ഡിമെന്‍ഷ്യയും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. യുകെയില്‍ അന്തരീക്ഷ മലിനീകരണം 60,000ത്തോളം പേര്‍ക്കെങ്കിലും ഡിമെന്‍ഷ്യയുണ്ടാക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ള മലിനീകരണം ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മറവിരോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു. പഴയ ഡീസല്‍ കാറുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഡയോക്‌സൈഡ്, കരിയടങ്ങിയ പുക എന്നിവയാണ് ഡിമെന്‍ഷ്യയുമായി ഏറ്റവും ബന്ധമുള്ള ഘടകങ്ങളെന്നും പഠനക്കില്‍ സ്ഥിരീകരിച്ചു. വിഷവസ്തുക്കള്‍ അടങ്ങിയ പുകയ്ക്ക് അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ മറ്റു രൂപങ്ങളുമായും ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകളാണ് കിംഗ്‌സ് കോളേജ് ലണ്ടനും സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ ലഭിച്ചത്.
14ല്‍ ഒന്ന് വീതം ഡിമെന്‍ഷ്യ കേസുകള്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ യുകെയിലെ 8.5 ലക്ഷം ആളുകള്‍ മറവിരോഗ ബാധിതരാണ്. 2025ഓടെ ഇത് 10 ലക്ഷമായി ഉയരുമെന്നും 2050ഓടെ 20 ലക്ഷമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ജനിതക കാരണങ്ങളാണ് രോഗത്തിന് പ്രധാനമായും ഉള്ളതെങ്കിലും പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വായു മലിനീകരണം ഡിമെന്‍ഷ്യക്ക് കാരണമാകുമെന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. 60,000 പേര്‍ക്കെങ്കിലും രോഗം വരാനുള്ള സാധ്യത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ ഇല്ലാതാക്കാമെന്നും പഠനത്തില്‍ വ്യക്തമായി.
നൈട്രജന്‍ ഡയോക്‌സൈഡ് ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ കലരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പോസ്റ്റ് കോഡ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൂടെ 40,000 പേരെങ്കിലും ഓരോ വര്‍ഷവും അകാല മരണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഗര്‍ഭിണികളായ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പോലും വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കരിയുടെ അംശം കണ്ടെത്തിയതായി ഈയാഴ്ച പുറത്തു വന്ന മറ്റൊരു പഠനത്തില്‍ പറഞ്ഞിരുന്നു. മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കള്‍ പോലും വിമുക്തരല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും. കെ.പി.സി സി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയെ ഹൈക്കമാന്‍ഡ് നാമനിര്‍ദേശം ചെയ്തു. കെ സുധാകരൻ, എം ഐ ഷാനവാസ്, കൊടിക്കുന്നേൽ സുരേഷ് എന്നിവര്‍ വർക്കിംഗ് പ്രസിഡൻറുമാരാകും. കെ മുരളീധരനാണ് പ്രചരണ കമ്മിറ്റി ചെയർമാന്‍. ബെന്നി ബെഹനാന്‍ യുഡിഎഫ് കൺവീനർ.
കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ് മുല്ലപ്പള്ളിക്ക് തുണയായത്. കോണ്‍ഗ്രസില്‍ ആദര്‍ശത്തിലും നിലപാടുകളിലും മായം ചേര്‍ക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ആദ്യത്തെ പേര് മുല്ലപ്പള്ളിയുടേതാണെന്നതും പരിഗണിക്കപ്പെട്ടു.
1946 ഏപ്രില്‍ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയില്‍ ജനനം. പിതാവ് സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ് പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍. ഏക മകൾ പാർവ്വതി. കെ.എസ്.യുവിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക് കടന്നുവന്നത്. കെ.എസ്.യുകോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 1968-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച് നിന്നു. 1984ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട് കെ.പി.സി.സിജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. 1988ല്‍ എ.ഐ.സി.സി ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടുവില്‍ എഐസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.
1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നും ലോക്‌സഭയിലെത്തി. 2014ല്‍ വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന ലോകസഭ അംഗം കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഴ് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പാര്‍ലമെന്റ് സമിതികളിലും ബോര്‍ഡുകളിലും മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. തായാട്ട് ശങ്കരന്റെയും പി.പി. ഉമ്മര്‍ കോയയുടേയും നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തില്‍ ചീഫ് സബ്ബ് എഡിറ്ററായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ക്രൈസ്തവ സഭയിൽ അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങൾ യഥാർത്ഥ വിശ്വാസികൾക്ക് മനോവേദനയ്ക്കും ഇടർച്ചയ്ക്കും കാരണമാവുന്നു. തങ്ങൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നതും പിന്തുടരുന്നതും ആചരിക്കുന്നതുമായ വിശ്വാസ സത്യങ്ങളെ പൊതുജനമദ്ധ്യത്തിൽ താറടിച്ചു കാണിക്കപ്പെടുന്ന സ്ഥിതിയിൽ അവർ തീർത്തും ദു:ഖിതരാണ്. സഭയെ നെഞ്ചോട് ചേർത്ത് കൊണ്ട് സഭയിലെ അപചയത്തിനെതിരെ പ്രതികരിക്കാൻ വെമ്പൽ കൊള്ളുകയാണ് യഥാർത്ഥ സഭാ വിശ്വാസികൾ. സഭാധികാരികളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു തലമുറയുടെ പിൻതുടർച്ചക്കാർ സഭാ നേതൃത്വത്തെ അടിമുടി വിമർശിക്കുന്ന അവസ്ഥ സൃഷ്ടിച്ചതിന്റെ യഥാർത്ഥ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാൻ സഭാധികാരികൾക്ക് കഴിയില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു.
1980 കളിൽ ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമെന്ന ബോർഡ് തൂങ്ങിയപ്പോൾ തന്നെ യഥാർത്ഥ വിശ്വാസികൾ സഭയുടെ മുൻനിരയിൽ നിന്ന് തള്ളപ്പെട്ടു. ദൃഡമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമായി കഴിഞ്ഞിരുന്ന പാരമ്പര്യവാദികളായ വിശ്വാസികളെ പുതിയ ശുശ്രൂഷയുടെ അത്ഭുത പ്രവർത്തകർ വെട്ടിമാറ്റി. സഭയ്ക്കെതിരെ പ്രതികരിക്കാൻ ഉള്ളിലെ ദൈവഭയം യഥാർത്ഥ വിശ്വാസികളെ അനുവദിക്കാത്തത് ഇവർ മുതലെടുത്തു. രോഗശാന്തി ശുശ്രൂഷയെയും ധ്യാനകേന്ദ്രങ്ങളെയും സഭ വളർത്താൻ ഉപയോഗിക്കുന്ന സഭാ നേതൃത്വത്തെയാണ് പിന്നെ ദൃശ്യമായത്. ഇതിനെ എതിർത്തിരുന്ന വൈദികർക്കും വിശ്വാസികൾക്കും സഭയിൽ സ്ഥാനമില്ല എന്ന സ്ഥിതി വന്നു. സഭയും വളരും പണവും വരും എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ കൂട്ടുകൃഷിയും വളർന്നു.
വിശ്വാസ പ്രമാണങ്ങളുടെ അന്ത:സത്ത തകർക്കുന്ന രീതിയിൽ രോഗശാന്തി ശുശ്രൂഷകൾ ലോകത്തെമ്പാടും വിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാർ വിറ്റഴിച്ചു. പണമെത്തിയതോടെ ആളും കൂടി. വിദേശ രാജ്യങ്ങളിലൊക്കെ ഇത് വൻ ബിസിനസാക്കി മാറ്റി. ദീർഘകാല വിസയും സംഘടിപ്പിച്ച് ലോകമെങ്ങും കറങ്ങി നടന്ന് വിശ്വാസികളെ നവീകരിക്കുന്ന അഭിനവ പ്രവാചകന്മാർ പണിതു കൂട്ടിയത് മണിമന്ദിരങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും. ഇവരുടെ അനിയന്ത്രിതമായ വളർച്ചയെ തടയാനാവാത്ത രീതിയിൽ അത്ഭുത സിദ്ധികൾ സമൂഹത്തിൽ വിറ്റഴിക്കപ്പെട്ടതിനാൽ സഭാ നേതൃത്വവും പരോക്ഷമായി ഇതിന് പിന്തുണ നല്കി. പാരമ്പര്യ മൂല്യങ്ങളെ കാറ്റിൽ പറത്തി സ്വന്തം സ്വാർത്ഥതയുടെയും വ്യക്തി ചിന്തകളുടെയും വിത്തുകൾ കുടുംബങ്ങളിലും സമൂഹത്തിലും പാകിയ പ്രഘോഷകർ യഥാർത്ഥ വിശ്വാസ മൂല്യങ്ങൾ വിശ്വാസികൾക്ക് അന്യമാക്കി. ആത്മീയതയ്ക്ക് പ്രാമുഖ്യം നല്കി ഭൗതിക ദാരിദ്യം വ്രതമാക്കിയ സന്യസ്ഥരായിരുന്നു സഭാ സമൂഹങ്ങളുടെ മുതൽക്കൂട്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് ഏറ്റവും കൂടുതൽ വസ്തുവകളും ബാങ്ക് ബാലൻസും ഉള്ള സഭകൾ പ്രേഷിത വേലയ്ക്കു പകരം സ്വയം പോഷിപ്പിക്കുന്ന വൻ ബിസിനസുകളായി മാറി.
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ വരെ കേരളത്തിലെ ക്രൈസ്തവ സഭ വിചാരണ ചെയ്യപ്പെടുന്നതിൽ തങ്ങളുടെ ആത്മരോഷം വിശ്വാസികൾ പ്രകടിപ്പിക്കുന്നത് സ്വഭാവികം മാത്രം. വിശ്വാസികളെ എന്നും വരച്ച വരയിൽ നിർത്തിയിരുന്ന സഭാധികാരികളിൽ ചിലരെങ്കിലും അവരുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്തു. തെമ്മാടിക്കുഴി കാണിച്ച് പേടിപ്പിച്ചു നിർത്തപ്പെട്ട പഴയ തലമുറയല്ല ഇപ്പോഴുള്ളതെന്ന് അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു. വിശ്വാസികളെ സാമൂഹിക ജീവിതത്തിൽ നിന്ന് കഴിയുന്നതും അകറ്റി നിർത്തി സ്വയം സൃഷ്ടിച്ചെടുത്ത ചട്ടക്കൂടുകളിൽ തളച്ചിടാൻ സഭാധികാരികൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.
സഭാ വിശ്വാസികളെ നേർവഴിയ്ക്കു നയിയ്ക്കേണ്ടവരെ വിശ്വാസികൾ കൈ പിടിച്ചു ശരിയായ പാത കാണിച്ചു കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. വിശ്വാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ സഭാനേതൃത്വം എന്നും വിമുഖത പുലർത്തിയിരുന്നു. അതിനെതിരെ ശബ്ദിച്ചവരെ നിശബ്ദമാക്കുവാൻ അവർക്ക് എളുപ്പം കഴിഞ്ഞു. വചന പ്രഘോഷണത്തിന്റെയും രോഗശാന്തിയുടെയും പാത പിന്തുടർന്ന് ഉൾവിളിയോടെ വിശ്വാസത്തിലേയ്ക്ക് എടുത്തു ചാടിയ ഒരു പറ്റം ആളുകൾ പലയിടങ്ങളിലും സഭയെ ഹൈജാക്ക് ചെയ്തു. സഭാധികാരികളോട് ചേർന്ന് സഭാ ഭരണം നിയന്ത്രിക്കാൻ വേറെ കുറെയാളുകളും മിക്ക സ്ഥലത്തുമുണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന യഥാർത്ഥ വിശ്വാസികളും സന്യസ്തരും ഇതിൽ ഒന്നും ഉൾപ്പെടാത്തവരാണ്. എന്നാൽ ഇവർക്ക് സഭാ ഭരണത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റില്ല. നിയന്ത്രണയെല്ലാം തന്ത്രങ്ങളുടെ ചാണക്യന്മാരായ ഉപജാപക വൃന്ദത്തിന്റെ കൈകളിലാണ്.
ജനനം മുതൽ തങ്ങളുടെ ആത്മീയ യാത്രയുടെ ഭാഗമായ, സഭാ സംവിധാനത്തെ തകർക്കുന്ന ശക്തികൾക്കെതിരെ വിശ്വാസികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സഭയെ സ്വതന്ത്രമാക്കൂ, ഞങ്ങൾ സഭയ്ക്കൊപ്പം എന്ന സന്ദേശമുയർത്തി ലോകമെമ്പാടും വിശ്വാസികൾ സംഘടിച്ചു കഴിഞ്ഞു. കേരളത്തിലും പ്രവാസ ക്രൈസ്തവ സഭകളിലും ഇതിന്റെ അലയൊലികൾ ഉയർന്നു കഴിഞ്ഞു. നിശബ്ദരായിരുന്നവർ ഒരുമിക്കുകയാണ്.
സഭയുടെ പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും മുറുകെ പിടിച്ചു കൊണ്ട് മുന്നേറുന്ന വിശ്വാസികളുടെ ഒരു വിമോചന പ്രസ്ഥാനമാണ് ഉടലെടുക്കുന്നത്. നീതി നിഷേധത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാനുള്ള കന്യാസ്ത്രീകളുടെ ധീരമായ തീരുമാനം കേരള സഭയുടെ ചരിത്രത്തിൽ മാത്രമല്ല, ലോക ചരിത്രത്തിലും സ്ഥാനം പിടിക്കുകയാണ്. ഇവിടെ ആര് തെറ്റ് ചെയ്തു എന്നുള്ളത് നീതീ പീഠം തീരുമാനിക്കും. എന്നാൽ വിശുദ്ധ ബലിപീഠങ്ങളിൽ നിന്നു കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾക്കായി പ്രബോധനങ്ങളും ഇടയലേഖനങ്ങളും അടിച്ചേൽപ്പിക്കുന്നവരുടെ മൂല്യച്യുതി വിശ്വാസികൾക്ക് ദഹിക്കുന്നതിലും അപ്പുറമാണ്. സഭയിലെ ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം വിശ്വാസികൾ അല്ല, സഭാ നേതൃത്വം തന്നെയാണ് എന്ന് പകൽ പോലെ വ്യക്തം.
കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ മേഖലയിലെ ആനുകൂല്യങ്ങള്‍ കുറയ്ക്കുന്ന ഇമിഗ്രേഷന്‍ നയത്തിനെതിരെ വിമര്‍ശനമുയരുന്നു. കുടിയേറ്റക്കാരായ സ്ത്രീകളുടെ മെറ്റേണിറ്റി കെയറിനു പോലും എന്‍എച്ച്എസ് ആശുപത്രികളില്‍ ഫീസ് നല്‍കേണ്ടി വരുന്ന അവസ്ഥയാണ് നയമനുസരിച്ച് സംജാതമായിരിക്കുന്നത്. ഇത് ഇത്തരക്കാരെ വന്‍ കടബാധ്യതകളിലേക്ക് തള്ളിവിടുകയാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കുടിയേറ്റക്കാരെ വിഷമകരമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണ് ഇമിഗ്രേഷന്‍ നയമെന്നാണ് വിമര്‍ശനം. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഇല്ലാത്ത അമ്മമാര്‍ക്ക് ഗവണ്‍മെന്റ് ഫണ്ടഡ് ചികിത്സകള്‍ക്ക് അനുമതിയില്ല. പ്രസവത്തിനും ഗര്‍ഭകാല, പ്രസവാനന്തര പരിചരണങ്ങള്‍ക്കുമായി ഇവര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 50 ശതമാനം അധികം പണം നല്‍കേണ്ടതായും വരാറുണ്ട്.
ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ ഉറപ്പ് ലഭിച്ചവരില്‍ നിന്നു പോലും ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത്തരത്തില്‍ പണമീടാക്കുന്നത് സാമ്പത്തിക ശേഷിയില്ലാത്തതും ദുര്‍ബലരുമായ സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ പോലും സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് വിഷമകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹോം സെക്രട്ടറിയായിരുന്ന കാലത്ത് തെരേസ മേയ് ആണ് എന്‍എച്ച്എസ് സെക്കന്‍ഡറി കെയറില്‍ ഫീസുകള്‍ ആവിഷ്‌കരിച്ചത്. ഹെല്‍ത്ത് ടൂറിസം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന പേരിലായിരുന്നു 50 ശതമാനം അധിക ഫീസ് ഏര്‍പ്പെടുത്തിയത്. 2015ലാണ് ഇവ നിലവില്‍ വന്നത്.
മെറ്റേണിറ്റി ആക്ഷന്‍ എന്ന ചാരിറ്റിയാണ് ചൊവ്വാഴ്ച സര്‍വേ ഫലം പുറത്തു വിട്ടത്. എന്‍എച്ച്എസ് മെറ്റേണിറ്റി കെയറിനുള്ള ഫീസ് അടിയന്തരമായി ഒഴിവാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന് അയച്ച തുറന്ന കത്തില്‍ സംഘടന ആവശ്യപ്പെടുകയും ചെയ്തു. ക്യാംപെയിനര്‍മാര്‍, എന്‍എച്ച്എസ് പ്രൊഫഷണലുകള്‍, ട്രേഡ് യൂണിയന്‍ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെ 700 പേര്‍ ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുകെയിലെ പെണ്‍കുട്ടികളിലെയും യുവതികളിലെയും സന്തുഷ്ടിയുടെ നിരക്ക് സാരമായി കുറഞ്ഞതായി പഠനം. 25 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്. 2009ല്‍ ഈ നിരക്ക് 41 ശതമാനമായിരുന്നു. പരീക്ഷകളും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ഈ അസന്തുഷ്ടിക്ക് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നു. ഗേള്‍ഗൈഡിംഗ് ഓര്‍ഗനൈസേഷനു വേണ്ടി ഏഴ് മുതല്‍ 21 വയസു വരെയുള്ളവരില്‍ നടത്തിയ ആറ്റിറ്റിയൂഡ് സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പ്രായമേറിയവരിലാണ് അസന്തുഷ്ടിയുടെ നിരക്ക് ഏറെയെന്നും പഠനം പറയുന്നു.
17 മുതല്‍ 21 വയസു വരെ പ്രായമുള്ളവരില്‍ 27 ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് പറഞ്ഞു. 2009ല്‍ ഇത് വെറും 11 ശതമാനം മാത്രമായിരുന്നു. ഈ അസന്തുഷ്ടി ഇവരുടെ ആത്മവിശ്വാസത്തെ 61 ശതമാനവും ആരോഗ്യത്തെ 50 ശതമാനവും ബന്ധങ്ങളെ 49 ശതമാനവും പഠനത്തെ 39 ശതമാനവും ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 69 ശതമാനം പേരില്‍ സ്‌കൂള്‍ പരീക്ഷകളാണ് അവരുടെ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണം. 59 ശതമാനം പേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും അസന്തുഷ്ടിക്ക് കാരണമാകുന്നുണ്ട്.
അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദയാരഹിതമായി പെരുമാറ്റങ്ങളും ഭീഷണികളും മോശം പെരുമാറ്റങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളി. 1900 പെണ്‍കുട്ടികളിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ ഏറെ സമയം ചെലവഴിക്കുന്നതായും അവരുടെ സാമൂഹ്യ ജീവിതം കുറഞ്ഞു വരുന്നതായും സര്‍വേ ആശങ്കപ്പെടുന്നു. വ്യക്തിബന്ധങ്ങളാണ് സാമൂഹിക സന്തുഷ്ടിയുടെ പ്രധാന ഘടകം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളുടെ സോഷ്യലൈസേഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ചെലവു കുറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് ബില്യന്‍ പൗണ്ടിന്റെ പദ്ധതി വരുന്നു. പ്രധാനമന്ത്രി തെരേസ മേയ് ഇതിനായുള്ള പദ്ധതി ഇന്ന് പ്രഖ്യാപിക്കും. രണ്ട് ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പണം ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് കൈമാറും. അസോസിയേഷനുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയാണ് ആദ്യപടി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ പണത്തിനായി അസോസിയേഷനുകള്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ ഹൗസിംഗിലുള്ള സമൂഹത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2028-29 വര്‍ഷം വരെ ഈ പണം വിനിയോഗിക്കാന്‍ അസോസിയേഷനുകള്‍ക്ക് അനുമതി ലഭിക്കും.
ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് പ്രാതിനിധ്യമുള്ള നാഷണല്‍ ഹൗസിംഹ് ഫെഡറേഷന്‍ യോഗത്തിലായിരിക്കും പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തുക. അടുത്ത സ്‌പെന്‍ഡിംഗ് റിവ്യൂ പീരിയഡിലെ ഹൗസിംഗ് ബജറ്റുകളില്‍ നിന്നായിരിക്കും പദ്ധതിക്കായുള്ള തുക അനുവദിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ പൂര്‍ണ്ണമായി ലഭ്യമാകുകയുള്ളു എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കുക എന്നതില്‍ ഉപരിയായി അസോസിയേഷനുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിരത നല്‍കുക എന്നതു കൂടിയാണ് പദ്ധതി ഉറപ്പാക്കുന്നതെന്ന് പ്രസ്താവനയില്‍ മേയ് പറയും.
600 മില്യന്‍ പൗണ്ട് മൂല്യമുള്ള പദ്ധതികള്‍ എട്ട് അസോസിയേഷനുകള്‍ക്കായി ഇപ്പോള്‍ത്തന്നെ അനുവദിച്ചു കഴിഞ്ഞു. ഈ പണം ഉപയോഗിച്ച് 15,000 ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കാനാകും. ലോക്കല്‍ അതോറിറ്റികള്‍ക്കും പ്രൈവറ്റ് ബില്‍ഡര്‍മാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ഹൗസിംഗ് മേഖലയില്‍ നേട്ടമുണ്ടാക്കാനായിരിക്കും അസോസിയേഷനുകളോട് മേയ് ആവശ്യപ്പെടുക. ലോക്കല്‍ അതോറിറ്റി, ഹൗസിംഗ് അസോസിയേഷന്‍ ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതു സംബന്ധിച്ചുണ്ടാകുന്ന അപകര്‍ഷതയും ആശങ്കയും ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഭയെയും വിശ്വാസങ്ങളെയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് വിശ്വാസ സമൂഹം ഒന്നടങ്കം പ്രഖ്യാപിക്കുന്നതിനിടയിൽ, സഭയിലെ അനാരോഗ്യ പ്രവണതകൾ പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നതിൽ നേതൃത്വത്തിന് അമർഷം. അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായ ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിൽ തെറ്റോ ശരിയോ അന്വേഷിക്കാൻ സഭയുടെ നേതൃത്വത്തിന് സമയമില്ല. നിലവിൽ സഭയിൽ ഉണ്ടായ പ്രവണതകൾ മുളയിലേ നുള്ളണമെന്ന ദൃഡ നിശ്ചയത്തിലാണ് നേതൃത്വം എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്ന സമരത്തിന് ലഭിച്ചിരിക്കുന്ന പിന്തുണ വിവിധ സഭാ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നേരിട്ടും അല്ലാതെയും ജനങ്ങൾ പിന്തുണ അറിയിക്കുമ്പോൾ സോഷ്യൽ മീഡിയയും പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നു.
ജസ്റ്റീസ് കമാൽ പാഷയും പി.ടി തോമസ് എം.എൽ.എയും ബാലചന്ദ്രൻ ചുള്ളിക്കാടും ഫാ.പോൾ തേലക്കാട്ടുമടക്കമുള്ള പ്രമുഖർ സമരപന്തലിൽ പിന്തുണയുമായെത്തിയിരുന്നു. എറണാകുളം രൂപതയിൽപ്പെട്ട വൈദികരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിലെത്തി. പത്തു ദിവസം പിന്നിട്ട സമരത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഒത്തുചേർന്ന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. പ്രവാസി സമൂഹങ്ങളിലും സമ്മിശ്ര പ്രതികരണമാണുള്ളത്.
അതിദീർഘമായ പ്രവർത്തന പാരമ്പര്യമുള്ള സഭയിൽ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. പുതിയ സംഭവ വികാസങ്ങളിൽ ഭൂരിപക്ഷം വിശ്വാസികളും ദുഃഖിതരാണ്. സത്യം പുറത്തുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ ബിഷപ്പ് സ്ഥാനത്തു നിന്ന് കുറ്റാരോപിതനെ മാറ്റി നിർത്തിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാവില്ലായിരുന്നു എന്ന അഭിപ്രായക്കാരാണ് മിക്കവരും. സഭയിൽ ഉണ്ടായ ഇടർച്ച സഭയുടെ തകർച്ച ആഗ്രഹിക്കുന്നവർ മുതലെടുക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനേ അവർക്കാകുന്നുള്ളൂ.
കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ അംഗീകരിക്കാൻ കെസിബിസി തയ്യാറല്ല. ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിർത്താൻ സിബിസിഐയും തയ്യാറായില്ല. പ്രതിഷേധ സമരത്തിന് ഉള്ള ഫണ്ട് എവിടെ നിന്ന് വരുന്നു എന്നകാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട മിഷനറീസ് ഓഫ് ജീസസ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ഐഡൻറിറ്റി വെളിപ്പെടുത്തിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കാൻ വിമുഖത കാണിക്കുകയാണ്. സംസ്ഥാന സർക്കാർ ഇരയോടൊപ്പമാന്നെന്ന് മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.
ലത്തീൻ സഭ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞത്. കേരളത്തിൽ ചോദ്യം ചെയ്യലിനായി എത്തുന്ന ഫ്രാങ്കോയ്ക്കായി വൻ നിയമയുദ്ധത്തിനുള്ള സന്നാഹമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ കുറ്റക്കാരനാണോ എന്നതിനേക്കാൾ വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തുന്ന പ്രവണതയാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. ഇത് അവസാനിപ്പിക്കാൻ സത്വര നടപടി വേണമെന്ന അഭിപ്രായത്തിൽ നേതൃത്വം ഒറ്റക്കെട്ടാണ്.
സോഷ്യൽ മീഡിയയിൽ പീഡനാരോപണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ടും അനുകൂലിച്ചും വൻ വാഗ്വാദങ്ങളാണ് നടക്കുന്നത്. ഫേസ്ബുക്കും വാട്ട്സ്ആപ്പും ഈ വിഷയത്തിൽ സജീവമാണ്. ഫേസ്ബുക്കിലെയും വാട്ട്സ് ആപ്പിലെയും വിവിധ ഗ്രൂപ്പുകളിൽ നിന്നും തമ്മിലുള്ള ചെളിവാരിയെറിയലും പുറത്താക്കലും തുടരുകയാണ്. വിശ്വാസികൾ സഭയ്ക്കു പിന്നിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ധാരാളം പോസ്റ്റുകൾ ഈയിടെ സജീവമായുണ്ട്. വിശ്വാസികളെ സഭാ നേതൃത്വത്തിന് അനുകൂലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവമാക്കാൻ രഹസ്യ നിർദ്ദേശം നല്കിയതായി പറയപ്പെടുന്നു.
ശരീരത്തില്‍ വലിയ തോതില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍. എല്‍ഡിഎല്‍-സി അമിതമാകുന്നതും ഹൃദ്രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 കാര്‍ഡിയോളജിസ്റ്റുകളുടെ സംഘമാണ് അവകാശപ്പെടുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളായ സ്റ്റാറ്റിനുകള്‍ രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും അവയുടെ ഉപയോഗം ഡോക്ടര്‍മാര്‍ അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ കൊളസ്‌ട്രോള്‍ മരുന്നുകള്‍ ഫലപ്രദമാണോ എന്ന കാലങ്ങളായുള്ള വിവാദം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ വാദം.
ഒരിക്കല്‍ ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടായവര്‍ക്ക് വീണ്ടും അസുഖമുണ്ടാകാതെ കാക്കുന്നതില്‍ സ്റ്റാറ്റിനുകള്‍ ഫലപ്രദമാണെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് പക്ഷേ രണ്ടഭിപ്രായമില്ല. മോശം കൊളസ്‌ട്രോളിന്റെ അമിത അളവാണ് ഹാര്‍ട്ട് അറ്റാക്കിന് കാരണമെന്നാണ് 50 വര്‍ഷത്തിലേറെയായി വൈദ്യശാസ്ത്രരംഗം വിശ്വസിച്ചു പോരുന്നത്. എന്നാല്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രധാന മരുന്നായി സ്റ്റാറ്റിനുകള്‍ നല്‍കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 1.3 മില്യന്‍ രോഗികളിലാണ് പഠനം നടത്തിയത്.
ജനിതക വൈകല്യം മൂലം രക്തത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന ഫമിലിയല്‍ ഹൈപ്പര്‍കൊളസ്റ്ററോളീമിയ എന്ന അവസ്ഥയ്ക്കും ഈ മരുന്നുകള്‍ ഫലപ്രദമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്‌സ്‌പെര്‍ട്ട് റിവ്യൂ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതീറോസ്‌ക്ലീറോസിസ് എന്ന പേരില്‍ അറിയപ്പെടുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന ബ്ലോക്കുകള്‍ക്ക് കൊളസ്‌ട്രോള്‍ ആണ് കാരണക്കാരന്‍ എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.
മലയാളം യു.കെ സ്‌പെഷ്യല്‍
കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തിന് പാര പണിയാന്‍ കേന്ദ്രസര്‍ക്കാരും ഉത്തരേന്ത്യന്‍ ലോബിയും. പുതിയതായി ആരംഭിക്കുന്ന വിമാനത്താവളത്തില്‍ നിന്നും അന്താരാഷ്ട്ര വിമാനങ്ങള്‍ പറത്താന്‍ അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് പാരയാകുന്നത്. ഈ നയം മൂലം വിദേശ വിമാന കമ്പനികളായ എമിറേറ്റ്‌സ് ഖത്തര്‍, ഇത്തിഹാദ് തുടങ്ങിയ കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറക്കാന്‍ കഴിയില്ല. നിരവധി വിമാന കമ്പനികളാണ് കണ്ണൂരില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം വിദേശ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് മൊത്തത്തില്‍ കുറയാന്‍ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് കേരളം സന്ദര്‍ശിക്കുന്ന എല്ലാ പ്രവാസി മലയാളികള്‍ക്കും ഗുണകരമാകേണ്ടതായിരുന്നു.
ഇതിനിടയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗുളുരു, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളെ ഹമ്പായി മാറ്റി ഇവിടെ നിന്നുമാത്രം രാജ്യാന്തര സര്‍വീസുകള്ഡ നടത്തുകയെന്ന തലതിരിഞ്ഞ നയവും ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചു. ഇത് നടപ്പായിരുന്നെങ്കില്‍ നെടുമ്പാശ്ശേരി ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനത്താവളങ്ങള്‍ക്ക് തിരിച്ചടിയായേനെ.
4000 മിറ്ററോളം റണ്‍വേയുള്ള കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഇടംപിടിക്കാന്‍ പോകുന്നത്. പക്ഷേ രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നില്ലെങ്കില്‍ വിമാനത്താവളം ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാകും. ജൂണ്‍ മാസത്തില്‍ നടന്ന നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയാകുന്ന നയം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ആശവഹമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം.
രാത്രികാലങ്ങളില്‍ കുട്ടികളെ ഓണ്‍ലൈനില്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന ചില സ്ട്രാറ്റജികളുടെ ഭാഗമാണ് മിക്ക നോട്ടിഫിക്കേഷനുകളും ഓട്ടോ പ്ലേയുമെല്ലാമെന്ന് എലിസബത്ത് ഡെന്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ട്രാറ്റജികളെയായിരിക്കും പുതിയ ഭേദഗതി ലക്ഷ്യം വെക്കുകയെന്നും എലിസബത്ത് ഡെന്‍ഹാം വിശദീകരിച്ചു. സ്‌കൂള്‍ ദിവസങ്ങളിലെ രാത്രി സമയങ്ങളില്‍ കുട്ടികളുടെ ഉറക്കമോ പഠനമോ നഷ്ടപ്പെടുത്തിക്കൊണ്ട് വരുന്ന എല്ലാവിധ സന്ദേശങ്ങളും അറിയിപ്പുകളും നിരോധിക്കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശം. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമം തെറ്റിച്ചാല്‍ വന്‍തുക പിഴയൊടുക്കേണ്ടതായി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.
കുട്ടികളെ ഓണ്‍ലൈനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെക്കുറിച്ചായിരിക്കും താന്‍ കൂടുതല്‍ വിശകലനത്തിന് ശ്രമിക്കുകയെന്ന് എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമായും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുട്ടികളുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ കൂടിയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.