Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാം തന്റെ ആദ്യ മന്ത്രിസഭ പ്രഖ്യാപിച്ച് വൻ അഴിച്ചുപണിക്ക് തുടക്കമിട്ടു. മുൻ പ്രതിരോധമന്ത്രി ജോൺ ഹീലിയെ ചാൻസലറും എഡ് മിലിബാൻഡിനെ വിദേശകാര്യ സെക്രട്ടറിയുമായി നിയമിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മന്ത്രിസഭയിലെ പല പ്രമുഖരെയും മാറ്റിനിർത്തിയാണ് ബേൺഹാം പുതിയ ടീം പ്രഖ്യാപിച്ചത്.

മുൻ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിനെ ആരോഗ്യ – സാമൂഹിക പരിപാലന മന്ത്രിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് സ്ഥാനത്ത് തുടരുമെന്നും തൊഴിൽ-പെൻഷൻ വകുപ്പ് മന്ത്രി പാറ്റ് മക്ഫാഡനും ചുമതല നിലനിർത്തുമെന്നും പ്രഖ്യാപിച്ചു. ലൂയിസ് ഹേഗിന് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി നൽകി. ആഞ്ചല റെയ്‌നർ വീണ്ടും ഭവനകാര്യ മന്ത്രിയായും ലൂസി പവൽ വിദ്യാഭ്യാസ മന്ത്രിയായും മന്ത്രിസഭയിലെത്തി.

അതേസമയം, മുൻ ചാൻസലർ റേച്ചൽ റീവ്സ്, മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പീറ്റർ കൈൽ, ലിസ് കെൻഡൽ എന്നിവരുൾപ്പെടെ സ്റ്റാർമറുടെ അടുത്ത അനുയായികളായ നിരവധി പേർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. ബേൺഹാം അധികാരമേറ്റ ഉടൻ തന്നെ പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്താനും സ്വന്തം രാഷ്ട്രീയ മുദ്ര പതിപ്പിക്കാനുമാണ് ഈ പുനഃസംഘടനയിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ ദിശ നൽകുന്ന “ടേണിങ് പോയിന്റ്” ആയിരിക്കും തന്റെ സർക്കാർ എന്ന് ബേൺഹാം പ്രഖ്യാപിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥ, സാമൂഹിക പരിപാലനം, പ്രാദേശിക വികസനം, പൊതുസേവന പരിഷ്കാരം എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന സന്ദേശമാണ് പുതിയ മന്ത്രിസഭാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ മുൻ കൺസർവേറ്റീവ് എംപിയും റീഫോം യുകെ നേതാവുമായിരുന്ന ആൻ വിഡികോംബിന്റെ കൊലപാതകക്കേസിൽ 28-കാരനായ ജോഷ്വ കെറിയയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ദക്ഷിണപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവണിലുള്ള വസതിയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 78-കാരിയായ വിഡികോംബ് പിന്നീട് മരിക്കുകയായിരുന്നു. കേസിൽ മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

ജൂലൈ 9-നാണ് വിഡികോംബിന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. ആക്രമണം അതിന് തലേദിവസം നടന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. യോർക്ക്ഷെയറിലെ റോതർഹാമിൽ നിന്നുള്ള ജോഷ്വ കെറിയെ അറസ്റ്റ് ചെയ്ത ശേഷം പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളിയായി. ആക്രമണം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ആൻ വിഡികോംബ് 1987 മുതൽ 2010 വരെ എംപിയായി പ്രവർത്തിച്ചിരുന്നു. തുടർന്ന് യൂറോപ്യൻ പാർലമെന്റംഗമായും റീഫോം യുകെയുടെ പ്രമുഖ വക്താവായും ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയമോ ഭീകരപ്രേരിതമോ ആയ കാരണങ്ങൾ ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മരണപ്രേരണയും ആത്മഹത്യാ മാർഗനിർദേശങ്ങളും ഉൾപ്പെട്ടതായി കണ്ടെത്തിയ ഓൺലൈൻ ആത്മഹത്യാ ഫോറത്തിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമ-ടെലികോം നിയന്ത്രണ അതോറിറ്റിയായ ഓഫ്‌കോം അറിയിച്ചു. യുകെയിൽ 164 മരണങ്ങളുമായി ഈ ഫോറത്തിന് ബന്ധമുണ്ടെന്ന് ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മോളി റോസ് ഫൗണ്ടേഷൻ ആരോപിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ഫോറം യുകെയിൽ നിന്നുള്ള പ്രവേശനം തടഞ്ഞതിനാൽ ഓൺലൈൻ സുരക്ഷാ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നാണ് ഓഫ്‌കോമിന്റെ വിശദീകരണം.

കഴിഞ്ഞ വർഷം പുതിയ ഓൺലൈൻ സുരക്ഷാ നിയമപ്രകാരം ഓഫ്‌കോം അന്വേഷിച്ച ആദ്യ കേസായിരുന്നു ഇത്. അന്വേഷണത്തിൽ ആത്മഹത്യ ചെയ്യുന്നതിനുള്ള നിർദേശങ്ങളും വിവിധ ആത്മഹത്യാ രീതികളെക്കുറിച്ചുള്ള ചർച്ചകളും വർഷങ്ങളായി ഫോറത്തിൽ തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറം നടത്തിപ്പുകാർക്ക് 9.5 ലക്ഷം പൗണ്ട് പിഴ ചുമത്തിയെങ്കിലും തുക ഇതുവരെ അടച്ചിട്ടില്ല. യുകെയിലെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്നാണ് ഫോറം നടത്തിപ്പുകാർ നേരത്തെ വാദിച്ചിരുന്നത്.

നിയമനടപടികൾ അവസാനിപ്പിച്ച തീരുമാനം മരിച്ചവരുടെ കുടുംബങ്ങളെയും ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ടവരെയും കടുത്ത നിരാശയിലാഴ്ത്തിയതായി മോളി റോസ് ഫൗണ്ടേഷൻ പ്രതികരിച്ചു. കൂടുതൽ ദുർബലരായ ആളുകളെ ഫോറം ഇപ്പോഴും സ്വാധീനിക്കുമെന്നും അതുവഴി കൂടുതൽ ജീവനുകൾ നഷ്ടപ്പെടാനിടയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. യുകെയിലെ ഭൂരിഭാഗം ഉപയോക്താക്കൾക്കും ഫോറത്തിലേക്കുള്ള പ്രവേശനം തടയാൻ കഴിഞ്ഞത് അന്വേഷണത്തിന്റെ പ്രധാന നേട്ടമാണെന്ന് ഓഫ്‌കോം വ്യക്തമാക്കിയെങ്കിലും സാഹചര്യം തുടർന്നും നിരീക്ഷിക്കുമെന്നും അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാം, രാജ്യത്തെ തെരുവുറക്കവും ഭവനരഹിതത്വവും അവസാനിപ്പിക്കുന്നത് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ ഔദ്യോഗിക പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഒരു വികസിത രാജ്യത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് രാത്രിയിൽ തെരുവുകളിൽ ഉറങ്ങേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ബേൺഹാം പറഞ്ഞു. സുരക്ഷിതമായ താമസസൗകര്യം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര-പ്രാദേശിക ഭരണകൂടങ്ങൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതച്ചെലവിലെ വർധന, വാടകവീടുകളുടെ കുറവ്, തൊഴിലില്ലായ്മ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയവയാണ് ഭവനരഹിതത്വം വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് ബേൺഹാം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി പുതിയ സാമൂഹിക ഭവന പദ്ധതികൾ, കുറഞ്ഞ വരുമാനക്കാർക്കുള്ള വാടകസഹായം, പ്രാദേശിക കൗൺസിലുകൾക്ക് അധിക ധനസഹായം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തെരുവുറക്കം അവസാനിപ്പിക്കുന്നതിനായി നൂറുകണക്കിന് ദശലക്ഷം പൗണ്ടിന്റെ പ്രത്യേക ഫണ്ടും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബേൺഹാം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രിട്ടന് ലഭിക്കുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാണ് ആൻഡി ബേൺഹാം. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് അദ്ദേഹം അധികാരത്തിലെത്തുന്നത്. രാജ്യത്ത് സ്ഥിരതയും ജനവിശ്വാസവും വീണ്ടെടുക്കുക, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുക, ലണ്ടന് പുറത്തുള്ള മേഖലകളുടെ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് തന്റെ സർക്കാരിന്റെ മുൻഗണനകളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വടക്കൻ മേഖലകൾക്കും വ്യാവസായിക നഗരങ്ങൾക്കും കൂടുതൽ നിക്ഷേപം ഉറപ്പാക്കുമെന്നും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ മാറ്റം അനുഭവപ്പെടുന്ന തരത്തിലുള്ള ഭരണമാണ് ലക്ഷ്യമെന്നും ബേൺഹാം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് ചുമതലയേൽക്കും. മുൻ പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ രാജിക്കുശേഷം രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ബേൺഹാമിന് സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം ബ്രിട്ടന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ അധികാരത്തിലെത്തുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാകും.

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറായ ബേൺഹാം, രാജ്യത്തെ “പുനർനിർമിക്കുമെന്നും” അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതച്ചെലവ് പ്രതിസന്ധി, പൊതുസേവനങ്ങളിലെ പ്രശ്നങ്ങൾ, സാമ്പത്തിക വളർച്ചയിലെ മന്ദഗതി എന്നിവ പരിഹരിക്കുന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് കൂടുതൽ അധികാരം നൽകുന്ന ഭരണപരിഷ്കാരങ്ങളും നടപ്പാക്കുമെന്ന് ബേൺഹാം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുതിയ മന്ത്രിസഭയിലെ പ്രധാന നിയമനങ്ങളിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ. ഡിജിറ്റൽ ഐഡി പദ്ധതി ഉപേക്ഷിക്കുമെന്നും സാധാരണ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ജീവിതച്ചെലവ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരിക്കും ആദ്യഘട്ട ശ്രദ്ധയെന്നും ബേൺഹാമിന്റെ അനുയായികൾ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനങ്ങൾ ബ്രിട്ടന്റെ രാഷ്ട്രീയ – സാമ്പത്തിക ദിശ നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന 1-0ന് തോറ്റതിന് പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി രംഗത്തെത്തി. മത്സരത്തിനിടെ സ്പെയിൻ പ്രതിരോധ താരം മാർക് കുകുറേയയെ റഫറി പുറത്താക്കണമെന്ന് മെസി ശക്തമായി ആവശ്യപ്പെട്ട സംഭവമാണ് വിവാദമായത്. അധികസമയത്തിലേക്ക് നീണ്ട പോരാട്ടത്തിനിടെയാണ് സംഭവം നടന്നത്. അർജന്റീന താരങ്ങൾക്ക് മേൽ സമ്മർദം വർധിച്ച സാഹചര്യത്തിൽ മെസി നടത്തിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും ഫുട്ബോൾ ലോകത്തും വലിയ ചർച്ചയായി മാറി.

മത്സരത്തിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. ഇതിനുശേഷം കുകുറേയ വായ മൂടിപ്പിടിച്ച് സംസാരിച്ചതാണ് മെസി റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പുതിയ ഫിഫ മാർഗനിർദേശങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റഫറി സ്ലാവ്‌കോ വിൻചിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല. കുകുറേയയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് റഫറിയുടെ വിലയിരുത്തൽ. ഇതോടെ മെസിയുടെ പ്രതിഷേധം ഫലം കാണാതെ പോവുകയും മത്സരം തുടരുകയും ചെയ്തു.

സംഭവത്തെ തുടർന്ന് മെസിയെ വിമർശിച്ച വെയ്ൻ റൂണി, “അത് ഒരു ലോകോത്തര താരത്തിന് യോജിച്ച പെരുമാറ്റമായിരുന്നില്ല” എന്നാണ് അഭിപ്രായപ്പെട്ടത്. ചില ഇംഗ്ലീഷ് മാധ്യമങ്ങളും മുൻ താരങ്ങളും മെസിയുടെ നടപടി നിരാശയുടെ പ്രകടനമാണെന്ന് വിലയിരുത്തി. അതേസമയം, അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്. ഇതോടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ആഘോഷത്തിലായപ്പോൾ, മെസിയുടെയും അർജന്റീനയുടെയും കിരീട സ്വപ്നം ഫൈനലിൽ അവസാനിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്‍ ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ആർതേഴ്സ് സീറ്റിൽ വൻ തീപിടിത്തം ഉണ്ടായി. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് തീ പടർന്നത്. അഗ്നിബാധയെ തുടർന്ന് കനത്ത പുക നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ നാട്ടുകാരിലും സന്ദർശകരിലും ആശങ്ക പരന്നു. നിരവധി പേർ അടിയന്തിര സേവന വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

തീ അതിവേഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട്. നാല് ഫയർ എഞ്ചിനുകളും പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. മലനിരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തീ ഉയരുന്നതും കിലോമീറ്ററുകൾ അകലെ വരെ പുക കാണാനാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രദേശത്തെ വന്യജീവികൾക്ക് അപകടം സംഭവിച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അഗ്നിബാധയെ കുറിച്ച് നിരവധി ഫോൺകോളുകൾ ലഭിച്ച സാഹചര്യത്തിൽ, സംഭവം അധികൃതർക്ക് അറിയാമെന്നും അനാവശ്യമായി വീണ്ടും വിളിക്കേണ്ടതില്ലെന്നും ഫയർ സർവീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടുംചൂടും ഉഷ്ണതരംഗ മുന്നറിയിപ്പുകളും തുടരുന്ന സാഹചര്യത്തിൽ ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ആരോഗ്യവിദഗ്ധർ വീണ്ടും ഓർമിപ്പിച്ചു. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സ്മാർട്ട്ഫോണിലെ അലാറമോ റിമൈൻഡറോ സഹായകരമാകുമെന്നാണ് എൻഎച്ച്എസ് നൽകിയിരിക്കുന്ന നിർദേശം. നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കാൻ ഓർമപ്പെടുത്തുന്ന ഈ ലളിതമായ മാർഗം നിർജലീകരണം ഒഴിവാക്കാനും ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

എൻഎച്ച്എസ് മാർഗനിർദേശപ്രകാരം സാധാരണയായി മുതിർന്നവർ ദിവസവും ആറുമുതൽ എട്ടു ഗ്ലാസ് വരെ ദ്രാവകങ്ങൾ കഴിക്കുന്നത് നല്ലതാണ്. വേനൽക്കാലത്തും അമിത വിയർപ്പുള്ള സാഹചര്യങ്ങളിലും ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരാം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. തിരക്കേറിയ ജോലികൾക്കും പഠനത്തിനുമിടയിൽ വെള്ളം കുടിക്കുന്നത് മറക്കുന്നവരാണ് ഏറെയും. അതിനാലാണ് ഫോൺ റിമൈൻഡറുകൾ ഉപയോഗിച്ച് ശീലം വളർത്താൻ ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

വെള്ളക്കുപ്പി എപ്പോഴും കൈവശം വയ്ക്കുക, പുറത്തിറങ്ങുമ്പോൾ ഇടയ്ക്കിടെ വെള്ളം കുടിക്കുക, കാപ്പി–ചായ പോലുള്ള പാനീയങ്ങളെക്കാൾ ശുദ്ധജലത്തിന് മുൻഗണന നൽകുക തുടങ്ങിയ ശീലങ്ങളും ഗുണകരമാണ്. കുട്ടികൾ, വയോജനങ്ങൾ, പുറംജോലികൾ ചെയ്യുന്നവർ, ദീർഘനേരം യാത്ര ചെയ്യുന്നവർ എന്നിവർ പ്രത്യേകിച്ച് ജലാംശം നിലനിർത്തുന്നതിൽ ശ്രദ്ധിക്കണം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ, ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് ഒരു ആരോഗ്യശീലമെന്നതിലുപരി ചൂടിനെ പ്രതിരോധിക്കാനുള്ള പ്രധാന മുൻകരുതലായും മാറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗികളെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും വീട്ടിൽ പരിചരിക്കുന്നവർക്ക് നൽകുന്ന അലവൻസ് ആനുകൂല്യവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കഴിഞ്ഞ വർഷം മാത്രം പതിനായിരക്കണക്കിന് ആളുകൾക്ക് നിയമപ്രകാരം ലഭിക്കേണ്ടതിലധികം തുക ലഭിച്ചതായി കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 32,559 പേർക്ക് അധികമായി പണം ലഭിച്ചപ്പോൾ, 78 പേർക്ക് 20,000 പൗണ്ടിലേറെ വീതം തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടായി. കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനൊപ്പം ഭാഗികമായി ജോലി ചെയ്യുന്നവരാണ് കൂടുതലായി ഈ പ്രശ്നത്തിൽപ്പെട്ടിരിക്കുന്നത്.

കാരേഴ്സ് അലവൻസ് ലഭിക്കുന്നവർക്ക് നിശ്ചിത വരുമാനപരിധിയുണ്ട്. അധികസമയം ജോലി ചെയ്യുകയോ ശമ്പളവർധന ലഭിക്കുകയോ ചെയ്താൽ അത് അധികൃതരെ അറിയിക്കണം. എന്നാൽ പല കേസുകളിലും ഈ വിവരങ്ങൾ സമയത്ത് രേഖപ്പെടുത്തപ്പെടാത്തതിനാൽ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് അധികതുക ലഭിച്ചതായി കണ്ടെത്തുന്നത്. അപ്പോഴേക്കും തിരിച്ചടയ്ക്കേണ്ട തുക ആയിരക്കണക്കിന് പൗണ്ടുകളായി ഉയരും. തങ്ങൾ മനഃപൂർവം നിയമലംഘനം നടത്തിയതല്ലെന്നും, സർക്കാർ സംവിധാനത്തിലെ കാലതാമസമാണ് വലിയ കടബാധ്യതയ്ക്ക് കാരണമായതെന്നും നിരവധി പരിചരണക്കാർ പരാതിപ്പെടുന്നു.

ബ്രിട്ടനിൽ കുടുംബാംഗങ്ങളെ പരിചരിക്കുകയും അതോടൊപ്പം പാർട്ട് ടൈം ജോലികൾ ചെയ്യുകയും ചെയ്യുന്ന മലയാളികളുടെ എണ്ണവും ഗണ്യമാണ്. അതിനാൽ പുതിയ കണക്കുകൾ മലയാളി സമൂഹത്തിനിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കിയതായി തൊഴിൽ – പെൻഷൻ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, അപ്രതീക്ഷിതമായി വലിയ തുക തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യം പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി കാരേഴ്സ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വ്യക്തതയുള്ളതും ഉപയോക്തൃസൗഹൃദവുമായ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ അധികാരമേൽക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ആൻഡി ബേൺഹാം, സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വകുപ്പ് (DSIT) പിരിച്ചുവിട്ട് അതിന്റെ ചുമതലകൾ മറ്റൊരു മന്ത്രാലയത്തിലേക്ക് ലയിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൃത്രിമ ബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേകമായി രൂപീകരിച്ച വകുപ്പിനെ ഒഴിവാക്കാനുള്ള നീക്കം രാജ്യത്തെ ടെക്‌നോളജി മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ദേശീയ സുരക്ഷയ്ക്കും സാങ്കേതികവിദ്യ നിർണായകമായ ഘട്ടത്തിലാണ് ഇത്തരമൊരു പുനഃസംഘടന നടത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രധാനമന്ത്രിമാരുടെ എഐ ഉപദേഷ്ടാവായ മാറ്റ് ക്ലിഫോർഡടക്കമുള്ള വിദഗ്ധർ, മന്ത്രാലയം പിരിച്ചുവിടുന്നത് ഭരണപരമായ ആശയക്കുഴപ്പത്തിനും വിലപ്പെട്ട സമയനഷ്ടത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ബേൺഹാമിന്റെ സ്വന്തം ലേബർ പാർട്ടിക്കുള്ളിൽ നിന്നുമുള്ള ചില എംപിമാരും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിനും ഭരണപരിഷ്കാരങ്ങൾക്കും മുന്നോടിയായാണ് ഈ ചർച്ചകൾ ശക്തമായിരിക്കുന്നത്. ടെക്‌നോളജി വകുപ്പിന്റെ ചുമതലകൾ ബിസിനസ് മന്ത്രാലയത്തിന് കീഴിലാക്കുമെന്ന സൂചനകളുണ്ടെങ്കിലും അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ബ്രിട്ടൻ ആഗോള സാങ്കേതിക മത്സരത്തിൽ മുന്നിട്ടുനിൽക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക ടെക്‌നോളജി മന്ത്രാലയം നിലനിർത്തേണ്ടതുണ്ടെന്നാണ് വ്യവസായ മേഖലയുടെയും വിദഗ്ധരുടെയും ആവശ്യം.

Copyright © . All rights reserved