ബിൻസു ജോൺ, ചീഫ് എഡിറ്റർ
കാലം മാറുന്നു. ജീവിതരീതികൾ മാറുന്നു. നാടുകൾ മാറുന്നു. എന്നാൽ ഓണം മലയാളിയുടെ മനസ്സിൽ തെളിയിക്കുന്ന ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും നന്മയുടെയും തിരിനാളങ്ങൾ ഇന്നും അതേപോലെ നിലനിൽക്കുന്നു. ലോകത്തിന്റെ ഏതു കോണിലായാലും ഒരു മലയാളിയുടെ മനസ്സിൽ ഓണമെത്തുമ്പോൾ ആദ്യം തെളിയുന്നത് സ്വന്തം നാടിന്റെ ഓർമ്മകളാണ്. പൂക്കളവും പൂക്കാലവും, ഓണപ്പാട്ടും ഓണക്കളികളും, വിരുന്നു വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, വാഴയിലയിലെ സദ്യയും അതിനൊപ്പമുള്ള കളിചിരികളുമെല്ലാം ഗൃഹാതുരതയുടെ ഓരോ അധ്യായങ്ങളാണ്. നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കുമ്പോഴും ഈ ഓർമ്മകളെ ചേർത്തുപിടിച്ചാണ് ലോകത്തിലെവിടെയുമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നത്.
ഇതാണ് ഓണത്തിന്റെ ഏറ്റവും വലിയ സൗന്ദര്യവും . അത് ഒരു ആഘോഷങ്ങൾക്കപ്പുറം നമ്മൾ എവിടെ നിന്നാണ് വന്നതെന്നും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ വേരുകൾ എത്ര ആഴത്തിലാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു കാലമാണ് ഓണം . ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യരെ ഒരുമിച്ചിരുത്തുന്ന ഒരു സാംസ്കാരിക അനുഭവം .
ഓണം ആഘോഷിക്കുന്നതിനൊപ്പം നമ്മുടെ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. അതുകൊണ്ടുതന്നെ മലയാളം യുകെയെ സംബന്ധിച്ചിടത്തോളം ഓണക്കാലം കേവലം ആഘോഷത്തിന്റെ കാലം മാത്രമല്ല. വായനയുടെയും സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും ഉത്സവകാലം കൂടിയാണ്. മുൻ വർഷങ്ങൾക്ക് സമാനമായി തുടർച്ചയായ 8 വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ ഇന്ന് തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു . പ്രശസ്ത സാഹിത്യകാരൻ തേക്കിൻകാട് ജോസഫ് , പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് , ബാബുരാജ് കളമ്പൂർ എന്നിവർ ഉൾപ്പെടെയുള്ള 50 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ ഓണക്കാലത്ത് മലയാളം യുകെയുടെ പ്രിയ വായനക്കാർക്കായി ഒരുക്കാൻ സാധിച്ചു. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .
കഴിഞ്ഞ വർഷം മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങളായ അനുജ കെ. എഴുതിയ ‘ശർക്കരവരട്ടി’യും റ്റിജി തോമസിന്റെ ‘അവ്യക്തയുടെ സന്ദേശങ്ങളും’ പ്രിയ വായനക്കാർ ഏറ്റെടുത്തതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു.
ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വളർച്ച അതിനെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന വായനക്കാരുടെ സ്നേഹത്തിലൂടെയാണ്. മലയാളം യുകെയുടെ ഓരോ ചുവടിലും ഈ സ്നേഹവും പിന്തുണയും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഞങ്ങളുടെ പ്രിയ വായനക്കാരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാവാത്തതാണ്.
ഈ ഓണം ഓരോ വീടുകളിലും സന്തോഷം നിറയ്ക്കട്ടെ. അകന്നുപോയ ബന്ധങ്ങളെ വീണ്ടും അടുപ്പിക്കട്ടെ. മറന്നുപോയ സൗഹൃദങ്ങൾക്ക് പുതിയ നിറം പകരട്ടെ. പ്രയാസങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള കരുത്ത് പകരട്ടെ. നമ്മുടെ സമൂഹത്തിൽ കൂടുതൽ സ്നേഹവും കരുതലും സഹവർത്തിത്വവും വളരട്ടെ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നാളിതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. ഇനിയും ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന സ്നേഹപൂർവ്വമായ അഭ്യർത്ഥനയോടെ…
സ്നേഹപൂർവ്വം,
ബിൻസു ജോൺ
ചീഫ് എഡിറ്റർ
മലയാളം യുകെ



തേക്കിൻകാട് ജോസഫ്
ഓണം മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ ഹരിത ഭംഗി ചാർത്തുന്ന ഉത്സവമാണ്. വയലും കുന്നും മലയും ചെറിയ അരുവിയും പറമ്പു നിറയെ മരക്കൂട്ടങ്ങളും തെങ്ങും പ്ലാവും മാവും ആഞ്ഞിലിയും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ തനി ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പു മുറ്റിയ ഒരു ഗ്രാമത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. അവിടെ തിങ്ങിപ്പാർക്കുന്ന
തനി കർഷക കുടുംബങ്ങൾ . അവർക്കിടയിൽ പകയില്ല.കള്ളവും ചതിയുമില്ല. വഴക്കില്ല. വക്കാണമല്ല. അവർക്ക് അതിനൊട്ടു നേരവുമില്ല. അവർ അദ്ധ്വാനശീലമുള്ളവരാണ്.
അതിരാവിലെ കന്നിനെ തെളിച്ച് കലപ്പയുമായി പാടത്തിറങ്ങും. പൊന്നാര്യൻ വിളയുന്ന പുഞ്ചപ്പാടങ്ങൾ . എങ്ങും കാളയും കലപ്പയുമായി സ്വന്തം പാടത്ത് ചേറിലിറങ്ങി പണി ചെയ്യുന്നവർ.
കുട്ടികളെ സ്കൂളിലയക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ. ഓണക്കാലത്തും ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിലും തെങ്ങുകയറ്റക്കാർക്കും കൊല്ലപ്പണിക്കാരനും വേലനും വെളുത്തേടനും ക്ഷുരകനും സമൃദ്ധമായി നെല്ലും തേങ്ങയും പച്ചക്കറികളും വാഴക്കുലയും നൽകുന്നവർ. അതുകൊണ്ട് അവർക്ക് സമൃദ്ധമായി ഓണ സദ്യയും മററു പെരുന്നാളാഘോഷങ്ങളും നടത്താൻ കഴിയുന്നു. അതൊരു കാലം.
മഹാബലി ചക്രവർത്തിയുടെ സദ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമം. അത്തരമൊരു പ്രശാന്തമായ ഗ്രാമത്തിൽ പിറന്ന് ബാല്യം ചെലവഴിക്കാനും നിലത്തെഴുത്തു മുതൽ ഹൈസ്ക്കുൾ തലം വരെ പഠിക്കാനും കഴിഞ്ഞത് മഹാഭാഗ്യം .
മഹാബലിയുടെ സദ് ഭരണത്തിന്റെ കഥ ഇവിടെ വിവരിക്കുന്നില്ല.
അത് ഏറെ കേട്ടു പഴകിയതാണ്. പക്ഷേ സമ്പൽ സമൃദ്ധവും സമത്വ സുന്ദരവും സത്യാ തിഷ്ഠിതവും സർവൈശ്വര്യ നിർഭരവുമായ ഒരു ഭരണ കാലഘട്ടത്തെക്കുറിച്ച് നമുക്കു സ്വപ്നം കാണാമല്ലോ. കാപട്യവും കരിഞ്ചന്തയും വഞ്ചനയും അഴിമതിയും അതിക്രമവും കൊല്ലും കൊലയും മാനഭംഗവും ഇല്ലാത്തനന്മകൾ മാത്രംനൂറു മേനി വിളയുന്ന ഒരു സ്വപ്ന സാമ്രാജ്യം. അത് നമ്മൾ സ്വപ്നം കാണുന്നത് ആരും തടയില്ലല്ലോ. ആരേയും അവമതിക്കാതെ പരസ്പരം ബഹുമാനിക്കാനും വിലമതിക്കാനും സന്മനസ്സും സന്നദ്ധതയുമുള്ള സാധാരണ മനുഷ്യർ. തന്റെ പ്രജകളുടെ സുഖത്തിലും സുരക്ഷയിലും സദാ ജാഗരൂകനായ ഒരു ചക്രവർത്തി . ജനാധിപത്യത്തിൽ അത്തരമൊരു ജനാധിപതി നമുക്കു ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
പുരാണങ്ങളിലെ ദേവഗണങ്ങൾ നന്മയുടെ പ്രതീകമാണ്. അസുരന്മാർ തിന്മ ചെയ്യുന്നവരും. അതുകൊണ്ട് സ്വർഗലോകത്ത് ദേവാസുര യുദ്ധങ്ങൾ സാധാരണമാണ്. എപ്പോഴും നന്മ ജയിക്കാനാണ് നാം ആഗ്രഹിക്കുക. ഇവിടെ ഒരു വൈരുധ്യം നമുക്കു ദർശിക്കാനാകും. അത് നാം വാഴ്ത്തുന്ന മഹാബലി അസുര ചക്രവർത്തിയാണ്. തിന്മകൾക്കിടയിൽ ഒരു നന്മ മരം.
ഇന്ന് ലോകം മാനവരാശിയെ ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. യുദ്ധക്കൊതിയ ന്മാരുംസാമ്രാജ്യശക്തിക ളും നിരപരാധികളായ സാധു മനുഷ്യരുടെ ജീവനു വിലയിടുകയാണ്. അവിടെയാണ് ഓണം പോലെയുള്ള ഒത്തൊരുമയുടെ സന്ദേശം വിതറുന്ന ഉത്സവങ്ങൾ നമുക്കു ആഘോഷദിനങ്ങൾ സമ്മാനിക്കുന്നത്.
ചിങ്ങമാസത്തിലെ ഓണനിലാവിന്റെ ഒളി ഇന്നും മാഞ്ഞിട്ടില്ല. ഏകാന്തതയും നിശബ്ദതയും മുറ്റിയ ഈറൻ രാവുകളിൽ ഹരിതാഭമായ മരക്കൂട്ടങ്ങളിൽ മഞ്ഞണിഞ്ഞ ഇലത്തുമ്പുകളിൽ നിലാവൊളി പൂക്കുന്നത് ഞാനിന്നും കാണുന്നു. ആകാശവിതാനത്തിലെ അനേക ലക്ഷം നക്ഷത്രജാലങ്ങൾക്കിടയിൽ വെൺമേഘങ്ങൾ താലപ്പൊലിയെടുത്തു നില്ക്കുമ്പോൾ അവയ്ക്കു നടുവിൽ ചന്ദ്രക്കല നറുനിലാവ് തൂ വുന്നതും എന്റെ ദൃശ്യ വിരുന്നിലുണ്ട്. ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.
അതിരാവിലെ എണീറ്റ് കുന്നിൻപുറത്തെ വേലി പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപൂക്കളും കൊങ്ങിണി പൂക്കളും തുമ്പയും മുല്ലയും മുക്കൂറ്റിയും ചെമ്പരത്തിയും രാജമല്ലിയും ജമന്തിയും കൃഷ്ണകിരീടവും കലർത്തിയുള്ള ഓണപ്പൂക്കളം ഒരുക്കിത്തീർക്കുമ്പോൾ തന്നെ പൊൻവെയിൽകതിരുകൾക്ക് ചൂടു വർധിച്ചിരിക്കും.എപ്പോഴും തണലിന്റെ ശീതളിമ നല്കുന്ന ചക്കരേച്ചി മാവിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കയറി ആടിയും പാടിയും നന്നേ ക്ഷീണിച്ചാണ് അമ്മ ഒരുക്കിയ ഓണസദ്യ ഉണ്ണാൻ ഓടിയെത്തുന്നത്.
പിന്നീട് നടുത്തളത്തിൽ പായ് വിരിച്ച് ഞങ്ങൾ എട്ടു മക്കളും നിരയായി ഇരിക്കും.
പട്ടു പോലെയുള്ള തൂശനിലകളിൽ വി ളമ്പുന്ന ചമ്പാവരി ചോറും പരിപ്പും നെയ്യും അവിയലുംസാമ്പാറും തോരൻ കറികളും പലതരം അച്ചാറുകളും പച്ചടി, കിച്ചടി തുടങ്ങി വയും പപ്പടവും കണ്ണൻ പഴവും നാലുകൂട്ടം പായസവും ചേർന്നുള്ള ഓണസദ്യയുടെ രുചി ഇന്നും നാവിലുണ്ട്.
ഗ്രാമങ്ങളിലെ ബാല്യങ്ങൾക്ക് ഓണക്കോടി അന്യമായിരുന്ന അന്നാ ളിലും ഞങ്ങൾക്ക് പുതിയ ഷർട്ടും നിക്കറും ചെരിപ്പും കിട്ടിയിരുന്നു. അവ ധരിച്ച് ഉച്ച കഴിഞ്ഞ്
വയൽ പൂക്കൾ കാവൽ നില്ക്കുന്ന വെളിമ്പറമ്പിൽ ചേട്ടന്മാർ വാശിയോടെ നടത്തുന്ന നാടൻ പന്തുകളി കാണാൻ പോകും. കളിക്കു കൂട്ടിയില്ലെങ്കിലും അതിരു വിട്ടു പോകുന്ന പന്ത് തിരഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല കിട്ടും. അത് സന്തോഷത്തോടെ ചെയ്യുമ്പോഴാകും തൊട്ടടുത്തുള്ള നാലമ്പലത്തിൽ നിന്നും കടന്നുവരുന്ന തെയ്യക്കോലങ്ങൾ കൗതുക കാഴ്ചയാകുന്നത്.
അമ്പലനടയിൽ പോയാൽ ഇടക്ക കൊട്ടുന്നതും കരക്കാരുടെ മത്സരിച്ചുള്ള ചെണ്ടമേളവും കാണാം. വീട്ടിലറിയാതെ അവയും ആസ്വദിച്ച് തിരിയെ എത്തുമ്പോൾ അമ്മ ഉച്ചയൂണിന്റെ ബാക്കിയായ പാലടയും ഉപ്പേരിയും നല്കി ശാസിക്കും. എവ്ടെയായിരുന്നു , നീ എന്ന്.ഉത്തരം പറയാതെ അമ്മയ്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്കു പോകും.
ഇന്ന് ഓണനാളുകളിൽ ആ അമ്മമനസ്സിന്റെ നിറമുള്ള ഓർമകൾ പൊന്നോണം പോലെ എന്നിലേക്ക് ഞാനറിയാതെ പടരും.



പ്രൊഫ. കവിയൂർ ശിവപ്രസാദ്
1944 -ൽ പുറത്തിറങ്ങിയ ഒരു പ്രസിദ്ധ നാടകമാണ് നോ എക്സിറ്റ് (No Exit ) . അക്കാലത്ത് യൂറോപ്പിൽ മാത്രമല്ല ലോകത്തിൻറെ ഇതര സ്ഥലങ്ങളിലും ഈ നാടകം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ നാടകത്തിൻറെ രചന നിർവഹിച്ചത് ഴാങ്ങ് പോൾ സാർത്ര് (Jean Paul Sartre) എന്ന ദാർശനിക സാഹിത്യകാരനാണ്. നോവലുകൾ, നാടകങ്ങൾ, ദാർശനിക ലേഖനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. നോ എക്സിറ്റ് എന്ന നാടകത്തിൽ ജോസഫ് ഗാർഡിൻ (Joseph Garden ) എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം “Hell is the other people” അതായത് ‘മറ്റുള്ളവൻ നരകമാണ്’ ഈ സംഭാഷണം അന്നത്തെ സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചു. അന്നത്തെ മാത്രമല്ല ഇന്നത്തെ സമൂഹത്തിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അത്യന്തിക വിശകലനത്തിൽ കാരണമോ അകാരണമോ ആയ അവസ്ഥയിലും അന്തർലീനമായ വികാരം വിദ്വേഷമാണ്.
നമുക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തിൽ നാം ഇടപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. പല കാര്യങ്ങളിലും നാം പക്ഷം പിടിക്കുകയും “തമ്മിൽതല്ല് ” നടത്തുന്നതും ചെയ്യുന്നത് ഇത്തരം വിദ്വേഷ പ്രകടനത്തിന്റെ ഭാഗമാണ്. തെക്കേ അമേരിക്കയിലുള്ള അർജൻറീനയും ബ്രസീലും തമ്മിലുള്ള പന്തു കളിയിൽ പരസ്പരം പക്ഷം പിടിച്ച് എത്രയോ കിലോമീറ്ററുകൾക്കിപ്പുറത്തുള്ള കൊച്ചു കേരളത്തിൽ ‘അടിയും കത്തിക്കുത്തും’ വരെ നടക്കാറുണ്ട്. ഇതൊക്കെ മനുഷ്യൻറെ ഉള്ളിൽ കിടക്കുന്ന വിദ്വേഷ ചോതനയുടെ ബഹിർസ്ഫുരണമാണ്. ഒരു റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനായി ക്യൂ നിൽക്കുമ്പോൾ യാതൊരു പരിചയവും ഇല്ലാത്ത ചിലപ്പോൾ നന്മയുടെ മൂർത്തരൂപവുമായ ആൾ ആണെങ്കിൽ പോലും നമുക്ക് അപരിചിതനാണെങ്കിൽ അയാൾ ശത്രുവായി നമ്മൾക്ക് തോന്നും, അയാൾ നരകമാണ്. ഇത് മനുഷ്യസഹജമായ ഒരു വികാരമാണ്. (എന്നാൽ ചിലപ്പോൾ ഇതിന് വ്യത്യസ്തമായ ചില തലങ്ങളുമുണ്ട്. നമ്മുടെ തൊട്ടു മുമ്പിൽ നിൽക്കുന്ന ആൾ സുന്ദരിയായ ഒരു സിനിമാനടി / നടൻ ആണെങ്കിൽ ഈ ക്യൂ പെട്ടെന്ന് തീരല്ലെ എന്ന് ആഗ്രഹിക്കും.) ഇത്തരം വൈവിധ്യത എല്ലാ സമൂഹത്തിലും എല്ലാ വ്യക്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് സാമാന്യ നിരീക്ഷണം ഉണ്ട് എങ്കിൽ മനസ്സിലാക്കാവുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന നാട് ഫിൻലാൻഡ് ആണ് (സ്കോർ 7.76) ആ ക്രമം താഴെ ചേർക്കുന്നു (ഐസ് ലാൻഡ് (7.7 4), ഡെന്മാർക്ക് ( 7.5 4 ) , കോസ്റ്ററിക്ക (7. 44), സ്വീഡൻ (7.26), നോർവേ ( 7.24 ) എന്നീ പ്രകാരമാണ് 1965 -ൽ ജീവിച്ചിരുന്നഹാഡ്ലി കാൻട്രിൽ എന്ന മന:ശാസ്ത്രജ്ഞൻ സംതൃപ്തിയുടെ അളവുകോൽ ഉണ്ടാക്കിയെടുത്തത്. 0 മുതൽ 10 വരെയാണ് സ്കോർ കണക്കാക്കി വച്ചത്. കാൻട്രിൽ ലാഡർ സർവ്വേ എന്നാണ് ഈ പഠനത്തിന് പേര് നൽകിയിരിക്കുന്നത്. 147 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സർവ്വേയിൽ ഇന്ത്യയുടെ സ്ഥാനം 112 -മത് ആണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ പരസ്പര സ്നേഹത്തിൻ്റെയും സംതൃപ്തിയുടേയും ഒരു രാജ്യം കേരളത്തിലുണ്ടായിരുന്നു എന്ന സങ്കൽപ്പമാണ് ‘ഓണം’ ആഘോഷിക്കുമ്പോൾ സ്മരിക്കേണ്ടത്. സത്യമോ അസത്യമോ എന്തുമാകട്ടെ അത്തരം ഒരു ചിന്താധാര അന്നു നില നിന്നിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പരസ്പരം സ്നേഹിക്കുക പരസ്പരം സഹായിക്കുക എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പ്രസക്തമാണ്.
ഭാരതത്തിൽ ബുദ്ധനും മഹാവീരനും ശേഷമാണ് ‘ഹിംസ’ പാപമായി കരുതിയത്. പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ജൈന ബുദ്ധ സംസ്കാരങ്ങളിലൂടെയാണ് ഹിംസയും അക്രമവും വെടിഞ്ഞ് സൗമ്യതയുടേയും സ്നേഹത്തിൻ്റേയും പാരമ്പര്യം ലോകമെമ്പാടും വ്യാപരിക്കുവാൻ തുടങ്ങിയത്. ഈ തത്വം മറ്റൊരു തലത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയത് യേശുക്രിസ്തുവിന്റെ വചനങ്ങളിലൂടെയാണ്. ബുദ്ധ പാരമ്പര്യം ചൈനയിലും ജപ്പാനിലും മറ്റു പൂർവ്വ ദേശങ്ങളിലും വ്യാപിക്കുകയും കുറെ പേരെങ്കിലും മാനസാന്തരപ്പെട്ട് അധർമ്മ ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മോചിതരായ ആനന്ദം ഉൾക്കൊള്ളുന്നവരായി മാറി. ഒരുപക്ഷേ ഭഗവദ് ഗീതയിലെ രണ്ടാം അധ്യായം – സംഖ്യയോഗം 62, 63 ശ്ലോകങ്ങളിൽ പറയുന്ന വിഷയങ്ങളെപ്പറ്റി നോക്കാം
ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ ।
സംഗാത് സഞ്ജായതേ കാമഃ
കാമാത് ക്രോധോഽഭിജായതേ ॥ (62)
ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ ।
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി ॥ (63)
ഒരു വസ്തുവിനെ തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നു. ഭൗതിക വസ്തുവിനെപ്പറ്റി വിചാരിച്ചു കൊണ്ടിരുന്നാൽ അതിൽ താല്പര്യം ഉണ്ടാകുന്നു. ആ ബന്ധത്തിൽ നിന്ന് കാമം (ആഗ്രഹം) ഉണ്ടാകുന്നു. കാമത്തിൽ നിന്നും ക്രോധം ജനിക്കുന്നു. ക്രോധത്തിൽ നിന്നു മോഹവും മോഹത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മയില്ലായ്മയിൽ നിന്ന് ബുദ്ധി നാശവും, ബുദ്ധി നാശത്തിൽ അവൻ നശിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സിലെ സ്വാർത്ഥമായ ആഗ്രഹങ്ങൾ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാം.
ബുദ്ധ ചിന്തയുടെ ശുദ്ധീകൃത ഭാവം സെൻ ബുദ്ധിസത്തിൽ കാണാവുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു കഥ പറയേണ്ടിയിരിക്കുന്നു . ഒരു കർഷകന് രണ്ടുമക്കൾ ഉണ്ടായിരുന്നു. മൂത്തവൻ അവിവാഹിതനും ഇളയവൻ വിവാഹിതനും കുടുംബസ്ഥനുമാണ്. കൊയ്ത്ത് കഴിഞ്ഞ് ധാന്യങ്ങൾ ഇരുവരും പങ്കുവെച്ച് അറകളിൽ സമാഹരിച്ചു. മൂത്തവൻ ഓർത്തു ഞാൻ വിവാഹിതനല്ല എനിക്ക് ഇത്രയും സമ്പത്തിന്റെയും ധാന്യത്തിന്റെയും ആവശ്യമില്ല. കുറേ എടുത്ത് അനുജനു കൊടുക്കാം. അവനല്ലേ ഭാര്യയും മക്കളും ഉള്ളത്. അവന് ചെലവ് കൂടുതൽ വേണ്ടി വരുമല്ലോ? അതിനാൽ തനിക്കുള്ള ധാന്യങ്ങൾ കുറെ കൂടുതൽ അനുജന് നൽകാം എന്ന് വിചാരിച്ച് ചാക്കിനുള്ളിലാക്കി ആരും കാണാതെ അനുജന്റെ അറയിൽ നിക്ഷേപിക്കാം എന്ന് കരുതി രാത്രിയിൽ അയാൾ അപ്രകാരം ചെയ്തു. ഇതേസമയം തന്നെ അനുജൻ ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. എനിക്കാണെങ്കിൽ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടല്ലോ? ജേഷ്ഠനാണെങ്കിൽ ആരുമില്ലല്ലോ, അതിനാൽ ജ്യേഷ്ഠന് കുറച്ച് ധാന്യങ്ങൾ കൂടുതൽ കൊടുക്കാം എന്നു കരുതി തൻറെ അറയിൽ സംഭരിച്ച ധാന്യം ചാക്കു കെട്ടുകളിലാക്കി ആരും കാണാതെ ജേഷ്ഠന്റെ അറയിൽ നിക്ഷേപിച്ചു. ഒരുനാൾ രാത്രി അപ്രതീക്ഷിതമായി ഇരുവരും ധാന്യ കെട്ടുകളുമായി കണ്ടുമുട്ടുകയാണ്. ചാക്കുകെട്ടുകൾ താഴെയിട്ട് അവർ പരസ്പരം ആലിംഗനം ചെയ്തു. ആ സ്ഥലം പരസ്പര സ്നേഹത്തിൻറെ തിരിച്ചറിവിൻറെ പ്രതീകമായി ഒരു ക്ഷേത്ര സമുച്ചയം (പഗോഡ)യിലൂടെ സെൻ ബുദ്ധിസ്റ്റുകൾ ആദരിച്ചു. ഏറ്റവും പുണ്യം നിറഞ്ഞ സ്ഥലമായി കണക്കാക്കി. ഇതാണ് ‘ഓണം’ മഹാബലി വിഭാവനം ചെയ്തതും പ്രവർത്തിയിൽ കൊണ്ടുവന്നു എന്ന് നാം കരുതപ്പെടുന്ന ഓണത്തിൻറെ നാട്. ഓണം ഒരു ആഘോഷം എന്നതിലുപരി ഒരു ജീവിതചര്യയായി മാറി. പ്രജാസ്നേഹമുള്ള രാജാവിനെ നിരാകരിച്ചതും ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ അനുവാദം കൊടുത്ത് ആഘോഷമാക്കിയതും കല്പിത കഥ എന്നതിലുപരി ഒരു ‘വിഷ് ഫുൾ’ (wish full) ചിന്തയായി സുമനസ്സുകൾ കാണുന്നു. അതെ നമുക്ക് ഒരുമിച്ച് കൂടി പരസ്പരം കൈകോർത്ത് നാം ഒന്നാണ് എന്ന വിചാരം ഉൾക്കൊണ്ട് ഒരുമിച്ച് ഓണം ആഘോഷിക്കാം.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്പതിലധികം ഷോട്ട് ഫിലിമുകള്, നിരവധി ഡോക്യുമെന്ററികള്, ടി.വി സീരിയലുകള്, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്മ്മയുടെ തീരങ്ങളില് എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്ത്തനത്തില്നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന് പ്രൊഫ ശിവപ്രസാദിനായി. 1990ല് പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്ക്കാറിന്റെ അവാര്ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല് ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില് 2002ല് ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല് പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല് ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.



ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നുള്ള വിപുലമായ വിവരങ്ങൾ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങൾ, റെയിൽവേ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാനസൗകര്യങ്ങളെ പ്രതിഷേധക്കാരിൽ നിന്നും വിദേശശക്തികളിൽ നിന്നുമുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ കൃത്രിമബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കാൻ യുകെയും യുക്രെയ്നും ധാരണയിലെത്തി. യുക്രെയ്നിലെ ‘അവഞ്ചേഴ്സ്’ കൃത്രിമബുദ്ധി ലാബിൽ നിന്നുള്ള നാല് വർഷത്തെ യുദ്ധവിവരശേഖരം ഉപയോഗിച്ച് യുകെ പ്രതിരോധ കേന്ദ്രത്തിൽ പദ്ധതി ആദ്യം പരീക്ഷിക്കും. മണ്ണിനടിയിൽ സ്ഥാപിക്കുന്ന ഫൈബർ-ഓപ്റ്റിക് കേബിളുകളിലെ കൃത്രിമബുദ്ധി അധിഷ്ഠിത സെൻസറുകൾ വഴി ആളുകളുടെയും വാഹനങ്ങളുടെയും ചലനങ്ങൾ തിരിച്ചറിഞ്ഞ് ഭീഷണികൾ കണ്ടെത്തുകയാണ് ലക്ഷ്യം.
ഡ്രോൺ വിവരങ്ങൾ, ആക്രമണ ദൗത്യങ്ങളുടെ ദൃശ്യങ്ങൾ, വിമാനങ്ങളുടെ പ്രവർത്തന വിവരങ്ങൾ, നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൃത്രിമബുദ്ധി മാതൃകകൾക്ക് പരിശീലനത്തിനായി ഉപയോഗിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ സ്വകാര്യ കമ്പനികൾക്കും സുരക്ഷിത പ്ലാറ്റ്ഫോമിലൂടെ ഈ വിവരങ്ങൾ ലഭ്യമാക്കും. ബ്രിട്ടീഷ് കൃത്രിമബുദ്ധി കമ്പനികളായ സിന്റേല, മൈൻഡ് ഫൗണ്ട്രി, സ്കൈറൽ എന്നിവയുമായി പൈലറ്റ് പദ്ധതികൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഭാവിയിൽ വിമാനത്താവളങ്ങൾ, ജയിലുകൾ, റെയിൽവേ, വൈദ്യുതി ശൃംഖല തുടങ്ങിയ മേഖലകളിലേക്കും സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, വിപുലമായ സൈനിക വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാക്കുന്നത് സ്വകാര്യതാ പ്രവർത്തകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഫൈബർ-ഓപ്റ്റിക് സെൻസറുകൾ ഉപയോഗിച്ച് ചലനങ്ങൾ കണ്ടെത്തുന്ന സാങ്കേതികവിദ്യ പുതിയതല്ലെന്നും യുക്രെയ്ൻ ഡേറ്റ ഇതിന്റെ ശേഷി എത്രത്തോളം മെച്ചപ്പെടുത്തുമെന്ന് വ്യക്തമല്ലെന്നും യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ പ്രൊഫസർ സ്റ്റീവൻ മർഡോക്ക് പറഞ്ഞു. എന്നാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ഭാവിയിലെ ഭീഷണികളെക്കുറിച്ചുള്ള യുക്രെയ്നിന്റെ യഥാർഥ യുദ്ധാനുഭവവും വിവരങ്ങളും പാശ്ചാത്യ രാജ്യങ്ങൾക്ക് ഏറെ വിലപ്പെട്ടതാകാമെന്നാണ് വിലയിരുത്തൽ. ഡ്രോണുകൾ, റോബോട്ടിക്സ്, സ്വയം പ്രവർത്തിക്കുന്ന ആയുധ സംവിധാനങ്ങൾ എന്നിവയ്ക്കായി പുതിയ കൃത്രിമബുദ്ധി ചിപ്പുകൾ വികസിപ്പിക്കുന്നതും സഹകരണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എ66ൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം, തോക്ക് കൈവശം വയ്ക്കൽ, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ സംശയിക്കുന്നത്. 19നും 61നും ഇടയിൽ പ്രായമുള്ള ഒൻപത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. മിഡിൽസ്ബറോയ്ക്ക് സമീപം എ66ൽ വെള്ളിയാഴ്ച രാത്രി തെറ്റായ ദിശയിൽ സഞ്ചരിച്ച ഫോക്സ്വാഗൺ പസാറ്റ് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പസാറ്റിലുണ്ടായിരുന്ന 17നും 23നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളും പൊലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്സും ടോം ക്ലോവും സംഭവസ്ഥലത്തുവച്ച് മരിച്ചു.

അപകടത്തിന് മുൻപുള്ള മണിക്കൂറുകളിൽ നടന്ന ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചാണ് പൊലീസ് വ്യാപക അന്വേഷണം നടത്തുന്നത്. സംഘടിത കുറ്റകൃത്യങ്ങളുമായി മരിച്ച അഞ്ച് യുവാക്കൾക്ക് ബന്ധമുണ്ടായിരുന്നെന്ന സംശയവും പൊലീസ് ഉയർത്തിയിട്ടുണ്ട്. മരിച്ചവരിൽ നാലുപേർക്ക് മുൻകാല കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട ഫോക്സ്വാഗൺ യാത്രക്കാരുമായി ബന്ധമുണ്ടെന്ന് കരുതുന്ന വോൾവോ എക്സ്സി60യും പൊലീസ് കണ്ടെത്തി. ഡർഹം, നോർത്തുംബ്രിയ, നോർത്ത് യോർക്ക്ഷയർ പൊലീസ് സേനകളുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടത്തിന് പിന്നാലെ അപകടകരമായ രീതിയിൽ അതിവേഗം വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക ആശങ്ക ഉയർന്നിട്ടുണ്ട്. ടിക്ടോക്കിനായി വെള്ളിയാഴ്ച രാത്രിയിലെയും ശനിയാഴ്ച പുലർച്ചെയിലെയും സംഭവങ്ങൾ ചിത്രീകരിച്ചതിന് നിലവിൽ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും, ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ സാങ്കേതിക കമ്പനികളും ഓൺലൈൻ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ഓഫ്കോമും കൂടുതൽ നടപടിയെടുക്കണമെന്ന് സാംസ്കാരിക സെക്രട്ടറി ലിസ നാൻഡി ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കായി അഞ്ചുലക്ഷം പൗണ്ടിലധികം ഇതിനകം സമാഹരിച്ചിട്ടുണ്ട്. അപകടസ്ഥലത്തിന് സമീപം നിരവധി പേർ പുഷ്പാഞ്ജലികളും അർപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ക്രോളിക്കു സമീപമുള്ള കാൾഡൈൻ ബിസിനസ് പാർക്കിലെ ഒരു കാർ പാർക്കിംഗിൽ ഉണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് 67-കാരനെ അഗ്നിബാധ സൃഷ്ടിച്ചെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗാറ്റ്വിക് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്താണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഏകദേശം 140 വാഹനങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു.

രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച തീപിടിത്തം സമീപത്തെ വൈദ്യുതി ലൈനുകളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചു. ഇതിനെ തുടർന്ന് 2,000-ലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. എട്ട് ഫയർ എഞ്ചിനുകളും പ്രത്യേക ജലവാഹനങ്ങളും ഉൾപ്പെടെ വലിയ സന്നാഹം വിന്യസിച്ചാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിൽ രണ്ട് വാഹന റിക്കവറി സ്ഥാപനങ്ങൾക്കും ഒരു ബാംഗർ റേസിംഗ് ടീമിനും കനത്ത നാശനഷ്ടമുണ്ടായി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സസെക്സ് പൊലീസ് അറിയിച്ചു. ബാധിതരായ വാഹന ഉടമകൾ ബന്ധപ്പെട്ട പാർക്കിംഗ് ഓപ്പറേറ്റർമാരെ നേരിട്ട് സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സർവകലാശാലാ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയിലേക്ക് എത്തുന്നവർക്കുള്ള ജോലി അവസരങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . റിക്രൂട്ട്മെന്റ് വെബ്സൈറ്റായ അഡ്സുനയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ ഗ്രാജുവേറ്റുകൾക്കായി പരസ്യം ചെയ്ത ഒഴിവുകൾ 8,383 മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ ഇടിവാണിത്. 2017ൽ 55,000ത്തിലധികം ഗ്രാജുവേറ്റ് തസ്തികകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കനത്ത തിരിച്ചടി.

സെപ്റ്റംബറിൽ 2,62,820 പേർ സർവകലാശാലകളിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തൊഴിൽ വിപണിയിലെ ഈ പ്രതിസന്ധി. ആരോഗ്യസംരക്ഷണം, നേഴ്സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും ഒഴിവുകൾ കുറഞ്ഞതായി അഡ്സുന ചൂണ്ടിക്കാട്ടുന്നു. ദേശീയ ഇൻഷുറൻസ് സംഭാവനകളും മിനിമം വേതനവും ഉയർന്നതോടെ കമ്പനികൾ നിയമനം വെട്ടിക്കുറച്ചത് ആണ് പ്രധാന കാരണം. ഇതിനു പുറമെ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതും തൊഴിൽ അവസരങ്ങളെ ബാധിക്കുന്നുണ്ട്.

എന്നാൽ അധ്യാപനം, യാത്രാ മേഖല, വ്യാപാരം, നിർമാണം എന്നിവയിൽ ഗ്രാജുവേറ്റുകൾക്കുള്ള അവസരങ്ങൾ വർധിച്ചിട്ടുണ്ട്. നിർമാണ മേഖലയ്ക്കൊപ്പം മാനുഫാക്ചറിങ് രംഗത്തും പുതിയ ഒഴിവുകൾ ഉയരുന്നത് പ്രതീക്ഷ നൽകുന്ന സൂചനയാണെങ്കിലും, മറ്റു മേഖലകളിലെ സാഹചര്യം മൂന്ന് മാസം മുമ്പത്തേക്കാൾ മോശമായതായി അഡ്സുന സഹസ്ഥാപകൻ ആൻഡ്രൂ ഹണ്ടർ പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഈ പ്രവണത യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയും നിരാശയും വർധിപ്പിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ശുഭപ്രതീക്ഷ നൽകുന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നു. രാജ്യത്തെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിലേക്കാൾ ശക്തമായി വളരുകയാണെന്നാണ് റെസല്യൂഷൻ ഫൗണ്ടേഷന്റെ പഠനം കാണിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം നീണ്ടുനിന്ന സാമ്പത്തിക മന്ദതയിൽ നിന്ന് ബ്രിട്ടൻ പതുക്കെ കരകയറുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

തൊഴിലാളികളുടെ എണ്ണത്തെയും തൊഴിൽ മേഖലയിലെ ഘടനയെയും സംബന്ധിച്ച ഔദ്യോഗിക കണക്കുകളേക്കാൾ കൃത്യമായ വിലയിരുത്തലാണ് തങ്ങൾ നടത്തിയതെന്ന് തിങ്ക് ടാങ്ക് പറയുന്നു. ഉൽപ്പാദനക്ഷമതയിലെ പുതിയ മുന്നേറ്റം ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലെ കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിലുകൾ ഇല്ലാതായതിന്റെ ഫലമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മാത്രമാണ് ഇതിന് കാരണമെന്ന വാദവും ഡേറ്റ പിന്തുണയ്ക്കുന്നില്ല.
അതേസമയം, 2026ന്റെ ആദ്യ പകുതിയിൽ G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളർന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി യുകെ മാറിയതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വളർച്ചയും ഉപഭോക്തൃ ആത്മവിശ്വാസവും പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതോടെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ദീർഘകാലത്തെ മന്ദഗതിയിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ സൂചനകൾ ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ ഭൂരിഭാഗവും വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്. ജാമി ഒലിവർ സ്ഥാപിച്ച ഭക്ഷ്യചാരിറ്റി ‘ബൈറ്റ് ബാക്ക്’ 391 സർക്കാർ സ്കൂളുകളിലെ ഭക്ഷണ മെനുകൾ പരിശോധിച്ചതിൽ നാലിൽ മൂന്ന് സ്കൂളുകളിലും കുറഞ്ഞത് ഒരു ചട്ടലംഘനമെങ്കിലും കണ്ടെത്തി. ചിപ്സ്, ബർഗർ, ഹാഷ് ബ്രൗൺ തുടങ്ങിയ കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ അനുവദനീയമായതിലധികം തവണ നൽകുന്നതാണ് പ്രധാന കണ്ടെത്തൽ.

206 സ്കൂളുകളിൽ (53 ശതമാനം) ചിപ്സ്, ഓറിയോസ്, ചോക്ലേറ്റ് ബാറുകൾ, പേസ്ട്രികൾ തുടങ്ങിയ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ലഘുഭക്ഷണമായി വിൽക്കുന്നതായി കണ്ടെത്തി. 224 സ്കൂളുകളിൽ (57 ശതമാനം) ബർഗർ, നഗറ്റ്സ്, സോസേജ് തുടങ്ങിയ മാംസവിഭവങ്ങൾ ആഴ്ചയിൽ അനുവദിച്ചിരിക്കുന്ന രണ്ട് തവണയേക്കാൾ കൂടുതലായി നൽകി. ഹാഷ് ബ്രൗൺ 144 സ്കൂളുകളിലും (37 ശതമാനം) അനുവദനീയമായതിലധികം തവണ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. 123 സ്കൂളുകൾ (31 ശതമാനം) ഡെസേർട്ടുകളിലും ബേക്കറി വിഭവങ്ങളിലും നിരോധിച്ചിട്ടുള്ള ചോക്ലേറ്റ് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണരീതികൾ ആശങ്കാജനകമാണെന്ന് ആരോഗ്യപ്രവർത്തകരും ഭക്ഷണരംഗത്തെ പ്രവർത്തകരും ചൂണ്ടിക്കാട്ടി. അതേസമയം, കിറ്റ്കാറ്റ്, ഹരിബോ, മാൽട്ടീസേഴ്സ് തുടങ്ങിയ മിഠായികൾ നേരിട്ട് വിൽക്കുന്നതിനുള്ള നിരോധനം ലംഘിച്ച സ്കൂളുകൾ എട്ട് മാത്രമാണ്. നിരോധിത പഞ്ചസാര പാനീയങ്ങൾ വച്ചുള്ളത് മൂന്ന് സ്കൂളുകളിലും മാത്രം കണ്ടെത്തി. അടുത്ത അധ്യയനവർഷം മുതൽ സൗജന്യ സ്കൂൾ ഭക്ഷണത്തിന്റെ പരിധി വിപുലീകരിക്കുന്നതിനൊപ്പം ഭക്ഷണച്ചട്ടങ്ങൾ ശക്തമാക്കാനും നിയമലംഘനങ്ങൾ തടയാൻ കർശനമായ പരിശോധനാ സംവിധാനവും ഓരോ സ്കൂളും ഭക്ഷണനയവും മെനുവും ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് സർക്കാർ നീക്കം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൗൻജാരോയുടെ നിർമാതാക്കളായ എലി ലില്ലി വികസിപ്പിച്ച പുതിയ ഭാരം കുറയ്ക്കൽ ഗുളികയായ ‘ഫൗണ്ടായോ’ (ഓർഫോർഗ്ലിപ്രോൺ) ബ്രിട്ടനിൽ ഇന്ന് മുതൽ ലഭ്യമാകും. ദിവസത്തിൽ ഒരുതവണ കഴിക്കാവുന്ന ഗുളികയ്ക്ക് രണ്ടാഴ്ച മുമ്പാണ് ബ്രിട്ടീഷ് റെഗുലേറ്റർമാർ അനുമതി നൽകിയത്. നിലവിൽ സ്വകാര്യ പ്രിസ്ക്രിപ്ഷൻ വഴിയാണ് മരുന്ന് ലഭിക്കുക. അമിതവണ്ണമോ അമിതഭാരത്തോടൊപ്പം ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർക്ക് ഓൺലൈൻ, ഹൈസ്ട്രീറ്റ് ഫാർമസികൾ വഴി വിലയിരുത്തലിന് അപേക്ഷിക്കാം.

ഏറ്റവും കുറഞ്ഞ 0.8 മില്ലിഗ്രാം ഡോസിന് ആദ്യ മാസത്തിൽ ഏകദേശം 64 പൗണ്ടും ഉയർന്ന 17.2 മില്ലിഗ്രാം ഡോസിന് 169 പൗണ്ടുമാണ് ചെലവ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 72 ആഴ്ചയ്ക്കിടെ ശരീരഭാരത്തിൽ ശരാശരി 12 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൗൻജാരോയിലൂടെ റിപ്പോർട്ട് ചെയ്ത 20 ശതമാനം വരെ ഭാരക്കുറവിനെ അപേക്ഷിച്ച് ഇത് കുറവാണ്. ഭക്ഷണത്തിനോ പാനീയത്തിനോ ഒപ്പം കഴിക്കണമെന്ന നിബന്ധനയില്ലെന്നതും ദിവസത്തിലെ ഏത് സമയത്തും ഉപയോഗിക്കാമെന്നതുമാണ് പുതിയ ഗുളികയുടെ പ്രധാന പ്രത്യേകത.

എൻഎച്ച്എസിൽ മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യസേവന നിരീക്ഷണ ഏജൻസിയായ NICE-യുമായി ചർച്ചകൾ നടക്കുകയാണെന്ന് എലി ലില്ലി അറിയിച്ചു. അതേസമയം, എതിരാളിയായ നോവോ നോർഡിസ്കിന്റെ ‘വെഗോവി’ ഗുളിക ജൂണിൽ ബ്രിട്ടനിൽ പുറത്തിറക്കിയിരുന്നു. പുതിയ രോഗികൾക്കായി ബൂട്ട്സ് ഓൺലൈൻ ഡോക്ടർ സേവനം നൽകുന്ന പ്രിസ്ക്രിപ്ഷനുകളിൽ 47 ശതമാനവും നിലവിൽ വെഗോവി ഗുളികയ്ക്കാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഡേവിഡ് ഗ്വിൻ പറഞ്ഞു.