ലീഡ്‌സ്: മാലിന്യങ്ങള്‍ കൃത്യമായി നിക്ഷേപിച്ചില്ലെങ്കില്‍ ‘വീലി വേസ്റ്റ് ബിന്നുകള്‍’ ആറ് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ലീഡ്‌സിലെ കിര്‍ക്ലീസ് കൗണ്‍സിലാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രദേശവാസികള്‍ മാലിന്യങ്ങള്‍ വീലി വേസ്റ്റ് ബിന്നുകളില്‍’ കൃത്യമായി നിക്ഷേപിക്കുന്നില്ലന്നും ഭക്ഷണ മാലിന്യങ്ങള്‍ ഉള്‍പ്പെടെ അലക്ഷ്യമായി ഉപേക്ഷിക്കുന്നതായും നേരത്തെ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കൃത്യമായ മാനദണ്ഡം കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ മിക്കവരും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

വേസ്റ്റ് ഗെയിഡ്‌ലൈന്‍സ് പാലിക്കുന്നതിലൂടെ മാലിന്യ സംസ്‌ക്കാരത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കൗണ്‍സിലിന്റെ വാദം. പൗരന്മാര്‍ ഈ രീതികള്‍ പഠിക്കുകയും അനുസരിക്കുകയും ചെയ്താല്‍ മാലിന്യ സംസ്‌ക്കരണം എളുപ്പത്തില്‍ സാധ്യതമാവുകയും ഏതാണ്ട് 440,000 പൗണ്ട് ലാഭമുണ്ടാവുകയും ചെയ്യും. നിലവില്‍ കുടുംബങ്ങളുടെ അശ്രദ്ധ ഏതാണ്ട് 80,000 പൗണ്ടിന്റെ അധിക ചെലവ് കൗണ്‍സിലിന് വരുത്തിവെക്കുന്നുണ്ട്. നാപ്കിന്‍, ഭക്ഷണ മാലിന്യം, ഗ്ലാസ് തുടങ്ങിയവയാണ് ഇപ്പോള്‍ ബിന്നുകള്‍ ആളുകള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത്. ഇത് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നടപടിയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

മുന്നറിയിപ്പ് സൂചകമായി നിയമം തെറ്റിക്കുന്നവരുടെ ബിന്നുകളുടെ മുകൡ മഞ്ഞ കളറില്‍ അടയാളപ്പെടുത്തും. പിന്നീടും ആവര്‍ത്തിക്കപ്പെട്ടാല്‍ ബിന്നുകള്‍ കണ്ടുകെട്ടും. ആറ് മാസത്തേക്കായിരിക്കും നടപടി. മാലിന്യ സംസ്‌ക്കരണത്തിനായുള്ള സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് മനസിലാക്കാം. എന്നാല്‍ ബിന്നുകള്‍ കണ്ടുകെട്ടുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് മനസിലായില്ലെന്നും പ്രദേശവാസിയായ ജോ ബെറീസ് മില്‍സ് പ്രതികരിച്ചു. ബിന്നുകള്‍ ജപ്തി ചെയ്യുന്നത് വിഷയം കൂടുതല്‍ മോശാവസ്ഥയിലേക്ക് എത്തിക്കുമെന്നും മില്‍സ് പറയുന്നു.