Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ സ്വന്തം ക്ലീൻ എയർ സോൺ നിയമം ലംഘിച്ചതിന് ഏകദേശം £4.7 ലക്ഷം പിഴയായി അടച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു . 2021ല്‍ പദ്ധതി ആരംഭിച്ചതിന് ശേഷം കൗണ്‍സിലിന്റെ വാഹനങ്ങള്‍ 3,262 തവണ നിയമലംഘനം നടത്തിയതായും ഇതില്‍ കൂടുതലും മാലിന്യ സംസ്കരണ വിഭാഗത്തിന്റെ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും കൗണ്‍സിലിന്റെ സ്വന്തം വാഹനങ്ങള്‍ തന്നെ മാനദണ്ഡം പാലിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ആണ് ഇടയാക്കിയിരിക്കുന്നത് .

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം കൗണ്‍സില്‍ ഇത്തരത്തില്‍ സ്വന്തം ഫണ്ടില്‍ നിന്നു തന്നെ പിഴ അടയ്ക്കുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഭക്ഷ്യ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് പോലും മലിനീകരണ നിയന്ത്രണ ചാര്‍ജ് വലിയ ബാധ്യതയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചില സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദിവസേന പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഭക്ഷ്യവിതരണ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ചെയ്തതായി അവർ ആരോപിച്ചു. എന്നാല്‍ കൗൺസിലിന്റെ നടപടി മൂലം നഗരത്തിലെ വായു മലിനീകരണത്തിന്റെ അളവ് 7 മുതല്‍ 8 ശതമാനം വരെ കുറഞ്ഞതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൗണ്‍സിലിന്റെ വിശദീകരണ പ്രകാരം ഇപ്പോള്‍ 1,170 വാഹനങ്ങളില്‍ 142 എണ്ണം മാത്രമാണ് മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. പഴയ വാഹനങ്ങള്‍ മാറ്റി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വാഹനങ്ങളുടെ ഇന്ധന ഉപയോഗം, വേഗത, എഞ്ചിന്‍ പ്രവര്‍ത്തന സമയം എന്നിവ നിരീക്ഷിക്കുന്ന പുതിയ പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗ് പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യമെങ്ങും അനുഭവപ്പെട്ട കനത്ത ചൂടിനിടെ തുറന്ന ജലാശയങ്ങളിൽ കുളിക്കാനിറങ്ങിയ ഒൻപത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നാല് ദിവസത്തിനിടെ ഏഴ് കുട്ടികളും രണ്ട് മുതിർന്നവരുമാണ് നദി, തടാകം, കടൽ, റിസർവോയർ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചത്. ലാങ്കാഷെയറിലെ റിവർ റിബിൾയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 12കാരൻ ജൂനിയർ സ്ലേറ്ററാണ് ഏറ്റവും ഒടുവിൽ മരണമടഞ്ഞത്. സംഭവസ്ഥലത്ത് “ഇവിടെ പലരും മുങ്ങിമരിച്ചു” എന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ പതിവായി വെള്ളത്തിലേക്ക് ചാടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഹാംഷെയറിലെ ഹോളി ലേക്കിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു . ചെഷയറിലെ പിക്മിയർ ലേക്കിൽ 17കാരൻ മുങ്ങിമരിച്ചിരുന്നു. ഹാലിഫാക്സിലെ ലീഡ്ബീറ്റർ ഡാമിൽ നിന്ന് പുറത്തെടുത്ത 13കാരൻ റീക്കോ പട്ടോക്ക് ആശുപത്രിയിൽ ആണ് മരിച്ചത് . സ്റ്റാഫോർഡ്‍ഷെയറിലെ കിങ്സ്ബറി വാട്ടർ പാർക്കിൽ നിന്ന് ലില്ലിയാന ടോംലിൻസന്റെ മൃതദേഹവും കണ്ടെത്തി. സൗത്ത് യോർക്ക്ഷെയറിലെ റോതർ വാലി കൺട്രി പാർക്കിലും ലിങ്കൺഷെയറിലെ തടാകത്തിലും രണ്ട് കുട്ടികൾ കൂടി മുങ്ങിമരിച്ചു. കുട്ടികളെ വെള്ളത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കണം എന്ന് മരിച്ച 15കാരൻ ഡിക്ലാൻ സോയരുടെ പിതാവ് അഭ്യർത്ഥിച്ചു.

കോൺവാളിലെ ട്രെഗേൾസ് ബീച്ചിൽ തിരമാലയിൽപ്പെട്ട കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിച്ച 68കാരൻ ഫിൽ ക്രോയും മരണമടഞ്ഞിരുന്നു . പെംബർക്‌ഷെയറിലെ വെസ്റ്റ് ആംഗിൾ ബേയിൽ 72കാരിയായ സ്ത്രീയും കടലിൽ മുങ്ങിമരിച്ചു. വായു ചൂടാകുമ്പോഴും ജലത്തിന്റെ താപനില ഇപ്പോഴും 13 ഡിഗ്രിയോളം മാത്രമാണ്. അത്തരത്തിൽ പെട്ടെന്ന് വെള്ളത്തിലിറങ്ങുമ്പോൾ ‘കോൾഡ് ഷോക്ക്’ ഉണ്ടാകുകയും ശ്വാസം നിയന്ത്രിക്കാനാകാതെ പലരും മുങ്ങിമരിക്കുകയും ചെയ്യുന്നു എന്ന് ദേശീയ ജലസുരക്ഷാ ഫോറം ചെയർമാൻ പ്രൊഫ. മൈക്ക് ടിപ്ടൺ പറഞ്ഞു. അതേസമയം കൂടുതൽ നീന്തൽ പരിശീലനവും സ്കൂൾതലത്തിൽ ജലസുരക്ഷാ വിദ്യാഭ്യാസവും അടിയന്തിരമായി നടപ്പാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: രോഗിയായ യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതും അനാവശ്യമായി വേദനസംഹാരികൾ നിർദേശിച്ചതും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇന്ത്യൻ വംശജനായ ന്യൂറോസർജന് യുകെയിൽ എട്ട് മാസത്തെ സസ്പെൻഷൻ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ ജോലി ചെയ്തിരുന്ന ഡോ. ചിരാഗ് പട്ടേലിനെതിരെയാണ് മെഡിക്കൽ കൗൺസിൽ നടപടി സ്വീകരിച്ചത്. രോഗിയുടെ ചികിത്സാ ചുമതലയിലിരിക്കെയാണ് ഡോക്ടർ അനഭലഷണീയമായ ബന്ധത്തിലേർപ്പെട്ടതെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് യുവതി 2019-ൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സ്വകാര്യബന്ധം ആരംഭിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഡയാസെപാം ഉൾപ്പെടെയുള്ള ശക്തമായ വേദനസംഹാരികൾ ആവശ്യമില്ലാതെയാണ് രോഗിക്ക് നൽകിയതെന്നും മരുന്ന് വിവരങ്ങൾ ഔദ്യോഗിക മെഡിക്കൽ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി. കുടുംബഡോക്ടറെ വിവരമറിയിക്കാതിരുന്നതും ഡോക്ടർക്കെതിരായ ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടു.

2023-ൽ ബന്ധം വഷളായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രോഗിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടതും അശ്ലീല ചിത്രങ്ങൾ അയച്ചതും ഡോക്ടർ അന്വേഷണത്തിനിടെ സമ്മതിച്ചു. എന്നാൽ, യുവതിയുടെ ഭീഷണിയും ബ്ലാക്ക്‌മെയിലിംഗും മൂലമാണ് ബന്ധം തുടരേണ്ടിവന്നതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രൈബ്യൂണൽ സർവീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെഷയറിലെ പിക്‌മിയർ തടാകത്തിൽ കാണാതായ 17കാരനായ ബാലനെ തേടിയുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം തടാകത്തിൽ നീന്തുന്നതിനിടെ ബാലനെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായും, ഔദ്യോഗിക തിരിച്ചറിയൽ പൂർത്തിയായിട്ടില്ലെങ്കിലും അത് കാണാതായ ബാലന്റേതാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ബാലന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ കുടുംബത്തിന് പിന്തുണ നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കി. യുകെയിൽ അടുത്തിടെ അനുഭവപ്പെട്ട അതിശക്തമായ ചൂടിനെ തുടർന്ന് നിരവധി മുങ്ങി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഇതിന് പിന്നാലെയാണ് പിക്‌മിയർ തടാകത്തിലെ ഈ ദുരന്തവും ഉണ്ടായത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മില്‍ട്ടണ്‍ കെയ്ൻസിലെ മലയാളി സമൂഹത്തെ നടുക്കി പ്രമുഖ മലയാളി ഡോക്ടര്‍ ഡോ. അച്ചാമ്മ ജോൺ കൊല്ലപ്പെട്ടു . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മികവുറ്റ മുന്‍ വിദ്യാര്‍ഥിനിയായിരുന്ന അച്ചാമ്മ, യുകെയിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയ ഹിസ്റ്റോപതോളജിസ്റ്റായി പേരെടുത്ത ഡോക്ടറായിരുന്നു. സ്‌കിന്‍ ക്യാന്‍സര്‍ രംഗത്തെ വിദഗ്ധയായിരുന്ന അവര്‍ എന്‍എച്ച്എസിലെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും ഇടയിൽ അറിയപ്പെടുന്ന ഡോക്ടർ ആയിരുന്നു. എന്നാല്‍ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ഒടുവില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച വൈകുന്നേരം മില്‍ട്ടണ്‍ കെയ്ൻസിലെ വൂള്‍വര്‍ട്ടണിലെ വസതിയില്‍ ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ കടുത്ത വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം.

വീട്ടില്‍നിന്ന് അടിയന്തിര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അച്ചാമ്മ മരിച്ചിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 58 കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണെന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നടപടിക്രമങ്ങൾക്ക് ശേഷമേ പുറത്തുവിടുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.

മില്‍ട്ടണ്‍ കെയ്ൻസിലെ പ്രാദേശിക ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും ദമ്പതികള്‍ പൊതുവേ മലയാളി സമൂഹത്തില്‍നിന്ന് അകന്നായിരുന്നു ജീവിച്ചിരുന്നതെന്നാണ് അറിയാൻ സാധിച്ചത് . അതുകൊണ്ടുതന്നെ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവം പുറംലോകം അറിയാന്‍ വൈകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദേശത്തേക്ക് കുടിയേറാൻ ആലോചിക്കുന്ന പൗരന്മാർക്ക് ലോകത്തിലെ ചില രാജ്യങ്ങൾ വമ്പൻ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് . ജനസംഖ്യ കുറയുകയും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ താമസക്കാരെ ആകർഷിക്കാനാണ് ഇത്തരം പദ്ധതികൾ. സ്വിറ്റ്സർലൻഡ് മുതൽ അയർലൻഡ് വരെ നിരവധി രാജ്യങ്ങൾ “പേ ടു മൂവ്” പദ്ധതികളിലൂടെ പുതിയ ജീവിതത്തിന് വഴിയൊരുക്കുകയാണ്.

സ്വിറ്റ്സർലൻഡിലെ മനോഹര ഗ്രാമമായ ആൽബിനെൻ 45 വയസിന് താഴെയുള്ളവർക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് താമസം മാറുന്ന ഓരോ മുതിർന്നവർക്കും ഏകദേശം £23,600 വരെയും കുട്ടികൾക്ക് £9,400 വരെയും സഹായം ലഭിക്കും. എന്നാൽ കുറഞ്ഞത് 10 വർഷം അവിടെ താമസിക്കണമെന്ന നിബന്ധനയും വിലകൂടിയ വീട് സ്വന്തമാക്കണമെന്ന വ്യവസ്ഥയും ഉണ്ട്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഗ്രാമമാണെങ്കിലും സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ വളരെ പരിമിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സ്റ്റാർട്ടപ്പ് സംരംഭകരെ ലക്ഷ്യമിട്ട് ചിലി സർക്കാർ വലിയ പദ്ധതിയാണ് നടപ്പാക്കുന്നത്. ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് £74,000 വരെ ഗ്രാന്റ് നൽകുകയും രണ്ട് വർഷത്തെ വർക്ക് വിസ അനുവദിക്കുകയും ചെയ്യുന്നു. ഓഫീസ് സൗകര്യം, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് തുടങ്ങിയ പിന്തുണകളും പദ്ധതിയുടെ ഭാഗമാണ്. സ്ഥിര താമസത്തേക്കാൾ ബിസിനസ് വളർച്ചയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇറ്റലിയിലെ സാർഡീനിയ ദ്വീപ് ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനായി പുതിയ താമസക്കാരെ സ്വാഗതം ചെയ്യുകയാണ്. 3,000ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് €15,000 വരെ ധനസഹായം ലഭിക്കും. വീട് വാങ്ങാനോ പുതുക്കിപ്പണിയാനോ ഈ തുക ഉപയോഗിക്കാം. കുട്ടികളുള്ള കുടുംബങ്ങൾക്ക് അധിക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, അയർലൻഡിലെ ദ്വീപ് പ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് £70,000 വരെ ലഭിക്കാവുന്ന പദ്ധതി വലിയ ശ്രദ്ധ നേടുകയാണ്. പഴയ വീടുകൾ പുതുക്കിപ്പണിയുന്നതിനും സ്ഥിര താമസത്തിനുമാണ് ഈ തുക അനുവദിക്കുന്നത്.

പോർച്ചുഗലും ഗ്രാമപ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ കരാർ നേടുകയോ പുതിയ ബിസിനസ് ആരംഭിക്കുകയോ ചെയ്യുന്നവർക്ക് താമസം മാറ്റുന്നതിനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ ഏകദേശം £4,300 വരെ ലഭിക്കും. വിദേശികളോട് സൗഹൃദപരമായ സമീപനമുള്ള രാജ്യമായി അറിയപ്പെടുന്ന പോർച്ചുഗൽ, ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിൽ നിന്നുള്ള നിരവധി യുവാക്കളും കുടുംബങ്ങളും മികച്ച തൊഴിൽ അവസരങ്ങളും ജീവിത നിലവാരവും തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ മലയാളികൾക്കും ശ്രദ്ധേയമായ അവസരങ്ങളായി മാറാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഐ.ടി., സ്റ്റാർട്ടപ്പ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ കഴിവുള്ള മലയാളികൾക്ക് ചിലി പോലുള്ള രാജ്യങ്ങളുടെ പദ്ധതികൾ പ്രയോജനപ്പെടാം. അതേസമയം, സമാധാനപരമായ ഗ്രാമജീവിതവും ചെറിയ ബിസിനസ് സാധ്യതകളും ആഗ്രഹിക്കുന്നവർക്ക് ഇറ്റലി, പോർച്ചുഗൽ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികൾ പുതിയ വഴികൾ തുറക്കുന്നതായാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രധാന റെയിൽപാതകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി അതിവേഗ വൈഫൈ സൗകര്യം ലഭിക്കും . രാജ്യത്തെ 1,400-ലധികം ട്രെയിനുകളിൽ ലോ-എർത്ത് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ഇന്റർനെറ്റ് സംവിധാനം നടപ്പാക്കാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതി. നിലവിൽ മൊബൈൽ ടവറുകളെ ആശ്രയിച്ചുള്ള 4G, 5G ശൃംഖലയാണ് ട്രെയിനുകളിലെ വൈഫൈയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം വന്നാൽ യാത്രയ്ക്കിടെ നേരിടുന്ന ‘നെറ്റ്‌വർക്ക് ബ്ലാക്ക് സ്പോട്ടുകൾ’ കുറയുകയും കൂടുതൽ വേഗതയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യും.

ലണ്ടർ നോർത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ തുടങ്ങിയ സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടർന്ന് 57 മില്യൺ പൗണ്ടിന്റെ സർക്കാർ ധനസഹായത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. നിലവിൽ 50–60 ശതമാനം മാത്രം ലഭ്യമാകുന്ന സ്ഥിരതയുള്ള വൈഫൈ സേവനം പുതിയ സംവിധാനത്തിലൂടെ 90 ശതമാനത്തിലേയ്ക്ക് ഉയർത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അതേസമയം, യാത്രക്കാരുടെ പ്രധാന ആശങ്ക ഇപ്പോഴും ടിക്കറ്റ് നിരക്ക്, തിരക്ക്, സർവീസ് വൈകൽ തുടങ്ങിയവയാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി . എന്നിരുന്നാലും, മികച്ച ഇന്റർനെറ്റ് സൗകര്യം റെയിൽ യാത്ര കൂടുതൽ ആകർഷകമാക്കുമെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. യാത്രയ്ക്കിടയിലും തടസ്സമില്ലാതെ ജോലി ചെയ്യാനും വിനോദ സേവനങ്ങൾ ഉപയോഗിക്കാനുമാകുന്നതോടെ ബ്രിട്ടനിലെ റെയിൽ യാത്രയ്ക്ക് പുതിയ മുഖം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ അതിശക്തമായ ചൂടിനിടെ വിവിധ ജലാശയങ്ങളിൽ നടന്ന അപകടങ്ങളിൽ മൂന്ന് കൗമാരക്കാർ മരിച്ചു. വെസ്റ്റ് യോർക്ക്ഷയറിലെ ഹാലിഫാക്സിൽ 13കാരനെ റിസർവോയറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി . വാർവിക്ഷയറിലെ കിംഗ്സ്ബറി വാട്ടർ പാർക്കിൽ 16കാരിയായ പെൺകുട്ടിയുടെയും സൗത്ത് യോർക്ക്ഷയറിലെ റോതർ വാലി പാർക്കിൽ മറ്റൊരു കൗമാരക്കാരന്റെയും മൃതദേഹങ്ങൾ വെള്ളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച ലിങ്കണിന് സമീപമുള്ള തടാകത്തിൽ 15കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തത്. എല്ലാ സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ദിനത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ചൂടിൽ നിന്നും ആശ്വാസം തേടി നിരവധി പേർ തടാകങ്ങളിലേക്കും റിസർവോയറുകളിലേക്കും എത്തിയ സാഹചര്യത്തിലാണ് അപകടങ്ങൾ ഉണ്ടായത്. എന്നാൽ പുറംതാപനില ഉയർന്നിരുന്നാലും ജലാശയങ്ങളിലെ വെള്ളം അതിശൈത്യമായിരിക്കുമെന്നും ഇത് “കോൾഡ് വാട്ടർ ഷോക്ക്” ഉണ്ടാക്കി അപകടത്തിലേക്ക് നയിക്കാമെന്നും റോയൽ ലൈഫ് സേവിംഗ് സൊസൈറ്റി മുന്നറിയിപ്പ് നൽകി.

കോർണ്വാളിൽ ബന്ധുക്കളെ രക്ഷിക്കാൻ കടലിൽ ഇറങ്ങിയ 60കാരനും തിങ്കളാഴ്ച മരിച്ചു. വെള്ളത്തിൽ അപകടം സംഭവിക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ നേരിട്ട് ചാടരുതെന്നും പകരം അടിയന്തിര സഹായം വിളിക്കുകയും ഒഴുകിനിൽക്കാൻ സഹായിക്കുന്ന വസ്തുക്കൾ നൽകുകയും ചെയ്യണമെന്ന് രക്ഷാസംഘങ്ങൾ നിർദേശിച്ചു. തുറസ്സായ ജലാശയങ്ങളിലെ അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ഇന്നലെ 2026 മെയ് 26 രേഖപ്പെടുത്തി. താപനില 34 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടു. അതിശക്തമായ ചൂടിനെ തുടർന്ന് ബാങ്ക് ഹോളിഡേ ആഘോഷങ്ങളിലൊന്നിലധികം പരിപാടികൾ റദ്ദാക്കേണ്ടിവന്നു. മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർറെയിലെ ലെതർഹെഡ് ലയൺസ് ക്ലബ് സംഘടിപ്പിക്കാനിരുന്ന ഡോങ്കി ഡെർബിയും ഡോഗ് ഷോയും ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.

അതേസമയം, ഗ്ലോസ്റ്റർഷെയറിലെ പ്രശസ്തമായ ചീസ് റോളിംഗ് മത്സരത്തിന് ചൂട് തടസമായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരങ്ങൾ കൂപ്പേഴ്സ് ഹില്ലിൽ നടന്ന മത്സരമൊരുക്കിയ ആവേശം നേരിൽ കാണാൻ ഒത്തുകൂടി. “ടൂളെകോ” എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ യൂട്യൂബർ ടോം കോപ്‌കെ ആദ്യ റേസിൽ പ്രാദേശിക താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ക്രിസ് ആൻഡേഴ്സണിനെ പിന്നിലാക്കി വിജയം സ്വന്തമാക്കി.

ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇംഗ്ലണ്ടിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലണ്ടും വെയിൽസും 30 ഡിഗ്രി ചൂട് അനുഭവിക്കുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മാത്രം ഇംഗ്ലണ്ടിലെ എട്ട് മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ് വേവ് സാഹചര്യം രേഖപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഷെഫീൽഡ് നഗരമധ്യത്തിൽ ബാറിന് പുറത്തുണ്ടായ വെടിവെപ്പിൽ 30-കാരിയായ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് സ്ട്രീറ്റിലെ “വൺ ഫോർ വൺ” ബാറിന് പുറത്താണ് ഇന്ന് പുലർച്ചെയോടെ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്ഥലത്തുവെച്ച് ചികിത്സ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30-കാരനായ ഒരാളെ ഷെഫീൽഡിൽ നിന്നും പിടികൂടിയപ്പോൾ മറ്റൊരു 30-കാരനായ പുരുഷനെയും 32-കാരിയായ സ്ത്രീയെയും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ടിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട യുവതിയുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ആഘോഷത്തിനിടെ യുവതിയുടെ ജീവൻ നഷ്ടമായത് അതീവ ദാരുണമാണെന്നും സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ കോളിൻ മക്ഫാർലൻ പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ വെസ്റ്റ് സ്ട്രീറ്റും സമീപ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. സംഭവസമയം സ്ഥലത്തുണ്ടായിരുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.

RECENT POSTS
Copyright © . All rights reserved