ലണ്ടന്‍: ഭവനഭേദനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് നടത്തുന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ക്രോസ് ചെക്കിംഗ് ഇരയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പോലീസ് ഫെഡറേഷന് മേധാവിയുടെ മുന്നറിയിപ്പ്. ഇത് ജനങ്ങളെ ഒറ്റപ്പെട്ട അവസ്ഥയിലാക്കുന്ന നടപടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ക്ക് പോലീസിന് മേല്‍ നിലവില്‍ വിശ്വാസമുണ്ട്. അതാണ് കാര്യങ്ങളെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്തരമൊരു കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നാല്‍ പോലീസുമായുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നും പോലീസ് ഫെഡറേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനായ ജോണ്‍ ആപ്റ്റര്‍ ചൂണ്ടി കാണിക്കുന്നു.

നോര്‍ഫോക്ക് കോണ്സ്റ്റബളറി എന്ന് പേരിട്ടിരുന്ന കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ പോലീസ് ഉപയോഗിക്കുന്നത്. ഭവനഭേതനം റിപ്പോര്‍ട്ട് ചെയ്താല്‍ അവ അന്വേഷിക്കുന്നതില്‍ എന്തെങ്കിലും ഗുണകരമായി വസ്തുതയുണ്ടോയെന്നായിരിക്കും ഈ കമ്പ്യൂട്ടര്‍ അല്‍ഗോരിതം പരിശോധിക്കുക. സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. എതൊക്കെ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടത്, കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ സഹായിക്കാന്‍ ഈ സിസ്റ്റത്തിന് കഴിയും. കൂടാതെ ബജറ്റില്‍ വലിയ ലാഭമുണ്ടാക്കാനും പുതിയ സിസ്റ്റം സഹായിക്കുന്നു.

ഭവനഭേദനം എന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പോലീസിന്റെ സഹായം തേടുന്ന ഇരകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥരെ കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ജോണ്‍ ആപ്റ്റര്‍ പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് ടെക്നോളജികള്‍ ഉപയോഗിച്ച് കേസന്വേഷണം നടത്തുന്നതിന് എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്നാല്‍ ഇരയുടെ മനോനിലയെ മാനിച്ചുകൊണ്ട് ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കേണ്ടത് വളരെ പ്രധാനപ്പെട്ട വസ്തുതയാണെന്നും ആപ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അദ്ധ്യായം 30
ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്
ഞാന്‍ കൊടുത്ത പരാതിയില്‍ നേട്ടമുണ്ടാക്കാന്‍ അവിടുത്തെ യൂണിയന്‍കാരും ശ്രമിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആശുപത്രിയിലേക്കുളള വഴിയില്‍ യൂണിയന്‍കാരുടെ ഒരു കുഞ്ഞു ബോര്‍ഡുണ്ട്. അധികം അംഗങ്ങളൊന്നും ഈ യൂണിയനിലില്ല. കുറേ ഉത്തരേന്ത്യക്കാര്‍ മാത്രം. ആ ബോര്‍ഡില്‍ ഈ സ്ഥാപനത്തില്‍ നടക്കുന്ന തെറ്റുകുറ്റങ്ങള്‍ എഴുതിയിടുക പതിവാണ്. അത് രോഗിയുടെ മാത്രമല്ല തൊഴില്‍ ചെയ്യുന്നവരുടെ കാര്യത്തിലും അങ്ങനെയാണ്. അന്നത്തെ ബോര്‍ഡില്‍ എഴുതിയത് ജി. എസിന്റെ ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക എന്നായിരുന്നു. അവിശ്വാസത്തോടെയാണ് പലരും അത് വായിച്ചത്. അതില്‍ ചിലര്‍ അമര്‍ഷവും രേഖപ്പെടുത്തി. ഞാനും അതു വായിച്ചു. എന്റെ പരാതി യൂണിയന്‍കാരില്‍ എത്തിയത് എങ്ങനെയെന്ന് എനിക്കറിയത്തില്ലെന്ന് ഓമനയുടെ ചോദ്യത്തിന് മറുപടി നല്കി. സാധാരണ സി. എം. സിയുടെ ഏതു പരാതിയും അഡ്മിന് കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൊടുക്കും. അഡ്മിന് കമ്മിറ്റിയുടെ കണ്‍വീനര്‍ ജി.എസാണ് എന്നാല്‍ എന്റെ പരാതി ജി.എസിനൊപ്പം കമ്മിറ്റിയിലുളള എല്ലാവര്ക്കും ഞാന്‍ വിതരണം ചെയ്തു. കാരണം എന്റെ പരാതി ജി. എസ് മുഖവിലക്ക് എടുക്കില്ലെന്നു ഞാന്‍ ഭയന്നിരുന്നു. കളളനെ കാത്തു സംരക്ഷിക്കുന്നതു പോലെ ഇതും സ്വന്തം അധികാര കസേരയുടെ മൂലയില്‍ വിശ്രമിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. മാനം വേണമെങ്കില്‍ മൗനം വെടിയട്ടെ.
എല്ലാ മലയാളികളും അഡ്മിന് പറയുന്നതുകേള്ക്കുന്നവരാണെന്നറിയാം. അതില്‍ ചിലര്‍ക്ക് ആഹ്ളാദമുളളത് യൂണിയന്‍കാരുടെ ഇടപെടല്‍ ഉണ്ടായതാണ്. മലയാളിയുടെ സാന്നിദ്ധ്യം ഇവിടെ എല്ലാ രംഗത്തുമുണ്ട്. അതില്‍ മലയാളികളല്ലാത്ത വകുപ്പു തലവന്മാര്ക്ക് ഒരല്പം അസൂയയുമുണ്ടെന്നെനിക്കറിയാം. അതിലാരോ ഒരാളാണ് ഇതു യൂണിയന്‍കാര്‍ക്ക് കൊടുത്തത്. ഞാന്‍ ഒരു ദിവസം ആശുപത്രിയില്‍ ചെന്നപ്പോള്‍ വരാന്തയില്‍ ഇ. എന്‍.റ്റി യുടെ തലവന്‍ ഡോ. കുന്തന്‍ലാല്‍ എന്നെ അഭിനന്ദിച്ചു പറഞ്ഞു. നീ ഇത് ഒളിപ്പിച്ചു വയ്ക്കാഞ്ഞത് നന്നായി. അത് ഒരു മുട്ടുസൂചിയായാല്‍ പോലും തെറ്റു ചൂണ്ടിക്കാട്ടണം. ആശുപത്രിയില്‍ പോയത് ഓഫീസില്‍ വന്നിട്ടുളള കത്തുകള്‍ ലാസറില്‍ നിന്നു വാങ്ങാനാണ്. ഞാനുമായി കത്തിടപാടുളള എല്ലാവര്ക്കും ഇനിയും ഈ അഡ്രസ്സില്‍ എഴുതരുതെന്നും ഞങ്ങള്‍ ഡല്‍ഹിക്ക് പോകാനുളള തയ്യാറെടുപ്പിലാണെന്നും എഴുതി.
ഇവിടെ എത്രയോ പെണ്‍കുട്ടികള്‍ ആശുപത്രി ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നു. പലരും പുറമെ മുറികള്‍ വാടകക്കെടുത്തു താമസിക്കന്നു. ഇവളും കൂട്ടുകാര്‍ക്കൊപ്പം താമസ്സിച്ച് ജോലി ചെയ്യട്ടെയെന്ന് അറിയിച്ചതാണ്. മകള്‍ക്ക് ഇഷ്ടമാണെങ്കിലും അമ്മയ്ക്ക് ഇഷ്ടമല്ല. കാലം മുന്നേറുന്നതും സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ വിദേശങ്ങളില്‍ പണി ചെയ്ത് അന്തസ്സായി ജീവിക്കുന്നതും ഗ്രാമവാസിയായ എന്റെ പെങ്ങള് തിരിച്ചറിയുന്നില്ല. ഇവരുടെ മനസ്ഥിതിക്കു എന്നാണ് മാറ്റമുണ്ടാകുക? ജോളിയെ പെങ്ങളുടെ നിര്‍ബന്ധപ്രകാരം നാട്ടിലേക്കയച്ചു. ഓമന രാവിലെ ജോലിക്ക് പോയിട്ടുവന്നു പറഞ്ഞു. അണ്ണന് വാര്‍ഡില്‍ വന്നിട്ടു പറഞ്ഞു ഞാനുമായി വൈകിട്ടു വീട്ടിലേക്കൊന്നു ചെല്ലണമെന്ന്. സി. എം. സി.യിലെ അസിസ്റ്റന്റ് ട്രഷററാണ് ദാസ് എന്ന പേരുളള എല്ലാവരുടേയും പ്രിയങ്കരനായ അണ്ണന്. തമിഴ്നാട്ടുകാരനാണെങ്കിലും എല്ലാവരും ഹൃദയം തുറന്നു സ്നേഹിക്കുന്ന മഹല്‍ വ്യക്തി. പാവപ്പെട്ട രോഗികള്‍ക്കു പണമടയ്ക്കാനില്ലാതെ വരുമ്പോള്‍ ഇദ്ദേഹത്തെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ഞാനും സഹായം തേടി മുന്നില്‍ ചെന്നിട്ടുണ്ട്. അതില്‍ ദക്ഷിണേന്ത്യക്കാരാണ് കൂടുതല്‍. പ്രായം അറുപതു കഴിഞ്ഞെങ്കിലും ആ മുഖഭാവം സ്നേഹം നിറഞ്ഞു തുളുമ്പുന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഒരു വാര്‍ഡിലെ നഴ്സിംഗ് സൂപ്പര്‍വൈസറാണ്. ഇദ്ദേഹത്തിന്റെ അക്കൗണ്ട്സ് വകുപ്പില്‍ വന്നാണ് എല്ലാവരും ശമ്പളം വാങ്ങുന്നത്.
ഞാന്‍ അസോസ്സിയേഷന്റെ ട്രഷററായിയിരിക്കുമ്പോള്‍ ഇവിടുത്തെ അക്കൗണ്ടന്റ് മാത്യു അസോസ്സിയേഷന്റെ പ്രസിഡന്റായിരുന്നു. ഇപ്പോഴും തുടരുന്നു. സി. എം. സിയിലെ സഖറിയ, മാത്യു, മെഡിസിന്റെ തലവന്‍ ഡോ. അലക്സാണ്ടര്‍ ഇവരൊക്കെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും എന്നും വിരുന്നൊരുക്കുന്നവരാണ്. എന്നോടൊപ്പമുണ്ടായിരുന്ന ഡോ. അലക്സ്സിന്റെ ബന്ധുവായ വല്‍സയും അവിടെ ജോലിയുളള മൈക്രോബയോളജിയിലെ തമിഴ്നാട്ടുകാരനായ പീറ്ററുമായുളള വിവാഹം ഞങ്ങള്‍ വീട്ടില്‍ പോയ സമയത്തു നടന്നിരുന്നു. ഞങ്ങള്‍ തിരികെ ചെന്നപ്പോള്‍ അവര്‍ക്ക് വിരുന്നുകൊടുത്തു.
മെഡിക്കല്‍ കോളജിനടുത്തുളള വല്സയുടെ വീട്ടില്‍ പോയപ്പോള്‍ സെക്രട്ടറി ജോണിന്റെ വീട്ടിലും കയറി. അണ്ണന് എന്നെ വിളിപ്പിച്ചത് വിരുന്നു സത്ക്കാരത്തിനായിരിക്കുകയില്ല എന്റെ പരാതിയുടെ കാര്യം പറയാനായിരിക്കുമെന്നു തോന്നി. ഇതല്ലാതെ ഒരു കാര്യവുമില്ല. അദ്ദേഹം വിളിച്ചാല്‍ പോകാതിരിക്കാനുമാകില്ല. ഞാനും ഓമനയും കൂടി അദ്ദേഹത്തിന്റെ ഭവനത്തില്‍ ചെന്നു.സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തി കാപ്പിയും തന്നിട്ട് ദീര്‍ഘമായി എന്റെ പരാതിയെക്കുറിച്ച് സംസാരിച്ചു. എന്നില്‍ ചെറിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. നീയൊരു എഴുത്തുകാരനാണെന്നും എഴുത്തുകാര്‍ ചില പ്രത്യേക സ്വഭാവക്കാരാണെന്നും അനീതിയെ എതിര്‍ക്കുന്നവരെന്നും എനിക്കറിയാം. നിന്റെ പരാതിയിപ്പോള്‍ ഒരു തലവേദനയായിരിക്കുന്നു. നിനക്കറിയാമല്ലോ നമ്മുടെ ആള്ക്കാര് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ലെന്ന്. അതിനാല്‍ നീ കൊടുത്ത പരാതി പിന്‍വലിക്കണം. അതു പറയാനായണ് ഇങ്ങോട്ടു വരാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ഒരു സംതൃപ്തിയും തന്നില്ല,അസ്വസ്ഥതയാണുണ്ടാക്കിയത്. പതിറ്റാണ്ടുകളായി ഈ സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്ന അണ്ണന്റെ വാക്കുകള്‍. തളളിക്കളയുന്നതിനുളള മനോവേദനയുണ്ടെങ്കിലും ബഹുമാനപുരസരം പറഞ്ഞു, അണ്ണാ ഞാന്‍ ഒരിക്കലും ജി.എസിന് എതിരായി ഒന്നും ചെയ്യാന്‍ ആഗ്രഹിച്ചതല്ല. അദ്ദേഹം കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു എങ്കില്‍ എന്റെ പരാതിയില്‍ നിന്ന് ഒഴിഞ്ഞുമാറില്ലായിരുന്നു. അന്യായം ചെയ്യുന്നവരെ നിരപരാധിയായിവിട്ടാല്‍ അത് എന്റെ മനസിനേല്‍ക്കുന്ന മുറിവാണ്. അതു കൊണ്ട് മുറിവുണ്ടാക്കിയവര്‍ തന്നെ അതിനെ എങ്ങനെയും ചികില്‍സിച്ച് സുഖപ്പെടുത്തട്ടെ. ഇതിന് ഉത്തരം കണ്ടെത്താന്‍ എനിക്കാവില്ല. അണ്ണന് എന്നോടു പൊറുക്കണം.
അത്രയും പറഞ്ഞിട്ട് ഞാനിറങ്ങി നടന്നു. അദ്ദേഹം എല്ലാവരേയും കാണുന്നത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. ഞാനിറങ്ങി റോഡില്‍ ഓമനയെ പ്രതീക്ഷിച്ചു നിന്നു. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അവളോട് അണ്ണന് പറഞ്ഞത്, നീ അവനോട് ഒന്ന് പറഞ്ഞ് ആ പരാതി പിന്‍വലിപ്പിക്ക്. അണ്ണന് നിരാശയുണ്ട്, അനീതിയെ ഒരിക്കലും അംഗീകരിക്കുന്ന ആളല്ല ഭര്‍ത്താവ് എന്ന് അവള്‍ക്കും അറിയാം എത്രമാത്രം ശക്തമായ ഇടപെടലുകളുണ്ടായാലും സത്യത്തിനൊപ്പമേ നില്‍ക്കുവെന്ന്. എല്ലാ മനുഷ്യരും എല്ലാറ്റിനും തലകുലുക്കുന്നവരല്ല. റാഞ്ചിയിലുണ്ടായ സംഭവങ്ങളൊക്കെ കേട്ടറിവു മാത്രമായിരുന്നു. ഇപ്പോള്‍ നേരില്‍ കണ്ടത് ആ തിരിച്ചറിവാണ് ഉണ്ടാക്കിയത്. അവിടെ നിശബ്ദനായി വേണമെങ്കില്‍ അതിന്റെയെല്ലാം പങ്കുപറ്റി ജീവിക്കുന്ന ഒരാളായിരുന്നെങ്കില്‍ ഇതൊന്നുമുണ്ടാകില്ലായിരുന്നു. മനുഷ്യന്റെ അത്യാഗ്രഹമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഓമനയും അഭിപ്രായപ്പെട്ടു.
ഓമനയ്ക്ക് ഓള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. സി. എം. സിയില്‍ രാജിക്കത്ത് കൊടുത്തു. എനിക്ക് സമ്മാനമായി കിട്ടിയ സൈക്കിള്‍ മടക്കിക്കൊടുത്തു. അതു കൊടുക്കുമ്പോള്‍ സര്‍ദാര്‍ജി അവിടെയില്ലായിരുന്നു. ജോലിക്കാരനോട് പറഞ്ഞേല്പിച്ചു അദ്ദേഹം വരുമ്പോള്‍ കൊടുക്കണമെന്ന്. വിജയ് ഉമ്മന്‍, ഓഫിസിലെ ഫാസ്സില്‍, മാത്യു ഡോക്ടര്‍, സൂപ്രണ്ട് ചന്ദര്‍, ലാസര്‍, സഖറിയ അങ്ങനെ ധാരാളം സഹപ്രവര്‍ത്തകര്‍, കൂട്ടുകാരോട് വിടപറയുമ്പോള്‍ എല്ലാവരുടേയും മുഖത്ത് ഒരു ശോകഭാവം നിഴലിച്ചിരുന്നു. ഇതിന് മുന്‍പ് തന്നെ ഗുരുദാസ്പുരിയില്‍ പോയി ഫാദര്‍ ഗിഡോ, സിസ്റ്റര്‍ സൂസി, യോഗിസംഘത്തിലെ സര്‍ദാര്‍ജി എല്ലാവരോടും യാത്ര പറഞ്ഞു.
ഞങ്ങള്‍ ഡല്‍ഹിയിലേക്ക് യാത്രയായി. രാമേട്ടന് സ്റ്റേഷനില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലാണു താമസിച്ചത്. ഓമനയുടെ ഇന്റര്‍വ്യൂ ദിവസം ഞങ്ങള്‍ നഴ്സിംഗ് ഓഫീസിലേക്ക് പോയി. അകത്തേക്ക് ഇന്റര്‍വ്യൂവിനു പോയ ആള് പെട്ടെന്ന് തിരിച്ചു വന്നപ്പോള്‍ ആ മുഖത്തേക്ക് ആശങ്കയോടെ നോക്കി ചോദിച്ചു. എന്തു പറ്റി ഇന്റര്‍വ്യൂ നടന്നില്ലേ. അവള് പുഞ്ചിരിച്ചിട്ടു പറഞ്ഞു, എല്ലാം കഴിഞ്ഞു.അതു പൂര്‍ണമായി ഉള്‍ക്കൊളളാന്‍ കഴിയാതെ വീണ്ടും ചോദിച്ചു. ഇത്ര പെട്ടെന്ന് ഇന്റര്‍വ്യൂ കഴിയുമോ. അവളുടെ മിഴികളില്‍ ആഹ്ളാദം മിന്നിമറഞ്ഞു. മുഖത്തും അതു ദൃശ്യമായി. ഇത്ര മതിമറന്ന് ആഹ്ളാദിക്കാന്‍ എന്തുണ്ടായി. പുറത്ത് ഇറങ്ങിയപ്പോള്‍ പറഞ്ഞു. സി. എം.സി. ആശുപത്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചിട്ടു പറഞ്ഞു, സി.എം.സിയില്‍ നിന്ന് വരുന്നവരോട് പ്രത്യേകം ചോദ്യമൊന്നും ചോദിക്കാനില്ല, നിന്നെ ജോലിക്ക് എടുത്തിരിക്കുന്നു.
സി.എം.സിയെപ്പറ്റി ആ രംഗത്തുളളവരുടെ തിരിച്ചറിവ് അന്നാണ് അഗാധമായി ഞാനറിയുന്നത്. അവിടുത്തെ ഓരോ ജോലിക്കാരിലും വിശുദ്ധിയുളള ഒരാത്മാവുണ്ടെന്ന് എനിക്കറിയാം. അതില്‍ ഏതാനം ഭൂതബാധയേറ്റവര്‍ ഭൗതീക നേട്ടത്തിനായി എന്തെങ്കിലും ചെയ്തതുകൊണ്ട് സി.എം.സി യുടെ നേട്ടങ്ങളെ നിരുപാധികം തളളിക്കളയാനാവില്ല. എനിക്കു വേണ്ടിയുളള ജോലി ഏതെങ്കിലും പത്രത്തില്‍ രാമേട്ടന് നോക്കുന്നെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പത്ര ഓഫീസുകളില്‍ താല്പര്യമില്ലെന്നും വേറെ ജോലി ശരിയായിട്ടുണ്ടെന്നുമറിയിച്ചു. ആദ്യം വേണ്ടത് താമസിക്കാനൊരു വീടാണ്. ഒരാഴ്ച്ചക്കുളളില്‍ തന്നെ ഇന്ത്യാ ഗേറ്റിനടുത്തുളള കസ്തൂര്‍ബ ഗാന്ധിമാര്‍ഗില്‍ കേരള സ്കൂളിന് പിറകിലുളള സപ്തരജ്ഞന്‍ ആശുപത്രി ജീവനക്കാരുടെ പതിനാലാം നമ്പര്‍ ക്വാര്‍ട്ടര്‍ ഞങ്ങള്‍ വാടകയ്ക്കെടുത്തു. അത് ഒരു നഴ്സിന്റെ ക്വാര്‍ട്ടറായിരുന്നു. അതിന്റെ അവകാശികള്‍ ആശുപത്രിക്കടുത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ട് ഇത് വാടകയ്ക്ക് കൊടുക്കുന്നു. അവിടെ ജോലിയുളള എന്റെയൊരു സുഹൃത്ത് വര്‍ഗ്ഗീസിന്റെ ഭാര്യ മാഗിയാണ് വീട് റെഡിയാക്കിയത്. ഓമനയ്ക്ക് അല്പം ദൂരമുണ്ടെങ്കിലും എന്റെ ഓഫീസിനടുത്തായിരുന്നു. നിത്യവും ഓമന ബസ് കയറുന്നത് പട്യാല കോര്‍ട്ടിനു മുന്നില്‍ നിന്നും, മടങ്ങി വന്നിറങ്ങുന്നത് ഇന്ത്യാ ഗേറ്റിനടുത്തുളള റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ മുന്നിലുമാണ്.
എനിക്കു രജീവ് ഖന്ന വഴി ലഭിച്ച ജോലി ന്യൂഡല്‍ഹി ഹൗസിലാണ്. രാജീവ് ഖന്നയുടെ അച്ഛന് ഇരിക്കുന്നത് ഡല്‍ഹി ഒബ്റോയ് ഹോട്ടലിലും മൂത്ത ജേഷ്ഠന് ഗോപാല്‍ ഖന്നയിരിക്കുന്നത് മുംബൈ ഒബ്റോയ് ഹോട്ടലിലുമാണ്. രാജീവ് ഖന്നയ്ക്ക് ഹോട്ടലുകളുടെ പങ്കാളിത്തവും മറ്റ് ബിസിനസ്സുകളും ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം കാര്‍ സവാരിയാണ്.
ന്യൂഡല്‍ഹിയിലുളള സോക്കോത്ര ഇന്‍ന്റര്‍നാഷണല്‍ മാളവീയ നഗറിനടുത്തുളള കട്ടാന ഫുഡ്, ക്രഞ്ചി, വഫേഴ്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളണ്. സോക്കോത്രയുടെ പഴ്സണല്‍ മാനേജര്‍ പാലക്കാട്ടുകാരന് കൃഷ്ണ അയ്യരാണ്. എന്നെ നിയമിച്ചരിക്കുന്നത് അസിസ്റ്റന്റ് പഴ്സണല്‍ മാനേജരായിട്ട് മാളവിക നഗറിലേക്കാണ്. ആദ്യം ജോലി ആരംഭിക്കുന്നത് ന്യൂഡല്‍ഹി ഹൗസില്‍ നിന്നാണ്. ജോലി തുടങ്ങിയ ദിവസം തന്നെ കുറെ ഉദ്യോഗാര്‍ത്ഥികളെ ഫാക്ടറിയിലേക്ക് എടുക്കുന്ന ജോലിയാണ് ഏല്‍പ്പിച്ചത്. കട്ടാന ഫുഡ്സിന്റെ ഫാക്ടറി കുത്തബ്മീനാര്‍ സ്ഥിതി ചെയ്യുന്ന മെഹ്റോളിയിലാണ്.
രാജീവ് ഖന്ന സ്ഥലത്തുണ്ടെങ്കില്‍ മാത്രം വന്നു പോകും. ആരോടും വളരെ വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. സമ്പന്നതയുടെ ഒന്നും നിഗളിപ്പ് ആ മുഖത്തില്ല. എന്റെ മൂത്തമകന് രാജീവ് എന്ന് പേരിടാന്‍ കാരണവും അദ്ദേഹത്തിന്റ സ്വഭാവഗുണങ്ങളാണ്. സ്നേഹ സമ്പന്നന്. ഇദ്ദേഹം ഓഫീസില്‍ വരുന്നത് ബുളളറ്റിനേക്കാള്‍ വലിപ്പമുളള ആകര്‍ഷകമായ മോട്ടോര്‍ സൈക്കിളിലാണ്. ആദ്യമായിട്ടാണ് അതുപോലുളള മോട്ടോര്‍ സൈക്കിള്‍ കാണുന്നത്. ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ആയിരുന്ന ഫാറൂഖ് അബ്ദുല്ലയില് നിന്ന് വാങ്ങിയതെന്നാണ് കേട്ടത്. മാസങ്ങള്‍ കഴിഞ്ഞതോടെ മുമ്പുണ്ടായിരുന്ന സുഹൃദ്ബന്ധങ്ങളൊക്കെ ഞാന്‍ പുനസ്ഥാപിച്ചു. ഞാനും ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി. കേന്ദ്രസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കേരളത്തില്‍ നിന്നുളള കലാപരിപാടികള്‍ ഓമനയ്ക്കൊപ്പം കാണാന്‍ പോയി. ധാരാളം എം.പി.മാര്‍ കസ്തൂര്‍ബാ റോഡിനടുത്ത് താമസിക്കുന്നുണ്ട്. എന്റെ ഒരു ബന്ധു ബേബി റയില്‍ ഭവനിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം താമസിക്കുന്നത് എം.പി മാര്‍ക്ക് കെടുത്തിട്ടുളള ബംഗ്ളാവു പോലുളള വീടുകള്‍ക്ക് പിറകിലായി ക്വാര്‍ട്ടേഴ്സില്‍ ആണ്.
ഈ സുന്ദരമായ ബംഗ്ളാവുകള്‍ പണി കഴിപ്പിച്ചിട്ടുളളത് ബ്രട്ടീഷുകാരാണ്. അന്നവര്‍ പിറകിലുളള ക്വാര്‍ട്ടേഴ്സ് പണികഴിപ്പിച്ചത് അവരുടെ ജോലിക്കര്‍ക്ക് വേണ്ടിയായിരുന്നു. ഇന്നത് എം.പിമാര്‍ വാടകയ്ക്ക് കൊടുത്തു കാശുണ്ടാക്കുന്നു. ഇവര്‍ പാവങ്ങളുടെ വോട്ടു വാങ്ങി എം.പിയായപ്പോള്‍ എന്തുകൊണ്ട് തൊഴിലില്ലാതെ വലയുന്ന, നല്ല ശമ്പളമില്ലാത്ത സ്വന്തം സംസ്ഥാനത്തു നിന്നുളള പാവങ്ങള്‍ക്ക് ഈ മുറികള്‍ കൊടുക്കന്നില്ലെന്നു തോന്നി. പ്രവര്‍ത്തിയില്ലാതെ പ്രസംഗിക്കുന്നവര്‍. ഇതു പോലെ എം.പിമാര്‍ താമസിക്കുന്ന പല സ്ഥലങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരില്‍ പലരുയെടും ലക്ഷ്യം സമ്പാദ്യം വര്‍ധിപ്പിക്കലാണെന്ന് മനസിലാക്കി. ജനാധിപത്യത്തിലെ പ്രഭു കുമാരന്മാര്!
ഡല്‍ഹിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ താജ്മഹല്‍,ഡല്‍ഹി റെഡ് ഫോര്‍ട്ട്, രാഷ്ട്രപതി ഭവന്, മധുരയിലുളള ശ്രീകൃഷ്ണന്റെ ജന്മഭൂമി, കുത്തബ് മിനാര്‍ അങ്ങനെ പല സ്ഥലങ്ങളിലും ഞാന്‍ ഓമനയുമായി പോയി. വൈകുന്നേരങ്ങളില്‍ ഇന്ത്യാ ഗേറ്റിനടുത്തുളള പച്ചപ്പുല്‍ത്തകിടിയിലൂടെ കാറ്റു കൊളളാനായി ഞങ്ങള്‍ നടക്കുമായിരുന്നു.
ആ വര്‍ഷം ഞങ്ങള്‍ വീണ്ടും അവധിക്കു പോയിട്ടു വന്നു. ആ യാത്രയും പഴയതു പോലെ ആനന്ദമായിരുന്നു. അന്ന് ഞങ്ങള്‍ എന്റെ അമ്മയെ ചികില്സിക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു അമ്മയ്ക്ക് ക്യാന്‍സറാണ്. അവിടെ ചെല്ലുന്നതിനു മുന്നേ ഞാന്‍ മനസിലാക്കിയത് ആദ്യം ആശുപത്രിയിലല്ല പോകേണ്ടത് ക്യാന്‍സര്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ട കാശ് കൊടുക്കണം. എങ്കിലേ നല്ല ശ്രദ്ധയും ചികില്‍സയും ആശുപത്രിയില്‍ കിട്ടുകയുളളൂ. ആശുപത്രി കിടക്ക പോലും കാശിന്റെ കനം നോക്കിയാണ്. ഞങ്ങള്‍ ആ ദിവസങ്ങളില്‍ താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നു. ബന്ധുക്കള്‍ കുറച്ചകലങ്ങളിലാണ് താമസിച്ചിരുന്നത്. ഈ ഡോക്ടറെ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു, കൈക്കൂലി കൊടുത്തു പഠിച്ചവര്‍. പാവം രോഗികളില്‍ നിന്നും പിഴിയുന്നു. അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വന്നിട്ട് കേരള കൗമുദിയില്‍ ഞാനൊരു ലേഖനം കൊടുത്തു. അതു വെളിച്ചം കണ്ടു. എന്റെ സുഹൃത്ത് രാമചന്ദ്രനാണ് ആ ലേഖനം വന്ന പേജ് എനിക്കയച്ചു തന്നത്. അതില്‍ സി.എം.സിയെ കണ്ടു പഠിക്കണമെന്നം എഴുതിയിരുന്നു. സാഹിത്യ അക്കാദമി ഹാളില്‍ ചിത്രകാരനായ ചങ്ങനാശേരിക്കാരന്‍ ജി.എസ്. പെരുന്നയെയും കേരള ഹൗസില്‍ മാവേലിക്കര രാമചന്ദ്രനെയും ഞാന്‍ പരിചയപ്പെട്ടു. അവരുടെ ഓരോ വാക്കും ചിന്തയും അവസാനിക്കുന്നത് കലാ സാഹിത്യ വിഷയങ്ങളിലാണ്. മലയാളത്തനിമയുളളവര്‍.
1983ല്‍ ആരോഗ്യവകുപ്പിലേക്ക് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരെ തെരെഞ്ഞെടുക്കാന്‍ ഉന്നത ബിരുദധാരികളായ സൗദി ഡോക്ടര്‍മാര്‍ ഡല്‍ഹിയിലെത്തി. അവിടുത്തെ ചില റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇംഗ്ളീഷ് പത്രങ്ങളില്‍ ഇതിന്റെ പരസ്യം കൊടുത്തു. ഡല്‍ഹിയില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഉദ്യോഗാര്‍ത്ഥികള്‍ അവിടേക്ക് വന്നു. ആദ്യത്തെ ഇന്റര്‍വ്യൂ നടന്നത് ലാജ്പത്തു നഗറിലെ കണ്ടത്തില്‍ ഏജന്‍സിയിലാണ്. പാലക്കാട്ടുകാരുടെ സ്ഥാപനം. അശോക റോഡിനടുത്തു താമസിക്കുന്ന രമണന് ചേട്ടന് അവിടുത്തെ ജോലിക്കാരനാണ്. ഓമനയുടെ കാര്യം ഞാനദ്ദേഹത്തോടു ധരിപ്പിച്ച് സര്‍ട്ടിഫിക്കിറ്റിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. മലയാളികളും മറ്റുളളവരും മുന്‍പ് തന്നെ പണമടച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് മുന്‍ഗണന. എന്നിട്ടും രമണന് ചേട്ടന് രജിസ്ട്രേഷന് നമ്പര്‍ ശരിയാക്കി അടുത്ത ഒരു ദിവസം ഓമനയെ ഇന്റര്‍വ്യൂ ഹാളിലെത്തിച്ചു. അറബി ഡോക്ടര്‍ ആദ്യഘട്ട കൂടിക്കാഴ്ച്ചയില്‍ അറിയിച്ചു, നിന്നെ ഞാന്‍ കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ ചെയ്ത് അയോഗ്യത പറഞ്ഞതാണല്ലോ. പിന്നെയും എന്തിനു വന്നു. അവളുടെ മനസ്സിനു നൊമ്പരമുണ്ടാക്കിയ ഒരനുഭവമായിരുന്നു. അയാളുടെ മനസ്സില്‍ മറ്റാരേയോ ഉദ്ദേശിച്ചു പറഞ്ഞതാണെന്നു മനസ്സിലാക്കി പറഞ്ഞു. സോറി, ഞാന്‍ ആദ്യമായിട്ടാണ് ഇന്റര്‍വ്യൂവിനു വന്നത്. അയാളുടെ നോട്ടവും ഭാവവും നിന്നെ ഞാന്‍ തിരിച്ചറിഞ്ഞു എന്ന ഭാവത്തിലായിരുന്നു. ഗുണകരമായ ഒരു നിലപാട്എടുക്കാതെ ഓമനയെ മടക്കിയയച്ചു. ഞാന്‍ ജോലി കഴിഞ്ഞു വന്നു ഇന്റര്‍വ്യൂ കാര്യം അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ഇതായിരുന്നു. ആ അറബിയെ എനിക്കും കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ രോഗിയെ തിരിച്ചറിയാനുളള കഴിവില്ലാത്തവനൊക്കെ ഡോക്ടറായാല്‍ ഇതുപോലെ മരുന്നു മാറിപ്പോകുമല്ലോയെന്നാണ് എനിക്കപ്പോള്‍ മനസ്സിലായത്. ഓമനയെ ധൈര്യപ്പെടുത്തി പറഞ്ഞു. നമുക്ക് അടുത്ത ഏജന്‍സി നോക്കാം.
എന്താണ് വഴിയെന്ന് ഞാന്‍ ആലോചിച്ചു തുടങ്ങി. അടഞ്ഞു കിടക്കുന്ന വഴി തുറന്നു കിട്ടണം. മുമ്പ് എനിക്കു പരിചയമുളള ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെ ഗുപ്തയോട് ഞാനീ വിഷയം അവതരിപ്പിച്ചു. ഞാന്‍ മുന്നോട്ടുവെച്ച രണ്ടു കാര്യം ഈ ഏജന്‍സികള്‍ക്ക് ലൈസന്‍സുണ്ടോ, ഇവര്‍ക്ക് ഇന്റര്‍വ്യൂ നടത്താനുളള അനുവാദം ഫോറിന് അഫയേഴ്സില് നിന്നു കിട്ടിയിട്ടുണ്ടോ. എനിക്കതിന് പോലീസിന്റെ സഹായം വേണം. ഗുപ്തയുടെ ചില സുഹൃത്തുക്കള്‍ ക്രൈം ബ്രാഞ്ചിലുളളത് എനിക്കറിയാം. ഉടന്‍ തന്നെ ഗുപ്ത അയാളുടെ സുഹൃത്തിനെ ടെലിഫോണില്‍ വിളിച്ചിട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.
ഫോണ്‍ വെച്ചിട്ട് ഐ.ടിയോയില്‍ ചെന്ന് ക്രൈം ബ്രാഞ്ച ഓഫീസര്‍ അഗര്‍വാളിനെ കാണാന്‍ പറഞ്ഞു. ആ ദിവസം തന്നെ അഗര്‍വാളിനെ കാണാന്‍ ചെന്നു കാര്യങ്ങള്‍ ധരിപ്പിച്ചു. അടുത്ത ദിവസം രാവിലെ പത്തു മണിക്ക് കൊനോട്ട് പ്ളാസയിലെ ഏകാന്ത് ഹോട്ടലില്‍ എത്താമെന്ന് അഗര്‍വാള്‍ എനിക്കുറപ്പുതന്നു. ഞാനന്ന് അവധിയെടുത്ത് ഓമനേയേയും കൂട്ടി ഹോട്ടലിനു മുന്നിലെത്തി. ആ ഹോട്ടലിന്റെ മുന്നില്‍ നില്ക്കുന്ന നീണ്ടനിര കണ്ടു ഞാനാശ്ചര്യപ്പെട്ടു. കണ്ണെത്താ ദൂരത്തേക്ക് ആള്ക്കാര് പല നിരകളായി നില്ക്കുന്നു. ഇത്രമാത്രം ജനങ്ങള്‍ ആരോഗ്യ രംഗത്തുണ്ടോയെന്ന് സംശയിച്ചു. പത്ത് മണിക്കുതന്നെ അഗര്‍വാള്‍ പോലീസ് ജീപ്പിലെത്തി. ഓഫീസിലേക്ക് ചെന്ന് അയാളുടെ കാര്‍ഡ് കാണിച്ചു.
പോലീസ് വകുപ്പില്‍ നിന്നുളള അഗര്‍വാളിനെ കണ്ടു ഏജന്‍സി ഉടമ ഒരു പ്രായമുളള മനുഷ്യനും മകനും പരസ്പരം നോക്കി. ലൈസന്‍സും ഒപ്പം സര്‍ക്കാരിന്റെ അനുമതി രേഖകളും ആവശ്യപ്പെട്ടു. അതു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാതെ വന്നപ്പോള്‍ ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ മുഖം ചുളിഞ്ഞു. അമ്പരപ്പോടെ നോക്കി. മുന്നില്‍ വന്നു കയറിയ ഭാഗ്യത്തെ ഇയാള്‍ തൂത്തെറിയുമോയെന്നവര്‍ ഭയന്നു. ഞാന്‍ പെട്ടെന്ന് ആരാന്റെ ആപത്ത് എന്റെ സമ്പത്ത് എന്ന ഭാവത്തില്‍ അവിടേക്ക് ചെന്നു. അഗര്‍വാളിന്റെ ഒരു സുഹൃത്ത് എന്ന പോലെ ഹസ്തദാനം നടത്തി കാര്യമന്വേഷിച്ചു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു ഇന്റര്‍വ്യൂ നിര്‍ത്തിയാല്‍ പുറത്തു നില്ക്കുന്നവര് ഈ ഹോട്ടലും അടിച്ചു തകര്‍ക്കും. ഞാന്‍ മകനെ അകത്തെ മറിയിലേക്ക് വിളച്ചു കൊണ്ടുപോയിട്ടു ചോദിച്ചു, എന്താ ഇയാളുടെ പേര് ,രാജൂ. ആ മുഖത്തേക്ക് ഉറ്റു നോക്കി പറഞ്ഞു. മനസ്സുണ്ടെങ്കില്‍ വഴിയുമുണ്ട്. ലക്ഷങ്ങളല്ലേ ഉണ്ടാക്കാന്‍ പോകുന്നത്. രാജു കേണു പറഞ്ഞു. എന്തു വേണമെങ്കിലും തരാം രക്ഷപ്പെടുത്തണം.
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്റെ നാനാത്വങ്ങളായി സംസ്ക്കാരങ്ങളെ അടയാളപ്പെടുത്തുന്ന പുതിയ കളര്‍ കോഡഡ് ഭൂപടം പുറത്തിറങ്ങി. യു.കെയിലെ പ്രധാന നഗരങ്ങളില്‍ ജീവിക്കുന്നവരുടെ മതങ്ങളുടെ അടിസ്ഥാനത്തില്‍ കളര്‍ ഡോട്ടുകള്‍ ചേര്‍ത്തുവെച്ചാണ് മാപ് തയ്യാറാക്കിയിരിക്കുന്നത്. മാപുകള്ക്കുള്ളിലെ ഒരോ കളര്‍ ഡോട്ടുകളും ഒരോ വ്യക്തികളെയാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ഥ സംസ്ക്കാരങ്ങള്‍ ഇടപഴകി ജീവിക്കുന്ന സ്ഥലങ്ങളുടെയും കുടിയേറ്റ സംസ്ക്കാരങ്ങളുടെയുമൊക്കെ വ്യക്തമായ ചിത്രം ലഭിക്കുന്നതാണ് മാപ്.

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഓയില്‍ പെയിംന്റിഗ് മാതൃകയാണെന്ന് മാത്രമെ തോന്നുകയുള്ളു. എന്നാല്‍ വളരെ കൃത്യമായി ഡാറ്റകള്‍ ഉപയോഗപ്പെടുത്തി രേഖപ്പെടുത്തിയിരിക്കുന്നതാണ് ഒരോ കളര്‍ ഡോട്ടും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍ഷെയര്‍, ടെയിന്‍ ആന്റ് വെയര്‍, വെസ്റ്റ് യോര്‍ക്ക് ഷെയര്‍ എന്നീ പ്രധാന നഗരങ്ങളുടെ മതങ്ങളുടെ അടിസ്ഥാനപ്പെടുത്തി ആളുകള്‍ ജീവിക്കുന്ന സ്ഥലങ്ങളെ കളര്‍ കോഡ് ചെയ്തിരിക്കുകയാണ് പുതിയ മാപ്. ഇത്തരമൊരും മാപ് ഇതാദ്യമായിരിക്കും പുറത്തിറങ്ങുന്നത്. ഇസ്റി യു.കെയ്ക്ക് വേണ്ടി ഫ്ളാനാഗാന്‍ എന്നയാളാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

മെട്രോ പൊളിറ്റന്‍ നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിലും ക്രിസ്തുമത വിശ്വാസികള്‍ ഉള്ളതായി മാപ് വ്യക്തമാക്കുന്നു. ചരിത്രപരമായ ക്രിസ്റ്റ്യാനിറ്റിയോട് ബ്രിട്ടനുള്ള അടുപ്പം സൂചിപ്പിക്കുന്നതാണ് എല്ലായിടത്തുമുള്ള വിശ്വാസികളുടെ സാന്നധ്യം. കുടിയേറ്റ കാലഘട്ടം മുതലെ പ്രധാന നഗരങ്ങളിലെല്ലാം ഹിന്ദു, സിഖ്, മുസ്ലിം വംശജര്‍ ബ്രിട്ടനിലുണ്ടായിരുന്നു. ക്രിസ്തുമതം കഴിഞ്ഞാല്‍ ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള മതം ഇസ്ലാമാണ്.

ലണ്ടന്‍: പാര്‍ലമെന്റ് സീറ്റുകളിലേക്ക് മത്സരിക്കുന്ന സാഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായും തെരഞ്ഞെടുപ്പിന്റെ മറ്റു ആവശ്യങ്ങള്‍ക്കായും സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കേണ്ടി വരുന്നതായി വെളിപ്പെടുത്തല്‍. ‘വൈ വി ഗെറ്റ് ദി റോംഗ് പൊളിറ്റിഷ്യന്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനും സ്വതന്ത്ര എഴുത്തുകാരനുമായ ഇസബെല്‍ ഹാര്ഡ്മാനാണ് പുസ്തകത്തിന്റെ രചയിതാവ്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ പര്യടനം നടത്താന്‍ പോലും സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നതായി ഇസബെല്‍ ഹാര്ഡ്മാന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ശരാശരി ഒരു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സ്വന്തം പോക്കറ്റില്‍ നിന്ന് 11,118 പൗണ്ട് ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ഡല പര്യടനം, ആളുകളെ കാണുന്നതിനും ഇതര ആവശ്യങ്ങള്‍ക്കുമായി നടത്തുന്ന യാത്രകള്‍ തുടങ്ങിയവയെല്ലാം സ്ഥാനാര്‍ത്ഥി സ്വന്തം പണം മുടക്കി ചെയ്യുന്ന ജോലികളാണ്. ശരാശരി 121,467 പൗണ്ടാണ് വിജയിച്ച കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ തവണ മുടക്കിയത്. ഇവരോട് തോറ്റ ലേബര്‍ സ്ഥാനാര്‍ത്ഥികളാകട്ടെ 18,701 പൗണ്ടും മുടക്കിയിട്ടുണ്ട്.

പൊതുപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്ന സമയത്ത് ഉണ്ടാക്കുന്ന സ്വകാര്യ പ്രശ്നങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. തിരക്കിട്ട പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ദാമ്പത്യബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകളും ഇതര കുടുംബ പ്രശ്നങ്ങളും അനുഭവിക്കുന്നതായി പുസ്തകം പറയുന്നു. ചിലരുടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗിന് വരെ പോകേണ്ടതായി വരുന്നുവെന്നും ഹാര്ഡ്മാന് ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയതും സമയം ആവശ്യമുള്ളതുമായി ഇന്റര്‍വ്യൂ പങ്കെടുക്കുകയെന്നതാണ്. അവസാനം വരെ ജോലി ലഭിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇവിടെയില്ലെന്നും ഹാര്ഡ്മാന് വ്യക്തമാക്കുന്നു.
രാജ്യത്തെ എമര്‍ജന്‍സി സര്‍വീസുകളെ ബഹുമാനിക്കാന്‍ പുതിയ ദിവസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേയ്. സെപ്റ്റംബര്‍ മാസം 9 ആണ് എമര്‍ജന്‍സി സര്‍വീസ് ഡേ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പതാമത്തെ മാസത്തെ ഒമ്പതാം ദിവസം ഒമ്പതാം മണിക്കൂറിലാണ് പുതിയ എമര്‍ജന്‍സി സര്‍വീസ് ദിവസം ആരംഭിക്കുന്നത്. 999 ഡേ എന്നു കൂടി ഈ ദിനാചരണത്തിന് പേര് നല്‍കിയിട്ടുണ്ട്. ആംഡ് ഫോഴ്സസ് ഡേയുടെ വിജയകരമായ ആചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് പൊതുസേവകരുടെ ത്യാഗത്തെയും ധൈര്യത്തെയും സ്മരിക്കുന്നതിനായി ഒരു ദേശീയ സ്മാരകം നിര്‍മിക്കുന്നതിനായി നാഷണല്‍ എമര്‍ജന്‍സി സര്‍വീസസ് മെമ്മോറിയല്‍ എന്ന ചാരിറ്റിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഈ ഉദ്യമത്തിനായി ചാരിറ്റി 2 മില്യന്‍ പൗണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ദൗത്യങ്ങള്‍ക്കിടെ ജീവന് നഷ്ടമായ ഏഴായിരത്തിലേറെ എമര്‍ജന്‍സി ജീവനക്കാരെയും ഈ മേഖലയില്‍ ജോലി ചെയ്യുന്ന പത്തു ലക്ഷത്തിലേറെ ജീവനക്കാരെയും ആദരിക്കാനാണ് സ്മാരകം നിര്‍മിക്കുന്നത്. ഈ സ്മാരകം നിര്‍മിക്കാനും ദേശീയ എമര്‍ജന്‍സി സര്‍വീസസ് ദിനം ആചരിക്കാനുമുള്ള പ്രഖ്യാപനം അഭിമാനത്തോടെയാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അടിയന്തരാവശ്യങ്ങളില്‍ എമര്‍ജന്‍സി സര്‍വീസുകളിലുള്ള സ്ത്രീകളും പുരുഷന്മാരും നമുക്കൊപ്പം ഓടിയെത്താറുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇവരുടെ ത്യാഗത്തോടും ധൈര്യത്തോടും നാം കടപ്പെട്ടവരാണ്.

ഈ പ്രത്യേക ദിനത്തില്‍ ഇവര്‍ നല്കുന്ന അതുല്യമായ സേവനത്തെ നാം ആദരിക്കേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9ന് മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ദിനാചരണത്തിന് ആരംഭമാകും. സെപ്റ്റംബര്‍ 7ന് മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ നടക്കുന്ന താങ്ക്സ് ഗിവിങ് സര്‍വീസില്‍ പോലീസ്, ഫയര്‍, 999 ജീവനക്കാര്‍ എന്നിവരും മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പോലീസിംഗ് ആന്‍ഡ് ഫയര്‍ സര്‍വീസ് ആയ നിക്ക് ഹെര്‍ഡും പങ്കെടുക്കും.
ഗവണ്മെന്റിന്റെ ഹെല്‍പ്പ് ടു ബൈ ഹൗസിംഗ് സ്കീം റദ്ദാക്കിയേക്കുമെന്ന് സൂചന. വീടുകളുടെ വില വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായും വന്‍കിടക്കാര്‍ക്ക് മാത്രം ഗുണകരമാകുന്നതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ പദ്ധതി എടുത്തുകളയാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ സഹായം ആവശ്യമായവരെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ പദ്ധതി അവതരിപ്പിക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള പദ്ധതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടായിരിക്കും പുതിയ പദ്ധതി തയ്യാറാക്കുക. ഹെല്‍പ്പ് ടു ബൈ സ്കീമില്‍ ഉള്‍പ്പെടുത്തിയ വീടുകളില്‍ അഞ്ചിലൊന്ന് എണ്ണവും അവയുടെ മോടികൂട്ടാനായിരുന്നു ഉപയോഗിച്ചതെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന സര്‍വേ വ്യക്തമാക്കിയിരുന്നു.

2021ലായിരുന്നു ഹെല്‍പ്പ് ടു ബൈ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ അതിനു ശേഷവും ഇതിന്മേലുള്ള ഫണ്ടിംഗ് തുടരണമെന്ന് ഡെവലപ്പര്‍മാരും മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാരും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നത്. എന്തായാലും പദ്ധതി താല്ക്കാലികാടിസ്ഥാനത്തില് നീട്ടിയേക്കുമെന്ന സൂചനയുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായാരിക്കും ഇത് നടപ്പിലാക്കുകയെന്നാണ് വിവരം. പദ്ധതിയുടെ കാലാവധി താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചാലും അത് 2022 തെരഞ്ഞെടുപ്പിനു ശേഷവും നിലനില്ക്കും.

ഹെല്‍പ്പ് ടു ബൈ പദ്ധതിയിലുള്ള പര്‍ച്ചേസുകളില്‍ ഭൂരിപക്ഷവും നടന്നിരിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കീഴിലുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളിലാണെന്നും ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു. അതായത് ഈ പദ്ധതി എടുത്തു കളഞ്ഞാല്‍ അത് ടോറികള്‍ക്ക് നഷ്ടമായിരിക്കും സൃഷ്ടിക്കുക. 2013ല്‍ അവതരിപ്പിച്ചതിനു ശേഷം ഈ പദ്ധതി നേട്ടമുണ്ടാക്കിയോ എന്ന കാര്യത്തിലുള്ള അവലോകന റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ വരാനിരിക്കുകയുമാണ്.
റിയാദ്: സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന് പിന്നാലെ ഖത്തറിനെ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റാനുള്ള നീക്കവുമായി സൗദി അറേബ്യ. സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കൂടി വലിയ കനാല്‍ നിര്‍മ്മിക്കാനാണ് സൗദി ഭരണകൂടം പദ്ധതിയിടുന്നത്. കിരീടാവകാശി മുഹമ്മദ് സല്‍മാന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സയിദ് അല്‍-ഖഹ്താനി ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം സൗദിയുടെ പുതിയ നീക്കത്തോട് പ്രതികരിക്കാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. സല്‍വ ഐലന്റ് എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.

സല്‍വ ഐലന്റ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും. ചരിത്രപരമായ നീക്കം സൗദിയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റാന്‍ കാരണമാകുമെന്നും സയിദ് അല്‍-ഖഹ്താനി പറഞ്ഞു. ഏതാണ്ട് 580 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതി നടത്തിപ്പിനായി 5 കമ്പനികള്‍ ഇതിനോടകം കരാര്‍ സമര്‍പ്പിച്ചതായിട്ടാണ് വിവരം. കനാല്‍ നിര്‍മ്മാണത്തില്‍ വിദഗ്ദ്ധരായ ഈ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പക്ഷേ അധികൃതര്‍ തയ്യാറായിട്ടില്ല. 60 മൈല്‍ നീളവും 200 മീറ്റര്‍ വീതിയും കനാലിനുണ്ടാവും. ഇതോടെ ഖത്തര്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാവും. കനാലിനോട് അനുബന്ധിച്ച് ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള പ്ലാന്റും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ അവസാനം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ‘മക്ക’ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് ഖത്തറും സൗദിയുമായുള്ള നയതന്ത്രബന്ധം വഷളാകുന്നത്. ഖത്തര്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി ആരോപിച്ച സൗദി സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തി. സൗദിക്ക് പിന്നാലെ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഖത്തറിനെതിരെ തിരിഞ്ഞു. ഖത്തറുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തറില്‍ നിന്നുള്ള വ്യാപാരികളെയും ജോലിക്കാരെയും സൗദി തിരിച്ചയക്കുകയും ചെയ്തിരുന്നു.
ജോജി തോമസ്
ഒരമ്മയുടെ സ്നേഹവും കരുതലും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ നേതൃത്വത്തില്‍ നിന്ന് ഓരോ മലയാളിക്കും അനുഭവപ്പെടേണ്ട സാഹചര്യത്തില്‍ എങ്ങും സംശയത്തിന്റെയും അസംതൃപ്തിയുടെയും വികാരമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ നെഞ്ചുറപ്പോടെ നേരിടാന്‍ മലയാളികള്‍ക്കായെങ്കിലും അതിനു ശേഷമുണ്ടായ പല വിവാദങ്ങളും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണെങ്കിലും കേരളം നേരിട്ട വെള്ളപ്പൊക്കക്കെടുതിക്കു ശേഷം കേന്ദ്ര ഗവണ്മെന്റ് കേരളത്തോട് നീതികേട് കാണിച്ചു എന്നതാണ് പൊതുവികാരം. കേന്ദ്രഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള സാമ്പത്തിക പിന്തുണയുടെ കാര്യത്തിലും വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമെല്ലാം ഒരമ്മയുടെ സ്നേഹത്തിലുപരിയായി ചിറ്റമ്മനയമാണ് പ്രളയാനന്തര കേരളത്തിലെ ജനത കണ്ടത്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പ്രകൃതിക്ഷോഭത്തെ നേരിട്ടപ്പോള്‍ കിട്ടിയ പരിഗണനയല്ല കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ചത്.

സാമ്പത്തികവും രാഷ്ട്രീയവും ഭാഷാപരവുമായ അവഗണനയെക്കുറിച്ച് വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തുള്ള ജനതയുടെ പരാതിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തോളം പഴക്കമുണ്ട്. പലപ്പോഴും ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍ചേരിയിലുള്ള പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയത് ഈ പരാതിക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുമായുള്ള ഈ വിയോജിപ്പ് കാരണം 356-ാം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന ഗവണ്മെന്റുകളില് കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായികരുന്നു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് ഉപയോഗിച്ച് ഒരു സംസ്ഥാന ഗവണ്മെന്റിനെ പിരിച്ചുവിടുന്നതുതന്നെ 1959 ജൂലൈ 31ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനെ ആയിരുന്നു. കേരളത്തിന് എക്കാലവും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം അര്‍ഹിക്കുന്നതില്‍ കുറവായിരുന്നു. രണ്ടാം യുപിഎ മന്ത്രിസഭ മാത്രമാണ് ഇതിന് ഒരു അപവാദം. 1990കള്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയെ ലഭിക്കുന്നത് വലിയ സംഭവമായി കരുതിയിരുന്നു.

സാമ്പത്തികവും ഭാഷാപരവുമായ വിവേചനം ഇതിലും ഉപരിയാണ്. ഹിന്ദിയിതര ഭാഷകളോടും ദക്ഷിണേന്ത്യന്‍ ഭാഷകളോടും പരമ്പരാഗതമായി തുടരുന്ന ഈ വിവേചനം ഇന്നും തുടരുന്നു. കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഖജനാവിലേക്ക് നല്‍കുന്നത് വളരെ വലുതും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും ആണെങ്കിലും പദ്ധതി വിഹിതം നിശ്ചയിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തുമ്പോഴും കേരളത്തിന് ഈ പരിഗണന ലഭിക്കാറില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രം വരുന്ന കേരളീയരാണ് നാണ്യവിഭവങ്ങളുടെ കയറ്റുമതിയിലൂടെയും വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് മൂലധന നിക്ഷേപത്തിന്റെ ഒരൊഴുക്കുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഉണ്ടാകുന്നതായി കാണാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളിലെ മലയാളികളുടെ നിക്ഷേപത്തിന്റെ വളരെക്കുറഞ്ഞ അനുപാതമേ കേരളത്തില്‍ വായ്പയായി വിതരണം ചെയ്യപ്പെടുന്നുള്ളു. സംസ്ഥാന വികസനത്തിനാവശ്യമായ പദ്ധതികള്‍ക്കായി ഡല്‍ഹിയിലെ മേലാളന്മാരുടെ മുന്നില്‍ കാത്തു നില്ക്കുക മാത്രമല്ല, പലപ്പോഴും കേരളത്തിന് അനുവദിച്ച പദ്ധതികളും സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിമാറിപ്പോയ ചരിത്രവുമുണ്ട്. ദക്ഷിണേന്ത്യക്കാരുടെ പ്രധാന ആഹാരമായ അരിയോടു പോലുമുണ്ട് ഈ വിവേചനം. ഗോതമ്പിന് എന്നും കൂടിയ സംഭരണ വില ലഭിക്കുകയും കൂടിയ തോതില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. റെയില്‍വേയുടെ കാര്യത്തിലും കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകളിലുമെല്ലാം ഈ വിവേചനമുണ്ട്. ഗള്‍ഫിനോട് കൂടുതല്‍ അടുത്തു കിടക്കുന്നത് കേരളമാണ്. പക്ഷേ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ നല്‍കേണ്ടി വരുന്നത് മലയാളിയുടെ പോക്കറ്റടിക്കുന്നതിന് ഉദാഹരണമാണ്.

നമ്മള് മലയാളികള്‍ പൊതുവേ മദ്രാസികള്‍ എന്നാണ് നോര്‍ത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ മറ്റ് മദ്രാസികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിന് ലഭിക്കാറില്ല. ആനുകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ഈ അവഗണനയും പ്രതികാര മേേനാഭാവവും കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു തലത്തിലും സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളമെന്ന തിരിച്ചറിവാണ് പ്രതികാരബുദ്ധിയോടെയുള്ള ഈ അവഗണനയുടെ പ്രധാന കാരണം. പ്രകൃതിക്ഷോഭത്തില്‍പ്പെട്ട കേരളത്തോടുള്ള കേന്ദ്ര സമീപനം വിവേചനം അതിന്റെ പാരമ്യത്തിലെത്തിയതിന്റെ തെളിവാണ്. കേന്ദ്ര സംസ്ഥാന ബന്ധം പലപ്പോഴും കൊള്ളപ്പലിശക്കാരനും കടക്കാരനും തമ്മിലുള്ളതായി മാറി. അല്ലെങ്കില്‍ ദുരിതാശ്വാസമായി അനുവദിച്ച പരിമിതമായ സാമ്പത്തിക സഹായത്തില്‍ നിന്ന് അരിമേടിച്ച് തുക കുറയ്ക്കാന്‍ മുതിരില്ലായിരുന്നു.

പ്രളയ ദുരിതത്തില്‍പ്പെട്ട് നാല്പതിനായിരം കോടിയോളം നഷ്ടം സംഭവിച്ച കേരളത്തിന് ഒരു റാഫേല്‍ യുദ്ധവിമാനത്തിന് നല്കിയ തുകയെങ്കിലും സഹായമായി നല്‍കാമായിരുന്നു. അംബാനിക്കോ അദാനിക്കോ ആണ് ഇങ്ങനെയൊരു ദുരിതം സംഭവിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇതിലേറെ നോവുമായിരുന്നു. സാമ്പത്തിക സഹായത്തേക്കാള്‍ ഉപരി കേരള ജനതയോടുള്ള കരുതലും സ്നേഹവും തെളിയിക്കപ്പെടേണ്ട അവസരമായിരുന്നു പ്രളയദുരിതം. കാരണം ഇന്ത്യയുടെ പുരോഗതിക്ക് മലയാളി നല്കിയ സംഭാവനകള്‍ വലുതാണ്. കേരളത്തിനുള്ള പദ്ധതി വിഹിതം കുറയാന്‍ കണ്ടെത്തുന്ന ന്യായീകരണം മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരമാണ്. പക്ഷേ കേരളം ഇന്ന് ആര്‍ജ്ജിച്ച ഉയര്‍ന്ന ജീവിതനിലവാരം മലയാളിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി വിയര്‍പ്പൊഴുക്കിയും വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതില്‍ നിന്നും മലയാളി നേടിയെടുത്തതാണ് ഇപ്പോഴത്തെ പുരോഗതി. ദുരിത സമയത്ത് കേന്ദ്രത്തിലെ ദാദാമാര്‍ സഹായത്തിനെത്തിയില്ലെങ്കിലും മലയാളികള്‍ ഒരു പുതിയ കേരളം ഇതിലും മനോഹരമായി പടുത്തുയര്‍ത്തും. കാരണം മലയാളികള്‍ എന്നും അദ്ധ്വാനിക്കാന്‍ മനസുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാണ്. അതുകൊണ്ടാണ് പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനതയ്ക്കും കേരളം ഗള്‍ഫ് ആയത്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
അധ്യായം 29
സി. എം.സി യിലെ നീതിയും അനീതിയും
നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസു നിറയെ ഭാരമായിരുന്നു.ആശങ്ക മുഴുവന്‍ മാതാപിതാക്കളുടെ സമീപനം എന്തായിരിക്കും എന്നായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വീട്ടുകാരില്‍ നിന്നും യാതൊരു വിദ്വേഷമോ പ്രകോപനമോ ഉണ്ടായില്ല. എല്ലാ ഭാരവും മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഓമനയുടെ മാതാപിതാക്കള്‍ കേട്ട കഥകള്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നിശേഷം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. എനിക്ക് ഒരിക്കല്‍ കൂടി എന്റെ ജന്മനാടിന്റെ മനോഹാരിതയും, പ്രിയപ്പെട്ട കൂട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ഓമന എന്റെ ഭാര്യയായി വന്നതിനു ശേഷം എന്നിലെ കോപവും വാശിയും കുറെ കുറഞ്ഞു. ജീവിതത്തെ കുറച്ചു കൂടി സ്നേഹിക്കാന്‍ കഴിഞ്ഞു. സ്നേഹവും ദൈവഭയവുമുള്ള സ്ത്രീകളെങ്കില്‍ ഒരു സന്തുഷ്ട കുടുംബത്തിന്റെ തണലുണ്ടായിരിക്കും. ഭര്‍ത്താവ് കുടുംബത്തിന്റെ കിരീടമെങ്കില്‍ ഭാര്യ കുടുംബത്തിനു വെളിച്ചമാണ്. ദൈവം പണിയുന്ന ഭവനം എന്നും നിലനില്‍ക്കുമെന്നും പണക്കൊഴുപ്പിന്റെ,സൗന്ദര്യത്തിന്റെ പൂമെത്തകളുടെ ഭവനത്തിന് ഒരു സന്തുഷ്ട കുടുംബം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പെങ്ങളുടെ മകള്‍ ജോളി ഒപ്പമുള്ളതു മൂലം എന്നോട് കൂടുതല്‍ സംസാരിക്കാതെ അവളുമായിട്ടാണ് ചങ്ങാത്തം. എന്തൊക്കെയോ പറഞ്ഞവര്‍ ചിരിക്കുന്നുണ്ട്.
സ്റ്റേഷനുളളിലും ട്രെയിനിലും യാചകരെ ധാരാളമായി കണ്ടു. ഇവര്‍ക്കായി ഒരു പണക്കിഴി കരുതണമെന്നു തോന്നി. ഒടുവില്‍ ഞാനവരെ ശ്രദ്ധിക്കതെയായി. ഈ പാവങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ അല്ലാതെ വഴിയാത്രക്കാരല്ലല്ലോ. പാവങ്ങളോടു കരുണയില്ലാത്ത ഭരണകൂടങ്ങള്‍. ജോളി ഒരു സ്വപ്നത്തിലെന്നപോലെ പുറത്തെ കാഴ്ച്ചകള്‍ കണ്ടും ഓമന വായനയിലും മുഴുകിയിരുന്നു. ഞാന്‍ രണ്ടു രാത്രിയിലും ശരിക്ക് ഉറങ്ങിയില്ല. കാരണം ട്രെയിനില്‍ യാത്രക്കാര്‍ മാത്രമല്ല അജ്ഞാതരായി വരുന്ന കളളന്മാരുമുണ്ടായിരുന്നു. അതിനാല്‍ കണ്ണടച്ചൊന്നുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കൊപ്പമുളളവര്‍ സുഖമായുറങ്ങി. ഉറക്കമില്ലായ്മ കാരണം കണ്പോളകള്ക്ക് ക്ഷീണമുണ്ടായിരുന്നു. ഞങ്ങള്‍ ലുധിയാനയില്‍ എത്തിച്ചേര്‍ന്നു.
അടുത്ത ദിവസം തന്നെ ജോളി ജോലി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ജോലിയുളള ചിലര്‍ക്ക് വല്ലാത്തൊരു മനോവിഷമമുണ്ടായി. അവരൊക്കെ ഇതിനു മുന്‍പെങ്ങോ അവരുടെ ഏതോ ബന്ധുക്കള്‍ക്ക് ജോലിക്ക് പലവട്ടം അപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാല്‍ അവര്‍ക്ക് വിജയ് ഉമ്മനോട് നീരസ്സമുണ്ടത്രെ. പര്‍ചേസ് വകുപ്പിലെ നടേശന് രഹസ്യഭാവത്തില്‍ എന്നോടിതു പറഞ്ഞപ്പോള്‍ ഞാന്‍ മറുപടി കൊടുത്തത്, അത് വിജയ് ഉമ്മന്റെ കുറ്റമല്ല നടേശാ അങ്ങേര് ആരുടേയും സ്വാധീനത്തിനു വഴങ്ങുന്ന ആളല്ലെന്നെല്ലാവര്‍ക്കുമറിയാം. ഒന്നുകില്‍ ശുപാര്‍ശയുമായി ചെന്നു കാണും, അല്ലെങ്കില്‍ വന്ന വ്യക്തി ആ ഇന്റര്‍വ്യൂവില്‍ തോറ്റു കാണും.
മലയാളിയല്ലേ വായില്‍ തേനും അകത്തല്പം വിഷവും കാണും. നടേശനെ ഉദ്ദേശിച്ചാണ് ഞാനതു പറഞ്ഞത്. നടേശന് യാത്ര പറഞ്ഞുപോയപ്പോള്‍ തോന്നിയതും ഇത്രയും പറഞ്ഞില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരികയില്ലായിരിക്കും. ഇതിനല്ലേ പരദൂഷണം എന്നൊക്കെ പറയുന്നത്. എന്നെ വലിയ ഇഷ്ടമാണ് എന്നിട്ടും ഇതല്പം തന്നിട്ടു പോകാമെന്നു കരുതിക്കാണും. മറ്റുളള സ്ഥലങ്ങളില്‍ കണ്ടത് മലയാളികള്‍ പരസ്പരം സഹായിക്കുന്നതാണ്. എവിടെയായാലും വഷളന്മാര്ക്ക് വളരാന്‍ വളമൊന്നും വേണ്ടട്ടോ.
ഒരു ഞായറാഴച്ച രാവിലെ സി. എം. സി യുടെ ഉദ്യാനങ്ങളും കൃഷിസ്ഥലങ്ങളും കോണ്ട്രാക്റ്റ് ലഭിച്ച പഞ്ചാബി ക്രിസ്ത്യന്‍ റോബര്‍ട്ടാ എന്റെയടുക്കല്‍ നീലിഗ എന്നു വിളിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ മൂന്നു നാലു കിലോ ഭാരമുളള ഇറച്ചിയുമായി വന്നിട്ടു പറഞ്ഞു, ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയിരുന്നു. നീലിഗ എന്ന മൃഗത്തിന്റെ ഇറച്ചിയാണ് എല്ലാ ഇറച്ചികളില്‍ വച്ചും ഔഷധഗുണമുളളത്. ഞാന്‍ ആ മൃഗത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ഒരു കാട്ടുപോത്തിനേക്കാള്‍ വലിപ്പമുണ്ട്. അതിന്റെ നിറം കറുപ്പും ചുവപ്പുമാണ്. വല്ലപ്പോഴൊക്കെ കാട്ടില്‍ ഇതിനെ വെടിവെച്ചിടാന്‍ ഞങ്ങള്‍ പോകാറുണ്ട്.
എത്ര രൂപയെന്നു ചോദിച്ചപ്പോള്‍, ഇതു സാബിനു എന്റെ വകയായി തരാന്‍ കൊണ്ടു വന്നതാണ് കാശൊന്നും വേണ്ട എന്നു പറഞ്ഞു. പുതുതായി ലഭിച്ച കോണ്‍ട്രാക്റ്റിനുളള ഒരു സമ്മാനം. ഇനിയും പോകുമ്പോഴും കൊണ്ടു വരാം. പുതിയ കരാര്‍ ഒപ്പിട്ട് പലരും പോയിട്ടുണ്ട്. അതിനൊരു സമ്മാനം ഇവിടുത്തെ രീതിയാണോ എന്ന് തോന്നി.ഇതിനു മുമ്പ് ഒരാള്‍ സൈക്കിള്‍ തന്നു. മറ്റൊരാള്‍ എന്താവശ്യപ്പെട്ടാലും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഈ സമ്മാനമാണോ അധികാരത്തിലുളളവര്‍ കൈക്കൂലിയായി വാങ്ങുന്നതെന്നു തോന്നിയ നിമിഷങ്ങള്‍. സന്തോഷത്തോടെ മുന്നില്‍ നിന്ന റോബര്‍ട്ടിനോടു പറഞ്ഞു, ഇനിയും കാശുവാങ്ങാത്ത സമ്മാനം കൊണ്ടുവന്ന് എന്നെ സഹായിക്കരുത്. ഇതു സ്വീകരിക്കുന്നു. അതിന് ഒത്തിരി നന്ദി. മാസങ്ങള്‍ കഴിഞ്ഞും റോബര്‍ട്ട് ഈ ഇറച്ചി കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കുന്ന കാശു വാങ്ങി അയാള്‍ മടങ്ങും. എനിക്ക് തോന്നിയത് ഇതും ഇയാളുടെ കച്ചവടമായിരിക്കുമെന്നാണ്. ഓമനയുടെ പരാതി മറ്റൊന്നാണ്, എത്ര കഴുകിയാലും രക്തമില്ലാതാകുന്നില്ല. പത്തു വട്ടം കഴുകിയാലും രക്തമുണ്ട്. ഇങ്ങനെയും മൃഗങ്ങളുണ്ടോ?.
മഞ്ഞുകാലം തുടങ്ങി. അസ്സോസ്സിയേഷന്റെ പല പരിപാടികളില്‍ നിന്ന് മാത്രമല്ല ട്രഷറര്‍ ചുമതലയില്‍ നിന്ന് മാറി എഴുത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ജോളിയും നോവല്‍ പകര്‍ത്തിയെഴുതുന്നതില്‍ എന്നെ സഹായിച്ചു. ഗവേണിംഗ് ബോഡി മീറ്റിംഗ് തുടങ്ങാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതോടെ ജോലി ഭാരമേറി. മെഡിക്കല്‍ സൂപ്രണ്ടിന്റെ ഒഫീസിലെ സെക്രട്ടറി ലാസറാണ് എന്റെ സഹായിയായി വരുന്നത്. ഞാന്‍ അവധിക്ക് പോവുമ്പോഴൊക്കെ ലാസറാണ് എന്റെ ജോലികള്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ മലയാളി സമാജത്തിന്റെ ഓണപ്പരിപാടിയില്‍ ഒരു പ്രസംഗകനായി എന്നെയവര്‍ ക്ഷണിച്ചു. അതു ശനിയാഴ്ചയായതിനാല്‍ വെളളിയാഴ്ച്ച വൈകിട്ട് ലുധിയാനയില്‍ നിന്നു ബസ്സിനു ഡല്‍ഹിയിലെത്തി രാമേട്ടനോടൊപ്പം താമസ്സിച്ചിട്ട് ഞായറാഴ്ച്ച അവിടുന്ന് തിരിച്ചു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ രാമേട്ടനടുത്തുളള പലരും ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയും അവിടെയും കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ അഭിമാനപൂര്‍വ്വമാണ് ഞാന്‍ കണ്ടത്. ഡല്‍ഹി എന്റെ മനസില്‍ തങ്ങിനിന്ന ഒരു വികാരമായിരുന്നു. ഗവേണിംഗ് ബോഡിമീറ്റിംഗ് കഴിഞ്ഞതോടെ ജി. എസ് അവധിക്കു പോയി. അദ്ദേഹം മടങ്ങി വന്നിട്ട് വേണം എനിക്കും അവധിക്ക് പോകാന്‍. എല്ലാ ആഴ്ച്ചകളായിട്ടും നടന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രി മീറ്റിംഗുകള്‍ക്ക് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ട്രഷറര്‍ ചുക്കാന്‍ പിടിക്കും. അതിന്റെയെല്ലാം മിനിറ്റ്സ് തയാറാക്കി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജി. എസ് ഉളളപ്പോള്‍ എനിക്ക് കൂടുതല്‍ സഹായകരമായിരുന്നു. അദ്ദേഹമില്ലാത്തതിന്റെ ക്ഷീണം ഞാനിപ്പോള്‍ മനസിലാക്കി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതും അകത്തേക്ക് വരുന്നതുമായ സാധനങ്ങളും ഗേറ്റിലുളള സെക്യൂരിറ്റി പരിശോധിച്ച് ഗേറ്റ് പാസ്സില്‍ അതെഴുതി വിടാറുണ്ട്. സെക്യൂരിറ്റിയിലുളളത് പഞ്ചാബികളാണ്. ദൈനം ദിനം നടക്കുന്ന എല്ലാ പാസുകളും ജി. എസിന്റെ ഓഫീസിലാണ് എത്തിക്കുന്നത്. ഞാന്‍ ചെക്ക് ചെയ്ത് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജി. എസിനെ അറിയിക്കും. നിത്യവും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ജോലിക്കു പോകുന്നവരെ ഞാന്‍ സംശയിച്ചിരുന്നില്ല. അതിനാല്‍ ഗേറ്റു പാസുകള്‍ ഞാനധികം സൂഷ്മമായി പരിശോധിക്കാറില്ല. ജി. എസ് അവധിക്കു പോയപ്പോഴാണ് ഞാനതില്‍ ശ്രദ്ധിച്ചത്. ജി. എസിന്റെ ഇല്ലായ്മയില്‍ എന്തെങ്കിലും അതിക്രമം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ ഉത്തരം പറയണം.
ചില ഗേറ്റ് പാസ്സുകള്‍ പരിശോധിച്ചപ്പോള്‍ സ്റ്റോറില്‍ നിന്നും വിലപിടിപ്പുളള കസേര, മേശ, ഫ്രിഡ്ജ് തുടങ്ങിയ ധാരാളം സാധനങ്ങള്‍ പുറത്തേക്കു പോയിട്ടുണ്ട്. എന്റെ സാമാന്യ ബുദ്ധിയില്‍ അതുള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്റെ മുന്നില്‍ ഇതാവശ്യപ്പെട്ടുളള ഒരു അപേക്ഷയും കണ്ടതായി അറിവില്ല. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സര്‍ദാരുമായി ഈ വിഷയം സംസാരിച്ചു. അയാള്‍ എന്റെ മുന്നില്‍ കൈമലര്‍ത്തി കാണിച്ചിട്ടു പറഞ്ഞു.സ്റ്റോര്‍ സൂപ്പര്‍വൈസര്‍ക്കും അധികാരമുളളതു കൊണ്ടല്ലേ സാധനങ്ങള്‍ പുറത്തേക്കു വിടുന്നത്. ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഇതൊക്കെ എങ്ങോട്ടു പോയി എന്ന് അയാള്‍ക്ക് അറിയില്ല. അതൊരു കൊളളയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിജയ് ഉമ്മന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും അറിയണം ഇതെങ്ങോട്ടു പോയി എന്ന്. ഡോ.ബാബു പോളിന്റെ മുന്നില്‍ കാര്യം പറയുക. അതു വരെ ഇതു മറ്റാരുമറിയേണ്ട.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ നിശബ്ദനായി ബാബു പോളിന്റെ വരവും കാത്തിരുന്നു.അതില്‍നിന്നും ഞാന്‍ മനസിലാക്കിയത് സ്റ്റോര്‍ സൂപ്പര്‍വൈസറായ അബ്രഹാമിനെ അന്ധമായി വിശ്വസിച്ചു. മലയാളികള്‍ കളളത്തിനും ചതിക്കും കൂട്ടു നില്‍ക്കുന്നവരല്ല. അതാണ് എന്റെ അനുഭവം. എന്റെ മുന്നില്‍ സ്നേഹബഹുമാനത്തോടെ ചിരിച്ചു കളിച്ചു നടന്നവര്‍ സ്വന്തം തൊഴിലില്‍ കളളം കാട്ടുമെന്നോ. ഒരു കളളന്റെ മൂടുപടമണിഞ്ഞ് ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമോ എന്നുളളതായിരുന്നു. ഈ കാര്യത്തല്‍ ഒരു ദയയോ, കരുണയോ ഈ മനുഷ്യന് കൊടുക്കാന്‍ പാടില്ല. വിശ്വാസ വഞ്ചനയാണ് കാട്ടിയത്. ധാരാളം ഇതുപോലെ കടത്തിക്കാണും.അതിന് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആഗ്രഹത്തോടെ ജി. എസ് വന്നപ്പോള്‍ ഇതവതരിപ്പിച്ചു. അബ്രഹാമിനെ വിളിപ്പിച്ചു. അവര്‍ അകത്തെ മുറിയില്‍ അരമണിക്കൂറോളം നിശബ്ദമായി സംസാരിച്ചു. സൂപ്പര്‍വൈസര്‍ എന്നെ രൂക്ഷമായി നോക്കിയിട്ടു മടങ്ങിപ്പോയി. ജി. എസ് ഫാര്‍മസിയിലേക്ക് പോകാനിറങ്ങുമ്പോള്‍ എന്നോടു പറഞ്ഞു .ഇതു ഞാന്‍ ഡീല്‍ ചെയ്തോളാം. ആ മുഖത്ത് ഗൂഢമായ ഒരു മന്ദഹാസം ഞാന്‍ കണ്ടു. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ ജി. എസിനെ ഞാന്‍ നിശബ്ദം നോക്കിയിരുന്നു. തെറ്റു ചെയ്തവനെ ന്യായികരിച്ചാണോ വിട്ടത്, അതോ ഇതില്‍ പങ്കാളിയാകാനുളള ശ്രമമോ?.
ആഴ്ചകള്‍ മാസങ്ങളായി മാറി എന്റെ പരാതിയില്‍ ഒരനക്കവുമില്ല. ജി. എസിനോടു ചോദിച്ചു ഒട്ടും താല്പര്യമില്ലാതെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്നേഹനിധിയായവന്റെ രഹസ്യം പരസ്യമാക്കാന്‍ താല്പര്യമില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്നോടു തന്നേ വെറുപ്പു തോന്നി. ഒരു കുറ്റവാളിയെ രക്ഷിക്കന്‍ ഇദ്ദേഹമെന്തിനു ശ്രമിക്കണം. മലയാളി ആയതു കൊണ്ടോ, സ്വന്തം ജാതി ആയതു കൊണ്ടോ, അതോ തന്റെ വകുപ്പുകളില്‍ ഇങ്ങനെയുളള അനീതികള്‍ നടക്കുന്നത് മറ്റുളളവര്‍ അറിയുമോ എന്ന ഭീതിയോ. അതിനേക്കാള്‍ ഞാന്‍ പ്രകോപിതനായത് ഞാന്‍ കൊടുത്ത പരാതിയില്‍ എന്നെ എഴുതി തളളിയതാണ്. അങ്ങനെയെങ്കില്‍ ഈ ജോലി ഇവിടെ തുടരുന്നതില്‍ എന്തര്‍ത്ഥം. ഇവര്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഞാനതു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.
ജി. എസ് ഫാര്‍മസിയില്‍ ഡോക്ടറേറ്റുളളയാളാണ്. വിവിധ വകുപ്പുകളുടെ പരമാധികാരിയുമാണ്. അതുകൊണ്ട് അനീതി ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ എനിക്കാവില്ല. നിത്യവും നടത്തുന്ന പ്രാര്‍ത്ഥനയുടെ പരിശുദ്ധിയെ വരെ അശുദ്ധമാക്കിയില്ലെ. എന്നെ കാണുമ്പോഴൊക്കെ സ്റ്റോര്‍ സൂപ്പര്‍വൈസര്‍ ഗൗരവം നടിച്ചു. ജി. എസ് ഈ വിഷയം മാന്യമായും സത്യമായും അന്വേഷിച്ചില്ലെങ്കില്‍ ഞാനത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക തന്നെ ചെയ്യും. ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമില്ല.
ജീവിതകാലം മുഴുവന്‍ ഈ ജോലി ചെയ്യാമെന്ന് ഞാനാരുമായും കരാര്‍ ചെയ്തിട്ടുമില്ല. ഞാനിതു വെറുതെ ആരോപിച്ച ഒരു കാര്യമല്ല. ഒരു ഭരണാധികാരി എന്നനില്ക്ക് ഒരന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ. കുറ്റം ചെയ്തവന് സന്തോഷത്തോടെ ആ കസേരയിലിരിക്കുന്നു. ഇിതിനെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ല. ജി. എസിന്റെ സ്വാധീനവും അധികാരവും കണ്ടാണവന്‍ ഈ കളളവും വിശ്വാസവഞ്ചനയും നടത്തുന്നതെന്ന് ഞാന്‍ മനസിലാക്കി. ഞാനീവിഷയം എന്നെ ഏറെ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ സൂപ്രണ്ടായ ഈ. ആര്. ചന്ദറിന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്തുകൊണ്ട് ജി. എസ് നടപടി എടുക്കുന്നില്ല. ഇതില്‍ നിന്നു വഴുതി മാറുന്നു. ഈ സ്ഥാപനത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അഡ്മിന് കമ്മിറ്റി മുമ്പാകെ പരാതി കൊടുക്കണം. അഡ്മിന് കമ്മിറ്റി മുമ്പാകെ ജി. എസ് വിചാരണ നേരിടുമെന്ന് എനിക്കറിയാമായിരുന്നു. അതേ ആഴ്ച്ച തന്നെ മൂന്നു ദിവസത്തേ അവധിയെടുത്ത് ഞാന്‍ ഡല്‍ഹിക്ക് പോയി.
എന്റെ പരാതി ജി. എസിന്റെ ആത്മാഭിമാനത്തിന് അപമാനമായി മാറിയാല്‍ പിന്നീട് ഞാനിവിടെ തുടരുന്നതും ഒട്ടും ശുഭകരമല്ല. അനീതിക്ക് കൂട്ടുനിന്നു കൊണ്ട് അവിടെ തുടരുന്നതിന് എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് എനിക്കറിയാം. എന്റെ തീരുമാനങ്ങള്‍ ഞാന്‍ ഓമനയുമായി പങ്കുവച്ചു. ഡല്‍ഹിക്കു പോകാന്‍ അവള്‍ക്കു താത്പര്യമായിരുന്നു. ഡല്‍ഹിയില്‍ ചെന്ന് ആദ്യം പോയത് ഓള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. ഓമനയ്ക്കു വേണ്ടി അവിടെ ആപ്ളിക്കേഷന്‍ കൊടുത്തു. അതിനു ശേഷം ഹോട്ടല്‍ ഒബ്റോയിയുടെ ഉടമസ്ഥന് എം. എസ്. ഒബ്റോയിയുടെ കൊച്ചുമകന് രാജീവ് ഖന്നയെ കാണാനാണ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്ക്കുന്ന കാറോട്ടക്കാരനാണ്. ഹിമാലയന്‍ കാര്‍ റാലി, കെനിയന്‍ കാര്‍ റാലി അങ്ങനെ കാര്‍ റാലികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പല കാറോട്ട മത്സരങ്ങളില്ല വിജയം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറോട്ട മത്സരം ഞാന്‍ പത്രത്തില്‍ ജോലിയുളളപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്കൊരു ജോലി വേണമെന്ന് അറിയിച്ചപ്പോള്‍ അതിനദ്ദേഹം ശ്രമിക്കാമെന്ന് ഉറപ്പു നല്കി. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി അഡ്മിന് കമ്മിറ്റിക്ക് പരാതി കൊടുത്തിട്ട് ഞാന്‍ അവധിയില്‍ പ്രവേശിച്ചു.
ലണ്ടന്‍: യു.കെ ഗെയിഡ്ലൈന്‍സുകള്‍ പ്രകാരം കുട്ടികള്‍ വ്യായാമം ചെയ്യുന്നില്ലെന്ന് എന്‍.എച്ച്.എസ് ഹെല്‍ത്ത് സര്‍വ്വേ റിപ്പോര്‍ട്ട്. 20 ശതമാനം പെണ്‍കുട്ടികളും 23 ശതമാനം ആണ്‍കുട്ടികളും മാത്രം വ്യായാമത്തില്‍ കൃത്യത പാലിക്കുന്നത്. മറ്റുള്ളവരുടെ ആരോഗ്യ പരിപാലനത്തില്‍ വലിയ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്കൂളുകള്‍ക്ക് നല്‍കിവരുന്ന സ്പോര്‍ട്സ് ബജറ്റ് തുക നേരത്തെ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. കായികപരമായ കുട്ടികളുടെ ഉന്നമനത്തിന്റെ പ്രധാന്യവും കുറച്ച് കാണിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ആഴ്ച്ചയില്‍ കുട്ടികള്‍ക്ക് ഇതിനായി നല്‍കിവരുന്ന 2 മണിക്കൂര്‍ സമയവും വെട്ടിക്കുറച്ചതില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നതായും ഷാഡോ സ്പോര്‍ട്സ് മിനിസ്റ്റര്‍ റോസേന അലിന് ഖാന് കുറ്റപ്പെടുത്തി.

നാല് ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും മാത്രമാണ് മിനിമം വ്യായാമത്തിനും കളികള്‍ക്കുമായി സമയം ലഭിക്കുന്നുള്ളു. ഇത് അപകടരമായി അവസ്ഥയാണ്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും ഷാഡോ സ്പോര്‍ട്സ് മിനിസ്റ്റര്‍ റോസേന അലിന് ഖാന് പറഞ്ഞു. ഫിസി ഡ്രിങ്കുകളില്‍ നിന്ന് അധിക ലെവി ഈടാക്കാനും അത് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്നും കാണിച്ച് 2017ല്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതി 415 മില്യണ്‍ പൗണ്ടായിരുന്നെങ്കിലും പിന്നീട് അത് 100 മില്യണ്‍ പൗണ്ടാക്കി ചുരുക്കി.

കുട്ടികളുടെ കാര്യത്തില്‍ വ്യായാമങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ട ഒന്നാണ്. ഫണ്ടിംഗിന്റെ കാര്യത്തിലുണ്ടാകുന്ന കുറവ് ഇതിനെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണെന്നും സ്പോര്‍ട്സ് ആന്റ് റിക്രിയേഷന്‍ അലയന്‍സ് പ്രതിനിധി ജെയിംസ് അലന് പ്രതികരിച്ചു. അതേസമയം 100 മില്യണ്‍ പൗണ്ടിന്റെ പദ്ധതി സ്കൂളിന് പുറത്തുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.