ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാലലൈംഗിക പീഡനത്തിനിരയായവർക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യാൻ സഹായം നൽകുന്ന ‘എക്കോ’ (Echo) പദ്ധതി ആരംഭിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം മാനസികാരോഗ്യ സഹായം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

യുകെയിലെ ബാലപീഡന ഇമേജ് ഡേറ്റാബേസിന്റെ സഹായത്തോടെ ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ പൊലീസ് സേനകളും ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്. കൃത്രിമ ബുദ്ധി (AI) ഈ പദ്ധതിയിൽ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

13-ാം വയസ്സിൽ ഓൺലൈൻ ഗ്രൂമിങ്ങിനും ലൈംഗിക പീഡനത്തിനും ഇരയായ റിയാനൺ-ഫേ മക്ഡൊണാൾഡ് പദ്ധതിയെ സ്വാഗതം ചെയ്തു. പീഡനത്തിന്റെ ചിത്രങ്ങൾ വീണ്ടും പുറത്തുവരുമോ എന്ന ഭയം വർഷങ്ങളായി തന്നെ പിന്തുടരുകയാണെന്ന് അവർ പറഞ്ഞു. ഇരകൾക്ക് ജീവിതത്തിൽ കുറച്ചെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും തിരിച്ചുകിട്ടാൻ ‘എക്കോ’ പദ്ധതിക്ക് കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. അതേസമയം, കുട്ടികളുടെ മൊബൈൽ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സംവിധാനങ്ങൾ നടപ്പാക്കാൻ ടെക് കമ്പനികൾക്ക് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സെപ്റ്റംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്രൈവിങ് ടെസ്റ്റിനുള്ള ദീർഘമായ കാത്തിരിപ്പ് കുറയ്ക്കാനും ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗങ്ങൾ തടയാനും യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കി. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാനും പിന്നീട് അതിൽ മാറ്റം വരുത്താനും പരീക്ഷാർഥിക്ക് മാത്രമേ അനുമതിയുള്ളൂ. ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും മറ്റ് മൂന്നാംകക്ഷി സേവനങ്ങൾക്കും ടെസ്റ്റ് ബുക്ക് ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ല.

പുതിയ നിയമപ്രകാരം ഒരു ടെസ്റ്റ് ബുക്കിങ്ങിൽ പരമാവധി രണ്ട് തവണ മാത്രമേ മാറ്റം അനുവദിക്കൂ. കൂടാതെ, ജൂൺ 9 മുതൽ ടെസ്റ്റ് കേന്ദ്രം മാറ്റണമെങ്കിൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മൂന്ന് കേന്ദ്രങ്ങളിലൊന്നിലേക്ക് മാത്രമേ മാറ്റാനാകൂ. ഓൺലൈൻ ബുക്കിങ് സ്ലോട്ടുകൾ വൻതോതിൽ പിടിച്ചെടുത്ത് പിന്നീട് ഉയർന്ന നിരക്കിൽ വിൽക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് കാലത്തിനു ശേഷമുള്ള ബാക്ക്ലോഗ് കാരണം യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായി ശരാശരി 22 ആഴ്ചയിലേറെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ടെസ്റ്റിന് ഹാജരാകാത്തവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ വഴി ബുക്കിങ് സംവിധാനം കൂടുതൽ സുതാര്യമാകുകയും യഥാർഥ പരീക്ഷാർഥികൾക്ക് അവസരം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഡിവിഎസ്എയുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി മലയാളിയായ അഡ്വ. റോസാരിയോ ടോം തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ അക്കാദമിക് പാരമ്പര്യമുള്ള സർവകലാശാലയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയാണ് റോസാരിയോ. 16,000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ ഈ നേട്ടം മലയാളി സമൂഹത്തിലും വിദ്യാർത്ഥി രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടുകയാണ്.
കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന റോസാരിയോ, തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. തുടർന്ന് യുകെയിലെ പഠനകാലത്തും അക്കാദമിക രംഗത്തും വിദ്യാർത്ഥി നേതൃത്വത്തിലും മുന്നേറിയ അദ്ദേഹം എംബിഎ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുകയും ചെയ്തിരുന്നു.
റോസാരിയോയുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. സ്വതന്ത്ര ചിന്തയും രാഷ്ട്രീയ ബോധവുമുള്ള യുവാക്കളെ വളർത്തിയെടുക്കുന്നതിന്റെ ഉദാഹരണമാണ് റോസാരിയോയുടെ വിജയമെന്ന് അദ്ദേഹം കുറിച്ചു. വ്യക്തിപരമായി അടുത്തറിയുന്ന ഒരാളായ റോസാരിയോയുടെ ഈ നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം ആശംസ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികളുടെ ഉപകരണങ്ങളിൽ നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും സ്വമേധയാ തടയുന്ന സുരക്ഷാ സംവിധാനങ്ങൾ ഡിഫോൾട്ടായി സജ്ജമാക്കാൻ ടെക് ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും മൂന്ന് മാസത്തെ സമയപരിധി നൽകി ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ സുരക്ഷാ ഫീച്ചറുകൾ സ്വയം പ്രവർത്തനക്ഷമമാക്കണമെന്ന് ടെക്നോളജി സെക്രട്ടറി ലിസ് കെൻഡൽ വ്യക്തമാക്കി. “കുട്ടികളുടെ സുരക്ഷയിൽ വലിയ ടെക് കമ്പനികൾ ഇനി കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്ന മുന്നറിയിപ്പോടെയാണ് സർക്കാരിന്റെ ഇടപെടൽ.

ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്മാർട്ട്ഫോണുകളിലും പ്രവർത്തിക്കുന്നത്. അതിനാൽ, ഇവരുടെ സംവിധാനങ്ങളിൽ വരുന്ന മാറ്റങ്ങൾ കോടിക്കണക്കിന് കുട്ടികളുടെ ഡിജിറ്റൽ അനുഭവത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മോളി റോസ് ഫൗണ്ടേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, പ്രഖ്യാപനങ്ങൾ വേഗത്തിൽ നടത്തുന്നതിന് പകരം വിദഗ്ധരുടെ നിർദേശങ്ങൾ കൂടുതൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബ്രിട്ടനിൽ ചർച്ചയാകുകയാണ്. പ്രായപരിധി മുതൽ ചില ‘അഡിക്ടീവ്’ ഫീച്ചറുകൾക്ക് വിലക്ക് ഏർപ്പെടുത്തൽ വരെ വിവിധ നിർദേശങ്ങൾ പരിഗണനയിലാണ്. എന്നാൽ, ഇത്തരം നടപടികൾ ഒടുവിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ഐഡി പരിശോധന നിർബന്ധമാക്കുന്ന രീതിയിലേക്ക് മാറരുതെന്ന് സ്വകാര്യതാ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 22 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട 16കാരനായ ടൈറോൺ ക്ലാർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 2004 ഏപ്രിൽ 22ന് ലീഡ്സിലെ ബീസ്റ്റൺ പ്രദേശത്ത് 20ഓളം പേരടങ്ങുന്ന സംഘം പിന്തുടർന്ന് ആക്രമിച്ചതിനെ തുടർന്നാണ് ടൈറോൺ കൊല്ലപ്പെട്ടത്. കേസിൽ പുതിയ അറസ്റ്റുണ്ടായതായി വെസ്റ്റ് യോർക്ക്ഷയർ പൊലീസ് സ്ഥിരീകരിച്ചതോടെ, വർഷങ്ങളായി തുടരുന്ന അന്വേഷണത്തിന് വീണ്ടും ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.

ടൈറോണിനെ സംഘം പിന്തുടർന്ന് ബ്രെറ്റ് ഗാർഡൻസ് പ്രദേശത്ത് വളഞ്ഞ് ആക്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലോഹദണ്ഡുകൾ, മരത്തടികൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചും സിഎസ് സ്പ്രേ പ്രയോഗിച്ചുമാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നേരത്തെ മൂന്ന് പുരുഷന്മാരും ഒരു 17കാരനും കുറ്റക്കാരാണെന്ന് കണ്ടെത്തി 2005ൽ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, സംഭവത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യം കുടുംബം വർഷങ്ങളായി ഉന്നയിച്ചുവരികയാണ്.
“എന്റെ മകനെ അതിക്രൂരമായി കൊന്നു. 22 വർഷമായി അതിന്റെ വേദനയുമായി ജീവിക്കുകയാണ്,” എന്ന് ടൈറോണിന്റെ അമ്മ ലോറൈൻ ഫ്രേസർ പ്രതികരിച്ചു. “ഇനി ജീവിതവുമായി മുന്നോട്ട് പോകണം, പക്ഷേ മകനുവേണ്ടി ഞാൻ പോരാട്ടം തുടരേണ്ടി വരുന്നു,” എന്നും അവർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പുതിയ അറസ്റ്റുണ്ടായതോടെ, ഇത്രയും വർഷങ്ങൾക്ക് ശേഷമെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ രോഗനിർണയ പരിശോധനകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. സിടി, എംആർഐ, അൾട്രാസൗണ്ട്, കേൾവിശേഷി പരിശോധനകൾ, ക്യാൻസർ പരിശോധനകൾ ഉൾപ്പെടെ വിവിധ പരിശോധനകൾക്കായി ഏകദേശം 19.2 ലക്ഷം ആളുകളാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ആവശ്യത്തിന് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കാത്തിരിപ്പ് വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കാത്തിരിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് പോലും എൻഎച്ച്എസ് നിശ്ചയിച്ച ആറാഴ്ച പരമാവധി സമയത്തിനുള്ളിൽ പരിശോധന ലഭിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2022നുശേഷം കാത്തിരിപ്പ് പട്ടികയിൽ അഞ്ച് ലക്ഷം പേരുടെ വർധനയുണ്ടായതായും, കോവിഡ് മഹാമാരിക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ ഇത് 83 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2027 മാർച്ചോടെ ഈ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.

പരിശോധനകൾ വൈകുന്നത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്ക ആരോഗ്യവിദഗ്ധരും സംഘടനകളും പ്രകടിപ്പിച്ചു. പരിശോധന ലഭിക്കാതെ ചികിത്സ തുടങ്ങാനാകാത്തത് രോഗാവസ്ഥ വഷളാക്കുകയും രോഗികളുടെ മാനസിക സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്തുടനീളം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ വികസിപ്പിച്ച് കൂടുതൽ പരിശോധനകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് മാനസികാരോഗ്യ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ “കേൾക്കാം” ആത്മഹത്യ പ്രതിരോധ ക്യാമ്പയിനും ഹെൽപ്ലൈനും ബ്രിട്ടീഷ് പാർലമെന്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ ഹൗസ് ഓഫ് കോമൺസിലെ കമ്മിറ്റി റൂം 15 ൽ നടന്ന ചടങ്ങിലാണ് യുകെയിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് സഹായകരമാകുന്ന പദ്ധതിക്ക് തുടക്കമായത്. കുടുംബജീവിതത്തിലും തൊഴിൽ മേഖലകളിലും ഉയരുന്ന സമ്മർദങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകുന്ന ആദ്യ മലയാളി കേന്ദ്രീകൃത ഹെൽപ്ലൈൻ പദ്ധതിയെന്ന നിലയിലാണ് ഇതിനെ അവതരിപ്പിക്കുന്നത്.

ചടങ്ങിന് ആതിഥേയത്വം വഹിച്ചത് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി അംഗവും എംപിയുമായ ഡാനി ബീൽസായിരുന്നു. യുകെ മലയാളി എംപിയും മുൻ എൻഎച്ച്എസ് മാനസികാരോഗ്യ നേഴ്സുമായ സോജൻ ജോസഫ് ഉൾപ്പെടെ വിവിധ പൊതുപ്രവർത്തകരും സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. യുകെയിലെ മലയാളി സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംവാദങ്ങൾക്ക് ഈ സംരംഭം വഴിയൊരുക്കുമെന്ന പ്രതീക്ഷയും പങ്കുവെക്കപ്പെട്ടു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായ ചടങ്ങിൽ, “കേൾക്കാം” സ്ഥാപകയും ചാർട്ടേഡ് സൈക്കോളജിസ്റ്റുമായ ഡോ. ജെസ്ന തൊട്ടിയാനും സംഘവും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു. ജീവിത സമ്മർദങ്ങൾ, ഏകാന്തത, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് കേൾക്കാനും കൈത്താങ്ങാകാനും ലക്ഷ്യമിട്ടുള്ള ഈ സംരംഭം യുകെ മലയാളി സമൂഹത്തിൽ പുതിയൊരു ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബാംഗമായ പീറ്റർ ഫിലിപ്സുമായുള്ള വിവാഹത്തിന് പിന്നാലെ എൻഎച്ച്എസ് നേഴ്സായ ഹാരിയറ്റ് സ്പെർലിങിന്റെ വ്യക്തിജീവിതവും ജീവിതയാത്രയും വീണ്ടും ചർച്ചയാകുകയാണ്. “ഞാനും എന്റെ മകളും മാത്രം ചേർന്നൊരു ദ്വീപ് പോലെയായിരുന്നു ഞങ്ങളുടെ ജീവിതം” എന്ന് മുമ്പ് പങ്കുവെച്ച ഹാരിയറ്റിന്റെ വാക്കുകൾ മാതൃത്വത്തിന്റെ വെല്ലുവിളികളിലൂടെ കടന്നുപോയ ഒരു സ്ത്രീയുടെ അനുഭവമായി ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ പത്ത് വർഷമായി മകളോടൊപ്പമാണ് ഹാരിയറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. മകളുമായുള്ള ആ ചെറിയ ലോകത്തിലേക്ക് മറ്റൊരാൾ എത്തുമെന്നത് ഒരുകാലത്ത് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നുവെന്ന് ഹാരിയറ്റ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ മുൻ വിവാഹത്തിൽ നിന്ന് രണ്ട് മക്കളുള്ള പീറ്റർ ഫിലിപ്സുമായി വിവാഹിതയായതോടെ രണ്ട് കുടുംബങ്ങൾ ഒന്നിക്കുന്ന പുതിയ അധ്യായമാണ് ആരംഭിച്ചിരിക്കുന്നത്.

വിവാഹശേഷം ഇനി മിസിസ് ഫിലിപ്സ് എന്നറിയപ്പെടുന്ന ഹാരിയറ്റ്, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന എൻഎച്ച്എസ് നേഴ്സിൽ നിന്ന് രാജകുടുംബവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വ്യക്തികളിലൊരാളായി മാറിയിരിക്കുകയാണ്. രാജകീയ വിവാഹത്തിന്റെ ഭംഗിക്കപ്പുറം, സാധാരണ ജീവിതത്തിൽ നിന്ന് രാജകുടുംബത്തിലേക്ക് എത്തിച്ചേർന്ന ഹാരിയറ്റിന്റെ വ്യക്തിപരമായ യാത്രയാണ് ഇപ്പോൾ ബ്രിട്ടനിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. എൻഎച്ച്എസിൽ ശിശുരോഗ നേഴ്സായി ജോലി ചെയ്യുന്ന ഹാരിയറ്റ്, ആരോഗ്യരംഗത്തെ സേവനം തുടരുന്നതിനൊപ്പം വ്യക്തിജീവിതത്തിലും പുതിയ അധ്യായത്തിലേക്കാണ് കടന്നിരിക്കുന്നത്. രാജകുടുംബവുമായി ബന്ധം വന്നിട്ടും പ്രൊഫഷണൽ ജീവിതം തുടരാനാണ് ഹാരിയറ്റിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടും വിവാഹാഘോഷം; രാജാവിന്റെ അനന്തരവൻ പീറ്റർ ഫിലിപ്സ് വിവാഹിതനായി. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സായ ഹാരിയറ്റ് സ്പെർലിങിനൊപ്പമാണ് പീറ്റർ ഫിലിപ്സ് പുതിയ ജീവിതത്തിലേക്ക് കടന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് രാജകുടുംബത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായി മാറി.

വിവാഹച്ചടങ്ങിനായി പള്ളിക്കു ചുറ്റും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേക ഭാഗങ്ങൾ സജ്ജമാക്കിയപ്പോൾ റോഡ് നിയന്ത്രണങ്ങളും നടപ്പാക്കി. മഴ പെയ്തിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജകുടുംബാംഗങ്ങളെ കാണാൻ നിരവധി പേർ സ്ഥലത്ത് ഒത്തുകൂടി. ചടങ്ങിൽ എത്തിയവരെ വരവേൽക്കുന്നതിനിടെ ‘ഹിപ് ഹിപ് ഹുറേ’ മുദ്രാവാക്യങ്ങളും ഉയർന്നു.

2024ൽ പ്രണയത്തിലായ ഇരുവരുടെയും വിവാഹനിശ്ചയം 2025 ഓഗസ്റ്റിലായിരുന്നു പ്രഖ്യാപിച്ചത്. പീറ്റർ ഫിലിപ്സിന്റെ മുൻഭാര്യ ഓട്ടം കെല്ലിയുമായി വേർപിരിഞ്ഞതിന് വർഷങ്ങൾക്കുശേഷമാണ് പുതിയ ബന്ധം പൊതുജനശ്രദ്ധ നേടിയത്. വിവാഹദിനം തന്നെ പ്രശസ്തമായ എപ്സം ഡർബി റേസിംഗ് മത്സരദിനമായതിനാൽ ചടങ്ങിന് പിന്നാലെ രാജാവും രാജ്ഞിയും റേസ്കോഴ്സിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ റെസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കുറ്റസമ്മതം നടത്തി. ഭക്ഷണബിൽ അടച്ചില്ലെന്ന തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ റെസ്റ്റോറന്റ് ഉടമയായ ഷരീഫ് റഹ്മാൻ കൊല്ലപ്പെട്ട സംഭവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കുടുംബത്തെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവം കാനഡയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

2023 ഓഗസ്റ്റിൽ കാനഡയിലെ ഓവൻ സൗണ്ടിൽ നടന്ന സംഭവത്തിൽ 25-കാരനായ റോബർട്ട് എവൻസ് ജൂനിയർ മന്സ്ലോട്ടർ കുറ്റം സമ്മതിച്ചു. ഇയാളുടെ പിതാവായ റോബർട്ട് ബസ്ബി എവൻസ് (49), അമ്മാവനായ ബാരി എവൻസ് (56) എന്നിവർ കുറ്റകൃത്യത്തിന് സഹായം നൽകിയതായി സമ്മതിക്കുകയും കോടതിയിൽ ഹാജരാകുകയും ചെയ്തു. കഴിഞ്ഞ വർഷം സ്കോട് ലൻഡിൽ നിന്ന് കാനഡയിലേക്ക് കൈമാറപ്പെട്ട മൂന്നുപേരും മാഞ്ചസ്റ്ററുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവദിവസം 150 ഡോളർ വിലവരുന്ന ഭക്ഷണബിൽ അടച്ചില്ലെന്ന തർക്കമാണ് തെരുവിലുണ്ടായ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. റെസ്റ്റോറന്റിന് പുറത്തുവെച്ചുണ്ടായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു മകന്റെ പിതാവായ ഷരീഫ് റഹ്മാൻ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പ്രധാനപ്രതിക്കുള്ള ശിക്ഷ അടുത്ത മാസം വിധിക്കാനിരിക്കെ, മറ്റ് രണ്ടുപേരെയും കാനഡൻ അതിർത്തി ഏജൻസിയുടെ കസ്റ്റഡിയിൽ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.