ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭചിദ്രം നടത്തുന്ന നോർത്തേൺ അയർലൻഡ് സ്ത്രീകളുടെ എണ്ണം 22 ശതമാനമായി വർധിച്ചിരിക്കുന്നു. 35 വയസ്സിൽ കൂടുതലുള്ള സ്ത്രീകളും കുട്ടികളുള്ള സ്ത്രീകളുമാണ് ഇതിന് തയ്യാറാവുന്നത്.

ബ്രിട്ടണിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന കണക്കനുസരിച്ച് 2018-ൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി 200,608 ഗർഭഛിദ്രങ്ങൾ ആണ് നടത്തപ്പെട്ടത്. ബ്രിട്ടീഷ് പ്രഗ്നൻസി അഡ്വൈസറി ബോർഡ് ചെയർമാൻ ക്ലെയർ മുർഫിയുടെ നിഗമനമനുസരിച്ച് സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള കാരണങ്ങൾ സങ്കീർണമാണ്. ലഭ്യമായ ഗർഭനിരോധന ഉപാധികൾ യുവതികളായ സ്ത്രീകളെ സഹായിക്കുന്നതിനാൽ മുതിർന്ന സ്ത്രീകൾ ഗർഭച്ഛിദ്രത്തിലേക്കും മറ്റും നീങ്ങുന്നു. ഗർഭച്ഛിദ്രം നടത്തുന്നവരിൽ കുട്ടികളുള്ള സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ലെ കണക്കനുസരിച്ച് 56 ശതമാനം ഗർഭച്ഛിദ്രങ്ങളും മുൻപ് ഗർഭിണികളായ സ്ത്രീകൾ ആണ് നടത്തിയത്. 1967 ലെ അബോർഷൻ ആക്ട് പ്രകാരം 24 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് ഗർഭച്ഛിദ്രം അനുവദനീയമാണ്. എന്നാൽ ഈ നിയമം നോർത്തേൺ അയർലൻഡിൽ ബാധകമല്ല. അതിനാൽ ഒട്ടനവധി സ്ത്രീകളാണ് അവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് ഗർഭച്ഛിദ്രത്തിന് ആയി കടന്നുവരുന്നത്.

നോർത്തേൺ അയർലൻഡിൽ ഗർഭഛിദ്രത്തിനു ഉള്ള നിയമം അനുവദിച്ചു കൊടുക്കണം എന്ന് ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നീക്കങ്ങളെ ക്രിസ്ത്യൻ സമൂഹം ശക്തമായി എതിർക്കുന്നു. നിയമം അനുവദിക്കാത്തത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണെന്ന് ആംനസ്റ്റിയുടെ നോർത്തേൺ അയർലണ്ട് കാമ്പയിൻ മാനേജർ ഗ്രിൻനെ ടെഗാർട്ട് പറഞ്ഞു.