Main News

ലണ്ടൻ ∙ ബ്രിട്ടനിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നേതൃത്വമാറ്റ ചർച്ചകൾ ശക്തമാകുന്നതിനിടെ ചാൻസലർ റേച്ചൽ റീവ്സ് സ്ഥാനം നിലനിർത്താൻ നീക്കമാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്രധാനമന്ത്രി കെയർ സ്റ്റാർമറിനു പകരം ആൻഡി ബേൺഹം അധികാരത്തിലെത്തിയാലും ധനമന്ത്രിസ്ഥാനത്ത് തുടരാനാണ് റീവ്സിന്റെ ആഗ്രഹമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വിശ്വാസ്യത നിലനിർത്താൻ റീവ്സിന് കഴിയുമെന്നാണ് അനുയായികൾ വാദിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു .

ബേൺഹം പ്രധാനമന്ത്രിയായാൽ എഡ് മിലിബാൻഡിനെ ചാൻസലറാക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ മിലിബാൻഡിന് സാമ്പത്തിക വിപണികളുടെ പിന്തുണ ലഭിക്കില്ലെന്നാണ് റീവ്സിന്റെ അനുയായികളുടെ വാദം. അതേസമയം രാജ്യത്തിന്റെ ധനകാര്യസ്ഥിരത ഉറപ്പാക്കാൻ കർശന സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോയ റീവ്സിന്റെ സമീപനം ഇപ്പോൾ ഫലം കാണുന്നുവെന്ന വിലയിരുത്തലും ചില സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. ഐഎംഎഫ് ബ്രിട്ടന്റെ വളർച്ചാനിരക്ക് ഉയർത്തിക്കാണിച്ചതും പണപ്പെരുപ്പം കുറഞ്ഞതും റീവ്സിന് ആശ്വാസമായിട്ടുണ്ട്.

എന്നാൽ ശൈത്യകാല ഇന്ധനസഹായം കുറച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കാരണം പാർട്ടിക്കുള്ളിൽ റീവ്സിനെതിരെ വിമർശനം തുടരുകയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടുവെന്നാണ് ചില എംപിമാരുടെ ആരോപണം. ലേബർ പാർട്ടിയിൽ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ചാൻസലർ പദവിക്കായുള്ള പോരും അത്രതന്നെ നിർണായകമാകുകയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 33 ഡിഗ്രി സെൽഷ്യസിലെത്താമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈസ്റ്റ് മിഡ്‌ലാൻഡ്സ്, വെസ്റ്റ് മിഡ്‌ലാൻഡ്സ്, ലണ്ടൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ‘ആംബർ ഹീറ്റ് ഹെൽത്ത് അലർട്ട്’ പ്രഖ്യാപിച്ചു. അതിശക്തമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്കും യാത്രാ തടസ്സങ്ങൾക്കും വൈദ്യുതി മുടക്കത്തിനും കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഹീത്രോ മേഖലയിൽ താപനില 26.9 ഡിഗ്രി സെൽഷ്യസിലെത്തി. തിങ്കളാഴ്ച തെക്കൻ ഇംഗ്ലണ്ടിലും മിഡ്‌ലാൻഡ്സിലും 33 ഡിഗ്രിവരെ ഉയരാമെന്നും, ഇതോടെ 1944 മേയ് 29ന് രേഖപ്പെടുത്തിയ 32.8 ഡിഗ്രിയുടെ പഴയ റെക്കോർഡ് മറികടക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗത്തെ തുടർന്ന് ആഗോളതാപനം ശക്തമായതോടെ ചൂട് തരംഗങ്ങൾ കൂടുതൽ രൂക്ഷമാകുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചൂട് കൂടുന്നതിനാൽ ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ അധികസമയം ചെലവഴിക്കരുതെന്നും അധികൃതർ നിർദേശിച്ചു. സാധ്യമായിടത്തോളം മദ്യവും കഫെയ്ൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണമെന്നും, വീടുകളുടെ വാതിലുകളും ജനലുകളും പകൽ അടയ്ക്കുകയും രാത്രിയിൽ ജനലുകൾ തുറന്ന് തണുത്ത വായു പ്രവേശിപ്പിക്കണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോറിച്ച് ∙ ബ്രിട്ടനിലെ നോറിച്ച് നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ‘ഗ്രൂമിങ് ഗാങ്’ കേസിൽ അഫ്ഗാൻ പൗരന്മാരായ ഏഴ് പേർക്ക് എതിരെ ബലാത്സംഗവും ബാലലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റിനും 2025 മേയ്ക്കും ഇടയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പ്രതികളിൽ അഞ്ചുപേർ ചെറുബോട്ടുകളിലൂടെ അനധികൃതമായി ബ്രിട്ടനിലെത്തിയവരാണെന്നും ഒരാൾ ലോറിയിലും മറ്റൊരാൾ പോർട്സ്മത്ത് ഫെറി തുറമുഖം വഴി രഹസ്യമായി പ്രവേശിക്കാൻ ശ്രമിച്ച ആളാണെന്നും പൊലീസ് അറിയിച്ചു.

നോറിച്ച് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂൺ 19 വരെ റിമാൻഡ് ചെയ്തു. കേസിലെ ഇരകൾ സംഭവസമയത്ത് കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളാണെന്ന് നോർഫോക്ക് പൊലീസ് വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും, കുട്ടികളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന എല്ലാനടപടികളും സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ക്രെയ്ഗ് മില്ലർ പറഞ്ഞു.

ബുധനാഴ്ച നടന്ന റെയ്ഡിൽ നോറിച്ചിലെ ആറിടങ്ങളിലും സ്കോട്‍ലൻഡിലെ ഡംബാർട്ടണിലെ ഒരിടത്തുമായി ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അയർലൻഡിൽ ഒളിവിലായിരുന്ന 19കാരനെയും ഗാർഡ ഷിയോകാന അറസ്റ്റ് ചെയ്തു. അതേസമയം, കുറ്റം ചുമത്തപ്പെട്ടവരിൽ ആരും നോർഫോക്കിലെ അഭയാർഥി ഹോട്ടലുകളിൽ താമസിച്ചിരുന്നില്ലെന്നും, ആരോപണവിധേയമായ സംഭവങ്ങളൊന്നും അത്തരം ഹോട്ടലുകളിൽ നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഗർഭിണിയായിരുന്ന പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഭീഷണിസന്ദേശം പോസ്റ്റ് ചെയ്തതിന് യുവതിയുടെ സ്റ്റെപ്‌ഫാദറിന് പിഴശിക്ഷ വിധിച്ചു . കൊല്ലപ്പെട്ട ജയ്ഡൻ പാർകിൻസന്റെ സ്റ്റെപ്‌ഫാദറായ ഡീൻ ജോൺസിന് 50 പൗണ്ടാണ് കോടതി പിഴ ചുമത്തിയത്. “കൊലയാളി ആത്മഹത്യ ചെയ്യണം” എന്ന രീതിയിലുള്ള സന്ദേശമാണ് ഇയാൾ ഫെയ്‌സ്ബുക്കിലൂടെ അയച്ചതെന്ന് കോടതി കണ്ടെത്തി. 2013ൽ ഗർഭിണിയായിരുന്ന ജയ്ഡനെ കാമുകനായ ബെൻ ബ്ലേക്ക്‌ലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസാണ് ബ്രിട്ടനെ നടുക്കിയത്.

കേസിലെ വിചാരണയും ജയ്ഡന്റെ മരണവും തന്റെ ജീവിതം തകർത്തുവെന്നാണ് ഡീൻ ജോൺസ് മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ മരണത്തിന് പിന്നാലെ മാനസിക ആഘാതം മൂലം ജീവിതം തകർന്നതായും വർഷങ്ങളോളം താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. മകളെ കൊന്നയാൾ ജയിലിൽ സുരക്ഷിതമായി ജീവിക്കുമ്പോൾ തനിക്ക് മാനസികാരോഗ്യ സഹായം പോലും ലഭിക്കുന്നില്ല” എന്നും അദ്ദേഹം ആരോപിച്ചു. ജയ്ഡന്റെ മൃതദേഹം കണ്ടെത്തിയ ശേഷം മോർച്ചറിയിൽ അവസാനമായി കണ്ട നിമിഷങ്ങൾ ഇന്നും വിട്ടുമാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭീഷണിസന്ദേശം അംഗീകരിക്കാനാവില്ലെങ്കിലും അതിന് പിന്നിലെ വേദന കോടതി മനസ്സിലാക്കുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി. ഡീൻ ജോൺസിന് പിഴയ്‌ക്കൊപ്പം പത്ത് വർഷത്തെ നിയന്ത്രണ ഉത്തരവും പ്രൊബേഷൻ നിരീക്ഷണവും വിധിച്ചു. ജയ്ഡന്റെ കൊലപാതകത്തിന് ശേഷം പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഗുരുതര വീഴ്ച വരുത്തിയെന്ന വിമർശനവും വീണ്ടും ശക്തമായിട്ടുണ്ട്. കാമുകന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജയ്ഡന് ആവശ്യമായ സംരക്ഷണം ലഭിച്ചില്ലെന്നായിരുന്നു മുൻ അന്വേഷണ റിപ്പോർട്ടുകളുടെ കണ്ടെത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഇന്ധനം വാങ്ങുന്നത് കുത്തനെ കുറഞ്ഞതോടെ ഏപ്രിലിൽ റീട്ടെയിൽ വ്യാപാരത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ റീട്ടെയിൽ വിൽപ്പന 1.3 ശതമാനം ആണ് കുറഞ്ഞത് . കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. പെട്രോൾ, ഡീസൽ വാങ്ങൽ മാത്രം 10 ശതമാനത്തിലേറെ കുറഞ്ഞതും മൊത്തം വിൽപ്പനയെ ബാധിച്ചു. കോവിഡ് കാലത്തെ 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ചിൽ മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഇന്ധനവില ഉയരുമെന്ന ആശങ്കയിൽ ആളുകൾ കൂടുതൽ ഇന്ധനം സംഭരിച്ചിരുന്നു. അതിനാലാണ് ഏപ്രിലിൽ വാങ്ങൽ കുറഞ്ഞതെന്ന് ഒ എൻ എസ് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഗ്രാന്റ് ഫിറ്റ്‌സ്നർ പറഞ്ഞു. അതേസമയം, സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും കമ്പ്യൂട്ടർ-ടെക്‌നോളജി ഉപകരണങ്ങളും വിൽക്കുന്ന കടകളിൽ സ്ഥിരതയാർന്ന വിൽപ്പന തുടരുകയും ചെയ്തു . എന്നാൽ വസ്ത്ര വിപണിയിൽ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റ ആശങ്കയും ഉപഭോക്താക്കളെ പിന്നോട്ടടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

ബ്രിട്ടീഷ് ഉപഭോക്താക്കളിൽ മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ സാമ്പത്തിക പ്രതിഫലം ആദ്യമായി വ്യക്തമായി പ്രകടമായ മാസം ഏപ്രിലായിരുന്നുവെന്ന് PwC UK പ്രതിനിധി ജാക്വിലിൻ വിൻസർ പറഞ്ഞു. ഉപഭോക്തൃ ആത്മവിശ്വാസം കുറഞ്ഞതിന്റെ പ്രതിഫലനം കടകളിലെ വിൽപ്പനയിലും പ്രകടമായി. മേയിൽ കാലാവസ്ഥ മെച്ചപ്പെട്ടതും പണപ്പെരുപ്പം കുറയുന്നതുമൂലം വിപണി വീണ്ടും സജീവമാകുമോയെന്നതാണ് ഇനി വ്യാപാരമേഖലയുടെ ശ്രദ്ധ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഒരുക്കുന്ന ടോയ്ലറ്റുകളും ചെയ്ഞ്ചിങ് റൂമുകളും ബയോളജിക്കൽ സെക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ബ്രിട്ടന്റെ സമത്വ- മനുഷ്യാവകാശ കമ്മീഷൻ (EHRC) പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. അതനുസരിച്ച്, സ്ത്രീയായി തിരിച്ചറിയുന്ന ട്രാൻസ് വനിതകൾ വനിതകൾക്കായുള്ള ടോയ്ലറ്റുകളോ ചേഞ്ചിംഗ് റൂമുകളോ ഉപയോഗിക്കരുതെന്നും പകരം ജെൻഡർ-ന്യൂട്രൽ അല്ലെങ്കിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശിക്കുന്നു. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധിക്ക് പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.

ഷോപ്പിങ് മാളുകൾ, ജിംമുകൾ, ആശുപത്രികൾ, റസ്റ്റോറന്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്നതിനെ കുറിച്ചാണ് 300-ലേറെ പേജുകളുള്ള മാർഗനിർദേശം വിശദീകരിക്കുന്നത്. ട്രാൻസ് വ്യക്തികൾക്ക് യാതൊരു സൗകര്യവും നിഷേധിക്കുന്നത് വിവേചനപരമായിരിക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായിടത്ത് ലോക്കു ചെയ്യാവുന്ന ജെൻഡർ-ന്യൂട്രൽ സൗകര്യങ്ങൾ ഒരുക്കാനും നിലവിലുള്ള പുരുഷ-സ്ത്രീ ടോയ്ലറ്റുകൾ യൂണിസെക്സ് സംവിധാനങ്ങളാക്കാനും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാർഗനിർദേശത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് അനുകൂലമായ നീക്കമെന്നു ചില സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, ട്രാൻസ് അവകാശ പ്രവർത്തകർ ഇത് ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങൾ കുറയ്ക്കുന്നതാണെന്ന് വിമർശിച്ചു. ബ്രിസ്റ്റളിലെ ‘വാട്ടർഷെഡ്’ ആർട്സ് സിനിമയുടെ മേധാവി ക്ലെയർ റെഡിങ്ടൺ, എല്ലാവർക്കും അനുയോജ്യമായ ടോയ്ലറ്റ് സംവിധാനങ്ങൾ കൂടുതൽ ഉൾക്കൊള്ളലിനും സൗകര്യത്തിനും സഹായിക്കുമെന്ന് പ്രതികരിച്ചു. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ മാർഗനിർദേശം നിയമപരമായ പ്രാബല്യം നേടും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വേനൽ അവധിക്കാലത്ത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള ജനപ്രിയ നടപടിയുമായി സർക്കാർ മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായി തീം പാർക്കുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റുകൾക്ക് ഈടാക്കുന്ന വാറ്റ് 20 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി താൽക്കാലികമായി കുറയ്ക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചു. സ്കോട്ട് ലൻഡിൽ സ്കൂളുകൾ അടയ്ക്കുന്ന ജൂൺ അവസാനം മുതൽ സെപ്റ്റംബർ ഒന്നിന് ഇംഗ്ലണ്ട്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നതുവരെ ഇളവ് പ്രാബല്യത്തിലുണ്ടാകും. സിനിമ, തിയേറ്റർ, സോഫ്റ്റ് പ്ലേ സെന്ററുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെ പ്രവേശന ടിക്കറ്റുകൾക്കും റസ്റ്റോറന്റുകളിലെയും കഫേകളിലെയും കുട്ടികളുടെ ഭക്ഷണത്തിനും ഇളവ് ബാധകമാകും.

ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനും ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണയ്ക്കുന്നതിനുമാണ് നടപടിയെന്ന് റീവ്സ് പറഞ്ഞു. ഇതോടൊപ്പം ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ബസ് യാത്രയും ചില അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നികുതി കുറയ്ക്കുന്നതും സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇറാനിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഇന്ധന-ഭക്ഷ്യവിലകൾ ഉയരാനിടയുള്ളതിനാൽ കൂടുതൽ പിന്തുണ ആവശ്യമെങ്കിൽ സർക്കാർ ഇടപെടുമെന്നും അവർ വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപനത്തെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ഇത് മതിയാകില്ലെന്ന വിമർശനവും ഉയർന്നു. എനർജി ബില്ലുകളും ജീവിതച്ചെലവും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്നാണ് പ്രതിപക്ഷവും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്. അതേസമയം, സൂപ്പർമാർക്കറ്റുകളിൽ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ സർക്കാർ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും നിർബന്ധിത വിലനിയന്ത്രണം കൊണ്ടുവരില്ലെന്ന് മന്ത്രിമാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ ഏറ്റവും ഗുരുതരമായ ത്വക്ക് ക്യാൻസറായ മെലനോമ കേസുകൾ റെക്കോർഡ് ഉയരത്തിലെത്തിയതായി ക്യാൻസർ റിസർച്ച് യുകെയുടെ പുതിയ വിശകലനം പുറത്തുവന്നു . 2022ൽ മാത്രം 20,980 പേർക്ക് മെലനോമ സ്ഥിരീകരിച്ചതായും രാജ്യത്ത് ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 20,000 കടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2040ഓടെ വർഷംതോറും 26,500 പുതിയ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാമെന്നാണ് മുന്നറിയിപ്പ്. ജനസംഖ്യയുടെ വർധനയും പ്രായാധിക്യവും കേസുകൾ കൂടാൻ കാരണമായതായാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ബ്രിട്ടനിൽ 30 ഡിഗ്രിവരെ ചൂട് ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളോടുള്ള അമിത സമ്പർക്കമാണ് മെലനോമ കേസുകളുടെ പ്രധാന കാരണം. അഞ്ച് തവണയെങ്കിലും സൂര്യാഘാതം ഏൽക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കുമെന്നും വിദഗ്ധർ പറയുന്നു. പുരുഷന്മാരിൽ ശരീരത്തിന്റെ മധ്യഭാഗത്തും സ്ത്രീകളിൽ കാലുകളിലുമാണ് മെലനോമ കൂടുതലായി കണ്ടെത്തുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

ശക്തമായ സൂര്യപ്രകാശമുള്ള സമയങ്ങളിൽ തണലിൽ കഴിയുകയും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും സൺസ്ക്രീൻ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. പുതിയ മറുകുകൾ, മാറുന്ന പാടുകൾ, ഭേദമാകാത്ത മുറിവുകൾ എന്നിവ കണ്ടാൽ ഉടൻ ജിപിയെ സമീപിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണെന്നും എൻഎച്ച്എസ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷൻ 2025-ൽ 1.71 ലക്ഷമായി കുറഞ്ഞതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . കോവിഡ് കാലം ഒഴിവാക്കിയാൽ 2012 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കുടിയേറ്റ നിയന്ത്രണത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ഫലം കണ്ടതായി ആണ് ഇതിനോട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചത് . അതേസമയം, ഇത് താൽക്കാലിക ഇടിവാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ പറയുന്നുണ്ട്.

2025 ഡിസംബർ വരെയുള്ള കണക്കുപ്രകാരം 8.13 ലക്ഷം പേർ ബ്രിട്ടനിലെത്തിയപ്പോൾ 6.42 ലക്ഷം പേർ ആണ് രാജ്യം വിട്ടത് . യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റമാണ് പ്രധാനമായും കുറഞ്ഞത്. വിദേശ വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിലെ നിയന്ത്രണവും, സ്കിൽഡ് വർക്കർ വിസയ്ക്കുള്ള ശമ്പളപരിധി വർധിപ്പിച്ചതുമാണ് ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തൽ. ആഭ്യന്തര മന്ത്രി ഷബാന മഹമൂദ് രാജ്യത്തിന്റെ അതിർത്തികളിൽ നിയന്ത്രണവും കുടിയേറ്റ നടപടിക്രമങ്ങളും കടുത്തതാക്കുമെന്ന് പറഞ്ഞു.

അഭയാർഥി വിഷയത്തിലും പുതിയ കണക്കുകൾ പുറത്തുവന്നു. അഭയാർഥി അപേക്ഷകൾ പരിഗണിക്കുന്നതിനിടെ ഹോട്ടലുകളിൽ പാർപ്പിക്കുന്നവരുടെ എണ്ണം ഒരു വർഷത്തിനിടെ മൂന്നിലൊന്നായി കുറഞ്ഞ് 20,855 ആയി. എന്നാൽ ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. മാർച്ച് 2026 വരെ ഒരു വർഷത്തിനിടെ 39,271 പേർ ചെറിയ ബോട്ടുകളിൽ എത്തിയതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായി (ജിസിസി) ബ്രിട്ടൻ 3.7 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. കരാർ പൂർണമായി നടപ്പാകുന്നതോടെ ബ്രിട്ടീഷ് കയറ്റുമതികൾക്കുള്ള വാർഷിക താരിഫ് ചെലവിൽ ഏകദേശം 580 മില്യൺ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി . ചെഡാർ ചീസ്, ബട്ടർ, ചോക്ലേറ്റ്, പാനീയങ്ങൾ, വാഹന അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഇതിലൂടെ ഗൾഫ് വിപണികളിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി വർധിക്കുമെന്നും ബ്രിട്ടനിലെ ഭക്ഷ്യ, നിർമ്മാണ, കാർഷിക മേഖലകൾക്ക് വലിയ പ്രയോജനം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് കമ്പനികൾക്ക് ഗൾഫ് രാജ്യങ്ങളിൽ പുതിയ പങ്കാളിത്തങ്ങളും നിക്ഷേപ അവസരങ്ങളും കണ്ടെത്താൻ കരാർ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ധനകാര്യ സേവനങ്ങൾ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയിലും സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത് . പ്രധാനമന്ത്രി കിയർ സ്റ്റാർമർ സർക്കാരിന്റെ ഇന്ത്യ, ദക്ഷിണ കൊറിയ കരാറുകൾക്ക് പിന്നാലെയുള്ള മൂന്നാമത്തെ പ്രധാന വ്യാപാര കരാറാണിത്. ഒരു ജി7 രാജ്യവും ജിസിസിയും തമ്മിലുള്ള ആദ്യ സ്വതന്ത്ര വ്യാപാര കരാറെന്ന പ്രത്യേകതയും കരാറിനുണ്ട്. ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ ആഗോള വ്യാപാര നയത്തിന്റെ ഭാഗമായാണ് ബ്രിട്ടൻ ഇത്തരം കരാറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

അതേസമയം, മനുഷ്യാവകാശവും തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വ്യക്തതയില്ലെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകൾ കരാറിനെ വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളി അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബ്രിട്ടൻ കൂടുതൽ ഉറപ്പുകൾ ആവശ്യപ്പെടേണ്ടിയിരുന്നുവെന്ന അഭിപ്രായമാണ് ഉയരുന്നത്. മുൻ കൺസർവേറ്റീവ് സർക്കാർ ആരംഭിച്ച ചർച്ചകൾ പൂർത്തിയാക്കിയ കരാറിനെ പ്രതിപക്ഷം ബ്രെക്സിറ്റിന്റെ പ്രധാന നേട്ടമായി വിശേഷിപ്പിച്ചു. എന്നാൽ യൂറോപ്യൻ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ലേബർ സർക്കാരിന്റെ സമീപനം ഭാവിയിൽ ഇത്തരം സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രാധാന്യം കുറയ്ക്കുമോയെന്ന ആശങ്കയും കൺസർവേറ്റീവ് നേതാക്കൾ പ്രകടിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved