Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹാറോവിൽ താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജി ആംബ്രയിൽ മാത്യു (47) അന്തരിച്ചു. ഇന്നലെ പ്രഭാതത്തിൽ നടക്കാനിറങ്ങിയതിനിടെ കുഴഞ്ഞുവീണ ജോര്‍ജിയെ മറ്റ് യാത്രക്കാർ ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്ന ജോര്‍ജിയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും പരിചയക്കാർക്കും വലിയ ആഘാതമായി.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയർ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തിൽ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം.

ഭാര്യ റെൻജു, മകൾ കാരൻ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുകെയിലെ മലയാളി സാംസ്‌കാരിക – സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോര്‍ജി ആംബ്രയിൽ മാത്യു മലയാളം യുകെയുടെ സഹയാത്രികനുമായിരുന്നു. മലയാളം യുകെയുടെ ആദ്യ അവാർഡ് ദാനച്ചടങ്ങിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു ജോര്‍ജി.  കുട്ടനാട് സംഗമം യുകെ കുടുംബാംഗവും പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

ജോര്‍ജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡച്ച് ക്രൂയിസ് കപ്പലായ എച്ച്‌വി ഹോണ്ടിയസിൽ ഹാന്റാവൈറസ് പടർന്നു പിടിച്ചതിനെ തുടർന്ന് ഒഴിപ്പിച്ച 20 ബ്രിട്ടീഷ് പൗരന്മാരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മാഞ്ചസ്റ്ററിൽ എത്തിച്ചു. ടെനെറിഫിൽ നിന്ന് എത്തിയ ഇവരെ മെഴ്‌സിസൈഡിലെ ആരോ പാർക്ക് ആശുപത്രിയിൽ 72 മണിക്കൂർ നിരീക്ഷണത്തിനും ഐസൊലേഷനുമായി പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യാത്രക്കാരിൽ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹാന്റാവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ആറു കേസുകളിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നുണ്ട് . ഇവർ നെതർലൻഡ്സിലും ദക്ഷിണാഫ്രിക്കയിലും ചികിത്സയിലാണ്. എലികളിലൂടെ പകരുന്ന വൈറസുകളുടെ കൂട്ടമായ ഹാന്റാവൈറസിന്റെ വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. ഈ വകഭേദത്തിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷി ഉണ്ടെന്നതാണ് ആശങ്ക ശക്തമാകാൻ കാരണമായത് . കപ്പലിലുണ്ടായിരുന്ന മറ്റൊരു ബ്രിട്ടീഷ് യാത്രക്കാരൻ ട്രിസ്റ്റൻ ഡ കുന്ഹ ദ്വീപിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. അദ്ദേഹത്തെ സഹായിക്കാൻ ബ്രിട്ടീഷ് സൈന്യത്തിലെ പാരാട്രൂപ്പർമാരെയും മെഡിക്കൽ സംഘത്തെയും ദ്വീപിലേക്ക് അയച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാർക്ക് സ്വതന്ത്ര താമസസൗകര്യവും തുടർച്ചയായ ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്തിറങ്ങേണ്ടി വന്നതിനാൽ ഇവർക്കായി പുതിയ വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും നൽകും. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവർക്ക് വീട്ടിൽ കൂടി 42 ദിവസം സ്വയം ഐസൊലേഷനിൽ തുടരേണ്ടിവരും. പൊതുഗതാഗതം ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ലെന്നും യുകെ ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കി. 150ഓളം യാത്രക്കാരും ജീവനക്കാരുമായി ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച ഹോണ്ടിയസ്, നിരവധി മരണങ്ങളും രോഗബാധകളും റിപ്പോർട്ട് ചെയ്തതോടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ഉരുക്ക് നിർമാണ കമ്പനിയായ ബ്രിട്ടീഷ് സ്റ്റീൽ പൂർണമായും ദേശസാൽക്കരിക്കാനുള്ള പ്രഖ്യാപനം ഈ ആഴ്ച രാജാവിന്റെ പ്രസംഗത്തിൽ ഉൾപ്പെടുമെന്ന റിപ്പോർട്ട് പുറത്തുവന്നു . ചൈനീസ് കമ്പനി ജിംഗ്യേയുടെ നിയന്ത്രണത്തിലായിരുന്ന കമ്പനിയുടെ ദൈനംദിന പ്രവർത്തനം കഴിഞ്ഞ വർഷം തന്നെ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തിരുന്നു. സ്കൺതോർപ്പിലെ പ്ലാന്റിൽ 3,500 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ അവസാന രണ്ട് ബ്ലാസ്റ്റ് ഫർണസുകളും ഇവിടെയാണ് പ്രവർത്തിക്കുന്നത്.

2016ൽ സ്വകാര്യ നിക്ഷേപ ഗ്രൂപ്പായ ഗ്രേബുൾ ക്യാപിറ്റൽ ഏറ്റെടുത്ത ബ്രിട്ടീഷ് സ്റ്റീൽ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർന്നിരുന്നു. തുടർന്ന് 2020 ൽ ജിംഗ്യേ കമ്പനി ഏറ്റെടുക്കുകയായിരുന്നു . സ്കൺതോർപ്പിലും ടീസ്സൈഡിലും ഇലക്ട്രിക് ആർക്ക് ഫർണസ് സ്ഥാപിക്കാനുള്ള പദ്ധതി ജിംഗ്യേ മുന്നോട്ടുവെച്ചെങ്കിലും സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. പിന്നാലെ 2025 ഏപ്രിലിൽ ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടാനുള്ള നീക്കവും കമ്പനി നടത്തിയിരുന്നു. ഇത് ബ്രിട്ടന്റെ പ്രാഥമിക ഉരുക്ക് നിർമാണ ശേഷിക്ക് തന്നെ തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്.

അതേസമയം കമ്പനിയെ നിലനിർത്തുന്നതിനുള്ള ചെലവ് വൻതോതിൽ ഉയരുന്നതായും റിപ്പോർട്ടുണ്ട്. ഈ വർഷം ജനുവരി അവസാനത്തോടെ മാത്രം 377 മില്യൺ പൗണ്ടാണ് ചെലവായത്. നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ 2028 ഓടെ ഇത് 1.5 ബില്യൺ പൗണ്ടിന് മുകളിലെത്താമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . കമ്പനിയെ വാങ്ങാൻ അമേരിക്കൻ നിക്ഷേപകൻ മൈക്കിൾ ഫ്ലാക്സ് ഉൾപ്പെടെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ ശൃംഖല രൂപീകരിക്കാൻ ഏക ഉടമസ്ഥതയിൽ കമ്പനി ലയിപ്പിക്കണമെന്ന നിർദേശവും ഉയർന്ന് വരുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ അതൃപ്തി ലേബർ പാർട്ടിക്കുള്ളിൽ പുകയുന്നു. പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ തന്നെ സ്റ്റാർമർ പദവി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ചുറ്റിപ്പറ്റി വിവിധ സാധ്യതകളാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. മുൻ മന്ത്രി കാതറിൻ വെസ്റ്റ് നേതൃത്വ തിരഞ്ഞെടുപ്പിന് നീക്കം നടത്തുന്നതിനാണ് പ്രധാന സാധ്യത. പാർട്ടിയിലെ 81 എംപിമാരുടെ പിന്തുണ ലഭിച്ചാൽ ഔദ്യോഗിക നേതൃത്വ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. അതേസമയം വെസ് സ്ട്രീറ്റിങ്, ആഞ്ചല റെയ്‌നർ തുടങ്ങിയ പ്രമുഖർ അവസരം നോക്കി കാത്തിരിക്കുകയാണെന്ന വിലയിരുത്തലും ശക്തമാണ്.

വെസ്റ്റിന് ആവശ്യത്തിന് പിന്തുണ ലഭിക്കാത്ത സാഹചര്യം സ്റ്റാർമറിന് താൽക്കാലിക ആശ്വാസമാകാമെങ്കിലും വിമർശനങ്ങൾ അവസാനിക്കില്ലെന്നാണ് സൂചന. ചില എംപിമാർ സ്റ്റാർമറെ സമയക്രമം നിശ്ചയിച്ച് പദവി ഒഴിയാൻ നിർബന്ധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ അത്തരമൊരു സാഹചര്യം അദ്ദേഹത്തെ അധികാരത്തിൽ തുടരുന്നെങ്കിലും സ്വാധീനം നഷ്ടപ്പെട്ട പ്രധാനമന്ത്രിയാക്കി മാറ്റുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. ഇതിന് പുറമെ മന്ത്രിസഭാ രാജികൾ ഉണ്ടായാൽ സമ്മർദം കൂടുതൽ ശക്തമാകും. തിങ്കളാഴ്ച സ്റ്റാർമർ നടത്തുന്ന നിർണായക പ്രസംഗവും ബുധനാഴ്ച അവതരിപ്പിക്കുന്ന കിങ്സ് സ്പീച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹം വീണ്ടും പാർലമെന്റിലേക്ക് മടങ്ങി നേതൃത്വ പോരാട്ടത്തിൽ ഇറങ്ങുമെന്ന ചർച്ചയും സജീവമാണ്. അതിന് ഒരു ലേബർ എംപി രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കേണ്ടിവരും. അതേസമയം, പാർട്ടിയെ വീണ്ടും ഒറ്റക്കെട്ടാക്കാൻ സ്റ്റാർമറിന് കഴിയുമെന്ന പ്രതീക്ഷയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടിയും ഉയരുന്ന ആഭ്യന്തര വിമർശനവും കണക്കിലെടുക്കുമ്പോൾ സ്റ്റാർമർ സ്വമേധയാ രാജിവെക്കേണ്ട സാഹചര്യം വരാമെന്ന സാധ്യതയും ബ്രിട്ടീഷ് മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല. 2024ലെ വൻവിജയത്തോടെ അധികാരത്തിലെത്തിയ സ്റ്റാർമറിന് ഇപ്പോൾ നേരിടേണ്ടി വരുന്നത് പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രി: വേനൽ അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാരിസിലേക്ക് പോയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം. ഡാർബിയിൽ താമസിച്ചിരുന്ന അങ്കമാലി സ്വദേശി ജീസ് ജോസാണ് പാരിസിൽ മരിച്ചത്. ഡാർബിയിൽ നിന്ന് വാടക വാനിൽ ആറംഗസംഘമായി യാത്രതിരിച്ച സംഘത്തിനൊപ്പമുണ്ടായിരുന്ന ജീസിന് വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ചുവർഷം മുൻപാണ് ജീസ് കുടുംബസമേതം യുകെയിലെത്തിയത്. കെയർ വിസയിൽ എത്തിയ കുടുംബം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യൻ ഗർഭിണിയാണ്. 12 വയസ്സും രണ്ട് വയസ്സുമുള്ള രണ്ടു മക്കളുമുണ്ട്. ലെസ്റ്ററിലെ ആശുപത്രിയിൽ ഫെസിലിറ്റേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജീസ്, അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഡാർബിയിലേക്ക് താമസം മാറ്റിയത്. അങ്കമാലി കിടങ്ങൂർ കുന്നപ്പള്ളി കുടുംബാംഗമായ ജീസിന്റെ വേർപാട് ഡാർബിയിലെയും ലെസ്റ്ററിലെയും മലയാളി സമൂഹത്തെ ഒരുപോലെ വേദനിപ്പിക്കുകയാണ്.

ജീസ് ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ തുറന്ന വിമർശനവുമായി ലേബർ എംപി കാതറിൻ വെസ്റ്റ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം മന്ത്രിസഭയിലെ ആരെങ്കിലും സ്റ്റാർമറിനെതിരെ നേതൃത്വ പോരാട്ടത്തിന് മുന്നോട്ടുവരാത്ത പക്ഷം താൻ തന്നെ വെല്ലുവിളിക്കുമെന്ന് വെസ്റ്റ് പ്രഖ്യാപിച്ചു. ഇതിനായി ആവശ്യമായ 81 എംപിമാരുടെ പിന്തുണ നേടാമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വൻ തിരിച്ചടിയാണ് ലേബറിന് ഉണ്ടായത്. ഇംഗ്ലണ്ടിലെ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ റീഫോം യുകെ 1450 – തിലധികം സീറ്റുകൾ നേടി മുന്നേറ്റം നടത്തി. വെയിൽസിൽ റുൻ ആപ് യോർവെർത്ത് നയിക്കുന്ന പ്ലെയ്ഡ് കംറി 43 സീറ്റുകളുമായി ഏറ്റവും വലിയ പാർട്ടിയായി ഉയർന്നപ്പോൾ, 27 വർഷമായി അധികാരത്തിലിരുന്ന ലേബർ വെറും 9 സീറ്റിലേക്ക് ചുരുങ്ങി. സ്കോട്ട് ലൻഡിൽ ജോൺ സ്വിന്നിയുടെ എസ്‌എൻപി ഏറ്റവും വലിയ പാർട്ടിയായെങ്കിലും ഭൂരിപക്ഷം നഷ്ടമായി. ലണ്ടനിലും ലേബറിന്റെ ശക്തികേന്ദ്രങ്ങളായ ലൂവിഷം, ഹാക്ക്നി തുടങ്ങിയ കൗൺസിലുകൾ ഗ്രീൻ പാർട്ടി പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്റ്റാർമർ പിഴവുകൾ ഉണ്ടായതായി സമ്മതിച്ചെങ്കിലും രാജി ആവശ്യം തള്ളി. മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, മുതിർന്ന നേതാവ് ഹാരിയറ്റ് ഹർമാൻ എന്നിവരെ ഉപദേഷ്ടാക്കളായി നിയമിച്ച് അദ്ദേഹം പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. അതേസമയം, പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാണെന്നും സ്റ്റാർമറുടെ ഭാവിയെ കുറിച്ച് നിർണായകമായ ദിവസങ്ങളാണ് മുന്നിലുള്ളതെന്നുമാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പ്രശസ്തമായ ചിസ്വിക് സ്കൂളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. വിദ്യാർഥി തന്നെയാണ് അധ്യാപിക അയച്ച ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും മറ്റൊരു അധ്യാപകന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിക്കുകയും വിദ്യാർഥിയുടെ മൊബൈൽ ഫോൺ പരിശോധിച്ച ശേഷം ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു . തുടർന്ന് ഈ ആഴ്ച ആദ്യം അധ്യാപികയെ ഔദ്യോഗികമായി പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് സ്ഥിരീകരിച്ചു.

രാജ്യത്തെ മികച്ച സ്കൂളുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സ്ഥാപനത്തിൽ ഇത്തരമൊരു സംഭവം നടന്നത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ പാളിച്ചയുണ്ടായെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങളും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും പരത്തരുതെന്ന് സ്കൂൾ ഹെഡ് ടീച്ചർ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നൽകിയ സന്ദേശത്തിൽ അഭ്യർഥിച്ചു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകൾ കുട്ടികളുടെ ചിത്രങ്ങൾ വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സാധാരണ ചിത്രങ്ങൾ അശ്ലീല രൂപത്തിലേക്ക് മാറ്റി ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമങ്ങൾ വർദ്ധിച്ചുവരുന്നതാണ് ആശങ്കയ്ക്ക് കാരണം. ഒരു ബ്രിട്ടീഷ് സ്കൂളിന്റെ വെബ്സൈറ്റിൽ നിന്നെടുത്ത കുട്ടികളുടെ ചിത്രങ്ങൾ AI ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റി പണം ആവശ്യപ്പെട്ട സംഭവമാണ് പുതിയ ആശങ്ക ഉയർത്തിയത്.

കുട്ടികളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ പൊതുവേദികളിൽ പ്രസിദ്ധീകരിക്കുന്നത് അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പേരുകളും തിരിച്ചറിയാവുന്ന വിവരങ്ങളും ഒഴിവാക്കണമെന്നും, ദൂരത്ത് നിന്ന് എടുത്തതോ പിന്നിൽ നിന്ന് എടുത്തതോ ആയ ചിത്രങ്ങൾ മാത്രം ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോഴും അവരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

AI അധിഷ്ഠിത കുറ്റകൃത്യങ്ങൾ ലോകവ്യാപകമായി വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ കൂടുതലായും വിദേശരാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇതിനോടകം ചില ബ്രിട്ടീഷ് സ്കൂളുകൾ വിദ്യാർത്ഥികളുടെ തിരിച്ചറിയാവുന്ന ചിത്രങ്ങൾ വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ രണ്ട് വർഷത്തിനിടെ ഏകദേശം 1.16 ലക്ഷം പൗണ്ട് മൂല്യമുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിൽ കൗമാരക്കാരന് കോടതി ജയിൽശിക്ഷ ഒഴിവാക്കി . 15-ാം വയസ്സിൽ തന്നെ സംഘടിത മോഷണസംഘത്തോടൊപ്പം ചേർന്ന് ബൂട്സ്, ഹോളണ്ട് ആൻഡ് ബാരറ്റ് എന്നീ സ്റ്റോറുകളിൽ മോഷണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തിയത്. ഇപ്പോൾ 17 വയസ്സുള്ള പ്രതി 15 മോഷണക്കേസുകളിൽ കുറ്റം സമ്മതിച്ചു . ഇത് കൂടാതെ 45 മറ്റ് കേസുകളും കോടതി പരിഗണനയിൽ ഉണ്ട് .

ബൂട്സ് സ്റ്റോറുകളിൽ നിന്നുമാത്രം ഏകദേശം 59,000 പൗണ്ടിന്റെ സാധനങ്ങൾ മോഷ്ടിച്ചതായി കോടതിയിൽ തെളിഞ്ഞിട്ടുണ്ട് . ലണ്ടനിലെ വിവിധ പ്രദേശങ്ങളിലെ സ്റ്റോറുകളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത് . ഏറ്റവും വലിയ മോഷണത്തിൽ കെൻസിങ്ടൺ ആൻഡ് ചെൽസിയിലെ ബൂട്സ് ശാഖയിൽ നിന്ന് 9,300 പൗണ്ടിലധികം വിലവരുന്ന സാധനങ്ങൾ എടുത്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സൗന്ദര്യക്രീമുകൾ ഉൾപ്പെടെയുള്ള വിലകൂടിയ ഉൽപ്പന്നങ്ങളാണ് സംഘം പ്രധാനമായും മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.

കോടതിയിൽ അമ്മയ്ക്കൊപ്പമെത്തിയ പ്രതി തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചു. ഇനി ജീവിതം തിരുത്തി മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുകയാണെന്നും അപ്രന്റിസ്‌ഷിപ്പ് നേടാൻ ശ്രമിക്കുകയാണെന്നും പ്രതി പറഞ്ഞു. ഒരു വർഷത്തേക്ക് ഇയാളെ ബൂട്സ്, ഹോളണ്ട് ആൻഡ് ബാരറ്റ് സ്റ്റോറുകളിൽ പ്രവേശിക്കുന്നത് കോടതി വിലക്കുകയും നഷ്ടപരിഹാരം അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഇത് ജീവിതം തിരുത്താനുള്ള അവസരമായി കാണണം എന്ന് മജിസ്ട്രേറ്റ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കെതിരെ ലേബർ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച രാത്രി വരെ 22 ലേബർ എംപിമാർ സ്റ്റാർമർ രാജിവെക്കുകയോ പിന്മാറ്റത്തിനുള്ള സമയക്രമം പ്രഖ്യാപിക്കുകയോ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പാർട്ടിയുടെ സ്വകാര്യ ചർച്ചകളിലും സ്റ്റാർമറിനെതിരെ വിമർശനം ഉയരുന്നതായാണ് റിപ്പോർട്ട്.

സ്റ്റാർമറുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. 2019ലെ പരാജയത്തിന് ശേഷം പാർട്ടിക്കായി വൻ ഭൂരിപക്ഷ വിജയം സ്റ്റാർമർ കൈവരിച്ചുവെന്നാണ് സ്ട്രീറ്റിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മുൻ ഗതാഗത സെക്രട്ടറി ലൂയിസ് ഹൈഗ് ഇപ്പോൾ നേതൃത്വ പോരാട്ടത്തിനുള്ള സമയമല്ലെന്ന് വ്യക്തമാക്കി. എന്നാൽ സ്റ്റാർമർ തന്റെ സമീപനം മാറ്റിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ലേബറിന്റെ ‘സോഫ്റ്റ് ലെഫ്റ്റ്’ വിഭാഗത്തിൽ സ്വാധീനമുള്ള ശബ്ദമായ ലൂയിസ് ഹൈഗ് ആൻഡി ബേൺഹാം അനുകൂലികളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. സ്റ്റാർമറുടെ പ്രധാന വെല്ലുവിളിക്കാരനായി ബേൺഹാമിനെ ചില എംപിമാർ കാണുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടെ തിരഞ്ഞെടുപ്പ് തിരിച്ചടി “കടുത്ത മുന്നറിയിപ്പ്” ആണെന്ന് സമ്മതിച്ച സ്റ്റാർമർ, രാജിവെച്ച് രാജ്യത്തെ അരാജകതയിലേക്ക് തള്ളിക്കളയില്ലെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതം കുറഞ്ഞതിന് ശേഷം അടുത്ത ആഴ്ച മുതൽ ഭരണത്തിന് പുതിയ ദിശ നൽകാനുള്ള നീക്കങ്ങൾ സ്റ്റാർമർ ആരംഭിക്കുമെന്നാണ് സൂചന.

RECENT POSTS
Copyright © . All rights reserved