Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ സമ്മർദ്ദം ശക്തമാകുന്നതിനിടെ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം വീണ്ടും പാർലമെന്റിലേക്ക് മടങ്ങാൻ നീക്കം തുടങ്ങി. ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെസ് സ്ട്രീറ്റിംഗ് രാജിവച്ചതിന് പിന്നാലെയാണ് ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വചർച്ചകൾ വീണ്ടും സജീവമായത്. ലേബർ എംപി ജോഷ് സൈമൺസ് രാജിവച്ച് ബേൺഹാമിന് മത്സരിക്കാൻ വഴി ഒരുക്കാമെന്ന് പ്രഖ്യാപിച്ചു.

മേക്കർഫീൽഡ് മണ്ഡലത്തിൽ ലേബർ സ്ഥാനാർഥിയായി മത്സരിക്കാനാണ് ബേൺഹാമിന്റെ തീരുമാനം. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാൻ താൻ പാർലമെന്റിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലേബർ പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് സർക്കാരിന്റെ ജനപ്രീതി കുറവാണ് കാരണമെന്ന് ആരോപിച്ചാണ് സ്ട്രീറ്റിംഗ് മന്ത്രിസഭയിൽ നിന്ന് പിന്മാറിയത്. രാജ്യത്തെ പ്രതിസന്ധികൾക്ക് നിലവിലെ നേതൃത്വത്തിന് വ്യക്തമായ പരിഹാരമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ നികുതി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയിച്ചു. ലേബർ നേതൃത്വ മത്സരമുണ്ടായാൽ പങ്കെടുക്കുന്നത് തള്ളിക്കളയുന്നില്ലെങ്കിലും താൻ മത്സര രംഗത്ത് ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഉറപ്പ് പറയാൻ അവർ തയാറായില്ല . ലേബർ പാർട്ടിയിൽ നേതൃത്വ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ 81 എംപിമാരുടെ പിന്തുണ ആവശ്യമാണ്. സ്റ്റാർമറിനെതിരെ ഇതുവരെ ഔദ്യോഗിക വെല്ലുവിളി ഉയർന്നിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിലെ അസ്വസ്ഥത തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ബെർക്‌ഷെയറിലെ റീഡിങിൽ മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് ഒരു കോളജ് വിദ്യാർത്ഥി മരിച്ചു. രണ്ടുപേർ ചികിത്സയിൽ കഴിയുന്നതായി യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) അറിയിച്ചു. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് മുൻകരുതൽ നടപടിയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്.

മരിച്ച വിദ്യാർത്ഥി ഓക്സ്ഫോർഡ്ഷയറിലെ ഹെൻലി-ഓൺ – തെയിംസിലുള്ള ഹെൻലി കോളജിലെ വിദ്യാർത്ഥിയാണെന്ന് അധികൃതർ വ്യക്തമാക്കി. രോഗബാധ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൈമാറി വരുകയാണെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണി കുറവാണെന്നും യു.കെ.എച്ച്എസ്എ അറിയിച്ചു. സ്ഥിരീകരിച്ച കേസുകളിൽ ഒന്ന് മെനിഞ്ചൈറ്റിസ് ബി (മെൻബി) ആണെന്നും കൂടുതൽ പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഹെൻലി-ഓൺ- തെയിംസിലെ ഹാർട്ട് സർജറി ജിപി ക്ലിനിക്, രോഗബാധിത വിദ്യാർഥിയുമായി അടുത്ത ബന്ധമുള്ളവരെ യു.കെ.എച്ച്എസ്എ നേരിട്ട് ബന്ധപ്പെടുകയാണെന്ന് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും പതിവുപോലെ കോളജിൽ എത്താമെന്നും അധികൃതർ പറഞ്ഞു. സ്ഥിരീകരിച്ച കേസുകൾ വളരെ കുറവായതിനാൽ അടിയന്തിര വാക്സിനേഷൻ പദ്ധതി നിലവിൽ പരിഗണിക്കുന്നില്ലെന്നും അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ കുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈനിലൂടെ നടക്കുന്ന ലൈംഗിക ബ്ലാക്ക്മെയിൽ ശ്രമങ്ങൾ കുത്തനെ വർധിച്ചതായി എൻഎസ്‌പിസിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ചൈൽഡ്‌ലൈൻ സേവനത്തിലേക്ക് ഓൺലൈൻ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടെത്തിയ പരാതികൾ 36 ശതമാനം ഉയർന്നതായും ഇതിൽ ഭൂരിഭാഗവും ‘സെക്സ്റ്റോർഷൻ’ കേസുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നഗ്നചിത്രങ്ങൾ കൈക്കലാക്കി പണം ആവശ്യപ്പെടുന്നതും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല രൂപത്തിലാക്കുന്നതുമാണ് പ്രധാന രീതികൾ.

2025 മാർച്ച് 31 വരെ ലഭിച്ച 2,444 കൗൺസിലിങ് സെഷനുകളിൽ 1,043 എണ്ണത്തിലും ബ്ലാക്ക്മെയിൽ ഭീഷണികൾ പരാമർശിക്കപ്പെട്ടതായി എൻഎസ്‌പിസിസി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവർ വ്യാജ തിരിച്ചറിയലിൽ കുട്ടികളെ വലയിലാക്കി സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായും ചാരിറ്റി സംഘടന മുന്നറിയിപ്പ് നൽകി. സ്കൂളുകളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് പോലും അപകടകരമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ കൂടുതൽ കർശന നടപടി വേണമെന്ന് ബ്രിട്ടീഷ് എംപിമാരും ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓൺലൈൻ സേഫ്റ്റി ആക്ട് കൂടുതൽ ശക്തമാക്കണമെന്നും അപകടകരമായ ആപ്പുകളിലെ അടിമത്ത സ്വഭാവമുള്ള ഫീച്ചറുകൾ നിയന്ത്രിക്കണമെന്നും എൻഎസ്‌പിസിസി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായതോടെ കോൺഗ്രസിന് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. സമുദായ-ഘടകകക്ഷി സമവാക്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മന്ത്രിസ്ഥാനങ്ങൾ വിഭജിക്കേണ്ടതും യുവതലമുറയ്ക്കും വനിതകൾക്കും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതും നേതൃത്വത്തിന് കടുത്ത പരീക്ഷണമായി മാറും. അതേസമയം സീനിയോറിറ്റിയും സംഘടനാ ബാലൻസും ഒരുപോലെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്.

മന്ത്രിസഭാ രൂപീകരണത്തിൽ ഏറ്റവും വലിയ പ്രതിസന്ധി രമേശ് ചെന്നിത്തലയുടെ നിലപാടാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലവട്ടം പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ എങ്ങനെ അനുനയിപ്പിക്കുമെന്നതാണ് ഹൈക്കമാൻഡിന്റെ തലവേദന. സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുവെന്ന സൂചനകൾ ഉണ്ടെങ്കിലും സീനിയോറിറ്റി കണക്കിലെടുത്ത് അദ്ദേഹം അതിന് തയ്യാറാകാൻ സാധ്യത കുറവാണെന്നാണ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡിനോട് വിയോജിപ്പ് അറിയിച്ച ചെന്നിത്തല നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാന വകുപ്പുകളോ ക്യാബിനറ്റ് റാങ്കോടെയുള്ള പദവികളോ നൽകി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള സാധ്യതയും നേതൃത്വത്തിൽ ചർച്ചയിലുണ്ട്.

മന്ത്രിസഭയിൽ സമുദായ ബാലൻസിങ് ഉറപ്പാക്കുന്നതും കോൺഗ്രസിന് നിർണായകമാകും. നായർ, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി പാലിക്കേണ്ട സാഹചര്യമാണുള്ളത്. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ മന്ത്രിസഭയിലെത്തിയാൽ നായർ പ്രാതിനിധ്യം കൂടുതലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കൊല്ലത്തുനിന്ന് ബിന്ദുകൃഷ്ണയ്ക്ക് മന്ത്രിസാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം കെ.സി. വേണുഗോപാൽ-ചെന്നിത്തല വിഭാഗങ്ങളുടെ അവകാശവാദങ്ങളും മന്ത്രിസഭാ ചർച്ചകളെ സങ്കീർണ്ണമാക്കുന്നു. ആകെ 21 അംഗ മന്ത്രിസഭയിൽ 10 മുതൽ 11 പേർ വരെ ഘടകകക്ഷികളിൽ നിന്നായിരിക്കുമെന്നാണ് സൂചന. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി ജോൺ എന്നിവരും മന്ത്രിസഭയിലെത്താൻ സാധ്യതയുള്ളവരിൽപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച രേഖപ്പെടുത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ 0.6 ശതമാനം വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. സേവനമേഖലയിലെ ശക്തമായ മുന്നേറ്റമാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്. ഉൽപാദന, നിർമാണ മേഖലകളും വളർച്ചയിൽ പങ്കുവഹിച്ചു.

ഇറാനുമായുള്ള യുദ്ധസാഹചര്യം രൂക്ഷമായ മാർച്ചിൽ പോലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം വളർച്ച നേടി. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനെക്കാൾ ഉയർന്ന വളർച്ചയാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹോൾസെയിൽ, റീട്ടെയിൽ വ്യാപാര മേഖലകളിൽ ഉണ്ടായ മുന്നേറ്റമാണ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിച്ചതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് അറിയിച്ചു. ഉൽപാദന മേഖല 0.3 ശതമാനവും നിർമ്മാണ മേഖല 1.5 ശതമാനവും വളർച്ച കൈവരിച്ചു.

സമ്പദ്‌വ്യവസ്ഥയുടെ ഈ മുന്നേറ്റം സർക്കാരിന്റെ സാമ്പത്തിക പദ്ധതികൾ ഫലം കാണുന്നതിന്റെ സൂചനയാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് പ്രതികരിച്ചു. എന്നാൽ ലേബർ പാർട്ടി സർക്കാരിന്റെ നയങ്ങളും ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്വവും ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാകുന്നുണ്ട്. വരും മാസങ്ങളിൽ വളർച്ച മന്ദഗതിയിലാകാമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കെതിരായ നീക്കങ്ങൾ ശക്തമാകുന്നതിനിടെ, നേതൃമാറ്റ ശ്രമം രാജ്യത്തെ “അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന്” ലേബർ എംപിമാർക്കും മന്ത്രിമാർക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നേതൃത്വ വെല്ലുവിളിക്കൊരുങ്ങുന്നുവെന്ന സൂചനകൾക്കിടെ, സർക്കാർ പ്രവർത്തനങ്ങൾ നിലച്ചുപോകാതിരിക്കാൻ ഐക്യം അനിവാര്യമെന്ന് സ്റ്റാർമർ ആവർത്തിച്ചു. വ്യാഴാഴ്ചയ്ക്കകം നേതൃമത്സരം തുടങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

പാർലമെന്റിൽ നടന്ന കിങ്സ് സ്പീച്ച് ചർച്ചയിൽ ആരോഗ്യരംഗം, ഭവനനിർമാണം, കുടിയേറ്റം എന്നിവയിൽ “വിപ്ലവകരമായ പരിഷ്‌കരണങ്ങൾ” നടപ്പാക്കുമെന്ന വാഗ്ദാനവുമായി സ്റ്റാർമർ എംപിമാരെ ഒപ്പം നിർത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് . എൻഎച്ച്എസ് പുനഃപരിഷ്കരണം,, ഡിജിറ്റൽ ഐഡി, ജ്യൂറി വിചാരണ നിയന്ത്രണം, ബ്രിട്ടീഷ് സ്റ്റീൽ ദേശീയവത്കരണം, യൂറോപ്യൻ യൂണിയനുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങളാണ് ജനവിശ്വാസം ആർജിക്കാൻ സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ, ജനങ്ങൾ പ്രതീക്ഷിക്കുന്ന മാറ്റത്തിന്റെ തീവ്രത സ്റ്റാർമറുടെ നേതൃത്വത്തിൽ കാണുന്നില്ലെന്ന വിമർശനവുമായി നിരവധി ലേബർ എംപിമാർ തന്നെ രംഗത്തെത്തി.

അതേസമയം, കൺസർവേറ്റീവ് നേതാവ് കെമി ബാഡിനോക്ക് പാർലമെന്റിൽ സ്റ്റാർമറിനെയും സ്ട്രീറ്റിംഗിനെയും രൂക്ഷമായി പരിഹസിച്ചു. ലേബറിനുള്ളിലെ കലാപം സർക്കാരിനെ ദുർബലമാക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. മറുവശത്ത്, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാമിന്റെ പേരും ഭാവി നേതൃത്വചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്. എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ മന്ത്രിമാർ സജീവമായ നീക്കങ്ങൾ തുടരുന്നതിനിടെ, ലേബർ പാർട്ടിക്കുള്ളിലെ അധികാര പോര് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേംബ്രിജ് സർവകലാശാലയുടെ ബിസിനസ് സ്കൂൾ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നേതൃപരിശീലനം, ഹെൽത്ത് മാനേജ്‌മന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനവും സേവനവും നൽകുന്നതിനായാണ് സഹകരണം ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം.

എന്നാൽ സൗദി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും കാലാവസ്ഥാ നയങ്ങളും ചൂണ്ടിക്കാട്ടി സർവകലാശാലയിലെ നിരവധി അധ്യാപകരും അംഗങ്ങളും ധാരണാപത്രം ഒപ്പിടുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “സ്വാതന്ത്ര്യചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പറയുന്ന സർവകലാശാല സ്വന്തം മൂല്യങ്ങൾ വിൽക്കുകയാണ്” എന്നായിരുന്നു ചില മുതിർന്ന അധ്യാപകരുടെ വിമർശനം. സൗദി ഭരണകൂടത്തെ വിമർശിക്കുന്നവരെ തടവിലാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനാകുമോ എന്ന ആശങ്കയും ഉയർന്നു.

അതേസമയം, സർവകലാശാലയുടെ ഉയർന്ന അക്കാദമിക് കമ്മിറ്റി ഈ നീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ ഓരോ കരാറും പ്രത്യേകമായി പരിശോധിക്കണമെന്ന നിബന്ധനയും കമ്മിറ്റി മുന്നോട്ടുവച്ചു. സഹകരണം സിവിലിയൻ ഭരണവിഭാഗവുമായി മാത്രമായിരിക്കുമെന്നും ഇതിലൂടെ സൗദി ഭരണകൂടത്തിനുള്ളിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകുമെന്നും അനുകൂല നിലപാടുകാർ വാദിച്ചു. എന്നാൽ വിദേശ സൈനിക സംവിധാനവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈകോർക്കുന്നത് ഗുരുതരമായ തെറ്റായ തീരുമാനമാണെന്ന് വിദ്യാർത്ഥി പ്രതിനിധികളും വിമർശനം ഉന്നയിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദീർഘസമയം മറ്റുള്ളവരെ പരിചരിക്കുന്ന മധ്യവയസ്കർക്കും വയോധികർക്കും മാനസിക ശേഷി വേഗത്തിൽ കുറയാൻ സാധ്യതയുണ്ടെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു . ആഴ്ചയിൽ 50 മണിക്കൂറിലധികം പരിചരണ ചുമതല വഹിക്കുന്നവരിൽ “വേഗത്തിലുള്ള ബൗദ്ധിക തകർച്ച” കണ്ടെത്തിയതായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗവേഷകർ വ്യക്തമാക്കി. എന്നാൽ ആഴ്ചയിൽ അഞ്ച് മുതൽ ഒൻപത് മണിക്കൂർ വരെ മാത്രം പരിചരണം നൽകുന്നവരിൽ മറിച്ച് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളുമായുള്ള ഇടപെടലും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെന്ന ബോധവുമാണ് ഇതിന് സഹായകരമാകുന്നതെന്ന് ഗവേഷണസംഘം വിലയിരുത്തി.

50 വയസിന് മുകളിലുള്ള 2,765 പരിചരണക്കാരെയും അതേ പ്രായത്തിലുള്ള 2,765 പരിചരണമില്ലാത്തവരെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. തീരുമാനമെടുക്കാനുള്ള കഴിവ്, ഒരേസമയം പല കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി, ഓർമ്മശക്തി തുടങ്ങിയവയാണ് പ്രധാനമായി പരിശോധിച്ചത്. അതിതീവ്ര പരിചരണ ചുമതലകൾ വഹിക്കുന്നവർക്ക് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ഉറക്കക്കുറവും ഏകാന്തതയും വർദ്ധിക്കുകയും ചെയ്യുന്നതായി ഗവേഷകർ പറഞ്ഞു. വീടിനുള്ളിൽ ഒരാളെ സ്ഥിരമായി പരിചരിക്കുന്നവരിലാണ് ബൗദ്ധിക ശേഷി കുറയുന്നത് കൂടുതൽ വേഗത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.

കെയേഴ്സ് യുകെ  ഈ കണ്ടെത്തലുകൾ “അത്യന്തം ആശങ്കാജനകമാണെന്ന്” പ്രതികരിച്ചു. 2021 ലെ ബ്രിട്ടീഷ് സെൻസസ് പ്രകാരം 58 ലക്ഷം പേർ പ്രതിഫലമില്ലാതെ പരിചരണ സേവനം നൽകുന്നുണ്ടെന്നും അതിൽ 17 ലക്ഷം പേർ ആഴ്ചയിൽ 50 മണിക്കൂറിലധികം സമയം ചെലവഴിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിചരണക്കാരിൽ 74 ശതമാനം പേർ മാനസിക സമ്മർദവും ആശങ്കയും അനുഭവിക്കുന്നതായി ചാരിറ്റി സംഘടനയുടെ പഠനത്തിൽ കണ്ടെത്തി. കുടുംബാംഗങ്ങളെ പരിചരിക്കുന്നവർക്കായി കൂടുതൽ സർക്കാർ സഹായവും പകരം പരിചരണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് ഗവേഷകരും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ അഗ്നിശമന സേനയ്ക്ക് ഇത്തരം 1,760 തീപിടിത്തങ്ങളിൽ ഇടപെടേണ്ടി വന്നതായി ആണ് ഇൻഷുറൻസ് സ്ഥാപനം ക്യൂബിഇ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത് . ശരാശരി അഞ്ച് മണിക്കൂറിൽ ഒരിക്കൽ എന്ന നിലയിലാണ് ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൊബൈൽ ഫോൺ, ഇ-ബൈക്ക്, ഇ-സ്കൂട്ടർ, വേഫ് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ഏറ്റവും കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2022-ൽ 149 ആയിരുന്ന ഇ-ബൈക്ക് തീപിടിത്തങ്ങൾ 2025-ൽ 520 ആയി ഉയർന്നു. ലണ്ടനിൽ മാത്രം 230 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിലുള്ള അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു. സർട്ടിഫിക്കേഷൻ ഇല്ലാത്തതും മാറ്റം വരുത്തിയതുമായ ബാറ്ററികളും ചാർജറുകളും കൂടുതലായി അപകടങ്ങൾക്ക് കാരണമാകുന്നതായി അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നൽകി. വീടുകൾക്കുള്ളിൽ രാത്രിയിൽ ചാർജ് ചെയ്യുന്നതും സുരക്ഷിതമല്ലാത്ത രീതിയിൽ ബാറ്ററികൾ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

ലിഥിയം-അയൺ ബാറ്ററികൾ കേടാകുകയോ തെറ്റായി ഉപയോഗിക്കപ്പെടുകയോ ചെയ്താൽ “തെർമൽ റൺഅവേ” എന്ന അപകടാവസ്ഥ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. ഇതിലൂടെ ബാറ്ററിയുടെ ചൂട് നിയന്ത്രണാതീതമായി ഉയർന്ന് വിഷവാതകങ്ങളും ശക്തമായ തീജ്വാലകളും ഉണ്ടാകാം. സാധാരണ തീപിടിത്തങ്ങളെ അപേക്ഷിച്ച് ഇത്തരം തീ അണയ്ക്കാൻ പത്ത് മടങ്ങ് വരെ കൂടുതൽ വെള്ളം ആവശ്യമായി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉപയോഗം കഴിഞ്ഞ ബാറ്ററികൾ സാധാരണ മാലിന്യസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് റീസൈക്ലിങ് കേന്ദ്രങ്ങളിലും മാലിന്യവാഹനങ്ങളിലുമുള്ള വലിയ തീപിടിത്തങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ലേബർ പാർട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് നാല് മന്ത്രിമാർ രാജിവച്ചു. സേഫ്‌ഗാർഡിംഗ് മിനിസ്റ്ററായിരുന്ന ജെസ് ഫിലിപ്സ് ഉൾപ്പെടെ രാജിവച്ചവർ ജനങ്ങൾ പ്രതീക്ഷിച്ച മാറ്റം നിലവിലെ നേതൃത്വത്തിൽ കാണുന്നില്ലെന്ന വിമർശനമാണ് ഉയർത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമനടപടികൾ പോലും വൈകുന്നതായി ജെസ് ഫിലിപ്സ് രാജിക്കത്തിൽ കുറ്റപ്പെടുത്തി. “വാക്കുകളല്ല, പ്രവർത്തനങ്ങളാണ് വേണ്ടത്” എന്നും അവർ ചൂണ്ടിക്കാട്ടി.

ഡിവല്യൂഷൻ, ഫെയ്ത്ത് ആൻഡ് കമ്മ്യൂണിറ്റീസ് മിനിസ്റ്ററായ മിയാറ്റ ഫാൻബുലെ, വിക്ടിംസ് ആൻഡ് വയലൻസ് എഗൈൻസ്റ്റ് വിമൻ ആൻഡ് ഗേൾസ് മിനിസ്റ്ററായിരുന്ന അലക്‌സ് ഡേവിസ്-ജോൺസ്, മന്ത്രി സുബിർ അഹമ്മദ് എന്നിവരും സ്റ്റാർമർ പിന്മാറാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജിവച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ 80-തിലധികം ലേബർ എംപിമാർ സ്റ്റാർമർ രാജിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 100 – ലധികം എംപിമാരും സഹമന്ത്രിമാരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. നേതൃത്വമാറ്റത്തിന് ഇത് ശരിയായ സമയമല്ലെന്നാണ് ഇവരുടെ നിലപാട്.

രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായ സാഹചര്യത്തിലും സർക്കാർ പ്രവർത്തനങ്ങൾ തുടരുമെന്ന് കിയർ സ്റ്റാർമർ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ ഡേവിഡ് ലാമി സ്റ്റാർമറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും വിമർശകർ പകരക്കാരനെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബുധനാഴ്ച സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, ലേബർ പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.

RECENT POSTS
Copyright © . All rights reserved