ലണ്ടന്‍: രോഗികള്‍ പലപ്പോഴും ആശയകുഴപ്പത്തിലാവുന്ന ഭാഷയിലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കാറുള്ളത്. രോഗിയെ ആശുപത്രിയിലേക്ക് നിര്‍ദേശിച്ച ജി.പിക്ക് മാത്രമാണ് ചിലപ്പോള്‍ ഇത്തരം മെഡിക്കല്‍ ഭാഷ മനസിലാവുകയുള്ളു. മനസിലാക്കാന്‍ വിഷമം പിടിച്ച ഇത്തരം പ്രയോഗങ്ങളും നീളന്‍ നിര്‍ദേശങ്ങളും രോഗികളെ വലയ്ക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യം ചികിത്സയുടെ ഫലം കുറയ്ക്കുമെന്നും കണ്ടെത്തിയതോടെ സുപ്രധാന നീര്‍ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍, ശാസ്ത്രീയ പ്രയോഗങ്ങള്‍ ഒഴിവാക്കി സാധാരണ ഇംഗ്ലീഷില്‍ മാത്രമെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ചികിത്സാ, രോഗ വിവരങ്ങള്‍ കൈമാറാവു എന്ന് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇന്നലെയാണ് സുപ്രധാനമായ ഈ ഉത്തരവ് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയിരിക്കുന്നത്. വളരെ ചെറിയ മാറ്റമാണ് ഇതെങ്കിലും വലിയ ഗുണഫലങ്ങള്‍ ഉണ്ടാവുമെന്ന് കിഡ്‌നി സെപെഷ്യലിസ്റ്റായ ഡോ. ഹ്യൂ റെയ്‌നര്‍ ചൂണ്ടികാണിച്ചു. ഏതൊരാള്‍ക്കും വായിച്ചാല്‍ മനസിലാകുന്ന ഭാഷയില്‍ കുറപ്പുകള്‍ എഴുതുന്ന രീതി 2005 മുതല്‍ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയാണ് ഡോ. ഹ്യൂ റെയ്‌നര്‍. ഇത് രോഗികളെ വളരെ വലിയ അളവില്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ ആശുപത്രികളിലെ വിദഗ്ദ്ധരായ ഡോക്ടറുടെ അടുത്തേക്ക് രോഗികളെ അയക്കുന്നത് ജി.പിമാരാണ്. പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ക്ക് ജി.പിക്ക് കൈമാറുകയും ചെയ്യുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് രോഗികള്‍ക്കും ലഭിക്കും.

നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചാലും രോഗികള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകാറില്ല. കത്തിലെ ഭാഷ മെഡിക്കല്‍ പ്രയോഗങ്ങളും വളരെ കടുപ്പമേറിയ വരികളും ഉള്‍പ്പെട്ടതായിരിക്കും. വളരെ സിംപിളായ ഭാഷയില്‍ കാര്യങ്ങള്‍ എഴുതുന്നത് ആശുപത്രി ഡോക്ടറുമായി സംസാരിച്ച കാര്യങ്ങളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ രോഗികളെ സഹായിക്കുമെന്ന് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പറയുന്നു. ജി.പിമാരെയും ഇത് സഹായിക്കും. ഭാഷയിലെ സാധാരണത്വം രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ആളുകള്‍ക്ക് നല്‍കും.
അദ്ധ്യായം- 31
പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല
വിഷഹാരിയെ കണ്ട പാമ്പിനെ പോലെ രാജൂ എന്നെ നോക്കി നില്‌ക്കേ പരിഭ്രാന്തിയോടെ അയാളുടെ മറ്റൊരു ബന്ധുവും അവിടേക്കു വന്നു. ഞാന്‍ അഗര്‍വാളിനോടു പറഞ്ഞു, സാറ് ഇവിടിരിക്ക് ഞാന്‍ ഇവരുമായി ഒന്നു സംസാരിക്കട്ടെ. അവിടേക്കു വന്നവനും അഗര്‍വാളുമായി സംസാരിച്ചിരിക്കേ രാജുവിനേയും കൂട്ടി ഞാന്‍ പുത്തേക്ക് ഇറങ്ങിയിട്ടു പറഞ്ഞു, നിങ്ങള്‍ പേടിക്കേണ്ട. ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം. ആദ്യമായി ചെയ്യേണ്ടത് ദൂരെ നില്‍ക്കുന്ന ഓമനയെ ചൂണ്ടിയിട്ട് പറഞ്ഞു. ആ വ്യക്തി എന്റെ ബന്ധുവാണ്, അവരെ ഇന്റര്‍വ്യൂവിന് അകത്തേക്ക് കയറ്റണം. ഈ വലിയ ക്യൂവിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. അയാളുടെ മുഖത്തെ അങ്കലാപ്പ് അകന്ന് വിളറിയ മുഖം തെളിഞ്ഞു. എന്നോട് ആദരവു പ്രകടിപ്പിച്ചിട്ട് പറഞ്ഞു, ഒന്നു വെയ്റ്റ് ചെയ്യൂ, വേണ്ടത് ചെയ്യാം. ധൃതഗതിയില്‍ അകത്തേക്കു പോയി വിവിധ നിറത്തിലുള്ള കുറെ പേപ്പറുമായി പെട്ടെന്നു വന്നു. ഓമനയെ ഞാന്‍ അടുത്തേക്കു വിളിച്ചു. രാജു വിവിധനിറത്തിലുളള പേപ്പര്‍ കാണിച്ചിട്ട് ഇതൊന്നു പൂരിപ്പിച്ചു തരണം. ഓമനയത് പൂരിപ്പിച്ചു കൊടുത്തു. എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഓമനയെ വിളിച്ചുകൊണ്ടയാള്‍ മറുവശത്തേക്കു നടന്നു.
ഞങ്ങള്‍ ക്ഷണിക്കപ്പെടാതെ വന്നവരാണ്. നീണ്ട ദിവസങ്ങളായി ഇവിടെ താമസിച്ച് അവരുടെ വ്യവസ്ഥിതികള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് എല്ലാവരും നേരം പുലര്‍ന്നയുടന്‍ ഇവിടെയെത്തി ക്യൂവില്‍ നില്‍ക്കുന്നത്. ആരും തൊഴില്‍ രഹിതരല്ലെങ്കിലും ഇന്നുള്ളതിനേക്കാള്‍ മെച്ചമായ ശമ്പളം കിട്ടാനാണവര്‍ എത്തിയിരിക്കുന്നത്. എല്ലാവരും ഏജന്‍സിയുടെ ഉറപ്പില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കല്പം മാനസിക വൈഷമ്യം ഉണ്ടാക്കുന്ന വിധത്തിലാണ് ഓമനയെ രാജു അകത്തേക്ക് കയറ്റി വിട്ടത്. വാതില്‍ക്കല്‍ നിന്നവര്‍ കരുതിയത് ഈ സ്ഥാപനത്തിന്റെ അടുത്ത ആരെങ്കിലുമായിരിക്കുമെന്നാണ്. അയാളോട് നിങ്ങള്‍ എന്താണ് കാട്ടുന്നതെന്ന് ചോദിക്കാനുള്ള ധൈര്യവുമില്ല. ഇന്റര്‍വ്യൂവില്‍ പാസ്സായാലും ഇവര്‍ ശ്രമിച്ചാലെ അക്കരക്ക് പോകാന്‍ കഴിയൂ.
രാജുവാകട്ടെ താണു നിന്നാല്‍ വാണു നില്‍ക്കാം എന്ന ഭാവത്തില്‍ എന്റെയടുക്കല്‍ വന്നിട്ട് ചോദിച്ചു. ഇനിയും എന്താണ് സാറിന് ചെയ്യേണ്ടത്. ഞങ്ങള്‍ മറുഭാഗത്തേക്കു നടന്നു. ഞാന്‍ രാജുവിനെ ധൈര്യപ്പെടുത്തി പറഞ്ഞു. അദ്ദേഹത്തോടു പറയുക സുഹൃത്ത് പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്ന്. പിന്നേ അദ്ദേഹത്തിന് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് ഇഷ്ടമുള്ളത് കൊടുക്കുക. ഇനിയും നമ്മള്‍ തമ്മില്‍ കാണേണ്ടി വരും. ഈ വിഷയം ഇത്തരത്തില്‍ ഒത്തു തീര്‍പ്പാക്കിയതിലുള്ള നന്ദി പറഞ്ഞിട്ട് രാജു അകത്തേക്ക് പോയി. അയാളുടെ പേടിച്ചരണ്ട കണ്ണുകളില്‍ ഇപ്പോഴുള്ളത് സന്തോഷമാണ്. എന്തെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയന്നിരുന്നു. അഗര്‍വാള്‍ പ്രസന്ന മുഖത്തോടെ പുറത്തേക്കു വന്നു. ആ ജീപ്പ് കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കനിന്നു. നിലമറിഞ്ഞ് വിത്തു വിതയ്ക്കണമെന്ന് പൂര്‍വ്വികര്‍ പറഞ്ഞത് എത്രയോ ശരിയെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു. വെയില്‍ കനത്തു കൊണ്ടിരുന്നു.
ഞാനും ആകാംക്ഷയോടെ ഓമനയെ കാത്ത് ഒരു ഭാഗത്തേക്ക് മാറി നിന്നു. ഞാനും ഇപ്പോള്‍ ചെയ്തത് ഒരു ഏജന്റു പണിയായി തോന്നി. പല ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് വന്നു പോകുന്നത് അറിഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ മനസ്സില്ലായിരുന്നു. ഓമനക്കൊപ്പം ഞാന്‍ പോയില്ല. അവളുടെ ആഗ്രഹത്തെ ഞാനായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചില്ല.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓമന മടങ്ങി വന്നു. സൂര്യനെപ്പോലെ അവളുടെ മുഖവും തിളങ്ങിയതു കണ്ടു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, സെലക്ഷന്‍ കിട്ടി. ഞാന്‍ അഭിനന്ദിച്ചു കൊണ്ട് ചോദിച്ചു, അതിനുള്ളിലെ വിചാരണ എങ്ങനെയുണ്ടായിരുന്നു. ഞാന്‍ കൊടുത്ത മൊഴികളൊക്കെ സത്യമായതു കൊണ്ട് എനിക്കനുകൂലമായി വിധി പറഞ്ഞു. അവളും അതെ നാണയത്തില്‍ എനിക്ക് മറുപടി തന്നു. പിന്നീടുള്ള ദിനങ്ങള്‍ സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കങ്ങളായിരുന്നു. ആശുപത്രിയില്‍ നിന്ന് വാര്‍ഷിക അവധിയെടുത്തു. രാജുവിന്റെ ഏജന്‍സി ഇരുപതു മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. എന്നോടു പറഞ്ഞത് സാറു പതിനായിരം തന്നാല്‍ മതിയെന്നാണ്. ഞങ്ങള്‍ മാളവിക നഗറില്‍ വസ്തു വാങ്ങാന്‍ വച്ചിരുന്ന തുകയില്‍ നിന്നാണ് ഈ തുക കൊടുത്തത്. ടിക്കറ്റ് അവരാണ് തന്നത്. വീസ പാസ്‌പോര്‍ട്ടില്‍ അടിച്ചു കിട്ടിയ ആഴ്ചയില്‍ തന്നെ ഓമന സൗദി അറേബ്യയിലെക്ക് വിമാനം കയറി.
അനുകൂലമായ ഒരു വിധി അവള്‍ക്കുണ്ടായപ്പോള്‍ എന്നെ ഒരു തടവുകാരനാക്കിയിട്ടാണ് പോയത്. ദാമ്പത്യ ജീവിതമെന്ന് പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുന്നതു കൂടിയാണെന്ന അവളുടെ ഫോണിലൂടെയുള്ള മറുപടിയില്‍ ഞാന്‍ നിശബ്ദനായി. പരസ്പര സ്‌നേഹമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ എത്ര ദൂരത്തയാലും വിജയകരമായ ജീവിതം നയിക്കുന്നവരെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി അവള്‍ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ എഴുതാന്‍ കുറച്ചു കൂടി സമയം ലഭിച്ചില്ലേ. ആ വാക്കുകള്‍ സമാധാനത്തോടെ കിടന്നുറങ്ങാനും പുതിയൊരു തീരുമാനമെടുക്കാനും എന്നെ പ്രേരിപ്പിച്ചു.
ഒരു മലയാളം മാസിക തുടങ്ങാനായിരുന്നു എന്റെ ആഗ്രഹം. ആ കാര്യം ജി.എസ്.പെരുന്ന, മാവേലിക്കര രാമചന്ദ്രന്‍ എന്നിവരുമായി പങ്കുവച്ചു. അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്കി. അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ചു കൊണ്ട് മാസികയ്ക്ക് ആരംഭം കുറിച്ചു. ഉപദേശക സമിതിയിലുള്ളത് പണ്ഡിത കവി കെ.കെ.പണിക്കര്‍ക്കൊപ്പം ഇവര്‍ രണ്ടു പേരാണ്. മാസികയുടെ പേര് മലയാളം. എഡിറ്റര്‍ ഞാനും. ഈ മാസിക അച്ചടിച്ച് തരാമെന്ന് നൂറനാട് ശങ്കരത്തില്‍ പ്രസ്സുടമ റിട്ട. മിലിട്ടറി ഓഫിസര്‍ തോമസ് എന്നു വിളിക്കുന്ന ബോബിച്ചായന്‍ എനിക്കുറപ്പു തന്നു. ഞാന്‍ നൂറനാട് പോകുമ്പോഴൊക്കെ ബോബിച്ചായനെയും നൂറനാട് ജനത തിയേറ്റര്‍ ഉടമകളുടെ സഹോദരന്‍ പോളിനേയും കാണുമായിരുന്നു.
കൊല്ലത്തു ആശ്രമം ഭാസിയുടെ സങ്കീര്‍ത്തനം ബുക്‌സ്ന്റ് ഉദ്ഘടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ഞാനും കാക്കനാടനും ഒന്നിച്ചാണ് പോയത്. കാക്കനാടന്‍ ചെന്നയുടനെ സദസ്സിലിരുന്ന സക്കറിയ, പെരുമ്പടം ശ്രീധരന്‍, റോസ് മേരി മറ്റൊരു സിനിമ സംവിധയകന്‍ മറ്റു പല പ്രമുഖരും എഴുന്നേറ്റു നിന്ന് കാക്കനാടനെ സ്വീകരിച്ചു. മുതിര്‍ന്ന ഒരേഴുത്തുകാരനോടുള്ള ആദരവ് അന്നാണ് ഞാന്‍ നേരില്‍ കണ്ടത്. അന്ന് മുത്തങ്ങ സംഭവം കത്തി നിന്ന സമയം. മത രാഷ്ട്രീയത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കാക്കനാടന്റെ വാക്കുകള്‍ ഇന്നും മനസ്സിലുണ്ട്. മുത്തങ്ങയിലെ മലയാളി മുത്തുകളെ വെടിവെച്ചുകൊന്നവരെ കഴുമരത്തിലേറ്റണം എന്ന് തുടങ്ങിയ വെടിയൊച്ചകള്‍ സദസ്സിനെ ഇളക്കി മറിച്ചിരിന്നു.

ഈഴവ സമുദായത്തില്‍ നിന്ന് മാറി ക്രിസ്ത്യാനിയായ പോള്‍ ദൈവരാജ്യത്തേപ്പറ്റി ധാരാളമായി എഴുതിയിട്ടുണ്ട്. മാസിക അച്ചടിച്ചത് അഞ്ഞൂറു കോപ്പികളാണ്. ആദ്യ ലക്കത്തില്‍ എഴുതിയത് പണ്ഡിത കവി തിരുനെല്ലൂര്‍ കരുണാകരന്‍, നൂറനാട് ഹനീഫ മുതലവരാണ്. അതിന്റെ കവര്‍ കേരളത്തിന്റെ വള്ളം കളി വരച്ചത് ജി.എസ്.ആയിരുന്നു. ആദ്യ ലക്കം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കിയത്.
1986 ല്‍ ആണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു രാഷ്ട്രീയക്കാരനെ പരിചയപ്പെടുന്നത് കോണ്‍ഗ്രസ്സിലെ ജി.കാര്‍ത്തികേയനെയാണ്. ഞാനും മാവേലിക്കര രാമചന്ദ്രനും മിക്ക ദിവസവും കേരള ഹൗസില്‍ പോയിരുന്നു. അവിടെ വച്ചാണ് കാര്‍ത്തികേയനെ രാമചന്ദ്രന്‍ എനിക്ക് പരിചയപ്പെടുത്തിയത്. യുവ നിരയിലുളള കാര്‍ത്തികേയന്‍ എന്തോ മീറ്റിംഗിന് വന്നിരിക്കുകയാണ്. ഞാന്‍ സംശയത്തോടെ നോക്കി. പക്ഷേ ഏതു രംഗത്തുള്ളവരായാലും വ്യക്തിപ്രഭാവമുള്ളവരെ ബഹുമാനിക്കുക തന്നെ വേണം.
ഓമനയുള്ളപ്പോള്‍ തന്നെ മിലിട്ടറിയില്‍ നിന്ന് വിരമിച്ച് ഇളയ അനുജന്‍ ബാബു ഡല്‍ഹിക്കു വരികയും അവന് ദുബായിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇതിനു മുമ്പു തന്നെ എന്റെ താഴെയുള്ള അനുജന്‍ കുഞ്ഞുമോന്‍ ഇറാക്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഞാന്‍ മാളവിക നഗറില്‍ മുമ്പ് പറഞ്ഞുവെച്ചിരുന്ന വസ്തു വാങ്ങി വീടു പണി തുടങ്ങി. ഓമന ആദ്യത്തെ അവധിക്കു വരുന്നതിനു മുന്നേ അതിന്റെ പണി പൂര്‍ത്തീകരിച്ചു. ആദ്യത്തെ അവധിക്ക് ഞങ്ങള്‍ ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍ കാണാന്‍ പോയി. വീടു പണി കാരണം രണ്ടു മാസം മാസിക പുറത്തിറങ്ങിയില്ല. നാട്ടില്‍ നിന്ന് ചിറ്റാറിലുള്ള ജോസിന്റെ ജേഷ്ടന്‍ അച്ചന്‍കുഞ്ഞ് ജോലിക്കു വേണ്ടി എത്തിയിരുന്നു. അവനും ജോലി വാങ്ങി കൊടുത്തിട്ടാണ് ഞങ്ങള്‍ കേരളത്തിലേക്ക് പോയത്. കേരളത്തിലെത്തി പഴയതു പോലെ എല്ലാവരേയും കണ്ടു. മാസികയുടെ പഴയ കോപ്പി കൊടുത്തു. തകഴിച്ചേട്ടനെ നോവല്‍ കാണിച്ചു. അദ്ദേഹം ഏതാനും അദ്ധ്യായം വായിച്ചിട്ട് ആദ്യ നോവലായ കണ്ണീര്‍ പൂക്കള്‍ക്ക് അവതാരിക എഴുതി തന്നിട്ട് പറഞ്ഞു, കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ കൊടുക്കാന്‍. ആ നോവല്‍ 1990 ല്‍ പുറത്തുവന്നു. അതവിടെ കൊടുത്തിട്ട് വിദ്യര്‍ത്ഥി മിത്രത്തില്‍ പോയി കടല്‍ക്കര എന്ന നാടകം വാങ്ങി. പത്തു കോപ്പികള്‍ അവര്‍ തന്നപ്പോഴണ് മനസ്സിലായത് എഴുതിയ ആളിന് അത്രയും കിട്ടുമെന്ന്. നാടകത്തിന്റെ കരാര്‍ മുമ്പു തന്നെ ഒപ്പിട്ട് അയച്ചിരുന്നു. നാടകത്തിന് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണവര്‍ തന്നത്.
കോട്ടയത്ത വിദ്യാര്‍ത്ഥിമിത്രത്തില്‍ പോയപ്പോഴാണ് അവിടുത്തെ പബ്ലിക്കേഷന്‍ മാനേജര്‍ സനില്‍ പി.തോമസിനെ പരിചയപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. മനോരാജ്യത്തിലെ കൈനകരി ഷാജിയെ എനിക്ക് പരിചയപ്പെടുത്തിയത് സനില്‍ പി. തോമസാണ്. അതിനു മുന്‍പ്തന്നെ മനോരാജ്യത്തിലും കുങ്കുമത്തിലും എന്റെ ലേഖനവും കഥയും വന്നിരുന്നു. 1985 ലാണ് ആദ്യ സംഗീത നാടകം കടല്‍ക്കര വിദ്യാര്‍ത്ഥിമിത്രം പുറത്തിറക്കുന്നത്.
മറ്റൊരു ദിവസം കോട്ടയത്ത് മനോരമയുടെ നേതൃത്വത്തില്‍ നടന്ന ഒരു സാഹിത്യ ശില്പശാലയില്‍ വച്ചാണ് പ്രൊഫ.എം.അച്യുതന്‍. സി.എന്‍. ജോസ്, ചെമ്മനം ചാക്കോ തുടങ്ങിയവരെ പരിചയപ്പെട്ടത്. എല്ലാവരേയും ആദരവോടെയാണ് കണ്ടത്. അവരില്‍ നിന്ന് പിറന്നു വീഴുന്ന ഓരോ സൃഷ്ടികളും മലയാള ഭാഷയ്ക്ക് വിലപ്പെട്ടതാണ്. ഏതൊരു സൃഷ്ടിയുടേയും മഹിമയും, മഹത്വവും ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. നല്ല കൃതികളിലെന്നും ജീവിതത്തിന്റെ അനുഭൂതി മാധുര്യം തുടിച്ചു നില്‍ക്കും ഏതെങ്കിലും മാസികയില്‍ കഥ വന്നത് കണ്ട് പൊങ്ങച്ചം നടിച്ച് നടക്കാതെ തുടരെ എഴുതണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വലിച്ചു കീറി കളയണം. എഴുത്തു കാരന്റെ നിശബ്ദമായ മനസ്സിലൂടെയാണ് സര്‍ഗ്ഗ ചൈതന്യമുണ്ടാകുന്നത്. ഈ മണ്ണില്‍ മറ്റുളളവര്‍ കാണാത്തത് അവര്‍ കാണുന്നു. അതില്‍ വിരിയുന്ന സൗന്ദര്യ പൊലിമകള്‍ക്ക് ദിവ്യത്വമെന്നോ, ബുദ്ധിയെന്നോ പേരു കൊടുക്കാം. അതില്‍ ഒരു ചോദ്യമുയരുന്നത് സമൂഹത്തിന് എത്രമാത്രം നന്മകള്‍ പകരാന്‍ കഴിയുന്നുവെന്നാണ്.
ധാരാളം കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ചാണ് കാലയവനികക്കുള്ളില്‍ മറഞ്ഞ സാഹിത്യകാരന്മാരും കവികളും ഈ സമൂഹത്തിന് വേണ്ടി വ്യവഹാരം നടത്തിയത്. അല്ലാതെ സമ്പത്തിനോ അവാര്‍ഡിനോ വേണ്ടിയായിരുന്നില്ല. കോട്ടയത്ത് നിന്ന് അടൂരേക്ക് വന്ന ബസ്സിലിരുന്ന് ചിന്തിച്ചത് മാമ്മന്‍ മാപ്പിള ഹാളില്‍ ഉയര്‍ന്ന വാക്കുകളായിരുന്നു. അടൂരില്‍ നിന്ന് പത്തനാപുരത്തിറങ്ങി വീണ്ടും പടിഞ്ഞാറോട്ടു നടന്നു. അതിനു തെക്കു ഭാഗത്തുള്ള ഷാപ്പില്‍ കയറി തെങ്ങിന്‍ കള്ളും കപ്പയും മീനും വാങ്ങി കഴിച്ചു. നാട്ടില്‍ വരുമ്പേഴൊക്കെ തെങ്ങിന്‍ കള്ള് ഒറ്റയ്‌ക്കോ കൂട്ടുകാരുമൊത്തോ കുടിക്കാറുണ്ട്. ചാരായമോ മറ്റു മദ്യങ്ങളോ എനിക്ക് ഇഷ്ടമല്ല. ഒരിക്കല്‍ നൂറനാടുള്ള ഒരു കള്ളു ഷാപ്പില്‍ എന്റെ ഒരു സുഹൃത്തുമായി കയറി. കള്ളു ഷാപ്പില്‍ കയറുമ്പോഴൊക്കെ മറ്റാരും കാണാതെ ഒളിഞ്ഞും മറഞ്ഞുമിരുന്നാണ് കള്ള് മോന്തുന്നത്. അവിടേക്ക് എന്റെ രണ്ടു ബന്ധുക്കള്‍ കയറി വരുന്നതു കണ്ട് ഞാനൊന്നമ്പരന്നു. അവരില്‍ ഒരാള്‍ ശങ്കരത്തില്‍ ബേബിച്ചായന്റെ അനുജനായിരുന്നു. മറ്റാരും കാണാതെ ഞങ്ങള്‍ മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങി.
മറ്റൊരിക്കല്‍ എന്റെ വല്ല്യച്ചന്‍ കരിമുളക്കലുള്ള കാരൂര്‍ മത്തായിയുടെ കൊച്ചു മകന്‍ തമ്പാന്‍ ഖത്തറില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു.എന്നോടു ചോദിച്ചു എന്തു വേണം കുടിക്കാന്‍ ഒരാള്‍ വീട്ടില്‍ ചെന്നാല്‍ എന്തു വേണമെന്ന് ചോദിക്കാറുണ്ട്. ഞാന്‍ പെട്ടെന്നു പറഞ്ഞു തെങ്ങിന്‍ കള്ള് കിട്ടിയാല്‍ നല്ലത്. അവന്‍ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, എന്നാല്‍ ഇറങ്ങ് അതുതന്നെ കുടിച്ചിട്ട് കാര്യം. കാറിന്റെ താക്കോലെടുത്ത് പുറത്തേക്കിറങ്ങി. തമാശയ്ക്ക് ചോദിച്ചതാണെങ്കിലും അവനത്ര ഗൗരവമായി എടുക്കുമെന്ന് കരുതിയില്ല. നാട്ടുകാരുടെ ഇടയില്‍ പേരെടുത്ത ചട്ടമ്പി കാരൂര്‍ മത്തായിയുടെ കൊച്ചു മോനല്ലേ ആ വീര്യം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നെനിക്കു തോന്നി. അവനൊപ്പം പോയി കറ്റാനത്തിനടുത്തുള്ള ഒരു ഷാപ്പില്‍ കയറി കള്ളു കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. ഇതിനകത്ത് എന്തുമാത്രം മാലിന്യം ചേര്‍ന്നിട്ടുള്ളതെന്ന് ദൈവത്തിനേ അറിയൂ. മുമ്പൊക്കെ ശുദ്ധമായ കള്ള് കിട്ടുമായിരുന്നു. എല്ലാം മാലിന്യവും അശുദ്ധിയും മാലിന്യമുക്തമാക്കാനല്ലേ നമുക്കൊരു ഭരണമുള്ളത്. എന്തായാലും ഈ മായവും മാലിന്യവും നമ്മെ കുടിപ്പിച്ച് മദ്യ മുതലാളിമാരും രാഷ്ട്രീയ മുതലാളിമാരും കോടികള്‍ സമ്പാദിക്കുന്നതായി ഞാന്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഷാപ്പില്‍ നിന്നു കള്ളു കുടിച്ചിട്ട് കടയില്‍ നിന്ന് മധുരമുള്ള മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ടാണ് ഓമനയുടെ വീട്ടിലേക്ക് പോയത്.
പണ്ടേ ഗുണ്ടയെന്ന് ദുഷ്‌പേരുള്ളതാണ്. കള്ളു കുടിയന്‍ എന്ന പേരുണ്ടാകാന്‍ പാടില്ല. മാത്രവുമല്ല അവര്‍ പ്രാര്‍ത്ഥനയും പാട്ടുമൊക്കെയുള്ള ദൈവത്തിന്റെ കുഞ്ഞാടുകളാണ്. ഭാഗ്യത്തിന് എന്റെ ഭാര്യക്കുപോലും മനസ്സിലായില്ല ഞാന്‍ കള്ളു കുടിച്ചിട്ടുണ്ടെന്ന്. എത്രയോ ഭാര്യമാരെ എന്നേപോലുള്ളവര്‍ ഒളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ട്. നാട്ടില്‍ വരുമ്പോഴൊക്കെ ഭാര്യയെ സ്വന്തം വീട്ടില്‍ ഒരാഴ്ച്ച വിടുന്നതിന്റെ പ്രധാന കാരണം എന്റെ യാത്രകളും സുഹൃത്തുക്കളെയും, ഗുരൂതുല്യരായ എഴുത്തുകാരെ കാണുന്നതിനാണ്. എന്റെ ഗുരുക്കന്മാരൊക്കെ എനിക്കെന്നും ഒരു പ്രചോദനമാണ്. പഠിക്കുന്ന കിട്ടികളായാലും പാഠപുസ്തകങ്ങളേക്കാള്‍ നിശ്ചയമായും ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാനിച്ചാല്‍ അവര്‍ വ്യക്തി പ്രഭാവമുള്ളവരായി മാറുക തന്നെ ചെയ്യും. ഞാനും ഓമനയും പുന്നല- ചാച്ചിപുന്നയിലുള്ള ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം തന്നെ ചാരുംമൂട്ടിലേക്ക് വന്നു.
അന്ന് വീട്ടില്‍ ഇടയ്‌ക്കൊക്കെ ജോലിക്കു വരുന്ന എലിസബത്ത് മരത്തിന്റെ ചുവട്ടില്‍ കരിയില തൂത്തു കൊണ്ടിരിക്കെ എന്റെയടുക്കലേക്ക് വേഗത്തില്‍ വന്ന് വേദനയോടെ പറഞ്ഞു. അവരുടെ വീടിനടുത്ത് താമസിക്കുന്ന ഒരു കുബേരന്‍ കാറു പോകാന്‍ വഴി കൊടുക്കാത്തതിന്റെ പേരില്‍ വഴിയരികിലുള്ള മരച്ചീനികളെല്ലാം അത് കിളുത്തു വരുമ്പോള്‍ തന്നെ പറിച്ചെറിയും. കുറെ വര്‍ഷങ്ങളായി ഞങ്ങളിതു സഹിക്കുന്നു. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടു. അവരെല്ലാം ഇവരില്‍ നിന്ന് കാശു വാങ്ങിയിട്ട് തിരിഞ്ഞു നോക്കാറില്ല. ഞാന്‍ പറഞ്ഞു. അവരൊന്നും സഹായിക്കില്ലെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരോടു പറഞ്ഞു കൂടെ.അതിനു ലഭിച്ച ഉത്തരം പഞ്ചായത്തു പ്രസിഡന്റ് ഇവരുടെ ബന്ധുവാ കുഞ്ഞേ. ഒന്നു വന്നു നോക്ക് വേരു പിടിച്ച മരച്ചീനിയാണു പറച്ചെറിഞ്ഞത്. ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ ആരിമില്ല. ഭര്‍ത്താവ് യേശുദാസും പിള്ളേരും പോലും പേടിച്ചാ നടക്കുന്നേ. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാനാശ്വസിപ്പിച്ചു. കരഞ്ഞിട്ടു കാര്യമില്ല. മലയെ നോക്കി നായ് കുരച്ചാല്‍ ഫലമുണ്ടാകില്ല. ഇന്ത്യയിലെല്ലാം ഇതുപോലുള്ള പാറക്കല്ലുകളും മലകളുമുണ്ട്. കോലെടുത്തവരൊക്കെ മാരാന്മാരാകുന്നതു പോലെ അധികാരമുള്ളവരൊക്കെ ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ എന്ന വിധത്തിലാണ്. ഞാന്‍ വീണ്ടും ചോദിച്ചു, പോലീസില്‍ എത്ര പ്രാവിശ്യം പരാതി കൊടുത്തു. മറുപടി കിട്ടിയത് രണ്ടു പ്രാവിശ്യം. ആരും തിരിഞ്ഞു നോക്കിയില്ല. ചാരുംമൂട്ടിലെ കത്തോലിക്ക പള്ളിയച്ചനോടു പറഞ്ഞോ. നിങ്ങള്‍ അവിടുത്തെ അംഗമല്ലേ. അവരൊന്നും തിരിഞ്ഞു നോക്കത്തില്ലെന്നുളള നിരാശ നിറഞ്ഞ മറുപടി കേട്ടപ്പോള്‍ തോന്നിയത്, ഇവരൊക്കെ മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നാണ്. ഇവര്‍ക്ക് ദാനമായി നല്‍കാന്‍ അന്ധവിശ്വസങ്ങളും ആത്മാവും മാത്രമേ ഉള്ളോ.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് പോലീസ്സില്‍ പോകാമെന്ന് ഞാന്‍ വാക്കുകൊടുത്തിട്ട് വീട്ടിലേക്കു കയറി. ഓമനയോട് ഈ വിഷയം പറഞ്ഞിട്ട് നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് അവരുമായി പോയി. എന്നെ പരിചയപ്പെടുത്തിയിട്ട് ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിവരിച്ചു. ആ കൂട്ടത്തില്‍ ഞാനൊന്നു കൂട്ടിച്ചേര്‍ത്തു. പാവങ്ങളുടെ പരാതി എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. ഉടനടി അയാള്‍ ഒരു പോലീസുകാരനെ വിളിച്ചിട്ട് ഇവരുടെ പരാതി എഴുതി വാങ്ങിച്ചിട്ട് ഇന്നു തന്നെ അന്വേഷിക്കണം എന്നു പറഞ്ഞു. ഉടനടി പോലീസുകാരന്‍ പറഞ്ഞു, സാറെ ജീപ്പെല്ലാം സമരസ്ഥലത്തു പോയിരിക്കുകയാണ്. ഞാനുടനെ പറഞ്ഞു ഞാന്‍ കാറു വിളിച്ചു തരാം. അങ്ങനെ ഒരു പോലീസുകാരനെ ഞങ്ങള്‍ക്കൊപ്പമയച്ചു. പോലീസുകാര്‍ എല്ലാം സമരസ്ഥലത്തു പോയിരിന്നു. ചാരുംമൂടിനു തെക്കുള്ള പുരുഷോത്തമന്‍ മദ്യവ്യാപാരിയുടെ വീടിനു വടക്ക്. ഞാനിറങ്ങുന്നതിനു മുമ്പ് എലിസബത്തിനോടു പറഞ്ഞു, ഇനിയും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ എന്നോടു പറയണം. ഞാന്‍ കാറില്‍ നിന്നിറങ്ങി പടിഞ്ഞാറോട്ടു നടന്ന് വീട്ടിലെത്തി. ഏതാനം ദിവസം കഴിഞ്ഞതോടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്ന് എലിസബത്ത് പറഞ്ഞു.
അമിതമായി സിഗരറ്റ് വലിക്കുന്നവര്‍ക്കും രാത്രികാലങ്ങളില്‍ ജോലിയെടുക്കേണ്ടി വരുന്നവരുമെല്ലാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലാഴ്മ. ഉറക്കം ലഭിക്കാനായി നേരത്തെ ബെഡിലെത്തിയാല്‍ പോലും ചിലര്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരുന്നു. നമ്മുടെ ശ്വാസമെടുക്കുന്ന രീതിയാണ് ഇക്കാര്യത്തില്‍ ശരിക്കും വില്ലന്‍. ശ്വാസം കൃത്യമായ വ്യായാമത്തിലൂടെ ശരിയാക്കിയാല്‍ ഉറക്കമില്ലാഴ്മ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശ്വാസമെടുക്കുന്നതിന്റെ ദൈര്‍ഘ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ ഉറക്കത്തിനായി മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.

മരുന്നുകള്‍ക്ക് പകരമായി എല്ലാ പ്രായക്കാര്‍ക്കും പരീക്ഷിക്കാവുന്ന ബ്രീതിംഗ് ടെക്‌നിക്കാണ് 4-7-8. യോഗയുമായി ഏറെ അടുപ്പമുള്ള ഈ ടെക്‌നിക്ക് നമ്മുടെ ശ്വാസമെടുക്കുന്ന ഘടനയിലെ ചെറിയ വ്യതിയാനമുണ്ടാക്കുന്നതിലൂടെ ശരീരത്തെ ഉറക്കത്തിലേക്ക് തള്ളിവിടുന്നു. 4 സെക്കന്റ് നേരം നിര്‍ത്താതെ മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിക്കുക. ഈ സമയത്ത് വായ അടച്ചുപിടിക്കാന്‍ ശ്രദ്ധിക്കണം. ശേഷം 7 സെക്കന്റ് ശ്വാസം അടക്കിപിടിക്കുക. അവസാനമായി 8 സെക്കന്റ് തുടര്‍ച്ചയായ വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഈ പ്രവര്‍ത്തനം മൂന്ന് തവണ തുടര്‍ന്നാല്‍ നമുക്ക് ഉറക്കത്തിലേക്ക് പെട്ടന്ന് തന്നെ എത്താന്‍ കഴിയും.

യോഗയും ഇതര മെഡിറ്റേഷന്‍ രീതികളും പഠിപ്പിക്കുന്ന വിദഗ്ദ്ധരായി അധ്യാപകര്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്ന ബ്രീതിംഗ് ടെക്‌നിക്കുകളില്‍ ഒന്നാണിത്. ശരീരത്തിലെ നാഡീവ്യൂഹത്തെ ശാന്തമാക്കാനും ശരീരത്തിന് ആവശ്യമായ ഉറക്കത്തിലേക്ക് നയിക്കാനും 4-7-8 ശ്വാസരീതിക്ക് സാധിക്കുമെന്ന് ഡോക്ടറും എഴുത്തുകാരനുമായി ആന്‍ഡ്രൂ വെയില്‍ വ്യക്തമാക്കുന്നു. ബ്രീതിംഗ് സൈക്കിള്‍ പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ ഉറക്കത്തിലെത്താന്‍ സാധിക്കുന്നുവെന്നതാണ് 4-7-8 ന്റെ പ്രത്യേകത. മരുന്നുകള്‍ ഉപയോഗിച്ച് ഉറങ്ങുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ശരീരത്തിന് ഗുണം ചെയ്യുന്നത് ഇത്തരം ബ്രീതിംഗ് ടെക്‌നിക്കുകളാണെന്ന് ഡോ. വെയില്‍ ചൂണ്ടികാണിക്കുന്നു.
ബ്രിട്ടീഷ് പൗരത്വമുള്ള ഗിനിയന്‍ വംശജനായ ആറു വയസുകാരന് ഹോളിഡേയ്ക്ക് ശേഷം യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ഹോം ഓഫീസ്. 2012ല്‍ ലീഡ്‌സില്‍ ജനിച്ച മുഹമ്മദ് ബറാക്ക് ഡയലോ ബന്‍ഗോറ എന്ന കുട്ടിക്കാണ് ബ്രസല്‍സില്‍ നിന്ന് യുകെയിലേക്ക് മടങ്ങുമ്പോള്‍ യുകെയില്‍ പ്രവേശിക്കാനാകില്ലെന്ന അറിയിപ്പ് ലഭിച്ചത്. സ്‌കൂള്‍ ഹോളിഡേ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ ചെലവഴിച്ച ശേഷം മടങ്ങുമ്പോള്‍ ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തില്‍ വെച്ചാണ് തന്റെ പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദാക്കിയ വിവരം ഉദ്യോഗസ്ഥര്‍ മുഹമ്മദിനെ അറിയിച്ചത്. ഈ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് പറഞ്ഞു. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന വിദ്വേഷം നിറഞ്ഞ അന്തരീക്ഷത്തിന്റെ അനന്തരഫലമാണ് ഈ കുട്ടി അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ അമ്മയായ ഹവ കെയ്റ്റയ്ക്ക് കുട്ടിയുടെ പൗരത്വം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഹോം ഓഫീസ് പറയുന്നത്. കുട്ടിക്ക് പാസ്‌പോര്‍ട്ട് നല്‍കിയത് തെറ്റായാണെന്നും അത് റദ്ദാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഷെഫീല്‍ഡില്‍ താമസിക്കുന്ന ഇവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെയ്റ്റ പറഞ്ഞു. ബ്രസല്‍സില്‍ തന്റെ മകന്റെ യാത്ര തടഞ്ഞത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഇമെയില്‍ ഹോം ഓഫീസ് നല്‍കിയതായും അവര്‍ പറഞ്ഞു. കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാനുള്ള അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹോം ഓഫീസ് അറിയിക്കുന്നത്. കെയ്റ്റ വിവാഹം ചെയ്തയാള്‍ കുട്ടി ജനിച്ച സമയത്ത് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം നേടിയിട്ടില്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍.

1983ലെ നിയമ ഭേദഗതിയനുസരിച്ച് മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് പൗരത്വമുള്ളവരാണെങ്കിലോ, രാജ്യത്ത് സ്ഥിരതാമസത്തിന് അനുവാദമുണ്ടെങ്കിലോ മാത്രമേ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിക്കാന്‍ കഴിയൂ. യാത്ര നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് ബ്രസല്‍സിലെ സുഹൃത്തിന്റെ കുടുംബത്തിനൊപ്പം തുടരുകയാണെന്ന് കെയ്റ്റ പറഞ്ഞു. കുട്ടിയുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ താമസിക്കുകയായിരുന്ന കെയ്റ്റയ്ക്ക് അതുകൊണ്ടുതന്നെ ഇപ്പോള്‍ ബ്രസല്‍സിലേക്ക് യാത്ര ചെയ്യാനും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
ന്യൂസ് ഡെസ്ക്
ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാർ രംഗത്തെത്തി. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. “ഇന്ത്യക്കാർ സഹായം ആഗ്രഹിക്കുന്നില്ല, അതുകൂടാതെ ആവശ്യവുമില്ല”. മുൻ ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിഡ് ഡേവിസ് പറഞ്ഞു. ആവശ്യമില്ലാത്ത സഹായം നല്കി ബ്രിട്ടൺ ഇന്ത്യയുടെ മൂൺ ലോഞ്ച് സ്പോൺസർ ചെയ്യുകയാണ് എന്നാണ് ടോറി എം.പിയുടെ വിമർശനം.
ബ്രിട്ടന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യയ്ക്ക് നല്കുന്നുണ്ട്. 254 മില്യൺ പൗണ്ട് ഫോറിൻ എയിഡായി സ്വീകരിച്ച ഇന്ത്യ സഹായമായി മറ്റു രാജ്യങ്ങൾക്ക് നല്കിയത് 912 മില്യൺ പൗണ്ടാണ് എന്ന് കണക്കുകൾ കാണിക്കുന്നു. “സ്വന്തമായി സ്പേസ് പ്രോഗ്രാം ഡെവലപ് ചെയ്ത രാജ്യമാണ് ഇന്ത്യ. അതേ പോലെ ഓവർസീസ് എയ്ഡ് പ്രോഗ്രാം ഇന്ത്യയ്ക്കുണ്ട്. ബ്രിട്ടണിലെ ജനങ്ങൾ ടാക്സായി നല്കുന്ന പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്നത് അനുയോജ്യമായ രീതിയിലാണ് എന്ന് ഉറപ്പു വരുത്തണം”. വെസ്റ്റ് യോർക്ക് ഷയറിലെ എം.പിയായ ഫിലിപ്പ് ഡേവിസ് പറഞ്ഞു. നികുതിദായകരുടെ പണം ഇങ്ങനെ ചെലവഴിക്കുന്നതിനെ ജനങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ സാധിക്കില്ല എന്നാണ് നോർത്ത് വെസ്റ്റ് ലെസ്റ്ററിലെ എം.പിയായ ആൻഡ്രു ബ്രിഡ്ജൻ അഭിപ്രായപ്പെട്ടത്.
കുട്ടികള്‍ക്ക് ഇലവന്‍ പ്ലസ് പരിശീലനം നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ എക്‌സാമില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ എഴുതുന്നതിനായി പരിശീലനം നല്‍കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഒപ്പം പരീക്ഷയെഴുതുന്നവരേക്കാള്‍ അനാവശ്യ അര്‍ഹത നല്‍കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെന്റിലെ 10 സ്‌കൂളുകളില്‍ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നതായി വെളിപ്പെട്ടത്.

ഒരു രക്ഷിതാവെന്ന വ്യാജേന ബിബിസി റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ 9 സ്‌കൂളുകളിലും പ്രത്യേക പരിശീലനം നല്‍കുന്നതായി വ്യക്തമായി. കുട്ടികളെ പരീക്ഷയ്ക്കായി പഠിപ്പിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നാണ് ഒരു അധ്യാപകന്‍ ബിബിസി റെക്കോര്‍ഡിംഗില്‍ പറയുന്നത്. മുന്‍ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചും മോക്ക് ടെസ്റ്റുകള്‍ നടത്തിയുമാണ് ഇവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഗ്രാമര്‍ സ്‌കൂളുകളുടെ അഡ്മിഷന്‍ പോളിസി പ്രാതിനിധ്യം ലഭിക്കാത്ത സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടി പരിഗണിച്ചു കൊണ്ടാകണം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം.

പ്രൈമറി സ്‌കൂളുകളിലെയും പ്രൈവറ്റ് ട്യൂഷന്റെയും ചെലവുകള്‍ വഹിക്കാന്‍ കഴിയുന്ന മിഡില്‍ ക്ലാസുകാരുടെ കുട്ടികളെ മാത്രമാണോ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്ന് സെലക്ടീവ് സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറി വരികയുമാണ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ വര്‍ഷം ആദ്യം ഗ്രാമര്‍ സ്‌കൂളുകളുടെ വികസനത്തിനായി 50 മില്യന്‍ പൗണ്ട് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് അനുവദിച്ചത്.
വീടുകളിലെ എയര്‍ കണ്ടീഷനുകള്‍ നമുക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാം. നമുക്കാവശ്യമായ അളവില്‍ ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യാം. എന്നാല്‍ ഓഫീസുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ എസികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് സ്വന്തം ഇഷ്ടാനുസരണം അവയെ നിയന്ത്രിക്കാന്‍ കഴിയാറില്ല. യുകെയിലെ എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയില്‍ ഓഫീസുകളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പലപ്പോഴും ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ടത്രേ! ഓഫീസിലെ ടെംപറേച്ചര്‍ നിയന്ത്രണം സംബന്ധിച്ച് അഞ്ചില്‍ രണ്ട് ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

എയര്‍ കണ്ടീഷന്റെ പേരില്‍ സഹപ്രവര്‍ത്തകരുമായി പോരടിച്ചിട്ടുണ്ടെന്ന് യുകെയിലെ 42 ശതമാനം ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തണുപ്പ് കൂടുതലാകുന്നു എന്നാണ് ഇവരില്‍ 41 ശതമാനം പേരുടെ പരാതി. എന്നാല്‍ എസിയിലും വിയര്‍ത്ത് ഉരുകുന്നുവെന്ന് 36 ശതമാനം പേര്‍ പറയുന്നു. പത്തില്‍ നാലു പേര്‍ക്കെങ്കിലും ഓഫീസിലെ എയര്‍കണ്ടീഷനിംഗ് കടുത്ത തണുപ്പായാണ് അനുഭവപ്പെടുന്നതത്രേ! 21 ഡിഗ്രിയാണ് ഓഫീസുകളില്‍ നിലനിര്‍ത്തിയിരിക്കുന്ന ശരാശരി താപനില. എന്നാല്‍ 18 ഡിഗ്രിയായി ഇത് മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഓഫീസിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി തൊഴിലുടമകളാണ് നടപടിയെടുക്കേണ്ടതെന്നാണ് മൂന്നില്‍ രണ്ട് ജീവനക്കാരും കരുതുന്നത്.

2018 സമ്മര്‍ അടുത്ത കാലത്ത് അനുഭവപ്പെട്ട ഏറ്റവും ചൂടേറിയതായിരുന്നു. ഇതാണ് എയര്‍കണ്ടീഷനിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടത്. ഈ സമ്മറില്‍ സൂര്യപ്രകാശം ലഭിക്കുന്നതിനായി ഓഫീസില്‍ നിന്ന് എക്‌സ്‌ക്യൂസുകള്‍ പറഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ സമ്മതിക്കുന്നു. 2000 ഓഫീസ് ജീവനക്കാരില്‍ 31 ശതമാനം പേര്‍ ഈ വിധത്തില്‍ ചെയ്തതായി സമ്മതിച്ചു.
വാട്ടര്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. യുണൈറ്റഡ് യൂട്ടിലിറ്റീസ്, സെവന്‍ ട്രെന്റ് തുടങ്ങിയ കമ്പനികളും മറ്റുള്ളവരും തങ്ങളുടെ പുതിയ ബിസിനസ് പ്ലാനുകളുടെ ഭാഗമായി നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. 2020നും 2025നുമിടയില്‍ 10.5 ശതമാനം കുറവു വരുത്തമെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 45 പൗണ്ടിന്റെ കുറവ് ബില്ലുകളില്‍ വരുത്തുന്ന വിധത്തിലാണ് പദ്ധതി. അതേ സമയം ഏറ്റവും വലിയ സേവനദാതാവായ തെംസ് വാട്ടര്‍ തങ്ങളുടെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള വെല്‍ഷ് വാട്ടര്‍ 2025 ഓടെ തങ്ങളുടെ നിരക്കുകളില്‍ 5 ശതമാനത്തിന്റെ കുറവു വരുത്തുമെന്ന് അറിയിച്ചു. ഈ ഇളവു മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ ചെലവുകള്‍ 10 ശതമാനം വെട്ടിച്ചുരുക്കുമെന്നും കമ്പനി അറിയിച്ചു. നിരക്കുകള്‍ ഒരു ശതമാനം കുറയ്ക്കുമെന്നാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിക്കുന്നത്. ബിസിനസില്‍ ഉപഭോക്താക്കള്‍ക്ക് പങ്കാളിത്തം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. നിരക്കില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് ആംഗ്ലിയന്‍ വാട്ടര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരിക്കും. ഇംഗ്ലണ്ടിലെ വാട്ടര്‍ നിരക്കില്‍ വരും വര്‍ഷങ്ങളില്‍ 4 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലോബി ഗ്രൂപ്പായ ഓവറോള്‍ വാട്ടര്‍ യുകെ വ്യക്തമാക്കുന്നത്.

പ്രൊവൈഡര്‍മാര്‍ നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ സ്വാഗതം ചെയ്യപ്പെടുമ്പോഴും ഉപയോഗം ക്രമീകരിച്ചുകൊണ്ട് നിരക്കുകള്‍ വര്‍ദ്ധിക്കാതെ നോക്കേണ്ടത് ഉപഭോക്താക്കള്‍ തന്നെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തങ്ങള്‍ക്ക് ജല ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നതെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പറയുന്നു. എന്നാല്‍ വാട്ടര്‍ മീറ്ററുകള്‍ ഘടിപ്പിച്ചുകൊണ്ടും ഉപയോഗം നിയന്ത്രിച്ചുകൊണ്ടും ബില്ലുകള്‍ വിജയകരമായി കുറച്ചവര്‍ ഏറെയാണെന്ന് സൈറ്റ് പറയുന്നു.
ന്യൂസ് ഡെസ്ക്
റോഡ് സേഫ്റ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെ ഡ്രൈവർമാർക്ക് റോഡ് സൈഡ് ഐ ടെസ്റ്റുമായി പോലീസ് രംഗത്ത്. 20 മീറ്റർ ദൂരത്തുള്ള നമ്പർ പ്ലേറ്റ് വായിക്കാൻ സാധിച്ചില്ലെങ്കിൽ ഉടൻ തന്നെ ലൈസൻസ് റദ്ദാക്കും. ഏതു നിമിഷവും പോലീസ് ഡ്രൈവർമാരെ റോഡ് സൈഡിൽ കൈ കാണിച്ച് നിർത്തിച്ച് ഐ ടെസ്റ്റിൽ പങ്കെടുക്കാൻ ആവശ്യപ്പെടാം. തെംസ് വാലി, ഹാംപ് ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിലാണ് ഈ പൈലറ്റ് സ്കീം നടപ്പാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കും വിഷൻ എക്സ്പ്രസും ഈ സ്കീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പൈലറ്റ് സ്കീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തതിനു ശേഷം രാജ്യമെമ്പാടും നടപ്പാക്കാനാണ് പദ്ധതി.

1937 മുതലാണ് കാഴ്ച പരിശോധന ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി ആദ്യം ഏർപ്പെടുത്തിയത്. പുതിയ റോഡ് സൈഡ് ഐ ടെസ്റ്റ് സെപ്റ്റംബർ മുതലാണ് നടപ്പാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം കാഴ്ചയിൽ കുറവ് വന്നാൽ അത് ഡിവിഎൽഎയെ അറിയിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. മിക്കവാറും ഡ്രൈവർമാർ ഇങ്ങനെയുള്ള കാഴ്ച വ്യതിയാനം റിപ്പോർട്ട് ചെയ്യാറില്ല. കണ്ണിന് തകരാറുള്ള ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ദിനം തോറും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടപ്പിലാക്കുന്നത്. റോഡ് സൈഡ് പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് ഉടൻ നഷ്ടപ്പെടുകയും ഡ്രൈവിംഗ് അവിടെ അവസാനിപ്പിക്കപ്പെടുകയും ചെയ്യും.
ന്യുസ് ഡെസ്ക്
ഗ്ലോസ്റ്റര്‍ : ഈ കഴിഞ്ഞ ആഴ്ചയില്‍ ജി സി എസ് ഇ പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്തതും , വാര്‍ത്തകളില്‍ ഇടം നേടിയതുമൊക്കെ യുകെയിലെ ഗ്രാമര്‍ സ്കൂളുകളെപ്പറ്റിയും അവിടെ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച മലയാളി കുട്ടികളെ പറ്റിയുമായിരുന്നു . എന്നാല്‍ ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സാധാരണ സ്ക്കൂളില്‍ മക്കളെ പഠിപ്പിക്കുന്ന എല്ലാ യുകെ മലയാളി മാതാപിതാക്കള്‍ക്കും ആശ്വാസകരവും അതോടൊപ്പം അഭിമാനകരവുമായ ഒരു വാര്‍ത്തയാണ് . അത് മറ്റൊന്നുമല്ല ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതിന്റെ പേരില്‍ വേദനിക്കുകയും , അവസാനം സാധാരണ സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ച് ഗംഭീര വിജയം നേടുകയും ചെയ്ത ഒരു മലയാളി പെണ്‍കുട്ടിയെപ്പറ്റിയാണ് . ഗ്ലോസ്റ്റര്‍ഷെയറിലെ ഇംഗ്ലീഷ് മാധ്യമങ്ങളടക്കം ഈ മിടുക്കി കുട്ടിയുടെ വിജയം വാര്‍ത്തയാക്കി കഴിഞ്ഞു.

ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന കോട്ടയംകാരായ ബൈജുവിന്റെയും ബിജിയുടെയും മൂത്ത മകളായ ഭവ്യ ബൈജുവാണ് സാധാരണ സ്ക്കൂളില്‍ പഠിച്ച് ജി സി എസ് ഇ പരീക്ഷയില്‍ അഭിമാനകരമായ വിജയം നേടിയതിന്റെ പേരില്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഇടം നേടിയത് . ഇപ്രാവശ്യത്തെ ജി സി എസ് ഇ പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 9 ( ഡബിള്‍ സ്റ്റാര്‍ ) നേടിയും , നാലു വിഷയങ്ങളില്‍ ഗ്രേഡ് 8 ( എ സ്റ്റാര്‍ ) നേടിയും, മറ്റ് രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 7 ( എ ) നേടിയുമാണ് ഭവ്യ ബൈജു ഗ്ലോസ്റ്ററിലെ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ അഭിമാനമായി മാറിയത്.

ഭാവ്യയോടൊപ്പം ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ എഴുതിയ കുട്ടികളില്‍ ഭവ്യയ്ക്ക് ഒഴികെ മറ്റ് എല്ലാം കുട്ടികള്‍ക്കും ഗ്രാമര്‍ സ്ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു . പക്ഷെ തനിക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാതിരുന്നത് ഭാവ്യയെ വളരെയധികം വേദനിപ്പിച്ചിരുന്നു . എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച ഭവ്യ ബൈജു നേടിയത് തിളക്കമാര്‍ന്നതും , മാതൃകാപരവുമായ വിജയമാണ് . അതോടൊപ്പം സാധാരണ സ്ക്കൂളില്‍ പഠിച്ചാലും മനസ്സ് വച്ചാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും ഗ്രാമര്‍ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ അഭിമാനകരമായ നേട്ടം കൈവരിക്കാനാവുമെന്നും ഭവ്യ ബൈജു തന്റെ ഈ മനോഹരമായ വിജയത്തിലൂടെ തെളിയിച്ചു.
മക്കള്‍ ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ വിജയിച്ചതിന്റെ പേരില്‍ സ്വന്തം മക്കളെ വാനോളം പുകഴ്ത്തുകയും , മറ്റ് കുട്ടികളെ പരിഹസിക്കുകയും ചെയ്യുന്ന ചുരുക്കം ചില യുകെയിലെ മലയാളി മാതാപിതാക്കള്‍ക്കും ഭവ്യ ബൈജുവിന്റെ ഈ തകര്‍പ്പന്‍ വിജയം ഒരു പാഠമാണ് . ഏത് സ്ക്കൂളില്‍ പഠിക്കുന്നു എന്നതിനെക്കാള്‍ ഉപരി എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാന്യമെന്നതാണ് ഭവ്യ ബൈജു തന്റെ വിജയത്തിലൂടെ തെളിയിച്ചിരിക്കുന്നത് . അതോടൊപ്പം മക്കളെ തങ്ങളുടെ പൊങ്ങച്ചത്തരത്തിനും , മറ്റ് കുട്ടികളുമായുള്ള അനാരോഗ്യ മത്സരങ്ങള്‍ക്കും ഉപയോഗിക്കാതെ അവരുടെ വ്യക്തിപരമായി കഴുവുകളെ മനസ്സിലാക്കി പടിപ്പിക്കുക എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
തങ്ങളുടെ മകള്‍ക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ വന്നപ്പോള്‍ വളരെയധികം വേദനയും നിരാശയും തോന്നിയിരുന്നുവെന്ന് മാതാപിതാക്കളായ ബൈജുവും ബിജിയും പങ്കുവയ്ക്കുന്നു . എന്നാല്‍ ഇന്ന് സ്വന്തം മകള്‍ നാടിനും വീടിനും യുകെയിലെ മറ്റ് എല്ലാ കുട്ടികള്‍ക്കും മാതൃകയായി വിജയിച്ചപ്പോള്‍ അവളെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറയുന്നു . അതോടൊപ്പം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ആരും സ്വന്തം മക്കളെ കുറ്റപ്പെടുത്തുകയോ , പരിഹസിക്കുകയോ ചെയ്യരുത് എന്ന് ആ നല്ല മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു . മറിച്ച് എല്ലാ തരത്തിലുള്ള മാനസിക പിന്തുണയും നല്‍കി കൂടെ നിന്നാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും നല്ല വിജയം നേടിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.
ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഭവ്യ ബൈജു ഗ്രേഡ് 9 ( ഡബിള്‍ സ്റ്റാര്‍ ) നേടിയതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ ഹെഡ് ടീച്ചറായ സാറ ടഫ്നെല്‍ പറഞ്ഞു . ഇന്ത്യയില്‍ ജനിച്ച് , ഏഷ്യന്‍ പശ്ചാത്തലത്തില്‍ പഠിച്ചു വളര്‍ന്നു വന്ന ഭവ്യ ബൈജുവിന് മാത്രമാണ് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഗ്രേഡ് 9 ( ഡബിള്‍ സ്റ്റാര്‍ ) ലഭിച്ചത് . മറ്റ് കുട്ടികളുടെ വിജയത്തില്‍ നിന്ന് ഭവ്യയെ വേറിട്ടതാക്കുന്നതും ഇംഗ്ലീഷ് വിഷയങ്ങളില്‍ നേടിയ ഈ ഗംഭീര വിജയം തന്നെയാണ്.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ഭവ്യ ബൈജു പഠിത്തത്തോടൊപ്പം കലാമത്സരങ്ങളിലും തന്റെ കഴിവുകള്‍ തെളിയിച്ച ഒരു തികഞ്ഞ കലാകാരിയാണ് . തന്റെ സ്ക്കൂളായ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ നടന്ന യുകെ മാത്ത്സ് ചലഞ്ചിലും , കണ്ടംപ്രററി ഡാന്‍സിലും വിജയിയായിരുന്നു ഭവ്യ . ഭരതനാട്യത്തില്‍ ഗ്രേഡ് 5 ഉം നേടിയിട്ടുണ്ട് ഭവ്യ . മോഹിനിയാട്ടം , ഭരതനാട്യം , സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയവയില്‍ മത്സരിച്ച് യുക്മയുടെ മത്സരവേദികളില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി അനേകം സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുള്ള ഈ കലാകാരിക്ക് തുടര്‍ന്നുള്ള പഠനത്തിലും ഇതേ വിജയങ്ങള്‍ നേടിയെടുത്ത് യുകെയിലെ എല്ലാ മലയാളി കുട്ടികള്‍ക്കും മാതൃകയും , പ്രചോതനവുമായി മാറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.