂവർ പറഞ്ഞു. എന്നാൽ പ്രതിഫലം ഇല്ലാത്ത പരിചരണത്തിന്റെ ആവശ്യകത രാഷ്ട്രീയ ചർച്ചകളിൽ അവഗണിക്കപ്പെടുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

പരിചാരകർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് മനസ്സിലാക്കുന്നുണ്ടെന്നും, കെയറേഴ്സ് അലവൻസ് വരുമാനപരിധി ഇതുവരെ കണ്ട ഏറ്റവും വലിയ തോതിൽ ഉയർത്തിയിട്ടുണ്ടെന്നും ആണ് പ്രസ്തുത വിഷയത്തിൽ സർക്കാർ വക്താവ് പ്രതികരിച്ചത്, കൂടാതെ ‘ബെറ്റർ കെയർ ഫണ്ട്’ വഴി ഇടയ്ക്കുള്ള വിശ്രമം ഉൾപ്പെടെയുള്ള പിന്തുണയും ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. അതേസമയം, 2024ൽ പുറത്തുവന്ന ഒരു മാധ്യമ റിപ്പോർട്ടിൽ ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അവർക്ക് ലഭിച്ച അലവൻസ് അധികമായതിന് നോട്ടീസ് ലഭിച്ചതായും ഈ പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനം പരാജയപ്പെട്ടതായും വെളിപ്പെടുത്തപെട്ടിരുന്നു . ഇതിന്റെ തുടർച്ചയായി 2.62 ലക്ഷം പേരിൽ നിന്ന് £325 മില്യണിലധികം തിരികെ പിരിച്ചെടുക്കുകയും 600 പേരെ കേസെടുത്ത് കുറ്റവാളികളാക്കുകയും ചെയ്തതായി നാഷണൽ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലേബർ പാർട്ടി അലവൻസ് സംബന്ധിച്ച് സ്വതന്ത്ര പരിശോധന ആരംഭിക്കുകയും വരുമാന പരിധി ഉയർത്തുകയും ചെയ്തു. എന്നാൽ ഈ വരുമാന പരിധിയും നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യമല്ലെന്ന വിമർശനമാണ് ഉയർന്ന് വരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ വർഷങ്ങളോളം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് നടന്നുവന്ന ലൈംഗികാക്രമണങ്ങളുടെ പരമ്പരയിൽ ഒരാൾ അറസ്റ്റിലായി . കെന്റിലെ ഡാർട്ട്‌ഫോർഡ് സ്വദേശിയായ അദേബായോ അദേയേമി (58)ക്കെതിരെയാണ് 2003 മുതൽ 2019 വരെ നീണ്ടുനിന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 33 ഗുരുതര ലൈംഗിക കുറ്റങ്ങൾ ചുമത്തിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ദക്ഷിണ ലണ്ടനിലെ വിവിധ സ്ഥലങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്നും, നീണ്ട വർഷങ്ങളായി നടന്ന കുറ്റകൃത്യങ്ങൾ ഇപ്പോഴാണ് നിയമനടപടികളിലേക്ക് എത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ആറ് ബലാത്സംഗക്കേസുകൾ, ഒരു ബലാത്സംഗ ശ്രമം, 21 ലൈംഗികാതിക്രമങ്ങൾ, നാല് അശ്ലീലാക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഈ കേസുകളിൽ ഉൾപ്പെട്ട അഞ്ച് ഇരകൾ സ്ത്രീകളാണെന്നും പൊലീസ് അറിയിച്ചു. ചില സംഭവങ്ങൾ ഇരുപത് വർഷത്തോളം പഴക്കമുള്ളതായതിനാൽ, തെളിവുകൾ ശേഖരിക്കുകയും ഇരകളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2020 ഒക്ടോബർ 20നാണ് അദേയേമിയെ ആദ്യമായി അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനും തെളിവുകളുടെ പരിശോധനയ്ക്കും ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തിയത്. പ്രതിയെ തിങ്കളാഴ്ച ബ്രോമ്ലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും, ബന്ധപ്പെട്ടവർ പൊലീസുമായി സഹകരിക്കണമെന്നും അന്വേഷണ സംഘം അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന പീറ്റർ മാൻഡൽസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ദിനം പ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ജെഫ്രി എപ്സ്റ്റീനുമായി മാൻഡൽസൻ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പ്രധാനമന്ത്രി കിയർ സ്റ്റാർമറോട് മാൻഡൽസൻ കള്ളം പറഞ്ഞുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ മാൻഡൽസന്റെ പെരുമാറ്റത്തിൽ എംപിമാർ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുമ്പോൾ, അദ്ദേഹത്തെ സർക്കാർ ചുമതലയിൽ ഉൾപ്പെടുത്തിയ സ്റ്റാർമറുടെ തീരുമാനത്തോടുള്ള അസന്തോഷവും ശക്തമാകുകയാണ്.

ലേബർ പാർട്ടിക്കുള്ളിൽ സ്റ്റാർമറുടെ നേതൃത്വത്തിന് വെല്ലുകൾ ഉയരുന്നതായുമുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട് . “ഇനി അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ സാധിക്കുമോ ” എന്ന ചോദ്യമാണ് എംപിമാരും മന്ത്രിമാരും ഉന്നയിക്കുന്നത്. ചിലർ നേതൃമാറ്റം വരുത്തിയില്ലെങ്കിൽ പാർട്ടി കൂടുതൽ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ് നൽകുമ്പോൾ, മറ്റുചിലർ സ്റ്റാർമർ 2027 വരെ പോലും പ്രധാനമന്ത്രിയായിരിക്കില്ലെന്ന വിലയിരുത്തലിലാണ്. മാൻഡൽസൻ വിഷയത്തിൽ വൈകിയുള്ള പ്രതികരണവും, സർക്കാർ നിലപാടുകൾ തിരുത്തുന്നതിലെ മന്ദഗതിയും സ്റ്റാർമറുടെ ഭരണശൈലിയിലെ സ്ഥിരം പ്രശ്നമാണെന്ന വിമർശനവും ശക്തമാണ്.

പ്രതിപക്ഷത്തിന്റെയും സ്വന്തം എംപിമാരുടെയും കടുത്ത സമ്മർദ്ദത്തെ തുടർന്ന് മാൻഡൽസനുമായി ബന്ധപ്പെട്ട ആശയവിനിമയ രേഖകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട് . രേഖകളിൽ മാൻഡൽസൻ കള്ളം പറഞ്ഞതായി തെളിയിച്ചാൽ സ്റ്റാർമർ നിയമപരമായി രക്ഷപ്പെടുമെങ്കിലും, രാഷ്ട്രീയമായി ഇതൊരു വലിയ തിരിച്ചടിയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . എപ്സ്റ്റീൻ വിവാദം പാർട്ടിക്കുള്ളിൽ ആഴത്തിലുള്ള അവിശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് വർഷം മുൻപ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ നേതൃപ്രതിസന്ധിയിൽ കുടുങ്ങി, മുന്നോട്ടുപോകാനോ കാര്യക്ഷമമായി ഭരിക്കാനോ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന ആശങ്കയും ശക്തമാകുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്സ്ഫോർഡ്: ക്യാൻസർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ യുകെ മലയാളി വിടവാങ്ങി. ഓക്സ്ഫോർഡിൽ താമസിച്ചിരുന്ന പ്രദീപ് കുമാർ (55 ) ആണ് മരിച്ചത് . പത്തനംതിട്ട ആറാട്ടുപുഴ ആണ് പ്രദീപ് കുമാറിന്റെ സ്വദേശം.

ഓക്സ്ഫോർഡിലെ വീറ്റ്‌ലീയിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പ്രദീപ് ഭാര്യ മിനിക്കും മകനുമൊപ്പം 2025 – ൽ ആണ് യു കെയിലെത്തിയത്. എന്നാൽ താമസിയാതെ പ്രദീപിന് ക്യാൻസർ സ്ഥിരീകരിക്കപ്പെടുകയും ചികിത്സ ആരംഭിക്കുകയുമായിരുന്നു. ഭാര്യയുടെ വരുമാനത്തിൽ മാത്രം ചികിത്സ തുടരാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് 2025 ഡിസംബർ അവസാനത്തോടെ തുടർചികിത്സയ്ക്കായി പ്രദീപ് നാട്ടിലേക്ക് മടങ്ങിയത്.

സംസ്‌കാരം ഫെബ്രുവരി 8-ന് പത്തനംതിട്ട ജില്ലയിൽ ആറാട്ടുപുഴയിലെ വീട്ടുവളപ്പിൽ നടക്കും.

പ്രദീപ് കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അടുത്ത ആഴ്ച ശക്തമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന പ്രവചനങ്ങൾ പുറത്തുവന്നു . ഫെബ്രുവരി 12നു പുലർച്ചെ മുതൽ ശക്തമായ മഞ്ഞുപെയ്ത്ത് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ മോഡലുകളുടെ പ്രവചനം. സ്കോട്ട് ലാൻഡിലാണ് ഏറ്റവും ഗുരുതരമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നത്. ഗ്ലാസ്‌ഗോ, ഡണ്ടീ, അബർഡീൻ നഗരങ്ങളിലും ഹൈലാൻഡ്‌സ് പ്രദേശങ്ങളിലും തുടർച്ചയായ മഞ്ഞു വീഴ്ച നേരിടുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് കെയർൻഗോംസ് പ്രദേശത്ത് 26 ഇഞ്ച് വരെ മഞ്ഞ് കെട്ടികിടക്കാനിടയുണ്ടെന്നാണ് പ്രവചനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് .

സ്കോട്ട് ലാൻഡിലെ ചില പ്രദേശങ്ങളിൽ 20 ഇഞ്ച് വരെയും ഹൈലാൻഡ്സിലെ ചില ഭാഗങ്ങളിൽ 15 ഇഞ്ച് വരെയും മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നത് . ഗ്ലാസ്‌ഗോയുടെ തെക്കൻ ഭാഗങ്ങളിൽ ഏകദേശം ഏഴ് ഇഞ്ച് വരെ മഞ്ഞ് ലഭിക്കുമെന്നാണ് കണക്ക്. ഫെബ്രുവരി 12ന് സ്കോട്ട് ലാൻഡിന്റെ ഏകദേശം 90 ശതമാനം പ്രദേശങ്ങളും മഞ്ഞുപാളിയിൽ മൂടപ്പെടാനിടയുണ്ട്. ഉയർന്ന പ്രദേശങ്ങളിലും ഉൾനാടൻ ഗതാഗത മാർഗങ്ങളിലും വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കോട്ട് ലാൻഡിന് പുറമെ ന്യൂകാസിൽ പ്രദേശത്തും വൈകുന്നേരത്തോടെ മഞ്ഞു വീഴ്ച ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം ഇംഗ്ലണ്ടിലെയും വെയിൽസിലേയും മിക്ക പ്രദേശങ്ങളിലും മഞ്ഞിന് പകരം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മിഡ്‌ലാൻഡ്സ്, ലണ്ടൻ, സൗത്താംപ്ടൺ, ബ്രിസ്റ്റൽ, സ്വാൻസി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ സാധ്യതയുണ്ട്. മെറ്റ് ഓഫീസ് പുറത്തിറക്കിയ ദീർഘകാല കാലാവസ്ഥാ പ്രവചനത്തിൽ വടക്കുകിഴക്കൻ ഭാഗങ്ങളിൽ തണുപ്പ് കൂടിയിരിക്കുമെന്നും തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ചിലപ്പോൾ ചൂട് കൂടുതലായിരിക്കുമെന്നും അറിയിച്ചു. ശക്തമായ കാറ്റും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ചതെന്ന ഗുരുതര കുറ്റത്തിന് വെയിൽസിലെ സ്വാൻസിയിലെ മോറിസ്റ്റൺ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന എൻഎച്ച്എസ് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാൻസി സ്വദേശിയായ 52 വയസ്സുകാരനായ ഡോക്ടറെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഡോക്ടറെ ഉടൻ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി സ്വാൻസി ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്വാൻസിയിലെ സ്‌കെട്ടിയിലുള്ള ഒരു വസതിയിലേക്ക് സൗത്ത് വെയിൽസ് പോലീസ് എത്തുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പോലീസിന്റെ ഇടപെടൽ. ഇയാളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഹെൽത്ത് ബോർഡ് വ്യക്തമാക്കി. ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായതിനാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും അധികൃതർ അറിയിച്ചു.

13 മുതൽ 15 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചെന്ന സംശയത്തിലാണ് ഡോക്ടറുടെ അറസ്റ്റ്. പിന്നീട് ഇയാളെ കർശന വ്യവസ്ഥകളോടെ പോലീസ് ജാമ്യത്തിൽ വിട്ടതായി സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പോലീസ് വക്താവ് അറിയിച്ചു.

യുകെയിൽ മുമ്പും മലയാളിവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സമാന സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് . സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപെടലുകൾ ഗുരുതര നിയമപ്രശ്നങ്ങളിലേക്ക് നയിക്കും. യുകെയിൽ താമസിക്കുന്ന മലയാളികളും വിദ്യാർത്ഥികളും സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകി . കുട്ടികളെ സംബന്ധിച്ച ഏതൊരു ഓൺലൈൻ പ്രവർത്തനവും കർശന നിയമങ്ങളുടെ പരിധിയിലാണെന്നും, ചെറിയ പിഴവുകൾ പോലും ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന നിയമനടപടികളിലേക്ക് നയിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നത്തിനായുള്ള സംരംഭം വികസിപ്പിച്ചതിന് മലയാളി സംരംഭകരായ ഹെർമർച്ചീസ് ബാലനും സിറിൽ റോയിയും ‘ഇന്നൊവേറ്റർ ഓഫ് ദി ഇയർ’ ബഹുമതിക്ക് അർഹരായി. യുകെ സർക്കാരിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസ പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക എൻഡോഴ്സ്മെന്റ് ബോഡിയായ എൻവെസ്റ്റേഴ്സ് ലിമിറ്റഡ് ആണ് പുരസ്‌കാരം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750-ലധികം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് പത്ത് വിഭാഗങ്ങളിലായി അവരെ തിരഞ്ഞെടുത്തത്. 2019-ൽ സ്റ്റാർട്ടപ്പ് വിസയും ഇന്നൊവേറ്റർ ഫൗണ്ടർ വിസയും നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത് എന്നതും ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വ്യക്തമായ മാറ്റം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ ഹെർമർച്ചീസും സിറിലുമാണ് മെന്റർ മെർലിൻ യുകെ ലിമിറ്റഡ് എന്ന ആരോഗ്യപരിശീലന–സാങ്കേതിക കമ്പനി സ്ഥാപിച്ചത്. നേഴ്സ് ക്ഷാമം നേരിടുന്നതിനുള്ള സമഗ്ര പരിഹാരമായി വികസിപ്പിച്ച ‘ഒപോർട്ടൽ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നേഴ്‌സ് റിക്രൂട്ട്മെന്റിലെ കാലതാമസം കുറയ്ക്കുക, ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുക, എൻഎച്ച്എസ് തൊഴിലവസരങ്ങളുമായി നേഴ്സുമാരെ ബന്ധിപ്പിക്കുക, യുകെയിൽ നേഴ്സായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർബന്ധിത പരീക്ഷകൾക്കായുള്ള പരിശീലന–പ്ലേസ്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എഐ അധിഷ്ഠിത ട്രാക്കിംഗ്, പരിശീലന പുരോഗതി വിലയിരുത്തൽ, സംയോജിത പ്രകടന വിശകലനം, കംപ്ലയൻസ് മോണിറ്ററിംഗ്, ഓൺബോർഡിംഗ് പിന്തുണ എന്നിവയും പ്ലാറ്റ്ഫോമിന്റെ സവിശേഷതകളാണ്.

വെറും നാല് വർഷങ്ങൾക്കുള്ളിൽ ദേശീയതലത്തിൽ അംഗീകാരം നേടിയ സ്ഥാപനമായി മെന്റർ മെർലിൻ വളർന്നു. ദീർഘവീക്ഷണമുള്ള സ്റ്റാർട്ടപ്പ് ആശയം, ധീരമായ കാഴ്ചപ്പാട്, ഫലപ്രദമായ നിർവഹണം, ശക്തമായ സാമൂഹിക സ്വാധീനം എന്നിവയാണ് അവാർഡിന് ഇവരെ അർഹരാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത്. 2023-ലും 2024-ലും യുകെ എൻഎച്ച്എസിന്റെയും കോമൺവെൽത്തിന്റെയും 75-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള വാർത്തകളിൽ മെന്റർ മെർലിൻ ഇടം നേടിയിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഹെർമർച്ചീസും കോട്ടയം കൈപ്പുഴ സ്വദേശിയായ സിറിലും ഈ നേട്ടം കേരളത്തിനും ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള സ്റ്റാർട്ടപ്പ് രംഗത്തിനും അഭിമാനകരമാണെന്നും, കൂടുതൽ യുവ സംരംഭകർക്ക് ആഗോള അവസരങ്ങൾ തേടാൻ ഇത് പ്രചോദനമാകുമെന്നും അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്‌സ് ഷെറിൻ എബ്രഹാം (43) ചികിത്സയ്ക്കായി നാട്ടിലെത്തിയതിന് പിന്നാലെ അന്തരിച്ചു. റാന്നി അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യയാണ്. 2023 മുതൽ അയർലൻഡിലെ ഓഫ്ലിയിൽ എസ്‌കർ ആർ.ഐ നേഴ്സിങ് ഹോമിൽ നേഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മുമ്പ് ദുബായിലും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു . തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഷെറിൻ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഭവനരഹിതരായതോ ഭവനരഹിതാവാനുള്ള ഭീഷണി നേരിടുന്നതോ ആയ അഭയാർഥി കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ചിരട്ടിയായി ഉയർന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ കണക്കുകൾ പ്രകാരം 2021–22ൽ 3,560 ആയിരുന്ന ഈ വിഭാഗത്തിൽ പെട്ടവരുടെ എണ്ണം 2024–25ൽ 19,310 ആയി. അഭയാർഥികൾക്ക് അംഗീകാരം ലഭിച്ച ശേഷം സർക്കാർ ഒരുക്കുന്ന താമസസ്ഥലങ്ങൾ 28 ദിവസത്തിനകം ഒഴിയണമെന്ന് നിർദേശിക്കുന്ന നയം, കൂടാതെ അഭയാർഥി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിലൂടെ ഒരേസമയം കൂടുതൽ പേർ വീടുകൾ തേടേണ്ടിവരുന്നതുമായ സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

സുഡാനിലെ യുദ്ധത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട 26 കാരിയായ യൂസ്രയുടെ അനുഭവം പ്രശ്നത്തിന്റെ ഗൗരവം തുറന്നുകാട്ടുന്നതാണ് . അഭയാർഥി പദവി ലഭിച്ചതിന് ശേഷം സർക്കാർ ഹോട്ടലിൽ താമസം അവസാനിച്ചതോടെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തെരുവിൽ ടെന്റിൽ കഴിയേണ്ടിവന്നതായി അവർ ബിബിസിയോട് പറഞ്ഞു. കുട്ടികളില്ലാത്ത ആളായതുകൊണ്ട് താമസം കിട്ടാനുള്ളവരുടെ പട്ടികയിൽ താഴ്ന്ന മുൻഗണന മാത്രമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. 28 ദിവസത്തിനകം ജോലി കണ്ടെത്തുകയോ യൂണിവേഴ്സൽ ക്രെഡിറ്റിന് അപേക്ഷിക്കുകയോ വേണമെങ്കിലും ആദ്യ സഹായധനം ലഭിക്കാൻ ശരാശരി 35 ദിവസം എടുക്കുന്നതുകൊണ്ട് പലർക്കും താമസവും വരുമാനവും ഒരേസമയം നഷ്ടമാകുന്ന സാഹചര്യമാണെന്ന് ‘ക്രൈസിസ്’ പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനും നോർത്ത് വെസ്റ്റും മാത്രമല്ല മാഞ്ചസ്റ്റർ, ലിവർപൂൾ ഉൾപ്പെടെയുള്ള നഗരങ്ങൾ ഭവനരഹിത അഭയാർഥികളുടെ ഉയർന്ന അനുപാതമുള്ള പ്രദേശങ്ങളാണ്. ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള ഹില്ലിങ്ടണിൽ മാത്രം 2024–25ൽ 2,098 അഭയാർഥി കുടുംബങ്ങൾ ഭവനരഹിതരായിട്ടുള്ളവരായിട്ടുണ്ട് . 2021–22-ൽ ഇത് 71മാത്രമായിരുന്നു . അഭയാർഥി അപേക്ഷകളുടെ ബാക്ക്‌ലോഗ് നീക്കാനും ഹോട്ടൽ താമസങ്ങൾ അവസാനിപ്പിക്കാനുമുള്ള സർക്കാർ നീക്കങ്ങൾ വീടുകളുടെ ക്ഷാമമുള്ള സാഹചര്യത്തിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുകയാണെന്ന് ഓക്സ്ഫഡ് സർവകലാശാല വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദീർഘകാല പരിഹാരമായി താൽക്കാലിക വാസസ്ഥലങ്ങൾക്കായുള്ള നിക്ഷേപവും കേന്ദ്ര–പ്രാദേശിക ഏകോപനവും ശക്തമാക്കണമെന്ന് അവർ നിർദേശിച്ചു.

RECENT POSTS
Copyright © . All rights reserved