ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. UKKCA കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ് ആണ് നിര്യാതനായത്. കോട്ടയം നീണ്ടൂർ കൈപ്പുഴ ആണ് കേരളത്തിലെ സ്വദേശം. പൗവത്തിൽ കുടുംബാംഗമാണ് പരേതൻ .
ഷൈജു ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മിക്ക കൗൺസിലുകളും രണ്ടാമത്തെ ഭവനത്തിന് കൂടിയ നികുതി ചുമത്താനുള്ള നീക്കം ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഈ രംഗത്തെ അഭിപ്രായപ്പെട്ടു. 100 ശതമാനം നികുതിയാണ് മിക്ക കൗൺസിലുകളും നിലവിൽ രണ്ടാമത് സ്വന്തമാക്കുന്ന വീടുകൾക്ക് ചുമത്താൻ പോകുന്നത് . എന്നാൽ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഈ നടപടി കാര്യമായി ഒന്നും ചെയ്യില്ലെന്നാണ് ഇതിനെതിരെ പ്രചാരണം നടത്തുന്നവർ പറയുന്നത്. അത് മാത്രമല്ല ഈ നികുതി സമ്പ്രദായം ആളുകളുടെ പണം കൊള്ളയടിക്കാൻ ആണെന്നാണ് ഉയർന്നുവരുന്ന വിമർശനം.
ഇംഗ്ലണ്ടിലെ ഏകദേശം 75 ശതമാനം കൗൺസിലുകളും ഏപ്രിൽ മാസം മുതൽ പ്രത്യേക നികുതി രണ്ടാമത്തെ ഭവനത്തിന് ഏർപ്പെടുത്തും. ഇതിൻറെ ഭാഗമായാണ് കൗൺസിൽ നികുതികൾ ഇരട്ടിയാകുന്നത്. നേരത്തെ വെയിൽസിൽ ഈ രീതിയാണ് പിൻതുടരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 557,000 ഭവനങ്ങൾ ആണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 200-ലധികം കൗൺസിലുകൾ അവതരിപ്പിക്കുന്ന പുതിയ ചാർജ്ജ് 445 മില്യൺ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ പ്രീമിയം അന്യായമാണെന്ന് ടാക്സ് പേയേഴ്സ് അലയൻസിൽ നിന്നുള്ള എലിയറ്റ് കെക്ക് പറയുന്നു . വളരെ നഗ്നമായ പണ പിരിവാണ് കൗൺസിലുകൾ നടത്തുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. വളരെ ചുരുങ്ങിയ കാലം മാത്രം താമസിക്കുന്ന രണ്ടാമത്തെ വീടുകളിൽ താമസിക്കുമ്പോൾ കുറച്ചു മാത്രമെ കൗൺസിലുകളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുള്ളുവെന്നും അതുകൊണ്ടുതന്നെ ഇരട്ടി കൗൺസിൽ ചാർജിൽ ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നും ആണ് പൊതുവെ ഉയർന്നുവരുന്ന അഭിപ്രായം. കൗൺസിലുകളുടെ നടപടി ഒരു നിക്ഷേപം എന്ന നിലയിൽ പുതിയ വീടുകൾ മേടിക്കുന്നവരിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. തങ്ങളുടെ പ്രദേശത്തെ ഭവന പ്രതിസന്ധി പരിഹരിക്കലാണ് രണ്ടാമത്തെ വീടുകൾക്ക് നികുതി കൂട്ടി മേടിക്കുന്നതിലൂടെ കൗൺസിലുകൾ ലക്ഷ്യം വയ്ക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കൊച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സഫോക്ക് സർവകലാശാല നടത്തിയ ഒരു സർവേയിൽ പ്രതികരിച്ചവരിൽ 3.7% പേർ അഞ്ച് വയസ്സിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും 13.1% പേർ ആറ് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ളവരാണെന്നും വെളിപ്പെടുത്തിയത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇത്തരം ചൂഷണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനായി അവർക്ക് ചുറ്റും ഉചിതമായ രക്ഷാകവചം ഉണ്ടായിരിക്കേണ്ടതിൻ്റെയും ഉചിതമായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെയും ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളർച്ച കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ വഴികൾ അവതരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുകെ പോലീസ് സേനയ്ക്ക് ഓരോ മാസവും 110-ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങളുടെ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് നാഷണൽ ക്രൈം ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. സ്കൂളുകളിലെ കുട്ടികൾ തങ്ങൾ അഭിമുഖീകരിച്ച ലൈംഗിക പീഡനത്തെ കുറിച്ചുള്ള പേര് വെളിപ്പെടുത്താതെ നടത്തിയ തുറന്നു പറച്ചിലുകൾ ഒരു വെബ്സൈറ്റ് വഴി പുറത്തുവിട്ടത് ആണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത് . വെബ്സൈറ്റിൽ പറയുന്ന കാര്യങ്ങൾ കുട്ടികളെ എത്രമാത്രം ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് വരച്ചു കാണിക്കുന്നത്. ലൈംഗിക പീഡനത്തിന്റെയും അനുചിതമായ സ്പർശനത്തിന്റെയും മറ്റ് ചൂഷണങ്ങളുടെയും അനുഭവങ്ങൾ everyonesinvited.uk എന്ന സൈറ്റിൽ ആണ് നിരവധി കുട്ടികൾ പേര് പറയാതെ വെളിപ്പെടുത്തിയത്. തനിക്ക് 10 വയസ്സായിരുന്നപ്പോൾ സ്കൂളുകളിലേക്ക് ഉള്ള യാത്രയിൽ മൂന്നു കൗമാരക്കാരായ ആൺകുട്ടികൾ തന്നെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയെന്നും രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഒരാൾ ദൃശ്യങ്ങൾ പകർത്തിയതും ഒരു പെൺകുട്ടി വെബ്സൈറ്റിൽ രേഖപ്പെടുത്തിയത് കടുത്ത ഞെട്ടലോടെയാണ് ഏതൊരാൾക്കും വായിക്കാൻ സാധിക്കുകയുള്ളൂ.
പ്രൈമറി സ്കൂൾ അധ്യാപകർ അവരുടെ സ്കൂളുകളിൽ ലൈംഗികാതിക്രമം നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഏറി വരികയാണെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ജനറൽ സെക്രട്ടറി ഡാനിയേൽ കെബെഡെ പറഞ്ഞു. പിഞ്ചുകുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണ്. 2023 ലെ കണക്കുകൾ പ്രകാരം 52% കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് 10 നും 17 നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ് . ഇത്തരം പ്രവർത്തികളെ കുറിച്ച് വ്യക്തമായ ധാരണകൾ പകരുന്ന ലൈംഗിക വിദ്യാഭ്യാസം, എന്താണ് ആരോഗ്യകരമായ ബന്ധങ്ങൾ എന്നീ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചാണ് പുറത്തുവരുന്ന കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്ററുടെ (എൻഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊർജ്ജ പ്രതിരോധശേഷിയെ കുറിച്ച് വ്യക്തമായ ചിത്രം സൃഷ്ടിക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഊർജ്ജ സുരക്ഷാ വകുപ്പും നെറ്റ് സീറോയും പറഞ്ഞു. പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി.
തീപിടുത്തത്തെ തുടർന്നുണ്ടായ വൈദ്യുതി തടസ്സത്തിൽ 16,300-ലധികം വീടുകൾക്ക് വൈദ്യുതി തടസം നേരിടുകയും ചുറ്റുമുള്ള ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു . തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും സംഭവത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് മെറ്റ് പോലീസ് പറഞ്ഞു. ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ബദൽ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നുവന്നിരിക്കുന്നത് . ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റദ്ദാക്കലും കാലതാമസവും 1350 ലധികം വിമാന സർവീസുകളെ ആണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച 680 ഫ്ലൈറ്റുകളാണ് ഹീത്രുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഏകദേശം അത്ര തന്നെ ഫ്ലൈറ്റുകൾ ഇവിടേക്ക് വരേണ്ടിയിരുന്നതുമാണ്. ഇവയിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടത് ബ്രിട്ടന്റെ വ്യോമയാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച് ഈ വിമാനങ്ങൾ മൊത്തത്തിൽ 291,000 യാത്രക്കാരെ വഹിക്കേണ്ടതായിരുന്നു. യുകെയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് ഹീത്രു. ഹീത്രു എയർപോർട്ടിൽ നേരിട്ട യാത്രാ തടസത്തിൽ വിമാനത്താവളത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താൽക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിവിൽ സർവീസ് ബഡ്ജറ്റിൽ വൻ കുറവ് വരുത്താൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2030 ഓടുകൂടി ഏകദേശം 2 ബില്യൺ പൗണ്ടിന്റെ കുറവ് വരുത്താനുള്ള തീരുമാനം ആണ് എടുത്തിരിക്കുന്നത് . ഈ നടപടി ഗണ്യമായ രീതിയിൽ തൊഴിൽ നഷ്ടത്തിന് കാരണമാകുന്നതുകൊണ്ട് യൂണിയനുകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ക്യാബിനറ്റ് ഓഫീസ് വിവിധ വകുപ്പുകളോട് അവരുടെ അഡ്മിനിസ്ട്രേഷൻ ബഡ്ജറ്റുകൾ 15 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെടും . ഇതിലൂടെ 2029- 30 ആകുമ്പോൾ പ്രതിവർഷം 2.2 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയും. ഒറ്റയടിക്ക് ഈ തീരുമാനം നടപ്പിലാക്കുന്നതിന് പകരമായി 2028 – 29 സാമ്പത്തിക വർഷത്തിൽ വിവിധ വകുപ്പുകളോട് ബഡ്ജറ്റ് 10 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെടും . ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ 1.5 ബില്യൺ പൗണ്ട് ലാഭിക്കാൻ സാധിക്കും. ഇത് സിവിൽ സർവീസിനുള്ള ശമ്പള ബില്ലിന്റെ 10 ശതമാനം വരും.
വിവിധ വകുപ്പുകൾ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടേറെ പോസ്റ്റുകൾ കുറയ്ക്കാൻ സർക്കാർ നടപടി എടുക്കും എന്നാണ് അറിയാൻ സാധിച്ചത്. ഇത് ഒട്ടേറെ പേരുടെ പിരിച്ചിൽ വിടലിന് കാരണമാകും എന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. നടപടികളോട് കടുത്ത വിയോജിപ്പുമായി എഫ്ഡിഎ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ രംഗത്തെ വന്നു. എന്നാൽ അനാവശ്യ ഭരണ നിർവഹ ചിലവുകൾ കുറയ്ക്കുന്നത് മൂലം കൂടുതൽ ജനോപകാര പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കഴിയും എന്നാണ് സർക്കാർ പറയുന്നത്. ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിലൂടെ ക്ലാസ് മുറികളിൽ കൂടുതൽ അധ്യാപകരെയും ആശുപത്രികളിലും പോലീസിലും കൂടുതൽ നിയമനങ്ങളും നടത്താൻ കഴിയും എന്നാണ് സർക്കാർ പറയുന്നത്. ബുധനാഴ്ച, ചാൻസലർ റേച്ചൽ റീവ്സ് തന്റെ വസന്തകാല പ്രസ്താവനയിൽ ഇതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിയുന്നത്ര നേഴ്സുമാരെ കൊല്ലുക. ലീഡ്സിലെ സെൻറ് ജെയിംസ് ആശുപത്രിയിലെ ക്ലിനിക്കൽ സപ്പോർട്ട് വർക്കർ ആയിരുന്ന മുഹമ്മദ് ഫാറൂഖിന്റെ ലക്ഷ്യം അതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മലയാളികൾ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ രക്ഷപ്പെട്ടത്. ഇത് കൂടാതെ ഇയാൾ നോർത്ത് യോർക്ക്ഷെയറിലെ അതീവ രഹസ്യ ചാര താവളമായ RAF മെൻവിത്ത് ഹില്ലിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു . ഷെഫീൽഡ് ക്രൗൺ കോടതിയിൽ ജസ്റ്റിസ് ചീമ ഗ്രബ്ബ് ആണ് ഇയാളെ 37 വർഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചത് .
ചെന്നായയെ പോലെയുള്ള ഒരു തീവ്രവാദി എന്നാണ് കോടതി ഫാറൂഖിനെ വിചാരണവേളയിൽ വിശേഷിപ്പിച്ചത്. ആശുപത്രി ബോംബ് വെച്ച് തകർക്കാനുള്ള ഇയാളുടെ പദ്ധതി നടക്കാതെ പോയത് നഥാൻ ന്യൂബി എന്ന രോഗി മൂലമാണെന്ന് കോടതി എടുത്തുപറഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിച്ചതിന് നഥാൻ ന്യൂബിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു. പ്രതിയുടെ പ്രവർത്തി മന:പൂർവ്വം പരമാവധി ജീവൻ നഷ്ടപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു എന്ന് വിചാരണവേളയിൽ ജഡ്ജി പറഞ്ഞു.
2013 ലെ ബോസ്റ്റൺ മാരത്തണിൽ പൊട്ടിത്തെറിച്ച ബോംബുകളുടെ മാതൃകയിലാണ് ഫാറൂഖ് ബോംബ് നിർമ്മിച്ചത് . എന്നാൽ അതിലും ഇരട്ടി അളവിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ആശുപത്രിയെ തകർക്കാൻ ഇയാൾ ബോംബ് നിർമ്മിച്ചത്. പ്രഷർ കുക്കറിൽ ഏകദേശം 10 കിലോ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചത്. ഷെഫീൽഡ് ക്രൗൺ കോടതിയിൽ നടന്ന മൂന്നാഴ്ചത്തെ വിചാരണയ്ക്കിടെ റാഡിക്കൽ ഇസ്ലാമിലും ജിഹാദിലുമുള്ള താൽപ്പര്യമാണ് ഫാറൂഖിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഹോസ്പിറ്റലിൽ രോഗിയായി വന്ന ന്യൂബിയോട് ഫാറൂഖ് തന്റെ സഹപ്രവർത്തകരോടുള്ള പരാതികളെ കുറിച്ചും ബോംബ് ആശുപത്രിയിലേക്ക് കൊണ്ടുപോയി കഴിയുന്നത്ര നഴ്സുമാരെ കൊല്ലാനുള്ള പദ്ധതിയെ കുറിച്ചും പറഞ്ഞതാണ് അനേകരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് എന്ന് പ്രോസിക്യൂട്ടർ ജോനാഥൻ സാൻഡിഫോർഡ് കെസി പറഞ്ഞു. ഫാറൂഖിന്റെ തീവ്രവാദ വീക്ഷണങ്ങൾ നമ്മുടെ സമൂഹത്തിന് ഭീഷണിയാണെന്നും ജൂറി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ തനിക്ക് സന്തോഷമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ടെസ്റ്റുകളുടെ നടപടിക്രമത്തിൽ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) പ്രധാനപ്പെട്ട ചില മാറ്റങ്ങൾ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി കാർ ഡ്രൈവിംഗ് ടെസ്റ്റ് തീയതി മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ ഇനിമുതൽ 10 പ്രവർത്തി ദിവസങ്ങൾക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. ശനിയാഴ്ചയും ഞായറാഴ്ചയും പ്രവർത്തി ദിനങ്ങൾ അല്ലാത്തതിനാൽ ഫലത്തിൽ 12 ദിവസത്തിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതായി വരും. നിലവിൽ ടെസ്റ്റിന്റെ തീയതി റദ്ദാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ മൂന്ന് ദിവസം മുൻപാണ് അപേക്ഷ നൽകേണ്ടിയിരുന്നത്.
ഏപ്രിൽ 8-ാം തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് . മൂന്ന് ദിവസമെന്ന കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ ടെസ്റ്റ് ഡേറ്റ് ക്യാൻസൽ ചെയ്യുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്നത് മൂലം നിരവധി സ്ലോട്ടുകൾ ഉപയോഗിക്കാതെ പോകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇതിന് പരിഹാരമായാണ് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) പുതിയ നയം നടപ്പിലാക്കിയത്. വളരെ നേരത്തെ തന്നെ ക്യാൻസൽ ചെയ്യുന്നവരുടെയും തീയതികൾ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവരുടെയും വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ കൂടുതൽ പേർക്ക് അവസരം നൽകാൻ സാധിക്കുമെന്ന് DVSA കരുതുന്നത്. എന്നിരുന്നാലും രോഗങ്ങൾ, അടുത്ത ബന്ധുക്കളുടെ മരണം, പരീക്ഷ തുടങ്ങിയ കാരണങ്ങൾ നേരിടുന്നവർക്ക് കുറഞ്ഞ സമയപരിധിയിൽ നോട്ടീസ് നൽകാൻ അനുവദിക്കുമെന്ന് DVSA അറിയിച്ചിട്ടുണ്ട്. നേരത്തെ ടെസ്റ്റ് തീയതി മാറ്റാനോ റദ്ദാക്കാനോ മുന്നറിയിപ്പ് കൊടുക്കുന്നത് മൂലം ഫീസിനത്തിൽ നൽകിയ തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. 2024 – ൽ മാത്രം ഏകദേശം 60,000 സ്ലോട്ടുകൾ ആണ് ആർക്കും പ്രയോജനം ഇല്ലാതെ നഷ്ടപ്പെട്ടത്. കാർ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് മാത്രമാണ് പുതിയ ചട്ടം നടപ്പിലാക്കുന്നത്. തിയറി ടെസ്റ്റുകള്ക്കും മോട്ടോര് സൈക്കിള്, ബസ് ഡ്രൈവിംഗ് ടെസ്റ്റുകള്, ഡ്രൈവിംഗ് ഇന്സ്ട്രക്റ്റര് ടെസ്റ്റുകള്, സ്പെഷ്യലിസ്റ്റ് വെഹിക്കിള് ഡ്രൈവിംഗ് ടെസ്റ്റുകള് എന്നിവയുടെ കാര്യത്തില് 3 ദിവസം മുന്പ് മാത്രം അറിയിച്ചാല് മതിയാകും.
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. യുകെയിൽ തന്നെ സ്കോട്ട് ലാൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ് .23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം . ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞവർഷം നവംബറിൽ കാറിൻറെ ബൂട്ടിൽ നിന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് സേനയിലെ 4 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹർഷിത ബ്രെല്ലയുമായി സേനയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുകയാണെന്ന് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐഒപിസി) അറിയിച്ചു. പെരുമാറ്റ ദൂഷ്യത്തിന് നാല് പേർക്കും അച്ചടക്ക നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഐഒപിസി ഡയറക്ടർ ഡെറിക് കാംബെൽ പറഞ്ഞു. 2024 ഓഗസ്റ്റ് അവസാനം ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തതിന് ശേഷം അന്വേഷണങ്ങൾ പുരോഗമിക്കുന്നതിലും മിസ് ബ്രെല്ലയുമായി ആശയവിനിമയം നടത്തുന്നതിലും പരാജയപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ട് ഡിറ്റക്ടീവ് കോൺസ്റ്റബിൾമാർക്കെതിരായ ഗുരുതരമായ പെരുമാറ്റദൂഷ്യ നോട്ടീസുകൾ ആണ് നൽകിയിരിക്കുന്നത് . ഗാർഹിക പീഡനത്തിന് ഹർഷിത നൽകിയ പരാതിയിൽ ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അവളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന അഭിപ്രായമാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്നത്. സെപ്റ്റംബർ 3 ന് പങ്കജ് ലാംബയെ അറസ്റ്റ് ചെയ്തതായി ഐഒപിസി മുമ്പ് പറഞ്ഞിരുന്നു, എന്നാൽ പിന്നീട് സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. തുടർന്നാണ് അയാൾ കൊലപാതകം നടത്തിയത്.
ഇതിനിടെ 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പോലീസ് ഭർത്താവും പ്രതിയുമായ പങ്കജ് ലാംബയ്ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തോടൊപ്പം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 15-ന് ലെസ്റ്റർ റോയൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചതാണ് മരണത്തിൻ്റെ പ്രാഥമിക കാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺഷെയർ പോലീസ് ഭർത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത് . പ്രതി ഡൽഹിയിൽ എത്തിയതായുള്ള സംശയത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്ന് ആണ് പോലീസ് കരുതുന്നത് .
പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോർത്താംപ്ടൺഷയർ പോലീസ് അനുമാനിക്കുന്നത്. പ്രതിയെ ഉടൻ പിടികൂടി തങ്ങളുടെ മകൾക്ക് നീതി ഉറപ്പാക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്ന ആശ്വാസവാർത്ത പുറത്തുവന്നു. ഇന്നലെ എയർപോർട്ടിന്റെ സമീപത്തെ ഒരു ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറി കാരണം വൈദ്യുതി വിതരണം മുടങ്ങിയത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എയർപോർട്ടിന്റെ പ്രവർത്തനം സമ്പൂർണ്ണമായി നിർത്തിവയ്ക്കുന്ന സാഹചര്യം ആണ് ഉടലെടുത്തത്. ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റദ്ദാക്കലും കാലതാമസവും 1350 ലധികം വിമാന സർവീസുകളെ ആണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച 680 ഫ്ലൈറ്റുകളാണ് ഹീത്രുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഏകദേശം അത്ര തന്നെ ഫ്ലൈറ്റുകൾ ഇവിടേക്ക് വരേണ്ടിയിരുന്നതുമാണ്. ഇവയിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടത് ബ്രിട്ടന്റെ വ്യോമയാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച് ഈ വിമാനങ്ങൾ മൊത്തത്തിൽ 291,000 യാത്രക്കാരെ വഹിക്കേണ്ടതായിരുന്നു. യുകെയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് ഹീത്രു.
ഹീത്രു എയർപോർട്ടിൽ നേരിട്ട യാത്രാ തടസത്തിൽ വിമാനത്താവളത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താൽക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി യാത്രക്കാർക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ്, എയർ കാനഡ, യുണൈറ്റഡ് എയർലൈൻസ് എന്നിവയുൾപ്പെടെ ഹീത്രൂവിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് നിരവധി എയർലൈനുകൾ പ്രഖ്യാപിച്ചു. ഇലക്ട്രിക് സബ്സ്റ്റേഷനിലെ തീപിടുത്തത്തിൽ ദുരൂഹത ഒന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാർഹിക പീഡന പരാതിയിൽ യു കെ മലയാളിക്ക് ജയിൽ ശിക്ഷ വിധിച്ചു. ചെസ്റ്റർഫീൽഡിൽ കുടുംബമായി താമസിച്ചിരുന്ന സെബി വർഗീസ് എന്ന മലയാളി യുവാവിനാണ് ഒരു വർഷത്തെ ജയിൽശിക്ഷ ഡെർബി ക്രൗൺ കോടതി വിധിച്ചത്. 2024 സെപ്റ്റംബർ 3 – ന് ഇയാൾ ഭാര്യയെ ചെരുപ്പ് കൊണ്ട് മർദ്ദിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അതിക്രൂരമായ ഗാർഹിക പീഡനത്തിന്റെ പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയ ഒട്ടേറെ പരാതികൾ ആണ് സെബിക്കെതിരെ കോടതിയിൽ ഉന്നയിക്കപ്പെട്ടത്.
49 കാരനായ സെബി കോടതിയിൽ ഉന്നയിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിരുന്നു. കടുത്ത ഭയാശങ്കകളോടെയാണ് സെബിയുടെ ഭാര്യ ഇയാളുടെ ഒപ്പം കഴിഞ്ഞതെന്ന പ്രോസിക്യൂഷൻ വാദം കോടതി ഗൗരവത്തിൽ എടുത്തതാണ് വിധി സൂചിപ്പിക്കുന്നത്. ഭാര്യയോടുള്ള സെബിയുടെ സ്വഭാവം ഭയപ്പെടുത്തുന്നതും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ ജീവിതം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ ജേക്കബ് ടയേഴ്സ് പറഞ്ഞു.
ക്രിമിനൽ കുറ്റങ്ങൾക്ക് ഒരു വർഷത്തെ ശിക്ഷ നേരിടുന്നവർ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തപ്പെടും എന്ന നിയമം നിലവിലുള്ളതിനാൽ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം സെബിക്കു യുകെയിൽ തുടരാൻ സാധിക്കില്ല. ഇത് കൂടാതെ അടുത്ത പത്ത് വർഷത്തേയ്ക്ക് ഇയാൾക്ക് ബ്രിട്ടനിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി യുകെ മലയാളി കുടുംബങ്ങളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ഗാർഹിക കലഹങ്ങൾ കൂടിവരുന്നതായാണ് അറിയാൻ സാധിച്ചത്. ഈ സാഹചര്യം തദ്ദേശീയരുടെയും മറ്റ് ആളുകളുടെ ഇടയിലും മലയാളി സമൂഹത്തിന്റെ വിലയിടിയാൻ കാരണമായിട്ടുണ്ട്. വീടുകളിൽ ഉച്ചത്തിൽ സംസാരിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന മലയാളികളുടെ പൊതുവായ രീതികൾ പോലും കടുത്ത ഗാർഹിക കുറ്റകൃത്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന നാടാണ് ബ്രിട്ടൻ .