Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നുള്ള ലഹളകൾ യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി സണ്ടർലാൻഡിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന്റെ വിവരങ്ങൾ പുറത്തു വന്നു. സണ്ടർലാൻഡിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പോലീസ് പാടുപെടുന്നതിനിടയിൽ ആക്രമികൾ ഒരു കെട്ടിടത്തിന് തീയിടുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തു.


പോലീസ് ഓഫീസിന് തീയിട്ടതായാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും സമീപത്തുള്ള കെട്ടിടത്തിനാണ് തീയിട്ടതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ആക്രമത്തിന് നേതൃത്വം നൽകി തീവ്ര വലതുപക്ഷ പ്രവർത്തകർ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസിനെ ആക്രമിക്കുകയും തെരുവുകൾ യുദ്ധക്കളമാവുകയും ചെയ്തു. അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കാനുള്ള സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗ്ലാസ്‌ഗോ മുതൽ ഡോവർ വരെയുള്ള രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പ്രകടനങ്ങൾ നടക്കുമെന്നാണ് കരുതുന്നത്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖിക്കുന്ന സമൂഹത്തെ വീണ്ടും ദുരിതത്തിലാക്കാനെ ഇത്തരം കലാപങ്ങൾ ഉപകരിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

6 മാസം മുമ്പ് നേഴ്സായി ജോലി കിട്ടി ഹർഷ യുകെയിൽ എത്തിയത് നിരവധി സ്വപ്നങ്ങളും നെഞ്ചിലേറ്റിയാണ്. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലേയ്ക്ക് ഹർഷ തിരിച്ചെത്തിയത് തകർന്ന ഹൃദയവുമായാണ്. യുകെയിലെ പ്രവാസ ജീവിതത്തിൽ ഗൃഹാതുരത്വത്തോടെ ഓർക്കുന്നവർ ഇന്ന് എവിടെയാണെന്ന് അറിയില്ല. ചൂരൽമലയിൽ ഹർഷയുടെ വീടും ഉരുൾഎടുത്തു . നെഞ്ചിൽ അതിൻറെ കനലുമായാണ് യുകെയിൽ നിന്ന് ഹർഷ പറന്നിറങ്ങുന്നത്.


പിസി ഹർഷ എന്ന യു കെ മലയാളി നേഴ്സിന്റെ വീടിരുന്നെടത്ത് ഇന്ന് ഒരു അവശേഷിപ്പും ഇല്ലാതെ ചെളിമണ്ണ് നിറഞ്ഞിരിക്കുന്നു. ആ വീട് പണയപ്പെടുത്തിയാണ് അച്ഛനും അമ്മയും അവളെ യുകെയിലേയ്ക്ക് അയച്ചത് . തൊട്ടടുത്തു താമസിച്ചിരുന്ന അച്ഛന്റെ ബന്ധുക്കൾ എട്ടു പേരെയും മലവെള്ളം കൊണ്ടു പോയി. ഇതുവരെ നാലുപേരുടെ മാത്രം മൃതദേഹമാണ് കിട്ടിയത്.

ഹർഷയുടെ സഹോദരി സ്നേഹ കോഴിക്കോടാണ് പഠിക്കുന്നത്. അതുകൊണ്ട് മാത്രം സ്നേഹയുടെയും ജീവൻ തിരിച്ചുകിട്ടി. ഹർഷയുടെ അച്ഛൻ ബാലചന്ദ്രൻ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളിയായിരുന്നു. അമ്മ അജിത. വീടിൻറെ പണി മുഴുപ്പിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം തറകെട്ടി ചുമരു കെട്ടാനേ സാധിച്ചിരുന്നുള്ളൂ. അച്ഛനും അമ്മയും വാടകവീട്ടിലായിരുന്നു താമസം. വയനാട്ടിൽ ഉരുൾപൊട്ടിയ വാർത്തയറിഞ്ഞ് യുകെയിൽ നിന്ന് വിളിച്ച ഹർഷയോടെ അവസാനം ബന്ധുക്കൾക്ക് ആ സത്യം പറയേണ്ടി വന്നു. അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കാണാതായതറിഞ്ഞ് തൻ കളിച്ചു വളർന്ന ജന്മനാട്ടിലേയ്ക്ക് ഹർഷ് വരുമ്പോൾ അവിടെ അവശേഷിക്കുന്നത് ചെളി നിറഞ്ഞ കണ്ണീർ പാടം മാത്രം ആണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വയനാട് :- ജൂലൈ 30 ചൊവ്വാഴ്ച കേരളം ഉണർന്നത് ഞെട്ടലോടെയാണ്. രാത്രിയിൽ വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള ചൂരൽമല, മുണ്ടക്കൈ, അട്ടമല, എന്നീ ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായി എന്ന വാർത്ത മലയാളികളെ ആശങ്കയിലാഴ്ത്തി. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കേട്ടതിലും എത്രയോ അധികമാണെന്ന് മനസ്സിലാക്കിയത് പിന്നീടുള്ള മണിക്കൂറുകളിലായിരുന്നു. രണ്ട് ഗ്രാമങ്ങൾ ഭൂരിഭാഗവും ഒലിച്ചുപോയെന്നും, ഒരു ഗ്രാമത്തിലെ നാനൂറോളം വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് 50 ഓളം വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നുമുള്ള വാർത്തകൾ കണ്ണീരോടെയാണ് മലയാളി സമൂഹവും, മനുഷ്യമന:സാക്ഷിയും കേട്ടത്. ദുരന്തത്തിൽ ഏകദേശം മുന്നൂറിലധികം പേർ മരിച്ചതായും, ഇനിയും ഇരുന്നൂറിലേറെ പേരെ കണ്ടെത്താനുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെയും കൃത്യമായ കണക്കുകൾ ഒന്നും തന്നെ ലഭ്യമാക്കാനായിട്ടില്ല. വയനാട്ടിലെ ദുരന്തം അറിഞ്ഞത് മുതൽ തന്നെ രക്ഷാപ്രവർത്തനത്തിന് കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചത് നിരവധി വിഭാഗങ്ങളാണ്. തുടക്കത്തിൽ എൻ ഡി ആർ എഫും, പോലീസും, അഗ്നി രക്ഷാ സേനയും, ഫോറസ്റ്റ് അധികൃതരും, സന്നദ്ധ സംഘടനകളും, നാട്ടുകാരും, അതോടൊപ്പം തന്നെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നും കുടകിൽ നിന്നും മറ്റും എത്തിയ സന്നദ്ധ പ്രവർത്തകരുമെല്ലാം തുടങ്ങിവച്ച രക്ഷാപ്രവർത്തനത്തിൽ പിന്നീട് സേന വിഭാഗങ്ങൾ കൂടി ചേർന്നു. സാധ്യമായ എല്ലാ വഴിയും ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും, ജീവൻ അവശേഷിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുവാനും, മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുവാനും രക്ഷാപ്രവർത്തകർ ഒരുമിച്ച് പ്രവർത്തിച്ചു. ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെങ്കിലും കുറയ്ക്കുവാൻ സാധിച്ചത് ആശ്വാസകരമാണ്.


രക്ഷാപ്രവർത്തനത്തിന് ഏറ്റവും ദുർഘടമായത് മുണ്ടക്കൈ ഗ്രാമത്തെയും ചൂരൽമലയെയും ബന്ധിപ്പിച്ച പാലം തകർന്നതായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനത്തിന്റെ നാഴികക്കല്ലായി ആർമിയുടെ ബെയ്ലി പാലം മാറിയത്. പാലം തകർന്നതിനാൽ നദിക്ക് കുറുകെ വടംകെട്ടി വളരെ കഷ്ടപ്പെട്ടാണ് രക്ഷാപ്രവർത്തകർ ആളുകളെ ഇക്കരെ എത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ ആർമിയുടെ യുദ്ധകാലടിസ്ഥാനത്തിലുള്ള ബെയ്ലി പാല നിർമ്മാണം രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന് സഹായിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ബെയ്ലി പാലം. രണ്ടാം മഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തതാണ് ഈ പാലം. ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ് ലിയാണ് പാലത്തിന്റെ മോഡൽ നിർദ്ദേശിച്ചതെന്നാണ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുൻകൂട്ടി നിർമ്മിച്ച ഘടകങ്ങൾ ട്രക്കുകളിൽ സ്ഥലത്ത് എത്തിച്ചു കൂട്ടി യോജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഘടകങ്ങൾ തടിയും സ്റ്റീലും കൊണ്ട് നിർമ്മിച്ചതിനാൽ ഭാരം വളരെ കുറവാണ്. അതിനാൽ തന്നെ ട്രക്കുകളിൽ ഇവ കൊണ്ടുപോകാനും, ക്രെയിനും മറ്റും ഉപയോഗിക്കാതെ ആളുകൾക്ക് തന്നെ ഇവ ചുമന്ന് വളരെ പെട്ടെന്ന് പാലങ്ങൾ നിർമ്മിക്കുന്നതിന് സഹായകരമാകുന്നു. ഇന്ത്യയിൽ കരസേനയുടെ എൻജിനീയറിങ് വിഭാഗമാണ് സാധാരണയായി ഇത്തരം പാലങ്ങൾ അവശ്യഘട്ടങ്ങളിൽ നിർമ്മിക്കുന്നത്.

വയനാട്ടിൽ ഏകദേശം 190 അടി നീളമുള്ള പാലമാണ് മദ്രാസ് റെജിമെന്റിലെ എൻജിനീയറിങ് വിഭാഗം നിർമ്മിച്ചത്. ഏകദേശം 36 മണിക്കൂർ കൊണ്ടാണ് ആർമി ഈ പാലത്തിന്റെ പണി പൂർത്തീകരിച്ചത്. ബാംഗ്ലൂരിൽ നിന്നും മറ്റും കൊണ്ടുവന്ന പാലത്തിന്റെ ഘടകങ്ങൾ, കണ്ണൂർ എയർപോർട്ടിൽ എത്തിച്ചശേഷം അവിടെ നിന്ന് ട്രക്കുകളിൽ ആയിരുന്നു വയനാട്ടിലേക്ക് കൊണ്ടുവന്നത്. മലയാളിയായ മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പാലം പണി പൂർത്തീകരിച്ചത്. രക്ഷാപ്രവർത്തനത്തിനു ശേഷവും ഇനിയും പുതിയ പാലം പണിയുന്നത് വരെ ബെയ്ലി പാലം യാത്രയ്ക്ക് സഹായകരമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിന്റെ ചർച്ചയിലാണ് സാമ്പത്തിക വിദഗ്ധർ. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ അവലോകന യോഗത്തിൽ തന്നെ പലിശ നിരക്കുകൾ കുറച്ചതിന്റെ രാഷ്ട്രീയ മാനവും മറ്റൊരു കൂട്ടർ ചർച്ചയാക്കിയിരിക്കുകയാണ്. ജൂലൈ 4 – ന് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കൺസർവേറ്റീവ് പാർട്ടി ഏറ്റു വാങ്ങിയത്. പലിശ നിരക്ക് ഉയർന്നതും ജീവിത ചിലവ് വർദ്ധനവിനും കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിന്റെ ആഘാതം കൂട്ടിയ ഘടകങ്ങളാണ്.


ജൂൺ 20 -ന് നടന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചിരുന്നെങ്കിൽ അത് ഏറ്റവും കൂടുതൽ രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്നത് മുൻ പ്രധാനമന്ത്രി ഋഷി സുനകിനായിരുന്നു. പണപ്പെരുപ്പ നിരക്ക് 2 ശതമാനമായതിന്റെ അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നത് മൂലം പലിശ നിരക്ക് കുറയ്ക്കുമെന്ന് പരക്കെ കരുതപ്പെടുകയും ചെയ്തിരുന്നു . പക്ഷേ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ തകിടം മറിച്ച് പലിശ നിരക്ക് 5.25 ശതമാനത്തിൽ തുടരാനാണ് അവലോകനയോഗം തീരുമാനിച്ചത്. ഈ തീരുമാനത്തിൻ്റെ ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നത് മുൻ പ്രധാനമന്ത്രി ഋഷി സുനകും കൺസർവേറ്റീവ് പാർട്ടിയുമാണ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ചാൻസിലർ ആയിരുന്ന ഋഷി സുനകിൻ്റെ സാമ്പത്തിക നയങ്ങൾ അന്നേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ സമയത്തെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക ആസൂത്രണം വളരെ മികച്ചതായിരുന്നു. പ്രധാനമന്ത്രിയായതിനുശേഷവും പണപ്പെരുപ്പം 2 ശതമാനം എന്ന പ്രഖ്യാപിത ലക്ഷ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പം കുറച്ചു കൊണ്ടു വന്നതിന്റെ രാഷ്ട്രീയ ഫലങ്ങൾ അന്നത്തെ ഭരണപക്ഷത്തിന് ലഭിച്ചില്ലെന്നതാണ് പൊതുവെ വിലയിരുത്തുന്നത്.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നത് വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിലുള്ള ചോദ്യമായിരുന്നു. പലിശ നിരക്കുകൾ കുറഞ്ഞത് കാരണം മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിലും മാറ്റം വരും. ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. പലിശ നിരക്ക് 0.25% വെട്ടി കുറച്ചാൽ അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്ക് എങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കുത്തി കൊലപ്പെടുത്തിയ 17കാരനായ പ്രതിയുടെ പേര് വിവരം പോലീസ് പുറത്തുവിട്ടു. ആക്സൽ മുഗൻവ രുദകുബാന എന്ന പേരുകാരനായ പ്രതി കൊലപാതകത്തിന് പുറമെ മറ്റ് എട്ട് കുട്ടികളെയും രണ്ട് മുതിർന്നവരെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൗമാരക്കാരനായ പ്രതിയുടെ പ്രായം കാരണം ആക്രമിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടുന്നതിൽ പോലീസിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ ഇയാൾ തീവ്ര ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത് രാജ്യത്ത് പലയിടങ്ങളിലും ഗുരുതരമായ കലാപ ശ്രമത്തിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് പേര് വിവരങ്ങൾ പുറത്തുവിടാമെന്ന് ലിവർപൂളിലെ റെക്കോർഡർ ജഡ്ജി ആൻഡ്രൂ മെനറി കെസി ഉത്തരവ് നൽകിയതാണ് ഇപ്പോൾ പ്രതിയുടെ വിവരങ്ങൾ പരസ്യമാക്കാനുള്ള നടപടിക്ക് കാരണമായത്.


പ്രതിയുടേതായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ജഡ്ജി പറഞ്ഞു. പ്രതിക്ക് അടുത്ത ആഴ്ച 18 വയസ്സ് തികയും. ഈ അവസരത്തിൽ പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാത്തത് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് കാരണമാകുമെന്ന് ജഡ്ജി മെനറി പറഞ്ഞു. രാജ്യത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് കടുത്ത പ്രതിഷേധങ്ങൾ ആണ് പലസ്ഥലത്തും അരങ്ങേറിയത്. ആക്രമികൾ പോലീസ് വാനുകൾക്ക് തീയിടുകയും മോസ്കിന് നേരെ ഇഷ്ടികകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. വലതുപക്ഷ ഇസ്ലാം വിരുദ്ധ ഗ്രൂപ്പിൻറെ പിന്തുണക്കാരാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നാണ് പോലീസ് കരുതുന്നത്.

പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ 53 പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിൽ എട്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൂന്ന് പോലീസ് നായ്ക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസ് പരിശ്രമിക്കുകയാണ്. രാജ്യത്ത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖിക്കുന്ന സമൂഹത്തെ വീണ്ടും ദുരിതത്തിലാക്കാനെ ഇത്തരം കലാപങ്ങൾ ഉപകരിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2020 നു ശേഷം ആദ്യമായി പലിശ നിരക്കുകൾ കുറയ്ക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ രണ്ടുമാസമായി ബാങ്കിന്റെ ടാർഗറ്റ് ആയ രണ്ട് ശതമാനത്തിൽ തന്നെ തുടരുന്നതിനാലാണ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുവാൻ തീരുമാനിച്ചത്. ബാങ്ക് നിരക്ക് നിലവിൽ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനമാണ്. എന്നാൽ ഇപ്പോൾ നിരക്ക് 0.25 ശതമാനം കുറച്ച് അഞ്ച് ശതമാനത്തിൽ എത്തിക്കുവാൻ ആണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വർദ്ധിച്ചു വന്ന പണപ്പെരുപ്പ നിരക്ക് തടയിടുവാൻ ആണ് ബാങ്ക് പലിശ നിരക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിപ്പിച്ചത്.

 

പണപ്പെരുപ്പത്തിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കാനായതാണ്, നിരക്കുകൾ ലഘൂകരിക്കാൻ കാരണമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് പേയ്‌മെൻ്റുകളിൽ ബുദ്ധിമുട്ടിയിരുന്ന വീട്ടുടമകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. പലിശ നിരക്കുകൾ വളരെയധികം കുറയുമെന്ന് പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ തീരുമാനത്തെ ചാൻസലർ റേച്ചൽ റീവ്സ് സ്വാഗതം ചെയ്തെങ്കിലും, മുൻ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ മിനി ബഡ്ജറ്റ് കാരണം ഇപ്പോഴും ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.


തികച്ചും ശ്രദ്ധയോടെയാണ് മുന്നോട്ടു പോകുന്നതെന്നും, വളരെ പെട്ടെന്നുള്ള നിരക്ക് വർദ്ധനവ് ഗുണം ചെയ്യില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ഓർമ്മിപ്പിച്ചു. എന്നാൽ പലിശനിരക്കുകൾ കുറയുന്നത് ഉപഭോക്തൃ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക രംഗം. ബിസിനസ് രംഗത്തും കൂടുതൽ ലാഭം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പലിശ നിരക്കുകളിലുള്ള കുറവ് നൽകുന്നത്. ബാങ്കിൻ്റെ ഒമ്പതംഗ കമ്മിറ്റിയുടെ കൂടി ചേരലിൽ, ഗവർണർ ആൻഡ്രൂ ബെയ്‌ലി ഉൾപ്പെടെ അഞ്ച് പേർ ക്വാർട്ടർ പോയിൻ്റ് കുറയ്ക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പാരിസ് ഒളിമ്പിക്സിന്റെ അഞ്ചാം ദിവസം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടങ്ങളുടെ ദിവസമായിരുന്നു. 15 മിനിറ്റുകൾക്കുള്ളിൽ 2 സ്വർണ്ണ മെഡലുകൾ നേടിയ ബ്രിട്ടീഷ് താരങ്ങൾ രാജ്യത്തിന്റെ അഭിമാനത്തെ വാനോളം ഉയർത്തി. അഞ്ചാം ദിവസമായ ഇന്നലെ ട്രയാത്‌ലറ്റ് അലക്‌സ് യീയും, വനിതാ ക്വാഡ് സ്‌കൾസ് തുഴച്ചിൽക്കാരും ബ്രിട്ടന്റെ മെഡൽ പട്ടികയിലെ അഞ്ചാമത്തെയും ആറാമത്തെയും സ്വർണ്ണ മെഡലുകൾ നേടി. ഇതോടൊപ്പം തന്നെ പുരുഷന്മാരുടെ ബി എം എക്സ് ഫൈനലിൽ വെള്ളിയും,ഡൈവിംഗിലും സ്ത്രീകളുടെ ട്രയാത്ലോണിലുമായി രണ്ട് വെങ്കലം മെഡലുകളും ബ്രിട്ടീഷ് താരങ്ങൾ അഞ്ചാം ദിവസം നേടി. അലിസ്റ്റർ ബ്രൗൺലിക്ക് ശേഷം ബ്രിട്ടൻ്റെ രണ്ടാമത്തെ ഒളിമ്പിക് ട്രയാത്ത്‌ലൺ ചാമ്പ്യനായി മാറിയ അലക്സ്‌ യിയുടെ നേട്ടം അപ്രതീക്ഷിതമായിരുന്നു. തുടക്കത്തിൽ ന്യൂസിലൻഡിന്റെ ഹേയ്ഡൻ വിൽഡന്റെ പുറകിലായിരുന്ന അലക്സ്‌ വെള്ളി നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന ലാപ്പിൽ തന്റെ എതിരാളിയെ പിന്നിലാക്കി അലക്സ്‌ സ്വർണ്ണ നേട്ടം കൈവരിക്കുകയായിരുന്നു.

വനിതകളുടെ റോയിങ് ക്വാഡ്രപ്പിൾ സ്കൾസ് ടീം വിജയിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു യീയുടെ ഐതിഹാസിക സ്വർണ്ണ നേട്ടം. ലോറൻ ഹെൻറി, ഹാനാ സ്‌കോട്ട്, ലോല ആൻഡേഴ്സൺ, ജോർജിന ബ്രെഷോ എന്നിവർ ഉൾപ്പെട്ട വനിതാ തുഴച്ചിൽ സംഘം ഭൂരിഭാഗം സമയവും നെതർലൻഡ്സ് ടീമിന് പിന്നിലായിരുന്നുവെങ്കിലും, ഫോട്ടോ ഫിനിഷിലൂടെ സ്വർണ്ണ നേട്ടത്തിലേക്ക് എത്തുകയായിരുന്നു. പുരുഷന്മാരുടെ ബിഎംഎക്‌സ് ഫ്രീസ്റ്റൈൽ ഫൈനലിന്റെ ആവേശകരമായ സമാപനത്തിൽ ബ്രിട്ടന്റെ കീറൻ റെയ്‌ലി വെള്ളി മെഡൽ നേടിയപ്പോൾ, ഡൈവിംഗ് ജോഡിയായ ആൻഡ്രിയ സ്പെൻഡോളിനി-സിറിയിക്സ്, ലോയിസ് ടൗൾസൺ എന്നിവർ വെങ്കല മെഡലുകൾ നേടി. ഇതോടൊപ്പം തന്നെ, വനിതകളുടെ ട്രയാത്ലോണിൽ ബ്രിട്ടന്റെ ബെത്ത് പൊട്ടർ വെങ്കല മെഡൽ നേടിയതും രാജ്യത്തിന് അഭിമാന നിമിഷമായിരുന്നു. ഗ്രേറ്റ് ബ്രിട്ടന് ഇപ്പോൾ ആകെ 17 മെഡലുകളാണ് മെഡൽ പട്ടികയിൽ ഉള്ളത്. ഒളിമ്പിക് ഗെയിംസിന്റെ ചരിത്രത്തിൽ തങ്ങളുടെ എക്കാലത്തെയും മികച്ച നേട്ടമാണ് ബ്രിട്ടൻ ഈ അവസരത്തിൽ തന്നെ കൈവരിച്ചിരിക്കുന്നത്.

പുരുഷന്മാരുടെ ട്രയാത്ത്‌ലൺ ചൊവ്വാഴ്ച നടക്കേണ്ടതായിരുന്നുവെങ്കിലും സെയ്ൻ നദിയിലെ ജലത്തിൻ്റെ ഗുണനിലവാരം മോശമായതിനാൽ ബുധനാഴ്ചത്തെ വനിതകളുടെ മത്സരം വരെ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളത്തിൻ്റെ കൂടുതൽ ഗുണനിലവാര പരിശോധനകൾക്ക് ശേഷം രണ്ട് മത്സരങ്ങൾക്കും ബുധനാഴ്ച പുലർച്ചെ അനുമതി നൽകിയത്. എന്നാൽ പാരിക്സ് ഒളിമ്പിക്സിൽ ജനങ്ങളുടെ മനം കവർന്നത് ലിയോൺ മർചാൻഡ് എന്ന ഫ്രഞ്ചുകാരനായ താരമായിരുന്നു. അഞ്ചാം ദിവസം നീന്തൽ കുളത്തിൽ മർചാൻഡ് നേടിയത് രണ്ട് സ്വർണ്ണ മെഡലുകൾ ആയിരുന്നു. നാലു ദിവസങ്ങൾക്കുള്ളിൽ മൂന്നു മെഡലുകളാണ് മർചാൻഡ് വാരിക്കൂട്ടിയത്. ഒളിമ്പിക്സിൽ ഇനിയും നേരം ദിനങ്ങൾ വരാനിരിക്കെ, ബ്രിട്ടീഷ് താരങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ? വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിലുള്ള ചോദ്യമാണ് ഇത് . നിലവിൽ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ്. പണപ്പെരുപ്പം ഉയർന്നതാണ് പലിശ നിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ച ഘടകം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.


എന്നാൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നേക്കാമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരും കുറവല്ല. ജൂണിൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയിലേയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിരൽ ചൂണ്ടിയിരുന്നു. അതിനു ശേഷമുള്ള അടുത്ത അവലോകനയോഗം ഇന്ന് ആഗസ്റ്റ് ഒന്നാം തീയതി ആണ് ചേരുന്നത്. പണപ്പെരുപ്പം ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞ് 2 ശതമാനമായതാണ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നത്.


ഇന്ന് പലിശ നിരക്കുകൾ കുറച്ചാൽ മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിൽ മാറ്റം വരും. ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. പലിശ നിരക്ക് 0.25% വെട്ടി കുറച്ചാൽ അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്ക് എങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ തിങ്കളാഴ്ച നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ച സംഭവം കടുത്ത സാമൂഹിക സംഘർഷത്തിന് വഴിവച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ 17 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരനായ ആക്രമിയെ കുറിച്ച് വിവരങ്ങൾ പുറത്തു വിടുന്നത് പോലീസിന് നിയമപരമായ നിയന്ത്രണമുണ്ട്. ഇയാൾ തീവ്ര ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിച്ചതാണ് ചൊവ്വാഴ്ച സൗത്ത് പോർട്ടിൽ സംഘർഷം ഉണ്ടായതിന് പിന്നിലെ കാരണമെന്നാണ് കരുതപ്പെടുന്നത്.


ആക്രമികൾ പോലീസ് വാനുകൾക്ക് തീയിടുകയും മോസ്കിന് നേരെ ഇഷ്ടികകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. വലതുപക്ഷ ഇസ്ലാം വിരുദ്ധ ഗ്രൂപ്പിൻറെ പിന്തുണക്കാരാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നാണ് പോലീസ് കരുതുന്നത്. പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ 53 പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിൽ എട്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൂന്ന് പോലീസ് നായ്ക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസ് പരിശ്രമിക്കുകയാണ്.


ഇതിനിടെ ഇന്നലെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപം തടിച്ചുകൂടിയ ആയിരങ്ങൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഞങ്ങളുടെ കുട്ടികളെ രക്ഷിക്കൂ, ഞങ്ങൾക്ക് നമ്മുടെ രാജ്യം തിരികെ വേണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. സൗത്ത് പോർട്ടിലെ ആക്രമണങ്ങളിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രദേശവാസികൾ അല്ലെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. അക്രമകാരികൾ നിയമത്തിന്റെ ശക്തി തിരിച്ചറിയുമെന്ന് അദ്ദേഹം താക്കീത് നൽകി .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എൻഎച്ച്എസുമായുള്ള നിയമപോരാട്ടത്തിനിടെ മരിച്ച യുവതിയുടെ രക്ഷിതാക്കൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരിക്കുകയാണ്. അപൂർവമായ മൈറ്റോകോൺഡ്രിയൽ ഡിസോർഡർ ബാധിച്ച സുദീക്ഷ തിരുമലേഷ് എന്ന ഇന്ത്യൻ വംശജയായ 19 കാരി പെൺകുട്ടിയുടെ ചികിത്സയെ സംബന്ധിച്ചുള്ള തർക്കമാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായുള്ള നിയമ യുദ്ധത്തിലേക്ക് രക്ഷിതാക്കളെ നയിച്ചത്. തന്റെ അപൂർവ്വ ജനിതക വൈകല്യത്തെ നേരിടുവാൻ കാനഡയിൽ ലഭ്യമാകുന്ന പരീക്ഷണാത്മക ചികിത്സയ്ക്ക് പോകുവാൻ സുദീക്ഷ തിരുമലേഷ് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനു പകരമായി, പെൺകുട്ടിയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുന്ന തീരുമാനമാണ് ആശുപത്രി അധികൃതർ കൈക്കൊണ്ടത്. ഇതിനെതിരെ കോടതിയിൽ സുദീക്ഷ നിയമ പോരാട്ടം നടത്തിയെങ്കിലും, തന്റെ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസികശേഷി പെൺകുട്ടിക്ക് ഇല്ലെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

കഴിഞ്ഞവർഷം സെപ്റ്റംബർ 12ന് ഹൃദയാഘാതത്തെ തുടർന്ന് സുദീക്ഷ മരണത്തിന് കീഴടങ്ങി. എന്നാൽ പിന്നീട് കേസിലെ സുപ്രധാനമായ നിയമ തത്വങ്ങൾ കണക്കിലെടുത്ത്, തികച്ചും അപൂർവമായ ഒരു നീക്കത്തിൽ നിലവിലെ കോടതി വിധിക്കെതിരെ മരണാനന്തര അപ്പീൽ നൽകാൻ കോടതി സുദീക്ഷയുടെ മാതാപിതാക്കൾക്ക് അനുമതി നൽകിയിരുന്നു. ഈ അപ്പീലിൽ വാദം കേട്ട കോടതി, പെൺകുട്ടിക്ക് തന്റെ ചികിത്സയുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള മാനസികശേഷി ഉണ്ടായിരുന്നില്ല എന്നുള്ള വിധി റദ്ദാക്കി.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സുദീക്ഷയുടെ മാതാപിതാക്കളായ തിരുമലേഷ് ചെല്ലമൽ ഹേമചന്ദ്രനും രേവതി മലേഷ് തിരുമലേഷും വ്യക്തമാക്കി. സുദീക്ഷയുടെ മരണശേഷം ആണെങ്കിൽ പോലും, കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരം നൽകിയതിനും, തെറ്റായ തീരുമാനങ്ങൾ റദ്ദാക്കിയതിനും തങ്ങൾ നന്ദിയുള്ളവരാണെന്ന് അവർ വ്യക്തമാക്കി. ആശുപത്രി ട്രസ്റ്റും അധികൃതരും തങ്ങളോട് പെരുമാറിയ രീതി തങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയെന്നും അവർ തുറന്നു പറഞ്ഞു. തങ്ങളുടെ വായ മൂടിക്കെട്ടി നിശബ്ദരാക്കുകയും വിദേശത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ നിന്ന് തടയുകയും ചെയ്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ചികിത്സ തേടാൻ അനുവദിച്ചിരുന്നെങ്കിൽ സുദീക്ഷ ഇപ്പോഴും ചിലപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഒരു രോഗിക്ക് ഡോക്ടർമാരോട് വിയോജിക്കുവാനും തന്റെ ചികിത്സാ കാര്യത്തിൽ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സുദീക്ഷയുടെ മരണം നമ്മെ ഓർമിപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved