Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലുടനീളമുള്ള ഒറ്റ ബസ് യാത്രയുടെ പരമാവധി നിരക്ക് 2027 ജനുവരി മുതൽ £2 ആയി നിജപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. നിലവിൽ 2027 മാർച്ച് വരെ £3 ആയി തുടരുന്ന നിരക്കാണ് ഒരു പൗണ്ട് കുറയ്ക്കുന്നത്. ലണ്ടനെ ഒഴികെയുള്ള ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. ജീവിത ചെലവ് വർധനയെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.

2023 മുതൽ 2024 അവസാനം വരെ നിലവിലുണ്ടായിരുന്ന £2 നിരക്ക് മുൻ സർക്കാർ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പിൻവലിച്ചിരുന്നു. എന്നാൽ പൊതുഗതാഗതം എല്ലാവർക്കും താങ്ങാനാവുന്നതാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. കുറഞ്ഞ നിരക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുമെന്ന് ബേൺഹാം പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയറായിരിക്കെ അദ്ദേഹം നടപ്പാക്കിയ £2 നിരക്ക് മാതൃകയാണ് ഇപ്പോൾ രാജ്യവ്യാപകമാക്കുന്നത്.

പദ്ധതിക്കായി 500 ദശലക്ഷം പൗണ്ടിലധികം ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. അന്താരാഷ്ട്ര കാലാവസ്ഥാ ധനസഹായ പദ്ധതികളിലെ ചില ചെലവുകൾ വായ്പകളാക്കി മാറ്റിയും മറ്റ് വകുപ്പുകളിലെ ലാഭവിഹിതങ്ങൾ ഉപയോഗിച്ചുമാണ് തുക കണ്ടെത്തുക. അതേസമയം വിദേശസഹായ ഫണ്ടിൽ നിന്ന് പണം മാറ്റുന്നതിനെതിരെ സന്നദ്ധസംഘടനകൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി പൂർണമായും ധനസഹായം ഉറപ്പാക്കിയതാണെന്നും പൊതുജനങ്ങൾക്ക് ജീവിതച്ചിലവിൽ ആശ്വാസം നൽകുകയാണ് ലക്ഷ്യമെന്നും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോമിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് എത്തിയിരുന്ന ബ്രിട്ടീഷ് എയർവേയ്സ് എയർബസ് എ320 വിമാനത്തിന് ലാൻഡിങ്ങിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ചു. ബിഎ547 വിമാനത്തിലെ ജീവനക്കാർ ലാൻഡിങ് ഗിയറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിലെ പ്രശ്നം കണ്ടെത്തിയത് വിമാനം നിലത്തുനിന്ന് വെറും 450 അടി ഉയരത്തിൽ എത്തിയപ്പോഴായിരുന്നു.

തുടർന്ന് ലാൻഡിങ് റദ്ദാക്കി വിമാനം വീണ്ടും ഉയർത്തി ‘ഗോ-അറൗണ്ട്’ നടപടിയിലേക്ക് കടന്നു. ഏകദേശം 3,700 അടി ഉയരത്തിലെത്തി 20 മിനിറ്റോളം ആകാശത്ത് ചുറ്റിക്കറങ്ങിയ ശേഷമാണ് ജീവനക്കാർ അടിയന്തിര പരിശോധനകളും സുരക്ഷാ നടപടികളും പൂർത്തിയാക്കിയത്. ഇതിനിടെ അടിയന്തിര സാഹചര്യം സൂചിപ്പിക്കുന്ന അന്താരാഷ്ട്ര ‘സ്ക്വാക് 7700’ കോഡും പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിന് കൈമാറി.

ശേഷം രണ്ടാം ശ്രമത്തിൽ വിമാനം സുരക്ഷിതമായി ഹീത്രൂവിൽ ഇറക്കി. ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട തകരാറായതിനാൽ അഗ്നിശമന-രക്ഷാസേനയും റൺവേയിലേക്ക് എത്തി. സംഭവത്തെ തുടർന്ന് ഹീത്രൂവിലെ രണ്ട് റൺവേകളിൽ ഒന്നിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. പരിശോധനകൾക്ക് ശേഷം വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിലെ ദക്ഷിണ മേഖലയിൽ താമസിക്കുന്ന എൻഎച്ച്എസ് ശിശുരോഗ നേഴ്‌സായ സാറ സ്ലോമാന്റെ മൂന്നുവയസുകാരനായ മകൻ ടെഡി സ്ലോമാൻ അപൂർവവും അതീവ ഗുരുതരവുമായ ന്യൂറോബ്ലാസ്റ്റോമ ക്യാൻസറിനെതിരെ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ പല്ല് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട സാധാരണ അസ്വസ്ഥതകളാണെന്ന് കരുതിയ ലക്ഷണങ്ങൾ പിന്നീട് ഗുരുതരമാകുകയായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി ഉറങ്ങുക, ഛർദി എന്നിവയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ അസ്ഥിമജ്ജയിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്.

കാർഡിഫിലെ നോഹാസ് ആർക്ക് ചിൽഡ്രൻസ് ആശുപത്രിയിൽ ഒൻപത് മാസത്തോളം നീണ്ട ചികിത്സയ്ക്കിടെ ടെഡി കീമോതെറാപ്പി, വലിയ ശസ്ത്രക്രിയ, സ്റ്റെം സെൽ ശേഖരണം, ഉയർന്ന ഡോസ് കീമോതെറാപ്പി, ലണ്ടനിലെ പ്രോട്ടോൺ ബീം തെറാപ്പി എന്നിവയ്ക്ക് വിധേയനായി. ചികിത്സയോട് നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും രോഗം വീണ്ടും മടങ്ങിവരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിനിടെ രോഗം തിരിച്ചുവരുന്നത് തടയാൻ ആവശ്യമായ പ്രധാന ചികിത്സ അമേരിക്കൻ മരുന്ന് നിർമാതാക്കൾ പിൻവലിച്ചതിനെ തുടർന്ന് എൻഎച്ച്എസ് രോഗികൾക്ക് ഇനി ലഭ്യമല്ലാതായതായി കുടുംബം പറയുന്നു.

മകന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയെന്ന നിലയിൽ 2.5 ലക്ഷം പൗണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് എൻഎച്ച്എസ് നേഴ്‌സായ സാറയും ഭർത്താവ് ക്രാമർ സ്ലോമാനും. മരുന്ന് നേരിട്ട് വാങ്ങി ബ്രിട്ടനിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകാനാണ് ആദ്യം ശ്രമിക്കുന്നത്. അതിന് സാധിക്കാത്ത പക്ഷം അമേരിക്കയിലെ രണ്ട് കേന്ദ്രങ്ങളിലോ റോമിലെ ഒരു കേന്ദ്രത്തിലോ ചികിത്സ തേടേണ്ടിവരും. സെപ്റ്റംബറിൽ നിലവിലെ ഇമ്യൂണോതെറാപ്പി അവസാനിക്കുന്ന ടെഡിക്ക് തുടർന്ന് രണ്ട് വർഷം തുടർച്ചയായി മരുന്ന് നൽകേണ്ടതുണ്ടെന്നും അതിനായി പൊതുജനങ്ങളുടെ സഹായം അഭ്യർഥിക്കുകയാണെന്നും കുടുംബം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിച്ച ‘പ്രെഡിക്ട് ആൻഡ് വിൻ ഫിഫ ലോകകപ്പ് 2026’ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് ഗ്രാൻഡ് പ്രൈസും പ്രത്യേക സമ്മാനങ്ങളും ആണ് ലഭിക്കുന്നത് . യുകെയിലെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്

ലെസ്റ്റർ സ്വദേശിനിയായ അനിറ്റ് വർഗീസ് ഗ്രാൻഡ് പ്രൈസ് അവാർഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെസ്റ്റ് യോർക്ക്ഷയറിലെ  വെയ്ക്ക്ഫീൽഡ് സ്വദേശിയായ അരുണ്‍ അലക്സാണ്ടർ രണ്ടാം സ്ഥാനവും സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും സ്വന്തമാക്കി. ലെസ്റ്റർ സ്വദേശിയായ മഹേഷ് ചന്ദ്രശേഖരൻ മൂന്നാം സ്ഥാനവും എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും നേടി. വിജയികളുടെ പേരുകൾ  ഹോമെക്സ് ലീഗലും  മലയാളം യുകെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

ഫിഫ ലോകകപ്പ് 2026ന്റെ ആവേശം യുകെയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജൂലൈ 8 വരെ എൻട്രികൾ സ്വീകരിച്ച മത്സരത്തിൽ നിരവധി പേർ ആണ് പങ്കെടുത്തത് . ശരിയായ ഉത്തരം നൽകിയ എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. ഇവർക്ക് 101 മുതൽ 108 വരെ നമ്പറുകൾ നൽകി നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് പ്രക്രിയയുടെ വീഡിയോ ചിത്രീകരണവും നടത്തിയിരുന്നു.

യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എബോള വൈറസുമായി സമ്പർക്കത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടനിലെ ഒരു ആരോഗ്യപ്രവർത്തകനെ പ്രത്യേക വിമാനത്തിൽ ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും അതീവ ജാഗ്രതാ നടപടിയുടെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പാർപ്പിച്ച് വിദഗ്ധരുടെ നിരീക്ഷണത്തിൽ തുടരുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) അറിയിച്ചു.

എബോള രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകന് വൈറസുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നത്. രോഗത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് രണ്ട് മുതൽ 21 ദിവസം വരെയായതിനാൽ ഈ മുഴുവൻ സമയവും നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടനിൽ എബോള സ്ഥിരീകരിച്ച കേസുകളില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോംഗോയിലും ഉഗാണ്ടയിലും ഈ വർഷം റിപ്പോർട്ട് ചെയ്ത എബോള വ്യാപനം ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. പനി, ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഛർദി, വയറിളക്കം, വയറുവേദന, ചർമത്തിലെ പാടുകൾ എന്നിവയും കരൾ, വൃക്ക പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതിനായി എല്ലാ സാധ്യതകളും പരിശോധിക്കാൻ മന്ത്രിസഭാംഗങ്ങളോട് നിർദേശിച്ചു. അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവേ, ജനങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ബില്ലുകളിൽ നിന്നുള്ള വാറ്റ് ഒഴിവാക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബേൺഹാം പറഞ്ഞു.

ഒക്ടോബർ ഒന്നുമുതൽ വൈദ്യുതി ബില്ലുകളിലെ വാറ്റ് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി നിരക്കുകളിൽ കുറവുണ്ടാകുമെന്നും കുടുംബങ്ങൾക്ക് നേരിട്ട് സാമ്പത്തിക നേട്ടമുണ്ടാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ദേശീയ ബസ് യാത്രാ നിരക്കിന്റെ പരമാവധി പരിധി 3 പൗണ്ടിൽ നിന്ന് 2 പൗണ്ടായി കുറയ്ക്കുന്നതും സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രതിരോധ ചെലവ് വർധിപ്പിക്കാനും സാമൂഹിക പരിപാലന സേവനങ്ങൾ വികസിപ്പിക്കാനുമുള്ള പദ്ധതികൾക്ക് ആവശ്യമായ ധനം എവിടെ നിന്നെത്തുമെന്ന ചോദ്യവും ശക്തമാകുന്നുണ്ട്.

സാമൂഹിക പരിപാലന മേഖലയിലെ പരിഷ്കാരങ്ങൾ വേഗത്തിലാക്കാനും ദേശീയതലത്തിലുള്ള കെയർ സർവീസിനുള്ള അടിത്തറ ഒരുക്കാനും സർക്കാർ ആലോചിക്കുന്നതായി വിവരമുണ്ട്. എന്നാൽ പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും നിലവിലെ ധനകാര്യ ചട്ടങ്ങൾ ലംഘിക്കില്ലെന്നും ബേൺഹാം മന്ത്രിസഭയെ അറിയിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ദീർഘകാല സാമൂഹിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമിടയിൽ സാമ്പത്തിക നിയന്ത്രണം നിലനിർത്തുക എന്നതായിരിക്കും സർക്കാരിന്റെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ബ്രിട്ടീഷ് ആരോഗ്യവകുപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മലയാളി ഡോക്ടർ ഡോ. പ്രേമി മാത്യു (74) അന്തരിച്ചു. കോട്ടയം സ്വദേശിനിയായിരുന്ന അവർ വർഷങ്ങളായി യുകെയിൽ സ്ഥിരതാമസമാക്കി ചികിത്സാരംഗത്ത് സജീവമായിരുന്നു. രോഗികളോടുള്ള കരുതലും സഹപ്രവർത്തകരുമായുള്ള ആത്മബന്ധവും കൊണ്ട് ബ്രിട്ടീഷ് ആരോഗ്യരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

യുകെയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച ഡോ. പ്രേമി മാത്യു, ആരോഗ്യരംഗത്തെ സമർപ്പിത പ്രവർത്തനത്തിലൂടെയാണ് പ്രവാസി മലയാളികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും ആദരവ് നേടിയത്. അവരുടെ നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രവാസി മലയാളി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

ഡോ. പ്രകാശ് മാത്യുവാണ് ഭർത്താവ്. മക്കളായ ഡോ. പ്രിയ ജോർജ്, ഡോ. അന്ന മാത്യു, മരുമക്കൾ പ്രഫ. ഡോ. ജേക്കബ് ജോർജ്, ഡാമിയൻ ചിമ് എന്നിവരാണ് കുടുംബാംഗങ്ങൾ. ബ്രിട്ടീഷ് ആരോഗ്യവകുപ്പിൽ മാതൃകാപരമായ സേവനം കാഴ്ചവെച്ച ഡോ. പ്രേമി മാത്യുവിന്റെ വേർപാട് യുകെ മലയാളികൾ വളരെ വേദനയോടെയാണ് ഉൾക്കൊണ്ടത്. മൃതസംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഡോ. പ്രേമി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടന്റെ തെക്കൻ തീരമായ പ്ലൈമത്തിനോട് ഏകദേശം 45 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ റഷ്യൻ നാവികസേനയുടെ ന്യൂസ്ട്രാഷിമി യുദ്ധക്കപ്പൽ തിങ്കളാഴ്ച അപൂർവമായ തൽസമയ വെടിവയ്പ്പ് അഭ്യാസം നടത്തി. കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് ടൈൻ സുരക്ഷാ കാരണങ്ങളാൽ അകലേക്ക് മാറിയ ശേഷമാണ് ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന അഭ്യാസം നടന്നത്.

ബ്രിട്ടീഷ് ജലപരിധിക്ക് സമീപം റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഈ വർഷം പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം അഡ്മിറൽ ഗ്രിഗോറോവിച്ച് എന്ന റഷ്യൻ ഫ്രിഗേറ്റ് ഐൽ ഓഫ് വൈറ്റ് പ്രദേശത്തിന് സമീപം സഞ്ചരിച്ചിരുന്ന ബ്രിട്ടീഷ് വിനോദയാനത്തിന് മുന്നറിയിപ്പ് വെടിയുതിർത്തെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിലെ അഭ്യാസത്തിൽ ഏത് ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

റഷ്യയുമായുള്ള സമുദ്രബന്ധിത സംഘർഷാവസ്ഥ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ മാസം റഷ്യയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതിനെ തുടർന്ന് പ്രതികാര നടപടികൾ ഉണ്ടാകാമെന്ന ആശങ്ക ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, റഷ്യൻ കപ്പലിന്റെ പ്രവർത്തനങ്ങൾ റോയൽ നേവി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രാജ്യസുരക്ഷ സംരക്ഷിക്കാൻ സജ്ജമാണെന്നും അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാം തന്റെ ആദ്യ മന്ത്രിസഭ പ്രഖ്യാപിച്ച് വൻ അഴിച്ചുപണിക്ക് തുടക്കമിട്ടു. മുൻ പ്രതിരോധമന്ത്രി ജോൺ ഹീലിയെ ചാൻസലറും എഡ് മിലിബാൻഡിനെ വിദേശകാര്യ സെക്രട്ടറിയുമായി നിയമിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മന്ത്രിസഭയിലെ പല പ്രമുഖരെയും മാറ്റിനിർത്തിയാണ് ബേൺഹാം പുതിയ ടീം പ്രഖ്യാപിച്ചത്.

മുൻ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിനെ ആരോഗ്യ – സാമൂഹിക പരിപാലന മന്ത്രിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് സ്ഥാനത്ത് തുടരുമെന്നും തൊഴിൽ-പെൻഷൻ വകുപ്പ് മന്ത്രി പാറ്റ് മക്ഫാഡനും ചുമതല നിലനിർത്തുമെന്നും പ്രഖ്യാപിച്ചു. ലൂയിസ് ഹേഗിന് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി നൽകി. ആഞ്ചല റെയ്‌നർ വീണ്ടും ഭവനകാര്യ മന്ത്രിയായും ലൂസി പവൽ വിദ്യാഭ്യാസ മന്ത്രിയായും മന്ത്രിസഭയിലെത്തി.

അതേസമയം, മുൻ ചാൻസലർ റേച്ചൽ റീവ്സ്, മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പീറ്റർ കൈൽ, ലിസ് കെൻഡൽ എന്നിവരുൾപ്പെടെ സ്റ്റാർമറുടെ അടുത്ത അനുയായികളായ നിരവധി പേർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. ബേൺഹാം അധികാരമേറ്റ ഉടൻ തന്നെ പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്താനും സ്വന്തം രാഷ്ട്രീയ മുദ്ര പതിപ്പിക്കാനുമാണ് ഈ പുനഃസംഘടനയിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ ദിശ നൽകുന്ന “ടേണിങ് പോയിന്റ്” ആയിരിക്കും തന്റെ സർക്കാർ എന്ന് ബേൺഹാം പ്രഖ്യാപിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥ, സാമൂഹിക പരിപാലനം, പ്രാദേശിക വികസനം, പൊതുസേവന പരിഷ്കാരം എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന സന്ദേശമാണ് പുതിയ മന്ത്രിസഭാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ മുൻ കൺസർവേറ്റീവ് എംപിയും റീഫോം യുകെ നേതാവുമായിരുന്ന ആൻ വിഡികോംബിന്റെ കൊലപാതകക്കേസിൽ 28-കാരനായ ജോഷ്വ കെറിയയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ദക്ഷിണപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവണിലുള്ള വസതിയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 78-കാരിയായ വിഡികോംബ് പിന്നീട് മരിക്കുകയായിരുന്നു. കേസിൽ മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

ജൂലൈ 9-നാണ് വിഡികോംബിന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. ആക്രമണം അതിന് തലേദിവസം നടന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. യോർക്ക്ഷെയറിലെ റോതർഹാമിൽ നിന്നുള്ള ജോഷ്വ കെറിയെ അറസ്റ്റ് ചെയ്ത ശേഷം പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളിയായി. ആക്രമണം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ആൻ വിഡികോംബ് 1987 മുതൽ 2010 വരെ എംപിയായി പ്രവർത്തിച്ചിരുന്നു. തുടർന്ന് യൂറോപ്യൻ പാർലമെന്റംഗമായും റീഫോം യുകെയുടെ പ്രമുഖ വക്താവായും ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയമോ ഭീകരപ്രേരിതമോ ആയ കാരണങ്ങൾ ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

Copyright © . All rights reserved