Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അമേരിക്കയിൽ ഇന്ന് (ജൂൺ 17) ആരംഭിക്കുന്ന ഇംഗ്ലണ്ട്–ക്രൊയേഷ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ആരാധകർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ. പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ മുദ്രാവാക്യങ്ങളോ രാഷ്ട്രീയ സന്ദേശങ്ങളുള്ള ബാനറുകളോ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചാൽ ആരാധകരെ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. രാഷ്ട്രീയ പ്രചാരണങ്ങൾക്കും അധിക്ഷേപകരമായ സന്ദേശങ്ങൾക്കും ഫിഫ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ സമീപകാല മത്സരങ്ങളിൽ സ്റ്റാർമർക്കെതിരായ മുദ്രാവാക്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരാധകർക്കുള്ള മാർഗനിർദേശങ്ങളിൽ ഇക്കാര്യം പ്രത്യേകം ഉൾപ്പെടുത്തിയത്. നിയമലംഘനം ആവർത്തിച്ചാൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും (എഫ്എ) ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും ഉൾപ്പെടെയുള്ള താരനിരയുമായി ഇറങ്ങിയ ഇംഗ്ലണ്ടിനും ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യയ്ക്കും നിർണായക ഗോൾ കണ്ടെത്താനായില്ല. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി ലോകകപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പഠനവൈകല്യമുള്ള ആളുകൾക്ക് പ്രത്യേക പരിചരണം നൽകുന്ന നേഴ്സുമാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ബ്രിട്ടനിലെ എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിലാണെന്ന് നേഴ്സുമാരുടെ സംഘടനയായ റോയൽ കോളജ് ഓഫ് നേഴ്സിങ് മുന്നറിയിപ്പ് നൽകി. 2009-ൽ എൻഎച്ച്എസിൽ ഉണ്ടായിരുന്ന 7,083 പഠനവൈകല്യ നേഴ്സുമാരുടെ എണ്ണം 2026-ൽ 4,768 ആയി കുറഞ്ഞതായി സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഫലമായി ഏകദേശം 15 ലക്ഷം പഠനവൈകല്യമുള്ള ആളുകൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ മേഖലയിലെ നേഴ്സിങ് കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം 40 ശതമാനം കുറഞ്ഞതും ആശങ്ക വർധിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യുകെയിൽ വെറും 490 വിദ്യാർത്ഥികളാണ് പഠനവൈകല്യ നേഴ്സിങ് പഠനം തെരഞ്ഞെടുത്തിട്ടുള്ളത്. തൊഴിൽമേഖലയ്ക്ക് ആവശ്യമായ അംഗീകാരവും പിന്തുണയും ലഭിക്കാത്തതും ജോലി സാഹചര്യങ്ങളിലെ വെല്ലുവിളികളും പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിൽ തിരിച്ചടിയാകുന്നതായി നേഴ്സുമാർ ചൂണ്ടിക്കാട്ടുന്നു.

പഠനവൈകല്യമുള്ളവർക്ക് പൊതുജനങ്ങളെ അപേക്ഷിച്ച് ശരാശരി 20 വർഷത്തോളം കുറവായ ആയുസ്സും കൂടുതൽ ആരോഗ്യ അസമത്വങ്ങളും നേരിടേണ്ടി വരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളിൽ ആരോഗ്യപരിചരണ ലഭ്യത കുറവായതിനാൽ ഒഴിവാക്കാനാകുമായിരുന്ന ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും വർധിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ പഠനവൈകല്യ നേഴ്സിങ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപവും നിയമനവും ഉറപ്പാക്കണമെന്ന് റോയൽ കോളജ് ഓഫ് നേഴ്സിങ്ങും മെൻകാപ് സംഘടനയും സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലീഷ് ചാനലിലൂടെ സഞ്ചരിച്ചിരുന്ന ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ യാച്ചിന് സമീപം റഷ്യൻ നാവികസേന മുന്നറിയിപ്പ് വെടിയുതിർത്തതായി റിപ്പോർട്ട്. ഐൽ ഓഫ് വൈറ്റിന് തെക്കായി അന്താരാഷ്ട്ര ജലപരിധിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിൽ യാച്ച് യുദ്ധക്കപ്പലിനോട് അപകടകരമായി അടുത്തുവന്നതിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് റഷ്യയുടെ വിശദീകരണം. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

‘ബ്രൈറ്റ് ഫ്യൂച്ചർ’ എന്ന 40 അടി നീളമുള്ള യാച്ചിലുണ്ടായിരുന്ന ദമ്പതികളായ ജെയ്നും അലൻ കെൽവിയും റഷ്യൻ കപ്പലിൽ നിന്ന് ഹോൺ മുഴക്കിയിരുന്നുവെന്നും തുടർന്ന് മുന്നറിയിപ്പ് വെടിയൊച്ച കേട്ടെന്നും പറഞ്ഞു. എന്നാൽ റഷ്യൻ അധികൃതർ അവകാശപ്പെടുന്നതുപോലെ സിഗ്നൽ റോക്കറ്റുകളോ റേഡിയോ സന്ദേശങ്ങളോ ലഭിച്ചില്ലെന്നാണ് ഇവരുടെ നിലപാട്. സംഭവത്തിന് പിന്നാലെ റോയൽ നേവിയുടെ എച്ച്എംഎസ് ടൈൻ യാച്ചിലെ സംഘത്തെ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

റഷ്യയുമായി ബ്രിട്ടന് നിലനിൽക്കുന്ന വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവം. റഷ്യയുമായി ബന്ധമുള്ള ‘ഷാഡോ ഫ്ലീറ്റ്’ എണ്ണക്കപ്പലായ സ്മിർടോസ് ബ്രിട്ടീഷ് സേന അടുത്തിടെ തടഞ്ഞതിനു പിന്നാലെയാണ് ഈ നീക്കം. എന്നാൽ യാച്ച് സംഭവവും ആ നടപടിയും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ വർഷം ബ്രിട്ടീഷ് തീരത്തിന് സമീപം നിരന്തരം സാന്നിധ്യം അറിയിച്ചിരുന്ന അഡ്മിറൽ ഗ്രിഗൊറോവിച്ച് കപ്പലിനെ റോയൽ നേവി നിരീക്ഷിച്ചുവരികയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കൃത്രിമ ബുദ്ധി (എഐ) ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചതോടെ കഴിഞ്ഞ വർഷം ബ്രിട്ടനിൽ നിക്ഷേപ തട്ടിപ്പുകൾ മൂലം നഷ്ടമായ തുക 221.5 മില്യൺ പൗണ്ടായി ഉയർന്നതായി റിപ്പോർട്ട്. മുൻവർഷത്തേക്കാൾ 40 ശതമാനം കൂടുതലാണിത്. വ്യാജ നിക്ഷേപ പദ്ധതികൾ, ക്രിപ്റ്റോകറൻസി, സ്വർണം, റിയൽ എസ്റ്റേറ്റ്, കാർബൺ ക്രെഡിറ്റ് തുടങ്ങിയ മേഖലകളിൽ വൻലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കുടുക്കിയതെന്ന് യുകെ ഫിനാൻസ് വ്യക്തമാക്കി.

2025-ൽ മാത്രം ഏകദേശം 15,000 നിക്ഷേപ തട്ടിപ്പുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിശ്വസനീയമായി തോന്നുന്ന വെബ്സൈറ്റുകൾ സൃഷ്ടിക്കാനും ആളുകളുടെ ശബ്ദം അനുകരിക്കാനും വ്യാപകമായി സന്ദേശങ്ങൾ പ്രചരിപ്പിക്കാനും എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി തട്ടിപ്പുകൾ കൂടുതൽ വിശ്വസനീയവും വ്യാപകവുമായതായി മാറിയെന്നാണ് മുന്നറിയിപ്പ്.

അതേസമയം, എല്ലാ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലുമായി ബ്രിട്ടനിൽ കഴിഞ്ഞ വർഷം 1.28 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളും മെസേജിങ് പ്ലാറ്റ്ഫോമുകളും വഴിയാണ് ഇത്തരം തട്ടിപ്പുകളിൽ വലിയൊരു പങ്കും നടക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ടെലികോം കമ്പനികൾക്കും കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തണമെന്നും തട്ടിപ്പുകൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും യുകെ ഫിനാൻസ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ ദിവസങ്ങൾക്കകം ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങൾ പുറത്തു വന്നു. മാസാവസാനത്തോടെ ചില പ്രദേശങ്ങളിൽ താപനില 39 ഡിഗ്രി സെൽഷ്യസിന് സമീപമെത്താമെന്നാണ് പ്രവചനം. രാജ്യത്തെ 30 കൗണ്ടികളിൽ 30 ഡിഗ്രിയോ അതിൽ കൂടുതലോ താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

യൂറോപ്പിന് മുകളിലായി രൂപപ്പെടുന്ന ഉയർന്ന ന്യൂന മർദത്തിൻ്റെയും തെക്കൻ യൂറോപ്പിൽ നിന്ന് വടക്കോട്ട് നീങ്ങുന്ന ചൂടൻ വായുപ്രവാഹത്തിന്റെയും സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്. നിലവിൽ താരതമ്യേന തണുത്തതും മഴയുള്ളതുമായ സാഹചര്യങ്ങൾ അനുഭവപ്പെടുന്ന ബ്രിട്ടനിൽ ഈ ആഴ്ചയുടെ അവസാനത്തോടെ താപനില അതിവേഗം ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ലണ്ടൻ, കെന്റ്, എസെക്സ്, സറി, സസെക്സ് ഉൾപ്പെടെയുള്ള തെക്കൻ, കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത. എന്നാൽ ദീർഘകാല പ്രവചനങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ താപനിലയുടെ കൃത്യമായ തോതിൽ മാറ്റമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനകരാറിൽ നിർണായക മുന്നേറ്റമുണ്ടായെന്ന വാർത്തയെ തുടർന്ന് ആഗോള എണ്ണവില മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 83 ഡോളറിലേക്ക് താഴ്ന്നപ്പോൾ യൂറോപ്യൻ വാതകവിലയും 6 ശതമാനത്തോളം കുറഞ്ഞു. ലോക എണ്ണവിതരണത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയാണ് വിപണികളെ ആവേശത്തിലാക്കിയത്.

എണ്ണവില ഇടിഞ്ഞതോടെ യുകെ ഉൾപ്പെടെയുള്ള ആഗോള ഓഹരി വിപണികൾ ശക്തമായ നേട്ടം രേഖപ്പെടുത്തി. ലണ്ടൻ ഓഹരി വിപണിയിലെ എഫ്‌ടിഎസ്ഇ 100 സൂചിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. അമേരിക്കയിൽ ഡൗ ജോൺസ്, റസൽ 2000 സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ യൂറോപ്പിലെ സ്റ്റോക്സ് 600 സൂചികയും പുതിയ ഉയരം കുറിച്ചു. ബാങ്കിങ്, വാഹന, വിമാനയാന മേഖലകളിലെ ഓഹരികൾക്ക് മികച്ച നേട്ടമുണ്ടായപ്പോൾ എണ്ണ – ഊർജ കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയേറ്റു.

അതേസമയം കരാർ സംബന്ധിച്ച അന്തിമ ധാരണകൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണമായി സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങൾ, ഉപരോധ ഇളവുകൾ, ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവ ഇനിയും ബാക്കിയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും സമാധാന പ്രതീക്ഷകൾ മൂലം വിലക്കയറ്റ സമ്മർദം കുറയാനും ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ആശ്വാസമാകാനും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് ഫലപ്രദമായി നടപ്പാക്കുന്നതിനായി പ്രായപരിശോധന (Age Verification) സംവിധാനങ്ങളുടെ രൂപരേഖ ഈ വർഷം ഒക്ടോബറോടെ തയ്യാറാക്കണമെന്ന് യുകെ ടെക്‌നോളജി സെക്രട്ടറി ലിസ് കെൻഡൽ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്‌കോമിനോട് ആവശ്യപ്പെട്ടു. ടിക്‌ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, എക്‌സ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


വിലക്ക് കർശനമായി നടപ്പാക്കാൻ വ്യക്തമായ എൻഫോഴ്‌സ്‌മെന്റ് തന്ത്രവും പാർലമെന്റിന് വാർഷിക റിപ്പോർട്ടും സമർപ്പിക്കണമെന്ന് ഓഫ്‌കോമിനോട് നിർദേശിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ, ഡിജിറ്റൽ ഐഡി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രായനിർണയ മാർഗങ്ങൾ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ 18 വയസ്സിന് താഴെയുള്ളവർക്ക് പ്രണയമോ ലൈംഗിക ബന്ധങ്ങളോ അനുകരിക്കുന്ന എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.

അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായക നടപടിയെന്നാണ് സർക്കാർ നിലപാട്. എന്നാൽ മെറ്റയും യൂട്യൂബും ഉൾപ്പെടെയുള്ള സാങ്കേതിക കമ്പനികൾ ഇതിനെതിരെ രംഗത്തെത്തി. ഇത്തരം വിലക്കുകൾ കുട്ടികളെ നിയന്ത്രണമില്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് തള്ളിവിടുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. മറുവശത്ത്, എൻഎസ്‌പിസിസി, ബർണാർഡോസ് തുടങ്ങിയ ബാലക്ഷേമ സംഘടനകൾ കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സ്വാഗതം ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുട്ടികൾക്ക് സ്‌കൂൾ സമയത്തിന് ശേഷം കൂടുതൽ സൃഷ്ടിപരവും കായികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനായി 132.5 മില്യൺ പൗണ്ടിന്റെ പുതിയ ഫണ്ടിങ് പദ്ധതി ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ചു. സംഗീതം, കായികം, ഡിബേറ്റ്, എഞ്ചിനീയറിങ് ക്ലബ്ബുകൾ തുടങ്ങി വിവിധ അനുബന്ധ പ്രവർത്തനങ്ങൾ കൂടുതൽ വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് ഈ പ്രഖ്യാപനം. കുട്ടികൾ സ്‌ക്രീനുകളിൽ ചെലവഴിക്കുന്ന സമയം കുറച്ച് കൂടുതൽ സാമൂഹികവും സജീവവുമായ പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

സാമ്പത്തികവും ജീവനക്കാരുടെ കുറവ് തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ പദ്ധതി നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് വിദ്യാഭ്യാസ രംഗത്തെ സംഘടനകൾ മുന്നറിയിപ്പ് നൽകി. എന്നാൽ വരുമാനമോ സാമൂഹിക പശ്ചാത്തലമോ നോക്കാതെ എല്ലാ കുട്ടികൾക്കും ഇത്തരം അവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്‌ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന ‘ഓസ്ട്രേലിയ പ്ലസ്’ പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അംഗീകാരം നൽകി. സോഷ്യൽ മീഡിയ വിലക്കിനൊപ്പം ഓൺലൈൻ ഗെയിമുകളിലെ അപരിചിതരുമായി ചാറ്റ് ചെയ്യൽ, ലൈവ് സ്ട്രീമിങ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് മാതാപിതാക്കളുടെ അഭിപ്രായങ്ങളും വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പൊതുജനാഭിപ്രായ സർവേയിലും സർക്കാർ നടത്തിയ കൂടിയാലോചനയിലും പങ്കെടുത്ത മാതാപിതാക്കളിൽ ഭൂരിഭാഗവും 16 വയസ് പ്രായപരിധിയെ അനുകൂലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സൈബർ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ നടപടി സഹായിക്കുമെന്നാണ് പലരുടെയും വിലയിരുത്തൽ.

എന്നാൽ വിലക്ക് മാത്രം പ്രശ്നപരിഹാരമാകില്ലെന്ന ആശങ്കയും ചില മാതാപിതാക്കൾ പങ്കുവയ്ക്കുന്നു. കുട്ടികൾ നിയന്ത്രണങ്ങൾ മറികടക്കാൻ വഴികൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും, സാങ്കേതിക കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രായനിർണയ സംവിധാനങ്ങളുടെ കാര്യക്ഷമതയും സ്വകാര്യതാ പ്രശ്നങ്ങളും ഇപ്പോഴും ചർച്ചയാകുന്ന വിഷയങ്ങളാണ്.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന കാര്യത്തിൽ പല കൗമാരക്കാരും യോജിക്കുന്നുണ്ടെങ്കിലും പൂർണ വിലക്കിനെക്കുറിച്ച് അഭിപ്രായഭിന്നത തുടരുകയാണ്. ചിലർ നിയന്ത്രണത്തെ സ്വാഗതം ചെയ്യുമ്പോൾ, മറ്റുചിലർ സുഹൃത്തുക്കളുമായുള്ള ബന്ധത്തിനും സാമൂഹിക ഇടപെടലുകൾക്കും ഇത് തിരിച്ചടിയാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡർഹം കോൺസ്റ്റബുലറിയിൽ ഇൻസ്‌പെക്ടറായിരുന്ന റിച്ചാർഡ് വിൽസൺ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഓൺലൈൻ ചാറ്റിൽ കുടുങ്ങി. ഓൺലൈൻ ബാല ലൈംഗിക ചൂഷണം തടയാനുള്ള സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ അക്കൗണ്ടിലൂടെ നടത്തിയ നിരീക്ഷണത്തിനിടെയാണ് സംഭവം പുറത്തുവന്നത്. 12 വയസ്സുകാരിയുടെ അടിവസ്ത്രത്തെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയതായും സുഹൃത്തിന്റെ മകളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കാണുന്നതായി പറഞ്ഞതായും കോടതിയിൽ പ്രോസിക്യൂഷൻ
വ്യക്തമാക്കി.

2023 ഫെബ്രുവരിയിൽ ‘കിക്ക്’ പ്ലാറ്റ്ഫോമിലെ ചാറ്റ് റൂമിലൂടെയായിരുന്നു വിൽസൺ ആശയവിനിമയം നടത്തിയത്. വ്യാജ പേരിൽ ഡബ്ലിന് സമീപമാണെന്ന് പറഞ്ഞ ഇയാൾ, ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് അവളുടെ വസ്ത്രധാരണത്തെ കുറിച്ച് ലൈംഗിക സൂചനകളോടെയുള്ള സംഭാഷണം നടത്തി. തുടർന്ന് സ്നാപ്ചാറ്റിലേക്കും ആശയവിനിമയം നീണ്ടു. മാർച്ച് 17ന് അറസ്റ്റ് ചെയ്ത വിൽസൺ ചോദ്യം ചെയ്യലിൽ മൗനം പാലിച്ചതിനൊപ്പം മൊബൈൽ ഫോണിന്റെ പാസ്‌വേഡ് കൈമാറാനും വിസമ്മതിച്ചു.

ന്യൂകാസിൽ ക്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ച 40കാരനായ വിൽസണിന് 22 മാസത്തെ തടവുശിക്ഷയോടൊപ്പം രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു . പ്രതിക്ക് ആറുമാസത്തെ മദ്യവിമുക്തി ചികിത്സയും നിർദേശിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വാദം പ്രതിഭാഗം മുന്നോട്ടുവച്ചിരുന്നു. കേസിനു പിന്നാലെ ഡർഹം കോൺസ്റ്റബുലറി ഇയാളെ സസ്‌പെൻഡ് ചെയ്തതായും ഉടൻ തന്നെ ഗ്രോസ് മിസ്‌കണ്ടക്ട് ഹിയറിംഗ് നടക്കുമെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോൺ മക്‌ആഡം അറിയിച്ചു.

Copyright © . All rights reserved