ന്യൂസ് ഡെസ്ക്, മലയാളം യുകെ
റീഫോം യുകെ നേതാവായ നൈജൽ ഫാരേജിനെ കൊല്ലുമെന്ന് ടിക്ടോക്കിൽ ഭീഷണി മുഴക്കിയ അഫ്ഗാൻ സ്വദേശി ഫായസ് ഖാനെ (യഥാർത്ഥ പേര് ഫായസ് ഹുസൈനി എന്നാണ് കരുതുന്നത്) അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. ഫാരേജും ഹൈക്കോടതി ജഡ്ജിയും ആ വീഡിയോയെ “വളരെ ഭീതിജനകമായത്” എന്ന് വിശേഷിപ്പിച്ചു.
സൗത്വർക്ക് ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ടപ്പോൾ ഫാരേജ് വ്യക്തിപരമായി ഹാജരായിരുന്നു. വിധി പ്രഖ്യാപനത്തിനുശേഷം സെല്ലിലേക്ക് കൊണ്ടുപോകുമ്പോൾ ഖാൻ ഫാരേജിനോട് ആക്രോശിക്കുകയും, നിങ്ങൾ എന്നെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു. ഇയാൾ നേരത്തെ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച കുറ്റം സമ്മതിച്ചിരുന്നതായും, കഴിഞ്ഞ ആഴ്ച വിചാരണയ്ക്കൊടുവിൽ കൊലപാതക ഭീഷണി കുറ്റത്തിൽ കുറ്റക്കാരനായി കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.
ഫാരേജ് പോസ്റ്റ് ചെയ്ത “ദ ജേർണി ഓഫ് ആൻ ഇലീഗൽ മൈഗ്രന്റ്” എന്ന യൂട്യൂബ് വീഡിയോയ്ക്ക് പ്രതികാരമായി ഖാൻ ഭീഷണിയോടു കൂടിയ ടിക്ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തതാണെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത് . അതിൽ അദ്ദേഹം തോക്കിന്റെ ആകൃതിയിലുള്ള കൈ ചലനങ്ങൾ കാട്ടുന്നതും ആക്രോശിക്കുന്നതും വ്യക്തമായി കാണാം . സ്വീഡനിൽ ഖാനെതിരെ ക്രിമിനൽ രേഖകളും ആറുമാസത്തെ ശിക്ഷാവിധിയും നിലവിലുണ്ടെന്ന് കോടതി കണ്ടെത്തി. ഖാന്റെ അഭിഭാഷകൻ ഫാരേജിനോട് ഖാന്റെ പേരിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം വോഡാഫോൺ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വ്യാപകമായ സേവന തടസ്സം നേരിടേണ്ടി വന്നു. ഇന്റർനെറ്റ്, മൊബൈൽ കോളുകൾ, വോഡാഫോൺ ആപ്പ്, വെബ്സൈറ്റ് തുടങ്ങിയ സേവനങ്ങൾ എല്ലാം താൽക്കാലികമായി പ്രവർത്തനരഹിതമായി. ഉച്ചയ്ക്ക് 3 മണിയോടെ ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ഉപഭോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 3.20 ഓടെ റിപ്പോർട്ടുകളുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. ഇതിൽ കൂടുതലും പരാതികൾ വീടുകളിലെ ബ്രോഡ്ബാൻഡ് സേവനവുമായി ബന്ധപ്പെട്ടതായിരുന്നു.
മൊബൈൽ ഇന്റർനെറ്റ് സേവനത്തിലും കോളിംഗ് സേവനത്തിലും ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു. ഏകദേശം എട്ട് ശതമാനം പേരാണ് മൊബൈൽ സിഗ്നൽ പൂർണ്ണമായും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ലണ്ടൻ, ബർമിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ തുടങ്ങി പ്രധാന നഗരങ്ങളിലാകെ തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ബ്രോഡ്ബാൻഡ്, 4G, 5G സേവനങ്ങളിൽ താൽക്കാലിക തടസ്സം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സേവനം പുനഃസ്ഥാപിക്കപ്പെട്ടതായും ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നതായും വോഡാഫോൺ വക്താവ് വ്യക്തമാക്കി.
സൈബർ ആക്രമണമല്ല ഈ തടസ്സത്തിന് പിന്നിൽ എന്നതാണ് പ്രാഥമിക സൂചന. വൈകുന്നേരം 6 മണിയായിട്ട് പോലും ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ഏകദേശം 4,000 പേർ സേവന തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. വോഡാഫോണുകൾക്ക് യുകെയിൽ 1.8 കോടി ഉപഭോക്താക്കളുണ്ട്. അടുത്തിടെ ‘ത്രീ’ നെറ്റ്വർക്കുമായി വോഡാഫോൺ ലയിച്ചതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിട്ടുണ്ട്. എന്നാൽ ഈ തകരാർ ‘ത്രീ’ ഉപഭോക്താക്കളെ ബാധിച്ചിട്ടില്ല. ബിടി, ഈഇ, വിർജിൻ മീഡിയ ഓടുൾപ്പെടെയുള്ള മറ്റ് പ്രധാന നെറ്റ് വർക്കുകൾ സാധാരണ നിലയിലാണെന്ന് അവരുടെ വക്താക്കൾ വ്യക്തമാക്കി. ഓഫ്കോം നിയമപ്രകാരം ബ്രോഡ്ബാൻഡ് സേവനം രണ്ട് ദിവസത്തിലധികം നിലച്ചാൽ പ്രതിദിനം £9.76 നഷ്ടപരിഹാരം ഉപഭോക്താവിന് നൽകണം. മൊബൈൽ സേവന തടസ്സങ്ങൾക്ക് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയിലെ കെൻ്റക്കിൽ ഉള്ള കെയർ ഹോമായ ജെഫേഴ്സൺ മാനർ നേഴ്സിങ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ഹൈഡ്രോളിക് ലിഫ്റ്റ് അപകടത്തിൽ ഒരു രോഗിക്ക് ജീവൻ നഷ്ടമായി . ഡയമണ്ട് ജോൺസൺ എന്ന നേഴ്സിങ് ഹോം അസിസ്റ്റന്റ് രോഗിയെ കസേരയിൽ നിന്ന് കിടക്കയിലേക്ക് മാറ്റുന്നതിനായി ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു . രോഗിയെ സുരക്ഷിതമായി മാറ്റാൻ ഉപയോഗിക്കുന്ന സ്ലിങ് പ്രക്രിയയ്ക്കിടെ രോഗി ലിഫ്റ്റിന്റെ ലോഹഭാഗത്ത് ഇടിച്ചുവീഴുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഏകദേശം 40 മിനിറ്റ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സംഭവത്തെ തുടർന്നു കേസ് അന്വേഷിച്ച ഗ്രാൻഡ് ജൂറി, 2025 ഒക്ടോബർ 2ന് ഡയമണ്ട് ജോൺസനെതിരെ ‘നെഗ്ലിജന്റ് ഹോമിസൈഡ്’ (അശ്രദ്ധ മൂലമുള്ള കൊലപാതകം) കുറ്റം ചുമത്താൻ തീരുമാനിച്ചു. ജോൺസൺ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതിനാലാണ് ഈ ദുരന്തത്തിന് കാരണമായത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ അനിവാര്യമാണ്. സ്ലിങ് ശരിയായി സ്ഥാപിച്ചിട്ടുണ്ടോ എന്ന് ശരിയായി പരിശോധിക്കണം. ഇത് കൂടാതെ രോഗിയുടെ ശരീരഭാരം യന്ത്രത്തിന്റെ ശേഷിയ്ക്ക് ഉള്ളിലാണോ എന്ന് ഉറപ്പാക്കണം. ലിഫ്റ്റ് ഉപയോഗിക്കുന്നതിനുമുമ്പ് എല്ലാ ഭാഗങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. രോഗിയെ ഉയർത്തുന്നതിന് മുമ്പ് മറ്റൊരു സ്റ്റാഫ് അംഗത്തിന്റെ സഹായവും ഉറപ്പാക്കുന്നത് സുരക്ഷിതമാണ്. ഇത്തരത്തിലുള്ള സൂക്ഷ്മതകളും പരിശീലനവും പാലിക്കുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയൂ.
അടുത്തിടെ യുകെയിൽ രണ്ട് മലയാളികൾക്ക് മൂവിങ് ആൻഡ് ഹാൻഡ്ലിംഗ് തെറ്റായി ചെയ്തുവെന്നാരോപിച്ച് ജോലി നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കെയർ ജോലിയിൽ ഏർപ്പെടുന്നവർ ഹോയ്സ്റ്റ് ശരിയായി ഉപയോഗിക്കുന്ന രീതി, അനുയോജ്യമായ സ്ലിങ് എങ്ങനെ തിരഞ്ഞെടുക്കണം, രോഗിയെ നീക്കുമ്പോൾ കൂടെ വേറെ സ്റ്റാഫ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ പൂർണമായി അറിയണം. നിയമപരമായും ജോലിസുരക്ഷയിലുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇത്തരം ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ് പട്ടണത്തിലെ കോർപ്പറേഷൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ രണ്ട് പിഞ്ചുകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച കുട്ടികളുടെ 43 കാരിയായ അമ്മയെ ആദ്യം കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് മെഡിക്കൽ വിദഗ്ധരുടെ പരിശോധനയിൽ അവർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനസികാരോഗ്യ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത് . വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസും പോലീസും വീട്ടിലെത്തിയപ്പോഴാണ് രണ്ടും മൂന്നും വയസുള്ള സഹോദരങ്ങളായ മേരാജ് ഉൽ സഹ്റയെയും അബ്ദുൽ മൊമിൻ അൽഫാതെയെയും പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയെങ്കിലും, ആശുപത്രിയിലെത്തിച്ചപ്പോൾ അവർ മരിച്ചിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾക്ക് നേരെ അതിക്രമമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും സംഭവത്തിന്റെ യഥാർത്ഥ കാരണത്തെ കുറിച്ച് വ്യക്തതയില്ല. അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ഇങ്ങനെയൊരു ദുരന്തം ഇവിടെ സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല എന്ന് അയൽവാസിയായ മാഡിസൺ സിംകോക്ക് പറഞ്ഞു. സ്റ്റാഫോർഡ് എം.പി ലീ ഇൻഗ്ഹാം ഈ സംഭവം “പൂർണ്ണമായും ഹൃദയഭേദകമാണ്” എന്ന് ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ അനുമാനങ്ങൾ പരത്തരുതെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്റ്റാഫോർഡ്ഷയർ പോലീസ് സംഭവത്തെ കുറിച്ച് സ്വതന്ത്ര പോലീസ് മോണിറ്ററിംഗ് ഏജൻസിയായ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ടിന് (IOPC) വിവരം നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പ്രദേശവാസികളുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന മലയാളി ജീവനക്കാരന് വിശ്വാസവുമായി ബന്ധപ്പെട്ട് സംസാരിച്ചതിന് സസ്പെൻഷൻ ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കെയർ ഹോമിലെ ഒരു റെസിഡന്റിന്റെ മുറിയിൽ ഭംഗിയേറിയ ഒരു വലിയ കുരിശ് കണ്ടതിനെ തുടർന്ന് മലയാളിയായ കെയർ വർക്കർ അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും താനും കത്തോലിക്കനാണ് എന്ന് പറയുകയുമായിരുന്നു. തുടർന്ന് മതപരമായ മറ്റ് കാര്യങ്ങളിലേയ്ക്കും കുത്തി കുത്തിയുള്ള ചോദ്യങ്ങൾ കെയർ വർക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായതായാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇത്തരം ചോദ്യങ്ങൾ റെസിഡന്റിന് അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടർന്ന് അവർ മാനേജ്മെന്റിനോട് പരാതി നൽകുകയായിരുന്നു. . തുടർന്ന് കെയർ ഹോം അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും മലയാളിയെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
യുകെയിലെ കെയർ സ്ഥാപനങ്ങളിൽ മതം, രാഷ്ട്രീയം, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവയെ സംബന്ധിച്ച ചര്ച്ചകള് കര്ശനമായി നിരോധിച്ചിട്ടുണ്ട് . ജോലിസ്ഥലങ്ങളിൽ റെസിഡന്റുകളുടെ വ്യക്തിഗത വിശ്വാസങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടുന്നത് പ്രൊഫഷണൽ നയങ്ങൾ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നു. പലപ്പോഴും സൗഹൃദപരമായി ചോദിക്കുന്ന ചോദ്യങ്ങൾ പോലും അവിടെ അപമര്യാദയായി കരുതപ്പെടാൻ സാധ്യതയുണ്ട് .
ഒരു കെയർ വർക്കറായി ജോലി ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ‘പ്രൊഫഷണൽ മര്യാദകൾ പാലിക്കുക എന്നതാണ് . റെസിഡന്റുകളുടെ വിശ്വാസം, ജീവിതശൈലി, വ്യക്തിപരമായ തീരുമാനങ്ങൾ എന്നിവയെ ബഹുമാനിക്കുകയും, വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ് ശരിയായ സമീപനം. കരുണയും പരിചരണവും പ്രദർശിപ്പിക്കുമ്പോഴും വ്യക്തിഗത ചോദ്യങ്ങൾ, മതപരമായ ചർച്ചകൾ, അല്ലെങ്കിൽ വികാരാധിഷ്ഠിത വിഷയങ്ങൾ ഒഴിവാക്കണം . “ഒരു വാക്ക് പോലും തെറ്റായ സാഹചര്യത്തിൽ പറയുന്നത് ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടുന്നതിന് കാരണമായേക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റാഫോർഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു . രണ്ട് വയസ്സുകാരിയായ മിറാജ് ഉൽ സഹ്റയും മൂന്ന് വയസ്സുകാരനായ അബ്ദുൽ മൊമിൻ അൽഫാത്തെയും ഞായറാഴ്ച രാവിലെ വീട്ടിനുള്ളിൽ പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയതായാണ് സ്റ്റാഫോർഡ്ഷയർ പോലീസ് അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചാണ് മരിച്ചത്.
കുട്ടികളുടെ ബന്ധുക്കൾക്ക് വിവരം നൽകിയതായും, പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ സഹായിക്കുന്നതായും പോലീസ് അറിയിച്ചു. സ്റ്റാഫോർഡ് പ്രദേശത്തുള്ള 43 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക ശ്രമത്തിനായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ യുവതി കുട്ടികളുടെ അമ്മയാണെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ ഇടപെട്ടിരുന്നതു കൊണ്ട് കേസിനെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കോൺടക്ട് (IOPC) അന്വേഷിക്കാനായി കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും, അനാവശ്യമായ അനുമാനങ്ങൾ പരത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ അപൂർവമായ ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം 38 വർഷം പിന്നിട്ടും സുഖമായാണ് ജീവിക്കുന്നത് ലണ്ടനിലെ സിഡ്കപ്പിൽ നിന്നുള്ള കേറ്റി മിച്ചൽ (53). ഇത്തരമൊരു ശസ്ത്രക്രിയക്ക് ശേഷം ഇത്രയും ദീർഘകാലം ജീവിച്ചിരിക്കുന്ന യുകെയിലെ ആദ്യരോഗിയാണ് അവർ. 15-ാം വയസ്സിൽ ശ്വാസകോശം തകരാറിലായി ഹൃദയ പ്രവർത്തനവും നിലച്ച മിച്ചലിന് 1987-ൽ റോയൽ പാപ്പ്വർത്ത് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
അവയവ ദാനത്തിന്റെ കരുണ കൊണ്ടാണ് തനിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞത് എന്ന് മിച്ചൽ പറഞ്ഞു. തനിക്ക് ജീവൻ നൽകിയ ദാതാവിനെയും അവരുടെ കുടുംബത്തെയും ഞാൻ ഇന്നും ഓർക്കാറുണ്ട് എന്നും അവർ എടുത്ത തീരുമാനമാണ് തനിക്ക് രണ്ടാമത്തെ ജീവിതം നൽകിയത് എന്നും അവർ കൂട്ടിച്ചേർത്തു . ഇപ്പോഴും ശസ്ത്രക്രിയയിലൂടെ ലഭിച്ച ഹൃദയവും ശ്വാസകോശവും മികച്ച നിലയിലാണ്. 1994 ലും 2015 ലും അവർക്ക് വൃക്ക മാറ്റിവയ്ക്കലും നടത്തിയിരുന്നു.
യുകെയിൽ ഇപ്പോൾ 8,000 ത്തിലധികം പേർ അവയവ മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണ്. “എന്റെ ജീവിതം അവയവ ദാനത്തിന്റെ ശക്തിയെ തെളിയിക്കുന്നതാണ്. അതിലൂടെ സാധാരണ ജീവിതം നയിക്കാനാകും,” മിച്ചൽ പറഞ്ഞു. മിച്ചലിന്റെ ജീവിതം മറ്റു രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് എന്ന് റോയൽ പാപ്പ്വർത്ത് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവി മരിയസ് ബർമാൻ പറഞ്ഞു.
ലണ്ടൻ ∙ ഗാസയുടെ പുനർനിർമ്മാണത്തിനായി യുകെ അന്താരാഷ്ട്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഡൗണിംഗ് സ്റ്റ്രീറ്റ് അറിയിച്ചു. ഇതോടൊപ്പം, പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈജിപ്തിലെ ശാർം അൽ ഷെയ്ഖിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ബഹുരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ ഏകദേശം 20 രാജ്യങ്ങളിലെ നേതാക്കളാണ് പങ്കുചേരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന സംഘർഷത്തിൽ ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ട ഗാസയിൽ സമാധാനം ഉറപ്പാക്കുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ടം വിജയിച്ചതായി കാണാമെന്നും ഇപ്പോൾ അതിന്റെ രണ്ടാമത്തെ ഘട്ടമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്നത് നമുക്ക് പൂർത്തിയാക്കേണ്ടതുണ്ടെന്നും സ്റ്റാർമർ വ്യക്തമാക്കി.
മാനവീയ സഹായസംഘങ്ങൾ ഗാസയിലേക്ക് അടിയന്തരസഹായം അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടൊപ്പം യുകെ മുമ്പ് വാഗ്ദാനം ചെയ്ത 20 മില്യൺ പൗണ്ട് സഹായം വെള്ളം, ശുചിത്വം, ശുദ്ധജലം എന്നിവയ്ക്കായി പുനർനിർദ്ദേശിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഈ ധനം യൂണിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, നോർവീജിയൻ റെഫ്യൂജി കൗൺസിൽ എന്നിവ മുഖേനയാണ് വിതരണം ചെയ്യുക. കൂടാതെ, ഗാസയുടെ പുനർനിർമാണത്തിനായി യുകെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിൽട്ടൺ പാർക്ക് ഏജൻസി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം വെസ്റ്റ് സസ്സെക്സിൽ തുടങ്ങും. ഇതിൽ പാലസ്തീൻ അതോറിറ്റിയുടെ പ്രതിനിധികളോടൊപ്പം സൗദി അറേബ്യ, ജോർദാൻ, ജർമനി, ഇറ്റലി എന്നിവയിലെയും പ്രതിനിധികൾ പങ്കെടുക്കും. വേൾഡ് ബാങ്ക്, യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ ആഗോള ധനകാര്യ സ്ഥാപനങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
ഗാസയുടെ പുനർനിർമാണം പാലസ്തീൻ അതോറിറ്റി നയിക്കേണ്ടതാണെന്നും ഹമാസിന് ഈ പ്രക്രിയയിൽ യാതൊരു പങ്കും ഉണ്ടാകില്ലെന്നും ഡൗണിംഗ് സ്റ്റ്രീറ്റ് വ്യക്തമാക്കി. ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്നിൽ യുകെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഗാസയുടെ പുനർനിർമാണത്തിനായി അതേ ഉത്സാഹത്തോടും അടിയന്തിരതയോടും ചേർന്ന് പ്രവർത്തിക്കണം എന്ന് വിദേശകാര്യ മന്ത്രി യെവറ്റ് കൂപ്പർ വ്യക്തമാക്കി. ഗാസയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും വീടുകൾ പുനർനിർമ്മിക്കാനും ആരോഗ്യസേവനങ്ങൾ പുനരുജ്ജീവിപ്പിക്കാനുമാണ് പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത് . അതേസമയം, പ്രതിപക്ഷ നേതാക്കളായ പ്രീതി പട്ടേൽ തുടങ്ങിയവർ സ്റ്റാർമറുടെ ഈജിപ്ത് യാത്രയെ വിമർശിച്ചു. “ബ്രിട്ടനിൽ പരിഹരിക്കേണ്ട അനവധി ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ, പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നത് അതിശയകരമാണ് എന്നാണ് പ്രീതി പട്ടേൽ പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയെ കൊലപാതക കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 7.30 ഓടെ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ച വിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകമായി പരിശീലനം നേടിയ ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് പിന്തുണ നൽകുകയാണെന്നും പൊലീസ് അറിയിച്ചു.
സ്റ്റാഫോർഡ് സ്വദേശിയായ 43 വയസ്സുകാരിയായ സ്ത്രീയെ കൊലപാതക കേസിൽ പിടികൂടിയതായും ഇപ്പോൾ കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ പ്രായം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതുജനങ്ങൾക്ക് ഭീഷണി ഇല്ലെന്നുമാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കിർസ്റ്റി ഓൾഡ്ഫീൽഡ് വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രീയേറ്റീവ് ആൻഡ് സർവീസ് തൊഴിൽ മേഖലകളിൽ ജനറേറ്റീവ് എ.ഐ. വേഗത്തിൽ മനുഷ്യരെ പകരം വെയ്ക്കുകയാണെന്ന് സ്കൈ ന്യൂസിന്റെ “മണി ബ്ലോഗ്” റിപ്പോർട്ടിൽ പറയുന്നു. 8 വയസ്സുകാരനായ ഫ്രീലാൻസ് എഴുത്തുകാരൻ ജോ ടർണർ എ.ഐ. കൊണ്ടുള്ള മാറ്റങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ 70 ശതമാനം ക്ലയന്റുകളും നഷ്ടപ്പെട്ടുവെന്ന് പ്രമുഖ മാധ്യമമായ സ്കൈ ന്യൂസിനോട് പറയുന്നു. ഇതിന് പിന്നാലെ തനിക്ക് ഏകദേശം £1.2 ലക്ഷം (ഏകദേശം ₹1.2 കോടി) വരുമാനം നഷ്ടമായതായും അദ്ദേഹം പറയുന്നു.
മൈക്രോസോഫ്റ്റ് നടത്തിയ പഠനപ്രകാരം, എ.ഐ.ക്ക് ചരിത്രകാരന്മാരുടെയും പ്രോഗ്രാമർമാരുടെയും ജോലിയുടെ 90 ശതമാനം വരെ ഏറ്റെടുക്കാൻ കഴിയും. സെയിൽസ് ജീവനക്കാരുടെയും പത്രപ്രവർത്തകരുടെയും 80 ശതമാനവും, ഡിജേയ്മാരുടെയും ഡേറ്റാ ശാസ്ത്രജ്ഞരുടെയും 75 ശതമാനവും എ.ഐ.ക്ക് നിർവഹിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്തൃ സേവന സഹായികൾ (72%), ഫിനാൻഷ്യൽ അഡ്വൈസർമാർ (69%), പ്രോഡക്റ്റ് പ്രമോട്ടർമാർ (62%) തുടങ്ങിയവ എ.ഐ. വന്നതോടെ ഭീഷണി നേരിടുന്ന ജോലികളായി പഠനം ചൂണ്ടിക്കാട്ടുന്നു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനകം ഇത്തരം ജോലികൾ പൂർണ്ണമായും എ.ഐ. കൈയ്യടക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, എ.ഐ.യുടെ പരിമിതികളും റിപ്പോർട്ടിൽ എടുത്ത് കാട്ടുന്നുണ്ട്. 40 തൊഴിൽ വിഭാഗങ്ങളിൽ എ.ഐ.ക്ക് 10 ശതമാനത്തിൽ താഴെ ജോലികൾ മാത്രമേ ചെയ്യാൻ കഴിയൂ. പെയിന്റർമാർ, ക്ലീനർമാർ, റൂഫർമാർ, സർജിക്കൽ അസിസ്റ്റന്റുമാർ, കപ്പൽ എഞ്ചിനീയർമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ തുടങ്ങിയ തൊഴിൽ വിഭാഗങ്ങളിൽ എഐ കൊണ്ടുവരാൻ പ്രയാസമാണെന്ന് പഠനങ്ങൾ പറയുന്നു. എ.ഐ.യെ പൂർണ്ണമായും പകരംവെയ്ക്കൽ ഉപാധിയായി കാണുന്നതിന് പകരം സഹായകരമായ ഉപകരണമായി കാണുകയാണ് വേണ്ടതെന്ന് മൈക്രോസോഫ്റ്റിലെ ഗവേഷകർ പറയുന്നു.