Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഭാഗിക സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഗൃഹവൈദ്യുതി വിതരണ കമ്പനിയായ ഒക്ടോപസ് എനർജി ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം ഗണ്യമായി കുറയുന്നതിനാൽ സോളാർ വൈദ്യുതി ഉൽപ്പാദനത്തിലും ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വൈകിട്ട് 6 മുതൽ 8 വരെ വാഷിങ് മെഷീൻ, ഡിഷ്‌വാഷർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.

ഗ്രഹണത്തിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിൽ ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ 95 ശതമാനം വരെ മറയുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സോളാർ വൈദ്യുതി ഉൽപ്പാദനം കുറയുകയും അതേസമയം ഉഷ്‌ണ തരംഗം തുടരുന്നതിനാൽ ഫാനുകൾ, എയർ കണ്ടീഷണറുകൾ, ശീതീകരണ സംവിധാനങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുകയും ചെയ്യുമെന്ന ആശങ്ക ആണ് നിലനിൽക്കുന്നത്. ഉപഭോഗം താൽക്കാലികമായി മാറ്റിവെക്കാൻ തയ്യാറാകുന്ന ഉപഭോക്താക്കൾക്ക് റിവാർഡ് പദ്ധതിയുടെ ഭാഗമായി സൗജന്യ വൈദ്യുതി നൽകുമെന്നും കമ്പനി അറിയിച്ചു.

ബ്രിട്ടന്റെ ദേശീയ വൈദ്യുതി സംവിധാന ഓപ്പറേറ്ററായ നെസോ (NESO) ഗ്രഹണത്തിന്റെ ആഘാതം കൈകാര്യം ചെയ്യുന്നതിനായി ഒരു വർഷത്തിലേറെയായി തയ്യാറെടുപ്പുകൾ നടത്തി വരുകയാണെന്ന് വ്യക്തമാക്കി. യൂറോപ്പിലാകെ ഏകദേശം 9.7 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ഗ്രഹണത്തെ തുടർന്ന് ബാധിക്കാമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ഉഷ്‌ണ തരംഗവും ജലക്ഷാമവും മൂലം യൂറോപ്പിലെ ചില ആണവ, കൽക്കരി, ജലവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനവും ബാധിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളിൽ വേഗത്തിൽ വർധിച്ചുവരുന്ന വേപ്പ് ഷോപ്പുകളും ബെറ്റിങ് കടകളും നിയന്ത്രിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. നിലവിൽ ചൂതാട്ട സ്ഥാപനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന 2005 ലെ ഗാംബ്ലിങ് ആക്ടിലെ ചില വ്യവസ്ഥകൾ മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്.ഇതിലൂടെ പുതിയ ബെറ്റിങ് കടകൾക്ക് അനുമതി നിഷേധിക്കാൻ കൗൺസിലുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനാണ് നീക്കം.

പുതിയ നിർദേശപ്രകാരം വേപ്പ് ഷോപ്പുകൾക്ക് നിർബന്ധമായും പ്ലാനിങ് അനുമതി നേടേണ്ടിവരും. സ്കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ വ്യാപനം തടയുന്നതിനും കൗൺസിലുകൾക്ക് അധികാരമുണ്ടാകും. ഹൈ സ്ട്രീറ്റുകളുടെ മുഖച്ഛായ മാറ്റുകയും പ്രാദേശിക സമൂഹങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

ആറാഴ്ച നീളുന്ന പൊതുചർച്ചയ്ക്ക് ശേഷം നടപടികൾ 2027ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. അതേസമയം, ലൈസൻസുള്ള ബെറ്റിങ് കടകൾ നിയമാനുസൃതവും സമൂഹത്തിന് പ്രയോജനകരവുമായ സ്ഥാപനങ്ങളാണെന്നും അവയെ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങളോടൊപ്പം കാണരുതെന്നും ബെറ്റിങ് മേഖലയിലെ പ്രതിനിധികൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ: ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിൽ പരിശീലനത്തിലായിരുന്ന ഉദ്യോഗസ്ഥനെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. മുഹമ്മദ് ഹസൻ (23) എന്ന ഉദ്യോഗസ്ഥനെയാണ് കേസിൽ പ്രതിയാക്കിയത്. ശനിയാഴ്ച രാത്രി ഒരു വാഹനത്തിൽ നിന്ന് യുവതിയുടെ നിലവിളി കേട്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ വാഹനത്തെ പിന്തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കഴുത്ത് ഞെരിച്ച് ആക്രമിക്കൽ, ലൈംഗികാതിക്രമം, മൊബൈൽ ഫോൺ മോഷണം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

സംഭവത്തെ തുടർന്ന് മുഹമ്മദ് ഹസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. ഇരയായ യുവതിക്ക് വിദഗ്ധ സഹായവും പിന്തുണയും നൽകിവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമനടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ മാർക്ക് ഡെക്സ്റ്റർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം മേഖലകളിലും ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചു. ഈ ആഴ്ച താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളത്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ, പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ചൂട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് വ്യക്തമാക്കുന്നു. ലണ്ടൻ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളും മുന്നറിയിപ്പ് പരിധിയിലാണുള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആരോഗ്യ – സാമൂഹിക സേവനങ്ങൾക്കും അധിക സമ്മർദം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കടുത്ത വരൾച്ചയും ചൂടും ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് വെള്ള ഉപയോഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴയുടെ അഭാവവും ഉയരുന്ന താപനിലയും കാട്ടുതീ ഭീഷണി വർധിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളെ വരൾച്ചാബാധിത മേഖലയായി പ്രഖ്യാപിക്കാനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രൈമറി സ്കൂളുകൾക്ക് ഭാവിയിൽ വിദ്യാഭ്യാസവും തൊഴിലും പരിശീലനവും ഇല്ലാത്ത അവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള കുട്ടികളെ നേരത്തേ തിരിച്ചറിയാൻ നിർദേശം നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുവജന തൊഴിലില്ലായ്മയെ കുറിച്ച് പഠനം നടത്തുന്ന അലൻ മിൽബേൺ നയിക്കുന്ന അവലോകന സമിതി ആണ് അപകടസാധ്യതയുള്ള കുട്ടികളെ പ്രൈമറി സ്കൂൾ ഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രത്യേക പിന്തുണ നൽകണമെന്ന് ശുപാർശ ചെയ്യതത് . നിലവിൽ ബ്രിട്ടനിൽ 16 മുതൽ 24 വയസ്സ് വരെയുള്ള 10 ലക്ഷത്തിലധികം യുവാക്കൾ NEET ( Not in Education, Employment or Training) വിഭാഗത്തിലാണെന്നാണ് കണക്ക്.

ദാരിദ്ര്യം, മാനസികാരോഗ്യ പ്രശ്നങ്ങൾ, സംരക്ഷണ കേന്ദ്രങ്ങളിലെ വളർച്ച, സ്കൂൾ ഹാജർ കുറവ് തുടങ്ങിയ ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതായി മിൽബേൺ പറഞ്ഞു. പ്രീ–സ്കൂൾ കാലഘട്ടം മുതൽ തന്നെ മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണാനാകുമെന്നും, പ്രൈമറി സ്കൂളുകൾ ഇത്തരം കുട്ടികളെ തിരിച്ചറിയുകയും സെക്കൻഡറി സ്കൂളുകളും മറ്റ് സേവന സംവിധാനങ്ങളും ആവശ്യമായ ഇടപെടലുകൾ നടത്തുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ സ്ഥിരമായ അസാന്നിധ്യം പിന്നീട് NEET അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി സ്കൂളുകൾക്ക് ഹാജർ രേഖകളും മറ്റ് വിവരങ്ങളും ഉപയോഗിച്ച് അപകടസാധ്യത വിലയിരുത്താനുള്ള സംവിധാനം കൊണ്ടുവരാനാണ് നിർദേശം. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി ലഭിക്കുന്ന ട്യൂഷനായുള്ള അധിക ധനസഹായം , മെന്ററിംഗ് തുടങ്ങിയ പദ്ധതികൾക്കായി ഉപയോഗിക്കാനും ശുപാർശ ചെയ്യും. യുവാക്കളെ തൊഴിലില്ലായ്മയിൽ നിന്ന് രക്ഷിക്കാൻ ക്ഷേമപദ്ധതികളിലെ മാറ്റങ്ങൾ മാത്രം മതിയാകില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിൽസഹായം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മിൽബേൺ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ സോഹോയിലും വെസ്റ്റ് എൻഡിലും പുതിയ പബ്ബുകൾക്കും ബാറുകൾക്കും അനുമതി നിഷേധിക്കാനുള്ള വെസ്റ്റ്മിൻസ്റ്റർ കൗൺസിലിന്റെ കരട് നയം പിൻവലിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആവശ്യപ്പെട്ടു. നഗരത്തിന്റെ രാത്രികാല സമ്പദ്‌വ്യവസ്ഥയ്ക്കും സാംസ്കാരിക ജീവിതത്തിനും തിരിച്ചടിയാകുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കണമെന്നാണ് മേയറുടെ നിലപാട്. ഈ വർഷം ലഭിച്ച പുതിയ അധികാരങ്ങൾ ഉപയോഗിച്ച് ലൈസൻസിങ് നയത്തിൽ ഇടപെടുന്ന ആദ്യ നടപടിയുമാണിത്.

പുതിയ ലൈസൻസ് അനുവദിക്കുന്ന പബ്ബുകളിൽ രാത്രി 10 മണിക്ക് അവസാന ഓർഡർ നൽകുക, നിശാക്ലബുകൾ പ്രവൃത്തിദിവസങ്ങളിൽ രാത്രി 11.30-നും വാരാന്ത്യങ്ങളിൽ അർധരാത്രിക്കും അടയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് കരട് നയത്തിലുള്ളത്. കൂടാതെ സോഹോയും വെസ്റ്റ് എൻഡും മുഴുവനായി ‘ക്യുമുലേറ്റീവ് ഇംപാക്ട് സോൺ’ ആയി പ്രഖ്യാപിച്ച് പുതിയ പബ്ബുകൾക്കും ബാറുകൾക്കും നിശാക്ലബുകൾക്കും അനുമതി നൽകുന്നത് അപൂർവ സാഹചര്യങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്താനും നിർദേശമുണ്ട്.

ലണ്ടന്റെ സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാര മേഖലയെയും ശക്തിപ്പെടുത്തുന്നതിൽ രാത്രികാല വ്യാപാര സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് സാദിഖ് ഖാൻ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾക്കു പകരം വളർച്ചയെ പിന്തുണയ്ക്കുന്ന വ്യക്തമായ കാഴ്ചപ്പാട് കൗൺസിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസൻസിങ് നിയമത്തിന്റെ അടിസ്ഥാന തത്വമനുസരിച്ച് ആവശ്യമായ നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതാണ് ഉചിതമെന്നും മേയർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ യൂറോപ്യൻ യൂണിയനുമായി (ഇയു) കൂടുതൽ ആഴത്തിലുള്ള സഹകരണം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് ബ്രിട്ടന്റെ യൂറോപ്പ് കാര്യങ്ങളുടെ മന്ത്രിയും ബ്രെക്സിറ്റിന് ശേഷമുള്ള ചർച്ചകളുടെ മുഖ്യ ചുമതലക്കാരനുമായ ഹാമിഷ് ഫാൽക്കണർ പറഞ്ഞു. ഏകവിപണിയിലും കസ്റ്റംസ് യൂണിയനിലും വീണ്ടും അംഗത്വം തേടില്ലെന്ന ലേബർ പാർട്ടിയുടെ നിലപാട് തുടരുമെങ്കിലും, അതിനുള്ള പരിധിക്കുള്ളിൽ കൂടുതൽ അഭിലാഷപൂർണമായ ധാരണകൾ സാധ്യമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

സേവനമേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിലാണ് ഇനി പ്രധാന ശ്രദ്ധയെന്ന് ഫാൽക്കണർ വ്യക്തമാക്കി. ബ്രിട്ടീഷ് പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ എളുപ്പത്തിൽ ജോലി ചെയ്യാൻ അവസരമൊരുക്കുന്നതും തൊഴിൽ യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതുമടക്കമുള്ള വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവജന സഞ്ചാരപദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നുണ്ട്. ഇരുപക്ഷത്തിനും പ്രയോജനകരമായ ധാരണകളിലെത്തുകയാണ് ലക്ഷ്യമെന്ന് ഫാൽക്കണർ പറഞ്ഞു. ബ്രെക്സിറ്റിന് ശേഷമുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിൽ ഇതിനകം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇനി ആ ലക്ഷ്യങ്ങൾ പ്രായോഗികമായി നടപ്പാക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം രാജ്യത്തുടനീളം പര്യടനം നടത്താനൊരുങ്ങുന്നു. ജനങ്ങളുമായുള്ള സർക്കാരിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും അവരുടെ പ്രശ്നങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുകയും ചെയ്യുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തുന്ന ഈ വ്യാപക സന്ദർശനം ജനങ്ങളുടെ അഭിപ്രായങ്ങൾ മനസ്സിലാക്കി ഭാവി നയങ്ങൾക്ക് രൂപം നൽകുന്നതിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

ജീവിതച്ചെലവ് വർധനവ് മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കളെ ബാധിക്കുന്ന അന്യായമായ വിലനിർണയ രീതികൾ നിയന്ത്രിക്കുന്നതും രാജ്യത്തെ വ്യാപാര കേന്ദ്രങ്ങളുടെ വികസനവും സർക്കാരിന്റെ പ്രധാന പരിഗണനകളിൽ ഉൾപ്പെടുന്നു. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്ന പദ്ധതികൾക്ക് ഈ സന്ദർശനത്തിനിടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സർക്കാരിന്റെ നിലവിലെ നയങ്ങൾ ജനങ്ങളുടെയും വ്യാപാര മേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പര്യാപ്തമല്ലെന്നാണ് അവരുടെ ആരോപണം. എന്നാൽ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും രാജ്യത്ത് പ്രതീക്ഷ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഒരു വർഷത്തിനിടെ പാഴാക്കപ്പെടുന്ന മരുന്നുകളുടെ അളവ് 75 നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ മതിയാകുന്നതാണെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ (എൻപിഎ) റിപ്പോർട്ട് ചെയ്തു. 2024-25 കാലയളവിൽ ഏകദേശം 3,400 ടൺ ഭാഗികമായി ഉപയോഗിച്ച മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ടതെന്നും ഇത് ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസിന് പ്രതിവർഷം കുറഞ്ഞത് 48 കോടി പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഗികൾ ആവശ്യത്തിനുമപ്പുറം മരുന്നുകൾ ഓർഡർ ചെയ്യുന്നതും ആവർത്തിച്ചുള്ള കുറിപ്പടികളുടെ കൃത്യമായ അവലോകനം നടക്കാത്തതുമാണ് പാഴാക്കൽ വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് എൻപിഎ ചൂണ്ടിക്കാട്ടി. ഫാർമസിയിൽ നിന്ന് പുറത്തുപോയ മരുന്നുകൾ തുറക്കാതിരുന്നതായാലും വീണ്ടും ഉപയോഗിക്കാൻ കഴിയാത്തതിനാൽ അവ നശിപ്പിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ യഥാർഥത്തിൽ ആവശ്യമായ മരുന്നുകൾ മാത്രം ആവശ്യപ്പെടണമെന്ന് സംഘടന പൊതുജനങ്ങളോട് അഭ്യർഥിച്ചു.

മരുന്ന് പാഴാക്കൽ സാമ്പത്തിക നഷ്ടം മാത്രമല്ല, പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഉപയോഗിക്കാതെ ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വൈദ്യോപദേശമില്ലാതെ ഉപയോഗിക്കുന്നത് മരുന്നുകളോടുള്ള പ്രതിരോധശേഷി വർധിക്കാൻ കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. മരുന്നുകളുടെ ഉപയോഗം നിരന്തരം വിലയിരുത്തുന്നതും ആവശ്യത്തിന് മാത്രം മരുന്ന് വാങ്ങുന്നതുമാണ് പ്രശ്നത്തിന് പരിഹാരമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് സമീപമുള്ള റഷ്യൻ നാവിക സാന്നിധ്യം വർധിച്ചതിനെ തുടർന്ന് നിരീക്ഷണ പ്രവർത്തനങ്ങൾ 25 ശതമാനം വർധിപ്പിച്ചതായി റോയൽ നേവി അറിയിച്ചു. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ കപ്പലുകളെ പിന്തുടരാനും നിരീക്ഷിക്കാനുമായി ബ്രിട്ടീഷ് യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും 21 ദിവസം വിന്യസിച്ചിരുന്നുവെന്നാണ് പുതിയ കണക്കുകൾ.

റഷ്യൻ യുദ്ധക്കപ്പലുകളും എണ്ണക്കപ്പലുകളും ഡോവർ കടലിടുക്കിലും നോർത്ത് സീയിലും സഞ്ചരിച്ചതിനെ തുടർന്നാണ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയത്. എച്ച്‌എം‌എസ് ടൈൻ, എച്ച്‌എം‌എസ് മെഴ്‌സി, എച്ച്‌എം‌എസ് സെവർൺ എന്നീ കപ്പലുകൾക്കൊപ്പം ഹെലികോപ്റ്ററുകളും സമുദ്ര നിരീക്ഷണ വിമാനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബ്രിട്ടീഷ് ജലപരിധിക്ക് സമീപമുള്ള റഷ്യൻ നാവിക പ്രവർത്തനങ്ങളിൽ ഏകദേശം 30 ശതമാനം വർധനയുണ്ടായതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ശക്തമായ നിരീക്ഷണം തുടരുന്നതെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സമുദ്രാതിർത്തികളും കാത്തുസൂക്ഷിക്കാൻ റോയൽ നേവി എപ്പോഴും ജാഗ്രതയിലായിരിക്കുമെന്ന് നാവികസേന വ്യക്തമാക്കി.

Copyright © . All rights reserved