ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് രൂപപ്പെട്ട ന്യൂന മർദ്ദം ബ്രിട്ടനിലേക്കു നീങ്ങുന്നതിനാൽ രാജ്യത്ത് ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നുള്ള കാലാവസ്ഥ പ്രവചനം പുറത്തുവന്നു. ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും വെയിൽസ് മുഴുവനും ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കായി മെറ്റ് ഓഫീസ് യെല്ലോ വിൻഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച വൈകിട്ട് 6 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കടൽത്തീരങ്ങളിൽ മണിക്കൂറിൽ 60–70 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉൾനാടൻ പ്രദേശങ്ങളിലും 45–55 മൈൽ വരെ കാറ്റ് രേഖപ്പെടുത്താം. മരങ്ങളിൽ ധാരാളം ഇലകൾ ഉള്ള സമയമായതിനാൽ കൊമ്പുകൾ ഒടിഞ്ഞു വീഴാനും മറിഞ്ഞു വീഴാനും സാധ്യത കൂടുതലാണ്. 10–30 മില്ലിമീറ്റർ വരെ മഴ സാധാരണയായി ലഭിക്കുമെന്നാണെങ്കിലും പടിഞ്ഞാറൻ മലനിരകളിൽ 70 മില്ലിമീറ്റർ വരെ രേഖപ്പെടുത്താമെന്ന് മുന്നറിയിപ്പുണ്ട്.

കനത്ത കാറ്റും മഴയും കാരണം യാത്രാ തടസ്സം, വെള്ളക്കെട്ട്, ഗതാഗത തടസം , വൈദ്യുതി മുടങ്ങാനുള്ള സാഹചര്യം എന്നിവ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ നിലവിൽ കൊടുങ്കാറ്റിന് പേര് നൽകില്ലെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വരാനിരിക്കുന്ന മാസങ്ങളിലും ബ്രിട്ടനിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വടക്കുകിഴക്കൻ ലണ്ടനിൽ നടന്ന വെടിവയ്പ്പിൽ 9 വയസ്സുകാരി മലയാളി പെൺകുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയ കേസിൽ 33 കാരനായ ജവോൺ റൈലിയ്ക്ക് ജീവപര്യന്തം തടവ്. കുറഞ്ഞത് 34 വർഷം കഴിഞ്ഞേ പരോൾ പരിഗണിക്കുകയുള്ളുവെന്ന് ഓൾഡ് ബെയ്ലി കോടതി വിധിച്ചു. സംഭവം 2024 മെയ് 29 നാണ് സംഭവം നടന്നത് . ഇരു വിഭാഗം ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടത്തിയ ആക്രമണത്തിൽ മലയാളി പെൺകുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ടോട്ടനം ടർക്ക്സ് ഗാങ് എതിരാളികളായ ഹാക്ക്നി ടർക്ക്സിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ദുരന്തം സംഭവിച്ചത്.

റൈലി തന്നെയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത് എന്ന് കോടതി കണ്ടെത്തിയിരുന്നു.. ഇതിനായി റോഡിലെ ഗതാഗതവും സ്ഥലപരിസരവും പ്രതി മുൻകൂട്ടി പരിശോധിച്ചു പദ്ധതി തയാറാക്കിയിരുന്നു. നേരിട്ട് വെടിവെച്ചത് മറ്റൊരാളായിരുന്നുവെങ്കിലും ആക്രമണത്തിന്റെ സംഘാടകനായ റൈലി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു . വെടിവെച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല .

സ്കൂൾ അവധിക്കിടെ ബർമിംഗ്ഹാമിൽ നിന്ന് കുടുംബസുഹൃത്തിനെ കാണാൻ എത്തിയ മലയാളി കുടുംബം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയുണ്ട പെൺകുട്ടിയുടെ തലയിൽ തുളച്ചുകയറിയത്. തലച്ചോറിൽ കുടുങ്ങിയ വെടിയുണ്ട നീക്കം ചെയ്യാൻ കഴിയാതെ വന്നതിനാൽ ഡോക്ടർമാർക്ക് ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ച് ജീവൻ രക്ഷിക്കേണ്ടിവന്നു. മൂന്നു മാസം ആശുപത്രി കിടക്കയിൽ കഴിയേണ്ടിവന്ന ശേഷമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജീവിതം മുഴുവൻ ചികിത്സ ആവശ്യമായിരിക്കുമെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ സംഘടിപ്പിച്ച “യൂണൈറ്റ് ദ കിംഗ്‌ഡം” റാലിയിൽ വൻ സംഘർഷമുണ്ടായതായുള്ള റിപോർട്ടുകൾ പുറത്തുവന്നു . റാലിയിൽ ഏകദേശം 1.5 ലക്ഷം പേർ പങ്കെടുത്തതായതാണ് പൊലീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . റാലി തുടക്കത്തിൽ സമാധാനപരമായി തുടങ്ങിയെങ്കിലും, പിന്നീട് സംഘർഷം രൂക്ഷമായി. പോലീസിന് നേർക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞ് ആക്രമിച്ചതിനെ തുടർന്ന് 26 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

സംഘർഷത്തിനിടെ 25 പേരെ അറസ്റ്റുചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും മറ്റു കൗണ്ടികളിൽ നിന്നുള്ള 500 അധിക സേനയെ കൊണ്ടുവരികയും ചെയ്തു. സംഘർഷത്തിൽ പോലീസിന്റെ കുതിരയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ആഭ്യന്തരമന്ത്രി ഷബാന മഹ്മൂദ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടവർക്ക് മുഴുവൻ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു .

പ്രക്ഷോഭത്തിനിടെ ടെക് ബില്യനയറായ ഇലോൺ മസ്ക് വീഡിയോ ലിങ്ക് മുഖേന പങ്കെടുത്ത് കുടിയേറ്റം രാജ്യത്തിന് ഭീഷണിയാണെന്നും പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും പ്രസ്താവിച്ചു. പ്രശസ്ത അവതാരക കേറ്റി ഹോപ്പ്കിൻസ് അടക്കമുള്ളവർ വേദിയിൽ പ്രസംഗിച്ചു. മറുവശത്ത്, സ്റ്റാൻഡ് അപ് ടു റേസിസം നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു. സ്വതന്ത്ര എം.പി. ഡയാൻ അബോട്ട് അവിടെ സംസാരിച്ച് “വർഗീയതയും അതിക്രമവും എപ്പോഴും തോൽപ്പിക്കപ്പെട്ടിട്ടുണ്ട്” എന്ന് വ്യക്തമാക്കി. ടോമി റോബിൻസൺ സായാഹ്നത്തോടെ പരിപാടി അവസാനിപ്പിക്കുകയും ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
യുകെയിലെ സർവകലാശാലകൾ ധനസഹായ കുറവിനെ തുടർന്ന് നിർണായക ഗവേഷണങ്ങളിൽ വൻ വെട്ടി ചുരുക്കലുകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ക്യാൻസർ, ഹൃദ്രോഗം, ഡിമൻഷ്യ തുടങ്ങിയ ജീവൻ രക്ഷാ മേഖലകളിലെ ലോകോത്തര ഗവേഷണങ്ങൾ പോലും പണം കുറവിനെ തുടർന്ന് ഭീഷണിയിലാണെന്ന് യൂണിവേഴ്സിറ്റീസ് യുകെ തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജൈവ, ഗണിത, ഭൗതിക ശാസ്ത്രങ്ങളിലെ ഗവേഷണ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 4% ആണ് കുറഞ്ഞത് . മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് വിഭാഗങ്ങളിൽ 2% ഇടിവ് സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യചാരിറ്റികളാണ് മെഡിക്കൽ, ലൈഫ് സയൻസ് ഗവേഷണങ്ങൾക്ക് പ്രധാന ധനസഹായകരായിട്ടുള്ളത്. എന്നാൽ ചാരിറ്റി ഫണ്ടുകൾ സ്വീകരിക്കുന്നത് സർവകലാശാലകൾക്ക് അധിക ചെലവ് വരുത്തുന്നതിനാൽ പലരും പിന്നോട്ടു പോകുന്ന സ്ഥിതിയാണെന്ന് റിപ്പോർട്ട് പറയുന്നു. ഗവേഷണത്തിന് ആവശ്യമായ അന്താരാഷ്ട്ര വിദ്യാർത്ഥി ഫീസ് വരുമാനവും കുറഞ്ഞതിനാൽ ക്രോസ് സബ്സിഡൈസേഷൻ വഴിയുള്ള സാമ്പത്തിക സഹായം നൽകാനാകാത്ത അവസ്ഥയിലാണ് സർവകലാശാലകൾ.

യുകെയുടെ £54 ബില്യൺ സാമ്പത്തിക സംഭാവന ചെയ്യുന്ന ഗവേഷണ സംവിധാനത്തെ തന്നെ ദീർഘകാല ധനസഹായ പ്രതിസന്ധി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യം ഗവേഷണ രംഗത്തെ ആകെ ബാധിച്ചതായും കരിയർ ആരംഭിക്കുന്ന യുവ ഗവേഷകരെ പിന്നോക്കം വലിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗവേഷണ മത്സരശേഷി നിലനിർത്താൻ സർക്കാർ ഗുണനിലവാര അടിസ്ഥാനത്തിലുള്ള ഫണ്ടിംഗ് അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് യൂണിവേഴ്സിറ്റീസ് യുകെ അധികൃതരോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ചാരിങ്ങ് ക്രോസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും മെട്രോപൊളിറ്റൻ പോലീസിന് വലിയ തിരിച്ചടി. അതിക്രമം നടത്തിയെന്നും, വിവേചനപരവും സ്ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് ഒൻപത് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. ദ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി)യുടെ അന്വേഷണത്തിലാണ് നടപടി. പോലീസ് കോൺസ്റ്റബിള്‍ മുതല്‍ സർജന്റുവരെ പദവിയിലുള്ള ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും ഉൾപ്പെടെയാണ് അന്വേഷണം നേരിടുന്നത്.

2024 ഓഗസ്റ്റ് മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളുടെ പേരിലാണ് അന്വേഷണം നടക്കുന്നത്. ഡ്യൂട്ടിക്കിടെ അതിക്രമം നടത്തിയെന്നാരോപണങ്ങളും, സേവനത്തിനകത്തും പുറത്തുമായി നടത്തിയ അശ്ലീല പരാമർശങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ചാരിങ്ങ് ക്രോസ് സ്റ്റേഷനിലെ കസ്റ്റഡി ടീമിൽ പ്രവർത്തിച്ചവരാണ്. സംഭവങ്ങൾ ഗൗരവമേറിയ ക്രിമിനൽ സ്വഭാവമുള്ളവയാണെന്നും പെരുമാറ്റ ലംഘനത്തിന്റെ ഭാഗമാണെന്നും മെട്രോ പോലീസ് വ്യക്തമാക്കി.

സംഭവത്തോട് ലണ്ടൻ മേയർ സാദിഖ് ഖാൻ കടുത്ത ഭാക്ഷയിലാണ് പ്രതികരിച്ചത്. ലൈംഗിക വിവേചനത്തിനും വർഗീയ പരാമർശങ്ങൾക്കും പോലീസിൽ സ്ഥലം ഇല്ലെന്ന് മേയർ വ്യക്തമാക്കി. വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും നേതൃനിലവാരത്തിലെ പരാജയം മൂലം ഇത്തരം സംസ്കാരം വളർന്നതെന്നും മെട്രോ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് കുറ്റപ്പെടുത്തി. ഐഒപിസി പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി കർശനവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാ വധത്തിന് അനുമതി നല്‍കുന്ന അസിസ്റ്റഡ് ഡയിംഗ് ബില്‍ സംബന്ധിച്ച ചര്‍ച്ച ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്നു. മുന്‍ പ്രധാനമന്ത്രി തെരേസ മെയ് ബില്ലിനെ കൊലപാതകത്തിന് അനുമതി നല്‍കുന്ന നിയമം എന്നാണ് വിശേഷിപ്പിച്ചത് . രോഗബാധിതരും വൈകല്യമുള്ളവരും മാനസിക പ്രശ്നങ്ങളുള്ളവരും സമൂഹത്തിന്റെ സമ്മര്‍ദ്ദം മൂലം ജീവന്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയമാണ് അവര്‍ മുന്നോട്ട് വച്ചത്. ചിലരുടെ ജീവിതം വിലകുറഞ്ഞതാണെന്ന തെറ്റായ സന്ദേശമാണ് ഈ ബില്‍ നല്‍കുന്നതെന്ന് അവർ വ്യക്തമാക്കി.

ബില്ലിനെ പിന്തുണക്കുന്നവര്‍ക്ക് തെരേസ മെയുടെ വാദഗതികൾ കടുത്ത ഊർജമാണ് നൽകിയത് . ഇത് ഒരു ചരിത്രനിമിഷമെന്നാണ് പലരും ഇതേകുറിച്ച് വിശേഷിപ്പിച്ചത് . നിലവിലുള്ള നിയമം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും രോഗികളെ ദുരിതത്തിലാക്കുന്നതുമാണെന്ന് മുന്‍ ലേബര്‍ മന്ത്രിമാരായ ചാര്‍ലി ഫാല്‍ക്കണര്‍, ഡോണ്‍ പ്രൈമറോളോ എന്നിവര്‍ പറഞ്ഞു. “ആരുടേയും ജീവന്‍ അവസാനിപ്പിക്കുന്ന വിധി ആ വ്യക്തിക്ക് തന്നെ തീരുമാനിക്കാനുള്ള അവകാശം നല്‍കണം” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബില്ലിനെ അസിസ്റ്റഡ് ഡയിംഗ് എന്ന് വിളിക്കുന്നതിനെതിരെ ബില്ലിന് പിന്തുണ നൽകുന്നവർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ആത്മഹത്യക്ക് അനുമതി നല്‍കുന്ന നിയമമല്ല; മറിച്ച് ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ആത്മഗൗരവത്തോടെ മരണം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതാണ് എന്ന് അസിസ്റ്റഡ് ഡയിംഗ് ബില്‍ അവതരിപ്പിച്ച ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ പറഞ്ഞു. സെപ്റ്റംബര്‍ 19 -ന് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും തുടരുമെന്നും പല ഭേദഗതികളിലും കൂടുതല്‍ സൂക്ഷ്മ പരിശോധനകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ആശുപത്രിയിൽ 2013-ൽ നടന്ന സംഭവമാണ് ഇപ്പോൾ രോഗി സുരക്ഷയ്ക്ക് വൻ ചോദ്യ ചിഹ്നം ഉയർത്തി പുറത്തുവന്നത്. രോഗി അനസ്‌തീഷ്യയിൽ കഴിയുമ്പോൾ, അനസ്‌തീഷ്യ വിദഗ്ധനായ ഡോ. സുഹൈൽ അൻജും ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കെ മുറി വിട്ടിറങ്ങി സമീപത്തുള്ള മറ്റൊരു ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിച്ചു. അവിടെ ഒരു നേഴ്സിനോടൊപ്പം ലൈംഗിക ബന്ധത്തിൽ അദ്ദേഹം ഏർപ്പെട്ടതായി പിന്നീട് കണ്ടെത്തുകയായിരുന്നു. ഡോക്ടർ നേഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മറ്റൊരു നേഴ്സ് കണ്ടതാണ് സംഭവം പുറത്തുവരാൻ കാരണം.

സംഭവദിവസം ഡോ. സുഹൈലിന് അഞ്ചാം നമ്പർ ഓപ്പറേഷൻ തീയറ്ററിലെ അഞ്ച് ശസ്ത്രക്രിയകൾക്ക് അനസ്തേഷ്യ നൽകേണ്ട ചുമതലയുണ്ടായിരുന്നു. ഇതിൽ മൂന്നാമത്തെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് അദ്ദേഹം മുറി വിട്ടിറങ്ങി മറ്റൊരു തിയറ്ററിലേക്ക് പോയത്. അവിടെ നേഴ്സിനൊപ്പം ലൈംഗിക ബന്ധത്തിൽ അദ്ദേഹം ഏർപ്പെട്ടതായി ജനറൽ മെഡിക്കൽ കൗൺസിലിനെ പ്രതിനിധീകരിച്ച ആൻഡ്രൂ മോല്ലോയ് മെഡിക്കൽ ട്രൈബ്യൂണലിൽ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച ട്രൈബ്യൂണലിന് മുന്നിൽ ഡോ. അൻജും കുറ്റം സമ്മതിച്ചു. കുടുംബപരമായ സമ്മർദ്ദങ്ങളും വ്യക്തിപരമായ വേദനകളും തന്നെയാണ് അന്ന് തെറ്റി നടക്കാൻ കാരണമായതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ രോഗിയുടെ ജീവൻ അപകടത്തിലാക്കിയ രീതിയിലുള്ള പ്രവൃത്തിയാണ് സംഭവിച്ചത് എന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.

കേസിന്റെ പശ്ചാത്തലത്തിൽ ഡോ. അൻജും 2024-ൽ യുകെ വിട്ട് പാകിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു. വൈദ്യ വൃത്തിയിലേക്ക് തിരികെ പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയെ കുറിച്ച് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണൽ ഇപ്പോൾ പരിശോധിച്ചു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ആരോഗ്യരംഗത്തെ നൈതിക ചട്ടങ്ങൾക്കും രോഗി സുരക്ഷയ്ക്കും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ബർമിംഗ്ഹാമിന് സമീപമുള്ള ഓൾഡ്ബറിയിൽ സിഖ് യുവതിയെ ആക്രമിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്ത സംഭവം വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് വംശീയ കുറ്റമായി പരിഗണിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് ടെയിം റോഡിൽ സംഭവം നടന്നത്. പ്രതികളായ രണ്ട് വെള്ളക്കാരെ പൊലീസ് തിരയുകയാണ്. ഒരാൾ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷർട്ട് , ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും, മറ്റെയാൾ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു . ആക്രമണത്തിനിടെ “നിങ്ങൾക്ക് ഈ രാജ്യത്ത് താമസിക്കാൻ അവകാശമില്ല, പുറത്തേക്ക് പോവുക” എന്ന വാക്കുകൾ പറഞ്ഞുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഈ സംഭവം പ്രാദേശിക സിഖ് സമൂഹത്തിൽ വലിയ ഭീതിയും പ്രകോപനവും സൃഷ്ടിച്ചു. സിഖ് ഫെഡറേഷൻ യുകെ നേതാവ് ദബിന്ദർജിത് സിംഗ്, രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കെല്ലാം ഇത്തരം ആക്രമണങ്ങൾക്കെതിരെ തുറന്ന വിമർശനം നടത്താനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞു. സിഖ് യൂത്ത് യുകെ സമൂഹത്തോട് ജാഗ്രത പാലിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ വ്യാപകമായ സിസിടിവി,ഫോറൻസിക് പരിശോധന തുടങ്ങിയ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രദേശത്ത് അധിക പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും പ്രാദേശിക പൊലീസ് മേധാവി കിം മാഡിൽ, അറിയിച്ചു.

സമീപകാലത്ത് യുകെയിൽ വർദ്ധിച്ചുവരുന്ന അഭയാർത്ഥി പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം നടന്നത്. ദേശീയ തലത്തിൽ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും സംഭവത്തെ കുറിച്ച് പ്രതികരിക്കാത്തതിൽ സിഖ് സംഘടനകൾ കടുത്ത അസന്തുഷ്‌ടി പ്രകടിപ്പിച്ചു. സംഭവം ഒറ്റപ്പെട്ടതാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതേ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ 101-ൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ യു.എസ്. അംബാസഡർ പീറ്റർ മാൻഡൽസനെ പുറത്താക്കി . 2008-ൽ ലൈംഗിക കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ ധനകാര്യവിദഗ്ധൻ ജെഫ്രി എപ്സ്റ്റൈനെ പിന്തുണച്ചുകൊണ്ട് മാൻഡൽസൻ അയച്ചിരുന്ന സ്വകാര്യ ഇമെയിലുകൾ പുറത്തുവന്നതാണ് അടിയന്തിര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് . എപ്സ്റ്റൈനെ നേരത്തെ മോചിപ്പിക്കാൻ ശ്രമിക്കണമെന്നതുൾപ്പെടെയുള്ള നിരവധി സന്ദേശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പുറത്ത് വന്നിട്ടുണ്ട്. സ്റ്റാർമർ ഇതിനെ അംഗീകരിക്കാനാകാത്തത് എന്ന് വിശേഷിപ്പിക്കുകയും ഉടൻ നടപടിയെടുക്കേണ്ടി വന്നതായി വ്യക്തമാക്കുകയും ചെയ്തു.
മാൻഡൽസൻ എപ്സ്റ്റൈന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നത് പൊതുവായ വിവരമായിരുന്നെങ്കിലും, ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടർന്നതാണ് അദ്ദേഹത്തിന് വിനയായത് . കൺസർവേറ്റീവ് പാർട്ടിയും ചില ലേബർ എംപിമാരും നിയമന സമയത്ത് ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്നും എല്ലാ പരിശോധനാ രേഖകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തെ നിയമിച്ചതുതന്നെ തെറ്റായിരുന്നു എന്ന അഭിപ്രായം ചിലർ തുറന്നുപറഞ്ഞു. സർക്കാർ പാർലമെന്റിൽ നേരിട്ട് വിശദീകരണം നൽകണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ആവശ്യപ്പെട്ടു.

വാഷിങ്ടണിൽ അംബാസഡറായി സേവനം ചെയ്ത കാലത്ത് മാൻഡൽസൻ അമേരിക്കൻ സർക്കാരുമായി, പ്രത്യേകിച്ച് ട്രംപ് ഭരണകൂടവുമായി നല്ല ബന്ധം പുലർത്തിയിരുന്നു . എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ സർക്കാരിന് വലിയ അപമാനമായിരിക്കുകയാണ്. അടുത്ത ആഴ്ച യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം നടക്കാനിരിക്കെ ഈ വിവാദം സർക്കാരിന് സൃഷ്ടിച്ചത് വൻ പ്രതിസന്ധിയാണ് . നിലവിൽ അംബാസഡറിന്റെ ചുമതല ബ്രിട്ടീഷ് ഡിപ്ലോമാറ്റ് ജെയിംസ് റോസ്‌കോക്കിന് കൈമാറിയിട്ടുണ്ട്. സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും, മാൻഡൽസന്റെ പുറത്താക്കൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. വൈറ്റ്ചാപ്പലിലെ റോയൽ ലണ്ടൻ ഓർത്തോപീഡിക് ട്രോമ വാർഡിൽ, ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട ഗുരുതരമായ പരിക്കുകളുമായി വരുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ആഴ്ച മിൽഫീൽഡ്സ് പാർക്കിൽ കളിക്കുന്നതിനിടെ ഇലക്ട്രിക് ബൈക്ക് ഇടിച്ച് ആറ് വയസ്സുകാരിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് സൈക്കിൾ വീഴുകയായിരുന്നു.

എല്ലുകളിൽ ഗുരുതര പൊട്ടലേറ്റതിനാൽ പഴയ രീതിയിൽ എത്തുന്നതിന് ഒരു വർഷം എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ വലിയതും ഭാരമേറിയതുമായ ഇ-ബൈക്കുകൾ കാൽനടയാത്രക്കാരും കുട്ടികളും വരുന്ന ഇടുങ്ങിയ പാർക്ക് പാതകളിൽ കൂടി ഓടിക്കാൻ അനുവദിക്കുന്ന നിയമങ്ങളിൽ മാറ്റം കൊണ്ടുവരണമെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ടൂറിസ്റ്റ് വിസയിൽ യുകെയിൽ താമസിക്കുന്നവർ സാധാരണയിലും വേഗത്തിലാണ് ബൈക്കുകൾ ഓടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ ബൈക്ക് അപകടത്തെ തുടർന്ന് റോയൽ ലണ്ടൻ യൂണിറ്റിൽ ചികിത്സ തേടിയ ട്രോമ കേസുകളിൽ ഒരാൾ മാത്രമാണ് ഈ പെൺകുട്ടി. ഇത്തരം അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് എൻഎച്ച്എസിൻെറ ജോലി ഭാരം വർദ്ധിപ്പിക്കുന്നതായി സർജൻ ജെയ്‌സൺ പട്ടേൽ പറയുന്നു. പരമ്പരാഗത സൈക്കിളുകൾ മൂലം ഉണ്ടാകുന്നതിനേക്കാൾ ഗുരുതര പരിക്കുകളാണ് പലപ്പോഴും ഇ-ബൈക്ക് അപകടങ്ങൾ മൂലം ഉണ്ടാകുന്നതെന്നും ഡോക്ടർമാർ പറയുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ലെങ്കിലും ഇ-ബൈക്കുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഇവർ പറയുന്നു.