ജോജി തോമസ്
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മിതിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അടുത്ത കാലത്തായി സമൂഹത്തില്‍ ഏറെ നിറഞ്ഞു നില്‍ക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ ചര്‍ച്ചകളിലൊന്നും കഴിഞ്ഞകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും ശാസ്ത്രീയ അടിത്തറയോടെ പുനര്‍നിര്‍മ്മിതി നടത്തേണ്ടതിന്റെ ആവശ്യകതയ്ക്കും കാര്യമായ മുന്‍ഗണന ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കേരളകരയ്ക്ക് അദ്ഭുതപൂര്‍വ്വമായ മാറ്റങ്ങളാണ് സംഭവിച്ചത്. സാമൂഹിക സാമ്പത്തിക പുരോഗതിക്ക് അതീതമായ മണ്ണിനെയും പ്രകൃതിയെയും മറന്നുകൊണ്ട് മനുഷ്യര്‍ നടത്തുന്ന വികസന ആഭാസത്തിന്റെ നേര്‍ക്കാഴ്ച്ചയായി തീര്‍ന്നു കേരളം.
പ്രവാസി മലയാളികളുടെ പണത്തിന്റെ കുത്തൊഴുക്കോടുകൂടി പ്രത്യേകിച്ച് ഗള്‍ഫ് പണത്തിന്റെ വരവോടു കൂടിയാണ് കേരളത്തിലെ കോണ്‍ക്രീറ്റ് യുഗം ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ മലതുരന്നും പാടം നികത്തിയും വീട് പണിത മലയാളിയുടെ കണ്ണ് പിന്നീട് പുഴയോരത്തും കായൽത്തീരങ്ങളിലുമായി. പുഴയോരത്തൊരു വീടെന്നത് മലയാളിയുടെ കാല്‍പ്പനിക സങ്കല്‍പ്പങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ആധുനിക കാലഘട്ടത്തിലെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ന്നു വന്ന ഡാമുകള്‍ വര്‍ഷംതോറുമുണ്ടാകാറുള്ള ചെറിയ പ്രളയത്തില്‍ നിന്ന് പുഴയോരത്തെ വീടുകളെ സംരക്ഷിച്ചെങ്കിലും കേരളത്തെ പോലൊരു ചെറിയ സംസ്ഥാനത്ത് ചെറുതും വലുതുമായ 82 ഓളം ഡാമുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മന്‍സൂണ്‍ കാലത്ത് വെള്ളമൊഴുകേണ്ട വഴികളെല്ലാം അടയ്ക്കുകയും പ്രളയകാലത്ത് വെള്ളം കയറികിടക്കേണ്ട സ്ഥലങ്ങളെല്ലാം കൈയ്യേറുകയും ചെയ്തതോടെ മഹാപ്രളയത്തിലെ വെള്ളം മുഴുവന്‍ മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇരച്ചു കയറി. പ്രളയമുണ്ടായപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ പല വന്‍ വികസനങ്ങളും നടന്നത് പ്രളയജലത്തിന് അഭയം നല്‍കേണ്ട ഇടങ്ങള്‍ ആയിരുന്നു. ആറന്മുള വിമാനത്താവളം നിര്‍മ്മിച്ചിരുന്നെങ്കില്‍ അതും വെള്ളത്തിനടയിലായേനെ.
വികസന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ വികസന വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടും. കണ്ണൂരിലെ കീഴാറ്റൂരില്‍ സമീപകാലത്ത് വയല്‍കിളികള്‍ നടത്തിയ സമരത്തോട് സര്‍ക്കാരിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം പ്രളയാനന്തര കേരളത്തിൽ ശ്രദ്ധേയമാകുന്നു. റോഡിനും വീടിനും വേണ്ടി നികത്തിയ നെല്‍വയലുകളിലൂടെ പ്രളയജലത്തിന് ഒഴുകിപോകാന്‍ സാധിക്കാതെ വന്നതാണ് കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം. നാലംഗമുള്ള കുടുംബത്തിന് വേണ്ടി നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ കുറഞ്ഞ വീടിനെക്കുറിച്ച് ചിന്തിക്കാത്ത അവസ്ഥയിലേക്ക് മലയാളിയുടെ സങ്കല്‍പ്പങ്ങള്‍ മാറി. ഈ വലിയ വീടുകള്‍ ഭൂമിക്ക്‌മേല്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ആരും ചിന്തിച്ചില്ല. മലതുരന്ന് പണിത വലിയ വീടിന് മുകളിലേക്ക് പെരും മഴയത്ത് മലയിടിഞ്ഞ് വീണപ്പോള്‍ നമ്മള്‍ പ്രകൃതിയെ കുറ്റപ്പെടുത്തി. കേരളത്തിലെ പല വീടുകളും കണ്ടാല്‍ റിസോര്‍ട്ടോ, ഹോട്ടലോ ആണോയെന്ന് തെറ്റിദ്ധരിക്കപ്പെടും. പല വികസിത രാജ്യങ്ങളില്‍പ്പോലും കേരളത്തിലെപോലെ ആഢംബര വസതികള്‍ ഇല്ല. ഭൂമിക്ക്‌മേല്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും വിഭവങ്ങളുടെ ദുരുപയോഗത്തിന് കാരണമാവുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ വീടുകളില്‍ 14 ശതമാനത്തോളം ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളുടെ ഉള്‍പ്പെടെയുള്ള ആഢംബര ഭവനങ്ങളുടെ മേല്‍ കനത്ത നികുതി ചുമത്താവുന്നതാണ്.
നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളും അനധികൃത നിര്‍മ്മാണങ്ങളഉം സമ്മാനിച്ച മനുഷ്യ നിര്‍മ്മിത ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമവും നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമവും കടലാസില്‍ മാത്രമായി ഒതുങ്ങി. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നതില്‍ സിനിമാ താരങ്ങളും മാന്ത്രിമാരുള്‍പ്പെടുന്ന രാഷ്ട്രീയക്കാരും മുന്‍നിരയിലായിരുന്നു. നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരില്‍ സമീപകാലത്ത് ഒരു മന്ത്രി തന്നെ രാജിവെക്കേണ്ടി വന്നതും ഒരു പ്രമുഖ സിനിമാ താരത്തിനെതിരെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമം ലംഘിച്ചതായി പരാതി ഉയര്‍ന്നതുമെല്ലാം ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ഈ വിഷയങ്ങളെല്ലാം പൊതുശ്രദ്ധയില്‍ കൊണ്ടുവരികയും നടപടികള്‍ എടുക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. നിയമം നടപ്പാക്കുകയും നിയമലംഘനം തടയുകയും ചെയ്യുന്നവര്‍ നോക്കു കുത്തികളാവുകയോ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നതാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കാരണം. പാരിസ്ഥിതിക പ്രധാന്യത്തിന്റെ അടിസ്ഥാനത്തില്‍ പുഴ, കായല്‍, കടല്‍ത്തീരങ്ങളില്‍ നിന്ന് 50 മുതല്‍ 500 മീറ്റര്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതില്‍ ഏറ്റവും കുറഞ്ഞ അകലം 50 മീറ്റര്‍ ആണ്. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പുഴയോരങ്ങളിലും കായല്‍ കടല്‍ത്തീരങ്ങളിലും 50 മീറ്ററിനുള്ളില്‍ നടന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിടെ ബാഹുല്യം വളരെ വലുതാണ്. മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ നടത്തിയ അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ് കേരളത്തിലെ പ്രളയമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടുത്തിടെ രണ്ട് വേദികളിലാണ് സൂചിപ്പിച്ചത്.
ഇവിടെ പ്രസക്തമായ വിഷയം ശാസ്ത്രീയമായ അടിത്തറയോടെയുള്ള പുന്‍ നിര്‍മ്മിതിയും പഴയകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുമാണ്. 1924 ലെ മഹാപ്രളയത്തിന് ശേഷം അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തീരുനാള്‍ വെള്ളം കയറിയ ഇടമൊക്കെ കൃഷിയിടമാക്കുകയും വീടുകള്‍ പണിയുന്നത് വെള്ളം കയറാത്തിടത്ത് മാത്രമാക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അന്നത്തെ ജനത പ്രളയജലമെത്തിയ സ്ഥലങ്ങളിലെ ജലനിരപ്പ് ഭിത്തിയിലും ഫലകങ്ങളിലും മറ്റും രേഖപ്പെടുത്തി. ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖയായി ഇത്തരം സൂചികകള്‍. ആധുനിക കേരളത്തിന്റെ പുനര്‍ സൃഷ്ടി എത്രമാത്രം ശാസ്ത്രീയമായ അടിത്തറയോടെയാവണമെന്ന തിരിച്ചറിവാണ് നമ്മുടെ പൂര്‍വ്വികര്‍ വരച്ചിട്ട ഈ സുചികകള്‍ നല്‍കുന്നത്.
നമ്മുടെ ഭൂമിയെയും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതും കോലാഹലങ്ങള്‍ ഉയര്‍ത്തിയതുമാണ് കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടെ പരിസ്ഥിതിലോല മേഖലകളില്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ പെരുവഴിയിലാക്കാനോ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കാനോ സാധിക്കില്ല. പക്ഷേ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശം നാം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും പരിസ്ഥിതിലോല മേഖലകളിലെ മനുഷ്യരുടെ അനാവശ്യവും അതിരുകളില്ലാത്തതുമായ ഇടപെടലുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് ഉയര്‍ത്തുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമുണ്ടാക്കുമെന്ന് ക്യാബിനറ്റ് മിനിസ്റ്ററും ട്രഷറി ചീഫ് സെക്രട്ടറിയുമായ ലിസ് ട്രസ്. നിലവിലുള്ള 70 മൈല്‍ പരിധിയില്‍ നിന്ന് സ്പീഡ് ലിമിറ്റ് 80 മൈലാക്കി ഉയര്‍ത്തുന്നത് പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് മിനിസ്റ്റര്‍ വാദിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് ട്രസ് ഈ വാദമുന്നയിച്ചത്. 2003ലാണ് ടോറികള്‍ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2011ല്‍ അത് പൊടിതട്ടിയെടുത്തെങ്കിലും സ്പീഡ് ലിമിറ്റ് ഇപ്പോഴും 70 മൈലില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.
സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് തിങ്ക്ടാങ്കിന്റെ ഡിബേറ്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രസ് ഈ ആശയം വീണ്ടും അവതരിപ്പിച്ചത്. മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റിനെക്കുറിച്ച് നമുക്ക് വീണ്ടും ചിന്തിക്കാമെന്നും അത് 80 മൈലായി ഉയര്‍ത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് വീണ്ടും ആലോചിച്ചുകൂടായെന്നും അവര്‍ ചോദിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പലപ്പോഴും സമയം നഷ്ടമാകുകയാണെന്നും വേഗ പരിധി ഉയര്‍ത്തുന്നത് ഉദ്പാദനക്ഷമത കൂട്ടുമെന്നും അവര്‍ പറഞ്ഞു.
2011ല്‍ ഇപ്പോള്‍ ചാന്‍സലറായ അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് 80 മൈല്‍ ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടോറി കോണ്‍ഫറന്‍സിലായിരുന്നു ഈ പ്രഖ്യാപനവും. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനങ്ങള്‍ കൃത്യമാകാറില്ലെന്നും അവര്‍ പറഞ്ഞു. ഭാവി പ്രവചിക്കാന്‍ ട്രഷറിയില്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റായിരിക്കും യോജിച്ച മേഖലയെന്നും അവര്‍ വ്യക്തമാക്കി.
മിനി ന്യൂക്ലിയര്‍ സ്റ്റേഷനുകളെ പിന്തുണയ്ക്കുന്നവര്‍ യുകെയില്‍ ആരംഭിക്കാനിരിക്കുന്ന ചെറുകിട പദ്ധതികള്‍ക്കായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത് ബില്യന്‍ കണക്കിന് പൗണ്ട്. ഔദ്യോഗിക രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. വന്‍കിയ ന്യൂക്ലിയര്‍ പ്രോജക്ടുകളേക്കാള്‍ സുരക്ഷിതമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചെറുകിട പദ്ധതികള്‍ക്കു വേണ്ടി ഇവര്‍ വാദിക്കുന്നത്. കാറ്റാടിപ്പാടങ്ങള്‍ക്കും സോളാര്‍ പവര്‍ പ്രോജക്ടുകള്‍ക്കും വേണ്ടി വരുന്ന വലിയ സാമ്പത്തികച്ചെലവുമായി താരതമ്യം ചെയ്താല്‍ ഇവ വളരെ ചെലവു കുറഞ്ഞതാണെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്ലാന്റുകള്‍ക്കായി ആവശ്യപ്പെടുന്ന വന്‍ ബജറ്റ്, ചെലവു കുറവാണെന്ന അവകാശവാദത്തെ ഇല്ലാതാക്കുന്നതാണെന്ന വിലയിരുത്തല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
ചില എനര്‍ജി കമ്പനികള്‍ പ്ലാന്റുകളുടെ നിര്‍മാണത്തിനായി 3.6 ബില്യന്‍ പൗണ്ട് വരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഗവണ്‍മെന്റ് കമ്മീഷന്‍ഡ് റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. റെഗുലേറ്റര്‍മാരുടെ അംഗീകാരത്തിനായി പ്ലാന്റുകളുടെ ഡിസൈന്‍ സമര്‍പ്പിക്കുന്നതിനായി 480 മില്യന്‍ പൗണ്ട് നല്‍കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ടത്രേ. സാധാരണഗതിയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോളുണ്ടാകുന്ന ചെലവുകള്‍ കമ്പനികള്‍ തന്നെയാണ് വഹിക്കാറുള്ളത്. പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനായി 10 കമ്പനികളാണ് നേരിട്ടുള്ള സര്‍ക്കാര്‍ നിക്ഷേപത്തിന് അപേക്ഷിച്ചിരിക്കുന്നത്.
എക്‌സ്‌പെര്‍ട്ട് ഫിനാന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ സ്‌മോള്‍ റിയാക്ടേഴ്‌സിന്റെ ബ്രീഫിംഗ് പേപ്പറുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ പേരുവിവരങ്ങള്‍ ഈ രേഖയിലുണ്ടെങ്കിലും ഏതു കമ്പനിയാണ് പൊതുധനത്തിനായി ആവശ്യമുന്നയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ചെറുകിട പ്ലാന്റുകള്‍ എന്നത് കാലഹരണപ്പെട്ട ആശയമാണെന്ന് ഈ രേഖകള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയ ഡേവിഡ് ലോറിയെന്ന ന്യൂക്ലിയര്‍ പോളിസ് കണ്‍സള്‍ട്ടന്റ് പറയുന്നു. ഇത്തരം പ്ലാന്റുകളുടെ റിസര്‍ച്ചിനും ഡെവലപ്‌മെന്റിനുമായി 44 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
ചെറുപ്പക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് സമയ പരിധി നിര്‍ണ്ണയിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ക്ക് നിര്‍ദേശം. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ ആപ്പുകള്‍ യുവാക്കളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ദുഃഖിതനായ ഒരു പിതാവെന്ന നിലയിലാണ് ഈ നിര്‍ദേശം നല്‍കിയതെന്ന് ഹാന്‍കോക്ക് പറഞ്ഞു. യുകെയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡെയിം സാലി ഡേവിസിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് അദ്ദേഹം അറിയിച്ചത്. ആല്‍ക്കഹോള്‍ ഉപയോഗത്തിന് നിര്‍ദേശിച്ചിരിക്കുന്ന പരിധിയുടെ മാതൃകയില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധിയുണ്ടെങ്കിലും ഉപയോക്താക്കള്‍ അത് പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നതില്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകളില്‍ ഫെയിസ്ബുക്ക് ഇക്കാര്യം കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നുവെന്നതില്ഡ ഒരു പിതാവെന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ടെന്നും ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിനു മുമ്പായി അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനായി സ്‌ക്രോള്‍ ഫ്രീ സെപ്റ്റംബര്‍ പോലെയുള്ള ക്യാംപെയിനുകള്‍ നടത്തിയിരുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് നടത്തിയ ഈ ക്യാംപെയിന്‍ ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നായിരുന്നു ജനങ്ങളോട് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനോ ഉപയോഗം പരമാവധി കുറയ്ക്കാനോ മൂന്നില്‍ രണ്ടാളുകള്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് ആര്‍എസ്പിഎച്ച് ജൂലൈയില്‍ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു.
വത്തിക്കാൻ സിറ്റി: ഇംഗ്ലണ്ടിൽനിന്നുള്ള 36 കത്തോലിക്കാ മെത്രാന്മാർ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. സെപ്റ്റംബർ 23 മുതൽ 30 വരെ ആയിരുന്നു ആദ് ലിമിനാ സന്ദർശനം.
പ്രാർഥനയ്ക്കും സുവിശേഷപ്രസംഗത്തിനും മെത്രാന്മാരുടെ ജീവിതത്തിൽ ഒന്നാംസ്ഥാനം ഉണ്ടായിരിക്കണമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാൻ മെത്രാൻമാർക്കു സാധിക്കണം.
മാർപാപ്പ എന്ന നിലയിൽ 2013 മാർച്ച് മുതലുള്ള ജീവിതത്തിലും ശുശ്രൂഷയിലും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒരുദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്് അദ്ദേഹം പറഞ്ഞു.
ബിഷപ്സ് കോൺഫറൻസി ന്‍റെ പ്രസിഡന്റ് വെസ്റ്റ് മിൻസ്റ്റർ ആർച്ച്ബിഷപ് കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ നേതൃത്വത്തിലെത്തിയ സംഘം വത്തിക്കാനിലെ കാര്യാലയങ്ങൾ സന്ദർശിച്ച് കൂടിയാലോചനകൾ നടത്തി. വിശുദ്ധ പത്രോസിന്റയും പൗലോസിന്റെയും കബറിടങ്ങൾ സന്ദർശിച്ച് ദിവ്യബലി അർപ്പിക്കുകയും വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കലും തന്റെ പ്രഥമ ആദ് ലിമിനാ സന്ദർശനം നടത്തി.
ബിർമിങ്ഹാം: ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു. എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.
ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124 പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും 74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍ കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
അപ്പാപ്പന്റെ ചായക്കടയിലും കോളേജിലെ ചെറിയ കാന്റിനിലും ഞാന്‍ അധ്യാപക സുഹൃത്തുക്കളെ കണ്ടെത്തി. ഷര്‍ട്ടു ധരിക്കാത്ത സദാ മുറുക്കി ചുവപ്പിച്ചിരിക്കുന്ന അപ്പാപ്പനാണ് കാഷ്യറിന്റെ സ്ഥാനത്ത്. നാടന്‍ ബഞ്ചുകളുടെയും ഡസ്‌ക്കുകളുടെയും ഇടയില്‍ അധ്യാപകരും കുട്ടികളും മുട്ടിയുരുമ്മിയിരുന്ന് അപ്പവും മുട്ടയും ദോശയും ചമ്മന്തിയും കഴിച്ച് ചായകുടിച്ചു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ നല്ലൊരു സോഷ്യലിസ്റ്റ് മാതൃകയായിരുന്നു അപ്പാപ്പന്‍സ് ചായക്കട. ചായക്കടയിലും കാന്റീനിലും ഉഴവൂര്‍ ചന്തയിലെ വിവരങ്ങള്‍ മുതല്‍ ഐക്യരാഷ്ട്ര സഭയിലെ വിശേഷങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെട്ടു. കോളേജിലെ ലൈബ്രറി അന്നൊരു ചെറിയ മുറിമാത്രമായിരുന്നു. അതിനോടു ചേര്‍ന്നുള്ള ഹാള്‍ റീഡിംഗ് റൂമായും ഉപയോഗിച്ചു പോന്നു. റീഡിംഗ് റൂമില്‍നിന്ന് ലൈബ്രറിയിലേക്ക് രണ്ട് ചെറിയ ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ കൊടുക്കുവാനും വാങ്ങുവാനും ഉള്ള വലിപ്പമാണ് ആ ദ്വാരങ്ങള്‍ക്കുണ്ടായിരുന്നത്. ആ കൗണ്ടറുകളിലൂടെ ചീഫ് ലൈബ്രേറിയന്‍ കുര്യന്‍ സാറും അസിസ്റ്റന്റ ് ലൈബ്രേറിയന്‍ ഫിലിപ്പ് ചേട്ടനും പുസ്തകങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്തിരുന്നു. റീഡിംഗ് റൂം എപ്പോഴും ബഹളമയമാണ്. ബഹളം കൂടുമ്പോള്‍ കുരിയന്‍ സാര്‍ ദ്വാരത്തില്‍ക്കൂടി ശു….ശുശു …വിളിച്ച് കുട്ടികളെ നിശബ്ദരാക്കി. വീണ്ടും കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോള്‍ ഫിലിപ്പ് ചേട്ടനോട് ശൂശൂ വെക്കാന്‍ കണ്ണുകള്‍കൊണ്ട് അജ്ഞാപിക്കും.
ആ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കുന്ന കുര്യന്‍ സാര്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കുന്നതില്‍ പിശുക്ക് കാണിച്ചു. പുസ്തകം തിരികെ കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ചാണ് അദ്ദേഹം ഈ നയം സ്വീകരിച്ചത്. ”സാറെ! യുദ്ധവും സമാധാനവും ഇവിടെ ഉണ്ടോ?” ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ മലയാള പരിഭാഷയെക്കുറിച്ചാണ് കുട്ടികള്‍ ഉദ്ദേശിച്ചത്. കുര്യന്‍ സാറിന്റെ മറുപടി ”ഇവിടെ യുദ്ധവുമില്ല സമാധാനവുമില്ല.” കുട്ടി നിരാശനായി മടങ്ങി. ഇതുപോലെ പല കുട്ടികളും നിരാശരായി മടങ്ങിക്കൊണ്ടേയിരുന്നു. അധ്യാപകര്‍ക്ക് ലൈബ്രറിക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഷെല്‍ഫുകള്‍ എല്ലാം പൂട്ടി താക്കോല്‍ കുര്യന്‍ സാറിന്റെ കൈയ്യിലായിരുന്നു. താക്കോല്‍ ചോദിക്കുമ്പോള്‍ ഫിലിപ്പു ചേട്ടന്‍ കണ്ണുകാണിക്കും കുര്യന്‍ സാറിന്റെ കൈയ്യിലാണെന്ന്. ഒരിക്കല്‍ പൊട്ടിത്തെറിച്ച പ്രാല്‍സാര്‍ ചോദിച്ചു ”താനെന്താടോ അമ്മായിയമ്മമാെരേപ്പാലെ താക്കോല്‍ അരയില്‍ക്കെട്ടിക്കൊണ്ടു നടക്കുന്നത്.” താക്കോല്‍ക്കൂട്ടം പ്രാല്‍സാറിന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് കുര്യന്‍ സാര്‍ പറഞ്ഞു ”സാറെ! താക്കോല്‍ വേണെ പറഞ്ഞാല്‍പ്പോരെ! വെറുതെ അമ്മായിയമ്മയെ പറയണോ?” അങ്ങനെ ലൈബ്രറി പലേപ്പാഴും രസകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. ചെറു ലൈബ്രറിയിലെ ഇടുങ്ങിയ മുറിയില്‍ പുസ്തകങ്ങള്‍ പരതി പരതി അധ്യാപകര്‍ കൂട്ടിമുട്ടി. ആ കൂട്ടിമുട്ടല്‍ ചിലത് പ്രണയങ്ങളായി വികസിച്ചു. ചിലര്‍ വിവാഹിതരായി. വാരാന്ത്യങ്ങളില്‍ സഹൃദയരായ അധ്യാപകര്‍ കോട്ടയത്തെ ഏതെങ്കിലും റെസ്റ്റോറന്റുകളില്‍ ഒത്തുചേരും. ആയിടയ്ക്കാരംഭിച്ച കോട്ടയത്തെ ഏറ്റവും മുന്തിയ ഹോട്ടലായ അഞ്ജലിയില്‍ കൂടാനാണ് എല്ലാവര്‍ക്കും ഉത്സാഹം. അവിടെ പാര്‍ട്ടി നടത്തി അതിന്റെ ബില്ല് പിറ്റേദിവസം കോളേജിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ചിലര്‍ മറന്നില്ല; ഹോട്ടല്‍ അമ്പാസിഡര്‍, ബെസ്റ്റ് ഹോട്ടല്‍, ഹോട്ടല്‍ അര്‍ക്കാഡിയ ഈ സത്രങ്ങളൊക്കെ സായാഹ്ന സമാഗമങ്ങള്‍ക്ക് വേദിയായി. സാഹിത്യം, തത്വചിന്ത, വിദേശങ്ങളില്‍ ജോലിക്കു പോകുവാന്‍ അവധി നിഷേധിക്കുന്ന പ്രശ്‌നം, അധ്യാപക സംഘടനാ പ്രശ്‌നങ്ങള്‍, പരദൂഷണം ഈ വിഷയങ്ങള്‍ ഗാഢമായി ചര്‍ച്ചചെയ്യപ്പെട്ടു.
പലരും ചര്‍ച്ചയില്‍ കഥാപാത്രങ്ങളായി. ചിലര്‍ ചാര്‍ലി ചാപ്ലിനെപ്പോലെ കോമിക് താരങ്ങളായി. അന്ന് ഉഴവൂരെ പല അദ്ധ്യപകരുടെയും ഭാര്യമാര്‍ ബി.സി.എമ്മില്‍ ഉണ്ടായിരുന്നു. അതിനാല്‍ പലരും കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നു. ബി.സി.എം കോളേജും ഉഴവൂര്‍ കോളേജും അങ്ങനെ പ്രണയ ബദ്ധരായി; കുടുംബ ജീവിതം ആഘോഷിച്ചു. സഹൃദയ സദസുകൡ പ്രാല്‍ജിയും ഗുരുജിയും താരങ്ങളായി. ഇ.എ തോമസ്‌സാര്‍, കടുേതാടി സാര്‍, പീറ്റര്‍ സാര്‍, പടിഞ്ഞാത്ത് സാര്‍ ഇവര്‍ സീനിയര്‍ അധ്യാപകര്‍ എന്ന നിലയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് മുന്‍പേ പറക്കുന്ന പക്ഷികളായിരുന്നു. അവിവാഹിതരും ചെറുപ്പക്കാരുമായ അധ്യാപകര്‍ വാരാന്ത്യങ്ങളില്‍ കൂട്ടായ്മകള്‍ക്കായി കാത്തിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കെ.എം ജോസഫ്, പി.ജെ സിറിയക്ക്, അലക്‌സ് തറയില്‍, കുര്യന്‍ ലൂക്കോസ്, പീറ്റര്‍ മാത്യു, കെ.സി ജോസഫ്, എം.സി പീറ്റര്‍, ഇ.എ തോമസ് എന്നീ അധ്യാപകര്‍ കുടുംബസമേതം നൈജീരിയയിലേക്ക് പറന്നു. മാനേജ്‌മെന്റ ് മനസ്സില്ലാ മനസോടെ അവര്‍ക്ക് നാലു വര്‍ഷത്തെ അവധി അനുവദിച്ചു. സമരമാര്‍ഗങ്ങളില്‍ അവര്‍ക്കൊപ്പം നിന്നു പൊരുതിയ പ്രാല്‍ സാറും ഗുരുജിയും ഞങ്ങള്‍ക്കു തോഴരായി അവശേഷിച്ചു.
ബിനോയി ജോസഫ്
കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി.
നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്.
യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്.
കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.
ബീപ്പുകളും അലാമുകളുമൊക്കെയായി ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ വാര്‍ഡുകള്‍ ഇനി അന്യമാകുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇനി പരിശോധനകളുടെ പേരില്‍ ഉറക്കം നഷ്ടമാകില്ല. രോഗികളെ ഉണര്‍ത്താതെ തന്നെ അവരുടെ വൈറ്റലുകള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന വോള്‍ മൗണ്ടഡ് മോണിറ്ററുകള്‍ ആശുപത്രികളില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് എന്‍എച്ച്എസ്. ഈ ഉപകരണം രോഗികളുടെ വൈറ്റലുകള്‍ ഓട്ടോമാറ്റിക്കായി ശേഖരിക്കും. രോഗികളുടെ പള്‍സ്, ബ്രീതിംഗ് നിരക്ക് എന്നിവ ത്വക്കിനുണ്ടാകുന്ന ഏറ്റവും നേരിയ നിറവ്യത്യാസം നിരീക്ഷിച്ച് കണ്ടെത്തുന്ന റോബോട്ടിക് സോഫ്റ്റ് വെയറാണ് ഇത്. ലോകത്താദ്യമായി ഇതിന്റെ ഉപയോഗത്തിന് യുകെ റെഗുലേറ്റര്‍മാരാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഈ പുതിയ ഡിജിറ്റല്‍ കെയര്‍ അസിസ്റ്റന്റ് അല്‍ഗോരിതത്തിനൊപ്പം ഉപയോഗിക്കുന്നത് ഒരു ഇന്‍ഫ്രാറെഡ് ക്യാമറയാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ വെളിച്ചമില്ലെങ്കിലും ഇത് പ്രവര്‍ത്തിക്കും. രോഗികളെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് പരിശോധനകള്‍ നടത്തുകയെന്ന തലവേദനയില്‍ നിന്ന് ജീവനക്കാര്‍ക്കും മോചനമാകും. 2016ല്‍ നടത്തിയ ഒരു പഠനത്തില്‍ എന്‍എച്ച്എസ് വാര്‍ഡുകളിലെ 37 ശതമാനം രോഗികള്‍ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ടുള്ള പരിശോധനകളില്‍ അതൃപ്തരാണെന്ന് കണ്ടെത്തിയിരുന്നു. വാര്‍ഡുകളിലെ ശബ്ദമലിനീകരണം പുലര്‍കാലങ്ങളില്‍ പോലും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിലും 20 ഡെസിബെല്‍ മേലെയാണെന്നും കണ്ടെത്തിയിരുന്നു.
പരിശോധനകള്‍ക്കായി എത്തുന്ന ജീവനക്കാരാണ് വാര്‍ഡുകളില്‍ ശബ്ദശല്യം ഏറെയും ഉണ്ടാക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കിടെ പരിശോധനകള്‍ നടത്തണമെന്ന മാനദണ്ഡം നിലവിലുള്ളതിനാലാണ് നിരന്തരം ജീവനക്കാര്‍ക്ക് വാര്‍ഡുകളില്‍ എത്തേണ്ടി വരുന്നത്. ചില രോഗികള്‍ക്ക് ഓരോ മണിക്കൂറിലും പരിശോധന ആവശ്യമായി വരാറുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അനുബന്ധ കമ്പനിയായ ഓക്‌സ്‌ഹെല്‍ത്ത് ആണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫിയെന്ന സാങ്കേതികത ഉപയോഗിച്ച് ഹൃദയസ്പന്ദനത്തിന് അനുസരിച്ച് മനുഷ്യന്റെ ത്വക്കിനുണ്ടാകുന്ന നിറവ്യതിയാനം പരിശോധിക്കുകയാണ് ഇത് ചെയ്യുന്നത്. നെഞ്ചിന്റെ ചലനം നിരീക്ഷിച്ച് ശ്വസന നിരക്കും ഇത് കണക്കാക്കുന്നു. നിലവില്‍ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി മാത്രമേ ഈ ഉപകരണത്തിന് ലഭിച്ചിട്ടുള്ളു.
ലണ്ടന്‍: കുട്ടികളുടെ കായികക്ഷമത വീണ്ടെടുക്കുന്നതിനുള്ള പദ്ധതിയുമായി എജ്യുക്കേഷന്‍ സെക്രട്ടറി. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ കായിക മത്സരങ്ങളോട് താല്‍പ്പര്യം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 5 മുതല്‍ പത്ത് വയസ് വരെയുള്ള കുട്ടികളിലായിരിക്കും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. നാഷണല്‍ ഫുട്‌ബോള്‍, റഗ്ബി എന്നീ അസോസിയേഷനുകള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഇരു അസോസിയേഷനുകളുമായി ചേര്‍ന്ന് സ്‌കൂളിലെ പാഠ്യ പദ്ധതിയുടെ ഭാഗമായി തന്നെ കായിക പരിശീലനവും ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കുകയെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്ദ്‌സ് വ്യക്തമാക്കി.
യു.കെയിലെ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടി സര്‍വ്വ സാധാരണമായി മാറിയിട്ടുണ്ട്. കുട്ടികളിലെ പൊണ്ണത്തടിയന്മാരുടെ എണ്ണത്തില്‍ സമീപ കാലത്ത് റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരുപക്ഷേ കുട്ടികളുടെ ജീവിതകാലം മുഴുവന്‍ നീണ്ടു നിന്നേക്കാം. ഹൃദയ സംബന്ധിയായ രോഗങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയവയൊക്കെ പൊണ്ണത്തടിയുടെ അനുബന്ധം രോഗങ്ങളായി വരാന്‍ സാധ്യതയുള്ളവയാണ്. കുട്ടികളില്‍ കായിക പരിശീലനം നല്‍കുന്നത് വഴി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2030ലെ ലോകകപ്പ് ഫുട്‌ബോള്‍ യു.കെയിലെത്തിക്കാനുള്ള സര്‍ക്കാര്‍ തലത്തിലുള്ള ശ്രമങ്ങള്‍ സമീപകാലത്ത് നടന്നിരുന്നു. 2030 വേദി സംബന്ധിച്ച ലേലത്തില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തെരേസ മെയ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂളുകളില്‍ കായിക മത്സരങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന പദ്ധതിയുമായി എജ്യുക്കേഷന്‍ സെക്രട്ടറിയും രംഗത്ത് വന്നിരിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ യു.കെയിലെത്തുകയാണെങ്കില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും വേദിയൊരുങ്ങുക.