Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈഫ്‌ടൈം ഐഎസ്എ പദ്ധതിക്ക് പകരം ആരംഭിക്കുന്ന പുതിയ സേവിംഗ്സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രിൽ മുതൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യമായി വീട് വാങ്ങുന്നവർക്ക്‌ വേണ്ടി മാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ LISAയിൽ ഉള്ള റിട്ടയർമെന്റ് സമയത്തുള്ള അനൂകൂല്യം ലഭിക്കാനുള്ള അവസരം ഇതിൽ ഉൾപ്പെടില്ല. LISAയെ അപേക്ഷിച്ച് വീട് വാങ്ങൽ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പുതിയ പദ്ധതിയിൽ, സർക്കാർ നൽകുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും. ഇതോടെ നിലവിലെ LISAയിൽ ഉള്ളതുപോലെ അർഹതയില്ലാത്ത ആവശ്യങ്ങൾക്ക് പണം പിൻവലിക്കുമ്പോൾ ഏർപ്പെടുത്തുന്ന 25% പിഴ ചാർജ് ഒഴിവാക്കും . സാഹചര്യങ്ങൾ മാറിയാൽ നിക്ഷേപകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമോ എന്ന കാര്യം പിന്നീട് പരിഗണിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് LISA തുറക്കുന്നവർക്കും ‘നിലവിൽ LISA ഉള്ളവർക്കും പഴയ നിയമങ്ങൾ തുടരും . അതായത്, 60 വയസിന് ശേഷം വിരമിക്കൽ ആവശ്യത്തിനായി പണം ഉപയോഗിക്കാനുള്ള അവസരവും മാസം തോറുമുള്ള ബോണസും ഇവർക്ക് ലഭ്യമാകും. ഫസ്റ്റ്–ടൈം ബയേഴ്സിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ 2026 തുടക്കത്തിൽ ഈ പുതിയ പദ്ധതിയുടെ നടപ്പാക്കലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് സംബന്ധിച്ച തീരുമാനം ഫെബ്രുവരി 5-ന് പ്രഖ്യാപിക്കും . എന്നാൽ നിലവിലെ 3.75 ശതമാനം അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള സാധ്യത ആണ് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത് . 2025 ഡിസംബറിൽ 0.25 ശതമാനം പലിശ ബാങ്ക് കുറച്ചിരുന്നു. . റോയിറ്റേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ ഭൂരിഭാഗവും ഫെബ്രുവരിയിൽ പലിശനിരക്ക് നിലനിർത്തുമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സമീപകാലത്ത് പണപ്പെരുപ്പം അല്പം ഉയർന്നതും സാമ്പത്തിക വളർച്ച കുറഞ്ഞതുമാണ് ജാഗ്രത പാലിക്കാൻ ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

പണപ്പെരുപ്പം 2022-ലെ സ്ഥിതിയിൽ നിന്നു കുറഞ്ഞെങ്കിലും ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിനു മുകളിൽ തുടരുകയാണ്. 2025 ഡിസംബറിൽ പണപ്പെരുപ്പം 3.4 ശതമാനമായി ഉയർന്നത് വിലവർധന സമ്മർദം ഇപ്പോഴും നിലനിൽക്കുന്നതായി സൂചിപ്പിക്കുന്നു. നവംബറിലെ പണപ്പെരുപ്പം 3.2 ശതമാനമായിരുന്നു. ക്രമാനുസൃതമായി കുറവ് വരുത്തുക എന്ന നയമാണ് നിലവിൽ ബാങ്ക് പിന്തുടരുന്നത് . . അതിനാൽ വിലവർധന സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ പലിശനിരക്ക് കുറയ്ക്കലുകൾക്ക് ബാങ്ക് ധൃതിപിടിക്കില്ലെന്നാണ് സൂചന.

സാമ്പത്തിക വിദഗ്ദ്ധരും ബാങ്കിംഗ് സ്ഥാപനങ്ങളും പലിശനിരക്കിൽ കുറവ് വരുത്തുന്നത് അടുത്ത മാർച്ച് അല്ലെങ്കിൽ ജൂണിലെ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രവചിക്കുന്നത് . യു ബി എസ് , ഡോയ്ച്ചെ ബാങ്ക് തുടങ്ങിയവയുടെ കണക്കുകൂട്ടൽ പ്രകാരം 2026 അവസാനത്തോടെ പലിശനിരക്ക് 3 മുതൽ 3.25 ശതമാനം വരെ എത്താനാണ് സാധ്യത. സാമ്പത്തിക സ്ഥിതിഗതികളും പണപ്പെരുപ്പ പ്രവണതകളും ആശ്രയിച്ചാകും ബാങ്കിന്റെ ഭാവി തീരുമാനങ്ങൾ. വീടുവായ്പയും നിക്ഷേപ പലിശയും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ തീരുമാനങ്ങൾ വലിയ സ്വാധീനം ചെലുത്തും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്കൂൾ പ്രവർത്തന ദിവസങ്ങളിൽ കുട്ടികളെ അവധിക്കായി കൊണ്ടുപോകുന്ന രക്ഷിതാക്കൾക്ക് ചുമത്തുന്ന പിഴയുടെ എണ്ണം വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 4,59,288 പിഴകളാണ് ടേം-ടൈം അവധി എടുത്തതിന്റെ പേരിൽ ചുമത്തിയത്. ഇത് മുൻവർഷത്തേക്കാൾ നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെ സ്കൂളിൽ വരാതിരുന്നതിന് ചുമത്തിയ മൊത്തം പിഴകളിൽ 93 ശതമാനവും ഇത്തരം അവധികളുമായി ബന്ധപ്പെട്ടവയാണ്.

2024 മുതൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതിയാണ് പിഴയുടെ തോതിലും എണ്ണത്തിലും വർധനയ്ക്ക് വഴിവച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പ് 60 പൗണ്ടായിരുന്ന പിഴ, പുതിയ ചട്ടമനുസരിച്ച് ഓരോ രക്ഷിതാവിനും ഓരോ കുട്ടിക്കും 80 പൗണ്ടായി ഉയർത്തിയിരുന്നു. ഈ നിയമഭേദഗതി ഉൾപ്പെടുത്തി പുറത്തുവിട്ട ആദ്യ കണക്കുകളാണിത്. സ്കൂൾ ദിനങ്ങളിൽ കുട്ടികളെ വിട്ടുനിർത്തുന്ന പ്രവണത തടയുന്നതിനായാണ് സർക്കാർ നടപടി കടുപ്പിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സ്കൂൾ സമയത്തെ അവധികൾ കുട്ടികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്നതായും, ഒരു വിദ്യാർത്ഥിയുടെ അവധി പോലും മുഴുവൻ ക്ലാസിന്റെ പഠനക്രമത്തെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ചില രക്ഷിതാക്കൾ ഇത്തരം യാത്രകൾ കുട്ടികൾക്ക് പുസ്തകാതീതമായ അറിവും ജീവിതാനുഭവങ്ങളും നൽകുന്നുവെന്നും അവയും പഠനത്തിന്റെ ഭാഗമാണെന്നുമാണ് വാദിക്കുന്നത്. ഇത്തരം പിഴകൾ ലഭിക്കുന്നവരിൽ മലയാളി രക്ഷിതാക്കളുമുണ്ട്. ഫ്ലൈറ്റ് ചാർജ്ജും മറ്റ് പരിഗണനകളും മൂലം യാത്ര ആസൂത്രണം ചെയ്യുന്ന സമയത്ത് സ്കൂൾ അവധി സമയം കൃത്യമായി പാലിക്കാൻ പറ്റാത്തതാണ് ഇതിന് കാരണം . ഫൈൻ ഈടാക്കുന്ന വിഷയത്തിൽ കുടുംബ സാഹചര്യങ്ങളും യാത്ര ചെലവുകളും പരിഗണിക്കാവുന്നതാണെന്ന അഭിപ്രായം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാബിൻ ബാഗേജ് ഫീസ് ‘£5.99 മുതൽ’ ലഭ്യമാണെന്ന ഈസി ജെറ്റിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (ASA) കണ്ടെത്തി.. ഈ നിരക്കിൽ യാത്രക്കാർക്ക് ക്യാബിനിൽ ബാഗേജ് സൂക്ഷിക്കാനാകുമെന്ന് തെളിയിക്കുന്ന രേഖകൾ നൽകാൻ വിമാനക്കമ്പനിക്ക് സാധിക്കാതിരുന്നതോടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈസി ജെറ്റിന്റെ വെബ്‌സൈറ്റിലെ പരസ്യവാചകത്തിൽ നിന്ന്, £5.99 നൽകി വിമാനത്തിൽ ക്യാബിൻ ബാഗേജ് കൊണ്ടുപോകാനാകുമെന്ന ധാരണ ഉപഭോക്താക്കൾക്ക് ഉണ്ടാകുമെന്നാണ് ASA വ്യക്തമാക്കുന്നത്.


എന്നാൽ പ്രായോഗികമായി ഈ നിരക്കിൽ ബാഗേജ് സൗകര്യം ലഭിക്കുന്നതായി വ്യക്തമായ തെളിവുകളില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത് . ഇതിനെ തുടർന്ന്, ‘£5.99 മുതൽ’ എന്ന അവകാശവാദം ഉപയോഗിക്കുന്നത് നിർത്താൻ ഈസി ജെറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് .
ഉപഭോക്തൃസംഘടനയായ ‘വിച്ച്?’ (Which?) ആണ് ഈ പരസ്യം ASAയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്ത് യാത്രക്കാരെ ആകർഷിച്ച ശേഷം, പിന്നീട് അധിക ഫീസുകൾ ഈടാക്കുന്ന പ്രവണത പതിവാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് വ്യക്തവും സത്യസന്ധവുമായ വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നതായി ASA വ്യക്തമാക്കി.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

95 വയസ്സുള്ള വയോധികയെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവർച്ചക്ക് ശ്രമിച്ച സംഭവത്തിൽ 80 വയസ്സുള്ള ഒരു പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. സാൽഫോർഡിലെ ലിറ്റിൽ ഹൾട്ടൺ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാലിന്യ ശേഖരണ ദിവസത്തെക്കുറിച്ച് ചോദിച്ചെത്തിയ പ്രതി വീടിനുള്ളിൽ പ്രവേശിച്ച് വയോധികയുടെ കൈകൾ കെട്ടി, പണവും പേഴ്സും ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവസമയത്ത് മറ്റൊരു സ്ത്രീ വീട്ടിലെത്തുകയും പ്രതിയെ നേരിടുകയും ചെയ്തതോടെയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പിന്നീട് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഉദ്യോഗസ്ഥർ വോർസ്ലിയിലെ മാഞ്ചസ്റ്റർ റോഡിലുള്ള ഒരു വിലാസത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കവർച്ചാ ശ്രമവും അനധികൃത തടങ്കലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതി നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവത്തിൽ വയോധികയ്ക്ക് പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു. ഇരയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് സാൽഫോർഡ് ജില്ലാ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ പോൾ ഡേവീസ് അഭ്യർഥിച്ചു. സമൂഹം നൽകിയ സഹായത്തിനും വിവരങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്‌ഗോ സർവകലാശാലയുടെ പിഴവുകൾ മൂലം ബിരുദം ലഭിക്കില്ലെന്ന തെറ്റായ അറിയിപ്പിനെ തുടർന്ന് വിദ്യാർത്ഥിയായ എഥൻ ബ്രൗൺ ജീവനൊടുക്കിയ സംഭവത്തിൽ സർവകലാശാലയ്ക്കെതിരെ കടുത്ത വിമർശനവുമായി ക്വാളിറ്റി അഷ്വറൻസ് ഏജൻസി (QAA) റിപ്പോർട്ട് സമർപ്പിച്ചു . ജിയോഗ്രഫിയിൽ 2:1 ഓണേഴ്‌സ് ബിരുദം ലഭിക്കേണ്ടിയിരുന്ന എഥനിന് ഒരു കോഴ്‌സിന്റെ ഗ്രേഡ് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് ബിരുദത്തിന് അർഹതയില്ലെന്ന് അറിയിക്കുകയായിരുന്നു. പിഴവ് സർവകലാശാലയിലെ ജീവനക്കാരോ രണ്ട് ആഭ്യന്തര പരീക്ഷാബോർഡുകളോ ഒരു ബാഹ്യ പരീക്ഷാബോർഡോ കണ്ടെത്തിയില്ല. ബിരുദദാനം നടക്കേണ്ട ദിവസമാണ് 23 കാരനായ എഥൻ ജീവനൊടുക്കിയത്.

ക്യു എ എയുടെ സ്വതന്ത്ര പരിശോധന സർവകലാശാലയുടെ അസസ്മെന്റ് ചട്ടങ്ങളിൽ പാളിച്ചകളുണ്ടെന്ന് കണ്ടെത്തി. പല ചട്ടങ്ങളും തെറ്റായ തീരുമാനങ്ങൾക്ക് ഇടയാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജിയോഗ്രഫി സ്കൂളിൽ രണ്ടുപേർക്കുകൂടി തെറ്റായ ഫലങ്ങൾ ലഭിച്ചതായി കണ്ടെത്തിയതോടൊപ്പം അഞ്ചു കേസുകൾ കൂടി പരിശോധിക്കുകയാണെന്ന് ക്യു എ എ പറഞ്ഞു. അപകടസാധ്യതയുടെ വ്യാപ്തി എത്രത്തോളം പഴയതും നിലവിലേതും ഭാവിയിലേതുമായ അവാർഡുകളെ ബാധിച്ചതെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

എഥന്റെ അമ്മ ട്രേസി സ്കോട്ട് സർവകലാശാല തന്റെ മകനെ കൊലയ്ക്ക് കൊടുത്തുവെന്ന് പറഞ്ഞു; സഹായം തേടിയിട്ടും പിന്തുണ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഫാറ്റൽ ആക്‌സിഡന്റ് ഇൻക്വയറി വേണമെന്നും അവർ ആവശ്യപ്പെട്ടു. 21 ശുപാർശകളടങ്ങിയ റിപ്പോർട്ട് നടപ്പാക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സർവകലാശാല അധികൃതർ പറഞ്ഞു. സ്കോട്ടിഷ് ഫണ്ടിംഗ് കൗൺസിലിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സർവകലാശാലകളിലെ അസസ്മെന്റ് നടപടികൾ പുനഃപരിശോധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ അമ്മമാരിൽ പത്ത് പേരിൽ ഏഴുപേരും കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലാണെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. പ്രസവാനന്തര വിഷാദം, ഉത്കണ്ഠ, ഡിപ്രഷൻ എന്നിവ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ബ്രിട്ടനിലെ അമ്മമാരിൽ വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ 12 രാജ്യങ്ങളിലായി നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം റിപ്പോർട്ട് ചെയ്തത് യുകെയിലെ അമ്മമാരാണെന്ന് ‘മദേഴ്‌സ് മാറ്റർ’ (Mothers Matter) എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നു.

യുകെയിലെ അമ്മമാരിൽ 71 ശതമാനവും തങ്ങൾ അതിരൂക്ഷമായി സമ്മർദ്ദത്തിലാണെന്ന് പറഞ്ഞപ്പോൾ യൂറോപ്യൻ ശരാശരി 67 ശതമാനമാണ്. അതുപോലെ, 47 ശതമാനം യുകെ അമ്മമാർക്കും ഡിപ്രഷൻ, ബേൺഔട്ട് തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെന്നും പഠനം പറയുന്നു. യൂറോപ്പിൽ ഇത് ശരാശരി 50 ശതമാനമാണെങ്കിലും, പ്രസവാനന്തര ജീവിതത്തിലെ സാമൂഹിക-തൊഴിൽ സമ്മർദ്ദങ്ങൾ ബ്രിട്ടനിൽ കൂടുതൽ കടുത്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, യുകെയിലെ 31 ശതമാനം അമ്മമാർക്കും മാതൃത്വം സ്വന്തം കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുടുംബത്തിനകത്തെ ചുമതലകൾ, കുട്ടികളെ വളർത്തൽ, ജോലി-ജീവിത ബാലൻസ് എന്നിവയിൽ യുകെയിലെ സ്ത്രീകൾക്ക് കൂടുതൽ വെല്ലുവിളികളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പിതാക്കൾക്ക് ലഭിക്കുന്ന പിതൃത്വ അവധി (paternity leave) മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും, ബ്രിട്ടനിലെ 32 ശതമാനം അമ്മമാർക്ക് സമൂഹം തങ്ങളുടെ പങ്ക് ശരിയായി അംഗീകരിക്കുന്നില്ലെന്നുമാണ് അഭിപ്രായം. ഇതിന്റെ പശ്ചാത്തലത്തിൽ, ജിപിമാരും എൻഎച്ച്എസ് മാതൃത്വ-മാനസികാരോഗ്യ സേവനങ്ങളും അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലുടനീളം ശക്തമായി വീശിയടിച്ച ‘സ്റ്റോം ചന്ദ്ര’ മൂലം വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും വ്യാപകമായി തുടരുകയാണ്. ഈ വർഷത്തെ മൂന്നാമത്തെ വലിയ കൊടുങ്കാറ്റായ ചന്ദ്ര, കനത്ത മഴയും ശക്തമായ കാറ്റും സഹിതം ചൊവ്വാഴ്ച രാജ്യത്തെ വിവിധ ഭാഗങ്ങളെ ബാധിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി വാഹനങ്ങൾ കുടുങ്ങിയ നിലയിലാണ്.

യുകെയിലാകെ നിലവിൽ 100-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു. രാവിലെ തിരക്കുള്ള സമയങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്കവും കാറ്റും ഗതാഗത മേഖലയെയും സാരമായി ബാധിച്ചു. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലുടനീളം വെള്ളിയാഴ്ച വരെ യാത്രകൾക്ക് കാലാവസ്ഥ തടസ്സം സൃഷ്ടിക്കാമെന്ന് നാഷണൽ റെയിൽ മുന്നറിയിപ്പ് 27ന് നൽകി. സോമർസെറ്റിൽ ഗുരുതരമായ സാഹചര്യമെന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന സനീഷ് പുളിക്കൽ ബാലൻ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. സനീഷ് ദീർഘകാലമായി ക്യാൻസർ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 12.05 ന് ആണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി മരണം സംഭവിച്ചത്.

പ്രദേശിക മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന സനീഷിൻ്റെ വേർപാടിന്റെ ഞെട്ടലിലാണ് മലയാളികൾ.

സനീഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യു.കെ.യിൽ അനധികൃതമായി തുടരാൻ കുടിയേറ്റക്കാർ വ്യാജ ജോലികൾ വാങ്ങുന്നതായുള്ള ആരോപണത്തിൽ ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചു. വിസ ഏജന്റുമാർ വഴി വ്യാജ ജോലി രേഖകളും സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പും ഒരുക്കി നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി ‘ദി ടൈംസ്’ നടത്തിയ അന്വേഷണത്തിൽ, കണ്ടെത്തിയിരുന്നു . 26 ഏജന്റുകളുമായി സംസാരിച്ച അന്വേഷണ സംഘം, ഏകദേശം 250 വ്യാജ ജോലികൾ സ്കിൽഡ് വർകർ വിസയ്ക്കായി ഉപയോഗിച്ചതായുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചില കുടിയേറ്റക്കാരിൽ നിന്ന് £13,000 വരെ ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

2020-ൽ ആരംഭിച്ച സ്കിൽഡ് വർക്കർ വിസ പദ്ധതിയിലൂടെ ആരോഗ്യ, സോഷ്യൽ കെയർ, കെട്ടിട നിർമാണം തുടങ്ങിയ മേഖലകളിലെ തൊഴിൽ ക്ഷാമം നികത്തുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം വച്ചിരുന്നത് . എന്നാൽ വ്യാജ സി.വി., ബാങ്ക് രേഖകൾ, പേറോൾ ഡോക്യുമെന്റുകൾ എന്നിവ തയ്യാറാക്കി യാഥാർത്ഥ്യത്തിൽ ഇല്ലാത്ത ജോലികൾ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ചിലർക്ക് തട്ടിപ്പിനിരയായി വലിയ തുക നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല” എന്നും അതിർത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും ശക്തമാക്കുമെന്നും സർക്കാർ വക്താവ്, “ വ്യക്തമാക്കി.

വ്യാജ ജോലി രേഖകളോ പണം നൽകി സ്വന്തമാക്കിയ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പോ ഉപയോഗിച്ച് യു.കെ.യിൽ ജോലി നേടുകയോ വിസ നിലനിർത്തുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയാൽ വിസ ഉടൻ റദ്ദാക്കൽ, അപേക്ഷ തള്ളൽ, നാടുകടത്തൽ, 5 മുതൽ 10 വർഷം വരെ യു.കെ.യിൽ വീണ്ടും പ്രവേശിക്കാൻ വിലക്ക് എന്നിവ നിർബന്ധമായും നടപ്പാക്കും. ഗുരുതരമായ കേസുകളിൽ ഫ്രീഡ് ആക്ട്, ഇമിഗ്രേഷൻ ആക്ട് എന്നിവ പ്രകാരം കേസെടുത്ത് പിഴയോ ദീർഘകാല തടവോ വരെ ശിക്ഷ ലഭിക്കാമെന്നും ഹോം ഓഫീസ് അറിയിച്ചു. വ്യാജ രേഖകൾ നൽകിയ ഏജന്റുമാരുടെയും സ്പോൺസർ സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും, “ഏജന്റുമാർ വഞ്ചിച്ചു” എന്ന വാദം ഉന്നയിച്ചാലും കുടിയേറ്റ നടപടി ഒഴിവാക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.


ഇതേസമയം പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കുടിയേറ്റ സംവിധാനത്തിൽ സർക്കാർ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് പ്രസ്തുത വിഷയത്തിൽ ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ് പ്രതികരിച്ചത് . റീഫോം യു.കെ.യും ശക്തമായ നടപടി ആവശ്യപ്പെട്ടു. 2025-ൽ സ്കിൽഡ് വർക്കർ വിസ അപേക്ഷകൾ 36 ശതമാനം കുറഞ്ഞ് 85,500 ആയിരുന്നു . ലേബർ സർക്കാർ നടപ്പാക്കിയ കർശന നടപടികൾ, കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്മെന്റ് അവസാനിപ്പിക്കൽ, മിനിമം ശമ്പളം £41,700 ആയി ഉയർത്തൽ എന്നിവയാണ് അപേക്ഷ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved