Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ മേഖലകളായ സസെക്സും കെന്റും ഉൾപ്പെടെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സസെക്സിലെ ഈസ്റ്റ് ഗ്രിൻസ്റ്റെഡിൽ മാത്രം ഏകദേശം 16,500 വീടുകൾക്ക് വെള്ളം ലഭിക്കുകയോ മർദ്ദം വളരെ കുറവായിരിക്കുകയോ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . ഈസ്റ്റ്‌ബോൺ, അപ്പർ ഡിക്കർ ഗ്രാമം എന്നിവിടങ്ങളിലും സമാന അവസ്ഥ തുടരുകയാണ് . കെന്റിലെ ഹോളിങ്ബോൺ, ഹെഡ്കോൺ, അൾകോംബ്, കിംഗ്സ്‌വുഡ്, സട്ടൺ വാലൻസ് തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 4,500 വീടുകൾക്ക് പൂർണമായി വെള്ളം ലഭിക്കുന്നില്ല. വ്രോതം, സെവനോക്സ്, മെയ്ഡ്‌സ്റ്റോണിലെ ലൂസ് മേഖലകളിൽ കുറഞ്ഞ മർദ്ദമോ വിതരണ മുടക്കമോ അനുഭവപ്പെടുന്നുണ്ട് .

സൗത്ത് ഈസ്റ്റ് വാട്ടർ (SEW) ജനങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും മുൻഗണനാ പട്ടികയിലുള്ളവർക്ക് വെള്ളം എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. സ്റ്റോം ഗോറെട്ടിയും കനത്ത തണുപ്പും ഈസ്റ്റ് ഗ്രിൻസ്റ്റെഡിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നും, ഈസ്റ്റ്‌ബോണിലെ വിതരണ തടസ്സം നെറ്റ്‌വർക്ക് മാറ്റങ്ങളാലാണെന്നും കമ്പനി വിശദീകരിച്ചു. കെന്റിലെ ചില പ്രദേശങ്ങളിൽ അയൽ വാട്ടർ കമ്പനികളിൽ നിന്ന് സാധാരണ ലഭിക്കുന്ന ശുദ്ധജലവിതരണം ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് . മേഖലയിൽ പലയിടങ്ങളിലും ബോട്ടിൽ വെള്ളം വിതരണം ചെയ്യുന്ന സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. പക്ഷെ അവിടേക്കുള്ള വാഹനതിരക്ക് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

സ്ഥിതി ഏറ്റവും മോശമായ സാഹചര്യം ആണെന്ന് പ്രാദേശിക എം.പി. മിംസ് ഡേവീസ് വിശേഷിപ്പിച്ചു. പരിസ്ഥിതി വകുപ്പിലെ മന്ത്രി മേരി ക്രീഗ് പ്രശ്നം “പൂർണമായും അംഗീകരിക്കാനാവാത്തത്” ആണെന്നും, വെള്ളവിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ വാട്ടർ കമ്പനികളുമായി അടിയന്തിര യോഗങ്ങൾ നടത്തിയെന്നും പറഞ്ഞു. പ്രത്യേകിച്ച് വയോധികർ, അസുഖബാധിതർ, കുട്ടികളുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. . അധികൃതർ പറയുന്നതനുസരിച്ച്, ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ചയോടെ മാത്രമേ സാധാരണ വിതരണത്തിലേക്ക് മടങ്ങാനാകൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബോൾട്ടണിൽ അർധരാത്രിക്ക് ശേഷം നടന്ന വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ മൂന്ന് കൗമാരക്കാരടക്കം നാല് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു. വെയ്ഗൻ റോഡിൽ പുലർച്ചെ 12.45 ഓടെ ടാക്സിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (GMP) അറിയിച്ചു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ മരിച്ചവരിൽപ്പെടുന്നു. ഇരുണ്ട നിറത്തിലുള്ള സിട്രോൺ ടാക്സിയും ചുവപ്പ് നിറത്തിലുള്ള സീറ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്.

18 വയസ്സുള്ള രണ്ട് പേരും 19 വയസ്സുള്ള ഒരാളും 50 വയസ്സുള്ള ഒരാളുമാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് . കാറിൽ കുടുങ്ങിയവരെ അഗ്നിശമന സേന കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെ കാഴ്ചകൾ “വളരെ ഭീതിജനകമായിരുന്നു” എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് . പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

അപകടത്തിന്റെ രൂക്ഷത അടിയന്തര സേവന പ്രവർത്തകർക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു എന്ന് പോലീസ് . അപകടത്തെ തുടർന്ന് തങ്ങൾ വലിയ വേദനയിലും ഞെട്ടലിലുമാണ്” എന്ന് . പ്രദേശത്തെ കൗൺസിലർ അയ്യൂബ് പട്ടേൽ പറഞ്ഞു. ഈ റോഡിൽ മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും, സുരക്ഷ വർധിപ്പിക്കാൻ പൊലീസ്-കൗൺസിൽ നടപടികൾ ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: രാഷ്ട്രീയ പാർട്ടികൾ ക്രിപ്‌റ്റോകറൻസിയിലൂടെ സംഭാവനകൾ സ്വീകരിക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയിലെ ഏഴ് മുതിർന്ന എംപിമാർ ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചു. ലിയം ബേൺ, എമിലി തോർൻബറി, ടാൻ ധേസി, ഫ്‌ളോറൻസ് എഷലോമി, ആൻഡി സ്ലോട്ടർ, ചി ഓൻവുരാ, മാറ്റ് വെസ്റ്റേൺ എന്നിവർ അധ്യക്ഷരായ പാർലമെന്ററി സമിതികളാണ് ഈ ആവശ്യം ഉന്നയിച്ചത്. വിദേശ രാജ്യങ്ങൾ ക്രിപ്‌റ്റോ സംഭാവനകളിലൂടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇടപെടാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിർദേശത്തിന് പ്രധാന കാരണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബില്ലിൽ ഇതുമായി ബന്ധപ്പെട്ട സമ്പൂർണ നിരോധനം ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രാഷ്ട്രീയ ധനസഹായം സുതാര്യവും പിന്തുടരാനാവുന്നതും നിയമപരമായി നിയന്ത്രിക്കാനാവുന്നതുമാകണം എന്നതിൽ ക്രിപ്‌റ്റോ സംഭാവനകൾ വലിയ ഭീഷണിയാണെന്ന് ലിയം ബേൺ പറഞ്ഞു. സംഭാവനകളുടെ യഥാർത്ഥ ഉറവിടം മറച്ചുവയ്ക്കാനും, വെളിപ്പെടുത്തൽ പരിധിക്കു താഴെ ആയിരക്കണക്കിന് ചെറിയ സംഭാവനകൾ നടത്താനും ക്രിപ്‌റ്റോ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അപകടസാധ്യതകൾ നിയന്ത്രിക്കാൻ നിലവിലെ സാങ്കേതികവിദ്യകൾ അപര്യാപ്തമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജനാധിപത്യ രാജ്യങ്ങൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതുവരെ യുകെ കാത്തിരിക്കരുതെന്നും എംപിമാർ വ്യക്തമാക്കി.

സർക്കാർ വൃത്തങ്ങൾ ക്രിപ്‌റ്റോ സംഭാവനകൾ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഭീഷണിയാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, സാങ്കേതിക സങ്കീർണതകൾ കാരണം ഉടൻ നിരോധനം പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തൽ. ഈ നീക്കം ക്രിപ്‌റ്റോ സംഭാവനകൾ സ്വീകരിച്ച ആദ്യ പാർട്ടിയായ നൈജൽ ഫാരാജിന്റെ റിഫോം യു.കെ. പാർട്ടിക്ക് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്. അഴിമതിവിരുദ്ധ സംഘടനകളും നിരോധനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശ പണം യുകെ രാഷ്ട്രീയത്തിലേക്ക് ഒഴുകുന്നത് തടയാൻ കർശന നിയമങ്ങളും ശക്തമായ അന്വേഷണ സംവിധാനങ്ങളും അനിവാര്യമാണെന്ന് അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 70 വയസ്സ് പൂർത്തിയാകുന്ന ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ നിർബന്ധമാണെന്ന് ഡിവിഎൽഎ അറിയിച്ചു. 70-ാം പിറന്നാളിന് ശേഷം മൂന്ന് വർഷത്തെ ഇടവേളകളിൽ ലൈസൻസ് പുതുക്കണം. പുതുക്കൽ നടപടികൾ പൂർത്തിയാക്കാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമായിരിക്കും. ഈ ലൈസൻസ് പുതുക്കൽ പൂർണമായും സൗജന്യമാണ്; ഫീസ് ഈടാക്കുന്ന അനൗദ്യോഗിക വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവർമാർ കാഴ്ചശേഷി സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കൂടാതെ ഡ്രൈവിംഗിനെ ബാധിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളില്ലെന്നുമുള്ള നിയമപരമായ സ്വയംപ്രഖ്യാപനം (Medical Declaration) നൽകണം. ഏറ്റവും വേഗത്തിലുള്ള മാർഗം GOV.UK ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ഓൺലൈൻ അപേക്ഷയാണ്. സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കും. തപാൽ മാർഗം അപേക്ഷിക്കാൻ, 70-ാം പിറന്നാളിന് 90 ദിവസം മുമ്പ് ഡിവിഎൽഎ അയക്കുന്ന D46P ഫോം ഉപയോഗിക്കാമെങ്കിലും, പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന D1 ഫോമും സ്വീകരിക്കും.

2026 ജനുവരിയോടെ പുതുക്കൽ നടപടികളിൽ ചില പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വിവരങ്ങളിൽ കൂടുതൽ വിശദമായും കൃത്യമായും സ്വയംപ്രഖ്യാപനം നൽകണം. കൂടാതെ, 70 വയസിന് മുകളിലുള്ളവർക്ക് മൂന്ന് വർഷത്തിലൊരിക്കൽ നിർബന്ധിത പ്രൊഫഷണൽ കാഴ്ച പരിശോധന നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചന ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും നിയമമായിട്ടില്ല. 70-ൽ ലൈസൻസ് പുതുക്കുമ്പോൾ C1 (Medium-sized vehicles), D1 (മിനിബസ്) പോലുള്ള വിഭാഗങ്ങൾ ഉപയോഗിക്കാനുള്ള അനുമതി സ്വമേധയാ നഷ്ടപ്പെടും. ഇവയ്ക്കായി തപാൽ മാർഗം D4 മെഡിക്കൽ റിപ്പോർട്ട് സഹിതം പ്രത്യേകമായി വീണ്ടും അപേക്ഷിക്കണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സർക്കാർ സ്‌കോളർഷിപ്പിൽ പഠിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടനിലെ സർവകലാശാലകളെ യുഎഇ നീക്കം ചെയ്തു. മുസ്ലിം ബ്രദർഹുഡ് ആശയങ്ങളിൽ കുട്ടികൾ സ്വാധീനിക്കാനുള്ള സാധ്യത ചൂട്ടിക്കാട്ടിയാണ് ഈ നടപടി. മുസ്ലിം ബ്രദർഹുഡ് ഒരു ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ–മതപ്രസ്ഥാനമായി വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിലപാടുകളും വിലയിരുത്തലുകളും നേരിടുന്ന സംഘടനയാണ്. യുഎഇ ഉയർന്ന വിദ്യാഭ്യാസ–ശാസ്ത്ര ഗവേഷണ മന്ത്രാലയം വിദേശ പഠനത്തിന് അംഗീകൃത സർവകലാശാലകളും വിഷയങ്ങളും ഉൾപ്പെടുത്തിയ ഓരോ വർഷവും ഒക്ടോബറിൽ പട്ടിക പുതുക്കാറുണ്ട്. 2026 പ്രവേശനത്തിനുള്ള പട്ടികയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും യുകെയെ ഒഴിവാക്കിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത് .

ഇതുവരെ യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠന കേന്ദ്രമായിരുന്നു ബ്രിട്ടൻ. 2023–24 അധ്യയനവർഷത്തിൽ ഇവിടെനിന്നുള്ള 8,535 വിദ്യാർത്ഥികളാണ് യുകെയിൽ പഠിച്ചിരുന്നത് . 2018നെ അപേക്ഷിച്ച് ഇത് 87% വർധനവാണ്. ബ്രിട്ടീഷ് സ്ഥാപനങ്ങൾ പട്ടികയിൽ ഇല്ലാത്തതിനെ കുറിച്ച് യുകെ അധികൃതർ വിശദീകരണം തേടിയപ്പോൾ ഇത് അശ്രദ്ധ മൂലമല്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ക്യാമ്പസുകളിൽ കുട്ടികൾ തീവ്രവാദ ആശയങ്ങളാൽ സ്വാധീനിപ്പിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത് കാരണം യുകെയിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതായും ‘ദ ടൈംസ്’ പത്രത്തോട് യുഎഇ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ സ്വകാര്യ ചെലവിൽ കുട്ടികളെ യുകെയിലേക്ക് അയക്കുന്നതിന് തടസമില്ല.

2014ൽ മുസ്ലിം ബ്രദർഹുഡിനെ യുഎഇ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, 2014ലെ യുകെ സർക്കാർ നിയോഗിച്ച അവലോകനം സംഘടനയുടെ ആശയം “ബ്രിട്ടീഷ് മൂല്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും വിരുദ്ധം” എന്ന് വിലയിരുത്തിയിട്ടും, യുകെ ഇതുവരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിച്ച ഹോം ഓഫീസ് വക്താവ്, എല്ലാ തരത്തിലുള്ള തീവ്രവാദത്തിനും യുകെയിൽ സ്ഥാനമില്ലെന്നും, പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നിയമങ്ങളും അന്താരാഷ്ട്ര സഹകരണവും തുടരുമെന്നും വ്യക്തമാക്കി. ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യുകെ പ്രസിഡന്റ് അമിത് തിവാരി, യുകെ സർവകലാശാലകളിൽ രാഡിക്കൽ ഇസ്ലാമിസ്റ്റ് ആശയധാരയുടെ സാന്നിധ്യം ആശങ്കാജനകമാണെന്നും, ഇന്ത്യൻ വിദ്യാർത്ഥികൾ സാധാരണയായി ഇതിൽ കുടുങ്ങുന്നില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ സമർസെറ്റ് കൗണ്ടിയിലെ ടോണ്ടനിൽ പാർക്കിൽ സ്ത്രീയെ പീഡിപ്പിച്ച കേസിൽ മലയാളിയായ യുവാവിന് 12 വർഷം തടവുശിക്ഷ. വിൽഫ്രഡ് റോഡ്, ടോണ്ടൻ സ്വദേശിയായ മനോജ് ചിന്താതിര (29) കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ടോണ്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ആറാം വർഷം പൂർത്തിയാകുമ്പോൾ പ്രതിയെ യുകെയിൽ നിന്ന് നാടുകടത്തുമെന്നും ജഡ്ജി സ്റ്റീഫൻ ക്ലൈമി വ്യക്തമാക്കി.

2025 ഒക്ടോബർ 11ന് രാത്രി 11 മുതൽ പുലർച്ചെ 5 വരെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി അസ്വസ്ഥയായി തെരുവിൽ ജീവിക്കുന്ന, മുപ്പതു വയസ്സുള്ള അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ്, സമീപത്തെ കടയിൽ നിന്ന് ബിയർ വാങ്ങി നൽകി പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കൊണ്ടുപോയതായി പൊലീസ് കോടതിയെ അറിയിച്ചു. അവിടെ മദ്യം നൽകി അവശയാക്കിയ ശേഷം പ്രതി പീഡനം നടത്തിയതായാണ് കേസ്.

‘ഞാൻ നിന്നെ പീഡിപ്പിക്കാൻ പോകുകയാണ്’ എന്ന് പ്രതി സ്ത്രീയോട് പറഞ്ഞ നിമിഷവും, ‘ദയവായി ഉപദ്രവിക്കരുത്’ എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നതുമെല്ലാം സമീപത്തെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകൾ ഹാജരാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതും അത്യന്തം ക്രൂരവുമായ ആക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ അമാണ്ട ജോൺസൺ കോടതിയിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇറാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പടിഞ്ഞാറൻ ലണ്ടനിലെ ഇറാൻ എംബസിക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ ശനിയാഴ്ച തടിച്ചുകൂടി. പ്രതിഷേധത്തിനിടെ ഒരാൾ എംബസിയുടെ ബാൽക്കണിയിലേക്ക് കയറുകയും ഇറാൻ പതാക കീറിമാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എംബസിക്ക് മുന്നിൽ ഇറാനിയൻ പതാകകൾ വീശിയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധക്കാർ രംഗത്തെത്തി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ഒരാളെ അടിയന്തര സേവന ജീവനക്കാരനെ ആക്രമിച്ചതിനും, മറ്റൊരാളെ ഗുരുതര അതിക്രമത്തിനുമാണ് അറസ്റ്റ് ചെയ്തത്. അതിക്രമം നടത്തിയതായി സംശയിക്കുന്ന മറ്റൊരാളെ തേടിയും അന്വേഷണം നടക്കുകയാണ്. ക്രമസമാധാനം നിലനിർത്താൻ അധിക പൊലീസ് സംഘത്തെ വിന്യസിച്ചതായും, പ്രതിഷേധം സുരക്ഷിതമായി നിയന്ത്രിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. എംബസിയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് പൊലീസ് തുടരുകയാണെന്നും അറിയിച്ചു. പിന്നീട് എംബസിയുടെ ‘എക്സ്’ അക്കൗണ്ടിൽ പതാക വീണ്ടും സ്ഥാപിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട് .

ഡിസംബർ 28 ന് ഇറാനിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ 13-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ലണ്ടനിൽ മേൽപറഞ്ഞ സംവങ്ങൾ അരങ്ങേറിയത് . രണ്ട് മനുഷ്യാവകാശ സംഘടനകളുടെ കണക്കു പ്രകാരം ഇതുവരെ കുറഞ്ഞത് 50 പ്രതിഷേധക്കാർ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇറാൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ ശക്തമായികൊണ്ടിരിക്കുകയാണ് . കെൻസിങ്ടണിൽ നടന്ന പ്രതിഷേധത്തിൽ ഇറാനിലെ അവസാന ഷായുടെ നാടുകടത്തപ്പെട്ട മകൻ റേസാ പഹ്ലവിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയവരുമുണ്ടായിരുന്നു. ഇറാനിലെ നിരവധി പ്രതിഷേധക്കാർ രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന സാഹചര്യത്തിൽ, പ്രതിഷേധങ്ങളെ ‘കുഴപ്പം സൃഷ്ടിക്കുന്നവർ’ എന്ന് സുപ്രീം ലീഡർ ആയത്തൊല്ലാ അലി ഖമേനൈ വിമർശിച്ചു. അതേസമയം അക്രമങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുകെ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാനിൽ നിലവിൽ ഇന്റർനെറ്റ് ബ്ലാക്കൗട്ട് തുടരുന്നതിനാൽ അവിടത്തെ സംഭവവികാസങ്ങൾ അധികം പരലോകം അറിയുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശക്തമായ കാറ്റും മഴയും വിതച്ച സ്റ്റോം ഗോറെട്ടിക്കിടയിൽ മരം കരവാനിന്മേൽ വീണ് ഒരാൾ മരിച്ചു. കൊർണ്വാളിലെ ഹെൽസ്റ്റണിന് സമീപം മോഗൻ പ്രദേശത്താണ് അപകടം നടന്നത്. അൻപതു വയസ്സുള്ള വയസ്സുള്ള ഇയാളെ കരവാനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഡെവൺ ആൻഡ് കൊർണ്വാൾ പൊലീസ് അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കൾക്ക് വിവരം കൈമാറിയിട്ടുണ്ട്.

രാവിലെ 7.35ഓടെയാണ് അടിയന്തിര സേവന വിഭാഗങ്ങൾക്ക് വിവരം ലഭിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് മരം കടപുഴകി കരവാനിന്മേൽ പതിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് സംഘം എന്നിവരെത്തി പരിശോധന നടത്തി.

സ്റ്റോം ഗോറെട്ടിയുടെ ഭാഗമായി കൊർണ്വാളിലും ഐൽസ് ഓഫ് സില്ലിയിലും മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ കാറ്റുവീശിയതായി റിപ്പോർട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി വീണ മരം നീക്കം ചെയ്യുകയും സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌റ്റോം ഗോറെട്ടി യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും ശക്തമായി ബാധിച്ചു. സ്കോട്ട്‌ ലാൻഡ്, നോർത്ത് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്‌ഷയർ ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗത്തും മഞ്ഞ്-ഐസ് മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. സൗത്ത് വെസ്റ്റിലും മിഡ്‌ലാൻഡ്സിലും വെയിൽസിലും 34,000 ഓളം വീടുകളിൽ വൈദ്യുതി ഇല്ലാതായി; നാഷണൽ ഗ്രിഡ് 170,000 വീടുകളിൽ വൈദ്യുതി പുനസ്ഥാപിച്ചു. കൊർണ്വാളിൽ പ്രളയത്തെപ്പോലെ ആയ കനത്ത കാറ്റ് നിരവധി വീടുകൾക്കും ഗൃഹസൗകര്യങ്ങൾക്കും നാശം വരുത്തി. സ്റ്റു.ബുറ്യാൻ പ്രദേശത്ത് ഒരു വീടിന്റെ ചിമ്മിനി വീണ് ഗൃഹഭിത്തി തകർന്നു.

സ്റ്റോം ഗോറെറ്റിയുടെ പശ്ചാത്തലത്തിൽ റോഡുകളും റെയിൽ സേവനങ്ങളും വലിയ ഭീഷണിയിൽ ആണ് . ഹെത്രോവിലെ നിരവധി വിമാനങ്ങൾ റദ്ദാക്കി; ബിർമിങ്ഹാം, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് എയർപോർട്ടുകൾ താൽക്കാലികമായി തുറന്നു. നാഷണൽ റെയിൽ ഉപഭോക്താക്കൾക്ക് യാത്രാ മുന്നറിയിപ്പുനൽകി, പ്രത്യേകിച്ച് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽ സർവീസുകൾ യാത്ര മുടങ്ങുമെന്ന് അറിയിച്ചു. മിഡ്‌ലാൻഡ്‌സ്, കൊർണ്വാൾ, വെയിൽസിലെ സ്കൂളുകൾ പലതും ഈ ദിവസവും അടച്ചിട്ടിരിക്കുകയാണ് ; സ്കോട്ട് ലാൻഡിലെ ചില സ്കൂളുകൾ ക്രിസ്മസ് അവധിക്കാലം കഴിഞ്ഞിട്ടും തുറന്നിട്ടില്ല.

വ്യാപകമായി ഐസ് രൂപപ്പെടുമെന്നാണ് പ്രവചനങ്ങൾ. സ്കോട്ട്‌ ലാൻഡിലും നോർത്ത്-ഇസ്റ്റർൻ ഹിൽസിലും മഞ്ഞു തുടരും. ചില പ്രദേശങ്ങളിൽ കുറച്ച് സെന്റീമീറ്ററുകൾ മഞ്ഞ് ഉണ്ടാകും . ശനിയാഴ്ച ചിലപ്പോൾ സൗരപ്രകാശവും ഷവേഴ്സും ഉണ്ടാകും. താപനില ശരാശരിയിൽ താഴെയാകും. ഞായറാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട് . എന്നാൽ, നോർത്ത്-ഈസ്റ്റിലും ഉയർന്ന പ്രദേശങ്ങളിലും മഞ്ഞ് മൂലമുള്ള പ്രശ്‌നങ്ങൾ കുറെ ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത . ഓർഗനുകൾ പ്രകാരം സാങ്കേതിക ദുരിത നിർദ്ദേശങ്ങളും, 118 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ട് മുഴുവനും ഞായർ ഉച്ച വരെ ആരോഗ്യ മുന്നറിയിപ്പുകൾ നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്ഗോ സർവകലാശാലയുടെ റക്ടർ ആയ ഡോ. ഗസ്സാൻ അബു-സിത്തയ്ക്കെതിരെ ഉയരുന്ന ആന്റിസെമിറ്റിസം, ഹമാസിനെ പിന്തുണച്ചു തുടങ്ങിയ ആരോപണങ്ങൾ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (MPTS) തള്ളിക്കളഞ്ഞു. ലെബനീസ് പത്രത്തിലെ ലേഖനവും എക്സ് പോസ്റ്റുകളും പരിശോധിച്ച ട്രിബ്യൂണൽ, അവയിൽ ഏതെങ്കിലും തീവ്രവാദ പിന്തുണയോ ആന്റിസെമിറ്റിസമോ കാണാനാകുന്നില്ലെന്ന് പറഞ്ഞു. ജിഎംസി മുഖേന ഉയരുന്ന ആരോപണങ്ങൾ മൂന്ന് ദിവസത്തെ വിചാരണയിൽ തള്ളിക്കളഞ്ഞ് ഡോ. അബു-സിത്തയെ കുറ്റമറ്റതായി വിധി പ്രഖ്യാപിച്ചു.

ഡോ. അബു-സിത്ത നടത്തിയ ട്വീറ്റുകൾ സാധാരണ വായനക്കാരന്റെ കാഴ്ചപ്പാടിൽ തീവ്രവാദ പ്രോത്സാഹനമല്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. പാൽസ്തീൻ പ്രശ്‌നങ്ങളിൽ പ്രതികരിക്കുന്നവരെ ഭയപ്പെടുത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ് ഈ പരാതികൾ എന്ന് അബു-സിത്ത പറഞ്ഞു. താൻ യാതൊരു നിയമ വിരുദ്ധ പ്രവർത്തനങ്ങളും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു .

യുകെ ലോയേഴ്സ് ഫോർ ഇസ്രായേൽ ട്രിബ്യൂണൽ വിധിയെ വിമർശിച്ചു. ഡോക്ടർ വധകൃത്യങ്ങളെ അനുസ്മരിക്കുന്നതും തീവ്രവാദികളെ സ്മരിക്കുന്നതും അംഗീകരിക്കാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ജിഎംസി വക്താവ് റോസ് എംസ്ലി-സ്മിത്ത് അബു-സിത്ത രാഷ്ട്രീയ പ്രസംഗത്തിന്റെ അതിര്‍ത്തി കടന്നുവെന്ന് പറഞ്ഞു . ഗ്ലാസ്ഗോ സർവകലാശാലാ റക്ടർ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ ആണ് തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved