ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലുടനീളം ശക്തമായ മഞ്ഞുവീഴ്ചയും അതിശക്തമായ കാറ്റും വാരി വിതച്ച് സ്റ്റോം ഗോറെട്ടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . ജനുവരി 8, 9 തീയതികളിൽ വെയിൽസ്, മിഡ്ലാൻഡ്സ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വ്യാപകമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് നൽകിയിരുന്നു . ചില പ്രദേശങ്ങളിൽ 10–15 സെ.മീ വരെ മഞ്ഞ് അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട് . പീക് ഡിസ്ട്രിക്ട്, വെയിൽസ് മലനിരകൾ എന്നിവിടങ്ങളിൽ 20–30 സെ.മീ വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് പല മേഖലകളിലും ആംബർ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത രംഗത്ത് വലിയ തടസ്സങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മിഡ്ലാൻഡ്സിൽ നാഷണൽ ഹൈവേസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. പ്രധാന പാതയായ എ628 വുഡ്ഹെഡ് പാസ് വ്യാഴാഴ്ച രാത്രി 8 മുതൽ അടച്ചിടുമെന്ന് അറിയിച്ചു. റെയിൽ സർവീസുകളും കടുത്ത നിയന്ത്രണത്തിലായി; ചിൽറ്റേൺ റെയിൽവേസ് വെള്ളിയാഴ്ച പകുതി സർവീസുകൾ മാത്രമേ നടത്തുകയുള്ളൂ. ഷെഫീൽഡ്–മാഞ്ചസ്റ്റർ റൂട്ടിൽ ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേ സർവീസ് ശനിയാഴ്ച വരെ നിർത്തിവച്ചു. കോർണ്വാൾ, ഡെവൺ മേഖലകളിൽ ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ വ്യാഴാഴ്ച വൈകുന്നേരം മുതൽ സർവീസ് നിർത്തി.

കാറ്റും കടുത്ത ഭീഷണിയാകുകയാണ്. ഐൽസ് ഓഫ് സില്ലി, വെസ്റ്റ് കോർണ്വാൾ മേഖലകളിൽ മണിക്കൂറിൽ 100 മൈലിന് മുകളിലേക്ക് കാറ്റുവേഗം ഉയരാൻ സാധ്യതയുള്ളതിനാൽ അപൂർവമായ റെഡ് വിൻഡ് വാർണിങ് പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യോമ-കടൽ ഗതാഗതത്തെയും കാര്യമായി ബാധിച്ചു. ആംസ്റ്റർഡാം സ്കിപോൾ വിമാനത്താവളത്തിൽ 700ലധികം വിമാനങ്ങൾ റദ്ദാക്കി. യുകെയിലെ പല പ്രാദേശിക വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ് . ക്രോസ്-ചാനൽ ഫെറി സർവീസുകൾ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തു. അതേസമയം, കടുത്ത തണുപ്പിനെ തുടർന്ന് ഇംഗ്ലണ്ടിലുടനീളം ജനുവരി 12 വരെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ആംബർ കോൾഡ് വെതർ ഹെൽത്ത് അലർട്ട് തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം: മുൻ പ്രീമിയർ ലീഗ് റഫറിയായ ഡേവിഡ് കൂട്ട് (43) കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു. 15 വയസുള്ള സ്കൂൾ യൂണിഫോം ധരിച്ച ബാലനെ ഉൾക്കൊള്ളുന്ന കാറ്റഗറി എ വീഡിയോ അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . നോട്ടിംഗ്ഹാം ക്രൗൺ കോടതിയിൽ വ്യാഴാഴ്ച വിധി പ്രസ്താവിച്ച ജഡ്ജി നിർമൽ ശാന്ത് കെ.സി., ഒൻപത് മാസം തടവ് ശിക്ഷയാണ് വിധിച്ചത് . കൂടാതെ 10 വർഷത്തേക്കുള്ള സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും കോടതി ഏർപ്പെടുത്തി.

2020 ജനുവരി 2 ന് ഡെൽ ലാപ്ടോപ്പിൽ നിന്ന് രണ്ട് മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഡൗൺലോഡ് ചെയ്ത് കണ്ടതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ‘നിർമിക്കൽ’ എന്ന കുറ്റം ഡൗൺലോഡ് ചെയ്യൽ, സൂക്ഷിക്കൽ, പങ്കുവെക്കൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണെന്ന് കോടതി വ്യക്തമാക്കി. “ഇത്തരമൊരു കുറ്റം യഥാർത്ഥ കുട്ടികളെ നേരിട്ട് ബാധിക്കുകയും അവരുടെ ജീവിതത്തിൽ ദീർഘകാല മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു,” ജഡ്ജി കൂറ്റിനോട് പറഞ്ഞു. തുടക്കത്തിൽ കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം കുറ്റം സമ്മതിക്കുകയായിരുന്നു.

2018ൽ പ്രീമിയർ ലീഗിൽ ആദ്യ മത്സരം നിയന്ത്രിച്ച കൂട്ട്, പിന്നീട് ഗുരുതര ആരോപണങ്ങളിലൂടെ കരിയർ നഷ്ടപ്പെടുത്തുകയായിരുന്നു . 2024ൽ ജർഗൻ ക്ലോപ്പിനെക്കുറിച്ചുള്ള വീഡിയോ പരാമർശങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു ; യൂറോ 2024 സമയത്ത് ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ യുവേഫ 2025 ജൂൺ 30 വരെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു . കൊക്കെയിൻ കൈവശം വെച്ചതിന് മുന്നറിയിപ്പും ഇയാൾക്ക് ലഭിച്ചിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആശുപത്രികളും പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ഡേവിഡ് ഹാർട്ട് (22) എന്ന യുവാവിന് അമേരിക്കൻ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ന്യൂയോർക്ക് നോർത്തേൺ ഡിസ്ട്രിക്ട് യുഎസ് കോടതിയാണ് ശിക്ഷ വിധിച്ചത് . സ്കോട്ട് ലാൻഡ് യാർഡും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ പ്രോസിക്യൂട്ട് ചെയ്തത്. ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിൽ ബോംബ് വെച്ചുവെന്നടക്കമുള്ള ഭീഷണികൾ ഇയാൾ ഫോൺ വഴി അറിയിച്ചതായാണ് കേസ്.

2023 ഒക്ടോബർ അവസാനം മുതൽ നവംബർ മധ്യം വരെ ഇയാൾ യുകെയിലെ വിവിധ നമ്പറുകളിലേക്ക് 95 ഫോൺവിളികൾ നടത്തിയതായി കോടതി കണ്ടെത്തി . ഇതിൽ 66 വിളികളും ലണ്ടനിലേക്കായിരുന്നു. ഏഴ് ആശുപത്രികൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, രണ്ട് പൊലീസ് കൺട്രോൾ റൂമുകൾ, ക്യാൻസർ വിവര-സഹായ കേന്ദ്രം എന്നിവയാണ് ഇയാൾ ലക്ഷ്യമിട്ടത്. “നിങ്ങളുടെ കെട്ടിടത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ട്, 12 സെക്കൻഡിനുള്ളിൽ പുറത്തേക്ക് ഇറങ്ങണം” എന്ന രീതിയിലുള്ള ഭീഷണികളും ഇയാൾ മുഴക്കിയതായി പൊലീസ് പുറത്തുവിട്ട ഓഡിയോ രേഖകൾ വ്യക്തമാക്കുന്നു.

ഭീഷണികൾ വ്യാജമാണെന്ന് ചിലർക്ക് സംശയമുണ്ടായിരുന്നെങ്കിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടി വന്നതായി പൊലീസ് അറിയിച്ചു. ചില ആശുപത്രികളിൽ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വിശദമായ പരിശോധന നടത്തി. ഹോട്ടൽ ബേസ്മെന്റിൽ ബോംബ് വെച്ചുവെന്നുമുള്ള അവകാശവാദങ്ങളും ഇയാൾ ഉന്നയിച്ചിരുന്നു. ഭീഷണികൾ യഥാർത്ഥമായി സ്വീകരിക്കപ്പെടുമെന്ന് ഹാർട്ടിന് ബോധ്യമുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടനിലെ റോഡുകളിൽ 2030ഓടെ ഡീസൽ കാറുകളെ മറികടന്ന് ബാറ്ററി ഇലക്ട്രിക് കാറുകൾ ആധിപത്യം നേടുമെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നു . ഇതിൻ പ്രകാരം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിനാൽ ഡീസൽ വാഹനങ്ങളുടെ എണ്ണം സ്ഥിരമായി കുറയുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലണ്ടനിലെ അൾട്രാ ലോ എമിഷൻ സോൺ (ULEZ) ഉൾപ്പെടെയുള്ള കടുത്ത മലിനീകരണ നിയന്ത്രണങ്ങളാണ് ഡീസൽ വാഹനങ്ങളുടെ ആവശ്യകത കുറയുന്നതിൻ്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പഠിക്കുന്ന ‘ന്യൂ ഓട്ടോമോട്ടീവ്’ എന്ന തിങ്ക് ടാങ്ക് നടത്തിയ വിശകലനമനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ ഗ്രേറ്റ് ബ്രിട്ടനിലെ ഡീസൽ കാറുകളുടെ എണ്ണം 99 ലക്ഷം ആയി കുറഞ്ഞു. ഇത് ഏറ്റവും ഉയർന്ന നിലയായിരുന്ന 1.24 കോടി ഡീസൽ വാഹനങ്ങളിൽ നിന്ന് 21 ശതമാനത്തിന്റെ ഇടിവാണ്. മറുവശത്ത്, ഇലക്ട്രിക് കാറുകളുടെ വിൽപ്പന ശക്തമായി തുടരുകയാണ്. നിർമാതാക്കൾ പ്രതീക്ഷിച്ചതിനെക്കാൾ വളർച്ചയുടെ വേഗം കുറവായിരുന്നാലും, ഇലക്ട്രിക് വാഹന വിപണി സ്ഥിരമായി മുന്നേറുന്നുവെന്നാണ് റിപ്പോർട്ട്.

ഡീസൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്ന യുകെയിലെ ആദ്യ നഗരമായി ലണ്ടൻ മാറുമെന്ന് പഠനം പ്രവചിക്കുന്നു. കർശനമായ പരിസ്ഥിതി നയങ്ങളും മലിനീകരണ നിയന്ത്രണങ്ങളും പൊതുജനാരോഗ്യ ചിന്തകളും ഇതിന് പിന്നിലുണ്ട്. ഇതോടെ യുകെയിലെ ഗതാഗത മേഖല വലിയ മാറ്റത്തിന്റെ ഘട്ടത്തിലേക്കാണ് കടക്കുന്നത് . ഭാവിയിൽ കുറഞ്ഞ കാർബൺ പുറന്തള്ളലുള്ള വാഹനങ്ങളായിരിക്കും റോഡുകളിൽ കൂടുതലായി കാണപ്പെടുക എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദളപതി വിജയ് നായകനായ ‘ജനനായകൻ’ ഇന്ത്യയിൽ സെൻസർ അനുമതി ലഭിക്കാത്തതിനിടെ യുകെയിൽ പ്രദർശനാനുമതി നേടി. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (BBFC) ചിത്രം 15 റേറ്റിംഗോടെയാണ് അംഗീകരിച്ചത്. മോശമായ ഭാഷ, അക്രമദൃശ്യങ്ങൾ, ലൈംഗിക ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നൽകുന്നത് . ഇന്ത്യൻ ചിത്രങ്ങൾ സാധാരണയായി ആദ്യം CBFC സർട്ടിഫിക്കറ്റ് നേടാറുള്ളതിനാൽ, ഇന്ത്യയ്ക്ക് മുൻപ് വിദേശത്ത് അനുമതി ലഭിച്ചതാണ് വാർത്തയായത്.

ഇന്ത്യയിൽ കേന്ദ്ര സെൻസർ ബോർഡിന്റെ (CBFC) അംഗീകാരം വൈകുന്നതോടെ ജനുവരി 9 ന് നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. നിർദേശിച്ച സംഭാഷണ മാറ്റങ്ങൾ നടപ്പാക്കിയ ശേഷവും ചില ഡയലോഗുകൾ മതവികാരങ്ങളെ വ്രണപ്പെടുത്താമെന്ന ആശങ്ക നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. വിജയിയുടെ ചിത്രം അവസാന നിമിഷം വരെ അനുമതിക്കായി കാത്തിരിക്കേണ്ടി വന്നതും സിനിമാ മേഖലയിലും ആരാധകരിലും വലിയ ചർച്ചയാകുകയാണ്.

സെൻസർ വൈകിപ്പിനെ തുടർന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വാദത്തിനിടെ ചിത്രം വീണ്ടും പരിശോധിക്കാൻ പുനഃസംഘടിപ്പിച്ച സമിതിയെ നിയോഗിച്ചതായി CBFC കോടതിയെ അറിയിച്ചു. രേഖകൾ സമർപ്പിക്കാനും വിശദീകരണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട് . ചില രാജ്യങ്ങളിൽ അനുമതി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ കോസ്റ്റ് ഗാർഡ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ പിടിച്ചെടുത്ത റഷ്യൻ പതാകയിലുള്ള എണ്ണക്കപ്പൽ ‘മറിനേര’ പിടിച്ചെടുക്കാനുള്ള നടപടിയിൽ ബ്രിട്ടീഷ് സായുധസേന സഹായം നൽകിയതായി യുകെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഐസ്ലാൻഡിനും സ്കോട്ട് ലൻഡിനുമിടയിലെ കടൽമേഖലയിൽ യാത്ര ചെയ്യുന്നതിനിടെയാണ് കപ്പൽ തടഞ്ഞത്. യുഎസിന്റെ അഭ്യർഥന പ്രകാരം ആർഎഎഫ് നിരീക്ഷണ വിമാനങ്ങളും റോയൽ നേവിയുടെ സഹായക്കപ്പൽ ആർഎഫ്എ ടൈഡ്ഫോഴ്സും ഓപ്പറേഷനിൽ പങ്കെടുത്തു. അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായി പാലിച്ചുള്ള നടപടിയാണിതെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.

വെനിസ്വേല, ഇറാൻ, റഷ്യ എന്നിവയ്ക്കായി ഉപരോധം മറികടന്ന് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റിന്റെ’ ഭാഗമാണ് പിടിച്ചെടുത്ത കപ്പൽ എന്നാണ് അമേരിക്കയുടെ ആരോപണം. കഴിഞ്ഞ മാസം കരീബിയൻ കടലിൽ വെച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ കപ്പൽ പാത മാറ്റുകയും പേര് മാറ്റി റഷ്യൻ കപ്പലായി പുനർരജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. 2024 മുതൽ യുഎസ് ഉപരോധത്തിലായിരുന്ന ഈ കപ്പൽ ഇറാനുവേണ്ടി 7.3 മില്യൺ ബാരൽ എണ്ണ കൈമാറ്റം നടത്തിയതായും അതിന്റെ വരുമാനം ഭീകരപ്രവർത്തനങ്ങൾക്കും അസ്ഥിരതയ്ക്കും ഉപയോഗിച്ചതായും ഹീലി പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനും ഇത്തരം ഷാഡോ ഫ്ലീറ്റുകൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷനിൽ കപ്പലിൽ കയറിയത് യുഎസ് സേനയാണെന്നും യുകെ സൈനികർ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഹീലി പറഞ്ഞു. കപ്പലിന് ഹെസ്ബുല്ലയുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങളിലും പങ്കുണ്ടെന്ന വിലയിരുത്തലും പ്രതിരോധ മന്ത്രാലയം നടത്തി. ഇതിനിടെ റഷ്യ കപ്പൽ പിടിച്ചെടുത്തതിനെ ശക്തമായി വിമർശിക്കുകയും കപ്പലിലെ ജീവനക്കാരെ വേഗത്തിൽ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎസ് വെനിസ്വേല ബന്ധമുള്ള മറ്റൊരു എണ്ണക്കപ്പലും കരീബിയൻ കടലിൽ പിടിച്ചെടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ റോഡ് സുരക്ഷാ നിയമങ്ങളിൽ വൻ പരിഷ്കരണത്തിന് സർക്കാർ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മദ്യപിച്ച് വാഹനമോടിച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ വീണ്ടും ഡ്രൈവിങ് അനുവദിക്കപ്പെടുന്നതിന് കാറുകളിൽ ബ്രത്ത് അലൈസർ ഉപകരണങ്ങൾ (അൽക്കോലോക്ക്) ഘടിപ്പിക്കാനുള്ള പദ്ധതി പരിഗണനയിലാണ്. ഡ്രൈവർ ശ്വാസപരിശോധന പാസായാൽ മാത്രമേ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയൂ എന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത . ഓസ്ട്രേലിയ, ബെൽജിയം, കാനഡ, നെതർലാൻഡ്സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം നടപ്പാക്കിയിട്ടുള്ള ഈ സംവിധാനം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കി.

ഇംഗ്ലണ്ട്, വെയിൽസ് മേഖലകളിൽ മദ്യപിച്ച് ഡ്രൈവ് ചെയ്യാനുള്ള പരിധി കുറയ്ക്കുന്നതിനെ കുറിച്ചും സർക്കാർ പൊതുആലോചന ആരംഭിക്കും. നിലവിൽ 100 മില്ലി ലിറ്റർ ശ്വാസത്തിൽ 35 മൈക്രോഗ്രാം ആൽക്കഹോളാണ് അനുവദനീയമായ പരിധി. യൂറോപ്പിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ് ‘ഇത് . സ്കോട്ട് ലൻഡിലെ മാതൃകയിൽ 22 മൈക്രോഗ്രാമാക്കി കുറയ്ക്കാനാണ് നീക്കം. കൂടാതെ 70 വയസിന് മുകളിലുള്ള ഡ്രൈവർമാർക്ക് നിർബന്ധിത കാഴ്ച പരിശോധന, ലേണർ ഡ്രൈവർമാർക്ക് ആറുമാസം വരെ നിർബന്ധിത പരിശീലനകാലം, വ്യാജ നമ്പർപ്ലേറ്റുകൾക്കെതിരെ കർശന നിയമങ്ങൾ തുടങ്ങിയവയും പരിഗണനയിലുണ്ട്. മദ്യമോ മയക്കുമരുന്ന് ഉപയോഗമോ കണ്ടെത്തിയാൽ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാനുള്ള അധികാരവും മന്ത്രിമാർ പരിശോധിക്കും.

രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ. 2023ൽ റോഡ് അപകട മരണങ്ങളിൽ ആറിലൊന്ന് മദ്യപിച്ച ഡ്രൈവർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കണക്ക്. യുവ ഡ്രൈവർമാർക്കിടയിൽ മദ്യപിച്ച് ഡ്രൈവിങ് സാമൂഹികമായി അംഗീകരിക്കപ്പെടുന്ന പ്രവണതയുണ്ടെന്ന സർവേ ഫലവും സർക്കാരിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നടപ്പിലാക്കിയാൽ അടുത്തയിടെ കൊണ്ടുവരുന്ന ഏറ്റവും വലിയ റോഡ് സുരക്ഷാ നിയമപരിഷ്കരണമായിരിക്കും ഇതെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സെറാമിക്സ് വ്യവസായം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അടിയന്തിര സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ദേശീയ പൈതൃകത്തിൻ്റെ ഭാഗമായ ഈ വ്യവസായം നഷ്ടമാകുമെന്ന് പ്രധാന തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകി. നൂറ്റാണ്ടുകളായി യുകെയുടെ വ്യവസായ–സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ സെറാമിക്സ് മേഖല ഇപ്പോൾ അതീവ സമ്മർദത്തിലാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ദിനംപ്രതി കുതിച്ചുയരുന്ന ഊർജച്ചെലവ്, കുറഞ്ഞ വിലയിൽ വിപണിയിലെത്തുന്ന വിദേശ ഇറക്കുമതി ഉത്പന്നങ്ങൾ, ആവശ്യമായ നിക്ഷേപങ്ങളുടെ അഭാവം എന്നിവയാണ് വ്യവസായത്തെ തളർത്തുന്നത്. പ്രത്യേകിച്ച് സ്റ്റാഫോർഡ്ഷയർ ഉൾപ്പെടെയുള്ള പാരമ്പര്യ സെറാമിക്സ് വ്യവസായ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം ഇതിനകം തന്നെ രൂപപ്പെട്ടിട്ടുണ്ട്.

സെറാമിക്സ് വ്യവസായം നിലനിൽക്കാൻ സർക്കാർ ശക്തമായ വ്യവസായ നയം രൂപീകരിക്കുകയും ഊർജച്ചെലവ് കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തുകയും വേണമെന്ന് ട്രേഡ് യൂണിയനുകളും വിദഗ്ധരും ആവശ്യപ്പെട്ടു. വേണ്ട സമയത്ത് പിന്തുണ ലഭിച്ചില്ലെങ്കിൽ, തൊഴിലവസരങ്ങൾ മാത്രമല്ല, യുകെയുടെ വ്യവസായ പൈതൃകത്തിന്റെ ഭാഗമായ ഒരു മേഖല തന്നെ അസ്തമിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവർ ഉയർത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2018 മെയ് മാസത്തിൽ M6 സ്മാർട്ട് മോട്ടോർവേയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ടുവയസ്സുകാരനായ മകൻ ദേവ് നാരനെ നഷ്ടപ്പെട്ടതോടെയാണ് നിലവിൽ യുകെയിലെ ലെസ്റ്ററിൽ താമസിക്കുന്ന മീരയുടെ റോഡ് സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ജീവിത വൃതമായി എടുത്തത് . ഹാർഡ് ഷോൾഡർ ഒഴിവാക്കിയ സ്മാർട്ട് മോട്ടോർവേ ഭാഗത്ത് കാർ നിർത്തേണ്ടി വന്നപ്പോൾ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ആണ് അവരുടെ മകൻ ദേവ് മരിച്ചത്. ഈ ദുരന്തമാണ് റോഡ് സുരക്ഷയെ ജീവിത ദൗത്യമായി മാറ്റാൻ മീരയെ പ്രേരിപ്പിച്ചത്.

ദേവിന്റെ മരണത്തിന് പിന്നാലെ ‘Safer Drivers on Safer Roads’ എന്ന ക്യാമ്പെയ്ൻ ആരംഭിച്ച മീര, സ്മാർട്ട് മോട്ടോർവേ ഡിസൈൻ പുനഃപരിശോധിക്കണമെന്നും, എല്ലാ പുതിയ വാഹനങ്ങളിലും ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് (AEB) പോലുള്ള സുരക്ഷാ സാങ്കേതികവിദ്യകൾ നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പോരാട്ടം നടത്തി. “ലോറിയിൽ AEB ഉണ്ടായിരുന്നെങ്കിൽ ആ അപകടം പൂർണമായും ഒഴിവാക്കാനാകുമായിരുന്നു,” എന്ന മീരയുടെ വാദം ദേശീയ ശ്രദ്ധ നേടി. ഇതിന്റെ ഫലമായി ‘ദേവിന്റെ നിയമം’ (Dev’s Law) എന്ന പേരിൽ പുതിയ വാഹനങ്ങളിൽ നിർബന്ധ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്ന നയം സർക്കാർ റോഡ് സുരക്ഷാ തന്ത്രത്തിൽ ഉൾപ്പെടുത്തി.

മീരയുടെ ഇടപെടലുകൾ യുകെ സർക്കാരിനെ സ്മാർട്ട് മോട്ടോർവേ വിപുലീകരണം താൽക്കാലികമായി നിർത്തിവയ്ക്കാനും, ഹൈവേ കോഡിൽ നിർണായക ഭേദഗതികൾ വരുത്താനും പ്രേരിപ്പിച്ചു. റോഡ് സുരക്ഷയ്ക്കുള്ള സേവനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ മീരയ്ക്ക് MBE ബഹുമതിയും നൽകി. “ഇത് എന്റെ ദുഃഖത്തെക്കാൾ വലുതാണ്. ഞങ്ങൾ അനുഭവിച്ച വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്,” എന്ന് മീര പറഞ്ഞു. റോഡ് മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ദേവിന്റെ ഓർമയെ നിയമമാക്കി മാറ്റിയ ഈ അമ്മയുടെ പോരാട്ടം ഇനിയും തുടരുമെന്ന് അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാ വധം അനുവദിക്കുന്ന നിയമ നിർമ്മാണം പാസാക്കാൻ അധികസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബില്ലിനെ അനുകൂലിക്കുന്നവർ രംഗത്ത് എത്തി . നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ ബിൽ എല്ലാ പാർലമെന്ററി ഘട്ടങ്ങളും പൂർത്തിയാക്കില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. ബിൽ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം അനുവദിക്കണം എന്ന പ്രമേയം ലോർഡ്സിൽ സമർപ്പിച്ചു. വെള്ളിയാഴ്ചകളിലെ ചർച്ചാ സമയം നീട്ടുക എന്നതടക്കമുള്ള വഴികളാണ് പരിഗണനയിൽ. എന്നാൽ ശബ്ബത്ത് ആചരണ സമയവുമായതിനാൽ ചില ജൂത അംഗങ്ങൾ എതിർപ്പുയർത്തിയിട്ടുണ്ട്. വൈകിയ സമയങ്ങളിൽ സഭ ചേർന്നാൽ യാത്രാ ബുദ്ധിമുട്ടുകൾ മൂലം തനിക്ക് വിവേചനം നേരിടേണ്ടി വരുമെന്നും ഭിന്നശേഷിയുള്ള ലോർഡ് ഷിങ്ക്വിൻ ആശങ്ക അറിയിച്ചു.

പ്രമേയം അംഗീകരിച്ചാൽ, അധികസമയം എപ്പോൾ, എത്ര നൽകണം എന്നതിൽ ലോർഡ്സിലെ വിവിധ പക്ഷങ്ങൾ തമ്മിൽ സ്വകാര്യ ചർച്ചകൾ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ ബില്ലിനെ എതിർക്കുന്നവരിൽ ചിലർ അധികസമയം അനുവദിക്കാൻ തയ്യാറല്ലെന്ന സൂചനകളും പുറത്തുവന്നു. ബില്ലിനായി ലോർഡ്സിൽ ആയിരത്തിലധികം ഭേദഗതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബില്ലിനെ പിന്തുണക്കുന്നവർ ഇത് മനഃപൂർവ്വമുള്ള വൈകിപ്പിക്കൽ തന്ത്രം’ എന്നാണ് വിമർശിക്കുന്നത്. കോമൺസ് സഭ കഴിഞ്ഞ വർഷം ബിൽ പാസാക്കിയ സാഹചര്യത്തിൽ, തിരഞ്ഞെടുക്കപ്പെടാത്ത ലോർഡ്സ് സഭ ജനവിധിയെ മാനിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ എതിരാളികൾ, ദുര്ബല വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും ഗൗരവമായ ഭേദഗതികൾ അനിവാര്യമാണെന്നും വാദിക്കുന്നു.

അടുത്ത കിംഗ്സ് സ്പീച്ചിന് മുൻപ് ബിൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കണം. എന്നാൽ അപൂർവമായി ഉപയോഗിക്കുന്ന പാർലമെന്റ് ആക്ട് അധികാരങ്ങൾ പ്രയോഗിച്ച് ലോർഡ്സിന്റെ തടസ്സം മറികടന്ന് ബിൽ വീണ്ടും കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയും പിന്തുണക്കാർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ നിയമമായി മാറുന്നത് 2027ലേക്കു നീളും. ബില്ലിന്റെ മുഖ്യ പിന്തുണക്കാരനായ ലോർഡ് ചാർലി ഫാൽക്കണർ സമർപ്പിച്ച പ്രമേയം, നിലവിലെ പാർലമെന്ററി സെഷൻ അവസാനിക്കുന്നതിന് മുമ്പ് ബിൽ കോമൺസിലേക്ക് തിരികെയെത്തിക്കാൻ അധികസമയം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ പുതിയ കാൻറർബറി ആർച്ച്ബിഷപ്പ് അടക്കമുള്ളവർക്ക് ബില്ലിനോടുള്ള ശക്തമായ എതിർപ്പ് തുടരുകയാണ്.