Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏതൻസിന് സമീപമുള്ള സിഫ്നോസ് ദ്വീപിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് ബ്രിട്ടീഷ് നവദമ്പതികളും പൈലറ്റും മരിച്ചു. ഹണിമൂൺ ആഘോഷിക്കാനെത്തിയ മേരി എബർട്ട് (30), അലക്സാണ്ടർ ക്രോമി (31) എന്നിവരാണ് മരിച്ചവർ. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

ലാൻഡ് ചെയ്യുന്നതിനുമുമ്പ് ഹെലികോപ്റ്ററിൽ അസാധാരണ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതായി ഗ്രീക്ക് അധികൃതർ അറിയിച്ചു. യന്ത്രത്തകരാറോ എൻജിൻ തകരാറോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട് ഹെലികോപ്റ്റർ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ച പൈലറ്റ് ജിയോർഗോസ് റൈക്കോസ് (53) മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും പരിചയസമ്പന്നനായ പൈലറ്റുമായിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച ഗ്രീക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ബെൽ 206 ഹെലികോപ്റ്ററുകളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിന്റെ വിവിധ ഭാഗങ്ങളിൽ 8,000ത്തിലധികം സൗത്ത് ഈസ്റ്റ് വാട്ടർ ഉപഭോക്താക്കൾക്ക് ജലവിതരണം മുടങ്ങി. ഹെർൺ ബേ, ബ്ലീൻ, ബ്രാബോൺ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പ്രശ്നം രൂക്ഷമായത്. ചൂടേറിയ കാലാവസ്ഥയെ തുടർന്നുണ്ടായ ഉയർന്ന ജല ഉപഭോഗം, പൈപ്പ് പൊട്ടലുകൾ, രാത്രിയിലുണ്ടായ വൈദ്യുതി തടസ്സങ്ങൾ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനി അറിയിച്ചു. ചില പ്രദേശങ്ങളിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ബെനൻഡനും സമീപപ്രദേശങ്ങളിലുമായി 400ഓളം വീടുകളിൽ കുറഞ്ഞ മർദ്ദമോ പൂർണമായും ജലവിതരണം നിലച്ച അവസ്ഥയോ ആണ്. ഹെർൺ ബേയിൽ ജലസംഭരണി ഇപ്പോഴും നിർണായകമായി താഴ്ന്ന നിലയിലാണെന്നും വിതരണം പുനഃസ്ഥാപിക്കാൻ സംഭരണനില ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൗത്ത് ഈസ്റ്റ് വാട്ടർ അറിയിച്ചു. ബ്ലീൻ മേഖലയിൽ സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. അതേസമയം, ചാരിങ്, ചാലോക്ക്, മൊളാഷ് മേഖലകളിലെ 800 വീടുകളിൽ ജലവിതരണം പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.

പ്രതിസന്ധിയിൽ ജീവനക്കാർ കടുത്ത സമ്മർദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ വ്യക്തമാക്കി. ജീവനക്കാർക്കും കരാറുകാർക്കും നേരെ ചിലയിടങ്ങളിൽ അധിക്ഷേപം ഉണ്ടായതായും കമ്പനി പറഞ്ഞു. ഉപഭോക്താക്കൾ വെള്ളം ലഭിക്കുന്നിടത്ത് അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. അടിയന്തിരമായി ആവശ്യമായവർക്ക് വിതരണം ചെയ്യുന്നതിനായി ക്രാൻബ്രൂക്ക്, ചാലോക്ക്, ഹെർൺ ബേ, കാന്റർബറി തുടങ്ങിയ പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. നിലവിലെ സാഹചര്യം അംഗീകരിക്കാനാകാത്തതാണെന്നും ജലചോർച്ച കുറയ്ക്കാനും വരൾച്ചാ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും സൗത്ത് ഈസ്റ്റ് വാട്ടർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ഡിപ്പാർട്ട്മെന്റ് ഫോർ എൻവയോൺമെന്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്സ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിൽ ചിലവ് കുറഞ്ഞ വീടുകളുടെ ലഭ്യത കുറയുമെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് ഭവനനിർമാണ ചട്ടങ്ങളിൽ ഇളവ് നൽകാനുള്ള നിർദേശം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു. 10 മുതൽ 49 വരെ വീടുകൾ ഉൾപ്പെടുന്ന ഭവനപദ്ധതികളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട താങ്ങാനാവുന്ന വീടുകളുടെ (Affordable Housing) ക്വോട്ട ഒഴിവാക്കാനായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. പുതിയ വീടുകളുടെ നിർമാണം വേഗത്തിലാക്കുകയും സർക്കാരിന്റെ ഭവനലക്ഷ്യങ്ങൾ കൈവരിക്കുകയുമായിരുന്നു ഇതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.

നിർദേശപ്രകാരം, നിർമാണ കമ്പനികൾക്ക് താങ്ങാനാവുന്ന വീടുകൾ നേരിട്ട് നിർമിക്കുന്നതിന് പകരം പണം നൽകി ബാധ്യത നിറവേറ്റാൻ അനുമതി ലഭിക്കുമായിരുന്നു. എന്നാൽ ഇത് ഗ്രാമപ്രദേശങ്ങളിൽ സാധാരണ വരുമാനക്കാരായ കുടുംബങ്ങൾക്കും യുവാക്കൾക്കും ലഭിക്കുന്ന വീടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് ഭവനരംഗത്തെ വിദഗ്ധരും സാമൂഹിക ഭവന സംഘടനകളും മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ഗ്രാമീണ മേഖലകളിൽ പകുതിയിലധികം താങ്ങാനാവുന്ന വീടുകളും ഇത്തരം പദ്ധതികളിലൂടെയാണ് നിർമ്മിക്കപ്പെടുന്നതെന്നും, ചട്ടം മാറിയാൽ അടുത്ത പത്ത് വർഷത്തിനിടെ ഏകദേശം 32,000 വിലകുറഞ്ഞ വീടുകൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും നാഷണൽ ഹൗസിങ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

സർക്കാർ നടത്തിയ പൊതുജനാഭിപ്രായ ശേഖരണത്തിൽ നിർദേശത്തിനെതിരെ വ്യാപക എതിർപ്പാണ് ഉയർന്നത്. ലഭിച്ച പ്രതികരണങ്ങളിൽ വലിയൊരു വിഭാഗം ആളുകളും സംഘടനകളും പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സർക്കാർ നിലപാട് മാറ്റിയത്. താങ്ങാനാവുന്ന വീടുകളുടെ നിർമാണം വർധിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, അതേസമയം രാജ്യത്തെ ഭവനനിർമാണം വേഗത്തിലാക്കാൻ മറ്റ് പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ഭവനകാര്യ സെക്രട്ടറി ആഞ്ചല റെയ്‌നർ വ്യക്തമാക്കി. റെയിൽ, ട്രാം സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഭവനപദ്ധതികൾക്ക് അനുമതി നൽകുന്ന നടപടികൾ ലളിതമാക്കുന്നതും സർക്കാരിന്റെ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ഓൺലൈനിലൂടെ 40ലേറെ കുട്ടികളെ ബന്ധപ്പെടുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത 36കാരന് 21 വർഷവും നാല് മാസവും തടവുശിക്ഷ. സൗത്ത് ഗ്ലോസ്റ്റർഷെയറിലെ ഹൻഹാമിൽ നിന്നുള്ള ജോഷ് സ്കോട്ടാണ് സ്നാപ്ചാറ്റ്, ടിക്‌ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ 13–14 വയസ്സുള്ള കൗമാരക്കാരനെന്ന വ്യാജേന കുട്ടികളുമായി ബന്ധം സ്ഥാപിച്ചത്. ഏഴ് വയസ്സു മുതൽ പ്രായമുള്ള കുട്ടികളെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അയയ്ക്കാൻ പ്രേരിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സ്കോട്ടിന്റെ മൊബൈൽ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികളുടെ 9,200 അശ്ലീല ചിത്രങ്ങൾ ആണ് കണ്ടെത്തിയത് . ഇതിൽ ഏറ്റവും ഗുരുതരമായ വിഭാഗമായ കാറ്റഗറി എയിൽ 1,969 ചിത്രങ്ങളുണ്ടായിരുന്നു. കൂടാതെ 3,344 കാറ്റഗറി ബി, 3,887 കാറ്റഗറി സി ചിത്രങ്ങളും എട്ട് അതീവ അശ്ലീല ചിത്രങ്ങളും കണ്ടെത്തി. ഉപകരണങ്ങളിൽ കണ്ടെത്തിയ വിഡിയോകളിലെ കുട്ടികളിൽ ഏകദേശം മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്ന കുട്ടികൾ വരെയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗവും എട്ട് മുതൽ 14 വയസ്സുവരെയുള്ളവരായിരുന്നു.

2025 ഡിസംബറിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ ആദ്യം അറസ്റ്റിലായ സ്കോട്ടിനെ പിന്നീട് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ച ഇയാൾക്ക് 21 വർഷവും നാല് മാസവും ശിക്ഷ വിധിച്ചു; ഇതിൽ 13 വർഷം ജയിലിൽ കഴിയണം, ശേഷിക്കുന്ന കാലയളവ് ലൈസൻസിലായിരിക്കും. ജീവിതകാലം മുഴുവൻ പ്രാബല്യത്തിലുള്ള സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡറും കോടതി ഏർപ്പെടുത്തി. ഇരകൾക്കും കുടുംബങ്ങൾക്കും വിദഗ്ധ സഹായം നൽകുന്നുണ്ടെന്നും കുട്ടികളെ ഓൺലൈനിൽ ഗ്രൂമിങ്ങിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ലണ്ടനിൽ നിന്ന് പാരിസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള അന്തർദേശീയ റെയിൽ സർവീസുകൾ നടത്താനുള്ള പദ്ധതിക്ക് വെർജിൻ ട്രെയിൻസ് നിർണായക അനുമതി നേടി. ബ്രിട്ടന്റെ റെയിൽ നിയന്ത്രണ ഏജൻസിയായ ഓഫീസ് ഓഫ് റെയിൽ ആൻഡ് റോഡ് (ORR) 2030 മുതൽ ചാനൽ ടണൽ വഴി ദിവസേന 20 വരെ സർവീസുകൾ നടത്താൻ ട്രാക്ക് ആക്സസ് അനുവദിച്ചതോടെയാണ് യൂറോസ്റ്റാറിന്റെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഏകാധിപത്യത്തിന് വെല്ലുവിളി ഉയരുന്നത്.

2030 ഒക്ടോബർ മുതൽ 2040 ഡിസംബർ വരെയുള്ള കാലയളവിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യൂറോസ്റ്റാർ ഉപയോഗിക്കുന്ന ലണ്ടനിലെ ടെംപിൾ മിൽസ് ഡിപ്പോ പങ്കിടാൻ വെർജിന് അനുമതി ലഭിച്ചിരുന്നു. ചാനൽ ടണലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹൈ സ്പീഡ് പാതയിലേക്ക് പ്രവേശിക്കാനാകുന്ന ഏക ഡിപ്പോയായതിനാൽ ഇത് പദ്ധതിക്ക് വലിയ മുന്നേറ്റമായിരുന്നു.

ഏകദേശം 700 മില്യൺ പൗണ്ട് നിക്ഷേപവും 400ഓളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് വെർജിൻ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലെ റെയിൽ ശൃംഖലകളിലേക്കുള്ള പ്രവേശനവും സുരക്ഷാ അനുമതികളും ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തിയാക്കാനുണ്ടെന്ന് ORR വ്യക്തമാക്കി. യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും മത്സരാധിഷ്ഠിത നിരക്കുകളും ലഭിക്കാൻ പുതിയ സർവീസുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കാട്ടുതീയുടെ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ ബ്രിട്ടനിലെ വീടുകളുടെ രൂപകൽപനയിലും പരിസര പരിപാലനത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വിദഗ്ധർ. തീപിടിത്ത സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ സ്വീകരിക്കുന്ന രീതിയിൽ വീടുകൾക്ക് ചുറ്റും സുരക്ഷാ മേഖല സൃഷ്ടിക്കുകയും തീ പടരാനുള്ള സാഹചര്യം കുറയ്ക്കുകയും വേണമെന്ന് അവർ നിർദേശിച്ചു.

വീടിന്റെ ചുറ്റുമുള്ള ഒന്നുമുതൽ ഒന്നര മീറ്റർ വരെയുള്ള പ്രദേശത്ത് എളുപ്പത്തിൽ കത്തുന്ന വസ്തുക്കൾ ഒഴിവാക്കുക, മേൽക്കൂരയിലെ വെള്ളച്ചാലുകൾ വൃത്തിയാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ പറഞ്ഞു. കാട്ടുതീ പടരാനുള്ള സാധ്യത കുറയ്ക്കാൻ മുൻകരുതൽ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ബ്രിട്ടനിൽ ഈ വർഷം അനുഭവപ്പെട്ട കടുത്ത ചൂടും വരൾച്ചയും കാട്ടുതീ അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്. വെസ്റ്റ് മിഡ്‌ലാൻഡ്സിലെയും ദക്ഷിണ വെയിൽസിലെയും സമീപകാലത്ത് ഉണ്ടായ കാട്ടുതീ ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ കൂടുതൽ ആവർത്തിക്കാനിടയുണ്ടെന്ന മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ സ്കൂളുകളിൽ ടാബ്ലറ്റുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ പഠനശേഷിയെയും ബൗദ്ധിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നതായി ന്യൂറോ സയന്റിസ്റ്റ് ഡോ. ജാരെഡ് കൂണി ഹോർവത്ത്. വിദ്യാഭ്യാസ സാങ്കേതികവിദ്യ (എഡ്ടെക്) വ്യാപകമായതോടെ കുട്ടികളുടെ അറിവ് ആർജിക്കാനുള്ള കഴിവിൽ കുറവുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തിനായി സ്‌ക്രീനുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുകെയിലെ വിദ്യാഭ്യാസ സാങ്കേതികവിദ്യ വിപണി വർഷംതോറും ഏകദേശം 650 കോടി പൗണ്ടിന്റെ വിറ്റുവരവ് നേടുന്ന സാഹചര്യത്തിലാണ് ഹോർവത്തിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര വിദ്യാർഥി മൂല്യനിർണയ പരിപാടിയായ പിസയുടെ (PISA) പഠനത്തിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വാദം. സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക് പ്രകടനം താഴ്ന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കോവിഡ് കാലത്ത് ഡിജിറ്റൽ പഠനം അനിവാര്യമായിരുന്നെങ്കിലും പിന്നീട് പല സ്കൂളുകളും അതേ രീതിയിൽ തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ നിലപാടിനെതിരെ വിദ്യാഭ്യാസ വിദഗ്ധരിൽ ചിലർ അഭിപ്രായവുമായി രംഗത്തെത്തി. മിതമായ രീതിയിലുള്ള ഡിജിറ്റൽ ഉപകരണ ഉപയോഗം വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കാമെന്നും, വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ ഗുണദോഷങ്ങൾ ഉപയോഗരീതിയെ ആശ്രയിച്ചാണെന്നും ആണ് ഈ കൂട്ടർ വാദിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ വാഹനാപകടങ്ങളിൽ പരുക്കേറ്റ സ്ത്രീകളെ മെഡിക്കൽ പരിശോധനയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ മുഹമ്മദ് ഇഖ്ബാൽ (64) ന് 18 മാസം തടവുശിക്ഷ. അയർലൻഡിലെ കൗണ്ടി മീത്തിലെ ജനറൽ പ്രാക്ടീഷണറായ ഇഖ്ബാൽ, ഇൻഷുറൻസ് കമ്പനികൾക്കായി മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനിടെ യുകെയിലെ ക്ലിനിക്കുകളിൽവച്ച് രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

ന്യൂകാസിൽ, സണ്ടർലൻഡ് എന്നിവിടങ്ങളിലെ പരിശോധനകൾക്കിടെയാണ് സംഭവങ്ങൾ നടന്നത്. ചികിത്സയ്ക്കും നഷ്ടപരിഹാര ക്ലെയിമുകൾക്കുമായി എത്തിയ സ്ത്രീകളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് പീഡനം നടത്തിയെന്ന് കോടതി കണ്ടെത്തി. കുറ്റങ്ങൾ നിഷേധിച്ചിരുന്ന ഇഖ്ബാലിനെ ജൂറി കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂകാസിൽ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഡോക്ടർ–രോഗി ബന്ധത്തിലെ ഗുരുതരമായ വിശ്വാസവഞ്ചനയാണ് പ്രതി നടത്തിയതെന്ന് ശിക്ഷ വിധിക്കവെ ജഡ്ജി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് യുകെയിലും അയർലൻഡിലും ഇഖ്ബാലിന്റെ മെഡിക്കൽ പ്രാക്ടീസ് അവകാശം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരകൾക്ക് ദീർഘകാല മാനസികാഘാതവും ചികിത്സാരംഗത്തോടുള്ള വിശ്വാസനഷ്ടവും ഉണ്ടായതായി കോടതിയിൽ വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക്ഫീൽഡിൽ നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പഴയ റെയിൽപാതയോരത്തെ നടപ്പാതയിൽ രണ്ട് പേർ തമ്മിൽ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 55 വയസ്സുള്ള ഒരാളെ കൊലപാതക സംശയത്തിലും പൊതുസ്ഥലത്ത് നിയന്ത്രണം വിട്ട അപകടകാരിയായ നായയെ കൈവശം വച്ചതിന്റെയും പേരിൽ അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കുണ്ടായതായി കരുതുന്ന നായയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ചയാളുടെ മരണത്തെക്കുറിച്ച് ഹോമിസൈഡ് ആൻഡ് മേജർ ഇൻക്വയറി ടീം അന്വേഷണം നടത്തുകയാണ്. പരുക്കേറ്റയാളെ സഹായിക്കാൻ മുന്നോട്ടുവന്ന രണ്ട് സ്ത്രീകളടക്കം സംഭവത്തിന് സാക്ഷികളായവർ വിവരങ്ങൾ നൽകണമെന്ന് പൊലീസ് അഭ്യർഥിച്ചു. പ്രദേശം പതിവായി നടപ്പാതയായി ഉപയോഗിക്കുന്നതിനാൽ സംഭവത്തിന് മുൻപുണ്ടായ തർക്കം കണ്ടതോ കേട്ടതോ ആയവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലേക്കുള്ള സന്ദർശനങ്ങൾ അടുത്ത വർഷം മുതൽ കൂടുതലായി നടത്താൻ ഹാരി രാജകുമാരൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ ജൂലൈയിൽ രാജാവ് ചാൾസുമായി നടന്ന സ്വകാര്യ കുടുംബസംഗമം വിജയകരമായിരുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഏതാനും മാസങ്ങളുടെ ഇടവേളകളിൽ ബ്രിട്ടനിലെത്താൻ ഹാരി ആലോചിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇൻവിക്ടസ് ഗെയിംസിനുള്ള ഒരുക്കങ്ങൾക്കും തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകുകയാണ് ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. സെപ്റ്റംബറിൽ ഏകദേശം ഒരാഴ്ച നീളുന്ന മറ്റൊരു ബ്രിട്ടൻ സന്ദർശനവും ഹാരി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഭാര്യ മേഗൻ മാർക്കലും മക്കളായ ആർച്ചിയും ലിലിബെറ്റും ഈ യാത്രകളിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.

2020 – ൽ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയ ഹാരിയും മേഗനും കഴിഞ്ഞ ജൂലൈയിൽ മക്കളോടൊപ്പം രാജാവ് ചാൾസിനെ സന്ദർശിച്ചതാണ് ഏറെ ശ്രദ്ധ നേടിയത്. വർഷങ്ങൾക്കു ശേഷമായിരുന്നു ഈ കുടുംബസംഗമം. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനും ബ്രിട്ടനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാരിയുടെ പുതിയ സന്ദർശന പദ്ധതികളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved