Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാലിസ്ബറിയിലെ കഫേ ദിവാലി എന്ന ഇന്ത്യൻ റസ്റ്റോറന്റിന് സൗത്തേൺ കറി അവാർഡ്സിൽ ഇരട്ട നേട്ടം. 2026ലെ ‘ഇന്ത്യൻ റെസ്റ്റോറന്റ് ഓഫ് ദി ഇയർ’ മേഖലാതല ജേതാവിനുള്ള പുരസ്കാരവും ‘കറി/കഫേ ഓഫ് ദി ഇയർ 2026’ ബഹുമതിയും കഫേ ദിവാലി സ്വന്തമാക്കി. മേയ് 4ന് റീഡിങിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം നൽകിയത്.

ഈ നേട്ടം തന്റെ ടീമിന്റെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമാണെന്ന് കഫേ ദിവാലി ഉടമ മുഹമ്മദ് റഷീദ് പറഞ്ഞു. യഥാർഥ ഇന്ത്യൻ രുചിയും മികച്ച അതിഥിസൽക്കാരവും ഉപഭോക്താക്കൾക്ക് നൽകാനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരം ഉപഭോക്താക്കൾക്കും സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഷെഫുമാരുടെയും ജീവനക്കാരുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെ പ്രധാന കരുത്തെന്നും റഷീദ് വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ റഷീദ് സാലിസ്ബറിയിൽ കുടുംബസമേതം താമസിക്കുകയാണ്. കഫേ ദിവാലിയിലൂടെ ദക്ഷിണേന്ത്യൻ വിഭവങ്ങൾ ജനപ്രിയമാക്കിയ അദ്ദേഹം കഴിഞ്ഞ വർഷം ‘ചിക്‌ടെയിൽസ്’ എന്ന പുതിയ ഫാസ്റ്റ്ഫുഡ് ശൃംഖലയും ആരംഭിച്ചിരുന്നു. ഫ്രൈഡ് ചിക്കൻ, ബർഗർ, റാപ്പുകൾ എന്നിവ പ്രധാന ആകർഷണമാക്കിയ സംരംഭത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 2019ലെ ‘ഏഷ്യൻ കറി അവാർഡ്സിൽ’ സൗത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ മികച്ച ഏഷ്യൻ ഭക്ഷണശാലയായി കഫേ ദിവാലി തിരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

  https://malayalamuk.com/chicktales-spices-up-uk-fried-chicken-market-with-salisbury-launch/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ലേബർ പാർട്ടിക്കുള്ളിലെ കലാപം ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് ഉൾപ്പെടെ മന്ത്രിസഭയിലെ പലരും സ്റ്റാർമർ രാജിവെക്കാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സർക്കാരിന്റെയും പാർട്ടിയുടെയും ഉന്നത തലങ്ങളിലുള്ള ഭിന്നത പുറത്തുവന്നിരിക്കുകയാണ്. അതേസമയം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ സ്റ്റാർമറിന് ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച പുലർച്ചെയോടെ സ്റ്റാർമർ രാജിവെക്കണമെന്നോ സമയക്രമം വ്യക്തമാക്കണമെന്നോ ആവശ്യപ്പെട്ട ലേബർ എംപിമാരുടെ എണ്ണം 72 ആയി ഉയർന്നു.

ഇംഗ്ലണ്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് സ്റ്റാർമറിനെതിരായ പ്രതിഷേധം ശക്തമായത്. ഏകദേശം 1,500 കൗൺസിലർ സീറ്റുകൾ പാർട്ടിക്ക് നഷ്ടമായി. റിഫോം യുകെയുടെ മുന്നേറ്റവും ഗ്രീൻ പാർട്ടിയുടെ വളർച്ചയും ലേബറിന് വലിയ തിരിച്ചടിയായി. വെയിൽസിൽ നൂറ്റാണ്ട് നീണ്ട ആധിപത്യവും പാർട്ടിക്ക് നഷ്ടമായി. സ്കോട്ട് ലൻഡിലും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ, “ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു” എന്ന് ആരോപിച്ച് നിരവധി എംപിമാർ സ്റ്റാർമറുടെ നേതൃത്വത്തെ തുറന്നടിച്ചു.

എന്നാൽ വിമർശനങ്ങൾക്കിടയിലും കിയർ സ്റ്റാർമർ പദവി ഒഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. സർക്കാർ ചില പിഴവുകൾ ചെയ്തതായി സമ്മതിച്ചെങ്കിലും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുപ്പമുള്ള ബന്ധം വേണമെന്ന നിലപാട് ആവർത്തിച്ച സ്റ്റാർമർ, ബ്രിട്ടീഷ് സ്റ്റീൽ ദേശീയവത്കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പാർട്ടി ജനങ്ങളുടെ എതിർപ്പ് ഗൗരവമായി കാണണമെന്നും പ്രവർത്തനത്തിലൂടെയാണ് വിശ്വാസം വീണ്ടെടുക്കേണ്ടതെന്നും മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജോലി സമയവും അമിത വണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന പഠന റിപ്പോർട്ടിനെ തുടർന്ന് ബ്രിട്ടനിൽ നാല് ദിവസമായി ജോലി സമയം ക്രമീകരിക്കണമെന്ന വാദത്തിന് പിന്തുണ കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബീസിറ്റിയിൽ അവതരിപ്പിച്ച പഠനത്തിൽ, വർഷത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന രാജ്യങ്ങളിൽ അമിതവണ്ണവും കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്ക, മെക്സിക്കോ, കൊളംബിയ പോലുള്ള രാജ്യങ്ങളിൽ ജോലിസമയം കൂടുതലും ഒബീസിറ്റി നിരക്കും ഉയർന്നതുമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

ഓരോ വർഷവും ജോലിസമയം 1% കുറച്ചാൽ ഒബീസിറ്റി നിരക്ക് 0.16% വരെ കുറയാമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ. ദൈർഘ്യമേറിയ ജോലി സമയത്തെ തുടർന്നുള്ള മാനസിക സമ്മർദം, വ്യായാമത്തിനുള്ള സമയക്കുറവ്, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കാനാകാത്തത് എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ഗവേഷകർ പറയുന്നു. സമ്മർദം വർധിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുന്ന കോർട്ടിസോൾ ഹോർമോൺ ഉയരുന്നതും ഭാരം കൂടാൻ ഇടയാക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പ്രദീപ കൊറാലെ-ഗെഡാര വ്യക്തമാക്കി.

ഇതിനിടെ, ബ്രിട്ടനിൽ ഇതിനകം 200-ലധികം കമ്പനികൾ നാല് ദിവസത്തെ ജോലിവാരം നടപ്പാക്കിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കാലത്ത് രണ്ടുലക്ഷത്തിലധികം തൊഴിലാളികൾ ഈ രീതിയിലേക്ക് മാറിയതായും ഔദ്യോഗിക കണക്കുകൾ പറയുന്നു. കൂടുതൽ വിശ്രമസമയം ലഭിക്കുമ്പോൾ ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയ്ക്കായി സമയം കണ്ടെത്താനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ, അഞ്ചുദിവസത്തെ ശമ്പളത്തിൽ നാല് ദിവസത്തെ ജോലി സർക്കാർ നിർബന്ധമാക്കില്ലെന്നാണ് സർക്കാർ നിലപാട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വലതുപക്ഷ പാർട്ടിയായ റീഫോം യു.കെ.യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ചുറ്റിപ്പറ്റി വർഗീയവും മുസ്ലിം വിരുദ്ധവുമായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് എസെക്സിൽ നിന്നുള്ള കൗൺസിലർ സ്റ്റുവർട്ട് പ്രയർ രാജിവച്ചു. സാമൂഹിക മാധ്യമങ്ങളിൽ സിഖ് യുവതിക്കെതിരായ ബലാത്സംഗത്തെ അനുകൂലിച്ചുവെന്നാരോപണവും വെള്ളക്കാരെ “മാസ്റ്റർ റേസ്” എന്ന് വിശേഷിപ്പിച്ചതും മുസ്ലിംകളെ “എലികൾ” എന്ന് വിളിച്ചതുമടക്കമുള്ള പോസ്റ്റുകളാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചതായും പാർട്ടി അംഗത്വം റദ്ദാക്കിയതായും റീഫോം യു.കെ. വ്യക്തമാക്കി.

അതേസമയം, വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു റീഫോം കൗൺസിലർമാർക്കെതിരെയും നാസി അനുകൂല പരാമർശങ്ങൾ, മുസ്ലിം വിരുദ്ധ പരാമർശങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബോൾട്ടണിൽ നിന്നുള്ള ഡെറിക് ബുള്ളോക്ക്, ഷെഫീൽഡിലെ നാഥനിയേൽ മെൻഡേ, പ്ലൈമുത്തിലെ ബെൻ റോവ് എന്നിവർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ചിലർക്കെതിരെ അന്വേഷണവും പാർട്ടി സസ്പെൻഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ രാഷ്ട്രീയ രംഗത്ത് മുസ്ലിങ്ങൾക്കും കുടിയേറ്റക്കാർക്കും എതിരായ വിദ്വേഷ ഭാഷ സാധാരണവത്കരിക്കപ്പെടുന്നതായി മുന്നറിയിപ്പ് നൽകി. അതേസമയം, ഗ്രീൻ പാർട്ടിയിലെ ചില പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും യഹൂദവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പാർട്ടി അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ ഇവർ സ്വതന്ത്ര അംഗങ്ങളായി തുടരുമെന്ന് ഗ്രീൻ പാർട്ടി അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹാറോവിൽ താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജി ആംബ്രയിൽ മാത്യു (47) അന്തരിച്ചു. ഇന്നലെ പ്രഭാതത്തിൽ നടക്കാനിറങ്ങിയതിനിടെ കുഴഞ്ഞുവീണ ജോര്‍ജിയെ മറ്റ് യാത്രക്കാർ ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്ന ജോര്‍ജിയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും പരിചയക്കാർക്കും വലിയ ആഘാതമായി.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയർ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തിൽ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം.

ഭാര്യ റെൻജു, മകൾ കാരൻ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുകെയിലെ മലയാളി സാംസ്‌കാരിക – സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജോര്‍ജി ആംബ്രയിൽ മാത്യു മലയാളം യുകെയുടെ സഹയാത്രികനുമായിരുന്നു. മലയാളം യുകെയുടെ ആദ്യ അവാർഡ് ദാനച്ചടങ്ങിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു ജോര്‍ജി.  കുട്ടനാട് സംഗമം യുകെ കുടുംബാംഗവും പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

ജോര്‍ജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡച്ച് ക്രൂയിസ് കപ്പലായ എച്ച്‌വി ഹോണ്ടിയസിൽ ഹാന്റാവൈറസ് പടർന്നു പിടിച്ചതിനെ തുടർന്ന് ഒഴിപ്പിച്ച 20 ബ്രിട്ടീഷ് പൗരന്മാരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മാഞ്ചസ്റ്ററിൽ എത്തിച്ചു. ടെനെറിഫിൽ നിന്ന് എത്തിയ ഇവരെ മെഴ്‌സിസൈഡിലെ ആരോ പാർക്ക് ആശുപത്രിയിൽ 72 മണിക്കൂർ നിരീക്ഷണത്തിനും ഐസൊലേഷനുമായി പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യാത്രക്കാരിൽ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹാന്റാവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ആറു കേസുകളിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നുണ്ട് . ഇവർ നെതർലൻഡ്സിലും ദക്ഷിണാഫ്രിക്കയിലും ചികിത്സയിലാണ്. എലികളിലൂടെ പകരുന്ന വൈറസുകളുടെ കൂട്ടമായ ഹാന്റാവൈറസിന്റെ വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. ഈ വകഭേദത്തിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷി ഉണ്ടെന്നതാണ് ആശങ്ക ശക്തമാകാൻ കാരണമായത് . കപ്പലിലുണ്ടായിരുന്ന മറ്റൊരു ബ്രിട്ടീഷ് യാത്രക്കാരൻ ട്രിസ്റ്റൻ ഡ കുന്ഹ ദ്വീപിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. അദ്ദേഹത്തെ സഹായിക്കാൻ ബ്രിട്ടീഷ് സൈന്യത്തിലെ പാരാട്രൂപ്പർമാരെയും മെഡിക്കൽ സംഘത്തെയും ദ്വീപിലേക്ക് അയച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാർക്ക് സ്വതന്ത്ര താമസസൗകര്യവും തുടർച്ചയായ ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്തിറങ്ങേണ്ടി വന്നതിനാൽ ഇവർക്കായി പുതിയ വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും നൽകും. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവർക്ക് വീട്ടിൽ കൂടി 42 ദിവസം സ്വയം ഐസൊലേഷനിൽ തുടരേണ്ടിവരും. പൊതുഗതാഗതം ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ലെന്നും യുകെ ആരോഗ്യ സുരക്ഷാ ഏജൻസി വ്യക്തമാക്കി. 150ഓളം യാത്രക്കാരും ജീവനക്കാരുമായി ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച ഹോണ്ടിയസ്, നിരവധി മരണങ്ങളും രോഗബാധകളും റിപ്പോർട്ട് ചെയ്തതോടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ഉരുക്ക് നിർമാണ കമ്പനിയായ ബ്രിട്ടീഷ് സ്റ്റീൽ പൂർണമായും ദേശസാൽക്കരിക്കാനുള്ള പ്രഖ്യാപനം ഈ ആഴ്ച രാജാവിന്റെ പ്രസംഗത്തിൽ ഉൾപ്പെടുമെന്ന റിപ്പോർട്ട് പുറത്തുവന്നു . ചൈനീസ് കമ്പനി ജിംഗ്യേയുടെ നിയന്ത്രണത്തിലായിരുന്ന കമ്പനിയുടെ ദൈനംദിന പ്രവർത്തനം കഴിഞ്ഞ വർഷം തന്നെ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തിരുന്നു. സ്കൺതോർപ്പിലെ പ്ലാന്റിൽ 3,500 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ അവസാന രണ്ട് ബ്ലാസ്റ്റ് ഫർണസുകളും ഇവിടെയാണ് പ്രവർത്തിക്കുന്നത്.

2016ൽ സ്വകാര്യ നിക്ഷേപ ഗ്രൂപ്പായ ഗ്രേബുൾ ക്യാപിറ്റൽ ഏറ്റെടുത്ത ബ്രിട്ടീഷ് സ്റ്റീൽ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർന്നിരുന്നു. തുടർന്ന് 2020 ൽ ജിംഗ്യേ കമ്പനി ഏറ്റെടുക്കുകയായിരുന്നു . സ്കൺതോർപ്പിലും ടീസ്സൈഡിലും ഇലക്ട്രിക് ആർക്ക് ഫർണസ് സ്ഥാപിക്കാനുള്ള പദ്ധതി ജിംഗ്യേ മുന്നോട്ടുവെച്ചെങ്കിലും സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. പിന്നാലെ 2025 ഏപ്രിലിൽ ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടാനുള്ള നീക്കവും കമ്പനി നടത്തിയിരുന്നു. ഇത് ബ്രിട്ടന്റെ പ്രാഥമിക ഉരുക്ക് നിർമാണ ശേഷിക്ക് തന്നെ തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്.

അതേസമയം കമ്പനിയെ നിലനിർത്തുന്നതിനുള്ള ചെലവ് വൻതോതിൽ ഉയരുന്നതായും റിപ്പോർട്ടുണ്ട്. ഈ വർഷം ജനുവരി അവസാനത്തോടെ മാത്രം 377 മില്യൺ പൗണ്ടാണ് ചെലവായത്. നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ 2028 ഓടെ ഇത് 1.5 ബില്യൺ പൗണ്ടിന് മുകളിലെത്താമെന്നാണ് നാഷണൽ ഓഡിറ്റ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . കമ്പനിയെ വാങ്ങാൻ അമേരിക്കൻ നിക്ഷേപകൻ മൈക്കിൾ ഫ്ലാക്സ് ഉൾപ്പെടെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ ശൃംഖല രൂപീകരിക്കാൻ ഏക ഉടമസ്ഥതയിൽ കമ്പനി ലയിപ്പിക്കണമെന്ന നിർദേശവും ഉയർന്ന് വരുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ അതൃപ്തി ലേബർ പാർട്ടിക്കുള്ളിൽ പുകയുന്നു. പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ തന്നെ സ്റ്റാർമർ പദവി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ചുറ്റിപ്പറ്റി വിവിധ സാധ്യതകളാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. മുൻ മന്ത്രി കാതറിൻ വെസ്റ്റ് നേതൃത്വ തിരഞ്ഞെടുപ്പിന് നീക്കം നടത്തുന്നതിനാണ് പ്രധാന സാധ്യത. പാർട്ടിയിലെ 81 എംപിമാരുടെ പിന്തുണ ലഭിച്ചാൽ ഔദ്യോഗിക നേതൃത്വ മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. അതേസമയം വെസ് സ്ട്രീറ്റിങ്, ആഞ്ചല റെയ്‌നർ തുടങ്ങിയ പ്രമുഖർ അവസരം നോക്കി കാത്തിരിക്കുകയാണെന്ന വിലയിരുത്തലും ശക്തമാണ്.

വെസ്റ്റിന് ആവശ്യത്തിന് പിന്തുണ ലഭിക്കാത്ത സാഹചര്യം സ്റ്റാർമറിന് താൽക്കാലിക ആശ്വാസമാകാമെങ്കിലും വിമർശനങ്ങൾ അവസാനിക്കില്ലെന്നാണ് സൂചന. ചില എംപിമാർ സ്റ്റാർമറെ സമയക്രമം നിശ്ചയിച്ച് പദവി ഒഴിയാൻ നിർബന്ധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ അത്തരമൊരു സാഹചര്യം അദ്ദേഹത്തെ അധികാരത്തിൽ തുടരുന്നെങ്കിലും സ്വാധീനം നഷ്ടപ്പെട്ട പ്രധാനമന്ത്രിയാക്കി മാറ്റുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. ഇതിന് പുറമെ മന്ത്രിസഭാ രാജികൾ ഉണ്ടായാൽ സമ്മർദം കൂടുതൽ ശക്തമാകും. തിങ്കളാഴ്ച സ്റ്റാർമർ നടത്തുന്ന നിർണായക പ്രസംഗവും ബുധനാഴ്ച അവതരിപ്പിക്കുന്ന കിങ്സ് സ്പീച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹം വീണ്ടും പാർലമെന്റിലേക്ക് മടങ്ങി നേതൃത്വ പോരാട്ടത്തിൽ ഇറങ്ങുമെന്ന ചർച്ചയും സജീവമാണ്. അതിന് ഒരു ലേബർ എംപി രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കേണ്ടിവരും. അതേസമയം, പാർട്ടിയെ വീണ്ടും ഒറ്റക്കെട്ടാക്കാൻ സ്റ്റാർമറിന് കഴിയുമെന്ന പ്രതീക്ഷയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടിയും ഉയരുന്ന ആഭ്യന്തര വിമർശനവും കണക്കിലെടുക്കുമ്പോൾ സ്റ്റാർമർ സ്വമേധയാ രാജിവെക്കേണ്ട സാഹചര്യം വരാമെന്ന സാധ്യതയും ബ്രിട്ടീഷ് മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല. 2024ലെ വൻവിജയത്തോടെ അധികാരത്തിലെത്തിയ സ്റ്റാർമറിന് ഇപ്പോൾ നേരിടേണ്ടി വരുന്നത് പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രി: വേനൽ അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാരിസിലേക്ക് പോയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന്റെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം. ഡാർബിയിൽ താമസിച്ചിരുന്ന അങ്കമാലി സ്വദേശി ജീസ് ജോസാണ് പാരിസിൽ മരിച്ചത്. ഡാർബിയിൽ നിന്ന് വാടക വാനിൽ ആറംഗസംഘമായി യാത്രതിരിച്ച സംഘത്തിനൊപ്പമുണ്ടായിരുന്ന ജീസിന് വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ചുവർഷം മുൻപാണ് ജീസ് കുടുംബസമേതം യുകെയിലെത്തിയത്. കെയർ വിസയിൽ എത്തിയ കുടുംബം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യൻ ഗർഭിണിയാണ്. 12 വയസ്സും രണ്ട് വയസ്സുമുള്ള രണ്ടു മക്കളുമുണ്ട്. ലെസ്റ്ററിലെ ആശുപത്രിയിൽ ഫെസിലിറ്റേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജീസ്, അടുത്തിടെയാണ് കുടുംബത്തോടൊപ്പം ഡാർബിയിലേക്ക് താമസം മാറ്റിയത്. അങ്കമാലി കിടങ്ങൂർ കുന്നപ്പള്ളി കുടുംബാംഗമായ ജീസിന്റെ വേർപാട് ഡാർബിയിലെയും ലെസ്റ്ററിലെയും മലയാളി സമൂഹത്തെ ഒരുപോലെ വേദനിപ്പിക്കുകയാണ്.

ജീസ് ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ തുറന്ന വിമർശനവുമായി ലേബർ എംപി കാതറിൻ വെസ്റ്റ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം മന്ത്രിസഭയിലെ ആരെങ്കിലും സ്റ്റാർമറിനെതിരെ നേതൃത്വ പോരാട്ടത്തിന് മുന്നോട്ടുവരാത്ത പക്ഷം താൻ തന്നെ വെല്ലുവിളിക്കുമെന്ന് വെസ്റ്റ് പ്രഖ്യാപിച്ചു. ഇതിനായി ആവശ്യമായ 81 എംപിമാരുടെ പിന്തുണ നേടാമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വൻ തിരിച്ചടിയാണ് ലേബറിന് ഉണ്ടായത്. ഇംഗ്ലണ്ടിലെ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ റീഫോം യുകെ 1450 – തിലധികം സീറ്റുകൾ നേടി മുന്നേറ്റം നടത്തി. വെയിൽസിൽ റുൻ ആപ് യോർവെർത്ത് നയിക്കുന്ന പ്ലെയ്ഡ് കംറി 43 സീറ്റുകളുമായി ഏറ്റവും വലിയ പാർട്ടിയായി ഉയർന്നപ്പോൾ, 27 വർഷമായി അധികാരത്തിലിരുന്ന ലേബർ വെറും 9 സീറ്റിലേക്ക് ചുരുങ്ങി. സ്കോട്ട് ലൻഡിൽ ജോൺ സ്വിന്നിയുടെ എസ്‌എൻപി ഏറ്റവും വലിയ പാർട്ടിയായെങ്കിലും ഭൂരിപക്ഷം നഷ്ടമായി. ലണ്ടനിലും ലേബറിന്റെ ശക്തികേന്ദ്രങ്ങളായ ലൂവിഷം, ഹാക്ക്നി തുടങ്ങിയ കൗൺസിലുകൾ ഗ്രീൻ പാർട്ടി പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്റ്റാർമർ പിഴവുകൾ ഉണ്ടായതായി സമ്മതിച്ചെങ്കിലും രാജി ആവശ്യം തള്ളി. മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, മുതിർന്ന നേതാവ് ഹാരിയറ്റ് ഹർമാൻ എന്നിവരെ ഉപദേഷ്ടാക്കളായി നിയമിച്ച് അദ്ദേഹം പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. അതേസമയം, പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാണെന്നും സ്റ്റാർമറുടെ ഭാവിയെ കുറിച്ച് നിർണായകമായ ദിവസങ്ങളാണ് മുന്നിലുള്ളതെന്നുമാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved