ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഈ വർഷം ആദ്യമായി വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് പലിശനിരക്കുകൾ ഉയർന്നതും ഭവനവായ്പ ചെലവ് വർധിച്ചതുമാണ് വിപണിയെ ബാധിച്ചതെന്ന് നാഷൻവൈഡ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി . മേയിൽ ശരാശരി വീടുവില മുൻമാസത്തേക്കാൾ 0.6 ശതമാനം കുറഞ്ഞ് £278,024 ആയി. വാർഷിക അടിസ്ഥാനത്തിൽ വിലയിൽ 1.7 ശതമാനം വർധനയുണ്ടെങ്കിലും ഏപ്രിലിലെ 3 ശതമാന വളർച്ചയെ അപേക്ഷിച്ച് ഇത് ഗണ്യമായ മന്ദഗതിയെയാണ് സൂചിപ്പിക്കുന്നത്.

വായ്പാ പലിശ ഉയർന്നതോടെ ഭവനവാങ്ങൽ താൽപര്യം കുറയുന്നതായാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത് . ഈ സമയത്ത് വിപണിയിൽ വില വർധിക്കേണ്ട സാഹചര്യത്തിൻ്റെ ആവശ്യകത കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വായ്പാ ചെലവ് കുടുംബങ്ങളുടെ ചെലവിടൽ ശേഷിയെ ബാധിക്കുമെന്നും ഇതിന്റെ പ്രതിഫലം വീടുവിലകളിൽ കൂടുതൽ പ്രകടമാകാമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷം വീടുവിലയിൽ 2 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് സാവിൽസ് പ്രവചിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യം ദീർഘകാല പ്രതിസന്ധിയാകണമെന്നില്ലെന്നാണ് നാഷൻവൈഡിന്റെ വിലയിരുത്തൽ. സ്ഥിരനിരക്കിലുള്ള ഭവനവായ്പകളുടെ അടിസ്ഥാനമായ സ്വാപ്പ് നിരക്കുകൾ 2023ലെ ഉയർന്ന നിലകളേക്കാൾ താഴെയാണെന്നും അതിനാൽ വീടുവാങ്ങാനുള്ള ശേഷിയിൽ വലിയ ആഘാതമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഊർജവിലകൾ സാധാരണ നിലയിലാകുകയും സാമ്പത്തിക അനിശ്ചിതത്വം കുറയുകയും ചെയ്താൽ ഭവനവിപണിയിലെ നിലവിലെ മന്ദത താൽക്കാലികമായിരിക്കാമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ കെയർ വർക്കറായി ജോലി ചെയ്യാനെത്തിയ മലയാളി യുവാവിന് ഒരു വർഷക്കാലം ജോലി നൽകാതിരുന്ന സംഭവത്തിൽ തൊഴിലുടമയ്ക്കെതിരെ ചരിത്രപരമായ വിധി വന്നു . കേരളത്തിൽ നിന്നുള്ള ഷാബിൻ ഷാജിക്ക് ഏകദേശം 30,000 പൗണ്ട് (ഏകദേശം 34 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ തൊഴിൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ജോലി ചെയ്യാൻ തയ്യാറായിരുന്നിട്ടും ഒരു ദിവസത്തെ ജോലി പോലും നൽകാതിരുന്നത് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തി.

2023-ൽ കെയർ വർക്കർ വിസയിൽ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡിലെത്തിയ ഷാബിൻ, ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർ വാങ്ങുകയും പരിശീലനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പോൺസർ ചെയ്തിരുന്ന കെയർ കമ്പനി ഒരു ഷിഫ്റ്റ് പോലും നൽകിയില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനും വിസ വ്യവസ്ഥകൾ തടസ്സമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹത്തിന് ഭക്ഷണത്തിനും ജീവിക്കാൻ പോലും ചാരിറ്റി സംഘടനകളെയും ഫുഡ് ബാങ്കുകളെയും ആശ്രയിക്കേണ്ടിവന്നു. ഒടുവിൽ മറ്റൊരു തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ലഭിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
കേസിൽ ഷാബിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ കുടിശ്ശിക വേതനം, അവധിവേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ 28,843 പൗണ്ടും അധിക ചെലവായി 8,700 പൗണ്ടും നൽകാൻ കമ്പനിയോട് നിർദേശിച്ചു. കമ്പനിയുടെ സ്പോൺസർഷിപ്പ് ലൈസൻസ് 2024-ൽ റദ്ദാക്കിയതായും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. യുകെയിലേക്ക് വലിയ തുക ചെലവഴിച്ച് എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിന്റെ ഗുരുതര ഉദാഹരണമാണ് ഈ കേസെന്ന് തൊഴിലാളി അവകാശ പ്രവർത്തകർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തോർണ്ടൺ ക്ലീവ്ലീസിലെ റോസാൾ ബീച്ചിൽ കടലിൽ മുങ്ങിയ സ്വന്തം വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ അറുപത് വയസ്സുള്ള സ്ത്രീ മരിച്ചു. അതേ പ്രായത്തിലുള്ള ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല .

നായ കടലിൽ കുടുങ്ങിയതിനെ തുടർന്ന് ഇരുവരും വെള്ളത്തിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8.30ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കരയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് ലങ്കാഷയർ പൊലീസ് അറിയിച്ചു. അതേസമയം, കടലിൽ കുടുങ്ങിയ നായയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സ്കോട്ട് ലൻഡിന്റെ മുൻ പ്രഥമമന്ത്രി നിക്കോള സ്റ്റർജൻ മുൻ ഭർത്താവ് പീറ്റർ മറെലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ച് സംസാരിക്കവെ വികാരാധീനയായി. സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) ഫണ്ടിൽ നിന്ന് 4 ലക്ഷം പൗണ്ടിലേറെ തുക തട്ടിയെടുത്തതായി മറെൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് സ്റ്റർജന്റെ പ്രതികരണം. താൻ ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും മറ്റൊരാളുടെ കുറ്റത്തിന് മാപ്പ് പറയില്ലെന്നും അവർ പറഞ്ഞു.

ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, മറെൽ സമ്മാനിച്ച ഒരു നെക്ലേസിനെക്കുറിച്ച് പരാമർശിക്കവെയാണ് സ്റ്റർജൻ കണ്ണീരടക്കാൻ പാടുപെട്ടത്. ഭർത്താവിന്റെ സമ്മാനമാണെന്ന് കരുതി ഏറെ ഇഷ്ടത്തോടെ ഉപയോഗിച്ചിരുന്ന ആ നെക്ലേസ് പാർട്ടിയുടെ പണം ഉപയോഗിച്ചാണ് വാങ്ങിയതെന്ന് പിന്നീട് മനസ്സിലായതായി അവർ പറഞ്ഞു. ഈ വിവരം തനിക്ക് വലിയ വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്നും അതിൽ നിന്ന് പൂർണമായി മുക്തയാകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും സ്റ്റർജൻ വ്യക്തമാക്കി.

ഭർത്താവിന്റെ പ്രവൃത്തികൾ വ്യക്തിപരമായ വഞ്ചന മാത്രമല്ല, പൊതുജീവിതത്തിലും തന്നെ കടുത്ത വിമർശനങ്ങൾക്കും സംശയങ്ങൾക്കും വിധേയയാക്കിയെന്ന് സ്റ്റർജൻ പറഞ്ഞു. അതേസമയം, എസ്.എൻ.പി.യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൂർണ സുതാര്യത ഉറപ്പാക്കുന്നതിനായി പൊതുഅന്വേഷണം നടത്തണമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി മന്ത്രി പാറ്റ് മക്ഫാഡൻ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടണിൽ 20 വയസ്സുള്ള യുവാവിനെ കിർപാൻ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ സിഖ് സമൂഹം അനാവശ്യമായി അപകീർത്തിപ്പെടുത്തപ്പെടുകയാണെന്ന ആശങ്കയുമായി സമൂഹനേതാക്കൾ രംഗത്ത്. കേസും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ ചർച്ചകളും സിഖ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിയതായി സിഖ് സമൂഹനേതാവ് ബൽജീത് സിങ് പറഞ്ഞു. ഒരു വ്യക്തിയുടെ പ്രവൃത്തിയെ മുഴുവൻ സിഖ് സമൂഹത്തോടും മതത്തോടും ബന്ധപ്പെടുത്തി കാണുന്നത് തെറ്റാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന് പിന്നാലെ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ചിഹ്നങ്ങളിലൊന്നായ ‘കിർപാൻ’ സംബന്ധിച്ച നിയമങ്ങളും ചർച്ചാവിഷയമായി. സിഖ് മതത്തിൽ വിശുദ്ധ പ്രാധാന്യമുള്ള ചെറിയ വളഞ്ഞ കത്തിയാണ് കിർപാൻ. ബ്രിട്ടനിലെ നിലവിലെ നിയമപ്രകാരം മതാചാരത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് കിർപാൻ ശരീരത്തോട് ചേർത്ത് ധരിക്കാൻ അനുമതിയുണ്ട്. എന്നാൽ അത് ആക്രമണോദ്ദേശ്യത്തോടെ പുറത്തെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ചില രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും കിർപാനുമായി ബന്ധപ്പെട്ട നിയമപരമായ ഇളവുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.
1988 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 139-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് മൂർച്ചയുള്ള വസ്തു കൈവശം വച്ചെന്ന കുറ്റം ചുമത്തപ്പെട്ടാൽ, അത് മതപരമായ ആവശ്യത്തിനായിരുന്നുവെന്ന് തെളിയിക്കാൻ പ്രതിക്ക് അവസരമുണ്ട്. സിഖ് മതവിശ്വാസികൾക്ക് മാത്രമല്ല, ദേശീയ വേഷത്തിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾ ധരിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്. ഉദാഹരണമായി, സ്കോട്ടിഷ് ഹൈലാൻഡ് വേഷത്തിന്റെ ഭാഗമായ ‘സ്ഗിയാൻ ഡുബ്’ എന്ന ചെറിയ കത്തിയും നിയമപരമായ ഈ ഇളവിന്റെ പരിധിയിൽപ്പെടുന്നു.
അതേസമയം, മതപരമായോ സാംസ്കാരികമായോ ആയ കാരണങ്ങളാൽ കൈവശം വയ്ക്കുന്ന വസ്തു അക്രമപ്രവർത്തനത്തിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത് ആക്രമണായുധമായി കണക്കാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. കേസിലെ വിധിക്ക് പിന്നാലെ യുകെ സിഖ് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, കിർപാൻ ധരിക്കുന്ന വിശ്വാസികൾ അതിനോടൊപ്പമുള്ള വലിയ ഉത്തരവാദിത്തം തിരിച്ചറിയണമെന്നും, മതപരമായ ആവശ്യങ്ങൾക്കായി മാത്രമുള്ള പരിമിതമായ നിയമപരിരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഓർമിപ്പിച്ചു. ഒരാളുടെ കുറ്റകൃത്യത്തിന്റെ പേരിൽ മുഴുവൻ സിഖ് സമൂഹത്തെയും മതത്തെയും കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓക്കസ് (AUKUS) സഖ്യം സമുദ്രാതിർത്തികളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പ്രതിരോധ ശേഷിയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ സാങ്കേതികവിദ്യ 2027ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ആകെ ചെലവ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രിട്ടൻ 150 ദശലക്ഷം പൗണ്ട് (ഏകദേശം 201 ദശലക്ഷം ഡോളർ) നിക്ഷേപിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ഓക്കസ് പദ്ധതികൾ മന്ദഗതിയിലാണെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

2021ൽ രൂപീകരിച്ച ഓക്കസ് സഖ്യം ആണവ അന്തർവാഹിനികളുടെ വികസനവും സൈനിക സാങ്കേതികവിദ്യ പങ്കുവെക്കലും ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന നാവിക സാന്നിധ്യത്തെ പ്രതിരോധിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. സമുദ്രാതിർത്തി നിരീക്ഷണം, രഹസ്യാന്വേഷണം, ലോജിസ്റ്റിക്സ് പിന്തുണ, ആവശ്യമായ സാഹചര്യങ്ങളിൽ ആക്രമണ ദൗത്യങ്ങൾ എന്നിവയ്ക്കും പുതിയ ആളില്ലാ അണ്ടർവാട്ടർ വാഹനങ്ങൾ ഉപയോഗിക്കാനാകുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്രാമപ്രദേശങ്ങളിലെ കടകളിൽ മോഷണവും കവർച്ചയും വ്യാപകമായി വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇൻഷുറൻസ് സ്ഥാപനമായ എൻ.എഫ്.യു മ്യൂച്വൽ നടത്തിയ സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ പത്ത് റീട്ടെയിൽ സ്ഥാപനങ്ങളിൽ ഒമ്പതും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം മോഷണത്തിന് ഇരകളായിട്ടുണ്ട് . ഫാം ഷോപ്പുകൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയും ഇപ്പോൾ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഓരോ സ്ഥാപനത്തിനും ശരാശരി 83,000 പൗണ്ടിന്റെ സാമ്പത്തിക നഷ്ടമാണ് നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില സ്ഥാപനങ്ങൾക്ക് അരമില്യൺ പൗണ്ടിലധികം നഷ്ടമുണ്ടായതായും കണ്ടെത്തി.

കെന്റിലെ ബ്രോഡ്ഡിച്ച് ഫാം ഷോപ്പ് ഉടമ ജോൺ ഹാരിസ് കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത് നടന്ന കവർച്ചയുടെ അനുഭവം പങ്കുവച്ചത് അതീവ സങ്കടത്തോടെയാണ് . രാത്രിയിൽ മേൽക്കൂര തകർത്ത് കടയിൽ കയറിയ മോഷ്ടാക്കൾ അലമാര പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു . അതിനുള്ളിലുണ്ടായിരുന്ന 5,000 പൗണ്ടും പ്രാദേശിക ചാരിറ്റിക്കായി ശേഖരിച്ചിരുന്ന സംഭാവന പെട്ടികളും നഷ്ടമായി. സംഭവത്തിന് ശേഷം കടയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കടകളെ ലക്ഷ്യമിടുന്നതായി വ്യാപാര സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2025-ൽ മാത്രം 55 ലക്ഷം ഷോപ്പ്ലിഫ്റ്റിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഇതിനെ തുടർന്നാണ് റീട്ടെയിൽ തൊഴിലാളികളെ ആക്രമിക്കുന്നതിനെ പ്രത്യേക കുറ്റമായി പരിഗണിക്കുന്ന പുതിയ നിയമം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയത് . ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികളിൽ ഭീതിയും ആശങ്കയും വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ഫോംബി ബീച്ചിൽ നീന്തുന്നതിനിടെ 15-കാരിയായ ചിയെഡ്സ ഫെർഗ്യൂസൺ മുങ്ങിമരിച്ചു. അപകടത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ സഹായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിയെഡ്സിന്റെ സ്വപ്നം ഭാവിയിൽ നേഴ്സാകുക എന്നതായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ റിപ്പോർട്ട് സെഫ്റ്റൺ കൊറോണറുടെ ഓഫീസിന് കൈമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്തിടെ നിരവധി കുട്ടികളും യുവാക്കളും ജലാശയ അപകടങ്ങളിൽ മരിച്ച സാഹചര്യത്തിലാണ് ഈ ദുരന്തവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, ബ്രിട്ടനിൽ ചൂട് കനക്കുന്നതിനിടെ ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കെന്റ്, ഓക്സ്ഫോർഡ്, ലാങ്കാഷയർ, ചെഷയർ, ലിങ്കൺഷയർ, ഹാലിഫാക്സ്, റോതർഹാം, വാർവിക്ഷയർ, ഫാർൻബറോ എന്നിവിടങ്ങളിലായി അടുത്ത ദിവസങ്ങളിൽ നിരവധി കുട്ടികളും യുവാക്കളും ജലാശയ അപകടങ്ങളിൽ മരിച്ചിരുന്നു. ഫോംബി ബീച്ചിലെ പുതിയ ദുരന്തം ഈ ആശങ്ക കൂടുതൽ ശക്തമാക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വർഷങ്ങളോളം ഭർത്താവ് ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ബ്രിട്ടനിലെ ഡെവൺ സ്വദേശിനി സോയി വാട്ട്സ് (43) വെളിപ്പെടുത്തി. 17-ാം വയസുമുതൽ പരിചയമുണ്ടായിരുന്ന ഭർത്താവുമായി 18 വർഷം ബന്ധത്തിലായിരുന്ന സോയിക്ക് അറിയാതെയാണ് രാത്രിയിൽ ചായയിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന സമയത്ത് പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തിരുന്നു.

2011 മുതൽ 2016 വരെ ആറുവർഷം നീണ്ടുനിന്ന കുറ്റകൃത്യങ്ങൾക്കാണ് സോയിയുടെ മുൻഭർത്താവിനെ 2022-ൽ 11 വർഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക പ്രവർത്തനങ്ങൾക്കായി മരുന്ന് നൽകി അബോധാവസ്ഥയിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ദിവസം ദേവാലയത്തിൽ നിന്ന് വീട്ടിലെത്തിയശേഷം ഭർത്താവ് തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് സോയി പറഞ്ഞു.
സമാന അനുഭവം നേരിട്ട അമാൻഡ സ്റ്റാൻഹോപ്പിനൊപ്പം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങൾക്കും അബോധാവസ്ഥയിലുള്ള സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളുടെ ഓൺലൈൻ പ്രചാരണത്തിനുമെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സോയി അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പലപ്പോഴും കുടുംബത്തിനകത്ത് തന്നെ നടക്കുന്നതിനാൽ ഇരകൾക്ക് അത് തിരിച്ചറിയാനും പരാതിപ്പെടാനും വർഷങ്ങൾ എടുക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ഇരകൾ ഭയമില്ലാതെ മുന്നോട്ടുവരണമെന്നും ഇത്തരം കേസുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിയമനടപടികളും പൊതുബോധവത്കരണവും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ: 30 മൈൽ വേഗപരിധിയുള്ള റോഡിൽ മണിക്കൂറിൽ 139 മൈൽ വരെ അതിവേഗത്തിൽ കാർ ഓടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുകൊന്ന കേസിൽ രണ്ട് യുവാക്കൾക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു. ഉവൈസ് ഹുസൈൻ (20), ഉസ്മോൻ മഹ്മൂദ് (23) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. മാർച്ച് 9-ന് പുലർച്ചെ മാഞ്ചസ്റ്ററിലെ ഗ്രീൻ എൻഡ് റോഡിലും കിങ്സ്വേയിലും നടന്ന അപകടത്തിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന സിൽവെസ്റ്റർ അബയോമി (50) കൊല്ലപ്പെട്ടിരുന്നു.

അപകടത്തിന് മുൻപ് ഇരുവരും ലഹരി ഉളവാക്കുന്ന രീതിയിൽ നൈട്രസ് ഓക്സൈഡ് വാതകം ഉപയോഗിക്കുകയും ചുവപ്പ് സിഗ്നലുകൾ മറികടന്ന് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ പായുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അബയോമിയെ ഇടിച്ച ശേഷം ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും വാഹനം മോഷണം പോയതായി അറിയിക്കാൻ ആലോചിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു.

മരണത്തിന് കാരണമായ അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ച ഹുസൈന് 11 വർഷവും എട്ട് മാസവും തടവുശിക്ഷയും, കുറ്റകൃത്യത്തിൽ സഹായവും പ്രേരണയും നൽകിയതായി സമ്മതിച്ച മഹ്മൂദിന് 12 വർഷവും ഒൻപത് മാസവും തടവുശിക്ഷയും കോടതി വിധിച്ചു. റോഡ് സുരക്ഷയെ പൂർണമായി അവഗണിച്ച പ്രതികളുടെ പെരുമാറ്റം അതീവ ഗുരുതരമാണെന്നും, ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഈ സംഭവം സമൂഹത്തിന് മുന്നറിയിപ്പാണെന്നും ജഡ്ജി നിരീക്ഷിച്ചു.