ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പൈപ്പ് ചോർച്ചയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ യാത്രാ തടസ്സം. സെൻട്രൽ ടെർമിനൽ മേഖലയിലുണ്ടായ വെള്ളക്കെട്ട് കാരണം ടെർമിനൽ 2, 3 ഭാഗങ്ങളിലേക്കുള്ള റോഡ് പ്രവേശനം താൽക്കാലികമായി തടസ്സപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ റെയിൽ, ലണ്ടൻ അണ്ടർഗ്രൗണ്ട് (ട്യൂബ്) സേവനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.

ടെർമിനൽ കാർ പാർക്കുകളിലേക്കുള്ള പ്രവേശനവും ബാധിക്കപ്പെട്ടതോടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന പലർക്കും ബുദ്ധിമുട്ട് നേരിടുകയാണ്. ചോർച്ച നിയന്ത്രണവിധേയമാക്കിയതായും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ഹീത്രൂ വക്താവ് അറിയിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നിലാണ് ഈ തടസ്സം ഉണ്ടായിരിക്കുന്നത്.

വിമാനയാത്രയ്ക്ക് എത്തുന്നവർ അധിക സമയം കരുതണമെന്നും അനാവശ്യ റോഡ് യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. യാത്ര മുടങ്ങാനോ വിമാനം നഷ്ടമാകാനോ സാധ്യതയുള്ളവർ ഉടൻ തന്നെ എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്നും പാർക്കിങ് ബുക്കിങ് നടത്തിയവർ റീഫണ്ട് അല്ലെങ്കിൽ ബുക്കിങ് മാറ്റം സംബന്ധിച്ച് സേവനദാതാക്കളെ സമീപിക്കണമെന്നും സംഘടന നിർദേശിച്ചു.
ലണ്ടൻ: കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാഭ്യാസ സമൂഹശാസ്ത്ര പ്രൊഫസറായിരുന്ന ജേസൺ ആർഡേ (41)യെ ദക്ഷിണ ലണ്ടനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ആംബുലൻസ് സർവീസിന്റെ അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരണം അപ്രതീക്ഷിതമാണെങ്കിലും ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൊറോണറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

2023-ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗക്കാരനായ പ്രൊഫസറായി നിയമിതനായ ആർഡേ, കോപ്പിയടി ആരോപണങ്ങളും തന്റെ വിദ്യാഭ്യാസ – ജീവിത നേട്ടങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. ആരോപണങ്ങളും പൊതുചർച്ചകളും തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദം സൃഷ്ടിച്ചുവെന്നായിരുന്നു രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. തന്റെ അക്കാദമിക് യോഗ്യതകളും മറ്റ് അവകാശവാദങ്ങളും സംബന്ധിച്ച് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജി.

ആർഡേയുടെ മരണത്തിൽ കുടുംബം കടുത്ത ദുഃഖം രേഖപ്പെടുത്തി. കേംബ്രിഡ്ജിൽ പ്രൊഫസറായതുമുതൽ വർഷങ്ങളായി തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടന്നുവെന്നും അത് അദ്ദേഹത്തെ തളർത്തിയെന്നും കുടുംബം ആരോപിച്ചു. കേംബ്രിഡ്ജ് വൈസ് ചാൻസലർ പ്രൊഫ. ഡെബോറ പ്രെന്റിസ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ-രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസാരശേഷിയില്ലാത്ത കുട്ടിയിൽ നിന്ന് പ്രമുഖ സർവകലാശാലയിലെ പ്രൊഫസറിലേക്കുള്ള ആർഡേയുടെ ജീവിതയാത്ര ഏറെ ശ്രദ്ധ നേടിയിരുന്നെങ്കിലും, അടുത്തകാലത്തെ വിവാദങ്ങൾ അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
ലണ്ടൻ: കാട്ടുതീ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് ബ്രിട്ടീഷ് സർക്കാർ അടിയന്തിര മുന്നറിയിപ്പ് സന്ദേശം അയച്ചു. രാജ്യത്ത് ആദ്യമായാണ് കാട്ടുതീ അപകടസാധ്യതയെക്കുറിച്ച് ഇത്ര വ്യാപകമായി എമർജൻസി അലർട്ട് സംവിധാനം ഉപയോഗിക്കുന്നത്. തീ പടരാൻ ഇടയാക്കുന്ന ബാർബിക്യൂ, ഫയർപിറ്റ്, തോട്ടങ്ങളിലെ മാലിന്യം കത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സംശയാസ്പദമായ തീപിടിത്തങ്ങൾ ഉടൻ 999 നമ്പറിൽ അറിയിക്കണമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.

വെസ്റ്റ് മിഡ്ലാൻഡ്സിലെ സ്റ്റോർബ്രിഡ്ജിൽ ഉണ്ടായ വൻ കാട്ടുതീയിൽ 19 വീടുകൾ പൂർണമായും നശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ആൻഡി ബേൺഹാം ബ്രിട്ടൻ ഇപ്പോൾ തീപ്പൊരി വീണാൽ കത്തുന്ന അവസ്ഥയിലുള്ള രാജ്യമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞു. രാജ്യത്തുടനീളം ഇപ്പോഴും നിരവധി തീപിടിത്തങ്ങൾ തുടരുകയാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ നേരിട്ട് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വെയിൽസിൽ അടിയന്തിര സന്ദേശം ആദ്യം വെൽഷ് ഭാഷയിൽ മാത്രം ലഭിച്ചതിനെ തുടർന്ന് ജനങ്ങളിൽ ആശയക്കുഴപ്പവും ഭീതിയും ഉണ്ടായി. ചൂട് തരംഗവും കടുത്ത വരൾച്ചയും തുടരുന്നതിനാൽ കൃഷിയെ സഹായിക്കാൻ 65 ദശലക്ഷം പൗണ്ടിന്റെ പ്രത്യേക ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ബ്രിട്ടനിലെ സർവകലാശാലകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായിയുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ അവസാനം വരെയുള്ള വിദ്യാർഥി വിസ അപേക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം ആണ് കുറഞ്ഞത്. ഈ പ്രവണത തുടർന്നാൽ ചില സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം 30 ശതമാനം വരെ ഇടിയുമെന്നാണ് ആശങ്ക.

ആഭ്യന്തര ബിരുദ ഫീസ് വർഷങ്ങളായി £9,250-ൽ മരവിപ്പിച്ചതും സർവകലാശാലകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റത്തെ തുടർന്ന് ഫീസിന്റെ യഥാർഥ മൂല്യം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നുള്ള വരുമാനമാണ് പല സ്ഥാപനങ്ങൾക്കും ആശ്രയമായിരുന്നത്. എന്നാൽ വിദേശ വിദ്യാർഥി ഫീസിന് സർക്കാർ ഏർപ്പെടുത്തിയ അധിക ലെവിയും പ്രവേശനത്തിലെ ഇടിവും സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതായി വിദ്യാഭ്യാസ രംഗത്തെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ധനക്ഷാമം മൂലം ജീവനക്കാരുടെ എണ്ണം കുറയ്ക്കലും കോഴ്സുകൾ നിർത്തലാക്കലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോർണ്വാളിലെ പെൻറിൻ ക്യാംപസിൽ ഭൂമിശാസ്ത്ര കോഴ്സുകൾ അവസാനിപ്പിക്കുമെന്ന് എക്സിറ്റർ സർവകലാശാല പ്രഖ്യാപിച്ചതും ഇതിനൊരു ഉദാഹരണമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഏതെങ്കിലും സർവകലാശാല തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ തകരാൻ സാധ്യതയുണ്ടെന്ന് മുൻ സർവകലാശാലാ മന്ത്രി ഡേവിഡ് വില്ലെറ്റ്സ് മുന്നറിയിപ്പ് നൽകി. വിദേശ വിദ്യാർഥി ഫീസിന് മേലുള്ള ലെവി പിൻവലിക്കുകയും സർവകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ ക്ലാക്ടൺ മണ്ഡലത്തിൽ നടന്ന ശ്രദ്ധേയമായ ഉപതിരഞ്ഞെടുപ്പിൽ റീഫോം യു.കെ നേതാവ് നൈജൽ ഫറാജ് അനായാസ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും സ്ഥാനാർഥികളെ നിർത്താതിരുന്നതിനാൽ ഫറാജിനെതിരെ സ്വതന്ത്രരും ചെറുകക്ഷി പ്രതിനിധികളും ഉൾപ്പെടെ 33 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
സാമ്പത്തിക ഇടപാടുകളെയും സമ്മാനസ്വീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും തുടർന്ന് രാഷ്ട്രീയ മുൻകൈ തിരിച്ചുപിടിക്കാനാണ് ഫറാജ് ജൂലൈയിൽ എം.പി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടിയത്. “ജനങ്ങൾ വിരുദ്ധ സ്ഥാപിത രാഷ്ട്രീയം” എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തിയെങ്കിലും പ്രധാന പാർട്ടികൾ മത്സരത്തിൽ നിന്ന് വിട്ടുനിന്നതോടെ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായതായി ആണ് വിലയിരുത്തപ്പെടുന്നത്.

വെള്ളിയാഴ്ച രാവിലെ ഫലം പ്രഖ്യാപിക്കുകയുള്ളു എങ്കിലും ഫറാജിന്റെ വിജയം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, അദ്ദേഹത്തിനെതിരായ സാമ്പത്തിക വെളിപ്പെടുത്തൽ സംബന്ധിച്ച പാർലമെന്ററി അന്വേഷണം വീണ്ടും ആരംഭിക്കുമെന്നതും ശ്രദ്ധേയമാണ്. അന്വേഷണം പ്രതികൂലമായി തീർന്നാൽ ഭാവിയിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ അധികാരമാറ്റത്തിന് ഈ ഉപതിരഞ്ഞെടുപ്പ് വഴിവെക്കില്ലെങ്കിലും ഫറാജിന്റെയും റീഫോം യു.കെയുടെയും രാഷ്ട്രീയ സ്വാധീനം അളക്കാനുള്ള പ്രധാന സൂചികയായാണ് ഇതിനെ കാണുന്നത്. വൻ ഭൂരിപക്ഷം നേടിയാൽ ഫറാജിന്റെ ജനപിന്തുണ ഇപ്പോഴും ശക്തമാണെന്ന സന്ദേശം നൽകും. മറിച്ച് കുറഞ്ഞ ഭൂരിപക്ഷമോ കുറഞ്ഞ പോളിങ്ങോ ഉണ്ടായാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ക്ഷയിക്കുന്നുവെന്ന വിമർശനത്തിന് കരുത്തേകുകയും ഭാവിയിൽ ലേബർ, കൺസർവേറ്റീവ് പാർട്ടികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ സ്വാധീനിക്കുകയും ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനിടെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡ്സ് മേഖലയിൽ ഉണ്ടായ വ്യാപകമായ കാട്ടുതീയിൽ നാല് പേർ ആശുപത്രിയിലായി. സ്റ്റോർ ബ്രിഡ്ജിലെ ഒരു ഗോൾഫ് കോഴ്സിന് സമീപം ഏകദേശം 16 ഹെക്ടർ പ്രദേശത്ത് പടർന്നുപിടിച്ച തീ നിരവധി വീടുകളിലേക്കും സമീപ വനമേഖലയിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ 12 ഫയർ എൻജിനുകളും 60ഓളം അഗ്നിരക്ഷാ സേനാംഗങ്ങളും രംഗത്തിറങ്ങി.

തീപിടിത്തത്തിൽ മൂന്ന് അഗ്നിരക്ഷാ പ്രവർത്തകരും ഒരു കുട്ടിയും ആശുപത്രിയിൽ ചികിത്സ തേടി. പുക ശ്വസിച്ചതിനെ തുടർന്ന് ആറുപേർക്ക് കൂടി ചികിത്സ നൽകേണ്ടിവന്നു. തീപിടിത്തത്തെ തുടർന്ന് ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ റോഡുകളും ചില റെയിൽ സർവീസുകളും പുകമൂലം താൽക്കാലികമായി തടസപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെയും ഒരു കെയർ ഹോമിലെ താമസക്കാരെയും ഒഴിപ്പിച്ചു.

അതേസമയം, സ്റ്റോക്ക്-ഓൺ-ട്രെന്റ്, ബർമിങ്ഹാം, വുസ്റ്റർഷയർ, വാർവിക്ഷയർ എന്നിവിടങ്ങളിലും വ്യാഴാഴ്ച വലിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. അസാധാരണമായ ചൂടും ദീർഘകാല വരണ്ട കാലാവസ്ഥയും തീ അതിവേഗം പടരാൻ കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലണ്ടനിലെ ക്യൂ ഗാർഡൻസിൽ 38.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതോടെ ബ്രിട്ടനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയും രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് സസെക്സിൽ ലൂയിസിന് സമീപം ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. ഹേവാർഡ്സ് ഹീത്തിനും ലൂയിസിനും ഇടയിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ഏകദേശം 150 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഏതാനും യാത്രക്കാർ ട്രെയിനിനുള്ളിൽ കുടുങ്ങിയെങ്കിലും എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.

പാളം തെറ്റിയ ട്രെയിനിന്റെ മൂന്ന് പിൻ ബോഗികൾ സമീപത്തെ വയലിലേക്ക് മറിഞ്ഞു. ബോഗികൾ വശത്തേക്ക് മറിഞ്ഞതോടെ യാത്രക്കാർ ജനലുകളിലൂടെയും മറ്റും പുറത്തുകടക്കുകയായിരുന്നു . അപകടസമയം ട്രെയിൻ ശക്തമായി കുലുങ്ങിയെന്നും വാഹനാപകടത്തിന് സമാനമായ അനുഭവമായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ അടിയന്തിരസേന പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചിലരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ്, സസെക്സ് പൊലീസ്, ആംബുലൻസ് സർവീസ്, നെറ്റ്വർക്ക് റെയിൽ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റതിനു പുറമെ 18 പേർക്ക് നേരിയ പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ലൂയിസിനും ഹേവാർഡ്സ് ഹീത്തിനുമിടയിൽ ട്രെയിൻ സർവീസുകൾക്ക് വലിയ തടസ്സം തുടരുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഈ വർഷത്തെ എ-ലെവൽ പരീക്ഷാഫലങ്ങളിൽ റെക്കോർഡ് നേട്ടം. കോവിഡ് കാലം ഒഴികെയുള്ള വർഷങ്ങളിൽ ഇതാദ്യമായാണ് എ* ഗ്രേഡ് നേടുന്ന വിദ്യാർഥികളുടെ ശതമാനം ഇത്ര ഉയരുന്നത്. ഇംഗ്ലണ്ടിൽ എ* ഗ്രേഡ് നേടിയവരുടെ ശതമാനം 9.7 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 9.4 ശതമാനമായിരുന്നു.

നോർത്തേൺ അയർലൻഡാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. അവിടെ 30.7 ശതമാനം വിദ്യാർഥികൾ എ, എ* ഗ്രേഡുകൾ നേടി. വെയിൽസിൽ ഇത് 29.6 ശതമാനവും ഇംഗ്ലണ്ടിൽ 28.7 ശതമാനവുമാണ്. രാജ്യത്താകെ ഏകദേശം 2.63 ലക്ഷം 18 വയസ്സുകാരാണ് ഈ വർഷം സർവകലാശാലകളിൽ പ്രവേശനം നേടിയിരിക്കുന്നത്.

അതേസമയം, മേഖലകൾ തമ്മിലുള്ള വിദ്യാഭ്യാസ അസമത്വം ഇപ്പോഴും തുടരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിൽ മൂന്നിലൊരാളോളം വിദ്യാർഥികൾ എ, എ* ഗ്രേഡുകൾ നേടിയപ്പോൾ ഈസ്റ്റ് മിഡ്ലാൻഡ്സിലും നോർത്ത് ഈസ്റ്റിലും ഇത് 23.1 ശതമാനത്തിൽ ഒതുങ്ങി. സാമ്പത്തിക പിന്നോക്കാവസ്ഥയും സാമൂഹിക അസമത്വങ്ങളും ഫലങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കടുത്ത ഉഷ്ണ തരംഗം ബ്രിട്ടനിൽ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി റോയൽ കോളജ് ഓഫ് നേഴ്സിങ് (RCN) മുന്നറിയിപ്പ് നൽകി. ആശുപത്രികളിലും കെയർ ഹോമുകളിലും എയർ കണ്ടീഷനിംഗ് സൗകര്യമില്ലാത്ത വാർഡുകളിൽ ജോലി ചെയ്യുന്ന നേഴ്സുമാർ ബോധരഹിതരാകുന്നതും തലകറക്കം, ക്ഷീണം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതും വർധിച്ചതായി യൂണിയൻ വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.

ഇംഗ്ലണ്ടിന്റെ മുക്കാൽ ഭാഗവും ഔദ്യോഗികമായി വരൾച്ച മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേന ശ്രമം തുടരുകയാണ്. ചൂട് മൂലം റെയിൽ സർവീസുകൾക്കും തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രി വാർഡുകളിൽ 30 ഡിഗ്രിക്ക് മുകളിലുള്ള ചൂടിൽ ജോലി ചെയ്യേണ്ടി വരുന്നതായി നിരവധി നേഴ്സുമാർ ആണ് പരാതിപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കേണ്ട സമയമായെന്ന് വിദഗ്ധരും തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു. ആശുപത്രികളിൽ കൂടുതൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കാനും വായുസഞ്ചാര സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ചൂടിന് അനുയോജ്യമായ യൂണിഫോമുകൾ നൽകാനും ആർ.സി.എൻ ആവശ്യപ്പെട്ടു. ആരോഗ്യ – സാമൂഹിക പരിപാലന സെക്രട്ടറി ഇവെറ്റ് കൂപ്പർ, ശൈത്യകാല സമ്മർദങ്ങൾക്കായി ഒരുക്കങ്ങൾ നടത്തുന്നതുപോലെ വേനൽക്കാല അതിതാപ സാഹചര്യങ്ങൾക്കും എൻ.എച്ച്.എസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും നിരവധി ലൈംഗിക അതിക്രമക്കേസുകളിൽ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്ത സൈമൺ ലെവിക്ക് (40) ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കേണ്ട ‘ഹോൾ-ലൈഫ് ടാരിഫ്’ ശിക്ഷ വിധിച്ചു. 2025-ൽ ലണ്ടനിൽ കാർമെൻസ വലൻസിയ-ട്രുഹില്ലോ (53), ഷെറിൽ വിൽക്കിൻസ് (40) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ഓൾഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി മാർക്ക് ലുക്രാഫ്റ്റ് കെ.സി. ലെവിയെ സ്ത്രീകളെ ക്രൂരമായി ചൂഷണം ചെയ്ത കൊടും ലൈംഗിക വേട്ടക്കാരനെന്ന് വിശേഷിപ്പിച്ചു.

ആദ്യ കൊലപാതകത്തിന് ശേഷം മതിയായ തെളിവില്ലെന്ന കാരണത്താൽ പൊലീസ് ലെവിക്കെതിരെ കുറ്റം ചുമത്താതിരിക്കുകയും ജാമ്യത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്തതിനെ തുടർന്ന് അഞ്ചുമാസത്തിനകം രണ്ടാമത്തെ കൊലപാതകവും നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. മുമ്പ് നിരവധി ലൈംഗിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്ന ലെവി സെക്സ് ഒഫെൻഡർ രജിസ്റ്ററിലും ഉൾപ്പെട്ടിരുന്നു. ട്രെയിനുകളിൽ സ്ത്രീകളെ ആക്രമിച്ച കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ്, പ്രോസിക്യൂഷൻ വിഭാഗങ്ങൾ, നിയമവ്യവസ്ഥ എന്നിവയുടെ പിഴവുകൾ കാരണം ഇയാൾക്ക് വീണ്ടും കുറ്റകൃത്യങ്ങൾ നടത്താൻ അവസരം ലഭിച്ചെന്ന വിമർശനവും ശക്തമാണ്.

കേസിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു ഇര കോടതിയിൽ നൽകിയ മൊഴി നിർണായകമായി. തനിക്കെതിരെ നടന്ന മർദ്ദനവും ബലാത്സംഗവും സംബന്ധിച്ച അവരുടെ സാക്ഷ്യം ലെവിക്കെതിരായ തെളിവുകൾ ശക്തമാക്കി. ഇരകളുടെ കുടുംബങ്ങൾ കോടതിയിൽ വികാരഭരിതമായ പ്രസ്താവനകൾ നടത്തി. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ നടപടിക്രമ പിഴവുകൾക്കായി ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ടെങ്കിലും, ഈ കേസ് ബ്രിട്ടനിലെ സ്ത്രീസുരക്ഷയെയും കുറ്റാന്വേഷണ സംവിധാനത്തെയും കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.