ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സമുദായത്തിന്റെ ആംബുലൻസ് സേവനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണം കൗണ്ടർ ടെറർ പോലീസ് ഏറ്റെടുത്തു. ഇത് യഹൂദ വിരുദ്ധ വിദ്വേഷ കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ നാല് ആംബുലൻസുകൾക്കാണ് അക്രമികൾ തീയിട്ടത് . വാഹനങ്ങളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ ശക്തമായ സ്ഫോടനങ്ങൾ ആണ് ഉണ്ടായത് . സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കറുത്ത വേഷം ധരിച്ച മൂന്ന് പേർ എത്തി തീ വെച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണം നടന്ന ഉടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. കഠിന പരിശ്രമത്തെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ആണ് തീ അണക്കാൻ സാധിച്ചത് . ആളപായമില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾ പുനഃസ്ഥാപിക്കാൻ സഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. അടിയന്തിര സേവനം തടസ്സപ്പെടാതിരിക്കാൻ അധിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഇറാൻ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു . അതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവം വലിയ ആശങ്കയാണ് രാജ്യത്ത് ഉടനീളം സൃഷ്ടിച്ചിരിക്കുന്നത് . യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് ഗൗരവമായി ആണ് കണക്കാക്കപ്പെടുന്നത് . കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് അറിയിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഇരുണ്ട ദിവസം എന്ന് വിശേഷിപ്പിച്ചു. ജീവൻ രക്ഷിക്കാനുള്ള സേവനത്തിനെതിരായ ആക്രമണം അപലപനീയമാണെന്ന് ചീഫ് റബ്ബി എഫ്രൈം മിർവിസ് പറഞ്ഞു. സംഭവത്തെ തുടർന്ന് യഹൂദ കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിലെ ആംബുലൻസുകൾക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിൽ മിഡ്വൈഫ് ആയി ജോലി ചെയ്യുന്ന ഹീതർ ഗിൽക്രിസ്റ്റ് എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷ് ഭാഷാ പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവിനെ തുടർന്ന് നാടുകടത്തൽ ഭീഷണിയിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സ്കോട്ട് ലൻഡിലെ പെർത്ത്ഷെയറിൽ ജനിച്ച ഗിൽക്രിസ്റ്റ്, ഭർത്താവിന്റെ മരണത്തിന് ശേഷം ആണ് വിക്ടോറിയ നഗരത്തിൽ താമസം ആരംഭിച്ചത്. എന്നാൽ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് അപേക്ഷയിൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഫലം സമർപ്പിച്ചില്ലെന്ന കാരണമാണ് അധികൃതർ അവളുടെ ജോലി അനുമതി റദ്ദാക്കാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ജൂലൈയിൽ പരീക്ഷ പൂർത്തിയാക്കിയെങ്കിലും അന്ന് ഫലം അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്.

ഇതേ പ്രശ്നം നിരവധി അപേക്ഷകരെ ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇമിഗ്രേഷൻ, റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ വെബ്സൈറ്റിൽ പിന്നീട് മാത്രമാണ് ഭാഷാ പരീക്ഷ ഫലം നിർബന്ധമായി സമർപ്പിക്കണമെന്ന നിർദേശം ചേർത്തത്. ഡിസംബർ മാസത്തിലാണ് ഇത് ഉൾപ്പെടുത്തിയതെന്നും, അതിന് മുൻപ് അപേക്ഷിച്ചവർക്ക് വ്യക്തമായ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും ഉള്ള വിമർശനം ആണ് പല അപേക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനെതിരെ പരാതിക്കാർ ഓൺലൈൻ ഹർജിയും ആരംഭിച്ചിരിക്കുകയാണ്.

ഇതിനിടെ ഗിൽക്രിസ്റ്റിന് ഉടൻ ജോലി നിർത്തേണ്ടി വന്നത് അവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വർഷങ്ങളുടെ ജോലി പരിചയമുള്ള അവൾ നിരവധി ആളുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഏകദേശം അറുപതിനായിരം ഡോളർ ചെലവഴിച്ച് ആണ് ഗിൽക്രിസ്സ്റ്റ് കാനഡയിൽ ജീവിതം ആരംഭിച്ചത് . ജോലി നഷ്ടപ്പെടുന്നതോടെ അവൾക്ക് ഇപ്പോൾ ഭാവി അനിശ്ചിതത്തിലായി . അവൾ ജോലി ചെയ്യുന്ന ക്ലിനിക്കും ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട് തന്റെ വിസ പുനഃസ്ഥാപിക്കണമെന്നാണ് ഗിൽക്രിസ്റ്റിന്റെ പ്രധാന ആവശ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ സംശയത്തെ തുടർന്ന് ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. മുൻകരുതൽ നടപടിയായാണ് തീരുമാനം എടുത്തത്. ഇന്ത്യൻ സമയം രാത്രി 7.58ന് വിമാനം ജിദ്ദ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാറിന്റെ സ്വഭാവം വ്യക്തമാക്കാൻ വിശദമായ പരിശോധന തുടരുകയാണ്.

സംഭവത്തിന് പിന്നാലെ വിമാനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജിദ്ദ വിമാനത്താവള അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു . യാത്രക്കാർക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര തുടരുന്നതിനുള്ള ബദൽ ക്രമീകരണങ്ങളും പരിഗണനയിലാണ്.

2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടിരുന്നു. . ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈൻർ വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ സെക്കൻഡുകൾക്കകം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേർ ആണ് അപകടത്തിൽ മരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സേവന സംഘടനയായ ഹത്സോളയുടെ നാല് ആംബുലൻസുകൾക്ക് തീ വെച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 1.45ഓടെ മഖ്സികെ ഹദാത്ത് സിനഗോഗിന് സമീപമുള്ള ഹൈഫീൽഡ് റോഡിൽ നിന്നാണ് തീപിടിത്ത വിവരം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്നു പേർ ആംബുലൻസുകളിൽ ദ്രാവക രൂപത്തിലുള്ള വസ്തു ഒഴിച്ച് തീ വെച്ച് രക്ഷപ്പെടുന്നതായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സംഭവത്തെ യഹൂദവിരുദ്ധ വിദ്വേഷ കുറ്റമായി പരിഗണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഒരു സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതിന്റെ സത്യസന്ധത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിൽ ആംബുലൻസുകളിലെ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപവാസികളുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏകദേശം 34 പേരെ താൽക്കാലികമായി ഒഴിപ്പിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡിന്റെ ആറു ഫയർ എൻജിനുകളും 40ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇത് ഗുരുതരമായ യഹൂദ വിരുദ്ധ ആക്രമണമാണെന്ന് പ്രതികരിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഭീരുത്വപരമായ ആക്രമണമാണെന്ന് വ്യക്തമാക്കി. യുകെയുടെ മുഖ്യ റബ്ബി എഫ്രൈം മിർവിസ് ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കുന്ന സേവനങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങളെ അപലപിക്കുന്നതായി പറഞ്ഞു . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾക്ക് പകരം പുതിയത് നൽകുമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മധ്യപൂർവേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി. പ്രധാനമായും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ടെലിഫോൺ ചര്ച്ച നടത്തിയെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഫെബ്രുവരി 28ന് ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ഈ കടൽപ്പാതയിൽ ഗതാഗതം ഏകദേശം 95% വരെ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോകത്തെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഏകദേശം 20% ഈ വഴിയാണ് കടന്നുപോകുന്നത് എന്നതുകൊണ്ടു തന്നെ ആഗോള വിപണിയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 106 ഡോളറായി വില ഉയർന്നതോടെ ഇന്ധനവിലയും ജീവിതച്ചെലവും വർധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാൻ കടൽപ്പാത തടഞ്ഞതോടെ അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണ ശൃംഖലയിലും തടസ്സം നേരിടുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് . കടൽപ്പാത തുറക്കാത്ത പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതും സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.

ഇതിനിടെ ബ്രിട്ടനിൽ അടിയന്തിര യോഗം വിളിച്ച് ഊർജസുരക്ഷ, സാമ്പത്തിക ബാധ്യത, കുടുംബങ്ങളുടെ ജീവിതച്ചെലവ് എന്നിവ വിലയിരുത്താൻ സർക്കാർ നീക്കമെടുത്തിട്ടുണ്ട്. അമേരിക്കൻ സൈനിക നടപടികൾക്ക് പിന്തുണയായി ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതും കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് വൻ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇറാൻ ഗൾഫ് മേഖലയിലെ അമേരിക്കൻ ബന്ധമുള്ള ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത് ആഗോളതലത്തിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തെ തുടർന്ന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്തി . രോഗബാധയെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ചികിത്സയിലിരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെയും എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരുടെയും ശ്രമങ്ങളെ അദ്ദേഹം “ഹെർക്കുലിയൻ ടാസ്ക് ” എന്നാണ് വിശേഷിപ്പിച്ചത് .

പുതിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ രോഗബാധിതരുടെ എണ്ണം കുറയുകയും സ്ഥിരീകരിച്ച കേസുകൾ 23ൽ നിന്ന് 20 ആയി ചുരുങ്ങുകയും ചെയ്തു. സംശയാസ്പദ കേസുകളുടെ എണ്ണം 11ൽ നിന്ന് 9 ആയി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗത്തിലും ഉൾപ്പെട്ടിരിക്കുന്നത് സർവകലാശാല വിദ്യാർത്ഥികളാണ്. രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലക്ഷണങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാനും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ രോഗപ്രതിരോധത്തിനായി വ്യാപകമായി വാക്സിനേഷനും ആന്റിബയോട്ടിക് വിതരണവും ആരംഭിച്ചിട്ടുണ്ട്. 9,000ത്തിലധികം പേർ വാക്സിൻ സ്വീകരിച്ചപ്പോൾ 12,000ത്തിലധികം പേർക്ക് മുൻകരുതൽ ആന്റിബയോട്ടിക് നൽകിയിട്ടുണ്ട്. മെനിംജൈറ്റിസ് ബി വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നതാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉടൻ സ്വീകരിക്കേണ്ട പ്രധാന നടപടിയാണ് ആന്റിബയോട്ടിക് കൂടി സ്വീകരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന ആത്മവിശ്വാസവും ആരോഗ്യവിഭാഗം പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ ലാങ്കാഷെയറിലെ ഓഗ്ടണിൽ താമസിക്കുന്ന സുജി കവാഡിനോ എന്ന അമ്മയും നാല് മക്കളും ഭവനരഹിതരാകുമെന്നുള്ള ഭീഷണിയിൽ ആണ് . ഏകദേശം £1.8 ലക്ഷം ചെലവഴിച്ച് നിർമിച്ച ഇരുനില വീട് വിപുലീകരണം പൊളിച്ചുനീക്കാൻ വെസ്റ്റ് ലാങ്കാഷെയർ കൗൺസിൽ നിർദേശം നൽകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 20 വർഷമായി താമസിക്കുന്ന വീട്ടിൽ പഴയ കോൺസർവേറ്ററി മാറ്റി അടുക്കള, ബോയിലർ, കൂടാതെ കുട്ടികൾക്കുള്ള ബെഡ്റൂം എന്നിവ 2022 ഡിസംബറിൽ പൂർത്തിയാക്കിയ നിർമ്മാണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർമാണത്തിന് പ്ലാനിംഗ് അനുമതി ആവശ്യമില്ലെന്ന് ബിൽഡർ പറഞ്ഞതിനാലാണ് താൻ മുന്നോട്ടുപോയതെന്ന് സുജി പറയുന്നു. എന്നാൽ ഈ നിർമാണം പ്രദേശത്തിന്റെ സ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് കൗൺസിൽ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ കുടുബത്തെ വെട്ടിലാക്കിയിരിക്കുന്നത് . വിഷയത്തിൽ നടത്തിയ അപ്പീൽ പ്ലാനിംഗ് ഇൻസ്പെക്ടറേറ്റ് തള്ളിയതോടെയാണ് 2026 ഏപ്രിൽ 24നകം പുതിയ നിർമാണം പൊളിച്ചു നീക്കണമെന്ന നിയമപരമായ നിർദേശം കൗൺസിൽ നൽകിയിരിക്കുന്നത് .

താഴത്തെ നിലയിലെ ഭാഗത്താണ് വീട്ടിലെ ഏക അടുക്കളയും ബോയിലർ സംവിധാനവും ഉള്ളത്. ഇത് നീക്കം ചെയ്താൽ താമസിക്കാൻ കഴിയില്ലെന്നും, മുകളിലെ നിലയിലെ ബെഡ്റൂം ഇല്ലാതായാൽ വീട് തിരക്കേറിയതാകുമെന്നും സുജി ആശങ്കപ്പെടുന്നു. രണ്ടുവർഷത്തിലേറെയായി നിലനിൽക്കുന്ന നിർമ്മാണം ഇപ്പോൾ പൊളിക്കണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല എന്നും അവർ പറഞ്ഞു.
കൗൺസിൽ അധികൃതർ കുടുംബത്തിന് സഹായവും മറ്റ് മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട് . പ്ലാനിംഗ് ഇൻസ്പെക്ടറുടെ തീരുമാനം നിയമപരമായി ബാധകമാണെന്നും അതനുസരിച്ച് നടപടി സ്വീകരിക്കേണ്ടതാണെന്നും ആണ് കൗൺസിൽ പറയുന്നത് . നിർമാണം പൊളിക്കാൻ സാമ്പത്തികമായി കഴിയില്ലെന്നും, സമയപരിധിക്കകം നിർദേശം പാലിക്കാത്തപക്ഷം എന്ത് സംഭവിക്കുമെന്നതിൽ വ്യക്തതയില്ലെന്നും സുജി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികൾക്ക് ഏപ്രിൽ മാസം മുതൽ സാമ്പത്തികമായി അധിക ചിലവുകൾ നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് വിവിധ ബില്ലുകളും നികുതികളും ഉയരുമ്പോൾ ചില മേഖലകളിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ വാട്ടർ ബില്ലുകളിൽ വർധനവ് ഉണ്ടാകും. ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ ശരാശരി 5.4% (ഏകദേശം £33) വർധനവാണ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡിൽ ഇത് 8.7% വരെ ഉയരും. ചില സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് £50 -ലധികം അധികചെലവും വരാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കൗൺസിൽ ടാക്സ് നിരക്കുകളും മിക്കയിടങ്ങളിലും 4.99% വരെ ഉയരും. ചില കൗൺസിലുകളിൽ ഇത് 8–10% വരെ എത്താൻ സാധ്യതയുണ്ട്. അതേസമയം ടിവി ലൈസൻസ് ഫീസും £5.50 വർധിച്ച് ഏകദേശം £180 ആയി ഉയരും. ഇതോടൊപ്പം വാഹന ഉടമകൾക്ക് റോഡ് ടാക്സ് (VED) ഇനത്തിൽ കൂടുതൽ തുക നൽകേണ്ടി വരും. 2017ന് ശേഷം രജിസ്റ്റർ ചെയ്ത പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് £200 ആണ് പുതിയ നിരക്ക്. മുമ്പ് ഒഴിവാക്കിയിരുന്ന ഇലക്ട്രിക് വാഹനങ്ങൾക്കും ഇനി നികുതി ബാധകമാകും. £40,000-ത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് അധികമായി ആഡംബര നികുതി അടയ്ക്കേണ്ടിവരും.

വിമാന യാത്രകൾക്കും ചെലവ് കൂടും. എയർ പാസഞ്ചർ ഡ്യൂട്ടി വർധനവ് കാരണം യൂറോപ്പ് ഉൾപ്പെടെയുള്ള യാത്രകളുടെ ടിക്കറ്റ് നിരക്കുകൾ ഉയരും. എന്നാൽ റെയിൽവേ നിരക്കുകൾ താൽക്കാലികമായി വർധിപ്പിക്കാത്തത് സാധാരണക്കാർക്ക് ഒരു ആശ്വാസമാണ്. ബ്രോഡ്ബാൻഡ്, മൊബൈൽ സേവനങ്ങൾക്ക് പ്രതിമാസം £4 വരെ വർധനവുണ്ടാകും. പ്രമുഖ സേവനദാതാക്കൾ ഇതിനകം തന്നെ നിരക്ക് വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാമ്പ് നിരക്കുകളും ഉയരും . ഫസ്റ്റ് ക്ലാസ് £1.80 ആയും സെക്കൻഡ് ക്ലാസ് 91 പെൻസായും മാറും. മദ്യവിലകളിലും വർധനവ് പ്രതീക്ഷിക്കാം, പ്രത്യേകിച്ച് പബ്ബുകളിൽ.
പാസ്പോർട്ട് ഫീസും £100 കടക്കും. ഓൺലൈൻ അപേക്ഷയ്ക്ക് ഏകദേശം £102, പോസ്റ്റൽ അപേക്ഷയ്ക്ക് £115.50 വരെ നൽകേണ്ടിവരും. കുറഞ്ഞ വരുമാനക്കാർക്കും പെൻഷൻകാർക്കും ചില ആശ്വാസങ്ങൾ ലഭിക്കും. നാഷണൽ ലിവിംഗ് വേജ് മണിക്കൂറിന് £12.71 ആയി ഉയരും. യുവാക്കൾക്കും ഇതിന്റെ ഗുണം ലഭിക്കും. സ്റ്റേറ്റ് പെൻഷൻ 4.8% വർധിച്ച് ആഴ്ചയിൽ £241.30 ആയി മാറും. യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കും 3.8% വരെ വർധനവ് ഉണ്ടാകും. കൂടാതെ എനർജി പ്രൈസ് ക്യാപ്പ് കുറയുന്നതോടെ ശരാശരി ഊർജ്ജ ബില്ലുകളിൽ ഏകദേശം £100 -ലധികം കുറവ് പ്രതീക്ഷിക്കാം. പ്രിസ്ക്രിപ്ഷൻ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്നതും ആശ്വാസകരമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിൽ മെനിംജൈറ്റിസ് കേസുകൾ വീണ്ടും വർധിക്കുകയാണെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നൽകുന്ന വിവരമനുസരിച്ച് കേസുകളുടെ എണ്ണം 29ൽ നിന്ന് 34 ആയി ഉയർന്നു. ഇതിൽ 23 കേസുകൾ ലബോറട്ടറിയിൽ സ്ഥിരീകരിച്ചവയും 11 എണ്ണം അന്വേഷണത്തിലാണ്. രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതിനകം 8,002 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. രോഗബാധയെ തുടർന്ന് രണ്ട് യുവാക്കൾ മരിച്ചതും ആശങ്ക വർധിപ്പിരുന്നു.

രോഗത്തെ കുറിച്ചുള്ള ആശങ്ക വർദ്ധിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകൾ ക്യൂവിൽ നിന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ കേന്ദ്രത്തിൽ രാവിലെ 5 മണിക്ക് എത്തിയ അന്യ ട്രിക്കറ്റ് ആദ്യമായി ക്യൂയിൽ നിന്നതായി പറഞ്ഞു. മുൻദിവസം ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചതിനെ തുടർന്ന് ഈ തവണ നേരത്തെ എത്തുകയായിരുന്നുവെന്ന് അവൾ പറഞ്ഞു. രോഗഭീതിയുടെ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കുന്നത് അനിവാര്യമാണെന്ന് നിരവധി വിദ്യാർത്ഥികളും പ്രതികരിച്ചു.

മാർഗേറ്റ്, കാന്റർബറി, ഫേവർഷം, ആഷ്ഫോർഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ അഞ്ചു വാക്സിനേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തനസജ്ജമാണ്. കൂടാതെ 12,157 പേർക്ക് മുൻകരുതലായി ആന്റിബയോട്ടിക്കുകളും നൽകിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. നാല് സ്കൂളുകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം നിമിത്തം സർവകലാശാലയും സ്കൂൾ അധികൃതരും വലിയ മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ വേഗത്തിലുള്ള ഇടപെടലിൽ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൺബെഡുകൾ പുകവലിക്ക് സമാനമായ രീതിയിൽ അപകടകാരികളാണെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദം പിൻവലിക്കേണ്ടി വന്നത് വിവാദമായി. യുകെയിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുൻപ് പുറത്തിറക്കിയ അറിയിപ്പിൽ സൺബെഡുകളും പുകവലിയും ഒരേ തരത്തിൽ ക്യാൻസർ വരാൻ കാരണമാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഫാക്റ്റ്-ചെക്കിംഗ് സംഘടനയായ ഫുൾ ഫാക്റ്റ് ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇതോടെ ആരോഗ്യവകുപ്പ് പ്രസ്താവന തിരുത്തുകയും സോഷ്യൽ മീഡിയ പോസ്റ്റുകൾ പുതുക്കുകയും ചെയ്തു.
സൺബെഡുകൾ എന്നത് കൃത്രിമമായി ത്വക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇതിൽ കിടക്കുകയോ നിൽക്കുകയോ ചെയ്ത് അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ സ്വീകരിക്കുകയാണ് ചെയ്യുന്നത്, ഇത് സൂര്യപ്രകാശത്തിന്റെ സ്വഭാവം അനുകരിക്കുന്നതാണ്. എന്നാൽ ഈ UV കിരണങ്ങൾ ത്വക്കിന് ഹാനികരമാണ്. സൺബെഡുകൾ ഉപയോഗിക്കുന്നത് സ്കിൻ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകാം. കൂടാതെ കണ്ണിന് തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാം. ചുരുക്കത്തിൽ, സൺബെഡുകൾ സൗന്ദര്യ വർധനത്തിനായി ഉപയോഗിക്കുന്നതാണെങ്കിലും അത് സുരക്ഷിതമല്ലാത്ത ഒരു രീതിയാണ്.

ക്യാൻസർ റിസർച്ച് യുകെയുടെ കണക്കുകൾ പ്രകാരം, പുകവലി സൺബെഡുകളേക്കാൾ ഏകദേശം 80 മടങ്ങ് കൂടുതലായി ക്യാൻസർ കേസുകൾക്ക് കാരണമാകുന്നുണ്ട് . സൺബെഡുകളിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളും പുകവലിയും ഒരേ വിഭാഗത്തിൽ ഉൾപ്പെടുന്നുവെങ്കിലും, അവയുടെ അപകടനില ഒരുപോലെയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.

ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ റെഗുലേഷൻ ഇടപെട്ടതിനെ തുടർന്നാണ് തെറ്റായ വിവരങ്ങൾ തിരുത്തിയത്. പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യവിവരങ്ങൾ കൃത്യവും വ്യക്തവുമായിരിക്കണം എന്ന ഉത്തരവാദിത്വം പൊതുസംവിധാനങ്ങൾക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ സമൂഹത്തിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും, പ്രത്യേകിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അത് വ്യാപകമായി പ്രചരിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.