Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടി സംഘടിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു . ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഈ നിർണായക കടൽപാത ഇറാന്റെ ഭീഷണികൾ കാരണം താത്കാലികമായി അടച്ചിരിക്കുകയാണ് . അമേരിക്ക – ഇസ്രായേൽ ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ, ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ മാർഗങ്ങൾ കണ്ടെത്താൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം യുഎസ് സെൻട്രൽ കമാൻഡുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജർമ്മനി, കാനഡ, ഓസ്ട്രേലിയ എന്നിവ ഉൾപ്പെടെ 30 – തിലധികം രാജ്യങ്ങൾ കടൽപാതയുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. മൈനുകൾ നീക്കം ചെയ്യുന്നതിനായി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതടക്കമുള്ള മാർഗങ്ങൾ പ്രതിരോധ മേധാവികൾ ചർച്ച ചെയ്തു. ലണ്ടനിലോ പോർട്സ്മൗത്തിലെ നാവിക ആസ്ഥാനത്തിലോ ഉച്ചകോടി സംഘടിപ്പിച്ച് രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തി സുരക്ഷിതമായ കടൽപാത പുനരാരംഭിക്കുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രി കിയർ സ്റ്റാർമർ സംഘർഷത്തിന് ഉടൻ അവസാനം ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കെ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ശക്തമാകുന്നതായുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഇന്ധനവില കുത്തനെ ഉയർന്നതോടെ വിലക്കയറ്റവും സർക്കാർ കടബാധ്യതയും വർധിച്ചിരിക്കുകയാണ്. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും ഇസ്രായേൽ നേതൃത്വത്തിന്റെയും നടപടി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ തിരിച്ചടിയാണെന്ന് ലേബർ എംപി മാറ്റ് വെസ്റ്റേൺ വിമർശിച്ചു; ചൈനയും റഷ്യയും ഈ പ്രതിസന്ധിയിൽ നിന്ന് ലാഭം കൊയ്യുന്നുവെന്ന അഭിപ്രായവും ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളിയായ അഭിഷേക് റോയ് വിജയം നേടി. കൊല്ലം വാളകം സ്വദേശിയായ അഭിഷേക് സ്റ്റുഡന്റ് ഓഫിസറായി ആണ് തിരഞ്ഞെടുക്കപ്പെട്ടത് . മത്സരിച്ച ഏക മലയാളിയായിരുന്ന അഭിഷേക് വിജയിച്ച രണ്ടു ഇന്ത്യക്കാരിൽ ഒരാളാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ എഡ്യൂക്കേഷൻ ഓഫിസറായി വിജയിച്ച അനുഭവവും ഈ നേട്ടത്തിന് സഹായകമായി.

1898ൽ സ്ഥാപിതമായ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിക്ക് സ്ട്രാറ്റ്ഫോഡ്, ഡോക്ക്ലാൻഡ്സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളാണ് ഉള്ളത് . ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി 25,000ലധികം വിദ്യാർഥികൾ ആണ് ഇവിടെ പഠിക്കുന്നത് . വിദ്യാർഥി യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളവും മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം, വിദ്യാർഥി വിസയിൽ എത്തിയവർക്ക് ഒരു വർഷത്തെ അധിക കാലാവധിയും അനുവദിക്കും.

ഡോക്ക്ലാൻഡ്സ് ക്യാംപസിലെ എംബിഎ വിദ്യാർഥിയായ അഭിഷേക്, കൊച്ചി ഇൻഫോപാർക്കിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തശേഷം 2023 സെപ്റ്റംബറിൽ ആണ് ഉപരി പഠനത്തിനായി യുകെയിലെത്തിയത് . നിലവിൽ എഡ്യൂക്കേഷൻ ഓഫിസറും സ്റ്റുഡന്റ് ഗവർണറുമായും പ്രവർത്തിക്കുന്ന അദ്ദേഹം, യൂണിവേഴ്സിറ്റിയിലെ കേരള സൊസൈറ്റിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2026 ജൂലൈ 1 മുതൽ 2027 ജൂൺ 30 വരെയാണ് സ്റ്റുഡന്റ് ഓഫിസറെന്ന നിലയിലെ കാലാവധി.

കൊല്ലം കൊട്ടാരക്കരയിൽ സെൻ്റ് ഗ്രിഗോറിയോസ് കോളേജ് 2013–16 ബാച്ച് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്ന അഭിഷേക്, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു. വാളകം പൊലിക്കോട് ലവ് ഡെയ്‌ൽ വീട്ടിൽ റിട്ട. സർക്കാർ ജീവനക്കാരൻ എം. എസ്. റോയ്, പരേതയായ മിനി ജേക്കബ് എന്നിവരാണ് മാതാപിതാക്കൾ. നേഴ്സിങ് വിദ്യാർത്ഥിയായ മഹിമ മിനി റോയ് സഹോദരിയാണ്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, ജവഹർ ബാലമഞ്ച് ബ്ലോക്ക് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ കൂടുതൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കുകയും അക്കാദമിക നിലവാരം ഉയർത്തുകയും ചെയ്യുന്നതിനാണ് താൻ മുൻഗണന നൽകുകയെന്ന് അഭിഷേക് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45-ഓടെ ബെൻഡിഗോയ്ക്ക് സമീപമുള്ള ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡിലായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ടിജോയുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

മെൽബണിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലാണ് ടിജോ കുടുംബസമേതം താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഷിഫ്റ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടിജോ ഓടിച്ചിരുന്ന ചുവന്ന ടൊയോട്ട യാരിസ് കാറിൽ അപകടസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണിവരെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ടിജോയുടെ വിവാഹം അഞ്ജു തോമസുമായി നടന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടാണ് ടിജോയുടെ അകാലവിയോഗം. കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തം ഉൾക്കൊള്ളാനാകാതെ ദുഃഖത്തിലാണുള്ളത്. വിക്ടോറിയയിലെ മലയാളി അസോസിയേഷനും ബെൻഡിഗോ, മെൽബൺ മേഖലകളിലെ മലയാളി കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ കെന്റ് മേഖലയിലെ മെനിംജൈറ്റിസ് ബി ബാധിച്ച് രണ്ട് കൗമാരക്കാരുടെ മരണം എൻഎച്ച്എസിന്റെ വാക്‌സിനേഷൻ നയത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മെനിംജൈറ്റിസ് പടർന്ന് പിടിച്ചത് രാജ്യവ്യാപകമായി ആശങ്ക ഉയർത്തിയിരിക്കെ എൻഎച്ച്എസ് നൽകാത്ത ചില വാക്സിനുകൾ സ്വകാര്യമായി എടുക്കേണ്ട സാഹചര്യം ഉയരുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 2015 മുതൽ ശിശുക്കൾക്ക് നൽകുന്ന മെൻബി വാക്സിൻ രോഗബാധയുടെ സാധ്യതയും മരണനിരക്കും കുറയ്ക്കുന്നുവെങ്കിലും അതിന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്സിനേഷൻ നൽകിയിട്ടില്ല. ഇതോടെ 12 വയസ്സിന് മുകളിലുള്ളവർക്ക്, പ്രത്യേകിച്ച് 15–24 പ്രായക്കാർക്ക്, കൂടുതൽ അപകടസാധ്യത നിലനിൽക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എൻഎച്ച്എസിലെ ചികിത്സാ നയങ്ങൾ നിർണയിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (NICE) ചികിത്സയുടെ ഫലപ്രാപ്തിയോടൊപ്പം ‘ക്യൂഎഎൽവൈ’ (Quality-Adjusted Life Year) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ചികിത്സയുടെ ചെലവും ഫലപ്രാപ്തിയും വിലയിരുത്തുന്നത് . ഒരു രോഗിക്ക് ഒരു വർഷം നല്ല ആരോഗ്യജീവിതം നൽകാൻ £30,000-ൽ കൂടുതൽ ചെലവാകുന്ന ചികിത്സകൾ സാധാരണയായി എൻഎച്ച്എസ് അംഗീകരിക്കാറില്ല. എന്നാൽ അപൂർവമായെങ്കിലും ഗുരുതരമായ രോഗങ്ങളിൽ ഈ കണക്കുകൂട്ടൽ തെറ്റാണെന്ന് ഡോക്ടർമാർ പറയുന്നു. മെനിംജൈറ്റിസ് ബി ബാധിച്ച ഒരാൾക്ക് വാക്സിൻ ലഭിച്ചിരുന്നെങ്കിൽ രോഗം ഒഴിവാക്കാമായിരുന്നുവെങ്കിലും ചികിത്സയ്ക്ക് പിന്നീട് ലക്ഷങ്ങൾ ചെലവായ സംഭവങ്ങൾ ആരോഗ്യരംഗം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാഹചര്യത്തിൽ വ്യക്തിപരമായ ആരോഗ്യസംരക്ഷണത്തിനായി ചില വാക്സിനുകൾ സ്വകാര്യമായി സ്വീകരിക്കുന്നത് പരിഗണിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത് . മെൻബി വാക്സിനിനൊപ്പം Shingles തടയുന്ന വാക്സിൻ, ചിക്കൻപോക്സ് വാക്സിൻ, ഫ്ലൂവും കോവിഡ് ബൂസ്റ്ററുകളും ഉൾപ്പെടെ ചില വാക്സിനുകൾ എൻഎച്ച്എസ് പരിമിതമായി ആണ് നൽകുന്നത് . ഈ സാഹചര്യം മൂലം പലരും സ്വകാര്യമായി ഈ വാക്‌സിനുകൾ സ്വീകരിക്കുന്ന പ്രവണത വർധിക്കുന്നു. ചെലവുകാരണങ്ങളാൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വ്യക്തിപരമായി അപകടസാധ്യത കുറയ്ക്കാൻ ആളുകൾ സ്വയം തീരുമാനങ്ങൾ എടുക്കുന്ന പ്രവണത ശക്തമാകുന്നതായാണ് റിപ്പോർട്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സമുദായത്തിന്റെ ആംബുലൻസ് സേവനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണം കൗണ്ടർ ടെറർ പോലീസ് ഏറ്റെടുത്തു. ഇത് യഹൂദ വിരുദ്ധ വിദ്വേഷ കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ നാല് ആംബുലൻസുകൾക്കാണ് അക്രമികൾ തീയിട്ടത് . വാഹനങ്ങളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ ശക്തമായ സ്ഫോടനങ്ങൾ ആണ് ഉണ്ടായത് . സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കറുത്ത വേഷം ധരിച്ച മൂന്ന് പേർ എത്തി തീ വെച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണം നടന്ന ഉടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. കഠിന പരിശ്രമത്തെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ആണ് തീ അണക്കാൻ സാധിച്ചത് . ആളപായമില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾ പുനഃസ്ഥാപിക്കാൻ സഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. അടിയന്തിര സേവനം തടസ്സപ്പെടാതിരിക്കാൻ അധിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഇറാൻ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു . അതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്.


സംഭവം വലിയ ആശങ്കയാണ് രാജ്യത്ത് ഉടനീളം സൃഷ്ടിച്ചിരിക്കുന്നത് . യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് ഗൗരവമായി ആണ് കണക്കാക്കപ്പെടുന്നത് . കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് അറിയിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഇരുണ്ട ദിവസം എന്ന് വിശേഷിപ്പിച്ചു. ജീവൻ രക്ഷിക്കാനുള്ള സേവനത്തിനെതിരായ ആക്രമണം അപലപനീയമാണെന്ന് ചീഫ് റബ്ബി എഫ്രൈം മിർവിസ് പറഞ്ഞു. സംഭവത്തെ തുടർന്ന് യഹൂദ കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിലെ ആംബുലൻസുകൾക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാനഡയിൽ മിഡ്വൈഫ് ആയി ജോലി ചെയ്യുന്ന ഹീതർ ഗിൽക്രിസ്റ്റ് എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷ് ഭാഷാ പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവിനെ തുടർന്ന് നാടുകടത്തൽ ഭീഷണിയിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സ്കോട്ട് ലൻഡിലെ പെർത്ത്‌ഷെയറിൽ ജനിച്ച ഗിൽക്രിസ്റ്റ്, ഭർത്താവിന്റെ മരണത്തിന് ശേഷം ആണ് വിക്ടോറിയ നഗരത്തിൽ താമസം ആരംഭിച്ചത്. എന്നാൽ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് അപേക്ഷയിൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഫലം സമർപ്പിച്ചില്ലെന്ന കാരണമാണ് അധികൃതർ അവളുടെ ജോലി അനുമതി റദ്ദാക്കാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ജൂലൈയിൽ പരീക്ഷ പൂർത്തിയാക്കിയെങ്കിലും അന്ന് ഫലം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്.

ഇതേ പ്രശ്നം നിരവധി അപേക്ഷകരെ ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇമിഗ്രേഷൻ, റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ വെബ്സൈറ്റിൽ പിന്നീട് മാത്രമാണ് ഭാഷാ പരീക്ഷ ഫലം നിർബന്ധമായി സമർപ്പിക്കണമെന്ന നിർദേശം ചേർത്തത്. ഡിസംബർ മാസത്തിലാണ് ഇത് ഉൾപ്പെടുത്തിയതെന്നും, അതിന് മുൻപ് അപേക്ഷിച്ചവർക്ക് വ്യക്തമായ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും ഉള്ള വിമർശനം ആണ് പല അപേക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനെതിരെ പരാതിക്കാർ ഓൺലൈൻ ഹർജിയും ആരംഭിച്ചിരിക്കുകയാണ്.

ഇതിനിടെ ഗിൽക്രിസ്റ്റിന് ഉടൻ ജോലി നിർത്തേണ്ടി വന്നത് അവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വർഷങ്ങളുടെ ജോലി പരിചയമുള്ള അവൾ നിരവധി ആളുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഏകദേശം അറുപതിനായിരം ഡോളർ ചെലവഴിച്ച് ആണ് ഗിൽക്രിസ്സ്റ്റ് കാനഡയിൽ ജീവിതം ആരംഭിച്ചത് . ജോലി നഷ്ടപ്പെടുന്നതോടെ അവൾക്ക് ഇപ്പോൾ ഭാവി അനിശ്ചിതത്തിലായി . അവൾ ജോലി ചെയ്യുന്ന ക്ലിനിക്കും ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട് തന്റെ വിസ പുനഃസ്ഥാപിക്കണമെന്നാണ് ഗിൽക്രിസ്റ്റിന്റെ പ്രധാന ആവശ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ സംശയത്തെ തുടർന്ന് ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. മുൻകരുതൽ നടപടിയായാണ് തീരുമാനം എടുത്തത്. ഇന്ത്യൻ സമയം രാത്രി 7.58ന് വിമാനം ജിദ്ദ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാറിന്റെ സ്വഭാവം വ്യക്തമാക്കാൻ വിശദമായ പരിശോധന തുടരുകയാണ്.

സംഭവത്തിന് പിന്നാലെ വിമാനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജിദ്ദ വിമാനത്താവള അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു . യാത്രക്കാർക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര തുടരുന്നതിനുള്ള ബദൽ ക്രമീകരണങ്ങളും പരിഗണനയിലാണ്.

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടിരുന്നു. . ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈൻർ വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ സെക്കൻഡുകൾക്കകം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേർ ആണ് അപകടത്തിൽ മരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഗോൾഡേഴ്‌സ് ഗ്രീൻ പ്രദേശത്ത് യഹൂദ സേവന സംഘടനയായ ഹത്സോളയുടെ നാല് ആംബുലൻസുകൾക്ക് തീ വെച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 1.45ഓടെ മഖ്സികെ ഹദാത്ത് സിനഗോഗിന് സമീപമുള്ള ഹൈഫീൽഡ് റോഡിൽ നിന്നാണ് തീപിടിത്ത വിവരം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്നു പേർ ആംബുലൻസുകളിൽ ദ്രാവക രൂപത്തിലുള്ള വസ്തു ഒഴിച്ച് തീ വെച്ച് രക്ഷപ്പെടുന്നതായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംഭവത്തെ യഹൂദവിരുദ്ധ വിദ്വേഷ കുറ്റമായി പരിഗണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഒരു സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതിന്റെ സത്യസന്ധത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിൽ ആംബുലൻസുകളിലെ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപവാസികളുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏകദേശം 34 പേരെ താൽക്കാലികമായി ഒഴിപ്പിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡിന്റെ ആറു ഫയർ എൻജിനുകളും 40ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇത് ഗുരുതരമായ യഹൂദ വിരുദ്ധ ആക്രമണമാണെന്ന് പ്രതികരിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഭീരുത്വപരമായ ആക്രമണമാണെന്ന് വ്യക്തമാക്കി. യുകെയുടെ മുഖ്യ റബ്ബി എഫ്രൈം മിർവിസ് ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കുന്ന സേവനങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങളെ അപലപിക്കുന്നതായി പറഞ്ഞു . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾക്ക് പകരം പുതിയത് നൽകുമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മധ്യപൂർവേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി. പ്രധാനമായും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ടെലിഫോൺ ചര്‍ച്ച നടത്തിയെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഫെബ്രുവരി 28ന് ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ഈ കടൽപ്പാതയിൽ ഗതാഗതം ഏകദേശം 95% വരെ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോകത്തെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഏകദേശം 20% ഈ വഴിയാണ് കടന്നുപോകുന്നത് എന്നതുകൊണ്ടു തന്നെ ആഗോള വിപണിയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 106 ഡോളറായി വില ഉയർന്നതോടെ ഇന്ധനവിലയും ജീവിതച്ചെലവും വർധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാൻ കടൽപ്പാത തടഞ്ഞതോടെ അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണ ശൃംഖലയിലും തടസ്സം നേരിടുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് . കടൽപ്പാത തുറക്കാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതും സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.

ഇതിനിടെ ബ്രിട്ടനിൽ അടിയന്തിര യോഗം വിളിച്ച് ഊർജസുരക്ഷ, സാമ്പത്തിക ബാധ്യത, കുടുംബങ്ങളുടെ ജീവിതച്ചെലവ് എന്നിവ വിലയിരുത്താൻ സർക്കാർ നീക്കമെടുത്തിട്ടുണ്ട്. അമേരിക്കൻ സൈനിക നടപടികൾക്ക് പിന്തുണയായി ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതും കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് വൻ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇറാൻ ഗൾഫ് മേഖലയിലെ അമേരിക്കൻ ബന്ധമുള്ള ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത് ആഗോളതലത്തിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തെ തുടർന്ന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്തി . രോഗബാധയെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ചികിത്സയിലിരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെയും എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരുടെയും ശ്രമങ്ങളെ അദ്ദേഹം “ഹെർക്കുലിയൻ ടാസ്ക് ” എന്നാണ് വിശേഷിപ്പിച്ചത് .

പുതിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ രോഗബാധിതരുടെ എണ്ണം കുറയുകയും സ്ഥിരീകരിച്ച കേസുകൾ 23ൽ നിന്ന് 20 ആയി ചുരുങ്ങുകയും ചെയ്തു. സംശയാസ്പദ കേസുകളുടെ എണ്ണം 11ൽ നിന്ന് 9 ആയി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗത്തിലും ഉൾപ്പെട്ടിരിക്കുന്നത് സർവകലാശാല വിദ്യാർത്ഥികളാണ്. രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലക്ഷണങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാനും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ രോഗപ്രതിരോധത്തിനായി വ്യാപകമായി വാക്സിനേഷനും ആന്റിബയോട്ടിക് വിതരണവും ആരംഭിച്ചിട്ടുണ്ട്. 9,000ത്തിലധികം പേർ വാക്സിൻ സ്വീകരിച്ചപ്പോൾ 12,000ത്തിലധികം പേർക്ക് മുൻകരുതൽ ആന്റിബയോട്ടിക് നൽകിയിട്ടുണ്ട്. മെനിംജൈറ്റിസ് ബി വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നതാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉടൻ സ്വീകരിക്കേണ്ട പ്രധാന നടപടിയാണ് ആന്റിബയോട്ടിക് കൂടി സ്വീകരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന ആത്മവിശ്വാസവും ആരോഗ്യവിഭാഗം പ്രകടിപ്പിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved