Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക യാത്രക്കാരനും ബ്രിട്ടിഷ് പൗരനുമായ വിശ്വാസ് കുമാർ രമേഷ്, ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചു. 2025 ജൂൺ 12-ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരും മറ്റ് 19 പേരും ഉൾപ്പെടെ ആകെ 260 പേരാണ് മരിച്ചത്. അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട രമേഷ്, ദുരന്തത്തെക്കുറിച്ച് സത്യസന്ധതയും പൂർണ സുതാര്യതയും അധികൃതരിൽ നിന്ന് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ “കട്ട്-ഓഫ്” നിലയിലായതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ലെന്നാണ് രമേഷിന്റെ നിലപാട്. ദുരന്തത്തിന്റെ ഓർമ്മകളും സഹോദരന്റെ വേർപാടും മാനസികമായി ഇന്നും തന്നെ വേട്ടയാടുന്നതായും അദ്ദേഹം പറഞ്ഞു.

അപകടത്തിന് ശേഷം ഭാര്യയുടെയും അഞ്ചുവയസുകാരനായ മകന്റെയും ജീവിതച്ചെലവുകൾക്കായി എയർ ഇന്ത്യ 21,500 പൗണ്ട് നൽകിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരുകയാണെന്ന് രമേഷിന്റെ പ്രതിനിധി സഞ്ജീവ് പട്ടേൽ അറിയിച്ചു. അപകടത്തിന്റെ ആഘാതം കാരണം സാധാരണ രീതിയിൽ ജോലിയിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും കുടുംബം മാസം 1,000 പൗണ്ടിൽ താഴെയുള്ള വരുമാനത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും നടത്തിയ ചർച്ചകളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും നിരവധി വിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്നും, വിവിധ കക്ഷികൾക്കെതിരെ സിവിൽ നഷ്ടപരിഹാര നടപടികൾ പരിഗണിക്കുന്നതായും അഭിഭാഷകർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ/ഇരിട്ടി ∙ യുകെയിൽ ചികിത്സയിലിരിക്കെ അന്തരിച്ച നാലുവയസ്സുകാരി ഹെലൻ റോസിന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. വൈറൽ രോഗബാധയെ തുടർന്ന് മസ്തിഷ്കത്തിൽ രക്തസ്രാവവും രക്തക്കുഴലുകളിൽ തടസ്സവും ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം–ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളാണ് ഹെലൻ റോസ്.

കുട്ടിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഹെലന്റെ തലയിൽ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറൽ ബാധയെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നും മെഡിക്കൽ എക്സാമിനറുടെ കണ്ടെത്തൽ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നോർവിച്ചിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡൻബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി അടുത്തിടെയാണ് കുടുംബം യുകെയിലെത്തിയത്. ഹെലന്റെ വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്നും കുടുംബവൃത്തങ്ങൾ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ/ബെൽഫാസ്റ്റ് ∙ ബെൽഫാസ്റ്റിലെ കത്തിയാക്രമണക്കേസിൽ അറസ്റ്റിലായ സുഡാൻ സ്വദേശി ഹാദി അലോദിദിന് ബ്രിട്ടനിൽ അഭയം ലഭിച്ചത് വിവാദമായ ‘ഫാസ്റ്റ്–ട്രാക്ക്’ അഭയാർഥി പദ്ധതിയിലൂടെയാണെന്ന റിപ്പോർട്ട് പുറത്തുവന്നു . 2023ൽ അന്നത്തെ പ്രധാനമന്ത്രി റിഷി സുനക് സർക്കാരാണ് കുടിശ്ശികയായ അഭയാർഥി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ‘സ്ട്രീംലൈൻഡ് അസൈലം പ്രോസസ്’ (SAP) പദ്ധതി നടപ്പാക്കിയത്. സാധാരണ അഭിമുഖ നടപടികൾക്ക് പകരം 10 പേജുള്ള ചോദ്യാവലി പൂരിപ്പിച്ചാണ് അലോദിദിന് അഭയാർഥി പദവി ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സുഡാൻ, സിറിയ, അഫ്ഗാനിസ്ഥാൻ, എറിത്രിയ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ പദ്ധതി ബാധകമാണ്. സുഡാനിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂരിഭാഗം അപേക്ഷകളും അംഗീകരിക്കപ്പെടുന്നതിനാലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ സുരക്ഷാ പരിശോധനകൾ ദുർബലമാക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിമർശകർ ആരോപിച്ചു. ഹാദി അലോദിദിനെതിരെ കൊലപാതകശ്രമം, കത്തി കൈവശംവച്ചത്, എൻഎച്ച്എസ് ജീവനക്കാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർഥി നയത്തെയും അയർലൻഡുമായുള്ള തുറന്ന അതിർത്തി സംവിധാനത്തെ കുറിച്ചും പുതിയ ചർച്ചകൾ ശക്തമായിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ പരിശോധിക്കുന്നതായി സർക്കാർ അറിയിച്ചപ്പോൾ, അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവർക്ക് അഭയാർഥി പദവി നൽകരുതെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് നേതാക്കൾ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ വെയിൽസിലെ കാർമാർതൻഷെയറിലെ ലാൻഡിബിയിലെ ഗ്ലാൻ ലാഷ് ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ വിപുലീകരണ പദ്ധതി പ്രാദേശിക കൗൺസിൽ തള്ളി. ഇതോടെ വെയിൽസിലെ അവസാന ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ പ്രവർത്തന വിപുലീകരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. 2012ൽ ആരംഭിച്ച ഖനിക്ക് നാലര വർഷത്തിനുള്ളിൽ 92,500 ടൺ കൽക്കരി ഖനനം ചെയ്യാനുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്.

 

ഭൂമിയുടെ ഉപരിതലം തുറന്ന് മുകളിലെ മണ്ണും പാറകളും നീക്കം ചെയ്ത് കൽക്കരി പുറത്തെടുക്കുന്ന രീതിയാണ് ഓപ്പൺകാസ്റ്റ് ഖനനം. ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കാതെ നടത്തുന്ന ഈ ഖനനരീതി പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന ആശങ്കയാണ് എതിർപ്പിന് പ്രധാന കാരണം. മുൻപ് സമർപ്പിച്ച വിപുലീകരണ നിർദേശങ്ങൾ 2023ൽ കൗൺസിലർമാർ നിരസിച്ചതിനെ തുടർന്ന് കമ്പനി പുതുക്കിയ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അതും അംഗീകാരം നേടാനായില്ല. ഇവിടെ നിന്നുള്ള ഉയർന്ന നിലവാരമുള്ള കൽക്കരിക്ക് വലിയ ആവശ്യകതയുണ്ടെന്നായിരുന്നു കമ്പനിയുടെ വാദം.

തീരുമാനത്തെ പരിസ്ഥിതി സംഘടനകൾ സ്വാഗതം ചെയ്തു. വർഷങ്ങളായുള്ള പ്രചാരണങ്ങൾക്ക് ലഭിച്ച വിജയമാണിതെന്നും, ഇനി പ്രദേശം പ്രകൃതിക്കും പ്രാദേശിക സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ പുനരുദ്ധരിക്കാനുള്ള അവസരമാണിതെന്നും ഫ്രണ്ട്സ് ഓഫ് ദി എർത്ത് കിംറി പ്രതികരിച്ചു. യുകെയിൽ പുതിയ കൽക്കരി ഖനികൾക്കായുള്ള സജീവ അപേക്ഷകൾ ഇനി ഇല്ലെന്നും, കാലാവസ്ഥാ സംരക്ഷണത്തിനും അപൂർവ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും സമൂഹങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ തീരുമാനമെന്നും കോൾ ആക്ഷൻ നെറ്റ്‌വർക്ക് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ആഡംബര റസിഡൻഷ്യൽ ടവറിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ ഒമ്പത് വയസ്സുകാരനായ മകനും മരിച്ച സംഭവം യുകെയെ നടുക്കി. നിർമാണ മേഖലയിലെ മുതിർന്ന കൺസൾട്ടന്റായ അദിതി പരൽക്കർ (46), ഭർത്താവും സാമ്പത്തിക ഉപദേഷ്ടാവുമായ രാകേഷ് പൈ (47), മകൻ സിദ് എന്നിവരാണ് മരിച്ചത്. മേയ് 27-ന് നടന്ന സംഭവത്തിൽ 45 നിലകളുള്ള കെട്ടിടത്തിന്റെ 36-ാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് കുടുംബം വീണതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുംബൈയിൽ നിന്ന് യുകെയിലെത്തി സ്ഥിരതാമസമാക്കിയ അദിതിയും രാകേഷും തങ്ങളുടെ തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായിരുന്നു. അതേസമയം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന മകൻ സിദിന്റെ ചികിത്സയും പരിചരണവും കുടുംബത്തിന് വലിയ വെല്ലുവിളിയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. മകന്റെ ആരോഗ്യനില മൂലം കുടുംബം മാനസികവും ശാരീരികവുമായ സമ്മർദങ്ങൾ അനുഭവിച്ചിരുന്നുവെന്നും അടുത്തറിയുന്നവർ വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക നിഗമനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. മരണങ്ങൾ ‘അപ്രതീക്ഷിതം’ എന്ന നിലയിലാണ് നിലവിൽ പരിഗണിക്കുന്നതെന്നും എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കേസ് സൗത്ത്‌വർക്ക് കൊറോണർ കോടതിയിലേക്ക് കൈമാറിയിട്ടുള്ളതും അന്വേഷണം പൂർത്തിയാകുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ചെസ്റ്ററിൽ താമസിക്കുന്ന 52കാരനായ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ പോൾ എഡ്വേഡ്സ് 2007-ൽ ഓർഡർ ചെയ്ത കുഞ്ഞുങ്ങളെ വളർത്താനുള്ള ഉപദേശങ്ങൾ നൽകുന്ന ‘Mother & Baby ‘ മാഗസിൻ 19 വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. കുട്ടികളെ വളർത്തുന്നതിലെ ആദ്യകാല ആശങ്കകൾക്കും സംശയങ്ങൾക്കും സഹായകമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം മാഗസിൻ സബ്സ്ക്രൈബ് ചെയ്തത്. എന്നാൽ അന്ന് ലഭിക്കാതെ പോയ ആ കോപ്പി ഇപ്പോഴാണ് വീട്ടിലെത്തിയത്. മകൾക്ക് ഒന്നര വയസും മകൻ ജനിക്കാൻ മൂന്ന് മാസം ബാക്കിയുമുണ്ടായിരുന്ന സമയത്ത് ഓർഡർ ചെയ്ത മാഗസിൻ എത്തുമ്പോഴേക്കും ഇരുവരും സർവകലാശാല വിദ്യാർഥികളായി മാറിയിരുന്നു.

പഴകിയതും കീറിയ നിലയിലുമായ മാഗസിൻ പോളിന്റെ വീട്ടിലെ ലെറ്റർബോക്സിലൂടെയാണ് എത്തിയത്. കൂടെ “സംഭവിച്ച അസൗകര്യത്തിന് ഖേദിക്കുന്നു” എന്ന സന്ദേശവുമായുള്ള റോയൽ മെയിലിന്റെ കുറിപ്പും ഉണ്ടായിരുന്നു. ആദ്യം കൈയിലെത്തിയ പാഴ്സൽ കണ്ടപ്പോൾ ഇത് എന്താണെന്ന് പോലും മനസ്സിലായില്ലെന്ന് പോൾ പ്രതികരിച്ചു. “കുട്ടികളെ വളർത്താൻ ഉപദേശം തരുന്ന മാഗസിൻ എത്താൻ 19 വർഷമെടുത്തുവെന്ന് കരുതിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പരിഹാസം. ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെയാണ് സംഭവം വലിയ ചർച്ചയായത്.

അതേസമയം, മാഗസിൻ തങ്ങളുടെ സംവിധാനത്തിനുള്ളിൽ 19 വർഷം നഷ്ടപ്പെട്ടു കിടന്നതല്ലെന്നും പിന്നീട് ആരോ വീണ്ടും പോസ്റ്റൽ സംവിധാനത്തിലേക്ക് തിരികെ നൽകിയതാകാമെന്നും റോയൽ മെയിൽ വിശദീകരിച്ചു. ഡെലിവറി ഓഫീസുകളും സോർട്ടിംഗ് സംവിധാനങ്ങളും ദിവസേന പരിശോധിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെയാണ് തപാൽ വിതരണം ലക്ഷ്യങ്ങളിൽ വീണ്ടും പിന്നിലായതിനെ തുടർന്ന് ബ്രിട്ടനിലെ തപാൽ നിയന്ത്രണ ഏജൻസിയായ ഓഫ്കോം റോയൽ മെയിലിനെതിരെ അന്വേഷണം ആരംഭിച്ചതും ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം തപാലുകളുടെ ഏകദേശം നാലിലൊന്ന് സമയത്ത് എത്താതിരുന്നതും കമ്പനിക്കെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രി നടന്ന കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ ഉത്തര അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. വടക്കൻ ബെൽഫാസ്റ്റിലെ കിന്നാർഡ് അവന്യൂവിൽ 40 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ 30-കാരനായ സുഡാൻ സ്വദേശിക്കെതിരെ കൊലപാതകശ്രമം, പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, വധഭീഷണി മുഴക്കിയത് എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതിയെ ഇന്ന് ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആക്രമണത്തെ തുടർന്ന് ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ആൻട്രിം, ന്യൂട്ടൗണാബി, ബാംഗർ, ബാലിമീന തുടങ്ങിയ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുകയും ചിലയിടങ്ങളിൽ അത് അക്രമാസക്തമായി മാറുകയും ചെയ്തു.

ബെൽഫാസ്റ്റിലെ ലെൻഡ്രിക് സ്ട്രീറ്റിലും ന്യൂട്ടൗൺഡ്സ് റോഡിലുമായി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. മുഖംമൂടി ധരിച്ച സംഘങ്ങൾ വീടുകളുടെ വാതിലുകൾ തകർക്കാനും ജനലുകൾ അടിച്ചുതകർക്കാനും ശ്രമിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. ഒരു ബസിനും നിരവധി കാറുകൾക്കും തീയിട്ടതിനെ തുടർന്ന് പൊതുഗതാഗത സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ക്രംലിൻ റോഡിലും പോർട്ടഡൗണിലും പൊലീസ് വാഹനങ്ങളും സശിപ്പിച്ചു . ബലിക്ലെയറിലെ ഒരു തുർക്കിഷ് ബാർബർ ഷോപ്പിന് നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

അക്രമം അവസാനിപ്പിച്ച് സമാധാനപരമായ പ്രതിഷേധം നടത്തണമെന്ന് പൊലീസ്, രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ എന്നിവർ സംയുക്തമായി അഭ്യർഥിച്ചു. കറുത്ത വർഗക്കാരായതിനാൽ ചില കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കേണ്ടിവന്നതായി പാസ്റ്റർ ജാക്ക് മക്കീ പറഞ്ഞു. അതേസമയം, ഉത്തര അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കത്തിക്കുത്ത് ആക്രമണത്തെയും തുടർന്നുണ്ടായ അക്രമങ്ങളെയും ശക്തമായി അപലപിച്ചു. 2023-ൽ ബ്രിട്ടനിലെത്തി അഭയാർഥി പദവി നേടിയ പ്രതിക്ക് 2028 വരെ രാജ്യത്ത് താമസാനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ രേഖകളിൽ ഇയാൾ മുമ്പ് സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലി പ്രദേശത്തുള്ള കോ-ഓപ്പ് അക്കാദമി സ്കൂളിൽ നടന്ന കത്തികുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ അടിയന്തിരസേവന വിഭാഗങ്ങൾ സ്കൂളിലെത്തിയതോടെ വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ തന്നെ തുടരാൻ നിർദേശിക്കുകയും സ്കൂൾ ലോക്ക്ഡൗൺ ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ്, ആംബുലൻസ് സംഘങ്ങൾ എന്നിവ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നിലവിൽ മറ്റൊരു ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തെ തുടർന്ന് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് പുറത്ത് ഒത്തുകൂടി. സ്കൂളിൽ ഒരു അനിഷ്ട സംഭവം ഉണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും ദിവസത്തിന്റെ ശേഷിക്കുന്ന സമയം സ്കൂൾ അടച്ചിടുകയാണെന്നും അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ അനുമതിയോടെ വീട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സ്കൂൾ അറിയിച്ചു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാലലൈംഗിക പീഡനത്തിനിരയായവർക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യാൻ സഹായം നൽകുന്ന ‘എക്കോ’ (Echo) പദ്ധതി ആരംഭിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം മാനസികാരോഗ്യ സഹായം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

യുകെയിലെ ബാലപീഡന ഇമേജ് ഡേറ്റാബേസിന്റെ സഹായത്തോടെ ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ പൊലീസ് സേനകളും ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്. കൃത്രിമ ബുദ്ധി (AI) ഈ പദ്ധതിയിൽ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

13-ാം വയസ്സിൽ ഓൺലൈൻ ഗ്രൂമിങ്ങിനും ലൈംഗിക പീഡനത്തിനും ഇരയായ റിയാനൺ-ഫേ മക്‌ഡൊണാൾഡ് പദ്ധതിയെ സ്വാഗതം ചെയ്തു. പീഡനത്തിന്റെ ചിത്രങ്ങൾ വീണ്ടും പുറത്തുവരുമോ എന്ന ഭയം വർഷങ്ങളായി തന്നെ പിന്തുടരുകയാണെന്ന് അവർ പറഞ്ഞു. ഇരകൾക്ക് ജീവിതത്തിൽ കുറച്ചെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും തിരിച്ചുകിട്ടാൻ ‘എക്കോ’ പദ്ധതിക്ക് കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. അതേസമയം, കുട്ടികളുടെ മൊബൈൽ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സംവിധാനങ്ങൾ നടപ്പാക്കാൻ ടെക് കമ്പനികൾക്ക് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സെപ്റ്റംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഡ്രൈവിങ് ടെസ്റ്റിനുള്ള ദീർഘമായ കാത്തിരിപ്പ് കുറയ്ക്കാനും ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗങ്ങൾ തടയാനും യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കി. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാനും പിന്നീട് അതിൽ മാറ്റം വരുത്താനും പരീക്ഷാർഥിക്ക് മാത്രമേ അനുമതിയുള്ളൂ. ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും മറ്റ് മൂന്നാംകക്ഷി സേവനങ്ങൾക്കും ടെസ്റ്റ് ബുക്ക് ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ല.

പുതിയ നിയമപ്രകാരം ഒരു ടെസ്റ്റ് ബുക്കിങ്ങിൽ പരമാവധി രണ്ട് തവണ മാത്രമേ മാറ്റം അനുവദിക്കൂ. കൂടാതെ, ജൂൺ 9 മുതൽ ടെസ്റ്റ് കേന്ദ്രം മാറ്റണമെങ്കിൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മൂന്ന് കേന്ദ്രങ്ങളിലൊന്നിലേക്ക് മാത്രമേ മാറ്റാനാകൂ. ഓൺലൈൻ ബുക്കിങ് സ്ലോട്ടുകൾ വൻതോതിൽ പിടിച്ചെടുത്ത് പിന്നീട് ഉയർന്ന നിരക്കിൽ വിൽക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് കാലത്തിനു ശേഷമുള്ള ബാക്ക്‌ലോഗ് കാരണം യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായി ശരാശരി 22 ആഴ്ചയിലേറെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ടെസ്റ്റിന് ഹാജരാകാത്തവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ വഴി ബുക്കിങ് സംവിധാനം കൂടുതൽ സുതാര്യമാകുകയും യഥാർഥ പരീക്ഷാർഥികൾക്ക് അവസരം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഡിവിഎസ്എയുടെ പ്രതീക്ഷ.

RECENT POSTS
Copyright © . All rights reserved