ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടണിൽ 20 വയസ്സുള്ള യുവാവിനെ കിർപാൻ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ സിഖ് സമൂഹം അനാവശ്യമായി അപകീർത്തിപ്പെടുത്തപ്പെടുകയാണെന്ന ആശങ്കയുമായി സമൂഹനേതാക്കൾ രംഗത്ത്. കേസും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ ചർച്ചകളും സിഖ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിയതായി സിഖ് സമൂഹനേതാവ് ബൽജീത് സിങ് പറഞ്ഞു. ഒരു വ്യക്തിയുടെ പ്രവൃത്തിയെ മുഴുവൻ സിഖ് സമൂഹത്തോടും മതത്തോടും ബന്ധപ്പെടുത്തി കാണുന്നത് തെറ്റാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന് പിന്നാലെ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ചിഹ്നങ്ങളിലൊന്നായ ‘കിർപാൻ’ സംബന്ധിച്ച നിയമങ്ങളും ചർച്ചാവിഷയമായി. സിഖ് മതത്തിൽ വിശുദ്ധ പ്രാധാന്യമുള്ള ചെറിയ വളഞ്ഞ കത്തിയാണ് കിർപാൻ. ബ്രിട്ടനിലെ നിലവിലെ നിയമപ്രകാരം മതാചാരത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് കിർപാൻ ശരീരത്തോട് ചേർത്ത് ധരിക്കാൻ അനുമതിയുണ്ട്. എന്നാൽ അത് ആക്രമണോദ്ദേശ്യത്തോടെ പുറത്തെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ചില രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും കിർപാനുമായി ബന്ധപ്പെട്ട നിയമപരമായ ഇളവുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.
1988 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 139-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് മൂർച്ചയുള്ള വസ്തു കൈവശം വച്ചെന്ന കുറ്റം ചുമത്തപ്പെട്ടാൽ, അത് മതപരമായ ആവശ്യത്തിനായിരുന്നുവെന്ന് തെളിയിക്കാൻ പ്രതിക്ക് അവസരമുണ്ട്. സിഖ് മതവിശ്വാസികൾക്ക് മാത്രമല്ല, ദേശീയ വേഷത്തിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾ ധരിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്. ഉദാഹരണമായി, സ്കോട്ടിഷ് ഹൈലാൻഡ് വേഷത്തിന്റെ ഭാഗമായ ‘സ്ഗിയാൻ ഡുബ്’ എന്ന ചെറിയ കത്തിയും നിയമപരമായ ഈ ഇളവിന്റെ പരിധിയിൽപ്പെടുന്നു.
അതേസമയം, മതപരമായോ സാംസ്കാരികമായോ ആയ കാരണങ്ങളാൽ കൈവശം വയ്ക്കുന്ന വസ്തു അക്രമപ്രവർത്തനത്തിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത് ആക്രമണായുധമായി കണക്കാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. കേസിലെ വിധിക്ക് പിന്നാലെ യുകെ സിഖ് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, കിർപാൻ ധരിക്കുന്ന വിശ്വാസികൾ അതിനോടൊപ്പമുള്ള വലിയ ഉത്തരവാദിത്തം തിരിച്ചറിയണമെന്നും, മതപരമായ ആവശ്യങ്ങൾക്കായി മാത്രമുള്ള പരിമിതമായ നിയമപരിരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഓർമിപ്പിച്ചു. ഒരാളുടെ കുറ്റകൃത്യത്തിന്റെ പേരിൽ മുഴുവൻ സിഖ് സമൂഹത്തെയും മതത്തെയും കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓക്കസ് (AUKUS) സഖ്യം സമുദ്രാതിർത്തികളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പ്രതിരോധ ശേഷിയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ സാങ്കേതികവിദ്യ 2027ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ആകെ ചെലവ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രിട്ടൻ 150 ദശലക്ഷം പൗണ്ട് (ഏകദേശം 201 ദശലക്ഷം ഡോളർ) നിക്ഷേപിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ഓക്കസ് പദ്ധതികൾ മന്ദഗതിയിലാണെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

2021ൽ രൂപീകരിച്ച ഓക്കസ് സഖ്യം ആണവ അന്തർവാഹിനികളുടെ വികസനവും സൈനിക സാങ്കേതികവിദ്യ പങ്കുവെക്കലും ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന നാവിക സാന്നിധ്യത്തെ പ്രതിരോധിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. സമുദ്രാതിർത്തി നിരീക്ഷണം, രഹസ്യാന്വേഷണം, ലോജിസ്റ്റിക്സ് പിന്തുണ, ആവശ്യമായ സാഹചര്യങ്ങളിൽ ആക്രമണ ദൗത്യങ്ങൾ എന്നിവയ്ക്കും പുതിയ ആളില്ലാ അണ്ടർവാട്ടർ വാഹനങ്ങൾ ഉപയോഗിക്കാനാകുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്രാമപ്രദേശങ്ങളിലെ കടകളിൽ മോഷണവും കവർച്ചയും വ്യാപകമായി വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇൻഷുറൻസ് സ്ഥാപനമായ എൻ.എഫ്.യു മ്യൂച്വൽ നടത്തിയ സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ പത്ത് റീട്ടെയിൽ സ്ഥാപനങ്ങളിൽ ഒമ്പതും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം മോഷണത്തിന് ഇരകളായിട്ടുണ്ട് . ഫാം ഷോപ്പുകൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയും ഇപ്പോൾ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഓരോ സ്ഥാപനത്തിനും ശരാശരി 83,000 പൗണ്ടിന്റെ സാമ്പത്തിക നഷ്ടമാണ് നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില സ്ഥാപനങ്ങൾക്ക് അരമില്യൺ പൗണ്ടിലധികം നഷ്ടമുണ്ടായതായും കണ്ടെത്തി.

കെന്റിലെ ബ്രോഡ്ഡിച്ച് ഫാം ഷോപ്പ് ഉടമ ജോൺ ഹാരിസ് കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത് നടന്ന കവർച്ചയുടെ അനുഭവം പങ്കുവച്ചത് അതീവ സങ്കടത്തോടെയാണ് . രാത്രിയിൽ മേൽക്കൂര തകർത്ത് കടയിൽ കയറിയ മോഷ്ടാക്കൾ അലമാര പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു . അതിനുള്ളിലുണ്ടായിരുന്ന 5,000 പൗണ്ടും പ്രാദേശിക ചാരിറ്റിക്കായി ശേഖരിച്ചിരുന്ന സംഭാവന പെട്ടികളും നഷ്ടമായി. സംഭവത്തിന് ശേഷം കടയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ സംഘടിത കുറ്റകൃത്യ സംഘങ്ങൾ കടകളെ ലക്ഷ്യമിടുന്നതായി വ്യാപാര സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2025-ൽ മാത്രം 55 ലക്ഷം ഷോപ്പ്ലിഫ്റ്റിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഇതിനെ തുടർന്നാണ് റീട്ടെയിൽ തൊഴിലാളികളെ ആക്രമിക്കുന്നതിനെ പ്രത്യേക കുറ്റമായി പരിഗണിക്കുന്ന പുതിയ നിയമം ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയത് . ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികളിൽ ഭീതിയും ആശങ്കയും വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ഫോംബി ബീച്ചിൽ നീന്തുന്നതിനിടെ 15-കാരിയായ ചിയെഡ്സ ഫെർഗ്യൂസൺ മുങ്ങിമരിച്ചു. അപകടത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ സഹായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിയെഡ്സിന്റെ സ്വപ്നം ഭാവിയിൽ നേഴ്സാകുക എന്നതായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ റിപ്പോർട്ട് സെഫ്റ്റൺ കൊറോണറുടെ ഓഫീസിന് കൈമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്തിടെ നിരവധി കുട്ടികളും യുവാക്കളും ജലാശയ അപകടങ്ങളിൽ മരിച്ച സാഹചര്യത്തിലാണ് ഈ ദുരന്തവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, ബ്രിട്ടനിൽ ചൂട് കനക്കുന്നതിനിടെ ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കെന്റ്, ഓക്സ്ഫോർഡ്, ലാങ്കാഷയർ, ചെഷയർ, ലിങ്കൺഷയർ, ഹാലിഫാക്സ്, റോതർഹാം, വാർവിക്ഷയർ, ഫാർൻബറോ എന്നിവിടങ്ങളിലായി അടുത്ത ദിവസങ്ങളിൽ നിരവധി കുട്ടികളും യുവാക്കളും ജലാശയ അപകടങ്ങളിൽ മരിച്ചിരുന്നു. ഫോംബി ബീച്ചിലെ പുതിയ ദുരന്തം ഈ ആശങ്ക കൂടുതൽ ശക്തമാക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വർഷങ്ങളോളം ഭർത്താവ് ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ബ്രിട്ടനിലെ ഡെവൺ സ്വദേശിനി സോയി വാട്ട്സ് (43) വെളിപ്പെടുത്തി. 17-ാം വയസുമുതൽ പരിചയമുണ്ടായിരുന്ന ഭർത്താവുമായി 18 വർഷം ബന്ധത്തിലായിരുന്ന സോയിക്ക് അറിയാതെയാണ് രാത്രിയിൽ ചായയിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന സമയത്ത് പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തിരുന്നു.

2011 മുതൽ 2016 വരെ ആറുവർഷം നീണ്ടുനിന്ന കുറ്റകൃത്യങ്ങൾക്കാണ് സോയിയുടെ മുൻഭർത്താവിനെ 2022-ൽ 11 വർഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക പ്രവർത്തനങ്ങൾക്കായി മരുന്ന് നൽകി അബോധാവസ്ഥയിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ദിവസം ദേവാലയത്തിൽ നിന്ന് വീട്ടിലെത്തിയശേഷം ഭർത്താവ് തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് സോയി പറഞ്ഞു.
സമാന അനുഭവം നേരിട്ട അമാൻഡ സ്റ്റാൻഹോപ്പിനൊപ്പം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമങ്ങൾക്കും അബോധാവസ്ഥയിലുള്ള സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളുടെ ഓൺലൈൻ പ്രചാരണത്തിനുമെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സോയി അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പലപ്പോഴും കുടുംബത്തിനകത്ത് തന്നെ നടക്കുന്നതിനാൽ ഇരകൾക്ക് അത് തിരിച്ചറിയാനും പരാതിപ്പെടാനും വർഷങ്ങൾ എടുക്കാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ഇരകൾ ഭയമില്ലാതെ മുന്നോട്ടുവരണമെന്നും ഇത്തരം കേസുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിയമനടപടികളും പൊതുബോധവത്കരണവും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ: 30 മൈൽ വേഗപരിധിയുള്ള റോഡിൽ മണിക്കൂറിൽ 139 മൈൽ വരെ അതിവേഗത്തിൽ കാർ ഓടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുകൊന്ന കേസിൽ രണ്ട് യുവാക്കൾക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു. ഉവൈസ് ഹുസൈൻ (20), ഉസ്മോൻ മഹ്മൂദ് (23) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. മാർച്ച് 9-ന് പുലർച്ചെ മാഞ്ചസ്റ്ററിലെ ഗ്രീൻ എൻഡ് റോഡിലും കിങ്സ്വേയിലും നടന്ന അപകടത്തിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന സിൽവെസ്റ്റർ അബയോമി (50) കൊല്ലപ്പെട്ടിരുന്നു.

അപകടത്തിന് മുൻപ് ഇരുവരും ലഹരി ഉളവാക്കുന്ന രീതിയിൽ നൈട്രസ് ഓക്സൈഡ് വാതകം ഉപയോഗിക്കുകയും ചുവപ്പ് സിഗ്നലുകൾ മറികടന്ന് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ പായുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അബയോമിയെ ഇടിച്ച ശേഷം ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും വാഹനം മോഷണം പോയതായി അറിയിക്കാൻ ആലോചിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു.

മരണത്തിന് കാരണമായ അപകടകരമായ ഡ്രൈവിങ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ച ഹുസൈന് 11 വർഷവും എട്ട് മാസവും തടവുശിക്ഷയും, കുറ്റകൃത്യത്തിൽ സഹായവും പ്രേരണയും നൽകിയതായി സമ്മതിച്ച മഹ്മൂദിന് 12 വർഷവും ഒൻപത് മാസവും തടവുശിക്ഷയും കോടതി വിധിച്ചു. റോഡ് സുരക്ഷയെ പൂർണമായി അവഗണിച്ച പ്രതികളുടെ പെരുമാറ്റം അതീവ ഗുരുതരമാണെന്നും, ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ ഈ സംഭവം സമൂഹത്തിന് മുന്നറിയിപ്പാണെന്നും ജഡ്ജി നിരീക്ഷിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ മാധ്യമപ്രവർത്തകനെ നിരീക്ഷിച്ചെന്നാരോപിച്ച് ഗ്രീക്ക് പൗരനെ അറസ്റ്റ് ചെയ്തു. ജോർജിയയിൽ ജനിച്ച് ജർമനിയിൽ താമസിക്കുന്ന ഇയോനിസ് ഐഡിനിഡിസ് (46) എന്നയാളാണ് ലണ്ടനിലെ കോടതിയിൽ ഹാജരാക്കപ്പെട്ടത്. ഇറാന്റെ താൽപര്യങ്ങൾക്കായി വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പേർഷ്യൻ ഭാഷാ വാർത്താ ചാനലായ ഇറാൻ ഇന്റർനാഷണലിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനെ ലക്ഷ്യമിട്ട് ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് തവണ ഇയാൾ ബ്രിട്ടനിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . രണ്ടാം സന്ദർശനത്തിനിടെ രഹസ്യ ക്യാമറ ഒരു മരത്തിൽ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെന്നാണ് ആരോപണം. മാധ്യമപ്രവർത്തകന്റെ താമസസ്ഥലവും വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും ഇയാൾ ചിത്രീകരിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം വിദേശത്തുള്ള വ്യക്തികളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാനിയൻ സർക്കാരിന്റെ വിമർശകരായി അറിയപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ ജീവനക്കാർ നേരത്തെയും ഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുറ്റം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാത്ത ഐഡിനിഡിസിനെ ജൂൺ 19 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മൊബൈൽ ഫോൺ ട്രാക്കിങ്, രഹസ്യ സ്പൈവെയർ, സ്മാർട്ട് ഉപകരണങ്ങളുടെ ദുരുപയോഗം എന്നിവ ഉൾപ്പെടുന്ന ടെക്നോളജി അധിഷ്ഠിത ഗാർഹിക പീഡന ഭീഷണി നിലവിലെ ബ്രിട്ടീഷ് ഗാർഹിക പീഡന നിയമം പൂർണമായി അംഗീകരിക്കുന്നില്ലെന്ന് ഹൗസ് ഓഫ് ലോർഡ്സ് സമിതിയെ വിദഗ്ധർ അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പങ്കാളിയെ നിരീക്ഷിക്കുക, പിന്തുടരുക, നിയന്ത്രിക്കുക, മാനസികമായി പീഡിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഗാർഹിക പീഡന കേസുകളിൽ ഇപ്പോൾ വളരെ സാധാരണമാണെന്ന് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ജെൻഡർ ആൻഡ് ടെക് റിസർച്ച് ലാബ് വ്യക്തമാക്കി.

ആപ്പിൾ എയർടാഗുകൾ കുട്ടികളുടെ വസ്ത്രങ്ങളിലോ സാധനങ്ങളിലോ ഒളിപ്പിച്ച് അഭയകേന്ദ്രങ്ങളിലെ സ്ത്രീകളെ കണ്ടെത്താൻ ശ്രമിക്കുന്ന സംഭവങ്ങൾ വർധിച്ചതായും വിദഗ്ധർ പറഞ്ഞു. സ്മാർട്ട് ഫ്രിഡ്ജുകൾ ഉപയോഗിച്ച് ഭക്ഷണം നിരസിക്കുക , സ്മാർട്ട് സ്പീക്കറുകൾ വഴി വീട്ടിൽ ഭീതിജനകമായ ശബ്ദങ്ങൾ പ്ലേ ചെയ്യൽ തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിയമത്തിൽ ടെക് അധിഷ്ഠിത പീഡനം .പ്രത്യേകമായി പരാമർശിക്കാത്തതിനാൽ ഇത്തരം കേസുകൾ പലപ്പോഴും നിയമപരമായ സംരക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

യുവാക്കളിൽ ഇത്തരം പെരുമാറ്റങ്ങൾ ‘സാധാരണ ബന്ധത്തിന്റെ ഭാഗം’ എന്ന നിലയിൽ സ്വീകാര്യമാകുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പങ്കാളിയുടെ ഫോൺ പാസ്വേഡുകൾ കൈവശം വയ്ക്കുക, ലൊക്കേഷൻ നിരന്തരം ട്രാക്ക് ചെയ്യുക തുടങ്ങിയവ ഇപ്പോൾ പലർക്കും സ്വാഭാവികമായി തോന്നുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാൽ അതിരുവിട്ട നിരീക്ഷണവും നിയന്ത്രണവും പീഡനബന്ധങ്ങളിൽ ഗുരുതര അപകടമായി മാറുന്നുവെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഫാർമസി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ പുതിയ പദ്ധതിയുമായി രംഗത്ത്. ഈ വർഷം ശരത്കാലം മുതൽ കൂടുതൽ ഫാർമസിസ്റ്റുകൾക്ക് മരുന്നുകൾ നിർദേശിക്കാനുള്ള അധികാരം നൽകും. നിലവിൽ തൊണ്ടവേദന, ചെവിവേദന, സൈനസൈറ്റിസ്, ഷിംഗിൾസ്, മൂത്രാശയ അണുബാധ തുടങ്ങിയ ഏഴ് അസുഖങ്ങൾക്ക് ‘ഫാർമസി ഫസ്റ്റ്’ പദ്ധതിയിലൂടെ മരുന്ന് നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇനി അഞ്ച് സാധാരണ രോഗങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

പുതിയ പദ്ധതിക്കായി സർക്കാർ 340 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ജിപി സർജറികളിലെയും ആശുപത്രികളിലെയും തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. രോഗികൾക്ക് സമീപ ഫാർമസികളിൽ തന്നെ പരിശോധനയും ചികിത്സയും ലഭ്യമാകുന്നതിനാൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫൻ കിന്നോക്ക് വ്യക്തമാക്കി.

അതേസമയം, പുതിയ ധനസഹായം സ്വാഗതം ചെയ്ത ദേശീയ ഫാർമസി അസോസിയേഷൻ, ഉയർന്ന ബിസിനസ് നിരക്കുകളും തൊഴിലുടമ ചെലവുകളും മരുന്ന് വില വർധനയും പരിഹരിക്കാൻ ഇത് മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി. 2024ൽ ആരംഭിച്ച ‘ഫാർമസി ഫസ്റ്റ്’ പദ്ധതിയുടെ ഭാഗമായി 2025 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെ 33 ലക്ഷത്തിലധികം കൺസൾട്ടേഷനുകൾ നടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം ഉയരുകയാണ്. കെന്റിലും ഓക്സ്ഫോർഡിലും രണ്ടു കൗമാരക്കാർ കൂടി മരിച്ചതോടെ ചൂടുകാലത്ത് ജലാശങ്ങളിൽ ഉള്ള മുങ്ങിമരണങ്ങളുടെ എണ്ണം 11 ആയി. കെന്റിലെ സ്വാൻസ്കോംബിലുള്ള ഒരു കുളത്തിൽ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ, ഓക്സ്ഫോർഡിലെ തേംസ് നദിയിൽപ്പെട്ട 14കാരനായ ബാൾട്ടസാർ എൽ’ക്വിയും മരിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. സ്വാൻസ്കോംബിൽ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു . അതേസമയം, ഓക്സ്ഫോർഡിലെ ഡോണിങ്ടൺ പാലത്തിനടുത്ത് നദിയിൽ മുങ്ങിയ ബാൾട്ടസാറിനെ രക്ഷിക്കാൻ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ലിങ്കൺ, ഹാലിഫാക്സ്, റോതർഹാം, വാർവിക്ഷയർ, ചെഷയർ, ഫാർൻബറോ, ലാങ്കാഷയർ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളിൽ നിരവധി യുവാക്കളാണ് മുങ്ങി മരിച്ചത്. കോർണ്വാളിൽ 60 വയസ്സുള്ള ഒരാളും വെയിൽസിൽ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരിൽപ്പെടുന്നു. ചിലരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുചിലരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.