Main News

ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ

ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു.

വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു.

ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി  രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു.

വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള,  ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി.

ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള  രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി.

ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്.

സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല.  മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.

യൂറോമില്യണ്‍സ് ജാക്ക്‌പോട്ടില്‍ 71 മില്യന്‍ പൗണ്ട് നേടിയയാളുടെ വിവരങ്ങള്‍ പുറത്ത്. ഹെറെഫോര്‍ഡ് സ്വദേശിയായ എയ്ഡ് ഗുഡ്‌ചൈല്‍ഡ് എന്നയാള്‍ക്കാണ് 71,057,439 പൗണ്ടിന്റെ ജാക്ക്‌പോട്ട് ലഭിച്ചതെന്ന് നാഷണല്‍ ലോട്ടറി ഓപ്പറേറ്ററായ കാമെലോട്ട് അറിയിച്ചു. യുകെയിലെ ജാക്ക്‌പോട്ടുകളില്‍ 15-ാമത്തെ ഏറ്റവും വലിയ തുകയാണ് ഇത്. 58കാരനായ ഗുഡ്‌ചൈല്‍ഡ് ഒരു ഫാക്ടറി തൊഴിലാളിയാണ്. ജാക്ക്‌പോട്ട് അടിച്ചാലും ജീവിതം മാറില്ലെന്ന് പറയുന്നവരില്‍പ്പെട്ടയാളല്ല താനെന്നായിരുന്നു ഇതേക്കുറിച്ച് ഗുഡ്‌ചൈല്‍ഡിന്റെ പ്രതികരണം. ഇനി മേലില്‍ തനിക്ക് ഷിഫ്റ്റ് വര്‍ക്കുകള്‍ ഇല്ലെന്നും ഗുഡ്‌ചൈല്‍ഡ് പറഞ്ഞു. ഇനി യാത്ര ചെയ്യണം. നല്ലൊരു വീട് വാങ്ങണം മുന്‍നിര സ്‌പോര്‍ട്ടിംഗ് ഈവന്റുകളില്‍ പങ്കെടുക്കണം, അതിനെല്ലാം അപ്പുറം ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കള്‍ക്ക് ഒറ്റ പുത്രനാണ് താന്‍. അതുകൊണ്ടുതന്നെ അവര്‍ തനിക്കു വേണ്ടി എന്നും ഒപ്പം നിന്നിട്ടുണ്ട്. എല്ലാ മാതാപിതാക്കളെയും പോലെ തന്റെ കടങ്ങളെക്കുറിച്ച് അവര്‍ വേവലാതി പൂണ്ടു. ബില്ലുകളില്‍ ആശങ്കപ്പെട്ടു. എത്രകാലം തനിക്ക് ജോലി ചെയ്യാനാകുമെന്ന് വ്യസനിച്ചു. എനിക്കുവേണ്ടി സമ്പാദ്യം സൂക്ഷിക്കേണ്ടതില്ലെന്ന് ഇനി അവരോട് തനിക്കു പറയാനാകും. തനിക്കു ലഭിക്കാനുള്ള സ്വത്ത് അവര്‍ക്ക് അനുഭവിക്കാം. താനും കസിന്‍സും മിക്കവാറും ഒത്തുചേരാറുണ്ട്. അവരോട് ഇക്കാര്യം പറയുമ്പോള്‍ താന്‍ വികാരാധീനനായേക്കുമെന്നും അദ്ദേഹം പറയുന്നു.

വെള്ളിയാഴ്ചയിലെ യൂറോമില്യന്‍ നമ്പറുകള്‍ 03, 15, 24, 42, 46 എന്നിവയായിരുന്നു. 09, 12 എന്നിവയായിരുന്നു ലക്കി സ്റ്റാര്‍ നമ്പറുകള്‍. ചൊവ്വാഴ്ചയിലെ നറുക്കെടുപ്പില്‍ ഒരു 14 മില്യന്റെ ജാക്ക്‌പോട്ട് ഉണ്ടെന്നാണ് കരുതുന്നത്. യുകെയിലെ യൂറോമില്യന്‍ പ്ലേയര്‍മാര്‍ക്ക് 2019 ഭാഗ്യ വര്‍ഷമാകുമെന്ന് സീനിയര്‍ വിന്നേഴ്‌സ് അഡൈ്വസര്‍ ആന്‍ഡി കാര്‍ട്ടര്‍ പറഞ്ഞിരുന്നു.

വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധന. രണ്ടു വര്‍ഷം മുമ്പ് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ നല്‍കേണ്ട പിഴ വര്‍ദ്ധിപ്പിച്ചിട്ടും ഇതിന്റെ നിരക്ക് കുറയുന്നില്ല. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ചെയ്യുകയോ വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാറുണ്ടെന്ന് 25നും 34നുമിടയില്‍ പ്രായമുള്ള 47 ശതമാനം ആളുകള്‍ സമ്മതിച്ചു. ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ആര്‍എസി വ്യക്തമാക്കുന്നു. 35നും 44നുമിടയില്‍ പ്രായമുള്ള 29 ശതമാനം പേര്‍ ഡ്രൈവിംഗിനിടെ ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയോ ഇമെയില്‍ പരിശോധിക്കുകയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയോ ചെയ്യാറുണ്ട്. 10 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.

2017 മാര്‍ച്ച് മുതല്‍ ഫോണ്‍ ഡ്രൈവിംഗിന് പിടിക്കപ്പെടുന്നവര്‍ക്ക് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് നല്‍കി വരുന്നത്. നേരത്തേ ഇത് 100 പൗണ്ടും മൂന്ന് പോയിന്റുകളുമായിരുന്നു. പിഴ ഉയര്‍ത്തിയതോടെ കുറേയാളുകള്‍ തങ്ങളുടെ ദുശ്ശീലത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നുവെന്ന് ആര്‍എസി വക്താവ് പീറ്റ് വില്യംസ് പറഞ്ഞു. എന്നാല്‍ അത് ഏറെക്കാലം നീണ്ടില്ല. വീണ്ടും ഡ്രൈവര്‍മാര്‍ പഴയ ശീലത്തിലേക്ക് മടങ്ങിക്കൊണ്ട് സ്വയം അപകടം വിളിച്ചു വരുത്തുകയും മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുകയുമാണെന്ന് വില്യംസ് വ്യക്തമാക്കി. 1800 ഡ്രൈവര്‍മാരില്‍ നിന്ന് ആര്‍എസി ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് മുന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് പിഴശിക്ഷ ലഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്.

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം മൂലമുണ്ടായ അപകടങ്ങളില്‍ 2017ല്‍ 43 പേര്‍ കൊല്ലപ്പെടുകയും 135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രെയ്‌സര്‍ ഡേവി പ്രതികരിച്ചത്. ഇക്കാര്യത്തിലുള്ള നിയമം കര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കുകളെ വഞ്ചിച്ച് കടന്ന നിരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

13,000 കോടിയുടെ പി.എന്‍.ബി വായ്പത്തട്ടിപ്പില്‍ പ്രതിയായ വജ്രവ്യാപാരി നിരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരവിനെ വൈകാതെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്.

ലണ്ടന്‍: ‘ബ്രെക്‌സിറ്റ് ഡിലേ’ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങി പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം നേരിടുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനോട് ഔദ്യോഗികമായി ബ്രെക്‌സിറ്റ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടേക്കും. തുടര്‍ച്ചയായി രണ്ടു തവണയും പാര്‍ലമെന്റിന്റെ പിന്തുണ തേടാന്‍ മേയ്ക്ക് കഴിയാതെ വന്നതോടെ ഡിലേ നീക്കങ്ങളിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ബ്രെക്‌സിറ്റ് നീണ്ടുപോകാനുള്ള സാധ്യതയുള്ളതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് 10 ദിവസം മാത്രമാണ് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബാക്കിയുള്ളത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ 10 ദിവസത്തിനകം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ യു.കെയ്ക്ക് കഴിയില്ല.

അതേസമയം കൃത്യമായ പദ്ധതിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ ഡിലേ അനുവദിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രക്‌സിറ്റ് മധ്യസ്ഥ ചര്‍ച്ചകള്‍ നയിക്കുന്ന മിച്ചല്‍ ബാര്‍നിയര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്സിറ്റ് തന്നെ ഇല്ലാതാകുമെന്ന് കണ്‍സര്‍വേറ്റീവ് റിബല്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ഭീഷണി നേരിട്ടിരുന്നു. മേയ് മുന്നോട്ടുവെച്ച ബ്രെക്സിറ്റ് ഉടമ്പടി കോമണ്‍സ് രണ്ടാമതും വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് തനിക്കെതിരെ വോട്ടു ചെയ്ത സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി അവര്‍ രംഗത്തെത്തിയത്. മൂന്നാമതും ബ്രെക്‌സിറ്റ് പോളിസി പാര്‍ലമെന്റിലെത്തിച്ച് പിന്തുണ തേടാമെന്ന ധാരണയിലാണ് അത്തരമൊരു ഭീഷണിയുമായി മേയ് രംഗത്ത് വന്നത്. എന്നാല്‍ മൂന്നാമതും പാര്‍ലമെന്റില്‍ പിന്തുണ തേടിയെത്താനുള്ള മേയുടെ നീക്കങ്ങള്‍ സ്പീക്കര്‍ തടഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. മേയ് നിര്‍ദേശിച്ചിരിക്കുന്ന ബ്രെക്‌സിറ്റ് പോളിസി യു.കെയ്ക്ക് ഗുണം ചെയ്യില്ലെന്നും സ്പീക്കര്‍ പാര്‍ലമെന്റിന്റെ താല്‍പ്പര്യം മുഖവിലക്കെടുത്തുവെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍ പ്രതികരിച്ചു. ഡിലേ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതോടെ പ്രതിഷേധവും കനക്കാന്‍ സാധ്യതയുണ്ട്. ബ്രെക്‌സിറ്റ് അനുകൂലികള്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യു.കെ പുറത്തിറക്കാനിരിക്കുന്ന ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ വിപണിയിലെത്തുന്നത് വൈകും. പ്രതിസന്ധികളില്ലാതെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ മാര്‍ച്ച് 29ഓടെ ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് രണ്ടാമതും വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ വൈകി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ബ്രെകസിറ്റ് പാസാക്കാന്‍ സമയം അനുവദിക്കണമെന്ന് മേയ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയാണ്. 50 പെന്‍സിന്റെ കോയിനുകളാണ് ബ്രെക്‌സിറ്റ് സ്മരണാര്‍ത്ഥം യു.കെ നിര്‍മ്മിക്കുന്നത്. യു.കെയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന തീരുമാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാവും ‘ബ്രെക്‌സിറ്റ് കോയിനുകള്‍’.

ലോകത്തിലെ എല്ലാ രാജ്യങ്ങളോടും സൗഹൃദം സൂക്ഷിക്കുന്നതായി വ്യക്തമാക്കുന്ന 50 പെന്‍സ് കോയിനുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടവാങ്ങുന്നതോടെ യു.കെ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ട്രഷറി അറിയിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യം കോയിനുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച തിയതി മാറ്റുമെന്നാണ് ട്രഷറി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടോറി എം.പി ക്രെയിഗ് മാകിന്‍ലിയാണ് ‘സെവന്‍ സൈഡഡ്’ കോയിനുകളുടെ ക്യാംപെയിന്‍ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചാന്‍സ്‌ലര്‍ ഫിലിപ്പ് ഹാമന്‍ഡ് ബ്രെക്‌സിറ്റ് കോയിനുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്.

പണത്തിന്റെ കൈമാറ്റത്തിലുപരി യു.കെയുടെ ചരിത്രപരമായ നീക്കത്തെ അടയാളപ്പെടുത്തുകയാണ് സ്മാരണാര്‍ത്ഥം പുറത്തിറക്കുന്ന കോയിനുകളുടെ ലക്ഷ്യം. നേരത്തെ ബ്രെക്സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രെക്‌സിറ്റ് കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. പ്രതിസന്ധി അവസാനിച്ചാല്‍ മാത്രമെ കോയിനുകളുടെ കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.

ലണ്ടന്‍: അപൂര്‍വ്വ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ‘മിനി തലച്ചോര്‍’ രൂപകല്‍പ്പന ചെയ്ത് ശാസ്ത്രലോകം. മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കേംബ്രിഡ്ജിലുള്ള മോളിക്യുലാര്‍ ബയോളജി ലബോറട്ടറിയിലാണ് ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടാകാന്‍ പോകുന്ന ഗവേഷണം നടക്കുന്നത്. പ്രൊഫസര്‍ മെഡലീന്‍ ലാന്‍സെസ്റ്ററാണ് ഗവേഷണത്തിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. ധാന്യമണിയുടെ വലിപ്പം മാത്രമുള്ള തലച്ചോര്‍ ശരീരത്തിലെ മസിലുകളുമായും സ്‌പെനല്‍ കോഡുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മിനി ബ്രയിനിന് കഴിയുമെന്ന് ഗവേഷണത്തിന്റെ ഭാഗമായിട്ടുള്ള ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

12 മുതല്‍ 16 ആഴ്ച്ച വരെ പ്രായമുള്ള മനുഷ്യന്റെ തലച്ചോറിന് സമാനമാണ് നിലവില്‍ വികസിപ്പിച്ചെടുത്ത മിനി ബ്രയിനിന്റെ പ്രവര്‍ത്തനരീതിയും വലിപ്പവും. അതായത് 12 മുതല്‍ 16 ആഴ്ച്ച വരെ സ്ത്രീയുടെ വയറില്‍ ഒരു കുഞ്ഞിന്റെ തലച്ചോര്‍ എത്രകണ്ട് വലുതാകുമോ അത്രയധികം വലിപ്പവും പ്രവര്‍ത്തനക്ഷമതയും പ്രസ്തുത മിനി ബ്രയിനിനും ഉണ്ടാകും. മെഡിക്കല്‍ ഗവേഷണരംഗത്ത് ഇത്തരമൊരു പരീക്ഷണം ഇതാദ്യമായാണ് നടക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും. മനുഷ്യന്റെ ജീനുമായി ഇവ എത്രത്തോളം അടുത്തുനില്‍ക്കുന്നുവെന്ന കാര്യങ്ങളും പഠിച്ചുവരികയാണ്.

ഈ പഠനം ഒരു തമാശയ്ക്ക് വേണ്ടിയുള്ളതല്ലെന്നും മനുഷ്യന്റെ തലച്ചോറിന്റെ രൂപപ്പെടലിനെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിന് വേണ്ടിയാണെന്നും ഗവേഷണത്തിന്റെ നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മെഡലീന്‍ ലാന്‍സെസ്റ്റര്‍ പറഞ്ഞു. നിലവില്‍ വികാരങ്ങളോ ബോധമനസോ ഉണ്ടാകുന്നതിന് ആവശ്യമായ വലിപ്പം വികസിപ്പിച്ചെടുത്ത തലച്ചോറിന് ഇല്ല. പക്ഷേ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ധാരണ വളര്‍ത്തിയെടുക്കുന്നത് എപ്പോഴും ഗുണം ചെയ്യും. ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം മനുഷ്യന്റെ നാഡീ വ്യൂഹത്തെക്കുറിച്ചും തലച്ചോറിനെക്കുറിച്ചു പഠിക്കുകയെന്നതാണ്. രോഗാവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ ഇത് സഹായക്കും.

ലണ്ടന്‍: ബ്രെക്‌സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്‌സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് പ്രതിസന്ധികള്‍ ഏറെയുണ്ട് മറികടക്കാന്‍. മൂന്നാമതും ബ്രെക്‌സിറ്റ് അംഗീകാരത്തിനായി എത്തുകയാണെങ്കില്‍ നേരത്തെ അവതരിപ്പിച്ച പോളിസികളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ മേയ് തയ്യാറാകേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. വോട്ടെടുപ്പ് തടയുന്നതിലൂടെ സ്പീക്കര്‍ നല്‍കുന്ന മുന്നറിയിപ്പും അതാണെന്ന് നിരീക്ഷകര്‍ പറയുന്നു.

അതേസമയം രണ്ടാമതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടതോടെ ഡിലേയ്ഡ് ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ശ്രമിക്കുക. കൂടുതല്‍ സമയം ലഭിക്കുന്നത് നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഗുണകരമാവുമെന്നാണ് മേയ് അനുകൂല എം.പിമാരുടെ പ്രതീക്ഷ. ആര്‍ട്ടിക്കിള്‍ 50ന്റെ പുനഃപരിശോധന ചര്‍ച്ചകള്‍ മേയ് നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ബ്രസ്സല്‍സുമായി ചര്‍ച്ച നടത്തിയേക്കും. ഈ വരുന്ന വ്യാഴായ്ച്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി മേയ് ബ്രെസ്സല്‍സിലേക്ക് പുറപ്പെടുന്നത്. മൂന്നാമതും പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പ് പോളിസിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.


മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ പുതിയ നീക്കങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.

ലണ്ടന്‍: മൂന്നില്‍ ഒരു എന്‍.എച്ച്.എസ് സ്ഥാപനം ‘ബേബി ഫോര്‍മുല’ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. ചാനല്‍ ഫോര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. മൂന്നിലൊരു എന്‍.എച്ച്.എസ് സ്ഥാപനങ്ങളും ബേബി ഫോര്‍മുല കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പോ, ഇതര രീതിയിലോ പണം വാങ്ങിയതായി ചാനല്‍ ഫോര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബേബി ഫോര്‍മുല കമ്പനികളില്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇത്തരം കമ്പനികള്‍ക്ക് പരസ്യം നല്‍കാനോ അല്ലെങ്കില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കാനോ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഗെയിഡ്‌ലൈന്‍സുണ്ട്.

എന്നാല്‍ ലംഘിച്ചാണ് എന്‍.എച്ച്.എസ് സ്ഥാപനങ്ങള്‍ ബേബി ഫോര്‍മുല കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരോ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ യാതൊരു കാരണവശാലും ബേബി ഫോര്‍മുല കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടില്ല. കൂടാതെ 6 മാസത്തിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉത്പ്പന്നങ്ങളെക്കുറിച്ച് പരസ്യം നല്‍കാന്‍ പോലും ഇത്തരം കമ്പനികള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് എന്‍.എച്ച്.എസ് കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പികള്‍ സ്വീകരിച്ചിരിക്കുന്നത്.

ചെറിയ കുട്ടികള്‍ക്ക് അമ്മയുടെ മുലപ്പാല്‍ ലഭ്യമാകാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കാന്‍ വിപണിയിലെത്തുന്ന ഇത്തരം മില്‍ക്ക് ഫോര്‍മൂലകള്‍ക്ക് കഴിയുമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് ഇവയുടെ പരസ്യം തന്നെ നിരോധിക്കാന്‍ തീരുമാനമുണ്ടായത്. അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഈ മേഖലയില്‍ പുതിയ വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും വിഷയത്തില്‍ കുടുതല്‍ നിയമപരമായ ഇടപെടലുണ്ടാകണമെന്നും യൂനിസെഫ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ ഇടപെടല്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കഴിയാതെ വരുമെന്നും യൂനിസെഫ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: കുക്ക്‌സ്ടൗണിലെ ഒരു ഹോട്ടലിലുണ്ടായ തിരക്കില്‍പ്പെട്ട് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ലോറന്‍ ബുള്ളോക്ക്(17), മോര്‍ഗന്‍ ബെര്‍ണാഡ്(17), കോണര്‍ ക്യുറി(16) എന്നിവര്‍ക്കാണ് ജിവന്‍ നഷ്ടമായത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. ഹോട്ടലിന്റെ പ്രവേശന കവാടത്തിലുണ്ടായ അനിയന്ത്രിതമായ തിരക്കാണ് വന്‍ ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോട്ടലിന്റെ സമീപപ്രദേശത്തും അകത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. തിരക്ക് നിയന്ത്രിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതാണ് അപകട കാരണമെന്ന് ചില ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വൈകീട്ട് ഏതാണ്ട് 9.30 ഓടെ ഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി കൗമാര പ്രായക്കാരായ നിരവധി പേരെത്തിയിരുന്നു. ഹോട്ടലില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അധികം പേരുണ്ടായിരുന്നതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ന്ന് കവാടത്തിലേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പരാമാവധി പിറകിലേക്ക് മാറ്റാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഉന്തുംതള്ളും ആരംഭിക്കുന്നത്. കവാടത്തിലൂടെ ഒരേസമയം പത്തിലധികം പേര്‍ പുറത്തേക്കും അകത്തേക്കും പോകാന്‍ ശ്രമിച്ചു. ഇതിനിടെയാണ് മൂന്ന് പേര്‍ അപകടത്തില്‍പ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ച കുട്ടികളുടെ അനുശോചക സൂചകമായി ഹോട്ടലിന് മുന്നില്‍ ആളുകള്‍ പൂക്കളുമായി എത്തിയിരുന്നു.

കവാടത്തിലേക്ക് കയറുന്നതിനായി നേരത്തെ ക്യൂ സിസ്റ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ഇല്ലാതാവുകയും കുട്ടികളില്‍ ചിലര്‍ നിലത്ത് വീഴുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തിയത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അപകടം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ മെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു. ഹോട്ടലിലെത്തിയ കുട്ടികളെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്തണമെന്ന് പോലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കി. തിരക്ക് അല്‍പ്പസമയത്തിനകം തന്നെ നിയന്ത്രിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.

RECENT POSTS
Copyright © . All rights reserved