ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോം ബ്രാം മൂലം യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ ട്രെയിൻ, വിമാനം, ഫെറി സർവീസുകൾ റദ്ദാക്കി. സ്കോട്ട് ലൻഡിന്റെ ഉത്തര-പടിഞ്ഞാറൻ ഭാഗങ്ങളിൽ ജീവൻ അപകടത്തിലാക്കുന്ന തോതിൽ കാറ്റുവീശാമെന്ന അംബർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 90 മൈൽ വേഗതയിലെ കാറ്റ് വീശിയപ്പോൾ അസാധാരണമായ ചൂടും അനുഭവപ്പെട്ടു. യുകെ മുഴുവൻ 59 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലവിൽ ഉള്ളത് .

സ്കോട്ട് ലൻഡിലെ പല ഫെറി സർവീസുകളും റദ്ദാക്കുകയും ട്രെയിൻ സർവീസുകൾ വേഗത നിയന്ത്രണവും നേരത്തെ അവസാനിപ്പിക്കലും കൊണ്ട് പ്രതിസന്ധിയിലാവുകയും ചെയ്തു. ചില സ്കൂളുകൾ സുരക്ഷയെ കരുതി അവധി പ്രഖ്യാപിച്ചു. വടക്കൻ അയർലണ്ടിലും വെയിൽസിലും ഇംഗ്ലണ്ടിന്റെ ചിലഭാഗങ്ങളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട് . അതേസമയം അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കി.

വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും കനത്ത മഴ പെയ്തതോടെ നദികൾ കരകവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായി. പലയിടങ്ങളിലും റെയിൽപ്പാതകൾ മുങ്ങി സർവീസുകൾ നിലച്ചു. ടോട്ട്നെസ്, ഡെവൺ, ന്യൂക്വെയ് തുടങ്ങിയ മേഖലകളിൽ യാത്രാ തടസ്സം രൂക്ഷമായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. ബുധനാഴ്ചയോടെ സ്ഥിതി സാധാരണ നിലയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഫ്ലൂ കേസുകൾ പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് പല സ്കൂളുകളും പഴയ കോവിഡ് കാലത്തെ പോലെ നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കേണ്ട സാഹചര്യമുണ്ടായി. ലീഡ്സിലെ ഒരു പ്രൈമറി സ്കൂളിൽ പഠന പ്രവർത്തനങ്ങൾ കുറയ്ക്കുകയും സാനിറ്റൈസേഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തു. വെയിൽസിലെ കൗർഫില്ലിയിൽ ഒരു സ്കൂൾ കൂടുതൽ കുട്ടികളും അധ്യാപകരും അസുഖ ബാധിതരായതിനെ തുടർന്ന് താൽക്കാലികമായി അടയ്ക്കേണ്ടിവന്നു.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പുതിയ കണക്കുകൾ പ്രകാരം, നവംബർ അവസാന വാരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 107 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് വെറും 15 ആയിരുന്നു. ഫ്ലൂ ബാധയെ തുടർന്ന് ആശുപത്രികളിലും മാസ്ക് നിർദേശങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില സ്കൂളുകളിൽ ഒരു ദിവസം തന്നെ നൂറുകണക്കിന് കുട്ടികൾ ഉയർന്ന ജ്വരവും ചുമയും കാരണം വീട്ടിലേക്ക് മടങ്ങേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വിദ്യാഭ്യാസ വകുപ്പും ആരോഗ്യ ഏജൻസികളും കുട്ടികളിൽ കൈകഴുകൽ, ക്ലാസ്റൂമുകൾക്ക് വായുസഞ്ചാരം ഉറപ്പാക്കൽ, ഫ്ലൂ വാക്സിനേഷൻ എന്നിവയ്ക്ക് പ്രധാന്യം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. വലിയ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ പരമാവധി പഠനം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന അന്തർദേശീയ ചർച്ചകൾ ഇന്ന് ബുധനാഴ്ച സ്ട്രാസ്ബർഗിൽ ആരംഭിക്കും. അനധികൃത കുടിയേറ്റം തടയാനും അതിർത്തി നിയന്ത്രണം ശക്തമാക്കാനും നിയമങ്ങൾ പുതുക്കാനുള്ള ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ ആശയ വിനിമയത്തിന് നേതൃത്വം നൽകുന്നത്. ഈ ചര്ച്ചകൾ വിജയിച്ചാൽ മനുഷ്യാവകാശ കരാറിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ മാറ്റമാവുമെന്നാണ് വിലയിരുത്തൽ.

യുകെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി നേതൃത്വം നൽകുന്ന സംഘം ഇ സി എച്ച് ആറിൽ തുടരുമെന്ന ഉറപ്പ് നൽകിക്കൊണ്ടാണ് മാറ്റങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമങ്ങൾ കാരണം ചില അനധികൃത കുടിയേറ്റക്കാരെ തിരികെ അയയ്ക്കുന്നതിൽ തടസമുണ്ടാകുന്നു എന്നതാണ് യുകെ ഉയർത്തുന്ന മുഖ്യ വാദം. യൂറോപ്പിന് പുറത്തുള്ള സുരക്ഷിത രാജ്യങ്ങളിൽ “റിട്ടേൺസ് ഹബ്ബുകൾ” തുറന്ന് അവകാശമില്ലാത്തവരെ താമസിപ്പിക്കാനുള്ള നിർദേശവും ചർച്ചയിൽ ഉണ്ട്.

ഡെൻമാർക്കും ഇറ്റലിക്കുമൊപ്പം ഒൻപത് രാജ്യങ്ങൾ ഇതിനകം തന്നെ മനുഷ്യാവകാശ ചട്ടങ്ങൾ പുതുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ആർട്ടിക്കിൾ 3, ആർട്ടിക്കിൾ 8 എന്നീ വ്യവസ്ഥകൾ കുടിയേറ്റ കേസുകളിൽ എങ്ങനെ പ്രയോഗിക്കണം എന്നതാണ് പ്രധാന പരിഗണന. വരാനിരിക്കുന്ന മേയ് മാസത്തോടെ അംഗരാജ്യങ്ങൾ ചേർന്ന് ഒരു പൊതു രാഷ്ട്രീയ പ്രസ്താവന തയ്യാറാക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ലനാർക്ഷെയർ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന മലയാളിയായ നൈജിൽ പോളിനെ (47) സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ഗ്ലാസ്ഗോ ഹൈക്കോടതി ഏഴ് വർഷവും ഒൻപത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ൽ വിചാരണ ഒഴിവാക്കാനായി ഇയാൾ ഇന്ത്യയിലേക്ക് ഒളിച്ചോടിയെങ്കിലും പിന്നീട് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി തിരിച്ചെത്തിക്കുകയായിരുന്നു. സ്കോട്ട് ലൻഡിലേക്ക് കൊണ്ടുവന്ന ശേഷം ഇയാൾ കുറ്റങ്ങൾ സമ്മതിച്ചു.

2018 ഏപ്രിലിൽ 26 വയസ്സുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് നൈജിൽ പോൾ ആക്രമിച്ചത്. ജോലിയിലെ ഹാജർ കുറവിനെയും സാമ്പത്തിക പ്രശ്നങ്ങളെയും ചൂണ്ടിക്കാട്ടി ഇയാൾ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു . സംഭവത്തിന് ശേഷം യുവതി ഭയന്ന് ഒന്നും പറയാതെ പുറത്തേക്ക് ഓടി. മറ്റ് രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറ്റം കാണിച്ചതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.

കുറ്റം സമ്മതിച്ചിട്ടും ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയിൽ നൈജിൽ പോൾ പെരുമാറിയതിനെതിരെ കടുത്ത വിമർശനം ഉയർന്നതായി ജഡ്ജി ലോർഡ് റുനൂച്ചി കോടതി വിചാരണയിൽ പറഞ്ഞു. സംഭവങ്ങൾ “പൂർണ്ണമായി ആസൂത്രിതവും മോശപ്പെട്ട രീതിയിലുള്ള ആക്രമണങ്ങളും” ആണെന്ന് കോടതി വ്യക്തമാക്കി. ജയിൽവാസത്തോടൊപ്പം ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ തൊഴിലാളികൾക്ക് നൽകുന്ന അവധി ആനുകൂല്യങ്ങളിൽ പുതിയ മാറ്റങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലേബർ സർക്കാരിന്റെ പുതിയ തൊഴിൽ അവകാശ ബില്ലിൽ അകന്ന ബന്ധുക്കൾ മരിച്ചാലും ഒരു ആഴ്ചയുടെ അവധി ലഭിക്കുന്നതിനുള്ള നിർദേശമാണ് പരിഗണിക്കുന്നത്. അടുത്ത ബന്ധമായി കരുതപ്പെടുന്ന സുഹൃത്തുക്കളുടേതായ മരണവും ഈ നിയമത്തിന്റെ പരിധിയിൽ വരാനാണ് സാധ്യത. ഇപ്പോൾ 18 വയസിനു താഴെയുള്ള മക്കളുടെ മരണത്തിലാണ് നിർബന്ധിതമായ അവധി ലഭ്യമാകുന്നത്. യുകെ മലയാളികൾക്കും ഈ പുതിയ നിയമം തുണയാകും . നിയമം അന്തിമമായി പാസായാൽ, കേരളത്തിൽ താമസിക്കുന്ന ബന്ധുവിന്റെ മരണം സംഭവിച്ചാലും ഒരു ആഴ്ചയോളം അവധി ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അവധി ലഭിക്കുക എന്നത് ഒരു കീറാമുട്ടിയായിരുന്നു.

തൊഴിൽ അവകാശ ബില്ലിൽ യൂണിയനുകൾക്ക് കൂടുതൽ അധികാരം, സിക്ക് ലീവിനുള്ള അധിക അവകാശങ്ങൾ, മാതൃത്വ-പിതൃത്വ അവധിയിൽ മാറ്റങ്ങൾ എന്നിവയും ഉൾപ്പെടുന്നു. സർക്കാരിന്റെ വിലയിരുത്തൽ പ്രകാരം ഈ മാറ്റങ്ങൾ കമ്പനികൾക്കായി വർഷത്തിൽ ഏകദേശം £5 ബില്ല്യൺ അധികചെലവ് വരുത്തും. എങ്കിലും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സഹായവും നൽകാനുള്ള ചരിത്ര നേട്ടമായിട്ടാണ് ലേബർ സർക്കാർ ഈ നിയമ നിർമ്മാണത്തെ കാണുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കുന്നു.

അവധിയ്ക്കുള്ള ബന്ധുക്കളുടെ പരിധി വ്യാപിപ്പിക്കുന്നത് ചെറിയ ബിസിനസുകൾക്ക് വലിയ സാമ്പത്തിക ഭാരം വരുത്തുമെന്നാണ് വ്യവസായ രംഗത്തിന്റെ ആശങ്ക. ജീവനക്കാർക്ക് വ്യക്തിപരമായ ഏത് ബന്ധവും അവധിക്ക് കാരണം ആകുന്നതോടെ സ്ഥാപനങ്ങളുടെ ദിനചര്യയും പ്രവർത്തനക്രമവും താറുമാറാകുമെന്നാണ് തൊഴിലുടമകളുടെ വിലയിരുത്തൽ. കൂടാതെ ജീവനക്കാരിൽ നിന്ന് തെളിവോ മുൻകൂട്ടി അറിയിപ്പോ ഇല്ലാതെ പലതവണ അവധി പോകാൻ സാധ്യത ഉണ്ടാകുമെന്നതിനാൽ, താൽക്കാലിക സ്റ്റാഫിനെ ഏർപ്പെടുത്തുന്നതിലും ഓവർടൈം ചെലവുകളിലും കമ്പനി നൽകേണ്ട ചെലവ് ഉയരുമെന്നാണ് മുന്നറിയിപ്പ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ പാസ്പോർട്ട് ഈ മാസം മുതൽ വിതരണം ചെയ്യുവാൻ തുടങ്ങി. കിംഗ് ചാൾസ് മൂന്നാമന്റെ ഭരണകാലം ആരംഭിച്ചതിന്റെ ഭാഗമായി, എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിന് പകരം പുതിയ രാജകീയ ചിഹ്നം പാസ്പോർട്ടിൽ ഇടംപിടിച്ചതാണ് പ്രധാന മാറ്റം . ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഒരു “പുതിയ യുഗത്തിലേക്ക്” കടക്കുന്നതായി സർക്കാർ പറയുന്നു.

വ്യാജരേഖ ചമയ്ക്കൽ തടയാൻ ഏറ്റവും പുരോഗമിച്ച ആന്റി-ഫോർജറി സാങ്കേതികവിദ്യകൾ പാസ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിപ്പിച്ച പേജിൽ പുതിയ ഹോളോഗ്രാഫിക് സുരക്ഷാ സംവിധാനവും ചേർത്തു. അതിർത്തി പരിശോധന വേഗവും എളുപ്പവുമാക്കാനും പാസ്പോർട്ടിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ഈ മാറ്റങ്ങൾ സഹായിക്കും. പാസ്പോർട്ടിന്റെ അകത്തെ വിസ പേജുകളിൽ ബ്രിട്ടനിലെ നാല് രാജ്യങ്ങളിലെ യുനെസ്കോ സംരക്ഷിത പ്രകൃതി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .

ഈ വർഷം ഏപ്രിൽ മുതൽ പാസ്പോർട്ടിനുള്ള അപേക്ഷ ഫീസ് വർധിപ്പിച്ചിരുന്നു. ഓൺലൈൻ വഴി അപേക്ഷിക്കുന്ന മുതിർന്നവർക്ക് £94.50, കുട്ടികൾക്ക് £61.50, പേപ്പർ ഫോം വഴി അപേക്ഷിക്കുന്ന മുതിർന്നവർക്ക് £107, കുട്ടികൾക്ക് £74 എന്നിങ്ങനെയാണ് പുതിയ നിരക്ക്. നിലവിൽ ഉള്ള പാസ്പോർട്ടുകൾ അവരുടെ കാലാവധി തീരുന്നതുവരെ പൂർണ്ണമായും സാധുവായിരിക്കും, എന്നാൽ ഡിസംബർ മുതൽ അപേക്ഷിക്കുന്നവർക്ക് പുതിയ രൂപകൽപ്പനയിലുള്ള പാസ്പോർട്ടുകൾ ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ യുവ തൊഴിൽ രഹിതരുടെ എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. 16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, അഭ്യസ്തവിദ്യരായുള്ള ഏകദേശം 10 ലക്ഷം യുവാക്കൾ ജോലി തേടി നിരാശരായി തുടരുകയാണെന്ന് പുതിയ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ബ്രിട്ടനിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നത് കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായാണ്.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണ്. അപ്രന്റീസ്ഷിപ്പ് പദ്ധതികൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് പ്രധാനമായും നടക്കുന്നത്. ഇതിലൂടെ ഉടൻ 50,000 പുതിയ അവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. അപ്രന്റീസ്ഷിപ്പ് സ്കീമുകളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ 40 ശതമാനത്തോളം കുറവുണ്ടായതായി മന്ത്രി ബാർനോസ് ജാക്വി സ്മിത്ത് സമ്മതിച്ചു.

അപ്രന്റീസ്ഷിപ്പ് മേഖലയിൽ പുതുജീവനം നൽകാൻ ലെവിയുടെ അഞ്ചുശതമാനം നീക്കം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ്, ഡിഫൻസ് എന്നീ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ ലക്ഷ്യമിടുന്നത്. കണക്കുകൾ പ്രകാരം 946,000 യുവാക്കൾ ഇപ്പോൾ തൊഴിലില്ലായ്മയിലാണ് കഴിയുന്നത് . അതായത് രാജ്യത്തുള്ള ചെറുപ്പക്കാരിൽ എട്ടിലൊന്ന് പേർക്ക് ജോലി ഇല്ലാത്ത സാഹചര്യം വളരെ ഗൗരവമുള്ളതാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. 5.12 ലക്ഷം യുവാക്കളും 4.34 ലക്ഷം യുവതികളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ വിക്ടോറിയ ആശുപത്രിയിലെ വനിതകൾക്കായി മാത്രമുള്ള മുറി സംബന്ധിച്ച തർക്കത്തിൽ നേഴ്സ് സാൻഡി പെഗിക്ക് ഭാഗിക വിജയം ലഭിച്ചു. ക്രിസ്മസ് ഈവിൽ ട്രാൻസ് ഡോക്ടർ ബെത്ത് അപ്റ്റണിനൊപ്പം മുറി പങ്കിടേണ്ടി വന്നതിനെതിരെ പെഗി നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നീട് അപ്റ്റൺ ബുള്ളിയിംഗും പീഡനവും ആരോപിച്ചതിനെ തുടർന്ന് എൻഎച്ച്എസ് ഹെൽത്ത് ബോർഡ് പെഗിയെ സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ പെഗി ഡോക്ടറെയും എൻഎച്ച്എസ് ഹെൽത്ത് ബോർഡിനേയും എതിർത്ത് ഇക്വാലിറ്റി ആക്ട് 2010 പ്രകാരം ലൈംഗിക പീഡനം, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പീഡനം, വിവേചനം, പ്രതികാര നടപടി എന്നിവ ഉൾപ്പെടുത്തി കേസ് ഫയൽ ചെയ്തു. ഡണ്ടിയിൽ ജഡ്ജി സാൻഡി കെമ്പിന്റെ അധ്യക്ഷതയിൽ നടന്ന ട്രൈബ്യൂണൽ വാദങ്ങളിൽ ഇരുവിഭാഗവും ആശുപത്രിയിലെ സ്വകാര്യത, സ്റ്റാഫിന്റെ സുരക്ഷ, നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സാക്ഷ്യം നൽകിയിരുന്നു.

തിങ്കളാഴ്ച പുറത്ത് വന്ന വിധിയിൽ പെഗിയുടെ പീഡനാരോപണം ട്രൈബ്യൂണൽ ശരിവെച്ചു. എന്നാൽ വിവേചനം, പരോക്ഷ വിവേചനം, പ്രതികാര നടപടി എന്നിവയ്ക്ക് ശക്തമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി സ്റ്റാഫ് മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് എൻഎച്ച്എസ് സ്ഥാപനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് സസ്സെക്സിൽ പ്രവർത്തിച്ചിരുന്ന ഒരു കെയർ ഹോം റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഡയറക്ടറും യുകെ മലയാളിയുമായ ബിനോയ് തോമസിന് അനധികൃത കുടിയേറ്റത്തെ സഹായിച്ച കേസിൽ രണ്ടര വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. 2017 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും നേഴ്സുമാരെയും യുകെയിലെ കെയർ ഹോമുകളിൽ ജോലിക്കായി നിയമിച്ചെങ്കിലും, ഇവർക്ക് യുകെയിൽ ജോലി ചെയ്യാനുള്ള നിയമാനുസൃത അവകാശം ഇല്ലെന്ന കാര്യം പ്രതിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബെക്സ്ഹിൽ-ഓൺ-സീ ആസ്ഥാനമായ ‘എ ക്ലാസ് കെയർ റിക്രൂട്ട്മെന്റ് ലിമിറ്റഡ്’ വഴി നടത്തിയ നിയമനമാണ് കേസിന്റെ ആധാരം.
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ അന്വേഷണത്തെ തുടർന്ന് ലൂയിസ് ക്രൗൺ കോടതിയിൽ വിചാരണ നേരിട്ട ബിനോയ് തോമസിനെ 13 പേരുടെ അനധികൃത കുടിയേറ്റത്തെ സഹായിച്ചതിന് കുറ്റക്കാരനായി കോടതി കണ്ടെത്തി. കേരളത്തിലെ വിദ്യാർത്ഥികളെ കുറഞ്ഞ വേതനത്തിൽ അനുവദിച്ചതിനേക്കാൾ അധികസമയം ജോലിയിൽ ഏർപ്പെടുത്തിയതും, പരിശീലനമോ യോഗ്യതകളോ ഇല്ലാതെ തന്നെ ദുർബലരായ രോഗികളുടെ പരിചരണ ചുമതല നൽകിയതുമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. പ്രതിക്ക് എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവർത്തിക്കാൻ വിലക്കും കോടതി വിധിച്ചു.
തമിഴിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെ ടൈംഷീറ്റ്, ഇൻവോയ്സ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, കൈയെഴുത്ത് കുറിപ്പുകൾ, മെസ്സേജുകൾ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് തൊഴിൽ രേഖകൾ ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നതും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട് . കുടിയേറ്റ നിയമം പരാജയപ്പെടുത്തുകയും ഏറ്റവും ദുർബലരായവർക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തവർക്ക് ഇനിയും വിട്ടുവീഴ്ചയില്ല എന്ന് സി പി എസ് സൗത്ത് ഈസ്റ്റിലെ സ്പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടർ കെറ്റി സാംവെയ്സ് വ്യക്തമാക്കി. യുകെയിലെ കെയർ ജോലിക്ക് വരുന്ന വിദേശ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബൂദാബി ഗ്രാന്ഡ്പ്രിക്സിൽ മൂന്നാം സ്ഥാനത്തെത്തി, ബ്രിട്ടീഷുകാരനായ ലാന്ഡോ നൊറിസ് കരിയറിലെ ആദ്യ ഫോർമുല–1 ഡ്രൈവേഴ്സ് കിരീടം സ്വന്തമാക്കി. തന്റെ എട്ടാം സീസണിൽ ജയം നേടിയ മാക്സ് വെർസ്റ്റാപ്പനെ രണ്ട് പോയിന്റിന് പിന്തള്ളി നേടിയ നേട്ടം ബ്രിട്ടീഷ് മോട്ടോർ സ്പോർട്സിന് അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത് . 26 കാരനായ നൊറിസ് ഏഴാം സീസണിലാണ് ലോകചാമ്പ്യൻ പദവിയിലേക്ക് ഉയരുന്നത്. 1998 ന് ശേഷം ഡ്രൈവേഴ്സ്, കൺസ്ട്രക്ടേഴ്സ് ഇരട്ട കിരീടവും മക്ലാരൻ വീണ്ടും സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും മക്ലാരൻ തന്ത്രപരമായ നിയന്ത്രണം പുലർത്തിയപ്പോള്, ഓസ്കർ പിയാസ്ത്രിയുടെ രണ്ടാം സ്ഥാന നേട്ടം നൊറിസിന് ശക്തമായ പിന്തുണയായി. നൊറിസിന്റെ റേസ് താളം തെറ്റിക്കാൻ ഒട്ടേറെ ശ്രമം നടന്നെങ്കിലും അത് വലിയ സ്വാധീനം ചെലുത്തിയില്ല. സുനോദയുമായുണ്ടായ കടുത്ത ഓവർടേക്കിംഗ് നീക്കത്തിൽ അന്വേഷണം നടന്നെങ്കിലും നൊറിസിന് ശിക്ഷ ഒഴിവായി. പ്രതിരോധത്തിൽ അനാവശ്യ നീക്കങ്ങൾ നടത്തിയതിന് സുനോദയ്ക്കാണ് പിഴ ലഭിച്ചത്.

അവസാന രണ്ട് റേസുകളിലുണ്ടായ നിരാശകൾക്കുശേഷം അബുദാബിയിൽ കാറിൻ്റെ കരുത്തും ടീമിൻ്റെ കൃത്യമായ തന്ത്രങ്ങളും ആശ്രയിച്ചാണ് ബ്രിട്ടീഷ് താരം തന്റെ കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിച്ചത്. പതിനാറ് വർഷത്തെ പരിശ്രമത്തിന്റെ നേട്ടമാണ് ഇത് എന്ന് വികാരഭരിതനായ നൊറിസ് പ്രതികരിച്ചു. വെർസ്റ്റാപ്പൻ വിജയിച്ചെങ്കിലും നൊറിസ് മൂന്നാം സ്ഥാനത്തെത്തിയതോടെ കിരീടം ഉറപ്പായി. 2008ൽ ലൂയിസ് ഹാമിൽട്ടൺ നേടിയതിനുശേഷം ഒരു ബ്രിട്ടീഷ് ഡ്രൈവർ ഫോർമുല–1 കിരീടം നേടുന്നത് ഇതാദ്യമായാണ്.