Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കുട്ടികൾക്ക് ബജറ്റ് തയ്യാറാക്കുന്നതിനു മോർട്ട്ഗേജ് പ്രവർത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയിൽ നിർദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാൽ (AI) സൃഷ്ടിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികൾക്കു നൽകാനാണ് പുതിയ തീരുമാനം. പത്ത് വർഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്.

ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സൺ പറഞ്ഞു. ഈ മാറ്റങ്ങൾക്കൊപ്പം സ്കൂളുകളിലെ “ഇംഗ്ലീഷ് ബാക്കലോറിയേറ്റ്” (EBacc) വിലയിരുത്തൽ രീതി ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. ഇതുവഴി വിദ്യാർത്ഥികൾക്ക് കല, സംഗീതം, കായികം തുടങ്ങിയ കൂടുതൽ വൈവിധ്യമാർന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പാഠ്യപദ്ധതിയിലൂടെ സാമ്പത്തിക ബോധവൽക്കരണം, ഡേറ്റാ സയൻസ്, എഐ എന്നിവയിലേക്കുള്ള അടിസ്ഥാന പരിജ്ഞാനം, കാലാവസ്ഥാ മാറ്റം, വൈവിധ്യ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങൾക്കും പ്രാധാന്യം നൽകും. എന്നാൽ അധ്യാപക സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആവശ്യമായ ഫണ്ടിന്റെയും അധ്യാപകരുടെയും അഭാവം ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടൻ തന്നെ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലർത്തിയെന്ന ആരോപണം മൂലം രാജകുടുംബത്തിൽ നിന്നും തളളപ്പെട്ട പ്രിൻസ് ആൻഡ്രൂവിനെതിരായ വിവാദങ്ങൾ വീണ്ടും തലപൊക്കുന്നു. 2019-ൽ ബിബിസി പനോരാമയ്ക്ക് വെർജീനിയ ജ്യൂഫ്രെ നൽകിയെങ്കിലും ഇതുവരെ പ്രക്ഷേപണം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങൾ എട്ട് മണിക്ക് ബിബിസി വൺ ചാനലിൽ പ്രദർശിപ്പിക്കും. 17-ാം വയസ്സിൽ ആൻഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിൽ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജ്യൂഫ്രെ തുറന്നു പറയുന്ന ദൃശ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

മൂന്ന് ലൈംഗികബന്ധങ്ങൾ ഉണ്ടായെന്ന് ജ്യൂഫ്രെ ആരോപിച്ചെങ്കിലും ആൻഡ്രൂ എല്ലാ ആരോപണങ്ങളും തള്ളി. “അവൻ എന്താണ് ചെയ്തതെന്ന് അവനറിയാം, എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. ഞാനാണ് സത്യം പറയുന്നത്,” എന്നാണ് ജ്യൂഫ്രെ ഇതേ കുറിച്ച് പ്രതികരിച്ചത് . ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവം “ദൗർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച്, രാജകുടുംബത്തോടുള്ള സഹതാപം പ്രകടിപ്പിച്ചു.

ചാൾസ് രാജാവ് സഹോദരന്റെ പദവികൾ നീക്കം ചെയ്യുന്നതിൽ ക്വീൻ കമില്ലയും നിർണായക പങ്കുവഹിച്ചു എന്നാണ് ദി ടെലഗ്രാഫ് റിപ്പോർട്ട്. എപ്സ്റ്റീൻ വിവാദം തന്റെ ലൈംഗിക അതിക്രമ ബാധിതർക്കായുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് കമില്ല പ്രകടിപ്പിച്ചതെന്ന് പറയുന്നു. ഇതിനിടെ, ആൻഡ്രൂവിന്റെ പേരിൽ അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ചില റോഡുകളും സ്ഥാപനങ്ങളും പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യുകെയിലെ ഹൈസ്ട്രീറ്റുകളിലൊട്ടാകെ പ്രവർത്തിക്കുന്ന മിനി മാർട്ടുകളിൽ അനധികൃത കുടിയേറ്റക്കാരെ ജോലി ചെയ്യാൻ സഹായിക്കുന്ന വലിയ മാഫിയ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. പല സ്ഥാപനങ്ങളും വ്യാജ പേരിലാണ് ഈ കടകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇവർക്ക് കടകളുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ല. ഡണ്ടിയിൽ നിന്ന് ഡെവൺവരെ നൂറിലധികം കടകളും ബാർബർ ഷോപ്പുകളും കാർവാഷുകളും ഈ ശൃംഖലയുമായി ബന്ധപ്പെട്ടതായി അന്വേഷണം കണ്ടെത്തി.

സ്റ്റുഡന്റ് വിസയിലും ടൂറിസ്റ്റ് വിസയിലുമായി ബ്രിട്ടനിലെത്തുന്നവരെയും ഈ മാഫിയ സംഘം അനധികൃതമായി ജോലി ചെയ്യിക്കുന്നു എന്നാണ് അന്വേഷണം വെളിപ്പെടുത്തുന്നത് . ഇത്തരം തൊഴിലാളികൾക്ക് ശരാശരി മണിക്കൂറിന് £4 മാത്രം നൽകുന്നുവെന്നും, ദിവസത്തിൽ 14 മണിക്കൂർവരെ ജോലി ചെയ്യിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലരും വിസ നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് കടകളിൽ ജോലി ചെയ്യുന്നത്. ഈ സംഘങ്ങൾ കുടിയേറ്റ നിയമങ്ങൾ മറികടക്കാൻ വ്യാജ ഡയറക്ടർമാരെയും വ്യാജ രേഖകളെയും ഉപയോഗിക്കുന്നു.

അനധികൃത തൊഴിലും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത്തരം പ്രവണതകളെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള റെയ്ഡുകൾ 51% വർധിപ്പിച്ചിട്ടുണ്ടെന്നും അനധികൃതമായി ജോലി ചെയ്യുന്ന ഓരോരുത്തർക്കും £60,000 വരെ പിഴ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ കുഞ്ഞുകുട്ടികൾ മുതൽ 19 വയസുവരെ ഉള്ളവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാൻസിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിർണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. ഒരു വർഷം നീണ്ട പഠനത്തിനൊടുവിൽ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോർട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാർശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിർദേശങ്ങളും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ 10 പ്രധാന ശുപാർശകൾ ഇങ്ങനെയാണ് — ജി സി എസ് ഇ പരീക്ഷകളുടെ ദൈർഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയിൽ സാമൂഹിക വൈവിധ്യം വർധിപ്പിക്കുക, മതപാഠം ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഇയർ 8-ൽ ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വിലയിരുത്തുക , പൗരത്വപാഠം പ്രാഥമികതലത്തിൽ നിർബന്ധമാക്കുക, പ്രാഥമികതലത്തിലെ വ്യാകരണപാഠം പുനഃപരിശോധിക്കുക, കമ്പ്യൂട്ടിംഗ് സയൻസ് ജി സി എസ് ഇ പുനഃക്രമീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തുക, എല്ലാ വിദ്യാർത്ഥികൾക്കും ‘ട്രിപ്പിൾ സയൻസ്’ ജി സി എസ് ഇ (ബയോളജി, ഫിസിക്സ്, കെമിസ്ട്രി) തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുക.

ഈ ശുപാർശകൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസരംഗത്തെ കൂടുതൽ സുസ്ഥിരവും നവീനവുമായ ദിശയിൽ നയിക്കുമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനാനുഭവം വർധിപ്പിക്കുകയും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും ചെയ്യുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ വീട്ടിൽ പ്രസവിക്കുന്നതിന്റെ അപകടസാധ്യതകളെ കുറിച്ച് സ്ത്രീകൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്നും, ഇത്തരം പ്രസവങ്ങൾ പരിചയസമ്പന്നരായ മിഡ്‌വൈഫുമാരുടെ മേൽനോട്ടത്തിലായിരിക്കണമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ റോച്ച്ഡെയിലിൽ നടന്ന സംഭവത്തിൽ പ്രസവസമയത്തെ പിഴവുകൾ മൂലം ഒരു അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചതിനെ തുടർന്നാണ് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചത്. 34 വയസ്സുകാരിയായ ജെനിഫർ കാഹിൽ വീട്ടിൽ പ്രസവിക്കാൻ ശ്രമിക്കുമ്പോൾ രക്തസ്രാവം മൂലം മരിക്കുകയായിരുന്നു. കുഞ്ഞും പിന്നീട് മരിച്ചു.

വീട്ടിലെ പ്രസവങ്ങൾ അപകടസാധ്യത കുറവുള്ള ഗർഭിണികൾക്ക് മാത്രമേ ശുപാർശ ചെയ്യാവൂ എന്ന് വിദഗ്ധർ വ്യക്തമാക്കി. മുമ്പ് ബുദ്ധിമുട്ടുകൾ നേരിട്ടവർക്കോ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കോ ഇത് അപകടകരമാകാമെന്നും അവർ ചൂണ്ടിക്കാട്ടി. പ്രസവസമയത്ത് അടിയന്തര ചികിത്സ ആവശ്യമാകാനുള്ള സാധ്യത സ്ത്രീകളെ വ്യക്തമായി അറിയിക്കണമെന്നും, ആശുപത്രിയിലെത്താനുള്ള സമയതാമസം ജീവൻ അപകടത്തിലാക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

മാനവവിഭവക്ഷാമവും പരിശീലനത്തിലെ കുറവും മൂലം പല സ്ഥലങ്ങളിലെയും വീട്ടിലെ പ്രസവസേവനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നില്ല . അനുഭവസമ്പന്നരായ മിഡ്‌വൈഫുമാരെ വീട്ടിലെ പ്രസവങ്ങൾക്ക് നിയോഗിക്കണമെന്ന് പ്രൊഫ. അസ്മ ഖലീൽ ഉൾപ്പെടെയുള്ള വിദഗ്ധർ ആവശ്യപ്പെട്ടു. പ്രൊഫ. അസ്മ ഖലീൽ ലണ്ടനിൽ പ്രവർത്തിക്കുന്ന പ്രശസ്ത ഗൈനക്കോളജിസ്റ്റും റോയൽ കോളേജ് ഓഫ് ഒബ്‌സ്‌ട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ വൈസ് പ്രസിഡന്റും ആണ്. ഗർഭിണികൾക്ക് സുരക്ഷിതവും വ്യക്തിഗതവുമായ പ്രസവസേവനം ഉറപ്പാക്കാൻ സർക്കാരുകൾ മിഡ്‌വൈഫ് പരിശീലനത്തിലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ നിക്ഷേപം നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ശ്വാസം മുട്ടിക്കൽ അല്ലെങ്കിൽ ശ്വാസം തടയൽ ഉൾപ്പെടുത്തിയ പോൺ വീഡിയോകൾ പ്രദർശിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും ഇനി യുകെയിൽ ക്രിമിനൽ കുറ്റമാകും. ക്രൈം ആൻഡ് പോലീസ് ബില്ലിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ സർക്കാർ ഇത് സംബന്ധിച്ച് കർശന നിയമം പ്രഖ്യാപിച്ചു. ടെക് കമ്പനികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും ഇത്തരം ദൃശ്യങ്ങൾ ഉപയോക്താക്കൾ കാണാതിരിക്കാനുള്ള നിയമബാധ്യത ഉണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് £18 മില്ല്യൺ വരെ പിഴ ചുമത്തും.

ബാരോനസ് ഗാബി ബെർട്ടിൻ അധ്യക്ഷയായ സർക്കാർ റിവ്യൂവിൽ നിന്നാണ് ഈ നിയമ ഭേദഗതി പിറന്നത്. പഠനങ്ങൾ പ്രകാരം, വളരെ ചെറിയ നിമിഷങ്ങൾക്കുള്ളിൽ പോലും ഓക്സിജൻ തടസ്സപ്പെടുമ്പോൾ മസ്തിഷ്കത്തിലെ ഘടനാപരമായ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നും, അതിന്റെ ദീർഘകാല ഫലമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്കും വിഷാദ രോഗത്തിനും ഇടയാകാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. സ്ട്രാങുലേഷൻ എന്നത് വിനോദത്തിന്റെ ഭാഗമായി ‘സുരക്ഷിതമായി’ ചെയ്യാവുന്ന കാര്യമെന്ന ധാരണ തികച്ചും അപകടകരമാണ് എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്രസ്സിങ് സ്ട്രാങുലേഷന്റെ സി.ഇ.ഒ ബേർണി റയൻ പറഞ്ഞു.


ഓൺലൈൻ സ്ത്രീവിരുദ്ധ അശ്ലീല ദൃശങ്ങൾ സമൂഹത്തിൽ അതിക്രമ മനോഭാവം വളർത്തുന്നതായി ആണ് സർക്കാരിന്റെ വിലയിരുത്തൽ . “ഓൺലൈൻ അശ്ലീലതയിലൂടെ സ്ത്രീകളെ വേദനിപ്പിക്കുന്നവരോട് സർക്കാർ നിശബ്ദത പാലിക്കില്ല എന്ന് വിക്ടിംസ് ആൻഡ് ടാക്ക്ലിങ് വയലൻസ് അഗെയ്ൻസ്റ്റ് വിമൺ ആൻഡ് ഗേൾസ് മന്ത്രിയായ അലക്സ് ഡേവീസ്–ജോൺസ് വ്യക്തമാക്കി. കുട്ടികളിൽ പോലും ഇത്തരം ഹിംസാത്മക ദൃശ്യങ്ങൾ മാനസിക സ്വാധീനം ചെലുത്തുന്നുവെന്ന് 2020ലെ ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മയക്കുമരുന്ന് കടത്തിയെന്ന കേസിൽ തടവിലായിരുന്ന 19-കാരിയായ ബ്രിട്ടീഷ് വിദ്യാർത്ഥിനി ബെല്ല കുല്ലിയെ ജോർജിയൻ കോടതി മോചിപ്പിച്ചു. എട്ട് മാസം ഗർഭിണിയായ കുല്ലിയെ കഴിഞ്ഞ മെയ് 10-ന് ടിബ്ലിസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തിരുന്നു. അവളുടെ ബാഗേജിൽ 12 കിലോ കഞ്ചാവും 2 കിലോ ഹാഷിഷും കണ്ടെത്തിയിരുന്നു. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കേസായിരുന്നെങ്കിലും പ്രോസിക്യൂഷൻ അവസാന നിമിഷം കുറ്റസമ്മത ഉടമ്പടി മാറ്റിയതോടെ, കുല്ലിക്ക് മോചനം ലഭിച്ചു.

തൻറെ അമ്മ ലിയാൻ കെനഡിയുടെ കൈപിടിച്ചാണ് ബെല്ല കുല്ലി കോടതിയിൽ നിന്ന് പുറത്തേക്ക് നടന്നത്. “ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചില്ല… എനിക്ക് വളരെ സന്തോഷവും ആശ്വാസവുമാണ്,” എന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു.

തായ്‌ലാൻഡിൽ യാത്രയ്ക്കിടെ കാണാതായതിനു ശേഷം ചില ഗ്യാങ്സ്റ്റർമാർ അവളെ പീഡിപ്പിച്ചെന്നും മയക്കുമരുന്ന് കടത്താൻ ബലമായി നിർബന്ധിച്ചെന്നും ബെല്ലയുടെ അഭിഭാഷകൻ അറിയിച്ചു. ഇതുസംബന്ധിച്ച് ജോർജിയൻ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. £137,000 (ഏകദേശം ₹1.45 കോടി) രൂപ കുടുംബം അടച്ചതിനെ തുടർന്നാണ് ശിക്ഷ രണ്ട് വർഷമായി ചുരുക്കിയത്. ബെല്ലയെ ആദ്യം റസ്റ്റാവി ജയിലിൽ പാർപ്പിച്ചിരുന്ന സമയത്ത് കഠിന സാഹചര്യങ്ങൾ നേരിടേണ്ടി വന്നെന്നും പിന്നീട് “മദർ ആൻഡ് ബേബി യൂണിറ്റിലേക്ക്” മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ 242 പേരിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ്-ഇന്ത്യൻ യുവാവ് വിശ്വാസ് കുമാർ രമേഷ് (39) ഇപ്പോൾ കടുത്ത മാനസിക-ശാരീരിക പ്രശ്നങ്ങളിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. “ലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനാണെന്ന് പറയുമ്പോഴും . ശരീരവും മനസ്സും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. അപകടസമയത്ത് എമർജൻസി എക്‌സിറ്റിന് സമീപം ഇരുന്നിരുന്നതാണ് അദ്ദേഹത്തെ മരണത്തിൽ നിന്ന് രക്ഷിച്ചത്. സഹോദരൻ അജയ് കുമാർ ദുരന്തത്തിൽ മരിച്ചിരുന്നു.

ഇന്ത്യയിൽ ചികിത്സയ്ക്കു ശേഷം സെപ്റ്റംബർ 15-ന് യുകെയിലേക്ക് മടങ്ങിയ വിശ്വാസ് കുമാറിന് ഇപ്പോഴും എൻ.എച്ച്.എസ്. വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാത്തത് ഗുരുതരമായ അവസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു. ഇന്ത്യയിൽ ചികിത്സക്കിടെ അദ്ദേഹത്തിന് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) സ്ഥിരീകരിച്ചിരുന്നുവെങ്കിലും യുകെയിൽ എത്തിയതിന് ശേക്ഷം ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. “ഞാൻ ഇപ്പോൾ മുറിയിലൊറ്റയ്ക്കാണ്. ഭാര്യയോടോ മകനോടോ സംസാരിക്കാറില്ല. രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്നു,” എന്ന് വിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. കാലിനും തോളിനും കാൽമുട്ടിനും വേദന തുടരുന്നുവെന്നും, ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ശേഷം ദിയുവിൽ സഹോദരനൊപ്പം നടത്തിയിരുന്ന കുടുംബത്തിന്റെ മത്സ്യബന്ധന ബിസിനസും തകർന്നതായി കുടുംബം അറിയിച്ചു. എയർ ഇന്ത്യ ₹25 ലക്ഷം (21,500 പൗണ്ട്) ഇടക്കാല നഷ്ടപരിഹാരം നൽകിയെങ്കിലും, അത് “അടിയന്തര ആവശ്യങ്ങൾക്കുപോലും പര്യാപ്തമല്ല” എന്ന് കുടുംബത്തിന്റെ വക്താവ് പറഞ്ഞു. മൂന്ന് തവണ എയർ ഇന്ത്യയുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും, കമ്പനി പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോൺമൗത്‌ഷെയറിലെ റോജിയറ്റ് ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണ സംഭവത്തിൽ ഒൻപത് മാസം പ്രായമുള്ള ഒരു കുഞ്ഞ് നായയുടെ ആക്രമണത്തിൽ മരിച്ചു. സന്ധ്യയ്ക്ക് ആറുമണിയോടെ പൊലീസും മെഡിക്കൽ സംഘവും വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് നായയെ പിടികൂടി മാറ്റിയതായി ഗ്വെന്റ് പൊലീസ് അറിയിച്ചു.

സംഭവം ഗ്രാമവാസികളെ നടുക്കിയിരിക്കുകയാണ്. “ഇത്തരം ഒരു ദുരന്തം നമ്മുടെ സമൂഹത്തിൽ സംഭവിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്,” എന്ന് കൗണ്ടി കൗൺസിലർ പീറ്റർ സ്ട്രോങ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണെന്നും, കുടുംബത്തിന് ദുഃഖസമയത്തിൽ ആവശ്യമായ സ്വകാര്യത നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഹണ്ടിംഗ്ടൺ സ്റ്റേഷനടുത്ത് ട്രെയിനിൽ നടന്ന കത്തി ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച എൽ.എൻ.ഇ.ആർ റെയിൽ ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് . ആക്രമണവുമായി ബന്ധപ്പെട്ട് പീറ്റർബറോ സ്വദേശിയായ 32 വയസ്സുകാരനെ പൊലീസ് പിടികൂടി. മറ്റൊരാളെ ചോദ്യം ചെയ്തെങ്കിലും ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഉപയോഗിച്ച കത്തി സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.

ശനിയാഴ്ച വൈകിട്ട് ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ പീറ്റർബറോ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ട് പത്ത് മിനിറ്റിനുള്ളിൽ കത്തി വീശി ആക്രമണം ആരംഭിച്ചതായി യാത്രക്കാർ പറഞ്ഞു. ട്രെയിൻ ഹണ്ടിംഗ്ടൺ സ്റ്റേഷനിൽ നിർത്തിയതോടെ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ഭീകരത ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി പ്രമുഖർ സംഭവത്തെ അപലപിച്ചു. യാത്രക്കാരിൽ പലരും പരസ്പരം സഹായിച്ചുവെന്ന് സാക്ഷികൾ പറഞ്ഞു. ഹണ്ടിംഗ്ടൺ സ്റ്റേഷനിൽ പരിശോധനയും തെളിവെടുപ്പും തുടരുന്നതിനാൽ റെയിൽ സർവീസ് താത്കാലികമായി തടഞ്ഞിരിക്കുകയാണ്.

ഇതിനിടെ ബ്രിട്ടനിൽ കത്തി ആക്രമണത്തെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ പടർന്ന വലതുപക്ഷ പ്രചാരണങ്ങൾ നിയന്ത്രിക്കാനായി പൊലീസ് പ്രതികളുടെ വംശീയത വെളിപ്പെടുത്താൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടായതായി മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡാൽ ബാബു പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വിഷയങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതോടെ പൊലീസിന് കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് സമൂഹത്തിൽ സംഘർഷങ്ങൾക്ക് വഴിവെക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാംബ്രിഡ്ജ് ട്രെയിനിൽ നടന്ന കത്തി ആക്രമണത്തിന് പിന്നാലെ സംശയിക്കുന്നവരുടെ വംശീയതയെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ വ്യാപിച്ചതോടെയാണ് പൊലീസിന് വിശദീകരണം നൽകേണ്ടി വന്നത്. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിന്റെ സാമൂഹിക സൗഹൃദത്തെയും പൊലീസ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. വലതുപക്ഷ സംഘടനകൾ സോഷ്യൽ മീഡിയയെ ആയുധമാക്കി തെറ്റായ ധാരണകൾ പരത്തുകയാണെന്നും അതിനെതിരെ കർശന നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved