ന്യൂസ് ഡെസ്ക്
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ തന്നെ സമൂഹത്തിലും പാർട്ടിയിലും ഒറ്റപ്പെടുത്താൻ സംഘടിതമായ ശ്രമം നടന്നെന്ന് പി ടി തോമസ് എം.എൽ.എയുടെ വെളിപ്പെടുത്തൽ. വൈദികരുടെ നേതൃത്വത്തിൽ തന്റെ ശവഘോഷയാത്ര വരെ നടത്തി. കോൺഗ്രസ് പാർട്ടിയിലും ഒറ്റപ്പെടുത്താൻ ശ്രമം ഉണ്ടായെങ്കിലും പാർട്ടി തള്ളിപ്പറഞ്ഞില്ല. അഭിപ്രായത്തിൽ ഉറച്ചു നിന്നതിനാൽ തനിക്ക് ഇടുക്കി പാർലമെന്റ് സീറ്റ് നിഷേധിച്ചു. തൃക്കാക്കര എം.എൽ.എ പി.ടി തോമസ് ഒരു മാധ്യമ അഭിമുഖത്തിൽ മനസ് തുറക്കുന്നു.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച സജീവമാകുകയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്തപ്പോള്‍ അതിന് അനുകൂലമായി നിലപാടെടുത്ത് പൊതുസമൂഹത്തോട് സംസാരിച്ച രാഷ്ട്രീയ നേതാവാണ് താങ്കള്‍. എങ്ങനെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് പ്രസക്തമായ രേഖയാണെന്ന നിലപാടിലേക്ക് താങ്കള്‍ തുടക്കത്തില്‍ തന്നെ എത്തിയത്?
ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നോട് പാര്‍ലമെന്റില്‍വെച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം പശ്ചിമഘട്ട മേഖലയിലെ എംപിമാരുടെ യോഗം ജയറാം രമേഷ് വിളിച്ചുചേര്‍ക്കുകയുണ്ടായി. പ്രൊഫസര്‍ ഗാഡ്ഗിലും അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗോവ മുതല്‍ കന്യാകുമാരി വരെയുള്ള എം പിമാരുടെ യോഗമായിരുന്നു അത്. 40 പേരോളം യോഗത്തില്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന യോഗം. അന്ന് ഞാന്‍ തന്നെ എന്റെ നിരവധി സംശയങ്ങള്‍ ഗാഡ്ഗിലിനോട് ചോദിക്കുന്നുണ്ട്. അക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അതോടൊപ്പം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന ഖനനം ഒരു വലിയ പ്രശ്നമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഇടുക്കിയില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അവിടുത്തെ കാലാവസ്ഥ വ്യതിയാനവുമെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലും ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അനിവാര്യമാണെന്നും ഉള്ള തിരിച്ചറിവും എനിക്കുണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ടിനെ കൈമെയ് മറന്ന് പിന്തുണച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബൈബിള്‍ ആണെന്ന് പറയാം. നമ്മള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും അതിന് ഇരയാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ വര്‍ഷാവര്‍ഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കുന്ന തുകയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, സംരക്ഷണ പ്രവര്‍ത്തനം നടത്തുകയാണ് കൂടുതല്‍ ലാഭകരം എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നതായിരുന്നു അന്നത്തെയും ഇന്നത്തെയും എന്റെ വ്യക്തമായ അഭിപ്രായം.
ഇത്തരം ഒരു നിലപാട് താങ്കള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുകയാണ് ചെയ്തത്. ക്രൈസ്തവ സഭയും അതിനെ എതിര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയും ശക്തമായി എതിര്‍ത്തു. പക്ഷെ താങ്കള്‍ നിലപാടില്‍ ഉറച്ചുനിന്നു.
ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ് എന്റെ ഒരു ബോധ്യം. എത്ര ശക്തമായ എതിര്‍പ്പുകളുണ്ടായാലും നേരിടുകയെന്നതാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളികളഞ്ഞുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നെ അത്ഭുതപ്പെടുത്തിയത് പ്രകൃതി സംരക്ഷണമുള്‍പ്പെടെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന, പരിഷത്തിനെയൊക്കെ പിന്‍പറ്റി പ്രകൃതി സംരക്ഷണത്തിന്റെയൊക്കെ ആളുകള്‍ തങ്ങളാണെന്ന് പറയുന്ന ഇടതുപക്ഷം എന്നുപറയുന്ന ആളുകള്‍ ഗാഡ്ഗില്‍ കമ്മിറ്റിയോട് സ്വീകരിച്ച സമീപനമാണ്. അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു അവര്‍ ആ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ഇടുക്കിയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് തട്ടിയെടുക്കാനുള്ള അവസരമായാണ് സിപിഐ എം അതിനെ ഉപയോഗിച്ചത്. എത്രമാത്രം തരം താണ നിലപാടായി അതെന്ന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ബോധ്യമാകും.
അതേസമയം എത്രയോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യക്തിപരമായും അല്ലാതെയും എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അവരുടെയൊക്കെ ഒറ്റപ്പെട്ട സ്വരമായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അത് എനിക്ക് നല്ല ആത്മബലം നല്‍കി. എന്റെ പാര്‍ട്ടിയില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇടുക്കിയില്‍ എന്റെ പാര്‍ട്ടിയില്‍നിന്ന് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായി. അതില്‍ ഭാഗികമായി അവര്‍ വിജയിച്ചു. അതിനെ തുടര്‍ന്നാണ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെയും എതിര്‍പ്പുകളുടെ പാശ്ചാത്തലത്തില്‍ ഇടുക്കിയില്‍ എന്നെ മല്‍സരിപ്പിച്ചാല്‍ ഒരു സീറ്റു നഷ്ടമാകുമെന്ന തോന്നലിലാണ് മാറ്റി നിര്‍ത്തിയത്. വണ്ടി പോയി കഴിഞ്ഞിട്ട് കൈകാണിച്ചിട്ട് കാര്യമില്ലെങ്കിലും ഞാന്‍ ഇടുക്കിയില്‍ മല്‍സരിച്ചാല്‍ ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ അതിന് തയ്യാറുമായിരുന്നു.
പാര്‍ട്ടി കൂടെയില്ലെങ്കിലും ജനങ്ങളെ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവോ?
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പിലാക്കണമെന്നല്ല ഞാന്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോടെ ഞാന്‍ കട്ടപ്പനയില്‍ ഏകദേശം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ടൗണ്‍ ഹാളില്‍ യോഗം വിളിച്ചു. ഇടുക്കിയിലെ മുഴുവന്‍ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ആ യോഗത്തില്‍ പിന്നീട് സര്‍ക്കാര്‍ നിയമിച്ച ഉമ്മന്‍ വി ഉമ്മന്‍ ഉള്‍പ്പെടെയുളളവരും കെ എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നും അതിന്റെ കണ്ടന്റ് എന്താണ് എന്നും ചര്‍ച്ചചെയ്യാനായിരുന്നു യോഗം. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നുപോലും അറിയാത്തവര്‍ അഭിപ്രായം പറയുന്ന സാഹചര്യമായിരുന്നു അന്നുണ്ടായത്. അത് എന്താണെന്ന് വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. യോഗം പകുതിയായപ്പോള്‍ പള്ളീലച്ചന്‍മാരും കുറച്ചാളുകളും ചേര്‍ന്ന് വന്ന് ബഹളം ഉണ്ടാക്കി. ഗാഡ്ഗില്‍ കമ്മിറ്റിയെക്കുറിച്ച് ഒരു ചര്‍ച്ചയും പാടില്ലെന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. സംഘര്‍ഷത്തോളം എത്തി. ചിലര്‍ക്ക് എന്താണ് ഈ റിപ്പോര്‍ട്ട് എന്ന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ളോഹയിട്ട വൈദികരടക്കമുള്ളവര്‍ ബഹളമുണ്ടാക്കിയത്. യോഗം പിരിച്ചുവിട്ടു. പിറ്റേദിവസം തൊട്ട് ദേവലായങ്ങള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ചകളിലൊക്കെ ഞാന്‍ ഒരു അന്തിക്രിസ്തുവെന്ന മട്ടില്‍ പ്രചാരണം അഴിച്ചുവിട്ടു. വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായി. എനിക്ക് മുന്തിരിത്തോപ്പുകളുണ്ട്, എനിക്ക് എറണാകുളത്ത് ബഹുനില കെട്ടിടങ്ങളുണ്ട്. ബിസിനസ്സ് ശൃംഖലയുണ്ട്. അതുകൊണ്ട് പിടി തോമസിന് ഇടുക്കിയില്‍നിന്ന് പോയാല്‍ പ്രശ്നമില്ലെന്നൊക്കെയുള്ള പ്രചാരണമായിരുന്നു നടന്നത്. അതിനെതുടര്‍ന്ന് അഞ്ച് സ്ഥലങ്ങളില്‍ എന്റെ ശവഘോഷയാത്ര നടത്തി. ടാബ്ലൊയൊന്നുമല്ല, യഥാര്‍ത്ഥത്തിലുള്ള നാലഞ്ച് വൈദികരുടെ നേതൃത്വത്തിലായിരുന്നു ശവഘോഷയാത്ര. എന്റെ ശവമഞ്ചം വഹിച്ചുകൊണ്ട് പ്രതീകാത്മകമായി കുറേ പേര്‍ അതില്‍ പങ്കെടുത്തു. അതിന്റെ പിറകില്‍ കുന്തിരിക്കം വീശി കൊണ്ട് പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി ശവസംസ്‌ക്കാരം നടത്തുകയും ചെയ്തു. 1200 കിലോ തൂക്കം വരുന്ന പോത്തുകളെ വെട്ടി അവിടെ എത്തിയ ആളുകള്‍ക്ക് സന്തോഷ സൂചകമായി ഭക്ഷണം നല്‍കുകയും ചെയ്തു. അവിടെ എനിക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ പങ്കെടുക്കുന്ന മീറ്റിങുകളില്‍, ആദ്യമൊക്കെ പബ്ലിക്ക് മീറ്റിങുകളിലായിരുന്നു ബഹളം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരെ സ്വാധീനിച്ചു അവര്‍ കമ്മിറ്റി കൂടുമ്പോഴൊക്കെ പിടി തോമസ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരുമ്പോള്‍ നാലഞ്ച് പേര്‍ ഒഴിച്ച് ബാക്കിയെല്ലാവരും പി ടി തോമസ് ഈ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുന്ന സാഹചര്യമുണ്ടായി. ഞാന്‍ പറഞ്ഞു എന്റെ നിലപാട് ഞാന്‍ നല്ല ബോധ്യത്തോടെ എടുത്തതാണ്. പാര്‍ട്ടി നടപടി എടുത്താലും നിലപാട് മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായി ഞാന്‍ സംസാരിച്ചു. അവരൊക്കെ ഒറ്റയ്ക്ക് കാണുമ്പോള്‍ പിടി എടുത്ത നിലപാട് തെറ്റല്ല എന്ന് പറഞ്ഞുവെങ്കിലും പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞില്ല. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞില്ല. ഇടതുപക്ഷ പ്രസ്ഥാനം ഏറ്റവും നീചമായ പ്രചാരണമാണ് നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘം എനിക്കെതിരെ ഇടുക്കി ജില്ല മുഴുവന്‍ ജാഥ നടത്തി. അവര്‍ ഇപ്പോള്‍ സമ്മതിക്കില്ല. എന്റേയടുത്ത് തെളിവുകളുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും എനിക്കെതിരെ വലിയ പ്രചാരണം നടത്തി. അതേസമയം ഡിവൈഎഫ്ഐയില്‍പ്പെട്ടതും അല്ലാത്തവരുമായ ആളുകള്‍ എനിക്ക് വ്യക്തിപരമായി പിന്തുണ നല്‍കുകയും ചെയ്തു.
പക്ഷെ, ജനങ്ങള്‍ക്കും ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നില്ലേ?
200-250 വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ മൂന്നാറിലുണ്ടായിരുന്നു. ഒറ്റ ഇരുനില കെട്ടിടം അവര്‍ പണിതിട്ടില്ല. അവര്‍ക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല. ഇപ്പോള്‍ നോക്കൂ, 10 ഉം 15 ഉം നിലയുള്ള ബഹുനിലകെട്ടിടങ്ങളാണ് ഉള്ളത്. തെന്നിമാറുന്ന ഭൂപ്രകൃതിയാണ് മൂന്നാറിലേത്. ബ്രിട്ടീഷുകാര്‍ ബഹുനില കെട്ടിടമുണ്ടാക്കാതിരുന്നത് മണ്ണിന്റെ ഘടന നോക്കിയതുകൊണ്ടാണ്. ഇടുക്കി ജില്ലയില്‍ വീടുവെയ്ക്കരുതെന്നൊന്നും ആരും പറഞ്ഞിട്ടില്ല. ഗാഡ്ഗിലും പറഞ്ഞിട്ടില്ല. കൃഷി ചെയ്യരുതെന്നും പറഞ്ഞിട്ടില്ല. പിന്നെ ആരെയും ഇറക്കി വിടില്ലെന്നും വ്യക്തമാക്കിയതാണ്. ഇക്കാര്യം പല തവണ ഞാന്‍ ഗാഡ്ഗിലുമായി സംസാരിച്ചതാണ്. ഒരു കൃഷിക്കാരനെയും ഇറക്കിവിടേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അതുമാത്രമല്ല, ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയ പശ്ചിമഘട്ടത്തിലെ കൃഷി ചെയ്ത ഉത്പന്നങ്ങള്‍ക്ക് വില മുന്നോ നാലോ ഇരട്ടി വര്‍ധിക്കുകയാണ് ചെയ്യുക. അങ്ങനെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് രാജ്യാന്താര വിപണിയില്‍ വില കൂടുതല്‍ ലഭിക്കും. എന്നാല്‍ പശുവിനെ വളര്‍ത്താന്‍ പറ്റില്ല, കപ്പ ഇടാന്‍ പറ്റില്ല എന്നൊക്കെയായി പ്രചാരണം. കപ്പ ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇടുക്കിക്കാര്‍ പ്രശ്നമുണ്ടാക്കും. ചെരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന വിളകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ ഇപ്പോഴും കപ്പ ഇടുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയില്‍ കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ വര്‍ഷം തോറും മണ്ണിളക്കേണ്ടിവരുന്ന വിളകള്‍ നിയന്ത്രിക്കണമെന്നാണ് പറഞ്ഞത്. അവിടെ മണ്ണൊലിപ്പ് തടയുന്ന വിളകളും മരവും വെച്ചുപിടിക്കണം. അതിനെയാണ് വിളകള്‍ കൃഷിചെയ്യരുത്, പശുവിനെ വളര്‍ത്തരുത്, വീടുകള്‍ക്കെല്ലാം പച്ച പെയിന്റടിക്കണം എന്നിങ്ങനെയൊക്കെ പ്രചാരണം നടത്തിയത്. എന്നിട്ട് ബിഷപ്പ് പള്ളികളില്‍ പ്രസംഗിച്ചത് എന്റെ നേതൃത്വത്തില്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടു എന്നാണ്. ഇടുക്കി കാടാക്കിമാറ്റാന്‍ ഞാന്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടുവെന്നാണ് പ്രചരിപ്പിച്ചത്. മയില്‍ ഇടുക്കിയില്‍ എത്തിയതിന് കാരണം ഞാന്‍ ഇറക്കി വിട്ടതുകൊണ്ടാണെന്ന് പറഞ്ഞു. ചൂടുകൂടിയ സ്ഥലങ്ങളില്‍ മയിലെത്തും എന്നുപറയാറുണ്ട്. ഇതെല്ലാം ഗാഡ്ഗില്‍ വന്നതുകൊണ്ടാണെന്നാണ് പറഞ്ഞത്.
ഇടുക്കിയില്‍ കാടിന്റെ അളവ് കുറഞ്ഞപ്പോള്‍ കാട്ടാനയൊക്കെ ഇറങ്ങി വന്നു. ഗാഡ്ഗില്‍ പറഞ്ഞത് പരമ്പരാഗതമായി ആനകള്‍ പോയികൊണ്ടിരുന്ന ആനത്താരയില്‍ നിര്‍മ്മാണം ഒഴിവാക്കണമെന്നാണ്. അവിടെ നിര്‍മ്മാണം നടത്തുമ്പോഴാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങിവരുന്നത്. അതിന് ഇവര്‍ പ്രചരണം കൊടുത്തത് കുമളി മുന്നാര്‍ റോഡിന്റെ വലതുവശത്ത് ആരും താമസിക്കാന്‍ പാടില്ലെന്ന രീതിയിലാണ്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് വൈദികര്‍ ഇങ്ങനെ പറയുന്നത്. വിശ്വാസി അള്‍ത്താരയില്‍നിന്ന് ഒരു വൈദികന്‍ കള്ളം പറയില്ലെന്നാണ് കരുതുക. അയാളെ കുറ്റം പറയാന്‍ പറ്റില്ല. അപ്പോ പിടി തോമസിനെ കൊല്ലണമെങ്കില്‍ കൊല്ലണം എന്ന് തോന്നും.
അതേസമയം ഇടുക്കി ജില്ലയില്‍ തന്നെയുള്ള ചില വൈദികര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. പിടി തോമസ് പറയുന്നതാണ് ശരിയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ബൈബിളില്‍ ഉല്‍പത്തിയില്‍ പറയുന്ന കാര്യം ഈ മനോഹരമായ ഭൂമി നിന്നെ ഏല്‍പ്പിച്ചിരിക്കുന്നത് അത് നശിപ്പിക്കാനല്ല, അത് കാത്ത് പരിപാലിച്ച് അനന്തര തലമുറയ്ക്ക് കൈമാറാനാണെന്നാണ്. അത് നശിപ്പിക്കാന്‍ അധികാരമില്ല. ഈ ഉത്പത്തിയിലെ പ്രഘോഷണമാണ് മാര്‍ക്സും ഗാന്ധിയും ക്വാട്ട് ചെയ്യുന്നത്. ഇടതുപക്ഷം മാര്‍ക്സിനെയൊക്കെ ഉദ്ധരിക്കുകയും ഇവിടെ ഗാഡ്ഗിലിന്റെ കോലം കത്തിക്കുകയുമാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് തലമുറകളെ ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാവുക?
കോണ്‍ഗ്രസ് പാര്‍ട്ടി എന്റെ നിലപാട് അംഗീകരിച്ചില്ലെന്നതും എനിക്ക് അവിടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്നതും ശരിയാണെങ്കിലും എനിക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്നതിന്റെ അര്‍ത്ഥം വ്യത്യസ്ത അഭിപ്രായത്തെ പൂര്‍ണമായും തള്ളിയില്ലെന്നത് തന്നെയാണ്. വി എം സുധീരന്‍ ഒരിക്കല്‍ പറഞ്ഞത് എനിക്ക് തൃക്കാക്കര സീറ്റ് നല്‍കിയത് ഇടുക്കിയില്‍ പിടി തോമസിനെ സംരക്ഷിക്കാന്‍ കഴിയാത്തിന്റെ പശ്ചാത്താപത്തെ തുടര്‍ന്നാണെന്നാണ്. അങ്ങനെയാണ് അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. എന്നെ അന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. അത് ശരിയായിരിക്കാം. കോണ്‍ഗ്രസ് എന്നെ തള്ളിപറഞ്ഞില്ല. അത് ജനാധിപത്യ ബോധം കൊണ്ടാണ്.
എന്നാല്‍ ഇടതുപക്ഷത്തിന്റെ നിലപാടിനെ പുച്ഛത്തോടെയാണ് കാണേണ്ടത്. ഒരു സീറ്റിനുവേണ്ടി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. താമരശ്ശേരി ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. സഭ പലപ്പോഴും, അതിന്റെ എല്ലാ പിന്തിരിപ്പന്‍ സ്വഭാവം ഉള്ളപ്പോഴും, പല നവോത്ഥാന നടപടികളും സ്വീകരിച്ചിട്ടുണ്ട്. യേശു ക്രിസ്തു വിപ്ലവകാരികയായിരുന്നു. അതിന് ഉപോല്‍ബലകമായി പല വൈദികരും പ്രവര്‍ത്തിച്ചിട്ടുമുണ്ട. ദീപിക പത്രത്തില്‍ തുടര്‍ച്ചയായി എത്ര ലേഖനങ്ങളാണ് ശുദ്ധ കള്ളത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത്. അത്ര മോശപ്പെട്ട ലേഖനങ്ങളാണ് ദീപിക പ്രസിദ്ധീകരിച്ചത്. വ്യാജ പ്രചാരണങ്ങള്‍ ഇതോടൊപ്പം എടുത്തുപറയേണ്ടതുണ്ട്.
എന്തുകൊണ്ടാണ് പ്രതിപക്ഷം ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
എന്റെ നിലപാട് വ്യക്തിപരമായാണ് പറയുന്നത്. എനിക്ക് പിണറായി സര്‍ക്കാരിന് ഒട്ടും ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ദുരന്തത്തിനിടയില്‍ അത് വിളിച്ചുപറഞ്ഞില്ലെന്നേയുള്ളൂ. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ എത്രയെന്നുവരെ കേരളം കണ്ടുപിടിച്ചിട്ടില്ല. കോടാനുകോടി രൂപ കൊണ്ട് ഇപ്പോഴത്തെ പ്രശ്നം ഒന്നും പരിഹരിക്കില്ല. മുഖ്യമന്ത്രിയെ വെറുതെ കുറ്റപ്പെടുത്തുകയല്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ദുരിതാശ്വാസത്തെക്കുറിച്ചാണ മുഖ്യമന്ത്രി പറയുന്നത്. ദുരിതാശ്വാസത്തിന് എടുക്കേണ്ട നടപടികളെക്കുറിച്ച് നയത്തില്‍ പറയുന്നുണ്ട്. അതില്‍ ഒന്നെങ്കിലും കേരളം നടപ്പിലാക്കിയിട്ടില്ല.
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിവന്നാല്‍ പോലും അതിന്റെ ആഘാതം എത്രയാകും, എത്ര പേരെ ഒഴിപ്പിക്കേണ്ടിവരും. അങ്ങനെ ഒരു സംഗതിയും ചെയ്തിട്ടില്ല. ദുരന്ത നിവാരണ അതോറിറ്റി പറയുന്ന ഒന്നും നടപ്പിലാക്കിയിട്ടില്ല. ആലുവ, പറവുര്‍ പെരിയാര്‍ മേഖലയില്‍ ഒഴുകി വരുന്ന വെള്ളത്തിന്റെ വര്‍ധിച്ച അളവിന്റെ കണക്കുണ്ടോ? വെറുതെ പെരിയാര്‍ ഇങ്ങനെ ഒഴുകി വരികയല്ല ചെയതത്. ഇടുക്കി ഡാമിന്റെ പരമാവധി ഉയരുമ്പോള്‍ മന്ത്രി പറഞ്ഞത് ഞാന്‍ ആഹ്ളാദഭരിതനാണെന്നാണ്. എന്തുകൊണ്ടാണ് അദ്ദേഹം ആഹ്ലാദഭരിതനാകുന്നത്. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതു കൊണ്ട്.
കാലവര്‍ഷത്തില്‍ ഒരിക്കലും ഇടുക്കി നിറഞ്ഞിട്ടില്ല. ഡാമില്‍ ആരും വെള്ളം പിടിച്ചുനിര്‍ത്തില്ല. കഴിഞ്ഞവര്‍ഷം നല്ല കാലവര്‍ഷം ആയിരുന്നു. ഈ വര്‍ഷവും അങ്ങനെയായിരുന്നു പ്രവചനം. കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ ഒന്നാം ക്ലാസില്‍ പോലും പോകേണ്ടതില്ല. ഇവിടെ സര്‍ക്കാര്‍ എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയത്. ആരുടെ തീരുമാനമായിരുന്നു. ആ ചോദ്യത്തിനുത്തരം പറയണം. അതുകൊണ്ടാണ് ഇതുമനുഷ്യ നിര്‍മ്മിതമാണെന്ന് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ അത് പിണറായി വിജയനെ ആക്രമിക്കാനാണെന്നാണ് കരുതരുത്.
പിണറായി വിജയനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ബൂസ്റ്റ് ചെയ്താല്‍ അങ്ങനെയൊന്നും ബൂസ്റ്റാവില്ല. എന്തെങ്കിലും ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ചെങ്ങന്നൂരില്‍ സജി ചെറിയാനും പറവൂരില്‍ വി ഡി സതീശനും നിലവിളിച്ചപ്പോഴാണ് പട്ടാളത്തെ പോലും വിളിച്ചത്. പ്രതിപക്ഷ നേതാവും യുഡിഎഫും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്താണ് സര്‍ക്കാര്‍ അത് ചെയ്യാത്തത്. ജുഡിഷ്യല്‍ അന്വേഷണം എന്നുപറഞ്ഞാല്‍ ആ റിപ്പോര്‍ട്ട് വെച്ച് പിണറായി വിജയനെ പിരിച്ചുവിടാന്‍ അല്ലല്ലോ? എന്തെങ്കിലും വീഴ്ചയുണ്ടായോ? അതിനെക്കാള്‍ ഉപരി ഭാവിയില്‍ എന്തെല്ലാം മുന്നൊരുക്കം നടത്തണം എന്ന കാര്യവും അതില്‍ വരും. അതിനാണ് പ്രാധാന്യം. അങ്ങനെ പറയുമ്പോള്‍ ശ്രീനിവാസന്‍ സിനിമയില്‍ പറയുന്നത് പോലെ, എന്നെയാണ് എന്നെ മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണം എന്നാല്‍ നാളെ എന്തൊക്കെ ചെയ്യണം, ഒരേ സമയം മുല്ലപ്പെരിയാറും ഇടുക്കിയും ഭൂതത്താന്‍ കെട്ടും ഇടമലയാറും തുറന്നുവിടേണ്ടിവന്നാല്‍ എന്തുചെയ്യും. നദിയുടെ തീരത്തുള്ളവരെ എന്ത് ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ആ റിപ്പോര്‍ട്ടിലുണ്ടാവും. തമിഴ്‌നാടുമായി ബന്ധപ്പെട്ട കാര്യം എങ്ങനെയാവണം. ചര്‍ച്ചചെയ്യേണ്ട. പറമ്പിക്കുളം വെള്ളം തമിഴ്നാട്ടില്‍ തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. അവിടുത്തെ വെള്ളം വാച്ചുമരം എന്ന സ്ഥലത്തുകൂടി ഇടമലയാറില്‍ വരുന്നുണ്ട്. നാല് ദിവസം കഴിഞ്ഞാണ് വാച്ചുമരത്തെ ഷട്ടര്‍ അടച്ചത്. ഇവര്‍ മറന്നുപോയി. അത് നാളെ ആവര്‍ത്തിക്കരുത്. അത് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകും.
1924ല്‍ കേരളത്തില്‍ ഡാമുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അന്നത്തെ ദുരന്തം ഇന്നുണ്ടാകാന്‍ പാടില്ല. കാരണം വെള്ളം പിടിച്ചുനിര്‍ത്തുന്നതാണല്ലോ ഡാം. പെരിങ്ങല്‍കുത്തിന്റെ മുക്കാല്‍ ഭാഗവും ചെളിയും മറ്റും നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ വിഡ്ഢിത്തം പറയുന്നത്. അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നുവെന്ന്. പെരിങ്ങല്‍കൂത്തിലെ ചെളി വാരിക്കളഞ്ഞെങ്കില്‍ അതുമതിയായിരുന്നു. അത് പറ്റിയിട്ടില്ല. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി എന്തുചെയ്യണമെന്നത് സംബന്ധിച്ച് കെഎസ്ഇബി ക്ക് മാസ്റ്റര്‍ പ്ലാനുണ്ട്. ഡാമുകള്‍ എങ്ങനെയാവണമെന്ന നിര്‍ദ്ദേശമുണ്ട്. അത് പാലിച്ചോ? പാലിച്ചെങ്കില്‍ പറയട്ടെ. ഇടമലയാറില്‍ നാലഞ്ച് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാതെ വെള്ളം പിടിച്ചുനിര്‍ത്തി. അത് തുറന്നുവിട്ടാല്‍ മതിയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് മൂഴിയാര്‍, കക്കി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ ഇല്ലായിരുന്നുവെന്നാണ്. വിവരക്കേടാണ് അത്. റാന്നി ടൗണില്‍ വെള്ളം കയറിയത് നോക്കൂ. രാത്രിയാണ് അവിടെ വെള്ളം കയറിയത്. അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പകല്‍ റാന്നിയില്‍ വെള്ളം എത്തുന്ന രീതിയില്‍ തുറന്നുവിടാമായിരുന്നു. അത് ചെയ്തില്ല. റെഡ് അലര്‍ട്ട് ചുമ്മാ ഒരു അനൗണ്‍സ്മെന്റ് അല്ല. അതിന് നടപടികള്‍ വേണം. അലര്‍ട്ടിന്റെ കാര്യം അനൗണ്‍സ് ചെയ്ത മൂന്ന് വണ്ടികള്‍ വെള്ളത്തില്‍ പെട്ടിട്ടുണ്ട്. അലര്‍ട്ട് ഫലപ്രദമാണെങ്കില്‍ വണ്ടി വെള്ളത്തില്‍ പോകുമായിരുന്നോ? 1924 ലെ വെളളപ്പൊക്കത്തിന്റെ നാലിലൊന്ന് വെള്ളം ഇപ്പോള്‍ വരാന്‍ പാടില്ല. കാരണം അണക്കെട്ടുകള്‍ ഉള്ളതുകൊണ്ട്. ബാലകൃഷ്ണപ്പിള്ള ചോദിക്കുകയുണ്ടായി അച്ഛന്‍കോവിലാറില്‍ വെള്ളം കയറിയത് അണക്കെട്ടുണ്ടായതുകൊണ്ടാണോ എന്ന്. ശരിയാണ് അണക്കെട്ട് ഉണ്ടെങ്കില്‍ വെള്ളം കയറില്ലായിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതിന് ഒരു കാരണം കുടി പറയാം. ഈ മുന്നാര്‍ സിസ്റ്റത്തിലെ ഡാമുകള്‍ മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങി ഏകദേശം ഒമ്പത് ഡാമുകളാണ്. ഈ ഒമ്പത് ഡാമുകള്‍ ഒന്നൊന്നായി തുറന്നുവിടാന്‍ കഴിഞ്ഞാല്‍ എത്ര വെള്ളം സംഭരിച്ചുനിര്‍ത്താം. ഇനിയുള്ള കാലത്ത് ഈ ഡാമുകള്‍ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളായി മാറും. പുഴയുടെ അടിയില്‍ താമസിക്കുന്നവര്‍ക്ക് ചില അവകാശം ഉണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കണം. വര്‍ഷത്തില്‍ ഡാമുകള്‍ തുറക്കണം. വൈദ്യുതി ഉത്പാദനത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതിന് മറ്റ് വഴികള്‍ തേടണം. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ പുഴയുടെ അരികില്‍ കൊണ്ടുപോയി വീടുവെയ്ക്കുന്ന സ്വഭാവം മാറും.
നവകേരളത്തിന്റെ നിര്‍മ്മാണത്തിന് ഇനിയെന്ത് ചെയ്യണം എന്നാണ് താങ്കളുടെ നിര്‍ദ്ദേശം? പരിസ്ഥിതി സംരക്ഷണം പോലുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് തോന്നുന്നുണ്ടോ?
അതില്‍ ഒരു പ്രതീക്ഷയും എനിക്കില്ല. ഒരു ഉദാഹരണം പറയാം. ആറ് മാസം മുമ്പാണെന്ന് തോന്നുന്നു നിയമസഭയില്‍ വരള്‍ച്ചയെപ്പറ്റി ചര്‍ച്ച നടക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭരണപക്ഷത്തുനിന്ന് എം എല്‍ എമാര്‍ എന്നെ എഴുന്നേറ്റു കൂവുകയായിരുന്നു. ഇനിയും ഇത് അവസാനിപ്പിക്കാന്‍ ആയില്ലേ എന്ന് ചോദിച്ചുകൊണ്ട്. യുവ എം എല്‍ എമാരായിരുന്നു ഇതില്‍ കൂടുതല്‍. മുഖ്യമന്ത്രിയൊക്കെ പുച്ഛത്തോടെ നോക്കി. ആരും പിന്തുണച്ചില്ല. പ്രതിപക്ഷത്തുള്ളവരും പിന്തുണച്ചില്ല. ഒരാളും പിന്തുണച്ചില്ല. എനിക്ക് പറയാനുള്ള അവകാശം പോലും അനുവദിച്ചില്ല. കൂകി ഇരുത്തുകയായിരുന്നു. ഈ നിലപാട് ആരു തുടര്‍ന്നാലും രക്ഷപ്പെടില്ല.
ആദ്യം ഉരുള്‍പൊട്ടിയ 11 സ്ഥലങ്ങളില്‍ പാറമടകളുണ്ടായിരുന്നു. 54 ചെറുതുംവലുതുമായ ഉരുള്‍പ്പൊട്ടലുണ്ടായി. മഹാഭൂരിപക്ഷവും പാറമടലുകളുടെ അടുത്തുനിന്നാണ്. ചിലര്‍ ചോദിക്കുന്നത് കാട്ടില്‍ ഉരുള്‍ പൊട്ടിയല്ലേ എന്നാണ്. കാട്ടില്‍ താരതമ്യേന കുറവാണ്. കാട്ടില്‍ ഉരുള്‍പ്പൊട്ടുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ നടക്കേണ്ടിയിരുന്നത് സൈലന്റ് വാലിയിലായിരുന്നു. കിഴുക്കാം തൂക്കായ സ്ഥലമാണ് പറമ്പിക്കുളം. അവിടെയും പൊട്ടിയിട്ടില്ല. സ്ഥലങ്ങള്‍ പരിശോധിച്ചുവേണം നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടത്. കഴിയുമെങ്കില്‍ ഹൈറേഞ്ചില്‍ ഇരുനില കെട്ടിടം ഒഴിവാക്കണം. അഥവാ വീടിന് ഒരു മുറി നിര്‍മ്മിക്കണമെങ്കില്‍ ആവാമെന്നല്ലാതെ ബഹുനില കെട്ടിടങ്ങള്‍ പാടില്ല. നവകേരള നിര്‍മ്മാണത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ചട്ടങ്ങള്‍ വേണം. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങളിലെങ്ങനെയാവണം നിര്‍മ്മാണം എന്നതിന് നെതര്‍ലാന്റസ് ഒരു മാത്രകയാണെന്നാണ് അറിഞ്ഞത്. വായിച്ചറിഞ്ഞതാണ് ഞാന്‍ പോയിട്ടൊന്നുമില്ല, അത്തരം അനുഭവങ്ങളൊക്കെ മനസ്സിലാക്കണം. അവര്‍ വെള്ളപ്പൊക്കെത്തെ നിയന്ത്രിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കണം.
ഹൈറെഞ്ച് തന്നെ മൂന്ന് നാല് തരം ഭൂമിയുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ വ്യത്യസ്ത ഭൂമിയാണ്. അവിടെയൊക്കെ കെട്ടിട നിര്‍മ്മാണത്തിന് വ്യത്യസ്തമായ ചട്ടങ്ങള്‍ ആവശ്യമാണ്. നിയമസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഇക്കാര്യങ്ങള്‍ ഉന്നയിക്കും. അതേസമയം ജനങ്ങള്‍ക്ക് ഭൂമി ഇല്ലാത്തതിന്റെയും മറ്റും പ്രശ്നങ്ങളുമുണ്ട്. അതും പരിഗണിക്കണം. കേരളത്തില്‍ പൊതുവില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉണ്ടാവണം. ഇപ്പോഴുള്ള ചട്ടങ്ങള്‍ പോലും ലംഘിക്കുകയാണ്. ഉദാഹരണത്തിന് എറണാകുളത്ത് തീപിടുത്തം ഉണ്ടായാല്‍ പകുതി പ്രദേശത്തുപോലും ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. വാട്ടര്‍ ഫ്രണ്ടേജായിരുന്നു കേരളത്തിലെ വലിയ പരസ്യം. വരപ്പുഴയ്ക്ക് പോകുന്നവഴിക്ക് ഓവര്‍ ബ്രിഡ്ജിന് സമീപം ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയുടെ പരസ്യമുണ്ട്. നിങ്ങളുടെ സ്വപ്ന ഭവനത്തിനുവേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നുവെന്നാണ് പരസ്യം. കുറെ വില്ലകള്‍ ഉണ്ട്. ഇപ്പോള്‍ ആ വില്ലകളുടെ താഴെ മുഴുവന്‍ വെള്ളം കെട്ടികിടക്കുകയായിരുന്നു. അതുകൊണ്ട് വാട്ടര്‍ ഫ്രണ്ടേജ് എന്ന സങ്കല്‍പം തന്നെ മാറി.
രാജഭരണകാലത്തുപോലും പുഴയില്‍നിന്ന് ഇത്രമീറ്റര്‍ അകലം പുറമ്പോക്കായി പ്രഖ്യാപിക്കുമായിരുന്നു. ഇന്നതില്ല. തോടുകളും പുഴയും കൈയേറിയിരിക്കുകയാണ്. വില്ലേജ് മാന്വല്‍ എന്ന ഒരു സംഗതിയുണ്ട്. റവന്യുവിന്റെ പ്രധാനപ്പെട്ട രേഖയാണ്. ഇതില്‍ പറയുന്നുണ്ട് വില്ലേജ്മാന്‍ തന്റെ ഏരിയയില്‍ ഒരു മാസത്തിലൊരിക്കല്‍ കൈയേറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു വില്ലേജ് മാന്വേല്‍ ഉണ്ട്. ഇത് ചെയ്താല്‍ മതി. അപ്പോള്‍ തന്നെ കുറെ പ്രശ്നങ്ങള്‍ തീരും. അതുപോലെ ചില മരങ്ങള്‍ ഉള്ള സ്ഥലത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായില്ല എന്നാണറിയുന്നത്. അത് ശാസ്ത്രീയമായി പരിശോധിക്കേണ്ടതാണ്. അവശേഷിക്കുന്ന വന ഭൂമിയാണ് കാര്‍ഡമമം റിസര്‍വ് ഏറിയയില്‍ നിന്നുപോലും മരങ്ങള്‍വെട്ടിമാറ്റാനുള്ള അനുമതിയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. കൈയേറ്റത്തിന് പിന്തുണയാണ്. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ കൈയേറ്റങ്ങള്‍ക്ക് നല്‍കിയ പിന്തുണ.
അതുപോലെ മുന്നാറിലെ പ്ലം ജൂഡി എന്ന റിസോര്‍ട്ട്. അവിടെയാണ് ഉരുള്‍പൊട്ടലുണ്ടായി വിദേശികള്‍ ഇറങ്ങി ഓടുന്നത് നമ്മള്‍ കണ്ടത്. ഈ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ സബ്കലക്ടറും ഇടുക്കി കലക്ടറും പറഞ്ഞതാണ്. പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞാണ് തുറന്നുകൊടുത്തത്. ഇതിന് ഹൈക്കോടതി സമാധാനം പറയണം. എന്തുകൊണ്ടാണ് നിയമങ്ങള്‍ സംരക്ഷിക്കുന്ന കോടതി പ്ലം ജൂഡിപോലുള്ള റിസോര്‍ട്ട് തുറക്കണമെന്ന് പറയുന്നത്. കോടതിയ്ക്കും മാറ്റം വേണം. ഭാഗ്യം കൊണ്ടാണ് നേരത്തെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടത്. പള്ളിവാസലിന്റെ പെന്‍സ്ററോക്ക് പൈപ്പിന്റെ ഒരു കിലോ മീറ്റര്‍ പരിധി യില്‍ ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണ്. ബഹുനിലകെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അതുള്‍പെടെയുള്ള ഫയല്‍ മുഖ്യമന്ത്രി ഓഫീസില്‍ ഒരു വര്‍ഷത്തിലേറെയായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. പ്ലം ജൂഡിഉള്‍പ്പെടെയുള്ള ഫയലാണ് പൂഴ്ത്തി വെച്ചത്. ഒരുവര്‍ഷമായില്ലേ, ഫയല്‍ പ്രസവിച്ചോ എന്ന് നോക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ ആക്രമിക്കുകയായിരുന്നു.
ഈ അപകടം കേരള ജനതയെ എല്ലാതരം ഭിന്നതകളില്‍നിന്നും യോജിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള കാര്യങ്ങള്‍ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ധാരണയുണ്ടാകണം. ഉണ്ടായാല്‍ നന്നായി.
ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് വനിതയായ ജൂഡിത്ത് കില്‍ഷോയും മുന്‍ ഭര്‍ത്താവ് അലനും കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി ഇരുവരും അന്വേഷണങ്ങളും ആരംഭിച്ചു. ഒടുവില്‍ 8,200 പൗണ്ട് നല്‍കി അമേരിക്കന്‍ യുവതിയില്‍ നിന്ന് അവരുടെ ഇരട്ടക്കുട്ടികളെ വാങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു കരാര്‍. കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ ബ്രിട്ടീഷ് ദമ്പതികളുടെ ശ്രമം ആത്മാര്‍ത്ഥമായിരുന്നെങ്കിലും നിയമപരമായി കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചിരുന്നില്ല. അത് പിന്നീട് വലിയ വിവാദമാവുകയും സോഷ്യല്‍ കെയര്‍ ഇടപെട്ട് കുട്ടികളെ തിരികെ അമേരിക്കയിലേക്ക് അയക്കുകയും ചെയ്തു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന് ശേഷം കില്‍ഷോയ്ക്ക് കുട്ടികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ അമേരിക്കയില്‍ സുഖമായി വളരുന്നതായും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കില്‍ഷോയ്ക്ക് അന്ന് തനിക്ക് വളര്‍ത്താന്‍ കഴിയാതെ പോയ കുട്ടികളുടെ ചുറ്റുപാടുകളെക്കുറിച്ച് ഇന്ന് നന്നായി അറിയാം. കിയാറ, കെയാറ വെക്കര്‍ എന്നാണ് അവരുടെ പേര്. ഇരുവരും ഇഷ്ട വിഷയമായ സോഷ്യല്‍ സയന്‍സാണ് പഠിക്കുന്നത്. പണ്ട് നടന്ന സംഭവങ്ങളെ വളരെ കൃത്യമായി തന്നെ കില്‍ഷോ ഓര്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യമാണ് കുട്ടികളെ തന്നില്‍ നിന്ന് അകറ്റിയതെന്ന് അവര്‍ പറയുന്നു.
അവരെ വളര്‍ത്തി വലുതാക്കേണ്ടയാള്‍ ഞാന്‍ തന്നെയായിരുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്ന് കില്‍ഷോ പറയുന്നു. അവര്‍ ജീവിതത്തില്‍ മെച്ചപ്പെട്ട നിലയിലാണെന്ന് അറിയുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. 64കാരിയായ താന്‍ കുട്ടികളെക്കുറിച്ച് എന്നും ഓര്‍ക്കാറുണ്ട്. അവര്‍ക്ക് മികച്ചൊരു ജീവിത സാഹചര്യമുണ്ടാവുക എന്നത് തന്നെയായിരുന്നു താനും ആഗ്രഹിച്ചിരുന്നത്. നല്ലൊരു ജീവിതം അവര്‍ അര്‍ഹിച്ചിരുന്നുവെന്നും കില്‍ഷോ പറയുന്നു. കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും അര്‍ഹയായ വ്യക്തി താനായിരുന്നുവെന്നും കില്‍ഷോ ആവര്‍ത്തിച്ചു.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മരുന്നുകളോളം ഫലപ്രദമാണ് യോഗയെന്ന് പഠനം. ദിവസവും 15 മിനിറ്റ് വീതം യോഗ പരിശീലിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ഏറ്റവും വലിയ കാരണക്കാരനായ അമിത രക്തസമ്മര്‍ദ്ദം എന്ന രോഗത്തിന് 12 ദശലക്ഷത്തോളം മുതിര്‍ന്നവര്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 60 വോളന്റിയര്‍മാരാണ് പഠനത്തില്‍ പങ്കെടുത്തത്. അധോമുഖ ശ്വാനാസനം (Downward Dog) തുടങ്ങിയ ആസനങ്ങള്‍ 15 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദ നില 10 ശതമാനമെങ്കിലും കുറഞ്ഞതായാണ് കണ്ടെത്തിയത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സാധാരണയായി നല്‍കി വരുന്ന വാട്ടര്‍ പില്‍ കഴിക്കുന്നവരിലും സമാനമായ ഫലമാണ് ഉണ്ടാകാറുള്ളതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. റിലാക്‌സേഷന്‍, സ്‌ട്രെച്ചിംഗ്, ഡീപ് ബ്രീത്തിംഗ് എന്നീ ആരംഭ പോസുകളാണ് പഠനത്തില്‍ പങ്കെടുത്തവരോട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ രക്തസമ്മര്‍ദ്ദത്തില്‍ 9.7 ശതമാനം കുറവുണ്ടായതായി കണ്ടെത്തി. ഡീപ് ബ്രീത്തിംഗ് ചെയ്തവരില്‍ 7.1 ശതമാനവും സ്‌ട്രെച്ചിംഗ് നടത്തിയവരില്‍ 4.1 ശതമാനവും ബ്ലഡ് പ്രഷര്‍ കുറഞ്ഞപ്പോള്‍ റിലാക്‌സേഷന്‍ മാത്രം ചെയ്തവരില്‍ കാര്യമായ വ്യത്യാസം കാണാന്‍ സാധിച്ചില്ല.
അശോക് പാണ്ഡേ എന്ന 16 കാരന്‍ തന്റെ സ്‌കൂള്‍ പ്രോജക്ടായി ചെയ്ത ഈ പഠനം ക്യാനഡയിലെ കേംബ്രിഡ്ജ് കാര്‍ഡിയാക് കെയര്‍ സെന്ററിന്റെ പിന്തുണയോടെ മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു. യോഗയ്ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നതിന്റെ തെളിവാണ് തന്റെ പഠനമെന്നും നിലവിലുള്ള ചികിത്സകള്‍ക്ക് ബദലായി ഇതിനെ ഉപയോഗിക്കാനാകുമെന്നും അശോക് പാണ്ഡേ വ്യക്തമാക്കി.
ഡീപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്കയറിയിച്ച പാകിസ്ഥാന്‍ സഹോദരങ്ങള്‍ക്കു വേണ്ടി ക്യാംപെയിന്‍. സോമര്‍ എന്ന 15കാരനെയും സഹോദരനായ 13കാരന്‍ അരീബ് ഉമീദ് ബക്ഷ് എന്നിവരെ ഡീപോര്‍ട്ട് ചെയ്യാനുള്ള ഹോം ഓഫീസ് നീക്കത്തിനെതിരെ ആരംഭിച്ച പെറ്റീഷന് 85,000 പേരുടെ പിന്തുണ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്ന ഇവര്‍ തങ്ങളുടെ ജന്മനാടായ പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നു. 2012ല്‍ മാതാപിതാക്കളായ മഖ്‌സൂദ്, പര്‍വീണ്‍ എന്നിവര്‍ക്കൊപ്പം പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്ന് ഗ്ലാസ്‌ഗോയിലെത്തിയതാണ് ഇവര്‍.
ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മഖ്‌സൂദിന് തീവ്രവാദികളില്‍ നിന്ന് ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള പെറ്റീഷന്‍ ഇപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിക്കഴിഞ്ഞു. മുസ്ലീം രാജ്യമായ പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്ന് ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് ജനറല്‍ അസംബ്ലി മോഡറേറ്റര്‍ റൈറ്റ് റവ.സൂസന്‍ ബ്രൗണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കാനുള്ള കരുണയും ബുദ്ധിയും വിവേകവും കാണിക്കണമെന്ന് അവര്‍ ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടു.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കുട്ടികളെ രണ്ടു പേരെയും പോസില്‍പാര്‍ക്കിലുള്ള പള്ളിയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ രാജ്യത്തേക്ക് പലായനം ചെയ്ത് എത്തുന്നവരുടെ മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയണമെന്ന് കോര്‍ബിന്‍ ഹോം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സ്പ്രിംഗ്‌ബേണ്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ രണ്ടു പേരും.
അദ്ധ്യായം – 27
കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര
ഞങ്ങള്‍ ലുധിയാന റയില്‍വേ സ്‌റ്റേഷനില്‍ നിന്ന്, കേരളത്തിലേക്ക് തിരിച്ചു. പ്രിയതമയുടെ മുഖം നവോന്മേഷത്താല്‍ മുഖരിതമാണ്. മാതാപിതാക്കളെ കാണാനുളള ഉത്കടമായ ആഗ്രഹം അവളുടെ വാക്കുകളിലും നിഴലിച്ചിരുന്നു. അതിനെ അത്യധികം നിര്‍മലമായി ഞാനും കണ്ടു. അപ്പോഴൊന്നും എന്റെ ഹൃദയവ്യഥ ഞാന്‍ വെളിപ്പെടുത്തിയില്ല. 1973ല്‍ നാടുവിട്ട ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. എന്റെ ജ്യേഷ്ഠന്മാര്‍ ഓണത്തിനും ക്രിസ്മസ്സിനും എല്ലാ വര്‍ഷവും നാട്ടില്‍ വന്നുപോകുന്നത് എന്റെ ഓര്‍മ്മകളില്‍ നിറയും. ചെറുപ്പത്തില്‍ അതൊക്കെ മനസ്സിനെ ആകര്‍ഷിക്കുന്ന കാര്യങ്ങളായിരുന്നു. അനാഥനും അവഗണിക്കപ്പെട്ടവനുമായ ഞാന്‍ ആരെ കാണാനാണ് പോകുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടില്ല, ഒന്നു വന്നൂടെയെന്ന്. എത്ര വര്‍ഷങ്ങളായി നിന്നേ ഒന്നു കണ്ടിട്ട്. നിനക്കെന്താ ഞങ്ങളോട് പിണക്കമാണോ എന്ന്. എത്രമാത്രം ദുഖം എന്റെ ഹൃദയത്തില്‍ അലയടിക്കുമ്പോഴും എന്റെ മനസ്സില്‍ എന്റെ ജന്മനാട് കടന്നുവരും.
ജന്മനാടിന്റെ കാന്തി മറ്റെന്തിനേക്കാളും മനോഹരമാണ്. ചാരുംമൂട് പലവിധ ഫലവൃക്ഷങ്ങളാല്‍ അനുഗ്രഹീതമാണ്. എന്റെ വിശപ്പടക്കിയ ചക്ക നിറഞ്ഞ പ്ലാവുകള്‍, കശുമാവുകള്‍, വിവിധതരത്തിലുളള മാവുകള്‍, കരിമ്പിന്‍ പാടങ്ങള്‍, കുളങ്ങള്‍, വയലുകള്‍, കാറ്റിലാലോലമിട്ടാടുന്ന തെങ്ങോലകള്‍, വാഴക്കൂട്ടങ്ങള്‍, വര്‍ണ്ണവൈവിധ്യമാര്‍ന്ന, സുഗന്ധം പേറുന്ന പൂക്കള്‍, കുത്തിയോലിച്ചു തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും, കടലോരങ്ങള്‍. കാടുകള്‍, വിവിധ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നവരുടെ സൗഹൃദം ഇതെല്ലാം എന്റെ ജന്മനാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു. അവിടേക്ക് യാത്രചെയ്യുമ്പോള്‍ എന്റെ മനസ്സ് എന്താണ് കാറും കോളും കൊണ്ടു നിറയുന്നത്. ഭൂതകാലത്തില്‍ മുങ്ങിക്കിടക്കുന്നതൊക്കെ വര്‍ത്തമാന കാലത്ത് പൊങ്ങി-പൊങ്ങി വരിക മനസ്സിന്റെ നിസഹായാവസ്ഥയാണ്. അത് ആത്മനൊമ്പരങ്ങളുടെ കഥയായി ഇതള്‍ വിരിയും.
അതല്ലെങ്കില്‍ തീവ്രമായി ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടിലേക്ക് തിരിയും. ഇങ്ങനെയുളളവര്‍ക്ക് നന്മയുടെ മുഖം നഷ്ടപ്പെടും. എല്ലാം മറക്കണം പൊറുക്കണം എന്നൊക്കെ പറയുമ്പോഴും സത്യം ഉള്ളിന്റെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കും. തണുപ്പില്‍ അമര്‍ന്നുപോയ വടക്കേ ഇന്ത്യയില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നീണ്ട മണിക്കൂറുകള്‍ നിശബ്ദനായി മിന്നി മാറുന്ന ട്രെയിന്‍ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ എന്റെ മുഖത്തു നിന്ന് ഓമന എന്തോ വായിച്ചെടുത്തു. ആ യാത്ര അവളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമെങ്കില്‍ എന്റെ മുഖത്ത് നിരാശ കണ്ട് ചോദിച്ചു. എന്താണ് ഒരു മൗനം. എന്റെ മനസ്സപ്പോള്‍ ഒരു കുറ്റവാളിയുടേതാണ്. ഞാന്‍ എന്തോക്കെ കുറ്റങ്ങള്‍ ചെയ്തു എന്നതിന്റെ തെളിവ് ശേഖരണമാണ് അവള്‍ നടത്തുന്നത്. അവളുടെ ഹൃദയത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കമ്പോള്‍ ഞാനതിനെ തല്ലിക്കെടുത്താന്‍ പാടില്ല. സത്യം തുറന്നു പറഞ്ഞു. എന്റെ കണ്ണുകളിലെ മങ്ങിയ പ്രകാശം മാറ്റിയെടുക്കാന്‍ അവള്‍ ശ്രമിച്ചു.
ചെറുപ്പത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതാനുഭവങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയെ നന്നായി ബാധിക്കും. വളരും തോറും ആ ഉത്കണ്ഠ അവരില്‍ വളര്‍ന്നു കൊണ്ടിരിക്കും. മാതാപിതാക്കള്‍ക്ക് അറിവില്ലാത്തവരെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ ബാല്യകാലം അവര്‍ക്ക് പന്തു കളിച്ചു രസിക്കാനുളളതാണ്. അല്ലാതെ മാതാപിതാക്കള്‍ക്ക് പന്തു തട്ടി കളിക്കാനുളളതല്ല. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ഭയപ്പെടുത്തും വിധം സംസാരിക്കരുത്. അതവരില്‍ അമ്പരപ്പാണുണ്ടാക്കുക. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സുരക്ഷിതരായി വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓമന പറഞ്ഞത് സത്യമെന്ന് എനിക്കും തോന്നി. ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍ ഞാനും മനസ്സില്‍ വച്ച് പൂജ നടത്തുകയല്ലേ.
തെക്കോട്ടുളള ട്രയിനുകളെല്ലാം പ്രധാനമായും നിറുത്തിയിരുന്നത് എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ്. ഞങ്ങള്‍ക്ക് അടുത്തുളള സ്റ്റേഷനുകള്‍ മാവേലിക്കരയും, കായംകുളവുമാണ്. ചെങ്ങന്നൂരില്‍ നിന്ന് ഒരു ടാക്‌സിയിലാണ് ചാരുംമൂട്ടിലെ വീട്ടിലെത്തിയത്. അമ്മ മരുമകളെ ആലിംഗനം ചെയ്ത് നെറുകയില്‍ ചുംബിച്ചു സ്വീകരിച്ചു. അത് നയനാനന്ദകരമായ കാഴ്ച്ചയായിരുന്നു. അമ്മയുടെയുളളില്‍ സന്തോഷം നിറഞ്ഞുതുളുമ്പുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടു പോയ ഒരു മകന്‍ തിരിച്ചു വന്നതിന്റെ പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അമ്മയുടെ കത്തിന് മറുപടി കൊടുത്തിരുന്നതും ഈ മകനെയോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല എന്നാണ്. എന്നാലും അമ്മ എന്നെയോര്‍ത്ത് വിഷണ്ണയായി കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അമ്മ മരുമകളെ കൂട്ടി അകത്തേക്കു പോയി. ഞാന്‍ പെട്ടികള്‍ എടുത്തി ഒരു മുറിയില്‍ വച്ചു. ആ സമയം അച്ഛന്‍ ജോലിക്കാര്‍ക്കൊപ്പം പറമ്പിലായിരുന്നു.
അനുജന്റെ ഭാര്യ പൊന്നമ്മ ഞങ്ങള്‍ക്കു ചായയും ഭക്ഷണവും തന്നു. അച്ഛന്റെ വരവിനായി ഞാന്‍ കാത്തിരുന്നു. അമ്മയും മരുമകളുമായി അടുക്കളയുടെ അടുത്തുളള വരാന്തയിലിരുന്ന് കുശലങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഞാന്‍ പുറത്തിറങ്ങി വീടിന്റെ പല ഭാഗത്തേക്കും നോക്കി. അങ്ങകലെ ഞാന്‍ വെളളം കോരി നനച്ച രണ്ടു തെങ്ങിന്‍ തൈകള്‍ വളര്‍ന്നിരിക്കുന്നു. വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളിന്‍ അണ്ണാറക്കണ്ണന്മാരും വിവിധ നിറത്തിലും രൂപത്തിലുമുളള കിളികളും കാക്കകളും ശബ്ദമുണ്ടാക്കുന്നുണ്ട്. പ്രകൃതി രമണീയതയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഓമനയടെ വിളി കാതില്‍ പതിച്ചത്. യാത്രാക്ഷീണമുണ്ട്, രണ്ടു ദിവസമായി കുളിച്ചിട്ട്, എവിടെ കുളിമുറി. ഞങ്ങള്‍ തുണി മാറി കിണറ്റിന്‍ കരയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, എങ്ങനെയുണ്ട് അമ്മായിയമ്മ, നിന്നെ ഇഷ്ടപ്പെട്ടോ. പ്രകാശം പരന്നിരിക്കുന്ന ആ മുഖത്തേക്ക് ഞാന്‍ നോക്കി.
മന്ദഹാസം പൊഴിച്ചു കൊണ്ടറിയിച്ചു, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു, എന്നെയും അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. അവളുടെ പ്രേമാര്‍ദ്രമായ മിഴികളില്‍ നോക്കിയിട്ട് ഞാന്‍ പറഞ്ഞു. നീ പറഞ്ഞില്ലെങ്കിലും എന്റെ അമ്മ നല്ലതെന്ന് എനിക്കറിയാം, അല്ലെങ്കിലും നീ എന്നെ വളച്ചതുപോലെ എന്റമ്മയേയും വളച്ചെടുക്കുമെന്ന് എനിക്കറിയില്ലേ. അവള്‍ കളിയാക്കി പറഞ്ഞു. പിന്നെ പിന്നെ വളയ്ക്കാന്‍ പറ്റുന്ന ഒരു സാധനം. ഞാന്‍ കിണറ്റില്‍ നിന്നു വെള്ളം കോരിയെടുത്തു കുളിക്കാന്‍ കൊടുത്തിട്ട് മാടനാപൊയ്കയിലേക്ക് ആകാംക്ഷയോടെ നോക്കി. മുമ്പ് കണ്ട വന്‍ മരങ്ങള്‍ അവിടെ കാണുന്നില്ല. കിണറിന്റെ അടുത്തുളള മാവില്‍ ഏതാനും മാങ്ങ വിളഞ്ഞും പഴുത്തും കിടക്കുന്നു. അതില്‍ കയറിയപ്പോള്‍ ഒരു കിളി പറന്നു പോയി. രണ്ടെണ്ണം പറിച്ചെടുത്തു. താഴെയിറങ്ങി.
ചെറുപ്പത്തില്‍ ഇതില്‍ നിന്ന് ധാരാളം മാമ്പഴം കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പല കമ്പുകളും ഒടിഞ്ഞു പോയിരിക്കുന്നു. മാങ്ങയുടേയും ചക്കയുടേയും സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ഫലവൃക്ഷങ്ങള്‍ സുലഭമായി ചെറുപ്പത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ പലതും കാണുന്നില്ല. ദൂരെ നിന്ന് അച്ഛന്‍ വീട്ടിലേക്ക് നടന്നു ചെല്ലുന്നതു ഞാന്‍ കണ്ടു. അച്ഛന്റെ ജീവിതം കൃഷിക്കായി ഉഴിഞ്ഞുവച്ചതാണ്. നല്ല കര്‍ഷകര്‍ എന്നും മണ്ണിനായി സമര്‍പ്പണം ചെയ്തവരാണ്. മണ്ണിനെക്കുറിച്ച് അറിവുളളവര്‍ക്കേ നല്ലൊരു കര്‍ഷകനാകാന്‍ കഴിയു. സത്യത്തില്‍ ഈ കര്‍ഷകരല്ലേ ഒരു രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂത്തുലഞ്ഞു കിടക്കുന്ന നെല്പാടങ്ങള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. ദൈവത്തിന്റെ സ്പര്‍ശനമറിയുന്നവര്‍ ആത്മാവില്‍ ആരാധിക്കുന്നതു പോലെ മണ്ണിനെ ആരാധിക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ മണ്ണിന്റെ ജീവാത്മാവിനെയാണ് ആരാധിക്കുന്നതെന്ന് എനിക്കു തോന്നി. വീട്ടിലേക്ക് കണ്ണും നട്ടിരുന്ന എന്റെ അടുക്കലേക്ക് ഓമന കുളികഴിഞ്ഞു വന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട പഴുത്ത മാങ്ങ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.
കുളികഴിഞ്ഞെത്തിയ ഞങ്ങളെ എതിരേറ്റത് തൊഴുത്തിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന അച്ഛനാണ്. ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് സ്‌നേഹപൂര്‍വ്വം ഞങ്ങളോടു സംസാരിച്ചു. ആദ്യം ഞാന്‍ കരുതിയത് വെറുപ്പു കാണിക്കുമോ എന്നായിരുന്നു. ധിക്കാരിയായ മകന്‍ ഒരു പെണ്ണിനേയും കൊണ്ട് വീട്ടില്‍ കയറി വന്നാല്‍ മധുരമുളള പുഞ്ചിരിക്കു പകരം ആട്ടിപ്പുറത്താക്കാന്‍ എന്റെ അച്ഛന്‍ മടിക്കയില്ല. ഭാഗ്യത്തിന് കൂടുതല്‍ ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല. മണ്ണിനെ പ്രണയിക്കുന്ന അച്ഛന് മകന്‍ ഒരു പെണ്ണിനെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു മഹാപാതകമായി തോന്നിക്കാണില്ല. അതൊക്കെ വിശദീകരിച്ച് അമ്മയുടെ പേരില്‍ കത്തയച്ചിട്ടുളളതാണ്. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും അച്ഛന്‍ നടത്തിയില്ല. അച്ഛന്റെ കണ്ണുകളില്‍ നിഴലിച്ച ഭാവം ഞാന്‍ മനസ്സിലാക്കി. എന്റെ അനുമതിയില്ലാതെ നടത്തിയ വിവാഹത്തെപ്പറ്റി ഞാനെന്തു പറയാനാണ്. പണ്ടും ഞാനവന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല.
പുതുപ്പെണ്ണിനെപ്പറ്റി കൂടുതലറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് ഞങ്ങളുടെ സംസാരം തുടര്‍ന്നു. എല്ലാം അവര്‍ ക്ഷമയോടെ കേട്ടിരുന്നു. ഞങ്ങളുടെ ബന്ധം അവരിലും സംപ്തൃപ്തിയാണുണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി. വാഗ്ദാനം നല്‍കി മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ വിവാഹം കഴിച്ചതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്ന് അച്ഛന്‍ പറയുമെന്ന് കരുതിയെങ്കിലും ഒന്നും പറഞ്ഞില്ല. കുറഞ്ഞപക്ഷം മറ്റ് തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാത്തത് നന്നായി. അവസാനമായി അച്ഛന്‍ പറഞ്ഞത് ആദ്യം കേട്ടപ്പോള്‍ അവിശ്വസനീയമായി തോന്നി. ഇവളെ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഓമനയുടെ മുഖത്ത് ഒരു പ്രഭ കണ്ടു. അമ്മയുടെ അഭിപ്രായം മറ്റൊന്നായിരുന്നു, നീ ഇവന്റെ കൂടെ എങ്ങനെ കഴിയുന്നു, തലവേദന തരുന്നുണ്ടോ. എന്റെ മുഖം മ്ലാനമാകുന്നത് കണ്ടവള്‍ പുഞ്ചിരിച്ചു.
വഴക്കാളിയാണെങ്കിലും അമ്മ പറഞ്ഞത് ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഓമന ഒരു ശ്രമം നടത്തി. ഇതുവരെ കുഴപ്പമൊന്നുമില്ല. അവള്‍ അങ്ങനെയല്ലേ പറയൂ എന്നായിരുന്നു അച്ഛന്റെ മുഖഭാവം. വീട്ടിലെ നായ വീടിന്റെ വടക്ക് ഭാഗത്തുനിന്നു കുരയ്ക്കുന്നതു കേട്ടു. ഓമനയുടെ ഉറക്കക്ഷീണം കണ്ടിട്ട് അമ്മ പറഞ്ഞു, നിങ്ങള്‍ പോയി കിടക്ക്. അവള്‍ എഴുന്നേറ്റ് അടുക്കളയിലുളള പൊന്നമ്മയുടെ അടുത്തേക്കു പോയി. അമ്മ അച്ഛന്റെ അടുത്തിരുന്ന് മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പു പുരട്ടുന്നതു കണ്ട് ഞാനും ഉറക്കക്ഷീണത്താല്‍ കട്ടിലില്‍ അഭയം പ്രാപിച്ചു.
അച്ഛന്‍ ബീഡിവലിക്ക് മുമ്പിലെങ്കില്‍ അമ്മ മുറുക്കുന്നതില്‍ മുന്‍ പന്തിയിലാണ്. ചെറുപ്പത്തില്‍ ചാരുംമൂട്ടിലെ ചെല്ലപ്പന്‍ പിളളയുടെ കടയില്‍ നിന്ന് വലിയ പുകയിലകള്‍ ഞാന്‍ വാങ്ങി വന്നിട്ടുണ്ട്. അമ്മയുടെ ചിട്ടിയില്‍ നീലകണ്ഠപ്പിളളയും അംഗമായിരുന്നു. വടക്കേ അറ്റത്തുളള അരകല്ലിനടുത്ത് ഒരു പടിയിലായിരുന്നു അന്ന് മുറുക്ക്. ഇപ്പോള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നു. എന്നോടുളള സമീപനത്തില്‍ അച്ഛനൊരു പരിവര്‍ത്തനം വന്നിരിക്കുന്നതായി തോന്നി. അത്യധികം സ്‌നേഹത്തോടെയാണ് പെരുമാറ്റം. ഈ സ്‌നേഹമൊന്നനുഭവിക്കാന്‍ ചെറുപ്പത്തില്‍ ഞാനെത്രമാത്രം കൊതിച്ചിരുന്നു. നിന്ദാ പാത്രമായി വീട്ടില്‍ നിന്ന് നാടുകടത്തിയ അച്ഛന്റെ മനസ്സ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രായം കൂടുന്തോറും വിവേകവും കൂടുമെന്നറിയാം അതായിരിക്കാം ഈ സ്‌നേഹ പ്രകടനം. മുറിക്കുളളിലേക്കു വന്ന ഓമനയെ മിഴികളുയര്‍ത്തി നോക്കി. അവളുടെ നോട്ടത്തില്‍ സന്തോഷവും സൗന്ദര്യവും നിറഞ്ഞു നിന്നു. മുറിയിലെ ലൈറ്റണച്ചു എന്റെയൊപ്പം കിടന്നു. പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളെപോലെ ഭൂമിയെ കെട്ടി പുണര്‍ന്നുകൊണ്ടിരുന്നു.
നാടും വീടും ഉണരൂ എന്ന ദൂതുമായി പൂവന്‍കോഴി നീട്ടി കൂവി. മണ്ണിലെ എല്ലാ ജീവികള്‍ക്കും ഒരു സംസ്‌കാരമുണ്ട്. പൂവന്‍ കോഴി ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ വിളിച്ചുണര്‍ത്തുന്നു. സുഖനിദ്രയിലാണ്ടു പോയവരെല്ലാം എഴുന്നേറ്റു തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. അതി രാവിലെ തന്നെ ഓമനയുടെ വീടായ പത്തനാപുരം ചാച്ചിപ്പുന്നയിലേക്ക് യാത്രതിരിക്കണം. കുളിര്‍കാറ്റില്‍ കിണറ്റിന്‍ കരയിലേക്കു നടന്നു. പ്രഭാത സൂര്യന്റെ തലോടലും കുളിരിളം കാറ്റും എനിക്ക് നല്‍കിയത് ചെറപ്പത്തിലെ കുളിര്‍മയാണ്.
മനുഷ്യരെപ്പോലെ പ്രകൃതിയും പുളകമണിയുന്നതും പുതിയ മുളകള്‍ പൊട്ടി മുളയ്ക്കുന്നതുമെല്ലാം ഉദയരശ്മികള്‍ പതിക്കുമ്പോഴാണ്. വെളളത്തിനു നല്ല തണുപ്പായിരുന്നു. കുളിയും കഴിഞ്ഞെത്തിയപ്പോള്‍ നല്ല ഉന്മേഷം തോന്നി. അച്ഛന്‍ വരിക്കോലി മുക്കില്‍ പണ്ട് കണ്ടതു പോലെ ചായ കുടിക്കാന്‍ പോയിരുന്നു. അമ്മ ഞങ്ങള്‍ക്ക് ചായ തന്നു. പ്രഭാത ഭക്ഷണം കഴിക്കാതെ തന്നെ വീട്ടില്‍ നിന്ന് ചാരുംമൂട്ടിലേക്ക് നടന്നു. കായംകുളം പുനല്ലൂര്‍ ബസ്സില്‍ കയറി അടൂര്‍ വഴി പത്തനാപുരത്തിറങ്ങി അടുത്തുളള ഒരു ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഒരു ജീപ്പില്‍ കയറി തീയാട്ടുകുന്നേല്‍ വീട്ടിലെത്തി.
എന്റെ വീട്ടിലേതുപോലെ തന്നെ സ്‌നേഹാദരങ്ങളും ചുംബനങ്ങളും മാതാപിതാക്കളുമായി ഓമന പങ്കിട്ടു. ആ ദിനം ഓമനയ്ക്ക് ഒരു ഉത്സവദിനം പോലെയായിരുന്നു. ലാളിച്ചു വളര്‍ത്തിയ മകള്‍ സര്‍വ്വരേയും മറന്ന് പ്രണയമെന്ന ആവേശത്തിനടിമപ്പെട്ട് ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ അത് തെറ്റും ശരിയും തിരിച്ചറിയാനുളള അറിവില്ലാത്തതു കൊണ്ടെന്നു പറയും. അതില്‍ അതിയായ ഉത്കണ്ഠയും ദുഖവും രേഖപ്പെടുത്തിയപ്പോഴും നിനക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് നിനക്കും യോഗ്യനായ ഒരു പുരുഷനെ ലഭിക്കണമെന്നാണ്. തങ്കമ്മ പലരേയും തെറ്റിധരിപ്പിച്ചു എന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. ”ദൈവകൃപയില്‍ വളര്‍ത്തിയ മകള്‍ ചതിയില്‍പെടില്ലെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു.”എല്ലാറ്റിനും ഓമന മാപ്പപേക്ഷിച്ചത് അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായി എനിക്കു തോന്നി. അമ്മയും മകളുമായുളള സംസാരം അപ്പച്ചന്‍ ചാരുകസേരയിലിരുന്ന് കേട്ടതല്ലാതെ ഒന്നിനും പറഞ്ഞില്ല. ഉച്ചക്കുളള ഭക്ഷണസമയത്ത് മാത്രം ആശുപത്രി ജീവിതത്തെപ്പറ്റി ചോദിക്കുന്നതിനിടയില്‍ പറഞ്ഞു, വിവാഹമൊക്കെ പഴയതു പോലെ മക്കളുടെമേല്‍ നിര്‍ബന്ധം ചെലുത്തി നടത്താന്‍ കഴിയുന്ന കാര്യമല്ലെന്ന് എനിക്കറിയാം. അമേരിക്കയില്‍ നിന്നും ഇവിടുന്നുമൊക്കെ ചില ആലോചനകള്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് അവളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് നമ്മളല്ല അവളാണെന്നാണ്. അതല്ലേ ഇപ്പോള്‍ കണ്ടത്.
പ്രണയിക്കുന്നവര്‍ പ്രണയത്യാഗം ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാലും ഇതല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നി. ദുഖത്തോടെ ആ വാക്കുകള്‍ കേട്ടതല്ലാതെ ഉചിതമായ ഒരു മറുപടി പറയാന്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ അവരുടെ സ്‌നേഹം, കാരുണ്യം, ദയ ഇതൊക്കെ സ്വന്തം സുഖത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ അവരുടെ സങ്കടം എത്രമാത്രമെന്ന് ഞാനപ്പോള്‍ മനസ്സിലാക്കി. അത് അസഹ്യമായ വേദന തന്നെയാണ്. എന്റെ ലക്ഷ്യം ഓമനയെ വിവാഹം കഴിക്കുക എന്നതായിരുന്നു. ഞങ്ങളുമായുളള ബന്ധങ്ങളുടെ സാഹചര്യം ഓമന വിവരിച്ചത് അവരെ കുറച്ചെങ്കിലും ആശ്വസിപ്പിച്ചു കാണുമെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിച്ചു. ഓമന മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു.
ചാരുംമൂട്ടിലെത്തിയതിന്റെ അടുത്ത ദിവസം സാഹിത്യലോകത്തേക്ക് എന്നെ വഴി നടത്തിയ പണ്ഡിത കവി കെ.കെ പണിക്കര്‍ സാറിനെ കാണണമെന്ന് തീരുമാനിച്ചു. 1962 മുതല്‍ 1978 വരെ ഗുരുമന്ദിരത്തിലെ ഓലപ്പുരയില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചുകെണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അതു നിര്‍ത്തലാക്കിയത്. അദ്ദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ മൂത്ത മകളായ വാസന്തിയുടെ വീട്ടിലെന്ന് കത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. രാവിലെതന്നെ യാത്ര തിരിച്ചു. വീടു ചോദിച്ചറിഞ്ഞ് അവിടെയെത്തി. എന്നെ കണ്ടയുടനെ എഴുന്നേറ്റ് വന്ന് തന്റെ ഹൃദയത്തില്‍ തങ്ങി നിന്ന സ്‌നേഹദരത്താല്‍ കെട്ടിപ്പിടിച്ച് നെഞ്ചോടമര്‍ത്തി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ലക്ഷ്മിയമ്മയും ആ കാഴ്ച്ചകണ്ട് ആനന്ദിച്ചു.
കൈക്കുളളില്‍ കരുതിയ പഴവര്‍ഗ്ഗങ്ങളും കസവു മുണ്ടും കൊടുത്തു. എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം ഇരുന്നു. മുമ്പ് ആരോഗ്യമുളള ശരീരമായിരുന്നു. ഇപ്പോള്‍ മൊത്തം അസുഖങ്ങളാണ്. രോഗങ്ങള്‍ മനുഷ്യന് ഒരു ബുദ്ധിമുട്ടു തന്നെയാണ്. തുടര്‍ന്ന് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ടെന്നും ഒരു നാടകം തയ്യാറാക്കിക്കൊണ്ട് വന്നിട്ടുണ്ടെന്ന്. അത് വിദ്യാര്‍ത്ഥി മിത്രത്തിനു കൊടുക്കണം. എന്നും പറഞ്ഞു ലക്ഷമിയമ്മ എനിക്ക് ചായ തന്നു. നീയിപ്പോള്‍ കവിതയൊന്നും എഴുതുന്നില്ലേ. ഞാനപ്പോള്‍ ദീപികയില്‍ വന്ന ഒരു കവിതയെപ്പറ്റി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. എന്തെഴുതിയാലും അതില്‍ ജീവിതവും പുതുമയും ഉണ്ടായിരിക്കണം. ആ പുതുമയാണ് അറിവ്. ആ അറിവിനുളളിലെ സൗന്ദ്യര്യം വാരിപ്പുണരാന്‍ കഴിവുളളവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. നല്ല പ്രതിഭയുളളവര്‍ എന്തെഴുതിയാലും അതില്‍ അറിവും ആനന്ദവും സൗന്ദര്യവുമുണ്ടാകും. അത് സാധ്യമാകുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്.
ഞാന്‍ ഒരു സാഹിത്യ സൃഷ്ടിയെപ്പറ്റി ചോദിച്ചു. സാഹിത്യ സൃഷ്ടി ഒരു നാട്യകലപോലെയോ ഒരു ദൃശ്യകലപോലെയോ അല്ല. അത് കണ്ണുകൊണ്ട് കണ്ടിരുന്നു രസിക്കാം. ഒരു നാട്യക്കാരനു പോലും ചില നിയമങ്ങളുണ്ട്. അത് ആംഗികം, ആഹാര്യം. സ്വാത്തികം, വാചികം, ഹാസ്യം, രൂപകം, അങ്ങനെ ധാരാളമുണ്ട്. എന്നാല്‍ ഒരു സര്‍ഗ്ഗധനനില്‍ ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഈ പ്രപഞ്ചത്തിലുളള എല്ലാ വസ്തുക്കളേയും കുറിച്ചുളള വിജ്ഞാനമാണ്. അതു കൊണ്ടാണ് ഒരു പ്രതിഭയെ ജ്ഞാനിയെന്നും ബുദ്ധിജീവിയെന്നും വിളിക്കുന്നത്. അക്ഷരം വായ്ക്കാത്തവര്‍ക്ക് അറിവു മാത്രമല്ല തിരിച്ചറിവുമില്ല. അവരിലാണ് ഏറ്റവും കൂടുതല്‍ തിന്മകള്‍ നമ്മള്‍ കാണുന്നത്. ഈ തിന്മപ്രവൃര്‍ത്തി ചെയ്യുന്നവര്‍ക്ക് നന്മ പറഞ്ഞു കൊടുക്കുന്നത് വായിച്ച് അറിവു നേടിയവരാണ്. ആ പരിജ്ഞാനം മറ്റുളളവര്‍ക്ക് പകരുമ്പോള്‍ ജീവിതം അവര്‍ക്കൊരു വഴികാട്ടിയാകുന്നു. അത് വ്യക്തിയില്‍ മാത്രമല്ല ഒരു സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കും. ഏതു വിഷയമെഴുതിയാലും അതിലിറങ്ങി അറിവുണ്ടാക്കിയിരിക്കണം. സാഹിത്യമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരു പടവാളായി നില്‍ക്കുന്നത് കൊണ്ടാണ് നമുക്ക് നല്ലൊരു സംസാകാരവും ആരോഗ്യമുളള ഒരു ജീവിതവും നയിക്കാന്‍ കഴിയുന്നത്.
മറ്റൊരു പ്രധാന ഘടകമാണ് അനുഭവങ്ങള്‍. അതാണ് ചില സാഹിത്യസൃഷ്ടികള്‍ സൗന്ദര്യാവിഷ്‌കാരമായി കാലത്തിന്റെ കരുത്തായി നിലനില്‍ക്കുന്നത്. അതില്‍ കുടിലുമുതല്‍ കൊട്ടാരങ്ങള്‍ വരെ കടന്നു വരും. അങ്ങനെ ഒരു വായനക്കാരന്റെ മുന്നിലെത്തുന്ന കൃതിക്ക് ജീവനും ശക്തിയുമുണ്ട്. നീ ധാരാളമായി സഞ്ചരിക്കുകയും പഠിക്കുകയും പരിശ്രമിക്കുകയും മനസ്സിന്റെ ഏകാഗ്രതയൊക്കെ നഷ്ടപ്പെടുത്താതെ പോയാല്‍ സാഹിത്യം നിന്നെ തേടി വരും. നീ സാഹിത്യത്തേ തിരക്കി പോകേണ്ട. പ്രതിഭയുളളവനെയാണ് സാഹിത്യകാരന്‍ എന്നു വിളിക്കുന്നത്. എനിക്ക് പഴയതു പോലെ ആരോഗ്യം പോരാ, ഓര്‍മ്മക്കുറവുണ്ട്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂടുതല്‍ സംസാരിക്കരുതെന്ന്. ലക്ഷ്മിയമ്മ ഉടനടി പറഞ്ഞു, ഞാനത് മോനോടു പറയാന്‍ തുടങ്ങുകയായിരുന്നു. സാഹിത്യത്തിന്റെ ആദ്യപാഠം ചെറുപ്പത്തില്‍ പഠിപ്പിച്ചു തന്ന ഗുരുവിന് ദക്ഷിണ കൊടുത്തിട്ട് കാലില്‍ തൊട്ടു വണങ്ങി പോകാനൊരുങ്ങിയപ്പോള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ലക്ഷമിയമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇനിയൊരിക്കലാകട്ടെ എന്നു പറഞ്ഞു. അദ്ദേഹം എന്നെ സ്‌നേഹവാത്സല്യത്തോടെ യാത്രയാക്കി. ബസ്സില്‍ ചാരുംമൂട്ടിലേക്ക് വരുമ്പോള്‍ മനസ്സു നിറയെ പണിക്കര്‍സാറിനെ കണ്ടതിലുളള സന്തോഷമായിരുന്നു. അദ്ദേഹം പഠിപ്പിച്ച എത്രയോ വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്കിടയില്‍ വാത്സല്യശിഷ്യനായിരിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അപാരമായിരുന്നു.
അടുത്ത ദിവസം പോയത് എറണാകുളത്തേക്കായിരുന്നു. കാരണം നാടകത്തില്‍ എന്നെ സ്വാധീനിച്ചിരുന്ന നാടകകൃത്തായിരുന്നു ശ്രീമൂലനഗരം വിജയന്‍. എന്റെ നാടകം കടല്‍ക്കരയ്ക്ക് ഒരു അവതാരിക വേണമെന്നും നാടകത്തില്‍ കഥാതന്തു എന്തെന്നുമൊക്കെ മുമ്പുളള കത്തുകളില്‍ ഞാന്‍ വിശദമാക്കിയിരിന്നു. നാടകവുമായി എത്തുവാന്‍ എന്നോടു ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഈ യാത്ര. രാവിലെ പത്തു മണിക്ക് മുമ്പു തന്നെ ബസ്സില്‍ എറണാകുളത്ത് എത്തി. അവിടെ നിന്ന് ഏതാനം ബസ്സുകള്‍ കയറിയിറങ്ങിയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചൈതന്യം തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ അദ്ദേഹം സ്വീകരിച്ചു.
ന്യൂസ് ഡെസ്ക്
ബ്രിസ്റ്റോളിലെ സാമൂഹ്യ പ്രവർത്തകൻ രവി നായർ എം 4 മോട്ടോർവേയിൽ വച്ചുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു. അത്യാഹിതമുണ്ടായത് കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ്. എപ് സം ഹോഴ്സ് റേസ് സെൻററിൽ നടക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ ആണ് രവി നായർ പുറപ്പെട്ടത്. അടിയന്തിര പ്രാഥമിക ശുശ്രൂഷകൾ നല്കി ജീവൻ രക്ഷിക്കാനുള്ള പാരാമെഡിക്കൽ ടീമിന്റെ ശ്രമം വിഫലമായി.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് രവി നായർ. ഒന്നര പതിറ്റാണ്ടിലേറെ യുകെയിലുള്ള രവി നായർക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ബ്രിസ്റ്റോൾ ഹിന്ദു സമാജത്തിന്റെ സ്ഥാപകാംഗമാണ് രവി നായർ. നിരവധി മലയാളികൾ രവി നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.
ഹൃദ്രോഗ സാധ്യത ഏറെയുള്ളവര്‍ക്ക് ജിപിമാര്‍ ഹോളിഡേകള്‍ നിര്‍ദേശിക്കണമെന്ന് വിദഗ്ദ്ധര്‍. ഇത് രോഗികളുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മദ്ധ്യവയസിലെത്തി നില്‍ക്കുന്ന രോഗികള്‍ അവരുടെ ജീവിത ശൈലികളില്‍ മാറ്റം വരുത്തണമെന്നും ദുശീലങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നതിനൊപ്പം ഹോളിഡേകള്‍ നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷത്തില്‍ മൂന്ന് ആഴ്ചയെങ്കിലും ജോലികളില്‍ നിന്ന് ഇടവേളയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഹൃദ്രോഗികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് 40 വര്‍ഷം നീണ്ട പഠനം വ്യക്തമാക്കുന്നു.
ഹൃദ്രോഗ സാധ്യതയുള്ള 1200 ബിസിനസുകാരില്‍ നടത്തിയ ഫിന്നിഷ് ഗവേഷണമാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നീ പ്രത്യേകതകള്‍ ഉള്ളവരിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിപ്പേരോട് ശരീരഭാരം നിയന്ത്രിക്കാനും മരുന്നുകള്‍ കഴിക്കാനും വ്യായാമം ചെയ്യാനും കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയവരാണ് കുറഞ്ഞ പ്രായത്തില്‍ മരണത്തിന് കീഴടങ്ങിയവരെന്നും കണ്ടെത്തിയതായി മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയ പഠനം പറയുന്നു.
ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം രോഗികളുടെ സ്‌ട്രെസ് ലെവല്‍ ഉയര്‍ത്തുകയും ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും ചെയ്തുവെന്നാണ് വ്യക്തമായത്. എന്നാല്‍ ഇവരില്‍ത്തന്നെ ഹോളിഡേകള്‍ കൂടുതല്‍ എടുത്തവര്‍ ഏറെക്കാലം ജീവിച്ചിരുന്നുവെന്നും വ്യക്തമായി. ഹോളിഡേകള്‍ എടുക്കാത്തവരാണ് അല്പായുസുകള്‍ എന്ന നിഗമനമാണ് പഠനം മുന്നോട്ടു വെക്കുന്നത്.
അദ്ധ്യായം -26
ഞങ്ങള്‍ വിവാഹിതരായി
ഓമനയും ജ്യേഷ്ഠത്തി തങ്കമ്മയും ഹസാരിബാഗില്‍ നേര്‍ക്കുനേര്‍ സംസാരിച്ചു. തങ്കമ്മയുടെ തൊണ്ടവരണ്ടു പോയതല്ലാതെ മുന്നോട്ടുവച്ചതൊന്നും ശിരസ്സാവഹിക്കാന്‍ ഓമന തയ്യാറായില്ല. തങ്കമ്മ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍. അവസാനമായി പറഞ്ഞിട്ടു പോയത്, നീ നരകത്തിലേക്കുളള വഴിയാണ് കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു. ഞാനതിനു മറുപടി കൊടുത്തത് സ്വര്‍ഗ്ഗത്തിന്റേയും നരകത്തിന്റേയും ഉപദേഷ്ടാവായി നിന്റെ ജ്യേഷ്ഠത്തിയെ നിയമിച്ചത് ഞാനറിഞ്ഞില്ല എന്നാണ്. ഇവര്‍ പഠിച്ചത് ആതുര സേവനമാണോ അതോ പരമ്പരാഗത അന്ധവിശ്വാസികള്‍ നടത്തുന്ന ആഭിചാരക്രിയകളോ. ഇവര്‍ ശകുനം നോക്കാനും കണ്ണുകളില്‍ നോക്കി ഫലം പറയാനും മിടുക്കിയായിരിക്കും. എന്തായാലും ആ മന്ത്ര-തന്ത്രങ്ങളൊന്നും നീ പഠിക്കല്ലേ. അതു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്.
എന്റെ മനസ്സില്‍ വന്നത് തങ്കമ്മ കാഷായ വസ്ത്രം ധരിച്ച് കഴുത്തില്‍ രുദ്രക്ഷമാലയുമണിഞ്ഞ് മന്ത്രച്ചരടുകള്‍ രണ്ടു കൈയ്യിലും കെട്ടിയ ഒരു സന്യസിനിയായിട്ടാണ്. എന്റെ പേരു കേള്‍ക്കുമ്പോള്‍ ഇത്ര അസഹിഷിണുതയും ഈര്‍ഷ്യയും എന്തിനാണ്?. സ്‌നേഹത്തെ കണ്ണുതുറന്നു കാണാത്തവര്‍ ഇതു പോലെ ഈ മണ്ണില്‍ ധാരാളമുണ്ട്. മറ്റുളളവരില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്നത് ചിലര്‍ക്കൊരു സുഖമാണ്. സ്‌നേഹത്തിന്റെ തിളക്കവും പരിശുദ്ധിയും കളങ്കപ്പെടുത്തുന്നവരെയായിരിക്കാം ഇവര്‍ കണ്ടുവളര്‍ന്നത്. ഞങ്ങള്‍ സ്വപ്‌നത്തിലും ജീവിതത്തിലും താലോലിച്ചു വളര്‍ത്തിയ പ്രണയമെന്ന മരം ഇന്ന് ആകാശത്തോളം വളര്‍ന്നിരിക്കുന്നു. അതിനെ വെട്ടിമാറ്റാന്‍ ആര്‍ക്കും കഴിയില്ല.
മനുഷ്യന്‍ അത്യാര്‍ത്തിയോടെ വിവാഹത്തിനു മുമ്പ് ഉറപ്പിക്കുന്ന കച്ചവടമാണല്ലോ സ്ത്രീധനം, സ്വര്‍ണം, മറ്റു പലതും. ഞാന്‍ ഓമനയെ കച്ചവടം നടത്തി വാങ്ങാന്‍ ഒരുക്കമല്ല. ഒരു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അവളെ മലിനപ്പെടുത്തുന്നതിന് തുല്യമാണ്. അറേബ്യന്‍ നാടുകളില്‍ പുരുഷനാണ് സ്ത്രീധനം കൊടുക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇതുപോലുളള കച്ചവടമില്ല. ഇന്ത്യയില്‍ കാളച്ചന്തയിലെ മൃഗങ്ങളെ പോലെയാണ് പെണ്‍കുട്ടികള്‍ക്ക് വില പേശുന്നത്. ദരിദ്രരാജ്യങ്ങളായ ആഫ്രിക്കയില്‍ പോലും ഒരു പശുവിനെയോ ആടിനെയോ ആണ് സ്ത്രീധനമായി കൊടുക്കുന്നത്. ഭൂതങ്ങള്‍ ബാധിച്ചിരിക്കുന്ന മനുഷ്യരില്‍ ഇതുപോലുളള ധാരാളം അന്ധമായ ആചാരങ്ങള്‍ ഉണ്ട്. എന്റെയുളളിലെ കഠിനമായ എതിര്‍പ്പ് കത്തില്‍ എഴുതി തീര്‍ന്നപ്പോഴാണ് മനസ്സ് ഒന്നു ശാന്തമായത്. എനിക്ക് കിട്ടുന്ന ശമ്പളം പോലും മറ്റുളളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഞാനുപയോഗിക്കുന്നത്. അവളുടെ ബോണ്ടിനുളള പണം അയച്ചതും സ്വന്തം അദ്ധ്വാനത്തില്‍ നിന്നാണ്.
മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മക്കള്‍ക്ക് കൊടുക്കാം . അത് അവകാശമാക്കരുത്. എന്തായാലും സ്ത്രീധനം മടിയിലും സ്വര്‍ണ്ണത്തെ കഴുത്തിലും ചാര്‍ത്തി ഒരു ഭര്‍ത്താവിന്റെ മേലങ്കിയണിയാന്‍ ഞാനാഗ്രഹിക്കുന്നില്ല. എല്ലാ കാര്യത്തിലും ഞാനവള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ കണ്ടനാള്‍ മുതല്‍ ഓരോ അഭിപ്രായങ്ങളും പരസ്പരം ബോധ്യപ്പെടുന്നതും ഇഷ്ടമുളളതുമായിരുന്നു. ഇപ്പോള്‍ വന്ന കത്തിലെഴുതിയത് ജീവിതം സ്വന്തം വരുമാനത്തില്‍ പടുത്തുയര്‍ത്തണമെന്നാണ്. മറ്റുളളവരെ ആശ്രയിച്ചല്ല ജീവിക്കേണ്ടത്. തെളിഞ്ഞ പുഞ്ചിരിയോടെയാണ് ഞാനതിനെ കണ്ടത്.
എല്ലാ മനുഷ്യരും ഈ മണ്ണില്‍ ജനിക്കുന്നു, വളരുന്നു. ജീവിതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ക്ക് അത് തളിര്‍ക്കും, പൂക്കും, ഫലങ്ങള്‍ തരികയും ചെയ്യും. ആ രാത്രി സ്‌നേഹത്തെപ്പറ്റിയാണ് ഞാനവള്‍ക്കെഴുതിയത്. എന്റെ വാക്കില്‍ നിന്ന്, ലക്ഷ്യയത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഭൂമിയില്‍ ദീര്‍ഘായുസ്സുളളത് സ്‌നേഹത്തിനും പ്രണയത്തിനുമാണ്. നമ്മള്‍ മരിക്കുമ്പോള്‍ അടുത്ത തലമുറ സ്‌നേഹത്തെ പുനര്‍ജീവിപ്പിക്കുന്നു.ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് കുറ്റബോധത്തിലും ദുഖത്തിലും കഴിയുന്നത്. ഹൃദയത്തില്‍ രക്തം ശുദ്ധി ചെയ്യുന്നതു പോലെ സ്‌നേഹത്തെ ശുദ്ധി ചെയ്‌തെടുത്താല്‍ അതിന്റെ ഫലങ്ങളുണ്ടാകും. ഇവിടെയാണ് സ്‌നേഹം ഹൃദയസ്പര്‍ശിയാകുന്നത്. വിശുദ്ധിയുളള സ്‌നേഹത്തിനും പ്രണയത്തിനും ശത്രുവായി വരുന്നത് സ്വന്തം സുഖങ്ങളും ലാഭങ്ങളുമാണ്.
കമിതാക്കളില്‍ നല്ലൊരു പങ്കും ശാരീരിക സുഖത്തിലാണ് പ്രണയത്തെ കാണുന്നത്. ആ പ്രണയം ദുഖമാണ് നല്‍കുക, സന്തോഷമല്ല, അതു ക്ഷണികവുമാണ്. നമ്മള്‍ ഈ സ്‌നേഹത്തെ അനശ്വരമാക്കിയവരാണ്. അതിനാല്‍ ഒരാപത്തും ഇതുവരെയുണ്ടായിട്ടില്ല. സ്‌നേഹത്തിന്റെ ദിവ്യത്ത്വമറിയാത്തവര്‍ക്ക് നമ്മളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. സ്‌നേഹത്തിന്റെ ഉറവിടമായ ദൈവത്തെ സ്‌നേഹത്തിന്റെ പരിശുദ്ധിയറിയാത്തവര്‍ ആരാധിച്ചിട്ട് വല്ല കാര്യവുമുണ്ടോ. ഇവരുടെ പ്രാര്‍ത്ഥനയും സ്‌തോത്രഗാനങ്ങളും അര്‍ത്ഥശൂന്യമാണ്. ഇവര്‍ ബൈബിള്‍, ഭഗവത്ഗീത, ഖുറാന്‍ പാരായണം ചെയ്തിട്ട് ഒരു കാര്യവുമില്ല.
സി.എം.സി.ക്ക് കുറച്ചകലെയായി ഒരു അബ്രഹാം യേശുവിന്റെ നാമത്തില്‍ വിദേശത്തു നിന്ന് ഗായകരെ വരുത്തി സി.എം.സി.യിലുളളവരെ സംഗീതവിരുന്നിനു ക്ഷണിക്കുക പതിവാണ്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമൊക്കെ മ്യൂസിക് ഗ്രൂപ്പുകളെത്തി ഗാനങ്ങള്‍ ആലപിക്കുന്നതിന് ഞാനും പോയിട്ടുണ്ട്. ആ ഗാനങ്ങളെല്ലാം ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ശ്രോധാക്കളെ കൊണ്ടുപോകും. ഇദ്ദേഹം സുന്ദരമായ ഒരു മിനിബസ്സ് സി.എം.സി.യിലേക്കയ്ക്കും അതില്‍ പാശ്ചാത്യരും പൗരസ്ത്യരുമായവര്‍ കയറിയിരിക്കും. യാത്ര സൗജന്യമാണ്. തുടരെ വന്നുകൊണ്ടിരുന്ന വിദേശികളുടെ മ്യൂസിക്ക് ആകര്‍ഷകമായിരുന്നെങ്കിലും അബ്രഹാമിന്റെ ലക്ഷ്യം ജീവിത നേട്ടങ്ങള്‍ തന്നെയായിരുന്നു.
യേശുവിന്റെ നാമത്തില്‍ അവിടെയൊരു സ്‌കൂള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും യേശുവിന്റെ നാമത്തില്‍ കൊണ്ടുവരുന്നവരുടെ ഗൂഢലക്ഷ്യം എത്രമാത്രം സമ്പത്ത് ഉണ്ടാക്കാം എന്നതാണ്. ലുധിയാനയിലെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വന്ന ഒരു പാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ ഞാനും ജോസുമായി പോയി. അപ്പോള്‍ ജോസ് എന്നോടുപറഞ്ഞു ഇദ്ദേഹമാണ് ഉണക്കകപ്പ ഇംഗ്ലണ്ടില്‍ കൊണ്ടുപോയി സായിപ്പന്മാരോടു കഴിക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ വായിലിട്ടപ്പോള്‍ ചോദിച്ചു, ഇതെന്താണ്, കടിച്ചിട്ട് കല്ലു പോലെയിരിക്കുന്നു. പാസ്റ്റര്‍ സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു, ഇതാണ് പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ കഴിക്കുന്നത്, നല്ല ഭക്ഷണമില്ല, നല്ല വസ്ത്രങ്ങളില്ല, പാര്‍പ്പിടമില്ല. പാവങ്ങള്‍ ദുരിതത്തിലാണ്. സായിപ്പിനറിയില്ലല്ലോ അതു വേവിച്ചെടുത്താല്‍ കല്ലല്ല കിഴങ്ങാണെന്ന്. ആദ്ധ്യാത്മികതയില്‍ ഇതു പോലെ കണ്ടുപിടുത്തങ്ങള്‍ നടത്തി കാശുണ്ടാക്കി മധുരം നുകരുന്നവന്‍ എല്ലാ സഭകളിലും ധാരാളമുണ്ട്. ശിക്ഷാവിധിയുടെ നാള്‍ അവര്‍ അറിയുന്നില്ല.
മലയാളി അസ്സോസ്സിയേഷന് വേണ്ടി എന്റെ കടല്‍ക്കര എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ സഖറിയയുടെ വീട്ടില്‍ ആരംഭിച്ചു. ഇതിനകം ദീപികയിലും എന്റെ കവിത അച്ചടിച്ചുവന്നു. എനിക്ക് തപാല്‍ മാര്‍ഗം അവര്‍ കോപ്പി അയച്ചുതന്നു. ജലന്തറിലെ ഒരു മലയാളി കൂട്ടായ്മയുടെ ഓണം ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തു. നാടകം ആവശ്യപ്പെട്ടുകൊണ്ട് ബോംബെ മലയാളി സമാജത്തിന്റെ കത്തും ലഭിച്ചു. സി.എം.സി.വഴി എന്റെ സാഹിത്യസൃഷ്ടികളുടെ പല കോപ്പികളും എടുക്കാന്‍ കഴിഞ്ഞു. നാട്ടില്‍ പോയിട്ടില്ലെങ്കിലും തകഴി, ടി.എന്‍.ഗോപിനാഥന്‍ നായര്‍, പണിക്കര്‍ സാര്‍, കാക്കനാടന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പാല കെ.എം.മാത്യു തുടങ്ങി ധാരാളം പ്രമുഖരുമായി എനിക്ക് കത്തിടപാടുകളുണ്ടായിരുന്നു. തകഴിച്ചേട്ടന്‍ പ്രത്യേകം ചോദിക്കുമായിരുന്നു നോവല്‍ എഴുത്ത് എവിടെവരെയായി. അതിനു മറുപടി കൊടുക്കുന്നത് എഴുതികൊണ്ടിരിക്കുന്നുവെന്നാണ്. എതാനും അദ്ധ്യായങ്ങള്‍ ഞാനെഴുതി വച്ചിട്ടുണ്ട്. നാടകത്തിന്റെ റിഹേഴ്‌സലിനിടയില്‍ നോവലെഴുത്ത് നടക്കില്ലെന്ന് എനിക്കറിയാം.
ഇതിനിടയില്‍ വര്‍ത്തമാന്‍ തുണിമില്ലില്‍ നിന്ന് അവിടുത്തെ ഏതാനം തൊഴിലാളികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സമരം നടന്നു. ഞാനും ഒരു ദിവസം അവധിയെടുത്ത് അവര്‍ക്കൊപ്പം ചേര്‍ന്നു മുദ്രാവാക്യം വിളിച്ചു. അതിന്റെ പ്രധാന കാരണം അതില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത പാലക്കാട്ടുകാരന്‍ താമരാക്ഷനുമുണ്ടായിരുന്നു. ആ ജോലി കിട്ടാന്‍ കാരണം ഈ കമ്പനിയുടെ മുതലാളി ഏതാനം ദിവസം ആശുപത്രിയില്‍ കിടന്നു. എഴുപതു വയസ്സില്‍ കൂടുതല്‍ കാണും. ഇദ്ദേഹത്തെ വിളിക്കുന്നത് ലാലാജി എന്നാണ്. ഡോ.ചന്ദറിനൊപ്പമായിരുന്നു ഞാനൊരിക്കല്‍ ഇദ്ദേഹത്തെ കാണാന്‍ പോയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലാലാജി സഹായിക്കാറുണ്ട്.
ലാലാജിയുടെ സെക്രട്ടറി ഒരു ജോണ്‍ ആണ്. ജോണിന്റെ ഭാര്യ സി.എം.സി. കോളജിലാണ് ജോലി ചെയ്യുന്നത്. കോളജ് ക്വാര്‍ട്ടറിലാണ് താമസം. സി.എം.സി. യുടെ ക്വര്‍ട്ടറുകളില്‍ മലയാളികളുമുണ്ട്. ലാലാജിക്ക് സുഖം പ്രാപിച്ചപ്പോഴാണ് ഞാനദ്ദേഹത്തോട് ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജോലിക്കായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ ഒരു കത്തെഴുതി തന്നിട്ട് ഫൈനാന്‍സ് അഡ്മിന്‍ മാനേജരെ കാണിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ പത്തു മാസമായി താമരാക്ഷന്‍ അവിടെ ജോലി ചെയ്യുന്നത്. പഞ്ചാബിലെ പ്രമുഖ കമ്പിളി ടെക്‌സ്റ്റൈല്‍സാണ് ഓസ്വാള്‍, വര്‍ത്തമാന്‍ മില്‍സ്, ഇന്ത്യയിലെ എല്ലായിടത്തേക്കും ഇവിടുന്ന് വസ്ത്രങ്ങള്‍ അയക്കാറുണ്ട്. തൊഴിലാളികളും യൂണിയനുകളും ഒന്നിച്ചപ്പോഴാണ് സമരം ഒത്തുതീര്‍പ്പിലായി അവസാനിപ്പിച്ചത്.
ഞങ്ങളുടെ വിവാഹം ചിലരുടെ എതിര്‍പ്പോടെ ചിലരുടെ ആശീര്‍വാദത്തോടെ എയര്‍ഫോഴ്‌സുകാരന്‍ പാപ്പച്ചന്റെ നേതൃത്വത്തില്‍ ഹരിയാനയിലെ കര്‍നാല്‍ കത്തോലിക്ക പളളിയില്‍ ഫാദര്‍ ക്രുൂസുബഹറ്റിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ജ്യേഷ്ഠന്‍ ഈ പളളിയിലെ അംഗമായതിനാലാണ് അവിടെ വെച്ച് നടന്നത്. ഇല്ലെങ്കില്‍ ബോംബെയില്‍ വച്ച് നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ദീര്‍ഘനാളായി സമാഹരിക്കപ്പെട്ടിരുന്ന പ്രണയം. മധുരഗീതം പൊഴിക്കാന്‍ തുടങ്ങി. ഞാന്‍ അവളുടെ കഴുത്തിലണിഞ്ഞ മിന്ന് പൂര്‍വ്വാധികം ശോഭിച്ചു തന്നെ കിടന്നു. മറ്റുളളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി വിവാഹധൂര്‍ത്ത് പാടില്ലെന്ന് ഞങ്ങള്‍ മുമ്പു തന്നെ തീരുമാനിച്ചിരുന്നു. പളളിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് വന്നത് സൈക്കിള്‍ റിക്ഷയിലാണ്. ഞങ്ങള്‍ ധരിച്ചിരുന്ന വിവാഹ വസ്ത്രങ്ങള്‍ വിലപിടിപ്പില്ലാത്തതായിരുന്നെങ്കിലും സൂര്യപ്രഭയുടെ സുന്ദരമായ ഭംഗിയുളളതായിരുന്നു. ഇരുന്നു രസിക്കാന്‍ ആകര്‍ഷകങ്ങളായ ഇരിപ്പിടങ്ങളോ മറ്റു സ്ത്രീകളില്‍ കാണുന്നതു പോലെ ഒന്നു പ്രദര്‍ശിപ്പിക്കാന്‍ തിളങ്ങിനില്‍ക്കുന്ന വളകളോ, മാലകളോ ഇല്ലായിരുന്നു. പരിശുദ്ധിയുളള പ്രണയത്തിന് ഇതൊക്കെ അകമ്പടി സേവിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുറച്ചതാണ്. ആഭരണ പ്രഭയില്‍ ഇളകി നടക്കുന്നത് ഇഷ്ടമല്ലെന്നവള്‍ പറയുമായിരുന്നു. ഞങ്ങളുടെ ജീവിതം താളം തെറ്റുമെന്ന് തങ്കമ്മയെപ്പോലുളളവര്‍ തെറ്റിധരിച്ചു.
ഒരിക്കല്‍ തങ്കമ്മ എന്നെ വെല്ലുവിളിച്ചു പറഞ്ഞു ഓമനയെ കെട്ടാനുളള മോഹമുണ്ടെങ്കില്‍ ആ വെളളമങ്ങ് വാങ്ങിവച്ചേക്ക് എന്ന്. അന്നു മുതല്‍ ആ വെളളം മനസ്സില്‍ തിളച്ചു കൊണ്ടിരുന്നതാണ്. ഇന്നാണ് ആ ജലം കുടിച്ച് എന്റെ ദാഹമകറ്റിയത്. ആ വാക്കുകള്‍ എന്നെ നശിപ്പിക്കാനായിരുന്നില്ല ജനിപ്പിക്കാനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കാലത്തിന്റെ സമയം എങ്ങോട്ടെന്നറിയാന്‍ ആര്‍ക്കുമാവില്ല. കാലത്തിനൊപ്പം എങ്ങോട്ടു സഞ്ചരിച്ചാലും ഞങ്ങള്‍ക്ക് മനസ്സിലായത് സ്‌നേഹമാണ്. അതില്‍ അടിയുറച്ചു വിശ്വസിച്ചു. ആ വിശ്വാസം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇരുള്‍ പടര്‍ന്നിരുന്ന ഞങ്ങളുടെ ജീവിതത്തില്‍ നിലാവും നക്ഷത്രങ്ങളും തെളിഞ്ഞു വന്നു.
ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം സി.എം.സി.യിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജോലി വാങ്ങിക്കൊടുത്തു. ഫിറോസ്പുര്‍ ആശുപത്രയില്‍ നിന്ന് പഠിച്ചിറങ്ങിയ മറ്റൊരു പെണ്‍കുട്ടിക്ക് ഇവര്‍ വഴി ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. എല്ലാ നഴ്‌സിംഗ് അഡ്മിഷന്‍ സമയത്തും മാതാപിതാക്കള്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ടെസ്റ്റ് എഴുതിക്കാന്‍ കുട്ടികളുമായി വരാറുണ്ട്. വരുന്ന കുട്ടികള്‍ കൊടുക്കുന്ന ടെസ്റ്റില്‍ ജയിക്കുമോ ഇല്ലയോ എന്നത് അവരില്‍ ആശങ്ക പരത്തിയിരുന്നു. അതില്‍ ചില മലയാളികള്‍ എന്നെ സമീപിച്ചിട്ട് ആദരവോടെ പറയും മകള്‍ എഴുതുന്നു. ആരെങ്കിലും എന്തെങ്കിലും വഴി സ്വാധീനം ചെലുത്താന്‍ കഴിയുമോ. എന്തു വേണമെങ്കിലും ചെയ്യാം.
ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളിലും കൈക്കൂലി എന്ന വിത്ത് പാകിയിട്ടുണ്ട്. ആ വിത്ത് ഇവിടെ മുളക്കില്ലെന്ന് വരുന്നവര്‍ക്കറിയില്ല. സി.എം.സി.യുടെ പ്രധാന ഓഫിസുകളിലൊന്നിലും മലയാളികള്‍ ജോലി ചെയ്യുന്നില്ല. ആകെയുളളത് ജി.എസിന്റെ ഓഫിസാണ്. എനിക്കല്പം സാമൂഹിക പ്രവര്‍ത്തനവും, രക്തം കൊടുക്കലും, നാടകവും, ജോലിയില്ലാത്തവര്‍ക്ക് ജോലി തെണ്ടലുമൊക്കെയുളളതു കൊണ്ട് മലയാളികള്‍ പറഞ്ഞു വിടുക എന്റെ അടുക്കലാണ്. എന്നിട്ട് പറഞ്ഞു വിടുന്നവരോടു പറയും എന്റെ പേര് പറയരുതെന്ന്. അവര്‍ക്ക് അങ്ങനെയൊരു ഗുണമുണ്ടായിരുന്നു. ടെസ്റ്റ് കഴിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ക്ക് കിട്ടുമോ ഇല്ലയോ എന്നത് മാതാപിതാക്കളെ സംബദ്ധിച്ച് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. ഞാനവരെ ധൈര്യപ്പെടുത്തി പറയും. ഇവിടെ ആരുടെ സ്വാധീനവും നടക്കില്ല. എല്ലാം മെറിറ്റിലാണ്. ഞാനുറപ്പു പറയും മകള്‍ക്ക് കിട്ടാതിരിക്കില്ല, ധൈര്യമായിരിക്ക്. എന്നിട്ട് അവരെ യാത്രയാക്കും. അങ്ങനെ മിഥ്യാബോധവുമായി എന്റെ അടുക്കല്‍ വന്നിട്ടുളളവരുടെ മക്കള്‍ക്ക് അവിടെ പ്രവേശനം കിട്ടുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടാറുണ്ട് പറഞ്ഞത് ഫലിച്ചല്ലോ എന്ന്. മഞ്ഞുകാലം വന്നതോടെ മഞ്ഞ് റോഡിലെങ്ങും തടസങ്ങളുണ്ടാക്കി. നേരം പുലര്‍ന്നാല്‍ മഞ്ഞിന്റെ പുകപടലങ്ങള്‍ മണ്ണിലെങ്ങും ആധിപത്യമുറപ്പിക്കും.
മാസങ്ങള്‍ പലതു കഴിഞ്ഞു. ഓമന പത്തുമണിക്ക് എന്റെ ഓഫിസിലാണ് ചായ കുടിക്കാന്‍ വരുന്നത്. അര മണിക്കൂറിനുള്ളില്‍ പ്യൂണിനെ വിട്ട് കാന്റിനില്‍ നിന്ന് ചായക്കൊപ്പം കഴിക്കാനും വാങ്ങിപ്പിക്കും. അതില്‍ പ്യൂണായ സ്ത്രീയും പങ്കുചേരും. അവരുടെ ഭര്‍ത്താവ് സാനിറ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം എന്റെ അയല്‍ക്കാരനായ വേടരപ്ലാവിലെ കിണറുവിള മുക്കിലെ റയില്‍വേയില്‍ ജോലിയുളള മുരളി ഓഫീസില്‍ വന്നു. അവന്റെ ഭാര്യ ശൂരനാട്ടുകാരിയാണ്. തുടര്‍ന്ന് അവര്‍ എന്റെ വീട്ടില്‍ വരികയും ഞങ്ങള്‍ അവരുടെ വീട്ടില്‍ പോവുകയും ചെയ്തു. അവന്റെ വീട്ടില്‍ പോയി സൈക്കിളില്‍ ഓമനയെ പിറകിലിരുത്തി മടങ്ങി വരുമ്പോള്‍ ഒരു ചെറുക്കന്‍ കുറുകെ ചാടി ഞങ്ങള്‍ രണ്ടു പേരും റോഡില്‍ വീണു. അതിനുശേഷം ഓമന പിന്നെ എന്റെ സൈക്കിളില്‍ കയറാറില്ല. അന്ന് വീണതിന്റെ പേടി മനസ്സിലുളളതു കൊണ്ടാണത്. അതിന്റെ പേരില്‍ നിരപരാധിയായ എന്നെ കളിയാക്കുമ്പോള്‍ ഞാന്‍ പറയും പിന്നെ ലോകചരിത്രത്തില്‍ ആദ്യമായിട്ടല്ലേ രണ്ടുപേര്‍ സൈക്കിളില്‍ നിന്ന് വീണത്. അതു കേട്ട് അവളുടെ മിഴികളില്‍ സന്തോഷം വിടരും. നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ പലവട്ടം കത്തെഴുതി ഒന്നു വന്നിട്ടുപോകാന്‍ വീട്ടിലെ ഏറ്റവും ഇളയ പുത്രിയായതിനാല്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം നടത്തിയിട്ടും അവളോട് അത്യധികം സ്‌നേഹമായിരുന്നു. ഇനിയും അവരെ വേദനിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. നാട്ടിലേക്ക് പോകാനുളള ശ്രമങ്ങള്‍ തുടര്‍ന്നു. ഉള്ളിലെ ഹൃദയഭാരമകറ്റി ഞങ്ങള്‍ നാട്ടിലേക്ക് യാത്രതിരിച്ചു.
രോഗിയുടെ തന്നെ ശ്വേത രക്താണുക്കള്‍ ഉപയോഗിച്ച് രക്താര്‍ബുദം ചികിത്സിക്കുന്ന രീതി നടപ്പാക്കാന്‍ വിസമ്മതം അറിയിച്ച് എന്‍എച്ച്എസ്. യെസ്‌കാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സാരീതി ചെലവേറിയതാണെന്ന് എന്‍എച്ച്എസ് റെഗുലേറ്റര്‍ നൈസ് വിലയിരുത്തി. രോഗിയുടെ തന്നെ ശ്വേത രക്താണുക്കള്‍ ശേഖരിച്ച് അവയെ ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രാപ്തമാക്കിയ ശേഷം തിരികെ ശരീരത്തില്‍ കുത്തിവെക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. അമേരിക്കയില്‍ 287,000 പൗണ്ടിനു തുല്യമായ തുകയാണ് ഇതിന് ചെലവാകുന്നത്.
വര്‍ഷത്തില്‍ 4800ഓളം പേരില്‍ കണ്ടെത്തുന്ന നോണ്‍ ഹോഡ്കിന്‍ ലിംഫോമ എന്ന രക്താര്‍ബുദത്തിനാണ് ഈ ചികിത്സ ഉപയോഗിക്കുന്നത്. ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുത്ത 72 ശതമാനം രോഗികളില്‍ ഈ ചികിത്സ അനുകൂല ഫലങ്ങള്‍ നല്‍കുകയും 51 ശതമാനം പേരില്‍ രോഗമുക്തി വരുത്തുകയും ചെയ്തതായി കൈറ്റ് ഫാര്‍മ വ്യക്തമാക്കുന്നു. ഇത്തരം ഫലപ്രദമായ ചികിത്സകള്‍ നടപ്പാക്കണമെന്നാണ് എന്‍എച്ച്എസ് ആഗ്രഹിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ മരുന്നു കമ്പനികള്‍ അവ താങ്ങാനാകുന്ന ചെലവില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഈ ചികിത്സ നടപ്പാക്കേണ്ടെന്ന് നൈസ് തീരുമാനിച്ചതിനെ നിരാശാജനകം എന്നാണ് ബ്ലഡ് വൈസ് ചാരിറ്റി പ്രതിനിധി ഡോ.അലസ്‌ഡെയര്‍ റാങ്കിന്‍ വിശേഷിപ്പിച്ചത്. ഈ ചികിത്സയുടെ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് അതിന്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്രയും വേഗം തന്നെ കരാറിലെത്തിച്ചേരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് കൈറ്റ് ഫാര്‍മ പങ്കുവെക്കുന്നത്.
ഓസ്ട്രിയയില്‍ ബ്രിട്ടീഷ് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചത് തടാകത്തിലെ ചെടികള്‍ കാലില്‍ കുടുങ്ങിയതിനെത്തുടര്‍ന്നെന്ന് സ്ഥിരീകരണം. സഹോദരിമാരുടെ മക്കളായ ജോയല്‍ അനിയന്‍കുഞ്ഞ് (19), ജെയ്‌സണ്‍ വര്‍ഗീസ് (15) എന്നിവരാണ് ബോട്ടിംഗിനിടെ തടാകത്തില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്. വിയന്നയിലെ ഓള്‍ഡ് ഡാന്യൂബില്‍ ഇവരുടെ കുടുംബങ്ങള്‍ ഹോളിഡേയ്ക്ക് എത്തിയതായിരുന്നു. ബോട്ടിംഗിനിടെ ജെയ്‌സണ്‍ തടാകത്തില്‍ നീന്താനിറങ്ങി. തടാകത്തിലെ ചെടികളില്‍ കാലുടക്കിയതിനെത്തുടര്‍ന്ന് ജെയ്‌സണ്‍ മുങ്ങിത്താഴുന്നത് കണ്ട് ജോയല്‍ രക്ഷിക്കാന്‍ ചാടുകയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ ഇരുവരും ദാരുണമായി മുങ്ങി മരിച്ചു.
തന്റെ ഇളയ കസിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജോയലിന്‍ ജീവന്‍ വെടിയേണ്ടി വന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ജെയ്‌സണിന്റെ പിതാവ് ഷിബു വര്‍ഗീസ് പറഞ്ഞു. ഇരുവരും ‘ചാച്ചന്‍’ എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഒരു കാര്യത്തിലും വഴക്കടിച്ചിരുന്നില്ലെന്നും സഹോദരങ്ങളായാണ് ജീവിച്ചിരുന്നതെന്നും ഷിബു പറഞ്ഞു. ബോള്‍ട്ടണില്‍ താമസിക്കുന്ന ഇരുവരുടെയും കുടുംബങ്ങള്‍ വിയന്നയിലുള്ള ബന്ധുക്കളുടെ വീടുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. നീന്തുന്നതിനിടെ ജെയ്‌സണിന്റെ കാലുകള്‍ കുടുങ്ങുകയും ജെയ്‌സണ്‍ ഭയന്ന് നിലവിളിക്കുകയും ചെയ്തു.
അപ്പോള്‍ ജോയല്‍ സഹായത്തിനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ജെയ്‌സണെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോയലും മുങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ ബോട്ടിന് തൊട്ടടുത്ത് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസിലെ 10 പോലീസ് ഡൈവര്‍മാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകുന്നേരത്തോടെ ജെയ്‌സണിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടു പിന്നാലെ ജോയലിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ബറി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോയല്‍ ഒരു ഐടി കമ്പനിയില്‍ അപ്രന്റീസായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫുട്‌ബോള്‍ പ്രേമിയായിരുന്ന ജെയ്‌സണ്‍ സമ്മര്‍ അവധിക്കു ശേഷം സെന്റ് ജെയിംസ് സി ഓഫ് ഇ ഹൈസ്‌കൂളില്‍ 11-ാം ക്ലാസില്‍ പഠനം ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു.