നിയന്ത്രിക്കാനാകാത്ത വലിയ ഭീഷണിയായി മാറുന്നതിന് മുൻപ് നിർമിതബുദ്ധിയുടെ വികസനം മന്ദഗതിയിലാക്കേണ്ടതുണ്ടെന്ന നിലപാടുമായി ലോകത്തെ പ്രമുഖ നിർമിതബുദ്ധി കമ്പനികളുടെ മേധാവികൾ. എഐ രംഗത്തെ കടുത്ത മത്സരത്തിന് നേതൃത്വം നൽകുന്ന ഇലോൺ മസ്ക്, സാം ആൾട്ട്മാൻ, ഡാരിയോ അമോഡെയ് എന്നിവർ വികസനത്തിന്റെ വേഗതയെക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചതായാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് കോടി രൂപയാണ് കൂടുതൽ ശക്തമായ എഐ മാതൃകകൾ വികസിപ്പിക്കുന്നതിനായി കമ്പനികൾ നിക്ഷേപിക്കുന്നത്.

നിർമിതബുദ്ധി മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമാകുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യുമെന്ന ആശങ്കയാണ് പുതിയ നിലപാടിന് പിന്നിൽ. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താതെ എഐയുടെ ശേഷി തുടർച്ചയായി വർധിപ്പിക്കുന്നത് അപകടസാധ്യത ഉയർത്തുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക മുന്നേറ്റത്തിനൊപ്പം അതുണ്ടാക്കാവുന്ന അപകടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരേസമയം ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി തങ്ങളുടെ കമ്പനിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓഹരി വിപണി പ്രവേശനം പോലും വൈകിപ്പിക്കേണ്ടി വരാമെന്ന് സാം ആൾട്ട്മാൻ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന കാര്യത്തിൽ കടുത്ത മത്സരത്തിലുള്ള പ്രമുഖ കമ്പനികളുടെ തലവന്മാർ ഒരേ നിലപാടിലെത്തിയത് ശ്രദ്ധേയമാണ്. മനുഷ്യരാശിക്ക് ഗുണകരമായ രീതിയിൽ നിർമിതബുദ്ധിയെ വികസിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ നിയന്ത്രണാതീതമാകാതിരിക്കാനുള്ള സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകണമെന്ന സന്ദേശമാണ് ഇതിലൂടെ ഉയരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നേഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നേഴ്സിങ് അവാർഡ് യുകെയിലെ മലയാളി നേഴ്സ് ഡോ. അജിമോൾ പ്രദീപിന് ലഭിച്ചു. 2.5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 2.38 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിലാണ് അജിമോൾ ഏറ്റുവാങ്ങിയത്. ലണ്ടൻ കിങ്സ് കോളജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്ററായും സാൽഫോർഡ് സർവകലാശാലയിൽ ലക്ചററായും പ്രവർത്തിക്കുന്ന അജിമോൾ കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ബ്രിട്ടനിലെ കെന്റിലെ ആഷ്ഫോർഡിലാണ് കുടുംബസമേതം താമസം.

ലോകമെമ്പാടുമുള്ള 1.34 ലക്ഷം അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളിലൊരാളായാണ് അജിമോൾ പുരസ്കാരത്തിലേക്ക് എത്തിയത്. നേഴ്സിങ് ലീഡർഷിപ്പ്, വിദ്യാഭ്യാസം, അവയവദാനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളാണ് അജിമോളെ അന്തിമ പട്ടികയിലെത്തിച്ചത്. ബ്രിട്ടനിലെ കെയർ വീസയിലെത്തി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഐഇ, എൽടിഎസ് പരീക്ഷകളില്ലാതെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷൻ സാധ്യമാക്കുന്നതിന് നടത്തിയ ഇടപെടലും ശ്രദ്ധേയമായി. 2008 മുതൽ അവയവദാന-ട്രാൻസ്പ്ലാന്റ് മേഖലയിൽ സജീവമായ അജിമോൾ 2013 മുതൽ ‘ഉപഹാർ’ എന്ന ചാരിറ്റിയിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കോട്ടയം സിഎംഎസ് കോളജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെ സിഎസ്ഐ ഹോസ്പിറ്റൽ സ്കൂൾ ഓഫ് നേ ഴ്സിങ്ങിൽ നിന്ന് ജിഎൻഎം നേടി. തുടർന്ന് പോസ്റ്റ് ബേസിക് നഴ്സിങ് പഠനം പൂർത്തിയാക്കി യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ നിന്ന് എംഎസ്സി നഴ്സിങ്ങും ഓർഗൻ ഡൊണേഷൻ മേഖലയിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. നഴ്സിങ് രംഗത്തെ സേവനത്തിനൊപ്പം തുടർച്ചയായ പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മുന്നേറിയ അജിമോളുടെ സമർപ്പണത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ നേട്ടം.

അജിമോളുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ വലിയ ദേശീയ-അന്തർദേശീയ അംഗീകാരമല്ല ഇത്. 2018ൽ ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചിട്ടുള്ള അജിമോൾക്ക് ഹെൽത്ത് സർവീസ് ജേർണൽ അവാർഡ്, ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ് ‘നേഴ്സ് ഓഫ് ദ ഇയർ’ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏഷ്യൻ സമൂഹത്തിനിടയിൽ അവയവദാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിലും മാനസിക സമ്മർദം നേരിടുന്നവർക്ക് സഹായമെത്തിക്കുന്ന ‘കേൾക്കാം’ പദ്ധതിയിലും സജീവമാണ്. ആഗോള നേഴ്സിങ് രംഗത്തെ ഈ അപൂർവ നേട്ടത്തിന് റോയൽ കോളജ് ഓഫ് നേഴ്സിങ് ഉൾപ്പെടെയുള്ള വിവിധ നേഴ്സിങ് സംഘടനകളും അജിമോളെ അഭിനന്ദിച്ചു.
25 വർഷത്തിലേറെയായി നേഴ്സിങ് രംഗത്ത് പ്രവർത്തിക്കുന്ന അജിമോൾ, ഏഷ്യൻ വംശജരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും അവയവമാറ്റത്തിനായി നേരിടുന്ന ദീർഘകാല കാത്തിരിപ്പിന് പരിഹാരം കാണുന്നതിനായി വർഷങ്ങളായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അഞ്ച് വർഷം നീണ്ട പ്രചാരണത്തിലൂടെ ആയിരക്കണക്കിന് ദക്ഷിണേഷ്യക്കാരെ അവയവദാതാക്കളായി രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിച്ച അവർ സാമൂഹിക പ്രവർത്തകരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമായി ചേർന്നാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. ഡോ. ദില്ല ഡേവിസിനൊപ്പം നടത്തിയ എസ്.ഐ.എഫ്.ഇ. പ്രചാരണവും അന്താരാഷ്ട്ര പരിശീലനം നേടിയ നേഴ്സുമാരുടെ രജിസ്ട്രേഷൻ നടപടികളിലെ തടസ്സങ്ങൾ നീക്കുന്നതിൽ നിർണായകമായി. 2023ൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ 2025 മാർച്ചോടെ പതിനായിരത്തിലധികം അന്താരാഷ്ട്ര നേഴ്സുമാർക്ക് ബ്രിട്ടീഷ് നേഴ്സിങ് രജിസ്റ്ററിൽ ചേരാൻ സാധിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളി നേഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വോർസെറ്റർഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. 2024 ഓഗസ്റ്റ് 19നായിരുന്നു ദാരുണ സംഭവം. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് യുകെയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം.
കാലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പത്ത് ദിവസം മുമ്പാണ് സോണിയ നാട്ടിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 19ന് യുകെയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂറിനുശേഷം സോണിയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് അനിൽ ചെറിയാനും മക്കളായ ലിയയും ലൂയിസും അടങ്ങുന്ന കുടുംബത്തിന് സോണിയയുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമായി. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും യുകെയിലെ മലയാളി സമൂഹത്തിനും ഏറെ പ്രിയപ്പെട്ടയാളായിരുന്നു സോണിയ. നാട്ടിലെത്തിയുള്ള അവധിക്ക് ശേഷം തിരികെ ജോലി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയുണ്ടായ ദാരുണ മരണം കുടുംബത്തെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
സോണിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് ക്രിപ്റ്റോകറൻസി കോടീശ്വരൻ ബെൻ ഡെലോ റിഫോം യുകെയ്ക്ക് 36 മില്യൺ പൗണ്ട് സംഭാവന നൽകിയതയുള്ള റിപോർട്ടുകൾ പുറത്തുവന്നു . ഒരു ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനയാണിത്. ‘ന്യായമായ പോരാട്ടത്തിനും തുല്യ അവസരത്തിനും’ വേണ്ടിയാണ് സംഭാവന നൽകുന്നതെന്ന് ഡെലോ വ്യക്തമാക്കി. നേരത്തെ റിഫോമിന് നാല് മില്യൺ പൗണ്ട് നൽകിയിട്ടുള്ള ഡെലോ, ഹോങ്കോങ്ങിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തി പാർട്ടിക്ക് പിന്തുണ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി നേതാവ് നൈജൽ ഫരാജ് സംഭാവനയിൽ അഭിമാനവും നന്ദിയും രേഖപ്പെടുത്തി.

2029ൽ ലേബർ പാർട്ടിക്ക് പൊതുതെരഞ്ഞെടുപ്പ് നടത്താവുന്ന അവസാന സമയപരിധി വരെ പ്രതിമാസം ഒരു മില്യൺ പൗണ്ട് വീതം നൽകാനായിരുന്നു ഡെലോയുടെ തീരുമാനം. എന്നാൽ ഭാവിയിൽ വൻ രാഷ്ട്രീയ സംഭാവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിൽ തുക മുഴുവൻ ഒരുമിച്ച് നൽകുകയായിരുന്നു. നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന ദാതാക്കൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയ്ക്ക് പരിധിയില്ല. വിദേശത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി കൊണ്ടുവരാനും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് ഒരു വർഷത്തേക്ക് സമാന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഡെലോയുടെ വൻ സംഭാവന.
റിഫോം യുകെയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭാവന. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി നേതാവ് ഫരാജിന് ലഭിച്ച അഞ്ച് മില്യൺ പൗണ്ട് സ്വകാര്യ സമ്മാനവും അന്വേഷണവിധേയമാണ്. അതേസമയം, റിഫോം യുകെയ്ക്ക് വൻതുക സംഭാവന നൽകുന്നത് രാഷ്ട്രീയ വിവാദം ശക്തമാക്കിയിരിക്കുകയാണ്. പണം നൽകി അധികാരം നേടാനാണ് ഫരാജിന്റെ ശ്രമമെന്ന് ലിബറൽ ഡെമോക്രാറ്റുകളും, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് പണംകൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് ലേബർ പാർട്ടിയും ആരോപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സ്വയം ഓടുന്ന കാറുകൾക്ക് യുകെയിൽ ഉടൻ നികുതി ഏർപ്പെടുത്തണമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ബ്രിട്ടീഷ് പ്രോഗ്രസ്. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വ്യാപനം ടാക്സി, സ്വകാര്യ വാടക വാഹന മേഖലയിൽ വലിയ തൊഴിൽ നഷ്ടത്തിനും റോഡുകളിൽ തിരക്ക് വർധിക്കാനും ഇടയാക്കുമെന്ന വിലയിരുത്തലിലാണ് നിർദേശം. അടുത്ത ദശകത്തിന്റെ മധ്യത്തോടെ വിൽക്കുന്ന കാറുകളിൽ 40 ശതമാനം വരെ സ്വയം ഡ്രൈവിങ് സംവിധാനമുള്ളവയായേക്കുമെന്നാണ് സർക്കാർ കണക്ക്.

നിലവിൽ ഇംഗ്ലണ്ടിൽ 4.17 ലക്ഷം ടാക്സി, സ്വകാര്യ വാടക വാഹന ഡ്രൈവർമാരാണുള്ളത്; ലണ്ടനിൽ മാത്രം ഇത് 1.21 ലക്ഷമാണ്. സ്വയം ഓടുന്ന വാഹനങ്ങൾ വ്യാപകമാകുന്നതോടെ ഈ ജോലികളിൽ വലിയൊരു ഭാഗം ഇല്ലാതാകുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. യാത്രക്കാരില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ എണ്ണം കൂടുന്നതും പൊതുഗതാഗതത്തിന് പകരം സ്വകാര്യ വാഹന ഉപയോഗം വർധിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2050ഓടെ റോഡിലെ വാഹന മൈലേജ് 24 ശതമാനം വർധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രവചനം.

സ്വയം ഓടുന്ന വാഹനങ്ങൾക്ക് മൈലിന് ഏകദേശം 88 പെൻസ് നിരക്കിൽ ചാർജ് ഈടാക്കിയാൽ 2050ഓടെ വർഷം 47 ബില്യൺ പൗണ്ട് വരെ വരുമാനം ലഭിക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ധന നികുതിയിലൂടെ നിലവിൽ ലഭിക്കുന്ന പ്രതിവർഷം 27 ബില്യൺ പൗണ്ടിന്റെ വരുമാനം ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തോടെ ഇല്ലാതാകുന്ന സാഹചര്യത്തിൽ പുതിയ വരുമാന മാർഗം നേരത്തെ തന്നെ ഒരുക്കണമെന്നാണ് നിർദേശം. എന്നാൽ സ്വയം ഓടുന്ന വാഹനങ്ങൾ യുകെയുടെ വളർച്ചയ്ക്ക് വലിയ അവസരമാണെന്നും പുതിയ നികുതി നവീന സാങ്കേതികവിദ്യയെ ശിക്ഷിക്കുന്ന നടപടിയാകുമെന്നും വേവ് വിമർശിച്ചു. അതേസമയം, ഡ്രൈവർമാരെ പുനർപരിശീലിപ്പിച്ച് പുതിയ ജോലികളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയും സർക്കാർ ഒരുക്കണമെന്ന് ജിഎംബി യൂണിയൻ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും അസിസ്റ്റഡ് ഡയിങ് നിയമവിധേയമാക്കാനുള്ള പുതിയ നീക്കത്തിന് തിരിച്ചടി. നിർണായക വോട്ടെടുപ്പിൽ ബിൽ 286നെതിരെ 270 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ നിയമഭേദഗതിക്കുള്ള നിലവിലെ ശ്രമം അവസാനിച്ചു. ആറ് മാസത്തിൽ താഴെ ആയുസ്സ് ശേഷിക്കുന്ന മാരക രോഗബാധിതരായ മുതിർന്നവർക്ക് കർശനമായ സുരക്ഷാ വ്യവസ്ഥകളോടെ ജീവിതം അവസാനിപ്പിക്കാൻ സഹായം തേടാൻ അനുമതി നൽകുന്നതായിരുന്നു ടെർമിനലി ഇൽ അഡൾട്ട്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ. പാർട്ടി നിലപാടുകൾക്കനുസരിച്ചല്ല, എംപിമാർക്ക് സ്വതന്ത്ര വോട്ടാണ് അനുവദിച്ചിരുന്നത്.

രണ്ട് ഡോക്ടർമാരുടെ അനുമതിയും വിദഗ്ധ സമിതിയുടെ അംഗീകാരവും ഉൾപ്പെടെ നിരവധി സുരക്ഷാ വ്യവസ്ഥകൾ ബില്ലിലുണ്ടായിരുന്നു. എന്നാൽ, സമ്മർദത്തിന് വിധേയരായി ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ദുർബലരായ ആളുകളെ സംരക്ഷിക്കാൻ ബില്ലിലെ വ്യവസ്ഥകൾ പര്യാപ്തമല്ലെന്നായിരുന്നു എതിർപ്പുയർത്തിയവരുടെ വാദം. അസിസ്റ്റഡ് ഡയിങ്ങിന് പകരം പാലിയേറ്റീവ് കെയർ കൂടുതൽ ശക്തിപ്പെടുത്തുകയാണ് മുൻഗണന നൽകേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സമാനമായ ബിൽ കോമൺസിൽ 23 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായിരുന്നെങ്കിലും ഹൗസ് ഓഫ് ലോർഡ്സിലെ നടപടികൾ പൂർത്തിയാക്കാനാകാതെ നീക്കം തടസ്സപ്പെട്ടിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പാർലമെന്റിന് പുറത്ത് അനുകൂലികളും എതിർപ്പുകാരും വികാരനിർഭരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. നിയമമാറ്റത്തിനായി വീണ്ടും ശ്രമിക്കുമെന്ന് അനുകൂലികൾ വ്യക്തമാക്കി. ടെർമിനൽ ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ള ഡെയിം എസ്തർ റാൻസൻറ്, മറ്റു രാജ്യങ്ങളിലെ മാരകരോഗികൾക്ക് ലഭിക്കുന്ന തിരഞ്ഞെടുക്കാനുള്ള അവകാശം ബ്രിട്ടനിലെ രോഗികൾക്കും ലഭിക്കാത്തത് ദുഃഖകരമാണെന്ന് പ്രതികരിച്ചു. അതേസമയം, നിലവിലെ നിയമം മാറ്റേണ്ടതില്ലെന്ന നിലപാടുള്ളവർ പാലിയേറ്റീവ് കെയർ സംവിധാനവും എൻഎച്ച്എസും ശക്തിപ്പെടുത്തുന്നതിലാണ് എംപിമാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്ന് യുകെ സമ്പദ്വ്യവസ്ഥ ജൂലൈയിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വളർച്ച പിന്നോട്ട് ആണെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. ജൂണിൽ രേഖപ്പെടുത്തിയ 0.3 ശതമാനം വളർച്ചയിൽ നിന്ന് മുന്നേറിയത് പുതിയ സർക്കാരിനും ആശ്വാസമായി. കൃത്രിമബുദ്ധി (എഐ), ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളിലെ ശക്തമായ പ്രവർത്തനമാണ് വളർച്ചയ്ക്ക് പ്രധാന പിന്തുണയായതെന്ന് ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) വ്യക്തമാക്കി.

സേവനമേഖലയാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, കംപ്യൂട്ടർ പ്രോഗ്രാമിങ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിൽ 0.4 ശതമാനം വളർച്ച ആണ് രേഖപ്പെടുത്തിയത് . ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയ നിരവധി സ്ഥാപനങ്ങൾ എഐ, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളുമായി ബന്ധപ്പെട്ടവയായിരുന്നുവെന്ന് ഒ എൻ എസ് പറഞ്ഞു. വ്യവസായ ഉൽപാദനവും 0.2 ശതമാനം ഉയർന്നു. നിർമാണമേഖലയിലെ വളർച്ച ഖനനം, വൈദ്യുതി, വാതക വിതരണം തുടങ്ങിയ മേഖലകളിലെ ഇടിവ് നികത്തി.

എന്നാൽ സമ്പദ്വ്യവസ്ഥയുടെ ദീർഘകാല നിലയെക്കുറിച്ച് ആശങ്ക തുടരുകയാണ്. ജൂലൈ വരെയുള്ള മൂന്ന് മാസത്തിലും ജിഡിപി വളർച്ച 0.4 ശതമാനമായിരുന്നു. ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആഗോള എണ്ണവില വർധനയും പലിശനിരക്കിലെ സമ്മർദവും ഭാവിയിൽ പണപ്പെരുപ്പവും വായ്പാ ചെലവും ഉയർത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒക്ടോബർ 28ന് നടക്കുന്ന ആദ്യ ബജറ്റിൽ നികുതി വർധനയോ ചെലവ് ചുരുക്കലോ പരിഗണിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായേക്കാമെങ്കിലും, അടുത്തയാഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾക്ക് പകരം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന പ്ലഗ്-ഇൻ സോളാർ പാനലുകൾ യുകെയിലെ ഡിഐവൈ ഷോപ്പുകളിലും ഹൈസ്ട്രീറ്റ് റീട്ടെയിലർമാരിലും എത്തുന്നു. സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് ഇവ നിയമപരമായി വിൽക്കാൻ അനുമതി ലഭിച്ചത്. ഇലക്ട്രീഷ്യന്റെ സഹായമില്ലാതെ സ്ഥാപിക്കാമെന്നതും ബാൽക്കണി ഉൾപ്പെടെയുള്ള പുറംസ്ഥലങ്ങളുള്ള വീടുകൾക്കും ഉപയോഗിക്കാമെന്നതുമാണ് പ്രധാന പ്രത്യേകത.

ഒരു പാനൽ കിറ്റിന് നിലവിൽ ഏകദേശം £699 വരെയും രണ്ട് പാനൽ കിറ്റിന് £1,089 വരെയും വിലയുണ്ട്. കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില £400–£600 ആയി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വീട്ടിൽ പ്രതിവർഷം ഏകദേശം £70 മുതൽ £110 വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പകൽ സമയത്ത് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.

സുരക്ഷയുടെ ഭാഗമായി ഒരു ഉപകരണത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 800 വാട്ടായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പഴയ വൈദ്യുതി വയറിങ്ങുള്ള വീടുകളിൽ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാങ്ങുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രീഷ്യനെക്കൊണ്ട് വയറിങ് പരിശോധിക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. എക്സ്റ്റൻഷൻ ലീഡ്, കേബിൾ റീൽ, പ്ലഗ്-ഇൻ അഡാപ്റ്റർ എന്നിവ വഴി പാനൽ ബന്ധിപ്പിക്കരുതെന്നും ഒരു വീട്ടിൽ ഒരു പ്ലഗ്-ഇൻ സോളാർ ഉപകരണം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശം നല്കപ്പെട്ടിട്ടുണ്ട് . പാനൽ സ്ഥാപിച്ച ശേഷം 28 ദിവസത്തിനകം പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയെ (DNO) അറിയിക്കുകയും വേണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ഹോട്ടലുകൾ, ബി ആൻഡ് ബി, എയർബിഎൻബി തുടങ്ങിയ താമസസൗകര്യങ്ങൾക്ക് ‘ഓവർനൈറ്റ് വിസിറ്റർ ലെവി’ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹോസ്പിറ്റാലിറ്റി മേഖല ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പുതിയ നികുതി നടപ്പാക്കുന്നത് ഇതിനകം ഉയർന്ന ചെലവുകൾ നേരിടുന്ന ഹോട്ടൽ–ടൂറിസം മേഖലയ്ക്ക് കൂടുതൽ സമ്മർദമുണ്ടാക്കുമെന്നും അവധിക്കാലം ചെലവേറിയതാക്കുമെന്നും വ്യവസായ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

നികുതി നിരക്കിന് ദേശീയതലത്തിൽ പരമാവധി പരിധി നിശ്ചയിക്കാത്തതാണ് വ്യവസായത്തിന്റെ പ്രധാന ആശങ്ക. 5 ശതമാനം നിരക്കിൽ നികുതി പൂർണമായി നടപ്പാക്കിയാൽ 2030ഓടെ ഏകദേശം 33,000 തൊഴിലുകൾ നഷ്ടപ്പെടാനും സമ്പദ്വ്യവസ്ഥയിൽ 2.2 ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകാനും സാധ്യതയുണ്ടെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നൽകി. മേയർമാർക്ക് ഒരൊറ്റ നികുതി ചുമത്താനുള്ള അധികാരം നൽകിയാൽ പ്രാദേശിക ഭരണകൂടങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കാരണം ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഇതിനകം തന്നെ ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 20 ശതമാനം വിൽപ്പന നികുതി ബാധകമാണെന്നും യൂറോപ്പിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്നതാണെന്നും വ്യവസായം പറയുന്നു. ഹോട്ടൽ ഉടമകൾക്ക് ദേശീയ ഇൻഷുറൻസ്, കുറഞ്ഞ വേതനം, പണപ്പെരുപ്പം തുടങ്ങിയവ മൂലം ചെലവ് വർധിച്ച സാഹചര്യത്തിൽ പുതിയ നികുതി ഉപഭോക്താക്കളിലേക്ക് അധികഭാരം മാറ്റാൻ നിർബന്ധിതരാക്കുമെന്നും മുന്നറിയിപ്പുണ്ട്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നല്ല, കുറഞ്ഞത് നികുതിക്ക് വ്യക്തമായ പരിധിയും ഏകീകൃത നിയമങ്ങളും ഏർപ്പെടുത്തണമെന്നാണ് വ്യവസായത്തിന്റെ ആവശ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹാംപ്ഷെയറിലെയും വിൽറ്റ്ഷയറിലെയും രണ്ട് സ്കൂളുകളിൽ വിദ്യാർഥികളെ പരിചയപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്ത മുൻ കായികാധ്യാപികയ്ക്ക് നീണ്ട ജയിൽശിക്ഷ ലഭിച്ചേക്കും. ചിപ്പൻഹാം സ്വദേശിനിയായ ബ്രോൺവെൻ ജെയിംസ് (30) മൂന്ന് വിദ്യാർഥികളെ ലക്ഷ്യമിട്ട് നടത്തിയ കുറ്റങ്ങളിൽ കുറ്റക്കാരിയാണെന്ന് വിൻചെസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. രണ്ട് പെൺകുട്ടികൾക്കെതിരായ കുറ്റങ്ങൾ നേരത്തെ സമ്മതിച്ചിരുന്ന ജെയിംസ്, ആൺകുട്ടിയുമായി ബന്ധപ്പെട്ട മൂന്ന് ലൈംഗിക കുറ്റങ്ങളിൽ വിചാരണയ്ക്കൊടുവിൽ കുറ്റക്കാരിയാവുകയായിരുന്നു.

സതാംപ്ടണിലെ സ്കൂളിൽ പഠിച്ചിരുന്ന 16കാരനായ വിദ്യാർഥിയുമായി ജെയിംസ് ക്ലാസിൽ വച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് സ്നാപ്ചാറ്റിലൂടെ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി കോടതിയിൽ തെളിഞ്ഞു. വിദ്യാർഥിയെ കാറിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ചുംബിക്കുകയും പിന്നീട് വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തെന്നാണ് കേസ്. അധ്യാപികയുടെ പെരുമാറ്റം സംബന്ധിച്ച സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി അധ്യാപകനെ കാണിച്ചതോടെയാണ് സ്കൂൾ അധികൃതർ സംഭവമറിഞ്ഞത്.

ജെയിംസിനെതിരെ വിശ്വാസസ്ഥാനത്തുള്ള വ്യക്തി കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ട കുറ്റങ്ങളിലാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 13, 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരായ ലൈംഗിക പ്രവർത്തനം, കുട്ടിയുമായി ലൈംഗിക ആശയവിനിമയം, കുട്ടിയുടെ അശ്ലീല ചിത്രം നിർമിക്കൽ തുടങ്ങിയ കുറ്റങ്ങളും അവർ സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപിക അധികാരസ്ഥാനം ദുരുപയോഗം ചെയ്ത് ആസൂത്രിതമായി അവരെ ചൂഷണം ചെയ്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു. നേരത്തെ മറ്റൊരു സ്വകാര്യ സ്കൂളിൽ വിദ്യാർഥിക്ക് സ്വന്തം മൊബൈൽ നമ്പർ നൽകിയതിന് ജെയിംസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായും കോടതിയിൽ വെളിപ്പെട്ടു.