ടെക് ഭീമനായ ഫെയിസ്ബുക്ക് യുകെയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശരാശരി ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 1290 പേരാണ് യുകെയില്‍ ഫെയിസ്ബുക്കില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളയിനത്തിലും ഷെയറുകള്‍ ഉള്‍പ്പെടെയുള്ള തുകയുമായി 300 മില്യന്‍ പൗണ്ടാണ് കമ്പനി പ്രതിവര്‍ഷം മുടക്കുന്നത്. ശരാശരി 230,000 പൗണ്ട് വീതം ഓരോ ജീവനക്കാര്‍ക്കും പ്രതിവര്‍ഷ ശമ്പളമായി ലഭിക്കുന്നു. ഓരോ വര്‍ഷവും 1.2 ബില്യന്‍ പൗണ്ടോളം ടേണ്‍ ഓവര്‍ ലഭിക്കുന്ന കമ്പനി കോര്‍പറേഷന്‍ ടാക്‌സ് ഇനത്തില്‍ അടക്കുന്നത് 15 മില്യന്‍ പൗണ്ട് മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.

2017 അവസാനത്തോടെയാണ് 960 പേരില്‍ നിന്ന് യുകെയിലെ ഫെയിസ്ബുക്ക് ജീവനക്കാരുടെ എണ്ണം 1290 ആയി ഉയര്‍ന്നത്. ഇവരില്‍ 712 പേര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലും ബാക്കിയുള്ളവര്‍ സെയില്‍സ്, സപ്പോര്‍ട്ടിംഗ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലുമാണ് നിയമിതരായത്. ഈ വര്‍ഷം അവസാനത്തോടെ ജീവക്കാരുടെ എണ്ണം 2300 ആയി ഉയര്‍ത്തുമെന്നാണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ രണ്ടാമത്തെ ഓഫീസ് തുറന്നപ്പോള്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഫെയിസ്ബുക്കിനെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ കമ്പനിക്ക് ഒരു ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ടോറി കോണ്‍ഫറന്‍സില്‍ ചാന്‍സലര്‍ പറഞ്ഞു.

അടുത്തിടെ വരുത്തിയ മാറ്റങ്ങളിലൂടെ കമ്പനി യുകെയിലെ ഉപയോക്താക്കളില്‍ നിന്ന് വന്‍ ലാഭമാണ് ഉണ്ടാക്കുന്നത്. യുകെയിലെ ലാഭം 58.4 മില്യന്‍ പൗണ്ടില്‍ നിന്ന് 62.8 മില്യനായി ഉയര്‍ന്നു. കോര്‍പറേഷന്‍ ടാക്‌സ് ബില്ല് 5.1 മില്യനില്‍ നിന്നാണ് 15.8 മില്യനായി ഉയര്‍ന്നിട്ടുള്ളത്. അതായത് ജീവനക്കാരുടെ ശരാശരി ശമ്പളം 2016ല്‍ 215,000 പൗണ്ട് ആയിരുന്നെങ്കില്‍ 2018ല്‍ അത് 228,000 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
അദ്ധ്യായം – 39
അമിത വിശ്വാസം ആപത്തായി
നോവലും കഥയും കവിതയുമൊക്കെ സര്‍ഗ്ഗ സൃഷ്ഠികളാണ്. ഈ മനുഷ്യ നിര്‍മ്മിതിയിലും കൃതിമ സൗന്ദര്യം നമ്മള്‍ കാണാറുണ്ട്. ക്രിയാത്മക സാഹിത്യം എഴുത്തുകാരന്റ ഭാവനയില്‍ നിന്ന് വിരല്‍ത്തുമ്പിലെത്തി വിരിയുന്നതാണ്. വൈഞ്ജാനിക ഗ്രന്ഥങ്ങള്‍ വ്യത്യസ്തമാണ്. അതില്‍ സ്വീകരിക്കുന്ന ഘടകങ്ങള്‍ പലയിടത്തു നിന്നും കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് നമ്മുടേതായ ശൈലിയില്‍ അവതരിപ്പിക്കുന്നു. വൈഞ്ജാനിക രചനകള്‍ക്ക് എപ്പോഴും ഗ്രന്ഥങ്ങളും, ലേഖനങ്ങളും, കുറിപ്പുകളും സര്‍വ്വോപരി ഇന്റര്‍നെറ്റും ഉപയോഗിക്കുന്നു. ഇവയെല്ലാം ചേര്‍ത്ത് ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് ആ കൃതിയുടെ വിജയം. പക്ഷെ, വിവരാന്വേഷണം പാളിയാല്‍ ലക്ഷ്യം പാളും. വിവരശേഖരണത്തിന് നാം ചിലപ്പോള്‍ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടും. എന്നാല്‍ ഈ സുഹൃത്തുകളില്‍ ആരെങ്കിലും വിശ്വാസ വഞ്ചന കാട്ടിയാലോ ? അങ്ങനെയൊരു കെണിയില്‍ ഞാനും പെട്ടു. ഇത്രയും കാലത്തേ എന്റെ സാഹിത്യ ജീവിതത്തില്‍ എന്നെ ഏറെ വേദനിപ്പിച്ച ഒരനുഭവം.
മാതൃഭൂമിയും, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടുമിറക്കിയ എന്റെ പുസ്തകങ്ങളില്‍ ചില ബ്ലോഗ്-ഇന്റര്‍നെറ്റ് എഴുത്തുകാരുടെ ഭാഗങ്ങള്‍ കടന്നുവന്നു എന്ന പരാതി 2017-2018 ല്‍ ഉയര്‍ന്നു. അതിലൊരാളുടെ നാലര പേജ് കോപ്പി ചെയ്തു എന്ന് പറഞ്ഞ് ഒരു വീഡിയോ ഇറക്കി. ആ ഗ്രൂപ്പില്‍പെട്ട ലണ്ടനിലെ ഒരാള്‍ പറയുമ്പോഴാണ് ഞാനത് അറിയുന്നത്. ഈ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ തന്നിട്ട് വിളിച്ചു ഒത്തുതീര്‍പ്പാക്കാന്‍ അറിയിച്ചു. ആ വീഡിയോ കണ്ട് ഞാനും സത്യത്തില്‍ ഒന്നമ്പരന്നു. കാരണം എന്റെ എഴുത്തു ജീവിതത്തില്‍ ആരുടേതും കോപ്പി ചെയ്‌തെടുത്തിട്ടില്ല. വീഡിയോ ഇറക്കിയ ആളിനെ ഞാന്‍ വിളിച്ചു. എല്ലാം തുറന്നു പറഞ്ഞു. വൈഞ്ജാനിക രചനകള്‍കള്‍ക്ക് പലയിടത്തു നിന്നും എടുക്കാറുണ്ട്. എനിക്ക് വിവരങ്ങള്‍ തന്ന സുഹൃത്തിന്റ പാളിച്ചയായി മാത്രമല്ല അലഞ്ഞു തിരിഞ്ഞു നടന്ന എന്റെ യാത്രകളും തിരക്കിനുമിടയില്‍ ഞാനും വേണ്ടത്ര ശ്രദ്ധിച്ചില്ല. സത്യത്തില്‍ എന്റെ സു ഹൃത്തിനെ പൂര്‍ണ്ണമായി വിശ്വസിച്ചു. അദ്ദേഹം എനിക്ക് തന്ന മറുപടി ഇന്റര്‍നെറ്റില്‍ നിന്നാണ് എടുത്തത്. അങ്ങനെയുണ്ടാകാന്‍ പാടില്ലായിരുന്നു എന്നായിരിന്നു എന്റെ വാദം . അങ്ങനെയുണ്ടായതില്‍ ക്ഷമിക്കണമെന്ന് പരാതിക്കാരനോട് പറഞ്ഞു. അദ്ദേഹം ക്ഷമിക്കാന്‍ തയാര്‍ അല്ല പകരം ഒരു കോടി രൂപ നഷ്ടപരിഹാരം തരണം ഇല്ലെങ്കില്‍ നിങ്ങളുടെ എഴുത്തു അവസാനിപ്പിക്കും, കോടതിയില്‍ കയറ്റും എന്ന വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റ ഓരൊ വാക്കിലും ശബ്ദാര്‍ത്ഥങ്ങളിലും എനിക്ക് സംശയങ്ങള്‍ ഇരട്ടിച്ചു. എന്തൊക്കയോ ഒളിഞ്ഞിരിക്കുന്നതായി തോന്നി. ആര്‍ക്കുവേണ്ടിയോ ആരുടേയോ പ്രതിനിധിയായി സംസാരിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. അതിനിടയില്‍ അദ്ദേഹം എന്നോട് പറഞ്ഞു ”ലണ്ടനില്‍ നിങ്ങള്‍ക്ക് ധാരാളം ശത്രുക്കള്‍ ഉള്ളതായി എനിക്കറിയാം” ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു. മനുഷ്യരല്ലേ ശത്രുക്കള്‍ കാണും. അടുത്ത ചോദ്യം ”നിങ്ങള്‍ക്ക് അന്‍പതോളം പുസ്തകങ്ങള്‍ ഉള്ളതായി വായിച്ചു. ഇതെല്ലാം കോപ്പിയടി അല്ലെ” ഞാനതിനും മറുപടി കൊടുത്തു. 1985 മുതല്‍ എന്റെ പുസ്തകങ്ങള്‍ വിപണിയിലുണ്ട്. അതില്‍ കുടുതലും നോവലുകളാണ്. ആരും കോപ്പിയടിച്ചതായി പറഞ്ഞുപോലും കേട്ടിട്ടില്ല. താങ്കള്‍ എന്തൊക്കെയോ തെറ്റിധരിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ചെവി കൊടുക്കാതെ ഞാന്‍ സംസാരം അവസാനിപ്പിച്ചു. അതോടെ ആ ഗ്രൂപ്പില്‍പെട്ട പലരും രംഗത്തു വന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തി ആഘോഷിച്ചു. എന്നോട് സംസാരിച്ചയാളും ഞാന്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് അടുത്ത ദിവസത്തെ ഫേസ്ബുക്കില്‍ എനിക്കതിരെ പലതും എഴുതി.

ഈ വ്യക്തി മാതൃഭൂമിക്കും , ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനും പരാതിയോ വക്കീല്‍ നോട്ടീസൊ അയച്ചതായി കേട്ടു. അവര്‍ പുസ്തകം പിന്‍വലിച്ചു. അവര്‍ക്ക് അതിനെ കഴിയൂ. ഞാനതില്‍ അവരെ കുറ്റപെടുത്തില്ല. അവരുടെ മറുപടി എഴുതിവാങ്ങി എനിക്കതിരെ പല മാധ്യമങ്ങള്‍ക്കും പ്രസാധകര്‍ക്കും അയച്ചുകൊടുത്തു. വേട്ടക്കാര്‍ ഒരിക്കലും ഇരകളുടെ വേദനയോ ഞെരുക്കങ്ങളോ തിരിച്ചറിയാറില്ല അതാണ് കലികാല കാഴ്ചകള്‍. എനിക്കതിരെ വ്യക്തിഹത്യ നടത്തിയവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല കാരണം അതവരുടെ സാമൂഹികബോധം, സംസ്‌കാരം. ചിലരാകട്ടെ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ , പേരുണ്ടാക്കാന്‍, പരിസ്ഥിതി, കോടതി, പോലീസ്, പ്രകൃതി സ്‌നേഹം, മൃഗ സംരക്ഷണം ഇവയുടെ കുത്തക മുതലാളിമാരായി മാധ്യമങ്ങളുടെ പിറകേയാണ്.

കാലാകാലങ്ങളിലായി പുസ്തകങ്ങളില്‍ നിന്നാണ് കോപ്പിയടി കേട്ടിട്ടുള്ളത്. എന്റ അറിവില്‍ എനിക്കതിരെ മുഴങ്ങുന്നത് പ്രധാനമായും ഇന്റര്‍നെറ്റില്‍ നിന്നുള്ള പരാതിയാണ്. ഈ വിഷയത്തില്‍ വീഡിയോകള്‍ ഇറക്കിയും മറ്റും പല വിധത്തിലും അപവാദങ്ങള്‍ നേരിട്ട എഴുത്തുകാരുണ്ടോ എന്നറിവില്ല. എന്റ എഴുത്തിനു മങ്ങലേല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ സ്വദേശത്തു നിന്നും മാത്രമല്ല വിദേശത്തും നിന്നുമുണ്ടായി എന്നത് കൗതുകമുണര്‍ത്തുന്നു. എല്ലാം കുട്ടിവായിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നതുപോലെ ഇതിന്റ പിന്നില്‍ എന്തൊക്കയോ ഗുഡാലോചനകള്‍ ഞാനും സംശയിക്കുന്നു. ചിലര്‍ പറയുന്നു ഒത്തുകളിയാണ്. ഇന്റര്‍നെറ്റില്‍ എഴുതുന്നവര്‍ക്ക് അവരുടേതായ മാറ്റങ്ങള്‍ അതില്‍ വരുത്താം. മറ്റു ചിലര്‍ പറയുന്നു പ്രവാസി എഴുത്തുകാരെ ഗുഡാലോചനകളില്‍പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇതിലൂടെ ഇവര്‍ എന്ത് നേട്ടമുണ്ടാക്കി? എന്തായാലും ഒന്ന് പറയാം. തെറ്റുകുറ്റങ്ങള്‍, അപകടങ്ങള്‍ ആര്‍ക്കും എപ്പോഴുമുണ്ടാകാം. ഏതൊരു വിഷയത്തിലും തെറ്റും ശരിയും തീരുമാനിക്കാന്‍ സംവിധാനമുള്ള ഒരു രാജ്യത്തു ഈ കരിവാരി തേയ്ക്കല്‍ പദ്ധതി ആരുടെ നേര്‍ക്കായാലും അവര്‍ക്കും ഒരു കുടുംബമുണ്ട് എന്നോര്‍ക്കണം. ഏതു നീറുന്ന വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുടെ മുന്നില്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അതുമില്ലെങ്കില്‍ പരാതിക്കാര്‍ക്ക് കോടതിയില്‍ പോയി നീതി തേടാം. സത്യസന്ധമായി കാര്യങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് സാഹിത്യത്തിന്റ സവിശേഷതകളും സാഹിത്യ ലോകത്തു നടക്കുന്നു ചൂഷണങ്ങളും മനസിലാകും. അല്ലാത്തവരെ സംബന്ധിച്ചു നിരവധി നിര്‍വചനങ്ങള്‍ കൊടുക്കാന്‍ സാധിക്കും.

ഭാഷക്കോ സാഹിത്യത്തിനോ ശത്രുക്കളില്ല. നന്മയും സ്‌നേഹവും വാരിപുണരുന്ന ആസ്വാദനബോധമുള്ള മിത്രങ്ങളാണവര്‍. എന്റ സാഹിത്യ ജീവിതത്തെ ഇളക്കിമറിക്കാമെന്നു ചിലരൊക്കെ കിനാവ് കണ്ടെങ്കിലും അതൊക്കെ അനാഥമായി പോകാന്‍ കാരണം ഈ പ്രപഞ്ച ശക്തിയിലുള്ള എന്റെ വിശ്വാസം, കുടുംബത്തിലുള്ളവരുടെ സഹകരണം, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍, കുറെ നല്ല വായനക്കാര്‍, സാഹിത്യ- സാംസ്‌കാരിക- മാധ്യമ രംഗത്തുള്ളവര്‍ നല്‍കിയ ആത്മ ധൈര്യവുമാണ് വീണ്ടും എഴുത്തില്‍ എന്നെ പ്രാപ്തനാക്കുന്നത്. ഞാന്‍ അക്ഷരങ്ങളില്‍ ശാന്തി നേടുന്നു. മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന എന്റ കുറ്റാന്വേഷണ നോവലായ – ‘കാര്യസ്ഥന്‍’, കവിമൊഴി മാസികയില്‍ വന്ന ‘കലായവനിക’ നോവല്‍ 2018 ല്‍ കേരളത്തിലും ലണ്ടനിലുമായി പ്രകാശനം ചെയ്തു. സാഹിത്യത്തിന്റ മുഖം തുന്നികെട്ടാന്‍ ഒരു ശക്തിക്കും സാധ്യമല്ല. സാഹിത്യമെന്നും നൊമ്പരപെടുന്നവര്‍ക്ക് ഒപ്പമാണ്. അതെനിക്കും ഒരു സ്വാന്തനമായി. ഇരുളിന്റ ഈ ലോകത്ത് നമ്മുക്ക് ഓരോരുത്തര്‍ക്കും മിന്നാമിനുങ്ങായി, വെളിച്ചമായി മാറാം. ആരും ഇരകളെ സൃഷ്ഠിക്കാതിരിക്കട്ടെ. നന്മകള്‍ നേരുന്നു.
………………………………………..ശുഭം…………………………………..
സമുദ്ര നിരപ്പ് ഉയര്‍ന്നാല്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള വന്‍ നഗരങ്ങളില്‍ ലണ്ടനും. ഹൂസ്റ്റണ്‍, ബാങ്കോക്ക്, ഷാങ്ഹായി തുടങ്ങിയ നഗരങ്ങലും കടലെടുക്കാന്‍ സാധ്യതയുള്ള വന്‍നഗരങ്ങളുടെ പട്ടികയിലുണ്ടെന്ന് ക്രിസ്റ്റ്യന്‍ എയിഡ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പറയുന്നു. ആഗോളതാപനമാണ് കടലിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി പറയുന്നത്. താപനിലയില്‍ 1.5 ഡിഗ്രി വര്‍ദ്ധനയുണ്ടായാല്‍ 40 സെന്റീമീറ്ററിനു മേല്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഇത് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍നഗരങ്ങളെ മുക്കാന്‍ പര്യാപ്തമാണ്. ഇത്തരത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയും പുതിയ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയുണ്ടായാല്‍ നേരിടാനിടയുള്ള പ്രത്യാഘാതങ്ങളാണ് വ്യാഴാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

താപനില ഇനിയും വര്‍ദ്ധിക്കുന്നത് തടയാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന ചോദ്യവും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. ആഗോള താപനം നാം നേരിടുന്ന ഭൂമി ഇടിഞ്ഞുതാഴല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. ജലചൂഷണവും മോശം ആസൂത്രണവും ഇതിന്റെ പ്രത്യാഘാതം വര്‍ദ്ധിപ്പിക്കും. അവസാനം ഉണ്ടായ ശീതയുഗത്തിന് സമാനമായ അനുഭവമായിരിക്കും ലണ്ടന്‍ നഗരം മുങ്ങുമ്പോള്‍ നേരിടുകയെന്നും പഠനം പറയുന്നു. ശീതയുഗത്തില്‍ മഞ്ഞുപാളികളുടെ ഭാരം നിമിത്തം സ്‌കോട്ട്‌ലന്‍ഡിലെ ഭൂമി താഴുകയും ഒരു സീസോയിലെന്നതുപോലെ സൗത്ത് ഉയരുകയും ചെയ്തിരുന്നു. മഞ്ഞ് ഉരുകിയപ്പോള്‍ ഭൂമി പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തി.

സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ ലണ്ടന്‍ നഗരം മുങ്ങുമെന്ന കാര്യം ഉറപ്പാണെന്നാണ് പഠനം പറയുന്നത്. തെംസ് ബാരിയര്‍ എന്ന പ്രളയ നിയന്ത്രണ സംവിധാനം ലണ്ടന്‍ ഉപയോഗിക്കണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 1984ല്‍ സ്ഥാപിക്കുമ്പോള്‍ വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഈ സംവിധാനം വര്‍ഷത്തില്‍ ആറു മുതല്‍ ഏഴു തവണ വരെ ഉപയോഗിക്കുന്നുണ്ട്.
ബ്രിട്ടനിലെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി ഡോക്ടര്‍മാര്‍. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഇനി മുതല്‍ ജിപിമാര്‍ രോഗികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് ജീപീസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ നിര്‍ദേശം. സമീകൃതമായ ഡയറ്റ് എങ്ങനെ തയ്യാറാക്കാമെന്നതില്‍ പരിശീലനം നല്‍കാന്‍ വാരാന്ത്യത്തില്‍ തങ്ങളുടെ പ്രാക്ടീസുകളില്‍ വെച്ച് കുക്കറി ക്ലാസുകള്‍ നടത്താന്‍ ജിപിമാര്‍ തയ്യാറാകണമെന്നും നിര്‍ദേശമുയര്‍ന്നു. രോഗികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വലിയ പങ്കു വഹിക്കാനുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ജിപിമാര്‍ക്കു വേണ്ടി ആരോഗ്യകരമായ റെസിപ്പികളുടെ ഒരു നിര തന്നെ തയ്യാറാക്കി വരികയാണെന്ന് നോണ്‍ പ്രോഫിറ്റ് ഏജന്‍സിയായ കൂളിനറി മെഡിസിന്‍ യുകെയിലെ ഡോ. അഭിനവ് ബന്‍സാലി പറഞ്ഞു. ന്യൂട്രീഷനിലും കുക്കിംഗിലും ജിപിമാര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഏജന്‍സിയെന്നും ലണ്ടനിലെ ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ ഇന്റന്‍സീവ് കെയറില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ബന്‍സാലി വ്യക്തമാക്കി. രോഗികള്‍ക്ക് റെസിപ്പി കാര്‍ഡുകള്‍ നല്‍കാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്‌സൈറ്റുകള്‍ കാട്ടിക്കൊടുക്കാനുമുള്ള നിര്‍ദേശത്തെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്യുമെന്ന് റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്‍മാന്‍ പ്രൊഫ.ഹെലന്‍ സ്‌റ്റോക്ക്‌സ് ലാംപാര്‍ഡ് പറഞ്ഞു.

പല രോഗികള്‍ക്കും തങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിനാവശ്യമായ ഉപദേശങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നില്ല. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഏറെ ഉള്‍പ്പെടുത്തണമെന്നും പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നുമൊക്കെ രോഗികള്‍ക്ക് അറിയാം. എന്നാല്‍ അത് കൃത്യമായി എങ്ങനെ നടപ്പാക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അവ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാനാകും. 10 പൗണ്ടില്‍ താഴെ മാത്രം ചെലവു വരുന്ന റെസിപ്പികള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഡോ.ബന്‍സാലി വെളിപ്പെടുത്തി.
ലെസ്റ്റര്‍ഷയറില്‍ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഇ-കോളൈ അണു ബാധ മൂലം മരിച്ചു. ഇ-കോളൈ ബാക്ടീരിയയുടെ മാരകമായ വകഭേദമായിരുന്നു കുട്ടികളെ ബാധിച്ചതെന്ന് കണ്ടെത്തിയിരുന്നു. മരണകാരണം സ്ഥിരീകരിച്ചെങ്കിലും ഈ രോഗാണു ബാധ എവിടെനിന്നാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് ഇതുവരെ സാധിച്ചിട്ടില്ല. വിഷയത്തില്‍ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് ഓഫീസര്‍മാരും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അണുബാധ വന്‍തോതില്‍ പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. മരിച്ച കുട്ടികള്‍ ലെസ്റ്ററിലെ ചാണ്‍വുഡ് മേഖലയിലുള്ളവരാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങളായ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

വൃക്കകളില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗബാധ പ്രായമായവരിലും കുട്ടികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മലിന ജലം, പഴകിയ ഭക്ഷണം, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് ഇ-കോളൈ പകരാമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. പനിയില്ലാതെയുള്ള കടുത്ത വയറിളക്കം വരെയുള്ള ലക്ഷണങ്ങള്‍ അണുബാധയുണ്ടായാല്‍ കാണാന്‍ സാധിക്കുമെന്ന് പിഎച്ച്ഇയിലെ കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍സള്‍ട്ടന്റ് ഡോ. ലോറന്‍ അഹ്യൗ പറയുന്നു. ചില കേസുകളില്‍ അണുബാധ വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

വളരെ വിരളമായി മാത്രമുണ്ടാകുന്ന ഒന്നാണ് ഇ-കോളൈ അണുബാധ. കൈകള്‍ ശുചിയായി സൂക്ഷിക്കുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാന മാര്‍ഗം. കുട്ടികള്‍ക്കും ശുചിത്വം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണം. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ സാധാരണ ഗതിയില്‍ ദോഷകാരിയല്ലെങ്കിലും ചില വകഭേദങ്ങള്‍ക്ക് സിസ്‌റ്റൈറ്റിസ്, മെനിഞ്‌ജൈറ്റിസ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
സ്ത്രീകളുടെ പെന്‍ഷന്‍ പ്രായത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപണം. മുന്‍ പെന്‍ഷന്‍ മിനിസ്റ്ററായ ബാരോണെസ് റോസ് ആള്‍ട്ട്മാന്‍ ആണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്ന മാറ്റങ്ങളാണ് സ്റ്റേറ്റ് പെന്‍ഷന്‍ എയിജില്‍ വരുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തിലാണ് ഇവര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 2015-16 കാലയളവില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പെന്‍ഷന്‍സ് ആയി സേവനമനുഷ്ഠിച്ചയാളാണ് ബാരോണസ് ആള്‍ട്ട്മാന്‍. സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 66 ആയി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ചെങ്കിലും പുരുഷന്‍മാരായ മന്ത്രിമാര്‍ അത് ഗൗനിക്കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

1950കളില്‍ ജനിച്ച 2.6 മില്യന്‍ സ്ത്രീകളെ ഈ മാറ്റം ബാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. 2011ലാണ് സ്ത്രീകളുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം പുരുഷന്‍മാര്‍ക്കൊപ്പമാക്കിക്കൊണ്ട് നിയമം പാസാക്കിയത്. എന്നാല്‍ സ്ത്രീകളില്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇതു മൂലം നിരവധി പേര്‍ സാമ്പത്തിക ക്ലേശത്തിലാണെന്നും അവര്‍ വ്യക്തമാക്കി. നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വേഗത്തില്‍ നടപ്പാക്കരുതെന്നായിരുന്നു താന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അവര്‍ പറഞ്ഞു. പദ്ധതി മാറ്റാന്‍ കഴിയില്ലെന്നായിരുന്നു നമ്പര്‍ 10ല്‍ താന്‍ സമീപിച്ച മന്ത്രിമാരെല്ലാവരും നല്‍കിയ മറുപടിയെന്നും അവര്‍ വ്യക്തമാക്കി.

ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഇതേക്കുറിച്ച് അറിയില്ല. ഗവണ്‍മെന്റിന്റെ ഭാഗമായ പുരുഷന്‍മാര്‍ക്ക് ഇക്കാര്യം ഗൗനിക്കുന്നതേയില്ല. 2010-2015 കാലയളവില്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് മിനിസ്റ്ററായിരുന്ന സ്റ്റീവ് വെബ്ബ് ഇത് ശ്രദ്ധിക്കാന്‍ തയ്യാറായില്ല. ഇയാന്‍ ഡങ്കന്‍ സ്മിത്തും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ട്രഷറിയാണെങ്കില്‍ ഇക്കാര്യത്തില്‍ താല്‍പര്യമേയില്ല എന്ന സമീപനത്തിലായിരുന്നുവെന്നും ആള്‍ട്ട്മാന്‍ വ്യക്തമാക്കി. 50-60 വയസ് പ്രായമുള്ള പലര്‍ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ചിലര്‍ ആത്മഹത്യക്കും പോലും ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്‍എച്ച്എസ് ക്യാന്‍സര്‍ നിര്‍ണ്ണയ സംവിധാനങ്ങളും ചികിത്സാ രീതികളും പരിഷ്‌കരിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ക്യാന്‍സര്‍ രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഒരു ദശകത്തിനുള്ളില്‍ ഡയഗ്നോസിസ് നിരക്ക് രണ്ടില്‍ ഒന്നില്‍ നാലില്‍ മൂന്നാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. രോഗ നിര്‍ണ്ണയത്തിനായുള്ള കേന്ദ്രങ്ങളുടെ ശൃംഖല തന്നെ സ്ഥപിക്കാന്‍ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങളുമായെത്തുന്നവരെ വളരെ വേഗത്തില്‍ രോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ജിപിമാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും രോഗനിര്‍ണ്ണയം സാധ്യമാക്കണമെന്നാണ് നിര്‍ദേശം. ചില കേസുകളില്‍ ഉടന്‍ തന്നെ രോഗനിര്‍ണ്ണയം സാധ്യമാക്കാനും ഇതിലൂടെ സാധിക്കും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ഗോഡ് ഡോട്ടറിന്റെ മരണമാണ് ഈ ആശയത്തിലേക്ക് തന്നെ നയിച്ചതെന്ന് അവര്‍ പറഞ്ഞു. കണ്ഠമിടറിക്കൊണ്ടായിരുന്നു ഇക്കാര്യം തെരേസ മേയ് അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചു. ചികിത്സക്ക് ഫലപ്രദമായിരുന്നു. പക്ഷേ രോഗം തിരികെ വന്നു. കഴിഞ്ഞ സമ്മറില്‍ അടുത്ത ക്രിസ്മസ് കാണാന്‍ താനുണ്ടാകുമെന്ന് അവള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ അതുവരെ ജീവിച്ചിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പുതിയ ക്യാന്‍സര്‍ നയം പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്‌കാന്‍ ഫസ്റ്റ് എന്ന നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഫാമിലി ഡോക്ടറെ കണ്ട് മൂന്നാഴ്ചക്കുള്ളില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20 റാപ്പിഡ് ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ശൃംഖലയാണ് ഇതിനു വേണ്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ സ്ഥാപിക്കും. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ രാജ്യവ്യാപകമാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
സൗരയൂഥത്തിനു പുറത്തുള്ള ഗ്യാലക്‌സികളില്‍ നിരവധി ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് ചന്ദ്രന്‍ എന്ന പോലെയുള്ള ഉപഗ്രഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഇപ്പോള്‍ ആദ്യമായി സൗരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഉപഗ്രഹവും കണ്ടെത്തിയിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 8000 പ്രകാശവര്‍ഷം അകലെയാണ് ഈ ഉപഗ്രഹത്തിന്റെ സ്ഥാനം. സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ വലിപ്പമുണ്ടാകും ഈ ഉപഗ്രഹത്തിനെന്നാണ് നിഗമനം. അതായത് നമ്മുടെ ചന്ദ്രന്റെ 15 ഇരട്ടി വലിപ്പം! നിലവില്‍ 3000ത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തായി കണ്ടെത്തിയിട്ടുണ്ട്.

സൗരയൂഥത്തിനു പുറത്ത് ഒരു ഉപഗ്രഹത്തെ കണ്ടെത്തുന്നത് ഇത് ആദ്യമായാണെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ഡേവിഡ് കിപ്പിംഗ് പറഞ്ഞു. ഹബിള്‍ ടെലിസ്‌കോപ്പാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയെന്ന സമസ്യക്കും ഉപഗ്രഹങ്ങള്‍ ഗ്രഹങ്ങള്‍ക്കു ചുറ്റും എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സോമൂണുകള്‍ എന്നറിയപ്പെടുന്ന സൗരയൂഥാന്തര ഉപഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും നിലവിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ അതിന് പര്യാപ്തമല്ലായിരുന്നു.

ഇപ്പോള്‍ ഈ ഉപഗ്രഹം ദൃഷ്ടിയില്‍പ്പെട്ടതിനു കാരണം അതിന്റെ വലിപ്പമാണെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു വിദഗ്ദ്ധനായ അലക്‌സ് ടീച്ചി പറയുന്നു. ഒരു വമ്പന്‍ വാതക ഗ്രഹത്തെയാണ് ഇത് വലയം വെച്ചുകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൗരയൂഥത്തിനുള്ളില്‍ 200 ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നിനും ഇത്രയും വലിപ്പമില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 284 എക്‌സോപ്ലാനറ്റുകളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ ഉപഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ യുകെയിലെ നോട്ടുകളിലും നാണയങ്ങളിലും 19 വ്യത്യസ്ത ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എംആര്‍എസ്എ എന്ന സറ്റെഫൈലോകോക്കസ് ഓറിയസ്, വിആര്‍ഇ എന്ന പേരില്‍ അറിയപ്പെടുന്ന എന്ററോകോക്കസ് ഫീസിയം തുടങ്ങിയവയാണ് നോട്ടുകളിലും നാണയങ്ങളിലും കണ്ടെത്തിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച സൂപ്പര്‍ബഗ്ഗുകള്‍. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാണയങ്ങളിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളതാണ്. ലോഹങ്ങളില്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ ജീവിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുകയെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍, ഡോ.പോള്‍ മേറ്റ്‌വീല്‍ പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്.


ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ്. ഇവരെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൈവശമുള്ള നോട്ടുകളില്‍ നിന്ന് രോഗാണുക്കളെ പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ ഈ വിധത്തില്‍ പകരുന്നത് രോഗികള്‍ക്ക് മാരകമായേക്കാം. നാണയങ്ങളും പേപ്പര്‍, പോളിമര്‍ നോട്ടുകളുമാണ് പഠത്തിന് വിധേയമാക്കിയത്.
ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്‌കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്.

ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര്‍ മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു.

പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.