ലണ്ടന്‍: രണ്ട് മാസത്തില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെടാന്‍ സാധ്യതകളേറെയെന്ന് പഠനം. ടുലെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്ഗദ്ധരുടെ സംഘം നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. ആന്റിബയോട്ടിക്ക് സ്ഥിരമായി ഉപയോഗിക്കുന്ന 50 മുതല്‍ 60 വയസ് വരെ പ്രായമുള്ള സ്ത്രീകളിലാണ് ഏറ്റവും കുടുതല്‍ ഹൃദയാഘാതത്തിന് സാധ്യത കാണുന്നതായി പഠനം വ്യക്തമാക്കുന്നു. രക്തധമനകളിലെ സന്തുലിതാവസ്ഥയില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ് അപകടങ്ങളുണ്ടാക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 36,500 ലേറെ ആന്റിബോട്ടിക്ക് ഉപഭോക്താക്കളായ സ്ത്രീകളിലാണ് പഠനം നടത്തിയിരിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു. രോഗങ്ങള്‍ക്കു ഡോക്ടര്‍മാര്‍ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നു നിര്‍ദേശിക്കുന്നതു വഴിയുള്ള തുടര്‍ച്ചയായ ഉപയോഗം മരുന്നു പ്രതിരോധിക്കുന്ന രോഗാണുക്കളെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ കൃത്യമായ കോഴ്‌സില്‍ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നല്‍കുന്ന മരുന്ന്, രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിര്‍ത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികില്‍സ നിശ്ചയിച്ചു മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഈ പട്ടികയില്‍ വരും.

ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളര്‍ച്ച ഇല്ല്‌ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാര്‍ത്ഥമോ സംയുക്തമോ ആണ് ആന്റീബാക്ടീരിയല്‍. സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പല്‍, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ ഒരു വിഭാഗമാണ് ആന്റിബയോട്ടിക്കുകള്‍. 1942-ല്‍ സെല്‍മാന്‍ വാക്‌സ്മാന്‍ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിര്‍ദ്ദേശിച്ചത് ഏതു പദാര്‍ത്ഥമാണോ സൂക്ഷ്മജീവികളാല്‍ നിര്‍മ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയില്‍ മറ്റ് സൂക്ഷ്മജീവികളുടെ വളര്‍ച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ആന്റിബയോട്ടികള്‍ ഗണ്യമായി ഉപയോഗിക്കാന്‍ ആരംഭിച്ചതിന് ശേഷം ഇവയുടെ ഉപയോഗം മറ്റു ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ടാക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി. ഇതോടെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗദ്ധര്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.