നീണ്ട 90 വർഷങ്ങളുടെ പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ആണ് ഇബ്രാഹിം നബിക്ക് ഇസ്മായിൽ എന്ന കുഞ്ഞ് പിറക്കുന്നത്. അടിമ വൃത്തി ചെയ്ത് ജീവിച്ചിരുന്ന ഹാജറ എന്ന സ്ത്രീയിലാണ് ഇബ്രാഹിം നബിക്ക് കുഞ്ഞ് ജനിച്ചത്. അല്ലാഹുവിനെ അങ്ങേയറ്റം സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത മാതാപിതാക്കൾക്ക് പക്ഷേ അധികം സന്തോഷിക്കാൻ ആയില്ല. ദിവസങ്ങളോളം മരുഭൂമികൾ താണ്ടി എത്തിപ്പെടേണ്ട വിജന പ്രദേശമായ മക്കയിൽ കുട്ടിയെയും ഉമ്മയേയും വിട്ടേച്ചു പോരാൻ അല്ലാഹുവിന്റെ കല്പന വരുന്നു. കല്പനപോലെ ഇബ്രാഹിം നബി കുഞ്ഞിനെയും സഹധർമ്മിണിയെയും കൂട്ടി മക്കയിലെത്തി. മൊട്ടക്കുന്നുകളും കൂറ്റൻ പാറക്കല്ലുകളും മാത്രമുള്ള മക്കയിൽ ഒരിറ്റു വെള്ളം പോലും ലഭ്യമല്ല. ആരാരും ആ വഴിക്ക് വരുമെന്ന് പ്രതീക്ഷയുമില്ല. അല്ലാഹുവിന്റെ കാവലിൽ ഭാര്യയെയും മകളെയും അവിടെ വിട്ടിട്ട് ഇബ്രാഹിം നബി മക്കയിൽനിന്ന് തിരിച്ചുപോയി.

ദാഹിച്ചുവലഞ്ഞ കുട്ടിക്ക് ഒരിറ്റു വെള്ളത്തിന് വേണ്ടി സഫാ മർവ്വ കുന്നുകൾക്കിടയിൽ ഹാജറ പരക്കം പാഞ്ഞു. രണ്ട് കുന്നുകൾക്കിടയിലും മാറിമാറി പലപ്രാവശ്യം നോക്കി. പക്ഷേ ഒരു ഫലവും ഇല്ലായിരുന്നു. കാലിട്ടടിച്ച ഇസ്മായിൽ എന്ന പിഞ്ചോമനയുടെ കാലിൽ തട്ടിയ ഭാഗത്തു നിന്നും വെള്ളം പൊട്ടിയൊഴുകി. അതാണ് സംസം. വറ്റാത്ത ഉറവ ഇപ്പോഴും ജനകോടികളുടെ ദാഹമകറ്റുന്നു. ഏഴുവർഷത്തിനുശേഷം ഹാജറയേയും കുഞ്ഞിനെയും കാണാൻ ഇബ്രാഹിം മക്കയിലെത്തി. ഏഴു വയസ്സായ കുഞ്ഞിനെ കണ്ട് ഇബ്രാഹിം നബിക്ക് സന്തോഷമായി. എന്നാൽ അധികനാൾ സന്തോഷമായിരിക്കാൻ ആയില്ല, വീണ്ടും അല്ലാഹുവിന്റെ പരീക്ഷണം വരുന്നു കുട്ടിയെ ബലികൊടുക്കാൻ. ഇബ്രാഹിം നബി കുലുങ്ങിയില്ല. മറിച്ച് കത്തി കയ്യിൽ കരുതി കുട്ടിയെയും കൂട്ടി ആ പ്രവാചകൻ നടന്നു. കാര്യം മകനെ ബോധ്യപ്പെടുത്തിയപ്പോൾ മകനും സമ്മതം. അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുക തന്നെ. കുട്ടിയെ കിടത്തി കത്തി കഴുത്തിൽ വച്ചപ്പോഴാണ് ജിബ്രീൽ മാലാഖ ആടുമായി വരുന്നതും, പകരം ആടിനെ ബലികൊടുക്കാൻ പറയുന്നതും, ഇബ്രാഹിം നബി പരീക്ഷണത്തിൽ വിജയിച്ചുവെന്ന് പ്രഖ്യാപിക്കുന്നതും .

മുസ്ലിങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ബലിപെരുന്നാളിന്റെ ചരിത്രപശ്ചാത്തലം ആണിത്. 4000 വർഷങ്ങൾക്കു മുമ്പ് അല്ലാഹുവിന്റെ മാർഗത്തിൽ സർവവും ത്യജിക്കാൻ തയ്യാറായ ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും കഥ മുസ്ലിങ്ങൾ ഓരോ വർഷവും അനുസ്മരിക്കുന്നു. മക്കയിൽ ഹാജറയും ഇസ്മായിലും ഇബ്രാഹിമും ജീവിച്ച സ്ഥലത്ത് ലക്ഷോപലക്ഷം ജനങ്ങൾ ഒരുമിച്ചുകൂടി ഹജ്ജ് നിർവഹിക്കുന്നു.
പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയ ജീവിതം അസഹനീയമാണ് എന്ന് വിധിയെഴുതി കുതറിമാറുന്നവർക്കും ജീവിതം അവസാനിപ്പിക്കുന്നവർക്കും ബലിപെരുന്നാൾ നൽകുന്ന ശക്തമായ സന്ദേശം മറക്കാനാവില്ല. ആരോരുമില്ലാത്ത മരുഭൂമിയിൽ പോയി ഒരു നഗരം പണിയാനാണ് ഹാജറയും ഭർത്താവ് ഇബ്രാഹിം നബിയും ധൈര്യം കാണിച്ചത്. അത് സമൂഹത്തിനു നൽകിയ സംഭാവനകൾ ചെറുതല്ലായിരുന്നു.
എന്നാൽ ഇത്തവണത്തെ ബലിപെരുന്നാളിന് ഒരുനാൾ ജീവൻ തുടിച്ചിരുന്ന, എന്നാൽ ഇപ്പോൾ ചോദ്യചിഹ്നമായി അവശേഷിക്കുന്ന, ഒരുപാട് നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയുള്ള സഹായഹസ്തം ആണ് വേണ്ടത്. പകലന്തിയോളം വിയർപ്പൊഴുക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കട്ടെ. സഹജീവികളോടുള്ള സ്നേഹവും സഹനവും ഉയർത്തിപ്പിടിച്ചു കൊണ്ട്, ലോകമെമ്പാടും ആഘോഷിക്കുന്ന ബലിപെരുന്നാളിനെ നമുക്ക് വരവേൽക്കാം, അതിജീവനത്തിന്റെ പാതയിൽ.

ജാഫർ സാദിക്ക് സിദ്ധീഖി
ചീഫ് ഇമാം
ഈസ്റ്റ് ജുമാ മസ്ജിദ് ആലപ്പി.
ബ്രിട്ടനിൽ പലഭാഗത്തും ഇന്ന് ഉച്ചയോടു കൂടി ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിലും, സ്കോട്ട്ലാൻഡിലെ പലഭാഗങ്ങളിലും യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ നടത്താനിരുന്ന പല ആഘോഷങ്ങളും മാറ്റിവെച്ചിരുന്നു. കോൺവോളിൽ നടത്താനിരുന്ന സംഗീത- കായിക ആഘോഷമായ ബ്രോഡ്‍മാസ്റ്റർസ് ഫെസ്റ്റിവൽ മാറ്റിവെച്ചു.

എന്നാൽ പുതിയ മുന്നറിയിപ്പുകൾ അനുസരിച്ച് അറ്റ്ലാന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദ്ദം മൂലം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ചില ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, മഴ പെയ്യുന്നിടത്തു മണിക്കൂറിൽ 20 മില്ലി മീറ്റർ മുതൽ 40 മില്ലി മീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിശക്തമായ കാറ്റും മിന്നലും മഴയോടൊപ്പം ഉണ്ടാകും.
ഗ്ലാസ്ഗോയിലും, എഡിൻബറോയിലും, പെർത്തിലും അതി ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യാത്ര തടസ്സങ്ങളും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. അതിനാൽ ചില ഭാഗങ്ങളിൽ റോഡുകൾ അടച്ചിടാൻ ഉള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ട്രെയിൻ, ബസ് യാത്രകൾക്ക് കൂടുതൽ സമയം എടുക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

നാളെയോടെ ശക്തമായ മഴ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഈ ആഴ്ച ചൊവ്വ മുതൽ വ്യാഴം വരെ പലഭാഗങ്ങളിലും ഇടയ്ക്കിടയ്ക്ക് മഴപെയ്യാനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അപകട സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകി.
സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ജോലിയുടെ നീരാളി പിടുത്തത്തിൽ നിന്ന് ഓഫീസു വിട്ടാലും മോചനം ഇല്ലന്നാണ് 10 ൽ 6 ബ്രിട്ടീഷുകാരും കരുതുന്നത് . ഏതു നിമിഷവും മൊബൈൽ , വാട്ട്സ് ആപ്പ് ,ഫെയ്‌സ് ബുക്ക് തുടങ്ങിയ വാർത്താവിനിമയ മാർഗങ്ങളിലൂടെ കസ്റ്റമേഴ്സിനും മേലുദ്യോഗസ്ഥവർക്കും സഹപ്രവർത്തകർക്കും തങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നതും ജോലി സ്ഥലത്ത് അല്ലെങ്കിൽ പോലും തൊഴിൽ സംബന്ധമായ കാര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതുമാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം .

40 വയസ്സിൽ കൂടുതലുള്ള 2000 ഓഫീസു ജോലിക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത് . ഇതിൽ പകുതിയോളം പേരും പത്ത് മുതൽ 20 വർഷത്തോളം മുൻപ് ജോലി ചെയ്തതിനേക്കാൾ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു . അതിൽ ഭൂരിഭാഗത്തിനും ശമ്പളം പോലും ലഭിക്കാതെ ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലും തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ മുഴുകേണ്ടതായി വരുന്നു .

വീട്ടിൽ ഭാര്യയും മക്കളുമായി കഴിയുന്ന സമയത്ത് ജോലി സംബന്ധമായ ഫോൺ സംഭാഷണത്തിൽ ഏർപ്പെടുന്നതും ഇ – മെയിൽ അയക്കുന്നതുമൊക്കെ പതിവായി ചെയ്യേണ്ടതായി വരുന്നു . പക്ഷെ അതു തങ്ങളുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് തൊഴിൽ സംബന്ധമായ കാര്യങ്ങളെ കൊണ്ടുവരുകയും പല അവസരങ്ങളിലും വീട്ടിലെ സ്വസ്ഥതയും കൂടി നശിപ്പിക്കുന്നതായി ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു . സിക്ക് ലീവ് ഉള്ളപ്പം പോലും ജോലി സംബന്ധമായ മെയിലുകളോ ഫോണുകളോ തങ്ങൾക്ക് ഒഴിവാക്കാൻ പറ്റുന്നില്ലന്ന് 10 ൽ 6 പേരു അഭിപ്രായപ്പെട്ടു .നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ ജോലി സ്ഥലവും വീടും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം തങ്ങൾക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് ഭുരിപക്ഷത്തിൻെറയും അഭിപ്രായം .
ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിച്ചുകൊണ്ട് എൻഎച്ച്എസിനെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കുന്നു. 51കാരിയായ ജാക്കി ഹോഡ്‌ലിയുടെ മക്കളായ മാത്യു (15), എല്ലി (8)എന്നിവർ അപസ്മാരം, മസ്തിഷ്കക്ഷതം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. 24 മണിക്കൂറും സംരക്ഷണം ആവശ്യമുള്ള കുട്ടികളാണ് ഇരുവരും. എല്ലി എന്ന കുട്ടിയ്ക്ക് കാഴ്ചയും ഇല്ല. ഈസ്റ്റ് സസ്സെക്‌സ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റ്, ഓരോ കുട്ടിയ്ക്കും ദിവസേന അഞ്ചു പാഡുകൾ വീതം നൽകാറുണ്ടായിരുന്നു. ഒപ്പം ഒരു സ്പെഷ്യലിസ്റ്റ് നഴ്‌സിന്റെ സഹായവും ഉണ്ടായിരുന്നു. രണ്ട് കുട്ടികളും 24 മണിക്കൂറും പാഡുകൾ ധരിക്കേണ്ടിവരുന്നു. എന്നാൽ ഏപ്രിൽ മുതൽ പാഡുകളുടെ എണ്ണം ഒരു ദിവസം 3 എണ്ണം മാത്രമാക്കി എൻഎച്ച്എസ് ചുരുക്കി.

“കുട്ടികളെ സംരക്ഷിക്കാൻ ഒരു വർഷം 1600 പൗണ്ട് വേണ്ടിവരും . പുറത്തുപോകുമ്പോൾ പാഡുകൾ മാറ്റിയില്ലെങ്കിൽ അത് ദുർഗന്ധത്തിന് കാരണമാകും. സമീപത്തു നിൽക്കുന്ന ആളുകൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഞങ്ങൾ തന്നെ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു അസുഖങ്ങൾ ഉണ്ടാവും. സാമൂഹ്യപ്രവർത്തകർ ഞങ്ങളോട് ചോദിക്കും, കുട്ടികളെ നിങ്ങൾ നോക്കുന്നില്ലെ എന്ന്?” അവൾ കൂട്ടിച്ചേർത്തു. “നിങ്ങൾ എത്ര തവണ ടോയ്‌ലെറ്റിൽ പോകും? 3 തവണ പോയി കഴിഞ്ഞ് ഇനി പോകരുതെന്ന് പറയുന്നപോലെയാണിത്. ഇത് മനുഷ്യാവകാശലംഘനമാണ് ” ജാക്കി ആരോപിച്ചു. ഇതിനെപറ്റി എൻഎച്ച്എസിലെ സേവന മേധാവിയോട് ആദ്യം പരാതിപ്പെട്ടപ്പോൾ സഹായിക്കാൻ ഒരു നിവർത്തിയുമില്ലെന്നാണ് അവർ അറിയിച്ചത്.

വികലാംഗരായ എല്ലാവർക്കും ആവശ്യമുള്ളത്ര പാഡുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം ഓൺലൈനിൽ നൽകിയിട്ടുണ്ട് . നിലവിൽ 75000 പേരുടെ ഒപ്പുകൾ അതിലുണ്ട്. ജാക്കി പറഞ്ഞു “ഞങ്ങൾ കുട്ടികൾക്കുവേണ്ടി പോരാടുന്നില്ലെന്നാണ് അവർ കരുതുന്നത്. എന്നാൽ ഞങ്ങളുടെ കുട്ടികൾ സുരക്ഷിതരും ആരോഗ്യവാന്മാരുമായി ജീവിക്കുവാൻ വേണ്ടി ഞങ്ങൾ എപ്പോഴും പോരാടും.” ഈ നിവേദനത്തെ എംപി സ്റ്റീഫൻ ലോയ്ഡ് പിന്തുണച്ചു. ഈ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ അദ്ദേഹം പാർലിമെന്റിൽ വിശദീകരിച്ചിരുന്നു.എന്നാൽ ആരോഗ്യ, സാമൂഹിക പരിപാലന സെക്രട്ടറി മാറ്റ് ഹാൻകോക്കുമായി കൂടികാഴ്ച നടത്തുമെന്ന് ലോയ്ഡ് പറഞ്ഞെങ്കിലും അത് ഇതുവരെയും നടന്നിട്ടില്ല .
മുൻപ് വിവാഹ ചടങ്ങുകൾ നടക്കുന്നിടത്തു തന്നെ രജിസ്റ്റർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇനിമുതൽ അവിടെ ഒരു മാര്യേജ് ഷെഡ്യൂൾ ഒപ്പിടുകയാണ് വേണ്ടത്. അതിനുശേഷം ലോക്കൽ രജിസ്റ്റർ ഓഫീസിൽ പോയി വേണം നിയമപരമായ വിവാഹ രജിസ്ട്രേഷൻ നടത്താൻ. ദമ്പതിമാർ നേരിട്ട് ചെല്ലുകയോ മറ്റാരെയെങ്കിലും ഏൽപ്പിക്കുകയോ ചെയ്യാം. എന്നാൽ ഇതുരണ്ടും നടക്കാത്ത പക്ഷം ദമ്പതിമാർ നടപടികൾ നേരിടേണ്ടി വരും.

വിവാഹം ഒരാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കി 1000 പൗണ്ട് വരെ പിഴ ഈടാക്കാം. എന്നാൽ രെജിസ്റ്റർ ചെയ്യാനുള്ള കാലാവധി ഒരാഴ്ചയാണ്. ഒരു വർഷം ഏകദേശം 60,000 വിവാഹങ്ങളാണ് മതപരമായി നടക്കുന്നത്. സിസ്റ്റം മാറ്റുന്ന സ്ഥിതിക്ക് രജിസ്റ്റർ ഓഫീസുകളിലും മാറ്റങ്ങൾ വേണ്ടിവരും, ഇതിനനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പരിശീലനം നൽകുകയും വേണം. മാത്രമല്ല ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുടെ കീഴിലുള്ള പള്ളികളിൽ ഏകദേശം 20, 000 വരുന്ന ക്ലർജിക്ക് പുതിയ സിസ്റ്റത്തെക്കുറിച്ച് പരിശീലനം നൽകാൻ ഇനി മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു.

ലണ്ടനിലെ ആംഗ്ലിക്കൻ പ്രീസ്റ്റ് മാർക്കസ് വാക്കർ പറയുന്നത് ഇതൊരു നല്ല മാറ്റമാണ് എന്നാണ്. ഈ രേഖകളൊക്കെ രജിസ്റ്റർ ചെയ്ത് രേഖകളായി സൂക്ഷിക്കുന്നത് നല്ല ചെലവും ശ്രദ്ധയും വേണ്ടെ ഉത്തരവാദിത്വമാണ്. അത് കൂടുതൽ മികച്ച രീതിയിൽ ആകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ ആംബുലൻസ് സർവീസിന്റെ വിലപിടിപ്പുള്ള ഫ്ലൈറ്റ് ഹെൽമെറ്റ് മോഷണം പോയി. ഏകദേശം 3000 പൗണ്ടോളം വിലയുള്ളതാണ് ഈ ഹെൽമെറ്റ്. പാരാമെഡിക്കൽ സ്റ്റാഫുകൾ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കുന്നതിനിടയിലായിരുന്നു സംഭവം. യോർക്ക്ഷയർ എയർ ആംബുലൻസ് സർവീസിന്റെ ഹെൽമെറ്റാണ് മോഷണം പോയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയിൽ നിന്നും ലഭിച്ച എമർജൻസി ഫോൺ കോളിനോട് പ്രതികരിക്കുമ്പോൾ ആയിരുന്നു സംഭവം.

ഈ ഹെൽമെറ്റ് അത്യാവശ്യ സേവനങ്ങൾക്ക് വളരെ ഫലപ്രദമാണ്. അതിനുള്ളിൽ തന്നെ മൈക്രോഫോൺ ഉള്ളതിനാൽ ആശയവിനിമയം സൗകര്യപ്രദമാണ്. എന്നാൽ പിന്നീട് ഈ ഹെൽമറ്റ് തികച്ചും ഉപയോഗശൂന്യമായ നിലയിൽ സമീപത്തുനിന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള മോഷണം തികച്ചും അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ പ്രതികരിച്ചു.
തങ്ങളുടെ വിലയേറിയ ഫ്ലൈറ്റ് ഹെൽമെറ്റിൽ ഒരെണ്ണം നഷ്ടപ്പെട്ടുവെന്നും, പാരാമെഡിക്കൽ സ്റ്റാഫുകൾ എമർജൻസി കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു സംഭവമെന്നും യോർക്ക്ഷൈയർ ആംബുലൻസ് കമ്പനി വക്താവ് അബ്ബയ് ബാർബി അറിയിച്ചു. ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും, ഇത്തരത്തിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന് അത്യാവശ്യമായ ഒരു ഉപകരണം എന്തിനാണ് മോഷ്ടിച്ചതെന്ന് അറിയില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

എയർ ആംബുലൻസ് സർവീസിലുള്ള സ്റ്റാഫുകൾ എല്ലാവർക്കും തന്നെ യാത്രയിൽ ആവശ്യമായ ഒന്നാണ് ഈ ഹെൽമെറ്റ്.2700 മുതൽ 3000 പൗണ്ട് വരെ വിലയുള്ളതാണ് ഈ ഹെൽമറ്റുകൾ. ഇതൊരു ചാരിറ്റബിൾ സംഘടനയാ കയാൽ ഇത്രയും വിലയേറിയ വസ്തുക്കൾ വീണ്ടും വാങ്ങിക്കുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം രേഖപ്പെടുത്തി. തങ്ങളെ സഹായിച്ച പോലീസ് അധികൃതർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ലുധിയാനയിൽ നിന്നും ന്യൂകാസിലിൽ താമസിക്കുന്ന അലക്സാണ്ടർ കെപിഷ് എന്ന വ്യക്തിയാണ് 13 കൊല്ലമായി യുകെയിൽ ജീവിച്ചിട്ട് ചെയ്യാത്ത കുറ്റത്തിന് നാടുകടത്തപ്പെട്ടത്. തെറ്റായ കാരണത്തിന് പേരിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ആ സമയത്ത് അദ്ദേഹം ആംഡ് ഫോഴ്സിൽ പ്രിൻസ് ഹാരിക്ക് വേണ്ടി ഷെഫ് ആയി നോർത്തമ്പർ ലാൻഡിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ കാൻസറിന്റെ നാലാമത്തെ സ്റ്റേജിന് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് കൃത്യസമയത്ത് ആ കേസിൽ കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ ആണ് നാടുകടത്തപ്പെട്ടത് എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
അദ്ദേഹത്തിന്റെ മെഡിക്കൽ കണ്ടീഷൻ സംബന്ധിച്ച രേഖകൾ സുഹൃത്ത് കോടതിയിൽ ഹാജരാക്കിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്. യുകെയിൽ മടങ്ങിയെത്തിയ ശേഷം വേണം നാലാമത്തെ ഘട്ടത്തിൽ ആയ ക്യാൻസറിനും ഹൃദയാഘാതത്തിനും ചികിത്സ തുടരാൻ. രണ്ടുപ്രാവശ്യം സ്ട്രോക്ക് നേരിട്ടിട്ടുണ്ട്.

എംപി ചിയോൺവുറഹ് ട്വിറ്ററിൽ ഇതിനെപ്പറ്റി കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആഴ്ചകൾ ആയിട്ടും ഹോം ഓഫീസ് ഇടപെടാത്തതിനെ തുടർന്നാണ് അവർ മുൻകൈ എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പൊതുജനങ്ങളുടെ ശ്രദ്ധയും പങ്കാളിത്തവും നിസീമം ആയിരുന്നുവെന്നും, ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും അവർ അറിയിച്ചു.
വാട്സ്ആപ്പ് സന്ദേശങ്ങളിൽ നുഴഞ്ഞു കയറി ഹാക്കർമാർക്ക് നമ്മുടെ സന്ദേശങ്ങളിൽ മാറ്റം വരുത്തുവാൻ കഴിയുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു . ഇന്റർനെറ്റിലെ സുരക്ഷാ വീഴ്‌ച്ചകളെകുറിച്ച് ഗവേഷണം നടത്തുന്ന ചെക്ക് പോയിന്റ് റിസേർച്ച് ആണ് വാട്ട്സ് ആപ്പിലെ സുരക്ഷാ വീഴ്ചകളെകുറിച്ചുള്ള വിശദാoശങ്ങൾ പ്രസിദ്ധീകരിച്ചത് . ഇതനുസരിച്ച് വാട്ട്സ് ആപ്പ് ഗ്രുപ്പുകളിൽ നമ്മൾ അയക്കുന്ന മെസേജുകളിൽ മാറ്റം വരുത്തുവാൻ മാത്രമല്ല ഒരാൾ അയക്കുന്ന മെസേജ് മറ്റ് ആരുടെയോ ആയി കാണിക്കുവാനും ഹാക്കർമാർക്ക് സാധിക്കും .

വാട്ട്സ് ആപ്പ് മെസേജുകളിൽ മൂന്നു തരത്തിലുള്ള ഹാക്കർമാരുടെ നുഴഞ്ഞു കയറ്റം സാധ്യമാകുമെന്നാണ് റോമൻ സൈക്കിനും ഗവേഷണ മേധാവിയായ ഓഡഡ് വാനുനുവും പറയുന്നത് .
ഒന്നാമതായി വാട്ട്സ് ആപ്പ് ഗ്രുപ്പുകളിൽ അയച്ച ആളുകളുടെ ഐഡന്റിറ്റി മാറ്റുന്നതിന് വാട്ട്സ് ആപ്പിലെ കോട്ട് ഫീച്ചർ (quote feature) ഹാക്കർമാർക്കും ഉപയോഗിക്കാൻ കഴിയും . ഇങ്ങനെ ചെയ്യുന്നതിന് ഹാക്കർ ആ ഗ്രൂപ്പിലെ മെംബർ ആകണം എന്ന് പോലുമില്ല .
രണ്ടാമത്തേതായി മറ്റാരെങ്കിലും അയക്കുന്ന സന്ദേശത്തിനു മറുപടി അയക്കുമ്പോൾ ഹാക്കർമാർക്ക് ആ സന്ദേശങ്ങളിൽ മാറ്റം വരുത്തുവാൻ സാധിക്കും . യഥാർത്ഥ സന്ദേശം മാറ്റം ഇല്ലാതെ തുടരുമ്പോഴും ഗ്രൂപ്പ് അംഗങ്ങൾ കാണുന്നത് മാറ്റം വരുത്തിയ പുതിയ പതിപ്പായിരിക്കും .
മൂന്നാമതായി ഗ്രൂപ്പ് അംഗങ്ങൾ പരസ്പരം അയക്കുന്ന സ്വകാര്യ സന്ദേശങ്ങളെ മാറ്റം വരുത്തി എല്ലാവർക്കും കാണാൻ സാധിക്കുന്ന പൊതുസന്ദേശങ്ങൾ (public message) ആക്കി മാറ്റാൻ ഹാക്കർമാർക്ക് സാധിക്കും .തൻമൂലം ഒരാൾ അയക്കുന്ന പൊതു സന്ദേശങ്ങൾ ഗ്രൂപ്പിലുള്ള എല്ലാവർക്കും കാണാനായിട്ട് സാധിക്കും .

ഗവേഷകരുടെ അഭിപ്രായത്തിൽ മൂന്നാമത്തെ രീതിയിലുള്ള സുരക്ഷാ വീഴ്‌ച ഒരു പരിധി വരെ പരിഹരിക്കാൻ വാട്ട്സ് ആപ്പിനായിട്ടുണ്ടെങ്കിലും ഒന്നാമത്തെയും രണ്ടാമത്തെയും സുരക്ഷാവീഴ്‌ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്എന്നാണ് ഗവേഷകരുടെ അഭിപ്രായം .
വാട്ട്സ് ആപ്പിലെ ഈ സുരക്ഷാവീഴ്ചകളെ തുറന്നു കാണിക്കുന്നതിന് ചെക് പോയിന്റ് ഗവേഷകർ വാട്ട്സ് ആപ്പ് മെസേജുകൾ ഡീക്രിപ്റ്റ് ചെയ്യാനും പിടിച്ചെടുക്കാനും സാധിക്കുന്ന ഒരു സോഫ്റ്റ് വെയർ ഡെവലപ്പ് ചെയ്തിട്ടുണ്ട് .
കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിയമവിധേയമാക്കിയതിന് എതിരെ നാഷണൽ ഹെൽത്ത് സർവീസ് രംഗത്ത്. കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ സുരക്ഷിതമാണെന്നതിനു മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ഈ നീക്കം . പതിവായുള്ള ഉപയോഗത്തിനായി കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (നൈസ് ) അറിയിച്ചു. നൈസിന്റെ അനുമതിയില്ലാതെ ചുരുക്കം ചില ഡോക്ടർമാർക്കെ കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിർദേശിക്കാൻ കഴിയൂ. ഈയൊരു തീരുമാനം മൂലം പല രോഗികൾക്കും ചികിത്സ ലഭിക്കാതെയാകും.ഇത് കൂടാതെചികിത്സ ഫലപ്രദമല്ലയെന്ന കാരണത്താൽ സാറ്റിവെക്സ് എന്ന മരുന്നും എൻഎച്ചഎസ് അംഗീകരിക്കുന്നില്ല. എന്നാൽ കീമോതെറാപ്പികളുടെ അനന്തരഫലങ്ങൾ നേരിടുന്ന കാൻസർ രോഗികൾക്ക് കഞ്ചാവ് ഉൾപ്പെടുന്ന നാബിലോൺ എന്ന മരുന്ന് നൽകുന്നതിന് നൈസ് അംഗീകാരം നൽകി.

ഗുരുതരമായ അപസ്മാരം ബാധിച്ച കുട്ടിയായ അൽഫി ഡിംഗ്‌ളിയുടെ അമ്മ ഹന്നാ ഡീക്കൻ പറഞ്ഞു “കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ലോകമെമ്പാടും ധാരാളം ആളുകൾ ഉപയോഗിക്കുന്നു.അവർക്കെല്ലാം നല്ല റിസൾട്ട് ലഭിച്ചു.” അമേരിയ്ക്കയും കാനഡയും മറ്റു ജി 7 രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെന്നും ഹന്ന പറഞ്ഞു.
യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കാൻ ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവർ നിർദ്ദേശിച്ചത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു.
ബ്രിട്ടീഷ് ദമ്പതികളുടെ 15 വയസ്സുകാരിയായ മകൾ നോറ ക്വൊറിനെ മലേഷ്യയിലെ ദുസാൻ റിസോർട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായി. ലണ്ടനിൽ നിന്നുള്ള ഐറിഷ് – ഫ്രഞ്ച് ദമ്പതികളായ മീബയും സെബാസ്റ്റ്യനും അവരുടെ മൂന്നു മക്കളോടൊപ്പം ശനിയാഴ്ചയാണ് ക്വാലാലംപൂരിൽ നിന്ന് 40 മൈൽ തെക്ക് സെരേംബാനടുത്തുള്ള റിസോർട്ടിൽ രണ്ടാഴ്ചത്തെ താമസത്തിനായി എത്തിചേർന്നത്. പിറ്റേന്ന് രാവിലെയാണ് നോറയെ അവളുടെ കിടപ്പുമുറിയിൽ നിന്നും കാണാതാവുന്നത്. മുറിയുടെ ജനൽ തുറന്നുകിടക്കുന്നതായും കാണപ്പെട്ടു. നോറ, താൻ താമസിച്ചിരുന്ന ഹോട്ടലിന് സമീപം തന്നെ കാണുമെന്ന് പോലീസ് കരുതുന്നു. കാണാതായി അഞ്ചാം ദിവസവും തിരച്ചിൽ ഊർജ്ജിതമായി തന്നെ തുടരുന്നു.

മലേഷ്യൻ കാടുകളിൽ നടന്ന തിരച്ചിലിനിടയിൽ നോറയുടെ അമ്മ മീബ ക്വൊറിന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിച്ചു. ” നോറ ഡാർലിംഗ്, ഐ ലവ് യൂ, മം ഈസ് ഹിയർ ” എന്ന് മീബ പറയുന്നതാണ് കേൾപ്പിച്ചത്. ഈ ശബ്ദത്തിലേക്ക് നോറയെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്. 2.5 ചതുരശ്ര മൈൽ വലിപ്പമുള്ള കാട്ടിൽ, ഒരു പ്രദേശത്ത് തിരയുന്ന ഉദ്യോഗസ്ഥരെ ആറു ടീമുകളായി തിരിച്ചിട്ടുണ്ട്. ” കാണാതായ കുട്ടിയെ കണ്ടത്താമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ” ജില്ലാ പോലീസ് മേധാവി മുഹമ്മദ് നോർ മർസുകി ബെസാർ പറഞ്ഞു.
നോറയെ നഷ്ടപ്പെട്ടതാകാമെന്ന് പോലീസ് കരുതുന്നു. പക്ഷേ ഇതൊരു തട്ടിക്കൊണ്ടുപോകൽ ആകാമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങൾ.നോറയുടെ തിരോധാനം തികച്ചും അസ്വാഭാവികമാണെന്ന് അവരുടെ കുടുംബസുഹൃത്ത് കാതറിൻ മോറിസൺ അഭിപ്രായപ്പെട്ടു. മലേഷ്യയിലെ ഫ്രാൻസിന്റെ അംബാസഡർ ഫ്രഡറിക് ലാപ്ലാൻജെ, കുട്ടിയെ കാണാതായ സ്ഥലം സന്ദർശിച്ചു.