ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഭവന വിപണിയിൽ ജൂലൈ മാസത്തിൽ വിലവർധനവ് ഏതാണ്ട് നിലച്ചതായി ലോയ്ഡ്സ് ബാങ്കിന്റെ പുതിയ റിപ്പോർട്ട് പുറത്തു വന്നു. ജൂലൈയിൽ ഒരു വീടിന്റെ ശരാശരി വില 2,99,253 പൗണ്ടായി ആണ് രേഖപ്പെടുത്തിയത്. ജൂണിനെ അപേക്ഷിച്ച് 143 പൗണ്ടിന്റെ നേരിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ വിലവർധനവ് വെറും 0.1 ശതമാനമായി ചുരുങ്ങിയതും 2023 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക വളർച്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുകളും വാങ്ങുന്നവരുടെ സാമ്പത്തിക സമ്മർദങ്ങളും വിപണിയെ ബാധിക്കുന്നതായി ലോയ്ഡ്സ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് മേഖലയിലെ അനിശ്ചിതത്വം മൂലം പണപ്പെരുപ്പ ആശങ്കകൾ വർധിച്ചതും മോർട്ട്ഗേജ് നിരക്കുകൾ ഉയരാൻ കാരണമായി. ഇതോടെ പുതിയ വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന പലർക്കും താങ്ങാനാവുന്ന സാഹചര്യം കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നോർത്തേൺ അയർലൻഡിലാണ് ഏറ്റവും കൂടുതൽ വിലവർധനവ് രേഖപ്പെടുത്തിയത്. അവിടെ വീടുകളുടെ വില ഒരു വർഷത്തിനിടെ 7.4 ശതമാനം ഉയർന്നു. സ്കോട് ലൻഡിലും വെയിൽസിലും വളർച്ച തുടരുമ്പോൾ, ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും വിലയിൽ ഇടിവുണ്ടായി. ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിൽ സർക്കാർ നിക്ഷേപങ്ങളും തൊഴിൽസാധ്യതകളും വർധിക്കുമെന്ന പ്രതീക്ഷ വിപണിക്ക് പിന്തുണ നൽകുന്നതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ വിലയിരുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മാനസികാരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കൂടുതൽ കാലതാമസം നേരിടേണ്ടി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി എൻഎച്ച്എസ് (NHS) ട്രസ്റ്റുകൾ സേവനങ്ങൾ വെട്ടിക്കുറയ്ക്കാനോ ചില വിഭാഗങ്ങൾ അടച്ചുപൂട്ടാനോ പദ്ധതിയിടുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് . ഇതോടെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പരിചരണം, കൗൺസലിങ് സേവനങ്ങൾ, ലഹരിവിമുക്തി പദ്ധതികൾ, സമൂഹാടിസ്ഥാനത്തിലുള്ള പിന്തുണാ പരിപാടികൾ എന്നിവയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക.

എൻഎച്ച്എസ് അലയൻസിന്റെ സർവേയിൽ പങ്കെടുത്ത മാനസികാരോഗ്യ സേവനദാതാക്കളിൽ 68 ശതമാനവും 2026–27 കാലയളവിൽ ചില സേവനങ്ങൾ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വ്യക്തമാക്കി. 59 ശതമാനം സ്ഥാപനങ്ങൾ ഒഴിവുകൾ നികത്തുന്നത് മരവിപ്പിക്കുമെന്നും 57 ശതമാനം ക്ലിനിക്കൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൂടുതൽ കമ്മ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങളും പ്രത്യേക അടിയന്തിര സേവന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

മാനസികാരോഗ്യ മേഖലയിലെ നിക്ഷേപം തുടർച്ചയായി പിന്നോട്ടു പോകുന്നത് ആരോഗ്യരംഗത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്ന സർക്കാർ പദ്ധതിയെ സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാതെ സേവനങ്ങൾ മെച്ചപ്പെടുത്തുക അസാധ്യമാണെന്ന് മാനസികാരോഗ്യ രംഗത്തെ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിദേശ പൗരന്മാർക്ക് സാമൂഹിക ഭവന (സോഷ്യൽ ഹൗസിങ്) സൗകര്യം നിഷേധിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നിർദേശം കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ബ്രിട്ടീഷ് പൗരന്മാർക്കും ഐറിഷ് പൗരന്മാർക്കും സ്ഥിരതാമസ പദവിയുള്ള ചില വിഭാഗങ്ങൾക്കും മാത്രം സാമൂഹിക ഭവനങ്ങൾക്ക് അർഹത നൽകണമെന്നാണ് നിർദേശം. ഇതിലൂടെ ഏകദേശം 2.3 ലക്ഷം വീടുകൾ ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ലഭ്യമാക്കാനാകുമെന്നും സാമൂഹിക ഭവനങ്ങൾക്കായുള്ള ദീർഘമായ കാത്തിരിപ്പ് പട്ടിക കുറയ്ക്കാനാകുമെന്നും പാർട്ടി അവകാശപ്പെടുന്നു.

എന്നാൽ ഈ നിർദേശത്തിനെതിരെ ഭവനാവകാശ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. നിലവിൽ സാമൂഹിക ഭവനങ്ങളിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ വാടക കരാറുകൾ അവസാനിപ്പിക്കാനുള്ള സാധ്യത പോലും ആയിരക്കണക്കിന് കുടുംബങ്ങളെ അനിശ്ചിതത്വത്തിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് വർഷങ്ങളായി ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന കുടിയേറ്റ കുടുംബങ്ങൾ, ആരോഗ്യ – പരിചരണ മേഖലകളിലെ ജീവനക്കാർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നിവരെയും ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിമർശനം. ഭവനരഹിതരുടെ എണ്ണം വർധിക്കാനും പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ സാമ്പത്തികഭാരം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ലേബർ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഈ നിർദേശത്തെ “വിഭജനമുണ്ടാക്കുന്ന രാഷ്ട്രീയം” എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തെ ഭവന പ്രതിസന്ധിയുടെ പ്രധാന കാരണം സാമൂഹിക ഭവനങ്ങളുടെ അപര്യാപ്തതയും വർഷങ്ങളായുള്ള നിർമ്മാണക്കുറവുമാണെന്നും വിദേശികളെ ലക്ഷ്യമിടുന്നത് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു. കൂടുതൽ സാമൂഹിക ഭവനങ്ങൾ നിർമിക്കുകയും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് പിന്തുണ വർധിപ്പിക്കുകയും ചെയ്യുന്നതാണ് ദീർഘകാല പരിഹാരമെന്ന് ഭവനരംഗത്തെ സംഘടനകളും അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ മെഴ്സിസൈഡിലെ സെന്റ് ഹെലൻസിൽ ഒരുവയസ്സുകാരൻ ഗുരുതര പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റ് 23-ന് ആശുപത്രിയിൽ മരിച്ച മയ്റോ ജോൺസന്റെ മരണകാരണം ഗുരുതര പോഷകാഹാരക്കുറവും ഭക്ഷണലഭ്യതയുടെ അഭാവം സൂചിപ്പിക്കുന്ന കീറ്റോണിക് ഹൈപോഗ്ലൈസീമിയയുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ പിതാവ് ആദം ജോൺസൺ (26), മാതാവ് കൈലി സ്മിത്ത് (25) എന്നിവർക്കെതിരെ കുട്ടിയുടെ മരണത്തിന് കാരണമാകുകയോ അത് തടയുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്തതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ആഗസ്റ്റ് 13-ന് ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കുട്ടിയെ അവഗണിച്ചതിനും കഞ്ചാവ് കൈവശം സൂക്ഷിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിനിടെ ദമ്പതികളുടെ മറ്റൊരു കുട്ടിയെയും അവഗണിക്കപ്പെട്ട നിലയിലും വളർച്ച മുരടിച്ച നിലയിലും കണ്ടെത്തിയതായി മെഴ്സിസൈഡ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പബ്ബുകളില്‍ നിന്നുകൊണ്ട് മദ്യപിക്കുന്ന പതിവ് നിയന്ത്രിക്കാനുള്ള പ്രാദേശിക കൗണ്‍സിലുകളുടെ നീക്കങ്ങള്‍ തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പബ്ബുകളില്‍ ബാറിന് മുന്നില്‍ നിന്നുകൊണ്ട് പാനം ചെയ്യുന്നതും ഓര്‍ഡര്‍ നല്‍കുന്നതും ബ്രിട്ടീഷ് ജീവിതശൈലിയുടെ ഭാഗമാണെന്നും അത് നിയന്ത്രിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ അവതരിപ്പിച്ച കരട് ലൈസന്‍സിങ് നയത്തിലാണ് ‘വെര്‍ട്ടിക്കല്‍ ഡ്രിങ്കിങ്’ എന്നറിയപ്പെടുന്ന നിന്നുകൊണ്ടുള്ള മദ്യപാനം കുറയ്ക്കാനും കൂടുതല്‍ ഇരിപ്പിടങ്ങളും ടേബിള്‍ സര്‍വീസും പ്രോത്സാഹിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോഹോ, വെസ്റ്റ് എന്‍ഡ് തുടങ്ങിയ നിശാ ജീവിതത്തിന് പേരുകേട്ട മേഖലകളില്‍ പുതിയ പബ്ബുകള്‍ക്കും വിനോദകേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

ഈ നിര്‍ദേശങ്ങള്‍ പബ്ബ് സംസ്കാരത്തെയും ആതിഥേയ വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്ന് വ്യവസായ സംഘടനകളും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും വിമര്‍ശിച്ചു. എന്നാല്‍ പൊതുജന ശല്യം കുറയ്ക്കുകയും തിരക്കേറിയ പ്രദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലിന്റെ വിശദീകരണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പ്രധാന സിഗ്നലിങ് കേന്ദ്രത്തെ ബാധിച്ച വൈദ്യുതി തകരാറിനെ തുടർന്ന് ട്രെയിൻ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. മാഞ്ചസ്റ്റർ റെയിൽ ഓപ്പറേറ്റിങ് സെന്ററിലെ വൈദ്യുതി വിതരണ തടസ്സമാണ് നിരവധി ട്രെയിനുകൾ വഴിമധ്യേയുള്ള തടസത്തിനും നൂറുകണക്കിന് സർവീസുകൾ റദ്ദാക്കാനും കാരണമായത്.

നോർത്തേൺ, ട്രാൻസ്പെന്നൈൻ എക്സ്പ്രസ്, അവന്തി വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെ നിരവധി ട്രെയിൻ കമ്പനികളുടെ സർവീസുകൾക്ക് തിരിച്ചടി നേരിട്ടു. വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും സുരക്ഷാ നടപടികളുടെ ഭാഗമായി സിഗ്നൽ സംവിധാനങ്ങൾ ഘട്ടംഘട്ടമായാണ് പുനരാരംഭിക്കേണ്ടി വന്നതെന്ന് അധികൃതർ അറിയിച്ചു. ഇതുമൂലം മണിക്കൂറുകളോളം വൈകലും റദ്ദാക്കലുകളും തുടർന്നു.

യാത്രാ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ റെയിൽ മുന്നറിയിപ്പ് നൽകി. അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ എന്നും യാത്രയ്ക്ക് മുമ്പ് സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്റർ മേഖലയിലെ യാത്രക്കാർക്ക് ബസ്, ട്രാം സേവനങ്ങൾ ബദൽ മാർഗമായി ഉപയോഗിക്കാമെന്ന അറിയിപ്പും നൽകപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നിർമാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജിടിജി സിവിൽസ് ലിമിറ്റഡ് (GTG Civils Ltd) ലിക്വിഡേഷനിലേക്ക് കടന്നു. 2020ൽ സ്ഥാപിതമായ ഇൽഫോർഡ് ആസ്ഥാനമായ കമ്പനി 4.3 ലക്ഷം പൗണ്ടിലധികം (ഏകദേശം 4.8 കോടി രൂപ) ബാധ്യതകളോടെയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 3ന് ലിക്വിഡേറ്റർമാരെ നിയമിച്ചതായി കമ്പനി രേഖകൾ വ്യക്തമാക്കുന്നു.

ഗാർഹിക കെട്ടിട നിർമാണത്തിലും മറ്റും വിദഗ്ധ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണെന്ന് കമ്പനി വെബ്സൈറ്റിൽ അവകാശപ്പെട്ടിരുന്നു. ലണ്ടനിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ തൊഴിലാളികളുടെ വലിയ ശൃംഖല കമ്പനിയ്ക്കുണ്ടെന്നും വ്യാവസായിക, വാണിജ്യ, പാർപ്പിട പദ്ധതികൾ ഏറ്റെടുത്തിരുന്നെന്നും വെബ്സൈറ്റിൽ പറയുന്നു.

2025 ജൂലൈ 31 വരെയുള്ള ഏറ്റവും പുതിയ സാമ്പത്തിക കണക്കുകൾ പ്രകാരം ഒരു വർഷത്തിനുള്ളിൽ അടയ്ക്കേണ്ട ബാധ്യതകൾ 4,30,007 പൗണ്ടാണ്. നിർമാണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് കമ്പനിയുടെ തകർച്ച. ഈ വർഷം തന്നെ വില കുറഞ്ഞ വീടുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഏജൈൽ പ്രോപ്പർട്ടി ആൻഡ് ഹോംസ് ഉൾപ്പെടെ നിരവധി ബ്രിട്ടീഷ് നിർമാണ സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നോർത്ത് യോർക്ക്ഷയറിലുള്ള ആർമി ഫൗണ്ടേഷൻ കോളജിൽ (AFC) പഠിച്ച നാല് മുൻ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമവും പീഡനവും നേരിട്ടതായി ബിബിസിയോട് വെളിപ്പെടുത്തി. 17-ാം വയസ്സിൽ സഹപരിശീലനത്തിൽ ഉണ്ടായിരുന്ന സൈനികരിൽ നിന്ന് മണിക്കൂറുകളോളം കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് ഒരാൾ ആരോപിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോളജിൽ പഠിച്ചിരുന്ന സമയത്താണ് ഈ സംഭവങ്ങളുണ്ടായതെന്നും സ്ത്രീകൾ ആദ്യമായാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ കോളജിനെതിരെ 16 പരാതികൾ നോർത്ത് യോർക്ക്ഷയർ പൊലീസിന് ലഭിച്ചതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . 2018 മുതൽ 2025 ജൂൺ വരെ അനുചിതമായ ലൈംഗിക പെരുമാറ്റവുമായി ബന്ധപ്പെട്ട് 176 പരാതികൾ രേഖപ്പെടുത്തിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പരാതികളിൽ ചിലത് സ്ഥിരം ജീവനക്കാർക്കെതിരെയും ഭൂരിഭാഗവും ജൂനിയർ സൈനികർക്കെതിരെയുമാണ്. സംഭവങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് സൈന്യത്തിൽ സ്ഥാനമില്ലെന്നും ബ്രിട്ടീഷ് സൈന്യം പ്രതികരിച്ചു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളജിന്റെ സുരക്ഷാ സംവിധാനത്തെയും സംസ്കാരത്തെയും കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിരോധ സമിതി അംഗമായ ലേബർ എംപി എമ്മ ലുവെൽ ആവശ്യപ്പെട്ടു. വനിതാ പരിശീലിതർക്കെതിരായ ലൈംഗിക അതിക്രമവും സ്ത്രീ വിരുദ്ധ സമീപനവും സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഇപ്പോഴും ആശങ്കാജനകമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതേസമയം പരാതികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതായും സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാൻ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ കടുത്ത ചൂട് പതിവാകുന്ന സാഹചര്യത്തിൽ, ശൈത്യകാല സമ്മർദങ്ങൾ നേരിടുന്നതുപോലെ വേനൽക്കാല ചൂടിനെയും നേരിടാൻ എൻഎച്ച്എസ് തയ്യാറെടുപ്പ് നടത്തണമെന്ന് ആരോഗ്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ആശുപത്രികളിലെ രോഗി തിരക്കും ഗണ്യമായി വർധിക്കുന്നതായി അവർ വ്യക്തമാക്കി.

ഈ വർഷം മെയ്, ജൂൺ മാസങ്ങളിലായി ഇംഗ്ലണ്ടിൽ മാത്രം 2,877 ചൂട് സംബന്ധമായ അധിക മരണങ്ങൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പല ആശുപത്രികളിലും അടിയന്തിര വിഭാഗങ്ങളിൽ രോഗികളുടെ എണ്ണം റെക്കോർഡ് നിലയിലെത്തിയതോടെ ചികിത്സാ സംവിധാനങ്ങൾക്ക് വലിയ സമ്മർദം നേരിടേണ്ടി വന്നിട്ടുണ്ട്. ഉയർന്ന താപനില ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തനത്തെയും ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

ആശുപത്രികളിൽ കൂടുതൽ താപനില നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും കെട്ടിടങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതുമുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായി കൂപ്പർ പറഞ്ഞു. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ബോധവത്കരണ പദ്ധതികളും നടപ്പാക്കും. വരും വർഷങ്ങളിൽ ചൂട് കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ ആരോഗ്യരംഗം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കോപ്പിയടി ആരോപണവും അക്കാദമിക് നേട്ടങ്ങൾ സംബന്ധിച്ച വിവാദങ്ങളും ഉയർന്നതിനെ തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര പ്രൊഫസറായ ജേസൺ ആർഡേ സ്ഥാനമൊഴിഞ്ഞു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. 2023-ൽ കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗക്കാരനായ പ്രൊഫസറെന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ആർഡേ.

ഡോക്ടറൽ പ്രബന്ധത്തിലും മറ്റ് ഗവേഷണപ്രബന്ധങ്ങളിലും മറ്റുള്ളവരുടെ രചനകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ആരോപണങ്ങളാണ് പ്രധാനമായും ഉയർന്നത്. കൂടാതെ വിവിധ സർവകലാശാലകളുമായുള്ള അക്കാദമിക് ബന്ധങ്ങളും ബഹുമതി പദവികളും സംബന്ധിച്ച അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ആർഡേ, മുമ്പ് നടന്ന അന്വേഷണങ്ങളിൽ അക്കാദമിക് ക്രമക്കേട് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് നിലപാട് സ്വീകരിച്ചത്.
തുടർച്ചയായ ആരോപണങ്ങളും പൊതുവിമർശനങ്ങളും കുടുംബത്തെയും വ്യക്തിജീവിതത്തെയും ഗുരുതരമായി ബാധിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ആർഡേ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, രാജി ആരോപണങ്ങൾ അംഗീകരിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേംബ്രിഡ്ജ് സർവകലാശാലയും ജീസസ് കോളജും വിഷയത്തിൽ പ്രത്യേക അന്വേഷണങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.