Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഈ വർഷത്തെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്തുമസ് കാർഡുകൾ കൂടുതൽ ആത്മീയവും കുടുംബസ്നേഹവും നിറഞ്ഞ ശൈലിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഔപചാരികത വിട്ട്, സ്വാഭാവിക നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങളാണ് പല കാർഡുകളിലും ഇടംനേടിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പവും സാധാരണ ജീവിതത്തിന്റെ ലാളിത്യവും പ്രകടമാക്കുന്ന ദൃശ്യങ്ങളിലൂടെ പൊതുജനങ്ങളോട് കൂടുതൽ അടുത്ത് നിൽക്കാനാണ് ഇതിലൂടെ രാജകുടുംബം ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രിൻസ് വില്യവും പ്രിൻസസ് ഓഫ് വെയിൽസുമായ കേറ്റ് മിഡിൽട്ടണും കുട്ടികളുമൊത്തുള്ള കാർഡിൽ, കൃഷിസ്ഥല പശ്ചാത്തലത്തിൽ കാഷ്വൽ വേഷത്തിൽ ഇരിക്കുന്ന കുടുംബചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രം പകർത്തിയത് കേറ്റ് തന്നെയാണെന്നതും ശ്രദ്ധേയമാണ്. രാജകുടുംബത്തിന്റെ ഔദ്യോഗികത കുറച്ച്, ‘സാധാരണ കുടുംബം’ എന്ന ഇമേജ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും കേറ്റ് എടുത്ത പ്രകൃതിസൗഹൃദവും ലളിതവുമായ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

അതേസമയം ചാൾസ് രാജാവും റാണി കാമില്ലയും പങ്കുവെച്ച ക്രിസ്തുമസ് കാർഡിൽ കൂടുതൽ പരമ്പരാഗതവും ഔപചാരികവുമായ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. കൊറോണേഷൻ ദിനത്തിൽ പകർത്തിയ ചിത്രമാണ് കാർഡിൽ ഉപയോഗിച്ചത്. രാജകുടുംബത്തിലെ വിവിധ തലമുറകൾ വ്യത്യസ്ത ശൈലികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, പൊതുവെ ഈ വർഷത്തെ കാർഡുകൾ സ്നേഹവും ഐക്യവും മുൻനിർത്തിയ സന്ദേശമാണ് നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔപചാരിക രാജകീയ പ്രതിച്ഛായയിൽ നിന്ന് മനുഷ്യബന്ധങ്ങൾ മുൻനിർത്തുന്ന സമീപനത്തിലേക്കുള്ള മാറ്റമാണ് ഈ ക്രിസ്തുമസ് കാർഡുകൾ സൂചിപ്പിക്കുന്നതെന്നും ആണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2025 ാം ആണ്ട് യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമാകാനുള്ള സാധ്യത ഉണ്ടന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. രാജ്യത്തിന്റെ ശരാശരി വാർഷിക താപനില 10.05 ഡിഗ്രി സെൽഷ്യസിലെത്തിയെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ൽ രേഖപ്പെടുത്തിയ 10.03 ഡിഗ്രി സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെക്കാൾ കൂടുതലാണിത്. കാലാവസ്ഥാ വ്യതിയാനം ദീർഘകാല പ്രവണതയായി ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും, ഈ കണ്ടെത്തൽ വിനാശകരവും അതീവ ഗുരുതരവുമാണന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്. അന്തരീക്ഷ താപനിലയിലെ ഈ ഉയർച്ച മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വേനൽക്കാലത്ത് യുകെയുടെ പല ഭാഗങ്ങളിലും അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. നോർത്ത് സമർസെറ്റിൽ തടാകങ്ങളുടെ അടിത്തറ പൂർണമായി വറ്റി വരണ്ട് വിള്ളലുകൾ രൂപപ്പെട്ടതും, കൃഷിയെയും ജലലഭ്യതയെയും വരൾച്ച ബാധിച്ചതും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കെന്റിലെ ഫോക്‌സ്റ്റൺ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ ചൂട് ആസ്വദിക്കാൻ ജനങ്ങൾ കടൽത്തീരങ്ങളിൽ കൂട്ടമായി എത്തിയതും ഈ വർഷത്തെ കാലാവസ്ഥാ വ്യത്യാസത്തിന്റെ മറ്റൊരു ചിത്രം തന്നെയാണ്. എന്നിരുന്നാലും, ക്രിസ്തുമസ് കാലത്ത് പ്രതീക്ഷിക്കുന്ന തണുത്ത കാലാവസ്ഥയും താപനിലയിലെ ഇടിവും കാരണം അന്തിമ കണക്കുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും, വർഷാവസാന കണക്കുകൾ ലഭിച്ച ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂവെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

ഈ റെക്കോർഡ് സ്ഥിരീകരിക്കപ്പെടുന്ന പക്ഷം, യുകെയുടെ കാലാവസ്ഥാ നിരീക്ഷണ ചരിത്രത്തിൽ ശരാശരി വാർഷിക താപനില 10 ഡിഗ്രി സെൽഷ്യസ് കടക്കുന്ന രണ്ടാമത്തെ വർഷമായിരിക്കും 2025. 1884ൽ കാലാവസ്ഥാ രേഖപ്പെടുത്തൽ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ചൂടേറിയ പത്ത് വർഷങ്ങളിൽ എല്ലാം കഴിഞ്ഞ രണ്ട് ദശകങ്ങളിലാണുണ്ടായത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നാല് വർഷങ്ങൾ തന്നെ ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളുടെ പട്ടികയിൽ ഇടംനേടുമെന്നും മെറ്റ് ഓഫീസ് വിലയിരുത്തുന്നു. ഈ നൂറ്റാണ്ടിൽ മാത്രം 2000, 2003, 2005, 2014, 2022 വർഷങ്ങളിൽ യുകെയിൽ പുതിയ താപനില റെക്കോർഡുകൾ സ്ഥാപിക്കപ്പെട്ടതായും, കാലാവസ്ഥാ മാറ്റം തടയാൻ അടിയന്തിര നടപടികൾ അനിവാര്യമാണെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭർത്താവും അഞ്ച് പുരുഷന്മാരും ചേർന്ന് മുൻഭാര്യയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തെന്ന കേസിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചു. 13 വർഷം നീണ്ട കാലയളവിൽ നടന്ന നിരവധി ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ബ്രിട്ടനിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണ് സംഭവം. എല്ലാ പ്രതികളും ചൊവ്വാഴ്ച സ്വിൻഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു.

സ്വിൻഡണിൽ താമസിച്ചിരുന്ന ഫിലിപ്പ് യങ് (49) മുൻഭാര്യയ്‌ക്കെതിരെ 56 ലൈംഗിക കുറ്റങ്ങളിലാണ് പ്രതിയായത്. നിലവിൽ ഇയാൾ എൻഫീൽഡിൽ ആണ് താമസിക്കുന്നത്. ബലാത്സംഗം, ലൈംഗിക ബന്ധത്തിനായി മയക്കുമരുന്ന് നൽകി ബോധം നഷ്ടപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ പ്രതികളുടെ മേൽ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ ഒളിഞ്ഞുനോട്ടം, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചത്, അത്യന്തം അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചത് തുടങ്ങിയ കുറ്റങ്ങളും ഇയാൾ നടത്തിയതായി പോലിസ് വ്യക്തമാക്കി.

ഫിലിപ്പ് യങിനൊപ്പം മറ്റ് അഞ്ച് പുരുഷന്മാർ കൂടി ജോയാൻ യങ് (48)യ്‌ക്കെതിരെ വ്യത്യസ്ത ഘട്ടങ്ങളിലായി ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ കേസിൽ ഇരയായ ജോയാൻ യങ് പേര് രഹസ്യമാക്കാനുള്ള നിയമാവകാശം സ്വമേധയാ ഉപേക്ഷിച്ചതായും അധികൃതർ അറിയിച്ചു. മുൻഭാര്യയ്‌ക്കെതിരായ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ആറ് പ്രതികളെയും ചൊവ്വാഴ്ച സ്വിൻഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും, തുടർനടപടികൾ കോടതിയുടെ മേൽനോട്ടത്തിൽ നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ പ്രസവസമയത്ത് തങ്ങൾ പറഞ്ഞ ആശങ്കകൾ ഗൗരവത്തിൽ എടുത്തില്ലെന്ന് അഞ്ച് സ്ത്രീകളിൽ ഒരാൾ അഭിപ്രായപ്പെട്ടതായി കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ ദേശീയ സർവേ കണ്ടെത്തി. ഈ വർഷം പ്രസവിച്ച 17,000 ത്തിലധികം സ്ത്രീകളിൽ 15% പേർ പ്രസവവേദന ആരംഭിക്കുമ്പോൾ മിഡ് വൈഫിൽ നിന്ന് വേണ്ട സഹായമോ നിർദേശമോ ലഭിച്ചില്ലെന്നുള്ള പരാതി രേഖപ്പെടുത്തി. 18% പേർ തങ്ങളുടെ ആശങ്കകൾ ആരോഗ്യപ്രവർത്തകർ അവഗണിച്ചുവെന്നും അറിയിച്ചു.

ഒരു ഘട്ടത്തിൽ തങ്ങളെ ഒറ്റയ്ക്ക് വിട്ടതിനെക്കുറിച്ച് സർവേയിൽ പത്ത് സ്ത്രീകളിൽ ഒരാൾ ആശങ്ക പ്രകടിപ്പിച്ചു. ആശയവിനിമയക്കുറവും കരുണയുടെ അഭാവവും ചില വിഭാഗങ്ങളിലെ സ്ത്രീകളോട് വിവേചനം വരുന്നതുമാണ് പ്രസവപരിചരണത്തിൽ അംഗീകരിക്കാനാകാത്ത വീഴ്ചകൾ ഉണ്ടാകുന്നതിന് കാരണമെന്ന് ദേശീയ അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന വാലറി അമോസ് ചൂണ്ടിക്കാട്ടി. പ്രസവ ശേഷം ജീവനക്കാരുടെ സഹായം ലഭിച്ചതായി പറഞ്ഞത് 57% പേർ മാത്രമായിരുന്നു.

എന്നിരുന്നാലും ചില നല്ല മാറ്റങ്ങളും സർവേ കണ്ടെത്തി. പ്രസവസമയത്ത് സംസാരിച്ച കാര്യങ്ങൾ എപ്പോഴും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലായിരുന്നു എന്ന് 89% പേർ പറഞ്ഞു. ഗർഭകാലത്ത് മാനസികാരോഗ്യ സഹായം ലഭിച്ചതായും നല്ല ഒരു ശതമാനം സ്ത്രീകൾ അറിയിച്ചു. ജീവനക്കാരുടെ കുറവും അമിത സമ്മർദ്ദവും മൂലം മിഡ് വൈഫുമാർക്ക് ഓരോ സ്ത്രീയോടും വേണ്ടത്ര സമയം ചെലവഴിക്കാനാകാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതെന്ന് ആണ് ഈ മേഖലയിലെ തൊഴിലാളി സംഘടനകൾ അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശമ്പള തർക്കത്തെ തുടർന്നുള്ള അഞ്ചുദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ ഡോക്ടർമാർ ഇന്ന് തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) സർക്കാരും തമ്മിൽ അവസാന നിമിഷം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടന്നത്. ഫ്ലൂ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു സമരം നടന്നത് എന്നത് ആരോഗ്യ സംവിധാനത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.

പരിശീലനവും ജോലി സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാനായി സർക്കാർ മുന്നോട്ടുവച്ച പുതിയ ഓഫർ ബി എം എ അംഗങ്ങൾ തള്ളിയിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിനോട് സംസാരിച്ച ബി എം എ യുടെ നേത്യ സ്ഥാനം വഹിക്കുന്ന
ഡോ. ജാക്ക് ഫ്ലെച്ചർ കുറഞ്ഞ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും കാരണം ഡോക്ടർമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ശക്തമാണെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങൾ കൂടുതൽ ശമ്പളവും മെച്ചപ്പെട്ട പരിഗണനയും നൽകുന്നു എന്നതാണ് ഡോക്ടർമാരെ രാജ്യത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പുതുവർഷത്തിനുള്ളിൽ ഈ തർക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാർ എന്ന പേര് മാറ്റി ഇപ്പോൾ റെസിഡന്റ് ഡോക്ടർമാർ എന്നറിയപ്പെടുന്ന ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങൾ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടർമാരുടെ സംഘടനകൾ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ജയിലുകളിൽ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശ ജയിൽ ഉദ്യോഗസ്ഥർക്കുള്ള വിസ നിയമങ്ങളിൽ യുകെ സർക്കാർ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. സ്കിൽഡ് വർക്കർ വിസയ്ക്ക് ജൂലൈയിൽ ശമ്പള പരിധി 41,700 പൗണ്ടായി ഉയർത്തിയതിനെ തുടർന്ന്, നിലവിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥർക്ക് വിസ പുതുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് സർക്കാർ തീരുമാനത്തിലേക്ക് നയിച്ചത്. നൈജീരിയ, ഘാന തുടങ്ങിയ പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ ആശ്രയിക്കുന്ന ജയിലുകൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്രിസൺസ് ചാർലി ടെയ്‌ലർ മുന്നറിയിപ്പ് നൽകിയിരുന്നു.

ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. പുതിയ നിയമം നടപ്പാക്കിയാൽ ജയിലുകളുടെ പ്രവർത്തനവും സുരക്ഷയും തകർന്നു പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന വിദേശ ജയിൽ ഉദ്യോഗസ്ഥർക്ക് 2026 അവസാനം വരെ ഉയർന്ന ശമ്പള പരിധിയിൽ നിന്ന് ഒഴിവ് അനുവദിക്കും. തുടർന്ന് 2027 ഡിസംബർ 31 വരെ 33,400 പൗണ്ട് എന്ന കുറഞ്ഞ ശമ്പള പരിധിയിൽ വിസ പുതുക്കാനും അനുമതി നൽകും.

കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യം തുടരുന്നുണ്ടെങ്കിലും, പൊതുസുരക്ഷയാണ് സർക്കാരിന്റെ ആദ്യ കടമ എന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ജയിലുകളുടെ ശേഷിക്കുറവും സുരക്ഷാ വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്കിൽഡ് വർക്കർ വിസയുടെ ശമ്പള പരിധി 41,700 പൗണ്ടായി തുടരണമെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ശുപാർശ ചെയ്തു. പരിധി ഉയർത്തുന്നത് മൂലം ആയിരക്കണക്കിന് ആളുകൾ തൊഴിൽവിപണിയിൽ നിന്ന് പുറത്താകുകയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നൂറുകണക്കിന് മില്യൺ പൗണ്ടുകളുടെ നഷ്ടമുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ അറസ്റ്റിലായവരിൽ പകുതിയോളം പേർക്ക് തിരിച്ചറിയാത്ത എഡിഎച്ച്ഡി ഉണ്ടാകാമെന്ന് കാണിക്കുന്ന കെംബ്രിജ് സർവകലാശാലയും മെട്രോപ്പോളിറ്റൻ പോലീസും ചേർന്ന് നടത്തിയ പഠനം പുറത്തുവന്നു. എഡി എച്ച്ഡി എന്നത് ശ്രദ്ധക്കുറവും അതിവേഗ പ്രതികരണവും ഉള്ള ഒരു ന്യൂറോഡെവലപ്മെന്റൽ അവസ്ഥയാണ്. ചിലർക്കത് ബാല്യത്തിൽ ആരംഭിച്ചാലും വളർന്നിട്ട് മാത്രമേ തിരിച്ചറിയാൻ കഴിയാറുള്ളൂ. എഡി എച്ച്ഡി-യ്ക്കൊപ്പം ഏകദേശം 5% പേർക്ക് തിരിച്ചറിയാത്ത ഓട്ടിസം സാധ്യതയും കണ്ടെത്തി.

പോലീസ് കസ്റ്റഡി കേന്ദ്രങ്ങളിൽ സ്വമേധയാ പങ്കുവെച്ച സ്ക്രീനിംഗ് വഴിയാണ് പരിശോധന നടത്തിയത്. എഡി എച്ച്ഡി , ഓട്ടിസം എന്നിവയുടെ പ്രാരംഭ ലക്ഷണങ്ങൾ കാണിച്ചവരെ കൂടുതൽ പരിശോധനയ്ക്കും സഹായത്തിനും വേണ്ട നിർദേശങ്ങൾ നൽകി. ഇത്തരം സ്ക്രീനിംഗ് തെറ്റിദ്ധരിക്കപ്പെടുന്ന പെരുമാറ്റങ്ങളെ ശരിയായി മനസിലാക്കാനും ആവശ്യമായ പിന്തുണ ലഭിക്കാനുള്ള വഴി തുറക്കാനും സഹായിക്കുന്നു എന്ന് പഠനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും ഗവേഷകരും അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായവരിൽ 60% പേർക്ക് എഡിഎച്ച്ഡി ലക്ഷണങ്ങളോ പഴയ രോഗനിർണ്ണയമോ ഉണ്ടെന്ന കണ്ടെത്തലും പഠനം ചൂണ്ടിക്കാണിക്കുന്നു. ചിലർ പ്രയാസങ്ങൾ നിയന്ത്രിക്കാൻ സ്വയം മരുന്ന് പോലുള്ള വഴികൾ തേടാറുണ്ടെന്നാണ് മുൻപത്തെ പഠനങ്ങളും സൂചിപ്പിക്കുന്നത്. സമയോചിതമായ തിരിച്ചറിവ് ലഭിക്കുമെങ്കിൽ, നിയമനടപടികളിലും പിന്തുണയിലും ഇത്തരം വ്യക്തികൾക്ക് ന്യായമായ സമീപനം ലഭിക്കാനാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, രാത്രി സമയങ്ങളിൽ എല്ലാ ഉപകരണങ്ങളും പ്ലഗ് ഊരി ഇണമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ക്രിസ്മസ് ട്രീ ലൈറ്റുകൾ, പുതിയ ഗാഡ്ജറ്റുകൾ എന്നിവയുടെ അധിക ഉപയോഗം വീടുകളിൽ തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതായി ഉത്തര അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കി.

ഉത്തര അയർലൻഡിലെ നോർത്ത് ബെൽഫാസ്റ്റ്, ബാംഗർ, വെസ്റ്റ് ബെൽഫാസ്റ്റ്, ലിസ്ബേൺ എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ വീടുകളിൽ ഉണ്ടായ തീ പിടുത്തങ്ങളിൽ നാല് പേർ മരിച്ചിരുന്നു. ഇതിൽ മൂന്ന് സംഭവങ്ങളും വൈദ്യുതോപകരണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥിരീകരിച്ചു. ഈ സംഭവങ്ങളാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകാൻ അധികാരികളെ പ്രേരിപ്പിച്ചത്.

വൈദ്യുത തീപിടിത്തങ്ങളിൽ നിന്ന് വീടിനെയും കുടുംബത്തെയും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സുരക്ഷാ വിദഗ്ധർ അഭ്യർഥിച്ചു. ഉപയോഗത്തിലില്ലാത്ത ഉപകരണങ്ങളുടെ പ്ലഗ് അഴിച്ച് വയ്ക്കുക, രാത്രി സമയങ്ങളിൽ ചാർജിങ് ഒഴിവാക്കുക, കേടായ വയറുകളും പ്ലഗുകളും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ചെറിയ ജാഗ്രത വലിയ ദുരന്തങ്ങൾ ഒഴിവാക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൃഗക്ഷേമ നിയമത്തിൽ വ്യാപകമായ പരിഷ്കാരങ്ങളുടെ ഭാഗമായി, ഇംഗ്ലണ്ടിൽ മുയലുകളെ (hares) വെടിവെച്ച് കൊല്ലുന്നത് വർഷത്തിലെ ഭൂരിഭാഗം സമയത്തും നിരോധിക്കാൻ സർക്കാർ തീരുമാനം കൈക്കൊള്ളുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിലവിലെ നിയമങ്ങളിൽ ഉള്ള പോരായ്മകൾ കാരണം കാട്ടുമൃഗങ്ങൾക്ക് കനത്ത തോതിൽ വേട്ടയാടൽ നേരിടേണ്ടി വരുന്നതായുള്ള ആരോപണങ്ങൾ ശക്തമായതോടെയാണ് ഈ നടപടി. പുതിയ മൃഗക്ഷേമ നയം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണവും മൃഗങ്ങളുടെ അവകാശങ്ങളും മുൻനിർത്തിയുള്ള നടപടിയെന്ന നിലയിലാണ് സർക്കാരിന്റെ ഈ നീക്കത്തെ വിലയിരുത്തുന്നത്.

ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം മുയലുകളുടെ പ്രജനകാലത്തു പോലും വേട്ട നിയമപരമാണ്. ഇതുമൂലം ഗർഭിണിയായ മുയലുകൾ വെടിയേറ്റ് രക്തം വാർന്ന് മരിക്കുന്നതും, അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അനാഥരായി വിശപ്പും തണുപ്പും മൂലം മരിക്കുന്നതും പതിവാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മൃഗക്ഷേമ സംഘടനകൾ വർഷങ്ങളായി ശക്തമായ പ്രചാരണം നടത്തി വരികയായിരുന്നു. പൊതുജനാഭിപ്രായവും ശാസ്ത്രീയ പഠനങ്ങളും സർക്കാരിന്റെ നിലപാട് മാറ്റാൻ കാരണമായി.

ഇതോടൊപ്പം ‘ട്രെയിൽ ഹണ്ടിംഗ്’ എന്ന വേട്ടരീതിയും നിരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ജീവനുള്ള മൃഗത്തെ നേരിട്ട് പിന്തുടരാതെ നായകളെ ഉപയോഗിക്കുന്നതാണ് ഈ രീതി. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിരുന്ന ഈ നിരോധനത്തിന് നിയമപരമായ വഴിയൊരുക്കുന്ന നടപടികളാണ് പുതിയ മൃഗക്ഷേമ നയത്തിൽ ഉൾപ്പെടുത്തുന്നത്. മൃഗക്ഷേമ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിലൂടെ വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവർത്തകർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷെയറിൽ 13 കാരിയായ ടീഗൻ ജാർമന്റെ മരണം കുട്ടികളുടെ സമൂഹ മധ്യമ ഉപയോഗത്തെ കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കം ആയിരിക്കുകയാണ് . മാർച്ച് 6-ന് വീട്ടിലെ മുറിയിൽ മരിച്ച നിലയിലാണ് അവളെ കണ്ടെത്തിയത്. ടിക്‌ടോക്കിൽ കണ്ട ‘ക്രോമിംഗ്’ എന്ന ട്രെൻഡ് അവൾ പരീക്ഷിച്ചതായി കുടുംബം വ്യക്തമാക്കി. അപകടകരമായ ഈ രീതിയിൽ രാസവാതകം ശ്വസിക്കുന്നതോടെ കുട്ടികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന്
വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.

ടീഗന്റെ മരണത്തിൽ തകർന്ന് നിൽക്കുന്ന അവളുടെ അമ്മ സോണിയ ഹോപ്കിൻ സോഷ്യൽ മീഡിയ ട്രെൻഡുകളുടെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വ്യക്തമായ നിർദ്ദശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം “ചലഞ്ചുകൾ” കുട്ടികളെ എത്ര എളുപ്പത്തിൽ അപകടത്തിലേക്കു നയിക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു എന്നായിരുന്നു അവരുടെ വാക്കുകൾ. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളും അവർ കാണുന്ന ഉള്ളടക്കവും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അവർ അഭ്യർഥിച്ചു.

സംഭവത്തിന് പിന്നാലെ സ്കൂളുകളിൽ സോള്വന്റ് ദുരുപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം നിർബന്ധമാക്കണമെന്ന ആവശ്യത്തോടെ ഒരു ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ഇടപെടലും ശക്തമായ നിയമനടപടികളും മാത്രമേ ഇത്തരം ട്രെൻഡുകൾ നിയന്ത്രിക്കാൻ സഹായിക്കൂ എന്ന അഭിപ്രായമാണ് ഉയരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അപകടകരമായ വീഡിയോകൾ തടയാൻ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved