Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ ലാൻഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ വർഷത്തിന്റെ തുടക്കത്തിൽ വൈദ്യുതി – വാതക നിരക്ക് വർധനവ് നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 0.2% മാത്രമുള്ള വർധനയാണെങ്കിലും കടുത്ത ശൈത്യകാലത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ നയവും പ്രവർത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതൽ വർധന. ഉപയോഗം കൂടുതലുള്ളവർക്ക് ബിൽ വർധന കൂടുതലായിരിക്കും. സ്ഥിരചാർജുകളും 2–3% വരെ ഉയരുന്നതിനാൽ ഉപഭോക്താക്കൾക്ക് ചെലവ് കുറയ്ക്കാൻ ഫിക്സഡ് താരിഫുകൾ തെരഞ്ഞെടുക്കാനാണ് വിദഗ്ധർ നൽകുന്ന നിർദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമർശനം ശക്തമാണ്.

ഏപ്രിൽ മുതൽ വലുതായൊരു നിരക്ക് വർധനവിന് സാധ്യതയുണ്ടെന്നാണ് കൺസൽട്ടൻസി സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി–വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവർ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സർക്കാർ അധിക സഹായം നൽകിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ ഐ.ടി. മേഖലയിലെ മുൻനിര കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ബ്രിട്ടനിലെ പൊതുജനാരോഗ്യ ശൃംഖലയായ എൻഎച്ച്എസ് സപ്ലൈ ചെയിനിനൊപ്പം അഞ്ചുവർഷത്തെ സർവീസ് കരാറിൽ എത്തി. ആരോഗ്യ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളെ പുതുക്കിപ്പണിയുകയും, ക്ലൗഡ്, എ.ഐ. ഉൾപ്പെടുന്ന ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ മാറ്റം ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗതയോടെയും കൃത്യതയോടെയും പ്രവർത്തിക്കാൻ സഹായിക്കുമെന്ന് കരാറിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

എൻഎച്ച്എസ് സപ്ലൈ ചെയിനിന്റെ വൈദ്യസാധനങ്ങളുടെ വാങ്ങൽ, സംഭരണം, വിതരണം എന്നിവ കൈകാര്യം ചെയ്യുന്ന നിലവിലെ സിസ്റ്റങ്ങൾ കാലഹരണ പെട്ടതിനാൽ കൂടുതൽ സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. റിയൽ-ടൈം ഡാറ്റ ഉപയോഗിച്ച് ആവശ്യമായ സാധനങ്ങൾ ശരിയായ സമയത്ത് ആശുപത്രികളിൽ എത്തിക്കുന്നതും, പിശകുകൾ കുറയ്ക്കുന്നതും, വിതരണ ശൃംഖലയെ കാര്യക്ഷമമാക്കുന്നതുമാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യം. ഇതിലൂടെ രോഗികളിലേക്ക് നേരിട്ട് എത്തിച്ചേരുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയരുമെന്നതാണ് എൻ എച്ച് എസ് അധികൃതരുടെ പ്രതീക്ഷ.

ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ഇന്ത്യൻ കമ്പനിയെന്ന നിലയിൽ ടി.സി.എസ് എടുത്തിട്ടുള്ള ഈ കരാർ കമ്പനിക്ക് വൻ നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . ആരോഗ്യ രംഗത്തെ ഡിജിറ്റൽ മാറ്റത്തിൽ ഇന്ത്യയുടെ സാങ്കേതിക മികവ് ശക്തമായി പ്രത്യക്ഷപ്പെടുന്ന ഉദാഹരണമാണിതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ബ്രിട്ടന്റെ ആരോഗ്യ സേവന രംഗത്തെ നീണ്ടുനിൽക്കുന്ന വെല്ലുവിളികൾ മാറ്റാൻ ഈ സംരംഭം സഹായിക്കുമെന്നാണ് വ്യാപകമായ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിൽ നിന്ന് വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ രാജിവെയ്ക്കുന്നത് റെക്കോർഡ് നിലയിലേക്ക് ഉയർന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2024-ൽ മാത്രം 4,880 വിദേശ ഡോക്ടർമാർ രാജ്യം വിട്ടതായി ജനറൽ മെഡിക്കൽ കൗൺസിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തേക്കാൾ 26 ശതമാനത്തിന്റെ വർധനയാണിത്. കുടിയേറ്റക്കാരോട് കാണിക്കുന്ന വെറുപ്പ്, അവർക്കെതിരായ പരാമർശങ്ങൾ, ജോലി സ്ഥലത്തെ മോശം അന്തരീക്ഷം എന്നിവയാണ് ഈ ഒഴുക്കിന് പ്രധാന കാരണം എന്നാണ് എൻ എച്ച് എസ് നേതാക്കളും ജിഎംസിയും വ്യക്തമാക്കുന്നത്.

വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ ഇല്ലാതെ ബ്രിട്ടനിലെ ആരോഗ്യ സേവനം നിലനിൽക്കാൻ പ്രയാസമാണെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. . കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന വംശീയതയും വിദ്വേഷപരവുമായ ഭാഷയും പെരുമാറ്റവുമാണ് പലരെയും രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റ് സംഘടനകളും മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രിയായ വെസ് സ്റ്റ്രീറ്റിംഗ് പോലും എൻ എച്ച് എസ് ജീവനക്കാർക്കെതിരെ 1970–80 കാലത്തെപ്പോലെ വംശീയ രാഷ്ട്രീയ പരാമർശങ്ങൾ ഉയരുന്നതായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, പഴയപോലെ വിദേശ ഡോക്ടർമാർ ബ്രിട്ടനിൽ എത്തുന്നില്ല എന്നതും ജിഎംസി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എൻ എച്ച് എസിൽ ജോലിയിലേക്ക് പ്രവേശിക്കാൻ അവസരം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വിദേശ ഡോക്ടർമാരെ ആശ്രയിക്കുന്ന ബ്രിട്ടന്റെ ആരോഗ്യ സംവിധാനത്തിന് ഇത് ദോഷകരമാണെന്നും, ജോലിയുമായി ബന്ധപ്പെട്ട നയങ്ങൾ വിദേശ ഡോക്ടർമാരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാകരുതെന്നും ജിഎംസി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് കാലത്ത് യുകെയിലെ നാല് സർക്കാരുകളും എടുത്ത തീരുമാനങ്ങൾ വളരെ വൈകിയതും പര്യാപ്തമല്ലാത്തതുമായിരുന്നുവെന്ന പുതിയ അന്വേഷണ റിപ്പോർട്ട് ബ്രിട്ടനിൽ വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് തിരികൊളുത്തി . ഒരു ആഴ്ച മുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിൽ 23,000 പേരുടെ ജീവൻ രക്ഷിക്കാനായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ.

സ്കോട്ട് ലാൻഡ്, വെയിൽസ്, നോർത്ത് അയർലൻഡ് സർക്കാരുകൾ ആദ്യഘട്ടത്തിൽ വെസ്റ്റ്മിൻസ്റ്ററിനെ മാത്രം ആശ്രയിച്ചു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള വ്യക്തമായ തയ്യാറെടുപ്പ് ഉണ്ടായിരുന്നില്ലെന്നതും വിമർശനമായി. റിപ്പോർട്ടിനു പിന്നാലെ കീർ സ്റ്റാർമർ “നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം” എന്ന് പ്രതികരിക്കുകയും നിക്കോള സ്റ്റർജൻ “ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും പ്രതികരിച്ചു .

വൈകല്യമുള്ളവർക്ക് നൽകിയ സഹായത്തിലെ പിഴവുകളും റിപ്പോർട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നുണ്ട് . മഹാമാരി സമയത്ത് ഇവർക്കുള്ള പ്രധാന വിവരങ്ങൾ ബ്രെയിൽ, ഓഡിയോ, വലിയ അക്ഷരങ്ങൾ എന്നിവയിൽ സമയത്ത് ലഭിക്കാത്തത് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. കോവിഡ് പ്രതികരണം എല്ലായിടത്തും വൈകിയതിന്റെ ഉദാഹരണമായാണ് ഇതിനെ റിപ്പോർട്ട് കാണുന്നത്. “ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ആവർത്തിക്കരുത്” എന്ന് റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടൻ പുതിയ കുടിയേറ്റ നയങ്ങൾ കർശനമാക്കിയതിനെ തുടർന്ന് 50,000 വരെ വിദേശ നഴ്‌സുമാർ രാജ്യം വിടാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. താമസാനുമതി ലഭിക്കാനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമാക്കുന്നതും ഭാഷാ–യോഗ്യതാ മാനദണ്ഡങ്ങൾ കടുപ്പിക്കുന്നതുമായ നടപടികൾ ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതിനകം തന്നെ ജീവനക്കാരുടെ കുറവ് കൊണ്ട് നട്ടം തിരിയുന്ന എൻഎച്ച്എസിനെ ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നാണ് ആശങ്ക.

പുതിയ നയം മലയാളി നേഴ്‌സുമാരെയും പ്രതികൂലമായി ബാധിക്കും . കോവിഡ് കാലത്ത് വലിയ ത്യാഗങ്ങളോടെ ബ്രിട്ടനിൽ എത്തിയ നിരവധി മലയാളി നേഴ്‌സുമാരുടെ ഭാവി അനിശ്ചിതമാണെന്ന ആശങ്കയിലാണ്. കുടുംബങ്ങളെ കൂട്ടിക്കൊണ്ടുവരാനുള്ള സാധ്യത കുറയുന്നതും കുട്ടികളുടെ സഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 10 വർഷം കഴിയാതെ ലഭിക്കില്ല എന്നതും യുകെയിലെ നേഴ്സിംഗ് ജോലി ആകർഷകമല്ലാതാക്കി എന്നതാണ് പൊതുവെയുള്ള അഭിപ്രായം.

നേഴ്‌സുമാരിൽ ഭൂരിഭാഗവും സാമ്പത്തിക സുരക്ഷ, കുടുംബ ജീവിതം, ദീർഘകാല കരിയർ എന്നിവ ലക്‌ഷ്യം വെച്ചാണ് യുകെയിൽ എത്തുന്നത് . എന്നാൽ ഇത്തരം പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായതായാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ആർസിഎൻ സർക്കാർ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് . എന്നാൽ ബ്രിട്ടീഷ് സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ കർശനമായ നടപടികളുമായി മുന്നോട്ടുപോകുകയാണ് . എന്നാൽ ഈ വിഷയത്തിൽ പൊതുചർച്ച ഉടൻ ആരംഭിക്കുമെന്ന് മാത്രമാണ് സർക്കാരിന്റെ പ്രതികരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലുടനീളം ഇന്നും കടുത്ത ശൈത്യകാലാവസ്ഥ തുടരുകയാണ്. സ്‌കോട്ട് ലൻഡ്‌, വെയിൽസ്‌, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിലായി മഞ്ഞും ഐസും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ മെറ്റ്‌ ഓഫീസ്‌ വിവിധ പ്രദേശങ്ങൾക്ക്‌ യെല്ലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതിൽ, നോർത്ത്‌ യോർക്ക്‌ മൂർസ്‌, യോർക്ക്‌ഷയർ വോൾഡ്സ്‌ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ 15–25 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്ക്‌ സാധ്യതയുള്ളതിനാൽ ആംബർ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട് . ചില ഭാഗങ്ങളിൽ താപനില -5°C വരെ താഴുമെന്നാണ് പ്രവചനം.

വടക്കുകിഴക്കൻ സ്‌കോട്ട് ലൻഡിലെയും ഹൈലാന്റ്സിലെയും പലയിടങ്ങളിലും സ്കൂളുകൾ അടച്ചിടേണ്ടിവന്നു. ഡർബിഷെയറിലെ വുഡ്‌ഹെഡ്‌ പാസ്‌, വെയിൽസിലെ മുഖ്യപാതകൾ എന്നിവയുൾപ്പെടെ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന ഇടങ്ങളിൽ ‘തണ്ടർസ്നോ’ പോലുള്ള അപൂർവമായ കാലാവസ്ഥാ പ്രതിഭാസവും ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മഴ, മഞ്ഞുവീഴ്ച എന്നിവ കാരണം വഴികളിൽ രൂപപ്പെടുന്ന ഐസ്‌ യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ വെല്ലുവിളിയാകും.

തണുത്ത കാലാവസ്ഥയെ തുടർന്ന്‌ വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യു കെ എച്ച് എസ് എ ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സമൂഹപരിചരണ വിഭാഗങ്ങൾക്ക്‌ അധിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തൽ. വരും ദിവസങ്ങളിൽ താപനില തീർച്ചയായും ഉയർന്ന്‌ ശനിയാഴ്ചയോടെ സാധാരണ നിലയിലേക്കെത്തുമെന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ബേഴ്സ്ലമിൽ താമസിച്ചിരുന്ന ജോസ് മാത്യുവിന് (സജി-50) ഡിസംബർ 2, 2025-നു യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . അന്ത്യകർമ്മങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി,ബർസ്ലെലിലാണ് നടക്കുന്നത്. രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും, 10.30 മുതൽ 11.30 വരെ പൊതുദർശനവും ക്രമീകരിച്ചിട്ടുണ്ട്. .മൃതസംസ്‍കാരം കീലെ സെമിത്തേരി, ന്യൂകാസിലിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഈ മാസം 12-ാം തീയതിയാണ് ജോസ് മാത്യു (51) നിര്യാതനായത് . കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .

സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടിൽ ഇളയ മകൾ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ അവൾ അടിയന്തിരമായി സമീപവാസിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ വിളിക്കുകയും സിപിആർ നൽകുകയും ചെയ്തിരുന്നു.

തുടർന്ന് അറിയിച്ചതിനെ തുടർന്ന് എമർജൻസി സർവീസ് ഏതാനും മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ : കെവിൻ, കാരൾ, മരിയ

സീറോ മലബാർ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്നു ജോസ് മാത്യു.

ജോസ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡേവിഡ് കാരിക്കിനെതിരെ കൂടുതൽ ലൈംഗിക കുറ്റങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 12- വയസുകാരിയായ പെൺകുട്ടിയെ 1980-കളിൽ പീഡിപ്പിച്ചതിനും പിന്നീടുള്ള വർഷങ്ങളിൽ തന്റെ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തതിനുമുള്ള തെളിവുകളാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടായി പുറത്തു വന്നിരിക്കുന്നത് . ഇതിനകം തന്നെ 71 ലൈംഗിക അതിക്രമങ്ങളുടെ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാരി പുതിയതായി ഒമ്പത് കുറ്റങ്ങളിലാണ് വീണ്ടും കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടത്.

പുതിയ വിചാരണയിൽ കാരിക്കിനെതിരെ തെളിവുകൾ ഒന്നും സമർപ്പിച്ചില്ല. കുട്ടിക്കെതിരായ അതിക്രമം അദ്ദേഹം മുമ്പ് ഒരു കത്തിൽ സമ്മതിച്ചിരുന്നെങ്കിലും കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങളും ഭീഷണികളും മുൻ പങ്കാളിയുടെ മൊഴിയിൽ ഇയാൾക്ക് എതിരായുണ്ട് . ഇരകളുടെ ശക്തമായ മൊഴികളാണ് കേസിന്റെ നിർണ്ണായക ഘടകമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം അഞ്ച് മണിക്കൂർ ആലോചനയ്ക്കുശേഷം ആണ് ജൂറി ഏകകണ്ഠമായി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത് . കേസിന്റെ ഗുരുത്വവും ഇരകളുടെ ദീർഘകാല വേദനയും പരിഗണിച്ച് ശക്തമായ ശിക്ഷ ഇയാൾക്ക് നൽകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് . പുതിയ കുറ്റങ്ങൾക്ക് ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പൊലീസ് കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ബ്രിട്ടീഷ് പൊലീസ് സംവിധാനത്തിലെ വിശ്വാസ്യതയെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നതാണ് പൊതുവായ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

1986-ൽ ബിർക്കൻഹെഡിൽ നടന്ന കൊലക്കേസിൽ കുറ്റക്കാരനാക്കി 38 വർഷം ജയിലിൽ കഴിഞ്ഞ പീറ്റർ സുള്ളിവൻ നിരപരാധിയാണെന്ന് പുതിയ ഡിഎൻഎ പരിശോധന തെളിയിച്ചു. പൊലീസിന്റെ മർദ്ദനവും ഭീഷണിയും മൂലമാണ് തന്റെ മേൽ ചുമത്തിയ കൊലക്കുറ്റം സമ്മതിക്കേണ്ടി വന്നതെന്ന് പീറ്റർ ബിബിസിയോട് പറഞ്ഞു. ചോദ്യം ചെയ്യൽ സമയത്ത് ഒരു അഭിഭാഷകനെ പോലും അനുവദിച്ചില്ലെന്നും, ഭക്ഷണവും ഉറക്കവും നിഷേധിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.

ബിർക്കൻഹെഡിന്റെ ഭീകരൻ തുടങ്ങിയ വിശേഷണങ്ങൾ പത്രങ്ങൾ നൽകിയത് കുടുംബത്തെയും ജീവിതത്തെയും തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ സംസ്കാരച്ചടങ്ങിൽ പോലും പങ്കെടുക്കാൻ ജയിലിൽ നിന്ന് അനുമതി ലഭിച്ചില്ല. ജയിലിനകത്ത് പോലും സഹതടവുകാരുടെ ആക്രമണം നേരിട്ടുവെന്നും, എന്നാൽ നിരപരാധിയാണെന്ന വിശ്വാസം ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു. 2023-ൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കുറ്റത്തോട് ബന്ധമില്ലെന്ന് തെളിഞ്ഞതോടെയാണ് കേസ് മാറിമറിഞ്ഞത്.

2025 മെയ് മാസത്തിൽ അപ്പീൽ കോടതി ശിക്ഷ റദ്ദാക്കിയപ്പോൾ സുള്ളിവൻ കണ്ണീരോടെ മോചനവാർത്ത കേട്ടു. 38 വർഷത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ പുറത്തുള്ള ലോകം തന്നെ മാറി പോയതു പോലെയാണ് തോന്നിയത്. പൊലീസിൽ നിന്ന് ഔദ്യോഗിക മാപ്പ് വേണമെന്നും, നഷ്ടപ്പെട്ട ജീവിതത്തിന് നീതിയുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ സർക്കാരിന്റെ പുതിയ അഭയാർഥി നയങ്ങൾ നിരവധി കുടുംബങ്ങളെ തമ്മിൽ ഒരിക്കലും കാണാനാകാത്ത രീതിയിൽ അകറ്റുമെന്ന റിപ്പോർട്ടുകൾ ആണ് മാധ്യമങ്ങളിൽ വർത്തയായിരിക്കുന്നത്. യോർക്ക്ഷെയറിൽ താമസിക്കുന്ന സിംബാബ്‌വേ സ്വദേശിനിയായ കിം ഒൻപത് വർഷമായി തന്റെ 13 വയസുകാരനെ കാണാനാകാത്ത വേദനയിലാണ്. അഭയാർഥികൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ കൊണ്ടു വരുന്നതിനുള്ള നിയമപരിരക്ഷ നിർത്തിയതോടെ, അഭയം ലഭിച്ചാലും ഉയർന്ന വരുമാന നിബന്ധനകൾ നിറവേറ്റാതെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല.

പുതിയ നയപ്രകാരം അഭയം ലഭിച്ച ശേഷം “പ്രൊട്ടക്ഷൻ വർക്ക് ആൻഡ് സ്റ്റഡി” വിസ എടുത്ത് ജോലി അല്ലെങ്കിൽ പഠനം തുടങ്ങേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയൂ. എന്നാൽ യു.കെ. പൗരന്മാർക്കുള്ള £29,000 വാർഷിക വരുമാന നിബന്ധന അഭയാർഥികൾക്കും ബാധകമാകുമെന്ന പുതിയ നിബന്ധന ആണ് ആശങ്ക ഉയർത്തുന്നത് . കിം ഇപ്പോൾ നേഴ്സിംഗ് പരിശീലനത്തിനുള്ള പ്രാരംഭ കോഴ്സിലാണ്. അതിനാൽ ഈ വരുമാനം നേടാൻ കുറഞ്ഞത് നാല് വർഷം എടുക്കും.

കുടുംബങ്ങളോട് ദൂരം പാലിക്കേണ്ടി വരുന്നതിന്റെ മാനുഷിക തലമാണ് അഭയാർഥി സഹായ സംഘടനകൾ ഉയർത്തികാട്ടുന്നത് . അതേസമയം പ്രാദേശിക ഭരണകൂടങ്ങൾ നേരിടുന്ന സമ്മർദം കണക്കിലെടുത്താണ് കുടുംബ സംയോജനം താൽക്കാലികമായി നിർത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. പുതിയ നയം അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് 20 വർഷം വരെ കാത്തിരിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന വിമർശനവും ഉയരുന്നു.

Copyright © . All rights reserved