Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബർ അവസാനിക്കുന്ന മൂന്നുമാസത്തിൽ 5 ശതമാനമായി ഉയർന്നതായുള്ള കണക്കുകൾ പുറത്തുവന്നു. 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിദഗ്ധർ പ്രവചിച്ചതിനേക്കാൾ കൂടുതലാണ് ഈ വർധന. പുതിയ കണക്കുകൾ ബജറ്റിന് മുൻപുള്ള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വർധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന . പൊതു മേഖലയിലെ വേതനവർധന 6.6 ശതമാനമായപ്പോൾ, സ്വകാര്യ മേഖലയിലെ വളർച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വർഷങ്ങളിലും തൊഴിൽരഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്.

വിപണിയിലെ ഈ ദുർബലതയെ കുറിച്ച് വിദഗ്ധർ കടുത്ത ആശങ്ക ആണ് പ്രകടിപ്പിച്ചത് . ചെറുകിട വ്യവസായങ്ങളുടെ ഉയർന്ന നികുതി, നിയമങ്ങൾ, ചെലവുകൾ എന്നിവ കാരണം ജീവനക്കാരെ നിയമിക്കുന്നത് മന്ദഗതിയിലാണെന്നും ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സസ് അറിയിച്ചു. വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ തൊഴിൽ വർധനയ്ക്കും വളർച്ചയ്ക്കും അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വ്യവസായ സംഘടനകളുടെ പ്രതികരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബിബിസിയുടെ പനോരമ ഡോക്യുമെന്ററിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം തെറ്റായ രീതിയിൽ എഡിറ്റ് ചെയ്‌തെന്ന ആരോപണത്തിൽ ബിബിസി വൻ പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2021 ജനുവരി 6-ന് നടന്ന പ്രസംഗത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്തത് മൂലം ട്രംപ് ജനങ്ങളെ നേരിട്ട് ക്യാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചതായി തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായി ആണ് ആരോപണം. ഇതിനെതിരെ ട്രംപിന്റെ നിയമസംഘം ബിബിസിക്ക് നവംബർ 14 വരെ സമയം നിശ്ചയിച്ച്, പൂർണ്ണമായ പിന്‍വലിപ്പും മാപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഒരു ബില്യൺ ഡോളർ (ഏകദേശം ₹7600 കോടി) നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യുമെന്ന് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബിബിസിയുടെ ചെയർമാൻ സമീർ ഷാ പനോരമ എപ്പിസോഡിൽ “തെറ്റായ വിധി നിർണ്ണയം” നടന്നതായി സമ്മതിക്കുകയും അതിനായി പൊതുമാപ്പ് അഭ്യർഥിക്കുകയും ചെയ്തു. അതേസമയം, ബിബിസി മുൻ സിഇഒ ഡെബോറാ ടർണസും ഡയറക്ടർ ജനറൽ ടിം ഡേവിയും രാജിവെച്ചതോടെ സ്ഥാപനത്തിന്റെ പ്രവർത്തന നയത്തെയും രാഷ്ട്രീയ പക്ഷ പാതിത്വത്തെയും കുറിച്ചുള്ള വിമർശനം ശക്തമായി. ടർണസ് ബിബിസി “സ്ഥാപനപരമായി പാർശ്വപാതമുള്ളതല്ല” എന്നും പത്രപ്രവർത്തകർ നിഷ്പക്ഷത പാലിക്കാൻ ശ്രമിക്കുന്നവരാണെന്നും വ്യക്തമാക്കി.

ട്രംപിന്റെ അഭിഭാഷകൻ അലഹാന്ദ്രോ ബ്രിറ്റോ ബിബിസി “തെറ്റായതും അപകീർത്തികരവുമായ” വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ചു. സംഭവത്തെ കുറിച്ച് ബിബിസിക്കെതിരെ 500-ലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ചെയർമാൻ സമീർ ഷാ കമ്മിറ്റിയോട് അറിയിച്ചു. സംഭവം മാധ്യമ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ സ്വാധീനത്തെയും ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ വീടുകളിലെത്തി രോഗികളെ പരിചരിക്കുന്ന എൻ‌എച്ച്‌എസ് (NHS) ജീവനക്കാർക്ക് ചില പ്രദേശങ്ങൾ “നോ-ഗോ സോണുകൾ” ആയി തോന്നുന്നുവെന്ന ആശങ്ക ഉയർത്തുന്ന വാർത്തകൾ പുറത്തുവന്നു. പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരും ഏഷ്യൻ ജീവനക്കാരുമാണ് സെന്റ് ജോർജ് ഫ്ലാഗുകൾ കെട്ടിയ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ ഭയപ്പെടുന്നത്. ഈ പതാകകൾ മനഃപൂർവ്വം ഭീഷണി സൃഷ്ടിക്കുന്നതിനായാണെന്ന് ഒരു എൻ‌എച്ച്‌എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വേനലിൽ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും പതാകകൾ ഉയർത്തിയിരുന്നു . ഇത് ന്യൂനപക്ഷ വർഗ്ഗക്കാരായ ജീവനക്കാരിൽ വംശീയ ഭീഷണി ഉണർത്തിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. ചിലർക്ക് ജോലി സ്ഥലത്ത് മാത്രമല്ല, വീട്ടിലും സോഷ്യൽ മീഡിയയിലും അധിക്ഷേപം നേരിടേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. “പതാകകൾ ഉയർന്നതോടെ ചില പ്രദേശങ്ങൾ നമ്മെ ഒഴിവാക്കാൻ ഉദ്ദേശിച്ച സ്ഥലങ്ങളായി തോന്നി,” എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു എൻ‌എച്ച്‌എസ് ജീവനക്കാരൻ പറഞ്ഞത്.

കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തമായതോടെ വംശീയതയും വിദ്വേഷവും വീണ്ടും വളരുകയാണെന്നും, വിദേശ നേഴ്‌സുമാരില്ലാതെ ബ്രിട്ടനിലെ ആരോഗ്യസംവിധാനം നിലനിൽക്കില്ലെന്നും റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ വ്യക്തമാക്കി. സമൂഹത്തിൽ പ്രവർത്തിക്കുന്ന നേഴ്സുമാർക്ക് സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ ദാതാക്കൾക്ക് കടമയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വംശീയതയ്ക്കും ഭീഷണിക്കും സ്ഥാനമില്ലെന്നും, ഇത്തരം സംഭവങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ആണ് ആരോഗ്യവകുപ്പ് സംഭവങ്ങളോട് പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ടിനടുത്ത് തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ഭീകര സ്ഫോടനത്തിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന്, അന്വേഷണം വൻതോതിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. മെട്രോ സ്റ്റേഷനു സമീപം സിഗ്നലിൽ നിൽക്കുകയായിരുന്ന കാർ പെട്ടെന്നു പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനോടൊപ്പം സമീപ വാഹനങ്ങൾക്കും തീപിടിച്ചു. പരിസരം മുഴുവൻ കനത്ത പുകയും തീയും നിറഞ്ഞ അവസ്ഥയായിരുന്നു. സ്ഫോടനത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ പോലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ലോക്ക് നായക് ആശുപത്രിയിലേക്കും മറ്റ് സർക്കാർ ആശുപത്രികളിലേക്കും മാറ്റി. ആശുപത്രികൾക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ദേശീയ സുരക്ഷാ ഗാർഡിന്റെ ബോംബ് ഡിസ്പോസൽ യൂണിറ്റും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചു. കാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകൾ വിശദമായി പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ കാറിന്റെ യാത്രാമാർഗവും ഉടമസ്ഥാവകാശവും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ വരുകയാണ് . സ്ഫോടനത്തിന് മുമ്പ് കാർ സമീപ പാർക്കിംഗിൽ മണിക്കൂറുകളോളം നിൽക്കുകയായിരുന്നുവെന്ന റിപ്പോർട്ടും ഉയർന്നിട്ടുണ്ട്. എങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി തന്നെ ആശുപത്രിയും സ്ഫോടനസ്ഥലവും സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ ചൊവ്വാഴ്ച രാവിലെ ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള അതിർത്തികളിൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇൻദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും ചരിത്രസ്മാരകങ്ങളിലും ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഗതാഗത പരിശോധന കർശനമായതോടെ നഗരത്തിന്റെ പ്രധാന പാതകളിൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട് . യാത്രക്കാരും വിനോദസഞ്ചാരികളും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. അധികൃതർ ജനങ്ങളോട് അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്തു. പൊലീസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തുന്നതുവരെ നഗരത്തിൽ നിരീക്ഷണം ശക്തമായി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 25 പേർക്ക് പരിക്കേറ്റതായും ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മരണസംഖ്യ ഇനിയും ഉയരാനിടെയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു . പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും പൊട്ടിത്തെറി ഉണ്ടായി. തീ സമീപ വാഹനങ്ങളിലേക്ക് പടർന്ന് പലതും പൂർണ്ണമായും നശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിശമന സേനയുടെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശം പോലീസ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം തലസ്ഥാനത്ത് വ്യാപകമായ ആശങ്ക സൃഷ്ടിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം: നഗരമധ്യത്തിലെ ബുൾറിംഗ് ഷോപ്പിംഗ് സെൻററിന് പുറത്ത് ബസ് സ്റ്റോപ്പിൽ വെള്ളിയാഴ്ച രാത്രി കുത്തേറ്റ യുവതി ചികിത്സയിൽഇരിക്കെ മരിച്ചു. ചെറിയുബുക്ക് ക്വീൻസ്‌വേയിൽ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. അക്രമി 34 വയസുകാരിയായ യുവതിയെ കഴുത്തിൽ കുത്തിയതാണെന്ന് പോലീസ് പറഞ്ഞു . സംഭവ സമയത്ത് ആക്രമണത്തിന് വ്യക്തമായ കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ ഡ്ജെയ്സൺ റഫേൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മേൽ കൊലക്കുറ്റം ചുമത്തും. സംഭവം നഗരമധ്യത്തെ പ്രധാന ഗതാഗത കേന്ദ്രമായ ബർമിംഗ്ഹാം ന്യൂസ്ട്രീറ്റ് റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് നടന്നത്. പൊലീസ് പ്രദേശത്ത് ശക്തമായ പരിശോധനയും പട്രോളിംഗും നടത്തി. നഗരമധ്യത്തിലെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിനെ സമീപിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എച്ച് എം ആർ സി നടത്തിയ കുട്ടികളുടെ ബെനിഫിറ്റ് തട്ടിപ്പ് നിയന്ത്രണ പദ്ധതിയിൽ ഗുരുതരമായ പിഴവുകൾ ഉള്ളതായ വിവരങ്ങൾ പുറത്ത് വന്നു. ഇതിന്റെ ഭാഗമായി ഹോം ഓഫീസിന്റെ യാത്രാ രേഖകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾ വിദേശത്തേക്ക് കുടിയേറിയതായി കണക്കാക്കി നൽകേണ്ട അനൂകുല്യങ്ങൾ നിർത്തലാക്കിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ആ കുടുംബങ്ങളിൽ 46 ശതമാനവും യുകെയിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഈ പദ്ധതിയിലൂടെ സർക്കാരിന് 17 മില്യൺ പൗണ്ട് ലാഭം ഉണ്ടായെങ്കിലും, നിരപരാധികളായ പല കുടുംബങ്ങൾക്കും അന്യായമായി ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ കാരണമായതായുള്ള വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

വടക്കൻ അയർലൻഡിൽ മാത്രം കണ്ടെത്തിയ 78 ശതമാനം കേസുകളും തെറ്റായിരുന്നു . ചിലർ യാത്ര റദ്ദാക്കിയതോ രോഗം മൂലം യാത്ര ചെയ്യാതിരുന്നതോ ആയിട്ടും, യാത്രാ രേഖകൾ അടിസ്ഥാനമാക്കി അവരുടെ ബെനിഫിറ്റ് നിർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ലേബർ എംപി കിം ജോൺസൺ അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ടു. നിയമ വിദഗ്ധനായ കോളിൻ യിയോ ഹോം ഓഫീസിന്റെ ഡേറ്റാ തെറ്റായി ഉപയോഗിക്കുന്നത് “അപകടകരമായ പ്രവണത”യാണെന്ന് വ്യക്തമാക്കി.

പൊതു വിമർശനത്തെ തുടർന്ന് എച്ച് എം ആർ സി ക്ഷമ ചോദിക്കുകയും നടപടികൾ തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു . ഇനി മുതൽ ബെനിഫിറ്റ് നിർത്തുന്നതിന് മുമ്പ് വ്യക്തികൾക്ക് ഒരു മാസം മറുപടി നൽകാനുള്ള സമയം അനുവദിക്കുമെന്നും വ്യക്തമായ രേഖകൾ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾക്കൊടുവിൽ ബിബിസിയിൽ കൂട്ട രാജി. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവെച്ചു. ജീവനക്കാർക്ക് അയച്ച കത്തിൽ രാജി തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്തം ഡയറക്ടർ ജനറൽ എന്ന നിലയിൽ ഏറ്റെടുക്കുകയാണെന്നും ഡേവി വ്യക്തമാക്കി. “ബിബിസി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” എന്നാണ് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയത്. പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസി ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദം സ്ഥാപനത്തെ മോശമായി ബാധിച്ചതായി ബിബിസിയുടെ വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസ് രാജിക്കുറിപ്പിൽ പറഞ്ഞു . “ഞാൻ സ്നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തിന് ഈ സംഭവങ്ങൾ വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കി. ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ബിബിസി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്,” എന്നാണ് അവർ വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിബിസിയുടെ വാർത്താ എഡിറ്റിംഗ് രീതിയെ കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും രാജി ബിബിസിയുടെ വിശ്വാസ്യതയെ പുനർസ്ഥാപിക്കാനുള്ള ശ്രമമായി ആണ് വിലയിരുത്തുന്നത് .

ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തുടക്കമായത് . “ട്രംപ്: എ സെക്കൻഡ് ചാൻസ്” എന്ന 2021ലെ ഡോക്യുമെന്ററിയിൽ ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ക്യാപിറ്റൽ ഹിൽ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന തരത്തിൽ ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര വിവരങ്ങൾ ചോർന്നതോടെ വിഷയത്തിൽ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു. ബിബിസിയുടെ എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയിലെ മുൻ ഉപദേഷ്ടാവായ മൈക്കൽ പ്രെസ്കോട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത് എന്ന് പിന്നീട് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. സംഭവം പുറത്ത് വന്നതോടെ ബിബിസിയുടെ വിശ്വാസ്യത വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിലെ എക്യുപ്പേഴ്‌സ് ചര്‍ച്ചില്‍ രണ്ടര വയസ്സുകാരനായ കുഞ്ഞ് ലൂക്കിന്റെ വിടവാങ്ങൽ ചടങ്ങ് പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളുടെ നടന്നു.. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, കണ്ണീരല്ല പ്രാർത്ഥനയായിരുന്നു പ്രധാനമായത്. കുഞ്ഞ് ലൂക്ക് ചെറുപ്രായത്തിൽ തന്നെ പാട്ടിലൂടെയും കലാ പ്രവർത്തനങ്ങളിലൂടെയും എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു . ബാല്യത്തിലെ കുഞ്ഞിന് ലൂക്കീമിയ രോഗം കണ്ടെത്തിയെങ്കിലും, മനസ്സ് തളരാതെ പ്രത്യാശയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു കുടുംബം.

“അവൻ യേശുവിന്റെ അരികിലേക്കാണ് മുൻപായി പോയത്” എന്ന് ചടങ്ങിൽ സംസാരിച്ച പിതാവ് നോബിള്‍ വികാരഭരിതനായി പറഞ്ഞു. ദൈവത്തെ സ്നേഹിച്ചും വേദനിക്കുന്നവർക്കായി പ്രാർത്ഥിച്ചും ജീവിച്ച കുഞ്ഞ് ലൂക്ക്, തന്റെ ചെറുപ്രായത്തിൽ തന്നെ 40 പേർക്ക് ബൈബിൾ സമ്മാനിച്ചിരുന്നതായി കുടുംബം ഓർത്തെടുത്തു.

ഫാ. ഷിബു മത്തായിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. ബ്ലെസൻ മേമനയുടെ ഗാനശുശ്രൂഷയും ഉൾപ്പെട്ടിരുന്നു. നിരവധി പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്ത അനുസ്മരണത്തിൽ, യുകെയിലും ഇന്ത്യയിലുമുള്ള നിരവധി പേരാണ് ഓൺലൈനായി പ്രാർത്ഥനയിൽ പങ്കുചേർന്നത് . യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷനും ബ്രിസ്കയും ഉൾപ്പെടെ വിവിധ മലയാളി സംഘടനകളും കുഞ്ഞ് ലൂക്കിന് അന്തിമോപചാരം അർപ്പിച്ചു. പ്രത്യാശയും ദൈവസാന്നിധ്യവും നിറഞ്ഞ ഈ വിടവാങ്ങൽ, ബ്രിസ്റ്റോൾ സമൂഹത്തെ ആഴത്തിൽ സ്പർശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ വൈറ്റ്‌ഹാളിലെ സെനോട്ടാഫ് സ്മാരകത്തിന് മുന്നിൽ നടന്ന റിമെംബറാൻസ് സൺ‌ഡേ ചടങ്ങിൽ ചാൾസ് രാജാവിന്റെ നേതൃത്യത്തിൽ രാജ്യം മുഴുവൻ രണ്ട് മിനിറ്റ് മൗനം പാലിച്ചു. രാജ്ഞി കമില്ല, വെയിൽസിന്റെ രാജകുമാരി കേറ്റ്, രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രി കീർ സ്റ്റാർമർ, മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, റിഷി സുനാക് എന്നിവർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാജ്ഞിയും വെയിൽസിന്റെ രാജകുമാരിയും വിദേശകാര്യ ഓഫീസിൻ്റെ ബാൽക്കണിയിൽ നിന്ന് ചടങ്ങ് നിരീക്ഷിച്ചു.

സെക്കൻഡ് വേൾഡ് വാറിൽ പങ്കെടുത്ത ഇരുപതോളം യുദ്ധവീരന്മാർ ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി. 101 വയസുള്ള സിഡ് മാച്ചിൻ അടക്കം യുദ്ധത്തിൽ പങ്കെടുത്തവർക്ക് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരണം നൽകിയത് . “ഞങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നതിനു പിന്നിൽ അവർ നൽകിയ ത്യാഗമാണ്” എന്ന് 101 വയസ്സുകാരനായ ഡോണാൾഡ് പൂൾ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പലരും യുദ്ധത്തിൽ വീരമൃത്യു വരിച്ചതായി കണ്ണുനീരോടെ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മുൻ സൈനികർ വിവിധ സ്ഥലങ്ങളിൽ പരേഡിൽ പങ്കെടുത്തു. വെയിൽസിന്റെ രാജകുമാരൻ ബ്രസീലിൽ നടന്ന COP30 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതിനാൽ രാജകുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനായില്ല . ബ്രിട്ടീഷ് ലീജിയന്റെ പാട്രൺ ആയി കഴിഞ്ഞ വർഷം രാജാവ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. “അവരുടെ ധൈര്യവും ത്യാഗവും എന്നും നമ്മുടെ ഓർമ്മയിൽ നിലനിൽക്കും,” എന്ന് പ്രതിരോധ സേനാമേധാവി എയർ ചീഫ് മാർഷൽ റിച്ചാർഡ് നൈറ്റൺ പറഞ്ഞു.

Copyright © . All rights reserved