Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കുട്ടികൾ കൂടുതലായി കുടുങ്ങുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷം മാത്രം 17 വയസിന് താഴെയുള്ള 2,466 കുട്ടികളെയാണ് ഹെറോയിൻ, കൊക്കെയിൻ, ക്രാക്ക് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപ്പനക്കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് ശരാശരി ആഴ്ചയിൽ 50ഓളം കുട്ടികൾ പിടിയിലാകുന്നതിന് തുല്യമാണ്. 2023നെ അപേക്ഷിച്ച് അറസ്റ്റ് നിരക്കിൽ വലിയ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

11 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ വരെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . കഞ്ചാവ് വിൽപ്പന നടത്തിയെന്ന സംശയത്തിൽ സഫോൾക്കിൽ 11 വയസുകാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസെക്സിലും നോർഫോകിലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ക്ലാസ് എ മയക്കുമരുന്ന് കേസുകൾ അടുത്തകാലത്തണ് രജിസ്റ്റർ ചെയ്തത് . കെറ്റമിൻ, നൈട്രസ് ഓക്സൈഡ് എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഇടപാടുകളിലും കുട്ടികളെ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൗണ്ടി ലൈൻസ് സംഘങ്ങൾ കുട്ടികളെ വലയിലാക്കി മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തള്ളിവിടുന്നതായാണ് അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഏകദേശം 11,600 കുട്ടികൾ ഇത്തരം സംഘങ്ങളുടെ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കോർഡിനേഷൻ കേന്ദ്രം വ്യക്തമാക്കി. കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയാണെന്ന് ബാലക്ഷേമ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോവർ ∙ ബ്രിട്ടനിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്കായി നടപ്പിലാക്കാനിരുന്ന പരിശോധനകൾ മണിക്കൂറുകളോളം നീണ്ട വാഹനനിര കാരണം താത്കാലികമായി നിർത്തിവെച്ചു. ഇതേ തുടർന്ന് ഗതാഗതക്കുരുക്ക് ക്രമേണ കുറയാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പതിവ് അതിർത്തി പരിശോധനകൾ തുടരുന്നുണ്ടെന്നും വൈകുന്നേരത്തോടെ അധിക പരിശോധനകൾ വീണ്ടും പുനഃസ്ഥാപിച്ചതായും ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.

ഷെൻഗൻ മേഖലയിലെ 29 രാജ്യങ്ങളിലാകെ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന എൻട്രി–എക്സിറ്റ് സിസ്റ്റം (EES) ഭാഗമായാണ് പുതിയ പരിശോധനകൾ ആരംഭിച്ചത്. പരിശോധനാ വൈകിയതു മൂലം ഫെറി നഷ്ടപ്പെടുന്ന യാത്രക്കാർക്ക് അടുത്ത ലഭ്യമായ സർവീസിൽ യാത്ര ചെയ്യാനാകുമെന്ന് ഡോവർ തുറമുഖം അറിയിച്ചു.

ശനിയാഴ്ച മാത്രം 8,000ത്തിലധികം കാറുകൾ തുറമുഖം വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോവർ പോർട്ട് സിഇഒ ഡഗ് ബാനിസ്റ്റർ പറഞ്ഞു. പുതിയ ഡിജിറ്റൽ സംവിധാനത്തിനായി 84 കിയോസ്കുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും രാവിലെ പരിശോധനാ നടപടികൾ വളരെ മന്ദഗതിയിലായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലെഷട്ടിൽ നടത്തുന്ന ചാനൽ ടണൽ ട്രെയിൻ സർവീസുകൾക്കും ഒന്നരമണിക്കൂറിലേറെ വൈകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ആഴ്ചയിൽ 40 മണിക്കൂറിന് മുകളിലുള്ള ഓവർടൈം ജോലിക്കുള്ള വരുമാന നികുതി ഒഴിവാക്കണമെന്ന നിർദേശവുമായി നൈജൽ ഫരാജ് നയിക്കുന്ന റിഫോം യുകെ രംഗത്ത് വന്നു . വാർഷിക വരുമാനം 75,000 പൗണ്ടിൽ താഴെയുള്ള തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് പാർട്ടി വ്യക്തമാക്കി. ‘ഹാർഡ് വർക്ക് ബോണസ്’ പദ്ധതിയിലൂടെ ആഴ്ചയിൽ ആറു മണിക്കൂർ അധികജോലി ചെയ്യുന്ന ഒരു നേഴ്സിന് വർഷത്തിൽ 1,300 പൗണ്ടിലേറെ ലാഭിക്കാമെന്നാണ് പാർട്ടിയുടെ അവകാശവാദം.

പദ്ധതി നടപ്പാക്കാൻ വർഷംതോറും ഏകദേശം 5 ബില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് റിഫോം യുകെയുടെ കണക്ക്. ക്ഷേമപദ്ധതികളിലെ ചെലവുകുറവ് വഴി ഈ തുക കണ്ടെത്താനാകുമെന്ന് പാർട്ടി പറയുന്നു. ജോലി ചെയ്തിട്ടും ജീവിതത്തിൽ പുരോഗതി കാണുന്നില്ലെന്ന ധാരണ സമൂഹത്തിൽ ശക്തമാണെന്നും ഈ നികുതിയിളവ് കൂടുതൽ ആളുകളെ അധികജോലിക്ക് പ്രേരിപ്പിക്കുമെന്നും ഫരാജ് അഭിപ്രായപ്പെട്ടു. 75,000 പൗണ്ട് വരുമാനപരിധി നിശ്ചയിച്ചതിലൂടെ 90 ശതമാനം തൊഴിലാളികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നുമാണ് പാർട്ടി വിശദീകരണം.

അതേസമയം, പദ്ധതിക്കാവശ്യമായ ധനസമാഹരണം എങ്ങനെ സാധ്യമാക്കുമെന്ന ചോദ്യവുമായി ഭരണകക്ഷിയായ ലേബർ പാർട്ടി ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. ആരോഗ്യ പ്രശ്നമുള്ളവർക്കുള്ള ആനുകൂല്യങ്ങൾ അവസാനിപ്പിക്കണമെന്നും യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ക്ഷേമ ബെനിഫിറ്റുകൾ നിഷേധിക്കണമെന്നുമുള്ള മുൻ നിർദേശങ്ങളിൽ നിന്നുള്ള ലാഭമാണ് നികുതിയിളവിന് ഉപയോഗിക്കാനാകുകയെന്നാണ് റിഫോം യുകെയുടെ വാദം. എന്നാൽ വ്യക്തമായ ധനസ്രോതസ്സ് വ്യക്തമാക്കാതെയുള്ള വാഗ്ദാനമാണിതെന്ന് സർക്കാർ പ്രതിനിധികളും വിമർശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുക്രൈൻ സൈന്യത്തെ പിന്തുണച്ച് പോരാടുന്നതിനിടെ ബ്രിട്ടീഷ് യുവാവ് കൊല്ലപ്പെട്ടു. ദക്ഷിണ ഡെവണിൽ നിന്നുള്ള 23കാരനായ അയർട്ടൺ റെഡ്ഫേൺ ഡൊണെസ്ക് മേഖലയിലെ യുദ്ധത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം സ്ഥിരീകരിച്ചു. 2025ൽ യുക്രൈൻ സൈന്യത്തെ പിന്തുണയ്ക്കുന്ന പ്രത്യേക യൂണിറ്റിൽ ചേർന്നിരുന്ന അയർട്ടൺ മേയ് 9നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

തന്റെ മകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ തകർന്നിരിക്കുകയാണെന്ന് അയർട്ടനിൻറെ അമ്മ നതാഷ പറഞ്ഞു. തന്റെ വളരെ നാളത്തെ ഭയം യാഥാർഥ്യമായി എന്നും അവർ കൂട്ടിച്ചേർത്തു. മകന്റെ മരണത്തിന് ദിവസങ്ങൾക്കുശേഷം ധൈര്യത്തിനുള്ള പുരസ്കാരം ലഭിക്കാനിരുന്നതായും അമ്മ വ്യക്തമാക്കി.

ചർസ്റ്റൺ ഫെറേഴ്സ് ഗ്രാമർ സ്കൂളിലെ മുൻ വിദ്യാർത്ഥിയായ അയർട്ടൺ 12 -ാം വയസ്സിൽ ടോർക്വേ എയർ കേഡറ്റ്സിൽ ചേർന്നിരുന്നു. പിന്നീട് 17 -ാം വയസ്സിൽ ആർഎഎഫിൽ ചേർന്ന അദ്ദേഹം വിദേശത്തേക്ക് പോയതായും റിപ്പോർട്ടുണ്ട്. ബുദ്ധിമാനും എല്ലാവർക്കും പ്രിയങ്കരനുമായ വിദ്യാർത്ഥിയായിരുന്നു അയർട്ടൺ എന്ന് അദ്ദേഹത്തിന്റെ മുൻ അധ്യാപകൻ ഡോ.ഈ ബെൻ കിംഗ് അനുസ്മരിച്ചു.

ലണ്ടൻ ∙ ബ്രിട്ടനിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നേതൃത്വമാറ്റ ചർച്ചകൾ ശക്തമാകുന്നതിനിടെ ചാൻസലർ റേച്ചൽ റീവ്സ് സ്ഥാനം നിലനിർത്താൻ നീക്കമാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്രധാനമന്ത്രി കെയർ സ്റ്റാർമറിനു പകരം ആൻഡി ബേൺഹം അധികാരത്തിലെത്തിയാലും ധനമന്ത്രിസ്ഥാനത്ത് തുടരാനാണ് റീവ്സിന്റെ ആഗ്രഹമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യത നിലനിർത്താൻ റീവ്സിന് കഴിയുമെന്നാണ് അനുയായികൾ വാദിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു .

ബേൺഹം പ്രധാനമന്ത്രിയായാൽ എഡ് മിലിബാൻഡിനെ ചാൻസലറാക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ മിലിബാൻഡിന് സാമ്പത്തിക വിപണികളുടെ പിന്തുണ ലഭിക്കില്ലെന്നാണ് റീവ്സിന്റെ അനുയായികളുടെ വാദം. അതേസമയം രാജ്യത്തിന്റെ ധനകാര്യസ്ഥിരത ഉറപ്പാക്കാൻ കർശന സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോയ റീവ്സിന്റെ സമീപനം ഇപ്പോൾ ഫലം കാണുന്നുവെന്ന വിലയിരുത്തലും ചില സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. ഐഎംഎഫ് ബ്രിട്ടന്റെ വളർച്ചാനിരക്ക് ഉയർത്തിക്കാണിച്ചതും പണപ്പെരുപ്പം കുറഞ്ഞതും റീവ്സിന് ആശ്വാസമായിട്ടുണ്ട്.

എന്നാൽ ശൈത്യകാല ഇന്ധനസഹായം കുറച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കാരണം പാർട്ടിക്കുള്ളിൽ റീവ്സിനെതിരെ വിമർശനം തുടരുകയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടുവെന്നാണ് ചില എംപിമാരുടെ ആരോപണം. ലേബർ പാർട്ടിയിൽ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ചാൻസലർ പദവിക്കായുള്ള പോരും അത്രതന്നെ നിർണായകമാകുകയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 33 ഡിഗ്രി സെൽഷ്യസിലെത്താമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈസ്റ്റ് മിഡ്‌ലാൻഡ്സ്, വെസ്റ്റ് മിഡ്‌ലാൻഡ്സ്, ലണ്ടൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ‘ആംബർ ഹീറ്റ് ഹെൽത്ത് അലർട്ട്’ പ്രഖ്യാപിച്ചു. അതിശക്തമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്കും യാത്രാ തടസ്സങ്ങൾക്കും വൈദ്യുതി മുടക്കത്തിനും കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഹീത്രോ മേഖലയിൽ താപനില 26.9 ഡിഗ്രി സെൽഷ്യസിലെത്തി. തിങ്കളാഴ്ച തെക്കൻ ഇംഗ്ലണ്ടിലും മിഡ്‌ലാൻഡ്സിലും 33 ഡിഗ്രിവരെ ഉയരാമെന്നും, ഇതോടെ 1944 മേയ് 29ന് രേഖപ്പെടുത്തിയ 32.8 ഡിഗ്രിയുടെ പഴയ റെക്കോർഡ് മറികടക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗത്തെ തുടർന്ന് ആഗോളതാപനം ശക്തമായതോടെ ചൂട് തരംഗങ്ങൾ കൂടുതൽ രൂക്ഷമാകുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചൂട് കൂടുന്നതിനാൽ ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ അധികസമയം ചെലവഴിക്കരുതെന്നും അധികൃതർ നിർദേശിച്ചു. സാധ്യമായിടത്തോളം മദ്യവും കഫെയ്ൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണമെന്നും, വീടുകളുടെ വാതിലുകളും ജനലുകളും പകൽ അടയ്ക്കുകയും രാത്രിയിൽ ജനലുകൾ തുറന്ന് തണുത്ത വായു പ്രവേശിപ്പിക്കണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോറിച്ച് ∙ ബ്രിട്ടനിലെ നോറിച്ച് നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ‘ഗ്രൂമിങ് ഗാങ്’ കേസിൽ അഫ്ഗാൻ പൗരന്മാരായ ഏഴ് പേർക്ക് എതിരെ ബലാത്സംഗവും ബാലലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റിനും 2025 മേയ്ക്കും ഇടയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പ്രതികളിൽ അഞ്ചുപേർ ചെറുബോട്ടുകളിലൂടെ അനധികൃതമായി ബ്രിട്ടനിലെത്തിയവരാണെന്നും ഒരാൾ ലോറിയിലും മറ്റൊരാൾ പോർട്സ്മത്ത് ഫെറി തുറമുഖം വഴി രഹസ്യമായി പ്രവേശിക്കാൻ ശ്രമിച്ച ആളാണെന്നും പൊലീസ് അറിയിച്ചു.

നോറിച്ച് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂൺ 19 വരെ റിമാൻഡ് ചെയ്തു. കേസിലെ ഇരകൾ സംഭവസമയത്ത് കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളാണെന്ന് നോർഫോക്ക് പൊലീസ് വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും, കുട്ടികളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന എല്ലാനടപടികളും സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ക്രെയ്ഗ് മില്ലർ പറഞ്ഞു.

ബുധനാഴ്ച നടന്ന റെയ്ഡിൽ നോറിച്ചിലെ ആറിടങ്ങളിലും സ്കോട്‍ലൻഡിലെ ഡംബാർട്ടണിലെ ഒരിടത്തുമായി ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അയർലൻഡിൽ ഒളിവിലായിരുന്ന 19കാരനെയും ഗാർഡ ഷിയോകാന അറസ്റ്റ് ചെയ്തു. അതേസമയം, കുറ്റം ചുമത്തപ്പെട്ടവരിൽ ആരും നോർഫോക്കിലെ അഭയാർഥി ഹോട്ടലുകളിൽ താമസിച്ചിരുന്നില്ലെന്നും, ആരോപണവിധേയമായ സംഭവങ്ങളൊന്നും അത്തരം ഹോട്ടലുകളിൽ നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഗർഭിണിയായിരുന്ന പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഭീഷണിസന്ദേശം പോസ്റ്റ് ചെയ്തതിന് യുവതിയുടെ സ്റ്റെപ്‌ഫാദറിന് പിഴശിക്ഷ വിധിച്ചു . കൊല്ലപ്പെട്ട ജയ്ഡൻ പാർകിൻസന്റെ സ്റ്റെപ്‌ഫാദറായ ഡീൻ ജോൺസിന് 50 പൗണ്ടാണ് കോടതി പിഴ ചുമത്തിയത്. “കൊലയാളി ആത്മഹത്യ ചെയ്യണം” എന്ന രീതിയിലുള്ള സന്ദേശമാണ് ഇയാൾ ഫെയ്‌സ്ബുക്കിലൂടെ അയച്ചതെന്ന് കോടതി കണ്ടെത്തി. 2013ൽ ഗർഭിണിയായിരുന്ന ജയ്ഡനെ കാമുകനായ ബെൻ ബ്ലേക്ക്‌ലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസാണ് ബ്രിട്ടനെ നടുക്കിയത്.

കേസിലെ വിചാരണയും ജയ്ഡന്റെ മരണവും തന്റെ ജീവിതം തകർത്തുവെന്നാണ് ഡീൻ ജോൺസ് മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ മരണത്തിന് പിന്നാലെ മാനസിക ആഘാതം മൂലം ജീവിതം തകർന്നതായും വർഷങ്ങളോളം താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. മകളെ കൊന്നയാൾ ജയിലിൽ സുരക്ഷിതമായി ജീവിക്കുമ്പോൾ തനിക്ക് മാനസികാരോഗ്യ സഹായം പോലും ലഭിക്കുന്നില്ല” എന്നും അദ്ദേഹം ആരോപിച്ചു. ജയ്ഡന്റെ മൃതദേഹം കണ്ടെത്തിയ ശേഷം മോർച്ചറിയിൽ അവസാനമായി കണ്ട നിമിഷങ്ങൾ ഇന്നും വിട്ടുമാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭീഷണിസന്ദേശം അംഗീകരിക്കാനാവില്ലെങ്കിലും അതിന് പിന്നിലെ വേദന കോടതി മനസ്സിലാക്കുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി. ഡീൻ ജോൺസിന് പിഴയ്‌ക്കൊപ്പം പത്ത് വർഷത്തെ നിയന്ത്രണ ഉത്തരവും പ്രൊബേഷൻ നിരീക്ഷണവും വിധിച്ചു. ജയ്ഡന്റെ കൊലപാതകത്തിന് ശേഷം പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഗുരുതര വീഴ്ച വരുത്തിയെന്ന വിമർശനവും വീണ്ടും ശക്തമായിട്ടുണ്ട്. കാമുകന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജയ്ഡന് ആവശ്യമായ സംരക്ഷണം ലഭിച്ചില്ലെന്നായിരുന്നു മുൻ അന്വേഷണ റിപ്പോർട്ടുകളുടെ കണ്ടെത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഇന്ധനം വാങ്ങുന്നത് കുത്തനെ കുറഞ്ഞതോടെ ഏപ്രിലിൽ റീട്ടെയിൽ വ്യാപാരത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ റീട്ടെയിൽ വിൽപ്പന 1.3 ശതമാനം ആണ് കുറഞ്ഞത് . കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. പെട്രോൾ, ഡീസൽ വാങ്ങൽ മാത്രം 10 ശതമാനത്തിലേറെ കുറഞ്ഞതും മൊത്തം വിൽപ്പനയെ ബാധിച്ചു. കോവിഡ് കാലത്തെ 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ചിൽ മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഇന്ധനവില ഉയരുമെന്ന ആശങ്കയിൽ ആളുകൾ കൂടുതൽ ഇന്ധനം സംഭരിച്ചിരുന്നു. അതിനാലാണ് ഏപ്രിലിൽ വാങ്ങൽ കുറഞ്ഞതെന്ന് ഒ എൻ എസ് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഗ്രാന്റ് ഫിറ്റ്‌സ്നർ പറഞ്ഞു. അതേസമയം, സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും കമ്പ്യൂട്ടർ-ടെക്‌നോളജി ഉപകരണങ്ങളും വിൽക്കുന്ന കടകളിൽ സ്ഥിരതയാർന്ന വിൽപ്പന തുടരുകയും ചെയ്തു . എന്നാൽ വസ്ത്ര വിപണിയിൽ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റ ആശങ്കയും ഉപഭോക്താക്കളെ പിന്നോട്ടടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

ബ്രിട്ടീഷ് ഉപഭോക്താക്കളിൽ മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ സാമ്പത്തിക പ്രതിഫലം ആദ്യമായി വ്യക്തമായി പ്രകടമായ മാസം ഏപ്രിലായിരുന്നുവെന്ന് PwC UK പ്രതിനിധി ജാക്വിലിൻ വിൻസർ പറഞ്ഞു. ഉപഭോക്തൃ ആത്മവിശ്വാസം കുറഞ്ഞതിന്റെ പ്രതിഫലനം കടകളിലെ വിൽപ്പനയിലും പ്രകടമായി. മേയിൽ കാലാവസ്ഥ മെച്ചപ്പെട്ടതും പണപ്പെരുപ്പം കുറയുന്നതുമൂലം വിപണി വീണ്ടും സജീവമാകുമോയെന്നതാണ് ഇനി വ്യാപാരമേഖലയുടെ ശ്രദ്ധ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഒരുക്കുന്ന ടോയ്ലറ്റുകളും ചെയ്ഞ്ചിങ് റൂമുകളും ബയോളജിക്കൽ സെക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ബ്രിട്ടന്റെ സമത്വ- മനുഷ്യാവകാശ കമ്മീഷൻ (EHRC) പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. അതനുസരിച്ച്, സ്ത്രീയായി തിരിച്ചറിയുന്ന ട്രാൻസ് വനിതകൾ വനിതകൾക്കായുള്ള ടോയ്ലറ്റുകളോ ചേഞ്ചിംഗ് റൂമുകളോ ഉപയോഗിക്കരുതെന്നും പകരം ജെൻഡർ-ന്യൂട്രൽ അല്ലെങ്കിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധിക്ക് പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.

ഷോപ്പിങ് മാളുകൾ, ജിംമുകൾ, ആശുപത്രികൾ, റസ്റ്റോറന്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്നതിനെ കുറിച്ചാണ് 300-ലേറെ പേജുകളുള്ള മാർഗനിർദേശം വിശദീകരിക്കുന്നത്. ട്രാൻസ് വ്യക്തികൾക്ക് യാതൊരു സൗകര്യവും നിഷേധിക്കുന്നത് വിവേചനപരമായിരിക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായിടത്ത് ലോക്കു ചെയ്യാവുന്ന ജെൻഡർ-ന്യൂട്രൽ സൗകര്യങ്ങൾ ഒരുക്കാനും നിലവിലുള്ള പുരുഷ-സ്ത്രീ ടോയ്ലറ്റുകൾ യൂണിസെക്സ് സംവിധാനങ്ങളാക്കാനും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാർഗനിർദേശത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് അനുകൂലമായ നീക്കമെന്നു ചില സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, ട്രാൻസ് അവകാശ പ്രവർത്തകർ ഇത് ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങൾ കുറയ്ക്കുന്നതാണെന്ന് വിമർശിച്ചു. ബ്രിസ്റ്റളിലെ ‘വാട്ടർഷെഡ്’ ആർട്സ് സിനിമയുടെ മേധാവി ക്ലെയർ റെഡിങ്ടൺ, എല്ലാവർക്കും അനുയോജ്യമായ ടോയ്ലറ്റ് സംവിധാനങ്ങൾ കൂടുതൽ ഉൾക്കൊള്ളലിനും സൗകര്യത്തിനും സഹായിക്കുമെന്ന് പ്രതികരിച്ചു. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ മാർഗനിർദേശം നിയമപരമായ പ്രാബല്യം നേടും.

RECENT POSTS
Copyright © . All rights reserved