Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക്ഫീൽഡിൽ നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പഴയ റെയിൽപാതയോരത്തെ നടപ്പാതയിൽ രണ്ട് പേർ തമ്മിൽ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 55 വയസ്സുള്ള ഒരാളെ കൊലപാതക സംശയത്തിലും പൊതുസ്ഥലത്ത് നിയന്ത്രണം വിട്ട അപകടകാരിയായ നായയെ കൈവശം വച്ചതിന്റെയും പേരിൽ അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കുണ്ടായതായി കരുതുന്ന നായയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ചയാളുടെ മരണത്തെക്കുറിച്ച് ഹോമിസൈഡ് ആൻഡ് മേജർ ഇൻക്വയറി ടീം അന്വേഷണം നടത്തുകയാണ്. പരുക്കേറ്റയാളെ സഹായിക്കാൻ മുന്നോട്ടുവന്ന രണ്ട് സ്ത്രീകളടക്കം സംഭവത്തിന് സാക്ഷികളായവർ വിവരങ്ങൾ നൽകണമെന്ന് പൊലീസ് അഭ്യർഥിച്ചു. പ്രദേശം പതിവായി നടപ്പാതയായി ഉപയോഗിക്കുന്നതിനാൽ സംഭവത്തിന് മുൻപുണ്ടായ തർക്കം കണ്ടതോ കേട്ടതോ ആയവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലേക്കുള്ള സന്ദർശനങ്ങൾ അടുത്ത വർഷം മുതൽ കൂടുതലായി നടത്താൻ ഹാരി രാജകുമാരൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ ജൂലൈയിൽ രാജാവ് ചാൾസുമായി നടന്ന സ്വകാര്യ കുടുംബസംഗമം വിജയകരമായിരുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഏതാനും മാസങ്ങളുടെ ഇടവേളകളിൽ ബ്രിട്ടനിലെത്താൻ ഹാരി ആലോചിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇൻവിക്ടസ് ഗെയിംസിനുള്ള ഒരുക്കങ്ങൾക്കും തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകുകയാണ് ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. സെപ്റ്റംബറിൽ ഏകദേശം ഒരാഴ്ച നീളുന്ന മറ്റൊരു ബ്രിട്ടൻ സന്ദർശനവും ഹാരി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഭാര്യ മേഗൻ മാർക്കലും മക്കളായ ആർച്ചിയും ലിലിബെറ്റും ഈ യാത്രകളിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.

2020 – ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയ ഹാരിയും മേഗനും കഴിഞ്ഞ ജൂലൈയിൽ മക്കളോടൊപ്പം രാജാവ് ചാൾസിനെ സന്ദർശിച്ചതാണ് ഏറെ ശ്രദ്ധ നേടിയത്. വർഷങ്ങൾക്കു ശേഷമായിരുന്നു ഈ കുടുംബസംഗമം. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനും ബ്രിട്ടനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാരിയുടെ പുതിയ സന്ദർശന പദ്ധതികളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സർവകലാശാലകൾ അടുത്ത മാസം തുറക്കാനിരിക്കെ മെനിംജൈറ്റിസ് – ബി (MenB) രോഗത്തിനെതിരായ സൗജന്യ വാക്സിൻ എത്രയും വേഗം സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടിലെ വിദ്യാർഥികൾക്ക് എൻഎച്ച്എസ് അടിയന്തിര മുന്നറിയിപ്പ് നൽകി. ഈ വർഷം കെന്റ്, ബെർക്‌ഷയർ മേഖലകളിലുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്നാണ് പ്രത്യേക പ്രതിരോധ കുത്തിവയ്പ് പദ്ധതി ആരംഭിച്ചത്. ജൂലൈ 20-ന് പദ്ധതി ആരംഭിച്ചെങ്കിലും അർഹരായ ഏകദേശം പത്ത് ലക്ഷം യുവാക്കളിൽ ഒരു ലക്ഷത്തിൽ താഴെപ്പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.

സർവകലാശാല ഹോസ്റ്റലുകളിലും മറ്റ് താമസസൗകര്യങ്ങളിൽ പുതിയ ആളുകളുമായി അടുത്ത സമ്പർക്കത്തിൽ കഴിയുന്നതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വർഷം 13 പൂർത്തിയാക്കിയ വിദ്യാർഥികൾക്കും 25 വയസ്സിന് താഴെയുള്ള ആദ്യവർഷ സർവകലാശാല വിദ്യാർഥികൾക്കും വിദേശ വിദ്യാർഥികൾക്കും രണ്ട് ഡോസ് അടങ്ങുന്ന വാക്സിൻ കോഴ്‌സ് സൗജന്യമായി ലഭിക്കും. നാല് ആഴ്ചയുടെ ഇടവേളയിൽ രണ്ട് ഡോസുകളും സ്വീകരിക്കണമെന്ന് ഫാർമസിസ്റ്റുകൾ നിർദേശിച്ചു.

മെനിംജൈറ്റിസ്-ബി മസ്തിഷ്കത്തെ ചുറ്റിയുള്ള ആവരണങ്ങളെ ബാധിക്കുന്ന ഗുരുതര ബാക്ടീരിയ രോഗമാണ്. മണിക്കൂറുകൾക്കകം ജീവന് ഭീഷണിയായ മെനിംജൈറ്റിസിനും സെപ്റ്റിസീമിയക്കും കാരണമാകാം. പനി, കടുത്ത തലവേദന, ഛർദ്ദി, പേശിവേദന, കഴുത്ത് മരവിപ്പ്, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മങ്ങാത്ത ചർമപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന (EV) ബാറ്ററി നിർമാണ കേന്ദ്രമായ സണ്ടർലൻഡിലെ ഗിഗാഫാക്ടറിയുടെ വികസന പദ്ധതി താൽക്കാലികമായി മാറ്റിവച്ചു. നിസാനിന് ബാറ്ററികൾ നിർമ്മിക്കുന്ന ചൈനീസ് ഉടമസ്ഥതയിലുള്ള എഇഎസ്‌സിയും (AESC) ജാഗ്വാർ ലാൻഡ് റോവറും (JLR) തമ്മിലുള്ള ബാറ്ററി വിതരണ കരാർ സംബന്ധിച്ച ചർച്ചകൾ നിലച്ചതാണ് തീരുമാനത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിസാന്റെ ഇലക്ട്രിക് വാഹന ആവശ്യകത പ്രതീക്ഷിച്ചതിലും കുറവായതും ജെഎൽആറുമായി കരാറിലെത്താൻ കഴിയാതിരുന്നതും പദ്ധതിയെ ബാധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രണ്ട് ഉൽപാദന ലൈനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജെഎൽആറിന് ബാറ്ററി വിതരണം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന മൂന്നാമത്തെ ലൈൻ സ്ഥാപിക്കുന്നത് കമ്പനി മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, ജെഎൽആറിന്റെ സഹോദര സ്ഥാപനമായ അഗ്രാറ്റാസ് സോമർസെറ്റിൽ സ്വന്തം ഗിഗാഫാക്ടറി നിർമിക്കുന്നുണ്ട്. എന്നാൽ അത് 2027-നു ശേഷമേ ഉൽപാദനം ആരംഭിക്കൂ എന്നാണ് പ്രതീക്ഷ.

പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതുപോലെ വേഗത്തിൽ പുരോഗമിക്കാത്തതിന്റെ പുതിയ സൂചനയായാണ് ഈ സംഭവവികാസം വിലയിരുത്തപ്പെടുന്നത്. യൂറോപ്പിലെ പല ബാറ്ററി നിർമ്മാണ പദ്ധതികളും ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററികൾക്കും ഊർജ സംഭരണ സംവിധാനങ്ങൾക്കുമുള്ള ആവശ്യകത വർധിക്കുമെന്ന പ്രതീക്ഷ എഇഎസ്‌സി നിലനിർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പൈപ്പ് ചോർച്ചയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ യാത്രാ തടസ്സം. സെൻട്രൽ ടെർമിനൽ മേഖലയിലുണ്ടായ വെള്ളക്കെട്ട് കാരണം ടെർമിനൽ 2, 3 ഭാഗങ്ങളിലേക്കുള്ള റോഡ് പ്രവേശനം താൽക്കാലികമായി തടസ്സപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ റെയിൽ, ലണ്ടൻ അണ്ടർഗ്രൗണ്ട് (ട്യൂബ്) സേവനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.

ടെർമിനൽ കാർ പാർക്കുകളിലേക്കുള്ള പ്രവേശനവും ബാധിക്കപ്പെട്ടതോടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന പലർക്കും ബുദ്ധിമുട്ട് നേരിടുകയാണ്. ചോർച്ച നിയന്ത്രണവിധേയമാക്കിയതായും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ഹീത്രൂ വക്താവ് അറിയിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലൊന്നിലാണ് ഈ തടസ്സം ഉണ്ടായിരിക്കുന്നത്.

വിമാനയാത്രയ്ക്ക് എത്തുന്നവർ അധിക സമയം കരുതണമെന്നും അനാവശ്യ റോഡ് യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. യാത്ര മുടങ്ങാനോ വിമാനം നഷ്ടമാകാനോ സാധ്യതയുള്ളവർ ഉടൻ തന്നെ എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്നും പാർക്കിങ് ബുക്കിങ് നടത്തിയവർ റീഫണ്ട് അല്ലെങ്കിൽ ബുക്കിങ് മാറ്റം സംബന്ധിച്ച് സേവനദാതാക്കളെ സമീപിക്കണമെന്നും സംഘടന നിർദേശിച്ചു.

ലണ്ടൻ: കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാഭ്യാസ സമൂഹശാസ്ത്ര പ്രൊഫസറായിരുന്ന ജേസൺ ആർഡേ (41)യെ ദക്ഷിണ ലണ്ടനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് ആംബുലൻസ് സർവീസിന്റെ അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരണം അപ്രതീക്ഷിതമാണെങ്കിലും ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൊറോണറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

2023-ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗക്കാരനായ പ്രൊഫസറായി നിയമിതനായ ആർഡേ, കോപ്പിയടി ആരോപണങ്ങളും തന്റെ വിദ്യാഭ്യാസ – ജീവിത നേട്ടങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. ആരോപണങ്ങളും പൊതുചർച്ചകളും തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദം സൃഷ്ടിച്ചുവെന്നായിരുന്നു രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. തന്റെ അക്കാദമിക് യോഗ്യതകളും മറ്റ് അവകാശവാദങ്ങളും സംബന്ധിച്ച് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജി.

ആർഡേയുടെ മരണത്തിൽ കുടുംബം കടുത്ത ദുഃഖം രേഖപ്പെടുത്തി. കേംബ്രിഡ്ജിൽ പ്രൊഫസറായതുമുതൽ വർഷങ്ങളായി തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടന്നുവെന്നും അത് അദ്ദേഹത്തെ തളർത്തിയെന്നും കുടുംബം ആരോപിച്ചു. കേംബ്രിഡ്ജ് വൈസ് ചാൻസലർ പ്രൊഫ. ഡെബോറ പ്രെന്റിസ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ-രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസാരശേഷിയില്ലാത്ത കുട്ടിയിൽ നിന്ന് പ്രമുഖ സർവകലാശാലയിലെ പ്രൊഫസറിലേക്കുള്ള ആർഡേയുടെ ജീവിതയാത്ര ഏറെ ശ്രദ്ധ നേടിയിരുന്നെങ്കിലും, അടുത്തകാലത്തെ വിവാദങ്ങൾ അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

ലണ്ടൻ: കാട്ടുതീ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് ബ്രിട്ടീഷ് സർക്കാർ അടിയന്തിര മുന്നറിയിപ്പ് സന്ദേശം അയച്ചു. രാജ്യത്ത് ആദ്യമായാണ് കാട്ടുതീ അപകടസാധ്യതയെക്കുറിച്ച് ഇത്ര വ്യാപകമായി എമർജൻസി അലർട്ട് സംവിധാനം ഉപയോഗിക്കുന്നത്. തീ പടരാൻ ഇടയാക്കുന്ന ബാർബിക്യൂ, ഫയർപിറ്റ്, തോട്ടങ്ങളിലെ മാലിന്യം കത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സംശയാസ്പദമായ തീപിടിത്തങ്ങൾ ഉടൻ 999 നമ്പറിൽ അറിയിക്കണമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.

വെസ്റ്റ് മിഡ്‌ലാൻഡ്സിലെ സ്റ്റോർബ്രിഡ്ജിൽ ഉണ്ടായ വൻ കാട്ടുതീയിൽ 19 വീടുകൾ പൂർണമായും നശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ആൻഡി ബേൺഹാം ബ്രിട്ടൻ ഇപ്പോൾ തീപ്പൊരി വീണാൽ കത്തുന്ന അവസ്ഥയിലുള്ള രാജ്യമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞു. രാജ്യത്തുടനീളം ഇപ്പോഴും നിരവധി തീപിടിത്തങ്ങൾ തുടരുകയാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ നേരിട്ട് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വെയിൽസിൽ അടിയന്തിര സന്ദേശം ആദ്യം വെൽഷ് ഭാഷയിൽ മാത്രം ലഭിച്ചതിനെ തുടർന്ന് ജനങ്ങളിൽ ആശയക്കുഴപ്പവും ഭീതിയും ഉണ്ടായി. ചൂട് തരംഗവും കടുത്ത വരൾച്ചയും തുടരുന്നതിനാൽ കൃഷിയെ സഹായിക്കാൻ 65 ദശലക്ഷം പൗണ്ടിന്റെ പ്രത്യേക ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ബ്രിട്ടനിലെ സർവകലാശാലകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായിയുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ അവസാനം വരെയുള്ള വിദ്യാർഥി വിസ അപേക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം ആണ് കുറഞ്ഞത്. ഈ പ്രവണത തുടർന്നാൽ ചില സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം 30 ശതമാനം വരെ ഇടിയുമെന്നാണ് ആശങ്ക.

ആഭ്യന്തര ബിരുദ ഫീസ് വർഷങ്ങളായി £9,250-ൽ മരവിപ്പിച്ചതും സർവകലാശാലകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റത്തെ തുടർന്ന് ഫീസിന്റെ യഥാർഥ മൂല്യം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നുള്ള വരുമാനമാണ് പല സ്ഥാപനങ്ങൾക്കും ആശ്രയമായിരുന്നത്. എന്നാൽ വിദേശ വിദ്യാർഥി ഫീസിന് സർക്കാർ ഏർപ്പെടുത്തിയ അധിക ലെവിയും പ്രവേശനത്തിലെ ഇടിവും സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതായി വിദ്യാഭ്യാസ രംഗത്തെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ധനക്ഷാമം മൂലം ജീവനക്കാരുടെ എണ്ണം കുറയ്ക്കലും കോഴ്സുകൾ നിർത്തലാക്കലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോർണ്വാളിലെ പെൻറിൻ ക്യാംപസിൽ ഭൂമിശാസ്ത്ര കോഴ്സുകൾ അവസാനിപ്പിക്കുമെന്ന് എക്സിറ്റർ സർവകലാശാല പ്രഖ്യാപിച്ചതും ഇതിനൊരു ഉദാഹരണമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഏതെങ്കിലും സർവകലാശാല തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ തകരാൻ സാധ്യതയുണ്ടെന്ന് മുൻ സർവകലാശാലാ മന്ത്രി ഡേവിഡ് വില്ലെറ്റ്സ് മുന്നറിയിപ്പ് നൽകി. വിദേശ വിദ്യാർഥി ഫീസിന് മേലുള്ള ലെവി പിൻവലിക്കുകയും സർവകലാശാലകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ ക്ലാക്ടൺ മണ്ഡലത്തിൽ നടന്ന ശ്രദ്ധേയമായ ഉപതിരഞ്ഞെടുപ്പിൽ റീഫോം യു.കെ നേതാവ് നൈജൽ ഫറാജ് അനായാസ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും സ്ഥാനാർഥികളെ നിർത്താതിരുന്നതിനാൽ ഫറാജിനെതിരെ സ്വതന്ത്രരും ചെറുകക്ഷി പ്രതിനിധികളും ഉൾപ്പെടെ 33 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

സാമ്പത്തിക ഇടപാടുകളെയും സമ്മാനസ്വീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും തുടർന്ന് രാഷ്ട്രീയ മുൻകൈ തിരിച്ചുപിടിക്കാനാണ് ഫറാജ് ജൂലൈയിൽ എം.പി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടിയത്. “ജനങ്ങൾ വിരുദ്ധ സ്ഥാപിത രാഷ്ട്രീയം” എന്ന മുദ്രാവാക്യവുമായി പ്രചാരണം നടത്തിയെങ്കിലും പ്രധാന പാർട്ടികൾ മത്സരത്തിൽ നിന്ന് വിട്ടുനിന്നതോടെ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായതായി ആണ് വിലയിരുത്തപ്പെടുന്നത്.

വെള്ളിയാഴ്ച രാവിലെ ഫലം പ്രഖ്യാപിക്കുകയുള്ളു എങ്കിലും ഫറാജിന്റെ വിജയം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, അദ്ദേഹത്തിനെതിരായ സാമ്പത്തിക വെളിപ്പെടുത്തൽ സംബന്ധിച്ച പാർലമെന്ററി അന്വേഷണം വീണ്ടും ആരംഭിക്കുമെന്നതും ശ്രദ്ധേയമാണ്. അന്വേഷണം പ്രതികൂലമായി തീർന്നാൽ ഭാവിയിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ അധികാരമാറ്റത്തിന് ഈ ഉപതിരഞ്ഞെടുപ്പ് വഴിവെക്കില്ലെങ്കിലും ഫറാജിന്റെയും റീഫോം യു.കെയുടെയും രാഷ്ട്രീയ സ്വാധീനം അളക്കാനുള്ള പ്രധാന സൂചികയായാണ് ഇതിനെ കാണുന്നത്. വൻ ഭൂരിപക്ഷം നേടിയാൽ ഫറാജിന്റെ ജനപിന്തുണ ഇപ്പോഴും ശക്തമാണെന്ന സന്ദേശം നൽകും. മറിച്ച് കുറഞ്ഞ ഭൂരിപക്ഷമോ കുറഞ്ഞ പോളിങ്ങോ ഉണ്ടായാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ക്ഷയിക്കുന്നുവെന്ന വിമർശനത്തിന് കരുത്തേകുകയും ഭാവിയിൽ ലേബർ, കൺസർവേറ്റീവ് പാർട്ടികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ സ്വാധീനിക്കുകയും ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനിടെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് മേഖലയിൽ ഉണ്ടായ വ്യാപകമായ കാട്ടുതീയിൽ നാല് പേർ ആശുപത്രിയിലായി. സ്റ്റോർ ബ്രിഡ്ജിലെ ഒരു ഗോൾഫ് കോഴ്‌സിന് സമീപം ഏകദേശം 16 ഹെക്ടർ പ്രദേശത്ത് പടർന്നുപിടിച്ച തീ നിരവധി വീടുകളിലേക്കും സമീപ വനമേഖലയിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ 12 ഫയർ എൻജിനുകളും 60ഓളം അഗ്നിരക്ഷാ സേനാംഗങ്ങളും രംഗത്തിറങ്ങി.

തീപിടിത്തത്തിൽ മൂന്ന് അഗ്നിരക്ഷാ പ്രവർത്തകരും ഒരു കുട്ടിയും ആശുപത്രിയിൽ ചികിത്സ തേടി. പുക ശ്വസിച്ചതിനെ തുടർന്ന് ആറുപേർക്ക് കൂടി ചികിത്സ നൽകേണ്ടിവന്നു. തീപിടിത്തത്തെ തുടർന്ന് ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ റോഡുകളും ചില റെയിൽ സർവീസുകളും പുകമൂലം താൽക്കാലികമായി തടസപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെയും ഒരു കെയർ ഹോമിലെ താമസക്കാരെയും ഒഴിപ്പിച്ചു.

അതേസമയം, സ്റ്റോക്ക്-ഓൺ-ട്രെന്റ്, ബർമിങ്ഹാം, വുസ്റ്റർഷയർ, വാർവിക്‌ഷയർ എന്നിവിടങ്ങളിലും വ്യാഴാഴ്ച വലിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. അസാധാരണമായ ചൂടും ദീർഘകാല വരണ്ട കാലാവസ്ഥയും തീ അതിവേഗം പടരാൻ കാരണമാകുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലണ്ടനിലെ ക്യൂ ഗാർഡൻസിൽ 38.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതോടെ ബ്രിട്ടനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയും രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved