ദിവസവും ഒരു പ്രോബയോട്ടിക് ഗുളിക കഴിക്കുന്നത് മാനസികാരോഗ്യത്തിനും ദഹന വ്യവസ്ഥയ്ക്കും ഗുണകരമെന്ന് പഠനം. സെന്‍ഫ്‌ളോര്‍ എന്ന ഫുഡ് സപ്ലിമെന്റാണ് ഇപ്പോള്‍ വിപണിയിലുള്ള ആദ്യത്തെ സൈക്കോബയോട്ടിക് എന്ന പേര് സമ്പാദിച്ചിരിക്കുന്നത്. പ്രോബയോട്ടിക്കുകളില്‍ യീസ്റ്റുകളും ചില ബാക്ടീരിയകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ മസ്തിഷ്‌കത്തിന് ഉണര്‍വുണ്ടാക്കുമെന്നും അതിലൂടെ ആനന്ദമുണ്ടാക്കുമെന്നുമാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ബിഫിഡോബാക്ടീരിയം ലോംഗം 1714 എന്ന ബാക്ടീരിയല്‍ കള്‍ച്ചറിന് തലച്ചോറിലെ വികാരങ്ങള്‍, ഓര്‍മ്മ, ഗ്രഹണശേഷി തുടങ്ങിയവയെ നിയന്ത്രിക്കുന്ന പ്രദേശങ്ങളുടെ പ്രവര്‍ത്തനം കൂട്ടാന്‍ കഴിയുമെന്ന് മൂന്ന് വര്‍ഷം മുമ്പ് അയര്‍ലന്‍ഡില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

ഗിനി പന്നികള്‍ക്ക് ഈ ബാക്ടീരിയ നല്‍കിയപ്പോള്‍ അവയുടെ അമിതാകാംക്ഷ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതായെന്ന് ക്ലിനിക്കല്‍ ട്രയലുകളില്‍ വ്യക്തമായിട്ടുണ്ട്. പ്രിസിഷന്‍ബയോട്ടിക്‌സ് എന്ന കമ്പനിയാണ് ഇതേ ബാക്ടീരിയല്‍ സ്‌ട്രെയിന്‍ ഉപയോഗിച്ച് സെന്‍ഫ്‌ളോര്‍ വികസിപ്പിച്ചത്. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ നിരവധിയാണെന്ന് കമ്പനിയുടെ ഡയറക്ടര്‍ ഡോ.എയ്‌ലീന്‍ മര്‍ഫി പറയുന്നു. മനുഷ്യന്റെ ദഹനേന്ദ്രിയ വ്യൂഹത്തില്‍ കാണപ്പെടുന്ന ബാക്ടീരിയക്ക് മാനസിക സമ്മര്‍ദ്ദമില്ലാതാക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്.

ഇത് അടിസ്ഥാനമാക്കി നിര്‍മിച്ച സെന്‍ഫ്‌ളോര്‍ പ്ലാസിബോ-കണ്‍ട്രോള്‍ഡ് പരീക്ഷണങ്ങളിലാണ് ആദ്യം ഉപയോഗിച്ചത്. അതിന്റെ ഫലം ആശാവഹമായിരുന്നുവെന്ന് മര്‍ഫി വ്യക്തമാക്കി. ദഹന വ്യവസ്ഥയെ രണ്ടാം മസ്തിഷ്‌കം എന്നാണ് വിളിക്കുന്നത്. മസ്തിഷ്‌കവും ദഹനവ്യൂഹവുമായി ഒട്ടേറെ നാഡികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സന്തോഷമുണ്ടാക്കുന്ന സെറോട്ടോനിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ 90 ശതമാനവും ഉദ്പാദിപ്പിക്കപ്പെടുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയിലാണെന്നും പഠനങ്ങള്‍ പറയുന്നു. ഇതിന്റെ ഉദ്പാദനത്തില്‍ ഗട്ട് ബാക്ടീരിയക്ക് വലിയ പങ്കുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ലേബര്‍ ഷാഡോ ചാന്‍സലര്‍ വിമാന ടിക്കറ്റുകള്‍ക്ക് പ്രത്യേക ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രഷറി. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീകള്‍ ഒഴിവാക്കാനും ജോണ്‍ മക്‌ഡോണള്‍ഡിന് പദ്ധതിയുണ്ടെന്നാണ് ട്രഷറി അറിയിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഈ നടപടിക്കു പുറമേ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ വില്‍ക്കുന്ന മദ്യത്തിന് കൂടുതല്‍ വിലയീടാക്കാനും ഷാഡോ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നത് സാധാരണക്കാര്‍ക്ക് സമ്മര്‍ ഹോളിഡേ യാത്രകള്‍ അപ്രാപ്യമാക്കുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടീഷുകാര്‍ക്ക് വിദേശ യാത്ര നടത്താനുള്ള ശേഷി തന്നെ ഇല്ലാതാക്കുമെന്ന് ഷാഡോ ട്രഷറി മിനിസ്റ്റര്‍ ക്ലൈവ് ലൂയിസ് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നാണ് ഡെയിലി മെയില്‍ ആരോപിക്കുന്നത്.

യുകെ വ്യോമ ഗതാഗത മേഖലയിലെ ഡിമാന്‍ഡ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പത്രം പറയുന്നു. വിമാന ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതി ഇതിന് ഉതകുമെന്നും അത് പുരോഗമനപരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയായി 81 പൗണ്ട് നല്‍കുന്നുണ്ട്. ഹോളിഡേ ടാക്‌സ് എന്ന പേരിലാണ് ഇത് ഈടാക്കുന്നത്. പുതിയ ഫ്രീക്വന്റ് ഫ്‌ളയര്‍ ടാക്‌സ് ഏര്‍പ്പെടുത്തുക, വിമാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമുള്ള ഡ്യൂട്ടി ഫ്രീ സ്റ്റാറ്റസ് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലാണത്രേ! നികുതികള്‍ ഏര്‍പ്പെടുത്തിയാല്‍ 238 പൗണ്ട് വരുന്ന വിമാന ടിക്കറ്റ് 505 പൗണ്ടായി ഉയരും. ഇത് പല കുടുംബങ്ങളെയും ഹോളിഡേകളില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരമൊരു നികുതിയേര്‍പ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് ഏല്‍ക്കുന്ന പ്രഹരമായിരിക്കുമെന്നാണ് ട്രഷറി മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞത്. ഇത് ഹോളിഡേ യാത്രകളെ ബാധിക്കും. സാധാരണ ജോലികള്‍ ചെയ്ത് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് വിദേശയാത്ര എന്നത് നിഷേധിക്കപ്പെടുകയായിരിക്കും ഇതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവര്‍ക്ക് ടെക്‌നോളജിയോട് കാര്യമായ പ്രതിപത്തിയില്ലാത്തത് പരഹിരക്കാന്‍ പുതിയ പദ്ധതി വരുന്നു. ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള പെന്‍ഷനര്‍മാര്‍ മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചു നല്‍കുന്ന സില്‍വര്‍ സര്‍ഫര്‍ സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന സില്‍വര്‍ സര്‍ഫര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് സെന്‍ട്രല്‍ ഹീറ്റിംഗും മറ്റ് ഗാഡ്ജറ്റുകളും നല്‍കും. ഇവയുടെ ഉപയോഗം പ്രായമായ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് സില്‍വര്‍ സര്‍ഫര്‍മാരുടെ ദൗത്യം. പെന്‍ഷനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ഇന്റര്‍നെറ്റില്‍ ജിപി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വീട്ടുപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിലൂടെ നല്‍കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചറിന്റെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് 400,000 പൗണ്ട് ചെലവഴിച്ച് ഇതിന്റെ പൈലറ്റ് സ്‌കീം എസെക്‌സില്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും ഭിന്നശേഷിയുള്ളവരുമാണ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗങ്ങളെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും ഈ വിഭാഗം തന്നെയാണ്. പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം ബുദ്ധിമാന്ദ്യമുള്ളവരുടെ ശരീരഭാരവും അവരുടെ വ്യായാമവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കുന്ന ആപ്പിന്റെ വികസനത്തിനായി വിനിയോഗിക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ ഡിജിറ്റല്‍ സ്‌കില്‍ വികസിപ്പിക്കുകയും അതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് പറഞ്ഞു.

ഡിജിറ്റല്‍ കാലത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ അനിവാര്യമാണെന്ന് സിറ്റിസണ്‍സ് ഓണ്‍ലൈനിലെ ജോണ്‍ ഫിഷര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ആരോഗ്യകരമായും സജീവമായും ജീവിക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് ഡൗണ്‍സ് സിന്‍ഡ്രോം ആക്ടീവിലെ അലക്‌സ് റൗളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ചൈനയ്ക്ക് സഹായമായി യുകെ കോടികള്‍ നല്‍കുന്നതിനെതിരെ ജനരോഷം. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വലിയ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ നടത്തുകയാണെന്നും ബ്രിട്ടന്‍ ആ രാജ്യത്തിന് സഹായധനം ഇനി നല്‍കേണ്ടതില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പര്യവേഷണ പേടകം ഇറക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് യുകെയില്‍ ഈ അഭിപ്രായം ഉയരുന്നത്. 49.3 മില്യന്‍ പൗണ്ടാണ് 2017ല്‍ ഫോറിന്‍ എയിഡ് ഫണ്ട് ഇനത്തില്‍ ചൈനയ്ക്ക് അനുവദിച്ചത്. അതേസമയം ബഹിരാകാശ ഗവേഷണത്തിനായി കോടിക്കണക്കിന് പൗണ്ടിന് തുല്യമായ തുകയാണ് ചൈന വകയിരുത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചാന്ദ്ര പര്യവേഷണത്തില്‍ വിപ്ലവം കുറിച്ചു കൊണ്ട് ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പേടകം ഇറക്കിയത്.

ചാങ് ഇ 4 എന്ന പേരില്‍ അറിയപ്പെടുന്ന പര്യവേഷണ വാഹനം ചന്ദ്രന്റെ മറുവശത്ത് മനുഷ്യന്‍ ഇറക്കുന്ന ആദ്യ ദൗത്യമാണ്. ഇതുവരെ ചൈനയുടെ ബഹിരാകാശ ഗവേഷണ മേഖല പാശ്ചാത്യ നാടുകളേക്കാള്‍ ഏറെ പിന്നിലായിരുന്നു എന്നാണ് നാന്‍ജിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹൂ സിയുന്‍ പറഞ്ഞത്. ചാന്ദ്ര ദൗത്യത്തോടെ മുന്‍നിരയിലേക്ക് ചൈന കുതിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ശക്തിയാകാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്. 2022ല്‍ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ചൈന നേരത്തെ പുറത്തു വിട്ടിരുന്നു. പ്രതി വര്‍ഷം 3.9 മില്യന്‍ പൗണ്ട് ചെലവു വരുന്ന പദ്ധതിയാണ് ഇത്.

ലോകത്തില്‍ ആദ്യമായി ബഹിരാകാശ പ്രതിരോധ സേനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷമാണ് ചൈനയുടെ ഉദ്യമങ്ങള്‍ക്ക് വേഗം വെച്ചത്. ചൈനയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തക്കു പിന്നാലെ എല്‍ബിസി അവതാരകന്‍ ആന്‍ഡ്രൂ പിയേഴ്‌സ് ആണ് ചൈനയ്ക്ക് ബ്രിട്ടന്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.
കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി ലഞ്ച്‌ബോക്‌സ് സ്‌നാക്‌സില്‍ അടങ്ങിയിരിക്കുന്നത് ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ മൂന്നില്‍ രണ്ട് അളവെന്ന് വെളിപ്പെടുത്തല്‍. സ്മൂത്തികള്‍, യോഗര്‍ട്ട്, മിനി ചോക് ബാറുകള്‍, സ്‌പോഞ്ചസ് തുടങ്ങിയവയില്‍ അളവില്ലാതെ സ്വീറ്റ്‌നറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ ഈ ഭക്ഷ്യവസ്തുക്കള്‍ അമിതവണ്ണം എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെസ്ലേയുടെ മഞ്ച് ബഞ്ച് സ്‌ക്വാഷം സ്‌ട്രോബെറി യോഗര്‍ട്ട് ഡ്രിങ്കിന്റെ ഒരു പോര്‍ഷനില്‍ 11.4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മൂന്ന് ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് തുല്യമാണ് ഈ അളവ്. ഒരു ദിവസം പരമാവധി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് 19 ഗ്രാം പഞ്ചസാര മാത്രമാണെന്നിരിക്കെ ഇതില്‍ മാത്ര അടങ്ങിയിരിക്കുന്നത് പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

സമാനമാണ് എല്ലാസ് കിച്ചണിന്റെ ദി വൈറ്റ് വണ്‍ സ്‌ക്വിഷ്ഡ് സ്മൂത്തീ ഫ്രൂട്ട്‌സിന്റെയും അവസ്ഥ. ഇതിന്റെ 90 ഗ്രാം വരുന്ന ഒരു പോര്‍ഷനില്‍ 10.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. യുകെയില്‍ യോഗര്‍ട്ട് ഏറ്റവും കൂടുതല്‍ നല്‍കുന്നത് മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെന്ന വസ്തുത പരിഗണിച്ചാല്‍ ഇത് എന്തുമാത്രം അപകടകരമാണെന്ന് മനസിലാക്കാന്‍ സാധിക്കും. മധുരം ചേര്‍ക്കാത്ത സാധാരണ യോഗര്‍ട്ട് ആണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ആരോഗ്യകരമായ സ്‌നാക്ക് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും ഇതില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ചൈല്‍ഡ്ഹുഡ് ഒബീസിറ്റ് പ്ലാനില്‍ യോഗര്‍ട്ടിനെ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. 2020ഓടെ ഇവയില്‍ നിന്ന് 20 ശതമാനം പഞ്ചസാര നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ സ്‌കൂള്‍ കുട്ടികള്‍ 10 വയസിനിടെ കഴിക്കുന്നത് 18 വയസ് വരെ ഉപയോഗിക്കുന്നത്രയും അളവ് പഞ്ചസാരയാണെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന പഠനത്തില്‍ വ്യക്തമായിരുന്നു.
ഈസ്റ്റ് യോർക്ഷയറിലെ ഹള്ളിലുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രദീപ് നായരാണ് മരണപ്പെട്ടത്. ഇദ്ദേഹം താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സഹതാമസക്കാരന്‍ തിരിച്ചെത്തിയപ്പോൾ, പ്രദീപിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഈ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു 45 വയസ്സുണ്ടായിരുന്ന പ്രദീപ് നായര്‍. ഹള്ളിലെ ഒരുമലയാളിയുടെ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത് വരികയായിരുന്നു. ഹള്ളിലെ മലയാളി പൊതുപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത്, പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
ഒതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്ന പ്രദീപിനെ രണ്ടുദിവസമായി കാണാതില്ലാതിരുന്നിട്ടും ആരും അന്വേഷിച്ചിരുന്നില്ല. പുതുവര്‍ഷം മുറിയിലിരുന്ന് ഒറ്റയ്ക്ക് ആഘോഷിക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാണോ എന്നത് പോസ്റ്റ്മാർട്ടത്തിന് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളു. പ്രദീപിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അടുത്തുള്ള മലയാളികള്‍ക്കും അറിയില്ല. വാഹിതനാണോ നാട്ടില്‍ കുടുംബമുണ്ടോയെന്ന കാര്യവും വ്യക്തമല്ല.
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു.

ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഫ്രാന്‍സ് തീരത്തു നിന്ന് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പരസ്പര സഹകരണവും നോര്‍ത്തേണ്‍ തീരപ്രദേശത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനാണ് തീരുമാനം. ഈ പദ്ധതി അനധികൃതമായുള്ള ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യം കുറിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അപകടകാരികളെന്നും നിയമ ലംഘകരെന്നുമാണ് കാസ്റ്റനര്‍ വിശേഷിപ്പിച്ചത്. പുതിയ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുക എന്നത് ഫ്രാന്‍സിന്റെയും യുകെയുടെയും താല്‍പര്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ 71 ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്. 2017ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 12 എണ്ണം കൂടുതലാണ് ഇത്. 2018 നവംബറിലും ഡിസംബറിലുമായാണ് 57 ശ്രമങ്ങളും ഉണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. ചാനല്‍ കടക്കാന്‍ ശ്രമിച്ച 504 അഭയാര്‍ത്ഥികളില്‍ 276 പേര്‍ ബ്രിട്ടനില്‍ എത്തി. 228 പേരെ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. യൂറോടണലിലും ഫെറി പോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയതോടെയാണ് ചാനലിലൂടെ ബോട്ടുകളില്‍ അഭയാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയുടെ കപ്പല്‍ വിന്യസിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കാസ്റ്റനറും ഹോം സെക്രട്ടറി സാജിദ് ജാവീദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായം തുടരാമെന്ന് യുകെ ഫ്രാന്‍സിന് ഉറപ്പു നല്‍കി. ഡ്രോണുകളും റഡാറുകളും വീഡിയോ സര്‍വെയിലന്‍സുമാണ് ഏര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ബ്രെക്‌സിറ്റിനും മാറ്റാന്‍ കഴിയില്ലെന്ന് കാസ്റ്റനര്‍ പറഞ്ഞു.
ഓടുന്ന ട്രെയിനില്‍ വെച്ച് 51 കാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍. 14 വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് പിതാവ് കുത്തേറ്റു മരിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള 12.58 സര്‍വീസില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസ് പുറത്തു വിട്ടു. 20നും 30നും ഇടയില്‍ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ മെലിഞ്ഞ യുവാവാണ് പ്രതി. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ക്ക് ആറടി ഉയരവും താടിയുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കി. ഇയാളില്‍ നിന്ന് അകലം പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പ്രതിയുമായി ഇയാള്‍ക്ക് മുന്‍പരിചയമില്ല എന്ന നിഗമനത്തിലാണ് പോലീസ്.

കൊലയ്ക്ക് ശേഷം ക്ലാന്‍ഡനില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മറ്റൊരു യാത്രക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ട്രെയിനിനുള്ളില്‍ വെച്ചുതന്നെ പരിക്കേറ്റയാള്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്പറിന്റന്‍ഡെന്റ് പോള്‍ ലാംഗ്ലി പറഞ്ഞു. പോലീസും അതിനു മുമ്പ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ചേര്‍ന്ന് കുത്തേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നു. കഴുത്തിലും കുത്തേറ്റതായാണ് വിവരം.

ഉച്ചക്ക് 1.00 മണിക്കാണ് കൊല്ലപ്പെട്ടയാള്‍ തന്റെ മകനുമായി ട്രെയിനില്‍ കയറിയത്. ഗില്‍ഫോര്‍ഡിലെ ലണ്ടന്‍ റോഡ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. പ്രതി രക്ഷപ്പെട്ട ക്ലാന്‍ഡനിലെ വയലില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രക്തത്തില്‍ കുതിര്‍ന്ന ഒരു ഹാറ്റും വിയര്‍ത്തു കുളിച്ച ഒരാളെയും പ്രദേശ വാസിയായ സ്ത്രീ കണ്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാക്കര്‍ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ റോയല്‍ നേവിയെ നിയോഗിച്ചതായി മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ സ്ഥിരീകരണം. ഇതിനായി എച്ച്എംഎസ് മെഴ്‌സി എന്ന നേവി പടക്കപ്പല്‍ ചാനലില്‍ വിന്യസിച്ചിരിക്കുകയാണ്. അപകടകരമായ വിധത്തില്‍ ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈ കപ്പലിന് കഴിയുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു. യുകെ ബോര്‍ഡര്‍ ഫോഴ്‌സും ഫ്രഞ്ച് അധികൃതരും ചാനലില്‍ പട്രോളിംഗ് നടത്തി വരികയാണ്. ഹോം ഓഫീസിന്റെ അപേക്ഷ പ്രകാരമാണ് നേവി കപ്പല്‍ വിന്യസിക്കാന്‍ ഡിഫന്‍സ് മിനിസ്ട്രി തീരുമാനിച്ചത്. നവംബറിനു ശേഷം ചെറിയ ബോട്ടുകളിലും ഡിങ്കികളിലുമായി 240 അഭയാര്‍ത്ഥികള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയെന്നാണ് കണക്ക്.

യുകെ തീരത്തും അറ്റ്‌ലാന്റിക്കിലും ഫിഷിംഗ് പട്രോളിനായി നിയോഗിക്കപ്പെടുന്ന കപ്പലാണ് എച്ച്എംഎസ് മെഴ്‌സി. മീന്‍പിടിത്ത ബോട്ടുകളും ട്രോളറുകളും അന്താരാഷ്ട്ര തലത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ക്വോട്ടകള്‍ മറികടക്കാതെ കാക്കുകയാണ് കപ്പലിന്റെ ചുമതല. ബോര്‍ഡര്‍ ഫോഴ്‌സ് ചാനലില്‍ രണ്ട് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. എച്ച്എംസി വിജിലന്റ്, എച്ച്എംസി സെര്‍ച്ചര്‍ എന്നീ രണ്ടു കട്ടറുകളും ബോര്‍ഡര്‍ ഫോഴ്‌സിന്റേതായി ചാനലിലുണ്ട്. ഇവയ്ക്ക് ഒട്ടേറെയാളുകളെ രക്ഷപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. നേവി കപ്പല്‍ നിയോഗിക്കപ്പെട്ടത് ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്. എച്ച്എംസി പ്രൊട്ടക്ടര്‍, എച്ച്എംസി സീക്കര്‍ എന്നീ രണ്ടു കട്ടറുകള്‍ കൂടി യുകെ തീരത്ത് നിയോഗിക്കപ്പെടുന്നതു വരെയായിരിക്കും നേവിയുടെ സേവനം തുടരുക.

ഈ കട്ടറുകള്‍ ഇപ്പോള്‍ മെഡിറ്ററേനിയനിലാണ് ഉള്ളത്. രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം ചാനലില്‍ ജീവനുകള്‍ പൊലിയുന്നത് ഒഴിവാക്കുകയുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജാവീദ് പറയുന്നു. അതിനാലാണ് നേവിയുടെ കപ്പല്‍ ചാനലിലേക്ക് അയച്ചിരിക്കുന്നത്. ചെറിയ ബോട്ടുകളില്‍ ജീവന്‍ പണയപ്പെടുത്തി യുകെയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ അഭയാര്‍ത്ഥികള്‍ തന്നെയാണോ എന്ന് ഹോം സെക്രട്ടറി ബുധനാഴ്ച ഉന്നയിച്ച ചോദ്യം വിവാദമായിരുന്നു.