Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടീഷ് ക്രിപ്റ്റോകറൻസി കോടീശ്വരൻ ബെൻ ഡെലോ റിഫോം യുകെയ്ക്ക് 36 മില്യൺ പൗണ്ട് സംഭാവന നൽകിയതയുള്ള റിപോർട്ടുകൾ പുറത്തുവന്നു . ഒരു ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനയാണിത്. ‘ന്യായമായ പോരാട്ടത്തിനും തുല്യ അവസരത്തിനും’ വേണ്ടിയാണ് സംഭാവന നൽകുന്നതെന്ന് ഡെലോ വ്യക്തമാക്കി. നേരത്തെ റിഫോമിന് നാല് മില്യൺ പൗണ്ട് നൽകിയിട്ടുള്ള ഡെലോ, ഹോങ്കോങ്ങിൽനിന്ന് ബ്രിട്ടനിലേക്ക് തിരിച്ചെത്തി പാർട്ടിക്ക് പിന്തുണ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി നേതാവ് നൈജൽ ഫരാജ് സംഭാവനയിൽ അഭിമാനവും നന്ദിയും രേഖപ്പെടുത്തി.

2029ൽ ലേബർ പാർട്ടിക്ക് പൊതുതെരഞ്ഞെടുപ്പ് നടത്താവുന്ന അവസാന സമയപരിധി വരെ പ്രതിമാസം ഒരു മില്യൺ പൗണ്ട് വീതം നൽകാനായിരുന്നു ഡെലോയുടെ തീരുമാനം. എന്നാൽ ഭാവിയിൽ വൻ രാഷ്ട്രീയ സംഭാവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിൽ തുക മുഴുവൻ ഒരുമിച്ച് നൽകുകയായിരുന്നു. നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന ദാതാക്കൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയ്ക്ക് പരിധിയില്ല. വിദേശത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ സംഭാവനയ്ക്ക് ഒരു ലക്ഷം പൗണ്ട് പരിധി കൊണ്ടുവരാനും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് ഒരു വർഷത്തേക്ക് സമാന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഡെലോയുടെ വൻ സംഭാവന.

റിഫോം യുകെയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭാവന. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന ആരോപണത്തിൽ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി നേതാവ് ഫരാജിന് ലഭിച്ച അഞ്ച് മില്യൺ പൗണ്ട് സ്വകാര്യ സമ്മാനവും അന്വേഷണവിധേയമാണ്. അതേസമയം, റിഫോം യുകെയ്ക്ക് വൻതുക സംഭാവന നൽകുന്നത് രാഷ്ട്രീയ വിവാദം ശക്തമാക്കിയിരിക്കുകയാണ്. പണം നൽകി അധികാരം നേടാനാണ് ഫരാജിന്റെ ശ്രമമെന്ന് ലിബറൽ ഡെമോക്രാറ്റുകളും, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് പണംകൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് ലേബർ പാർട്ടിയും ആരോപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സ്വയം ഓടുന്ന കാറുകൾക്ക് യുകെയിൽ ഉടൻ നികുതി ഏർപ്പെടുത്തണമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ബ്രിട്ടീഷ് പ്രോഗ്രസ്. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ വ്യാപനം ടാക്സി, സ്വകാര്യ വാടക വാഹന മേഖലയിൽ വലിയ തൊഴിൽ നഷ്ടത്തിനും റോഡുകളിൽ തിരക്ക് വർധിക്കാനും ഇടയാക്കുമെന്ന വിലയിരുത്തലിലാണ് നിർദേശം. അടുത്ത ദശകത്തിന്റെ മധ്യത്തോടെ വിൽക്കുന്ന കാറുകളിൽ 40 ശതമാനം വരെ സ്വയം ഡ്രൈവിങ് സംവിധാനമുള്ളവയായേക്കുമെന്നാണ് സർക്കാർ കണക്ക്.

നിലവിൽ ഇംഗ്ലണ്ടിൽ 4.17 ലക്ഷം ടാക്സി, സ്വകാര്യ വാടക വാഹന ഡ്രൈവർമാരാണുള്ളത്; ലണ്ടനിൽ മാത്രം ഇത് 1.21 ലക്ഷമാണ്. സ്വയം ഓടുന്ന വാഹനങ്ങൾ വ്യാപകമാകുന്നതോടെ ഈ ജോലികളിൽ വലിയൊരു ഭാഗം ഇല്ലാതാകുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. യാത്രക്കാരില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ എണ്ണം കൂടുന്നതും പൊതുഗതാഗതത്തിന് പകരം സ്വകാര്യ വാഹന ഉപയോഗം വർധിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2050ഓടെ റോഡിലെ വാഹന മൈലേജ് 24 ശതമാനം വർധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രവചനം.

സ്വയം ഓടുന്ന വാഹനങ്ങൾക്ക് മൈലിന് ഏകദേശം 88 പെൻസ് നിരക്കിൽ ചാർജ് ഈടാക്കിയാൽ 2050ഓടെ വർഷം 47 ബില്യൺ പൗണ്ട് വരെ വരുമാനം ലഭിക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ധന നികുതിയിലൂടെ നിലവിൽ ലഭിക്കുന്ന പ്രതിവർഷം 27 ബില്യൺ പൗണ്ടിന്റെ വരുമാനം ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തോടെ ഇല്ലാതാകുന്ന സാഹചര്യത്തിൽ പുതിയ വരുമാന മാർഗം നേരത്തെ തന്നെ ഒരുക്കണമെന്നാണ് നിർദേശം. എന്നാൽ സ്വയം ഓടുന്ന വാഹനങ്ങൾ യുകെയുടെ വളർച്ചയ്ക്ക് വലിയ അവസരമാണെന്നും പുതിയ നികുതി നവീന സാങ്കേതികവിദ്യയെ ശിക്ഷിക്കുന്ന നടപടിയാകുമെന്നും വേവ് വിമർശിച്ചു. അതേസമയം, ഡ്രൈവർമാരെ പുനർപരിശീലിപ്പിച്ച് പുതിയ ജോലികളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയും സർക്കാർ ഒരുക്കണമെന്ന് ജിഎംബി യൂണിയൻ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും അസിസ്റ്റഡ് ഡയിങ് നിയമവിധേയമാക്കാനുള്ള പുതിയ നീക്കത്തിന് തിരിച്ചടി. നിർണായക വോട്ടെടുപ്പിൽ ബിൽ 286നെതിരെ 270 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ നിയമഭേദഗതിക്കുള്ള നിലവിലെ ശ്രമം അവസാനിച്ചു. ആറ് മാസത്തിൽ താഴെ ആയുസ്സ് ശേഷിക്കുന്ന മാരക രോഗബാധിതരായ മുതിർന്നവർക്ക് കർശനമായ സുരക്ഷാ വ്യവസ്ഥകളോടെ ജീവിതം അവസാനിപ്പിക്കാൻ സഹായം തേടാൻ അനുമതി നൽകുന്നതായിരുന്നു ടെർമിനലി ഇൽ അഡൾട്ട്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ. പാർട്ടി നിലപാടുകൾക്കനുസരിച്ചല്ല, എംപിമാർക്ക് സ്വതന്ത്ര വോട്ടാണ് അനുവദിച്ചിരുന്നത്.

രണ്ട് ഡോക്ടർമാരുടെ അനുമതിയും വിദഗ്ധ സമിതിയുടെ അംഗീകാരവും ഉൾപ്പെടെ നിരവധി സുരക്ഷാ വ്യവസ്ഥകൾ ബില്ലിലുണ്ടായിരുന്നു. എന്നാൽ, സമ്മർദത്തിന് വിധേയരായി ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ദുർബലരായ ആളുകളെ സംരക്ഷിക്കാൻ ബില്ലിലെ വ്യവസ്ഥകൾ പര്യാപ്തമല്ലെന്നായിരുന്നു എതിർപ്പുയർത്തിയവരുടെ വാദം. അസിസ്റ്റഡ് ഡയിങ്ങിന് പകരം പാലിയേറ്റീവ് കെയർ കൂടുതൽ ശക്തിപ്പെടുത്തുകയാണ് മുൻഗണന നൽകേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സമാനമായ ബിൽ കോമൺസിൽ 23 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായിരുന്നെങ്കിലും ഹൗസ് ഓഫ് ലോർഡ്സിലെ നടപടികൾ പൂർത്തിയാക്കാനാകാതെ നീക്കം തടസ്സപ്പെട്ടിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പാർലമെന്റിന് പുറത്ത് അനുകൂലികളും എതിർപ്പുകാരും വികാരനിർഭരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. നിയമമാറ്റത്തിനായി വീണ്ടും ശ്രമിക്കുമെന്ന് അനുകൂലികൾ വ്യക്തമാക്കി. ടെർമിനൽ ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ള ഡെയിം എസ്തർ റാൻസൻറ്, മറ്റു രാജ്യങ്ങളിലെ മാരകരോഗികൾക്ക് ലഭിക്കുന്ന തിരഞ്ഞെടുക്കാനുള്ള അവകാശം ബ്രിട്ടനിലെ രോഗികൾക്കും ലഭിക്കാത്തത് ദുഃഖകരമാണെന്ന് പ്രതികരിച്ചു. അതേസമയം, നിലവിലെ നിയമം മാറ്റേണ്ടതില്ലെന്ന നിലപാടുള്ളവർ പാലിയേറ്റീവ് കെയർ സംവിധാനവും എൻഎച്ച്എസും ശക്തിപ്പെടുത്തുന്നതിലാണ് എംപിമാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്ന് യുകെ സമ്പദ്‌വ്യവസ്ഥ ജൂലൈയിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വളർച്ച പിന്നോട്ട് ആണെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. ജൂണിൽ രേഖപ്പെടുത്തിയ 0.3 ശതമാനം വളർച്ചയിൽ നിന്ന് മുന്നേറിയത് പുതിയ സർക്കാരിനും ആശ്വാസമായി. കൃത്രിമബുദ്ധി (എഐ), ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളിലെ ശക്തമായ പ്രവർത്തനമാണ് വളർച്ചയ്ക്ക് പ്രധാന പിന്തുണയായതെന്ന് ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) വ്യക്തമാക്കി.

സേവനമേഖലയാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, കംപ്യൂട്ടർ പ്രോഗ്രാമിങ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിൽ 0.4 ശതമാനം വളർച്ച ആണ് രേഖപ്പെടുത്തിയത് . ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയ നിരവധി സ്ഥാപനങ്ങൾ എഐ, ക്ലൗഡ് കംപ്യൂട്ടിങ് മേഖലകളുമായി ബന്ധപ്പെട്ടവയായിരുന്നുവെന്ന് ഒ എൻ എസ് പറഞ്ഞു. വ്യവസായ ഉൽപാദനവും 0.2 ശതമാനം ഉയർന്നു. നിർമാണമേഖലയിലെ വളർച്ച ഖനനം, വൈദ്യുതി, വാതക വിതരണം തുടങ്ങിയ മേഖലകളിലെ ഇടിവ് നികത്തി.

എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല നിലയെക്കുറിച്ച് ആശങ്ക തുടരുകയാണ്. ജൂലൈ വരെയുള്ള മൂന്ന് മാസത്തിലും ജിഡിപി വളർച്ച 0.4 ശതമാനമായിരുന്നു. ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആഗോള എണ്ണവില വർധനയും പലിശനിരക്കിലെ സമ്മർദവും ഭാവിയിൽ പണപ്പെരുപ്പവും വായ്പാ ചെലവും ഉയർത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒക്ടോബർ 28ന് നടക്കുന്ന ആദ്യ ബജറ്റിൽ നികുതി വർധനയോ ചെലവ് ചുരുക്കലോ പരിഗണിക്കേണ്ട സാഹചര്യം ഇതുമൂലം ഉണ്ടായേക്കാമെങ്കിലും, അടുത്തയാഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾക്ക് പകരം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന പ്ലഗ്-ഇൻ സോളാർ പാനലുകൾ യുകെയിലെ ഡിഐവൈ ഷോപ്പുകളിലും ഹൈസ്ട്രീറ്റ് റീട്ടെയിലർമാരിലും എത്തുന്നു. സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് ഇവ നിയമപരമായി വിൽക്കാൻ അനുമതി ലഭിച്ചത്. ഇലക്ട്രീഷ്യന്റെ സഹായമില്ലാതെ സ്ഥാപിക്കാമെന്നതും ബാൽക്കണി ഉൾപ്പെടെയുള്ള പുറംസ്ഥലങ്ങളുള്ള വീടുകൾക്കും ഉപയോഗിക്കാമെന്നതുമാണ് പ്രധാന പ്രത്യേകത.

ഒരു പാനൽ കിറ്റിന് നിലവിൽ ഏകദേശം £699 വരെയും രണ്ട് പാനൽ കിറ്റിന് £1,089 വരെയും വിലയുണ്ട്. കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില £400–£600 ആയി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വീട്ടിൽ പ്രതിവർഷം ഏകദേശം £70 മുതൽ £110 വരെ വൈദ്യുതി ബില്ലിൽ ലാഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പകൽ സമയത്ത് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.

സുരക്ഷയുടെ ഭാഗമായി ഒരു ഉപകരണത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 800 വാട്ടായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പഴയ വൈദ്യുതി വയറിങ്ങുള്ള വീടുകളിൽ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാങ്ങുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രീഷ്യനെക്കൊണ്ട് വയറിങ് പരിശോധിക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. എക്സ്റ്റൻഷൻ ലീഡ്, കേബിൾ റീൽ, പ്ലഗ്-ഇൻ അഡാപ്റ്റർ എന്നിവ വഴി പാനൽ ബന്ധിപ്പിക്കരുതെന്നും ഒരു വീട്ടിൽ ഒരു പ്ലഗ്-ഇൻ സോളാർ ഉപകരണം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശം നല്കപ്പെട്ടിട്ടുണ്ട് . പാനൽ സ്ഥാപിച്ച ശേഷം 28 ദിവസത്തിനകം പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയെ (DNO) അറിയിക്കുകയും വേണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ഹോട്ടലുകൾ, ബി ആൻഡ് ബി, എയർബിഎൻബി തുടങ്ങിയ താമസസൗകര്യങ്ങൾക്ക് ‘ഓവർനൈറ്റ് വിസിറ്റർ ലെവി’ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹോസ്പിറ്റാലിറ്റി മേഖല ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പുതിയ നികുതി നടപ്പാക്കുന്നത് ഇതിനകം ഉയർന്ന ചെലവുകൾ നേരിടുന്ന ഹോട്ടൽ–ടൂറിസം മേഖലയ്ക്ക് കൂടുതൽ സമ്മർദമുണ്ടാക്കുമെന്നും അവധിക്കാലം ചെലവേറിയതാക്കുമെന്നും വ്യവസായ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

നികുതി നിരക്കിന് ദേശീയതലത്തിൽ പരമാവധി പരിധി നിശ്ചയിക്കാത്തതാണ് വ്യവസായത്തിന്റെ പ്രധാന ആശങ്ക. 5 ശതമാനം നിരക്കിൽ നികുതി പൂർണമായി നടപ്പാക്കിയാൽ 2030ഓടെ ഏകദേശം 33,000 തൊഴിലുകൾ നഷ്ടപ്പെടാനും സമ്പദ്‌വ്യവസ്ഥയിൽ 2.2 ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകാനും സാധ്യതയുണ്ടെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നൽകി. മേയർമാർക്ക് ഒരൊറ്റ നികുതി ചുമത്താനുള്ള അധികാരം നൽകിയാൽ പ്രാദേശിക ഭരണകൂടങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കാരണം ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഇതിനകം തന്നെ ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 20 ശതമാനം വിൽപ്പന നികുതി ബാധകമാണെന്നും യൂറോപ്പിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്നതാണെന്നും വ്യവസായം പറയുന്നു. ഹോട്ടൽ ഉടമകൾക്ക് ദേശീയ ഇൻഷുറൻസ്, കുറഞ്ഞ വേതനം, പണപ്പെരുപ്പം തുടങ്ങിയവ മൂലം ചെലവ് വർധിച്ച സാഹചര്യത്തിൽ പുതിയ നികുതി ഉപഭോക്താക്കളിലേക്ക് അധികഭാരം മാറ്റാൻ നിർബന്ധിതരാക്കുമെന്നും മുന്നറിയിപ്പുണ്ട്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നല്ല, കുറഞ്ഞത് നികുതിക്ക് വ്യക്തമായ പരിധിയും ഏകീകൃത നിയമങ്ങളും ഏർപ്പെടുത്തണമെന്നാണ് വ്യവസായത്തിന്റെ ആവശ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഹാംപ്‌ഷെയറിലെയും വിൽറ്റ്‌ഷയറിലെയും രണ്ട് സ്കൂളുകളിൽ വിദ്യാർഥികളെ പരിചയപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്ത മുൻ കായികാധ്യാപികയ്ക്ക് നീണ്ട ജയിൽശിക്ഷ ലഭിച്ചേക്കും. ചിപ്പൻഹാം സ്വദേശിനിയായ ബ്രോൺവെൻ ജെയിംസ് (30) മൂന്ന് വിദ്യാർഥികളെ ലക്ഷ്യമിട്ട് നടത്തിയ കുറ്റങ്ങളിൽ കുറ്റക്കാരിയാണെന്ന് വിൻചെസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. രണ്ട് പെൺകുട്ടികൾക്കെതിരായ കുറ്റങ്ങൾ നേരത്തെ സമ്മതിച്ചിരുന്ന ജെയിംസ്, ആൺകുട്ടിയുമായി ബന്ധപ്പെട്ട മൂന്ന് ലൈംഗിക കുറ്റങ്ങളിൽ വിചാരണയ്ക്കൊടുവിൽ കുറ്റക്കാരിയാവുകയായിരുന്നു.

സതാംപ്ടണിലെ സ്കൂളിൽ പഠിച്ചിരുന്ന 16കാരനായ വിദ്യാർഥിയുമായി ജെയിംസ് ക്ലാസിൽ വച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് സ്നാപ്‌ചാറ്റിലൂടെ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി കോടതിയിൽ തെളിഞ്ഞു. വിദ്യാർഥിയെ കാറിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ചുംബിക്കുകയും പിന്നീട് വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തെന്നാണ് കേസ്. അധ്യാപികയുടെ പെരുമാറ്റം സംബന്ധിച്ച സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥി അധ്യാപകനെ കാണിച്ചതോടെയാണ് സ്കൂൾ അധികൃതർ സംഭവമറിഞ്ഞത്.

ജെയിംസിനെതിരെ വിശ്വാസസ്ഥാനത്തുള്ള വ്യക്തി കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ട കുറ്റങ്ങളിലാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 13, 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കെതിരായ ലൈംഗിക പ്രവർത്തനം, കുട്ടിയുമായി ലൈംഗിക ആശയവിനിമയം, കുട്ടിയുടെ അശ്ലീല ചിത്രം നിർമിക്കൽ തുടങ്ങിയ കുറ്റങ്ങളും അവർ സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപിക അധികാരസ്ഥാനം ദുരുപയോഗം ചെയ്ത് ആസൂത്രിതമായി അവരെ ചൂഷണം ചെയ്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു. നേരത്തെ മറ്റൊരു സ്വകാര്യ സ്കൂളിൽ വിദ്യാർഥിക്ക് സ്വന്തം മൊബൈൽ നമ്പർ നൽകിയതിന് ജെയിംസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായും കോടതിയിൽ വെളിപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: തെക്കുകിഴക്കൻ ലണ്ടനിലെ ബ്രോമ്ലി ഹൈ സ്ട്രീറ്റിൽ കത്തിക്കുത്തിൽ നാല് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റു മൂന്നുപേരുടെയും പരുക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പൊലീസ് അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് ബ്രോമ്ലി ഹൈ സ്ട്രീറ്റിലെ കെഎഫ്‌സിക്ക് സമീപം സംഭവമുണ്ടായത്.

കെഎഫ്‌സിയിൽ ആരംഭിച്ച സംഘർഷം പുറത്തേക്കും വ്യാപിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ചാരനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ട് ധരിച്ച ഒരാൾ വെട്ടുകത്തിയുമായി കെഎഫ്‌സിക്കുള്ളിലേക്ക് ഓടിക്കയറിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടിപ്പോയെന്നും ദൃക്സാക്ഷി പറഞ്ഞു. പൊലീസ്, ഫയർഫോഴ്‌സ്, പാരാമെഡിക്കുകൾ, ലണ്ടൻ എയർ ആംബുലൻസ് എന്നിവ ഉൾപ്പെടെ വൻ അടിയന്തിരസേവന സംഘമാണ് സ്ഥലത്തെത്തിയത്.

സംഭവത്തെ തുടർന്ന് ബ്രോമ്ലി ഹൈ സ്ട്രീറ്റിൽ റിംഗേഴ്സ് റോഡ് മുതൽ എതൽബർട്ട് റോഡ് വരെയുള്ള ഭാഗം ഇരുവശത്തേക്കും അടച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ പൊലീസ് സ്ഥലത്ത് തുടരുകയാണ്. പൊതുജനങ്ങൾക്ക് നേരെ വ്യാപകമായ ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ മേയർമാർക്ക് വിനോദസഞ്ചാരികളിൽനിന്ന് രാത്രി താമസത്തിനുള്ള ‘ടൂറിസ്റ്റ് ടാക്സ്’ ഈടാക്കാൻ അധികാരം നൽകാൻ സർക്കാർ അനുമതി നൽകി . ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങളുടെ നിരക്കിന്റെ നിശ്ചിത ശതമാനമായി നികുതി ഈടാക്കാനാണ് പദ്ധതി. ഫീസ് നിശ്ചിത തുകയായി പരിമിതപ്പെടുത്തിയിട്ടില്ല . ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങൾ പുതിയ അധികാരം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.

നികുതിയിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കണമെന്നത് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ ഇത് മൂലം കുടുംബങ്ങളുടെ അവധിയാത്രകൾക്ക് അധിക ചെലവുണ്ടാകുമെന്ന് വ്യാപാരമേഖല മുന്നറിയിപ്പ് നൽകി. ശരാശരി കുടുംബ അവധിക്ക് 100 മുതൽ 120 പൗണ്ട് വരെ അധിക ചെലവാകാമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് അലൻ സിംപ്സൺ പറഞ്ഞു.

യൂറോപ്പിലെ നിരവധി നഗരങ്ങളിൽ സമാനമായ നികുതി നിലവിലുണ്ട്. സ്കോട്ട് ലൻഡിലെ എഡിൻബറോയിൽ രാത്രി താമസത്തിന് 5% നികുതി ജൂലൈയിൽ പ്രാബല്യത്തിൽ വന്നിരുന്നു; ലണ്ടൻ മേയർ സാദിഖ് ഖാനും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്. ലണ്ടനിൽ താമസച്ചെലവിന്റെ 3% നികുതി ഏർപ്പെടുത്തിയാൽ വർഷം 350 മില്യൻ പൗണ്ടിലേറെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നേഴ്സിങ് പ്രഫഷനൽ സംഘടനയായ റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പേഷ്യൻസ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സൺ എന്നിവരെ പിന്തള്ളിയാണ് ബിജോയ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2027 ജനുവരി ഒന്നിന് പുതിയ രണ്ടുവർഷ കാലാവധി ആരംഭിക്കും. 2024ലെ ചരിത്രവിജയത്തിലൂടെ ആർസിഎൻ പ്രസിഡന്റാകുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കിയ ബിജോയ് തുടർച്ചയായ രണ്ടാം കാലയളവിലും അംഗങ്ങളുടെ വിശ്വാസം നിലനിർത്തുകയായിരുന്നു.

ആദ്യ ഊഴത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലെ ആർസിഎൻ അംഗങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ ബിജോയ് ശ്രദ്ധ പതിപ്പിച്ചു. നേഴ്സുമാരുടെ ശമ്പളനീതി, സുരക്ഷിതമായ സ്റ്റാഫിങ്, ജോലിഭാരം കുറയ്ക്കൽ, തൊഴിൽമുന്നേറ്റം എന്നിവയ്ക്കായി ശക്തമായ നിലപാടെടുത്ത അദ്ദേഹം ഇംഗ്ലണ്ടിലെ എൻഎച്ച്എസിലെ ബാൻഡ് ഫൈവ് നേഴ്സുമാരുടെ ശമ്പള-തസ്തിക ഘടന പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. സർക്കാരിന്റെ ശമ്പള നിർദേശത്തിനെതിരെ ആർസിഎൻ അംഗങ്ങളിൽ 91 ശതമാനം പേർ വോട്ട് ചെയ്തതിനു പിന്നാലെ ബാൻഡ് ഫൈവ് തസ്തികകൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായതും പ്രധാന നേട്ടമായി.

രണ്ടാം ഊഴത്തിൽ ആദ്യകാലയളവിൽ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ബിജോയിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കാനുള്ള നിയമനിർമാണം, അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്സുമാർക്ക് കൂടുതൽ പിന്തുണ, ബാൻഡ് ഫൈവിൽനിന്ന് ബാൻഡ് സിക്സിലേക്കുള്ള ശമ്പളപരിഷ്കാരം, എല്ലാ ബാൻഡുകളിലേക്കും തൊഴിൽമൂല്യനിർണയം വ്യാപിപ്പിക്കൽ, ആരോഗ്യപരിചരണ സഹായികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നീതിയുക്തമായ വേതനം എന്നിവയാണ് മുൻഗണനകൾ. നേഴ്സിങ് വിദ്യാർഥികൾക്ക് പഠനശേഷം തൊഴിൽ ഉറപ്പാക്കൽ, വിദ്യാർഥി വായ്പയിൽ ഇളവ്, പരിശീലനയാത്രയ്ക്ക് സൗജന്യ യാത്രാസഹായം, നേഴ്സിങ് വിദ്യാഭ്യാസ – ഗവേഷണ മേഖലകളിൽ കൂടുതൽ നിക്ഷേപം എന്നിവയും ഉൾപ്പെടുന്ന ‘ട്രിപ്പിൾ എസ്’ പ്രവർത്തനരേഖയാണ് ബിജോയ് മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കി 2011 മാർച്ചിൽ യുകെയിലെത്തിയ ബിജോയ് ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ ബാൻഡ് ഫൈവ് നേഴ്സായി കരിയർ ആരംഭിച്ച് 2015ൽ ബാൻഡ് സിക്സിലേക്കും 2016ൽ ബാൻഡ് സെവനിലേക്കും ഉയർന്നു. 2021 മുതൽ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ സീനിയർ നേഴ്സായി പ്രവർത്തിക്കുന്നു. പുന്നപ്ര സ്വദേശിയായ ബിജോയ് വിദേശ നേഴ്സുമാരുടെ അവകാശങ്ങൾക്കായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്; ഇന്റർനാഷനലി എജ്യുക്കേറ്റഡ് നേഴ്സസ് ആൻഡ് മിഡ്‌വൈഫറി അസോസിയേഷൻ നെറ്റ്‌വർക്ക് യുകെയുടെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നേഴ്സസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്സിങ് മേഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ ബിജോയിയുടെ ഭാര്യ ദിവ്യയും ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ നേഴ്സാണ്.

ആർസിഎൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. യുകെയിലെ നേഴ്സിങ് സമൂഹത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമായ ഈ നേട്ടം പുതിയ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.

RECENT POSTS
Copyright © . All rights reserved