ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന 30 കൗൺസിലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തങ്ങളുടെ കടബാധ്യത ഒഴിവാക്കാൻ ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിൽക്കുന്നതിൽ നിന്ന് പിൻ തിരിയണമെന്ന് സർക്കാർ തലത്തിൽ കൗൺസിലുകൾക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന കൗൺസിലുകൾക്ക് 1.5 ബില്യൺ പൗണ്ട് കടമായി നൽകാനുള്ള തീരുമാനത്തിനാണ് സർക്കാർ പച്ച കൊടി കാണിച്ചിരിക്കുന്നത്.
ഫണ്ടിന്റെ അഭാവം മൂലം പല കൗൺസിലുകളും വികസന പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരുന്നു. സാമൂഹിക പരിചരണത്തിനും മറ്റ് സേവന പ്രവർത്തനങ്ങളിലും ഫണ്ടിന്റെ അഭാവം മൂലം വന്ന പോരായ്മകളും സർക്കാർ കണക്കിലെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബർമിംഗ്ഹാം, ബ്രാഡ്ഫോർഡ്, വിൻഡ്സർ, മെയ്ഡൻഹെഡ് എന്നീ മൂന്ന് കൗൺസിലുകൾക്ക് ഈ വർഷം 100 മില്യൺ പൗണ്ടിൽ കൂടുതൽ കടം വാങ്ങാൻ അനുമതി നൽകാനും തീരുമാനം ആയി.
കഴിഞ്ഞ വർഷത്തിൽ ബർമിംഗ്ഹാം, ക്രോയ്ഡൺ, നോട്ടിംഗ്ഹാം, സ്ലോ, തുറോക്ക്, വോക്കിംഗ് എന്നീ ആറു കൗൺസിലുകളാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയത്. ഈ 6 കൗൺസിലുകൾക്കും പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. ഈ അസാധാരണ സാമ്പത്തിക പിന്തുണ ചിലവുകൾക്കായി കൂടുതൽ വായ്പകൾ എടുക്കാൻ കൗൺസിലുകളെ പ്രാപ്തരാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സ്വന്തമായുള്ള ആസ്തികൾ വിനിയോഗിച്ചും ഫ്രണ്ട്ലൈൻ സേവനങ്ങൾ വെട്ടിക്കുറച്ചും കടം വീട്ടും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ ഈ നീക്കം നടത്തിയിരിക്കുന്നത്. കൗൺസിലുകളെ സാമ്പത്തികമായി സഹായിക്കാനുള്ള സർക്കാരിൻറെ നീക്കം അടുത്ത ലോക്കൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത 27 കാരനായ ഒരാൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മരണമടഞ്ഞു . ബുധനാഴ്ച ടെർമിനൽ 2-ൽ സുരക്ഷ പരിശോധനയിലൂടെ കടന്നു പോകുമ്പോൾ അസാധാരണമായ പെരുമാറ്റം കാണിച്ചതിന് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പോലീസ് വാച്ച്ഡോഗ് പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിനോട് അനുബന്ധിച്ച് ഇയാളെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിനെ തുടർന്ന് ഇദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം കൂടുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഇയാളുടെ മരണത്തെ കുറിച്ച് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് ( ഐ ഒ പി സി ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തെ സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണയ്ക്കുകയും അന്വേഷണ പുരോഗതിയെ കുറിച്ച് അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . ഇയാൾക്ക് എന്തായിരുന്നു അസുഖമെന്നോ മരണകാരണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കസ്റ്റഡിയിൽ എടുത്തശേഷം ആരെങ്കിലും മരിക്കുകയാണെങ്കിൽ അതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് ഐഒപിസിയുടെ ഡയറക്ടർ അമാൻഡ റോവ് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗോർഡൻ റാംസെയുടെ ലണ്ടൻ റെസ്റ്റോറൻ്റിൽ നിന്ന് ഏകദേശം 500 ക്യാറ്റ് ഫിഗറൻസ് മോഷ്ടിക്കപ്പെട്ടതായുള്ള വിചിത്ര വാർത്ത പുറത്തുവന്നു. മനുഷ്യരെയോ മൃഗങ്ങളെയോ വസ്തുക്കളെയോ പ്രതിനിധീകരിക്കുന്ന ചെറിയ ശിൽപങ്ങളാണ് ഫിഗറിൻസ് . അവ പലപ്പോഴും കളിമണ്ണ് , പ്ലാസ്റ്റിക്, ലോഹം , മരം തുടങ്ങിയ വസ്തുക്കളാൽ ആണ് നിർമ്മിച്ചത്. മനേകി-നെക്കോ , ബെക്കണിംഗ് ക്യാറ്റ് , ലക്കി ക്യാറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പൂച്ചകളുടെ പ്രതിമകളാണ് മോഷ്ടിക്കപ്പെട്ടത്. ജപ്പാൻകാർ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് കടകളിലും റസ്റ്റോറന്റുകളിലും വീടുകളിലും ഈ പ്രതിമകൾ സ്ഥാപിക്കുന്നത്.
ബ്രിട്ടീഷ് ഷെഫ്, റെസ്റ്റോറേറ്റർ, ടെലിവിഷൻ താരം എന്നീ നിലകളിൽ ലോകപ്രശസ്തനായ വ്യക്തിത്വമാണ് ഗോർഡൻ റാംസെ. ലണ്ടൻ, ലാസ് വെഗാസ്, ദുബായ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഹൈ-എൻഡ് റെസ്റ്റോറൻ്റുകൾ റാംസെയ്ക്ക് സ്വന്തമായി ഹോട്ടലുകൾ ഉണ്ട് . തൻ്റെ പാചകക്കുറിപ്പുകളും പാചക വൈദഗ്ധ്യവും പങ്കുവെച്ചുകൊണ്ട് അദ്ദേഹം നിരവധി പാചകപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 58 കാരനായ അദ്ദേഹത്തിൻറെ അടുത്തിടെ ലണ്ടനിൽ ആരംഭിച്ച ലക്കി ക്യാറ്റ് 22 ബിഷപ്പ്ഗേറ്റിൽ ആണ് വിചിത്രമായ മോഷണങ്ങൾ അരങ്ങേറിയത്.
പ്രതിമയ്ക്ക് ഒന്നിനു 4.50 ആണ് വില. കഴിഞ്ഞ ആഴ്ച മാത്രം 477 പ്രതിമകൾ ആണ് മോഷ്ടിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയും പ്രതിമകൾ മോഷണം പോയതോടെ അദ്ദേഹത്തിന് നഷ്ടമായത് 2146 പൗണ്ട് ആണ്. എന്നാൽ റസ്റ്റോറൻ്റിൽ നിന്ന് മോഷണം നടന്നതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സിറ്റി പൊലീസ് അറിയിച്ചു. മനേകി-നെക്കോ പ്രതിമകൾ ഭാഗ്യം കൊണ്ടുവരുമെന്ന് ജാപ്പനീസ് സംസ്കാരത്തിലെ വിശ്വാസം ആണ് . ലക്കി ക്യാറ്റ് റെസ്റ്റോറൻ്റുകളിൽ അവ ഒരു സവിശേഷമായ കാഴ്ചയാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പ്രോസ്റ്റേറ്റ് ക്യാൻസറിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്. എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗനിർണ്ണയം നടത്തുന്ന ക്യാൻസറായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. സ്തനാർബുദത്തെ മറികടന്നാണ് പ്രഥമ സ്ഥാനം പ്രോസ്റ്റേറ്റ് ക്യാൻസറിനായിരിക്കുന്നത്. 2019 മുതൽ 2023 വരെയുള്ള വെറും നാല് വർഷത്തിനുള്ളിൽ തന്നെ ഈ രോഗമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ 25 ശതമാനം വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വർഷവും യുകെയിൽ 50,000-ത്തിലധികം പുരുഷന്മാർക്കാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. മൂത്രനാളിക്ക് ചുറ്റുമുള്ളതും ബീജം ഉത്പാദിപ്പിക്കുന്നതുമായ ഗ്രന്ഥിയെയാണ് രോഗം ബാധിക്കുന്നത്. ഈ രോഗം മൂലം പ്രതിവർഷം ഏകദേശം 12,000 ജീവൻ നഷ്ടപ്പെടുന്നുണ്ട്. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ സൈക്ലിസ്റ്റ് സർ ക്രിസ് ഹോയ് , നടൻ സർ സ്റ്റീഫൻ ഫ്രൈ , റസ്റ്റോറന്റ് ക്രിട്ടിക് ആയ ഗൈൽസ് കോറൻ തുടങ്ങിയവർ തങ്ങളുടെ രോഗനിർണ്ണയങ്ങളെ കുറിച്ച് സംസാരിക്കാനുള്ള സന്നദ്ധത കാണിച്ചത് കൂടുതൽ പുരുഷന്മാരെ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിച്ചുവെന്നതിൽ സംശയമില്ല . കൂടുതൽ ആളുകൾ ഇപ്പോൾ ഈ രോഗത്തിന്റെ അപകടാവസ്ഥകളെ കുറിച്ച് ബോധവാന്മാരാണെന്നും, ആവശ്യമായ പരിശോധനകൾക്ക് വിധേയമാകാൻ സന്നദ്ധരാണെന്നും പ്രോസ്റ്റേറ്റ് ക്യാൻസർ യു കെയിലെ ആരോഗ്യ സേവന ഡയറക്ടർ ചിയാര ഡി ബയാസ് പറയുന്നു.
ക്യാൻസർ റിസർച്ച് യുകെയുടെ കണക്കനുസരിച്ച്, 75 നും 79 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. 80 വയസ്സുള്ള പുരുഷന്മാരും ഏകദേശം 80 ശതമാനം പേർക്കും ഈ രോഗം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സാധാരണയായി ഈ രോഗം വരാനുള്ള സാധ്യതകൾ വർദ്ധിക്കുന്നത് പ്രായമാകുമ്പോഴാണ്. എന്നാൽ 50 വയസ്സോ അതിൽ താഴെയോ പ്രായമുള്ള പ്രോസ്റ്റേറ്റ് ക്യാൻസർ രോഗനിർണ്ണയം നടത്തുന്ന ചെറുപ്പക്കാരായ പുരുഷന്മാരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരിലുള്ള അമിതവണ്ണം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഒരു പ്രധാന കാരണമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കൊഴുപ്പ് നിറഞ്ഞ ടിഷ്യു വിട്ടുമാറാത്ത ഇൻഫെക്ഷൻ ഉണ്ടാക്കുകയും, ക്യാൻസർ കോശങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ, കൊഴുപ്പ് കോശങ്ങൾ ലെപ്റ്റിൻ, ഐജിഎഫ് പോലുള്ള പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് കോശ വളർച്ചയ്ക്കും ക്യാൻസറിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കാനുള്ള സാധ്യത വർദ്ധിക്കുന്നതും തമ്മിലുള്ള വ്യക്തമായ ബന്ധം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാൻസർ റിസർച്ച് യുകെയുടെ പഠനങ്ങൾ പ്രകാരം, പാലുൽപ്പന്നങ്ങളുടെയും മൃഗ ഉൽപ്പന്നങ്ങളുടെയും പതിവ് ഉപഭോഗം ക്യാൻസർ കോശങ്ങളുടെ വികാസത്തിനും പുരോഗതിക്കും കാരണമാകുന്ന വളർച്ചാ ഹോർമോണായ ഐ ജി എഫ് -1 ന്റെ ഉയർന്ന അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ഇത്തരത്തിൽ ഇപ്പോഴുള്ള ഈ രോഗനിർണ്ണയത്തിനുള്ള വർദ്ധനവിന് കാരണം നിരവധിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ ക്യാബിൻ ക്രൂവിനെ എമിറേറ്റ്സ് റിക്രൂട്ട് ചെയ്യുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി കമ്പനി ഓഫർ ചെയ്യുന്നത്. ജോലി ലഭിക്കുന്നവർക്ക് ദുബായിൽ ഫ്രീ അക്കോമഡേഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .
ഫെബ്രുവരി 26 ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലെ മാരിയറ്റ് ഹോട്ടലിൽ അന്താരാഷ്ട്ര എയർലൈൻ റിക്രൂട്ട്മെൻ്റ് ഓപ്പൺ ഡേ സംഘടിപ്പിക്കുന്നണ്ട് . പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള യുകെയിലുടനീളമുള്ള പരിപാടികളിൽ ഒന്നാണിത്. അവസരം ലഭിക്കുന്നവർക്ക് എമിറേറ്റ്സിൽ 23,000 ഓളം വരുന്ന ക്യാബിൻ ക്രൂവിൽ അംഗമാകാനാണ് അവസരം ലഭിക്കുന്നത് . ഇവരിൽ 1200 ലധികം പേർ യുകെയിൽ നിന്ന് തന്നെയുള്ളവരാണ്. 6 ഭൂഖണ്ഡങ്ങളിലായി 140 സ്ഥലങ്ങളിലേയ്ക്ക് ആണ് എമിറേറ്റ്സ് സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ക്യാബിൻ ക്രൂവായി ചേരുന്നവർക്ക് ലോകം ചുറ്റി സഞ്ചരിക്കാനുള്ള അസുലഭ അവസരമാണ് കൈവരുന്നത്.
ജീവനക്കാർക്ക് ജോലിസ്ഥലത്തോട്ടും തിരിച്ചുമുള്ള സൗജന്യ യാത്ര , സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഏറ്റവും മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇൻ്റേൺഷിപ്പോ പാർട്ട് ടൈം ജോലി പരിചയമോ ഉള്ള പുതിയ ബിരുദധാരികൾ, കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ ഉപഭോക്തൃ സേവന പരിചയം ഉള്ള ഉദ്യോഗാർത്ഥികൾ, യാത്രയിലും ലോകോത്തര സേവനം നൽകുന്നതിനും താൽപ്പര്യമുള്ള വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 21 വയസ്സ് പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഏപ്രിൽ മുതൽ കൗൺസിൽ നികുതി പരമാവധി 4.99% വർദ്ധിപ്പിക്കാൻ മിക്ക കൗൺസിലുകളും തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 139 ഉന്നത തല കൗൺസിലുകളിൽ 85% പേരും നികുതി വർധിപ്പിക്കുവാൻ നിലവിൽ തന്നെ നിർദ്ദേശിച്ചവയോ തീരുമാനിച്ചവയോ ആണ്. ഇതിൽ 4.99 ശതമാനം വരെയുള്ള വർദ്ധനവാണ് ഭൂരിഭാഗം കൗൺസിലുകൾക്കും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ആറ് കൗൺസിലുകൾക്ക് വോട്ടെടുപ്പില്ലാതെ കൗൺസിൽ നികുതി ഈ പരിധിക്കപ്പുറം വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 17 കൗൺസിലുകൾക്ക് നിലവിൽ തന്നെ വർദ്ധിപ്പിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞു. മറ്റ് 122 എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച അനുമതിക്കായി കാത്തിരിക്കുകയാണ്. 14 കൗൺസിലുകൾ മാത്രമാണ് ഇതുവരെ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതെന്ന് പിഎ വാർത്താ ഏജൻസിയുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു.സാമൂഹിക പരിപാലനം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, മാലിന്യ സംസ്കരണ സേവനങ്ങൾ തുടങ്ങിയ നിയമപരമായി സേവനങ്ങൾ നൽകേണ്ട മേഖലകളിൽ കൗൺസിലുകൾക്ക് വർദ്ധിച്ചുവരുന്ന ചിലവുകൾ മൂലമാണ് ഈ നികുതി വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.
വിവിധ കൗൺസിലുകൾ വിവിധതരത്തിലാണ് നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, നോർത്ത് ലണ്ടനിലെ ബാർനെറ്റും ചെഷയറിലെ വാറിംഗ്ടണും 4.98% വർദ്ധനവ് ആസൂത്രണം ചെയ്യുമ്പോൾ, സൗത്ത് ലണ്ടനിലെ വാണ്ട്സ്വർത്ത് 2% വർദ്ധനവ് മാത്രമേ ആസൂത്രണം ചെയ്യുന്നുള്ളൂ. ഇത്തരത്തിലുള്ള വർദ്ധിച്ച നികുതി ജനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ പോലും പണമില്ലാത്ത സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കേണ്ടത് കൗൺസിലുകൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന കൺസർവേറ്റീവ് സർക്കാരാണ് ലോക്കൽ ഗവൺമെന്റുകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന ലേബർ പാർട്ടി എംപിമാർ കുറ്റപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജനുവരിയിൽ പണപ്പെരുപ്പം കുതിച്ചുയർന്നതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവന്നു. ഡിസംബറിൽ 2.5 ശതമാനമായിരുന്ന പണപ്പെരുപ്പം ജനുവരിയിൽ 3 ശതമാനമായി ഉയർന്നു. ഇത് കഴിഞ്ഞ പത്ത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഭക്ഷണം, വിമാനയാത്ര കൂലി, സ്കൂൾ ഫീസ് എന്നീ ഇനങ്ങളിലെ വർദ്ധനവാണ് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത്.
മാംസം, മുട്ട, വെണ്ണ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണസാധനങ്ങൾക്കെല്ലാം ഒരു വർഷം മുമ്പുള്ളതിനേക്കാൾ വില കൂടുതലായിരുന്നു. ഈ വർഷാവസാനം എനർജി, വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകാനിരിക്കുന്ന സാഹചര്യത്തിൽ ഉടലെടുത്ത വിലവർദ്ധനവ് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും എന്ന ആശങ്ക ശക്തമാണ്. പണപെരുപ്പ നിരക്ക് വർദ്ധിക്കുന്നത് യുകെയിലെ സമ്പദ് വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. കൺസർവേറ്റീവുകളും ലിബറൽ ഡെമോക്രാറ്റുകളും ലേബർ സർക്കാരിന്റെ നികുതി വർദ്ധനവും മറ്റ് നയങ്ങളുമാണ് പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന വിമർശനം ഉന്നയിച്ചു കഴിഞ്ഞു. ഒരു വർഷത്തിനിടെ ജീവിത ചിലവുകൾ എങ്ങനെ മാറിയിരിക്കും എന്നതിന്റെ പൊതുവായ ചിത്രം അനാവരണം ചെയ്യാൻ ഉപയോഗിക്കുന്ന അളവുകോലാണ് പണപ്പെരുപ്പത്തിലെ വർദ്ധനവ് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രണ്ട് മാസത്തിനുള്ളിൽ വാട്ടർ, കൗൺസിൽ ബില്ലുകൾ ഉയരുന്നത് കുടുംബങ്ങളുടെ ജീവിത ചിലവ് വർദ്ധിപ്പിക്കും. ഏപ്രിൽ മുതൽ എല്ലാ പ്രായക്കാർക്കും മിനിമം വേതനം സർക്കാർ ഉയർത്തിയിരുന്നു . മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന പെൻഷനും വർദ്ധിക്കും. എന്നാൽ കമ്പനികൾ ഉയർന്ന വേതനവും ദേശീയ ഇൻഷുറൻസിലെ വർദ്ധനവും മൂലം നേരിടുന്ന നഷ്ടം നികത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അവരുടെ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് വീണ്ടും സാധാരണക്കാരന് കടുത്ത തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്തമാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം വിമാന നിരക്ക് ഡിസംബറിൽ കൂടുകയും ജനുവരിയിൽ കുറയുകയും ചെയ്യും. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരക്കുകളിൽ വന്ന ഇടിവ് വളരെ കുറവാണ്. സർക്കാർ നികുതി ഇളവ് നീക്കം ചെയ്തതിന് ശേഷം ജനുവരി 1 മുതൽ വാറ്റ് ചേർത്തതിനാൽ സ്വകാര്യ സ്കൂൾ ഫീസ് വർഷത്തിൻ്റെ തുടക്കത്തിൽ ഏകദേശം 13% ആണ് വർദ്ധിച്ചത്. പണപ്പെരുപ്പത്തിലെ പ്രതീക്ഷിക്കുന്ന വർദ്ധനവിനോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 4.5 ആയി കുറച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപെരുപ്പ നിരക്ക് 2 ശതമാനമാണ്. ജനുവരി മാസത്തിൽ പണപെരുപ്പ നിരക്ക് 3 ശതമാനമായി വർദ്ധിച്ച സാഹചര്യത്തിൽ പലിശ നിരക്കുകളുടെ കാര്യത്തിൽ അടുത്ത അവലോകനയോഗം എന്ത് തീരുമാനമെടുക്കുമെന്ന കാര്യം ഒരു ചോദ്യചിഹ്നമായി ഉയർന്നു വന്നിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹിമാലയത്തിൽ ട്രക്കിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് പർവതാരോഹകൻ മരിച്ചു. മറ്റൊരു ബ്രിട്ടീഷ് പർവതാരോഹകൻ്റെ ഒപ്പം വടക്കേ ഇന്ത്യയിലെ ദൗലാധർ പർവതനിരയുടെ അടിവാരത്തേക്ക് മല കയറുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സ്ട്രെച്ചറിൽ ആണ് ആശുപത്രിയിൽ എത്തിച്ചത്.
27 വയസ്സ് പ്രായമുള്ള രണ്ടുപേർക്കും ഈ പ്രദേശത്ത് ട്രെക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ലോക്കൽ പോലീസ് പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു നിക്കലും അപകടം നിറഞ്ഞ മല സാന്നിധ്യമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുഴ മുറിച്ചു കടക്കേണ്ടതിനാൽ വളരെ സാവധാനത്തിലൂടെ മാത്രമേ ഈ പാതയിലൂടെ സഞ്ചാരികൾക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 100 മീറ്റർ പിന്നിടാൻ ഇവരുടെ സംഘം ഏകദേശം രണ്ട് മണിക്കൂർ സമയം ആണ് എടുത്തത്.
അപകടത്തിൽപ്പെട്ടയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിൽ ഒരു ബ്രിട്ടീഷുകാരൻ്റെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് വിദേശകാര്യ ഓഫീസിൻ്റെ വക്താവ് ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഒരു ബ്രിട്ടീഷ് പർവ്വതാരോഹകൻ അടങ്ങിയ സംഘത്തെ അപകടത്തിൽപ്പെട്ട് മൂന്ന് ദിവസത്തിനുശേഷം എയർ ലിഫ്റ്റിൽ ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു. രണ്ട് രാത്രിയാണ് തണുത്തുറഞ്ഞ തണുപ്പിൽ അവർ കഴിയേണ്ടി വന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡാർട്ട് ഫോർഡിൽ യുകെ മലയാളി മരണമടഞ്ഞു. മൂവാറ്റുപുഴ കീഴില്ല സ്വദേശിയായ ബാബു ജേക്കബ് ആണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത് . 48 വയസു മാത്രം പ്രായമുള്ള ബാബുവിനെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ ഭാര്യ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിളിച്ച് അറിയിച്ചത് അനുസരിച്ച് ഏജൻസി സർവീസുകൾ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. എന്നിരുന്നാലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊതുദർശനം അടക്കമുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ബാബു ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണം ഇടപാടുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ജിമെയിലിൽ നിന്ന് ചോർത്തിയെടുക്കാൻ ഹാക്കർമാർ ശ്രമിക്കുമെന്ന സുപ്രധാന മുന്നറിയിപ്പ് ജിമെയിൽ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ നൽകി. തങ്ങളുടെ 1.8 ബില്യൺ ജിമെയിൽ ഉപഭോക്താക്കൾക്കാണ് ഹാക്കർമാരുടെ ആക്രമണത്തെ കുറിച്ച് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ കഴിവുള്ള ഡീപ്ഫേക്ക് റോബോകോളുകളും ഈമെയിലുകളും വഴി ആക്രമണം നടത്താൻ എഐ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി ഒരു ഫോൺ കോൾ ലഭിക്കുകയും പ്രശ്നം പരിഹരിക്കാനുള്ള നടപടികളുമായി ഒരു ഇമെയിലിൽ വരുന്ന നിർദ്ദേശങ്ങൾ പിന്തുടരണമെന്ന് അറിയിക്കുകയും ചെയ്യും . ഈ ഇമെയിൽ ഗൂഗിളിൻ്റേതുമായി സാമ്യമുള്ള ഒരു വ്യാജ വെബ്സൈറ്റിൽ നിന്നാണ് അയക്കപ്പെടുന്നത് . ഇത് ഉപയോക്താക്കളെ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ സൈബർ കുറ്റവാളികൾ ആയിരക്കണക്കിന് ഉപഭോക്താക്കളെ കബളിപ്പിച്ച് അവരുടെ അക്കൗണ്ടിലേയ്ക്ക് നുഴഞ്ഞു കയറിയതായാണ് സംശയിക്കപ്പെടുന്നത്. ഗൂഗിൾ നൽകുന്ന വിവിധ സേവനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങൾക്ക് കവർന്നെടുക്കാൻ ഇതുവഴി സൈബർ കുറ്റവാളികൾക്ക് സാധിക്കും.
ഉപഭോക്താക്കൾ ആവശ്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനും സുപ്രധാന വിവരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് കുറ്റവാളികൾ ഇരകളെ കബളിപ്പിക്കാൻ അത് ഉപയോഗിക്കുന്നത് സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ചേർത്തലയിൽ കഴിഞ്ഞ ദിവസം സമാനമായ സംഭവത്തിൽ ഡോക്ടർ ദമ്പതിമാരിൽ നിന്ന് 7.65 കോടിയാണ് കുറ്റവാളികൾ കവർന്നെടുത്തത് . ഈ സംഭവങ്ങളിൽ രണ്ട് തായ്വാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു