Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽ ഈസ്റ്റിലെ യുദ്ധവും അതിനെ തുടർന്നുണ്ടായ ഊർജവില വർധനവും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. ഏപ്രിലിൽ രാജ്യത്തിന്റെ ജിഡിപി (GDP) 0.1 ശതമാനം കുറഞ്ഞതായി ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ചിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിട്ടത്.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ആഗോള ഊർജവിലകൾ ഉയർന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. സേവനമേഖലയിലെ ഉൽപാദനം 0.2 ശതമാനം ഇടിഞ്ഞപ്പോൾ നിർമാണമേഖലയിൽ 0.1 ശതമാനം വർധനയുണ്ടായി. കായിക മത്സരങ്ങൾ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ നടന്ന ചില പരിപാടികൾ റദ്ദാക്കപ്പെട്ടത് ബ്രിട്ടനിലെ സേവനമേഖലയെ ബാധിച്ചതായും അധികൃതർ വ്യക്തമാക്കി.

ഊർജച്ചെലവും വായ്പാചെലവും വർധിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തയാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ, തൊഴിൽവിപണി കണക്കുകൾ യുദ്ധത്തിന്റെ യഥാർഥ സാമ്പത്തിക ആഘാതം കൂടുതൽ വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്കയിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലെ ഗായിക ഷക്കീരയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. കറുത്ത സൺഗ്ലാസും വ്യത്യസ്ത ഹെയർസ്റ്റൈലുമായി വേദിയിലെത്തിയ ഷക്കീരയെ കണ്ട ആരാധകരിൽ ചിലർ, പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ ഷക്കീരയല്ലെന്നും ‘ബോഡി ഡബിൾ’ ആണെന്നുമുള്ള സംശയങ്ങളുമായി എക്സിൽ പോസ്റ്റുകൾ പങ്കുവച്ചു.

ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ അഫ്രോബീറ്റ്സ് താരം ബർണ ബോയിയോടൊപ്പം ആലപിച്ച ഷക്കീരയുടെ രൂപത്തിലും നൃത്തച്ചുവടുകളിലും വലിയ മാറ്റമുണ്ടെന്നായിരുന്നു ചിലരുടെ വിമർശനം. മുഖം സൺഗ്ലാസിൽ മറച്ചുവച്ചത് സംശയങ്ങൾക്കു വഴിവച്ചതായും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ നെറ്റിയിലെ മുറിവിന്റെ അടയാളം, പല്ലുകളുടെ രൂപം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അത് ഷക്കീര തന്നെയാണെന്ന് ആരാധകരിൽ മറ്റൊരു വിഭാഗം പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ മാസം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന സൗജന്യ സംഗീതപരിപാടിയിൽ ഏകദേശം ഇരുപത് ലക്ഷം ആളുകൾക്കു മുന്നിൽ ഷക്കീര അവതരിപ്പിച്ച പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. ‘ഹിപ്സ് ഡോൺറ്റ് ലൈ’, ‘ലാ ടോർടുറ’, ‘ലാ ബിസിക്ലേറ്റ’ അടക്കമുള്ള ഗാനങ്ങൾ ആലപിച്ച താരം, വേൾഡ് ടൂറിന്റെ ഭാഗമായി നിരവധി വമ്പൻ പരിപാടികളുമായി മുന്നേറുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്‍ ലൻഡിലും ഉൾപ്പെടെ ഏകദേശം പത്ത് ലക്ഷം യുവാക്കൾക്ക് മെനിംജൈറ്റിസ് ബി വാക്‌സിൻ നൽകാൻ ബ്രിട്ടീഷ് ആരോഗ്യ അധികൃതർ തീരുമാനം എടുത്തു. കെന്റിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത രാജ്യത്തെ ഏറ്റവും വലിയ മെനിംജൈറ്റിസ് ബി വ്യാപനവും ഡോർസെറ്റിലെ വെയ്‌മൗത്ത്, ബെർക്ക്‍ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കിയതോടെയാണ് ഈ നടപടി. സർവകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതൽ 25 വയസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും വാക്‌സിൻ ലഭിക്കുന്നവർ.

ലിവർപൂളിലെ സർവകലാശാല വിദ്യാർത്ഥിയായിരുന്ന 18 കാരൻ ആരോൺ മിൽസ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതൽ ഗൗരവതരമാക്കി. സാധാരണ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാൽ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവിൽ കൗമാരക്കാർക്ക് നൽകുന്ന MenACWY വാക്‌സിൻ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കില്ലെന്നതാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചുംബനം, പാനീയങ്ങൾ പങ്കിടൽ, ഒന്നിച്ചുള്ള താമസം തുടങ്ങിയവ വഴി രോഗാണു പകരാൻ സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ജൂലൈ മുതൽ രണ്ട് ഡോസ് വീതം നൽകുന്ന പ്രത്യേക ക്യാംപെയ്‌നാണ് ബ്രിട്ടനിൽ ആരംഭിക്കുന്നത്. ശിശുക്കൾക്ക് പതിവായി നൽകുന്ന ബെക്സെറോ വാക്‌സിൻ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പനി, ഛർദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകൽ, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

ബ്രിട്ടനിലെ ലേബർ സർക്കാരിൻ്റെ പ്രതിരോധ നയവുമായി ബന്ധപ്പെട്ട് പുതിയ തിരിച്ചടിയായി സായുധസേനാ മന്ത്രിയായിരുന്ന അൽ കാർൺസ് രാജിവച്ചു. പ്രതിരോധ നിക്ഷേപ പദ്ധതിക്ക് ആവശ്യമായ ധനസഹായം അനുവദിച്ചില്ലെന്നും ഭാവിയിലെ യുദ്ധസാഹചര്യങ്ങളെ നേരിടാൻ കഴിയാത്ത പഴയ സംവിധാനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ആരോപിച്ചാണ് കാർൺസ് പദവി ഒഴിഞ്ഞത്. പ്രതിരോധ സെക്രട്ടറി ജോൺ ഹീലി രാജിവച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് കാർൺസിന്റെയും രാജി.

പ്രതിരോധ രംഗത്ത് കൂടുതൽ നിക്ഷേപം അനിവാര്യമാണെന്നും യുക്രൈൻ യുദ്ധത്തിൽ കാണുന്ന പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ പഴയ സൈനിക സംവിധാനങ്ങൾ ഒഴിവാക്കേണ്ട സമയമായെന്നും കാർൺസ് പറഞ്ഞു. നിലവിലെ പദ്ധതി “അടുത്ത യുദ്ധത്തിനല്ല, കഴിഞ്ഞ യുദ്ധത്തിനായുള്ള തയ്യാറെടുപ്പാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതേസമയം, ലേബർ പാർട്ടി നേതൃത്വ മത്സരമുണ്ടായാൽ മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

രാജികൾ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് വലിയ രാഷ്ട്രീയ സമ്മർദമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടതിലും കുറഞ്ഞ തുകയാണ് ട്രഷറി അനുവദിക്കാൻ തയ്യാറായതെന്ന തർക്കം ഏറെക്കാലമായി തുടരുകയായിരുന്നു. രാജ്യസുരക്ഷയ്ക്കാവശ്യമായ വിഭവങ്ങൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ജോൺ ഹീലിയുടെ വിമർശനവും സ്റ്റാർമറുടെ നേതൃത്വത്തിന് പുതിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ നിയമപരമായി താമസിക്കുകയും കെയർ വർക്കറായി ജോലി ചെയ്യുകയും ചെയ്യുന്ന ഗർഭിണിയായ ശ്രീലങ്കൻ യുവതിയുടെ ഭർത്താവിനും ആറുവയസ്സുകാരിയായ മകൾക്കും രാജ്യം വിടാൻ നിർദേശിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . സ്കോട്ട് ലൻഡിൽ താമസിക്കുന്ന 36-കാരിയായ സചിന്ത വാരണകുലസൂര്യയ്ക്ക് ജോലി വിസയുണ്ടെങ്കിലും ആശ്രിതരായി കഴിയുന്ന ഭർത്താവ് ഇൻഡിക കുമാരയ്ക്കും മകൾ ഹെയ്‍ലിക്കുമാണ് ‘ഗോ ഹോം’ കത്ത് ലഭിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥയിലുള്ള സചിന്ത ഈ മാസം 16ന് ശസ്ത്രക്രിയയിലൂടെ പ്രസവിക്കാനിരിക്കെയാണ് കുടുംബം വേർപിരിയുമെന്ന ഭയം ഉയർന്നത്.

ശ്രീലങ്കയിൽ ഡോക്ടറായി യോഗ്യത നേടിയ സചിന്തയും പുരാവസ്തുശാസ്ത്ര ബിരുദധാരിയായ ഭർത്താവും നിയമപരമായി ബ്രിട്ടനിൽ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവരാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. മകളെക്കുറിച്ച് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും പ്രസവത്തിന് തൊട്ടുമുമ്പ് ഇത്തരം കത്ത് ലഭിച്ചത് കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും സചിന്ത പറഞ്ഞു. അടുത്തിടെ അഞ്ച് വയസ്സുകാരടക്കമുള്ള കുട്ടികൾക്ക് പോലും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം കത്തയച്ച സംഭവങ്ങൾ പുറത്തുവന്നിരുന്നു.

2024 മാർച്ചുമുതൽ കെയർ വർക്കർമാർക്ക് കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതും പിന്നീട് വിദേശ നിയമനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതുമാണ് നിലവിലെ സാഹചര്യത്തിന് പിന്നിൽ. എന്നാൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് എത്തിയ കുടുംബങ്ങൾക്കും ഇപ്പോൾ രാജ്യം വിടാൻ നിർദേശിക്കുന്നതായി പരാതിയുണ്ട്. വിഷയത്തിൽ നിരവധി കുടുംബങ്ങൾ ആശങ്ക അറിയിച്ചതോടെ ചില എംപിമാർ ആഭ്യന്തര മന്ത്രാലയത്തോട് നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുടിയേറ്റ നിയന്ത്രണം ശക്തമാക്കുന്ന നയത്തിൽ മാറ്റമില്ലെന്നും സ്ഥിരതാമസത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക ഗണ്യമായി വർധിക്കുന്നതായി പുതിയ പഠനം. 16 മുതൽ 24 വയസ്സ് വരെയുള്ളവരിൽ വിദ്യാഭ്യാസത്തിലോ ജോലിയിലോ പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളുടെ എണ്ണം ഒരു ദശകത്തിനിടെ ആദ്യമായി 10 ലക്ഷത്തിലേറെ കടന്നതോടെയാണ് ആശങ്ക ശക്തമായത്. ദീർഘകാല തൊഴിലില്ലായ്മ നേരിടേണ്ടിവരുമെന്ന ഭയം യുവാക്കളിൽ റെക്കോർഡ് നിലയിലെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ച് (IPPR) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2030ഓടെ NEET യുവാക്കളുടെ എണ്ണം 12.5 ലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്ന് മുൻ ലേബർ മന്ത്രി അലൻ മിൽബേൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും യുവാക്കളിൽ കുറയുന്നതായാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. 16 മുതൽ 29 വയസ്സ് വരെയുള്ളവരിൽ നാലിലൊരാൾ മാത്രമാണ് ‘പ്രതിഭയും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ മുന്നേറാൻ എല്ലാവർക്കും തുല്യ അവസരമുണ്ട്’ എന്ന അഭിപ്രായത്തോട് യോജിച്ചത്. ഒരു പതിറ്റാണ്ട് മുൻപിനെ അപേക്ഷിച്ച് സ്വന്തം ജീവിതത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് കരുതുന്ന യുവാക്കളുടെ എണ്ണം വർധിച്ചതായും പഠനം വ്യക്തമാക്കുന്നു. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസം കുറഞ്ഞത് യുവതലമുറ ഭാവിയെ കൂടുതൽ നിരാശയോടെയാണ് കാണുന്നതെന്ന സൂചനയാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

യുവജന തൊഴിലില്ലായ്മ, കുത്തനെ ഉയരുന്ന ഭവനവിലയും വാടകച്ചെലവും, മാനസികാരോഗ്യ പ്രശ്നങ്ങളുടെ വർധന, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നിവയാണ് ആത്മവിശ്വാസത്തകർച്ചയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 16 മുതൽ 24 വയസ്സ് വരെയുള്ള സ്ത്രീകളിൽ നാലിൽ രണ്ടുപേർക്കും പുരുഷന്മാരിൽ മൂന്നിലൊരാൾക്കും മോശം മാനസികാരോഗ്യാവസ്ഥയുണ്ടെന്നാണ് IPPRയുടെ കണക്ക്. ഇത്തരക്കാരിൽ വെറും 24 ശതമാനം പേർക്ക് മാത്രമാണ് ജീവിതത്തിൽ വിജയിക്കാമെന്ന ആത്മവിശ്വാസമുള്ളത്. യുവാക്കളെ വീണ്ടും വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും സജീവമാക്കാൻ 2.5 ബില്യൺ പൗണ്ടിന്റെ പിന്തുണാ പദ്ധതികളും രാജ്യത്തുടനീളം യുവജന ഹബ്ബുകളും വിപുലീകരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിലെ ഒരു സ്കൂളിൽ നടന്ന കത്തിക്കുത്ത് ആക്രമണവുമായി ബന്ധപ്പെട്ട് 14-കാരിക്കെതിരെ മൂന്ന് കൊലപാതകശ്രമക്കുറ്റങ്ങൾ ചുമത്തി. സ്കൂൾ പരിസരത്ത് കത്തി കൈവശം വച്ചതിനുള്ള രണ്ട് കുറ്റങ്ങളും ചുമത്തിയിട്ടുള്ള പെൺകുട്ടിയെ ഇന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച രാവിലെ വടക്കൻ മാഞ്ചസ്റ്ററിലെ കോ-ഓപ് അക്കാദമി സ്കൂളിലാണ് സംഭവം നടന്നത്.

ആക്രമണത്തിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും 27 വയസ്സുള്ള ഒരു സ്കൂൾ ജീവനക്കാരനും കുത്തേറ്റിരുന്നു . പരിക്കുകൾ ഗുരുതരമല്ലെന്നും ചികിത്സയ്ക്കുശേഷം മൂന്നുപേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും വിദ്യാർഥികളോട് ക്ലാസ് മുറികളിൽ തന്നെ തുടരാൻ നിർദേശിക്കുകയും ചെയ്തു.

സംഭവത്തിന്റെ അന്വേഷണം കൗണ്ടർ ടെററിസം പൊലീസ് നോർത്ത് വെസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പ്രേരണയെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെങ്കിലും ഇത് ഭീകരാക്രമണമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ സ്കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും തടിച്ചുകൂടി. പല രക്ഷിതാക്കൾക്കും മക്കൾ അയച്ച സന്ദേശങ്ങളിലൂടെയും ഫോൺവിളികളിലൂടെയുമാണ് വിവരങ്ങൾ ലഭിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രികളുടെ ഇടനാഴികളിൽ രോഗികളെ കിടത്തി ചികിത്സിക്കേണ്ടി വരുന്ന ‘കോറിഡോർ കെയർ’ ഗുരുതര പ്രതിസന്ധിയായി തുടരുന്നതായുള്ള പുതിയ കണക്കുകൾ പുറത്തുവന്നു . പ്രതിദിനം ഏകദേശം 3,000 രോഗികൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതായാണ് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതക്കുറവും രോഗികളുടെ വർധിച്ച തിരക്കുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോറിഡോർ കെയർ 2029ഓടെ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ, രോഗികളെ ഇടനാഴികളിൽ ചികിത്സിക്കുന്നത് അംഗീകരിക്കാനാവാത്തതും അവരുടെ അന്തസ്സിന് നിരക്കാത്തതുമായ സാഹചര്യമാണെന്ന് വ്യക്തമാക്കി. പ്രശ്നം ഏറ്റവും രൂക്ഷമായ ആശുപത്രി ട്രസ്റ്റുകളെ കണ്ടെത്തി ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നൽകുന്നതിനായാണ് ആദ്യമായി ഇത്തരം കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോറിഡോർ കെയറിന്റെ ഭൂരിഭാഗം സംഭവങ്ങളും ഏതാനും ആശുപത്രി ട്രസ്റ്റുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, മേയ് മാസം സാധാരണയായി ആശുപത്രികളിൽ അത്ര സമ്മർദം അനുഭവപ്പെടാത്ത സമയമായിരുന്നെങ്കിലും ഇത്തവണ കടുത്ത ചൂട് കാരണം രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. പുറത്തുവന്ന കണക്കുകൾ അതീവ ആശങ്കാജനകമാണെന്നും സുരക്ഷിതമല്ലാത്തതും അന്തസ്സില്ലാത്തതുമായ ചികിത്സാ രീതികൾ വ്യാപകമാണെന്നും റോയൽ കോളജ് ഓഫ് നേഴ്‌സിങ്ങിന്റെ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ വിമർശിച്ചു. രോഗികളും കുടുംബാംഗങ്ങളും മാത്രമല്ല, ആവശ്യമായ സൗകര്യങ്ങളില്ലാതെ സേവനം നൽകേണ്ടി വരുന്ന നേഴ്‌സുമാരും കടുത്ത മാനസിക സമ്മർദം നേരിടുകയാണെന്നും അവർ പറഞ്ഞു. വർഷങ്ങളായി കാത്തിരിപ്പ് സമയങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കണക്കുകൾ പ്രശ്നത്തിന്റെ യഥാർത്ഥ വ്യാപ്തി വെളിപ്പെടുത്തുന്നതാണെന്ന് കിങ്സ് ഫണ്ടിലെ വിദഗ്ധൻ ശിവ ആനന്ദസിവയും അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക യാത്രക്കാരനും ബ്രിട്ടിഷ് പൗരനുമായ വിശ്വാസ് കുമാർ രമേഷ്, ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചു. 2025 ജൂൺ 12-ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരും മറ്റ് 19 പേരും ഉൾപ്പെടെ ആകെ 260 പേരാണ് മരിച്ചത്. അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട രമേഷ്, ദുരന്തത്തെക്കുറിച്ച് സത്യസന്ധതയും പൂർണ സുതാര്യതയും അധികൃതരിൽ നിന്ന് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ “കട്ട്-ഓഫ്” നിലയിലായതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ലെന്നാണ് രമേഷിന്റെ നിലപാട്. ദുരന്തത്തിന്റെ ഓർമ്മകളും സഹോദരന്റെ വേർപാടും മാനസികമായി ഇന്നും തന്നെ വേട്ടയാടുന്നതായും അദ്ദേഹം പറഞ്ഞു.

അപകടത്തിന് ശേഷം ഭാര്യയുടെയും അഞ്ചുവയസുകാരനായ മകന്റെയും ജീവിതച്ചെലവുകൾക്കായി എയർ ഇന്ത്യ 21,500 പൗണ്ട് നൽകിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരുകയാണെന്ന് രമേഷിന്റെ പ്രതിനിധി സഞ്ജീവ് പട്ടേൽ അറിയിച്ചു. അപകടത്തിന്റെ ആഘാതം കാരണം സാധാരണ രീതിയിൽ ജോലിയിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും കുടുംബം മാസം 1,000 പൗണ്ടിൽ താഴെയുള്ള വരുമാനത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും നടത്തിയ ചർച്ചകളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും നിരവധി വിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്നും, വിവിധ കക്ഷികൾക്കെതിരെ സിവിൽ നഷ്ടപരിഹാര നടപടികൾ പരിഗണിക്കുന്നതായും അഭിഭാഷകർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ/ഇരിട്ടി ∙ യുകെയിൽ ചികിത്സയിലിരിക്കെ അന്തരിച്ച നാലുവയസ്സുകാരി ഹെലൻ റോസിന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. വൈറൽ രോഗബാധയെ തുടർന്ന് മസ്തിഷ്കത്തിൽ രക്തസ്രാവവും രക്തക്കുഴലുകളിൽ തടസ്സവും ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം–ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളാണ് ഹെലൻ റോസ്.

കുട്ടിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഹെലന്റെ തലയിൽ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറൽ ബാധയെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നും മെഡിക്കൽ എക്സാമിനറുടെ കണ്ടെത്തൽ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നോർവിച്ചിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡൻബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി അടുത്തിടെയാണ് കുടുംബം യുകെയിലെത്തിയത്. ഹെലന്റെ വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്നും കുടുംബവൃത്തങ്ങൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved