Main News

ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മാനേജരായ ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ടാണ് യുകെയില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതിശയിക്കേണ്ട, സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ട് ടീമിന്റെ ഭാഗ്യചിഹ്നമാണെന്ന് ആരാധകര്‍ വിധിയെഴുതിക്കഴിഞ്ഞു. റഷ്യയില്‍ നിന്ന് ടീം തിരിച്ചെത്തിയാല്‍ ഈ വെയിസ്റ്റ്‌കോട്ടിന് വന്‍ വിലയായിരിക്കും ലഭിക്കുക. ഇത് ലഭിക്കുന്നതിനായി മ്യൂസിയങ്ങള്‍ മത്സരമാരംഭിച്ചു കഴിഞ്ഞു. ഇന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ സൗത്ത്‌ഗേറ്റ് ധരിക്കുന്ന വെയിസ്റ്റ്‌കോട്ടിന് വലിയ സാസ്‌കാരിക പ്രാധാന്യമാണ് ചരിത്രകാരന്‍മാര്‍ കല്‍പിക്കുന്നത്.

രാജ്യത്തെ രണ്ട് പ്രമുഖ മ്യൂസിയങ്ങളാണ് ഇത് ലഭിക്കുന്നതിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ലണ്ടനാണ് സൗത്ത്‌ഗേറ്റിന്റെ നേവി ബ്ലൂ വെയിസ്റ്റ്‌കോട്ടിനായി ആദ്യം അവകാശവാദമുന്നയിച്ചത്. തങ്ങളുടെ ചരിത്രവസ്തുക്കളില്‍ ഒന്നായി ഇത് ലഭിക്കണമെന്ന് മ്യൂസിയം താല്‍പര്യപ്പെട്ടു. തൊട്ടുപിന്നാലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം ഇതേ ആവശ്യവുമായി രംഗത്തെത്തി. 65 പൗണ്ട് വിലയുള്ള ഈ കോട്ട് തങ്ങള്‍ക്കാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നും സ്‌പോര്‍ട്‌സ് സ്മാരകങ്ങളില്‍ ഇത് വിലപ്പെട്ട ഒന്നായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

1666ലാണ് ബ്രിട്ടനില്‍ വെയിസ്റ്റ് കോട്ടുകള്‍ പിറവിയെടുക്കുന്നത്. ചാള്‍സ് രണ്ടാമന്‍ രാജാവാണ് ഇതിന് പ്രചാരണം നല്‍കിയത്. അത്തരം ചരിത്രപ്രാധാന്യമുള്ള വെയിസ്റ്റ്‌കോട്ടുകള്‍ക്കൊപ്പം ഇത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് മ്യൂസിയം ഓഫ് ലണ്ടന്റെ സീനിയര്‍ ഫാഷന്‍ ക്യൂറേറ്റര്‍ ബിയാട്രിസ് ബെഹ്ലെന്‍ പറഞ്ഞു. എന്നാല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന നിലയില്‍ തങ്ങളുടെ ഡിസ്‌പ്ലേയിലായിരിക്കും ഈ വെയിസ്റ്റ്‌കോട്ട് കൂടുതല്‍ ചേരുകയെന്നാണ് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം പറയുന്നത്. ഇത് ലഭിക്കാനായി ഒരു ഷൂട്ടൗട്ടിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയും ട്വിറ്ററില്‍ ലണ്ടന്‍ മ്യൂസിയത്തോട് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം നടത്തിയിട്ടുണ്ട്.

തീവ്രവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അതിരുകടന്ന പ്രസ്താവനകള്‍ക്കും തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് തവണയില്‍ കൂടുതല്‍ നോക്കുന്നതും ശിക്ഷാര്‍ഹമാക്കുന്ന പുതിയ നിയമം പരിഗണനയില്‍. കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍ ആണ് കടുത്ത നിയന്ത്രണങ്ങളുമായി എത്തുന്നത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനമാകുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും അഭിപ്രായപ്പെട്ടു. സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ തെറ്റായ സന്തുലനമാണ് ഈ ബില്‍ നല്‍കുന്നതെന്നും ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.

എന്നാല്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പാര്‍ലമെന്റിലെ നടപടികള്‍ ബില്‍ വേഗം പൂര്‍ത്തിയാക്കുകയാണ്. ഈ നിയമം നടപ്പായാല്‍ അത് പൗരന്‍മാരുടെ അവകാശങ്ങളായ സ്വകാര്യത, വിശ്വസിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ജോയിന്റ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിലയിരുത്തുന്നു. തീവ്രവാദത്തില്‍ നിന്ന് സുരക്ഷ നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതേസമയം മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹാരിയറ്റ് ഹാര്‍മാന്‍ പറഞ്ഞു.

തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് പ്രാവശ്യം വായിക്കുന്നത് പോലും കുറ്റകരമാക്കുന്നത് വിവരാവകാശത്തിന്റെ ലംഘനമാണെന്ന് കോമണ്‍സ്, ലോര്‍ഡ്‌സ് അംഗങ്ങള്‍ പറയുന്നു. ജേര്‍ണലിസ്റ്റുകള്‍, അക്കാഡമിക്കുകള്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തീവ്രവാദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നിരിക്കെ ഒരു വെബ്‌സൈറ്റില്‍ നോക്കുന്നത് പോലും കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കൃത്യം പന്ത്രണ്ട് കൊല്ലത്തിനും ആറു ദിവസത്തിനുംശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ. അത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെൽജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.

അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ സാമ്വൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.

ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങൾ കൊണ്ട് ഒരുപോലെ അവസരങ്ങൾ സൃഷ്ടിച്ചു ടീമുകൾ രണ്ടും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലൻ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്.

നാഡർ ചാഡ്​ലിയുടെ ഒരു കോർണറിനുശേഷം ആല്‍ഡര്‍വയ്റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണർ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. സത്യത്തിൽ ലോറിസിന്റെ കൈയിൽ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. യുറഗ്വായ്ക്കെതിരായ ക്വാർട്ടർഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു.

ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മിന്നല്‍ നീക്കങ്ങള്‍ ഫ്രാന്‍സിനെ ലീഡ് ഉയര്‍ത്താന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു.

ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. 1998ൽ ചാമ്പ്യന്മരായി. 2006ൽ റണ്ണറപ്പുകളും. ഇംഗ്ലണ്ട്-ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട്‌ ഏറ്റുമുട്ടും.

താം ലുവാങ് ഗുഹയില്‍നിന്നു ആദ്യം പുറത്തിറങ്ങുന്ന ഭാഗ്യവാനെ നിശ്ചയിക്കുന്നതില്‍ തായ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലായിരുന്നു.കുട്ടികള്‍ ഇരുട്ടിനെ മടുത്തു തുടങ്ങിയിരുന്നു, അവര്‍ക്കായി കാത്തിരിക്കുന്ന മാതാപിതാക്കളും അക്ഷമരായിരുന്നു. ഗുഹയിലെ പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ അധികനാള്‍ കുട്ടികള്‍ക്ക്  കഴിയില്ലെന്നായിരുന്നു ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. ആശയക്കുഴപ്പം നീക്കിയത് മുങ്ങല്‍ വിദഗ്ധനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ഹാരിസ്.  ഏറ്റവും ആരോഗ്യമുള്ള കുട്ടികളെ ആദ്യം പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചയ്ക്ക് ഡോ. ഹാരിസ് കുട്ടികള്‍ക്ക് സമീപമെത്തിയതോടെ പുതിയ രക്ഷാമാര്‍ഗം രൂപപ്പെടുകയായിരുന്നു.

Image result for how to save thai football team

കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്ടര്‍ പകര്‍ന്ന ധൈര്യമാണ്. ഓസ്ട്രേലിയയിലെ അഡലെഡ് സ്വദേശിയാണ് ഹാരിസ്(53). അനസ്‌ത്യേഷ്യാ വിദഗ്ധനെന്ന പേരും പെരുമയുമുണ്ട്. 30 വര്‍ഷം മുമ്പാണ് അദ്ദേഹം സാഹസിക നീന്തലിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം അദ്ദേഹമാണ് പുറത്തിറങ്ങാനുള്ള ക്രമം നിശ്ചയിച്ചത്.  കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനി (മാര്‍ക്ക് 13) ലാണ് ആദ്യം ഹാരിസിന്റെ കണ്ണു പതിഞ്ഞത്. പ്രജാക് സുതാം, നട്ടാവൂട്ട് തകാസായി(14)… അങ്ങനെ ക്രമം നിശ്ചയിക്കപ്പെട്ടു. പിന്നാലെ പ്രജാക് സുതാമും (നോട്ട് ) വെളിച്ചം കണ്ടു. ആസ്ത്മ മൂലം വലയുന്ന നട്ടാവൂട്ട് തകാസായി (14) ആയിരുന്നു മൂന്നാമന്‍. തകാസായിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ അര്‍ബുദം മൂലം മകളെ നഷ്ടപ്പെട്ടിരുന്നു. പിപാത് ബോധു(നിക്ക്15)വാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്.

ഫെയിസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ ചെറുപ്പക്കാരെ നിഗൂഢ കരവലയത്തില്‍ ഒതുക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. ഇത്തരം കമ്പനികള്‍ കുറച്ച് ഉത്തരവാദിത്തം പുലര്‍ത്തണമെന്നും സ്റ്റീവന്‍സ് പറഞ്ഞു. ടെലഗ്രാഫിന്റെ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന ക്യാംപെയിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ അടിമത്വത്തിനെതിരെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനെ സജ്ജമാക്കുമെന്ന് കഴിഞ്ഞ മാസം സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ അടിമകളാക്കുന്ന അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ കമ്പനികള്‍ കാട്ടണമെന്നാണ് സ്റ്റീവന്‍സ് ആവശ്യപ്പെടുന്നത്.

കൗമാരക്കാരിലും ചെറുപ്പക്കാരിലും അടിമത്വവും അവരില്‍ സ്വാധീനവുമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഏറെയാണ്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കുറച്ചുകൂടി ഇത്തരവാദിത്തബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കുരുക്കുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിവുള്ളവരും ആശങ്കാകുലരുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം മാനസിക പ്രശ്‌നങ്ങളില്‍ സഹായം നല്‍കാന്‍ എന്‍എച്ച്എസ് സജ്ജമാകുകയാണ്. ഇക്കാര്യത്തില്‍ ഇനി സമൂഹമാണ് മുന്നോട്ടു പോകേണ്ടത്. പ്രതിരോധവും അതിനൊപ്പമുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതും സോഷ്യല്‍ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന്‍ വംശജരുടെ സംഘത്തിന് 26 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വിധി. ചൗധരി യഹ്യ, സഹോദരന്‍ ഷഹബാസ് അലി, ആബിദ് ഹസ്സന്‍, ബോസ്താസ് എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്‌സൈറ്റില്‍ ഒരു പഴയ പോസ്റ്റ് ഓഫീസില്‍ ഇയാള്‍ ആരംഭിച്ച മണി സര്‍വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു..

ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്‍ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്‍കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്‍ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്‌റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില്‍ ഇവിടേക്ക് നിരവധി വലിയ ബാഗുകള്‍ എത്തിച്ചിരുന്നതിന് പോലീസ് ദൃക്‌സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില്‍ മാഞ്ചസ്റ്ററില്‍ വെച്ച് യഹ്യയുടെ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന് ഡോറുകള്‍ ലോക്ക് ചെയ്തതിനാല്‍ പോലീസിന് വിന്‍ഡോകള്‍ തകര്‍ക്കേണ്ടി വന്നു.

കാറിന്റെ പിന്‍സീറ്റില്‍ ബിന്‍ ബാഗുകളിലാക്കിയ നിലയില്‍ 2.5 ലക്ഷം പൗണ്ടിന്റെ കറന്‍സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന്‍ എന്നയാളുടെ കാറിന്റെ ഹോള്‍ഡോളില്‍ നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്‍ഡില്‍ നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ പിടികൂടിയിരുന്നു. ഇതില്‍ നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില്‍ നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്‍ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്‍ഷവും ബോസ്താസിന് രണ്ടു വര്‍ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന്‍ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര്‍ മന്ത്രിമാരും രാജി നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി.

2019 മാര്‍ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറേണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത ആശയവ്യത്യാസങ്ങള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്‌സില്‍ നടന്ന പ്രധാനമന്ത്രിയുടെ കണ്‍ട്രി റിട്രീറ്റില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ഫോറിന്‍ സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്.

എന്നാല്‍ ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് പ്രൊപ്പോസലുകള്‍ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില്‍ ബ്രെക്‌സിറ്റ് സ്വപ്‌നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്‌സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്‍സണ്‍ പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു കീഴില്‍ യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്‍സണ്‍ പറയുന്നു.

കോട്ടയം: ജലന്തര്‍ ബിഷപ്പ് കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.  വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി അടക്കം തെളിവുകള്‍ ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. അന്വേഷണ സംഘം ഉടന്‍ ജലന്തറിലേക്ക് പോകും. കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ പരാതി വ്യാജമെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം.  പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍.

കുറവിലങ്ങാട് നടുക്കുന്നിലെ മഠത്തില്‍വെച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി  സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിന് നൽകിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവർത്തിച്ചുവെന്നാണ് സൂചന.

വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കം. ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കും. ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ ആഴ്ചതന്നെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ടോം ജോസ് തടിയംപാട്

യുകെയിലെ തൃശൂര്‍പൂരം എന്നറിയപ്പെടുന്ന ക്നാനായ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും അതിഗംഭീരമായി നടത്തപ്പെട്ടു. മുത്തുക്കുടകളും നാടന്‍ ഡ്രസ്സുകളും ചെണ്ടമേളവുമായി ചെല്‍ട്ടന്‍ഹാമിനെ ഒരു മിനി തൃശൂര്‍പൂരമാക്കി ക്‌നാനായ സമൂഹം മാറ്റി എന്നതു പറയാതിരിക്കാന്‍ കഴിയില്ല. ഏകദേശം നാലായിരത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ വര്‍ഷം കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത റാലിയില്‍ കൂടുതല്‍ പാറിക്കളിച്ച പതാക ബ്രിട്ടീഷ് ദേശീയ പതാകയായിരുന്നു. ഇന്ത്യന്‍ ദേശിയ പതാകയും കാണാമായിരുന്നു

ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ എത്തപ്പെട്ടു നില്‍ക്കുന്ന സമൂഹത്തില്‍ ലയിച്ചു ചേരുന്നതിന്റെ തുടക്കമായി ബ്രിട്ടിഷ് ദേശീയ പതാകയുടെ എണ്ണകൂടുതലിനെ നമുക്ക് നോക്കിക്കാണാം. ശനിയാഴ്ച രാവിലെ 9 മണിക്ക് UKKCA പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാക്കില്‍ പതാക ഉയര്‍ത്തിയതോടെ വര്‍ണ്ണശബളമായ കണ്‍വെന്‍ഷനു തുടക്കമായി. പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു. തുടര്‍ന്നു നടന്ന നാലിയില്‍ UKKCA യുടെ 50 യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ മനോഹരമായ ഉടയാടകള്‍ അണിഞ്ഞു പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ UKKCA സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ അണിനിരന്നു.

റാലിയില്‍ ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍നിന്നും ക്‌നാനായ സമൂഹം വളര്‍ന്നതിന്റെ ഗതിവിഗതികളില്‍ കുടിയേറ്റം മുതല്‍ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്‌സിംഗ് വരെ അവതരിപ്പിച്ചിരുന്നു. കൂടതെ സമകാലീന സംഭവമായ അഗളിയിലെ മധുവിന്റെ കൊലപാതകം, കൂടാതെ ക്രിസ്തുവിന്റെ ക്രൂശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു. റാലിക്കു മുന്‍പ് UKKCA വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫളാഷ് മൊബ് സ്ത്രീശാക്തീകരണം വിളിച്ചോതുന്നതായിരുന്നു. കടുത്ത ചൂടില്‍ അവര്‍ നടത്തിയ ഫ്‌ളാഷ് മൊബ് അഭിനന്ദനമര്‍ഹിക്കുന്നു.

റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ കുടിയേറിചെല്ലുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നു ക്‌നാനായ സംസ്‌കാരവും കുടുംബപാരമ്പരൃവും നിലനിര്‍ത്തിപോകാന്‍ ക്‌നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ കുടുംബം നന്നായാല്‍ സമൂഹം നന്നാകും. അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

40 രാജ്യങ്ങളിലായി 18000 യുവാക്കള്‍ ഈ സമൂഹത്തിനുണ്ട്. അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു. ക്‌നാനായ സമൂഹം ലോകത്തു മുഴുവന്‍ നമ്മൂടെ സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നു UKKCA പ്രസിഡണ്ട് തോമസ് ജോസഫ് തൊണ്ണമാക്കല്‍, സെക്രട്ടറി സജു ലൂക്കോസ്, പാണപറമ്പില്‍ എന്നിവര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു.
യുകെയില്‍ പുതിയതായി രൂപികരിച്ച ക്‌നാനായ മിഷനുകള്‍ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.

പിന്നീട് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ നടന്ന വെല്‍ക്കം ഡാന്‍സ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ജോണ്‍ മുളയുങ്കല്‍ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വം വിളിച്ചറിയുന്ന സ്‌കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവര്‍പൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത്. വാശിയേറിയ റാലിയില്‍ ബെര്‍മിങ്ങാം ഒന്നാം സമ്മാനവും ലിവര്‍പൂള്‍ രണ്ടാം സമ്മാനവും നേടി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്ലരീതിയില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു അങ്ങനെ പതിനേഴാമാതു UKKCA കണ്‍വെന്‍ഷന്‍ അതുക്കും മീതെ എന്നുപറയാം.

ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി രാത്രി പത്തരയോടെ അവസാനിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ കണ്‍വെന്‍ഷനുവരുമെന്ന് മനസ്സില്‍ പറഞ്ഞു എല്ലാവരും പിരിഞ്ഞു. സംഘാടനമികവുകൊണ്ട് സമ്പന്നമായിരുന്നു 17-ാമതു കണ്‍വെന്‍ഷന്‍.

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ രണ്ടാം ഘട്ടം ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നലെ നാല് കുട്ടികളെ ഗുഹയ്ക്ക് വെളിയില്‍ എത്തിച്ചിരുന്നു. ബഡ്ഡി ഡൈവിംഗ് രീതിയിലാണ് കുട്ടികളെ പുറത്തെത്തിച്ചത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന ആശങ്കയുണ്ട്. ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടാണ് ഭീഷണി.

മഴ തുടരുകയും ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തതിനാലാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ ആരംഭിച്ചത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലൂടെ നാലുപേരെ പുറത്തെത്തിച്ചു. ബാക്കിയുള്ള 9 പേരും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് പദ്ധതി. ഇതിനായി കുറഞ്ഞത് 20 മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.

മഴ ശക്തമാകുന്നതിനു മുമ്പായി ഇവരെ എല്ലാവരെയും പുറത്തെത്തിക്കാനായില്ലെങ്കില്‍ വലിയ ദുരന്തത്തിനായിരിക്കും ലോകം സാക്ഷിയാകേണ്ടി വരിക. മഴ ശക്തമായാല്‍ ഗുഹയക്കുള്ളില്‍ 16 അടി വരെയെങ്കിലും ജലനിരപ്പ് ഉയരും. ബാക്കിയുള്ളവരെ രണ്ട് സംഘങ്ങളായി പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 18 വിദഗ്ദ്ധരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

RECENT POSTS
Copyright © . All rights reserved