Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശബ്ദവേഗം ഭേദിച്ച ലോകത്തിലെ ഏക കാർ ഡ്രൈവറായ ബ്രിട്ടീഷ് മുൻ റോയൽ എയർഫോഴ്‌സ് പൈലറ്റ് ആൻഡി ഗ്രീൻ പുതിയ ലോകറെക്കോർഡ് സ്വന്തമാക്കി. അമേരിക്കയിലെ യൂട്ടായിലെ ബോണെവിൽ സാൾട്ട് ഫ്ലാറ്റ്സിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറിൽ മണിക്കൂറിൽ 406.320 മൈൽ (653.908 കിലോമീറ്റർ) വേഗം കൈവരിച്ചാണ് 64-കാരൻ പുതിയ നേട്ടം സ്വന്തമാക്കിയത്. മോട്ടോർസ്പോർട്സ് അന്താരാഷ്ട്ര നിയന്ത്രണസംഘടനയായ എഫ്.ഐ.എ റെക്കോർഡ് അംഗീകരിച്ചു.

ബ്രിട്ടീഷ് നിർമാണ ഉപകരണ കമ്പനിയായ ജെ.സി.ബി വികസിപ്പിച്ച 32 അടി നീളമുള്ള വാഹനത്തിലാണ് റെക്കോർഡ് പ്രകടനം. 1,600 കുതിരശക്തിയുള്ള രണ്ട് ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എൻജിനുകളാണ് വാഹനത്തിന് കരുത്തേകിയത്. നേരത്തെ 1997-ൽ ത്രസ്റ്റ് എസ്.എസ്.സി ജെറ്റ് കാർ ഉപയോഗിച്ച് മണിക്കൂറിൽ 763.035 മൈൽ വേഗം കൈവരിച്ച് ശബ്ദവേഗം ഭേദിച്ച ചരിത്രനേട്ടവും ആൻഡി ഗ്രീൻ സ്വന്തമാക്കിയിരുന്നു.

2006-ൽ ഡീസൽ കാറിൽ മണിക്കൂറിൽ 350.092 മൈൽ വേഗം കൈവരിച്ച റെക്കോർഡും ഗ്രീന്റെ പേരിലുണ്ട്. ഇത്തവണ ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ സാധ്യത തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം. ഹൈഡ്രജൻ ഇന്ധനം ഭാവിയുടെ ഊർജസ്രോതസാണെന്ന് ജെ.സി.ബി വിലയിരുത്തുമ്പോഴും, ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭൂരിഭാഗം ഹൈഡ്രജനും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ പി.സി. ആൻഡ്രൂ ഹാർപ്പറിന്റെ മരണത്തിന് ഉത്തരവാദികളായ ജെസ്സി കോൾ, ആൽബർട്ട് ബോവേഴ്സ് എന്നിവർക്ക് നേരത്തേയുള്ള ജയിൽമോചനം അനുവദിക്കില്ലെന്ന് യുകെ സർക്കാർ വ്യക്തമാക്കി. ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ നടപ്പാക്കാനിരുന്ന തടവുകാരുടെ നേരത്തേയുള്ള മോചന പദ്ധതിയിൽ ഇവരും ഉൾപ്പെടുമെന്ന വിവരം പുറത്തുവന്നതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഹാർപ്പറിന്റെ കൊലയാളികളെ മോചിപ്പിക്കരുതെന്ന ആവശ്യവുമായി ഒൻപത് ലക്ഷത്തോളം പേർ ഒപ്പുവെച്ച ഹർജിയും സർക്കാരിന് വലിയ സമ്മർദമായി.

2019-ൽ ബെർക്ക്ഷയറിൽ ക്വാഡ് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട സംഭവത്തിനിടെ കാറിൽ വലിച്ചിഴക്കപ്പെട്ട് കൊല്ലപ്പെട്ട 28-കാരനായ ഹാർപ്പറുടെ കേസിൽ 2020-ലാണ് വിധി വന്നത്. ജെസ്സി കോളിനും ആൽബർട്ട് ബോവേഴ്സിനും 13 വർഷം വീതം തടവ് ലഭിച്ചിരുന്നെങ്കിലും പുതിയ മോചന പദ്ധതിപ്രകാരം ഇവർക്ക് നേരത്തെ പുറത്തിറങ്ങാൻ സാധ്യതയുണ്ടായിരുന്നു. ഇതിനെതിരെ പൊലീസ് സംഘടനകളും ഹാർപ്പറിന്റെ കുടുംബവും ശക്തമായി രംഗത്തെത്തി.

രാജ്യത്തെ 50 പ്രമുഖ പൊലീസ് ഓഫീസർമാരും എല്ലാ ചീഫ് കോൺസ്റ്റബിൾമാരും ചേർന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാമിനോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സർക്കാർ നിലപാട് മാറ്റിയത്. പൊതുജന വിശ്വാസവും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയും കണക്കിലെടുത്ത് ഹാർപ്പറിന്റെ കൊലയാളികളെ മോചന പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള മാർഗം കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച അന്തിമ നടപടികൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ എൻ.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങളിൽ ജീവനക്കാരുടെ കുറവും പുനരധിവാസ സൗകര്യങ്ങളുടെ അഭാവവും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി (CSP) മുന്നറിയിപ്പ് നൽകി. സേവനങ്ങളിൽ നിയമനങ്ങൾ മരവിപ്പിക്കുകയും പുനരധിവാസത്തിനുള്ള സ്ഥലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനാൽ രോഗികൾക്ക് ചികിത്സ വൈകുന്നതും ആവശ്യമായ പരിചരണം ലഭിക്കാത്തതുമൂലം ഒഴിവാക്കാനാകുന്ന വൈകല്യങ്ങളുമായി ജീവിക്കേണ്ട സാഹചര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം സ്ട്രോക്ക് ബാധിച്ച വെസ്റ്റ് യോർക്ക്ഷെയറിലെ 63-കാരനായ ഡേവ് ഡക്സ്ബറി, ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ പൊതുഇടത്തെ ഇടനാഴിയിലാണ് വീണ്ടും നടക്കാൻ പരിശീലിക്കേണ്ടി വന്നതെന്ന് വെളിപ്പെടുത്തി. വലതുകൈക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് എൻ.എച്ച്.എസ് ചികിത്സ അവസാനിപ്പിച്ചതിനെ തുടർന്ന് ഇപ്പോൾ സ്വകാര്യ ഫിസിയോതെറാപ്പിക്കായി സ്വന്തം പണം ചെലവഴിക്കേണ്ടി വരികയാണ്. ഫിസിയോ തെറാപ്പിസ്റ്റുകൾ മികച്ച സേവനം നൽകിയെങ്കിലും സംവിധാനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെ 550 ഫിസിയോതെറാപ്പിസ്റ്റുകൾക്കിടയിൽ നടത്തിയ സർവേയിൽ 79 ശതമാനം പേരും നിലവിലെ ജീവനക്കാരുടെ എണ്ണം രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് അഭിപ്രായപ്പെട്ടു. 72 ശതമാനം പേർ നിയമനങ്ങൾ മരവിപ്പിച്ചതായി അറിയിച്ചപ്പോൾ, മൂന്നിലൊന്ന് പേർ പുനരധിവാസത്തിനുള്ള പ്രത്യേക ഇടങ്ങൾ നഷ്ടപ്പെട്ടതായി പറഞ്ഞു. സമൂഹാടിസ്ഥാനത്തിലുള്ള ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കുറവ് പരിഹരിക്കാതെ ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന കോടതികളിൽ മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തി. കോടതിക്കുള്ളിൽ ചിത്രങ്ങളോ വീഡിയോകളോ രഹസ്യമായി പകർത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഗ്ലാസ് ധരിച്ച് കോടതിയിലെത്തുന്നവരിൽ നിന്ന് അവ പ്രവേശന കവാടത്തിൽ തന്നെ പിടിച്ചുവാങ്ങി മടങ്ങുമ്പോൾ തിരിച്ചു നൽകുമെന്ന് ഹിസ് മജസ്റ്റിയുടെ കോടതികളും ട്രൈബ്യൂണൽ സേവനവും (HMCTS) അറിയിച്ചു.

കോടതിക്കുള്ളിൽ അനുമതിയില്ലാതെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് ബ്രിട്ടനിൽ നിയമ വിരുദ്ധമാണ്. സ്മാർട്ട്ഫോണുകൾ കോടതിയിലേക്ക് കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും അവ ഉപയോഗിച്ച് നടപടികൾ റെക്കോർഡ് ചെയ്യാൻ പാടില്ല. എന്നാൽ വീഡിയോയും ഓഡിയോയും രേഖപ്പെടുത്താൻ കഴിയുന്ന സ്മാർട്ട് ഗ്ലാസുകൾക്ക് പ്രത്യേക ഇളവ് നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ന്യൂയോർക്ക് കോടതികളും സമാനമായ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യതാ ലംഘന ആശങ്കകളെ തുടർന്ന് മെറ്റാ ഗ്ലാസുകൾക്കെതിരെ വിവിധ മേഖലകളിൽ പ്രതിഷേധം ശക്തമാകുകയാണ്. ബ്രിട്ടനിലെ ചില പബ്ബുകളും റെസ്റ്റോറന്റുകളും തിയറ്ററുകളും ഇതിനകം തന്നെ ഈ ഉപകരണം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 70 ലക്ഷം ജോഡി ഗ്ലാസുകൾ മെറ്റ വിറ്റഴിച്ചിരുന്നുവെങ്കിലും ആളുകളെ അവരുടെ അറിവില്ലാതെ ചിത്രീകരിക്കാൻ ഉപയോഗിക്കാമെന്ന ആശങ്കയാണ് പുതിയ നിയന്ത്രണങ്ങൾക്ക് പിന്നിൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഭാഗിക സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഗൃഹവൈദ്യുതി വിതരണ കമ്പനിയായ ഒക്ടോപസ് എനർജി ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം ഗണ്യമായി കുറയുന്നതിനാൽ സോളാർ വൈദ്യുതി ഉൽപ്പാദനത്തിലും ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വൈകിട്ട് 6 മുതൽ 8 വരെ വാഷിങ് മെഷീൻ, ഡിഷ്‌വാഷർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.

ഗ്രഹണത്തിന്റെ ഏറ്റവും ശക്തമായ ഘട്ടത്തിൽ ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ 95 ശതമാനം വരെ മറയുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സോളാർ വൈദ്യുതി ഉൽപ്പാദനം കുറയുകയും അതേസമയം ഉഷ്‌ണ തരംഗം തുടരുന്നതിനാൽ ഫാനുകൾ, എയർ കണ്ടീഷണറുകൾ, ശീതീകരണ സംവിധാനങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുകയും ചെയ്യുമെന്ന ആശങ്ക ആണ് നിലനിൽക്കുന്നത്. ഉപഭോഗം താൽക്കാലികമായി മാറ്റിവെക്കാൻ തയ്യാറാകുന്ന ഉപഭോക്താക്കൾക്ക് റിവാർഡ് പദ്ധതിയുടെ ഭാഗമായി സൗജന്യ വൈദ്യുതി നൽകുമെന്നും കമ്പനി അറിയിച്ചു.

ബ്രിട്ടന്റെ ദേശീയ വൈദ്യുതി സംവിധാന ഓപ്പറേറ്ററായ നെസോ (NESO) ഗ്രഹണത്തിന്റെ ആഘാതം കൈകാര്യം ചെയ്യുന്നതിനായി ഒരു വർഷത്തിലേറെയായി തയ്യാറെടുപ്പുകൾ നടത്തി വരുകയാണെന്ന് വ്യക്തമാക്കി. യൂറോപ്പിലാകെ ഏകദേശം 9.7 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ഗ്രഹണത്തെ തുടർന്ന് ബാധിക്കാമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ഉഷ്‌ണ തരംഗവും ജലക്ഷാമവും മൂലം യൂറോപ്പിലെ ചില ആണവ, കൽക്കരി, ജലവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനവും ബാധിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളിൽ വേഗത്തിൽ വർധിച്ചുവരുന്ന വേപ്പ് ഷോപ്പുകളും ബെറ്റിങ് കടകളും നിയന്ത്രിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. നിലവിൽ ചൂതാട്ട സ്ഥാപനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന 2005 ലെ ഗാംബ്ലിങ് ആക്ടിലെ ചില വ്യവസ്ഥകൾ മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്.ഇതിലൂടെ പുതിയ ബെറ്റിങ് കടകൾക്ക് അനുമതി നിഷേധിക്കാൻ കൗൺസിലുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനാണ് നീക്കം.

പുതിയ നിർദേശപ്രകാരം വേപ്പ് ഷോപ്പുകൾക്ക് നിർബന്ധമായും പ്ലാനിങ് അനുമതി നേടേണ്ടിവരും. സ്കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ വ്യാപനം തടയുന്നതിനും കൗൺസിലുകൾക്ക് അധികാരമുണ്ടാകും. ഹൈ സ്ട്രീറ്റുകളുടെ മുഖച്ഛായ മാറ്റുകയും പ്രാദേശിക സമൂഹങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

ആറാഴ്ച നീളുന്ന പൊതുചർച്ചയ്ക്ക് ശേഷം നടപടികൾ 2027ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. അതേസമയം, ലൈസൻസുള്ള ബെറ്റിങ് കടകൾ നിയമാനുസൃതവും സമൂഹത്തിന് പ്രയോജനകരവുമായ സ്ഥാപനങ്ങളാണെന്നും അവയെ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങളോടൊപ്പം കാണരുതെന്നും ബെറ്റിങ് മേഖലയിലെ പ്രതിനിധികൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ: ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിൽ പരിശീലനത്തിലായിരുന്ന ഉദ്യോഗസ്ഥനെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. മുഹമ്മദ് ഹസൻ (23) എന്ന ഉദ്യോഗസ്ഥനെയാണ് കേസിൽ പ്രതിയാക്കിയത്. ശനിയാഴ്ച രാത്രി ഒരു വാഹനത്തിൽ നിന്ന് യുവതിയുടെ നിലവിളി കേട്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ വാഹനത്തെ പിന്തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കഴുത്ത് ഞെരിച്ച് ആക്രമിക്കൽ, ലൈംഗികാതിക്രമം, മൊബൈൽ ഫോൺ മോഷണം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

സംഭവത്തെ തുടർന്ന് മുഹമ്മദ് ഹസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. ഇരയായ യുവതിക്ക് വിദഗ്ധ സഹായവും പിന്തുണയും നൽകിവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമനടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ മാർക്ക് ഡെക്സ്റ്റർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം മേഖലകളിലും ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചു. ഈ ആഴ്ച താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളത്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ, പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ചൂട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് വ്യക്തമാക്കുന്നു. ലണ്ടൻ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളും മുന്നറിയിപ്പ് പരിധിയിലാണുള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആരോഗ്യ – സാമൂഹിക സേവനങ്ങൾക്കും അധിക സമ്മർദം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കടുത്ത വരൾച്ചയും ചൂടും ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് വെള്ള ഉപയോഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴയുടെ അഭാവവും ഉയരുന്ന താപനിലയും കാട്ടുതീ ഭീഷണി വർധിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളെ വരൾച്ചാബാധിത മേഖലയായി പ്രഖ്യാപിക്കാനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രൈമറി സ്കൂളുകൾക്ക് ഭാവിയിൽ വിദ്യാഭ്യാസവും തൊഴിലും പരിശീലനവും ഇല്ലാത്ത അവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ള കുട്ടികളെ നേരത്തേ തിരിച്ചറിയാൻ നിർദേശം നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുവജന തൊഴിലില്ലായ്മയെ കുറിച്ച് പഠനം നടത്തുന്ന അലൻ മിൽബേൺ നയിക്കുന്ന അവലോകന സമിതി ആണ് അപകടസാധ്യതയുള്ള കുട്ടികളെ പ്രൈമറി സ്കൂൾ ഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രത്യേക പിന്തുണ നൽകണമെന്ന് ശുപാർശ ചെയ്യതത് . നിലവിൽ ബ്രിട്ടനിൽ 16 മുതൽ 24 വയസ്സ് വരെയുള്ള 10 ലക്ഷത്തിലധികം യുവാക്കൾ NEET ( Not in Education, Employment or Training) വിഭാഗത്തിലാണെന്നാണ് കണക്ക്.

ദാരിദ്ര്യം, മാനസികാരോഗ്യ പ്രശ്നങ്ങൾ, സംരക്ഷണ കേന്ദ്രങ്ങളിലെ വളർച്ച, സ്കൂൾ ഹാജർ കുറവ് തുടങ്ങിയ ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതായി മിൽബേൺ പറഞ്ഞു. പ്രീ–സ്കൂൾ കാലഘട്ടം മുതൽ തന്നെ മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണാനാകുമെന്നും, പ്രൈമറി സ്കൂളുകൾ ഇത്തരം കുട്ടികളെ തിരിച്ചറിയുകയും സെക്കൻഡറി സ്കൂളുകളും മറ്റ് സേവന സംവിധാനങ്ങളും ആവശ്യമായ ഇടപെടലുകൾ നടത്തുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിലെ സ്ഥിരമായ അസാന്നിധ്യം പിന്നീട് NEET അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി സ്കൂളുകൾക്ക് ഹാജർ രേഖകളും മറ്റ് വിവരങ്ങളും ഉപയോഗിച്ച് അപകടസാധ്യത വിലയിരുത്താനുള്ള സംവിധാനം കൊണ്ടുവരാനാണ് നിർദേശം. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി ലഭിക്കുന്ന ട്യൂഷനായുള്ള അധിക ധനസഹായം , മെന്ററിംഗ് തുടങ്ങിയ പദ്ധതികൾക്കായി ഉപയോഗിക്കാനും ശുപാർശ ചെയ്യും. യുവാക്കളെ തൊഴിലില്ലായ്മയിൽ നിന്ന് രക്ഷിക്കാൻ ക്ഷേമപദ്ധതികളിലെ മാറ്റങ്ങൾ മാത്രം മതിയാകില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിൽസഹായം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മിൽബേൺ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ സോഹോയിലും വെസ്റ്റ് എൻഡിലും പുതിയ പബ്ബുകൾക്കും ബാറുകൾക്കും അനുമതി നിഷേധിക്കാനുള്ള വെസ്റ്റ്മിൻസ്റ്റർ കൗൺസിലിന്റെ കരട് നയം പിൻവലിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആവശ്യപ്പെട്ടു. നഗരത്തിന്റെ രാത്രികാല സമ്പദ്‌വ്യവസ്ഥയ്ക്കും സാംസ്കാരിക ജീവിതത്തിനും തിരിച്ചടിയാകുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കണമെന്നാണ് മേയറുടെ നിലപാട്. ഈ വർഷം ലഭിച്ച പുതിയ അധികാരങ്ങൾ ഉപയോഗിച്ച് ലൈസൻസിങ് നയത്തിൽ ഇടപെടുന്ന ആദ്യ നടപടിയുമാണിത്.

പുതിയ ലൈസൻസ് അനുവദിക്കുന്ന പബ്ബുകളിൽ രാത്രി 10 മണിക്ക് അവസാന ഓർഡർ നൽകുക, നിശാക്ലബുകൾ പ്രവൃത്തിദിവസങ്ങളിൽ രാത്രി 11.30-നും വാരാന്ത്യങ്ങളിൽ അർധരാത്രിക്കും അടയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് കരട് നയത്തിലുള്ളത്. കൂടാതെ സോഹോയും വെസ്റ്റ് എൻഡും മുഴുവനായി ‘ക്യുമുലേറ്റീവ് ഇംപാക്ട് സോൺ’ ആയി പ്രഖ്യാപിച്ച് പുതിയ പബ്ബുകൾക്കും ബാറുകൾക്കും നിശാക്ലബുകൾക്കും അനുമതി നൽകുന്നത് അപൂർവ സാഹചര്യങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്താനും നിർദേശമുണ്ട്.

ലണ്ടന്റെ സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാര മേഖലയെയും ശക്തിപ്പെടുത്തുന്നതിൽ രാത്രികാല വ്യാപാര സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് സാദിഖ് ഖാൻ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾക്കു പകരം വളർച്ചയെ പിന്തുണയ്ക്കുന്ന വ്യക്തമായ കാഴ്ചപ്പാട് കൗൺസിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസൻസിങ് നിയമത്തിന്റെ അടിസ്ഥാന തത്വമനുസരിച്ച് ആവശ്യമായ നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതാണ് ഉചിതമെന്നും മേയർ അഭിപ്രായപ്പെട്ടു.

Copyright © . All rights reserved