വിമാനത്തിനകത്ത് വെച്ച് മദ്യപിക്കുന്നതും ഡ്യൂട്ടി-ഫ്രീ മദ്യം കൊണ്ടുപോകുന്നതും നിരോധിക്കാനൊരുങ്ങി ഈസിജെറ്റ്. വിമാനത്തിനുള്ളില്‍ വെച്ച് മദ്യലഹരിയിലായ യാത്രക്കാരന്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് കമ്പനി പുതിയ നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമീപകാലത്ത് വിമാനത്തില്‍ വെച്ച് മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈസിജെറ്റിന്റെ ബ്രിസ്റ്റോളില്‍ നിന്ന് മഹോണിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ഗുരുതര സെക്യൂരിറ്റി പ്രശ്‌നമാണെന്ന് കമ്പനി ചൂണ്ടി കാണിക്കുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കൗണ്ടറില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ മദ്യപിക്കാനും ആരംഭിച്ചു. പിന്നീട് ബഹളം വെക്കുകയും ജീവനക്കാരോട് തട്ടികയറുകയും ചെയ്യുകയായിരുന്നു.
ഇയാളെ പിന്നീട് സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട കടമ തങ്ങള്‍ക്കുണ്ടെന്ന് ഈസിജെറ്റ് വക്താവ് പറയുന്നു. മദ്യപാനം വിമാനയാത്രകള്‍ക്കിടയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് അതിനാലാണ് നിരോധന നീക്കവുമായി കമ്പനി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 5ന് ബ്രിസ്റ്റോള്‍-മഹോണ്‍ വിമാനത്തില്‍ നടന്ന സംഭവം അതിന് ഉദാഹരണമാണ്, ജീവനക്കാരെ അപമാനിക്കുന്ന വിധത്തില്‍ യാതൊരുവിധ പ്രതികരണങ്ങളും തങ്ങള്‍ അനുവദിക്കില്ലെന്നും വക്താവ് പറയുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളില്‍ മദ്യം വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരികയും ലൈസന്‍സ് അനുവദിക്കുകയുമായിരിക്കും നിരോധനത്തിലേക്കുള്ള ആദ്യപടി. അതിനു ശേഷം ഡ്യൂട്ടി ഫ്രീ മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കുന്നത് മുഴുവനായും നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരികയും ചെയ്യാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ബ്രിസ്‌റ്റോളില്‍ നിന്ന് പ്രാഗിലേക്ക് പുറപ്പെടാനൊരുങ്ങിയ ഒരു വിമാനം റദ്ദാക്കിയതിന് പിന്നിലെയും വില്ലന്‍ മദ്യപാനികളായ യാത്രക്കാരായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കുകയും മദ്യപിക്കുകയും ചെയ്തതോടെ വിമാനം റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഒരു മില്യണ്‍ എന്‍.എച്ച്.എസ് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കാനാണ് പുതിയ തീരുമാനം. 2020 ഓടെ ഇതിന്റെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങും. ശമ്പള വര്‍ദ്ധനവിനെ അനുകൂലിച്ച് ഹെല്‍ത്ത് സര്‍വീസ് യൂണിയനുകള്‍ വോട്ടു ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതിനായി 4.2 ബില്യണ്‍ പൗണ്ട് അധിക തുക കണ്ടെത്തും. ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന ട്രഷറി ഫണ്ടില്‍ ഉണ്ടാകുന്ന വര്‍ദ്ധനവുണ്ടാകുന്നതോടെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്.
എന്‍.എച്ച്.എസ് നഴ്‌സുമാര്‍, പാരമെഡിക്കുകള്‍, പോര്‍ട്ടേഴ്‌സ്, മാനേജേഴ്‌സ്, ഇതര ആംബുലന്‍സ് ട്രസ്റ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായിരിക്കും പ്രധാനമായും വേതന വര്‍ദ്ധനവ് ഉണ്ടാവുക. സമീപകാലത്ത് എന്‍.എച്ച്.എസില്‍ ഉണ്ടായിരിക്കുന്ന ജീവനക്കാരുടെ അപര്യാപ്തതയും ഇതോടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 100,000 ഒഴിവുകളാണ് നിലവില്‍ യു.കെയിലെ ആരോഗ്യ മേഖലയിലുള്ളത്. ജീവനക്കാരുടെ അപര്യാപ്തത രോഗികളുടെ പരിചരണത്തെ സാരമായി ബാധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നഴ്‌സുമാരുടെ ജോലി ഭാരം കുറയ്ക്കാനും ഇത് സഹായകമാവും.
വിവിധ തസ്തികകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് 6.5 ശതമാനം വേതന വര്‍ദ്ധനവായിരിക്കും ലഭിക്കുക. അതേസമയം ജി.എം.പി യൂണിയന്‍ പുതിയ പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നു. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് യൂണിയന്‍ ചൂണ്ടികാണിക്കുന്നു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആന്റ് യൂണിയന്‍ പദ്ധതിയെ സ്വാഗതം ചെയ്തു. എന്‍.എച്ച്.എസിന്റെ പ്രശ്‌നങ്ങളെ ഒരു രാത്രികൊണ്ട് പരിഹരിക്കാനുള്ള കഴിവ് പുതിയ പദ്ധതിക്കില്ല. എന്നാല്‍ വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കാനെങ്കിലും ഇത് ഉപകരിക്കുമെന്ന് ഹെല്‍ത്ത് യൂണിയനുകളുടെ തലവനായ സാറ ഗോര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയുടെ ആനുകൂല്യം ഡോക്ടര്‍മാര്‍ക്ക് ലഭ്യമാവുകയില്ല.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഹൗസ് ഓഫ് ഫ്രേസര്‍ 31 സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുകെയിലെ 59 സ്റ്റോറുകളില്‍ 31 എണ്ണത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 6000 പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. സ്റ്റോറുകളിലെ 2000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകുമ്പോള്‍ ബ്രാന്‍ഡ് ആന്‍ഡ് കണ്‍സഷന്‍ റോളുകളില്‍ 4000 പേരെയും അടച്ചുപൂട്ടല്‍ ബാധിക്കും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ലണ്ടന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് സ്‌റ്റോറും അടച്ചു പൂട്ടുന്നവയില്‍ പെടുന്നു.
ഈ സ്റ്റോര്‍ 2019 ആദ്യം വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഹൗസ് ഓഫ് ഫ്രേസര്‍ അറിയിച്ചു. ബിബിസി അഭിമുഖത്തില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് വില്യംസണാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം വളരെ കഠിനമായിരുന്നെന്നും എന്നാല്‍ ലാഘവ ബുദ്ധിയോടെ എടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ റെസ്‌ക്യൂ പദ്ധതിക്കാി കമ്പനിക്ക് വായ്പ നല്‍കിയവരില്‍ നിന്ന് 75 ശതമാനം അംഗീകാരം ലഭിക്കേണ്ടതുണ്ട്. വായ്പാ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ജൂണ്‍ 22ന് തീരുമാനമെടുക്കും.
ഹാംലീസ് സി.ബാനറിന്റെ ചൈനീസ് ഉടമയ്ക്ക് ഹൗസ് ഓഫ് ഫ്രേസറിന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാമെന്ന് കമ്പനിയുടെ ചൈനീസ് ഉടമ നാന്‍ജിംഗ് സെന്‍ബെസ്റ്റ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതനുസരിച്ച് മാത്രമേ ഈ വില്‍പന നടക്കൂ എന്നാണ് വിവരം.
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് യുകെയില്‍ വിലക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് മോണിറ്ററി വാച്ച്‌ഡോഗായ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 5 മാസത്തേക്ക് വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ 896,100 പിഴ നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഏറ്റവും ഗുരുതരമായ വീഴ്ചകളില്‍ രണ്ടാമത്തേതാണ് കാനറ വരുത്തിയിരിക്കുന്നതെന്നാണ് മോണിറ്ററി ഹാബിറ്റ്‌സ് അതോറിറ്റി വിലയിരുത്തിയത്. 2012നും 2016നുമിടയിലാണ് ഈ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നത്.
വളരെ അപൂര്‍വമായി മാത്രമാണ് എഫ്‌സിഎ ട്രേഡില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്. 2013ലാണ് എഫ്‌സിഎ ബാങ്കിന്റെ ആന്റി മണി ലോന്‍ഡറിംഗ് രീതികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയത്. ബിസിനസ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് 2015ല്‍ ഇക്കാര്യത്തില്‍ എഫ്‌സിഎ ബാങ്കിനെ ശകാരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുകെയിലെ അഡ്മിനിസ്‌ട്രേറ്റീവ് സെന്ററിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ജീവനക്കാരെ നിയമിക്കാറുള്ളത്. ഇങ്ങനെയെത്തിയവര്‍ക്ക് യുകെ, യൂറോപ്യന്‍ യൂണിയന്‍ മണി ലോന്‍ഡറിംഗ് നിയമങ്ങളേക്കുറിച്ച് കാര്യമായ ജ്ഞാനമില്ലെന്നും എഫ്‌സിഎ കണ്ടെത്തിയിരുന്നു.
തങ്ങള്‍ നേടിയ വിദ്യാഭ്യാസ യോഗ്യതയിലൂടെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് ഇക്കണോമിക്‌സ്, മെഡിസിന്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയവരാണെന്ന് റിപ്പോര്‍ട്ട്. പ്രൈവറ്റ് സ്‌കൂള്‍ പഠനം നേടാനായവരെയും സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുകളില്‍ വളര്‍ന്നു വന്നവരെക്കാളും ഇവര്‍ സമ്പാദിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസ, ടാക്‌സേഷന്‍ ഡേറ്റകള്‍ വര്‍ഷങ്ങളോളം വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ശരാശരിയേക്കാളും 20 ശതമാനം അധികം വരുമാനം മെഡിസിന്‍, ഇക്കണോമിക്‌സ് ബിരുദധാരികള്‍ വാങ്ങുണ്ടെന്നാണ് കണ്ടെത്തിയത്.
ബിസിനസ്, കമ്പ്യൂട്ടിംഗ്, ആര്‍ക്കിടെക്ചര്‍ ബിരുദങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് ശരാശരിയില്‍ നിന്നും 10 ശതമാനം അധികം വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് ജോലിയില്‍ പ്രവേശിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ലഭിക്കാന്‍ തുടങ്ങുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഗ്രാജ്വേറ്റുകള്‍ക്ക് ജോലിയ.ില്‍ പ്രവേശിച്ച് 5 വര്‍ഷം പിന്നിടുമ്പോള്‍ ശരാശരി 26,000 മുതല്‍ 30,000 പൗണ്ട് വരെയാണ് വേതനമായി ലഭിക്കുന്നത്. ഈ ശരാശരിയില്‍ നിന്ന് അധികമായി ലഭിക്കുന്ന തുക പ്രതിവര്‍ഷം 10,000 പൗണ്ടിനു മേല്‍ വരും. ഇത് ആയുഷ്‌കാല വരുമാനത്തില്‍ വലിയ വ്യത്യാസമാണ് വരുത്തുകയെന്ന് ഐഎഫ്എസ് പറയുന്നു.
10 ശതമാനം വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്ന ക്രിയേറ്റീവ് ആര്‍ട്ട് ഡിഗ്രികള്‍ ശരാശിയില്‍ നിന്ന് 15 ശതമാനം കുറവ് വരുമാനമേ നേടിത്തരുന്നുള്ളു. പിന്നാക്ക സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇതിലും കുറഞ്ഞ വരുമാനമേ നേടാനാകുന്നുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇക്കണോമിക്‌സ് പഠിച്ചവര്‍ക്കും ഇംപിരിയല്‍ കോളേജ് ലണ്ടനില്‍ കണക്ക് പഠിച്ചവര്‍ക്കും ശരാശരിയേക്കാള്‍ ഇരട്ടി വരുമാനമാണ് ലഭിക്കുന്നതെന്നും ഐഎഫ്എസ് റിപ്പോര്‍ട്ട് പറയുന്നു.
സ്ഥിരമായി മദ്യപിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ അല്‍പസ്വല്പം മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. ജോലിക്ക് ശേഷം അല്‍പം ബിയര്‍ കഴിക്കുക തുടങ്ങിയ ശീലമുള്ള സോഷ്യല്‍ ഡ്രിങ്കര്‍മാരില്‍ അസുഖങ്ങള്‍ അത്ര കാര്യമായി കാണപ്പെടുന്നില്ലത്രേ! എന്നാല്‍ അതിലും അതിശയിപ്പിക്കുന്ന വസ്തുത ഒട്ടും മദ്യപിക്കാത്തവരാണ് ഏറ്റവും കൂടുതല്‍ സിക്ക് ലീവുകള്‍ എടുക്കുന്നത് എന്ന വെളിപ്പെടുത്തലാണ്. മിതമായി മദ്യം കഴിക്കുന്നവര്‍ക്ക് ഓഫീസ് ദിനങ്ങള്‍ സാധാരണ ഗതിയില്‍ നഷ്ടമാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
എന്നാല്‍ ഇത് അമിത മദ്യപാനികള്‍ക്ക് ബാധകമല്ലെന്നതും ശ്രദ്ധേയമാണ്. യുകെ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം കഴിക്കാത്തയാളുകളില്‍ മാനസിക പ്രശ്‌നങ്ങള്‍, പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, വയറിനും ശ്വാസകോശത്തിനു നേരിടുന്ന അസ്വസ്ഥതകള്‍ എന്നിവ സാധാരണമാണെന്നും പഠനം കണ്ടെത്തി. ഇതുമൂലം ഇവരുടെ പ്രവൃത്തിദിനങ്ങള്‍ നഷ്ടമാകുന്നുണ്ട്.
ആരോഗ്യകാരണങ്ങളാല്‍ മദ്യപാനശീലം ഉപേക്ഷിച്ചവരെ പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലരെയും നേരത്തേ ജോലിയില്‍ നിന്ന് വിരമിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ആഴ്ചയില്‍ 11 യൂണിറ്റ് ആല്‍ക്കഹോള്‍ കഴിക്കുന്ന സ്ത്രീകളെയും 34 യൂണിറ്റ് വരെ കഴിക്കുന്ന പുരുഷന്‍മാരെയുമാണ് പഠനത്തില്‍ താരതമ്യം ചെയ്തത്.
ഒരു വയസുള്ള കുഞ്ഞിനെ ബോബ് ദി ബില്‍ഡര്‍ ടോയ് കാറില്‍ ഇരുത്തിയ സംഭവത്തില്‍ സോഷ്യല്‍ കെയര്‍ കുഞ്ഞിനെ ഏറ്റെടുത്തു. ഒരു നഴ്‌സിന്റെ ആണ്‍കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ ഏറ്റെടുത്തത്. ഈ കളിപ്പാട്ടം കുട്ടിയുടെ പ്രായത്തിന് യോജിച്ചതല്ലെന്നാണ് സോഷ്യല്‍ വര്‍ക്കര്‍ ഫാമിലി കോര്‍ട്ട് ജഡ്ജിനോട് പറഞ്ഞത്. ഒരു പ്ലേ ഏരിയയില്‍ വെച്ച് അമ്മയെയും കുട്ടിയെയും നിരീക്ഷിച്ചതില്‍ ഈ സ്ത്രീയുടെ കുട്ടിയെ പരിചരിക്കാനുള്ള കഴിവിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ നാപ്പി മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതു പോലും ശരിയായ വിധത്തിലായിരുന്നില്ലെന്നാണ് കണ്ടെത്തിയത്.
വിഷയം പരിശോധിച്ച വിദഗ്ദ്ധരെല്ലാവരും തന്നെ കുട്ടിയുടെ അമ്മയെക്കുറിച്ച് സമാനമായ ആശങ്കകള്‍ പങ്കുവെച്ചു. കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം തന്നെ കഴിയാന്‍ അനുവദിച്ച കോടതി അമ്മയുടെ സാമീപ്യം അവന് നല്‍കണമെന്നും ഉത്തരവിട്ടു. അമ്മ ഒരു നഴ്‌സാണെങ്കിലും വളരെ കുറഞ്ഞ ബുദ്ധിശക്തി മാത്രമാണ് ഇവര്‍ക്കുള്ളതെന്നും ജഡ്ജ് എലിനോര്‍ ഓവന്‍സ് വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നിരീക്ഷിച്ച ശേഷം ഒരു സ്വതന്ത്ര സോഷ്യല്‍ വര്‍ക്കറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അമ്മയ്ക്ക് കഴിയുന്നില്ലെന്ന് സോഷ്യല്‍ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ബോബ് ദി ബില്‍ഡര്‍ കാറില്‍ കുഞ്ഞിനെ ഒരു മണിക്കൂറോളം വെച്ചിരുന്നതായി നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായി. കുഞ്ഞ് ഇതില്‍ നിന്ന് വീണുപോകാനുള്ള സാധ്യതകള്‍ ഏറെയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് നിര്‍മിത കാര്‍ പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതായി സൂചന. ബ്രെക്‌സിറ്റ് മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നതെന്ന് യൂണിപാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ നെയില്‍ പറഞ്ഞു. കസ്റ്റംസ് യൂണിയനില്‍ നിന്നു കൂടി പിന്‍മാറുമെന്ന തെരേസ മേയുടെ പ്രഖ്യാപനം നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഈ വെളിപ്പെടുത്തല്‍. ലോകമൊട്ടാകെ ബാധകമായ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഉല്‍പ്പന്നത്തിന്റെ 55 ശതമാനം ഭാഗങ്ങളും അതാത് പ്രദേശത്ത് നിര്‍മിച്ചവയാകണമെന്ന നിബന്ധനയുണ്ട്.
ബ്രിട്ടന്‍ യൂണിയന് പുറത്തു പോകുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ബ്രിട്ടീഷ് പാര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ ഈ നിബന്ധന മൂലം സാധിക്കില്ല. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ കസ്റ്റംസ് ഏരിയയുടെ ഭാഗമല്ലാത്തതിനാല്‍ ബ്രിട്ടീഷ് പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് വ്യവസായികള്‍ക്ക് ബ്രസല്‍സ് ഉപദേശം നല്‍കിയെന്നും വിവരമുണ്ട്. അതേസമയം ബ്രിട്ടീഷ് കാര്‍ വ്യവസായ മേഖലയിലും ഇതേ നിബന്ധന പ്രതിസന്ധിയുണ്ടാക്കാനിടയുണ്ടെന്നും സൂചനയുണ്ട്.
യുകെ കാര്‍ വ്യവസായ മേഖലയില്‍ ആഭ്യന്തരമായി 25 ശതമാനം പാര്‍ട്ടുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു. മറ്റു കംപോണന്റുകള്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ് വരുന്നത്. നിലവില്‍ അത് ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നതു പോലെ ആയാസരഹിതമാണ്. പക്ഷേ ബ്രെക്‌സിറ്റിനു ശേഷം ഇവ ഇറക്കുമതി ചെയ്യേണ്ടി വരികയാണ്. ഇത് സ്വതന്ത്ര വ്യാപാരക്കരാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നും ജോണ്‍ നെയില്‍ വ്യക്തമാക്കി. ഇങ്ങനെയുള്ള സാധ്യതകളെക്കുറിച്ച് തങ്ങള്‍ മിനിസ്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ബിബിസി റേഡിയോ 4ന്റെ ദി വേള്‍ഡ് അറ്റ് വണ്‍ പരിപാടിയില്‍ പറഞ്ഞു.
ജോജി തോമസ്
തലതിരിഞ്ഞ മാധ്യമപ്രവര്‍ത്തനം മനുഷ്യജീവിതം എത്രമാത്രം ദുസ്സഹവും വേദനാജനകവും ആക്കുമെന്നതിന്റെ നേര്‍കാഴ്ചയാകുകയാണ് ഗ്ലോസ്റ്റര്‍ഷയറിലുള്ള ബെന്നി വര്‍ഗീസിന്റെ കഴിഞ്ഞു പോയ രണ്ട് ദിനങ്ങള്‍. മരണവാര്‍ത്ത പത്രത്തില്‍ വന്ന് ബന്ധുക്കളും മിത്രങ്ങളും പരിഭ്രാന്തിയിലാകുന്നത് കണ്ട് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട അവസ്ഥിലാണ് ബെന്നി വര്‍ഗീസ്. തന്റെ ഫോട്ടോ വെച്ച് വന്ന മരണവാര്‍ത്തയില്‍ ആദ്യമൊന്ന് പകച്ചുപോയ ബെന്നി ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന തിരക്കിലും, തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലുമായി നൂറുകണക്കിന് ഫോണ്‍ കോളുകള്‍ക്കായി കഴിഞ്ഞ രണ്ട് ദിവസമായി മറുപടി പറഞ്ഞത്. ലണ്ടനു സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ് (ബെന്നി) അന്തരിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയാണ് ബെന്നി വര്‍ഗീസിന്റെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ദുഃഖത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങള്‍ സമ്മാനിക്കുകയും യുകെ മലയാളികളെ മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തത്.
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞ ഫിലിപ്പ് വര്‍ഗീസിന്റെ വേദനാജനകമായ വേര്‍പാട് യുകെ മലയാളികളില്‍ ആദ്യം എത്തിച്ചത് മലയാളം യുകെ ആയിരുന്നു. എന്നാല്‍ മലയാളം യുകെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ത്ത പുറത്തു വിട്ട ബ്രിട്ടീഷ് മലയാളിയുടെ വാര്‍ത്ത അബദ്ധങ്ങളുടെ കൂമ്പാരമായതെങ്ങനെയെന്ന് മനസിലാകാത്ത അമ്പരപ്പിലാണ് ബ്രിട്ടനിലെ മലയാളി സമൂഹം. അന്തരിച്ച ഫിലിപ്പ് വര്‍ഗീസ് സുഹൃത്തുക്കളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത് ബെന്നിയെന്ന പേരിലാണെന്നതും രണ്ടു പേരും ക്രിക്കറ്റില്‍ തല്‍പരരായിരുന്നുവെന്നുമുള്ള സാമ്യം മാത്രമേ ഇവര്‍ തമ്മിലുള്ളു. ബെന്നി വര്‍ഗീസ് താമസിക്കുന്നത് ഗ്ലോസ്‌ട്രോഷയറിലും ഫിലിപ്പ് വര്‍ഗീസ് താമസിക്കുന്നത് ലണ്ടന് സമീപം ഹോണ്‍സ്ലോയിലുമാണ്.
തിങ്കളാഴ്ച അതിരാവിലെ അഞ്ചുമണിക്ക് ദുബായിലുള്ള സുഹൃത്ത് വിളിച്ച് നീ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ബെന്നി വര്‍ഗീസിന് ആദ്യം തമാശയായാണ് തോന്നിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഫോണ്‍വിളികളാണ് ബെന്നിയെ തേടിയെത്തിയത്. തന്റെ ഫോട്ടോ വെച്ച് അന്തരിച്ചതായി വന്ന വാര്‍ത്തയ്ക്ക് മുമ്പില്‍ ആദ്യമൊന്ന് പകച്ചുപോയ ബെന്നി തനിക്കൊന്നും സംഭവിച്ചില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി. എന്തായാലും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മയും ജാഗ്രതക്കുറവും മറ്റുള്ളവരുടെ ജീവിതം എങ്ങനെ ദുഃഖത്തിലും ദുരിതത്തിലുമാക്കുമെന്നതിന്റെ ഉദാഹരണമാണ് ബെന്നിയും സുഹൃത്തുക്കളും കഴിഞ്ഞ രണ്ട് ദിവസമായി അനുഭവിച്ച വേദനകള്‍. ബെന്നി വര്‍ഗീസിനും കുടുംബത്തിനും സംഭവിച്ച ദുരിതത്തിനും വേദനയ്ക്കും ഒരു ഖേദപ്രകടനം നടത്താന്‍ പോലും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഹോമിയോപ്പതിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്താന്‍ എന്‍എച്ച്എസ് എടുത്ത തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ തീരുമാനമെടുത്തത്. ഹോമിയോപ്പതിക്കു വേണ്ടി പ്രതിവര്‍ഷം 92,000 പൗണ്ടായിരുന്നു അനുവദിച്ചു വന്നിരുന്നത്. ഈ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് ഹോമിയോപ്പതിക് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാല് ദിവസം നീണ്ട വാദത്തിനു ശേഷമാണ് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സപ്പര്‍സ്റ്റോണ്‍ എന്‍എച്ച്എസ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
രോഗികള്‍ക്ക് ജിപിമാര്‍ ഹോമിയോ ചികിത്സ നിര്‍ദേശിക്കരുതെന്ന് കഴിഞ്ഞ നവംബറില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഹോമിയോ ചികിത്സ തേടുന്ന രോഗികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഹോമിയോപ്പതി, ഹെര്‍ബല്‍ ചികിത്സകള്‍ എന്നിവയുള്‍പ്പെടെ 18 ഇനം ചികിത്സകളിലൂടെ എന്‍എച്ച്എസിന് പ്രതിവര്‍ഷം നഷ്ടമാകുന്ന 141 മില്യന്‍ പൗണ്ട് ലാഭിക്കാനുദ്ദേശിച്ചായിരുന്നു നടപടി. ഈ ചികിത്സകള്‍ ക്ലിനിക്കല്‍ ഫലപ്രാപ്തി കുറഞ്ഞതെന്ന വിലയിരുത്തലിലാണ് എന്‍എച്ച്എസ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഹോമിയോപ്പതിയുടെ ക്ലിനിക്കല്‍ ഫലപ്രാപ്തിക്ക് ശക്തമായ തെളിവുകള്‍ ഇല്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഏര്‍പ്പെടുത്തിയ ബോര്‍ഡ് നിരീക്ഷിച്ചത്. എന്നാല്‍ ഈ വിലയിരുത്തല്‍ തെറ്റാണെന്ന് ബിഎച്ച്എ വാദിക്കുന്നു. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തല്‍ നടത്താന്‍ പക്ഷേ ഹൈക്കോടതി വിസമ്മതിച്ചു. അതേക്കുറിച്ച് വിധിയെഴുതുന്നത് ശരിയായിരിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.