ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ആചരിക്കുന്ന വേളയിൽ, അവരുടെ ജീവിതവും പൊതുസേവന പ്രതിബദ്ധതയും അനുസ്മരിച്ച് പുതിയ ചാരിറ്റി സ്ഥാപിക്കും . 1926 ഏപ്രിൽ 21ന് ജനിച്ച എലിസബത്ത് രാജ്ഞി, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ഭരണകാലത്ത് ജനങ്ങളോടുള്ള അടുപ്പവും സേവനമനോഭാവവും കൊണ്ടാണ് ശ്രദ്ധേയയായത്. ഈ പശ്ചാത്തലത്തിലാണ് “ക്വീൻ എലിസബത്ത് ട്രസ്റ്റ്” എന്ന പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നത്. സർക്കാർ £40 മില്യൺ രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകുന്നതോടൊപ്പം, ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കും. ഈ ട്രസ്റ്റിന് ചാൾസ് രാജാവ് രക്ഷാധികാരിയായി പ്രവർത്തിക്കുന്നത് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹത്തിലെ പൊതുസ്ഥലങ്ങൾ നവീകരിക്കുകയും ആളുകൾക്ക് ഒരുമിച്ചു കൂടാനും ബന്ധപ്പെടാനും കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുകയുമാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങൾ, പാർക്കുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയവ പുതുക്കി സമൂഹജീവിതത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളാണ് പ്രധാനമായും തയ്യാറാക്കുന്നത്. “എല്ലാവരും നമ്മുടെ അയൽക്കാരാണ്” എന്ന രാജ്ഞിയുടെ വിശ്വാസത്തെ അടിസ്ഥാനം ചെയ്ത് സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രായത്തിലുള്ളവർക്കും പശ്ചാത്തലങ്ങളിലുള്ളവർക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായ സിർ ഡാമൺ ബഫിനി, ഈ സംരംഭം രാജ്യത്തെ സമൂഹങ്ങൾക്കിടയിൽ പുതിയ ബന്ധങ്ങളും സഹകരണവും വളർത്തുമെന്ന് വ്യക്തമാക്കി. കൂടാതെ, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യമായ പരിശീലനവും കഴിവുകളും സമൂഹങ്ങൾക്ക് നൽകുന്നതും ട്രസ്റ്റിന്റെ പ്രധാന ഭാഗമാകും.

2022ൽ 96-ാം വയസ്സിൽ അന്തരിച്ച രാജ്ഞി ഏപ്രിൽ 21ന് 100 -ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു. അവരുടെ സ്മരണയ്ക്കായി ജനജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന “ലൈവിംഗ് മെമ്മോറിയൽസ്” സൃഷ്ടിക്കുന്നതിന് ആയിരിക്കും ട്രസ്റ്റ് മുൻഗണന നൽകുക . ഈ പുതിയ ട്രസ്റ്റ് അതിന്റെ തുടർച്ചയായി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതും വലുതുമായ നിരവധി പദ്ധതികൾ വഴി ആളുകൾക്ക് ഒന്നിച്ചു കൂടാനും പങ്കിടാനും കഴിയുന്ന ഇടങ്ങൾ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ റാണിയുടെ പൈതൃകം ഭാവിതലമുറകളിലും നിലനിൽക്കുമെന്നും, അവരുടെ സേവനമൂല്യങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പകരുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭകാലത്ത് നൽകുന്ന ഒരു വാക്സിൻ നവജാത ശിശുക്കളെ ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ആശുപത്രി പ്രവേശനം 80 ശതമാനത്തിലധികം കുറയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റെസ്പിറേറ്ററി സിങ്കീഷ്യൽ വൈറസ് (RSV) എന്ന വൈറസ് ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുകയും ശ്വാസംമുട്ടൽ, പാൽ കുടിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ് . ഇത് മൂലം യുകെയിൽ ഓരോ വർഷവും 20,000ത്തിലധികം കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ ശ്രദ്ധേയമാകുന്നത്.

2024 മുതൽ ഗർഭിണികൾക്ക് 28 ആഴ്ചയ്ക്ക് ശേഷം ഈ വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ആദ്യകാലഘട്ടത്തിൽ മികച്ച സംരക്ഷണം നൽകുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് RSV. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പകുതിയോളം പേർക്ക് ഈ വൈറസ് ബാധിക്കാറുണ്ടെന്നും ഇത് സാധാരണ ജലദോഷത്തിൽ നിന്ന് ജീവന് ഭീഷണിയാകുന്ന രോഗങ്ങളിലേക്കും മാറാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഗുരുതരമായി ബാധിക്കുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശത്തിലെ അണുബാധ മൂലം ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ഇത് മാതാപിതാക്കൾക്ക് ഏറെ ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറച്ച് കേസുകളിൽ മരണവും സംഭവിക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട് . ഈ സാഹചര്യത്തിൽ ഗർഭകാല വാക്സിനേഷൻ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ നിർണായക മുന്നേറ്റമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ പെർത്ത് ആൻഡ് കിൻറോസ് പ്രദേശത്ത് എം90 മോട്ടോർവേയിൽ കാർ തെറ്റായ ദിശയിൽ സഞ്ചരിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു ഡ്രൈവർമാർ മരിച്ചു. രാത്രി 10.30 ഓടെ കിൻറോസിന് സമീപം നടന്ന ഈ അപകടത്തിൽ ഇരുവരും സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു . തെക്കോട്ടുള്ള പാതയിൽ വടക്കോട്ടാണ് ഒരു കാർ സഞ്ചരിച്ചതെന്ന് പോലീസ് സ്കോട്ട് ലൻഡ് അറിയിച്ചു.

ഗ്രേ നിറത്തിലുള്ള ഫോർഡ് കുഗ കാർ തെക്കോട്ടുള്ള പാതയിൽ തെറ്റായി വടക്കോട്ട് സഞ്ചരിക്കുമ്പോൾ, തെക്കോട്ടു തന്നെ സഞ്ചരിച്ചിരുന്ന വൈറ്റ് വോക്സ്ഹാൾ കോഴ്സയുമായി ഇടിച്ചിടുകയായിരുന്നു. ഫോർഡ് കുഗ ഓടിച്ചിരുന്ന 44കാരനും കോഴ്സ ഓടിച്ചിരുന്ന 20കാരനും ആണ് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത് . അപകടത്തിന്റെ മുഴുവൻ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാക്ഷികളോട് മുന്നോട്ട് വരാൻ പൊലീസ് അഭ്യർത്ഥിച്ചു. ഡാഷ്ക്യാം ദൃശ്യങ്ങൾ ഉള്ളവരും വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് എം90 മോട്ടോർവേയുടെ ജംഗ്ഷൻ 6 മുതൽ 7 വരെ തെക്കോട്ടുള്ള പാത ഏകദേശം 16 മണിക്കൂർ അടച്ചിട്ടു. അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ലണ്ടനിലെ ഹെൻഡൺ പ്രദേശത്ത് ഒരു വ്യാപാര സ്ഥാപനത്തിന് തീയിടാനുള്ള ശ്രമം കൗണ്ടർ ടെററിസം പോലീസ് അന്വേഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . വെള്ളിയാഴ്ച രാത്രി ഒരു വ്യക്തി പ്ലാസ്റ്റിക് ബാഗിൽ ദ്രാവകം നിറച്ച മൂന്ന് കുപ്പികളുമായി കടകളുടെ നിരയ്ക്ക് സമീപത്തെത്തി അവയ്ക്ക് തീ കൊളുത്താൻ ശ്രമിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ കുപ്പികൾ പൂർണമായി കത്തിയില്ലാത്തതിനാൽ വലിയ തീപിടിത്തം ഒഴിവാക്കുകയായിരുന്നു . തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കടയുടെ മുൻഭാഗത്ത് ചെറിയ നാശനഷ്ടം സംഭവിച്ചെങ്കിലും സമീപത്തെ മറ്റു കടകൾക്കും താമസസ്ഥലങ്ങൾക്കും ഭീഷണി ഉണ്ടായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തൽ. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫയർഫോഴ്സ് എത്തി ഉടൻ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

ഈ സംഭവം നിലവിൽ തീവ്രവാദ പ്രവർത്തനമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സമീപകാലത്ത് നടന്ന മറ്റു സംഭവങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ സമാന രീതിയിൽ നടന്ന മറ്റു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗണ്ടർ ടെററിസം വിഭാഗം അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച തെളിവുകൾ വിശദമായി പരിശോധിച്ചുവരികയാണ് എന്ന് പോലീസ് അറിയിച്ചു . പ്രദേശവാസികളിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും സംശയാസ്പദരായ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഫിൻച്ലിയിലെ ഒരു പെർഷ്യൻ ഭാഷാ മാധ്യമ സ്ഥാപനത്തെയും ഒരു സിനഗോഗിനെയും ലക്ഷ്യമിട്ട ആക്രമണ ശ്രമങ്ങളും ഗോൾഡേഴ്സ് ഗ്രീനിലെ ഒരു യഹൂദ ചാരിറ്റി സ്ഥാപനത്തിന്റെ ആംബുലൻസുകൾക്ക് തീ വെച്ച സംഭവവും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ലണ്ടനിൽ സമാന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു . ഈ സംഭവങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാനമായ രീതികൾ അന്വേഷണത്തെ കൂടുതൽ ഗൗരവകരമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വിദ്വേഷപരമായ ആക്രമണങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കാനായി ആയുധധാരികളായ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും സമൂഹത്തിൽ വിശ്വാസം ഉറപ്പാക്കാൻ അധിക നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധത്തിനെ തുടർന്ന് കുതിച്ചുയർന്നിരുന്ന ഭവന വായ്പ പലിശനിരക്കുകൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . പ്രധാന മോർട്ട്ഗേജ് ലെൻഡർമാർ പുതിയ ഡീലുകളിൽ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ആശ്വാസം ഉയർന്നിട്ടുണ്ട്. യുദ്ധത്തിൽ ദീർഘകാല സമാധാന സാധ്യതകളെ പ്രതീക്ഷിച്ച് വിപണികൾ പ്രതികരിച്ചതോടെ വായ്പാ എടുക്കുന്നതിന്റെ ചെലവ് ഉയരുന്നത് കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്ഥിതി ഇപ്പോഴും അനിശ്ചിതമായതിനാൽ നിരക്കുകൾ വീണ്ടും പെട്ടെന്ന് മാറാനിടെയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ആറാഴ്ചയായി ഉയർന്ന പലിശനിരക്കുകൾ കാരണം പുതിയ വായ്പ തേടുന്നവർക്കും ആദ്യവീട് വാങ്ങുന്നവർക്കും വലിയ സമ്മർദ്ദം നേരിട്ടിരുന്നു. “സ്വാപ്പ് റേറ്റുകൾ” അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശനിരക്കുകൾ നിശ്ചയിക്കുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ഇൻഫ്ലേഷൻ ആശങ്കകൾ കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്കുയർത്തലിന് സാധ്യത കുറയുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാലിഫാക്സ്, എച്ച്എസ്ബിസി, സാന്റാൻഡർ തുടങ്ങിയ ബാങ്കുകൾ സ്ഥിര പലിശനിരക്കുകൾ കുറച്ചിട്ടുണ്ട്. രണ്ടുവർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.90% എന്ന ഉയർച്ചയിൽ നിന്ന് 5.87% ആയി കുറഞ്ഞതും കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, വീട് സ്വന്തമാക്കാനുള്ള ചെലവ് ഇപ്പോഴും ഉയർന്നതായതിനാൽ സാധാരണക്കാർക്കുള്ള ബുദ്ധിമുട്ട് തുടരുകയാണ് . അഞ്ചുവർഷമായി സേവിംഗ്സ് ചെയ്ത് വീട് വാങ്ങാൻ ശ്രമിക്കുന്ന പ്രായം കുറഞ്ഞവർക്ക് പോലും വായ്പ കാലാവധി 40 വർഷമായി നീട്ടേണ്ടിവരുന്ന സാഹചര്യമാണ്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ ജീവിതച്ചെലവുകൾ വർധിച്ചതും ആളുകളെ ബാധിക്കുന്നുണ്ട് . അതിനാൽ വായ്പ എടുക്കുന്നവർ സ്വന്തം സാമ്പത്തിക ശേഷി വിലയിരുത്തി തീരുമാനമെടുക്കണമെന്നും ഭാവിയിലെ അനിശ്ചിതത്വങ്ങൾ മുൻകൂട്ടി കണക്കാക്കി സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകൾക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള (SEN) കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏകദേശം 1,400 വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളെ അധികമായി നിയമിക്കേണ്ടതായി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ നിലവിലെ സേവനങ്ങളിൽ പ്രാദേശികമായി വലിയ വ്യത്യാസങ്ങളും ഗുരുതരമായ ജീവനക്കാരുടെ ക്ഷാമവും ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം 40% വർധനവാണ് ആവശ്യമായി വരുന്നത്. ഇതിന് ഏകദേശം £140 മില്യൺ ചെലവ് വരുമെന്നാണു പുറത്തുവരുന്ന കണക്ക് സൂചിപ്പിക്കുന്നത്.

വിദ്യാർത്ഥികളിൽ ഓട്ടിസം ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങളുടെ വർധനയും, സ്കൂളുകളുടെ നയങ്ങളും, പ്രത്യേക സ്കൂളുകളിലെ സീറ്റുകളുടെ കുറവും ആവശ്യകത വർധിക്കാനുള്ള കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ വിലയിരുത്തലുകളും (EHCP) പിന്തുണയും വൈകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ ഏകദേശം 3,400 സൈക്കോളജിസ്റ്റുകൾ മാത്രമാണുള്ളത്. സർക്കാർ ഓരോ വർഷവും 200 പേർക്ക് മാത്രമാണ് പരിശീലത്തിനുള്ള പിന്തുണ നൽകുന്നത്.

ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലിഭാരം കൂടുന്നതും ചിലർ സ്വകാര്യ മേഖലയിലേക്ക് മാറുന്നതുമൂലം ജീവനക്കാരുടെ കുറവ് രൂക്ഷമാകുന്നുവെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് സമയബന്ധിതമായ പിന്തുണ ലഭിക്കാത്തത് കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. സർക്കാർ പ്രഖ്യാപിച്ച “experts at hand” ഗ്രാന്റുകൾ വഴി ഈ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും, വാഗ്ദാനം ചെയ്ത ഫണ്ടിംഗ് മതിയാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിവാഹച്ചടങ്ങിനിടെ അപൂർവവും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ജെമ്മ മങ്ക് എന്ന യുവതിയുടെ വിവാഹവസ്ത്രത്തിന് മുകളിലേക്ക് അവളുടെ സഹോദരന്റെ ഭാര്യയായ ആന്റോണിയ ഈസ്റ്റ്വുഡ് കറുത്ത പെയിന്റ് ഒഴിച്ച് പ്രതികാരം നടത്തി. കെന്റിലെ ഓക്വുഡ് ഹൗസ് എന്ന വേദിയിൽ ചടങ്ങ് തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സംഭവം. ഒരു വർഷം മുൻപ് നടന്ന സ്വന്തം വിവാഹത്തിൽ ജെമ്മ തനിക്കെതിരെ തെറ്റായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വധു വേഗത്തിൽ വസ്ത്രം മാറി, രണ്ട് മണിക്കൂറിന് ശേഷം ചടങ്ങ് തുടരുകയും ചെയ്തു. എന്നാൽ 1,800 പൗണ്ട് വിലവരുന്ന വിവാഹവസ്ത്രം പൂർണമായും നശിച്ചു. വേദിക്ക് ഉണ്ടായ കേടുപാടുകൾക്കും വരുമാനനഷ്ടത്തിനുമായി 5,000 പൗണ്ടിൽ കൂടുതലായി ചെലവ് വന്നതായി ആണ് റിപ്പോർട്ട്. സംഭവത്തിൽ ആന്റോണിയ ഈസ്റ്റ്വുഡ് കുറ്റം സമ്മതിക്കുകയും കോടതി 10 മാസത്തെ സസ്പെൻഡഡ് ശിക്ഷ വിധിക്കുകയും ചെയ്തു. ജഡ്ജി ഈ പ്രവൃത്തി “ഹീനമായ ആക്രമണം” എന്നാണ് വിശേഷിപ്പിച്ചത്.

സംഭവം ജെമ്മയുടെ ജീവിതത്തെ ഗൗരവമായി ബാധിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ടതായും ജീവിതത്തിൽ വലിയ മാനസികാഘാതം ഉണ്ടായതായും അവൾ കോടതിയിൽ പറഞ്ഞു. വിവാഹത്തിനായി വർഷങ്ങളായി സേവ് ചെയ്ത സ്വപ്നദിനം തകർന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. ഈ സംഭവം കൂടുതൽ മാനസിക വേദനയുണ്ടാക്കിയെന്നും അവൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ പാർക്ക് റോയലിലുള്ള ഒരു പെർഷ്യൻ ഭാഷാ മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിന് തീവെയ്ക്കാനുള്ള ശ്രമം കടുത്ത ആശങ്ക സൃഷ്ടിച്ചു. രാത്രി ഏകദേശം 8:30ഓടെ വോളന്റ് മീഡിയ കെട്ടിടത്തിലേക്ക് കത്തിച്ച നിലയിലുള്ള ഒരു കണ്ടെയിനർ എറിഞ്ഞെങ്കിലും അത് കെട്ടിടത്തിന് പുറത്തുള്ള കാർ പാർക്കിൽ പതിച്ചതിനാൽ തീ വേഗത്തിൽ അണഞ്ഞു. സമയബന്ധിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് വാട്ട്ഫോർഡിൽ താമസിക്കുന്ന 21-കാരനായ ഒയിസിൻ മക്ഗിന്നസ്, 19-കാരനായ നാഥൻ ഡൺ, കൂടാതെ വടക്കൻ ലണ്ടനിൽ നിന്നുള്ള 16-കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു . ജീവൻ അപകടത്തിലാക്കാനുള്ള ഉദ്ദേശത്തോടെ അക്രമം നടത്തിയെന്ന ഗുരുതര കുറ്റം ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് . ഇതുകൂടാതെ മക്ഗിന്നസിനെതിരെ അപകടകരമായ ഡ്രൈവിംഗിനും കേസ് രജിസ്റ്റർ ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പ്രതികൾ മൂന്നുപേരും ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ രണ്ട് കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നുവെങ്കിലും, പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ പിന്നീട് അവ വീണ്ടും തുറന്നു. അതേസമയം, സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചെന്ന് സംശയിക്കുന്ന ഒരു കറുത്ത എസ്യുവിയെ പൊലീസ് പിന്തുടർന്നപ്പോൾ ഫിൻച്ലിയിലെ ബാലാർഡ്സ് ലെയിനിൽ വാഹനം അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം തുടങ്ങിയവയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ വിദേശകാര്യ വകുപ്പിലെ ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന സിവിൽ സർവന്റ് സർ ഒല്ലി റോബിൻസ് രാജിവെച്ചു . ഈ സാഹചര്യത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ കനത്ത വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത് . മുതിർന്ന രാഷ്ട്രീയ നേതാവുമായ പീറ്റർ മണ്ടൽസൺനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ അദ്ദേഹം ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. അതീവ രഹസ്യമായി നടക്കുന്ന ഈ സുരക്ഷാ പരിശോധനയിൽ സുരക്ഷാ ഏജൻസികൾ അനുകൂലമല്ലാത്ത റിപ്പോർട്ട് നൽകിയിട്ടും, വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ അപൂർവമായി ഉപയോഗിക്കുന്ന അധികാരം വിനിയോഗിച്ച് അതിനെ മറികടന്ന് ക്ലിയറൻസ് അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവം പിന്നീട് പുറത്ത് വന്നതോടെ ഭരണകൂടത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി.

അന്ന് വിദേശകാര്യ വകുപ്പിന്റെ പരമോന്നത സിവിൽ സർവന്റായി പ്രവർത്തിച്ചിരുന്നത് റോബിൻസായിരുന്നു.പീറ്റർ മണ്ടൽസണിനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കുന്ന തീരുമാനത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുത്തോ ഇല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും, വകുപ്പിന്റെ തലവനായതിനാൽ ഉത്തരവാദിത്വം അദ്ദേഹത്തിനാണ് എന്നുള്ള പൊതുവായ അഭിപ്രായം ശക്തമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറും വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറും റോബിൻസിനോട് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടതെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് . ഈ തീരുമാനം എടുത്ത സമയത്ത് റോബിൻസ് വിദേശകാര്യ വകുപ്പിൽ സ്ഥിരം സെക്രട്ടറി സ്ഥാനമേറ്റെടുത്തിട്ട് വെറും മൂന്ന് ആഴ്ച മാത്രമെ ആയിരുന്നുള്ളു . അതേസമയം, സുരക്ഷാ പരിശോധനയിൽ മാൻഡൽസൻ പരാജയപ്പെട്ട വിവരം പ്രധാനമന്ത്രി പിന്നീട് മാത്രമാണ് അറിഞ്ഞതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വിശദീകരിച്ചു. മുൻ വിദേശകാര്യ മന്ത്രിയായ ഡേവിഡ് ലാമിക്കും ഈ വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതിന് ശേഷമാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതോടെ ഭരണനിർണ്ണയങ്ങളിൽ പരസ്യതയും ഉത്തരവാദിത്വവും സംബന്ധിച്ച് വലിയ ചർച്ചകൾ ആണ് ഉയരുന്നത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. സർക്കാരിനകത്തു നിന്നു തന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യമാണിപ്പോൾ ഉള്ളത് . ലേബർ എംപി ക്രിസ് കർട്ടിസ് റോബിൻസിന്റെ രാജി “ശരിയായ നടപടി”യാണെന്ന് വിലയിരുത്തിയെങ്കിലും, പ്രശ്നം ഒരാളിൽ ഒതുങ്ങുന്നതല്ലെന്നും, ഉയർന്ന തലത്തിൽ എടുത്ത തെറ്റായ തീരുമാനങ്ങളാണ് ഇതിന് പിന്നിലെന്നും അഭിപ്രായപ്പെട്ടു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും ഇനി വെറും ക്ഷമാപണങ്ങളിലൂടെ മുന്നോട്ടുപോകാനാകില്ല എന്ന നിലപാട് ചില മന്ത്രിമാർ അനൗദ്യോഗികമായി പങ്കുവച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . ഭരണനടപടികളിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ സർക്കാർ ശക്തമായ വിശദീകരണവും തിരുത്തലുകളും നടപ്പാക്കേണ്ട സാഹചര്യമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധം തുടർന്നാൽ ഏറ്റവും മോശം സാഹചര്യത്തിൽ ബ്രിട്ടനിൽ വേനൽക്കാലത്തോടെ ചില ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രത്യേകിച്ച് കോഴിയിറച്ചിയുടെയും പന്നിയിറച്ചിയുടെയും ലഭ്യതയ്ക്ക് കുറവുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുകയാണെങ്കിൽ ഇന്ധനവും കയറ്റുമതി-ഇറക്കുമതി ശൃംഖലയും തകരാറിലാകാൻ സാധ്യതയുണ്ട്. ഇതോടെ കൃഷി, ഭക്ഷ്യസംസ്കരണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വലിയ സമ്മർദ്ദം ഉണ്ടാകുകയും വിതരണത്തിൽ പ്രശ്നങ്ങൾ സംഭവിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭക്ഷ്യസംസ്കരണത്തിലും മൃഗങ്ങളെ അറുക്കുന്നതിനുമുള്ള പ്രധാന ഘടകമായ കാർബൺ ഡൈഓക്സൈഡ് (CO2) ലഭ്യതയിൽ പ്രശ്നമുണ്ടാകുന്നത് വലിയ വെല്ലുവിളിയാകാം. CO2 ഉപയോഗിക്കുന്നത് മൃഗങ്ങളെ മാനുഷികമായി അറുക്കുന്നതിനും ഭക്ഷണം സംരക്ഷിക്കുന്നതിനും പ്രധാനമാണ്. അതിന്റെ വിതരണം തടസ്സപ്പെടുകയാണെങ്കിൽ ഉൽപ്പാദനം കുറയുകയും സംഭരണം ബുദ്ധിമുട്ടാകുകയും ചെയ്യും. എന്നിരുന്നാലും മുൻകരുതൽ നടപടിയായാണ് സർക്കാർ ഇത്തരം സാധ്യതകൾ വിലയിരുത്തുന്നതെന്നും യഥാർത്ഥത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ഉറപ്പായ പ്രവചനമല്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ അറിയിച്ചു. സാധാരണ ജീവിതം തുടരാൻ ആളുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോയുടെ സിഇഒ കെൻ മർഫിയും ഇപ്പോൾ ഭക്ഷ്യവിതരണത്തിൽ യാതൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കർഷകരിൽ നിന്നും വിതരണക്കാരിൽ നിന്നും നിർമാതാക്കളിൽ നിന്നും അപകടസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ-സ്വകാര്യ മേഖലകൾ ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.