Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായി (ജിസിസി) ബ്രിട്ടൻ 3.7 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. കരാർ പൂർണമായി നടപ്പാകുന്നതോടെ ബ്രിട്ടീഷ് കയറ്റുമതികൾക്കുള്ള വാർഷിക താരിഫ് ചെലവിൽ ഏകദേശം 580 മില്യൺ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി . ചെഡാർ ചീസ്, ബട്ടർ, ചോക്ലേറ്റ്, പാനീയങ്ങൾ, വാഹന അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഇതിലൂടെ ഗൾഫ് വിപണികളിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി വർധിക്കുമെന്നും ബ്രിട്ടനിലെ ഭക്ഷ്യ, നിർമ്മാണ, കാർഷിക മേഖലകൾക്ക് വലിയ പ്രയോജനം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് കമ്പനികൾക്ക് ഗൾഫ് രാജ്യങ്ങളിൽ പുതിയ പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും കണ്ടെത്താൻ കരാർ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ധനകാര്യ സേവനങ്ങൾ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയിലും സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത് . പ്രധാനമന്ത്രി കിയർ സ്റ്റാർമർ സർക്കാരിന്റെ ഇന്ത്യ, ദക്ഷിണ കൊറിയ കരാറുകൾക്ക് പിന്നാലെയുള്ള മൂന്നാമത്തെ പ്രധാന വ്യാപാര കരാറാണിത്. ഒരു ജി7 രാജ്യവും ജിസിസിയും തമ്മിലുള്ള ആദ്യ സ്വതന്ത്ര വ്യാപാര കരാറെന്ന പ്രത്യേകതയും കരാറിനുണ്ട്. ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ ആഗോള വ്യാപാര നയത്തിന്റെ ഭാഗമായാണ് ബ്രിട്ടൻ ഇത്തരം കരാറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

അതേസമയം, മനുഷ്യാവകാശവും തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വ്യക്തതയില്ലെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകൾ കരാറിനെ വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളി അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബ്രിട്ടൻ കൂടുതൽ ഉറപ്പുകൾ ആവശ്യപ്പെടേണ്ടിയിരുന്നുവെന്ന അഭിപ്രായമാണ് ഉയരുന്നത്. മുൻ കൺസർവേറ്റീവ് സർക്കാർ ആരംഭിച്ച ചർച്ചകൾ പൂർത്തിയാക്കിയ കരാറിനെ പ്രതിപക്ഷം ബ്രെക്സിറ്റിന്റെ പ്രധാന നേട്ടമായി വിശേഷിപ്പിച്ചു. എന്നാൽ യൂറോപ്യൻ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ലേബർ സർക്കാരിന്റെ സമീപനം ഭാവിയിൽ ഇത്തരം സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രാധാന്യം കുറയ്ക്കുമോയെന്ന ആശങ്കയും കൺസർവേറ്റീവ് നേതാക്കൾ പ്രകടിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ ടിക്‌ടോക്കും യൂട്യൂബും മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ബ്രിട്ടന്റെ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്കോം റിപ്പോർട്ട് ചെയ്തു. കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. സ്നാപ്പ് ചാറ്റ് ഉപയോഗിക്കുന്ന കുട്ടികളുമായി പ്രായപൂർത്തിയായ അപരിചിതർ ബന്ധപ്പെടുന്നത് തടയാനും, പരിചയമില്ലാത്തവരെ കൂട്ടത്തിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങൾ ഒഴിവാക്കാനും സ്നാപ് ചാറ്റ് കമ്പനി സമ്മതിച്ചതായി ഓഫ്കോം അറിയിച്ചു.

16 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്കായി നേരിട്ടുള്ള ചാറ്റ് സംവിധാനം പൂർണ്ണമായും ഓഫ് ചെയ്യാനുള്ള സൗകര്യം മാതാപിതാക്കൾക്ക് നൽകുമെന്ന് റോബ്ലോക്സ് അറിയിച്ചു. അതേസമയം, ഇൻസ്റ്റഗ്രാമിൽ കൗമാരക്കാരുടെ കോൺടാക്ട് ലിസ്റ്റുകൾ മറച്ചുവയ്ക്കുകയും, സ്വകാര്യ സന്ദേശങ്ങളിലെ ലൈംഗിക സ്വഭാവമുള്ള സംഭാഷണങ്ങൾ കണ്ടെത്താൻ കൃത്രിമ ബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കുകയാണെന്നും മെറ്റ വ്യക്തമാക്കി. ടിക്‌ടോക്കും യൂട്യൂബും നിലവിൽ ആപ്പുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെന്നാണ് വിശദീകരിച്ചത്. 16 വയസ്സിൽ താഴെയുള്ളവർക്കുള്ള നേരിട്ടുള്ള മെസേജിങ് ടിക്‌ടോക് ഇതിനകം നിയന്ത്രിച്ചിട്ടുണ്ടെന്നും, യൂട്യൂബിൽ ഷോർട്സ് വീഡിയോകൾക്ക് സമയപരിധി നിശ്ചയിക്കാനുള്ള സൗകര്യം മാതാപിതാക്കൾക്ക് നൽകിയിട്ടുണ്ടെന്നും കമ്പനികൾ അറിയിച്ചു.

ഓൺലൈൻ സുരക്ഷാ സംഘടനയായ മോളി റോസ് ഫൗണ്ടേഷന്റെ മേധാവി ആൻഡി ബറോസ്, കുട്ടികളെ സംരക്ഷിക്കുന്നതിൽ വലിയ ടെക് കമ്പനികൾ ഇപ്പോഴും അലംഭാവവും ഉത്തരവാദിത്വക്കുറവും കാണിക്കുന്നുവെന്ന് വിമർശിച്ചു. കൗമാരക്കാർക്ക് അപകടകരമായ ഉള്ളടക്കങ്ങൾ തുടർച്ചയായി എത്തിക്കുന്ന വ്യക്തിഗത അൽഗോരിതങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോമുകൾ നൽകിയ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പാക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓഫ്കോം മുന്നറിയിപ്പ് നൽകി. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ പൊതുചർച്ച മേയ് 26ന് അവസാനിക്കാനിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് മരുന്നുകളുടെ വിലനിർണയത്തിൽ സർക്കാർ ഇടപെടൽ വർധിക്കുന്ന തരത്തിലുള്ള ബ്രിട്ടൻ-അമേരിക്ക മരുന്ന് കരാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. . എൻഎച്ച്എസ് ഏതെല്ലാം മരുന്നുകൾക്ക് എത്ര തുക നൽകണമെന്ന് നിർണയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസിന്റെ (നൈസ്) സ്വാതന്ത്ര്യം സർക്കാർ കുറയ്ക്കുകയാണെന്നാരോപിച്ച് നിയമനടപടിക്ക് ചിലർ ഒരുങ്ങുകയാണ് ചില സംഘടനകൾ. പുതിയ നിയമഭേദഗതി പിൻവലിക്കാത്ത പക്ഷം ഹൈക്കോടതിയിൽ ജുഡീഷ്യൽ റിവ്യൂ ഹർജി നൽകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.

ആരോഗ്യമന്ത്രി നൈസിന്റെ ശുപാർശകൾ മറികടക്കാൻ അധികാരം നേടുന്നതിലൂടെ മരുന്ന് കമ്പനികൾക്ക് കൂടുതൽ വില ഈടാക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് വിമർശകരുടെ ആരോപണം. പാർലമെന്റിൽ ചർച്ചയില്ലാതെയും കരാറിന്റെ ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങൾ വെളിപ്പെടുത്താതെയുമാണ് സർക്കാർ നീങ്ങിയതെന്ന് പ്രതിപക്ഷവും ചില ഭരണകക്ഷി എംപിമാരും ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടവുമായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ട്.

അതേസമയം നൈസിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടില്ലെന്നും ചികിത്സാഫലപ്രാപ്തിയും ചെലവും സ്വതന്ത്രമായി വിലയിരുത്തുന്ന സംവിധാനം തുടരുമെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ കരാറിലൂടെ എൻഎച്ച്എസ് രോഗികൾക്ക് അത്യാധുനിക ചികിത്സകളും നവീന മരുന്നുകളും വേഗത്തിൽ ലഭ്യമാക്കാനാകുമെന്ന് മന്ത്രാലയം അവകാശപ്പെട്ടു. അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് മരുന്ന് കയറ്റുമതിക്ക് തീരുവയില്ലാത്ത സാഹചര്യം തുടരുമെന്നതും കരാറിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി സർക്കാർ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

.ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 2.8 ശതമാനമായി താഴ്ന്നതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. മാർച്ചിലെ 3.3 ശതമാനത്തിൽ നിന്ന് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ധനവില വർധനയും ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള അനിശ്ചിതത്വവും നിലനിന്നിരുന്നിട്ടും, ഗൃഹോപയോഗ വൈദ്യുതി നിരക്കിൽ വന്ന ഇളവാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണമായതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. സാധാരണ കുടുംബങ്ങളുടെ വാർഷിക വൈദ്യുതി–ഗ്യാസ് ബിൽ 117 പൗണ്ട് കുറഞ്ഞതും ആശ്വാസമായി.

അതേസമയം, ഇറാൻ യുദ്ധത്തിന്റെ യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങൾ ഇനിയും പൂർണമായി ജനങ്ങളിലെത്താനുണ്ടെന്ന ആശങ്കയും ശക്തമാണ്. ആഗോള എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലെത്തിയതോടെ പെട്രോൾ–ഡീസൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഏപ്രിലിൽ മാത്രം മോട്ടോർ ഇന്ധനവിലയിൽ 23 ശതമാനം വർധന രേഖപ്പെടുത്തി. ജൂലൈയിൽ ഗൃഹോപയോഗ ഊർജ നിരക്കുകൾ വീണ്ടും 13 ശതമാനം വരെ ഉയരാമെന്ന പ്രവചനവും പുറത്തുവന്നു. ഇതോടെ വരും മാസങ്ങളിൽ പണപ്പെരുപ്പം വീണ്ടും 4 ശതമാനത്തോട് അടുക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർക്കുള്ളത്.

ഈ സാഹചര്യം സർക്കാരിനും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും വലിയ വെല്ലുവിളിയായി മാറുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാനായി പലിശനിരക്ക് ഉയർത്തണോ, അല്ലെങ്കിൽ സാമ്പത്തിക വളർച്ച സംരക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് സാമ്പത്തിക വിദഗ്ദർ. എന്നാൽ ഇപ്പോഴത്തെ ഇടിവ് ചാൻസലർ റേച്ചൽ റീവ്സിന് ആശ്വാസമായി. ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പുതിയ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അവർ അറിയിച്ചു. റെയിൽ നിരക്ക് വർധന മരവിപ്പിച്ചതും കുടുംബ ബില്ലുകളിൽ ഇളവ് നൽകിയതുമാണ് ഇപ്പോഴത്തെ ആശ്വാസത്തിന് കാരണമായതെന്ന് സർക്കാർ അവകാശപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾക്ക് പുതിയ മിസൈൽ സംവിധാനം ഒരുക്കുന്നു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ഈ സംവിധാനത്തിലൂടെ ചെറുകിട ഡ്രോണുകളെയും സ്വയം നിയന്ത്രിത ആയുധങ്ങളെയും അതിവേഗത്തിൽ തകർക്കാനാകുമെന്നാണ് റിപ്പോർട്ട്. ആധുനിക യുദ്ധഭൂമികളിൽ ഡ്രോണുകളുടെ വ്യാപക ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് പുതിയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് മുൻഗണന നൽകുന്നത്.

റോയൽ എയർ ഫോഴ്സിന്റെ ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങളിൽ ഈ മിസൈൽ സംവിധാനം ഘടിപ്പിക്കാനാണ് പദ്ധതി. കുറഞ്ഞ ചെലവിൽ കൂടുതൽ ലക്ഷ്യങ്ങളെ നേരിടാൻ കഴിയുന്ന രീതിയിലാണ് പുതിയ ആയുധ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ടാകുമെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഡ്രോൺ ഭീഷണി ലോക രാജ്യങ്ങൾ ഗൗരവമായി കാണുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്റെ പുതിയ നീക്കം. ഭാവിയിലെ യുദ്ധരീതികളിൽ മനുഷ്യരില്ലാത്ത ആയുധങ്ങളുടെ സ്വാധീനം വർധിക്കുമെന്ന് വിലയിരുത്തപ്പെടുന്നതിനാൽ പ്രതിരോധ സംവിധാനങ്ങൾ നവീകരിക്കുന്നത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ യുവ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ കാർ ഇൻഷുറൻസ് തട്ടിപ്പ് വ്യാപകമാകുന്നതായി സാമ്പത്തിക നിയന്ത്രണ ഏജൻസിയായ എഫ്‌സിഎ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയും മെസേജിംഗ് ആപ്പുകളിലൂടെയും വ്യാജ ബ്രോക്കർമാർ വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. 16 മുതൽ 25 വയസ്സ് വരെയുള്ള ഡ്രൈവർമാരിൽ പകുതിയോളം പേർ ഇത്തരത്തിൽ പോളിസികൾ വാങ്ങിയിട്ടുണ്ടെന്നും അതിൽ പലതും വ്യാജമാണെന്നും എഫ്‌സിഎയുടെ പഠനം വ്യക്തമാക്കുന്നു.

വ്യാജ ഇൻഷുറൻസ് പോളിസി കൈവശം വെച്ച് വാഹനമോടിക്കുന്നവർക്ക് ഗുരുതര നിയമപ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇൻഷുറൻസ് സാധുവല്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയാൽ പിഴയും ക്രിമിനൽ കേസും വാഹന പിടിച്ചെടുക്കലും വരെ സംഭവിക്കാം. ഉയർന്ന ഇൻഷുറൻസ് പ്രീമിയത്തിൽ നിന്ന് രക്ഷപ്പെടാൻ കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ തിരഞ്ഞെടുക്കുന്ന യുവാക്കളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ചിലപ്പോൾ യഥാർത്ഥ വിവരങ്ങൾ മറച്ച് കുറഞ്ഞ പ്രീമിയം കാണിച്ചാണ് വ്യാജ പോളിസികൾ തയ്യാറാക്കുന്നത്.

ഇത്തരം തട്ടിപ്പിന്റെ ഇരയായ 21കാരിയായ അമി ഡൊണഗേയ്‌ക്ക് വ്യാജ ഇൻഷുറൻസ് കാരണം ക്രിമിനൽ കേസിൽപ്പെടേണ്ടിവന്നിരുന്നു. സാധാരണ കമ്പനികൾ £4,500 വരെ ആവശ്യപ്പെട്ടപ്പോൾ വളരെ കുറഞ്ഞ തുകയ്ക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്ത ആളെയാണ് അവർ വിശ്വസിച്ചത്. പിന്നീട് പൊലീസ് പരിശോധനയിലാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധപ്പെട്ട ബ്രോക്കറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ബ്ലോക്ക് ചെയ്തതായി അമി പറഞ്ഞു. ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ബ്രോക്കർ അധികൃത അംഗീകാരം നേടിയവരാണോ എന്ന് എഫ്‌സിഎയുടെ “ഫേം ചെക്കർ” വഴി ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

‘മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യു.കെ.’ എന്ന റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നതോടെ വലിയ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത് . ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്നും മറ്റൊരു സ്ത്രീ അനുമതിയില്ലാത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും ബി.ബി.സി. പനോരമ അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. സംഭവത്തിൽ കുറ്റകൃത്യമോ വീഴ്ചയോ തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബ്രിട്ടന്റെ സംസ്കാരിക, മാധ്യമ, കായിക വകുപ്പ് അറിയിച്ചു.

പരിപാടി സംപ്രേഷണം ചെയ്ത ചാനൽ എല്ലാ എപ്പിസോഡുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും താത്കാലികമായി പിൻവലിച്ചു. ഇതിനിടെ ടൂറിസം കമ്പനി സ്പോൺസർഷിപ്പ് നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. നിർമ്മാണ കമ്പനി ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പങ്കെടുത്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചാനലും നിർമാണ സംഘവും പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്. ബ്രിട്ടീഷ് മാധ്യമനിയന്ത്രണ ഏജൻസിയും പങ്കെടുത്തവരുടെ ക്ഷേമസംരക്ഷണത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി.

“പരിചയമില്ലാത്ത ആളുകളെ വളരെ വേഗത്തിൽ അടുപ്പത്തിലേക്ക് നയിക്കുന്ന ആശയം അപകടസാധ്യത നിറഞ്ഞതാണെന്ന് ബ്രിട്ടീഷ് പാർലമെന്ററി സമിതി അധ്യക്ഷ പ്രതികരിച്ചു. സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും പരിഗണിക്കാത്ത റിയാലിറ്റി ഷോകൾക്കെതിരെ കൂടുതൽ കർശന മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങൾക്കിടയിൽ ഗാർഹിക പീഡനവും കുടുംബ തർക്കങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ചെറിയ വാക്കുതർക്കങ്ങളിൽ നിന്ന് തുടങ്ങി പൊലീസ് കേസുകളിലേക്കും ജയിൽശിക്ഷയിലേക്കും വരെ കാര്യങ്ങൾ എത്തുന്ന സംഭവങ്ങൾ നിരവധിയാണ്. യുകെയിലെ കർശന നിയമങ്ങളും കുടുംബബന്ധങ്ങളിലെ മാറ്റങ്ങളും പലർക്കും വലിയ തിരിച്ചടിയാകുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഘർഷം കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക സമ്മർദം, ഏകാന്തത, ജോലി തിരക്ക്, സാമൂഹികമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പുതിയ ബന്ധങ്ങൾ എന്നിവ കുടുംബങ്ങളിൽ അകലം സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ നിന്ന് യുകെയിലെത്തുന്ന പല ദമ്പതികൾക്കും ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളും പരമ്പരാഗത ചിന്താഗതിയിൽ തുടരുന്ന പുരുഷന്മാരും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളും പല കുടുംബങ്ങളെയും തകർച്ചയിലേക്കു നയിക്കുന്നതായി കൗൺസിലർമാർ പറയുന്നു.

യുകെയിലെ നിയമപ്രകാരം ശാരീരിക ആക്രമണം മാത്രമല്ല, മാനസിക പീഡനവും സാമ്പത്തിക നിയന്ത്രണവും കുറ്റകരമാണ്. പങ്കാളിയുടെ ഫോൺ പരിശോധിക്കൽ, പണം നിയന്ത്രിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ പോലും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും. പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന് മുമ്പ് പ്രൊഫഷണൽ കൗൺസിലിങ് തേടുകയും യുകെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം നേടുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വൈകിയെത്തിയ വസന്തകാല ചൂട് ശക്തമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മെയ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് മുന്നോടിയായി ചില ഭാഗങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട അസാധാരണ തണുപ്പിന് പിന്നാലെയാണ് ചൂട് വർധിക്കുന്നത്.

ആഴ്ചയുടെ തുടക്കത്തിൽ മഴയും മേഘാവൃത കാലാവസ്ഥയും അനുഭവപ്പെട്ടെങ്കിലും ബുധനാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് റിപ്പോർട്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നും തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 28 ഡിഗ്രി വരെ ചൂട് ഉയരാമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാകുമിതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുകെയിൽ ഔദ്യോഗികമായി ‘ഹീറ്റ്‌വേവ്’ പ്രഖ്യാപിക്കപ്പെടാൻ തുടർച്ചയായി മൂന്ന് ദിവസം നിശ്ചിത താപനിലയ്ക്ക് മുകളിലായിരിക്കണം. ചില പ്രദേശങ്ങളിൽ ഈ മാനദണ്ഡം പാലിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും വാരാന്ത്യത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സ്കോട്ട് ലൻഡ്, വെയിൽസ്, പടിഞ്ഞാറൻ ഇംഗ്ലണ്ട് മേഖലകളിൽ ശനിയാഴ്ച മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ കമ്പനികൾ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം കാരണം പുതിയ നിക്ഷേപങ്ങളും നിയമനങ്ങളും താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് വ്യവസായ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഊർജവിലയും ഇന്ധനച്ചെലവും ഉയർന്നതോടെ കമ്പനികൾ പുതിയ പദ്ധതികളിൽ നിന്ന് ചെലവ് നിയന്ത്രണത്തിലേക്ക് മാറുകയാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു. അക്കൗണ്ടൻസി സ്ഥാപനമായ ബിഡിഒയുടെ പഠനത്തിൽ പകുതിയിലധികം ഇടത്തരം കമ്പനികൾ ഇന്ധനച്ചെലവും വിതരണ ശൃംഖല പ്രശ്നങ്ങളും ഏറ്റവും വലിയ വെല്ലുവിളികളാണെന്ന് വ്യക്തമാക്കി.

തൊഴിൽ മേഖലയിലും പ്രതിസന്ധിയുടെ സൂചനകൾ ശക്തമാണ്. റിക്രൂട്ട്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കോൺഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിൽ യുകെയിലെ ജോലി ഒഴിവുകൾ 7.7 ശതമാനം കുറഞ്ഞ് 7.11 ലക്ഷം ആയി. പൈലറ്റുമാർ, ട്രാവൽ ഏജന്റുമാർ, ട്രെയിൻ ഡ്രൈവർമാർ തുടങ്ങിയ മേഖലകളിലാണ് ഇടിവ് കൂടുതൽ രേഖപ്പെടുത്തിയത്. അതേസമയം നാനിമാർ, സെയിൽസ് എക്സിക്യൂട്ടീവുകൾ, കൊറിയർ സേവനങ്ങൾ എന്നിവയിൽ നിയമന ആവശ്യകത വർധിച്ചതായും റിപ്പോർട്ട് പറയുന്നു.

ഇതിനിടെ ചില കമ്പനികൾ വിദേശ വിതരണ ശൃംഖലകളിലുള്ള ആശ്രയം കുറയ്ക്കാൻ യുകെയിലെ തന്നെ വിതരണക്കാരെ മുൻഗണന നൽകാൻ ആലോചിക്കുന്നതായും ബിഡിഒ വ്യക്തമാക്കി. ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യത്തിൽ ഉൽപ്പാദനം നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് നിർമ്മാണ മേഖലയ്ക്ക് ചില നേട്ടങ്ങൾ നൽകാമെന്നാണ് വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved