ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ആഡംബര റസിഡൻഷ്യൽ ടവറിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ ഒമ്പത് വയസ്സുകാരനായ മകനും മരിച്ച സംഭവം യുകെയെ നടുക്കി. നിർമാണ മേഖലയിലെ മുതിർന്ന കൺസൾട്ടന്റായ അദിതി പരൽക്കർ (46), ഭർത്താവും സാമ്പത്തിക ഉപദേഷ്ടാവുമായ രാകേഷ് പൈ (47), മകൻ സിദ് എന്നിവരാണ് മരിച്ചത്. മേയ് 27-ന് നടന്ന സംഭവത്തിൽ 45 നിലകളുള്ള കെട്ടിടത്തിന്റെ 36-ാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് കുടുംബം വീണതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുംബൈയിൽ നിന്ന് യുകെയിലെത്തി സ്ഥിരതാമസമാക്കിയ അദിതിയും രാകേഷും തങ്ങളുടെ തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായിരുന്നു. അതേസമയം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന മകൻ സിദിന്റെ ചികിത്സയും പരിചരണവും കുടുംബത്തിന് വലിയ വെല്ലുവിളിയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. മകന്റെ ആരോഗ്യനില മൂലം കുടുംബം മാനസികവും ശാരീരികവുമായ സമ്മർദങ്ങൾ അനുഭവിച്ചിരുന്നുവെന്നും അടുത്തറിയുന്നവർ വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക നിഗമനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. മരണങ്ങൾ ‘അപ്രതീക്ഷിതം’ എന്ന നിലയിലാണ് നിലവിൽ പരിഗണിക്കുന്നതെന്നും എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കേസ് സൗത്ത്വർക്ക് കൊറോണർ കോടതിയിലേക്ക് കൈമാറിയിട്ടുള്ളതും അന്വേഷണം പൂർത്തിയാകുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചെസ്റ്ററിൽ താമസിക്കുന്ന 52കാരനായ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ പോൾ എഡ്വേഡ്സ് 2007-ൽ ഓർഡർ ചെയ്ത കുഞ്ഞുങ്ങളെ വളർത്താനുള്ള ഉപദേശങ്ങൾ നൽകുന്ന ‘Mother & Baby ‘ മാഗസിൻ 19 വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. കുട്ടികളെ വളർത്തുന്നതിലെ ആദ്യകാല ആശങ്കകൾക്കും സംശയങ്ങൾക്കും സഹായകമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം മാഗസിൻ സബ്സ്ക്രൈബ് ചെയ്തത്. എന്നാൽ അന്ന് ലഭിക്കാതെ പോയ ആ കോപ്പി ഇപ്പോഴാണ് വീട്ടിലെത്തിയത്. മകൾക്ക് ഒന്നര വയസും മകൻ ജനിക്കാൻ മൂന്ന് മാസം ബാക്കിയുമുണ്ടായിരുന്ന സമയത്ത് ഓർഡർ ചെയ്ത മാഗസിൻ എത്തുമ്പോഴേക്കും ഇരുവരും സർവകലാശാല വിദ്യാർഥികളായി മാറിയിരുന്നു.

പഴകിയതും കീറിയ നിലയിലുമായ മാഗസിൻ പോളിന്റെ വീട്ടിലെ ലെറ്റർബോക്സിലൂടെയാണ് എത്തിയത്. കൂടെ “സംഭവിച്ച അസൗകര്യത്തിന് ഖേദിക്കുന്നു” എന്ന സന്ദേശവുമായുള്ള റോയൽ മെയിലിന്റെ കുറിപ്പും ഉണ്ടായിരുന്നു. ആദ്യം കൈയിലെത്തിയ പാഴ്സൽ കണ്ടപ്പോൾ ഇത് എന്താണെന്ന് പോലും മനസ്സിലായില്ലെന്ന് പോൾ പ്രതികരിച്ചു. “കുട്ടികളെ വളർത്താൻ ഉപദേശം തരുന്ന മാഗസിൻ എത്താൻ 19 വർഷമെടുത്തുവെന്ന് കരുതിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പരിഹാസം. ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെയാണ് സംഭവം വലിയ ചർച്ചയായത്.

അതേസമയം, മാഗസിൻ തങ്ങളുടെ സംവിധാനത്തിനുള്ളിൽ 19 വർഷം നഷ്ടപ്പെട്ടു കിടന്നതല്ലെന്നും പിന്നീട് ആരോ വീണ്ടും പോസ്റ്റൽ സംവിധാനത്തിലേക്ക് തിരികെ നൽകിയതാകാമെന്നും റോയൽ മെയിൽ വിശദീകരിച്ചു. ഡെലിവറി ഓഫീസുകളും സോർട്ടിംഗ് സംവിധാനങ്ങളും ദിവസേന പരിശോധിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെയാണ് തപാൽ വിതരണം ലക്ഷ്യങ്ങളിൽ വീണ്ടും പിന്നിലായതിനെ തുടർന്ന് ബ്രിട്ടനിലെ തപാൽ നിയന്ത്രണ ഏജൻസിയായ ഓഫ്കോം റോയൽ മെയിലിനെതിരെ അന്വേഷണം ആരംഭിച്ചതും ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം തപാലുകളുടെ ഏകദേശം നാലിലൊന്ന് സമയത്ത് എത്താതിരുന്നതും കമ്പനിക്കെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രി നടന്ന കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ ഉത്തര അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. വടക്കൻ ബെൽഫാസ്റ്റിലെ കിന്നാർഡ് അവന്യൂവിൽ 40 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ 30-കാരനായ സുഡാൻ സ്വദേശിക്കെതിരെ കൊലപാതകശ്രമം, പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, വധഭീഷണി മുഴക്കിയത് എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതിയെ ഇന്ന് ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആക്രമണത്തെ തുടർന്ന് ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ആൻട്രിം, ന്യൂട്ടൗണാബി, ബാംഗർ, ബാലിമീന തുടങ്ങിയ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുകയും ചിലയിടങ്ങളിൽ അത് അക്രമാസക്തമായി മാറുകയും ചെയ്തു.

ബെൽഫാസ്റ്റിലെ ലെൻഡ്രിക് സ്ട്രീറ്റിലും ന്യൂട്ടൗൺഡ്സ് റോഡിലുമായി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. മുഖംമൂടി ധരിച്ച സംഘങ്ങൾ വീടുകളുടെ വാതിലുകൾ തകർക്കാനും ജനലുകൾ അടിച്ചുതകർക്കാനും ശ്രമിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. ഒരു ബസിനും നിരവധി കാറുകൾക്കും തീയിട്ടതിനെ തുടർന്ന് പൊതുഗതാഗത സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ക്രംലിൻ റോഡിലും പോർട്ടഡൗണിലും പൊലീസ് വാഹനങ്ങളും സശിപ്പിച്ചു . ബലിക്ലെയറിലെ ഒരു തുർക്കിഷ് ബാർബർ ഷോപ്പിന് നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

അക്രമം അവസാനിപ്പിച്ച് സമാധാനപരമായ പ്രതിഷേധം നടത്തണമെന്ന് പൊലീസ്, രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ എന്നിവർ സംയുക്തമായി അഭ്യർഥിച്ചു. കറുത്ത വർഗക്കാരായതിനാൽ ചില കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കേണ്ടിവന്നതായി പാസ്റ്റർ ജാക്ക് മക്കീ പറഞ്ഞു. അതേസമയം, ഉത്തര അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കത്തിക്കുത്ത് ആക്രമണത്തെയും തുടർന്നുണ്ടായ അക്രമങ്ങളെയും ശക്തമായി അപലപിച്ചു. 2023-ൽ ബ്രിട്ടനിലെത്തി അഭയാർഥി പദവി നേടിയ പ്രതിക്ക് 2028 വരെ രാജ്യത്ത് താമസാനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ രേഖകളിൽ ഇയാൾ മുമ്പ് സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ ബ്ലാക്ക്ലി പ്രദേശത്തുള്ള കോ-ഓപ്പ് അക്കാദമി സ്കൂളിൽ നടന്ന കത്തികുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ അടിയന്തിരസേവന വിഭാഗങ്ങൾ സ്കൂളിലെത്തിയതോടെ വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ തന്നെ തുടരാൻ നിർദേശിക്കുകയും സ്കൂൾ ലോക്ക്ഡൗൺ ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ്, ആംബുലൻസ് സംഘങ്ങൾ എന്നിവ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നിലവിൽ മറ്റൊരു ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തെ തുടർന്ന് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് പുറത്ത് ഒത്തുകൂടി. സ്കൂളിൽ ഒരു അനിഷ്ട സംഭവം ഉണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും ദിവസത്തിന്റെ ശേഷിക്കുന്ന സമയം സ്കൂൾ അടച്ചിടുകയാണെന്നും അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ അനുമതിയോടെ വീട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സ്കൂൾ അറിയിച്ചു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാലലൈംഗിക പീഡനത്തിനിരയായവർക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യാൻ സഹായം നൽകുന്ന ‘എക്കോ’ (Echo) പദ്ധതി ആരംഭിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം പല ഇരകളും മതിയായ പിന്തുണയില്ലാതെ ജീവിക്കുന്ന സാഹചര്യത്തിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം മാനസികാരോഗ്യ സഹായം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

യുകെയിലെ ബാലപീഡന ഇമേജ് ഡേറ്റാബേസിന്റെ സഹായത്തോടെ ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ശ്രമിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വിവിധ പൊലീസ് സേനകളും ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്. കൃത്രിമ ബുദ്ധി (AI) ഈ പദ്ധതിയിൽ ഉപയോഗിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

13-ാം വയസ്സിൽ ഓൺലൈൻ ഗ്രൂമിങ്ങിനും ലൈംഗിക പീഡനത്തിനും ഇരയായ റിയാനൺ-ഫേ മക്ഡൊണാൾഡ് പദ്ധതിയെ സ്വാഗതം ചെയ്തു. പീഡനത്തിന്റെ ചിത്രങ്ങൾ വീണ്ടും പുറത്തുവരുമോ എന്ന ഭയം വർഷങ്ങളായി തന്നെ പിന്തുടരുകയാണെന്ന് അവർ പറഞ്ഞു. ഇരകൾക്ക് ജീവിതത്തിൽ കുറച്ചെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും തിരിച്ചുകിട്ടാൻ ‘എക്കോ’ പദ്ധതിക്ക് കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. അതേസമയം, കുട്ടികളുടെ മൊബൈൽ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സംവിധാനങ്ങൾ നടപ്പാക്കാൻ ടെക് കമ്പനികൾക്ക് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സെപ്റ്റംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്രൈവിങ് ടെസ്റ്റിനുള്ള ദീർഘമായ കാത്തിരിപ്പ് കുറയ്ക്കാനും ബുക്കിങ് സംവിധാനത്തിലെ ദുരുപയോഗങ്ങൾ തടയാനും യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കി. ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാനും പിന്നീട് അതിൽ മാറ്റം വരുത്താനും പരീക്ഷാർഥിക്ക് മാത്രമേ അനുമതിയുള്ളൂ. ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും മറ്റ് മൂന്നാംകക്ഷി സേവനങ്ങൾക്കും ടെസ്റ്റ് ബുക്ക് ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ല.

പുതിയ നിയമപ്രകാരം ഒരു ടെസ്റ്റ് ബുക്കിങ്ങിൽ പരമാവധി രണ്ട് തവണ മാത്രമേ മാറ്റം അനുവദിക്കൂ. കൂടാതെ, ജൂൺ 9 മുതൽ ടെസ്റ്റ് കേന്ദ്രം മാറ്റണമെങ്കിൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള മൂന്ന് കേന്ദ്രങ്ങളിലൊന്നിലേക്ക് മാത്രമേ മാറ്റാനാകൂ. ഓൺലൈൻ ബുക്കിങ് സ്ലോട്ടുകൾ വൻതോതിൽ പിടിച്ചെടുത്ത് പിന്നീട് ഉയർന്ന നിരക്കിൽ വിൽക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് കാലത്തിനു ശേഷമുള്ള ബാക്ക്ലോഗ് കാരണം യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായി ശരാശരി 22 ആഴ്ചയിലേറെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ടെസ്റ്റിന് ഹാജരാകാത്തവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ വഴി ബുക്കിങ് സംവിധാനം കൂടുതൽ സുതാര്യമാകുകയും യഥാർഥ പരീക്ഷാർഥികൾക്ക് അവസരം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഡിവിഎസ്എയുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി മലയാളിയായ അഡ്വ. റോസാരിയോ ടോം തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ അക്കാദമിക് പാരമ്പര്യമുള്ള സർവകലാശാലയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയാണ് റോസാരിയോ. 16,000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ ഈ നേട്ടം മലയാളി സമൂഹത്തിലും വിദ്യാർത്ഥി രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടുകയാണ്.
കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന റോസാരിയോ, തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. തുടർന്ന് യുകെയിലെ പഠനകാലത്തും അക്കാദമിക രംഗത്തും വിദ്യാർത്ഥി നേതൃത്വത്തിലും മുന്നേറിയ അദ്ദേഹം എംബിഎ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുകയും ചെയ്തിരുന്നു.
റോസാരിയോയുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. സ്വതന്ത്ര ചിന്തയും രാഷ്ട്രീയ ബോധവുമുള്ള യുവാക്കളെ വളർത്തിയെടുക്കുന്നതിന്റെ ഉദാഹരണമാണ് റോസാരിയോയുടെ വിജയമെന്ന് അദ്ദേഹം കുറിച്ചു. വ്യക്തിപരമായി അടുത്തറിയുന്ന ഒരാളായ റോസാരിയോയുടെ ഈ നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം ആശംസ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുട്ടികളുടെ ഉപകരണങ്ങളിൽ നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും സ്വമേധയാ തടയുന്ന സുരക്ഷാ സംവിധാനങ്ങൾ ഡിഫോൾട്ടായി സജ്ജമാക്കാൻ ടെക് ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും മൂന്ന് മാസത്തെ സമയപരിധി നൽകി ബ്രിട്ടീഷ് സർക്കാർ. കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ സുരക്ഷാ ഫീച്ചറുകൾ സ്വയം പ്രവർത്തനക്ഷമമാക്കണമെന്ന് ടെക്നോളജി സെക്രട്ടറി ലിസ് കെൻഡൽ വ്യക്തമാക്കി. “കുട്ടികളുടെ സുരക്ഷയിൽ വലിയ ടെക് കമ്പനികൾ ഇനി കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്ന മുന്നറിയിപ്പോടെയാണ് സർക്കാരിന്റെ ഇടപെടൽ.

ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്മാർട്ട്ഫോണുകളിലും പ്രവർത്തിക്കുന്നത്. അതിനാൽ, ഇവരുടെ സംവിധാനങ്ങളിൽ വരുന്ന മാറ്റങ്ങൾ കോടിക്കണക്കിന് കുട്ടികളുടെ ഡിജിറ്റൽ അനുഭവത്തെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മോളി റോസ് ഫൗണ്ടേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, പ്രഖ്യാപനങ്ങൾ വേഗത്തിൽ നടത്തുന്നതിന് പകരം വിദഗ്ധരുടെ നിർദേശങ്ങൾ കൂടുതൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ബ്രിട്ടനിൽ ചർച്ചയാകുകയാണ്. പ്രായപരിധി മുതൽ ചില ‘അഡിക്ടീവ്’ ഫീച്ചറുകൾക്ക് വിലക്ക് ഏർപ്പെടുത്തൽ വരെ വിവിധ നിർദേശങ്ങൾ പരിഗണനയിലാണ്. എന്നാൽ, ഇത്തരം നടപടികൾ ഒടുവിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ഐഡി പരിശോധന നിർബന്ധമാക്കുന്ന രീതിയിലേക്ക് മാറരുതെന്ന് സ്വകാര്യതാ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 22 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട 16കാരനായ ടൈറോൺ ക്ലാർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 2004 ഏപ്രിൽ 22ന് ലീഡ്സിലെ ബീസ്റ്റൺ പ്രദേശത്ത് 20ഓളം പേരടങ്ങുന്ന സംഘം പിന്തുടർന്ന് ആക്രമിച്ചതിനെ തുടർന്നാണ് ടൈറോൺ കൊല്ലപ്പെട്ടത്. കേസിൽ പുതിയ അറസ്റ്റുണ്ടായതായി വെസ്റ്റ് യോർക്ക്ഷയർ പൊലീസ് സ്ഥിരീകരിച്ചതോടെ, വർഷങ്ങളായി തുടരുന്ന അന്വേഷണത്തിന് വീണ്ടും ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.

ടൈറോണിനെ സംഘം പിന്തുടർന്ന് ബ്രെറ്റ് ഗാർഡൻസ് പ്രദേശത്ത് വളഞ്ഞ് ആക്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലോഹദണ്ഡുകൾ, മരത്തടികൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചും സിഎസ് സ്പ്രേ പ്രയോഗിച്ചുമാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നേരത്തെ മൂന്ന് പുരുഷന്മാരും ഒരു 17കാരനും കുറ്റക്കാരാണെന്ന് കണ്ടെത്തി 2005ൽ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, സംഭവത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യം കുടുംബം വർഷങ്ങളായി ഉന്നയിച്ചുവരികയാണ്.
“എന്റെ മകനെ അതിക്രൂരമായി കൊന്നു. 22 വർഷമായി അതിന്റെ വേദനയുമായി ജീവിക്കുകയാണ്,” എന്ന് ടൈറോണിന്റെ അമ്മ ലോറൈൻ ഫ്രേസർ പ്രതികരിച്ചു. “ഇനി ജീവിതവുമായി മുന്നോട്ട് പോകണം, പക്ഷേ മകനുവേണ്ടി ഞാൻ പോരാട്ടം തുടരേണ്ടി വരുന്നു,” എന്നും അവർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പുതിയ അറസ്റ്റുണ്ടായതോടെ, ഇത്രയും വർഷങ്ങൾക്ക് ശേഷമെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ രോഗനിർണയ പരിശോധനകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. സിടി, എംആർഐ, അൾട്രാസൗണ്ട്, കേൾവിശേഷി പരിശോധനകൾ, ക്യാൻസർ പരിശോധനകൾ ഉൾപ്പെടെ വിവിധ പരിശോധനകൾക്കായി ഏകദേശം 19.2 ലക്ഷം ആളുകളാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ആവശ്യത്തിന് പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കാത്തിരിപ്പ് വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കാത്തിരിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് പോലും എൻഎച്ച്എസ് നിശ്ചയിച്ച ആറാഴ്ച പരമാവധി സമയത്തിനുള്ളിൽ പരിശോധന ലഭിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 2022നുശേഷം കാത്തിരിപ്പ് പട്ടികയിൽ അഞ്ച് ലക്ഷം പേരുടെ വർധനയുണ്ടായതായും, കോവിഡ് മഹാമാരിക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ ഇത് 83 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2027 മാർച്ചോടെ ഈ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.

പരിശോധനകൾ വൈകുന്നത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്ക ആരോഗ്യവിദഗ്ധരും സംഘടനകളും പ്രകടിപ്പിച്ചു. പരിശോധന ലഭിക്കാതെ ചികിത്സ തുടങ്ങാനാകാത്തത് രോഗാവസ്ഥ വഷളാക്കുകയും രോഗികളുടെ മാനസിക സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്തുടനീളം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ വികസിപ്പിച്ച് കൂടുതൽ പരിശോധനകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻഎച്ച്എസ് അധികൃതർ അറിയിച്ചു.