Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിങ് അവാർഡിന്റെ അവസാന പത്ത് സ്ഥാനാർഥികളിൽ മലയാളി നേഴ്സ് ഡോ. അജിമോൾ പ്രദീപും ഇടം നേടി. 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1.34 ലക്ഷത്തിലേറെ അപേക്ഷകളിലും നാമനിർദേശങ്ങളിലും നിന്നാണ് അജിമോൾ ഉൾപ്പെടെ പത്ത് പേരെ അവസാന പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. നേഴ്സിങ് മേഖലയിലെ മികച്ച സേവനം, നേതൃത്വപാടവം, സമൂഹസേവനം, വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ പുതിയ ആശയങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിനായുള്ള തിരഞ്ഞെടുപ്പ്. അന്തിമ വിജയിക്ക് 2.5 ലക്ഷം യുഎസ് ഡോളർ സമ്മാനമായി ലഭിക്കും.

ലണ്ടനിലെ കിങ്സ് കോളജ് ആശുപത്രിയിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന അജിമോൾ 25 വർഷത്തിലേറെയായി നേഴ്സിങ് രംഗത്തുണ്ട്. ഏഷ്യൻ വംശജരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരും അവയവമാറ്റത്തിനായി ദീർഘകാലം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മനസ്സിലാക്കിയ അജി മോൾ അവയവദാനത്തിന്റെ പ്രാധാന്യം ഈ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. അഞ്ച് വർഷം നീണ്ട ബോധവത്കരണ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് ദക്ഷിണേഷ്യക്കാരെ അവയവദാതാക്കളായി രജിസ്റ്റർ ചെയ്യാൻ അവർ പ്രേരിപ്പിച്ചു. സാമൂഹിക പ്രവർത്തകരുമായും ഡോക്ടർമാരുമായും മറ്റ് ആരോഗ്യപ്രവർത്തകരുമായും ചേർന്നായിരുന്നു ഈ പ്രവർത്തനം.

അവയവദാന പ്രചാരണത്തിനൊപ്പം ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന അന്താരാഷ്ട്ര പരിശീലനം നേടിയ നേഴ്സുമാർക്ക് രജിസ്ട്രേഷൻ നേടാനുള്ള തടസ്സങ്ങൾ നീക്കുന്നതിനും അജി മോൾ നിർണായകമായി ഇടപെട്ടു. ഡോ. ദില്ല ഡേവിസിനൊപ്പം നടത്തിയ എസ്.ഐ.എഫ്.ഇ. പ്രചാരണമാണ് ഇംഗ്ലീഷ് ഭാഷാ പരീക്ഷയുമായി ബന്ധപ്പെട്ട നേഴ്സിങ് രജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് വഴിയൊരുക്കിയത്. 2023ൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ 2025 മാർച്ചോടെ പതിനായിരത്തിലധികം അന്താരാഷ്ട്ര നേഴ്സുമാർക്ക് ബ്രിട്ടീഷ് നേഴ്സിങ് രജിസ്റ്ററിൽ ചേരാൻ കഴിഞ്ഞു. നേരത്തെ ബ്രിട്ടീഷ് ജേണൽ ഓഫ് നേഴ്സിങ് പുരസ്കാരത്തിൽ ‘ നേഴ്സ് ഓഫ് ദി ഇയർ’ ബഹുമതിയും ഇപ്പോൾ ബ്രിട്ടീഷ് എംപയർ മെഡലും ലഭിച്ചിട്ടുള്ള അജിമോളിന്റെ പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു വലിയ അംഗീകാരമാണ് ആഗോള നേഴ്സിങ് പുരസ്കാരത്തിന്റെ അവസാന പത്തിൽ ഇടം നേടിയിരിക്കുന്നത്.

അജിമോൾ പ്രദീപിനെ പിന്തുണയ്ക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ വോട്ട് ചെയ്യാം: വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://apply.asterguardians.com/voting

അന്താരാഷ്ട്ര നേഴ്സിങ് ദിനമായ മേയ് 12നാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിങ് അവാർഡിന്റെ ഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് അജിമോൾ പ്രദീപിനെ കൂടാതെ മറ്റൊരു നേഴ്സും അവസാന പത്ത് പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്വീഡൻ, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് ഫൈനലിസ്റ്റുകൾ. അവസാന പത്ത് പേരിൽ നിന്ന് ഏറ്റവും കൂടുതൽ ഓൺലൈൻ വോട്ടുകൾ നേടുന്നയാളെയാണ് അന്തിമ വിജയിയായി തിരഞ്ഞെടുക്കുക.

2008 മുതൽ അവയവമാറ്റ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അജിമോൾ, 2013 മുതൽ ‘ഉപഹാർ’ എന്ന ചാരിറ്റി സംഘടനയിലൂടെയും അവയവദാന ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഉപഹാറിന്റെ ട്രസ്റ്റിമാരിൽ ഒരാളായ അജിമോൾ, കേരളത്തിലെ അവയവദാന പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ ഫാ. ഡേവീസ് ചിറമ്മേലിന്റെ ‘കിഡ്നി ഫോർ ലൈഫ്’ പദ്ധതിയുടെ ബ്രിട്ടനിലെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്. ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുന്നതിലും ഈ സമൂഹങ്ങൾ നേരിടുന്ന അവഗണനയ്ക്കെതിരെ പ്രവർത്തിക്കുന്നതിലും അജിമോൾ ശ്രദ്ധേയമായ ഇടപെടലാണ് നടത്തുന്നത്.

നേഴ്സിങ് മേഖലയിലെ സേവനത്തിനൊപ്പം മാനസിക സമ്മർദം അനുഭവിക്കുന്നവരെ സഹായിക്കുന്ന ‘കേൾക്കാം’ പദ്ധതിയുടെ മുഖ്യ സംഘാടകരിൽ ഒരാളുമാണ് അജിമോൾ. ഹെൽത്ത് സർവീസ് ജേണൽ അവാർഡ്, ബ്രിട്ടീഷ് ജേണൽ ഓഫ് നേഴ്സിങ് അവാർഡിലെ ‘നേഴ്സ് ഓഫ് ദ ഇയർ’ ബഹുമതി എന്നിവയും അജിമോളിന് നേരത്തെ ലഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നേഴ്സായി പ്രവർത്തിച്ച അവർ പിന്നീട് ഉപരിപഠനവും പിഎച്ച്ഡിയും പൂർത്തിയാക്കി ലണ്ടനിലെ കിങ്സ് കോളജിൽ ലിവർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായി പ്രവർത്തിച്ചു.

അജിമോൾ കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ഭർത്താവ് ചാക്കോ പ്രദീപ് ജേക്കബ്. വിദ്യാർഥികളായ കാത്തിയും വാലന്റീനും മക്കളാണ്. കുടുംബത്തോടൊപ്പം ബ്രിട്ടനിലെ കെന്റിലെ ആഷ്ഫോർഡിലാണ് താമസം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിങ്ങാം: പൊതുസുരക്ഷയും ജീവനക്കാരുടെ സുരക്ഷയും മുൻനിർത്തി ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്കും സെന്റ് ജോർജിന്റെ കുരിശും പൊതുസ്ഥലങ്ങളിലെ വിളക്കുകാലുകളിൽ സ്ഥാപിക്കുന്നത് തടയാൻ ബർമിങ്ങാം സിറ്റി കൗൺസിൽ നിയമനടപടി തുടങ്ങി. അനുമതിയില്ലാതെ റോഡുകൾക്ക് സമീപം പതാകകൾ സ്ഥാപിക്കുന്നവർക്കെതിരെ കോടതിയുടെ വിലക്ക് ലഭിച്ചാൽ പരിധിയില്ലാത്ത പിഴയോ രണ്ടുവർഷം വരെ തടവോ ലഭിക്കാമെന്നാണ് റിപ്പോർട്ട്. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻസ്, സ്വതന്ത്ര കൗൺസിലർമാർ എന്നിവരുടെ സഖ്യമാണ് കൗൺസിൽ ഭരിക്കുന്നത്.

പതാകകൾ നീക്കം ചെയ്യാൻ നിയോഗിച്ച ജീവനക്കാർക്ക് നേരിടേണ്ടിവന്ന ഭീഷണിയും ഭയപ്പെടുത്തലും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അനുമതിയില്ലാത്ത റോഡ്‌വേ അറ്റാച്ച്മെന്റുകൾക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമപരവും ആനുപാതികവുമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് കൗൺസിലർ ജെയിൻ ബാസ്റ്റൺ പറഞ്ഞു. പൊതുസുരക്ഷ, ജീവനക്കാരുടെയും കരാറുകാരുടെയും ക്ഷേമം, സാമൂഹിക ഐക്യം, പൊതുഫണ്ടിന്റെ ഉത്തരവാദിത്തപരമായ വിനിയോഗം എന്നിവയാണ് മുൻഗണനയെന്നും അവർ വ്യക്തമാക്കി.

ബ്രിട്ടീഷ് പതാകകൾ ദേശസ്നേഹത്തിന്റെ പ്രതീകമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വംശീയ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ദേശീയതാ പ്രകടനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ‘റെയ്സ് ദി കളേഴ്സ്’ എന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് സെന്റ് ജോർജ് പതാകകൾ സ്ഥാപിച്ചിരുന്നു. അതേസമയം, പ്രചാരണത്തിന്റെ സഹസ്ഥാപകൻ റയാൻ ബ്രിഡ്ജ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബർമിങ്ങാം കൗൺസിൽ കോടതിയെ സമീപിച്ചത്. പൊതുഫണ്ട് മാലിന്യശേഖരണം, സുരക്ഷിതമായ തെരുവുകൾ, പ്രാദേശിക സമൂഹങ്ങൾക്ക് പിന്തുണ തുടങ്ങിയ അടിസ്ഥാന സേവനങ്ങൾക്കായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് റെയ്സ് ദി കളേഴ്സ് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂൾ : ഒരുപിടി സ്വപ്നങ്ങളുമായി യുകെയിലെത്തിയ വയനാട് സ്വദേശിനിയായ മലയാളി യുവതി ലിവർപൂളിൽ അന്തരിച്ചു . വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ–ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. പിത്താശയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു പിന്നാലെയായിരുന്നു അന്ത്യം. ഗാൾബ്ലാഡർ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മയ്ക്ക് ഓപ്പറേഷനു ശേഷം ചികിത്സയിൽ കഴിയുന്നതിനിടെ കടുത്ത തലവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത് . മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.

പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലിവർപൂളിലെ മലയാളി സംഘടനകളും സുഹൃത്തുക്കളും. വിദ്യാർഥി വിസയിൽ യുകെയിലെത്തിയ രേഷ്മയുടെയും ഭർത്താവ് ശ്രീരാഗ് കെ. ബാബുവിന്റെയും പോസ്റ്റ് സ്റ്റഡി വർക്ക് വിസ അടുത്ത ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

നാട്ടിലുള്ള ഏക മകൾ മിഴി ശ്രീരാഗിനെ തനിച്ചാക്കി രേഷ്മ യാത്രയാകുമ്പോൾ പ്രിയതമയുടെ വേർപാടിന്റെ ആഘാതത്തിൽനിന്ന് മുക്തനാകാനാകാതെ കഴിയുകയാണ് ഭർത്താവ് ശ്രീരാഗ്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രവാസ ജീവിതത്തിനിടെ അപ്രതീക്ഷിതമായി എത്തിയ ദുരന്തം രേഷ്മയുടെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷമായിരിക്കും സംസ്കാരം.

രേഷ്മ രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് സംവിധാനത്തിന് കീഴിലുള്ള ഓട്ടിസം, എഡിഎച്ച്ഡി പരിചരണ മേഖലയിൽ ചെലവ് കുതിച്ചുയരുന്നതും നിയന്ത്രണമില്ലാത്ത സ്വകാര്യ സേവനദാതാക്കളുടെ എണ്ണം വർധിക്കുന്നതും വലിയ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് ആരോഗ്യ മേഖലാ മേധാവികളുടെ മുന്നറിയിപ്പ്. രോഗികൾക്കും നികുതിദായകർക്കും നിലവിലെ സംവിധാനം ഒരുപോലെ ദോഷകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ മാനേജർമാരെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് അലയൻസ് വ്യക്തമാക്കി. സമാനമായ പരിശോധനകൾക്കും പരിചരണത്തിനും വിവിധ ആരോഗ്യ ബോർഡുകൾ നൽകുന്ന തുകയിൽ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ 300 പൗണ്ട് മുതൽ 3,000 പൗണ്ട് വരെയാണ് ഈടാക്കുന്നത്.

ദീർഘമായ കാത്തിരിപ്പ് ഒഴിവാക്കാൻ രോഗികൾക്ക് എൻഎച്ച്എസ് സേവനങ്ങൾക്കൊപ്പം സ്വകാര്യ സേവനദാതാക്കളെയും തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘റൈറ്റ് ടു ചൂസ്’ നയം സ്വകാര്യ സ്ഥാപനങ്ങളുടെയും ചാരിറ്റികളുടെയും വൻവരവിന് ഇടയാക്കിയതായാണ് വിലയിരുത്തൽ. ഇതുവഴി ചിലയിടങ്ങളിൽ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കഴിഞ്ഞെങ്കിലും എൻഎച്ച്എസ് ബോർഡുകളുടെ ചെലവ് നിയന്ത്രണാതീതമായി വർധിച്ചു. ഒരു ബോർഡിൽ ഒരു വർഷത്തിനിടെ ചെലവ് പത്തിരട്ടിയായി ഉയർന്ന് പ്രതിമാസം 15 ലക്ഷം പൗണ്ടിലെത്തി. മറ്റൊരു ബോർഡിൽ രണ്ട് വർഷത്തിനിടെ വാർഷിക ചെലവ് 40 ലക്ഷം പൗണ്ടിൽ നിന്ന് 3 കോടി പൗണ്ടായി ഉയർന്നു. ഒരു ബോർഡ് നിലവിൽ 48 സേവനദാതാക്കളുമായി സഹകരിക്കുന്നതായും റിപ്പോർട്ട് പറയുന്നു; രണ്ട് വർഷം മുമ്പത്തേതിന്റെ നാലിരട്ടിയാണിത്.

സേവനദാതാക്കളുടെ എണ്ണം അതിവേഗം വർധിച്ചതോടെ പരിചരണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ആരോഗ്യ ബോർഡുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായും എൻഎച്ച്എസ് അലയൻസ് വ്യക്തമാക്കി. ഓട്ടിസം, എഡിഎച്ച്ഡി പരിശോധനകൾ മാത്രം നടത്തുന്ന ചില സേവനദാതാക്കൾ കെയർ ക്വാളിറ്റി കമ്മീഷനിൽ (CQC) രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നതും ആശങ്ക ഉയർത്തുന്നു. ദീർഘകാല നിക്ഷേപത്തിന്റെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയും ചൂണ്ടിക്കാട്ടി. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുപകരം താൽക്കാലിക പരിഹാരങ്ങൾക്കായി വൻതുക ചെലവഴിച്ചിട്ടും രോഗികൾ ഇപ്പോഴും അംഗീകരിക്കാനാകാത്ത വിധം നീണ്ട കാത്തിരിപ്പ് നേരിടുകയാണെന്നും സംഘടന വ്യക്തമാക്കി. അതേസമയം, സേവനങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അവലോകനം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഓട്ടിസം, എഡിഎച്ച്ഡി, മാനസികാരോഗ്യ സേവനങ്ങൾക്കായി പുതിയ ദേശീയ സമീപനം നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും ഉഷ്ണതരംഗത്തിനും വരൾച്ചയ്ക്കും പിന്നാലെ കനത്ത മഴയും ഇടിമിന്നലും വെള്ളപ്പൊക്കവും. നിരവധി വീടുകൾക്ക് വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായി. 12 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ 75 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തെത്തി. ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെയിൽസും കടുത്ത വരൾച്ച നേരിടുന്നതിനിടെയാണ് കാലാവസ്ഥയിലെ ഈ അപ്രതീക്ഷിത മാറ്റം.

മിഡ്‌ലാൻഡ്സ്, യോർക്‌ഷയർ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി പരിസ്ഥിതി ഏജൻസി 40 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകി. ബർമിംഗ്ഹാമിലെ ടെയിം നദി കരകവിഞ്ഞതിനെ തുടർന്ന് റോഡുകളിൽ വെള്ളം കയറി. വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസിന് 32 വീടുകളിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുകയും ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിക്കുകയും ചെയ്തു. സ്റ്റാഫോർഡ്ഷയറിൽ 12 മണിക്കൂറിനിടെ 60 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ദീർഘകാല വരൾച്ചയ്ക്ക് പിന്നാലെയുണ്ടായ കനത്ത മഴ വീടുകളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ബർമിംഗ്ഹാമിൽ താമസിക്കുന്ന റയാൻ ഗുഡ്‌വിന്റെ വീടിന്റെ കൺസർവേറ്ററിയിൽ മൂന്നടി വരെ വെള്ളം കയറി; വൈദ്യുതി ബന്ധവും നിലച്ചു. മാസങ്ങളായി വരണ്ട കാലാവസ്ഥയായതിനാൽ ഇലകൾ ഡ്രെയിനുകളിൽ അടിഞ്ഞുകൂടിയതും വെള്ളക്കെട്ട് രൂക്ഷമാക്കിയതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ബ്രിട്ടനിൽ അതിതീവ്ര ചൂട്, വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ വ്യതിയാനങ്ങൾ വർധിക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

1980കളുടെ അവസാനം ലണ്ടനിലെ ആൺകുട്ടികൾക്കായുള്ള സ്കൂളിൽ രണ്ട് കൗമാര വിദ്യാർഥികളെ അശ്ലീലമായി ആക്രമിച്ച കേസിൽ രസതന്ത്ര അധ്യാപിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. വടക്കൻ ലണ്ടനിലെ ക്രൈസ്റ്റ്സ് കോളജ് സ്കൂളിൽ അധ്യാപികയായിരുന്ന സാലി-ആൻ ബോവൻ 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെയാണ് പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഹെമൽ ഹെംപ്സ്റ്റെഡിൽ നിന്നുള്ള 65കാരിയായ ബോവനെതിരെ ഏഴ് കുറ്റങ്ങളിലാണ് ഹാരോ ക്രൗൺ കോടതി ഭൂരിപക്ഷ വിധിയിലൂടെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

കേസിലെ പ്രധാന പരാതിക്കാരൻ അധ്യാപികയുമായി മാസങ്ങളോളം ലൈംഗിക ബന്ധത്തിലായിരുന്നെന്നും ഏകദേശം 20 മുതൽ 30 തവണ വരെ ലൈംഗിക ബന്ധമുണ്ടായെന്നും കോടതിയിൽ മൊഴി നൽകി. അധ്യാപിക തങ്ങളുടെ ബന്ധം രഹസ്യമാക്കി വയ്ക്കണമെന്ന് നിർദേശിച്ചിരുന്നതിനാൽ വർഷങ്ങളോളം ആരോടും ഇക്കാര്യം പറഞ്ഞില്ലെന്നും, സംഭവങ്ങൾ തന്റെ വിദ്യാഭ്യാസത്തെ തന്നെ തകർത്തുവെന്നും ഇയാൾ പറഞ്ഞു. മറ്റൊരു മുൻ വിദ്യാർഥിയും ബോവൻ ക്ലാസിൽ വിദ്യാർഥികളോട് ലൈംഗിക വിഷയങ്ങൾ സംസാരിക്കുകയും അധ്യാപികയെന്നതിലുപരി സുഹൃത്തിനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നതായി കോടതിയിൽ മൊഴി നൽകി.

എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് ബോവൻ കോടതിയിൽ നിഷേധിച്ചു. വിദ്യാർഥികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും താൻ അവരോട് സൗഹൃദപരമായി മാത്രമാണ് പെരുമാറിയതെന്നും അവർ പറഞ്ഞു. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ബോവന് നവംബർ 20ന് നടക്കുന്ന ശിക്ഷാവിധി വരെ ജാമ്യം അനുവദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ 33 ബ്രിട്ടീഷ് പൗരന്മാരെ കാണാതായതിൽ ദുഃഖം രേഖപ്പെടുത്തി ചാൾസ് രാജാവും കാമില രാജ്ഞിയും. 13 വയസ്സുകാരിയും 14 വയസ്സുകാരനും ഉൾപ്പെടെയുള്ളവരാണ് കാണാതായവരിലുള്ളത്. ദുരന്തത്തിൽ ഇതുവരെ 392 പേർ മരിക്കുകയും 1,300ലേറെ പേരെ കാണാതാകുകയും ചെയ്തതായി നേപ്പാൾ അധികൃതർ അറിയിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെയും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായി രാജാവ് പറഞ്ഞു.

നേപ്പാളിന് സഹായമായി ബ്രിട്ടൻ 50 ലക്ഷം പൗണ്ട് നൽകുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം അറിയിച്ചു. സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ജാഗ്രത പാലിക്കാനും പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പിന്തുടരാനും ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നിർദേശിച്ചു. സ്ലോവിൽ നിന്നുള്ള ലീന ബെക്ടർ ഉൾപ്പെടെ നിരവധി ബ്രിട്ടീഷ് പൗരന്മാരെ കാണാതായിട്ടുണ്ട്. ഈസ്റ്റ് സസക്സിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയായ പ്രമോദ് പുഡേൽ കുടുംബാംഗങ്ങളെ തേടി നേപ്പാളിലേക്ക് തിരിച്ചു. എസക്സിലെ നേഴ്സ് രാജേന്ദ്ര പുഡാസൈനിയുടെ ബന്ധുക്കളെയും പ്രളയത്തിൽ കാണാതായതായി റിപ്പോർട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് നേപ്പാളിലെ റാസുവ മേഖലയിൽ ദുരന്തമുണ്ടായത്. ആദ്യം ഭൂചലനമാണ് പ്രളയത്തിന് കാരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിൽ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും അവശിഷ്ടപ്രവാഹവുമാണ് ഭൂചലനത്തിന് കാരണമായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. കൈലാഷ് മാനസരോവർ തീർഥാടനത്തിനെത്തിയ നിരവധി ബ്രിട്ടീഷ് പൗരന്മാരെയും കാണാതായിട്ടുണ്ട്. പ്രദേശത്ത് വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഹിമാനി തകർന്നുണ്ടായ മഹാപ്രളയത്തിൽ കാണാതായവരുടെ എണ്ണം 1,400 കടന്നതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 350 പിന്നിട്ടതായാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കണ്ടെത്താനുള്ള തിരച്ചിൽ രക്ഷാസംഘങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായവരിൽ 33 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.

മൗണ്ട് കൈലാഷ് തീർഥാടന യാത്രയ്ക്കും ട്രെക്കിങ് സംഘങ്ങൾക്കുമൊപ്പമെത്തിയ വിദേശികളാണ് കൂടുതലായും ദുരന്തത്തിൽപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള 178 പേരും അമേരിക്കയിൽ നിന്നുള്ള 65 പേരും ഉൾപ്പെടെ 33 രാജ്യങ്ങളിലെ 500-ലേറെ വിദേശികളെക്കുറിച്ച് ഇതുവരെ വിവരമില്ലെന്നാണ് റിപ്പോർട്ട്. ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കൂടുതൽ വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ചില മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേപ്പാളിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾ സഹായവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം 10,000 തൊഴിൽപരിചയ അവസരങ്ങൾ ഒരുക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സെയിൻസ്‌ബറീസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിലോ തൊഴിൽ മേഖലയിലോ പരിശീലനത്തിലോ ഉൾപ്പെട്ടിട്ടില്ലാത്ത (NEET) യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 14 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്ക് ഒക്ടോബർ മുതൽ തൊഴിൽപരിചയവും നൈപുണ്യ വികസന പരിശീലനവും ലഭ്യമാക്കും. തൊഴിൽപരിചയം നേടാനുള്ള അവസരങ്ങൾക്കൊപ്പം സിവി (CV) തയ്യാറാക്കൽ, അഭിമുഖ പരിശീലനം, തൊഴിൽമേഖലയെക്കുറിച്ചുള്ള അവബോധം എന്നിവയും പദ്ധതിയുടെ ഭാഗമാകും. യുവാക്കൾക്ക് തൊഴിൽലോകത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് ഇത് സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

യുവജന തൊഴിലില്ലായ്മ രാജ്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നും കൂടുതൽ സ്ഥാപനങ്ങൾ ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാൻ മുന്നോട്ടുവരണമെന്നും ബേൺഹാം ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തൊഴിൽപരിചയവും പരിശീലനവും നൽകുന്നതിലൂടെ തൊഴിൽവിപണിയിലേക്ക് കൂടുതൽ പേരെ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ബിസിനസ് സ്ഥാപനങ്ങൾ ഈ നീക്കത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോസർജറിയിൽ (NHNN) എഐ (കൃത്രിമ ബുദ്ധി) സഹായത്തോടെ മസ്തിഷ്ക ട്യൂമർ നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ വിജയകരമായ ശസ്ത്രക്രിയ നടത്തി. 48-കാരനായ റീസ് ഹിബർട്ടിന്റെ കാഴ്ചശക്തി സംരക്ഷിക്കാൻ സഹായിച്ച ഈ ശസ്ത്രക്രിയ മേയ് മാസത്തിലാണ് നടന്നത്. രോഗിയുടെ ആരോഗ്യനില പൂർണമായും മെച്ചപ്പെട്ടതിനെത്തുടർന്നാണ് വിവരം ഇപ്പോൾ പുറത്തുവിട്ടത്.

ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ പൂർണ നിയന്ത്രണം നിലനിർത്തിയിരുന്നെങ്കിലും എഐ സംവിധാനം തത്സമയ ക്യാമറ ദൃശ്യങ്ങൾ വിശകലനം ചെയ്ത് പ്രധാന രക്തക്കുഴലുകൾ, നാഡികൾ തുടങ്ങിയ നിർണായക ഭാഗങ്ങൾ തിരിച്ചറിയാൻ സഹായിച്ചു. ഹിബർട്ടിന്റെ പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ 11 മില്ലിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുന്നതിനിടയിൽ കാഴ്ച നിയന്ത്രിക്കുന്ന നാഡികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഈ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചു. ഒരു മില്ലിമീറ്ററിന്റെ പിഴവ് പോലും അന്ധതയ്ക്കോ സ്ട്രോക്കിനോ മരണത്തിനോ കാരണമാകാവുന്ന ശസ്ത്രക്രിയയാണിതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

2024-ൽ രോഗനിർണയം നടത്തിയ ഹിബർട്ടിന് ഹോർമോൺ അസന്തുലിതാവസ്ഥയും കാഴ്ചപ്രശ്നങ്ങളും രൂക്ഷമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഒരാഴ്ചയ്ക്കുള്ളിൽ കണ്ണടയോ സഹായോപകരണങ്ങളോ ഇല്ലാതെ നടക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ ജോലിയിൽ തിരിച്ചെത്തിയ ഹിബർട്ട്, ചുറ്റുപാടുകളെ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നുവെന്ന് പറഞ്ഞു. നൂറുകണക്കിന് ശസ്ത്രക്രിയാ ദൃശ്യങ്ങൾ പഠിച്ചാണ് എഐ സംവിധാനം വികസിപ്പിച്ചതെന്നും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഇത് ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷിതമായ സഹായമാകുമെന്നും ഗവേഷകർ അറിയിച്ചു.

Copyright © . All rights reserved