ന്യൂസ് ഡെസ്ക്, മലയാളം യുകെ
മില്‍ട്ടണ്‍ കെയ്ൻസിലെ മലയാളി സമൂഹത്തെ നടുക്കി പ്രമുഖ മലയാളി ഡോക്ടര്‍ ഡോ. അച്ചാമ്മ ജോൺ കൊല്ലപ്പെട്ടു . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മികവുറ്റ മുന്‍ വിദ്യാര്‍ഥിനിയായിരുന്ന അച്ചാമ്മ, യുകെയിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയ ഹിസ്റ്റോപതോളജിസ്റ്റായി പേരെടുത്ത ഡോക്ടറായിരുന്നു. സ്കിന്‍ ക്യാന്‍സര്‍ രംഗത്തെ വിദഗ്ധയായിരുന്ന അവര്‍ എന്‍എച്ച്എസിലെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും ഇടയിൽ അറിയപ്പെടുന്ന ഡോക്ടർ ആയിരുന്നു. എന്നാല്‍ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ഒടുവില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച വൈകുന്നേരം മില്‍ട്ടണ്‍ കെയ്ൻസിലെ വൂള്വര്ട്ടണിലെ വസതിയില്‍ ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ കടുത്ത വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം.

വീട്ടില്‍നിന്ന് അടിയന്തിര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അച്ചാമ്മ മരിച്ചിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 58 കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണെന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നടപടിക്രമങ്ങൾക്ക് ശേഷമേ പുറത്തുവിടുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.
മില്‍ട്ടണ്‍ കെയ്ൻസിലെ പ്രാദേശിക ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും ദമ്പതികള്‍ പൊതുവേ മലയാളി സമൂഹത്തില്‍നിന്ന് അകന്നായിരുന്നു ജീവിച്ചിരുന്നതെന്നാണ് അറിയാൻ സാധിച്ചത് . അതുകൊണ്ടുതന്നെ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവം പുറംലോകം അറിയാന്‍ വൈകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശത്തേക്ക് കുടിയേറാൻ ആലോചിക്കുന്ന പൗരന്മാർക്ക് ലോകത്തിലെ ചില രാജ്യങ്ങൾ വമ്പൻ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് . ജനസംഖ്യ കുറയുകയും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ താമസക്കാരെ ആകർഷിക്കാനാണ് ഇത്തരം പദ്ധതികൾ. സ്വിറ്റ്സർലൻഡ് മുതൽ അയർലൻഡ് വരെ നിരവധി രാജ്യങ്ങൾ “പേ ടു മൂവ്” പദ്ധതികളിലൂടെ പുതിയ ജീവിതത്തിന് വഴിയൊരുക്കുകയാണ്.
സ്വിറ്റ്സർലൻഡിലെ മനോഹര ഗ്രാമമായ ആൽബിനെൻ 45 വയസിന് താഴെയുള്ളവർക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് താമസം മാറുന്ന ഓരോ മുതിർന്നവർക്കും ഏകദേശം £23,600 വരെയും കുട്ടികൾക്ക് £9,400 വരെയും സഹായം ലഭിക്കും. എന്നാൽ കുറഞ്ഞത് 10 വർഷം അവിടെ താമസിക്കണമെന്ന നിബന്ധനയും വിലകൂടിയ വീട് സ്വന്തമാക്കണമെന്ന വ്യവസ്ഥയും ഉണ്ട്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഗ്രാമമാണെങ്കിലും സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ വളരെ പരിമിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സ്റ്റാർട്ടപ്പ് സംരംഭകരെ ലക്ഷ്യമിട്ട് ചിലി സർക്കാർ വലിയ പദ്ധതിയാണ് നടപ്പാക്കുന്നത്. ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് £74,000 വരെ ഗ്രാന്റ് നൽകുകയും രണ്ട് വർഷത്തെ വർക്ക് വിസ അനുവദിക്കുകയും ചെയ്യുന്നു. ഓഫീസ് സൗകര്യം, മെന്റർഷിപ്പ്, നെറ്റ്വർക്കിംഗ് തുടങ്ങിയ പിന്തുണകളും പദ്ധതിയുടെ ഭാഗമാണ്. സ്ഥിര താമസത്തേക്കാൾ ബിസിനസ് വളർച്ചയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇറ്റലിയിലെ സാർഡീനിയ ദ്വീപ് ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനായി പുതിയ താമസക്കാരെ സ്വാഗതം ചെയ്യുകയാണ്. 3,000ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് €15,000 വരെ ധനസഹായം ലഭിക്കും. വീട് വാങ്ങാനോ പുതുക്കിപ്പണിയാനോ ഈ തുക ഉപയോഗിക്കാം. കുട്ടികളുള്ള കുടുംബങ്ങൾക്ക് അധിക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, അയർലൻഡിലെ ദ്വീപ് പ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്ക് £70,000 വരെ ലഭിക്കാവുന്ന പദ്ധതി വലിയ ശ്രദ്ധ നേടുകയാണ്. പഴയ വീടുകൾ പുതുക്കിപ്പണിയുന്നതിനും സ്ഥിര താമസത്തിനുമാണ് ഈ തുക അനുവദിക്കുന്നത്.

പോർച്ചുഗലും ഗ്രാമപ്രദേശങ്ങളിലേക്ക് താമസം മാറുന്നവർക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ കരാർ നേടുകയോ പുതിയ ബിസിനസ് ആരംഭിക്കുകയോ ചെയ്യുന്നവർക്ക് താമസം മാറ്റുന്നതിനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ ഏകദേശം £4,300 വരെ ലഭിക്കും. വിദേശികളോട് സൗഹൃദപരമായ സമീപനമുള്ള രാജ്യമായി അറിയപ്പെടുന്ന പോർച്ചുഗൽ, ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിൽ നിന്നുള്ള നിരവധി യുവാക്കളും കുടുംബങ്ങളും മികച്ച തൊഴിൽ അവസരങ്ങളും ജീവിത നിലവാരവും തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ മലയാളികൾക്കും ശ്രദ്ധേയമായ അവസരങ്ങളായി മാറാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഐ.ടി., സ്റ്റാർട്ടപ്പ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ കഴിവുള്ള മലയാളികൾക്ക് ചിലി പോലുള്ള രാജ്യങ്ങളുടെ പദ്ധതികൾ പ്രയോജനപ്പെടാം. അതേസമയം, സമാധാനപരമായ ഗ്രാമജീവിതവും ചെറിയ ബിസിനസ് സാധ്യതകളും ആഗ്രഹിക്കുന്നവർക്ക് ഇറ്റലി, പോർച്ചുഗൽ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികൾ പുതിയ വഴികൾ തുറക്കുന്നതായാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രധാന റെയിൽപാതകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി അതിവേഗ വൈഫൈ സൗകര്യം ലഭിക്കും . രാജ്യത്തെ 1,400-ലധികം ട്രെയിനുകളിൽ ലോ-എർത്ത് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ഇന്റർനെറ്റ് സംവിധാനം നടപ്പാക്കാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതി. നിലവിൽ മൊബൈൽ ടവറുകളെ ആശ്രയിച്ചുള്ള 4G, 5G ശൃംഖലയാണ് ട്രെയിനുകളിലെ വൈഫൈയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം വന്നാൽ യാത്രയ്ക്കിടെ നേരിടുന്ന ‘നെറ്റ്വർക്ക് ബ്ലാക്ക് സ്പോട്ടുകൾ’ കുറയുകയും കൂടുതൽ വേഗതയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യും.

ലണ്ടർ നോർത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ തുടങ്ങിയ സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടർന്ന് 57 മില്യൺ പൗണ്ടിന്റെ സർക്കാർ ധനസഹായത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. നിലവിൽ 50–60 ശതമാനം മാത്രം ലഭ്യമാകുന്ന സ്ഥിരതയുള്ള വൈഫൈ സേവനം പുതിയ സംവിധാനത്തിലൂടെ 90 ശതമാനത്തിലേയ്ക്ക് ഉയർത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അതേസമയം, യാത്രക്കാരുടെ പ്രധാന ആശങ്ക ഇപ്പോഴും ടിക്കറ്റ് നിരക്ക്, തിരക്ക്, സർവീസ് വൈകൽ തുടങ്ങിയവയാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി . എന്നിരുന്നാലും, മികച്ച ഇന്റർനെറ്റ് സൗകര്യം റെയിൽ യാത്ര കൂടുതൽ ആകർഷകമാക്കുമെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. യാത്രയ്ക്കിടയിലും തടസ്സമില്ലാതെ ജോലി ചെയ്യാനും വിനോദ സേവനങ്ങൾ ഉപയോഗിക്കാനുമാകുന്നതോടെ ബ്രിട്ടനിലെ റെയിൽ യാത്രയ്ക്ക് പുതിയ മുഖം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ അതിശക്തമായ ചൂടിനിടെ വിവിധ ജലാശയങ്ങളിൽ നടന്ന അപകടങ്ങളിൽ മൂന്ന് കൗമാരക്കാർ മരിച്ചു. വെസ്റ്റ് യോർക്ക്ഷയറിലെ ഹാലിഫാക്സിൽ 13കാരനെ റിസർവോയറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി . വാർവിക്ഷയറിലെ കിംഗ്സ്ബറി വാട്ടർ പാർക്കിൽ 16കാരിയായ പെൺകുട്ടിയുടെയും സൗത്ത് യോർക്ക്ഷയറിലെ റോതർ വാലി പാർക്കിൽ മറ്റൊരു കൗമാരക്കാരന്റെയും മൃതദേഹങ്ങൾ വെള്ളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച ലിങ്കണിന് സമീപമുള്ള തടാകത്തിൽ 15കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തത്. എല്ലാ സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ദിനത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ചൂടിൽ നിന്നും ആശ്വാസം തേടി നിരവധി പേർ തടാകങ്ങളിലേക്കും റിസർവോയറുകളിലേക്കും എത്തിയ സാഹചര്യത്തിലാണ് അപകടങ്ങൾ ഉണ്ടായത്. എന്നാൽ പുറംതാപനില ഉയർന്നിരുന്നാലും ജലാശയങ്ങളിലെ വെള്ളം അതിശൈത്യമായിരിക്കുമെന്നും ഇത് “കോൾഡ് വാട്ടർ ഷോക്ക്” ഉണ്ടാക്കി അപകടത്തിലേക്ക് നയിക്കാമെന്നും റോയൽ ലൈഫ് സേവിംഗ് സൊസൈറ്റി മുന്നറിയിപ്പ് നൽകി.

കോർണ്വാളിൽ ബന്ധുക്കളെ രക്ഷിക്കാൻ കടലിൽ ഇറങ്ങിയ 60കാരനും തിങ്കളാഴ്ച മരിച്ചു. വെള്ളത്തിൽ അപകടം സംഭവിക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ നേരിട്ട് ചാടരുതെന്നും പകരം അടിയന്തിര സഹായം വിളിക്കുകയും ഒഴുകിനിൽക്കാൻ സഹായിക്കുന്ന വസ്തുക്കൾ നൽകുകയും ചെയ്യണമെന്ന് രക്ഷാസംഘങ്ങൾ നിർദേശിച്ചു. തുറസ്സായ ജലാശയങ്ങളിലെ അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ഇന്നലെ 2026 മെയ് 26 രേഖപ്പെടുത്തി. താപനില 34 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടു. അതിശക്തമായ ചൂടിനെ തുടർന്ന് ബാങ്ക് ഹോളിഡേ ആഘോഷങ്ങളിലൊന്നിലധികം പരിപാടികൾ റദ്ദാക്കേണ്ടിവന്നു. മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർറെയിലെ ലെതർഹെഡ് ലയൺസ് ക്ലബ് സംഘടിപ്പിക്കാനിരുന്ന ഡോങ്കി ഡെർബിയും ഡോഗ് ഷോയും ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.

അതേസമയം, ഗ്ലോസ്റ്റർഷെയറിലെ പ്രശസ്തമായ ചീസ് റോളിംഗ് മത്സരത്തിന് ചൂട് തടസമായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരങ്ങൾ കൂപ്പേഴ്സ് ഹില്ലിൽ നടന്ന മത്സരമൊരുക്കിയ ആവേശം നേരിൽ കാണാൻ ഒത്തുകൂടി. “ടൂളെകോ” എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ യൂട്യൂബർ ടോം കോപ്കെ ആദ്യ റേസിൽ പ്രാദേശിക താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ക്രിസ് ആൻഡേഴ്സണിനെ പിന്നിലാക്കി വിജയം സ്വന്തമാക്കി.

ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇംഗ്ലണ്ടിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലണ്ടും വെയിൽസും 30 ഡിഗ്രി ചൂട് അനുഭവിക്കുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മാത്രം ഇംഗ്ലണ്ടിലെ എട്ട് മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ് വേവ് സാഹചര്യം രേഖപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഷെഫീൽഡ് നഗരമധ്യത്തിൽ ബാറിന് പുറത്തുണ്ടായ വെടിവെപ്പിൽ 30-കാരിയായ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് സ്ട്രീറ്റിലെ “വൺ ഫോർ വൺ” ബാറിന് പുറത്താണ് ഇന്ന് പുലർച്ചെയോടെ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്ഥലത്തുവെച്ച് ചികിത്സ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30-കാരനായ ഒരാളെ ഷെഫീൽഡിൽ നിന്നും പിടികൂടിയപ്പോൾ മറ്റൊരു 30-കാരനായ പുരുഷനെയും 32-കാരിയായ സ്ത്രീയെയും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ടിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട യുവതിയുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബാങ്ക് ഹോളിഡേ ആഘോഷത്തിനിടെ യുവതിയുടെ ജീവൻ നഷ്ടമായത് അതീവ ദാരുണമാണെന്നും സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം തുടരുകയാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ കോളിൻ മക്ഫാർലൻ പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ വെസ്റ്റ് സ്ട്രീറ്റും സമീപ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. സംഭവസമയം സ്ഥലത്തുണ്ടായിരുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ എട്ട് വർഷമായി ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവർത്തകൻ ജഗ്താർ സിങ് ജോഹാലിനെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പ്രമുഖ അഭിഭാഷകരുടെ കത്ത്. മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ് ഉൾപ്പെടെ നാല് മുതിർന്ന നിയമ വിദഗ്ധരാണ് സ്റ്റാർമറിനോട് ഇടപെടാൻ ആവശ്യപ്പെട്ടത്. ഒരേ കുറ്റത്തിന് രണ്ടുതവണ വിചാരണ ചെയ്യുന്നത് തടയുന്ന “ഡബിൾ ജിയോപ്പർഡി” നിയമത്തിന് വിരുദ്ധമായാണ് ഇന്ത്യയിലെ തുടരന്വേഷണമെന്നും അവർ ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ കോടതിയിൽ കഴിഞ്ഞ വർഷം ഭീകരവാദ കുറ്റങ്ങളിൽ നിന്ന് ജോഹാലിനെ വെറുതെ വിട്ടിരുന്നുവെങ്കിലും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ സമാനമായ എട്ട് കേസുകളിൽ അന്വേഷണം തുടരുകയാണെന്ന് കത്തിൽ പറയുന്നു. പൊലീസ് പീഡനത്തിനിടെ നിർബന്ധിച്ച് ഒപ്പിടിപ്പിച്ചെന്ന് ആരോപിക്കുന്ന ഒരു “കുറ്റസമ്മത രേഖ” മാത്രമാണ് കേസുകളുടെ അടിസ്ഥാനമെന്നും ജോഹാലിന്റെ അനുയായികൾ ആരോപിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിലാണ് ജോഹാലിനെ ലക്ഷ്യമിട്ടതെന്നും ഐക്യരാഷ്ട്രസഭാ നിയമ വിദഗ്ധർ അദ്ദേഹത്തെ “നിയമവിരുദ്ധ തടങ്കലിൽ” ആണെന്ന് വിലയിരുത്തിയതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇത് യഥാർത്ഥ നിയമനടപടി അല്ലെന്നും തന്റെ സഹോദരനെ ശിക്ഷിക്കാൻ ഒരുക്കിയ സംവിധാനമാണെന്നും ജോഹാലിന്റെ സഹോദരൻ ഗുര്‍പ്രീത് ആരോപിച്ചു. കോടതിയിൽ ഹാജരാകുമ്പോഴെല്ലാം അന്വേഷണം നീട്ടിവെക്കാൻ എൻഐഎ കാരണം കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ അഭിഭാഷകനായിരുന്ന പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ സ്റ്റാർമർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിറ്റില്‍ഹാംപ്ടണ്‍: അമ്മയ്ക്കൊപ്പമുള്ള ഉറക്കത്തിനിടെ യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു . അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന് സാജുവിന്റെയും മാള കുമ്പിടി കുടിലിങ്ങില്‍ റോസ് മേരിയുടെയും മകള്‍ ജെസീക്കയാണ് മരണമടഞ്ഞത് . ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോള്‍ തൊട്ടരികില്‍ കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ എമര്‍ജന്‍സി സേവനങ്ങളെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.
രണ്ടാഴ്ച മുന്‍പ് ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ ശ്വാസതടസം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകള്‍ നടത്തിയത്. ബന്ധുവീടുകളിലും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ ജെസീക്കയുടെ കളിചിരികള്‍ ഇന്നും മാഞ്ഞു പോകാത്ത ഓര്‍മയായി നില്‍ക്കുന്നതിനിടെയാണ് യുകെയില്‍നിന്ന് ദുരന്തവാര്‍ത്ത എത്തിയത്. ഒരാഴ്ച മുന്‍പാണ് കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.
കുഞ്ഞിന്റെ മരണകാരണം വ്യക്തമാക്കാന്‍ വിദഗ്ധ പരിശോധനകള്‍ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ബാങ്ക് ഹോളിഡേ ആയതിനാല്‍ തുടര്‍നടപടികള്‍ ചൊവ്വാഴ്ച മാത്രമേ ആരംഭിക്കൂവെന്നാണ് സൂചന. സമീപകാലത്ത് യുകെയിലെ മലയാളി സമൂഹത്തെ നടുക്കിയ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി ജെസീക്കയുടെ വേര്‍പാട് മാറിയിരിക്കുകയാണ്.
കുഞ്ഞ് ജെസീക്കയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ താമസിച്ചിരുന്ന എറണാകുളം പിറവം സ്വദേശി വരിക്കോലിൽ മിജു ജോർജ് (43) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ഇടവകാംഗമാണ്. ഭാര്യ റജീനയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
സംസ്കാരം ഇന്ന് ( 25 / 05/2026) രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടക്കും.
മിജു ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗജന്യ ശിശുപരിചരണ പദ്ധതിയുടെ പേരിൽ മാതാപിതാക്കളിൽ നിന്ന് നേരത്തെ അറിയിക്കാത്ത ചെലവുകൾ ഈടാക്കുന്നുണ്ടോ എന്നത് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നീക്കം തുടങ്ങി. വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ മത്സര-ഉപഭോക്തൃ അതോറിറ്റിയായ ‘കോംപറ്റിഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി’യോട് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകും. മൂന്ന്, നാല് വയസുകാരുടെ 30 മണിക്കൂർ സൗജന്യ ശിശുപരിചരണ പദ്ധതി നിലവിലുണ്ടെങ്കിലും, പല നേഴ്സറികളും അഡ്മിഷൻ ഉറപ്പാക്കാൻ മടക്കി നൽകാത്ത ഡെപ്പോസിറ്റുകൾ ആവശ്യപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ഭക്ഷണം, ലഘുഭക്ഷണം, നാപ്പി, സൺക്രീം തുടങ്ങിയവയുടെ പേരിൽ അധിക തുകയും ഈടാക്കുന്ന സാഹചര്യമുണ്ടെന്നാണ് മന്ത്രിമാർക്ക് ലഭിച്ച വിവരം. ഇതുവഴി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ സേവനങ്ങളുടെ ഗുണം പൂർണമായി ലഭിക്കാത്ത അവസ്ഥയാണെന്ന് അവർ വിലയിരുത്തുന്നു. അതിനാൽ ഇത്തരം രഹസ്യച്ചെലവുകൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ ഇടപെടലിന് തയ്യാറെടുക്കുകയാണ്.

ഇംഗ്ലണ്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രായോഗിക നടപടികൾ കൈക്കൊള്ളുന്നതായി തെളിയിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഭക്ഷ്യ-ഊർജ ചെലവുകളിലെ വർധനയും കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.