Main News

യുകെയില്‍ അഞ്ചിലൊന്ന് ആളുകള്‍ അമിതമായി മദ്യപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡിജിറ്റലിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പണക്കാരായ പ്രായമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത്. ഇത് ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 16 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 21 ശതമാനം പേര്‍ ആഴ്ചയില്‍ അനുവദനീയമായ 14 യൂണിറ്റിനു മേല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്. യുകെയിലെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരാണ് സുരക്ഷിത മദ്യപാനത്തിന് ഈ അളവ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ്.

28 ശതമാനം പുരുഷന്‍മാരും 14 ശതമാനം സ്ത്രീകളും ആഴ്ചയില്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറം മദ്യം കഴിക്കുന്നവരാണ്. ആല്‍ക്കഹോള്‍ ഉപയോഗവും അത് സൃഷ്ടിക്കുന്ന വിപരീത ഫലങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. അപകടകരമായ വിധത്തില്‍ മദ്യം കഴിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ മദ്യ വ്യവസായ മേഖലയില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം നിയന്ത്രിത അളവിലുള്ള മദ്യപാനവും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മദ്യ ഉപഭോഗം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ആല്‍ക്കഹോള്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു.

ക്യാന്‍സര്‍, ലിവര്‍ സിറോസിസ്, ഹൃദ്രോഗം തുടങ്ങിയവ ക്ഷണിച്ചു വരുത്തുന്ന വിധത്തില്‍ മുതിര്‍ന്നവരില്‍ അഞ്ചിലൊന്നു പേര്‍ മദ്യം കഴിക്കുന്നുണ്ട്. ഇത് എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദമേറ്റുന്നുണ്ടെന്നും രാജ്യത്തിന്റെ ഉദ്പാദന ശേഷിയെപ്പോലും ബാധിക്കുന്ന വിധത്തിലാണ് മദ്യപാനത്തിന്റെ തോതെന്നും ഒരു ആരോഗ്യമില്ലാത്ത ജനതയായി നാം മാറുകയാണെന്നും തിങ്ക്ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സവേരി പറഞ്ഞു.

ഇന്ത്യന്‍ വംശജയായ യുവതി പ്രസവിച്ചത് കാറിന്റെ പിന്‍സീറ്റില്‍. ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ബോള്‍ട്ടനില്‍ താമസിക്കുന്ന സോനല്‍ വാസ്ത പ്രസവിച്ചത്. പക്ഷേ കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിക് വാസ്ത തന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുകയാണെന്ന കാര്യം മനസിലായതു പോലുമില്ല. 35കാരിയായ സോനലിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. തിരക്കേറിയ റോഡിലൂടെ വിക് കാര്‍ ആശുപത്രിയിലേക്ക് പായിക്കുന്നതിനിടെ പിറന്ന മിഹാന്‍ എന്ന ആണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. താന്‍ പ്രസവിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വിക് വിശ്വസിച്ചില്ലെന്ന് സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ തല പുറത്തു വന്നപ്പോള്‍ കാര്‍ നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും സോനല്‍ വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലില്‍ ഫിനാന്‍സ് ഓഫീസറായ സോനലിന് നവംബര്‍ 30നാണ് പ്രസവ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മിഡ് വൈഫുമാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അത്ര ശാന്തമായാണ് സോനല്‍ ഫോണില്‍ സംസാരിച്ചത്. പക്ഷേ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും സോനലും ഭര്‍ത്താവും ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. ഗര്‍ഭകാലത്ത് ഹിപ്‌നോബര്‍ത്തിംഗ്, യോഗ തുടങ്ങിയവയില്‍ സോനല്‍ പരിശീലനം നേടിയിരുന്നു. ഇവ മൂലമായിരിക്കാം പ്രസവ സമയത്ത് വളരെ ശാന്തമായിരിക്കാന്‍ സാധിച്ചതെന്നാണ് ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്. ക്ലാസുകൡ പ്രസവ സ്ഥലത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഒരിക്കലും തന്റെ പ്രസവം കാറിനുള്ളിലായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് സോനല്‍ പറഞ്ഞു.

കാറിനുള്ളില്‍ വെച്ച് കുട്ടി പുറത്തു വരാന്‍ തുടങ്ങിയെന്ന് പറഞ്ഞിട്ടും വിക്കിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയിട്ടാണ് വിക് കാര്‍ നിര്‍ത്തിയത്. പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുകയായിരുന്നു. അത് എടുത്തു മാറ്റണമെന്ന് ചിന്തിക്കാന്‍ അപ്പോള്‍ തനിക്കു കഴിഞ്ഞുവെന്നും സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ പുറം തടവിക്കൊടുത്തപ്പോള്‍ അവന്‍ ചുമച്ചു. അപ്പോളാണ് തനിക്ക് ആശ്വാസമായത്. ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടാണ് തങ്ങള്‍ യാത്ര ചെയ്തത്. മിഡൈ്വഫുമാര്‍ എല്ലാക്കാര്യങ്ങളും പറഞ്ഞുതന്നു. കാര്‍പാര്‍ക്കില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും സോനല്‍ വ്യക്തമാക്കി.

ബിനോയി ജോസഫ്

ലോകം മുഴുവനും ഉറ്റുനോക്കിയ ആത്മീയതകളുടെ അപൂർവ്വസംഗമം… 1200 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയാചാര്യനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ ഫ്രാൻസിസ് പാപ്പ ഇസ്ളാം പിറന്ന അറേബ്യൻ മണ്ണിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ട നിമിഷങ്ങൾ ചരിത്രത്താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടും. 9.6 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് റോമിന്റെ ബിഷപ്പ് ഇടയ സന്ദർനം നടത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പുതിയ ഏടുകളായിരുന്നു. ഒരു രാജ്യവും അവിടുത്തെ ബഹുമാനിതരായ ഭരണാധികാരികളും ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ഏറ്റുവാങ്ങാൻ സൗഭാഗ്യം ലഭിച്ച ഫ്രാൻസിസ് പാപ്പ എളിമയുടെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും ആധുനിക യുഗത്തിലെ പ്രതീകമാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ അതിഥികളെ സഹിഷ്ണുതയോടെ നെഞ്ചൊടു ചേർക്കുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനത്തോളം വിദേശിയരാണ്. വിദേശിയരെ അതിഥികളായി കാത്തു പരിപാലിക്കുന്ന നല്ല ആതിഥേയരായ തദ്ദേശിയരായ എമിരേത്തികളുടെ വിശാലമനസ്കതയാണ് യുഎഇയുടെ വികസനമന്ത്രത്തിന്റെ കാതൽ. ത്രിദിന സന്ദർശനത്തിനായി അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ ഞായറാഴ്ച രാത്രിയാണ് സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ എത്തിയത്. പേപ്പൽ പതാകയുടെ വർണങ്ങൾ മാനത്ത് വിരിച്ച് പൂർണ സൈനിക ബഹുമതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസിസ് പാപ്പയ്ക്ക് രാജകീയ സ്വീകരണം ഒരുക്കി. അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച മാർപ്പാപ്പ മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും ഇന്റർ റിലീജിയസ് കോൺഫറൻസുകളുടെയും സംവാദങ്ങളിൽ തിങ്കളാഴ്ച പങ്കെടുത്തു. മാനവസാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ മാർപാപ്പയും ഗ്രാൻഡ് മോസ്ക് ഇമാമും തുടർന്ന് ഒപ്പുവച്ചു.

ചൊവ്വാഴ്ച സയിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഓപ്പൺ എയർ കുർബാനയിൽ 135,000 പേരാണ് പങ്കെടുത്തത്. ആയിരങ്ങൾ വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ തങ്ങളുടെ ആത്മീയ പിതാവിന്റെ വാക്കുകൾക്കായി കാതോർത്തു. നൂറു കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആത്മീയ ഇടയനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തുകയായിരുന്നു. 2000 ബസുകളാണ് യുഎഇ ഭരണകൂടം കുർബാന നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യാനായി സൗജന്യമായി ഒരുക്കിയത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധിയും യുഎഇ നല്കിയിരുന്നു.

മരുഭൂമിയിലെ നറുപുഷ്മമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും ഒരിക്കലും നീതീകരിക്കാൻ സാധിക്കുകയില്ലെന്ന് പോപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. സ്വന്തം മതത്തിന്റെ ചര്യകളിൽ ഭാഗഭാക്കാകുന്നതിനപ്പുറം ഇതര മതങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാനും പ്രാപ്തമാക്കുന്ന മതസ്വാതന്ത്ര്യമാണ് നമുക്കാവശ്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.  യുഎഇ ജനതയുടെ ആതിഥ്യ മര്യാദയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പ യുവതലയുടെ വിദ്യാഭ്യാസത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയെ മുക്തകണ്ഠം പ്രശംസിച്ചു.

ഇസ്ളാം മതത്തിന്റെ ആചാരങ്ങൾ അടിസ്ഥാന ശിലയാക്കി ഒരു നവലോകം പടുത്തുയർത്തിയ യുഎഇ എന്ന രാജ്യം സർവ്വ മതസ്ഥരേയും ഒരു കുടക്കീഴിൽ സഹിഷ്ണുതയോടെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു തന്നപ്പോൾ അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പയെ കാണാൻ എത്തിയവരിൽ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും മനസിൽ ഒരു ചോദ്യം ഉയർന്നിരിക്കാം “ഇന്ത്യ ഇപ്പോഴും അത്രയും ദൂരത്താണോ പാപ്പാ” എന്ന്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും അധികം വിശ്വാസികളുള്ള മതത്തിന്റെ ആത്മീയാചാര്യനെ ക്ഷണിക്കാൻ മാത്രമുള്ള രാഷ്ട്രീയ പക്വത നമ്മുടെ നേതാക്കൾക്ക് എന്ന് കൈവരും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

യുഎഇ ലോകത്തിന് നല്കിയത്  സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പാഠമാണ്. അതിർത്തികൾ ഭേദിക്കുന്ന മിസൈലുകൾക്കും സർവ്വനാശകാരികളായ ആയുധശേഖരങ്ങൾക്കും ഉയർന്നു നില്ക്കുന്ന സാമ്പത്തിക സൂചികകൾക്കുമപ്പുറം ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ യഥാർത്ഥ്യമാകുന്നതിന് ശരിയായ വിദ്യാഭ്യാസം ലഭിച്ച, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ മത നേതൃത്വങ്ങളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎഇയുടെ ഭരണാധികാരികൾ ലോക ജനതയ്ക്ക് കാണിച്ച് കൊടുത്ത ഐതിഹാസിക മുഹൂർത്തങ്ങൾക്ക് ആഗോള ജനത സാക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നു പോയത്.

 

 

നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുകയെങ്കില്‍ കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ഉദാരമാക്കുമെന്ന് സൂചന. ഫെറികളില്‍ നിന്ന് ലോറികള്‍ക്കും ചാനല്‍ ടണല്‍ ട്രെയിനുകള്‍ വഴിയുള്ള ചരക്കുകടത്തും കസ്റ്റംഡ് ഡിക്ലറേഷനില്ലാതെ തന്നെ സാധിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനില്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കുകയും ഡ്യൂട്ടി പിന്നീട് അടക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. ഇറക്കുമതിക്കാര്‍ക്കും ചരക്കു ഗതാഗതം നടത്തുന്നവര്‍ക്കും വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സിഷണല്‍ സിംപ്ലിഫൈഡ് പ്രൊസീജ്യറുകള്‍ എന്ന പേരില്‍ എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് (എച്ച്എംആര്‍സി) ആണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള ഫെറി റൂട്ടുകളിലും ചാനല്‍ ടണലിലും ഇത് ഏര്‍പ്പെടുത്തും.


നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ചാനല്‍ പോര്‍ട്ടുകളിലും മറ്റും ലോറികളുടെ വന്‍ നിരയായിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു നേരത്തേ നല്‍കിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ എത്ര ലളിതമാക്കിയാലും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പുറത്താകല്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ വ്യവസായ മേഖല ഇതുവരെ സജ്ജമായിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ നല്‍കുന്ന സൂചന. മാര്‍ച്ച് 29 അര്‍ദ്ധരാത്രിയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പുറത്തു പോകുന്നത്. ഇത് ഉടമ്പടിയോടെയോ ഉടമ്പടി രഹിതമോ ആയിട്ടായിരിക്കും.

ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബ്രെക്‌സിറ്റ് അത് നിര്‍ണ്ണയിച്ച സമയത്തു തന്നെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ നടപടികള്‍ അല്‍പ സമയം കൂടി നീട്ടിവെക്കണമെന്ന അഭിപ്രായം ചില ക്യാബിനറ്റ് അംഗങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.

60 മില്യന്‍ പൗണ്ട് സര്‍ക്കാര്‍ സഹായത്തിനായി നിസ്സാന്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്. സന്‍ഡര്‍ലാന്‍ഡ് നിര്‍മാണ പ്ലാന്റില്‍ നിന്നായിരിക്കും പുതിയ എക്‌സ്-ട്രെയില്‍ മോഡലുകള്‍ പുറത്തിറക്കുക എന്ന വാഗ്ദാനത്തില്‍ നിന്ന് കമ്പനി പിന്നോട്ടു പോയതിനു പിന്നാലെയാണ് ഈ നിര്‍ദേശവുമായി ബിസിനസ് സെക്രട്ടറി രംഗത്തെത്തിയത്. 2016 ഒക്ടോബറില്‍ സര്‍ക്കാരുമായി കമ്പനി ഏര്‍പ്പെട്ട കരാറിന്റെ വിവരങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റില്‍ നിന്നായിരിക്കും എക്‌സ്-ട്രെയില്‍, ക്വാഷ്‌കായി എന്നിവയുടെ പുതിയ മോഡലുകള്‍ പുറത്തിറങ്ങുക എന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചതനുസരിട്ട് എക്‌സ്-ട്രെയില്‍ മോഡല്‍ ഇവിടെ നിര്‍മിക്കില്ല.

ബ്രെക്‌സിറ്റ് ഭീതിയില്‍ നിരവധി വ്യവസായങ്ങള്‍ ബ്രിട്ടന്‍ വിട്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നിസ്സാന്‍ മാത്രമാണ് രാജ്യത്ത് തുടരുമെന്ന് അറിയിച്ചത്. ഇതിനായി ആദ്യ ഘട്ടത്തില്‍ 80 മില്യന്‍ പൗണ്ട് സഹായം സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. പിന്നീട് കഴിഞ്ഞ സമ്മറില്‍ ഇത് 61 മില്യന്‍ പൗണ്ട് എന്ന് ഉറപ്പിച്ചു. ഇതുവരെ 2.6 മില്യന്‍ പൗണ്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. എക്‌സ്-ട്രെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതോടെ അധികമായുണ്ടാകാനിടയുള്ള 740 തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നത്. കമ്പനിയുടെ നടപടിയിലൂടെ ഇവ ഇല്ലാതാകുന്നതില്‍ നിരാശയുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു. ക്വാഷ്‌കായി നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ എക്‌സ്-ട്രെയില്‍ പദ്ധതി ഒഴിവാക്കുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബിസിനസ് സംബന്ധിച്ച് വിശാലമായി ചിന്തിക്കുമ്പോള്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് നിസ്സാന്‍ വിശദീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധമാണ് കമ്പനി എടുത്തു കാണിക്കുന്ന പ്രധാന വിഷയം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ഇനി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കമ്പനി വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്ന മറുപടി നല്‍കിയത്. പഴയ വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കുകയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കമ്പനി ധനസഹായത്തിനായി വീണ്ടും അപേക്ഷിക്കണമെന്നാണ് ബിസിനസ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.

26 കാരനായ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ കരിസ്മാറ്റിക് ക്രിസ്ത്യന്‍ കുടുംബം ‘ബാധയൊഴിപ്പിക്കല്‍’ എന്ന പേരില്‍ കൊലപ്പെടുത്തി. കെന്നഡി ഐഫ് എന്ന യുവാവാണ് സ്വന്തം വീട്ടില്‍ വെച്ചു നടത്തിയ ബാധയൊഴിപ്പിക്കലിനിടെ കൊല്ലപ്പെട്ടത്. കെന്നഡിയെ ദുഷ്ടാത്മാക്കള്‍ കീഴടക്കിയിരിക്കുകയാണെന്ന് വിശ്വസിച്ച മാതാപിതാക്കളും അഞ്ചു സഹോദരന്‍മാരും ചേര്‍ന്ന് പ്രാര്‍ത്ഥനയും പീഡനവുമായി ബാധയൊഴിപ്പിക്കല്‍ നടത്തുകയായിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു കെന്നഡി കൊല്ലപ്പെട്ടത്. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള വീട്ടില്‍വെച്ചായിരുന്നു ബാധയൊഴിപ്പിക്കല്‍ നടത്തിയത്. കേബിള്‍ ടൈകളും കയറും കൈവിലങ്ങളുകളും ഉപയോഗിച്ചായിരുന്നു പീഡനം. സംഭവത്തില്‍ കെന്നഡിയുടെ മാതാപിതാക്കളായ കെന്നത്ത്, ജോസഫൈന്‍, സഹോദരന്‍മാരായ റോയ്, ഹാരി, കോളിന്‍, സാമുവല്‍, ഡാനിയല്‍ എന്നിവര്‍ക്കെതിരെ ഓള്‍ഡ് ബെയിലി കോടതി ഇന്നലെ കൊലക്കുറ്റം ചുമത്തി.

ഈ കുടുംബം അതി തീവ്രമായ മതവിശ്വാസികളായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ടോം ലിറ്റില്‍ ക്യുസി കോടതിയില്‍ പറഞ്ഞു. കരിസ്മാറ്റിക് ക്രിസ്ത്യാനികള്‍ എന്നാണ് പ്രതികളിലൊരാള്‍ അറിയിച്ചത്. കെന്നഡിക്ക് ചില രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അത് ദുഷ്ടാത്മാക്കളുടെ പ്രവൃത്തി മൂലമാണെന്ന് ഇവര്‍ വിശ്വസിക്കുകയും ബാധയെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിലൂടെ ഈ കുടുംബം നിയമം കയ്യിലെടുക്കുകയായിരുന്നുവെന്ന് ലിറ്റില്‍ കോടതിയില്‍ വാദിച്ചു. പ്രമുഖ പബ്ലിക് പോളിസ് അനലിസ്റ്റായിരുന്ന കെന്നത്ത് ഐഫ് വേള്‍ഡ് ബാങ്കിന്റെയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും ഉപദേശകനായിരുന്നുവെന്നാണ് ഇയാളുടെ ലിങ്ക്ഡ്ഇന്‍ പേജ് വ്യക്തമാക്കുന്നത്. 2 മില്യനിലേറെ മൂല്യമുള്ള ലാന്‍കാസ്റ്റര്‍ അവന്യൂവിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

2016 ഓഗസ്റ്റ് 22ന് രാവിലെ 9 മണിക്കാണ് ഇവരുടെ വീട്ടിലേക്ക് പാരമെഡിക്കുകളെ വിളിക്കുന്നത്. തന്റെ സഹോദരന്റെ ശരീരം മരവിച്ചിരിക്കുകയാണെന്നും ഡീഹൈഡ്രേഷന്‍ സംഭവിച്ചിരിക്കുന്നുവെന്നും ഹാരിയാണ് വിളിച്ച് അറിയിച്ചത്. ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതിനാല്‍ അതിന് സാധിച്ചില്ല. സ്ഥലത്തെത്തിയ പോലീസിനോട് കെന്നഡി കടുത്ത മതവിശ്വാസിയായിരുന്നെന്നും ബൈബിള്‍ വചനങ്ങള്‍ എപ്പോഴും ഉരുവിടുമായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മരിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ കെന്നഡി വളരെ അക്രമാസക്തനായിരുന്നെന്നും ലോകാവസാനത്തെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നെന്നും കോളിന്‍ പോലീസിനോട് പറഞ്ഞു. പിന്നീട് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് കെന്നഡിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പ്രാര്‍ത്ഥിക്കുന്നത് കണ്ടതായും പോലീസ് അറിയിച്ചു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. വിചാരണ തുടരുകയാണ്.

ബിനോയി ജോസഫ്

ഇസ്ളാം പിറന്ന മണ്ണിൽ ക്രൈസ്തവ സഭയുടെ തലവന് സ്നേഹാദരങ്ങളോടെ ഊഷ്മള വരവേല്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരവും രാജകീയവുമായ സ്വീകരണമാണ് വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ അധിപന് ഒരുക്കപ്പെട്ടത്. പേപ്പൽ പതാകയുടെ വർണങ്ങൾ വ്യോമ വിന്യാസത്താൽ ആകാശത്തിൽ നിറഞ്ഞു. 21 ഗൺ സല്യൂട്ടിന്റെ ശബ്ദത്താൽ മുഖരിതമായ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിലേയ്ക്ക് ആത്മീയ പ്രഭ പരത്തി ഫ്രാൻസിസ് പാപ്പ ചെറിയ കിയ സോൾ കാറിൽ ആഗതനായി. യുഎഇയുടെ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് കൊട്ടാരത്തിന്റെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയെ  പൂർണ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. യുഎഇടെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് ആലപിച്ചു. യുഎഇ  രാജകുടുംബങ്ങളും മന്ത്രിസഭാംഗങ്ങളും കത്തോലിക്കാ സഭയുടെ തലവനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2019 സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിച്ച, ഇസ്ളാം ഔദ്യോഗിക മതമായ യുഎഇയിലെ ജനത എളിമയുടെ ഇടയന് സ്വാഗതമരുളിയത് ലോകം സാകൂതം വീക്ഷിച്ചു.

അബുദാബി രാജകൊട്ടാരത്തിൽ നടന്ന സ്വീകരണത്തിനു ശേഷം പോപ്പ് ഫ്രാൻസിസ് ബുക്ക് ഓഫ് ഓണറിൽ ഒപ്പുവച്ചു. യുഎഇയിലെ ജനതയ്ക്ക് സമാധാനവും ദൈവിക അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് കൊട്ടാരത്തിലെ ഗസ്റ്റ് ഡയറിയിൽ പോപ്പ് ഫ്രാൻസിസ് കുറിച്ചു. ക്രൈസ്തവ -മുസ്ളിം ലോകത്തിന്റെ അധിപന്മാരുടെ സംഗമത്തിന്റെ സ്മരണയിൽ അബുദാബി ക്രൗൺ പ്രിൻസിന് ഫ്രാൻസിസ് പാപ്പ മെമെന്റോ സമ്മാനിച്ചു. 1219 ൽ സെൻറ് ഫ്രാൻസിസ് അസിസിയും സുൽത്താൻ മാലിക് അൽ കമലും തമ്മിൽ കണ്ടുമുട്ടിയ ചരിത്ര പശ്ചാത്തലത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ലാറ്റിൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട സ്മരണിക തയ്യാറാക്കിയത് ആർട്ടിസ്റ്റ് ഡാനിയേല ലോംഗോ ആണ്. യുഎഇയിൽ 1963 ൽ ദൈവാലയം നിർമ്മിക്കുന്നതിനായി നല്കപ്പെട്ട സ്ഥലത്തിന്റെ അധികാര പത്രം ഫ്രാൻസിസ് പാപ്പയ്ക്ക് രാജകുടുംബം സ്മരണികയായി സമ്മാനിച്ചു.

തുടർന്ന് ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് സ്വീകരിച്ചു. മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ സമ്മേളനത്തിൽ പാപ്പ സംബന്ധിച്ചു. പോപ്പ് ഫ്രാൻസിസും ഡോ. അഹമ്മദ് അൽ തയിബും മാനവ സാഹോദര്യത്തിന്റെ  സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. “നിങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്… നിങ്ങൾ ന്യൂനപക്ഷമല്ല.”. ഫ്രാൻസിസ് പാപ്പ സന്ദേശമധ്യേ ക്രൈസ്തവ സമൂഹത്തോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും നീതീകരിക്കാനാവില്ല എന്നും പാപ്പ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഉള്ള ക്രൈസ്തവരെ സംരക്ഷിക്കുവാൻ മുസ്ളിം സഹോദരങ്ങൾ മുൻകൈയെടുക്കണമെന്ന് ഡോ. അഹമ്മദ് അൽ തയിബ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

ചൊവ്വാഴ്ച സെൻറ് ജോസഫ് കത്തിഡ്രലിൽ ഫ്രാൻസിസ് പാപ്പ സ്വകാര്യ സന്ദർശനം നടത്തും. തുടർന്ന് സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ലേറെ വരുന്ന വിശ്വാസികൾക്കൊപ്പം മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കും. ഉച്ചയോടെ ത്രിദിന സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിലേക്ക് മടങ്ങും. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്ന യുഎഇയും വത്തിക്കാനും ലോകത്തിനു മാതൃക നല്കുകയാണ്. യുഎഇയിലെ 9.6 മില്യൺ ജനസംഖ്യയുടെ 80 % ഇസ്ളാം മതവിശ്വാസികളാണ്.

വന്‍കുടലിനെ ബാധിച്ച ക്യാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ വെറും മാസങ്ങള്‍ മാത്രം ആയുസ് പ്രതീക്ഷിച്ച മധ്യവയസ്‌കന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി. ഇവാന്‍ ഡാഗ് എന്ന 53കാരനാണ് ലോകത്ത് ആദ്യമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും രോഗമുക്തനായത്. 2013ല്‍ ശരീരഭാരം അമിതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. നാലാം ഘട്ട ക്യാന്‍സറാണ് ഇവാനെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരളിലേക്കും രോഗം പടരുകയും ഇവാന്റെ ആരോഗ്യനില മോശമാകുകയും ചെയ്തു. കീമോതെറാപ്പിയിലൂടെ രോഗമുക്തിക്ക് 6 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. നിരവധി തവണ ട്യൂമറുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇവാന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ വര്‍ഷം വരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായതുമില്ല.

പിന്നീട് 2018 ജനുവരിയില്‍ സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയാണ് ഇവാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലോകത്തില്‍ ആദ്യമായി നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഈ കരള്‍ ശസ്ത്രക്രിയയില്‍ കരളിലേക്കുള്ള പ്രധാന രക്തക്കുഴലിലുണ്ടായിരുന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ഹെപ്പാറ്റിക് വെയിന് സമീപമുള്ള ട്യൂമറുകള്‍ മാത്രമാണ് നീക്കിയത്. മുന്‍ ശസ്ത്രക്രിയക്കു ശേഷം ഇവാന്റെ കരളില്‍ പുതിയ രക്തക്കുഴല്‍ രൂപംകൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ആരോഗ്യം വീണ്ടെടുത്ത ഇവാന്‍ ഇപ്പോള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അതേ സമയം ഇനിയെന്ത് സംഭവിക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ല എന്നാണ് ഇവാന്‍ പറയുന്നത്.

അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം പറയുന്നു. പ്രൊഫ.പീറ്റര്‍ ലോഡ്ജ് ആണ് ഇവാന്റെ ശസ്ത്രക്രിയ നടത്തിയത്. വളരെ അപകടകരമായ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെപ്പാറ്റിക് വെസല്‍ എന്ന് അറിയപ്പെടുന്ന പ്രധാന രക്തക്കുഴലുകളായിരുന്നു ഇതിനു മുമ്പ് നടന്ന ശസ്ത്രക്രിയകളില്‍ തനിക്ക് മുറിച്ചു മാറ്റേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ട്യൂമറുകള്‍ മാത്രമേ നീക്കം ചെയ്യേണ്ടി വന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗര്‍ഭിണികളോട് ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താന്‍ മിഡ് വൈഫുമാര്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം വെളിപ്പെടുത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ തയ്യാറായേക്കുമെന്നും അതിലൂടെ നിയമക്കുരുക്കുകളില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാലുമാണ് മിഡ് വൈഫുമാര്‍ ഇതിന് തയ്യാറാകാത്തതെന്നാണ് വിവരം. സ്‌കോട്ട്‌ലന്‍ഡിലെ സ്ത്രീകള്‍ പോലും അബോര്‍ഷന് തയ്യാറാകുന്നുണ്ടെന്നാണ് മിഡ് വൈഫുമാര്‍ പറയുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ 14 എന്‍എച്ച്എസ് ബോര്‍ഡുകളില്‍ നാലെണ്ണം ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താറില്ലെന്ന് അറിയിച്ചതായി സണ്‍ഡേ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാംപെയിന്‍, ഫോര്‍ത്ത് വാലി, ഓര്‍ക്‌നി, ഷെറ്റ്‌ലാന്‍ഡ് എന്നീ ബോര്‍ഡുകളാണ് നോണ്‍-ജെന്‍ഡര്‍ ടെസ്റ്റിംഗ് പോളിസി പിന്തുടരുന്നത്.

ലിംഗനിര്‍ണയത്തില്‍ തെറ്റു സംഭവിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്താല്‍ പിന്നീടുണ്ടാകുന്ന നിയമ നടപടികള്‍ ഭയന്നാണ് തങ്ങള്‍ അതിന് തയ്യാറാകാത്തതെന്ന് ഒരു മിഡ് വൈഫ് സണ്‍ഡേ പോസ്റ്റിനോട് പറഞ്ഞു. ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞാണെന്ന് മനസിലായാല്‍ ചില സത്രീകള്‍ അത് ഇല്ലാതാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലിംഗനിര്‍ണയത്തില്‍ ചിലപ്പോള്‍ തെറ്റു സംഭവിക്കാറുണ്ടെന്ന് മറ്റൊരു മിഡ് വൈഫ് വെളിപ്പെടുത്തി. ഒരു ദമ്പതികളോട് അവര്‍ക്കുണ്ടാകാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ താന്‍ പറഞ്ഞു. പെണ്‍കുഞ്ഞിനു വേണ്ടി അവര്‍ തയ്യാറെടുപ്പുകള്‍ നടത്തി. നഴ്‌സറി പോലും പിങ്ക് നിറത്തില്‍ തയ്യാറാക്കി. പക്ഷേ അവര്‍ക്ക് ജനിച്ചത് ഒരു ആണ്‍കുഞ്ഞായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അസഭ്യംവിളി കേട്ടതോടെയാണ് എന്‍എച്ച്എസ് ഗ്രാംപെയിന്‍ സ്‌കാനിംഗ് തന്നെ നിര്‍ത്തിവെച്ചത്. ശിശുക്കളുടെ ലിംഗനിര്‍ണ്ണയമല്ല തങ്ങളുടെ നയമെന്ന് എന്‍എച്ച്എസ് ഓര്‍ക്ക്‌നി വക്താവ് അറിയിച്ചു. പിറക്കാത്ത കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയോ അതേക്കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം നല്‍കുകയോ ചെയ്യില്ലെന്ന് ഫോര്‍ത്ത് വാലി അറിയിച്ചു. ഗര്‍ഭസ്ഥ ശിശുക്കഴളുടെ ആരോഗ്യത്തെക്കുറിച്ച് അറിവു ലഭിക്കുന്നതിന് മാത്രമാണ് സ്‌കാന്‍ ചെയ്യുന്നതെന്നും ആശുപത്രികള്‍ വ്യക്തമാക്കുന്നു.

കാര്‍ഡിഫ്: അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇംഗ്ലീഷ് ചാനലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം സാലയെക്കുറിച്ച് അദ്ദേഹത്തൊടപ്പം ഉണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോടസണെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇരുവരും അപകടത്തില്‍ മരണപ്പെട്ടിരിക്കുമെന്നാണ് രാക്ഷാദൗത്യം നടത്തുന്നവര്‍ നല്‍കുന്ന സൂചന. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം യു.കെ എയര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് എമിലിയാനോ സാലയെ കാണാതാവുന്നത്. കാര്‍ഡിഫിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന്റെ വിമാനവുമായുള്ള ബന്ധം നഷ്ട്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് അദ്ദേഹം വിമാനത്തില്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന സ്ഥലത്ത് ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയ അധികൃതര്‍ സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചു. തെരെച്ചില്‍ നിര്‍ത്തരുതെന്ന് ലോകഫുട്‌ബോളര്‍ മെസി ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷയുമായി രംഗത്ത് വന്നു. അപേക്ഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിയതോടെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം തുടരാന്‍ സാലയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.

തെരച്ചിലിനായി നടത്തിയ ഫണ്ട് റൈസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുള്‍പ്പടെയുള്ള സംഘമാണ് സാലക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം എംപാബെ ഉള്‍പ്പെടെയുള്ളവര്‍ തെരച്ചിലിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. വിമാനം തകരുന്നതിന് മുമ്പ് സാല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം നേരത്തെ പുറത്തുവന്നിരുന്നു. ‘ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു’ എന്നായിരുന്നു സാലയുടെ അവസാന വാക്കുകള്‍.

RECENT POSTS
Copyright © . All rights reserved