മുന്‍നിര മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ആരോപണം. അതേസമയം തങ്ങളുടെ നിക്ഷേപകര്‍ക്ക് കമ്പനികള്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു കാരണമാകുമെന്ന് ഗവേഷങ്ങളില്‍ തെളിഞ്ഞാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബ്ലാക്ക്‌ബെറി, ഇഇ, നോക്കിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ഈ വിവരം നല്‍കിയിട്ടുണ്ട്.
റേഡിയോ ഫ്രീക്വന്‍സി എമിഷന്‍ ആരോഗ്യത്തിന് ഹാനികരമാണോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ എന്തു പറയും എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് ഇഇയുടെ മാതൃ കമ്പനിയായ ബ്രിട്ടീഷ് ടെലകോം 2017ലെ ആനുവല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. നോക്കിയയും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോക്കിയക്കെതിരെ കേസ് നല്‍കിയ ബ്രെയിന്‍ ക്യാന്‍സര്‍ രോഗി നീല്‍ വൈറ്റ്ഫീല്‍ഡ് 1 മില്യന്‍ പൗണ്ട് നഷ്ടപരിഹാരം നേടിയതോടെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.
നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഫോണുകളും നെറ്റ് വര്‍ക്കുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ഇതേ മുന്നറിയിപ്പ് നല്‍കാന്‍ കഴിയേണ്ടതാണെന്ന് വൈറ്റ്ഫീല്‍ഡ് പറയുന്നു. കമ്പനികള്‍ സെലക്ടീവാകുന്നുവെന്നും പൊതുജനങ്ങളേക്കാള്‍ അവരുടെ ആശങ്ക പണമുള്ളവരേക്കുറിച്ചാണെന്നും വൈറ്റ്ഫീല്‍ഡ് വ്യക്തമാക്കി.
ചാനല്‍ 4 എംബാരാസിംഗ് ബോഡീസ് എന്ന പരിപാടിയിലെ വിദഗ്ദ്ധനും മലയാളി യൂറോളജിസ്റ്റുമായ ഡോ.മനു നായരെ ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മനു നായരെ ജിഎംസി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ തുടരാനും മനു നായര്‍ക്ക് അനുമതി ലഭിച്ചു. 130 രോഗികള്‍ ഇയാള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ ഡോ.മനു നായര്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം.
രോഗമില്ലാത്തവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള ചികിത്സ നടത്തിയെന്നും പരീക്ഷണ ഘട്ടത്തിലുള്ള ചികിത്സകള്‍ രോഗികളില്‍ നടത്തിയെന്നുമൊക്കെയാണ് പരാതികള്‍ ഉയര്‍ന്നത്. സോലിഹള്ളിലെ സ്പയര്‍ പാര്‍ക്ക് വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, ബിഎംഐ പ്രയറി, എഡ്ജ്ബാസ്റ്റണ്‍ തുടങ്ങിയ സ്വകാര്യാശുപത്രികളിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളാണ് വിവാദത്തിലായത്. ഇതേത്തുടര്‍ന്ന് ഡോ. മനു ജിഎംസിയുടെ നിരീക്ഷണത്തിലായിരുന്നു.
ലോ ഫേമായ ഇര്‍വിന്‍ മിച്ചലും തോംപ്‌സണ്‍സ് സോളിസിറ്റേഴ്‌സുമാണ് രോഗികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോ.മനു നായര്‍ക്ക് എന്‍എച്ച്എസില്‍ തുടരാമെന്ന് ജിഎംസി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജിഎംസി തയ്യാറായില്ല. സിറ്റി ഹോസ്പിറ്റല്‍സ് സന്‍ഡര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജിഎംസി സൂചന നല്‍കി.
അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? അവഞ്ചേഴ്‌സ് സീരീസിലും പ്രഥാന കഥാപാത്രങ്ങളിലൊന്നായ സ്റ്റാര്‍ക്കിന്റെ ജീവനും അയണ്‍ മാന്‍ വാര്‍ഡ്‌റോബിനുള്ള ഊര്‍ജ്ജവും ലഭിക്കുന്നത് സ്റ്റാര്‍ക്കിന്റെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ആര്‍ക്ക് റിയാക്ടറില്‍ നിന്നാണ്. ഏതാണ്ട് അതേ മാതൃകയില്‍ ഒരു ചെറിയ റിയാക്ടര്‍ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹൃദ്രോഗികളില്‍ ഉപയോഗിക്കുന്ന പേസ്‌മേക്കറുകളില്‍ ഉപയോഗിക്കാനാകുന്ന ഒരു ആണവ ബാറ്ററിയുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് 50 വര്‍ഷം വരെയാണ് ആയുസ്. അതായത്, ഇടക്കിടക്ക് പേസ്‌മേക്കര്‍ ബാറ്ററികള്‍ മാറ്റേണ്ടി വരില്ല എന്നര്‍ത്ഥം.
റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡയമണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമി കണ്ടക്ടറും റേഡിയോആക്ടീവ് വസ്തുവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ബീറ്റാ കണങ്ങള്‍ അഥവാ ഇലക്ട്രോണുകളാണ് ഈ റിയാക്ടറില്‍ പുറത്തുവരുന്നത്. നിക്കല്‍ ഫോയില്‍ പാളികളിലേക്ക് ഇവ പതിക്കുമ്പോള്‍ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ബീറ്റ റേഡിയേഷന്‍ പേസ്‌മേക്കറുകള്‍ക്കോ ശരീരത്തിനോ ഹാനികരമാകുന്നുമില്ലെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു ഗ്രാം റേഡിയോആക്ടീവ് ഇന്ധനത്തിന് 3300 മില്ലി വാട്ട് അവര്‍ പവര്‍ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കെമിക്കല്‍ സെല്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ശക്തമാണ്.
പേസ്‌മേക്കറുകള്‍ക്ക് സാധാരണഗതിയില്‍ 10 മൈക്രോവാട്ട്‌സ് പവര്‍ ആണ് ആവശ്യമായി വരിക. അതുകൊണ്ടുതന്നെ പേസ്‌മേക്കറുകളില്‍ ഈ ബാറ്ററി ഉപയോഗിക്കാനാകും. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും വലിപ്പം കുറഞ്ഞ ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പ്രയോജനപ്രദമാകും. വൈദ്യശാസ്ത്ര രംഗത്തും ബഹിരാകാശ ശാസ്ത്ര മേഖലയിലും ഈ ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലുള്ള മോസ്‌കോയിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂപ്പര്‍ഹാര്‍ഡ് ആന്‍ഡ് നോവല്‍ കാര്‍ബണ്‍ മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രൊഫ. വ്‌ളാഡിമിര്‍ ബ്ലാങ്ക് പറഞ്ഞു.
ബിനോയി ജോസഫ്
കുരുന്നുകൾക്ക് അതൊക്കെയും വിസ്മയക്കാഴ്ചകളായിരുന്നു… മുതിര്‍ന്നവര്‍ക്കും… നേരിൽ കണ്ടത് യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ. ടർബൈനുകൾ, ബോയിലറുകൾ, മില്ല്യണിലേറെ ടണ്ണുകളുടെ കൽക്കരി സ്റ്റോർ, ബയോമാസ് ഫ്യൂവൽ ശേഖരിച്ചിരിക്കുന്ന ഡോമുകൾ, കൂറ്റൻ കൂളിംഗ് ടവറുകൾ, ഫ്യൂവൽ പൾവറൈസ് ചെയ്യുന്ന മില്ലുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സൾഫർ ഡയോക്സൈഡിനെ ജിപ്സമായി മാറ്റുന്ന അബ്സോര്‍ബര്‍ യൂണിറ്റുകൾ, അതിനൂതനമായ കൺട്രോൾ റൂമുകൾ, പ്രോസസ് ഗ്യാസ് പുറത്തേയ്ക്കു തള്ളുന്ന നൂറു മീറ്ററോളം ഉയരമുള്ള ചിമ്മിനി… മൂന്നു മണിക്കൂറുകൾ നീണ്ട ടൂറിൽ ഹളളിലെ മലയാളി കുടുംബങ്ങൾ ദർശിച്ചത് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയം.
വീടുകളിൽ സ്വിച്ചിട്ടാൽ ലൈറ്റും ടിവിയും ഓണാകുമെന്നറിയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നറിയാനുള്ള ജിജ്ഞാസ ഹള്ളിലെ മലയാളി കുടുംബങ്ങളെ കൊണ്ടെത്തിച്ചത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിൽ. സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് പവർ ലിമിറ്റഡിലാണ് ഹളളിലെ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെൻററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സന്ദർശനമൊരുക്കിയത്. പവർ സ്റ്റേഷന്റെ മോഡൽ ഒരുക്കിയിരിക്കുന്ന വിസിറ്റർ സെന്ററിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ പവർസ്റ്റേഷൻ വിസിറ്റർ മാനേജിംഗ് ടീമംഗങ്ങൾ സ്വീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ സോംഗിലൂടെ കുട്ടികളെ പഠിപ്പിച്ചു. പവർ സ്റ്റേഷൻ ഗൈഡുകളോടൊപ്പമുള്ള സ്റ്റേഷൻ ടൂറായിരുന്നു അടുത്തത്.
പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകളും അതിന്റെ ആവശ്യകതകളും സന്ദർശക സംഘത്തെ അറിയിച്ച ഗൈഡുകൾ ഓരോരുത്തർക്കും സേഫ്റ്റി ഹാറ്റ്, ഐ പ്രൊട്ടക്ഷൻ, ഹൈ വിസിബിലിറ്റി ജാക്കറ്റ് എന്നിവയും നല്കി. മിനി ബസുകളിലാണ് സംഘം ആയിരത്തിലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന പവർ സ്റ്റേഷൻ ടൂർ നടത്തിയത്. പവർ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വയർലെസ് ഹെഡ്സെറ്റുകൾ വഴി ടൂറിനിടയിൽ വിശദീകരിച്ചു നല്കി. യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനുകളിൽ ഒന്നായ ഡ്രാക്സിലെ ടൂർ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിനു (ഹിൽസ്) നേതൃത്വം നല്കുന്ന ടീച്ചർ ആനി ജോസഫും ടൂറിനായി പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുക്കിയ ബോബി തോമസും പറഞ്ഞു.
കുട്ടികളെ മലയാളം പഠിപ്പിക്കാനും കേരള സംസ്കാരത്തിന്റെ സാരാംശം അവർക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജോജി കുര്യാക്കോസ്, ബിനു ബോണിഫേസ്, അനിഷ് മാണി എന്നിവരുടെ നേതൃത്വത്തിൽ മറ്റു മലയാളി കുടുംബങ്ങളുടെ സഹകരണത്തോടെ 2015 മുതലാണ് മലയാളം ക്ലാസുകൾ ആരംഭിച്ചത്. ഒരു വർഷം ഇരുപതോളം ക്ലാസുകൾ നടത്തുന്ന സ്കൂൾ, ചിൽഡ്രൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളം ക്ലാസുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ, കുട്ടികൾക്കായി നല്കിയിരിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ടിൽ റെക്കോർഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ വിവിധ അവാർഡുകൾ നല്കപ്പെടുന്നു.
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഗ്രാജുവേഷൻ സെറമണി ഹൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടത്തിയത്. ടീച്ചർ ആനി ജോസഫ്, ബിനു ബോണിഫേസ്, റോസിറ്റ നസ്സറേത്ത്, ബോബി തോമസ്, രാജു കുര്യാക്കോസ് എന്നിവർ നിലവിൽ ക്ലാസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ജിസിഎസ് സി ലെവലിൽ മലയാള ഭാഷ കുട്ടികൾക്ക് ഒരു ലാംഗ്വേജായി ഉൾപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾക്കായി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ് ടീച്ചർ ആനി ജോസഫ്. കുട്ടികൾക്ക് കരിയർ ഗൈഡൻസിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ ആഗ്രഹം. പവർ സ്റ്റേഷൻ സന്ദർശനം എല്ലാ അർത്ഥത്തിലും വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും മുതിർന്നവരും പറഞ്ഞു.
ജോജി തോമസ്
പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പടയെന്ന് പറഞ്ഞ അവസ്ഥയായി മുന്‍ ബിജെപി അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റേത്. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍കൂട്ടി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ കേരള ബിജെപി ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി മിസോറാം ഗവര്‍ണറാക്കിയത്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് പദവി മാറുന്നതെങ്കില്‍ അതൊരു ശിക്ഷാനടപടിയായി വ്യാഖ്യാനിക്കാന്‍ സാധ്യത കൂടുതലായിരുന്നു. തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പായിട്ടുകൂടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുമ്മനത്തിന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം കുമ്മനത്തിന്റഎ സ്ഥാനലബ്ധിയെ സംബന്ധിച്ച് ”ഐ ആം സെയിഫ്” തുടങ്ങിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ മിസോറാമില്‍ കുമ്മനത്തിന്റെ അവസ്ഥ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുമ്മനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മിസോറാമില്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
മിസോറാമിലെ രാഷ്ട്രീയ പാര്‍ട്ടിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനം രാജശേഖരനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്ത. കുമ്മനത്തിന്റെ തീവ്ര ഹിന്ദുത്വ ആശയങ്ങളും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുമാണ് പ്രിസത്തിന്റെ എതിര്‍പ്പിന് കാരണം. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള മിസോറാമില്‍ കുമ്മനത്തിനെതിരെ സംഘടിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളെയും വിവിധ ക്രൈസ്തവ സംഘടനകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം. കേരളത്തില്‍ വെച്ച് ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ടതില്‍ കുമ്മനം കുറ്റാരോപിതനായതും നിലയ്ക്കല്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച തീവ്രവാദ നിലപാടുമെല്ലാം മിസോറാമില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. എന്തായാലും എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്നതുപോലെയായി കുമ്മനത്തിന്റെ അവസ്ഥയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കംപറച്ചില്‍.
ട്യൂമറുകള്‍ രൂപംകൊള്ളുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ക്യാന്‍സര്‍ സാധ്യത സ്ഥിരീകരിക്കുന്ന പരിശോധനാ രീതി വിജയകരം. 10 തരത്തിലുള്ള ക്യാന്‍സറുകള്‍ ഈ രീതിയിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്താനാകും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ രീതി എന്‍എച്ച്എസിലും എത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1400 രോഗികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ 90 ശതമാനം കൃത്യതയോടെ വിജയമായി. ആയിരക്കണക്കിനാളുകള്‍ക്ക് ക്യാന്‍സര്‍ ചികിത്സ തേടാന്‍ ഈ രോഗനിര്‍ണ്ണയ സംവിധാനം സഹായകമാകുമെന്ന് കരുതുന്നു.
ഹെല്‍ത്ത് സര്‍വീസിന് ഒട്ടേറെ രോഗികളെ സഹായിക്കാന്‍ ഈ പുതിയ രീതി സഹായിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. രോഗനിര്‍ണ്ണയം നേരത്തേ നടത്തുന്നത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പാന്‍ക്രിയാറ്റിക്, ഓവേറിയന്‍ ക്യാന്‍സറുകള്‍ പോലും നേരത്തേ കണ്ടെത്താന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പുതിയ രീതിയിലൂടെ സാധിക്കും.
രോഗത്തിന്റെ ജനിതക അടയാളങ്ങളാണ് കണ്ടെത്തുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ ഡിഎന്‍എ ഘടകങ്ങള്‍ പുതിയ പരിശോധനാ രീതിയിലൂടെ കണ്ടെത്താനാകും. രോഗമുക്തി അസാധ്യമെന്ന് കരുതുന്ന അര്‍ബുദങ്ങളില്‍ നിന്ന് പോലും ഈ ഹോളി ഗ്രെയില്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്യാന്‍സറുകള്‍ മിക്കവയും അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ചികിത്സിച്ചു ഭേദപ്പെടുത്താനാകാത്ത ഈ ഘട്ടത്തിലെ രോഗനിര്‍ണ്ണയം മരണനിരക്ക് വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമാണ്.
തിരുവനന്തപുരം: വൈമാനികയാത്രികരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വിറ്റതിന് പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റില്‍.
ആറരക്കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമന്‍സ് നല്‍കി വിളിച്ചുവരുത്തിയതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നിരിക്കുന്നത്. ഏതാണ്ട് 13,000 അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്്പില്‍ നിന്നും വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു ഇയാള്‍ എന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിക്കാന്‍ സാധിക്കുന്ന രേഖകളൊന്നും സുന്ദരവാസന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കസ്റ്റംസ് നിയമം 104ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ളതിന് പുറമെ രണ്ട് വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ചെന്നൈ∙ തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്നു സ്ഥിരീകരിച്ചു. ജെസ്നയേക്കാൾ പ്രായമുള്ള സ്ത്രീയുടേതാണ് ശരീരം. മുലപ്പാൽ നൽകുന്ന സ്ത്രീയാണെന്നും കണ്ടെത്തി. ഇതേത്തുടർന്ന്, പത്തനംതിട്ടയിൽനിന്നു പോയ അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. ജെസ്നയുടെ സഹോദരനും മൃതദേഹം ജെസ്നയുടേതല്ലെന്നു പറഞ്ഞിരുന്നു. മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക നിഗമനമനുസരിച്ച് ഇരുപതു വയസ്സിലേറെ പ്രായമുള്ളയാളുടേതാണ് മൃതദേഹം.
അതേസമയം, ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടി ആലോചിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപം ചെങ്കൽപ്പേട്ടിലെ പഴവേലിയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മലയാളിയുടേതാണെന്നു സംശയമുയർന്നതിനാൽ അന്വേഷണത്തിനായി കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലെത്തിയിരുന്നു.
കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലം
മുഖം തിരിച്ചറിയാനാകാത്ത രീതിയിൽ മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്. വാഹനത്തിൽ കൊണ്ടുവന്നു രാത്രി തീ കൊളുത്തിയതാണെന്നാണ് സംശയം. തമിഴ്നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടർന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കൽപേട്ടിലെത്തി. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുൾപ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാലാണ് സ്ഥിരീകരണത്തിനു ഡിഎൻഎ പരിശോധനയ്ക്കു നടപടി സ്വീകരിക്കുന്നത്.
ജെസ്നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പുണ്ട്. ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാൽ, മൃതദേഹത്തിൽ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരിൽ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വിജനമായ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുൾപ്പെടെ ശരീരപ്രകൃതി എന്നിവയിൽ സാമ്യമുള്ളതിനാൽ ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകൾക്കു സാരമായ പൊള്ളലുള്ളതിനാൽ അതു നടന്നില്ല.
ജോജി തോമസ്
രാഷ്ട്രീയം ഒരു കലയാണെന്നാണഅ പറയപ്പെടുന്നത്. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ ജനത കാണുന്നത് ആ കലയുടെ ഏറ്റവും വികൃതമായ മുഖമാണ്. പണവും മസില്‍ പവറും ഉപയോഗിച്ച് അധികാരത്തിന്റെ പുതിയ വഴികള്‍ എങ്ങനെ തേടിപ്പിടിക്കാമെന്നതിന്റെ നേര്‍ കാഴ്ച്ചയാകുകയാണ് ഇന്ത്യന്‍ ജനാധിപത്യം. അധികാരത്തിന്റെ ഈ പിന്നാമ്പുറ കളികള്‍ ഇന്ത്യ രാഷ്ട്രീയത്തില്‍ ആരംഭിച്ചിട്ട് കാലങ്ങള്‍ കുറെയായെങ്കിലും ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ വഴികളിലൂടെ വെന്നിക്കൊടി പാറിച്ച് വിജയരഥത്തില്‍ മുന്നേറുന്നത് മോഡി-ഷാ കുട്ടുക്കെട്ടാണ്. ഗോവയും മണിപ്പൂരും കര്‍ണാടകയുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ വൈകൃതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
കുതിരക്കച്ചവടം എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഈ രാഷ്ട്രീയ നിലവാര തകര്‍ച്ചയ്ക്ക് 1980കളിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടക്കമിടുന്നതെങ്കിലും കുതിരക്കച്ചവടം രാഷ്ട്രീയ ധാര്‍മികതയ്ക്ക്‌മേല്‍ ഒരു ചോദ്യ ചിഹ്നമായി വളരാന്‍ ആരംഭിച്ചത് നരസിംഹറാവുവിന്റെ കാലത്തേ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോഴ ഇടപാടോടെയാണ്. കുതിരക്കച്ചവടത്തിന്റെ ഒരു സ്ഥാപനവത്ക്കരണം ആരംഭിക്കുന്നതും ഇതോടു കൂടിയാണ്. നരസിംഹറാവു തന്റെ ന്യൂനപക്ഷ ഗവണ്‍മെന്റിനെ നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെയും ജനതാദളിലെയും ഉള്‍്‌പ്പെടെ പത്തോളം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കോഴ നല്‍കിയെന്ന ആരോപണമാണ് പ്രസ്തുത കേസിന് ആധാരം.
പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ട് വിലക്കെടുത്തെന്ന ആരോപണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസതയ്ക്കും ധാര്‍മികതയ്ക്കും എല്‍പ്പിച്ച ക്ഷതം വളരെ വലുതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായിരുന്നു. മറ്റു പാര്‍ട്ടികളെ പിളര്‍ത്താനും വിലക്കെടുക്കാനും നരസിംഹറാവു പ്രകടിപ്പിച്ച അസാധാരണമായ മെയ്വഴക്കവും തന്ത്രങ്ങളും കൗശലവുമാണ് ഇപ്പോള്‍ ഭരണം നിലനിര്‍ത്താനും വെട്ടിപ്പിടിക്കാനും നരേന്ദ്ര മോഡി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തിച്ചാല്‍ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ഗുരുസ്ഥാനവും മാതൃകയും നരസിംഹറാവുവാണ്. റാവുവിന് ഇല്ലാതിരുന്ന ജനകീയതയും ഫാഷിസ്റ്റ് മുഖവും നരേന്ദ്ര മോഡിയില്‍ സമ്മേളിച്ചിരിക്കുന്നു എന്നതാണ് ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കുതിരക്കച്ചവടം എന്ന വാക്കിന്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലാണ്. വ്യാപാരത്തില്‍ കൗശലങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചിരുന്ന കുപ്രസിദ്ധരായ കുതിരക്കച്ചവടക്കാരില്‍ നിന്നാണ് ഈ വാക്ക് ഉദയം ചെയ്യുന്നത്. പില്‍ക്കാലത്ത് രാഷ്ട്രീയത്തിലെ നെറികെട്ട രീതികളെ വിശേഷിപ്പിക്കുന്ന ഭാഷാപ്രയോഗമായി കുതിരക്കച്ചവടം മാറി. പക്ഷേ കുതിരക്കച്ചവടം അതിന്റെ എല്ലാ അര്‍ത്ഥത്തിലും കാണാന്‍ സാധിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും പൊടുന്നനെ ഉപേക്ഷിച്ച് മറുകണ്ടം ചാടുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ്‌റി ജനാധിപത്യത്തെ പാരിഹാസ്യമാക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് തങ്ങളുടെ ജനപ്രതിനിധികളില്‍ എത്രമാത്രം വിശ്വാസ്യമുണ്ടെന്നതിന് തെളിവാണ് റിസോര്‍ട്ട് രാഷ്ട്രീയം.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ഒരു ജനപ്രതിനിധിയുടെ വില നൂറുകോടിയും കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോവയിലും മണിപ്പൂരിലുമെല്ലാം മന്ത്രി പദവി, പണം, കോര്‍പ്പറേഷന്‍, സ്ഥാനം, വാഹനം എന്നിവയെല്ലാം കതിരക്കച്ചവടത്തിന്റെ പ്രതിഫല ഇനങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ സാധ്യതകള്‍ക്ക മേല്‍ കടിഞ്ഞാണ്‍ വീണത് കുറുമാറ്റ നിരോധന നിയമത്തിലൂടെയാണ്. ഒരു പക്ഷേ കൂറുമാറ്റ നിരോധന നിയമം നിലവില്ലായിരുന്നെങ്കില്‍ പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണസ്ഥിരതയെന്നു പറയുന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചേനെ. എങ്കിലും കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചും അല്ലാതെയും കുതിരക്കച്ചവടം പല അവസരങ്ങളിലും തകര്‍ത്താടുന്നുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ കേരളം മാത്രമാകും രാഷ്ട്രീയ രംഗത്തെ ഈ വികൃത കലയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ പേര് കേട്ട കേരള ജനതയെ ഭയപ്പെട്ടാണ് രാഷ്ട്രീയക്കാര്‍ കേരളത്തില്‍ കുതിരക്കച്ചവടത്തില്‍ നിന്നും ഒഴിവായി നില്‍ക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കുന്നവര്‍ ഏതു മാര്‍ഗത്തിലൂടെയും ചിലവഴിച്ച പണം തിരികെ പിടിക്കുന്നതിനുള്ള വെമ്പലിലാവും ഭരണം മുന്നോട്ട് കൊണ്ടുപോവുക. അതിനാല്‍ തന്നെ രാഷ്ട്രീയ ധാര്‍മകതയില്‍ ഉപരിയായി കുതിരക്കച്ചവടം ജനാധിപത്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണ്.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
കോട്ടയം∙ കെവിന്റെ കൊലപാതകക്കേസിൽ നിർണായക വെളിപ്പെടുത്തൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗാന്ധിനഗർ എഎസ്ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂർ കോടതിയെ അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഡ്രൈവർ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി. കെവിൻ മരിച്ച സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണ്. അതുകൊണ്ടുതന്നെ എസ്പിക്കു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
കേസന്വേഷണത്തിൽ നേരിട്ടു നിർദേശം നൽകിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുൻ എസ്പിക്കെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്നു മേയ് 28നു കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നാലെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അതിനിടെ, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷൻ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.