Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ അഞ്ചുദിവസത്തെ പണിമുടക്ക് ആരംഭിച്ചതോടെ ആശുപത്രി സേവനങ്ങളിൽ വലിയ തടസ്സം നേരിടുമെന്ന് എൻ എച്ച് എസ് അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ ഏഴിന് തുടങ്ങിയ പണിമുടക്കിനെ തുടർന്ന് അത്യാവശ്യമല്ലാത്ത ചികിത്സകളും പരിശോധനകളും മാറ്റിവയ്ക്കേണ്ടി വരുമെന്ന് രോഗികളെ അറിയിച്ചിട്ടുണ്ട്. ഫ്ലൂ വ്യാപനം മൂലം ഇതിനകം സമ്മർദ്ദത്തിലായ ആശുപത്രികൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

വേതന പരിഷ്‌കരണ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദീർഘകാല സമരത്തിന്റെ ഭാഗമായാണ് ഡോക്ടർമാരുടെ ഈ നടപടി. ജൂനിയർ ഡോക്ടർമാർ എന്നറിയപ്പെട്ടിരുന്ന റെസിഡന്റ് ഡോക്ടർമാരുടെ ഇത് 14-ാമത്തെ പണിമുടക്കാണ്. ശമ്പളം യഥാർത്ഥ ചെലവിനൊപ്പം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതൃത്വം നൽകുന്ന സമരം ശക്തമാകുകയാണ്.

അതേസമയം, പണിമുടക്ക് എൻ എച്ച് എസിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന സമയത്താണ് നടത്തിയതെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും രോഗികളുടെ സുരക്ഷ മുൻഗണനയാകണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സേവനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദിവസങ്ങൾ നീളുന്ന പണിമുടക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ദന്തചികിത്സാ സംവിധാനത്തിൽ സമൂല മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പദ്ധതികൾ തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അടിയന്തര ദന്തചികിത്സ ആവശ്യമായവർക്കും സങ്കീർണ ചികിത്സ ആവശ്യമായ രോഗികൾക്കും ഇനി കൂടുതൽ മുൻഗണന നൽകാനാണ് തീരുമാനം. ഇതിലൂടെ ദന്തചികിത്സ ലഭ്യമാകാൻ ബുദ്ധിമുട്ടുന്ന സാഹചര്യം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം ഗുരുതരമായ ചികിത്സ ആവശ്യമായ സങ്കീർണ കേസുകളിൽ രോഗികൾക്ക് 200 പൗണ്ടിൽ അധികം തുക ലാഭിക്കാനാകും. ചില രോഗികൾക്ക് ഏകദേശം 225 പൗണ്ട് വരെ ചെലവു കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസമാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ വർഷങ്ങളായി എൻഎച്ച്എസിൽ ദന്തഡോക്ടർമാരുടെ അഭാവം തുടരുകയാണെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ (BDA) മുന്നറിയിപ്പ് നൽകി. ആവശ്യമായ അധിക ധനസഹായവും ഡോക്ടർമാരുടെ കുറവും പരിഹരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് സംഘടന വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഡെന്റൽ സേവനത്തിന്റെ അവസ്ഥ പരിതാപകരമായ സാഹചര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരമാണ് വേണ്ടത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ അവസാനിപ്പിച്ച എറാസ്മസ് വിദ്യാർത്ഥി കൈമാറ്റ പദ്ധതിയിൽ യുകെ വീണ്ടും ചേരാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് യുകെ ഈ പദ്ധതിയിലേക്ക് തിരിച്ചെത്താൻ ചർച്ചകൾ ആരംഭിച്ചത്. സർക്കാർ നിലവിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും, ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എറാസ്മസ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ പഠനം, പരിശീലനം, സന്നദ്ധ സേവനം എന്നിവയ്ക്കായി ഒരു വർഷം വരെ ധനസഹായം ലഭിക്കും. ബ്രെക്സിറ്റിന് പിന്നാലെ 2021ൽ എറാസ്മസിന് പകരമായി ‘ട്യൂറിംഗ്’ പദ്ധതി യുകെ ആരംഭിച്ചിരുന്നു. ഇതിലൂടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ സമാന അവസരങ്ങൾ ഒരുക്കുകയായിരുന്നു ലക്ഷ്യം.

യൂറോപ്യൻ യൂണിയനുമായി പുതിയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എറാസ്മസിലേക്കുള്ള തിരിച്ചുവരവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ നേരത്തെ തന്നെ യുവജന കൈമാറ്റ പദ്ധതികൾ യൂറോപ്യൻ യൂണിയനുമായി ഉണ്ടാകുന്ന പുതിയ കരാറിന്റെ ഭാഗമാകാമെന്ന് സൂചിപ്പിച്ചിരുന്നു. തീരുമാനം യാഥാർത്ഥ്യമായാൽ, ആയിരക്കണക്കിന് യുകെ വിദ്യാർത്ഥികൾക്ക് വീണ്ടും യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങൾ ലഭ്യമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യയുടെ സൈനിക ശക്തി വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ നേരിട്ടുള്ള ആക്രമണ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സായുധ സേനാ മേധാവി എയർ ചീഫ് മാർഷൽ സർ റിച്ചാർഡ് നൈറ്റൺ മുന്നറിയിപ്പ് നൽകി. യുക്രെയിനിൽ നാലുവർഷത്തോളം നീണ്ട യുദ്ധത്തിലൂടെ റഷ്യൻ സൈന്യം കൂടുതൽ പരിചയസമ്പന്നരായതായി അദ്ദേഹം പറഞ്ഞു. സുരക്ഷക്കായി രാജ്യത്തിൻ്റെ മക്കളെല്ലാം ആവശ്യമെങ്കിൽ പോരാടാൻ തയ്യാറാകേണ്ട അവസ്ഥ വരാമെന്നും അദ്ദേഹം തുറന്നടിച്ചു.

നാറ്റോ സഖ്യകക്ഷികളോടൊപ്പം സായുധ സേനയാണ് ആദ്യ പ്രതിരോധമെങ്കിലും, മുഴുവൻ സമൂഹവും പ്രതിരോധത്തിനായി ഒരുങ്ങണമെന്ന് നൈറ്റൺ വ്യക്തമാക്കി. സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാത്രം കാര്യമില്ല. വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങളുടെ മനോഭാവം എന്നിവയും യുദ്ധസാഹചര്യങ്ങൾക്ക് അനുയോജ്യമാക്കണം. യുദ്ധസമയത്ത് എന്താണ് ത്യാഗമെന്നത് കൂടുതൽ കുടുംബങ്ങൾ നേരിട്ട് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ ആക്രമണസാധ്യത ഇപ്പോൾ ‘കുറഞ്ഞതാണെങ്കിലും’ പൂജ്യമല്ലെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നുവെന്ന് നൈറ്റൺ ചൂണ്ടിക്കാട്ടി. റഷ്യയുടെ സൈന്യം 11 ലക്ഷം പേരിലേറെ ശക്തിയുള്ളതും പ്രതിരോധച്ചെലവ് വൻതോതിൽ ഉയർന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ശീതയുദ്ധത്തിന് ശേഷമുള്ള ദീർഘകാല സമാധാനത്തിന് ശേഷം, രാജ്യസുരക്ഷയെ കുറിച്ചുള്ള ബോധവും തയ്യാറെടുപ്പും വീണ്ടും സമൂഹത്തിൽ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ടുകളുടെ പുതിയ പട്ടിക പുറത്തുവന്നു. ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്ത നോമാഡ് പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം, ഈ വർഷം മാൾട്ടയുടെ പാസ്‌പോർട്ടാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. വിസാ സൗകര്യങ്ങൾ, നികുതി നിയമങ്ങൾ, വ്യക്തിഗത സ്വാതന്ത്ര്യം, ആഗോള അംഗീകാരം എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളും ഇത്തവണ മുൻനിരയിൽ ഇടം നേടി.

അതേസമയം ബ്രിട്ടീഷ് പാസ്‌പോർട്ടിന് കനത്ത ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 15-ാം സ്ഥാനത്തുണ്ടായിരുന്ന യു.കെ. പാസ്‌പോർട്ട് ഈ വർഷം 35-ാം സ്ഥാനത്തേക്ക് താഴ്ന്നു. ബ്രെക്സിറ്റിന് ശേഷമുള്ള യാത്രാ നിയന്ത്രണങ്ങൾ, നികുതി–പൗരത്വ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പാസ്‌പോർട്ടും പിന്നിലായ നിലയിലാണ്. നോമാഡ് പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യ നിലവിൽ 148-ാം സ്ഥാനത്താണ്. വിസാ-രഹിത യാത്രാ സൗകര്യം കുറവായതും അന്താരാഷ്ട്ര സ്വാതന്ത്ര്യ മാനദണ്ഡങ്ങളിൽ പിന്നാക്കം നിൽക്കുന്നതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള തലത്തിൽ പാസ്‌പോർട്ടുകളുടെ മൂല്യം എങ്ങനെ മാറുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകുന്നതാണ് ഈ പുതിയ റാങ്കിംഗ്.

അതെ സമയം അമേരിക്കൻ പാസ്‌പോർട്ടും പട്ടികയിൽ പിന്നിലായി. നോമാഡ് പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം, കഴിഞ്ഞ വർഷം 44-ാം സ്ഥാനത്തുണ്ടായിരുന്ന യു.എസ്. പാസ്‌പോർട്ട് ഈ വർഷം 45-ാം സ്ഥാനത്തേക്ക് ഇടിഞ്ഞു. ഉയർന്ന നികുതി ബാധ്യതയും പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. മറുവശത്ത്, അയർലൻഡ്, ഗ്രീസ്, സ്വിറ്റ്സർലാൻഡ്, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ മുൻനിര സ്ഥാനങ്ങൾ നിലനിർത്തി. കൂടുതൽ വിസാ സൗകര്യങ്ങളും സ്ഥിരതയുള്ള നിയമവ്യവസ്ഥയും വ്യക്തിഗത സ്വാതന്ത്ര്യവും തന്നെയാണ് യൂറോപ്യൻ പാസ്‌പോർട്ടുകൾക്ക് ഈ മേൽക്കൈ നൽകുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്കൂളുകളിലെ ക്രൈസ്തവ അധിഷ്ഠിത മതപഠനം മനുഷ്യാവകാശ ലംഘനമാണെന്ന യു.കെ സുപ്രീം കോടതി വിധി വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കി. ഉത്തര അയർലൻഡിലെ സ്കൂളുകളിലെ മതവിദ്യാഭ്യാസ രീതിക്കെതിരായ ഹർജിയിലാണ് കോടതി പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മതപഠനം എല്ലാ വിശ്വാസങ്ങളോടും നിഷ്പക്ഷമായും വൈവിധ്യമാർന്ന രീതിയിലും ആയിരിക്കണം എന്നതാണ് കോടതിയുടെ നിലപാട്.

ഈ വിധി നിലവിൽ വന്നാൽ, ക്രൈസ്തവ മതപരമായ പഠനങ്ങൾ , സ്കൂൾ പ്രാർത്ഥനകൾ, ക്രൈസ്തവ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ യു.കെ യിലെ മുഴുവൻ സ്കൂളുകളിൽ നിന്ന് ഒഴിവാക്കാൻ ഇത് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ക്രൈസ്തവ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. തലമുറകളായി കൈമാറി വന്ന ക്രൈസ്തവ പാരമ്പര്യം കുട്ടികൾക്ക് ലഭിക്കാതാകുമെന്ന വിമർശനവും ശക്തമാണ്.

വിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ഒപ്പുശേഖരണ ക്യാമ്പയിനുകളും ആരംഭിച്ചു. വിഷയത്തിൽ സർക്കാർ തലത്തിൽ വ്യക്തമായ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ചില മോട്ടോർവേകളിലും എ-റോഡുകളിലും പ്രവർത്തിക്കുന്ന വേരിയബിൾ സ്പീഡ് ക്യാമറകളിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരക്കണക്കിന് അമിത വേഗത്തിനുള്ള പിഴകൾ റദ്ദാക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനുശേഷമാണ് പിഴവ് ഉണ്ടായതെന്നാണ് ദേശീയ ഹൈവേ അതോറിറ്റിയുടെ വിശദീകരണം. വേഗപരിധി ഉയർത്തിയ ശേഷവും ക്യാമറകൾ പിഴ ചുമത്തിയതാണ് പ്രശ്നത്തിന് കാരണം.

2021 മുതൽ ഇതുവരെ ഏകദേശം 2,650 തെറ്റായ ഇത്തരം പിഴകൾ ചുമത്തപ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടെത്തിയതെന്ന് ദേശീയ ഹൈവേ അറിയിച്ചു. ഇത് ആകെ ക്യാമറ പ്രവർത്തനങ്ങളുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണെന്നും, ദിവസത്തിൽ രണ്ട് എണ്ണത്തിലും കുറവാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ദേശീയ ഹൈവേ മേധാവി നിക് ഹാരിസ്, സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നും, പ്രശ്നം പരിഹരിക്കാൻ സാങ്കേതിക പരിഹാരം തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

തെറ്റായി പിഴ ചുമത്തപ്പെട്ടവരെ പോലീസ് നേരിട്ട് ബന്ധപ്പെടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഴ തുക തിരികെ നൽകുകയും ലൈസൻസിലെ പോയിന്റുകൾ ഒഴിവാക്കുകയും ചെയ്യും. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതുവരെ വേരിയബിൾ സ്പീഡ് ക്യാമറകളിൽ നിന്നുള്ള പിഴ ചുമത്തൽ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി തുടരുമെന്നും, നിരപരാധികൾക്ക് ശിക്ഷ ഉണ്ടാകില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വെസ്റ്റ് സസ്സെക്സിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ എൻഎച്ച്എസ് മാനസികാരോഗ്യ യൂണിറ്റുകളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിട്ട പരാതികളിൽ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇനിയും കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവങ്ങൾ ഏറെ വേദനാജനകമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ഹേവർഡ്സ് ഹീത്തിലെ ലാർച്ച്വുഡ്, കോൾവുഡ് എന്നീ യൂണിറ്റുകളിൽ ചികിത്സയിലായിരുന്ന സമയത്ത് ജീവനക്കാരിൽ ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് സംഭവം പുറത്തുവരാൻ കാരണമായത്. അന്ന് ഒൻപത് വയസ്സുകാരനായിരുന്ന കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നതായിരുന്നുപരാതി. സംഭവം 1970-കളുടെ അവസാനം നടന്നതാണെന്നും, അമ്മയ്ക്കായി പൂക്കൾ എടുക്കാനെന്ന പേരിൽ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ആദ്യ പീഡനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്താത്ത ഇര തന്നെ പീഡിപ്പിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഇന്നും മായാത്തതാണെന്ന് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അനുഭവിച്ച മറ്റ് ഇരകൾ ഭയപ്പെടാതെ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026-ൽ യുകെയിലെ വീടുകളുടെ വില 2 മുതൽ 4 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന നാഷൻവൈഡ് ബാങ്കിൻ്റെ പ്രവചനം പുറത്തുവന്നു. പലിശ നിരക്കുകളിൽ കുറവ് വരുമെന്ന പ്രതീക്ഷയും ശമ്പളവർധനയും വീടുവിപണിക്ക് ഊർജം പകരും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പലിശ 3.75 ശതമാനമായി കുറയ്ക്കുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ.

നവംബറിൽ യുകെയിലെ ശരാശരി വീടുവില 2.73 ലക്ഷം പൗണ്ടായിരുന്നു. 4 ശതമാനം വർധന വന്നാൽ ഇത് 2.84 ലക്ഷം പൗണ്ടിലേക്ക് എത്തും. റൈറ്റ്‌മൂവ്, ഹാലിഫാക്സ് തുടങ്ങിയ സ്ഥാപനങ്ങളും അടുത്ത വർഷം ചെറിയ വിലവർധന തന്നെയാണ് പ്രവചിക്കുന്നത്. കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ വീടുമാറ്റം ആലോചിക്കുന്നവർക്കും പുതിയതായി വാങ്ങുന്നവർക്കും ആശ്വാസമാകും.

ഇതിനിടെ ആദ്യമായി വീട് വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ അവസരം ഒരുക്കാൻ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) പുതിയ നടപടികൾ പ്രഖ്യാപിച്ചു. വായ്പാ നിയമങ്ങൾ ലളിതമാക്കാനും, വരുമാന വ്യത്യാസങ്ങൾ പരിഗണിച്ചുള്ള മോർട്ട്ഗേജ് പദ്ധതികൾ അനുവദിക്കാനുമാണ് നീക്കം. ഇതോടെ 2026-ൽ വീടെന്ന സ്വപ്നം കൂടുതൽ ആളുകൾക്ക് കൈവരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ നെറ്റ് സീറോ ലക്ഷ്യത്തിലേക്കുള്ള യാത്ര രാജ്യത്തിന് അടുത്ത വർഷങ്ങളിൽ വലിയ ബാധ്യത വരുത്തിവെക്കുമെന്ന് ദേശീയ എനർജി അതോറിറ്റി (Neso) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കാർബൺ ഉൽപ്പാദനം 2050 ഓടെ പൂജ്യത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ 2029 ഓടെ വാർഷിക ചെലവ് £460 ബില്യൺ വരെ ഉയരുമെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിലൂടെ 2050 ഓടെ ഊർജചെലവ് സ്ഥിരമായി കുറയുകയും പരിസ്ഥിതി ദോഷങ്ങൾ ഒഴിവാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നെറ്റ് സീറോ പദ്ധതികൾ ഉപേക്ഷിച്ചാൽ കുടുംബങ്ങൾക്ക് വർഷത്തിൽ £500 വരെ ലാഭം ഉണ്ടാകുമെന്ന തലക്കെട്ടുകൾ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. കാർബൺ നികുതികൾ, ഭാവിയിലെ ജൈവഇന്ധന വില, പുതുക്കിയ ഊർജസാങ്കേതിക വിദ്യകളുടെ ചെലവ് എന്നിവ കണക്കാക്കാതെ ഇത്തരത്തിലുള്ള ലാഭം കാണിക്കുന്നത് തെറ്റിദ്ധാരണയാണെന്ന് അവർ വ്യക്തമാക്കുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾ, ഹീറ്റ് പമ്പുകൾ, പുതിയ പവർ നെറ്റ്‌വർക്കുകൾ തുടങ്ങിയവയിലെ നിക്ഷേപങ്ങൾ നേരിട്ട് വൈദ്യുതി ബില്ലിൽ പ്രതിഫലിക്കണമെന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പുതിയ ആണവ നിലയം ‘സൈസ്വെൽ സി’യുടെ നിക്ഷേപചെലവ് അടുത്ത ദശകത്തിൽ £38 ബില്യൺ ആയേക്കുമെങ്കിലും ഈ ചെലവ് ജനങ്ങൾക്ക് ബാധ്യത ആകില്ലെന്ന് സർക്കാർ വിശദീകരിച്ചു. കാലാവസ്ഥാ വിദഗ്ധരും പരിസ്ഥിതി സംഘടനകളും നെറ്റ് സീറോ ലക്ഷ്യം വൈകിപ്പിക്കുന്നത് ദീർഘകാലത്ത് കൂടുതൽ സാമ്പത്തിക നഷ്ടവും പ്രകൃതിനാശവും ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതിനാൽ, വേഗത്തിൽ ക്ലീൻ എനർജി സ്വീകരിക്കുന്നത് മാത്രമാണ് നല്ലതെന്ന് അവർ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved