ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു.എസ് അംബാസഡറായി നിയമിച്ച പീറ്റർ മാൻഡൽസൺ സംബന്ധിച്ച സുരക്ഷാ പരിശോധന വിവാദത്തിൽ കടുത്ത ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രംഗത്ത് വന്നു. ഫോറിന് ഓഫീസ് ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധനയിൽ ആദ്യ ഘട്ടത്തിൽ തന്നെ മാൻഡൽസൺ പരാജയപ്പെട്ട വിവരം തന്നിൽ നിന്ന് മനപ്പൂർവ്വം മറച്ചുവെച്ചുവെന്നാണ് സ്റ്റാർമറുടെ ആരോപണം. ഈ വിവരം അറിയാമായിരുന്നുവെങ്കിൽ നിയമനം മുന്നോട്ടു കൊണ്ടു പോയിരിക്കില്ലായിരുന്നുവെന്നും അദ്ദേഹം എംപിമാർക്ക് മുന്നിൽ വ്യക്തമാക്കി. യുകെ സെക്യൂരിറ്റി വെറ്റിംഗ് ഏജൻസിയുടെ ശുപാർശയ്ക്കെതിരെ ഫോറിന് ഓഫീസ് ക്ലിയറൻസ് നൽകിയതും താൻ പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

2024 ഡിസംബറിൽ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട മാൻഡൽസൺ, സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയാകുന്നതിനുമുമ്പാണ് നിയമിതനായത്. 2025 ഫെബ്രുവരി 10ന് ചുമതലയേറ്റെങ്കിലും, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ഏഴു മാസത്തിനകം പുറത്താക്കപ്പെടുകയായിരുന്നു. ഇതിനിടയിൽ 2025 ജനുവരി 28ന് സെക്യൂരിറ്റി വെറ്റിംഗ് ഏജൻസി ‘ഡെവലപ്ഡ് വെറ്റിംഗ്’ അനുവദിക്കരുതെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും, ഫോറിന് ഓഫീസ് അത് അവഗണിച്ച് അനുമതി നൽകിയതാണ് വിവാദത്തിന്റെ കേന്ദ്രം. ഈ വിവരം നിയമനം നടന്നപ്പോഴും, പുറത്താക്കലിനിടെയും, തുടർന്ന് പരിശോധന നടപടികൾ ആരംഭിച്ചപ്പോഴും തന്നെ അറിയിക്കേണ്ടതായിരുന്നുവെന്ന് സ്റ്റാർമർ പറഞ്ഞു.

അതേസമയം, പ്രതിപക്ഷവും ഭരണകക്ഷിയിലുളള ചില എംപിമാരും സ്റ്റാർമറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ചട്ടപ്രകാരം പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചാൽ രാജി വേണമെന്ന വ്യവസ്ഥയും അവർ ചൂണ്ടിക്കാട്ടി. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ഉൾപ്പെടെ മറ്റ് പാർട്ടികളും രാജിയാവശ്യപ്പെട്ടു. ഫോറിന് ഓഫീസ് ഉന്നത ഉദ്യോഗസ്ഥനായ സർ ഒലി റോബിൻസ് രാജി വെച്ചതും വിവാദം കടുപ്പിച്ചു. ഭാവിയിൽ നിയമനത്തിന് മുൻപ് തന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്ന് സ്റ്റാർമർ പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എപ്സാനിൽ റിപ്പോർട്ട് ചെയ്ത ബലാത്സംഗ സംഭവത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ നാലുപേരെ അറസ്റ്റ് ചെയ്തതായി സറേ പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ പൊതു സ്വത്ത് നശിപ്പിക്കൽ, അടിയന്തിര സേവന പ്രവർത്തകരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയതായും, കൂടുതൽ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും അധികൃതർ വ്യക്തമാക്കി. ചിലർ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും സംഘർഷാവസ്ഥയ്ക്ക് ഇടയാക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി.

സംഭവത്തെ തുടർന്ന് വ്യാപകമായ അഭ്യൂഹങ്ങളും ആശങ്കകളും ഉയർന്ന സാഹചര്യത്തിൽ, കേസ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടൊപ്പം, ഫോറൻസിക് പരിശോധനകളും വീടുതോറും അന്വേഷണവും നടത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, റിപ്പോർട്ട് ചെയ്ത രീതിയിൽ സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ കോണുകളും പരിശോധിക്കുന്നതായും, കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി ബന്ധപ്പെട്ടവരോട് വിശദമായ ചോദ്യം ചെയ്യലുകൾ തുടരുകയാണെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ദൃശ്യങ്ങൾ തുടർന്നും പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാരുമായും പ്രാദേശിക സമൂഹവുമായി സഹകരിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനും, പ്രദേശത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് പൊലീസ് പിന്തുണ നൽകുന്നുവെങ്കിലും നിയമലംഘനങ്ങൾക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി അധിക സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ കേന്ദ്രഭാഗത്ത് ഞായറാഴ്ച പുലർച്ചെ കാർ കാൽനടക്കാരെ ഇടിച്ച സംഭവത്തിൽ ഒരു യുവതിക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തി കേസ് എടുത്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ ആർഗൈൽ സ്ട്രീറ്റിൽ രാവിലെ 4.30ഓടെ നടന്ന അപകടത്തിൽ 30 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ആണ് . 50 വയസ്സുള്ള ഒരാൾക്ക് ഗുരുതര പരിക്കുകളും, മറ്റൊരു സ്ത്രീക്ക് നിസാര പരിക്കുകളും സംഭവിച്ചതായി പൊലീസ് അറിയിച്ചു.

മാഞ്ചസ്റ്ററിലെ ബ്രോഡ്ഫീൽഡ് റോഡിൽ താമസിക്കുന്ന 29-കാരിയായ ഗബ്രിയേൽ കാരിങ്ടണിനെതിരെ കൊലപാതകശ്രമം, ഗുരുതര പരിക്കേൽപ്പിക്കൽ, ശരീരപീഡനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ അപകടകരമായ ഡ്രൈവിംഗിനും കേസെടുത്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്; ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സംഭവം ഭീകരാക്രമണവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടൻ പാലേഡിയം തിയേറ്റർ സ്ഥിതി ചെയ്യുന്ന സോഹോ മേഖലയിലാണ് സംഭവം നടന്നത്. കേസിൽ നടപടികൾ പുരോഗമിക്കുന്നതിനാൽ കേസിനെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്റെ വടക്കുപടിഞ്ഞാറൻ ഭാഗമായ കെന്റൺ പ്രദേശത്തെ കെന്റൺ യുണൈറ്റഡ് സിനഗോഗ് ലക്ഷ്യമാക്കി നടന്ന തീവെപ്പ് അക്രമവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനെയും 19 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രിയോടെ ഷാഫ്റ്റ്സ്ബറി അവന്യൂവിലുള്ള സിനഗോഗിന്റെ ജനാലയിലൂടെ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവം നടക്കുമ്പോൾ സിനഗോഗിൽ ആരും ഇല്ലാത്തതിനാൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയതായും സമീപ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം വർധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനിൽ യഹൂദ ബന്ധമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആറു സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ മാറ്റ് ജൂക്സ് പറഞ്ഞു. ഗോൾഡേഴ്സ് ഗ്രീൻ മേഖലയിലെ നാല് യഹൂദ ആംബുലൻസുകൾ കത്തിക്കാൻ ശ്രമിച്ചതും ഫിഞ്ച്ലി പ്രദേശത്തെ ഒരു സിനഗോഗിനുനേരെയുള്ള ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഈ സംഭവങ്ങൾ എല്ലാം തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യഹൂദ സമൂഹത്തിൽ ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയും സമൂഹ നേതാക്കളുമായി പൊലീസ് ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.

ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരകത് അഷാബ് അൽ യമീൻ അൽ ഇസ്ലാമിയ എന്ന സംഘം പല ആക്രമണങ്ങളും ഏറ്റെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറഞ്ഞ പണം വാഗ്ദാനം ചെയ്ത് ആളുകളെ ഇത്തരം ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതിയാണെന്ന സൂചനയും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. യൂറോപ്പിലുടനീളം സമാന രീതിയിലുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ നഗരത്തിലെ അണ്ടർഗ്രൗണ്ട് ട്യൂബ് സർവീസുകളെ അടിമുടി ബാധിക്കുന്ന ട്രെയിൻ സമരത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ആർ.എം.ടി യൂണിയന്റെ നേതൃത്വത്തിലുള്ള ഡ്രൈവർമാർ ഏപ്രിൽ 21 മുതൽ 24 വരെ, മേയ് 19 മുതൽ 22 വരെ, ജൂൺ 16 മുതൽ 19 വരെ എന്നീ മൂന്ന് ഘട്ടങ്ങളിലായി 24 മണിക്കൂർ വീതം സമരം നടത്തും. ഈ ദിവസങ്ങളിൽ പിക്കഡില്ലി, സർകിൾ ലൈൻ സർവീസുകൾ പൂർണ്ണമായും നിലയ്ക്കും. മെട്രോപൊളിറ്റൻ ലൈനിൽ ബേക്കർ സ്ട്രീറ്റിൽ നിന്ന് ആൾഡ്ഗേറ്റ് വരെയും സെൻട്രൽ ലൈനിൽ വൈറ്റ് സിറ്റിയിൽ നിന്ന് ലിവർപൂൾ സ്ട്രീറ്റ് വരെയും സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

സമരം ലണ്ടൻ നഗരത്തിലെ ഗതാഗത സംവിധാനത്തെ കാര്യമായി ബാധിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മിക്ക ട്യൂബ് ലൈനുകളിലും “ഗണ്യമായ” തടസ്സങ്ങൾ നേരിടേണ്ടി വരും എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (ടി.എഫ്.എൽ) മുന്നറിയിപ്പ് നൽകി കഴിഞ്ഞു . ആദ്യ ട്രെയിനുകളിൽ കയറുക പോലും പ്രയാസകരമാകാം. ഇതോടെ ലണ്ടൻ ഓവർഗ്രൗണ്ട്, ഡി.എൽ.ആർ, എലിസബത്ത് ലൈൻ, ട്രാം, ബസ് സർവീസുകൾ എന്നിവയിൽ തിരക്ക് കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഏപ്രിൽ 24ന് ബോ ഡിപ്പോയിൽ നിന്നുള്ള ചില ബസ് സർവീസുകളിലും പ്രത്യേക സമരം ഉണ്ടാകുന്നതോടെ യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകും.

ഡ്രൈവർമാരിൽ ഏകദേശം പകുതി പേർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്. എ.എസ്.എൽ.ഇ.എഫ് യൂണിയൻ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ജോലിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ആർ.എം.ടി-യോടൊപ്പം എ.എസ്.എൽ.ഇ.എഫ് കൂടി സമരത്തിൽ പങ്കെടുത്തപ്പോൾ സർവീസുകളെ ഏറെ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ എ.എസ്.എൽ.ഇ.എഫ് നാല് ദിവസ പ്രവർത്തി ആഴ്ച നിർദേശത്തെ പിന്തുണച്ചതിനാൽ സമരത്തിന്റെ വ്യാപ്തി കുറയുമെന്നാണ് വിലയിരുത്തൽ. ഡ്രൈവർമാർക്ക് സ്വമേധയാ നാല് ദിവസ പ്രവർത്തി ആഴ്ച സ്വീകരിക്കാമെന്ന നിർദേശത്തെ ആർ.എം.ടി തള്ളിയതാണ് ഈ സമരത്തിന് പ്രധാന കാരണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിൽറ്റ്ഷെയറിൽ നടന്ന ലേലത്തിൽ ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട അപൂർവമായ ഒരു ലൈഫ് ജാക്കറ്റ് £670,000യ്ക്ക് വിറ്റുപോയി . ചരിത്രസ്മരണകളുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ലോകമെമ്പാടും നിന്ന് ഉയർന്ന ആവശ്യകത ഉണ്ടാകുന്നതിന്റെ ഉദാഹരണമായാണ് ഈ ലേലം വിലയിരുത്തപ്പെടുന്നത്. ഇതേ ലേലത്തിൽ ടൈറ്റാനിക്കിലെ ലൈഫ് ബോട്ടിൽ ഉപയോഗിച്ചിരുന്ന സീറ്റ് കുഷൻ £390,000യ്ക്ക് വിറ്റതും ശ്രദ്ധേയമായി. ചുവന്ന പതാകയും വെളുത്ത നക്ഷത്ര ചിഹ്നവും ഉൾപ്പെട്ട ഈ കുഷൻ മികച്ച നിലയിൽ സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

കുഷൻ ലണ്ടനിലെ ചായ വ്യാപാരിയായ റിച്ചാർഡ് വില്യം സ്മിത്തിന്റെ സുഹൃത്ത് സ്വന്തമാക്കിയതായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സ്മിത്ത് ടൈറ്റാനിക്കിൽ ഉണ്ടായിരുന്നത്. 1912-ൽ ഉത്തര അറ്റ്ലാന്റിക്കിൽ ഐസ്ബർഗുമായി ഇടിച്ചുണ്ടായ ദുരന്തത്തിൽ ഏകദേശം 1,500 പേർ മരണമടഞ്ഞപ്പോൾ സ്മിത്തും അതിൽപ്പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽപ്പെട്ടവരുടെ വ്യക്തിഗത വസ്തുക്കൾ ഇന്നും ചരിത്രസാക്ഷികളായി നിലകൊള്ളുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ലേലത്തിൽ കുഷൻ സ്വന്തമാക്കിയത് അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയം ആട്രാക്ഷനാണ്. ടെനസ്സിയിലെ പിജൻ ഫോർജും മിസൂരിയിലെ ബ്രാൻസണും ഉൾപ്പെടെ പ്രവർത്തിക്കുന്ന മ്യൂസിയങ്ങളിൽ ഇത് പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ടൈറ്റാനിക് ദുരന്തത്തിന്റെ 114-ാം വാർഷികത്തോടനുബന്ധിച്ച് സൗത്താംപ്ടണിൽ അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ അനുസ്മരിക്കുന്ന ചടങ്ങുകളും ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഈ വേനൽക്കാലത്ത് ആളുകൾ വിദേശ യാത്രകളെക്കാൾ ആഭ്യന്തര ടൂറിസത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇറാൻ യുദ്ധത്തെ തുടർന്നുള്ള പ്രശ്നങ്ങളും യൂറോപ്പിലാകെ വിമാന റദ്ദാക്കലുകളുടെ ഭീഷണിയും കാരണം ആളുകൾ സുരക്ഷിതമായ യാത്രയായി രാജ്യത്തിനുള്ളിൽ തന്നെ അവധിക്കാലം ചിലവഴിക്കാൻ താല്പര്യപ്പെടുകയാണ് . കഴിഞ്ഞ ദിവസങ്ങളിലായി ഇന്ധന ക്ഷാമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ രാജ്യത്തു തന്നെയുള്ള നിരവധി ഹോളിഡേ പാർക്കുകളുടെ വെബ്സൈറ്റുകളിലെ സന്ദർശനം വർധിച്ചു. ചില കമ്പനികൾക്ക് ബുക്കിംഗിൽ 30% വരെ വർധന രേഖപ്പെടുത്തിയതായി അധികൃതർ പറയുന്നു. കോവിഡ് കാലത്തെപ്പോലെ തന്നെ അനിശ്ചിതത്വം ഒഴിവാക്കാൻ കുടുംബങ്ങൾ രാജ്യത്തിനകത്തു തന്നെയുള്ള യാത്രാ പദ്ധതികൾക്ക് മുൻഗണന നൽകുന്നതായും ടൂറിസം രംഗം വിലയിരുത്തുന്നു.

ജീവിതച്ചെലവിന്റെ വർധനയും ഈ മാറ്റത്തിന് പ്രധാന കാരണമായി മാറുന്നു. വിദേശ യാത്രകൾ കൂടുതൽ ചെലവേറിയതാകുന്നതിനാൽ കുറഞ്ഞ ചെലവിൽ കാർ അല്ലെങ്കിൽ പൊതുഗതാഗതം വഴി എളുപ്പത്തിൽ എത്താവുന്ന ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ തിരിയുകയാണ്. നിരവധി കുടുംബങ്ങൾ അവധി ദിവസങ്ങൾ കുറയ്ക്കുകയോ അടുത്തുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നു. അതേസമയം, യാത്രകൾ അവസാന നിമിഷം ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായതായി ടൂറിസം കമ്പനികൾ വ്യക്തമാക്കുന്നു. മാർച്ചിൽ യാത്രാചെലവിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ജനങ്ങളുടെ അവധിയാത്രയിലേക്കുള്ള താത്പര്യം തുടരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം ബ്രിട്ടനിലെ ആഭ്യന്തര ടൂറിസം വിപണി ഏകദേശം 7% വളർച്ച നേടുകയും 14 ബില്യൺ പൗണ്ടിനടുത്ത് എത്തുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

മധ്യപൂർവ ദേശത്തെ സംഘർഷത്തെ തുടർന്ന് യൂറോപ്പിൽ ജെറ്റ് ഇന്ധന ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്നുണ്ട് . ആവശ്യമായ ഇന്ധനം ലഭിക്കാത്ത പക്ഷം മേയ് അവസാനത്തോടെ വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് വ്യോമയാന മേഖല മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിൽ വെറും ഏതാനും ആഴ്ചകൾക്കുള്ള ഇന്ധന ശേഖരം മാത്രമേ ഉള്ളുവെന്ന റിപ്പോർട്ടുകളും ആശങ്ക വർധിപ്പിക്കുന്നുണ്ട് . കൂടാതെ, യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം നടപ്പിലാക്കിയതോടെ അതിർത്തികളിൽ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പുകൾ അനുഭവിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട് . ഇതിനകം തന്നെ ചില യാത്രക്കാർക്ക് വിമാനങ്ങൾ റദ്ധാക്കിയത് മൂലം യാത്ര തടസ്സപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ഒട്ടുമിക്ക ആളുകളെയും വിദേശ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുകയും ആഭ്യന്തര ടൂറിസത്തിനുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സുരക്ഷാ പരിശോധനയിൽ (വെറ്റിംഗ്) പരാജയപ്പെട്ട വ്യക്തിയെ യുഎസ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട പാളിച്ച പുറത്തുവന്നതിനെ തുടർന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കെയർ സ്റ്റാർമർ സർക്കാരിനെതിരെ വിമർശനം ശക്തമാകുകയാണ്. സർക്കാർ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയും വിവരം മറച്ചുവെച്ചതുമായ ആരോപണങ്ങൾ ഉയർന്നതോടെ പ്രധാനമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുണ്ടായത്. ഫോറിന് ഓഫിസിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഡൗണിംഗ് സ്ട്രീറ്റിനെ അറിയിക്കാത്തതാണ് വിവാദത്തിന് മുഖ്യകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഈ വിവരം മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ പീറ്റർ മാൻഡൽസനെ നിയമിക്കില്ലായിരുന്നുവെന്ന് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി വ്യക്തമാക്കിയത് പ്രധാനമന്ത്രിക്ക് ആശ്വാസം നൽകുന്നതാണ് .

മാൻഡൽസന്റെ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ ശരിയായി പാലിച്ചുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉന്നയിച്ചു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടും അവർ രംഗത്തെത്തി. വിഷയത്തിൽ വിശദീകരണം നൽകാൻ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാകാനിരിക്കുകയാണ്. വെറ്റിംഗ് പ്രക്രിയ നിയമനത്തിന് ശേഷമാണ് ആരംഭിച്ചതെന്ന വിവരവും സർക്കാരിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ വർധിപ്പിച്ചു.

ഇതിനിടെ, ഫോറിന് ഓഫിസിലെ മുതിർന്ന സിവിൽ സർവന്റായ ഒല്ലി റോബിൻസ് സ്ഥാനമൊഴിഞ്ഞതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട് . വെറ്റിംഗ് റിപ്പോർട്ട് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലിയാണ് അദ്ദേഹത്തെ നീക്കിയതെന്ന സൂചനകളുണ്ട്. പുതിയ ഫോറിന് സെക്രട്ടറി ഇവറ്റ് കൂപ്പർ വെറ്റിംഗ് പ്രക്രിയ വേഗത്തിലായിരുന്നെങ്കിലും എല്ലാ പരിശോധനകളും പൂര്ണമായി നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി. സംഭവത്തിൽ നൽകിയ വിവരങ്ങളുടെ കൃത്യത പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ആചരിക്കുന്ന വേളയിൽ, അവരുടെ ജീവിതവും പൊതുസേവന പ്രതിബദ്ധതയും അനുസ്മരിച്ച് പുതിയ ചാരിറ്റി സ്ഥാപിക്കും . 1926 ഏപ്രിൽ 21ന് ജനിച്ച എലിസബത്ത് രാജ്ഞി, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ഭരണകാലത്ത് ജനങ്ങളോടുള്ള അടുപ്പവും സേവനമനോഭാവവും കൊണ്ടാണ് ശ്രദ്ധേയയായത്. ഈ പശ്ചാത്തലത്തിലാണ് “ക്വീൻ എലിസബത്ത് ട്രസ്റ്റ്” എന്ന പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നത്. സർക്കാർ £40 മില്യൺ രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകുന്നതോടൊപ്പം, ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കും. ഈ ട്രസ്റ്റിന് ചാൾസ് രാജാവ് രക്ഷാധികാരിയായി പ്രവർത്തിക്കുന്നത് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹത്തിലെ പൊതുസ്ഥലങ്ങൾ നവീകരിക്കുകയും ആളുകൾക്ക് ഒരുമിച്ചു കൂടാനും ബന്ധപ്പെടാനും കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുകയുമാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങൾ, പാർക്കുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയവ പുതുക്കി സമൂഹജീവിതത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളാണ് പ്രധാനമായും തയ്യാറാക്കുന്നത്. “എല്ലാവരും നമ്മുടെ അയൽക്കാരാണ്” എന്ന രാജ്ഞിയുടെ വിശ്വാസത്തെ അടിസ്ഥാനം ചെയ്ത് സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രായത്തിലുള്ളവർക്കും പശ്ചാത്തലങ്ങളിലുള്ളവർക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായ സിർ ഡാമൺ ബഫിനി, ഈ സംരംഭം രാജ്യത്തെ സമൂഹങ്ങൾക്കിടയിൽ പുതിയ ബന്ധങ്ങളും സഹകരണവും വളർത്തുമെന്ന് വ്യക്തമാക്കി. കൂടാതെ, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യമായ പരിശീലനവും കഴിവുകളും സമൂഹങ്ങൾക്ക് നൽകുന്നതും ട്രസ്റ്റിന്റെ പ്രധാന ഭാഗമാകും.

2022ൽ 96-ാം വയസ്സിൽ അന്തരിച്ച രാജ്ഞി ഏപ്രിൽ 21ന് 100 -ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു. അവരുടെ സ്മരണയ്ക്കായി ജനജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന “ലൈവിംഗ് മെമ്മോറിയൽസ്” സൃഷ്ടിക്കുന്നതിന് ആയിരിക്കും ട്രസ്റ്റ് മുൻഗണന നൽകുക . ഈ പുതിയ ട്രസ്റ്റ് അതിന്റെ തുടർച്ചയായി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതും വലുതുമായ നിരവധി പദ്ധതികൾ വഴി ആളുകൾക്ക് ഒന്നിച്ചു കൂടാനും പങ്കിടാനും കഴിയുന്ന ഇടങ്ങൾ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ റാണിയുടെ പൈതൃകം ഭാവിതലമുറകളിലും നിലനിൽക്കുമെന്നും, അവരുടെ സേവനമൂല്യങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പകരുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭകാലത്ത് നൽകുന്ന ഒരു വാക്സിൻ നവജാത ശിശുക്കളെ ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ആശുപത്രി പ്രവേശനം 80 ശതമാനത്തിലധികം കുറയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റെസ്പിറേറ്ററി സിങ്കീഷ്യൽ വൈറസ് (RSV) എന്ന വൈറസ് ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുകയും ശ്വാസംമുട്ടൽ, പാൽ കുടിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ് . ഇത് മൂലം യുകെയിൽ ഓരോ വർഷവും 20,000ത്തിലധികം കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ ശ്രദ്ധേയമാകുന്നത്.

2024 മുതൽ ഗർഭിണികൾക്ക് 28 ആഴ്ചയ്ക്ക് ശേഷം ഈ വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ആദ്യകാലഘട്ടത്തിൽ മികച്ച സംരക്ഷണം നൽകുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് RSV. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പകുതിയോളം പേർക്ക് ഈ വൈറസ് ബാധിക്കാറുണ്ടെന്നും ഇത് സാധാരണ ജലദോഷത്തിൽ നിന്ന് ജീവന് ഭീഷണിയാകുന്ന രോഗങ്ങളിലേക്കും മാറാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഗുരുതരമായി ബാധിക്കുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശത്തിലെ അണുബാധ മൂലം ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ഇത് മാതാപിതാക്കൾക്ക് ഏറെ ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറച്ച് കേസുകളിൽ മരണവും സംഭവിക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട് . ഈ സാഹചര്യത്തിൽ ഗർഭകാല വാക്സിനേഷൻ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ നിർണായക മുന്നേറ്റമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ .