Main News

ന്യൂസ് ഡെസ്ക്

ജോലി സ്ഥലം മതവിശ്വാസത്തിന്റെ പ്രചാരണത്തിന് ഉപയോഗിച്ച നഴ്സിന് ജോലി നഷ്ടപ്പെട്ടു. ഉത്തരവാദിയായ നഴ്സിനെ എൻഎച്ച്എസ് പുറത്താക്കിയത് കോടതി ശരിവച്ചു. ക്രൈസ്തവ വിശ്വാസിയായ നഴ്സിനെയാണ് എൻഎച്ച്എസ് ട്രസ്റ്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ബാൻഡ് 5 ഗ്രേഡിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന നഴ്സാണ് തന്റെ കെയറിലുള്ള രോഗികളുമായി മതപരമായ കാര്യങ്ങൾ ചർച്ച ചെയ്തത്.

മെഡിക്കേഷൻ സംബന്ധമായ ഒരു തെറ്റു സംഭവിച്ചതിനെ തുടർന്ന് ട്രസ്റ്റ് നഴ്സിനെ പ്രീ ഓപ്പറേറ്റീവ് അസസ്മെൻറ് യൂണിറ്റിലേയ്ക്ക് ഫോർമൽ വാണിംഗോടെ മാറ്റിയിരുന്നു. പുതിയ റോളിൽ ദിവസേന ആറു മുതൽ 12 വരെ രോഗികളെ അസസ്മെൻറ് ചെയ്യേണ്ട ചുമതല ഇവർക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോർമാറ്റിൽ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറമുള്ള മതപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ള നിർദ്ദേശങ്ങളോ സ്വാതന്ത്ര്യമോ നല്കിയിരുന്നില്ല.

അസസ്മെൻറ് നടത്തുന്നതിനിടെ പരിധിയിൽ കവിഞ്ഞ വിധത്തിൽ രോഗിയുമായി മതവിശ്വാസം സംബന്ധിച്ച് സംഭാഷണത്തിലേർപ്പെട്ടതായി പല പരാതികളും ട്രസ്റ്റിന് ലഭിച്ചു. മാർച്ച് 2016 ലെ ആദ്യ പരാതി പ്രകാരം ഈസ്റ്റർ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു എന്നതായിരുന്നു. ഈ ചോദ്യം ഏതു നിലയിലേയ്ക്കാണ് പോവുന്നതെന്നു മനസിലാക്കിയ രോഗി, നഴ്‌സിന്റെ ജോലിയുടെ പരിധിക്കപ്പുറമുള്ള ഇടപെടൽ മനസിലാക്കി സംഭാഷണം നിർത്താനാവശ്യപ്പെട്ടു. മറ്റൊരു രോഗിയോട്‌ ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് ആരാഞ്ഞത്.

ഏപ്രിൽ 2016 ലെ പരാതിയിൽ ക്യാൻസറിന് മേജർ സർജറിക്ക് വിധേയനാകുന്ന രോഗിയോട്, ദൈവത്തോട് പ്രാർത്ഥിക്കുകയാണെങ്കിൽ സർജറി വിജയകരമാകുവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറഞ്ഞു എന്നതായിരുന്നു.  മറ്റൊരു പരാതി പ്രകാരം അസസ്മെന്റിന്റെ ഭൂരിഭാഗം സമയവും മതപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ഉപയോഗിച്ചു എന്നായിരുന്നു. ഇതേത്തുടർന്ന് നഴ്സിന് എൻഎച്ച്എസ് ട്രസ്റ്റ് മുന്നറിയിപ്പ് നല്കിരുന്നു.

തുടർന്നും തന്റെ മതപ്രചാരണ ജോലി നിർബാധം തുടർന്ന നഴ്സ് ഒരു രോഗിക്ക് ബൈബിൾ നല്കി.  പരാതി ലഭിച്ചതിനെത്തുടർന്ന് ട്രസ്റ്റ് നഴ്സിനെ ജൂൺ 2016ൽ  അച്ചടക്ക നടപടിയിലൂടെ സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പരാതി എൻ എം സി യുടെയും എംപ്ളോയ്മെൻറ് ട്രൈബ്യൂണലിന്റെ മുൻപാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെടുകയായിരുന്നു. ഇതിനെതിരെ കോടതി മുമ്പാകെ നല്കിയ അപ്പീലിൽ 2019 മാർച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14 ന് ഡാർട്ട്ഫോർഡ് ആൻഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്കിയ അപ്പീൽ തള്ളുകയുമായിരുന്നു.

ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നതിന്റെയും വ്യക്തിപരമായ താത്പര്യങ്ങൾ നടപ്പാക്കുന്നതിനായി  ജോലി സ്ഥലത്തെ മാറ്റരുതെന്നുമുള്ളതിന്റെ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ്  ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പറഞ്ഞു.

ലീഡ്‌സ്: മാലിന്യങ്ങള്‍ കൃത്യമായി നിക്ഷേപിച്ചില്ലെങ്കില്‍ ‘വീലി വേസ്റ്റ് ബിന്നുകള്‍’ ആറ് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ലീഡ്‌സിലെ കിര്‍ക്ലീസ് കൗണ്‍സിലാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രദേശവാസികള്‍ മാലിന്യങ്ങള്‍ വീലി വേസ്റ്റ് ബിന്നുകളില്‍’ കൃത്യമായി നിക്ഷേപിക്കുന്നില്ലന്നും ഭക്ഷണ മാലിന്യങ്ങള്‍ ഉള്‍പ്പെടെ അലക്ഷ്യമായി ഉപേക്ഷിക്കുന്നതായും നേരത്തെ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കൃത്യമായ മാനദണ്ഡം കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ മിക്കവരും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

വേസ്റ്റ് ഗെയിഡ്‌ലൈന്‍സ് പാലിക്കുന്നതിലൂടെ മാലിന്യ സംസ്‌ക്കാരത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കൗണ്‍സിലിന്റെ വാദം. പൗരന്മാര്‍ ഈ രീതികള്‍ പഠിക്കുകയും അനുസരിക്കുകയും ചെയ്താല്‍ മാലിന്യ സംസ്‌ക്കരണം എളുപ്പത്തില്‍ സാധ്യതമാവുകയും ഏതാണ്ട് 440,000 പൗണ്ട് ലാഭമുണ്ടാവുകയും ചെയ്യും. നിലവില്‍ കുടുംബങ്ങളുടെ അശ്രദ്ധ ഏതാണ്ട് 80,000 പൗണ്ടിന്റെ അധിക ചെലവ് കൗണ്‍സിലിന് വരുത്തിവെക്കുന്നുണ്ട്. നാപ്കിന്‍, ഭക്ഷണ മാലിന്യം, ഗ്ലാസ് തുടങ്ങിയവയാണ് ഇപ്പോള്‍ ബിന്നുകള്‍ ആളുകള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത്. ഇത് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നടപടിയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

മുന്നറിയിപ്പ് സൂചകമായി നിയമം തെറ്റിക്കുന്നവരുടെ ബിന്നുകളുടെ മുകൡ മഞ്ഞ കളറില്‍ അടയാളപ്പെടുത്തും. പിന്നീടും ആവര്‍ത്തിക്കപ്പെട്ടാല്‍ ബിന്നുകള്‍ കണ്ടുകെട്ടും. ആറ് മാസത്തേക്കായിരിക്കും നടപടി. മാലിന്യ സംസ്‌ക്കരണത്തിനായുള്ള സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് മനസിലാക്കാം. എന്നാല്‍ ബിന്നുകള്‍ കണ്ടുകെട്ടുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് മനസിലായില്ലെന്നും പ്രദേശവാസിയായ ജോ ബെറീസ് മില്‍സ് പ്രതികരിച്ചു. ബിന്നുകള്‍ ജപ്തി ചെയ്യുന്നത് വിഷയം കൂടുതല്‍ മോശാവസ്ഥയിലേക്ക് എത്തിക്കുമെന്നും മില്‍സ് പറയുന്നു.

കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി.

65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്.

മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.

സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്.

എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.

കാലിഫോര്‍ണിയ: വാട്സാപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുന്നുവെന്ന് സ്ഥിരീകരണം. അനോണിമസ് വാട്സാപ്പ് കോളുകളിലൂടെയാണ് നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കിലും ഹാക്കര്‍മാര്‍ക്ക് ഉപഭോക്താവ് അറിയാതെ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇസ്രായേല്‍ ഓണ്‍ലൈന്‍ സുരക്ഷാ സ്ഥാപനമാണ് വാട്സാപ്പിലെ കെണി കണ്ടെത്തിയിരിക്കുന്നത്. അതേസമയം സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചെങ്കിലും സുപ്രധാന വിവരങ്ങള്‍ കൈമാറാന്‍ വാട്‌സാപ്പ് അധികൃതര്‍ തയ്യാറായില്ല. സ്ഥാപന ഉടമ സക്കര്‍ബര്‍ഗും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

ഹാക്കര്‍മാരില്‍ നിന്നും രക്ഷനേടാന്‍ വാട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച്ച ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ അപ്ഡേറ്റ് ചെയ്താലും ഹാക്കിംഗ് സാധ്യമാണെന്നാണ് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളിലായി 1.5 ബില്യണ്‍ ഉപഭോക്താക്കളാണ് വാട്സാപ്പ് മെസേജിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. അനോണിമസായി വരുന്ന വോയിസ് കോളുകള്‍ വഴി ഉപഭോക്താവിന്റെ ഫോണിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറും. പിന്നീട് ഉപഭോക്താവിന്റെ ഫോണ്‍ പൂര്‍ണമായും ഹാക്കറുടെ നിരീക്ഷണത്തിലാവും. അനോണിമസ് കോളുകളുടെ വിവരങ്ങളോ നമ്പറുകളോ വാട്‌സാപ്പ് ലോഗില്‍ ദൃശ്യമാകില്ല. നിരീക്ഷണ സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഇത് നമ്മുടെ ഫോണില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും.

പിടികൂടാന്‍ കഴിയാത്ത ഒരുതരം ഇന്റര്‍നെറ്റ് വൈറസാണ് വാട്‌സാപ്പിലൂടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഈ വൈറസിന്റെ സഹായത്തോടെ നമ്മുടെ ഫോണ്‍ നിരീക്ഷിക്കപ്പെടും. വോയ്സ്‌കോളുകള്‍ക്ക് നിയന്ത്രണമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്സാപ്പ് ഈ വര്‍ഷം അവസാനത്തോടെ ആപ്ലിക്കേഷന്‍ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്ഡേഷന്‍ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താന്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതര്‍ ആപ്ലിക്കേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. നിലവിലുണ്ടായിരിക്കുന്ന ഹാക്കിംഗ് പ്രശ്‌നം വിന്‍ഡോസ് ഫോണുകളില്‍ തുടരുമെന്നാണ് ടെക് ലോകത്തിന്റെ മുന്നറിയിപ്പ്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളുടെ എന്‍ജിന്‍ ഐഡില്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ ഒന്നിലേറെത്തവണ പിടികൂടിയാല്‍ അപ്പോള്‍ത്തന്നെ പിഴ നല്‍കാന്‍ കഴിയുന്ന നിയമമാണ് തയ്യാറാകുന്നത്. കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മലിനീകരണം ഐഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ചില ലണ്ടന്‍ കൗണ്‍സിലുകളുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

നിലവിലുള്ള നിയമത്തിനു കീഴില്‍ ഐഡിലിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ നിയമം അനുസരിച്ച് പോലീസിന് ആദ്യം താക്കീത് കൊടുക്കാനേ കഴിയൂ. ഒരു മിനിറ്റിലേറെ സമയം നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഴ നല്‍കാം. ലോക്കല്‍ അതോറിറ്റികള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കനുസരിച്ച് ഈ പിഴ 20 പൗണ്ട് മുതല്‍ 80 പൗണ്ട് വരെയാകാം. 2017 മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഇതനുസരിച്ച് 37 പേരില്‍ നിന്നു മാത്രമാണ് പിഴയീടാക്കിയിരിക്കുന്നത്. കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പിഴയീടാക്കാനുള്ള നീക്കം പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്നാണ് ഗോവ് ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ പുതിയ അധികാരങ്ങള്‍ കൗണ്‍സിലുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികളുടെ ഡ്രൈവര്‍മാര്‍ നിരന്തരം ഈ കുറ്റം ചെയ്യുന്നുണ്ടെന്നും ആവശ്യപ്പെട്ടാലും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കാറില്ലെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ലീഡര്‍ നിക്കി ഐകെന്‍ പറഞ്ഞു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ബ്രെക്‌സിറ്റില്‍ ജൂണ്‍ ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും വോട്ടെടുപ്പ്. ലേബറുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം എത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പില്‍ മാറ്റമുണ്ടാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. എംപിമാരുടെ സമ്മര്‍ അവധിക്കു മുമ്പായി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ബ്രെക്‌സിറ്റ് നടപ്പാക്കല്‍ ബില്ലിലുള്ള വോട്ടെടുപ്പ് അനിവാര്യമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത് ഒരിക്കലും പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയിലുള്ള നാലാമത്തെ വോട്ടെടുപ്പല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം ഉഭയകക്ഷി ധാരണയിലെത്താതെ ബില്ലിന് പിന്തുണ നല്‍കില്ലെന്ന് ലേബര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ഇയാന്‍ വാട്ട്‌സണ്‍ പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്‍ബിന്‍ സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.

പ്രധാനമന്ത്രി പദത്തില്‍ നിന്ന് തെരേസ മേയ് പുറത്തു പോകണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെ ഹോം സെക്രട്ടറി സാജിദ് ജാവീദിന് നേതൃസ്ഥാനത്തേക്ക് പിന്തുണയേറുന്നു. തെരേസ മേയ് സ്ഥാനമൊഴിയുന്ന തിയതി ഈയാഴ്ച പ്രഖ്യാപിക്കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെടുന്നത്. അതിനിടെ ലീഡര്‍ഷിപ്പ് പോരാട്ടത്തിനായി ജാവീദിന് 50,000 പൗണ്ട് സംഭാവനയായി ലഭിച്ചു. ബ്രെക്‌സിറ്റ് അനുകൂലികളും പ്രതികൂലികളുമായ ടോറി അനുകൂലികളാണ് ഈ സംഭാവന നല്‍കിയിരിക്കുന്നത്. തെരേസ മേയ് സ്ഥാനമൊഴിയുന്നതോടെ ജാവീദ് നേതൃസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. ബോറിസ് ജോണ്‍സണ്‍, ഡൊമിനിക് റാബ് തുടങ്ങിയവരോടായിരിക്കും ജാവീദിന് മത്സരിക്കേണ്ടി വരിക.

രജിസ്റ്റര്‍ ഓഫ് മെംബേഴ്‌സ് ഇന്ററസ്റ്റില്‍ ഈ തുക അടുത്തയാഴ്ച വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ ജോണ്‍സണിനും റാബിനും ലഭിച്ച തുകയേക്കാള്‍ കുറവാണ് ജാവീദിന് ലഭിച്ചതെന്നും വിവരമുണ്ട്. ഇരുവര്‍ക്കും ഒരു ലക്ഷത്തിലേറെ പൗണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ടോറി നേതൃത്വം കൈകാര്യം ചെയ്യുന്നതില്‍ തെരേസ മേയ്‌ക്കെതിരെ അതൃപ്തി പുകയുകയാണ്. ഇതേത്തുടര്‍ന്നാണ് എംപിമാര്‍ നേതൃസ്ഥാനമൊഴിയണമെന്ന് മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഈയാഴ്ച അവര്‍ സ്ഥാനമൊഴിയുന്ന തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലീഡര്‍ഷിപ്പ് മത്സരത്തില്‍ ഫ്രണ്ട് ബെഞ്ചറായ എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് കൂടി എത്തുമെന്ന് വ്യക്തമായിട്ടുണ്ട്.

മാര്‍ക്കറ്റിംഗ് സ്ഥാപനമായ സണ്‍മാര്‍ക്കിന്റെ സ്ഥാപകനായ റാമി റേഞ്ചര്‍, ഷോര്‍ ക്യാപ്പിറ്റലിന്റെ ഹോവാര്‍ഡ് ഷോര്‍, ഫിനാന്‍സിയര്‍ ആന്‍ഡ്രൂ ലോ, മുന്‍ ടോറി ട്രഷററായിരുന്ന മാര്‍ക്കിന്റെ ഭാര്യ അലക്‌സിയ ഫ്‌ളോര്‍മാന്‍, വിറ്റോള്‍ എന്ന എനര്‍ജി ആന്‍ഡ് കമ്മോഡിറ്റി ട്രേഡിംഗ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഇയാന്‍ ടെയ്‌ലര്‍ എന്നിവരാണ് ജാവീദിന് സംഭാവന നല്‍കിയവര്‍. ബിസിനസ് സമൂഹത്തില്‍ നിന്ന് ജാവീദിന് ലഭിക്കുന്ന പിന്തുണ തൊഴില്‍ദാതാക്കള്‍ക്ക് നേതാവെന്ന നിലയിലും പാര്‍ട്ടിയെ ഏകോപിപ്പിച്ച് നയിക്കുന്നതിലും അദ്ദേഹത്തിലുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് ഹോം സെക്രട്ടറിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മക്‌ഡൊണാള്‍ഡ്‌സിന്റെ കാര്‍പാര്‍ക്കില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് പിഴ. ലിനെറ്റ് വില്‍ഡിഗ് എന്ന 34കാരിക്കാണ് 330 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ഇവര്‍ രണ്ടു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്നാണ കണ്ടെത്തിയത്. കാനക്കിലാണ് സംഭവം. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് 75 പൗണ്ട് വീതവും പിഴ ചുമത്തിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ പിഴയടച്ചിരുന്നെങ്കില്‍ ഇത് 50 പൗണ്ടായി കുറയുമായിരുന്നു. അപ്രകാരം ചെയ്യാതിരുന്നതിനാല്‍ മുഴുവന്‍ തുകയും അടക്കണമെന്ന് കാനക്ക് കൗണ്‍സിലിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ലിനെറ്റിനോട് ആവശ്യപ്പെട്ടു. പിഴയടക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കേസ് കോടതിയിലെത്തുകയായിരുന്നു.

നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ മജിസ്‌ട്രേറ്റ് ലിനറ്റ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കോടതിയാണ് ഇവര്‍ക്ക് നല്‍കിയ പിഴത്തുക 220 പൗണ്ടായി ഉയര്‍ത്തിയത്. പ്രോസിക്യൂഷന്‍ ചെലവായി 80 പൗണ്ടും സര്‍ചാര്‍ജായി 30 പൗണ്ടും കൂടി നല്‍കാന്‍ കോടതി വിധിച്ചു. കൗണ്‍സില്‍ നല്‍കിയ പിഴയടച്ചിരുന്നുവെങ്കില്‍ കോടതി നല്‍കിയ ശിക്ഷയില്‍ നിന്ന് ലിനറ്റിന് ഒഴിവാകാമായിരുന്നുവെന്ന് കൗണ്‍സിലിന്റെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മാനേജര്‍ മൈക്ക് വോക്കര്‍ പറഞ്ഞു. സിഗരറ്റ് കുറ്റി പോലെയുള്ള ചെറിയ വസ്തുക്കള്‍ പോലും മാലിന്യമായാണ് കണക്കാക്കുന്നത്. അവ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണ്.

ആദ്യമായി ഈ കുറ്റത്തിന് പിടികൂടപ്പെടുന്നവര്‍ക്ക് പെനാല്‍റ്റി നോട്ടീസ് നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ അവര്‍ പ്രോസിക്യൂഷനെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റ് മാലിന്യവും ടേക്ക് എവേ മാലിന്യവുമായി ഓരോ വര്‍ഷവും 245 ടണ്‍ മാലിന്യമാണ് കൗണ്‍സില്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജാപ്പനീസ് കാര്‍ കമ്പനിയായ ഹോണ്ട തങ്ങളുടെ യുകെയിലെ ഫാക്ടറി 2021ല്‍ അടച്ചുപൂട്ടുന്നു. പഠനങ്ങളുടെ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സ്വിന്‍ഡനിലെ പ്ലാന്റ് അടക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 3500 ഓളം പേര്‍ക്ക് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. പ്ലാന്റ് അടക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു. വെസ്റ്റ് ലണ്ടനില്‍ നിന്ന് 70 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ജനപ്രിയ മോഡലായ സിവിക് നിര്‍മിക്കുന്നത്. പ്ലാന്റില്‍ ഒന്നര ലക്ഷം കാര്‍ യൂണിറ്റുകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. 2021ലാണ് നിലവിലുള്ള മോഡലിന്റെ പ്രൊഡക്ഷന്‍ ലൈഫ് സൈക്കിള്‍ അവസാനിക്കുന്നത്. അതിനു ശേഷം പ്ലാന്റ് അടക്കാനാണ് തീരുമാനം.

ഈ തീരുമാനത്തിലെത്തുന്നതിനു മുമ്പായി നടത്തിയ കണ്‍സള്‍ട്ടേഷനില്‍ നിരവധി സംഘടനകളും ഗവണ്‍മെന്റും പങ്കെടുത്തെന്ന് ഹോണ്ട അറിയിച്ചു. യുണൈറ്റ് യൂണിയന്‍ നിയോഗിച്ച എക്‌സ്‌റ്റേണല്‍ കണ്‍സള്‍ട്ടന്റുമാരും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോണ്ട യുകെയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. യുകെ സാമ്പത്തിക വ്യവസ്ഥയില്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥയും അതുണ്ടാക്കുന്ന ആഘാതങ്ങളുമായിരുന്നു പശ്ചാത്തലം. എന്നാല്‍ പ്ലാന്റ് അടക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ബ്രെക്‌സിറ്റ് അല്ലെന്നാണ് ഹോണ്ടയുടെ വിശദീകരണം.

ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വിശാലമായ ആഗോള സ്ട്രാറ്റജി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് പരിഗണിക്കുന്നത്.

Copyright © . All rights reserved