ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 20% കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്തേക്ക് എത്തിയവരും രാജ്യം വിട്ടുപോയവരും തമ്മിലുള്ള വ്യത്യാസം 86,000 കുറഞ്ഞ് 3,45,000 ആയി. നേരത്തെ ഇത് 4,31,000 ആയിരുന്നു. ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിട്ടുപോയതിന്റെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ഈ മാറ്റത്തിന് പ്രധാന കാരണം. പുതിയ രീതി അനുസരിച്ച് 2,57,000 ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിട്ടുപോയപ്പോൾ 1,43,000 പേർ തിരികെയെത്തി. അതായത്, ബ്രിട്ടീഷ് പൗരന്മാരുടെ നെറ്റ് മൈഗ്രേഷൻ 1,14,000 കുറവാണ്.

കുടിയേറ്റ കണക്കുകൾ നിർണ്ണയിക്കുന്ന രീതി ഒ.എൻ.എസ്. പരിഷ്കരിച്ചതാണ് ഈ കണക്കിലെ മാറ്റത്തിന് പിന്നിൽ. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ചോദ്യം ചെയ്യുന്ന പഴയ സമ്പ്രദായം നിർത്തലാക്കി . പകരം, ആളുകൾ നികുതി, ആനുകൂല്യ രേഖകളിൽ എത്രത്തോളം സജീവമാണ് എന്ന് പരിശോധിച്ചാണ് പുതിയ കണക്കുകൾ തയ്യാറാക്കിയത്. പഴയ രീതിയിൽ ബ്രിട്ടീഷ് പൗരന്മാരുടെ കുടിയേറ്റം കൃത്യമായി അളക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മൈഗ്രേഷൻ ഒബ്സർവേറ്ററി ഡയറക്ടർ ഡോ. മഡലിൻ സമ്പ്ഷൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയ കണക്കുകളും പൂർണ്ണമല്ലെന്നും, ഒരാൾ രാജ്യത്ത് താമസിക്കുകയും എന്നാൽ സമ്പാദ്യം ഉപയോഗിച്ച് ജീവിക്കുന്നത് കാരണം നികുതി രേഖകളിൽ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്താൽ അയാൾ രാജ്യം വിട്ടുപോയതായി കണക്കാക്കാൻ സാധ്യതയുണ്ടെന്ന അപാകത ഇതിനോടകം പലരും ചൂണ്ടിക്കാണിച്ചിരുന്നു.

പുതിയ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ, അഭയാർത്ഥി സംവിധാനം ഉടച്ചുവാർക്കാനുള്ള സർക്കാർ നീക്കങ്ങൾക്കും വേഗം കൂടി. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഈ ആഴ്ച പാർലമെന്റിൽ പ്രഖ്യാപിച്ച പുതിയ നിർദ്ദേശങ്ങളിൽ, അഭയാർത്ഥി പദവി ഇടയ്ക്കിടെ അവലോകനം ചെയ്യാനും ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള അവകാശങ്ങൾ പരിമിതപ്പെടുത്താനും ലക്ഷ്യമിടുന്നു. 2021 മുതൽ 2024 വരെയുള്ള യുകെയുടെ മൊത്തം കുടിയേറ്റം 2.6 ദശലക്ഷത്തിൽ നിന്ന് 2.5 ദശലക്ഷമായി കുറഞ്ഞുവെന്നും ഒ.എൻ.എസ്. റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ആരോപണത്തെ തുടർന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി സമ്മതിച്ച ഹർട്ഫോർഡ്ഷെയർ പോലീസ് £20,000 നഷ്ടപരിഹാരം നൽകി. മകൾ പഠിക്കുന്ന സ്കൂളിനെ കുറിച്ച് വാട്സ്ആപ്പിലും ഇമെയിലിലും അവർ പറഞ്ഞ കാര്യങ്ങളെ തുടർന്നാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ആവശ്യമായ സാഹചര്യം ഇല്ലായിരുന്നുവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. 11 മണിക്കൂറോളം തടങ്കലിൽ വച്ച സംഭവം കുടുംബത്തെ വലിയ മാനസിക സമ്മർദത്തിലാക്കിയതായും ദമ്പതികൾ പറഞ്ഞു.

റോസലിന്ദ് ലെവീനും മാക്സി അലനും സ്കൂളിന്റെ ഹെഡ്ടീച്ചർ നിയമന രീതിയെ കുറിച്ചും മകളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്കൂളിനോട് തുടർച്ചയായി ഇമെയിൽ അയച്ചിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു .

മൂന്ന് വയസ്സുള്ള മകന്റെ മുന്നിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. സംഭവത്തിന് ശേഷം പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവർ പറഞ്ഞു . സ്കൂളിലെ നിയമനത്തെ കുറിച്ച് താൻ ചോദിച്ച ചോദ്യങ്ങൾ ചിലർക്കു പിടിച്ചില്ലായിരുന്നുവെന്നാണ് അലന്റെ നിഗമനം. സംഭവം പോലീസിന്റെ ഇടപെടലിന് വിധേയമാകേണ്ട കാര്യമല്ലായിരുന്നുവെന്ന് ഹർട്ഫോർഡ്ഷെയർ പോലീസ് കമ്മീഷണറും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ബാങ്ക് തകരാറിലായാൽ നിക്ഷേപകർക്ക് സംരക്ഷണം ലഭിക്കുന്ന തുക £85,000 നിന്നും £1,20,000 ആയി ഉയർത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രുഡൻഷ്യൽ റെഗുലേഷൻ അതോറിറ്റിയാണ് (PRA) 40 ശതമാനം വർധനവോടെ പുതിയ പരിധി പ്രഖ്യാപിച്ചത്. ഉയർന്ന വിലക്കയറ്റത്തെ പരിഗണിച്ചാണ് മുൻപ് നിർദ്ദേശിച്ചിരുന്ന £1,10,000 പരിധിക്ക് പകരം കൂടുതൽ തുക നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഈ മാറ്റം ജനങ്ങളുടെ നിക്ഷേപ സുരക്ഷയിലേക്കുള്ള വിശ്വാസം കൂട്ടും എന്ന് പി ആർ എ ചീഫ് എക്സിക്യൂട്ടീവ് സാം വുഡ്സ് പറഞ്ഞു. പുതിയ പരിധി യൂറോപ്യൻ യൂണിയന്റെ ഏകീകരിച്ച 1 ലക്ഷം യൂറോ ഗ്യാരന്റിയേക്കാൾ കൂടുതലാണെങ്കിലും, യുഎസിലെ 2,50,000 ഡോളർ പരിരക്ഷയേക്കാൾ താഴെയാണ്. ബാങ്കുകൾക്കും ബിൽഡിംഗ് സൊസൈറ്റികൾക്കും തകർച്ചയുണ്ടായാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഫിനാൻഷ്യൽ സർവീസസ് കംപൻസേഷൻ സ്കീം എന്ന പദ്ധതിയിലൂടെയാണ്.

താൽക്കാലികമായി അക്കൗണ്ടിൽ കൂടുതൽ തുക ലഭിക്കുന്ന സാഹചര്യങ്ങളിൽ , ഉദാഹരണത്തിന് വീട് വിൽക്കുമ്പോൾ കുറച്ച് ദിവസങ്ങളിൽ വലിയ തുക അക്കൗണ്ടിൽ വരുമ്പോൾ പണത്തിനുള്ള സംരക്ഷണ പരിധിയും കൂട്ടിയിട്ടുണ്ട്. . മുൻ പരിധിയായ £10 ലക്ഷം മുതൽ ഇത് £14 ലക്ഷം ആയി പി ആർ എ പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖലയിൽ അനിശ്ചിതത്വങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണം കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് അധികാരികൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡൊണാൾഡ് ട്രംപ് സമർപ്പിക്കാനിരിക്കുന്ന അപകീർത്തി കേസിന് തക്ക അടിസ്ഥാനമില്ലെന്നും ശക്തമായി നേരിടാനാണ് തീരുമാനമെന്നും ബിബിസി ചെയർമാൻ സമീർ ഷാ വ്യക്തമാക്കി. ട്രംപിന്റെ 2021 ജനുവരി 6-ലെ പ്രസംഗത്തിലെ ഭാഗങ്ങൾ തെറ്റായി എഡിറ്റ് ചെയ്തതു കൊണ്ടാണ് തനിക്ക് അപകീർത്തി സംഭവിച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് താൻ പ്രോത്സാഹനപരമായ വാക്കുകൾ പറഞ്ഞുവെന്ന തെറ്റിദ്ധാരണയാണ് എഡിറ്റിലുണ്ടായതെന്നാണ് ബിബിസിക്കെതിരെ ഉള്ള ആരോപണം.

മൂന്നാം കക്ഷി നിർമ്മിച്ച ഡോക്യുമെന്ററി തെറ്റായി മുറിച്ചു പകർത്തിയെന്ന് ബിബിസി സമ്മതിച്ചെങ്കിലും, അത് അപകീർത്തിയുടെ പരിധിയിലെന്ന ട്രംപിന്റെ വാദം ശക്തമായി തള്ളി. പ്രസംഗത്തിലെ “fight like hell” എന്ന ഭാഗം തെറ്റായ സ്ഥാനത്ത് ചേർത്തതും, യഥാർത്ഥത്തിൽ ട്രംപ് “cheer on our brave senators…” എന്നാണ് പറഞ്ഞതെന്നും പിന്നീട് പുറത്തു വന്ന ആഭ്യന്തര റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഈ വിവാദ റിപ്പോർട്ട് ഡെയിലി ടെലിഗ്രാഫിന് ചോർന്നു കിട്ടിച്ചതിനെ തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറലും ന്യൂസ് മേധാവിയും രാജിവെച്ചിരുന്നു.

കേസ് അമേരിക്കയിലെ ഫ്ളോറിഡയിൽ ഫയൽ ചെയ്യാനാണ് ട്രംപ് തീരുമാനിച്ചത്, കാരണം ബ്രിട്ടനിൽ ഒരു വർഷത്തെ സമയപരിധി കഴിഞ്ഞിരുന്നു. എന്നാൽ അമേരിക്കയിൽ സ്വതന്ത്ര പ്രസ്താവനാവകാശം ശക്തമായതിനാൽ കേസ് തെളിയിക്കുക കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. ഡോക്യുമെന്ററി യുഎസിൽ സംപ്രേഷണം ചെയ്തിട്ടില്ലെന്നും, ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് അപകീർത്തി സംഭവിച്ചെന്ന വാദവും അംഗീകരിക്കാനാകില്ലെന്നും ബിബിസി കോടതിയിൽ ഉന്നയിക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കീലെസ് കാറുകൾ മിനുറ്റുകൾക്കുള്ളിൽ മോഷ്ടിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ വഴി യുകെയിൽ വിൽക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. വീടിന് അകത്ത് വെച്ചിരിക്കുന്ന കീയുടെ സിഗ്നൽ പിടിച്ച് കാറിന്റെ ലോക്ക് തുറക്കാൻ കഴിയുന്ന ഈ ഉപകരണങ്ങൾ ക്രിമിനൽ സംഘങ്ങൾ തമ്മിൽ വാടകയ്ക്ക് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് . ചില ഉപകരണങ്ങൾ ശക്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വുൾവർഹാംപ്ടണിൽ താമസിക്കുന്ന അബി ബ്രൂക്സ്-മൊറിസിന്റെ കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ടാണ് മോഷണം പോയത്. അവർ ഉറങ്ങിക്കിടക്കുമ്പോൾ മോഷണം നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങൾ നിയന്ത്രിക്കാനായി പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം, കാർ മോഷണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും പങ്കിടുന്നതും കുറ്റകരമാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവിന് സാധ്യത ഉണ്ടാകും. രാജ്യത്തെ വാഹനമോഷണങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ കീലെസ് കാറുകളാണ് . അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ ശൈത്യകാലത്ത് പതിനൊന്ന് വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന തരത്തിലുള്ള കടുത്ത ഫ്ലൂ വ്യാപനത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ ആശുപത്രികളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചെറുപ്പക്കാരിൽ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജനിതക മാറ്റം സംഭവിച്ച പുതിയ എച്ച്3എൻ2 ഫ്ലൂ വകഭേദമാണ് ഭീഷണി ഉയർത്തുന്നത്. ഓസ്ട്രേലിയയിലെ ചരിത്രത്തിലെ ഏറ്റവും മോശം ഫ്ലൂ സീസണിന് കാരണമായ വകഭേദത്തിന്റെ ജനിതക വകഭേദമാണ് . കൂടാതെ യുകെയിൽ സാധാരണത്തേക്കാൾ ഒരു മാസത്തിലധികം മുമ്പ് സീസൺ ആരംഭിക്കാൻ കാരണമായിട്ടുണ്ട്. കുട്ടികളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പക്ഷേ മുതിർന്നവരിലേക്കും വ്യാപനം ഉയരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫ്ലൂ വ്യാപനം മൂലം ആശുപത്രിവാസം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എൻഎച്ച്എസ് അടിയന്തിര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. സ്റ്റാഫിനും സമൂഹത്തിനുമിടയിൽ വാക്സിനേഷൻ ശക്തിപ്പെടുത്തുക, അടിയന്തിര സേവനങ്ങൾ വിപുലീകരിക്കുക, ആശുപത്രി പ്രവേശനം കുറയ്ക്കാൻ കമ്മ്യൂണിറ്റി ചികിത്സ ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും നടപ്പാക്കുന്നത്. റെസിഡന്റ് ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആശുപത്രികൾ കൺസൾട്ടന്റുമാരെ അധിക ഷിഫ്റ്റുകളിലേക്ക് നിയോഗിക്കുകയും ചില ചികിത്സകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന് സാധാരണത്തെ അപേക്ഷിച്ച് വേഗത്തിലുള്ള വ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നിലവിലുള്ള ഫ്ലൂ വാക്സിനുകൾ ഈ മ്യൂട്ടേഷൻ നേരിടുന്നതിൽ ഫലപ്രാപ്തി കുറവാണെങ്കിലും ഗുരുതര രോഗലക്ഷണങ്ങൾ തടയുന്നതിൽ കാര്യക്ഷമത ഉണ്ടെന്നാണ് യുകെഎച്ച്എസ്എയുടെ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് . കുട്ടികളിൽ 70–75%യും മുതിർന്നവരിൽ 30–40%യും വാക്സിൻ സംരക്ഷണം നൽകുന്നതായാണ് വിലയിരുത്തൽ. അതേസമയം, മുതിർന്നവരും ദീർഘകാല രോഗമുള്ളവരും ഗർഭിണികളും ചെറുപ്പക്കാർക്കും ഈ സീസൺ ഏറ്റവും വലിയ അപകട സാധ്യതയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ യുകെയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ ഫ്ലൂ സീസൺ ആവാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്ന സാഹചര്യത്തിൽ, അർഹരായ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ആശുപത്രികളിൽ സ്റ്റാഫ് കുറവ് അതിരൂക്ഷമായതോടെ, രോഗാവസ്ഥയിലായിട്ടും ജോലി ചെയ്യേണ്ടിവരുന്ന നേഴ്സുമാരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . റോയൽ കോളേജ് ഓഫ് നേഴ്സിംഗ് നടത്തിയ പഠനത്തിൽ പങ്കെടുത്ത 20,000-ത്തിലധികം നഴ്സുമാരിൽ 66% പേർക്ക് അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണ്ടെത്തി. 2017-ലെ 49% എന്ന നിലയിൽ നിന്ന് ഇത് വളരെ കൂടുതലാണ് . സമ്മർദം, തിരക്ക്, കൂടുതൽ രോഗികൾ എന്നിവ കാരണം സ്വന്തം ആരോഗ്യനില അവഗണിക്കേണ്ടി വരുന്നതായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ സഹിച്ചാണ് പലരും ജോലി തുടരുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 65% പേർക്ക് സമ്മർദ്ദമാണ് പ്രധാന രോഗകാരണമെന്ന് വ്യക്തമാക്കി. പ്രതിവാരമായി കുറഞ്ഞത് ഒരിക്കൽ എങ്കിലും കരാറിൽ നിശ്ചയിച്ച ജോലിസമയം കവിഞ്ഞ് ജോലി ചെയ്യേണ്ടി വരുന്നവരാണ് മിക്കവരും . അവരിൽ പകുതിയോളം പേർക്ക് അതിന് പ്രതിഫലവും ലഭിക്കുന്നില്ല. രോഗികളുടെ എണ്ണക്കൂടുതലും സ്റ്റാഫ് കുറവും ആണ് രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്നതിന്റെ പ്രധാന കാരണം .ഇവിടെയും മലയാളി നേഴ്സുമാരുടെ സ്ഥിതി വ്യത്യസ്തമല്ല.

സ്വന്തം ആരോഗ്യസ്ഥിതി മോശമെങ്കിലും സഹപ്രവർത്തകർക്ക് അധികഭാരം വരാതിരിക്കാൻ ഡ്യൂട്ടി ഒഴിവാക്കാതെ വരുന്നവരും ഉണ്ട്. എൻഎച്ച്എസും ആരോഗ്യ വകുപ്പ് അധികൃതരും നേഴ്സുമാരുടെ ക്ഷേമം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തണമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി നിക്കോള റേഞ്ചർ പറഞ്ഞു. എന്നാൽ അതു യാഥാർത്ഥ്യമാകാൻ കൂടുതൽ നേഴ്സുമാരെ കൂടി നിയമിക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ നിലപാട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റേച്ചൽ റീവ്സ് അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യുകെയിലെ പ്രോപ്പർട്ടി വിപണിയെ ബാധിച്ചതായി റൈറ്റ്മൂവ് പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ പുതിയ വിൽപ്പനക്കാർ ശരാശരി ചോദിക്കുന്ന വില 1.8% (ഏകദേശം £6,500) കുറഞ്ഞു. ഇതോടെ യുകെയിലെ ഒരു വീട് വിൽപ്പനയ്ക്കു വെക്കുമ്പോൾ ശരാശരി വില £364,833 ആയി. പ്രോപ്പർട്ടി നികുതികളിൽ മാറ്റങ്ങൾ വരാമെന്ന് കരുതുന്ന ജനങ്ങൾ ഇടപാടുകൾ മാറ്റിവെക്കുന്നത് വിപണി മന്ദഗതിയിലാക്കാനുള്ള കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി നവംബറിൽ സാധാരണയായി വിലയിൽ ചെറിയ കുറവ് ഉണ്ടാകുമെങ്കിലും ഇത്തവണത്തെ ഇടിവ് 2012-ന് ശേഷമുള്ള ഏറ്റവും വലിയതാണെന്ന് റൈറ്റ്മൂവ് പറയുന്നു. വിപണിയിൽ ഉള്ള വീടുകളിൽ 34% എണ്ണം വില കുറയ്ക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന വിലയുള്ള വീടുകൾക്ക് ബജറ്റിൽ പുതിയ നികുതി മാറ്റങ്ങൾ വരുമെന്ന അഭ്യൂഹം കൂടുതൽ തിരിച്ചടിയായി. “ഈ വർഷം ക്രിസ്മസിന് മുമ്പേ തന്നെ ഇടപാടുകളിൽ വലിയ ഇടിവ് വന്നിരിക്കുകയാണെന്നും വാങ്ങുന്നവർ പലരും ബജറ്റിനായി കാത്തിരിക്കുകയാണെന്നും റൈറ്റ്മൂവ് വിദഗ്ധ കോളിൻ ബാബ്കോക്ക് വ്യക്തമാക്കി.

ഹൗസിംഗ് മാർക്കറ്റിന്റെ ഭാവി കനത്ത വെല്ലുവിളികളോടെയാണ് മുൻപോട്ടു പോകുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ഇ വൈ ഐറ്റം ക്ലബ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, യുകെയിലെ മോർട്ട്ഗേജ് ലെൻഡിങ് വളർച്ച അടുത്ത വർഷം 3.2%-ൽ നിന്ന് 2.8%-ലേക്ക് കുറഞ്ഞേക്കും. വരുമാനത്തിൽ സമ്മർദ്ദവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഈ മേഖലയെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ 2026-ലെ ഈ മന്ദഗതി താൽക്കാലികമായിരിക്കാമെന്നും പിന്നീട് വളർച്ച പുനരാരംഭിക്കാനിടെയുണ്ടെന്ന അഭിപ്രായവും ചിലർക്കുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊൽചെസ്റ്ററിലെ നേഴ്സ് എല്ല ഡൻജി തന്റെ ആശുപത്രി ജോലി ഉപേക്ഷിച്ച് പൂർണ്ണ സമയ വാൻ ജീവിതത്തിലേക്ക് മാറിയതായുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. . കോവിഡ് കാലത്ത് ഇൻറൻസീവ് കെയറിൽ ജോലി ചെയ്തിരുന്ന അവൾക്ക് സമ്മർദ്ദവും മാനസിക ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഇതാണ് അവളെ ജീവിതത്തിൽ വലിയൊരു മാറ്റം തേടാൻ പ്രേരിപ്പിച്ചത്. 2022-ൽ £13,000 ചെലവിട്ട് ഒരു ഐവേക്കോ വാൻ സ്വന്തമാക്കി. അവൾ അതിനെ ഇരട്ട കിടപ്പുമുറി, അടുക്കള, ഷവർ, പോപ്പ്-അപ്പ് ടോയ്ലറ്റ് എന്നിവയുള്ള ചെറിയ ഒരു വീടാക്കി മാറ്റി. ഇതുവരെ പിസ (ഇറ്റലി) വരെ ഉൾപ്പെടെ 14 രാജ്യങ്ങളിലൂടെ അവൾ സഞ്ചരിച്ചിട്ടുണ്ട്.

അവളുടെ യാത്രയിൽ എല്ലായ്പ്പോഴും ഒപ്പം ഉണ്ടാകുന്നത് ബോണി എന്ന പ്രിയപ്പെട്ട ബെർനിഡൂഡിൽ നായയാണ്. ഭാഗിക സമയ പബ് ജോലികൾ, വെയർഹൗസ് ജോലികൾ, കൂടാതെ യൂട്യൂബ് ചാനൽ വഴി ലഭിക്കുന്ന വരുമാനമാണ് അവളുടെ പ്രധാന ജീവിതച്ചെലവുകൾ നിറവേറ്റുന്നത്. ഭാവിയിൽ ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലാണ് അവൾ. “എനിക്ക് ഏറ്റവും വലിയ ആനന്ദം നൽകുന്നത് ഓരോ ദിവസവും എനിക്ക് എന്ത് ചെയ്യണമെന്ന് ഞാൻ തന്നെ തീരുമാനിക്കാമെന്ന സ്വാതന്ത്ര്യമാണ്” എന്ന് അവൾ പറയുന്നു. കുടുംബവും ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി.

വാൻ ജീവിതം ഇപ്പോൾ യുകെയിലെ പലർക്കും ഒരു സാധാരണ ആവാസ മാർഗമാവുകയാണ്. ബ്രിസ്റ്റോളിൽ മാത്രം 2019 മുതൽ 300% ഉയർച്ചയിലേക്കാണ് വാനുകളിൽ താമസിക്കുന്നവരുടെ എണ്ണം വളർന്നത്. വീട്ടുവാടകകൾ ഉയരുന്നതും ജീവിതച്ചെലവ് നിയന്ത്രിക്കാനാകാത്തതും പലരെയും ചക്രങ്ങളിൽ സഞ്ചരിക്കുന്ന വീടുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. ലണ്ടനും എസ്സക്സും ഉൾപ്പെടുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന ചില വാൻ ബിസിനസുകൾക്ക് വാൻ വാടകയ്ക്കല്ല, വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് തന്നെ “ഓരോ ആഴ്ചയും പതിനായിരക്കണക്കിന് കോൾ” ലഭിക്കുന്നുണ്ടെന്ന് പറയുന്നു. കടമില്ലാത്ത ജീവിതം, കുറച്ച് ചെലവിൽ സ്വതന്ത്രമായ യാത്ര എന്നിവയൊക്കെയാണ് ഈ പുതു ജീവിതശൈലിയിലേക്ക് വലിയ തോതിൽ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ ഒളിപ്പിച്ച മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസിന്റെ പിടിയിലായി. സെപ്റ്റംബറിൽ നടന്ന പ്രധാനമന്ത്രിയുടെ ചോദ്യോത്തര സമയത്ത് അശ്ലീല ശബ്ദങ്ങൾ കേൾപ്പിച്ച് സമ്മേളനം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫോൺ ഒളിപ്പിച്ചുവെന്നാണ് ഇവരെ കുറിച്ച് പോലീസ് പറയുന്നത് . മുൻനിര ബെഞ്ചിന് സമീപം നടത്തിയ പതിവ് പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും സെപ്റ്റംബർ 5-ന് മുപ്പത് വയസ്സുള്ള ഒരാളെയും സെപ്റ്റംബർ 30-ന് അറുപത് വയസ്സുള്ള മറ്റൊരാളെയും പൊതുസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവം സുരക്ഷാ വീഴ്ചയെന്ന നിലയിൽ പാർലമെന്റ് വളരെ ഗൗരവത്തോടെ കാണുകയാണ്.

ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കോമൺസിലും ലോഡ്സ് ചാമ്പറിലും സുരക്ഷ ശക്തമാക്കി. ഓഡിയോ, ഗൈഡഡ് ടൂറുകൾ റദ്ദാക്കി സന്ദർശക പ്രവേശനം കുറച്ചു. സംഭവസമയത്ത് വേതനവും അവധിയും സംബന്ധിച്ച പ്രശ്നങ്ങൾ ഉയർത്തി പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിലായിരുന്നു. സമരം നടന്നതിനാൽ പാർലമെന്റിലേക്കുള്ള പൊതുജന പ്രവേശനം നിരോധിച്ചിരുന്നു.