ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രീയ കക്ഷിയായി ബ്രെക്‌സിറ്റ് പാര്‍ട്ടി മാറുമെന്ന് പാര്‍ട്ടി സ്ഥാപകനും മുതിര്‍ന്ന നേതാവുമായ നിഗല്‍ ഫരാഷ്. പാര്‍ട്ടി രൂപംകൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ 85,000 അംഗങ്ങളാണ് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നയിക്കുന്നതിനുമായി 2 മില്യണ്‍ പൗണ്ടിലധികം സംഭാവനയും എത്തിക്കഴിഞ്ഞുവെന്ന് നിഗല്‍ ഫാര്‍ഷ് വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള രണ്ട് പാര്‍ട്ടി സംവിധാനത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പ്രതീക്ഷ. നേരത്തെ ബ്രെക്‌സിറ്റ് പാര്‍ട്ടിയെ ഗൗരവത്തോടെ കാണണമെന്ന് ലേബര്‍ പാര്‍ട്ടി പാളയത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

പാര്‍ട്ടി രൂപംകൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് മില്യണ്‍ പൗണ്ട് സംഭവാനയായി എത്തിയത് ചെറിയ കാര്യമായിട്ടല്ല ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാക്കള്‍ കാണുന്നത്. തങ്ങള്‍ക്കുള്ള ജനപിന്തുണയുടെ പ്രതിഫലനമാണ് തെന്ന് ഫരാഷ് തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്നു. നിലവില്‍ ബ്രിട്ടനില്‍ രണ്ട് പ്രബലരായ പാര്‍ട്ടികളാണ് ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. ഇരുവര്‍ക്കും ബദലായി ഒരു പാര്‍ട്ടി വളര്‍ത്തിയെടുക്കാനാണ് ഫരാഷിന്റെ നീക്കം. എന്നാല്‍ ഇക്കാര്യം അത്ര എളുപ്പമായിരിക്കില്ല. യൂറോപ്യന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്പിലെ എല്ലാ ചെറുകിട ഇടതുപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ലേബര്‍. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തെരഞ്ഞെടുപ്പോടു കൂടി പരിഹാരം കാണാനാണ് കണ്‍സര്‍വേറ്റീവിന്റെ ശ്രമം. ഇതിനായുള്ള രാഷ്ട്രീയ നിക്കങ്ങള്‍ മേയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്.

രണ്ടാം ഹിത പരിശോധനയില്‍ കണ്ണുംനട്ടിരിക്കുന്ന ലേബര്‍ പാര്‍ട്ടിക്കെതിരെയും കണ്‍സര്‍വേറ്റീവിനെതിരെയും ഒരു ബദലായി തങ്ങള്‍ വളരുമെന്ന് നേരത്തെ ഫരാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേ തന്റെ പദ്ധതികളുമായി മുന്നോട്ട് പോവുന്നത് രാഷ്ട്ര താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി നിലപാടിനെക്കുറിച്ച് ജെറമി കോര്‍ബനുമായി പരസ്യമായ സംവാദത്തിന് താന്‍ തയ്യാറാണെന്നും ഫരാഷ് വെല്ലുവിളിച്ചു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പോടെ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് മനസിലാക്കാമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.