Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ നഗരത്തിലെ അണ്ടർഗ്രൗണ്ട് ട്യൂബ് സർവീസുകളെ അടിമുടി ബാധിക്കുന്ന ട്രെയിൻ സമരത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ആർ.എം.ടി യൂണിയന്റെ നേതൃത്വത്തിലുള്ള ഡ്രൈവർമാർ ഏപ്രിൽ 21 മുതൽ 24 വരെ, മേയ് 19 മുതൽ 22 വരെ, ജൂൺ 16 മുതൽ 19 വരെ എന്നീ മൂന്ന് ഘട്ടങ്ങളിലായി 24 മണിക്കൂർ വീതം സമരം നടത്തും. ഈ ദിവസങ്ങളിൽ പിക്കഡില്ലി, സർകിൾ ലൈൻ സർവീസുകൾ പൂർണ്ണമായും നിലയ്ക്കും. മെട്രോപൊളിറ്റൻ ലൈനിൽ ബേക്കർ സ്ട്രീറ്റിൽ നിന്ന് ആൾഡ്‌ഗേറ്റ് വരെയും സെൻട്രൽ ലൈനിൽ വൈറ്റ് സിറ്റിയിൽ നിന്ന് ലിവർപൂൾ സ്ട്രീറ്റ് വരെയും സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

സമരം ലണ്ടൻ നഗരത്തിലെ ഗതാഗത സംവിധാനത്തെ കാര്യമായി ബാധിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മിക്ക ട്യൂബ് ലൈനുകളിലും “ഗണ്യമായ” തടസ്സങ്ങൾ നേരിടേണ്ടി വരും എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (ടി.എഫ്.എൽ) മുന്നറിയിപ്പ് നൽകി കഴിഞ്ഞു . ആദ്യ ട്രെയിനുകളിൽ കയറുക പോലും പ്രയാസകരമാകാം. ഇതോടെ ലണ്ടൻ ഓവർഗ്രൗണ്ട്, ഡി.എൽ.ആർ, എലിസബത്ത് ലൈൻ, ട്രാം, ബസ് സർവീസുകൾ എന്നിവയിൽ തിരക്ക് കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഏപ്രിൽ 24ന് ബോ ഡിപ്പോയിൽ നിന്നുള്ള ചില ബസ് സർവീസുകളിലും പ്രത്യേക സമരം ഉണ്ടാകുന്നതോടെ യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകും.

ഡ്രൈവർമാരിൽ ഏകദേശം പകുതി പേർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്. എ.എസ്.എൽ.ഇ.എഫ് യൂണിയൻ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ജോലിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ആർ.എം.ടി-യോടൊപ്പം എ.എസ്.എൽ.ഇ.എഫ് കൂടി സമരത്തിൽ പങ്കെടുത്തപ്പോൾ സർവീസുകളെ ഏറെ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ എ.എസ്.എൽ.ഇ.എഫ് നാല് ദിവസ പ്രവർത്തി ആഴ്ച നിർദേശത്തെ പിന്തുണച്ചതിനാൽ സമരത്തിന്റെ വ്യാപ്തി കുറയുമെന്നാണ് വിലയിരുത്തൽ. ഡ്രൈവർമാർക്ക് സ്വമേധയാ നാല് ദിവസ പ്രവർത്തി ആഴ്ച സ്വീകരിക്കാമെന്ന നിർദേശത്തെ ആർ.എം.ടി തള്ളിയതാണ് ഈ സമരത്തിന് പ്രധാന കാരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിൽറ്റ്‌ഷെയറിൽ നടന്ന ലേലത്തിൽ ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട അപൂർവമായ ഒരു ലൈഫ് ജാക്കറ്റ് £670,000യ്ക്ക് വിറ്റുപോയി . ചരിത്രസ്മരണകളുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ലോകമെമ്പാടും നിന്ന് ഉയർന്ന ആവശ്യകത ഉണ്ടാകുന്നതിന്റെ ഉദാഹരണമായാണ് ഈ ലേലം വിലയിരുത്തപ്പെടുന്നത്. ഇതേ ലേലത്തിൽ ടൈറ്റാനിക്കിലെ ലൈഫ് ബോട്ടിൽ ഉപയോഗിച്ചിരുന്ന സീറ്റ് കുഷൻ £390,000യ്ക്ക് വിറ്റതും ശ്രദ്ധേയമായി. ചുവന്ന പതാകയും വെളുത്ത നക്ഷത്ര ചിഹ്നവും ഉൾപ്പെട്ട ഈ കുഷൻ മികച്ച നിലയിൽ സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

കുഷൻ ലണ്ടനിലെ ചായ വ്യാപാരിയായ റിച്ചാർഡ് വില്യം സ്മിത്തിന്റെ സുഹൃത്ത് സ്വന്തമാക്കിയതായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സ്മിത്ത് ടൈറ്റാനിക്കിൽ ഉണ്ടായിരുന്നത്. 1912-ൽ ഉത്തര അറ്റ്ലാന്റിക്കിൽ ഐസ്‌ബർഗുമായി ഇടിച്ചുണ്ടായ ദുരന്തത്തിൽ ഏകദേശം 1,500 പേർ മരണമടഞ്ഞപ്പോൾ സ്മിത്തും അതിൽപ്പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽപ്പെട്ടവരുടെ വ്യക്തിഗത വസ്തുക്കൾ ഇന്നും ചരിത്രസാക്ഷികളായി നിലകൊള്ളുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ലേലത്തിൽ കുഷൻ സ്വന്തമാക്കിയത് അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയം ആട്രാക്ഷനാണ്. ടെനസ്സിയിലെ പിജൻ ഫോർജും മിസൂരിയിലെ ബ്രാൻസണും ഉൾപ്പെടെ പ്രവർത്തിക്കുന്ന മ്യൂസിയങ്ങളിൽ ഇത് പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ടൈറ്റാനിക് ദുരന്തത്തിന്റെ 114-ാം വാർഷികത്തോടനുബന്ധിച്ച് സൗത്താംപ്ടണിൽ അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ അനുസ്മരിക്കുന്ന ചടങ്ങുകളും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഈ വേനൽക്കാലത്ത് ആളുകൾ വിദേശ യാത്രകളെക്കാൾ ആഭ്യന്തര ടൂറിസത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇറാൻ യുദ്ധത്തെ തുടർന്നുള്ള പ്രശ്നങ്ങളും യൂറോപ്പിലാകെ വിമാന റദ്ദാക്കലുകളുടെ ഭീഷണിയും കാരണം ആളുകൾ സുരക്ഷിതമായ യാത്രയായി രാജ്യത്തിനുള്ളിൽ തന്നെ അവധിക്കാലം ചിലവഴിക്കാൻ താല്പര്യപ്പെടുകയാണ് . കഴിഞ്ഞ ദിവസങ്ങളിലായി ഇന്ധന ക്ഷാമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ രാജ്യത്തു തന്നെയുള്ള നിരവധി ഹോളിഡേ പാർക്കുകളുടെ വെബ്സൈറ്റുകളിലെ സന്ദർശനം വർധിച്ചു. ചില കമ്പനികൾക്ക് ബുക്കിംഗിൽ 30% വരെ വർധന രേഖപ്പെടുത്തിയതായി അധികൃതർ പറയുന്നു. കോവിഡ് കാലത്തെപ്പോലെ തന്നെ അനിശ്ചിതത്വം ഒഴിവാക്കാൻ കുടുംബങ്ങൾ രാജ്യത്തിനകത്തു തന്നെയുള്ള യാത്രാ പദ്ധതികൾക്ക് മുൻഗണന നൽകുന്നതായും ടൂറിസം രംഗം വിലയിരുത്തുന്നു.

ജീവിതച്ചെലവിന്റെ വർധനയും ഈ മാറ്റത്തിന് പ്രധാന കാരണമായി മാറുന്നു. വിദേശ യാത്രകൾ കൂടുതൽ ചെലവേറിയതാകുന്നതിനാൽ കുറഞ്ഞ ചെലവിൽ കാർ അല്ലെങ്കിൽ പൊതുഗതാഗതം വഴി എളുപ്പത്തിൽ എത്താവുന്ന ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ തിരിയുകയാണ്. നിരവധി കുടുംബങ്ങൾ അവധി ദിവസങ്ങൾ കുറയ്ക്കുകയോ അടുത്തുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നു. അതേസമയം, യാത്രകൾ അവസാന നിമിഷം ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായതായി ടൂറിസം കമ്പനികൾ വ്യക്തമാക്കുന്നു. മാർച്ചിൽ യാത്രാചെലവിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ജനങ്ങളുടെ അവധിയാത്രയിലേക്കുള്ള താത്പര്യം തുടരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം ബ്രിട്ടനിലെ ആഭ്യന്തര ടൂറിസം വിപണി ഏകദേശം 7% വളർച്ച നേടുകയും 14 ബില്യൺ പൗണ്ടിനടുത്ത് എത്തുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

മധ്യപൂർവ ദേശത്തെ സംഘർഷത്തെ തുടർന്ന് യൂറോപ്പിൽ ജെറ്റ് ഇന്ധന ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്നുണ്ട് . ആവശ്യമായ ഇന്ധനം ലഭിക്കാത്ത പക്ഷം മേയ് അവസാനത്തോടെ വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് വ്യോമയാന മേഖല മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിൽ വെറും ഏതാനും ആഴ്ചകൾക്കുള്ള ഇന്ധന ശേഖരം മാത്രമേ ഉള്ളുവെന്ന റിപ്പോർട്ടുകളും ആശങ്ക വർധിപ്പിക്കുന്നുണ്ട് . കൂടാതെ, യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം നടപ്പിലാക്കിയതോടെ അതിർത്തികളിൽ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പുകൾ അനുഭവിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട് . ഇതിനകം തന്നെ ചില യാത്രക്കാർക്ക് വിമാനങ്ങൾ റദ്ധാക്കിയത് മൂലം യാത്ര തടസ്സപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ഒട്ടുമിക്ക ആളുകളെയും വിദേശ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുകയും ആഭ്യന്തര ടൂറിസത്തിനുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സുരക്ഷാ പരിശോധനയിൽ (വെറ്റിംഗ്) പരാജയപ്പെട്ട വ്യക്തിയെ യുഎസ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട പാളിച്ച പുറത്തുവന്നതിനെ തുടർന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കെയർ സ്റ്റാർമർ സർക്കാരിനെതിരെ വിമർശനം ശക്തമാകുകയാണ്. സർക്കാർ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയും വിവരം മറച്ചുവെച്ചതുമായ ആരോപണങ്ങൾ ഉയർന്നതോടെ പ്രധാനമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുണ്ടായത്. ഫോറിന്‍ ഓഫിസിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഡൗണിംഗ് സ്ട്രീറ്റിനെ അറിയിക്കാത്തതാണ് വിവാദത്തിന് മുഖ്യകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഈ വിവരം മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ പീറ്റർ മാൻഡൽസനെ നിയമിക്കില്ലായിരുന്നുവെന്ന് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി വ്യക്തമാക്കിയത് പ്രധാനമന്ത്രിക്ക് ആശ്വാസം നൽകുന്നതാണ് .

മാൻഡൽസന്റെ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ ശരിയായി പാലിച്ചുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉന്നയിച്ചു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടും അവർ രംഗത്തെത്തി. വിഷയത്തിൽ വിശദീകരണം നൽകാൻ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാകാനിരിക്കുകയാണ്. വെറ്റിംഗ് പ്രക്രിയ നിയമനത്തിന് ശേഷമാണ് ആരംഭിച്ചതെന്ന വിവരവും സർക്കാരിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ വർധിപ്പിച്ചു.

ഇതിനിടെ, ഫോറിന്‍ ഓഫിസിലെ മുതിർന്ന സിവിൽ സർവന്റായ ഒല്ലി റോബിൻസ് സ്ഥാനമൊഴിഞ്ഞതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട് . വെറ്റിംഗ് റിപ്പോർട്ട് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലിയാണ് അദ്ദേഹത്തെ നീക്കിയതെന്ന സൂചനകളുണ്ട്. പുതിയ ഫോറിന്‍ സെക്രട്ടറി ഇവറ്റ് കൂപ്പർ വെറ്റിംഗ് പ്രക്രിയ വേഗത്തിലായിരുന്നെങ്കിലും എല്ലാ പരിശോധനകളും പൂര്‍ണമായി നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി. സംഭവത്തിൽ നൽകിയ വിവരങ്ങളുടെ കൃത്യത പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ആചരിക്കുന്ന വേളയിൽ, അവരുടെ ജീവിതവും പൊതുസേവന പ്രതിബദ്ധതയും അനുസ്മരിച്ച് പുതിയ ചാരിറ്റി സ്ഥാപിക്കും . 1926 ഏപ്രിൽ 21ന് ജനിച്ച എലിസബത്ത് രാജ്ഞി, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ഭരണകാലത്ത് ജനങ്ങളോടുള്ള അടുപ്പവും സേവനമനോഭാവവും കൊണ്ടാണ് ശ്രദ്ധേയയായത്. ഈ പശ്ചാത്തലത്തിലാണ് “ക്വീൻ എലിസബത്ത് ട്രസ്റ്റ്” എന്ന പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നത്. സർക്കാർ £40 മില്യൺ രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകുന്നതോടൊപ്പം, ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കും. ഈ ട്രസ്റ്റിന് ചാൾസ് രാജാവ് രക്ഷാധികാരിയായി പ്രവർത്തിക്കുന്നത് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹത്തിലെ പൊതുസ്ഥലങ്ങൾ നവീകരിക്കുകയും ആളുകൾക്ക് ഒരുമിച്ചു കൂടാനും ബന്ധപ്പെടാനും കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുകയുമാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങൾ, പാർക്കുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയവ പുതുക്കി സമൂഹജീവിതത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളാണ് പ്രധാനമായും തയ്യാറാക്കുന്നത്. “എല്ലാവരും നമ്മുടെ അയൽക്കാരാണ്” എന്ന രാജ്ഞിയുടെ വിശ്വാസത്തെ അടിസ്ഥാനം ചെയ്ത് സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രായത്തിലുള്ളവർക്കും പശ്ചാത്തലങ്ങളിലുള്ളവർക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായ സിർ ഡാമൺ ബഫിനി, ഈ സംരംഭം രാജ്യത്തെ സമൂഹങ്ങൾക്കിടയിൽ പുതിയ ബന്ധങ്ങളും സഹകരണവും വളർത്തുമെന്ന് വ്യക്തമാക്കി. കൂടാതെ, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യമായ പരിശീലനവും കഴിവുകളും സമൂഹങ്ങൾക്ക് നൽകുന്നതും ട്രസ്റ്റിന്റെ പ്രധാന ഭാഗമാകും.

2022ൽ 96-ാം വയസ്സിൽ അന്തരിച്ച രാജ്ഞി ഏപ്രിൽ 21ന് 100 -ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു. അവരുടെ സ്മരണയ്ക്കായി ജനജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന “ലൈവിംഗ് മെമ്മോറിയൽസ്” സൃഷ്ടിക്കുന്നതിന് ആയിരിക്കും ട്രസ്റ്റ് മുൻഗണന നൽകുക . ഈ പുതിയ ട്രസ്റ്റ് അതിന്റെ തുടർച്ചയായി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതും വലുതുമായ നിരവധി പദ്ധതികൾ വഴി ആളുകൾക്ക് ഒന്നിച്ചു കൂടാനും പങ്കിടാനും കഴിയുന്ന ഇടങ്ങൾ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ റാണിയുടെ പൈതൃകം ഭാവിതലമുറകളിലും നിലനിൽക്കുമെന്നും, അവരുടെ സേവനമൂല്യങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പകരുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭകാലത്ത് നൽകുന്ന ഒരു വാക്സിൻ നവജാത ശിശുക്കളെ ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ആശുപത്രി പ്രവേശനം 80 ശതമാനത്തിലധികം കുറയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റെസ്പിറേറ്ററി സിങ്കീഷ്യൽ വൈറസ് (RSV) എന്ന വൈറസ് ജനിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുകയും ശ്വാസംമുട്ടൽ, പാൽ കുടിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ് . ഇത് മൂലം യുകെയിൽ ഓരോ വർഷവും 20,000ത്തിലധികം കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ ശ്രദ്ധേയമാകുന്നത്.

2024 മുതൽ ഗർഭിണികൾക്ക് 28 ആഴ്ചയ്ക്ക് ശേഷം ഈ വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ആദ്യകാലഘട്ടത്തിൽ മികച്ച സംരക്ഷണം നൽകുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് RSV. ജനിക്കുന്ന കുഞ്ഞുങ്ങളിൽ പകുതിയോളം പേർക്ക് ഈ വൈറസ് ബാധിക്കാറുണ്ടെന്നും ഇത് സാധാരണ ജലദോഷത്തിൽ നിന്ന് ജീവന് ഭീഷണിയാകുന്ന രോഗങ്ങളിലേക്കും മാറാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഗുരുതരമായി ബാധിക്കുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശത്തിലെ അണുബാധ മൂലം ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ഇത് മാതാപിതാക്കൾക്ക് ഏറെ ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറച്ച് കേസുകളിൽ മരണവും സംഭവിക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട് . ഈ സാഹചര്യത്തിൽ ഗർഭകാല വാക്സിനേഷൻ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ നിർണായക മുന്നേറ്റമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ പെർത്ത് ആൻഡ് കിൻറോസ് പ്രദേശത്ത് എം90 മോട്ടോർവേയിൽ കാർ തെറ്റായ ദിശയിൽ സഞ്ചരിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു ഡ്രൈവർമാർ മരിച്ചു. രാത്രി 10.30 ഓടെ കിൻറോസിന് സമീപം നടന്ന ഈ അപകടത്തിൽ ഇരുവരും സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു . തെക്കോട്ടുള്ള പാതയിൽ വടക്കോട്ടാണ് ഒരു കാർ സഞ്ചരിച്ചതെന്ന് പോലീസ് സ്കോട്ട് ലൻഡ് അറിയിച്ചു.

ഗ്രേ നിറത്തിലുള്ള ഫോർഡ് കുഗ കാർ തെക്കോട്ടുള്ള പാതയിൽ തെറ്റായി വടക്കോട്ട് സഞ്ചരിക്കുമ്പോൾ, തെക്കോട്ടു തന്നെ സഞ്ചരിച്ചിരുന്ന വൈറ്റ് വോക്സ്ഹാൾ കോഴ്‌സയുമായി ഇടിച്ചിടുകയായിരുന്നു. ഫോർഡ് കുഗ ഓടിച്ചിരുന്ന 44കാരനും കോഴ്‌സ ഓടിച്ചിരുന്ന 20കാരനും ആണ് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത് . അപകടത്തിന്റെ മുഴുവൻ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാക്ഷികളോട് മുന്നോട്ട് വരാൻ പൊലീസ് അഭ്യർത്ഥിച്ചു. ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉള്ളവരും വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് എം90 മോട്ടോർവേയുടെ ജംഗ്ഷൻ 6 മുതൽ 7 വരെ തെക്കോട്ടുള്ള പാത ഏകദേശം 16 മണിക്കൂർ അടച്ചിട്ടു. അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ലണ്ടനിലെ ഹെൻഡൺ പ്രദേശത്ത് ഒരു വ്യാപാര സ്ഥാപനത്തിന് തീയിടാനുള്ള ശ്രമം കൗണ്ടർ ടെററിസം പോലീസ് അന്വേഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . വെള്ളിയാഴ്ച രാത്രി ഒരു വ്യക്തി പ്ലാസ്റ്റിക് ബാഗിൽ ദ്രാവകം നിറച്ച മൂന്ന് കുപ്പികളുമായി കടകളുടെ നിരയ്ക്ക് സമീപത്തെത്തി അവയ്ക്ക് തീ കൊളുത്താൻ ശ്രമിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ കുപ്പികൾ പൂർണമായി കത്തിയില്ലാത്തതിനാൽ വലിയ തീപിടിത്തം ഒഴിവാക്കുകയായിരുന്നു . തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കടയുടെ മുൻഭാഗത്ത് ചെറിയ നാശനഷ്ടം സംഭവിച്ചെങ്കിലും സമീപത്തെ മറ്റു കടകൾക്കും താമസസ്ഥലങ്ങൾക്കും ഭീഷണി ഉണ്ടായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തൽ. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫയർഫോഴ്സ് എത്തി ഉടൻ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

ഈ സംഭവം നിലവിൽ തീവ്രവാദ പ്രവർത്തനമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സമീപകാലത്ത് നടന്ന മറ്റു സംഭവങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ സമാന രീതിയിൽ നടന്ന മറ്റു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗണ്ടർ ടെററിസം വിഭാഗം അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച തെളിവുകൾ വിശദമായി പരിശോധിച്ചുവരികയാണ് എന്ന് പോലീസ് അറിയിച്ചു . പ്രദേശവാസികളിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും സംശയാസ്പദരായ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഫിൻച്ലിയിലെ ഒരു പെർഷ്യൻ ഭാഷാ മാധ്യമ സ്ഥാപനത്തെയും ഒരു സിനഗോഗിനെയും ലക്ഷ്യമിട്ട ആക്രമണ ശ്രമങ്ങളും ഗോൾഡേഴ്സ് ഗ്രീനിലെ ഒരു യഹൂദ ചാരിറ്റി സ്ഥാപനത്തിന്റെ ആംബുലൻസുകൾക്ക് തീ വെച്ച സംഭവവും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ലണ്ടനിൽ സമാന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു . ഈ സംഭവങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാനമായ രീതികൾ അന്വേഷണത്തെ കൂടുതൽ ഗൗരവകരമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വിദ്വേഷപരമായ ആക്രമണങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കാനായി ആയുധധാരികളായ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും സമൂഹത്തിൽ വിശ്വാസം ഉറപ്പാക്കാൻ അധിക നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ യുദ്ധത്തിനെ തുടർന്ന് കുതിച്ചുയർന്നിരുന്ന ഭവന വായ്പ പലിശനിരക്കുകൾ കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . പ്രധാന മോർട്ട്ഗേജ് ലെൻഡർമാർ പുതിയ ഡീലുകളിൽ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ആശ്വാസം ഉയർന്നിട്ടുണ്ട്. യുദ്ധത്തിൽ ദീർഘകാല സമാധാന സാധ്യതകളെ പ്രതീക്ഷിച്ച് വിപണികൾ പ്രതികരിച്ചതോടെ വായ്പാ എടുക്കുന്നതിന്റെ ചെലവ് ഉയരുന്നത് കുറഞ്ഞതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്ഥിതി ഇപ്പോഴും അനിശ്ചിതമായതിനാൽ നിരക്കുകൾ വീണ്ടും പെട്ടെന്ന് മാറാനിടെയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ആറാഴ്ചയായി ഉയർന്ന പലിശനിരക്കുകൾ കാരണം പുതിയ വായ്പ തേടുന്നവർക്കും ആദ്യവീട് വാങ്ങുന്നവർക്കും വലിയ സമ്മർദ്ദം നേരിട്ടിരുന്നു. “സ്വാപ്പ് റേറ്റുകൾ” അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശനിരക്കുകൾ നിശ്ചയിക്കുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ഇൻഫ്ലേഷൻ ആശങ്കകൾ കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്കുയർത്തലിന് സാധ്യത കുറയുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാലിഫാക്സ്, എച്ച്എസ്ബിസി, സാന്റാൻഡർ തുടങ്ങിയ ബാങ്കുകൾ സ്ഥിര പലിശനിരക്കുകൾ കുറച്ചിട്ടുണ്ട്. രണ്ടുവർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.90% എന്ന ഉയർച്ചയിൽ നിന്ന് 5.87% ആയി കുറഞ്ഞതും കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, വീട് സ്വന്തമാക്കാനുള്ള ചെലവ് ഇപ്പോഴും ഉയർന്നതായതിനാൽ സാധാരണക്കാർക്കുള്ള ബുദ്ധിമുട്ട് തുടരുകയാണ് . അഞ്ചുവർഷമായി സേവിംഗ്സ് ചെയ്ത് വീട് വാങ്ങാൻ ശ്രമിക്കുന്ന പ്രായം കുറഞ്ഞവർക്ക് പോലും വായ്പ കാലാവധി 40 വർഷമായി നീട്ടേണ്ടിവരുന്ന സാഹചര്യമാണ്. ഇന്ധനവും ഭക്ഷണവും ഉൾപ്പെടെ ജീവിതച്ചെലവുകൾ വർധിച്ചതും ആളുകളെ ബാധിക്കുന്നുണ്ട് . അതിനാൽ വായ്പ എടുക്കുന്നവർ സ്വന്തം സാമ്പത്തിക ശേഷി വിലയിരുത്തി തീരുമാനമെടുക്കണമെന്നും ഭാവിയിലെ അനിശ്ചിതത്വങ്ങൾ മുൻകൂട്ടി കണക്കാക്കി സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകൾക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള (SEN) കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏകദേശം 1,400 വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളെ അധികമായി നിയമിക്കേണ്ടതായി വരുമെന്ന റിപ്പോർട്ട് പുറത്തു വന്നു. എജുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ നിലവിലെ സേവനങ്ങളിൽ പ്രാദേശികമായി വലിയ വ്യത്യാസങ്ങളും ഗുരുതരമായ ജീവനക്കാരുടെ ക്ഷാമവും ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം 40% വർധനവാണ് ആവശ്യമായി വരുന്നത്. ഇതിന് ഏകദേശം £140 മില്യൺ ചെലവ് വരുമെന്നാണു പുറത്തുവരുന്ന കണക്ക് സൂചിപ്പിക്കുന്നത്.

വിദ്യാർത്ഥികളിൽ ഓട്ടിസം ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങളുടെ വർധനയും, സ്കൂളുകളുടെ നയങ്ങളും, പ്രത്യേക സ്കൂളുകളിലെ സീറ്റുകളുടെ കുറവും ആവശ്യകത വർധിക്കാനുള്ള കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സൈക്കോളജിസ്റ്റുകളുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ വിലയിരുത്തലുകളും (EHCP) പിന്തുണയും വൈകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ ഏകദേശം 3,400 സൈക്കോളജിസ്റ്റുകൾ മാത്രമാണുള്ളത്. സർക്കാർ ഓരോ വർഷവും 200 പേർക്ക് മാത്രമാണ് പരിശീലത്തിനുള്ള പിന്തുണ നൽകുന്നത്.

ഈ സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലിഭാരം കൂടുന്നതും ചിലർ സ്വകാര്യ മേഖലയിലേക്ക് മാറുന്നതുമൂലം ജീവനക്കാരുടെ കുറവ് രൂക്ഷമാകുന്നുവെന്നാണ് വിലയിരുത്തൽ. കുട്ടികൾക്ക് സമയബന്ധിതമായ പിന്തുണ ലഭിക്കാത്തത് കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. സർക്കാർ പ്രഖ്യാപിച്ച “experts at hand” ഗ്രാന്റുകൾ വഴി ഈ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും, വാഗ്ദാനം ചെയ്ത ഫണ്ടിംഗ് മതിയാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.

RECENT POSTS
Copyright © . All rights reserved