ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ മേയർമാർക്ക് വിനോദസഞ്ചാരികളിൽനിന്ന് രാത്രി താമസത്തിനുള്ള ‘ടൂറിസ്റ്റ് ടാക്സ്’ ഈടാക്കാൻ അധികാരം നൽകാൻ സർക്കാർ അനുമതി നൽകി . ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങളുടെ നിരക്കിന്റെ നിശ്ചിത ശതമാനമായി നികുതി ഈടാക്കാനാണ് പദ്ധതി. ഫീസ് നിശ്ചിത തുകയായി പരിമിതപ്പെടുത്തിയിട്ടില്ല . ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങൾ പുതിയ അധികാരം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

നികുതിയിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കണമെന്നത് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ ഇത് മൂലം കുടുംബങ്ങളുടെ അവധിയാത്രകൾക്ക് അധിക ചെലവുണ്ടാകുമെന്ന് വ്യാപാരമേഖല മുന്നറിയിപ്പ് നൽകി. ശരാശരി കുടുംബ അവധിക്ക് 100 മുതൽ 120 പൗണ്ട് വരെ അധിക ചെലവാകാമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് അലൻ സിംപ്സൺ പറഞ്ഞു.

യൂറോപ്പിലെ നിരവധി നഗരങ്ങളിൽ സമാനമായ നികുതി നിലവിലുണ്ട്. സ്കോട്ട് ലൻഡിലെ എഡിൻബറോയിൽ രാത്രി താമസത്തിന് 5% നികുതി ജൂലൈയിൽ പ്രാബല്യത്തിൽ വന്നിരുന്നു; ലണ്ടൻ മേയർ സാദിഖ് ഖാനും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. ലണ്ടനിൽ താമസച്ചെലവിന്റെ 3% നികുതി ഏർപ്പെടുത്തിയാൽ വർഷം 350 മില്യൻ പൗണ്ടിലേറെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നേഴ്സിങ് പ്രഫഷനൽ സംഘടനയായ റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പേഷ്യൻസ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സൺ എന്നിവരെ പിന്തള്ളിയാണ് ബിജോയ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2027 ജനുവരി ഒന്നിന് പുതിയ രണ്ടുവർഷ കാലാവധി ആരംഭിക്കും. 2024ലെ ചരിത്രവിജയത്തിലൂടെ ആർസിഎൻ പ്രസിഡന്റാകുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കിയ ബിജോയ് തുടർച്ചയായ രണ്ടാം കാലയളവിലും അംഗങ്ങളുടെ വിശ്വാസം നിലനിർത്തുകയായിരുന്നു.

ആദ്യ ഊഴത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലെ ആർസിഎൻ അംഗങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ ബിജോയ് ശ്രദ്ധ പതിപ്പിച്ചു. നേഴ്സുമാരുടെ ശമ്പളനീതി, സുരക്ഷിതമായ സ്റ്റാഫിങ്, ജോലിഭാരം കുറയ്ക്കൽ, തൊഴിൽമുന്നേറ്റം എന്നിവയ്ക്കായി ശക്തമായ നിലപാടെടുത്ത അദ്ദേഹം ഇംഗ്ലണ്ടിലെ എൻഎച്ച്എസിലെ ബാൻഡ് ഫൈവ് നേഴ്സുമാരുടെ ശമ്പള-തസ്തിക ഘടന പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. സർക്കാരിന്റെ ശമ്പള നിർദേശത്തിനെതിരെ ആർസിഎൻ അംഗങ്ങളിൽ 91 ശതമാനം പേർ വോട്ട് ചെയ്തതിനു പിന്നാലെ ബാൻഡ് ഫൈവ് തസ്തികകൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായതും പ്രധാന നേട്ടമായി.

രണ്ടാം ഊഴത്തിൽ ആദ്യകാലയളവിൽ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ബിജോയിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കാനുള്ള നിയമനിർമാണം, അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്സുമാർക്ക് കൂടുതൽ പിന്തുണ, ബാൻഡ് ഫൈവിൽനിന്ന് ബാൻഡ് സിക്സിലേക്കുള്ള ശമ്പളപരിഷ്കാരം, എല്ലാ ബാൻഡുകളിലേക്കും തൊഴിൽമൂല്യനിർണയം വ്യാപിപ്പിക്കൽ, ആരോഗ്യപരിചരണ സഹായികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നീതിയുക്തമായ വേതനം എന്നിവയാണ് മുൻഗണനകൾ. നേഴ്സിങ് വിദ്യാർഥികൾക്ക് പഠനശേഷം തൊഴിൽ ഉറപ്പാക്കൽ, വിദ്യാർഥി വായ്പയിൽ ഇളവ്, പരിശീലനയാത്രയ്ക്ക് സൗജന്യ യാത്രാസഹായം, നേഴ്സിങ് വിദ്യാഭ്യാസ – ഗവേഷണ മേഖലകളിൽ കൂടുതൽ നിക്ഷേപം എന്നിവയും ഉൾപ്പെടുന്ന ‘ട്രിപ്പിൾ എസ്’ പ്രവർത്തനരേഖയാണ് ബിജോയ് മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കി 2011 മാർച്ചിൽ യുകെയിലെത്തിയ ബിജോയ് ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ ബാൻഡ് ഫൈവ് നേഴ്സായി കരിയർ ആരംഭിച്ച് 2015ൽ ബാൻഡ് സിക്സിലേക്കും 2016ൽ ബാൻഡ് സെവനിലേക്കും ഉയർന്നു. 2021 മുതൽ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ സീനിയർ നേഴ്സായി പ്രവർത്തിക്കുന്നു. പുന്നപ്ര സ്വദേശിയായ ബിജോയ് വിദേശ നേഴ്സുമാരുടെ അവകാശങ്ങൾക്കായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്; ഇന്റർനാഷനലി എജ്യുക്കേറ്റഡ് നേഴ്സസ് ആൻഡ് മിഡ്വൈഫറി അസോസിയേഷൻ നെറ്റ്വർക്ക് യുകെയുടെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നേഴ്സസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്സിങ് മേഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ ബിജോയിയുടെ ഭാര്യ ദിവ്യയും ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ നേഴ്സാണ്.
ആർസിഎൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. യുകെയിലെ നേഴ്സിങ് സമൂഹത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമായ ഈ നേട്ടം പുതിയ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മിഡിൽ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില 3 ശതമാനത്തിലേറെ ഉയർന്ന് 101 ഡോളറിന് മുകളിലെത്തി; ജൂലൈയ്ക്കുശേഷം ആദ്യമായാണ് വില ഈ നിലയിലെത്തുന്നത്. ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

എണ്ണവില ഉയർന്നതോടെ ബ്രിട്ടനിലും യൂറോപ്പിലും ഗ്യാസ് വിലയും കുതിച്ചു. ബ്രിട്ടനിൽ പെട്രോൾ വില ലിറ്ററിന് ശരാശരി 166.2 പെൻസ് ആയി ഉയർന്നു—നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഡീസൽ വില 187.7 പെൻസിലെത്തി. ഒക്ടോബറിൽ ഓഫ്ജെം ഊർജവില പരിധി 4 ശതമാനം ഉയർത്താനിരിക്കെ, ജനുവരിയിൽ വൈദ്യുതി-ഗ്യാസ് ബില്ലുകൾ വീണ്ടും 13 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് വിലയിരുത്തൽ.

ഇന്ധനവിലക്കയറ്റം ബ്രിട്ടനിലെ പണപ്പെരുപ്പത്തിലും പലിശനിരക്കിലും സമ്മർദം വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്. എണ്ണവില ഓഗസ്റ്റ് തുടക്കം മുതൽ ഏകദേശം 25 ശതമാനം ഉയർന്നിട്ടുണ്ട്; ഈ വർഷം ഇതുവരെ ബ്രെന്റ് ക്രൂഡിന്റെ വില 60 ശതമാനത്തിലേറെയാണ് വർധിച്ചത്. ഊർജവില ഉയർന്നുനിൽക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയുമായി (GRU) ബന്ധമുള്ള വ്യക്തിയുടെ നിർദേശങ്ങൾ സ്വീകരിച്ചെന്ന ആരോപണത്തിൽ ബ്രിട്ടീഷ് യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സ്വിൻഡൻ സ്വദേശിയായ ജോഷ്വ കാമിഡ്ജ് (31) ആണ് വിദേശ രഹസ്യാന്വേഷണ ഏജൻസിയെ സഹായിച്ചതിനും ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തിയതിനും കുറ്റം ചുമത്തപ്പെട്ടത്.

റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിലുള്ളതായി കരുതപ്പെടുന്ന ജിആർയു വോളണ്ടിയർ കോർപ്സുമായി ബന്ധമുള്ള വ്യക്തിയിൽനിന്നാണ് കാമിഡ്ജിന് നിർദേശങ്ങൾ ലഭിച്ചതെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS) വ്യക്തമാക്കിയത്. വെള്ളിയാഴ്ച സ്വിൻഡനിലെ ഒരു വിലാസത്തിൽനിന്ന് ലണ്ടൻ കൗണ്ടർ ടെററിസം പൊലീസും വിൽറ്റ്ഷയർ പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ലണ്ടനിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കാമിഡ്ജിനെ ശനിയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഇയാളെ ഹാജരാക്കും; സ്വിൻഡനിലെ മറ്റൊരു വിലാസത്തിലും പൊലീസ് പരിശോധന നടത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ റിഫോം യുകെയ്ക്കെതിരെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു . വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ ഇതേ പാർട്ടിയുടെ സംഭാവനകളുമായി ബന്ധപ്പെട്ട് മെട്രോ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ പരാതികളും പരിശോധിക്കുക.

ചാനൽ 4 ന്യൂസിൽ സെപ്റ്റംബർ 3ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസിന് നിരവധി പരാതികൾ ലഭിച്ചത്. വെർബാറ്റിം നടത്തിയ ഒളിക്യാമറാ അന്വേഷണത്തിൽ വിദേശ സംഭാവന നൽകാൻ താൽപര്യമുള്ളയാളെന്ന വ്യാജേന റിപ്പോർട്ടർമാർ റിഫോം യുകെയുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നിഗൽ ഫരാജിന്റെ അടുത്ത അനുയായികളായ ഡാൻ ജൂക്സ്, ജെയിംസ് ഓർ എന്നിവർ ചർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇരുവരും രാജിവച്ചിരുന്നു.
ചാനൽ 4 റിപ്പോർട്ടിന് പിന്നാലെ ലഭിച്ച വിവരങ്ങളിൽ അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യങ്ങളുടെ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംശയാസ്പദമായ സംഭാവനകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷനുമായും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായും സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികൾ മൊബൈൽ ഫോണുകളിൽ നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ടെക് കമ്പനികളെ നിർബന്ധിക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്നചിത്രങ്ങളിലേക്കുള്ള പ്രവേശനം തടയാൻ ആപ്പിളിനും ഗൂഗിളിനും നേരത്തെ മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ കമ്പനികൾ മുന്നോട്ടുവച്ച നിലവിലെ നടപടികൾ പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസരിച്ചുള്ളതല്ലെന്ന് കൾച്ചർ സെക്രട്ടറി ലിസ നാൻഡി എംപിമാരെ അറിയിച്ചു. ഉടൻ നിയമനിർമാണം നടത്താനാണ് സർക്കാരിന്റെ നീക്കം.

കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മാത്രമല്ല, അവർ ഉപയോഗിക്കുന്ന ആപ്പുകളിലും നഗ്നചിത്രങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പുതിയ നിയമത്തിലെ നിർദേശം. കുട്ടികളെ ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, നഗ്നചിത്രങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ഫോണുകളിൽനിന്ന് നഗ്നചിത്രങ്ങൾ പകർത്തുന്നതും പങ്കുവയ്ക്കുന്നതും തടയുന്നത് ലൈംഗിക ഭീഷണിക്കേസുകൾ കുറയ്ക്കുന്നതിൽ നിർണായക ചുവടുവയ്പ്പാകുമെന്ന് ബ്രിട്ടീഷ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടികൾ നിയമമാക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടാകരുതെന്ന് എൻഎസ്പിസിസി ഉൾപ്പെടെയുള്ള സംഘടനകളും ആവശ്യപ്പെട്ടു.

കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെ പിന്തുണയ്ക്കുന്നതായി ആപ്പിളും ഗൂഗിളും അറിയിച്ചു. 2021ൽ തന്നെ കുട്ടികൾ നഗ്നചിത്രങ്ങൾ കാണുന്നതും പങ്കുവയ്ക്കുന്നതും തടയാൻ ‘കമ്യൂണിക്കേഷൻ സേഫ്റ്റി’ സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കി. അതേസമയം, പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് ഉപയോക്താവ് കുട്ടിയാണോ മുതിർന്നയാളാണോ എന്ന് തിരിച്ചറിയേണ്ടിവരുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഓൺലൈൻ അവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഓരോ മുതിർന്നയാളെയും ഡിജിറ്റൽ ഐഡി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സ്വകാര്യ ചിത്രങ്ങൾ സ്വതവേ സ്കാൻ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ നിയമം നിരീക്ഷണ സംവിധാനമായി മാറില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മദ്യപിച്ച് ലൈസൻസില്ലാതെ പങ്കാളിയുടെ കാറിൽ 240 കിലോമീറ്ററോളം (150 മൈൽ) വാഹനമോടിച്ച അന്ധന് ബ്രിട്ടനിൽ സസ്പെൻഡഡ് തടവുശിക്ഷ. ഹഡേഴ്സ്ഫീൽഡ് സ്വദേശിയായ ആന്റണി ഹാൾ (50) ആണ് രാത്രിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ജൂൺ 29ന് പുലർച്ചെ 1.45ഓടെ എം6 മോട്ടോർവേയിൽ കാൾലൈലിന് സമീപം വോക്സ്ഹാൾ മെറിവ കാർ ലെയിനുകൾക്കിടയിലൂടെ വെട്ടിത്തിരിഞ്ഞും ഹാർഡ് ഷോൾഡറിലേക്ക് കയറിയും ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി കാഴ്ച നഷ്ടപ്പെട്ട ഹാൾ, തനിക്ക് ചില ലൈറ്റുകൾ മാത്രമേ കാണാനാകൂവെന്നും മോട്ടോർവേയിൽ ഒരു ചരക്ക് ലോറിയുടെ ലൈറ്റുകൾ പിന്തുടർന്നാണ് വാഹനമോടിച്ചതെന്നും പൊലീസിനോട് പറഞ്ഞു. താനും പങ്കാളിയും ചേർന്ന് നാല് കുപ്പി വൈൻ കുടിച്ചിരുന്നതായും ഇയാൾ സമ്മതിച്ചു. റോഡരികിൽ നടത്തിയ പരിശോധനയിൽ 100 മില്ലിലീറ്റർ ശ്വാസത്തിൽ 50 മൈക്രോഗ്രാം ആൽക്കഹോൾ കണ്ടെത്തി. പിന്നീട് പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലും 46 മൈക്രോഗ്രാം രേഖപ്പെടുത്തി. ഇംഗ്ലണ്ടിലും വെയിൽസിലും അനുവദനീയമായ പരിധി 35 മൈക്രോഗ്രാമാണ്. അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസുമില്ലാതെ വാഹനമോടിക്കൽ, ഉടമയുടെ അനുമതിയില്ലാതെ കാർ എടുത്തത് എന്നീ കുറ്റങ്ങളാണ് ഹാൾ സമ്മതിച്ചത്.

യാത്രയ്ക്കിടെ സ്കോട് ലൻഡിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും സ്വന്തം വീടും ബന്ധവും സാമ്പത്തിക പ്രശ്നങ്ങളും ഉപേക്ഷിച്ച് എത്രയും ദൂരം പോകാനാണ് ശ്രമിച്ചതെന്നും ഹാൾ പൊലീസിനോട് പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനായി വഴിയിൽ എവിടെയോ നിർത്തിയപ്പോൾ പമ്പ് ജീവനക്കാരനാണ് കാറിൽ ഇന്ധനം നിറച്ചതെന്നും കോടതിയെ അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലാത്ത ഹാൾ ഗുരുതരമായ വ്യക്തിപരമായ പ്രതിസന്ധിയിലായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷക അഡെൽ ഗ്രഹാം കോടതിയിൽ പറഞ്ഞു. പ്രതിസന്ധിക്കിടെ എടുത്ത മോശം തീരുമാനമായിരുന്നു സംഭവമെന്നും അവർ വാദിച്ചു.
ഹാളിന് 36 ആഴ്ചത്തെ തടവുശിക്ഷയാണ് കിർക്ലീസ് മജിസ്ട്രേറ്റ്സ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ 18 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കസ്റ്റഡി ശിക്ഷ നൽകേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും മുൻകാല നല്ല പെരുമാറ്റവും വ്യക്തിപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് തടവ് സസ്പെൻഡ് ചെയ്തതെന്ന് മജിസ്ട്രേറ്റ് ട്രേസി മക്എർലൈൻ-ബേൺസ് വ്യക്തമാക്കി. 90 ദിവസം മദ്യപിക്കരുതെന്നും പുനരധിവാസ പരിപാടികളിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചു. ലൈസൻസ് ഇല്ലായിരുന്നെങ്കിലും 12 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തി. കൂടാതെ 272 പൗണ്ട് കോടതി ചെലവും അടയ്ക്കണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളം വിമാന സർവീസുകൾ താളംതെറ്റി. ചൊവ്വാഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ചയും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്. ഫ്ലൈറ്റ് റഡാർ24യുടെ കണക്കനുസരിച്ച് ആയിരത്തോളം വിമാനങ്ങൾ വരെ റദ്ദാക്കിയിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ സേവനദാതാക്കളായ നാറ്റ്സിന്റെ (NATS) ഫ്ലൈറ്റ് ഡേറ്റാ പ്രോസസിങ് സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്.

ഹീത്രോ, ഗാറ്റ്വിക്, മാഞ്ചസ്റ്റർ, ബർമിങ്ങാം വിമാനത്താവളങ്ങളെയാണ് തകരാർ ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഈസിജെറ്റ് 200 വിമാനങ്ങളും ബ്രിട്ടീഷ് എയർവേയ്സ് നൂറിലേറെ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങൾ പുറപ്പെടുന്നത് തടസ്സപ്പെട്ടതോടെ ചില വിമാനത്താവളങ്ങളിൽ ലാൻഡിങ്ങിനുള്ള സൗകര്യവും പരിമിതമായി. ഹീത്രോയിലേക്ക് എത്തിയ 13 വിമാനങ്ങൾ യുകെയിലെയും യൂറോപ്പിലെയും മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അയർലൻഡിലെയും സ്കോട് ലൻഡിലെയും വിമാനത്താവളങ്ങളിലും സർവീസുകൾക്ക് തടസ്സമുണ്ടായി. യാത്രക്കാർ വിമാനസ്ഥിതി എയർലൈനുകളുമായി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്നും അധികൃതർ നിർദേശിച്ചു.

പ്രശ്നം പരിഹരിച്ചാലും സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. വിമാനങ്ങളുടെ വലിയ ബാക്ക്ലോഗ് രൂപപ്പെട്ടതാണ് കാരണം. റയനെയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നാറ്റ്സിന്റെ പ്രവർത്തനങ്ങളിൽ വിമർശനം ഉന്നയിച്ചു. 65,000ലേറെ യാത്രക്കാർക്ക് എട്ട് മണിക്കൂർ വരെ വൈകൽ നേരിട്ടതായി റയനെയർ അറിയിച്ചു. സംഭവത്തിൽ പൂർണ അന്വേഷണം നടത്തുമെന്ന് നാറ്റ്സ് മേധാവി മാർട്ടിൻ റോൾഫ് വ്യക്തമാക്കി. വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും സംഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ ഭാവി രാജാവാകാൻ സാധ്യതയുള്ള ജോർജ് രാജകുമാരൻ ഈറ്റൺ കോളജിൽ ചൊവ്വാഴ്ച പഠനം ആരംഭിക്കും. 13കാരനായ ജോർജിന്റെ വിദ്യാഭ്യാസത്തിലെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. പിതാവ് വില്യം രാജകുമാരനും അദ്ദേഹത്തിന്റെ സഹോദരൻ ഹാരിയും പഠിച്ച പ്രമുഖ സ്വകാര്യ സ്കൂളാണ് ഈറ്റൺ. നേരത്തെ ബെർക്ഷെയറിലെ ലാംബ്രൂക്ക് സ്കൂളിലായിരുന്നു ജോർജ് പഠിച്ചിരുന്നത്.

2023ൽ മാതാപിതാക്കളായ വില്യമിനും കെയ്റ്റിനുമൊപ്പം ജോർജ് ഈറ്റൺ സന്ദർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രാജകുടുംബം ജോർജിനായി പരിഗണിക്കുന്ന സ്കൂളുകളിൽ ഈറ്റണും ഉൾപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായത്. 1995ൽ വില്യം ഈറ്റണിൽ പഠനം ആരംഭിച്ചപ്പോൾ മാതാപിതാക്കളായ ചാൾസും ഡയാനയും സഹോദരൻ ഹാരിയും ഒപ്പമുണ്ടായിരുന്നു. സ്കൂളിന്റെ പരമ്പരാഗത പ്രവേശന രജിസ്റ്ററിൽ വില്യം ഒപ്പിടുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

ടോം ഹിഡിൽസ്റ്റൺ, ഹ്യൂ ലോറി, എഡ്ഡി റെഡ്മെയ്ൻ തുടങ്ങിയ പ്രമുഖരും മുൻ പ്രധാനമന്ത്രിമാരും എഴുത്തുകാരായ ജോർജ് ഓർവെൽ, ഇയാൻ ഫ്ലെമിങ്, സാഹസികനായ ബിയർ ഗ്രിൽസ് തുടങ്ങിയവരും ഈറ്റണിലെ മുൻ വിദ്യാർഥികളാണ്. അതേസമയം, ജോർജിന്റെ മുത്തച്ഛനായ രാജാവ് ചാൾസ് ഗോർഡൺസ്റ്റൗൺ സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ അനുഭവത്തെ ഒരിക്കൽ അദ്ദേഹം “ജയിൽശിക്ഷ”യോട് ഉപമിച്ചിരുന്നെങ്കിലും സ്വയം അച്ചടക്കവും ഉത്തരവാദിത്തബോധവും അവിടെനിന്ന് ലഭിച്ചതായി പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രിൻസ് ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും ഇനി രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധികളായി പ്രവർത്തിക്കാനാകില്ലെന്ന് വ്യക്തമാക്കി ചാൾസ് രാജാവ്. ഹാരിയുടെയും മേഗന്റെയും നിലവിലെ പദവി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാനായി ബക്കിങ്ഹാം പാലസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക കത്ത് അയച്ചു. രാജാവിന്റെ നിർദേശപ്രകാരം ലോർഡ് ചേംബർലെയ്ൻ അയച്ച കത്ത് ഹാരിയുടെ സംഘത്തിനും സർക്കാർ വകുപ്പുകൾക്കും സൈനിക ഉദ്യോഗസ്ഥർക്കും ലോർഡ് ലെഫ്റ്റനന്റുമാർക്കും കൈമാറിയെന്നാണ് പാലസ് വൃത്തങ്ങൾ പറയുന്നത്.

ഹാരിയും മേഗനും കഴിഞ്ഞ മാസം മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ഒപ്പം കൂട്ടി കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ രാജകുടുംബത്തിലെ ‘വർക്കിങ് റോയൽ’ പദവി ഇവർക്ക് ലഭിക്കില്ലെന്നും ‘ഹിസ് റോയൽ ഹൈനെസ്’, ‘ഹെർ റോയൽ ഹൈനെസ്’ എന്നീ പദവികൾ ഉപയോഗിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇരുവരും ഇപ്പോഴും സ്വകാര്യ പൗരന്മാരായാണ് കണക്കാക്കപ്പെടുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബ്രിട്ടനിലെത്തിയതിന് പിന്നാലെ ഹാരി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായുള്ള സൂചനകളും പുറത്തുവന്നു. ലണ്ടനിലെ ഒരു ടിവി, പോഡ്കാസ്റ്റ് സ്റ്റുഡിയോയിൽ ഹാരി എത്തിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാവിയിൽ ഹാരിയും മേഗനും പങ്കെടുക്കുന്ന പരിപാടികൾ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായിരിക്കില്ലെന്നും സ്വകാര്യ വ്യക്തികൾ എന്ന നിലയിലായിരിക്കും ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയെന്നും രാജാവിന്റെ കത്ത് വ്യക്തമാക്കുന്നു.