Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച് അധികാരത്തിലെത്തിയതിന് രണ്ട് വർഷം തികയും മുമ്പാണ് രാജി. പാർട്ടിക്കുള്ളിൽനിന്ന് ശക്തമായ സമ്മർദവും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ഉയർന്നതിനെ തുടർന്നാണ് തീരുമാനം. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും ചേരുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അധികാര കൈമാറ്റം സുഗമമാക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹം നേടിയ നിർണായക വിജയത്തിന് പിന്നാലെ സ്റ്റാർമറുടെ നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമായി. നിരവധി ലേബർ എംപിമാരും മന്ത്രിമാരും നേതൃത്വമാറ്റം ആവശ്യപ്പെട്ടിരുന്നു. ആദ്യം രാജിവെക്കില്ലെന്ന നിലപാടിലായിരുന്ന സ്റ്റാർമർ, പാർട്ടിക്കുള്ളിലെ പിന്തുണ ഗണ്യമായി കുറഞ്ഞതും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ റിഫോം യുകെയിൽനിന്നുള്ള വെല്ലുവിളി ശക്തമാകുമെന്ന ആശങ്കയും ഉയർന്നതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബേൺഹമാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള മുൻനിര സാധ്യതക്കാരനായി വിലയിരുത്തപ്പെടുന്നത്.

പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ, സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ, നയപരമായ വിവാദങ്ങൾ, മന്ത്രിസഭയ്ക്കുള്ളിലെ അസ്വാരസ്യങ്ങൾ എന്നിവ സ്റ്റാർമറുടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജിയോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ തേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. അധികാരത്തിലിരിക്കെ നേടിയ ചില നയതന്ത്ര നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനപ്രീതിയിലെ ഇടിവും പാർട്ടിക്കുള്ളിലെ വിശ്വാസക്കുറവും ഒടുവിൽ അദ്ദേഹത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച തന്നെ രാജി പ്രഖ്യാപനത്തിനുള്ള സമയക്രമം പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ലേബർ പാർട്ടിക്കുള്ളിൽ നിന്നുള്ള ശക്തമായ സമ്മർദവും എംപിമാരുടെ പിന്തുണ കുറഞ്ഞതുമാണ് സ്റ്റാർമറെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാം നേടിയ വൻവിജയം പാർട്ടിയിലെ നേതൃത്വമാറ്റ ആവശ്യങ്ങൾക്ക് കൂടുതൽ കരുത്തേകിയിട്ടുണ്ട്.

സ്റ്റാർമർ ഉടൻ പദവി ഒഴിയാതെ സെപ്റ്റംബറിൽ നടക്കുന്ന ലേബർ പാർട്ടി സമ്മേളനം വരെ പ്രധാനമന്ത്രിയായി തുടരുന്ന രീതിയിലുള്ള കൈമാറ്റ പദ്ധതിയാണ് പരിഗണിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ പാർട്ടിക്കുള്ളിൽ വലിയ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബേൺഹാമിന് ഇരുന്നൂറിലധികം ലേബർ എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉൾപ്പെടെയുള്ള നേതാക്കൾ മത്സരരംഗത്തിറങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു.

കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, ഊർജനയം തുടങ്ങിയ വിഷയങ്ങളിൽ വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് നേതൃത്വ പ്രതിസന്ധി രൂക്ഷമായത്. ആൻഡി ബേൺഹാം നേതൃത്വത്തിലെത്തിയാൽ പൊതുസേവന മേഖലയിൽ കൂടുതൽ സർക്കാർ ഇടപെടലിനും മുൻകാല സ്വകാര്യ വത്കരണ നയങ്ങളുടെ പുനഃപരിശോധനയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ സമീപനം ലേബർ പാർട്ടി സ്വീകരിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാരമാറ്റത്തിന് വേദിയൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിൽ ഈ ആഴ്ച റെക്കോർഡ് താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും മിക്ക ഭാഗങ്ങളിലും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജൂണിലെ നിലവിലെ റെക്കോർഡ് മറികടക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

പകൽ സമയത്തെ കടുത്ത ചൂടിനൊപ്പം രാത്രിയിലും താപനില 20 ഡിഗ്രിക്ക് താഴെയിറങ്ങാത്ത ‘ട്രോപ്പിക്കൽ നൈറ്റ്സ്’ അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ ഉയർന്ന ആർദ്രതയും ചൂടും ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ട്. പ്രായമായവരും കുട്ടികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ചൂട് ആരോഗ്യരംഗത്തെയും ഗതാഗത സംവിധാനങ്ങളെയും വൈദ്യുതി, ജലവിതരണ ശൃംഖലകളെയും ബാധിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, വീടുകളിൽ താപനില ക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആഴ്ചയുടെ അവസാനത്തോടെ ചൂട് അല്പം കുറഞ്ഞേക്കുമെങ്കിലും തെക്കൻ, കിഴക്കൻ മേഖലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് പ്രവചനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ്ഷയറിലെ എൽസ്റ്റോവിന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് റെയിൽ ഗതാഗതത്തിലെ വൻ തടസം കുറഞ്ഞത് ഒരാഴ്ചകൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 19ന് നടന്ന അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ 28 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമായി തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.

കോ‍ർബിയിൽ നിന്ന് ലണ്ടൻ സെന്റ് പാൻക്രസിലേക്കു പോയിരുന്ന ട്രെയിൻ, നോട്ടിംഗ്ഹാമിൽ നിന്ന് എത്തിയ മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തകർന്ന കോച്ചുകളും വൈദ്യുതി ലൈനുകളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൻ ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനവും പാളം പുനഃസ്ഥാപിക്കുന്ന ജോലികളും നടക്കുന്നത്. ബെഡ്ഫോർഡിനും ലണ്ടൻ സെന്റ് പാൻക്രസിനും ഇടയിലെ പ്രധാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ചില ഭാഗങ്ങളിൽ മാത്രമാണ് പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസും അന്വേഷണം ആരംഭിച്ചു. സിഗ്നൽ സംവിധാനങ്ങളുടെയും ട്രെയിനുകളിലെ ഡേറ്റാ റെക്കോർഡറുകളുടെയും വിവരങ്ങൾ പരിശോധിച്ചു വരികയാണ്. നിലവിൽ ഇത് ഒറ്റപ്പെട്ട ദാരുണ അപകടമായാണ് അധികൃതർ കണക്കാക്കുന്നത്. ട്രെയിൻ ഗതാഗത തടസം നേരിടുന്ന സാഹചര്യത്തിൽ യാത്രക്കാർ അത്യാവശ്യമായാൽ മാത്രമേ യാത്ര ചെയ്യാവൂ എന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള തീരുമാനം അദ്ദേഹം അറിയിക്കുമെന്നാണ് സൂചന. ലേബർ പാർട്ടിക്കുള്ളിൽ അടുത്തിടെ നേതൃത്വത്തെച്ചൊല്ലിയുള്ള അസംതൃപ്തി ശക്തമായതും, ചില എംപിമാർ നേതൃത്വമാറ്റം പരസ്യമായി ആവശ്യപ്പെട്ടതും സ്റ്റാർമറിന് മേൽ സമ്മർദം വർധിപ്പിച്ചതായാണ് വിലയിരുത്തൽ. സർക്കാരിന്റെ ജനപ്രീതിയിലുണ്ടായ ഇടിവും പാർട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന ഘടകമായി മാറിയിട്ടുണ്ട്.

സമീപകാല ഉപതിരഞ്ഞെടുപ്പുകളുടെയും പൊതുജനാഭിപ്രായ സർവേകളുടെയും ഫലങ്ങൾ ലേബർ പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാമിനെ ഭാവി നേതാവായി പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാർമർ മന്ത്രിസഭാംഗങ്ങളുമായും മുതിർന്ന പാർട്ടി നേതാക്കളുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. പാർട്ടിയുടെ ഭാവി, സർക്കാരിന്റെ പ്രവർത്തനം, അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എന്നിവ ഈ ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്നാണ് വിവരം.

അതേസമയം സ്റ്റാർമറുടെ രാജിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സർക്കാർ വൃത്തങ്ങൾ പ്രധാനമന്ത്രി പതിവ് ഭരണകാര്യങ്ങളിൽ തുടരുകയാണെന്നും അന്തിമ തീരുമാനം സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ബിസിനസ് സെക്രട്ടറിയായ പീറ്റർ കൈലും വിഷയത്തിൽ വ്യക്തത വരുത്താൻ തയ്യാറായില്ല. എന്നിരുന്നാലും, സ്റ്റാർമറുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ ലേബർ പാർട്ടിയിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ന്യൂസിലൻഡ് വേയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ ദാരുണമായി മരിച്ചു. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സിംഗിൾ സ്റ്റോറി പവിലിയനിൽ തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ മൂന്ന് പേരെ രക്ഷപ്പെടുത്തി പുറത്തെടുത്തെങ്കിലും രണ്ടുപേർ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

തീ നിയന്ത്രണവിധേയമാക്കാൻ ലണ്ടൻ ഫയർ ബ്രിഗേഡിന്റെ 15 ഫയർ എൻജിനുകളും നൂറോളം അഗ്നിരക്ഷാസേനാംഗങ്ങളും മണിക്കൂറുകളോളം പരിശ്രമിച്ചു. പവിലിയന്റെ പകുതിയിലധികം ഭാഗം തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. രാത്രി 9.25ഓടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനായത്.

സംഭവത്തിൽ മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും ലണ്ടൻ ഫയർ ബ്രിഗേഡ് അസിസ്റ്റന്റ് കമ്മീഷണർ പാറ്റ് ഗൗൾബൺ പറഞ്ഞു. മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണത്തിന് പിന്തുണ നൽകുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിക്കുന്ന നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 300 സാങ്കേതിക വിദഗ്ധരെ കൂടി നിയമിക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെപ്റ്റംബറോടെ നിയമന നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്വയം തീരുമാനമെടുത്ത് പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയുന്ന ‘ഏജന്റിക് എഐ’ സാങ്കേതികവിദ്യയുടെ വികസനത്തിനും ഉപയോഗത്തിനുമായി പുതിയ വിദഗ്ധർ പ്രവർത്തിക്കും.

അടുത്ത മാസം പുതിയ നയരൂപീകരണ പദ്ധതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായ ചാർലി നൺ ഈ നിയമന പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തുക, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുക, മനുഷ്യവിഭവശേഷി വിഭാഗത്തിലെ രേഖകൾ വിശകലനം ചെയ്യുക തുടങ്ങിയ മേഖലകളിൽ എഐയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാനാണ് ബാങ്കിന്റെ തീരുമാനം.

അതേസമയം, എഐയുടെ വ്യാപക ഉപയോഗം ഭാവിയിൽ ചില മേഖലകളിലെ തൊഴിൽ അവസരങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ പുതിയ സാങ്കേതിക മാറ്റങ്ങളോട് ജീവനക്കാരെ പൊരുത്തപ്പെടുത്തുന്നതിനായി പരിശീലനത്തിനും പുനർപരിശീലനത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം എഐ ഉപയോഗത്തിലൂടെ സ്ഥാപനത്തിന് ഗണ്യമായ സാമ്പത്തിക നേട്ടം ലഭിച്ചിരുന്നുവെന്നും ഈ വർഷം അത് കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്കോട്‍ ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ നടന്ന ആക്രമണ പരമ്പരയിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ 36 വയസ്സുള്ള ഒരാൾക്കെതിരെ കേസ് ചുമത്തി. ജൂൺ 19-ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

 

ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ട് 22-കാരും 24, 27, 39 വയസുള്ള മറ്റ് മൂന്നുപേരും ഉൾപ്പെടുന്നു. ഇവരിൽ മൂന്നുപേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ബ്രൂംഹൗസ് മസ്ജിദിൽ നിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് വിശ്വാസികൾ ആദ്യം ആക്രമിക്കപ്പെട്ടതായും തുടർന്ന് ടെൽഫോർഡ് റോഡ്, ലീത്ത് വാക്ക് മേഖലകളിൽ മറ്റ് ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

 

സംഭവം മുസ്ലിം വിരുദ്ധ വിദ്വേഷം മൂലമുണ്ടായതാകാമെന്ന സംശയത്തെ തുടർന്ന് ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും സ്കോട്‍ ലൻഡ് പ്രഥമ മന്ത്രിയായ ജോൺ സ്വിന്നിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്ത് വർഗീയതയ്ക്കും മതവിദ്വേഷത്തിനും സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

ലണ്ടൻ: ബെഡ്‌ഫോർഡിന് സമീപം ഉണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജിതമാക്കി ബ്രിട്ടീഷ് അധികൃതർ. അപകടത്തിൽ പരിക്കേറ്റ 89 പേരിൽ ഒമ്പത് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് അറിയിച്ചു. മരിച്ച ട്രെയിൻ ഡ്രൈവറുടെ കുടുംബത്തിന് പിന്തുണയുമായി റെയിൽവേ സംഘടനകളും തൊഴിലാളി യൂണിയനുകളും രംഗത്തെത്തി.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ വെളിപ്പെടുത്തലുകൾ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ട്രെയിനിനുള്ളിൽ യാത്രക്കാർ പരസ്പരം ഇടിച്ചുവീഴുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ചില കോച്ചുകളിൽ ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. അടിയന്തിരസേവന വിഭാഗം എത്തുന്നതിന് മുമ്പ് യാത്രക്കാർ തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായും വിവരമുണ്ട്.

അതേസമയം, അപകടത്തിന് പിന്നിൽ സിഗ്നൽ സംവിധാനത്തിലോ പ്രവർത്തന പിഴവുകളിലോ തകരാർ ഉണ്ടായിരുന്നോയെന്ന സംശയവും ശക്തമാണ്. ട്രെയിനുകളിലെ ഡേറ്റാ റെക്കോർഡറുകളും സിഗ്നൽ രേഖകളും പരിശോധിച്ച് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ റെയിൽ ശൃംഖലകളിലൊന്നായ ബ്രിട്ടനിൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ ദുരന്തം വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ നട്ടെല്ല് സംബന്ധമായ ചികിത്സയ്ക്കായി എം6-സി (M6-C) കൃത്രിമ ഡിസ്ക് ഇംപ്ലാന്റ് ഘടിപ്പിച്ച ആയിരക്കണക്കിന് രോഗികൾക്ക് വീണ്ടും സങ്കീർണ ശസ്ത്രക്രിയകൾ വേണ്ടി വന്നേക്കാമെന്ന ആശങ്ക ഉയർന്നു. അസ്ഥികൾ ക്രമേണ നശിക്കുന്ന ഗുരുതര പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ ഇംപ്ലാന്റിന്റെ ഉപയോഗം എൻഎച്ച്എസ് നിരോധിക്കുകയും നിർമ്മാതാക്കളായ ഓർത്തോഫിക്സ് 2025-ൽ ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

ഇംപ്ലാന്റ് ഘടിപ്പിച്ച നിരവധി രോഗികളിൽ അസ്ഥിക്ഷയം, അണുബാധ, ഗുരുതര വേദന തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർക്ക് ഇംപ്ലാന്റ് നീക്കം ചെയ്യുന്നതിനും നട്ടെല്ലിലെ കേടുപാടുകൾ പരിഹരിക്കുന്നതിനുമായി വീണ്ടും വലിയ ശസ്ത്രക്രിയകൾ നടത്തേണ്ട സാഹചര്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രശ്നങ്ങൾ ബാധിച്ച നിരവധി പേർ ഇതിനകം പരാതികളുമായി മുന്നോട്ടു വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

സുരക്ഷാ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ ഇംപ്ലാന്റ് ഘടിപ്പിച്ച എല്ലാവരും ലക്ഷണങ്ങളില്ലെങ്കിലും പതിവായി സ്കാനിംഗിനും പരിശോധനകൾക്കും വിധേയരാകണമെന്ന് ബ്രിട്ടനിലെ മെഡിക്കൽ റെഗുലേറ്റർമാർ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും രോഗികളിൽ നിന്നുള്ള പാർശ്വഫല റിപ്പോർട്ടുകൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Copyright © . All rights reserved