Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ കുതിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാലിഫാക്‌സ് പുറത്തിറക്കിയ പുതിയ പ്രോപ്പർട്ടി വില സൂചിക പ്രകാരം, ഒക്ടോബറിൽ വീടുകളുടെ വില 0.6% വർധിച്ച് ശരാശരി വില £2,99,862 ആയി ഉയർന്നു. സെപ്റ്റംബറിൽ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വർധന വിപണി പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായതാണെന്ന് റിപ്പോർട്ട് പറയുന്നു. വാർഷികമായി വീടുകളുടെ വില 1.9% ഉയർന്നതായും ഇത് സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്‌സ് മോർട്ട്ഗേജ് വിഭാഗം മേധാവി അമാണ്ട ബ്രൈഡൻ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോർട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും വീടുകളുടെ വില ഉയർന്നതും 4% നിരക്കിനടുത്ത് തുടരുന്ന ഫിക്സഡ് മോർട്ട്ഗേജ് പലിശനിരക്കും വാങ്ങുന്നവർക്കുള്ള സാമ്പത്തിക സമ്മർദ്ദം കൂട്ടുന്നതായാണ് വിലയിരുത്തുന്നത്‌.

നവംബർ 26-നുള്ള ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിക്കാനിരിക്കുന്ന നികുതി മാറ്റങ്ങളെപ്പറ്റിയുള്ള അനിശ്ചിതത്വത്തെയും മറികടന്ന് വിപണി സ്ഥിരത പുലർത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. 5 ലക്ഷം പൗണ്ടിൽ കൂടുതലുള്ള വീടുകൾ വിൽക്കുന്നവരിൽ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം പുതിയ നികുതി ഈടാക്കാനുള്ള സാധ്യത ബജറ്റിൽ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ മുതൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുമെന്നാണ് റിയൽ എസ്റ്റേറ്റ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി. പണപ്പെരുപ്പം ഉച്ചസ്ഥായിലെത്തിയെന്ന് വിലയിരുത്തിയാണ് ബാങ്ക് ഈ തീരുമാനം എടുത്തത്. വിലക്കയറ്റം ഇപ്പോൾ 3.8 ശതമാനമായിരിക്കെ, ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലേക്കെത്താൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് സൂചന. “വിലകൾ കുറയുന്നതിന്റെ വ്യക്തമായ തെളിവ് ലഭിക്കുന്നതുവരെ നിരക്ക് കുറയ്ക്കാൻ കാത്തിരിക്കും എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു.

പലിശനിരക്ക് നിലനിർത്താനുള്ള തീരുമാനത്തിൽ അവലോകന സമിതിയിലെ ഒൻപത് അംഗങ്ങളിൽ അഞ്ചുപേർ അനുകൂലിക്കുകയും നാലുപേർ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം വിലക്കയറ്റം മൂലം പലരും ചെലവുകുറഞ്ഞ വിപണികളിലേയ്ക്ക് തിരിയുകയാണെന്ന സൂചനകളുണ്ട് . ഭക്ഷ്യവില വർധന തുടരുന്നതിനാൽ ഉപഭോക്താക്കൾ വില കുറഞ്ഞ പച്ചക്കറികളിലേക്കും രണ്ടാം തരം വസ്ത്രവിപണിയിലേക്കും നീങ്ങുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ താഴേക്കു പോകുന്നതായി ബാങ്കിന്റെ പ്രവചനം കാണിക്കുന്നുവെന്ന് ധനകാര്യമന്ത്രി റേച്ചൽ റീവ്സ് വ്യക്തമാക്കി. “രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാനായുള്ള നീതിപൂർവമായ തീരുമാനങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കും എന്ന് റീവ്സ് പറഞ്ഞു. നികുതി കൂട്ടി ജനങ്ങളെ വലയിലാക്കുകയാണെന്ന ആരോപണം ആണ് പ്രതിപക്ഷം ഉന്നയിച്ചത് . തൊഴിലില്ലായ്മ നിരക്ക് ഈ വർഷാവസാനം 5 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്നും, നിക്ഷേപരംഗത്ത് അനശ്ചിതത്വം തുടരുകയാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നിർമിത ബുദ്ധി (AI) സംവിധാനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ടെസ്റ്റുകളിൽ ഗൗരവമായ പിഴവുകൾ കണ്ടെത്തിയതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സർക്കാരിന്റെ എ ഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും സ്റ്റാൻഫോർഡ്, ബെർക്ലി, ഓക്സ്ഫോർഡ് സർവകലാശാലകളിലെ ഗവേഷകരുമടങ്ങുന്ന സംഘം നടത്തിയ പഠനത്തിൽ 440-ലധികം ബഞ്ച്മാർക്കുകൾ പരിശോധിച്ചപ്പോൾ ഭൂരിഭാഗത്തിലും അടിസ്ഥാന ദോഷങ്ങളുണ്ടെന്ന് കണ്ടെത്തി.

ഈ ടെസ്റ്റുകൾ എ.ഐയുടെ പുരോഗതിയെ വിലയിരുത്താനുള്ള പ്രധാന ആധാരങ്ങളാണെന്നും പക്ഷേ ഉറച്ച മാനദണ്ഡങ്ങളില്ലാതെ ലഭിക്കുന്ന ഫലങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും എന്നും ഓക്‌സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ആൻഡ്രൂ ബീൻ പറഞ്ഞു. യുകെയിലോ യുഎസിലോ ദേശീയ എ.ഐ നിയമനിർമ്മാണമില്ലാത്ത സാഹചര്യത്തിൽ ഈ ബഞ്ച്മാർക്കുകളാണ് പുതിയ എ.ഐകൾ സുരക്ഷിതമാണോ, മനുഷ്യ താൽപര്യങ്ങൾക്കനുസരിച്ചാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഏക മാനദണ്ഡമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ എ.ഐ മോഡൽ ‘Gemma’ വ്യാജവാർത്തകളും അസത്യ ആരോപണങ്ങളും സൃഷ്ടിച്ചതിനെ തുടർന്ന് കമ്പനി പിൻവലിച്ചിരുന്നു. അമേരിക്കൻ സെനറ്ററിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഈ എ.ഐയുടെ പ്രവർത്തനം ‘നൈതിക പരാജയം’ ആണെന്ന വിമർശനം ഉയർന്നു. അതേസമയം, അമേരിക്കയിൽ എ.ഐ ചാറ്റ്‌ബോട്ടുകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ തുടരുന്നതിനിടെ പൊതുവായ മാനദണ്ഡങ്ങൾ ഉടൻ വേണമെന്ന ആവശ്യം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ക്യാൻസർ രോഗികൾക്ക് ജിപിയുടെ അടിയന്തിര റഫറലിന് ശേഷം പരമാവധി രണ്ട് മാസത്തിനുള്ളിൽ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നൽകണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ലാൻസറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ രോഗികളെ അവരുടെ ആശുപത്രിയിൽ ചികിത്സിക്കാൻ കഴിയില്ലെങ്കിൽ , എൻ‌എച്ച്‌എസ് (NHS) മറ്റൊരു ആശുപത്രിയിലോ സ്വകാര്യ മേഖലയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാൻ ബാധ്യസ്ഥരായിരിക്കണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

1999 മുതൽ ഡെൻമാർക്കിൽ ക്യാൻസർ രോഗികൾക്ക് 28 ദിവസത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിതരക്ഷാ നിരക്ക് ഉയർത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങൾ വ്യക്തമാക്കുന്നു. യുകെയിൽ 2015 മുതൽ ഈ ലക്ഷ്യം പാലിക്കാൻ എൻ‌എച്ച്‌എസിന് സാധിച്ചിട്ടില്ലെന്നതാണ് പുറത്തു വരുന്ന കണക്കുകൾ കാണിക്കുന്നത് . നിയമാവകാശമില്ലാതെ ദേശീയ ക്യാൻസർ പദ്ധതി വെറും അധര വ്യായാമമായി മാറും എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത് .

ഇതോടൊപ്പം ക്യാൻസർ രോഗികൾക്ക് അവരുടെ ചികിത്സക്കായി വിദഗ്ദ്ധ ഡോക്ടർമാരെ ലഭിക്കാനുള്ള അവകാശവും നിയമം മൂലം സംരക്ഷിക്കപ്പെടണമെന്നും റിപ്പോർട്ടിൽ പറയുന്നു . ചികിത്സ വിജയകരമായി കഴിഞ്ഞാൽ അഞ്ച് വർഷത്തിന് ശേഷം രോഗചരിത്രം വെളിപ്പെടുത്തേണ്ടതില്ലെന്നും ഇതിലൂടെ ഇൻഷുറൻസ് കമ്പനികളും ബാങ്കുകളും പഴയ രോഗം പറഞ്ഞ് രോഗികളെ വിവേചിക്കാനോ അധിക നിരക്ക് ഈടാക്കാനോ പാടില്ലെന്നും ഉള്ള അഭിപ്രായവും ഉയർന്ന് വന്നിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇലക്ട്രിക് വാഹനങ്ങൾ (EV) ഉപയോഗിക്കുന്നവർക്ക് പുതിയ നികുതി ചുമത്താനുള്ള സാധ്യത സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇന്ധന നികുതി പെട്രോൾ, ഡീസൽ വാഹനങ്ങൾക്കായുള്ളതാണെന്നും, ഇലക്ട്രിക് വാഹനങ്ങൾക്കും ന്യായമായ സമാന്തര സംവിധാനം വേണമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. ടെലഗ്രാഫ് റിപ്പോർട്ട് പ്രകാരം, കിലോമീറ്ററിന് 3 പൈസ വീതം നികുതി ചുമത്താനുള്ള ആശയം ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ഇത് നടപ്പായാൽ ലണ്ടനിൽ നിന്ന് എഡിൻബറ വരെ യാത്ര ചെയ്യുമ്പോൾ ഏകദേശം 12 പൗണ്ട് അധികമായി ചെലവാകുമെന്ന് കണക്കാക്കുന്നു. ഹൈബ്രിഡ് വാഹനങ്ങൾക്കും ഈ നിരക്കിൽ നികുതി ബാധകമാകും. സർക്കാർ ഇതിനകം തന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് £4 ബില്യൺ പിന്തുണ നൽകിയിട്ടുണ്ടെന്നും, വാഹന ഉടമസ്ഥത കൂടുതൽ സൗകര്യപ്രദവും വിലകുറഞ്ഞതുമാക്കാൻ ശ്രമിക്കുന്നുവെന്നും വ്യക്തമാക്കി.

എന്നാൽ പ്രതിപക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ചുമത്തുന്നത് “തെറ്റായ സമയം” ആണെന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് പറഞ്ഞു. എ.എ പ്രസിഡന്റായ എഡ്മണ്ട് കിങ് സർക്കാരിന് ഇന്ധന നികുതി ചുമത്താനുള്ള ശ്രമത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. നിലവിൽ വില കൂടുതൽ കാരണം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറവാണ് . ഈ സാഹചര്യത്തിൽ നികുതി ഏർപ്പെടുത്തുന്നത് ഇലക്ട്രിക് വാഹനവിപണിക്ക് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിൽ നിന്ന് രണ്ട് തടവുകാർ തെറ്റായി മോചിതരായതിനെ തുടർന്ന് ബ്രിട്ടനിലെ ജയിൽ വകുപ്പ് വീണ്ടും വിവാദത്തിലായി . 24 വയസുള്ള അൾജീരിയൻ സ്വദേശി ബ്രാഹിം കടൂർ ഷെരീഫ് എന്ന ലൈംഗിക പീഡന കേസിലെ കുറ്റവാളി ഒക്ടോബർ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോൾ 35 വയസുകാരനായ വില്യം സ്മിത്ത് നവംബർ 3 ന് മോചിതനായി.

മുൻപ് എസ്സെക്‌സിലെ ഹെംപ്സ്റ്റഡ് ജയിലിൽ നിന്നും അനധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിനുശേഷം കൂടുതൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റർ ഡേവിഡ് ലാമി ഉറപ്പു നൽകിയെങ്കിലും, വീണ്ടും ഇത്തരം പിഴവുകൾ ആവർത്തിച്ചതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു.

മെട്രോപൊളിറ്റൻ പൊലീസ് ഇപ്പോൾ ഇരുവരെയും പിടികൂടാനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ജയിലിലെ രേഖകളിലെ പിഴവുകളാണ് ഈ തെറ്റായ മോചനങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയിൽസിലും കൂടി 262 തടവുകാർ തെറ്റായി മോചിതരായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 128% കൂടുതലാണ് . ജയിലുകളിലെ സുരക്ഷാ വീഴ്ചകളും സ്റ്റാഫ് കുറവും ഇപ്പോൾ ബ്രിട്ടനിലെ വലിയ നിയമപ്രശ്നമായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്, അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തിൽ നിലനിർത്താനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . അടുത്ത ആഴ്ച ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുൻപുള്ള അവസാന യോഗമായതിനാൽ, ബാങ്ക് വലിയ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ പണപ്പെരുപ്പം 3.8 ശതമാനമായി കുറഞ്ഞിട്ടും ലക്ഷ്യമായ 2 ശതമാനത്തേക്കാൾ കൂടുതലായതിനാൽ വിലക്കയറ്റം ഇപ്പോഴും പ്രധാന പ്രശ്നമായി തുടരുകയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ മൂന്ന് മാസം ഇടവിട്ട് 0.25 ശതമാനം വീതം നിരക്ക് കുറച്ചിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇത്തവണ താൽക്കാലികമായി നിർത്താനാണ് സാധ്യത. ബാർക്ലെയ്‌സ്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങൾ ഡിസംബർ മാസത്തിൽ 3.75 ശതമാനമായി കുറയ്ക്കാനുള്ള സാധ്യത പ്രവചിച്ചിരുന്നു . ഇതേസമയം, പലിശനിരക്കിൽ മാറ്റം വരുത്തണമോ എന്ന വിഷയത്തിൽ അവലോകന സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാനിടയുണ്ട്.

വീടുവായ്പയും ബിസിനസ്സ് വായ്പയും ഉൾപ്പെടെയുള്ള കടങ്ങൾക്കും നിക്ഷേപങ്ങളുടെ ലാഭനിരക്കിനും ബാങ്കിന്റെ തീരുമാനങ്ങൾ നേരിട്ട് ബാധകമാകുന്നുണ്ട്. പലിശനിരക്കിൽ കുറവ് വരുത്തിയാൽ വായ്പ എടുക്കുന്നവർക്ക് ആശ്വാസമാകും. പക്ഷേ ഇത് നിക്ഷേപകരുടെ ലാഭം കുറയാനും കാരണമാകും. ബജറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടെങ്കിൽ ഡിസംബറിൽ ബാങ്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോൺമൗത്ത്‌ഷെയർ ∙ വീട്ടിൽ വളർത്തുന്ന നായയുടെ ആക്രമണത്തിൽ ഒൻപത് മാസം പ്രായമുള്ള ശിശു ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആക്രമണം നടത്തിയ നായ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചു . റോഗിയറ്റ് ഗ്രാമത്തിലെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ സംഭവം നടന്നത്. വീട്ടിൽ വളർത്തുന്ന നായ ആക്രമിച്ചതായി വിവരം ലഭിച്ചതോടെ അടിയന്തരസേവനങ്ങൾ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് സ്ഥിരീകരിച്ചതനുസരിച്ച്, ആക്രമണത്തിൽ പങ്കെടുത്തത് എക്സ് എല്‍ ബുള്ളി ഇനത്തിൽപ്പെടുന്ന ആറു വർഷം പ്രായമുള്ള നായയായിരുന്നു. 2023-ൽ ഈ ഇനം നായയെ ഇംഗ്ലണ്ടും വെയിൽസും അപകടകാരികളായ ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിയമപ്രകാരം 2024-ൽ രജിസ്ട്രേഷൻ നേടിയ നായയായിരുന്നു ഇത്. ആക്രമണത്തിന് പിന്നാലെ വെറ്റിനറി ഡോക്ടർമാർ നായയെ കൊലപ്പെടുത്തി.

“നായയുടെ ഇനം ഔദ്യോഗികമായി തിരിച്ചറിയുന്നത് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരിലൂടെയാണ് സാധ്യമാകുക. അന്വേഷണം തുടരുകയാണ്, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല,” എന്ന് പൊലീസിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ വികി ടൗൺസെൻഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും പിടികൂടപ്പെട്ട അപകടകാരികളായ നായകളിൽ പകുതിയിലധികം എക്സ് എൽ ബുള്ളി ഇനത്തിലുള്ളവരായിരുന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കുട്ടികൾക്ക് ബജറ്റ് തയ്യാറാക്കുന്നതിനു മോർട്ട്ഗേജ് പ്രവർത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയിൽ നിർദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാൽ (AI) സൃഷ്ടിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികൾക്കു നൽകാനാണ് പുതിയ തീരുമാനം. പത്ത് വർഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്.

ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സൺ പറഞ്ഞു. ഈ മാറ്റങ്ങൾക്കൊപ്പം സ്കൂളുകളിലെ “ഇംഗ്ലീഷ് ബാക്കലോറിയേറ്റ്” (EBacc) വിലയിരുത്തൽ രീതി ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. ഇതുവഴി വിദ്യാർത്ഥികൾക്ക് കല, സംഗീതം, കായികം തുടങ്ങിയ കൂടുതൽ വൈവിധ്യമാർന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പാഠ്യപദ്ധതിയിലൂടെ സാമ്പത്തിക ബോധവൽക്കരണം, ഡേറ്റാ സയൻസ്, എഐ എന്നിവയിലേക്കുള്ള അടിസ്ഥാന പരിജ്ഞാനം, കാലാവസ്ഥാ മാറ്റം, വൈവിധ്യ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങൾക്കും പ്രാധാന്യം നൽകും. എന്നാൽ അധ്യാപക സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആവശ്യമായ ഫണ്ടിന്റെയും അധ്യാപകരുടെയും അഭാവം ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടൻ തന്നെ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലർത്തിയെന്ന ആരോപണം മൂലം രാജകുടുംബത്തിൽ നിന്നും തളളപ്പെട്ട പ്രിൻസ് ആൻഡ്രൂവിനെതിരായ വിവാദങ്ങൾ വീണ്ടും തലപൊക്കുന്നു. 2019-ൽ ബിബിസി പനോരാമയ്ക്ക് വെർജീനിയ ജ്യൂഫ്രെ നൽകിയെങ്കിലും ഇതുവരെ പ്രക്ഷേപണം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങൾ എട്ട് മണിക്ക് ബിബിസി വൺ ചാനലിൽ പ്രദർശിപ്പിക്കും. 17-ാം വയസ്സിൽ ആൻഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിൽ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജ്യൂഫ്രെ തുറന്നു പറയുന്ന ദൃശ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

മൂന്ന് ലൈംഗികബന്ധങ്ങൾ ഉണ്ടായെന്ന് ജ്യൂഫ്രെ ആരോപിച്ചെങ്കിലും ആൻഡ്രൂ എല്ലാ ആരോപണങ്ങളും തള്ളി. “അവൻ എന്താണ് ചെയ്തതെന്ന് അവനറിയാം, എനിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. ഞാനാണ് സത്യം പറയുന്നത്,” എന്നാണ് ജ്യൂഫ്രെ ഇതേ കുറിച്ച് പ്രതികരിച്ചത് . ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവം “ദൗർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച്, രാജകുടുംബത്തോടുള്ള സഹതാപം പ്രകടിപ്പിച്ചു.

ചാൾസ് രാജാവ് സഹോദരന്റെ പദവികൾ നീക്കം ചെയ്യുന്നതിൽ ക്വീൻ കമില്ലയും നിർണായക പങ്കുവഹിച്ചു എന്നാണ് ദി ടെലഗ്രാഫ് റിപ്പോർട്ട്. എപ്സ്റ്റീൻ വിവാദം തന്റെ ലൈംഗിക അതിക്രമ ബാധിതർക്കായുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് കമില്ല പ്രകടിപ്പിച്ചതെന്ന് പറയുന്നു. ഇതിനിടെ, ആൻഡ്രൂവിന്റെ പേരിൽ അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ചില റോഡുകളും സ്ഥാപനങ്ങളും പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved