Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡർഹം കോൺസ്റ്റബുലറിയിൽ ഇൻസ്‌പെക്ടറായിരുന്ന റിച്ചാർഡ് വിൽസൺ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഓൺലൈൻ ചാറ്റിൽ കുടുങ്ങി. ഓൺലൈൻ ബാല ലൈംഗിക ചൂഷണം തടയാനുള്ള സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ അക്കൗണ്ടിലൂടെ നടത്തിയ നിരീക്ഷണത്തിനിടെയാണ് സംഭവം പുറത്തുവന്നത്. 12 വയസ്സുകാരിയുടെ അടിവസ്ത്രത്തെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയതായും സുഹൃത്തിന്റെ മകളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കാണുന്നതായി പറഞ്ഞതായും കോടതിയിൽ പ്രോസിക്യൂഷൻ
വ്യക്തമാക്കി.

2023 ഫെബ്രുവരിയിൽ ‘കിക്ക്’ പ്ലാറ്റ്ഫോമിലെ ചാറ്റ് റൂമിലൂടെയായിരുന്നു വിൽസൺ ആശയവിനിമയം നടത്തിയത്. വ്യാജ പേരിൽ ഡബ്ലിന് സമീപമാണെന്ന് പറഞ്ഞ ഇയാൾ, ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് അവളുടെ വസ്ത്രധാരണത്തെ കുറിച്ച് ലൈംഗിക സൂചനകളോടെയുള്ള സംഭാഷണം നടത്തി. തുടർന്ന് സ്നാപ്ചാറ്റിലേക്കും ആശയവിനിമയം നീണ്ടു. മാർച്ച് 17ന് അറസ്റ്റ് ചെയ്ത വിൽസൺ ചോദ്യം ചെയ്യലിൽ മൗനം പാലിച്ചതിനൊപ്പം മൊബൈൽ ഫോണിന്റെ പാസ്‌വേഡ് കൈമാറാനും വിസമ്മതിച്ചു.

ന്യൂകാസിൽ ക്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ച 40കാരനായ വിൽസണിന് 22 മാസത്തെ തടവുശിക്ഷയോടൊപ്പം രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു . പ്രതിക്ക് ആറുമാസത്തെ മദ്യവിമുക്തി ചികിത്സയും നിർദേശിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വാദം പ്രതിഭാഗം മുന്നോട്ടുവച്ചിരുന്നു. കേസിനു പിന്നാലെ ഡർഹം കോൺസ്റ്റബുലറി ഇയാളെ സസ്‌പെൻഡ് ചെയ്തതായും ഉടൻ തന്നെ ഗ്രോസ് മിസ്‌കണ്ടക്ട് ഹിയറിംഗ് നടക്കുമെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോൺ മക്‌ആഡം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന പുതിയ നടപടികൾ പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയ നടപ്പാക്കിയ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതെങ്കിലും അതിലും കടുത്ത നിയന്ത്രണങ്ങളാണ് ബ്രിട്ടൻ പരിഗണിക്കുന്നതെന്നാണ് സൂചന. ടിക്‌ടോക്, ഇൻസ്റ്റഗ്രാം, എക്സ് ഉൾപ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകൾ വിലക്കിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

 

16 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർക്കായും പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരും. രാത്രികാലങ്ങളിൽ സമൂഹമാധ്യമ ഉപയോഗത്തിന് സമയപരിധി ഏർപ്പെടുത്തുന്നതും ലൈംഗിക സ്വഭാവമുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത് തടയുന്നതും പരിഗണനയിലുണ്ട്. ഗെയിമിങ്, മെസേജിങ് ആപ്പുകളിൽ അപരിചിതരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ നിയന്ത്രിക്കുന്നതും പദ്ധതിയുടെ ഭാഗമായേക്കും.

കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രായപരിശോധന സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും പരിശോധിച്ചുവരികയാണ്. നിർദേശങ്ങൾക്ക് മാതാപിതാക്കൾക്കിടയിൽ വ്യാപക പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വീടുകളിലെ ചില തരം ഹീറ്റിങ് ഉപകരണങ്ങളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിർദേശങ്ങളുമായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഗ്യാസ് ഫയറുകൾ, ചില ഇലക്ട്രിക് ടവൽ റെയിലുകൾ, അണ്ടർ-ഫ്ലോർ ഹീറ്റിങ് സംവിധാനങ്ങൾ എന്നിവയ്ക്ക് കൂടുതൽ കർശനമായ ഊർജക്ഷമത മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് പദ്ധതി. രാജ്യത്തിന്റെ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കുകയുമാണ് നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

പുതിയ നിർദേശങ്ങൾ പ്രകാരം ഊർജ ഉപയോഗം നിയന്ത്രിക്കുന്ന സംവിധാനങ്ങളില്ലാത്ത ചില ഹീറ്റിങ് ഉൽപന്നങ്ങളുടെ വിൽപ്പന ഭാവിയിൽ അനുവദിക്കാതിരിക്കാം. കുറഞ്ഞ ശേഷിയുള്ള ഇലക്ട്രിക് ടവൽ റെയിലുകൾ ഒരേസമയം ആറു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന നിർദേശവും പരിഗണനയിലുണ്ട്. ടവൽ റെയിലുകൾക്കും അണ്ടർ-ഫ്ലോർ ഹീറ്റിങ് സംവിധാനങ്ങൾക്കും പ്രത്യേകം ഊർജക്ഷമത മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം, പുതിയ നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനാവശ്യ ഇടപെടലാണ് ഇതെന്നും കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കുറയ്ക്കുന്നതാണെന്നുമുള്ള വിമർശനം ആണ് ഉയരുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഊർജ ഉപഭോഗം കുറയ്ക്കാനും വൈദ്യുതി ബില്ലുകൾ നിയന്ത്രിക്കാനും ശുദ്ധ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് സർക്കാർ വിശദീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ക്യാൻസർ ഇമ്യൂണോ തെറാപ്പിക്കിടെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിലൂടെ ഉണ്ടാകുന്ന ‘സൈറ്റോകൈൻ റിലീസ് സിൻഡ്രോം’ (സി.ആർ.എസ്.) തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം ബ്രിട്ടനിലെ ആറ് എൻഎച്ച്എസ് ആശുപത്രികളിൽ ആരംഭിക്കുന്നു. ലണ്ടൻ ആസ്ഥാനമായ പൂൾബെഗ് ഫാർമ വികസിപ്പിച്ച ‘പോൾബ് 001’ എന്ന മരുന്നാണ് പരീക്ഷണത്തിന് വിധേയമാകുന്നത്.

രക്താർബുദങ്ങൾ ഉൾപ്പെടെയുള്ള ചില ക്യാൻസർ ചികിത്സകളിൽ രോഗപ്രതിരോധ സംവിധാനം നിയന്ത്രണം വിട്ട് പ്രവർത്തിക്കുന്നതിലൂടെ സി.ആർ.എസ്. ഉണ്ടാകാം. പനി, ഹൃദയമിടിപ്പ് വർദ്ധിക്കൽ, അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകുന്ന ഈ അവസ്ഥ ചിലപ്പോൾ ജീവന് ഭീഷണിയാകാറുണ്ട്. ഇമ്യൂണോതെറാപ്പി സ്വീകരിക്കുന്നവരിൽ വലിയൊരു വിഭാഗത്തെ ഇത് ബാധിക്കുന്നുണ്ടെങ്കിലും മുൻകൂട്ടി തടയാനുള്ള അംഗീകൃത ചികിത്സ നിലവിലില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മാഞ്ചസ്റ്റർ സർവകലാശാലയുടെയും ദി ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ 30 രോഗികളിലാണ് പരീക്ഷണം നടത്തുക. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് വീട്ടിൽവെച്ച് തന്നെ കഴിക്കാവുന്ന ഗുളികരൂപത്തിലുള്ള മരുന്നാണിത്. പരീക്ഷണം വിജയിച്ചാൽ പ്രത്യേക ക്യാൻസർ കേന്ദ്രങ്ങളിൽ മാത്രം നൽകിവരുന്ന ചില ഇമ്യൂണോതെറാപ്പികൾ പ്രാദേശിക ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുമെന്നും ചികിത്സാചെലവും രോഗികളുടെ ബുദ്ധിമുട്ടുകളും കുറയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അടുത്ത ആഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ശമ്പളവും തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ടുവച്ച പുതിയ നിർദേശം ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളുടെ വോട്ടെടുപ്പിന് വിധേയമാക്കാൻ തീരുമാനിച്ചതോടെയാണ് സമരനടപടി താൽക്കാലികമായി നിർത്തിവെച്ചത്.

സർക്കാരിന്റെ പുതിയ നിർദേശത്തിൽ 2027 ഏപ്രിലോടെ പൂർണമായി നടപ്പാക്കുന്ന ശരാശരി 6.6 ശതമാനം ശമ്പളവർധനയും അടുത്ത മൂന്ന് വർഷത്തിനിടെ 4,500 അധിക സ്പെഷാലിറ്റി പരിശീലന തസ്തികകളും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ മുന്നോട്ടുവച്ച 4.9 ശതമാനം ശമ്പളവർധന ഡോക്ടർമാർ നിരസിച്ചിരുന്നു.

പുതിയ നിർദേശം അംഗങ്ങൾ തള്ളിക്കളഞ്ഞാൽ ജൂലൈയിൽ കൂടുതൽ ശക്തമായ സമരനടപടികളിലേക്ക് കടക്കുമെന്ന് ബിഎംഎ മുന്നറിയിപ്പ് നൽകി. അതേസമയം, സമരം ഒഴിവായതോടെ രോഗികൾക്കും ആശുപത്രികൾക്കും ആശ്വാസമായെന്ന് എൻഎച്ച്എസ് അധികൃതർ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനും ജപ്പാനും തമ്മിൽ 18 ബില്യൺ പൗണ്ട് മൂല്യമുള്ള നിക്ഷേപ-സാമ്പത്തിക സഹകരണ കരാറിൽ ധാരണയിലെത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോട്ടുകൾ പുറത്തു വന്നു. അടുത്താഴ്ച നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ജാപ്പനീസ് പ്രധാനമന്ത്രി സനേ ടകൈച്ചിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിലാണ് കരാർ പ്രഖ്യാപിക്കുക.

പത്തിലധികം വാണിജ്യ-സർക്കാർ കരാറുകൾ ഇതിന്റെ ഭാഗമായി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 9 ബില്യൺ പൗണ്ടിന്റെ ഓഫ്‌ഷോർ കാറ്റാടി പദ്ധതിയും ആണവോർജ സാങ്കേതികവിദ്യയിലെ സഹകരണവും ഉൾപ്പെടെയുള്ള പദ്ധതികൾ വഴി ബ്രിട്ടനിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

രണ്ടു രാജ്യങ്ങളുടെയും ബിസിനസ് നേതാക്കൾ ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ സംബന്ധിച്ചും ചർച്ച നടത്തും. പ്രതിരോധ മേഖലയിലെ ബ്രിട്ടീഷ് കമ്പനികൾക്ക് ജാപ്പനീസ് നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിഗണിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഡ്രിഡ്: സ്പെയിനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബെനാൽമദേനയിലെ ഒരു ഹോട്ടലിൽ മൂന്ന് ചെറിയ കുട്ടികളെ മുറിയിൽ തനിച്ചാക്കി രാത്രി ആഘോഷത്തിനായി പുറത്തുപോയെന്ന ആരോപണത്തിൽ ബ്രിട്ടീഷ് ദമ്പതികൾക്ക് കടുത്ത ശിക്ഷ. കുട്ടികളെ അവഗണിക്കുകയും സംരക്ഷണ ചുമതല നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തെന്ന കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി നടപടി സ്വീകരിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി അപകടത്തിലാക്കിയ നടപടിയാണ് രക്ഷിതാക്കൾ സ്വീകരിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംഭവത്തിൽ സ്പെയിനിലും ബ്രിട്ടനിലും വ്യാപക ചർച്ചയാണ് ഉയർന്നത്.

സംഭവദിവസം ഹോട്ടലിന്റെ ഇടനാഴികളിലും പൊതുമേഖലകളിലും രക്ഷിതാക്കളില്ലാതെ കുട്ടികൾ അലഞ്ഞുനടക്കുന്നതായി ജീവനക്കാർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് വയസുള്ള കുട്ടി ഇളയ സഹോദരങ്ങളായ രണ്ട് വയസുകാരനെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും നോക്കാൻ ശ്രമിക്കുന്ന നിലയിലായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. കുട്ടികൾ ഏറെ നേരമായി മേൽനോട്ടമില്ലാതെ കഴിഞ്ഞിരുന്നതായും മുറിയിൽ ആവശ്യമായ പരിചരണം ലഭിച്ചിരുന്നില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ഹോട്ടൽ അധികൃതർ പൊലീസിനെയും സാമൂഹിക ക്ഷേമ വിഭാഗത്തെയും വിവരം അറിയിച്ചത്.

41 വയസുള്ള പുരുഷനും 28 വയസുള്ള സ്ത്രീയും ഉൾപ്പെടുന്ന ദമ്പതികൾക്ക് ഒരു വർഷവും നാല് മാസവും തടവുശിക്ഷ വിധിച്ചെങ്കിലും ചില വ്യവസ്ഥകളോടെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. കൂടാതെ രണ്ടുവർഷത്തിലേറെയായി കുട്ടികളുമായി നേരിട്ട് ബന്ധപ്പെടുന്നതിലും രക്ഷാകർതൃ അവകാശങ്ങൾ വിനിയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി. കുട്ടികളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ എത്തരുതെന്നും കോടതി നിർദേശിച്ചു. നിലവിൽ മൂന്ന് കുട്ടികളും സ്പാനിഷ് സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ പരിചരണത്തിലാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൃത്രിമ ബുദ്ധി (എഐ) ഉപയോഗിച്ച് ക്രിമിനൽ കേസുകളിൽ തെളിവുകളും അന്വേഷണരേഖകളും കെട്ടിച്ചമച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ബ്രിട്ടനിലെ ഡെർബിഷയർ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഔദ്യോഗിക രേഖകളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. യുകെയിൽ ഇത്തരമൊരു ആരോപണത്തിന്റെ പേരിൽ ക്രിമിനൽ അന്വേഷണം നേരിടുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണിതെന്നാണ് റിപ്പോർട്ടുകൾ. സംഭവം പുറത്തുവന്നതോടെ പൊലീസ് സംവിധാനത്തിലെ എഐ ഉപയോഗത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും ചർച്ചകൾ ശക്തമായിട്ടുണ്ട്.

ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥനെ നിലവിലെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായി ഡെർബിഷയർ പൊലീസ് അറിയിച്ചു. സ്വതന്ത്ര അന്വേഷണസംഘത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നീതിന്യായ നടപടികളെ അട്ടിമറിക്കാൻ ശ്രമിച്ചോയെന്നും, എഐ ഉപയോഗിച്ച് തയ്യാറാക്കിയ രേഖകൾ ഏതെങ്കിലും കേസുകളുടെ ഗതിയെ സ്വാധീനിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ തിരിച്ചറിയുന്നതിനും അവയുടെ നിയമസാധുത പരിശോധിക്കുന്നതിനുമായി പ്രോസിക്യൂഷൻ അധികാരികളുമായി പൊലീസ് സഹകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

പൊലീസിലെയും പൊതുസേവന മേഖലയിലെയും എഐയുടെ ഉപയോഗം വ്യാപകമാകുന്നതിനിടെയാണ് ഈ സംഭവം ശ്രദ്ധ നേടുന്നത്. ഔദ്യോഗിക രേഖകൾ തയ്യാറാക്കുന്നതിനും റിപ്പോർട്ടുകൾ ക്രമീകരിക്കുന്നതിനുമായി എഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടുത്തിടെ യുകെയിൽ കൂടുതൽ കർശനമാക്കിയിരുന്നു. മനുഷ്യ പരിശോധനയില്ലാതെ എഐ സൃഷ്ടിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമ-നൈതിക പ്രശ്നങ്ങൾക്ക് വഴിവെക്കാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. പുതിയ സംഭവം എഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഡിൽ ഈസ്റ്റിലെ യുദ്ധവും അതിനെ തുടർന്നുണ്ടായ ഊർജവില വർധനവും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. ഏപ്രിലിൽ രാജ്യത്തിന്റെ ജിഡിപി (GDP) 0.1 ശതമാനം കുറഞ്ഞതായി ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ചിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിട്ടത്.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ആഗോള ഊർജവിലകൾ ഉയർന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. സേവനമേഖലയിലെ ഉൽപാദനം 0.2 ശതമാനം ഇടിഞ്ഞപ്പോൾ നിർമാണമേഖലയിൽ 0.1 ശതമാനം വർധനയുണ്ടായി. കായിക മത്സരങ്ങൾ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ നടന്ന ചില പരിപാടികൾ റദ്ദാക്കപ്പെട്ടത് ബ്രിട്ടനിലെ സേവനമേഖലയെ ബാധിച്ചതായും അധികൃതർ വ്യക്തമാക്കി.

ഊർജച്ചെലവും വായ്പാചെലവും വർധിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തയാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ, തൊഴിൽവിപണി കണക്കുകൾ യുദ്ധത്തിന്റെ യഥാർഥ സാമ്പത്തിക ആഘാതം കൂടുതൽ വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്കയിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലെ ഗായിക ഷക്കീരയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. കറുത്ത സൺഗ്ലാസും വ്യത്യസ്ത ഹെയർസ്റ്റൈലുമായി വേദിയിലെത്തിയ ഷക്കീരയെ കണ്ട ആരാധകരിൽ ചിലർ, പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ ഷക്കീരയല്ലെന്നും ‘ബോഡി ഡബിൾ’ ആണെന്നുമുള്ള സംശയങ്ങളുമായി എക്സിൽ പോസ്റ്റുകൾ പങ്കുവച്ചു.

ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ അഫ്രോബീറ്റ്സ് താരം ബർണ ബോയിയോടൊപ്പം ആലപിച്ച ഷക്കീരയുടെ രൂപത്തിലും നൃത്തച്ചുവടുകളിലും വലിയ മാറ്റമുണ്ടെന്നായിരുന്നു ചിലരുടെ വിമർശനം. മുഖം സൺഗ്ലാസിൽ മറച്ചുവച്ചത് സംശയങ്ങൾക്കു വഴിവച്ചതായും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ നെറ്റിയിലെ മുറിവിന്റെ അടയാളം, പല്ലുകളുടെ രൂപം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അത് ഷക്കീര തന്നെയാണെന്ന് ആരാധകരിൽ മറ്റൊരു വിഭാഗം പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ മാസം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന സൗജന്യ സംഗീതപരിപാടിയിൽ ഏകദേശം ഇരുപത് ലക്ഷം ആളുകൾക്കു മുന്നിൽ ഷക്കീര അവതരിപ്പിച്ച പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. ‘ഹിപ്സ് ഡോൺറ്റ് ലൈ’, ‘ലാ ടോർടുറ’, ‘ലാ ബിസിക്ലേറ്റ’ അടക്കമുള്ള ഗാനങ്ങൾ ആലപിച്ച താരം, വേൾഡ് ടൂറിന്റെ ഭാഗമായി നിരവധി വമ്പൻ പരിപാടികളുമായി മുന്നേറുകയാണ്.

RECENT POSTS
Copyright © . All rights reserved