കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി ലഞ്ച്‌ബോക്‌സ് സ്‌നാക്‌സില്‍ അടങ്ങിയിരിക്കുന്നത് ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ മൂന്നില്‍ രണ്ട് അളവെന്ന് വെളിപ്പെടുത്തല്‍. സ്മൂത്തികള്‍, യോഗര്‍ട്ട്, മിനി ചോക് ബാറുകള്‍, സ്‌പോഞ്ചസ് തുടങ്ങിയവയില്‍ അളവില്ലാതെ സ്വീറ്റ്‌നറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ ഈ ഭക്ഷ്യവസ്തുക്കള്‍ അമിതവണ്ണം എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെസ്ലേയുടെ മഞ്ച് ബഞ്ച് സ്‌ക്വാഷം സ്‌ട്രോബെറി യോഗര്‍ട്ട് ഡ്രിങ്കിന്റെ ഒരു പോര്‍ഷനില്‍ 11.4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മൂന്ന് ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് തുല്യമാണ് ഈ അളവ്. ഒരു ദിവസം പരമാവധി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് 19 ഗ്രാം പഞ്ചസാര മാത്രമാണെന്നിരിക്കെ ഇതില്‍ മാത്ര അടങ്ങിയിരിക്കുന്നത് പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

സമാനമാണ് എല്ലാസ് കിച്ചണിന്റെ ദി വൈറ്റ് വണ്‍ സ്‌ക്വിഷ്ഡ് സ്മൂത്തീ ഫ്രൂട്ട്‌സിന്റെയും അവസ്ഥ. ഇതിന്റെ 90 ഗ്രാം വരുന്ന ഒരു പോര്‍ഷനില്‍ 10.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. യുകെയില്‍ യോഗര്‍ട്ട് ഏറ്റവും കൂടുതല്‍ നല്‍കുന്നത് മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെന്ന വസ്തുത പരിഗണിച്ചാല്‍ ഇത് എന്തുമാത്രം അപകടകരമാണെന്ന് മനസിലാക്കാന്‍ സാധിക്കും. മധുരം ചേര്‍ക്കാത്ത സാധാരണ യോഗര്‍ട്ട് ആണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ആരോഗ്യകരമായ സ്‌നാക്ക് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും ഇതില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ചൈല്‍ഡ്ഹുഡ് ഒബീസിറ്റ് പ്ലാനില്‍ യോഗര്‍ട്ടിനെ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. 2020ഓടെ ഇവയില്‍ നിന്ന് 20 ശതമാനം പഞ്ചസാര നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ സ്‌കൂള്‍ കുട്ടികള്‍ 10 വയസിനിടെ കഴിക്കുന്നത് 18 വയസ് വരെ ഉപയോഗിക്കുന്നത്രയും അളവ് പഞ്ചസാരയാണെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന പഠനത്തില്‍ വ്യക്തമായിരുന്നു.