ന്യൂസ് ഡെസ്ക്
മുല്ലപ്പെരിയാർ കരാർ തമിഴ് ജനതയുടെ നന്മയും സുഖജീവിതവും മുൻ കണ്ട് ചെയ്ത പുണ്യ പ്രവർത്തിയൊന്നുമല്ല… മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടു എന്നു പറഞ്ഞാൽ അത് തെറ്റാണോ?… ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ തേക്കും ഈട്ടിയും മഹാഗണിയും അടക്കമുള്ള വനസമ്പത്തും ധാതുക്കളും… 99 വർഷം സാധാരണ കരാർ നിശ്ചയിക്കുന്ന പതിവുള്ള ബ്രിട്ടീഷുകാർ ഇവിടെ 999 വർഷമാക്കിയത് എന്തിന്?.. ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ?… അഡ്വ. റസൽ ജോയിയുടെ വെളിപ്പെടുത്തൽ ഇനിയെങ്കിലും കേരള സമൂഹവും നീതിപീഠങ്ങളും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
ബ്രിട്ടീഷുകാർക്ക് കപ്പം കൊടുത്തിരുന്ന തിരുവിതാംകൂർ രാജാവ് ഒപ്പുവച്ച മുല്ലപ്പെരിയാർ കരാർ 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യപ്പുലരിയിൽ അദ്ദേഹം തന്നെ റദ്ദ് ചെയ്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ ഉണ്ടാക്കിയ എല്ലാ ഉടമ്പടികളും അന്ന് അസാധുവാക്കപ്പെട്ടു. എന്നാൽ 1970 ൽ മുല്ലപ്പെരിയാർ കരാർ വീണ്ടും പുതുക്കി നല്കി. കേരളവും തമിഴ്നാടുമായി നീണ്ട നിയമയുദ്ധങ്ങളിലേയ്ക്ക് നയിച്ച കരാർ അവസാനം സുപ്രീം കോടതിയിലെത്തി. രണ്ടു സംസ്ഥാനങ്ങളിലെ ജനതകളുടെ വൈകാരിക പ്രശ്നമായി രാഷ്ട്രീയ നേതാക്കൾ അതിനെ ഉയർത്തിക്കൊണ്ടുവന്നു. സുപ്രീം കോടതിയിൽ നിന്ന് തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിനുമേൽ അവകാശം നേടിയെടുത്തു. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് സ്വാതന്ത്ര്യം ലഭിച്ചു. 136 അടിയിൽ നിന്ന് ഉയർത്തരുതെന്ന കേരളത്തിന്റെ അപേക്ഷ വനരോദനമായി.
കേരളം പ്രളയ ദുരിതത്തിൽ ഉഴലുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പാക്കി. ഇടുക്കി ഡാം നിറഞ്ഞ് ചെറുതോണിയിലെ ഷട്ടറുകൾ തുറന്നുവിട്ടു ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയർന്നപ്പോൾ അപകടം മുൻകൂട്ടി കണ്ട് മുല്ലപ്പെരിയാർ 136 അടിയിൽ തുറന്നു വിടണമെന്ന് കേരളം അപേക്ഷിച്ചു. 142 അടി ജലനിരപ്പ് ഉയർത്താൽ സുപ്രീം കോടതി അനുമതി ലഭിച്ച തമിഴ്നാട് അധികൃതർ വിധി നടപ്പാക്കുക തന്നെ ചെയ്തു. ഡാമിന്റെ നിയന്ത്രണം പൂർണമായും തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആയതിനാൽ കേരളം നിസഹായരായി നോക്കി നിന്നു. 142 അടിയിലെത്തിയപ്പോൾ ഉള്ള ഷട്ടറുകൾ എല്ലാം ഒന്നിച്ചു തുറന്ന് കേരളത്തിലേക്ക് ജലം ഒഴുക്കി.
മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ പ്രയോജനവും വേണ്ടോളം അനുഭവിക്കുന്ന തമിഴ്നാട് ദുരിതം മുഴുവൻ കേരളത്തിനു സമ്മാനിച്ചു. പ്രളയത്തിലെ നിലയില്ലാ വെള്ളത്തിനുമേൽ ജലമൊഴുക്കി തമിഴ്നാട് ആസ്വദിച്ചു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് ജനത സാക്ഷ്യം വഹിച്ചു. 400 ലേറെ ജീവനുകൾ നഷ്ടപ്പെട്ടു. 20,000 കോടിയിലേറെ വരുന്ന വസ്തുവകകളുടെ നഷ്ടവും മലയാളക്കര വിതുമ്പലോടെ ഏറ്റുവാങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 ൽ നിന്ന് താഴ്ത്തണമെന്ന് അഭ്യർത്ഥിച്ച് പൊതുപ്രവർത്തകനായ അഡ്വ. റസൽ ജോയ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ആദ്യമായി മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂലമായി വിധിച്ചു. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏക മകനാണ് റസൽ ജോയി. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ ശിഷ്യനാണ്. ഭാര്യ അഡ്വ. മഞ്ജു ജോസഫ്. മക്കൾ ജോണ്‍, റോസ്മേരി, സാറ. വർഷങ്ങൾ നീണ്ട തന്റെ പരിശ്രമം കേരളത്തിന് അനുകൂല വിധിയായി നേടാൻ കഴിഞ്ഞതിലുള്ള സന്തോഷവും കരാർ സംബന്ധിച്ച യഥാർത്ഥ്യങ്ങളും ഒരു മാധ്യമത്തിനു നല്കിയഅഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചതിങ്ങനെ.
മുല്ലപെരിയാർ അണക്കെട്ട് തകർന്നാൽ തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ വരണ്ടു മരുഭൂമിയാകും. ജനങ്ങൾ മരിക്കുന്നതു പട്ടിണി കിടന്നായിരിക്കും. കേരളത്തോടൊപ്പം അവർക്കും നാശമാണ്. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ആളല്ല റസൽ ജോയി. എന്നാൽ ഇതരസംസ്ഥാന ലോട്ടറിയായ സൂപ്പർ ലോട്ടോ നിരോധനത്തിനു പിന്നിൽ കോടതിയെ സമീപിച്ചു വിധി സമ്പാദിച്ച അഭിഭാഷകനായ ഹർജിക്കാരനാണെന്ന പരിവേഷമുണ്ട്. എന്നാൽ ഇതിനെക്കാൾ ഉപരിയായി മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ഡെമോക്ലീസിന്റെ വാൾ കേരളത്തിന്റെ ശിരസിന്മേൽ പതിറ്റാണ്ടുകളായി തൂക്കിയിട്ടിരിക്കുന്ന തമിഴ്നാടിനു സുപ്രീംകോടതിയിൽ പ്രഹരം കൊടുത്ത മലയാളി എന്ന പരിവേഷമാണ് ഇപ്പോൾ പ്രസക്തം.
സർക്കാരുകളും അഭിഭാഷകരും മാറി മാറി തോൽക്കുന്ന വിഷയത്തിൽ ആലുവ സ്വദേശിയായ ഒരു മലയാളിയുടെ വിജയമാണ് റസൽ ജോയിയിലൂടെ കേരളം ദർശിക്കുന്നത്. മുല്ലപ്പെരിയാറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.
മുല്ലപ്പെരിയാറിലേക്കുള്ള വഴി
142 അടിയിൽ ഒരടി പോലും കുറയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി അപമാനിച്ചപ്പോൾ കേരളത്തിലെ ജനങ്ങളെയാണ് അവർ അപമാനിച്ചത്. അയൽസംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ജനം വലയുമ്പോൾ ഒരു മുഖ്യമന്ത്രി ഇങ്ങനെ എഴുതാൻ പാടില്ലായിരുന്നു. എന്നിട്ടും നമ്മൾ സഹിച്ചു. കേരളത്തിനുണ്ടായ വേദന കോടതിവിധിയിലൂടെ നാം തീർത്തു. ഞാൻ കേസുമായി മുന്നോട്ട് പോകുകതന്നെ ചെയ്യും.
ഞാനൊരു പൊതു പ്രവർത്തകനായിരുന്നില്ല. ആകെയുള്ള ബലം ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരായിരുന്നു. നിയമ പഠനം കഴിഞ്ഞ് അദ്ദേഹത്തിന്റെ കൂടെ കൂടി. അദ്ദേഹമായിരുന്നു ശക്തി. പല കേസുകൾ പഠിക്കാനും കോടതിയിൽ ഹാജരാകാനും സാധിച്ചതും അദ്ദേഹത്തിന്റെ കരുത്തിലായിരുന്നു.
മുല്ലപ്പെരിയാറിൽ കേരളം പുതിയ അണക്കെട്ട് നിർമിക്കുന്നതിനു തീരുമാനമെടുത്തതിനെ ചോദ്യംചെയ്തു തമിഴ്നാട് കൊടുത്ത ഹർജി പരിഗണിക്കുന്ന അവസരത്തിൽ സുപ്രീംകോടതി ചോദിച്ചു, പുതിയ അണക്കെട്ട് നിർമിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? ഞാൻ വിചാരിച്ചു സുപ്രീംകോടതിയിൽ കേരളത്തിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന്. എന്നാൽ വിധി വന്നപ്പോൾ തമിഴ്നാടിനു നേട്ടമുണ്ടായി. ഒരു അഭിഭാഷകൻ എന്ന നിലയിൽ അന്നാണ് ഈ കേസൊന്നു പഠിക്കണമെന്ന് തോന്നിയത്. കൊച്ചിയൂണിവേഴ്സിറ്റി ലോ ഡിപ്പാർട്ടുമെന്റും വിദ്യാർഥികളും പഴയകേസുകൾ ഓരൊന്നായി എടുത്തു സഹായിച്ചു.
അതിനു കരാറിനെ കുറിച്ച് അറിയണം. അതുള്ളതു തിരുവനന്തപുരത്ത് സർക്കാരിന്റെ കൈയിലാണ്. മുല്ലപ്പെരിയാർ കരാർ ഒന്നു തരണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു. നൽകിയില്ല. നിങ്ങൾക്ക് തരാൻ സാധിക്കില്ലെന്ന കർശനമായ മറുപടി. വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും നൽകിയില്ല. പൊതുജനം അറിയേണ്ട എന്ന നിലപാടെടുത്തു. ജനങ്ങൾ ഈ കരാർ അറിയേണ്ടേ? എന്താണ് ഇവർ ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കുന്നത്.? അപ്പോഴാണ് എങ്ങനെയും ഈ കരാർ നേടിയെടുക്കണമെന്നാഗ്രഹം ഉണ്ടായത്. ഇതിനായി പലപ്രാവശ്യം ഓഫീസ് കയറിയിറങ്ങി. ഒരിക്കൽ കരാറിന്റെ കോപ്പി നൽകില്ലെന്ന കർശന മറുപടിയിൽ നിരാശനായി തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഒരു ഉദ്യോഗസ്ഥൻ പിന്നിൽ നിന്നു വിളിച്ചു. സാർ, സാറിതു കൊണ്ടു പൊയ്ക്കോ. ഇതു കരാറിന്റെ കോപ്പിയാണ്. സാറെങ്കിലും എന്തെങ്കിലും ചെയ്യണം. ഞെട്ടിപ്പോയി. അതിലേറെ അദ്ഭുതമായിരുന്നു. ഞാൻ ഓഫീസിൽ കയറിയിറങ്ങുമ്പോഴൊന്നും കണ്ടിട്ടില്ലാത്ത മുഖം. അദ്ദേഹം പേരൊന്നും പറഞ്ഞില്ല. ആരെന്ന് ഇന്നും അറിയില്ല. കോപ്പി തന്നിട്ട് ഓഫീസിനുള്ളിലേക്കു നടന്നു മറഞ്ഞു. പിന്നീട് ഒരിക്കൽ പോലും ഈ മനുഷ്യനെ കണ്ടിട്ടില്ല. ഇത് എന്റെ നിയോഗമെന്നു മനസിലാക്കുകയായിരുന്നു.
കരാർ വായിച്ചു. വായിക്കുംതോറും ഒരു സത്യം മനസിലായി. നമ്മൾ അറിഞ്ഞതും നമ്മളെ അറിയിക്കുന്നതും തെറ്റാണ്. പിന്നീട് മൂന്നു വർഷക്കാലം പഠനത്തിന്റെ കാലമായിരുന്നു. കേരള സർക്കാർ സുപ്രീംകോടതിയിൽ പരാജയപ്പെട്ട കേസുകളെല്ലാം പഠിച്ചു. 2017ൽ സുപ്രീംകോടതിയിൽ ഹർജി നൽകി (റിട്ട് പെറ്റീഷൻ(സിവിൽ) 878/17). ഒരു കാര്യം മനസിലായി. മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു മുന്നിൽ വേണ്ടതു തെളിവുകളാണ്. കോടതി ഒരിക്കലും കേരളത്തിനെതിരായി നിൽക്കുന്നില്ല.
ഞെട്ടിക്കുന്ന കരാർ
തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലുള്ള ജനങ്ങൾ വെള്ളം കുടിക്കണമെന്നും കൃഷി നടത്തണമെന്നുമുള്ള ഉദ്ദേശ്യത്താൽ ചെയ്ത പുണ്യപ്രവൃത്തി ഒന്നും അല്ല മുല്ലപ്പെരിയാർ കരാർ. കരാറിന്റെ ആദ്യപേജിൽ എണ്ണായിരം ഏക്കർ ഭൂമിയിലെ വനസമ്പത്തിനുള്ള കരാർ. വനഭൂമിയിലുള്ള തേക്കും ഈട്ടിയും മഹാഗണിയും ഇരുപൂളം തമ്പകവും മരുതും മണിമരുതും ഉൾപ്പെടെ പേരറിയുന്നതും അല്ലാത്തതുമായ, നമുക്ക് ഉൗഹിക്കാൻ പോലും അസാധ്യമായ അത്ര വണ്ണവും പൊക്കവും കാതലും ഉള്ള മരങ്ങളാണ് എണ്ണായിരം ഏക്കറിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടുപോയത്.
രണ്ടാം പേജിൽ രത്നങ്ങളും ധാതുക്കളും സ്വന്തമാക്കാനുള്ള അവകാശം. വനസമ്പത്തും രത്നങ്ങളും മൃഗസമ്പത്തും മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. തന്റെ ഹൃദയരക്തം കൊണ്ട് ഒപ്പിടുന്നുവെന്നാണ് കരാറിൽ ഒപ്പിട്ടുകൊണ്ടു തിരുവിതാംകൂർ രാജാവ് പറഞ്ഞത്. കപ്പം കൊടുക്കുന്ന രാജാവിന് ഒപ്പിടുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളു. പക്ഷേ, 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യം ലഭിച്ച പുലരിയിൽ രാജാവ് തന്നെ ഈ കരാർ റദ്ദാക്കി. ഇതിനു രേഖയുണ്ടോ എന്നാണ് ചോദിക്കുന്നത്. ഇതൊരുചരിത്രമാണ്. രാജാവിന്റെ വിളംബരം രാജശാസനയാണ്. ഇതിനു രേഖ വേണ്ടെന്നു കോടതിയിൽ പറയണമായിരുന്നു.
അസ്വാഭാവികമായ കേസ്
999 വർഷത്തെ കരാർ എന്നതു കേട്ടുകേൾവിയില്ലാത്തതാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറുകളെല്ലാം 99 വർഷത്തേക്കാണ്. മറ്റൊരു അസ്വാഭാവികത ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ എല്ലാ കരാറുകളും റദ്ദാക്കിയെന്നതാണ്. മുല്ലപ്പെരിയാർ കരാർ മാത്രം നിലനിൽക്കുന്നു. കേരള സർക്കാർ കരാർ റദ്ദാക്കാൻ തയാറായില്ല. 1970ൽ പുതുക്കി കൊടുത്തതാണ് അവിശ്വസനീയം. കേരളത്തിന് ഒരു വർഷം 10 ലക്ഷം രൂപ കരാർ തുക ലഭിക്കാൻ വേണ്ടി ചെയ്തതാണോ? അതേ സമയം വൈദ്യുതി, കുടിവെള്ളം, കൃഷി തുടങ്ങിയ രീതിയിൽ തമിഴ്നാട് സമ്പാദിക്കുന്നതു 7250 ദശലക്ഷമാണ്. പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി മാറുമായിരുന്നു. അവർക്ക് വൈദ്യുതി ഉത്പാദനത്തിന് അനുമതി നല്കിയപ്പോൾ നമുക്ക് മത്സ്യം പിടിക്കാൻ അവകാശം കിട്ടി. ഈ അവകാശം കിട്ടിയാലും ഇല്ലെങ്കിലും ആദിവാസിജനവിഭാഗം മത്സ്യം പിടിക്കുന്നുണ്ട്.
തോറ്റ കേസിന്റെ പിന്നാലെയില്ല
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തോറ്റ കേസിന്റെ പിന്നാലെ ഞാനില്ല. ഇവർ വാദിച്ചതിനു പിന്നാലെ പോയാലും കോടതിയിൽ നിന്നും അനുകൂലവിധി ലഭിക്കില്ല. സുപ്രീംകോടതിയിൽ ഇതിന്റെ കണ്ടെത്തലുകളുണ്ട്. സുപ്രീംകോടതിയിൽ 142 അടി എന്ന കണക്കു വിധിച്ചപ്പോൾ അതിനെ ചലഞ്ച് ചെയ്യാതെ കേരള നിയമസഭ ഡാം സുരക്ഷാ നിയമം ഉണ്ടാക്കി. 136 അടി നിജപ്പെടുത്തിയവരാണ് നമ്മൾ. അതിനെ തമിഴ്നാട് ചോദ്യം ചെയ്തപ്പോൾ കേരളം വീണ്ടും പരാജയപ്പെട്ടു. അങ്ങനെ 142 അടിയാക്കി. അതു കൊണ്ട് കേരളം വാദിച്ച ഒരു കേസിന്റെ പിന്നാലെ പോകില്ല. അതു കൊണ്ടു നമുക്ക് രക്ഷയില്ല. വെറുതെ തോൽക്കാമെന്നുമാത്രം.
തോറ്റു പോയ കേസിന്റെ പിന്നാലെ പോയാൽ വീണ്ടും പരാജയപ്പെടും. ഒന്നാമത്തെ കാരണം സർക്കാർ തലത്തിൽ നമുക്ക് പിന്തുണ ലഭിക്കുമെന്നുറപ്പില്ല. ഒരു രേഖ പോലും തരില്ല. മുല്ലപ്പെരിയാർ കരാർ പോലും തരാത്തവർ ഏതു രേഖയാണ് നൽകുന്നത്. അതു കൊണ്ട് ഇവിടം കൊണ്ടു നിർത്തുന്നുവെന്നു തോന്നരുത്. ഞാൻ ഇവിടെ തുടങ്ങുകയാണ്.
ഫെഡറൽ ഗൈഡ് ലൈൻ
ലോകത്തിൽ വിവിധ രാജ്യങ്ങളിൽ അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. വികസിത രാജ്യങ്ങളിലൊന്നും ഇത്രയേറെ പഴക്കമുള്ള ഡാം ഡീകമ്മീഷൻ ചെയ്യാതിരുന്നിട്ടില്ല. ഡാം ഇപ്പോൾ സുരക്ഷിതമാണോ അല്ലയോ എന്നത് ഒരു ചോദ്യമേയല്ല. ഡാം സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കുറ്റമറ്റ ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിലവിലില്ല. ഡാമുകൾ എവിടെയെല്ലാം പൊട്ടിയിട്ടുണ്ടോ അവിടെ ജനം എന്ത് ചെയ്തു?. അമേരിക്കയിൽ കുറെ അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. ജനങ്ങൾക്കും പ്രകൃതിക്കും നാശനഷ്ടമുണ്ടായി. കോടിക്കണക്കിനു പണമാണ് നഷ്ടമാകുന്നത്. അതുകൊണ്ട് അമേരിക്ക തീരുമാനിച്ചു, ഡാം പൊട്ടിക്കൂടാ. അമേരിക്കയിൽ വിദഗ്ധരെ നിയോഗിച്ചു മാർഗരേഖയുണ്ടാക്കി. ഫെഡറൽ ഗൈഡ് ലൈൻ ഫോർ സേഫ്റ്റി ഡാംസ്.
ഫെഡറൽ ഗൈഡ് ലൈൻ പ്രകാരം ഒരു അണക്കെട്ടിന്റെ ആയുസ് കഴിഞ്ഞാൽ എന്ന് ഡാം ഡീ കമ്മീഷൻ ചെയ്യുമെന്ന് അന്താരാഷ്ട്ര വിദഗ്ധസമിതി വ്യക്തമാക്കുന്നു. ഇവിടെ മുല്ലപ്പെരിയാർ വിഷയത്തിൽ അണക്കെട്ടിന്റെ ഡീകമ്മീഷൻ തീയതി നിശ്ചയിക്കണമെന്നാണ് ഹർജി കൊടുത്തിരിക്കുന്നത്. എങ്ങനെ തള്ളും. അന്താരാഷ്ട്ര വിദഗ്ധസമിതി പരിശോധിച്ചിട്ട് ആയുസ് കഴിഞ്ഞ ഡാം സുരക്ഷിതമാണെന്നു പറയട്ടെ. ഇന്ത്യയിൽ ഡാം വിദഗ്ധർ അടങ്ങിയ സമിതിയില്ല. എല്ലാവരും എൻജിനിയർമാരും ജഡ്ജിമാരുമാണ്. അന്താരാഷ്ട്ര വിദഗ്ധസമിതിയെ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ വിളിക്കട്ടെ. അന്താരാഷ്ട്ര വിദഗ്ധസമിതി വന്നാൽ ഈ ഡാം സുരക്ഷിതമാണെന്നു പറയില്ല. അവർ ഇത് 999 വർഷംനിലനിൽക്കുമെന്നു പറഞ്ഞാൽ നിൽക്കട്ടെ. പ്രശ്നമില്ല. കോടതിക്ക് തള്ളാൻ കഴിയാത്ത കേസാണ് ഞാൻ കൊടുത്തിരിക്കുന്നത്.
ഇതു മാത്രമല്ലല്ലോ എന്റെ വാദം. അണക്കെട്ട് പൊട്ടിപ്പോയാൽ നഷ്ടപരിഹാരം നൽകണം. കേരളത്തിനും കേരളത്തിലെ ജനത്തിനും നഷ്ടപരിഹാരം നൽകണം. തമിഴ്നാട് മുഴുവൻ വിറ്റാൽ പോലും അതിനു സാധിക്കില്ല. ജീവനും സ്വത്തിനും നഷ്ടപരിഹാരം നൽകണം. പ്രകൃതി നശീകരണത്തിനും നഷ്ടപരിഹാരം നൽകണം. മലയും നാടും കെട്ടിടങ്ങളും സ്വാഭാവിക പ്രകൃതിസൗന്ദര്യവും നഷ്ടപ്പെടുന്നതിനും നഷ്ടപരിഹാരം വേണം. തമിഴ്നാടിനു നഷ്ടപരിഹാരം നൽകാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ നല്‍കണം. എന്റെ ഹർജിയിൽ ഒന്നാം കക്ഷി പ്രധാനമന്ത്രി ഉൾപ്പെടുന്ന കേന്ദ്രസർക്കാരാണ്. കേന്ദ്രം ഇതിനു തയാറാകുമെന്നു തോന്നുന്നില്ല.അപ്പോൾ തമിഴ്നാട് ചർച്ചയ്ക്ക് വരും.
സുരക്ഷിതമല്ലാത്ത ഡാം
1964ൽ കേന്ദ്ര ജല കമ്മീഷൻ, അന്‍പതു വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം കണ്ടെത്തി. ഡാം അപകടാവസ്ഥയിലാണെന്ന് കേന്ദ്രജല കമ്മീഷനിലെ ഡോ. കെ.സി.തോമസ് റിപ്പോർട്ട് ചെയ്തു. ജലവിതാനം 136 അടിയാക്കുക, ഡാം ബലപ്പെടുത്തുക, നിലവിലുള്ള ഡാമിനു താഴെ പുതിയ ഡാം നിർമിക്കുക തുടങ്ങിയ നിർദേശവും വച്ചു. ഏഷ്യൻ ഡാം സേഫ്റ്റി വിഭാഗം തലവൻ ഹിമാംശു താക്കൂർ ഡാം സുരക്ഷിതമല്ലെന്നും പൊട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടു ചെയ്തു. റൂർക്കി ഐഐടിയും ഡാമിന്റെ അപകടാവസ്ഥ വെളിപ്പെടുത്തി. ഭൂകമ്പസാധ്യതയും വെളിപ്പെടുത്തി. ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല.
എന്നാൽ മുല്ലപ്പെരിയാർപൊട്ടിയാലും അധികജലം താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടെന്നാണ് ഹൈക്കോടതിയിൽ കേരളത്തിന്റെ നിലപാടുണ്ടായത്. കഴിഞ്ഞ 35 വർഷമായി തമിഴ്നാട് അവകാശപ്പെടുന്നതും ഇതു മാത്രമാണ്. ലോകരാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ റിയോ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്തേ പറ്റൂ, അക്കാര്യം സർക്കാർകോടതിയിൽ ഉന്നയിച്ചില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ ( ഒന്നാം ഭാഗം 46ാം പേജ്) പറയുന്നു: മനുഷ്യനിർമിത അണക്കെട്ടുകളും താപപദ്ധതികളും പ്രായപരിധി കഴിയുന്പോൾ പ്രവർത്തനരഹിതമാക്കണം. ഡാമുകൾക്ക് 30 മുതൽ 50 വർഷം വരെയാണ് പ്രായപരിധി അദ്ദേഹം കല്പിക്കുന്നത്. മുല്ലപ്പെരിയാർ ഡാം തകരുന്പോൾ തകരുന്നത് 50 ലക്ഷം മലയാളികളുടെയും ലക്ഷക്കണക്കിനു ഇതരസംസ്ഥാന തൊഴിലാളികളുടെയും ജീവൻ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും സർവനാശമാണ്. അതു കേരളത്തിന്റെ സർവനാശമാണ്.
പിന്തുണയ്ക്കാത്ത എംഎൽഎമാർ
ആറുമാസം മുൻപ് എന്റെ കേസിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും കല്പിച്ച് ഉത്തരവായിട്ടുള്ളതാണ്. മൂന്നു സമിതികളും ഏകോപിച്ചു പ്രവർത്തിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതുകൊണ്ടാണ് ഇപ്പോൾ ജനങ്ങൾ ജീവനു വേണ്ടി നെട്ടോട്ടം ഓടുന്നത്. ആരാണ് ശത്രുക്കൾ എന്ന് ജനങ്ങൾ തിരിച്ചറിയണം. ഈ വിധിയുടെ കോപ്പി കേരളത്തിലെ 140 എംഎൽഎമാർക്കും അയച്ചു കൊടുത്തു. ഏതാനും എംഎൽഎമാരെ നേരിട്ടും ഫോണിലും വിവരം അറിയിച്ചു. ഇന്നുവരെ ആരും ഇതിനെക്കുറിച്ചു നിയമസഭയിൽ പ്രതികരിച്ചില്ല. നമ്മുടെ ജനപ്രതിനിധികൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സംശയമെനിക്കുണ്ട്.
നാം മറന്നു പോകുന്നത്
കേരളത്തിൽ നിന്നു പുറപ്പെടുന്ന ഭാഗ്യനദിയായിരുന്നു മുല്ലപ്പെരിയാർ. കേരളത്തിന്റെ മധ്യഭാഗത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന നദി. കേരളത്തിലെ 44 നദികൾക്കും ശക്തിപകർന്ന നദി. നിരവധി ചെറുനദികൾ ഇതിൽ നിന്നും പുറപ്പെട്ടിരുന്നു. തമിഴ്നാട്ടിലൂടെ ഒഴുകുന്നില്ല. തമിഴ്നാട്ടിൽ നിന്നും വരുന്ന ഒരു തുള്ളിവെള്ളം പോലും മുല്ലപ്പെരിയാറിലില്ല. ഒരു നദിയെ ഡാം കെട്ടി പുറകോട്ട് തിരിച്ചു വിട്ടിരിക്കുന്നതു കേരളത്തിൽ മാത്രമാണുള്ളത്. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു വഴിതിരിച്ചു പുറകോട്ട് ഒഴുക്കിവിടുന്നതു കേരളത്തിൽ മാത്രമാണ്. അത് മുല്ലപ്പെരിയാറാണ്. കേരളത്തിലേക്ക് ഒഴുകേണ്ട നദി തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകാൻ തിരിച്ചിരിക്കുന്നു. ഇതു മാത്രം മതി നമുക്ക് നീതി ലഭിക്കാൻ.
പെരിയാർ ഒരു അന്തർസംസ്ഥാന നദിയായി കേരളം എഴുതി വച്ചിരിക്കുന്നു. കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഒരു നദി എങ്ങനെ ഒരു അന്തർസംസ്ഥാന നദിയാകും. കോടതിയിൽ ഈ പ്രശ്നം തീരുന്നതാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കു താൽപര്യം. ഈ അണക്കെട്ട് തകർന്നാൽ തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ വരണ്ടു മരുഭൂമിയാകും. ജനങ്ങൾ മരിക്കുന്നതു പട്ടിണി കിടന്നായിരിക്കും. കേരളത്തോടൊപ്പം അവർക്കും നാശമാണ്. അത് അവിടെയുള്ള ജനത്തിനറിയാം. ഇരുസംസ്ഥാനങ്ങളിലെയും നേതാക്കൾക്ക് അറിയില്ല. എന്നാൽ എതിര് നിൽക്കുന്നത് ആരാണെന്നു കണ്ടെത്തണം. എത്ര ശത്രുക്കൾ ഉണ്ടായാലും നേരിടും. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടവനാണ് ഞാൻ. ഒത്തിരി പേരുടെ പ്രാർഥനയുണ്ട്. അതാണ് എന്റെ ശക്തി.
യു.കെയില്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. കാലവസ്ഥയിലുണ്ടായ പ്രതികൂല മാറ്റങ്ങള്‍ ഭക്ഷോല്‍പ്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചതായി സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച് വ്യക്തമാക്കുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റും ഹീറ്റ് വേവും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രൊഡക്ഷന്‍ സെക്ടറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും കര്‍ഷകര്‍ക്കുണ്ടായ നഷ്ടവും വില വര്‍ദ്ധനവിന് ആധാരമായതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു.
ഹൗസ്ഹോള്‍ഡ്സ് ബില്ലുകളുടെ കാര്യത്തില്‍ മാസം 7.15 പൗണ്ട് വര്‍ദ്ധനവുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കര്‍ഷകരെ പ്രതികൂല കാലാവസ്ഥ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടങ്ങളില്‍ ഫാം ഗേറ്റ് വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ കമ്മിഷന് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 80 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ട്രാന്‍സ്പോര്‍ട്ട് ചാര്‍ജും ഫാം ഗേറ്റ് ചാര്‍ജും വര്‍ദ്ധിക്കുന്നത് വിപണി വിലയെയും പ്രതികൂലമായി ബാധിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ഏതു സമയത്തും കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷാക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വീറ്റ് ബ്രഡിന്റെ വിലയില്‍ 5 ശതമാനവും സ്ട്രോബറിയുടെ വിലയില്‍ 28 ശതമാനവും ക്യാരറ്റിന്റെ വിലയില്‍ 41 ശതമാനവും ചീര ഇനങ്ങളുടെ വിലയില്‍ 61 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ക്യാരറ്റിന്റെ ഫാം ഗേറ്റ് പ്രൈസ് 80 ശതമാനമാണ് വര്‍ദ്ധിച്ചത്. 2018ലെ സമ്മര്‍ സമീപകാലത്തെ ഏറ്റവും കൂടുതല്‍ ചൂട് നല്‍കിയിട്ടുള്ള ദിനങ്ങളാണ് യു.കെയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് 50 ദിവസത്തോളം സമാന കാലാവസ്ഥ നിലനില്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഗ്രില്‍ ഭക്ഷണങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമായെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച് പറയുന്നു. യു.കെ ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടായേക്കും. കാലാവസ്ഥ യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലെയും കൃഷിയെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
അദ്ധ്യായം – 25
ഇന്ദിരാഗാന്ധിക്കയച്ച കളള കത്ത്
ഒരു ഞായറാഴ്ച്ച ലുധിയാനയുടെ വിജനമായ ഒരു മൈതാനത്ത് ഇന്ത്യയുടെ അഭിമാനമായ ഗുസ്തിവീരന് ദാരാസിംഗും പാക്കിസ്ഥാനിലെ പേരെടുത്ത മുഹമ്മദും തമ്മില്‍ നടന്ന മല്‍പ്പിടുത്തം എന്തെന്നില്ലാത്ത സുഖാനുഭൂതിയോടെ ഞാന്‍ കണ്ടു. ആ സായാഹ്നത്തില്‍ ഗുസ്തി കാണാന്‍ നൂറുകണക്കിനാള്‍ക്കാരാണ് വന്നത്. തുറന്ന പ്രദേശത്തുളള ഗുസ്തിയായതിനാല്‍ ടിക്കറ്റ് ആവശ്യമില്ലായിരുന്നു. ആര്‍ക്കും വരാം. അവര്‍ ഏറ്റുമുട്ടി മറിയുന്നതും എഴുന്നേല്ക്കുന്നതും കാണികള്‍ക്ക് വികാരമുണര്‍ത്തുന്നതായിരുന്നു. ചിലരുടെ മുഖത്ത് തെളിഞ്ഞു കണ്ടത് അങ്കലാപ്പായിരുന്നു. ദാരാസിംഗിനെ തോല്പിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അസാമാന്യ ധീരത തെളിയിക്കുന്നുണ്ട്. പലവട്ടം എതിരാളിയെ അദ്ദേഹം നിലം പരിശാക്കി. തുറിച്ചു നോക്കി നിന്നവര്‍ക്ക് ആശ്വാസമായി. ഇന്ത്യയുടെ മാനം ദാരാസിംഗ് രക്ഷിച്ചു. ദാരാസിംഗിനെ വിജയിയായി പ്രഖ്യാപിച്ചു. തറയില്‍ മലര്‍ന്നടിച്ച് വീണ എതിരാളി എഴുന്നേറ്റു വന്ന് ദാരാസിംഗിനെ കെട്ടിപ്പുണര്‍ന്നു.
സി.എം.സി.യില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടായി. ആ കൂട്ടത്തില്‍ ഡോ. മേരിയുടെ സെക്രട്ടറി വല്‍സമ്മയ്ക്ക് എന്നോടു ചെറിയ പ്രേമം തോന്നിയിരുന്നു. എനിക്ക് ഹൃദയം കൊണ്ട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സുന്ദരികളായ ധാരാളം പെണ്‍കുട്ടികള്‍ എം.ബി.ബി.എസിന് ഇന്ത്യയുടെ പല ഭാഗത്തു നിന്ന് അവിടെ പഠിക്കുന്നുണ്ട്. മലയാളികളായ ധാരാളം ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഒക്കെ ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പുറത്തു വന്നിട്ടുണ്ട്. സി.എം.സിയില്‍ പഠിച്ചവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വലിയൊരു മതിപ്പാണ്.
എന്റെ ജേഷ്ഠന് ജോണിന്റെ മകന് ബേബിയെ നാട്ടില്‍ നിന്ന് വരുത്തി ഞാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന എന്‍ജീനിയറിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ത്തു. ലെയ്ത്തടക്കമുളള ധാരാളം മെഷീനുകള്‍ അവിടെ നിര്‍മ്മിക്കുന്നുണ്ട്. മറ്റൊരു ബന്ധുവായ ചിറ്റാറിലുളള ജോസ്, അസ്സോസ്സിയേഷനില്‍ പരിചയമുളള വാസുവിന്റെ ബന്ധു എന്നിവര്‍ക്കും ഞാനിവിടെ ജോലി വാങ്ങിക്കൊടുത്തു. ജോഗീന്ദര്‍ പാല് പാണ്ഡെ മന്ത്രിയായതു കൊണ്ട് ധാരാളം ഓര്‍ഡറുകളാണ് കമ്പനിക്ക് കിട്ടുന്നത്. അധികാരത്തിലായാല്‍ ഇങ്ങനെയും ചില ഗുണങ്ങളുകണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. മറ്റൊന്ന് ഇദ്ദേഹത്തെ മന്ത്രിയാക്കണമെന്നുളള ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരെഴുതി ഒപ്പിട്ട അപേക്ഷ ഇന്ദിരാഗാന്ധിക്കയച്ചത് ഞാനായിരന്നു. നൂറിലധികം പേരുകള്‍ അതില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന പഞ്ചാബിന്റെ പല ഭാഗത്തു നിന്നുളളവരുണ്ട്. ഈ അയയ്ക്കുന്ന അപേക്ഷയിലുളള പേരുകള്‍ ആരും തന്നെ അറിഞ്ഞ കാര്യമല്ല. ഈ പേരുകള്‍ എല്ലാം ടൈപ്പു ചെയ്ത് അതിനൊരു കത്തുമുണ്ടാക്കി പല പേരുകളുടേയും സ്ഥാനത്ത് പല പേനകള്‍ കൊണ്ട് കളള ഒപ്പിട്ടത് ഞാനാണ്. അത് റജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു.
രാഷ്ട്രീയത്തില്‍ അധികാരം കിട്ടാന്‍ വേണ്ടി ധാരാളം കളളക്കളികള്‍, അടിയൊഴുക്കുകള്‍ ഉണ്ടെന്നുളളത് അന്നാണറിഞ്ഞത്. അദ്ദേഹം മന്ത്രിയായത് ഈ കത്തിന്റെ വെളിച്ചത്തില്‍ മാത്രമായിരിക്കില്ല. നമ്മുടെ ജനാധിപത്യം എത്രമാത്രം അപകടത്തിലൂടെയാണ് ഇതു പോലുളള മഹാന്മാരാല് നയിക്കുക. സത്യത്തെ അഗാധഗര്‍ത്തത്തിലേക്ക് വലിച്ചെറിയുന്നവര്‍. ഈ വ്യവസ്ഥിതി ഇങ്ങനെ പോയാല്‍ പട്ടിണിയും ദാരിദ്യവും അന്യായങ്ങളും പെറ്റു പെരുകും. അധികാരത്തില്‍ വരുന്നവന് ശക്തന്മാരും പാവം ജനങ്ങള്‍ ദുര്‍ബലന്മാരുമാകുന്ന ഒരവസ്ഥ, ദുരവസ്ഥ തന്നെയാണ്. സി. എം.സി.യുടെ ഗവേണിംഗ് ബോഡി മീറ്റിംഗ് വരുമ്പോഴേക്കും എനിക്ക് ജോലി ഭാരം ഏറി വന്നു. എല്ലാ ആഴ്ചയിലും മീറ്റിംഗുകള്‍ നടക്കാറുണ്ട്. അതിന്റെ മിനിറ്റ്സ് തയ്യാറാക്കി എല്ലാ വകുപ്പു മേധാവികള്‍ക്കും കൊടുക്കേണ്ടത് ജി.എസിന്റെ ഓഫിസാണ്. അതിനിടയിലാണ് എല്ലാ വര്‍ഷവും കൂടുന്ന ഗവേണിംഗ് ബോഡി. അതിന്റെ ചുമതലയും ജി. എസിന്റെ ഓഫിസിനാണ്. അമേരിക്ക, ബ്രിട്ടണ്, എന്നിവിടങ്ങളില്‍ നിന്നുള്ളവരും വെല്ലൂരിലെ സി.എം.സി. ഡയറക്ടര്‍ അടക്കമുളള ധാരാളം മഹത് വ്യക്തികളും പങ്കെടുക്കും. ഇരുപത്തഞ്ചോളം വരുന്ന അതിഥികള്‍ക്ക് യാത്ര, പാര്‍പ്പിടം, ഭക്ഷണം, കത്തിടപാടുകള്‍ അങ്ങനെ ധാരാളം ജോലികള്‍ കുന്നുകൂടുമ്പോള്‍ തലവേദനയും കൂടിവരും. എനിക്കൊപ്പം സഹായിയായി നിന്നത് ഡയറക്ടറുടെ പി.എ ഫ്രഡറിക്കാണ്. ആ ഓഫിസിലും എനിക്കുളളത്ര തിരക്കുണ്ട്. ഒരാഴ്ചയോളം നീണ്ടു നില്ക്കുന്ന മീറ്റിംഗുകള്‍ തീരുമ്പോഴാണ് ആശ്വാസമുളളത്.
ഇവിടെ ജോലി ലഭിച്ച കാര്യം ഡോ.ചന്ദറിനെ, മെഡിക്കല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ചെന്ന് ധരിപ്പിച്ചിരുന്നു. ഈ ഓഫിസിലെ അദ്ദേഹത്തിന്റെ പി.എ. വിക്ടര്‍, സെക്രട്ടറി ലാസര്‍, ഡയറക്ടറുടെ ഓഫിസിലെ ഫ്രെഡറിക്ക് എല്ലാവരുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സഹായിച്ചത് ഈ ഓഫിസില്‍ നിന്ന് ആരെങ്കിലും അവധിക്ക് പോയാല്‍ അയാള്‍ വരുന്നതുവരെ ഞങ്ങളില്‍ ഒരാള്‍ അവിടെ ജോലി ചെയ്യും. അങ്ങനെ ഡയറക്ടര്‍ ഡോ. നമ്പൂതിരിപ്പാടിനൊപ്പവും ഡോ. ചന്ദറിനൊപ്പവും ഓഫിസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു കത്തില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്ക്കല് എത്തി. കതകിന്റെ മുകളിലെ ഗ്ലാസിലൂടെ ഞാന്‍ കണ്ടത് ഇദ്ദേഹം ഭ്രന്തനെപ്പോലെ കൈകാലുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും സംസാരിക്കുന്നതാണ്. ഞനല്പ നേരം വിസ്മയത്തോടെ നോക്കി നിന്നിട്ട് അദ്ദേഹത്തിന്റെ അടുത്തുളള അതിഥി മുറിയില്‍ പോയിരുന്നു ആ നാടകീയ വിക്രിയകളെപ്പറ്റി ചിന്തിച്ചു. ഞാനൊരു തീരുമാനത്തിലെത്തിയത് ഇങ്ങനെയാണ്. ഈ മാനസിക രോഗികളെ നോക്കുന്ന ഡോക്ടര്‍മാരും മാനസിക രോഗികളായി മാറുമോ. ഇതു പലവട്ടം കണ്ടിട്ടുണ്ട്.
ഡോ.നമ്പൂതിരിപ്പാടിലും ഡോ.ചന്ദറിലും കണ്ട മറ്റൊരു പ്രത്യേകത അല്പം സമയം ലഭിച്ചാല്‍ ഇവര്‍ നല്ലതു പോലെ വായിക്കുമെന്നുളളതാണ്. രണ്ടു പേരുടെ കയ്യില്‍ പുസ്തകങ്ങളും കണ്ടിട്ടുണ്ട്. ഡോ. നമ്പൂതിരി ഇംഗ്ലണ്ടില്‍ പഠിച്ചതുകൊണ്ടാകണം. പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നതെന്ന് തോന്നി. അദ്ദേഹം ന്യൂറോസര്‍ജറിയില്‍ ഇന്ത്യയില്‍ വളരെ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും രോഗികള്‍ അദ്ദേഹത്തെ തേടി വരാറുണ്ട്. രണ്ടു പേരുടെ പ്രസംഗങ്ങളും അറിവ് പകരുന്നതാണ്. ഇവരുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും മുഖത്തു നോക്കിയാല്‍ വളരെ ഗൗരവമുളളവരാണ്. ഇവരുമായി അടുത്തിടപെടുമ്പോഴാണ് എത്രയോ നല്ല മനസ്സിനുടമകളെന്ന് മനസ്സിലാക്കുക. പരുക്കന്‍ സ്വഭാവമുളളവരില്‍ കാണുന്ന പ്രത്യേകതയാണിത്. ഡോ. നമ്പൂതിരിയുടെ ഓഫിസില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ചോദിച്ചു, സാറ് മലയാളം സിനിമയൊന്നും കാണാറില്ലേ?. ഒന്നു പുഞ്ചിരിച്ചിട്ട് സരസഭാവത്തില്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷണം ആരെങ്കിലും കഴിക്കുമോ. ആ സമയം അവര്‍ കഥയാക്കിയ നോവല്‍ വായിക്കുന്നതല്ലേ നല്ലത്. ജീവിതത്തിന്റെ ഉപരിതലത്തില്‍ രസിച്ചിരിക്കാന്‍ ഇങ്ങനെ പലതുമുണ്ട്.
പിന്നീടുളള എന്റെ ചിന്ത സിനിമയെപ്പറ്റി ആഴത്തില്‍ പഠിക്കണമെന്നായിരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സിനിമകള്‍ കണ്ടിട്ടിണ്ട്. അന്ന് അറിവില്ലായിരിന്നു. കേരളം വിട്ടതിനു ശേഷം റാഞ്ചിയിലെ രത്തന്‍ തിയറ്ററിലാണ് ബ്രൂസ്ലിയുടെ ഇംഗ്ലീഷ് പടം എന്റര്‍ ദ് ഡ്രാഗണ്‍ കണ്ടത്. അവിടെ നിന്നും മടങ്ങി വരുമ്പോള്‍ കിട്ടിയ വാള് കൊണ്ടുളള വെട്ട് ഇന്നും മനസ്സിലുണ്ട്. പിന്നീട് കണ്ടത് ബറ്റാളയില്‍ ആണ്. ഹിന്ദി പടമായ ഷോലെ അമൃത്സറിലെ രണ്ടു നിലയുളള തീയേറ്ററില്‍ കണ്ടത് അമര്‍ അക്ബര്‍ അന്തോണിയാണ്. സിനിമകള്‍ പട്ടിണിക്കാരുടെ ഇടയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുമ്പോള്‍ അതിന്റെ മൂല്യങ്ങളെപ്പറ്റി അവര്‍ക്ക് വിലയിരുത്താനാകില്ല. ഡോക്ടര്‍ പറഞ്ഞത് എത്രയോ സത്യമെന്ന് എനിക്ക് മനസ്സിലായി. കച്ചവടം നടത്തി ലാഭമുണ്ടാക്കാന്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കിന്നതുപോലെ കലയെ കശാപ്പു ചെയ്ത് ലാഭമുണ്ടാക്കുന്നവര്‍. മനുഷ്യരെ തിന്മയിലേക്ക് നയിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ ദുര്‍ബല വികാരങ്ങള്‍ക്ക് അടിമപ്പെടുത്തും. ഇവിടേയും മനുഷ്യമനസ്സിന് ബോധവല്‍ക്കരണം ആവശ്യമായി തോന്നി.
സി.എം.സി.യില്‍ പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് പ്രതിഫലം വാങ്ങാതെ ചികിത്സ നല്‍കാറുണ്ട്. ഒരു ദിവസം സ്റ്റോര്‍ കാണാന്‍ പോയപ്പോള്‍ പാവപ്പെട്ടവര്‍ക്കായി കരുതിവച്ചിരിക്കുന്ന ധാരാളം വസ്ത്രങ്ങള്‍ വലിയൊരു ഹാളില്‍ കണ്ടു. അതെല്ലാം പാവപ്പെട്ട മനുഷ്യര്‍ക്ക് ഗ്രാമങ്ങളിലും മറ്റും കൊടുക്കാനുളളതാണ്. ഇത്രമാത്രം വിലപിടിപ്പുളള വിവിധ നിറത്തിലുളള തുണികള്‍ ആദ്യമായിട്ടാണ് കണ്ടത്. ഇതെല്ലാം വന്നിരിക്കുന്നത് ബ്രിട്ടണ്, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. അതിനൊപ്പം പാവപ്പെട്ട രോഗികള്‍ക്കളള വീല്‍ ചെയറുകളും, ഊന്നു വടികളും മറ്റ് പേരറിയാത്ത പലതും അതില്‍ കണ്ടു. വികസിത രാജ്യങ്ങളെ അഭിമാനത്തോടെ ഓര്‍ത്തുനിന്ന നിമിഷങ്ങള്‍. അവിടെ നിന്നുളള സി.എം.സി.യിലെ ജോലിക്കാരായ ചിലരില്‍ നിന്നും കുറച്ചൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അവിടുത്തേ സമ്പന്നരായ മനുഷ്യര്‍, ഏതു രംഗത്തു നിന്നുളളവരായാലും,അവര്‍ക്ക് ലഭിക്കുന്നതിന്റെ ഒരു വിഹിതം ജീവകാരുണ്യപ്രവൃര്‍ത്തിക്കായി സര്‍ക്കാരിന്റെയോ, സഭയുടേയോ പൊതു ഖജനാവില്‍ നിക്ഷേപിക്കും.
ഇന്ത്യയില്‍ കാണുന്നതു പോലെ സമ്പന്നര്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കളളപ്പണമോ, കൈക്കൂലിയോ കൊടുക്കാറില്ല. എങ്ങനെയും പണം കിട്ടാനുളള പദ്ധതികളാണ് ഇന്ത്യയിലുളളത്. അവിടെയത് കുറ്റകരമാണ്. അങ്ങനെ ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാണ്. അങ്ങനെയുളള ഭരണാധിപന്മാരെ രാജ്യസ്നേഹികളായിട്ടല്ല, മറിച്ച് രാജ്യദ്രോഹികളായിട്ടാണ് അവിടെ കാണുന്നത്. അവര്‍ക്ക് കിട്ടുന്ന സമ്പത്തിന്റെ ഏറിയ പങ്കും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വീതിച്ചു കൊടുക്കാറുണ്ട്. ആ തുകയില്‍ നിന്ന് സര്‍ക്കാരുകളോ, സഭകളോ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നറിയത്തില്ല. എന്റെ മനസ്സില്‍ കടന്നുവന്നത് ഇവരെല്ലാം അതില്‍ നിന്നും അടിച്ചുമാറ്റുന്നുണ്ട്. ഈ അടിച്ചു മാറ്റല്‍ കച്ചവടം പല രംഗങ്ങളിലും കാണാം. കാരൂര്‍ പളളിക്ക് വടക്ക് വശമുളള മൂന്നു-നാലു ഏക്കര്‍ വസ്തു എന്റെ മുത്തച്ഛനായ കാരൂര്‍ കൊച്ചുകുഞ്ഞില്‍ നിന്ന് ചവറയില്‍ വികാരിയായിരുന്ന എന്റെ വീടിനടുത്തുളള ഒരച്ചന് 1940 നു മുമ്പ് 370 രൂപ കൊടുത്ത് എങ്ങനെ വാങ്ങി എന്നത് ആരിലും സംശയമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം അത് ബന്ധുക്കള്‍ക്ക് കൈമാറി. നാടു ഭരിക്കുന്നവരും മതങ്ങളും ധാരാളമായി ഇതുപോലെ കാലാകാലങ്ങളായി സമ്പാദിക്കുന്നുണ്ട്. അതു കൊണ്ടാണവര്‍ ജനം കഴുതകള്‍ ആണെന്നു പറയുന്നത.്
ഈ കളളവും കൈക്കൂലിയുമൊക്കെ മറ്റുളളവരെപ്പറ്റി ആണയിട്ടു പറയുമ്പോഴും ഞാനും കൈക്കൂലിക്കാരന് എന്നു വേണമെങ്കില്‍ പറയാം.
ജി.എസിന്റ മേല്‍നോട്ടത്തിലാണ് എല്ലാ വാര്‍ഷിക ഉടമ്പടികളും നടപ്പാക്കുന്നത്. അതില്‍ കെട്ടിടങ്ങളും, കൃഷി ചെയ്യാനുളള സ്ഥലങ്ങളും, കാന്റീനുകളും, വാഹന സംരക്ഷണ സ്ഥലങ്ങളുമുണ്ട്. ഓരോന്നിനും ഓരോ വര്‍ഷവും കിട്ടേണ്ട വാടക എത്രയെന്ന് ഓഫിസില്‍ നിന്ന് സര്‍ക്കുലര്‍ ആയി എല്ലാം കോണ്‍ടാക്ടര്‍മാര്‍ക്ക് അയക്കും. അതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതുന്നവര്‍ക്ക് ആ കരാര്‍ കിട്ടും. അവസാന തീയതിക്കുളളില്‍ അവര്‍ തരുന്ന ഒട്ടിച്ച കവര്‍ ജി.എസിനെ ഏല്‍പ്പിക്കുന്ന ജോലിയാണ് എനിക്കുളളത്. ആ കവറുകള്‍ ഡപ്യൂട്ടി ജി.എസുമായി ചര്‍ച്ച ചെയ്ത് ആരൊക്കെ അവസാന പട്ടികയില്‍ കടന്നുവന്നിരിക്കുന്നുവെന്ന് എന്നെ അറിയിക്കും. ആര്‍ക്കാണ് കോണ്‍ട്രാക്ട് കൊടുക്കേണ്ടതെന്ന് എഴുതിയിരിക്കും. അത് ഞാന്‍ കോണ്‍ട്രാക്ടറെ അറിയിക്കണം. ആ വര്‍ഷം വാഹന പാര്‍ക്കിംഗ് കരാര്‍ കിട്ടിയത് കഴിഞ്ഞ വര്‍ഷങ്ങളായി അവിടെ സേവനം ചെയ്യുന്ന സര്‍ദാര്‍ജി ഹര്ഭജന് സിംഗിനാണ്. ആശുപത്രിയിലേക്ക് പോകുന്നതിന്റെ വലത്ത് ഭാഗത്തായിട്ടാണ് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ആശുപത്രി ജോലിക്കാരും അവിടെയാണ് സൈക്കിള്‍ സൂക്ഷിക്കുന്നത്. നിരനിരയായി സൈക്കിള്‍ കാണാന്‍ നല്ല ഭംഗിയാണ്. കാര്‍ പാര്‍ക്കിംഗിന് സ്ഥലമില്ല, കാരണം ആര്‍ക്കും കാര്‍ ഇല്ല. ആശുപത്രി ആബുലന്‍സ് ഇടുന്നത് മറ്റൊരു ഭാഗത്താണ്. ഉന്നതരായ ഡോക്ടര്‍മാര്‍ പോലും സൈക്കിളിലാണ് വരുന്നത്. അതില്‍ ഡോ. നമ്പൂതിരിപ്പാടും ഡോ. ബാബു പോള്‍ ജേക്കബുമുണ്ട്. ഡോ. ബാബു പോളിന്റെ സൈക്കിളിനേക്കാള്‍ മോശപ്പെട്ടതാണ് ഡോ. നമ്പൂതിരിപ്പാടിന്റെ സൈക്കിള്‍.
ആ വര്‍ഷത്തെ കോണ്‍ട്രാക്ട് എല്ലാവര്ക്കും ഞാന്‍ വിതരണം ചെയ്തു. അതില്‍ സൈക്കിള്‍ സ്റ്റാന്‍ഡിന്റെ കോണ്ട്രാക്ടര് ഹര്ഭജന് സിംഗ് ഓഫിസില്‍ വന്ന് പുതിയൊരു സൈക്കളിന്റെ താക്കോല്‍ മേശപ്പുറത്തു വച്ചിട്ടു പറഞ്ഞു, ദയവായി എന്റെയീ പാരിതോഷികം സാബ് സ്വീകരിക്കണം. ഇതു കൈക്കൂലിയല്ല, എന്റെയൊരു സ്നേഹോപഹാരമാണ്. എനിക്ക് കോണ്‍ട്രാക്ട് കിട്ടുമ്പോഴൊക്കെ എന്നെ സഹായിച്ചവര്‍ക്ക് എന്തെങ്കിലും സമ്മാനമായി ഞാന്‍ കൊടുക്കാറുണ്ട്. ആദ്യം ഞാനത് നിരസിച്ചെങ്കിലും ഉളളിന്റെയുളളില്‍ അയാള്‍ താക്കോല്‍ എടുത്തുകൊണ്ട് പോകല്ലേ എന്നായിരുന്നു ആഗ്രഹം. ഹീറോയുടെ സൈക്കിള്‍ കമ്പനി ലുധിയാനയിലാണെങ്കിലും അത് വാങ്ങാനുളള സാമ്പത്തിക ശേഷി എന്നെപ്പോലുളളവര്‍ക്കില്ല.
കാര്‍ പാര്‍ക്കിങ്ങില്‍ അദ്ദേഹത്തിന് രണ്ടു ജോലിക്കാരുണ്ട് ആരിലും താല്പര്യമുണര്ത്തുന്ന നിര്‍മ്മലമായ പുഞ്ചിരിയും സ്നേഹവും വിനീതമായ പെരുമാറ്റവുമാണ് സര്‍ദാറിനുളളത്. ആ നര ബാധിച്ച താടിക്കും മുടിക്കുമുണ്ട് ഒരു ഐശ്വര്യം. താടിക്കു കൊടുക്കുന്ന തലോടലിനു പോലും തുളുമ്പുന്ന സ്നേഹമുണ്ട്. അവിടുത്തെ വിദ്യാസമ്പന്നരായ ആത്മീയ ജ്ഞാനമുളള ഡോക്ടര്‍മാരുടെ സ്വഭാവഗുണങ്ങള്‍ കണ്ടും കേട്ടും പഠിച്ചതായിരിക്കണം. എന്റെ മുന്നില്‍ എന്തോ അനുമതിക്കായി കാത്തു നില്‍ക്കുന്നവനെ പോലെ തന്റെ സ്നേഹവും പുഞ്ചിരിയും കാട്ടിക്കൊണ്ടയാള്‍ നിന്നു. ഞാനത് നിരസിക്കുമോ സ്വീകരിക്കുമോ അതായിരുന്നു ആ കണ്ണുകളില്‍ കണ്ടത്. ഞാന്‍ താക്കോലെടുത്തിട്ട് പറഞ്ഞു, സര്‍ദാര്‍ജി കൊണ്ടുവന്ന ഈ ഉപഹാരം ഞാന്‍ നിരസിക്കുന്നില്ല. ഇനിയും ഇങ്ങനെ കൊണ്ടുവന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ മറുപടി കേട്ട് സന്തോഷവാനായി മടങ്ങി. ഞാനങ്ങനെ ഒരു സൈക്കിളിനുടമയായി. വൈകിട്ട് സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ സര്‍ദാര്‍ജി ഇല്ലായിരുന്നു. ജോലിക്കാരന് എനിക്ക് സൈക്കിള്‍ ചൂണ്ടിക്കാണിച്ചു. അതിന്റെ താക്കോല്‍ തുറന്ന് സൈക്കിള്‍ എടുത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ഥലമായ കിതുവായി നഗറിലേക്ക് യാത്രതിരിച്ചു. പുതിയൊരു സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മനസ്സിനെ വ്യാകുലപ്പെടുത്തിയത് എന്തിനു നീ ഈ സൈക്കിള്‍ വാങ്ങി എന്നുളളതാണ്. ഞാന്‍ പെട്ടെന്ന് സൈക്കിളില്‍ നിന്ന് താഴെയിറങ്ങി ചിന്താകുലനായി സൈക്കിളുമായി മുന്നോട്ടു നടന്നു.
ഇനിയും ഇത് തിരിച്ചു കൊടുക്കുക എളുപ്പമുളള കാര്യമല്ല. മനസ്സിനെ കൂടുതല്‍ ആശങ്കയിലാക്കാന്‍ ഞാനാഗ്രഹിച്ചില്ല. കാരണം ഞാനിത് ചോദിച്ചു വാങ്ങിയതല്ല. ഒരാള്‍ സമ്മാനമായി തന്നതാണ്. അത് നിരസിക്കരുത്. ഒടുവില്‍ എന്റെ മനസ്സ് എന്നെ ഉപദേശിച്ചു. മേലില്‍ ഇതു പോലുളള സമ്മാനങ്ങള്‍ വാങ്ങരുത്. സ്വന്തം അദ്ധ്വനത്തില്‍ വളര്‍ന്ന നീ എന്തിന് മറ്റൊരാളുടെ സാധനം ദാനമായി വാങ്ങണം. അത് കളളന്മാരും കൊളളക്കാരും വാങ്ങുകയും കൊടുക്കുകയും ചെയ്യട്ടെ. എന്റെ മനസ്സിനെ നിയന്ത്രിച്ചത് ഈ വാക്കുകളാണ്. ഭൂതങ്ങളുടെ നാടകമെഴുതിയവന്‍ ഭൂതങ്ങളുടെ പിടിയിലായോ, അതായിരുന്നു പിന്നീടുളള ചിന്ത. സൂര്യബിംബം പടിഞ്ഞാറെ കടലിന് മുകളില്‍ ചുവന്നു വന്നു. സൈക്കിളിലേക്ക് ഒരിക്കല്‍ കൂടി ഞാന്‍ സൂക്ഷിച്ചി നോക്കി.
ഓമനയുടെ കത്ത് കിട്ടി. അതില്‍ മധുരമായ ചില വരികളുണ്ടായിരിന്നു. പരീക്ഷകള്‍ പാസ്സായി ഇനിയും രണ്ടു വര്‍ഷം ബോണ്ട് ചെയ്താലേ പുറത്ത് പോകാന്‍ കഴിയു. എന്റെ കണ്ണുകള്‍ ആ വരികളിലേക്ക് നോക്കിയിരുന്നു. ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഒരന്ത്യം വന്നിരിക്കുന്നു. ഇനിയും കാര്യങ്ങള്‍ മറ്റുളളവരോട് തുറന്നു പറയുക തന്നെ വേണം. നീണ്ട വര്‍ഷങ്ങളായി തളിരണിഞ്ഞു നിന്ന ഞങ്ങളുടെ പ്രണയ രഹസ്യം കൂടുതല്‍ ശക്തമാകുവാന്‍ പോകുന്നു.
അവളുടെ ദുരഭിമാനിയായ ജ്യേഷ്ഠത്തി ഇതറിഞ്ഞാല്‍ പകയും വിദ്വേഷവും വിതയ്ക്കുക തന്നെ ചെയ്യും. അവരുടെ സമീപനം മുമ്പു തന്നെ ഓമന തളളിക്കളഞ്ഞതാണ്. എന്തുണ്ടായാലും അഭിമുഖീകരിക്കണം. ആ രാത്രി തന്നെ മറുപടിയെഴുതി. രണ്ടു വര്‍ഷത്തേക്ക് ബോണ്ടിനു പകരം അവള്‍ക്കാവശ്യം രണ്ടായിരം രൂപയാണ്. അതു ഞാന്‍ അയച്ചു തരാം. ഇത്രയും നാള് പ്രണയം ഒരു നിഴലായ് നമുക്കൊപ്പം സഞ്ചരിച്ചു. ഇനിയും അത് ഒരു വിളക്കായി കത്തണം. അതിന് തിരിയും എണ്ണയും കൊടുക്കേണ്ടത് നമ്മളാണ്. വീട്ടുകാരെ വിവാഹ വിഷയം അറിയിക്കുന്നതാണ് ഉചിതം. നിന്റെ വാക്കുകള്‍ അവര്‍ ചെവി കൊളളുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കാം. തീവ്രമായി പ്രണയിക്കുന്നവര്‍ക്കുളള മോക്ഷപ്രാപ്തിയാണ് വിവാഹം. അത് പരമാനന്ദമാകുകയും ചെയ്യും. അതിന്റെ കുളിര്‍മ സുഗന്ധം പൊഴിക്കുന്ന പൂമ്പൊടി പോലെയാണ്.
എന്നോടുളള വീട്ടുകാരുടെ താല്പര്യം, തങ്കമ്മ അനുവദിക്കില്ല. ഞാനുമായുളള ബന്ധം അറിഞ്ഞാല്‍ ആ സ്ത്രീയുടെ ഹൃദയം ഇളകി മറിയും. അവരില്‍ കുടികൊണ്ടിരിക്കുന്നത് സ്നേഹത്തേക്കാള്‍ പകയും വൈരാഗ്യവുമാണ്. നാട്ടില്‍ ഭഗവത്ഗീത വായിച്ചപ്പോള്‍ ഇതുപോലുളള മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ലോകത്തില്‍ ഇന്ദ്രീയ സുഖങ്ങളില്‍ മൂക്കറ്റം മുങ്ങിക്കിടന്നവരുടെ മനസ്സിന് മാറ്റം വരുത്താന്‍ പ്രയാസമാണ്. സഹോദരന് റ്റി.എം.വര്‍ഗ്ഗീസ് ഒരു പുരോഹിതനായിരുന്നിട്ടുക്കൂടി ദൈവത്തിന്റെ ഗുണങ്ങള്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരിക്കയാണോ എന്നൊരു തോന്നല്‍. എന്തായാലും തങ്കമ്മ മനസമാധാനത്തോടെ ഇനിയും ഉറങ്ങില്ല. സ്വന്തം അനുജത്തി ഇത്രയും നാള് തന്നെ വഞ്ചിക്കുകയായിരുന്നോ എന്നു ചിന്തിക്കുവാന്‍ ഇടയുണ്ട്. ഓമനയുടെ മറുപടി കിട്ടി. ഞങ്ങള്‍ ചിന്തിച്ചതു പോലെ തന്നെ സംഭവിച്ചു. ഇതറിഞ്ഞ തങ്കമ്മയുടെ മനസ്സും ഹൃദയവും മരവിച്ചു. അതില്‍ അനുജത്തിയോടുളള സ്നേഹക്കുറവല്ല അതിലുപരി ഒരു തെരുവു ഗുണ്ടയെ വിവാഹം കഴിക്കുന്നതിലുളള എതിര്‍പ്പും അമര്‍ഷവുമായിരിന്നു. നിരാശ നിറഞ്ഞ മനസുമായി ബോംബെയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള സഹോദരീസഹോദരന്മാര് റാഞ്ചിയിലും ഹസാരിബാഗിലും പാഞ്ഞെത്തി. എന്നെ പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലെന്ന് ഓമന തുറന്നുപറഞ്ഞു. ഈ ബന്ധം പെട്ടെന്നുണ്ടായതല്ല. അഞ്ചു വര്‍ഷമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. കാണാന്‍ വരുന്നവരൊക്കെ പരിഭവവും വിഷാദവുമൊക്കെ അവളുടെ മുന്നില്‍ അവതരിച്ചപ്പോള്‍ സഹോദരിയില്‍ കണ്ട സാഹസിക തീരുമാനമാണ് അവരെ അത്ഭുതപ്പെടുത്തിയത്. പ്രണയിക്കാത്തവര്‍ക്ക് യഥാര്‍ത്ഥ പ്രണയത്തെപ്പറ്റി മനസ്സിലാകാത്തത് അവളുടെ കുറ്റമല്ല. പാവനമായ പ്രണയം അവളില്‍ നിറഞ്ഞിരുന്നു. പ്രണയത്തേക്കാള്‍ ഈ മണ്ണില്‍ മഹത്തരമായി മറ്റൊന്നുമില്ലെന്ന് അവള് വന്നവരെ ധരിപ്പിച്ചു മടക്കിയയച്ചു.
ലണ്ടന്‍: കത്തി ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയരക്ഷാ കവചങ്ങളുമായി കമ്പനി രംഗത്ത്. കത്തി കൊണ്ട് കുത്തിയാല്‍ മുറിയാത്ത ജാക്കറ്റ് മാതൃകയില്‍ നിര്‍മ്മിച്ച വസ്ത്രങ്ങളും ഗ്ലൗസുകളുമാണ് കമ്പനി പ്രധാനമായും വിപണിയിലെത്തിച്ചിരിക്കുന്നത്. ആക്രമണം നടത്തുന്നയാളുടെ കൈകളില്‍ നിന്ന് കത്തിയുടെ മൂര്‍ച്ഛയേറിയ ഭാഗം പോലും പിടിച്ചു വാങ്ങാന്‍ ഗ്ലൗസ് ഉപയോഗിക്കുന്നവര്‍ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്ലൗസ് ഉപയോഗിച്ച് അക്രമിയെ നേരിടുമ്പോള്‍ കത്തി കൊണ്ട് കൈയ്യില്‍ പരിക്കേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കമ്പനി പറയുന്നു. ഗ്ലൗസ് നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കളെ കീറിമുറിക്കാന്‍ കത്തിക്ക് ശേഷിയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സമീപകാലത്ത് ലണ്ടന്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കത്തി ആക്രമണങ്ങളും കൊലപാതകങ്ങളുടെ തങ്ങളുടെ ഉത്പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് 100 കൊലപാതകങ്ങളാണ് ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.കെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ക്രൈം റേറ്റുകളിലൊന്നാണിത്. കഴിഞ്ഞ ആഴ്ച്ച ഈസ്റ്റ് ലണ്ടനില്‍ വെച്ച് രണ്ട് സ്ത്രീകള്‍ക്ക് കത്തിക്കുത്തേറ്റിരുന്നു. പോലീസ് നടത്തിയ മറ്റൊരു അന്വേഷണത്തില്‍ നഗരത്തിന്റെ പരിസരങ്ങളില്‍ നിന്നായി 20 ഓളം ആയുധങ്ങളും കണ്ടെടുത്തിരുന്നു.
കത്തി ആക്രമണങ്ങള്‍ തടയുന്നതിനായി എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് ആളുകള്‍ വളരെ ഗൗരവത്തോടെ ആലോചിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഞങ്ങള്‍ ‘സ്റ്റാബ് പ്രൂഫ്’ ഉപകരണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ വ്യക്തമാക്കി. ഫ്രണ്ട് പ്രൊട്ടക്ഷന്‍ കവറിന് 260 പൗണ്ടും ബാക്ക് പ്രൊട്ടക്ഷന്‍ കവറിന് 175 പൗണ്ടുമാണ് വില. ഇവ കൂടാതെ ഗ്ലൗസ് ഇതര ഉത്പ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. അതേസമയം ഗ്യാംഗുകളില്‍ അംഗമായവരും അക്രമകാരികളും പ്രസ്തുത പ്രൊട്ടക്ഷന്‍ ഗിയറുകള്‍ ഉപയോഗിക്കുന്നത് തടയിടാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.
ലണ്ടന്‍: സമീപകാലത്ത് ലണ്ടന്‍ നഗരം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്സിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പലരും തലസ്ഥാന ഗനരം ഉപേക്ഷിച്ച് പോകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ 2 ബെഡ് റൂം ഫ്ളാറ്റുകള്‍ക്ക് പകരമായി നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്സിലും വലിയ വീടുകള്‍ സ്വന്തമാക്കാന്‍ ഒഴിഞ്ഞു പോകുന്നവര്‍ക്ക് സാധിക്കും. ലണ്ടനിലെ വീടുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ശരാശരി പ്രൊപ്പര്‍ട്ടി വില കുറവാണ്.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്സിലും ശരാശരി 424,610 പൗണ്ട് മാത്രമാണ് ലണ്ടന്‍ നിവാസികള്‍ പുതിയ വീടുകള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ ലണ്ടന്‍ നഗരത്തിലെ ഫ്ലാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വീടുകള്‍ വലിപ്പത്തിലും സ്ഥല സൗകര്യത്തിലും മുന്നില്‍ നില്ക്കുന്നവയുമാണ്. ലണ്ടനിലെ അറ്റാച്ചഡ് 2-ബെഡ്റൂം ഫ്ളാറ്റിന് നല്കുന്ന വില മാത്രമെ ബ്രര്‍മിംഗ്ഹാമിലെ മാര്‍ക്കറ്റിനടുത്ത് ഒരു വലിയ കെട്ടിടം സ്വന്തമാക്കാന്‍ നല്‍കേണ്ടി വരുന്നുള്ളു. ലണ്ടനിലുള്ള വീട് വിറ്റു നോര്‍ത്തേണ്‍ പ്രദേശങ്ങളിലേക്ക് വരുന്നവര്‍ക്ക് ജീവിത സാഹചര്യങ്ങളും ചെലവുകളും കുറയുന്നതായിട്ടും പഠനം കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍ നഗരത്തിന് പുറത്തായി 2018ന് തുടക്കത്തിലുള്ള ആറ് മാസത്തിനിടയില്‍ 30,000 പേരാണ് പുതിയ വീടുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് മനസിലാക്കാം. ഇവയില്‍ ഭൂരിഭാഗം പേരും നാര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കും മിഡ്ലാന്‍ഡ്സിലേക്കുമാണ് താമസം മാറ്റിയിരിക്കുന്നത്. 2008ല്‍ 7 ശതമാനം താമസം മാറ്റം മാത്രമാണ് ഉണ്ടായിരുന്നത് എന്നാല്‍ നിലവില്‍ ഇത് 21 ശതമാനമായി ഉയര്‍ന്നു. വേതനത്തിന്റെ 50 ശതമാനം വരെ വാടക ഇനത്തില്‍ ലണ്ടന്‍ നിവാസികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ പ്രദേശങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ ഈ ഇനത്തില്‍ ചെലവ് വരുന്നുള്ളു. ലണ്ടനില്‍ ശരാശരി 2500 പൗണ്ടാണ് ശരാശരി വാടക.
ന്യൂസ് ഡെസ്ക്
കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും മൂലം സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 29 ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളെല്ലാം പുനരാരംഭിക്കും. കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ പ്രവാസികൾക്ക് ആശ്വാസമാകും ഈ തീരുമാനം. യുകെയിൽ നിന്ന് കേരളത്തിൽ സമ്മർ ഹോളിഡേയിൽ എത്തിയ നിരവധി പേർക്ക് എയർപോർട്ട് അടച്ചത് മൂലം യാത്ര മാറ്റേണ്ടി വന്നിരുന്നു.
നെടുമ്പാശേരിയ്ക്ക് പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29 ന് ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികളെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
യു.കെയിലെ പേപ്പര്‍ പ്രിസ്ക്രിപ്ഷന് യുഗം അവസാനിക്കുന്നു. ഫാര്‍മസികളില്‍ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള റെഗുലേഷന്‍സ് അനുസരിച്ച് രോഗിക്ക് നോമിനേറ്റഡ് ഫാര്‍മസികള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷനുകള് ഉപയോഗപ്പെടുത്താനാകൂ. എന്നാല്‍ പുതിയ സംവിധാനത്തില്‍ എല്ലാ രോഗികള്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കഴിയും.
ഡിജിറ്റല്‍ പ്രിസ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാതാവുന്നതോടെ പ്രിസ്ക്രിപ്ഷന് മേഖല മുഴുവനായും ഡിജിറ്റലാകുമെന്നാണ് സൂചന. ഫാര്‍മസികള്‍ അനുയോജ്യമായ ടെക്നോളജികള്‍ കണ്ടെത്തുന്നതോടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.
2010ന് ശേഷം ഏതാണ്ട് 60 ശതമാനം വര്‍ദ്ധനവ് ഡിജിറ്റല്‍ പ്രിസ്ക്രിപ്ഷന്റെ കാര്യത്തിലുണ്ടായിട്ടുണ്ട്. നിലവില്‍ 7358 ജിപിമാരില്‍ 6842 പേരും 11658 ഫാര്‍മസികളില്‍ 11573 സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍.എച്ച്.എസുകളിലെ ആയിരക്കണക്കിന് ജി.പിമാര്‍ ഡിജിറ്റല്‍ പ്രിസ്ക്രിപ്ഷന് രീതി ഇതിനോടകം അവലംബിച്ച് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ രീതി വലിയ വളര്‍ച്ച നേടിക്കഴിഞ്ഞതായും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.
അദ്ധ്യായം – 24
മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍
ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ് ഉമ്മന്റെ മുറിയിലെത്തി പരിചയപ്പെടുത്തിയിട്ട് മടങ്ങിപ്പോയി. കണ്ണട ധരിച്ച വിജയ് പ്രസന്നഭാവത്തോടെ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു, കുറേ ചോദ്യങ്ങള്‍ ചോദിച്ചു. തികച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളപ്പറ്റിയുളള ചോദ്യങ്ങള്‍. സ്വന്തം തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുക, മറ്റുളളവരുടെ ഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിയുക തുടങ്ങിയ വാക്കുകള്‍ എന്റെ ഹൃദയത്തിലും ഒരു സ്പന്ദനമുണര്‍ത്തി. ഇദ്ദേഹം പേരു കൊണ്ട് മലയാളിയെങ്കിലും നമ്മുടെ സാംസ്കാരിക പൈതൃകം ഇദ്ദേഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കേരളത്തിനു പുറത്തെന്ന് ഞാന്‍ മനസ്സിലാക്കി.
മുമ്പ് വന്ന മുടന്തുള്ള ആള് ഇദ്ദേഹത്തെ ചില പേപ്പറുകള്‍ ഏല്പിച്ചു. അദ്ദേഹം അതു വായിക്കുന്നത് ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു. അതില്‍ ഒപ്പു വച്ചിട്ട് എന്റെ പേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ഇതു നിങ്ങളെ നിയമിച്ചു കൊണ്ടുളള കത്താണ്. മറ്റുളളതൊക്കെ ഇദ്ദേഹം പറയും. എനിക്ക് വിജയാശംസകള്‍ നേര്‍ന്നിട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഞാന്‍ അകത്തേ മുറിയിലേക്കു നടന്നു. ഓഫിസില്‍ നിന്നുളള നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ട് അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദി പറഞ്ഞു പുറത്തിറങ്ങി.
ആശുപത്രിക്കടുത്തുള്ള പടുത്തുയര്‍ത്തിയിരിക്കുന്ന മെഡിക്കല്‍ കോളജ് ബ്രട്ടീഷുകാരുടെ ഭരണ കാലത്ത് തീര്‍ത്തതാണ്. പ്രകൃതി പോലെ ആ കെട്ടിടങ്ങളും സുന്ദരമായി കാണപ്പെട്ടു. ഗുരുദാസ്പൂരിലേക്ക് ലുധിയാനയില്‍ നിന്നുളള ബസ്സ് യാത്രക്കിടയില്‍ പച്ചപ്പോടെ കിടക്കുന്ന നെല്ല്, ഗോതമ്പ് പാടങ്ങള്‍, കരിമ്പിന് തോട്ടങ്ങള്‍, വാഴക്കൂട്ടങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കണ്ണുകള്‍ക്കു വിരുന്നു നല്കുന്ന കാഴ്ച്ചകളായിരുന്നു. എനിക്കറിയാത്ത ഏതോ തോടുകളില്‍ താറാവിന് കൂട്ടങ്ങളെ കണ്ടു. സമൃദ്ധമായ പാടങ്ങള്‍ കണ്ടപ്പേള്‍ പഞ്ചാബികള്‍ കഠിനാദ്ധ്വാനികള്‍ ആണ് എന്നു മനസ്സിലാക്കി. കരിമ്പിന് പാഠങ്ങള്‍ കാണുമ്പോഴൊക്കെ ചെറുപ്പത്തില്‍ കരിമ്പൊടിച്ചതും, ലോറിയില്‍ കരിമ്പ് നിറച്ചു പോകുമ്പോള്‍ അതിന്റെ പിറകെയോടി കരിമ്പ് വലിച്ചെടുത്തതും ശര്‍ക്കരയും, കരിപ്പെട്ടിയുമൊക്കെ മനസ്സില്‍ തെളിഞ്ഞുവന്നു. പെങ്ങളുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചിട്ട് ഞാന്‍ പോയത് ഫാദര്‍ ഗിടോയുടെ അടുക്കലാണ്. മലയാളത്തനിമയുളള ആ പുരോഹിതന് എന്നെ ഏറെ സ്വാധീനിച്ചിരുന്നു. എന്റെ തൊഴില്‍ അപേക്ഷയില്‍ ഫാ. ഗിടോയുടെ പേരാണ് കൊടുക്കാറുളളത്. കാരണം പഞ്ചാബില്‍ മറ്റാരേയും എനിക്കറിയില്ല. പട്ടാളക്കാരുടെ വിവരങ്ങള്‍ കൊടുക്കാനും പറ്റില്ല. എന്റെ പുതിയ ജോലി വിവരമറിഞ്ഞ് എന്നെ അഭിനന്ദിക്കുന്നതിനൊപ്പം പറഞ്ഞത് ബറ്റാലയിലെ ബാറിംഗ് യൂണിയന് ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന്റെ പി. എ.യായി ഒരു മാസം കഴിഞ്ഞ് എടുക്കുമെന്നാണ്.
സത്യസന്ധനും, ഭക്തനുമായ ആ പുരോഹിതന് ഞാനറിയാതെ എന്നെ പിന്തുടരുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുളള അദ്ദേഹത്തിന്റെ പ്രസംഗം ആരേയും ആകര്‍ഷിക്കുന്ന, മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്തതായിരുന്നു. മറ്റൊന്ന് വിദേശ രാജ്യങ്ങളില്‍ പഠിച്ചിട്ടും കേരളത്തില്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം മലയാള ഭാഷയോടും സാഹിത്യത്തോടും കാട്ടുന്ന അടങ്ങാത്ത ആവേശമാണ്. മുമ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ അലമാരയില്‍ നിന്ന് എനിക്കും ആശാന്റെ വീണപൂവും എം. പി. പോളിന്റെ ചെറുകഥാ പ്രസ്ഥാനവും വായിക്കാന്‍ തന്നിരുന്നു. ഞാനതു വായിച്ചിട്ട് മടക്കിക്കൊടുക്കുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹിക്ക് എന്റെ രാജിക്കത്ത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്സിലിട്ടു. ഞാനും ഫാദര്‍ ഗിടോയും ബാറിംഗ് കോളജിലേക്ക് അവിടെ നടക്കുന്ന ഷേക്സ്പിയറുടെ നാടകം കാണാന്‍ ബസ്സില്‍ യാത്ര തിരിച്ചു. ഗുരുദാസ്പുരില് നിന്ന് ദാരിവാളിലെത്തിയപ്പോള്‍ ഫാദര്‍ പറഞ്ഞു, സിലോണ്‍ പെന്തക്കോസ്തിന്റെ പ്രധാന കേന്ദമാണിത്. പലരുടേയും രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറുന്നു എന്നാണ് കേട്ടിട്ടുളളത്. ബറ്റാല കഴിഞ്ഞല്‍ പ്രധാന സ്ഥലം അമൃത്സര്‍ ആണ്. ബറ്റാലയില്‍ ബസ്സിലിറങ്ങി ഞങ്ങള്‍ കോളജിലേക്ക് നടന്നു. ഇതിനു മുമ്പ് ഞാനും ഫാദര്‍ തിമോത്തിയും കൂടി പ്രായാധിക്യത്തില്‍ കഴിയുന്ന ഒരു കത്തോലിക്ക പുരോഹിതനെ ഇതിനടുത്ത് കാണാന്‍ വന്നിട്ടുണ്ട്. ആ പുരോഹിതനായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ഇവിടെ വന്നത്. ഞങ്ങള്‍ കോളജില്‍ എത്തി. മനോഹരങ്ങളായ പുരാതന കെട്ടിടങ്ങള്‍, പല ഭാഗങ്ങളിലും ഉദ്യാനങ്ങള്‍, ചെറുതും വലിതുമായ വൃക്ഷങ്ങള്‍, ആ ശീതളച്ഛായയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധാരാളമായിരിപ്പുണ്ട്. അവരൊക്കെ ഗൗരവമായി എന്തോ ഒക്കെ ചര്‍ച്ച ചെയ്യുന്നു. ചിലര്‍ വായിക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ കാറ്റ് താളമേളമിട്ടകലുന്നു.
ഈ കോളജ് ആരാണ് നടത്തുന്നതെന്ന് ഞാന്‍ ഫാദറിനോട് ചോദിച്ചു. ഇതു നടത്തുന്നത് സി. എം.ഐ അമേരിക്ക-കാനഡയിലുളള മെതോസിസ്റ്റ്, പ്രസ്ബ്റ്റേരിയന്‍ ചര്‍ച്ചുകളാണ്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക കരസ്ഥമാക്കിയ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബാറിംഗ് എന്നു പേരുളള വിദേശ മിഷിനറി സ്കൂളായി ആരംഭിച്ചതാണ് ഇന്നത്തെ കോളജ്. ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളെപ്പോലെ കണ്ടപ്പോഴും അവരുടെ കാലത്ത് മിഷിനറിമാര്‍ ധാരാളം നന്മകള് ഇന്ത്യയിലെങ്ങും ചെയ്തത് ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച എന്റെ മനസ്സിലേക്ക് ഓടിയെത്തി. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ സി. എം. എസ് കോളജ്-സ്കൂള്‍, ബെന്ജമിന് ബെയ്ലി സ്ഥാപിച്ച സി.എം.എസ് പ്രസ്സ്, ആദ്യ മലയാള ഗ്രാമര്‍ എഴുതിയ ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അങ്ങനെ എത്രയോ പേര്.
ഞങ്ങള്‍ നടന്നു ചെന്നത് കോളജിന്റെ ക്വാര്‍ട്ടേഴ്സിലേക്കാണ്. പൗരാണികത ഓര്‍മിപ്പിച്ചാണ് അവിടുത്തെ വീടുകളും. ഒരാള്‍ പുറത്തേക്കു വന്നു. അത് അവിടെ പഠിപ്പിക്കുന്ന പ്രഫസര്‍ കുര്യാക്കോസ്സാണ്. മലയാളത്തില്‍ ഫാദറിനോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇവിടേയും മലയാളിയുണ്ടോ?. നാടകകൃത്തെന്ന് എന്നെ പരിചയപ്പെടുത്തി. പ്രൊഫ. കുര്യാക്കോസ് കലാ-സാഹിത്യ വിഭാഗത്തിന്റെ കണ്‍വീനറാണ്. അതിനാല്‍ കോളജില്‍ എന്തു നടന്നാലും ഫാദര്‍ ഗിടോയെ അറിയിക്കാറുണ്ട്. ഫാദര്‍ ഇവിടെ പ്രസംഗിക്കാനും വന്നിട്ടുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. ഇവിടെ മലയാളികള്‍ ഇനിയുമുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരാള്‍ കൂടി അദ്ധ്യാപകനായിട്ടുണ്ടെന്ന് മറുപടി കിട്ടി. കേരളത്തിനു പുറത്തുളള മലയാളികള്‍ പരസ്പരം സ്നേഹവുമുളളവരെന്ന് റാഞ്ചിയില്‍ വച്ചുതന്നെ ഞാന്‍ കണ്ടതാണ്. അവിടുന്ന് കാപ്പി കുടിച്ച് ഞങ്ങള്‍ ഒന്നിച്ച് തീയേറ്റര്‍ ഹാളിലെത്തി.
ഹാള്‍ നിറയെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. ആദ്യമായിട്ടാണ് ഞാനൊരു ഇംഗ്ലീഷ് നാടകം കാണുന്നത് വില്യം ഷേക്സ്പിയറുടെ ഒഥല്ലോ. എല്ലാവരും അഗാധമായ താല്പര്യത്തിലാണ്. പഞ്ചാബി നാടകങ്ങളും അരങ്ങേറുമായിരിക്കുമെന്ന് എനിക്കു തോന്നി. സ്വന്തം മാതൃഭാഷയെ സംരക്ഷിക്കാതെ മറ്റൊരു ഭാഷയെ സംരക്ഷിക്കാന്‍ ദേശസ്നേഹികള്‍ ശ്രമിക്കില്ല. പ്രൊഫസര്‍ അടുത്തില്ലാത്തതിനാല്‍ അതൊന്നു ചോദിക്കാന്‍ കഴിഞ്ഞില്ല.
നാടകം കണ്ടിട്ട് സന്ധ്യക്കു തന്നെ ഞങ്ങള്‍ ഗുരുദാസ്പുരില് മടങ്ങിയെത്തി. ഞാന്‍ പെങ്ങള്‍ക്കൊപ്പം താമസ്സിച്ചു. ആ രാത്രിയില്‍ തന്നെ പെങ്ങളില്‍ നിന്ന് ഒരു ഇന്‍ലന്‍ഡ് വാങ്ങി ഓമനയ്ക്ക് എഴുതി. പുതിയ അഡ്രസ്സ് സി.എം.സിയുടേത് അയച്ചു തരാം. പഴയ അഡ്രസ്സില്‍ എഴുതരുത്. അടുത്ത ദിവസം രാവിലെ ഗുരുദാസ്പുര്‍ ബസ്സ് സ്റ്റോപ്പിലുളള പോസ്റ്റ് ബോക്സില്‍ കത്ത് ഇട്ടിട്ട് അമൃത്സറിലേക്ക് ബസ്സില്‍ കയറി.
അമൃത്സറില് ബസ്സിറങ്ങി സൈക്കിള്‍ റിക്ഷയിലാണ് ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോയത്. അവിടെയും സെക്യൂരിറ്റിയുണ്ട്. അതിനുളളിലായപ്പോള്‍ ഏതോ പുണ്യവീഥിയിലൂടെ നടക്കുന്ന അനുഭവം. സര്‍ദാരുടെ വിവിധ നിറത്തിലുളള വസ്ത്രധാരണവും, തൊപ്പി പോലെ മുടികെട്ടിയ തലയും എന്നില്‍ കൗതുകമുണര്‍ത്തി. പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുളളവര്‍ അവിടെ വരുന്നുണ്ട്. അതിനുളളിലെ നീന്തല്‍ക്കുളം പോലെ വിസ്തൃതിയില്‍ കിടക്കുന്ന വെളളത്തില്‍ ആരും കുളിക്കുന്നതായി കണ്ടില്ല. സര്‍ദാറിന് അതൊരു പുണ്യതീര്‍ത്ഥമാണ്. അതിനുളളിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നു.
അതിന്റെ ഒരു ഭാഗത്ത് നീണ്ട വെളളത്താടിയുളള പൂജാരികള്‍ കുഞ്ചിരോമങ്ങള്‍ പോലുളള സുന്ദരമായ വിശറികള്‍ വീശികൊണ്ട് ഭക്തഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അവിടെ നിന്നു പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലും മനുഷ്യമനസ്സിന് കുളിര്‍മ പകരുന്നതാണ്. അവരുടെ ഗുരുപൂജയുടെ പൂമണം അതു തെളിയിക്കുന്നു. ഞാന്‍ അവിടെ നിന്നു മടങ്ങുമ്പോള്‍ ആ സ്തുതിഗീതങ്ങള്‍ എന്റെ കാതുകളെ തഴുകിക്കൊണ്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ ലുധിയാനയില്‍ ഒരു വാടകമുറി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. ഞാന്‍ ജലന്തറില്‍ പരിചയപ്പെട്ട തോമസ് എനിക്കു സഹായിയായി വന്നു. തോമസ്സിന് ഞാനാണ് മദ്രാസ് ഫൈനാന്‍സ് കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത്. ഞാനീ സ്ഥാപനത്തിലെ ഒരു ഉപദേശകനായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ഇടപെട്ടിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ചുകള്‍ പഞ്ചാബ്, ഹരിയാന, ജമ്മു എത്തിവിങ്ങളിലുണ്ട്. ഇതിന്റെ ജനറല്‍ മാനേജര്‍ കോഴിക്കോട്ടുകാരനായ കൃഷ്ണകുമാര്‍, ഫൈനാന്‍സ് മാനേജരായ പട്ടാമ്പിക്കാരന് സുരേന്ദ്രന് ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിങ്കളാഴ്ച്ച സി.എം.സിയില്‍ ജനറല്‍ സൂപ്രണ്ടിന്റെ പി.എ യായി തൊഴിലില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നവരാണ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടേയും ദൈനം ദിന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നത് ജനറല്‍ സൂപ്രണ്ടിനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ പര്‍ച്ചേയ്സ്, സ്റ്റോര്‍, മെയ്ന്റനന്‍സ്, സെക്യൂരിറ്റി, കേറ്ററിംഗ്, സാനിറ്റേഷന്‍ അങ്ങനെ പല വകുപ്പുകളുണ്ട്. ഞാന്‍ ഓഫിസ്സില് ചെല്ലുമ്പോള്‍ ജി. എമ്മിന്റെ പി.എ ആയിരുന്നത് ചങ്ങനാശേരിക്കാരന്‍ ചാക്കോയായിരുന്നു. ജി.എസ്.ഒ. ബാബു പോള്‍ ജേക്കബ്, മലയാളിയാണ്. ഇദ്ദേഹത്തിന് ഫാര്‍മസ്സിയിലും ഡോക്ടറേറ്റുളളതിനാല്‍ ഫാര്‍മസ്സിയുടെ തലവന്‍ കൂടിയാണ്. ചാക്കോ ജോലിയില്‍ നിന്നു വിരമിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് ഒരാളെ പെട്ടെന്നവര്‍ കണ്ടെത്തിയത്. ചാക്കോ കാനഡയില്‍ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്കു പോകുന്നു. അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസമിരുന്ന് ജോലികളുടെ സ്വഭാവം മനസ്സിലാക്കി.
പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുളള അനുഭവമുണ്ടായിരുന്നതിനാല്‍ ജോലികള്‍ അത്ര ക്ലേശകരമായി തോന്നിയില്ല. ഇതു പോലുളള ഓഫിസ്സുകളില്‍ ജോലി ചെയ്യാന്‍ കുറച്ചു കൂടി മനോധൈര്യം ആവശ്യമുളളതായി തോന്നി. എനിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. മറ്റെങ്ങും കാണാത്ത പ്രത്യേകത ഞാനിവിടെ കണ്ടത് എല്ലാ വകുപ്പിലേയും തൊഴിലാളികള്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ ജോലിക്കു കയറുന്നതിനു മുമ്പ് ഒന്നിക്കും. അത് പ്രാര്‍ത്ഥിക്കാനാണ്. എല്ലാ മതക്കാരുമുണ്ട്. പത്തു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വയ്ക്കും. മിക്ക ദിവസവും പ്രാര്‍ത്ഥിക്കുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും പര്‍ച്ചെയിസ് വിഭാഗത്തിന്റെ തലവനായ സര്‍ദാര്‍ ജസ്വന്ത് സിംഗാണ്. അദ്ദേഹത്തിന്റെ കീഴിലും പല ഉപ വകുപ്പുകളുണ്ട്. ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ സര്‍ദാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മതത്തിനു വേണ്ടിയല്ല; മനുഷ്യ നന്മക്കു വേണ്ടിയാണ്. എല്ലാവരും ഈശ്വരന് വിധേയമായി പ്രാര്‍ത്ഥിക്കണം, അന്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ ആരും അകപ്പെടരുത്, ആരിലും വെറുപ്പും പകയും ഉണ്ടാകുന്ന അവസരമുണ്ടാക്കരുത്, ആരോടും മാന്യമായി പെരുമാറണം തുടങ്ങി മനുഷ്യന് പ്രതീക്ഷകള്‍ നല്കുന്ന പ്രാര്‍ത്ഥനയായിരുന്നു.
ഇതര മതസ്ഥരായ സ്ത്രീപുരുഷന്മാരൊക്കെ പ്രാര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സ്നേഹവും കാരുണ്യവും നിറഞ്ഞു നില്ക്കുന്ന ഒരന്തരീക്ഷമാണ് മുഖ്യമായിട്ടും കണ്ടത്. മലയാളികളായിട്ടുളളവര്‍ അവിടെ ജോലി ചെയ്യുന്നു, ഡോക്ടേഴ്സ്, നഴ്സസ് വിദ്യാര്‍ത്ഥികളും സര്‍ജിക്കല്‍ വകുപ്പ് തലവനായ ബ്രിട്ടീഷുകാര്‍ ഡോ. എഫ്.സി. എന്‍ഗല്‍സ്സിന്റെ അസിസ്റ്റന്റായി ഒപ്പം നടക്കുന്ന ഡോ. വര്‍ഗ്ഗീസ്, കുട്ടികളുടെ വിഭാഗത്തിലെ ഡോ. തോമസ്സ,് മെഡിക്കല്‍ വിഭാഗത്തിലെ ഡോ. മേരി, അനസ്തീഷ്യ വിഭാഗത്തിന്റെ ബ്രട്ടീഷുകാരനായ തലവന്‍ ഡോ. പ്രയറിന്റെ കീഴിലെ ജയരാജ് തുടങ്ങി ധാരാളം പേര് അവിടെ ജോലി ചെയ്യുന്നുണ്ട്. അവിടെ ജോലി തുടങ്ങിയ നാള് മുതല്‍ ശനി- ഞായര്‍ ദിനങ്ങളില്‍ പഞ്ചാബികളുടെ സാമൂഹികസേവന സംഘടനയായ കര്‍മ്മയോഗിയിലും ക്രസ്തീയ സേവനങ്ങളിലും പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മണിക്ക് ജോലിക്കു പോയാല്‍ മടങ്ങുന്നത് രാത്രി ഒന്‍പതരയ്ക്കു ശേഷമാണ്.
ഞാന്‍ പാര്‍ട്ട് ടൈം ചെയ്യുന്ന സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് പെയിന്റ് ഓഫിസ്, ഭാരത് മെക്കനിക്കല് എന്‍ജിനീയറിംഗ് കമ്പനി, ഇത് സി.എം.സിക്കടുത്താണ്. അവിടുത്തെ മന്ത്രിയായ യോഗിന്ദര് പാള്‍ പാണ്ഡയുടെ കമ്പനിയാണ് ഭാരത് മെക്കാനിക്കല്‍. പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമായിരുന്നു മറ്റുളളവര്‍ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുമ്പോള്‍ ഞാനെന്തിനു പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്യണം.
ചെറുപ്പം മുതലേ കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്നു. അതെനിക്ക് ഗുണം ചെയ്യുന്നു. യ്യൗവനകാലമെന്നാല്‍ ഒരു വിളക്കിലെ തിരിനാളം പോലെയാണ്. അതിങ്ങനെ കത്തിക്കൊണ്ടിരിക്കും. സിനിമയ്ക്കു പോലും ഞാന്‍ സമയം കളഞ്ഞിട്ടില്ല. എല്ലാ യൗവ്വനക്കാരിലും ധാരാളം നന്മ-തിന്മകള് ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് നന്മ തന്നെയാണ്. ആ നന്മയെ തെരഞ്ഞെടുത്താല്‍ ചുറ്റുപാടുമുളള അശരണരും ആവശ്യക്കാരുമായ പലരെയും സഹായിക്കാന്‍ കഴിയും. അതിനാവശ്യം ത്യാഗമാണ്, ഇച്ഛാശക്തിയാണ്. ശമ്പളം കിട്ടിയ നാള് മുതല്‍ ഇപ്പോള്‍ കിട്ടുന്ന 900 രൂപയില്‍ നിന്നു വരെ നാട്ടില്‍നിന്ന് വരുന്ന ആവശ്യക്കാരുടെ സാമ്പത്തിക ഭാരം ഞാന്‍ കുറച്ചുകൊടുക്കാറുണ്ട്. മണിയോര്‍ഡര്‍ കിട്ടിയെന്നുളള മറുപടി വരുമ്പോള്‍അതില്‍ കാണുന്ന ആവരുടെ നിര്‍വ്യാജമായ സ്നേഹം എന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ് ചെയ്തിട്ടുളളത്. എനിക്ക് ഇതിനൊക്കെ പിന്തുണ തരുന്നത് ഓമനയാണ്. വീട്ടുകാരെ ഞാനിതൊന്നും അറിയിക്കാറില്ല. അത്രമാത്രം കടപ്പാടുകളൊന്നും എനിക്ക് അവരോടില്ല. അഥവാ അറിയിച്ചാലും അതിലവര്‍ എന്നെപ്പോലെ ആനന്ദം കാണുകയുമില്ല. കിട്ടുന്നതിന്റെ വിഹിതം അവര്‍ക്ക് അയയ്ക്കാറുണ്ട്.
സി.എം.സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എന്നില്‍ സാഹിത്യത്തിന്റെ മൊട്ടുകള്‍ വിടര്‍ന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് മലയാള മനോരമയില്‍ എന്റെ ഒരു ലേഖനം വന്നു. സി.എം.സിയില്‍ ജോലിയുളള സഖറിയയാണ് നാട്ടില്‍ അവധിക്കു പോയി വന്നപ്പോള്‍ ആ പേജ് മാത്രം കൊണ്ടുവന്നു കാണിച്ചത്. ആ ലേഖനം കന്യാസ്ത്രീകള്‍ വിളനിലങ്ങളിള്‍ ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു. സഖറിയ വെറുമൊരു സഹൃദയന് മാത്രമല്ല, റാഞ്ചിയില്‍ കണ്ടതു പോലെ ഭാഷയ്ക്കായി എന്തും ചെയ്യാന്‍ മനസ്സുളളവനാണ്. ഇദ്ദേഹം ലുധിയാന മലയാളി അസ്സോസ്സിയേഷന്റെ ഭാരവാഹിയാണ്. നല്ലൊരു സംഘാടകന്‍ കൂടിയായ സഖറിയ എന്നെയും അസ്സോസ്സിയേഷനില്‍ അംഗമാക്കി. അവിടെ നടക്കുന്ന കലാ സാഹിത്യ ചര്‍ച്ചകളിലും പരിപാടികളിലും മറ്റും പങ്കാളിയാക്കി. ആ കൂട്ടത്തില്‍ എന്നയവര്‍ അസ്സോസ്സിയേഷന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. പ്രസിഡന്റ് സി.എം.സിയില്‍ അക്കൗണ്ടന്റായ മാത്യവും സെക്രട്ടറി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ രവീന്ദ്രനും ആയിരുന്നു എന്നാണ് ഓര്‍മ്മ.
1978-ല്‍ മലയാളി അസ്സോസ്സിയേഷന്റെ വാര്‍ഷികത്തില്‍ എന്റെ നാടകം കാര്‍മേഘം അവതരിപ്പിച്ചു.അതില്‍ ഞാനും അഭിനയിച്ചു. ഇതു കേരളത്തില്‍ റേഡിയോ നാടകമായി വന്നത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിച്ചത്. എടുത്ത ഫോട്ടോയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് സി.എം.സിയില്‍ കാന്റീന് നടത്തുന്ന പൊറിഞ്ചു എന്നു വിളിപ്പേരുളള ആളാണ്. നീണ്ട നാളുകളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന്റെ കാരണം ഇയാള്‍ക്ക അഭിനയത്തോട് ഭയങ്കര കമ്പമാണ്. പലരില്‍ നിന്നും പലിശയ്ക്കു പണം മേടിച്ചാണ് കാന്റീന് നടത്തുന്നത് ഞാനൊരിക്കല്‍ പറഞ്ഞു, താന്‍ പണം പലിശക്ക് എടുക്കേണ്ട, ഞാന്‍ കുറച്ചു കാശു തരാം പലിശയൊന്നും വേണ്ട. തന്നത് തിരിച്ചു തന്നാല്‍ മതി. അതു പൊറിഞ്ചുവിന് ആശ്വാസമായി. എന്റെ ഒപ്പം അഭിനയിക്കുന്ന പൊറിഞ്ചുവിന്റെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു, സുഹൃത്തുക്കളായാല്‍ പ്രയാസങ്ങളില്‍ സഹായിക്കേണ്ടവരല്ലെ.
സ്വന്തം നാടകം ലുധിയാന മലയാളി അസോസിയേഷന് അവതരിപ്പിച്ചപ്പോള്‍ അതില്‍ കാരൂര്‍ സോമന് അഭിനയിക്കുന്ന ചിത്രം
ആഴ്ചകള്‍ കഴിഞ്ഞ് ഈ ഉറ്റസുഹൃത്ത് കുടുംബത്തോടെ ഒളിച്ചോടി എന്ന വാര്‍ത്തയാണു കേട്ടത്.എന്റെ മനസ്സിന്റെ നൊമ്പരം എന്റെ അഞ്ഞൂറു രൂപ കൊണ്ടുപോയതിനേക്കാള്‍ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാന്‍ ഇയാള്‍ സ്വന്തം ആത്മാഭിമാനം കുരുതി കൊടുത്തതിലായിരുന്നു. കോളജ് ഹോസ്പിറ്റലിനടുത്തുളള മറ്റു മലയാളികളോടും പണം വാങ്ങിയതായി പിന്നീട് അറിഞ്ഞു. മറ്റൊരു സംഭവം നാടകത്തിന്റെ റിഹേഴ്സല്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു. സഖറിയയ്യിക്ക് ഒപ്പം ജോലി ചെയ്യുന്ന ജോസ് ഓടിക്കിതച്ച് വന്നു പറഞ്ഞു ഒരു മലയാളി സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവര്‍ക്ക് രക്തം ധാരാളമായി ആവശ്യമുണ്ട്. പറ്റുമെങ്കില്‍ സഹായിക്ക് അവര്‍ ജലന്ദറില്‍ നിന്നു വന്നതാണ്. അതു കേട്ടയുടനെ ഞാനും സഖറിയയും രക്തം കൊടുത്തു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരാള്‍ക്ക് രക്തം കൊടുക്കുന്നത്. അത് ആത്മ സംതൃപ്തി നല്കിയ കാര്യമായിരുന്നു.
അന്ന് ഡോക്ടറുടെ ഭാഗത്തു നിന്ന് രക്തം കൊടുത്താല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നുളള വിശദീകരണം കേട്ടപ്പോള്‍ എന്റെ വിളറിയ മുഖം പ്രകാശിച്ചു. അതിനു ശേഷം പലവട്ടം ഞാന്‍ രക്തം ദാനം ചെയ്തു. ആശുപത്രിയിലുളള ചില വദ്വാന്മാര്‍ എന്നെ അറിയിക്കാതെ രോഗികളുടെ ബന്ധുക്കളെ എന്റെ അടുക്കല്‍ പറഞ്ഞു വിടും. എന്നാല്‍ വാതോരാതെ വാചകമടിക്കുന്ന ഈ വിദ്വാന്മാര് ഒരു തുളളി രക്തം കൊടുക്കുകയുമില്ല. ശരീരത്തിലുളള രക്തം, മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് മനുഷ്യനെ സംബന്ധിച്ച് മഹനീയ സേവനമെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അവിടെ ജോലി ചെയ്യ്തുകൊണ്ടിരിക്കേ ഒരു ദിവസം ഉച്ചകഴിഞ്ഞ് മദര്‍ തെരേസ അവിടുത്തെ ചാപ്പലില്‍ വന്നിരുന്നു. മദറിനെ ചാപ്പലിലേക്ക് കൊണ്ടുവന്നത് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.കെ.എന്‍. നമ്പൂതിരിയാണ്. ഡോ.നമ്പൂതിരി മതം മാറിയ ക്രിസ്ത്യാനിയും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റുളളവരേപ്പോലെ വളരെ മുന്നിലുമാണ്. അവിടുത്തെ ന്യൂറോ സര്‍ജിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയാണ്. പല പ്രാവശ്യം ചാപ്പലില്‍ ബൈബിള്‍ പ്രസംഗം അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് നിരാശ്രയരും നിരാലംബരുമായ പാവങ്ങള്‍ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്യണം എന്നായിരുന്നു. അന്ധകാരം മാറി ഒരു പുതിയ യുഗം നടപ്പില്‍ വരുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളോടുളള പ്രതിബദ്ധതയാണ്. അത് നിര്‍വ്വഹിക്കേണ്ടത് പുണ്യകര്‍മ്മങ്ങളിലൂടെയാണ്. അനീതിക്കും അസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്ത്തുന്നവന് അനാഥരായ മനുഷ്യര്‍ അടിമകളായി കഴിയുന്നത് മറക്കരുത്. അവശ വിഭാഗങ്ങളുടെ വാത്സല്യഭാജനമായ മദര്‍ തെരേസയുടെ വാക്കുകള്‍ ചാപ്പലിനുളളില്‍ തടിച്ചുകൂടി വരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഇതര വിഭാഗങ്ങളിലുളളവര്‍ തുടങ്ങിയവര്‍ക്കും മനോധൈര്യം പകരുന്നതായിരുന്നു. ആശുപത്രികളിലെ ഏതാനം രോഗികളെ കണ്ട് ആശ്വസിപ്പിച്ചാണു മദര്‍ മടങ്ങിയത്. ആ സന്ദര്‍ശന വേളയില്‍ ഞാന്‍ പിറകിലുണ്ടായിരുന്നു.
ലണ്ടന്‍: യു.കെയിലെ പബ്ലിക്ക് ബ്രോഡ്കാസ്റ്റിക്ക് സ്ഥാപനമായ ബി.ബി.സി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതായി ആരോപണം. സ്ഥാപനം പയോഗിക്കാത്ത ടാക്സി. ട്രെയിന്‍, ഹോട്ടല്‍ ബില്ലുകള്‍ക്കായി ചെലവഴിച്ചത് 200,000 പൗണ്ടെന്ന് റിപ്പോര്‍ട്ട്. മാധ്യമരംഗത്ത് ദീര്‍ഘകാലത്തെ പരിചയവും പ്രാവീണ്യമുള്ള ലോകത്തുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് ബി.ബി.സി. സമീപകാലത്ത് ചെലവ് ചുരുക്കല്‍ പദ്ധതിയുമായി സ്ഥാപനം രംഗത്ത് വന്നിരുന്നു. എന്നാല്‍ ബുക്ക് ചെയ്തതിന് ശേഷം റദ്ദാക്കേണ്ടിവന്ന ഹോട്ടല്‍, ട്രെയിന്‍, ടാക്സി ഇനത്തിലായി വന്‍തുകയാണ് സ്ഥാപനത്തിന് നഷ്ടമായത്. ഇത് ജാഗ്രത കുറവിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ജനങ്ങള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച് സംമ്പാദിക്കുന്ന പണം പാഴാക്കുന്ന നടപടി ഒഴിവാക്കാന്‍ കഠിന ശ്രമം ആവശ്യമാണെന്ന് ടാക്സപെയേര്‍സ് അലയന്‍സ് പ്രതിനിധി ജോണ്‍ ഒ കോണല്‍ അഭിപ്രായപ്പെട്ടു. 3418 ട്രെയിന്‍ ടിക്കറ്റുകള്‍, 233 ഹോട്ടല്‍ ബുക്കിംഗ്, 944 ടാക്സി ട്രിപ്പുകള്‍ എന്നിവയാണ് ബി.ബി.സി സമീപകാലത്ത് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ഇനത്തില്‍ മാത്രമായി ഏതാണ്ട് 17200 പൗണ്ട് നഷ്ടം വന്നിട്ടുണ്ട്. ഹോട്ടല്‍ റൂം ഇനത്തില്‍ 32,000 പൗണ്ടും ടാക്സി ഇനത്തില്‍ 15,000 പൗണ്ടുമാണ് ആകെ നഷ്ടം. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന സമയത്ത് അവയ്ക്കായി ചെലവാക്കിയ പണം സ്ഥാപനത്തിന് തിരികെ ലഭിക്കാത്തതാണ് നഷ്ടമുണ്ടാക്കുന്നത്.
ലക്ഷകണക്കിന് പൗണ്ടാണ് ഇത്തരത്തില്‍ ഒരോ വര്‍ഷവും നഷ്ടപ്പെടുന്നത്. ട്രാവല്‍ ഇതര അലവന്‍സില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ ബി.ബി.സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം എന്ന നിലയില്‍ പല പദ്ധതികളും വളരെ പെട്ടന്ന് മാറ്റേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നത് സാധാരണമാണെന്നും ബി.ബി.സി വക്താവ് പ്രതികരിച്ചു. നികുതിപ്പണം പാഴാക്കുന്നതായി നേരത്തെയും ബി.ബി.സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ലണ്ടന്‍: സാമൂഹികമായി ഒറ്റപ്പെടല്‍ ഭയന്ന് വെജിറ്റേറിയന്‍ ഭക്ഷണം തെരഞ്ഞെടുക്കാന്‍ ബ്രിട്ടീഷുകാര്‍ മടിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഈ ആഴ്ച്ച നടന്ന റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ ആന്യൂല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്. യു.കെയിലെ ഹോട്ടലുകളിലെത്തുന്ന മിക്കവരും സാമൂഹികമായി ഒറ്റപ്പെടുമോയെന്ന് ആലോചിച്ച് വെജിറ്റേറിയന്‍ ഭക്ഷണം മനപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതായി പഠനം വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായി സതാംപ്ട്ടണ്‍ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞന്മാരാണ് ജനങ്ങളില്‍ വെജിറ്റേറിയന്‍ വിരുദ്ധ നിലപാടുകള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.
22 പേരിലാണ് ഗവേഷണം നടന്നത്. ഇവരുടെ സൗഹൃദങ്ങളും മറ്റു ചുറ്റുപാടുകളിലും നടന്ന അന്വേഷണത്തില്‍ ഇറച്ചിയുടെ ഉപയോഗം കുറച്ചു വരുന്നവര്‍ക്ക് സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്കിയവര് വ്യക്തമാക്കുന്നു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട് ഒരുപക്ഷേ ഇറച്ചി ഒഴിവാക്കേണ്ടി വരുന്നവരുണ്ടാകും. എന്നാല്‍ ഇത്തരം സാമൂഹിക ഒറ്റപ്പെടലില്‍ നിന്ന് അവരും മുക്തരല്ലെന്ന് പഠനം വ്യക്തമാക്കുന്നു. ആരോഗ്യപരമായി കാരണങ്ങള്‍ വ്യക്തമാക്കിയാല്‍ പോലും സൗഹൃദ സദസുകള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.
വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. അവര്‍ക്ക് ആവശ്യം സാമൂഹികമായ അനുമതിയാണെന്ന് ഗവേഷകരിലൊരാളായ ഡോ. എമ്മ റോ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കുന്നത് മനുഷ്യന്റെ ശരീരഘടനയ്ക്കും ആരോഗ്യത്തിനും വളരെയേറെ ഉപകാരപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ആളുകളുടെ തെരഞ്ഞെടുപ്പിനെതിരെ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗവേഷകരുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമെ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.