നോര്‍വേ: നോര്‍വേയിലെ വെസ്‌റ്റേണ്‍ കോസ്റ്റില്‍ നിയന്ത്രണം നഷ്ടമായി തീരത്തടിഞ്ഞ ‘വൈക്കിംഗ് സ്‌കൈ ക്രൂയിസ് ഷിപ്പില്‍’ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നു. ഷിപ്പില്‍ 1300 പേരുണ്ടെന്നാണ് കണക്കുകള്‍. ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ശനിയാഴ്ച്ചയാണ് ഷിപ്പ് അപകടത്തില്‍പ്പെട്ടതായി അടിയന്തര സന്ദേശമെത്തുന്നത്. മോശം കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാവാതെ കപ്പലിന്റെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന്‍ തകരാറിലായതോടെ കപ്പലിന്റെ നിയന്ത്രണം പൂര്‍ണമായും നാവികര്‍ക്ക് നഷ്ടമായിട്ടുണ്ട്.

കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് കപ്പല്‍ തീരത്തുള്ള പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറുകയാണ്. ശക്തമായ തിരമാലകള്‍ കപ്പലുള്ളവരെ ആശങ്കാകുലരാക്കുന്നുണ്ട്. നിലവില്‍ ഹെലികോപ്റ്റര്‍ വഴി യാത്രക്കാരെയും ക്രൂ അംഗങ്ങളെയും പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 26 അടിയിലധികമുള്ള തിരമാലയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമായും തടസം സൃഷ്ടിക്കുന്നത്. നിലവില്‍ കപ്പല്‍ നില്‍ക്കുന്ന സ്ഥലത്ത് പാറക്കൂട്ടങ്ങളുണ്ട്. കപ്പല്‍ ഇത് തട്ടി കൂടുതല്‍ അപകടങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എം.വി വിക്കിംഗ് സ്‌കൈ ക്രൂയിസ് ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2012ലാണ്. ഏതാണ്ട് 400 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഷിപ്പിന്റെ നിര്‍മ്മാണ ചെലവ്. ലോകത്തിലെ തന്നെ ഏറെ പ്രചാരമേറിയ ആഢബംര കപ്പലുകളിലൊന്നായിരുന്നു വൈക്കിംഗ് സ്‌കൈ. 2017 ജനുവരി 26നാണ് കപ്പലിന്റെ പൂര്‍ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്. പിന്നാലെ ഫെബ്രുവരി 25ന് കപ്പലിന്റെ കന്നിയാത്രയും നടന്നു. 227.28 മീറ്ററാണ് വിക്കിംഗ് സ്‌കൈയുടെ നീളം. പതിനാല് ഡെക്കുകളും ഷിപ്പിലുണ്ട്. മണിക്കൂറില്‍ 37 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കപ്പലിന് കഴിയും. 930 യാത്രക്കാരെയും കൂടാതെ 550 ക്രൂ അംഗങ്ങളെയും വഹിക്കാനുള്ള കപ്പാസിറ്റി കപ്പലിനുണ്ട്. നിലവിലുണ്ടായിരിക്കുന്ന എഞ്ചിന്‍ പ്രശ്‌നത്തെക്കുറിച്ച് വിദഗ്ദ്ധമായ അന്വേഷണം ഉടനുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
ലണ്ടന്‍: ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന ഒരു മില്യണിലധികം പേര്‍ അണിനരന്ന പടുകൂറ്റന്‍ റാലിക്ക് സാക്ഷിയായി ലണ്ടന്‍ നഗരം. വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായിരിക്കുകയാണ്. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും ഹിത പരിശോധന ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. മേയ് സര്‍ക്കാര്‍ ബ്രെക്‌സിറ്റ് കരാറിന് അനുമതി തേടി എം.പിമാരെ സമീപിക്കാനൊരുങ്ങുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ രണ്ട് തവണയും ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു പ്രധാനമന്ത്രി ഏറ്റുവാങ്ങിയ വലിയ പരാജയങ്ങളായി വോട്ടെടുപ്പ് മാറിയിരുന്നു. പുതിയ റാലി പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോ ഡീല്‍ ബ്രെക്‌സിറ്റിന് ഏപ്രില്‍ 12 വരെയും കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ മേയ് 22 വരെയുമാണ് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. ഈ ആര്‍ട്ടിക്കിള്‍ 50 പ്രകാരം ഡിലേ ബ്രെക്‌സിറ്റിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതിന് ശേഷം ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് നടപടിയെ തുടര്‍ന്ന് നനഞ്ഞ പടക്കമായി ഈ സമരം മാറിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രെക്‌സിറ്റ് അനുകൂലിക്കുന്നവരുടെ സമരം പരാജയപ്പെടുകയും വീണ്ടും ഹിത പരിശോധന ആവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്ത സ്ഥിതിക്ക് മേയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു.

ഹൈഡ് പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വെസ്റ്റ്മിനിസ്റ്റര്‍ വരെ റാലി നടത്തി. അവിടെ സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കൊള സ്റ്റേര്‍ജിയന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഉപനേതാവ് ടോം വാട്‌സന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 1.74 കോടി (52%) അനുകൂലമായും 1.61 കോടി (48%) എതിര്‍ത്തും വോട്ട് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടുള്ളവര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ റാലിയില്‍ 7 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചിരുന്നു. ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ഹിതപരിശോധനയില്‍ അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുകയാണ്.
ലണ്ടന്‍: ആത്മഹത്യ പ്രവണതയുള്ള രോഗികളെ നോക്കുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ജോലിക്കിടെ ഉറങ്ങുന്നതായി റിപ്പോര്‍ട്ട്. മിറര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യ പ്രവണതയുള്ള രോഗികളുടെ പരിചരണത്തിനായി 24 മണിക്കൂറും ഹെല്‍ത്ത് കെയര്‍ ജിവനക്കാര്‍ അരികലുണ്ടാകും. ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് രോഗികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരീക്ഷണ സമയത്ത് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ഉറങ്ങുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. മാനസികാരോഗ്യ രംഗത്ത് വളരെ സൂക്ഷമമായ നിരീക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതായി ഈ മേഖലയിലെ വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

ജോലിക്കിടെ ഉറങ്ങുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ചിത്രങ്ങളും മിറര്‍ പുറത്തുവിട്ടിട്ടിട്ടുണ്ട്. ഇതില്‍ ഒരു ചിത്രം എടുത്തിരിക്കുന്ന മെന്റല്‍ കെയര്‍ യൂണിറ്റില്‍ കഴിഞ്ഞ വര്‍ഷം ഒരു കൗമാരക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവന്‍ തന്നെ നഷ്ടപ്പെടുത്താന്‍ കാരണമായേക്കും. മിറര്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ ഹെല്‍ത്ത് വാച്ച്‌ഡോഗ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച്ച പറ്റിയെന്ന് ബോധ്യമായാല്‍ ജിവനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കും.

രാത്രികാലങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നിരീക്ഷിക്കുന്നത് വളരെ സൂക്ഷമതയോടെ ചെയ്യേണ്ട കാര്യമാണെന്ന് ഒരു രോഗിയുടെ ബന്ധു പ്രതികരിച്ചു. ജീവനക്കാരുടെ ഒരു നിമിഷത്തെ ഉറക്കം വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഓര്‍മ്മിക്കണമെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. ജോലിയില്‍ അശ്രദ്ധ കാണിച്ച മൂന്നില്‍ രണ്ട് പേരെ ഏജന്‍സി ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ ഹെല്‍ത്ത് കെയര്‍ മിനിസ്റ്റര്‍ നോര്‍മാന്‍ ലാംമ്പ് പ്രതികരിച്ചു. രോഗിയുടെ ബന്ധുക്കള്‍ക്ക് തങ്ങളുടെ പ്രിയ്യപ്പെട്ടവര്‍ സുരക്ഷിതമായി ആശുപത്രികളിലിരിക്കുന്നുവെന്ന കാര്യം ഉറപ്പി്ക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: മൂന്നാം തവണ ബ്രെക്‌സിറ്റ് നയരേഖയ്ക്ക് പിന്തുണ തേടി പാര്‍ലമെന്റിനെ സമീപിക്കാന്‍ തയ്യാറെടുത്ത് പ്രധാനമന്ത്രി തെരേസ മേയ്. എന്നാല്‍ നേരത്തെ കരുതിയിരുന്നത് പോലെ അടുത്ത ആഴ്ച്ച മേയ് പാര്‍ലമെന്റില്‍ വോട്ടെടുപ്പിനായി എത്തിച്ചേര്‍ന്നേക്കില്ല. എം.പിമാരുടെ പിന്തുണ ഇത്തവണ വളരെ നിര്‍ണായകമായതിനാല്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷം പാര്‍മെന്റിലെത്താനാവും മേയ് ശ്രമിക്കുക. ബ്രെക്‌സിറ്റിന്റെ ഭാവി ബ്രിട്ടന്റെ കൈകളിലാണെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പ്രതികരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് വോട്ടെടുപ്പ് കാലതാമസം ഉണ്ടാകുതെന്നാണ് സൂചന. ഇത്തവണ ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നേരത്തെ ആര്‍ട്ടിക്കിള്‍ 50 ബ്രെക്സിറ്റ് ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ചിരുന്നു. ഡിലേ നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ മെയ് 22 വരെ ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സമയം ലഭിക്കും. ഇക്കാലയളവില്‍ എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ബ്രെക്‌സിറ്റ് പോളിസിയില്‍ വലിയ മാറ്റം വരുത്താനും മേയ് കഴിയും. എന്നാല്‍ പിന്തുണ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. അതേസമയം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഡിലേ പദ്ധതിക്ക് അംഗീകാരം നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കി. രാജ്യത്തെ പ്രധാന റോഡുകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ശ്രമിച്ചു. എന്നാല്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വലിയ പ്രതിഷേധങ്ങളിലേക്ക് എത്താതെ കാര്യങ്ങള്‍ നിയന്ത്രിതമാക്കുകയായിരുന്നു.

മൂന്നാം തവണ ബ്രെക്സിറ്റ് പോളിസി വോട്ടിനെത്തുമ്പോള്‍ യു.കെയിലെ എം.പിമാര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സമയം കൂടിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിച്ച് രാജ്യത്തിന് അനുകൂലമായി ഒരു ബ്രെക്സിറ്റിനായി താന്‍ കഠിന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മേയ് വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് ഡിലേയിലേക്ക് നീങ്ങിയതിന് പിന്നില്‍ എംപിമാരാണെന്ന് ഇന്നലെ രാത്രി നടത്തിയ പ്രഭാഷണത്തില്‍ മേയ് കുറ്റപ്പെടുത്തിയിരുന്നു. മൂന്നാമതും ബ്രെക്സിറ്റ് പാര്‍ലമെന്റിലെത്തിയാല്‍ വിമത എം.പിമാരെ ഒപ്പം നിര്‍ത്താന്‍ കഴിയിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു പരാജയത്തിന് കൂടി മേയ് സര്‍ക്കാര്‍ സാക്ഷിയാകേണ്ടി വരും
ലണ്ടന്‍: ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥയില്‍ പ്രതിഷേധിച്ച് ബ്രെക്‌സിറ്റ് അുകൂലികള്‍ റോഡ് തടസപ്പെടുത്തി നടത്തിയ സമരപരിപാടി പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധിക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് നൂറോളം ട്രെക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ റോഡുകള്‍ തടസപ്പെടുത്താനായി തയ്യാറെടുത്തിരുന്നു. എന്നാല്‍ റോഡില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികളുമായി മുന്നോട്ടു വന്നതോടെ സമരം ‘നനഞ്ഞ പടക്കം’ പോലെയായി മാറിയെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെ ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ബ്രെക്സിറ്റ് അനുകൂല സംഘടനയുടെ തീരുമാനം. ബ്രെക്‌സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിച്ചായിരുന്നു പ്രതിഷേധാഹ്വാനം. ബ്രെക്‌സിറ്റ് ഡയറക്ട് ആക്ഷന്‍ എന്നാണ് ബ്രെക്‌സിറ്റ് ബ്ലോക്ക് പരിപാടിക്ക് രൂപം നല്‍കിയ സംഘടനയുടെ പേര്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനായിരുന്നു പദ്ധതി. ബ്രെക്സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.

ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്ന് കോമണ്‍സ് പ്രമേയം പാസാക്കിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഇന്നലെ ദിവസം പ്രധാന ഹൈവേകളായ M1, M6 M25, M62, M1, A55, M5, M4, M42, M55, M61, A66 തുടങ്ങിവ തടയുമെന്ന പ്രഖ്യാപിച്ചു. എന്നാല്‍ സമരം പ്രതീക്ഷിച്ച പ്രകാരം പ്രാവര്‍ത്തികമാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല. സമരം നടക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതോടെ സമരം ‘പാളിയെന്ന്’ സോഷ്യല്‍ മീഡിയയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നു. ബ്രിട്ടന്റെ ആവശ്യമനുസരിച്ച് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നേരിട്ടുള്ള ആക്ഷനും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ ഇതിന് അംഗീകാരം നല്‍കിയതോടെ പ്രത്യക്ഷ സമരം ആരംഭിക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.
പെഷ്‌വാര്‍: 3 വയസുകാരനായ ബ്രിട്ടീഷ് ബാലന് പാകിസ്ഥാനില്‍ വെടിയേറ്റു. ബെര്‍മിംഗ്ഹാമില്‍ സ്ഥിരതാമസക്കാരായ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ ഖാനാണ് പാകിസ്ഥാനില്‍ വെച്ച് വെടിയേറ്റത്. വയറിനും തുടയ്ക്കും വെടിയേറ്റ മുഹമ്മദ് ചികിത്സയിലാണ്. സംസാരിക്കുവാന്‍ കഴിയുന്നുണ്ടെങ്കിലും പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് എത്താന്‍ മുഹമ്മദിന് കഴിഞ്ഞിട്ടില്ല. അവധി ആഘോഷിക്കാനായി പാകിസ്ഥാനിലെത്തിയ മകനെ കാത്തിരുന്ന ദുര്‍ഗതി മറ്റാര്‍ക്കും വരരുതെന്ന് മുഹമ്മദിന്റെ മാതാവ് പ്രതികരിച്ചു. ചികിത്സ തുടരാനായി ബ്രിട്ടനിലേക്ക് കുട്ടിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് യു.കെിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് ഉചിതമല്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 19നാണ് സംഭവം നടക്കുന്നത്. പാകിസ്ഥാന്‍ വംശജരാണ് മുഹമ്മദിന്റെ മാതാപിതാക്കളും ബന്ധുക്കളും എന്നാല്‍ മുഹമ്മദ് പൂര്‍ണമായും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് ബെര്‍മിംഗ്ഹാമിലെ സ്‌കൂളില്‍ പഠനത്തിനായും മുഹമ്മദ് പോകുന്നുണ്ട്. അവധിക്കാലം ആഘോഷിക്കാനായി ഇത്തവണ കുടുംബസ്ഥലമായ പാകിസ്ഥാനിലെ പെഷ്‌വാറില്‍ പോകാന്‍ മുഹമ്മദിന്റെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനിലെത്തിയ മുഹമ്മദും കുടുംബവും പെഷ്‌വാറിലെ ഒരു ഷോപ്പിംഗ് മാളിലേക്ക് സഞ്ചരിക്കവെയാണ് വെടിവെപ്പുണ്ടായത്. മുഹമ്മദും മാതാവും ഒരു ടാക്‌സിയില്‍ സഞ്ചരിക്കവെ ബൈക്കില്‍ വന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത്.

ടാക്‌സി ഡ്രൈവറുടെ തോളില്‍ വെടിയേറ്റു. പിന്‍ സീറ്റിലിരിക്കുകയായിരുന്ന മുഹമ്മദിന്റെ തുടയ്ക്കാണ് ആദ്യം വെടിയേല്‍ക്കുന്നത്. രണ്ടാമത്തെ വെടിയുണ്ട മുഹമ്മദിന്റെ വയര്‍ തുളച്ച് അകത്തേക്ക് കയറി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചതോടെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. എന്നാല്‍ ഇതുവരെ അപകടനില തരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 15 ദിവസത്തെ അവധിയാഘോഷം കഴിഞ്ഞ് മാര്‍ച്ച് 20ന് യു.കെയിലേക്ക് മടങ്ങിപോകാനിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മുഹമ്മദിന് വെടിയേല്‍ക്കുന്നത്. കുട്ടിയെ യു.കെയിലെത്തിച്ച വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍.
ലണ്ടന്‍: ആര്‍ട്ടിക്കിള്‍ 50 ബ്രെക്സിറ്റ് ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അംഗീകാരം. ഡിലേ നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ മെയ് 22 വരെ ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സമയം ലഭിക്കും. അതേസമയം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഡിലേ പദ്ധതിക്ക് അംഗീകാരം നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെ ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ബ്രെക്സിറ്റ് അനുകൂല സംഘടന. സോഷ്യല്‍ മീഡിയ വഴി നേരത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതോടെ റോഡ് തടയല്‍ സമരം നാളെ ആരംഭിക്കുമെന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബ്രെക്സിറ്റ് ഡയറക്ട് ആക്ഷന്‍ എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനാണ് പദ്ധതി. ബ്രെക്സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കുന്നു. അതേസമയം മൂന്നാം തവണ ബ്രെക്സിറ്റ് പോളിസി വോട്ടിനെത്തുമ്പോള്‍ യു.കെയിലെ എം.പിമാര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സമയം കൂടിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിച്ച് രാജ്യത്തിന് അനുകൂലമായി ഒരു ബ്രെക്സിറ്റിനായി താന്‍ കഠിന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മേയ് വ്യക്തമാക്കുന്നു.

ബ്രെക്സിറ്റ് ഡിലേയിലേക്ക് നീങ്ങിയതിന് പിന്നില്‍ എംപിമാരാണെന്ന് ഇന്നലെ രാത്രി നടത്തിയ പ്രഭാഷണത്തില്‍ മേയ് കുറ്റപ്പെടുത്തിയിരുന്നു. മൂന്നാമതും ബ്രെക്സിറ്റ് പാര്‍ലമെന്റിലെത്തിയാല്‍ വിമത എം.പിമാരെ ഒപ്പം നിര്‍ത്താന്‍ കഴിയിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു പരാജയത്തിന് കൂടി മേയ് സര്‍ക്കാര്‍ സാക്ഷിയാകേണ്ടി വരും. കൃത്യമായ ഡീലോടു കൂടി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ടെന്നും രാജ്യത്തിന്റെ മുന്നോട്ടു പോക്കിന് ആവശ്യമായ എല്ലാ കാര്യങ്ങളും കഴിവിന്റെ പരാമവധി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും മേയ് പറഞ്ഞു.
ലണ്ടന്‍: സ്വന്തം കുട്ടികളെ അവധിയാഘോഷിക്കാനായി കൊണ്ടുപോകുന്ന മാതാപിതാക്കള്‍ കൊണ്ടുപോകുന്നത് യഥാര്‍ത്ഥത്തില്‍ നല്ല കാര്യം തന്നെയാണ്. ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളവും കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ സമയം അനുവദിക്കുകയെന്നത് കര്‍ത്തവ്യവുമാണ്. എന്നാല്‍ പഠന സമയത്ത് യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കായി കൊണ്ടുപോകുന്നത് അത്ര നല്ല കാര്യമല്ല. യു.കെയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഒരു മില്യണിലധികം മാതാപിതാക്കളാണ് അക്കാദമിക് സമയത്ത് അവധിയാഘോഷിക്കാനായി കുട്ടികളെക്കൊണ്ട് ലീവ് എടുപ്പിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ടേം-ടൈം ആബ്‌സന്‍സ്’ കണക്കുകളിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2017-18 അക്കാദിക് വര്‍ഷത്തില്‍ 1,047,480 കുട്ടികളെയാണ് ഫാമിലി യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി മാതാപിതാക്കള്‍ അവധിയെടുപ്പിച്ചിരിക്കുന്നത്. ഇവയില്‍ മിക്കതും കുടുംബപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് അവധി. ഇത്തരം അനാവശ്യ അവധിയെടുപ്പുകള്‍ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യഭ്യാസ രംഗത്തെ വിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സമീപകാലത്ത് ഇത്തരം അവധിയെടുപ്പുകള്‍ വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2015ല്‍ ബിസിനസുകാരനായ ജോണ്‍ പ്ലാറ്റ് അക്കാദമിക സമയത്ത് തന്റെ മകളെ വേക്കേഷന് കൊണ്ടുപോയി വിവാദത്തില്‍പ്പെട്ടിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്ലാറ്റ് നിയമയുദ്ധത്തിനും ശ്രമിച്ചിരുന്നു. പിഴ ഒടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നിയമയുദ്ധം. കീഴ്‌കോടതി പ്ലാറ്റിനെതിരായി വിധി പറഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് നിയമയുദ്ധം സുപ്രീം കോടതിയിലെത്തി. എന്നാല്‍ അവിടെയും പ്ലാറ്റിനെതിരായി വിധി വന്നു. അവസാനം 60 പൗണ്ടില്‍ തീരാവുന്ന പിഴ തുക 2000 പൗണ്ടിലെത്തുകയും ചെയ്തു. അക്കാദമിക് സമയത്ത് അവധിയെടുത്ത് പിഴ കൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണം 73.7 ശതമാനമാണ് സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് അപകടരമായ കണക്കുകളാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ യു.കെയെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെ ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ബ്രെക്‌സിറ്റ് അനുകൂല സംഘടന. ബ്രെക്സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബ്രെക്സിറ്റ് ഡയറക്ട് ആക്ഷന്‍ എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനാണ് പദ്ധതി. ബ്രെക്സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കുന്നു.

ബ്രെക്സിറ്റ് മാറ്റിവെക്കണമെന്ന് കോമണ്‍സ് പ്രമേയം പാസാക്കിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു. പ്രധാന ഹൈവേകളായ M1, M6 M25, M62, M1, A55, M5, M4, M42, M55, M61, A66 തുടങ്ങിവ തടയുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ലോറികള്‍ ഉപയോഗിച്ചുള്ള പ്രതിഷേധത്തിന് പിന്തുണ തേടി ഒട്ടേറെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്രൂപ്പ് വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യമനുസരിച്ച് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നേരിട്ടുള്ള ആക്ഷനും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ ഇതിന് അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് സമരം ആരംഭിക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.

രാജ്യമൊട്ടാകെയുള്ള ബ്രെക്സിറ്റ് അനുകൂലികള്‍ ഒരുമിക്കണമെന്നും രാജ്യത്തെ മുട്ടുകുത്തിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സംഘടന ആഹ്വാനം. പ്രധാനപ്പെട്ട റോഡുകള്‍ തടഞ്ഞുകൊണ്ടായിരിക്കണം ശക്തി കാട്ടേണ്ടതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ഗ്രൂപ്പ് പറഞ്ഞു. പ്രധാന ഹൈവേകള്‍ക്ക് അടുത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഏതു നിമിഷവും റോഡ് തടയാന്‍ തയ്യാറായിരിക്കണമെന്ന് ഗ്രൂപ്പ് നിര്‍ദേശിക്കുന്നു. ഇതുമൂലമുണ്ടാകുന്ന നിയമ നടപടികളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അവ ദേശീയ സംഘാടകര്‍ കൈകാര്യം ചെയ്യുമെന്നുമാണ് അറിയിപ്പ്. ഇന്ന് രാജ്യവ്യാപകമായി റോഡുകളില്‍ ഗതാഗതം നിലയ്ക്കുമെന്നാണ് കരുതുന്നത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് സാധ്യത മുന്നോട്ടു വെച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. ബ്രെക്‌സിറ്റിന് ചെറിയ ഡിലേ നല്‍കണമെങ്കില്‍ അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ തെരേസ മേയുടെ ഡീലിന് എംപിമാര്‍ അംഗീകാരം നല്‍കണമെന്ന് ടസ്‌ക് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 50 മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരേസ മേയ് അയച്ച കത്ത് ലഭിച്ചതിനു ശേഷം നടത്തിയ പ്രതികരണത്തിലാണ് ടസ്‌ക് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ടസ്‌ക് തെരേസ മേയുമായി ഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു. മേയ് നല്‍കിയ കത്ത് പ്രശ്‌നങ്ങളൊന്നും പരിഹരിക്കുന്നില്ലെന്നായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ മാസ് പറഞ്ഞത്. ബ്രെക്‌സിറ്റ് നീട്ടണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ തീരുമാനിക്കണമെങ്കില്‍ അതുകൊണ്ട് ബ്രിട്ടന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകണമെന്നും മാസ് വ്യക്തമാക്കി.

ഡീല്‍ ഇല്ലാതെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമവും നടത്തുമെന്ന് ടസ്‌ക് പറഞ്ഞു. അതിനായുള്ള ക്ഷമ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 23 വരെയോ ജൂണ്‍ 30 വരെയോ ബ്രെക്‌സിറ്റ് നീട്ടിവെക്കാനുള്ള ആവശ്യം തത്വത്തില്‍ അംഗീകരിക്കാന്‍ ഇയു 27 നേതാക്കളുടെ ഉച്ചകോടി ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മൂന്നാം തവണയും തന്റെ ഡീലുമായി കോമണ്‍സിനെ സമീപിക്കുന്ന തെരേസ മേയ് അത് നേടിയാല്‍ വീണ്ടും യോഗം ചേരേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും യൂറോ്യപ്യന്‍ നേതാക്കള്‍ തീരുമാനമെടുത്തേക്കും.

മെയ് 23നാണ് യൂറോപ്യന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു ശേഷം ബ്രെക്‌സിറ്റ് നീട്ടണമെങ്കില്‍ ബ്രിട്ടീഷ് പ്രതിനിധികളും യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യമാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍ ജൂലൈ ഒന്നിനു മുമ്പായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്നതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്. പുതുതായി തെരഞ്ഞൈടുക്കപ്പെടുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ജൂലൈ 1നാണ് യോഗം ചേരുന്നത്.