Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റോയൽ മെയിൽ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 50-കാരനായ അംജദ് അലി കഞ്ചാവ് നിറച്ച പാർസലുകൾ തട്ടിയെടുത്ത് വൻതോതിൽ അനധികൃത ലാഭം നേടിയ കേസിൽ 6 വർഷവും 9 മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ബെർക്ക്‌ഷെയറിലെ സ്ലൗവിൽ താമസിക്കുന്ന അലി, സംശയാസ്പദമായ പാർസലുകളുടെ ലേബലുകൾ മാറ്റി സ്വന്തം വീട്ടിലടക്കമുള്ള വിലാസങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.

2024 മുതൽ 2025 വരെ തുടർന്ന പ്രവർത്തനങ്ങളെ തുടർന്ന് തേംസ് വാലി പൊലീസ് നടത്തിയ റെയ്ഡിൽ അലിയുടെ സ്റ്റോറേജ് ലോക്കറിൽ നിന്ന് 11.85 ലക്ഷം പൗണ്ടും വീട്ടിൽ നിന്ന് 42,290 പൗണ്ടും പിടിച്ചെടുത്തു. ആകെ 12 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 14 കോടി രൂപ) കഞ്ചാവ് വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തേംസ് വാലി പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പിടിത്തമാണിതെന്നും അധികൃതർ അറിയിച്ചു.

റോയൽ മെയിലിൽ ജോലി ചെയ്തിരുന്ന പദവി ദുരുപയോഗം ചെയ്ത് എക്‌സ്-റേ പരിശോധനയ്ക്ക് മുമ്പ് കഞ്ചാവ് അടങ്ങിയതായി സംശയിച്ച പാർസലുകൾ തിരിച്ചറിഞ്ഞ് തട്ടിയെടുക്കുകയായിരുന്നു അലിയെന്ന് പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് വിതരണം, പാർസൽ മോഷണം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശംവെക്കൽ, ആയുധം സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചിരുന്നു. പിടിച്ചെടുത്ത തുക കുറ്റകൃത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സമൂഹ വികസന പദ്ധതികൾക്കും വിനിയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ലിവർപൂളിലെ സ്റ്റാൻലി പാർക്കിലെ വെയ്സ്റ്റ് ബിന്നിലെ സഞ്ചിക്കുള്ളിൽ വയോധികയുടെ മൃതദേഹം സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഏകദേശം 70 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം ഓഗസ്റ്റ് 28-നാണ് പാർക്കിലെ മതിൽചുറ്റിയ ഭാഗത്ത് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മെഴ്‌സിസൈഡ് പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫോറൻസിക് പരിശോധനകളും ഡിഎൻഎ പരിശോധനകളും നടത്തിയെങ്കിലും ദേശീയ ഡാറ്റാബേസുകളുമായി പൊരുത്തം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച 40-ലധികം പേരുകളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ചെറുകായയുള്ള, സ്ട്രോബെറി – ബ്ലോണ്ട് നിറത്തിലുള്ള മുടിയുള്ള സ്ത്രീ പിങ്ക് നിറത്തിലുള്ള ടി-ഷർട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാർക്കിലോ സമീപപ്രദേശങ്ങളിലോ സംശയാസ്പദമായ എന്തെങ്കിലും കണ്ടവർ വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ അഭ്യർഥിച്ചു. കേസിലെ ഓരോ സൂചനയും നിർണായകമാകാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ റീഫോം യുകെ പാർട്ടിയെ ചുറ്റിപ്പറ്റിയ വിദേശ ഫണ്ടിങ് വിവാദം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പാർട്ടിയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജെയിംസ് ഓർ, ഡാൻ ജൂക്സ് എന്നിവർ സ്ഥാനമൊഴിഞ്ഞതായി പാർട്ടി അറിയിച്ചു. വിദേശ കമ്പനിയുടെ സഹായത്തോടെ പാർട്ടിക്കായി സർവേകൾ നടത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

ചാനൽ 4 ന്യൂസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ആരോപണങ്ങൾ ഉയർന്നത്. അമേരിക്കൻ ധനസഹായകരായി വേഷമിട്ട അണ്ടർകവർ റിപ്പോർട്ടർമാരുമായി നടത്തിയ സംഭാഷണങ്ങളിൽ, ബ്രിട്ടനിലെ രാഷ്ട്രീയ സംഭാവനാ നിയമങ്ങൾ മറികടക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് റീഫോം യുകെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ബന്ധപ്പെട്ടവർ അന്വേഷണഫലം വരുംവരെ പദവികളിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.

അതേസമയം, പാർട്ടി നേതാവ് നൈജൽ ഫാരേജ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. നിയമവിരുദ്ധമായ യാതൊരു സംഭാവനയും സ്വീകരിച്ചിട്ടില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കുടുക്കൽ ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മറ്റ് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ ഭക്ഷ്യവിതരണ ശൃംഖല സൈബർ ആക്രമണങ്ങൾ, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ, യുദ്ധസാഹചര്യങ്ങൾ എന്നിവ മൂലം കൂടുതൽ അപകടസാധ്യത നേരിടുന്നതായി നാഷണൽ ഓഡിറ്റ് ഓഫീസ് (എൻഎഒ) റിപ്പോർട്ട്. ഇത്തരം “വിപത്തുസമാന” സംഭവങ്ങൾ ഉണ്ടായാൽ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ ശൂന്യമാകാൻ വരെ സാധ്യതയുണ്ടെന്നും സർക്കാർ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷ്യവിതരണ സംവിധാനത്തിന്റെ പൂർണ തകരാർ ഉണ്ടാക്കുന്ന തരത്തിലുള്ള വലിയ പ്രതിസന്ധി നേരിടാൻ പരിസ്ഥിതി, ഭക്ഷ്യകാര്യ, ഗ്രാമവികസന വകുപ്പ് (ഡെഫ്ര) മതിയായ രീതിയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തിര പ്രവർത്തന പദ്ധതികളിൽ ആവശ്യമായ വ്യക്തതയില്ലെന്നും അവ ബിസിനസ് സ്ഥാപനങ്ങളുമായി പങ്കുവച്ചിട്ടില്ലെന്നും സ്വതന്ത്രമായി വിലയിരുത്തിയിട്ടില്ലെന്നും എൻഎഒ കണ്ടെത്തി.

2022-ൽ ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങൾ കാരണം ചില ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ടതും സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകൾ ശൂന്യമായതും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷ ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ എൻഎഒ, ഭാവിയിലെ പ്രതിസന്ധികളെ നേരിടാൻ കൂടുതൽ ശക്തമായ തയ്യാറെടുപ്പുകളും നിയമപരമായ സംവിധാനങ്ങളും അടിയന്തിരമായി രൂപപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ജിപിമാരിൽ ഏകദേശം 40 ശതമാനം ഉപയോഗിക്കുന്ന ‘ആംബിയന്റ് എഐ സ്‌ക്രൈബ്’ സംവിധാനങ്ങൾ രോഗികളുമായുള്ള സംഭാഷണം കേട്ട് മെഡിക്കൽ കുറിപ്പുകളും കത്തുകളും തയ്യാറാക്കുന്നതിനാണ് ഉപയോഗിക്കുന്നത് . എഡിൻബറ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇവ ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും രോഗികളുമായുള്ള സംഭാഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നതായി കണ്ടെത്തിയെങ്കിലും, രോഗിയുടെ മുഖഭാവം, ആംഗ്യങ്ങൾ, വൈകാരികാവസ്ഥ തുടങ്ങിയ പ്രധാന സൂചനകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. എഐ ഉപയോഗിച്ച് സംഭാഷണം റെക്കോർഡ് ചെയ്യുന്നുവെന്നറിയുമ്പോൾ ലഹരി ഉപയോഗം, ഗാർഹിക പീഡനം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാൻ ചില രോഗികൾ മടിക്കാനും സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

എഐ കുറിപ്പുകളെ അമിതമായി ആശ്രയിക്കുന്നത് ഡോക്ടർമാരുടെ ഓർമശക്തിയെയും പ്രൊഫഷണൽ കഴിവുകളുടെ വികാസത്തെയും ബാധിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. രോഗികളുമായി സംസാരിക്കുന്നതിനിടെ ഡോക്ടർമാർ സ്വയം കുറിപ്പെടുക്കുന്നത് അവരുടെ ചിന്തയും വിലയിരുത്തലും ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ്. എഐ ഉപയോഗിച്ചതിന് ശേഷം സ്വന്തം കുറിപ്പുകൾ പോലും തിരിച്ചറിയാതിരുന്ന ഡോക്ടർമാരുടെ അനുഭവങ്ങളും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യുകെയിലെ ചില ആരോഗ്യകേന്ദ്രങ്ങളിൽ എഐ ട്രാൻസ്‌ക്രിപ്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ചതിലൂടെ രോഗികളുടെ കത്തുകൾ തയ്യാറാക്കുന്നതിലെ വലിയ വെയ്റ്റിംഗ് ലിസ്റ്റ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.

രോഗിയുടെ ശബ്ദവും അനുഭവങ്ങളും എഐ സാങ്കേതികവിദ്യയുടെ സംഗ്രഹങ്ങളിൽ നഷ്ടപ്പെടാതിരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വിവിധ ആരോഗ്യസംവിധാനങ്ങളിലും ദീർഘകാലാടിസ്ഥാനത്തിലും ഇത്തരം ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ ഉയർത്തുന്ന പുതിയ അപകടസാധ്യതകൾ എന്തൊക്കെയാണെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. പേപ്പർ ജോലികൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ എഐ സ്‌ക്രൈബുകളെ ആവേശത്തോടെ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗികളുടെ അനുഭവങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് എഡിൻബറ സർവകലാശാലയിലെ ഡോ. ലൂക്കസ് സ്യൂറൻ അഭിപ്രായപ്പെട്ടത് . ഇത് ആരോഗ്യ- സാമൂഹിക പരിചരണ മേഖലയിൽ നേരത്തേ തന്നെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആയിരം വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്, വൈദ്യുതിയും വെള്ളവും ലഭ്യമാകാത്ത സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾ കഴിയാനുള്ള ഭക്ഷണവും വെള്ളവും വീടുകളിൽ കരുതണമെന്ന് ബ്രിട്ടിഷ് സർക്കാർ ജനങ്ങളോട് നിർദേശിക്കുന്നു. എൽ നിനോ ശക്തമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും കാട്ടുതീയും ഉൾപ്പെടെയുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിൽ വരാനിരിക്കുന്നത് കൂടുതൽ മഴയും ശക്തമായ കൊടുങ്കാറ്റുകളുമുള്ള ശീതകാലമായിരിക്കുമെന്നും പ്രവചനമുണ്ട്.

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ആവശ്യമായ ഭക്ഷണസാധനങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്ന് എൻവയൺമെന്റ് സെക്രട്ടറി ആഞ്ചല ഈഗിൾ പറഞ്ഞു . വരും മാസങ്ങളിൽ കാബിനറ്റ് ഓഫീസ് ദേശീയ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വീടുകളെ സജ്ജമാക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കും. ടിന്നിലടച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ശേഖരിക്കാനും മറ്റ് മുൻകരുതലുകൾ സ്വീകരിക്കാനും ഇതിലൂടെ ജനങ്ങളോട് ആവശ്യപ്പെടും.

പസഫിക് സമുദ്രത്തിലെ സമുദ്രതാപനില ഉയരുന്നതുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇത് ശക്തമാകുന്നതോടെ ഏഷ്യയിൽ പ്രളയവും ഇന്ത്യയിൽ ദുർബലമായ മൺസൂണും ഉൾപ്പെടെ വിവിധ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാകുന്നുണ്ട്. ബ്രിട്ടന്റെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ജലസംഭരണികൾ നിർമിക്കുന്നതിനും കൃഷിരീതികളിൽ മാറ്റം വരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. 2027-ൽ ആഗോളതാപനവും ശക്തമായ എൽ നിനോയും ചേർന്ന് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ആഗോള ബോണ്ട് വിപണിയിലെ വിൽപന ശക്തമായതോടെ ബ്രിട്ടനിലെ ഭവനവായ്പ പലിശനിരക്ക് ഉയരാനുള്ള സാധ്യത. പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയും വായ്പാ വിപണിയെ സമ്മർദത്തിലാക്കുകയാണ്. ബാങ്കുകൾ ഭവനവായ്പ നിരക്ക് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന യുകെ സ്വാപ് നിരക്ക് മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. അഞ്ച് വർഷത്തെ സ്വാപ് നിരക്ക് ബുധനാഴ്ച 4.52 ശതമാനത്തിന് മുകളിലെത്തി. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

എണ്ണവില ഉയർന്നതും ബോണ്ട് വിപണിയിലെ സമ്മർദത്തിന് പ്രധാന കാരണമായി. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ എണ്ണവില ഉയർന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചു. ഇതോടെ നിക്ഷേപകർ ബോണ്ടുകൾ വിറ്റഴിച്ചതോടെ അവയുടെ യീൽഡ് അഥവാ പലിശനിരക്ക് ഉയർന്നു. യുകെ സർക്കാർ ബോണ്ടുകളായ ഗിൽറ്റുകളിലെ നീക്കങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായിരുന്നു. സർക്കാർ കടമെടുപ്പ് ചെലവ് ഉയർന്നുനിൽക്കുന്നത് വായ്പയെടുക്കുന്നവരുടെ ചെലവ് വർധിപ്പിക്കാനും ജീവിതച്ചെലവ് കുറയ്ക്കാനുള്ള പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

അതേസമയം, വ്യാഴാഴ്ച ബോണ്ട് വിപണിയിലെ ചാഞ്ചാട്ടം അൽപം കുറഞ്ഞെങ്കിലും വായ്പയെടുക്കുന്നവർക്ക് ആശ്വാസമായിട്ടില്ല. യോർക്ക്ഷയർ ബിൽഡിങ് സൊസൈറ്റി മാനേജിങ് ഡയറക്ടർ ടോം സിംപ്സൺ പറയുന്നത്, ഒരു വർഷം മുൻപത്തേതിനെക്കാൾ സ്വാപ് നിരക്ക് 0.7 ശതമാനം പോയിന്റ് ഉയർന്നിട്ടുണ്ടെന്നാണ്. നിലവിലെ സാഹചര്യത്തിൽ ഭവനവായ്പ നിരക്കിൽ ചെറിയ വർധന പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. മണിഫാക്ട്സ് കണക്കുകൾ പ്രകാരം ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.59 ശതമാനവും അഞ്ച് വർഷത്തേത് 5.63 ശതമാനവുമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്താംപ്ടൺ: യുകെയിലെ സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റു. പോർട്സ്‌വുഡിലെ ബ്രൂക്ക്‌വെയിൽ റോഡിലുള്ള ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. 36 വയസ്സുകാരനായ യുവാവിനെ വയറിന് കുത്തേറ്റ ഗുരുതര പരുക്കുകളോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സയിൽ തുടരുകയാണെന്ന് ഹാംപ്ഷയർ പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സൗത്താംപ്ടണിൽ താമസിക്കുന്ന മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസ്സുകാരനായ പുരുഷനെ കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലും 29 വയസ്സുകാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിലുമാണ് അറസ്റ്റ്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവസ്ഥലത്തുനിന്ന് കത്തി പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് ഹാംപ്ഷയർ പൊലീസ് അഭ്യർഥിച്ചു. അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണുമായി ഡൗണിംഗ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള ബേൺഹാമിന്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായ ഇത് അനധികൃത കുടിയേറ്റം, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം, ഉക്രെയ്ൻ വിഷയങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരിക്കും.

ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി ഫ്രാൻസും ബ്രിട്ടനും സംയുക്ത നടപടികൾ ശക്തമാക്കാൻ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ. വടക്കൻ ഫ്രാൻസിൽ ചെറുബോട്ട് യാത്രകൾ തടയുന്നതിനായി പ്രവർത്തിക്കുന്ന ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുമെന്നും മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരായ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

യൂറോപ്യൻ യൂണിയനുമായുള്ള പുതിയ കരാറിനുള്ള ചർച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയിലെ പ്രധാന വിഷയമാകും. വൈദ്യുതി, കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരം കൂടുതൽ എളുപ്പമാക്കുന്ന കരാറുകളാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. അതേസമയം, യുവജന സഞ്ചാരപദ്ധതിയും യൂറോപ്യൻ വിദ്യാർഥികൾക്ക് ബ്രിട്ടനിൽ പ്രാദേശിക ഫീസ് ആനുകൂല്യം നൽകുന്നതും സംബന്ധിച്ച യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങളിൽ ബേൺഹാം കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ആദ്യമായി പണമടച്ച് യാത്ര ചെയ്യാവുന്ന ഡ്രൈവർ രഹിത ടാക്സി സേവനം വ്യാഴാഴ്ച മുതൽ ആരംഭിച്ചു. റൈഡ്-ഹെയിലിംഗ് കമ്പനിയായ ഉബർ, ബ്രിട്ടീഷ് സാങ്കേതിക സ്ഥാപനമായ വേവുമായി സഹകരിച്ചാണ് സേവനം അവതരിപ്പിച്ചത്. തുടക്കത്തിൽ ഏതാനും ഡസൻ വാഹനങ്ങളാണ് സർവീസിനിറക്കിയിട്ടുള്ളത്. വാഹനങ്ങൾ സ്വയം ഓടുമെങ്കിലും സുരക്ഷാ മുൻകരുതലെന്ന നിലയിൽ നിലവിൽ ഒരു മനുഷ്യ ഡ്രൈവർ സ്റ്റിയറിങ്ങിന് സമീപം ഉണ്ടായിരിക്കും.

റഡാറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും ഉപയോഗിച്ച് ചുറ്റുപാടുകളെ നിരീക്ഷിച്ച് തത്സമയം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന രീതിയിലാണ് വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഭാവിയിൽ പൂർണമായും ഡ്രൈവർരഹിത ടാക്സികൾ സർവീസിലിറക്കാനാണ് ലക്ഷ്യമെന്ന് ഉബർ അറിയിച്ചു. ഇതിനകം തന്നെ 1.4 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഈ സേവനത്തിൽ താൽപര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, ഡ്രൈവർരഹിത വാഹനങ്ങളുടെ സുരക്ഷയും ടാക്സി ഡ്രൈവർമാരുടെ തൊഴിലവസരങ്ങളും സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. ലണ്ടനിൽ നടത്തിയ ഒരു സർവേയിൽ 42 ശതമാനം പേർ ഈ സാങ്കേതികവിദ്യയെ എതിർത്തപ്പോൾ 29 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. തൊഴിൽ നഷ്ടത്തിനും സാമൂഹിക – സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും സാധ്യതയുണ്ടെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വേവെയും ബ്രിട്ടീഷ് സർക്കാരും ചൂണ്ടിക്കാട്ടുന്നത്.

Copyright © . All rights reserved