Main News

ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ ജീവിക്കുന്ന കുട്ടികളുടെ വ്യക്തിവിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കൗണ്‍സിലുകള്‍ ഓണ്‍ലൈനില്‍ കോണ്‍ട്രാക്ട് നോട്ടിഫിക്കേഷന്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. കെയര്‍ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കുന്നതിനായി സ്വകാര്യ സ്ഥാപന ക്ഷണിക്കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനിലാണ് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പ്രായം, അവര്‍ കടന്നുപോയ ചൂഷണങ്ങളുടെ വിവരങ്ങള്‍, ഗ്യാഗുകളുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളടങ്ങിയതാണ് കൗണ്‍സിലുകള്‍ നല്‍കിയിരിക്കുന്ന പരസ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആഴ്ച്ചയില്‍ 7000 പൗണ്ട് എന്ന നിരക്കിലാണ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്.

കൗണ്‍സില്‍ കെയറുകള്‍ താരതമ്യേന വളരെ ചെറിയ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ച്ചയില്‍ 7000 പൗണ്ട് മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കുട്ടിക്ക് റെസിഡന്‍ഷ്യല്‍ പ്ലേസ്‌മെന്റിനായി സ്വകാര്യ സ്ഥാപനങ്ങള്‍ 360,000 പൗണ്ടാണ് ഒരു വര്‍ഷം ഈടാക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില കൗണ്‍സിലുകള്‍ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യത്തിനൊടപ്പം നല്‍കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായ കുട്ടികളുണ്ടോ എന്ന കാര്യമുള്ളപ്പെടെ പരസ്യത്തിലുണ്ട്. കുട്ടികളുടെ സ്വകാര്യതയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഴ്ച്ചയില്‍ വെറും 3,942 പൗണ്ട് മാത്രമാണ് കുട്ടികളുടെ കെയറിനായി ഉപയോഗിക്കുന്നത്. അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ 6,724 പൗണ്ടാണ് ഈടാക്കുന്നത്. നോസ്‌ലി കൗണ്‍സില്‍ ഈ വര്‍ഷം അഞ്ച് പരസ്യങ്ങളാണ് സ്വകാര്യ കോണ്‍ട്രാക്ടുകള്‍ ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. ഇവയില്‍ കുട്ടികളുടെ ജനന തിയതി, കുടുംബ ചരിത്രം, ലൈംഗിക പീഡനം അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചേര്‍ത്തിരുന്നു. ഈ പരസ്യങ്ങള്‍ പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്.

ലണ്ടന്‍: ഒന്നാം, രണ്ടാം ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സിഖ് പട്ടാളക്കാരുടെ ആദരസൂചകമായി ബ്രിട്ടനില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമ അനാച്ഛാദനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലുണ്ടായി ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന. ‘സിപ്പായീസ് നോ മോര്‍’ എന്ന് അതിക്രമം നടത്തിയവര്‍ പ്രതിമയുടെ മുകളില്‍ എഴുതി വെച്ചിരുന്നു. യൂറോപ്പിലെ സഖ്യ സേനയ്‌ക്കൊപ്പം പൊരുതിയ ഇന്ത്യന്‍ സൈനികരെ സിപ്പായിമാരെന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടന്റെ അധീനതയിലായിരുന്ന കാലത്താണ് ഈ പേര് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത്.

ഒന്നാം, രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനുള്‍പ്പെടുന്ന സഖ്യത്തോടപ്പം പോരാടിയ ഇന്ത്യന്‍ സൈനിക വിഭാഗത്തിലെ സിഖുകരോടുള്ള ആദരസൂചകമായിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. ഈ മാസം നാലിനാണ് 10 ഫീറ്റ് ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്. പഞ്ചാബിലെയും ഇന്നത്തെ പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്നുമാണ് സിഖ് ചരിത്രം പ്രാരംഭം കുറിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സിഖ് ജനതയുടെ സാമിപ്യമുണ്ട്. ബ്രിട്ടനിലും നല്ലൊരു ശതമാനം സിഖ് ജനത കുടിയേറി താമസിക്കുന്നുണ്ട്. സിഖ് ആരാധനാലയങ്ങളും കമ്യൂണിറ്റി വെല്‍ഫെയര്‍ സ്ഥാപനങ്ങളുമെല്ലാം ബ്രിട്ടനിലും സജീവമായി തന്നെയുണ്ട്.

സിഖ് ജനതയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റമായിട്ടാണ് പ്രതിമയ്ക്ക് നേരെയുണ്ടായിരിക്കുന്ന അതിക്രമത്തെ കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതായി വ്യക്തമാണെന്നും സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിനാണ് അന്വേഷണച്ചുമതല. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായി സൂചനകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം ഇടിച്ച് ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഷെഫീല്‍ഡിലാണ് സംഭവം. അപകടത്തിന് കാരണക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് കാറിനെ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ വേഗത വര്‍ധിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്. പോലീസില്‍ രക്ഷപ്പെടാന്‍ വീതി കുറഞ്ഞ റോഡിലൂടെ അതിവേഗം സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപത്ത് വെച്ച് 7 പേരുമായി യാത്ര ചെയ്യുകയായിരുന്ന വി.ഡബ്ല്യു ടൊറാനിലിടിച്ചു.

രണ്ട് കുടുംബത്തിലെ 7 പേരാണ് വി.ഡബ്ല്യു ടൊറാനിലുണ്ടായിരുന്നത്. 4 പേര്‍ തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഒരു വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വലിയ ശബ്ദത്തോടെ ഒരു കാര്‍ വന്നിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറയുന്നു. പിന്നാലെ മൂന്നിലധികം പോലീസ് വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയതായി പ്രദേശത്തുണ്ടായിരുന്നവര്‍ വ്യക്തമാക്കി. ഇരു വാഹനങ്ങും തകര്‍ന്ന നിലയിലാണ്. വി.ഡബ്ല്യു ടൊറാന്റെ മുകള്‍ ഭാഗം പൊളിച്ചു മാറ്റിയ ശേഷമാണ് ആളുകളെ പുറത്തെടുത്തത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 30 കിലോമീറ്റര്‍ വേഗതാ പരിധിയുള്ള സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

വി.ഡബ്ല്യു ഗോള്‍ഫിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആരാണ് ഗോള്‍ഫ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട നാല് പേരും രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ടൊറാന്‍ വലതു ഭാഗത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. വാഹനത്തിന്റെ ഒരു വശത്ത് ശക്തമായി ഇടിച്ചതാണ് വലിയ അപകടമായി മാറിയതെന്നും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനേക്കാള്‍ ഗോള്‍ഫിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുന്നതിനാണ് പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ആകാശ് കോതമംഗലം

കൊരട്ടി പള്ളി സെന്‍ട്രല്‍ കമ്മറ്റി അംഗമായ ജോബി ജേക്കബിനെതിരെ ഗുണ്ടാ ആക്രമണം. കൊരട്ടി പള്ളിയിലെ തിരുനാളിന്‍റെ അവസാന ദിവസമാണ് ജോബിയെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചതെന്ന് ജോബി ജേക്കബ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊരട്ടി പള്ളിയുടെ സെന്‍ട്രല്‍ കമ്മറ്റി മെമ്പറും ഗുഡ് ഷെപ്പേര്‍ഡ് യൂണിറ്റിന്റെ പ്രസിഡണ്ടും രൂപതയിലെ സജീവ പ്രവര്‍ത്തകനുമായ ജോബിയെ പള്ളിക്കെതിരായ നീക്കങ്ങളില്‍ വികാരിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു എന്നാരോപിച്ചാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.

തിരുനാള്‍ സമാപന ദിവസം വികാരിയച്ചനുമായി സംസാരിച്ച് നിന്ന ജോബിയെ ജോസഫ് ജെയിംസ് എന്നയാളുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ടിക്കുകയുമായിരുന്നു എന്നാണ് പരാതി. ജോസഫ് ജെയിംസിനൊപ്പം ഷൈജു പൗലോസ്, സന്തോഷ്‌ ഔസേപ്പ്, ബിജോയ്‌, ഡേവിസ്, അനൂപ്‌, ടോജോ ജോസ് എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ജോബി ജേക്കബ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോബിയോടൊപ്പം സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാനായ ബെന്നി ജോസഫിനേയും ഇതേ സംഘം കയ്യേറ്റം ചെയ്യുകയും ബാഡ്ജ് വലിച്ച് കീറുകയും ചെയ്തതായും പറയുന്നു.

അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതിനു മുന്‍പും പല കേസുകളില്‍ പ്രതിയാക്കപ്പെട്ടവരും ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവരും ആണെന്ന് പരാതിക്കാരന്‍ പറയുന്നു. കാര്‍ സ്റ്റീരിയോ മോഷണ കേസ് കേസില്‍ ഉള്‍പ്പെടെ പ്രതിയായ സംഘം ഇവരുടെ ഉടമസ്ഥതയില്‍ വട്ടവടയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സിനിമ, സീരിയല്‍ രംഗത്തും ഇവരില്‍ ചിലര്‍ക്ക് വഴിവിട്ട ഇടപാടുകള്‍ ഉള്ളതായും ആരോപണമുണ്ട്.

ഷിബു മാത്യൂ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിനു തിരശ്ശീല വീണു. യൂറോപ്പ് കണ്ടതില്‍വെച്ചേറ്റവും വലിയ

കലോത്സവമായിരുന്നു ഗ്രേറ്റ് ബ്രിട്ടണിലെ ബ്രിസ്‌റ്റോളില്‍ നടന്നത്. ഒരു രാജ്യം രൂപതയായി മാറിയപ്പോള്‍ ഉണ്ടായ വെല്ലുവിളികള്‍ക്കുള്ള മറുപടിയും കൂടിയായിരുന്നു ഈ ബൈബിള്‍ കലോത്സവം. ‘ആയിരത്തി ഇരുന്നൂറില്‍പ്പരം മത്സരാര്‍ത്ഥികളും അയ്യാരിരത്തില്‍പ്പരം കാണികളും.”

കവന്‍ട്രി റീജിയണ്‍ കിരീടം ചൂടി. കാര്‍ഡിഫ് ആന്റ് ബ്രിസ്റ്റോള്‍ റീജിയണ്‍ രണ്ടാം സ്ഥാനത്തും ലണ്ടണ്‍ റീജിയണ്‍ മൂന്നാം സ്ഥാനത്തുമെത്തി. രാവിലെ ഒമ്പതു മണിക്ക് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ആരംഭിച്ച മത്സരങ്ങള്‍ വൈകിട്ട് എഴുമണിയോടെ അവസാനിച്ചു. മാര്‍ഗ്ഗംകളിയായിരുന്നു മത്സരയിനങ്ങളിലെ അവസാന

ഇനം. ഏറ്റവും വാശിയേറിയ മത്സരം നടന്ന പരമ്പരാകത ക്രൈസ്തവ കലയായ മാര്‍ഗ്ഗംകളിയില്‍ ലീഡ്‌സ് വിജയം കൈക്കലാക്കി.
എല്ലായിനങ്ങളിലും സമയനിഷ്ടത പാലിച്ച് മുന്നേറിയ മത്സരങ്ങള്‍

പ്രതീക്ഷിച്ച സമയത്തുതന്നെ

പൂര്‍ത്തിയായിരുന്നു. എട്ട് സ്റ്റേജ്കളിലായിട്ടായിരുന്നു മത്സരങ്ങള്‍ നടന്ന്. എല്ലാ മത്സരങ്ങളും ഒന്ന് ഒന്നിനേക്കാള്‍ മെച്ചം. വിധി നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍പ്പോലും ആശയക്കുഴപ്പത്തിലായ മത്സരങ്ങളാണ് ഓരോ

റീജിയണില്‍ നിന്നും കാഴ്ചവെച്ചത്. ആള്‍ക്കൂട്ടത്തിലൊരുവനായി എട്ട് വേദികളിലും ഉണ്ടായിരുന്ന അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യം മത്സരാര്‍ത്ഥികള്‍ക്ക് അവേശമായി. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയിലിന്റെ സാന്നിധ്യം

കലോത്സവത്തിലുടനീളം ഉണ്ടായിരുന്നു. വൈകിട്ട് ഏഴുമണിയോടെ സമാപന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചു. ബൈബിള്‍ കലോത്സവ ഡയറക്ടര്‍ റവ. ഫാ. പോള്‍

വെട്ടിക്കാട്ട് സ്വഗതം പറഞ്ഞ് ആരംഭിച്ച സമാപന സമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്

ബൈബിള്‍ കലോത്സവ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട് 2019ലെ കലോത്സവ നടത്തിപ്പുകാരായ പ്രസ്റ്റണ്‍ റീജിയണിന് ബാറ്റണ്‍ കൈമാറി. പ്രസ്റ്റണ്‍ റീജിയണിനെ പ്രതിനിധീകരിച്ച് ലീഡ്‌സ് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ബാറ്റണ്‍ എറ്റുവാങ്ങി. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ഫാ. മാത്യൂ മുളയൊലിക്ക് ദീപശിഖ കൈമാറി.
തുടര്‍ന്ന് സമ്മാനദാന ചടങ്ങുകള്‍ നടന്നു.

സംഘാടക മികവുകൊണ്ടും സമയനിഷ്ടത കൊണ്ടും ഇത്രയധികം ബഹുജന പങ്കാളിത്തമുള്ള പരിപാടി നടത്തി വിജയിപ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സംഘാടക മികവ് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു.

      

ഷിബു മാത്യൂ
മലയാളം യുകെ ന്യൂസ് ടീം

ബ്രിസ്‌റ്റോള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ബ്രിസ്‌റ്റോളില്‍ വര്‍ണ്ണാഭമായ തുടക്കം. ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍.
ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ എട്ട് സ്റ്റേജുകളില്‍.
ആദം മുതല്‍ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കലാരൂപങ്ങളാകുന്നു.
വിശുദ്ധ നാടിന്റെ പ്രതീതിയില്‍ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍. രാവിലെ ഒമ്പത് മണിക്കു തന്നെ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ നിലവിളക്കു കൊളുത്തി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ മത്സരത്തേക്കാള്‍ ഉപരിയായിട്ട് വചനത്തിന്റെ പ്രഘോഷണവും സാക്ഷ്യവുമാകണം ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യമെന്ന് അഭിവന്ദ്യ പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വി. ബൈബിളിലെ മര്‍ത്തമറിയത്തിന്റെ കഥ ഉദാഹരണമായി പിതാവ് ചൂണ്ടിക്കാട്ടി. മര്‍ത്തമറിയം വിവിധ കാര്യങ്ങളില്‍ വ്യാപരിക്കാതെ കര്‍ത്താവെന്ന ഏക ലക്ഷ്യത്തിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മുതിര്‍ന്നവര്‍ക്കും വളര്‍ന്നു വരുന്നവരുന്ന കുട്ടികള്‍ക്കും ഇതേ ലക്ഷ്യമാവണം ഈ ബൈബിള്‍ കലോത്സവം കൊണ്ട് ഉണ്ടാവേണ്ടതെന്നും ആരോഗ്യപരമായ മത്സരങ്ങളാണ് സഭ ആഗ്രഹിക്കുന്നതെന്നും അഭിവന്ദ്യ പിതാവ് തന്നെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തോടൊപ്പം വിശുദ്ധ ബൈബിളിന്റെ പ്രസക്തി വിളിച്ചോതുന്ന ബൈബിള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കലോത്സവത്തിന്റെ സുവനിയറിന്റെ പ്രകാശന കര്‍മ്മം നടന്നു. ബൈബിള്‍ കലോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവില്‍ നിന്ന് ആദ്യ പ്രതി സ്വീകരിച്ച് അഭിവന്ദ്യ പിതാവ് സുവനിയര്‍ പ്രകാശനം ചെയ്തു.

രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്നായി ബഹു. വൈദീകരും സന്യസ്തരുമടക്കം ആയിരക്കണക്കിനാളുകള്‍ രാവിലെ തന്നെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൃത്യം ഒമ്പതു മണിക്കു തന്നെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. എട്ടു സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ കഴിവ് തെളിയിക്കുന്ന ഈ ബൈബിള്‍ കലോത്സവം അഭിവന്ദ്യ പിതാവിന്റെ മേല്‍നോട്ടത്തിലും സംഘാടകരുടെ കര്‍മ്മോത്മുഖമായ പ്രവര്‍ത്തന ശൈലികൊണ്ടും കൃത്യമായ സമയനിഷ്ട പാലിക്കുന്നു എന്നത് ശ്രദ്ധേയമാവുകയാണ്.

എട്ട് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. മത്സരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മലയാളം യുകെ അപ്‌ഡേറ്റു ചെയ്യുന്നതായിരിക്കും.

അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ വാട്‌സാപ്പ് ഉപയോഗിക്കണമെന്ന് ജീവനക്കാര്‍ക്ക് എന്‍എച്ച്എസ് നിര്‍ദേശം. ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016ലെ ക്രോയ്‌ഡോണ്‍ ട്രാം അപകടം, കഴിഞ്ഞ വര്‍ഷമുണ്ടായ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തം, ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം, മാഞ്ചസ്റ്റര്‍ ഭീകരാക്രമണം എന്നിവയുടെ സമയത്ത് മെഡിക്കല്‍ രംഗത്തുള്ളവര്‍ വാട്‌സാപ്പ് കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ഉപയോഗിക്കുന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കുള്ള ആശയക്കുഴപ്പം ഇതോടെ മാറും. പ്രൈവസി റൂളുകളും ഡേറ്റ ഷെയറിംഗ് നിയമങ്ങളും കണക്കിലെടുത്തുകൊണ്ടാണ് എന്‍എച്ച്എസിന്റെ നിര്‍ദേശം.

എന്‍എച്ച്എസ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡാര്‍ഡുകള്‍ അനുസരിക്കുന്ന ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിവൈസുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്, രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനായി ഡിവൈസിന്റെ ലോക്ക് സ്‌ക്രീനിലെ മെസേജ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. രോഗികള്‍ക്കായി പ്രത്യേകം ക്ലിനിക്കല്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ റെക്കോര്‍ഡിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിലും വെസ്റ്റമിന്‍സ്റ്റര്‍ ഭീകരാക്രമണത്തിലും ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനങ്ങളിലൂടെ മികച്ച ഏകോപനമാണ് സാധ്യമായതെന്ന് ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റായ ഡോ.ഹെല്‍ജി ജോഹാന്‍സണ്‍ പറയുന്നു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് എന്‍എച്ച്എസ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂളില്‍ ആരോ പെപ്പര്‍ സ്‌പ്രേ പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം. മാഞ്ചസറ്റര്‍ ഹെല്‍ത്ത് അക്കാഡമിയിലാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് കണ്ണുകളില്‍ നീറ്റലുണ്ടാകുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതായി ഹെഡ്ടീച്ചര്‍ അറിയിച്ചു. മോര്‍ണിംഗ് രജിസ്‌ട്രേഷന്‍ സമയമായ 9 മണിക്കും 9.30നുമിടയില്‍ കോറിഡോ റില്‍ ആരോ പെപ്പര്‍ സ്േ്രപ പ്രയോഗിച്ചുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെവിന്‍ ഗ്രീനും സ്ഥിരീകരിച്ചു. കുട്ടികള്‍ ആരെങ്കിലുമായിരിക്കും പെപ്പര്‍ സ്‌പ്രേ ഇവിടെയെത്തിച്ചതെന്നാണ് മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് അറിയിക്കുന്നത്.

ഏഴു കുട്ടികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് അസ്വസ്ഥതകളുണ്ടായത്. ഇവരില്‍ നാലു പേരെ വീടുകളിലേക്ക് അയച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. എന്നാല്‍ അത് വിദ്യാര്‍ത്ഥിയാണോ ജീവനക്കാരില്‍ ആരെങ്കിലുമാണോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ആംബുലന്‍സ് സര്‍വീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തു. ബുക്ക് വേ ഹൈസ്‌കൂള്‍ എന്ന പേരിലും അറിയപ്പെടുന്ന സ്‌കൂളില്‍ സംഭവത്തെത്തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും എത്തിയിരുന്നു.

ആരോ ഒരു എയറോസോള്‍ തുറന്നു വിട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്ന് കാട്ടി സ്‌കൂളില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് മെസേജ് ലഭിച്ചു. കുട്ടികള്‍ സുരക്ഷിതരാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പോലീസിനെയും ഫയര്‍ ബ്രിഗേഡിനെയും വിളിച്ചത് നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ബ്രെക്‌സിറ്റില്‍ അന്തിമ ധാരണ രൂപീകരിക്കുന്ന വിഷയത്തില്‍ ക്യാബിനറ്റിന് അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി തെരേസ മേയ്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായി ഏര്‍പ്പെടേണ്ട ബ്രെക്‌സിറ്റ് ധാരണയ്ക്ക് അന്തിമരൂപം നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിനായി വെറും 21 ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ രണ്ടഭിപ്രായങ്ങളുള്ള ക്യാബിനറ്റില്‍ ഇത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം അവസാനത്തോടെ ഒരു ധാരണയ്ക്ക് രൂപം നല്‍കണമെന്ന് ക്യാബിനറ്റ് ഏകകണ്ഠമായി ആവശ്യപ്പെട്ടുവെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്ബര്‍ഗ് അവകാശപ്പെട്ടു. നവംബറില്‍ തന്നെ ധാരണയുണ്ടാക്കണമെന്ന് ചൊവ്വാഴ്ച ക്യാബിനറ്റ് തീരുമാനിച്ചിരുന്നുവെന്നാണ് അവര്‍ ബ്രെക്‌സിറ്റ്കാസ്റ്റ് എന്ന പരിപാടിയില്‍ പറഞ്ഞത്.

ഇത് അസാധ്യമായ കാര്യമല്ലെന്നതിന്റെ സൂചനയാണ് ക്യാബിനറ്റിന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പ്രധാന വിലങ്ങുതടിയാകുന്ന ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ അന്തിമ ധാരണയാകുന്നതിനു വേണ്ടിയാണ് തെരേസ മേയ് പ്രധാനമായും ബുദ്ധിമുട്ടുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന നിര്‍ദേശം ഐറിഷ് കടലില്‍ ഒരു അതിര്‍ത്തിക്ക് സമാനമായ അവസ്ഥയുണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ നിര്‍ദേശം ബ്രിട്ടന്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ യൂണിയന്‍ ഉന്നയിച്ചിരിക്കുന്ന തടസവാദം യുകെ അംഗീകരിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. അപ്രകാരം സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരുകയും പിന്നീടുണ്ടാകുന്ന വ്യാപാര സംബന്ധമായ ചര്‍ച്ചകളെത്തന്നെ ഇല്ലാതാക്കുകയും ചെയ്‌തേക്കും.

ഇങ്ങനെയൊരു ധാരണയില്‍ എത്തിച്ചേര്‍ന്നാലും അതില്‍ നിന്ന് പിന്മാറാനുള്ള അവകാശം ലഭിക്കുന്നതിനായാണ് ബ്രിട്ടന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ഥിരം അംഗത്വം എന്നത് ഒഴിവാക്കാനാണ് നീക്കം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തടസവാദമാണ് യൂണിയന്‍ ഉന്നയിക്കുന്നതെങ്കില്‍ അത് ഒരു കാരണവശാലും പ്രധാനമന്ത്രി അംഗീകരിക്കരുതെന്ന് കള്‍ച്ചര്‍ സെക്രട്ടറി ജെറമി റൈറ്റ് ആവശ്യപ്പെട്ടു.

Fr. Mathew Mulayolil

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിനു നേരെയുണ്ടായ അക്രമങ്ങളുടെ CCTV ദ്യശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് ദേവാലയത്തിന്റെ മുമ്പിലുള്ള ഗേറ്റ് തല്ലിത്തകര്‍ത്ത് അക്രമികള്‍ ദേവാലയത്തിനുളളില്‍ പ്രവേശിക്കുന്ന കാഴ്ചയാണ് ദൃശ്യമായിരിക്കുന്നത്. ദേവാലയത്തിന്റെ ആനവാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ദേവാലയത്തിന്റെ പ്രധാന ഭാഗത്തേയ്ക്ക് കടക്കുന്ന ഗ്ലാസിട്ട വാതില്‍ തകര്‍ത്തു. കൂടാതെ കസേരകളും പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരകളും മറ്റും തല്ലിത്തകര്‍ത്തു. ആയിരക്കണക്കിന് പൗണ്ടിന്റെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടവകയിലെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാന്‍ വികാരി ഫാ. മാത്യൂ മുളയോലില്‍ പോയ അവസരത്തിലാണ് അക്രമികള്‍ ദേവാലയം കൈയ്യേറിയത്. ദേവാലയത്തില്‍ തിരിച്ചെത്തിയ ഫാ. മുളയോലില്‍ പോലീസില്‍ വിവരം അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ വര്‍ഗ്ഗീയതയുതെ ഭിന്നിപ്പുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദേവാലയത്തിനു ചുറ്റും താമസിക്കുന്ന നിരവധി പാശ്ചാത്യര്‍ ദേവാലയത്തിനനുകൂലമായി മൊഴി നല്‍കിയെന്നാണ് ഇതിനോടകമറിയാന്‍ കഴിഞ്ഞത്. പോലീസന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഫാ. മാത്യൂ മുളയോലില്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസും ജനപ്രതിനിധികളും മറ്റുമായി ഫാ. മാത്യൂ മുളയോലില്‍ നിരന്തര സമ്പര്‍ക്കത്തിലാണ്.

ദേവാലയത്തിനെതിരേയുണ്ടായ അക്രമത്തിനെ വേദനയോടെയാണ് ലീഡ്‌സ് സമൂഹം കണ്ടത്. വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ഇടവകയിലെ നൂറുകണക്കിന് വിശ്വാസികള്‍ അര്‍ത്ഥരാത്രിയില്‍ ദേവാലയത്തില്‍ തടിച്ചുകൂടിയിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വികാരി ഫാ. മാത്യൂ മുളയൊലിലുമായി ബന്ധപ്പെട്ടിരുന്നു. വികാരി ജനറല്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയിലും, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്‌റ്റോക്കിന്റെ പ്രതിനിധികളും ഫാ. മാത്യൂ മുളയോലിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരത്തിലുള്ള വെല്ലുവിളികളും താല്ക്കാലീക തിരിച്ചടികളും നേരിടാന്‍ തക്കവണ്ണം ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം വളര്‍ച്ച പ്രാപിച്ചെന്ന് കൈക്കാരന്മാരായ ടോം തോമസ്സും ജോജി കുമ്പളന്താനവും മലയാളം യുകെയോട് പ്രതികരിച്ചു.

CCTV യിലെ ദ്യശ്യങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കല്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

[ot-video][/ot-video]

[ot-video][/ot-video]

Copyright © . All rights reserved