Main News

വിമാന യാത്രകള്‍ മിക്കവാറും വളരെ ടെന്‍ഷന്‍ ഫ്രീയായിരിക്കും മിക്കയാളുകള്‍ക്കും, ചിലപ്പോള്‍ വിമാനത്താവള അറൈവലുകളിലെ ബാഗേജുകള്‍ എത്തുന്ന കാരൗസലിന് അടുത്തെത്തുന്നതു വരെ. ഒട്ടുമിക്ക യാത്രക്കാര്‍ക്കും തങ്ങളുടെ ലഗേജുകള്‍ കൃത്യമായി ലഭിക്കാറുണ്ടെങ്കിലും ചിലര്‍ക്ക് ലഗേജുകള്‍ നഷ്ടമാകാറുണ്ടെന്നതാണ് വാസ്തവം. ട്രാന്‍സിറ്റുകളിലായിരിക്കും മിക്കവാറും ഇപ്രകാരം സംഭവിക്കുക. ക്യാബിന്‍ ബാഗുകളുമായി മാത്രം സഞ്ചരിക്കുന്നവര്‍ക്ക് ഈ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്നില്ലെന്നതും വാസ്തവം. ഇത്തരത്തില്‍ ബാഗേജുകള്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് യൂറോപ്പ് യാത്രകളിലാണെന്ന് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പറയുന്നു.

ആയിരം യാത്രക്കാരില്‍ ശരാശരി 7.3 ബാഗുകള്‍ യൂറോപ്പിലേക്കുള്ള യാത്രകള്‍ക്കിടയില്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. നോര്‍ത്ത് അമേരിക്കയില്‍ ഇത് 2.85ഉം ഏഷ്യയില്‍ 1.8 മാണ് നിരക്ക്. ബജറ്റ് എയര്‍ലൈനുകള്‍ ഏറെയുള്ളതിനാല്‍ യൂറോപ്പിന്റെ ഏറ്റവു വിദൂര മേഖലകളില്‍ പോലും യാത്രികര്‍ക്ക് എത്താന്‍ സാധിക്കുന്നുണ്ട്. യാത്രക്കാര്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിനാളുകളാണ് ഈ വിധത്തില്‍ എത്തുന്നത്. എന്നാല്‍ അത്രയും സൗകര്യങ്ങള്‍ മിക്കയിടങ്ങളിലും ഇല്ല എന്നതാണ് വാസ്തവം. പലയിടങ്ങളിലും ബാഗേജ് ജീവനക്കാര്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുന്നത്.

ഒന്നിലേറെ ലഗേജുകളുമായാണ് മിക്കയാളുകളും യാത്ര ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ ഫ്‌ളൈറ്റുകളില്‍ ഈ വിധത്തില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഡെസ്റ്റനേഷനുകള്‍ മാറിപ്പോകാറുണ്ട്. പുതിയ സാങ്കേതികവിദ്യയും യൂറോപ്യന്‍ മാനദണ്ഡങ്ങളും ഇത്തരം സംഭവങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും യൂറോപ്പിന് ലഭിച്ച ദുഷ്‌പേര് അടുത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല.

വന്‍ തുക നഷ്ടം രേഖപ്പെടുത്തിയ തോമസ് കുക്ക് എയര്‍ലൈന്‍ കമ്പനി അടച്ചു പൂട്ടുമോ എന്ന ആശങ്കയില്‍ ഹോളിഡേകള്‍ ബുക്ക് ചെയ്തവര്‍. കമ്പനി 1.5 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെ യാത്രകള്‍ക്കായി ബുക്ക് ചെയ്തവരാണ് ആശങ്കകള്‍ രേഖപ്പെടുത്തുന്നത്. സമ്മര്‍ ഹോളിഡേകള്‍ക്കായി നേരത്തേ ബുക്ക് ചെയ്തവരാണ് തങ്ങളുടെ പണവും യാത്രയും നഷ്ടമാകുമെന്ന ഭീതിയില്‍ എത്തുന്നത്. യുകെയിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എയര്‍ലൈന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.

തോമസ് കുക്കിന്റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജില്‍ നിരവധി പേരാണ് ചോദ്യങ്ങളും ആശങ്കകളും കുറിക്കുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. മെനോര്‍ക്കയിലേക്ക് ആറാഴ്ച ഹോളിഡേക്കായി തിരിക്കുകയാണ് താനെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. നിങ്ങള്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങുകയാണോ, ഒക്ടോബറില്‍ ഒരു ഹോളിഡേയ്ക്കായി ബുക്ക് ചെയ്തിട്ടുള്ളതിനാലാണ് ചോദിക്കുന്നത് എന്നാണ് മറ്റൊരു യാത്രക്കാരന്‍ കുറിച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധി യാത്രകളെയും ഭാവി ബുക്കിംഗുകളെയും യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്.

ബുക്കിംഗുകള്‍ക്ക് എടിഒഎല്‍ സംരക്ഷണമുള്ളതിനാല്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എയര്‍ലൈന്‍ അറിയിക്കുന്നു. തോമസ് കുക്കിന് കമ്പനിയുടെ മൂല്യത്തേക്കാള്‍ നാലിരട്ടി ബാധ്യതകളുണ്ടെന്ന വാര്‍ത്തകളാണ് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയത്. കഴിഞ്ഞ ആറു മാതസത്തിനിടെ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനി രേഖപ്പെടുത്തിയ നഷ്ടം.

അടുത്ത മാസം പാര്‍ലമെന്റില്‍ വോട്ടിനിടുന്ന ബ്രെക്‌സിറ്റ് പിന്‍മാറ്റക്കരാറില്‍ ഒരു പബ്ലിക് വോട്ട് കൂടി ഉള്‍പ്പെടുത്തണമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍. പ്രതിസന്ധി മാറണമെങ്കില്‍ ബ്രെക്‌സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധന അത്യാവശ്യമാണെന്ന് ലേബര്‍ നേതാവ് പറഞ്ഞുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റില്‍ സമവായത്തിനായി ലേബറും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ നടന്നു വന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഒരു വ്യത്യസ്തമായ ബ്രെക്‌സിറ്റ് ഓപ്ഷന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭൂരിപക്ഷാഭിപ്രായത്തിന് വിടുമെന്ന് തെരേസ മേയ് പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഒരു തെരഞ്ഞെടുപ്പ് നടത്തുകയോ ആണ് ലേബര്‍ മുന്നോട്ടു വെക്കുന്ന മാറ്റങ്ങള്‍. ഇവയൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ ഒരു ഹിതപരിശോധനയെന്ന ആവശ്യമാണ് ലേബറിനുള്ളത്. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന ആവശ്യം മറ്റു പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു കരാറിനും സമ്മതം മൂളണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണ വോട്ട് എന്ന ആശയവും ഉയരുന്നുണ്ട്. യാതൊരു വിധ ഉടമ്പടികളുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള ഓപ്ഷനും പുതിയ ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സ്റ്റാമര്‍ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്‍ഫര്‍മേറ്ററി വോട്ട് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാമര്‍ വ്യക്തമാക്കി.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരന്റെ ശമ്പളത്തില്‍ കൈയിട്ടു വാരുന്ന സ്ഥാപന ഉടമകളുണ്ട്. ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ശമ്പളത്തിന്റെ നാലിലൊന്ന് ഭാഗം തൊഴില്‍ദാതാവിന്റെ പോക്കറ്റിലെത്തും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് നിയമ വിരുദ്ധമാണ്. ജീവനക്കാരന്റെ ശമ്പളത്തില്‍ കൈവെക്കാന്‍ തൊഴിലുടമക്ക് യാതൊരു അവകാശമില്ല.

നാഷണല്‍ ഇന്‍ഷ്വറന്‍സ്, ടാക്‌സ് പോലുള്ള തുക ശമ്പളത്തില്‍ നിന്ന് കുറക്കുന്നതിന് പോലും ജീവനക്കാരന്റെ മുന്‍കൂര്‍ അനുമതി വേണം. അടുത്തയിടെ ഉണ്ടായ ഒരു സംഭവം. ഏഷ്യക്കാരന്റെ ഹോട്ടലില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ടോയിലറ്റില്‍ പേപ്പര്‍ വീണ് ബ്ളോക്കായി. ടോയ്‌ലറ്റ് നന്നാക്കുന്നതിനുള്ള തുക ജീവനക്കാരില്‍ നിന്ന് പിടിക്കാനായി ഹോട്ടലുടമയുടെ നീക്കം. പക്ഷേ നിയമവിരുദ്ധമായ നടപടിയെ ചോദ്യം ചെയ്യാന്‍പോലുമുള്ള ധൈര്യം ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ഉടമ നല്‍കിയ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നതുകൊണ്ട് ആ സംഭവത്തെ ചോദ്യം ചെയ്യാന്‍പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. അവിടെതന്നെ ജോലി ചെയ്തിരുന്ന ചില ഇംഗ്ലീഷുകാര്‍ സംഭവം അറിഞ്ഞതോടെ സാലറിയില്‍ നിന്ന് പിടിക്കാനുള്ള നീക്കം ഹോട്ടല്‍ ഉടമ ഉപേക്ഷിച്ചു.

ഇതു തന്നെയാണ് പല നേഴ്‌സിങ്‌ ഹോമുകളിലെയും സ്ഥിതി. പല കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കുന്നു. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണത്. അണ്‍ലോഫുള്‍ ഡിഡക്ഷന്‍സ് എന്നാണ് ഇത്തരം നിയമ വിരുദ്ധ കട്ടിങ്ങിനെ പറയുന്നത്. എംപ്ലോയ്‌മെന്റ് ട്രൈബൂണലില്‍ എത്തുന്ന പരാതികളുടെ സംഖ്യയില്‍ രണ്ടാം സ്ഥാനം നിയമവിരുദ്ധ സാലറി ഡിഡക്ഷനാണ്. നമ്മള്‍ മലയാളികള്‍ ഇത്തരം കട്ടിനെതിരേ എവിടെയും പോകാറില്ല. എന്നാല്‍ മറ്റുള്ളവര്‍ ഇത് വിട്ടുകൊടുക്കാറില്ല.

ബോണസും ഹോളിഡേപേയും അതുപോലുള്ള മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും ശമ്പളത്തിന്റെ ഭാഗമാണ്. ഇവ കൃത്യമായി കരാറില്‍ പറഞ്ഞിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2005ല്‍ ഉണ്ടായ ഒരു സുപ്രാധന കേസ് വിവരിക്കാം. ഒരു ജീവനക്കാരന്‍ ജോലിക്ക് ചേരുമ്പോള്‍ ബോണസ് നല്‍കുമെന്ന് തൊഴില്‍ ദാതാവ് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ അത് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തൊഴില്‍ ദാതാവ് ബോണസ് നല്‍കാമെന്ന വാക്ക് പാലിച്ചില്ല. ഇതിനെതിരേ ട്രൈബൂണലിനെ സമീപിച്ചപ്പോള്‍ വാക്ക് അനുസരിച്ചുള്ള ബോണസ് നല്‍കാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. അതുപോലെ തന്നെ ജീവനക്കാരുടെ അവകാശമാണ് ആനുവല്‍ ലീവ്. അത് തടയാന്‍ തൊഴില്‍ദാതാവിന് അവകാശമില്ല.

അതുപോലെ മറ്റൊരു കേസുകൂടി . ഇത് 1993 ല്‍ ട്രൈബൂണല്‍ തീര്‍പ്പാക്കിയതാണ്. ഒരു സ്ഥാപനത്തില്‍ സ്‌റ്റോക്കില്‍ കുറവ് കണ്ടെത്തി. മാനേജരുടെ ശമ്പളത്തില്‍ നിന്ന് ഇരുപതുമാസം കൊണ്ട് തുക തിരികെ പിടിക്കാന്‍ മാനേജരും തൊഴില്‍ ദാതാവും തമ്മില്‍ ധാരണയായി. എന്നാല്‍ അതിന് ശേഷവും സ്‌റ്റോക്കില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് മാനേജരുടെ ശമ്പളത്തില്‍ നിന്ന് വീണ്ടും കട്ട് ചെയ്തു. അതിന് മാനേജര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് ട്രൈബൂണലില്‍ എത്തി. രണ്ടാമത്തെ ശമ്പളത്തില്‍ നിന്നുള്ള കട്ട് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.

പൊതുജനങ്ങള്‍ക്ക് നേരിട്ട് സാധനമോ സേവനമോ നല്‍കുന്ന ജീവനക്കാരുടെകാര്യത്തില്‍, പണത്തില്‍ കുറവു വന്നാല്‍ അനുമതിയോടുകൂടി പത്തു ശതമാനം തിരിച്ച് പിടിക്കാമെന്ന് വ്യവസ്ഥയുണ്ട്. അതായത് പെട്രോള്‍ പമ്പിലോ കടയിലോ ജോലി ചെയ്യുന്നവര്‍ പണം കൈകാര്യം ചെയ്യുന്നപക്ഷം, വൈകുന്നേരം പണം എണ്ണുമ്പോള്‍ കണ്ടെത്തുന്ന കുറവ് ശമ്പളത്തില്‍ നിന്ന് ചില സ്ഥാപനങ്ങള്‍ പിടിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുറവ് മൂഴുവന്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറക്കരുതെന്നാണ് നിയമം. അതായത് ഒരു ദിവസത്തെ മൊത്തം ശമ്പളത്തിന്റെ പത്തുശതമാനമാണ് കൗണ്ടറില്‍ കുറഞ്ഞു എന്ന കാരണംകൊണ്ട് പിടിക്കാവുന്നത്. അതിനും ജീവനക്കാരന്റെ അനുമതി ലഭിച്ചിരിക്കണം. ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് വില്‍ക്കുന്നയാളെ കബളിപ്പിക്കുമ്പോള്‍ ടിക്കറ്റ് വിറ്റവന്റെ ശമ്പളത്തില്‍ നിന്ന് മുഴുവന്‍ കട്ട് ചെയ്യുന്നവരുണ്ട്. അത് തെറ്റാണെന്ന് സാരം.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

പരിശോധനയ്ക്കിടെ മുസ്ലീം സ്ത്രീയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ട ജിപിക്ക് ജോലി നഷ്ടമായേക്കും. ഡോ.കെയ്ത്ത് വൂള്‍വര്‍സണ്‍ എന്ന 52കാരനായ ഡോക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുമായി ആശുപത്രിയിലെത്തിയ സ്ത്രീ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് താന്‍ നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും അപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ മുഖാവരണം മാറ്റിയ സ്ത്രീ ഒരു മണിക്കൂറിനു ശേഷം അവരുടെ ഭര്‍ത്താവ് എത്തിയപ്പോളാണ് ആശുപത്രി അധികൃതരുടെ അടുത്ത് പരാതിയുമായി എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവം. ഡോ.വൂള്‍വര്‍സണ്‍ വിവേചനമാണ് കാട്ടിയതെന്ന് ആരോപിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്.

താന്‍ തന്റെ ജോലി ശരിയായി ചെയ്യുക മാത്രമായിരുന്നുവെന്നും തനിക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും ഡോ.വൂള്‍വര്‍സണ്‍ പറഞ്ഞു. മുഖാവരണം ധരിച്ചിരിക്കുന്നതിനാല്‍ ആ സ്ത്രീ പറഞ്ഞതെന്താണെന്ന് വ്യക്തമായി കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ വളരെ വിനീതമായാണ് മുഖാവരണം മാറ്റുമോ എന്ന് ചോദിച്ചത്. അവരുടെ മകള്‍ക്ക് എന്ത് അസുഖമാണെന്ന് വ്യക്തമായി കേള്‍ക്കാനും അതിനുള്ള ചികിത്സ നല്‍കാനും മാത്രമാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വംശീയവാദിയല്ല, ഈ വിഷയത്തില്‍ വംശീയതയോ മതമോ ത്വക്കിന്റെ നിറമോ ഉള്‍പ്പെടുന്നുമില്ല, ആശയവിനിമയത്തിലെ വ്യക്തത മാത്രമാണ് ഇതിലെ പ്രശ്‌നമെന്ന് ഡോക്ടര്‍ പറഞ്ഞു.

മുമ്പും മുസ്ലീം രോഗികളെ താന്‍ ചികിത്സിച്ചിട്ടുണ്ട്. മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. മിക്കയാളുകളും മുറിയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അവ മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കല്‍ പോലും താന്‍ വിലക്ക് നേരിട്ടിട്ടില്ല. ഇപ്പോള്‍ ജോലിയില്‍ നിന്ന് പുറത്തു പോകുന്ന അവസ്ഥയിലാണ്. ഇത് തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോക്ടര്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ മുഖാവരണം മാറ്റിയതെന്നാണ് സ്ത്രീ മൊഴി നല്‍കിയത്. അപ്രകാരം ചെയ്തില്ലെങ്കില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തില്ലെന്ന് പറഞ്ഞുവെന്നും ഡോക്ടര്‍ വളരെ പരുക്കനായാണ് പെരുമാറിയതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ പരാതി ജിഎംസിക്ക് കൈമാറി.

മെയ് 23 ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ദിവസമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അന്നാണ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ യുകെയിലുള്ള ഇന്ത്യക്കാര്‍ക്ക് അന്ന് ഒരു തെരഞ്ഞെടുപ്പു ദിനമാണ്. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014നു ശേഷം ആദ്യമായി യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ മേഖലകളിലെ എംഇപിമാരെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണ് നടക്കാന്‍ പോകുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ എംഇപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതായി വരില്ലായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് തിയതി വീണ്ടും നീട്ടിയതോടെ യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായി മാറുകയായിരുന്നു.

ഇതേത്തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാന നിമിഷ പ്രചാരണങ്ങളിലും സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലുമാണ്. ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് എന്ന് അറിയപ്പെട്ടിരുന്ന സംഘം പുതുതായി രൂപീകരിച്ച ചെയിഞ്ച് യുകെ എന്ന പാര്‍ട്ടി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുന്‍ ടിവി അവതാരകന്‍ ഗാവിന്‍ എസ്ലര്‍, ബോറിസ് ജോണ്‍സണിന്റെ സഹോദരി റെയിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. നൈജല്‍ ഫരാഷ് നേതൃത്വം നല്‍കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടി കണ്‍സര്‍വേറ്റീവ് ബാക്ക് ബെഞ്ചറായ ജേക്കബ് റീസ് മോഗിന്റെ സഹോദരി അനുന്‍സിയാറ്റ റീസ് മോഗിനെയും മുന്‍ മിനിസ്റ്റര്‍ ആന്‍ വിഡികൂംബിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ മെയ് 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ 7 മണി മുതല്‍ രാത്രി 10 വരെയാണ് പോളിംഗ്.

യുകെ, അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരായ, മെയ് 7ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത 18 വയസു തികഞ്ഞവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശമുള്ളത്. നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അനുവാദമുള്ള പോളിംഗ് സ്‌റ്റേഷനിലേ വോട്ടു ചെയ്യാന്‍ കഴിയൂ. ഏതു പോളിംഗ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയാന്‍ തപാല്‍ മാര്‍ഗം ലഭിച്ച നിങ്ങളുടെ പോളിംഗ് കാര്‍ഡ് ഉപകരിക്കും. പോളിംഗ് കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ ലോക്കല്‍ അതോറിറ്റിയില്‍ അന്വേഷിക്കാവുന്നതാണ്. പോളിംഗ് കഴിഞ്ഞാലുടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. അയര്‍ലന്‍ഡില്‍ 24നും ചെക്ക് റിപ്പബ്ലിക്, ലാത്വിയ, മാള്‍ട്ട, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ 25നും ബാക്കിയുള്ള രാജ്യങ്ങളില്‍ 26നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം മാത്രമേ ഫലം പുറത്തു വരികയുള്ളു.

ബ്രെക്‌സിറ്റില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബറും തമ്മില്‍ നടത്തിവന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് നടപടി. തങ്ങളാല്‍ കഴിയുന്നതിന്റ പരമാവധി ചര്‍ച്ചയുമായി സഹകരിച്ചുവെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വര്‍ദ്ധിച്ചു വരുന്ന സ്ഥിരതയില്ലായ്മയും ദൗര്‍ബല്യങ്ങളും ഒരു സമവായത്തിലെത്തുന്ന സാഹചര്യം ഇല്ലാതാക്കുകയായിരുന്നുവെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തി. അതേസമയം രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ ലേബറില്‍ അഭിപ്രായ സമന്വയം ഇല്ലാതിരുന്നത് ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാക്കിയെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. ഇനി എംപിമാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് ഓപ്ഷനുകള്‍ വെക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നിര്‍ത്തിയത് വളരെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് കോമണ്‍സില്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റിലെ വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് ടൈംടേബിള്‍ അവതരിപ്പിക്കാമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്. മേയ് അവതരിപ്പിച്ച ഡീല്‍ മൂന്നു വട്ടം കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ബ്രെക്‌സിറ്റ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചത്. ഇതിനിടയില്‍ ഡീല്‍ സംബന്ധിച്ച് ആശയ സമന്വയത്തിനായി ടോറികളും ലേബറും തമ്മില്‍ ചര്‍ച്ചയും ആരംഭിച്ചു. രണ്ടാം ഹിതപരിശോധന, യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ അംഗത്വം തുടരല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത അഭിപ്രായമാണ് പിന്തുടരുന്നത്.

ഡീലില്‍ കണ്‍സര്‍വേറ്റീവിലും തെരേസ മേയ് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. വരാനിരിക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ മേയ്‌ക്കെതിരെയുള്ള വികാരം ശക്തമായേക്കും. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോമണ്‍സില്‍ ഡീല്‍ വീണ്ടും അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള മേയുടെ പുറത്തേക്കു പോക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.

വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തത്. ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും ഇതോടെ തുടക്കമായി. ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയാണ് കിഫ്ബി സ്വന്തമാക്കിയിരിക്കുന്നത്. വിപണി തുറക്കൽ ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.

ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തി നമുക്ക് വലിയ താങ്ങായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് അവ ഔദാര്യമായല്ല, മറിച്ച്, അവരുടെ അവകാശമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മെയ് മാസം ഫാനി കൊടുങ്കാറ്റ് ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചതായി ഇവിടെ അറിയിക്കുകയാണ്. മനുഷ്യജീവനുകള്‍ക്ക് കാര്യമായ നഷ്ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തി മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗം ചെയ്യുന്ന രാജ്യമെന്ന അപഖ്യാതി ഇനി ബ്രിട്ടന് സ്വന്തം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ കര്‍ഷം നടന്ന പഠനത്തില്‍ സര്‍വ്വേഫലം നിര്‍ണയിച്ചിരിക്കുന്നത് ലക്ഷകണക്കിന് പേരില്‍ നിന്ന ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ളത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.

വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യ-സാമ്പത്തിക ഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങള്‍ക്ക് അതീതമായി മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി ഇത്തരം അവസ്ഥകളെ രോഗമായി കണക്കാക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മദ്യപരില്‍ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. യു.കെയിലും സമാനമാണ് കാര്യങ്ങള്‍. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയില്‍ അവിവാഹിതരും വിഭാര്യന്‍മാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്‌കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളില്‍ അതിമദ്യാസക്തി വന്‍തോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്‌നമായി തീരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബജീവിതത്തില്‍ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികള്‍ സ്ഥിതിവിവരക്കണക്കുകള്‍കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.

കൗമാര പ്രായക്കാര്‍ക്കിടയിലെ മദ്യപാനമാണ് ഏറ്റവും ആശങ്കജനകനായി മാറിയിരിക്കുന്ന മറ്റൊരു വസ്തുത. എന്‍.എച്ച്.എസ് നിര്‍ദേശങ്ങള്‍ പ്രകാരം മദ്യം ഉപയോഗിക്കുന്നതിന് സുരക്ഷിതമായ മാനദണ്ഡങ്ങളില്ല. കൂടാതെ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം സ്ത്രീകള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതമല്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സ്ത്രീകളില്‍ വലിയൊരു ശതമാനം ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരല്ല. കഞ്ചാവ്, മാജിക് മഷ്‌റൂം, എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കളും യു.കെയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിനൊപ്പം യു.കെയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അടുത്ത മാസം ആദ്യവാരം നടക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പോടെ തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ ഇല്ലയോ എന്ന് വ്യക്തമാകും. ഒരിക്കല്‍ കൂടി കോമണ്‍സിന്റെ പിന്തുണ നേടാന്‍ കണ്‍സര്‍വേറ്റീവ് നേതാവായ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കുകയെന്നത് മാത്രമായിരിക്കും പോംവഴി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാജി ആവശ്യം ഉയര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക് മേയും സ്വമേധയാ രാജിക്ക് തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് ജൂണില്‍ രാജിവെക്കുകയാണെങ്കില്‍ 1990 ന് ശേഷം ഏറ്റവും കുറവ് സമയം പ്രധാനമന്ത്രി പദത്തിലിരുന്നയാളെന്ന നാണക്കേടിനും അര്‍ഹയാവും.

ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യവാരത്തോടെ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വേനല്‍ക്കാല അവധിക്ക് മുമ്പായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്‍വാങ്ങുന്നത് അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മൂന്ന് തവണ പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാര്‍ തള്ളിയ സാഹചര്യത്തില്‍ തെരേസ മേയുടെ ലേബര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പക്ഷേ മേയ് കരട് രേഖയില്‍ കൃത്യമായ മാറ്റം വരുത്താന്‍ തയ്യാറാകാതെ പ്രശ്‌നം പരിഹാരം സാധ്യമല്ലെന്നായിരുന്നു ലേബറിന്റെ നിലപാട്. ലോക്കല്‍ ഇലക്ഷനില്‍ വലിയ പരാജയമേറ്റു വാങ്ങിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നിന്നും മേയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുകയാണ്.

അതിനിടെ, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വക്താവ് നിജേല്‍ ഫറാഷിന്റെ പാര്‍ട്ടിക്ക് ബ്രിട്ടണില്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭിപ്രായ സര്‍വേകള്‍ പുറത്തു വന്നു. മെയ് 28-നാണ് തെരഞ്ഞെടുപ്പ്. തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഏറ്റവും പിറകിലായി നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതും പ്രധാനമന്ത്രിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മേയ് സ്ഥാനമൊഴിഞ്ഞാല്‍ നേതൃസ്ഥാനത്തേക്ക് എത്താന്‍ ബോറിസ് ജോണ്‍സണ്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവില്‍ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും ബോറിസ് ജോണ്‍സനാണ്.

RECENT POSTS
Copyright © . All rights reserved