Main News

അദ്ധ്യായം 34
ഞാന്‍ കണ്ട സാഹിത്യ, രാഷ്ട്രീയ മുഖങ്ങള്‍

ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യകാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്‌നമാണ്.
എന്റെ ‘കിനാവുകളുടെ തീരം’ എന്ന നോവല്‍ പ്രകാശനത്തിന് സംഘാടകരായ പേരൂര്‍ കാരാഴ്മ നേതാജി ക്ലബ് ക്ഷണിച്ചിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. ക്ഷണക്കത്തും അച്ചടിച്ചു വിതരണംചെയ്തു. പ്രകാശനത്തലേന്ന് അഴീക്കോട് മാഷിന്റെ ഫോണ്‍ വന്നു ‘കാലിനു നല്ല നീരും വേദനയുമുണ്ട്, ഇത്രദൂരം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചാരുംമൂട് വരെ നല്ല ദൂരമല്ലേ, മറ്റൊന്നും തോന്നരുത്.’
എന്നെക്കാള്‍ വിഷമിച്ചത് നേതാജി ക്ലബ് ഭാരവാഹികളാണ്. പകരം ആരെന്നു ഞാന്‍ ചോദിച്ചു. ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷനും ഷിബുവും പറഞ്ഞു. ‘എം. എ. ബേബിയെ വിളിക്കാം.’ അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം കൂടിവഹിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു. ഫോണില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്. ഒരു എതിര്‍പ്പും പറഞ്ഞില്ല. വരാമെന്നു സമ്മതിച്ചു. നിശ്ചിത സമയത്തിനു മുമ്പേ എത്തി. അതിമനോഹരമായി പ്രസംഗിച്ചു. പുരോഗമന ആശയങ്ങള്‍ നിറഞ്ഞതായിരുന്നു പ്രസംഗം. കാറുകൂലി നല്‍കിയതുപോലും വാങ്ങാതെയാണു മടങ്ങിയത്.

2008 ല്‍ എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് എന്റെ ‘കാല്‍പ്പാടുകള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തിരുന്നു. ജി.എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രനും കരീപ്പുഴ ശ്രീകുമാറും വിതുര ബേബിയും ബാബു കുഴിമറ്റവും എല്ലാം ഉള്‍പ്പെട്ട സാഹിത്യവേദിയിലായിരുന്നു പ്രകാശനം. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും എം.എ. ബേബി വ്യത്യസ്തനാണ്. സത്യത്തിനു വേണ്ടി നിലകൊള്ളാനും മറ്റുള്ളവരുടെ ആവലാതികള്‍ ശ്രദ്ധയോടും ക്ഷമയോടും കൂടെ കേള്‍ക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു പലപ്പോഴും കഴിയാറുണ്ട്.
തലേ വര്‍ഷം, ഇംഗ്ലണ്ടില്‍ ഈസ്റ്റ്ഹാമിലെ ഗുരുമിഷനില്‍ അദ്ദേഹം എത്തിയിരുന്നു. ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്നു ഞാന്‍ മനസ്സിലാക്കിയതാണ്.
രാഷ്ട്രീയത്തില്‍ ഞാന്‍ അറിഞ്ഞ മറ്റൊരു വ്യത്യസ്ത വ്യക്തിത്വമാണ് ജി. സുധാകരന്‍. അദ്ദേഹം സഹകരണ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുനര്‍ജീവിപ്പിച്ചതും എഴുത്തുകാര്‍ക്കു റോയല്‍റ്റി കുടിശിക നല്‍കിയതും. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എനിക്കും കിട്ടി ഒരു തുക. പുതിയ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി തുക കുറച്ച് മുന്‍കൂറായി നല്‍കിയും അദ്ദേഹം പരീക്ഷണം നടത്തി. ഞാന്‍ എഴുതിയ ‘കാണാപ്പുറങ്ങള്‍’ എന്ന നോവല്‍ ഏഴാച്ചേരി രാമചന്ദ്രനു നല്‍കി ജി. സുധാകരനാണു പ്രകാശനം ചെയ്തത്. ജി. സുധാകരന്റെ അയല്‍ക്കാരനാണു ഞാന്‍ എന്നു പറയാം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം പൊളിച്ചു പണിതതുപോലെ ഒട്ടേറെ പൊളിച്ചടുക്കലുകള്‍ പല രംഗങ്ങളിലും അദ്ദേഹം നടത്തിയിട്ടുണ്ട്.

മാവേലിക്കര രാമചന്ദ്രനുമൊത്താണ് ഡല്‍ഹി കേരള ഹൗസില്‍, ഞാന്‍ അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായ ജി. കാര്‍ത്തികേയനെ പരിചയപ്പെട്ടത്. എന്റെ നോവല്‍ ‘കനല്‍’ കോട്ടയത്ത് ജോസ് പനച്ചിപ്പുറത്തിനു നല്‍കി പ്രകാശനം ചെയ്തത് ജി. കാര്‍ത്തികേയനാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ നേതാവ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സത്യസന്ധത പൂലര്‍ത്തിയ വ്യക്തി. അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടകന്നത്.
ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെങ്കിലും രമേശ് ചെന്നിത്തലയിലും ഞാന്‍ നന്മയും സൗഹൃദവും കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ചാരുംമൂട്ടില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അദ്ദേഹം ഒരിക്കല്‍ എത്തിയത് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ‘കാരൂര്‍ സോമനെ നിരാശപ്പെടുത്താന്‍ കഴിയില്ല. അതാണ് ഓടിയെത്തിയത്’ രമേശ് പറഞ്ഞു.

ഇവിടെ ഞാന്‍ അഴീക്കോട് മാഷിലും നന്മകാണുന്നു. അദ്ദേഹത്തിന്റെ ശാരീരിക വൈഷമ്യങ്ങളും വരാന്‍ സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം ഫോണില്‍ നേരിട്ടുവിളിച്ചാണു പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ‘ശാന്തസുന്ദര സാഗര ഗര്‍ജനം’ കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ദുഃഖം തോന്നിയെന്നു മാത്രം. മാവേലിക്കരയില്‍ ഒരു ചടങ്ങിലാണ് മാഷിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ സഹായിച്ച ധാരാളം പേരുണ്ട്. അതില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവരും സ്വീകരിച്ചവരും പുരസ്‌കാരങ്ങള്‍ തന്നവരുമായ പ്രമുഖരാണ് മുന്‍ പ്രധാന മന്ത്രി നരസിംഹറാവു, ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , ബിനോയ് വിശ്വം, എം.എം. ഹസ്സന്‍, കായംകുളം എം.എല്‍.എ പ്രതിഭഹരി, മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ്, ഡോ.എം.ആര്‍.തമ്പാന്‍, കെ.എ.ഫ്രാന്‍സിസ്, ഡോ. നെടുമുടി ഹരികുമാര്‍, ഡോ.ചേരാവള്ളി ശശി, ഡോ.മുഞ്ഞിനാട് പദ്മകുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, പി.ടി. ചാക്കോ, കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, മണ്മറഞ്ഞ ഡേ. കെ. എം. ജോര്‍ജ്, ഒ.എന്‍.വി കുറുപ്പ്, കാക്കനാടന്‍, ലീലാ മേനോന്‍, മാടവന ബാലകൃഷ്ണപിള്ള, പ്രൊഫ.പ്രയാര്‍ പ്രഭാകരന്‍, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ മഹത് വ്യക്തികളാണ് സി.രാധാകൃഷ്ണന്‍ (എനിക്ക് അദ്ദേഹമെന്നും ഗുരുതുല്യനാണ്), പി. വത്സല ടീച്ചര്‍, സാറ ടീച്ചര്‍, പി.കെ പാറക്കടവ്, ഡോ.പുനലൂര്‍ സോമരാജന്‍, ഡോ.സന്തോഷ്. ജെ.കെ.വി, ഡോ.പോള്‍ മണലില്‍, കെ.രാഘവന്‍, നടന്‍ മുകുന്ദന്‍, എസ്.ലാല്‍, പി.ജെ.ജെ. ആന്റണി, സാബു മുരിക്കവേലി, എസ്. ഹനീഫാ റാവുത്തര്‍, അഡ്വ.സുധീര്‍ ഖാന്‍, അഡ്വ.മുജീബ് റഹ്മാന്‍, അജീഷ് ചന്ദ്രന്‍, ഡോ.മിനി നായര്‍, മാസ്റ്റേഴ്‌സ് ജി. സാം, വിശ്വന്‍ പടനിലം, എഞ്ചിനീയര്‍ സുജിത്ത് കുമാര്‍. വി, കൊപ്പാറ. കെ.എന്‍ ഗോപാലകൃഷ്ണന്‍, വസന്ത സോമന്‍, പ്രകാശ് കളീക്കല്‍, രാജന്‍പിള്ള, ചിത്രാലയ പ്രസാദ്, തൈവിള തങ്കപ്പന്‍, കാരൂര്‍ അനിയന്‍കുഞ്ഞ്, പുതുക്കാട് മണലില്‍ വില്‍സണ്‍, എം. ശമുവേല്‍, റ്റി. പാപ്പച്ചന്‍, സണ്ണി ഡാനിയേല്‍, വള്ളികുന്നം രാജേന്ദ്രന്‍, സലാമത്ത് എം.എസ്, കുറ്റിപ്പുറം ഗോപാലന്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാസ്, ഡോ.സിമി ജിം കാരൂര്‍, ഡോ.അനില്‍ സാംസണ്‍ കാരൂര്‍, താമരക്കുളം ഖാന്‍ എന്നിവര്‍ക്കും ഈ രംഗത്ത് എന്നെ വിമര്‍ശ്ശിച്ചവര്‍ക്കും, അപമാനിച്ചവര്‍ക്കും ഒപ്പം കേരള-ഗള്‍ഫ്-യൂറോപ്പ്-അമേരിക്കയിലെ ഓണ്‍ലൈന്‍ അടക്കമുള്ള എല്ലാ മാധ്യമ-പ്രസാധകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീടുള്ള നാളുകളില്‍ ഭാഷാ പോഷിണി, കലാകൗമുദി, മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, മാധ്യമം, മംഗളം, കുങ്കുമം, സാഹിത്യപോഷിണി മറ്റ് മാധ്യമങ്ങളിലും ലേഖനം, കഥ, കവിതകള്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥി മിത്രം എന്റെ കടല്‍ക്കര എന്ന നാടകം പുസ്തക രൂപത്തില്‍ പുറത്തിറക്കി. നോവല്‍ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2018 ല്‍ എന്റെ വിധേയന്‍ എന്ന കഥ ഫ്രാന്‍സിസ് ജൂനിയര്‍ മാവേലിക്കര ടെലിഫിലിമായി പുറത്തിറക്കി.

അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശം ബര്‍മിംഗ്ഹാമാണെന്ന് ഔദ്യോഗിക രേഖകള്‍. ബെനഫിറ്റുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് പ്രദേശങ്ങളില്‍ അഞ്ചും ബര്‍മിംഗ്ഹാമില്‍ നിന്നുള്ളവയാണ്. 11.9 ശതമാനം ആളുകള്‍ ബെനഫിറ്റുകള്‍ വാങ്ങുന്ന ലേഡിവുഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11.1 ശതമാനവുമായി ഹോജ്ഡ് ഹില്‍ രണ്ടാം സ്ഥാനത്തും 9.1 ശതമാനവുമായി എര്‍ഡിംഗ്ടണ്‍ നാലാം സ്ഥാനത്തും 9 ശതമാനവുമായി പെറി ബാര്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ബര്‍മിംഗ്ഹാം ഹാള്‍ ഗ്രീന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയ ഹാര്‍ട്ടില്‍പൂള്‍ ആണ് പട്ടികയില്‍ ബര്‍മിംഗ്ഹാമിന് ലഭിക്കാവുന്ന അപ്രമാദിത്വത്തിന് ഇത്തിരിയെങ്കിലും ക്ഷീണമുണ്ടാക്കിയത്.

ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകളിലാണ് ബര്‍മിംഗ്ഹാമിന്റെ ബെനഫിറ്റ് പ്രേമം വ്യക്തമാകുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2014ല്‍ ബെനഫിറ്റ് സ്ട്രീറ്റ്‌സ് എന്ന പേരില്‍ ചാനല്‍ 4 തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ബെനഫിറ്റുകള്‍ ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ബര്‍മിംഗ്ഹാമിലേക്കാണെന്ന് സൂചിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഈ പ്രദേശം വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ജെയിംസ് ടേര്‍ണര്‍ സ്ട്രീറ്റിലെ താമസക്കാരുടെ ഒരു വര്‍ഷത്തെ ജീവിതമായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഈ സ്ട്രീറ്റിലെ 90 ശതമാനം പേരും ബെനഫിറ്റുകള്‍ വാങ്ങുന്നവരാണ്.

എന്നാല്‍ ഈ ബെനഫിറ്റുകള്‍ അവകാശപ്പെടുന്നവരില്‍ ആരും തന്നെ ഗവണ്‍മെന്റിനെ കബളിപ്പിച്ചല്ല അവ ക്ലെയിം ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ആരും ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നില്ല. ജോബ് സീക്കേഴ്‌സ് അലവന്‍സ്, അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് മാത്രമാണ് ഇവിടെയുള്ളവര്‍ വാങ്ങുന്നത്. ഇത് ഡസെബിലിറ്റി, സിക്ക്‌നസ്, ഹൗസിംഗ് ബെനഫിറ്റ് എന്നിവയെ കവര്‍ ചെയ്യുന്നുമില്ല. കഴിഞ്ഞ മാസം ലേഡിവുഡില്‍ നിന്ന് 7120 അപേക്ഷകര്‍ അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു.

ജോജി തോമസ്

കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നുവെന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നതിനിടയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഈ മലയാളി കളക്ടര്‍. കേരളം പ്രളയ ദുരിതത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആരോരുമറിയാതെ ഒരു മീഡിയ ശ്രദ്ധയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ജോലികളും ചെയ്ത് ഓടി നടന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ദാദ്ര-നഗര്‍ ഹവേലി കളക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന്‍ ഗോപിനാഥനാണ് കേരളം പ്രളയത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ പിറന്ന മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് പത്തു ദിവസത്തോളം അവധിയെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പണിയെടുത്തത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് തങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനും ഒരു ജില്ലയുടെ ഭരണാധികാരിയുമായ കളക്ടറാണെന്ന് കൂടെയുള്ളവര്‍ മനസിലാക്കിയത്.

അടുത്ത കാലത്ത് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ കഥകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന ഖജനാവിന്റെ കോടിക്കണക്കിന് തുകയാണ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നത്. ഇവര്‍ക്കൊക്കെ ഒരു മാതൃകയാകുകയാണ് കണ്ണന്‍ ഗോപിനാഥന്‍.

എന്‍എച്ച്എസ് ഫണ്ടിനായി ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ധന ഡ്യൂട്ടിയില്‍ വര്‍ദ്ധന വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് വാഹന ഉടമകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രതിസന്ധിയെ നേരിടുന്ന എന്‍എച്ച്എസിന് സാമ്പത്തിക സഹായം നല്‍കണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് എംപിമാര്‍ക്ക് സൂചന നല്‍കി. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച നടപടിയെ പിന്താങ്ങുന്ന ട്രഷറി അനാലിസിസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാമണ്ട് വ്യക്തമാക്കി.

2011 മുതല്‍ നിലവിലുള്ള ഫ്യുവല്‍ ഡ്യൂട്ടി ഫ്രീസ് ഇനിയും തുടര്‍ന്നാല്‍ 38 ബില്യന്‍ പൗണ്ടിന്റെ റവന്യൂ നഷ്ടമാകുമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഇതേക്കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയായി ഹാമണ്ട് പറഞ്ഞു. ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഈ തുകയെന്നും ഹാമണ്ട് പറഞ്ഞു. അതേസമയം ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. ഭക്ഷ്യവില വര്‍ദ്ധിക്കുകയും ഗതാഗതച്ചെലവ് ഉയരുകയും ചെയ്യും. ഇത് സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലയെയും ബാധിക്കും. ഇപ്പോള്‍ത്തന്നെ താളം തെറ്റിയിരിക്കുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനേ ഈ നീക്കം ഉപകരിക്കൂവെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഹൗസ്‌ഹോള്‍ഡ് ബജറ്റുകള്‍ക്ക് വന്‍ പ്രഹരമായിരിക്കും ഇത് ഏല്‍പ്പിക്കുകയെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ റോഡ്‌സ് പോളിസി തലവന്‍ ജാക്ക് കൗസന്‍സ് പറഞ്ഞു. രാജ്യത്തേക്ക് എത്തുന്ന ചരക്കുകളില്‍ 75 ശതമാനവും റോഡ് മാര്‍ഗ്ഗമാണ് കൊണ്ടുവരുന്നത്. ഇന്ധന നികുതി വര്‍ദ്ധിച്ചാല്‍ ഗതാഗതത്തിനുള്ള ചെലവ് ഉയരുകയും അത് സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. വാഹന ഉടമകളെ പണം പിഴിയാനുള്ള മാര്‍ഗ്ഗമായാണ് ഗവണ്‍മെന്റ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുകെയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മാരകമായ ഈ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തെ രോഗിക്ക് സ്‌പെഷ്യലിസ്റ്റ് സെന്ററായ റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നല്‍കി വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. കുരങ്ങുകളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. നൈജീരിയയില്‍ നിന്ന് ഇംഗ്ലണ്ടില്‍ എത്തിയയാളിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് രോഗബാധയുണ്ടായത് നൈജീരിയയില്‍ നിന്നാണെന്നാണ് വിശദീകരണം.

കുരങ്ങുകളുമായി അടുത്ത് ഇടപഴകുന്നവരിലാണ് രോഗം പടരാന്‍ സാധ്യതയുള്ളത്. രോഗബാധിതരില്‍ 10 ശതമാനം പേരില്‍ ഇത് മാരകമായിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി ഇയാള്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലാണ് ആദ്യമെത്തിയത്. രോഗം സ്ഥിരീകരിച്ചതിനു ശേഷം റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുകെയില്‍ മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചത്. കോണ്‍വാള്‍ നേവല്‍ ബേസില്‍ എത്തിയ നൈജീരിയന്‍ സൈനികനിലായിരുന്നു ആദ്യം ഈ രോഗബാധ കണ്ടെത്തിയത്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഈ രണ്ടു കേസുകളും തമ്മില്‍ ബന്ധമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. എന്നാല്‍ ദിവസങ്ങള്‍ക്കിടെ രണ്ടു പേര്‍ക്ക് ഒരേ രോഗബാധ സ്ഥിരീകരിച്ചത് അസ്വാഭാവികമാണെന്ന് പിഎച്ച്ഇയുടെ നാഷണല്‍ ഇന്‍ഫെക്ഷന്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.നിക്ക് ഫിന്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ നൈജീരിയയില്‍ മങ്കി പോക്‌സ് പടര്‍ന്നു പിടിച്ചിരുന്നു.

മൂന്ന് മാസങ്ങള്‍ക്കിടെ എന്‍എച്ച്എസ് വേക്കന്‍സികള്‍ 10 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 107,743 വേക്കന്‍സികളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിന്ററിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരും ആപല്‍ക്കരമായ സ്ഥതിവിശേഷം വെളിവാക്കപ്പെട്ടിരിക്കുന്നത്. 2018-19 വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ കണക്കുകള്‍ വാച്ച്‌ഡോഗായ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റാണ് പുറത്തു വിട്ടിരിക്കുന്നത്. മാര്‍ച്ചില്‍ 98,475 ഒഴിവുകളുണ്ടായിരുന്നത് ജൂണില്‍ 107,743 ആയി ഉയര്‍ന്നു. 9268 പേര്‍ ഇക്കാലയളവില്‍ എന്‍എച്ച്എസ് ജോലികള്‍ ഉപേക്ഷിച്ചുവെന്നാണ് മനസിലാക്കുന്നത്.

നിലവിലുള്ളതില്‍ 11 തസ്തികകളില്‍ ഒന്നു വീതം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്‌മെന്റ് ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഈ കൊഴിഞ്ഞുപോക്ക്. ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയവും എല്ലാം ഈ സാഹചര്യത്തിന് വളമായിട്ടുണ്ടെന്ന് വിദഗദ്ധര്‍ പറയുന്നു. ആരോഗ്യ മേഖലയിലുള്ളവരുടെ വിസയിലെ അനിശ്ചിതത്വവും യുകെയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കരിയറിലുള്ള ആശങ്കകളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് പുറത്തുവിട്ട ഈ കണക്കുകള്‍ അനുസരിച്ച് ഈ വിന്റര്‍ കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാണെന്ന് കിംഗ്‌സ് ഫണ്ട് തിങ്ക് ടാങ്കിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ പറയുന്നു. നഴ്‌സുമാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വന്‍ കുറവ് ഒരു നാഷണല്‍ എമര്‍ജന്‍സി സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഇമിഗ്രേഷന്‍ നയത്തിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 11,576 ഡോക്ടര്‍മാരുടെയും 41,722 നഴ്‌സുമാരുടെയും വേക്കന്‍സിയാണ് ഇംഗ്ലീഷ് ട്രസ്റ്റുകളില്‍ നിലവിലുള്ളത്. ലണ്ടനിലാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ റിക്രൂട്ട്‌മെന്റ് വളരെ വിഷമം പിടിച്ച ജോലിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്

നീതിക്കായുള്ള കന്യാസ്ത്രീകളുടെ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കുന്നു. ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ നടത്തുന്ന എറണാകുളത്തെ സമരപന്തലിലേക്ക് നൂറുകണക്കിനാളുകളാണ് പിന്തുണയുമായെത്തുന്നത്. വിവിധ മതസാമൂഹിക നേതാക്കൾ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷം ആളുകളും മാനസികമായി സമരത്തെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ടിവിൽ പി.സി ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങൾ പ്രശ്നത്തിന് വൻ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അന്തർദ്ദേശീയ തലത്തിൽ ഗാർഡിയനും സി എൻ എൻ അടക്കമുള്ള പത്രങ്ങളും കന്യാസ്ത്രീകളുടെ പ്രതിഷേധം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏറ്റുമാനൂരില്‍വച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയയ്ക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ ആവശ്യപ്പെടുക. അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്

കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് സൂചന. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാനിലേക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

വാഹനങ്ങളില്‍ നടത്തുന്ന എംഒടി പരിശോധനയ്ക്ക് സമാനമായ ടെസ്റ്റ് പ്രോപ്പര്‍ട്ടികള്‍ക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ലക്ഷക്കണക്കിന് വാടകവീടുകള്‍ ഈ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്നാണ് സൂചനകള്‍. ഇത് നടപ്പിലായാല്‍ ശോചനീയാവസ്ഥയിലുള്ള വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കില്ല. പ്രോപ്പര്‍ട്ടി എംഒടി ടെസ്റ്റ് എന്ന ഓമനപ്പേരിലാണ് ഈ പരിശോധന അറിയപ്പെടുന്നത്. സ്വകാര്യ വാടക വീടുകളുടെ മേഖലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് നടത്തിയ പ്രൈവറ്റ് റെന്റഡ് സെക്ടര്‍ റിവ്യൂ പറയുന്നു. ഈ വിലയിരുത്തലിന്റെ ഭാഗമായി തയ്യാറാക്കുന്ന പ്രൈവറ്റ് റെന്റഡ് സെക്ടര്‍ റിപ്പോര്‍ട്ടിലാണ് പ്രോപ്പര്‍ട്ടി എംഒടി ടെസ്റ്റ് നടപ്പാക്കണമെന്ന് ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നത്.

പ്രോപ്പര്‍ട്ടികള്‍ക്ക് വാര്‍ഷിക പരിശോധന നടത്തി സ്റ്റാന്‍ഡാര്‍ഡൈസ് ചെയ്യുന്ന രീതിക്കാണ് നിര്‍ദേശം. ഇലക്ട്രിക്കല്‍, ഗ്യാസ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ പോലെയുള്ള നിലവിലെ അവശ്യരേഖകള്‍ പരിശോധിക്കുക മാത്രമല്ല പുതിയ സംവിധാനത്തില്‍ ചെയ്യുന്നത്. ഒരു ബേസിസ് മിനിമം സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍ നടത്തുന്നത്. സ്വതന്ത്ര ഇന്‍സ്‌പെക്ടര്‍മാരായിരിക്കും പ്രോപ്പര്‍ട്ടികള്‍ പരിശോധിച്ച് വിലയിരുത്തല്‍ നടത്തുക. സ്വകാര്യ വാടക വീടുകളില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ അടുത്തയിടെ സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കിയ യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിലെ സെന്റര്‍ ഓഫ് ഹൗസിംഗ് പോളിസി റിസര്‍ച്ച് ഫെലോ ജൂലി റഗ്ഗ് പറയുന്നു.

വാടകയ്ക്ക് വീടുകള്‍ എടുക്കുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ളവയായിരിക്കണം പ്രോപ്പര്‍ട്ടികള്‍ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ തുടര്‍ന്നു. പ്രോപ്പര്‍ട്ടി എംഒടി ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് അവര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങളനുസരിച്ചുള്ള വീടുകള്‍ വാടകക്കാര്‍ക്ക് ലഭിക്കുന്നതിനൊപ്പം വീട്ടുടമകള്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് സുരക്ഷയും ഇത് നല്‍കും.

അദ്ധ്യായം 34
സദാചാരത്തിന്റെ മറുപുറം

ആ കാഴ്ച്ച കണ്ടവര്‍ ഞെട്ടിത്തരിച്ചു നിന്നു. പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയമെല്ലാം കടകള്‍ അടച്ചിടും. തുറന്നാല്‍ പിന്നീടൊരിക്കലും ആ കട തുറക്കില്ല. കേരളത്തിലെ സദാചാര ഗുണ്ടകളുടെ പണിയല്ല മുത്തപ്പന്മാര്‍ നടത്തുന്നത്, മറിച്ച് മത സദാചാര ന്യായങ്ങളാണ്. പ്രാര്‍ത്ഥനാ സമയത്ത് ആരെങ്കിലും കട തുറക്കുന്നുണ്ടോ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുണ്ടോ, സ്ത്രീകള്‍ തല മൂടിയിട്ടുണ്ടോ ഇങ്ങനെ പല വിഷയങ്ങളുടെ മേലാളന്മാരാണ്. ഇവരില്‍ ധാരാളം മതപണ്ഡിതന്മാരുമുണ്ട്. വിദേശ സ്ത്രീകള്‍ ഏതു മതക്കാരാണെങ്കിലും ശിരസ്സു മൂടി വേണം വെളിയിലിറങ്ങി നടക്കാന്‍. മുഖം പ്രദര്‍ശിപ്പിക്കാനുള്ളതല്ല എന്നാണ് ആ മതം പഠിപ്പിക്കുന്നത്. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മദാമ്മമാര്‍ വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഒരു സ്ത്രീ കെട്ടിവച്ചിരുന്ന മുടി ചിതറിയിട്ടിട്ട് പറഞ്ഞു, ഇയാള്‍ക്ക് ചെയ്യാവുന്നതങ്ങ് ചെയ്യ്, ജയിലിലടയ്ക്ക് അതു കണ്ടിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ. ആ ശബ്ദത്തിന്റെ കനം പോലെ അഴിഞ്ഞുലഞ്ഞ മുടിയും കാറ്റിലാടി. മുത്തപ്പാക്ക് സംസാരിക്കാനുള്ള ശക്തി തന്നെ നഷ്ടപ്പെട്ടിരുന്നു. ആ മുഖത്ത് കണ്ടത് ഭയമായിരിന്നു. ഇവര്‍ ശ്രമിച്ചാല്‍ സ്ത്രീപീഡനത്തിന് തന്നെ ജയിലിലാക്കാന്‍ സാധിക്കും. ആത്മ സംയമനത്തോടെ അയാള്‍ മുന്നോട്ടു പോയി. ”ഞങ്ങളുടെ സ്വകാര്യത, സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ നിനക്കെന്തവകാശം? ഞങ്ങള്‍ തുണിയില്ലാതെയാണോ നടക്കുന്നത്. ആ സ്ത്രീയുടെ കണ്ണുകള്‍ ജ്വലിച്ചു നിന്നു.” അയാള്‍ മടങ്ങിപ്പോയിട്ടും മദാമ്മക്ക് കോപം അടക്കാനായില്ല.
എല്ലാം സഹിച്ച് ശ്വാസം മുട്ടി നിന്ന മുത്തപ്പയോട് എനിക്ക് സഹതാപം തോന്നിയില്ല. ഒരു ഏഷ്യക്കാരി ഇതുപോലെ തല്ലാന്‍ ധൈര്യപ്പെടില്ല. ഇവിടെ ജീവിക്കുന്ന സ്ത്രീയായാലും പുരുഷനായാലും ഇവരുടെ നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണ്. ദരിദ്ര രാജ്യത്തുനിന്നുവന്നവര്‍ ഓരോരോ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു ജീവിക്കുമ്പോള്‍ സമ്പന്ന രാജ്യത്തു നിന്നുവന്നവര്‍ക്ക് അവരുടെ ശിരസ്സ് നഗ്നമാക്കി നടക്കാനാണ് താല്പര്യം. അത്തരക്കാരെ ആജ്ഞകൊണ്ട് അനുസരിപ്പിക്കാന്‍ കഴിയില്ല. അതിനെ നീതി നിഷേധമായിട്ടോ നിന്ദയായിട്ടോ കണ്ടിട്ട് കാര്യമില്ല. മദാമ്മയുടെ മുഖം കണ്ടപ്പോള്‍ ഒരു അടി കൊടുത്തതിന്റെ സന്തോഷം ആസ്വദിക്കുന്നുണ്ട് എന്നു തോന്നി. ഈ മെലിഞ്ഞ സ്ത്രീ ഇത്ര ധൈര്യശാലിയോ. എല്ലാം വിശ്വാസങ്ങളും എല്ലാവരും വിഴുങ്ങുവാന്‍ ഒരുക്കമല്ലെന്ന് ചുരുക്കം.
ചില സൗദി ടാക്‌സി ഡ്രൈവര്‍മാര്‍ വിദേശികളുടെ മുഖത്ത് തുപ്പുന്നതും പിടിച്ച് തള്ളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം ആത്മാഭിമാനത്തിന് മുറിവേറ്റുകൊണ്ട് ധാരാളം പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. നമ്മളെ ദരിദ്രരായി ഇങ്ങോട്ടു കയറ്റിയയച്ച സമ്പന്നര്‍ ആത്മസംതൃപ്തിയോടെ സുഖലോലുപരായി ജനാധിപത്യത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നു. അല്‍ക്കോബറില്‍ നടന്ന സംഭവം എന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്, അമേരിക്കക്കാരുമായി പങ്കുവച്ചു. അവര്‍ തമാശയായി തന്ന മറുപടി ഭര്‍ത്താക്കന്മാര്‍ തോന്ന്യാസം കാണിച്ചാല്‍ തല്ലാന്‍ മടിയില്ലാത്തവര്‍ മുത്തപ്പയെ അടിച്ചത് വലിയ കാര്യമായി തങ്ങള്‍ക്കു തോന്നുന്നില്ല എന്നാണ്. അവരുടെ കയ്യുടെ ചൂട് എത്രയോ തങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു. വീടിനുള്ളില്‍ അവളെ ഉപദ്രവിച്ചതായി പോലീസിനെ അറിയിച്ചാല്‍ പോലീസ് ഞങ്ങളെ പൊക്കും. ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതും അവള്‍ തന്നെ. കുറ്റം പറയരുതല്ലോ, ”ഞങ്ങളെ നന്നാക്കിയെടുക്കുന്നതില്‍ ഭാര്യമാര്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.” അതെനിക്ക് പുതിയ അറിവായിരുന്നു. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന പാവം സ്ത്രീകളും മനസ്സിലേക്ക് കടന്നു വന്നു.

കുട്ടികളെ ഇന്ത്യന്‍ സ്‌കൂളില്‍ വിട്ടതു മുതല്‍ ആ സ്‌കൂളിലെ പലവിധ ചൂഷണങ്ങളും അഴിമതികളും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിന്റെ വെളിച്ചത്തില്‍ ഞാനൊരു സംഗീത നാടകമെഴുതി. ”കടലിനക്കരെ എംബസി സ്‌കൂള്‍.” ഇന്ത്യയിലാണ് ചൂഷണങ്ങള്‍ കൂടുതലായി കണ്ടിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈ കമ്മീഷന്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പലവിധ പേരുകള്‍ പറഞ്ഞ് കുട്ടികളില്‍ നിന്ന് പണം ഈടാക്കുന്നു. ഞാനടക്കം പലരും നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസില്‍ ഇളവു നല്‍കണമെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ് തയ്യാറായില്ല. സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ എം.സി സെബാസ്റ്റ്യന്‍ എനിക്കൊപ്പമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ മുന്നില്‍ മുട്ടുമടക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ‘ഗള്‍ഫ് മനോരമ’യില്‍ ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. സൗദിയുടെ ജന്മദിനമായ സെപ്തംബര്‍ ഇരുപത്തി മൂന്ന് പല വര്‍ഷങ്ങളിലും ഗള്‍ഫ് മനോരമയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരിക്കല്‍ ജോസ് പനച്ചിപ്പുറത്തിന്റെ ഒരു കത്തു വന്നു. അതില്‍ അദ്ദേഹമെഴുതി.യത് ”ഈ ദിനം ഞാനും മറന്നിരുന്നു, തക്ക സമയത്ത് ലേഖനമയച്ചു തന്നതില്‍ നന്ദി അറിയിക്കുന്നു.” ആ കത്ത് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്.

കടലിനക്കരെ എംബസി സ്‌കൂളിന് അവതാരിക എഴുതിയത് തോപ്പില്‍ ഭാസിയാണ്. അദ്ദേഹത്തെ ജന്മനാട്ടില്‍ കിട്ടുക വളരെ അപൂര്‍വ്വമാണ്. ഞാന്‍ മുന്‍കൂട്ടി കത്തെഴുതി കാണുന്ന ദിവസം അറിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യ നാടകമെന്ന പ്രത്യേകതയും ഇതിനുണ്ട്. നാട്ടില്‍ അവധിക്കു പോയ സമയത്ത് അദ്ദേഹത്തെ കണ്ട് അവതാരിക എഴുതി വാങ്ങിയെങ്കിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അതെടുക്കുന്നതിന് അസംതൃപ്തി പ്രകടിപ്പിച്ചു. അതിന്റെ കാരണം നാടകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ്.

1990 ഓഗസ്റ്റ് രണ്ട് ഇറാഖ് യുദ്ധം പൊട്ടിപുറപ്പെട്ടു. ഗള്‍ഫിലാകെ ആശങ്ക പരന്നു. കുവൈറ്റികള്‍ സൗദിയിലേക്കും ഖത്തറിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പാലായനം ചെയ്തു. കുവൈറ്റ് ഭരണാധികാരി ജാഫര്‍ അല്‍ അഹമ്മദ് അല്‍സബയും പരിവാരങ്ങളും സൗദിയില്‍ അഭയം പ്രാപിച്ചു. മലയാളികള്‍ അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും രക്ഷപ്പെട്ടു തുടങ്ങി. ഡല്‍ഹിയിലെ എന്റെ സുഹൃത്തുക്കള്‍ ഉസ്മാന്റെയും, രാജേന്ദ്രന്റെയും മക്കള്‍ അവരുടെ കാറുമായി കബ്ജി വഴി എന്റെയടുക്കലെത്തി. അവര്‍ക്കായി ഞാനൊരു കെട്ടിടം വാടക്കയ്‌ക്കെടുത്തു. അവര്‍ എന്റെ വീട്ടിലും ഹോട്ടലിലുമായി ഭക്ഷണം കഴിച്ചു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലുണ്ടായിരുന്ന പല സംഘടനകളും മുസ്ലീം കൂട്ടായ്മകളും വന്നുകൊണ്ടിരുന്ന മലയാളികളെ സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.
ഞാനെടുത്ത കെട്ടിടത്തില്‍ ഒരു ഹിന്ദിക്കാരനേയും രണ്ടു തമിഴരെയും പാര്‍പ്പിച്ചു. എല്ലാവരും ഭയന്നത് ഇറാഖില്‍ നിന്ന് തൊടുത്തു വിടുന്ന സ്‌കഡ് മിസൈലുകളെയാണ്. അമേരിക്ക, ബ്രിട്ടണ്‍ കൂട്ടുകെട്ടാണ് ഈ യുദ്ധത്തില്‍ എല്ലാവര്‍ക്കും ആശ്വാസമായത്. അവരുടെ പേട്രിയറ്റ് മിസൈലുകള്‍ ഇറാഖില്‍ നിന്ന് വരുന്ന മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ നശിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും പല സ്‌കഡ് മിസൈലുകളും സൗദിയിലും ഇസ്രയേലിലും വീണ് ധാരാളം പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദഹറാനില്‍ അമേരിക്കന്‍ പട്ടാളക്കാരാണ് മരിച്ചത്. അതിന്റെ നാലിരട്ടിയിലധികം പേര്‍ക്ക് പരുക്കുകളുണ്ടായി. ഞാനവിടെ കാണാന്‍ പോയിരുന്നു. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ജനങ്ങള്‍ക്ക് പേടിയാണ്. ശബ്ദം കേട്ട് ഞങ്ങള്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഗ്ലാസ്സിലൂടെ ആകാശത്തേക്ക് നോക്കും. ഭീമാകാരങ്ങളായ മിസൈലുകള്‍ ഞങ്ങളുടെ തലക്കു മുകളിലൂടെ പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. യിസ്രയേലില്‍ പതിച്ച മിസൈലില്‍ മരിച്ചത് എഴുപത്തിനാല് പേരാണ്. 230 ലധികം പേര്‍ക്ക് പരുക്കേറ്റു അതോടെ എല്ലാവര്‍ക്കും വീണ്ടും ഭയമായി. യിസ്രയേല്‍ കൂടി ഇടപെട്ടാല്‍ ഇറാഖിനു മാത്രമല്ല സൗദിയിലുള്ളവര്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും അതാപത്താണ്. ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകും. അമേരിക്കയുടെ കഠിന ശ്രമഫലമായി അവര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി. മൊത്തം 88 മിസൈല്‍ അയച്ചതില്‍ 47 എണ്ണം സൗദിയിലേക്കാണ് വന്നത്. സദാം ഹുസ്സൈന്‍ സൗദിയിലേക്കു വിഷ വാതകം കയറ്റി വിടുമോ എന്നാണ് എല്ലാവരും ഭയപ്പെട്ടത്. അതൊക്കെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. സൗദിയിലെ ഫഹദ് രാജാവിന്റെ ഉത്തരവനുസരിച്ച് എല്ലാവര്‍ക്കും ഗ്യാസ് മാസ്‌ക് വിതരണം ചെയ്തു. ഞങ്ങളും അത് ഫയര്‍ സ്റ്റേഷനില്‍ പോയി വാങ്ങി. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ഞങ്ങളും കുട്ടികളും അത് മുഖത്ത് ഫിറ്റു ചെയ്യും. സിമ്മി കുഞ്ഞായിരുന്നതിനാല്‍ തൊട്ടിലു പോലുള്ള ഒന്നാണ് കിട്ടിയത്. എല്ലാ വീട്ടുകാരെപ്പോലെ ഞങ്ങളും വീടിന്റെ വാതിലും എ സി മുറികളും ജനാലകളും പ്ലാസ്റ്റിക്കു കൊണ്ട് അടയ്ക്കും. വിഷ വാതകം അകത്തു കയറാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എടുക്കുന്നത്.

കുവൈറ്റിലുണ്ടായിരുന്നവരാണ് ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചത്. ജനുവരിയില്‍ ഇറാഖി സേന സൗദിയുടെ ബോര്‍ഡര്‍ ടൗണായ കബ്ജി പിടിച്ചടക്കിയതോടെ എല്ലാവരിലും ഭീതി ഏറി. ഇതു വരെ ഭയന്നിരുന്നത് മിസൈലുകളെയായിരുന്നു. രണ്ടു ദിവസത്തെ രക്തച്ചൊരിച്ചിലിനിടയില്‍ ഇറാഖി പട്ടാളത്തെ സഖ്യസേന തുരത്തി. സൗദിയില്‍ കടന്നവരാരും അതു പോലെ തിരിച്ചുപോയില്ല. 300 റിലധികം ഇറാഖി പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 400ല്‍ അധികം പട്ടാളക്കാരെ തടവുകാരാക്കുകയും ചെയ്തു. സഖ്യസേനയുടെ പട്ടാളക്കാരും കൊല്ലപ്പെട്ടു. മരണ സംഖ്യ ഇറാഖില്‍ കൂടിക്കൊണ്ടിരുന്നു.
മനുഷ്യത്വം നഷ്ടപ്പെട്ടു പോയ ഭരണാധിപന്മാര്‍ ഒരു രാജ്യത്തുണ്ടായാല്‍ ആ രാജ്യത്തെ നശിപ്പിക്കും. സമാധാന കാംക്ഷികളായ ഭരണാധികാരികളുണ്ടെങ്കില്‍ അതു തന്നെയാണ് ആ രാജ്യത്തിന്റെ സുരക്ഷിതത്വം. ആപത്ത് വരുന്നു എന്ന അറിയിപ്പുമായി സൈറണ്‍ മുഴങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന നെടുവീര്‍പ്പുകള്‍ കുറച്ചൊന്നുമല്ല. പുറത്ത് നിന്നിട്ട് എത്രയോ പ്രാവശ്യം അകത്തേക്ക് ഓടിക്കയറേണ്ടി വന്നു. ഉറക്കമില്ലാത്ത രാത്രികള്‍, കുട്ടികളെ നോക്കുമ്പോഴുള്ള ഉത്കണ്ഠ, വിങ്ങല്‍, നിര്‍വികാരത തീവ്രയുദ്ധം നടക്കുന്ന രണഭൂമിയിലേതു പോലെയാണ് മനസ്സിനുള്ളിലെ യുദ്ധം. ഒരു മനുഷ്യന്‍ ജന്മമെടുക്കുന്നത് രക്തത്തില്‍ കുളിച്ചു മരിക്കാനാണോ, ഓപ്പറേഷന്‍ ഡസേര്‍ട്ട് ഫീല്‍ഡെന്നും സ്‌റ്റോവെന്നുമൊക്കെ പേരിട്ടിരുന്ന യുദ്ധം 1991 ജനുവരി 17 നു അവസാനിക്കുമ്പോഴാണ് മരണഭീതിയകന്നത്.

യുദ്ധങ്ങളും സംഘര്‍ഷങ്ങളുമില്ലാത്ത ഒരു ലോകത്തെ വാര്‍ത്തെടുക്കുവാന്‍ സമാധാനത്തിന്റെ ദൂതുമായി ഓരോ രാജ്യങ്ങളും മുന്നോട്ടു വരട്ടെ. യുദ്ധം കഴിഞ്ഞയുടനെ സുഹൃത്തുക്കളുടെ മക്കളും മറ്റുള്ളവരും കുവൈറ്റിലേക്ക് പോകാന്‍ തയ്യാറെടുത്തു. അതില്‍ ഒരു തമിഴന്‍ മദ്രാസിലേക്ക് പോകാനായി കാത്തിരുന്നു. അവരെ ഞങ്ങള്‍ കുവൈറ്റിന്റെ അതിര്‍ത്തിയായ കഫ്ജി വരെ അനുഗമിച്ചു. ഇറാഖി പട്ടാളം അക്രമിച്ച കഫ്ജി എനിക്കും കാണണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് കാറില്‍ യാത്ര ചെയ്തത്. ദമാമില്‍ നിന്നു രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. യുദ്ധത്തില്‍ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഭിത്തികള്‍, കേടായ ടാങ്കറുകള്‍, ഒക്കെ അവിടെ കണ്ടു. അതിനടുത്തു തന്നെ അറേബ്യന്‍ ഓയില്‍ കമ്പനിയും ചെറിയൊരു ആശുപത്രിയുമൊക്കെ കണ്ടു മടങ്ങി. അങ്ങോട്ടുപോയതും വന്നതും ജുബൈയില്‍ വഴിയാണ്. യാത്രയില്‍ പല ഭാഗത്തും ഈന്തപ്പനകളും ഒട്ടകങ്ങളും ധാരാളമായി കണ്ടു.

നീണ്ട മാസങ്ങളായി ഭയമായിരുന്നു മനസ്സില്‍ ഇപ്പോള്‍ ആഹ്ലാദത്തിരകാളാണുള്ളത്. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന കാവ്യ സങ്കല്‍പ്പങ്ങള്‍ ഉണര്‍ന്നു. അത് എത്രമാത്രം ഹൃദയഹാരിയാകുമെന്ന് എനിക്കറിയില്ല. ആദ്യം എഴുതിയത് യുദ്ധക്കൊതിയന്മാരുടെ മണ്ണിലെ നിസ്സഹായരായ മനുഷ്യരെപ്പറ്റിയാണ്. പ്രാര്‍ത്ഥിക്കുന്നവനെ നിരാശനും അസ്വസ്തനുമാക്കിയത് എന്താണ്. യുദ്ധം എന്താണ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് അല്ലാഹുവില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ. തിന്മയെ തടയാന്‍ ഭൂതങ്ങളെ പുറത്താക്കാന്‍ ആയുധം വേണം പക്ഷേ ആത്മാവില്ലാത്ത യുദ്ധങ്ങള്‍ ആവശ്യമുണ്ടോ. ദുരന്തങ്ങള്‍ നേരിടുന്ന യുദ്ധ ഭൂമിയില്‍ ദൈവത്തെ കാണാന്‍ കഴിയുന്നുണ്ടോ. മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങള്‍ ലേഖനത്തിലെഴുതി ഗള്‍ഫ് മനോരമയ്ക്കും, കൗമുദിക്കും കൊടുത്തു.

അറാംകോ ജോലിക്കാരുടെ താമസസ്ഥലമായ ദഹ്‌റാനിലെ ക്വാര്‍ട്ടറില്‍ ഞങ്ങള്‍ ഒരു ഈസ്റ്റര്‍ സദ്യയില്‍ പങ്കെടുത്തു. അമേരിക്കന്‍, ബ്രിട്ടീഷകാരുടെ കുടുംബങ്ങളാണ് അവിടെ കൂടുതലായി താമസിക്കുന്നത്. അതൊരു കോളനി പോലെ തോന്നി. അതിനുളളില്‍ സ്ത്രീകള്‍ കാറോടിക്കും. സൗദി റോഡുകളില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അവകാശമില്ലായിരുന്നു. അന്നത്തേ സദ്യയില്‍ സായിപ്പും മദാമ്മയും വീഞ്ഞും മദ്യവും കഴിക്കുന്നുണ്ട്. ഞാനും ഒരു ഗ്ലാസ് കുടിച്ചു. ഓമനയ്ക്ക് അതിന്റെ മണം പോലും ഇഷ്ടമല്ല. കുട്ടികള്‍ക്ക് ജൂസും കേക്കുമൊക്കെ കിട്ടി. സായിപ്പ് ഒറ്റയ്ക്കു താമസിക്കുന്ന കോംമ്പൗണ്ടുകളിലും ഞാന്‍ മദ്യം കണ്ടിട്ടുണ്ട്. ഇത് വരുന്നത് ബഹ്‌റിനില്‍ നിന്നാണ്. സൗദി- ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെയാണ് കടത്തുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും സൗദി പോലീസ്.

ബ്രിട്ടനിലെ ആദ്യ എയര്‍ ടാക്‌സി നാലു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന അവകാശവാദവുമായി ടെക്‌നോളജി കമ്പനി. ബ്രിസ്റ്റോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിക്കല്‍ എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് എയര്‍ ടാക്‌സി എന്ന ആശയവുമായി രംഗത്തെത്തിയത്. 2016ല്‍ ആരംഭിച്ച കമ്പനി വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന ഒരു എയര്‍ക്രാഫ്റ്റ് നിര്‍മിക്കുകയും അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്കള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയില്‍ നാഴികക്കല്ലാണ് ഈ കണ്ടുപിടിത്തം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ക്രാഫ്റ്റുകള്‍ ഓണ്‍ ഡിമാന്‍ഡ് പേഴ്‌സണല്‍ എയര്‍ ട്രാവല്‍ സാധ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് പൂര്‍ണ്ണമായും മലിനീകരണ മുക്തവുമാണ്.

ഹെലികോപ്റ്ററിനു സമാനമായ ബോഡിയില്‍ നാലു വശത്തും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച ഡിസൈനാണ് ഇതിനുള്ളത്. ഈ രൂപഘടന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും സാധ്യമാക്കുന്നതിനാല്‍ പൈലറ്റിന്റെ സഹായമില്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. പ്രത്യേക വിമാനത്താവളങ്ങളുടെ ആവശ്യവും ഇതോടെ ഇല്ലാതാകും. എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ജൂണില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ ഗ്ലോസ്റ്റര്‍ഷയറിലെ കെംബിളില്‍ വെച്ച് നടത്തുകയും ചെയ്തു.

ഇതുവരെ ഒരു ഡസനോളം പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തിക്കഴിഞ്ഞു. പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ 5 മിനിറ്റ് വരെ പറക്കാന്‍ ഇതിന് ഇപ്പോള്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഫ്‌ളൈയിംഗ് ടാക്‌സി വിളിച്ചു വരുത്തി യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. ഒാണ്‍ ഡിമാന്‍ഡ് ഓട്ടോണോമസ് ഫ്‌ളൈറ്റുകളായിരിക്കും ഇവ. 2022ഓടെ ഇന്റര്‍സിറ്റി എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved