ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ട്യൂഷൻ ഫീസ് കുറയ്ക്കാൻ സർക്കാർ കമ്മീഷൻ ശുപാർശ ചെയ്തു .സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്ന 9,250 പൗണ്ട് ഫീസാണ് 7,500 ആയി കുറയ്ക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ നടപ്പിലാക്കേണ്ടതാണെന്ന് പ്രതികരിച്ച പ്രധാനമന്ത്രി തെരേസ മേയ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാരാണെന്നും വ്യക്തമാക്കി. യൂണിവേഴ്സിറ്റി പഠനത്തിന് വിദ്യാർഥികൾ വർഷം തോറും നൽകേണ്ടിയിരുന്ന 9,250 പൗണ്ട് ഫീസാണ് പുതിയ ശുപാർശ പ്രകാരം 7,500 ആയി കുറയുന്നത്. മൂന്നു വർഷത്തെ ഡിഗ്രി പഠനം പൂർത്തിയാക്കുമ്പോൾ ഇതിലൂടെ ഒരാൾക്ക് 5250 പൗണ്ട് ലാഭിക്കാനാകും.

ലേബർ സർക്കാരിന്റെ കാലത്ത് കേവലം 3000 രൂപയായിരുന്ന യൂണിവേഴ്സിറ്റി ഫീസ് ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഒറ്റയടിക്ക് മൂന്നിരട്ടിയായി വർധിപ്പിച്ച് 9,000 പൗണ്ടിലെത്തിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും ഫീസ് ഘടനയിൽ കുറവു വരുത്താൻ സർക്കാർ തയാറായില്ല. യൂണിവേഴ്സിറ്റി ഫീസ് പഴയപടിയാക്കുമെന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ മുഖ്യതിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇത് ടോറികൾക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്കും വഴിവച്ചിരുന്നു.

വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവിനും സർക്കാർ കമ്മിഷൻ ഇളവുകൾ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ 30 വർഷം കൊണ്ടു പൂർത്തിയാക്കേണ്ട തിരിച്ചടവ് 40 വർഷമായി ഉയർത്തണമെന്നാണ് നിർദേശം. 2016ൽ നിർത്തലാക്കിയ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള എജ്യൂക്കേഷണൽ ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്നും കമ്മിഷൻ നിർദേശിക്കുന്നു. 2021-22 അധ്യയന വർഷം മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരുത്തണമെന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്. 2023-24 വരെ ഇത് മാറ്റമില്ലാതെ തുടരണമെന്നും അതിനുശേഷം പണപ്പെരുപ്പത്തിന്റെ നിരക്കനിസരിച്ച് മാത്രം ഘടന മാറ്റാമെന്നുമാണ് ശുപാർശ.