Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ യഹൂദ സമൂഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണം നടത്തിയെന്നാരോപിച്ച് രണ്ടു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു . ഇവർ ഇറാനുമായി ബന്ധമുള്ള ചാരപ്രവർത്തനം നടത്തിയതായാണ് പോലീസ് അറിയിച്ചത്. നെമതൊല്ല ഷാഹ്സവാനി (40), അലിരേസ ഫറസതി (22) എന്നിവർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശ ഇന്റലിജൻസ് ഏജൻസിക്ക് സഹായകരമായ വിവരശേഖരണം നടത്തുകയും സംശയാസ്പദമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഇരുവരും ലണ്ടനിലെ നോർത്ത് ഫിഞ്ച്ലിയും എഡ്ജ്വെയറും സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ മാസം ആദ്യം നടത്തിയ വ്യാപകമായ അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ലണ്ടനിലെ യഹൂദ സമൂഹവുമായി ബന്ധപ്പെട്ട ഇടങ്ങൾ, സ്ഥാപനങ്ങൾ, ചില വ്യക്തികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി നിരീക്ഷണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . കൗണ്ടർ ടെററിസം പൊലീസ് വിഭാഗം കേസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. പ്രത്യേകിച്ച് യഹൂദ സമൂഹത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പൊലീസ് നടപടി ഉറപ്പുനൽകുന്നതായും അവർ കൂട്ടിച്ചേർത്തു.

ജൂലൈ 9 മുതൽ ഓഗസ്റ്റ് 15 വരെ ഇറാനിയൻ ഇന്റലിജൻസ് സേവനത്തിന് സഹായകരമായ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നുവെന്നാണ് കേസ് വ്യക്തമാക്കുന്നത്. ഗുരുതരമായ പ്രവർത്തനങ്ങളാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതികളെ വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതേ അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായിരുന്ന മറ്റ് രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ചു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ കെൻ്റ് പ്രദേശത്ത് മാരകമായ മെനിഞ്ചൈറ്റിസ് പകർച്ചവ്യാധി വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തിര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചതനുസരിച്ച്, യൂണിവേഴ്സിറ്റി ഓഫ് കെൻ്റ് ക്യാമ്പസിൽ നിന്ന് രോഗവ്യാപനം ആരംഭിച്ചതായി ആണ് സംശയിക്കുന്നത് . ഇതിനോടകം 20 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതിൽ രണ്ട് പേർ മരണപ്പെട്ടു. ഇതോടെ ഏകദേശം 5,000 വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാൻ പ്രത്യേക ക്യാമ്പെയ്ൻ ആരംഭിച്ചു.

രോഗം വേഗത്തിൽ പടർന്നതിൻ്റെ കാരണം അന്വേഷിക്കുന്നതിനിടെ, കാൻ്റർബറിയിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടന്ന പരിപാടി ആണ് പ്രധാന കാരണം എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും സമ്പർക്കത്തിലുള്ളവർക്കും ആൻ്റിബയോട്ടിക് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2,500 പേർക്ക് മരുന്ന് വിതരണം ചെയ്തു കഴിഞ്ഞു .

സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വാക്സിനേഷൻ, സമ്പർക്ക പട്ടിക തയാറാക്കൽ എന്നിവ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആരോഗ്യ നിർദ്ദേശങ്ങൾ നൽകി കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പനി, തലവേദന, കഴുത്ത് വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി . രോഗവ്യാപനം തടയാൻ അടുത്ത സമ്പർക്കത്തിലുള്ളവർക്ക് മുൻകരുതൽ മരുന്ന് നൽകുന്നത് തുടരുകയാണ്. ചില വിദ്യാർത്ഥികൾ ഭയന്ന് വീടുകളിലേക്ക് മടങ്ങിയപ്പോൾ, മറ്റുചിലർ വാക്സിനേഷൻ പൂർത്തിയാക്കാൻ ക്യാമ്പസിൽ തുടരുകയാണ്. ആരോഗ്യസംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതോടെ സ്ഥിതി നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പാസ്പോർട്ട് അപേക്ഷാ ഫീസ് വീണ്ടും വർധിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. പുതിയ നിർദേശപ്രകാരം ഓൺലൈൻ അപേക്ഷയ്ക്കുള്ള ഫീസ് ആദ്യമായി £100 കടന്ന് £102 ആകും. നിലവിൽ £94.50 ആയിരുന്ന പ്രായപൂർത്തിയായവരുടെ ഫീസാണ് ഉയരുന്നത്. കുട്ടികളുടെ ഫീസ് £61.50ൽ നിന്ന് £66.50 ആയി ഉയരും. ഏപ്രിൽ 8 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്, എന്നാൽ പാർലമെന്റിന്റെ അനുമതി ലഭിക്കണം.

തപാൽ വഴി അപേക്ഷിക്കുന്നവർക്കും ഫീസ് വർധന ബാധകമാണ്. യുകെയിൽ നിന്ന് പോസ്റ്റൽ അപേക്ഷ നൽകുന്ന മുതിർന്നവർക്കുള്ള ഫീസ് £107ൽ നിന്ന് £115.50 ആയും, കുട്ടികൾക്കുള്ളത് £74ൽ നിന്ന് £80 ആയും ഉയരും. ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്ന പ്രീമിയം സർവീസിന്റെ ഫീസ് £222ൽ നിന്ന് £239.50 ആകും. വിദേശത്തു നിന്ന് ഓൺലൈൻ അപേക്ഷ നൽകുന്നവർക്കും വർധന ബാധകമാണ്; മുതിർന്നവർക്കുള്ള ഫീസ് £108ൽ നിന്ന് £116.50 ആയും, കുട്ടികൾക്കുള്ളത് £70ൽ നിന്ന് £75.50 ആയും ഉയരും.

പാസ്പോർട്ട് സേവനച്ചെലവുകൾ അപേക്ഷകരിൽ നിന്ന് തന്നെ വീണ്ടെടുക്കുന്നതിന് ഈ വർധന സഹായിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. വിദേശങ്ങളിൽ കോൺസുലർ സേവനങ്ങൾ, നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ പാസ്പോർട്ടുകൾക്ക് സഹായം, അതിർത്തികളിലെ നടപടികൾ എന്നിവയ്ക്കുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. സാധാരണയായി പാസ്പോർട്ട് പുതുക്കൽ പ്രക്രിയയ്ക്ക് മൂന്ന് ആഴ്ച വരെ സമയം എടുക്കാം, എന്നാൽ അവധിക്കാലത്തിന് മുമ്പ് പോലുള്ള തിരക്ക് കൂടുന്ന സമയങ്ങളിൽ കൂടുതൽ സമയം വേണ്ടിവരുമെന്നും യാത്രയ്ക്കു മുൻപ് നേരത്തേ അപേക്ഷിക്കണമെന്നും ഉപഭോക്താക്കളോട് അധികൃതർ നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും കന്നുകാലികളെ ആക്രമിക്കുന്ന നായകളുടെ ഉടമസ്ഥർക്ക് ഇനി കർശന ശിക്ഷ ലഭിക്കും . പുതുക്കിയ നിയമപ്രകാരം ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ നായ ഉടമകൾക്ക് പരിധിയില്ലാത്ത പരമാവധി പിഴ ശിക്ഷ ലഭിക്കാം. കൂടാതെ അപകടകാരികളായ നായകളെ പോലീസ് പിടിച്ചെടുക്കാനും, ഡി.എൻ.എ പരിശോധനകൾ നടത്താനും അധികാരം നൽകുന്നുണ്ട്. പഴയ ലൈവ്‌സ്റ്റോക്ക് നിയമത്തിൽ ഉണ്ടായിരുന്ന പരിമിതികൾ മാറ്റിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.

2025-ൽ ഏകദേശം 2 മില്യൺ പൗണ്ട് മൂല്യമുള്ള കന്നുകാലികൾ നായ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുണ്ട് സൂചിപ്പിക്കുന്നത് . ഒരൊറ്റ സംഭവത്തിൽ 35-ഓളം ആടുകളും കുഞ്ഞാടുകളും നഷ്ടപ്പെട്ടതായി സോമർസെറ്റിലെ ഒരു കർഷകനായ ജോഷ്വ ഗേ പറഞ്ഞു.

പുതിയ നിയമപ്രകാരം റോഡുകളിലും പൊതുപാതകളിലും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളുടെ പേരിൽ കേസെടുക്കാൻ കഴിയും . കൂടാതെ പുതിയ ചില വിഭാഗങ്ങളും സംരക്ഷിത കന്നുകാലികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള നായ ഉടമകൾക്കും ചില സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. കന്നുകാലികൾ ഉള്ളിടങ്ങളിൽ നായയെ എപ്പോഴും തുടലിലോ ബെൽറ്റിൽ പിടിച്ച് നിർത്തുന്നതാണ് ഏറ്റവും സുരക്ഷിതമെന്നതാണ് പൊതുവായ നിർദ്ദേശം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റ് യൂണിവേഴ്സിറ്റിയിൽ മെനിംജൈറ്റിസ് പടർന്ന് പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രത്യേക വാക്സിനേഷൻ പദ്ധതി ആരംഭിച്ചു . മരണങ്ങൾ ഉൾപ്പെടെ കേസുകൾ 15 ആയി ഉയർന്ന സാഹചര്യത്തിൽ ഇത് ഗുരുതരവും വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യമായെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വാക്സിനേഷൻ ആരംഭിച്ച് ആവശ്യമെങ്കിൽ മറ്റ് വിഭാഗങ്ങളിലേക്കും വിപുലീകരിക്കാനാണ് തീരുമാനം.

മെനിംജൈറ്റിസ് ബി വാക്സിൻ യുകെയിൽ 2015 മുതൽ കുഞ്ഞുങ്ങൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ 10 വയസ്സിന് മുകളിലുള്ള പലർക്കും പ്രതിരോധം ഇല്ലാത്ത സാഹചര്യമുണ്ട്. രോഗഭീതിയെ തുടർന്ന് സ്വകാര്യ വാക്സിനേഷൻ ആവശ്യകത കൂടിയതോടെ ഫാർമസികളിൽ സ്റ്റോക്ക് കുറയുന്നതായും റിപ്പോർട്ടുണ്ട്. രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഒരുമിച്ച് താമസിക്കൽ, പാനീയങ്ങൾ പങ്കിടൽ എന്നിവ പ്രധാന കാരണങ്ങളാണ്. രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ പനി ഉൾപ്പെടെയുള്ള രോഗങ്ങളോട് സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നതും വെല്ലുവിളിയാകുന്നുണ്ട്.

രോഗവ്യാപനം തടയാൻ ആന്റിബയോട്ടിക് ചികിത്സ നിർദേശിച്ചിട്ടുണ്ട്. കാൻറർബറിയിലെ ഒരു നൈറ്റ് ക്ലബ്ബിൽ എത്തിയവർ ചികിത്സയ്ക്ക് മുന്നോട്ട് വരാൻ നിർദേശം നൽകിയിട്ടുണ്ട്. വേഗത്തിൽ ചികിത്സ ലഭിക്കാത്ത പക്ഷം രോഗം മണിക്കൂറുകൾക്കുള്ളിൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദയാവധത്തിന് നിയമപരമായ അനുമതി നൽകാനുള്ള ബിൽ ശക്തമായ എതിർപ്പിനെ തുടർന്ന് സ്കോട്ടിഷ് പാർലമെന്റ് തള്ളി. വോട്ടെടുപ്പിൽ 69 പേർ എതിർക്കുകയും 57 പേർ അനുകൂലിക്കുകയും ചെയ്തു. വിമർശകരെയും മതസംഘടനകളെയും ആശ്വസിപ്പിക്കാൻ അവസാന നിമിഷ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടും ബിൽ പരാജയപ്പെടുകയായിരുന്നു . മുൻപ് ബിൽ മുന്നോട്ട് കൊണ്ടുപോകാൻ അനുമതി നൽകിയിരുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മാറ്റം ശ്രദ്ധേയമാണ്.

ബിൽ അവതരിപ്പിച്ച ലിയാം മക്കാർത്തർ അവസാനമായി ആറുമാസം മാത്രമേ ജീവിക്കാനാകൂ എന്ന് ഡോക്ടർമാർ വിലയിരുത്തുന്ന രോഗികൾക്ക് മാത്രമായി ദയാവധം പരിമിതപ്പെടുത്താൻ തയ്യാറായി. എങ്കിലും, രോഗികളുടെയും വൈകല്യമുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന ആശങ്ക ഉയർത്തിയാണ് പലരും എതിർപ്പ് രേഖപ്പെടുത്തിയത്. ഡോക്ടർ-രോഗി ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയും, സാമൂഹ്യപരിചരണത്തിലെ കുറവുകളും ബിൽ അപകടകരമാക്കുമെന്ന് വിമർശകർ പറഞ്ഞു.

ഇതിനിടെ, ബിൽ പാസായില്ലെങ്കിൽ രോഗികൾ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടിവരുമെന്നും നിയന്ത്രണങ്ങളില്ലാതെ അപകടകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അനുകൂലിക്കുന്നവർ മുന്നറിയിപ്പ് നൽകി. ജോൺ സ്വിന്നി ഉൾപ്പെടെ പ്രധാന നേതാക്കൾ ബില്ലിനെ എതിർത്തിരുന്നു. ഈ തീരുമാനത്തോടെ അടുത്ത കാലത്ത് യുകെയിൽ എവിടെയെങ്കിലും ദയാവധത്തിന് നിയമാനുമതി ലഭിക്കാനുള്ള സാധ്യത കുറയുന്നതായാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരുപ്പ് സമയം മൂലം കൂടുതൽ പേർ സ്വകാര്യ ആരോഗ്യ സേവനങ്ങൾ തിരഞ്ഞെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിൻെറ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിൽ 16% പേരാണ് സ്വകാര്യ സെക്ടർ സേവനം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത് . രണ്ട് വർഷം മുൻപ് ഇത് 9% ആയിരുന്നു. സമ്പന്ന വിഭാഗത്തിൽ പെട്ടവരാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നത് . £80,000-ലധികം വരുമാനമുള്ളവരിൽ 35% കഴിഞ്ഞ വർഷം സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു.


എൻഎച്ച്എസിൽ മിക്കപ്പോഴും വൈദ്യ പരിശോധനകളും സ്കാനിങ്ങുകളും വൈകുന്നത് മൂലമാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പോകുന്നതും പരിശോധനാഫലങ്ങൾ എൻഎച്ച്എസിലേക്ക് നൽകി ഉടൻ ചികിത്സ ലഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയും ഉണ്ട് . സ്വകാര്യ മേഖലയിൽ ചില പരിശോധനകൾ 48 മണിക്കൂറിനകം നടത്താൻ സാധിക്കുന്ന സ്ഥാനത്ത് എൻഎച്ച്എസ് കാത്തിരിക്കേണ്ടത് 18 ആഴ്ചയോളമാണ് . ഇതാണ് പലരുടെയും മനസ് മടിപ്പിക്കുന്നത് . മനസികാരോഗ്യം, വെയ്റ്റ്-ലോസ് മരുന്നുകൾ എന്നിവയ്ക്കും കൂടുതൽ പേർ സ്വകാര്യ സേവനം തേടുന്നു.

ഡോക്ടർമാർ സ്വകാര്യ ചികിത്സാ ഉപയോഗം വർധിച്ചതോടെ എൻഎച്ച്എസ് ജിപികളുടെ ജോലിബാധ്യത കൂടിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. . സ്വകാര്യ സേവനങ്ങൾ കൂടുതൽ പേർ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ആരോഗ്യ സംവിധാനത്തെ വർദ്ധിപ്പിക്കുന്നു എന്നും ഉടനടി നടപടികൾ സ്വീകരിക്കേണ്ടതായും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജിപി കമ്മറ്റി ചെയർ ഡോക്ടർ കാറ്റി ബ്രമാൽ പറഞ്ഞു. എൻഎച്ച്എസ് സേവനങ്ങൾ നവീകരിക്കുന്നതിലും പെട്ടെന്ന് ലഭ്യമാക്കുന്നതിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ വക്താവ് വാർത്തകളോട് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികൾ യുകെയിലെ ഹൗസിംഗ് വിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പുതിയതായി എടുത്ത ഒരു സാധാരണ മോർട്ട്ഗേജിന്റെ വാർഷിക ചെലവ് വെറും രണ്ട് ആഴ്ചയ്ക്കിടെ തന്നെ ഏകദേശം £788 വരെ വർധിച്ചതായി മണിഫാക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 25 വർഷ കാലാവധിയുള്ള £250,000 മോർട്ട്ഗേജിന് ശരാശരി രണ്ട് വർഷ ഫിക്സഡ് പലിശനിരക്ക് 4.83 ശതമാനത്തിൽ നിന്ന് 5.28 ശതമാനമായി ഉയർന്നതും ഈ വർധനവിന് കാരണമായി.

അതേസമയം അഞ്ച് വർഷ ഫിക്സഡ് മോർട്ട്ഗേജ് നിരക്കും 4.95 ശതമാനത്തിൽ നിന്ന് 5.32 ശതമാനമായി ഉയർന്നു. ഇതോടെ ഇത്തരത്തിലുള്ള വായ്പകൾക്ക് രണ്ടാഴ്ചയ്ക്കിടെ തന്നെ ഏകദേശം £651 അധിക ചെലവ് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാന ബാങ്കുകൾ മികച്ച ഓഫറുകൾ പിൻവലിച്ചതോടെ വിപണിയിൽ ലഭ്യമായ മോർട്ട്ഗേജ് ഉൽപ്പന്നങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കാണ് ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്ന എണ്ണവിലയും മൂലം പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഉയർന്നതോടെ പലിശനിരക്കുകൾ കുറയും എന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ് . ഇതോടെ വായ്പയെടുക്കുന്നവർക്ക് കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാകുകയും ഭവനവിപണിയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി .

രാഷ്ട്രീയ പ്രബുദ്ധരാണ് പ്രവാസി മലയാളികൾ. കേരളത്തിലുള്ളതിനൊപ്പമോ ഒരുപക്ഷേ അതിലേറെയോ കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നത് പ്രവാസി ലോകത്താണ്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം മലയാളം യുകെയും നിങ്ങളോടൊപ്പം ചേരുന്നു.

കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന ജോയൽ സോവിച്ചൻ രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഹീറ്റിംഗ് ഓയിൽ വില കുത്തനെ ഉയർന്നതിനെ തുടർന്ന് അടിയന്തിര നടപടിയുമായി സർക്കാർ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് £53 മില്യൺ സഹായപദ്ധതി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു . ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കാണ് പ്രധാനമായും ഈ സഹായം ലഭിക്കുന്നത്. പ്രാദേശിക കൗൺസിലുകൾ ആയിരിക്കും സഹായം വിതരണം ചെയ്യുന്നത്. ആരെല്ലാം അർഹരാണെന്ന് പ്രാദേശിക കൗൺസിലുകൾ തന്നെ നിശ്ചയിക്കും. ഇംഗ്ലണ്ടിൽ ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ക്രൈസിസ് ആൻഡ് റെസിലിയൻസ് ഫണ്ടിലൂടെ പണം വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

യൂറോപ്പിലെ ജെറ്റ് ഇന്ധനവില വർധിച്ചതാണ് ഹീറ്റിംഗ് ഓയിൽ വില ഉയരാൻ പ്രധാന കാരണം എന്ന് വ്യവസായ സംഘടനകൾ പറയുന്നു. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കുവഴി വരുന്ന ഇന്ധനവിതരണം നിലച്ചതോടെയാണ് ജെറ്റ് ഇന്ധനവില ഇരട്ടിയായത്. ഹീറ്റിംഗ് ഓയിൽ ജെറ്റ് ഫ്യൂവലുമായി ബന്ധപ്പെട്ടതിനാൽ അതിന്റെ വിലയും കുത്തനെ ഉയർന്നു. ബ്രിട്ടനിൽ ഏകദേശം 15 ലക്ഷം വീടുകൾ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ നല്ല ഒരു പങ്ക് ഗ്രാമപ്രദേശങ്ങളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ധനവില ഉയർന്നതോടെ ചില കുടുംബങ്ങൾ ചൂടുവെള്ളവും ഹീറ്റിംഗും ഉപയോഗിക്കുന്നത് വളരെ കുറച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . പലരും 500 ലിറ്റർ ഓയിലിന്റെ വില £275ൽ നിന്ന് £800 ആയി ഉയർന്നതായി വിമർശനം ഉന്നയിച്ചിട്ടുണ്ട് . സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും . എന്നാൽ പ്രഖ്യാപിച്ച തുക മതിയാകില്ലെന്നും കൂടുതൽ ശക്തമായ നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

Copyright © . All rights reserved