ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ രേഖകളെ തുടർന്ന് പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു സ്ത്രീയുടെ മേൽ പ്രിൻസ് ആൻഡ്രൂ മുട്ടുകുത്തി നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഖം മറച്ചിരിക്കുന്ന സ്ത്രീ പൂർണ്ണമായും വസ്ത്രധാരിണിയാണ്. ചിത്രങ്ങൾക്ക് യാതൊരു പശ്ചാത്തല വിവരവും നൽകിയിട്ടില്ലെന്ന് മാത്രമല്ല എവിടെ, എപ്പോൾ എടുത്തതാണെന്നതും വ്യക്തമല്ല. ഈ ചിത്രങ്ങൾ ആൻഡ്രുവിനെതിരായ പഴയ ആരോപണങ്ങൾക്ക് വീണ്ടും ഊർജം പകരുന്നതാണ് . എന്നാൽ ആൻഡ്രൂ എല്ലാ ആരോപണങ്ങളും വീണ്ടും നിഷേധിച്ചിട്ടുണ്ട്.

പുതിയ രേഖകളിൽ എപ്സ്റ്റീനും “ദ ഡ്യൂക്ക്” എന്ന അക്കൗണ്ടും തമ്മിലുള്ള 2010-ലെ ഇമെയിലുകളും ഉൾപ്പെട്ടിട്ടുണ്ട്. 26 വയസ്സുള്ള ഒരു റഷ്യൻ യുവതിയുമായി ആൻഡ്രുവിനെ പരിചയപ്പെടുത്താൻ എപ്സ്റ്റീൻ ശ്രമിച്ചതായി ഈ സന്ദേശങ്ങളിൽ സൂചനയുണ്ട്. ബക്കിംഗ്ഹാം പാലസിൽ സ്വകാര്യതയോടെ അത്താഴം കഴിക്കാമെന്ന പരാമർശവും കാണാം. ഇതെല്ലാം ഏതെങ്കിലും രീതിയിൽ തെറ്റായ പ്രവർത്തനം ആണെന്ന് തെളിയിക്കുന്നില്ലെന്ന പരാമർശവും രേഖകളിൽ ഉണ്ട് . അന്വേഷണം സംബന്ധിച്ച് ആൻഡ്രുവിനെ ചോദ്യം ചെയ്യണമെന്ന് 2020-ൽ യുഎസ് അധികൃതർ ആവശ്യപ്പെട്ട കത്തും പുറത്തു വന്നിട്ടുണ്ട്. എന്നാൽ നിയമപ്രകാരം കുറ്റം ചുമത്താൻ തെളിവില്ലെന്നും അതിൽ പറയുന്നു.

ഇതോടൊപ്പം, ആൻഡ്രുവിന്റെ മുൻ ഭാര്യ സാറാ ഫെർഗ്യൂസണും എപ്സ്റ്റീനുമായി ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. 2009-ലെ ഇമെയിലുകളിൽ, എപ്സ്റ്റീനിനെ അടുത്ത സുഹൃത്തായി വിശേഷിപ്പിക്കുന്ന വാക്കുകളുണ്ട്. ഇവയിലും കുറ്റകൃത്യ സൂചനകളില്ല. 2,000-ത്തിലധികം വീഡിയോകളും 1.8 ലക്ഷം ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഏറെ ഭാഗം മറച്ചുവെച്ച നിലയിലാണ്. എപ്സ്റ്റീൻ ബന്ധം കാരണം വർഷങ്ങളായി വിവാദത്തിലായ ആൻഡ്രൂ വീണ്ടും ശക്തമായ പൊതുസമ്മർദ്ദം നേരിടുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
27 കാരിയായ റിയാനൺ വൈറ്റിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് വിധിച്ചു. സുഡാൻ സ്വദേശിയായ ഡെങ് മജെക്കിന് കുറഞ്ഞത് 29 വർഷം തടവ് അനുഭവിക്കണമെന്ന് കോവൻട്രി ക്രൗൺ കോടതി വിധിച്ചു. 2024 ഒക്ടോബർ 20ന് ജോലി കഴിഞ്ഞ് ബസ്‌കോട്ട് സ്റ്റേഡിയം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന റിയാനണിനെ 90 സെക്കൻഡ് നീണ്ട ആക്രമണത്തിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഇയാൾ 23 തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.

“നീ ഒരിക്കലും പുറംലോകം കാണരുത്” എന്ന് കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ റിയാനണിന്റെ അമ്മ സിയോഭൻ വൈറ്റ് വികാരാധീനയായി പറഞ്ഞത് കോടതിയിൽ അതി വൈകാരിക നിമിഷങ്ങൾ ആണ് സമ്മാനിച്ചത് . തന്റെ മകളുടെ മരണം കുടുംബത്തിന് തന്നെ ഒരു ജീവപര്യന്ത ശിക്ഷയായി മാറിയെന്ന് അവർ പറഞ്ഞു . ആക്രമണത്തിന് ശേഷം മജെക് സിസിടിവിയിൽ ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് റിയാനണിന്റെ ഫോൺ എടുത്ത് ഓഫ് ചെയ്ത് നദിയിൽ എറിഞ്ഞ ശേഷമാണ് ഇയാൾ ഹോട്ടലിലേക്ക് മടങ്ങിയത്. ആക്രമണത്തിന് പി ന്നിലെ കാരണം പോലീസിന് കണ്ടെത്താനായിട്ടില്ല.

മജെക് ചെറിയ ബോട്ടിൽ യുകെയിലെത്തി മൂന്ന് മാസത്തിനകം അഭയം തേടിയയാളാണെന്ന് കോടതി രേഖപ്പെടുത്തി. ഇയാളുടെ വയസ്സിനെക്കുറിച്ച് തർക്കമുണ്ടായിരുന്നെങ്കിലും നടത്തിയ വിലയിരുത്തലിൽ 25–28 വയസ്സിനിടയിലാണെന്ന് കോടതി വ്യക്തമാക്കി. വിധിക്കുശേഷം കോടതി പരിസരത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും അരങ്ങേറി. മരിച്ച റിയാനണിന്റെ സഹോദരിയാണ് അവളുടെ മകനെ വളർത്തുന്നുന്നത് . അമ്മയുടെ മരണം കുട്ടിയോട് വിശദീകരിക്കേണ്ടി വന്ന വേദന വിവരിക്കാനാകാത്തത് ആണെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ കാർ, വാൻ, ട്രക്ക്, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർമ്മാണം കഴിഞ്ഞ വർഷം 1952ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ 7,64,715 വാഹനങ്ങൾ മാത്രമാണ് നിർമ്മിച്ചത്. ഇത് 2024നേക്കാൾ 15.5 ശതമാനം കുറവാണ്. നിർമ്മിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും കാറുകളാണ്. 2016ൽ 17 ലക്ഷം കാറുകൾ നിർമ്മിച്ചിരുന്ന രാജ്യത്ത് ഇപ്പോഴത്തെ ഇടിവ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വ്യവസായം നേരിടുന്നത് ഏറ്റവും കഠിനമായ വെല്ലുവിളികൾ ആണെന്ന് SMMT ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്സ് പറഞ്ഞു. ജാഗ്വാർ ലാൻഡ് റോവറിന് നേരെയുണ്ടായ സൈബർ ആക്രമണവും ലൂട്ടണിലെ ഫാക്ടറി അടച്ചുപൂട്ടലും ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇതോടൊപ്പം ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കോവിഡ് കാലത്തെ ആഘാതം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, സ്വിൻഡണിലെ ഹോണ്ട ഫാക്ടറി അടച്ചത് തുടങ്ങിയ കാര്യങ്ങളും വ്യവസായത്തിന് തിരിച്ചടിയായി.

ഈ വർഷം പുതിയ ഇലക്ട്രിക് വാഹന മോഡലുകൾ വിപണിയിലെത്തുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 2027ഓടെ കാർ, വാൻ ഉത്പാദനം വീണ്ടും ഉയരാമെന്നുമാണ് SMMTയുടെ വിലയിരുത്തൽ. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നയ നിർദേശങ്ങൾ ബ്രിട്ടൻ വാഹന വ്യവസായത്തിന് വലിയ ഭീഷണിയാണെന്നും ഹോവ്സ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പബ്ബുകൾക്കും സംഗീത വേദികൾക്കും ബിസിനസ് റേറ്റിൽ ഇളവ് നൽകുന്ന പിന്തുണാ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ബിസിനസ് റേറ്റ് ബില്ലിൽ 15 ശതമാനം ഇളവ് ലഭിക്കുവാൻ തുടങ്ങും. കൂടാതെ രണ്ട് വർഷത്തേക്ക് റേറ്റ് വർധന ഉണ്ടാകില്ല എന്നും സർക്കാർ അറിയിച്ചു. നവംബറിൽ അവതരിപ്പിച്ച ബജറ്റിനെതിരായി ഈ മേഖലയിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഈ തീരുമാനം.

മൂന്ന് വർഷത്തെ ഈ പാക്കേജിന്റെ മൂല്യം 2026–27ൽ ഒരു ശരാശരി പബ്ബിന് £1,650 ആയിരിക്കും എന്ന് ട്രഷറി മന്ത്രി ഡാൻ ടോംലിൻസൺ പറഞ്ഞു. ബജറ്റിനെ തുടർന്ന് വലിയ വർധന നേരിടേണ്ടി വന്നതോടെ ആയിരത്തിലധികം പബ്ബുകൾ ലേബർ എംപിമാരെ പ്രവേശിപ്പിക്കുന്നത് വരെ വിലക്കിയിരുന്നു. 2010 മുതൽ ഏകദേശം 7,000 പബ്ബുകൾ അടച്ചുപൂട്ടിയതായി ചൂണ്ടിക്കാട്ടിയ ടോംലിൻസൺ, പബ്ബുകൾ സമൂഹങ്ങളുടെ “അടിത്തറ” ആണെന്നും കൂടുതൽ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

പാക്കേജിന് ആദ്യ വർഷം £80 മില്യൺ ചെലവ് വരുമെന്നും തുടർന്ന് വരുന്ന വർഷങ്ങളുടെ ചെലവ് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) വിലയിരുത്തുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള മേഖലകളും അപകടത്തിലാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നൽകി. സഹായം വിപുലീകരിക്കണമെന്ന ആവശ്യം നേരത്തെതന്നെ ശക്തമായിരുന്നു. പബ്ബുകളെ വിലയിരുത്തുന്ന വാലുവേഷൻ ഓഫീസ് ഏജൻസി (VOA)യുടെ നടപടികൾ പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈഫ്‌ടൈം ഐഎസ്എ പദ്ധതിക്ക് പകരം ആരംഭിക്കുന്ന പുതിയ സേവിംഗ്സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രിൽ മുതൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യമായി വീട് വാങ്ങുന്നവർക്ക് വേണ്ടി മാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ LISAയിൽ ഉള്ള റിട്ടയർമെന്റ് സമയത്തുള്ള അനൂകൂല്യം ലഭിക്കാനുള്ള അവസരം ഇതിൽ ഉൾപ്പെടില്ല. LISAയെ അപേക്ഷിച്ച് വീട് വാങ്ങൽ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പുതിയ പദ്ധതിയിൽ, സർക്കാർ നൽകുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും. ഇതോടെ നിലവിലെ LISAയിൽ ഉള്ളതുപോലെ അർഹതയില്ലാത്ത ആവശ്യങ്ങൾക്ക് പണം പിൻവലിക്കുമ്പോൾ ഏർപ്പെടുത്തുന്ന 25% പിഴ ചാർജ് ഒഴിവാക്കും . സാഹചര്യങ്ങൾ മാറിയാൽ നിക്ഷേപകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമോ എന്ന കാര്യം പിന്നീട് പരിഗണിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് LISA തുറക്കുന്നവർക്കും ‘നിലവിൽ LISA ഉള്ളവർക്കും പഴയ നിയമങ്ങൾ തുടരും . അതായത്, 60 വയസിന് ശേഷം വിരമിക്കൽ ആവശ്യത്തിനായി പണം ഉപയോഗിക്കാനുള്ള അവസരവും മാസം തോറുമുള്ള ബോണസും ഇവർക്ക് ലഭ്യമാകും. ഫസ്റ്റ്–ടൈം ബയേഴ്സിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ 2026 തുടക്കത്തിൽ ഈ പുതിയ പദ്ധതിയുടെ നടപ്പാക്കലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് സംബന്ധിച്ച തീരുമാനം ഫെബ്രുവരി 5-ന് പ്രഖ്യാപിക്കും . എന്നാൽ നിലവിലെ 3.75 ശതമാനം അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള സാധ്യത ആണ് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത് . 2025 ഡിസംബറിൽ 0.25 ശതമാനം പലിശ ബാങ്ക് കുറച്ചിരുന്നു. . റോയിറ്റേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ ഭൂരിഭാഗവും ഫെബ്രുവരിയിൽ പലിശനിരക്ക് നിലനിർത്തുമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സമീപകാലത്ത് പണപ്പെരുപ്പം അല്പം ഉയർന്നതും സാമ്പത്തിക വളർച്ച കുറഞ്ഞതുമാണ് ജാഗ്രത പാലിക്കാൻ ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

പണപ്പെരുപ്പം 2022-ലെ സ്ഥിതിയിൽ നിന്നു കുറഞ്ഞെങ്കിലും ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിനു മുകളിൽ തുടരുകയാണ്. 2025 ഡിസംബറിൽ പണപ്പെരുപ്പം 3.4 ശതമാനമായി ഉയർന്നത് വിലവർധന സമ്മർദം ഇപ്പോഴും നിലനിൽക്കുന്നതായി സൂചിപ്പിക്കുന്നു. നവംബറിലെ പണപ്പെരുപ്പം 3.2 ശതമാനമായിരുന്നു. ക്രമാനുസൃതമായി കുറവ് വരുത്തുക എന്ന നയമാണ് നിലവിൽ ബാങ്ക് പിന്തുടരുന്നത് . . അതിനാൽ വിലവർധന സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ പലിശനിരക്ക് കുറയ്ക്കലുകൾക്ക് ബാങ്ക് ധൃതിപിടിക്കില്ലെന്നാണ് സൂചന.

സാമ്പത്തിക വിദഗ്ദ്ധരും ബാങ്കിംഗ് സ്ഥാപനങ്ങളും പലിശനിരക്കിൽ കുറവ് വരുത്തുന്നത് അടുത്ത മാർച്ച് അല്ലെങ്കിൽ ജൂണിലെ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രവചിക്കുന്നത് . യു ബി എസ് , ഡോയ്ച്ചെ ബാങ്ക് തുടങ്ങിയവയുടെ കണക്കുകൂട്ടൽ പ്രകാരം 2026 അവസാനത്തോടെ പലിശനിരക്ക് 3 മുതൽ 3.25 ശതമാനം വരെ എത്താനാണ് സാധ്യത. സാമ്പത്തിക സ്ഥിതിഗതികളും പണപ്പെരുപ്പ പ്രവണതകളും ആശ്രയിച്ചാകും ബാങ്കിന്റെ ഭാവി തീരുമാനങ്ങൾ. വീടുവായ്പയും നിക്ഷേപ പലിശയും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ തീരുമാനങ്ങൾ വലിയ സ്വാധീനം ചെലുത്തും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്കൂൾ പ്രവർത്തന ദിവസങ്ങളിൽ കുട്ടികളെ അവധിക്കായി കൊണ്ടുപോകുന്ന രക്ഷിതാക്കൾക്ക് ചുമത്തുന്ന പിഴയുടെ എണ്ണം വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 4,59,288 പിഴകളാണ് ടേം-ടൈം അവധി എടുത്തതിന്റെ പേരിൽ ചുമത്തിയത്. ഇത് മുൻവർഷത്തേക്കാൾ നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെ സ്കൂളിൽ വരാതിരുന്നതിന് ചുമത്തിയ മൊത്തം പിഴകളിൽ 93 ശതമാനവും ഇത്തരം അവധികളുമായി ബന്ധപ്പെട്ടവയാണ്.

2024 മുതൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതിയാണ് പിഴയുടെ തോതിലും എണ്ണത്തിലും വർധനയ്ക്ക് വഴിവച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുമ്പ് 60 പൗണ്ടായിരുന്ന പിഴ, പുതിയ ചട്ടമനുസരിച്ച് ഓരോ രക്ഷിതാവിനും ഓരോ കുട്ടിക്കും 80 പൗണ്ടായി ഉയർത്തിയിരുന്നു. ഈ നിയമഭേദഗതി ഉൾപ്പെടുത്തി പുറത്തുവിട്ട ആദ്യ കണക്കുകളാണിത്. സ്കൂൾ ദിനങ്ങളിൽ കുട്ടികളെ വിട്ടുനിർത്തുന്ന പ്രവണത തടയുന്നതിനായാണ് സർക്കാർ നടപടി കടുപ്പിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സ്കൂൾ സമയത്തെ അവധികൾ കുട്ടികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്നതായും, ഒരു വിദ്യാർത്ഥിയുടെ അവധി പോലും മുഴുവൻ ക്ലാസിന്റെ പഠനക്രമത്തെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ചില രക്ഷിതാക്കൾ ഇത്തരം യാത്രകൾ കുട്ടികൾക്ക് പുസ്തകാതീതമായ അറിവും ജീവിതാനുഭവങ്ങളും നൽകുന്നുവെന്നും അവയും പഠനത്തിന്റെ ഭാഗമാണെന്നുമാണ് വാദിക്കുന്നത്. ഇത്തരം പിഴകൾ ലഭിക്കുന്നവരിൽ മലയാളി രക്ഷിതാക്കളുമുണ്ട്. ഫ്ലൈറ്റ് ചാർജ്ജും മറ്റ് പരിഗണനകളും മൂലം യാത്ര ആസൂത്രണം ചെയ്യുന്ന സമയത്ത് സ്കൂൾ അവധി സമയം കൃത്യമായി പാലിക്കാൻ പറ്റാത്തതാണ് ഇതിന് കാരണം . ഫൈൻ ഈടാക്കുന്ന വിഷയത്തിൽ കുടുംബ സാഹചര്യങ്ങളും യാത്ര ചെലവുകളും പരിഗണിക്കാവുന്നതാണെന്ന അഭിപ്രായം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാബിൻ ബാഗേജ് ഫീസ് ‘£5.99 മുതൽ’ ലഭ്യമാണെന്ന ഈസി ജെറ്റിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (ASA) കണ്ടെത്തി.. ഈ നിരക്കിൽ യാത്രക്കാർക്ക് ക്യാബിനിൽ ബാഗേജ് സൂക്ഷിക്കാനാകുമെന്ന് തെളിയിക്കുന്ന രേഖകൾ നൽകാൻ വിമാനക്കമ്പനിക്ക് സാധിക്കാതിരുന്നതോടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈസി ജെറ്റിന്റെ വെബ്‌സൈറ്റിലെ പരസ്യവാചകത്തിൽ നിന്ന്, £5.99 നൽകി വിമാനത്തിൽ ക്യാബിൻ ബാഗേജ് കൊണ്ടുപോകാനാകുമെന്ന ധാരണ ഉപഭോക്താക്കൾക്ക് ഉണ്ടാകുമെന്നാണ് ASA വ്യക്തമാക്കുന്നത്.

എന്നാൽ പ്രായോഗികമായി ഈ നിരക്കിൽ ബാഗേജ് സൗകര്യം ലഭിക്കുന്നതായി വ്യക്തമായ തെളിവുകളില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത് . ഇതിനെ തുടർന്ന്, ‘£5.99 മുതൽ’ എന്ന അവകാശവാദം ഉപയോഗിക്കുന്നത് നിർത്താൻ ഈസി ജെറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് .
ഉപഭോക്തൃസംഘടനയായ ‘വിച്ച്?’ (Which?) ആണ് ഈ പരസ്യം ASAയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്ത് യാത്രക്കാരെ ആകർഷിച്ച ശേഷം, പിന്നീട് അധിക ഫീസുകൾ ഈടാക്കുന്ന പ്രവണത പതിവാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് വ്യക്തവും സത്യസന്ധവുമായ വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നതായി ASA വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
95 വയസ്സുള്ള വയോധികയെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവർച്ചക്ക് ശ്രമിച്ച സംഭവത്തിൽ 80 വയസ്സുള്ള ഒരു പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. സാൽഫോർഡിലെ ലിറ്റിൽ ഹൾട്ടൺ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാലിന്യ ശേഖരണ ദിവസത്തെക്കുറിച്ച് ചോദിച്ചെത്തിയ പ്രതി വീടിനുള്ളിൽ പ്രവേശിച്ച് വയോധികയുടെ കൈകൾ കെട്ടി, പണവും പേഴ്സും ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവസമയത്ത് മറ്റൊരു സ്ത്രീ വീട്ടിലെത്തുകയും പ്രതിയെ നേരിടുകയും ചെയ്തതോടെയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പിന്നീട് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഉദ്യോഗസ്ഥർ വോർസ്ലിയിലെ മാഞ്ചസ്റ്റർ റോഡിലുള്ള ഒരു വിലാസത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കവർച്ചാ ശ്രമവും അനധികൃത തടങ്കലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതി നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവത്തിൽ വയോധികയ്ക്ക് പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു. ഇരയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് സാൽഫോർഡ് ജില്ലാ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ പോൾ ഡേവീസ് അഭ്യർഥിച്ചു. സമൂഹം നൽകിയ സഹായത്തിനും വിവരങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോ സർവകലാശാലയുടെ പിഴവുകൾ മൂലം ബിരുദം ലഭിക്കില്ലെന്ന തെറ്റായ അറിയിപ്പിനെ തുടർന്ന് വിദ്യാർത്ഥിയായ എഥൻ ബ്രൗൺ ജീവനൊടുക്കിയ സംഭവത്തിൽ സർവകലാശാലയ്ക്കെതിരെ കടുത്ത വിമർശനവുമായി ക്വാളിറ്റി അഷ്വറൻസ് ഏജൻസി (QAA) റിപ്പോർട്ട് സമർപ്പിച്ചു . ജിയോഗ്രഫിയിൽ 2:1 ഓണേഴ്‌സ് ബിരുദം ലഭിക്കേണ്ടിയിരുന്ന എഥനിന് ഒരു കോഴ്‌സിന്റെ ഗ്രേഡ് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് ബിരുദത്തിന് അർഹതയില്ലെന്ന് അറിയിക്കുകയായിരുന്നു. പിഴവ് സർവകലാശാലയിലെ ജീവനക്കാരോ രണ്ട് ആഭ്യന്തര പരീക്ഷാബോർഡുകളോ ഒരു ബാഹ്യ പരീക്ഷാബോർഡോ കണ്ടെത്തിയില്ല. ബിരുദദാനം നടക്കേണ്ട ദിവസമാണ് 23 കാരനായ എഥൻ ജീവനൊടുക്കിയത്.

ക്യു എ എയുടെ സ്വതന്ത്ര പരിശോധന സർവകലാശാലയുടെ അസസ്മെന്റ് ചട്ടങ്ങളിൽ പാളിച്ചകളുണ്ടെന്ന് കണ്ടെത്തി. പല ചട്ടങ്ങളും തെറ്റായ തീരുമാനങ്ങൾക്ക് ഇടയാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജിയോഗ്രഫി സ്കൂളിൽ രണ്ടുപേർക്കുകൂടി തെറ്റായ ഫലങ്ങൾ ലഭിച്ചതായി കണ്ടെത്തിയതോടൊപ്പം അഞ്ചു കേസുകൾ കൂടി പരിശോധിക്കുകയാണെന്ന് ക്യു എ എ പറഞ്ഞു. അപകടസാധ്യതയുടെ വ്യാപ്തി എത്രത്തോളം പഴയതും നിലവിലേതും ഭാവിയിലേതുമായ അവാർഡുകളെ ബാധിച്ചതെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

എഥന്റെ അമ്മ ട്രേസി സ്കോട്ട് സർവകലാശാല തന്റെ മകനെ കൊലയ്ക്ക് കൊടുത്തുവെന്ന് പറഞ്ഞു; സഹായം തേടിയിട്ടും പിന്തുണ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഫാറ്റൽ ആക്‌സിഡന്റ് ഇൻക്വയറി വേണമെന്നും അവർ ആവശ്യപ്പെട്ടു. 21 ശുപാർശകളടങ്ങിയ റിപ്പോർട്ട് നടപ്പാക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സർവകലാശാല അധികൃതർ പറഞ്ഞു. സ്കോട്ടിഷ് ഫണ്ടിംഗ് കൗൺസിലിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സർവകലാശാലകളിലെ അസസ്മെന്റ് നടപടികൾ പുനഃപരിശോധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.