ചെലവു കുറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി രണ്ട് ബില്യന്‍ പൗണ്ടിന്റെ പദ്ധതി വരുന്നു. പ്രധാനമന്ത്രി തെരേസ മേയ് ഇതിനായുള്ള പദ്ധതി ഇന്ന് പ്രഖ്യാപിക്കും. രണ്ട് ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പണം ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് കൈമാറും. അസോസിയേഷനുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയാണ് ആദ്യപടി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ പണത്തിനായി അസോസിയേഷനുകള്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ ഹൗസിംഗിലുള്ള സമൂഹത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2028-29 വര്‍ഷം വരെ ഈ പണം വിനിയോഗിക്കാന്‍ അസോസിയേഷനുകള്‍ക്ക് അനുമതി ലഭിക്കും.

ഹൗസിംഗ് അസോസിയേഷനുകള്‍ക്ക് പ്രാതിനിധ്യമുള്ള നാഷണല്‍ ഹൗസിംഹ് ഫെഡറേഷന്‍ യോഗത്തിലായിരിക്കും പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തുക. അടുത്ത സ്‌പെന്‍ഡിംഗ് റിവ്യൂ പീരിയഡിലെ ഹൗസിംഗ് ബജറ്റുകളില്‍ നിന്നായിരിക്കും പദ്ധതിക്കായുള്ള തുക അനുവദിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ പൂര്‍ണ്ണമായി ലഭ്യമാകുകയുള്ളു എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കുക എന്നതില്‍ ഉപരിയായി അസോസിയേഷനുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിരത നല്‍കുക എന്നതു കൂടിയാണ് പദ്ധതി ഉറപ്പാക്കുന്നതെന്ന് പ്രസ്താവനയില്‍ മേയ് പറയും.

600 മില്യന്‍ പൗണ്ട് മൂല്യമുള്ള പദ്ധതികള്‍ എട്ട് അസോസിയേഷനുകള്‍ക്കായി ഇപ്പോള്‍ത്തന്നെ അനുവദിച്ചു കഴിഞ്ഞു. ഈ പണം ഉപയോഗിച്ച് 15,000 ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കാനാകും. ലോക്കല്‍ അതോറിറ്റികള്‍ക്കും പ്രൈവറ്റ് ബില്‍ഡര്‍മാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ഹൗസിംഗ് മേഖലയില്‍ നേട്ടമുണ്ടാക്കാനായിരിക്കും അസോസിയേഷനുകളോട് മേയ് ആവശ്യപ്പെടുക. ലോക്കല്‍ അതോറിറ്റി, ഹൗസിംഗ് അസോസിയേഷന്‍ ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതു സംബന്ധിച്ചുണ്ടാകുന്ന അപകര്‍ഷതയും ആശങ്കയും ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഭയെയും വിശ്വാസങ്ങളെയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് വിശ്വാസ സമൂഹം ഒന്നടങ്കം പ്രഖ്യാപിക്കുന്നതിനിടയിൽ, സഭയിലെ അനാരോഗ്യ പ്രവണതകൾ പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നതിൽ നേതൃത്വത്തിന് അമർഷം. അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായ ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിൽ തെറ്റോ ശരിയോ അന്വേഷിക്കാൻ സഭയുടെ നേതൃത്വത്തിന് സമയമില്ല. നിലവിൽ സഭയിൽ ഉണ്ടായ പ്രവണതകൾ മുളയിലേ നുള്ളണമെന്ന ദൃഡ നിശ്ചയത്തിലാണ് നേതൃത്വം എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്ന സമരത്തിന് ലഭിച്ചിരിക്കുന്ന പിന്തുണ വിവിധ സഭാ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നേരിട്ടും അല്ലാതെയും ജനങ്ങൾ പിന്തുണ അറിയിക്കുമ്പോൾ സോഷ്യൽ മീഡിയയും പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നു.
ജസ്റ്റീസ് കമാൽ പാഷയും പി.ടി തോമസ് എം.എൽ.എയും ബാലചന്ദ്രൻ ചുള്ളിക്കാടും ഫാ.പോൾ തേലക്കാട്ടുമടക്കമുള്ള പ്രമുഖർ സമരപന്തലിൽ പിന്തുണയുമായെത്തിയിരുന്നു. എറണാകുളം രൂപതയിൽപ്പെട്ട വൈദികരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിലെത്തി. പത്തു ദിവസം പിന്നിട്ട സമരത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഒത്തുചേർന്ന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. പ്രവാസി സമൂഹങ്ങളിലും സമ്മിശ്ര പ്രതികരണമാണുള്ളത്.
അതിദീർഘമായ പ്രവർത്തന പാരമ്പര്യമുള്ള സഭയിൽ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. പുതിയ സംഭവ വികാസങ്ങളിൽ ഭൂരിപക്ഷം വിശ്വാസികളും ദുഃഖിതരാണ്. സത്യം പുറത്തുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ ബിഷപ്പ് സ്ഥാനത്തു നിന്ന് കുറ്റാരോപിതനെ മാറ്റി നിർത്തിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാവില്ലായിരുന്നു എന്ന അഭിപ്രായക്കാരാണ് മിക്കവരും. സഭയിൽ ഉണ്ടായ ഇടർച്ച സഭയുടെ തകർച്ച ആഗ്രഹിക്കുന്നവർ മുതലെടുക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനേ അവർക്കാകുന്നുള്ളൂ.
കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ അംഗീകരിക്കാൻ കെസിബിസി തയ്യാറല്ല. ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിർത്താൻ സിബിസിഐയും തയ്യാറായില്ല. പ്രതിഷേധ സമരത്തിന് ഉള്ള ഫണ്ട് എവിടെ നിന്ന് വരുന്നു എന്നകാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട മിഷനറീസ് ഓഫ് ജീസസ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ഐഡൻറിറ്റി വെളിപ്പെടുത്തിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കാൻ വിമുഖത കാണിക്കുകയാണ്. സംസ്ഥാന സർക്കാർ ഇരയോടൊപ്പമാന്നെന്ന് മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.
ലത്തീൻ സഭ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞത്. കേരളത്തിൽ ചോദ്യം ചെയ്യലിനായി എത്തുന്ന ഫ്രാങ്കോയ്ക്കായി വൻ നിയമയുദ്ധത്തിനുള്ള സന്നാഹമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ കുറ്റക്കാരനാണോ എന്നതിനേക്കാൾ വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തുന്ന പ്രവണതയാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. ഇത് അവസാനിപ്പിക്കാൻ സത്വര നടപടി വേണമെന്ന അഭിപ്രായത്തിൽ നേതൃത്വം ഒറ്റക്കെട്ടാണ്.
സോഷ്യൽ മീഡിയയിൽ പീഡനാരോപണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ടും അനുകൂലിച്ചും വൻ വാഗ്വാദങ്ങളാണ് നടക്കുന്നത്. ഫേസ്ബുക്കും വാട്ട്സ്ആപ്പും ഈ വിഷയത്തിൽ സജീവമാണ്. ഫേസ്ബുക്കിലെയും വാട്ട്സ് ആപ്പിലെയും വിവിധ ഗ്രൂപ്പുകളിൽ നിന്നും തമ്മിലുള്ള ചെളിവാരിയെറിയലും പുറത്താക്കലും തുടരുകയാണ്. വിശ്വാസികൾ സഭയ്ക്കു പിന്നിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ധാരാളം പോസ്റ്റുകൾ ഈയിടെ സജീവമായുണ്ട്. വിശ്വാസികളെ സഭാ നേതൃത്വത്തിന് അനുകൂലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവമാക്കാൻ രഹസ്യ നിർദ്ദേശം നല്കിയതായി പറയപ്പെടുന്നു.
ശരീരത്തില്‍ വലിയ തോതില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍. എല്‍ഡിഎല്‍-സി അമിതമാകുന്നതും ഹൃദ്രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 കാര്‍ഡിയോളജിസ്റ്റുകളുടെ സംഘമാണ് അവകാശപ്പെടുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളായ സ്റ്റാറ്റിനുകള്‍ രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും അവയുടെ ഉപയോഗം ഡോക്ടര്‍മാര്‍ അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ കൊളസ്‌ട്രോള്‍ മരുന്നുകള്‍ ഫലപ്രദമാണോ എന്ന കാലങ്ങളായുള്ള വിവാദം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ വാദം.

ഒരിക്കല്‍ ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടായവര്‍ക്ക് വീണ്ടും അസുഖമുണ്ടാകാതെ കാക്കുന്നതില്‍ സ്റ്റാറ്റിനുകള്‍ ഫലപ്രദമാണെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് പക്ഷേ രണ്ടഭിപ്രായമില്ല. മോശം കൊളസ്‌ട്രോളിന്റെ അമിത അളവാണ് ഹാര്‍ട്ട് അറ്റാക്കിന് കാരണമെന്നാണ് 50 വര്‍ഷത്തിലേറെയായി വൈദ്യശാസ്ത്രരംഗം വിശ്വസിച്ചു പോരുന്നത്. എന്നാല്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രധാന മരുന്നായി സ്റ്റാറ്റിനുകള്‍ നല്‍കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 1.3 മില്യന്‍ രോഗികളിലാണ് പഠനം നടത്തിയത്.

ജനിതക വൈകല്യം മൂലം രക്തത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന ഫമിലിയല്‍ ഹൈപ്പര്‍കൊളസ്റ്ററോളീമിയ എന്ന അവസ്ഥയ്ക്കും ഈ മരുന്നുകള്‍ ഫലപ്രദമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്‌സ്‌പെര്‍ട്ട് റിവ്യൂ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതീറോസ്‌ക്ലീറോസിസ് എന്ന പേരില്‍ അറിയപ്പെടുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന ബ്ലോക്കുകള്‍ക്ക് കൊളസ്‌ട്രോള്‍ ആണ് കാരണക്കാരന്‍ എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.
മലയാളം യു.കെ സ്‌പെഷ്യല്‍
കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തിന് പാര പണിയാന്‍ കേന്ദ്രസര്‍ക്കാരും ഉത്തരേന്ത്യന്‍ ലോബിയും. പുതിയതായി ആരംഭിക്കുന്ന വിമാനത്താവളത്തില്‍ നിന്നും അന്താരാഷ്ട്ര വിമാനങ്ങള്‍ പറത്താന്‍ അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് പാരയാകുന്നത്. ഈ നയം മൂലം വിദേശ വിമാന കമ്പനികളായ എമിറേറ്റ്‌സ് ഖത്തര്‍, ഇത്തിഹാദ് തുടങ്ങിയ കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറക്കാന്‍ കഴിയില്ല. നിരവധി വിമാന കമ്പനികളാണ് കണ്ണൂരില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം വിദേശ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് മൊത്തത്തില്‍ കുറയാന്‍ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് കേരളം സന്ദര്‍ശിക്കുന്ന എല്ലാ പ്രവാസി മലയാളികള്‍ക്കും ഗുണകരമാകേണ്ടതായിരുന്നു.

ഇതിനിടയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗുളുരു, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളെ ഹമ്പായി മാറ്റി ഇവിടെ നിന്നുമാത്രം രാജ്യാന്തര സര്‍വീസുകള്ഡ നടത്തുകയെന്ന തലതിരിഞ്ഞ നയവും ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചു. ഇത് നടപ്പായിരുന്നെങ്കില്‍ നെടുമ്പാശ്ശേരി ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനത്താവളങ്ങള്‍ക്ക് തിരിച്ചടിയായേനെ.

4000 മിറ്ററോളം റണ്‍വേയുള്ള കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഇടംപിടിക്കാന്‍ പോകുന്നത്. പക്ഷേ രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നില്ലെങ്കില്‍ വിമാനത്താവളം ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാകും. ജൂണ്‍ മാസത്തില്‍ നടന്ന നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയാകുന്ന നയം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ആശവഹമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം.

രാത്രികാലങ്ങളില്‍ കുട്ടികളെ ഓണ്‍ലൈനില്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന ചില സ്ട്രാറ്റജികളുടെ ഭാഗമാണ് മിക്ക നോട്ടിഫിക്കേഷനുകളും ഓട്ടോ പ്ലേയുമെല്ലാമെന്ന് എലിസബത്ത് ഡെന്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ട്രാറ്റജികളെയായിരിക്കും പുതിയ ഭേദഗതി ലക്ഷ്യം വെക്കുകയെന്നും എലിസബത്ത് ഡെന്‍ഹാം വിശദീകരിച്ചു. സ്‌കൂള്‍ ദിവസങ്ങളിലെ രാത്രി സമയങ്ങളില്‍ കുട്ടികളുടെ ഉറക്കമോ പഠനമോ നഷ്ടപ്പെടുത്തിക്കൊണ്ട് വരുന്ന എല്ലാവിധ സന്ദേശങ്ങളും അറിയിപ്പുകളും നിരോധിക്കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശം. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമം തെറ്റിച്ചാല്‍ വന്‍തുക പിഴയൊടുക്കേണ്ടതായി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.

കുട്ടികളെ ഓണ്‍ലൈനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെക്കുറിച്ചായിരിക്കും താന്‍ കൂടുതല്‍ വിശകലനത്തിന് ശ്രമിക്കുകയെന്ന് എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമായും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുട്ടികളുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ കൂടിയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കുടിയേറ്റ ജനതയെ മുന്‍വിധികളോടെ സമീപിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്ന ‘ഹോപ്പ് നോട്ട് ഹെയിറ്റ്’ എന്ന ഗ്രൂപ്പിന് വേണ്ടി ‘നാഷണല്‍ കോണ്‍വര്‍സേഷന്‍ ഓണ്‍ ഇമിഗ്രേഷന്‍’ ആണ് പഠനം നടത്തിയിരിക്കുന്നത്. ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമോ? എന്നായിരുന്നു പൊതുജനങ്ങളോട് ഗവേഷകര്‍ അന്വേഷിച്ചത്. 60ശതമാനം പേര്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ ഇല്ലയെന്നും അഭിപ്രായമില്ലെന്നും വ്യക്തമാക്കി.നഗരങ്ങള്ഡ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേകളില്‍ ഭൂരിഭാഗം പേരും ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നു.

45 വയസിന് മുകളില്‍ ഉള്ള 3,667 പേരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് നിരവധി പേര്‍ക്ക് തെറ്റായ മുന്‍വിധികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മുസ്ലിങ്ങളെക്കുറിച്ച് വലിയ മുന്‍ധാരണകള്‍ സൂക്ഷിക്കുന്നവരാണെന്നും പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരം ധാരണകളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റാന്‍ ഒറ്റമൂലികളൊന്നുമില്ലെന്നും വളരെ സാവധാനം എടുക്കുന്ന ഒരോ നീക്കങ്ങളും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ഒഫിഷ്യലുകളോട് പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ വിശ്വസം നഷ്ടപ്പെട്ടതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താത്ക്കാലികമായി സ്ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കത്തയച്ചു എന്ന വാര്‍ത്തക്കുറിപ്പില്‍ സംശയം പ്രകടിപ്പിച്ച് രൂപതയില്‍ നിന്നുള്ള വൈദികരും പരാതിക്കാരിയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളും. കത്ത് വലിയയൊരു തട്ടിപ്പിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി വൈദികര്‍ പറയുന്നു. കത്ത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിസ്റ്റര്‍ അനുപമയും പറഞ്ഞു.
കത്തോലിക്കാ സഭയില്‍ താത്ക്കാലികമായി സ്ഥാനത്യാഗം എന്നൊരു സമ്പ്രദായം ഇല്ലെന്നാണ് വൈദികര്‍ പറയുന്നത്. സ്ഥാനത്യാഗം നടന്നാല്‍ പിന്നെ ആ പദവിയില്‍ തിരിച്ചെത്താനാവില്ല. രണ്ടാമതായി, ബിഷപ്പ് ഫ്രാങ്കോ സ്ഥാനത്യാഗം നടത്തിയെങ്കില്‍ അത് സംബന്ധിച്ച് രൂപതയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. ഇവിടെ വാര്‍ത്തക്കുറിപ്പ് ഇറക്കിയത് ഫ്രാങ്കോയുടെ വലംകയ്യായ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുപുറമാണ്. ഫ്രാങ്കോയ്ക്കു വേണ്ടി ഇതുവരെയുള്ള വാര്‍ത്താക്കുറിപ്പുകള്‍ എല്ലാം പുറത്തുവിട്ടത് ഫാ.പീറ്റര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഭരണപരമായ ചുമതലകള്‍ മുതിര്‍ന്ന വൈദികന് കൈമാറിക്കൊണ്ടുള്ള കത്തില്‍ ഒപ്പുവച്ചിരിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയും ചാന്‍സലറുമാണ്. മൂന്നാമതായി, സ്ഥാനത്യാഗം സംബന്ധിച്ച് ബിഷപ്പ് ഫ്രാങ്കോ കത്തയച്ചതായി സഭയുടെ ഒരു ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് വന്നിട്ടില്ല. ബിഷപ്പിന്റെ കത്ത് കിട്ടിയതായോ അംഗീകരിച്ചതായോ വത്തിക്കാനും അറിയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഈ വാര്‍ത്തക്കുറിപ്പില്‍ ഏറെ ദുരൂഹത സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു.
നിലവില്‍ വത്തിക്കാനിലുള്ള സി.ബി.സി.ഐ പ്രസിഡന്റും മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ അംഗവുമായ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്തെങ്കിലും നിര്‍ദേശം ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരിട്ട് നല്‍കിയോ എന്ന് വ്യക്തമല്ല. അക്കാര്യം സി.ബി.സി.ഐയോ വത്തിക്കാന്‍ നണ്‍ഷ്യോയോ ഡല്‍ഹി അതിരൂപതയോ ആണ് വ്യക്തമാക്കേണ്ടത്.
അതേസമയം, കേസ് അട്ടിമറിക്കാന്‍ ഇതുവരെ ബിഷപ്പ് ഫ്രാങ്കോ നടത്തിയ നീക്കങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്താക്കുറിപ്പെന്ന് പരാതിക്കാരിക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമ ആരോപിക്കുന്നു. ഞങ്ങളുടെ സമരം തണുപ്പിക്കുന്നതിനും ബിഷപ്പ് ഇവിടെയെത്തുമ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകാതിരിക്കാനുമുള്ള നീക്കമാണിത്. ബിഷപ്പ് ഇതിനകം തന്നെ കേരളത്തില്‍ എത്തിയതായി ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ഇന്നോ നാളെയോ ബിഷപ്പ് കോടതിയെ സമീപിക്കാന്‍ നീക്കമുള്ളതായും വിവരം കിട്ടി. മുന്‍കൂര്‍ ജാമ്യത്തിനോ പരാതിക്കാരിയുടേയും ഞങ്ങളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നോ ഫ്രാങ്കോ ആവശ്യപ്പെട്ടേക്കാം. എന്തുനീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.
അറസ്റ്റ് അനിവാര്യമാണ്. അതിനാല്‍ കോടതിയെ സമീപിച്ചാല്‍ അറസ്റ്റ് കുറച്ചുനാള്‍ കൂടി നീട്ടിക്കൊണ്ടുപോകാനും അതിനിടെ എന്തെങ്കിലും അട്ടിമറിയിലൂടെ രക്ഷപ്പെടാനും അദ്ദേഹം ശ്രമിച്ചേക്കും. ബിഷപ്പ് സ്ഥാനം തെറിച്ചാലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കി അദ്ദേഹത്തെ സംരക്ഷിക്കാന്‍ സഭാനേതൃത്വവും എന്തുചെയ്യും. ഈ സാഹചര്യത്തില്‍ വത്തിക്കാനില്‍ നിന്നോ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നോ അറിയിപ്പുണ്ടാകാതെ ബിഷപ്പ് ഫ്രാങ്കോ സ്ഥാനത്യാഗം ചെയ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കില്ല. സമരം ശക്തമാക്കും.
ഫ്രാങ്കോയുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ പോലീസും ഒത്തുകളിക്കുമോ എന്ന് സംശയിക്കുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെടണം. ശിക്ഷ കിട്ടണമെങ്കില്‍ അറസ്റ്റ് അനിവാര്യമാണ്. അതിനാണ് ഫ്രാങ്കോയുടെ അറസ്റ്റിനായി സമരം നടത്തുന്നത്. ഇതിനകംതന്നെ കേസ് അട്ടിമറിക്കാനുള്ള എത്രമാത്രം വ്യാജരേഖകള്‍ അദ്ദേഹം നിര്‍മ്മിച്ചുകാണും. എത്രമാത്രം തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞുകാണുമെന്നും ഞങ്ങള്‍ ഭയപ്പെടുന്നുവെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.
എന്നാല്‍ ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ കണ്ടെത്തിയ വൈരുദ്ധ്യം ഇതിനകം പരിഹരിച്ചുകഴിഞ്ഞു. ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ തെളിവുകളും പക്കലുണ്ട്. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഒരു സാധ്യതയുമില്ലെന്നും പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ഫ്രാങ്കോയെ ബുധനാഴ്ച ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കോട്ടയത്തേയോ കൊച്ചിയിലോയോ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ നൂറോളം ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും തയ്യാറാണ്.
അതിനിടെ, ഫ്രാങ്കോ കേരളത്തില്‍ എത്തുമ്പോള്‍ മുതല്‍ തിരിച്ച് ജലന്ധറിലേക്ക് വിമാനം കയറുമെന്ന് ഉറപ്പാക്കുന്നത് വരെ എന്തും ചെയ്യാനൊരുങ്ങി ഒരു രക്ഷാസേനയേയും സീറോ മലബാര്‍ സഭയിലെ ചില ബിഷപ്പുമാരുടെ ആശീര്‍വാദത്തോടെ രൂപീകരിച്ചതായാണ് വിവരം. ശനിയാഴ്ച സഭയിലെ വിശ്വാസികളുടെ ഒരു സംഘടന എറണാകുളത്തുള്ള സഭയുടെ ഒരു ആസ്ഥാനമന്ദിരത്തില്‍ രഹസ്യയോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എല്ലാ രൂപതകളില്‍ നിന്നും സംഘടനയിലെ രണ്ടു പേര്‍ വീതം യോഗത്തിനെത്തിയിരുന്നു. ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചോദ്യം ചെയ്താല്‍ സംഘര്‍ഷമുണ്ടാക്കാനും ‘വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു’ എന്ന ഒരു ആശങ്ക പരത്തി ബിഷപ്പിനെ രക്ഷിക്കാനുമാണ് നീക്കം. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ ‘വേണ്ടപോലെ കൈകാര്യം’ ചെയ്യാനും തീരുമാനമുണ്ട്. ജലന്ധറില്‍ ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കു നേരെ നടന്ന ആക്രമണം മറക്കാനാവില്ല. അവിടേയും ഫ്രാങ്കോയെ രക്ഷിക്കാന്‍ പ്രത്യേക സേനയുണ്ടായിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിയെയും ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയേയും രക്ഷിക്കാന്‍ ഓടിനടന്ന നേതാവിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ബിഷപ്പ് ഫ്രാങ്കോ ഞായറാഴ്ച തന്നെ കേരളത്തില്‍ എത്തിയതായും വിവരമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കിയ ബിഷപ്പ് കോയമ്പത്തൂര്‍ വഴിയാണ് എത്തിയതെന്നാണ് സൂചന. തൃശൂരില്‍ എത്തിയ ശേഷം ഇദ്ദേഹം എറണാകുളത്തുള്ള സീറോ മലബാര്‍ സഭയുടെ കാര്യാലയത്തില്‍ എത്തിയതായും സൂചനയുണ്ട്. ഇവിടെ ഒളിവില്‍ കഴിയുന്ന ബിഷപ്പ് പല ക്രിമിനല്‍ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിക്കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഹര്‍ജികള്‍ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞുവെന്നും വിവരമുണ്ട്.
ലണ്ടന്‍: ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഗണ്യമായ വര്‍ദ്ധനവിന്റെ കാരണം അന്വേഷിക്കണമെന്ന് വിമണ്‍ ആന്റ് ഇക്വാളിറ്റി മിനിസ്റ്റര്‍ പെന്നി മോര്‍ഡുവാന്റ്. സമീപകാലത്ത് ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഏതാണ്ട് 4,400 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിംഗമാറ്റ ചികിത്സ തേടി പോകുന്നവരുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനവിന് ആധാരമായിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് മിനിസ്റ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് പരിശോധിക്കും. കൂടാതെ സ്‌കൂളുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും നിര്‍ദേശമുണ്ട്.

ലിംഗമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പ്രായമെത്താത്തവര്‍ക്കു പോലും അതിനായുള്ള ചികിത്സ ലഭ്യമാണെന്ന് എംപിമാര്‍ ആശങ്കയരിയിക്കുന്നു. 10 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് പോലും ഇത്തരത്തില്‍ ചികിത്സ നല്‍കുന്നുണ്ടത്രേ. 2009-10 വര്‍ഷത്തില്‍ 40 പെണ്‍കുട്ടികളെ ലിംഗമാറ്റ ചികിത്സക്കായി ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഈ സംഖ്യ 1806 ആയി കുതിച്ചുയര്‍ന്നു. ഇതേ കാലയളവില്‍ ആണ്‍കുട്ടികള്‍ക്കായുള്ള റഫറലുകള്‍ 57ല്‍ നിന്ന് 713 ആയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലേക്ക് ചികിത്സക്കായി റഫര്‍ ചെയ്യപ്പെട്ട 45 കുട്ടികള്‍ ആറു വയസോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു.
ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് നാലു വയസുള്ള കുട്ടിയായിരുന്നുവെന്നതാണ് ഏറ്റവും അതിശയകരം. കുട്ടികള്‍ക്ക് ഏതായാലും മരുന്നുകള്‍ നല്‍കാറില്ല. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണോ ഈ പ്രവണത വര്‍ദ്ധിപ്പിച്ചതെന്ന കാര്യം ഗവണ്‍മെന്റ് ഇക്വാളിറ്റി ഓഫീസ് പരിശോധിക്കും. ലൈംഗിക വളര്‍ച്ച പോലുമെത്താത്ത കുട്ടികള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ച് ലിംഗമാറ്റ ചികിത്സ നടത്താമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും.
കുട്ടികള്‍ക്ക് മികച്ച സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി ‘ധാര്‍മികതയ്ക്ക് നിരക്കാത്ത’ പ്രവൃത്തികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ അനവധിയാണെന്ന് റിപ്പോര്‍ട്ട്. പ്രൊഫഷണല്‍, മിഡില്‍ ക്ലാസ് രക്ഷിതാക്കളില്‍ മൂന്നിലൊന്ന് പേര്‍ക്കും ഇത്തരക്കാരെക്കുറിച്ച് അറിയാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമതൊരു വീട് വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുക, സ്‌കൂളിന് അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ വിലാസം ഉപയോഗിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനാണ് രക്ഷിതാക്കള്‍ ഇത്തരം കുറുക്കുവഴികള്‍ തേടുന്നതെന്ന് സട്ടന്‍ ട്രസ്റ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമായി.

ഫെയ്ത്ത് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി 31 ശതമാനം പേര്‍ ചര്‍ച്ച് സര്‍വീസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നു. ഇക്കാര്യം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സര്‍വേ പറയുന്നു. തങ്ങളുടെ കുട്ടിക്ക് നല്‍കിയ ഫസ്റ്റ് ചോയ്‌സ് ലഭിച്ചില്ലെങ്കില്‍ 29 ശതമാനം പേര്‍ അപ്പീലുമായി രംഗത്തെത്താറുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുന്ന മാതാപിതാക്കളെ മറ്റു രക്ഷിതാക്കള്‍ക്ക് അറിയാമെന്ന വസ്തുതയും സര്‍വേ വ്യക്തമാക്കുന്നു. മികച്ച സ്‌കൂളുകളോട് അടുത്ത പ്രദേശങ്ങളില്‍ വീടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന മാതാപിതാക്കളെക്കുറിച്ച് ഉന്നത സോഷ്യല്‍ ഗ്രൂപ്പുകളിലുള്ള അഞ്ചിലൊന്ന് രക്ഷിതാക്കള്‍ക്ക് അറിയാം.

എന്നാല്‍ അതിലും താഴ്ന്ന ക്ലാസിലുള്ളവരില്‍ ആറിലൊന്ന് പേര്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ ലഭിക്കുന്നുള്ളു. ആയിരത്തിലധികം രക്ഷിതാക്കളിലും കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണിയില്‍ നിന്നുമുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സട്ടന്‍ ട്രസ്റ്റ് സ്ഥാപകന്‍ സര്‍. പീറ്റര്‍ ലാംപല്‍ പറയുന്നു. പണം, വിദ്യാഭ്യാസം, ആത്മവിശ്വാസം എന്നിവ കൈവശമുള്ളവര്‍ക്ക് അത് വിജയകരമായി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐവിഎഫ് മാര്‍ഗത്തിലൂടെ ജനിച്ച കുട്ടികും അവരുടെ അമ്മമാരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ ശ്രദ്ധ കൊടുക്കാത്തതിനാല്‍ അവയെക്കുറിച്ച് ആര്‍ക്കും കാര്യമായ ജ്ഞാനമില്ലെന്ന് മുന്‍നിര ഫെര്‍ട്ടിലിറ്റി ഡോക്ടറും ക്രിയേറ്റ് ഫെര്‍ട്ടിലിറ്റിയുടെ സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ.ഗീത നാര്‍ഗുണ്ട്, എംപിയായ സിയോബെയിന്‍ മക്‌ഡോണാ എന്നിവര്‍ പറയുന്നു. ഫെര്‍ട്ടിലിറ്റി ഡേറ്റാബേസ് എന്‍എച്ച്എസില്‍ ലയിപ്പിക്കുന്നതിനായി ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി ആക്ടില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ 62 ശതമാനം ഐവിഎഫ് ചികിത്സകളും പ്രൈവറ്റ് ക്ലിനിക്കുകളിലാണ് നടക്കുന്നത്.

എന്നാല്‍ ഈ ക്ലിനിക്കുകള്‍ അവരുടെ വിവരങ്ങള്‍ എന്‍എച്ച്എസിന് കൈമാറാന്‍ തയ്യാറാകുന്നില്ല. ചികിത്സക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് എന്തൊക്കെ മരുന്നുകളാണ് നല്‍കുന്നതെന്ന വിവരവും ഇവര്‍ കൈമാറുന്നില്ല. ചികിത്സക്കു ശേഷം അമ്മമാരോ കുട്ടികളോ തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കപ്പെടുന്നില്ലെന്നും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന കാര്യത്തില്‍ ആരും പരിശോധന നടത്തുന്നി ല്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഐവിഎഫിന് വിധേയരായവരില്‍ കോളോ-റെക്ടല്‍ ക്യാന്‍സര്‍, ഓവേറിയന്‍ ട്യൂമറുകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നതായി വിദേശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

ഐവിഎഫിന് വിധേയരായ 90 ശതമാനം സ്ത്രീകളിലും വിഷാദരോഗം കണ്ടെത്തിയതായി തെളിവുകളുണ്ട്. ഇവരില്‍ 42 ശതമാനം പേര്‍ ആത്മഹത്യാ പ്രവണതയുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. ഐവിഎഫ് കുട്ടികള്‍ മാസം തികയാതെ പിറക്കാനും ഭാരം കുറഞ്ഞവരാകാനും സാധ്യതയുള്ളവരാണ്. ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആണ്‍കുട്ടികള്‍ മുതിരുമ്പോള്‍ വന്ധ്യത എന്നീ പ്രശ്‌നങ്ങളും കാണാറുണ്ട്. ഐവിഎഫ് മൂലമുണ്ടാകുന്ന ഈ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കൃത്യമായ ഡേറ്റയില്ലാതെ കഴിയില്ലെന്നാണ് പ്രൊഫ.ഗീതയും മക്‌ഡോണ എംപിയും പറയുന്നത്. ഐവിഎഫ് കുട്ടികള്‍ക്ക് പിന്നീട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കാര്യം ഈ മാസമാണ് പുറത്തു വന്നത്. അതുകൊണ്ടുതന്നെ ഐവിഎഫുകാരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു കേന്ദ്രീകൃത ഡേറ്റാബേസ് ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.