ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിനൊപ്പം യു.കെയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അടുത്ത മാസം ആദ്യവാരം നടക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പോടെ തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ ഇല്ലയോ എന്ന് വ്യക്തമാകും. ഒരിക്കല്‍ കൂടി കോമണ്‍സിന്റെ പിന്തുണ നേടാന്‍ കണ്‍സര്‍വേറ്റീവ് നേതാവായ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കുകയെന്നത് മാത്രമായിരിക്കും പോംവഴി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാജി ആവശ്യം ഉയര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക് മേയും സ്വമേധയാ രാജിക്ക് തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് ജൂണില്‍ രാജിവെക്കുകയാണെങ്കില്‍ 1990 ന് ശേഷം ഏറ്റവും കുറവ് സമയം പ്രധാനമന്ത്രി പദത്തിലിരുന്നയാളെന്ന നാണക്കേടിനും അര്‍ഹയാവും.

ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യവാരത്തോടെ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വേനല്‍ക്കാല അവധിക്ക് മുമ്പായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്‍വാങ്ങുന്നത് അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മൂന്ന് തവണ പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാര്‍ തള്ളിയ സാഹചര്യത്തില്‍ തെരേസ മേയുടെ ലേബര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പക്ഷേ മേയ് കരട് രേഖയില്‍ കൃത്യമായ മാറ്റം വരുത്താന്‍ തയ്യാറാകാതെ പ്രശ്‌നം പരിഹാരം സാധ്യമല്ലെന്നായിരുന്നു ലേബറിന്റെ നിലപാട്. ലോക്കല്‍ ഇലക്ഷനില്‍ വലിയ പരാജയമേറ്റു വാങ്ങിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നിന്നും മേയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുകയാണ്.

അതിനിടെ, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വക്താവ് നിജേല്‍ ഫറാഷിന്റെ പാര്‍ട്ടിക്ക് ബ്രിട്ടണില്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭിപ്രായ സര്‍വേകള്‍ പുറത്തു വന്നു. മെയ് 28-നാണ് തെരഞ്ഞെടുപ്പ്. തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഏറ്റവും പിറകിലായി നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതും പ്രധാനമന്ത്രിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മേയ് സ്ഥാനമൊഴിഞ്ഞാല്‍ നേതൃസ്ഥാനത്തേക്ക് എത്താന്‍ ബോറിസ് ജോണ്‍സണ്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവില്‍ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും ബോറിസ് ജോണ്‍സനാണ്.